ഹദീസ് 04

ഹദീസ് : 04

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: “إِذَا أَحَبَّ اللَّهُ العَبْدَ نَادَى جِبْرِيلَ: إِنَّ اللَّهَ يُحِبُّ فُلاَنًا فَأَحْبِبْهُ، فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ: إِنَّ اللَّهَ يُحِبُّ فُلاَنًا فَأَحِبُّوهُ، فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ القَبُولُ فِي الأَرْضِ- متفق عليه

അബൂ ഹുറൈറ (റ) നിവേദനം, നബി പറഞ്ഞു: നിശ്ചയംഒരു അടിമയെ അല്ലാഹു ഇഷ്ടപ്പെട്ടാൽ അല്ലാഹു ജിബ്‌രീലിനെ വിളിച്ച് പറയും, നിശ്ചയം അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു.. ആയതിനാൽ താങ്കളും അദ്ദേഹത്തെ ഇഷ്ടപ്പെടുക. അങ്ങനെ ജിബ്‌രീൽ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആകാശത്തുള്ളവരോട് (മലക്കുകളോട്) ജിബ്‌രീൽ വിളിച്ചു പറയും: നിശ്ചയം അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു.. ആയതിനാൽ നിങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുക. അങ്ങനെ ആകാശത്തുള്ളവർ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും പിന്നെ ഭൂമിയിൽ അദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം).

വിവരണം

> അടിമക്ക് ലഭിക്കുന്ന അല്ലാഹുവിന്റെ സ്‌നേഹത്തെ കുറിച്ചാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

> ഒരു അടിമയെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ ജിബ്‌രീല്‍ n നോട് അല്ലാഹു അത് പറയും. അദ്ദേഹത്തൊട് ആ അടിമയെ ഇഷ്ടപ്പെടാന്‍ കല്‍പ്പിക്കുകയും ചെയ്യും.ഈ കാര്യം ജിബ്‌രീല്‍ മലക്കുകളോട് പറയും, അവരും ആ അടിമയെ ഇഷ്ടപ്പെടും. ഭൂമിയില്‍ ആ അടിമക്ക് സ്വീകാര്യതയും മറ്റുള്ളവരുടെ ഇഷ്ടവും ലഭിക്കുകയും ചെയ്യും. ഇതാണ് ഹദീസിന്റെ സാരം.

> അല്ലാഹുവിന് ചില കര്‍മങ്ങള്‍ പ്രത്യേകം ഇഷ്ടമാണ്, അത് പോലെ ചില അടിമകളേയും അവന്‍ ഇഷ്ടപ്പെടുന്നു. ആ ഇഷ്ടം അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച വിധമായിരിക്കും. അല്ലാഹുവിന്റെ ഇഷ്ടം കിട്ടിയാല്‍ പിന്നെ മലക്കുകളും മനുഷ്യരും അവനെ ഇഷ്ടപ്പെടും. 

> ഈ ഇഷ്ടം ലഭിക്കാന്‍ വേണ്ട യോഗ്യത അടിമയില്‍ ഉണ്ടായിരിക്കണം എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്.

> നിര്‍ബന്ധ കാര്യങ്ങളും സുന്നത്തായ കാര്യങ്ങളും ജീവിതത്തില്‍ ചെയ്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുമ്പോഴാണ് ഈ സ്‌നേഹം ലഭ്യമാവുക. 

> അല്ലാഹുവിന് ഇഷ്ടമുള്ളതൊക്കെ അടിമക്കും ഇഷ്ടമായിരിക്കണം, അല്ലാഹുവിന് വെറുപ്പുള്ളവയൊക്കെ അടിമക്കും വെറുപ്പായിരിക്കണം. അപ്പോഴാണ് ഈ സ്‌നേഹം യാതാര്‍ത്ഥ്യമാവുകയുള്ളൂ…

> ഈ സ്‌നേഹം ലഭിക്കാനുള്ള കാരണങ്ങള്‍ ഏറെയാണ്, അവയില്‍ പെട്ടവയാണ്: 

1-നബി ﷺ യെ ഇത്തിബാഅ് ചെയ്യല്‍ (ആലു ഇംറാന്‍: 31)

2-തക്വ്‌വ (ആലു ഇംറാന്‍:76)

3-ദാനം രഹസ്യമായി ചെയ്യല്‍ 

4-സുകൃതങ്ങള്‍ ചെയ്യല്‍ (ബക്വറ: 195)

5-ക്ഷമ (ആലു ഇംറാന്‍: 146)

6-തവക്കുല്‍ (ആലു ഇംറാന്‍: 159)

7-അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ സമരം ചെയ്യല്‍ (സ്വഫ്ഫ്:4)

8-സുന്നത്തുകള്‍ ചെയ്യല്‍ 

9-ശുദ്ധിയുള്ളവരെ (ബക്വറ:222)

10-നീതി പാലിക്കല്‍ (മാഇദ:42)

 

> അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാതിരിക്കുന്ന വിഭാഗങ്ങള്‍ 

1-അതിര് വിടുന്നവര്‍ (ബക്വറ:190)

2-കുഴപ്പങ്ങള്‍ (ബക്വറ:205)

3-കുഫ്ര്‍ (ബക്വറ: 276)

4-അക്രമികള്‍ (ആലു ഇംറാന്‍ : 57)

5-ദുരഭിമാനം, പൊങ്ങച്ചം (നിസാഅ്: 36)

6-വഞ്ചകര്‍ (നിസാഅ്: 107)

7-തിന്‍മ പരസ്യമാക്കല്‍ (നിസാഅ്: 148)

8-കുഴപ്പമുണ്ടാക്കുന്നവര്‍ (മാഇദ: 64)

9-ധൂര്‍ത്ത് കാണിക്കുന്നവര്‍ (അന്‍ആം: 141)

10-അഹന്ത കാണിക്കുന്നവര്‍ (നഹ്ല്‍:23)

11-അമിതാഹ്ലാദം (ക്വസ്വസ്വ്: 76)

 

ഹദീസ് 03

ഹദീസ് : 03

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّهُ قَالَ: قُلْتُ: يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ القِيَامَةِ؟ فَقَالَ: “لَقَدْ ظَنَنْتُ، يَا أَبَا هُرَيْرَةَ، أَنْ لاَ يَسْأَلَنِي عَنْ هَذَا الحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قِبَلِ نَفْسِهِ” صحيح البخاري

അബൂ ഹുറൈറ (റ) പറഞ്ഞു: ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ... അന്ത്യദിനത്തിൽ നിങ്ങളുടെ ശഫാഅത്തിന് (ശുപാർശക്ക്) ഏറ്റവും സൗഭാഗ്യവാൻ ആരാണ്?'. അപ്പോൾ റസൂൽ പറഞ്ഞു: അബൂ ഹുറൈറാ.. ഹദീസിലുള്ള താങ്കളുടെ അതിയായ താൽപര്യം ഞാൻ കണ്ടതിനാൽ താങ്കളേക്കാൾ ആദ്യം ആരും ഈ ഹദീസിനെ കുറിച്ച് ചോദിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു. മനസ്സിൽ അത്മാർത്ഥമായി لاَ إِلَهَ إِلَّا اللَّهُ എന്ന് പറയുന്നവനാണ് അന്ത്യദിനത്തിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവൻ. (ബുഖാരി).

വിവരണം

·> മതവിഷയങ്ങള്‍ അറിയാനുള്ള താല്‍പര്യം അറിയിക്കുന്നതാണ് അബൂഹുറൈറ (റ) വിന്റെ ഈ ഹദീസും. 

·> റസൂല്‍ ﷺ യുടെ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുന്ന ആള്‍ ആരാണെന്നാണ് ചോദ്യം. 

·> പരലോകത്ത് നബി ﷺ യുടെ വിവിധ ശഫാഅത്തുകള്‍ ഉണ്ട്. മഹ്ശറില്‍ നില്‍ക്കുമ്പോള്‍ വിചാരണ നടത്താനും, നരകത്തില്‍ പ്രവേശിച്ച വിശ്വാസികളെ പുറത്ത് കൊണ്ട് വരാനും, വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാനും, പദവികള്‍ വര്‍ദ്ധിപ്പിച്ച് നല്‍കാനും, ചിലര്‍ക്ക് ശിക്ഷ ലളിതമാക്കാനും തുടങ്ങി വിവിധ ശഫാഅത്തുകള്‍ ഉണ്ടാവും. 

·> ശഫാഅത്ത് പല പദവികളായിട്ടാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നബി g യുടെ മഹത്തായ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവര്‍ ആരാണെന്ന് റസൂല്‍ ﷺ ഈ ഹദീസില്‍ അറിയിക്കുന്നു. 

·> തൗഹീദ് ഉള്ളവര്‍ക്കാണ് നബി ﷺ യുടെ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുക. മനസ്സില്‍ ആത്മാര്‍ത്ഥമായി لاَ إِلَهَ إِلَّا اللَّهُ പറഞ്ഞ് അതനുസരിച്ച് ജീവിച്ചവര്‍ക്കാണത്. 

·> ഈ ഹദീസ് لاَ إِلَهَ إِلَّا اللَّهُ എന്ന വാക്യത്തിന്റെ മഹത്വം അറിയിക്കുന്നു. 

·> لاَ إِلَهَ إِلَّا اللَّهُ എന്നത് വെറുതെ പറഞ്ഞാല്‍ മാത്രം പോരാ. മനസ്സറിഞ്ഞ് അതിലെ ആശയം ഉള്‍ക്കൊണ്ട് പറയുകയും മനസ്സ് കൊണ്ട് അംഗീകരിക്കുകയും ജീവിതത്തില്‍ നടപ്പിലാക്കുകയും വേണം. അതിന് വിരുദ്ധമായ ശിര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വരാനും പാടില്ല. അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ പിന്നെ എല്ലാ കാര്യങ്ങളും ബാത്വിലാകും. അല്ലാഹു നമ്മെ കാക്കട്ടെ.. ആമീന്‍

·> അബൂഹുറൈറ (റ) വിന്റെ മഹത്വവും ഹദീസില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് നബിവചനങ്ങളോട് അതിയായ താല്‍പര്യമായിരുന്നു. അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നബി  യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഈ ഹദീസിനെ കുറിച്ച് അബൂഹുറൈറ (റ) തന്നെ നബി ﷺ യോട് ആദ്യം ചോദിച്ചിരുന്നെങ്കില്‍ എന്ന് നബി  ആഗ്രഹിച്ചിരുന്നു. അത് അങ്ങനെ തന്നെ ആവുകയും ചെയ്തു.

ഹദീസ് 02

ഹദീസ് : 02

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللهِ بْنِ بُسْرٍ، أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ إِنَّ شَرَائِعَ الإِسْلاَمِ قَدْ كَثُرَتْ عَلَيَّ، فَأَخْبِرْنِي بِشَيْءٍ أَتَشَبَّثُ بِهِ، قَالَ: لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ.- الترمذي- صحيح

അബ്ദുല്ലാഹി ബ്‌നു ബുസ്ര്‍ (റ) നിവേദനം, ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ.. നിശ്ചയം ഇസ്‌ലാമിന്റെ നിയമങ്ങള്‍ എന്റെ മേല്‍ അധികരിച്ചിരിക്കുന്നു, ആയതിനാല്‍ എപ്പോഴും മുറുകെ പിടിക്കാന്‍ ഒരു കാര്യം താങ്കള്‍ എനിക്ക് അറിയിച്ച് തന്നാലും. റസൂല്‍ ﷺ പറഞ്ഞു: താങ്കളുടെ നാവ് അല്ലാഹുവിനുള്ള സ്മരണയാല്‍ നനവുള്ളതാവട്ടെ. (തിർമിദി).

വിവരണം

> മതവിഷയങ്ങളിൽ സ്വഹാബിമാർക്കുണ്ടായിരുന്ന താൽപര്യം ഇത് പോലെയുള്ള ഹദീസുകളിൽ നിന്ന് വ്യക്തമാണ്. 

> ഐച്ഛികമായി ചെയ്യേണ്ട ധാരാളം നിയമങ്ങളും കർമങ്ങളും ആയപ്പോൾ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാൻ പറ്റുന്ന കാര്യമാണ് സ്വഹാബി ചോദിച്ചത്. നിർബന്ധ കാര്യങ്ങൾ എല്ലാവക്കും ഒരു പോലെ ബാധ്യതയാണ്.

> അറിയേണ്ടതും, സംശയമുള്ളതും പോലെയുള്ള കാര്യങ്ങൾ കൃത്യമാക്കുന്നതിൽ സ്വഹാബികൾ മുൻപന്തിയിലായിരുന്നു. 

> മതനിയമങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതും വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമായ കർമങ്ങൾ അറിയാൻ വേണ്ടിയിട്ടുള്ള ചോദ്യമായിരുന്നു അവരുടേത്. മത നിയമങ്ങൾ ചെയ്യാനുള്ള മടി കൊണ്ട് ചോദിക്കുന്നവയല്ല. കർമങ്ങളിൽ അങ്ങേയറ്റം മുൻപന്തിയിൽ നിൽക്കുന്നവരിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടായത്.

> മികച്ച് നിൽക്കുന്ന കർമങ്ങൾ അവർക്ക് ഉണ്ടാകണം എന്ന താൽപര്യത്തിലാണ് അവർ നബി ﷺ യോട് പ്രത്യേകം കാര്യങ്ങൾ അറിയാൻ ചോദിക്കുന്നത്.

> ഐച്ഛിക കാര്യങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിച്ചാൽ അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാൻ അത് ഏറെ കാരണമാകുന്നതാണ്.

> അല്ലാഹുവിനെ ഓർക്കൽ അതിൽ പെട്ട ഒരു വലിയ നൻമയാണ്. ഇത് രണ്ട് വിധമുണ്ട്. പൊതുവായതും പ്രത്യേകമായതും. നിത്യേന നാം ചെയ്യുന്ന ആരാധനാ കർമങ്ങളിൽ അല്ലാഹുവിനെ ഓർക്കൽ പൊതുവായ ഇനത്തിൽ പെടുന്നതാണ്. വിശുദ്ധ ക്വുർആനിലും ഹദീസിലും വന്നിട്ടുള്ളതായ ദിക്‌റുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ ഓർക്കൽ ആണ് രണ്ടാമത്തേത്. സ്വയം ഇഷ്ടപ്രകാരം അല്ലാഹുവിനെ ഓർക്കാൻ സമയം കണ്ടെത്തലാണ് അത്.

> ഇങ്ങനെ അല്ലാഹുവിനെ സ്മരിക്കാൻ തയ്യാറാവുന്നവന് മറ്റു അനാവശ്യ സംസാരങ്ങളിൽ നിന്നും ചിന്തകളിൽ നിന്നം വിട്ടു നിൽക്കാനും അങ്ങനെ സംശുദ്ധമായ ജീവിതം നയിക്കാനും അവന് സാധ്യമാകും. മാത്രമല്ല വമ്പിച്ച പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും.

ഹദീസ് 01

ഹദീസ് : 01

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «مَنْ آمَنَ بِاللَّهِ وَرَسُولِهِ، وَأَقَامَ الصَّلاَةَ، وَصَامَ رَمَضَانَ، كَانَ حَقًّا عَلَى اللَّهِ أَنْ يُدْخِلَهُ الجَنَّةَ، هَاجَرَ فِي سَبِيلِ اللَّهِ، أَوْ جَلَسَ فِي أَرْضِهِ الَّتِي وُلِدَ فِيهَا»، قَالُوا: يَا رَسُولَ اللَّهِ، أَفَلاَ نُنَبِّئُ النَّاسَ بِذَلِكَ؟ قَالَ: «إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ»- البخاري

അബൂഹുറൈറ (റ) നിവേദനം, നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും, നമസ്‌കാരം നിലനിര്‍ത്തുകയും റമദ്വാനിലെ നോമ്പ് അനുഷ്ടിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുക എന്നത് അല്ലാഹു (അവന്റെ മേല്‍) കടമയാക്കിയിരിക്കുന്നു. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്‌റ പോയാലും, അല്ലെങ്കില്‍ അവന്‍ ജനിച്ചതായ അവന്റെ നാട്ടില്‍ തന്നെ ഇരിക്കുന്നവനായാലും ശരി.അവര്‍ (സ്വഹാബികള്‍) പറഞ്ഞു: ഈ കാര്യം ഞങ്ങള്‍ ജനങ്ങളെ അറിയിക്കട്ടെയോ.. നബി ﷺ പറഞ്ഞു: 'നിശ്ചയംസ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന (പ്രവര്‍ത്തിക്കുന്ന) ആളുകള്‍ക്ക് അവന്‍ ഒരുക്കി വെച്ചവയാണ് അവ. ഓരോ രണ്ട് പദവികള്‍ക്കിടയിലും ആകാശ ഭൂമിയോളം വിശാലതയുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കില്‍ ഫിര്‍ദൗസ് തന്നെ ചോദിക്കുക, നിശ്ചയം അത് സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും നടുവിലും, ഏറ്റവും ഉന്നതിയിലും ആണ്. അതിന് മുകളിലാണ് അല്ലാഹുവിന്റെ അര്‍ശ്. അതില്‍ നിന്നാണ് സ്വര്‍ഗ്ഗത്തിലെ നദികള്‍ പൊട്ടിയൊഴുകുന്നത്. (ബുഖാരി)

വിവരണം

> സൽകർമങ്ങൾ ചെയ്യുന്നവർക്ക് അർഹമായ പ്രതിഫലം അല്ലാഹു നൽകും. ചില കർമങ്ങൾക്ക് പ്രതിഫലംനൽകപ്പെടു ന്നത് പതിൻ മടങ്ങ് ഇരട്ടിയായിട്ടാണ്.

> ആത്മാർത്ഥതക്കനുസരിച്ചാണ് ഓരോ കർമങ്ങളും സ്വീകരിക്കപ്പെടുക. അപ്പോൾ അതനുസരിച്ച് പ്രതിഫലം പരിപൂർണ്ണമായും നൽകപ്പെടും.

·> ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം, നമസ്‌കാരം നിലനിർത്തൽ, റമദ്വാനിലെ നോമ്പ് എന്നിവയാണ് അവ. ഇവ ഭംഗിയായി ചെയ്യുന്നവർക്ക് സ്വർഗ്ഗം നൽകൽ അല്ലാഹു സ്വന്തത്തിന് ബാധ്യതയാക്കിയിട്ടുണ്ട്. 

·> സകാത്ത്, ഹജ്ജ് എന്നീ രണ്ട് കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാൽ സകാത്ത് എല്ലാവർക്കും ബാധ്യതയില്ല, സകാത്ത് നൽകാൻ മാത്രം ധനം ഉള്ളവരാണ് അതിൽ പെടുക. ഹജ്ജും അത് പോലെയാണ്, ജീവിതത്തിൽ ഒരിക്കൽ ചെയ്യലാണ് ബാധ്യതയായിട്ടുള്ളത്. അത് തന്നെ അതിന് സാധിക്കുന്നവർക്ക് മാത്രം. 

·> മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾ എല്ലാവർക്കും ബാധകമാണ്. അഞ്ച് കാര്യങ്ങളും ഭംഗിയായി നിർവ്വഹിക്കാൻ നമുക്ക് സാധിക്കണം. അപ്പോൾ നാം കൂടുതൽ പദവികൾക്ക് അർഹരാകും. 

·> ഹദീസിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്നാണ് നമ്മുടെ നബി  പറഞ്ഞത്. ശേഷം സ്വർഗ്ഗത്തിന്റെ ചില വിശേഷണങ്ങളും പറഞ്ഞു തന്നിരിക്കുന്നു. 

·> സ്വർഗ്ഗത്തിൽ നൂറ് പദവികളുണ്ട്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മസമരം ചെയ്യുന്ന/പ്രവർത്തിക്കുന്നവർക്കുള്ളതാണത്.

·> സ്വർഗ്ഗത്തിലെ പദവികൾ വളരെ വിശാലമായതാണ്. അതിന്റെ വലിപ്പം മനസ്സിലാക്കൽ നമുക്ക് എളുപ്പമല്ല. ആകാശ ഭൂമിയോളം വിശാലത ഒരു പദവിക്ക് തന്നെ ഉണ്ട് എന്നാണ് ഹദീസിലുള്ളത്. 

·> ഹദീസിന്റെ തുടക്കത്തിൽ പറയപ്പെട്ട കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. എന്നാൽ ഈ പദവികൾ കരസ്ഥമാക്കാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. 

·> വിശ്വാസമുണ്ട്, നമസ്‌കരിക്കുന്നുണ്ട്, നോമ്പ് നോൽക്കുന്നുണ്ട് എന്നും പറഞ്ഞ് വെറുതെ ഇരിക്കാൻ പറ്റില്ല എന്നർത്ഥം. ധാരാളം സൽകർമങ്ങളുമായി മുന്നേറാൻ സാധിക്കണം.

·> സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ‘ഫിർദൗസ്’ ആണ്. സ്വർഗ്ഗത്തിന്റെ ഏറ്റവും മധ്യത്തിലും ഏറ്റവും ഉന്നതിയിലുമുള്ള സ്ഥാനമാണത്. സ്വർഗ്ഗം ചോദിക്കുമ്പോൾ ആ സ്ഥാനം ലഭിക്കാനാണ് ചോദിക്കേണ്ടത്. അത് ലഭിക്കാൻ മാത്രം പ്രവർത്തനങ്ങൾ ഉണ്ടാക്കാനുള്ള പ്രേരണയാണ് ഹദീസ് നൽകുന്നത്.

ഈ റമദ്വാൻ നമുക്ക് അതിനുള്ള പ്രചോദനമാകട്ടെ. ആമീൻ

റമദാൻ ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

റമദാൻ ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

ആമുഖം

അബൂഹുറൈറ (റ) നിവേദനം. നബി  പറഞ്ഞു: ‘ആരെങ്കിലും റമദ്വാനില്‍ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നോമ്പനുഷ്ടിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും ക്വദ്‌റിന്റെ രാത്രിയില്‍ ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും നിന്നാല്‍ (നമസ്‌കരിച്ചാല്‍) അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും’. (ബുഖാരി, മുസ്‌ലിം)

‘ആരെങ്കിലും ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും റമദ്വാനില്‍ നിന്നാല്‍ (തറാവീഹ് നമസ്‌കരിച്ചാല്‍) അവന്‍ മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും’. (ബുഖാരി, മുസ്‌ലിം)

‘ആരെങ്കിലും റമദ്വാനിലെ നോമ്പനുഷ്ടിക്കുകയും പിന്നെ ശവ്വാലിലെ ആറ് (നോമ്പുകള്‍) അതിനെ തുടര്‍ന്ന് അനുഷ്ടിക്കുകയും ചെയ്താല്‍ അത് ഒരു വര്‍ഷം നോമ്പനുഷ്ടിച്ചത് പോലെയാണ്’. (മുസ്‌ലിം)

പാഠങ്ങള്‍:

1. റമദാനിലെ കര്‍മങ്ങള്‍ വളരെ മഹത്വമേറിയതാണ്,

2.റമദ്വാനിലെ കര്‍മങ്ങള്‍ ആത്മാര്‍ത്ഥതക്കനുസരിച്ച് അവയുടെ പ്രതിഫലങ്ങള്‍ അനേകം ഇരട്ടിയായി മാറും. 

3.റമദ്വാനിലെ നോമ്പ് പ്രധാനപ്പെട്ട ഒരു ആരാധനാ കര്‍മമാണ്.

4. അതിലൂടെ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.

5. ഇങ്ങനെ പൊറുക്കപ്പെടുന്നത് ചെറുപാപങ്ങളാണ്. വന്‍പാപങ്ങള്‍ പൊറുക്കപ്പെടാന്‍ തൗബ അനിവാര്യമാണ്.

6. റമദ്വാനിലെ നോമ്പ് മുഖേന പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ അതിന് രണ്ട് നിബന്ധനകളുണ്ട്:

(1). ദൃഢമായ ഈമാന്‍, (2). പ്രതിഫലേച്ഛ.

7.പ്രതിഫലേച്ഛ എല്ലാ കര്‍മങ്ങള്‍ക്കും വേണ്ടതാണ്.

8. ഒരു കര്‍മം ചെയ്യുമ്പോള്‍ പ്രതിഫലേച്ഛ ഉണ്ടാവണമെങ്കില്‍ അതിന്റെ പ്രതിഫലങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.

9.റമദ്വാനില്‍ ഉള്ള മഹത്വമേറിയ ഒരു രാത്രിയാണ് ലൈലതുല്‍ ക്വദ്ര്‍.

10. അന്നേ ദിവസം മുഴുവന്‍ ആരെങ്കിലും തറാവീഹിലും, മറ്റു ഇബാദത്തുകളിലും കഴിഞ്ഞാല്‍ അത് ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്.

11. മാത്രമല്ല ഈമാനോട് കൂടിയും, പ്രതിഫലേച്ഛയോട് കൂടിയും അത് ആരെങ്കിലും ശ്രദ്ധിച്ചാല്‍ അവന്‍ മുമ്പ് ചെയ്തപാപങ്ങള്‍ എല്ലാം പൊറുക്കപ്പെടും.

12. റമദാനിലെ നോമ്പ് പോലെ അതിലെ തറാവീഹ് (രാത്രിനമസ്‌കാരം) വളരെ മഹത്വമേറിയതാണ്.

13. ഈമാനോട് കൂടിയും പ്രതിഫലേച്ഛയോട് കൂടിയും അത്‌നിര്‍വഹിച്ചാല്‍ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും.

14. റമദ്വാനിലെ മുഴുവന്‍ നോമ്പുകളും അനുഷ്ഠിച്ച ശേഷം ശവ്വാലിലെ ആറ് നോമ്പ് ആരെങ്കിലും അനുഷ്ഠിച്ചാല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചത് പോലെയാണ്.

15. അപ്പോള്‍ റമദാനിലെയും, ശവ്വാലിലേയും ഈ നോമ്പുകള്‍ ഓരോന്നും പത്തിരട്ടിയായാണ് സ്വീകരിക്കപ്പെടുന്നത് എന്നര്‍ത്ഥം.

 

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 66:6).

ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’ (ഹാകിം തന്റെ മുസ്തദ്‌റകില്‍ ഉദ്ധരിച്ചത്, ഇത് സ്ഥിരപ്പെട്ടതാണ്).

അല്ലാഹു സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയില്‍ സംരക്ഷണകവചം ഉണ്ടാക്കുവാനായി കല്‍പിച്ചിട്ടുണ്ട്. മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കലും നന്മയില്‍ പെട്ടതാണ്. ഒരു മുസ്‌ലിമായ സ്ത്രീ; അവള്‍ മകളോ സഹോദരിയോ ഭാര്യയോ ആകട്ടെ, അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. അവള്‍ പുരുഷന്മാരെപ്പോലെ തന്നെ മതവിധികളാല്‍ കല്‍പിക്കപ്പെട്ടവളുമാണ്.

അവളുടെ ദീനിനെ അവള്‍ക്ക് പഠിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനുമായി പിതാവോ സഹോദരനോ ഭര്‍ത്താവോ മഹ്‌റമോ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) പോലുള്ളവരെ അവള്‍ക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കില്‍ മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.

ദീനിന്റെ വിധിവിലക്കുകള്‍ പഠിക്കുന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ (രക്ഷിതാവ്), ഉത്തരവാദപ്പെട്ടവരോ ആയവരും ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിംസ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ജൗസി(റഹി) പറയുകയാണ്: ”ഞാന്‍ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാല്‍ അറിവില്‍നിന്നും അകന്നുനില്‍ക്കുകയും തന്നിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തുള്ള അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയില്‍ വളരുന്ന കുഞ്ഞിന് ക്വുര്‍ആന്‍ ഓതിപ്പഠിപ്പിക്കുകയോ ആര്‍ത്തവരക്തത്തില്‍നിന്നുള്ള ശുദ്ധി, നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ തുടങ്ങിയവ അറിയുകയോ വിവാഹത്തിനുമുമ്പ് ഭര്‍ത്താവിനോടുള്ള തന്റെ ബാധ്യതകള്‍ മനസ്സിലാക്കുകയോ അവള്‍ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങള്‍ ഈ വിഷയത്തിലുണ്ട്” (അഹ്കാമുന്നിസാഅ്).

ആയതിനാല്‍ പൂര്‍ണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിംവനിത ഉപകാരപ്രദമായ വിജ്ഞാനം പഠിക്കുകയും സ്ത്രീകളില്‍നിന്നുള്ള, തങ്ങളെ പോലുള്ളവര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുകയും വേണം. തീര്‍ച്ചയായും മുന്‍ഗാമികളായ സ്ത്രീകള്‍ ദീനിന്റെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുവാന്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചിരുന്നവരായിരുന്നു.

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ”സ്ത്രീകള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാള്‍ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കള്‍തന്നെ ഞങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.’ അപ്പോള്‍ പ്രവാചകന്‍ ﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവര്‍ക്ക് ഉപദേശങ്ങളും കല്‍പനകളും നല്‍കുകയും ചെയ്തു” (സ്വഹീഹുല്‍ ബുഖാരി).

 

ഇബ്‌നുഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”മതകാര്യങ്ങള്‍ പഠിക്കുവാന്‍ സ്വഹാബാവനിതകള്‍ കാണിച്ച അങ്ങേയറ്റത്തെ താല്‍പര്യത്തെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്.”

ഇപ്രകാരം മതത്തില്‍ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍, ഇസ്‌ലാമിക സ്വഭാവമര്യാദകള്‍ തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണര്‍ത്തേണ്ടതുണ്ട്.

മതത്തില്‍ പ്രാവീണ്യംനേടലും അറിവുനേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും കൂടി നിര്‍ബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത്? ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ഈ മഹത്തായ ദീനിനെ വിവരിച്ചുകൊടുക്കുവാനും ഈ അറിവിലേക്കും പ്രവാചകന്റെ മാര്‍ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ”ആരെങ്കിലും ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കാനായി അറിവ് നേടിയാല്‍ അവന്‍ സ്വിദ്ദീക്വുകളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും.അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും” (മിഫ്താഹു ദാരിസ്സആദ).

അതുകൊണ്ട് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി അറിവ് തേടിയാല്‍ അവന്‍ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവര്‍ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.

അതുകൊണ്ട് സ്ത്രീകള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതില്‍ അടിയുറച്ചു നില്‍ക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുന്ന മാതൃകാവനിതകളെ നമുക്ക് ആവശ്യമുണ്ട്.

ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞതുപോലെ; ‘ഒരാള്‍ അറിവ് നേടുകയും അല്‍പം കഴിയുകയും ചെയ്യുമ്പോള്‍ തന്നെ അറിവിന്റെ അടയാളം അവന്റെ നമസ്‌കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്’ (അസ്സുഹ്ദ്, അഹ്മദ് ബിന്‍ ഹമ്പല്‍).

ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീര്‍ച്ചയാണ്. കാരണം, അവര്‍ വായിക്കുന്നത് ‘അല്ലാഹുവും പ്രവാചകനും പറഞ്ഞു,’ ‘അബൂബക്കര്‍ സിദ്ദീക്വ്(റ) പറഞ്ഞു,’ ‘ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു,’ ‘ഇമാം മാലിക്(റഹി) പറഞ്ഞു,’ ‘ഇമാം ശാഫിഈ(റഹി) പറഞ്ഞു’ എന്നൊക്കെയാണ്. ഇത് പ്രകാശത്തിനുമേല്‍ പ്രകാശമാണ്. അതിനാല്‍ നിര്‍ബന്ധമായും അവന്റെ നമസ്‌കാരത്തിലും മറ്റു ആരാധനകളിലും ഇടപാടുകളിലും അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

അതുകൊണ്ട് നമ്മുടെ ഭാര്യയും സഹോദരിയും മകളും ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളില്‍ ഹാജരാവുകയോ ചെയ്താല്‍ ആ അറിവിനെ നമ്മുടെ കുടുംബക്കാര്‍ക്കും പഠിപ്പിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് നാം (ഈ കുറിപ്പിന്റെ) തുടക്കത്തില്‍ പാരായണം ചെയ്ത, അല്ലാഹുവിന്റെ കല്‍പനയെ പിന്‍പറ്റലാണ്: ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക…’

അഥവാ മതം പഠിപ്പിക്കുന്ന നന്മതിന്മകളെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് കുഴപ്പങ്ങളില്‍നിന്നും നരകശിക്ഷയില്‍നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയെല്ലാവരെയും അല്ലാഹു ആ ശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.

ഇത് നമുക്ക് ഉപകാരപ്പെടുവാനും നമ്മുടെ സ്ത്രീകളെ നേര്‍മാര്‍ഗത്തിലാക്കാനും നമുക്കും അവര്‍ക്കും മതത്തില്‍ പാണ്ഡിത്യം നല്‍കാനുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്.

 

(ആശയ വിവര്‍ത്തനം)
ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ
വിവ: ഫായിസ് ബിന്‍ മഹ്മൂദ് അല്‍ഹികമി
നേർപഥം വാരിക

ഉപദ്രവം പലവിധം

ഉപദ്രവം പലവിധം

(മുഹമ്മദ് നബി ﷺ , ഭാഗം 10)

നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ ശത്രുക്കള്‍ കഴുത്തില്‍ ചാര്‍ത്തിയ സംഭവം നാം വായിച്ചു. മറ്റൊരു സംഭവം നോക്കൂ:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അബൂജഹ്ല്‍ ചോദിച്ചു: ‘മുഹമ്മദ് നിങ്ങളുടെ മുന്നില്‍വെച്ച് അവന്‍റെ മുഖം നിലത്ത് കുത്താറുണ്ടോ?’ അപ്പോള്‍ പറയപ്പെട്ടു: ‘അതെ.’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘ലാത്തയും ഉസ്സയും തന്നെയാണ് സത്യം, അവന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടുകതന്നെ ചെയ്യുന്നതാണ്. അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തുന്നതാണ്.’ (അബൂഹുറയ്റ(റ) പറഞ്ഞു:) ‘അങ്ങനെ അവന്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ (നബി ﷺ യുടെ അടുത്തേക്ക്) ചെന്നു. (അങ്ങനെ) അവിടുത്തെ പിരടിയില്‍ ചവിട്ടാനായി അവന്‍ മുന്നോട്ട് വന്നു. അപ്പോള്‍ അവന്‍ അവന്‍റെ ഇരു കാലുകളും പിന്നോട്ട് വലിച്ചതും അവന്‍റെ ഇരു കൈകള്‍കൊണ്ടും (രക്ഷപ്പെടാന്‍ വേണ്ടി) സൂക്ഷിക്കുന്നതുമല്ലാതെ അവനില്‍ നിന്ന് അവരെ അമ്പരപ്പിച്ചില്ല.’ (അബൂഹുറയ്റ(റ) പറഞ്ഞു: അപ്പോള്‍ അവനോട് പറയപ്പെട്ടു: ‘എന്തുപറ്റി?’ അവന്‍ പറഞ്ഞു: ‘എനിക്കും അവനും (നബിക്കും) ഇടയില്‍ തീയാലുള്ള ഒരു കിടങ്ങും ഭയാനകരൂപങ്ങളും ചിറകുകളും (ഞാന്‍ കണ്ടു).’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘അവന്‍ എന്നോട് (അതിനായി) അടുത്തിരുന്നുവെങ്കില്‍ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിക്കൊണ്ടു പോകുക തന്നെ ചെയ്യുമായിരുന്നു.’ (അബൂഹുറയ്റ(റ) പറഞ്ഞു:) അപ്പോള്‍ അല്ലാഹു, “നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു; തന്നെ സ്വയംപര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം. വിലക്കുന്നവനെ നീ കണ്ടുവോ? ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍. അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? അഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍. അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചുതള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? (അബൂജ്ഹല്‍ ആണ് ഉദ്ദേശിക്കപ്പെടുന്നത്)  അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്? നിസ്സംശയം,; അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍ നാം ആ കുടുമ പിടിച്ചു വലിക്കുകതന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ. എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം. നിസ്സംശയം; നീ അവനെ അനുസരിച്ചുപോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക” (അല്‍അലക്വ് 6-19) എന്ന വചനങ്ങള്‍ ഇറക്കി” (മുസ്ലിം).

അബൂജഹ്ല്‍ മക്കക്കാരോട് ചോദിച്ചത് കണ്ടില്ലേ? ‘മുഹമ്മദ് അവന്‍റെ മുഖത്തെ നിങ്ങളുടെ മുന്നില്‍ വെച്ച് നിലത്ത് കുത്താറുണ്ടോ’ എന്ന്! സുജൂദ് ചെയ്യുക എന്ന മഹത്തായ ആരാധനാകര്‍മത്തെയാണ് അവന്‍ പരിഹസിച്ചത്. അബൂജഹ്ലിന്‍റെ ചോദ്യം കേട്ടവരില്‍നിന്ന് ‘അതെ’ എന്ന ഉത്തരവും വന്നു. അപ്പോള്‍ ശപിക്കപ്പെട്ട അവന്‍ പറഞ്ഞത് ഇനി അപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടും, അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തിക്കളയും’ എന്നാണ്. ആ വീരവാദം നടപ്പിലാക്കാനായി അവന്‍ നബി ﷺ നമസ്കാരത്തിലായിരിക്കെ നബിയുടെ അടുത്തേക്ക് ചെന്നു. ആ സന്ദര്‍ഭത്തില്‍ അവന്‍ ഒരു ഭീകരമായ രംഗം കാണുകയുണ്ടായി. അതായത്, അഗ്നിയാലുള്ള ഒരു വന്‍ കിടങ്ങും ഭീകരരൂപങ്ങളും ചിറകുകളും! അത് കണ്ടതും അവന്‍ പുറകോട്ട് മാറി. അതിനെ തടുക്കുവാന്‍ കൈകൊണ്ട് അവന്‍ ശ്രമിക്കുന്നുമുണ്ട്. അവന്‍ കണ്ട കാഴ്ചകള്‍ മറ്റുള്ളവര്‍ കാണുന്നില്ലായിരുന്നു. അതിനാല്‍തന്നെ എല്ലാവര്‍ക്കും അബൂജഹ്ലിന്‍റെ ഈ പുറകോട്ട് വലിയല്‍ കണ്ട് ഉത്കണ്ഠയും ആശ്ചര്യവും ഉണ്ടായി.

‘അവന്‍ എന്നെ ചവിട്ടാനായി എന്‍റെ അടുത്തേക്ക് വന്നിരുന്നെങ്കില്‍ അല്ലാഹുവിന്‍റെ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിയെടുക്കുമായിരുന്നു’ എന്ന് നമസ്കാര ശേഷം അതിനെ സംബന്ധിച്ച് നബി ﷺ പറയുകയുണ്ടായി. നബി ﷺ യെ ദ്രോഹിക്കാന്‍ വെമ്പല്‍കൊണ്ട അബൂജഹ്ലില്‍നിന്നും അല്ലാഹു നബി ﷺ ക്ക് പ്രത്യേകമായ ഒരു സംരക്ഷണം നല്‍കുന്നതാണ് നാം ഇതിലൂടെ കണ്ടത്.

ഇതുപോലെ, മറ്റൊരിക്കല്‍ മക്വാമു ഇബ്റാഹീമില്‍വെച്ച് നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂജഹ്ല്‍ (അവിടെ) വന്നു. എന്നിട്ട് അവന്‍ (നബി ﷺ യോട്) ചോദിച്ചു: ‘നിന്നെ ഇതില്‍നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ?’ അങ്ങനെ നബി ﷺ (നമസ്കാരത്തില്‍ നിന്ന്) പിരിഞ്ഞു. എന്നിട്ട് അവനെ (ധീരതയോടെ) തടഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: ‘ഇവിടെവെച്ച് വിളിച്ചാല്‍ ഏറ്റവും കൂടുതല്‍ (ജനശക്തി എനിക്കാണുള്ളത് എന്ന്) തീര്‍ച്ചയായും നിനക്ക് അറിയാമല്ലോ.’ അപ്പോള്‍ അല്ലാഹു “എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം” (എന്ന സൂക്തം) ഇറക്കി. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, അവന്‍ അവന്‍റെ ആളുകളെ വിളിച്ചിരുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ സബാനിയത്ത് അവനെ പിടിക്കുക തന്നെ ചെയ്യുമായിരുന്നു” (തിര്‍മിദി).

പരസ്യപ്രബോധന കാലത്തിന്‍റെ തുടക്കത്തില്‍തന്നെ ശത്രുക്കളില്‍നിന്ന് നബി ﷺ ക്ക് നേരിടേണ്ടി വന്ന ചില പീഡനങ്ങളെക്കുറിച്ചാണ് നാം മനസ്സിലാക്കിയത്.

ഉര്‍വതുബ്നു സുബയ്റി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അംറുബ്നുല്‍ ആസ്വിനോട് പറഞ്ഞു: മുശ്രിക്കുകള്‍ നബി ﷺ യെക്കൊണ്ട് ചെയ്തതില്‍ ഏറ്റവും കഠിനമായത് (എന്താണെന്ന്) എനിക്ക് അറിയിച്ച് തരൂ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഒരിക്കല്‍ കഅ്ബയുടെ മുറ്റത്ത് നമസ്കരിക്കുന്നതിനിടയില്‍ ഉക്വ്ബതുബ്നു അബീമുഅയ്ത്വ് അവിടേക്ക് മുന്നിട്ടുവന്നു. എന്നിട്ട് അവന്‍ റസൂലിന്‍റെ ﷺ ചുമലില്‍ പിടിച്ചു. (എന്നിട്ട്) അവന്‍ അവന്‍റെ വസ്ത്രം (നബി ﷺ യുടെ) കഴുത്തില്‍ ചുറ്റി. എന്നിട്ട് അതുകൊണ്ട് ശക്തിയായി ഒരു വലിക്കല്‍ വലിച്ചു. അപ്പോള്‍ അബൂബക്ര്‍ (അവിടേക്ക്) വന്നു. അപ്പോള്‍ അദ്ദേഹം അവന്‍റെ ചുമല ില്‍ പിടിക്കുകയും അല്ലാഹുവിന്‍റെ റസൂലില്‍നിന്ന് അവനെ തള്ളിമാറ്റുകയും ചെയ്തു. അദ്ദേഹം “എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?” (ഗാഫിര്‍ 28) എന്ന് പറയുകയും (ചെയ്തു)” (ബുഖാരി).

അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിക്കുന്ന സമയത്ത് അദ്ദേഹത്തെ ശ്വാസംമുട്ടിച്ച് കൊല്ലുവാനാണ് ആ ദുഷ്ടനായ മനുഷ്യന്‍ ശ്രമിച്ചത്. ആ സന്ദര്‍ഭത്തില്‍ അബൂബക്ര്‍(റ) അവിടെ എത്തുകയും നബി ﷺ യെ അവനില്‍നിന്ന് രക്ഷിക്കുകയും ചെയ്തു.

ദിനംപ്രതി മര്‍ദനം വര്‍ധിക്കാന്‍ തുടങ്ങി. അവസാനം ലോകത്തിന് കാരുണ്യമായി അല്ലാഹു അയച്ച ആ പ്രവാചകന്‍ അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു.

ക്വുറയ്ശികള്‍ തന്നോട് അങ്ങേയറ്റത്തെ അനുസരണക്കേട് കാണിക്കുന്നത് നബി ﷺ കണ്ടു. അങ്ങനെ അവിടുന്ന് പ്രാര്‍ഥിച്ചു: “യൂസുഫിന്‍റെ (നാട്ടിലെ) ഏഴു കൊല്ലത്തെ പോലെ ഒരു ഏഴുകൊണ്ട് അവരുടെ മേലും (ചെയ്ത്) നീ എന്നെ സഹായിക്കേണമേ.” അങ്ങനെ അവരുടെ എല്ലാതും നീങ്ങിപ്പോകുന്നതുവരെ അവരെ വരള്‍ച്ച പിടികൂടി. അവര്‍ എല്ലുകളും തോലുകളും ഭക്ഷിക്കുന്നതുവരെ (ആയിത്തീര്‍ന്നു). അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: ‘അവര്‍ (ജനങ്ങള്‍) തോലുകളും ശവങ്ങളും തിന്നുന്നവര്‍ വരെ (ആയിരിക്കുന്നു). ഭൂമിയില്‍നിന്ന് പുകപോലെ എന്തോ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു.’ അങ്ങനെ അബൂസുഫ്യാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ഓ… മുഹമ്മദ്, തീര്‍ച്ചയായും നിന്‍റെ ജനത നശിച്ചിരിക്കുന്നു. അതിനാല്‍ അവരില്‍നിന്ന് (ഈ കെടുതി) നീങ്ങാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.’ അങ്ങനെ നബി ﷺ പ്രാര്‍ഥിച്ചു. ഇതിനുശേഷം നിങ്ങള്‍ മടങ്ങുമോ (എന്ന്) പിന്നീട് ചോദിച്ചു. പിന്നീട് (അദ്ദേഹം) ഓതി: “അതിനാല്‍ ആകാശം, തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുക തന്നെ ചെയ്യുമല്ലോ” (ദുഖാന്‍ 10-15), (ബുഖാരി).

സ്വൈര്യമായി ജനങ്ങളോട് സത്യംപറയാന്‍ സാധിക്കാത്ത സാഹചര്യം, പരിശുദ്ധ കഅ്ബയുടെ പരിസരത്ത് നമസ്കരിക്കാന്‍ പറ്റാത്ത അവസ്ഥ! ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങള്‍. ഇങ്ങനെ വല്ലാത്ത പ്രയാസത്തിലായപ്പോള്‍ നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു; യൂസുഫ് നബി(അ)യുടെ കാലത്ത് ഏഴുകൊല്ലം തുടര്‍ച്ചയായി ക്ഷാമവും വരള്‍ച്ചയും ഉണ്ടായതുപോലെ ഇവരിലും ഉണ്ടാകാന്‍. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു. കടുത്ത പട്ടിണിയും വരള്‍ച്ചയും അവരെ ബാധിച്ചു. അവസാനം ശവവും എല്ലുകളും മൃഗത്തിന്‍റെ തൊലിയുമൊക്കെ തിന്നേണ്ട ദുര്‍ഗതി അവര്‍ക്കുണ്ടായി. എത്രത്തോളമെന്നാല്‍ ചെരുപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് അതുപോലും കഴിക്കേണ്ടുന്ന ദുരവസ്ഥ! നബി ﷺ യെ ഉപദ്രവിച്ചവര്‍ക്ക് അല്ലാഹു അക്കാലത്തുതന്നെ ശിക്ഷ നല്‍കുന്നതാണ് നാം കണ്ടത്. അവസാനം അബൂസുഫ്യാന്‍ നബി ﷺ യെ സമീപിച്ചു. എന്നിട്ട് പറഞ്ഞു: ‘മുഹമ്മദ്, അല്ലാഹുവിനെ അനുസരിക്കണമെന്നും കുടുംബബന്ധം ചേര്‍ക്കണമെന്നുമാണല്ലോ നീ കല്‍പിക്കുന്നത്? ഇപ്പോള്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവര്‍ അടക്കം നശിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.’

അബൂസുഫ്യാന്‍ അന്ന് മുശ്രിക്കായിരുന്നു. മുശ്രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്നത് ഈ ഭാഗം വായിക്കുന്നവര്‍ക്ക് വ്യക്തമാകാതിരിക്കില്ല. നബി ﷺ വിശ്വസിക്കുന്ന അല്ലാഹുവില്‍ തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. അബൂസുഫ്യാന്‍ ഏതൊരു അല്ലാഹുവിനോടാണോ പ്രാര്‍ഥിക്കാനായി നബി ﷺ യോട് ആവശ്യപ്പെട്ടത്; അതേ അല്ലാഹുവിനോടായിരുന്നു നബി ﷺ പ്രാര്‍ഥിച്ചതും.

ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍റെ മനസ്സ് വേദനിച്ചു, അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. നമസ്കാരത്തില്‍ തന്‍റെ മേല്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്‍റെ കുടല്‍മാലകള്‍ ചാര്‍ത്തിയ, ശപിക്കപ്പെട്ടവനെന്നും കള്ളനെന്നും മാരണക്കാരനെന്നും വിളിച്ച് ആക്ഷേപിച്ച, തന്നെ ഏതെല്ലാം മാര്‍ഗത്തിലൂടെ ദ്രോഹിക്കാന്‍ പറ്റുമോ ആ മാര്‍ഗമെല്ലാം സ്വീകരിച്ച് ദ്രോഹിച്ച ആളുകളുടെ എല്ലാ ദ്രോഹങ്ങളും മറന്ന് ആ ജനതക്കായി നബി ﷺ പ്രാര്‍ഥിച്ചു.

നബി ﷺ യോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല അവര്‍ ചെയ്തത്. ഈ വറുതിയും ക്ഷാമവും നീങ്ങിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയും ചെയ്യാം എന്നും അവര്‍ നബി ﷺ യോട് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ നബി ﷺ ക്ക് അങ്ങേയറ്റത്തെ സന്തോഷമായി. നരകവഴിയില്‍നിന്ന് സ്വര്‍ഗവഴിയിലേക്ക് തങ്ങള്‍ മടങ്ങാന്‍ തയ്യാറാണ് എന്നു ജനങ്ങള്‍ പറഞ്ഞാല്‍ കാരുണ്യത്തിന്‍റെ ദൂതന്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. നബി ﷺ യുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയും അവരുടെ ക്ഷാമം മാറുകയും ചെയ്തു. എന്നാല്‍ മുശ്രിക്കുകള്‍ അവരുടെ പഴയ വഴിയില്‍ത്തന്നെ നിലയുറപ്പിച്ചു. അവര്‍ മാറാന്‍ കൂട്ടാക്കിയില്ല!

ആരോപണങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും അവര്‍ നബിയെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. നബി ﷺ ഇരുന്നാല്‍ ചുറ്റും അവിടുത്തെ അനുചരന്മാരിലെ ദുര്‍ബലരുണ്ടാകുമായിരുന്നു. (അപ്പോള്‍ മുശ്രിക്കുകള്‍) അവരെ കളിയാക്കിക്കൊണ്ട് പറയും; ഈ ഇരിക്കുന്നവരാണോ നമ്മുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചവര്‍?

നബി ﷺ യുടെ കൂടെ അമ്മാര്‍(റ), ബിലാല്‍(റ), ഖബ്ബാബ്(റ), സ്വുഹയ്ബ്(റ) പോലെയുള്ള പാവങ്ങളും ദുര്‍ബലരുമായിരുന്നു ആദ്യനാളുകളില്‍ കൂടുതലും ഉണ്ടായിരുന്നത്. അവരോടൊത്ത് അവിടുന്ന് ഇരിക്കുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ നന്നായി പരിഹസിക്കും. അല്ലാഹുവിന്‍റെ റസൂലാണ് ഞാന്‍ എന്ന് നബി ﷺ പറയുന്നതുതന്നെ അവര്‍ പരിഹാസത്തോടെയാണ് കണ്ടിരുന്നത്. അവരുടെ ചില ചോദ്യങ്ങള്‍ നോക്കൂ:

“ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത് അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു” (അല്‍ഇസ്റാഅ് 94).

പണ്ട് ‘അല്‍അമീന്‍’ എന്ന് വിളിച്ചവര്‍, തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി സ്വീകരിച്ചവര്‍, നീ സത്യമേ പറയൂ എന്ന് പറഞ്ഞവര്‍… സത്യം ജനങ്ങളോട് പറഞ്ഞപ്പോള്‍ ശത്രുവായി, കണ്ടുകൂടാത്തവനായി, കുഴപ്പക്കാരനായി. ഇവനാണോ അല്ലാഹുവിന്‍റെ റസൂല്‍, ഇവന്‍ മനുഷ്യനല്ലേ, മനുഷ്യന്‍ എങ്ങനെ റസൂലാകും എന്നിങ്ങനെ പരിഹാസത്തോടും നിഷേധത്തോടും അവര്‍ ചോദിച്ചു.

“ഇയാളുടെ (നബി ﷺ യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ്എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്” (അല്‍അന്‍ആം 9).

മലക്കിനെയാണ് അവരിലേക്ക് റസൂലായി അല്ലാഹു അയക്കേണ്ടതെന്നും മനുഷ്യനെ അതിന് പറ്റില്ലെന്നുമാണ് അവര്‍ ധരിച്ചത്. തങ്ങള്‍ക്ക് വിശ്വസിക്കാനായി ഈ നബിയുടെ മേല്‍ സഹായിയായി ഒരു മലക്കിനെ എന്തുകൊണ്ട് അയച്ചുകൂടാ എന്നെല്ലാം അവര്‍ ചോദിക്കുന്നത് ഇത് കാരണത്താലാകാം. എന്നാല്‍ അല്ലാഹു അതിന് മറുപടി നല്‍കി. മലക്കുകളെ നാം അയക്കുന്ന സമയം ശിക്ഷയുടെ സമയമാകുമെന്നും, പിന്നീട് യാതൊരു സഹായവും ലഭിക്കില്ലെന്നും അല്ലാഹു അറിയിച്ചു. മാത്രവുമല്ല, റസൂലായി ഒരു മലക്കിനെയാണ് മനുഷ്യരിലേക്ക് അയക്കുന്നതെങ്കില്‍ മനുഷ്യനായിട്ട് തന്നെയാണ് അല്ലാഹു അയക്കുക. കാരണം, മനുഷ്യരിലേക്കാണല്ലോ റസൂലിനെ അയക്കുന്നത്. അപ്പോള്‍ മനുഷ്യപ്രകൃതിയുള്ള ആളുതന്നെയാകണം അവരുടെ പ്രവാചകന്‍. അതുപോലെ മലക്കിനെ സാക്ഷാല്‍ രൂപത്തില്‍ മനുഷ്യന് കാണാനും സാധ്യമല്ലല്ലോ. മനുഷ്യരൂപത്തില്‍ വന്നാല്‍ മാത്രമെ മനുഷ്യര്‍ക്ക് മലക്കിനെ കാണാന്‍ സാധിക്കുകയുള്ളൂ. അപ്പോഴും ഇവര്‍ ആശയക്കുഴപ്പത്തില്‍ തന്നെയാകും ഉണ്ടാകുക. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

02: ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

(ഭാഗം: 2)

മാതാവൊത്ത സഹോദര സഹോദരിമാര്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി അനന്തരമെടുക്കുന്ന രൂപം കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ഇനി രണ്ടാമത്തെ രൂപം പരിചയപ്പെടാം:

നോക്കൂ, സഹോദരിയും സഹോദരനും ഒന്നിച്ചുവന്നപ്പോഴും അവര്‍ക്കിടയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അനന്തരസ്വത്ത് ഭാഗംവെക്കപ്പെടും.

മാതാവൊത്ത സഹോദര, സഹോദരിമാരുടെ അവകാശത്തില്‍ മാതാവും പിതാവുമൊത്ത സഹോദരങ്ങള്‍ യാതൊരു വ്യത്യാസവുമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥയും ഉണ്ട്. നമുക്ക് പരിചയപ്പെടാം:

മരിച്ച വ്യക്തിക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മാതാവും മാതാവൊത്ത രണ്ടോ അതിലധികമോ സഹോദരിമാരും മാതാവും പിതാവുമൊത്ത ഒരു സഹോദരനുമാണെന്ന് കരുതുക. എങ്കില്‍ ഭര്‍ത്താവിന് സ്വത്തിന്‍റെ പകുതി, മാതാവിന് ആറില്‍ ഒന്ന്, മാതാവൊത്ത സഹോദരിമാര്‍ക്ക് മൂന്നിലൊന്ന്, മാതാവും പിതാവുമൊത്ത സഹോദരന് ബാക്കിയുള്ളത് എന്നിങ്ങനെയാണ് നല്‍കേണ്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്വത്തിനെ ആറ് ഓഹരിയാക്കി ഭര്‍ത്താവിന് മൂന്ന് ഓഹരിയും മാതാവിന് ഒരു ഓഹരിയും മാതാവൊത്ത സഹോദരിമാര്‍ക്ക് രണ്ട് ഓഹരിയും നല്‍കും. ഇവിടെ മാതാവും പിതാവുമൊത്ത സഹോദരന് അവകാശമായി ഒന്നും ലഭിക്കാതെ വരുന്നു. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സഹോദരന്‍മാര്‍ക്ക് ഇരട്ടിയും സഹോദരിമാര്‍ക്ക് പകുതിയുമാണ് നല്‍കേണ്ടിയിരുന്നത്.

മൊത്തത്തില്‍ സഹോദരന്മാരുടെ ഗണത്തില്‍ പെടുത്തി നല്‍കുന്ന രൂപംകൂടി മനസ്സിലാക്കാം:

വിമര്‍ശകര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

അനന്തരാവകാശിയായി ഒരാള്‍ മാത്രമാകുന്ന അവസ്ഥ:

അവിടെയും ആണ്‍, പെണ്‍ വ്യത്യാസമില്ല. സ്വത്ത് മുഴുവന്‍ ആ അനന്തരാവകാശിക്കായിരിക്കും.

അതിന് ഏതാനും ചില ഉദാഹരണങ്ങള്‍ കാണുക:

1. പരേതന് പിതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

2. പരേതന് മാതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് നിശ്ചിതോഹരിക്കാരിയായും ബാക്കി മൂന്നിലൊന്ന് മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) മാതാവിന് ലഭിക്കും.

3. പരേതന് ഒരു മകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ അവന് ശിഷ്ടമോഹരിയായി ലഭിക്കും.

4. പരേതന് ഒരു മകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) അവള്‍ക്ക് ലഭിക്കും.

5. പരേതന് ഒരു സഹോദരന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി സഹോദരന് ലഭിക്കും.

6. പരേതന് ഒരു സഹോദരി (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) സഹോദരിക്ക് ലഭിക്കും.

7. പരേതന് ഒരു പിതൃവ്യന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

8. പരേതന് ഒരു പിതൃവ്യ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ‘ബന്ധുക്കള്‍’ (ദവുല്‍അര്‍ഹാം) എന്ന നിലയ്ക്ക് അവര്‍ക്ക് ലഭിക്കും.

ഇത്തരത്തിലുള്ള ധാരാളം അവസ്ഥകള്‍ ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ കാണാന്‍ സാധിക്കും. മേല്‍പറഞ്ഞതില്‍ പരിമിതപ്പെടുന്നില്ല എന്നതാണ് വാസ്തവം.

ഇതേ ഇനത്തില്‍ പെടുന്ന മറ്റു ചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

ഒരാള്‍ക്ക് അനന്തരാവകാശികളായുള്ളത് ഭാര്യയും ആണ്‍മക്കളുമാണെങ്കില്‍ ഭാര്യക്ക് എട്ടിലൊന്നും ബാക്കി ആണ്‍മക്കള്‍ക്കുമായിരിക്കും. ആണ്‍മക്കള്‍ക്ക് പകരം പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ പെണ്‍മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍ രണ്ടും ബാക്കി മടക്കസ്വത്തായും (റദ്ദ്) ലഭിക്കും.

ഭാര്യക്ക് പകരം ഭര്‍ത്താവാണെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്നും ബാക്കി മുകളില്‍ പറഞ്ഞതുപോലെയും ആയിരിക്കും.

ഇവിടെയും സ്വത്തിന്‍റെ ലഭ്യതയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള ഒരു ഉദാഹരണം കൂടി കാണാം:

മുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ ഇത്തരം അവസ്ഥകളും ഈ ഉദാഹരണങ്ങളില്‍ പരിമിതപ്പെടുന്നതല്ല. ഇനി സഹോദര, സഹോദരിമാര്‍ക്കിടയില്‍ ഒരുപോലെ സ്വത്ത് ലഭിക്കുന്ന മറ്റുചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

മറ്റൊരു ഉദാഹരണം:

മാതാവൊത്ത സഹോദരിയും മാതാവും പിതാവുമൊത്ത സഹോദരനും സ്വത്ത് തുല്യമായെടുക്കുന്ന സന്ദര്‍ഭം കാണുക:

(അവസാനിച്ചില്ല)


ശബീബ് സ്വലാഹി
നേർപഥം വാരിക

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്ലാം വിമര്‍ശകരുടെ ഏറ്റവും വലിയ പ്രചാരണായുധങ്ങളില്‍ ഒന്നാണ് സ്ത്രീകളുടെ അനന്തരാവകാശ സ്വത്തുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍. ഗഹനമായ പഠനത്തിന്‍റെയൊ മനനത്തിന്‍റെയൊ അടിസ്ഥാനത്തിലല്ല ഈ വിമര്‍ശനങ്ങളൊന്നും തന്നെ എന്നത് അവരുടെ വാദങ്ങളെ വിശകലനം ചെയ്താല്‍ ബോധ്യമാവും. ഇസ്ലാമിന്‍റെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച മൗലികമായ പഠനം.

ഇസ്ലാം ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്നുള്ള മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന വിധിവിലക്കുകളെല്ലാം അന്യൂനവും സമ്പൂര്‍ണവുമാണ്. ഇസ്ലാമിനെയും അതിന്‍റെ വിധിവിലക്കുകളെയും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും കടന്നുവന്നവരെല്ലാം അതിന്‍റെ ദൈവികതയുടെ മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് എക്കാലത്തും കണ്ടിട്ടുള്ളത്. വിമര്‍ശകരുടെ ജല്‍പനങ്ങള്‍ക്ക് മുന്നില്‍ ഇസ്ലാം എന്നും പ്രശോഭിതമാവുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് അപ്രകാരം ഇനിയും തുടരുകയും ചെയ്യും.

“അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണുദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു”(ക്വുര്‍ആന്‍ 61:8).

അത്തരം വിമര്‍ശനങ്ങളിലുള്‍പെടുന്ന ഒന്നാണ് ഇസ്ലാമിലെ അനന്തരവകാശ നിയമങ്ങളുമായി ബന്ധപ്പെട്ടത്; പ്രത്യേകിച്ചും സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍.  ഇസ്ലാമിനെതിരില്‍ ഉന്നയിക്കപ്പെടാറുള്ള മറ്റു വിമര്‍ശനങ്ങളെ പോലെത്തന്നെ കഴമ്പില്ലാത്ത വിമര്‍ശനം മാത്രമാണിതെന്ന്  പ്രസ്തുത വിഷയം വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്.

എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വസിച്ച്, ഇസ്ലാമിനെ തെറ്റുധരിച്ച പലരെയും നമുക്ക് കാണാന്‍ സാധിക്കും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പരിഗണനയെ  മനസ്സിലാക്കാതെ തെറ്റുധാരണകളില്‍ അകപ്പെട്ടവരും ബോധപൂര്‍വം ആശയക്കുഴപ്പങ്ങള്‍ പടച്ചുവിടുന്നവരും സമൂഹത്തിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യവുമാണ്.

സ്ത്രീക്ക് പുരുഷന്‍റെ പകുതി അനന്തരസ്വത്ത് മാത്രമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ക്കിടയിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം സ്ത്രീ പുരുഷ വേര്‍തിരിവല്ല എന്നതാണ് വസ്തുത. അനന്തരാവകാശത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെയും പുരുഷന്‍റെയും ഓഹരികള്‍ക്കിടയില്‍ വരുന്ന ഏറ്റവ്യത്യാസത്തെ സ്ത്രീകള്‍ക്കുള്ള പരിഗണനക്കുറവായി കാണുകയാണ് ചിലര്‍ ചെയ്യുന്നത്. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ആത്മാര്‍ഥമായി പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും അനന്തരവകാശത്തിലെ വേര്‍തിരിവിന്‍റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിഭജിച്ചിരിക്കുന്നത്. അവ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം.

രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.

മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും.

ഇനി ഇവ ഓരോന്നും സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കാം:

ഒന്ന്) മരണപ്പെട്ട വ്യക്തിക്കും അനന്തരാവകാശികള്‍ക്കുമിടയിലെ ബന്ധത്തിന്‍റെ അടുപ്പം:

ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തരവകാശികള്‍ക്കിടയിലുള്ള ബന്ധത്തിന്‍റെ അടുപ്പം വര്‍ധിക്കുന്നതിനനുസരിച്ച്  അവര്‍ക്കിടയിലെ ഓഹരിയിലും വര്‍ധനവുണ്ടാവും. അപ്രകാരം ബന്ധം അകലുന്നതിനനുസൃതമായി ഓഹരിയില്‍ കുറവും സംഭവിക്കും. അനന്തരാവകാശികള്‍ക്കിടയിലെ ലിംഗവ്യത്യാസം ഇവിടെ പരിഗണിക്കപ്പെടുകയില്ല. അതിനൊരു ഉദാഹരണം കാണുക: ഒരാള്‍ മരണപ്പെട്ടു. ഉമ്മയും ഉപ്പയുമൊത്ത രണ്ട് സഹോദരികളും ഉപ്പയൊത്ത രണ്ട് സഹോദരന്മാരുമാണ് അയാള്‍ക്കുള്ള അനന്തരവകാശികള്‍. അദ്ദേഹത്തിന്‍റെ സ്വത്ത് മൊത്തം ആറായി ഭാഗിച്ച് രണ്ട് ഓഹരികള്‍ വീതം സഹോദരിമാര്‍ക്കും ഓരോ ഓഹരി വീതം സഹോദരന്മാര്‍ക്കും  നല്‍കപ്പെടും. ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരിമാര്‍ക്കും രണ്ട് ഓഹരി സഹോദരന്മാര്‍ക്കുമെന്ന് ചുരുക്കം.

ഇവിടെ സ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി മാത്രമാണ് പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നത്. അതിനുള്ള കാരണം മരണപ്പെട്ട വ്യക്തിയിലേക്ക് ഉമ്മയിലൂടെയും ഉപ്പയിലൂടെയും സഹോദരിമാരുടെ ബന്ധം സ്ഥാപിക്കപ്പെടുമ്പോള്‍ ഉപ്പയിലൂടെ മാത്രമാണ് സഹോദരന്‍മാരുടെ ബന്ധം സ്ഥാപിക്കപ്പെടുന്നത്. വിമര്‍കര്‍ ഉന്നയിക്കുന്നതുപോലെയാണ് കാര്യമെങ്കില്‍ ആറ് ഓഹരിയില്‍ നാല് ഓഹരി സഹോദരന്മാര്‍ക്കും രണ്ട് ഓഹരി മാത്രം സഹോദരിമാര്‍ക്കും നല്‍കപ്പെടുമായിരുന്നു. ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

രണ്ട്) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം അടിസ്ഥാനപ്പെടുത്തി:

സ്വാഭാവികമായും ജീവിതത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള, ജീവിതഭാരങ്ങള്‍ വഹിക്കേണ്ടതായി വരുന്ന പുതുതലമുറയുടെ ഓഹരികള്‍ മുതിര്‍ന്ന തലമുറയുടേതിനെക്കാള്‍ കൂടുതലായിരിക്കും. ഇവിടെയും അനന്തരാവകാശികള്‍ക്കിടയിലെ സ്ത്രീപുരുഷ വ്യത്യാസമല്ല പരിഗണിക്കുന്നത്. ഉദാഹരണം കാണുക: ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്ക്  അനന്തരാവകാശികളായുള്ളത് പിതാവും ഒരു മകനുമാണെന്ന് കരുതുക. അയാളുടെ സ്വത്ത് മൊത്തം ആറ് ഓഹരിയായി തിരിച്ച് അതില്‍ ഒരു ഓഹരി പിതാവിനും ബാക്കിയുള്ള അഞ്ച് ഓഹരി ആ മകനുമാണ്.

പിതാവും മകനും പുരുഷന്മാരാണെന്നത് അവര്‍ക്കിടയില്‍ സ്വത്ത് തുല്യമായി വീതിക്കപ്പെടാന്‍ കാരണമായില്ല. ചിന്തിക്കുന്ന ഏതൊരാള്‍ക്കും  ഇതിന്‍റെ  പിന്നിലെ, അല്ലാഹുവിന്‍റെ ഉന്നതമായ യുക്തി കണ്ടത്താന്‍ സാധിക്കും.

ഒരു ഉദാഹരണം കൂടി കാണുക: ഒരാളുടെ സ്വത്തിന് അവകാശികളായുള്ളത് ഭര്‍ത്താവും ഒരു മകളും മാത്രമാണെന്ന് കരുതുക. സ്വത്ത് നാല് ഓഹരിയായി ഭാഗിച്ച് ഒരു ഓഹരി ഭര്‍ത്താവിനും  മൂന്ന് ഓഹരി മകള്‍ക്കും നല്‍കപ്പെടും.

ഇവിടെയും സ്ത്രീപുരുഷ വേര്‍തിരിവെന്നത് മാനദണ്ഡമല്ലെന്ന് സുവ്യക്തമാണ്. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സ്വത്ത് മൂന്ന് ഓഹരിയാക്കി രണ്ട് ഓഹരി ഭര്‍ത്താവിനും ഒരു ഓഹരി മകള്‍ക്കുമാണ് നല്‍കപ്പെടേണ്ടത്.

മൂന്ന്) ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തി:

ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ സ്ത്രീപുരുഷ വേര്‍തിരിവ് തോന്നിയേക്കാവുന്ന ഒരേയൊരു മാനദണ്ഡം ഇതുമാത്രമാണ്. എന്നാല്‍ ഇതില്‍പോലും സ്ത്രീകളോട് അതിക്രമം കാണിക്കുകയോ അവരുടെ അവകാശങ്ങളില്‍ കുറവുവരുത്തുകയോ ചെയ്യുന്നില്ല. ആണ്‍മക്കളെയും പെണ്‍മക്കളെയും പോലെ അനന്തരാവകാശികള്‍ ബന്ധത്തിന്‍റെ കാര്യത്തില്‍ തുല്യരാവുകയും അവര്‍ ഒരേ തലമുറയില്‍ പെട്ടവരാകുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ അനന്തരസ്വത്ത് വീതിക്കുന്നതിലെ ഏറ്റവ്യത്യാസത്തിന്‍റെ മാനദണ്ഡം അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ടാണ് അനന്തരസ്വത്ത് വീതിക്കുന്നതിലെ പൊതുഅടിസ്ഥാനമായി സ്ത്രീപുരുഷ വ്യത്യാസം ക്വുര്‍ആന്‍ പരാമര്‍ശിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

കുടുംബത്തെ പോറ്റേണ്ട ബാധ്യതയും ഉത്തരവാദിത്തവും പുരുഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാധ്യതയും ഇസ്ലാം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ലഭിക്കുന്ന ഏതുതരം സമ്പത്തും തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. കാരണം സഹോദരി എന്ന നിലയ്ക്ക് അവളുടെ സംരക്ഷണോത്തരവദിത്തവുംബാധ്യതയുംഅവളുടെസഹോദരനും, ഭാര്യ എന്ന നിലയ്ക്ക് അവളുടെയും അവളുടെ മക്കളുടെയും സംരക്ഷണോത്തരവാദിത്തവും ബാധ്യതയും അവളുടെ ഭര്‍ത്താവിനുമാണുള്ളത്. തദടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തന്‍റെ ഇരട്ടി അനന്തരാവകാശമായി ലഭിച്ചിട്ടുള്ള സഹോദരനെക്കാള്‍ വലിയ പരിഗണനയാണ് ഇസ്ലാം അവള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാണ്. സാമ്പത്തിക ഉത്തരവാദിത്തം അവളില്‍ ഏല്‍പിക്കപ്പെടാതിരുന്നിട്ടും സ്ത്രീയെന്ന നിലയിലുള്ള അവളുടെ ദൗര്‍ബല്യം അംഗീകരിച്ചുകൊണ്ടും പ്രയാസഘട്ടങ്ങളില്‍ ജീവിതത്തിന് സുരക്ഷിതത്വം നല്‍കുന്നതിനുമാണ് അല്ലാഹു അവള്‍ക്ക് ഈ ഓഹരി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. ഇത് പലര്‍ക്കും ബോധ്യപ്പെടാതിരിക്കുന്നതാണ് പ്രശ്നം. ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വം ദുഷ്പ്രചാരണം നടത്തുന്നവരെ തിരുത്താനാവില്ല.

അനന്തരസ്വത്തിന്‍റെ വിതരണത്തിലെ ഭാഗികമായ ഈ ഏറ്റവ്യത്യാസത്തെ സ്ത്രീകളോടുള്ള അവഗണനയായി കാണുന്ന, മതമുള്ളവരും ഇല്ലാത്തവരുമായ ആളുകള്‍ ഇസ്ലാമിലെ അനന്തരാവകാശത്തിലെ വ്യത്യസ്ത അവസ്ഥകളെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.

സ്ത്രീപുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശനിയമത്തെ നാലായി വേര്‍തിരിക്കാം:

1. പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ (നാല് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്).

2. പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ. (ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്).

3. സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ (ഇത് പത്തിലേറെ സന്ദര്‍ഭങ്ങളിലുണ്ട്).

4. സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

അതായത് സ്ത്രീക്ക് പുരുഷന്ന് തുല്യമോ അതിനെക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതിലേറെ സന്ദര്‍ഭങ്ങള്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുണ്ട്. അതേസമയം പുരുഷനെക്കാള്‍ കുറവ് ഓഹരി അവള്‍ക്ക് ലഭിക്കുന്ന നാല് സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഉദാഹരണസഹിതം നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍

ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അടിസ്ഥാനപ്പെടുത്തിയാണ് പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ ഉള്ളത് എന്നും അവ നാല് അവസരങ്ങളില്‍ മാത്രമാണുള്ളതെന്നും നമ്മള്‍ മുമ്പ് മനസ്സിലാക്കി. പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരാവുക എന്ന ഗണത്തിലാണ് ഇവയിലെ രണ്ട് അവസ്ഥകള്‍ ഉള്‍പ്പെടുക. ഇവിടെ മാത്രമാണ് ഒരു പുരുഷന് രണ്ട്സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്.

എന്നാല്‍ ബാക്കി രണ്ട് അവസ്ഥകള്‍ ഈ പൊതുതത്ത്വത്തിനുള്ളില്‍ വരുന്നതല്ല. ഓരോന്നും ഉദാഹരണങ്ങളിലൂടെ നമുക്ക് കൂടുതല്‍ മനസ്സിലാക്കാം.

പുരുഷനെക്കൊണ്ട് സ്ത്രീ ശിഷ്ടം ഓഹരിക്കാരിയാകുന്ന അവസ്ഥ. (ഒരുപുരുഷന് രണ്ട് സ്ത്രീകള്‍ക്കുള്ള ഓഹരിയാണുള്ളത് എന്ന തത്ത്വം ബാധകമാകുന്നത്).

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായുള്ള മകനും മകളുമാകുക. മക്കളെന്ന ഗണത്തില്‍ മകന്‍റെ മകളും മകന്‍റെ മകനും ഉള്‍പ്പെടും.

അല്ലാഹുപറയുന്നു: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് ‘വസ്വിയ്യത്ത്’ ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്.”

‘ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്’ എന്ന തത്ത്വത്തെ പൊതുവല്‍കരിച്ചു കാണിക്കാനാണ് വിമര്‍ശകര്‍ സാധാരണയായി ശ്രമിക്കാറുള്ളത്.  ഒന്നാമതായി നാം അറിയേണ്ടത് ഈ തത്ത്വം പുരുഷനെക്കൊണ്ട് സ്ത്രീ ‘അസ്വബ’യായി മാറുന്ന അവസരത്തില്‍ മാത്രമാണ് ബാധകം എന്നാണ്.

ഉദാഹരണം കാണുക:

മേല്‍വിവരിച്ച രണ്ട് അവസ്ഥകളിലും സഹോദരിമാര്‍ എന്ന നിലയ്ക്ക് അവരുടെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും അവരുടെ സഹോദരന്മാരിലാണ് ഇസ്ലാം ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിന്‍റെ ഭാഗമായാണ് സഹോദരിമാരെക്കാള്‍ ഒരു ഓഹരി കൂടുതലായി സഹോദരനു നല്‍കാനുള്ള കാരണം.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരാവകാശികളായുള്ളത് ഉപ്പയും ഉമ്മയും ഒത്ത സഹോദരനും സഹോദരിയുമാവുക. അല്ലെങ്കില്‍ ഉപ്പയൊത്ത സഹോദരനും സഹോദരിയുമാവുക. 

‘ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട്’ എന്ന പൊതുതത്ത്വമല്ലെങ്കിലും സ്ത്രീകള്‍ക്കുള്ളതിന്‍റെ ഇരട്ടി പുരുഷന് എന്ന് തോന്നാവുന്ന രണ്ട് അവസ്ഥകള്‍:

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായി അയാള്‍ക്കുള്ളത് മാതാവും പിതാവും മാത്രമാകുക.

ഈ ഘട്ടത്തില്‍ മാതാവ് നിശ്ചിത ഓഹരിക്കാരിയും പിതാവ് ശിഷ്ടം ഓഹരിക്കാരനുമാണ്. അല്ലാഹു പറയുന്നത് കാണുക:

‘ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അയാളുടെ അനന്തരവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിനു മൂന്നിലൊരുഭാഗമുണ്ടായിരിക്കും.’

നിശ്ചിത ഓഹരിക്കാരിയായ ഉമ്മ മൂന്നിലൊന്നെടുത്താല്‍ ബാക്കിവരുന്ന രണ്ട് ഓഹരി ശിഷ്ടമോഹരിക്കാരനായ പിതാവിനായിരിക്കും ലഭിക്കുക.

ഇവിടെ അനന്തരാവകാശികള്‍ തമ്മിലുള്ള ബന്ധം നോക്കൂ. അവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. സ്വാഭാവികമായും ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും അവളുടെ ഭര്‍ത്താവിനു തന്നെയാണുള്ളത്. ഈ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിനാല്‍ അതിനുള്ള സഹായം എന്ന നിലയ്ക്ക് തന്നെയാണ് തന്‍റെ ഭാര്യയെക്കാള്‍ ഇരട്ടി ഓഹരി ഭര്‍ത്താവിന് അഥവാ പരേതന്‍റെ പിതാവിന് ഇസ്ലാം വകവച്ചുനല്‍കിയത് എന്ന് വ്യക്തമാണ്.

2. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ഓഹരികള്‍ തമ്മിലുള്ള അനുപാതത്തിലും സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ച് അനന്തരവകാശികളാകുന്ന അവസ്ഥയുണ്ടാവുകയില്ല.

“നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചുപോയതിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. എനി, അവര്‍ക്ക്  സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ചുപോയതില്‍നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക്  നാലിലൊന്നുമുണ്ടായിരിക്കും. എനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍നിന്നും അവര്‍ക്ക്  എട്ടിലൊന്നുണ്ടായിരിക്കും.”

സ്തീപുരുഷ വ്യത്യാസമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥകള്‍

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സ്വത്ത് അനന്തരമെടുക്കുന്ന അവസ്ഥയുണ്ടെന്ന് നാം മനസ്സിലാക്കി. അത് അല്‍പം വിശദമായി മനസ്സിലാക്കാം. അവയില്‍ പ്രഥമവിഭാഗം മാതാവും പിതാവുമാണ്.

1. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും ആണ്‍മക്കളുമാകുക: പിതാവും മാതാവും തുല്യമായാണ് അനന്തരമെടുക്കുക. ആണ്‍, പെണ്‍ വ്യത്യാസം പരിഗണിക്കപ്പെടുകയില്ല.

2. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് പിതാവും മാതാവും രണ്ടോ അതിലധികമോ പെണ്‍മക്കളുമാവുക:

3. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാവും ഭാര്യയും മകളും ഉണ്ടാവുക:

ഈ ഗണത്തില്‍ വരുന്ന മറ്റൊന്ന് കാണുക:

4. ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായി പിതാവും മാതാമഹിയും

(മാതാവിന്‍റെ മാതാവ്) ആണ്‍മക്കളോ, രണ്ടില്‍കൂടുതല്‍ പെണ്‍മക്കളോ ഉണ്ടാവുക. പിതാവുണ്ടായിരിക്കെതന്നെ പരേതനിലേക്ക് ബന്ധംകൊണ്ട് അകന്നുനില്‍ ക്കുന്ന മാതാവിന്‍റ മാതാവിന് പിതാവിന്‍റെ അതേ അവകാശമാണ് ഇസ്ലാം നല്‍കുന്നത്.

2.  ഉമ്മയൊത്ത സഹോദരി സഹോദരന്‍മാര്‍ക്കിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് അനന്തരസ്വത്ത് ഓഹരിവെക്കേണ്ടത്. അല്ലാഹു പറയുന്നത്കാണുക:

“അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരുസഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര-സഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികംപേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.”

ഇതിന്‍റെ രൂപം ചാര്‍ട്ടിലൂടെ നമുക്ക് എളുപ്പം മനസ്സിലാക്കാം.

ഇവിടെനോക്കൂ; സഹോദരനും സഹോദരിയും ഒരുപോലെയാണ് അനന്തരമെടുത്തത്. അവരുടെ അവകാശം തുല്യമാണ്. യാതൊരു വ്യത്യാസവുമില്ല. (അവസാനിച്ചില്ല)

 

ശബീബ് സ്വലാഹി
നേർപഥം വാരിക

09: പരസ്യപ്രബോധനം

പരസ്യപ്രബോധനം

(മുഹമ്മദ് നബി ﷺ , ഭാഗം 9)

രഹസ്യപ്രബോധനത്തില്‍നിന്ന് മാറി പരസ്യപ്രബോധനം നടത്താനായി അല്ലാഹുവിന്‍റെ കല്‍പന വന്നു. ക്വുര്‍ആനിലെ അശ്ശുഅറാഅ് എന്ന സൂറത്തിലാണ് ആ കല്‍പന നമുക്ക് കാണാന്‍ സാധിക്കുക. ഈ അധ്യായത്തില്‍ മൂസാ നബി(അ)യുടെയും മറ്റു ചില നബിമാരുടെയും പ്രബോധനവും അവര്‍ നേരിട്ട പരീക്ഷണങ്ങളും അല്ലാഹു വിവരിക്കുന്നുണ്ട്. മൂസാ നബി(അ)യുടെ ചരിത്രം അല്‍പം വിശദമായിത്തന്നെ ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ആരുടെയും തുണയില്ലാതെ, ക്രൂരനും അക്രമിയുമായ ഫിര്‍ഔനിന്‍റെ നാട്ടില്‍ പ്രബോധനം ചെയ്യാന്‍ ആരംഭിച്ചതുമുതല്‍ അവസാനം വിശ്വാസികള്‍ക്ക് വിജയവും അവിശ്വാസികള്‍ക്ക് പരാജയും ലഭിച്ചതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ അല്ലാഹു വിവരിക്കുന്നുണ്ട്. നൂഹ് നബി(അ)യുടെ ജനത, ആദ് സമുദായം, ഥമൂദുകാര്‍, ഇബ്റാഹീം നബി(അ)യുടെ ജനത, ലൂത്വ് നബി(അ)യുടെ ജനത, അസ്വ്ഹാബുല്‍ ഐകത്ത് തുടങ്ങിയ, പ്രവാചകന്മാരെ കളവാക്കിയ വിഭാഗങ്ങളുടെയെല്ലാം പര്യവസാനം എന്തായിരുന്നു എന്നും ഈ അധ്യായത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബി ﷺ ക്കും വിശ്വാസികള്‍ക്കും പ്രബോധന വീഥിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഒരു തിരിച്ചറിവ് നല്‍കുന്നതിനും മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ധീരചരിത്രങ്ങളെ മാതൃകയാക്കുവാനും ധൈര്യം പകരാനുമായിരിക്കാം പരസ്യപ്രബോധനത്തിന് കല്‍പിക്കുന്നതിന് മുമ്പായി ഈ ചരിത്രങ്ങള്‍ വിവരിക്കുന്നത്. പരസ്യപ്രബോധനത്തിനായി നബി ﷺ യോട് അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്:

“നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക” (അശ്ശുഅറാഅ് 214)

പ്രബോധനം പരസ്യപ്പെടുത്താന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നു. കല്‍പന വന്നപ്പോള്‍ നബി ﷺ എന്ത് ചെയ്തു?

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക’ (എന്ന വചനം) ഇറങ്ങിയപ്പോള്‍ നബി ﷺ സ്വഫായില്‍ കയറി. എന്നിട്ട് (ഇങ്ങനെ) വിളിക്കുവാന്‍ തുടങ്ങി: ‘ഫിഅ്റിന്‍റ സന്തതികളേ, അദിയ്യിന്‍റെ സന്തതികളേ.’ അവര്‍ (മക്കക്കാര്‍) എല്ലാവരും ഒരുമിച്ചുകൂടി. അങ്ങനെ (അവിടേക്ക്) പുറപ്പെടാന്‍ കഴിയാത്ത ഒരാള്‍ (തന്‍റെ) ഒരു ദൂതനെ അത് (ആ വിളി) എന്താണെന്ന് നോക്കുവാന്‍ അയച്ചു. അങ്ങനെ അബൂലഹബും ക്വുറയ്ശും വന്നു. എന്നിട്ട് നബി ﷺ ചോദിച്ചു: ‘ഈ താഴ്വരയില്‍ ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാന്‍ ഉദ്ദേശിച്ച് നില്‍ക്കുന്നു എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താകും?’ അവര്‍ പറഞ്ഞു: ‘അതെ, ഞങ്ങള്‍ക്ക് നിന്‍റെ മേല്‍ സത്യമല്ലാതെ പരിചയമില്ലല്ലോ.’ (അപ്പോള്‍) നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ശക്തമായ ശിക്ഷ വരുന്നതിനുമുമ്പ് നിങ്ങള്‍ക്കുള്ള ഒരു താക്കീതുകാരനാകുന്നു ഞാന്‍.’ അപ്പോള്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം. ഇന്നത്തെ ദിവസം അല്ലാത്തതിലും (നിനക്ക് നാശം). ഇതിനായിരുന്നോ നീ ഞങ്ങളെ ഒരുമിച്ചുകൂട്ടിയത്?’ അപ്പോള്‍ ‘അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല’ (എന്ന സൂക്തങ്ങള്‍) ഇറങ്ങി” (ബുഖാരി).

പരസ്യപ്രബോധനത്തിനായി കല്‍പന വന്നപ്പോള്‍ നബി ﷺ സ്വഫാ കുന്നില്‍ കയറി എല്ലാവരെയും അവിടേക്ക് വിളിച്ചു ചേര്‍ത്തു. നാല്‍പത് പേര്‍ അവിടെ ഒരുമിച്ചുകൂടി എന്നും അമ്പത് പേരായിരുന്നു എന്നുമെല്ലാം കാണാവുന്നതാണ്. നബി ﷺ യുടെ വിളി കേട്ടവര്‍ അവിടേക്ക് എത്തി. എത്താന്‍ കഴിയാത്തവര്‍ അവിടേക്ക് ദൂതനെ പറഞ്ഞുവിട്ടു. നബി ﷺ യുടെ പിതൃവ്യന്മാരായ അബ്ബാസ്(റ), ഹംസ(റ), അബൂത്വാലിബ്, അബൂലഹബ് തുടങ്ങിയവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും എത്തിയതിന് ശേഷം അവരോട് ചോദിച്ചു: ‘ഈ താഴ്വരയില്‍ നിങ്ങളെ അക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സൈന്യത്തെ സംബന്ധിച്ച് നിങ്ങളോട് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും. കാരണം, നിന്നില്‍ നിന്ന് സത്യമേ ഞങ്ങള്‍ക്ക് പരിചയമുള്ളൂ.’ അപ്പോള്‍ നബി ﷺ വരാനിരിക്കുന്ന ശിക്ഷയെ പറ്റി അവര്‍ക്ക് മുന്നറിയിപ്പുനല്‍കി. അത് അവര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ കോപാകുലരായി. ചീത്ത വളിച്ചു. പിതൃവ്യന്‍ അബൂലഹബ് ആയിരുന്നു നബി ﷺ യെ ആദ്യമായി ചീത്തവിളിച്ചത്. അതിന്‍റെ കാരണത്താല്‍ അവനെ ശപിച്ചുകൊണ്ട് അല്ലാഹു ക്വുര്‍ആന്‍ വചനങ്ങള്‍ ഇറക്കി. അബൂലഹബിന് മോശമായ പര്യവസാനം ലഭിക്കുകയും ചെയ്തു എന്നാണ് ചരിത്രം വിശദമാക്കുന്നത്. അബൂലഹബിനെ ശപിച്ചുകൊണ്ട് ഇറക്കപ്പെട്ട ഈ സൂക്തങ്ങളെ പറ്റി ചിന്തിച്ച് മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്നവര്‍ പോലും ഉണ്ടായിട്ടുണ്ട് എന്നതും ചരിത്ര പ്രസിദ്ധമാണ്. അബൂലഹബ് നശിക്കട്ടെ എന്നും അവന്‍ നശിച്ചിരിക്കുന്നു എന്നും അവനെയും അവന്‍റെ ഭാര്യയും നരകത്തില്‍ കത്തിക്കപ്പെടുന്നതാണ് എന്നും അല്ലാഹു അറിയിച്ചല്ലോ. അത് അറിഞ്ഞപ്പോള്‍ ഇവര്‍ രണ്ടുപേരും ഇസ്ലാം സ്വീകരിച്ചിരുന്നെങ്കില്‍ ക്വുര്‍ആനില്‍ വൈരുധ്യം ഉണ്ടാകുമായിരുന്നില്ലേ? പക്ഷേ, അത് സംഭവിച്ചില്ല. ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹു അയച്ച ദൂതനല്ലെന്നും സ്ഥാപിക്കുക എന്ന ദുരുദ്ദേശ്യത്തോടെയെങ്കിലും അവര്‍ ഇസ്ലാം സ്വീകരിച്ചില്ല. ഈ വചനങ്ങള്‍ ഇറങ്ങിയ ശേഷവും എത്രയോ കാലം ഇരുവരും ജീവിച്ചെങ്കിലും ഇസ്ലാം സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് ക്വുര്‍ആനിന്‍റെ ദൈവികത വ്യക്തമാക്കുന്നു. ക്വുര്‍ആനിനെ പഠനവിധേയമാക്കിയ പലര്‍ക്കും ഈ സംഭവം ഇസ്ലാമിലേക്ക് വരാന്‍ കാരണമായിട്ടുണ്ട്.

ത്രികാല ജ്ഞാനിയിയായ അല്ലാഹു പറഞ്ഞത് ഒരിക്കലും പിഴക്കില്ലല്ലോ. അവര്‍ ഇരുവരും സത്യനിഷേധികളായിട്ടുതന്നെയാണ് നശിച്ചുപോയത്.

അബൂലഹബിന്‍റെ ഭാര്യ ഉമ്മു ജമീല്‍ നബി ﷺ യെ ആക്ഷേപിച്ച് ഇങ്ങനെ പാടിയത് കാണാം:

“ആക്ഷേപത്തിന് അര്‍ഹനായവന്‍ (ചില കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍) ഞങ്ങള്‍ (അവനോട്) വിസമ്മതം കാണിച്ചു. അവന്‍റെ ദീനിനെ ഞങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. അവന്‍റെ കല്‍പനകളോട് ഞങ്ങള്‍ അനുസരക്കേട് കാണിക്കുകയും ചെയ്യുന്നു.”

മക്കക്കാര്‍ മുഹമ്മദ് നബി ﷺ യെ ആക്ഷേപിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ ‘മുദമ്മമുന്‍’ എന്ന് വിളിച്ച് പ്രയാസപ്പെടുത്താറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവിടുന്ന് വിഷമത്താല്‍ കൂട്ടുകാരന്‍ അബൂബക്റി(റ)നെ പോലെയുള്ളവരെ വിളിച്ച് ഇപ്രകാരം ചോദിക്കും:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘എങ്ങനെയാണ് ക്വുറയ്ശികളുടെ ചീത്തവിളിയും അവരുടെ ശാപവും എന്നില്‍നിന്ന് അല്ലാഹും മാറ്റിയത് (എന്ന് ആലോചിച്ച്) നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ? മുദമ്മമുന്‍ (എന്നുപറഞ്ഞ്) അവര്‍ എന്നെ ചീത്ത വിളിക്കുന്നു. മുദമ്മമുന്‍ (എന്നുപറഞ്ഞ്) അവര്‍ എന്നെ ശപിക്കുന്നു. ഞാനാകട്ടെ മുഹമ്മദാകുന്നു.”(ബുഖാരി).

‘മുദമ്മമുന്‍’ (ആക്ഷേപിക്കപ്പെടുന്നവന്‍) എന്ന് പറഞ്ഞുകൊണ്ടാണല്ലോ അവര്‍ നബി ﷺ യെ ചീത്ത വിളിക്കുകയും ശപിക്കുകയുമെല്ലാം ചെയ്യുന്നത്. എന്നാല്‍ അവരുടെ ചീത്തവിളിയും ശാപവാക്കുകളും എല്ലാം അല്ലാഹു നബി ﷺ യില്‍നിന്നും തിരിച്ചുവിടുകയാണ് ചെയ്തത്. മുഹമ്മദ് എന്നതിന്‍റെ അര്‍ഥം സ്തുതിക്കിപ്പെട്ടവന്‍ എന്നാണല്ലോ. നബി ﷺ വാസ്തവത്തില്‍ എല്ലാവരാലും വാഴ്ത്തപ്പെടുകയും പ്രശംസിക്കപ്പെടുകയുമാണ് ചെയ്തത്.

പരസ്യപ്രബോധനത്തിന് അല്ലാഹുവിന്‍റെ കല്‍പനയുണ്ടായപ്പോള്‍ നബി ﷺ എന്താണ് ചെയ്തതെന്ന് ബുഖാരിയിലെ ഹദീഥിലൂടെ നാം മനസ്സിലാക്കി. സ്വഹീഹ് മുസ്ലിമില്‍ ഇപ്രകാരം നമുക്ക് കാണാം:

അബൂഹുറയ്റ(റ) പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലി ﷺ ന് ‘നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക’ (എന്ന വചനം) ഇറക്കപ്പെട്ട സന്ദര്‍ഭത്തില്‍ (അവിടുന്ന്) പറഞ്ഞു: ‘ഓ ക്വുറയ്ശ് സമൂഹമേ, അല്ലാഹുവില്‍നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ വാങ്ങുവിന്‍. അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, ബനൂ അബ്ദുല്‍മുത്ത്വലിബ്, അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല, ഓ, അബ്ബാസുബ്നു അബ്ദുല്‍ മുത്ത്വലിബ്, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ പിതൃസഹോദരി സ്വഫിയ്യാ, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ മകള്‍ ഫാത്വിമാ, നീ ഉദ്ദേശിക്കുന്നതില്‍നിന്ന് എന്നോട് നീ ചോദിച്ചോളൂ. അല്ലാഹുവില്‍നിന്ന് നിനക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല.”

പരസ്യ പ്രബോധനം കുടുംബത്തില്‍നിന്ന് നാട്ടുകാരിലേക്ക് മാറി. അതിന് അല്ലാഹുവിന്‍റെ കല്‍പന വന്നിരുന്നു.

“അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക” (ഹിജ്ര്‍ 94)

അല്ലാഹു തന്നില്‍ ഏല്‍പിച്ചിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി നിറവേറ്റുവാനും ആ മാര്‍ഗത്തില്‍ ശത്രുക്കളുടെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ധീരമായി മുന്നേറുവാനും കല്‍പന വന്നു. പിന്നീട് നബി ﷺ പ്രബോധനം മക്കയില്‍ പരസ്യമാക്കുകയാണ്. കുടുംബത്തിലെയും നാട്ടിലെയും വേണ്ടപ്പെട്ടവരെല്ലാം മുഹമ്മദിന്‍റെ ദീനില്‍ ആകൃഷ്ടരാകുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര്‍ ഒന്നടങ്കം ഇളകി. കൂക്കിവിളിച്ചും കല്ലെറിഞ്ഞും കളിയാക്കിയും അസഭ്യം പറഞ്ഞും നബി ﷺ ക്കും വിശ്വാസികള്‍ക്കുമെതിരില്‍ കൊടിയ മര്‍ദനം അഴിച്ചുവിട്ടു. പീഡനങ്ങള്‍ പലവിധത്തില്‍ നടത്തി. മാനസികമായും ശാരീരികമായും ഉപദ്രവം ഉണ്ടാക്കി. ഒരു സംഭവം കാണുക:

അബ്ദുല്ലാഹി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ കഅ്ബയുടെ അടുക്കല്‍ നമസ്കരിച്ചുകൊണ്ടിരിക്കുകയാണ്. ക്വുറയ്ശി സംഘം അവരുടെ ഇരിപ്പിടങ്ങളിലുമാണ്. അതിനിടയില്‍ അവരില്‍നിന്ന് ഒരാള്‍ ഇപ്രകാരം പറഞ്ഞു: ‘ഈ കാണിക്കുന്നവനിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ? ഇന്ന ആളുടെ കുടുംബത്തില്‍ (അറുത്ത) ഒട്ടകത്തിന്‍റെ കാഷ്ഠവും രക്തവും കുടല്‍മാലകളും (എടുക്കാന്‍) നിങ്ങളില്‍ ആരാണ് ആദ്യം തയ്യാറാകുക? എന്നിട്ട് അവന്‍ അത് കൊണ്ടുവരികയും ഇവന്‍ സുജൂദ് ചെയ്താല്‍ അവന്‍റെ പിരടികള്‍ക്കിടയില്‍ വെക്കുകയും ചെയ്യണം.’ അങ്ങനെ അവരിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനായി എഴുന്നേറ്റു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ സുജൂദ് ചെയ്തപ്പോള്‍ അവന്‍ അവിടുത്തെ പിരടികള്‍ക്കിടയില്‍ വെച്ചു. നബി ﷺ സുജൂദില്‍ തന്നെ നിന്നു. അപ്പോള്‍ അവര്‍ ചിലര്‍ മറ്റു ചിലരിലേക്ക് ചെരിയുന്നതുവരെ പൊട്ടിച്ചിരിച്ചു. അപ്പോള്‍ ഒരാള്‍ ഫാത്വിമ(റ)യുടെ അടുത്തേക്ക് (വിവരം അറിയിക്കാന്‍) പോയി. അങ്ങനെ അവര്‍ ഓടിവന്നു. അവര്‍ നബി ﷺ യില്‍നിന്ന് അത് എടുത്ത് ഒഴിവാക്കുന്നതുവരെ നബി ﷺ സുജൂദില്‍ തന്നെയായിരുന്നു. (അവര്‍ അത് എടുത്തുമാറ്റിയതിന് ശേഷം) അവര്‍ അവര്‍ക്കുനേരെ തിരിഞ്ഞ് അവരെ ചീത്തപറഞ്ഞു. അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ച് കഴിഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്. അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്. അല്ലാഹുവേ, ക്വുറയ്ശികളുടെ കാര്യം നിന്‍റെ മേലാണ്.’ പിന്നീട് പേരെടുത്ത് (അവിടുന്ന് പറഞ്ഞു:) ‘അല്ലാഹുവേ, അംറുബ്നു ഹിശാമിന്‍റെയും (അബൂലഹബ്), ഉത്ബതുബ്നു റബീഅയുടെയും ശയ്ബതുബ്നു റബീഅയുടെയും അല്‍വലീദുബ്നു ഉത്ബയുടെയും ഉമയ്യതുബ്നു ഖലഫിന്‍റെയും ഉക്വ്ബതുബ്നു അബീമുഅയ്ത്വിയുടെയും ഉമാറതുബ്നുല്‍ വലീദിന്‍റെയും കാര്യം നിന്‍റെ മേലാകുന്നു.’ (സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന) അബ്ദുല്ല(റ) പറഞ്ഞു: ‘അല്ലാഹുവാണ സത്യം! ബദ്ര്‍ യുദ്ധ ദിവസം ഞാന്‍ അവരെ വീണുകിടക്കുന്നത് കാണുകയുണ്ടായി. പിന്നീട് അവര്‍ ബദ്റിലെ ആ പൊട്ടക്കിണറ്റിലേക്ക് വലിച്ചിഴക്കപ്പെടുകയുണ്ടായി.’ പിന്നീട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘പൊട്ടക്കിണറിന്‍റെ ആളുകള്‍ ശാപം പിന്തുടരപ്പെടുന്നവരാകുന്നു.’

ഈ ദുഷ്കൃത്യത്തിന് നേതൃത്വം നല്‍കിയതും അബൂലഹബായിരുന്നു. അബൂലഹബിന്‍റെ വാക്കുകേട്ട് ഒന്നും ചിന്തിക്കാതെ റസൂലി ﷺ നോട് ഇങ്ങനെ ചെയ്തവന്‍ ഉക്വ്ബയായിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.

നബി ﷺ യുടെ നമസ്കാരവും ക്വുര്‍ആന്‍ പാരായണവും മുശ്രിക്കുകള്‍ക്ക് ഏറെ അസഹ്യമായിരുന്നു. ക്വുര്‍ആന്‍ ഓതുന്നത് കേള്‍ക്കുമ്പോള്‍ ചീത്തവിളിച്ചുകൊണ്ട് അവര്‍ ഒപ്പം കൂടുമായിരുന്നു എന്നാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

 ‘നിന്‍റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്’ (എന്ന) അല്ലാഹുവിന്‍റെ വചനത്തെ (17:110) സംബന്ധിച്ച് (ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ ﷺ മക്കയില്‍ ഒളിഞ്ഞിരിക്കുമ്പോഴാണ് ഇത് ഇറങ്ങിയത്. നബി ﷺ തന്‍റെ അനുചരന്മാരെയും കൊണ്ട് നമസ്കരിച്ചാല്‍ ക്വുര്‍ആന്‍ പാരായണംകൊണ്ട് ശബ്ദം ഉയര്‍ത്താറുണ്ടായിരുന്നു. അങ്ങനെ അത് മുശ്രിക്കുകള്‍ കേട്ടാല്‍ അവര്‍ ക്വുര്‍ആനിനെയും അത് ഇറക്കിയവനെയും അത് കൊണ്ടുവന്നവനെയും ചീത്തിവിളിക്കും. അപ്പോള്‍ അല്ലാഹു നബി ﷺ യോട് പറഞ്ഞു: ‘നിന്‍റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്.’ അതായത്, നിന്‍റെ പാരായണംകൊണ്ട്. കാരണം, മുശ്രിക്കുകള്‍ (അത്) കേള്‍ക്കുകയും അങ്ങനെ അവര്‍ ക്വുര്‍ആനിനെ ചീത്ത പറയുകയും ചെയ്യും. ‘അത് പതുക്കെയുമാക്കരുത്.’ താങ്കളുടെ അനുചരന്മാരെ തൊട്ട്; അപ്പോള്‍ അവര്‍ (അത്) കേള്‍ക്കാതിരിക്കുകയും ചെയ്യും. ‘അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക’.

നമസ്കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്‍റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയും മറ്റു വൃത്തികേടുകളും അവിടുത്തെ പിരടിയില്‍ ഇട്ട് പ്രയാസപ്പെടുത്തിയ രംഗം നാം വായിച്ചു. ഇപ്രകാരം അവര്‍ പല തവണ ചെയ്തിരുന്നു. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അവര്‍ ചെയ്തിട്ടുണ്ട്.

നാം ഇന്ന് സുരക്ഷിതമായി സമാധാനത്തോടെ പള്ളികളിലും വീടുകളിലും സുജൂദില്‍ കിടന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍, നബി ﷺ ഇതിനുവേണ്ടി എത്ര ത്യാഗമാണ് സഹിച്ചിട്ടുള്ളതെന്ന് നാം ഓര്‍ക്കുന്നത് നല്ലതാണ്. (അവസാനിച്ചില്ല)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക