ഹദീസ് : 27
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ، إِلَّا مَلَكَانِ يَنْزِلاَنِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا”- رواه البخاري ومسلم
അബൂഹുറൈറ (റ) നിവേദനം. നബി ﷺ പറഞ്ഞു: അടിമകൾ പ്രഭാതത്തിലുണരുന്നതായ ഏതൊരു ദിവസത്തിലും രണ്ട് മലക്കുകൾ ഇറങ്ങും. അവരിൽ ഒരാൾ പറയും: അല്ലാഹുവേ ചിലവഴിക്കുന്നവന് നീ വീണ്ടും നൽകേണമേ... അടുത്തയാൾ പറയും: അല്ലാഹുവേ (ദാനം നൽകാതെ) തടഞ്ഞു വെക്കുന്നവന് നീ നാശം നൽകേണമേ.. (ബുഖാരി, മുസ്‌ലിം).
വിവരണം
> സമ്പത്ത് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസ് ആണിത്.
·> മനുഷ്യർ അറിയാതെ മനുഷ്യരെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും അല്ലഹു പ്രത്യേകം മലക്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
·> എല്ലാ ദിവസങ്ങളിലും ഇത്തരത്തിൽ മലക്കുകൾ ഭൂമിയിൽ ഇറങ്ങുന്നുണ്ട് എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.
·> ഒരാൾക്ക് സാമ്പത്തിക വിശാലത ഉണ്ടെങ്കിൽ അവൻ അവന്റെ സമ്പത്തിനെ നല്ല നിലക്ക് ചിലവഴിക്കണം. അവൻ പിശുക്ക് ഇല്ലാതെ ഔദാര്യം കാണിക്കുന്നവനാവണം.
·> നല്ല വഴിയിൽ സമ്പത്ത് ചിലവഴിക്കുന്നതിന് വലിയ ശ്രേഷ്ടത ഉണ്ടെന്ന് ഹദീസ് വ്യക്തമാക്കുന്നു. അവന്റെ സമ്പത്തിൽ വർദ്ധനവുണ്ടാകാൻ മലക്കകളുടെ പ്രാർത്ഥന എല്ലാ ദിവസവുമുണ്ടാകും.
·> ക്വുദ്‌സിയ്യായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: ആദമിന്റെ മകനേ.. നീ ചിലവഴിക്കുക, നിനക്കായി ചിലവഴിക്കപ്പെടും.
· വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:
وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ
നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ. (സബഅ്: 39).
·> സ്വന്തം കുടുംബത്തിന് ചിലവഴിക്കുന്നതടക്കം എല്ലാ നല്ല ചിലവഴിക്കലും മലക്കുകളുടെ പ്രാർത്ഥനയുടെ പരിധിയിൽ പെടും. സമ്പത്തിൽ വളർച്ചയും വർദ്ധനവും ആഗ്രഹിക്കുന്നവർ സമ്പത്ത് നല്ല നിലയിൽ ചിലവഴിച്ച് കൊള്ളട്ടെ.
·> എന്നാൽ സമ്പത്ത് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്ക് സമ്പത്തിൽ നാശമുണ്ടാകട്ടെ എന്നും വേറൊരു മലക്ക് പ്രാർത്ഥിക്കും. അനന്തരം അവന്റെ സമ്പത്ത് നല്ല നിലയിൽ ഉപകരിക്കാതെ പാഴായിപ്പോകുന്ന അവസ്ഥ അവനുണ്ടാകും.
·> സമ്പത്ത് ചിലവഴിക്കുമ്പോൾ അതിൽ വർദ്ധനവ് ഉണ്ടാകുന്നതിന്റെ ഉപമ അല്ലാഹു പറയുന്നു:
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ
അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ് (2:261)