ഹദീസ് 24

ഹദീസ് : 24

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللهِ، قَالَ: قَالَ لَنَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ- البخاري ومسلم

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് (റ) നിവേദനം. ഞങ്ങളോട് റസൂൽ പറഞ്ഞു: ഏ.. യുവ സമൂഹമേ.. നിങ്ങളിൽ വിവാഹത്തിന് ശേഷി എത്തിയവൻ വിവാഹം ചെയ്ത് കൊള്ളട്ടെ. നിശ്ചയം അത് കണ്ണിനെ ഏറെ താഴ്ത്തുന്നതും, ഗുഹ്യ സ്ഥാനത്തിന് ഏറ്റവും സംരക്ഷണം നൽകുന്നതും ആണ്. അതിന് സാധിക്കാത്തവൻ നോമ്പെടുക്കട്ടെ, നിശ്ചയം അത് അവന് (വൈകാരികതക്കുള്ള) ശമനമാണ്. (ബുഖാരി, മുസ്‌ലിം).

വിവരണം

> നികാഹ് പ്രബലമായ സുന്നത്താണ്. ഒരാളുടെ ജീവിതത്തിൽ നൻമകൾക്ക് കാരണമാകുന്ന കാര്യമാണത് എന്ന് ഹദീസ് വ്യക്തമാക്കുന്നു.

> വിവാഹം കഴിക്കൽ സുന്നത്താണെങ്കിലും ചില സന്ദർഭങ്ങളിൽ അത് നിർബന്ധമായിത്തീരും. വിവാഹം കഴിക്കാൻ സാധിക്കുകയും, വികാരം ഉള്ളവനായിരിക്കുകയും ആണെങ്കിൽ അവന് വിവാഹം കഴിക്കൽ നിർബന്ധമാണ്. എന്നാൽ അതിന് കഴിയാത്തവനും, വികാരമില്ലാത്തവനു മാണെങ്കിൽ അവന് ഇത് നിർബന്ധമില്ല.

> വിവാഹം കഴിക്കാൻ സാധിക്കുന്ന യുവാക്കൾ അത് പിന്തിപ്പിക്കരുത്. ജീവിതത്തിൽ ധാരാളം നൻമകളും ശ്രേഷ്ടതകളും കൈവരാൻ ഇത് കൊണ്ട് സാധ്യമാകും. 

> ഹറാമുകൾ നോക്കാതിരിക്കാനും, അവയെ തൊട്ട് ദൃഷ്ടികൾ താഴ്ത്താനും ഇടവരുത്തുന്ന ഉത്തമ മാർഗ്ഗമാണ് വിവാഹം.

> കാരണമില്ലാതെ വിവാഹം പിന്തിപ്പിക്കുന്നവരോട് പൂർവ്വികർ കാർക്കശ്യത്തോടെ സംസാരിച്ചിരുന്നു. ഉമർ h അബു സവാഇദിനോട് പറഞ്ഞു: നിന്നെ വിവാഹത്തിൽ നിന്ന് തടയുന്നത് ദുർബലതയോ അല്ലെങ്കിൽ തെമ്മാടിത്തമോ ആണ്. 

الباءة എന്നാൽ വിവാഹം കഴിക്കാനാവശ്യമായ ശാരീരിക കഴിവിനെയാണ് അറിയിക്കുന്നത്. അതോടൊപ്പം വിവാഹത്തിന് വേണ്ട ചിലവുകളും വഹിക്കാൻ സാധിക്കുക എന്നാണ്. 

> പഠനം തീരട്ടെ, വീടാവട്ടെ എന്നീ തുടങ്ങിയ കാരണങ്ങളൊന്നും വിവാഹം പിന്തിക്കാനുള്ള കാരണങ്ങളല്ല. 

> കല്യാണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ എന്നാണ് നബി g പറഞ്ഞിരിക്കുന്നത്. നോമ്പ് ചാരിത്ര്യത്തിന്റെ കാരണങ്ങളിൽ പെട്ടതാണ്. ഇത് കണ്ണിനെ താഴ്ത്താനും ഹറാമുകളിൽ നിന്ന് വിട്ടു നിൽക്കാനും മനുഷ്യനെ പ്രേരിപ്പിക്കും.

> കണ്ണിനെയും ഗുഹ്യസ്ഥാനത്തേയും സൂക്ഷിക്കൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലൂടെയാണ് മനുഷ്യ ജീവിതത്തിൽ ധാരാളം തിൻമകൾ കടന്നു വരുന്നത്. ആയതിനാൽ കണ്ണിനെ താഴ്ത്താനും, ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും അല്ലാഹു കൽപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. ? സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. (അന്നൂർ:30-31)

ഹദീസ് 23

ഹദീസ് : 23

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ ابْنِ عَبَّاسٍ، أَنَّ نَبِيَّ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ: لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ- رواه مسلم

ഇബ്‌നു അബ്ബാസ് (റ) നിവേദനം, വിപത്ത്/പ്രയാസം ഉണ്ടാകുമ്പോൾ
لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
എന്ന് നബി ﷺ പറയാറുണ്ടായിരുന്നു.

അർത്ഥം: മഹോന്നതനും, വിവേകശാലിയുമായ അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല, മഹത്തായ അർശിന്റെ റബ്ബ് ആയ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല, ആകാശങ്ങളുടേയും ഭൂമിയുടെയും മഹനീയമായ അർശിന്റേയും റബ്ബ് ആയ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല. (ബുഖാരി-മുസ്‌ലിം).

വിവരണം

> പ്രയാസങ്ങൾ വരുമ്പോൾ ചൊല്ലേണ്ട ദിക്ർ ആണ് ഹദീസിൽ ഉള്ളത്. നാം അത് പഠിക്കുകയും ചൊല്ലൽ പതിവാക്കുകയും ചെയ്യണം.

·> ഈ ദിക്ർ ഈമാനിന്റേയും, തൗഹീദിന്റേയും, ഉലൂഹിയ്യത്തിന്റേയും, റുബൂബിയ്യത്തിന്റേയും, അല്ലാഹുവിന്റെ നാമ വിശേഷണങ്ങളുടേയും പദങ്ങൾ കൊണ്ട് മഹത്തരമായതാണ്. വിപത്തുകൾക്കള്ള ചികിത്സക്ക് മതിയായ ദിക്ർ ആണെന്ന് ഇത് വ്യക്തമാക്കുന്നു.

·> മതപരവും ഭൗതികവുമായ വിപത്തുകൾ ഉണ്ടാകുമ്പോൾ ഈ ദിക്ർ പതിവാക്കണം.

·> ദുഃഖങ്ങളും, പ്രയാസങ്ങളും ഉണ്ടാകുമ്പോൾ ദിക്‌റുകളും, പ്രാർത്ഥനകളും ചൊല്ലൽ ഉത്തമമാണ്. വിപത്തുകൾ വരുമ്പോൾ അല്ലാഹുവിലേക്ക് പ്രാർത്ഥനകളുമായി അടുക്കൽ അനിവാര്യമായ കാര്യവുമാണ്

·> അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ വെച്ച് കൊണ്ട് പ്രാർത്ഥിക്കൽ പ്രാധാന്യമുള്ളതാണ്. 

·> പ്രാർത്ഥനയുടെ തുടക്കത്തിൽ അല്ലാഹുവിനെ പുകഴ്ത്തൽ നല്ലതാണ്. എത്രത്തോളം അല്ലാഹുവിനെ വാഴ്ത്തൽ അധികരിക്കുന്നുവോ അത്രത്തോളം ഉത്തരം കിട്ടാൻ സാധ്യത കൂടുതലാണ്.

·> ഒരു വിശ്വാസിക്ക് ദുൻയാവിൽ പരീക്ഷണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും, അവന്റെ ഈമാനിനുസരിച്ച് അവന്റെ ജീവിതത്തിൽ പരീക്ഷണങ്ങൾ കണ്ടുകൊണ്ടിരിക്കും. 

·> വിപത്തുകളും പരീക്ഷണങ്ങളും രോഗങ്ങളും മറ്റാൻ അല്ലാഹുവിനല്ലാതെ സാധ്യമാവുകയില്ല. അതിനാൽ വിപത്തുകൾ വരുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയാണ് വേണ്ടത്.

·> ജനങ്ങൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നബി ﷺ അനുയായികൾക്ക് പഠിപ്പിച്ച് കൊടുക്കുമായിരുന്നു എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.

ഹദീസ് 22

ഹദീസ് : 22

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي مَالِكٍ الْأَشْعَرِيُّ، سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: “لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ – صحيح البخاري

അബൂ മാലിക് അൽ അശ്അരി (റ) നബി പറയുന്നതായി കേട്ടു. വ്യഭിചാരവും, പട്ടും, മദ്യവും, വാദ്യോപകരണങ്ങളും അനുവദനീയമാക്കുന്ന ചില ആളുകൾ എന്റെ സമുദായത്തിൽ ഉണ്ടാവുക തന്നെ ചെയ്യും.- (ബുഖാരി)

വിവരണം

> ഈ കാലഘട്ടത്തിലെ വലിയ വിപത്തുകളിൽ പെട്ടതാണ് ഹറാമുകളെ ന്യയീകരിക്കുന്നവരുടെ ആധിക്യം. നബി ﷺ പ്രവചിച്ചതിനെ സത്യപ്പെടുത്തുന്ന വിധമാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത്. പ്രവാചകത്വത്തിന്റെ തെളിവുകളിൽ പെട്ട ഹദീസ് ആണിത്.

> ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കാണുമ്പോൾ കഴിവിന്റെ പരമാവധി അവയെ എതിർക്കാനും അവയിൽ നിന്ന് വിട്ടു നിൽക്കാനും വിശ്വാസികൾ പരിശ്രമിക്കണം.

> വ്യഭിചാരം, പട്ടുവസ്ത്രം, മദ്യം, വാദ്യോപകരണങ്ങൾ എന്നിവയാണ് അനുവദനീയമാക്കപ്പെടുന്ന കാര്യങ്ങളായി നബി g അറിയിച്ചത്. അവ അതേ പേരിലോ അല്ലെങ്കിൽ മറ്റു പേരകളിലോ ആയി അംഗീകരിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

> ഈ പറയപ്പെട്ട കാര്യങ്ങൾ ഹറാമാണ്. അതിനെ ഒന്നുകിൽ ചെയ്യുകയോ, അല്ലെങ്കിൽ അതിനെ അനുവദനീയമാക്കുകയോ ചെയ്യുന്നത് ഈ ഹദീസിന്റെ ആശയത്തിന്റെ പരിധിയിൽ പെടും. 

> പാശ്ചാത്യ സംസ്‌കാരത്തിനെ അനുകരിക്കുന്നതിലൂടെ ഇത്തരം നിഷിദ്ധങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. അതും നബി g പ്രവചിച്ച കാര്യമാണ്. മുൻകഴിഞ്ഞു പോയവരുടെ ചര്യകളെ നിങ്ങൾ പിന്തുടരുക തന്നെ ചെയ്യുമെന്ന് റസൂൽ g അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും വിശ്വാസി വ്യക്തമായ കാഴ്ച്ചപ്പാടുള്ളവനും ബുദ്ധിമാനുമായിരിക്കണം. 

വ്യഭിചാരം

> വ്യഭിചാരത്തിന്റെ എല്ലാ ഇനങ്ങളും നിഷിദ്ധമാണ്. الْحِر എന്നാൽ ഗുഹ്യസ്ഥാനം എന്നാണർത്ഥം. അതിനെ അനുവദനീയമാക്കുക എന്നാൽ വ്യഭിചാരത്തെ അനുവദനീയമാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ആളുകൾ അതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് ഹറാം തന്നെയായിരിക്കും.

> വ്യഭിചാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ:

 وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا

നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു. -ഇസ്‌റാഅ്: 32

പട്ടു വസ്ത്രം

> പുരുഷൻമാർക്ക് പട്ടു വസ്ത്രം ധരിക്കൽ അനുവദനീയമല്ല. അത് വലിയ പാപങ്ങളിൽ പെട്ടതാണ്. എന്നാൽ സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

മദ്യപാനം

> മദ്യപാനവും ഹറാമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധം തന്നെയാണ്. അതിനെ അനുവദനീയമാക്കൽ ഗുരുതരമായ പാപമാണ്.

വാദ്യോപകരണങ്ങൾ

المَعَازِف എന്നാൽ വാദ്യോപകരണങ്ങൾ എന്നാണർത്ഥം. ഈ കാലഘട്ടത്തിൽ ഇവ വ്യാപകമായിട്ടുണ്ട്. ഇത് വിവിധ രൂപത്തിൽ ഉപയോഗിക്കുന്ന അവസ്ഥയും വ്യാപിച്ചിരിക്കുന്നു. സംഗീതം (മ്യൂസിക്) ഇസ്‌ലാമിൽ നിഷിദ്ധമാണ്.

> വാദ്യോപകരണങ്ങളും അതിലൂടെയുണ്ടാകുന്ന ശബ്ദങ്ങളും ഒഴിവാക്കേണ്ടതാണ്. നൻമയിൽ നിന്ന് തടയാനും, ഹൃദയത്തെ മലിനമാക്കാനും മാത്രമേ അവ ഉപകരിക്കുകയുള്ളൂ. അത് ഒഴിവാക്കൽ അനിവാര്യമാണ്. അല്ലാഹു പറയുന്നു:

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ

‘യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദ വാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത് ‘. (ലുക്വ്മാൻ: 6).

അല്ലാഹു ഹറാം ആക്കിയതിനെ അനുവദനീയമാക്കുന്നവന്റെ വിധി:

> അല്ലാഹു ഹറാം ആക്കിയതിനെ ഹലാൽ ആക്കുകയോ, അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാം ആക്കുകയോ ചെയ്താൽ അവൻ സത്യനിഷേധിയാവുകയും,മതത്തിന് പുറത്താകുമെന്നും പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. അത് കൊണ്ട് ഈ വിഷയങ്ങളിൽ നല്ല ശ്രദ്ധ പുലർത്തണം.

 

ഹദീസ് 21

ഹദീസ് : 21

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ أَحَدَكُمْ، إِذَا قَامَ يُصَلِّي جَاءَهُ الشَّيْطَانُ فَلَبَسَ عَلَيْهِ، حَتَّى لاَ يَدْرِيَ كَمْ صَلَّى، فَإِذَا وَجَدَ ذَلِكَ أَحَدَكُمْ، فَلْيَسْجُدْ سَجْدَتَيْنِ وَهُوَ جَالِسٌ.  – مسلم

അബൂഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: നിശ്ചയം നിങ്ങളിൽ ഒരാൾ എഴുന്നേറ്റ് നമസ്‌കരിക്കുകയാണെങ്കിൽ അവന്റെ അടുക്കൽ പിശാച് വന്ന് (കാര്യങ്ങൾ) കൂട്ടിക്കലർത്തും, അവൻ എത്ര നമസ്‌കരിച്ചു എന്ന് അവൻ അറിയാതിരിക്കുന്നത് വരെ. നിങ്ങളിൽ ആർക്കെങ്കിലും അത് അനുഭവപ്പെട്ടാൽ അവൻ ഇരിക്കുന്നവനായിരിക്കെ രണ്ട് സുജൂദ് ചെയ്യട്ടെ. - (മുസ്‌ലിം).

വിവരണം

> പിശാച് മനഷ്യനെ വഴി തെറ്റിക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. ഓരോ സന്ദർഭങ്ങളിലും അവന്റെ ശല്യം ഉണ്ടായിക്കൊണ്ടിരിക്കാം. അതിനാൽ തന്നെ അവന്റെ വസ്‌വാസുകളിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രത കാണിക്കണമെന്ന് നബി g അറിയിച്ചിട്ടുണ്ട്. അവനിൽ നിന്ന് രക്ഷ നേടാനുള്ള ധാരാളം പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

·> അടിമക്കം അല്ലാഹുവിനം ഇടയിൽ മറയിടാൻ പിശാച് കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കും. അടിമ അല്ലാഹുവുമായി ഏറ്റവും അടുക്കുന്ന നമസ്‌കാരത്തിൽ പോലും അവന്റെ ശല്യമുണ്ടാകും.

·> ഒരാൾ നമസ്‌കരിക്കാൻ നിന്നാൽ നമസ്‌കാരത്തിൽ പലതും ഓർക്കാൻ പിശാച് പ്രേരിപ്പിക്കം. താൻ നമസ്‌കാരത്തിൽ എന്തൊക്കെയാണ് ചെയ്തത്? എത്ര റക്അത്തായി എന്നൊക്കെ സംശയം ഉണ്ടാക്കുകയും ചെയ്യും. 

·> ഇങ്ങനെ പിശാച് വസ്‌വാസ് ഉണ്ടാക്കുന്നു എങ്കിൽ അത് മനസ്സിലാക്കിചെയ്യുന്ന കർമം ഭംഗിയാക്കുകയും പിശാചിനോട് എതിരിടാൻ മനസ്സിനെ സജ്ജമാക്കുകയും വേണം.

·> നമസ്‌കാരത്തിൽ പിശാചിന് പിടികൊടുക്കാതെ പൂർത്തിയാക്കാൻ ശ്രമിക്കണം, പിശാചിന് ഒരു നിലക്കും വഴങ്ങിക്കൊടുക്കാതെ ഉണർവ്വിലും മനസ്സാന്നിധ്യത്തിലും നിൽക്കണം. പിശാച് വ്യക്തമായ ശത്രു തന്നെയാണ്. 

·> എത്രയാണ് നമസ്‌കരിച്ചത് എന്ന് സംശയമുണ്ടായാൽ ഏറ്റവും ഉറപ്പുള്ള എണ്ണം നോക്കി ബാക്കി പൂർത്തീകരിക്കുകയും അവസാനം അവൻ ഇരിക്കുന്നവനായിരിക്കേ രണ്ട് സുജൂദ് ചെയ്യുകയും വേണം. സഹ്‌വിന്റെ (മറവിയുടെ) സുജൂദുകളാണിവ.

പിശാചിൽ നിന്ന് എപ്പോഴും രക്ഷ നേടാൻ

1- ദിക്‌റുകളും ദുആകളും അധികരിപ്പിക്കൽ, പ്രത്യേകിച്ച് പിശാചിൽ നിന്ന് രക്ഷ ലഭിക്കാനുള്ള പ്രാർത്ഥനകൾ പതിവാക്കൽ. 

2- പിശാചിന്റെ വസ്‌വാസുകളെ അവഗണിക്കൽ. കർമത്തിൽ ശ്രദ്ധിക്കുകയും വസ്‌വാസിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കുയും ചെയ്താൽ പിന്നെ ആ ശല്യം ഉണ്ടാകില്ല. അതിന് മനസ്സിനെ പാകപ്പെടുത്തിയെടുക്കണം.

നമസ്‌കാരത്തിൽ ഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1-നമസ്‌കാരത്തിന് നന്നായി ഒരുങ്ങൽ

2-നമസ്‌കാരത്തിൽ ശാന്തതഉണ്ടാവൽ 

3-നമസ്‌കാരത്തിൽ മരണത്തെ ഓർക്കൽ

4-ഓതുകയും ചൊല്ലുകയും ചെയ്യുന്നവയുടെ ആശയങ്ങൾ മനസ്സിലാക്കി ചിന്തിക്കൽ

5-ആയത്തുകൾ നിർത്തി നിർത്തി ഓതൽ 

6-പാരായണം നല്ല ശബ്ദത്തിൽ ഭംഗിയായി ഭക്തിയിൽ ചൊല്ലൽ

7-നമസ്‌കാരത്തിൽ അല്ലാഹു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കൽ

8-നമസ്‌കരിക്കാൻ നിൽക്കുമ്പോൾ ഒരു മറയിലേക്ക് നിൽക്കുകയും അതിനോട് അടുത്ത് നിൽക്കലും

9-വലത് കൈ ഇടത് കൈക്ക് മുകളിലായി നെഞ്ചത്ത് വെക്കൽ

10-സുജൂദിന്റെ സ്ഥലത്തേക്ക് നോക്കൽ

11-തശഹ്ഹുദിൽ ചൂണ്ടു വിരൽ അനക്കൽ

12-വ്യത്യസ്ഥ സൂറത്തുകളും പഠിപ്പിക്കപ്പെട്ട വിവിധ പ്രാർത്ഥനകളും ചൊല്ലൽ. എല്ലായ്‌പ്പോഴും ഒന്ന് തന്നെ ചൊല്ലുന്ന രീതി ഒഴിവാക്കുക. 

13-സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ വന്നാൽ സുജൂദ് ചെയ്യുക.

14-പിശാചിൽ നിന്ന് രക്ഷ ചോദിക്കൽ (ഇസ്തിആദ)

15-പൂർവ്വികർ അവരുടെ നമസ്‌കാരത്തിൽ എങ്ങനെയായിരുന്നു എന്ന് പഠിക്കലും, ചിന്തിക്കലും.

16-നമസ്‌കാരത്തിൽ ഭയഭക്തിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് പഠിക്കൽ

17-നമസ്‌കാരത്തിൽ നന്നായി പ്രാർത്ഥിക്കാൻ ശ്രമിക്കൽ. പ്രത്യേകിച്ചും സുജൂദിൽ.

18-നമസ്‌കാരത്തിന് ശേഷമുള്ള ദിക്‌റുകൾ ചൊല്ലൽ

19-നമസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കൾ നമസ്‌കാര സ്ഥലത്ത് നിന്ന് നീക്കം ചെയ്യൽ.

20-എഴുത്തുകളും വരകളും ഉള്ള വസ്ത്രങ്ങൾ ധരിച്ച് നമസ്‌കരിക്കാതിരിക്കുക. 

21-ഇഷ്ടഭക്ഷണത്തിന്റെ സാന്നിധ്യത്തിൽ വിശപ്പോടെ നമസ്‌കരിക്കാതിരിക്കുക. 

22-മൂത്രിക്കാനോ, കാഷ്ടിക്കാനോ ഉള്ള അവസ്ഥയിൽ നമസ്‌കരിക്കാതിരിക്കുക. 

23-ഉറക്കവും, മയക്കവും ഉള്ളപ്പോൾ നമസ്‌കരിക്കാതിരിക്കുക. 

24-ഉറങ്ങുന്നവന്റേയോ, സംസാരിക്കുന്നവന്റേയോ പിറകിൽ നമസ്‌കരിക്കാതിരിക്കുക. 

25-നമസ്‌കരിക്കുമ്പോൾ വസ്ത്രമോ, മുസ്വല്ലയോ നേരെയാക്കിക്കൊണ്ടിരിക്കൽ. 

26-മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന രൂപത്തിൽ പാരായണം ചെയ്യാതിരിക്കൽ.

27-നമസ്‌കാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കാതിരിക്കൽ

28-ആകാശത്തേക്ക് കണ്ണുകൾ ഉയർത്താതിരിക്കൽ

29-നമസ്‌കാരത്തിൽ മുന്നിലേക്ക് തുപ്പാതിരിക്കൽ.

30-കോട്ടുവായ തടഞ്ഞു വെക്കൽ

31-നമസ്‌കാരത്തിൽ ഊരക്ക് കൈകൊടുക്കാതെ നിൽക്കൽ. 

32-വസ്ത്രം നിലത്ത് വലിച്ചിഴക്കാതിരിക്കൽ

33-മൃഗങ്ങളോട് സാദൃശ്യപ്പെടുന്ന രീതിയിൽ കർമങ്ങൾ ചെയ്യാതിരിക്കൽ. (നമസ്‌കാരത്തിൽ ഭക്തി ലഭിക്കാനുള്ള 33 കാരണങ്ങൾ)

ഹദീസ് 20

ഹദീസ് : 20

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي هُرَيْرَةَ قال، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِذَا قُلْتَ لِصَاحِبِكَ: أَنْصِتْ، يَوْمَ الْجُمُعَةِ، وَالإِمَامُ يَخْطُبُ، فَقَدْ لَغَوْتَ . مسلم

അബൂഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: വെള്ളിയാഴ്ച ഇമാം ഖുതുബ നടത്തിക്കൊണ്ടിരിക്കേ താങ്കൾ താങ്കളുടെ അടുത്തിരിക്കന്നവനോട് മിണ്ടരുത് എന്ന് പറഞ്ഞാൽ താങ്കൾ അനാവശ്യം പറഞ്ഞിരിക്കുന്നു- (മുസ്‌ലിം).

വിവരണം

> ജുമുഅ സന്ദർഭത്തിൽ പാലിക്കേണ്ട മര്യാദയെക്കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.

> വളരെയേറെ പ്രാധാന്യമുള്ള ഒരു കർമമാണ് ജുമുഅ. അതിന് മുമ്പും ജുമുഅ സമയത്തും ജുമുഅക്ക് ശേഷവുമെല്ലാം ചില മര്യാദകളും സുന്നത്തുകളും പാലിക്കേണ്ടതുണ്ട്. വെറുതെ ഒരു ചടങ്ങായി കഴിച്ചു കൂട്ടേണ്ട കാര്യമല്ല ജുമുഅ. 

> ജുമുഅ സമയത്ത് ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ നീ മിണ്ടരുത് എന്ന് പോലും പറയാൻ പാടില്ല എന്നാണ് നബി g  അറിയിച്ചിരിക്കുന്നത്. അങ്ങനെ പറഞ്ഞാൽ അവൻ അനാവശ്യം സംസാരിച്ചിരിക്കുന്നു, അല്ലെങ്കിൽ അവൻ ജുമുഅയിൽ ബഹളം വെച്ചിരിക്കുന്നു എന്നാണ്. അവന്റെ ജുമുഅക്ക് ന്യൂനത സംഭവിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. 

لَغَا എന്നാൽ അനാവശ്യ സംസാരം, ബഹളം, ബാത്വിലായ സംസാരം എന്നൊക്കെയാണർത്ഥം.

لَغْو വാക്ക് കൊണ്ടും പ്രവർത്തനം കൊണ്ടും സംഭവിക്കും. ജുമുഅ നടക്കുമ്പോൾ കല്ലിലോ മറ്റു സാധനങ്ങളിലോ തൊട്ടാൽ അവൻ അനാവശ്യം ചെയ്തിരിക്കുന്നു എന്ന് നബി g പറഞ്ഞിട്ടുണ്ട്. മൊബൈൽ, ചാവി പോലുള്ള വസ്തുക്കളിൽ മനഃപ്പൂർവ്വം തൊടുന്നത് ഇതിൽ പെടും. 

> ജുമുഅ സമയത്ത് പരിപൂർണ്ണമായും മിണ്ടാതിരിക്കൽ നിർബന്ധമാണ്. ആ സന്ദർഭത്തിൽ സംസാരിച്ചാൽ അവന്റെ ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടും. 

> ഖുത്വ്ബ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെയാണ് നിശബ്ധമായിരിക്കൽ നിർബന്ധമായിട്ടുള്ളത്. സംസാരിക്കാതെ ചൂണ്ടിക്കാണിച്ചോ മറ്റോ സൂചന നൽകലും ഒഴിവാക്കേണ്ടതാണെന്ന് സലഫുകളുടെ അധ്യാപനങ്ങളിൽ വന്നിട്ടുണ്ട്.

> ജുമുഅ സമയം സലാം വീട്ടലും തുമ്മിയാൽ അൽഹംദുലില്ലാഹ് പറയുലും പാടില്ലാത്തതാണെന്നാണ് ഭൂരിഭാഗം പണ്ഡിതരുടേയും അഭിപ്രായം.

> ജുമുഅയുടെ സുന്നത്തുകളും, മര്യാദകളും കൃത്യമായി പഠിച്ച് ജുമുഅയുടെ പ്രതിഫലം പരിപൂർണ്ണമായി കരസ്ഥമാക്കാൻ നാം ശ്രമിക്കണം.

ഹദീസ് 19

ഹദീസ് : 19

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “الفِطْرَةُ خَمْسٌ: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإِبْطِ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ “البخاري ومسلم

അബൂ ഹുറൈറ (റ) നിവേദനം, നബി പറഞ്ഞു: ശുദ്ധപ്രകൃതി (മനുഷ്യന്റെ ശുദ്ധ പ്രകൃതിയിൽ പെട്ടവ) അഞ്ചെണ്ണമാണ്: ചേലാ കർമം, ഗുഹ്യ രോമം വടിക്കൽ, കക്ഷ രോമം പറിക്കൽ, മീശ വെട്ടൽ, നഖം വെട്ടൽ എന്നിവയാണവ. (ബുഖാരി, മുസ്‌ലിം).

വിവരണം

> ശുചിത്വവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. മനുഷ്യന്റെ ശുദ്ധ പ്രകൃതിയിൽ പെട്ട അഞ്ച് കാര്യങ്ങൾ ഈ ഹദീസിൽ വിശദീകരിക്കപ്പെടുന്നു. ശുദ്ധപ്രകൃതിയിൽ പെട്ട വേറെയും ചില കാര്യങ്ങൾ മറ്റു ഹദീസുകളിൽ വന്നിട്ടുണ്ട്. 

·> فِطْرَة എന്നാൽ പ്രവാചകൻമാരുടെ ചര്യ എന്നാണ് അർത്ഥമാക്കുന്നത്.

ചേലാകർമം: 

·> പുരുഷൻമാർക്ക് ഇത് വാജിബ് ആണ്. മൂത്രത്തിൽ നിന്നുള്ള പരിപൂർണ്ണ ശുചിത്വം ഉറപ്പു വരത്തുന്നതിന് ഇത് ചെയ്യൽ നിർബന്ധമാണ്. ഇസ്‌ലാമിലേക്ക് കടന്നു വരുന്നവരോട് നബി g  ചേലാ കർമം ചെയ്യാൻ കൽപിക്കാറുണ്ടായിരുന്നു. 

·> ഇത് ഈ ഉമ്മത്തിന്റെ അടയാളവും മുൻ സമുദായങ്ങളിൽ അറിയപ്പെട്ടതുമായ കാര്യമാണ്. ചെറുപ്പ കാലത്ത് ചേലാ കർമം ചെയ്യുന്നതാണ് ഉത്തമം. പ്രായപൂർത്തിയാകുമ്പോഴേക്ക് ചേലാ കർമം ചെയ്തിരിക്കണം. 

ഗുഹ്യ രോമം കളയൽ

·> اسْتِحْدَاد എന്ന് പേര് വരാൻ കാരണം ഇരുമ്പ് (حَدِيد) ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനാലാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 

·> ഇത് പ്രബലമായ സുന്നത്താണ്. സ്ത്രീക്കും പുരുഷനുമെല്ലാം ഇത് ബാധകമാണ്.

കക്ഷ രോമം കളയൽ

·> ഇതും സുന്നത്താണ്. കക്ഷ രോമം പറിക്കുക എന്നാണ് ഹദീസിൽ വന്നിട്ടുള്ളത്. കഴിയുന്നവർക്ക് അതാണ് നല്ലത് എന്ന് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. വടിച്ചു കളഞ്ഞാലും മതിയാകുന്നതാണ്, അതിന്റെ ഉദ്ദേശ്യം അഴുക്ക് നീക്കം ചെയ്യലാണ്. 

മീശ വെട്ടൽ

·> മീശയുടെ ചുണ്ടിലേക്കിറങ്ങുന്ന ഭാഗം വെട്ടൽ സുന്നത്താണ്. പലരും അശ്രദ്ധരാകുന്ന ഒരു വിഷയമാണിത്. മേൽചുണ്ട് വ്യക്തമായി കാണുന്ന വിധം മീശയുടെ അഗ്രമോ, അല്ലെങ്കിൽ മുഴുവാനായോ ചെറുതാക്കാവുന്നതാണ്. മീശ വടിക്കൽ മത നിയമമായി വന്നിട്ടില്ല. ഇമാം മാലിക് r പറഞ്ഞത് മീശ വടിക്കൽ ബിദ്അത്താണെന്നാണ്.

·> താടി വളർത്തുകയും മീശ വെട്ടുകയും വേണം എന്ന് ഹദീസുകളിൽ കാണാം. താടി വളർത്താനാണ് മതം നിർദേശിക്കുന്നത്. അത് നിർബന്ധവുമാണ്. 

നഖം വെട്ടൽ

·> നഖം വെട്ടൽ പ്രബലമായ സുന്നത്താണ്. കാലിന്റേയും കയ്യിന്റേയും നഖങ്ങൾ വെട്ടൽ ഇതിൽ ഉൾപ്പെടും. നഖം വളർത്തൽ പാടില്ലാത്ത കാര്യമാണ്. നഖം വെട്ടുന്ന കാര്യത്തിൽ ഏത് വിരലിന്റേത് ആദ്യം വെട്ടണം എന്നൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന് ഇബ്‌നു ഹജർ r പറഞ്ഞിട്ടുണ്ട്.

·> ഇതിൽ പറഞ്ഞ ഗുഹ്യ രോമം കളയൽ, കക്ഷ രോമം പറിക്കൽ, മീശ വെട്ടൽ, നഖം വെട്ടൽ എന്നിവ നാൽപത് ദിവസം കൂടുമ്പോൾ ചെയ്യണം എന്ന് റസൂൽ g പഠിപ്പിച്ചിട്ടുണ്ട്. നാൽപത് ദിവസത്തിൽ കൂടുതൽ അവ നീക്കം ചെയ്യാതെ വെക്കരുത്.

·> നാൽപത് ദിവസത്തിനുള്ളിൽ തന്നെ അത് വളർന്ന് വൃത്തികേടായാൽ ഉടൻ നീക്കം ചെയ്യാം. ഓരോ വ്യക്തിക്കനുസരിച്ച് നീക്കം ചെയ്യുന്ന സമയം വ്യത്യാസപ്പെടും. എന്നാൽ നാൽപത് ദിവസത്തിൽ കൂടുതൽ അവ നീക്കം ചെയ്യാതിരിക്കരുത്.

ഹദീസ് 18

ഹദീസ് : 18

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ، وَمَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا لَمْ يَتُبْ، لَمْ يَشْرَبْهَا فِي الآخِرَةِ -مسلم

ഇബ്‌നു ഉമർ (റ) നിവേദനം. റസൂൽ പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്, ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ദുൻയാവിൽ മദ്യം കുടിക്കുകയും അതിന് അടിമപ്പെട്ട്, പശ്ചാത്തപിക്കാതെ മരിക്കുകയും ചെയ്താൽ പരലോകത്ത് അവനത് കുടിക്കുകയില്ല. (മുസ്‌ലിം).

വിവരണം

> ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം എന്ന ഇനത്തിൽ പെട്ടതാണ്. അത്തരത്തിൽ ലഹരിയായിട്ടുള്ളതെല്ലാം ഹറാമുമാണ്. ലഹരിക്ക് മദ്യം എന്ന പേരിട്ടാലും ഇല്ലെങ്കിലും ശരി. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഹറാം തന്നെയാണ്.

> ലഹരി എന്നാൽ: ആസ്വാദനത്തിലൂടെയോ മറ്റോ ബുദ്ധിയെ മൂടലാണ് ലഹരി. ആസ്വാദനത്തിൽ അവൻ ആരാണെന്ന് വരെ അറിയാത്ത അവസ്ഥയുണ്ടാവും.

> ലഹരിക്കായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഹറാം തന്നെയാണ്. 

> ലഹരിക്ക് അടിപ്പെട്ട് മരണം വരിക്കുന്നവന് അതിന്റെ ശിക്ഷയുണ്ടാകും, മാത്രമല്ല പരലോകത്ത് അവനത് കുടിക്കാൻ സാധിക്കുകയുമില്ല. 

> മദ്യവും മയക്കുമരുന്നുകളുമെല്ലാം മ്ലേച്ചവും പൈശാചികവുമാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. (മാഇദ:90)

> ഇത്തരം ലഹരികൾക്ക് അടിമപ്പെട്ടവർ വേഗം അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങണം. ആ തിൻമ ഉപേക്ഷിക്കുകയും ചെയ്ത് പോയതിൽ ഖേദമുണ്ടാവുകയും അതിലേക്ക് ഇനി മടങ്ങുകയില്ല എന്ന് ദൃഢനിശ്ചയം എടുക്കുകയും വേണം. അപ്പോഴാണ് അതിന്റെ തൗബ ശരിയാവുകയുള്ളൂ.

> മദ്യപാനം സകല തിൻമകളുടേയും താക്കോലാണ്. 

> സ്വർഗ്ഗത്തിൽ മദ്യമുണ്ടാകും. അത് നല്ലതും ലഹരിയോ, ശരീരത്തിന് ഉപദ്രവമോ ഇല്ലാത്തതാണ്. എന്നാൽ ഇവിടത്തെ മദ്യം എല്ലാ നിലക്കും മനുഷ്യനും, സമൂഹത്തിനും ദോഷകരമായിട്ടുള്ളതാണ്.

> സ്വർഗ്ഗത്തിലെ പാനീയത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ വചനം നോക്കൂ:

يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ

بَيْضَاءَ لَذَّةٍ لِّلشَّارِبِينَ

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

ഒരു തരം ഉറവു ജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. ? വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം. ? അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല. (സ്വാഫ്ഫാത്ത്:45-47)

ഹദീസ് 17

ഹദീസ് : 17

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي هُرَيْرَةَ، قال: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِذَا فَرَغَ أَحَدُكُمْ مِنَ التَّشَهُّدِ الآخِرِ، فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ: مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ الْمَسِيحِ الدَّجَّالِ. – مسلم

അബൂ ഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: നിങ്ങളിൽ ഒരാൾ അവസാനത്തെ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ അവൻ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിന കൊണ്ട് രക്ഷ ചോദിക്കട്ടെ: നരക ശിക്ഷയിൽ നിന്നും, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്നും ആണ് അവ. (മുസ്‌ലിം).

വിവരണം

> നമസ്‌കാരത്തിൽ പ്രാർത്ഥിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസ് വിവരിക്കുന്നത്.

·> നമസ്‌കാരത്തിൽ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം. അവസാനത്തെ തശഹ്ഹുദ് (അത്തഹിയ്യാത്ത്) ന് ശേഷം നബി g യുടെ മേലുള്ള സ്വലാത്ത് കഴിഞ്ഞാൽ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.

·> പ്രാർത്ഥനകൾ നമസ്‌കാരത്തിലും ദിക്‌റുകൾ നമസ്‌കാര ശേഷവും എന്ന രീതിയിലാണ് അധ്യാപനങ്ങളുള്ളാത്. നമസ്‌കാര ശേഷവും ആവശ്യമുള്ള കാര്യങ്ങൾ പ്രാർത്ഥിക്കാവുന്നതാണ്.

·> അതിൽ പ്രാർത്ഥിക്കാൻ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു പ്രാർത്ഥനയെ കുറിച്ചാണ് നബി g  പഠിപ്പിക്കുന്നത്. 

·> നാല് കാര്യങ്ങളെ തൊട്ട് അല്ലാഹുവിനോട് രക്ഷ ചോദിക്കൽ നമസ്‌കരിക്കുന്നവന് സുന്നത്താണ്. ഇത് വാജിബല്ല. 

1- നരക ശിക്ഷയിൽ നിന്ന്

2- ക്വബ്‌റിലെ ശിക്ഷയിൽ നിന്ന്

3- ജീവിതത്തിലേയും മരണത്തിലേയും ഫിത്‌നയിൽ നിന്ന്

4- മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്ന്

·> നരകശിക്ഷയെ തൊട്ട് നാം എല്ലായ്‌പ്പോഴും അല്ലാഹുവിനോട് രക്ഷ ചോദിക്കേണ്ടതാണ്. 

·> ക്വബ്ർ ശിക്ഷ യാഥാർത്ഥ്യമാണ്. അതിനെ നിഷേധിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്.വിവിധ തരത്തിലുള്ള ശിക്ഷകൾ ക്വബ്‌റിൽ ഉണ്ടാവുമെന്ന് ഹദീസുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങൾ എന്താണ്?

·> ജീവിതത്തിലെ കുഴപ്പങ്ങൾ: ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ കുഴപ്പങ്ങളുണ്ട്, തിൻമകൾ ചെയ്യലും, നൻമ ചെയ്യതിരിക്കലും തുടങ്ങി ധാരാളം പ്രശ്‌നങ്ങൾ ഇതിൽ പെടുന്നു. 

·> മരണത്തിന്റെ കുഴപ്പങ്ങൾ: അഥവാ മരണ വേളയിൽ ഒരു അടിമക്ക് അനുഭവിക്കേണ്ടതായ പ്രയാസങ്ങളുണ്ട്. നല്ല ആൾക്ക് ആ സന്ദർഭം വളരെ എളുപ്പമായിരിക്കും. എന്നാൽ തിൻമകളിൽ കഴിഞ്ഞ ആളുകൾക്ക് വലിയ പ്രയാസം തന്നെയാണ് ആ സന്ദർഭം.

·> മരണ ശേഷമുള്ള വിവിധ ഫിത്‌നകളും കുഴപ്പങ്ങളും ഇതിൽ പെടും.

·> മസീഹുദ്ദജ്ജാൽ മനുഷ്യരെ വഴി തെറ്റിക്കാനും നരകത്തിലേക്ക് നയിക്കാനും ശ്രമിക്കും. അവന്റെ പക്കലുള്ള വിവിധ തന്ത്രങ്ങളിലൂടെ മനുഷ്യരെ അവൻ വഴി തെറ്റിക്കും. ആദം (അ) നെ സൃഷ്ടിച്ചത് മുതൽ അന്ത്യദിനം വരെയുള്ള കാലത്തെ ഏറ്റവും വലിയ ഫിത്‌നയാണ് മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന. ആയതിനാൽ അതിൽ നിന്നും രക്ഷ തേടാൻ നബി g കൽപിച്ചിരിക്കുന്നു.

·> പ്രാർത്ഥിക്കേണ്ട രൂപം:

اللهم إِنِّيي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ

അർത്ഥം: അല്ലാഹുവേ.. നരക ശിക്ഷയിൽ നിന്നും, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റേയും മരണത്തിന്റേയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു.

ഹദീസ് 16

ഹദീസ് : 16

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي مُوسَى: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَيْنَ يَدَيِ السَّاعَةِ أَيَّامًا، يُرْفَعُ فِيهَا العِلْمُ، وَيَنْزِلُ فِيهَا الجَهْلُ، وَيَكْثُرُ فِيهَا الهَرْجُ» وَالهَرْجُ: القَتْلُ– رواه البخاري ومسلم

അബൂമൂസ (റ) നിവേദനം. നബി പറഞ്ഞു: നിശ്ചയം അന്ത്യ ദിനത്തിന്റെ മുന്നോടിയായി ചില ദിവസങ്ങൾ വരാനുണ്ട്, അതിൽ അറിവ് ഉയർത്തപ്പെടുകയും, അറിവില്ലായ്മ ഇറക്കപ്പെടുകയും, ഹർജ് അഥവാ കൊല വർദ്ധിക്കുകയും ചെയ്യും. (ബുഖാരി മുസ് ലിം)

വിവരണം

> അന്ത്യ ദിനത്തിന്റെ അടയാളങ്ങളായിട്ടുള്ള ചില കാര്യങ്ങളാണ് ഹദീസിൽ വിശദീകരിച്ചിരിക്കുന്നത്.

> അന്ത്യദിനത്തിന് തൊട്ടുമുമ്പായി വിജ്ഞാനം ഉയർത്തപ്പെടുകയും അഥവാ വിജ്ഞാനം ലോകത്ത് നിന്ന് നഷ്ടമാവുകയും, അജ്ഞത സമൂഹത്തിൽ വരികയും, കൊലപാതകങ്ങൾ വർദ്ധിക്കുകയും ചെയ്യും.

>  ഇതിൽ പറയപ്പെട്ട ലക്ഷണങ്ങളെല്ലാം നമ്മുടെ കൺമുന്നിൽ നാം കണ്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഉള്ളവർ കുറവായിരിക്കുന്നു, അറിവില്ലായ്മ സമൂഹത്തിൽ വ്യാപകമായിരിക്കുന്നു, കൊലപാതങ്ങളും വർദ്ധിച്ചിരിക്കുന്നു. മാത്രമല്ല അന്ത്യദിനത്തിന്റെ അടയാളമായി പറയപ്പെട്ട പല കാര്യങ്ങളും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്തിരിക്കുന്നു. 

> വിജ്ഞാനം ഒന്നടങ്കം ഉയർത്തപ്പെടുകയില്ല, അറിവുള്ള പണ്ഡിതൻമാരെ മരിപ്പിച്ച് കൊണ്ടായിരിക്കും ഇൽമിനെ ഉയർത്തുന്നത്. പരിപൂർണ്ണമായും ഇൽമ് ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല.

> ഈ ഹദീസിൽ പറയപ്പെട്ട വിജ്ഞാനം വിശുദ്ധ ക്വുർആനിന്റേയും തിരുസുന്നത്തിന്റേയും വിജ്ഞാനമാണ്. നബിമാരിലൂടെ കൈമാറി വന്ന വിജ്ഞാനമാണത്. പണ്ഡിതൻമാർ നബിമാരുടെ അനന്തരാവകാശികളാണ്, അവർ വിജ്ഞാനമാണ് അനന്തരമെടുത്തത്. അവരുടെ മരണത്തിലൂടെ അറിവ് നഷ്ടപ്പെടുകയും, സുന്നത്തുകൾ ഇല്ലാതാവുകയും, ബിദ്അത്തുകൾ വെളിപ്പെടുകയും അറിവില്ലായ്മ പ്രചരിക്കുകയും ചെയ്യും.

> പണ്ഡിതൻമാരില്ലാത്തപ്പോൾ വിവരമില്ലാത്തവർ ഫത്‌വ നൽകുന്ന അവസ്ഥയുണ്ടാവും, അവർ വഴിതെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.

> കൊലപാതകം ഇന്ന് വ്യാപിച്ച് കൊണ്ടിരിക്കുന്നു. അന്യായമായി ഒരു ആത്മാവിനെയും വധിക്കാൻ പാടില്ല. അത് മഹാ അപരാധമാകുന്നു. ആത്മഹത്യയും, കൊലപാതകങ്ങളും വലിയ ദുരന്തങ്ങളായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ഉറ്റവരെയും ഉടയവരെയും വരെ നിസാര കാര്യങ്ങൾക്ക് വേണ്ടി കൊന്നൊടുക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

> ഹദീസിൽ നിന്നള്ള പാഠങ്ങൾ:

1- അന്ത്യ ദിനത്തിന്റെ അടയാളമായി പറയപ്പെട്ടവ സമൂഹത്തിൽ വ്യാപിക്കും,അറിവ് ഉയർത്തലും, അറിവില്ലായ്മ പരക്കലും, മദ്യപാനം വർധിക്കലും, വ്യഭിചാരം പ്രകടമാകലും എല്ലാം വലിയ തോതിൽ അന്ത്യദിനത്തിന്റെ മുന്നോടിയായി കാണപ്പെടും. ഇതിന് വിപരീതമായ കാര്യങ്ങൾ വളരെ കുറയുന്ന സാഹചര്യമായിരിക്കും അന്ന്. 

2- അറിവില്ലായ്മ എന്നാൽ മതപരമായ വിഷയങ്ങളിൽ അറിവില്ലായ്മ പെരുകും എന്നാണ്. ഭൗതിക വിജ്ഞാനങ്ങൾ ഇതിൽ പെടില്ല.ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും നല്ല പോലെ അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. 

3- അറിവിനെ ഉയർത്തുന്നത് അറിവുള്ളവരുടെ മരണത്തിലൂടെയാണ്. 

4- അറിവില്ലാത്തവരിൽ നിന്ന് അറിവ് തേടുന്ന അവസ്ഥ അന്ത്യ ദിനത്തിന്റെ അടയാളത്തിൽ പെട്ടതാണ്. പല യുവാക്കളും മത വിഷയത്തിൽ ഫത്‌വ നൽകാൻ ധൈര്യം കാണിക്കുന്ന അവസ്ഥ കാണാവുന്നതാണ്. അങ്ങനെ ഫത്‌വകൾ നൽകി വഴിതെറ്റിക്കുന്നതും ഇതിൽ പെടും. 

ഹദീസ് 15

ഹദീസ് : 15

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ الأَعْرَجِ، قَالَ: قَالَ أَبُو هُرَيْرَةَ: يَأْثُرُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الحَدِيثِ، وَلاَ تَجَسَّسُوا، وَلاَ تَحَسَّسُوا، وَلاَ تَبَاغَضُوا، وَكُونُوا إِخْوَانًا- البخاري ومسلم

അഅ്‌റജ് നിവേദനം, അബൂ ഹുറൈറ (റ) നബി യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന: നബി പറഞ്ഞു: നിശ്ചയം നിങ്ങൾ ഊഹത്തെ സൂക്ഷിക്കണം. നിശ്ചയം ഊഹം സംസാരത്തിലെ ഏറ്റവും കളവായതാണ്. നിങ്ങൾ ചാരവൃത്തി നടത്തരുത്, നിങ്ങൾ കാര്യങ്ങൾ ചൂഴ്ന്നന്വേഷിക്കരുത്, നിങ്ങൾ പരസ്പരം പക കാണിക്കരുത്. നിങ്ങൾ സഹോദരൻമാരായിത്തീരുക. (ബുഖാരി, മുസ്‌ലിം)

വിവരണം

> സാമൂഹികമായി മനുഷ്യർ ശ്രദ്ധിക്കേണ്ട വലിയ മര്യാദകളാണ് ഈ ഹദീസിന്റെ ഉള്ളടക്കം. ഇവ സമൂഹത്തിലെ ആളുകൾ പാലിച്ചാൽ പല പ്രശ്‌നങ്ങൾക്കും അസ്വാരസ്യങ്ങൾക്കും പരിഹാരമാകും.

·> ഒരു വിശ്വാസി കാര്യങ്ങളിൽ ഇടപെടേണ്ടത് ഉറപ്പ് കൊണ്ടാണ്, ഊഹം കൊണ്ടല്ല. ഊഹങ്ങൾ തെറ്റാവാൻ ഇടയുണ്ട്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ

സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. (ഹുജുറാത്ത്:12)

·> നമ്മൾ ഊഹിക്കുന്നതാണ് ശരി എന്ന് നമുക്ക് ഉറപ്പിക്കാൻ സാധിച്ച് കൊള്ളണമെന്നില്ല. ചിലപ്പോൾ അത് സംസാരത്തിലെ വലിയ കളവായി മാറും. അത് കൊണ്ടാണത് സൂക്ഷിക്കണം എന്ന് റസൂൽ ﷺ പറഞ്ഞത്.

·> ഊഹം സംസാരത്തിലെ വലിയ കളവാണ് എന്ന് റസൂൽ g പറഞ്ഞത് ഊഹം മനസ്സിന്റെ സംസാരമായത് കൊണ്ടാണ്. 

·> ഊഹം നല്ലതും ചീത്തയും ഉണ്ട്. ഒരാളെ കുറിച്ച് നല്ലത് ഊഹിക്കൽ സ്തുത്യർഹമായ കാര്യമാണ്. അത് പോലെ അല്ലാഹുവിനെ കുറിച്ചും ഒരു വിശ്വാസിക്ക് നല്ല വിചാരം ആയിരിക്കണം.

·> അല്ലാഹുവിനെ കുറിച്ചും, ഇതര മനുഷ്യരെ കുറിച്ചും മോശമായി ഊഹിക്കൽമനസ്സിന്റെ രോഗമാണ്. അത് അപകടകരവുമാണ്. 

·> ജനങ്ങളെ കുറിച്ച് മോശമായി ഊഹിക്കാനുള്ള കാരണങ്ങൾ: 

1- ഒരാൾ സ്വന്തത്തെ നല്ലവനായി കാണൽ, മുള്ളവരേക്കാൾ ഞാൻ നല്ലവനാണെന്ന തോന്നലാണത്.

2- മനസിന്റെ വൃത്തികേട് കാരണം.

3- മതവിഷയങ്ങളിൽ അതിരു വിടലും അമിതമായ കാർക്കശ്യവും

4- മറ്റുള്ളവരെയും അവരുടെ അഭിപ്രായങ്ങളേയും പരിഗണിക്കാ തിരിക്കൽ

5- ദേഹേച്ഛയെ പിന്തുടരൽ

·> ഊഹത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കി നടക്കലും (تجسس), അവരുടെ സംസാരങ്ങൾ ശ്രദ്ധിക്കലും (تحسس) പാടില്ലാത്തവയാണ്.

·> പ്രത്യക്ഷവും പരോക്ഷവുമായ അവരുടെ കുറ്റങ്ങളും കുറവുകളും ചിക്കിചികയാൻ പാടില്ല എന്നാണ് ഹദീസിലുള്ളത്.

·> അതുപോലെ മുസ്‌ലീംകൾ തമ്മിൽ പരസ്പരം ദേഷ്യത്തിൽ കഴിയുകയും അരുത്. വിശ്വാസികൾ പരസ്പരം സാഹോദര്യത്തിൽ കഴിയേണ്ടവരാണ്. 

> മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പ്രചരിപ്പിക്കുകയല്ല വേണ്ടത്. അവ മറച്ച് വെക്കുകയാണ് വേണ്ടത് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അത്തരക്കാർക്ക് വലിയ പ്രതിഫലങ്ങളുമുണ്ട്.