നബി ചരിത്രം – 77 – ഹിജ്റ ഏഴാം വർഷം [ഭാഗം: 10] നബി നിയോഗിച്ച സൈന്യങ്ങൾ.

നബി ചരിത്രം - 77 - ഹിജ്റ ഏഴാം വർഷം [ഭാഗം: 10]
നബി നിയോഗിച്ച സൈന്യങ്ങൾ.

(ഒന്ന്) ശഅ്‌ബാൻ മാസത്തിൽ നബിﷺ ഉമറുബ്നുൽ ഖത്താബിرضي الله عنهനെ 30 ആളുകളോടൊപ്പം മക്കയുടെ സമീപത്തുള്ള താഴ്‌വരയായ തുർബയിലുള്ള ബനൂ നസ്വ്‌റുബ്നു മുആവിയ, ബനൂ ജശ്മ് തുടങ്ങിയവയിലേക്ക് നിയോഗിച്ചു. ഈ രണ്ടു കുടുംബവും ഹവാസിൻ ഗോത്രക്കാരാണ്. ഉമർ رضي الله عنهതന്റെ കൂടെയുള്ള ആളുകളുമായി യാത്രയായി. രാത്രിയിൽ അവർ യാത്ര ചെയ്യുകയും പകലിൽ ഒളിച്ചിരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവർ വരുന്ന വിവരം ഹവാസിൻകാർക്ക് ലഭിച്ചതോടു കൂടി അവർ ഓടിപ്പോയി. അവർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഉമർرضي الله عنه എത്തിയെങ്കിലും അവരിൽ ആരെയും കാണാൻ കഴിഞ്ഞില്ല. അങ്ങിനെ അദ്ദേഹം മദീനയിലേക്ക് മടങ്ങി. മടങ്ങുന്ന വഴിയിൽ ഹുദൈൽ ഗോത്രക്കാർ താമസിക്കുന്ന ജുദദ് എന്ന സ്ഥലത്തെത്തിയപ്പോൾ ബനൂ ഹിലാലിൽ നിന്നും വഴികാട്ടിയായ തന്റെ കൂടെയുള്ള വ്യക്തി പറഞ്ഞു: രാജ്യത്ത് വരൾച്ച ബാധിച്ച് ഇറങ്ങി വന്ന ഒരു നാട്ടുകാർ ഉണ്ടിവിടെ. നമുക്ക് അവരിലേക്ക് പോയാലോ? ഉമർرضي الله عنه പറഞ്ഞു: അവരിലേക്ക് ചെല്ലാൻ നബിﷺ എന്നോട് കൽപ്പിച്ചിട്ടില്ല. തുർബയിലേക്ക് മാത്രം പോകുവാനാണ് ഞാൻ കൽപിക്കപ്പെട്ടത്. അങ്ങിനെ ഉമർرضي الله عنه മദീനയിലേക്ക് തന്നെ മടങ്ങി.

(രണ്ട് ) ശഅ്‌ബാൻ മാസത്തിൽ തന്നെ അബൂബക്കറിرضي الله عنهന്റെ നേതൃത്വത്തിൽ നജ്ദിലുള്ള ബനു ഫസാറക്കാരിലേക്ക് ഒരു സൈന്യത്തെ നബിﷺ അയക്കുകയുണ്ടായി. “സലമത്ബ്നു അക്‌വഇرضي الله عنهൽ നിന്നും നിവേദനം; ഞങ്ങൾ ഫസാറക്കാരോട് യുദ്ധം ചെയ്തു. അബൂബക്കറിرضي الله عنهന്നായിരുന്നു ഞങ്ങളുടെ നേതൃത്വം. നബിﷺയാണ് അദ്ദേഹത്തെ അമീറായി നിശ്ചയിച്ചത്. വെള്ളം ഉള്ള ഒരു സ്ഥലത്ത് എത്തുന്നതിനു തൊട്ടു മുമ്പായി അബൂബക്കർرضي الله عنه ഞങ്ങളോട് വിശ്രമിക്കാൻ പറഞ്ഞു. അവിടെയാണ് രാത്രി കഴിച്ചു കൂട്ടിയത്. ശേഷം വെള്ളമുള്ള സ്ഥലത്തേക്ക് എത്തുകയും യുദ്ധം ചെയ്യുകയും ചെയ്തു. അതിൽ ചിലർ കൊല്ലപ്പെടുകയും മറ്റു ചിലർ ബന്ദികളാക്കപ്പെടുകയും ചെയ്തു. ആളുകളുടെ പിരടികളിലേക്ക് ഞാൻ നോക്കി. അവരുടെ കൂടെ കുട്ടികൾ ഉണ്ടായിരുന്നു. എനിക്കു മുമ്പ് അവർ മലമുകളിൽ എത്തുമോ എന്ന ഭയം എനിക്കുണ്ടായി. അപ്പോൾ അവർക്കും മലയ്ക്കും ഇടയിൽ ഞാൻ ഒരു അമ്പ് തൊടുത്തു വിട്ടു. അമ്പ് കണ്ടപ്പോൾ അവർ അവിടെ നിന്നു. ഞാൻ അവരെ പിടി കൂടി അബൂബക്കറിرضي الله عنهന്റെ അടുക്കലേക്ക് വന്നു. ഫസാറാ ഗോത്രത്തിലെ ഒരു സ്ത്രീ അവരോടൊപ്പം ഉണ്ടായിരുന്നു. അവളുടെ മകളും കൂടെ ഉണ്ടായിരുന്നു. ആ മകളെ അബൂബക്കർرضي الله عنه എനിക്കു നൽകി. അങ്ങിനെ ഞങ്ങൾ മദീനയിലെത്തി. അവൾക്കു ഞാൻ വസ്ത്രം വെളിവാക്കി കാണിച്ചിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ അങ്ങാടിയിൽ വെച്ച് നബിﷺ എന്നെ കണ്ടു മുട്ടി. എന്നോട് പറഞ്ഞു: അല്ലയോ സലമാ, ആ സ്ത്രീയെ എനിക്ക് തരണം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവളെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ മുമ്പിൽ എന്റെ വസ്ത്രം പോലും ഞാൻ വെളിവാക്കിയിട്ടില്ല. രണ്ടാം ദിവസം അങ്ങാടിയിൽ വെച്ച് കൊണ്ട് വീണ്ടും നബിﷺ എന്നെ കണ്ടു മുട്ടി. അപ്പോൾ എന്നോട് പറഞ്ഞു: അല്ലയോ സലമ, ആ സ്ത്രീയെ എനിക്ക് തരണം. അപ്പോൾ ഞാൻ പറഞ്ഞു: അവരെ താങ്കൾ എടുത്തു കൊള്ളുക പ്രവാചകരെ. അല്ലാഹുവാണ് സത്യം, ഞാൻ അവളുടെ മുമ്പിൽ എന്റെ വസ്ത്രം പോലും വെളിവാക്കിയിട്ടില്ല. അങ്ങിനെ നബിﷺ ആ സ്ത്രീയെ മക്കയിലേക്ക് അയച്ചു. മക്കയിൽ ബന്ധികളായി പിടിക്കപ്പെട്ട മുസ്ലിംകൾക്ക് പ്രായശ്ചിത്തം നൽകാൻ വേണ്ടിയായിരുന്നു അത്. (മുസ്‌ലിം: 1755)

(മൂന്ന്) ശഅ്‌ബാൻ മാസത്തിൽ 30 ആളുകളോടൊപ്പം ബഷീർ ഇബ്നു സഅ്‌ദിرضي الله عنهനെ നബിﷺ ബനൂ മുർറയിലേക്ക് അയച്ചു. മദീനയുടെ വടക്കു ഭാഗത്ത് ഫദകിനു സമീപമായിരുന്നു ബനൂ മുർറയുടെ താമസം. ബഷീർرضي الله عنه അവരുടെ താമസ സ്ഥലങ്ങളിലേക്ക് എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല. അവിടെയുള്ള ആടുകളെയും ഒട്ടകങ്ങളെയും അദ്ദേഹം തെളിച്ചു കൊണ്ട് മദീനയിലേക്ക് പോന്നു. എന്നാൽ ഈ വിവരം ബനൂ മുർറക്കാർക്ക് ലഭിച്ചപ്പോൾ അവർ പിറകെ കൂടുകയും വഴിയിൽ വച്ച് കൊണ്ട് മുസ്ലിംകളെ കണ്ടു മുട്ടുകയും ചെയ്തു. അതോടെ പരസ്പരം അമ്പെയ്ത് തുടങ്ങി. മുസ്‌ലിംകളുടെ കൈകളിൽ ഉണ്ടായിരുന്ന അമ്പുകൾ തീർന്നു. അതോടു കൂടി ബനൂ മുർറക്കാർ ബഷീറിرضي الله عنهന്റെയും കൂടെയുള്ള ആളുകളുടെയും നേരെ ആക്രമണം അഴിച്ചു വിട്ടു. മുസ്‌ലിംകളിൽ പലരും കൊല്ലപ്പെട്ടു. ചിലർ ഓടി രക്ഷപ്പെടുകയും ചെയ്തു. ബഷീർرضي الله عنه ധീരതയോടെ നിന്ന് പോരാടി. അവസാനം അദ്ദേഹം വെട്ടേറ്റ് താഴെ വീണു. അദ്ദേഹം മരണപ്പെട്ടു എന്നാണ് എതിരാളികൾ കരുതിയത്. അവർ തങ്ങളുടെ ആടുകളും ഒട്ടകങ്ങളുമായി തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങി. വൈകുന്നേരമായപ്പോൾ ബഷീർرضي الله عنه സാവകാശം എഴുന്നേറ്റ് ഫദക് എന്ന പ്രദേശത്തേക്ക് പോയി. തന്റെ മുറിവുകൾ ഉണങ്ങുവോളം അവിടെയുള്ള ഒരു ജൂതന്റെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചു. ശേഷം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. അലബതുബ്നു സൈദുൽഹാരിസിرضي الله عنه എന്ന സ്വഹാബിയാണ് ഈ യുദ്ധത്തിൽ മുസ്‌ലിംകൾക്ക് ബാധിച്ച പ്രയാസങ്ങളെക്കുറിച്ച് നബിﷺയെ വിവരം അറിയിച്ചത്.

(നാല്) നജ്ദിന്റെ ഭാഗത്തുള്ള ഒരു പ്രദേശമാണാ ഹുറഖ. അവിടെ താമസിക്കുന്ന ജുഹൈന ഗോത്രക്കാരിലേക്ക് ഗാലിബുബ്നു അബദില്ലാഹില്ലൈസിرضي الله عنه എന്ന സഹാബിയെ റമളാൻ മാസത്തിൽ 130 ആളുകളോടൊപ്പം അയക്കുകയുണ്ടായി. അവിടെ ചെന്ന് അവരുമായി ഏറ്റുമുട്ടുകയും അവരുടെ പ്രധാനികളെ കൊലപ്പെടുത്തുകയും ചെയ്തു. ഒരുപാട് ആടുകളെയും ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് അവർ മദീനയിലേക്ക് പോന്നു. ആരെയും ബന്ദികളാക്കിയിരുന്നില്ല. “ഉസാമതുബ്നു സൈദിൽرضي الله عنه നിന്നും നിവേദനം; നബിﷺ ഞങ്ങളെ ഹുറഖ എന്ന പ്രദേശത്തേക്ക് അയച്ചു. പ്രഭാത സന്ദർഭത്തിൽ ഞങ്ങൾ അവരോട് ഏറ്റു മുട്ടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഞാനും അൻസാരികളിൽ പെട്ട ഒരാളും ചേർന്ന് മുശ്‌രികുകളിലെ ഒരു വ്യക്തിയുടെ പിറകെ കൂടി. ഞങ്ങൾ അയാളെ വലയം ചെയ്തപ്പോൾ അയാൾ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന അൻസാരി പിൻവാങ്ങി. പക്ഷേ ഞാൻ അദ്ദേഹത്തെ എന്റെ കുന്തം കൊണ്ട് കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ മദീനയിലെത്തിയപ്പോൾ ഈ വിവരം നബിﷺക്കു ലഭിച്ചു. നബി പറഞ്ഞു: അല്ലയോ ഉസാമ, ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞതിനു ശേഷം നീ അയാളെ കൊലപ്പെടുത്തുകയോ?!. നബിﷺ അല്ലാഹുവിൽ ശരണം തേടിക്കൊണ്ടിരുന്നു. ഇത് പലതവണ ആവർത്തിച്ചു. ഉസാമرضي الله عنه പറയുന്നു: ആ ദിവസത്തിന് മുമ്പ് ഞാൻ മുസ്‌ലിമായിട്ടുണ്ടായിരുന്നില്ലെങ്കിൽ എന്നു പോലും ഞാൻ ആഗ്രഹിച്ചു പോയി. (ബുഖാരി: 6872)
(അഞ്ച്) മദീനയെ അക്രമിക്കാൻ ഗത്വ്‌ഫാൻകാർക്ക് ഉയൈനതുബ്നു ഹിസ്വ്‌നുൽഗഫാരി സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന വിവരം നബിﷺക്കു ലഭിച്ചു. ശവ്വാൽ മാസത്തിലായിരുന്നു ഇത്. ഉടനെ നബിﷺ ബഷീറുബ്നു സഅ്‌ദിرضي الله عنهനെ വിളിക്കുകയും അദ്ദേഹത്തിന് കൊടി കെട്ടി കൊടുക്കുകയും ചെയ്തു. 300 ആളുകളെ അദ്ദേഹത്തോടൊപ്പം വേറെയും അയച്ചു. രാത്രിയിൽ യാത്ര ചെയ്യുവാനും പകലിൽ ഒളിച്ചിരിക്കാനും നബിﷺ  അവരോട് നിർദ്ദേശിച്ചു. വഴികാട്ടിയായി ഹുസൈനുബ്നു നുവൈറതുൽഅശ്ജഇرضي الله عنهയാണ് കൂടെ പോയത്. ഗത്വ്‌ഫാൻകാർ മദീനക്കെതിരെ ഒരുമിച്ചു കൂടിയിട്ടുണ്ട് എന്ന വിവരം നബിﷺയെ അറിയിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. സൈന്യം മുന്നോട്ട് നീങ്ങി. യമൻ, ജബാർ തുടങ്ങിയ സ്ഥലങ്ങളിൽ അവർ എത്തി. ഖൈബറിന്റെ താഴ് ഭാഗത്ത് ആയുധങ്ങളുമായി അവർ ഇറങ്ങി. ശേഷം ഗത്വ്‌ഫാൻ കാരിലേക്ക് ചെന്നു. ഒരുപാട് ഒട്ടകങ്ങളെ അവർക്ക് ലഭിച്ചു. ഒട്ടകങ്ങളെ മേച്ചിരുന്ന ആളുകൾ ഛിന്നഭിന്നമായി ഓടി. അവരുടെ ആളുകളെ വിവരമറിയിച്ചു. ഈ വിവരം അറിഞ്ഞതോടെ അവർ പല ഭാഗങ്ങളിലേക്കായി ഓടുകയും ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടുകയും ചെയ്തു. മുസ്‌ലിംകൾ അവരുടെ താമസ സ്ഥലങ്ങളിലേക്ക് ചെന്നു. രണ്ട് ആളുകളെ മാത്രമേ ലഭിച്ചുള്ളൂ. അവരെ ബന്ദികളാക്കി ഒട്ടകങ്ങളെയും കൊണ്ട് മദീനയിലേക്കു തിരിച്ചു. മദീനയിൽ വന്നതിനു ശേഷം ആ രണ്ട് ആളുകൾ ഇസ്ലാം സ്വീകരിക്കുകയും നബി അവരെ വിട്ടയക്കുകയും ചെയ്തു. ഉയൈനതുബ്നു ഹിസ്വ്‌ൻ പരാജയപ്പെട്ടു കൊണ്ട് ഓടുമ്പോൾ ഹാരിസുബ്നു ഔഫുൽ മിര്‌രി അയാളുടെ പിറകെ ഓടിച്ചെന്നു കൊണ്ട് നിൽക്കുവാൻ ആവശ്യപ്പെട്ടു.(ഇവർ തമ്മിൽ ചില ബന്ധങ്ങൾ ഉണ്ട്) പക്ഷേ അയാൾ നിന്നില്ല. ഉയൈന പറഞ്ഞു: എനിക്കിപ്പോൾ നിൽക്കാൻ കഴിയില്ല. എന്റെ പിറകെ ആളുകൾ ഉണ്ട്. അതായത് മുഹമ്മദിന്റെ ആളുകൾ. അയാൾ അപ്പോഴും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഹാരിസ് പറഞ്ഞു: അല്ലയോ ഉയൈന, ഇനി നിങ്ങൾ ഓടിയിട്ട് കാര്യമില്ല. എല്ലാ രാജ്യങ്ങളും മുഹമ്മദിﷺന്റെ കീഴിലാണ്. ഉയൈന ഇസ്ലാമിനെക്കുറിച്ച് ചിന്തിക്കുവാൻ ഇത് കാരണമായി മാറി.
(അഞ്ച്) അബൂഹുറൈറرضي الله عنهയിൽ നിന്ന് നിവേദനം. നബിﷺ ഒരു കുതിരപ്പടയെ നജ്ദിന്റെ ഭാഗത്തേക്ക് പറഞ്ഞയച്ചു. ബനൂ ഹനീഫയിൽ പെട്ട ഒരാളെ അവർ പിടിച്ചു കൊണ്ടു വന്നു. സുമാമതുബ്നു ഉസാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മദീനത്തെ പള്ളിയുടെ ഒരു തൂണിൽ അദ്ദേഹത്തെ അവർ ബന്ധിച്ചു. നബിﷺ അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു. അല്ലയോ സുമാമ, താങ്കൾക്ക് എന്ത് പറയാനുണ്ട്? അപ്പോൾ അദ്ദേഹം പറഞ്ഞു: നല്ലതു തന്നെ. താങ്കൾ എന്നെ കൊല്ലുന്ന പക്ഷം ജീവനുള്ള ഒരാളെയാണ് നിങ്ങൾ കൊല്ലുന്നത്. എന്നോട് കരുണ കാണിക്കുന്ന പക്ഷം നന്ദിയുള്ള ഒരാളോടാണ് നിങ്ങൾ കരുണ കാണിക്കുന്നത്. പണമാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ എത്ര വേണമെങ്കിലും ചോദിച്ചു കൊള്ളുക. നബിﷺ അദ്ദേഹത്തെ വിട്ടു. അടുത്ത ദിവസം വന്നു കൊണ്ട് നബി വീണ്ടും ചോദിച്ചു. എന്തു പറയാനുണ്ട് സുമാമ? സുമാമ പറഞ്ഞു: ഇന്നലെ പറഞ്ഞത് തന്നെ. താങ്കൾ എന്നോട് കരുണ കാണിക്കുന്ന പക്ഷം നന്ദിയുള്ള ഒരാളോടാണ് താങ്കൾ കരുണ കാണിക്കുന്നത്. നബിﷺ അദ്ദേഹത്തെ വിട്ടു. അടുത്ത ദിവസം വീണ്ടും വന്നു കൊണ്ട് ചോദിച്ചു. താങ്കൾക്ക് എന്തു പറയാനുണ്ട് സുമാമ?. സുമാമ പറഞ്ഞു: ഇതു വരെ പറഞ്ഞതൊക്കെ തന്നെയാണ് പറയാനുള്ളത്. അപ്പോൾ നബിﷺ പറഞ്ഞു: സുമാമയെ മോചിപ്പിക്കുക. (സ്വഹാബികൾ സുമാമയെ കെട്ടഴിച്ച് വിട്ടപ്പോൾ) പള്ളിക്കു സമീപത്തുള്ള ഒരു ഈത്തപ്പന തോട്ടത്തിലേക്ക് അദ്ദേഹം പോയി. അവിടെ നിന്ന് കുളിച്ച ശേഷം വീണ്ടും പള്ളിയിലേക്ക് മടങ്ങി വന്നു. എന്നിട്ട് പറഞ്ഞു: ” അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുള്ളഹി.” എന്നിട്ട് ഇപ്രകാരം പറഞ്ഞു: അല്ലയോ മുഹമ്മദ്, അല്ലാഹുവാണ് സത്യം. അങ്ങയുടെ മുഖത്തേക്കാൾ വെറുപ്പുള്ള മറ്റൊരു മുഖം ഭൂമിയിൽ എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖം അങ്ങയുടെ മുഖമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ് സത്യം, അങ്ങയുടെ മതത്തോളം വെറുപ്പുള്ള മറ്റൊരു മതം എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങയുടെ മതം എനിക്ക് ഏറ്റവും ഇഷ്ടമുള്ള മതമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ് സത്യം, അങ്ങയുടെ നാടിനോളം വെറുപ്പുള്ള മറ്റൊരു നാട് എനിക്കുണ്ടായിരുന്നില്ല. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് അങ്ങയുടെ നാടായി മാറിയിരിക്കുന്നു. അങ്ങയുടെ പടയാളികൾ എന്നെ പിടി കൂടിയതാണ്. ഞാൻ ഉംറ ഉദ്ദേശിച്ച് പുറപ്പെട്ടതായിരുന്നു. ഇനി എന്താണ് താങ്കളുടെ അഭിപ്രായം?. നബിﷺ അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുകയും ഉംറ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. അദ്ദേഹം മക്കയിൽ എത്തിയപ്പോൾ ചില ആളുകൾ പറഞ്ഞു: നിങ്ങൾ മതം മാറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഇല്ല. മറിച്ച് ഞാൻ മുഹമ്മദ് നബിയോടൊപ്പം ഇസ്‌ലാം സ്വീകരിച്ചിരിക്കുകയാണ്. അല്ലാഹുവാണ് സത്യം. മുഹമ്മദ് നബിﷺ അനുവാദം തരുന്നതുവരെ യമാമയിൽ നിന്ന് ഒരു മണി ഗോതമ്പ് പോലും ഇനി നിങ്ങൾക്ക് വരുകയില്ല. (ബുഖാരി: 4372. മുസ്‌ലിം: 1764)
ശേഷം സുമാമ യമാമയിലേക്ക് പുറപ്പെട്ടു. ഇനി മക്കയിലേക്ക് ഒന്നും അയക്കരുത് എന്ന് അവിടെ വെച്ച് അദ്ദേഹം പറയുകയും ചെയ്തു. ഖുറൈശികൾക്ക് വിശപ്പ് ശക്തമായിത്തുടങ്ങി. വിശപ്പിന്റെ കാഠിന്യത്താൽ മൃഗങ്ങളുടെ രോമം പോലും കഴിക്കുന്ന അവസ്ഥയിലേക്ക് അവർ എത്തിയിരുന്നു. വിശപ്പ് സഹിക്ക വയ്യാതെയായപ്പോൾ അബൂസുഫിയാനിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ ഖുറൈശികൾ മദീനയിൽ നബിﷺയുടെ അടുക്കലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു: ലോകത്തിന് അനുഗ്രഹമായിട്ടാണ് താങ്കൾ നിയോഗിക്കപ്പെട്ടത് എന്നാണല്ലോ താങ്കളുടെ വാദം. നബിﷺ പറഞ്ഞു: അതെ, തീർച്ചയായും. അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു: “പിതാക്കൾ വാളുകളാൽ കൊല്ലപ്പെട്ടു മക്കൾ ഇതാ വിശപ്പിനാൽ കൊല്ലപ്പെടുന്നു”. ഈ സംഭവത്തിനു ശേഷം യമാമയിൽനിന്നും മക്കയിലേക്ക് ധാന്യങ്ങൾ കയറ്റി വിടാൻ ആവശ്യപ്പെട്ടു കൊണ്ട് നബിﷺ  സുമാമرضي الله عنهക്ക് കത്തെഴുതി. അദ്ദേഹം അപ്രകാരം ചെയ്യുകയും ചെയ്തു. “നാം അവരെ ശിക്ഷയുമായി പിടി കൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല”. (മുഅ്‌മിനൂൻ: 76) സുമാമرضي الله عنه തന്റെ ഇസ്ലാമിൽ ഉറച്ചു നിന്നു. നബിﷺയുടെ മരണ ശേഷം മുസൈലിമതുൽ കദ്ദാബ് പ്രവാചകത്വം വാദിച്ച് വന്നപ്പോൾ യമാമയിൽ ഉള്ള പല ആളുകളും മുർത്തദ്ദായെങ്കിലും സുമാമرضي الله عنه അവരുടെ കൂടെ പോയില്ല.


ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 76 – ഹിജ്റ ഏഴാം വർഷം [ഭാഗം: 9] മദീനയിലേക്ക് മടങ്ങിയതിനു ശേഷമുള്ള പ്രവർത്തനങ്ങൾ

നബി ചരിത്രം - 76 - ഹിജ്റ ഏഴാം വർഷം [ഭാഗം: 9]
മദീനയിലേക്ക് മടങ്ങിയതിനു ശേഷമുള്ള പ്രവർത്തനങ്ങൾ

നബി ﷺ ഖൈബറിൽ നിന്നും മദീനയിലേക്ക് മടങ്ങിയപ്പോൾ അവിടുത്തെ ഭാര്യ അബൂസുഫ്‌യാനിന്റെ മകൾ ഉമ്മുഹബീബ رضي الله عنها നബി ﷺയെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ജഅ്‌ഫറും  رضي الله عنه അനുയായികളും അബിസീനിയയിൽ നിന്നും മടങ്ങി വന്നപ്പോൾ അവരുടെ കൂടെ വന്നതായിരുന്നു അവർ. അവർ ഖൈബറിലേക്ക് പോയെങ്കിലും ഉമ്മു ഹബീബ رضي الله عنها മദീനയിൽ തന്നെ ഇരിക്കുകയായിരുന്നു. ഉമ്മു ഹബീബയെ رضي الله عنها വിവാഹം ചെയ്തു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി ﷺ അംറുബ്നു ഉമയ്യرضي الله عنه യെ നജ്ജാശിയുടെ അടുക്കലേക്ക് അയച്ചതായിരുന്നു. ജഅ്‌ഫർ رضي الله عنه ന്റെ കൂടെ ഉമ്മുഹബീബرضي الله عنهاയെ മദീനയിലേക്ക് അയക്കാനും നബി ﷺ നജ്ജാശിയോട് ആവശ്യപ്പെട്ടിരുന്നു. നബി ﷺയുടെ പിതൃവ്യ പുത്രിമാരിൽ ഒരാളായിരുന്നു ഉമ്മു ഹബീബ رضي الله عنها. നബി ﷺയുടെ ഭാര്യമാരിൽ ഉമ്മുഹബീബرضي الله عنها യെക്കാൾ കൂടുതൽ അടുത്ത കുടുംബ ബന്ധം ഉള്ളവർ ആരും ഉണ്ടായിരുന്നില്ല. നബി ﷺ ഏറ്റവും കൂടുതൽ മഹ്ർ കൊടുത്തത് ഉമ്മുഹബീബ رضي الله عنها ക്കായിരുന്നു.

ആദ്യ ഭർത്താവ് അബ്ദുല്ലാഹിബിനു ജഹ്ശി رضي الله عنه ന്റെ കൂടെ അബിസീനിയയിലേക്ക് ഹിജ്റ പോയതായിരുന്നു അവർ. അവിടെ വെച്ച് ഭർത്താവ് മരണപ്പെട്ടു. ഉമ്മു ഹബീബرضي الله عنها നബി ﷺയുമായി കൂടുമ്പോൾ അവരുടെ പ്രായം മുപ്പത്തി ചില്ലറ വയസ്സായിരുന്നു. ഹിജ്റ 44 ലാണ് അവർ മരണപ്പെടുന്നത്. സഹോദരൻ മുആവിയയുടെ ഭരണ കാലഘട്ടമായിരുന്നു അന്ന്.

നബി ﷺ മദീനയിലെത്തിയതിനു ശേഷമുണ്ടായ മറ്റൊരു യുദ്ധമാണ് ദാതുർറഖാഅ്‌ യുദ്ധം. തുണിക്കഷ്ണം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കാലുകൾ വിണ്ട് കീറിയപ്പോൾ സ്വഹാബികൾ തുണി കഷ്ണം ചുറ്റിയത് കൊണ്ടാണ് യുദ്ധത്തിന് അങ്ങിനെ പേർ വന്നത്. അബു മൂസൽ അശ്അരിرضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺയുടെ കൂടെ ഒരു യുദ്ധത്തിനു പുറപ്പെട്ടു. ഞങ്ങൾ ആറു പേരുണ്ടായിരുന്നു. ഒരു ഒട്ടകപ്പുറത്ത് ഞങ്ങൾ മാറി മാറി കയറുകയായിരുന്നു. അങ്ങിനെ ഞങ്ങളുടെ കാലുകൾ പൊട്ടി. എന്റെ കാലും അന്നു പൊട്ടിയിരുന്നു. എന്റെ കാലിലെ നഖം പോലും കൊഴിഞ്ഞു പോയി. അതിനാൽ ഞങ്ങൾ തുണിക്കഷ്ണം കൊണ്ട് ഞങ്ങളുടെ കാലുകൾ കെട്ടി. ഇക്കാരണത്താലാണ് ദാതുർറഖാഅ്‌ എന്ന് യുദ്ധത്തിന് പേരു വന്നത്. (ബുഖാരി: 4128. മുസ്‌ലിം: 1816)

ഈ യുദ്ധത്തിലും നബി ﷺ സ്വഹാബിമാരെ കൊണ്ട് ഭയത്തിന്റെ നമസ്കാരം നിർവഹിച്ചിട്ടുണ്ട്. (ബുഖാരി: 4125) ബനൂ മഹാരിബിൽ പെട്ട – ബനൂ അൻമാർ എന്നും അഭിപ്രായം ഉണ്ട്- ചില ആളുകൾ നബി ﷺക്കെതിരെ യുദ്ധത്തിന് ഒരുങ്ങി. ഇതായിരുന്നു യുദ്ധത്തിനുള്ള കാരണം. അപ്പോൾ നബി ﷺ 400 ഓളം വരുന്ന ആളുകളെയും കൊണ്ട് അവരിലേക്ക് പുറപ്പെട്ടു. 700 ആണെന്നും അഭിപ്രായമുണ്ട്. മദീനയുടെ ഉത്തരവാദിത്വം ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنهനെ ഏൽപ്പിച്ചു. അബൂദർറുൽ ഗിഫാരിرضي الله عنهയെയാണ് ഏൽപ്പിച്ചത് എന്നും പറയപ്പെടുന്നു. നബി ﷺയും സ്വഹാബിമാരും മക്കക്ക് സമീപമുള്ള നഖ്‌ല എന്ന സ്ഥലത്ത് എത്തി. മക്കക്കും മദീനക്കും ഇടക്കുള്ള സ്ഥലമായിരുന്നു ഇത്. സ്ത്രീകളെയല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല. നബി ﷺ അവരെയെല്ലാം പിടികൂടി. അഅ്‌റാബികൾ മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു. അവരിൽ ചില ആളുകളെ നബി ﷺ കണ്ടു മുട്ടി. അങ്ങിനെ അവർ പരസ്പരം അടുത്തു. അവർക്കിടയിൽ യുദ്ധം ഒന്നും ഉണ്ടായില്ല. രണ്ടു വിഭാഗവും അങ്ങോട്ടുമിങ്ങോട്ടും ഭയപ്പെടുത്തുകയായിരുന്നു. അസ്വ്‌ർ നമസ്കാരത്തിന് സമയമായി. നമസ്കരിക്കാൻ നിന്നാൽ മുശ്‌രിക്കുകൾ ആക്രമിക്കുമോ എന്ന ഭയം മുസ്ലീംകൾക്കുണ്ടായി. അങ്ങിനെ നബി ﷺ തന്റെ അനുചരന്മാരെയും കൊണ്ട് ഭയത്തിന്റെ നമസ്കാരം നിർവഹിച്ചു. (ബുഖാരി: 4127)

ശേഷം നബി ﷺ മദീനയിലേക്ക് മടങ്ങി. 15 ദിവസമാണ് മദീനയിൽ നിന്നും വിട്ടു നിന്നത്. ഞാനും മുസ്ലിംകളും സുരക്ഷിതരാണ് എന്ന സന്തോഷ വാർത്ത അറിയിക്കുന്നതിനു വേണ്ടി ജആലുബ്നു സുറാഖرضي الله عنه യെ നബി ﷺ നേരത്തെ തന്നെ മദീനയിലേക്ക് അയച്ചു. ജാബിർرضي الله عنه പറയുന്നു: ദാതുർറഖാഅ്‌ യുദ്ധത്തിന്റെ സന്ദർഭത്തിൽ ഞങ്ങൾ നബി ﷺയോടൊപ്പമായിരുന്നു. തണലുള്ള ഒരു മരം കണ്ടപ്പോൾ ഞങ്ങൾ അത് നബി ﷺക്കു വേണ്ടി മാറ്റി വെച്ചു. നബി ﷺ തന്റെ വാൾ മരത്തിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ മുശ്‌രിക്കുകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ വന്നു കൊണ്ട് ആ വാളെടുത്തു പിടിച്ചു ചോദിച്ചു; നിങ്ങൾക്ക് എന്നെ പേടിയുണ്ടോ? നബി ﷺ പറഞ്ഞു: ഇല്ല. അപ്പോൾ അയാൾ ചോദിച്ചു. എന്നിൽ നിന്നും താങ്കളെ ആരു തടയും? നബി ﷺ പറഞ്ഞു: അല്ലാഹു. നബി ﷺയുടെ സ്വഹാബിമാർ ഈ മുശ്‌രികായ വ്യക്തിയെ ഭീഷണിപ്പെടുത്തി. നമസ്കാരത്തിന് സമയമായപ്പോൾ നബി ﷺ ഒരു വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം അവർ മാറി നിൽക്കുകയും അടുത്ത വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്ത് പൂർത്തിയാക്കുകയും ചെയ്തു. അങ്ങിനെ നബി ﷺ നാലും സഹാബികൾ രണ്ടുമാണ് നമസ്കരിച്ചത്. (ബുഖാരി: 4136)

ദാതുർറഖാഅ്‌ യുദ്ധം കഴിഞ്ഞ് നബി ﷺ മദീനയിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് ചില സംഭവങ്ങൾ ഉണ്ടായി.

(ഒന്ന്) ജാബിറുബ്നു അബ്ദില്ല رضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം നബി ﷺയുടെ കൂടെ നജ്ദിന്റെ ഭാഗത്തുള്ള ആളുകളുമായി യുദ്ധം ചെയ്തു. യുദ്ധ ശേഷം നബി ﷺ മടങ്ങുമ്പോൾ ജാബിറും رضي الله عنه കൂടെ മടങ്ങി. മുൾച്ചെടികൾ നിറഞ്ഞ ഒരു താഴ്‌വരയിൽ എത്തിയപ്പോൾ സഹാബിമാർക്കു ഉറക്കം വന്നു. നബി ﷺ അവിടെ ഇറങ്ങി. മരത്തിന്റെ തണൽ തേടിക്കൊണ്ട് സ്വഹാബിമാർ അങ്ങോട്ടുമിങ്ങോട്ടും പോയി. സമുറ എന്ന് പേരുള്ള ഒരു മരത്തിനു ചുവട്ടിലാണ് നബി ﷺ ഇറങ്ങിയത്. തന്റെ വാൾ അതിന്റെ ചില്ലയിൽ തൂക്കിയിട്ടു. അങ്ങിനെ ഞങ്ങൾ എല്ലാവരും ഉറങ്ങി. അപ്പോഴതാ അല്ലാഹുവിന്റെ പ്രവാചകൻ ഞങ്ങളെ വിളിക്കുന്നു. എണീറ്റ് നോക്കിയപ്പോൾ നബി ﷺയുടെ അടുക്കൽ ഒരു അഅ്‌റാബി നിൽക്കുന്നു. നബി ﷺ പറഞ്ഞു: ഞാൻ ഉറങ്ങി കൊണ്ടിരിക്കെ ഇയാൾ എനിക്കു നേരെ എന്റെ വാളൂരി. (ജാബിർ رضي الله عنه പറയുന്നു) ഈ സന്ദർഭത്തിൽ ഞാൻ ഉണർന്നു. അപ്പോഴതാ ആ വ്യക്തി ഊരിപ്പിടിച്ച വാളുമായി പ്രവാചകന്റെ മുൻപിൽ നിൽക്കുന്നു. അയാൾ നബി ﷺയോട് ചോദിച്ചു; നിങ്ങളെ എന്നിൽ നിന്നും ആരു തടയും?. നബി ﷺ പറഞ്ഞു: അല്ലാഹു. മൂന്നു തവണ ഇത് ആവർത്തിച്ചു പറഞ്ഞു. നബി ﷺ അദ്ദേഹത്തെ ശിക്ഷിച്ചില്ല. ശേഷം നബി ﷺ അവിടെ ഇരുന്നു. (ബുഖാരി: 2910. മുസ്‌ലിം: 843)

(രണ്ട്) ജാബിറുബ്നു അബ്ദില്ലرضي الله عنه യിൽ നിന്ന് നിവേദനം; ഞാൻ നബി ﷺയോടൊപ്പം യുദ്ധം ചെയ്തു. നടക്കാൻ കഴിയാത്ത ക്ഷീണം ബാധിച്ച ഒരു ഒട്ടകം എന്റെ കൂടെ ഉണ്ടായിരുന്നു. നബി ﷺ എന്നോട് ചോദിച്ചു. എന്തു പറ്റി ജാബിർ നിന്റെ ഒട്ടകത്തിന്?. ഞാൻ പറഞ്ഞു: അത് രോഗിയാണ്. ജാബിർ رضي الله عنه പറയുന്നു: അങ്ങിനെ നബി ﷺ പിറകോട്ട് വന്നു എന്റെ ഒട്ടകത്തെ തെളിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതിനു ശേഷം എന്റെ ഒട്ടകം എല്ലാവരുടെയും ഒട്ടകങ്ങൾക്ക് മുന്നിലെത്തി. നബി ﷺ ചോദിച്ചു: ഇപ്പോൾ എന്താണ് ജാബിറെ ഒട്ടകത്തിന്റെ അവസ്ഥ. ഞാൻ പറഞ്ഞു: നല്ലതു തന്നെ. അങ്ങയുടെ ബറക്കത്ത് അതിനു ലഭിച്ചിരിക്കുന്നു. നബി ﷺ ചോദിച്ചു; ഒട്ടകത്തെ നീയെനിക്ക് വിൽക്കുമോ? ജാബിർ رضي الله عنه പറയുന്നു: എനിക്ക് നാണം തോന്നി. ഇതല്ലാതെ മറ്റൊരു ഒട്ടകം എനിക്കുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു: വിൽക്കാൻ തയ്യാറാണ് പ്രവാചകരേ. മദീനയിൽ എത്തുന്നതു വരെ ഒട്ടകപ്പുറത്ത് എനിക്ക് കയറാനുള്ള അനുവാദം നൽകണമെന്ന വ്യവസ്ഥയോട് കൂടി ഞാൻ ആ ഒട്ടകം നബി ﷺക്കു വിറ്റു. ജാബിർ رضي الله عنه പറയുകയാണ്. ഞാൻ നബി ﷺയോട് ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ എന്റെ വിവാഹം ഈ അടുത്ത് നടന്നിട്ടേ ഉള്ളൂ. എനിക്ക് വേഗം പോകുവാൻ അനുവാദം നൽകുമോ?. നബി ﷺ അദ്ദേഹത്തിന് അനുവാദം കൊടുത്തു. അങ്ങിനെ ജാബിർ رضي الله عنه വേഗത്തിൽ മദീനയിലെത്തി.

ജാബിർ رضي الله عنه പറയുകയാണ്. ഞാൻ മദീനയിലെത്തിയപ്പോൾ എന്റെ അമ്മാവൻ എന്നെ കണ്ടു. അദ്ദേഹം എന്റെ ഒട്ടകത്തെ കുറിച്ച് എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. അതിന്റെ പേരിൽ അയാൾ എന്നെ ആക്ഷേപിച്ചു. ജാബിർ رضي الله عنه പറയുന്നു: മദീനയിലേക്ക് വേഗത്തിൽ പോകാൻ വേണ്ടി നബി ﷺയോട് അനുവാദം ചോദിച്ചപ്പോൾ എന്നോട് ഇപ്രകാരം നബി ﷺ ചോദിച്ചിരുന്നു; നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയാണോ. ഞാൻ പറഞ്ഞു: മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയെയാണ് പ്രവാചകരേ ഞാൻ കല്യാണം കഴിച്ചത്. നബി ﷺ ചോദിച്ചു നിനക്ക് ഒരു കന്യകയെ കല്യാണം കഴിക്കാമായിരുന്നില്ലേ. എങ്കിൽ നിനക്ക് അവളെയും അവൾക്ക് നിന്നെയും കളിപ്പിക്കാമല്ലോ. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ പിതാവ് മരണപ്പെട്ടു- ശഹീദായി-. എനിക്ക് ചെറിയ സഹോദരിമാരാണുള്ളത്. അവരിലേക്ക് അവരെ പോലുള്ള ഒരു കന്യകയെ കൊണ്ടു വരുന്നത് എനിക്ക് ഇഷ്ടമായി തോന്നിയില്ല. കന്യകയെ കൊണ്ട് വന്നാൽ അവൾ എന്റെ സഹോദരിമാരെ അദബ് പഠിപ്പിക്കുകയില്ല. അവരുടെ കാര്യങ്ങൾ നോക്കുകയുമില്ല. അതു കൊണ്ടു തന്നെ ഇവരുടെ കാര്യങ്ങൾ നോക്കുവാനും അവരെ അദബ് പഠിപ്പിക്കുവാനും വേണ്ടിയാണ് ഞാൻ ഒരു വിധവയെ കല്യാണം കഴിച്ചത്. നബി ﷺ മദീനയിൽ എത്തിയപ്പോൾ ഒട്ടകത്തെയും കൊണ്ട് ഞാൻ നബി ﷺയുടെ അടുക്കൽ ചെന്നു. നബി ﷺ ഒട്ടകത്തെയും അതിന്റെ വിലയും എനിക്ക് തിരിച്ചു തന്നു. (ബുഖാരി: 2967. മുസ്‌ലിം: 715)

(മൂന്ന്) അബ്ദുല്ലാഹിബിനു മസ്ഊദ് رضي الله عنه നിന്നും നിവേദനം; ഞങ്ങൾ നബി ﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി ﷺ തന്റെ ആവശ്യ നിർവഹണത്തിന് വേണ്ടി മുന്നോട്ടു പോയി. അപ്പോൾ ഞങ്ങൾ ഒരു പക്ഷിയെ കണ്ടു. അതിന്റെ കൂടെ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങളെ ഞങ്ങൾ പിടി കൂടി. അപ്പോൾ ആ പക്ഷി വന്നു ചിറകിട്ടടിക്കാൻ തുടങ്ങി. അപ്പോഴേക്കും തിരിച്ചു വന്ന നബി ﷺ ചോദിച്ചു; ആരാണ് ഈ കുഞ്ഞുങ്ങളെ പിടിച്ചു വെച്ചു കൊണ്ട് അതിന്റെ തള്ളയെ വേദനിപ്പിച്ചത്?. ആ കുഞ്ഞുങ്ങളെ അതിനു തിരിച്ചു കൊടുക്കൂ.(അഹ്‌മദ്: 3835. അബൂ ദാവൂദ്: 2675)

(നാല്) ജാബിറുബ്നു അബ്ദുല്ല رضي الله عنه യിൽ നിന്നും നിവേദനം; ദാതുർറഖാഅ്‌ യുദ്ധത്തിനു വേണ്ടി ഞങ്ങൾ നബി ﷺയോടൊപ്പം പുറപ്പെട്ടു. ഈ യുദ്ധത്തിൽ മുശ്‌രികുകളിലെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞു തിരിച്ചു പോന്നപ്പോൾ ഈ സ്ത്രീയുടെ ഭർത്താവ് വന്നു. മുഹമ്മദിന്റെ അനുയായികളിൽ രക്തം ചിന്തുവോളം ഞാൻ അടങ്ങിയിരിക്കില്ല എന്ന് അയാൾ സത്യം ചെയ്തു പറഞ്ഞു. ആ സ്ത്രീ കൊല്ലപ്പെടുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. അങ്ങിനെ മുഹമ്മദ് നബി ﷺയും അനുയായികളും പോയ കാലടിപ്പാടുകൾ പരിശോധിച്ച് അയാൾ ഇറങ്ങിപ്പുറപ്പെട്ടു.
നബി ﷺയും സ്വഹാബിമാരും ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇറങ്ങി. നബി ﷺ ചോദിച്ചു; രാത്രിയിൽ നമുക്ക് ആരാണ് പാറാവു നിൽക്കുക? മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ഓരോ ആളുകൾ വീതം എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: ഞങ്ങൾ തയ്യാറാണ് പ്രവാചകരെ. നബി ﷺ അവരോട് പറഞ്ഞു: താഴ്‌വരയിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെ നിങ്ങൾ പാറാവു നിൽക്കണം. നബി ﷺയും സ്വഹാബിമാരും താഴ്‌വരയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ടായിരുന്നു.  പാറാവ് നിൽക്കുന്നതിന് രണ്ടു പേരും താഴ്‌വരയുടെ പ്രവേശന ഭാഗത്തേക്ക് നീങ്ങുമ്പോൾ അൻസാരിയായ സഹോദരൻ മഹാജിറിനോട് ചോദിച്ചു; രാത്രിയുടെ ആദ്യ ഭാഗമാണോ അവസാന ഭാഗമാണോ താങ്കൾക്ക് ഏറ്റവും ഇഷ്ടം?. അതു പോലെ താങ്കൾ ചെയ്തുകൊള്ളുക. മുഹാജിർ പറഞ്ഞു: എനിക്ക് അവസാന ഭാഗം മതി. അങ്ങിനെ രാത്രിയുടെ ആദ്യ സമയത്ത് അൻസാരി കാവൽ നിൽക്കുകയും മുഹാജിർ കിടന്നുറങ്ങുകയും ചെയ്തു. ഈ സന്ദർഭത്തിൽ അൻസാരി നമസ്കരിക്കാൻ തുടങ്ങി. സ്വഹാബികളെ തേടി ഇറങ്ങിയ വ്യക്തി അവിടെ എത്തിച്ചേർന്നു. നമസ്കരിച്ചു കൊണ്ടിരിക്കുന്ന അൻസാരിയെ കണ്ടപ്പോൾ മുസ്ലിം സൈന്യത്തിന്റെ തുടക്കം ഇവിടെയാണെന്ന് അയാൾ മനസ്സിലാക്കി. അയാൾ ഒരു അമ്പെടുത്ത് ആ സ്വഹാബിയിലേക്ക് എയ്തു വിട്ടു. അൻസാരി അത് ഊരി വെക്കുകയും തന്റെ നമസ്കാരത്തിൽ തുടരുകയും ചെയ്തു. മൂന്നു തവണ ഇപ്രകാരം അമ്പെറിയുകയും അൻസാരി അത് ശരീരത്തിൽ നിന്ന് ഊരിവെക്കുകയും ചെയ്തു. ശേഷം അദ്ദേഹം റുകൂഉം സുജൂദും നിർവഹിച്ചു. സുജൂദിലേക്ക് പോയപ്പോൾ തന്റെ കൂട്ടുകാരനെ വിളിച്ചുണർത്തി. അക്രമിക്കാൻ വന്ന വ്യക്തി രണ്ടു പേരെയും കണ്ടപ്പോൾ ഇവർ രണ്ടു പേരും എന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ട് ഉണ്ടാകും എന്ന് മനസ്സിലാക്കി അവിടം വിട്ടു ഓടിപ്പോയി. അപ്പോഴാണ് അൻസാരിയുടെ ശരീരത്തിലുള്ള രക്തം മുഹാജിർ കാണുന്നത്. അദ്ദേഹം പറഞ്ഞു: സുബ്ഹാനള്ളാ! താങ്കൾക്ക് നേരത്തെ തന്നെ എന്നെ ഉണർത്താമായിരുന്നില്ലേ?!. അപ്പോൾ അൻസ്വാരി പറഞ്ഞു: ഞാൻ ഒരു സൂറത്ത് ഓതുകയായിരുന്നു. അത് പൂർത്തിയാക്കുന്നതിനു മുമ്പ് നിർത്തി വെക്കുന്നത് എനിക്ക് ഇഷ്ടമായില്ല. എന്നാൽ ശത്രു തുടരെത്തുടരെ അമ്പെറിഞ്ഞപ്പോൾ ഞാൻ കുനിയുകയും നിങ്ങൾ ഈ അവസ്ഥയിൽ എന്നെ കാണുകയും ചെയ്തു. അല്ലാഹുവാണ് സത്യം, ഒരു സമൂഹത്തിന്റെ മുഴുവൻ സംരക്ഷണോത്തരവാദിത്വം ഏൽപ്പിച്ചതാണ് അല്ലാഹുവിന്റെ പ്രവാചകൻ. അതില്ലായിരുന്നുവെങ്കിൽ ആ സൂറത്ത് ഓതി തീരുന്നതിനു മുമ്പ് തന്നെ എന്റെ ജീവിതം അവസാനിക്കുമായിരുന്നു. (അഹ്‌മദ്: 14704)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 75 – ഹിജ്റ ഏഴാം വർഷം [ഭാഗം: 8] ഖൈബറിന്റെ ബാക്കി പത്രം.

നബി ചരിത്രം - 75 - ഹിജ്റ ഏഴാം വർഷം [ഭാഗം: 8]
ഖൈബറിന്റെ ബാക്കി പത്രം.

20 ന് താഴെ ആളുകളാണ് ഖൈബർ യുദ്ധത്തിൽ മുസ്‌ലിംകളിൽ നിന്നും ശഹീദായത്. ജൂതന്മാരിൽ നിന്ന് 93 ആളുകൾ കൊല്ലപ്പെട്ടു.
ഖൈബറിനു ശേഷം ഫദക് പ്രദേശത്തുള്ള ജൂതൻമാരുമായി നബി ﷺ സന്ധിയിൽ ഏർപ്പെട്ടു. ഖൈബറിന്റെ വടക്കു വശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഫദക്. നബി ﷺ ഖൈബറിൽ എത്തിയ ഉടനെ മുഹൈസ്വതുബ്നു മസ്‌ഊദ്رضي الله عنه നെ ചില ആളുകളോടൊപ്പം ജൂതന്മാരെ ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ട് ഫദകിലേക്ക് പറഞ്ഞയച്ചിരുന്നു. അവർ തിരിച്ചു വരാൻ വൈകി. ഖൈബർ യുദ്ധം കഴിഞ്ഞപ്പോൾ അള്ളാഹു ഫദകു കാരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടു കൊടുത്തു. അപ്പോൾ ഖൈബറിലുള്ളവർ ചെയ്തതു പോലെ ഫദകിലുള്ള വസ്തുക്കളുടെ പകുതി നിങ്ങൾക്ക് തരാം എന്ന നിബന്ധനയോടെ കൂടി സന്ധിയിൽ ഏർപ്പെടുന്നതിന് വേണ്ടി നബി ﷺയിലേക്ക് ആളെ അയച്ചു. നബി ﷺ ഇത് അംഗീകരിക്കുകയും ചെയ്തു. ഫദകിൽ നിന്നും ലഭിച്ചവ നബി ﷺക്ക് മാത്രമുള്ളതായിരുന്നു. കാരണം ഒരു കുതിരപ്പടയോ കാലാൾപടയോ അങ്ങോട്ട് പോയിട്ടില്ല. അതു കൊണ്ടു തന്നെ ആ സ്വത്തുക്കൾ നബി ﷺ തന്റെ കുടുംബത്തിനു വേണ്ടിയും ചെറിയ കുട്ടികൾക്ക് വേണ്ടിയും ബനൂ ഹാശിമിൽ പെട്ട ആവശ്യക്കാരായ ആളുകൾക്ക് വേണ്ടിയും ചെലവഴിച്ചു.

മദീനയുടെയും ശാമിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന സ്ഥലമാണ് വാദിൽഖുറാ. ഫദകു കാരുമായുള്ള സന്ധിക്കു ശേഷം നബി ﷺ വാദിൽഖുറയിലേക്ക് ചെന്നു. ജൂതന്മാരുടെ ഒരു സംഘം ആളുകൾ അവിടെ ഉണ്ടായിരുന്നു. നബി ﷺ തന്റെ അനുചരന്മാരെ അവരുമായി യുദ്ധത്തിന് തയ്യാറാക്കുകയും അവരെ വരിവരിയായി നിർത്തുകയും ചെയ്തു. സഅ്‌ദുബ്നു ഉബാദرضي الله عنه യുടെ കയ്യിലാണ് കൊടി കൊടുത്തത്. ശേഷം നബി ﷺ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ അവരുടെ സമ്പത്തും രക്തവും സുരക്ഷിതമായിരിക്കുമെന്നും നിങ്ങളുടെ വിചാരണ അല്ലാഹുവിന്റെ കയ്യിൽ ആയിരിക്കും എന്നും നബി ﷺ അവരെ അറിയിച്ചു. അവർ വിസമ്മതിക്കുകയും യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തു. അങ്ങിനെ അവരിൽ നിന്നും ഒരാൾ രംഗത്തു വന്നു. അയാളെ നേരിടാൻ സുബൈറുബ്നുൽ അവ്വാം رضي الله عنه ഇറങ്ങി പുറപ്പെടുകയും അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മറ്റൊരു വ്യക്തി ഇറങ്ങി വന്നു. അയാളെ അലിയും കൊലപ്പെടുത്തി. ഈ നിലക്ക് പതിനൊന്നോളം ആളുകൾ അവരിൽ നിന്നും ഇറങ്ങി വന്നു. പക്ഷേ എല്ലാവരും കൊല്ലപ്പെടുകയാണുണ്ടായത്. ശേഷം നബി ﷺയും സ്വഹാബിമാരും അവരോട് യുദ്ധം ചെയ്തു. സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോഴേക്കും അവർ തങ്ങളുടെ കൈകളിൽ ഉള്ളതെല്ലാം മുസ്ലിംകൾക്ക് നൽകി. നിമിഷ നേരം കൊണ്ട് പ്രവാചകൻ അവരിൽ വിജയം നേടി. അവരുടെ സമ്പത്തെല്ലാം ഗനീമത്തായി കൊണ്ട് അള്ളാഹു പ്രവാചകനു നൽകി. ഒരുപാട് ഉപകരണങ്ങളും മറ്റു വിഭവങ്ങളും അവർക്ക് അന്ന് ലഭിക്കുകയുണ്ടായി.

മുദ്അം എന്ന് പേരുള്ള ഒരു പരിചാരകൻ നബി ﷺയുടെ കൂടെയുണ്ടായിരുന്നു. റഫാഅതുബ്നു സൈദുൽജുദാമി സമ്മാനമായി കൊടുത്തതായിരുന്നു ആ അടിമയെ. കൊല്ലപ്പെടുന്നതു വരെ മുസ്ലിംകളോടൊപ്പം അദ്ദേഹം യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ മരണ ശേഷംഉൾ ഉണ്ടായ അവസ്ഥകൾ സ്വഹാബിമാർക്ക് നബി ﷺ വിശദീകരിച്ചു കൊടുത്തു. “അബൂഹുറൈറയിൽ നിന്ന് നിവേദനം; ഞങ്ങൾ നബി ﷺയോടൊപ്പം ഖൈബറിലേക്ക് പുറപ്പെട്ടു. അങ്ങിനെ അല്ലാഹു ഞങ്ങൾക്ക് വിജയം നൽകി. സ്വർണമോ വെള്ളിയോ യുദ്ധ സ്വത്തായി ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മറിച്ച് ഭക്ഷണങ്ങളും വസ്ത്രങ്ങളും മറ്റു വിഭവങ്ങളും ആണ് ലഭിച്ചത്. ശേഷം ഞങ്ങൾ വാദിൽഖുറയിലേക്ക് നീങ്ങി. നബി ﷺയുടെ കൂടെ തന്റെ ദാസനും ഉണ്ടായിരുന്നു. രിഫാഅതുബ്നു സൈദ് നബി ﷺക്ക് സമ്മാനമായി കൊടുത്തതായിരുന്നു ആ ദാസനെ. വാദിൽഖുറയിൽ ഞങ്ങൾ എത്തിയപ്പോൾ നബി ﷺയുടെ ദാസൻ തന്റെ യാത്രാ സന്നാഹങ്ങൾ ഒരുക്കുകയായിരുന്നു. അപ്പോൾ ഒരു അമ്പ് വന്നു അദ്ദേഹത്തിൽ പതിച്ചു. അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി.അപ്പോൾ ഞങ്ങൾ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ, അദ്ദേഹത്തിന് മംഗളം. അദ്ദേഹം രക്തസാക്ഷിയായി. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഖൈബറിൽ നിന്നും അദ്ദേഹമെടുത്ത പുതപ്പ് അദ്ദേഹത്തിൽ തിയ്യിനാൽ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. ഓഹരി വെക്കുന്നതിന് ആ പുതപ്പ് എത്തിയിട്ടില്ല. ഇതു കേട്ടപ്പോൾ ജനങ്ങൾക്ക് ഭയം തോന്നി. അപ്പോൾ ജനങ്ങളുടെ കൂട്ടത്തിൽ നിന്നും ചെരുപ്പിന്റെ ഒന്നോ രണ്ടോ വാറുകളുമായി ഒരാൾ കടന്നു വന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഖൈബറിന്റെ ദിവസം എനിക്ക് ലഭിച്ചതാണിത്. അപ്പോൾ നബി ﷺ പറഞ്ഞു: തിയ്യിനാലുള്ള ചെരുപ്പിന്റെ വാറുകൾ. (ബുഖാരി:4234. മുസ്‌ലിം: 115)

നാലു ദിവസമാണ് വാദിൽഖുറയിൽ താമസിച്ചത്. അവിടെ നിന്ന് ലഭിച്ചതെല്ലാം തന്റെ സ്വഹാബിമാർക്ക് അവിടെ വെച്ച് കൊണ്ടു തന്നെ വീതിച്ചു കൊടുത്തു. ഈന്തപ്പനകളും ഭൂമി സ്വത്തുക്കളും ജൂതന്മാരുടെ കൈകളിൽ തന്നെ നൽകി. ഖൈബർ കാരോട് സ്വീകരിച്ച അതേ സമീപനമാണ് ഇവരോടും സ്വീകരിച്ചത്. അംറുബ്നു സഈദിബ്നു ആസ് رضي الله عنه നെയാണ് ഇവരുടെ ഉത്തരവാദിത്വം ഏൽപ്പിച്ചത്. ഖൈബർ കാരോടും ഫദക് കാരോടും വാദിൽഖുറക്കാരോടും നബി ﷺ സ്വീകരിച്ച നയത്തെക്കുറിച്ച് തൈമാഇലുള്ള ജൂതന്മാർ അറിഞ്ഞപ്പോൾ അവരും നബി ﷺക്ക് നികുതി കൊടുത്തു കൊണ്ട് സന്ധിക്ക് തയ്യാറായി. അവർ അവരുടെ രാജ്യങ്ങളിൽ തന്നെ താമസിക്കുകയും ഭൂമികൾ അവരുടെ കൈകളിൽ തന്നെ വെക്കുകയും ചെയ്തു.

ശേഷം നബി ﷺയും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി. ഖൈബറിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും അല്ലാഹു അവർക്ക് വിജയം നൽകി. ഒട്ടനവധി ഗനീമത്ത് സ്വത്ത് അവർക്ക് ലഭിച്ചു. മദീനയിൽ നിന്നും ഏതാണ്ട് ഒരു മാസത്തോളം ഖൈബർ യുദ്ധത്തിനു വേണ്ടി വിട്ടു നിന്നു. മദീനയിലേക്കുള്ള യാത്രയിൽ ചില സംഭവങ്ങൾ വേറെയും ഉണ്ടായി.

(ഒന്ന്)അബൂഹുറൈറയിൽ നിന്ന് നിവേദനം; ഖൈബറിൽ നിന്നും മടങ്ങി വരുമ്പോൾ നബി ﷺക്ക് രാത്രിയിൽ ഉറക്കം ബാധിച്ചു. ബിലാൽ رضي الله عنه നോട് തങ്ങൾക്ക് പാറാവ് നിൽക്കാൻ വേണ്ടി ആവശ്യപ്പെട്ട് നബി ﷺ കിടന്നുറങ്ങി. ബിലാൽ رضي الله عنه അല്ലാഹു തനിക്ക് നിശ്ചയിച്ചത് നമസ്കരിച്ചു. നബി ﷺയും സ്വഹാബിമാരും ഉറങ്ങുകയായിരുന്നു. ഫജ്റിനോടടുത്തപ്പോൾ ഖിബ്‌ലക്കു അഭിമുഖമായി കൊണ്ട് ബിലാൽ رضي الله عنه തന്റെ ഒട്ടകത്തിലേക്ക് ചാരിയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അതേ അവസ്ഥയിൽ ബിലാൽ رضي الله عنه ഉറങ്ങിപ്പോയി. നബി ﷺയോ ബിലാൽ رضي الله عنه  വോ തന്റെ ഉറക്കത്തിൽ നിന്നും ഉണർന്നില്ല. സ്വഹാബിമാരിൽ ഒരാളുപോലും ഉണർന്നില്ല. സൂര്യൻ ശരീരത്തിൽ പതിച്ചപ്പോഴാണ് നേരം പുലർന്ന വിവരം അവർ അറിയുന്നത്. ആദ്യമായി ഉണർന്നത് നബി ﷺയായിരുന്നു. നബി ﷺ വെപ്രാളത്തോടു കൂടി ബിലാൽ رضي الله عنه നെ വിളിച്ചുണർത്തി. ബിലാൽ رضي الله عنه  പറഞ്ഞു എന്റെ ഉമ്മയും ഉപ്പയും അങ്ങേയ്ക്ക് ദണ്ഡമാണ് പ്രവാചകരേ. എല്ലാവരോടും തങ്ങളുടെ ഒട്ടകങ്ങളെ ശ്രദ്ധിക്കാൻ നബി ﷺ പറഞ്ഞു. ശേഷം നബി ﷺ വുദൂഅ്‌ എടുക്കുകയും ബിലാൽ رضي الله عنه നോട് ഇഖാമത്ത് വിളിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. സഹാബികളെയും കൊണ്ട് സുബഹി നമസ്കരിച്ച ശേഷം നബി ﷺ പറഞ്ഞു. വല്ലവനും നമസ്കാരം മറന്നാൽ അത് ഓർമ്മ വരുമ്പോൾ അവൻ നമസ്കരിച്ചു കൊള്ളട്ടെ. കാരണം, അല്ലാഹു പറയുന്നു” … എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ത്വാഹാ.) (ബുഖാരി: 595.; മുസ്‌ലിം: 680)

(രണ്ട്) അനസ് رضي الله عنهൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ ഖൈബറിൽ നിന്നും മടങ്ങി വരികയായിരുന്നു. ഞാനും ഞാനും അബൂത്വൽഹ رضي الله عنه യും നബി ﷺയും ഒന്നിച്ചായ ഒരു സന്ദർഭം. നബി ﷺയുടെ പിറകിൽ സഫിയ്യ رضي الله عنها ഇരിക്കുന്നുണ്ട്. നബി ﷺയുടെ ഒട്ടകം ഒന്നു കുടഞ്ഞു. അപ്പോൾ നബി ﷺയും സ്വഫിയ്യ رضي الله عنها യും ഒട്ടകപ്പുറത്ത് നിന്നും താഴെ വീണു. ഉടനെ അബൂത്വൽൽ رضي الله عنه  നബി ﷺയിലേക്ക് ധൃതി പിടിച്ച് ചെന്ന് കൊണ്ട് ചോദിച്ചു; അല്ലാഹു എന്നെ നിങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. വല്ലതും പറ്റിയോ പ്രവാചകരെ? നബി ﷺ പറഞ്ഞു: ഇല്ല. നീ സ്ത്രീയെ ശ്രദ്ധിക്കുക. അബൂത്വൽഹ رضي الله عنه തന്റെ മുഖത്ത് ഒരു വസ്ത്രം ഇട്ടു. എന്നിട്ട് സ്വഫിയ്യ رضي الله عنها യുടെ അടുക്കലേക്ക് ചെല്ലുകയും തൻറെ കയ്യിൽ ഉണ്ടായിരുന്ന മുണ്ട് കൊണ്ട് അവർക്ക് മറ പിടിച്ച് കൊടുക്കുകയും ചെയ്തു. ശേഷം അവരുടെ ഒട്ടകക്കട്ടിൽ ശരിയാക്കി കൊടുത്തു. അതിനു ശേഷം ഞങ്ങൾ ഞങ്ങളുടെ ഒട്ടകപ്പുറത്തു കയറി. നബി ﷺയുടെ ഒട്ടകത്തിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഞങ്ങൾ നിന്നത്. ഒരാൾ നബി ﷺയുടെ വലതു വശത്തും മറ്റൊരാൾ നബി ﷺയുടെ ഇടതു വശത്തും. (അഹ്‌മദ്: 12947)

നബി ﷺ മദീനയിൽ എത്തി. ദൂരെ നിന്നു ഉഹുദു മല തെളിഞ്ഞു കണ്ടപ്പോൾ നബി ﷺ പറഞ്ഞു: ” ഈ മല നമ്മെ സ്നേഹിക്കുന്നു. നമ്മൾ അതിനെയും സ്നേഹിക്കുന്നു”. മദീനയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ നബി ﷺ പറഞ്ഞു” അല്ലാഹുവേ ഇവിടെയുള്ള രണ്ടു മലകൾക്കിടയിലുള്ള പ്രദേശങ്ങളെ ഞാൻ പവിത്രമായി പ്രഖ്യാപിക്കുന്നു. ഇബ്രാഹിം നബി ﷺ മക്കയെ പവിത്രമായ പ്രഖ്യാപിച്ചതു പോലെ. അല്ലാഹുവേ ഇവരുടെ മുദ്ദിലും സ്വാഇലും നീ ബർകത്ത് ചൊരിയേണമേ. (ബുഖാരി: 5425. മുസ്‌ലിം: 1365)

ശേഷം നബി ﷺ ഇപ്രകാരം പറഞ്ഞു: ആഇബൂന താഇബൂന ആബിദൂന ലി റബ്ബിനാ ഹാമിദൂൻ. മദീനയുടെ അകത്തേക്ക് പ്രവേശിക്കുന്നത് വരെ നബി ﷺ ഇപ്രകാരം പറഞ്ഞു കൊണ്ടേയിരുന്നു.(ബുഖാരി: 3086. മുസ്‌ലിം: 1345)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 74 – ഹിജ്റ ഏഴാം വർഷം [ഭാഗം: 7] നബിയും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹം.

നബി ചരിത്രം - 74 - ഹിജ്റ ഏഴാം വർഷം [ഭാഗം: 7]
നബിﷺയും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹം.

ഖൈബറിലെ ഖമൂസ്വ് കോട്ടയിൽ നിന്നാണ് സ്വഫിയ്യ ബിൻതു ഹുയയ്യ് رضي الله عنها  ബന്ധിയായി പിടിക്കപ്പെട്ടത്. കിനാനതുബ്നു റബീഇന്റെ ഭാര്യയായിരുന്നു അവർ. സന്ധിക്കു ശേഷം ചതി നടത്തിയതിന്റെ പേരിൽ നബി ﷺ അയാളെ കൊലപ്പെടുത്തുകയായിരുന്നു. സ്വഫിയ്യرضي الله عنها യുടെ മുന്നിൽ നബി ﷺ ഇസ്‌ലാമിനെ അവതരിപ്പിച്ചു. അവർ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അങ്ങിനെയാണ് നബി ﷺ അവരെ മോചിപ്പിക്കുന്നതും ശേഷം വിവാഹം കഴിക്കുന്നതും.

നബി ﷺ നടത്തിയ മോചനമായിരുന്നു വിവാഹ മൂല്യമായി നിശ്ചയിച്ചത്. ” അനസുബ്നു മാലിക് رضي الله عنه ൽ നിന്ന് നിവേദനം; ഞങ്ങൾ ഖൈബറിൽ വരികയും അല്ലാഹു കോട്ടകളിൽ ഞങ്ങൾക്ക് വിജയം നൽകുകയും ചെയ്തപ്പോൽ ഹുയയ്യുബ്നു അഖ്തബിന്റെ മകൾ സ്വഫിയرضي الله عنها യുടെ സൗന്ദര്യത്തെ കുറിച്ച് പറയപ്പെട്ടു. അവൾ പുതു മണവാട്ടിയായിരിക്കെയാണ് അവരുടെ ഭർത്താവ് കൊല്ലപ്പെടുന്നത്. അപ്പോൾ നബി ﷺ അവരെ തനിക്കു വേണ്ടി തിരഞ്ഞെടുത്തു. അവരെയും കൊണ്ട് ഞങ്ങൾ പോവുകയും സദ്ദുസ്സഹ്ബാഅ്‌ എന്നെ സ്ഥലത്തെത്തുകയും ചെയ്തപ്പോൾ അവളുടെ ആർത്തവ (ഇദ്ദകാലം) കാലം കഴിഞ്ഞു. അപ്പോൾ നബി ﷺ അവരുമായി വീട് താമസിച്ചു. അല്പം ഭക്ഷണം തയ്യാറാക്കിയതിനു ശേഷം നബി ﷺ എന്നോട് പറഞ്ഞു: നിന്റെ ചുറ്റും ഉള്ളവരെല്ലാം വിളിക്കുക. അങ്ങനെയാണ് സഫിയرضي الله عنها യുടെ വലീമ ഉണ്ടായത്. ശേഷം ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു. നബി ﷺ മുണ്ട് കൊണ്ട് അവരെ മറച്ചു പിടിക്കുന്നതു ഞങ്ങൾ കണ്ടു. നബി ﷺ തന്റെ ഒട്ടകത്തിനു സമീപത്ത് ഇരിക്കുകയും തൻറെ കാൽ മുട്ട് വെച്ചു കൊടുക്കുകയും ചെയ്തു. നബി ﷺയുടെ കാൽ മുട്ടിൽ കയറിക്കൊണ്ടാണ് സഫിയ ഒട്ടകപ്പുറത്ത് കയറിയത്. (ബുഖാരി: 4211. മുസ്‌ലിം: 1365)

സഫിയ്യرضي الله عنها യുടെ മുഖത്ത് പച്ച നിറത്തിലുള്ള ഒരു അടയാളം നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു; എന്താണ് സഫിയ്യ ഈ പച്ച നിറം? അവർ പറഞ്ഞു: എന്റെ ഭർത്താവിന്റെ മടിയിൽ ഞാൻ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ എന്റെ മടിയിലേക്ക് ചന്ദ്രൻ വന്നു വീഴുന്നതായി ഞാൻ സ്വപ്നം കണ്ടു. അത് ഞാൻ എന്റെ ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹം എന്നെ അടിച്ചു. യസ്‌രിബിലെ രാജാവിനെയാണോ നീ ആഗ്രഹിക്കുന്നത് (എന്ന് ചോദിച്ചായിരുന്നു അടിച്ചത്) സഫിയ്യ رضي الله عنها പറയുന്നു: എനിക്ക് ഏറ്റവും വെറുപ്പുള്ള വ്യക്തിയായിരുന്നു അല്ലാഹുവിന്റെ പ്രവാചകൻ. എന്റെ വാപ്പയെയും എന്റെ സഹോദരനെയും എന്റെ ഭർത്താവിനെയും കൊലപ്പെടുത്തി. ശേഷം എന്റെ മുമ്പിൽ കാരണങ്ങൾ ബോധിപ്പിച്ചു.നബി ﷺ എന്നോട് പറഞ്ഞിരുന്നു: നിന്റെ വാപ്പ ഇന്ന ഇന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എനിക്കെതിരെ ജനങ്ങളെ പ്രേരിപ്പിച്ചതും ഒരുമിച്ച് കൂട്ടിയതും നിന്റെ വാപ്പയായിരുന്നു. അങ്ങിനെ നബി ﷺയോടുള്ള വെറുപ്പ് എന്റെ മനസ്സിൽ നിന്നും നീങ്ങിപ്പോയി. (ഇബ്നു ഹിബ്ബാൻ: 5199)

മാന് യും ബുദ്ധിമതിയും സൗന്ദര്യവതിയും പദവിയുറ്റവരും മതബോധവും വിവേകവും ശാന്തതയും ഉള്ള സ്ത്രീയുമായിരുന്നു സ്വഫിയ്യ رضي الله عنها . ഇവരുടെ കാര്യത്തിൽ നബി ﷺയുടെ മറ്റു ഭാര്യമാർക്ക് പലപ്പോഴും ഈർഷ്യം തോന്നിയിട്ടുണ്ട്. ആഇശرضي الله عنها യിൽ നിന്ന് നിവേദനം; “നബി ﷺ ഒരിക്കൽ എന്റെ കൂടെ ഇരിക്കുമ്പോൾ സ്വഫിയ്യ رضي الله عنهاഉണ്ടാക്കിയ ഭക്ഷണം നബി ﷺക്കു കൊടുത്തയക്കുകയുണ്ടായി. അവരുടെ പരിചാരിക ഭക്ഷണവുമായി വരുന്നത് കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ ആ ഭക്ഷണ പാത്രം വാങ്ങി വലിച്ചെറിഞ്ഞു. നബി ﷺ എന്നെ നോക്കിക്കൊണ്ടിരുന്നു. നബി ﷺയുടെ മുഖത്ത് ദേഷ്യം എനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു: എന്നെ ശപിക്കുന്നതിനെ തൊട്ടു അല്ലാഹുവിന്റെ പ്രവാചകനോട് ഞാൻ രക്ഷ തേടുന്നു. നബി ﷺ പറഞ്ഞു: നീയാണ് അതിനേറ്റവും അർഹയായിട്ടുള്ളത്. ആഇശ  رضي الله عنها ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ഇതിനു പ്രായശ്ചിത്തമായി ഞാൻ എന്താണ് ചെയ്യേണ്ടത്.? നബി ﷺ പറഞ്ഞു: സ്വഫിയ്യയുടെ പാത്രം പോലെയുള്ള ഒരു പാത്രം. അവർ കൊണ്ടുവന്ന ഭക്ഷണം പോലെയുള്ള ഒരു ഭക്ഷണം (തിരിച്ചു നൽകുക.) (അഹ്‌മദ്: 25155)

അനസുബ്നു മാലിക് رضي الله عنه ൽ നിന്ന് നിവേദനം: “സ്വഫിയ്യ رضي الله عنها ജൂതന്റെ മകളാണെന്ന് ഹഫ്സ رضي الله عنها പറഞ്ഞിരിക്കുന്നു എന്നുള്ള വിവരം അവർക്ക് കിട്ടി. ഇത് കേട്ടപ്പോൾ അവർ കരഞ്ഞു. കരഞ്ഞു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നബി ﷺ അവിടെ കയറി വന്നു. നബി ﷺ ചോദിച്ചു; എന്തു പറ്റി? സഫിയ്യ رضي الله عنها പറഞ്ഞു: ഞാൻ ഒരു ജൂതന്റെ മകളാണെന്ന് എന്നെക്കുറിച്ച് ഹഫ്സ്വ رضي الله عنها പറഞ്ഞിരിക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നീ ഒരു പ്രവാചകന്റെ മകളാണ്. നിന്റെ പിതൃവ്യൻ ഒരു പ്രവാചകൻ ആകുന്നു. ഇപ്പോഴും ഒരു പ്രവാചകന്റെ കീഴിലാകുന്നു നീ. പിന്നെ എന്തു കാര്യത്തിലാണ് ഹഫ്സ رضي الله عنها നിന്റെ മേലിൽ അഭിമാനം പറയുന്നത്. ശേഷം നബി ﷺ പറഞ്ഞു: ഹഫ്സാ, നീ അല്ലാഹുവിനെ ഭയപ്പെടുക. (അഹ്‌മദ്: 12392)

സ്വഫിയ്യرضي الله عنها യെ നബി ﷺ വിവാഹം കഴിക്കുമ്പോൾ അവർക്ക് 17 വയസ്സായിരുന്നു. ഹിജ്റ 50ൽ മുആവിയയുടെ ഭരണ കാലത്താണ് അവർ മരണപ്പെടുന്നത്. ബഖീഇൽ മറവ് ചെയ്യുകയും ചെയ്തു.
ഖൈബറിന്റെ വിഷയങ്ങളെല്ലാം അവസാനിച്ചപ്പോൾ ഹാരിസിന്റെ മകളും സല്ലാമുബ്നു മിശ്കമിന്റെ ഭാര്യയും ജൂതനായ മർഹബിന്റെ സഹോദരിയുമായ സൈനബ് വേവിച്ച ആട് നബി ﷺക്ക് സമ്മാനമായി നൽകി. ആടിന്റെ ഏതു ഭാഗമാണ് നബി ﷺക്ക് ഏറ്റവും ഇഷ്ടം എന്ന് അവൾ ചോദിച്ചിരുന്നു. കാലാണ് നബി ﷺക്ക് ഏറ്റവും ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ അതിൽ കൂടുതൽ വിഷം പുരട്ടി. ആടിന്റെ ബാക്കിയുള്ള ഭാഗങ്ങളിലും വിഷം പുരട്ടിയിരുന്നു. അങ്ങിനെയാണ് അതുമായി അവർ നബി ﷺയിലേക്ക് വന്നത്. നബി ﷺ ആടിന്റെ കാലിൽ നിന്നും അൽപം മാംസം എടുത്ത് വായിലേക്കിട്ടു. താഴോട്ട് ഇറക്കിയില്ല. സഹാബികൾ തങ്ങളുടെ കൈകൾ മാംസത്തിലേക്ക് നീട്ടിയിരുന്നു. ബിശ്‌റുബ്നുൽ ബർറാഅ്‌ എന്ന സഹാബി അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം മാംസം താഴോട്ട് ഇറക്കുകയും ചെയ്തു. എന്നാൽ നബി ﷺ മാംസം വായിലിട്ട ഉടനെ തുപ്പിക്കളഞ്ഞു. ശേഷം തന്റെ അനുയായികളോട് പറഞ്ഞു: “ഇതിൽ വിഷം പുരട്ടിയിട്ടുണ്ട് എന്ന് ഈ എല്ല് എന്നോട് പറയുന്നു”.

അബൂഹുറൈറയിൽ നിന്ന് നിവേദനം; ഖൈബർ വിജയം കഴിഞ്ഞപ്പോൾ മാംസത്തി വിഷം പുരട്ടിയ ആട് നബി ﷺക്ക് സമ്മാനമായി നൽകപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: ഇവിടെയുള്ള ജൂതന്മാരെയെല്ലാം ഒരുമിച്ച് കൂട്ടുക. അങ്ങിനെ അവർ ഒരുമിച്ച് കൂട്ടപ്പെട്ടു. നബി ﷺ അവരോട് പറഞ്ഞു: നിങ്ങളോട് ഞാൻ ഒരുകാര്യം അന്വേഷിക്കുകയാണ്. സത്യം പറയുമോ? അവർ പറഞ്ഞു ഞങ്ങൾ സത്യം പറയാം അബുൽ കാസിം. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു; ആരാണ് നിങ്ങളുടെ പിതാവ്! അവർ പറഞ്ഞു ഞങ്ങളുടെ പിതാവ് ഇന്ന ഇന്ന ആളാണ്. നബി ﷺ പറഞ്ഞു: അല്ല. നിങ്ങൾ പറഞ്ഞത് കളവാണ്. നിങ്ങളുടെ പിതാവ് ഇന്ന ആളാണ്. അവർ പറഞ്ഞു: അതെ, നിങ്ങൾ പറഞ്ഞത് സത്യമാണ്. അപ്പോൾ നബി ﷺ ചോദിച്ചു; ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സത്യം പറയാം അബുൽഖാസിം. ഞങ്ങളെങ്ങാനും കളവു പറഞ്ഞാൽ പിതാവിന്റെ കാര്യത്തിൽ പറഞ്ഞപ്പോൾ അത് കളവാണെന്ന് താങ്കൾക്ക് മനസ്സിലായത് പോലെ താങ്കൾക്ക് മനസ്സിലാകുമല്ലോ. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു; ആരാണ് നരകാവകാശികൾ?. അവർ പറഞ്ഞു: ഞങ്ങൾ കുറച്ചു കാലം നരകത്തിലുണ്ടാകും. പിന്നെ നിങ്ങളും ഞങ്ങളുടെ പിറകെ വരും. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ ആ നരകത്തിൽ നിന്ദ്യരായി കഴിയുക. അല്ലാഹുവാണ് സത്യം, ഒരിക്കലും ഞങ്ങൾ നിങ്ങളുടെ പിറകെ വരികയില്ല. ശേഷം നബി ﷺ അവരോട് ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ. അവർ പറഞ്ഞു: സത്യം പറയാം. നബി ﷺ ചോദിച്ചു; നിങ്ങൾ ഈ ആടിൽ വിഷം പുരട്ടിയിട്ടുണ്ടോ? അവർ പറഞ്ഞു: ഉണ്ട്. നബി ﷺ ചോദിച്ചു; അതിനു നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്? അപ്പോൾ അവർ പറഞ്ഞു: താങ്കൾ വ്യാജനാണെങ്കിൽ ഈ മാംസത്തോടു കൂടി താങ്കളുടെ ജീവിതം അവസാനിക്കും. മറിച്ച് താങ്കൾ സത്യത്തിലുള്ള പ്രവാചകനാണ് എങ്കിൽ താങ്കൾക്ക് യാതൊരു ദോഷവും ഇത് വരുത്തുകയില്ല. ഇത് മനസ്സിലാക്കാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങിനെ ചെയ്തത്. (ബുഖാരി: 5777)

നബി ﷺ ആ സ്ത്രീയെ വെറുതെ വിടുകയും അവർക്ക് മാപ്പുകൊടുക്കുകയും ചെയ്തു. എന്നാൽ മാംസം കഴിച്ച ബിശ്‌റുബ്നുൽബർറാഅ്‌ മരണപ്പെട്ടപ്പോൾ പ്രതിക്രിയ എന്ന നിലക്ക് ആ സ്ത്രീയെ നബി ﷺ കൊന്നു കളഞ്ഞു. വിഷം പുരട്ടപ്പെട്ട ഈ മാംസം കാരണം നബി ﷺക്ക് പലപ്പോഴും പ്രയാസം ഉണ്ടായിട്ടുണ്ട്. ഇബ്നു അബ്ബാസ് رضي الله عنه ൽ നിന്ന് നിവേദനം; “ഇഹ്റാമിൽ ആയിരിക്കെ നബി ﷺ ഹജാമ ചെയ്തു (കൊമ്പ് വെക്കൽ ചികിത്സ) വിഷം പുരട്ടിയ മാംസം കഴിച്ചതിന്റെ പേരിലായിരുന്നു അത്. ഖൈബറിൽ വെച്ച് കൊണ്ട് ഒരു സ്ത്രീയാണ് നബി ﷺക്ക് വിഷം പുരട്ടിയ മാംസം നൽകിയത്. (അഹ്‌മദ് : 3547)

ആയിഷ رضي الله عنها യിൽ നിന്ന് നിവേദനം; ” നബി ﷺ മരണാസന്നനായപ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു. ആയിഷാ, ഖൈബറിൽ വെച്ചു കൊണ്ട് ഞാൻ ഭക്ഷിച്ച ഭക്ഷണത്തിന്റെ വേദന ഇന്നും ഞാൻ അനുഭവിക്കുകയാണ്. അതിന്റെ വിഷം കാരണത്താൽ എന്റെ ജീവ നാടി പൊട്ടുന്ന വേദനയുണ്ട്”. (ബുഖാരി: 4428)

മഹത്വത്തിന്റെ എല്ലാ പദവികളും ഇത്തരം കാര്യങ്ങളിലൂടെ അല്ലാഹു പ്രവാചകന് പൂർത്തിയാക്കിക്കൊടുക്കുകയാണ്. അതെ, നബി ﷺയായും റസൂലായും അല്ലാഹു അദ്ദേഹത്തെ നിശ്ചയിച്ചു. അധ്യാപകനും പ്രവാചകനുമാക്കി. മുജാഹിദും ശഹീദുമാക്കി. പ്രവാചകനിലും അവിടുത്തെ കുടുംബത്തിലും അനുയായികളിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകുമാറാകട്ടെ

ഫദ്‌ലുല്‍ ഹഖ് ഉമരി

 

നബി ചരിത്രം – 73 – ഹിജ്റ ഏഴാം വർഷം [ഭാഗം: 6] ഖൈബർ കാരുമായുള്ള സന്ധി.

നബി ചരിത്രം - 73 - ഹിജ്റ ഏഴാം വർഷം [ഭാഗം: 6]
ഖൈബർ കാരുമായുള്ള സന്ധി.

ഖൈബറിൽ നബി ﷺ വ്യക്തമായ വിജയം നേടുകയും യുദ്ധം ചെയ്യാൻ വന്നവർ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ബന്ധികളായി പിടിക്കപ്പെടുകയും യുദ്ധസ്വത്ത് മുസ്ലിംകൾക്ക് ലഭിക്കുകയും ചെയ്തതോടു കൂടി കിനാനതുബ്നു അബിൽഹഖീഖ് നബി ﷺ യുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു. താങ്കളോട് ഞാൻ സംസാരിക്കാൻ വരട്ടെയോ?. നബി ﷺ പറഞ്ഞു വന്നോളൂ. അങ്ങിനെ ഇബ്നു അബുൽഹഖീഖ് ഇറങ്ങി വന്നു. താഴെ പറയുന്ന വിഷയങ്ങളിലാണ് അവർ സന്ധിയിൽ ഏർപ്പെട്ടത്.

കോട്ടക്കകത്ത് നിന്നും യുദ്ധം ചെയ്യാൻ വന്ന ആളുകളുടെ രക്തം സുരക്ഷിതമായിരിക്കണം. അവരുടെ മക്കളെ അവർക്ക് തിരിച്ചു കൊടുക്കണം ജൂതന്മാർ അവരുടെ മക്കളെയും കൊണ്ട് ഖൈബർ വിട്ടു പോകണം. ഖൈബറിൽ ഉള്ള അവരുടെ ഭൂമിയും സമ്പത്തുമെല്ലാം മുഹമ്മദ് നബി ﷺ ക്കായിരിക്കും. ഒരോ തരത്തിലുമുള്ള സമ്പത്തും മറച്ചു വെക്കാൻ പാടില്ല. നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു: എന്നിൽ നിന്നും നിങ്ങൾ വല്ലതും മറച്ചു വെച്ചാൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും ഉത്തരവാദിത്വം നിങ്ങളിൽ നിന്ന് ഒഴിവായിരിക്കുന്നു. (ഇബ്നു ഹിബ്ബാൻ: 599)

അവർ നബി ﷺയോട് ഇത്തരം കരാറുകളിൽ സന്ധി നടത്തുകയും കോട്ടകൾ മുസ്ലീംകളെ ഏൽപ്പിക്കുകയും ചെയ്തു.
സന്ധിയിൽ ഉള്ളതു പോലെ ജൂതന്മാരെ ഖൈബറിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയപ്പോൾ ജൂതന്മാർ നബി ﷺയോട് ചോദിച്ചു. ഞങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ പകുതി ഫലവർഗങ്ങൾ നിങ്ങൾക്ക് നൽകാം എന്ന നിബന്ധനയിൽ ഞങ്ങളെ ഇവിടെ തന്നെ നില്ക്കാൻ അനുവദിക്കുമോ? നബി ﷺ അത് അംഗീകരിച്ചു കൊടുത്തു. മുസ്ലിംകൾ പണിയെടുക്കാൻ ഒഴിഞ്ഞ് നിൽക്കുകയില്ല. നിങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കിയതിന്റെ പകുതി അവർക്ക് നൽകണം എന്ന നിബന്ധനയോടു കൂടിയാണ് ഇത് അംഗീകരിച്ചത്.

ഇത്തരം നിബന്ധനകളോടു കൂടി ഉമ്മർ رضي الله عنه ന്റെ നേതൃത്വത്തിൽ തൈമാഅ്‌ അരീഹാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവരെ നാടു കടത്തി. ഇങ്ങനെയൊക്കെയായിട്ടും അബുൽഹഖീഖിന്റെ രണ്ട് മക്കൾ ഹുയയ്യുബ്നു അഖ്തബിന്റെ ഉടമസ്ഥതയിലുള്ള ഒട്ടനവധി  ആഭരണങ്ങളും സമ്പത്തും മറച്ചുവെക്കുകയുണ്ടായി. ഒന്നും മറച്ചു വെക്കാൻ പാടില്ല എന്ന് നബി ﷺ മുമ്പേ പറഞ്ഞ കാര്യമായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത്: യുദ്ധങ്ങൾക്കും ചിലവിനുമായി അത് തീർന്നു പോയി എന്നായിരുന്നു. എന്നാൽ സത്യം പുറത്തു വരികയും ചതിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോൾ അവർ രണ്ടു പേരെയും കൊന്നു കളഞ്ഞു. കിനാനതുബ്നു റബീആയിരുന്നു അവരിൽ ഒരാൾ. അതായത് സ്വഫിയ്യ ബിൻതു ഹുയയ്യിന്റെ ഭർത്താവ്. കരാർ ലംഘിക്കുകയും സമ്പത്ത് പൂഴ്ത്തി വെക്കുകയും ചെയ്തു എന്നുള്ളതാണ് അവർ ചെയ്ത കുറ്റം.

ശേഷം ഖൈബറിൽ നിന്നും ലഭിച്ച യുദ്ധ സ്വത്തുക്കൾ ഹുദൈബിയ്യയിൽ പങ്കെടുത്ത ആളുകൾക്കിടയിൽ നബി ﷺ വിതരണം ചെയ്തു. കാരണം ഇവിടുത്തെ സ്വത്ത് അല്ലാഹു അവർക്ക് വാഗ്ദാനം ചെയ്തതായിരുന്നു. ജാബിർ رضي الله عنه മാത്രമാണ് അക്കൂട്ടത്തിൽ നിന്നും ഒഴിവായിട്ടുള്ളത്. എങ്കിലും അദ്ദേഹത്തിനുള്ള വിഹിതം നബി ﷺ മാറ്റി വെച്ചു. മത പരമായ കാരണം കൊണ്ടായിരുന്നു അദ്ദേഹം ഖൈബറിൽ പങ്കെടുക്കാതിരുന്നത്. ഖൈബറിൽ നിന്നും സ്വത്തായി ലഭിച്ചത് രണ്ട് രൂപത്തിലായിരുന്നു. ഒന്ന്, ശക്തമായി യുദ്ധത്തിലൂടെയും മറ്റൊന്ന് പരസ്പരമുള്ള സന്ധിയിലൂടെ യും. അതു കൊണ്ടു തന്നെ യുദ്ധത്തിലൂടെ ലഭിച്ച സ്വത്തുക്കളിൽ നിന്നും അഞ്ചിലൊന്ന് മാറ്റി വെക്കുകയും ബാക്കിയുള്ളത് ഗനീമത്തിന് അവകാശപ്പെട്ടവർക്കു നൽകുകയും ചെയ്തു. എന്നാൽ സന്ധിയിലൂടെ ലഭിച്ച സ്വത്തുക്കൾ മുസ്ലിംകളുടെ പൊതു ആവശ്യങ്ങൾക്കും മറ്റുമായി മാറ്റി വെച്ചു. (അബൂദാവൂദ്: 3010)

കുതിരക്ക് രണ്ടു ഓഹരിയും കാലാൾ പടക്ക് ഒരു ഓഹരിയും വീതമാണ് നൽകിയത്. (ബുഖാരി:4228)

നാഫിഅ്‌ رضي الله عنه ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ” കൂടെ കുതിര ഉള്ള ആളുകൾക്ക് നബി ﷺ മൂന്ന് വിഹിതം നൽകി. അതായത് കുതിരക്ക് രണ്ടു വിഹിതവും യോദ്ധാവിനു ഒരു വിഹിതവും. എന്നാൽ കൂടെ കുതിര ഇല്ലാത്ത യോദ്ധാക്കൾക്ക് ഒരു വിഹിതവും നൽകി.” എന്നാൽ സ്ത്രീകളും അടിമകളുമായി ഖൈബറിൽ പങ്കെടുത്തവർക്ക് ഗനീമത്ത് സ്വത്തിൽ നിന്നും അല്പം നൽകി. അവർക്ക് പ്രത്യേകിച്ച് വിഹിതം ഒന്നും നിശ്ചയിച്ചില്ല. ഖൈബറിൽ നിന്നും കിട്ടിയ ഗനീമത്ത് സ്വത്തിലൂടെ മുഹാജിറുകൾ സമ്പന്നരായപ്പോൾ അവർ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റയായി വന്ന സന്ദർഭത്തിൽ അൻസാറുകൾ അവർക്ക് കൊടുത്തതെല്ലാം എല്ലാം തിരിച്ചു കൊടുത്തു. അല്ലാഹു വാഗ്ദാനം ചെയ്ത ഗനീമത്ത് സ്വത്തിന്റെ ബറകത്ത് ആയിരുന്നു അത്.

” ഇബ്നു ഉമ്മർ رضي الله عنه നിന്ന് നിവേദനം: ഖൈബർ ജയിച്ചടക്കുന്നതു വരെ ഞങ്ങൾ വയറു നിറയെ ഭക്ഷണം കഴിച്ചിട്ടില്ല. ” (ബുഖാരി: 4243)

ഖൈബറിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഭക്ഷണങ്ങളിൽ നിന്നും ആവശ്യമുള്ള അളവിൽ മാത്രം എടുക്കുകയും ബാക്കിയുള്ളത് (മറ്റുള്ളവർക്കായി ) ഞങ്ങൾ ഒഴിവാക്കി പോരുകയും ചെയ്തു” (അബൂദാവൂദ്: 2704)

ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള പ്രയാസങ്ങൾ ശക്തമായപ്പോൾ നബി ﷺയുടെ നിർദ്ദേശ പ്രകാരം ചില സ്വഹാബിമാർ അബീ സീനിയയിലേക്ക് ഹിജ്റ പോയിരുന്നു. ഖൈബർ പ്രദേശങ്ങൾ പിടിച്ചടക്കിയതിനു ശേഷം നബി ﷺയുടെ പിതൃവ്യ പുത്രനായ ജഅ്‌ഫറുബ്നു അബീ ത്വാലിബും കൂട്ടുകാരും അബീ സീനിയയിൽ നിന്നും ഖൈബറിൽ എത്തി. ജഅ്‌ഫർ رضي الله عنه നെയും കൂട്ടുകാരെയും കണ്ടപ്പോൾ നബി ﷺക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. ജാഫർ رضي الله عنه ന്റെ ഇരു കണ്ണുകൾക്കുമിടയിൽ ചുംബിച്ചു. ശേഷം നബി ﷺ പറഞ്ഞു: ഖൈബറിന്റെ വിജയം കൊണ്ടാണോ ഞാൻ സന്തോഷിക്കേണ്ടത് അതോ ഇവരോടെ വരവിലാണോ സന്തോഷിക്കേണ്ടത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. (അബൂദാവൂദ്: 5220. ഹാകിം: 4308)

അബീ സീനിയൻ മുഹാജിറുകൾക്കൊപ്പം അശ്‌അരി ഗോത്രക്കാരും വന്നു. 53 പേർ ഉണ്ടായിരുന്നു അവർ. അബൂ മൂസൽ അശ്അരി رضي الله عنهയും അക്കൂട്ടത്തിലുണ്ടായിരുന്നു. അബു മൂസൽ അശ്അരി رضي الله عنهപറയുന്നു: ഞങ്ങൾ യമനിലാ യിരിക്കെയാണ് നബി ﷺ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പുറപ്പെട്ട വിവരം അറിയുന്നത്. ഈ വിവരം അറിഞ്ഞപ്പോൾ ഞാനും എന്റെ രണ്ടു സഹോദരന്മാരും കൂടി യമനിൽ നിന്നും പുറപ്പെട്ടു. ഞാനായിരുന്നു ഏറ്റവും ചെറിയ ആൾ. അബൂ ബുർദ, അബൂ റുഹ്ം തുടങ്ങിയവരായിരുന്നു മൂത്ത രണ്ടു ജേഷ്ഠന്മാർ. ഞങ്ങൾ 53 ആളുകളാണ് ഉണ്ടായിരുന്നത്. അങ്ങിനെ ഞങ്ങൾ ഒരു കപ്പലിൽ കയറി. ആ കപ്പൽ ഞങ്ങളെ കൊണ്ടെത്തിച്ചത് അബീസീനിയയിലായായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ നജ്ജാശിയുടെ അടുക്കൽ എത്തിച്ചേരുന്നത്. അവിടെ ചെന്നപ്പോൾ ജഅ്‌ഫറുബ്നു അബീത്വാലിബ് رضي الله عنه നെയും കൂട്ടു കാരെയും കണ്ടു. അല്ലാഹുവിന്റെ പ്രവാചകനാണ് ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്നും ഇവിടെ താമസിക്കാൻ ഞങ്ങളോട് കൽപിച്ചു എന്നും അതു കൊണ്ട് നിങ്ങളും ഞങ്ങളുടെ കൂടെ താമസിക്കുക എന്ന് ജഅ്‌ഫർ رضي الله عنه ഞങ്ങളോട് പറഞ്ഞു. അതോടെ ഞങ്ങൾ അവിടെ താമസമാക്കി. അങ്ങിനെയാണ് ഞങ്ങൾ എല്ലാവരും ഒന്നിച്ച് ഇവിടെ ഖൈബറിൽ എത്തിയത്.

ഖൈബർ പിടിച്ചടക്കിയ സന്ദർഭത്തിലാണ് ഞങ്ങൾ അവിടെ എത്തുന്നത്. ഖൈബറിൽ നിന്ന് ലഭിച്ച സ്വത്തിൽ നിന്ന് ഒരു വിഹിതം ഞങ്ങൾക്കും നൽകി. ഞങ്ങളല്ലാത്ത ഖൈബറിൽ പങ്കെടുക്കാത്ത ആർക്കും വിഹിതം നൽകിയിട്ടുണ്ടായിരുന്നില്ല. (ബുഖാരി: 3136. മുസ്‌ലിം: 2502)

യമനിൽ നിന്നുള്ള ആളുകളാണ് എന്നുള്ളതാണ് അശ്‌അരികളുടെ പ്രത്യേകത. നബി ﷺ പറയുന്നു: അശ്‌അരികൾ യുദ്ധത്തിൽ വിധവകളായിട്ടുണ്ട്. മദീനയിൽ അവരുടെ കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണം ഇല്ലാതായിട്ടുണ്ട്. അപ്പോൾ അവരുടെ അടുത്ത് ഉള്ളതെല്ലാം അവർ ഒരു വസ്ത്രത്തിൽ ഒരുമിച്ച് കൂട്ടുകയും ശേഷം ഒരു പാത്രത്തിൽ എല്ലാവരും തുല്യമായി അവ വീതിച്ച് എടുക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അവരിൽ പെട്ടവനാണ് അവർ എന്നിൽ പെട്ടവരാണ്. (ബുഖാരി: 2486. മുസ്‌ലിം: 2500)

അബീസീനിയയിൽ നിന്നും കപ്പലിൽ യാത്ര ചെയ്തു വന്ന ആളുകളുടെ മഹത്വവും ഹദീസുകളിൽ കാണുവാൻ സാധിക്കും. അബീ സീനിയയിലേക്കുള്ള ഹിജ്റയുമായി ബന്ധപ്പെട്ട സംഭവം വിശദീകരിച്ചു കൊണ്ട് അബൂ മുസൽ അശ്‌അരി رضي الله عنه പറയുകയുണ്ടായി: ” അസ്‌മാഉ ബിൻതു ഉമൈസ് رضي الله عنها നബി ﷺയുടെ ഭാര്യ ഹഫ്സ رضي الله عنهاയെ സന്ദർശിക്കാൻ കടന്ന് വന്നു. ഞങ്ങളോടൊപ്പം അബിസീനിയയിൽ നിന്നും വന്ന കൂട്ടത്തിൽ പെട്ടവരായിരുന്നു അവർ. നജ്ജാശിയുടെ അടുക്കലേക്ക് ആദ്യമായി ഹിജ്റ പോയത് അവരായിരുന്നു.

ഈ സന്ദർഭത്തിലാണ് ഉമർ رضي الله عنه ഹഫ്സ رضي الله عنهاയുടെ അടുക്കലേക്ക് വരുന്നത്. അസ്മാ رضي الله عنها അവിടെ ഇരിക്കുന്നുണ്ട്. അസ്മയെ കണ്ടപ്പോൾ ഉമർ رضي الله عنه ചോദിച്ചു; ആരാണിവർ? ഹഫ്സ رضي الله عنها പറഞ്ഞു: അസ്മാഉ ബിൻത് ഉമൈസ് رضي الله عنها. അപ്പോൾ ഉമർ رضي الله عنه ചോദിച്ചു; അബിസീനിയയിൽ നിന്നും വന്ന കപ്പൽ യാത്രക്കാരി ആണോ? അപ്പോൾ അസ്മാഅ്‌رضي الله عنها പറഞ്ഞു: അതെ. ഉമർ رضي الله عنه പറഞ്ഞു: ഹിജ്റയിൽ ഞങ്ങൾ നിങ്ങളെക്കാൾ മുൻകടന്നവരാണ്. നിങ്ങളെക്കാൾ റസൂലിനോട് കൂടുതൽ അർഹതയുള്ളത് ഞങ്ങൾക്കാണ്. ഇതു കേട്ടപ്പോൾ അസ്മ رضي الله عنهاക്ക് ദേഷ്യം വന്നു. അവർ പറഞ്ഞു: ഉമറേ, താങ്കൾ പറഞ്ഞത് കളവാണ്. അല്ലാഹുവാണ് സത്യം നിങ്ങൾ പ്രവാചകനോടൊപ്പമായിരുന്നു. പ്രവാചകൻ വിശക്കുന്നവന് ഭക്ഷണവും വിവരം ഇല്ലാത്തവർക്ക് ഉപദേശവും നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളാകട്ടെ ദൂരത്തുള്ള വെറുപ്പിന്റെ ആളുകൾക്കിടയിൽ അബീസീനിയയിലായിരുന്നു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും മാർഗത്തിലായിരുന്നു അത്. അല്ലാഹുവാണ് സത്യം, നിങ്ങൾ പറഞ്ഞ കാര്യം ഞാൻ നബി ﷺയോട് പറയുന്നതു വരെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ഇല്ല. ഞങ്ങൾ അബിസീനിയയിൽ പ്രയാസങ്ങളിലായിരുന്നു. ഞങ്ങൾ ഭയപ്പാടിലായിരുന്നു. അതിനെക്കുറിച്ച് എല്ലാം ഞാൻ നബി ﷺയോട് പറയും. നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ചോദിക്കുകയും ചെയ്യും. നിങ്ങൾ പറഞ്ഞതിൽ ഒന്നും ഞാൻ കൂട്ടുകയോ തെറ്റിപ്പറയുകയോ കളവ് പറയുകയോ ഇല്ല.

നബി ﷺ വന്നപ്പോൾ അസ്മ മ رضي الله عنها ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, ഉമർ ഇന്ന ഇന്ന് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു: ഉമർرضي الله عنها നിങ്ങളെക്കാൾ എന്നോട് അർഹതയുള്ളവർ അല്ല. ഉമർرضي الله عنهاനും കൂടെയുള്ളവർക്കും ഒരു ഹിജ്റയാണുള്ളത്. എന്നാൽ കപ്പൽ കയറി വന്ന നിങ്ങൾക്ക് രണ്ടു ഹിജ്റ ഉണ്ട്. (ബുഖാരി: 4230. മുസ്‌ലിം: 2530)

ത്വുഫൈലുബ്നു അംറുദ്ദൗസി ഉമർرضي الله عنها നബി ﷺ മക്കയിൽ ആയിരിക്കെ അവിടെ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ശേഷം തന്റെ ഗോത്രമായ ദൗസിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. അദ്ദേഹം അവിടെ പോയി തന്റെ ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അങ്ങിനെ തന്റെ ജനതയിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചവരെയും കൂട്ടി നബി ﷺ ഖൈബറിൽ ആയിരിക്കെ അവിടേക്ക് കടന്നു വന്നു. എഴുപതോ എൺപതോ വീട്ടുകാരുമായി കൊണ്ടാണ് അദ്ദേഹം ഖൈബറിൽ എത്തിയത്. അക്കൂട്ടത്തിലായിരുന്നു അബൂഹുറൈറഉമർرضي الله عنها  ഉണ്ടായിരുന്നത്. അബൂഹുറൈറ ഉമർرضي الله عنها കുറച്ച് ആളുകളുമായി മദീനയിലേക്കായിരുന്നു എത്തിയത്. ശേഷം അദ്ദേഹം ഖൈബറിലേക്ക് പോവുകയായിരുന്നു. അബൂഹുറൈറ ഖൈബറിൽ എത്തിയപ്പോൾ ഖൈബറിന്റെ വിജയം പൂർത്തിയായിക്കഴിഞ്ഞിരുന്നു. (അഹ്‌മദ്: 8552)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 69

നബി ചരിത്രം - 69: ഹിജ്റ ഏഴാം വർഷം [ഭാഗം: 2]
നബി അയച്ച കത്തുകൾ.

 (3) പേർഷ്യൻ രാജാവിനുള്ള കത്ത്.

പേർഷ്യയുടെ രാജാവായ കിസ്‌റാ ഇബ്നു ഹുർമുസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്‌മിرضي الله عنهയെ ഒരു കത്തുമായി നബി ﷺ അയച്ചു. ബഹ്റൈനിന്റെ മുഖ്യനായ മുൻദിറുബ്നു സാവിയുടെ പക്കൽ കത്ത് കൊടുക്കാനാണ് അബ്ദുല്ലرضي الله عنهയോട് നബി ﷺ നിർദേശിച്ചത്. മുൻദിർ ആയിരിക്കണം കിസ്‌റക്ക് ആ കത്ത് നൽകേണ്ടത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും പേർഷ്യയുടെ മുഖ്യനായ കിസ്‌റക്കുള്ള കത്ത്. സന്മാർഗ്ഗം പിൻപറ്റിയവർക്കും അല്ലാഹുവിന്റെ പ്രവാചകനിൽ വിശ്വസിച്ചവർക്കും ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും ജീവിച്ചിരിക്കുന്നവരെ താക്കീത് ചെയ്യാൻ വേണ്ടി ഞാൻ മുഴുവൻ ജനങ്ങളിലേക്കുമുള്ള പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുന്നവർക്കും രക്ഷയുണ്ട്. മുസ്ലിമാവുക താങ്കൾ രക്ഷപ്പെടും. വിസമ്മതിക്കുന്ന പക്ഷം മജൂസികളുടെ കുറ്റ ഭാരം കൂടി നിങ്ങൾക്കുണ്ടാകും”. (ഇബ്നു ജരീറുത്ത്വബ്‌രി: 2/133)

ഇബ്നു അബ്ബാസ് رضي الله عنهൽ നിന്ന് നിവേദനം; അബ്ദുല്ലാഹിബ്നു ഹുദാഫرضي الله عنهയെ കിസ്റക്കുള്ള കത്തുമായി നബി ﷺ നിയോഗിക്കുകയുണ്ടായി. ബഹ്റൈനിലെ മുഖ്യന്റെ കയ്യിൽ അത് നൽകാനാണ് നബി ﷺ കൽപിച്ചത്. അങ്ങിനെ ബഹ്റൈനിലെ മുഖ്യൻ ആ കത്ത് കിസ്‌റക്കു നൽകി. കത്ത് വായിച്ചപ്പോൾ കിസ്‌റ അത് കീറിക്കളഞ്ഞു. അവർ മൊത്തത്തിൽ പിച്ചിച്ചീന്തപ്പെടട്ടെ എന്ന് നബി ﷺ അവർക്കെതിരെ പ്രാർത്ഥിച്ചു. (ബുഖാരി: 4424)

ശേഷം കിസ്റാ യമനിലുള്ള തന്റെ ഗവർണറായ ബാദാനിന് ഒരു കത്തെഴുതി. യമനിൽ നിന്നും ബലവാൻമാരായ രണ്ടാളുകളെ ഹിജാസിലേക്ക് പറഞ്ഞയക്കുകയും എന്നിട്ട് മുഹമ്മദിനെ പേർഷ്യയിലേക്ക് കൊണ്ടു വരികയും ചെയ്യണം എന്നുള്ളതായിരുന്നു നിർദ്ദേശം. കിസ്റയുടെ കല്പന പ്രകാരം ബാദാൻ രണ്ട് ആളുകളെ ഒരു കത്തുമായി നബി ﷺ യിലേക്ക് അയച്ചു. അവർ മദീനയിലെത്തി. ബാദാൻ നൽകിയ കത്ത് അവർ നബി ﷺ ക്കു കൈമാറി. അല്ലാഹുവിന്റെ പ്രവാചകൻ പുഞ്ചിരിച്ചു. ഈ രണ്ട് ദൂതന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നിട്ട് പറഞ്ഞു: ഇപ്പോൾ നിങ്ങൾ പോകണം. എന്നിട്ട് നാളെ തിരിച്ചു വരണം. പറയാനുള്ള കാര്യങ്ങൾ അപ്പോൾ പറയാം”. പിറ്റേ ദിവസം അവർ രണ്ടു പേരും പ്രവാചക സന്നിധിയിലെത്തി. അല്ലാഹുവിന്റെ പ്രവാചകൻ അവരോട് പറഞ്ഞു: ” എന്റെ റബ്ബ് നിന്റെ റബ്ബിനെ ഇന്നു രാത്രി കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ബാദാനിനെ അറിയിക്കുക.” (അഹ്‌മദ്: 20438)

ഏഴു മണിക്കൂർ കഴിഞ്ഞു. ജമാദുൽ ഊല പത്ത് ചൊവ്വാഴ്ചയുടെ രാത്രി കിസ്റയുടെ മകൻ ശൈറവൈഹിക്ക് സ്വന്തം പിതാവിൽ അല്ലാഹു ആധിപത്യം നേടിക്കൊടുത്തു. ആ മകൻ തന്നെ സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തു. ദൂതന്മാർ കത്തുമായി ബാധാനിന്റെ അടുത്തേക്ക് മടങ്ങി. ബാദാനും അദ്ദേഹത്തിന്റെ മക്കളും ഇസ്‌ലാം സ്വീകരിച്ചു. യമനിൽ നിന്നും കല്യാണം കഴിച്ച പേർഷ്യയുടെ മക്കളായിരുന്നു അവർ.

നബി ﷺ യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. പേർഷ്യൻ സാമ്രാജ്യത്തെ അല്ലാഹു പിച്ചി ചീന്തി. ഉമറുബ്നുൽ ഖത്താബിന്റെ ഭരണ കാല ഘട്ടത്തിലാണ് അവരുടെ ഭരണ കൂടം തകർന്നടിഞ്ഞത്. പേർഷ്യൻ സാമ്രാജ്യവും റോമൻ സാമ്രാജ്യവും മുസ്ലിംകളുടെ അധീനതയിൽ പിൽകാലത്ത് വരികയുണ്ടായി. “അബൂഹുറൈറرضي الله عنه യിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞിരിക്കുന്നു: കിസ്റ നശിച്ചു കഴിഞ്ഞാൽ പിന്നീട് മറ്റൊരു കിസ്റ ഇല്ല. ഖൈസർ നശിച്ചു കഴിഞ്ഞാൽ ശേഷം മറ്റൊരു ഖൈസറും ഇല്ല. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, കിസ്‌റയുടെയും ഖൈസറിന്റെയും ധന ശേഖരങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കപ്പെടുക തന്നെ ചെയ്യും.” (ബുഖാരി: 3618. മുസ്‌ലിം: 2918)

(4) അലക്സാണ്ട്രിയൻ രാജാവ് മുഖൗഖിസിനുള്ള കത്ത്.
ഹാത്വിബുബ്നു അബിൽബൽതഅയെ ഒരു കത്തുമായി ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബി ﷺ ഖ്വിബ്ത്വികളുടെ മുഖ്യനായ മുഖൗഖിസിലേക്ക് അയച്ചു. അലക്സാണ്ട്രിയക്കാരനായിരുന്നു അദ്ദേഹം. ജുറൈജുബ്നു മീനാഅ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഖിബ്ത്വികളുടെ മുഖ്യനായ മുഖൗഖിസിനുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. താങ്കളെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. മുസ്‌ലിമാവുക രക്ഷപ്പെടാം. താങ്കൾ മുസ്ലിമാവുക. അല്ലാഹു താങ്കൾക്ക് രണ്ട് പ്രതിഫലം നൽകും. ഇനി താങ്കൾ പിന്തിരിയുന്ന പക്ഷം ഖിബ്ത്വികളുടെ കുറ്റ ഭാരം കൂടി താങ്കളിൽ ഉണ്ടാകും. “(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക”.(ആലു ഇംറാൻ: 64) പ്രവാചകന്റെ കത്ത് ലഭിച്ചപ്പോൾ മുഖൗഖിസ് അത് ചുംബിക്കുകയും ആ കത്തു വായിക്കുകയും ഹാത്വിബിനെ ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൽക്കാരത്തെ നന്നാക്കി. ഒരു മറുപടിക്കത്തുമായി അദ്ദേഹത്തെ പ്രവാചകനിലേക്ക് യാത്രയാക്കുകയും ചെയ്തു.

ഒരു വസ്ത്രവും കറുപ്പു കലർന്ന വെളുത്ത നിറമുള്ള ഒരു കോവർ കഴുതയും രണ്ടു അടിമ സ്ത്രീകളെയും പ്രവാചകനു സമ്മാനമായി കൊടുത്തയച്ചു. ഇബ്രാഹിമിന്റെ ഉമ്മ മാരിയതുൽ ഖിബ്തിയ്യയും അവരുടെ സഹോദരി സീരീനുമായിരുന്നു ആ രണ്ട് സ്ത്രീകൾ. സീരീനിനെ നബി ﷺ ഹസ്സാനുബ്നു സാബിതിനു നൽകി. മുഖൗഖിസ് നൽകിയ കത്തും സമ്മാനങ്ങളുമായി ഹാത്വിബ് മദീനയിലേക്ക് മടങ്ങി. അവിടെ വെച്ചുണ്ടായ സംഭവങ്ങൾ എല്ലാം അദ്ദേഹം പ്രവാചകന് വിശദീകരിച്ചു കൊടുത്തു. മുഖൗഖിസ് ഇസ്‌ലാം സ്വീകരിച്ചില്ല. അധികാരത്തെ വിലപിടിച്ചതായി ഇയാൾ കണ്ടു. നബി ﷺ ഇപ്രകാരം പറയുകയുണ്ടായി :”മുഖൗഖിസ് അധികാരത്തിൽ അള്ളിപ്പിടിച്ച് നിന്നു. അയാളുടെ അധികാരത്തിന് ഒരു നിലനിൽപ്പുമില്ല”. മുഖൗഖിസ് കൊടുത്തയച്ച സമ്മാനങ്ങൾ നബി ﷺ സ്വീകരിച്ചു. മിസ്വ്‌റിന്റെ വിജയത്തെക്കുറിച്ചുള്ള സന്തോഷ വാർത്ത നബി ﷺ സ്വഹാബികൾക്ക് നൽകിയിട്ടുണ്ടായിരുന്നു. അവിടുത്തെ ആളുകളോട് മാന്യമായി പെരുമാറണമെന്ന ഉപദേശവും നൽകിയിരുന്നു. (മുസ്‌ലിം: 2543) ഇസ്മായിൽ നബിയുടെ ഉമ്മ ഹാജറ ഇവരിൽ പെട്ടവരായിരുന്നു.

(5) ഹാരിസുബ്നു അബീശംറിനുള്ള കത്ത്.
ശുജാഉബ്നു വഹബുൽഅസദി رضي الله عنه യെ ഡമസ്കസിലെ അധികാരിയായ ഹാരിസിന്റെ അടുക്കലേക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി നബി നിയോഗിച്ചു. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഹാരിസുബ്നു അബീ ശംറിനുള്ള കത്ത്. സന്മാർഗ്ഗം പിൻപറ്റുകയും അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് രക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവൻ ഏകനാണ്. അവനൊരു പങ്കുകാരുമില്ല. താങ്കളുടെ അധികാരം താങ്കൾക്ക് നില നിൽക്കും”.

കത്ത് വായിച്ച് ഹാരിസ് അതു വലിച്ചെറിഞ്ഞു. എന്നിട്ട് ചോദിച്ചു. എന്നിൽ നിന്നും എന്റെ അധികാരം പിടിച്ചു വാങ്ങാൻ ആരാണുള്ളത്?. മദീനയെ ആക്രമിക്കാൻ വേണ്ടി തന്റെ സൈന്യത്തെ അയാൾ ഒരുക്കിത്തുടങ്ങി. എന്നാൽ ഹിറഖ്ൽ അതിൽ ഇടപെട്ടു. ഹാരിസിനോട് ഈലിയാഇലേക്ക് വരാൻ പറഞ്ഞു. ശുജാഅ്‌ رضي الله عنه മദീനയിലേക്ക് മടങ്ങി. ഹാരിസ് പറഞ്ഞ കാര്യങ്ങളെല്ലാം പ്രവാചകനെ അറിയിച്ചു. നബി ﷺ പറഞ്ഞു: ” അയാളുടെ അധികാരം നശിച്ചു പോകട്ടെ” മക്കം ഫത്ഹ് നടന്ന വർഷത്തിലാണ് ഹാരിസുൽ ഗസ്സാനി മരണപ്പെടുന്നത്. മദീനക്കെതിരെ ഹാരിസ് ഒരുക്കിയ ഈ സൈന്യമായിരുന്നു പിന്നീട് മുഅ്‌ത: യുദ്ധത്തിൽ കലാശിച്ചത്.

(6) യമാമയുടെ രാജാവ് ഹൗദക്കുള്ള കത്ത്.
ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി സലീത്വുബ്നു അംറുൽ ആമിരിയെ നബി ﷺ യമാമയിലേക്ക് അയച്ചു. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഹൗദതുബ്നു അലിക്കുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. അറിയുക, എന്റെ മതം എല്ലായിടങ്ങളിലും എത്തും. അതു കൊണ്ട് താങ്കൾ മുസ്‌ലിമാവുക രക്ഷപ്പെടാം. താങ്കളുടെ അധികാരം താങ്കൾക്ക് തന്നെ ലഭിക്കും.

നബിﷺ യുടെ കത്തുമായി സലീത്വ് യമാമയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു. നബിﷺ യുടെ കത്ത് വായിച്ചു കേൾപ്പിച്ചു കൊടുത്തപ്പോൾ മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നാൽ മറുപടിയായി നബി ﷺ ക്ക് ഒരു കത്തെഴുതി.

“എത്ര നല്ലതിലേക്കാണ് താങ്കൾ എന്നെ ക്ഷണിച്ചത്. എത്ര സുന്ദരമായതിലേക്കാണ് താങ്കൾ എന്നെ ക്ഷണിച്ചത്. ഞാനെന്റെ ജനതയുടെ കവിയും പ്രാസംഗികനുമാണ്. അറബികൾ എന്റെ സ്ഥാനത്തെ ഭയപ്പെടുന്നു. അതു കൊണ്ട് ചില കാര്യങ്ങൾ എന്നോട് കൽപ്പിക്കുകയാണെങ്കിൽ ഞാൻ താങ്കളെ പിൻപറ്റാം. ഹൗദ സലീത്വിന് ചില സമ്മാനങ്ങളൊക്കെ നൽകി. അഹ്സാഇൽ തുന്നിയുണ്ടാക്കപ്പെട്ട വസ്ത്രം അദ്ദേഹത്തെ ധരിപ്പിച്ചു. സലീത്വ് നബി ﷺ യുടെ അടുക്കൽ എത്തുകയും ഹൗദയുടെ കത്ത് വായിക്കുകയും ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: അയാളുടെ കയ്യിലുള്ളതെല്ലാം നശിക്കട്ടെ.

മക്കാ വിജയം കഴിഞ്ഞ് നബി ﷺ മടങ്ങി വരുമ്പോഴാണ് ഹൗദയുടെ മരണം സംഭവിക്കുന്നത്. മുകളിൽ നാം വിശദീകരിച്ച ആറു കത്തുകളും ഒറ്റ ദിവസം കൊണ്ട് നബി ﷺ അയച്ചവയായിരുന്നു. മുഹർറം മാസത്തിലായിരുന്നു ഇത്. ഇവക്കു പുറമേ 200ൽ അധികം വരുന്ന കത്തുകൾ വേറെയും എഴുതിയിട്ടുണ്ട്. വ്യക്തികൾക്കും ക്കും നേതാക്കന്മാർക്കും ഭരണാധികാരികൾക്കുമായി നബി അത് അയച്ചു കൊടുക്കുകയും ചെയ്തു. അതിലൂടെ അവരെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചു. അമ്മാൻ, ബഹ്റൈൻ, യമൻ തുടങ്ങിയ പ്രദേശങ്ങളിലെ രാജാക്കൻമാരെല്ലാം ഇതിൽ ഉൾപ്പെടും. ഇൻഷാ അള്ളാ അതിനെ കുറിച്ച് പിന്നീട് പറയാം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 68

നബി ചരിത്രം - 68: ഹിജ്റ ഏഴാം വർഷം [ഭാഗം: 1]

നബി അയച്ച കത്തുകൾ.

ഹുദൈബിയ സന്ധിക്ക് ശേഷം ഇസ്ലാമിലേക്കുള്ള പ്രബോധനത്തിന്റെ മേഖലയെ അറേബ്യൻ പ്രദേശങ്ങൾക്കകത്തും പുറത്തുമായി വികസിപ്പിച്ചെടുക്കാനുള്ള അവസരം നബി ﷺ ഉപയോഗപ്പെടുത്തുവാൻ ഒരുങ്ങി. കാരണം ഇസ്ലാം എന്നു പറയുന്നത് ലോകത്ത് എല്ലാവർക്കും ഉള്ളതാണ്.”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.”(അമ്പിയാഅ്‌: 107)

ഇതിന്റെ ഭാഗമായി അറബികളും അനറബികളുമായ രാജാക്കന്മാർക്കും നേതാക്കന്മാർക്കും നബി ﷺ കത്തുകൾ അയക്കാനും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കാനും തുടങ്ങി. ഹുദൈബിയ സന്ധി മുതൽ തന്റെ മരണം വരെ കത്തെഴുതുന്ന ഏർപ്പാട് തുടർന്നു പോയിട്ടുണ്ട്. അനസ് رضي الله عنه പറയുന്നു: നബി ﷺ കിസ്‌റക്കും ഖൈസറിനും നജ്ജാശിക്കും അങ്ങിനെ എല്ലാ നേതാക്കന്മാർക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തുകൾ എഴുതി.” (മുസ്‌ലിം: 1774) “

നബി ﷺ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കി. മുഹമ്മദുൻ റസൂലുള്ള എന്ന് അതിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ട് സഹാബിമാരോട് പറഞ്ഞു: ഞാൻ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മുഹമ്മദുൻ റസൂലുല്ലാഹ് ഇന്ന് കൊത്തി വച്ചിട്ടുണ്ട്. ഇനി ആരും അങ്ങനെ ചെയ്യരുത്.” (ബുഖാരി: 5872. മുസ്‌ലിം: 2092) നബിﷺയുടെ മരണം വരെ ഈ മോതിരം തന്റെ കയ്യിൽ ഉണ്ടായിരുന്നു. ശേഷം അബൂബക്കർ رضي الله عنه ന്റെയും ഉമർ رضي الله عنه ന്റെയും ഉസ്മാൻ رضي الله عنه ന്റെയും കൈകളിലായിരുന്നു.ഉസ്മാൻ رضي الله عنه ന്റെ ഖിലാഫത്തിന്റെ അവസാന കാലത്ത് അദ്ദേഹമൊരു കിണറിന് അരികിൽ നിൽക്കുമ്പോൾ (അരീസ് എന്നായിരുന്നു ആ കിണറിന്റെ പേര്) തന്റെ കയ്യിലുള്ള മോതിരം ചലിപ്പിച്ച സന്ദർഭത്തിൽ അത് കിണറ്റിലേക്ക് വീണു. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും അത് കണ്ടെക്കാനായില്ല. ഈ മോതിരം കിണറ്റിൽ വീണ സംഭവം ഇമാം ബുഖാരിയുടെ 5866ആം നമ്പർ ഹദീസിലും ഇമാം മുസ്‌ലിമിന്റെ 2092ആം നമ്പർ ഹദീസിലും കാണാവുന്നതാണ്.

നബി ﷺ ഭരണാധികാരികൾക്ക് അയച്ച് ചില കത്തുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

(1) നജ്ജാശി.
അബീസീനിയയിലെ രാജാവായിരുന്നു നജ്ജാശി. അബീസീനിയയുടെ അധികാരം ഏറ്റെടുക്കുന്ന എല്ലാ ആളുകൾക്കും പറയപ്പെട്ടിരുന്ന അപരനാമമാകുന്നു ഇത്. അസ്വ്‌ഹമ എന്നാകുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അംറുബ്നു ഉമയ്യതുള്ളംരി رضي الله عنه  യെയാണ് നബി ﷺ നജ്ജാശിയിലേക്ക് അയച്ചത്. നബി ﷺ അയച്ച ഒന്നാമത്തെ ദൂതൻ കൂടിയായിരുന്നു അദ്ദേഹം. രണ്ടു കത്തുകളാണ് അന്ന് നബി ﷺ നജ്ജാശിക്ക് അയച്ചത്. അതിൽ ഒരു കത്തിൽ അബൂസുഫ്‌യാനിന്റെ മകളായ റംലയെ – അതായത് ഉമ്മു ഹബീബയെ- എനിക്ക് വിവാഹം കഴിച്ചു തരണമെന്നും താങ്കളുടെ അടുക്കലുള്ള മുസ്ലീങ്ങളെ എന്റെ അടുക്കലേക്ക് പറഞ്ഞയക്കണം എന്നുമായിരുന്നു ഉണ്ടായിരുന്നത്.

രണ്ടാമത്തെ കത്തിൽ നജ്ജാശിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിഷയങ്ങളായിരുന്നു. ആ കത്തിൽ ഉണ്ടായിരുന്നത് ഇപ്രകാരമായിരുന്നു. “പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ യിൽ നിന്നും അബീ സീനിയയുടെ മുഖ്യനായ അസ്വ്‌ഹം നജ്ജാശിക്കുള്ള എഴുത്താകുന്നു ഇത്. നേർമാർഗം പിൻപറ്റുകയും അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുകയും ആരാധനക്കർഹനായി ആയി അല്ലാഹു അല്ലാതെ മറ്റൊരാളും ഇല്ലെന്നും അവൻ ഏകനും പങ്കാളികൾ ഇല്ലാത്തവനാണെന്നും അവൻ ഇണയേയോ മക്കളേയോ സ്വീകരിച്ചിട്ടില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും സാക്ഷ്യം വഹിക്കുകയും ചെയ്തവർക്ക് രക്ഷയുണ്ടാകട്ടെ. അല്ലാഹുവിലേക്കുള്ള ക്ഷണം കൊണ്ട് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. താങ്കൾ മുസ്ലിമാവുക രക്ഷപ്പെടാം.

” (നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” ഇനി താങ്കൾ വിസമ്മതിക്കുന്ന പക്ഷം താങ്കളുടെ ജനതയിലെ നസ്വാറാക്കളുടെ കുറ്റവും താങ്കൾക്കുണ്ടായിരിക്കും. (ബൈഹഖി, ഹാകിം) നജാശിക്ക് പ്രവാചകന്റെ കത്ത് ലഭിക്കുകയും അത് വായിച്ചു കേൾപ്പിക്കുകയും ചെയ്തപ്പോൾ തന്റെ രണ്ട് കണ്ണുകളോടും ചേർത്തു പിടിക്കുകയും ഇസ്ലാം സ്വീകരിക്കുകയും സത്യ സാക്ഷ്യ വചനങ്ങൾ ചൊല്ലുകയും ചെയ്തു. പ്രവാചകനെ സത്യപ്പെടുത്തിക്കൊണ്ടും ഇസ്ലാം സ്വീകരിച്ച കാര്യം അറിയിച്ചു കൊണ്ടും നജാശി നബിക്കും ഒരു മറുപടിക്കത്തയച്ചു.

ഹിജ്റ ഒമ്പതാം വർഷം റജബ് മാസത്തിലാണ് നജ്ജാശി മരണപ്പെടുന്നത്. ആ മരണവാർത്ത നബി ﷺ തന്റെ സ്വഹാബിമാരെ അറിയിച്ചു.” സ്വാലിഹായ ഒരു മനുഷ്യൻ ഇന്ന് മരണപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സഹോദരൻ അസ്വ്‌ഹമക്കു വേണ്ടി നിങ്ങൾ നമസ്കരിക്കുക.” (ബുഖാരി: 3877) നജ്ജാശിക്കു വേണ്ടി നബി ﷺ യും സ്വഹാബിമാരും മറഞ്ഞ നിലക്കുള്ള മയ്യിത്ത് നമസ്കാരം നിർവഹിച്ചു.

നജ്ജാശി മരണപ്പെട്ടപ്പോൾ അടുത്ത ഒരു നജ്ജാശി ഭരണം ഏറ്റെടുത്തു. അദ്ദേഹത്തെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി ﷺ കത്ത് എഴുതുകയുണ്ടായി. (മുസ്‌ലിം: 1774)

(2) റോമൻ ചക്രവർത്തി ഹിറഖ്ലിനുള്ള കത്ത്.
റോമിലെ ഭരണാധികാരിയായ ഹിറഖ്ലിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് ദിഹ്‌യതുബ്നു ഖലീഫതുൽകൽബി رضي الله عنه യെ നബി ﷺ പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു കത്തും നൽകി. ബുസ്വ്‌റയുടെ മുഖ്യനായ ഹാരിസുബ്നു അബീ ശംറുൽഗസ്സാനിക്ക് അത് നൽകുവാൻ കല്പിക്കുകയും ചെയ്തു. ഗസ്സാനിന്റെ രാജാവായിരുന്നു അദ്ദേഹം. ഹിറഖ്ലിനു കൊടുക്കുവാൻ വേണ്ടിയാണ് കത്ത് ഗസ്സാൻ രാജാവിനെ ഏൽപിച്ചത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും റോമിലെ മുഖ്യനായ ഹിറഖ്ലിനുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. ഇസ്‌ലാമിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. മുസ്‌ലിമാവുക താങ്കൾക്കു രക്ഷപ്പെടാം. മുസ്‌ലിമാവുക താങ്കൾക്ക് അല്ലാഹു രണ്ട് പ്രതിഫലം നൽകും. ഇനി പിന്തിരിയുന്ന പക്ഷം അരീസിയ്യാക്കളുടെ (ഹിറഖ്ലിന്റെ നാട്ടുകാർ)കുറ്റം കൂടി താങ്കളിൽ ഉണ്ടാകും. “വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ബുഖാരി: 2941)

പേർഷ്യയുടെ മേലിൽ റോമിന് വിജയം ലഭിച്ചാൽ കോൺസ്റ്റാൻറിനോപ്പിളിൽ നിന്നും ബൈതുൽമുഖദ്ദസിലേക്ക് നഗ്നപാദനായി നടന്നു പോകുമെന്ന് ഹിറഖ്ൽ നേർച്ച നേർന്നിരുന്നു. അങ്ങിനെ റൂം വിജയിച്ചപ്പോൾ അല്ലാഹുവിനുള്ള നന്ദി എന്നോണം ഹിറഖ്ൽ തന്റെ രാജ്യത്തു നിന്നും ബൈത്തുൽ മുഖദ്ദസിൽ വെച്ചു കൊണ്ട് നമസ്കരിക്കുന്നതിന് വേണ്ടി പുറപ്പെട്ടു.
ബുസ്വ്‌റയുടെ മുഖ്യന് നബിﷺയുടെ കത്ത് ലഭിക്കുകയും അതു വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഹിറഖ്ൽ തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു: ഈ മുഹമ്മദിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുക. ഈ സന്ദർഭത്തിൽ അബൂസുഫ്‌യാൻ ഇബ്നു ഹർബ് ശാമിൽ ഉണ്ടായിരുന്നു. ഖുറൈശികളിലെ ചില ആളുകളുമായി കച്ചവടാവശ്യാർത്ഥം വന്നതായിരുന്നു അദ്ദേഹം. അബൂ സുഫ്‌യാൻ പറയുന്നു: ശാമിൽ വെച്ച് ഖൈസറിന്റെ ദൂതൻ ഞങ്ങളെ കണ്ടു. എന്നെയും എന്റെ കൂടെയുള്ളവരെയും അവർ കൂട്ടിക്കൊണ്ടുപോയി. അങ്ങിനെ ഈലിയാഇൽ ഞങ്ങൾ എത്തി. രാജാവിന്റെ അടുക്കലേക്ക് ഞങ്ങളെ പ്രവേശിപ്പിച്ചു. രാജ പീഠത്തിൽ അയാൾ ഇരിക്കുകയായിരുന്നു. രാജ കിരീടം ധരിച്ചു കൊണ്ടായിരുന്നു ഇരുന്നിരുന്നത്. ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു. ചക്രവർത്തി ചോദിച്ചു: ഞാൻ നബിയാണെന്നു വാദിക്കുന്ന മുഹമ്മദിനോട് ഏറ്റവും കൂടുതൽ കുടുംബ ബന്ധമുള്ള വ്യക്തി ഈ കൂട്ടത്തിൽ ആരാണ്? അബൂസുഫ്‌യാൻ പറഞ്ഞു: ഞാനാണ് മുഹമ്മദിനോട് ഏറ്റവും കുടുംബ ബന്ധം ഉള്ള ആൾ. ചക്രവർത്തി: എന്താണ് താങ്കളും മുഹമ്മദും തമ്മിലുള്ള ബന്ധം?. അബൂ സുഫ്‌യാൻ: എന്റെ പിതൃവ്യ പുത്രനാണ് അദ്ദേഹം. അന്ന് ഞങ്ങളുടെ കച്ചവട സംഘത്തിൽ അബ്ദുമനാഫ് ഗോത്രത്തിൽപ്പെട്ട ഞാനല്ലാതെ മറ്റൊരാളും തന്നെ ഉണ്ടായിരുന്നില്ല.

ചക്രവർത്തി: അബൂസുഫ്‌യാനെ എന്റെ അടുത്തേക്ക് നിർത്തൂ. അബൂസുഫിയാനിന്റെ കൂടെയുണ്ടായിരുന്നവരെ അദ്ദേഹത്തിന്റെ പിറകിലായി നിർത്തി. (അബൂ സുഫ്‌യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട് പറഞ്ഞു: ഞാൻ ഇദ്ദേഹത്തെ (മുഹമ്മദ്‌ നബിﷺ) പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ അദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക. അബൂ സുഫ്‌യാൻ പറയുന്നു: എന്നെ ഒരു കള്ളനായി എന്റെ കൂടെയുള്ള വർ മുദ്ര കുത്തുമെന്ന കാര്യത്തിൽ ഞാൻ ലജ്ജിച്ചു പോയി. അല്ലാത്ത പക്ഷം നബിﷺയെപ്പറ്റി ഞാൻ കളവു പറയുമായിരുന്നു.

ഹിറഖ്ൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ?
അബൂസുഫ്‌യാന്‍: ഉന്നത കുലജാതന്‍.
ഹിറഖ്ൽ: ഇദ്ദേഹത്തിനു മുമ്പ് ആരെങ്കിലും നിങ്ങൾക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്ൽ : അദ്ദേഹത്തിന്റെ പൂർവികരില്‍ രാജാക്കന്മാരുണ്ടോ? അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്ൽ: ജനങ്ങളില്‍ ശക്തരോ ദുർബലരോ അദ്ദേഹത്തെ പിൻപറ്റുന്നത്?
അബൂ സുഫ്‌യാൻ:  ദുർബലർ.
ഹിറഖ്‌ൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ?
അബൂ സുഫ്‌യാൻ: വർദ്ധിക്കുന്നു.
ഹിറഖ്‌ൽ: ആരെങ്കിലും മതത്തിൽ പ്രവേശിച്ച ശേഷം ആ മതത്തോടുള്ള വെറുപ്പ് കാരണത്താൽ മുർതദ്ദായി പോയിട്ടുണ്ടോ?.
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്‌ൽ: പ്രവാചകത്വ വാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ?
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്‌ൽ : അദ്ദേഹം വഞ്ചിച്ചിട്ടുണ്ടോ?
അബൂ സുഫ്‌യാൻ: ഇല്ല. ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ്. ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. അബൂസുഫ്‌യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. (കാരണം മക്കക്കാരായ വേറെ ആളുകളും എന്റെ കൂടെ ഉണ്ടല്ലോ. വസ്തുതകൾ അറിയാം.)
ഹിറഖ്‌ൽ: നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ? – അദ്ദേഹം നിങ്ങളുമായി യുദ്ധം നടത്തിയിട്ടുണ്ടോ?-
അബൂ സുഫ്‌യാൻ: ഉണ്ട്. ഹിറഖ്‌ൽ: എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെയും നിങ്ങളുടെ യുദ്ധങ്ങൾ?
അബൂ സുഫ്‌യാൻ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും.
ഹിറഖ്‌ൽ: അദ്ദേഹം എന്തൊക്കെയാണ് നിങ്ങളോട് കല്പിക്കുന്നത്? 

അബൂ സുഫ്‌യാൻ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേർക്കാ തിരിക്കുക. പൂർവ്വ പിതാക്കൾ ആരാധിച്ചു പോന്നതിനെ ഞങ്ങളോട് നിരോധിക്കുന്നു. നമസ്കാരം, സത്യ സന്ധത, പവിത്രത, കരാർ പാലനം, വിശ്വാസ്യത എന്നിവയും കല്പിക്കുന്നു. 


ശേഷം ഹിറഖ്‌ൽ പരിഭാഷകനോട് പറഞ്ഞു: (അദ്ദേഹത്തോടു പറയുക) “ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നത കുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നത കുലജാതരായിരിക്കും. ഇതിനു മുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീർച്ചയായും മുൻഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂർവികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു; പൂർവികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വ വാദത്തിന് മുമ്പ് അദ്ദേഹം കളവു പറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ മേല്‍ കളവ് പറയാത്തൊരു വ്യക്തി അല്ലാഹുവിന്റെ പേരില്‍ കളവു പറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുർബലരോ എന്ന ചോദ്യത്തിന് ദുർബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങിനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവർ ദുർബലരായിരിക്കും. അവർ കൂടുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് താങ്കൾ മറുപടി പറഞ്ഞത് അവർ കൂടിക്കൊണ്ടിരിക്കുന്നു എന്നാണ്. അങ്ങിനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂർത്തിയാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും വെറുപ്പ് കാരണം അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങിനെത്തന്നെയാണ് സത്യ വിശ്വാസം. അതിന്റെ തെളിച്ചം ഹൃദയങ്ങളിൽ  അലിഞ്ഞു ചേർന്നു കഴിഞ്ഞാല്‍ അതിനെ ആരും വെറക്കുകയില്ല. അദ്ദേഹം വഞ്ചന പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങിനെത്തന്നെയാണ്, വഞ്ചിക്കുകയില്ല. നിങ്ങൾ അദ്ദേഹത്തോടും അദ്ദേഹം നിങ്ങളോടും യുദ്ധം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞു: യുദ്ധം ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ഞങ്ങൾ വിജയിക്കും ചിലപ്പോൾ അദ്ദേഹം വിജയിക്കും. അങ്ങിനെ തന്നെയാണ് കാര്യം. ചിലപ്പോൾ പ്രവാചകന്മാർ പരീക്ഷിക്കപ്പെടും. എന്നാൽ ആത്യന്തിക വിജയം അവർക്ക് തന്നെയായിരിക്കും. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കു ചേർക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും നിങ്ങളുടെ പൂർവ പിതാക്കൾ ആരാധിച്ചു പോന്നിരുന്നവയെ വർജ്ജിക്കണമെന്നും നമസ്കാരം, ദാനധർമങ്ങൾ, വിശുദ്ധി, കരാർ പാലനം, വിശ്വാസ്യത എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. ഇതു തന്നെയാണ് ഒരു പ്രവാചകന്റെ സ്വഭാവങ്ങൾ (വിശേഷണങ്ങൾ) ഈ പ്രവാചകൻ വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തിൽ നിന്നായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല.
നീ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ എന്റെ ഈ കാൽ പാദങ്ങളുടെ സ്ഥാനം പോലും അദ്ദേഹം ഉടമപ്പെടുത്തും. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടാൻ ആഗ്രഹിക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു. (ബുഖാരി:2941. മുസ്‌ലിം: 1773)

നബിﷺയുടെ കത്ത് വായിച്ച് കേൾപിക്കപ്പെട്ടപ്പോൾ ഹിറഖ്ലിൽ അതു വലിയ സ്വാധീനം ഉണ്ടാക്കി. അവിടെ ശബ്ദ കോലാഹലങ്ങൾ ഉയർന്നു . അബൂസുഫ്‌യാനിനെയും കൂട്ടു കാരെയും അവിടെ നിന്ന് പുറത്താക്കി. അബൂസുഫ്‌യാൻ പറയുകയാണ്: അബൂ കബ്ശയുടെ മകന്റെ കാര്യം ഉന്നതിയിൽ എത്തിയിരിക്കുന്നു. ബനുൽഅസ്വ്‌ഫറിന്റെ രാജാവ് പോലും അദ്ദേഹത്തെ ഭയപ്പെടുകയാണ്. ഈ മുഹമ്മദ് വിജയിക്കുക തന്നെ ചെയ്യും എന്ന് ഞാൻ ഉറപ്പിച്ചു. അങ്ങിനെ അല്ലാഹു എനിക്ക് ഇസ്‌ലാമിനെ കനിഞ്ഞരുളി.

ഹിറഖ്ൽ ദഹിയതുൽകൽബി رضي الله عنهയെ (നബിയുടെ ദൂതൻ) ആദരിച്ചു. ഇസ്‌ലാമിൽ പ്രവേശിക്കുന്നതിലേക്ക് അടുത്തിരുന്നു ഹിറഖ്ൽ ചക്രവർത്തി. പക്ഷേ തന്റെ അധികാരത്തെ വിശ്വാസത്തേക്കാൾ വലുതായി അയാൾ കണ്ടു. ശേഷം മുഅ്‌ത: യുദ്ധത്തിൽ മുസ്‌ലിംകളോട് അയാൾ യുദ്ധം ചെയ്യുകയും ചെയ്തു

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 67

നബി ചരിത്രം - 67: ഹിജ്റ ആറാം വർഷം [ഭാഗം: 7]

ഹുദൈബിയ്യയിൽ നിന്നും മദീനയിലേക്ക്.
 
ഒന്നര മാസത്തിനു ശേഷം നബിﷺയും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി. അതിൽ 20 ദിവസവും അവർ താമസിച്ചത് ഹുദൈബിയ്യയിൽ തന്നെയായിരുന്നു. കുറാഉൽഗമീം എന്ന സ്ഥലത്തെത്തിയപ്പോൾ സൂറത്തുൽ ഫത്ഹ് അവതരിച്ചു.

” തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്‌.അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും.അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു.” (ഫത്ഹ്: 1-5)
 
മക്കക്കും മദീനക്കും ഇടയിലുള്ള ഒരു സ്ഥലമാണ് കുറാഉൽഗമീം. ഇസ്ലാമിന്റെ വിജയങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നായിരുന്നു ഹുദൈബിയ്യാ സന്ധി. ഒരുപാട് നന്മകളും വിജയങ്ങളും ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ സാധിച്ചു. ജനങ്ങൾ നിർഭയരായി. അവർ പരസ്പരം ഒരുമിച്ചു കൂടാൻ തുടങ്ങി. സത്യ വിശ്വാസികൾ സത്യ നിഷേധികളുടെ കൂടെ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ജനങ്ങൾക്കിടയിലുള്ള മൃഗീയത നീങ്ങിപ്പോയി. ഉപകാരപ്രദമായ അറിവുകൾ പ്രചരിച്ചു. ജനങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരാൻ തുടങ്ങി. ഹുദൈബിയ്യയുടെ സന്ദർഭത്തിൽ 1400 പേരാണ് അവർ ഉണ്ടായിരുന്നത്. എന്നാൽ രണ്ടു വർഷത്തിനു ശേഷം മക്കാ വിജയത്തിന്റെ സന്ദർഭത്തിൽ അവർ പതിനായിരമായി. അംറുബ്നുൽആസ്വ്  رضي الله عنه, ഖാലിദുബ്നുൽവലീദ് رضي الله عنه, തുടങ്ങിയവരൊക്കെ ഇസ്ലാമിലേക്ക് കടന്നു വന്നത് ഈ കാലയളവിലാണ്. വ്യക്തമായ വിജയം എന്നാണ് അല്ലാഹു ഇതിനു പേര് നൽകിയത്. (ഫത്ഹ്: 1-3) വ്യക്തമായ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ഹുദൈബിയ സന്ധിയാണ് (ബുഖാരി: 4172. മുസ്ലിം: 1786)
 
ശഖീഖുബ്നു സലമയിൽ നിന്നും നിവേദനം: സിഫ്‌ഫീൻ യുദ്ധ ദിവസം സഹ്‌ലുബ്നു ഹുനൈഫ് رضي الله عنه എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ സ്വന്തത്തിൽ കുറ്റങ്ങൾ കണ്ടെത്തുക. ഞങ്ങൾ നബിﷺയോടൊപ്പം ഹുദൈബിയ്യാ സന്ധിയുടെ വേളയിൽ ഉണ്ടായിരുന്നു. യുദ്ധം ചെയ്യാൻ എന്തെങ്കിലും വകുപ്പുണ്ടായിരുന്നെങ്കിൽ ഞങ്ങൾ യുദ്ധം ചെയ്യുമായിരുന്നു. നബിﷺക്കും മുശ്രിക്കുകൾക്കും ഇടയിൽ ഉണ്ടായ സന്ധിയായിരുന്നു അത്. ആ സന്ദർഭത്തിൽ ഉമറുബ്നുൽ ഖത്താബ് رضي الله عنه വന്നു കൊണ്ട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, നമ്മൾ സത്യത്തിന്റെ മാർഗത്തിലും അവർ അസത്യത്തിന്റെ മാർഗത്തിലുമല്ലേ?!. നബി ﷺ പറഞ്ഞു: അതെ, തീർച്ചയായും. ഉമർ رضي الله عنه ചോദിച്ചു; നമ്മൾ മരിച്ചാൽ സ്വർഗ്ഗത്തിലേക്കും അവർ മരിച്ചാൽ നരകത്തിലേക്കുമല്ലേ?!. നബി ﷺ പറഞ്ഞു: അതെ, തീർച്ചയായും. ഉമർ رضي الله عنه ചോദിച്ചു; പിന്നെ എന്തിനാണ് പ്രവാചകരെ ദീനിന്റെ വിഷയത്തിൽ ഈ താഴ്ന്നു കൊടുക്കൽ?. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലയോ ഖത്താബിന്റെ മകനേ, തീർച്ചയായും ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അല്ലാഹു ഒരിക്കലും എന്നെ പാഴാക്കുകയില്ല. ഉമർ رضي الله عنه അവിടെ നിന്നും പോയി. ദേഷ്യം കാരണം അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിഞ്ഞില്ല. ശേഷം ഉമർ رضي الله عنه അബൂബക്കർرضي الله عنه  ന്റെ അടുക്കലേക്ക് ചെന്നു. നബിയോട് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അബൂബക്കർ رضي الله عنه നബി ﷺ നൽകിയ അതേ ഉത്തരങ്ങളും നൽകി. എന്നിട്ട് പറഞ്ഞു: ഖത്താബിന്റെ മകനേ, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ്. മുഹമ്മദ് നബിﷺയെ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല (നഷ്ടപ്പെടുത്തുകയില്ല).ആ സന്ദർഭത്തിൽ സൂറത്തുൽ ഫത്ഹിന്റെ ആയത്തുകൾ അവതരിച്ചു. ഉമറിرضي الله عنه ലേക്ക് ആളെ അയച്ചു കൊണ്ട് നബി ﷺ പറഞ്ഞു. ഈ വചനങ്ങൾ ഉമറിനെ ഓതി കേൾപ്പിക്കുക. സൂറതുൽ ഫത്ഹിലെ വചനങ്ങൾ കേട്ടപ്പോൾ ഉമർ رضي الله عنه ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ഇതാണോ ആ വിജയം? നബി പറഞ്ഞു: അതെ. ഉമറിന് സമാധാനമാവുകയും മടങ്ങിപ്പോവുകയും ചെയ്തു. (ബുഖാരി: 3182. മുസ്‌ലിം 1785)
 
എന്നാൽ സൂറത്തുൽ ഫത്ഹിലെ 18, 19 തുടങ്ങിയ വചനങ്ങളിൽ പറഞ്ഞ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ഖൈബറിലെ വിജയമാണ്. കാരണം അതിലാണ് മുസ്ലിംകൾക്ക് ഏറ്റവും കൂടുതൽ ഗനീമത്ത് സ്വത്ത് കിട്ടിയത്. സൂറതുന്നസ്വ്‌റിൽ പറഞ്ഞ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് മക്കാവിജയമാണ്. നബിﷺക്കും സത്യവിശ്വാസികൾക്കും അള്ളാഹു നൽകി ആദരിച്ച മൂന്നു വിജയങ്ങളാകുന്നു ഇവകൾ. നബി ﷺ മദീനയിൽ എത്തുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തപ്പോൾ മുഹാജിറുകളായിക്കൊണ്ട് ചില സ്ത്രീകൾ മക്കയിൽ നിന്നും വന്നു. ഈ കാലയളവിൽ ആദ്യമായി മദീനയിൽ എത്തിയ മഹതിയായിരുന്നു ഉമ്മു കുൽസൂം ബിൻതു ഉഖ്ബതുബ്നു അബീ മുഈത്വ് رضی اللہ عنھا. നബി ﷺ മദീനയിലേക്ക് ഹിജ്റയായി വന്നതിനു ശേഷം സ്ത്രീകളിൽ നിന്ന് ആദ്യമായി ഹിജ്റ ചെയ്ത മഹതിയുമാണ് ഇവർ. അവരുടെ പിറകെയായിക്കൊണ്ട് തന്റെ രണ്ട് സഹോദരന്മാരായ അമ്മാറയും വലീദും വന്നു. അവർ പറഞ്ഞു: അല്ലയോ മുഹമ്മദ്. ഞങ്ങൾക്കു നൽകിയ കരാർ നിങ്ങൾ പാലിക്കണം. (മക്കയിൽ നിന്നും വന്ന് മുഹമ്മദ് നബി ﷺ യുടെ അടുത്ത് എത്തിയവരെ തിരിച്ചയക്കണം എന്നുള്ളതായിരുന്നു കരാർ) എന്നാൽ മുഹമ്മദ് നബി ﷺ അവരെ തിരിച്ചയക്കാൻ വിസമ്മതിച്ചു. ഹുദൈബിയ്യയിൽ എഴുതിയ നിബന്ധനയിൽ സ്ത്രീകൾ പെടുകയില്ല എന്നാണ് നബി ﷺ പറഞ്ഞത്. ഈ സന്ദർഭത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു.

“സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ത്ഥികളായി കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്‌. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്‌. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചു കൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ച് കൊള്ളട്ടെ. അതാണ് അല്ലാഹുവിന്‍റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു” (മുംതഹിന: 10)
 
ഈ ആയത്തിന്റെ അവതരണത്തോടു കൂടി സ്വഹാബിമാരെല്ലാം തങ്ങളുടെ കാഫിറതുകളായ ഭാര്യമാരെ വിവാഹ മോചനം ചെയ്തു. 
ഹുദൈബിയാ സന്ധിയുടെ പ്രത്യക്ഷ രൂപം പരിശോധിച്ചാൽ മുസ്‌ലിംകൾക്ക് അത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതിന്റെ പരോക്ഷമായ അവസ്ഥ എടുത്താൽ മുസ്ലിംകൾക്ക് വിജയവും പ്രതാപവുമാണ്. ഈ സന്ധിയിലൂടെയാണ് മുസ്‌ലിംകളുടെ ഇസ്സത്ത് പ്രകടമായതും ഖുറൈശികളുടെ ഭയം ഇല്ലാതായതും മുസ്‌ലിംകളുടെ സ്ഥാനത്തെ ഖുറൈശികൾ അംഗീകരിച്ചതും. മുസ്ലിംകൾ അമുസ്ലിംകളോടൊപ്പം കൂടി ചേർന്ന് ജീവിക്കുന്ന സാഹചര്യമുണ്ടായി. അതിന്റെ ഫലമായി മുസ്ലിംകൾ അവരെ ഖുർആൻ കേൾപ്പിച്ചു. ഇസ്‌ലാമിന് വേണ്ടി പ്രത്യക്ഷമായും നിർഭയരായും മുശ്രിക്കുകളോട് സംവദിച്ചു. ഇസ്ലാം ഗോപ്യമാക്കി വെച്ചിരുന്നവരെല്ലാം അത് പരസ്യമായി പ്രഖ്യാപിച്ചു.
 
ഉയർച്ചയാണ് ഖുറൈശികൾ ആഗ്രഹിച്ചത് എങ്കിലും അവർക്ക് സംഭവിച്ചത് തളർച്ചയായിരുന്നു. ഉസ്മാൻ رضي الله عنه  ന്റെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത മുസ്‌ലിംകൾക്കിടയിൽ ദുർബലത ഉണ്ടാക്കും എന്നാണ് ഖുറൈശികൾ കരുതിയത്. പക്ഷേ കുറൈശികൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്നു കാര്യം. ബൈഅതുര്‌രിള്‌വാനിന് അത് കാരണമായി മാറി. പ്രമാണങ്ങൾക്ക് മുമ്പിൽ ബുദ്ധി ഒന്നുമല്ല എന്ന് അവർ മനസ്സിലാക്കി. ഉമറുബ്നുൽഖത്താബ് رضي الله عنه ന്റെ കാര്യത്തിൽ അതാണ് ഉണ്ടായത്. പറയുന്നതിനേക്കാൾ കൂടുതൽ സ്വാധീനം പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നതിലൂടെ ഉണ്ടാകും എന്ന ഒരു പാഠം ഇവിടെ ലഭിച്ചു. നബി മുടിയെടോത്തപ്പോൾ സഹാബത്തും മുടിയെടുക്കാൻ പുറപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു.
 
ഹുദൈബിയ്യാ സന്ധിയോടെ നബി ﷺ തന്റെ പ്രധാന ശത്രുക്കളെയെല്ലാം (ഖുറൈശികൾ) മൗനികളാക്കി. ഇതിനു ശേഷം നബി ﷺ യുടെ പ്രധാന ശ്രദ്ധ രണ്ടാമത്തെ ശത്രുക്കളായിരുന്നു. അവരെത്ര ജൂതന്മാർ. ഖൈബറിൽ പരാജയം ഏറ്റു വാങ്ങിയവരായിരുന്നു അവർ. ഹുദൈബിയ്യാ സന്ധിയോടു കൂടി പ്രബോധനത്തിന് പുതിയ ഒരു വഴിത്തിരിവ് തുറന്നപ്പോൾ നബി ﷺരാജാക്കന്മാർക്കും ഭരണാധികാരികൾക്കും നേതാക്കന്മാർക്കും കത്തുകൾ എഴുതുവാനും അതിലൂടെ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും തുടങ്ങി.
 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 66

നബി ചരിത്രം - 66: ഹിജ്റ ആറാം വർഷം [ഭാഗം: 6]

ബൈഅത്തുര്‌രിള്‌വാൻ.
 
ഞങ്ങൾ യുദ്ധത്തിനു വേണ്ടി വന്നതല്ലെന്നും ഉംറ ചെയ്യാൻ വേണ്ടി മാത്രമാണ് വന്നതെന്നും ഖുറൈശികളെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ നബി ﷺ ഉദ്ദേശിച്ചു. ഖിറാശുബ്നു ഉമയ്യതുൽഖുസാഇ رضي الله عنه യെ മക്കയിലേക്ക് അയച്ചു. സഅ്‌ലബ് എന്ന് പേരുള്ള ഒരു ഒട്ടകപ്പുറത്താണ് പറഞ്ഞയച്ചത്. അദ്ദേഹം മക്കയിൽ എത്തിയപ്പോൾ ഖുറൈശികൾ ആ ഒട്ടകത്തെ അറുക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അഹ് ബാശുകളാണ് ഖുറൈശികളെ തടഞ്ഞു വെച്ചത്. ഖിറാഷ് رضي الله عنه നബി ﷺ യുടെ അടുക്കലേക്ക് മടങ്ങി വന്നു. 
 
ഉമർ رضي الله عنه നെ വിളിച്ചു കൊണ്ട് നബി ﷺ മക്കയിലേക്ക് പോകാൻ വേണ്ടി ആവശ്യപ്പെട്ടു . ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ കാര്യത്തിൽ ഖുറൈശികളെ ഞാൻ ഭയപ്പെടുന്നു. ഖുറൈശികൾ എന്നെ ആക്രമിക്കാൻ വന്നാൽ ബനൂ അദിയ്യ് ഗോത്രത്തിൽ എനിക്കു വേണ്ടി തടയാൻ ആരും ഉണ്ടാവുകയില്ല. ബനൂ അദിയ്യ് ഗോത്രത്തോട് എനിക്കുള്ള ശത്രുതയെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും ഖുറൈശികൾക്ക് നന്നായി അറിയാം. ഈ വിഷയത്തിൽ എന്നെക്കാൾ അഗ്രഗണ്യനായ വ്യക്തിയായി ഞാൻ മനസ്സിലാക്കുന്നത് ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنه നെയാണ്. നബി ﷺ ഉസ്മാൻ  رضي الله عنه വിളിച്ചു. കഅ്‌ബയുടെ പവിത്രതയെ ബഹുമാനിച്ചു കൊണ്ട് അവിടെ സന്ദർശനം നടത്താൻ വേണ്ടിയാണ് ഞങ്ങൾ വന്നിട്ടുള്ളത് എന്നും യുദ്ധം ഞങ്ങളുടെ ലക്ഷ്യമല്ല എന്നും ഖുറൈശികളെ അറിയിക്കാൻ വേണ്ടി നബി ﷺ  ഉസ്മാൻ  رضي الله عنه  നോട് ആവശ്യപ്പെട്ടു.
 
നബി ﷺ യുടെ കല്പനപ്രകാരം ഉസ്മാൻ  رضي الله عنه പുറപ്പെട്ടു. മക്കയിൽ എത്തിയപ്പോൾ അബാനുബ്നു സഈദുബ്നുൽ ആസ്വ്‌ ഉസ്മാൻ  رضي الله عنه കണ്ടു. അബാൻ തന്റെ ഒട്ടകപ്പുറത്തു നിന്നും ഇറങ്ങി. ഉസ്മാൻ  رضي الله عنه തന്റെ ഒട്ടകപ്പുറത്ത് കയറ്റുകയും അബാൻ അതിന്റെ പിറകെ നടക്കുകയും ചെയ്തു. മുഹമ്മദ് നബി ﷺ  നൽകിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വരെ അഭയം നൽകുകയും ചെയ്തു. ഉസ്മാൻ  رضي الله عنه അബൂ സുഫിയാനിന്റെയും ഖുറൈശികളുടെ നേതാക്കന്മാരുടെയും സമീപത്തെത്തി. നബി ﷺ തന്നെ അറിയിച്ച കാര്യം ഖുറൈശി പ്രമാണിമാരുടെ മുമ്പിൽ അവതരിപ്പിച്ചു. അപ്പോൾ അവർ ഉസ്മാനിനോട് പറഞ്ഞു: താങ്കൾക്ക് കഅ്‌ബ ത്വവാഫ് ചെയ്യണമെങ്കിൽ ത്വവാഫ് ചെയ്തു കൊള്ളുക. നബി ﷺ തവാഫ് ചെയ്യുന്നതുവരെ ഞാൻ തവാഫ് ചെയ്യുകയില്ല എന്ന് ഉസ്മാൻ  رضي الله عنه  മറുപടി പറയുകയും ചെയ്തു. പക്ഷേ ഖുറൈശികൾ അതിന് അനുവാദം നൽകിയില്ല എന്ന് മാത്രമല്ല ഉസ്മാൻ  رضي الله عنه അവർ തങ്ങളുടെ അടുക്കൽ പിടിച്ചു വെക്കുകയും ചെയ്തു. എന്നാൽ ഉസ്മാൻ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് നബിക്കും മുസ്‌ലിംകൾക്കും എത്തിയത്. (അഹ്‌മദ്: 18910)
 
ഉസ്മാനെ ഖുറൈശികൾ തടഞ്ഞു വെച്ചു എന്നു പറഞ്ഞുവല്ലോ. ഉസ്മാൻ  رضي الله عنه  എന്തൊരു ആവശ്യവുമായിട്ടാണോ വന്നിട്ടുള്ളത് ആ ആവശ്യത്തെക്കുറിച്ച് പരസ്പരം കൂടിയാലോചന നടത്തുവാനും ഒരു തീരുമാനം എടുത്തതിനു ശേഷം അതുമായി ഉസ്മാൻ  رضي الله عنه പറഞ്ഞയക്കുവാനുമായിരിക്കാം അദ്ദേഹത്തെ അവർ തടഞ്ഞു വെച്ചത്. എന്നാൽ സമയം കൂടുതൽ ദൈർഘ്യമായി പോയപ്പോഴാണ് ഉസ്മാൻ  رضي الله عنه  കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള ഒരു വാർത്ത മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത്. 
 
ഈ സന്ദർഭത്തിലാണ് ബൈഅത്ത് ചെയ്യുവാൻ വേണ്ടി നബി ﷺ ജനങ്ങളെ ക്ഷണിച്ചത്. അത് കേട്ടതോടു കൂടി സ്വഹാബിമാരെല്ലാം ദ്രുതഗതിയിൽ വരികയും പ്രവാചകനോട് ബൈഅത്ത് ചെയ്യുകയും ചെയ്തു. അബൂ സിനാൻ അബ്ദുല്ലാഹിബിനു വഹബുൽഅസദി رضي الله عنه എന്ന സഹാബിയായിരുന്നു ആദ്യമായി ബൈഅത്ത് ചെയ്തത്. അതിനു ശേഷം ഓരോരുത്തരായി ബൈഅത്ത് ചെയ്തു കൊണ്ടിരുന്നു. സമുറ എന്ന ഒരു മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ടായിരുന്നു ഈ ബൈഅത്ത്.
 
“ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു”(ഫത്ഹ്: 18)
 
ഉസ്മാൻ  رضي الله عنه അവിടെ ഇല്ലാത്തതിനാൽ അദ്ദേഹത്തിനു വേണ്ടി ബൈഅത് ചെയ്തത് നബി ﷺ തന്നെയായിരുന്നു. അനസുബ്നു മാലിക്رضي  الله عنه ൽ നിന്ന് നിവേദനം: നബി ﷺ ജനങ്ങളോട് ബൈഅത്ത് ചെയ്യാൻ വേണ്ടി (ബൈഅതുര്‌രിള്‌വാൻ) കൽപ്പിച്ച സന്ദർഭത്തിൽ ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنه  മക്കയിലായിരുന്നു. അങ്ങിനെ ജനങ്ങൾക്ക് ബൈഅത്ത് നൽകി. നബി ﷺ പറഞ്ഞു: ഉസ്മാൻ അല്ലാഹുവിന്റെയും പ്രവാചകന്റെയും ആവശ്യത്തിനു വേണ്ടി പോയതാണ്. നബി ﷺ തന്റെ ഒരു കൈ കൊണ്ട് മറുകയ്യിൽ അടിച്ചു ഉസ്മാൻ  رضي الله عنه  വേണ്ടി ബൈഅത്ത് ചെയ്തു. മറ്റുള്ള ആളുകൾ തങ്ങളുടെ കൈകൾ കൊടുത്തതിനേക്കാൾ ഉത്തമമാണ് ഉസ്മാൻ  رضي الله عنه നു വേണ്ടി നബി ﷺ തന്റെ കൈ കൊടുത്തത്. (തുർമുദി: 4035)
 
മരണത്തെ ഭയന്ന് കൊണ്ട് ഞങ്ങളൊരിക്കലും ഓടി പോവുകയില്ല എന്നുള്ളതായിരുന്നു ബൈഅതുര്‌രിള്‌വാൻ. ജദ്ദ്ബ്നു ഖൈസ് മാത്രമാണ് ബൈഅത്ത് ചെയ്യാതെ മാറി നിന്നത്. ഒരു മുനാഫിഖായിരുന്നു അയാൾ. അയാൾക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടായിരുന്നു. ബൈഅത്ത് ചെയ്യാൻ വേണ്ടി നബി ﷺ വിളിക്കുമോ എന്ന ഭയത്താൽ ആ ഒട്ടകത്തിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്നു അയാൾ . സനിയ്യതുൽ മുറാറയിൽ കയറാൻ വേണ്ടി നേരത്തെ നബി  ﷺ ആവശ്യപ്പെട്ടപ്പോഴും കയറാതെ മാറി നിന്നത് ഈ വ്യക്തിയായിരുന്നു. ബൈഅത്തു രിള്‌വാനിൽ പങ്കെടുത്ത ആളുകളുടെ മഹത്വം സൂചിപ്പിച്ചു കൊണ്ട് നബി പറയുകയുണ്ടായി: “ഭൂമിയിലെ ഏറ്റവും നല്ല വരാകുന്നു നിങ്ങൾ” (ബുഖാരി: 4154. മുസ്ലിം: 1856)
 
മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ട് നബി ﷺ യോട് ബൈഅത്ത് ചെയ്ത ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.(മുസ്‌ലിം: 2496)
 
ആ ഉടമ്പടി നടന്ന മരം അള്ളാഹു ജനങ്ങളിൽ നിന്നും മറച്ചു വച്ചു. വിവരമില്ലാത്ത ആളുകൾ അല്ലാഹുവിനു പുറമേ ഈ മരത്തിന് പിറകെ കൂടാതിരിക്കാനും വലിയ ഒരു നന്മക്ക് കാരണമായ ഈ മരം ഒരു ഫിത്‌നക്ക് കാരണമാകാതിരിക്കാനും വേണ്ടിയായിരുന്നു അല്ലാഹു അതിനെ മറച്ചു വെച്ചത്. ഇബ്നു ഉമർ رضي الله عنه ൽ നിന്ന് നിവേദനം; ബൈഅതുര്‌രിള്‌വാൻ കഴിഞ്ഞു അടുത്തവർഷം ഞങ്ങൾ വീണ്ടും മക്കയിലേക്ക് മടങ്ങി വരുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് രണ്ടാളുകൾ പോലും കഴിഞ്ഞ വർഷം ബൈഅത്ത് നടന്ന ആ മരത്തിനു ചുവട്ടിൽ ഒരുമിച്ചുകൂടിയില്ല. അല്ലാഹുവിന്റെ ഭാഗത്തു നിന്നുമുള്ള അനുഗ്രഹമായിരുന്നു അത്. (ബുഖാരി:2958)
 
എന്നാൽ പിൽക്കാലത്ത് ഈ മരത്തിനു ചുവട്ടിൽ വെച്ച് കൊണ്ട് ജനങ്ങൾ നമസ്കാരം നിർവഹിക്കുന്നു എന്ന വിവരം ഉമർ رضي الله عنه നു കിട്ടിയപ്പോൾ ആ മരം മുറിച്ചു കളയുവാനുള്ള കൽപ്പന ഉമർ رضي الله عنه  നൽകുകയും മരം മുറിക്കപ്പെടുകയും ചെയ്തു. 
മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ടുള്ള ബൈഅത്ത് പൂർത്തിയായതിനു ശേഷം ഉസ്മാൻ رضي الله عنه മക്കയിൽ നിന്ന് മുസ്‌ലിംകളിലേക്ക് തിരിച്ചു വന്നു. ഖുറൈശികൾ ഈ ബൈഅത്തിനെ കുറിച്ച് കേട്ടപ്പോൾ അവർക്ക് ഭയം തോന്നി. അൽപമെങ്കിലും ചിന്തിക്കുന്നവർ സന്ധിക്ക് തയ്യാറാകാം എന്ന് ആഗ്രഹിച്ചു. എന്നാൽ കൂട്ടത്തിൽ ചിലർക്ക് യുദ്ധം ചെയ്യാം എന്ന അഭിപ്രായവും ഉണ്ടായി. അവസാനം അവർ എത്തിയ തീരുമാനം ഇങ്ങിനെയായിരുന്നു. ആരുമറിയാതെ മുസ്ലിം സൈന്യത്തിലേക്ക് രാത്രിയിൽ ഒളിഞ്ഞു ചെല്ലുക. എന്നിട്ട് യുദ്ധം ഇളക്കിവിടാൻ ആവശ്യമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക. ഈ തീരുമാനം നടപ്പിലാക്കാൻ തൻഈം മലകളിലൂടെ 80 ആളുകൾ മുശ്രികുകളിൽ നിന്ന് കടന്നു വന്നു. മുസ്ലിംകൾക്കെതിരിൽ വല്ല അവസരവും കിട്ടിയാൽ ഉപയോഗപ്പെടുത്താം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മുസ്ലിം സൈന്യത്തിന്റെ മേധാവി മുഹമ്മദ് ബ്നു മസ്‌ലമ رضي الله عنه ഉണർന്നിരിക്കുകയായിരുന്നു.
 
മുസ്‌ലിംകളെ ലക്ഷ്യം വെച്ച് കൊണ്ട് കടന്നു വന്ന എല്ലാ മുശ്‌രികുകളെയും അവർ ബന്ദികളാക്കി പ്രവാചകന്റെ അടുക്കലേക്ക് കൊണ്ടു വന്നു. നബി ﷺ അവരോടായി പറഞ്ഞു: നിങ്ങൾ ആരടെയെങ്കിലും കരാറിൽ വന്നതാണോ? നിങ്ങൾക്ക് അഭയം നൽകാമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അവർ പറഞ്ഞു ഇല്ല. അപ്പോൾ നബി ﷺ അവരെ വെറുതെ വിട്ടു. എല്ലാവർക്കും മാപ്പ് കൊടുത്തു. സന്ധിയിൽ ഏർപെടാനുള്ള നബി ﷺ യുടെ താൽപര്യമായിരുന്നു ഇത്. കാരണം നബി ﷺ യുദ്ധത്തിന് വന്നതല്ല. അല്ലാഹു പറയുന്നത് കാണുക
 
” അവര്‍ക്ക് (ശത്രുക്കള്‍ക്ക്‌) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.”(ഫത്ഹ്:24)
 
(മുസ്‌ലിം: 1808)
മുഹമ്മദ് നബി ﷺ ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഖുറൈശികൾ അറിഞ്ഞപ്പോൾ അവർ സുഹൈലുബ്നു അംറിനെ നബി ﷺ യിലേക്ക് നിയോഗിക്കുകയുണ്ടായി. അയാളുടെ കൂടെ ഹുവൈത്വിബുബ്നു അബ്ദുൽ ഉസ്സയും മിക്റസുബ്നു ഹഫ്സും ഉണ്ടായിരുന്നു. മുഹമ്മദിന്റെ അടുക്കൽ ചെന്ന് സന്ധിയിൽ ഏർപ്പെടാൻ ഖുറൈശികൾ അവരോട് പറഞ്ഞു. ഈ വർഷം മക്കയിൽ പ്രവേശിക്കാതെ മദീനയിലേക്ക് നിങ്ങൾ തിരിച്ചു പോകണം എന്ന് തന്നെയായിരിക്കണം സന്ധിയിൽ വരേണ്ടത് എന്നും നിർദ്ദേശിച്ചു. നമ്മോട് ധിക്കാരം കാണിച്ചു കൊണ്ട് മുഹമ്മദ് മക്കയിൽ പ്രവേശിച്ചു എന്ന് അറബികൾ പറയാൻ ഇട വരരുത്. സുഹൈൽ നബി ﷺ യുടെ അടുത്തെത്തിയപ്പോൾ നബി ﷺ  ഇപ്രകാരം പറഞ്ഞു” നിങ്ങളുടെ കാര്യങ്ങൾ എളുപ്പമായിരിക്കുന്നു. ഖുറൈശികൾ സന്ധി ആഗ്രഹിച്ചത് കൊണ്ടാണ് ഇയാളെ ഇങ്ങോട്ട് പറഞ്ഞയച്ചിട്ടുള്ളത്. സുഹൈൽ നബി ﷺ  യുടെ മുമ്പിൽ വന്നിരുന്നു. നബിയും സുഹൈലും ദീർഘ നേരം സംസാരിച്ചു. ശേഷം മുസ്‌ലിംകൾക്കും ഖുറൈശികൾക്കുമിടയിൽ സന്ധീയിൽ എത്താനുള്ള നിബന്ധനകളിൽ അവർ യോജിച്ചു. ആ നിബന്ധനകൾ താഴെ പറയുന്നവയാകുന്നു. 
 
(1) മുഹമ്മദ് നബിﷺ  യും അനുയായികളും ഈ വർഷം മടങ്ങിപ്പോകണം. മക്കയിലേക്ക് പ്രവേശിക്കരുത്. അടുത്ത വർഷമായാൽ മുസ്‌ലിംകൾക്ക് മക്കയിലേക്ക് വരാം. മൂന്ന് ദിവസം അവിടെ താമസിക്കാം. യാത്രക്കാരനായ ഒരു വ്യക്തിയുടെ ആയുധം കയ്യിൽ കരുതാം. വാളും ആ വാളുകളുടെ ഉറയുമാണ് (അറബികൾക്കിടയിൽ യാത്രക്കാരുടെ ആയുധം.) ഖുറൈശികൾ ഒരു ദ്രോഹവും ചെയ്യുകയില്ല.

(2) പത്തു വർഷം രണ്ടു വിഭാഗങ്ങൾക്കുമിടയിൽ യുദ്ധം നിർത്തി വയ്ക്കണം. ജനങ്ങൾ നിർഭയരായി കഴിയണം. രണ്ടു വിഭാഗം സ്വയം യുദ്ധങ്ങളിൽ നിന്നും വിട്ടു നിൽക്കണം. 

(3) മുഹമ്മദിന്റെ കരാറിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെ ചെയ്യാം. ഖുറൈശികളുടെ കരാറിനോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെയും ചെയ്യാം. ഏത് വിഭാഗത്തിലേക്കാണോ (മുസ്‌ലിംകളുടെ വിഭാഗവും ഖുറൈശികളുടെ വിഭാഗവും) ഓരോ ഗോത്രവും ചേരുന്നത് എങ്കിൽ അതിന്റെ ഒരു ഭാഗമായിക്കൊണ്ടാണ് അവരെയും കണക്കാക്കുക. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു ഗോത്രത്തിൽ നിന്നും അതിരു കവിയൽ ഉണ്ടാകുന്ന അവസ്ഥ വന്നാൽ ആ ഗോത്രം ഏത് വിഭാഗത്തോടാണോ ചേർന്നിട്ടുള്ളത് അവരിലേക്ക് മുഴുവനായും ഈ അതിരുകവിയൽ കണക്കാക്കപ്പെടും. ഇത് കേട്ട ഉടനെ ഖുസാഅ ഗോത്രക്കാർ ചാടിയെണീറ്റ് കൊണ്ട് പറഞ്ഞു: ഞങ്ങൾ മുഹമ്മദ് നബി ﷺ യോടൊപ്പമാണ്. ബനൂ ബകർ ഗോത്രക്കാർ പറഞ്ഞു: ഞങ്ങൾ ഖുറൈശികൾക്കൊപ്പമാണ്. 

(4) തന്റെ രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഇസ്ലാം സ്വീകരിച്ച വല്ലവനും മുഹമ്മദിന്റെ അടുക്കലേക്ക് ചെന്നാൽ അവനെ അവന്റെ രക്ഷാധികാരിയിലേക്ക് മടക്കി അയക്കണം. എന്നാൽ മുഹമ്മദിന്റെ കൂടെയുള്ളവരിൽ നിന്നും വല്ലവനും ഖുറൈശികളിലേക്ക് വന്നാൽ പിന്നീട് അങ്ങോട്ട് തിരിച്ചയക്കുകയില്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള നിബന്ധനയായിരുന്നു ഇത്. 

(5) ഇനി ചതിയും വഞ്ചനയും ഇല്ലാത്ത, അക്രമങ്ങൾ കാണിക്കാത്ത, ശുദ്ധ ഹൃദയത്തിന്റെ ആളുകളായിരിക്കണം നമ്മൾ.

ഈ നിബന്ധനകൾ എഴുതിയിരുന്നത് അലിയ്യുബ്നു അബീ ത്വാലിബ്رضي الله عنه യിരുന്നു. എഴുത്ത് കഴിഞ്ഞപ്പോൾ ചില സ്വഹാബിമാരെ നബി ﷺ അതിനു സാക്ഷികളാക്കി. അബൂബക്കർ رضي الله عنه , ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه, അബ്ദുറഹ്മാനുബ്നു ഔഫ് അബൂ ഉബൈദതുൽ ജർറാഹ് رضي الله عنه, സഅ്‌ദുബ്നു അബീ വഖാസ് رضي الله عنه, മുഹമ്മദുബ്നു മസ്‌ലമ رضي الله عنه തുടങ്ങിയവരായിരുന്നു അവർ. ഹുവൈത്വിബുബ്നു അബ്ദിൽ ഉസ്സാ, മിക്‌റസുബ്നു ഹഫ്‌സ് തുടങ്ങിയവരാണ് മുശ്‌രികുകളിൽ നിന്നും സാക്ഷികളായി നിന്നത്.
 
കരാറിന്റെ എഴുത്ത് അവസാനിച്ചപ്പോൾ നബി ﷺ തന്റെ അനുയായികളോട് പറഞ്ഞു: ‘നിങ്ങൾ എഴുന്നേൽക്കുക. ബലിമൃഗങ്ങളെ അറുക്കുക. തല മുണ്ഡനം ചെയ്യുക’. പക്ഷേ ആരും എഴുന്നേറ്റില്ല. എന്നാൽ നബി ﷺ തന്റെ ബലിമൃഗത്തെ അറുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തപ്പോൾ സ്വഹാബികളെല്ലാവരും എഴുന്നേറ്റ് ബലി കർമ്മം നിർവ്വഹിക്കുകയും അവർ പരസ്പരം തല മുണ്ഡനം ചെയ്യുകയും ചെയ്തു. വലിയ ദുഃഖത്തിലും മാനസിക പ്രയാസത്തിലുമായിരുന്നു അവർ. മുടി വടിച്ചവർക്ക് മൂന്നു തവണയും വെട്ടിയവർക്ക് ഒരു തവണയുമായി നബി ﷺ പ്രാർത്ഥിക്കുകയുണ്ടായി. (അഹ്‌മദ്: 3311) മുടി വെട്ടാൻ കഴിയാത്തവർക്കുള്ള പ്രായശ്ചിത്വവുമായി ബന്ധപ്പെട്ട ആയത്ത് ഈ സന്ദർഭത്തിലാണ് അവതരിച്ചത്. കഅ്‌ബുബ്നു ഉജ്‌റയുടെ رضي الله عنه വിഷയത്തിലായിരുന്നു അത്. അദ്ദേഹത്തിന്റെ തലയിൽ ശക്തമായ പേനായിരുന്നു. മുഖത്തേക്ക് പോലും കൊഴിഞ്ഞു വീഴുന്ന രൂപത്തിലായിരുന്നു പേനുണ്ടായിരുന്നത്. നബി ﷺ ചോദിച്ചു; താങ്കൾക്ക് പ്രായശ്ചിത്തമായി ഒരു ആടിനെ കൊടുക്കാൻ കഴിയുമോ. അദ്ദേ പറഞ്ഞു: ഇല്ല. നബി പറഞ്ഞു: എങ്കിൽ താങ്കൾ മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. അല്ലെങ്കിൽ ആറു സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക. അര സ്വാഅ്‌ വീതമാണ് ഓരോ സാധുക്കൾക്കും നൽകേണ്ടത്. (ബുഖാരി: 1816. മുസ്‌ലിം: 1201)
 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 65

നബി ചരിത്രം - 65: ഹിജ്റ ആറാം വർഷം [ഭാഗം: 5]

ഹുദൈബിയ സന്ധി. (തുടർച്ച)
 
മുശ്രിക്കുകളുടെ കുതിരപ്പട യോട് ഏറ്റുമുട്ടാനോ യുദ്ധം ചെയ്യാനോ നിൽക്കാതെ മാറിപ്പോകാനായിരുന്നു നബി ﷺ ഉദ്ദേശിച്ചിരുന്നത്. തന്റെ അനുചരന്മാരോടായി നബി ﷺ ഇപ്രകാരം പറഞ്ഞു: മുശ്രിക്കുകൾ നിൽക്കുന്ന വഴി വിട്ടു കൊണ്ട് മറ്റൊരു വഴിയിലൂടെ നമ്മെ കൊണ്ട് പോകാൻ ആർക്കു കഴിയും?. അപ്പോൾ മുസ്ലിംകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞാൻ തയ്യാറാണ്. അങ്ങിനെ അദ്ദേഹം അവരെയും കൊണ്ട് മലയിടുക്കുകൾ വഴി ദുർഘടം പിടിച്ച സ്ഥലത്തു കൂടെ നീങ്ങി. ഈ വഴിയിലൂടെയുള്ള യാത്ര മുസ്ലിംകൾക്ക് വലിയ പ്രയാസമുണ്ടാക്കി. ശേഷം നിരപ്പായ നല്ല താഴ്‌വരയിലേക്ക് അവർ എത്തിച്ചേർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു: അല്ലാഹുവിനോട് ഞങ്ങൾ പാപ മോചന പ്രാർത്ഥന നടത്തുകയും അവനിലേക്ക് ഞങ്ങൾ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു എന്ന് നിങ്ങളെല്ലാവരും പറയുക. സഹാബികൾ അപ്രകാരം പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു : ഇതാണ് ബനൂ ഇസ്രാഈല്യരോടും പണ്ട് പറയാൻ ആവശ്യപ്പെട്ടത്. പക്ഷെ അവരത് പറഞ്ഞില്ല.
 
“നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തു നിന്ന് യഥേഷ്ടം ഭക്ഷിച്ചു കൊള്ളുവിന്‍. തല കുനിച്ചു കൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)”.(ബഖറ:58)
 
ശേഷം മുസ്ലിംകളോട് വലതു ഭാഗത്തേക്ക് പ്രവേശിക്കാൻ നബി ﷺ കല്പിച്ചു. സനിയ്യതുൽ മുറാറിലേക്ക് എത്തിക്കുന്ന വഴിയായിരുന്നു അത്. മക്കയുടെ താഴ്ഭാഗത്ത് കൂടെ ഹുദൈബിയ്യയിലേക്ക് ഇറങ്ങുന്ന വഴിയാണ് സനിയ്യതുൽ മുറാർ. സൈന്യം ആ വഴിയിലൂടെ പ്രവേശിച്ചു. ഖുറൈശികളുടെ കുതിരപ്പട മുസ്ലിം സൈന്യത്തിന്റെ ആദിക്യം കണ്ടപ്പോൾ മറ്റൊരു വഴിയിലൂടെ അവർ മക്കയിലെ ഖുറൈശികളിലേക്ക് മടങ്ങിപ്പോയി.
നബിﷺ യും സ്വഹാബിമാരും സനിയ്യതുൽ മുറാറിലെത്തി. നബിﷺ തന്റെ അനുചരന്മാരോട് ചോദിച്ചു; ആരാണ് സനിയ്യതുൽമുറാറിൽ കയറുക?. അതിൽ വല്ലവനും കയറിയാൽ ബനൂ ഇസ്റാഈല്യരുടെ പാപങ്ങൾ പൊറുക്കപ്പെട്ടതുപോലെ അവന്റെയും പാപങ്ങൾ പൊറുക്കപ്പെടും. ജാബിർ رضي الله عنه പറയുന്നു: ബനൂ ഖസ്റജിൽ പെട്ട ഒരു പടയാളിയാണ് ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ആദ്യമായി കയറിയത്. ശേഷം മറ്റുള്ള ആളുകളും കയറി. അപ്പോൾ നബി ﷺ  പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു പുറത്തു തന്നിരിക്കുന്നു. ചുവന്ന ഒട്ടകത്തിന്റെ ഉടമ ഒഴികെ. അപ്പോൾ ഞങ്ങൾ ആ വ്യക്തിയുടെ അടുത്ത് ചെന്നു. താങ്കൾ വരൂ താങ്കൾക്ക് വേണ്ടി അല്ലാഹുവിന്റെ പ്രവാചകൻ പാപമോചന പ്രാർത്ഥന നടത്തും. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വസ്തു തിരിച്ച് കിട്ടുന്നതാണ് നിങ്ങളുടെ പ്രവാചകൻ എനിക്കു വേണ്ടി പാപമോചന പ്രാർത്ഥന നടത്തുന്നതിനേക്കാൾ എനിക്കിഷ്ടം. തന്റെ നഷ്ടപ്പെട്ടുപോയ വസ്തു (ചുവന്ന ഒട്ടകം) അന്വേഷിച്ചു നടക്കുകയായിരുന്നു അദ്ദേഹം.(മുസ്ലിം 2780)
 
സനിയ്യതുൽ മുറാറിലെത്തിയപ്പോൾ നബിﷺ യുടെ ഒട്ടകം മുട്ടു കുത്തി. അപ്പോൾ സഹാബിമാർ പറഞ്ഞു ഒട്ടകം മുട്ടു കുത്തിയിരിക്കുകയാണ് . നബി ﷺ  പറഞ്ഞു: ഒട്ടകം മുട്ടു കുത്തി ഇരുന്നു പോയതല്ല. ആസ്വഭാവവും അതിനില്ല. മറിച്ച് ആനകളെ തടഞ്ഞു വെച്ചവൻ (അബ്രഹത്തിന്റെ ആനകളെ അല്ലാഹു പറഞ്ഞു വെച്ചതിനെക്കുറിച്ചാണ് പറയുന്നത്) ഒട്ടകത്തെയും തടഞ്ഞു വെച്ചിരിക്കുകയാണ്. ശേഷം നബിﷺ യുടെ അടുക്കൽ ഖുറൈശികൾ വരുകയും പരസ്പരം സംസാരങ്ങളും ചർച്ചകളും നടക്കുകയും ഒടുവിൽ മുസ്‌ലിംകൾക്കും ഖുറൈശികൾക്കുമിടയിൽ സന്ധി എഴുതുകയും ചെയ്തു. ഇമാം ബുഖാരിയുടെ സുദീർഘമായ ഒരു ഹദീസിൽ നമുക്കത് കാണുവാൻ സാധിക്കും. ” മിസ്‌വറുബ്‌നു മഖ്‌റമرضي الله عنه യിൽ നിന്നും മർവാൻ رضي الله عنه ൽ നിന്നും നിവേദനം; അവർ പറയുന്നു: ഹുദൈബിയ്യ കാലത്ത് നബി ﷺ പുറപ്പെട്ടു. വഴിയിൽ എത്തിയപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: ഖാലിദുബ്നുൽവലീദ് തന്റെ കുതിരപ്പടയുമായി വരുന്നുണ്ട്. നിങ്ങൾ വലതു ഭാഗത്തേക്ക് നീങ്ങിക്കൊള്ളുക. അങ്ങിനെ നബിﷺയും സ്വഹാബിമാരും സനിയ്യതുൽ മുറാറിലെത്തിയപ്പോൾ നബിﷺയുടെ ഒട്ടകം മുട്ടു കുത്തി. അപ്പോൾ അപ്പോൾ സ്വഹാബിമാർ പറഞ്ഞു : ഒട്ടകം മുട്ടു കുത്തിയിരിക്കുകയാണ്. നബിﷺ പറഞ്ഞു: ഒട്ടകം മുട്ടു കുത്തിയതല്ല. അങ്ങിനെ ഒരു സ്വഭാവവും അതിനില്ല. മറിച്ച് ആനകളെ തടഞ്ഞവൻ അതിനെയും തടഞ്ഞിരിക്കുകയാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം; അല്ലാഹുവിന്റെ പവിത്രമായ ബഹുമാനിക്കുന്ന ഏതൊരു തീരുമാനം അവർ എന്നോട് ചോദിച്ചാലും ഞാനവർക്ക് നൽകാതിരിക്കില്ല. ശേഷം ഒട്ടകത്തെ വിരട്ടിയപ്പോൾ അത് എണീറ്റു. നബി ﷺ സ്വഹാബി മാരെയും കൊണ്ട് ഹുദൈബിയ്യയുടെ അങ്ങേ അറ്റത്ത് അല്പം വെള്ളമുള്ള സ്ഥലത്തെത്തി. സഹാബിമാർ അവിടെ ചെന്ന് നിന്നു. താമസിയാതെത്തന്നെ വെള്ളം കലക്കമുള്ളതായി. അല്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹാബിമാർ തങ്ങളുടെ ദാഹം പ്രവാചകനോട് പരാതിയായി പറഞ്ഞു. നബി ﷺ തന്റെ ആവനാഴിയിൽ നിന്നും ഒരു അമ്പെടുത്തു. എന്നിട്ട് സഹാബിമാരോട് അത് കിണറ്റിലേക്ക് ഇടുവാൻ പറഞ്ഞു. അല്ലാഹുവാണ് സത്യം; അതിൽ വെള്ളം നിറഞ്ഞു വന്നു.
 
അങ്ങിനെയിരിക്കെ അവരുടെ അടുക്കലേക്ക് ഖുസാഅ ഗോത്രത്തിൽപ്പെട്ട ബുദൈലുബ്നു വറഖാഅ്‌ തന്റെ ഗോത്രത്തിലെ ആളുകളുമായി നബിﷺ  യുടെ അടുക്കലേക്ക് വന്നു. തിഹാമയിലുള്ള നബി ﷺ യുടെ ഉപദേശങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നവരായിരുന്നു അവർ. ബുദൈൽ നബി ﷺ യോട് പറഞ്ഞു: കഅ്‌ബുബ്‌നു ലുഅയ്യ്, ആമിറുബ്നു ലുഅയ്യ് തുടങ്ങിയവർ ഹുദൈബിയ്യക്ക് സമീപം എത്തിയിട്ടുണ്ട്. അവരുടെ കൂടെ വലിയ സമ്പത്തും ആളുകളും ഉണ്ട്. നിങ്ങളുമായി യുദ്ധം ചെയ്യലും കഅ്‌ബയിൽ നിന്ന് നിങ്ങളെ തടയലുമാണ് അവരുടെ ലക്ഷ്യം. അപ്പോൾ നബി ﷺ പറഞ്ഞു. ഞങ്ങൾ ആരുമായും യുദ്ധത്തിന് വന്നതല്ല. ഞങ്ങൾ ഉംറ നിർവഹിക്കാൻ വേണ്ടി വന്നതാണ്. യുദ്ധം ഖുറൈശികളെ കൊണ്ട് അതിരു കഴിഞ്ഞിരിക്കുന്നു. അത് അവരെക്കൊണ്ട് ധൃതി കാണിക്കുന്നു അപ്പോൾ ബുദൈൽ പറഞ്ഞു: താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അവരെ അറിയിക്കാം. അങ്ങിനെ ബുദൈൽ ഖുറൈശികളുടെ സമീപത്തെത്തി. എന്നിട്ട് പറഞ്ഞു: ഞാൻ മുഹമ്മദിന്റെ അടുത്ത് നിന്നാണ് വരുന്നത് അപ്പോൾ ചില വിവര ദോഷികൾ പറഞ്ഞു: മുഹമ്മദിനെക്കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്ല. അപ്പോൾ ഖുറൈശികൾ നിന്നും വക തിരിവുള്ള ചില ആളുകൾ പറഞ്ഞു. മുഹമ്മദ് എന്താണ് പറഞ്ഞത് എന്ന് ഞങ്ങളോട് പറയൂ. മുഹമ്മദ് നബിﷺ  പറഞ്ഞ കാര്യങ്ങളെല്ലാം ബുദൈൽ അവർക്ക് പറഞ്ഞു കൊടുത്തു. അപ്പോൾ ഉർവതുബ്നു മസ്ഊദ് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാനൊരു പിതാവല്ലേ? അവർ പറഞ്ഞു: തീർച്ചയായും. വീണ്ടും ചോദിച്ചു; ഞാനൊരു മകനല്ലേ? അവർ പറഞ്ഞു: അതെ, തീർച്ചയായും. ഉർവ ചോദിച്ചു; എന്നെക്കുറിച്ച് നിങ്ങൾക്ക് വല്ല ആരോപണവും പറയാനുണ്ടോ? അവർ പറഞ്ഞു: ഇല്ല. ഉർവ ചോദിച്ചു; ഉക്കാളക്കാരെ ഞാൻ യുദ്ധത്തിനുവേണ്ടി പ്രേരിപ്പിക്കുകയും എന്നാൽ അവർ എന്നെ എതിർത്തപ്പോൾ ഞാൻ അവരെ ഒഴിവാക്കി എന്റെ കുടുംബത്തെയും മക്കളെയും എന്നെ അനുസരിച്ചവരെയും കൊണ്ട് ഞാൻ വന്നില്ലേ?. അവർ പറഞ്ഞു: അതെ, തീർച്ചയായും. ഉർവ പറഞ്ഞു: എങ്കിൽ ഇതാ കേട്ടോളൂ; മുഹമ്മദ് നിങ്ങളുടെ മുമ്പിൽ വെച്ചിട്ടുള്ളത് നന്മയുടെ തീരുമാനമാണ്. അത് നിങ്ങൾ സ്വീകരിച്ചു കൊള്ളുക. ഞാനും മുഹമ്മദിന്റെ അടുക്കൽ ഒന്നു പോയി വരട്ടെ.
 
അങ്ങാനെ ഉർവ നബി ﷺ യുടെ സമീപത്തെത്തി. നബി ﷺ യോട് സംസാരിക്കാൻ തുടങ്ങി. നേരത്തെ ബുദൈലിനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉർവയോടും നബിﷺ ആവർത്തിച്ചു. ഉർവ പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ ജനതയുടെ കാര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. താങ്കൾക്ക് മുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ച ഒരാളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അല്ല, കാര്യം നേരെ തിരിച്ചാണ് എങ്കിൽ ഇപ്പോൾ താങ്കളുടെ കൂടെയുള്ള ചില ആളുകളൊക്കെയുണ്ടല്ലോ. അവരെല്ലാം നിങ്ങളെ വിട്ട് പോകുന്ന ഒരു ദിവസം വരും. (ആരാരുമില്ലാതെ നിങ്ങൾ ഒറ്റപ്പെടും)( ഇതുകേട്ട് ദേഷ്യം വന്ന) അബൂബക്കർ ഉർവയോട് പറഞ്ഞു: നീ പോയി ലാത്തയുടെ ലിംഗം നക്ക്. ഞങ്ങൾ നബി ﷺ യെ വിട്ട് ഓടിപ്പോവുകയോ?! ഞങ്ങൾ നബിയെ ഉപേക്ഷിക്കുകയോ?!. അപ്പോൾ ഉർവ ചോദിച്ചു; ആരാണാ സംസാരിച്ചത്?. ജനങ്ങൾ പറഞ്ഞു: അത് അബൂബക്കറാണ്. നിനക്ക് ഞാൻ പകരം നൽകിയിട്ടില്ലാത്ത ചില ഉപകാരങ്ങൾ എനിക്ക് നീ നൽകിയിട്ടുണ്ട്. അതില്ലായിരുന്നെങ്കിൽ ഞാൻ നിനക്ക് മറുപടി തരുമായിരുന്നു. ഉർവ നബി ﷺ യോട് സംസാരിച്ചു കൊണ്ടിരുന്നു. സംസാരിക്കുമ്പോഴെല്ലാം നബി ﷺ യുടെ താടിക്ക് കയറിപ്പിടിക്കുകയും ചെയ്തിരുന്നു. നബി ﷺ യുടെ തലക്കരികിൽ പടത്തൊപ്പി ധരിച്ച് ഊരിപ്പിടിച്ച വാളുമായി മുഗീറതുബ്നു ശുഅ്‌ബ നിൽക്കുന്നുണ്ടായിരുന്നു. ഉർവ നബി ﷺ യുടെ താടി പിടിക്കാൻ വേണ്ടി നീങ്ങുമ്പോഴെല്ലാം മുഗീറ رضي الله عنه തന്റെ വാളിന്റെ പിൻ ഭാഗം കൊണ്ട് ഉണ്ട് ഉർവയുടെ കൈക്കു കുത്തുമായിരുന്നു. എന്നിട്ട് പറയും: അല്ലാഹുവിന്റെ പ്രവാചകന്റെ താടിയിൽ നിന്നും കൈ മാറ്റടോ. ഉർവ തന്റെ തല ഉയർത്തിക്കൊണ്ട് ചോദിച്ചു ആരാണിത്?. ജനങ്ങൾ പറഞ്ഞു: അത് മുഗീറതുബ്നു ശുഅ്‌ബ رضي الله عنه യാണ് . 
 
ഉർവ: ചതിയാ, നിന്റെ ചതിക്ക് വേണ്ടിയായിരുന്നില്ലേ ഞാൻ ഒരുപാട് കാലം ഓടി നടന്നത്. (മുഗീറ തന്റെ ജാഹിലിയ്യാ കാല ഘട്ടത്തിൽ ഒരു സമൂഹത്തിന് പിറകെ കൂടുകയും അവരെ കൊലപ്പെടുത്തുകയും അവരുടെ സമ്പത്ത് കൈവശപ്പെടുത്തുകയും അതിനു ശേഷം വന്ന് പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തതായിരുന്നു) ഇത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: മുഗീറയുടെ ഇസ്ലാമിനെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം എടുത്ത പണവുമായി എനിക്ക് ബന്ധമില്ല. ശേഷം ഉർവ മുഹമ്മദ് നബി ﷺ യുടെ കൂടെയുള്ള ആളുകളെയൊക്കെ ഒന്നു നോക്കി. അല്ലാഹു തന്നെയാണ് സത്യം മുഹമ്മദ് നബി ﷺ തുപ്പുമ്പോൾ അത് ഏതെങ്കിലും സ്വഹാബിമാരുടെ കൈകളിലാണ് വീഴുന്നത്. എന്നിട്ട് അവർ അതു കൊണ്ട് തങ്ങളുടെ മുഖവും ശരീരവും തുടക്കുന്നു. മുഹമ്മദ് നബി ﷺ എന്തെങ്കിലും കല്പിച്ചാൽ അത് പ്രാവർത്തികമാക്കാൻ അവർ ധൃതി കാണിക്കുന്നു. മുഹമ്മദ് നബി ﷺ വുളൂഅ് ചെയ്താൽ ആ വുളൂഇന്റെ വെള്ളത്തിനു വേണ്ടി അവർ തിക്കും തിരക്കും കൂട്ടുന്നു. മുഹമ്മദ് നബിﷺ അവരോട് സംസാരിച്ചാൽ അവർ തങ്ങളുടെ ശബ്ദങ്ങൾ താഴ്ത്തുന്നു. മുഹമ്മദ് നബിﷺയോടുള്ള ബഹുമാനത്താൽ ആരും നബിﷺയിലേക്ക് തുറിച്ചു നോക്കുന്നു പോലുമില്ല.
 
ഉർവ തന്റെ അനുയായികളുടെ അടുക്കലേക്ക് മടങ്ങിപ്പോയി. എന്നിട്ട് പറഞ്ഞു അല്ലയോ സമൂഹമേ, അല്ലാഹുവാണ് സത്യം; ഒരുപാട് രാജാക്കന്മാരുടെ അടുത്ത് ഞാൻ ചെന്നിട്ടുണ്ട്. കൈസറിന്റെയും കിസ്റയുടെയും നജ്ജാശിയുടെയും അടുത്ത് ഞാൻ ചെന്നിട്ടുണ്ട്. അല്ലാഹുവാണ് സത്യം; മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ ബഹുമാനിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ അനുയായികൾ ബഹുമാനിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം; മുഹമ്മദ് ഒന്നു തുപ്പിയാൽ….(അവിടെ കണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു) വളരെ നല്ല ഒരു അഭിപ്രായം മുഹമ്മദ് നമ്മുടെ മുമ്പിൽ വെച്ച് തന്നിട്ടുണ്ട്. അത് നാം സ്വീകരിക്കുക. ഇത് കേട്ട മാത്രയിൽ കിനാന ഗോത്രത്തിൽ പെട്ട ഒരു വ്യക്തി പറഞ്ഞു: എന്നെ ഒന്നു വിടൂ. ഞാൻ മുഹമ്മദിന്റെ അടുക്കലേക്ക് ചെല്ലട്ടെ. ഖുറൈശികൾ പറഞ്ഞു: ചെന്നോളൂ. അയാൾ മുഹമ്മദ് നബിﷺയുടെയും സ്വഹാബിമാരുടെയും അടുക്കലേക്ക് എത്തിയപ്പോൾ മുഹമ്മദ് നബി ﷺ പറഞ്ഞു: ഇന്ന വ്യക്തി ഇതാ വന്നിരിക്കുന്നു. ബലി മൃഗങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ബലി മൃഗങ്ങളെ അയാൾക്ക് നേരെ അയച്ചു കൊള്ളുക. സ്വഹാബികൾ അപ്രകാരം ചെയ്തു. സ്വഹാബികൾ കിനാന ഗോത്രക്കാരനെ സ്വീകരിച്ചു. അവർ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട് കിനാന ഗോത്രക്കാരൻ പറഞ്ഞു: സുബ്ഹാനള്ളാ! ഈ ആളുകളെ ഒരിക്കലും കഅ്‌ബയെത്തൊട്ട് തടയാൻ പാടില്ല. അയാൾ തന്റെ അനുയായികളിലേക്ക് മടങ്ങിച്ചെന്ന് കൊണ്ട് പറഞ്ഞു: അടയാളം വെക്കപ്പെട്ട ബലിമൃഗങ്ങളെ ഞാൻ കണ്ടു. കഅ്‌ബയെത്തൊട്ട് അവരെ തടയണമെന്ന അഭിപ്രായം എനിക്കില്ല. ഇതു കേട്ട മാത്രയിൽ അവരുടെ കൂട്ടത്തിൽ നിന്ന് മിക്റസുബ്നു ഹഫ്സ് എന്ന വ്യക്തി എണീറ്റു. എന്നിട്ട് പറഞ്ഞു: എന്നെ മുഹമ്മദിന്റെ അടുക്കലേക്കു പോകാൻ അനുവദിക്കണം. ഖുറൈശികൾ പറഞ്ഞു: ചെന്നോളൂ.
മിക്റസ് അവിടെയെത്തിയപ്പോൾ നബി ﷺ പറഞ്ഞു: വളരെ നീചനായ വ്യക്തിയാണ് ഇയാൾ. അയാൾ നബിﷺയോട് സംസാരിക്കാൻ തുടങ്ങി. സംസാരിച്ചു കൊണ്ടിരിക്കെ സുഹൈലുബ്നു അംറ് അവിടെ കടന്ന് വന്നു. (മഅ്‌മർ പറയുന്നു: ഇക്രിമ യിൽ നിന്നും അയ്യൂബ് എനിക്ക് പറഞ്ഞു തന്നു) സുഹൈലുബ്നു അംറ് വന്നപ്പോൾ നബി ﷺ പറഞ്ഞു: ഇനി നിങ്ങളുടെ കാര്യങ്ങൾ എല്ലാം എളുപ്പമായിരിക്കും.(മഅ്‌മർ പറയുന്നു: സുഹ്‌രി തന്റെ ഹദീസിൽ പറഞ്ഞിരിക്കുന്നു)
 
സുഹൈൽ വന്നപ്പോൾ ഇപ്രകാരം പറഞ്ഞു. ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ ഒരു കരാർ എഴുതാൻ ആവശ്യമായത് കൊണ്ടു വരൂ. നബി ﷺ തന്റെ എഴുത്തുകാരനെ വിളിച്ചു. എഴുതാൻ ആവശ്യമായത് നബി ﷺ പറഞ്ഞു കൊടുത്തു. ‘ബിസ്മില്ലാഹിർറഹ്മാനിർറഹീം’ 
സുഹൈൽ: റഹ്മാൻ എന്താണെന്ന് ഞങ്ങൾക്കറിയില്ല. നിങ്ങൾ മുമ്പ് എഴുതാറുള്ളത് പോലെ ബിസ്മിക അല്ലാഹുമ്മ എന്ന് എഴുതിക്കൊള്ളുക. അപ്പോൾ മുസ്ലിംകൾ പറഞ്ഞു: ബിസ്മില്ലാഹിറഹ്മാനിറഹീം എന്നല്ലാതെ ഞങ്ങൾ എഴുതുകയില്ല.
നബി ﷺ : ബിസ്മിക അല്ലാഹുമ്മ എന്ന് എഴുതി കൊള്ളുക. ശേഷം മുഹമ്മദ് നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദുമായി ഉണ്ടാക്കുന്ന കരാർ ആകുന്നു ഇത്’. അപ്പോൾ സുഹൈൽ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കഅ്‌ബയിൽ നിന്നും നിങ്ങളെ തടയുകയോ നിങ്ങളുമായി യുദ്ധത്തിന് വരികയോ ചെയ്യുമായിരുന്നില്ല. അതു കൊണ്ട് അബ്‌ദുല്ലയുടെ മകൻ മുഹമ്മദ് എന്ന് എഴുതിക്കൊള്ളുക. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാകുന്നു. നിങ്ങളെന്നെ നിഷേധിച്ചാലും ശരി. (നിങ്ങൾ പറഞ്ഞതുപോലെ) മുഹമ്മദുബ്നു അബ്ദില്ല എന്ന് എഴുതിക്കൊള്ളുക. -സുഹ്‌രി പറയുന്നു- അല്ലാഹുവിന്റെ പവിത്രമായവയെ ബഹുമാനിക്കുന്ന രൂപത്തിലുള്ള ഉള്ള ഏത് അഭിപ്രായങ്ങൾ അവർ പറഞ്ഞാലും ഞാനത് അംഗീകരിക്കും എന്ന് മുഹമ്മദ് നബിﷺ പറഞ്ഞതിന്റെ ഉദ്ദേശം ഇതാകുന്നു. കരാറിന്റെ ഭാഗമായി നബിﷺ പറഞ്ഞു കൊടുത്തു; ഞങ്ങളെ കഅ്‌ബയിലേക്ക് ഉംറക്ക് വേണ്ടി വിടണം (കഅ്‌ബക്കും ഞങ്ങൾക്കുമിടയിൽ വിട്ടേക്കൂ) (ബുഖാരി: 2731)

ഹുദൈബിയ്യാ ദിവസം ജനങ്ങൾക്ക് ദാഹിച്ചു. അസർ നമസ്കാരത്തിന് വുളൂഅ് ചെയ്യാൻ വെള്ളം ഉണ്ടായിരുന്നില്ല. നബി ﷺ തന്റെ കൈയ്യിലുണ്ടായിരുന്ന പാത്രത്തിൽ കൈ വെച്ചു. നബി ﷺ യുടെ വിരലുകൾക്കിടയിലൂടെ അരുവി കണക്കേ വെള്ളം പൊട്ടിപ്പുറപ്പെടുന്ന അത്ഭുതമാണ് സ്വഹാബികൾ കണ്ടത്. ജാബിർ رضي الله عنه പറയുന്നു: ഞങ്ങൾ 1500 പേരുണ്ടായിരുന്നു. ഞങ്ങൾ ഒരു ലക്ഷം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്ക് വെള്ളം മതിയാകുമായിരുന്നു. (ബുഖാരി: 4152)
 
ഫദ്‌ലുല്‍ ഹഖ് ഉമരി