നബി ചരിത്രം – 55

നബി ചരിത്രം - 55: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 05]

നബിﷺയും ജുവൈരിയ رضی اللہ عنھا യും തമ്മിലുള്ള വിവാഹം.

ബനുൽ മുസ്തലഖിൽ നിന്നും ലഭിച്ച ബന്ധികളെ വിഹിതം വെച്ചപ്പോൾ ജുവൈരിയയെ ലഭിച്ചത് സാബിത്ബ്നു ഖൈസ്ബ്നു ശിമാസിرضي الله عنهനായിരുന്നു. ശേഷം അദ്ദേഹവുമായി മോചന കരാർ എഴുതുകയും ചെയ്തു. അതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. നബിﷺ അവരെ വിവാഹം കഴിച്ചതോടു കൂടി ബനുൽ മുസ്തലഖിൽ നിന്നും ബന്ദികളായി വെച്ചിട്ടുള്ള എല്ലാവരെയും സ്വഹാബികൾ മോചിപ്പിച്ചു. അതു കൊണ്ടു തന്നെ ഈ വിവാഹം അവർക്ക് വലിയ ബറകതുള്ളതായി മാറുകയും ചെയ്തു.(അഹ്‌മദ്: 25833)

ജുവൈരിയرضی اللہ عنھاയെ നബിﷺ വിവാഹം കഴിക്കുമ്പോൾ അവർക്ക് 20 വയസ്സ് പ്രായമായിരുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന മഹതികളിൽ പെട്ടവരായിരുന്നു അവർ. ജുവൈരിയرضی اللہ عنھاയിൽ നിന്നും നിവേദനം. ഒരുദിവസം രാവിലെ സുബഹി നമസ്കരിച്ച ശേഷം തന്റെ പള്ളിയിൽ തന്നെ ഇരിക്കവേ വീട്ടിൽ നിന്നും നബിﷺ ഇറങ്ങിപ്പോയി. ളുഹാ സമയം ആയ ശേഷം നബിﷺ തിരിച്ചു വന്നപ്പോഴും ജുവൈരിയرضی اللہ عنھا അവിടെത്തന്നെ ഇരിക്കുകയായിരുന്നു. നബിﷺ ചോദിച്ചു. ഞാൻ നിന്നെ വിട്ടു പോയത് മുതൽ ഇവിടെത്തന്നെ ഇരിക്കുകയാണോ? അവർ പറഞ്ഞു: അതെ. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ നിന്നെ വിട്ടു പോയതിനു ശേഷം നാലു വചനങ്ങൾ മൂന്നു തവണ ചൊല്ലി. നീ ഇത്രയും നേരം ചൊല്ലിയതിനെക്കാളെല്ലാം കനം തൂങ്ങുന്നതാകുന്നത് അത്. ശേഷം നബിﷺ ഇപ്രകാരം പറഞ്ഞു കൊടുത്തു: “സുബ്ഹാനല്ലാഹി വബിഹംദിഹി അദദ ഖൽഖിഹി വ രിളാ നഫ്സിഹി വ സിനത അർശിഹി വ മിദാദ കലിമാതിഹി.(മുസ്ലിം: 2726)

ഹിജ്റ അമ്പതാം വർഷത്തിലാണ് ആണ് ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ ബിൻതുൽഹാരിസ്رضی اللہ عنھا വഫാതാകുന്നത്. മുആവിയതു ബ്നു അബീ സുഫിയാനിرضي الله عنهന്റെ ഭരണ കാല ഘട്ടമായിരുന്നു അത്. മരിക്കുമ്പോൾ അവർക്ക് 65 വയസ്സായിരുന്നു. ജുവൈരിയرضی اللہ عنھا യുമായുള്ള നബിﷺയുടെ വിവാഹം കാരണത്താൽ ബനുൽ മുസ്തലഖിലെ ഒരുപാട് ആളുകൾക്ക് അല്ലാഹു ഇസ്ലാമിലേക്ക് ഹിദായത്ത് നൽകി. അവരുടെ പിതാവ് ഹാരിസും ഇസ്ലാം സ്വീകരിച്ചു. അദ്ദേഹമാണ് പിന്നീട് തന്റെ ജനതയിലേക്ക് ചെന്നു കൊണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതും ആ ജനത ഇസ്ലാം സ്വീകരിക്കുന്നതും.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 54

നബി ചരിത്രം - 54: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 04]

ഒരു നുണക്കഥ.

മുസ്‌ലിംകൾക്കിടയിൽ ഫിത്നകൾ ഉണ്ടാക്കുക എന്ന ലക്ഷ്യം നടക്കാതെ പോയപ്പോൾ മുനാഫിക്കുകൾ സ്വീകരിച്ച രണ്ടാമത്തെ ഒരു മാർഗ്ഗമായിരുന്നു നബിയുടെ പത്നി ഉമ്മുൽ മുഅ്മിനീൻ ആയിഷرضی اللہ عنھاയെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുക എന്നുള്ളത്. “വാഖിഅതുൽ ഇഫ്ക്” എന്ന പേരിൽ ഇത് പ്രസിദ്ധമാണ്. ആ സംഭവത്തിന്റെ പൂർണ്ണ രൂപം ആയിഷرضی اللہ عنھا ഇപ്രകാരം വിശദീകരിക്കുന്നു:

“നബിﷺ യാത്ര പുറപ്പെടാൻ ഉദ്ദേശിച്ചാൽ തന്റെ ഭാര്യമാർക്കിടയിൽ നറുക്ക് ഇടാറുണ്ടായിരുന്നു. ആർക്കാണോ നറുക്കു വീണത് അവർ നബിﷺയുടെ കൂടെ യാത്ര ചെയ്യും. നബിﷺ നയിച്ച ഒരു യുദ്ധത്തിനു(ബനുൽ മുസ്തലഖ്) വേണ്ടി പുറപ്പെടുമ്പോൾ ഞങ്ങൾക്കിടയിൽ നറുക്കിടുകയും അങ്ങിനെ എനിക്ക് നറുക്ക് വീഴുകയും ചെയ്തു. ഞാൻ നബിയോടൊപ്പം പുറപ്പെട്ടു. ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനു ശേഷമായിരുന്നു ഇത്. ഒട്ടകക്കട്ടിലിൽ ആയിരുന്നു എന്നെ വഹിച്ചിരുന്നത്. ഒട്ടക കട്ടിലിനോട് കൂടി തന്നെ എന്നെ ഇറക്കി വെക്കുകയും ചെയ്യും. അങ്ങിനെ ഞങ്ങൾ പോയി പോയി യുദ്ധം അവസാനിച്ചു തിരിച്ചു വരുമ്പോൾ മദീനയുടെ സമീപത്തെത്തി. രാത്രി അവിടെ വിശ്രമിക്കാൻ ഇറങ്ങുകയും ഞാനെന്റെ ഒട്ടക കട്ടിലിൽ നിന്നും എഴുന്നേറ്റു സ്വകാര്യ ആവശ്യങ്ങൾക്കായി പോവുകയും ചെയ്തു.

തിരിച്ചു വന്നപ്പോൾ എന്റെ മാല നഷ്ടപ്പെട്ടിരുന്നു. ഞാൻ വീണ്ടും അത് തേടിപ്പോയി. തിരിച്ചു വന്നപ്പോൾ അപ്പോൾ സൈന്യം അവിടെ നിന്നും മദീനയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാൻ ഇരുന്ന ഒട്ടകക്കട്ടിൽ അവർ ഒട്ടകപ്പുറത്ത് എടുത്തു വച്ചിരുന്നു. ഞാൻ അതിനകത്ത് ഉണ്ടെന്ന ധാരണയോടു കൂടിയാണ് അവർ അങ്ങിനെ ചെയ്തത്. വളരെ കുറച്ചു മാത്രം ഭക്ഷണം കഴിച്ചിരുന്ന കാരണത്താൽ ശാരീരിക ഭാരം ഉണ്ടായിരുന്നില്ല. ആളുകൾ ഒട്ടകക്കട്ടിൽ എടുത്തു വെച്ചപ്പോൾ ഭാരക്കുറവ് കാരണം അറിഞ്ഞതുമില്ല. പ്രായം കുറഞ്ഞ കുട്ടിയായിരുന്നു അന്ന് ഞാൻ. അവർ ഒട്ടകത്തെയും തെളിച്ചു മദീനയിലേക്ക് പോയി. സൈന്യം പോയപ്പോൾ എനിക്ക് എന്റെ മാല തിരിച്ചു കിട്ടി. ആളുകൾ താമസിച്ച സ്ഥലത്ത് ഞാൻ അന്വേഷിച്ചപ്പോൾ അവിടെ ആരെയും കണ്ടില്ല. അപ്പോൾ അവർ എന്നെ അന്വേഷിച്ചു തിരിച്ചു വരുമെന്ന വിശ്വാസത്താൽ ഞാൻ താമസിക്കാൻ ഇറങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചു ചെന്നു. അവിടെയുള്ള എന്റെ ഇരുത്തം ദീർഘിച്ചപ്പോൾ എനിക്ക് ഉറക്കം വരികയും ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു.

സ്വഫ്‌വാനുബ്നു മുഅത്വرضي الله عنهലും ദക്‌വാനും സൈന്യത്തിന്റെ പിറകിലായിരുന്നു വന്നിരുന്നത്. വളരെ ഇരട്ടിയാണ് അവർ വന്നിരുന്നത്. എന്റെ അടുക്കൽ എത്താറായപ്പോൾ നേരം പുലരാറായിരുന്നു. സഫ്‌വാൻرضي الله عنه എന്റെ അടുക്കൽ എത്തിയപ്പോൾ എന്നെ തിരിച്ചറിഞ്ഞു. കാരണം ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഉണർന്നു. ഉടനെ എന്റെ ജിൽബാബ് കൊണ്ട് ഞാൻ മുഖം മറച്ചു. അല്ലാഹുവാണ് സത്യം, ഒരു വാക്കുപോലും അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന വാക്കല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് ഞാൻ കേട്ടിട്ടുമില്ല. അദ്ദേഹം തന്റെ ഒട്ടകത്തെ മുട്ട് കുത്തിച്ചു തരികയും ഞാൻ അതിന്റെ പുറത്ത് കയറി ഇരിക്കുകയും ചെയ്തു. അദ്ദേഹം ഒട്ടകത്തെയും നയിച്ചു നടന്നു. അങ്ങിനെ ഉച്ച സമയത്ത് ഞങ്ങൾ സൈന്യത്തോടൊപ്പം എത്തിച്ചേർന്നു. (ഇതാണ് പിന്നീട് പലരും പലതും പറഞ്ഞു പ്രചരിപ്പിച്ചത്) അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂൽ ആയിരുന്നു അപവാദ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. മദീനയിൽ എത്തിയതിനു ശേഷം ഒരു മാസത്തോളം ഞാൻ പ്രയാസം ബാധിച്ചു കിടന്നു. ജനങ്ങളാകട്ടെ അപവാദ പ്രചരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു. (ബുഖാരി: 4750)

എന്നാൽ ആയിഷ നിരപരാധിയാണെന്ന് തെളിയിച്ചുകൊണ്ട് 16 വചനങ്ങളാണ് അല്ലാഹു അവതരിപ്പിച്ചത്. സൂറത്തുന്നൂറിൽ നമുക്കത് കാണുവാൻ സാധിക്കും (11-26)

11 – തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്‌.
12 – നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?
13 – അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.
14 – ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
15 – നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
16 – നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
17 – നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.
18 – അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
19 – തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
20 – അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?
21 – സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
22 – നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
23 – പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്‌.
24 – അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) .
25 – അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്‌. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.
26 – ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

ആയിഷرضی اللہ عنھا നിരപരാധിയാണ് എന്ന ആയത്ത് ഇറങ്ങിയപ്പോൾ നബിﷺ പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ വെച്ചു കൊണ്ട് ജനങ്ങളോട് ഒരു പ്രസംഗം നടത്തി. ഈ വിഷയത്തിൽ ഇറങ്ങിയ ഖുർആനിക വചനങ്ങൾ ഓതി കേൾപ്പിച്ചു കൊടുത്തു. ആയിഷയെക്കുറിച്ചുള്ള رضی اللہ عنھا അപരാദം പ്രചരിപ്പിച്ച ആളുകളിൽ പെട്ട മിസ്ത്വഹുബ്നു അസാസ, ഹസ്സാനുബ്നു സാബിത്, ഹംന ബിൻതു ജഹ്‌ശ് തുടങ്ങിയവർക്ക് 80 അടി വീതം ശിക്ഷ നടപ്പിലാക്കി. (അഹ്‌മദ്: 24066. അബൂദാവൂദ്: 4744)

സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷാ വിധിയാണ് ഇത്. അബ്ദുല്ലാഹിബിനു ഉബയ്യുബ്നു സലൂലിന് ശിക്ഷ നൽകിയതായി കുറ്റമറ്റതായ തെളിവുകളിൽ കാണുന്നില്ല.
ബദ്റിൽ പങ്കെടുത്ത സഹാബിയും അബൂബക്കറിന്റെ കുടുംബക്കാരനും മുഹാജിറും ആയിരുന്നു മിസ്തഹ്ബ്നു അസാസرضي الله عنه. ദരിദ്രനായിരുന്നതിനാൽ അബൂബക്കർرضي الله عنه സാമ്പത്തികമായി ഏറെ സഹായിക്കുകയും ചെയ്തിരുന്നു അദ്ദേഹത്തെ. എന്നാൽ സ്വന്തം മകളെക്കുറിച്ച് ഇങ്ങിനെയുള്ള ഒരു ആരോപണം വന്നപ്പോൾ ഇനി ഞാൻ മിസ്ത്വഹിന് ഒന്നും നൽകുകയില്ല എന്ന് അബൂബക്കർرضي الله عنه ശപഥം ചെയ്തു. എന്നാൽ ഈ നടപടി ശരിയായില്ല എന്ന് സൂചിപ്പിച്ചു കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിച്ചു

“നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”.(നൂർ: 22)

ഈ ആയത്തിന്റെ അവതരണത്തോടു കൂടി അബൂബക്കർرضي الله عنه തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

ഒരു മാസത്തിനു ശേഷം സംശയങ്ങളുടെയും മുറു മുറുപ്പിന്റെയും കാർമേഘങ്ങൾ മദീനയുടെ അന്തരീക്ഷത്തിൽ നിന്നും നീങ്ങിത്തുടങ്ങി. കപടവിശ്വാസികൾ അങ്ങര അറ്റം നിന്ദിതരുമായി. ഈ സംഭവത്തിന് ശേഷം അവർ വല്ലാതെ തല പൊക്കിയിട്ടില്ല. ഇതിനു ശേഷം ഇബ്നു ഉബയ്യ് എന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ അവരുടെ കൂട്ടത്തിൽ പെട്ട ആളുകൾ തന്നെ അയാളെ ആക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി. ഇതു കണ്ടപ്പോൾ നബിﷺ ഉമറിرضي الله عنهനോട് പറഞ്ഞു: ഇപ്പോൾ എങ്ങനെയുണ്ട് ഉമർﷺ?!. അന്നു നീ ചോദിച്ചല്ലോ, ഞാനയാളെ കൊല്ലട്ടെ എന്ന്. നീയെങ്ങാനും അന്ന് അയാളെ കൊന്നിരുന്നെങ്കിൽ അവരുടെ ആളുകൾ ശക്തി പ്രാപിക്കുമായിരുന്നു. ഉമർﷺ പറഞ്ഞു: അതെ, അല്ലാഹുവാണ് സത്യം, എന്റെ തീരുമാനങ്ങളെക്കാൾ ബർകത്തുള്ള തീരുമാനങ്ങളാണ് നബിﷺയുടെ തീരുമാനങ്ങളെന്ന് എനിക്ക് ബോധ്യമായി.

കപട വിശ്വാസികളിൽ നിന്നും നബിﷺക്കു കാണാൻ കഴിഞ്ഞ ജാഹിലിയ്യാ കാലഘട്ടത്തിലെ ഫിത്നകളുടെയും പരീക്ഷണങ്ങളുടെയും പുനർജന്മമായിരുന്നു സത്യത്തിൽ ഈ അപവാദ പ്രചരണം. എന്നാൽ അല്ലാഹു അതിന്റെ യാഥാർത്ഥ്യങ്ങളെ വെളിക്കു കൊണ്ടു വന്നു. അതിലൂടെ നബിﷺയുടെ വ്യക്തിത്വത്തിന് യശസ്സ് കൂടി. ഏതൊരു വിഷയത്തിലും വഹ്‌യിന്റെ മുമ്പിലുള്ള നബിﷺയുടെ വിനയത്തിന്റെ മഹിമ വർദ്ധിച്ചു.(അൽ കഹ്ഫ്: 10)
28 ദിവസമാണ് ഈ യുദ്ധത്തിനു വേണ്ടി നബിﷺ മദീനയിൽ നിന്നും വിട്ടു നിന്നത്. റമദാനിന്റെ തുടക്കത്തിൽ നബി മദീനയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 53

നബി ചരിത്രം - 53: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 03]

ബനുൽ മുസ്തലഖ് യുദ്ധം .

ഖുസാഅ ഗോത്രത്തിന്റെ ഉപവിഭാഗമാണ് ബനുൽ മുസ്തലഖ്. അൽമുറൈസീഅ്‌ യുദ്ധം എന്നും ഇത് അറിയപ്പെടുന്നു. ബനൂ ഖുറാഅയുടെ ഒരു ജല സംഭരണിയുള്ള സ്ഥലമാണ് മുറൈസീഅ്‌. ശഅ്ബാൻ മാസത്തിലാണ് ഈ യുദ്ധം നടന്നത്.
മുസ്ലിംകൾക്കു ഉഹ്ദിൽ ഏറ്റ പരാജയം കണക്കിലെടുത്ത് ബനുൽ മുസ്‌ത്വലഖിലെ ചില അറബികൾ മുസ്‌ലിംകൾക്കെതിരെ അതിക്രമങ്ങൾ പ്രവർത്തിക്കാൻ ധൈര്യം കാണിച്ചു എന്നതാണ് ഈ യുദ്ധത്തിന്റെ കാരണം.

ബനുൽ മുസ്തലഖിന്റെ നേതാവായ ഹാരിസുബ്നു അബീ ളറാർ ചില ആളുകളെ തന്റെ കൂടെ കൂട്ടി. ആയുധങ്ങൾ എടുത്തു. എന്നിട്ട് തന്റെ സമീപ ഗോത്രങ്ങളെ മദീനക്കെതിരെ അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ചു. ഇസ്ലാമിന്റെ സന്ദേശങ്ങൾ എത്തപ്പെട്ട ഗോത്രങ്ങളായിരുന്നു ഇവയെല്ലാം. മാത്രവുമല്ല ഉഹ്ദ് യുദ്ധത്തിൽ മുശ്രിക്കുകൾക്കൊപ്പം മുസ്‌ലിംകൾക്കെതിരെ ഇവർ പങ്കെടുത്തിട്ടുമുണ്ട്. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ വിഷയങ്ങളുടെ വസ്തുത അറിയുന്നതിന് വേണ്ടി ബുറൈദതുബ്നു ഹുസ്വൈബിرضي الله عنهനെ അവരിലേക്ക് അയച്ചു.

അദ്ദേഹം ബനുൽ മുസ്തലഖിൽ എത്തുകയും ഹാരിസിനെയും അയാളുടെ അനുയായികളെയും കാണുകയും സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് അവർ മദീനക്കെതിരെ വലിയ സംഘത്തെ ഒരുക്കി വെച്ചിരിക്കുന്നു എന്ന് അറിഞ്ഞത്. ബനുൽ മുസ്തലഖുകാർ ബുറൈദയോرضي الله عنهട് ചോദിച്ചു; നിങ്ങളാരാണ്? അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളുടെ ജനതയിൽ പെട്ട ഒരാളാണ്. മുഹമ്മദിനെതിരെ നിങ്ങൾ ആളുകളെ സംഘടിപ്പിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ്. ഞാനും എന്നെ അനുസരിക്കുന്നവരും എന്റെ ജനതയോടൊപ്പം ഉണ്ടാകും. അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി മുഹമ്മദിന്റെ അടിത്തറ തന്നെ മുറിച്ചു കളയാം. അപ്പോൾ ബനുൽ മുസ്തലഖിന്റെ നേതാവായ ഹാരിസ് പറഞ്ഞു: ഞങ്ങൾ അതിനു തയ്യാറാണ്. അതു കൊണ്ട് കാര്യങ്ങൾ വേഗമാകട്ടെ. അപ്പോൾ ബുറൈദ പറഞ്ഞു: ഞാനിപ്പോൾ യാത്രയാവുകയാണ്. എന്റെ ജനതയുമായി ഞാൻ നിങ്ങളിലേക്ക് വരും. ഇതു കേട്ടപ്പോൾ ബനുൽ മുസ്തലഖ് കാർക്ക് സന്തോഷമായി. ബുറൈദ വേഗത്തിൽ മദീനയിലേക്ക് മടങ്ങുകയും നബിﷺയോട് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.

നബി ജനങ്ങളെ ഒരുമിച്ചു കൂട്ടി. വളരെ പെട്ടെന്ന് ബനുൽ മുസ്ത്വലഖിലേക്ക് പുറപ്പെട്ടു. 700 യോദ്ധാക്കളായിരുന്നു കൂടെയുണ്ടായിരുന്നത്. 30 കുതിരകൾ ഉണ്ടായിരുന്നു. കുറെ മുനാഫിഖുകളും കൂടെ പുറപ്പെട്ടിരുന്നു. അവരുടെ നേതാവായി അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും ഉണ്ടായിരുന്നു. ശഅ്ബാൻ മാസത്തിലെ രണ്ടു ദിവസം കഴിഞ്ഞതിനു ശേഷമായിരുന്നു അവരുടെ യാത്ര. മദീനയുടെ ചുമതല നബിﷺ സൈദ്ബ്നു ഹാരിസرضي الله عنهയെ ഏൽപ്പിച്ചു.
ബനുൽ മുസ്ത്വലഖിന്റെ നേതാവായ ഹാരിസ് നബിﷺയുടെ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ഒരു ചാരനെ നിയോഗിച്ചിരുന്നു. വഴിയിൽ വെച്ച് നബി അയാളെ കണ്ടുമുട്ടി. ശത്രു സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അയാളോട് ചോദിച്ചു. പക്ഷേ ഒന്നും മറുപടി പറഞ്ഞില്ല. നബിﷺ അയാൾക്ക് മുമ്പിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഇസ്‌ലാം സ്വീകരിക്കാൻ അയാൾ തയ്യാറായില്ല. അതു കൊണ്ടു തന്നെ ഒരു ചാരൻ എന്ന നിലയ്ക്ക് ഉമറുബ്നുൽ ഖത്താബിرضي الله عنهനോട് അയാളെ കൊലപ്പെടുത്താൻ പറഞ്ഞു.

മുഹമ്മദ് നബിﷺയുടെ പുറപ്പെടലും തന്റെ ചാരന്റെ കൊല്ലപ്പെടലും ഹാരിസ് അറിഞ്ഞപ്പോൾ അവർക്ക് വലിയ പ്രയാസം ഉണ്ടായി. ശക്തമായ ഭയം അവരെ പിടി കൂടുകയും ചെയ്തു. ഇതോടെ അവരുടെ കൂടെ ഉണ്ടായിരുന്ന അറബികൾ അവരിൽ നിന്നും വിട്ടു പോയി. നബിﷺ മുറൈസീഇൽ എത്തിയപ്പോൾ ബനുൽ മുസ്തലഖിൽ നിന്നും യുദ്ധത്തിനായി ഒരുങ്ങിനിൽക്കുന്നവരോട് യുദ്ധം ചെയ്തു. അവരുടെ ജല സംഭരണിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന കന്നുകാലികളെ പിടികൂടി. കുട്ടികളെ ബന്ദികളാക്കി. അന്നാണ് നബിﷺക്ക് ജുവൈരിയയെ رضی اللہ عنھا ലഭിക്കുന്നത്. ഹാരിസിന്റെ മകളായിരുന്നു ജുവൈരിയ (ബുഖാരി: 2541 മുസ്ലിം: 1730)
നബിയുടെ കല്പനപ്രകാരം ബന്ധികളെ ഒരുമിച്ചു കൂട്ടി. അവരുടെ ചുമതല ബുറൈദതുബ്നുൽ ഹുസൈബിرضي الله عنهനെ ഏൽപ്പിച്ചു. ഒട്ടകങ്ങൾ, ആടുകൾ, ആയുധങ്ങൾ, മറ്റു വിഭവങ്ങൾ തുടങ്ങി യുദ്ധാർജിത (ഗനീമത്) സ്വത്തായി ലഭിച്ച എല്ലാം ഒരുമിച്ചു കൂട്ടി. അവയുടെ സംരക്ഷണ ചുമതല നബിയുടെ ഭൃത്യനായിരുന്ന ശുഖ്റാൻرضي الله عنه എന്ന സഹാബിയെ ഏൽപ്പിച്ചു. ചെറിയ കുട്ടികളെ മറ്റൊരു ഭാഗത്തും ഒരുമിച്ചു കൂട്ടി.

2000 ഒട്ടകങ്ങളായിരുന്നു അന്ന് ലഭിച്ചത്. 5000 ആടുകളും ബന്ധികളായി 100 പേരും ഉണ്ടായിരുന്നു. ബന്ധികളെ പുരുഷന്മാർക്കും ആടുകളെയും ഒട്ടകങ്ങളെയും യോദ്ധാക്കൾക്കും നബിﷺ വീതിച്ചു നൽകി. അഞ്ചിൽ ഒന്ന് മാറ്റി വെക്കുകയും ചെയ്തു. യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ഹിഷാമുബ്നു സ്വബാബرضي الله عنه എന്ന സ്വഹാബി മരണപ്പെട്ടിരുന്നു. അൻസാരികളിൽ പെട്ട ഒരു സ്വഹാബി ശത്രുവാണെന്നു കരുതി അറിയാതെ കൊലപ്പെടുത്തിയതാണ്. നബിﷺ അദ്ദേഹത്തോട് അതിനുള്ള പ്രായശ്ചിത്തം (ദിയത്) നൽകാൻ കൽപ്പിച്ചു.

ബനുൽ മുസ്തലഖ് യുദ്ധവും മുനാഫിക്കുകളും.
ഈ യുദ്ധത്തിൽ നബിയോടൊപ്പം ഒട്ടനവധി മുനാഫിഖുകൾ പുറപ്പെട്ടിരുന്നു എന്ന് നാം സൂചിപ്പിച്ചുവല്ലോ. മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജിഹാദിൽ പങ്കെടുക്കുക എന്നതായിരുന്നില്ല അവരുടെ പുറപ്പേടിന്റെ ലക്ഷ്യം. മറിച്ച് മുസ്ലിംകൾക്കിടയിൽ ഫിത്‌നകൾ ഇളക്കി വിടലായിരുന്നു. മുനാഫിക്കുകൾ കാരണം ഈ യുദ്ധത്തിൽ രണ്ടു പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
(ഒന്ന്) മുഹാജിറുകൾക്കും അൻസാറുകൾക്കുമിടയിൽ ഫിത്ന ഉണ്ടാക്കൽ.
(രണ്ട്) ആയിഷയെ സംബന്ധിച്ചുള്ള അപവാദപ്രചരണം. (ഇത് ഇൻഷാ അള്ളാ അടുത്ത അദ്ധ്യായത്തിൽ വിശദീകരിക്കാം)
സൈദുബ്നു അർഖംرضي الله عنه പറയുന്നു. ഞാൻ യുദ്ധത്തിലായിരിക്കെ അബ്ദുല്ലാഹിബ്നു ഉബയ്യ് പറയുന്നതായി കേട്ടു: മുഹമ്മദിന്റെ കൂടെയുള്ള ആർക്കും നിങ്ങളൊന്നും ചെലവഴിക്കരുത്. എങ്കിൽ മുഹമ്മദിൽ നിന്നും അവർ അകന്നു പോയിക്കൊള്ളും. മാത്രവുമല്ല മദീനയിൽ നമ്മൾ എത്തിക്കഴിഞ്ഞാൽ അവിടത്തെ പ്രധാനികളായ നമ്മൾ നിന്ദ്യന്മാരായ ഈ ആളുകളെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്യും. ഇത് ഞാൻ എന്റെ പിതൃവ്യനോടു പോയി പറഞ്ഞു.(ഉമറിനോടാണെന്നും റിപ്പോർട്ടർക്കു സംശയമുണ്ട്) അദ്ദേഹമത് നബിﷺയോട് പറഞ്ഞു. അപ്പോൾ നബിﷺ എന്നെ വിളിക്കുകയും അക്കാര്യം ഞാൻ നബിﷺയോട് സംസാരിക്കുകയും ചെയ്തു. കാര്യത്തിന്റെ വസ്തുത അറിയാൻ നബിﷺ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെയും അനുയായികളുടെയും അടുക്കലേക്ക് ആളെ അയച്ചു. ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അവർ ആണയിട്ട് പറയുകയും ചെയ്തു. (സൈദുബ്നു അർഖം പറയുന്നു) നബിﷺ എന്റെ വാക്കിനെ തള്ളിക്കളയുകയും മുനാഫിക്കുകൾ പറഞ്ഞത് സത്യമായി അംഗീകരിക്കുകയും ചെയ്തു.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വലിയ പ്രയാസം എനിക്ക് ഈ സന്ദർഭത്തിൽ ഉണ്ടായി. അങ്ങിനെ ഞാൻ എന്റെ വീട്ടിൽ തന്നെ ഇരുന്നു. അപ്പോൾ എന്റെ പിതൃവ്യൻ എന്നോട് പറഞ്ഞു: നബിﷺ നിന്നെ വ്യാജമാക്കുകയും യും നിന്നോട് ദേഷ്യപ്പെടുകയും ചെയ്യുന്നത് നീ ഉദ്ദേശിച്ചിട്ടില്ല അല്ലേ?. അങ്ങിനെയിരിക്കെയാണ് സൂറത്തുൽ മുനാഫിഖൂനിലെ വചനങ്ങൾ അവതരിക്കുന്നത്. ഈ വചനങ്ങൾ അവതരിച്ച ഉടനെ നബിﷺ എന്റെ അടുക്കലേക്ക് ആളെ പറഞ്ഞയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു : അല്ലയോ സൈദ്; അല്ലാഹു താങ്കളെ സത്യപ്പെടുത്തിയിരിക്കുന്നു.(ബുഖാരി: 4900. മുസ്ലിം: 2772) ജാബിറിൽرضي الله عنه നിന്നും നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ നബിﷺയോടൊപ്പം യുദ്ധം ചെയ്തു.

ആ യുദ്ധത്തിൽ ഒട്ടനവധി മുഹാജിറുകൾ ഉണ്ടായിരുന്നു. മുഹാജിറുകളുടെ കൂട്ടത്തിൽ നിന്നും തമാശക്കാരനായ ഒരു വ്യക്തി അൻസാരി യുടെ പിരടിയിൽ ഒരു കൊട്ട് കൊടുത്തു. അൻസാരി ക്ക് ശക്തമായ കോപം വന്നു. ഇതോടെ രണ്ടു പേരും പരസ്പരം സഹായത്തിനായി ആളുകളെ വിളിച്ചു. മുഹാജിർ പറഞ്ഞു: മുഹാജിറുകളേ സഹായിക്കണേ. അൻസാരി പറഞ്ഞു: അൻസാറുകളുടെ സഹായിക്കണേ. അവർക്കിടയിലേക്ക് നബിﷺ ഇറങ്ങി വന്നു. എന്നിട്ട് പറഞ്ഞു: എന്താണ് നിങ്ങൾ ഇങ്ങിനെ ജാഹിലിയ്യത്തിലെ സ്വഭാവം കാണിക്കുന്നത്?. എന്നിട്ട് ചോദിച്ചു; എന്താണ് ഇവരുടെ പ്രശ്നം?. അപ്പോൾ മുഹാജിർ അൻസാരിയെ അടിച്ച വിവരം അവർ നബിﷺയെ അറിയിച്ചു. നബിﷺ പറഞ്ഞു: ഇതൊക്കെ ഒഴിവാക്കൂ. മോശമാണ് ഇതെല്ലാം. അബ്ദുല്ലാഹിബ്നു ഉബയ്യ് (മുനാഫിഖ്) പറഞ്ഞു: ഞങ്ങൾക്കെതിരെയേണോ ഇവർ രണ്ടു പേരും ജനങ്ങളെ പരസ്പരം സഹായത്തിന് വിളിക്കുന്നത്. മദീനയിലെത്തിക്കഴിഞ്ഞാൽ ഞങ്ങളിലെ പ്രതാപികൾ ഇവരിലെ നിന്ദ്യന്മാരെ പുറത്താക്കുക തന്നെ ചെയ്യും. അപ്പോൾ ഉമർرضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഈ വൃത്തി കെട്ടവനെ ഞാൻ കൊന്നു കളയട്ടെ?. നബിﷺ പറഞ്ഞു: വേണ്ട. മുഹമ്മദ് സ്വന്തം അനുയായികളെ കൊല്ലാൻ തുടങ്ങി എന്ന് ആളുകൾ പറഞ്ഞു തുടങ്ങും.(ബുഖാരി: 3518. മുസ്ലിം: 2584)

ഈ ചർച്ചയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നബിﷺ ആഗ്രഹിച്ചു. കർമപരമായ ഒരു പരിഹാര മാർഗം സ്വീകരിക്കാനും ഉദ്ദേശിച്ചു. നബിﷺ എല്ലാവരോടും ഉടനെ മടങ്ങാൻ ആവശ്യപ്പെട്ടു. അന്നത്തെ ദിവസത്തിന്റെ പകുതിയും ഒരു രാത്രിയും അവരെക്കൊണ്ട് യാത്ര തുടർന്നു. രണ്ടാം ദിവസം സൂര്യന്റെ ചൂട് അവർക്ക് പ്രയാസം ഉണ്ടാക്കിയപ്പോൾ വഴിയിൽ വിശ്രമിക്കാനായി ഇരിക്കുകയും ഉടനെ ഉറങ്ങിപ്പോവുകയും ചെയ്തു. ഫിത്‌നക്ക് കാരണമാകുന്ന ഒരു ചർച്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും അതിലൂടെ മുഹാജിറുകളും അൻസാറുകളും അടങ്ങുന്ന മുസ്ലിംകളുടെ ഐക്യം ചോർന്നു പോകാതിരിക്കാനും വേണ്ടിയായിരുന്നു നബിﷺ ഇപ്രകാരമെല്ലാം ചെയ്തത്. മുനാഫിഗിന്റെ നേതാവായ ഇബ്നു ഉബയ്യ് പടർത്തി വിട്ട ഫിത്‌നയായിരുന്നു ഇത്. മുസ്ലിംകളുടെ സ്നേഹവും സാഹോദര്യവും തകർക്കലായിരുന്നു മുനാഫിഖിന്റെ ലക്ഷ്യം. അബ്ദുല്ലാഹിബിനു ഉബയ്യിന്റെ മകന്റെ പേരും അബ്ദുല്ല എന്ന് തന്നെയായിരുന്നു. അദ്ദേഹം തന്റെ പിതാവ് പറഞ്ഞ കാര്യം അറിഞ്ഞപ്പോൾ നബിﷺയുടെ അടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അബ്‌ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലിനെ കൊലപ്പെടുത്താൻ നിങ്ങൾ ഉദ്ദേശിക്കുന്നു എന്ന് എനിക്ക് വിവരം ലഭിച്ചു. അദ്ദേഹം എന്റെ പിതാവാണ്. അങ്ങിനെ അദ്ദേഹത്തെ കൊലപ്പെടുത്തൽ അനിവാര്യമാണ് എങ്കിൽ നിങ്ങൾ എന്നോട് കൽപ്പിക്കുക. ഞാൻ പിതാവിന്റെ തലയെടുത്ത് നിങ്ങൾക്ക് കൊണ്ടു വന്നു തരാം. എനിക്കു പകരം മറ്റൊരാളെ എന്റെ പിതാവിനെ കൊല്ലാൻ വേണ്ടി നിങ്ങൾ ഏൽപ്പിച്ചാൽ പിന്നെ അദ്ദേഹം നടന്നു പോകുന്നത് കാണുമ്പോൾ എന്റെ പിതാവിനെ കൊന്ന വ്യക്തിയാണല്ലോ ആ പോകുന്നത് എന്ന് എന്റെ മനസ്സിൽ വരും. അപ്പോൾ എനിക്ക് അയാളെ കൊല്ലേണ്ടി വരും. അങ്ങിനെ ഒരു മുസ്ലിമിനെ കൊന്ന വ്യക്തിയായി മാറും ഞാൻ. അക്കാരണത്താൽ എനിക്ക് നരകത്തിലും പ്രവേശിക്കേണ്ടി വരും. അപ്പോൾ നബിﷺ പറഞ്ഞു: നാം നിങ്ങളുടെ പിതാവിനോട് മൃദുലത കാണിക്കുന്നു. നമ്മുടെ കൂടെ ഉള്ളടത്തോളം അയാളോടുള്ള സഹവർതിത്വം നമുക്ക് നന്നാക്കാം. (സീറതു ഇബ്നു ഹിശാം: 3 /320)

നബിﷺയും അനുചരന്മാരും ബനുൽ മുസ്തലഖിൽ നിന്നും മടങ്ങി മദീനയിലെത്തിയപ്പോൾ അബ്ദുള്ളرضي الله عنه മുന്നിട്ടു ചെന്ന് തന്റെ പിതാവിനെയും കാത്തു മദീനയുടെ കവാടത്തിങ്കൽ ചെന്ന് നിന്നു. വാപ്പയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഒട്ടകത്തെ അവിടെ മുട്ടു കുത്തിച്ചു. എന്നിട്ട് പറഞ്ഞു അല്ലാഹുവാണ് സത്യം അല്ലാഹുവിന്റെ പ്രവാചകൻ അനുവാദം നൽകുന്നത് വരെ ഇവിടെ നിന്നും നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം അല്ലാഹുവിന്റെ പ്രവാചകനാണ് പ്രതാപവാൻ നിങ്ങളാണ് നിന്ദതയുള്ളവൻ. നബിﷺ അങ്ങോട്ട് കടന്നുവരികയും അനുവാദം കൊടുക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “അയാളോടുള്ള നമ്മുടെ സഹവർത്തിത്വം അയാൾ നമ്മുടെ കൂട്ടത്തിൽ ഉള്ളിടത്തോളം കാലം നമുക്ക് നന്നാക്കാം”. ഇബ്നു ഉബയ്യിനെ അയാളുടെ പാട്ടിൽ വിടുകയും മദീനയിലേക്ക് അയാൾ പ്രവേശിക്കുകയും ചെയ്തു.

സമൂഹത്തിലെ നേതാക്കന്മാരെ അവിവേകം കൊണ്ട് പിടികൂടാതെ ഇത്തരം ചികിത്സാ മാർഗങ്ങൾ നബിﷺ സ്വീകരിച്ചത് ഫിത്‌നകളെ ഇല്ലാതാക്കുവാനും ജനങ്ങളെ അടുപ്പിക്കുവാനും ഇണക്കുവാനും വേണ്ടിയായിരുന്നു. അതു കൊണ്ടു തന്നെ അവരെ അമിതമായി ആക്ഷേപിച്ചില്ല. മറിച്ച് അവരുടെ ന്യായങ്ങളെ സ്വീകരിക്കുകയാണ് ചെയ്തത്. ഈ ഒരു ഫിത്നയെ സംബന്ധിച്ചാണ് സൂറതുൽ മുനാഫിഖീനിലെ വചനങ്ങൾ അവതരിച്ചത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 52

നബി ചരിത്രം - 52: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 02]

ഹിജ്റ അഞ്ചാം വർഷം

(2) നബിﷺയും സൈനബ് ബിൻത് ജഹ്ഷും رضی اللہ عنھا തമ്മിലുള്ള വിവാഹം.

നബിﷺയുടെ ഭാര്യമാരിൽ ഒരാളാണ് സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. ഉമ്മുൽ മുഅ്മിനീൻ എന്നാണ് നബിﷺയുടെ ഭാര്യമാർ അറിയപ്പെടുക. അബ്ദുൽ മുത്തലിബിന്റെ മകൾ ഉമൈമയാണ് സൈനബി رضی اللہ عنھا ന്റെ ഉമ്മ. നബിﷺയുടെ അമ്മായിയാണ് ഉമൈമ. മക്കയിൽ വെച്ചു കൊണ്ടാണ് സൈനബ്رضی اللہ عنھا ഇസ്ലാം സ്വീകരിക്കുന്നത്. അതിന് ശേഷം മദീനയിലേക്ക് ഹിജ്റ പോയി.

നബിﷺയുടെ ഭൃത്യനായിരുന്ന സൈദ് ബിനു ഹാരിസ رضي الله عنه വാണ് ആദ്യം സൈനബി رضی اللہ عنھا യെ വിവാഹം ചെയ്തിരുന്നത്. അദ്ദേഹം വിവാഹമോചനം നടത്തിയതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. വളർത്തു പുത്രൻ ഭാര്യയെ വിവാഹമോചനം നടത്തിയാലും അവരെ വിവാഹം കഴിക്കൽ നിഷിദ്ധമാണ് എന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ നിയമത്തെ എടുത്തു കളയലായിരുന്നു ഈ വിവാഹത്തിന്റെ ലക്ഷ്യം. കുടുംബ മഹിമയുടെയും ഗോത്രത്തിന്റെയും പേരിൽ അഭിമാനം കൊണ്ടിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ പതിവു സമ്പ്രദായങ്ങളെ നിർമ്മാർജ്ജനം ചെയ്യലും ഈ വിവാഹത്തിന്റെ ലക്ഷ്യമായിരുന്നു.

തന്റെ ഭൃത്യനും ഇഷ്ട വ്യക്തിയുമായ സൈദ്ബ്നു ഹാരിസ رضي الله عنه വിന് സൈനബ് رضی اللہ عنھا യെ കല്യാണം കഴിച്ചു കൊടുത്തത് നബിﷺ തന്നെയായിരുന്നു. സൈദ്ബ്നു മുഹമ്മദ് എന്നാണ് ആളുകൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ ദത്തു പുത്രൻമാർ ഒരിക്കലും സ്വന്തം മക്കൾ ആവുകയില്ല എന്ന നിയമം പഠിപ്പിക്കുകയായിരുന്നു ഈ വിവാഹത്തിലൂടെ. “നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(അഹ്സാബ് 5) എന്ന ആയത്ത് അവതരിക്കുന്നത് വരെ നബിﷺയുടെ ഭൃത്യനായ സൈദിനെ رضي الله عنه സൈദ്ബ്നു മുഹമ്മദ് എന്ന് മാത്രമായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. ഈ ആയത്ത് അവതരിച്ചതോടുകൂടി ഞങ്ങൾ ആ വിളി നിർത്തി എന്ന് അബ്ദുല്ലാഹിബ്നു ഉമർ പറയുന്നതായി ഹദീസിൽ കാണുവാൻ സാധിക്കും. (ബുഖാരി :4782. മുസ്‌ലിം: 2425)

സൈദിനു رضي الله عنه വേണ്ടി നബിﷺ സൈനബ് ബിന്ദു ജഹ്ശിرضی اللہ عنھاനെ വിവാഹാന്വേഷണം നടത്തിയപ്പോൾ അവർ വിസമ്മതിക്കുകയുണ്ടായി. സൈദിനെക്കാൾ നല്ല തറവാട്ടുകാരി ആണല്ലോ ഞാൻ എന്നായിരുന്നു അവർ പറഞ്ഞത്. അല്പം കാർക്കശ്യ സ്വഭാവവുമുള്ള ആളായിരുന്നു സൈനബ് ബിന്ദു ജഹ്ശ്رضی اللہ عنھا. അപ്പോൾ ഖുർആനിലെ ഈ ആയത്ത് അവതരിച്ചു:

“അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഖുർആനിലെ ഈ ആയത്ത് അവതരിച്ചപ്പോൾ സൈനബ് ബിന്ദു ജഹ്ശ്رضی اللہ عنھا പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ എന്നെ കല്യാണം കഴിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിട്ടുണ്ടോ? . അപ്പോൾ നബിﷺ പറഞ്ഞു: ഉണ്ട്. അപ്പോൾ സൈനബ്رضی اللہ عنھا പറഞ്ഞു: എങ്കിൽ ഞാൻ അല്ലാഹുവിന്റെ പ്രവാചകനോട് അനുസരണക്കേട് കാണിക്കുകയില്ല. അങ്ങിനെയാണ് സൈദ് رضي الله عنه സൈനബിرضی اللہ عنھاനെ വിവാഹം കഴിക്കുന്നത്.

ഏതാണ്ട് ഒരു വർഷമാണ് ഭാര്യയായി സൈനബ്رضی اللہ عنھا സൈദിന്റെ رضي الله عنه കൂടെ നിന്നത്.  ഒരിക്കൽ സൈദ് رضي الله عنهപ്രവാചകന്റെ അടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പരാതി പറഞ്ഞു. “അല്ലാഹുവിന്റെ പ്രവാചകരെ, അവർ നാവു കൊണ്ട് എന്നെ പ്രയാസപ്പെടുത്തുന്നു. അവരുടെ സ്ഥാനത്തെ എപ്പോഴും എടുത്തു പറയുന്നു. അപ്പോൾ നബിﷺ സൈദിനോട് رضي الله عنهപറഞ്ഞു: നീ അല്ലാഹുവിനെ ഭയപ്പെടുക അവരെ ഭാര്യയായി നിന്റെ കൂടെ പിടിച്ചു നിർത്തുക. (ബുഖാരി: 7420) സൈനബിനെرضی اللہ عنھا ഭാര്യയായി കൂടെ നിർത്താൻ സൈദിനെ رضي الله عنه നബിﷺ ഇടയ്ക്കിടയ്ക്ക് ഉപദേശിച്ചു കൊണ്ടിരുന്നു. എന്നാൽ അന്നു കാലത്ത് നിലവിലുണ്ടായിരുന്ന ദത്തു പുത്ര നിയമങ്ങൾ എടുത്തു കളയുക എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിൽ പെട്ടതായിരുന്നു. അങ്ങിനെ തന്റെ ദത്തു പുത്രൻ വിവാഹമോചനം നടത്തിയ സ്ത്രീയെ നബിﷺ കല്യാണം കഴിക്കണം. ജാഹിലിയ്യാ കാലഘട്ടത്തിൽ വ്യാപകമായിരുന്ന ഈ സമ്പ്രദായത്തിനെതിരെ നബിﷺ തന്നെ പ്രവർത്തന രൂപത്തിൽ മാതൃക കാണിച്ചു കൊടുക്കണം. ഇതൊക്കെയായിരുന്നു അല്ലാഹുവിന്റെ തീരുമാനങ്ങൾ.

സൈനബിനെرضی اللہ عنھا സൈദ് رضي الله عنه വിവാഹമോചനം ചെയ്യണം എന്ന് പറയാൻ നബിﷺയോട് അള്ളാഹു കല്പിക്കുകയും ചെയ്തു. അതിനു ശേഷം വേണം നബിﷺ സൈനബിرضی اللہ عنھاനെ വിവാഹം കഴിക്കാൻ. എന്നാൽ ഇത് സൈദി رضي الله عنه നോട് പറയുന്ന വിഷയത്തിൽ നബിﷺക്ക് ലജ്ജ തോന്നി. ആളുകൾ തന്നെക്കുറിച്ച് ആക്ഷേപിച്ചു പറയുമല്ലോ എന്നായിരുന്നു നബിﷺയുടെ പ്രയാസം. വളർത്തു പുത്രന്റെ ഭാര്യയെ മുഹമ്മദ് കല്യാണം കഴിച്ചു എന്നായിരിക്കും ആളുകൾ പറയുക. ഈ സന്ദർഭത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു. 

“നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (അഹ്സാബ് 37) 

ആയിഷ പറയുന്നു: അല്ലാഹു ഇറക്കിക്കൊടുത്തതിൽ എന്തെങ്കിലും ഒന്ന് മുഹമ്മദ് നബിﷺ മറച്ചു വെക്കുകയായിരുന്നുവെങ്കിൽ ഈ ആയത്ത് മറച്ചു വെക്കുമായിരുന്നു. (മുസ്ലിം: 177) അങ്ങിനെ സൈദ് رضي الله عنه അവരെ വിവാഹ മോചനം നടത്തി. സൈനബിന്رضی اللہ عنھاറെ ഇദ്ദ കാലം അവസാനിച്ചപ്പോൾ നബി അവരെ വിവാഹം കഴിക്കുകയും ചെയ്തു.

നബിയുടെ കാര്യം സൈനബിرضی اللہ عنھاനോട് പറയാൻ നബിﷺ സൈദിനെ رضي الله عنه തന്നെയാണ് ഏൽപ്പിച്ചത്. സൈദ് رضي الله عنه അതിനു വേണ്ടി ചെന്നപ്പോൾ സൈനബ്رضی اللہ عنھا മാവ് കുഴക്കുകയായിരുന്നു. സൈദ് رضي الله عنه പറയുകയാണ്: സൈനബിرضی اللہ عنھاനെ കണ്ടപ്പോൾ എന്റെ മനസ്സിൽ വലിയ പ്രയാസം തോന്നി. അവരെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ സൈനബിرضی اللہ عنھاന്റ പിന്നിൽ മറുവശത്തേക്ക് തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: സൈനബ്, റസൂൽ നിങ്ങളുടെ കാര്യത്തെക്കുറിച്ച് പറയുന്നതിനു വേണ്ടി എന്നെ അയച്ചതാണ്. അപ്പോൾ സൈനബ്رضی اللہ عنھا പറഞ്ഞു: ഞാനെന്റെ റബ്ബിനോട് കൂടിയാലോചന നടത്തുന്നതു വരെ ഒന്നും ചെയ്യുകയില്ല. ശേഷം അവർ എണീറ്റ് പള്ളിയിലേക്ക് പോയി. ഖുർആനിലെ ആയത്ത് അവതരിച്ചു. അതോടെ അനുവാദം ചോദിക്കാതെ നബിﷺ അങ്ങോട്ട് കയറി വന്നു. കാരണം ആകാശ ലോകത്ത് നിന്നും അല്ലാഹു അവരുടെ വിവാഹം ചെയ്തു കൊടുത്തിരുന്നു. (മുസ്ലിം: 1428)

മറ്റു ഭാര്യമാരോട് സൈനബ്رضی اللہ عنھا പലപ്പോഴും ഇപ്രകാരം അഭിമാനം പറയാറുണ്ടായിരുന്നു: “നിങ്ങളുടെ കുടുംബക്കാർ ആണല്ലോ നിങ്ങളെ വിവാഹം കഴിച്ചു കൊടുത്തത്. എന്നാൽ എന്നെ വിവാഹം കഴിച്ചു കൊടുത്തത് ഏഴു ആകാശങ്ങൾക്കു മുകളിൽ നിന്ന് അല്ലാഹുവാണ്”.(ബുഖാരി: 7420) 

സൈനബرضی اللہ عنھاയുമായി വീട് കൂടിയതിനു ശേഷം നബിﷺ ഒരു വലീമയും നടത്തി. റൊട്ടിയും മാംസവുമായിരുന്നു വലീമയിലെ ഭക്ഷണം. മുസ്ലിമിന്റെ ഹദീസിൽ ഇത് നമുക്ക് കാണുവാൻ സാധിക്കും (ബുഖാരി 4794). സൈനബുമായുള്ള വിവാഹ ശേഷം നബിﷺ നടത്തിയ വലീമയെക്കാൾ നല്ല ഒരു വലീമ മറ്റു ഭാര്യമാർക്കും നബിﷺ നടത്തിയിട്ടില്ല എന്ന് അനസ് رضي الله عنهപറയുന്നുണ്ട്(മുസ്ലിം:1428, 91) . നബിﷺ നടത്തിയ വലീമയിൽ 300 ൽപരം ആളുകൾ പങ്കെടുത്തിരുന്നു എന്നും അസ്ഹാബുസ്സുഫ്ഫ ഇരിക്കുന്ന സ്ഥലവും നബിﷺയുടെ റൂമും നിറഞ്ഞു കവിഞ്ഞതായും അവിടെ കൊണ്ടു വന്ന ഭക്ഷണം വർദ്ധിച്ച് മുഅ്ജിസത്ത് വെളിവായതായും അനസിന്റെ رضي الله عنه സുദീർഘമായ ഹദീസിൽ കാണുവാൻ സാധിക്കും.(മുസ്ലിം:94, 1428)

ഭക്ഷണം കഴിച്ചതിനു ശേഷം ചില ആളുകൾ നബിﷺയുടെ വീട്ടിൽ ഇരുന്നു സംസാരിക്കുവാൻ തുടങ്ങി. നബിﷺയും അവിടെ ഉണ്ടായിരുന്നു. നബിﷺയുടെ ഭാര്യ മാരാകട്ടെ ചുമരിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു നിൽക്കുകയായിരുന്നു. നബിﷺ യാകട്ടെ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴും ആളുകൾ അവിടെ സംസാരത്തിൽ തന്നെയായിരുന്നു. ഈ സന്ദർഭത്തിൽ അല്ലാഹു ഖുർആനിലെ ഈ ആയത്ത് അവതരിപ്പിച്ചു 

“സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.” (അഹ്സാബ്: 53).

ഹിജാബിന്റെ വിഷയത്തിൽ ഉമർ رضي الله عنهനബിയോട് പലപ്പോഴും അഭിപ്രായം പറയാറുണ്ടായിരുന്നു. ഈ വിഷയത്തിൽ തന്റെ റബ്ബിന്റെ കാര്യത്തിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ഉമറിന് رضي الله عنهറെ അഭിപ്രായത്തോട് യോജിക്കുന്ന നിലക്കുള്ള ആയത്ത് അല്ലാഹു അവതരിപ്പിക്കുകയും ചെയ്തു. 

അനസ് رضي الله عنهപറയുന്നു: ഉമർ رضي الله عنهഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ നല്ലവരും ചീത്തവരുമായ ആളുകൾ താങ്കളുടെ അടുക്കലേക്ക് വരുന്നുണ്ട്. താങ്കൾ ഭാര്യമാരോട് സ്വീകരിക്കാൻ കൽപ്പിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. അങ്ങിനെ അല്ലാഹു ഹിജാബിന്റെ ആയത്ത് അവതരിപ്പിച്ചു. (ബുഖാരി: 4790)

മതം, ഭയ ഭക്തി, ധർമ്മ നിഷ്ഠ, നന്മ തുടങ്ങി എല്ലാ കാര്യങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെയായിരുന്നു സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. നബിﷺ പറഞ്ഞതായി ആയിഷرضی اللہ عنھا പറയുന്നു: നിങ്ങളിൽ നിന്ന് ആദ്യമായി എന്നിലേക്ക് വന്നു ചേരുക നിങ്ങളിൽ നീണ്ട കൈയുള്ളവളായിരിക്കും. അപ്പോൾ ഞങ്ങൾ ഭാര്യമാർ ആരുടെ കയ്യാണ് കൂടുതൽ നീണ്ടത് എന്ന് പരസ്പരം നോക്കാറുണ്ടായിരുന്നു. സൈനബിന്റെرضی اللہ عنھاകയ്യാണ് ഏറ്റവും നീളം ഉള്ളതായി ഞങ്ങൾ കണ്ടത്. സ്വന്തം കൈകൾ കൊണ്ട് അധ്വാനിക്കുകയും ധർമ്മം നൽകുകയും ചെയ്തിരുന്നവരായിരുന്നു അവർ.(മുസ്ലിം: 2452)

ആയിഷ യിൽ നിന്നും നിവേദനം; അവർ പറയുന്നു: നബിﷺയുടെ ഭാര്യമാർ ഒരിക്കൽ ഫാത്തിമرضی اللہ عنھاയെ നബിﷺയുടെ അടുക്കലേക്ക്‌ അയച്ചു. ഫാത്തിമرضی اللہ عنھا വന്ന് നബിﷺയോട് അനുവാദം ചോദിച്ചു. ആ സന്ദർഭത്തിൽ നബിﷺ എന്റെ കൂടെ എന്റെ വിരിപ്പിൽ കിടക്കുകയായിരുന്നു. നബിﷺ അവർക്ക് അനുവാദം കൊടുത്തു. അപ്പോൾ ഫാത്തിമرضی اللہ عنھا പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളുടെ ഭാര്യമാർ അബൂ ഖുഹാഫ رضي الله عنهയുടെ മകളുടെ കാര്യത്തിൽ താങ്കളോട് നീതി ചോദിച്ചു കൊണ്ട് എന്നെ അയച്ചതാണ്. ആയിഷ പറയുന്നു: ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. ഈ സന്ദർഭത്തിൽ നബിﷺ ഫാത്തിമرضی اللہ عنھا യോട് ഇപ്രകാരം പറഞ്ഞു: ഞാൻ ഇഷ്ടപ്പെടുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ. ഫാത്തിമرضی اللہ عنھا പറഞ്ഞു: തീർച്ചയായും പ്രവാചകരെ. അപ്പോൾ നബിﷺ പറഞ്ഞു: എങ്കിൽ നീ ഇവളെ ഇഷ്ടപ്പെടുക (ആയിശയെ ചൂണ്ടിക്കൊണ്ടാണ് നബിﷺ ഇപ്രകാരം പറഞ്ഞത്) റസൂലിൽ നിന്നും ഈ മറുപടി കിട്ടിയപ്പോൾ ഫാത്തിമرضی اللہ عنھاہ അവിടെ നിന്നും എണീറ്റ് പോയി.

നബിﷺയോട് സംസാരിച്ച വിഷയവും നബിﷺ മറുപടി പറഞ്ഞതുമെല്ലാം ഫാത്തിമرضی اللہ عنھا നബിﷺയുടെ ഭാര്യമാരെ അറിയിച്ചു. അപ്പോൾ അവർ പറഞ്ഞു. നിന്നെ അങ്ങോട്ട് അയച്ചത് കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. അതു കൊണ്ട് വീണ്ടും മടങ്ങിച്ചെന്ന് ഒന്നു കൂടി ഇക്കാര്യം പറയുക. അപ്പോൾ ഫാത്തിമرضی اللہ عنھا പറഞ്ഞു: അല്ലാഹുവാണ് സത്യം; ഈ വിഷയത്തിൽ ഇനി ഞാൻ നബിﷺയോട് സംസാരിക്കുകയില്ല. ആയിഷ رضی اللہ عنھاപറയുന്നു: അപ്പോൾ പ്രവാചക പത്നിമാർ സൈനബ് ബിൻതു ജഹ്ശിرضی اللہ عنھനെ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. പ്രവാചക പത്നിമാരിൽ എന്റെ അതേ സ്ഥാനം തന്നെയായിരുന്നു സൈനബിرضی اللہ عنھاനും നബിﷺ നൽകിയിരുന്നത്. മത വിഷയത്തിൽ സൈനബിرضی اللہ عنھاനെക്കാൾ നല്ല ഒരു സ്ത്രീയെ വേറെ ഞാൻ കണ്ടിട്ടില്ല. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വരും ഏറ്റവും സത്യസന്ധമായി സംസാരിക്കുന്നവരുമായിരുന്നു അവർ. ഏറ്റവും നന്നായി കുടുംബ ബന്ധം പുലർത്തുന്നവരായിരുന്നു. ഏറ്റവും കൂടുതലായി സ്വദഖ നൽകുന്നവരായിരുന്നു…….(മുസ്ലിം: 2442)

ഹിജ്റ ഇരുപതാം വർഷമാണ് ആണ് ഉമ്മുൽ മുഅമിനീൻ സൈനബ് رضی اللہ عنھا മരണപ്പെടുന്നത്. ഉമറുബ്നുൽ ഖത്താബി رضي الله عنه ന്റെ ഭരണ കാലമായിരുന്നു അത്. മരിക്കുമ്പോൾ അവർക്ക് 53 വയസ്സായിരുന്നു. നബിയുടെ മരണ ശേഷം ഏറ്റവും ആദ്യമായി മരിച്ച ഭാര്യ കൂടിയാണ് ഉമ്മുൽ മുഅ്മിനീൻ സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. അവരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഉമർ رضي الله عنه ആയിരുന്നു. ബഖീഇൽ അവരെ മറവു ചെയ്യുകയും ചെയ്തു.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 51

നബി ചരിത്രം - 51: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 01]

(1) ദൗമതുൽ ജന്തൽ യുദ്ധം.

റബീഉൽ അവ്വൽ മാസത്തിലാണ് ഈ യുദ്ധം ഉണ്ടാകുന്നത്. ശ്യാമിന്റെ ഭാഗത്തുള്ള ഒരു സ്ഥലമാണ് ദൗമതുൽ ജന്തൽ. ദൗമതുൽ ജന്തലിൽ നിന്നും ഡമസ്കസിലേക്കു അഞ്ചു രാത്രികളുടെ യാത്രാ ദൂരം ഉണ്ട്. മദീനക്കും ദൗമതുൽ ജന്തലിനും ഇടക്ക് 15 രാത്രികളുടെ യാത്രാ ദൂരമണ് ഉള്ളത്.

യുദ്ധത്തിനുള്ള കാരണം ഇതായിരുന്നു: ദൗമതുൽ ജന്തലിലെ ഒരുപാട് അറബി ഗോത്രങ്ങൾ അതിലൂടെ പോകുന്ന ആളുകളെ ആക്രമിക്കുകയും അവരുടെ കയ്യിലുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും അതോടൊപ്പം മദീനയെ അക്രമിക്കാൻ അവർ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ ഉടനെ നബിﷺ തന്റെ അനുയായികളെ ഒരുമിച്ചു കൂട്ടി. മദീനയുടെ ചുമതല സിബാഉബ്നു അർഫതുൽഗിഫാരി رضي الله عنه യെ ഏൽപ്പിച്ചു.

ആയിരം സ്വഹാബികളെയും കൂട്ടി നബിﷺ അങ്ങോട്ട് പുറപ്പെട്ടു. രാത്രിയിലാണ് അവർ സഞ്ചരിച്ചിരുന്നത്. പകൽ സന്ദർഭങ്ങളിൽ അവർ ഒളിച്ചിരിക്കുകയും ചെയ്യും. മദ്കൂർ എന്ന് പേരുള്ള ഒരു വ്യക്തിയായിരുന്നു വഴികാട്ടിയായി അവരുടെ കൂടെ ഉണ്ടായിരുന്നത്. നബിﷺയും അനുയായികളും ദൗമതുൽ ജന്തലിൽ എത്തിയപ്പോൾ അവരുടെ ആടുമാടുകളെയും ഇടയന്മാരെയും പിടി കൂടി. ചില ആളുകളൊക്കെ അവരിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം ദൗമതുൽ ജന്തലിലെ ആളുകൾ അറിഞ്ഞപ്പോൾ അവർ ഭയത്താൽ ചിഹ്ന ഭിന്നമായി ഓടി.

നബിﷺ ദൗമതുൽ ജന്തലിന്റെ മുറ്റത്തു തന്നെ ചെന്നു നിന്നു. അവിടെ ആരെയും കണ്ടില്ല. അല്പം ദിവസം അവിടെത്തന്നെ താമസിച്ചു. സൈന്യങ്ങളെ നാനാ വശങ്ങളിലേക്കും അവിടെ നിന്നും നിയോഗിച്ചു. അവരിൽ ആരെയും പിടികൂടാൻ കഴിയാതെ സൈന്യം തിരിച്ചു വന്നു. നബിﷺയും അനുയായികളും മദീനയിലേക്ക് മടങ്ങിപ്പോന്നു.

നബിﷺക്കെതിരെ കുതന്ത്രങ്ങളും മറ്റു പ്രയാസങ്ങളും ഒന്നും ഉണ്ടായില്ല. മദീനയിൽ നിന്നും അകന്ന് ശാമിന്റെ ഭാഗത്തേക്കുള്ള ഒന്നാമത്തെ യുദ്ധമായിരുന്നു ഇത്. അതു കൊണ്ടു തന്നെ അജ്ഞതയിൽ മുഴുകിക്കിടക്കുന്ന ശാമിന്റെ ഭാഗത്തേക്കുള്ള ഇസ്ലാമിന്റെ പ്രവേശന കവാടം തുറക്കൽ കൂടിയായിരുന്നു ശാമിലേക്കുള്ള യുദ്ധത്തിന്റെ യാത്ര. ശാമിലുള്ള ഖൈസറിനെയും പട്ടാളത്തെയും ഭയപ്പെടുത്തൽ കൂടി ആയി മാറി ഈ യുദ്ധ യാത്ര.

സ്വഹാബികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ മാർഗത്തിൽ ബഹുദൂരം സഞ്ചരിക്കാനുള്ള ഒരു പരിശീലനം കൂടിയായി ഇത്. വിദൂര സ്ഥലങ്ങളിൽ പോയി വൻ വിജയങ്ങൾ നേടുന്നതിനുള്ള ഒരു ആമുഖം കൂടിയായിരുന്നു യുദ്ധം. റജബ് മാസത്തിൽ 400 ആളുകളുമായി മുസൈന സംഘം (വഫ്ദ്) നബിﷺയുടെ അടുക്കൽ വന്നു. നുഅ്‌മാനുബ്നു മുഖര്‌രിൻ, ഖുർറതുബ്നു ഇയാസ്, ബിലാലുബ്നുൽ ഹാരിസ്, തുടങ്ങിയ വലിയ നേതാക്കന്മാർ അതിൽ ഉണ്ടായിരുന്നു. നബിﷺ അവരോട് ഇസ്ലാമിന്റെ പേരിലുള്ള ബൈഅത്ത് ചെയ്തു. “നിങ്ങൾ എവിടെ നിന്നാണോ വന്നത് അവിടെത്തന്നെയുള്ള മുഹാജിറുകൾ ആണ് നിങ്ങൾ. അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ സമ്പത്തിലേക്ക് മടങ്ങി കൊള്ളുക” എന്ന് നബിﷺ അവരോട് പറഞ്ഞു. അങ്ങിനെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോയി.

(ത്വബഖാതുൽ കുബ്റാ- ഇബ്നു സഅ്‌ദ്) മുസൈന സംഘം നബിﷺയുടെ അടുക്കൽ വന്നതുമായി ബന്ധപ്പെട്ടു കൊണ്ട് വിശദീകരിക്കുന്ന ഇമാം അഹ്മദിന്റെ ഹദീസ്(23746) കാണുവാൻ സാധിക്കും. നബിﷺ ഇപ്രകാരം പറഞ്ഞതായി ഒരു ഹദീസ് കാണുവാൻ സാധിക്കും” അസ്‌ലം, ഗിഫാരി, മുസൈന, ജുഹൈനക്കാർ തുടങ്ങിയവർ ബനൂ തമീം, ബനൂ ആമിർ, അസദിന്റെ സഖ്യ കക്ഷികൾ, ഗത്ഫാൻ എന്നിവരെക്കാൾ നല്ലവരാണ്.(ബുഖാരി : 3326. മുസ്ലിം: 2521)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 50

നബി ചരിത്രം - 50: ഹിജ്റ നാലാം വർഷം [ഭാഗം: 04]

നബിﷺയും ഉമ്മു സലമയും  رضی اللہ عنھا   തമ്മിലുള്ള വിവാഹം.

ശഅബാൻ മാസത്തിൽ ഒരു യുദ്ധമുണ്ടായി. “ചെറിയ ബദ്ർ” (കാരണം, പരസ്പരം യുദ്ധം ഇതിൽ ഉണ്ടായിട്ടില്ല) എന്നും “ബദറുൽ ആഖിറ” എന്നും ഇത് അറിയപ്പെടുന്നു. “ബദ്റുൽ മൗഇദ്” എന്നും പറയാറുണ്ട്. നബിﷺ തന്റെ കൂടെ 1500 സ്വഹാബികളെയും കൊണ്ടാണ് അങ്ങോട്ട് പോയത്. 10 കുതിരകളും കൂടെയുണ്ടായിരുന്നു. അബൂസുഫ്‌യാൻ മക്കയിൽ നിന്നും 2000 ആളുകളെയും കൊണ്ട് പുറപ്പെട്ടു. അവരുടെ കൂടെ 50 കുതിരകൾ ഉണ്ടായിരുന്നു. നിർബന്ധിതാവസ്ഥയിൽ ആണ് അബൂസുഫ്‌നും ഈ യുദ്ധത്തിന് പുറപ്പെട്ടിട്ടുണ്ടായിരുന്നത്. എന്നാൽ മർറുള്ളഹ്റാൻ എന്ന സ്ഥലത്തെത്തിയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളിലേക്ക് ഭയം ഇട്ടുകൊടുക്കുകയും യുദ്ധത്തിന് പോകേണ്ടതില്ല എന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തു.

വഴിയിൽ വെച്ച് കൊണ്ട് അബൂസുഫിയാൻ തന്നെ ആളുകളോട് പറഞ്ഞു : ഖുറൈശികളെ, ഇത് വളർച്ചയുടെ വർഷമാണ്. സുഭിക്ഷതയുടെ വർഷത്തിൽ അല്ലാതെ നമുക്ക് യുദ്ധം ചെയ്യുന്നത് നന്നല്ല. അപ്പോൾ നമുക്ക് യാത്രയിൽ പഴ വർഗങ്ങൾ ഭക്ഷിക്കാം. പാലു കുടിക്കാം. അങ്ങനെ പലതും ചെയ്യാമല്ലോ അതു കൊണ്ട് ഇപ്പോൾ ഞാൻ മടങ്ങുകയാണ്. നിങ്ങളും മടങ്ങിക്കൊള്ളുക. അങ്ങിനെ എല്ലാ ആളുകളും മടങ്ങിപ്പോയി.

നഈമുബ്നു മസ്‌ഊദുൽ അശ്ജഇയെ അബൂസുഫിയാൻ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു കൊണ്ട് ഇപ്രകാരം പറയാൻ പറഞ്ഞു. “ഇതു വരൾചയുടെ വർഷമാണ് മുസ്ലിംകളോട് യുദ്ധത്തിനു പുറപ്പെടരുത് ” എന്ന് പറയണം. അബൂസുഫ്യാനും കൂട്ടരും യുദ്ധം ചെയ്യാതെ മക്കയിലേക്ക് തിരിച്ചു പോകുമ്പോൾ പിറകിലൂടെ വന്നു മുഹമ്മദു നബിയുംﷺ അനുയായികളും തങ്ങളെ ആക്രമിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഈ തന്ത്രം പ്രയോഗിച്ചത്.

എന്നാൽ മുഹമ്മദ് നബിﷺ തന്റെ അനുയായികളുമായി ബദറിലേക്ക് പുറപ്പെട്ടു. എട്ടു ദിവസം അവിടെ താമസിച്ചു. അബൂസുഫ്‌യാൻ ചെയ്ത കരാറിനെ പ്രതീക്ഷിച്ചു കൊണ്ടാണ് നബിﷺ അവിടെ നിന്നത്. അതായത് ഉഹ്ദ് യുദ്ധം കഴിഞ്ഞ സന്ദർഭത്തിൽ അടുത്ത വർഷം നമുക്ക് വീണ്ടും കാണാം എന്ന ഒരു കരാർ നടത്തിയിരുന്നു. ആ കരാറിനെ സംബന്ധിച്ചു കൊണ്ടാണ് നബിﷺ ബദറിലേക്ക് പുറപ്പെട്ടതും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതും . അതിനാൽ തന്നെ യുദ്ധം ഉണ്ടായിട്ടില്ലെങ്കിലും ബദറുൽ മൗഇദ് (കരാറിന്റെ യുദ്ധം)എന്ന പേര് ഇതിനു വരികയും ചെയ്തു.

ഏതായാലും അബൂസുഫിയാനിനെ കാണാതായപ്പോൾ നബിﷺ മദീനയിലേക്ക് മടങ്ങി. നബിﷺ ബദ്റിൽ വന്നതും അബൂസുഫിയാനിനെ കാണാതെ തിരിച്ചു പോയതും ആളുകൾക്കിടയിൽ പ്രചരിച്ചു. അതോടെ ഉഹ്ദിൽ ഉണ്ടായ പരാജയത്തിന് ശേഷം മുസ്‌ലിംകളെക്കുറിച്ച് ആളുകളുടെ മനസ്സുകളിൽ ഉണ്ടായിരുന്ന ധാരണ മാറുകയും ഒരു ഭയം അവരിൽ ഉണ്ടായിത്തീരുകയും ചെയ്തു.

ഈ ശവ്വാൽ മാസത്തിൽ തന്നെയാണ് നബിﷺയും ഉമ്മുസലമ  رضی اللہ عنھا യും തമ്മിലുള്ള വിവാഹം നടക്കുന്നത്. മഖ്സൂമിയ്യ ഗോത്രത്തിൽപ്പെട്ട അബു ഉമ്മയ്യയുടെ മകൾ ഹിന്ദാണ് ഉമ്മുസലമ رضی اللہ عنھا.  അവരുടെ ഭർത്താവ് അബൂസലമ ആയിരുന്നു. അതായത് മഖ്സൂമിയ ഗോത്രത്തിൽപ്പെട്ട അബ്ദുൽ അസദിന്റെ മകൻ അബ്ദുല്ല. ഉമ്മുസലമയുടെ എളാപ്പയുടെ മകനായിരുന്നു അദ്ദേഹം. സലമ, ഉമർ, സൈനബ്, ദുർറ എന്നീ മക്കൾ ഈ ദമ്പതിമാർക്ക് ഉണ്ടായിട്ടുണ്ട്. അങ്ങേയറ്റത്തെ ഭംഗിയുടെയും ബുദ്ധിസാമർത്ഥ്യത്തിന്റെയും ശക്തമായ അഭിപ്രായങ്ങളുടെയും യും വക്താവായിരുന്നു ഉമ്മു സലമ. സൗന്ദര്യവും തറവാട്ടു മഹിമയും അവർക്കുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ മരണത്തെക്കുറിച്ച് മുൻ അദ്ധ്യായത്തിൽ നമ്മൾ സൂചിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു പ്രയാസം ബാധിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ശേഷം അല്ലാഹുവേ ഈ വിപത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ, അതിനെക്കാൾ നല്ലത് എനിക്ക് നീ പ്രദാനം ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യണം എന്ന് നബി പഠിപ്പിച്ച കാര്യത്തെക്കുറിച്ച് ഉമ്മുസലമ رضی اللہ عنھا പറഞ്ഞതായി കഴിഞ്ഞ അധ്യായത്തിൽ നാം പഠിച്ചിട്ടുണ്ട്. എന്റെ ആ പ്രാർത്ഥനയുടെ ഫലമായിരുന്നു നബിയെ ഭർത്താവായി എനിക്ക് കിട്ടിയത് എന്നും ഉമ്മു സലമ رضی اللہ عنھا പറയുന്നുണ്ട്. (മുസ്ലിം: 918)

ഉമ്മുസലമ رضی اللہ عنھا യുടെ ഇവിടെ ഇദ്ദ കാലം കഴിഞ്ഞപ്പോൾ അബൂബക്കറുംرضي الله عنه ഉമറുമെല്ലാംرضي الله عنه അവരെ വിവാഹാന്വേഷണം നടത്തിയിരുന്നു. പക്ഷേ അവർ സമ്മതിച്ചിരുന്നില്ല. അങ്ങിനെയാണ് നബിﷺ തനിക്കു വേണ്ടി അവരെ വിവാഹ അന്വേഷണം നടത്താൻ ഒരു ദൂതനെ ഉമ്മുസലമയുടെ അടുക്കലേക്ക് പറഞ്ഞയക്കുന്നത്. തുടക്കത്തിൽ ഉമ്മുസലമയും رضی اللہ عنھا ഈ വിവാഹ അന്വേഷണത്തെ നിരസിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: നിങ്ങൾ നബിﷺയോട് ഇപ്രകാരം പറയുക” ഞാൻ അൽപം കോപിക്കുന്ന ഒരു സ്ത്രീയാണ്. എനിക്ക് കുട്ടികളുണ്ട്. മാത്രവുമല്ല എന്റെ വലിയ്യായി സാക്ഷി നിൽക്കാൻ എനിക്ക് ആരുമില്ല”.

ദൂതൻ ഇക്കാര്യം നബിﷺയെ തിരിച്ചു വന്ന് അറിയിച്ചു. അപ്പോൾ നബിﷺ വീണ്ടും അദ്ദേഹത്തെ ഇപ്രകാരം പറയാൻ ആവശ്യപ്പെട്ടു കൊണ്ട് പറഞ്ഞയച്ചു. “നിങ്ങൾക്ക് കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞല്ലോ, കുട്ടികളെ സംരക്ഷിക്കാൻ അല്ലാഹുതആല മതിയായവനാണ്. നിങ്ങൾ കോപിക്കുന്ന ഒരു സ്ത്രീയാണെന്ന് പറഞ്ഞല്ലോ, നിങ്ങളുടെ കോപം നീങ്ങിപ്പോകാൻ ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കാം. എന്നാൽ സാക്ഷിയുടെ കാര്യം, എന്നെ തൃപ്തിപ്പെടുന്ന അള്ളാഹുവുണ്ട്. ഇങ്ങനെയാണ് നബിയും ഉമ്മുസലമ യും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഇമാം അഹ്മദിന്റെ 26669ാം ഹദീസിൽ നമുക്ക് ഇത് കാണാം. ഉമ്മുസലമയെ رضی اللہ عنھا വിവാഹം കഴിച്ചതിനു ശേഷം മൂന്നു ദിവസം അവരുടെ കൂടെ നബിﷺ താമസിച്ചു. (മുസ്ലിം: 1460)
തൻറെ 90ാ മത്തെ വയസ്സിലാണ് ഉമ്മുസലമ رضی اللہ عنھا മരണപ്പെടുന്നത്. ഹിജ്റ അറുപത്തിയൊന്നാം വർഷമായിരുന്നു അത്. യസീദ് ബിൻ മുആവിയرضي الله عنهയാണ് അന്ന് ഭരണം നടത്തിയിരുന്നത്. നബിﷺയുടെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെട്ട ഭാര്യയുമാണ് ഉമ്മു സലമ رضی اللہ عنھا. മദീനയിലെ ബഖീഇലാണ് അവരെ മറവ് ചെയ്തത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 49

നബി ചരിത്രം - 49: ഹിജ്റ നാലാം വർഷം [ഭാഗം: 03]

ബനൂ നളീർ യുദ്ധം

റബീഉൽ അവ്വൽ മാസത്തിലാണ് ബനൂ നളീർ യുദ്ധം ഉണ്ടാകുന്നത്. യുദ്ധത്തിന് മൂന്ന് കാരണങ്ങളാണ് ചരിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
(1) ഖുറൈശികൾ ജൂതന്മാരിലേക്ക് ആളെ അയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു:” നിങ്ങൾ മുഹമ്മദിനോട് യുദ്ധം ചെയ്യാത്ത പക്ഷം ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്യും”. ഈ ഭീഷണി കാരണത്താൽ ബനൂ നളീറുകാർ ഖുറൈശികളുടെ ആഗ്രഹത്തിന് വശം വദരായി. അങ്ങിനെ ചതിയിലൂടെ നബിﷺയെ കൊല്ലുവാനോള്ള ഒരു പ്ലാനും അവർ ഉണ്ടാക്കി.
ഇതിന്റെ ഭാഗമായി മുഹമ്മദ് നബിﷺയോട് 30 ആളുകളെയും കൂട്ടി ജൂതന്മാർ വരാൻ പറഞ്ഞു. വസ്വത് എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് അവരുടെ 30 പുരോഹിതന്മാർ ഉണ്ട്. അവരുമായി സംസാരിച്ച് ആ പുരോഹിതന്മാർ മുഴുവൻ മുഹമ്മദിനെ സത്യപ്പെടുത്തുന്നുവെങ്കിൽ ജൂതന്മാർ മുഴുവനും മുഹമ്മദ് നബിയിﷺൽ വിശ്വസിക്കും എന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ ഇതു പറഞ്ഞ ജൂതന്മാർക്ക് തന്നെ മുഹമ്മദ്ﷺ  ആളുകളെയും കുട്ടി വന്നാൽ എന്താകും എന്ന പേടിയും ഉണ്ടായി. അതു കൊണ്ട് അവർ പറഞ്ഞു: മുഹമ്മദും 3 ആളുകളും വന്നാൽ മതി. അവർക്ക് ജൂതന്മാരുടെ 3 പുരോഹിതന്മാരുമായി ഇരുന്നു ചർച്ച ചെയ്യാം. അങ്ങിനെ പുരോഹിതന്മാർ അവരുടെ കഠാരകളും ഒരുക്കി മുഹമ്മദ് ﷺ നബിയെ കാത്തിരുന്നു.

എന്നാൽ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീ തന്നെ അവളുടെ മുസ്ലിമായ സഹോദരനോട് ഈ രഹസ്യം തുറന്നു പറഞ്ഞു. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ ജൂതന്മാരുടെ അടുക്കലേക്ക് ചെല്ലാതെ തിരിച്ചു പോരുകയും ചെയ്തു. ശേഷം നബിﷺ വലിയ ഒരു സൈന്യത്തെ ഒരുക്കുകയും ജൂതന്മാരെ അവരുടെ വീടുകൾക്കുള്ളിൽ വെച്ച് വലയം ചെയ്യുകയും ചെയ്തു. അവസാനം നബിﷺ അവർക്ക് ഇറങ്ങി പോകാനുള്ള അനുമതി നൽകി. ആയുധങ്ങളൊന്നും എടുക്കാതെ ഒട്ടകങ്ങൾക്ക് ചുമക്കാൻ കഴിയുന്ന വസ്തുക്കൾ എടുത്തു പോകുവാനുള്ള അനുവാദം നൽകി. ഖുബാ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തായിരുന്നു ബനൂ നളീറിന്റെ വീടുകൾ ഉണ്ടായിരുന്നത്.

(2) അംറുബ്നു ഉമയ്യതുള്ളംരിرضي الله عنه എന്ന സഹാബി കൊലപ്പെടുത്തിയ 2 ആളുകൾക്കുള്ള പ്രായശ്ചിത്തം നൽകാൻ വേണ്ടി നബിﷺ ബനൂ നളീറുകാരിലേക്ക് പുറപ്പെട്ടു.

പ്രായ ശ്ചിത്തങ്ങളുടെ വിഷയത്തിൽ ജൂതന്മാരെ സഹായിക്കാമെന്ന കരാർ നബിﷺ അവരോട് മുമ്പ് നടത്തിയിരുന്നു. അങ്ങിനെ നബി ﷺ മസ്ജിദു ഖുബാഇൽ വരികയും അതിൽ വച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. നബിﷺയോടൊപ്പം തന്റെ ചില സ്വഹാബിമാരും ഉണ്ടായിരുന്നു.

ശേഷം ബനൗ നളീർ കാരുടെ അടുക്കലേക്ക് വരികയും അവരോട് സംസാരിക്കുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: ശരി അബുൽ ഖാസിം. താങ്കൾ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഞങ്ങൾ നിങ്ങളെയും സഹായിക്കാം. ജൂതന്മാർ ചെയ്ത കരാർ പാലിക്കുന്നതും പ്രതീക്ഷിച്ചു കൊണ്ട് നബിﷺ അവരുടെ വീടുകളിൽ ഒരു വീടിന്റെ പരിസരത്ത് ഇരുന്നു.

അബൂബക്കറുംرضي الله عنه  ഉമറുംرضي الله عنه  അലിയുംرضي الله عنه പിന്നെ വേറെ ചില സ്വഹാബികളും ആയിരുന്നു അപ്പോൾ നബിﷺ യോടൊപ്പം ഉണ്ടായിരുന്നത്. ജൂതന്മാർ നബിയുﷺടെ അടുക്കൽ നിന്നും പിരിഞ്ഞു പോയപ്പോൾ അവർ പരസ്പരം ഇപ്രകാരം പറഞ്ഞു: “മുഹമ്മദിന്റെ കാര്യത്തിൽ ഇതിനെക്കാൾ നല്ല ഒരു അവസരം നമുക്ക് ലഭിക്കുകയില്ല. അതു കൊണ്ട് ആർക്കെങ്കിലും സാധിക്കുമെങ്കിൽ ആ വീടിന്റെ മുകളിൽ കയറി വലിയ ഒരു പാറക്കല്ല് മുഹമ്മദിന്റെ തലയിലേക്ക് ഇട്ടാൽ മുഹമ്മദിന്റെ എല്ലാ ശല്യത്തിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കും”.

അംറുബ്നു ജഹ്‌ഹാശുബ്നു കഅ്‌ബ് എന്ന വ്യക്തിയെ ഇതിനു വേണ്ടി അവർ ഒരുക്കി നിർത്തുകയും ചെയ്തു. അയാൾ പറഞ്ഞു:” ഞാൻ അതിനു തയ്യാറാണ്”. നബിﷺയുടെ തലയ്ക്കുമുകളിലൂടെ കല്ല് ഇടുന്നതിനു വേണ്ടി അയാൾ വീടിന് മുകളിൽ കയറി. ഉടനെ നബിﷺയുടെ അടുക്കലേക്ക് ജിബ്‌രീൽ വരികയും ജൂതന്മാരുടെ ഉദ്ദേശത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. നബി അവിടെ നിന്നും എണീറ്റ് അതി വേഗതയിൽ മദീനയിലേക്ക് പോയി.

നബിﷺയുടെ കൂടെ ഉണ്ടായിരുന്ന അനുചരന്മാർ മസ്ജിദ് ഖുബയുടെ സമീപത്തു തന്നെ ഉണ്ടായിരുന്നു. നബിﷺ തിരിച്ചു വരുന്നത് കാണാതായപ്പോൾ അവർ നബിﷺയെ തേടി മദീനയിലേക്ക് പുറപ്പെട്ടു.

വഴിയിൽ വെച്ച് മദീനയിൽ നിന്നും ഇങ്ങോട്ട് വരുന്ന ഒരാളെ കണ്ടപ്പോൾ നബിﷺയെക്കുറിച്ച് അന്വേഷിച്ചു. നബിﷺ മദീനയിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. അങ്ങിനെ ആ സ്വഹാബിമാർ മദീനയിൽ നബിﷺയുടെ അടുക്കൽ എത്തി. ജൂതന്മാർ ഉദ്ദേശിച്ച ചതിയെക്കുറിച്ച് നബിﷺ സ്വഹാബിമാരെ വിവരമറിയിച്ചു. മാത്രവുമല്ല, അവരോട് യുദ്ധം ചെയ്യാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടാനുള്ള കല്പനയും നബി നൽകി. ഈ ഒരു സന്ദർഭത്തെ കുറിച്ചാണ് അള്ളാഹു പറയുന്നത് (മാഇദ :11)

(3) ബനൂ നളീർ യുദ്ധത്തിന്റെ മൂന്നാമത്തെ കാരണമായി ചരിത്രം പറയുന്നത് ഇപ്രകാരമാണ്.
ബനൂ നളീറുകാർ ഖുറൈശികളുടെ അടുക്കലേക്ക് ചെല്ലുകയും നബിﷺയോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. 
ഇത്തരം കാരണങ്ങളാലാണ് നബിﷺ ബനൂ നളീറു കാരെ മദീനയിൽ നിന്നും പുറത്താക്കിയത്.

നബിﷺയേയും സ്വഹാബികളെയും അവർ ചതിച്ചു. കരാറുകൾ അവർ ലംഘിച്ചു. അപ്പോൾ നബിﷺ മുഹമ്മദുബ്നു മസ്‌ലമയെرضي الله അവരിലേക്ക് പറഞ്ഞയക്കുകയും “മദീനയിൽ നിന്നും എല്ലാവരും പുറത്തു പോകണം എന്നും ഇനി നമ്മൾ ഒരുമിച്ചുള്ള ജീവിതം മദീനയിൽ വേണ്ട എന്നും നിങ്ങൾ ചതിയന്മാരാണെന്നും മദീനയിൽ ഇനി ആരെയെങ്കിലും കണ്ടാൽ അവരുടെ കഴുത്തു വെട്ടും എന്നും” പറയാൻ നബിﷺ ഏൽപ്പിച്ചു. ഇതോടെ ബനൂ നളീറുകാർ മദീനയിൽ നിന്നും പുറത്തു പോകുവാനോള്ള ഒരുക്കങ്ങളുമായി നിൽക്കുന്ന അവസരത്തിൽ മുനാഫിക്കുകൾ ഈ വിവരം അറിഞ്ഞു. അവരുടെ നേതാവായ ഇബ്നു സലൂൽ ബനൂ നളീറുകാരുടെ അടുത്ത് ചെന്നു കൊണ്ടു പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിന്നും ഒരിക്കലും പുറത്തു പോകരുത്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.

ഇതു കേട്ടതോടെ ബനൂ നളീറുകാരുടെ മനസ്സിന് ശക്തി ലഭിച്ചത് പോലെയായി. അപ്പോൾ അവർ ബനൂ നളീറിന്റെ നേതാവായ ഹുയയ്യുബ്നു അഖ്തബിനെ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. എന്നിട്ട് പറഞ്ഞു: ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ വീടുകൾ വിട്ടു പോവുകയില്ല. മുനാഫിക്കുകളുടെ ഈ ഇട പെടലിനെ കുറിച്ച് അല്ലാഹു പറയുന്നു (ഹഷ്ർ: 11- 13) ഇതോടെ നബിﷺ തന്റെ അനുചരന്മാരെയും കൂട്ടി ബനൂ നളീർ കാരിലേക്ക് പുറപ്പെട്ടു. മദീനയുടെ ചുമതല ഇബ്നു ഉമ്മി മഖ്തൂമിനെرضي الله ഏൽപ്പിച്ചു.

നബിയും സ്വഹാബിമാരും വരുന്നത് കണ്ടപ്പോൾ ജൂതന്മാർ അവരുടെ കോട്ടകളിൽ അഭയം തേടി.കോട്ടകൾക്കുള്ളിൽ നിന്നു കൊണ്ട് അവർ മുസ്ലിംകൾക്ക് നേരെ കല്ലെറിയാനും അമ്പെയ്യാനും തുടങ്ങി. നബിﷺ യും സ്വഹാബിമാരും അവരുടെ കോട്ടകളെ വളഞ്ഞു. അവരുടെ ഈത്തപ്പന മരങ്ങൾ മുറിച്ചു കളയുവാനും കരിച്ചു കളയുവാനും കൽപ്പിച്ചു. അല്ലാഹുവിന്റെ കല്പനപ്രകാരം ആയിരുന്നു ഈ നട പടികൾ (ഹശ്റ്: 5) കോട്ടകളിൽ നിന്ന് ഇറങ്ങി വരുവാനും ഈത്തപ്പന മരങ്ങൾ അവർ തന്നെ മുറിച്ചു കളയുവാനും മുസ്ലിംകൾ ജൂതന്മാരോട് ആവശ്യപ്പെട്ടു. ജൂതന്മാർക്കുള്ള നിന്ദ്യതയും അവരെ ഭയപ്പെടുത്തലുമായിരുന്നു ഇതിന്റെ ലക്ഷ്യം.

മുനാഫിക്കുകൾ ജൂതൻമാരെ സഹായിക്കാൻ നിന്നില്ല. ബദറിൽ പ്രത്യക്ഷപ്പെട്ട ഇബിലീസിന്റെ ഉദാഹരണമാണ് ഈ സന്ദർഭത്തിൽ മുനാഫിക്കുകൾക്ക് അനുയോജ്യമായത്. (ഹശ്ർ :16, 17) ജൂതന്മാരുടെ മനസ്സുകളിൽ അള്ളാഹു ഭയം ഇട്ടു കൊടുത്തു. മുസ്ലിംകൾ അവരെ വലയം ചെയ്തത് അവർക്ക് വലിയ ഭാരമായി. അവരുടെ കോട്ടകൾ അല്ലാഹുവിൽ നിന്നും അവരെ തടയുകയില്ല എന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ ഞങ്ങൾ മദീനയിൽ നിന്നും പുറത്തു പോകാം എന്ന് അവർ നബിﷺ യോട് കരാർ ചെയ്തു.

ആയുധങ്ങൾ അല്ലാത്ത മറ്റു വിഭവങ്ങളും സമ്പത്തും ഒട്ടകത്തിനു വഹിക്കാവുന്നത് എടുക്കാമെന്ന കരാറും ഉണ്ടായിരുന്നു. ഇവരെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചത് ( ഹശ്ർ:2-3) ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതുമെടുത്ത് അവർ പുറത്തിറങ്ങി. 600 ഒട്ടകങ്ങളാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. വീടുകൾ പോലും അവർ തകർത്ത് അതിന്റെ എൻറെ വാതിലുകളും ജനലുകളും കൂടെ എടുത്തു. അവർക്ക് ശേഷം മുസ്ലിംകൾ അത് ഉപയോഗപ്പെടുത്തരുന്നത് എന്ന ഉദ്ദേശമായിരുന്നു അവർക്ക്.

സല്ലാം ഇബ്‌നു അബീ ഹുഖൈഖ്, കിനാനതുബ്നു റബീഅ്, ഹുയയ്യുബ്നു അഖ്തബ്, തുടങ്ങിയ ജൂത നേതാക്കന്മാർ ഖൈബറിലേക്കും മറ്റു ചിലർ ശാമിലേക്കുമാണ് പോയത്. അവർ വിട്ടേച്ചുപോയ സമ്പത്തും ആയുധങ്ങളും നബിﷺ ശേഖരിച്ചു. ബനൂ നളീർ കാരുടെ സമ്പത്തും ഭൂമിയും വീടുകളും പ്രവാചകന്റെ ഇഷ്ട പ്രകാരം വീതിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അഞ്ചിലൊന്ന് പ്രവാചകന് എന്ന നിയമം അവിടെ ഉണ്ടായിരുന്നില്ല. കാരണം യുദ്ധം നടത്താതെ ലഭിച്ച സ്വത്തായിരുന്നു ഇത്. “ഫൈഅ്‌” എന്നാണ് ഇതിനു പറയുക. യുദ്ധം ചെയ്തതിനു ശേഷം ലഭിക്കുന്നതിനാണ് “ഗനീമത്ത്” എന്നു പറയുന്നത്. (ഹഷ്ർ: 6)

ബനൂ നളീർ നിന്നും ലഭിച്ച അധിക സ്വത്തും നബി ﷺ മുഹാജിറുകൾക്കാണ് നൽകിയത്. അവരിൽ മാത്രമായിക്കൊണ്ടാണ് നബിﷺ അത് ഓഹരി വെച്ചത്. മുഹാജിറുകളുടെ ദാരിദ്ര്യമായിരുന്നു ഇതിനു കാരണം. ഇതോടു കൂടി അല്ലാഹു മുഹാജിറുകളെ സമ്പന്നരാക്കുകയും അവരുടെ ദാരിദ്ര്യം നീക്കി കളയുകയും ചെയ്തു. ബാക്കിയുള്ള സ്വത്തിൽ നിന്നും അല്പം നബിﷺ തന്റെ കുടുംബത്തിന്റെ ഒരു വർഷത്തെ ചെലവിനായി മാറ്റി വെച്ചു. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങുവാനുള്ള ആയുധങ്ങൾക്കും മാറ്റി വെച്ചു. സൂറത്തു ഹശ്റിലെ മിക്ക ആയത്തുകളും ബനൂ നളീറുമായി ബന്ധപ്പെട്ടു കൊണ്ട് ഇറങ്ങിയതാണ്. ഇമാം ബുഖാരിയുടെ 4030, 4028 തുടങ്ങിയ ഹദീസുകളിലും ഇമാം മുസ്ലിമിന്റെ 1771 ാമത്തെ ഹദീസിലും ബനൂ നളീറുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ കാണാം.

ഇത്രയൊക്കെയായിട്ടും ജൂതന്മാർ അവരുടെ കുതന്ത്രങ്ങൾ അവസാനിപ്പിച്ചില്ല. മറിച്ച് പല കക്ഷികളെയും അവർ പ്രവാചകനെതിരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങിനെയാണ് ഖന്തക്ക് യുദ്ധം ഉണ്ടാകുന്നത്. ഇൻഷാ അള്ളാ അത് വഴിയേ വിശദീകരിക്കാം.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 
 

നബി ചരിത്രം – 47

നബി ചരിത്രം - 47: ഹിജ്റ നാലാം വർഷം.

“നബി ﷺ നിയോഗിച്ച സൈന്യങ്ങളും പങ്കെടുത്ത യുദ്ധങ്ങളും”

1) അബൂസലമ (رضي الله عنه) യുടെ നേതൃത്വത്തിലുള്ള സൈന്യം.

മുസ്ലിംകൾക്ക് ബാധിച്ച പ്രയാസം കാരണത്താൽ മറ്റുള്ള ആളുകളുടെ മനസ്സിൽ മുസ്‌ലിംകളെ കുറിച്ചുള്ള ഭയം നീങ്ങിപ്പോയി. പല ഗോത്രങ്ങളും അവർക്കെതിരെ രംഗത്തിറങ്ങാൻ ആഗ്രഹിച്ചു. ജൂതന്മാരും മുനാഫിക്കുകളുമാകട്ടെ അവരുടെ മനസ്സുകളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ശത്രുതയും പകയും അവർ പുറത്തു കാണിക്കാൻ തുടങ്ങി.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ബനൂ അസദ് ഗോത്രങ്ങൾ മദീനക്കാർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടാൻ ഒരുങ്ങി. മദീനയിലുള്ള ഉള്ള സ്വത്തു മുതലുകൾ കൈപ്പറ്റലും മുശിരിക്കുകൾ മദീനക്കാരോടുള്ള ശത്രുതയിൽ കൂടിക്കൊടുക്കലുമായിരുന്നു അവരുടെ ലക്ഷ്യം.

അങ്ങിനെ തുലൈഹതുബ്നു ഖുവൈലിദും അയാളുടെ സഹോദരൻ സലമയും തങ്ങളുടെ ഗോത്രമായ ബനു അസദിൽ നിന്ന് തങ്ങളെ അനുസരിക്കുന്നവരെയും കൂട്ടി നബിﷺക്കെതിരെ യുദ്ധത്തിനിറങ്ങി.

ഈ വിവരം അറിഞ്ഞപ്പോൾ നബിﷺ അവരിലേക്ക് അബൂ സലമതുബ്നു അബ്ദുൽ അസദി رضي الله عنه നെ അയച്ചു. അദ്ദേഹത്തിന്റെ ചുമലിലാകട്ടെ ഉഹ്ദിൽ ഏറ്റ ശക്തമായ മുറിവുണ്ടായിരുന്നു. നബിﷺ അബൂസലമക്ക്رضي الله عنه പതാക കെട്ടിക്കൊടുത്തു. മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി 150 ഓളം ആളുകളെ അദ്ദേഹത്തിന്റെ കൂടെ അയക്കുകയും ചെയ്തു. അബൂസലമرضي الله عنهക്കും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും അല്ലാഹുവിനെക്കൊണ്ടുള്ള തഖ്‌വ കൊണ്ട് നബിﷺ വസ്വിയ്യത്ത് നൽകി.

അബൂസലമرضي الله عنه തന്റെ അനുയായികളെയും കൊണ്ടു പുറപ്പെട്ടു. മുഹർറം മാസത്തിന്റെ തുടക്കത്തിലായിരുന്നു അത്. “ഖത്വൻ” എന്ന് പേരുള്ള മലയിൽ ബനൂ അസദിന്റെ ജല തടാകം ഉള്ളിടത്തേക്ക് അവർ എത്തിച്ചേർന്നു. അവിടെ ഉണ്ടായിരുന്ന ഒരു ആട്ടിൻ പറ്റത്തെയും മൂന്ന് ഇടയന്മാരെയും അവർ പിടി കൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയും തങ്ങളുടെ ആളുകളുടെ അടുക്കൽ ചെന്ന് അവരെ വിവരം അറിയിക്കുകയും ചെയ്തു.

ഇതോടെ അവർ ഛിന്ന ഭിന്നമായി അങ്ങോട്ടുമിങ്ങോട്ടും ഓടി. അബൂസലമرضي الله عنه അവരുടെ ജല തടാകത്തിനടുത്ത് തമ്പടിച്ചു. തന്റെ കൂടെയുള്ളവരെ 3 ഭാഗമാക്കി തിരിച്ചു. ഒരു വിഭാഗം തന്റെ കൂടെയും മറ്റു രണ്ടു വിഭാഗങ്ങളെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിലേക്കും അയച്ചു.

അവർ പോയി യുദ്ധം ചെയ്ത് സുരക്ഷിതരായി തിരിച്ചുവന്നു. ഒട്ടനവധി അനുഗ്രഹങ്ങൾ അന്ന് അവർക്ക് ലഭിക്കുകയുണ്ടായി. ശേഷം എല്ലാവരും കൂടി ഒന്നിച്ച് മടങ്ങി. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങി വന്ന ഉടനെ അബൂ സലമرضي الله عنه യുടെ കയ്യിനെ ബാധിച്ചിരുന്ന പഴുപ്പ് ശക്തമായി. ജമാദുൽ ആഖിറിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഉമ്മുസലമرضي الله عنه പറയുന്നു: “അബൂസലമرضي الله عنه മരിച്ചു കിടക്കുമ്പോൾ നബിﷺ അവിടെ വന്നു. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും തുറന്നു കിടക്കുകയായിരുന്നു. ആ കണ്ണുകൾ അടച്ചു കൊണ്ട് നബിﷺ ഇപ്രകാരം പറഞ്ഞു. “നിശ്ചയമായും ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണ് അതിനെ പിന്തുടരുന്നതാണ്.”

ഇതുകേട്ടപ്പോൾ അവിടെ കൂടിയവർക്ക് ഭയമായി. നബിﷺ അവരോടായി ഇപ്രകാരം പറഞ്ഞു. “നിങ്ങൾ നല്ലതിനല്ലാതെ പ്രാർത്ഥിക്കരുത്. കാരണം നിങ്ങൾ പറയുന്ന വിഷയങ്ങളിൽ അല്ലാഹുവിന്റെ മലക്കുകൾ ആമീൻ പറയുന്നുണ്ട്.” ശേഷം നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവേ അബൂസലമക് നീ പൊറുത്തു കൊടുക്കേണമേ. അദ്ദേഹത്തിന്റെ സ്ഥാനം സച്ചരിതരിൽ നീ ഉയർത്തേണമേ. അദ്ദേഹത്തിന്റെ പിൻഗാമികളിൽ അദ്ദേഹത്തിന് നീ പകരം നൽകേണമേ. ലോക രക്ഷിതാവായ അല്ലാഹുവേ അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിന് ഖബറിനെ വിശാലമാക്കി കൊടുക്കേണമേ. അദ്ദേഹത്തിന്റെ ഖബറിൽ പ്രകാശം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ”.(മുസ്ലിം: 920)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം. ഉമ്മുസലമرضي الله عنه പറയുന്നു. നബിﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. “ഒരു അടിമക്ക് ഒരു വിപത്ത് ബാധിക്കുകയും അപ്പോൾ അവൻ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ, [അല്ലാഹുവേ എനിക്ക് ബാധിച്ച വിപത്തിൽ നീ പ്രതിഫലം നൽകേണമേ, അതിനേക്കാൾ നല്ലത് എനിക്ക് നീ പ്രദാനം ചെയ്തു തരേണമേ] എന്നു പ്രാർത്ഥിക്കുകയും ചെയ്താൽ അവനു ബാധിച്ച വിപത്തിൽ അല്ലാഹു പ്രതിഫലം നൽകാതിരിക്കുകയില്ല. അതിനേക്കാൾ നല്ലത് അവന് പകരം നൽകാതിരിക്കുകയും ഇല്ല.”

ഉമ്മുസലമرضي الله عنه പറയുകയാണ്: “അബൂ സലമرضي الله عنه മരിച്ചപ്പോൾ നബിﷺ എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു. അങ്ങനെ അല്ലാഹു എനിക്ക് അദ്ദേഹത്തെക്കാൾ നല്ലത് ലഭിക്കുകയും ചെയ്തു. നബി ﷺ ആയിരുന്നു” (ആ നല്ലത്).(മുസ്ലിം: 918)

2) അബ്ദുല്ലാഹിബ്നു അനീസിرضي الله عنه ന്റെ സൈന്യം.

മുഹർറം അഞ്ചിന് ഖാലിദ്ബ്നു സുഫിയാൻ അൽഹുദ ലിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി അബ്ദുല്ലാഹിബിനു അനീസിرضي الله عنه നെ നബിﷺ നിയോഗിക്കുകയുണ്ടായി.

അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه പറയുന്നു: “നബിﷺ എന്നെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ഖാലിദ് ബിനു സുഫ്‌യാൻ എന്നോട് യുദ്ധം ചെയ്യാൻ ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അയാൾ ഇപ്പോൾ ഉറനയിലാണുള്ളത്. അവിടെ ചെല്ലുകയും അയാളെ കൊലപ്പെടുത്തുകയും വേണം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തെ ശരിക്കും എനിക്ക് മനസ്സിലാക്കാവുന്ന നിലക്ക് വർണിച്ചു തന്നാലും. നബിﷺ പറഞ്ഞു: നീ അയാളുടെ അടുത്ത് എത്തിയാൽ അയാളിൽ ഒരു വിറയൽ നിനക്കു കാണാം.

അങ്ങിനെ ഞാനെന്റെ വാളുമായി ചെന്നു. അയാളെ കണ്ടുമുട്ടുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ഒട്ടകങ്ങൾകൊപ്പമായിരുന്നു അയാളുണ്ടായിരുന്നത്. അസർ നമസ്കാരത്തിന് സമയവും ആയിട്ടുണ്ടായിരുന്നു. നബിﷺ എന്നോട് പറഞ്ഞ അടയാളവും ഞാൻ അയാളിൽ കണ്ടു.

ഞാൻ അയാൾക്ക് നേരെ ചെന്നു. എനിക്കും അയാൾക്കും ഇടയിൽ ഏറ്റു മുട്ടൽ ഉണ്ടാക്കുകയും അങ്ങിനെ എന്റെ നമസ്കാര സമയം വൈകി പോവുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെട്ടു. അതിനാൽ നമസ്കരിച്ചു കൊണ്ടാണ് ഞാൻ നടന്നു ചെന്നത്. എന്റെ തല കൊണ്ട് റുകൂഉം സുജൂദും ആംഗ്യം കാണിക്കുകയും ചെയ്തു.

ഞാൻ അയാളുടെ അടുക്കൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു; നിങ്ങളാരാണ്?. ഞാൻ പറഞ്ഞു: നിങ്ങളെക്കുറിച്ചും നിങ്ങളുടെ സംഘത്തെക്കുറിച്ചും കേട്ടറിവുള്ള ഒരു അറബി വംശത്തിൽ പെട്ട ആളാണ് ഞാൻ. അങ്ങനെ ഞാൻ അയാളുടെ കൂടെ അല്പം നടന്നു. കൊലപ്പെടുത്താനുള്ള സൗകര്യം എനിക്ക് ലഭിച്ചപ്പോൾ ഞാൻ എന്റെ വാൾ ഉയർത്തുകയും അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ഞാൻ അവിടെ നിന്നും പോന്നു. അയാളുടെ ഒട്ടക കട്ടിൽ അയാൾക്ക് മുകളിൽ തന്നെ ഞാൻ കമഴ്ത്തി ഇടുകയും ചെയ്തു.

ശേഷം ഞാൻ നബിﷺ യുടെ അടുക്കലേക്ക് എത്തുകയും നബിﷺ എന്നെ കാണുകയും ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: “മുഖം വിജയിച്ചിരിക്കുന്നുവല്ലോ”. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ ഞാൻ അയാളെ കൊലപ്പെടുത്തി. നബിﷺ പറഞ്ഞു: നിങ്ങൾ പറഞ്ഞത് സത്യമാണ്. ശേഷം എന്നെയും കൂട്ടി നബിﷺ തന്റെ വീട്ടിലേക്ക് പ്രവേശിച്ചു. അവിടെ നിന്നും എൻറെ കയ്യിൽ ഒരു വടി തന്നു. എന്നിട്ട് പറഞ്ഞു: ഈ വടി നിന്റെ അടുക്കൽ വെക്കുക.”(അഹ്മ്ദ്: 16047)(അബൂദാവൂദ്: 1249)

3) റജീഅ്رضي الله عنه സൈന്യം.

സ്വഫർ മാസത്തിൽ നബിﷺ നിയോഗിച്ച സൈന്യമായിരുന്നു ഇത്. അബൂഹുറൈറ رضي الله عنه  യിൽ നിന്നും നിവേദനം “രഹസ്യാന്വേഷണത്തിനായി നബിﷺ ഒരു സൈന്യത്തെ അയക്കുകയുണ്ടായി. ആസിം ഇബ്നു സാബിതി رضي الله عنه നെയാണ് അമീറായി നബി നിശ്ചയിച്ചത്. ഉമറുബ്നുൽ ഖത്താബി رضي الله عنه ന്റെ മകൻ ആസ്വിമി رضي الله عنه ന്റെ വല്ല്യുപ്പയായിരുന്നു ഇദ്ദേഹം.

അങ്ങിനെ അവർ പോവുകയും മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഹുദൈൽ വംശത്തിൽപ്പെട്ട ബനൂ ലഹ്‌യാൻ എന്ന് പേരുള്ള ഒരു ഗോത്രത്തെ കുറിച്ച് അവർ കേട്ടു. അങ്ങിനെ സ്വഹാബികൾ അവരെ അന്വേഷിച്ചു പുറപ്പെട്ടു. ബനൂ ലഹ്‌യാൻ കാർ നടന്ന കാലടയാളങ്ങൾ പരിശോധിച്ചു കൊണ്ടായിരുന്നു യാത്ര.

അവർ ഒരു സ്ഥലത്ത് ചെന്ന് ഇറങ്ങുകയും ഈത്തപ്പഴത്തിന്റെ കുരു കാണുകയും ചെയ്തു. ഇത് മദീനയിലുള്ള ഈത്തപ്പഴമാണ് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അവർ പറഞ്ഞു: ഇത് യസ്‌രിബിലെ ഈത്തപ്പഴം ആണല്ലോ. അങ്ങിനെ അടയാളം നോക്കി അവർ അവരെ പിന്തുടരുകയും അവസാനം അവരെ കണ്ടുമുട്ടുകയും ചെയ്തു. വിശാലമായ ഒരു സ്ഥലത്തേക്ക് അവർ അഭയം തേടി. അപ്പോൾ ആ നാട്ടുകാർ വന്നു അവരെ വലയം ചെയ്തു. എന്നിട്ട് പറഞ്ഞു ഞങ്ങളുടെ സംരക്ഷണത്തിൽ നിങ്ങൾ ഇവിടെ നിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളിൽ ഒരാളെയും ഞങ്ങൾ കൊല്ലുകയില്ല എന്ന ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ കരാറുകളും വ്യവസ്ഥകളും ഉണ്ടാക്കണം. അപ്പോൾ ആസ്വിംرضي الله عنه പറഞ്ഞു. ഒരു സത്യ നിഷേധി യുടെ സംരക്ഷണം എനിക്ക് ആവശ്യമില്ല. അല്ലാഹുവേ ഞങ്ങളെ കുറിച്ചുള്ള വിവരം ഞങ്ങളുടെ പ്രവാചകന് നീ എത്തിക്കേണമേ. അങ്ങിനെ അവർ തമ്മിൽ യുദ്ധം ഉണ്ടാവുകയും ആസ്വിംرضي الله عنه ഉൾപ്പെടെ 17 പേരെ അവർ കൊലപ്പെടുത്തുകയും ചെയ്തു.

ഖുബൈബുംرضي الله عنه സൈദുംرضي الله عنه മറ്റൊരു വ്യക്തിയുമാണ് ബാക്കിയായത്. ഇവരുമായി അവർ കരാറുണ്ടാക്കി. ആ കരാറിന്റെ അടിസ്ഥാനത്തിൽ അവർക്ക് അവിടെ അഭയം നൽകുകയും ചെയ്തു. എന്നാൽ സ്വഹാബികളുടെ കാര്യത്തിൽ ബനൂ ലഹ്‌യാൻ കാർക്ക് സ്വാധീനം ലഭിച്ചപ്പോൾ അവരുടെ വസ്ത്രത്തിന്റെ കയറുകൾ ഊരി സ്വഹാബികളെ ബന്ധിച്ചു. അപ്പോൾ ഖുബൈബിന്റെرضي الله عنهയും സൈദിന്റെرضي الله عنهയും കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞു: ഇത് ഒന്നാമത്തെ ചതിയാണ്. അതു കൊണ്ടു തന്നെ ബനൂ ലഹ്‌യാൻ കാരുടെ കൂടെ പോകുവാൻ അവർ വിസമ്മതിച്ചു. അങ്ങിനെ അവർ ശക്തമായ നിലക്ക് വലിച്ചു കൊണ്ടു പോകുവാൻ ഉദ്ദേശിച്ചു എങ്കിലും സ്വഹാബികൾ അതിനു സമ്മതിച്ചില്ല. അപ്പോൾ അവർ ഈ മൂന്നാമത്തെ വ്യക്തിയെ കൊന്നു കളഞ്ഞു.

ഖുബൈബിനെرضي الله عنهയും സൈദിനെرضي الله عنهയും മക്കയിലേക്ക് കൊണ്ടുപോയി അവർ വിൽപ്പന നടത്തി. ബനുൽ ഹാരിസ് ഇബ്നു ആമിർ ഇബ്നു നൗഫൽ (ഹാരിസ് കുടുംബം) ആയിരുന്നു ഖുബൈബിرضي الله عنهനെ വിലകൊടുത്ത് വാങ്ങിയത്. ഈ ഖുബൈബൈرضي الله عنهയിരുന്നു ബദ്ർ യുദ്ധത്തിൽ ഹാരിസിനെ കൊലപ്പെടുത്തിയത്.

അങ്ങിനെ ഒരു ബന്ധിയായി അദ്ദേഹം അവരുടെ കൂടെ കഴിഞ്ഞു. അവസാനം ഖുബൈബിرضي الله عنه നെ കൊല്ലുവാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയപ്പോൾ ഹാരിസിന്റെ പെൺമക്കളിൽ നിന്ന് ഒരു കത്തി അവർ കടമായി ചോദിക്കുകയും അവർ അതു കൊടുക്കുകയും ചെയ്തു.

ഹാരിസിന്റെ മകൾ പറയുന്നു. എനിക്ക് ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയുടെ കാര്യത്തിൽ ഞാൻ അശ്രദ്ധയായപ്പോൾ ഖുബൈബ്رضي الله عنه ആ കഠാര എടുത്ത് കുട്ടിയുടെ കാൽ തുടയിൽ വെച്ചു. അപ്പോൾ എനിക്ക് പേടി തോന്നി. എന്റെ പേടി ഖുബൈബിനുرضي الله عنه മനസ്സിലായി. അദ്ദേഹത്തിന്റെ കയ്യിൽ ആകട്ടെ കഠാരയും ഉണ്ട്. അദ്ദേഹം എന്നോട് ചോദിച്ചു; ഈ കുട്ടിയെ ഞാൻ കൊലപ്പെടുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ?. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല. ഹാരിസിന്റെ മകൾ പറയുകയാണ്: ഖുബൈബിനെرضي الله عنه പോലെ നല്ല ഒരു ബന്ധിയെ ഞാൻ വേറെ കണ്ടിട്ടില്ല.

ഖുബൈബ്رضي الله عنه മുന്തിരി തിന്നുന്നത് ഞാൻ കണ്ടു. അന്നാകട്ടെ മക്കയിൽ ഒരു പഴവും ഉണ്ടായിരുന്നുമില്ല. മാത്രവുമല്ല ഖുബൈബ്رضي الله عنه ഇരുമ്പിൽ ബന്ധിക്കപ്പെട്ട അവസ്ഥയിലും ആയിരുന്നു. ഇത് അല്ലാഹു നൽകിയ ഭക്ഷണം അല്ലാതെ മറ്റൊന്നുമല്ല എന്ന് ഞാൻ മനസ്സിലാക്കി. 

അങ്ങിനെ ഖുബൈബിനെرضي الله عنه കൊല്ലാൻ വേണ്ടി അവർ ഹറം പ്രദേശത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. ഖുബൈബ്رضي الله عنه പറഞ്ഞു: എന്നെ ഒന്നു വിട്ടേക്കൂ, ഞാൻ രണ്ടു റൿഅത്തു നമസ്കരിക്കട്ടെ. നമസ്കാരശേഷം ഖുബൈബ്رضي الله عنه അവരിലേക്ക് തിരിച്ചു ചെന്നു. മരണത്തെ പേടിച്ച് കൊണ്ടാണ് ഖുബൈബ്رضي الله عنه കൂടുതൽ സമയം നമസ്കരിക്കുന്നത് എന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ ഇനിയും നമസ്കരിക്കുകയായിരുന്നു.

കൊല ചെയ്യപ്പെടുന്നതിനു മുമ്പ് ആദ്യമായി രണ്ടു റകഅത്ത് സുന്നത്ത് നമസ്കരിച്ച വ്യക്തി എന്ന സ്ഥാനം ഇതോടെ ഖുബൈബിനുرضي الله عنه ലഭിച്ചു. മാത്രമല്ല അവിടെ നിന്നു കൊണ്ട് ഖുബൈബ്رضي الله عنه ഒരു പാട്ടു പാടുകയും ചെയ്തു. ” ഞാൻ ഒരു മുസ്ലിമായി മരിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ എങ്ങനെ മരിച്ചു വീണാലും അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ്”.

ശേഷം ഉഖ്ബതുബ്നു ഹാരിസ് ഖുബൈബിനെ കൊന്നു. മുമ്പ് കൊലചെയ്യപ്പെട്ട ആസിമിന്റെرضي الله عنه ശരീരത്തിൽ നിന്നും ചില ഭാഗങ്ങൾ കൊണ്ടു വരാൻ വേണ്ടി ഖുറൈശികൾ മരിച്ചു കിടക്കുന്ന ആസ്വിമിന്رضي الله عنهറെ അടുക്കലേക്ക് ആളെ അയച്ചു. ഖുറൈശികളിലെ പല പ്രമുഖരെയും ബദർയുദ്ധത്തിൽ ആസ്വിംرضي الله عنه കൊന്നിട്ടുണ്ടായിരുന്നു. പക്ഷേ ആസ്വിമിന്റെرضي الله عنه ശരീരം മുറിച്ചെടുക്കാൻ ഖുറൈശികൾ അവിടെ എത്തിയപ്പോഴേക്കും അല്ലാഹു ആസ്വിമിന്رضي الله عنهറെ ശരീരത്തെ തേനീച്ചക്കൂട്ടം കൊണ്ട് പൊതിഞ്ഞിരുന്നു. ഖുറൈശികളുടെ ദൂതൻമാർക്ക് ആസ്വിമിرضي الله عنهനെ ഒന്നും ചെയ്യാനായില്ല. (ബുഖാരി: 4086) 

സൈദിനെ رضي الله عنه വാങ്ങിയത് സഫ്‌വാൻ ഇബ്നു ഉമയ്യ ആയിരുന്നു. തന്റെ പിതാവ് ഉമയ്യത്ത് ബിനു ഖലഫിനെ കൊന്നതിനു പകരം കൊല്ലലായിരുന്നു സ്വഫ്‌വാനിന്റെ ലക്ഷ്യം. സൈദിനെ رضي الله عنه കൊല്ലാൻ വേണ്ടി കൊണ്ടുവരപ്പെട്ടപ്പോൾ അബൂ സുഫ്‌യാൻ പറഞ്ഞു: അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ സൈദേ. നിന്റെ സ്ഥാനത്ത് മുഹമ്മദിനെ ഇവിടെ കൊണ്ടുവരികയും അങ്ങനെ മുഹമ്മദിന്റെ കഴുത്ത് എടുക്കുകയും നീ നിന്റെ കുടുംബത്തോടൊപ്പം ആവുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?. സൈദ്رضي الله عنه പറഞ്ഞു: ഇല്ല അല്ലാഹുവാണ് സത്യം. എന്നെ എന്റെ കുടുംബത്തോടൊപ്പം ഇരുത്തി മുഹമ്മദ് നബിﷺയെ കൊലപ്പെടുത്താൻ ഇവിടെ കൊണ്ടുവരുന്നത് പോയിട്ട് മുഹമ്മദ് നബിﷺയുടെ കാലിൽ ഒരു മുള്ള് തറച്ച് അദ്ദേഹം വേദനിക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.

അപ്പോൾ അബൂസുഫിയാൻ പറഞ്ഞു.: മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരാളും മറ്റൊരാളെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശേഷം സ്വഫ്‌വാനിന്റെ رضي الله عنهഭൃത്യനായിരുന്ന നസ്‌ത്വാസ് സൈദിനെ കൊലപ്പെടുത്തി. അല്ലാഹു അദ്ദേഹത്തെ കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

 

 
 
 

നബി ചരിത്രം – 46

നബി ചരിത്രം - 46: ഹംറാഉൽ അസദ് യുദ്ധം.

ഹംറാഉൽ അസദ് യുദ്ധം.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമായിരുന്നു ഈ യുദ്ധം. ശവ്വാൽ മാസം 15ന് ശനിയാഴ്ചയാണ് ഉഹ്ദ് യുദ്ധം ഉണ്ടായത്. ശവ്വാൽ 16 ഞായറാഴ്ചയായിരുന്നു ഹംറാഉൽ അസദ് യുദ്ധം ഉണ്ടായത്. നബിﷺയുടെ സ്വഹാബിമാരിൽ ബാക്കിയുള്ള ആളുകളെ കൂടി നശിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടി അബൂസുഫ്‌യാൻ ഖുറൈശികളെയും കൊണ്ട് വീണ്ടും മദീനയിലേക്ക് വന്നിരിക്കുന്നു എന്ന വാർത്ത നബിﷺക്ക് ലഭിച്ചതായിരുന്നു യുദ്ധത്തിനുള്ള കാരണം.

അതായത് മുശ്രിക്കുകൾ ഉഹ്ദിൽ നിന്നും പിരിഞ്ഞു പോയതിനു ശേഷം റൗഹാഅ്‌ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: “മുഹമ്മദിനെ നിങ്ങൾ കൊന്നില്ല. വളരെ മോശമായിപ്പോയി നിങ്ങൾ ചെയ്തത്. അത് കൊണ്ട് വീണ്ടും മദീനയിലേക്ക് മടങ്ങണം”. അങ്ങിനെയാണ് അവർ ഹംറാഉൽ അസദ് എന്ന സ്ഥലത്തേക്ക് എത്തിയതും ഈ വിവരം നബിﷺക്ക് ലഭിച്ചതും. നേരം പുലർന്നപ്പോൾ സുബഹി നമസ്കാര ശേഷം ബിലാൽ  رضي الله عنه വിനോട് നബിﷺ ഇപ്രകാരം പറഞ്ഞു: ശത്രുക്കളെ തേടിക്കൊണ്ട് ഇറങ്ങി പുറപ്പെടാൻ നബിﷺ നിങ്ങളോട് കൽപിക്കുന്നു എന്നു വിളിച്ചു പറയുക. ഇന്നലെ നമ്മോടൊപ്പം യുദ്ധത്തിൽ പങ്കെടുത്തവർ അല്ലാതെ ഇന്ന് പങ്കെടുക്കരുതെന്ന് എന്നും പറയാൻ നബിﷺ പ്രത്യേകം കൽപിച്ചു.

ഈ സന്ദർഭത്തിൽ ജാബിർرضي الله عنه വന്നു കൊണ്ട് നബിﷺ യോട് യുദ്ധത്തിന് പോകുവാനുള്ള അനുവാദം ചോദിച്ചു. കാരണം അദ്ദേഹത്തിന്റെ പിതാവ് തന്റെ സഹോദരന്മാരെ നോക്കുന്നതിനു വേണ്ടി ഏൽപ്പിച്ചതിനാൽ അദ്ദേഹം ഉഹ്ദിൽ പങ്കെടുത്തിരുന്നില്ല. അപ്പോൾ നബിﷺ അദ്ദേഹത്തിന് അനുവാദം നൽകി.

മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂലും നബിﷺയോട് അനുവാദം ചോദിച്ചു വന്നു. പക്ഷേ നബിﷺ അനുവാദം കൊടുക്കാതെ അയാളെ മടക്കി അയച്ചു. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه ആയിരുന്നു മുസ്ലിംകളുടെ പതാക വാഹകൻ. നബിﷺ ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. അവിടുത്തെ തിരുമുഖത്തും നെറ്റിയിലും മുറിവേറ്റിരുന്നു. അണപ്പല്ല് പൊട്ടിയ അവസ്ഥയിലായിരുന്നു. ഉഹ്ദിൽ ഇബ്നു ഖംഅയുടെ അടി കാരണത്താൽ അവിടുത്തെ വലതു ചുമലിന് ദുർബലത ബാധിച്ചിരുന്നു. ശത്രുക്കൾ കുഴിച്ച വാരിക്കുഴിയിൽ വീണ കാരണത്താൽ കാൽമുട്ടിലും മുറിവുണ്ടായിരുന്നു. അബൂ ആമിർ എന്ന ദുഷ്ട വ്യക്തിയാണ് ഉഹ്ദ് മൈതാനത്തിൽ ഈ കുഴി ഉണ്ടാക്കിയിരുന്നത്. ശരീരത്തിൽ മുറിവുകളും വേദനകളുമായിക്കൊണ്ടു തന്നെ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരും നബിﷺ യോടൊപ്പം ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു.

അല്ലാഹു പറയുന്നു.

“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്‌.”

(ആലു ഇംറാൻ: 140, 141) 

സുബഹി നമസ്കാര ശേഷം നബിﷺ പുറപ്പെട്ടു. സാബിത്ത് ബിനു ളഹാക്ക് അൽ ഖസ്റജി എന്ന വ്യക്തിയെയായിരുന്നു വഴികാട്ടിയായി സ്വീകരിച്ചത്. ഹംറാഉൽ അസദ് വരെ എത്തി . അവിടെ സൈനികത്താവളമടിച്ചു. മൂന്ന് ദിവസത്തോളം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. എല്ലാ രാത്രികളിലും സ്വഹാബികൾ തീ കത്തിക്കാറുണ്ടായിരുന്നു. വളരെ വിദൂരത്തു നിന്നും നോക്കുന്ന ആളുകൾക്കു പോലും അത് കാണുക സാധ്യമായിരുന്നു.

ഈയിടക്ക് ഖുസാഈ ഗോത്രത്തിൽപ്പെട്ട മഅ്‌ബദുബ്നു മഅ്‌ബദിനെ ഹംറാഉൽ അസദിൽ വെച്ചു കൊണ്ട് നബിﷺ കണ്ടു മുട്ടി. ഇയാൾ മുശ്രിക്ക് ആയിരുന്നു. ഖുസാഅ ഗോത്രത്തിൽ മുസ്ലിംകളും മുശ്‌രികുകളും ഉണ്ടായിരുന്നു. മഅ്‌ബദ് പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ അനുയായികൾക്കിടയിൽ വെച്ചു കൊണ്ട് താങ്കൾക്ക് ബാധിച്ച പ്രയാസങ്ങളിൽ ഞങ്ങൾക്ക് വിഷമം ഉണ്ട്. അല്ലാഹു താങ്കൾക്ക് സൗഖ്യം നൽകട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. അപ്പോൾ നബിﷺ മഅ്‌ബദിനോട് അബൂസുഫിയാൻ പോയി കാണുവാനും അയാളെ നിന്ദിക്കുവാനും പറഞ്ഞു.

മഅ്‌ബദ് തിരിച്ചെത്തുകയും റൗഹാഇലുള്ള അബൂസുഫ്‌യാനെയും കൂട്ടരെയും കണ്ടു മുട്ടുകയും ചെയ്തു. മുഹമ്മദ് നബിയുﷺടെ അടുക്കലേക്കു പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു അവരെല്ലാവരും. മഅ്‌ബദിനെ കണ്ടപ്പോൾ അബൂസുഫ്‌യാൻ ചോദിച്ചു. എന്തു വാർത്തയും ആയിട്ടാണ് അല്ലയോ മഅ്‌ബദ് താങ്കൾ വന്നിട്ടുള്ളത് ?. മഅ്‌ബദ് പറഞ്ഞു: മുഹമ്മദ് തന്റെ അനുയായികളെയും കൊണ്ട് നിങ്ങളെ തേടി പുറപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ഒരു സൈന്യത്തെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. അവർ നിങ്ങളെ കരിച്ചു കളയും. ഇതിനു മുമ്പ് മുഹമ്മദിന്റെ കൂടെ ഇല്ലാത്ത ആളുകളും നിങ്ങൾക്കെതിരെ ഇന്ന് കൂടെ കൂടിയിട്ടുണ്ട്. അബൂ സുഫ്‌യാൻ പറഞ്ഞു: നിനക്ക് നാശം. എന്താണ് നീ പറയുന്നത്?!. മഅ്‌ബദ് പറഞ്ഞു: ഇപ്പോൾ നിങ്ങൾ അങ്ങോട്ട് ചെല്ലുന്നത് ഉചിതമായി എനിക്ക് തോന്നുന്നില്ല. അബൂസുഫ്‌യാൻ പറഞ്ഞു: അല്ലാഹുവാണ് സത്യം, അവരോടെ കൂടെയുള്ള ആളുകളെ കൂടി നശിപ്പിക്കാൻ വേണ്ടി നാം ഒന്നിച്ച് തീരുമാനം എടുത്തതാണല്ലോ. മഅ്‌ബദ് പറഞ്ഞു: എന്നാൽ അതിനെത്തൊട്ട് ഞാൻ നിങ്ങളെ തടയുകയാണ്.
ഇതു കേട്ടതോടെ അബൂസുഫ്‌യാനും കൂടെയുള്ളവർക്കും പേടി തോന്നിത്തുടങ്ങി. അവർ വളരെ ധൃതിയിൽ മക്കയിലേക്ക് തന്നെ മടങ്ങി.

അബൂസുഫ്‌യാനും സൈന്യവും മക്കയിലേക്ക് മടങ്ങുമ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽപ്പെട്ട ഒരു യാത്രാ സംഘം മദീന ഉദ്ദേശിച്ച് പോകുന്നതായി കണ്ടു. അപ്പോൾ അവരുടെ പക്കൽ മുഹമ്മദ് നബിﷺ ക്ക് ഒരു കത്ത് കൊടുത്തയച്ചു. മുഹമ്മദിനെ കണ്ടാൽ ഞങ്ങൾ വീണ്ടും മദീനയിലേക്ക് വരുമെന്നും നിങ്ങളെ മുച്ചൂടും നശിപ്പിക്കുമെന്നും അറിയിക്കുക എന്നുകൂടി അബൂസുഫ്‌യാൻ പറഞ്ഞു. നബിﷺ ഹംറാഉൽ അസദിൽ ആയിരിക്കെ ഈ സംഘം അവിടെ കടന്നു വന്നു. അബൂസുഫ്‌യാൻ പറഞ്ഞ കാര്യം നബിﷺയെ അറിയിക്കുകയും ചെയ്തു. നബിﷺ പറഞ്ഞു: “ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കാൻ അവർ എത്രയോ നല്ലവനാണ്. ഈ ഒരു സന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത് 

“പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.”

(ആലു ഇംറാൻ 172-174).
 

ഇബ്‌നു അബ്ബാസ്رضي الله عنه പറയുന്നു: ഇന്നു ഞങ്ങൾക്കു അള്ളാഹു മതി ഭഷമേൽപ്പിക്കാൻ അവൻ ഏത്രയർ നല്ലവനാണെന്ന് ഇബ്രാഹിം നബിയെ തീയിലിട്ടപ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജനങ്ങൾ നിങ്ങൾക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു അതു കൊണ്ടു തന്നെ അവരെ ഭയപ്പെടുക എന്ന് നബിﷺയോട് പറയപ്പെട്ടപ്പോൾ അവരുടെ ഈമാൻ വർദ്ധിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു; ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ അവൻ എത്രയോ മതിയായവനാണ് (ബുഖാരി: 4563)

ബുധനാഴ്ച ദിവസം നബിﷺയും സഹാബികളും മദീനയിലേക്ക് മടങ്ങി. മൂന്ന് രാത്രികളാണ് ഹംറാഉൽ അസദ് അവർ താമസിച്ചത്. മുസ്ലിംകൾക്ക് ഉഹ്ദിൽ ബാധിച്ച ഭീതി ഇതോടെ നീങ്ങുകയും ചെയ്തു. ഹിജ്റ മൂന്നാം വർഷം അനവധി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രഗൽഭരായ ആളുകൾ ഹംസرضي الله عنه, മിസ്അബ് ഇബ്നു ഉമൈർرضي الله عنه, അബ്ദുല്ലാഹിബിനു ഹറാംرضي الله عنه, അംറുബ്നുൽ ജമൂഹ്رضي الله عنه, അനസുബ്നു നള്ർرضي الله عنه തുടങ്ങിയവരായിരുന്നു. അൻസാറുകളിൽ നിന്ന് 64 ഉം മുഹാജിറുകളിൽ നിന്ന് ഇന്ന് ആറു പേരുമാണ് ഉഹ്ദിൽ ശഹീദായത് എന്ന് മുമ്പ് നാം സൂചിപ്പിച്ചിരുന്നുവല്ലോ.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 
 

നബി ചരിത്രം – 48

നബി ചരിത്രം - 48: ഹിജ്റ നാലാം വർഷം [ഭാഗം: 02]

ബിഅ്‌റു മഊന യുദ്ധം.

സരിയ്യതുൽ ഖുർറാഅ്‌ എന്നും ഇതിനെ പറയാറുണ്ട് . സഫർ മാസത്തിലാണ് ഈ യുദ്ധം ഉണ്ടാകുന്നത്. മൂന്ന് കാരണങ്ങളാണ് യുദ്ധത്തിൻറെ പിന്നിലുള്ളത്.
അനസ് رضي الله عنه ൽ നിന്നും നിവേദനം; രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ എന്നീ ഗോത്രങ്ങൾ ശത്രുക്കൾക്കെതിരെ നബിﷺ യോട് സഹായം ചോദിച്ചു വന്നു. 70 അൻസ്വാറുകളെ അയച്ചു കൊടുത്തു കൊണ്ട് നബിﷺ അവരെ സഹായിക്കുകയും ചെയ്തു.

അക്കാല ഘട്ടത്തിൽ ഖുർറാഅ്‌ (ഓത്തുകാർ) എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. പകലിൽ വിറക് ശേഖരിച്ച് വില്പന നടത്തുകയും രാത്രിയിൽ നമസ്കാരം നിർവഹിക്കുന്നവരുമായിരുന്നു അവർ. ബിഅ്റു മഊന എന്ന സ്ഥലത്ത് എത്തിയപ്പോൾ ഈ ആളുകൾ സ്വഹാബിമാരെ ചതിച്ചു കൊല്ലപ്പെടുത്തുകയുണ്ടായി. ഈ വാർത്ത നബിﷺ ക്ക് എത്തിയപ്പോൾ അറബികളിലെ ഈ ഗോത്രങ്ങൾക്കെതിരെ സുബഹിയിൽ നബിﷺ ഒരുമാസത്തോളം പ്രാർത്ഥിക്കുക (ഖുനൂത്ത്) ഉണ്ടായി.

രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ, ബനൂ ലഹ്‌യാൻ തുടങ്ങിയവരായിരുന്നു ആ അറബികൾ…..(ബുഖാരി: 4090) അനസ് رضي الله عنه ന്റെ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം; ഖുർറാഉകൾ എന്നറിയപ്പെട്ടിരുന്ന നബിﷺ യുടെ സ്വഹാബിമാരെ ചില ആളുകൾ കൊന്നപ്പോൾ അവർക്കെതിരിൽ ഒരുമാസം നബിﷺ ഖുനൂത് ഓതുകയുണ്ടായി. (മുസ്ലിം: 677)

കുന്ത പയറ്റിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ആമിറുബ്നു മാലിക്. അദ്ദേഹം മദീനയിൽ നബിﷺ യുടെ അടുക്കൽ വന്നു. നബിﷺ അദ്ദേഹത്തിന്റെ മുമ്പിൽ ഇസ്ലാം സമർപിച്ചു. പക്ഷേ അദ്ദേഹം സ്വീകരിച്ചില്ല. എന്നാൽ ഇസ്‌ലാമിൽ നിന്ന് അകന്നു പോയതുമില്ല. അദ്ദേഹം നബിﷺ യോട് പറഞ്ഞു അല്ലയോ മുഹമ്മദ്; നിങ്ങളുടെ അനുയായികളിൽ നിന്ന് കുറച്ച് ആളുകളെ നജ്ദുകാരിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെങ്കിൽ താങ്കൾ ക്ഷണിക്കുന്ന കാര്യത്തിലേക്ക് അവരെ ആ ആളുകൾക്ക് ക്ഷണിക്കാമായിരുന്നു. അവർ നിങ്ങൾക്ക് ഉത്തരം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നബിﷺ പറഞ്ഞു: അവരുടെ വിഷയത്തിൽ നെജ്ദു കാരെ ഞാൻ ഭയപ്പെടുന്നു. അബു ആമിർ പറഞ്ഞു: ഞാൻ അവർക്ക് അഭയം നല്കുന്നവനാണ്. അതു കൊണ്ട് താങ്കൾ ക്ഷണിക്കുന്ന വിശ്വാസത്തിലേക്ക് അവരെ ക്ഷണിക്കാൻ നിങ്ങൾ അനുചരന്മാരെ പറഞ്ഞയക്കുക.

അങ്ങിനെ നബിﷺ തന്റെ എഴുപതോളം വരുന്ന സ്വഹാബിമാരെ അങ്ങോട്ടയച്ചു. സഹാബിമാർ ഇറങ്ങിപ്പുറപ്പെട്ടു. ബിഅ്‌റു മഊന എന്ന സ്ഥലത്തെത്തി അവിടെ ഇറങ്ങുകയും ചെയ്തപ്പോൾ ഹർറാനുബ്നു മൽഹാന്റെ കയ്യിൽ നബിﷺ യുടെ ഒരു എഴുത്ത് അല്ലാഹുവിന്റെ ശത്രുവായ ആമിറുബ്നു തുഫൈലിലേക്ക് കൊടുത്തയച്ചു. അല്ലാഹുവിന്റെ ശത്രുവായ ആമിർ നബിﷺ യുടെ ആ കത്ത് തുറന്നു നോക്കിയത് പോലുമില്ല. ആമിർ തന്റെ കൂടെയുള്ള ആളുകളിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ഈ സന്ദർഭത്തിൽ ഹറാം ഹർറാനെ പിറകു വശത്ത് കൂടി കുന്തം പ്രയോഗിച്ചു. ശേഷം ഹറാം പറഞ്ഞു: കഅ്‌ബയുടെ റബ്ബ് തന്നെയാണ് സത്യം, ഞാൻ വിജയിച്ചിരിക്കുന്നു (ബുഖാരി: 4092)

ശേഷം ആമിർ ഇബ്നു തുഫൈൽ ബനു ആമിർ ഗോത്രത്തോട് ബാക്കിയുള്ള സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. അപ്പോൾ ആമിർ ബനൂ സുലൈം ഗോത്രത്തിലെ ആളുകളെ ഇതിനു വേണ്ടി ക്ഷണിച്ചു. രിഅ്‌ല്, ദക്‌വാൻ, ഉസ്വയ്യ, എന്നിവരായിരുന്നു അവർ. അവർ ഈ ആവശ്യം സ്വീകരിക്കുകയും സഹാബികളെ ചതിച്ചു കൊല്ലാൻ അവർ ഇറങ്ങുകയും ചെയ്തു. സഹാബികൾ യാത്ര ചെയ്തു വന്ന അവരുടെ വാഹനമാര ഒട്ടകങ്ങൾക്ക് ചുറ്റും അവർ വലയം ചെയ്തു. അപ്പോൾ മുസ്ലിംകൾ അവരോട് പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങൾ നിങ്ങളേ ഉദ്ദേശിച്ച് വന്നതല്ല. നബിﷺ പറഞ്ഞയച്ച മറ്റൊരു ആവശ്യത്തിനു വേണ്ടി വന്നവരാണ് ഞങ്ങൾ. പക്ഷേ അതൊന്നും ഈ മുശിരിക്കുകൾ സമ്മതിച്ചില്ല. അതോടെ സ്വഹാബികൾ അവരുടെ വാളുകൾ ഊരി. ശത്രു പക്ഷവുമായി യുദ്ധം ചെയ്തു. കഅബ് ഇബ്നു സൈദ് رضي الله عنه ഒഴികെ ബാക്കി എല്ലാ സ്വഹാബിമാരും ഇവിടെ കൊല്ലപ്പെട്ടു. ഖന്തക്ക് യുദ്ധത്തിലാണ് ഈ സ്വഹാബി പിന്നീട് ശഹീദാകുന്നത്.

അംറുബ്നു ഉമയ്യതുള്ളംരി رضي الله عنه, മുൻദിറുബ്നു ഉഖ്ബതുൽ അൻസാരി رضي الله عنه തുടങ്ങിയവർ മുസ്‌ലിം സൈന്യത്തിന്റെ പിറകിൽ വന്നവരായിരുന്നു. തങ്ങളുടെ കൂട്ടുകാർക്ക് സംഭവിച്ച കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല. എന്നാൽ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പക്ഷി വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോൾ അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം; ഈ പക്ഷിയുടെ പറക്കലിൽ എന്തോ ഒരു കാര്യമുണ്ട്. ഉടനെ അവർ ആ സ്ഥലത്തേക്ക് കുതിച്ചു. പക്ഷേ അവർക്ക് കാണാൻ കഴിഞ്ഞത് രക്തത്തിൽ കുതിർന്ന കിടക്കുന്ന തങ്ങളുടെ സഹോദരങ്ങളെയായിരുന്നു. ഈ സന്ദർഭത്തിൽ മുൻദിർ رضي الله عنه അംറുബ്നു ഉമയ്യ رضي الله عنهയോട് ചോദിച്ചു; നാം എന്താണ് ചെയ്യേണ്ടത് ? എന്താണ് താങ്കളുടെ അഭിപ്രായം?. അദ്ദേഹം പറഞ്ഞു: താങ്കൾ ഉടനെ നബിയുടെ അടുക്കലേക്ക് ചെല്ലുകയും എന്നിട്ട് നബിﷺ യെ വിവരം അറിയിക്കുകയും വേണം. അപ്പോൾ മുൻദിർرضي الله عنه പറഞ്ഞു: നമ്മുടെ ആളുകൾ കൊല്ലപ്പെട്ട ഈ സ്ഥലത്തു നിന്നും മാറി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ അദ്ദേഹം ആ സമൂഹത്തോട് യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു. അംറുബ്നു ഉമയ്യയെرضي الله عنه അവർ ബന്ധിയായി പിടി കൂടി. അംറുബ്നു ഉമയ്യرضي الله عنه മുളർ ഗോത്രത്തിൽ പെട്ട ആളാണെന്ന് അവരെ അറിയിച്ചപ്പോൾ ആമിർ ഇബ്നു തുഫൈൽ അദ്ദേഹത്തെ സ്വീകരിക്കുകയും ആമിറിന്റെ തലയുടെ മുൻഭാഗത്തെ മുടി മുറിച്ചു കളയുകയും ചെയ്തു. ഒരു അടിമ എന്ന നിലക്ക് അദ്ദേഹത്തെ അവർ മോചിപ്പിച്ചു. അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ഉണ്ടായ സംഭവങ്ങളെല്ലാം നബിയോട് വിവരിക്കുകയും ചെയ്തു. (സീറതു ഇബ്നു ഹിശാം: 3/ 205)

ബിഅ്റു മഊനയിൽ കൊല്ലപ്പെട്ടവരിൽ ആമിറുബ്നു ഫുഹൈറرضي الله عنه  എന്ന സഹാബിയും ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കറാമത്ത് വെളിപ്പെട്ട യുദ്ധമായിരുന്നു ഇത്. അബൂബക്കറിرضي الله عنه ന്റെ ഭൃത്യനായിരുന്നു ആമിറുബ്നു ഫുഹൈറرضي الله عنه. മുമ്പ് അദ്ദേഹം ഒരു അടിമയായിരുന്നു. മുസ്‌ലിമായപ്പോൾ അബൂബക്കർرضي الله عنه വില കൊടുത്തു വാങ്ങുകയും മോചിപ്പിക്കുകയും ചെയ്തതായിരുന്നു.

നബിﷺ ദാറുൽ അർഖമിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. മദീനയിലേക്കുള്ള ഹിജ്റയിൽ നബിﷺ യുടെയും അബൂബക്കറിرضي الله عنه ന്റെയും കൂട്ടുകാരൻ കൂടിയായിരുന്നു അദ്ദേഹം. ബദ്റിലും ഉഹ്ദിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ശേഷമാണ് ബിഅ്‌റു മഊനയിൽ അദ്ദേഹം കൊല്ലപ്പെടുന്നത്. ആ സമയത്ത് 40 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

ബിഅ്റു മഊനയിലെ മരണ വാർത്തകളും അതിന് മുമ്പുണ്ടായ റെജീഅ്‌ യുദ്ധത്തിലെ മരണ വാർത്തകളും ഒന്നിച്ചാണ് നബിﷺ ക്ക് എത്തിയത്. നബിﷺ യേയും മുസ്‌ലിംകളെയും ഈ വാർത്തകൾ ശക്തമായ ദുഃഖത്തിലാഴ്ത്തി. ഇവരുടെ വിഷയത്തിലുള്ള ദുഃഖം കാരണത്താൽ ബിഅ്‌റു മഊനയിൽ സ്വഹാബികൾക്കെതിരെ യുദ്ധം ചെയ്ത അറബി ഗോത്രങ്ങൾക്കെതിരെ ഒരുമാസത്തോളം നബിﷺ നമസ്കാരത്തിൽ പ്രാർത്ഥിച്ചു. ഈ വിഷയത്തിൽ ഖുർആനിലെ ആയത്ത് ഇറങ്ങി. പിന്നീട് ആയത്ത് നസ്ഖ് ചെയ്യപ്പെടുകയാണ് ഉണ്ടായത്. അവരുടെ വിഷയത്തിൽ ഇറങ്ങിയ ആയത്ത് ഞങ്ങൾ ഓതാറുണ്ടായിരുന്നു എന്ന് അനസ് പറയുന്നുണ്ട്. പിന്നീട് ആയത്ത് ഉയർത്തപ്പെട്ടു (ബുഖാരി:4090 .മുസ്ലിം: 677) ഈ സ്വഹാബികൾക്ക് അഭയം നൽകാമെന്നു പറഞ്ഞിരുന്ന ബനൂ ആമിർ ഗോത്രത്തിന്റെ നേതാവായ ആമിറോബ്നു മാലിക്കിന് ഇവരുടെ മരണ വാർത്ത എത്തിയപ്പോൾ ശക്തമായ ദുഃഖം ഉണ്ടാവുകയും ദുഃഖ ഭാരത്താൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

അംറുബ്നു ഉമയ്യرضي الله عنه മദീനയിലേക്ക് തിരിച്ചു വരുന്ന വഴിയിൽ ബനു ആമിർ ഗോത്രത്തിൽ പെട്ട രണ്ടാളുകളെ കണ്ടു. അബൂ ആമിർ  വിശ്രമിച്ചിരുന്ന തണലിൽ അവരും വന്നിരുന്നു. നിങ്ങൾ എവിടെ നിന്നാണ് എന്ന് അംറ് അവരോട് ചോദിച്ചു. ഞങ്ങൾ ബനു ആമിർ ഗോത്രത്തിൽ പെട്ടവരാണ് എന്ന് അവർ മറുപടി പറയുകയും ചെയ്തു. അവർ രണ്ടു പേരും കിടന്നുറങ്ങിയപ്പോൾ അംറുബ്നു ഉമയ്യرضي الله عنه അവരെ കൊന്നു കളഞ്ഞു. തന്റെ സുഹൃത്തുക്കളെ ഇവരുടെ ഗോത്രക്കാർ കൊന്നതിനുള്ള പ്രതികാരദാഹമായിരുന്നു അത്. എന്നാൽ ഈ ഗോത്രവുമായി നബിﷺ കരാറും ഉടമ്പടിയും ഉണ്ടാക്കിയിട്ടുണ്ട് എന്ന വസ്തുത ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. അംറുബ്നു ഉമയ്യرضي الله عنه മദീനയിൽ വന്നു. തന്റെ കൂട്ടുകാർ ബിഅ്‌റു മഊനയിൽ കൊല്ലപ്പെട്ടു എന്ന വാർത്ത നബിﷺ യെ അറിയിച്ചു. വരുന്ന വഴിക്ക് ബനൂ ആമിർ ഗോത്രത്തിൽ പെട്ട രണ്ട് ആളുകളെ കൊന്ന വിവരവും അദ്ദേഹം നബിﷺ യോട് പറഞ്ഞു. അപ്പോൾ നബി പറയുകയുണ്ടായി: എത്രമാത്രം മോശമാണ് നീ ചെയ്തത്…… കൊല്ലപ്പെട്ട രണ്ടു വ്യക്തികൾക്ക് പകരമായി നബിﷺ അവർക്ക് പ്രായശ്ചിത്തം എന്ന നിലക്ക് (ദിയത്) നഷ്ടപരിഹാരം കൊടുത്തയക്കുകയുണ്ടായി.(ദലാഇലുന്നുബുവ്വ: 3/340)

ഫദ്‌ലുല്‍ ഹഖ് ഉമരി