നബി ചരിത്രം – 64

നബി ചരിത്രം - 64: ഹിജ്റ ആറാം വർഷം [ഭാഗം: 4]

ഹുദൈബിയ്യാ സന്ധി
മക്കയിൽ നിന്നും 22 മൈൽ അകലെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കിണറിന്റെ പേരാണ് ഹുദൈബിയ. ഇന്ന് ശുമൈസി എന്ന പേരിലാണ് ഹുദൈബിയ്യ അറിയപ്പെടുന്നത്. ദുൽഖഅദ് മാസത്തിന്റെ ആദ്യത്തിൽ മക്കയിലേക്ക് ഉംറക്ക് പോകുവാനുള്ള തന്റെ ഉദ്ദേശം നബി ﷺ സ്വഹാബിമാരെ അറിയിച്ചു. നബി ﷺ യും സ്വഹാബിമാരും മസ്ജിദുൽ ഹറമിലേക്ക് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരായും നിർഭയത്വത്തോടു കൂടി പ്രവേശിക്കുന്നത് നബി ﷺ സ്വപ്നം കാണുകയുണ്ടായി.
 
“അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യ പ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാന ചിത്തരായി കൊണ്ടും തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ടും നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു”. (ഫത്ഹ്:27)
 
സഹാബികൾ ഈ വാർത്ത അറിഞ്ഞപ്പോൾ യാത്രക്കായി ഒരുങ്ങുകയും ധൃതി കാണിക്കുകയും ചെയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് അവർക്ക് ഉണ്ടായത്. ഖുറൈശികൾ യുദ്ധത്തിന് വരുമോ എന്നും മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുമോ എന്നുമൊക്കെയുള്ള പേടിയും നബി ﷺ ക്ക് ഉണ്ടായിരുന്നു. ഇക്കാരണത്താൽ അറേബ്യൻ മുസ്ലിംകളോടും മദീനയുടെ ചുറ്റുമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന അഅ്‌റബികളോടും മറ്റു മുസ്‌ലിംകളോടും നബി ﷺ കൂടെ പോരാൻ ആവശ്യപ്പെട്ടു. പക്ഷേ ഭയം കാരണത്താൽ പല ആളുകളും വിട്ടു നിന്നു. അഅ്‌റാബികളുടെ പിൻ വലിയലിനെ കുറിച്ചും അവരുടെ ഉള്ളിലുണ്ടായ പേടിയെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക.
 
“ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്‌. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്‌? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു”.(ഫത്ഹ്:11,12)
 
ഈ ഗ്രാമീണ അറബികൾ മാറി നിന്നപ്പോൾ നബി ﷺ ഉംറ നിർവഹിക്കുന്നതിന് വേണ്ടി മക്ക ലക്ഷ്യം വെച്ച് നീങ്ങി. ദുൽഹജ്ജ് മാസത്തിന്റെ തുടക്കത്തിൽ ഒരു തിങ്കളാഴ്ചയായിരുന്നു അത്. മുഹാജിറുകളും അൻസാറുകളും ഗ്രാമീണ അറബികളുമായി (അഅ്‌റാബികൾ) നബി ﷺ യുടെ കൂടെ 1400 ആളുകളുണ്ടായിരുന്നു. നബിﷺയുടെ ഭാര്യ ഉമ്മു സലമرضی اللہ عنھاയും കൂടെ യാത്രയിലുണ്ടായിരുന്നു.
 
സാധാരണ അറബികൾ യാത്ര ചെയ്യുമ്പോൾ ഉറയിൽ ഇട്ടു വെക്കുന്ന വാളല്ലാതെ മറ്റു ആയുധങ്ങളൊന്നും കരുതിയിരുന്നില്ല. 70 ഒട്ടകങ്ങൾ കൂടെ കൊണ്ടുപോയി. വെള്ളിയുടെ ഒരു ചിറ്റ് മൂക്കിന് ധരിപ്പിക്കപ്പെട്ടിട്ടുള്ള അബൂജഹലിന്റെ ഒരു ഒട്ടകവും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മുശ്രിക്കുകളെ അരിശം പിടിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. നാജിയതുബ്നു ജുൻദുബുൽ അസ്‌ലമിرضي الله عنه യുടെ കയ്യിലായിരുന്നു അത് നൽകിയിരുന്നത്. നബിﷺയും സ്വഹാബിമാരും ദുൽഹുലൈഫയിൽ എത്തിയതിനു ശേഷം ളുഹ്റ് നമസ്കരിച്ചു. ബലിമൃഗങ്ങളെ കൊണ്ടുവന്ന് അവയുടെ കഴുത്തിൽ അടയാളം വെച്ചു. (ബലിമൃഗമാണെന്ന് അറിയിക്കുന്നതിനു വേണ്ടി കഴുത്തിൽ കയറോ മറ്റോ കെട്ടി അടയാളം വെക്കാറുണ്ട്.) ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും ചെയ്തു. (ബുഖാരി :1695)

യുദ്ധത്തിനു വേണ്ടി അല്ല പോകുന്നത് എന്നും മറിച്ച് കഅ്‌ബയിലേക്കാണ് പോകുന്നത് എന്ന് ജനങ്ങൾ അറിയാൻ കൂടി വേണ്ടിയായിരുന്നു ഇത്. അതിലൂടെ ജനങ്ങളുടെ മനസ്സിൽ നിന്ന് യുദ്ധത്തെക്കുറിച്ചുള്ള പേടി വിട്ട് അകലുകയും അതോടൊപ്പം ഉംറയെക്കുറിച്ചും കഅ്‌ബയെക്കുറിച്ചുമുള്ള ബഹുമാനം ഉണ്ടാവുകയും വേണം. നബി ﷺ തന്റെ മുമ്പിൽ ബിസ്റുബ്നു സുഫ്‌യാനുൽഖുസാഇയെ അയച്ചു. കൽബ് ഗോത്രക്കാരനായ മുശ്രികായിരുന്നു അദ്ദേഹം. ഖുറൈശികളെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ വേണ്ടിയാണ് അയാളെ പറഞ്ഞയച്ചത്. കാരണം ഇസ്ലാമിന്റെ ശത്രുക്കൾക്കൊപ്പം ഏറ്റവും കൂടുതൽ കൂടിക്കലർന്ന് ജീവിക്കുന്നത് മുശ്‌രികുകൾ തന്നെയാണ്. നബിﷺ മദീനയിൽ നിന്നും 36 മയിൽ അപ്പുറമുള്ള റൗഹാഅ്‌ എന്ന സ്ഥലത്തെത്തിയപ്പോൾ മദീനയോട് യുദ്ധം ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ട് ശത്രു വരുന്നുണ്ടെന്ന വാർത്ത ലഭിച്ചു. അപ്പോൾ നബി ﷺ അബൂ ഖതാദرضي الله عنه യെ ചില സഹാബി മാരോടൊപ്പം അങ്ങോട്ട് പറഞ്ഞയച്ചു. അബൂ ഖതാദ പറയുന്നു: നബിﷺയും സ്വഹാബിമാരും ഇഹ്‌റാമിൽ പ്രവേശിച്ചിരുന്നുവെങ്കിലും ഞാൻ ഇഹ്റാമിൽ പ്രവേശിച്ചിരുന്നില്ല. അങ്ങിനെ നബിﷺ ഞങ്ങളെ നിയോഗിച്ച ഭാഗത്തേക്ക് ഞങ്ങൾ പോകുമ്പോൾ വഴിക്ക് വെച്ച് ഒരു കാട്ടു കഴുതയെ കണ്ടു. ഞാൻ അതിനെ വേട്ടയാടി പിടിച്ചു. മറ്റുള്ളവരോട് എന്നെ സഹായിക്കുവാൻ പറഞ്ഞുവെങ്കിലും അവർ എന്നെ സഹായിച്ചില്ല (അവർ ഇഹ്റാമിലായിരുന്നു) അങ്ങിനെ ഞങ്ങൾ ഒന്നിച്ചത് ഭക്ഷിച്ചു. പിന്നീട് നബിﷺയോട് ഞങ്ങൾ ഇക്കാര്യം പറഞ്ഞപ്പോൾ തിന്നോളൂ വിരോധമില്ല എന്നും പറഞ്ഞു. (ബുഖാരി: 1822. മുസ്ലിം 1196)

നബി ﷺ വീണ്ടും മക്കയിലേക്കുള്ള യാത്ര തുടർന്നു. അങ്ങിനെ ഞങ്ങൾ അസ്ഫാൻ എന്നു പറയുന്ന സ്ഥലത്തിനു സമീപമെത്തി. അസ്ഫാനിൽ നിന്നും മക്കയിലേക്ക് 80 മൈലാണ് ഉള്ളത്. അപ്പോൾ നബി ﷺ അന്വേഷണത്തിനായി നിശ്ചയിച്ച വ്യക്തി വന്നു കൊണ്ട് പറഞ്ഞു: ഖുറൈശികൾ അങ്ങേയ്ക്ക് എതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു. അഹ്ബാശുകളെയും അവർ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. പരസ്പരം സഹായിച്ചു കൊണ്ട് ഒരുമിച്ച് കൂടിയ സംഘമാകുന്നു അവർ. അവർ അങ്ങയോട് യുദ്ധം ചെയ്യാനും കഅ്‌ബയെത്തൊട്ട് തടയുവാനുമാണ് ഒരുങ്ങിയിരിക്കുന്നത്. അപ്പോൾ നബി ﷺ പറഞ്ഞു: ജനങ്ങളേ അഭിപ്രായം പറയൂ… അബൂബക്കർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, കഅ്‌ബ ലക്ഷ്യം വെച്ചു കൊണ്ടാണ് താങ്കൾ ഇറങ്ങിയിട്ടുള്ളത്. ഒരാളെയും കൊല്ലാൻ ഉദ്ദേശിച്ചു കൊണ്ടല്ല. ഒരാളോടും യുദ്ധം ചെയ്യാനും അല്ല. അതു കൊണ്ട് താങ്കൾ കഅബയിലേക്ക് നീങ്ങി കൊള്ളുക . നമ്മളെ വല്ലവനും തടയാൻ വന്നാൽ നമുക്ക് അവനോട് യുദ്ധം ചെയ്യാം. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ പുറപ്പെട്ടു കൊള്ളുക. 

നബി ﷺ അസ്‌ഫാനിൽ എത്തി. 200 കുതിരപ്പടയാളികളുമായി ഖാലിദുബ്നുൽവലീദ് നബിﷺ യുടെ മുമ്പിൽ വന്നു. അക്കൂട്ടത്തിൽ ഇകരിമതുബ്നു അബീ ജഹലും ഉണ്ടായിരുന്നു. മുസ്‌ലിംകൾക്കും ഖീബ്‌ലക്കും ഇടയിലായി ഖാലിദ് തന്റെ കുതിരപ്പടയെ നിർത്തി. ഇവിടെ വെച്ചുകൊണ്ടാണ് ഭയത്തിന്റെ നമസ്കാരത്തെക്കുറിച്ചുള്ള വഹ്‌യ് ഇറങ്ങുന്നത്. “(നബിﷺയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്‍റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്‌. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്‌. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌”.

ളുഹ്റ് നമസ്കാരത്തിന് സമയമായപ്പോൾ നബി ﷺ സഹാബിമാരോട് ആയുധമെടുക്കാൻ കൽപ്പിച്ചു. നബിﷺയുടെ പിന്നിൽ അവർ രണ്ട് വരിയായി നിന്നു. രണ്ട് സ്വഫ്‌ഫുകളും നബിﷺയുടെ കൂടെ നിർത്തവും റുകൂഉം ഒന്നിച്ച് ചെയ്തു. തൊട്ടു പിറകിലുള്ള സ്വഫ്ഫുമായി നബി ﷺ സുജൂദിലേക്ക് പോയി. അപ്പോൾ അതിന്റെ പിറകിലുള്ള സ്വഫ്ഫിലെ ആളുകൾ പാറാവുകാരെപ്പോലെ നിന്നു. അവർ സുജൂദിൽ നിന്ന് എഴുന്നേറ്റപ്പോൾ പിറകിൽ ഉണ്ടായിരുന്നവർ അവിടെ നിന്നു കൊണ്ട് തന്നെ സുജൂദ് ചെയ്തു. ശേഷം രണ്ടാമത്തെ സ്വഫ്‌ഫിൽ ഉണ്ടായിരുന്നവർ ഒന്നാമത്തെ സ്വഫ്ഫിലേക്കും ഒന്നാമത്തെ സ്വഫ്‌ഫിൽ ഉണ്ടായിരുന്നവർ രണ്ടാമത്തെ സ്വഫ്ഫിലേക്കും മാറി. ശേഷം നേരത്തെ ചെയ്ത അതേ പോലെ രണ്ടാമത്തെ റക്അത്തിലും ചെയ്തു. അവസാനം എല്ലാവരും ഒന്നിച്ച് സലാം വീട്ടി. (അഹ്‌മദ്: 16580. അബൂദാവൂദ്: 1236)

ഹുദൈബിയ്യയിൽ വെച്ചുള്ള ഈ നമസ്കാരമയിരുന്നു ഒന്നാമത്തെ ഭയത്തിന്റെ നമസ്കാരം. ഇസ്ലാം ലളിതമാണ് എന്നും സാർവലൗകികവും സർവ്വ കാലികവുമാണ് എന്നും ഈ കർമ്മ രീതി നമ്മെ പഠിപ്പിക്കുന്നു. ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിന് വേറെയും ചില രീതികളുണ്ട്. ദാതുർറഖാഅ്‌ യുദ്ധത്തിലാണ് അത് ഉണ്ടായത്. ഇൻഷാ അള്ളാ വഴിയെ സൂചിപ്പിക്കാം.
 
 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 63

നബി ചരിത്രം - 63: ഹിജ്റ ആറാം വർഷം [ഭാഗം: 3]

നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)

ഖൈബറിൽ വെച്ച് കൊണ്ട് സലാമുബ്നു അബുൽഹഖീഖ് കൊല്ലപ്പെട്ടപ്പോൾ യസീറുബ്നു റസാം എന്ന ജൂതനെ അവർ അവരുടെ അമീറായി നിശ്ചയിച്ചു. ഈ വ്യക്തി നബി ﷺ  യോട് യുദ്ധം ചെയ്യുന്നതിനു വേണ്ടി ഗത്വ്‌ഫാനിലേക്ക് മറ്റും ചെന്ന് കൊണ്ട് ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഈ വിവരം നബിﷺക്ക് ലഭിച്ചു. അതോടെ നബി(ﷺ) 30 ആളുകളെ അബ്ദുല്ലാഹിബ്നു റവാഹرضي الله عنهയുടെ നേതൃത്വത്തിൽ അങ്ങോട്ട് പറഞ്ഞയച്ചു. ശവ്വാൽ മാസത്തിലായിരുന്നു ഈ യാത്ര. അബ്ദുല്ലാഹിബിനു അനീസ് رضي الله عنه അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ഖൈബറിലേക്ക് പുറപ്പെട്ടു. യസീറിന്റെ അടുക്കലേക്ക് എത്തിയപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: ഞങ്ങൾ എന്ത് ആവശ്യത്തിനാണ് വന്നത് എന്ന് നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് വരെ ഞങ്ങൾ നിർഭയരായിരിക്കണം. അപ്പോൾ യസീർ പറഞ്ഞു : അങ്ങിനെ ആകട്ടെ. നിങ്ങളെ തൊട്ട് ഞാനും നിർഭയനായിരിക്കണം . അവരും അത് സമ്മതിച്ചു. സ്വഹാബികൾ പറഞ്ഞു: ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് വന്നത് നബിﷺയുടെ അടുക്കലേക്ക് നിങ്ങളെ പറഞ്ഞയക്കാൻ വേണ്ടിയാണ് . ഖൈബറിന്റെ അധികാരം നബിﷺ നിങ്ങളെ ഏൽപ്പിക്കും. നിങ്ങളോട് നല്ല നിലക്ക് നബിﷺ വർത്തിക്കുകയും ചെയ്യും.

അധികാര തൽപരനായിരുന്ന യസീർ ഇത് കേട്ട ഉടനെ നബിﷺയുടെ അടുക്കലേക്കു പുറപ്പെട്ടു. അയാളുടെ കൂടെ മുപ്പത് ജൂതന്മാരും ഉണ്ടായിരുന്നു. ഓരോ സ്വഹാബിമാരുടെയും പിറകിലായിക്കൊണ്ടാണ് ഓരോ ജൂതന്മാരും ഉണ്ടായിരുന്നത്. ഒട്ടകപ്പുറത്ത് അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه ന്റെ പിറകിലായിരുന്നു യസീർ ഇരുന്നത്. അങ്ങിനെ അവർ മദീനയിലേക്ക് പുറപ്പെട്ടു.

ഹൈബറിൽ നിന്നും ആറു മൈൽ അപ്പുറം ‘ഖർഖറതു സുബാർ’ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ യുടെ അടുക്കലേക്കുള്ള യാത്രയുടെ കാര്യത്തിൽ യസീറിന് ഖേദം തോന്നി. അയാൾ കുനിഞ്ഞു കൊണ്ട് അബ്ദുല്ലാഹിബിന് അനീസ് رضي الله عنه ന്റെ വാളിലേക്ക് നീങ്ങി. ഇത് കണ്ട് അബ്ദുല്ലാഹിബിന് അനീസ് رضي الله عنه വളരെ ബുദ്ധി പൂർവ്വം മാറി. തന്റെ ഒട്ടകത്തെ മുന്നോട്ടു തള്ളി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രുവേ നീ ചതിയാണ് കാണിച്ചത്. തന്റെ വാളൂരി യസീറിനെ വെട്ടി. യസീറിന്റെ കാൽ തുട മുറിഞ്ഞു പോന്നു. യസീർ ഒട്ടകപ്പുറത്ത് നിന്നും താഴെ വീണു. ഈ സന്ദർഭത്തിൽ അബ്ദുല്ല رضي الله عنه യെ അയാൾ അടിക്കുകയും അബ്ദുല്ല رضي الله عنه യുടെ തലയിൽ മുറിവേൽക്കുകയും ചെയ്തു. ഓരോ സ്വഹാബിമാരും തങ്ങളുടെ കൂടെയുണ്ടായിരുന്ന ജൂതന്മാരുമായി ഏറ്റു മുട്ടി. ഓടി രക്ഷപ്പെട്ട ഒരാളല്ലാത്ത ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു. മുസ്‌ലിംകളിൽ നിന്ന് ആരും തന്നെ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് അവർ യസീറുബ്നു റസാമിനെ കൊലപ്പെടുത്തി. ശേഷം മദീനയിലേക്ക് മടങ്ങി. മദീനയിൽ എത്തിയപ്പോൾ നബി ﷺ അവരോട് പറഞ്ഞു: അക്രമികളായ ജനതയിൽ നിന്നും അല്ലാഹു നിങ്ങളെ രക്ഷിച്ചിരിക്കുന്നു.
 
(13) കടൽ തീരത്ത് കൂടെ വരുന്ന ഖുറൈശി സംഘത്തെ പിടി കൂടുന്നതിന് വേണ്ടി മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി മുന്നൂറോളം ആളുകളെ അബു ഉബൈദതു ബ്നുൽജർറാഹ് رضي الله عنه ന്റെ നേതൃത്വത്തിൽ നബി ﷺ പറഞ്ഞയച്ചു. അക്കൂട്ടത്തിൽ ഉമറുബ്നുൽഖത്താബും رضي الله عنه ഉണ്ടായിരുന്നു. ഒരു പാത്രം കാരക്കയായിരുന്നു യാത്രാ സന്നാഹമായി നബി ﷺ അവർക്ക് ഒരുക്കിക്കൊടുത്തത്. അതല്ലാതെ മറ്റൊന്നും അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. യാത്ര കുറച്ചു മുന്നോട്ടു പോയപ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം തീർന്നു. അപ്പോൾ സൈന്യത്തിന്റെ കയ്യിലുള്ള ഭക്ഷണ വസ്തുക്കൾ ഒരുമിച്ച് കൂട്ടുവാൻ അബൂ ഉബൈദ رضي الله عنه കല്പിച്ചു. അങ്ങിനെ ഒരുമിച്ചു കൂട്ടപ്പെട്ടതും കാരക്ക തന്നെയായിരുന്നു. ഓരോ ദിവസവും അല്പാല്പമായി അതിൽ നിന്നും അവർ ഭക്ഷിച്ചു. ഓരോരുത്തർക്കും ഓരോ കാരക്കയായിരുന്നു ഒരു ദിവസത്തെ ഭക്ഷണമായി നൽകിയിരുന്നത്. കുട്ടികൾ (മധുരം വായിലിട്ട്) നുണക്കുന്നത് കാരക്ക വായിലിട്ടു നുണച്ചെടുക്കുക മാത്രമായിരുന്നു അവർ ചെയ്തിരുന്നത്. അതിനു ശേഷം വെള്ളം കുടിക്കും. രാത്രി വരെയുള്ള ഭക്ഷണമായിട്ട് അവർക്കത് മതിയായിരുന്നു. അവസാനം ഏക ഭക്ഷണമായിരുന്ന ആ ഈത്തപ്പഴങ്ങളും തീർന്നു. ഖബത്വ് എന്ന് പേരുള്ള ഒരു മരത്തിന്റെ ഇല തിന്നാൻ അവർ നിർബന്ധിതരായി. അതു കൊണ്ടുതന്നെ ഈ യുദ്ധത്തിന് ‘സരിയ്യതുൽഖബത്വ്’ എന്നാണ് പേര് വന്നിട്ടുള്ളത്.
വടി കൊണ്ട് ഉണ്ട് ഇല പൊഴിക്കുകയും വെള്ളത്തിൽ നനച്ച് അത് ഭക്ഷിക്കുകയും ചെയ്തു. അവരുടെ ചുണ്ടുകളിൽ മുറിവുകൾ ഉണ്ടായി. അതിനു ശേഷമാണ് അല്ലാഹു അവർക്ക് അംബർ (കടൽ പുറത്തേക്ക് തള്ളിയ ഒരു ജീവി) അയച്ചു കൊടുക്കുന്നത്. കടൽ തീരത്തു നിന്നും അവർക്കാവശ്യമായ അംബർ ലഭിക്കുകയുണ്ടായി. ഭക്ഷണം പോലും കയ്യിൽ ഇല്ലാതെ 15 ദിവസത്തോളമാണ് കടൽ തീരത്ത് ഖുറൈശി സംഘത്തെ അവർ കാത്തിരുന്നത്. ഈ സന്ദർഭത്തിലാണ് കടലിൽനിന്നും അമ്പർ എന്ന പേരുള്ള ജീവി പുറത്തു വരുന്നത്. അല്ലാഹു അവർക്ക് നൽകിയ ഒരു സഹായമായിരുന്നു അത്. 15 ദിവസത്തോളം ആ അംബറായിരുന്നു അവർ ഭക്ഷിച്ചത്. അബു ഉബൈദ رضي الله عنه അമ്പറിന്റെ ഒരു വാരിയെല്ല് എടുത്ത് അതിന്റെ നീളം പരിശോധിച്ചപ്പോൾ അവരുടെ കൂട്ടത്തിൽ ഏറ്റവും നീളം കൂടിയ ആളുടെ വലിപ്പം അതിനുണ്ടായിരുന്നു. സുഫ്‌യാൻ رضي الله عنه  പറയുകയാണ്: ഒട്ടകപ്പുറത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് വാരിയെല്ലിന് ചുവട്ടിലൂടെ നടന്നു പോകാൻ കഴിയുമായിരുന്നു. (അത്രയും വലിപ്പമുണ്ടായിരുന്നു അമ്പറിന് എന്നർത്ഥം) (ബുഖാരി: 4361. മുസ്ലിം: 1935)

ശേഷം ഈ സംഘം മദീനയിലേക്ക് മടങ്ങി. സംഭവിച്ച കാര്യങ്ങളെല്ലാം അവർ നബി ﷺ യോട് പറഞ്ഞു. നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് തന്ന ഭക്ഷണമാക്കുന്നു അത്. നിങ്ങളുടെ കയ്യിൽ ഇനി അത് ഉണ്ടെങ്കിൽ എനിക്കും തരിക. അവരിൽ ചിലർ അത് കൊണ്ടു വരികയും നബി ﷺ അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. (ബുഖാരി: 4362. മുസ്ലിം :1935)
 
(14) ശവ്വാൽ മാസത്തിൽ ഉകൈൽ ഉറൈന എന്നീ പ്രദേശങ്ങളിൽ നിന്നും ഒരു എട്ടംഗ സംഘം നബി ﷺ യുടെ അടുക്കലേക്ക് വന്നു. ഞങ്ങൾ മുസ്‌ലിംകളായി ജീവിക്കാമെന്ന് നബി ﷺ യോട് അവർ ഉടമ്പടി ചെയ്യുകയും ചെയ്തു. മദീനയിലെ ജീവിതം അവർക്ക് പ്രയാസമുണ്ടാക്കി. അങ്ങിനെ അവർക്ക് രോഗം പിടിപെട്ടു. അവരുടെ വയറുകൾ വീർക്കുകയും ശരീരം മെലിയുക യും ചെയ്തു. അവർ നബി ﷺ യോട് വന്ന് ഇക്കാര്യം പരാതി പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ ഞങ്ങൾ ദുർബലതയിൽ കഴിഞ്ഞലരായിരുന്നു. ആഡംബര ജീവിതത്തിൽ ഉണ്ടായിരുന്നവരല്ല. അങ്ങിനെ സക്കാത്തിന്റേതായി കൊണ്ടുവരപ്പെട്ട ഒട്ടകത്തെ കറന്നെടുത്ത പാലും മൂത്രവും കുടിക്കാൻ നബി ഇവർക്ക് അനുവാദം കൊടുത്തു. അതോടു കൂടി അവരുടെ അസുഖം മാറി. പക്ഷേ അവർ വഞ്ചന കാണിച്ചു. ആ ഒട്ടകത്തെ അറുക്കുകയും അതിന്റെ മേച്ചിൽകാരനെ കൊലപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇവർ ഇസ്ലാം ഉപേക്ഷിച്ച് മുർത്തദ്ദാവുകയും ചെയ്തു. ഉറൈനക്കാർ ചെയ്ത ഈ ദുഷ്ടതയെക്കുറിച്ച് നബി ﷺ ക്ക് വിവരം കിട്ടിയപ്പോൾ കുർസുബ്നു ജാബിർ رضي الله عنه ന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഒരു സംഘത്തെ അവരുടെ പിറകെ അയച്ചു. അവരെ പിടിച്ചു കൊണ്ടു വന്ന് കൈ കാലുകൾ മുറിച്ചു. കല്ലുകൾ നിറഞ്ഞ ഭൂപ്രദേശത്ത് അവരെ വലിച്ചെറിഞ്ഞു. വെള്ളം പോലും കിട്ടാതെ അവിടെ കിടന്നു മരിക്കുകയാണുണ്ടായത്. (ബുഖാരി :3018. മുസ്ലിം :1671)
ഇവരെക്കുറിച്ചാണ് ഖുർആനിലെ ഈ വചനം അവതരിച്ചത്.


“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചു കളയപ്പെടുകയോ, നാടു കടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും”.(മാഇദ: 33)
 
അഹ്സാബ് യുദ്ധത്തിനു ശേഷം ഉണ്ടായ ഇത്തരം സൈനിക നിയോഗങ്ങളിലൊന്നും കൈപ്പേറിയ യുദ്ധം ഉണ്ടായിട്ടില്ല. മറിച്ച് മദീനക്കെതിരെ ഇറങ്ങുവാൻ ഉദ്ദേശിക്കുകയും കീഴടങ്ങാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഗോത്രങ്ങൾക്കും നാട്ടുകാർക്കും മുന്നറിയിപ്പുകൾ നൽകുക എന്നുള്ളതായിരുന്നു ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം. അഹ്സാബ് യുദ്ധവും ബനൂ ഖുറൈള യുദ്ധവും കഴിഞ്ഞതോടു കൂടി ജൂതന്മാരുടെയും മുശ്രിക്കുകളുടെയും ശക്തിയെല്ലാം ക്ഷയിച്ചു. യുദ്ധത്തിലൂടെ മുസ്ലിംകളെ നേരിടാം എന്നുള്ള പ്രതീക്ഷയും അവർക്ക് നഷ്ടപ്പെട്ടു. ഹുദൈബിയ സന്ധിയിൽ നിന്ന് വ്യക്തമായ കാര്യവും അതു തന്നെയായിരുന്നു. ഇസ്ലാമിന്റെ ശക്തിയെ അംഗീകരിക്കലായിരുന്നു ഹുദൈബിയ സന്ധി.
 
“യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദ ദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു” (ഹജ്ജ്:40,41)
 
ബദ്റിലും ഉഹുദിലുമെല്ലാം സത്യനിഷേധികളിൽ നിന്ന് മുസ്ലിംകൾക്കെതിരെയായിരുന്നു അക്രമണങ്ങൾ. ഇസ്ലാമിനെ നശിപ്പിക്കാനുള്ള ഘട്ടമായിരുന്നു അത്. എന്നാൽ ഇപ്പോൾ പുതിയ ഒരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഇസ്ലാമിന്റെ വളർച്ചയും ശക്തിയും പ്രകടമാകുന്ന രൂപത്തിലുള്ള കുതിപ്പിന്റെ ഘട്ടം. ആ കുതിപ്പിന്റെ ലക്ഷ്യമാണ് ഹുദൈബിയ സന്ധിയിലും ഖൈബറിലും മക്കാ വിജയത്തിലും ഹുനൈനിലും തബൂകിലുമെല്ലാം കണ്ടത്. അല്ലാഹു തന്റെ ഔലിയാക്കളെ സഹായിക്കാമെന്ന വാഗ്ദാനം നിറവേറ്റി.
 
“നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ”.(അൻആം:115)
 
ഫദ്‌ലുല്‍ ഹഖ് ഉമരി

അത് ഞാൻ തന്നെയാണോ?

ആ മരണ വാ൪ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹ ത്തിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക. അയാളുടെ മരണ വാ൪ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി. നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരു തവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന് സ്വ൪ഗം നൽകട്ടെ….

ഈ മരണം മനസ്സിലേക്കിട്ടു തന്ന രണ്ടു ചിന്തകൾ പങ്കുവെക്കണം എന്നു തോന്നി.

  • നാം മരണപ്പെട്ടാൽ എന്തായിരിക്കും ചുറ്റുമുളളവ൪ പറയുക.
  • മറ്റുളളവ൪ക്ക് പറയാൻ നന്മകൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പടച്ച റബ്ബിന്റെ മുമ്പിൽ ആ നന്മകൾ എല്ലാം നമുക്ക് ലഭിക്കുമോ?

അവരുടെ കണ്ണിലെ നാം?
➖🔰➖

മറ്റുളളവ൪ക്ക് മുമ്പിൽ നാം മാന്യന്മാരാണ് അല്ലേ? പെരുമാറ്റം, വാക്കുകൾ, നോട്ടം എല്ലാ മനോഹരം. നമ്മളോട് സംസാരിച്ചാൽ ആ സംസാരം കേൾക്കുന്നവ൪ക്ക് ഈമാൻ പോലും വ൪ദ്ധിക്കുന്ന വാക്കുകളും പ്രവ൪ത്തികളും സമ്മാനിക്കാൻ കഴിയുന്നവരാണ് നാം. ചിലപ്പോൾ നമ്മുടെ കൂടെയിരിക്കാൻ കൊതിക്കുന്നവ൪ പോലുമുണ്ടാകും….

കണ്ണാടിക്ക് മുന്നിലെ നാം.?
➖🔰➖

മറ്റുളളവ൪ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മൾ? ചുറ്റിലുമുളളവ൪ നമുക്ക് പകുത്തു തരുന്ന സ്നേഹത്തിനും പരിഗണനക്കും യഥാ൪ത്ഥത്തിൽ നാം അ൪ഹരാണോ? അവ൪ നമ്മളിൽ കാണുന്ന ആത്മാ൪ത്ഥത ജീവിതത്തിൽ നമുക്കുണ്ടോ? നബി (സ്വ) യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്ലാമിന്റെ ആരംഭത്തിൽ നബി (സ്വ)യുടെ ശത്രുവായിരുന്ന അബൂസുഫ്യാൻ ഹി൪ഖൽ ചക്രവ൪ത്തിക്ക് മുമ്പിൽ മുഹമ്മദ് നബി (സ്വ) യെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേ൪ക്കുന്നവനാണ് എന്നെല്ലാം പറയാൻ കാരണം.

ബനു-ഇസ്രായില്യരിൽ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളിൽ മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷ നേരം കൊണ്ട് ആളുകൾ എതി൪ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകൾ തല്ലിപ്പൊളിച്ചു. ആളുകളുടെ മുമ്പിൽ അദ്ദേഹം തോന്നിവാസം പ്രവ൪ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പിൽ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.നമ്മളും പരിശ്രമിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. കണ്ണാടിക്ക് മുന്നിൽ നിന്ന് നമ്മെ നോക്കി പറയാൻ പറ്റണം മറ്റുളളവ൪ക്ക് മുന്നിലുളള ഞാൻ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്.

മറ്റുളളവ൪ അറിയാത്ത നന്മകളുണ്ടാവട്ടെ.
➖🔰➖

നമ്മുടെ പല നന്മകളും മറ്റുളളവ൪ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ? അവിടെയെല്ലാം നമ്മുടെ നിയ്യത്ത് നന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ മറ്റുളളവ൪ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാൻ ശ്രമിച്ചു കൂടെ? മഹത്തായ ഇഖ്‌ലാസിനുടമയായിരുന്നു മുഹമ്മദ് നബി (സ്വ) യുടെ പൗത്രന്‍ ഹസൻ (റ) വിന്റെ മകൻ സൈനുൽ ആബിദീൻ. മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവ൪ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീൻ (ـറഹി) മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പ് മാവ് ചുമന്ന് കൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്. ആരുമറിയാതെ ചില നന്മകൾ നമുക്കും പ്രവ൪ത്തിച്ചു തുടങ്ങാം. മറ്റഉളളവരെ സഹായിച്ചിട്ടാകാം. അതിന് കഴിയാത്തവ൪ക്ക് ഇബാദത്തുകൾ കൊണ്ടാവാം.

പ്രിയരെ,

ലക്ഷ്യം മറക്കാതിരിക്കുക. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്.മരണ ശേഷം നാം തനിച്ചാണ്. ക൪മ്മങ്ങൾ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പിൽ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ് കൊതിക്കുന്നോ അതിനേക്കാൾ റബ്ബിന്റെ മുമ്പിൽ വിശുദ്ധ ജീവിതം കാത്തു സൂക്ഷിക്കുക.

അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി(സ)യോട ചോദിക്കപ്പെട്ടു.അവിടുന്ന് പറയുക യുണ്ടായി: അവരില്‍ ഏറ്റവും സൂക്ഷ്മ പുലര്‍ത്തുന്നവനാകുന്നു………..(മുത്തഫഖുന്‍ അലൈഹി)

ഇബ്നുറജബ് – റഹിമഹുല്ലാഹ് – പറഞ്ഞു: സലഫുകളില്‍ ചില൪ പറഞ്ഞു: ”ആ൪ അല്ലാഹുവിനെ സൂക്ഷിച്ചുവൊ,അവന്‍ തന്റെ ശരീരത്തെ കാത്തു സൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയൊ, അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.’ജീവിതം പാഴാക്കാതിരിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ

✍️✍️✍️✍️

സ്നേഹപൂർവ്വം
സമീർ മുണ്ടേരി
20/07/2020

നബി ചരിത്രം – 61

നബി ചരിത്രം - 61: ഹിജ്റ ആറാം വർഷം [ഭാഗം: 01]

നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ.

(1) ഹിജ്റ ആറാം വർഷം മുഹമ്മദ് ബിനു മസ്‌ലമ رضي الله عنه എന്ന സ്വഹാബിയുടെ നേതൃത്വത്തിൽ 30 ഓളം വരുന്ന ആളുകളെ ഖുറത്വാഅ്‌ എന്ന സ്ഥലത്തേക്ക് നബി നിയോഗിച്ചു. ബനൂ ബകർ ഗോത്രക്കാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. മുഹർറം പത്തിന് അവർ പുറപ്പെട്ടു. രാത്രിയിൽ യാത്ര ചെയ്യുകയും പകലിൽ ഒളിച്ചിരിക്കുകയും ചെയ്തു. അവരുമായി ഏറ്റുമുട്ടിയപ്പോൾ അധികമാളുകളും ഓടിപ്പോയി. ചില ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.

ഗനീമത്ത് സ്വത്തായി ഒട്ടകങ്ങളും ആടുകളും ലഭിച്ചു. മുഹർറം മാസത്തിൽ തന്നെ അവർ മദീനയിലേക്ക് മടങ്ങി വരികയും ചെയ്തു. യുദ്ധ സ്വത്തിന്റെ അഞ്ചിലൊന്ന് നബിﷺ മാറ്റി വെച്ചു. ബാക്കിയുള്ളത് സൈന്യത്തിൽ പോയ ആളുകൾക്കിടയിൽ വീതിക്കുകയും ചെയ്തു. 150 ഒട്ടകങ്ങളും മൂവായിരത്തോളം ആടുകളും ഉണ്ടായിരുന്നു.
അഹ്സാബ് യുദ്ധവും ബനൂ ഖുറൈള യുദ്ധവും അവസാനിക്കുകയും അതിന്റെ ഭാഗമായി ഖുറൈഷികളുടെ ശക്തി ക്ഷയിക്കുകയും മദീന ശാന്തമാവുകയും ചെയ്തപ്പോൾ മദീന ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ചില ആളുകളെ മര്യാദ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു ഇത്തരം സൈന്യങ്ങളെ നബി നിയോഗിച്ചിരുന്നത്.

(2) ഖുബൈബുബ്നു അദിയ്യ رضي الله عنه നോടും സംഘത്തോടും വഞ്ചന കാണിച്ച ഒരു ഗോത്രമായിരുന്നു ബനൂ ലഹ്‌യാൻ. മക്കയുടെ പരിധിയിലായിരുന്നു അവരുടെ വീടുകൾ ഉണ്ടായിരുന്നത്. സഖ്യ കക്ഷികളെ അല്ലാഹു പരാജയപ്പെടുത്തുകയും ഖുറൈശികളുടെ അവസ്ഥകൾ ദുർബലപ്പെടുകയും ചെയ്തതോടു കൂടി ഖുബൈബിനെ കൊലപ്പെടുത്തിയ ആളുകളിൽ പ്രതികാര നടപടിയെടുക്കാൻ പറ്റിയ ഒരു നല്ല സമയമാണ് ഇത് എന്ന് നബിﷺ മനസ്സിലാക്കി. റബീഉൽ അവ്വലിൽ- ജമാദുൽ അവ്വൽ എന്നും സംശയമുണ്ട്- ഇരുന്നൂറോളം വരുന്ന സ്വഹാബികളെയും കൊണ്ട് അവർക്ക് നേരെ പുറപ്പെട്ടു. 20 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം رضي الله عنه നെ മദീനയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഹുദൈബിയ്യയുടെ സമീപ താഴ്‌വരയായ ഗുറാൻ താഴ്‌വരയിൽ നബിﷺ എത്തിയപ്പോൾ തന്റെ മരണപ്പെട്ടു പോയ സ്വഹാബികൾക്ക് വേണ്ടി പ്രാർത്ഥിച്ചു. അവിടെ വെച്ച് കൊണ്ടായിരുന്നു മുമ്പ് ബനൂ ലഹ്‌യാനുകാർ സ്വഹാബികളെ കൊലപ്പെടുത്തിയത്.

നബിﷺയുടെ വരവിനെ കുറിച്ച് കേട്ടപ്പോൾ ബനൂ ലഹ്‌യാനുകാർ ഓടി രക്ഷപ്പെടുകയും മലകളുടെ മുകളിൽ അഭയം തേടുകയും ചെയ്തു. അതു കൊണ്ടു തന്നെ അവരിൽ ആരെയും പിടികൂടാൻ മുസ്ലിംകൾക്ക് സാധിച്ചില്ല. എന്നാൽ നബിﷺ ഒന്നോ രണ്ടോ ദിവസം അവിടെ തന്നെ താമസമാക്കി. ഓരോ ഭാഗങ്ങളിലേക്കും ചെറു സൈന്യങ്ങളെ അയച്ചു. പക്ഷേ ആരെയും കിട്ടിയില്ല. അതിനു ശേഷം നബിﷺ തന്റെ അനുയായികളെയും കൊണ്ട് അസ്വ്‌ഫാൻ പ്രദേശത്തേക്ക് നീങ്ങി. തങ്ങളുടെ വരവിനെക്കുറിച്ച് ഖുറൈശികളെ അറിയിക്കുവാനും അവരിൽ ഭയം ഉണ്ടാക്കുവാനും തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തി കൊടുക്കുവാനും വേണ്ടിയായിരുന്നു അത്. 10 യോദ്ധാക്കളെയുമായി നബിﷺ മക്കയുടെ സമീപ പ്രദേശമായ കുറാഉൽഗമീം എന്ന സ്ഥലത്തേക്ക് അബൂബക്കർ رضي الله عنه  നെ നിയോഗിച്ചു. പക്ഷെ ആരെയും കാണാതെ അദ്ദേഹവും തിരിച്ചു പോരേണ്ടി വന്നു.

(3) റബീഉൽ അവ്വൽ മാസത്തിൽ ഉക്കാശതുബ്നു മിഹ്‌സ്വനുൽ അസാദ് رضي الله عنه യുടെ നേതൃത്വത്തിൽ ഗംറ് എന്ന സ്ഥലത്തേക്ക് നാല്പതോളം ആളുകളെ നബിﷺ പറഞ്ഞയച്ചു. ബനൂ അസദ് ഗോത്രക്കാരുടെ ജല തടാകം ഉള്ള സ്ഥലമായിരുന്നു അത്. സ്വഹാബികളുടെ വരവിനെക്കുറിച്ച് അറിഞ്ഞ നാട്ടുകാർ ഓടി രക്ഷപ്പെട്ടു. ആ പ്രദേശത്ത് ചെന്നപ്പോൾ പുരുഷന്മാർ ആരുമില്ലാത്ത അവസ്ഥയായിരുന്നു അവർ കണ്ടത്. ശുജാഉബ്നു വഹബിനെ അവരെ കണ്ടെത്താൻ വേണ്ടി പറഞ്ഞയച്ചു. ആടുകൾ നടന്ന വഴികൾ ലക്ഷ്യം വെച്ചു കൊണ്ട് മുസ്ലിങ്ങൾ മുന്നോട്ടു നീങ്ങി. അവസാനം അവരെ കണ്ടു മുട്ടുകയും അവരുമായി ഏറ്റു മുട്ടുകയും ചെയ്തു. ഇരുന്നൂറോളം ഒട്ടകങ്ങളാണ് അന്ന് യുദ്ധ സ്വത്തായി ലഭിച്ചത്. പ്രയാസങ്ങൾക്കൊന്നും വിധേയമാകാതെ അവർ മദീനയിലേക്ക് മടങ്ങി.

(4) റബീഉൽ ആഖിർ മാസത്തിൽ മുഹമ്മദ്ബ്നു മസ്‌ലമ رضي الله عنه യുടെ നേതൃത്വത്തിൽ പത്തോളം വരുന്ന ആളുകളെ ഗത്വ്‌ഫാൻ കാരിൽ പെട്ട ബനൂ സഅ്‌ലബയിലേക്ക് അയച്ചു. മദീനക്കു സമീപമുള്ള ദുൽഖിസ്സ: എന്ന സ്ഥലത്തായിരുന്നു അവർ. രാത്രിയാണ് അവിടെയെത്തിയത്. ബനൂ സഅ്‌ലബക്കാർ അപകടം മണത്തറിഞ്ഞു. അവർ നൂറോളം പേർ വരികയും രാത്രിയിൽ രണ്ടു വിഭാഗം തമ്മിൽ അൽപസമയം പരസ്പരം അമ്പെയ്തു കൊണ്ടിരിക്കുകയും ചെയ്തു. പിന്നീട് അഅ്‌റിബികൾ കുന്തങ്ങൾ കൊണ്ട് അവരെ സഹായിച്ചപ്പോൾ മുസ്‌ലിംകളെ മുഴുവൻ അവർ കൊന്നൊടുക്കി. മുഹമ്മദുബ്നു മസ്‌ലമക്ക് ശക്തമായ മുറിവേറ്റു. ചലിക്കാൻ കഴിയാത്ത വിധത്തിൽ കാലിന്റെ മടമ്പിലാണ് വെട്ടേറ്റത്. ശേഷം അവർ അദ്ദേഹത്തെ വിവസ്ത്രനാക്കി. മുസ്ലിംകളിൽ പെട്ട ഒരാൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് വരികയും അദ്ദേഹത്തെ ചുമന്നുകൊണ്ട് മദീനയിലേക്ക് മടങ്ങുകയും ചെയ്തു.

(5) റബീഉൽ ആഖിർ മാസത്തിൽ തന്നെ നബി ﷺ അബൂ ഉബൈദതുൽജർറാഹ് رضي الله عنه നെ ദുൽഖിസ്സയിലേക്ക് വീണ്ടും പറഞ്ഞയച്ചു. മുഹമ്മദ്ബ്നു മസ്‌ലമ رضي الله عنه യുടെ കൂടെയുണ്ടായിരുന്നവർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. നാല്പതോളം വരുന്ന ആളുകൾ അബൂഉബൈദ رضي الله عنه യുടെ കൂടെ നടന്നു കൊണ്ടാണു പോയത്. മഗ്‌രിബിന്റെ സമയത്ത് പുറപ്പെട്ട് സുബഹിയോടടുത്ത സമയത്ത് അവർ ദുൽഖിസ്സയിൽ എത്തി. അങ്ങിനെ അവരോട് ഏറ്റുമുട്ടുകയും അവരെ കീഴടക്കുകയും ചെയ്തു.

പലരും മലകളുടെ മുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. അവരിൽ നിന്നും ഒരാളെ മുസ്ലിംകൾ പിടി കൂടി. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. ബനൂ സഅ്‌ലബക്കാരുടെ ഒട്ടനവധി കന്നുകാലികൾ യുദ്ധ സ്വത്തായി മുസ്ലിംകൾക്ക് ലഭിച്ചു. അതിനു പുറമേ മറ്റു ചില വിഭവങ്ങളും അവർക്ക് ലഭിച്ചിരുന്നു. എല്ലാം ശേഖരിച്ച് അവർ മദീനയിലെത്തിയപ്പോൾ അഞ്ചിലൊന്ന് നബി ﷺ മാറ്റി വെക്കുകയും ബാക്കിയുള്ളത് അവർക്കിടയിൽ വീതിക്കുകയും ചെയ്തു.

(6) റബീഉൽ ആഖിർ മാസത്തിൽ നബി ﷺ സൈദ് ബിനു ഹാരിസ رضي الله عنه യെ ബനൂ സലീം ഗോത്രത്തിലേക്ക് നിയോഗിച്ചു. ജുമൂം എന്ന് പറയുന്ന സ്ഥലത്തേക്ക് അവർ എത്തിച്ചേർന്നു. അതിന്റെ ഇടതു വശത്ത് ഈത്തപ്പനയുടെ തോട്ടങ്ങൾ ആയിരുന്നു. അവിടെ വെച്ചു കൊണ്ട് മുസൈന ഗോത്രത്തിലെ ഒരു സ്ത്രീയെ അവർ കണ്ടു മുട്ടി. ഹലീമ എന്നായിരുന്നു അവരുടെ പേര്. ബനൂ സലീംകാർ താമസിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച് ഈ സ്ത്രീ കൃത്യമായ വിവരണം അവർക്ക് നൽകി. മുസ്ലിംകൾ അവിടെ എത്തിച്ചേരുകയും അവിടെ നിന്ന് ഇന്ന് ആടുകളും മറ്റു കന്നുകാലികളും ബന്ധികളും അവർക്ക് ലഭിക്കുകയും ചെയ്തു. ബന്ധികളുടെ കൂട്ടത്തിൽ ഹലീമയുടെ ഭർത്താവും ഉണ്ടായിരുന്നു.

(7) മദീനയിൽ നിന്ന് ശാമിന്റെ ഭാഗത്തേക്ക് നാലു രാത്രികൾ യാത്ര ചെയ്താൽ എത്താവുന്ന ഒരു സ്ഥലമാണ് അൽഐസ്വ്. നബിﷺ നൂറ്റി എഴുപതോളം വരുന്ന യോദ്ധാക്കളെയും കൊണ്ട് ജമാദുൽ അവ്വൽ മാസത്തിൽ സൈദുബ്‌നു ഹാരിസ رضي الله عنه  യുടെ നേതൃത്വത്തിൽ അങ്ങോട്ട് പറഞ്ഞയച്ചു. ശാമിൽ നിന്നും വരുന്ന ഖുറൈശി സംഘത്തെ പിടി കൂടുക എന്നതായിരുന്നു ലക്ഷ്യം. അബുൽആസ്വുബ്നു റബീആയിരുന്നു ഖുറൈശി സംഘത്തിന്റെ നേതാവ്. അവർ അവിടെ എത്തുകയും അവരെയും അവരുടെ അടുക്കൽ ഉള്ളതും പിടികൂടുകയും ചെയ്തു. സ്വഫ്‌വാനുബ്നു ഉമയ്യയുടെ ഒട്ടനവധി വെള്ളികൾ മുസ്‌ലിംകൾക്കു ലഭിച്ചു. സംഘത്തിലുണ്ടായിരുന്ന പലരെയും ബന്ദികളാക്കി. അബുൽആസ്വുബ്നു റബീഅ് അതിൽ പെട്ടിരുന്നു. എല്ലാവരെയും കൊണ്ട് മുസ്ലിംകൾ മദീനയിലേക്ക് മടങ്ങി. മക്കയിലെ കച്ചവടത്തിന്റെയും സമ്പത്തിന്റെയും വിശ്വാസ്യതയുടെയും വിഷയത്തിൽ എണ്ണപ്പെട്ട ആളുകളിൽ ഒരാളായിരുന്നു അബുൽആസ്വ്. പ്രവാചക പുത്രി സൈനബ رضی اللہ عنھا  യുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം. നബി ﷺ യുടെ ഭാര്യയായിരുന്ന ഖദീജയുടെ സഹോദരി ഹാലയായിരുന്നു അബുൽആസ്വിന്റെ ഉമ്മ. രാത്രിയിൽ അബുൽ ആസ്വ്‌ സൈനബ رضی اللہ عنھا ന്റെ അടുക്കലേക്ക് വന്നു.

സൈനബ് رضی اللہ عنھا മുമ്പു തന്നെ മദീനയിലേക്ക് ഹിജ്റയായി വന്നിട്ടുണ്ടായിരുന്നു. അബുൽആസ്വിനെ അദ്ദേഹത്തിന്റെ ശിർക്കിൽ തന്നെ മക്കയിൽ വിട്ടേച്ചു കൊണ്ടാണ് അവർ മദീനയിൽ എത്തിയിരുന്നത്. അബുൽ ആസ് സൈനബ് رضی اللہ عنھا നോട് അഭയം ചോദിക്കുകയും അദ്ദേഹത്തിന് അവർ അഭയം നൽകുകയും ചെയ്തു. നബി ﷺ യോട് കച്ചവട സംഘത്തിൽ നിന്നും പിടിച്ചെടുത്ത സമ്പത്ത് തിരിച്ചു ചോദിക്കാൻ വേണ്ടി അബുൽആസ്വ് സൈനബ رضی اللہ عنھا നോട് ആവശ്യപ്പെട്ടു. സുബഹി നമസ്കാരത്തിന് വേണ്ടി നബി ﷺ ഇറങ്ങി വരികയും നബി ﷺ യും സ്വഹാബിമാരും തക്ബീറതുൽഇഹ്‌റാം ചൊല്ലി കൈ കെട്ടുകയും ചെയ്തപ്പോൾ സ്ത്രീകളുടെ സ്വഫ്ഫിൽ നിന്നും സൈനബ് رضی اللہ عنھا  ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാൻ അബുൽആസ്വിന് അഭയം നൽകിയിരിക്കുന്നു. നമസ്കാരം കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് അഭിമുഖമായി നിന്നു കൊണ്ട് നബി ﷺ ചോദിച്ചു. അല്ലയോ ജനങ്ങളെ, ഞാൻ കേട്ട ശബ്ദം നിങ്ങൾ കേട്ടുവോ?. അവർ പറഞ്ഞു: അതെ. ഞങ്ങളും കേട്ടു. നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം. നിങ്ങൾ കേട്ടത് പോലെ ഞാനും കേൾക്കുന്നതു വരെ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല… ശേഷം നബി ﷺ അവിടെ നിന്നും പിരിഞ്ഞു പോവുകയും സൈനബ رضی اللہ عنھا യുടെ അടുക്കലേക്കു ചെല്ലുകയും ചെയ്തു. എന്നിട്ട് അവരോടായി ഇപ്രകാരം പറഞ്ഞു: അബുൽആസ്വിന്റെ നമ്മോടുള്ള അടുത്ത ബന്ധം നോക്കുകയാണെങ്കിൽ അദ്ദേഹം പിതൃവ്യ പോത്രനാണ്. ഇനി അകന്ന ബന്ധം നോക്കുകയാണെങ്കിൽ അദ്ദേഹം കുട്ടിയുടെ ഉപ്പയാണ്. ഞാനും അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു. അദ്ദേഹത്തിന് സൈനബ رضی اللہ عنھا യുടെ കൂടെ നിൽക്കാൻ നബി ﷺ അനുവാദം കൊടുത്തു. കച്ചവട സംഘത്തിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ അദ്ദേഹത്തിന് തിരിച്ചു കൊടുക്കാൻ നബി ﷺ യോട് ആവശ്യപ്പെടുകയും നബി ﷺ അത് അംഗീകരിക്കുകയും ചെയ്തു. ശേഷം അബുൽആസ്വിന്റെ സ്വത്ത് നേരത്തെ വിഭജിച്ചു കൊടുത്ത ആളുകളിലേക്ക് നബി ﷺ ആളെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: നമ്മിലുള്ള ഈ വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ സ്വത്തും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങൾ അദ്ദേഹത്തോട് നന്മ കാണിക്കുകയും അദ്ദേഹത്തിന്റെ സ്വത്തു തിരിച്ചു കൊടുക്കുകയും ചെയ്യുകയാണ് എങ്കിൽ നാം അത് ഇഷ്ടപ്പെടുന്നു. അല്ല, നിങ്ങൾ തിരിച്ചു കൊടുക്കാൻ തയ്യാറല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള യുദ്ധ സ്വത്താകുന്നു അത്. നിങ്ങളാകുന്നു അതിന് ഏറ്റവും അർഹരായിട്ടുള്ളവർ. സഹാബികൾ ഒന്നിച്ചു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ അദ്ദേഹത്തിന്റെ സ്വത്ത് തിരിച്ചു കൊടുക്കാൻ തയ്യാറാണ്. ഒന്നും നഷ്ടപ്പെടാതെ അവർ എല്ലാം അദ്ദേഹത്തിന് തിരിച്ചു കൊടുത്തു. ശേഷം അബുൽആസ്വ് മക്കയിലേക്ക് മടങ്ങി.

തന്റെ കയ്യിലുണ്ടായിരുന്ന സ്വത്തുക്കൾ അതിന്റെ അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുത്തു. ശേഷം അദ്ദേഹം മക്കക്കാരുടെ ചോദിച്ചു; അല്ലയോ ഖുറൈശികളെ ഇനി നിങ്ങളുടെ ആരുടെയെങ്കിലും സ്വത്ത് എന്റെ കയ്യിൽ ഉണ്ടോ? അവർ പറഞ്ഞു: ഇല്ല. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ. കരാർ പാലിക്കുന്നവരും മാന്യനുമായിട്ട് മാത്രമേ ഞങ്ങൾ നിങ്ങളെ കണ്ടിട്ടുള്ളൂ. അതിനു ശേഷം അബുൽ ആസ് رضي الله عنه ഇപ്രകാരം പറഞ്ഞു. ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇതിനു മുമ്പ് ഞാൻ ഇസ്ലാം സ്വീകരിച്ചാൽ നിങ്ങളുടെ സ്വത്ത് എന്റെ കൈകളിൽ ഉള്ളത് ഞാൻ സ്വന്തമാക്കാൻ വേണ്ടിയാണ് അത് ചെയ്തത് എന്ന് നിങ്ങൾ വിചാരിക്കും. അതു കൊണ്ടാണ് നിങ്ങളുടെയെല്ലാം സ്വത്തുക്കൾ തിരിച്ചുതന്നത്. ഇപ്പോൾ ഞാൻ മുസ്ലിമായിരിക്കുന്നു. ശേഷം അദ്ദേഹം നബി ﷺ യുടെ അടുക്കലേക്ക് മുഹാജിറായി പുറപ്പെട്ടു. മുഹർറം മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മുമ്പു നടത്തിയ നികാഹിന്റെ അടിസ്ഥാനത്തിൽ തന്നെ നബി ﷺ സൈനബ رضی اللہ عنھا നെ അബുൽആസ് رضي الله عنه ന് തിരിച്ചു കൊടുത്തു. വീണ്ടുമൊരു സാക്ഷിയോ മഹ്‌റോ നിശ്ചയിച്ചില്ല. (അഹ്‌മദ്: 2366) കാരണം കാഫിറുകൾക്ക് മുസ്ലിംകളായ സ്ത്രീകൾ നിഷിദ്ധമാണ് എന്ന ആയത്ത് അന്ന് അവതരിച്ചിട്ടുണ്ടായിരുന്നില്ല.

ബദറിന്റെ സന്ദർഭത്തിലും ബന്ധികളുടെ കൂട്ടത്തിൽ അബുൽ ആസ് പിടിക്കപ്പെട്ടിരുന്നു. അന്ന് മക്കയിൽ നിന്ന് അദ്ദേഹത്തിനുള്ള മോചനദ്രവ്യം സൈനബായിരുന്നു കൊടുത്തയച്ചിരുന്നത്. സൈനബ رضی اللہ عنھا യുടെ കല്യാണ സന്ദർഭത്തിൽ ഖദീജ നൽകിയ മാലയായിരുന്നു മോചനദ്രവ്യമായി അവർ കൊടുത്തയച്ചിരുന്നത്. ഇത് നബി ﷺ യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് അബുൽആസ് رضي الله عنه നെ മോചന ദ്രവ്യം വാങ്ങാതെ തന്നെ മോചിപ്പിച്ചു വിടുകയുണ്ടായി. എന്നാൽ സൈനബ رضی اللہ عنھا നെ മദീനയിലേക്ക് അ അയച്ചുതരണം എന്ന നിബന്ധന വെച്ചിരുന്നു. അദ്ദേഹം ആ കരാർ പാലിക്കുകയും സൈനബ رضی اللہ عنھا നെ മദീനയിലേക്ക് അയക്കുകയും ചെയ്തു. നബി ﷺ അദ്ദേഹത്തെ ഇതിന്റെ പേരിൽ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. നബി ﷺ അബുൽആസ് رضي الله عنه നെ പുകഴ്ത്തിപ്പറഞ്ഞ സംഭവം ബുഖാരിയുടെ ഹദീസിൽ (ബുഖാരി: 3729. മുസ്ലിം 2449) കാണാം. അബുൽ ആസ് رضي الله عنه സൈനബ് رضی اللہ عنھا ദമ്പതിമാർക്ക് രണ്ടു മക്കളാണ് ഉണ്ടായത്. അലി رضي الله عنه ഉമാമ رضي الله عنه. അലി رضي الله عنه ചെറുപ്പത്തിൽ തന്നെ നബി ﷺ ജീവിച്ചിരിക്കെ മരണപ്പെടുകയുണ്ടായി. ഈ ഉമാമ رضي الله عنه യെയാണ് പലപ്പോഴും നമസ്കാര സന്ദർഭത്തിൽ പോലും നബി ﷺ എടുത്തിരുന്നത്.(ബുഖാരി :516 മുസ്ലിം: 543) നബിﷺക്ക് ഉമാമ رضی اللہ عنھا യോട് ശക്തമായ സ്നേഹമായിരുന്നു. ഫാത്വിമയുടെ മരണ ശേഷം അലിയ്യുബ്നു അബീത്വാലിബ് رضي الله عنه ഉമാമയെ رضی اللہ عنھا വിവാഹം കഴിച്ചു. അലി رضي الله عنه കൊല്ലപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഹിജ്റ എട്ടാം വർഷത്തിന്റെ തുടക്കത്തിലാണ് സൈനബ് رضی اللہ عنھا മരണപ്പെടുന്നത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 62

നബി ചരിത്രം - 62: ഹിജ്റ ആറാം വർഷം [ഭാഗം: 2]

നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)

(8) മദീനയിൽ നിന്ന് 36 മൈൽ അകലെയുള്ള ഒരു ജല തടാകമാണ് ത്വറഫ്. ജമാദുൽ ആഖിറിൽ സൈദുബ്നു ഹാരിസرضي الله عنهയെ നബി ﷺ ത്വറഫിലേക്ക് പറഞ്ഞയച്ചു. കൂടെ 15 ആളുകൾ വേറെയും ഉണ്ടായിരുന്നു. ബനു സഅ്‌ലബയിലേക്കാണ് ആദ്യം അവർ പോയത്. ഇവരുടെ വരവിനെക്കുറിച്ച് അറിഞ്ഞപ്പോൾ അഅ്‌റാബികൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മുഹമ്മദ് നബിﷺ പിറകെ വരുന്നുണ്ട് എന്നും ഇവർ ആദ്യം എത്തിയതാണ് എന്നുമാണ് അവർ കരുതിയത്. അന്ന് അവരിൽ നിന്ന് ഇരുപത് ഒട്ടകങ്ങൾ ലഭിച്ചു. അതുമായി അവർ മദീനയിലേക്ക് മടങ്ങി. യുദ്ധമൊന്നും ഉണ്ടായില്ല. നാലു ദിവസമാണ് മദീനയിൽ നിന്നും അവർ വിട്ടു നിന്നത്.

(9) ശാമിന്റെ പരിധിയിൽ വരുന്ന ഒരു പ്രദേശമാണ് ദൗമതുൽജൻദൽ. ശഅ്‌ബാൻ മാസത്തിൽ നബിﷺ അബ്ദുറഹ്മാൻ ഇബ്നു ഔഫ് رضي الله عنه നെ വിളിച്ചു കൊണ്ട് പറഞ്ഞു: ഒരുങ്ങി കൊള്ളുക. ഇൻ ശാഅ അല്ലാഹു, ഇന്നോ നാളെയോ ആയി ഒരു സംഘത്തോടൊപ്പം താങ്കളെ ഞാൻ അയക്കാൻ പോവുകയാണ്. നേരം പുലർന്നപ്പോൾ അബ്ദുറഹ്മാൻ رضي الله عنه നബിയുടെ അടുക്കലേക്ക് ചെന്നു. നബി ﷺ അദ്ദേഹത്തെ തന്റെ മുന്നിലിരുത്തി. തന്റെ കൈ കൊണ്ട് തലപ്പാവ് കെട്ടി കൊടുക്കുകയും തന്റെ കൈ കൊണ്ട് തന്നെ പതാക കെട്ടി കൊടുക്കുകയും ചെയ്തു. ബിലാൽ رضي الله عنه നോട് അബ്ദുറഹ്മാന് رضي الله عنه  കൊടുക്കാൻ കൽപ്പിച്ചു എന്നും ചില റിപ്പോർട്ടുകളിൽ ഉണ്ട്.

പതാക കൊടുത്തു കൊണ്ട് നബി ﷺ പറഞ്ഞു. അല്ലാഹുവിന്റെ നാമം കൊണ്ടും അവന്റെ അനുഗ്രഹം കൊണ്ടും ഇത് പിടിച്ചു കൊള്ളുക. ശേഷം അല്ലാഹുവിനെ പുകഴ്ത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ യുദ്ധം ചെയ്തു കൊള്ളുക. അവന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊള്ളുക. അല്ലാഹുവിനെ നിഷേധിക്കുന്നവരുമായി യുദ്ധം ചെയ്യുക. വഞ്ചനയോ ചതിയോ അരുത്. ചെറിയ കുട്ടികളെ കൊല്ലരുത്. ശേഷം ദൗമതുൽ ജൻദലിലുള്ള കൽബ് ഗോത്രത്തിലേക്ക് പോകുവാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും കൽപ്പിച്ചു. നബിﷺ ഇപ്രകാരം കൂടി പറഞ്ഞു: അവർ നിന്റെ ക്ഷണം സ്വീകരിച്ചാൽ അവരുടെ നേതാവിന്റെ മകളെ കല്യാണം കഴിച്ചു കൊള്ളുക. അബ്ദുറഹ്മാനുബ്നു ഔഫ് തന്റെ അനുയായികളെയും കൊണ്ടു യാത്രയായി.

700 പേർ ഉണ്ടായിരുന്നു അവർ. ദൗമതുൽജൻദലിൽ എത്തിയതിനു ശേഷം മൂന്നു ദിവസം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. മൂന്നാമത്തെ ദിവസം അവരുടെ രാജാവ് (നേതാവ് ) അസ്വ്‌ബഉബ്നു അംറുൽകൽബി ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം ഒരു ക്രിസ്തു മതക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ജനതയിലുള്ള മറ്റു പല ആളുകളും ഇസ്ലാം സ്വീകരിച്ചു. തനിക്ക് നേടാൻ സാധിച്ച വിജയത്തെക്കുറിച്ചുള്ള സന്തോഷവാർത്ത നബിﷺയെ അറിയിക്കുന്നതിനു വേണ്ടി അബ്ദുറഹ്മാൻرضي الله عنه നബിﷺയുടെ അടുക്കലേക്ക് റാഫിഉബ്നു മുകൈസ് رضي الله عنهനെ അയച്ചു. അസ്വ്‌ബഇന്റെ മകൾ തമാളുറിനെ അബ്ദുറഹ്മാനുബ്നു ഔഫ് رضي الله عنه കല്യാണം കഴിച്ചു. അവരെയും കൊണ്ട് മദീനയിലേക്ക് വന്നു. ഈ ദമ്പതിമാരിൽ ജനിച്ച കുട്ടിയാണ് അബൂസലമതുബ്നു അബ്ദിറഹ്മാൻ.

(10) മദീനയുടെ വടക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് ഫദക്. മദീനയിൽ നിന്നും ഈ ഗ്രാമത്തിലേക്ക് രണ്ടു ദിവസത്തെ യാത്രാ ദൂരം ഉണ്ട്. ഫദകിലുള്ള സഅദുബ്നു ബകർ ഗോത്രത്തിലേക്ക് 100 ആളുകളോടൊപ്പം അലിയ്യുബിനു അബീത്വാലിബ് رضي الله عنهനെ നബിﷺ പറഞ്ഞയച്ചു. ശഅ്‌ബാൻ മാസത്തിലായിരുന്നു യാത്ര. സഅ്‌ദുബ്നു ബകർ ഗോത്രം ഖൈബറിലെ ജൂതന്മാരെ സഹായിക്കാൻ വേണ്ടി ഒരുമിച്ച് കൂടിയിരിക്കുന്നു എന്ന വാർത്ത നബിﷺക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു സംഘത്തെ അവർക്കെതിരിൽ പറഞ്ഞയച്ചത്.

രാത്രിയിൽ അവർ യാത്ര പുറപ്പെട്ടു. പകൽ വേളകളിൽ ആരും കാണാത്ത സ്ഥലങ്ങളിൽ ഒളിച്ചിരുന്നു. ഹംജ് എന്ന് പേരുള്ള സ്ഥലത്തേക്ക് അവർ എത്തി. ഗ്രാമങ്ങളുടെ താഴ്‌വരയുടെ ഭാഗത്തുള്ള വെള്ളവും അരുവിയും നിറഞ്ഞ സ്ഥലമായിരുന്നു അത്. വഴിയിൽ വെച്ച് സഅ്‌ദ് ഗോത്രക്കാരുടെ ഒരു ചാരനെ അവർ കണ്ടു. അയാളിൽ നിർബന്ധം ചെലുത്തിയപ്പോൾ ചാരനാണെന്ന് സമ്മതിക്കുകയും ചെയ്തു. ഖൈബറിലെ ജൂതൻമാരുമായി സംസാരിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്യുന്നതിനും വേണ്ടി സഅ്‌ദ് ഗോത്രക്കാർ അങ്ങോട്ട് പറഞ്ഞയച്ചതായിരുന്നു ഇദ്ദേഹത്തെ. ഖൈബറിലെ പഴ വർഗങ്ങളിൽ നിന്ന് ഒരു വിഹിതം ഇവർക്ക് നൽകാം എന്നുള്ളതായിരുന്നു സഹായത്തിന് പ്രത്യുപകാരമായി നിശ്ചയിച്ചിരുന്നത്. ഈ ചാരനോട് സഹാബിമാർ ചോദിച്ചു; എവിടെയാണ് ഇവിടത്തെ ആളുകൾ? അദ്ദേഹം പറഞ്ഞു: ഞാൻ വരുമ്പോൾ അവർ ഇരുനൂറു പേർ ഒരുമിച്ച് കൂടിയിട്ടുണ്ട്. വബ്റുബ്നു അലീമാണ് അവരുടെ നേതാവ്. അപ്പോൾ സഹാബിമാർ പറഞ്ഞു: ഞങ്ങളുടെ കൂടെ വന്ന് അവരുടെ സ്ഥലം ഞങ്ങൾക്ക് കാണിച്ചു തരണം. അപ്പോൾ അദ്ദേഹം ചോദിച്ചു; നിങ്ങളെനിക്ക് നിർഭയത്വം നൽകുമോ? അങ്ങിനെ സ്വഹാബിമാർ അദ്ദേഹത്തിന് നിർഭയത്വം വാഗ്ദാനം ചെയ്യുകയും അദ്ദേഹം ബനൂ സഅ്‌ദിന്റെ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. മുസ്ലിംകൾ അവരുമായി ഏറ്റുമുട്ടി. അഞ്ഞൂറ് ഒട്ടകങ്ങളും രണ്ടായിരം ആടുകളുമാണ് യുദ്ധാർജിത സ്വത്തായി അന്ന് ലഭിച്ചത്. ബനൂ സഅ്‌ദ് ള്വഅ്‌ൻ എന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. യുദ്ധാർജിത സ്വത്തിലെ അഞ്ചിൽ ഒന്ന് മാറ്റി വെച്ചതിനുശേഷം ബാക്കിയുള്ളത് തന്റെ കൂടെയുള്ള ആളുകൾക്ക് വിതരണം ചെയ്തു. ശേഷം അവർ മദീനയിലേക്ക് മടങ്ങി. അക്രമങ്ങൾക്കൊന്നും അവർ വിധേയരായില്ല.

(11) ഖൈബറിലുള്ള ഒരു വ്യക്തിയായിരുന്നു അബൂ റാഫിഅ്‌ സലാമുബ്നു അബിൽഹഖീഖ്. നബിﷺയെ ഏറെ ദ്രോഹിക്കുകയും സാമ്പത്തിക സഹായങ്ങളും മറ്റും നൽകി കൊണ്ട് സഖ്യകക്ഷികളെ നബിക്കെതിരെ പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇയാൾ. ഇയാളെ കൊലപ്പെടുത്തുന്നതിനായി ഒരു സംഘത്തെ നബി ﷺ ഖൈബറിലേക്ക് പറഞ്ഞിരിക്കുകയാണ്. സഖ്യ കക്ഷികളുടെയും ബനൂ ഖുറൈളക്കാരുടെയും പ്രശ്നങ്ങൾ അവസാനിച്ചപ്പോൾ ഇയാളെ ഞങ്ങൾ കൊന്നു കളയട്ടെ എന്ന് ഖസ്റജ് ഗോത്രക്കാർ നബിﷺയോട് അനുവാദം ചോദിക്കുകയായിരുന്നു. അതോടു കൂടി ഔസ് ഗോത്രത്തിൽ നിന്നും കൊല്ലപ്പെട്ട കഅ്‌ബുബ്‌നു അശ്റഫിന് തുല്യമാവുകയും ചെയ്യും. അങ്ങിനെയാണ് നബിﷺ അവർക്ക് പുറപ്പെടാനുള്ള അനുവാദവും കല്പനയും കൊടുക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും കൊല്ലരുത് എന്ന് നബിﷺ പ്രത്യേകം അവരോട് ഉപദേശിച്ചിരുന്നു.

ആറു പേരാണ് അന്ന് പുറപ്പെട്ടത്. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه, അബ്ദുല്ലാഹിബ്ന് ഉതുബ رضي الله عنه, മസ്‌ഊദുബ്നു സിനാൻ رضي الله عنه, അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه, അബൂ ഖതാദ رضي الله عنه, ഖുസാഇയ്യുബ്നു അസ്‌വദ് رضي الله عنه തുടങ്ങിയവരായിരുന്നു അവർ. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه നെയാണ് അവരുടെ നേതാവായി നബിﷺ നിശ്ചയിച്ചത്. അവർ ഖൈബറിലേക്ക് ചെന്ന് അബൂ റാഫിഇന്റെ (സലാം) കോട്ടയ്ക്കു സമീപം എത്തി. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه ന്റെ കൈകളിലൂടെത്തന്നെ അള്ളാഹു സലാമിനെ കൊലപ്പെടുത്തുകയും ചെയ്തു.

ബറാഅ ബിനു ആസിബ്رضي الله عنهൽ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: ജൂതനായ അബു റാഫിഇന്റെ അടുക്കലേക്ക് നബി ﷺ അൻസാരികളിൽ പെട്ട ചില ആളുകളെ അയച്ചു.  അബ്ദുല്ലാഹിബ്നു അതീക് رضي الله عنه നെയായിരുന്നു അമീറായി നിശ്ചയിച്ചിരുന്നത്. നബിﷺയെ ദ്രോഹിക്കുകയും നബിﷺക്കെതിരെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അബൂ റാഫിഅ്‌. ഹിജാസ് പ്രദേശത്തുള്ള ഒരു കോട്ടയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. സ്വഹാബികൾ അവിടെയെത്തിയപ്പോൾ സൂര്യനസ്തമിച്ചിരുന്നു. ജനങ്ങളെല്ലാം തങ്ങളുടെ മേഞ്ഞു നടക്കുന്ന മൃഗങ്ങളുമായി വീടുകളിലേക്ക് മടങ്ങി. അപ്പോൾ അബ്ദുല്ലാഹിബ്നു അതീക് رضي الله عنه തന്റെ കൂടെയുള്ളവരോട് പറഞ്ഞു: എല്ലാവരും ഇവിടെ തന്നെ ഇരിക്കുക ഞാൻ ഒന്ന് പോയി നോക്കട്ടെ. പാറാവുകാരനെക്കുറിച്ച് അന്വേഷിക്കട്ടെ. ചിലപ്പോൾ എനിക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചേക്കാം. അങ്ങിനെ അദ്ദേഹം അങ്ങോട്ടു പോവുകയും വാതിലിനടുത്ത് എത്തുകയും ചെയ്തു.

അവിടെയെത്തിയപ്പോൾ സ്വകാര്യ കർമ്മം നിർവഹിക്കാനെന്ന പോലെ തന്റെ വസ്ത്രം കൊണ്ട് മറച്ചു പിടിച്ചു. ജനങ്ങളെല്ലാം കോട്ടക്കകത്ത് കയറിയിരുന്നു. ആ സന്ദർഭത്തിൽ പാറാവുകാരൻ ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലയോ അബ്ദുല്ലാ, താങ്കൾ അകത്ത് കയറുന്നുണ്ടെങ്കിൽ കയറുക. ഞാൻ വാതിൽ അടക്കുകയാണ്. അബ്ദുല്ല رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ കോട്ടക്കകത്ത് കയറി. അതിനകത്ത് ഒളിച്ചിരുന്നു. ജനങ്ങളെല്ലാം കയറിക്കഴിഞ്ഞപ്പോൾ വാതിൽ അടക്കപ്പെട്ടു. ശേഷം വാതിലിന്റെ തഴുതിട്ട് ഭദ്രമാക്കി. ഞാൻ അങ്ങോട്ട് ചെന്ന് വാതിൽ കെട്ടിയിട്ട കമ്പി എടുത്തു. അങ്ങിനെ ഞാൻ വാതിൽ തുറന്നു. അബൂ റാഫിഇന്റെ അടുക്കൽ ആളുകൾ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. കോട്ടയുടെ മട്ടുപ്പാവിലാണ് അയാൾ ഉണ്ടായിരുന്നത്. ആളുകളെല്ലാം പിരിഞ്ഞു പോയപ്പോൾ ഞാൻ അങ്ങോട്ട് കയറിച്ചെന്നു. ഓരോ വാതിലുകളും തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആ വാതിൽ ഞാൻ ടക്കും. അടുത്ത വാതിൽ തുറന്നു പ്രവേശിച്ചാൽ അതും ആടക്കും. അബൂ റാഫിഇനെ കൊലപ്പെടുത്തുന്നതു വരെ എന്റെ അടുക്കലേക്ക് ആരും എത്താതിരിക്കാൻ വേണ്ടിയായിരുന്നു ഓരോ വാതിലുകളും അടച്ചു കൊണ്ട് ഞാൻ ഉള്ളിലോട്ടു പോയത്. അങ്ങിനെ ഞാൻ അബൂറാഫിഇന്റെ അടുക്കലേക്ക് എത്തി. ഇരുട്ടുള്ള ഒരു മുറിയിൽ തന്റെ കുടുംബത്തോടൊപ്പമായിരുന്നു അയാൾ ഉണ്ടായിരുന്നത്. റൂമിന്റെ ഏതു ഭാഗത്താണ് അയാൾ എന്ന് എനിക്ക് കൃത്യമായി അറിഞ്ഞിരുന്നില്ല. അതു കൊണ്ട് ഞാൻ ഉറക്കെ വിളിച്ച; ഓ അബൂ റാഫിഅ്‌!. അപ്പോൾ അയാൾ ചോദിച്ചു; ആരാണ്?. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നീങ്ങുകയും എന്റെ വാളു കൊണ്ട് വെട്ടുകയും ചെയ്തു. ഞാൻ ആകെ പരിഭ്രാന്തിയിലായിരുന്നു. പക്ഷേ എന്റെ വെട്ട് ഫലം കണ്ടില്ല. അബൂ റാഫിഅ്‌ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അതോടെ ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടുകയും അധികം വിദൂരമല്ലാത്ത സ്ഥലത്ത് മറഞ്ഞിരിക്കുകയും ചെയ്തു.

വീണ്ടും ഞാൻ തിരിച്ചു വന്നു കൊണ്ട് ചോദിച്ചു അബൂ റാഫി അ്‌ (ആരോ വിളിക്കുന്ന) ശബ്ദം കേട്ടല്ലോ എന്താണത്?! അബു റാഫിഅ്‌ പറഞ്ഞു: നിന്റെ ഉമ്മാക്ക് നാശം. വീട്ടിൽ ആരോ ഉണ്ട്. തൊട്ടു മുമ്പ് വാളു കൊണ്ട് എന്നെ വെട്ടി. അബ്ദുല്ലാഹിബ്നു അതീക് പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ വീണ്ടും വാൾ പ്രയോഗിച്ചു. അതിലൂടെ അയാളെ അമർച്ച ചെയ്യാൻ എനിക്ക് സാധിച്ചു. പക്ഷേ കൊല്ലാൻ കഴിഞ്ഞില്ല. അതോടെ വാളിന്റെ അഗ്ര ഭാഗം അയാളുടെ വയറിൽ ഞാൻ അമർത്തി അത് മുതുകിലൂടെ പുറത്തു വന്നു . ഇത്രയും ആയപ്പോൾ ഞാൻ അയാളെ കൊന്നു എന്ന് മനസ്സിലാക്കി. അതിനു ശേഷം ഓരോ വാതിലുകളും തുറന്നു ഞാൻ നടന്നു കൊണ്ടിരുന്നു. ഒരു കോണിപ്പടിയിൽ ഞാനെത്തി. താഴെ എത്തിയിരിക്കും എന്ന് കരുതി ഞാൻ എൻറെ കാലു മുന്നോട്ടു വെച്ചു. പക്ഷേ നിലാവുള്ള ഒരു സ്ഥലത്തേക്ക് ആഴത്തിൽ ഞാൻ വീണു. അതോടെ എന്റെ കണങ്കാൽ പൊട്ടി. തലപ്പാവ് ഊരി ഞാൻ എന്റെ കാൽ കൂട്ടിക്കെട്ടി. ഞാൻ വീണ്ടും മുന്നോട്ടു പോന്ന് വാതിലിന്റെ സമീപത്ത് വന്നിരുന്നു. ഞാൻ അയാളെ കൊന്നിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്തുന്നതു വരെ രാത്രിയിൽ ഇവിടെ നിന്ന് പുറപ്പെടുകയില്ല എന്ന് തീരുമാനിച്ച് അവിടെത്തന്നെ ഇരുന്നു. (നേരംപുലരാറായ സന്ദർഭത്തിൽ) കോഴി കൂടവിയപ്പോൾ മരണ വാർത്ത വിളിച്ചു പറയുന്ന വ്യക്തി കോട്ട മതിലിൽ കയറി നിന്നു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഹിജാസിലെ കച്ചവടക്കാരനായ അബു റാഫിഇന്റെ മരണവാർത്ത ഇതാ ഞാൻ അറിയിക്കുന്നു’. അതു കേട്ടതോടു കൂടി ഞാൻ എന്റെ ആളുകളുടെ അടുക്കലേക്ക് ചെന്നു. അവരോട് ഞാൻ പറഞ്ഞു: രക്ഷപ്പെട്ടോളൂ അല്ലാഹു അബൂ റാഫിഇനെ കൊന്നിരിക്കുന്നു.

ശേഷം ഞാൻ നബിﷺയുടെ അടുക്കൽ ചെല്ലുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. നബിﷺ എന്നോട് പറഞ്ഞു: നിന്റെ കാൽ ഇങ്ങോട്ട് നീട്ടക. അപ്പോൾ ഞാൻ എന്റെ കാൽ നീട്ടിക്കൊടുത്തു. നബിﷺ അതിന്മേൽ തടവി. എനിക്ക് ഒരു പ്രയാസം പോലും ഉണ്ടാകാത്ത (പോലെ പഴയ) രൂപത്തിൽ എന്റെ കാല് ശരിയായി വന്നു. (ബുഖാരി: 4039)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 60

നബി ചരിത്രം - 60: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 10]

ബനൂ ഖുറൈള യുദ്ധം.

അഹ്സാബ് യുദ്ധത്തിന് തൊട്ട് ശേഷമായിരുന്നു ഈ യുദ്ധം. ദുൽ ഖഅ്‌ദിന്റെ അവസാനത്തിലും ദുൽഹജ്ജിന്റെ ആദ്യത്തിലുമായിരുന്നു ഇത്. മുസ്‌ലിംകളുമായി ഉണ്ടാക്കിയ കരാർ ജൂതന്മാർ ലംഘിച്ചതായിരുന്നു യുദ്ധത്തിന് കാരണം. ബനൂ നളീറിന്റെ നേതാവായ ഹുയയ്യുബ്നു അഖ്തബിന്റെ പ്രേരണയാണ് ബനൂഖുറൈളക്കാർക്ക് പ്രചോദനമേകിയത്. മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ സഖ്യ കക്ഷികളോടൊപ്പം അവർ ഗൂഢാലോചന നടത്തി. ഈ കരാർ ലംഘനവും ചതിയും വഞ്ചനയും ജൂതന്മാരുടെ ഭാഗത്തു നിന്നും ഉണ്ടായത് മുസ്ലിങ്ങൾ വളരെയധികം പ്രയാസപ്പെട്ടിരുന്ന ഒരു സന്ദർഭത്തിലായിരുന്നു. അതു കൊണ്ടു തന്നെ അവർ നടത്തിയ ചതിയുടെ വിഷയത്തിൽ വൈകാതെ തന്നെ അവരെ പാഠം പഠിപ്പിക്കലും അനിവാര്യമായിരുന്നു. അതു കൊണ്ടു തന്നെ ഖന്തഖിൽ നിന്നും മടങ്ങി വന്നതിനു ശേഷം നബിﷺ അവരുമായി യുദ്ധത്തിനുള്ള കൽപ്പന നൽകുകയുണ്ടായി.

അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കല്പനപ്രകാരം നബിﷺ തന്റെ അനുചരന്മാരോട് ബനൂ ഖുറൈളയിലേക്ക് നീങ്ങാൻ നിർദ്ദേശിച്ചു. വേഗത്തിൽ അവിടെ എത്തുന്നതിനു വേണ്ടി ഖുറൈളയിൽ എത്തിയതിനു ശേഷമല്ലാതെ നിങ്ങൾ നമസ്കരിക്കരുത് എന്നും അവരുടെ കൽപ്പിച്ചു. ഇബ്നു ഉമർرضي الله عنهൽ നിന്ന് നിവേദനം അഹ്സാബിന്റെ ദിവസം നബിﷺ പറഞ്ഞു. “ബനു ഖുറൈളയിൽ വെച്ചല്ലാതെ നിങ്ങളിലൊരാളും അസ്വ്‌ർ നമസ്കരിക്കരുത്. അങ്ങിനെ വഴിയിൽ വച്ച് അസ്വ്‌ർ നമസ്കാര സമയമായപ്പോൾ ചില സ്വഹാബിമാർ പറഞ്ഞു: ബനൂഖുറൈളയിൽ എത്തിയതിനു ശേഷമല്ലാതെ നമ്മൾ നമസ്കരിക്കുകയില്ല. എന്നാൽ വേറെ ചിലർ പറഞ്ഞു: നമുക്ക് നമസ്കരിക്കാം. നമ്മിൽനിന്നും ഉദ്ദേശിച്ചത് ബനൂ ഖുറൈളയിൽ വേഗത്തിൽ എത്തണം എന്നുള്ളതാണ്. ഈ വിവരം നബിയെ അവർ അറിയിച്ചപ്പോൾ നബി ആരെയും ആക്ഷേപിച്ചു പറഞ്ഞില്ല”.(ബുഖാരി: 946 .മുസ്ലിം: 1770) ഖന്തഖിൽ നിന്നും മടങ്ങി വന്ന നബിﷺ യും സ്വഹാബിമാരും ആയുധങ്ങൾ എടുത്തു വെച്ച സന്ദർഭത്തിൽ ദിഹ്‌യതുൽകൽബിയുടെ രൂപത്തിൽ ജിബ്‌രീൽ നബി യുടെ അടുക്കലേക്കു വന്നു കൊണ്ട് യുദ്ധത്തിനുള്ള കൽപന കൊടുത്തു. “ആഇശയിൽ നിന്നും നിവേദനം: നബിﷺ ഖന്തഖിൽ നിന്നു മടങ്ങിവരികയും ആയുധങ്ങൾ എടുത്തു വെക്കുകയും കുളിച്ചു ശുദ്ധിയാക്കുകയും ചെയ്ത സന്ദർഭത്തിൽ ജിബ്‌രീൽ അലൈഹിസ്സലാം വന്നു കൊണ്ട് ചോദിച്ചു. താങ്കൾ ആയുധമെടുത്തു വെക്കുകയാണോ? അല്ലാഹുവാണ് സത്യം ഞങ്ങൾ മലക്കുകൾ ആയുധമെടുത്തു വെച്ചിട്ടില്ല. താങ്കൾ അവരിലേക്ക് പുറപ്പെടുക. നബിﷺ ചോദിച്ചു എങ്ങോട്ട്?. ജിബിരീൽ അലൈഹിസ്സലാം ബനൂഖുറൈ യിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇതാ ഇങ്ങോട്ട്. അങ്ങിനെ നബി ﷺ അവരിലേക്ക് പുറപ്പെട്ടു”.(ബുഖാരി :4117)

അനസ് رضي الله عنهൽ നിന്ന് നിവേദനം നബിﷺ ബനൂ ഖുറൈളയിലേക്ക് പുറപ്പെട്ടപ്പോൾ ബനൂ ഗനം ഗോത്രത്തിന്റെ മുകൾ ഭാഗത്ത് കൂടി ജിബ്‌രീൽ ഇറങ്ങി വന്ന വഴിയിൽ പൊടി പടലങ്ങൾ ഉയർന്നതായി ഞാൻ കണ്ടു. (ബുഖാരി: 4118) 25 ദിവസത്തോളം നബിﷺയും സ്വഹാബിമാരും ബനൂ ഖുറൈളക്കാരെ വളഞ്ഞു നിന്നു. അല്ലാഹു അവരുടെ ഹൃദയത്തിൽ ഭയം ഇട്ടു കൊടുത്തു. മുസ്ലിംകൾ വലയം ചെയ്തത് ബനൂ ഖുറൈളക്കാർക്ക് വലിയ പ്രയാസമുണ്ടാക്കി. ജീവിതം തന്നെ അവർക്ക് പ്രയാസമായി മാറി. പരീക്ഷണം ശക്തമായിത്തുടങ്ങി. അതോടു കൂടി കീഴടങ്ങാൻ അവർ തയ്യാറായി. നബിﷺ എടുക്കുന്ന തീരുമാനം അംഗീകരിക്കുവാനും അവർ സന്നദ്ധരായി. അങ്ങിനെ ഔസ് ഗോത്രത്തിലെ തങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള ആളുകളുമായി ബന്ധപ്പെടാൻ അവർ നബിﷺയോട് അനുവാദം ചോദിച്ചു. നബിﷺയുടെ യുടെ തീരുമാനത്തെ സ്വീകരിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് ഔസ് ഗോത്രക്കാർക്ക് അറിയാവുന്നതു കൊണ്ടായിരുന്നു അവരുമായി ബന്ധപ്പെടാൻ ബനൂ ഖുറൈളക്കാർ അനുവാദം ചോദിച്ചത്.

അങ്ങിനെ ഞങ്ങളുടെ കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നതിനു വേണ്ടി അബൂ ലുബാബ ഇബ്നു അബ്ദുൽ മുൻദിറിനെ ഞങ്ങളിലേക്ക് അയച്ചു തരണമെന്ന് അവർ നബിﷺയോട് ആവശ്യപ്പെട്ടു. പരസ്പരം സഹായിക്കാം എന്ന് ഇന്ന് ബനൂ ഖുറൈളക്കാരോട് വാഗ്ദാനം ചെയ്ത വ്യക്തിയായിരുന്നു അബു ലുബാബرضي الله عنه. നബിﷺ അദ്ദേഹത്തെ അവരിലേക്ക് അയച്ചു കൊടുത്തു. അബൂ ലുബാബرضي الله عنه ബനൂ ഖുറൈളക്കാരിൽ എത്തിയപ്പോൾ അവിടെയുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും അബൂ ലുബാബയുടെ മുമ്പിൽ വന്നു കരയാൻ തുടങ്ങി. അദ്ദേഹത്തിന് അവരോടു കാരുണ്യം തോന്നി. അവർ ചോദിച്ചു അല്ലയോ അബൂ ലുബാബرضي الله عنه മുഹമ്മദിന്റെ തീരുമാനത്തെ ഞങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?. അബൂ ലുബാബرضي الله عنه പറഞ്ഞു: അതെ, നിങ്ങൾ അത് സ്വീകരിക്കണം. അദ്ദേഹം തന്റെ കഴുത്തിലേക്ക് ചൂണ്ടിക്കാണിച്ചു. അതായത് വധ ശിക്ഷക്ക് വിധേയമിക്കും. അബൂ ലുബാബرضي الله عنه പറയുന്നു: അല്ലാഹുവാണ് സത്യം, ഞാൻ അവിടെത്തന്നെ നിന്നു. അല്ലാഹുവിനോടും റസൂലിനോടും ഞാൻ കാണിച്ചത് വഞ്ചനയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. അല്ലാഹുവാണ് സത്യം അല്ലാഹു എനിക്ക് തൗബ തരുന്നത് വരെ പ്രവാചകന്റെ മുഖത്തേക്ക് ഞാൻ നോക്കുകയില്ല. അദ്ദേഹം നേരെ മസ്ജിദുന്നബവിയിലേക്ക് പോയി. എന്നിട്ട് പള്ളിയുടെ തൂണുകളിൽ ഒരു തൂണിൽ തന്നെ സ്വയം ബന്ധിച്ചു. ഈത്തപ്പനയുടെ തടിയായിരുന്നു അത്. നബിﷺയുടെ അടുക്കൽ അദ്ദേഹം ചെന്നില്ല. ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ അല്ലാഹുവിന്റെ തന്റെ പശ്ചാത്താപം സ്വീകരിക്കുന്നതുവരെ ഞാൻ ഇവിടെത്തന്നെ നിൽക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങിനെ അള്ളാഹു ഈ ആയത്ത് അവതരിപ്പിച്ചു.

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്‌”.(അൻഫാൽ: 27)

അബൂ ലുബാബرضي الله عنه ചെയ്ത കാര്യങ്ങളെ കുറിച്ച് നബി ﷺഅറിഞ്ഞപ്പോൾ ഇപ്രകാരം പറയുകയുണ്ടായി. അദ്ദേഹം നേരിട്ട് എന്റെ അടുക്കലേക്ക് വന്നിരുന്നെങ്കിൽ ഞാൻ മാപ്പ് കൊടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തനത്തിന്റെ ഭാഗമായി അള്ളാഹു അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നതു വരെ ഞാൻ അവിടെ നിന്നും മോചിപ്പിക്കുക ഇല്ല. ആറോ അതിൽ കൂടുതലോ ദിവസങ്ങൾ അബൂ ലുബാബ رضي الله عنه മസ്ജിദുന്നബവിയിലെ തൂണിൽ ബന്ധിതനായി കഴിഞ്ഞു. നമസ്കാര സമയമാകുമ്പോൾ അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വരികയും നമസ്കാരത്തിന് വേണ്ടി കെട്ടഴിച്ചു കൊടുക്കുകയും ചെയ്യും. നമസ്കാര ശേഷം വീണ്ടും തൂണിൽ ബന്ധിക്കപ്പെടും. അങ്ങിനെ അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചതായി വിശുദ്ധ ഖുർആനിലെ വചനം ഇറങ്ങി.

“തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്‌. (കുറെ) സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”.(തൗബ: 102)

ബനൂ ഖുറൈളക്കെതിരെയുള്ള തടങ്കൽ ശക്തമായപ്പോൾ നബിﷺയുടെ തീരുമാനത്തിലേക്ക് വരാൻ അവർ സന്നദ്ധരായി. വധ ശിക്ഷ നടപ്പിലാക്കും എന്ന് അബൂ ലുബാബرضي الله عنه അവരെ അറിയിച്ചിട്ടുണ്ടെങ്കിലും നബിﷺയുടെ തീരുമാനത്തിന് വിധേയരാകാൻ അവർ നിർബന്ധിതരായിരുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിലേക്ക് ശക്തമായ ഭയം ഇട്ടു കൊടുത്തു. അലിയ്യുബ്നു അബീത്വാലിബ് رضي الله عنه അവരുടെ കോട്ടക്ക് സമീപം എത്തിയപ്പോൾ അവരുടെ ഭയം ശക്തമായി. കോട്ടക്ക് സമീപത്ത് വന്നു കൊണ്ട് അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു; അല്ലയോ ഈമാനിന്റെ സംഘമേ. അല്ലാഹുവാണ് സത്യം ഉഹ്ദിൽ ഹംസرضي الله عنه രുചിച്ചത് ഞാൻ രുചിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ഇവരുടെ കോട്ടകളെ ഞാൻ തകർത്തുകളയും. അലിയ്യുബ്നു അബീത്വാലിബുംرضي الله عنه  സുബൈർ ബ്നു അവ്വാമുംرضي الله عنه മുന്നോട്ടു നീങ്ങി. ഇതോടെ ബനൂഖുറൈളക്കാർ കീഴടങ്ങുകയും പ്രവാചകന്റെ തീരുമാനത്തിലേക്ക് അവർ വരികയും ചെയ്തു.

ഖസ്റജ് ഗോത്രക്കാരുടെ സഖ്യക്കാരായ ബനൂ ഖൈനുഖാഇലെ ജൂതന്മാരോട് നന്മ കാണിച്ചതു പോലെ ബനൂഖുറൈളയിൽ നിന്നുള്ള തങ്ങളുടെ സഖ്യക്കാരോട് നന്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഔസ് ഗോത്രത്തിലെ ചില ആളുകൾ നബിﷺയുടെ അടുക്കൽ വന്നു. അപ്പോൾ ഔസ് ഗോത്രക്കാരോട് നബിﷺ പറഞ്ഞു: ബനൂ ഖുറൈളക്കാരുടെ കാര്യത്തിൽ വിധി പറയാൻ ഞാൻ നിങ്ങളിൽ ഒരാൾക്ക് തന്നെ ഞാൻ അനുവാദം തരട്ടെ?. അവർ പറഞ്ഞു: തീർച്ചയായും പ്രവാചകരെ. നബിﷺ പറഞ്ഞു: സഅ്‌ദുബ്നു മുആദ് رضي الله عنه തീരുമാനം എടുക്കട്ടെ. ഇതു കേട്ടപ്പോൾ ഔസ് ഗോത്രക്കാർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. അബൂ സഈദിرضي الله عنهൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. “ബനു ഖുറൈളക്കാർ സഅ്‌ദുബ്നു മുആദ് رضي الله عنهന്റ തീരുമാനത്തിനു വിധേയരായി. സഅ്‌ദ്رضي الله عنهനോട് വരാൻ ആവശ്യപ്പെട്ടു കൊണ്ട് നബിﷺ ആളെ അയച്ചു. അദ്ദേഹം തന്റെ കഴുതപ്പുറത്തു വന്നു. പള്ളിയുടെ സമീപത്തേക്ക് അദ്ദേഹം എത്തിയപ്പോൾ അൻസാരികളോടായി നബിﷺ പറഞ്ഞു: നിങ്ങളുടെ നേതാവി ലേക്ക് -അല്ലെങ്കിൽ നിങ്ങളുടെ നല്ലവനിലേക്ക്- നിങ്ങൾ എണീറ്റ് ചെല്ലുക. നബിﷺ അദ്ദേഹത്തോട് പറഞ്ഞു: താങ്കളുടെ തീരുമാനത്തെ അംഗീകരിക്കാൻ ബനൂ ഖുറൈളക്കാർ സമ്മതിച്ചിട്ടുണ്ട്. താങ്കൾ എന്ത് വിധിയാണ് നൽകുന്നത്?. അദ്ദേഹം പറഞ്ഞു: അവരിൽ നിന്നും യുദ്ധം ചെയ്യാൻ വന്നവരെ കൊലപ്പെടുത്തണം. അവരിലെ സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കണം. നബിﷺ പറഞ്ഞു: അല്ലാഹുവിന്റെ വിധിയാണ് താങ്കൾ വിധിച്ചത്. (ബുഖാരി :4121. മുസ്ലിം: 1770)

ഇബ്നു ഉമർ رضي الله عنهൽ നിന്ന് നിവേദനം. “ബനൂ നളീറിലെയും ബനൂ ഖുറൈളയിലെയും ജൂതന്മാർ നബിﷺയോട് യുദ്ധം ചെയ്തു. ബനൂ നളീറിനെ നബിﷺ നാടു കടത്തി. ബനൂ ഖുറൈളക്കാർക്ക് അവിടെത്തന്നെ താമസിക്കാൻ അനുവാദം കൊടുക്കുകയും അവരോട് ദയ കാണിക്കുകയും ചെയ്തു. എന്നാൽ ബനൂ ഖുറൈളക്കാർ അതിനു ശേഷം നബിﷺയോട് യുദ്ധം ചെയ്തു. അപ്പോൾ അവരിലെ പുരുഷന്മാരോട് യുദ്ധം ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും സമ്പത്തും മുസ്ലിംകൾക്കിടയിൽ വീതം വെക്കുകയും ചെയ്തു. എന്നാൽ അവരിൽ ചിലർ നബിﷺയോടൊപ്പം ചേരുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിൽ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബിﷺ നാടു കടത്തി. അബ്ദുല്ലാഹിബിനു സലാമിന്റെ ഗോത്രമായിരുന്ന ബനൂ ഖൈനുഖാഇനേയും ബനു ഹാരിസയിലെ ജൂതന്മാരെയും എന്നു വേണ്ട മദീനയിൽ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബിﷺനാടു കടത്തി. (ബുഖാരി: 4028 മുസ്ലിം: 1766).

സഅ്‌ദ്ബ്നു മുആദ്رضي الله عنه പറഞ്ഞതു പോലെ കാര്യങ്ങൾ ചെയ്തതിനു ശേഷം ബന്ദികളെ റംല ബിൻതു ഹാരിസ് رضي الله عنهന്റെ വീട്ടിലും ഉസാമതുബ്നു സെയ്ദ് رضي الله عنهന്റെ വീട്ടിലും ഒരുമിച്ചു കൂട്ടി. ശേഷം അവർക്ക് വേണ്ടി മദീനയുടെ അങ്ങിങ്ങായി കുഴികൾ കുഴിക്കുവാൻ ആവശ്യപ്പെട്ടു. പിന്നീട് അവരെ ഓരോരുത്തരെയായി കൊണ്ടുവരികയും അവരുടെ കഴുത്ത് വെട്ടുകയും കുഴികളിൽ ഇട്ട് മൂടുകയും ചെയ്തു. ഏതാണ്ട് നാനൂറോളം പേർ ഉണ്ടായിരുന്നു അവർ. ഈ കൂട്ടത്തിൽ ഹുയയ്യുബ്നു അഖ്തബും ഉണ്ടായിരുന്നു. ബനൂ ഖുറൈളയോടൊപ്പം അവരുടെ കോട്ടയിൽ പ്രവേശിച്ചതായിരുന്നു ഇയാൾ. ബനൂ ഖുറൈളക്കാരെ സഹായിക്കാമെന്ന വാഗ്ദാനം ഇയാൾ മുമ്പ് ചെയ്തത് കൊണ്ടായിരുന്നു അത്. ഇയാളെ കൊണ്ടു വരപ്പട്ടപ്പെോൾ നബിﷺ ചോദിച്ചു. അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ. ഹുയയ്യ് പറഞ്ഞു . നീയെന്നെ പരാജയപ്പെടുത്തി. എന്നാൽ അല്ലാഹുവാണ് സത്യം നിന്നോടുള്ള ശത്രുത കൊണ്ട് ഞാൻ ഒരിക്കലും അപമാനിതനായിട്ടില്ല. മറിച്ച് അല്ലാഹു ഒരുത്തനെ അപമാനിതനാക്കിയാൽ അവൻ അപമാനിതനാകും. ശേഷം ജനങ്ങൾക്ക് അഭിമുഖമായി നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു ‘അല്ലയോ ജനങ്ങളെ അല്ലാഹുവിന്റെ കൽപ്പന നടപ്പിലാകുന്നതിൽ ഒരു വിരോധവുമില്ല. അല്ലാഹുവിന്റെ രേഖയും അവന്റെ ഖദ്റുമാണിത് . ബനൂ ഇസ്റാഈല്യരുടെ കാര്യത്തിൽ അല്ലാഹു രേഖപ്പെടുത്തിയതാണിത്. ശേഷം അവിടെ ഇരുന്നു. അയാളുടെ കഴുത്ത് മുറിക്കപ്പെടുകയും കുഴിയിലേക്ക് എറിയപ്പെടുകയും ചെയ്തു. ബനൂഖുറൈളക്കാരിൽ നിന്ന് ഒരു സ്ത്രീ മാത്രമാണ് കൊല്ലപ്പെട്ടത്. ആട്ടു കല്ലു കൊണ്ട് സുവൈദു ബ്നു സാബിത് എന്ന സ്വഹാബിയെ തലക്കെറിഞ്ഞ് കൊന്ന സ്ത്രീ ആയിരുന്നു അത്.

അംറുബ്നു സഅ്‌ദിയ്യുൽഖറളി ബനൂ ഖുറൈളക്കാർ നബിﷺയോട് കാണിച്ച് ചതിയിൽ ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹം തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും രാത്രിയിൽ മസ്ജിദുന്നബവിയിൽ കഴിച്ചു കൂട്ടുകയും ചെയ്തു. ശേഷം അവിടെ നിന്നും അദ്ദേഹം ഇറങ്ങിപ്പോയി. അദ്ദേഹം എങ്ങോട്ടാണ് പോയത് എന്ന് ഇന്നേവരെ ആർക്കും അറിയില്ല. ഇദ്ദേഹത്തെ കുറിച്ച് കേട്ടപ്പോൾ നബിﷺ ഇപ്രകാരം പറയുകയുണ്ടായി. കരാർ പാലനത്തിന്റെ ഫലത്താൽ അല്ലാഹു രക്ഷപ്പെടുത്തിയ വ്യക്തിയാകുന്നു അദ്ദേഹം. ശേഷം ബനൂ ഖുറൈളക്കാരുടെ ഗനീമത്ത് സ്വത്ത് വിഭജിക്കുവാൻ നബിﷺ ആവശ്യപ്പെട്ടു. അവരുടെ കോട്ടകളിൽ ഉള്ളതെല്ലാം ഒരുമിച്ച് കൂട്ടുവാൻ നബിﷺ സ്വഹാബികളോട് നിർദ്ദേശിച്ചു. 1500 വാളുകളും 300 പടയങ്കിയും 1500 പരിചകളും അവർ അവിടെ നിന്നും കണ്ടെടുത്തു. ഒട്ടകങ്ങളും മറ്റു കന്നു കാലികളും അവിടെയുണ്ടായിരുന്നു. അഞ്ചിൽ ഒന്ന് മാറ്റി വെച്ചതിനു ശേഷം ബാക്കിയുള്ളത് അവിടെയുള്ളവർക്ക് വിതരണം ചെയ്തു.

നബിﷺയോട് ഏറ്റവും കൂടുതൽ ശത്രുത കാണിച്ച ആളുകളായിരുന്നു ജൂതന്മാർ. ഏറ്റവും വലിയ നിഷേധത്തിന്റെ വക്താക്കളും ആയിരുന്നു അവർ. അതു കൊണ്ടു തന്നെ തന്നെ ശക്തമായ തീരുമാനങ്ങളാണ് അവർക്കെതിരെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുണ്ടായത്. പരലോകത്ത് വച്ച് വരാനിരിക്കുന്ന വേദനാ ജനകമായ ശിക്ഷ ഇതിനപ്പുറവും. അവരുടെ നിഷേധത്തിന്റെയും കരാർ ലംഘനത്തിന്റെയും മുസ്ലിംകൾക്കെതിരെ സഖ്യകക്ഷികൾക്കൊപ്പം ചേർന്നതിന്റെയും ഫലമായിരുന്നു ഇത്. അങ്ങിനെ അല്ലാഹുവിന്റെയും റസൂലിന്റെയും കോപം കൊണ്ട് അവർ മടങ്ങി. ഇഹലോകവും പരലോകവും അവർക്ക് നഷ്ടമായി.

“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂ പ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു”. (അഹ്സാബ്: 25-27)

ബനു ഖുറൈള യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ശഹീദായത് രണ്ടു പേരാണ്. ഖാലിദുബ്നു സുവൈദുംرضي الله عنه അബൂ സിനാനുബ്നു മിഹ്സ്വനുംرضي الله عنه. ബന്ധികളിൽ നിന്ന് റൈഹാന ബിൻതു സൈദുൽ ഖറളിയെ നബി ﷺ തെരഞ്ഞെടുത്തു. അവർ മുസ്‌ലിമായി. താമസിയാതെ മരണപ്പെടുകയും ചെയ്തു. ബനു ഖുറൈളക്കാരുടെ പരാജയത്തിനു ശേഷം ജൂതന്മാർ നിന്ദ്യരായിത്തുടങ്ങി. മദീനയിൽ കാപട്യത്തിന്റെ പ്രവർത്തനങ്ങൾ ദുർബലമായി. മുനാഫിഖുകൾ തല താഴ്ത്തിത്തുടങ്ങി. മുമ്പ് ചെയ്തിരുന്ന പലതും ചെയ്യാൻ കഴിയാതെ ഭീരുക്കളായി. അതോടു കൂടി മുശ്രിക്കുകളും മുസ്ലിംകളോട് ഇങ്ങോട്ട് യുദ്ധത്തിന് വരാതെയായി. പിന്നീടുള്ള യുദ്ധങ്ങളെല്ലാം അങ്ങോട്ടുള്ളതായിരുന്നു. ബനൂ ഖുറൈളക്കാരുടെ പരാജയത്തോടെ വലിയ ഒരു കീറാമുട്ടിയാണ് മുസ്ലിംകൾക്ക് നീങ്ങി പോയത്. ഇതോടെ മദീന ഇസ്ലാമിന്റെ സുരക്ഷിത കേന്ദ്രമായി മാറി.
ഈ സന്ദർഭത്തിൽ സഅ്‌ദുബ്നു മുആദ്رضي الله عنهന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് വീർത്തു പൊട്ടി. അതിലൂടെ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുന്നതിനു തൊട്ടു മുമ്പ് നബി ﷺ അവിടെ കയറിച്ചെന്നു കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. ” സമൂഹത്തിന്റെ നേതാവിന് (ഔസ് ഗോത്രത്തിലെ നേതാവായിരുന്നു അദ്ദേഹം) അല്ലാഹു നന്മ പ്രതിഫലം ചെയ്യട്ടെ. അല്ലാഹുവിനോട് നൽകിയ കരാറുകളെല്ലാം താങ്കൾ പാലിച്ചു. അല്ലാഹു താങ്കൾക്ക് നൽകിയ കരാറുകൾ അല്ലാഹുവും പാലിക്കുന്നതാണ്.” ബനൂഖുറൈളക്കാരുടെ ശർറുകളിൽ നിന്നും കണ്ണിന് കുളിർമ ലഭിക്കുന്നതു വരെ എന്റെ മരണം സംഭവിക്കരുതേ എന്ന് അദ്ദേഹം പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അഹ്‌മദ് : 25907) അദ്ദേഹത്തിന്റെ മരണം സംഭവിച്ചപ്പോൾ ജിബ്രീൽ ഇറങ്ങി വരികയും മരണ സന്ദർഭത്തിൽ ഉണ്ടായ കാര്യങ്ങൾ നബി ﷺ യെ അറിയിക്കുകയും ചെയ്തു. ജാബിർ ബിൻ അബ്ദില്ലرضي الله عنهയിൽ നിന്ന് നിവേദനം. ജിബ്‌രീൽ നബിയുടെ അടുക്കലേക്ക് വന്നു. എന്നിട്ട് ചോദിച്ചു; ഏതാണ് ഈ മരണപ്പെട്ട സ്വാലിഹായ അടിമ?. അദ്ദേഹത്തിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു വേണ്ടി അർശ് ചലിച്ചു. ഇതു കേട്ട നബിﷺ ചെന്നു നോക്കുമ്പോൾ സഅ്‌ദ്ബ്നു മുആദ് رضي الله عنهആയിരുന്നു അത്. സഅ്‌ദിന്റെ മരണ ശേഷം നബി ﷺ അദ്ദേഹത്തിന്റെ തല തന്റെ മടിയിൽ വെച്ചു കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു.’അല്ലാഹുവേ നിശ്ചയമായും സഅ്‌ദ് رضي الله عنه നിന്റെ മാർഗത്തിൽ ജിഹാദ് ചെയ്തു. നിന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തി. തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. നന്മയോടു കൂടി അദ്ദേഹത്തിന്റെ ആത്മാവിനെ നീ സ്വീകരിക്കേണമേ.( അഹ്‌മദ്- ഫളാഇലുസസ്വഹാബ: 1499)

സഅ്‌ദ്رضي الله عنه മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനു വേണ്ടി അർശ് ചലിക്കുകയും ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും എഴുപതിനായിരം മലക്കുകൾ സന്നിഹിതരാവുകയും ചെയ്തു. അദ്ദേഹത്തെ ഖബറിൽ വെച്ചപ്പോൾ ഒരു ഇടുക്കൽ ഇടുക്കുകയും ശേഷം വേർപിരിക്കപ്പെടുകയും ചെയ്തു. (നസാഈ- അൽകുബ്റാ:2193) സഅ്‌ദിന്റെ മരണം മുസ്ലിംകളെ വല്ലാതെ വേദനിപ്പിച്ചു. ആയിഷ رضي الله عنه പറയുന്നു: നബിയുടെയും അബൂബക്കർرضي الله عنهന്റെയും ഉമർرضي الله عنهന്റെയും മരണ ശേഷം മുസ്ലിംകൾക്ക് ഏറെ നഷ്ടം തോന്നിച്ചത് സഅ്‌ദ്رضي الله عنهന്റെ മരണമായിരുന്നു. (അഹ്‌മദ് : ഫളാഇലുസ്സഹാബ-1493)

37 വർഷമാണ് സഅ്‌ദ്رضي الله عنه ജീവിച്ചത്. സഖ്യ കക്ഷികൾ പിരിഞ്ഞുപോയി 27 ദിവസത്തിനു ശേഷമായിരുന്നു മരണം. ഇസ്ലാമിനു വേണ്ടി സമ്പൂർണ്ണമായ ഒരു ജീവിതം തന്നെ അദ്ദേഹം നയിച്ചു. മദീനയിലാണ് അദ്ദേഹത്തെ ദഫൻ ചെയ്തത്. ബർറാഅ്‌رضي الله عنه ൽ നിന്നും നിവേദനം: പട്ടിന്റെ ഒരു വസ്ത്രം നബിക്ക് സമ്മാനമായി കൊണ്ടു വരപ്പെട്ടു. സ്വഹാബികൾ അത് സ്പർശിക്കുവാനും അതിന്റെ നൈർമല്യത കണ്ട് അത്ഭുതപ്പെടുവാനും തുടങ്ങി. നബി ചോദിച്ചു ; ഇതിന്റെ നൈർമല്യത കണ്ട് നിങ്ങൾ അത്ഭുതപ്പെടുകയാണോ?. സഅ്‌ദുബ്നു മുആദ്رضي الله عنهന് ലഭിക്കുന്ന തൂവാലകൾ ഇതിനെക്കാൾ ഉത്തമവും നൈർമല്യവുമായിരിക്കും. (ബുഖാരി :3802. മുസ്‌ലിം: 2468)

ഹിജ്റ അഞ്ചാം വർഷത്തിന്റെ അവസാനത്തിൽ അശ്ജഅ്‌ ഗോത്ര സംഘം നബിﷺയുടെ അടുക്കൽ വന്നു. മസ്ഊദുബ്നു റുഖൈലയായിരുന്നു അവരുടെ നേതാവ്. നൂറു പേരുണ്ടായിരുന്നു അവർ. അവർ വന്നു കൊണ്ട് നബിﷺയോട് പറഞ്ഞു . അല്ലയോ മുഹമ്മദ്, താങ്കളുടെയും അനുയായികളുടെയും യുദ്ധങ്ങൾ കൊണ്ട് ഞങ്ങൾക്ക് ഇടുക്കം ഉണ്ടായിരിക്കുന്നു. താങ്കളുമായി സന്ധിയിൽ ഏർപ്പെടാൻ വന്നവരാണു ഞങ്ങൾ. അങ്ങിനെ നബി അവരുമായി സന്ധിയിൽ ഏർപ്പെട്ടു. അത് കരാറായി എഴുതിക്കൊടുക്കുകയും ചെയ്തു. പിന്നീട് അവർ ഇസ്‌ലാം സ്വീകരിക്കുകയും നബിﷺയിൽ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഔഫുബ്നുമാലികിദ്رضي الله عنهൽഅശ്ജഇയിൽ നിന്നും നിവേദനം. ഞങ്ങൾ ഒമ്പതോ എട്ടോ ഏഴോ പേർ നബിﷺയുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി ﷺചോദിച്ചു. നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഉടമ്പടി ചെയ്യുന്നില്ലേ. ഞങ്ങൾ നബിﷺയോട് ഉടമ്പടി ചെയ്തിട്ട് അധിക കാലം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതു കൊണ്ട് ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. മൂന്ന് തവണ നബിﷺ ഇത് ആവർത്തിച്ചു ചോദിക്കുകയും അതേ മറുപടി ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു. മൂന്നാമത്തെ തവണ വീണ്ടും ചോദിച്ചപ്പോൾ ഞങ്ങൾ ഞങ്ങളുടെ കൈകൾ നബിﷺക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. ഞങ്ങൾ താങ്കളോട് ഉടമ്പടി ചെയ്തതാണല്ലോ. ഇനി എന്ത് കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്. അപ്പോൾ നബി പറഞ്ഞു: അല്ലാഹുവിനെ നിങ്ങൾ ആരാധിക്കും എന്നും അവനിൽ ഒന്നിനെയും പങ്കുചേർക്കുകയില്ല എന്നും അഞ്ചുനേരം നമസ്കാരം നിർവഹിക്കുമെന്നും അനുസരിക്കും എന്നും ജനങ്ങളോട് ഒന്നും ചോദിക്കുകയില്ല എന്നും നിങ്ങൾ ഉടമ്പടി ചെയ്യുക. ഓഫ് (റ) പറയുന്നു. അതിനു ശേഷം ഈ സംഘത്തിൽ പെട്ട ആളുകൾ അവരുടെ ചാട്ടവാർ പോലും താഴെ വീണാൽ എടുത്തു കൊടുക്കാൻ വേണ്ടി മറ്റൊരാളോട് ആവശ്യപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. (മുസ്‌ലിം: 1043)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 59

നബി ചരിത്രം - 59: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 09]

ഖന്തഖിലെ മുഅ്‌ജിസതുകൾ.

നബിﷺയെ സഹായിച്ചു കൊണ്ടും പിൻബലം നൽകിക്കൊണ്ടും  പലപ്പോഴും പല മുഅ്‌ജിസതുകളും അല്ലാഹു പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാത്തപ്പോഴും ഇത് ഉണ്ടായിട്ടുണ്ട്. ഒട്ടേറെ മുഅജിസത്തുകൾ പ്രകടമായ ഒരു യുദ്ധമായിരുന്നു ഖന്തക്ക് യുദ്ധം. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം.

(ഒന്ന്) ജാബിർ ബിൻ رضي الله عنه അബ്ദില്ലയിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഖന്തക്ക് കുഴിക്കുന്ന സന്ദർഭത്തിൽ പ്രവാചകന് നല്ല വിശപ്പുള്ളതായി ഞാൻ കണ്ടു. അപ്പോൾ ഞാൻ എന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അവരോട് ചോദിച്ചു; ഭക്ഷണമായി വല്ലതും നിന്റെ അടുക്കൽ ഉണ്ടോ? പ്രവാചകന് നല്ല വിശപ്പുള്ളതായി ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഒരു സ്വാഅ്‌ ബാർലി ഉള്ള ഒരു പാത്രം അവർ കൊണ്ടുവന്നു. ഞങ്ങൾക്ക് ചെറിയ ഒരു ആട്ടിൻ കുട്ടിയും ഉണ്ടായിരുന്നു. ആട്ടിൻകുട്ടിയെ അറുക്കുകയും ബാർലി കൊണ്ട് റൊട്ടി ഉണ്ടാക്കുന്നതിനായി കുഴച്ചെടുക്കാനും പറഞ്ഞു. മാവ് കുഴച്ച് വെച്ചതിനു ശേഷം ഞാൻ നബിﷺയുടെ അടുക്കലേക്ക് തിരിച്ചു ചെന്നു. ഭക്ഷണമാണെങ്കിൽ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂം അതു കൊണ്ട് ഭാര്യ എന്നോട് പറഞ്ഞു: പ്രവാചകന്റെയും അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും മുമ്പിൽ വെച്ച് നിങ്ങളെന്നെ വഷളാക്കരുത്.

ജാബിർ رضي الله عنه പറയുന്നു:  ഏതായാലും ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് വളരെ സ്വകാര്യമായി നബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ചെറിയ ഒരു ആട്ടിൻ കുട്ടിയെ ഞാൻ അറിഞ്ഞിട്ടുണ്ട്. ഒരു സ്വാഅ്‌ ബാർലി കൊണ്ട് റൊട്ടിക്കു വേണ്ടി കുറച്ചു വെച്ചിട്ടുണ്ട്. അതു കൊണ്ട് താങ്കളും താങ്കളുടെ കൂടെ കുറച്ച് ആളുകളും ഭക്ഷണത്തിന് വന്നാൽ അത് കഴിക്കാമായിരുന്നു. ഇത് കേട്ട ഉടനെ അല്ലാഹുവിന്റെ പ്രവാചകൻ ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ ഖന്തക്ക് കാരെ, ജാബിർ നിങ്ങൾക്കെല്ലാവർക്കും ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു എല്ലാവരും വരുക. ജാബിർ رضي الله عنه നോട് നബിﷺ ഇപ്രകാരം പറഞ്ഞു: ഞാനങ്ങോട്ടു എത്തുന്നതു വരെ കുഴച്ചു വെച്ച മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കരുത്. കറി വെച്ച പാത്രം ഇറക്കി വെക്കുകയും ചെയ്യരുത്. അങ്ങിനെ ഞാനും പ്രവാചകനും സ്വഹാബികളും കൂടി എന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. ഞാൻ പറഞ്ഞു: നീ എന്നോട് പറഞ്ഞത് പോലെത്തന്നെയാണ് ഞാൻ ചെയ്തത്. നബിﷺയുടെ മുമ്പിലേക്ക് കുഴച്ചു വെച്ച മാവ് ഞാൻ കൊണ്ടു വന്നപ്പോൾ നബിﷺ അതിലേക്ക് പാറ്റി തുപ്പുകയും(ഊതി) ബർക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം നബിﷺ പറഞ്ഞു: ഇനി റൊട്ടി ഉണ്ടാക്കുവാനുള്ള പാചകക്കാരിയെക്കൂടെ നിങ്ങളുടെ കൂടെ കൂട്ടുക. ജാബിർرضي الله عنه പറയുകയാണ്: അല്ലാഹുവാണ് സത്യം; ആയിരത്തോളം വരുന്ന ആളുകൾ അതിൽ നിന്ന് ഭക്ഷിക്കുകയും ശേഷം അവർ പിരിഞ്ഞു പോവുകയും ചെയ്തു. എന്നിട്ടും ഞങ്ങൾ ഭക്ഷണം പാകം ചെയ്ത പാത്രം ആദ്യത്തെ അവസ്ഥയിൽ തന്നെ നിറഞ്ഞു നിൽക്കുകയായിരുന്നു. റൊട്ടിയും അതേപോലെ തന്നെ ഉണ്ടായിരുന്നു. (ബുഖാരി: 4102. മുസ്ലിം: 2039)

(രണ്ട്) ജാബിർ ബിൻ അബ്ദുല്ല رضي الله عنه പറയുന്നു: ഞങ്ങൾ ഖന്തക്ക് കുഴിച്ചു കൊണ്ടിരിക്കുന്ന ദിവസം വലിയ ഉറപ്പുള്ളതും പരുക്കനുമായ ഒരു ഭാഗം ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ സ്വഹാബികൾ നബിﷺയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, കിടങ്ങിൽ ഉറപ്പുള്ളതും പരുക്കനുമായ ഒരു ഭാഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ ഇറങ്ങാം. നബിﷺയാകട്ടെ തന്റെ വയറു കല്ലു വെച്ചു കെട്ടിയ അവസ്ഥയിലായിരുന്നു. കാരണം മൂന്ന് ദിവസത്തോളം ഞങ്ങൾ ഭക്ഷണമായി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. നബി മൺവെട്ടി എടുത്ത് ഒരു അടി കൊടുത്തു. ആ സന്ദർഭത്തിൽ ആ സ്ഥലം മണൽത്തരി പോലെ പൊടികളായി മാറി (ബുഖാരി: 4101)

(മൂന്ന്) ബർറാഉബ്നു ആസിബ് رضي الله عنه  പറയുന്നു: നബി ﷺ ഞങ്ങളോട് ഖന്തക്ക് കുഴിക്കാൻ കൽപ്പിച്ചു. ഖന്തക്ക് കഴിച്ചു കൊണ്ടിരിക്കെ വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. മൺവെട്ടി കൊണ്ട് അത് എടുത്തു മാറ്റാൻ കഴിയുമായിരുന്നില്ല. അപ്പോൾ ഞങ്ങൾ നബിﷺയോട് പരാതി പറഞ്ഞു. നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. നബിﷺ തന്റെ വസ്ത്രം മാറ്റി ആ പാറക്കല്ലിന്റെ ഭാഗത്തേക്ക് ഇറങ്ങി വന്നു. ശേഷം മൺവെട്ടി എടുത്തു കൊണ്ട് പറഞ്ഞു: “ബിസ്മില്ല”. ഇതും പറഞ്ഞു കൊണ്ട് നബി ﷺ പാറക്കല്ലിനു നേരെ ഒരു അടി കൊടുത്തു. അതിന്റെ മൂന്നിലൊരു ഭാഗം പൊട്ടിപ്പോന്നു. ശേഷം പറഞ്ഞു: അല്ലാഹു അക്ബർ ശാമിന്റെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം ശാമിലെ ചുവന്ന കൊട്ടാരങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. ശേഷം നബി ﷺ ബിസ്മില്ല എന്ന് വീണ്ടും പറഞ്ഞു രണ്ടാമത്തെ അടി കൊടുത്തു. അതോടെ കല്ലിന്റെ മൂന്നിലൊരു ഭാഗം വീണ്ടും പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, പേർഷ്യയുടെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; അവിടത്തെ പട്ടണങ്ങളും വെളുത്ത കൊട്ടാരങ്ങളും എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു.  വീണ്ടും നബിﷺ ബിസ്മില്ല എന്ന് പറഞ്ഞു കൊണ്ട് മൂന്നാമത്തെ അടി കൊടുത്തു കല്ലിന്റെ ബാക്കിയുള്ള ഭാഗം കൂടി പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, എനിക്ക് യമനിന്റെ ഖജനാവുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; സ്വൻആഇലെ കവാടങ്ങൾ എൻറെ സ്ഥലത്ത് ഞാൻ കാണുന്നു. (അഹ്മദ്: 18694)

നബിﷺ പറഞ്ഞതെല്ലാം ഈ യുദ്ധം സത്യമായിരുന്നു. യുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതിനു മുമ്പ് നബിﷺസൂചിപ്പിച്ച എല്ലാ രാജ്യങ്ങളും ഇസ്ലാമിന്റെ കീഴിൽ വന്നു. അല്ലാഹു ഈ മതത്തെ സഹായിക്കുക തന്നെ ചെയ്യും. ഈ മതത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആളുകളെയും അല്ലാഹു തആല തീർച്ചയായും സഹായിക്കും.

“യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും,യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നുഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു”.(ഹജ്ജ്: 40, 41)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 58

നബി ചരിത്രം - 58: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 08]

ഖന്തഖിലെ അത്ഭുത വിജയം.

ബനൂ ഖുറൈളക്കാരുടെ കരാർ ലംഘനവും കപടവിശ്വാസികൾ പേടിച്ചരണ്ട് വീടുകളിലേക്ക് ഒഴിഞ്ഞു മാറിയതും മദീന സഖ്യ കക്ഷികളാൽ ചുറ്റപ്പെട്ടതുമായ സാഹചര്യം വരികയും മുസ്ലിംകൾക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടു നീങ്ങുകയും ചെയ്തപ്പോൾ ഗത്വ്‌ഫാൻ ഗോത്രത്തിന്റെ രണ്ടു നേതാക്കളായ ഉയൈനതുബ്നു ഹിസ്വ്‌നിന്റെയും ഹാരിസുബ്നു ഔഫ് അൽ മിര്‌രിയുടെയും അടുക്കലേക്ക് ആളെ അയച്ചു. “നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയിൽ നിന്നും മടങ്ങിപ്പോകുന്ന പക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങൾക്ക് നൽകാം” എന്ന വ്യവസ്ഥയിൽ അവരുമായി കരാറുണ്ടാക്കി.

ഈ കരാറിനെ അവർ അംഗീകരിക്കുകയും ചെയ്തു. ഇപ്രകാരം ചെയ്യുന്നതിനു വേണ്ടി നബി ﷺ ഉദ്ദേശിച്ചപ്പോൾ സഅ്‌ദുബ്നു മുആദിرضي الله عنهനോടും സഅ്‌ദുബ്നു ഉബാദرضي الله عنهയോടും ഈ വിഷയത്തെക്കുറിച്ച് നബി ﷺ അഭിപ്രായം ചോദിച്ചു. അപ്പോൾ അവർ നബിﷺയോട് ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, നിങ്ങൾ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്വയം ചെയ്യുകയാണോ അതോ നിർബന്ധമായും താങ്കൾ ചെയ്യേണ്ട നിലക്ക് അല്ലാഹു നിങ്ങളോട് കൽപിച്ചതാണോ ഇക്കാര്യം?. അതോ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുകയാണോ? അപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു: “ഇതു ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാര്യമാണ്. അല്ലാഹുവാണ് സത്യം, അറബികൾ നിങ്ങളെ ഒന്നിച്ച് ആക്രമിക്കുന്നതും നിങ്ങളെ എല്ലാ ഭാഗത്തു നിന്നും അവർ കടിച്ചു കീറുന്നതുമായ നിങ്ങളുടെ ദുർബലാവസ്ഥ കണ്ടപ്പോൾ എനിക്ക് അങ്ങിനെ ചെയ്യാൻ തോന്നിയതാണ്”. അപ്പോൾ സഅദുബ്നു മുആദ്رضي الله عنه പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങളും ഈ സമൂഹവും വും ഒരുകാലത്ത് അല്ലാഹുവിൽ പങ്കു ചേർക്കുന്നവരായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. അന്നു പോലും മദീനയിലെ പഴങ്ങൾ കച്ചവടത്തിലൂടെയും സൽകാരത്തിലൂടെയുമല്ലാതെ ഭക്ഷിക്കാൻ അവർ ആഗ്രഹിച്ചിട്ടില്ല. ഇന്നാകട്ടെ അള്ളാഹു ഇസ്ലാം കൊണ്ട് ഞങ്ങൾക്ക് പ്രതാപം നൽകി. ഞങ്ങളെ അവൻ ആദരിച്ചു. ഇസ്ലാമിലേക്ക് ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. ഇത്രയും അഭിമാനത്തിന്റെ സ്ഥാനത്ത് എത്തിയ നമ്മൾ, നമ്മുടെ സമ്പത്ത് ഇവർക്ക് നൽകുകയോ? അല്ലാഹുവാണ് സത്യം; അതിന്റെ ഒരു ആവശ്യവും ഇപ്പോൾ നമുക്കില്ല. അല്ലാഹുവാണ് സത്യം, അല്ലാഹു നമുക്കും അവർക്കും ഇടയിൽ തീരുമാനം എടുക്കുന്നത് വരെ വാളല്ലാതെ മറ്റൊന്നും നാം അവർക്ക് നൽകുകയില്ല”. അപ്പോൾ നബിﷺ പറഞ്ഞു നിങ്ങൾക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാം.

ശേഷം നബി ഗത്വ്‌ഫാൻ കാരുമായുള്ള ചർച്ച അവസാനിപ്പിച്ചു. നബിയും സ്വഹാബിമാരും ഖന്തഖിൽ മുശ്‌രികുകൾക്കു അഭിമുഖമായി നിന്നു. ഉപരോധ കാലം മുഴുവൻ അമ്പെയ്തു കൊണ്ടിരുന്നു. ഒരു ദിവസം നബിﷺ ക്കും മുസ്ലിംകൾക്കും അസ്ർ നമസ്കാരം പോലും നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. സൂര്യനസ്തമിച്ചതിനു ശേഷമാണ് അന്ന് അവർ നമസ്കരിച്ചത്. ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിലെ നിയമം ആ സന്ദർഭത്തിൽ പഠിപ്പിക്കപ്പെട്ടിരുന്നില്ല. അഹ്സാബിനു ശേഷം ഉണ്ടായ ദാതുർറഖാഅ്‌ യുദ്ധത്തിലാണ് അതിന്റെ നിയമം പഠിപ്പിക്കപ്പെടുന്നത്. ഖുറൈശികൾ കാരണത്താൽ അസർ നമസ്കാരം വൈകി പ്പോയതിന്റെ പേരിൽ ഉമറുബ്നുൽ ഖത്താബ് رضي الله عنه ഖുറൈശികളെ ആക്ഷേപിച്ചു പറഞ്ഞതും സൂര്യാസ്തമയത്തിനു ശേഷം അസ്വ്‌റും പിന്നീട് മഗ്‌രിബും നമസ്കരിച്ചതും ഇമാം ബുഖാരിയുടെയും (596) മുസ്ലിമിന്റെയും (633) ഹദീസിൽ കാണാം.

കിടങ്ങ് ചാടിക്കടക്കുവാനുള്ള മുശ്രിക്കുകളുടെ ഓരോ ശ്രമവും വൃഥാവിലായി. ഖുറൈശികളിലെ ചില കുതിരപ്പടയാളികൾ അവരുടെ കുതിരപ്പുറത്ത് രംഗത്തു വന്നു. അംറുബ്നു അബ്ദു വുദ്ദ്, ഇക്‌രിമതുബ്നു അബീജഹൽ, ഹുബൈറതുബ്നു അബീ വഹബ്, നൗഫലുബ്നു അബ്ദുള്ള അൽ മഖ്സൂമി, ളറാറുബ്നുൽ ഖത്താബ്, തുടങ്ങിയവരായിരുന്നു അവർ. ചെറിയ ഒരു പഴുത് കണ്ടപ്പോൾ അതിലൂടെ അവർ മദീനക്കകത്തേക്ക് കയറി. എന്നാൽ സഹാബികൾ അവരെ വിട്ടില്ല. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه അംറുബ്നു വുദ്ധിനെ കൊന്നു. സുബൈറുബ്നുൽ അവ്വാംرضي الله عنه നൗഫലുബ്നു അബ്ദുല്ലയെയും കൊന്നു. വാളു കൊണ്ട് ഒരു വെട്ടു കൊടുത്തതോടു കൂടി രണ്ടു കഷ്ണമായി വീണു. മുശ്രിക്കുകൾക്ക് ഇത് തീരെ സഹിച്ചില്ല. അംറുബ്നു വുദ്ധിന്റെ മൃതശരീരം ഞങ്ങൾക്ക് തിരിച്ചയച്ചു തരണമെന്നും അതിനു പകരമായി 10,000 ദിർഹം തരാമെന്നു പറഞ്ഞു കൊണ്ട് അവർ നബിയിലേക്ക് ആളെ അയച്ചു. അവരോടായി നബിﷺ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് അവരുടെ ശരീരവും ആവശ്യമില്ല പണവും ആവശ്യമില്ല”. ശേഷം നബിﷺതന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു. “അവരുടെ ശവം അവർക്ക് നൽകി കൊള്ളുക. നീചമായ ശവമാണത്. നാം ശവത്തിന്റെ വില തിന്നാറില്ല”. അങ്ങിനെ അവരെയും അവരുടെ പാട്ടിനു വിട്ടു.

ഇത്രയും ആളുകൾ കിടങ്ങ് നുഴഞ്ഞു കയറിയതിന്റെ പേരിൽ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ളവർ തങ്ങളുടെ സൈനിക താവളങ്ങളിലേക്ക് വിരണ്ടോടി. മൂന്ന് മുശ്രിക്കുകളാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത് ആറ് മുസ്ലിങ്ങൾ ഷഹീദാവുകയും ചെയ്തു. സഅ്‌ദുബനു മുആദ്رضي الله عنه ആയിരുന്നു അതിൽ ഒരു വ്യക്തി. ഹുബാനുബ്‌നുൽ അറഖത് എറിഞ്ഞ ഒരു അമ്പ് സഅ്‌ദിന്റെ കൈത്തണ്ടയിൽ പോയി പതിക്കുകയായിരുന്നു. യുദ്ധ ശേഷം പള്ളിയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു ടെന്റ് തന്നെ കെട്ടി കൊടുത്തു. നബിﷺക്ക് സൗകര്യാർത്ഥം അടുത്തുപോയി സന്ദർശിക്കാൻ വേണ്ടിയായിരുന്നു അത്.(ബുഖാരി: 4122. മുസ്ലിം: 1769) ബനൂ ഖുറൈള യുദ്ധം നടന്നതിനു ശേഷമാണ് അദ്ദേഹം മരണപ്പെടുന്നത്. കയ്യിൽ ബാധിച്ച മുറിവ് പഴുത്ത് പൊട്ടിയായിരുന്നു മരണം. മുസ്ലിംകൾക്ക് പ്രയാസം ബാധിക്കുകയും ശക്തമായ ഭയം അനുഭവപ്പെടുകയും ചെയ്തപ്പോഴും അവർ ക്ഷമിക്കുകയും ഉറച്ചു നിൽക്കുകയും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അതിന്റെ ഫലമായി അല്ലാഹുതആല അവരെ സഹായിക്കുകയും യുദ്ധം ആവശ്യമില്ലാതെ തന്നെ അവർക്ക് വിജയം നൽകുകയും ചെയ്തു.
മൂന്ന് രൂപത്തിലാണ് അല്ലാഹു ഈ യുദ്ധത്തിൽ സഖ്യകക്ഷികളെ പരാജയപ്പെടുത്തിയത്.

(ഒന്ന്) മുസ്‌ലിംകൾ അവരുടെ പ്രയാസത്തിലും ഭയപ്പാടിലും ശത്രുക്കളുടെ ആധിക്യത്തിലുള്ള വിഷമത്തിലും യുദ്ധത്തിനു വേണ്ടി അവർ ഒരുമിച്ചു കൂടിയ പ്രതിസന്ധിയിലും ഇരിക്കുന്ന വേളയിൽ അല്ലാഹു അത്ഭുതകരമായ ഒരു കാര്യം അവിടെ ഉണ്ടാക്കുകയുണ്ടായി. ഗത്വ്‌ഫാൻ ഗോത്രക്കാരനായ നഈമുബ്നു മസ്‌ഊദ്رضي الله عنهന്റെ ഇസ്ലാം സ്വീകരണമായിരുന്നു അത്. നഈമുബ്നു മസ്ഊദ്رضي الله عنه പറയുന്നു: സഖ്യകക്ഷികൾ പ്രവാചകനെതിരെ നീങ്ങിയപ്പോൾ ഞാനും എന്റെ സമൂഹത്തോടൊപ്പം നീങ്ങി. അന്ന് ഞാൻ എന്റെ മതത്തിൽ തന്നെയായിരുന്നു. നബിﷺ എന്നെക്കുറിച്ച് അറിയുന്ന ആളുമായിരുന്നു. അപ്പോൾ അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാമിനെ ഇട്ടു തന്നു. എന്റെ സമൂഹത്തിന്റെ മുമ്പിൽ ഞാൻ അക്കാര്യം മറച്ചു വെക്കുകയും ചെയ്തു. അങ്ങിനെ മഗ്‌രിബ്നും ഇഷാക്കുമിടയിലായി ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. ആ സന്ദർഭത്തിൽ നബിﷺ നമസ്കരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ നബിﷺ ഇരുന്നു. എന്നോട് ചോദിച്ചു; അല്ലയോ നഈം, താങ്കൾ എന്തിനു വന്നതാണ്? ഞാൻ പറഞ്ഞു: ഞാൻ നിങ്ങളിൽ വിശ്വസിക്കുവാൻ വേണ്ടി വന്നതാണ്. താങ്കൾ കൊണ്ടു വന്നത് സത്യമാണ് എന്നതിന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന്റെ പ്രവാചകരെ, താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എങ്കിൽ എന്നോട് കൽപിച്ചു കൊള്ളുക. അപ്പോൾ നബിﷺ പറഞ്ഞു: താങ്കൾ ഞങ്ങളിലെ ഒരാളാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ കഴിവിന്റെ പരമാവധി പ്രതികരിക്കുക. യുദ്ധം എന്നു പറഞ്ഞാൽ തന്ത്രങ്ങളാണ്.

ഇതു കേട്ടതോടെ നഈമുബ്നു മസ്ഊദ്رضي الله عنه ബനൂ ഖൂറൈക്കാരുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അവരോട് പറഞ്ഞു: എനിക്ക് നിങ്ങളോടുള്ള സ്നേഹം നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: നിങ്ങൾ സത്യമാണ് പറഞ്ഞത്. താങ്കൾ ഒരിക്കലും ഞങ്ങളുടെ അടുക്കൽ ആരോപണ വിധേയനല്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: ഖുറൈശികളും ഗത്വ്‌ഫാൻ ഗോത്രക്കാരും നിങ്ങളെ പോലെയല്ല. മദീന നിങ്ങളുടെ രാജ്യമാണ്. അതിൽ നിങ്ങളുടെ സമ്പത്തുണ്ട്. നിങ്ങളുടെ സന്താനങ്ങളും സ്ത്രീകളുമുണ്ട്. അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഖുറൈശികളും ഗത്വ്‌ഫാൻ കാരും ഇങ്ങോട്ട് വന്നിട്ടുള്ളത് മുഹമ്മദിനോടും അനുയായികളോടും യുദ്ധം ചെയ്യുവാൻ വേണ്ടിയാണ്. അവരുടെ ഭാര്യമാരും മക്കളും സന്താനങ്ങളും അവരുടെ രാജ്യത്ത് സുരക്ഷിതമാണ്. അവർ നിങ്ങളെപ്പോലെയല്ല. അവർക്ക് വല്ല വിജയവും ലഭിച്ചാൽ അവർ അതു കൊണ്ട് ആസ്വദിക്കും. അതല്ലാത്ത പക്ഷം അവർ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകും. അതു കൊണ്ട് അവരുടെ നേതാക്കന്മാരിൽ നിന്ന് പണയമായി എന്തെങ്കിലും വാങ്ങുന്നതു വരെ നിങ്ങൾ അവരോടൊപ്പം ചേർന്ന് മദീനയിലുള്ള മുസ്ലിംകളോട് യുദ്ധം ചെയ്യരുത്. അവർ യുദ്ധക്കളം വിട്ട് പിരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇക്കാര്യം പറയുന്നത്. അവർ നിങ്ങളെ വിട്ടു പിരിഞ്ഞു പോയാൽ നിങ്ങൾ മുഹമ്മദിനോട് ഒറ്റക്ക് അഭിമുഖീകരിക്കേണ്ടി വരും. നിങ്ങൾക്കാകട്ടെ അതിന് കഴിയുകയുമില്ല. അപ്പോൾ ബനൂഖുറൈളക്കാർ പറഞ്ഞു: നിങ്ങൾ പറഞ്ഞതാണ് ശരി.

ശേഷം നഈമുബ്നു മസ്ഊദ് رضي الله عنه അവിടെ നിന്നും പോവുകയും ഖുറൈശികളുടെ അടുത്ത് ചെല്ലുകയും ചെയ്തു. എന്നിട്ട് അബൂസുഫ്‌യാനോടും അദ്ദേഹത്തിന്റെ കൂടെയുള്ള ഖുറൈശികളായ അനുയായികളോടും ഇപ്രകാരം പറഞ്ഞു: എനിക്ക് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. ഞാൻ മുഹമ്മദുമായി ബന്ധമില്ലാത്ത ആളാണ് എന്നും നിങ്ങൾക്കറിയാം. എനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിങ്ങളോടുള്ള ഗുണകാംക്ഷ കൊണ്ട് അത് നിങ്ങളെ അറിയിക്കുവാൻ ബാധ്യസ്ഥനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ രഹസ്യമാക്കി വെക്കണം. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ അപ്രകാരം ചെയ്യാം. നഈം അവരോട് പറഞ്ഞു: മുഹമ്മദിനും ജൂതന്മാർക്കും ഇടയിലുണ്ടായ വിഷയത്തിൽ ജൂത സമൂഹം പ്രയാസത്തിലാണ് എന്ന് നിങ്ങൾക്കറിയാമല്ലോ. അവർ മുഹമ്മദിന്റെ അടുക്കലേക്ക് ആളെ അയച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്ത പ്രവർത്തനത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്ന് അവർ മുഹമ്മദിനെ അറിയിച്ചിട്ടുണ്ട്. അതു കൊണ്ട് ഖുറൈശികളിൽ നിന്നും ഗത്വ്‌ഫാൻകാരിൽ നിന്നും ചില ആളുകളെ നിങ്ങളിലേക്ക് അയച്ചു തന്നാൽ നിങ്ങൾ തൃപ്തിപ്പെടുമോ? അങ്ങിനെ അവരുടെ തലയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. പിന്നീട് ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുകയും ചെയ്യാം. അതോടു കൂടി ഖുറൈശികളെ പൂർണ്ണമായും നശിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നൊക്കെയാണ് ജൂതന്മാർ മുഹമ്മദിനെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പറയുവാൻ വേണ്ടി മുഹമ്മദിലേക്ക് അവർ ആളെ അയച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ നിങ്ങളിൽ നിന്ന് പണയമായിക്കൊണ്ട് ആളുകളെ അന്വേഷിച്ച് ജൂതന്മാർ വന്നാൽ ഒരാളെപ്പോലും നിങ്ങൾ കൊടുക്കരുത്. ഇതിനു ശേഷം നഈം ഗത്വ്‌ഫാൻ കാരുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലയോ ഗത്വ്‌ഫാൻഫാൻ ഗോത്രക്കാരെ, നിങ്ങളെന്റെ ആളുകളാണ്. നിങ്ങളുടെ കുടുംബക്കാരാണ്. ജനങ്ങളിൽ ഏറ്റവും നന്നായി ഞാനിഷ്ടപ്പെടുന്നത് നിങ്ങളെയാണ്. എന്നിട്ട് ഖുറൈശികളോടു പറഞ്ഞതു പോലെ ഇവരോടും പറഞ്ഞു. ഏതൊരു കാര്യം പറഞ്ഞു കൊണ്ടാണോ ഖുറൈശികളെ ഭയപ്പെടുത്തിയത് അതേ കാര്യം ഇവരോടും പറഞ്ഞു. ഈ തന്ത്രത്തിന്റെ ഭാഗമായി മുശ്രിക്കുകളുടെയും ജൂതന്മാരുടെയും മനസ്സുകളിൽ അല്ലാഹു സംശയം ഇട്ടു കൊടുത്തു. ശത്രു പക്ഷം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വഞ്ചന ആരോപിക്കാൻ തുടങ്ങി. അതോടു കൂടി അവരുടെ ഐക്യം തകരുകയും അവർ ചിന്ന ഭിന്നമാവുകയും ചെയ്തു .

(രണ്ട്) സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു ശക്തമായ കാറ്റിനെ അയച്ചു. അതി ശക്തമായ ഇരുട്ടും തണുപ്പും ഉള്ള രാത്രിയായിരുന്നു അത് .
അതോടെ സഖ്യകക്ഷികളുടെ അവസ്ഥയെല്ലാം മാറി. അവരുടെ പാത്രങ്ങൾ മറിഞ്ഞ് വീണു. വിളക്കുകൾ അണഞ്ഞു. ടെന്റുകളുടെ തൂണുകൾ പിഴുതെറിയപ്പെട്ടു. ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ല. സ്വന്തം ഒട്ടക കട്ടിലിലേക്കു പോലും പോകാൻ കഴിയാത്ത ദുരന്തകരമായ അവസ്ഥയാണ് സഖ്യകക്ഷികൾക്കുണ്ടായത്. മുശ്രിക്കുകൾക്കെതിരെ അള്ളാഹു അയച്ച അവന്റെ സൈന്യങ്ങളിൽ ഒരു സൈന്യമായിരുന്നു ഈ കാറ്റ്.

(മൂന്ന്) ശക്തമായ കാറ്റിനെ അല്ലാഹു അയച്ചതോടൊപ്പം അവന്റെ മറ്റൊരു സൈന്യമായ മലക്കുകളെയും അയച്ചു. സഖ്യകക്ഷികളെ ഈ മലക്കുകൾ കിടുകിടാ വിറപ്പിച്ചു. അവരുടെ ഹൃദയങ്ങളിൽ ഭയമിട്ടു കൊടുത്തു. പേടിയും അസ്വസ്ഥതയും പരിഭ്രമവും നിറഞ്ഞ ഒരു അവസ്ഥയിലേക്ക് സഖ്യകക്ഷികൾ മാറി. അല്ലാഹു വിശ്വാസികൾക്ക് സഹായമായിക്കൊണ്ട് അയച്ചു കൊടുത്ത ഈ രണ്ട് സൈന്യത്തെ സംബന്ധിച്ച് അല്ലാഹു അവരെ ഓർമ്മിപ്പിക്കുന്നത് കാണുക.

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു”.(അഹ്സാബ്:9)

“സഖ്യകക്ഷികളുടെ പരാജയം”
ഉപരോധത്തിന്റെ ദിവസങ്ങളിൽ ഒരു ദിവസം അബൂ സുഫ്‌യാനുബ്നു ഹർബും ഗത്വ്‌ഫാൻ ഗോത്രത്തിലെ നേതാക്കന്മാരും ഇക്‌രിമതുബ്നു അബീ ജഹലിനെയും ഖുറൈശികളിലെയും ഗത്വ്‌ഫാൻ ഗോത്രത്തിലെയും രണ്ട് ആളുകളെയും ബനൂഖുറൈളക്കാരിലേക്ക് അയച്ചു. എന്നിട്ട് അവരോട് ഇപ്രകാരം പറഞ്ഞു : നമ്മൾ ഒരു നില നിൽപ്പിന്റെ നാട്ടിൽ അല്ല ഇപ്പോൾ ഉള്ളത്. എല്ലാം നശിച്ച അവസ്ഥയിൽ നമ്മൾ എത്തിച്ചേർന്നിട്ടുണ്ട്. അതു കൊണ്ട് യുദ്ധത്തിനു വേണ്ടി നിങ്ങൾ ഒരുങ്ങിക്കൊള്ളുക. എങ്കിൽ മുഹമ്മദിനും നമുക്കും ഇടയിലുള്ള എല്ലാ കണക്കുകളും തീർക്കാൻ സാധിക്കും. അപ്പോൾ ബനൂഖുറൈളക്കാർ പറഞ്ഞു: ഇന്ന് ശനിയാഴ്ച ദിവസമാണ്. ഈ ദിവസത്തിൽ ഞങ്ങൾ ഒന്നും ചെയ്യാറില്ല. മാത്രവുമല്ല നിങ്ങളിൽ ചില ആളുകളെ പണയമായി ഞങ്ങൾക്ക് നൽകുന്നതു വരെ മുഹമ്മദിനെതിരെ ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധം ചെയ്യുകയുമില്ല. കാരണം യുദ്ധത്തിൽ നിങ്ങൾ പരാജയപ്പെട്ടു കഴിഞ്ഞാൽ ഞങ്ങളെ തനിച്ചാക്കി നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് ഓടിപ്പോകും എന്ന ഭയം ഞങ്ങൾക്കുണ്ട്. അപ്പോൾ ഞങ്ങൾ തനിച്ചാകും. ഞങ്ങൾക്കാകട്ടെ മുഹമ്മദിനോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാനുള്ള പ്രാപ്തിയും ഇല്ല.

ബനൂ ഖുറൈളക്കാർ പറഞ്ഞ ഈ മറുപടിയുമായി ദൂതന്മാർ അബൂസുഫ്‌യാനിന്റെ അടുത്തേക്ക് മടങ്ങി വന്നു.
അപ്പോൾ ഖുറൈഷികൾ പറഞ്ഞു: നഈമുബ്‌നു മസ്‌ഊദ് നേരത്തെ നമ്മളോട് പറഞ്ഞത് സത്യം തന്നെയാണ്. അതു കൊണ്ട് ബനൂഖുറൈളക്കാരിലേക്ക് ആളെ അയച്ചു കൊണ്ട് ഇപ്രകാരം അറിയിക്കുക; ഞങ്ങളിൽ ഒരാളെപ്പോലും പണയമായി നിങ്ങൾക്ക് നൽകുകയില്ല. ഇത് കേട്ടപ്പോൾ ബനൂ ഖുറൈളക്കാർ പറഞ്ഞു: നഈമുബ്‌നു മസ്‌ഊദ് നമ്മോട് പറഞ്ഞത് സത്യം തന്നെയാണ്. അങ്ങിനെ അല്ലാഹു രണ്ടു കൂട്ടരെയും നിന്ദിച്ചു. അവരുടെ കാര്യത്തിൽ ഭിന്നത ഉണ്ടാക്കി. ഇരു കൂട്ടരും പരസ്പര സഹായത്തിൽ നിന്നും നിരാശരായി. വിശ്വാസികൾക്ക് യുദ്ധം ഇല്ലാതെ തന്നെ അല്ലാഹു വിജയം നൽകുകയും ചെയ്തു.

“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.”(അഹ്സാബ്: 25)

പേടിയോടെയും പ്രയാസത്തിന്റെയും ഈ ഘട്ടങ്ങളിലെല്ലാം നബിയും സ്വഹാബിമാരും റബ്ബുൽ ആലമീനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവനോട് സഹായം തേടി ക്കൊണ്ടിരിക്കുകയായിരുന്നു. സഹായം ഇറക്കിത്തരാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുല്ലാഹിബ്നു അബി ഓഫ് പറയുന്നു: “നബി ﷺ സഖ്യകക്ഷികൾക്കെതിരെ ഇപ്രകാരം പ്രാർത്ഥിച്ചു; “ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തണമേ. അവരെ നീ തകർത്തു കളയണമേ.” (ബുഖാരി: 4115 .മുസ്ലിം :1743 )
നബിﷺയുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. കാറ്റിനെയും മലക്കുകളെയും നിയോഗിച്ച് അല്ലാഹു ശത്രു പക്ഷത്തെ ആട്ടിയോടിച്ചു.

അഹ്‌സാബ് സന്ദർഭത്തിൽ നബിﷺ ഇപ്രകാരം പറഞ്ഞിരുന്നതായി അബൂഹുറൈറ പറയുന്നു: ” ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരാളും ഇല്ല. അവന്റെ സൈന്യത്തെ അവൻ ശക്തിപ്പെടുത്തി. തന്റെ അടിമകളെ അവൻ സഹായിച്ചു. സഖ്യകക്ഷികളെ അവൻ പരാജയപ്പെടുത്തി. അവനുശേഷം മറ്റൊന്നുമില്ല (ബുഖാരി: 4114. മുസ്ലിം: 2724) സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു കാറ്റിനെ അയച്ചപ്പോൾ സഖ്യ കക്ഷികളുടെ അവസ്ഥ എന്ത് എന്ന് അറിയാൻ വേണ്ടി നബി ഹുദൈഫതുൽ യമാനിرضي الله عنهയെ അവരിലേക്ക് അയച്ചു. ഹുദൈഫ رضي الله عنه പറയുന്നു: ” ഖന്തക്ക് ദിവസം ഞങ്ങൾ നബിﷺ യോടൊപ്പമായിരുന്നു. രാത്രി നമസ്കാരം നിർവഹിച്ച ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് നബിﷺ ചോദിച്ചു; സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നു പോയി അന്വേഷിച്ചു വരുന്ന ആൾക്ക് അള്ളാഹു സ്വർഗ്ഗം നൽകും. അപ്പോൾ ആരും എണീറ്റില്ല നബിﷺ അവിടെ നിന്നും എണീറ്റ് വീണ്ടും നമസ്കാരത്തിലേക്ക് നിന്നു. നമസ്കാര ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നറിയാൻ ആര് പോയി വരും?  അവൻ സ്വർഗ്ഗത്തിൽ എന്റെ കൂട്ടുകാരനാകുവാൻ അല്ലാഹുവോട് ഞാൻ പ്രാർത്ഥിക്കും. അപ്പോഴും ഭയം കാരണം ആരും എണീറ്റില്ല. ശക്തമായ വിശപ്പും ശക്തമായ തണുപ്പും ഉണ്ടായിരുന്നു. ആരും എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ നബിﷺ എന്നെ വിളിച്ചു. നബിﷺ എന്നെ വിളിച്ചപ്പോൾ എണീറ്റ് ചെല്ലുകയല്ലാതെ മറ്റു നിർവാഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ ഹുദൈഫാ, നീ ചെല്ല്. എന്നിട്ട് ആളുകൾക്ക് എന്ത് സംഭവിച്ചു? അവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു? എന്ന് നീ പരിശോധിക്കുക. തിരിച്ച് ഞങ്ങളുടെ അടുക്കലേക്ക് വരുന്നതു വരെ മറ്റൊന്നും ചെയ്യരുത്.

ഹുദൈഫ رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ പോയി. സഖ്യകക്ഷികളുടെ അടുത്തെത്തി. കാറ്റും മലക്കുകളും അവിടെ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ട്. അവരുടെ പാത്രങ്ങളോ തിയ്യോ അവരുണ്ടാക്കിയ ടെന്റുകളോ ഒന്നും നിലനിൽക്കുന്നില്ല. ഈ സന്ദർഭത്തിൽ അബൂ സുഫ്‌യാൻ അവരുടെ കൂട്ടത്തിൽ നിന്ന് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ഖുറൈശികളെ, ഓരോരുത്തരും അവനവന്റെ കൂടെ ആരാണ് ഉള്ളത് എന്ന് ശരിക്ക് പരിശോധിക്കുക. ഹുദൈഫرضي الله عنه പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ എന്റെ അടുത്തു നിൽക്കുന്ന ആളുടെ കൈ പിടിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു; നിങ്ങളാരാണ്? അപ്പോൾ അയാൾ പറഞ്ഞു’ ഞാൻ ഇന്നയാളുടെ മകൻ ഇന്നയാളാണ്. ശേഷം അബൂസുഫ്‌യാൻ ഇപ്രകാരം പറഞ്ഞു: അല്ലയോ ഖുറൈശികളെ, അല്ലാഹുവാണ് സത്യം; നിങ്ങൾ ഒരിക്കലും നിങ്ങളുടെ രാജ്യത്ത് അല്ല. നമ്മൾ പാടെ തകർന്നിരിക്കുന്നു. ബനൂഖുറൈളക്കാർ നമ്മോടുള്ള കരാർ ലംഘിച്ചിരിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളുമാണ് അവരിൽ നിന്നും നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉണ്ടായ കാറ്റും നിങ്ങളെല്ലാവരും കണ്ടതാണല്ലോ. അല്ലാഹുവാണ് സത്യം, നമ്മുടെ പാത്രങ്ങളോ നമ്മുടെ തീയോ ഒന്നും നില നിൽക്കുന്നില്ല. നമ്മൾ ഉണ്ടാക്കിയ ടെന്റുകൾ പോലും നമുക്കു വേണ്ടി നിലനിൽക്കുന്നില്ല. അതു കൊണ്ട് എല്ലാവരും പുറപ്പെട്ടു കൊള്ളുക. ഞാനും ഇവിടെ നിന്ന് പുറപ്പെടുകയാണ് ശേഷം തന്റെ ഒട്ടകത്തിന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അതിന്റെ പുറത്ത് കയറി ഇരുന്നു….

ഹുദൈഫ رضي الله عنه പറയുന്നു: ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബിﷺ ഭാര്യമാർക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ടെന്റിൽ രോമത്താലുള്ള വസ്ത്രം ചുറ്റി നമസ്കരിക്കുകയായിരുന്നു. എന്നെ നബിﷺ തന്റെ ടെന്റിലേക്ക് പ്രവേശിപ്പിച്ചു. നബിﷺയുടെ കൂടെ ഉണ്ടായിരുന്ന മുണ്ടിന്റെ അറ്റം എന്നിലേക്ക് ഇട്ട ശേഷം റുകൂഅ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്തു. സലാം വീട്ടിയപ്പോൾ ഞാൻ നബിﷺയുടെ കാര്യങ്ങൾ പറഞ്ഞു. ഖുറൈശികൾ ചെയ്ത കാര്യം ഗത്വ്‌ഫാൻ ഗോത്രക്കാർ കേട്ടു. അതോടെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. നേരം പുലർന്നപ്പോൾ നബിﷺ പറഞ്ഞു: “ഇനി നാം അവരോട് യുദ്ധം ചെയ്യും. അവർ നമ്മോട് യുദ്ധത്തിനു വരികയില്ല. നാം അവരിലേക്ക് അങ്ങോട്ട് പോകും.” ഈ സന്ദർഭത്തിൽ അല്ലാഹു നബിﷺക്കും വിശ്വാസികൾക്കും വിജയം നൽകിയിരുന്നു. ഖന്തക്ക് യുദ്ധത്തിന്റെ പ്രയാസങ്ങളിൽ നിന്നും അല്ലാഹു അവർക്ക് കൺകുളിർമ നൽകിയിരുന്നു (ബുഖാരി: 4109)

ശേഷം കാര്യങ്ങളെല്ലാം നബിﷺ പറഞ്ഞത് പോലെത്തന്നെയായി. അവർ ഒരിക്കലും പിന്നീട് നബിﷺയോട് യുദ്ധം ചെയ്യാൻ വന്നിട്ടില്ല. പ്രവാചകത്വത്തിന്റെ അടയാളങ്ങളിൽ ഒന്നായിരുന്നു ഇത്. ശേഷം നബിﷺ തന്റെ അനുചരന്മാരോട് അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ പറഞ്ഞു. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു… എന്ന് മുദ്രാ വാക്യം ഉയർത്തി ക്കൊണ്ടായിരുന്നു അവർ വീടുകളിലേക്ക് മടങ്ങിയത് (ബുഖാരി: 4114) അതി ശക്തമായ തണുപ്പും വിശപ്പും സുദീർഘമായ ഉപരോധവും കാരണം കഠിനമായ ക്ഷീണത്തോടെയായിരുന്നു അവർ മദീനയിലേക്ക് മടങ്ങിയത്. വീടുകളിൽ എത്തിയ ശേഷം ആയുധങ്ങളെല്ലാം അവിടെ വെച്ചു. ഖന്തഖിൽ നിന്ന് അവർ പിരിഞ്ഞു പോയത് ബുധനാഴ്ച ദിവസമായിരുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 57

നബി ചരിത്രം - 57: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 07]

മുസ്ലിംകൾ സഖ്യ കക്ഷികൾക്കു നേരെ.

നബിയും സഹാബികളും കൂടി ശത്രുക്കളുമായി ഏറ്റു മുട്ടാൻ പുറപ്പെട്ടു. സൈന്യം തങ്ങളുടെ പിൻ ഭാഗം സൽഅ്‌ പർവതത്തിനു നേരെയും മുഖം ഭാഗം ശത്രുക്കൾക്ക് നേരെയും ആക്കി. കിടങ്ങാകട്ടെ ശത്രുക്കൾക്കും അവർക്കും ഇടയിലായിരുന്നു. മൂവായിരത്തോളം വരുന്ന സ്വഹാബികളാണ് അന്ന് പുറപ്പെട്ടത്. കുട്ടികളെയും സ്ത്രീകളെയും അവർ വീടുകൾക്കുള്ളിലാക്കി. മദീനയുടെ ഉത്തരവാദിത്വം അബ്ദുല്ലാഹിബിന് ഉമ്മി മഖ്തൂമിനെ رضي الله عنه ഏൽപ്പിച്ചു. നമസ്കാരത്തിൽ ഇമാം നിൽക്കുവാനുള്ള നിർദ്ദേശവും അദ്ദേഹത്തിനു തന്നെയായിരുന്നു. മുഹാജിറുകളുടെ പതാക നബി ﷺ സൈദുബ്നു ഹാരിസയുടെ رضي الله عنه കയ്യിൽ നൽകി. അൻസാറുകളുടെ പതാക സഅ്‌ദ്ബ്നു ഉബാദرضي الله عنهടെ കയ്യിലും നൽകി. ശത്രുവുമായി അഭിമുഖീകരിക്കേണ്ടി വന്നാൽ ഒരു കോഡ് എന്ന നിലക്ക് “ഹമുൻ ലാ യുൻസ്വറൂൻ” എന്ന് ഉറക്കെ പറയുവാനും പറഞ്ഞു.

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.(അഹ്സാബ് 22)

നബിﷺക്ക് വേണ്ടി ചെറിയ ഒരു ടെന്റുണ്ടാക്കി. ഒരു സംഘം അൻസ്വാറുകൾ അതിനു പാറാവ് നിൽക്കുകയും ചെയ്തു. മുശ്‌രിക്കുകൾ വൻ സൈന്യവുമായി വന്നു. അവർ മദീനയിലെത്തിയപ്പോൾ ഖന്തക്ക് കണ്ട് ഞെട്ടിപ്പോയി. അത് ചാടിക്കടക്കുവാനുള്ള പല ശ്രമങ്ങളും അവർ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമായി. കിടങ്ങ് ചാടിക്കടക്കുവാനുള്ള ഓരോ ശ്രമങ്ങളും അവർ നടത്തുമ്പോൾ ഇപ്പുറത്തു നിന്നും മുസ്ലിംകൾ അവരെ അമ്പെയ്ത് തുരത്താൻ ശ്രമിക്കുമായിരുന്നു. ഇരുപതിൽ ചില്ലാനം ദിവസങ്ങൾ ഇതേ അവസ്ഥ തുടർന്നു. പരസ്പരം അമ്പെയ്യുക എന്നുള്ളതല്ലാതെ യുദ്ധം ഉണ്ടായില്ല.

ഈ അവസരത്തിൽ അബൂസുഫ്‌യാൻ ജൂതന്മാരുടെ നേതാവായ ഹുയയ്യുബ്നു അഖ്തബിനോട് ബനൂഖുറൈള യിലേക്ക് ചെല്ലുവാനും എന്നിട്ട് മുഹമ്മദും അവരുമായുള്ള കരാർ മുറിക്കുവാനും തയ്യാറാണോ എന്ന് ചോദിക്കുവാൻ ആവശ്യപ്പെട്ടു. അതോടൊപ്പം മുഹമ്മദിനെതിരെ നിങ്ങളോടൊപ്പം കൂടണമെന്നും ആവശ്യപ്പെടാൻ പറഞ്ഞു. ഹുയയ്യുബ്നു അഖ്തബ് ബനൂ ഖുറൈളയിലെത്തി. അവരുടെ നേതാവായ കഅ്‌ബുബ്നു അസദിന്റെ അടുക്കൽ ചെന്ന് ഈ വിഷയത്തിൽ സംസാരിച്ചു. തുടക്കത്തിൽ കഅ്‌ബുബ്നു അസദ് വിസമ്മതം കാണിച്ചുവെങ്കിലും ഹുയയ്യിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള ആവശ്യപ്പെടുൽ കാരണം അവരുടെ കൂടെ പോകാൻ സമ്മതം മൂളി. ഹുയയ്യ് പറഞ്ഞു: എന്തുപറ്റി കഅ്‌ബേ നിങ്ങൾക്ക്?!. എല്ലാ നന്മയുടെയും അഭിമാനത്തിന്റെയും കാരണവുമായിക്കൊണ്ടല്ലേ ഞാൻ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഖുറൈശി പ്രമുഖന്മാരെയല്ലേ ഞാൻ താങ്കളിലേക്ക് കൊണ്ടു വന്നിട്ടുള്ളത്. ഗത്വ്‌ഫാൻ ഗോത്രത്തിന്റെ നേതാക്കന്മാരും വലിയവരുമല്ലേ താങ്കളുടെ മുമ്പിൽ എത്തിയിട്ടുള്ളത്. മുഹമ്മദിനെയും അവന്റെ കൂടെയുള്ളവരെയും എന്നെന്നേക്കുമായി നശിപ്പിക്കുന്നതുവരെ അവർ ഇവിടെത്തന്നെ ഉണ്ടാകും എന്ന് എനിക്ക് വാക്ക് നൽകിയിട്ടുണ്ട്. ഇതു കേട്ടപ്പോൾ കഅ്‌ബുബ്നു അസദ് പറഞ്ഞു: അല്ലാഹുവാണ് സത്യം, പ്രതാപം കൊണ്ടല്ല മറിച്ച് നിന്ദ്യത കൊണ്ടാണ് നീ വന്നിട്ടുള്ളത്. എന്നെ എന്റെ പാട്ടിനു വിടുക. മുഹമ്മദിൽ നിന്ന് സത്യ സന്ധതയും കരാർ പാലനവുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം, അവന്റെ ദീനിൽ പ്രവേശിക്കാൻ അവൻ ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. ഞങ്ങളുടെ സമ്പത്ത് അവൻ തട്ടിയെടുത്തിട്ടില്ല. മുഹമ്മദിന്റെ വിഷയത്തിലോ അവനുമായുള്ള ഇടപാടുകളുടെ വിഷയത്തിലോ ഒരു പ്രതികാര നടപടി സ്വീകരിക്കേണ്ടുന്ന ആവശ്യം ഞങ്ങൾക്ക് വന്നിട്ടില്ല. അതു കൊണ്ട് ഇപ്പോൾ നീ ഞങ്ങളെ ക്ഷണിക്കുന്നത് നാശത്തിലേക്കാണ്. ശേഷം കഅ്‌ബ് തന്റെ ഗോത്രക്കാരനായ അംറുബ്നു സഅ്‌ദിനോട് സംസാരിച്ചു. മുഹമ്മദുമായുള്ള കരാറിൽ ഉറച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. മുഹമ്മദിനെ നമ്മൾ ഒരിക്കലും വഞ്ചിക്കരുത് എന്നും പറഞ്ഞു. എന്നാൽ ഹുയയ്യ് കഅ്‌ബ് ബ്നു അസദിനെ വിട്ടില്ല. ഓരോന്നും പറഞ്ഞ് പിറകെ കൂടിക്കൊണ്ടേയിരുന്നു. അവസാനം കരാർ ലംഘനത്തിന് കഅ്‌ബും തയ്യാറായി. എന്നാൽ കഅ്‌ബ് ഒരു നിബന്ധന ഇപ്രകാരം പറഞ്ഞിരുന്നു” ഖുറൈശികളും ഗത്വ്‌ഫാൻ ഗോത്രക്കാരും മക്കയിലേക്ക് തിരിച്ചു പോവുകയും മുഹമ്മദിനെയും അനുയായികളെയും പിടികൂടാനും നശിപ്പിക്കാനും അവർക്ക് കഴിയാതെ വരികയും ചെയ്താൽ മുഹമ്മദിന്റെ സംരക്ഷണത്തിലേക്കും കരാറിലേക്കും നീയും പ്രവേശിക്കണം. ഹുയയ്യ് ഇത് സമ്മതിച്ചു.

അങ്ങിനെ കഅ്‌ബുബ്നു അസദ് തന്റെ കരാർ ലംഘിച്ചു. തനിക്കും മുഹമ്മദിനും ഇടയിലുള്ള കരാറുകളിൽ നിന്നെല്ലാം ഒഴിവായി. മദീനയുടെ തെക്കു കിഴക്കു ഭാഗത്തായിരുന്നു ഖുറൈളക്കാർ താമസിച്ചിരുന്നത്. ബനൂ ഖുറൈളക്കാർ വന്ന് നബിയുമായി എഴുതിയ കരാർ കീറിക്കളഞ്ഞു. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ഖുറൈശികൾക്കും ഗത്വ്‌ഫാൻ കാർക്കും ഒപ്പം കൂടി. കാരണം മുസ്ലിംകൾ നാനാ ഭാഗത്തുനിന്നും ചുറ്റപ്പെട്ടതായി അവർ കണ്ടു. അവർ നാശത്തിലേക്ക് അടുത്തിട്ടുണ്ടെന്നും ഖുറൈളക്കാർ ചിന്തിച്ചു. അതു കൊണ്ടു തന്നെ സമ്പത്തും ആയുധങ്ങളും നൽകി സഖ്യ കക്ഷികളെ അവർ സഹായിച്ചു.

ബനൂ ഖുറൈളക്കാർ കരാർ ലംഘിച്ച വിവരം നബിﷺ അറിഞ്ഞപ്പോൾ സുബൈറുബ്നുൽ അവ്വാംرضي الله عنهനെ അവരിലേക്ക് അയക്കുകയുണ്ടായി. പെട്ടന്ന് ഉണ്ടായതും ഗൗരവകരമായതുമായ ഈ വാർത്ത ശരിയാണോ എന്ന് പരിശോധിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹത്തെ അങ്ങോട്ട് അയച്ചത്. ജാബിർرضي الله عنه പറയുന്നു: “അഹ്സാബ് യുദ്ധ ദിവസം നബിﷺ ഇപ്രകാരം ചോദിച്ചു; ജനങ്ങളെക്കുറിച്ചുള്ള (ബനൂഖുറൈളക്കാരെക്കുറിച്ച്) വിവരങ്ങൾ ആരാണ് നമുക്ക് കൊണ്ടുവന്നു തരിക? അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. നബിﷺ ഇതേ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ സുബൈർرضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. മൂന്നാമത്തെ തവണയും നബിﷺ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഞാൻ തയ്യാറാണ് എന്ന മറുപടി സുബൈർ رضي الله عنهതന്നെയായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: എല്ലാ നബിമാർക്കും അനുയായികൾ (ഹവാരിയ്യുകൾ) ഉണ്ട് എന്റെ അനുയായി സുബൈറാണ്.(ബുഖാരി: 4113. മുസ്ലിം: 2415)

കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുടെ ചതിയെ ഒന്നു കൂടി ഉറപ്പു വരുത്താൻ വേണ്ടി സഅ്‌ദുബ്നു മുആദ് رضي الله عنه നേയും (ഔസ് ഗോത്രത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം) സഅ്‌ദുബ്നു ഉബാദയെയും رضي الله عنه  (ഖസ്റജ് ഗോത്രത്തിന്റെ നേതാവാണ് ഇദ്ദേഹം) വീണ്ടും അയക്കുകയുണ്ടായി. അവരുടെ കൂടെ അബ്ദുല്ലാഹിബ്നു റവാഹ رضي الله عنه , ഖവാതുബ്നു ജുബൈർ رضي الله عنه  എന്നിവരെയും അയച്ചു. അവരോട് നബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ചെല്ലുക. എന്നിട്ട് ആളുകളെക്കുറിച്ച് കേട്ട വാർത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കുക. അവരെക്കുറിച്ച് കേട്ട വാർത്ത സത്യമാണെങ്കിൽ അത് എനിക്ക് നിങ്ങൾ രഹസ്യമായി അറിയിച്ചു തരണം. ജനങ്ങൾക്കിടയിൽ അത് പ്രചരിപ്പിക്കരുത്. ഇനി ബനൂ ഖുറൈളക്കാർ അവരുടെ കരാറിൽ തന്നെ കുറച്ചു നിൽക്കുന്നുവെങ്കിൽ അത് ജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തുകയും ചെയ്യുക.

നബിﷺ നിയോഗിച്ച സ്വഹാബികൾ എല്ലാവരും ചേർന്ന് ബനൂ ഖുറൈളയിൽ എത്തി. അവിടെ ചെന്ന് നോക്കുമ്പോൾ കേട്ടതിനേക്കാളെല്ലാം പരിതാപകരമായ അവസ്ഥയിലായിരുന്നു കാര്യങ്ങൾ. ഞങ്ങൾക്കും മുഹമ്മദിനും ഇടയിൽ ഒരു ബന്ധവുമില്ല, ഒരു കരാറും ഇല്ല എന്ന് അവർ തുറന്നു പറഞ്ഞു. സ്വഹാബികൾ അല്പ സമയം അവരുമായി ചർച്ചകൾ നടത്തി. എന്നാൽ ബനൂഖുറൈളക്കാർ അവരുടെ ചതിയിൽ തന്നെ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സഅ്‌ദുബ്നു മുആദും رضي الله عنه സഅ്‌ദുബ്നു ഉബാദയും رضي الله عنه അവരുടെ കൂടെ ഉണ്ടായിരുന്നവരും നബിﷺയുടെ അടുക്കലേക്ക് തിരിച്ചു പോന്നു.

നബിﷺയോട് അവർ സലാം പറഞ്ഞ ശേഷം നടന്ന വിവരങ്ങളെല്ലാം അറിയിച്ചു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവർ മഹാ ചതിയാണ് ചെയ്തിട്ടുള്ളത്. അപ്പോൾ നബിﷺ പറഞ്ഞു: “അല്ലാഹു അക്ബർ! മുസ്ലിം സമൂഹമേ നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. നബിﷺ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തിപ്പിടിക്കുകയും ശേഷം സുദീർഘമായ സമയം ചെരിഞ്ഞു കിടക്കുകയും ചെയ്തു. നബി ﷺഇപ്രകാരം കിടക്കുന്നത് കണ്ടപ്പോൾ സ്വഹാബത്തിന്റെ വേദനയും ഭയവും കൂടി വന്നു. ബനൂ ഖുറൈളയിൽ നിന്നും നന്മയുള്ള വാർത്തയല്ല വന്നിട്ടുള്ളത് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. ശേഷം നബി ﷺ തന്റെ തല ഉയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്റെ ഭാഗത്തു നിന്നുള്ള വിജയം കൊണ്ടും നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. ഈ സന്ദർഭത്തിൽ സഖ്യ കക്ഷികൾക്കെതിരെ നബിﷺ പ്രാർത്ഥിക്കുകയും ചെയ്തു. “ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ, അവരെ നീ വിറപ്പിച്ചു കളയേണമേ. (ബുഖാരി: 4115. മുസ്ലിം: 1744)

ഈ പ്രാർത്ഥന കൂടി കേട്ടപ്പോൾ സ്വഹാബത്തിന്റെ പ്രയാസങ്ങൾ ശക്തമായി. അവർക്ക് ഭയം കൂടി കൂടി വന്നു. കാര്യങ്ങളെല്ലാം ഇടുങ്ങിപ്പോയതു പോലെയായി. കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തിൽ അവർക്ക് ഭയം തോന്നി. മുകളിലൂടെയും താഴ് ഭാഗത്തു കൂടിയും സഖ്യ കക്ഷികൾ ഇരച്ചു കയറുകയാണ്. അവരുടെ കണ്ണുകൾ അഞ്ചിപ്പോയി. ഹൃദയം തൊണ്ടക്കുഴിയിലേക്കെത്തി. ഈ ഒരു രംഗത്തെ അല്ലാഹു ഓർമ്മിപ്പിക്കുന്നത് കാണുക.

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭംഅവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. (അഹ്സാബ് 9- 11)

എന്നാൽ വലിയ വിഷമഘട്ടങ്ങളും പ്രതിസന്ധിയുടെ സന്ദർഭങ്ങളും നേരിടുമ്പോൾ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കൃത്യമായ തർബിയത് അള്ളാഹു നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളുടെയും കടിഞ്ഞാൺ അല്ലാഹുവിന്റെ കൈകളിൽ മാത്രമാണ് എന്ന് അവർ മനസ്സിലാക്കണം. സഹായങ്ങൾ മുഴുവനും അല്ലാഹുവിന്റെ ഭാഗത്തു നിന്ന് മാത്രമാണ് എന്ന് അവർക്ക് ബോധ്യപ്പെടണം. അതിനുള്ള മാർഗ്ഗങ്ങളാണ് അല്ലാഹു സ്വീകരിച്ചത്.

“തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു”(മുജാദല: 21)

മുസ്ലിംകൾക്ക് ബാധിച്ച ശക്തമായ ഭയം, അസഹ്യമായ വിശപ്പ്, കഠിനമായ തണുപ്പ്, ഇതിനെല്ലാം പുറമെ കാപട്യം ഒരുമിച്ചു കൂടിയ രംഗം കൂടിയായിരുന്നു അഹ്സാബ് യുദ്ധം. മുനാഫിക്കുകൾ വല്ലാതെ രംഗത്ത് വന്ന ഒരു രംഗം കൂടിയായിരുന്നു ഇത്. ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ പലതും പറയാൻ തുടങ്ങി. ചിലർ ഇപ്രകാരം പറഞ്ഞു: “നമ്മൾ കിസ്റയുടെയും ഖൈസറിന്റെയും ശേഖരങ്ങൾ സ്വന്തമാക്കുമെന്ന് മുഹമ്മദ് നമുക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്വന്തം കാര്യത്തിൽ പോലും പോലും നിർഭയത്വം ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിട്ടുള്ളത്. മലമൂത്ര വിസർജനത്തിനു പോലും പേടിയോടു കൂടി പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്”. മുനാഫിക്കുകളുടെ വാക്കുകളായിരുന്നു ഇതെല്ലാം.

ചില ആളുകൾ നബിﷺ യോട് വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ എന്ന് പോലും അനുവാദം ചോദിച്ചു വന്നിട്ടുണ്ട്. ഞങ്ങളുടെ വീടുകൾ മദീനക്ക് പുറത്താണെന്നും വീടുകൾ സുരക്ഷിതമല്ല എന്നും വീട്ടിൽ പലതും നടക്കാൻ സാധ്യതയുണ്ട് എന്നും… അങ്ങനെ പലതും പറഞ്ഞു കൊണ്ട് വീട്ടിലേക്ക് രക്ഷപ്പെടാനുള്ള മാർഗം തേടി പ്രവാചകന്റെ അടുക്കൽ പലരും വന്നിട്ടുണ്ടായിരുന്നു. അനുവാദം ചോദിച്ചു വന്ന ആളുകൾക്കൊക്കെ നബി ﷺ  അനുവാദം കൊടുക്കുകയും ചെയ്തു. ആരെയും തടഞ്ഞു വെച്ചില്ല. മുനാഫിക്കുകളുടെ ഈ മനസ്ഥിതിയെ സംബന്ധിച്ച് അല്ലാഹു വിശദീകരിക്കുന്നത് കാണുക.

“നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം. അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ. തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(അഹ്‌സാബ്: 12- 15)

ജനങ്ങൾക്ക് നേരിട്ട പരീക്ഷണവും അവരുടെ ബുദ്ധി മുട്ടുകളും, ഭയവും കണ്ടപ്പോൾ നബിﷺ അവരോട് ഇപ്രകാരം പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ഈ പ്രയാസത്തിൽ നിന്നും അല്ലാഹു നിങ്ങൾക്ക് വിശാലത നൽകുക തന്നെ ചെയ്യും. കഅ്‌ബാലയത്തിങ്കൽ ചെന്ന് നിർഭയത്വത്തോടു കൂടി ത്വവാഫ് ചെയ്യുമെന്നും കഅ്‌ബയുടെ താക്കോലുകൾ അല്ലാഹു എനിക്ക് നൽകുമെന്നും കിസ്‌റയെയും കൈസറിനെയും അല്ലാഹു നശിപ്പിക്കുക തന്നെ ചെയ്യുമെന്നും അവരുടെ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”.(ദലാഇലുലുന്നുബുവ്വ: – ബൈഹഖി: 3/402)

കുതിരപ്പടയാളികളെ നബി ﷺ മദീനയുടെ പാറാവിന് വേണ്ടി പറഞ്ഞയച്ചു. ഉച്ചത്തിൽ തക്ബീർ വിളിക്കുവാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. മദീനയിലെ വീടുകളിലുള്ള സ്ത്രീകളെയും കുട്ടികളെയും ബനൂ ഖുറൈളക്കാർ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി മൂലമാണ് ആളുകൾ ഉണ്ടെന്ന് അറിയിക്കാൻ വേണ്ടി ഉച്ചത്തിൽ തക്ബീർ വിളിക്കാൻ നബിﷺ കൽപ്പിച്ചത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 56

നബി ചരിത്രം - 56: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 06]

ഖന്തക്ക് യുദ്ധം.

ശവ്വാൽ മാസത്തിലാണ് ഖന്തക്ക് യുദ്ധം നടക്കുന്നത്. കിടങ്ങ് എന്നാണ് ഖന്തക്ക് എന്ന വാക്കിന്റെ അർത്ഥം. നബിﷺയുടെ കൽപന പ്രകാരം മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ച കാരണത്താലാണ് യുദ്ധത്തിന് ഖന്തക്ക് യുദ്ധം എന്ന പേരു വന്നത്. അൽ അഹ്സാബ് യുദ്ധം എന്നും ഇതിനെ പറയാറുണ്ട്. സഖ്യ കക്ഷികൾ എന്നാണ് അഹ്സാബ് എന്ന വാക്കിന്റെ അർത്ഥം. ഖുറൈശികളും യഹൂദികളും ഗത്വ്‌ഫാൻ ഗോത്രവും യഹൂദികളെ അനുകൂലിച്ചവരും എല്ലാം ഒന്നിച്ച് മുസ്ലിംകൾക്കെതിരെ വന്നതിനാലാണ് ഈ യുദ്ധത്തിന് അഹ്സാബ് എന്ന പേർ ലഭിച്ചത്.

മദീനയിൽ നിന്നും ഖൈബറിലേക്ക് നബിﷺ നാടു കടത്തിയ ബനൂ നളീർ ഗോത്രത്തിലെ ചില ജൂത നേതാക്കന്മാർ മക്കയിലേക്ക് പുറപ്പെട്ടു. സല്ലാം ഇബ്‌നു മിശ്കം, സല്ലാം ഇബ്‌നു അബിൽ ഹഖീഖ്, ഹുയയ്യുബ്നു അഖ്തബ്, കിനാനതുബ്നു റബീഅ് തുടങ്ങിയവരായിരുന്നു അവർ. ഖുറൈശീ പ്രമുഖർക്കൊപ്പം അവർ യോഗം ചേർന്നു. നബിﷺക്കെതിരെ യുദ്ധം ചെയ്യാൻ ഖുറൈശികളെ അവർ പ്രേരിപ്പിച്ചു. മുഹമ്മദിനെ മുച്ചൂടും നശിപ്പിക്കുന്നത് വരെ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് ഖുറൈശികളോട് അവർ പറയുകയും ചെയ്തു. ജൂതന്മാരുടെ ഈ ക്ഷണം ഖുറൈശികൾ സ്വീകരിച്ചു. മാത്രവുമല്ല അവർ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഒന്നാമത്തെ വേദ ഗ്രന്ഥത്തിന്റെ ആളുകളാണ്. അതു കൊണ്ട് നിങ്ങൾ പറയൂ, മുഹമ്മദിന്റെ മതമാണോ അതോ ഞങ്ങളുടെ മതമാണോ ഏറ്റവും നല്ലത്. ജൂതന്മാർ പറഞ്ഞു: നിങ്ങളുടെ മതമാണ് മുഹമ്മദിന്റെ മതത്തെക്കാൾ ഏറ്റവും നല്ല മതം. നിങ്ങളാണ് മുഹമ്മദിനേക്കാൾ കൂടുതൽ അവകാശമുള്ളവർ.

അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു

“വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌. എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല”. (നിസാഅ് :51-52)

أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيജൂതന്മാരിൽ നിന്ന് ഇത്തരത്തിലുള്ള ഒരു മറുപടി ലഭിച്ചപ്പോൾ ഖുറൈശികളെ അത് ഏറെ സന്തോഷിപ്പിച്ചു. നബിﷺക്കെതിരെ യുദ്ധം ചെയ്യുവാനുള്ള ഒരു ഉന്മേഷം അവർക്ക് തോന്നുകയും ചെയ്തു. ഖൈബറിലേക്ക് നാടു കടത്തപ്പെട്ട ജൂതൻമാരുടെ ലക്ഷ്യം ഖുറൈശികളെയും മറ്റു ഗോത്രങ്ങളെയും സംഘടിപ്പിച്ചു തങ്ങളുടെ കാര്യത്തിൽ മുഹമ്മദിനോട് പ്രതികാരം വീട്ടുക എന്നതായിരുന്നു. തങ്ങളുടെ സ്വന്തം നാടായ മദീനയിലേക്ക് മടങ്ങി പോകുവാനും അവിടെയുള്ള തങ്ങളുടെ വസ്തുക്കൾ ഉടമ പെടുത്തുവാനുമുള്ള അതിയായ ആഗ്രഹവുമായിരുന്നു. ഖുറൈശികൾ അവരുടെ ഇംഗിതത്തിന് വഴങ്ങി എന്നറിഞ്ഞപ്പോൾ പിന്നീടവർ ചെന്നത് ഗത്വ്‌ഫാൻ ഗോത്രക്കാരി ലേക്കാണ്. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരണമെന്ന് പറഞ്ഞ് അവരെയും പ്രേരിപ്പിച്ചു. യുദ്ധത്തിൽ പങ്കെടുത്താൽ ഖൈബറിലെ പഴങ്ങളുടെ പകുതി നൽകാമെന്ന വാഗ്ദാനവും നൽകി. ജൂതൻമാരുടെ ആവശ്യം അവരും അംഗീകരിച്ചു. ഉയൈനതുബ്നു ഹിസ്വ്‌നുൽഫസാരിയാണ് ജൂതന്മാരുടെ ആഗ്രഹത്തിന് ഉത്തരം നൽകിയത്.
ഖുറൈശികൾ അവരുടെ വൻ പടയുമായി പുറപ്പെട്ടു. അവരെ അനുസരിക്കാൻ തയ്യാറുള്ള മറ്റു അറബി ഗോത്രങ്ങളും കൂടെക്കൂടി. കിനാന ഗോത്രവും തിഹാമക്കാരുമായിരുന്നു അത്. നാലായിരത്തോളം വരുന്ന സൈന്യമായിരുന്നു മുശ്രിക്കുകളുടേത്. 300 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. ദാറുന്നദ്‌വയിൽ വെച്ചു കൊണ്ട് അവർ പതാക കെട്ടി. ഉസ്മാനുബ്നു അബീ ത്വൽഹയായിരുന്നു പതാക വാഹകൻ. അങ്ങനെ അബൂ സുഫ്‌യാനുബ്നു ഹർബിന്റെ നേതൃത്വത്തിൽ മക്കയിൽ നിന്നും അവർ പുറപ്പെട്ടു. മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള താഴ്‌വരയായ മർറുള്ളഹ്റാൻ എന്ന സ്ഥലത്ത് വെച്ച് ബനൂ സുലൈം അവരോടൊപ്പം ചേർന്നു. അവർ 700 പേർ ഉണ്ടായിരുന്നു. സുഫിയാനുബ്നു അബ്ദുശ്ശംസ് ആയിരുന്നു അവരുടെ നേതാവ്. പിന്നീട് ബനൂ അസദും അവരോടൊപ്പം ചേർന്നു. ത്വുലൈഹതുബ്നു ഖുവൈലിദായിരുന്നു അവർക്ക് നേതൃത്വം കൊടുത്തിരുന്നത്. ഗത്വ്‌ഫാനിന്റെ വ്യത്യസ്തങ്ങളായ ഗോത്രങ്ങളും പുറപ്പെട്ടു.

(1)ബനൂ ഫസാറ. ആയിരം ആളുകളാണ് ഇവർ ഉണ്ടായിരുന്നത്. ഉയൈനതുബ്നു ഹിസ്വ്‌നുൽഫസാരിയാണ് ഇവർക്ക് നേതൃത്വം നൽകിയിരുന്നത്.
(2) ബനൂ മുർറ. ഇവർ 400 പേർ ഉണ്ടായിരുന്നു. ഹാരിസ് ബിനു ഔഫിനായിരുന്നു നേതൃത്വം.
(3) ബനൂ അശ്ജഅ്‌. ഇവരും 400 പേരാണ് ഉണ്ടായിരുന്നത്. മിസ്അറുബ്നു സുഖൈലക്കായിരുന്നു നേതൃത്വം.
ഇതിനൊക്കെ പുറമേ മറ്റു ചില ആളുകളും അവരോടൊപ്പം പുറപ്പെട്ടു. അങ്ങിനെ ഖുറൈശികളും അറേബ്യൻ ഗോത്രങ്ങളും അഹ്ബാശുകളും ജൂതന്മാരും അടക്കം പതിനായിരത്തോളം വരുന്ന സൈന്യമാണ് ഖന്തഖിലേക്ക് പുറപ്പെട്ടത്. ഇവരെക്കുറിച്ചാണ് അള്ളാഹു സഖ്യകക്ഷികൾ എന്ന് അർത്ഥം വരുന്ന അഹ്സാബ് എന്ന പദം ഉപയോഗിച്ചത്. എല്ലാവരും മദീന ലക്ഷ്യം വെച്ച് നീങ്ങി. അവർ പരസ്പരം ധാരണയിലെത്തിയ സ്ഥലത്തായിരുന്നു അവരെല്ലാം ചെന്നെത്തിയത്.

ഇത്തവണ മുസ്‌ലിംകളെ ഒന്നിച്ചു നശിപ്പിക്കണം എന്നതായിരുന്നു ഖുറൈശികളുടെ ഉദ്ദേശം. അതു കൊണ്ടു തന്നെ കഴിയുന്നിടത്തോളം ശക്തിയും അവർ സമാഹരിച്ചു. അതിനു വേണ്ടി തന്നെയാണ് എല്ലാ ഗോത്രങ്ങളെയും അവർ കക്ഷികളായി കൂടെ ചേർത്തതും. ഖുറൈശികൾക്ക് നഷ്ടപ്പെട്ടു പോയ മുത്തായി തിരിച്ചു കിട്ടിയത് ഖൈബറിലെ ജൂതന്മാരെയായിരുന്നു. ജൂതന്മാർ ആകട്ടെ അവർക്ക് നഷ്ടപ്പെട്ടു പോയത് ഖുറൈശികളിലൂടെയും തിരിച്ചുകിട്ടി. കാരണം ഖുറൈശികളെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിﷺയുടെ നിലനിൽപ്പ് വളരെ അപകടം നിറഞ്ഞതായിരുന്നു. അതു കൊണ്ടു തന്നെ മുസ്ലിംകളുടെ കഥ കഴിക്കുക എന്നുള്ള ലക്ഷ്യമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.സഖ്യകക്ഷികൾ മദീനയിലെത്തി. അഹങ്കാരവും വും ദുരഭിമാനവും അസൂയയും യും മൂത്ത അവസ്ഥയിലായിരുന്നു അവർ. ജുർഫ് റുഗാബ എന്നീ രണ്ടു സ്ഥലങ്ങൾക്കിടയിൽ വെള്ളച്ചാലുകൾ സംഗമിക്കുന്നിടത്താണ് ഖുറൈശികൾ ഇറങ്ങിയത്. ഉഹ്ദിന്റെ ഭാഗത്താണ് ഗത്വ്‌ഫാൻകാർ ഇറങ്ങിയത്. ബനൂ അസദ് ഗോത്രക്കാരും അവരുടെ കൂടെ ഇറങ്ങി.

സഖ്യ കക്ഷികളുടെ പുറപ്പാടിനെ കുറിച്ചും അവരുടെ ദുഷിച്ച തീരുമാനങ്ങളെ കുറിച്ചും നബിﷺ അറിഞ്ഞപ്പോൾ തന്റെ സ്വഹാബിമാരെ വിളിച്ചു കൂട്ടി. സഖ്യകക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ നബി സ്വഹാബികളെ അറിയിച്ചു. ഈ വിഷയത്തിൽ അവരുമായി കൂടിയാലോചന നടത്തി. ഒരു കിടങ്ങ് കുഴിക്കാമെന്ന അഭിപ്രായം സൽമാനുൽ ഫാരിസിرضي الله عنه മുന്നോട്ടു വെച്ചു. നബിﷺയോടൊപ്പം സൽമാനുൽ ഫാരിസിرضي الله عنه പങ്കെടുക്കുന്ന ഒന്നാമത്തെ യുദ്ധമാണ് ഇത്. അന്ന് അദ്ദേഹം സ്വതന്ത്രനായിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ പേർഷ്യയിൽ ഞങ്ങളെ വല്ലവരും വലയം ചെയ്താൽ കിടങ്ങ് കുഴിക്കാറാണ് പതിവ്. നബിﷺക്ക് ഈ അഭിപ്രായം ഏറെ ഇഷ്ടമായി. അറബികൾക്ക് മുൻ പരിചയമില്ലാത്ത യുക്തിഭദ്രമായ ഒരു പ്ലാനായിരുന്നു ഈ കിടങ്ങ്. മദീനയുടെ തുറസ്സായി കിടക്കുന്ന വടക്കു ഭാഗത്തു നിന്നും കിടങ്ങ് കുഴിക്കാൻ കൽപ്പിച്ചു. വാഖിം വബ്റ എന്നീ സ്ഥലങ്ങൾക്കിടയിലുള്ള ഭാഗമായിരുന്നു അത്. കാരണം അന്ന് മദീന കുറെ വീടുകളാൽ നിറഞ്ഞു കിടക്കുകയായിരുന്നു. നാനാ ഭാഗത്തു നിന്നും കൃഷികളാലും ഈത്തപ്പനത്തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായിരുന്നു മദീന. വടക്കു ഭാഗം മാത്രമാണ് ഒഴിഞ്ഞു തുറസ്സായി കിടന്നിരുന്നത്. അതു കൊണ്ടാണ് ആ ഭാഗത്ത് കിടങ്ങ് കുഴിക്കാൻ നബിﷺആവശ്യപ്പെട്ടതും.

പത്ത് ആളുകൾ വീതം 40 മുഴം കുഴിക്കണം എന്നായിരുന്നു അവരുടെ തീരുമാനം. അതി ശക്തമായ തണുപ്പുള്ള അന്തരീക്ഷത്തിൽ സ്വഹാബികൾ കിടങ്ങ് കുഴിക്കാൻ തുടങ്ങി. നബിﷺയും അവരോടൊപ്പം കിടങ്ങു കുഴിക്കാൻ ഉണ്ടായിരുന്നു. അനസ്رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബിﷺയുടെ സ്വഹാബിമാർ ഇപ്രകാരം പറഞ്ഞിരുന്നു: ഞങ്ങൾ നിലനിൽക്കുന്നിടത്തോളം ഇസ്ലാമിൽ നിലനിൽക്കുമെന്ന് നബിﷺയോട് ബൈഅത്ത് ചെയ്തവരാണ് ഞങ്ങൾ. (ബുഖാരി: 4096. മുസ്‌ലിം: 1805) ബർറാഅ്‌رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധ സമയത്ത് നബിﷺ കിടങ്ങ് കുഴിക്കുന്നതായി ഞാൻ കണ്ടു. കിടങ്ങിൽ നിന്നും നബിﷺ മണ്ണ് ചുമന്നു കൊണ്ടു പോവുകയായിരുന്നു. മണ്ണ് പുരളുക കാരണം നബിﷺയുടെ വയറിന്റെ തൊലി പോലും എനിക്ക് കാണാൻ സാധിച്ചില്ല. മണ്ണ് ചുമന്നു കൊണ്ടിരിക്കെ മുമ്പ് ഇബ്നു റബാഹ്رضي الله عنه പാടിയ ചില വരികൾ നബിﷺയും ഉരുവിടുന്നതായി ഞാൻ കേട്ടു. അത് ഇപ്രകാരമായിരുന്നു” അല്ലാഹുവേ നീ ഞങ്ങൾക്ക് ഹിദായത്ത് തന്നിരുന്നില്ലെങ്കിൽ ഞങ്ങൾ സ്വദഖ കൊടുക്കുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതു കൊണ്ട് അല്ലാഹുവേ, ഞങ്ങൾക്ക് നീ സമാധാനം ഇറക്കിത്തരേണമേ. ഞങ്ങൾ ഏറ്റു മുട്ടിയാൽ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ. ഇക്കൂട്ടർ ഞങ്ങൾക്കെതിരെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അവർ ഫിത്നയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങൾ ഒരിക്കലും അത് സമ്മതിക്കുകയില്ല.” അവസാനത്തെ വരി ചൊല്ലുമ്പോൾ നബിﷺ തന്റെ ശബ്ദം ഉച്ചത്തിലാക്കി നീട്ടി ചൊല്ലിയിരുന്നു (ബുഖാരി: 4106. മുസ്‌ലിം: 1803)

കിടങ്ങ് കുഴിക്കുന്നതിൽ സ്വഹാബികൾ കഠിനാധ്വാനം ചെയ്തു. ശത്രുക്കൾ വരുന്നതിനു മുമ്പ് കുഴിച്ചു തീർക്കുക എന്നതായിരുന്നു ലക്ഷ്യം. പകൽ മുഴുവൻ അവർ കുഴിച്ച് കൊണ്ടിരുന്നു. വൈകുന്നേരമായാൽ സ്വ കുടുംബങ്ങളിലേക്ക് തിരിച്ചുപോകും. ശക്തമായ വിശപ്പും ക്ഷീണവും അതോടൊപ്പം തണുപ്പും അവരെ വല്ലാതെ പ്രയാസപ്പെടുത്തി. വിശപ്പിന്റെ കാഠിന്യത്താൽ പലരും വയറിന്മേൽ കല്ലു വെച്ച് കെട്ടിക്കൊണ്ടായിരുന്നു കുനിഞ്ഞു നിന്നു കുഴിച്ചിരുന്നത്. എന്നാൽ മുനാഫിക്കുകൾ ഇതൊന്നും ചെയ്യാതെ മാറി നിന്നു. മുസ്ലിംകളുടെ ആവേശത്തെ കെടുത്താനുള്ള പണിയായിരുന്നു അവർ ചെയ്തിരുന്നത്. പലരും പ്രവാചകൻ അറിയാതെ തങ്ങളുടെ വീടുകളിലേക്ക് രഹസ്യമായി പോയി. അല്ലാഹു പറഞ്ഞത് എത്ര സത്യം

“നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്‌. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.”(നൂർ: 63)

മുസ്‌ലിംകൾ കിടങ്ങ് കുഴിക്കുന്ന പണി തുടർന്നു കൊണ്ടിരുന്നു. ശത്രുക്കളുടെ സൈന്യം മദീനയിൽ എത്തുന്നതിനു മുമ്പ് കിടങ്ങിന്റെ പണി അവർ പൂർത്തിയാക്കി. കിടങ്ങ് കുഴിച്ചു പൂർത്തിയാക്കാൻ ഏതാണ്ട് ഒരു മാസം എടുത്തിട്ടുണ്ട്.
മുസ്ലിംകൾ ഖന്തക്ക് പണിയിൽ നിന്നും വിരമിച്ചപ്പോഴേക്കിനും നാലായിരത്തോളം വരുന്ന സൈന്യവുമായി ഖുറൈശികൾ അവിടെയെത്തി. മദീനയുടെ അവാലീ പ്രദേശങ്ങളിൽ അവർ താവളമടിച്ചു.(മദീനയുടെ തെക്കു കിഴക്കുള്ള ഭാഗങ്ങൾക്കാണ് “അവാലീ” എന്ന് പറയുന്നത്) വെള്ളച്ചാലുകൾ സംഗമിക്കുന്ന സ്ഥലമായിരുന്നു അത്. ആറായിരത്തോളം വരുന്ന സൈന്യവുമായി ഗത്വ്‌ഫാൻകാരും എത്തി. ഉഹ്ദിന്റെ ഭാഗത്താണ് അവർ ഇറങ്ങിയത്. സഖ്യകക്ഷികളുടെ ഈ വരവിനെക്കുറിച്ച് അല്ലാഹു പറയുന്നത് കാണു

“നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.”
(അഹ്സാബ്: 10, 11)


(തുടരും)

ഫദ്‌ലുല്‍ ഹഖ് ഉമരി