നബി ചരിത്രം – 70: ഹിജ്റ ഏഴാം വർഷം [ഭാഗം: 3] – മുഹമ്മദ് നബിയും ﷺ ജൂതന്റെ സിഹ്റും

നബി ചരിത്രം - 70: ഹിജ്റ ഏഴാം വർഷം [ഭാഗം: 3]

മുഹമ്മദ് നബിയും ﷺ ജൂതന്റെ സിഹ്റും

ദുൽഹജ്ജ് മാസത്തിലാണ് നബി ﷺ ഹുദൈബിയ്യയിൽ നിന്നും മടങ്ങി വന്നത്. ചില ജൂതന്മാർ ഇസ്ലാമിനെ പുറത്തേക്ക് കാണിച്ചു കൊണ്ട് മദീനയിൽ താമസിക്കുന്നുണ്ടായിരുന്നു. മുഹർറം മാസത്തിൽ ലബീദുബ്നു അഅ്‌സ്വമിന്റെ അടുക്കലേക്ക് അവർ വന്നു. ജൂതനും മുനാഫിഖുമായിരുന്നു ഇയാൾ. ജൂതന്മാരിൽ ഏറ്റവും കൂടുതൽ സിഹ്‌റ് ചെയ്യാനറിയുന്ന വ്യക്തിയും ആയിരുന്നു. അവർ ലബീദിനോട് പറഞ്ഞു: ഞങ്ങളെക്കാളെല്ലാം നന്നായി സിഹ്ർ ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് നിങ്ങൾ. നമ്മുടെ പല പുരുഷന്മാരിലും സ്ത്രീകളിലും മുഹമ്മദ് സിഹ്റ് ചെയ്തിരിക്കുകയാണ്. നമ്മളാകട്ടെ തിരിച്ചൊന്നും ചെയ്തിട്ടുമില്ല. മുഹമ്മദ് ചെയ്ത സിഹ്റിന്റെ സ്വാധീനം നമ്മിൽ നിങ്ങൾ കാണുന്നുമുണ്ട്. നമ്മുടെ മതം അവന് എതിരാണ്. നമ്മളിൽ കൊല്ലപ്പെട്ടവരും നാടുകടത്തപ്പെട്ടവരും ഉണ്ട്. മുഹമ്മദിനെ നശിപ്പിക്കുന്ന വിധത്തിൽ ഞങ്ങൾക്ക് വേണ്ടി നിങ്ങളൊരു സിഹ്റ് ചെയ്യുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് പ്രതിഫലം നൽകാം. 

അങ്ങിനെയാണ് ലബീദ് മുഹമ്മദ് നബി  ﷺക്ക് എതിരെ സിഹർ ചെയ്യുന്നത്. അതിന്റെ ഭാഗമായി നബി  ﷺക്ക് ശക്തമായ രോഗം പിടിപെട്ടു. ഭാര്യമാരുമായി ഇണ ചേരുവാനും ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുവാനും കഴിയാത്ത അവസ്ഥയുണ്ടായി. സിഹ്റിനെക്കുറിച്ച് അല്ലാഹു അറിയിപ്പ് നൽകുന്നതു വരെ നബി  ﷺ അതിന്റെ പ്രയാസം അനുഭവിച്ചു.

ആയിശയില്‍ (رضي الله عنها) നിന്നും നിവേദനം : ബനൂ സുറൈഖില്‍ പെട്ട ലബിദുബ്നു അഉസ്വം എന്ന വ്യക്തി  നബി  ﷺക്ക് സിഹ്ര്‍ ചെയ്തു. അങ്ങിനെ നബി  ﷺ താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് ചെയ്തുവെന്ന തോന്നലുളവാക്കുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം എന്റെ അടുത്തുണ്ടായിരുന്ന ഒരു ദിവസം ഒരു രാത്രി അദ്ദേഹം പിന്നേയും പിന്നേയും പ്രാര്‍ഥിച്ചു. എന്നിട്ട്  പറഞ്ഞു: ‘ആഇശാ, നിനക്കറിയുമോ? ഞാന്‍ റബ്ബിനോട് വിവരണം തേടിയ കാര്യങ്ങളില്‍  എനിക്ക് അല്ലാഹു വിവരം തന്നിരിക്കുന്നു. രണ്ടു പേ൪ എന്റെ അടുത്ത് വരികയും അവരില്‍ ഒരാള്‍ എന്റെ തലയുടെ അടുത്തും  മറ്റേയാള്‍ എന്റെ കാലിനടുത്തും ഇരിക്കുകയും ചെയ്തു. എന്നിട്ട് അവരില്‍ ഒരാള്‍ തന്റെ കൂടെയുള്ളയാളോട് ചോദിച്ചു: ‘ഇദ്ദേഹത്തിന്റെ വേദന എന്താണ്? അയാള്‍ പറഞ്ഞു: ഇദ്ദേഹം സിഹ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്.ലബിദുബ്നു അഉസ്വമാണെന്ന് മറ്റേയാള്‍  പറഞ്ഞു. അയാള്‍ ചോദിച്ചു: എന്തിലാണ് സിഹ്റ് ചെയ്തത്. മറ്റേയാള്‍ പറഞ്ഞു: ചീ൪പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൂമ്പോളയിലുമാണ്. അദ്ദേഹം ചോദിച്ചു: അത് എവിടെയാണ്. ഇയാള്‍ പറഞ്ഞു: ദ൪വാന്‍ കിണറ്റിലാണ്. (ബനൂ സുറൈഖിന്റെ മദീനയിലെ തോട്ടത്തിലുള്ള ഒരു കിണ൪). അങ്ങിനെ (നേരം പുല൪ന്നപ്പോള്‍) നബി  ﷺസ്വഹബികളുമൊത്ത് അവിടെ പോയി (മടങ്ങി) വന്നിട്ട് നബി  ﷺ പറഞ്ഞു: അല്ലയോ ആയിശാ, അതിന്റെ വെള്ളം മൈലാഞ്ചി വ൪ണ്ണം പോലെയും അതിലെ ഈത്തപ്പനകളുട തല പിശാചുക്കളുടെ തല പോലെയും ഉണ്ട്. ഞാന്‍ ചോദിച്ചു: നബിയേ അങ്ങേക്ക് അത് പുറത്തെടുക്കാമായിരുന്നില്ലേ? നബി  ﷺപറഞ്ഞു: അല്ലാഹു എനിക്ക് ശമനം നല്‍കിയിരിക്കുന്നു. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിൽ  ഒരു ദോഷം ഇളക്കി വിടുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ കിണ൪ മൂടിക്കളയുവാന്‍ കല്‍പ്പിക്കുകയും അങ്ങിനെ അത് മൂടുകയും ചെയ്തു.(ബുഖാരി: 5763) 

സൂറത്തുൽഫലഖും സൂറത്തുന്നാസും അവതരിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം ലബീദ് നടത്തിയ സിഹറിൽ നിന്നും നബിക്ക് ശമനം ലഭിച്ചു.

“സൈദുബ്നു അർഖമിൽ رضي الله عنه നിന്ന് നിവേദനം; ജൂതന്മാരിൽ ഒരാൾ നബിക്ക് സിഹ്റ് ചെയ്തു. നബി  ﷺ(അല്ലാഹുവിനോട്) പരാതി പറഞ്ഞു. അപ്പോൾ ജിബ്‌രീൽ മുഅവ്വിദതൈനിയുമായി വന്നു.( ത്വഹാവി- മുശ്കിലുൽആസാർ: 5935) ” 

ഉഖ്ബതുബ്നു ആമിറിൽ رضي الله عنه നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബി  ﷺ പറഞ്ഞിരിക്കുന്നു: എനിക്കു രണ്ടു സൂറത്തുകൾ അവതരിച്ചിട്ടുണ്ട്. അവ കൊണ്ട് നീ ശരണം തേടിക്കൊള്ളുക. ശരണം തേടാൻ അതു പോലുള്ള മറ്റൊന്നുമില്ല. മുവ്വിദതൈനിയാണ് ഈ രണ്ടു സൂറത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. (അഹ്‌മദ്: 17299) 

ലബീദുബ്നുൽഅഅ്‌സ്വമിനെ നബി ﷺ കൊലപ്പെടുത്തിയിട്ടില്ല. കാരണം നബി ﷺ സ്വന്തം കാര്യത്തിൽ പ്രതികാര നടപടി സ്വീകരിക്കാറുണ്ടായിരുന്നില്ല. മാത്രവുമല്ല ലബീദിനെ കൊന്നു കഴിഞ്ഞാൽ മുസ്ലിംകൾക്കും സഹായ വാഗ്ദാനം ചെയ്ത ആളുകൾക്കുമിടയിൽ അത് ഒരു ഫിത്‌നക്ക് കാരണമായി മാറും.

 “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യ വിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”.( തൗബ: 128) 

ഗത്വ്‌ഫാൻ പ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന മദീനയിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ഒരു ജല തടാകമാണ് ദൂ ഖിറദ്. ഇവിടെ വെച്ചു കൊണ്ട് ഒരു യുദ്ധമുണ്ടായി. അതാണ് ദൂ ഖിറദ് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്. ഖൈബർ യുദ്ധത്തിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ഇത്. ‘അൽഗാബ’ എന്നും യുദ്ധത്തിന് പേര് പറയാറുണ്ട്. കാട് എന്നാണ് ഈ വാക്കിനർത്ഥം. യുദ്ധ സന്ദർഭത്തിൽ മുസ്ലിംകൾക്ക് ലഭിച്ച ഒട്ടകങ്ങൾ അവിടെയുള്ള കാട്ടു പ്രദേശത്തായിരുന്നു ഉണ്ടായിരുന്നത്. ഹുദൈബിയക്ക് ശേഷം നബി ﷺ നയിച്ച ഒന്നാമത്തെ യുദ്ധമാണിത്. യുദ്ധത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയനായത് സലമതുബ്നുൽഅക്‌വഅ്‌ ആയിരുന്നു. 

കാട്ടിലൂടെ (മരുഭൂകാടുകൾ) നടക്കുന്ന ഇരുപതോളം കറവ ഒട്ടകങ്ങൾ നബിക്കുണ്ടായിരുന്നു. ഗഫാരീ ഗോത്രത്തിലെ ഒരു വ്യക്തിക്കും അദ്ദേഹത്തിൻറെ ഭാര്യക്കുമായിരുന്നു അവയുടെ സംരക്ഷണച്ചുമതല ഉണ്ടായിരുന്നത്. അങ്ങിനെയിരിക്കെയാണ് അബ്ദുറഹ്മാനുബ്നു ഉയൈനതുബ്നു ഹിസ്വ്‌നുൽ ഗഫാരി എന്ന വ്യക്തി അതിക്രമിച്ചു വന്നത്. ഒട്ടകങ്ങൾ നോക്കുന്ന വ്യക്തിയെ അയാൾ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യയെ ബന്ധിയാക്കുകയും ഒട്ടകങ്ങളെ കൊണ്ടുപോവുകയും ചെയ്തു. 

“സലമതുബ്നു അക്‌വഇൽ رضي الله عنه നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ഞാൻ മദീനയിൽ നിന്നും അൽഗാബതിനു നേരെ പോവുകയായിരുന്നു. ഗാബത്തിലേക്കുള്ള പ്രവേശന ഭാഗത്ത് ഞാനെത്തി. അപ്പോൾ അബ്ദുറഹ്മാനുബ്നു ഔഫിന്റെ ഒരു പരിചാരകൻ എന്നെ കണ്ടു. ഞാൻ ചോദിച്ചു; നിനക്കെന്താണ് ഇവിടെ കാര്യം. അയാൾ പറഞ്ഞു: നബിയുടെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി. ഞാൻ ചോദിച്ചു; ആരാണത് ചെയ്തത്? അയാൾ പറഞ്ഞു: ഗത്വ്‌ഫാൻ, ഫസാറ തുടങ്ങിയവർ. സലമ പറയുന്നു: അവിടെയുള്ള രണ്ട് മലകൾക്കിടയിലൂടെ കേൾക്കാവുന്ന വിധത്തിൽ ഞാൻ മൂന്നു തവണ ഉറക്കെ വിളിച്ചു പറഞ്ഞു: നാശമേ നാശമേ. അങ്ങിനെ ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ അവരെ കണ്ടു. ഒട്ടകങ്ങൾ അവരുടെ കൂടെയുണ്ടായിരുന്നു. ഞാൻ അവരെ എറിയാൻ തുടങ്ങി. അതോടൊപ്പം ഞാൻ ഇപ്രകാരം പറയുകയും ചെയ്തു.” ഞാൻ അക്‌വഇന്റെ മകനാണ്. ഇന്ന് തരംതാഴ്ന്നവരുടെ നാശത്തിന്റെ ദിവസമാണ്.” അങ്ങിനെ ഒട്ടകത്തിന്റെ പാൽ അവർ കുടിക്കുന്നതിനു മുമ്പ് ഞാനവയെ മോചിപ്പിച്ചു. അവരെയും തെളിച്ചു കൊണ്ട് ഞാൻ തിരിച്ചു പോന്നു. പോരുന്ന വഴിക്ക് നബി എന്നെ കണ്ടുമുട്ടി. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ പ്രവാചകരെ, ജനങ്ങൾ ദാഹിച്ചിരിക്കുകയായിരിക്കും. അവർക്ക് പാൽ കുടിക്കാൻ വേണ്ടിയാണ് ഞാൻ വേഗത്തിൽ വന്നത്. ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയവരുടെ പിറകെ ആളെ വിടുക. അപ്പോൾ നബി പറഞ്ഞു: അല്ലയോ ഇബ്നുൽ അക്‌വഅ്‌, കുറച്ച് സാവകാശം കാണിക്കൂ. ജനങ്ങൾക്ക് അവരുടെ കൂടെ ഉള്ള ആളുകൾ ഭക്ഷണം കൊടുത്തിട്ടുണ്ട്. (ബുഖാരി:3041. മുസ്‌ലിം: 1806) 

സലമത് ഇബ്നു അക്‌വഅ്‌ മല മുകളിൽ വെച്ച് സഹായമഭ്യർത്ഥിച്ചു വിളിച്ചതിനെ കുറിച്ച് നബി ﷺ അറിഞ്ഞപ്പോൾ നബിയും ഇപ്രകാരം വിളിച്ചു പറഞ്ഞു. അപകടം അപകടം!. ഇത് കേട്ടതോടു കൂടി കുതിരപ്പടയാളികൾ നബി ﷺ യുടെ ചുറ്റും ഒരുമിച്ചു കൂടി. ആദ്യമായി എത്തിയത് മിഖ്ദാദുബ്നു അംറായിരുന്നു رضي الله عنه. ശേഷം അബ്ബാദുബ്നു ബിശ്ർ, സഅ്‌ദ് ബ്നു സൈദ്, ഉസൈദുബ്നു ളഹീർ, ഉക്കാശതുബ്നു മിഹ്സ്വൻ, മഹ്‌റസുബ്നു നള്‌ല:, അബൂ ഖതാദതുൽഹാരിസുബ്‌നു റബ്ഈ (رضي الله عنه)….. തുടങ്ങിയ സ്വഹാബിമാരും എത്തി. അവർ എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ സഅ്‌ദുബ്നു സൈദുൽഅശ്ഹലിയെ നബി ﷺ അവരുടെ അമീറായി നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു: (ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോയ) ആളുകളെ അന്വേഷിച്ചു നിങ്ങൾ പുറപ്പെടുക. ജനങ്ങളുടെ കൂടെ വന്ന് ഞാൻ നിങ്ങളുമായി ചേരാം. നബി ﷺ യുടെ കുതിരപ്പടയാളികൾ മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങി. ഇതു കണ്ട് മുശ്രിക്കുകൾ പിന്തിരിഞ്ഞോടി. മിഹ്‌റസുബ്നു നള്‌ല അബ്ദുർറഹ്‌മാനുബ്നു ഉയൈനയെ കണ്ടു. അവർ പരസ്പരം അങ്ങോട്ടു മിങ്ങോട്ടും വെട്ടി. അബ്ദുറഹ്മാനിന്റെ കുതിരയെ മിഹ്റസ് (رضي الله عنه) അറുത്തു. ഇത് കണ്ട അബ്ദുറഹ്മാൻ മിഹ്‌റസിനെ വെട്ടുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അബ്ദുറഹ്മാൻ മിഹ്റസിന്റെ കുതിരപ്പുറത്ത് കയറി. അബൂ ഖതാദ അബ്ദുറഹ്മാനെ പിന്തുടർന്ന് കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അബൂ ഖതാദ മിഹ്റസിന്റെ കുതിരപ്പുറത്ത് കയറി തന്റെ ആളുകളുടെ അടുക്കലേക്ക് തിരിച്ചു വന്നു. കൊല്ലപ്പെട്ട വ്യക്തി വസ്ത്രം കൊണ്ട് മറയപ്പെട്ട അവസ്ഥയിൽ കിടക്കുന്നത് കണ്ടപ്പോൾ സഹാബിമാർ പറഞ്ഞു: അബൂ ഖതാദ കൊല്ലപ്പെട്ടിരിക്കുന്നു. എന്നാൽ അത് കാണുന്നതിന് മുമ്പ് തന്നെ നബി ﷺപറഞ്ഞു: അത് അബൂ ഖതാദയല്ല. മറിച്ച് അദ്ദേഹത്താൽ കൊല്ലപ്പെട്ട വ്യക്തിയാണ്. 

സലമത്ബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: മുശ്രിക്കുകളെ ആട്ടിയോടിക്കപ്പെട്ടതിനുശേഷം ഞാൻ നബി ﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബി ﷺദൂ ഖിറദിലുള്ള ജല തടാകത്തിനു സമീപം ഇരിക്കുകയായിരുന്നു. നബി ﷺയുടെ കൂടെ അഞ്ഞൂറോളം സ്വഹാബിമാർ ഉണ്ട്. ആ സന്ദർഭത്തിൽ മുശ്രിക്കുകളിൽ നിന്നും ഞാൻ മോചിപ്പിച്ച ഒട്ടകങ്ങളിൽ ഒന്നിനെ ബിലാൽ അറുക്കുകയും അതിന്റെ കരളും പൂഞ്ഞയും നബിക്കു ചുട്ടു കൊടുക്കുകയും ചെയ്തു. ഈ യുദ്ധത്തിലാണ് ഭയത്തിന്റെ നമസ്കാരം നബി ﷺനിർവഹിച്ചത്. ശത്രുക്കളുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് ഒരു രാത്രിയും ഒരു പകലും നബി ﷺഅവിടെ താമസിച്ചു. 

സലമ رضي الله عنه പറയുകയാണ്: നേരം പുലർന്നപ്പോൾ നബി ﷺപറഞ്ഞു: ഇന്ന് നമ്മുടെ ഏറ്റവും നല്ല കുതിരപ്പടയാളി അബൂ ഖതാദ യാണ്. ഏറ്റവും നല്ല കാലാൾപ്പടക്കാരൻ സലമയാണ്. ശേഷം നബി എനിക്ക് രണ്ട് അമ്പുകൾ തന്നു. കുതിരപ്പടയാളിയുടെ അമ്പും കാലാൾപടക്കാരന്റെ അമ്പും. 

ശേഷം നബി ﷺമദീനയിലേക്ക് മടങ്ങി. നബിയുടെ പിറകിൽ സലമതുബ്നുൽഅക്‌വഉം ഉണ്ടായിരുന്നു. 

ഗഫാരിക്കാർ ബന്ധിച്ച സ്ത്രീ അവരുടെ ബന്ധനത്തിൽ നിന്നും മോചിതയായി. നബിയുടെ ഒരു ഒട്ടകപ്പുറത്ത് അവർ കയറിയിരിക്കുകയും മദീനയുടെ ഭാഗത്തേക്കു അതിനെ തിരിച്ചു വിടുകയും ചെയ്തു. അല്ലാഹു തന്നെ രക്ഷപ്പെടുത്തിയാൽ ആ ഒട്ടകത്തെ ബലി അറക്കുമെന്ന് അവർ നേർച്ച നേരുകയും ചെയ്തു. 

ആ സ്ത്രീ മദീനയിലെത്തിയപ്പോൾ ജനങ്ങൾ അവരെ കണ്ടു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്റെ ഒട്ടകം ആണല്ലോ ഇത്. അപ്പോൾ ആ സ്ത്രീ പറഞ്ഞു: അല്ലാഹു തന്നെ രക്ഷപ്പെടുത്തിയാൽ ഇതിനെ ബലിയറുക്കുമെന്ന് ഞാൻ നേർച്ച നേർന്നിട്ടുണ്ട്. സ്വഹാബിമാർ നബിയെ പോയി കാണുകയും ഈ വിവരം അറിയിക്കുകയും ചെയ്തു. അപ്പോൾ നബി ﷺപറഞ്ഞു: സുബ്ഹാനള്ളാ! ഇവർ നടപ്പിലാക്കിയത് എത്ര മോശം. അല്ലാഹു രക്ഷപ്പെടുത്തിയാൽ അതിനെ ബലിയറുക്കുമെന്ന് പറയുകയോ? തിന്മയുടെ കാര്യത്തിൽ നേർച്ച നേർന്നാൽ അത് നിറവേറ്റാൻ പാടില്ല. സ്വന്തം ഉടമസ്ഥതയിലില്ലാത്ത വസ്തുവിൽ നേർചയാക്കുവാനും പാടില്ല. (മുസ്‌ലിം: 1641)

 

ഫദ്‌ലുല്‍ ഹഖ് ഉമരി

ഭാഗം 3- ഇസ്ലാമിൽ പ്രവാചക കുടുംബത്തിന്റെ മഹത്വവും പദവിയും

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 3- ഇസ്ലാമിൽ പ്രവാചക കുടുംബത്തിന്റെ മഹത്വവും പദവിയും

പ്രവാചക കുടുംബം എന്ന് പറയുന്നത് പ്രവാചകനും ഭാര്യമാരും സന്തതികളും അതുപോലെ സകാത്/സദഖകൾ സ്വീകരിക്കൽ വിലക്കപ്പെട്ട അടുത്ത കുടുംബങ്ങളുമാണ്. അള്ളാഹു അവർക്കു എണ്ണമറ്റ സവിശേഷതകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവരെ സ്നേഹിക്കലും അവരുടെ അവകാശങ്ങൾ പരിരക്ഷിക്കലും നിർബന്ധമാണെന്ന കാര്യത്തിൽ അഹുലുസ്സുന്ന വൽ ജമാഅത് ഏകാഭിപ്രായക്കാരാണ്. അവരുടെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം:

1 – അള്ളാഹു വിശുദ്ധ ക്വുർആനിൽ പറഞ്ഞു: “(പ്രവാചകന്റെ) വീട്ടുകാരെ. നിങ്ങളിൽ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അള്ളാഹു ഉദ്ദേശിക്കുന്നത്.” (അഹ്സാബ് :33 ) ഈ സൂക്തമനുസരിച്ചു പ്രവാചകന്റെ ഭാര്യമാർ അഹ്ലു ബൈത്തിൽ പെട്ടവരാണെന്നു വെക്തമായി. കാരണം ഈ വചനം പ്രവാചക പത്നിമാരെക്കുറിച്ചു അവതരിച്ചതാണ്. ഇതിനു മുമ്പും ശേഷവുമുള്ള വചനങ്ങളെല്ലാം അവരെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയാണ്.

2 – നബി ﷺ പറഞ്ഞു: ഞാൻ രണ്ടു ഭാരമേറിയ (മുഖ്യമായ) കാര്യങ്ങൾ നിങ്ങളിൽ വിട്ടേച്ചു കൊണ്ട് പോകുന്നു. ഒന്നാമത്തേത് അല്ലാഹുവിന്റെ കിതാബാണു. അതിൽ സന്മാർഗവും വെളിച്ചവുമുണ്ട്. നിങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തെ മുറുകെപിടിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചു അദ്ദേഹം പ്രേരണ നൽകുകയും അതിൽ താല്പര്യമുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞത് “എന്റെ കുടുംബം; അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു… അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. (മുസ്ലിം 2408 )

3- നബി ﷺ പറഞ്ഞു: ഫാത്തിമ സ്വർഗീയ സ്ത്രീകളുടെ നേതാവാണ്. (ബുഖാരി 3624)

4- നബി ﷺ പറഞ്ഞു : ഫാത്തിമ എന്റെ (ശരീരത്തിന്റെ) ഒരു ഭാഗമാണ്.

അവൾക്കു മനഃപ്രയാസമുണ്ടാക്കുന്നതു എനിക്കും പ്രയാസമുണ്ടാക്കും. അവളെ ബുദ്ധിമുട്ടിക്കുന്നത് എന്നെയും ബുദ്ധിമുട്ടിക്കും. (മുത്തഫഖുൻ അലൈഹി)

5- നബി ﷺ അലി ബിൻ അബീത്വാലിബിനോട് പറഞ്ഞു: നീ എന്നിൽ പെട്ടവനും ഞാൻ നിന്നിൽ പെട്ടവനുമാണ്. (ബുഖാരി – 2699)

6- നബി ﷺ ഹസൻ ബിൻ അലി (റ) യെക്കുറിച്ചു പറഞ്ഞു: എന്റെ ഈ പുത്രൻ നേതാവാണ്. അവനെ കൊണ്ടു മുസ്ലിംകളിലെ രണ്ടു വിഭാഗത്തിന്നിടയിൽ അല്ലാഹു രഞ്ജിപ്പു ഉണ്ടാക്കിയേക്കാം. (ബുഖാരി 2629)

7- അബൂ ഹുറൈറയിൽ നിന്ന് നിവേദനം; നബി ﷺ ഹസൻ (റ) വിനെക്കുറിച്ചു പറഞ്ഞു: അല്ലാഹുവെ, ഞാൻ അവനെ ഇഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടേണമേ. അവനെ ഇഷ്ടപ്പടുന്നവരെയും നീ ഇഷ്ടപ്പെടേണമേ (മുത്തഫഖുൻ അലൈഹി)

 

ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

 

ഭാഗം 2-“സഹാബാക്കളുടെ മഹത്വം പൂർവ്വീകരുടെ വചനങ്ങളിൽ”​

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 2-"സഹാബാക്കളുടെ മഹത്വം പൂർവ്വീകരുടെ വചനങ്ങളിൽ"

1- അബ്ദുല്ലാഹ് ബിൻ ഉമർ (റ) പറഞ്ഞു: പ്രവാചകന്റെ അനുചരന്മാരെ നിങ്ങൾ ചീത്ത പറയരുത്. നിങ്ങളുടെ ആയുഷ്ക്കാലം മുഴുവനുമുള്ള കർമ്മങ്ങളെക്കാൾ മെച്ചപ്പെട്ടതാണ് അവരുടെ ജീവിതത്തിലെ ഒരു മണിക്കൂർ സേവനങ്ങൾ. (അഹ്മദ്, ഇബ്നുമാജ, അൽബാനി)

2- ഒരാൾ അബ്ദുല്ലാഹ് ബിൻ മുബാറകിന്റെ അടുക്കൽ വന്നു കൊണ്ട് ചോദിച്ചു. മുആവിയ (റ) ആണോ ഉമർ ബിൻ അബ്ദുൽ അസീസ് ആണോ ഏറ്റവും നല്ലവൻ? അദ്ദേഹം പറഞ്ഞു: പ്രവാചകനോടൊപ്പം (പടയോട്ട വേളയിൽ) മുആവിയയുടെ (റ) നാസദ്വാരങ്ങളിൽ കയറിയ മണ്ണ് ഉമർ ബിൻ അബുൽ അസീസിനെക്കാൾ മെച്ചപ്പെട്ടതാണ്. (ഇബിൻ അസാകിർ 59 /2018 )

3- ഇമാം അഹ്മദ് (റാഹിമഹുല്ലാഹ്) പറഞ്ഞു: വല്ലവനും സഹാബാക്കളെക്കുറിച്ചു മോശമായി സംസാരിക്കുന്നതു കേട്ടാൽ അവന്റെ ഇസ്ലാമിനെക്കുറിച്ചു തന്നെ സംശയിക്കേണ്ടണ്ടതാണ്. (ശറഹ് ഉസൂൽ അൽ-ഇഅതികാത് – ലാലിക്കാനി 7/1252)

4- ബിശ്‌റുബിനുൽ ഹാരിസ് (റാഹിമഹുല്ല) പറഞ്ഞു: വല്ലവനും റസൂലിന്റെ അനുചരന്മാരെക്കുറിച്ചു ചീത്ത പറഞ്ഞാൽ അവൻ കാഫിറാണ്. അവൻ നമ്സകരിച്ചാലും നോമ്പെടുത്തലും മുസ്ലിംകളിൽ പെട്ടവനാണെന്നു വാദിച്ചാലും. (അശറഹ് വൽ ഇബാന – ഇബിൻ ബത്ത 162 )

5- ഇബിൻ അസ്സലാഹ് (റഹ്‌മഹുള്ള) അദ്ദേഹത്തിന്റെ മുഖദ്ദിമയിൽ പറഞ്ഞു: എല്ലാ സഹാബാക്കളും നീതിമാന്മാരാണ് എന്ന കാര്യത്തിൽ മുസ്ലിം സമുദായം ഏകോപിച്ചിട്ടുണ്ട്. അവരിൽ (ചില) രാഷ്ട്രീയ കുഴപ്പങ്ങളിൽ ബന്ധപ്പെട്ടവരടക്കം. പരിഗണനാർഹമായ ഏകാഭിപ്രായം ഈ വിഷയത്തിൽ ഉണ്ട്.

6- ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ “അൽഅഖീദത്തുൽ വാസിത്വിയ്യ” എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: സഹാബാക്കൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറച്ചു അവർ മൗനമവലംബിക്കുന്നു. അവരുടെ (സഹാബാക്കളുടെ) തിന്മകളെക്കുറിച്ചുള്ള റിപോർട്ടുകൾ ഒന്നുകിൽ കള്ളമായിരിക്കും, അല്ലെങ്കിൽ പെരുപ്പിച്ചു പറയുന്നതോ ചുരുക്കിക്കെട്ടിയതോ യഥാർത്ഥ ഉദ്ദേശത്തിൽ നിന്ന് വഴിതിരിച്ചു വിട്ടതോ ആയിരിക്കും. അവയിൽ ശരിയായ സംഭവങ്ങളിൽ അവർ മാപ്പുനൽകപ്പെട്ടവരാണ്. കാരണം അവരുടെ നിഗമനങ്ങളിൽ (ഇജ്തിഹാദ്) ശരിയായതും തെറ്റിപ്പോയതുമുണ്ടാകാം. അവരുടെ ചെറിയ വീഴ്ചകൾ പൊറുക്കപ്പെടാൻ മാത്രം അവരുടെ (ഇസ്ലാമിന് വേണ്ടിയുള്ള) ജീവത്യാഗങ്ങൾ ധാരാളമാണ്. പിൽക്കാലക്കാർക്കു ലഭിക്കാത്ത വിധത്തിലുള്ള പാപ മോചനം അവർക്ക്‌ ലഭിക്കും.

 
ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

ഭാഗം 1- സഹാബാക്കളുടെ ശ്രേഷ്ഠതയും നീതിബോധവും, “സഹാബത്തും അഹ്‌ലു ബൈത്തും”

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 1- സഹാബാക്കളുടെ ശ്രേഷ്ഠതയും നീതിബോധവും

പ്രവാചകന്മാർ കഴിഞ്ഞാൽ പിന്നെ നല്ല മനുഷ്യർ പ്രവാചകന്റെ അനുചരന്മാരായ സഹാബാക്കളാണ്. അവരുടെ ശ്രേഷ്ടതയെക്കുറിച്ചു ധാരാളം പ്രമാണങ്ങൾ വന്നിട്ടുണ്ട്. അവരുടെ വിശുദ്ധിയും നീതിനിഷ്ഠയും വരച്ചു കാട്ടുന്ന ഒട്ടനേകം രേഖകൾ ലഭ്യമാണ്. ചില തെളിവുകൾ പരാമർശിക്കാം: 

1 – വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു: “മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ, അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (അതൗബ – 100 ) 

2 – അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു: നിങ്ങൾ എന്റെ സഹാബാക്കളെ ചീത്ത പറയരുത് .. നിങ്ങൾ എന്റെ സഹാബാക്കളെ ചീത്ത പറയരുത്… എന്റെ ജീവൻ ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം, നിങ്ങളിൽ ആരെങ്കിലും ഉഹ്ദ് മലയോളം വരുന്ന സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദു (രണ്ടു കൈകളും കൂട്ടി വാരുന്ന അത്ര അളവ്) അല്ലെങ്കിൽ അതിന്റെ പകുതി എത്തുകയില്ല. (ബുഖാരി 3470 , മുസ്ലിം 2540 ).

3- ഇബ്നു മസ്ഊദിൽ (റ) നിവേദനം; നബി ﷺ പറഞ്ഞു: 

ജനങ്ങളിൽ ഏറ്റവും ഉത്തമന്മാർ എന്റെ നൂറ്റാണ്ടിൽ ജീവിച്ചവരാണ്. പിന്നെ അവരോടടുത്തത് …. പിന്നെ അവരോടടുത്തത്. (ബുഖാരി 2509 , മുസ്ലിം 2533). 

4 – അബൂ ബുർദ (റ) തന്റെ  പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു; റസൂൽ ﷺ പറഞ്ഞു: 

നക്ഷത്രങ്ങൾ ആകാശത്തിനു കാവൽക്കരാണ്. നക്ഷത്രങ്ങൾ അപ്രത്യക്ഷമായാൽ ആകാശത്തിനു നിശ്ചയിക്കപ്പെട്ട വിനാശം  വരാവായി. ഞാൻ എന്റെ അനുചരന്മാർക്കു കാവലാണ്. ഞാൻ പോയാൽ എന്റെ അനുചരന്മാർക്കു നിശ്ചയിക്കപ്പെട്ട വിനാശം വരികയായി. എന്റെ സഖാക്കൾ എന്റെ സമുദായത്തിന്റെ  കാവൽക്കാരാണ്. എന്റെ സഖാക്കൾ അപ്രത്യക്ഷരായാൽ എന്റെ സമുദായത്തിന് നിശ്ചയിക്കപ്പെട്ട വിനാശം വരികയായി (മുസ്ലിം 2531).

5 – പണ്ഡിത ലോകം മുഴുവനും അവരുടെ നീതിനിഷ്ഠയെ ക്കുറിച്ചു ഏകാഭിപ്രായക്കാരാണ്. ഇബ്നു അബ്ദുൽ ബറു പറഞ്ഞു: സഹാബാക്കൾ മുഴുവനും നീതിമാന്മാരും സത്യസന്ധരും സമൂഹം തൃപ്തിപ്പെട്ടവരും ആണെന്ന വിഷയത്തിൽ പണ്ഡിത ലോകത്തു ഏകാഭിപ്രായമുണ്ട്. (അത്തംഹീദു 22 /47).

സഹാബാക്കളെ ഉപദ്രവിക്കുക ചീത്ത പറയുക എന്നീ വിഷയങ്ങളിൽ വന്ന കടുത്ത താക്കീതുകളും മുന്നറിയിപ്പുകളും: 

സഹാബാക്കളെ ചീത്ത പറയലും അവരോടു വിദ്വേഷം വെച്ചുപുലർത്തലും ആക്ഷേപാർഹവും കടുത്ത മുന്നറിയിപ്പും നിരോധനവും വന്നിട്ടുള്ള വിഷയവുമാണ്.  അതിൽ പെട്ടതാണ് ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്തത്; റസൂൽ ﷺ പറഞ്ഞു: 

ആരെങ്കിലും എന്റെ സഹാബാക്കളെ ചീത്ത പറഞ്ഞാൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ മനുഷ്യരുടെയും ശാപമുണ്ടാവട്ടെ. (അൽബാനി സഹീഹാക്കിയത് – 2240 ).  

സഹാബാക്കളുടെ അഭിമാനം വിശുദ്ധമാണ്. അത് കാത്തുസൂക്ഷിക്കാലും   അവരുടെ ഉന്നത സ്ഥാനവും മഹത്വവും അംഗീകരിക്കലും നിർബന്ധമാണ്.

 

ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

തെളിച്ചം കൂടുന്ന നബി ജീവിതം – 2 – അവർ കാത്തിരിക്കുകയായിരുന്നു ….

തെളിച്ചം കൂടുന്ന നബി ജീവിതം – 2 - അവർ കാത്തിരിക്കുകയായിരുന്നു ....

ആൾകൂട്ടത്തിനിടയിൽ സ്വന്തം മക്കളെ തിരിച്ചറിയാത്തവർ ഉണ്ടാകുമോ ? ഇല്ല. ഇപ്രകാരം വേദക്കാർക്ക് പ്രവാചകനെ അറിയാമായിരുന്നു. മക്കളുടെ പേര് മാത്രമാണോ രക്ഷിതാക്കൾക്കറിയുക? അല്ല.

അവരുടെ അഭിരുചികൾ, സ്വഭാവം, പെരുമാറ്റം, താൽപര്യങ്ങൾ, … എല്ലാം അറിയും. . മക്കയിൽ വരാനിരിക്കുന്ന നബിയെ വേദക്കാർ ഇപ്രകാരം അറിഞ്ഞിരുന്നു!

എവിടെ നിന്നാണ് അവർക്ക് ഈ വിവങ്ങൾ കിട്ടിയത് ?

മൂസാ നബി (അ) യുടെയും ഈസ (അ) യുടെയും അധ്യാപനങ്ങളിൽ നിന്നുതന്നെ!

നബി (സ)യുടെ പേര്, നാട്, ഹിജ്റ, ഹിജ്റയുടെ നാട്, സ്വഭാവം,

അഭിരുചികൾ …. അങ്ങനെ എല്ലാം!

പക്ഷേ, ആ പ്രവാചകൻ വന്നപ്പോൾ ചിലർ സ്വീകരിച്ചു , ചിലർ തള്ളി ! അറിയാത്തതു കൊണ്ടല്ല! അഹങ്കാരം കൊണ്ട്!

മുൻ പ്രവാചകന്മാർ ഇങ്ങനെ പ്രവചിച്ച ഒരു പ്രവാചകൻ ചരിത്രത്തിൽ വേറെയില്ല!

ചില ചരിത്ര സംഭവങ്ങളിലേക്ക് നമുക്ക് പോവാം.

നബി (സ)വരുന്നതിനു മുമ്പേ അദ്ദേഹത്തെ പഠിച്ചറിഞ്ഞവരുടെ ചരിത്രം ഏറെ കൗതുകമുളവാക്കുന്നതാണ്.

ഇബ്നു ഹയ്യബാൻ, ശാമുകാരനായ ഒരു യഹൂദിയാണ്. അയാൾ ശാമിൽ നിന്ന് മദീനയിലേക്ക് യാത്ര പോയി. അവിടെയാണിപ്പോൾ താമസം. നല്ല മനുഷ്യനായി ആളുകൾക്കിടയിൽ അറിയപ്പെട്ടു. ആരാധനകളിൽ നിഷ്ഠ പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മരണമടുത്തപ്പോൾ ആളുകൾ അദ്ദേഹത്തിനടുത്ത് ഒരുമിച്ചുകൂടി. കൂട്ടത്തിൽ അസദ്, സഅലബ, അസദ് ബിൻ ഉബൈദ് എന്നീ യുവാക്കളും ഉണ്ട്.

അദ്ദേഹം പറഞ്ഞു:

“യഹൂദികളേ! സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് ദാരിദ്ര്യത്തിന്റെ ഈ നാട്ടിലേക്ക് ഞാൻ വന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ?”

“ഇല്ല “

“ഒരു നബിയുടെ ആഗമനം പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ വന്നത്. അദ്ദേഹം വരാറായിട്ടുണ്ട്. ഈ നാട്ടിലേക്കാണ് അദ്ദേഹം ഹിജ്റ വരിക. അദ്ദേഹം വന്നാൽ നിങ്ങൾ അദ്ദേഹത്തെ പിമ്പറ്റണം “

ഇത് പറഞ്ഞ് അയാൾ മരിച്ചു.

മഹ്മൂദ് ബിൻ ലബീദ് പറയുന്നു: “ഞങ്ങളുടെ വീടിനടുത്ത് ഒരു യഹൂദി ഉണ്ടായിരുന്നു. ഒരു ദിനം തന്റെ ജനതയോടയാൾ മരണാനന്തര ജീവിതത്തെ കുറിച്ചും സ്വർഗ നരകങ്ങളെ കുറിച്ചും വിചാരണയെ കുറിച്ചുമെല്ലാം സംസാരിച്ചു. അവർ പരലോക ജീവിതത്തെ അംഗീകരിക്കാത്ത വിഗ്രഹാരാധകരായിരുന്നു. നബി (സ) യുടെ നിയോഗത്തിന് തൊട്ട് മുമ്പാണ് ഈ സംഭവം.

“നിനക്ക് നാശം! മരണാനന്തരം ഒരു ലോകമോ? അസംബന്ധം !!

“എന്താണ് നിനക്കുള്ള തെളിവ് ?”

മക്കയുടെ ഭാഗത്തേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു: “ആ നാട്ടിൽ നിന്ന് ഒരു നബി വരാനുണ്ട്. “

എപ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ കാണുക?

അദ്ദേഹം ചുറ്റും നോക്കി. എന്നെ അദ്ദേഹം കണ്ടു. ഞാൻ കൂട്ടത്തിൽ ചെറുപ്പമായിരുന്നു.

“ഈ കുട്ടിക്ക് ആയുസ്സ് ഉണ്ടെങ്കിൽ അവൻ കാണും “

ദിനങ്ങൾ ഏറെ കഴിഞ്ഞില്ല! നബി (സ) വന്നു ! ഞങ്ങൾ എല്ലാവരും വിശ്വസിച്ചു. പക്ഷേ, അസൂയ മൂത്ത അയാൾ വിശ്വസിച്ചില്ല!!

വിഗ്രഹാരാധകരുമായി യുദ്ധമുണ്ടാകുമ്പോൾ ജൂതന്മാർ ഇപ്രകാരം പറയാറുണ്ട് :

“ഒരു നബി വരാറായിട്ടുണ്ട്. അദ്ദേഹം വന്നാൽ ഞങ്ങൾ അദ്ദേഹത്തിനൊപ്പം ചേർന്ന് നിങ്ങളോട് യുദ്ധം ചെയ്ത് നിങ്ങളെ നിലംപരിശാക്കും”

“ഞങ്ങൾക്കും അവർക്കും മിടയിൽ തീർപ്പുകൽപ്പിക്കുന്ന ആ പ്രവാചകനെ നീ വേഗം നിയോഗിക്കണേ അല്ലാഹുവേ ” എന്നു വരെ ജൂതന്മാർ പ്രാർത്ഥിക്കാറുണ്ടായിരുന്നു!

സഫിയ (റ) പിതാവ് ഹുയയ്യും പിതൃസഹോദരൻ അബൂ യാസിറും മദീനയിലെത്തിയ നബി (സ)യെ കാണാൻ ചെന്നു. കണ്ടു. സംസാരിച്ചു. മടക്കത്തിൽ അബൂ യാസിർ ചോദിച്ചു:

“ഇത് “അദ്ദേഹം ” തന്നെയല്ലേ?!

“അതെ”

നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ ?

” അതെ “

ഇനിയെന്താണ് പദ്ധതി?

“ശത്രുത തന്നെ ” !

( സംഭവങ്ങൾ, :

هداية الحيارى في أجوبة اليهود والنصارى

എന്ന ഇബ്നുൽ കയ്യിം(റ) യുടെ ഗ്രന്ഥത്തിൽ നിന്ന് )

ഖദീജ (റ) യുടെ പിതൃവ്യപുത്രനായ വറകത്ത് ബിൻ നൗഫലിന്റെ കഥ ഏറെ പ്രസിദ്ധമാണ്. നബി (സ)യുടെ വർത്തമാനങ്ങൾ കേട്ട ഉടനെ അദ്ദേഹം പ്രവാചകനെ തിരിച്ചറിഞ്ഞു !

അബ്ദുല്ലാഹി ബിൻ സലാമും (റ) ഇത്തരത്തിൽ നബിയെ തിരിച്ചറിഞ്ഞ വ്യക്തിയാണ്.

വരാനുള്ള നബിയെ കുറിച്ച് കേട്ട അറബികളിൽ ചിലർ തങ്ങളുടെ മക്കൾക്ക് മുഹമ്മദ് എന്ന പേരു മന:പ്പൂർവ്വം വെച്ചിരുന്നു!

അദിയ്യ് , സുഫ്യാൻ ബിൻ മഷാജിഅ,ഉസാമാ ബിൻ മാലിക്, യസീദ് ബിൻ റബീഅ എന്നിവർ അതിൽ പെട്ടവരായിരുന്നു. ശാമിൽ നിന്ന് ഒരു പുരോഹിതനിൽ നിന്നാണ് ഈ വിവരം അവർക്കു കിട്ടിയത്! [ ത്വബ്റാനി : 273]

ഇരുട്ടിൽ മുങ്ങിയ ലോകത്തേക്ക് വെളിച്ചവുമായിവന്ന

മുത്ത്നബി (സ) യെ

മുൻ വേദക്കാർ എപ്രകാരം അറിഞ്ഞിരുന്നു എന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

അല്ലാഹുവിന്റെ ഈ വചനങ്ങൾ ശ്രദ്ധേയമാണ്:

(ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَعۡرِفُونَهُۥ كَمَا یَعۡرِفُونَ أَبۡنَاۤءَهُمۡۖ وَإِنَّ فَرِیقࣰا مِّنۡهُمۡ لَیَكۡتُمُونَ ٱلۡحَقَّ وَهُمۡ یَعۡلَمُونَ)

[ അൽ ബകറ : 146]

“നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. “

(وَإِذۡ قَالَ عِیسَى ٱبۡنُ مَرۡیَمَ یَـٰبَنِیۤ إِسۡرَ ٰ⁠ۤءِیلَ إِنِّی رَسُولُ ٱللَّهِ إِلَیۡكُم مُّصَدِّقࣰا لِّمَا بَیۡنَ یَدَیَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولࣲ یَأۡتِی مِنۢ بَعۡدِی ٱسۡمُهُۥۤ أَحۡمَدُۖ فَلَمَّا جَاۤءَهُم بِٱلۡبَیِّنَـٰتِ قَالُوا۟ هَـٰذَا سِحۡرࣱ مُّبِینࣱ)

[സ്വഫ്ഫ്: :6]

“മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. “

മക്കത്തുദിച്ച മുത്തിനെ

ലോകം കാത്തിരിക്കുകയായിരുന്നു എന്ന് സാരം!കൈ വെള്ളയിലെത്തിയ ആ മുത്തിനെ പക്ഷേ ചിലർ കണ്ടില്ല! അവർക്കതിന്റെ പരിമളം ആസ്വദിക്കാനായില്ല! എന്നാൽ അങ്ങ് പേർഷ്യയിൽ ഒരാളുണ്ടായിരുന്നു! ഈ പരിമളം തേടി മദീനയിലേക്ക് യാത്ര തിരിച്ച സൽമാൻ എന്ന യുവാവ് ! ആശ്ചര്യ ദായകമാണ് അദ്ദേഹത്തിന്റെ കഥ .

നബി (സ) പോലും അദ്ദേഹത്തിന്റെ കഥ കേട്ട് അത്ഭുതം കൂറിയിട്ടുണ്ട്! അത് പിന്നീട് പറയാം.

إن شاء الله

അബ്ദുൽ മാലിക് സലഫി .

 

തെളിച്ചം കൂടുന്ന നബി ജീവിതം – 5

തെളിച്ചം കൂടുന്ന നബി ജീവിതം - 5: മക്കയിലെ അൽ അമീൻ

ഇരുൾ മുറ്റിനിന്നിരുന്ന മക്കയിൽ ഒരു യതീം പിറക്കുന്നു. മുഹമ്മദ് എന്ന് കുടുംബം പേര് വിളിച്ചു. വെളുത്ത സുമുഖനായ, ഓമനത്തമുള്ള ഒരാൺകുഞ്ഞ്. മാതാവിന്റെ പരിലാളനയിൽ പടിപടിയായി വളർന്നു വന്നു.

ഓടിച്ചാടി നടക്കാറായതും , മാതാവും വിടചൊല്ലി.

ശേഷം, പിതാമഹനും പിതൃവ്യനും പോറ്റിവളർത്തി.

ചെറുപ്പത്തിൽ തന്നെ അസാധാരണ ബുദ്ധിയും

സ്വഭാവ മഹിമയും ജീവിതവിശുദ്ധിയും

അർപ്പണബോധവും

നേതൃപാടവവും

തന്റേടവും

ധൈര്യവും പ്രകടമാക്കിയ ആ കുഞ്ഞ് ഏറെ വൈകാതെ ആ നാടിന്റെ ഓമനയായി മാറി.

ഖുറൈശി കുടുംബത്തിലെ സുമുഖനായ ചെറുപ്പക്കാരൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായി. ആർക്കും ദുഷിച്ചൊന്നും പറയാനില്ല. തിന്മകളുടെ ഓവുചാലുകൾ കരകവിഞ്ഞൊഴുകിയിരുന്ന മക്കയിൽ , തിമയുടെ ഗന്ധം പോലും അറിയാതെ വിശുദ്ധ ജീവിതം നയിച്ച അദ്ദേഹത്തെ നാട്ടുകാർ ഓമനിച്ച് വിളിച്ച പേരായിരുന്നു “അൽ അമീൻ ” എന്നത്.

ആ ചെറുപ്പക്കാരന് കിട്ടിയ തന്റെ നാടിന്റെ ആദരവായിരുന്നു അത്.

അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. അദ്ദേഹമാവട്ടെ പരമ ദരിദ്രനും . കഷ്ടിച്ച് മാത്രം ചിലവ് കഴിയുന്ന അവസ്ഥ. തന്റെ പിതൃവ്യനെ സാമ്പത്തികമായി സഹായിക്കണമല്ലോ, എന്തു ചെയ്യും ?

ആടിനെ മേയ്ക്കാം. താൻ നിയോഗിതനാവാൻ പോവുന്ന ഉന്നതമായ സ്ഥാനത്തേക്കുള്ള ഒരു പരിശീലന കളരി കൂടിയായിരുന്നു അത്. കാരണം, അടുമേയ്ക്കാത്ത അമ്പിയാക്കൾ

ഇല്ല എന്നു പറയാം. ചെറുപ്പത്തിൽ തന്നെ അദ്ധ്വാനിച്ച് ആഹരിക്കാനുള്ള അനുഭവ പാഠങ്ങൾ

ആടുമേയ്ക്കലിലൂടെ അദ്ദേഹം ആർജിച്ചെടുത്തു.

സമൂഹത്തിൽ നിന്ന് അകന്ന് അന്തർമുഖനായിട്ടല്ല അദ്ദേഹം ജീവിച്ചത്.

കച്ചവടം നടത്തി ലാഭം നേടുന്ന വഴികൾ നന്നായി ഗ്രഹിച്ച് കുറഞ്ഞ കാലം കൊണ്ട് ഏറെ കേളികേട്ട കച്ചവടക്കാരനായി മാറി. കച്ചവടത്തിൽ നിലനിന്നിരുന്ന അരുതായ്മകളുടെ അരികിലൂടെ പോലും അദ്ദേഹം സഞ്ചരിച്ചില്ല.

ഇപ്പോൾ വയസ്സ് 14 ആയി.

ഒരു യുദ്ധം നടക്കാൻ ഉള്ള ഒരുക്കമാണ്. സ്വന്തം നാടിനെ ഹവാസിനുകാർ

അക്രമിക്കാനിരിക്കുന്നു. ഒട്ടും അമാന്തിച്ചില്ല.

പ്രസ്തുത യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു.

തന്നിലെ പോരാട്ടവീര്യവും ആയുധ കലയിലെ മെയ് വഴക്കവും ജനം ദർശിച്ച നിമിഷമായിരുന്നു അത്.

സമൂഹത്തിലെ സർവ്വ നന്മകളുടെയും മുൻപന്തിയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.

حلف الفضول

എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട അനുരഞ്ജന കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഗോത്രങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കുക, അഗതികൾക്ക് ആശ്രയം നൽകുക, നാടിനെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുക എന്നിവയായിരുന്നു അതിന്റെ പ്രവർത്തന മേഖലകൾ . അതിലെല്ലാം അദ്ദേഹം മുന്നിൽ ആയിരുന്നു.

لقد شَهِدتُ مع عمومَتي حِلفًا في دارِ عبدِ اللَّهِ بنِ جُدعانَ ما أُحبُّ أن لي بهِ حُمْرَ النَّعَمِ، ولَو دُعيتُ بهِ في الإسلامِ لأجَبتُ.

الألباني (ت ١٤٢٠)، فقه السيرة ٧٢ • سند صحيح

“എന്റെ പിതൃവ്യന്മാരുടെ കൂടെ അബ്ദുല്ലാഹിബ്നു ജുദ്ആന്റെ ഭവനത്തിൽ നടന്ന സഹകരണ കരാറിൽ ഞാൻ പങ്കെടുത്തിരുന്നു. ചുവന്ന ഒട്ടകത്തേക്കാൾ എനിക്കത് പ്രിയം നിറഞ്ഞതായിരുന്നു.

ഇസ്ലാമായിരിക്കെ അതിലേക്ക് ക്ഷണിക്കപ്പെട്ടാലും തീർച്ചയായും ഞാൻ അതിൽ പങ്കെടുക്കും “

എന്ന ഹദീസ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിനെ അടയാളപ്പെടുത്തുന്നുണ്ട്.

സാമൂഹീക സഹകരണത്തോടൊപ്പം, ഭിന്നതകൾ രമ്യമായി പരിഹരിക്കുന്നതിനാവശ്യമായ സമർത്ഥമായ ഇടപെടലുകൾ നടത്തി മക്കയിലെ നേതൃത്വത്തിന് വ്യക്തമായ ദിശാബോധം നൽകാൻ അദ്ദേഹത്തിനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ നടന്ന കഅബയുടെ അറ്റകുറ്റ പണികളിൽ നേതൃപരമായ പങ്കു വഹിച്ച്, ഹജറുൽ അസ്‌വദിന്റെ വിഷയത്തിൽ തർക്കം വന്നപ്പോൾ ബുദ്ധി പരമായി അതിനെ കൈകാര്യം ചെയ്തത് ഒരു ഉദാഹരണം മാത്രം.

ചുരുക്കത്തിൽ, സമൂഹത്തിന്റെ നേതൃനിരയിലേക്കു വരേണ്ട വ്യക്തികളിൽ ഉണ്ടാവേണ്ട മുഴുവൻ ഗുണങ്ങളും സമ്പൂർണ രീതിയിൽ തന്നെ അദ്ദേഹത്തിൽ ദർശിക്കപ്പെട്ടിരുന്നു എന്നർഥം.

അതേസമയം,

സമൂഹത്തിന്റെ ആത്മീയ മേഖലയിലെ ജീർണതകളിൽ അദ്ദേഹം ഏറെ ഖിന്നനുമായിരുന്നു. അത് ഉള്ളിൽ നോവായി നിലനിൽക്കുമ്പോഴും പരസ്യമായി ഒന്നും

പ്രതികരിച്ചില്ല!

അതുകൊണ്ടു തന്നെ

അബ്ദുല്ലയുടെ മകൻ

മുഹമ്മദ് അവർക്ക് എല്ലാ അർത്ഥത്തിലും

“അൽ അമീൻ ” തന്നെ ആയിരുന്നു.

صلى الله عليه وسلم.

അബ്ദുൽ മാലിക് സലഫി .

 

തെളിച്ചം കൂടുന്ന നബി ജീവിതം

തെളിച്ചം കൂടുന്ന നബി ജീവിതം

‘My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremey successfull on both the religious and secular level…..’

1932 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച മൈക്കൽ എച്ച് ഹാർട്ട് എന്ന ചരിത്രകാരൻ 1978 ൽ പുറത്തിറക്കിയ തന്റെ 

“The 100:A Ranking of the most persons in history” എന്ന  ഗ്രന്ഥത്തിൽ കുറിച്ചിട്ട വരികളാണിവ.

നബി ജീവിതം സമഗ്രമായി പഠിച്ച അദ്ദേഹം, മനുഷ്യ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 മനുഷ്യരുടെ റാങ്കിങ്ങിൽ മുഹമ്മദ് നബി (സ) യെ ഒന്നാമതായി എണ്ണിയിരിക്കുന്നു. മതപരവും മതേതരവുമായ വിഷയങ്ങളിൽ പൂർണമായി വിജയിച്ച ചരിത്രത്തിലെ ഒരേ ഒരു വ്യക്തി നബി (സ) യാണെന്ന് അദ്ദേഹം തുറന്നു പറയുന്നു!

നബി ജീവിതം ഇതുപോലെ മുൻധാരണകൾ മാറ്റിവച്ച് പഠിക്കുന്നവർക്കെല്ലാം ആ മഹത് ജീവിതത്തിൽ അത്യത്ഭുങ്ങൾ ദർശിക്കാനാവും. നബി (സ)യെ ശരിയാംവണ്ണം അറിഞ്ഞവരാരും അദ്ദേഹത്തെ നിന്ദിച്ചിട്ടില്ല; ബഹുമാനിച്ചിട്ടേ ഉള്ളൂ. ഇടക്കിടെ നടക്കുന്ന നബിനിന്ദകൾ നബി പഠനത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആർക്കും മാതൃകയാക്കാവുന്ന വിശുദ്ധ ജീവിതമാണ് അദ്ദേഹം നയിച്ചത്.  കോടിക്കണക്കിന് മനുഷ്യരാണ് അദ്ദേഹത്തിന്റെ ജീവിതം പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ആധുനിക ലോകത്തിനും തിരുനബി (സ) യിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.

അജ്ഞയാണ് മനുഷ്യനെ അന്ധനാക്കുന്നത്.

അവിവേകമാണ് അവനെ അപകടകാരിയാക്കുന്നത്. വിജ്ഞാനം മാത്രമാണ് മനുഷ്യന് വെളിച്ചം നൽകുക. വിനയമാണ് വിജയത്തിലേക്കെത്തിക്കുക.

 അതിനാൽ , അത്യത്ഭുതങ്ങൾ നിറഞ്ഞ നബി ജീവിതത്തിലൂടെ നമുക്കൊരു  യാത്ര തുടങ്ങാം.

 ആ ജ്ഞാന സാഗരത്തിലെ മുത്തുകൾ നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. മനുഷ്യരിൽ അതിശ്രേഷ്ഠനായ തിരുനബി (സ) യുടെ ചരിത്രങ്ങൾ രേഖപ്പെടുത്തപ്പെട്ട കടലാസുകളിലെ ഓരേ അക്ഷരങ്ങളിലും പൂർണതയുടെ മഴവില്ലുകൾ നമുക്ക് ദർശിക്കാനാവും.

നബി ജീവിതത്തെ വായിക്കുമ്പോൾ നാം അനുഭവിക്കുക അനിർവചനീയ അനുഭൂതി തന്നെയായിരിക്കും. ശീതളക്കാറ്റിനേക്കാൾ കുളിർമയാണ് നബി ചരിതങ്ങൾ നമുക്ക് നൽകുക.

വിമർശകരെപ്പോലും വിസ്മയിപ്പിച്ച വിചിത്രകൾ എമ്പാടും അതിലുണ്ട്. മനുഷ്യന്റെ

മനസ്സുകളിൽ  മാറ്റത്തിന്റെ പുതു തിരമാലകൾ അത് സൃഷ്ടിച്ചു കൊണ്ടേയിരിക്കും

അതിനാൽ നമുക്ക് പഠിച്ചു തുടങ്ങാം. മാനവർക്ക് മാതൃകയായ ആ മഹാ മനുഷ്യന്റെ മഹിത മാതൃകകൾ നമുക്ക് പഠിക്കാം , പകർത്താം.

പ്രവാചക ജീവിതത്തിന്റെ  ഒരു ആസ്വാദന പഠനത്തിനാണ് റബ്ബിന്റെ തൗഫീകിനാൻ നാം തുടക്കം കുറിക്കുന്നത്.

إن شاء الله.

നബിനിന്ദകരും നബി (സ) യുടെ അനുയായികളും ഒരുപോലെ പഠിക്കേണ്ട പാഠങ്ങൾ

 ” തെളിച്ചം കൂടുന്ന നബി ജീവിതം ” എന്ന പേരിൽ ഒന്നിടവിട്ട ദിനങ്ങളിൽ എഴുതാനാണ് ആഗ്രഹിക്കുന്നത്. വലിയ ദൗത്യമാണ്. റബ്ബിന്റെ സഹായം കൂടിയേതീരൂ. അറിവ്, അവസരം, ആരോഗ്യം എന്നിവക്കുവേണ്ടി

റബ്ബിനോട് തേടുകയാണ്. നിങ്ങളുടെ പ്രാർത്ഥനയുണ്ടാവണം. സ്ഥിരമായി വായിക്കുക.

അഭിപ്രായങ്ങൾ അറിയിക്കുക. മത വ്യത്യാസമില്ലാതെ

എല്ലാമനുഷ്യരിലേക്കും

എത്തിക്കാൻ ശ്രദ്ധിക്കുക.

അബ്ദുൽ മാലിക് സലഫി

നേർപഥം ക്വിസ് മത്സരം – 14 (ലക്കം 184)

നേർപഥം ക്വിസ് മത്സരം - 14 (ലക്കം 184)

1 / 10

നബി(സ്വ) പറഞ്ഞു: ''മോനേ, ഞാന്‍ നിനക്ക് ചിലകാര്യങ്ങള്‍ പഠിപ്പിച്ചുതരാം. നീ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അല്ലാഹു നിന്നെ കാത്തുസംരക്ഷിക്കും. നീ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുക. അവനെ നിനക്കു മുമ്പില്‍ സമാശ്വാസമായി കണ്ടെത്താം...'' നബി(സ്വ) ഇത് ആരോടാണ് പറയുന്നത്?

2 / 10

'ഐശ്വര്യമുള്ളപ്പോള്‍ കൂട്ടുകാരെത്രയോ, ദുരിതഘട്ടത്തിലോ ശത്രുക്കളെല്ലാരും! കണ്‍വട്ടത്തിലെല്ലാരും പുഞ്ചിരിതൂകുന്നു, കാണാമറയത്തോ പല്ലിറുമ്മീടുന്നു!' ഈ പദ്യശകലം ആരുടെതാണ്?

3 / 10

''വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി'' (ബുഖാരി). ഇത് പറയുന്ന സ്വഹാബി ആര്?

4 / 10

അല്ലാഹു പറഞ്ഞു: ''അങ്ങനെ തന്നെയാകുന്നു; താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചുകഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാകു' എന്ന് പറയുക മാത്രം ചെയ്യുന്നു, അപ്പോള്‍ അതുണ്ടാകുന്നു'' ഇത് സൂറത്തിലെ എത്രാമത്തെ ആയത്താണ്?

5 / 10

'അല്ലാഹുവിന്റെ തിരുദൂതരേ, താങ്കള്‍ക്കുനേരെ രോഷം കാണിക്കപ്പെടുമോ?'' ഇത് ആരുടെ ചോദ്യമാണ്?

6 / 10

അല്ലാഹു കടല്‍കടത്തി രക്ഷപ്പെടുത്തിയ ജനവിഭാഗം?

7 / 10

വിശുദ്ധ ക്വുര്‍ആന്‍ 51:22ല്‍ പറഞ്ഞതിന്റെ വിവക്ഷ ('ആകാശത്തുനിന്ന് നിങ്ങള്‍ക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്) .......ആണെന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വിയോജിപ്പില്ല.

8 / 10

''മുമ്പ് ധിക്കരിക്കുകയും കുഴപ്പക്കാരില്‍ പെടുകയും ചെയ്തിട്ട് ഇപ്പോഴാണോ? (നീ വിശ്വസിക്കുന്നത്)'' (10:91).
അല്ലാഹു ഇത് ആരോടാണ് ചോദിക്കുന്നത്?

9 / 10

''നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോകരക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു...'' (ക്വുര്‍ആന്‍ 2:132). ആര്?

10 / 10

ഇന്ത്യയില്‍നിന്നും ഈ വര്‍ഷം ഹജ്ജിനായി എത്ര പേര്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്?

ഉംറയുടെ രൂപം​

ഉംറയുടെ രൂപം

ഉംറയുടെ റുകുനുകൾ

വാജിബുകൾ

സുന്നത്തുകൾ

ഉംറയിലെ വിധികൾ

ഇഹ്റാമിൽ പാടില്ലാത്ത കാര്യങ്ങൾ

ഇഹ്റാമിൽ നിഷിദ്ധമായ മറ്റു ചിലകാര്യങ്ങൾ

ഉംറയുടെ രൂപം

ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവൻ മീക്വാത്തിലെത്തിയാൽ കുളിച്ച് വൃത്തിയാകൽ സുന്നത്താണ്. ഇത് സ്ത്രീകൾക്കും ബാധകമാണ്. അവൾക്ക് ആർത്തവമോ പ്രസവരക്തമോ ഉണ്ടെങ്കിലും ശരി. ആർത്തവകാരിയും പ്രസവരക്തമുള്ള സ്ത്രീയും രക്തം നിലച്ച് ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യാൻ പാടില്ല. പുരുഷന്മാർക്ക് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ വസ്ത്രത്തിൽ പുരളാത്ത വിധം ശരീരത്തിൽ സുഗന്ധം ഉപയോഗിക്കാം. മീക്വാത്തിൽ വെച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. പുരുഷന്മാർ തുന്നിയ വസ്ത്രങ്ങൾ ഒഴിവാക്കണം. ഒരു തുണിയും ഒരു തട്ടവും ധരിക്കണം. അവ രണ്ടും വെടിപ്പുള്ളതും വെളുത്തതുമായിരിക്കൽ സുന്നത്താണ്. എന്നാൽ ഇഹ്റാമിലായിരിക്കുമ്പോൾ സ്ത്രീക്ക് മാന്യമായ അവരുടെ വസ്ത്രം ധരിക്കാവുന്നതാണ്.

ഉംറയിൽ പ്രവേശിക്കുന്നതായി മനസ്സ് കൊണ്ട് കരുതി നാവു കൊണ്ട് പറയുക. ഇഹ്റാമിൽ പ്രവേശിക്കുന്നയാൾക്ക് രോഗമോ ഭയമോ നിമിത്തം കർമ്മം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഭയന്നാൽ ഇഹ്റാമിന്റെ സമയത്ത് ഇങ്ങിനെ നിബന്ധനവെക്കാം.

(فإِنْ حَبَسنِي حابسٌ فَمَحِلِّي حَيْثُ حَبَسْتَنِي)

ഇഹ്റാമിൽ പ്രവേശിച്ച ശേഷം തൽബിയ്യത്ത് ചൊല്ലണം.

لَبَّيْكَ اللهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيْكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيْكَ لَكَ

അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു, യാതൊരു പങ്കുകാരനുമില്ലാ ത്ത നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്ക് തന്നെ, നിനക്കാരും പങ്കുകാരായില്ല)

 —————————————

 കഅ്ബ കാണുന്നത് വരെ തൽബിയത്ത് നിർവ്വഹിക്കുക. കഅ്ബയിൽ എത്തിയാൽ തൽബിയ്യത്ത് അവസാനിപ്പിച്ച് ഹജറുൽ അസ്‌വദിന് അഭിമുഖമായി നിൽക്കുകയും ചുംബിക്കുകയും ചെയ്യുക. തിക്കി തിരക്കി മറ്റുളളവർക്ക് പ്രായാസം ഉണ്ടാക്കാൻ പാടില്ല.   

ഹജറുൽ അസ്‌വദ് സ്പർശിക്കുന്ന സമത്ത്  بسم الله، الله الكبر  ഇങ്ങിനെ എന്ന് പറയണം.

സാധ്യമായില്ലെങ്കിൽ വലത് കൈകൊണ്ട് അതിനെ തടവുകയോ അങ്ങോട്ട് തിരിഞ്ഞ് കൈകൊണ്ട് ആംഗ്യം കാണിക്കുകയോ ചെയ്യുക. ഹജറുൽ അസ്‌വദ് തടവുന്ന സമയത്ത് بسم الله، الله الكبر എന്ന് പറയണം. ചുംബിക്കാൻ പ്രയാസമാണെങ്കിൽ കൈ കൊണ്ടോ വടി കൊണ്ടോ സ്പർശിക്കുകയും എന്തു കൊണ്ടാണോ സ്പർശിച്ചത് അത് ചുംബിക്കുകയും വേണം. സ്പർശിക്കാൻ പ്രയാസമാണെങ്കിൽ അതിന് നേരെ കൈ ഉയർത്തി بسم الله، الله الكبر  എന്ന് പറഞ്ഞാൽ മതി. ഉയർത്തിയ കൈ ചുംബിക്കേണ്ടതില്ല. ത്വവാഫ് ശരിയാകാനും സ്വീകര്യമാകാനും ശുദ്ധി നിബന്ധനയാണ്. അതിനാൽ ചെറിയ വലിയ അശുദ്ധികളിൽ നിന്ന് ശുദ്ധിയാകണം. കാരണം ത്വവാഫ് നിസ്കാരം പോലെയാണ്. എന്നാൽ നിസ്കാരത്തിൽ സംസാരിക്കാൻ പാടില്ല. ത്വവാഫിനിടയിൽ സംസാരിക്കുന്നത് അനുവദനീയമാണ്.

കഅ്ബയെ ഇടതു വശത്താക്കി ഏഴ് തവണ ചുറ്റലാണ് ത്വവാഫ്. റുകുനുൽ യമാനിയുടെ നേരെ എത്തുമ്പോൾ സാധിക്കുമെങ്കിൽ വലതു കൈ കൊണ്ട് അത് തടവുകയും بسم الله، الله الكبر എന്ന് പറയുകയും വേണം. അതിനെ ചുംബിക്കരുത്. അതിനെ തടവൽ പ്രയാസമാണെങ്കിൽ വേണ്ടെന്ന് വെക്കാം. ത്വവാഫ് തുടരാം. അതിനു നേരെ കൈ ഉയർത്തുകയോ തക്ബീർ ചൊല്ലുകയോ ചെയ്യേണ്ടിതില്ല. കാരണം നബിﷺ യിൽ നിന്ന് അപ്രകാരം വന്നിട്ടില്ല. എന്നാൽ ഓരോ തവണ ഹജറുൽ അസ്‌വദിനടുത്ത് എത്തുമ്പോഴും സാധ്യമാണെങ്കിൽ തക്ബീർ ചൊല്ലി ചുംബിക്കണം. കഴിയില്ലെങ്കിൽ തക്ബീർ ചൊല്ലി തടവുകയോ അതിനു നേരെ കൈ ഉയത്തുകയോ ചെയ്താൽ മതി.

റംല് – ത്വവാഫുൽ ഖുദൂമിൽ ആദ്യത്ത മൂന്ന് ചുറ്റലിൽ കാലടികൾ അടുപ്പിച്ച് വേഗത്തിൽ നടക്കൽ. ഇത് പുരുഷന്മാർക്ക് മാത്രമുള്ളതാണ്.

ത്വവാഫുൽ ഖുദൂമിൽ എല്ലാ പ്രാവശ്യവും പുരുഷന്മാർ ഇള്ത്വിബാഅ് ചെയ്യൽ സുന്നത്താണ്.

ഇള്ത്വിബാഅ്: – വലത് ചുമൽ വെളിപ്പെടുത്തി ഇടത് ചുമൽ മറയത്തക്കവിധം മേൽമുണ്ട് ധരിക്കുന്നതിനാണ് ഇള്ത്വിബാഅ് എന്ന് പറയുക.

ഓരോ ചുറ്റലിലും സാധിക്കുന്നയത്ര ദിക്റും ദുആയും അധികരിപ്പിക്കൽ സുന്നത്താണ്.

ത്വവാഫിൽ പ്രത്യേക പ്രാർത്ഥനയോ ദിക്റോ ഇല്ല. എന്നൽ റുകൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടയിലായി നടക്കുമ്പോൾ

رَبَّنَا آتِنَا فِىْ الدُّنْيَا حَسَنَةً وَفِىْ الآخِرَةِ حَسَنَةً وَّقِنَا عَذَابَ النَّار

ഞങ്ങളുടെ നാഥാ ഇഹത്തിലും പര ത്തിലും നീ ഞങ്ങൾക്ക് നന്മനൽകുകയും നരക ശിക്ഷയിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കുകയും ചെയ്യേണമേ

എന്ന് പ്രാർത്ഥിക്കണം.

ഇത് എല്ലാ പ്രാവശ്യവും ചൊല്ലണം. കാരണം ഇത് നബി ് യിൽ നിന്ന് സ്ഥിരപ്പെട്ട് വന്നതാണ്. ത്വവാഫ് അവസാനിപ്പിക്കുമ്പോൾ തക്ബീർ ചൊല്ലിക്കൊണ്ട് ഹജറുൽ അസ്‌വദിനെ ചുംബിച്ച് കൊണ്ടോ തടവിക്കൊണ്ടാ അല്ലെങ്കിൽ അതിനു നേരെ കൈ ഉയർത്തിയോ ഏഴാമത്തെ ചുറ്റലിനു ശേഷം ത്വവാഫ് അവസാനിപ്പിക്കുക.

ത്വവാഫിൽ നിന്ന് വിരമിച്ചാൽ മേൽ മുണ്ട് സാധാരണ പോലെ പുതക്കണം.

ത്വവാഫിൽ നിന്ന് വിരമിച്ചാൽ മഖാമു ഇബ്റാഹിമിന്റെ പിന്നിൽ നിന്നു കൊണ്ട് രണ്ട് റകഅത്ത് നിസ്കരിക്കുക. അതിന് സാധിക്കില്ലെങ്കിൽ പളളിയിൽ ഏതു സ്ഥലത്ത് വെച്ചും നിസ്കരിക്കാം. ആദ്യത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്ത റകഅത്തിൽ സൂറത്തുൽ ഇഖാസും പാരായണം ചെയ്യണം. ഇതാണ് സുന്നത്ത്. ശേഷം സംസം കുടിക്കലും പ്രാർത്ഥിക്കലും നബി ﷺ യുടെ ചര്യയാണ്.

പിന്നെ സഅ് യ് നിർവഹിക്കാൻ സഫയിലേക്ക് കയറണം. കയറുന്ന സമയത്ത്

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ

എന്ന ആയത്ത് ഓതണം.

അർത്ഥം: “തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന് ഹജ്ജാ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ആരെങ്കിലും സൽകർമ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനുമാകുന്നു.”-[സൂറത്തുൽ ബഖറഃ:2:158)

ഖിബ്‌ലക്ക് നേരെ തിരിയുക, അല്ലാഹുവിനെ സ്തുതിക്കുക, തക്ബീർ ചൊല്ലുക എന്നിവ സുന്നത്താണ്.

لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اَللَّهُ وَحْدَهُ، اَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ اَلْأَحْزَابَ وَحْدَهُ

അർത്ഥം: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല, അല്ലാഹു ഏററവും ഉന്നതനാണ്,

അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന് പങ്കുകാരാരുമില്ല, രാജാധിപത്യം അവനുള്ളതാണ്, സ്തുതിയും അവനു തന്നെ, അവൻ ജീവിപ്പിക്കു കയും മരിപ്പിക്കുകയും ചെയ്യുന്നു; അവൻ സർ വ്വശക്തനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ് അവൻ വാഗ്ദത്തം പൂർത്തിയാക്കി, തന്റെ ദാസനെ സഹായിച്ചു, ശത്രുസേനകളെ അവനൊറ്റക്ക് പരാജയപ്പെടുത്തി)

എന്ന് പറയുകയും വേണം. പിന്നെ കൈകൾ ഉയർത്തി സാധിക്കുന്നത് പ്രാർത്ഥിക്കണം. മേൽ പറഞ്ഞ ദിക്റും ദുആയും മൂന്ന് പ്രാവശ്യം ആവർത്തിക്കണം. ശേഷം ഇറങ്ങി ഒന്നാമത്ത അടയാളം എത്തുന്നത് വരെ (സഫയുടെയും മർവയുടെയും ഇടയിലുളള പച്ച അടയാളം) നടക്കണം. രണ്ടാമത്തെ അടയാളം എത്തുന്നത് വരെ ഓടണം. തുടർന്ന് നടന്ന് മർവയിൽ കയറണം. മർവയിലെത്തിയാൽ സഫയുടെ അടുത്ത് പറയുകയും ചെയ്യുകയും ചെയ്തതെല്ലാം ആവർത്തിക്കണം. സഫായുടെ അടുത്ത് പറയുകയും ചെയ്യുകയും ചെയ്തതെല്ലാം മർവയിലും ആവർത്തിക്കണം.

സഫയിൽ നിന്ന് സഅ് യ് തുടങ്ങി മർവയിൽ എത്തിയാൽ ഒരു സഅ് യ് പൂർത്തിയായി, തിരിച്ച് മർവയിൽ നിന്ന് സഫയിലെത്തിയാൽ രണ്ടാമത്തേതും. ഇങ്ങനെ ഏഴ് തവണ സഅ് യ് പൂർത്തിയാക്കണം. വാഹനം, വീൽ ചെയർ പോലുള്ളവയുടെ സഹായത്തിൽ സഅ് യ് ചെയ്യുന്നതിന് കുഴപ്പമില്ല.

സഅ് യ് ൽ സാധിക്കുന്ന ദിക്റുകളും ദുആകളും വർദ്ധിപ്പിക്കണം. വലുതും ചെറുതുമായ അശുദ്ധികളിൽ നിന്ന് ശുദ്ധമായിരിക്കുകയും വേണം. എന്നാൽ ശുദ്ധിയില്ലാതെ സഅ് യ് ചെയ്താലും അതുമതിയാകും. (കാരണ ശുദ്ധി സഅ്യ്ന് ശർത്തല്ല).

സഅ് യ് പൂർത്തിയായാൽ പുരുഷന്മാർ തലമുടി വടിക്കുകയോ മുറിക്കുകയോ ചെയ്യണം. പൂർണമായി കളയുന്നതാണ് ഉത്തമം. ഹജ്ജിനോടടുത്ത സമയത്താണ് മക്കയിൽ വരുന്നതെങ്കിൽ മുടി മുറിക്കുന്നതാണ് ഉത്തമം. ഹജ്ജിൽ ബാക്കി മുടി വടിച്ച് കളയാൻ വേണ്ടി. എന്നാൽ സ്ത്രീകൾ മുടി കൂട്ടിപ്പിടിച്ച് ഒരു വിരൽ തുമ്പിന്റെ അത്രയോ അതിലും കുറവോ മുറിക്കണം. ഇഹ്റാമിൽ പ്രവേശിച്ചവർ ഇതെല്ലാം ചെയ്താൽ അവരുടെ ഉംറ പൂർത്തിയായി. ഇഹ്റാം കാരണമായി നിഷിദ്ധമായിരുന്നെതെല്ലാം പിന്നെ അവർക്ക് അനുവദനീയമായിത്തീരും.

 

സമീർ മുണ്ടേരി

ദുൽഹിജ്ജ; പ്രഥമ പത്ത് ദിനങ്ങളും ശ്രേഷ്ഠതയും

ദുൽഹിജ്ജ; പ്രഥമ പത്ത് ദിനങ്ങളും ശ്രേഷ്ഠതയും

ലോകരക്ഷിതാവായ അല്ലാഹു  ചില അടിമകൾക്ക് മറ്റുള്ളവരേക്കാൾ ശ്രേഷ്ഠതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. മാനവസമൂഹത്തെ പരിശോധിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന വസ്തുത; മനുഷ്യരാശിയിൽ നിന്നും പ്രവാചകന്മാർക്ക് അല്ലാഹു പ്രത്യേക പദവിയും ശ്രേഷ്ഠതയും നൽകി ആദരിച്ചിട്ടുണ്ട്. ആ പ്രവാചകന്മാരിൽ തന്നെ ഉലുൽ അസ്മിന് അതിനേക്കാൾ ഉൽകൃഷ്ട സ്ഥാനവും മഹത്വവും സമ്മാനിച്ചിട്ടുണ്ട്. 

അല്ലാഹു പറയുന്നു:

 وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ مَا كَانَ لَهُمُ الْخِيَرَةُ سُبْحَانَ اللَّهِ وَتَعَالَى عَمَّا يُشْرِكُونَ 

 [القصص: 68]. 

(നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.)

പ്രവാചകന്മാർക്ക് മറ്റ് മനുഷ്യരേക്കാൾ ശ്രേഷ്ഠത നൽകിയതുപോലെ, ഉലുൽ അസ്മിന് ഇതരപ്രവാചകന്മാരിൽ നിന്നും വ്യതിരിക്തത കൽപ്പിച്ചതുപോലെ, ചില മാസങ്ങൾ,ദിവസങ്ങൾ,രാപകലുകൾ എന്നിവയ്ക്ക് മറ്റുള്ളവയേക്കാൾ വിലമതിക്കാനാവാത്ത പ്രതിഫലം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ രൂപത്തിൽ അല്ലാഹു ശ്രേഷ്ഠത നൽകിയ ദിവസങ്ങളാണ് ദുൽഹിജ്ജ: മാസത്തിലെ പ്രഥമ പത്ത് ദിനങ്ങൾ. 

അല്ലാഹു പറയുന്നു:

وَالْفَجْرِ * وَلَيَالٍ عَشْرٍ ﴾ [الفجر: 1، 2].

(പ്രഭാതം തന്നെയാണ് സത്യം .പത്തു രാത്രികൾ തന്നെയാണ് സത്യം.)

ഈ സൂക്തം വിശദീകരിക്കവെ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത് പത്തു രാവുകൾ എന്ന് വിശേഷിപ്പിച്ചത് ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളാണ് എന്നാണ്. കൂടാതെ റസൂൽ  صلى الله عليه وسلم യുടെ സ്വീകാര്യയോഗ്യമായ  ഹദീസുകളിൽ ദുൽഹിജ്ജയിലെ ആദ്യ പത്ത്  ദിനങ്ങളുടെ പ്രതിഫലം പരാമർശിച്ചതായി കാണാം.

  ഇബ്നു അബ്ബാസ് رضي الله عنه  റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം 

“ما من أيام العمل الصالح فيها أحب إلى الله من هذه الأيام العشر…..”

” സുകൃതങ്ങൾ ചെയ്യാൻ ഈ പത്ത് സുദിനങ്ങളേക്കാൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിനങ്ങളുമില്ല.”

  ഇബ്നു ഉമർ رضي الله عنه റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥ് കാണുക.

ما من أيام أعظم عند الله، ولا أحب إليه من العمل فيهن، من هذه الأيام العشر، فأكثروا فيهن التهليل والتكبير والتحميد”. 

 “അല്ലാഹുവിങ്കൽ ദുൽഹിജ്ജ: മാസത്തിലെ പത്ത് സുദിനങ്ങളേക്കാൾ മഹത്വമേറിയതും സുകൃതങ്ങൾ പ്രിയങ്കരമായതുമായ,ദിനങ്ങൾ വേറെയില്ല.അതിനാൽ ഈ ദിനങ്ങളിൽ നിങ്ങൾ തഹ്ലീലും തക്ബീറും തഹ്മീദും വർധിപ്പിക്കുക.”

   അല്ലാഹു ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾക്ക് വമ്പിച്ച പ്രതിഫലം നൽകാനുള്ള കാരണം ആ ദിനങ്ങളിലാണ് അറഫാദിനവും ബലിപെരുന്നാൾ ദിനവുമൊക്കെ കടന്നുവരുന്നത്. അബ്ദുല്ലാഹ് ബിൻ കുർത്ത് رضي الله عنه  റസൂൽ صلى الله عليه وسلم  യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം;

“إن أعظم الأيام عند الله تعالى يوم النحر، ثم يوم القر”.

“അല്ലാഹുവിങ്കൽ ഏറെ മഹത്വമേറിയ ദിനങ്ങൾ ബലിപെരുന്നാൾ ദിനവും, ദുൽഹിജ്ജ പതിനൊന്നാം ദിനവുമാണ്.”

ബലിപെരുന്നാൾ സുദിനത്തിനും ദുൽ ഹിജ്ജ: പതിനൊന്നിനും ശ്രേഷ്ഠത സമ്മാനിച്ചത് പോലെ അറഫാ ദിനത്തിനും അല്ലാഹു പ്രത്യേകം മഹത്വവും  ശ്രേഷ്ഠതയും നൽകിയിട്ടുണ്ട് .

ആഇശ رضي الله عنها റസൂൽ صلى الله عليه وسلم യിൽ നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീഥ് കാണുക.

“ما من يوم أكثر من أن يعتق الله فيه عبدًا من النار من يوم عرفة…”.

“അറഫാ ദിനത്തെക്കാൾ അധികമായി; അല്ലാഹു അടിമകൾക്ക്  നരകമോചനം നൽകുന്ന മറ്റൊരു ദിവസവുമില്ല”.

 അറഫാ ദിനം  നരകമോചനം നേടാനും പാപമോചന ചിന്തയ്ക്കുമുള്ള അവസരമാണ്. അതിലെ നോമ്പ് രണ്ടു വർഷത്തെ പാപങ്ങൾ മായ്ക്കപ്പെടാൻ കാരണമാകുന്നതാണ്.

അബൂ ഖതാദ: رضي الله عنه  റസൂൽ صلى الله عليه وسلم  യിൽ  നിന്നും നിവേദനം ചെയ്യുന്ന  ഹദീഥ്

“صيام يوم عرفة: إني أحتسب على الله أن يكفر السنة التي بعده، والسنة التي قبله”

“അറഫാദിന നോമ്പിലൂടെ ഞാൻ അല്ലാഹുവിങ്കൽ നിന്ന് കാംക്ഷിക്കുന്ന പ്രതിഫലം; കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഓരോ വർഷങ്ങളിലെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്”.

 പ്രമാണങ്ങളുടെ വെളിച്ചത്തിൽ ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളുടെ പ്രതിഫലം സുവ്യക്തമാണ്. ഇബ്നുഹജർ -റഹിമഹുല്ലാഹ്- ഈ പ്രത്യേകതകൾക്ക് കാരണമായി പറഞ്ഞത് ; അടിസ്ഥാനപരമായ സകല ആരാധനകർമ്മങ്ങളുടേയും സമന്വയിപ്പിച്ച് സമാഗതമാകുന്ന മാസമാണ് ദുൽഹിജ്ജ. നമസ്കാരവും നോമ്പും സ്വദഖയും ഹജ്ജും എല്ലാം ഉൾപ്പെട്ടത് കൊണ്ടാണ് ഈ ദിവസങ്ങൾക്ക് പ്രത്യേകമായ പ്രതിഫലവും ശ്രേഷ്ഠതയുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.അതിനാൽ ഈ ദിനങ്ങളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും, സൽകർമ്മനിരതരാകാനുമുള്ള തൗഫീഖ് നമുക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ.

آمين يارب العالمين.

ഫാഹിം ബിൻ ഉമർ പരൂർ
(ജാമിഅ അല് ഹിന്ദ് അല് ഇസ്ലാമിയ്യ)