നബി ചരിത്രം – 45

നബി ചരിത്രം - 45: ശുഹദാക്കൾ ഖബ്‌റുകളിലേക്ക്.

ശുഹദാക്കൾ ഖബ്‌റുകളിലേക്ക്.

ഉഹ്ദ് യുദ്ധത്തിൽ മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി 70 ആളുകളാണ് ശഹീദായിരുന്നത്. അൻസാറുകളിൽ നിന്ന് 64 ആളുകളും മുഹാജിറുകളിൽ നിന്ന് ആറ് ആളുകളും ആയിരുന്നു. ഹംസതു ബ്നു അബ്ദിൽ മുത്തലിബ്(رضي الله عنه) മിസ്അബ് ബ്നു ഉമൈർ(رضي الله عنه) തുടങ്ങിയവർ അതിൽ പ്രധാനികളായിരുന്നു. ശത്രു പക്ഷത്തു നിന്നും 23 പേരാണ് കൊല്ലപ്പെട്ടത്. ഉഹ്ദ് യുദ്ധത്തിൽ ശുഹദാക്കൾ മരിച്ചുവീണ സ്ഥലത്തു തന്നെ പിന്നെ അവരെ മറമാടാൻ കൽപ്പിക്കുകയുണ്ടായി. “അന്ത്യദിനത്തിൽ ഞാൻ ഇവർക്ക് സാക്ഷിയാണ്” എന്നും നബിﷺ പറഞ്ഞു (ബുഖാരി 4079).

ശഹീദായവരുടെ ആയുധങ്ങളും പടയങ്കികളും അവരിൽ നിന്ന് ഊരി എടുക്കുവാനും അവർ മരിച്ചുവീണ സ്ഥലത്തു തന്നെ ആ വസ്തുക്കൾ രക്തത്തോടൊപ്പം കുഴിച്ചുമൂടുവാനും നബിﷺ കല്പിച്ചു. അവരെ കുളിപ്പിക്കേണ്ടതില്ല എന്ന് പ്രത്യേകം പറയുകയും ചെയ്തു. ജാബിർ(رضي الله عنه) പറയുന്നു: ഉഹ്ദ് യുദ്ധത്തിൽ രണ്ട് ആളുകളെ ഒരേ വസ്ത്രത്തിൽ നബിﷺ കഫൻ ചെയ്തിട്ടുണ്ട്. ആരാണ് കൂടുതൽ ഖുർആൻ അറിയുന്നവർ എന്ന് നബിﷺ ചോദിക്കുമായിരുന്നു. അങ്ങിനെ അവരെ ഖബ്‌റിൽ ആദ്യം ഇറക്കി വെക്കുകയും ചെയ്തു. അവർക്കു വേണ്ടി നമസ്കരിക്കുകയോ അവരെ കുളിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്ത്യ ദിനത്തിൽ ഇവർക്ക് ഞാൻ സാക്ഷിയാണ് എന്നും നബിﷺ പറയുകയുണ്ടായി. (ബുഖാരി: 4079) ഹംസക്ക്(رضي الله عنه) വേണ്ടി മാത്രമാണ് അന്ന് നബിﷺ നമസ്കരിച്ചത്. അനസുബ്നു മാലിക്(رضي الله عنه) പറയുന്നു: നബിﷺ ഹംസ(رضي الله عنه) യുടെ അടുക്കലൂടെ നടന്നു പോയി. അദ്ദേഹത്തിന്റെ ശരീരം ചിഹ്നഭിന്നമാക്കപ്പെട്ടിരുന്നു. ഹംസ(رضي الله عنه) ക്ക് വേണ്ടി അല്ലാതെ മറ്റാർക്കും ഉഹ്ദിൽ നബിﷺ നമസ്കരിച്ചിട്ടില്ല (അബൂദാവൂദ്: 3137)

സത്യ നിഷേധികളോടൊപ്പം യുദ്ധം ചെയ്തു ശഹീദാകുന്ന ആളുകളെ കുളിപ്പിക്കേണ്ടതില്ല. ഇമാം അദ്ദേഹത്തിനു വേണ്ടി നമസ്കരിക്കുകയോ നമസ്കരിക്കാതിരിക്കുകയോ ചെയ്യാം. ശേഷം നബി ﷺ അവർ മരിച്ചു വീണ സ്ഥലങ്ങളിൽ മറവ് ചെയ്യുവാൻ കൽപ്പിച്ചു. ഒരു ഖബ്‌റിൽ തന്നെ രണ്ടും മൂന്നും ആളുകളെ മറവ് ചെയ്യുന്ന സാഹചര്യം അന്നുണ്ടായിരുന്നു. മുസ്‌ലിംകൾക്ക് ബാധിച്ച മുറിവുകളും പ്രയാസങ്ങളും കാരണത്താൽ വ്യത്യസ്ത ഖബറുകൾ കുഴിക്കാൻ അവർക്ക് പ്രയാസമായിരുന്നതിനാലാണ് ഇങ്ങനെ ഒരു കല്പന നബി ﷺ നൽകിയത്. ഒരേ വസ്ത്രത്തിൽ തന്നെ രണ്ടും മൂന്നും ആളുകളെ അവർ കഫൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. വസ്ത്രങ്ങൾ കുറവായത് അതിന് ഒരു കാരണമായിരുന്നു. ഹംസ ബിൻ അബ്ദുൽ മുത്തലിബി(رضي الله عنه) നെ മറവു ചെയ്തത് തന്റെ സഹോദരിയായ ഉമൈമയുടെ മകൻ അബ്ദുല്ലാഹിബിനു ജഹ്ശി(رضي الله عنه) ന്റെ കൂടെയായിരുന്നു. അബ്ദുല്ലാഹിബിന് ഹറാമും(رضي الله عنه) അംറുബ്നു ജമൂഹും ഒരേ ഖബ്‌റിലാണ് മറമാടപ്പെട്ടത്. ഹിഷാം ഇബ്നു ആമിറുൽ അൻസാരി(رضي الله عنه) പറയുന്നു : ഉഹ്ദിൽ ജനങ്ങൾക്ക് മുറിവുകകളും ശക്തമായ പ്രയാസവും ബാധിച്ചപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഖബ്‌ർ കുഴിക്കുക. ഖബ്‌റുകളെ വിശാലമാക്കുക. ഒരു ഖബ്‌റിൽ രണ്ടും മൂന്നും ആളുകളെ മറവു ചെയ്യുകയും ചെയ്യുക. അപ്പോൾ സ്വഹാബികൾ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ആരെയാണ് ഞങ്ങൾ മുന്നിൽ വെക്കേണ്ടത്. നബി ﷺ പറഞ്ഞു ഖുർആൻ കൂടുതൽ പഠിച്ച ആളുകളെ. (അഹ്മദ്: 16251)

സൗന്ദര്യവും സമ്പത്തും ചുറു ചുറുക്കുമുള്ള യുവാവായിരുന്നു മിസ്അബ് ബ്നു ഉമൈർ(رضي الله عنه). മക്കയിൽ ഏറ്റവും നല്ല സുഗന്ധം ഉപയോഗിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇസ്ലാമിലേക്ക് കടന്നു വന്നതോടു കൂടി തന്റെ ഈ സുഖങ്ങളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. അങ്ങിനെ ഉഹുദിൽ അദ്ദേഹം ശഹീദായി. തന്റെ ശരീരം മുഴുവൻ മറക്കാൻ പോലും വസ്ത്രമില്ലാതെയാണ് അദ്ദേഹത്തെ മറവ് ചെയ്യുന്നത്. തല മറച്ചാൽ കാൽ വെളിവാകുകയും കാൽ മറച്ചാൽ തല വെളിവാകുകയും ചെയ്യുന്ന രൂപത്തിൽ ചെറിയ വസ്ത്രമായിരുന്നു അദ്ദേഹം ഷഹീദാകുമ്പോൾ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഉള്ള വസ്ത്രം കൊണ്ട് തല മറക്കാനും കാലിന്റെ ഭാഗത്ത് “ഇദ്ഖിർ”എന്ന് പേരുള്ള പുല്ല് വച്ചു കെട്ടുവാനും നബിﷺ കൽപന നൽകുകയുണ്ടായി. (ബുഖാരി: 3897. മുസ്ലിം: 940)

ശുഹദാക്കളെ മറവു ചെയ്ത ശേഷം നബിﷺ മദീനയിലേക്ക് മടങ്ങുകയാണ്. ആ സന്ദർഭത്തിൽ നബിﷺയും തന്റെ സ്വഹാബികളും ഉഹ്ദ് മലയുടെ സമീപം നിന്നു. എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അല്ലാഹുവിനോട് താഴ്മ പ്രകടിപ്പിച്ചു. ഇമാം അഹ്മദിന്റെ (15492)- ഹദീസിൽ അന്ന് നബിﷺ പ്രാർത്ഥിച്ച പ്രാർത്ഥന നമുക്ക് കാണുവാൻ സാധിക്കും. തന്റെ സ്വഹാബിമാരെ തനിക്കു പിന്നിൽ വരി വരിയായി നിർത്തിയ ശേഷം ഇപ്രകാരം പ്രാർത്ഥിച്ചു;
“അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതികളും. നീ നൽകിയതിനെ പിടിച്ചു വെക്കുന്നവനായി ആരുമില്ല. നീ പിടിച്ചു വെച്ചത്‌ നൽകുന്നവനായും ആരുമില്ല. നീ വഴിപിഴപ്പിച്ചവനെ നേർമാർഗത്തിൽ ആക്കുന്നവനായി ആരുമില്ല. നീ നേർ മാർഗ്ഗം നൽകിയവനെ വഴി പിഴപ്പിക്കുന്നവനായും ആരുമില്ല. നീ നൽകിയതിനെ തടയാനോ തടഞ്ഞതിനെ നൽകാനോ ആരുമില്ല. നീ അകറ്റിയതിനെ അടുപ്പിക്കുവാനോ അടുപ്പിച്ചതിനെ അകറ്റുവാനോ ആരുമില്ല. അല്ലാഹുവേ നിന്റെ ബറകത്തും അനുഗ്രഹവും കാരുണ്യവും ഉപജീവനവും ഞങ്ങൾക്ക് നീ ചൊരിഞ്ഞു തരേണമേ. അല്ലാഹുവേ ഒരിക്കലും നീങ്ങി പോകാത്തതും മാറി പോകാത്തതുമായ നില നിൽക്കുന്ന നിന്റെ അനുഗ്രഹങ്ങൾ നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ പ്രയാസത്തിന്റെ ദിവസങ്ങളിൽ നിന്റെ അനുഗ്രഹവും ഭയത്തിന്റെ ദിവസങ്ങളിൽ നിർഭയത്വവും നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ നീ ഞങ്ങൾക്ക് നൽകിയതും തടഞ്ഞതുമായ എല്ലാ ശർറുകളിൽ നിന്നും നിന്നോട് ഞങ്ങൾ രക്ഷ തേടുന്നു. അല്ലാഹുവേ ഈമാനിനോട് ഞങ്ങൾക്ക് സ്നേഹം ഉണ്ടാക്കി തരേണമേ. ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരേണമേ. നിഷേധത്തോടും (കുഫ്‌റ്) തിന്മകളോടും അനുസരണക്കേടിനോടും ഞങ്ങൾക്ക് നീ വെറുപ്പ് ഉണ്ടാക്കിത്തരേണമേ. ഞങ്ങളെ നേർമാർഗം പ്രാപിച്ചവരിൽ ആക്കേണമേ. അല്ലാഹുവേ ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കുകയും മുസ്ലിമായി ജീവിപ്പിക്കുകയും ചെയ്യണമേ. തിന്മയും പരീക്ഷണങ്ങളിൽ അകപ്പെടുകയും ചെയ്യാതെ ഞങ്ങളെ സൽകർമ്മികളോടൊപ്പം ചേർക്കേണമേ. അല്ലാഹുവേ നിന്റെ പ്രവാചകന്മാരെ കളവാക്കുകയും നിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്ന നിഷേധികളെ നശിപ്പിക്കേണമേ. നിന്റെ ശിക്ഷ അവരിൽ ആക്കേണമേ. വേദ ഗ്രന്ഥം നൽകപ്പെട്ട നിഷേധികളെ അല്ലാഹുവേ നീ നശിപ്പിക്കേണമേ. ഹഖായ ആരാധ്യനായ അല്ലാഹുവേ.(അഹ്മ്ദ്: 15492)

ശനിയാഴ്ച വൈകുന്നേരം സ്വഹാബികളെയും കൊണ്ട് നബിﷺ മദീനയിലേക്ക് മടങ്ങുകയും അവിടെയെത്തി മഗ്‌രിബ് നമസ്കരിക്കുകയും ചെയ്തു. സുമൈറാഅ്‌ എന്ന് പേരുള്ള ബനൂ ദീനാർ ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ വന്നു കൊണ്ട് ചോദിച്ചു (അവരുടെ ഭർത്താവും സഹോദരനും ഉഹ്ദിൽ ശഹീദായിട്ടുണ്ടായിരുന്നു) എന്താണ് മുഹമ്മദ് നബിﷺ യുടെ വിശേഷം. സ്വഹാബികൾ പറഞ്ഞു: എല്ലാം നന്മയാണ്. അപ്പോൾ അവർ ചോദിച്ചു; എനിക്ക് പ്രവാചകനെ ഒന്ന് കാണിച്ചു തരുമോ? അപ്പോൾ സഹാബികൾ അവർക്ക് പ്രവാചകനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. നബിﷺ യെ കണ്ടപ്പോൾ ആ മഹതി ഇപ്രകാരം പറഞ്ഞു: അങ്ങ് ജീവിച്ചിരിപ്പുണ്ടെങ്കിൽ മറ്റു പ്രയാസങ്ങൾ എല്ലാം നിസ്സാരമാണ്. (ബൈഹഖി തന്റെ ദലാഇലിൽ ഉദ്ധരിച്ചത്) മദീനയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പാറാവുകാരെ നിർത്തിക്കൊണ്ടായിരുന്നു അന്നത്തെ രാത്രി മദീനയിൽ സ്വഹാബികൾ ഉറങ്ങിയത്. ക്ഷീണം അവരെ വല്ലാതെ ബാധിച്ചിരുന്നു. മസ്ജിദുന്നബവിയോട് ചേർന്ന് നബിﷺ യുടെ വാതിലിന്റെ മുമ്പിലും സ്വഹാബികൾ കാവൽ നിന്നു. ശത്രുക്കൾ മദീനയെ ആക്രമിക്കുമോ എന്ന ഭയമായിരുന്നു ഇതിനു കാരണം.

സൂറത്ത് ആലു ഇംറാനിൽ ഉഹ്ദുമായി ബന്ധപ്പെട്ട് കൊണ്ട് അറുപതോളം ആയത്തുകൾ അല്ലാഹു ഇറക്കിയിട്ടുണ്ട്. ശക്തമായ ഈ യുദ്ധത്തിലെ ചില രംഗങ്ങൾ അല്ലാഹു അതിൽ വിശദീകരിക്കുന്നുണ്ട്. അതിന്റെ തുടക്കം ഇപ്രകാരമാണ് (ആലു ഇംറാൻ: 121) യുദ്ധത്തിലൂടെ ഒട്ടനവധി പാഠങ്ങൾ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അതിൽ ചിലത് സ്വഹാബികളെ തന്നെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു. പ്രവാചകനോട് കാണിക്കുന്ന അനുസരണക്കേടും ദുനിയാവ് നേടാനുള്ള താൽപര്യവും പരസ്പര ഭിന്നതകളും എന്നും നാശത്തിന് കാരണമാണ് എന്ന പാഠം ഉഹ്ദിലൂടെ ലഭിക്കുന്നുണ്ട്. (ആലു ഇംറാൻ: 152) ഈ ആയത്തിന്റെ അവതരണ ശേഷം സ്വഹാബികൾ ഇത്തരം കാര്യങ്ങളിൽ വലിയ ജാഗ്രത തന്നെ പാലിച്ചിട്ടുണ്ട്.

വിശ്വാസികൾക്ക് ചിലപ്പോൾ വിജയവും മറ്റു ചിലപ്പോൾ പരാജയവും ഉണ്ടാവുക എന്നുള്ളത് അല്ലാഹുവിന്റെ ഒരു നട പടിക്രമമാണ് എന്നും എന്നാൽ ഏറ്റവും നല്ല പര്യവസാനം വിശ്വാസികൾക്കാണ് എന്നുമുള്ള ഒരു പാഠവും ഉഹ്ദ് യുദ്ധത്തിലൂടെ അല്ലാഹു നൽകുന്നുണ്ട്. എപ്പോഴും വിശ്വാസികൾക്ക് തന്നെ വിജയം ലഭിച്ചാൽ ആരാണ് സത്യസന്ധർ ആരാണ് അല്ലാത്തവർ എന്ന് വേർതിരിക്കാൻ കഴിയില്ല. എന്നാൽ എപ്പോഴും വിശ്വാസികൾക്ക് തന്നെ പരാജയം സംഭവിച്ചാൽ പ്രവാചകത്വത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയും ഇല്ല. ബദ്റിൽ വിജയം ലഭിച്ചപ്പോൾ ഒരുപാട് കപട വിശ്വാസികൾ നബിയോടൊപ്പം ഇസ്ലാം പ്രകടമാക്കിക്കൊണ്ട് മാത്രം ചേർന്നിട്ടുണ്ട്. എന്നാൽ പരാജയം സംഭവിക്കുമ്പോൾ ആരെല്ലാമാണ് കപടന്മാർ എന്ന് തിരിച്ചറിയാൻ സാധിക്കും. കാരണം പരാജയം മുന്നിൽ കാണുമ്പോൾ അവിടെ നിന്ന് സ്വന്തം ശരീരം സംരക്ഷിക്കുവാനുള്ള പണിയാണ് അവർ ചെയ്യുക. അതല്ലാതെ പ്രവാചകന്റെ സംരക്ഷണമോ ഇസ്ലാമിന്റെ വിജയമോ അവർക്ക് ലക്ഷ്യമല്ല. (ആലു ഇമ്രാൻ: 179)

സന്തോഷത്തിലും സന്താപത്തിലും ക്ഷമയോടെയും അല്ലാഹുവിന് നന്ദി കാണിച്ചു കൊണ്ടും നില കൊള്ളണം എന്ന പാഠമാണ് പരാചയത്തിലൂടെ അല്ലാഹു വിശ്വാസികൾക്ക് നൽകിയ മറ്റൊന്ന്. എല്ലാ സന്ദർഭങ്ങളിലും സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുകയും അവർ വിജയിക്കുകയും ചെയ്താൽ അവരുടെ മനസ്സുകൾ അതിക്രമം പ്രവർത്തിക്കും. ചിലപ്പോൾ അത് അഹങ്കാരത്തിന് കാരണമായിത്തീരുകയും ചെയ്യും. അതു കൊണ്ടു തന്നെ അല്ലാഹു അവരെ സന്തോഷം കൊണ്ടും സന്താപം കൊണ്ടും വളർത്തിയെടുക്കുകയാണ്. എളുപ്പം നൽകിയും പ്രയാസം നൽകിയും അവരെ പടി പടിയായി വളർത്തുകയാണ്. അപ്പോഴാണ് അവർ അല്ലാഹുവിലേക്ക് കൂടുതൽ കീഴടങ്ങുകയും നന്ദിയുള്ളവരായി ജീവിക്കുകയും ചെയ്യുക. ഇതും ഉഹ്ദിലെ പരാജയത്തോടെ അള്ളാഹു പഠിപ്പിക്കുന്ന ഒരു പാഠമാകുന്നു.

സന്തോഷവും സന്താപവും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്തു കൊണ്ട് രണ്ടിന്റെയും പ്രതിഫലം അവർക്ക് ലഭിക്കുവാൻ വേണ്ടിയാണ് അല്ലാഹു ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. മാത്രവുമല്ല തന്റെ വിശ്വാസികളായ അടിമകൾക്ക് വേണ്ടി ഉന്നതങ്ങളായ സ്ഥാനങ്ങളും പ്രതിഫലവുമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. അത്തരം ഉന്നതമായ സ്ഥാനങ്ങൾ നേടാൻ ഉതകുന്ന പ്രവർത്തനങ്ങളിലേക്ക് അല്ലാഹു അവരെ എത്തിക്കുകയും ചെയ്യും. ഉഹ്ദ് യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ സംഭവിച്ചത് അതായിരുന്നു. ശഹീദ് എന്ന സ്ഥാനം അതി മഹത്തരമാണല്ലോ. ആ സ്ഥാനത്തേക്ക് ചില ആളുകൾ എത്തണം എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതു കൊണ്ടും ആയിരിക്കാം യുദ്ധത്തിന്റെ അവസാന സന്ദർഭത്തിൽ അല്ലാഹു അവരിൽ നിന്നും സഹായം ഉയർത്തിക്കളഞ്ഞത്.

മാത്രവുമല്ല അല്ലാഹു തന്റെ ശത്രുക്കളെ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അതിന് ആവശ്യമായ കാരണങ്ങളെയും അവൻ ഉണ്ടാക്കുന്നു. അത് ചിലപ്പോൾ മുസ്ലിംകളുടെ മരണം ആകാം. അവർ അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളും ആകാം. അതു കൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത് (ആലു ഇംറാൻ: 139, 140)  ബദർ യുദ്ധത്തിൽ ശഹീദായ ആളുകൾക്ക് അല്ലാഹു നൽകിയിട്ടുള്ള ആദരവിനെക്കുറിച്ച് നബിﷺ സ്വഹാബികളെ അറിയിച്ചപ്പോൾ ആ സ്ഥാനം നേടുവാനുള്ള ആഗ്രഹം അവരിലുമുണ്ടായി. അപ്പോൾ അതിനുള്ള അവസരം അല്ലാഹു ഉഹ്ദിൽ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നാൽ നബിﷺ യോട് അവരിൽ ചിലർ കാണിച്ച അനുസരണക്കേടിന്റെ ഫലമായി അല്ലാഹു അവരിൽ നിന്ന് സഹായത്തെ ഉയർത്തിക്കളയുകയും ചെയ്തു. (ആലു ഇംറാൻ: 143).

അതോടൊപ്പം തന്നെ നബിﷺ യുടെ മരണം എന്ന മഹാ ദുരന്തം അവരുടെ മുമ്പിൽ വരാനൈരിക്കുന്നുണ്ടായിരുന്നു. മാനസികമായി അതിനെ കൂടി നേരിടാനുള്ള ഒരു കരുത്ത് ഇവർക്ക് ബാധിച്ച പ്രയാസങ്ങളിലൂടെ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു അള്ളാഹു. അതു കൊണ്ടു തന്നെ നബിﷺ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും മതത്തിൽ അവർ ക്ഷമയോടെ ഉറച്ചു നിൽക്കണം എന്നുള്ള പാഠം അല്ലാഹു അവർക്ക് നൽകുകയായിരുന്നു. (ആലു ഇംറാൻ: 144)

അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ഒരു പരീക്ഷണവും മനസ്സുകളുടെ ശുദ്ധീകരണവുമായിരുന്നു അത് (ആലു ഇംറാൻ: 154) ഇതിനു ശേഷം ഉഹ്ദിൽ ശഹീദായ ആളുകളുടെ വിഷയത്തിൽ അല്ലാഹുതആല നബിﷺ യെയും സ്വഹാബികളെയും ആശ്വസിപ്പിച്ചു. (ആലു ഇമ്രാൻ: 169 ,170)

ചുരുക്കത്തിൽ അല്ലാഹു ബദ്റിൽ ലാ ഇലാഹ ഇല്ലല്ലയുടെ ശക്തിയും ഉഹ്ദിൽ മുഹമ്മദുൻ റസൂലുള്ളയുടെ ശക്തിയും പ്രകടിപ്പിച്ചു കൊടുത്തു. മുഹമ്മദ് നബിﷺ യോട് കാണിച്ച അനുസരണക്കേട് ആയിരുന്നല്ലോ പരാജയത്തിന്റെ കാരണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

സ്വഹാബിമാരുടെ ചരിത്രം​ – ഉസ്മാൻ (റ),

സ്വഹാബിമാരുടെ ചരിത്രം​

ഉസ്മാൻ (റ)

എല്ലാ പ്രവാചകൻമാർക്കും സ്വർഗ്ഗത്തിൽ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരൻ ഉസ്മാനാകുന്നു”

        ഇസ്ലാംമതാശ്ലേഷം വാക്കിലും അർത്ഥത്തിലും അദ്ദേഹത്തിന് ക്ലേശകരവും നഷ്ടപൂർണ്ണവുമായിരുന്നു. മക്കയിലെ സമ്പന്നനായ ഒരു വർത്തക പ്രമുഖനായിരുന്നു അദ്ദേഹം. ഐശ്വര്യത്തിന്റെ മണിമാളികയിൽ വിരിച്ചിട്ട പട്ടുമെത്തയിലായിരുന്നു ജീവിതം! പ്രതാപവും പ്രസിദ്ധിയും അദ്ദേഹത്തിന്റെ അനന്തരാവകാശമായിരുന്നു. സമാദരണീയനും ബഹുമാന്യനുമായിരുന്നു അദ്ദേഹം.

        അതുവരെ ജനങ്ങൾ കൽപിച്ച് നൽകിയിരുന്ന എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനത്തോടെ നഷ്ടമായി. അക്രമവും മർദ്ദനവും സഹിക്കേണ്ടിവന്നു. ഉറ്റവരും ഉടയവരും ശത്രുക്കളായി മാറി. തന്റെ പിതൃവ്യൻ ഹകീമുബ്നു അബിൽആസിയായിരുന്നു ഉസ്മാൻ (റ) നെ കൂടുതൽ മർദ്ദിച്ചത്. അയാൾ ഉസ്മാൻ (റ) നെ ഒരു തുണിൽ ബന്ധിച്ചു. കോപാന്ധനായി അലറി:
“നിന്റെ പുതിയ വിശ്വാസം നീ ത്യജിക്കണം. മുഹമ്മദ് (സ) നെ കയ്യൊഴിയണം. അല്ലാതെ നിന്നെ വിട്ടയക്കുകയില്ല.”
അവർക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ശാരീരികവും
മാനസികവുമായ പീഡനങ്ങൾക്ക് വിധേയനാക്കി. തന്റെ കാലിൽ വരിഞ്ഞ ചങ്ങല തുരുമ്പ് പിടിച്ചാലും തന്റെ മനസ്സ് മാറ്റാൻ അവർക്ക് സാധ്യമല്ലെന്ന് അദ്ദേഹം ശഠിച്ചു.

        അന്തസ്സും അഭിമാനവും പ്രതാപവുമുള്ള ഒരു വ്യക്തി! എന്നിട്ടും ഖുറൈശികൾ കിരാതത്വത്തിന് കുറവുവന്നില്ല. ദുർമാർഗത്തിന്റെ കുരിരുളിൽ നിന്ന് വിമുക്തിനേടി സത്യത്തിന്റെ പ്രകാശകിരണം കണ്ടാനന്ദിച്ച ആ മനസ്സ് വീണ്ടും ജാഹിലിയത്തിലേക്ക് മടങ്ങുമോ?

        ഉസ്മാൻ (റ) ഇസ്ലാമിൽ പ്രവേശിക്കുമ്പോൾ അതിന്റെ അംഗസംഖ്യ കേവലം അഞ്ചോ ആറോ ആയിരുന്നു. അബൂബക്കർ (റ) ആയിരുന്നു അദ്ദേഹത്തെ പ്രേരിപ്പിച്ചതും സത്യ സന്ദേശമെത്തിച്ചുകൊടുത്തതും. ഉസ്മാൻ (റ) നബി (സ) യുടെ പുത്രി റുഖിയ്യ (റ) യെ വിവാഹം ചെയ്തു! റുഖിയ്യ (റ)യുടെ മരണാനന്തരം അവരുടെ സഹോദരി ഉമ്മുകുൽസുമിനെയും. രണ്ടു പേരുടേയും പുനർവിവാഹമായിരുന്നു അത്! ഇസ്ലാമിന്റെ കഠിന ശത്രു അബൂലഹബിന്റെ പുത്രൻമാരായിരുന്നു നബി (സ)യുടെ പ്രസ്തുത രണ്ടു പുത്രിമാരെയും വിവാഹം ചെയ്തിരുന്നത്.

        ഉത്ബത്ത് റുഖിയ്യയേയും ഉതൈബത്ത് ഉമ്മുകുൽസൂമിനെയും. ഖുറൈശികളുടെ നിർബന്ധംമുലം അബുലഹബ് തന്റെ പുത്രൻമാ രെക്കൊണ്ട് അവരെ വിവാഹമോചനം ചെയ്യിച്ചു നബി (സ) യുടെ വീട്ടിലേക്കയച്ചു.

മക്കയിൽ ഖുറൈശികളുടെ മർദ്ദനം ശക്തിയാർജ്ജിച്ചു. മുസ്ലിം കൾക്ക് നിൽക്കക്കള്ളിയില്ലാതെയായി. മുസ്ലിംകളുടെ ദുരിതം കണ്ടുമനമുരുകിയ നബി (സ) അവരോട് അബ്സീനിയയിലേക്ക് ആത്മരക്ഷാർഥം ഒളിച്ചോടാൻ നിർദ്ദേശിച്ചു.

        ആദ്യമായി പുറപ്പെട്ടത് ഉസ്മാൻ (റ) ഭാര്യയുമായിരുന്നു. പതിനൊന്നു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്. നബി (സ) ആ ദമ്പതികൾക്കായി ഇങ്ങനെ പ്രാർത്ഥിച്ചു: “അല്ലാഹു അവർക്ക് സാമീപ്യം നൽകട്ടെ, ഇബ്റാഹീമിന്നും ലുത്തിനും (അ) ശേഷം ആദ്യമായി കുടുംബസമേതം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹിജ്റ പോകുന്ന വ്യക്തിയാണ് ഉസ്മാൻ (റ)”

        അവർ അബ്സീനിയായിൽ താമസിച്ചുകൊണ്ടിരിക്കെ അവിടെ ഒരു കിംവദന്തി പറന്നെത്തി. ഖുറൈശി പ്രമുഖർ പലരും ഇസ്ലാം മതം വിശ്വസി ച്ചത് നിമിത്തം മുസ്ലിംകൾക്ക് മക്കയിൽ സൈ്വര്യജീവിതം കൈവന്നിരി ക്കുന്നു എന്നായിരുന്നു അത്. അതു കാരണം പലരും അവിടെ നിന്ന് മടങ്ങിവന്നു. കുട്ടത്തിൽ ഉസ്മാൻ (റ) ഭാര്യയുമുണ്ടായിരുന്നു. മക്കയിലാവട്ടെ അന്ന് മുസ്ലിംകളുടെ നില പൂർവ്വാധികം ദുരിതപൂർണ്ണമായിരുന്നു.

        ഖുറൈശികൾ വിട്ടുവീഴ്ചയില്ലാതെ മർദ്ദനമുറകൾ തുടർന്നുകൊണ്ടിരുന്നു. അത് നിമിത്തം വീണ്ടും അവർ അങ്ങോട്ടു തന്നെ യാത്രയായി. അവിടെവെച്ചു ആ ദമ്പതിമാർക്ക് അബ്ദുല്ല എന്ന കുട്ടി ജനിച്ചു. യുവതിയായിരുന്ന റുഖിയ്യ (റ) മദീനയിൽ മടങ്ങിയെത്തിയ ശേഷം അധികകാലം ജീവിച്ചില്ല. അഞ്ചാംപനി പിടിച്ചു മരണമടഞ്ഞു. അബ്ദുല്ലയും ശൈശവത്തിൽ തന്നെ മരണപ്പെട്ടു.

        മക്കയിലെ ദുരിതം പുർവ്വോപരി വർദ്ധിച്ചു. തന്റെ അനുയായികളുടെ കഷ്ടപ്പാടുകൾ നബി (സ)യെ വ്യാകുലചിത്തനാക്കി. മദീനയിലേക്ക് ഹിജ്റ പോകാൻ സമ്മതം നൽകി. ഉസ്മാൻ (റ) ഭാര്യയോടൊപ്പം മദീനയി ലെത്തി. അവിടെ അദ്ദേഹം ഔസ്ബ്നുസാബിത്ത് (റ)ന്റെ കൂടെയാണ് താമസിച്ചത്.

        ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മുസ്ലിം സമൂഹത്തിന്ന് അന്ന് ഉസ്മാൻ (റ)ന്റെ സഹായം നിർലോഭമായിരുന്നു. അദ്ദേഹം തന്റെ സമ്പത്ത് നബി (സ)യുടെ ഇംഗിതമനുസരിച്ച് ചെലവഴിച്ചു.

        മദീനയിലെ മുസ്ലിംകൾക്ക് കുടിവെള്ളത്തിന് ക്ഷാമമായിരുന്നു. ഒരു യഹൂദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന “ബിഅ്റുമാ” എന്ന കിണർ വറ്റാത്ത ഉറവയുള്ളതായിരുന്നു. അയാൾ ആ കിണറ്റിലെ വെള്ള ത്തിന് വില വാങ്ങിക്കൊണ്ടായിരുന്നു മറ്റുള്ളവരെ മുക്കിയെടുക്കാൻ അനുവദിച്ചിരുന്നത്.

        പ്രസ്തുത കിണർ മുസ്ലിംകളുടെ ആവശ്യത്തിന് വിട്ടുകിട്ടിയെങ്കിൽ എന്ന് നബി (സ) ആഗ്രഹിച്ചു. നബി (സ)യുടെ ആഗ്രഹപ്രകാരം ഉസ്മാൻ (റ) അത് വിലയ്ക്കുവാങ്ങാൻ തീരുമാനിച്ചു. ഇരുപതിനായിരം ദീർഹമിന്ന് അത് വാങ്ങി പൊതു ഉപയോഗത്തിന്ന് വിട്ടുകൊടുത്തു. മദീനക്കാർക്ക് സൗജന്യമായി വെള്ളം ലഭിക്കുകയും ചെയ്തു. നബി (സ്വ)യെ വളരെയേറെ സന്തുഷ്ടനാക്കിയ ഒരു ധർമമമായിരുന്നു അത്. മദീനാ പള്ളിയുടെ വികസനത്തിന്ന് പള്ളിയുടെ പരിസരത്തുള്ള സ്ഥലം ഇരുപത്തയ്യായിരം ദിർഹമിന്ന് വാങ്ങി സമർപ്പിച്ചതും അദ്ദേഹമായിരുന്നു!.

        മക്കാ വിജയശേഷം മസ്ജിദുൽഹറാം വിപുലീകരിക്കേണ്ടി വന്നു. പള്ളിക്കുവേണ്ടി സ്ഥലം വിലക്കെടുക്കാൻ തീരുമാനിച്ചു. പതിനായിരം സ്വർണ്ണനാണയം ചെലവഴിച്ചു സ്ഥലം വാങ്ങി സമർപ്പിച്ചതും ഉസ്മാൻ (റ) ആയിരുന്നു.

        ഹിജ്റ ഒമ്പതാം വർഷം റോമാചക്രവർത്തി ഹിർഖൽ ഇസ്ലാമിനെതിരെ സൈനിക സജ്ജീകരണം നടത്തുന്നുണ്ടെന്ന വിവരം മദീനയിൽ ലഭിച്ചു. റോമാ സൈന്യത്തെ എതിരിടാൻ നബി (സ)യും അനുയായികളുംഒരുങ്ങി. വിദൂരമായ റോമാ അതിർത്തിയിൽ കനൽകത്തുന്ന മരുഭൂമിയിലുടെ ദീർഘസഞ്ചാരം നടത്തി യുദ്ധം ചെയ്യാൻ മുസ്ലിംകൾ ഒരുങ്ങിയാൽ തന്നെ ഭാരിച്ച സാമ്പത്തിക സഹായം വേണമല്ലോ. അതെങ്ങനെ ലഭിക്കും? നബി (സ) അല്ലാഹുവിന്റെ മാർഗത്തിൽ സംഭാവന നൽകാൻ അനുയായികളെ ഉൽബോധിപ്പിച്ചു. സ്ത്രീകളടക്കം കണ്ഠാഭരണങ്ങളും കർണ്ണാഭരണങ്ങളും അഴിച്ചു നബി(സ)ക്കു നൽകി. എല്ലാവരും തന്നാൽ കഴിയുന്നത് സംഭാവന ചെയ്തു.

        ഉസ്മാൻ (റ) നൽകിയത് എത്രയാണെന്നോ? തൊള്ളായിരത്തി നാൽപ്പത് ഒട്ടകങ്ങളും അറുപത് പടക്കുതിരകളും പതിനായിരം സ്വർണ്ണനാണയവും! സന്തുഷ്ടനായ നബി (സ) സ്വർണ്ണനാണയങ്ങളിൽ കൈ ചികഞ്ഞു കൊണ്ടു ഇങ്ങനെ പറഞ്ഞു:
“ഉസ്മാനേ, താങ്കളുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതരട്ടെ. രഹസ്യമായതും പരസ്യമായതും ഇനിയുണ്ടാകാൻ പോകുന്നതു മെല്ലാം തന്നെ!’

        തബുക്കിൽ ചെന്നിറങ്ങിയ മുസ്ലിം സൈന്യം എതിരാളികളെകാണാതെ തിരിച്ചുപോരുകയാണ് ചെയ്തത്. മുസ്ലിംകളുടെ സജ്ജീകരണമറിഞ്ഞു ചക്രവർത്തിയും സൈന്യവും മടങ്ങിപ്പോവുകയാണത്രെ ഉണ്ടായത്. എങ്കിലും ഉസ്മാൻ (റ) തന്റെ വലിയ സംഭാവനയിൽ നിന്ന് ഒരു ഒട്ടക കയർ പോലും തിരിച്ചുവാങ്ങിയില്ല.
എല്ലാ പ്രവാചകൻമാർക്കും സ്വർഗ്ഗത്തിൽ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരൻ ഉസ്മാനാകുന്നു”
എന്ന് നബി (സ) പറയുകയുണ്ടായി.
ഭക്തനായ അദ്ദേഹം പകൽ നേമ്പും രാത്രി നമസ്കാരവും അനുഷ്ഠിക്കും. എല്ലാ വെള്ളിയാഴ്ച്ചയും ഒരു അടിമയെ വാങ്ങി മോചിപ്പിക്കും. മദീനയിൽ ക്ഷാമം നേരിട്ടാൽ വാരിക്കോരിക്കൊടുക്കും. ഒരിക്കൽ അദ്ദേഹത്തിന്റെ കച്ചവട ഖാഫില മദിയിലെത്തി. ഭക്ഷ്യധാന്യങ്ങൾ എമ്പാടും !

        മദീനയിലാണെങ്കിൽ കൊടുമ്പിരിക്കൊള്ളുന്ന ക്ഷാമം. കച്ചവടക്കാർ പലരും വന്നു. ഉസ്മാൻ(റ)ന്റെ ചരക്കിന് വില പറഞ്ഞു: പത്തിന് പന്ത്രണ്ടും പത്തിന് പതിനഞ്ചും ലാഭം പറഞ്ഞു. ഉസ്മാൻ(റ) പറഞ്ഞു: എന്റെ ചരക്കിന്ന് അതിലപ്പുറം ലാഭം പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇത് വിൽക്കുന്നില്ല. കച്ചവടക്കാർ അൽഭുതപ്പെട്ടു. മാർക്കറ്റിലില്ലാത്ത ലാഭം പറഞ്ഞത്ആരാണ്?

        ഉസ്മാൻ (റ) പറഞ്ഞു: “അല്ലാഹു, അവൻ പത്തിന് നൂറ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇത് ഞാൻ അവന്ന് വിൽക്കുകയും ചെയ്തിരിക്കുന്നു. ആ ധാന്യങ്ങൾ മുഴുവനും അദ്ദേഹം ” പത്തിന് നൂറ് ലാഭത്തോതിൽ’ പാവങ്ങൾക്ക് വിതരണം ചെയ്തു. ജനങ്ങൾക്ക് അദ്ദേഹം രാജകീയമായ വിരുന്നുട്ടി. അദ്ദേഹം സുർക്കയും എണ്ണയും ചേർത്ത് ലളിതമായി ഭക്ഷണം കഴിച്ചു. പതിനായിരക്കണക്കിൽ വാരി ചിലവഴിച്ചപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രം നാലോ അഞ്ചോ ദിർഹം മാത്രം വില പിടിപ്പുള്ളതായിരുന്നു!.

        മദീന പള്ളിയിൽ ചരക്കല്ലിൽ കിടന്ന് ദേഹത്ത് പാടുപതിഞ്ഞ ആ ദൈവ ഭക്തൻ പട്ടുമെത്തയും തലയണയും നാളെയ്ക്കുവേണ്ടി ഉപേക്ഷിച്ചു. “രാത്രി കാലങ്ങളിൽ സുജൂദ് ചെയ്തും നിന്നും ആരാധിച്ചും പരലോക ശിക്ഷയെ ഭയപ്പെടുകയും തന്റെ നാഥന്റെ കാരുണ്യം ആഗ്രഹിച്ചും കഴിയുന്നവൻ’ എന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ വാഴ്ത്തിപറഞ്ഞത് ഉസ്മാൻ (റ) നെക്കുറിച്ചാണെന്ന് അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു.

        ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. രോഗഗ്രസ്തയായി കഴിയുന്ന ഭാര്യയെ ശുശ്രൂഷിക്കാൻ നബി (സ) അദ്ദേഹത്തെ മദീനയിൽ നിറുത്തിയതായിരുന്നു. ബദ്ർ വിജയ വാർത്തയുമായി സൈദുബ്ഹാരിസ (റ) മദീനയിൽ തക്ബീർ ധ്വനിയുമായി പ്രവേശിച്ചപ്പോൾ അദ്ദേഹം റുഖിയ്യ (റ)യുടെ ജഡം കഫം ചെയ്യുകയായിരുന്നു.

        ഭാര്യയുടെ വിയോഗവും ബദറിൽ പങ്കെടുക്കാൻ കഴിയാതെ പോയതിലുളള നഷ്ടബോധവും അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തി. ബദറിൽ സന്നിഹിതരായി യുദ്ധംചെയ്ത പടയാളികളുടെ പ്രതിഫലം നബി (സ) അദ്ദേഹത്തിന് വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിൽ നിന്നുള്ള വിഹിതം നൽകുകയും ചെയ്തു. റുഖിയ്യ (റ)യുടെ മരണാനന്തരം തന്റെ മറ്റൊരു പുത്രിയായ ഉമ്മു കുൽസും (റ) നെ നബി(സ) ഉസ്മാൻ(റ) ന് വിവാഹം ചെയ്തുകൊടുത്തു.

        ഹിജ്റ ആറാം വർഷം നബി (സ) യും ആയിരത്തിൽപരം അനുയായി കളും മക്കയിലേക്ക് യാത്രതിരിച്ചു. ഉംറയും കഅബാ സന്ദർശനവുമായിരുന്നു യാത്രോദ്ദേശ്യം. ഖുറൈശികൾ അവരെ തടയാൻ ചട്ടവട്ടം കൊട്ടുന്ന വിവരം ഹുദൈ ബിയയിൽ വെച്ച് നബി (സ) അറിഞ്ഞു. നബി (സ) ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പോടെ വന്നതായിരുന്നില്ല. അതു നിമിത്തം ഖുറൈശികളുമായി സന്ധി സംഭാഷണത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഉസ്മാൻ(റ)നെ മക്കയിലേക്കയച്ചു.

        മക്കയിലെത്തിയ അദ്ദേഹത്തെ അവർ തടഞ്ഞുവെച്ചു. കാവൽ നിറുത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവന്നില്ല. വിവരം ലഭിച്ചതുമില്ല. മുസ്ലിംകൾ ഉൽകണ്ഠാകുലരായി. അതിനിടയിൽ മുസ്ലിംകൾ ഉസ്മാൻ(റ) രക്തത്തിന്ന് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അനുയായി കളോട് കരാർ വാങ്ങി. അപ്പോഴേക്കും മുസ്ലിംകളുടെ ക്ഷോഭവും തയ്യാറെടുപ്പും മനസ്സിലാക്കിയ ഖുറൈശികൾ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം നബി (സ) യുടെ സന്നിധിയിലെത്തി.

        ഉമർ (റ) മരണ ശയ്യയിൽവെച്ച് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ഒരു ആറംഗ ആലോചനാ സമിതിയെ നിശ്ചയിച്ചു. നബി (സ) സ്വർഗ്ഗമുണ്ടെന്ന സന്തോഷ വാർത്ത അറിയിച്ചിരുന്ന പത്ത് പേരിൽ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അലി (റ) ഉസ്മാൻ (റ) അബ്ദു റഹ്മാനുബ്നു ഔഫ് (റ) സഅദ്ബ്നു അബീവഖാസ് (റ) സുബൈർ (റ) ത്വൽഹത്ത് (റ) എന്നിവരായിരുന്നു അവർ.

        അവരിൽ നിന്ന് ഉസ്മാൻ (റ) ഖലീഫയായി ഐക്യകണ്ന തിര ഞെഞ്ഞെടുക്കപ്പെട്ടു. പുതിയ ഖലീഫയുടെ ചുമതല ഭാരിച്ചതായിരുന്നു. പ്രവിശാലമായ ഒരു മഹാസാമ്രാജ്യം ! വൈവിധ്യമാർന്ന ജനവിഭാഗം! പുതുതായി ജയിച്ചടക്കിയ വിദൂര ദിക്കുകളിൽ ഇസ്ലാമിന്റെ ആധി പത്യംമനസ്സാ സംതൃപ്തിയോടു കൂടി അംഗീകരിക്കാത്തവർ! പരാജിതരായ റോമാ പേർഷ്യൻ സൈനിക ശക്തിയുടെ ഉയിർത്തെ ഴുന്നേൽപ്പിനുള്ള മോഹം! ഉമർ(റ) കണിശവലയത്തിൽ തല ഉയർത്താൻ ഭയപ്പെട്ട പലരും തല പൊക്കാൻ തക്കം പാർത്തിരിക്കുന്നു.

        ശാന്തനും ലജ്ജാശീലനുമായ പുതിയ ഖലീഫ എങ്ങനെ മുന്നോട്ടുപോകും! പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ് കരണങ്ങൾ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കർ (റ)ന്റെ ദയാവായ്പം ഉമർ(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവർത്തിച്ചു. അർമീനിയായിലും അസർ ബീജാനിലും ഉമർ (റ)ന്റെ മരണത്തെ തുടർന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവർ നികുതി നിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്റ 25ാം വർഷം അലക്സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബൽസ്, അൾജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തിൽ കുട്ടിച്ചേർക്കപ്പെട്ടത് ഉസ്മാൻ (റ)ന്റെ കാലത്തായിരുന്നു.

        യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേർഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെ ടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീർ മുആവിയയുടെ നേതൃത്വത്തിൽ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാൻ (റ)ന്റെ കാലത്തായിരുന്നു.

        ജർജാൻ, ഖുറാസാൻ, തബ്രിസ്താൻ, ഹറാത്ത്, കാബൂൾ, സിജിസ് ത്ഥാൻ, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈൽ, അർഗിയാൻ എന്നീ പ്രദേശങ്ങൾ ഇസ്ലാമിക ഖിലാഫത്തിൽ കൊണ്ടുവന്നതും ഉസ്മാൻ (റ) ഭരണകാലത്തായിരുന്നു.

        ഇസ്ലാമിക മുന്നേറ്റം അന്ന് കോൺസ്റ്റാന്റിനോപ്പിൾ വരെ എത്തി! ഉസ്മാൻ (റ)ന്റെ ഭരണത്തിൽ അഞ്ചാറു വർഷം ശാന്തിയും സമാധാ നവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമിക സാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങൾ സന്തുഷ്ടരായി

        അതിരറ്റ സമ്പൽ സമൃദ്ധിയും ആഡംബരവും നാശഹേതുകമായി തീരുമെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തന്നെ പലപ്പോഴും അത് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്: “നിങ്ങൾക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതല്ല ഞാൻ ഭയപ്പെടുന്നത്, സമ്പൽ സമൃദ്ധിയെയാകുന്നു.”

        കൂടാതെ നബി (സ)യുടെ ശിക്ഷണം ലഭിച്ച അനുയായികൾ ഓരോ രുത്തരായി മരണപ്പെടുകയും വാർദക്യം പ്രാപിക്കുകയും ചെയ്തു. അബുബക്കർ (റ)ന്റെയും ഉമർ(റ)ന്റെയും ഭരണകാലത്തേക്കാൾ പുതുവിശ്വാസികൾ ഇസ്ലാമിൽ കടന്നുകൂടുകയും സൈന്യത്തിലും മറ്റും പങ്കാളികളാവുകയും ചെയ്തു.

        മുൻഗാമികളായ സൽവൃത്തരുടെ സന്തതികൾ അത്രതന്നെ ഭക്തരും ബോധവാൻമാരുമല്ലാതെ വരികയും ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും മാർഗത്തിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങുകയും ചെയ്തു.

        അബൂബക്കർ (റ)ന്റെ കാലം മുതൽ ഭരണകാലത്ത് ഖുറൈശികൾ ക്കുണ്ടായിരുന്ന കുത്തകാവകാശത്തെക്കുറിച്ച് ഇതരവിഭാഗക്കാർ ബോധവാൻമാരാകാൻ തുടങ്ങി. വിജയങ്ങൾക്കും പ്രതിരോധങ്ങൾക്കും കാരണക്കാർ തങ്ങളും അനുഭവിക്കേണ്ടവർ ഖുറൈശികൾ മാത്രവും എന്ന നിലപാട് പൊറുത്തുകൂടാ എന്ന് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി. ഉദ്യേഗതലങ്ങളിൽ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്ന് അവർ ചിന്തിച്ചു.

        മൊറോക്കോ മുതൽ കാബൂൾ വരെയുള്ള വിശാലമായ ഭൂപ്രദേശത്ത് ലക്ഷക്കണക്കിൽ അമുസ്ലിംകൾ അധിവസിച്ചിരുന്നു. മജൂസികളും ജൂതൻമാരുമായ അവർ ഇസ്ലാമിക ശക്തിയെ വെല്ലുവിളിക്കാൻ കഴിയാതെ ഒതുങ്ങിക്കഴിയുന്നവരായിരുന്നു. ഉമർ(റ)ന്റെ ഉരുക്കുമുഷ്ടി അവർ ഭയപ്പെട്ടു.

        ഉദാരമനസ്കനും വിട്ടുവീഴ്ച്ചക്കാരനുമായ പുതിയ ഖലീഫയുടെ ഭരണം അവർ സുവർണ്ണാവസരമായി കണക്കിലെടുത്തു. കുഴപ്പങ്ങൾക്ക് വലയെറിയാൻ തുടങ്ങി. സ്വന്തം കുടുംബത്തോട് അളവറ്റ സ്നേഹാദരവായിരുന്നു ഖലീഫക്ക്. തന്റെ സ്വത്ത് അവർക്ക് ആവശ്യാനുസരണം നൽകുമായിരുന്നു.

        ഖലീഫ പൊതുഖജനാവ് സ്വന്തക്കാർക്ക് വേണ്ടി ദുർവിനിയോഗം നടത്തു ന്നുവെന്ന് കള്ള പ്രചരണം നടത്താൻ ശത്രുക്കൾക്ക് അത് നിമിത്തമായി.. ഉദ്യോഗസ്ഥരിൽ പലരും പണ്ടുള്ളവരെപ്പോലെ അനുസരണയും കൂറും പ്രകടിപ്പിക്കാതെ വന്നു. കഴിഞ്ഞ തലമുറ ഭക്തൻമാരും പുണ്യവാള ൻമാരുമായിരുന്നല്ലോ. അല്ലാഹുവിന്നുവേണ്ടി ഇസ്ലാമിക സമൂഹത്തോട് നിർവ്വഹിക്കുന്ന നിർബന്ധ ചുമതലയായിരുന്നു കൂറും അനുസരണയും. പക്ഷേ പുതിയ തലമുറയിലെ ഉദ്യോഗസ്ഥൻമാർ പലരും ഇതു പ്രകടിപ്പി ക്കാതെ വന്നപ്പോൾ പലരേയും ഒഴിവാക്കേണ്ടിവന്നു.

        തദ്സ്ഥാനങ്ങളിൽ കുറും അനുസരണയും ഉള്ളവരെ നിയമിക്കേണ്ടിവന്നു. സ്വാഭാവികമായും അവരെല്ലാം ഖലീഫയുടെ സ്വന്തക്കാരും കുടുംബക്കാരുമായിരിക്കുമല്ലോ. ബഹുമുഖ അസ്വസ്ഥതകൾ തലപൊക്കാൻ തുടങ്ങി. അത് മുതലെടുക്കൻ ഇസ്ലാമിന്റെ ശത്രുക്കൾ അവസരോചിതം രംഗത്തുവന്നു. ഉമർ(റ) നെ വധിച്ചത് പോലും അവരുടെ ആസൂത്രിത നടപടിയായിരുന്നു എന്ന് പറയപ്പെടുന്നു.

        അതുവരെ തലപൊക്കാൻ ധൈര്യമില്ലാതെ മാളത്തിലൊളിച്ചിരുന്ന എല്ലാ ദുഷ്ടതകളും ഉമർ (റ)ന്റെ മരണത്തോടു കൂടി പുറത്തു വരികയായി. ഖലീഫക്കെതിരെ കുപ്രചരണങ്ങൾ നടത്താനും കള്ളക്കഥകൾ പ്രചരി പ്പിക്കാനും തുടങ്ങിയ കുഴപ്പക്കാർ അതിന്നുവേണ്ടി നീചമായ പല മാർഗങ്ങ ളും അവലംബിച്ചു. അമ്മാർ (റ), അലി(റ) മുതലായ സഹാബിമാരുടെ പേരിൽ കള്ള ക്കത്തുകളുണ്ടാക്കി പലർക്കും കൊടുത്തയച്ചു. ഖലീഫക്കെതിരെ മദീനയി ലേക്ക് സായുധരായി നീങ്ങാൻ ആവശ്യപ്പെടുന്നതായിരുന്നു കത്തുകൾ!

        ശത്രുക്കളുടെ നീക്കങ്ങളെ കുറിച്ച് ശരിക്കും അറിയാവുന്ന ഖലീഫ അവരെ അമർച്ച ചെയ്യാൻ മുതിർന്നില്ല. രക്തച്ചൊരിച്ചിലും കുഴപ്പവും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. താൻ വധിക്കപ്പെട്ടാലും അപരന്റെ ഒരു തുള്ളി രക്തംപോലും ഒഴുക്കിക്കുടാ എന്ന് അദ്ദേഹത്തിന്ന് നിർബന്ധമുണ്ടായിരുന്നു. ഈജിപ്ത്, കുഫാ, ബസറ എന്നീ പ്രദേശങ്ങളിൽ നിന്ന് ആയുധധാരികളായ ആയിരക്കണക്കിൽ കലാപകാരികൾ മദീനയിലെത്തി.

        ഖലീഫ രാജിവെച്ചൊഴിയുക അല്ലെങ്കിൽ കൊലയെ നേരിടുക എന്നതായിരുന്നു അവരുടെ ആവശ്യം. മദീനയുടെ അതിർത്തിയിൽ കേന്ദ്രീകരിച്ച അവർ അലി (റ)യുടെഅടുത്തേക്ക് ഒരു നിവേദകസംഘത്തെ പറഞ്ഞയച്ചു. സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ അലി (റ) അവരെ ഉപദേശിച്ചു. അവർ കൂട്ടാക്കിയില്ല. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീഫ അവരുമായി സംഭാഷണം നടത്തി.

        പവിത്രമായ മദീനയെ രക്തപങ്കിലമാക്കാതെ പിരിഞ്ഞുപോകാനും കുഴപ്പമൊഴിവാക്കാനും അവരെ നിർബന്ധിക്കാൻ അലി (റ)യുടെ സഹായം തേടി. കലാപകാരികൾ സമാധാനപരമായി പിരിഞ്ഞുപോയാൽ അവരുടെ ആവശ്യമനുസരിച്ച് ആക്ഷേപാർഹരായ ഗവർണ്ണർമാരെ പിരിച്ചുവിടാമെന്ന് അലി(റ)ക്ക് ഉറപ്പ് കൊടുത്തു. അലി (റ)യും മുഹമ്മദ്ബ്നുമസ്ലമയും കലാപകാരികളുടെ പാളയത്തിൽ ചെന്നു. ദീർഘമായ ശ്രമത്തിന് ശേഷം അവരെ തിരിച്ചയച്ചു.

        ദിവസങ്ങൾക്കു ശേഷം കലാപകാരികൾ വീണ്ടും മടങ്ങി വന്നു. മദീനയുടെ വഴിയോരങ്ങളിൽ നിലയുറപ്പിച്ചു. ഖലീഫയുടെ വസതി വളഞ്ഞു. തിരിച്ചുപോയവർ വീണ്ടും മടങ്ങിവരാനും കലാപം സൃഷ്ടിക്കാനും കാരണമാരാഞ്ഞപ്പോൾ അവർ ഒരു കത്തെടുത്ത് കാണിച്ച് ഇങ്ങനെ പറഞ്ഞു: “നോക്കു, ഖലീഫയുടെ കയ്യൊപ്പുള്ള ഒരു കത്താണിത്. ഖലീഫയുടെ ചീഫ്സിക്രട്ടറി മർവാൻ അയച്ച ഒരു ദൂതനെ ഞങ്ങൾ വഴിയിൽവെച്ചു പിടികൂടിയപ്പോൾ കിട്ടിയതാണിത്. ഈ കത്തിൽ, ഞങ്ങളെ വധിച്ച് കുരിശിൽ തറക്കാൻ ഈജിപ്തിലെ ഗവർണ്ണർക്കുള്ള കൽപ്പനയാണുള്ളത് !”

        സമാധാനശ്രമം പരാജയപ്പെട്ടു. ഖലീഫ രാജിവെക്കണം, അല്ലെങ്കിൽ അദ്ദേഹത്തെ വധിക്കുമെന്ന് അവർ ശഠിച്ചു. കലാപകാരികളെ നേരിടാൻ മദീനാ നിവാസികൾ ആയുധമേന്താൻ തീരുമാനിച്ചു. ഖലീഫ അതു സമ്മതിച്ചില്ല. താൻ കാരണം ഒരു മുസ്ലിമിന്റെപോലും രക്തമൊഴുകാൻ പാടില്ല എന്ന് അദ്ദേഹം ശഠിച്ചു. വേണമെങ്കിൽ എന്റെ രക്തമൊഴുകട്ടെ !.

        ആത്മരക്ഷാർത്ഥം സ്ഥലംവിടാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചുനോക്കി. അതും അദ്ദേഹം സമ്മതിച്ചില്ല. പതിനായിരം ആയുധധാരികളായ കാലപകാരികൾ നാൽപതു ദിവസത്തോളം ഖലീഫയെ വളഞ്ഞു. അദ്ദേഹത്തെ അസഭ്യം പറയാനും കയ്യേറ്റം നടത്താനും മുതിർന്നു. കുടിവെള്ളം നിഷേധിച്ചു. സന്ദർശകരെ തടഞ്ഞു!

        എല്ലാമായിട്ടും സമാധാനത്തിന്റെ മാർഗത്തിൽ നിന്ന് അദ്ദേഹം വ്യതി ചലിച്ചില്ല. മുസ്ലിം സമുദായത്തിൽ രക്തപ്പുഴ ഒഴുകാൻ എന്തു വന്നാലും താൻ നിമിത്തമായിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. പക്ഷേ, ശത്രുക്കൾക്ക് ആ നിലപാട് വളർച്ചയേകുകയാണ് ചെയ്തത്.

        ആ കൊടും ക്രൂരതക്ക് അവസാനം ആ അഭിശപ്ത വർഗം തയ്യാറായി. പരിശുദ്ധ ഖുർആൻ പിടിച്ചുകൊണ്ടിരുന്ന ഖലീഫയുടെ വലതു കൈപ്പത്തി ആദ്യം അവർ വെട്ടി താഴെയിട്ടു. തുടർന്നു ശരീരമാസകലവും! എൺപതു കഴിഞ്ഞ ആ മഹാനുഭവാൻ രക്തത്തിൽ കുളിച്ചു നിലം പതിച്ചു!

        അങ്ങനെ മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നെന്നേക്കുമായി ഛിന്നഭിന്നമാവുകയും ചെയ്തു.

 
 

06 – പാപമോചനവും കാരുണ്യവും

06 - പാപമോചനവും കാരുണ്യവും

سؤال الله المغفرة والرحمة

അല്ലാഹു മനുഷ്യസമൂഹത്തോട് ആവശ്യപ്പെട്ട കാര്യമാണ് പാപമോചനം തേടലും അവന്റെ കാരുണ്യത്തെ ചോദിക്കലും. ആദ്യമനുഷ്യനായ ആദം നബി (അ) പടച്ച തമ്പുരാന്റെ കൽപ്പന ലംഘിച്ചപ്പോൾ ഉടനെ പാപമോചനം തേടിയത് ക്വുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. (അൽ-അഅ്റാഫ്:7:23)

നൂഹ് നബി (അ) അല്ലാഹുവോട് പാപമോചനം നടത്തിയത് ഇപ്രകാരമാണ് ക്വുർആൻ പഠിപ്പിക്കുന്നത്.
എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (ഹൂദ്:11:47)

വിശുദ്ധമായ കഅബാലയം നിർമ്മിച്ച ഇബ്റാഹീം നബി (അ) യുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു. “ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (അൽ-ബഖറ:2:128)

പാപമോചനം തേടിയും അല്ലാഹുവിന്റെ കാരുണ്യം ചോദിച്ചും ക്വുർആനിലും സുന്നത്തിലും വന്ന ദുആകൾ നിരവധിയാണ്. അവയിൽ ചിലതാണ് ഈ അദ്ധ്യായത്തിൽ ഉൾകൊളളിച്ചിരിക്കുന്നത്.

رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ () رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ

ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.

ആലുഇംറാന്‍: 193, 194

رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

ആലുഇംറാന്‍: 147

رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

“ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.”

അൽ-അഅ്റാഫ്: 23

رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ

ഞങ്ങളുടെ റബ്ബേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഉത്തമനാണല്ലോ.

അൽ മുഅ്മിനൂന്‍: 109

رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ

“എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഏറ്റവും ഉത്തമനാണല്ലോ.”

അൽ മുഅ്മിനൂന്‍: 118

رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ

“ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുളള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.”

അൽഹശ്ർ :10

اَللَّهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവർക്കും ആശ്രയം നൽകുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്റെ തെറ്റുകൾ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.

സുനനു അബീദാവൂദ്
കുറിപ്പ്:

(ഒരു വ്യക്തി ഈ ദുആ നിർവഹിച്ചതു കേട്ടപ്പോൾ “അയാൾക്കു പൊറുത്തു കൊടുക്കപ്പെട്ടു” എന്ന് തിരുമേനി ﷺ മൂന്നു തവണ പറഞ്ഞു. ഈ സംഭവം സുനനുന്നസാഇയിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

اللَّهُمَّ اغْفِرْ لِي خَطِيْئَتِي وَجَهْلِي، وَإسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّيْ وَهَزْلِيْ، وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ المُقَدِّمُ وَأَنْتَ المُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ

‘അല്ലാഹുവേ, എന്റെ തെറ്റും വിവരക്കേടും എന്റെ കാര്യങ്ങളിലെല്ലാമുള്ള അമിതവ്യയവും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്നതായ (കുറ്റങ്ങളും) നീ എനിക്കു പൊറുക്കേണമേ. അല്ലാഹുവേ, എന്റെ തെറ്റുകുറ്റങ്ങളും ബോധപൂർവ്വവും അജ്ഞതയിലും കളിതമാശയിലും (വന്നുപോയ വീഴ്ചകളും) നീ എനിക്കു പൊറുത്തു മാപ്പാക്കേണമേ. അതെല്ലാം എന്റെ പക്കലുണ്ട്. അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തു പോയതുമായ എന്റെ (പാപങ്ങൾ) നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.’

സ്വഹീഹു ഇബ്‌നുമാജ

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ നാഥൻ, നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽ നിന്നും നിന്നോട് രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.

കുറിപ്പ്:

പ്രഭാത പ്രദോഷ പ്രാർത്ഥനകളിൽ നബി ﷺ പഠിപ്പിച്ച പ്രാർത്ഥനയാണിത്. സയ്യിദുൽ ഇസ്തിഗ്ഫാർ എന്നാണ് ഈ പ്രാർത്ഥന അറിയപ്പെടുന്നത്. ആരെങ്കിലും ഈ വചനങ്ങൾ ദൃഢവിശ്വാസിയായിക്കൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്നുവെങ്കിൽ അയാൾ സ്വർഗാവകാശിയാണ്. ദൃഢ വിശ്വാസിയായിക്കൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് നബി ﷺ പഠിപ്പിച്ചത് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

“അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അക്രമം ചെയ്തു. പാപങ്ങൾ നീയല്ലാതെ പൊറുക്കുകയില്ല. നിന്നിൽ നിന്നുളള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.”

ബൈഹഖി
കുറിപ്പ്:

നമസ്കാരത്തിൽ ചൊല്ലുവാന്‍ ഒരു ദുആഅ് നബി ﷺയോട് അബൂബകർ (റ) ആവശ്യപെട്ടപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചതാണീ ദുആ. ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയതത് നമുക്ക് കാണാം.

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ ، دِقَّهُ وَجُلَّهُ ، وَأَوَّلَهُ وَآخِرَهُ ، وَعَلاَنِيَتَهُ وَسِرَّهُ.

“അല്ലാഹുവെ, എന്റെ സൂക്ഷ്മവും, വ്യക്തവും ആദ്യത്തെതും അവസാനത്തെതും രഹസ്യവും പരസ്യവുമായ എല്ലാ പാപങ്ങളും പൊറുത്ത് തരണെ”

ഹാകിം

اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ اللَّهُمَّ طَهِّرْنِي مِنْ الذُّنُوبِ وَالْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الْوَسَخِ

“അല്ലാഹുവെ, മഞ്ഞു കൊണ്ടും ബർദു (തണുപ്പ്) കൊണ്ടും തണുത്ത വെളളം കൊണ്ടും എന്നെ നീ ശുദ്ധീകരിക്കണമേ. വെളള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാകുന്നത് പോലെ പാപങ്ങളിൽ നിന്നും കുറ്റങ്ങളിൽ നിന്നും എന്നെ നീ ശുദ്ധീകരിക്കണമേ.”

മുസ്‌ലിം

رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

“എന്റെ രക്ഷിതാവെ, എനിക്ക് നീ പൊറുത്ത് തരേണമേ. എന്റെ പശ്ചാതാപം സ്വീകരിക്കേണമേ. നിശ്ചയമായും നീയാണ് പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയും.”

ഇബ്നു ഹിബ്ബാൻ

اللهم اغفِرْ لحيِّنا وميِّتنا، وشاهدِنا وغائبنا، وصغيرنا وكبيرنا، وذَكَرِنا وأُنْثانا، اللهم مَن أحييتَه منا فأحيِه على الإسلام، ومَن توفَّيتَه منا فتوَفَّهُ على الإيمان

‘അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും നീ പൊറുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്‌ലാമിക ആദർശത്തിൽ നീ ജീവിപ്പിക്കേണമേ. ഞങ്ങളിൽ ആരെയാണോ നീ മരിപ്പിക്കുന്നത് അവനെ ഈമാനോടു കൂടി നീ മരിപ്പിക്കേണമേ.’

اللَّهُمَّ اغْفِرْ لِي خطَايَايَ وَذُنُوبِي كُلَّهَا، اللَّهُمَّ أَنْعِمْنِي وَأَحْينِي وَارْزُقنِي، وَاهْدِنِي لِصَالِح الأعْمَالِ والأَخلاَقِ، فَإِنَّهُ لاَ يَهْدِي لِصَالِحِهَا إِلاَّ أَنْتَ، وَلاَ يَصْرِفُ عَنْ سَيئِهَا إِلاَّ أَنْتَ

“അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും തെറ്റുകളും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, എന്നെ നീ അനുഗ്രഹിക്കേണമേ. എന്നെ നീ ജീവിപ്പിക്കുകയും എനിക്ക് ഉപജീവന മാർഗം നൽകുകയും സൽകർമ്മങ്ങളിലേക്കും സൽസ്വഭാവങ്ങളിലേക്കും നയിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീയല്ലാതെ നന്മയിലേക്ക് നയിക്കാൻ മറ്റാരുമില്ല. ദുഷ്ചെയ്തികളിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ നീയല്ലാതെ ആരുമില്ല.”

ഹാകിം

اللَّهُمَّ اغْفِرْ لِي ذَنْبِي وَأَخْسِئْ شَيْطَانِي وَفُكَّ رِهَانِي

“അല്ലാഹുവെ, എന്റെ പാപം പൊറുത്ത് തരെണമേ, എന്റെ പിശാചിനെ ആട്ടിയോടിക്കേണമേ. എന്റെ പാപഭാരങ്ങളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ”

അബൂദാവൂദ്

اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُهُ

“അല്ലാഹുവേ, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽ നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.”

അഹ്‌മദ്

اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي

‘അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേർവഴിയിലാക്കേണമേ. എന്റെ കാര്യങ്ങൾ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നൽകേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയർത്തേണമേ.’

കുറിപ്പ്:

ഈ പ്രാർത്ഥന രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ നിർഹിക്കേണ്ട പ്രാർത്ഥനകൂടിയാണ്.

05 – സ്വർഗ പ്രവേശനവും നരക മോചനവും

05 - സ്വർഗ പ്രവേശനവും നരക മോചനവും

سؤال الله الجنة والنجاة من النار

വിശ്വാസികളുടെ പ്രഥമ ലക്ഷ്യമാണ് സ്വർഗപ്രവേശനവും നരക മോചനവും. അല്ലാഹു തന്റെ ദാസന്മാർക്ക് വേണ്ടി തയ്യാറാക്കി വെച്ച സ്വർഗത്തെക്കുറിച്ച് വിശുദ്ധ ക്വുർആനും തിരുസുന്നത്തും ഏറെ വിശദീകരിക്കുന്നുണ്ട്. ക്വുദ്സിയായ ഒരു ഹദീസിൽ ഇപ്രകാരം കാണാം.

أَعْدَدْتُ لِعِبَادِى الصَّالِحِينَ مَا لاَ عَيْنَ رَأَتْ ، وَلاَ أُذُنَ سَمِعَتْ ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ

“എന്റെ സദ്‌വൃത്തരായ ദാസന്മാർക്ക് ഞാൻ ഒരു കണ്ണും കാണാത്തത്ര, ഒരു കാതും കേൾക്കാത്തത്ര, ഒരു മനുഷ്യ ഹൃദയവും ഭാവനയിൽ കൊണ്ട് വരാത്തത്ര ഒരുക്കിയിരിക്കുന്നു.”

ബുഖാരി

അതു കൊണ്ട് അല്ലാഹു ഒരുക്കി വെച്ച സ്വർഗം ചോദിക്കണമെന്നാണ് നബി ﷺ നമ്മെ പഠിപ്പിച്ചത്. നബി ﷺ പറയുകയാണ്.

مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ

“ഒരാൾ അല്ലാഹുവോട് മൂന്ന് തവണ സ്വർഗം തേടിയാൽ, സ്വർഗം പറയും: അല്ലാഹുവെ, ഇയാളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ, ഒരാൾ അല്ലാഹുവിനോട് മൂന്ന് തവണ നരകത്തിൽ നിന്ന് മോചനം തേടിയാൽ നരകം പറയും അല്ലാഹുവെ, ഇയാൾക്ക് നീ നരകത്തിൽ നിന്ന് മോചനമേകണേ.”

തിർമിദി

എല്ലാ ദിവസവും നമ്മുടെ ദുആയിൽ ഇടം പിടിക്കേണ്ട ചോദ്യമാണിത്. സ്വർഗ പ്രവേശനവും നരക മോചനവും ആഗ്രഹിക്കുന്നവർക്കായി അല്ലാഹുവിന്റെ തിരുദൂതർ പഠിപ്പിച്ച ഏതാനും ചില പ്രാർത്ഥനകൾ കാണുക.

اللهم إني أسألك الجنة، وأعوذ بك مِن النار

അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു. നരകത്തിൽ നിന്ന് കാവൽ തേടുകയും ചെയ്യുന്നു.

ഇബ്‌നുമാജ

رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ

“എന്റെ റബ്ബേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും (ചെയ്യേണമേ)”

സൂറത്തുത്തഹ്‌രീം: 11

رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ۞ وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ ۞ وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ

“എന്റെ റബ്ബേ, എനിക്ക് നീ തത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂർണ്ണമായ സ്വർഗത്തിന്റെ അവകാശികളിൽ പെട്ടവനാക്കേണമേ.”

അശ്ശുഅറാഅ്: 83-85

رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا

“ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.”

അൽ ഫുർഖാൻ: 65

اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَرَبَّ إِسْرَافِيلَ أَعُوذُ بِكَ مِنْ حَرِّ النَّارِ وَمِنْ عَذَابِ الْقَبْرِ

“ജിബ്‌രീലിന്റെയും മീകാഈലിന്റെയും ഇസ്റാഫീലിന്റെയും രക്ഷിതാവായ അല്ലാഹുവേ, നരകച്ചൂടിൽ നിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാന്‍ നിന്നിൽ അഭയം തേടുന്നു.”

നസാഇ‌

04 – ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

04 - ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

الأوقات التي تجاب فيها الدعوات

ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

ഏതു സ്ഥലത്ത് വെച്ചും ഏതു സാഹചര്യത്തിലും അടിമകൾക്ക് അല്ലാഹുവോട് ദുആ നടത്താം. എന്നാൽ അല്ലാഹുവോട് പ്രാർത്ഥിക്കുമ്പോൾ ഉത്തരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുളള സമയങ്ങളും സ്ഥലങ്ങളും തിരുദൂതർ ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവ താഴെ നൽകുന്നു.

03 – പ്രാർത്ഥനയുടെ മര്യാദകൾ

03 - പ്രാർത്ഥനയുടെ മര്യാദകൾ

آداب الدعاء

തെളിവുകൾ വിശദീകരിക്കാതെ പ്രാർത്ഥനയുടെ മര്യാദകളാണ് ഈ അദ്ധ്യായത്തിൽ കുറിക്കുന്നത്. പ്രമാണങ്ങളിൽ വന്ന മര്യാദകളെ ഓർമ്മപ്പെടുത്തുകയാണ് ഉദ്ദേശം. പ്രാർത്ഥനക്ക് മുമ്പ് നാം മനസ്സിലാക്കിവെക്കേണ്ട ഭാഗങ്ങളാണ് ഇതെല്ലാം.

02 – പ്രാർത്ഥനയുടെ പ്രാധാന്യം

02 - പ്രാർത്ഥനയുടെ പ്രാധാന്യം

أهمية الدعاء

അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചിട്ടുള്ളത് അവനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്. അത് വിശദീകരിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങളവതരിപ്പിച്ചതും. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു

وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلا لِيَعْبُدُونِ

എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ മനുഷ്യജിന്ന് വർഗങ്ങളെ സൃഷ്ടിച്ചിട്ടില്ല

الذاريات: 56

നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണ്. അവനോട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു

وَقَالَ رَبُّكُمْ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ. ഞാന്‍ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. തീർച്ച .

ഗാഫിർ:60

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِي إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

നിന്നോട് എന്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാന്‍ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) പ്രാർത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാന്‍ ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്

അൽബഖറ:186

അല്ലാഹു നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും.

പലരുടെയും മനസ്സിലെ സംശയമാണ് അല്ലാഹു എന്റെ പ്രാർത്ഥന കേൾക്കുമോ, എന്നെ പരിഗണിക്കുമോ എന്നൊക്കെ. ഒരു വിശ്വാസിയുടെ മനസ്സിൽ ഒരിക്കലും വരാൻ പാടില്ലാത്ത ചിന്തയാണിത്. അല്ലാഹു മൂന്ന് രീതിയിലാണ് നമ്മുടെ പ്രാർത്ഥനകളെ പരിഗണിക്കുന്നത്. കാരണം നാം ചോദിക്കുന്ന കാര്യത്തെക്കുറിച്ച് നമ്മെക്കാൾ നന്നായി അറിയുന്നവൻ അല്ലാഹുവാണ്.

അബൂ സഈദി (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പാപവും, കുടുംബബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യം ഒരു മുസ്‌ലിം പ്രാർത്ഥിച്ചാൽ മൂന്നിൽ ഒരു കാര്യം അല്ലാഹു അവന് നൽകുന്നതാണ്. ഒന്നുകിൽ അവന്‍ പ്രാർത്ഥിച്ച കാര്യം പെട്ടെന്ന് നൽകുന്നു, അല്ലെങ്കിൽ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കിൽ അതുപോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു. സ്വഹാബികൾ ചോദിച്ചു: അപ്പോൾ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കുകയോ? പ്രവാചകന്‍ അരുളി: അല്ലാഹു തന്നെയാണ് സത്യം അധികരിപ്പിക്കൂ (ഇമാം അഹ്മദ്.)

അല്ലാഹു പൊറുക്കാത്ത പാപം

അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന ധാരാളം മനുഷ്യരെ സമൂഹത്തിൽ നമുക്ക് കാണാം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ആ പ്രവർത്തി. ശിർക്കിനെക്കുറിച്ച് അല്ലാഹു പഠിപ്പിച്ചത് ഇപ്രകാരമാണ്.

إِنَّ اللَّهَ لاَ يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ افْتَرَى إِثْمًا عَظِيمًا

“തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവർക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവന്‍ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”

അന്നിസാഅ്: 48

അല്ലാഹുവിന്റെ അമ്പിയാക്കളുടെ മാർഗം സ്വീകരിക്കുക

ലോകത്തേക്ക് കടന്നു വന്ന എല്ലാ നബിമാരും പഠിപ്പിച്ച ആശയം അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണം എന്നുളളതാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയുടെ സന്ദർഭങ്ങളിലും അല്ലാഹുവോട് മനുഷ്യന് പ്രാർത്ഥിക്കാം. ഇടയാളന്മാരുടെയോ, തങ്ങന്മാരുടെയോ ആവശ്യമില്ല. കാരണം അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.

നമ്മുടെ ജീവനാഡിയേക്കൾ സമീപസ്ഥനായ അല്ലാഹുവിനെ വിട്ട് അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് നാം കടന്നു ചെല്ലുന്നതിനെ സൂക്ഷിക്കണം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത നരക ശിക്ഷക്ക് കാരണമാകുന്ന ശിർക്കിൽ നിന്ന് അകന്ന് വേണം നാം ജീവിക്കാൻ.

അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിന്റെ നിരർത്ഥകത അല്ലാഹു ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹു പറഞ്ഞു:

“നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ഫാത്വിർ: 14)

മറ്റൊരു ആയത്ത് ഇപ്രകാരമാണ്. “മനുഷ്യരെ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തു ചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബ്ബലർ തന്നെ” (അൽഹജ്ജ്: 73)

അല്ലാഹുവോട് ചോദിക്കുവാനാണ് നമ്മോട് അല്ലാഹു ആവശ്യപ്പെടുന്നത്. അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം, പ്രവാചകന്‍ ﷺ പറഞ്ഞു: “അല്ലാഹുവിന് പ്രാത്ഥനയേക്കാൾ ആദരവുള്ള യാതൊന്നും തന്നെയില്ല” (തിർമിദി, അൽബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്) അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം, പ്രവാചകന്‍ ﷺ പറഞ്ഞു: “അല്ലാഹുവിനോട് ചോദിക്കാത്തവന്റെ മേൽ അല്ലാഹു കോപിക്കുന്നതാണ്” (തിർമിദി, അൽബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്)

01 – മുഖക്കുറി​

റബ്ബിനോട് തേടാൻ ചില പ്രാർത്ഥനകൾ

സമീർ മുണ്ടേരി

വിസ്‌ഡം  ബുക്‌സ്

01 - മുഖക്കുറി

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആരംഭിക്കുന്നു. 

വിശ്വാസിയുടെ ആയുധം പ്രാർത്ഥനയാണ്. ഇന്നലെകളിൽ കഴിഞ്ഞു പോയവർ പ്രാർത്ഥനയാകുന്ന ആയുധത്തെ നന്നായി ഉപയോഗിച്ചവരാണ്. ഏത് പ്രതിസന്ധിയിലും കരുത്തു പകരുന്ന പ്രാർത്ഥനകൾ പ്രവാചകൻ ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നാം അവ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ നമുക്ക് ലഭിക്കുന്ന ആത്മീയ ഉണർവ് നിർവചിക്കാൻ സാധ്യമല്ല.. 

പ്രാർത്ഥനാ പഠനത്തിന്റെ പ്രാധാന്യം വിശുദ്ധ ക്വുർആനിലെ താഴെ ക്കൊടുക്കുന്ന വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു: (നബിയെ) പറയുക: നിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്? എന്നാൽ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും) (അൽ ഫുർഖാന്‍: 77) 

അതു കൊണ്ട് നാം അല്ലാഹുവോട് പ്രാർത്ഥിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളിൽ ക്വുർആനിലും സുന്നത്തിലും വന്ന ദുആകൾ ക്രമപ്പെടുത്തിയാണ് ഈ ലഘുകൃതി തയ്യാറാക്കിയിരിക്കുന്നത്. 

പ്രമുഖ പണ്ഡിതൻ ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് രചിച്ച “ക്വുർആനിലും സ്വഹീഹായ ഹദീസുകളിലും പ്രതിപാദിക്കപ്പെട്ട നൂറ് പ്രാർത്ഥനകൾ’’ എന്ന ലഘു ഗ്രന്ഥം മുന്നിൽ വെച്ച് ഒരു പുസ്തകം തയ്യാറാക്കാൻ ആവശ്യപ്പെട്ടത് കേരളത്തിലെ ഒരു യുവ എഞ്ചിനിയർ ആണ്. കഴിവിന്റെ പരമാവധി ഈ ലഘു ഗ്രന്ഥം കുറ്റമറ്റതാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. 

ആമുഖത്തിൽ നൽകിയ രണ്ട് അദ്ധ്യായങ്ങൾ ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി എഴുതിയ തിരുദൂതരുടെ ദുആകൾ എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തതാണ്. 

പലരും സഹായിച്ചിട്ടുണ്ട്. പേരുകൾ ചേർക്കുന്നില്ല. അല്ലാഹു എല്ലാവരിൽനിന്നും ഒരു സൽകർമ്മമായി ഇത് സ്വീകരിക്കട്ടെ.. ആമീൻ 

സമീർ മുണ്ടേരി

ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി

മതവും രാഷ്ട്രീയവും

ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി

? “ മതവും രാഷ്ട്രീയവും രണ്ടാണ്. മതം രാഷ്ട്രീയത്തിൽ ഇടപെടരുത്. മതം  മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ്. രാഷ്ട്രീയത്തിന്റെ ലക്ഷ്യം മനുഷ്യൻറ ഭൗതിക പുരോഗതിയാണ്. മതവും രാഷ് ട്രീയവും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്ന മതവാദികൾ  ഇതറിയില്ല. ആളുകൾ വളരെ കുറവുള്ള കാലത്ത് നബിയും നാല് ഖലീഫമാരും മതരാഷ്ട്രീയം പയറ്റിനോക്കി. അവർക്കുശേഷം ജനം പെരുത്തു. മതരാഷ്ട്രത്തിനു ഭൗതിക പുരോഗതി വളർത്താൻ കഴിഞ്ഞില്ല. അങ്ങനെ അത് താനെ നശിച്ചു. ഇന്ന് മതരാഷ്ട്രീയം എവിടെയും നിലവിലില്ല. ഇനി അതിന് ജനങ്ങളെ കിട്ടുകയുമില്ല. അതുകൊണ്ടാണ് ഇന്നത്തെ മതവാദികൾ പോലും നിലവിലുള്ള രാഷ്ട്രീയ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്നത്. ” ഈ വാദം ശരിയാണോ ?

ഈ ഉദ്ധരണിയിൽ ഒരു പ്രേത്യേകതയുണ്ട്. ഒരു ചത്ത പ്രത്യയശാസ്ത്രത്തിന്റെ നാറ്റം. മതങ്ങൾ പലതരമുണ്ട്. മുസ്ലിം   വിശ്വസിക്കുന്നത് ദൈവിക മതത്തിലാണ്. അതിന്റെ നിയമങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്ന, ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവമെന്തായിരികണമെന്നും, ഒരു ന്യായാധിപൻ എങ്ങനെ തീർപ്പ് കല്പിക്കണമെന്നും, അത് നിർദേശി ച്ചിട്ടുണ്ട്. കൊലയാളിക്കും മോഷ്ടാവിനും വ്യഭിചാരിക്കും അപവാദപ്രചാരകനും എന്ത് ശിക്ഷ നൽകണമെന്നത് അനുശാസിച്ചിട്ടുണ്ട്. സാമ്പത്തിക വ്യവഹാരങ്ങളിൽ ചിലത് അനുവദിക്കുകയും ചിലത് നിരോധിക്കുകയും ചെയ്തിടുണ്ട്. സാമൂഹിക ബന്ധങ്ങൾക്ക് മാർഗനിർദേശക തത്വങ്ങൾ നല്കിയിട്ടുണ്ട്.


ഈ നിയമനിർദ്ദേശങ്ങളൊക്കെ മനുഷ്യനെ ദൈവവുമായി ബന്ധിപ്പ കുന്നത് പോലെ മനുഷ്യനെ മനുഷുനുമായും ബന്ധിപ്പിക്കുന്നതാണ്. ഈ നിയമനിർദേശങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭൗതിക പുരോഗതിയല്ലെങ്കിലും ദൈവി കമാർഗദർശനം സ്വീകരിക്കുന്നവന് ഭൗതികമായും പുരോഗതിയുണ്ടാകുമെന്ന കാര്യം മതത്തിന്റെ ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും മദ്യവും മയക്കുമരുന്നും ചൂതാട്ടവും പലിശയും അപവാദവും പരദൂഷണവും ചൂഷണവും അഴിമതിയും പോയാൽ വ്യക്തിയും സമൂഹവും രാഷ്ട്രവും അഭിവൃദ്ധിപ്പെടുമെന്ന കാര്യം വിവേകമതികൾഎല്ലാം നിർവിവാദം സമ്മതിക്കുന്ന വസ്തുതയാണ്. ചുരുങ്ങിയ ആളുകൾക്ക് നന്മ കൈവരുത്താൻ പര്യാപ്തമായ ഒരു ജീവിത ദർശനത്തിനു കൂടുതൽ പേർക്ക് ഗുണമുണ്ടാക്കാൻ കഴിയില്ല എന്ന് പറയുന്നതിലെ ലോജിക് മനസിലാകുന്നില്ല. കുറച്ച് ആളുകളുള്ള ഒരു ഗ്രാമത്തിൽ കോളറയുണ്ടായപ്പോൾ ഫലപ്രദമെന്ന് തെളിഞ്ഞ മരുന്ന് ഒരു വലിയ രാഷ്ട്രത്തിൽ കോളറയുണ്ടാകുമ്പോൾ പരീക്ഷിച്ചുനോക്കാൻ പോലും പറ്റില്ലെന്ന് ശഠിക്കുന്നത് എന്തൊരസംബന്ധമാണ് ?

നബി ( സ ) യുടെയും നാലു ഖലീഫമാരുടെയും കാലത്ത് മാത്രമല്ല ജിബ്രാൾട്ടർ മുതൽ മംഗോളിയ വരെ ഇസ്‌ലാമിക രാഷ്ട്രം വികസിച്ചപ്പോ മതതത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത ഭരണത്തിന് കീഴിൽ മുസ് ലിംകൾക്ക് ഭൗതികവും ആത്മീയവുമായ പുരോഗതിയുണ്ടായിട്ടുണ്ട് , അബ്ബാസിയ ഖിലാഫത്തിന്റെ സുവർണ ദശയിൽ ഇസ്‌ലാമിക പ്രതിബദ്ധതയുള്ള ഭരണാധികാരികളുടെ കീഴിൽ മുസ്ലിം ലോകംനേടിയ വൈജ് ഞാനികവും സാങ്കതികവുമായ പുരോഗതി അദ്വിതീയമായിരുന്നു. അക്കാലത്തോ തൊട്ടടുത്ത നൂറ്റാണ്ടുകളിലാ അതിന് തുല്യമായ പുരോഗതി കൈവരി ക്കാൻ മറ്റൊരു രാഷ്ട്രത്തിനും കഴിഞ്ഞിട്ടില്ലെന്ന വസ്തുത ലോകചരിത്രകാരൻമാർ ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട് . പീന്നീട് മുസ്ലിം ഭരണത്തിന് ജീർണതയുണ്ടായിട്ടുണ്ട്. ഇസ് ലാമിന് വിരുദ്ധമായ പ്രവണതകളുടെ ദുസ്വാധീനത്തിന് ചില മുസ് ലിം ഭരണാധികാരികൾ വിധേയരായതാണ് അതിന് കാരണം. അതിന്നിടയിലും ചില നവോഥാനങ്ങൾ ഉണ്ടായത് മതാധ്യാപനങ്ങൾ ഭരണത്തിൽ പകർത്താൻ തയ്യാറായ ചില സാത്വികരായ ഭരണാധികാരികൾ മുഖേനയായിരുന്നു. ഇന്നും അനേകം മുസ്ലിം രാജ്യങ്ങളിലെ ഭരണനിയമങ്ങളിൽ ഇസ്‌ലാമിൻന്റെ ശക്തയാമ സ്വാദിനമുണ്ട്. ചില വ്യതിയാനങ്ങളുള്ളതുകൊണ്ട് മതം ഭരണരംഗത്തുനിന്നു നിഷ് കാസിതമായെന്ന് കരുതുന്നത് അബദ്ധമാണ്. മുസ് ലിം ലോകത്തെ വിവേകമതികൾ ഇന്നും ഉറ്റുനോക്കുന്നത് രാഷ്ട്രീയത്തിൽ മതമൂല്യങ്ങളുടെ പുനസ്ഥാപനത്തെയാണ്. മുസ് ലിംകൾക്ക് സ്വയം നിർണയാവകാശമില്ലാത്ത നാടുകളിൽ ഇസ്‌ലാമിനെയും മുസ് ലിംകളെയും എതിർക്കാതെ ചില രാഷ്ട്രീയ സംഘടനകളുമായി മുസ്ലിംകൾ സഹകരിക്കുന്നത് രാഷ് ട്രീയ രംഗത്ത് മതത്തെ തഴഞ്ഞുവെന്നതിന് തെളിവായി ചൂണ്ടികാണിക്കുന്നത് ശുദ്ധ വിവരക്കേടാണ്. മതവും രാഷ് ട്രീയവും തികച്ചും വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളാണ് എന്ന വാദം പോലെ തന്നെ മതവും രാഷ് ട്രീയവും പൂർണമായും ഒന്നാണെന്ന വാദവും തെറ്റാണ്. മതത്തിന്റെ അധ്യാപനങ്ങൾക്ക് വിരൂദ്ധമാകാത്തവിധം കൈകാര്യം ചെയ്യാൻ ബാധ്യസ്ഥമായ ഒരു ലൗകിക  സയമാണ് ഇസ് ലാമിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയ വ്യവഹാരം. അല്ലാഹുവിന്റെയും റസൂവിൻറ ( സ ) യും ഭരണനിയമങ്ങൾ മാറ്റുവാനാ തിരുത്തുവാനോ ഒരു മുസ്ലിം ഭരണാധിപനും അവകാശമില്ല. അങ്ങനെ ഒരു ഭരണാധിപൻ ചെയ്യുന്നനതിനെ എതിർക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരുമാണ് 

മതം രാഷ്ട്രീയം ഇസ്‌ലാഹിപ്രസ്ഥാനം എന്ന കൃതിയിൽ നിന്ന്

ലൈലത്തുല്‍ ഖദ്റും ഇഅ്ത്തികാഫും

ലൈലത്തുല്‍ ഖദ്റും ഇഅ്ത്തികാഫും

അല്ലാഹു വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ളത് റമളാന്‍ മാസത്തിലെ ഒരു അനുഗൃഹീത രാത്രിയിലാണ്.

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.(ഖു൪ആന്‍:44/2)

വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള ആ അനുഗൃഹീത രാത്രിയാണ് ലൈലത്തുല്‍ ഖദ്൪.

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

മുഹമ്മദ് നബിക്ക് (സ്വ) വ്യത്യസ്ത സന്ദർഭങ്ങളിലായി 23 വർഷം കൊണ്ടാണ് വിശുദ്ധ ഖുർആനിന്റെ അവതരണം പൂർത്തിയായത്. എന്നാൽ ഖുർആൻ നേരത്തെ തന്നെ അല്ലഹുവിന്റെ പക്കൽ ലൌഹുൽ മഹ്ഫൂളിൽ (لوح المحفوظ) രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ലൈലത്തുല്‍ ഖദ്റില്‍ ഒന്നാം ആകാശത്തേക്ക് അല്ലാഹു അതിനെ അവതരിപ്പിക്കുകയാണുണ്ടായത്.

قاَلَ ابْنُ عَبَّاسٍ وَغَيْرُهُ: أنْزَلَ اللهُ القُرْآنَ جُمْلَةً وَاحِدَةً مِنَ اللَّوْحِ المَحْفُوظِ إلَى بَيْتِ العِزَّةِ مِنَ السَّمَاءِ الدُّنْيَا ثُمَّ نَزَلَ مُفَصَّلاً بِحَسْبِ الوَقَائِعِ في ثَلاَثٍ وَعِشْرِينَ سَنَة عَلَى رَسُولِ اللهِ صَلَّى اللهُ تَعَالَى عَلَيْهِ وَسَلَّمَ

ഇബ്നു അബ്ബാസും (റ) മറ്റും പറയുന്നു: അല്ലാഹു ഖുർആനിനെ മുഴുവനായും ലൌഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാം ആകാശത്തെ ബൈത്തുൽ ഇസ്സയിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 23 വർഷങ്ങളിലായി റസൂലിന് (സ്വ) അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. (തഫ്സീർ ഇബ്നു കസീര്‍ – ഖു൪ആന്‍ :97/1-5 ന്റെ വ്യാഖ്യാനത്തിൽ നിന്ന്)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ 23 കൊല്ലക്കാലം കൊണ്ടായിരുന്നു ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതെന്ന വസ്തുത പ്രസിദ്ധമാണ്. രാവും പകലും, നാട്ടിലും യാത്രയിലും, ഗ്രീഷ്മത്തിലും വസന്തത്തിലുമെന്നീ വ്യത്യാസമൊന്നുംകൂടാതെ, സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരുന്നു അത്. എന്നിരിക്കെ, ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നു പറഞ്ഞതിന്റെ താല്‍പര്യം എന്താണ് ? ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് പ്രസക്തമായിട്ടുള്ളത്.
1). അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന മൂലഗ്രന്ഥത്തില്‍(ام الكتاب) നിന്ന് – അഥവാ ‘ലൌഹുല്‍ മഹ്ഫൂള്വില്‍’ (اللحو المحفوظ) നിന്ന് – ഖുര്‍ആനിന്റെ മുഴുവന്‍ ഭാഗവും അടുത്ത ആകാശലോകത്തേക്ക് ആ രാത്രിയില്‍ അവതരിപ്പിച്ചു; പിന്നീടു ആവശ്യാനുസരണം കുറേശ്ശെയായി നബിക്ക്(സ്വ) അവിടെനിന്നു അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇബ്നു അബ്ബാസ് (റ) മുതലായവരുടെ വ്യാഖ്യാനമാണിത്. മുഫസ്സിറുകളില്‍ അധികമാളുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്നത്. ഇബ്നു അബ്ബാസില്‍(റ) നിന്ന് ഹാകിം, ബൈഹഖി, നസാഈ, ത്വബ്റാനി (റ) മുതലായ പല മഹാന്‍മാരും ഇതു നിവേദനം ചെയ്തിട്ടുണ്ട്. (كما في الاتقان) ഇതാണ് ശരിയും സ്വീകാര്യമായ അഭിപ്രായമെന്നു ഇമാം അസ്ഖലാനീ (റ) പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു.
2). ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് പ്രസ്തുത രാത്രിയിലാകുന്നുവെന്നാണ് ഇമാം ശുഅ്ബീ (റ) മുതലായവരുടെ വ്യാഖ്യാനം. പല മുഫസ്സിറുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ടു അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. الله اعلم (അമാനി തഫ്സീ൪ : ഖു൪ആന്‍:44/3 ന്റെ വിശദീകരണത്തില്‍ നിന്ന്)

എന്താണ് ലൈലത്തുൽ ഖദ്ർ ?

ലൈലത്തുൽ ഖദ്റിന് എന്ത് അർത്ഥമാണ് നൽകേണ്ടതെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ഖദ്ർ’ എന്ന പദത്തിന് അറബി ഭാഷയിൽ ഇടുക്കം, ബഹുമാനം, മതിപ്പ്, വിധി തുടങ്ങിയ അർത്ഥങ്ങളുണ്ട്. ഇവയിൽ ഏതർത്ഥവും യോജിച്ചു വരാവുന്നതുമാണ്. ഹാഫിദ് ഇബ്നു ഹജറുൽ അസ്ഖലാനി(റഹി) സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽബാരിയിൽ കിതാബു ഫദ്ലു ലൈലത്തിൽ ഖദ്റിന്റെ പ്രാരംഭത്തിൽ ഇതു സംബന്ധമായി വിശദീകരിക്കുന്നത് കാണുക:

واخْتَلَفَ فِي الْمُرَادِ بِالقَدْرِ الَّذِي أضِيفَتْ إلَيْهِ اللَّيْلَةُ فَقِيلَ: المُرَادُ بِهِ التَّعْظِيمُ كَقَوْلِهِ تَعَالَى: (وَمَا قَدَرُوا اللهَ حَقَّ قَدْرِهِ) الأنعام 91 وَالمَعْنَى أنَّهَا ذَاتُ قَدْرٍ لِنُزُولِ القُرْآنِ فِيهَا أوْ لِمَا يَقَعُ فِيهَا مِنْ تُنُزلِ المَلائِكَةِ أوْ لِمَا يَنْزِلُ فِيهَا مِنَ البَرَكَةِ وَالرَّحْمَةِ وَالمَغْفِرَةِ أوْ أنَّ الَّذِي يُحْيِيهَا يَصِيرُ ذَا قَدْرٍ. وَقِيلَ: القَدْرُ هُنَا التَّضْيِيقُ كَقَوْلِهِ تَعَالَى: (وَمَنْ قَدََرَ عَلَيْهِ رِزْقُهُ) الطلاق 7 وَمَعْنَى التَّضْيِيقُ فِيهَا إخْفَاؤُهَا عَنِ العِلْمِ تَعْيِينُهَا أوْ لأنَّ الأرْضَ تَضِيقُ فِيهَا عَنِ الْمَلاَئِكَةِ وَقِيلَ: القَدْرُ هُنَا بِمَعْنَى الْقَدَرِ بِفَتْحِ الدَّالِ الَّذِي هُوَ مُؤَاخِي القَضَاء، وَالْمَعْنَى أنَّهُ يُقَدَّرُ فِيهَا أحْكَامُ تِلْكَ السَّنَةِ لِقَوله تعالى: (فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ) وَبِهِ صَدَرَ النَّوَوِيُّ كَلاَمُهُ فَقاَلَ: قَالَ الْعُلَمَاءُ سُمِّيَتْ لَيْلَةُ القَدْرِ لِمَا تَكْتُبُ فِيهَا المَلاَئِكَةُ مِنَ الأقْدَارِ لِقَوْلِهِ تَعَالَى: (فِيهَا يُفْرَقُ كُلَّ أمْرٍ حَكِيمٍ) الدخان 4 وَرَوَاهُ عَبْدُ الرَّزَّاقُ وَغَيْرُهُ مِنَ الْمُفَسِّرِينَ بِأسَانِيدٍ صَحِيحَةٍ عَنْ مُجَاهِدٍ وَعِكْرِمَة وَقَتَادَة وَغَيْرِهِمْ (فتح الباري )

ഈ രാവിലേക്ക് ചേർത്തു പറയുന്ന ഖദ്ർ എന്ന പദത്തിന്റെ ഉദ്ദേശം എന്താണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. وَمَا قَدَرُوا اللهَ حَقَّ قَدْرِهِ അവർ അല്ലാഹുവിനെ ബഹുമാനിക്കേണ്ടതു പ്രാകാരം ബഹുമാനിച്ചില്ല (ഖുർആൻ :6/91) എന്ന ആയത്തിൽ സൂചിപ്പിച്ച പോലെ തഅ്ദീം (تعظيم) അഥവാ ബഹുമാനം എന്നാണ് ഒരു അർത്ഥമെന്നു പറയപ്പെട്ടിട്ടുണ്ട്. അതു പ്രകാരം ആ രാവ് ഖുർആൻ അവതരിപ്പിക്കപ്പെടുക വഴി ആദരിക്കപ്പെട്ടുവേന്നോ അല്ലെങ്കിൽ മലക്കുകളുടെ സാന്നിധ്യം കൊണ്ടോ അനുഗ്രഹം, കാരുണ്യം, പാപമോചനം എന്നിവ കൊണ്ടോ ബഹുമാനിക്കപ്പെട്ടു എന്നോ അർത്ഥം കൽപ്പിക്കാം.

  ومن قَُِدرَ عَلَيْهِ رِزْقُهُ   ‘ആരുടെയെങ്കിലും ഉപജീവനം ഇടുങ്ങിയ നിലയിലായെങ്കിൽ’ എന്ന  ആയത്തിൽ (ഖു൪ആന്‍:65/7) സൂചിപ്പിച്ചതു പോലെ تضييق അഥവാ ‘ഇടുങ്ങിയത്’ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നും പറയപ്പെട്ടിട്ടുണ്ട്. ഈ രാവ് ഏതാണെന്ന് ഗോപ്യമാക്കപ്പെട്ടതു കൊണ്ടോ അല്ലെങ്കിൽ മലക്കുകളുടെ ആധിക്യംകൊണ്ട് ഭൂമി ഇടുങ്ങിയതായിത്തീരുന്നതു കൊണ്ടോ ആവാം ഈ അർത്ഥം ഉദ്ദേശിക്കപ്പെടുന്നത്.

മറ്റൊരു അഭിപ്രായം ‘ഖദ്ർ’ എന്ന പദത്തിലെ ദാലിന് സുകൂനിനു പകരം ഫത്ഹ് ആണ് എന്നുള്ളതാണ്. ഇതു പ്രകാരം ‘ഖളാഅ്’ (قضاء) അഥവാ വിധി എന്ന അർത്ഥമായിരിക്കും ലഭിക്കുക. നേരത്തെ ഉദ്ധരിച്ച സൂറത്തു ദുഃഖാനിലെ നാലാം വചനത്തിൽ പറയപ്പെട്ട പോലെ فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു എന്നതിൽ നിന്നും ഇതേ ആശയമാണല്ലോ ലഭിക്കുന്നത്. ഇമാം നവവി(റഹി) ഈ അഭിപ്രായം കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരം തുടങ്ങുന്നതു തന്നെ. അദ്ദേഹം പറയുന്നത് മേൽ വിവരിച്ച ആയത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പറയുന്നത് മലക്കുകൾ തീരുമാനങ്ങൾ എഴുതിവെക്കുന്നതിനാലാണ് ആ രാവിന് ലൈലത്തുൽ ഖദ്ർ എന്നു നാമകരണം ചെയ്തിരിക്കുന്നത് എന്നാണ്. അബ്ദുറസാഖ് മുതലായ ഖുർആൻ വ്യാഖ്യതാക്കൾ മുജാഹിദ്, ഇക്രിമ, ഖത്താദ തുടങ്ങിയവരിൽ നിന്ന് സ്വീകാര്യമായ നിലക്ക് ഇക്കാര്യം ഉദ്ദരിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി)

സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാന ഗ്രന്ഥമായ അൽ മിൻഹാജ് ഫീ ശറഹി സ്വഹീഹി മുസ്ലിമിൽ ഇമാം നവവി(റഹി) ഇപ്രകാരമാണ് വിശദീകരിച്ചു തുടങ്ങുന്നത്.

قاَلَ العُلَمَاءُ: وَسُمِّيَتْ لَيْلَةُ القَدْرِ لِمَا يُكْتَبُ فِيهَا لِلْمَلاَئِكَةِ مِنَ الأقْدَارِ وَالأرْزَاقِ وَالآجَالِ الَّتِي تَكُونُ في تِلْكَ السَّنَةِ كَقَوْلِهِ تَعَالَى: ‘فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ’ وَقَوْلُهُ تَعَالىَ : ‘تَنَزَّلُ المَلاَئِكَةُ وَالرُّوحُ فِيهَا بإذْنِ رَبِّهِمْ مِنْ كُلِّ أمْرٍ’ مَعْنَاهُ يُظْهَرُ لِلْمَلاَئِكَةِ مَا سَيَكُونُ فِيهَا: يَأمُرُهُمْ بِفِعْلِ مَا هُوَ مِنْ وَظِيفَتِهِمْ وَكُلُّ ذَلِكَ مِمَّا سَبَقَ عِلْمُ اللهِ تَعَالَى بِهِ وَتَقْدِيرِهِ لَهُ.

ആ വർഷത്തിലെ ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങൾ മുതലായവ മലക്കുകൾക്ക് കാണിക്കപ്പെടുന്ന ദിനമായതു കൊണ്ടാണ് ലൈലത്തുൽ ഖദ്ർ എന്നു നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതർ പറയുന്നു. “ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു എന്നും “മലക്കുകളും ജിബ്രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരും” എന്നും ഖുർആൻ പറഞ്ഞു. അതിനർത്ഥം ആ വർഷത്തിലെ കാര്യങ്ങൾ മലക്കുകൾക്ക് കാണിക്കപ്പെടുമെന്നും അവരുടെ ചുമതലകൾ ഇന്നവയാണെന്നു നിർണ്ണയിക്കപ്പെടുമെന്നും ആയിത്തീർന്നു. ഇതെല്ലാം അല്ലാഹുവിന്റെ മുൻ നിശ്ചയവും അറിവും വെച്ചുകൊണ്ടു തന്നെയാണ് സംഭവിക്കപ്പെടുന്നത്. ആ രാവ് ലോകാവസാനം വരെ നിലനിൽക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു. (ശറഹു മുസ്ലിം)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: قدر (ഖദ്‌ര്‍) എന്ന വാക്കിനു ‘നി൪ണ്ണയിക്കുക, കണക്കാക്കുക’ എന്നിങ്ങനെയും, ‘നിലപാട്, ബഹുമാനം’ എന്നിങ്ങനെയും അരര്‍ത്ഥമുള്ളതുകൊണ്ട് لَيْلَةُ الْقَدْرِ (ലൈലത്തുല്ഖദ്‌ര്‍) എന്ന വാക്കിനു ‘നിര്ണ്ണയത്തിന്റെ രാത്രി’ എന്നും ‘ബഹുമാനത്തിന്‍റെ രാത്രി’ എന്നും വിവര്‍ത്തനം നല്‍കാം. രണ്ടായാലും, അതു ആ പ്രത്യേക രാത്രിയുടെ പേരാകുന്നു. സൂറ: ദുഖാനില്‍ ഇതേ രാത്രിയെക്കുറിച്ചു فيها يفرق كل امر حكيم (യുക്തിമത്തായ എല്ലാ കാര്യവും അതില്‍ വേര്‍തിരിച്ചു വിവരിക്കപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ നാലാം വചനത്തില്‍ റബ്ബിന്റെ ഉത്തരവുപ്രകാരം എല്ലാ കാര്യത്തെ സംബന്ധിച്ചും അന്നു മലക്കുകളും ‘റൂഹും’ ഇറങ്ങിവരുമെന്നും പറഞ്ഞിരിക്കുന്നു. ആകയാല്‍, ആ രാത്രി ഭൂമിയിലെ കാര്യങ്ങള്‍ പലതും നിര്‍ണ്ണയിച്ചു വ്യവസ്ഥചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്നു മനസ്സിലാക്കാം. സൂറ: ദുഖാനില്‍ ഈ രാത്രിയെപ്പറ്റി ليلة مباركة (അനുഗൃഹീതമായ ഒരു രാത്രി) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, അതിന്റെ പല മാഹാത്മ്യങ്ങളും എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍, അതു നിര്‍ണ്ണയത്തിന്റെയും ബഹുമാനത്തിന്റെയും രാത്രിയാണെന്നു വ്യക്തമാകുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:97/1 ന്റെ വിശദീകരണത്തില്‍ നിന്ന്)

ചുരുക്കത്തിൽ കാര്യങ്ങൾ നിർണ്ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങൾ എല്ലാം ലൈലത്തുൽ ഖദ്റിന് അനുയോജ്യമായി വരുന്നു.

ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ടതകള്‍

ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ടതയെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക.

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ –  وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ – لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

– تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ –   سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും റൂഹും(ആത്മാവും) അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖു൪ആന്‍:97/1-5)

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ – فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ – أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ

തീര്‍ച്ചയായും നാം അതിനെ(ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(ഖു൪ആന്‍:44/2-5)

മേല്‍ വചനങ്ങളില്‍ നിന്ന് ലൈലത്തുല്‍ ഖദ്റിന്റെ താഴെ പറയുന്ന ശ്രേഷ്ടതകളെ കുറിച്ച് മനസ്സിലാക്കാം.

1.വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ച രാത്രി 

2.അനുഗൃഹീത രാത്രി

3.ആയിരം മാസത്തേക്കാള്‍ ഉത്തമമായ രാത്രി

ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അതിന് ആയിരം മാസങ്ങള്‍ക്കു സമാനമായ മഹത്ത്വമുണ്ട്. ആ രാത്രിയില്‍ നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. അല്ലെങ്കില്‍ ആ രാത്രി പ്രയോജനപ്പെടുത്തുന്ന വ്യക്തി ആയിരം മാസങ്ങളില്‍ ഇബാദത്ത് ചെയ്തവനെ പോലെയാണ്.

4.മലക്കുകളും റൂഹും(ആത്മാവും) ഇറങ്ങുന്ന രാത്രി

റൂഹ്(ആത്മാവ്) എന്ന് സൂചിപ്പിച്ചിട്ടുള്ളത്  ജിബ്രീല്‍(അ) എന്ന മലക്കിനെയാണ്. മലക്കുകൾ ജിബ്‌രീല്‍ ഉള്‍പ്പടെ ആ രാത്രിയില്‍ ഇറങ്ങിവരുന്നു. അതായത് ആ രാത്രിയില്‍ അവര്‍ ധാരാളമായി ഇറങ്ങുന്നു എന്നര്‍ഥം. അവ൪ അല്ലാഹുവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായിട്ടാണ് ആ രാത്രി ഇറങ്ങുന്നത്.

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَيْلَةُ الْقَدْرِ لَيْلَةُ السَّابِعَةِ ، أَوِ التَّاسِعَةِ وَعِشْرِينَ ، وَإِنَّ الْمَلائِكَةَ تِلْكَ اللَّيْلَةَ أَكْثَرُ فِي الأَرْضِ مِنْ عَدَدِ الْحَصَى

 അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിനോ ഇരുപത്തി ഒമ്പതിനോ ആണ്. ആ രാത്രിയിൽ ഭൂമി ലോകത്തുണ്ടാകുന്ന മലക്കുകൾ (ഭൂമിയിലെ) മണൽ തരികളേക്കാൾ  അധികമായിരിക്കും. (ഇബ്നു ഖുസൈമ)

5.യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്ന രാത്രി

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ഏതായാലും, ആ രാത്രിയെപ്പറ്റി ‘അനുഗ്രഹീതമായത് -അഥവാ ആശീര്‍വ്വദിക്കപ്പെട്ടത്’ (مُّبَارَكَة) എന്നു വിശേഷിപ്പിച്ചതില്‍ അടങ്ങിയ തത്വം ശ്രദ്ധേയമാകുന്നു. യുക്തിമത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവേചനം ചെയ്യപ്പെടുന്നു. (فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ) ഇതാണത്. كُلُّ أَمْرٍ حَكِيمٍ എന്ന വാക്കിന് ‘യുക്തമായ എല്ലാ കാര്യങ്ങളും’ എന്നും ‘ബലവത്തായ എല്ലാ കാര്യങ്ങളും’ എന്നും ഉദ്ദേശ്യാര്‍ത്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ‘നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്’ (أَمْرًا مِّنْ عِندِنَا) എന്നു പറഞ്ഞിരിക്കകൊണ്ട് രണ്ടാമത്തെ അര്‍ത്ഥത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാകയാല്‍ മാറ്റത്തിരുത്തങ്ങള്‍ക്കോ, ഏതെങ്കിലും ന്യൂനതകള്‍ക്കോ ഇടമില്ലാത്തവിധം സുശക്തവും ബലവത്തുമായ കാര്യങ്ങള്‍ ആ രാത്രിയില്‍ പ്രത്യേകം പ്രത്യേകം വിവരിക്കപ്പെടുമെന്നു ഈ വാക്ക് സൂചിപ്പിക്കുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:44/4 ന്റെ വിശദീകരണത്തില്‍ നിന്ന്)

എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് അതതു കൊല്ലങ്ങളില്‍ ലോകത്ത് നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്ക് ആ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്ന് മുഫസ്വിറുകള്‍ വിശദീകരിച്ചിട്ടുണ്ട്.

6.പ്രഭാതോദയം വരെ അത് സമാധാനമത്രെ

ലൈലത്തുല്‍ ഖദ്റിന്റെ രാത്രി പ്രഭാതോദയം വരെ സമാധാനമായിരിക്കും. കാരണം മലക്കുകള്‍ എല്ലാവിധ ഖൈറും ബറകത്തുമായിട്ടാണ് ഇറങ്ങുന്നത്.

يكثر تنزل الملائكة في هذه الليلة لكثرة بركتها ، والملائكة يتنزلون مع تنزل البركة والرحمة ، كما يتنزلون عند تلاوة القرآن ويحيطون بحلق الذكر ، ويضعون أجنحتهم لطالب العلم بصدق تعظيما له .

ധാരാളം ബറകത്തുമായി ഈ രാത്രിയിൽ മലക്കുകൾ  ധാരാളമായി ഇറങ്ങും. ഖുർആൻ പാരായണം ചെയ്യുമ്പോൾ മലക്കുകൾ ഇറങ്ങുന്നതു പോലെ ഈ രാത്രിയിൽ ബറകത്തും റഹ്മത്തുമായി മലക്കുകൾ ഇറങ്ങും ….. (ഇബ്നു കസീർ)

ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുമോ?

ഇവിടെ സ്വാഭാവികമായും ഒരു സംശയം വരാം. വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള അനുഗൃഹീത രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്൪. അത് ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അത് കഴിഞ്ഞുപോകുകയും ചെയ്തു. പിന്നെങ്ങനെയാണ് ലൈലത്തുല്‍ ഖദ്൪ എല്ലാ വ൪ഷവും വരുന്നത്? ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുമോ?

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:സൂ : ദുഖാനില്‍ ഈ രാത്രിയെക്കുറിച്ച് إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ (നിശ്ചയമായും നാം അതിനേ – ക്വുര്‍ആനെ – അനുഗ്രഹീതമായ ഒരു രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) എന്ന് പറഞ്ഞതിനു ശേഷം فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (അതില്‍ എല്ലാ യുക്തിമത്തായ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു) എന്ന് പറയുന്നു. അതുപോലെ, സൂ : ക്വദ്‌റില്‍ ആദ്യംإِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ (നിശ്ചയമായും നാം അതിനേ ലൈലത്തുൽ ക്വദ്‌റില്‍ അവതരിപ്പിച്ചു) എന്നും, പിന്നീട് അതിന്‍റെ മഹത്വങ്ങള്‍ വിവരിച്ച കൂട്ടത്തിൽ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا(അതില്‍ മലക്കുകളും ‘റൂഹും’ ഇറങ്ങിവരുന്നു – അഥവാ ഇറങ്ങിവരും) എന്നും പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും ക്വുര്‍ആനെ കുറിച്ചു പറഞ്ഞപ്പോള്‍ ‘അതിനെ അവതരിപ്പിച്ചു’ എന്ന് ഭൂതകാലക്രിയ (الماضي)യാണ് അല്ലാഹു ഉപയോഗിച്ചത്. ആ രാത്രിയിലുണ്ടാകുന്ന സംഭവങ്ങളെകുറിച്ചു പറഞ്ഞപ്പോഴാകട്ടെ ‘അതില്‍ കാര്യം വിവേചനം ചെയ്യപെടുന്നു’ എന്നും, ‘അതില്‍ മലക്കുകള്‍ ഇറങ്ങിവരുന്നു’ എന്നും വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും ഉപയോഗിക്കുന്ന ക്രിയ (المضارع)യാണ്‌ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ച ഓരോ വാക്കുകളിലും അവയുടെ ഉപയോഗക്രമങ്ങളിലും പല സൂചനകളും രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്ന് പറയേണ്ടതില്ല. ക്വുര്‍ആനെ അവതരിപ്പിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ‘ലൗഹുല്‍മഹ്‍ഫൂള്വി’ല്‍ നിന്ന് ആകാശത്തേക്ക് അവതരിപ്പിച്ചുവെന്നോ, നബിക്ക്(സ്വ) അവതരിപ്പിക്കുവാന്‍ ആരംഭിച്ചുവെന്നോ ആവട്ടെ, ഏതായാലും ശരി – ആ അവതരണ സംഭവം കഴിഞ്ഞുപോയിട്ടുണ്ടെന്നും, കാര്യങ്ങളുടെ വിവേചനം നടത്തലും മലക്കുകളുടെ വരവും അതിനുശേഷവും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് – അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കും – എന്നുമാണ്‌ ഇതു വ്യക്തമാക്കിത്തരുന്നത്. എനി, നബിവചനങ്ങളിലേക്ക് കടന്നാല്‍ യാതൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം അതു സ്‌പഷ്ടവുമാകുന്നു.(അമാനി തഫ്സീ൪ : ഖു൪ആന്‍ സൂറ: അല്‍ ഖദ്റിന്റെ വ്യാഖ്യാന കുറിപ്പില്‍ നിന്ന്)

ഹദീസുകള്‍ പരിശോധിച്ചാല്‍  تَحرَّوا لَيْلَةَ القَدْرِ في العَشْرِ الأواخرِ منْ رَمَضانَ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക, فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ നിങ്ങൾ അതിനെ (ലൈലത്തുൽ ഖദ്റിനെ) റമദാനിലെ അവസാനത്തെ പത്തിൽ അന്വേഷിക്കുക എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ രീതിയില്‍ നബി(സ്വ) പറഞ്ഞിട്ടുള്ളതായി കാണാം. അതെ, ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുന്നതാണ്.

ലൈലത്തുല്‍ ഖദ്൪ കഴിഞ്ഞു പോയിട്ടുണ്ടെന്നും അത് എല്ലാ കൊല്ലത്തിലും സംഭവിക്കില്ലെന്നും ശിയാക്കളിൽ ഒരു വിഭാഗം വാദിക്കാറുണ്ട്. സ്വഹാബിമാരുടെ കാലത്തുതന്നെ ഇത്തരം പിഴച്ച വാദക്കാർ ഉണ്ടായിട്ടുണ്ട്. അതിനെ സ്വഹാബികൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

عن عبد الله بن يحنس قلت لأبي هريرة رضي الله عنه: زعموا أن ليلة القدر رفعت، قال: كذب من قال ذلك

അബ്ദില്ലാഹിബ്നു യഹ്നസിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അബൂഹുറൈറയോട്(റ) ചോദിച്ചു: ലൈലത്തുൽ ഖദ്ർ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന് അവർ വാദിക്കുന്നുണ്ടല്ലോ. അബൂഹുറൈറ(റ) പറഞ്ഞു: അവർ പറഞ്ഞിരിക്കുന്നത് കളവാണ്. (മുസന്നഫ് അബ്ദു റസാഖ് )

ലൈലത്തുൽ ഖദ്ർ എല്ലാ കൊല്ലവും സംഭവിക്കുമെന്ന കാര്യത്തിൽ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ല.

എന്നാണ് ലൈലത്തുൽ ഖദ്ർ ?

ഒരിക്കൽ നബി (സ്വ) എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരുന്നു. പക്ഷെ പിന്നീട് ആ അറിവ് മറക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. എന്നാൽ അതേസമയം അതിനെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളുടെ സൂചനകൾ നബി (സ്വ) നൽകിയിട്ടുണ്ട്.

عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ خَرَجَ النَّبِيُّ صلى الله عليه وسلم لِيُخْبِرَنَا بِلَيْلَةِ الْقَدْرِ، فَتَلاَحَى رَجُلاَنِ مِنَ الْمُسْلِمِينَ، فَقَالَ ‏ “‏ خَرَجْتُ لأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، فَتَلاَحَى فُلاَنٌ وَفُلاَنٌ، فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، فَالْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ ‏”‏‏.‏

ഉബാദത്തുബ്നു സ്വാമിത്തില്‍(റ) നിന്ന് നിവേദനം: ലൈലത്തുൽ ഖദ്റിനെ കുറിച്ച് ഞങ്ങളെ അറിയിക്കുവാൻ നബി (സ്വ) ഒരിക്കൽ പുറപ്പെട്ടു. അപ്പോൾ മുസ്ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായി. നബി (സ്വ) പറഞ്ഞു: ലൈലത്തുൽ ഖദ്റിനെ കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടി ഞാൻ പുറപ്പെടുകയുണ്ടായി. അപ്പോൾ ഇന്നവനും ഇന്നവനും തമ്മിൽ വഴക്ക് കൂടുകയുണ്ടായി. അങ്ങനെ ആ വിജ്ഞാനം ഉയർത്തപ്പെട്ടു. ഒരു പക്ഷേ അതു നിങ്ങൾക്ക് ഗുണകരമായിരിക്കാം. അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. (ബുഖാരി 2023).

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി: 2021)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رِجَالاً، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) സ്വഹാബിമാരില്‍ ചിലർക്ക് ലൈലത്തുൽ ഖദ്ർ അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി സ്വപ്നദർശനമുണ്ടായി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അത് അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി നിങ്ങളുടെ സ്വപ്നം ഒത്തുവന്നിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ അതിനെ ആരെങ്കിലും പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴുനാളുകളിൽ കാത്തിരിക്കട്ടെ. (ബുഖാരി: 2015)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم اعْتَكَفَ الْعَشْرَ الأَوَّلَ مِنْ رَمَضَانَ ثُمَّ اعْتَكَفَ الْعَشْرَ الأَوْسَطَ فِي قُبَّةٍ تُرْكِيَّةٍ عَلَى سُدَّتِهَا حَصِيرٌ – قَالَ – فَأَخَذَ الْحَصِيرَ بِيَدِهِ فَنَحَّاهَا فِي نَاحِيَةِ الْقُبَّةِ ثُمَّ أَطْلَعَ رَأْسَهُ فَكَلَّمَ النَّاسَ فَدَنَوْا مِنْهُ فَقَالَ ‏”‏ إِنِّي اعْتَكَفْتُ الْعَشْرَ الأَوَّلَ أَلْتَمِسُ هَذِهِ اللَّيْلَةَ ثُمَّ اعْتَكَفْتُ الْعَشْرَ الأَوْسَطَ ثُمَّ أُتِيتُ فَقِيلَ لِي إِنَّهَا فِي الْعَشْرِ الأَوَاخِرِ فَمَنْ أَحَبَّ مِنْكُمْ أَنْ يَعْتَكِفَ فَلْيَعْتَكِفْ ‏”‏ ‏.‏ فَاعْتَكَفَ النَّاسُ مَعَهُ قَالَ ‏”‏ وَإِنِّي أُرِيتُهَا لَيْلَةَ وِتْرٍ وَأَنِّي أَسْجُدُ صَبِيحَتَهَا فِي طِينٍ وَمَاءٍ ‏”‏ ‏.‏ فَأَصْبَحَ مِنْ لَيْلَةِ إِحْدَى وَعِشْرِينَ وَقَدْ قَامَ إِلَى الصُّبْحِ فَمَطَرَتِ السَّمَاءُ فَوَكَفَ الْمَسْجِدُ فَأَبْصَرْتُ الطِّينَ وَالْمَاءَ فَخَرَجَ حِينَ فَرَغَ مِنْ صَلاَةِ الصُّبْحِ وَجَبِينُهُ وَرَوْثَةُ أَنْفِهِ فِيهِمَا الطِّينُ وَالْمَاءُ وَإِذَا هِيَ لَيْلَةُ إِحْدَى وَعِشْرِينَ مِنَ الْعَشْرِ الأَوَاخِرِ ‏.‏

അബൂ സഈദിൽ ഖുദ്രിയില്‍(റ)  നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: റമളാനിലെ ആദ്യത്തെ പത്തിൽ നബി (സ്വ) ഇഅ്തികാഫ് ഇരിക്കുകയുണ്ടായി. തുടർന്ന് നടുവിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. ഒരു (ചെറിയ) തുർക്കി ഖുബ്ബയിലായിരുന്നു അദ്ദേഹം. അതിന്റെ കവാടത്തിൽ ഒരു പായ ഉണ്ടായിരുന്നു. അദ്ദേഹം (അബൂസഈദ്) പറഞ്ഞു: അദ്ദേഹം (നബി) പായ കയ്യിലെടുത്ത് ഖുബ്ബയുടെ ഒരു ഭാഗത്ത് കൊണ്ടുപോയി വെച്ചു. എന്നിട്ട് തല പുറത്തിട്ടു കൊണ്ട് ജനങ്ങളോട് സംസാരിച്ചു. ആളുകൾ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഈ രാവിനെ (ലൈലത്തുൽ ഖദ്റിനെ) തേടിക്കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാൻ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കിൽ അവർ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ. അങ്ങനെ ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഇഅ്തികാഫ് ഇരുന്നു. അദ്ദേഹം (നബി) പറഞ്ഞു: എനിക്കത് ഒറ്റയായി വരുന്ന രാവായും അതിന്റെ പ്രഭാതത്തിൽ മഴ പെയ്തു വെള്ളത്തിലും ചെളിയിലും സുജൂദ് ചെയ്യു ന്നതുമായിട്ടാണ് കാണിക്കപ്പെട്ടത്. അങ്ങനെ ഇരുപത്തിയൊന്നാം രാവായി. നബി (സ്വ) സുബ്ഹി നമസ്കാരം നിർവ്വഹിക്കാൻ ആരംഭിച്ചു. അപ്പോൾ മഴ പെയ്യുകയും പള്ളി ചോർന്നൊലിക്കുകയും ചെയ്തു. വെള്ളവും കളിമണ്ണും ഞാൻ കണ്ടു. സുബ്ഹി നമസ്കാരത്തിൽ നിന്നും അദ്ദേഹം വിരമിച്ചതിനു ശേഷം അദ്ദേഹം പുറത്തു വന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലും മൂക്കി ന്മലും മണ്ണും വെള്ളവും പറ്റിയിരുന്നു. ആ സംഭവം അവസാനത്തെ പത്തിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു. (മുസ്ലിം:1167)

ഇതേ സംഭവം അബ്ദുല്ലാഹിബ്നു ഉനൈസില്‍(റ)  നിന്ന് ഇമാം മുസ്ലിം ഉദ്ദരിക്കുന്നുണ്ട്. (ഹദീസ് നമ്പർ :1168). പ്രസ്തുത ഹദീസിൽ ഇത് ഇരുപത്തിമൂന്നാം രാവ് എന്നാണ് വന്നിട്ടുള്ളത്.

وَأُنْزِلَ الْفُرْقَانُ لِأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ

വാഥില(റ) വില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ………… ഖു൪ആന്‍ അവതരിക്കപ്പെട്ടതാകട്ടെ, റമളാനിന്റെ ഇരുപത്തിനാല് രാവുകള്‍ പിന്നിട്ട ശേഷവുമാണ്. (  ഇമാം അഹ്മദിന്റെ മുസ്നദ് – ഇമാം അല്‍ബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ) 

ഖു൪ആന്‍ അവതരിക്കപ്പെട്ടത് റമളാനിന്റെ ഇരുപത്തിനാല് രാവുകള്‍ പിന്നിട്ട ശേഷമാണെന്നാണ് ഈ ഹദീസില്‍ പറയുന്നത്, അതായത് ഇരുപത്തിഅഞ്ചാം രാവില്‍. ഖു൪ആന്‍ അവതരിക്കപ്പെട്ട രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്൪. ലൈലത്തുല്‍ ഖദ്൪ ഇരുപത്തിഅഞ്ചാം രാവിലും പ്രതീക്ഷിക്കാമെന്ന൪ത്ഥം.

ലൈലത്തുൽ ഖദ്റിനെ കുറിച്ച് ജനങ്ങളെ അറിയിക്കുവാൻ നബി (സ്വ) ഒരിക്കൽ പുറപ്പെട്ടുവെന്നും അപ്പോൾ മുസ്ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായതിനാല്‍ ആ വിജ്ഞാനം ഉയർത്തപ്പെട്ടുവെന്നുമുള്ള ഹദീസ്  (ബുഖാരി:2023) മേല്‍ കൊടുത്തിട്ടുണ്ട്. ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കണമെന്നും ഈ റിപ്പോ൪ട്ടിലുണ്ട്. അതേ റിപ്പോ൪ട്ട് മുസ്ലിമില്‍ വന്നതില്‍ ചില കാര്യങ്ങള്‍ കൂടി വ്യക്തമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ اعْتَكَفَ رَسُولُ اللَّهِ صلى الله عليه وسلم الْعَشْرَ الأَوْسَطَ مِنْ رَمَضَانَ يَلْتَمِسُ لَيْلَةَ الْقَدْرِ قَبْلَ أَنْ تُبَانَ لَهُ فَلَمَّا انْقَضَيْنَ أَمَرَ بِالْبِنَاءِ فَقُوِّضَ ثُمَّ أُبِينَتْ لَهُ أَنَّهَا فِي الْعَشْرِ الأَوَاخِرِ فَأَمَرَ بِالْبِنَاءِ فَأُعِيدَ ثُمَّ خَرَجَ عَلَى النَّاسِ فَقَالَ ‏ “‏ يَا أَيُّهَا النَّاسُ إِنَّهَا كَانَتْ أُبِينَتْ لِي لَيْلَةُ الْقَدْرِ وَإِنِّي خَرَجْتُ لأُخْبِرَكُمْ بِهَا فَجَاءَ رَجُلاَنِ يَحْتَقَّانِ مَعَهُمَا الشَّيْطَانُ فَنُسِّيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ الْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ ‏”‏ ‏.‏ قَالَ قُلْتُ يَا أَبَا سَعِيدٍ إِنَّكُمْ أَعْلَمُ بِالْعَدَدِ مِنَّا ‏.‏ قَالَ أَجَلْ ‏.‏ نَحْنُ أَحَقُّ بِذَلِكَ مِنْكُمْ ‏.‏ قَالَ قُلْتُ مَا التَّاسِعَةُ وَالسَّابِعَةُ وَالْخَامِسَةُ قَالَ إِذَا مَضَتْ وَاحِدَةٌ وَعِشْرُونَ فَالَّتِي تَلِيهَا ثِنْتَيْنِ وَعِشْرِينَ وَهْىَ التَّاسِعَةُ فَإِذَا مَضَتْ ثَلاَثٌ وَعِشْرُونَ فَالَّتِي تَلِيهَا السَّابِعَةُ فَإِذَا مَضَى خَمْسٌ وَعِشْرُونَ فَالَّتِي تَلِيهَا الْخَامِسَةُ .‏ وَقَالَ ابْنُ خَلاَّدٍ مَكَانَ يَحْتَقَّانِ يَخْتَصِمَانِ

നബി (സ്വ) പറഞ്ഞു: …… അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. ഞാൻ ചോദിച്ചു: ഹേ, അബൂസഈദ് എണ്ണത്തെ കുറിച്ച് ഞങ്ങളേക്കാൾ നിങ്ങൾക്കാണല്ലോ നന്നായി അറിയാവുന്നത്. അദ്ദേഹം പറഞ്ഞു: അതെ. അതിനെകുറിച്ച് നിങ്ങളെക്കാൾ നന്നായി അറിയാവുന്നത് ഞങ്ങൾ തന്നെയാണ്. ഞാൻ ചോദിച്ചു: എന്താണ് ഒമ്പതിലും ഏഴിലും അഞ്ചിലും (അന്വേഷിക്കുക എന്നു പറഞ്ഞാല്‍): അദ്ദേഹം പറഞ്ഞു: ഇരുപത്തി ഒന്ന് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തിരണ്ട്, അതാണ് ഒമ്പത്, ഇരുപത്തി മൂന്ന് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തിനാല്, അതാണ് ഏഴ്, ഇരുപത്തി അഞ്ച് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തി ആറ്, അതാണ് അഞ്ച്. (മുസ്ലിം:1167)

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ

ആയിശയില്‍ (റ) നിന്നും നിവേദനം: റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ റമദാൻ അവസാനത്തെ പത്തിൽ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കുക. (ബുഖാരി 2017)

റമളാനിലെ അവസാനത്തെ പത്തിലെ ഏത് ദിവസവും ലൈലത്തുല്‍ ഖദ്൪ സംഭവിക്കാമെന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം.     ഓരോ വർഷവും ലൈലത്തുൽ ഖദ്ർ കൃത്യമായി ഇന്ന ദിവസമായിരിക്കുമെന്ന് നിശ്ചയിക്കാൻ ഒരു മാർഗ്ഗവുമില്ല. അക്കാര്യം വിശദമാക്കുന്ന ആയത്തോ സ്വഹീഹായ ഹദീസോ ഇല്ല എന്നതാണ് അതിനു കാരണം.

ഇരുപത്തി ഏഴാം രാവും ലൈലത്തുൽ ഖദ്റും

ലൈലത്തുൽ ഖദ്ർ എല്ലാ വ൪ഷവും റമളാനിലെ ഇരുപത്തിയേഴാം രാവിലാണ് സംഭവിക്കുക എന്ന ഒരു പ്രചരണം നമ്മുടെ നാടുകളില്‍ കാണാം. യഥാർത്ഥത്തിൽ പ്രവാചകനിൽ നിന്നും അത്തരമൊരു അഭിപ്രായം സ്വീകാര്യയോഗ്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസില്‍ ഇപ്രകാരം കാണാം.

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ تَذَاكَرْنَا لَيْلَةَ الْقَدْرِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ :‏ أَيُّكُمْ يَذْكُرُ حِينَ طَلَعَ الْقَمَرُ وَهُوَ مِثْلُ شِقِّ جَفْنَةٍ ‏

അബൂ ഹുറൈറയില്‍ (റ)  നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ പ്രവാചക സന്നിധിയിൽ ലൈലത്തുൽ ഖദ്റിനെ അനുസ്മരിച്ചു കൊണ്ടിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: “ചന്ദ്രൻ ഉദിക്കുമ്പോൾ അത് ഒരു കിണ്ണത്തിന്റെ പകുതി പോലെയാവുന്നത് നിങ്ങളിൽ ആരെങ്കിലും സ്മരിക്കുന്നുണ്ടോ”? (മുസ്ലിം:1170)

ഈ ഹദീസിൽ പരാമർശിച്ച ചന്ദ്രന്റെ സവിശേഷതകൾ ഇരുപത്തി ഏഴാം രാവിനാണെന്ന് അബുൽ ഹസൻ അൽഫാരിസി അഭിപ്രായപ്പെട്ടതായി ഇബ്നു ഹജ൪ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നുണ്ട്. അതേ സമയം ഈ സവിശേഷതകൾ 27നു മാത്രമല്ല അവസാനത്തെ പത്തിലെ എല്ലാ രാവുകൾക്കും ഉണ്ടെന്നതാണ് വാസ്തവം.

അതേപോലെ സ്വഹീഹ് മുസ്ലിമിൽ തന്നെ (ഹദീഥ് 1169-220) മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഉബയ്യിബ്നു കഅബ് (റ) ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിലാണെന്ന് ആ ഹദീഥിൽ പ്രസ്താവിക്കുന്നതായി കാണാം. എന്നാൽ ഏതടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇപ്രകാരമാണ്.

قَالَ بِالْعَلاَمَةِ أَوْ بِالآيَةِ الَّتِي أَخْبَرَنَا رَسُولُ اللَّهِ صلى الله عليه وسلم أَنَّهَا تَطْلُعُ يَوْمَئِذٍ لاَ شُعَاعَ لَهَا ‏.‏

പ്രവാചകൻ പറഞ്ഞ അടയാളങ്ങൾ കൊണ്ട്. അഥവാ കൂടുതൽ പ്രകാശിതമല്ലാത്ത ചന്ദ്രൻ എന്ന അടയാളം

ഇവിടെ ലൈലത്തുൽ ഖദ്ർ ഇരുപത്തിയേഴാം രാവിലാണ് എന്ന് നബി(സ്വ) പറഞ്ഞു എന്ന് ഉബയ്യ് (റ) പറയുന്നില്ല. മറിച്ച് അദ്ദേഹം പ്രസ്താവിച്ച അടയാളങ്ങൾ ആപേക്ഷികമാണു താനും. അത് മറ്റു രാവുകൾക്കും ഉണ്ടാവാം.ചുരുക്കത്തില്‍ ലൈലത്തുല്‍ ഖദ്൪ എന്നാണെന്ന് അന്വേഷിച്ചു നടക്കുകയല്ല സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്ന മഹത്തായ കാര്യമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങളിൽ നിർവ്വഹിക്കാനുള്ളത്. ഈ രാവിന്റെ ക്ളിപ്തത ലഭ്യമാവാത്തത്  വിശ്വാസികൾക്ക് ഒരു പക്ഷേ ഗുണകരമായിരിക്കാമെന്ന് നബി(സ്വ) വ്യക്തമാക്കിയല്ലോ. ഒരു ദിവസം മാത്രം കൂടുതൽ സൽകർമ്മങ്ങൾ ചെയ്യുന്നതിനു പകരം കൂടുതൽ സൽകർമ്മങ്ങൾ കൂടുതൽ ദിനരാത്രങ്ങളിൽ നിർവ്വഹിക്കുവാൻ അതുമൂലം സാധിക്കുന്നതാണ്.

ലൈലത്തുല്‍ ഖദ്൪ എങ്ങനെ നേടിയെടുക്കാം.

മുന്‍‌കാല സമുദായങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സ് ഉണ്ടായിരുന്നത് കൊണ്ട് ദീര്‍ഘകാലം പുണ്യങ്ങളില്‍ മുഴുകാന്‍ അവര്‍ക്ക് സാധിച്ചു. ഈ ഉമ്മത്തിന് ആയുസ്സ് കുറവാണെങ്കിലും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പുണ്യം നേടാന്‍ ഈ രാവ് വഴി അല്ലാഹു അവസരം നല്‍കി.    ഈ രാത്രിയില്‍ നാം നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റ് രാത്രികളില്‍ ചെയ്യുന്ന കര്‍മ്മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്ക് തുല്യമായ പ്രതിഫലമുണ്ട്. ഓരോ വര്‍ഷവും ഈ രാവിനെ പ്രയോജനപ്പെടുത്തുന്ന വിശ്വാസി നൂറ്റാണ്ടുകള്‍ പുണ്യം ചെയ്തവനായി മാറുകയാണ്. ലൈലത്തുല്‍ ഖദ്൪ എങ്ങനെ നേടിയെടുക്കാമെന്നതിന് നബിയുടെ(സ്വ) ജീവിതത്തില്‍ തന്നെ മാതൃകയുണ്ട്.

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُجَاوِرُ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ، وَيَقُولُ ‏ “‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏”‏‏.‏

ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ്വ) റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും. നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക. (ബുഖാരി:2020)

عَنْ عَائِشَةُ رضى الله عنها قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ

ആയിശയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ ക൪മ്മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ

ആയിശയില്‍(റ) നിന്ന് നിവേദനം : അവർ പറയുന്നു:നബി(സ്വ) അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും. രാത്രിയെ (ആരാധനകൊണ്ട്) സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുക പതിവായിരുന്നു. (ബുഖാരി: 2024)

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി(സ്വ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

ലൈലത്തുല്‍ ഖദ്൪  നേടിയെടുക്കാനായി നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത് റമളാനിലെ അവസാനത്തെ പത്ത് ദിവസം പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുക എന്നുള്ളതാണ്.

എന്താണ് ഇഅ്ത്തികാഫ്

അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ആഗ്രഹിച്ച് അവന് ഇബാദത്ത് ചെയ്യുന്നതിനു വേണ്ടി മാറിയിരിക്കണം എന്ന ഉദ്ദേശത്തില്‍ സൃഷ്ടികളില്‍ നിന്ന് വിട്ട്, മസ്ജിദില്‍ കഴിഞ്ഞു കൂടുന്നതിനാണ് ഇഅ്ത്തികാഫ് എന്ന് പറയുന്നത്. ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകര്‍മവും ആത്മീയ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗവുമാണ് ഇഅ്തികാഫ്. ഇഅ്ത്തികാഫിലൂടെ    പൂർണ്ണമായും അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) പറഞ്ഞു: മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിക്കുക, ദൈവസ്മരണയില്‍ അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില്‍ വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അങ്ങനെ അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ കുറിച്ച സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ അവന്റെ ചിന്ത മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം. (സാദുല്‍ മആദ്)

റമളാനിലെ ഇരുപത് ദിനങ്ങളിലെ ചെയ്തിട്ടുള്ള ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. ഇഅ്ത്തികാഫില്‍ അതിന് അവസരവുമുണ്ട്. ഒറ്റക്ക് ഒറ്റക്കായി ഇബാദത്തുകള്‍ നി൪വ്വഹിച്ചുകൊണ്ടാണ് ഇഅ്ത്തികാഫ് ഇരിക്കേണ്ടത്. ജുമുഅ, ജമാഅത്ത്, തറാവീഹ് എന്നിവക്ക് സമയമാകുമ്പോള്‍ ജമാഅത്തായി നമസ്കരിക്കുകയും ശേഷം ഒറ്റക്കായി ഇബാദത്തുകള്‍ നി൪വ്വഹിക്കുന്നതിനായി മാറേണ്ടതുമാണ്. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍, പള്ളികളില്‍ ഒന്നിച്ചിരുന്ന് ദിക്റുകള്‍ ചൊല്ലിക്കൊടുക്കുകയും അത് ഏറ്റുപറയുകയും ചെയ്ത് ഇഅ്ത്തികാഫ് ഇരിക്കുന്നത് ചില സ്ഥലങ്ങളില്‍ കാണാറുണ്ട്. ഇത് ശരിയായ രീതിയല്ല. ദീ൪ഘനേരം ക്ലാസുകള്‍ സംഘടിപ്പിച്ച് സമയം തള്ളിനീക്കുന്ന രീതിയും കണ്ടുവരാറുണ്ട്. ഇതും ശരിയല്ല. ഇഅ്ത്തികാഫിലായി മസ്ജിദില്‍ കൂടിയിരിക്കുകയും, ജനങ്ങളുമായി സംസാരത്തില്‍ ഏര്‍പ്പെട്ടും സോഷ്യൽ മീഡിയ നോക്കിക്കൊണ്ടും മറ്റും സമയം തള്ളിനീക്കുന്നവരുമുണ്ട്. അതെല്ലാം ഇഅ്ത്തികാഫ് നിഷ്ഫലമാക്കുന്ന കാര്യങ്ങളാണെന്ന് തിരിച്ചറിയുക. ജനങ്ങളിൽ നിന്ന് മാറിയിരുന്ന്, അല്ലാഹുവിന് വേണ്ടി മാത്രമായി ഹൃദയം ഒഴിച്ചിട്ട് ദുആ ദിക്റുകളിലൂടെയും ഖു൪ആന്‍ പാരായണത്തിലൂടെയും സുന്നത്ത് നമസ്കാരങ്ങളിലൂടെയുമായി അല്ലാഹുവുമായി അടുക്കുകയാണ് ഇഅ്ത്തികാഫില്‍ വേണ്ടത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :  مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി:2014)

قال ابن القيم رحمه الله: لو كانت ليلة القدر بالسنة ليلة واحدةً لقمتُ السنة حتى أدركها، فمـا بالك بعشر ليال

ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു : ” ലൈലത്തുൽ ഖദ്‌ർ എന്നത്‌ വർഷത്തിൽ ഒരു രാത്രിയാണെങ്കിൽ അത്‌ നേടിയെടുക്കുന്നത്‌ വരെ വർഷം മുഴുവനായി ഞാൻ ഖിയാം നിർവ്വഹിക്കുമായിരുന്നു , പിന്നെ ഒരു പത്ത്‌ രാത്രികളുടെ അവസ്ഥയെന്താണ്. (‏بدائع الفوائد -٥٥/١)

قال ابن باز رحمه الله:من قام العـشْرَ جميعاً ، أدرك ليلة القدر.

ഇബ്നു ബാസ്‌ (റഹി)പറഞ്ഞു :  ആരെങ്കിലും പത്തു ദിവസം മുഴുവനായി ഖിയാമിൽ ഏർപ്പെട്ടാൽ അവൻ ലൈലത്തുൽ ഖദ്‌ർ നേടിയെടുത്തു. (الفتاوى ٤٢٧/١٥)

قال ابن باز رحمه الله: وقيامها يكون بالصلاة والذكر والدعاء وقراءة القرآن وغير ذلك من وجوه الخير

ഇബ്നു ബാസ്‌ (റഹി)പറഞ്ഞു :   ഖിയാം എന്നത്‌ നമസ്കാരം കൊണ്ടും , ദിക്‌ർ കൊണ്ടും പ്രാർത്ഥന കൊണ്ടും , ഖുർആൻ പാരായണം കൊണ്ടും മറ്റു എല്ലാ നിലക്കുള്ള നല്ല പ്രവർത്തനം കൊണ്ടും സാധ്യമാവും.             ( الفتاوى ٤٢٦/١٥)

ഇഅ്തികാഫ് ഇരിക്കേണ്ടത് പള്ളിയിൽ ആയിരിക്കണമെന്ന് വിശുദ്ധ ഖുർആനിൽ സൂചന കാണാവുന്നതാണ്.

وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ

……… എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി  (ഭാര്യമാരുമായി) സഹവസിക്കരുത്‌. …….(ഖു൪ആന്‍: 2/187)

وَعَهِدْنَآ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ

……… ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജനം) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.(ഖു൪ആന്‍: 2/125)

ജുമുഅ നടക്കുന്ന പള്ളിയിലാണ് ഇഅ്തികാഫ് ഇരിക്കുന്നതതിനായി പരിശ്രമിക്കേണ്ടത്. ജുമുഅ ഇല്ലാത്തതും എന്നാൽ ജമാഅത്ത് നടക്കുന്നതുമായ പള്ളിയിലും ഇഅ്തികാഫ് ഇരിക്കൽ അനുവദനീയമാണ്. ഏറ്റവും ശ്രേഷ്ടകരം ജുമുഅ നടക്കുന്ന  പള്ളിയിൽ ഇഅ്തികാഫ് ഇരിക്കലാണ്. പള്ളിയായി വഖ്ഫ് ചെയ്യുകയും അവിടെ ജമാഅത്ത് നടക്കുകയും ചെയ്യുന്നില്ലെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കാൻ പാടുള്ളതല്

عن عائشة ، قالت : السنة فيمن اعتكف أن يصوم ، ولا اعتكاف إلا في مسجد جماعة

ആയിശയിൽ(റ) നിവേദനം: അവർ പറഞ്ഞു: ജമാഅത്ത് നടക്കുന്ന പള്ളിയിലല്ലാതെ ഇഅ്തികാഫ്  ഇല്ല. (ബൈഹഖി – സ്വഹീഹ് അൽബാനി)

സാന്ദർഭികമായി ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്നതിന് ഇഅ്തികാഫ് ശർത്തല്ല. ഒരാൾക്ക് തന്റെ വിട്ടിൽ വെച്ച്‌ ഇബാദത്തുകൾ നിർവ്വഹിച്ച് ലൈലത്തുൽ ഖദ്റിനായി പരിശ്രമിക്കാവുന്നതാണ്. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്നതിനുള്ള ഏറ്റവും ശരിയായ രീതിയും നബി(സ്വ) നമുക്ക് കാണിച്ചു തന്നതും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കലാണ്.

قال ابن عثيمين رحمه الله: لا يشترط لها اعتكاف، يعني: يمكن لإنسان أن يقوم ليلة القدر في بيته انتهى . شرح البلوغ (٧/ ٥٤٨)

ശൈഖ് ഇബ്നു ഉസൈമീൻ(റഹി)പറഞ്ഞു :അതിനു (ലൈലത്തുൽ ഖദ്‌റിനു) ഇഅ്തികാഫ്‌ വേണമെന്ന നിബന്ധനയില്ല , ഒരാൾക്ക്‌ ലൈലത്തിൽ ഖദ്‌റിനായി തന്റെ വീട്ടിലും ഖിയാം നിർവ്വഹിക്കാം.

സ്ത്രീകള്‍ക്ക് ഇഅ്തികാഫ് ഇരിക്കാന്‍ പാടുണ്ടോ?

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി(സ്വ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

അല്‍ബാനി(റഹി) പറയുന്നു: ‘സ്ത്രീകള്‍ക്കും ഇഅ്തികാഫ് ആകാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എന്നാല്‍ കൈകാര്യകര്‍ത്താക്കളുടെ അനുമതിയുണ്ടായിരിക്കുക, ഫിത്‌നഃയുടെ കാര്യത്തില്‍ സുരക്ഷിതത്വമുണ്ടാവുക, അന്യപുരുഷന്മാരുമൊത്ത് ഏകാന്തതക്ക് സാഹചര്യമുണ്ടാകാതിരിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടി മാത്രമേ അത് അനുവദിക്കപ്പെടൂ എന്നതില്‍ പക്ഷാന്തരമില്ല. ഈ പറഞ്ഞവ നിര്‍ബന്ധമാണന്ന് കുറിക്കുന്ന ധാരാളം തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്.

ഇഅ്തികാഫിന്റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, എപ്പോഴാണ് അവസാനിക്കുന്നത് ?    

ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅ്തികാഫില്‍ പ്രവേശിക്കണം എന്നതാണ് പ്രബലാഭിപ്രായം. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ അതിന്റെ സമയം അവസാനിക്കുന്നു.

ഇഅ്തികാഫിന്റെ നിയ്യത്ത്

عَنْ  عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ  عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

നബി(സ്വ) അരുളി: തീര്‍ച്ചയായും ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്‍ക്കും അവര്‍ (ആ കര്‍മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു. (ബുഖാരി:1)

ഇഅ്തികാഫ് ഇരിക്കുകയാണെന്ന് മനസ്സില്‍ കരുതുക.  നിയത്ത് ചൊല്ലിപറയേണ്ടതില്ല.

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍ വ൪ദ്ധിപ്പിക്കേണ്ട പ്രാ൪ത്ഥന

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ

അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനും മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുത്ത് മാപ്പാക്കേണമേ

، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏

ആയിശയിൽ(റ)നിന്ന് നിവേദനം: അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ(സ്വ) പറഞ്ഞു: ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? റസൂൽ(സ്വ) പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ഇബ്നുമാജ:3850)

ഐഹിക ജീവിതവും മരണവും യാഥാ൪ത്ഥ്യമാണെന്നതു പോലെ ഖബ്റ് ജീവിതവും മഹ്ശറയും വിചാരണയും നരകവും സ്വ൪ഗവും യാഥാ൪ത്ഥ്യമാണെന്നും നാളെ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നുമെല്ലാം ഓ൪ത്തുകൊണ്ട് അല്ലാഹുവിനെ ഭയന്ന് കരയാന്‍ നമുക്ക് കഴിയണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حَتَّى يَعُودَ اللَّبَنُ فِي الضَّرْعِ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ചുപോവൽ ആസാധ്യമാണെന്ന പോലെ, അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ മനുഷ്യൻ നരകത്തിൽ പ്രവേശിക്കുകയില്ല.……. (തിർമുദി: 1633 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : ‏ لَيْسَ شَيْءٌ أَحَبَّ إِلَى اللَّهِ مِنْ قَطْرَتَيْنِ وَأَثَرَيْنِ قَطْرَةٌ مِنْ دُمُوعٍ فِي خَشْيَةِ اللَّهِ وَقَطْرَةُ دَمٍ تُهَرَاقُ فِي سَبِيلِ اللَّهِ ‏.‏ وَأَمَّا الأَثَرَانِ فَأَثَرٌ فِي سَبِيلِ اللَّهِ وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللَّهِ

അബൂഉമാമയില്‍ (റ) യില്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് അടയാളങ്ങളേക്കാളും അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നുമില്ല. (രണ്ട് തുള്ളി എന്നാല്‍) അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താല്‍ ഒഴുകുന്ന കണ്ണീര്‍തുള്ളി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചൊരിയപ്പെടുന്ന രക്തതുള്ളി.…..(തിര്‍മിദി : 1669)

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ കഴിച്ചുകൂട്ടുന്നതാണ് ഇഅ്ത്തികാഫിന്റെ ശരിയായ രൂപം. സത്യവിശ്വാസികളെല്ലാവരും അതിനുവേണ്ടി പരിശ്രമിക്കേണ്ടതാണ്. അതിന് കഴിയാത്തവ൪ ഈ പത്ത് ദിവസത്തിലെ രാത്രിയിലെങ്കിലും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് പള്ളിയില്‍ കഴിച്ചുകൂട്ടാന്‍ പരിശ്രമിക്കേണ്ടതാണ്.  കഴിയുന്ന ദിവസങ്ങളിലെല്ലാം പകലിലും പള്ളിയില്‍ കഴിച്ചുകൂടട്ടെ. ഒന്നുമില്ലെങ്കിലും അഞ്ചു നേരത്തെ നിസ്കാരം ജമാഅതായി നിസ്കരിക്കാനും, ആദ്യത്തെ തക്ബീർ തന്നെ നേടിയെടുക്കാനും, സുന്നത്ത് നിസ്കാരങ്ങൾ അധികരിപ്പിക്കാനും, മറ്റു ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും അത് അവനെ സഹായിക്കും.ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണ്.

قال ابن عثيمين رحمه الله: وقت ليلة القدر يبدأ من غروب الشمس إلى طلوع الفجر انتهى . شرح البلوغ (٧/ ٥٤٨)

ശൈഖ് ഇബ്നു ഉസൈമീൻ(റഹി)പറഞ്ഞു :ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണ്.

ലൈലത്തുല്‍ ഖദ്൪  നേടിയെടുക്കാന്‍ പരിശ്രമിക്കാത്തവരെ നബി(സ്വ) ആക്ഷേപിച്ചിട്ടുള്ളതായി കാണാം.

عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ ‏”‏ ‏.‏

അനസിബ്നു മാലികിൽ(റ) നിന്നും നിവേദനം: റമളാൻ സമാഗതമായപ്പോൾ നബി(സ്വ) പറഞ്ഞു: നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (ജീവിതമാർഗം തടയപ്പെട്ടവൻ, ദരിദ്രൻ) തടയപ്പെടുകയില്ല. (ഇബ്നുമാജ: 1644)

ഇഅ്തികാഫ് ഇരിക്കുന്നത് അല്ലാഹുവുമായി അടുക്കാനുള്ള ഒരു വഴിയാണെന്നുകൂടി തിരിച്ചറിയുക.

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم يَرْوِيهِ عَنْ رَبِّهِ، قَالَ ‏ “‏ إِذَا تَقَرَّبَ الْعَبْدُ إِلَىَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِذَا تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذَا أَتَانِي مَشْيًا أَتَيْتُهُ هَرْوَلَةً ‏”‏‏.‏

അനസ്(റ) നിവേദനം: നബി ﷺ  പ്രതാപശാലിയും മഹാനുമായ അവിടുത്തെ നാഥനില്‍നിന്ന് ഉദ്ധരിക്കുന്നു: ”അവന്‍ (അല്ലാഹു) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”അടിമ (മനുഷ്യന്‍) എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ എന്നോട് ഒരുമുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ്  അടുക്കും. അവന്‍ എന്റെ അടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെല്ലും” (ബുഖാരി:7536)

ഇബ്നുൽ ജൗസി(റഹി) പറഞ്ഞു: ശ്രേഷ്ടമായ പകലുകളുടെയും രാത്രികളുടെയും കാര്യത്തിൽ അശ്രദ്ധയിലാകാവതല്ല. കാരണം ഒരു കച്ചവടക്കാരൻ ലാഭം കൊയ്യാവുന്ന സീസണുകളിൽ അശ്രദ്ധയിലായാൽ പിന്നെ എപ്പോഴാണ് ലാഭം കൊയ്യുക ?

ലൈലതുല്‍ ഖദ്‌റും സ്വലാത്ത് നഗറും

ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് കൃത്യമായി അറിയുന്നവന്‍ അല്ലാഹുവാണ് എന്നതാണ് വസ്തുത. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കുവാനാണ് നബി(സ്വ) അരുളിയിട്ടുള്ളത്. അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കലും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കലുമാണ് പ്രവാചകമാതൃക. പ്രാര്‍ഥനാ സദസ്സെന്നപേരിട്ട് ജനങ്ങളെ പള്ളികളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില്‍ നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരം നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. പുരോഹിതവര്‍ഗത്തിന്റെ കെണിയില്‍ പെട്ട് വിശ്വാസികള്‍ നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്‍ഭങ്ങളാണ്. പരലോക രക്ഷ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നിലകൊള്ളേണ്ടത് പ്രമാണങ്ങളുടെ പക്ഷത്താണ്. ഇത്തരം അനാചാരങ്ങളെയും അതിന്റെ പ്രചാരകരെയും നാം കരുതിയിരിക്കുക. ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ടാല്‍ ദീനും ദുന്‍യാവും നഷ്ടപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉന്നതമായ സ്വര്‍ഗം കൊതിക്കുന്ന, കരുണാനിധിയായ അല്ലാഹുവിനെ ദര്‍ശിക്കണമെന്നാഗ്രഹിക്കുന്ന ഒരു സത്യവിശ്വാസി സകലവിധ അനാചാരങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. അല്ലാഹുവിലും അവന്റെ റസൂലിലുമാണ് നമുക്ക് ഉത്തമ മാതൃകയുള്ളത്. പ്രമാണങ്ങളില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം.(ഖു൪ആന്‍:4/115)