03 - പ്രാർത്ഥനയുടെ മര്യാദകൾ
آداب الدعاء
തെളിവുകൾ വിശദീകരിക്കാതെ പ്രാർത്ഥനയുടെ മര്യാദകളാണ് ഈ അദ്ധ്യായത്തിൽ കുറിക്കുന്നത്. പ്രമാണങ്ങളിൽ വന്ന മര്യാദകളെ ഓർമ്മപ്പെടുത്തുകയാണ് ഉദ്ദേശം. പ്രാർത്ഥനക്ക് മുമ്പ് നാം മനസ്സിലാക്കിവെക്കേണ്ട ഭാഗങ്ങളാണ് ഇതെല്ലാം.

- അല്ലാഹുവിനോടു മാത്രം പ്രാർത്ഥിക്കുക.
- പ്രാർത്ഥിക്കുന്നവന് രക്ഷാകർതൃത്വത്തിലും ആരാധ്യതയിലും നാമവിശേഷണങ്ങളിലുമുള്ള അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ച്, മനസ്സിൽ ഉറപ്പിച്ച്, അതനുസ്സരിച്ചു പ്രവർത്തിക്കുന്നവനാകണം. അഥവാ തൗഹീദ് അവനിൽ സാക്ഷാൽകൃതമാകണം.
- ആത്മാർത്ഥമായിരിക്കുക.
- അല്ലാഹുവിന്റെ റസൂലിന്റെ ചര്യയനുസരിച്ചായിരിക്കുക.
- അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി ﷺക്കു വേണ്ടി സ്വലാത്ത് ചൊല്ലി തുടങ്ങുക. അപ്രകാരം അവസാനിപ്പിക്കുകയും ചെയ്യുക.
- ഉത്തരം കിട്ടും എന്ന ഉറപ്പോടെ പ്രാർത്ഥിക്കുക.
- പ്രാർത്ഥിക്കുമ്പോൾ മൂന്ന് പ്രാവശ്യം ചോദിക്കുക. ഉത്തരം കിട്ടുവാന്‍ തിടുക്കം കാണിക്കരുത്.
- പ്രാർത്ഥിക്കുമ്പോൾ ഹൃദയ സാന്നിധ്യം ഉണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാർത്ഥിക്കുക.
- ക്ഷാമകാലത്തും ക്ഷേമകാലത്തും പ്രാർത്ഥിക്കുക.
- കുടുംബത്തിനും മക്കൾക്കും സ്വന്തത്തിനും സമ്പത്തിനും എതിരിൽ പ്രാർത്ഥിക്കാതിരിക്കുക.
- കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ പ്രാർത്ഥിക്കാതിരിക്കുക
- ശബ്ദം താഴ്ത്തി പ്രാർത്ഥിക്കുക.
- പാപങ്ങൾ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
- അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിനോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
- ദുആയിൽ കൃത്രിമമായ പ്രാസമൊപ്പിക്കൽ ഒഴിവാക്കുക.
- വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തിൽ സമ്മിശ്രമാക്കി ദുആയിരക്കുക.
- അന്യരിൽ നിന്ന് അന്യായമായി നേടിയത് അവകാശികൾക്ക് തിരിച്ചു നൽകിക്കൊണ്ട് തൗബഃ ചെയ്യുക.
- ദുആയിരക്കുമ്പോൾ കൈകൾ ഉയർത്തുക.
- അല്ലാഹുവെ ഭയന്ന് കരഞ്ഞു കൊണ്ടു ദുആഅ് ചെയ്യുക.
- അതിരു കവിയാതിരിക്കുക.
- മറ്റുള്ളവർക്കു വേണ്ടി ദുആയിരക്കുമ്പോൾ സ്വന്തത്തിനു വേണ്ടി ദുആ ചെയ്തു കൊണ്ട് തുടങ്ങുക.
- സ്വന്തത്തോടൊപ്പം മാതാപിതാക്കൾക്കു വേണ്ടിയും ദുആഅ് ചെയ്യുക.
- സ്വന്തത്തോടൊപ്പം വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആഅ് ചെയ്യുക.
- സാധ്യമെങ്കിൽ വുദ്വൂഅ് ചെയ്യുക.
- അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉൽ ഹുസ്നാ) വിശേഷണങ്ങളേയോ (സ്വിഫാത്തുല്ലാഹ്), സ്വന്തം സൽക്കർമ്മങ്ങളേയോ മുന്‍നിർത്തി (വസീലയാക്കി) ദുആഅ് ചെയ്യുക.
- ജീവിച്ചിരിക്കുന്ന സ്വാലിഹായ വ്യക്തികളോട് ദുആ ചെയ്യുവാന്‍ ആവശ്യപ്പെടുക.
- ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യങ്ങളെല്ലാം ഹലാലായതാവുക.
- എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു കഴിയുക.