വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ർ സിയാറത്ത്

ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹു ദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടായിരുന്നവരില്‍ വിശ്വാസപരമായ ദൗര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു. ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത്, എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ക്വബ്‌റിങ്കല്‍ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്‌റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. കബ്‌റാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാ ര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോ ഹിതന്മാരും ഇതിനെ വരുമാനത്തിനുള്ള നല്ലൊരു മേഖലയായി വളര്‍ത്തി. വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും കടത്തില്‍ നിന്ന് കരകയറാനും മറ്റും മറ്റുമായി ആഗ്രഹസഫലീകരവും ദുരിതനിവാരണവും ലക്ഷ്യമിട്ട് സാക്ഷാല്‍ ആരാധ്യനായ സ്രഷ്ടാവിനെയല്ല, കേവലം സൃഷ്ടികളെയാണ് സമീപിക്കേണ്ടതെന്നും എങ്കിലേ എളുപ്പത്തില്‍ പരിഹാരം കിട്ടുകയുള്ളൂവെന്നുമുള്ള മട്ടില്‍ അത്ഭുതകഥകളും കറാമത്തു കഥകളും പാട്ടുകളുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. “നിശ്ചയം, ഭൂരിപക്ഷം പുരോഹിതന്മാരും പാതിരിമാരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു”. (വിശുദ്ധ ക്വുര്‍ആന്‍ 9:34)

ഏകദൈവാരാധനയുടെ സന്ദേശം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെയെല്ലാം അവരുടെ കാലശേഷം അനുയായികള്‍ തന്നെ ധിക്കരിക്കാന്‍ തുടങ്ങി. പ്രവാചകരില്‍ അന്തിമനായ മുഹമ്മദ് നബി(സ) തന്റെ അനുയായികളെക്കുറിച്ചും അതേ ആശങ്ക പ്രകടിപ്പിച്ചു.

നബി(സ) പറഞ്ഞു: ‘എന്റെ സമുദായം ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങളുടെ മുന്‍കഴിഞ്ഞവരുടെ ചര്യ പിന്തുടരുക തന്നെ ചെയ്യും. സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ജൂത ക്രൈസ്തവരെയാണോ? അദ്ദേഹം പറഞ്ഞു: അല്ലാതെ മറ്റാര്?!’ (മുസ്‌ലിം).

തന്റെ അവസാന നാളുകളില്‍ നബി(സ) ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, ‘ജൂത ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, കാരണം അവര്‍ തങ്ങളുടെ നബിമാരുടെ (മഹാന്മാരുടേ യും) ഖബ്റുകളെസുജൂദിന്റെ കേന്ദ്രങ്ങളാക്കിയിരിക്കുന്നു’. മാത്രമല്ല, അദ്ദേഹം മനം നൊന്തു പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, നീ എന്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’. അതായത്, ബഹു ദൈവാരാധകര്‍ വിഗ്രഹങ്ങള്‍ക്കരികില്‍ നടത്തുന്ന ആരാധനകള്‍ തന്റെ ഖബ്റിങ്കൽ നടക്കുമെന്ന് അദ്ദേഹം ഭയപ്പെടുകയും ചെയ്തിരുന്നുവെന്നു തീര്‍ച്ച. ഇന്ന് മഖ്ബറകള്‍ പൗരോഹിത്യത്തിന്റെ വലിയ വിളവെടുപ്പു കേന്ദ്രങ്ങളാണ്. തിന്മകളുടെ കൂത്തരങ്ങുകളായ ഉറൂസുത്സവങ്ങളുടെ പേരില്‍ ഭൗതിക വിഭവങ്ങള്‍ സ്വന്തമാക്കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ മതത്തിന്റെ പവിത്രമായ കല്‍പനകളോരോന്നും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രമാണവിരുദ്ധമായ അത്തരം അത്യാചാരങ്ങള്‍ക്കെതിരെ പോരാടേണ്ട പണ്ഡിതരിലെ തന്നെ വലിയൊരു വിഭാഗം ഇത്തരം ഹറാമായ സമ്പാദ്യത്തിന്റെ പങ്കു പറ്റുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണി വിടെ നില നില്‍ക്കുന്നത്. ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് പ്രവാചകന്‍ നിരോധിച്ചു. ഒരു ചാണില്‍ കൂടുതല്‍ ഒരാളുടെയും ക്വബ്ർ ഉയര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

ജാബിര്‍(റ) നിവേദനം ചെയ്യുന്ന നബിവചനം കാണുക: ‘ക്വബ്‌റുകള്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും എടുപ്പുണ്ടാക്കു ന്നതും നബി(സ) നിരോധിച്ചിരിക്കുന്നു’.

എന്നിട്ടും മഹാന്മാരുടേതെന്ന പേരില്‍ എത്ര മക്ബറകളാണ് നാട്ടില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതും ഹറാമായ സുജൂദിന്റേയും വിളക്കു വെക്കലിന്റേയും ചന്ദനക്കുടം, ത്വവാഫ്, ഉറൂസ് തുടങ്ങിയവയുടേയും കേന്ദ്രങ്ങളായിത്തീരുന്നത്! എന്നാല്‍ നബി(സ) നിര്‍ദ്ദേശിച്ചതോ?

അബുല്‍ ഹയ്യാജ്(റ)വില്‍ നിന്ന് നിവേദനം: അലി(റ) എന്നോടു പറഞ്ഞു: ‘നബി (സ) എന്നെ നിയോഗിച്ച അതേ കാര്യത്തിനു വേണ്ടി ഞാന്‍ താങ്കളെ നിയോഗിക്കുകയാണ്. ഒരു വിഗ്രഹവും തകര്‍ക്കാതെയും കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതെയും നീ വിടരുത്’ (സ്വഹീഹ് മുസ്‌ലിം).

മുസ്‌ലിംകളുടെ ക്വബ്‌റുകളാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചതെന്ന് മുസ്വന്നഫ് അബ്ദിറസാക്വില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹോന്നതരില്‍ മഹോന്നതനായ നബി(സ)യുടെ ക്വബ്ർ പോലും ഒരു ചാണ്‍ മാത്രമാണ് ഉയര്‍ത്തപ്പെട്ടതെന്ന് സ്വഹീഹായ ഹദീഥുകളില്‍ വ്യക്തമാണ്. ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈഥമി എഴുതി: ‘കെട്ടിപ്പൊക്കിയ ക്വബ്‌റുകളും അതിന്മേലുള്ള ക്വുബ്ബകളും പൊളിച്ചു നീക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് (കപടവിശ്വാസികളുടെ) മസ്ജിദുദ്ദിറാറിനേക്കാള്‍ അപകടകാരിയാണ്. ഇത്തരം ജാറങ്ങളും ക്വുബ്ബകളും നിര്‍മിക്കപ്പെട്ടത് നബി(സ) യുടെ കല്‍പന ധിക്കരിച്ചു കൊണ്ടുമാണ്. കാരണം നബി(സ) അതെല്ലാം നിരോധിച്ചിരിക്കുന്നു’ (സവാജിര്‍ 1/149).

ഉറ്റവരുടേയും ഉടയവരുടേയും ഖബർ സിയാറത്തു ചെയ്യുന്നത് പുരുഷന്മാര്‍ക്ക് പുണ്യമുള്ള കാര്യമാണ്. അത് മരണത്തേയും പരലോകത്തേയും ഓര്‍മിപ്പിക്കുമെന്ന് നബി(സ) വ്യക്തമാക്കി. ഖബ്‌റാളികൾക്കു  വേണ്ടി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു വേണ്ടി സലാം പറ യുകയുമാണ് നമുക്കു ചെയ്യാനുള്ളത്. മരണത്തെ ഓര്‍ക്കാനാണ് നബി(സ) ഖബര്‍ സിയാറത്ത് അനുവദിച്ചതെങ്കില്‍, ദുനിയാവിനെ ഓര്‍ക്കാനും പണ സമ്പാദനത്തിനുള്ള മാര്‍ഗമാക്കാനുമാണ് ഖബര്‍ സിയാറത്തിന്റെ മറവില്‍ പൗരോഹിത്യം പരിശ്രമിച്ചത്. എന്നാല്‍ ഖബർ  സിയാറത്ത് ലക്ഷ്യം വെച്ച് പ്രത്യേക മക്വ്ബറകളിലേക്കും പള്ളികളിലേക്കും തീര്‍ത്ഥാടനം നടത്തുന്നത് അനുവദനീയമല്ല. മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനം പാടില്ല. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അക്‌സാ എന്നിവയാണവ. ഇതല്ലാത്ത ഏതൊരു കേന്ദ്ര ത്തിലേക്കുള്ള പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള സിയാറത്തു ടൂറുകളും പ്രവാചകചര്യക്കു വിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്. പരലോകത്ത് താങ്ങാനാവാത്ത ഖേദം വരുത്തുന്ന ശിക്ഷകളില്‍ നിന്ന് കരകയറാന്‍ സമൂഹത്തെ സഹായിക്കുകയെന്ന ഗുണകാംക്ഷ മാത്രമാണ് ഇത്തരം ബോധവല്‍ക്കരണങ്ങളുടെ പിന്നിലെന്ന് ഉള്‍ക്കൊള്ളുക. നാളെ നാഥനെ വിചാരണക്കായി തനിച്ചു സമീപിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തെ ക്കുറിച്ച് നന്നായി ആലോചിക്കുക.

ശിര്‍ക്കും കുഫ്‌റും കലര്‍ന്ന അത്യാചാരങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തുക. പൗരോഹിത്യത്തിന്റെ കെണികളില്‍ നിന്ന് കരകയറാനും പ്രമാണ ബദ്ധമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ പഠിച്ചുള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കു മാറാകട്ടെ.

തവസ്സുല്‍

‘തവസ്സുല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സൃഷ്ടികള്‍ അവരുടേയും അല്ലാഹുവിന്റേയും ഇടയില്‍ ഒന്നിനെ മദ്ധ്യവര്‍ത്തിയാക്കി നിര്‍ത്തി അതു മുഖേന അല്ലാഹുവിലേക്ക് അടുക്കുക എന്നാണ്. അങ്ങനെ ഇടയാളനായി ഇന്ന് അധികമാളുകളും സ്വീകരിക്കാറുള്ളത് മരിച്ചുപോയ മഹാത്മാക്കളേയും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവയുമാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്, നമുക്കാര്‍ക്കും അല്ലാഹുവിലേക്ക് നേരിട്ടടുക്കാന്‍ സാധിക്കില്ലെന്നാണ്. കാരണം നാം അല്ലാഹുവോടടുത്തവരല്ല, നിത്യേന നിരവധി തെറ്റുകള്‍ ചെയ്യുന്ന പാപികളാണ്. അതുകൊണ്ട് അവനിലേക്ക് കൂടുതല്‍ അടുത്ത അവന്റെ ഇഷ്ട ദാസന്മാരായ അമ്പിയാ- ഔലിയാക്കള്‍ വഴി മാത്രമേ അവനോടടുക്കാന്‍കഴിയൂ. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവോടു പറയും; എങ്കില്‍ അതൊരിക്കലും അല്ലാഹു തട്ടിമാറ്റുകയില്ല! ഇതാണ് ഈ വിഷയത്തിലുള്ള നമ്മുടെ സമൂഹത്തിന്റെ വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തെ ഒരു നിലയ്ക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇടയാളന്മാരില്ലാതെ നേരിട്ട് അടുക്കുവാന്‍ പറ്റിയ അങ്ങേയറ്റത്തെ കാരുണ്യത്തിന്റെ നാഥനായിട്ടാണ്. അവന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരിചയപ്പെടുത്തുന്നത് ‘റഹ്മാന്‍’ (പരമ കാരുണികന്‍) ‘റഹീം'(കരുണാനിധി) എന്നിവയാണ്. സൃഷ്ടികളുമായുള്ള അവന്റെ അടുപ്പത്തെ കുറിച്ച് അവന്‍ തന്നെ പ്രഖ്യാപിക്കുന്നത് നോക്കൂ: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നു. തന്റെ കണ്ഠനാടിയേക്കാള്‍ നാം അവനോട് അടുത്തവനാണ്.” (സൂറ: ഖാഫ്: 16) ”

“എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക,) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അ ല്‍ബഖറ – 180)

നോക്കൂ, എത്രവലിയ കാരുണ്യവാനാണവന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും അറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ! എന്നാല്‍ ശറഇല്‍ അനുവദിക്കപ്പെട്ട ചില തവസ്സുലുകളുണ്ട്. അവ ഇനി പറയുന്നവയാണ്: അവനവന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിക്കല്‍, ജീവിച്ചിരിക്കുന്ന ഒരു സ്വാലിഹിന്റെ അടുക്കല്‍ പോയി എനിക്കു വേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടല്‍, അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ (മുന്‍നിര്‍ത്തി) എടുത്തു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കല്‍. ഇവയാണത്. ഇതിലപ്പുറം നമ്മുടെ നാട്ടില്‍ നടക്കുന്ന മരണപ്പെട്ടു പോയ മഹാത്മാക്കളെയും അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തും തവസ്സുലാക്കിക്കൊണ്ടുള്ള തേട്ടം ഇസ്‌ലാം അനുവദിക്കാത്തതാണ്. മാത്രമല്ല, നിരവധി അമ്പിയാക്കളുടെ പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നില്‍ പോലും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെക്കൊണ്ടോ അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തുകൊണ്ടോ തവസ്സുല്‍ ചെയ്ത പ്രാര്‍ത്ഥനയില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ അത്തരം തെറ്റായ തവസ്സുലിനെ നാം കയ്യൊഴിച്ചേ മതിയാകൂ.

ഇസ്തിഗാസ

സഹായം തേടുക എന്നാണ് ‘ഇസ്തിഗാസ’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്തിഗാസയില്‍ അനുവദിച്ചതും വിരോധിച്ചതുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യര്‍ പരസ്പരം അവര്‍ക്ക് ലഭ്യമായ കഴിവില്‍പെട്ട സഹായം ചോദിക്കല്‍ സർവ്വസാധാരണയാണല്ലോ. ഉദാഹരണമായി: ഒരു സുഹൃത്തിനോട് 100 രൂപ വായ്പ ചോദിക്കല്‍. ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അനുവദനീയമാണ്. ചിലപ്പോള്‍ അത്യാവശ്യവുമാണ്. എന്നാല്‍ തെറ്റായതും വിരോധിക്കപ്പെട്ടതുമായ ഒരു ഇസ്തിഗാസയുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ മഹാത്മാക്കളോട് സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന സഹായാര്‍ത്ഥനയാണത്. എന്നാല്‍ ഈ തരത്തിലുള്ള സഹായം തേടലിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവ് കണ്ടെത്താന്‍ സാധിക്കുകയില്ല. മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ് താനും. അതിനാല്‍ അത് സൃഷ്ടികളോട് ചോദിക്കല്‍ തെറ്റാണ്; ശിര്‍ക്കുമാണ്. ഉദാഹരണമായി: ഒരാള്‍ക്ക് രോഗം ബാധിച്ചു. അദ്ദേഹം ഒരു ഡോക്ടറുടെ അടുക്കല്‍ പോയി പറയുന്നു: ‘എനിക്ക് രോഗമാണ് എന്നെ സഹായിക്കണം.’ ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍, അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്‍സിക്കുമെന്നും ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നാണ്. അപ്പോള്‍ ഇവിടെയുള്ള സഹായം മനുഷ്യന് ലഭിച്ച കഴിവില്‍ പെട്ടതാണ്. കാര്യ കാരണ ബന്ധങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. അതിനാല്‍ ആ ചോദ്യം തെറ്റല്ല; അനുവദനീയമാണ്. എന്നാല്‍ ഇതേ രോഗി തന്നെ ‘ബദ്‌രീങ്ങളേ, മുഹ്‌യിദ്ദീന്‍ ശൈഖേ! എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടുത്തണേ…’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അത് തെറ്റാണ്. അല്ലാഹു പൊറുക്കാത്ത ശിര്‍ക്കാണത്. കാരണം, ഇവിടെ, ആ മഹാത്മാക്കള്‍ സഹായിക്കുമെന്നും രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്‍ഗ്ഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്‍, നേര്‍ക്കുനേരെ വന്ന് ചികിത്സിക്കുകയും മരുന്ന് നല്‍കുകയും ചെയ്യും എന്ന നിലയ്ക്കല്ല. മറിച്ച് അല്ലാഹു ചെയ്യുന്നതുപോലെ കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) സഹായിക്കുമെന്നാണ്. അതാകട്ടെ അല്ലാഹുവിന്റെ മാത്രം കഴിവില്‍പ്പെട്ടതാണുതാനും. അതിനാല്‍, ഒരു മരണപ്പെട്ട നബിയെക്കുറിച്ചോ വലിയ്യിനെ കുറിച്ചോ ആരെങ്കിലും അപ്രകാരം വിശ്വസിച്ചാല്‍ അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ കഴിവില്‍ അവരെ പങ്കു ചേര്‍ക്കലായി മാറുന്നു. അതുകൊണ്ടുതന്നെ അത് ശിര്‍ക്കായിത്തീരുകയും ചെയ്യും! അതിനാല്‍ രോഗ ശമനം, സന്താനലബ്ധി, നരകമോചനം തുടങ്ങിയ, സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സഹായ തേട്ടങ്ങള്‍ അല്ലാഹുവിനോടു മാത്രമേ പാടുള്ളൂ. അതൊരിക്കലും സൃഷ്ടികളോട് പാടില്ല. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് നേരത്തെ നാം ഉദ്ധരിച്ചതും. ഇനി ഒരു നബി വചനം ശ്രദ്ധിക്കുക:

നബി(സ്വ) പറഞ്ഞു: ”നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക.” (തിര്‍മുദി ഹദീസ് നമ്പര്‍: 6516).

പ്രാർത്ഥനയുടെ മര്യാദകൾ

1. പ്രാർത്ഥിക്കുന്ന ആൾ മുവഹ്ഹിദാകണം. (അല്ലാഹുവിനെ മാത്രം ആരാധിക്കൽ – ശിർക്ക് കലരാതിരിക്കൽ)

2. ആത്മാർത്ഥത ഉണ്ടാകൽ.

3. അല്ലാഹുവിന്റെ സുന്ദര നാമങ്ങൾ വെച്ച് ചോദിക്കൽ.

4. അല്ലാഹുവിനെ പുകഴ്ത്തൽ.

5. നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ.

6. ഖിബ്’ലക്ക് അഭിമുഖമാവൽ.

7. കൈകൾ ഉയർത്തൽ.

8. അല്ലാഹു ഉത്തരം നൽകുമെന്ന ഉറപ്പ് ഉണ്ടാകൽ.

9. ചോദിക്കുന്നതിൽ മടുപ്പില്ലാതെ വീണ്ടും വീണ്ടും ചോദിക്കൽ. (കുറേ ചോദിച്ചു – കിട്ടിയില്ല എന്ന ചിന്ത വരാതിരിക്കൽ)

10. അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ പൊറുത്തു തരണേ എന്നിങ്ങനെ പറയാതിരിക്കൽ. 

11. വിനയം – ഭയപ്പാട് – പ്രതീക്ഷ – താഴ്മ എന്നിവ ഉണ്ടാകൽ.

12. ചോദ്യം മൂന്ന് തവണ ആവർത്തിക്കൽ.

13. ഭക്ഷണം വസ്ത്രം എന്നിവ ഹറാമിൽ നിന്നും ശുദ്ധമായതാകൽ – ( ഹലാലായ ഭക്ഷണം വസ്ത്രം മാത്രം ഉപയോഗിക്കൽ).

14- ശബ്ദം ഉച്ചത്തിലാക്കാതെ ചോദിക്കൽ.

സയ്യിദുൽ ഇസ്തിഗ്ഫാർ അർഥം

സയ്യിദുൽ ഇസ്തിഗ്ഫാർ…سيد الإستغفار

സയ്യിദുൽ ഇസ്തിഗ്ഫാർ അർത്ഥ സഹിതം.

سيد الإستغفار – പാപ മോചന പ്രാർത്ഥനകളിലെ നേതാവ്

اللّهـمَّ أَنْتَ رَبِّـي – അല്ലാഹുവേ! നീയാണ് എന്റെ റബ്ബ്.

لا إلهَ إلاّ أَنْتَ – യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.

خَلَقْتَنـي وَأَنا عَبْـدُك – നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും ആരാധനകനുമാണ്.

وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت – നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു.

أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت – ഞാൻ പ്രവര്ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ – നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു.

وَأَبـوءُ بِذَنْـبي – ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു.

فَاغْفـِرْ لي – അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ.

فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ – നിശ്ചയം, നീയല്ലാതെ പാപങ്ങൾ വളരെയധികം പൊറുക്കുന്നവനില്ല…

 اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ خَلَقْتَنـي وَأَنا عَبْـدُك وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ

ആയത്തുൽ കുർസി അർഥം

اللَّه

അല്ലാഹു

لَا إِلَٰهَ إِلَّا هُوَ
അവനല്ലാതെ ദൈവമില്ല.
الْحَيُّ الْقَيُّومُ
എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ.
لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ
മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.
لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ
അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.
مَنْ ذَا الَّذِي يَشْفَعُ عِنْدَهُ

അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട് ?.

إِلَّا بِإِذْنِهِ
അവന്റെ അനുവാദപ്രകാരമല്ലാതെ.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ
അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു.
وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِه
അവന്റെ അറിവിൽ നിന്ന് അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല.
إِلَّا بِمَا شَاءَ
അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും).
وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ
അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു.
وَلَا يَئُودُهُ حِفْظُهُمَا
അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല.
وَهُوَ الْعَلِيُّ الْعَظِيم
അവൻ ഉന്നതനും മഹാനുമത്രെ.
اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاواتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം…?

അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..?

ഒരു സ്ത്രീക്ക് “മഹ്റം” എന്ന് പറയാൻ പറ്റുന്ന ആളുകൾ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്

1⃣● രക്തബന്ധം 2⃣● വിവാഹബന്ധം 3⃣● മുലകുടി ബന്ധം

1⃣ രക്ത ബന്ധം

a) പിതാവ്, പിതാവിന്റെ പിതാവ്, മാതാവിന്റെ പിതാവ് (വല്ല്യുപ്പമ്മാർ).

b) മകൻ, മകന്റെ മകൻ, മകളുടെ മകൻ അഥവാ പേരക്കുട്ടി.

c) സഹോദരൻ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില് ഉള്ള സഹോദരനാകാം, ഉമ്മ വേറെ കല്ല്യാണം കഴിച്ചതില് ഉള്ള സഹോദരനാകാം)

d) പിതാവിന്റെ സഹോദരന്മാർ ( എളാപ്പമാർ, മൂത്താപ്പമാർ )

e) അമ്മാവന്മാർ ( ഉമ്മയുടെ സഹോദരന്മാർ )

f) സഹോദരന്റെ പുത്രന്മാർ

g) സഹോദരിയുടെ പുത്രന്മാർ

2⃣ വിവാഹബന്ധം

a) ഭർത്താവിന്റെ പിതാവ് ( അമ്മോശൻ )

b) മകളുടെ ഭർത്താവ് ( മരുമകൻ )

c) ഭർത്താവിനു വേറെ ഭാര്യയിലുള്ള മകൻ. (ഈ മൂന്ന് ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)

d) ഉമ്മയുടെ ഭർത്താവ്’ ( സ്വന്തം ഉപ്പയല്ലാത്ത) അദ്ദേഹം മഹ്റം ആവണമെങ്കിൽ ഉമ്മയും അയാളും തമ്മി ൽ ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.

3⃣ മുലകുടി ബന്ധം

a) മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം.

● ഇനി നമ്മുടെ വിഷയത്തിലേക്ക്…. ‘ മഹ്റം’എന്നതില് എളാമ്മയുടെ മോൻ ഇല്ല,മൂത്തമ്മയുടെ മോൻ ഇല്ല…. എളാപ്പയുടെ മോൻ ഇല്ല, മൂത്താപ്പയുടെ മോൻ ഇല്ല, അമ്മാവന്റെ മോൻ ഇല്ല….അമ്മായിന്റ മോൻ ഇല്ല, സഹോദരീ ഭർത്താക്കന്മാർ ഇല്ല, ഭർത്താവിന്റ സഹോദരന്മാരും മക്കളും ഇല്ല. ഇവരെല്ലാം സ്ത്രീക്ക് അന്ന്യപുരുഷന്മാർ ആണ്. ഇവരോടൊത്തിരുന്ന് യാത്ര ചെയ്യുന്നതോ, ഇവർക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോൾ തമാശ രൂപത്തിൽ തൊടുന്നതോ,അടിക്കുന്നതോ എല്ലാം തെറ്റാണ്. “ഇത് സമൂഹത്തിൽ പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം ഒന്ന് ഉണർത്തുന്നു”.

● ഉംറക്കോ ഹജ്ജിനോ പോകാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ശേഷിയുള്ള പ്രായപൂർത്തി തികഞ്ഞ ഒരാൾക്കേ ഹജ്ജോ ഉംറയോ നിർബന്ധമുള്ളൂ.

2. “മഹ്റം”ആയ ഒരാൾ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ഹജ്ജോ ഉംറയോ നിർബന്ധമുളളൂ. (ചുരുക്കത്തിൽ, ആഗ്രഹം ഉണ്ട് എന്നത് കൊണ്ട് മാത്രം എങ്ങനെയെങ്കിലും ചെയ്യേണ്ടതല്ല ഹജ്ജ് & ഉംറ. ശർത്തുകൾ കൂടി ഒത്തു വന്നാലേ പറ്റുകയുള്ളൂ എന്നർത്ഥം)

തിരുത്തേണ്ടത് നമ്മളെയാണ്, നമ്മുടെ ചുറ്റുപാടുകളെയും.

അല്ലാഹു സുബ്ഹാനഹുതആല നമ്മുടെ തെറ്റുകൾ പൊറുത്തു തന്ന് നമ്മെ ശരിയായ വഴിയിലേക്ക് നയിക്കട്ടെ… ആമീൻ…

സംഗീതവും ഇസ്ലാമും

ഈ മതത്തിന്റെ തണലിൽ മുസ്ലിംകൾ അന്തസ്സാർന്ന ജീവിതത്തിലാണ്. അതിന്റെ ഓരോ ഭാഗത്തുനിന്നും അവർ ഈമാനിന്റെ മാധുര്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശാന്തിയിലും സമാധാനത്തിലുമാണവർ. കീഴൊതുക്കത്തിന്റെ ഗുണവും ആരാധനയും അതിന്റെ രുചിയും അവരാസ്വദിച്ചു കഴിയുകയാണ്. ഈ മതത്തിന്റെ അധ്യാപനങ്ങൾ മുഴുവൻ, വഴിപിഴച്ചവരുടെ സകല താത്പര്യങ്ങളിൽ നിന്നും ഒരു കോട്ടയിലെന്നോണം മനുഷ്യനെ സംരക്ഷിച്ചു നിർത്തുകയാണ്. ദേഹേച്ഛകളിൽ നിന്നും മാനസിക ദുഃഖങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും ഈ ദീൻ അവന്ന് മോചനം നല്കുന്നു. അല്ലാഹുവിന്റെ ദീനറിഞ്ഞവൻ ദരിദ്രനാണെങ്കിലും ശരി, അവനാണ് സത്യത്തിൽ സമ്പന്നൻ. അല്ലാഹുവിന്റെ ദീനിനോട് ശത്രുതകാട്ടുന്നവൻ, അവനെത്ര ധനികനാണെങ്കിലും ദരിദ്രനാണ്. മനസ്സിനും വികാരങ്ങൾക്കും സുഖം നല്കുന്നുവെന്നും, അനുഭൂതികളെ പോഷിപ്പിക്കുന്നുവെന്നും ജല്പിച്ചാണ് പലരും സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത്.

ശരിയല്ല ആ വാദം. മനസ്സിൽ വികലവികാരങ്ങളും, നൈമിഷികേച്ഛകളും ഇളക്കി വിടുന്ന സംഗതിയാണ് സംഗീതം. സംഗീതത്തിന്, അതിന്റെ പ്രൊമോട്ടർമാർ പറയുന്നതുപോലെ, മാനസികോല്ലാസവും വികാര നൈർമല്യവുമേകാൻ കയിയുമായിരുന്നുവെങ്കിൽ, ദുനിയാവിൽ ഏറ്റവും കൂടുതൽ സഹൃദയരും സ്വഭാവനിഷ്ഠരുമായവർ സംഗീതജ്ഞരും ഗായകരുമാകണമായിരുന്നു. നമ്മളറിഞ്ഞിടത്തോളം അവരിലെ ഭൂരിഭാഗവും വഴിതെറ്റിയവരും സ്വഭാവ ദൂഷ്യക്കാരുമാണ്!

പടച്ചവന്റെ ദീനിൽനിന്നല്ലാതെ, അതിന്റെ അധ്യാപനങ്ങളിൽ നിന്നല്ലാതെ ആഹ്ളാദവും മാനസികോല്ലാസവുമൊക്കെ അന്വേഷിച്ചു നടക്കുന്ന ചില മുസ്ലിംകളെ കാണുമ്പോൾ, തന്റെ ദീനിനോട് അങ്ങേയറ്റത്തെ സ്നേഹമുള്ള ഒരു മുസ്ലിമിന്റെ മനസ്സിൽ അത് നൊമ്പരമുണ്ടാക്കുന്നുണ്ട്.

മരുന്നുപയോഗിക്കേണ്ടിടത്ത് വിഷമുപയോഗിക്കുന്നവർ! 

നൈമിഷിക വികാരങ്ങളിൽ നിന്ന് ശാശ്വതമായ ശമനവും ആരോഗ്യവും കൊതിക്കുന്നവർ!

അതിന്റെ മകുടോദാഹരണമാണ്, സംഗീതത്തിലും സംഗീതോപകരണങ്ങളിലും അടയിരിക്കുന്ന നമ്മളിലെത്തന്നെ ചിലർ. സംഗീതവും സംഗീതോപകരണങ്ങളും ഹറാമാണെന്ന കാര്യത്തിൽ ആർക്കെങ്കിലും സന്ദേഹമുണ്ടെങ്കിൽ, ലോക രക്ഷിതാവിന്റ  ഗ്രന്ഥവും, അവന്റെ ദൂതന്റെ അധ്യാപനങ്ങളും വായിച്ച് സന്ദേഹ ശുദ്ധി വരുത്തട്ടെ. സംഗീതം ഹറാമാണെന്നറിയിക്കുന്ന ഒട്ടേറെ തെളിവുകൾ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഉദ്ധരിക്കാനാകുന്നതാണ്. അതിനെ ഹലാലായി കാണുന്ന, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകുന്ന ആളുകൾക്കുള്ള താക്കീതുകളും പ്രസ്തുത രണ്ട് പ്രമാണങ്ങളിലും കാണാം. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നോ, പ്രവാചക സുന്നത്തിൽ നിന്നോ ലഭിക്കുന്ന ഒരേയൊരു രേഖമതി തെറ്റായ കാര്യത്തിൽ നിന്നും ഒരു വിശ്വാസിക്ക് അകന്നു നില്ക്കാൻ…

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.!
വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഖുർആനിൽ നിന്നുള്ള തെളിവുകൾ

“യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.” (ലുഖ്മാൻ: 6)

ഹിബ്റുൽ ഉമ്മ എന്ന അപരനാമത്തിലറിയപ്പെടുന്ന അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) (വിനോദ വാർത്തകൾ എന്നതിനെപ്പറ്റി) പറയുകയാണ്: `അത് സംഗീതമാണ്`.

മുജാഹിദ്(റ) പറയുന്നു: `വിനോദമെന്നാൽ ചെണ്ടവാദ്യമാണ്`. (തഫ്സീർ ത്വബരി)

ഹസനുൽ ബസ്വരി(റ) പറയുന്നു: `ഈ ആയത്ത് അവതരിച്ചത് ഗാനത്തിന്റേയും സംഗീതത്തിന്റേയും സംഗതിയിലാണ്.` (തഫ്സീർ ഇബ്നു കഥീർ)

ഇബ്നുൽ ഖയ്യിം (റ) പറയുന്നു: “ലഹ്വുൽ ഹദീസ് അഥവാ വിനോദവർത്തമാനങ്ങൾ എല്ലാം ഗാനവും സംഗീതവുമാണെന്ന സ്വഹാബികളുടേയും താബിഉകളുടേയും വിശദീകരണം നമുക്ക് മതിയാകുന്നതാണ്. അങ്ങനെ പ്രമുഖ സ്വഹാബികളായിരുന്ന ഇബ്നു അബ്ബാസി(റ) നിന്നും ഇബ്നു മസ്ഊദി(റ)ൽ നിന്നും സ്വഹീഹായ നിലക്ക് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അബൂ സ്വഹ്ബാഅ് പറഞ്ഞു: `വമിനന്നാസി മൻ യശ്തരീ ലഹ്വൽ ഹദീസ് എന്ന ആയത്തിനെ സംബന്ധിച്ച് ഇബ്നു മസ്ഊദിനോട് ഞാൻ ചോദിച്ചു: അപ്പോൾ, അല്ലാഹുവാണ, അവനല്ലാതെ ആരാധ്യനില്ല, അത് ഗാനമാണ്. എന്ന് അദ്ദേഹം മൂന്ന് പ്രാവശ്യം ആണയിട്ടു പറഞ്ഞു.` ഇബ്നു ഉമറിൽ നിന്നും അത് ഗാനം തന്നെയാണെന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…“ (ഇഗാഥത്തുല്ലഹ്ഫാൻ).

മേലെ വായിച്ച ആയത്തിന്റെ തഫ്സീറിൽ ജാബിർ (റ), ഇക്രിമ(റ), സഈദ് ബ്നു ജുബൈർ(റ), മകഹൂൽ(റ), മയ്മൂൻ ബ്നു മഹ്റാൻ(റ), അമ്ര് ബ്നു ശുഐബ്(റ) അലി ബ്ൻ ബദീമ(റ) തുടങ്ങിയ മഹത്തുക്കൾ ഇതേപ്രകാരം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വാഹിദി(റ) പറയുന്നു: ”ഈ ആയത്തിന്റെ തഫ്സീറടിസ്ഥാനത്തിൽ നോക്കുമ്പോൾ ഗാനം ഹറാമാണെന്ന്തിന്ന് തെളിവുണ്ട്.“ (ഇഗാഥത്തുല്ലഹ്ഫാൻ).

ഖുർആൻ ആയത്തുകൾക്ക് സ്വഹാബി നല്കുന്ന വിശദീകരണത്തിന്റെ ആധികാരികതയെപ്പറ്റി ഇമാം ഹാകിം (റ) അദ്ദേഹത്തിന്റെ മുസ്തദ്റകിൽ പറയുന്നു: ”പ്രവാചകന് വഹ്യിറങ്ങുന്നതിന്ന് അഥവാ ഖുർആൻ അവതരിക്കുന്നതിന്ന് സാക്ഷിയായിരുന്ന ഒരു സ്വഹാബിയുടെ തഫ്സീറിന് ബുഖാരി(റ)യുടേയും മുസ്ലി(റ) മിന്റേയും അടുക്കൽ ആധികാരികമായ ഹദീസിന്റെ സ്ഥാനമാണുള്ളത്. ഓരൊ വിജ്ഞാനാന്വേഷിയും ഇക്കാര്യം കൃത്യമായി മനസ്സിലാക്കട്ടെ .

“ ഇമാം ഇബ്നുൽ ഖയ്യിം (റ) ഇമാം ഹാകിമിന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചുകൊണ്ടു പറയുന്നു: “ഇമാം ഹാകിമിന്റെ അഭിപ്രായത്തിൽ ചിന്തിക്കേണ്ടതുണ്ടെങ്കിലും, പിൽകാലക്കാരുടെ തഫ്സീറുകളേക്കാൾ സ്വീകാര്യമായത് സ്വഹാബതിന്റെ വ്യാഖ്യാനം തന്നെ എന്ന കാര്യത്തിൽ സന്ദേഹമില്ല. കാരണം, അവരാണ് ഖുർആനിക ആയത്തുകളുടെ ഉദ്ദേശ്യത്തെ സംബന്ധിച്ച് കൂടുതൽ  അറിയുന്നവർ. അവർക്കിടയിലേക്കാണ് ഖുർആൻ അവതരിച്ചത്. ഖുർആനിന്റെ പ്രഥമ അഭിസംബോധിതർ അവരാണ്. ഓരോ ആയത്തിനും നബി (സ്വ) സ്വന്തം കർമ്മത്തിലൂടേയും ജ്ഞാനത്തിലൂടേയും നല്കിയ വിശദീകരണത്തിന് സാക്ഷികളായവരുമാണ് അവർ. അവർ സ്ഫുടമായ അറബീ ഭാഷ സംസാരിക്കുന്നവരായിരുന്നു; അവരുടെ വിശദീകരണം തെറ്റാനിടയില്ല. “ (ഇഗാഥത്തുല്ലഹ്ഫാൻ) ‘

അല്ലാഹു പറയുന്നു: “അവരിൽ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവർക്കെതിരിൽ നിന്റെ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നല്കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.” (ഇസ്റാഅ്: 64)

തഫ്സീർ ജലാലൈനിയിൽ നിന്റെ ശബ്ദം മുഖേന എന്നതിന് കൊടുക്കുന്ന വ്യാഖ്യാനം, “സംഗീതവും പാട്ടും മുഖേനയുള്ള നിന്റെ ക്ഷണം കൊണ്ട്, പാപത്തിലേക്ക് നയിക്കുന്ന എല്ലാം കൊണ്ട്” എന്നാണ്. മുജാഹിദിൽ നിന്ന് ഇബ്നു കഥീറും, ത്വബരിയും ഇതേ പ്രകാരം വിശദീകരിച്ചിട്ടുണ്ട്.

ഇമാം ഖുർതുബി തന്റെ തഫ്സീറിൽ വിശദീകരിച്ചത് ഇങ്ങനെയാണ്: “ഈ ആയത്തിൽ വിനോദം, ഗാനം, സംഗീതം തുടങ്ങിയവ ഹറാമാകുമെന്നതിന് തെളിവുണ്ട്… പൈശാചിക ശബ്ദങ്ങളിൽ നിന്നോ പിശാച് നന്നാക്കി തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നോ ഉള്ളവയിൽ നിന്ന് മാറിനില്ക്കൽ നിർബന്ധമാകുന്നു.”

 “വ്യാജത്തിന് സാക്ഷി നില്ക്കാത്തവരും അനാവശ്യവൃത്തികൾ നടക്കുന്നേടത്തുകൂടി പോകുകയാണെങ്കിൽ മാന്യൻമാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവർ.” (അല്ഫുർഖാൻ: 72) ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു കഥീർ(റ), മുഹമ്മദ് ബ്നു ഹനഫിയ്യ(റ)യിൽ നിന്നും നിവേദനം ചെയ്തു വന്നത് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “വ്യാജം എന്നാൽ ഇവിടെ അർഥമാക്കുന്നത് ഗാനമാണ്”. മുജാഹിദിൽ നിന്നുമുള്ള നിവേദനം ഖുർതുബിയിലും ത്വബ്രിയിലും വന്നിട്ടുള്ളത് “വ്യാജത്തിന് സാക്ഷി നില്ക്കാത്തവരും` എന്നതു കൊണ്ടുള്ള വിവക്ഷ ഗാനത്തിന് ചെവികൊടുക്കാത്തവരും” എന്നാകുന്നു എന്നാണ്.

പ്രവാചക സുന്നത്തിൽ നിന്നുള്ള തെളിവുകൾ…

1. നബി(സ്വ) അരുളി: “വ്യഭിചാരവും പുരുഷന്മാർ പട്ടു ധരിക്കുന്നതും മദ്യപാനവും, സംഗീതോപകരണങ്ങളും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂദായത്തിൽ ഉണ്ടായിത്തീരും.” (ബുഖാരി, ബൈഹഖി. ത്വബ്റാനി (ശൈഖ് അല്ബാനിയുടെ സിൽസിലത്തുസ്വഹീഹ നോക്കുക) ഈ ഹദീസിന്റെ സ്വീകാര്യതയെ, ഇമാം ഇബ്നു ഹിബ്ബാൻ(റ), ഇസ്മാഈലീ(റ), ഇബ്നു സ്വലാഹ്(റ), ഇബ്നു ഹജറുൽ അസ്കലാനി(റ), ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ), ത്വഹാവി(റ), ഇബ്നുൽ ഖയ്യിം(റ), സൻആനി(റ) തുടങ്ങിയ പണ്ഡിതപ്രമുഖർ അംഗീകരിച്ചിട്ടുള്ളതാണ്. ഇമാം ഇബ്നുൽ ഖയ്യിം എഴുതി: “ഈ ഹദീസിന്റെ സ്വീകാര്യതയിൽ കുറ്റമാരോപിച്ച ഇബ്നുൽ ഹസമി(റ)നെ പോലുള്ളവർക്ക് അതിനെ ഒന്നും ചെയ്യാനായിട്ടില്ല എന്നതാണ് വാസ്തവം. വിനോദസംരംഭങ്ങൾ അനുവദനീയമാക്കുക എന്ന തന്റെ അടിസ്ഥാനരഹിതമായ വാദത്തെ സഹായിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഈ ഹദീസ് മുൻഖതിഅ് ആണെന്നും, ബുഖാരിക്ക് അതിന്റെ സനദൊപ്പിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാദിച്ചുകളഞ്ഞത്”.

അല്ലാമാ ഇബ്നു സ്വലാഹ്(റ) എഴുതി: “ഇതിന് മറുപടി പറയാൻ അദ്ദേഹത്തെ (ഇബ്നു ഹസമിനെ) തിരിഞ്ഞു നോക്കുക പോലും അരുത്… ഈ വിഷയത്തിൽ പല നിലക്കും അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട്… ഒരു ഹദീസ് സ്വഹീഹാകുന്നതിന് ആവശ്യമായ നിബന്ധനയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, സനദൊത്ത സ്വഹീഹായ ഹദീസു തന്നെയാണ് ഇത്”. (ഗദാഉൽ അല്ബാബ്, ഇമാം അസ്സഫാറയ്നി(റ)) മേലെ വായിച്ച ഹദീസിൽ വാദ്യോപകരണങ്ങൾ ഹറാമാണെന്നതിന് രണ്ട് നിലക്കുള്ളതെളിവുകൾ കാണാനാകും.

1. അവർ അനുവദനീയമാക്കും എന്ന പ്രവാചകന്റെ പ്രയോഗം. ഇസ്ലാമിക ശരീഅത്തിൽ അടിസ്ഥാനപരമായി വാദ്യോപകരങ്ങൾ നിഷിദ്ധമാണ് എന്ന് ഈ പ്രയോഗത്തിൽ നിന്നു മനസ്സിലാക്കാം.

2. ഹറാമാണ് എന്ന് ഖണ്ഡിതമായി നിർണ്ണയിക്കപ്പെട്ട, വ്യഭിചാരം, മദ്യം, പട്ട് എന്നിവയൊടൊപ്പമാണ് പ്രവാചകൻ (സ്വ)വാദ്യോപകരങ്ങളേയും എണ്ണിയിട്ടുള്ളത്. സംഗീതോപകരണങ്ങൾ ഹറാമായിരുന്നില്ലെങ്കിൽ ഈ പറയപ്പെട്ടവയൊടൊപ്പം നബി(സ്വ) അതിനെ ചേർത്തു പറയുമായിരുന്നില്ല. (സിൽസിലത്തു സ്വഹീഹ, അല്ബാനി).

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റ) പറയുന്നു: “ഈ ഹദീസ് അറിയിക്കുന്നത് സംഗീതോപകരണങ്ങൾ നിഷിദ്ധമാകുന്നു എന്നാണ്. ഭാഷാപണ്ഡിതരുടെ അടുക്കൽ `മആസിഫ്` എന്നാൽ വിനോദ വാദ്യങ്ങൾ എന്നാണ്. എല്ലാ വാദ്യവിനോദോപകരണങ്ങൾക്കുമുള്ള പൊതുനാമമാണ് ഇത്. (മജ്മൂഉൽ ഫതാവ) 

തിർമിദി(റ) അദ്ദേഹത്തിന്റെ സുനനിൽ ഉദ്ധരിക്കുന്നത് കാണുക: ജാബിർ(റ) പറഞ്ഞു: മരണ വക്ത്രത്തിലായിരുന്ന തന്റെ പുത്രൻ ഇബ്റാഹീമി(റ)ന്റെ അടുത്തേക്ക് നബി(സ്വ) അബ്ദുറഹ്മാൻ ബ്നു ഔഫി(റ)നോടൊപ്പം ചെന്നു. ഇബ്റാഹീമിനെ തന്റെ മടിയിലെടുത്തുവെച്ച പ്രവാചകന്റെ നയനങ്ങളിൽ നിന്നും കണ്ണീരൊഴുകാൻ തുടങ്ങി. അതുകണ്ട അബ്ദുറഹ്മാൻ ബ്നു ഔഫ് ചോദിച്ചു: “കരയരുതെന്നു വിലക്കിയ താങ്കൾ തന്നെ കരയുകയാണോ റസൂലേ?” തിരുമേനി(സ്വ) പറഞ്ഞു: ”കരയുന്നതിനെയല്ല ഞാൻ വിലക്കിയിട്ടുള്ളത്; അവിവേകം നിറഞ്ഞ, സംസ്കാരമില്ലാത്ത രണ്ട് ശബ്ദങ്ങളേയാണ് ഞാൻവിരോധിച്ചത്. ഒന്ന്, കളിവിനോദങ്ങളോടനുബന്ധിച്ചുള്ള രാഗങ്ങളുടേയും പിശാചിന്റെ വാദ്യോപകരണങ്ങളുടെയും ശബ്ദം. രണ്ട്, ആപൽ സന്ദർഭങ്ങളിൽ മുഖത്തും മാറത്തുമടിച്ചുകൊണ്ടുള്ള പൊട്ടിക്കരച്ചിലിന്റെ ശബ്ദം”. (തിർമിദി, ഹദീസ് ഹസൻ, ശൈഖ് അല്ബാനി ഹസൻ എന്ന് പ്രസ്താവിച്ചത്, സ്വഹീഹുൽ ജാമിഅ്, 5194)  

 നബി(സ്വ) അരുളി: “രണ്ടു ശബ്ദങ്ങൾ ശപിക്കപ്പെട്ടവയാണ്. സന്തോഷവേളകളിലെ സംഗീത ശബ്ദം, അപകടവേളകളിലെ നാശം വിളിച്ചു കൊണ്ടുള്ള അട്ടഹാസശബ്ദം.” (ഹദീസ് ഹസൻ, സിൽസിലത്തുസ്വഹീഹ, 423)  

നബി(സ്വ) അരുളി; “ഈ ഉമ്മത്തിൽ ആക്രമവും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത് അവർ കള്ള് കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്ത് തുടങ്ങുമ്പോൾ.” (സ്വഹീഹ്, സിൽസിലത്തുസ്വഹീഹ, 2203) 5} നബി(സ്വ) അരുളി; അല്ലാഹു എന്റെ ഉമ്മത്തിന് മദ്യവും, ചൂതാട്ടവും, ചെണ്ട വാദ്യവും തമ്പേറും ഹറാമാക്കിയിരിക്കുന്നു. വിത്ർ നമസ്കാരം എനിക്ക് അധികം നല്കിയിരിക്കുന്നു. (സ്വഹീഹ്, സ്വഹീഹുൽ ജാമിഅ്, 1708) 6} അബൂ ദാവൂദ്(റ) തന്റെ സുനനിൽ ഉദ്ധരിച്ചത്. നാഫിഇ(റ) പറയുകയാണ്: “ഒരിക്കൽ ഇബ്നു ഉമർ ഉപകരണസംഗീതം കേൾക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം കാതിൽ തന്റെ വിരലുകൾ തിരുകിക്കൊണ്ട് വഴിമാറി നടന്നു. എന്നോട് ചോദിച്ചു, “നാഫിഅ് ഇപ്പോൾ ആ ശബ്ദം കേൾക്കുന്നുണ്ടൊ”? ഞാൻ പറഞ്ഞു: “ഇല്ല”. അപ്പോൾ തന്റെ വിരലുകൾ കാതിൽനിന്നെടുത്തു കൊണ്ട് പറഞ്ഞു: “ഞാൻ നബി(സ്വ) ഉണ്ടായിരുന്ന ഒരു സന്ദർഭത്തിൽ അദ്ദേഹം ഇതുപോലുള്ളത് കേൾക്കുകയുണ്ടായി. അപ്പോൾ ഞാനീ ചെയ്തതുപോലെ തിരുമേനിയും ചെയ്തു.” (ഹദീസ് സ്വഹീഹ്, സ്വഹീഹ് അബീദാവൂദ്, 4116)

ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുർതുബി എഴുതി: “നമ്മുടെ പണ്ഡിതന്മാർ പറഞ്ഞതു കാണുക; ഇത്തരം ശബ്ദത്തിന്റെ കാര്യത്തിൽ സ്വഹാബത്തിന്റെ രീതി ഇപ്രകാരമായിരുന്നുവെങ്കിൽ, ഇക്കാലഘട്ടത്തിലെ ആളുകളുടെ പാട്ടിനോടും സംഗീതത്തോടുമുള്ള നമ്മുടെ സമീപനം എങ്ങിനെയായിരിക്കണം?! (അൽ ജാമിഉ ലി അഹ്കാമി ഖുർആൻ, ഖുർതുബി)

സംഗീതം ഇസ്ലാമിൽ ….

ദഫ്ഫ് മുട്ട് : വിവാഹ വേളകളിലും പെരുന്നാളാഘോഷങ്ങളിലും ചിലങ്കയില്ലാത്ത ദഫ്ഫുകൾ മുട്ടുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ട്. സ്വീകാര്യമായ തെളിവുകൾ അതിന് ലഭ്യമാണ്. ശൈഖുൽ ഇസ്ളാം ഇബ്നു തൈമിയ(റ) ഇവ്വിഷയകമായി വിശദീകരിക്കുന്നത് കാണുക: “എന്നാൽ, പ്രത്യേക ആഘോഷവേളകളിലും മറ്റും ചില വിനോദങ്ങളിലേർപ്പെടാൻ നബി(സ്വ) അനുവാദം നല്കിയിട്ടുണ്ട്. അതിൽപ്പെട്ടതാണ്, കല്യാണാഘോഷങ്ങളിലും മറ്റു സുദിനങ്ങളിലും സ്ത്രീകൾ ദഫ്ഫ് മുട്ടുന്നത്. അതവർക്ക് അനുവദനീയമാണ്. എന്നാൽ പ്രവാചകന്റെ കാലത്ത് പുരുഷൻമാർ ദഫ്ഫ് മുട്ടുകയൊ കയ്യടിക്കുകയോ ചെയ്തിരുന്നില്ല. (നമസ്കാരത്തിൽ ഇമാമിന് മറവി സംഭവിച്ചാൽ അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ മഅമൂമുകൾ ചെയ്യേണ്ടതെന്ത് എന്ന വിധിയെപ്പറ്റി പറഞ്ഞിടത്ത്) നബി(സ്വ) പറഞ്ഞത്; സ്ത്രീകൾ കയ്യടിക്കുകയും പുരുഷൻമാർ സുബ്ഹാനല്ലാഹ് എന്ന് പറയുകയും ചെയ്യുക എന്നാണ്.

പുരുഷൻമാരെ അനുകരിക്കുന്ന സ്ത്രീകളും, സ്ത്രീകളെ അനുകരിക്കുന്ന പുരുഷൻമാരും അഭിശപ്തരാണെന്നും നബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്.” (അൽ മജ്മൂഅ്)

ആയിഷ(റ) നിവേദനം: ഒരു ദിവസം അബൂബക്കർ(റ) എന്റടുക്കൽ വന്നു. ആ സമയം രണ്ട് അൻസ്വാരി പെൺകുട്ടികൾ എന്റടുക്കൽ നിന്ന് പാട്ടുപാടുന്നുണ്ടായിരുന്നു. അതൊരു ചെറിയ പെരുന്നാൾ ദിവസത്തിലായിരുന്നു. അതു കണ്ടപ്പോൾ അദ്ദേഹം (ദേഷ്യത്തോടെ) പറഞ്ഞു: `നബിയുടെ വീട്ടിൽ പിശാചിന്റെ സങ്കീർത്തനമോ? അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: “അബൂബക്കറേ, എല്ലാ ജനതക്കും ഓരോ ആഘോഷമുണ്ട്. ഇത് നമ്മുടെ ആഘോഷമാണ്”. (സ്വഹീഹ് ഇബ്നു മാജ, 1540) അതിനാൽ അവരെ വിട്ടേക്കുക എന്നർഥം. മേൽ പ്രസ്താവിക്കപ്പെട്ട ആയിഷ(റ)യുടെ ഹദീസിനെ അടിസ്ഥാനപ്പെടുത്തി വാദ്യസംഗീതങ്ങളും ഗാനങ്ങളും അനുവദനീയമാണ് എന്ന് വാദിക്കുന്ന ചില ആളുകളുണ്ട്.

പ്രസ്തുത വാദക്കാർക്ക് മറുപടിയായിക്കൊണ്ട് ഇമാം ഇബ്നുൽ ഖയ്യിം(റ) പറയുന്നത് കാണുക: “നാം പ്രസ്താവിച്ചതുപോലെ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകളുപയോഗിച്ച് കമ്പോസ് ചെയ്ത കോറസ് ഗാനങ്ങൾ ശ്രവിക്കുന്നതിനെ ഹലാലാക്കാൻ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പെരുന്നാൾ ദിനത്തിൽ അതേ പോലുള്ള ഒരു പെൺകുട്ടിയുടെ അരികിൽ വെച്ച് നടത്തിയ, ധീരതയും, യുദ്ധവും, തറവാട്ടു മഹിമയും വർണ്ണിക്കുന്ന ചില അറേബ്യൻ ബൈത്തുകൾ പാടിയതിനെ നിങ്ങൾ തെളിവാക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു”. നിങ്ങളിന്ന് ചെയ്യുന്നതും ഈ സംഭവവും തമ്മിൽ എന്തു ബന്ധമാണുള്ളത്? സത്യത്തിൽ ഈ സംഭവം സംഗീതവാദികൾക്കു തന്നെ എതിരാണ്.

ആ കുട്ടികളുടെ ഗാനാലാപനത്തെ അബൂബക്കർ(റ) പിശാചിന്റെ സങ്കീർത്തനം എന്നല്ലേ വിശേഷിപ്പിച്ചത്? ആ പ്രസ്താവനയെ അല്ലാഹുവിന്റെ റസൂൽ നിഷേധിച്ചുവോ ശരിവെക്കുകയല്ലേ ചെയ്തത്? എന്നാൽ പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത, പാടുന്നതു കൊണ്ടോ കേൾക്കുന്നതു കൊണ്ടോ പ്രശ്നമുദിക്കാത്ത ചെറിയ രണ്ട് പെൺകുട്ടികൾക്ക് പാടാൻ ഇളവു നല്കുക മാത്രമാണ് റസൂൽ (സ്വ) ചെയ്തത്. നിങ്ങളിന്ന് ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ഏവർക്കുമറിയാവുന്ന സംഗീത സമ്മിശ്രമായ ഗാനങ്ങളെ ഹലാലാക്കാൻ ഈ സംഭവത്തെ തെളിവായെടുക്കുകയാണെന്നോ? സുബ്ഹാനല്ലാഹ്! ഈ മനുഷ്യരുടെ ധാരണകളും ബുദ്ധികളും ഇങ്ങനെ വഴിപിഴച്ചതെന്തു കൊണ്ട്??!” (മദാരിജു സ്സാലികീൻ)

ഇമാം ഇബ്നുൽ ജൗസി(റ) ഇതു സംബന്ധമായി ഇങ്ങനെ എഴുതി: “ഈ സംഭവം നടക്കുന്ന വേളയിൽ ആയിഷ (റ) ചെറിയ കുട്ടിയായിരുന്നു. പ്രായപൂർത്തിയായതിനും, അറിവു സമ്പാദനത്തിനും ശേഷം അത്തരമൊരു സംഭവം അവരിൽ നിന്നുണ്ടായതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല,അവരതിനെ വിമർശിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ സഹോദരപുത്രനായ ഖാസിമു ബ്നു മുഹമ്മദ് സംഗീതത്തെ വിമർശിക്കുകയും അത് ശ്രവിക്കുന്നതിനെ നിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആയിഷ(റ)യിൽ നിന്നുമാണ് അദ്ദേഹം വിജ്ഞാന സമ്പാധനം നടത്തിയിരുന്നത്.” (തൽബീസു ഇബ്ലീസ്)

ഇമാം ഇബ്നു ഹസമും ഗാനാസ്വാദനവും ഗാനാസ്വാദനം അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹസം(റ) പ്രസ്താവിച്ചിട്ടുള്ള കാര്യം വിശ്രുതമാണ്. മുഹല്ല എന്ന തന്റെ ഗ്രന്ഥത്തിലാണ് അദ്ദേഹമത് പ്രസ്താവിച്ചിട്ടുള്ളത്. ഇവിടെ സുപ്രധാനമായൊരു കാര്യം എല്ലാവരേയും ഓർമ്മപ്പെടുത്താനാഗ്രഹിക്കുകയാണ്. നമ്മുടെ കൂട്ടത്തിൽ ചിലയാളുകളുണ്ട്. ഇബ്നു ഹസമും(റ) മറ്റു ചില പണ്ഡിതന്മാരും ഗാനാസ്വാദനം അനുവദനീയമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് എന്ന് കേൾക്കുന്ന മാത്രയിൽ അവരുടെ ചിന്ത പോകുന്നത് ഇക്കാലത്ത് ടെലിവിഷൻ ചാനലുകളിലും റേഡിയോ സ്റ്റേഷനുകളിലും തിയേറ്ററുകളിലും ഹോട്ടലുകളിലും നിറഞ്ഞു നിൽക്കുന്ന സംഗീത സാന്ദ്രമായ ഗാനങ്ങളിലേക്കാണ്. ഇത് തീർത്തും തെറ്റാണ്. അപ്പറഞ്ഞ തരത്തിലുള്ള ഗാനങ്ങൾ ഒരു സാധാരണ മുസ്ലിമു പോലും അനുവദനീയമാണെന്ന് പറയില്ല. അപ്പോൾ ഇബ്നു ഹസമിനെപ്പോലുള്ള ഒരു മഹാനായ പണ്ഡിതൻ അത്തരമൊരു പ്രസ്താവന നടത്തുമോ? തെറ്റും തെമ്മാടിത്തവും ദുർവൃത്തിയിലേക്കുള്ള പ്രേരണകളും കൊണ്ട് സമ്മിശ്രമായ ഗാനങ്ങൾ നിഷിദ്ധം തന്നെയാണെന്ന് പണ്ഡിതസമൂഹമൊന്നടങ്കം എതിർവാക്കില്ലാതെ അംഗീകരിച്ച കാര്യമാണ്. ഇന്ന് നടപ്പിലുള്ള സംഗീതാലാപനത്തിന്റെ അവസ്ഥയും അതിൽ നടമാടുന്ന അനാശാസ്യ പ്രവണതകളുടെ രൂപവും നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ഫാഷൻ പ്രകടനങ്ങളും ലജ്ജ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആൺ പെൺ കൂത്താട്ടങ്ങളും വ്യഭിചാരത്തിലേക്കും അനാശാസ്യ പ്രവർത്തനങ്ങളിലേക്കും മദ്യപാനാസക്തിയിലേക്കും കൊണ്ടെത്തിക്കുന്ന അതിരുവിട്ട പ്രലോഭനങ്ങളും നിറഞ്ഞ മലീമസ ലോകമാണത്. കാമാർത്ത നേത്രങ്ങൾക്കും, രോഗാതുരമായ ഹൃദയങ്ങൾക്കും മുന്നിൽവെച്ച് പ്രേമവും കാമവും നിറഞ്ഞ ഗാനങ്ങളാലാപിക്കാൻ പൂർണ്ണ നഗ്നകളും അർദ്ധ നഗ്നകളുമായ പെണ്ണുങ്ങൾ വന്നു നില്ക്കുകയാണ്. അവരുടെ പാട്ടിനൊപ്പം ആണുങ്ങളും പെണ്ണുങ്ങളും താളംതുള്ളിയാടുകയാണ്. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടും അവന്റെ കോപത്തിന് പാത്രമായിക്കൊണ്ടുമുള്ള ആനന്ദാഘോഷം. ഇതെങ്ങനെ ഹലാലാകാനാണ്!

ഈ വസ്തുത മുന്നിൽ വെച്ചുകൊണ്ട് പറയട്ടെ, ഇബ്നു ഹസം സംഗീതത്തെ ഹലാലാക്കിയിട്ടുണ്ട് എന്ന് യാതൊരു ലക്കും ലഗാനുമില്ലാതെ പറയുന്നവരേ, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെ നിങ്ങൾ തിരിച്ചറിയുക. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. അദ്ദേഹത്തിന്റെ പ്രസ്താവന ഏതുവരെ ചെന്നെത്തും എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ പരിഗണിക്കുകയും ചെയ്യുക. അല്ലെങ്കിലും, അല്ലാഹുവിന്റെ റസൂൽ(സ്വ) വ്യക്തമായി ഹറാമെന്ന് പ്രസ്താവിച്ച ഒരുകാര്യം ഇബ്നു ഹസമോ അദ്ദേഹത്തെപ്പോലുള്ള മറ്റേതെങ്കിലും പണ്ഡിതനോ അനുവദനീയമാണെന്ന് പറഞ്ഞാൽ അല്ലാഹുവിങ്കലത് സ്വീകാര്യമാകുമോ? ഒരിക്കലുമില്ല.

സുലൈമാനുത്തൈമി(റ) പറഞ്ഞു: “എല്ലാ പണ്ഡിതന്മാരുടേയും ഇളവുകളേയും വീഴ്ചകളേയും മുൻപിൻ നോക്കാതെ സ്വീകരിച്ചാൽ നിന്നിൽ സകല അപകടങ്ങളും കുന്നുകൂടും. അല്ലാഹുവിന്റെ ഉപദേശം സ്വീകരിക്കുന്നതാണ് ആർക്കും കരണീയം. അവൻ പറഞ്ഞു: “നിങ്ങൾക്കു റസൂൽ നല്കിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നില്ക്കുകയും ചെയ്യുക”. (ഹശ്ർ: 7)

“ആകയാൽ, അദ്ദേഹത്തിന്റെ (പ്രവാചകന്റെ) കല്പനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ”. (നൂർ: 63)

സംഗീതമില്ലാത്ത ഗാനാലാപനങ്ങളുടെ വിധി നബി(സ്വ)യും സ്വഹാബികളും കവിതാസ്വാദനവും നശീദകൾ പോലുള്ള കവിതാലാപനവും നടത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മറ്റുള്ളവരെക്കൊണ്ട് കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. നാട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും പണിയിലാണെങ്കിലും നാട്ടുകൂട്ടങ്ങളിലാണെങ്കിലും അവരത് ചെയ്തിരുന്നു. ഹസ്സാൻ ബ്നു സാബിത്(റ), ആമിർ ബ്നു അക്വഅ്(റ), അൻജഷ(റ) പോലുള്ളവരുടെ ഒറ്റക്കുള്ള ആലാപനങ്ങളുണ്ടായിരുന്നു. അനസ് (റ)ന്റെ ഹദീസിലുള്ളതു പോലെ, ഖന്തഖ് കുഴിക്കുന്ന വേളയിൽ നബി പാടുകയും സ്വഹാബികളതിന് ജവാബുപാടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു.

ഹദീസ് കാണുക: അനസ് പറയുകയാണ്: “(ഖന്തക്ക് കുഴിക്കുന്ന വേളയിൽ) നബി(സ്വ) ഞങ്ങളുടെ വിശപ്പും ക്ഷീണവും കണ്ടപ്പോൾ; ‘അല്ലാഹുമ്മ ലാ അയ്ഷ ഇല്ലാ അയ്ഷുൽ ആഖിറ… ഫഗ്ഫിരിൽ അൻസ്വാറ വൽ മുഹാജിറ…..’ എന്ന് പാടുകയുണ്ടായി. അതു കേട്ടപ്പോൾ സ്വഹാബികൾ; ‘നഹ്നുല്ലദീന ബായഊ മുഹമ്മദാ… അലൽ ജിഹാദി മാ ബഖീനാ അബദാ…’ എന്ന് ജവാബ് പാടുകയും ചെയ്തു. (ബുഖാരി, 3/1043)

സ്വഹാബികൾ തങ്ങളുടെ സാധാരണ സംസാര സദസ്സുകളിൽ വെച്ച് സംഘമായി കവിതകളാലപിക്കാറുണ്ടെന്ന് അബൂസലമത്ത് ബ്നു അബ്ദിറഹ്മാൻ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ (8/711) ഹസനായ പരമ്പരയിലൂടെ പ്രസ്തുത ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.

ചുരക്കത്തിൽ, ഒറ്റക്കും സംഘമായും നശീദാലാപനങ്ങൾ അഥവാ കാവ്യശീലുകൾ പാടുന്നത് ഇസ്ലാമിൽ അനുവദനീയമാണെന്ന് മുകളിലുദ്ധരിക്കപ്പെട്ട തെളിവുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. സ്വരമാധുര്യത്തോടെയുള്ള കവിതാലാപനത്തിനാണ് ഭാഷയിൽ നശീദ എന്നു പറയുന്നത് (ഖാമൂസുൽ മുഹീത്വ്). നശീദകൾ പാടുന്നത് അനുവദനീയമാണ് എന്ന് പറയുമ്പോഴും പണ്ഡിതന്മാർ അതിന് ചില നിബന്ധനകൾ നല്കിയതായി കാണാനാകും. നിഷിദ്ധമായ സംഗീതോപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക, ജീവിതത്തിൽ അതിനെ ദൈനംദിന ചര്യയായി മാറ്റാതിരിക്കുക, ബാധ്യതകൾ നിർവഹിക്കുന്നതിന് വിഘാതമാകും വിധം അതിൽ മുഴുകാതിരിക്കുക, സ്ത്രീ ശബ്ദത്തിലാവാതിരിക്കുക, അവയിൽ നിഷിദ്ധവും അനാശാസ്യവുമായ പദപ്രയോഗങ്ങളില്ലാതിരിക്കുക, അവ കാമാതുര ഗാനരാഗങ്ങൾക്കു സമാനമാകാതിരിക്കുക, വാദ്യഗീതങ്ങളെപ്പോലെ വശ്യതയുണർത്തും വിധം ആലപിക്കാതിരിക്കുക, സംഗീതാത്മക ഗാനങ്ങളെപ്പോലെ, ആസ്വാദകനെ മതിമറന്ന ആനന്ദോല്കർഷത്തിലേക്കാനയിക്കുന്ന രാഗങ്ങളിൽ പാടാതിരിക്കുക തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകളിൽ സുപ്രധാനമായവ. മഹാനായ ഇബ്നുൽ ഖയ്യിം (റ)യെ ഉദ്ധരിച്ചു കൊണ്ട് ഞാനിവിടെ അവസാനിപ്പിക്കുകയാണ്.

അദ്ദേഹമെഴുതി: “അറിയുക; ഗാനങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ഹൃദയ ഭിത്തിയിൽ കാപട്യത്തിന്റെ നിറം ചാർത്താനുള്ള അതിന്റെ കഴിവ് ഒന്നു വേറെത്തന്നെയാണ്. ജലസേചനം സസ്യവളർച്ചയെ എവ്വിധം പുഷ്ടിപ്പെടുത്തുമോ അവ്വിധം ഗാനം കാപട്യത്തെ പുഷ്ടിപ്പെടുത്തും. മനുഷ്യ ഹൃദയങ്ങളെ അത് ആലസ്യത്തിലാഴ്ത്തും. ഖുർആൻ ഗ്രഹിക്കുന്നതിൽ നിന്നും അതിന്റെ ആഴങ്ങളിൽ വ്യാപരിക്കുന്നതിൽനിന്നും അവയെ വിലക്കി നിർത്തും. ഒരു ഹൃദയത്തിൽ സംഗീതവും ഖുർആനും ഒരുമിക്കാനുള്ള സാധ്യതയേതുമില്ല; അവ രണ്ടും അത്രമേൽ വിരുദ്ധങ്ങളാണ്. ഖുർആൻ വൈകാരികതകളെ തടഞ്ഞ്, പരിശുദ്ധിയെ കൽപിക്കുന്നു. ദേഹേച്ഛകളിൽനിന്നും, താന്തോന്നിത്ത വഴികളിൽനിന്നും അകന്ന് ജീവിക്കാൻ ആവശ്യപ്പെടുന്നു. ചെകുത്താന്റെ പാതകളെ പിന്തുടരുന്നതിൽ നിന്നും മനുഷ്യനെയത് വിലക്കുന്നു. എന്നാൽ ഗാന-സംഗീതങ്ങൾ അങ്ങനെയല്ല. മേല്പറയപ്പെട്ടവയിൽ നിന്ന് തീർത്തും വിരുദ്ധ നിലപാടാണ് അതിന്റേത്. അത് അധമ വികാരങ്ങളിലേക്ക് ഉള്ളുണർത്തുന്നു, ഗോപ്യ വികാരങ്ങളെ ഇളക്കിവിടുന്നു. അതിന്റെ ആസ്വാദകരെ അസ്വസ്ഥചിത്തരാക്കുന്നു. എല്ലാത്തരം മ്ളേച്ഛതകളിലേക്കും അവരെയത് ഉദ്ധീപിപ്പിക്കുന്നു. ആണും പെണ്ണും കൂടിച്ചേരുന്നതിലേക്കത് ആനയിക്കുന്നു. ഗാനവും മദ്യവും വിരൽ കുടിക്കുന്ന രണ്ടു പൈതങ്ങളാണ്. എന്നാൽ, മനുഷ്യമനസ്സുകളിൽ തിന്മകളുടെ അതിശയങ്ങളിളക്കി വിടുന്നതിൽ അവ രണ്ടും രണ്ട് പന്തയക്കുതിരകളാണ്”. (ഇഗാസത്തുല്ലഹ്ഫാൻ)

അതിനാൽ, മുസ്ലിം ജനതക്കു നൽകാനുള്ള സന്ദേശമിതാണ്: “നമ്മുടെ ഹൃദയങ്ങളേയും കാതുകളേയും ചെകുത്താന്റെ ഗീതങ്ങളിൽനിന്ന് ശുദ്ധിയാക്കി നിർത്തുക. ഖുർആനികാധ്യാപനങ്ങളുടെ, വിശുദ്ധ തിരുമൊഴികളുടെ, സ്വർഗപ്പൂന്തോപ്പുകളിലൂടെ അവയെ കെട്ടഴിച്ചു വിടുക. അജ്ഞതയകറ്റി അറിവു പകരുന്ന… അന്ധത നീക്കി ഉൾക്കാഴ്ചയേകുന്ന.. ഇച്ഛകളിൽ നിന്നു മാറ്റി തഖ്-വയിലേക്ക് നയിക്കുന്ന അതിലെ ഫലങ്ങൾ തിന്ന് അവയവിടെ നിർബാധം നടന്നാസ്വദിക്കട്ടെ. അതെ, അവ ജീവാമൃതമാണ്, മരുന്നാണ്, ശമനമാണ്, വിജയമാണ്. ആകയാൽ വിശ്വാസികളേ,

“അവർ (സത്യവിശ്വാസികൾ) അനാവശ്യകാര്യത്തിൽനിന്ന് തിരിഞ്ഞുകളയുന്നവരുമാണ്” (മുഅ്മിനൂൻ: 3)
എന്ന ഖുർആനിക വചനത്തോട് കൂറുളളവരാകുക.

മാതാപിതാക്കളോടുള്ള കടമകൾ.

ഗുഹയിലകപ്പെട്ടവരുടെ സംഭവത്തിലെ പാഠങ്ങൾ….

മൂന്ന് പേർ ഒരു യാത്ര പുറപ്പെട്ടു. യാത്രക്കിടെ ശക്തമായ കാറ്റും കോളും ഉണ്ടായി. ഘോരമായ മഴയും തിമിർത്തു പെയ്തു. മൂവർ സംഘം ഒരു ഗുഹയിൽ അഭയം തേടി. പെട്ടെന്ന് ആ ഗുഹാ മുഖത്ത് ഒരു വൻപാറക്കല്ല് വന്നടഞ്ഞു. അവർക്ക് പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥ! അവസാനം അവർ പരസ്പരം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. തങ്ങൾ ചെയ്ത ഏറ്റവും നല്ല പ്രവൃത്തിയെ മുൻനിർത്തി അല്ലാഹുവിനോട് രക്ഷയ്ക്കായി പ്രാർത്ഥിക്കുക. ഓരോരുത്തരും തങ്ങളുടെ ഏറ്റവും നല്ല കർമത്തെ മാധ്യമമാക്കി അല്ലാഹുവിനോട് രക്ഷാമാർഗം തേടുക. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി നിഷ്കളങ്കമായി ചെയ്ത കർമം ഓരോരുത്തരും ഓർത്തെടുത്തു.
ഒരാൾ പ്രാർത്ഥിച്ചു: “എന്റെ മാതാപിതാക്കൾ വ്യദ്ധരായിരുന്നു. ഞാൻ എന്റെ കുടുംബത്തെയും കുട്ടികളെയും പാൽ കുടിപ്പിക്കുന്നതിനു മുമ്പ് വ്യദ്ധമാതാപിതാക്കളെ പാലൂട്ടുക പതിവാണ്. അതിനിടെ ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്താൻ വളരെ വൈകി. താൻ പാൽ കറന്ന് ഉമ്മയുടെയും ഉപ്പയുടെയും അടുക്കലെത്തിയപ്പോൾ അവർ ഉറങ്ങിപ്പോയിരുന്നു. അവർക്ക് പാല് കൊടുക്കുന്നതിനുമുമ്പ് എന്റെ മക്കളെ പാലൂട്ടാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അങ്ങനെ രാത്രി ഏറെ വൈകും വരെ ഞാൻ പാൽ പാത്രവും പിടിച്ച് അവരിരുവരും ഉണരുന്നതുവരെ കാത്തിരുന്നു. എന്റെ മക്കളാകട്ടെ എന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഒടുവിൽ നേരം പുലർന്നു. മാതാപിതാക്കൾ ഉണർന്നതിൽ പിന്നെ അവർക്ക് പാല് നൽകി. അതിന് ശേഷമാണ് മക്കൾക്ക് കൊടുത്തത്.
അല്ലാഹുവേ! നിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചാണ് ഞാൻ ഇങ്ങനെ ചെയ്തത്. ആ കർമം നിനക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഈ പാറക്കല്ല് ഞങ്ങളിൽ നിന്ന് നീ നീക്കണേ!”
അപ്പോൾ പാറക്കല്ല് അൽപമൊന്ന് നീങ്ങി.

രണ്ടാമൻ പറഞ്ഞു: “എന്റെ പിതൃസഹോദരന്റെ മകളുമായി അവിഹിത വേഴ്ചക്ക് ഞാൻ ഏറെ ആഗ്രഹിച്ചു. എന്നാൽ അവസരം ഒത്തു വന്നപ്പോൾ അല്ലാഹുവിനെ ഭയന്ന് അതിൽ നിന്ന് ഒഴിഞ്ഞുമാറി. അയാൾ അക്കാര്യം എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ചു. അല്ലാഹുവേ, ഈ പ്രവൃത്തി നിന്നെ പ്രീതിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ കല്ല് ഞങ്ങളിൽ നിന്ന് നീക്കണമേ” അങ്ങനെ ആ കല്ല് ഒരൽപം കൂടി നീങ്ങി.

മൂന്നാമന്റെ കയ്യിൽ ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലി കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂലി കമ്മിയായതിനാൽ തൊഴിലാളി പണം വാങ്ങാതെ പിണങ്ങിപ്പോയതായിരുന്നു. എന്നാൽ ആ കുറഞ്ഞ കൂലി മുതലാളി തന്റെ കച്ചവടത്തിൽ ഇറക്കി. അത് കാണെക്കാണെ വർധിച്ച് വലിയ സമൃദ്ധിയായി. എന്നാൽ തൊഴിലാളി പിന്നീട് മടങ്ങി വന്ന് തന്റെ പഴയ വേതനം ആവശ്യപ്പെട്ടു. അപ്പോൾ ആ വേതനം മുഖേന സമ്പാദിച്ച സ്വത്തെല്ലാം തൊഴിലാളിക്ക് ഞാൻ വിട്ടുനൽകി. “ഇതൊരു സൽകർമമായി അല്ലാഹുവേ! നീ ത്യപ്തിപ്പെട്ടെങ്കിൽ ഈ പാറക്കല്ല് ഞങ്ങളിൽ നിന്ന് നീക്കി ഞങ്ങളെ രക്ഷപ്പെടുത്തണമേ!”
അതോടെ കല്ല് പൂർണ്ണമായും നീങ്ങി. മൂവർ സംഘം സുരക്ഷിതരായി പുറത്ത് വരികയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം)

വിശുദ്ധ കുർആനും, പ്രവാചക വചനങ്ങളും പഠിക്കുമ്പോൾ മാതാപിതാക്കളുമായി ഏതവസ്ഥയിലും സൽപെരുമാറ്റവും സഹവർത്തിത്വവുമാണ് വേണ്ടതെന്ന് ബോധ്യമാവും. ഇനിയും വിപരീതദിശയിലാണ് നിങ്ങളുടെ സഞ്ചാരമെങ്കിൽ വിജയ പ്രതീക്ഷ വെച്ചുപുലർത്തേണ്ടതില്ലെന്ന് കൂടി അടിവരയിട്ടു പറഞ്ഞുവെക്കട്ടെ….

സ്ത്രീകൾക്ക് വീടാണോ ഉത്തമം..?

സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്.
ഈ ഹദീസിന്റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
പരിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് അഹ്‌സാബില്‍ അല്ലാഹു പറയുന്നു : وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.
(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില് നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരി ക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.’

ഹിജാബിന്റെ ആയത്തെന്ന് സമസ്തക്കാര്‍ പറയാറുള്ള സൂറത്ത് അഹ്‌സാബിലെ 33 മത്തെ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുകസീര്‍ (റ) പറയുന്നത് കാണുക. وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ ، كَمَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلْيَخْرُجْنَ وَهُنَّ تَفِلَاتٌ ” وَفِي رِوَايَةٍ : ” وَبُيُوتُهُنَّ خَيْرٌ لَهُنَّ “
“സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങൾല്ലാതെ അവർ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശർത് പാലി ച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അ നുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ നിങ്ങൾ അല്ലാഹുവിന്റെ പള്ളികളിൽ നിന്നും തടയരുത്. അവര് ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്ന് നബി (സ) പറഞ്ഞപോലെ .”
മറ്റൊരു റിപ്പോർട്ടിൽ “സ്ത്രീകൾക്ക് വീടാണ് ഉത്തമം” എന്നുണ്ട്. (തഫ്സീര് ഇബ്നുകസീര്)
സ്ത്രീകള്ക്ക് പള്ളി വിലക്കാൻ സമസ്തക്കാർ പറയാറുള്ള ഈ ആയതിന്റെ തഫ്സീറിൽത്തന്നെ ഇബ്നുകസീർ പറയുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും, എന്നാൽ ശർത് പാലി ച്ചുകൊണ്ട് നമസ്കാരങ്ങൾക്ക് പള്ളിയിൽ പോകാൻ അവർക്ക് അനുവാദമുണ്ടന്നും, മാത്രമല്ല, അവർ പുറപ്പെടുന്നുവെങ്കിൽ ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്നും, ഇങ്ങനെ പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ തടയരുതെന്നുമുള്ള പ്രവാചകന്റെ കല്പനയുണ്ടെന്നുമാണ്. എന്നാൽ സത്യം മറച്ചുവെക്കാൻ ആഗ്രഹിക്കുന്നവർ ഇബ്നുകസീറിന്റെ ഈ വാചകം കണ്ടില്ലന്ന് വെക്കുകയും ശേഷമുള്ള “സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നൊരു റിപ്പോർട്ടുമുണ്ട്” എന്നതിൽ കടിച്ച് തൂങ്ങുകയും ചെയ്യുന്നു. അതാകട്ടെ തെളിവിനു പറ്റില്ല എന്ന് മറ്റു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതുമാണ്.
സഹീഹായാൽത്തന്നെ ഹദീസിന്റെ ഉദ്ദേശ്യം സ്ത്രീകൾക്ക് പൊതുവായ നിലക്ക് വീടാണ് ഉത്തമം എന്നാണ്. അതുകൊണ്ടാണ് ഇബ്നുകസീര് സ്ത്രീകള് വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും എന്നാൽ പള്ളിയിൽ പോകൽ അവർക്ക് അനുവദനീയമാണെന്ന് ഒരുമിച്ച് പറയുകയും ചെയ്തത്. കാരണം അനുവദനീയ കാര്യങ്ങളിൽ മാത്രമേ അതിൽ ഉത്തമം ഏതെന്നു ചോദ്യമുള്ളൂ. അത്തരം കാര്യങ്ങളിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല.
കൂടാതെ ഒരു കാര്യം ഉത്തമമാണെന്ന് വെച്ച് മറ്റേ കാര്യം ഹറാമാകുന്നുമില്ല. ഉദാഹരണത്തിന് വസ്ത്രങ്ങളിൽ വെള്ളവസ്ത്രമാണ് ഉത്തമം എന്നിരിക്കെ മറ്റു വസ്ത്രങ്ങൾ ധരിക്കുന്നവരെ ആരും ആക്ഷേപിക്കാറില്ലല്ലോ! പുരുഷന്മാർക്ക് മുന്നിലെ സ്വഫാണ് പുണ്യം എന്നിരിക്കെ പിറകിലെ സ്വഫ് ഹറാമാണെന്നോ, പുണ്യം ഇല്ലന്നോ, ആരെങ്കിലും വാദിക്കാറുണ്ടോ? ഇല്ല എന്നുതന്നെയാണ് സമസ്തക്കാരുടെയും വാദം.
അപ്പോൾപ്പിന്നെ ഇവിടെ സമസ്താക്കാരുടെ ഉദ്ദേശ്യം പള്ളികളിലെ ജുമുഅകളിലും കുതുബകളിലും പങ്കെടുക്കുക വഴി ഇസ്ലാമിന്റെ യഥാർഥ പാഠങ്ങൾ സ്ത്രീകൾ മനസ്സിലാക്കരുത് എന്നത് തന്നെയാണ്. അതിന്നായി അല്ലാഹുവും അവന്റെ റസൂലും അനുവദിച്ച കാര്യങ്ങൾ ധിക്കാരത്തോടെ ഇവർ ഹറാമാക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീകൾ ജാറങ്ങളിലേക്കും സകല തോന്നിവാസങ്ങളും നടക്കുന്ന നേർച്ച, പൂരങ്ങളിലേക്കും പോകുന്നതിനു ഒരു കുഴപ്പമില്ല താനും! എന്തൊരു വിരോധാഭാസം !
സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള “വീടാണ് ഉത്തമം” എന്ന ഹദീസിന്റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാർ എന്ത് പറയുന്നു.?
“ഹബീബ് ബ്നു അബീസാബിത് , ഇബ്നു ഉമർ (റ) നെ തൊട്ട് നിവേദനം : നബി (സ) അരുളി: നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങള് തടയരുത്, അവർക്ക് വീടാണുത്തമം” (അബൂദാവൂദ്) ഈ ഹദീസിന്റെ പരമ്പര പോലും ദുർബലമായതാണ്. ഇതിന്റെ സർവ പരമ്പരകളും ഹബീബുബ്നു സാബിത് ‘അൻ’ എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതിന് ഹദീസ് നിദാന ശാസ്ത്രത്തിൽ ‘അൻ അനത്ത്’ എന്നാണ് പറയുക. ഹബീബ്നു അബീ സാബിത് എന്ന വ്യക്തി, ഇബ്നു ഉമർ (റ) നെ നേരിട്ട് കാണുകയോ അദ്ദേഹത്തിൽ നിന്ന് വല്ലതും കേൾക്കുകയോ ചെയ്ത വ്യക്തിയല്ല. താൻ നേരിട്ട് കേൾക്കാത്തത് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാ ണ് ഹബീബ്നു അബീ സാബിത് എന്ന് ഇബ്നു ഖുസൈമ, ഇബ്നുഹിബ്ബാൻ പോലെയുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാരെല്ലാം തന്നെ പറയുന്നു. (തഹ്ദീബ് 1:185).

ഇത്തരം സ്വഭാവമുള്ളവർ വിശ്വസ്തന്മാരായാൽപ്പോലും ‘അൻ’ എന്ന് പ്രയോഗിച്ചുകൊണ്ട് ഹദീസ് ഉദ്ധരിച്ചാൽ സ്വീകരിക്കുവാൻ പാടില്ല. ഇതാണ് ഹദീസിന്റെ നിയമം. അതിനാൽ ഈ ഹദീസ് സ്ഥിരപ്പെടാത്ത ദുർബലമായ ഹദീസാണെന്ന് ഇബ്നു ഖുസൈമ (റ) തന്റെ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹിൽ ഒരു അധ്യായം തന്നെ നല്കി പ്രഖ്യാപിക്കുന്നുണ്ട്.
മാത്രവുമല്ല, സ്വഹീഹായ നൂറുക്കണക്കിന്നു ഹദീസുകളുടെ ആശയങ്ങൾക്കു വിരുദ്ധമാകയാൽ തെളിവിന് സ്വീകരിക്കാൻ പറ്റാത്ത ശാദ്ദിന്റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കുന്നത്. നിങ്ങൾ സ്ത്രീകളെ പള്ളിയിൽനിന്ന് തടയരുത് എന്ന് പറയുന്ന ഹദീസുകൾ മാത്രമാണ് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നത്. വീടാണ് സ്ത്രീകൾക്ക് ഉത്തമമെന്ന് പറയുന്ന ഭാഗം അവർ ഉദ്ധരിക്കുന്നില്ല. ഈ ഹദീസിൽ പറയുന്ന വിവരങ്ങൾ നബി(സ)യിൽനിന്ന് സ്വഹാബിമാർ കേട്ടിട്ടില്ല. കേട്ടിരുന്നെങ്കിൽ മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബ വനിതകൾ ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിച്ച് സുബഹിക്കുപോലും പള്ളിയിൽ വരുമായിരുന്നില്ല, ഇഷാ നമസ്കാരം വൈകിയതിന്റെ പേരിൽ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഉറങ്ങിപ്പോയ അവസ്ഥയുണ്ടാകുമായിരുന്നില്ല,
കരയുന്ന കുട്ടികളുമായി ബുദ്ധിമുട്ടി പള്ളിയിൽ അവർ നമസ്കരിക്കാൻ വരില്ലായിരുന്നു. രാത്രിയിലെ നീണ്ട നമസ്കാരത്തിൽ ക്ഷീണിക്കുമ്പോൾ പിടിച്ചുനില്ക്കാൻ കയർ കെട്ടേണ്ട ആവശ്യം സൈനബ (റ) ക്ക് വരില്ലായിരുന്നു.
വീടാണ് ഉത്തമമെങ്കിൽ ആ കല്പന ലംഘിച്ചു ആയിഷ (റ) പ്രവാചകന്റെ മരണ ശേഷവും ഇഹ്തികാഫിരിക്കാൻ വേണ്ടി പള്ളിയിലേക്ക് പുറപ്പെടില്ലായിരുന്നു.
ഉമർ (റ) കൂടെ ഭാര്യ ആതിഖ (റ) ജമാഅത്തിനായി പള്ളിയിലേക്ക് വരില്ലായിരുന്നു.
സ്ത്രീകളെ പള്ളിയിൽ നിന്ന് തടയും എന്ന് പറഞ്ഞ മകനോട് ഇബ്നു ഉമർ വഴക്കിടില്ലായിരുന്നു .

സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള മറ്റൊരു ഹദീസായ സ്ത്രീകൾ വീട്ടിന്റെ ഉള്ളിന്റെയുള്ളിൽ ഇരിക്കണമെന്ന ഉമ്മു ഹുമൈദ് സാഇദി (റ) യുടെ ഹദീസിനെ പറ്റി പണ്ഡിതന്മാർ എന്ത് പറയു ന്നു? ഉമ്മുഹുമൈദ് സാഇദി (റ) നബി (സ) യോട് പറഞ്ഞു: “ഞങ്ങൾ താങ്കളുടെ കൂടെ നമസ്ക്കരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുന്നു. അപ്പോൾ നബി (സ)പറഞ്ഞു: നിങ്ങളുടെ വീടിന്റെ മുറികളിൽ വെച്ച് നിസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും, നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതാണ് ജമാഅത്ത് നടക്കുന്ന പള്ളിയിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും നിങ്ങൾക്കുത്തമം” (ബൈഹഖി)
ഇവിടെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ… ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുന്നു എന്ന ഉമ്മു ഹുമൈദി (റ) ന്റെ പരാതി കേട്ടപ്പോഴാണ് നിങ്ങൾക്കുത്തമം വീടാണ് എന്ന് നബി (സ) പറഞ്ഞത്. സുന്നത്തായ കാര്യങ്ങൾ ഭർത്താക്കന്മാരുടെ അനുമതിയില്ലെങ്കിൽ അത് ഭാര്യമാർ ചെയ്യാൻ പാടില്ല. അത് ഇസ്ലാമിലെ നിയമമാണ്. ഭർത്താക്കന്മാരോടാവട്ടെ ഭാര്യമാർ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ തടയരുതെന്നും കല്പിച്ചു.
ചില ഭർത്താക്കന്മാർക്ക് തന്റെ ഭാര്യ പുറത്ത് പോകുന്നതും മറ്റും പല കാരണങ്ങളാൽ ഇഷ്പ്പെട്ടെന്ന് വരില്ല. അതിനാൽ ഇനി എന്തെങ്കിലും സാഹചര്യത്താൽ ഭർത്താക്കന്മാർ അനുമതി നല്കിയിട്ടില്ലെങ്കിൽ അക്കാരണത്താൽ അവൾ പ്രതിഷേധിക്കേണ്ടതില്ല. ഭർത്താവിനെ അനുസരിച്ച് വീട്ടിൽ നിസ്ക്കരിക്കുക. എന്നാൽ നബി (സ) യുടെ കല്പ്പനകളെ പാലിക്കുന്ന ഭർത്താക്കന്മാർ തന്റെ ഭാര്യ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ ‘നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങൾ തടയരുത് ‘ എന്ന നബി (സ) യുടെ കല്പ്പന മാനിച്ച് തനിക്കിഷ്ടമില്ലെങ്കിലും അവർ ഭാര്യമാർക്ക് പള്ളിയിൽ പോകാൻ അനുമതി നല്കും.
അതാണ് ഉമർ (റ) സ്വീകരിച്ച നിലപാട്. അതാണ് മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ പോലുള്ളവർ സ്വീകരിച്ച നിലപാട്. അതു തന്നെയാണ് ശാഫിഈ മദ്ഹബിന്റെ നിലപാടും. ഇതിനു പുറമെ ഈ ഹദീസ് ദുർബലമായതാണ്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബ്ദുൽ ഹുമൈദി ബ്നു മുൻദിർ എന്ന മനുഷ്യൻ അറിയപ്പെടാത്ത വ്യക്തിയാണ്. നിവേദകന്മാരെ കുറിച്ച് വിവരിക്കുന്ന ഒരൊറ്റ ഗ്രന്ഥത്തിലും ഇയാളെക്കുറിച്ച് പരാമർശം കാണുന്നില്ല. ഇബ്നു ഹസം (റ) അദ്ദേഹത്തിന്റെ ‘മുഹല്ല’യില് പറഞ്ഞു: “എന്നാൽ അബ്ദുൽ ഹുമൈ ദുബ്നു മുൻദിർ അറിയപ്പെടാത്ത വ്യക്തിയാണ്” (2175)
ഈ ഹദീസ് നിർമിതമായ ഹദീസാണെന്ന് മറ്റൊരു സ്ഥലത്തു ഇബ്നുഹസം (റ) തന്നെ പറയുന്നു (മുഹല്ല 3115).
ചുരുക്കത്തിൽ സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നുള്ള ദുർബലമായ ഹദീസുകളിൽ അല്പമെങ്കിലും ശക്തിയുള്ളത് ഈ രണ്ട് ഹദീസുകളാണ്. ഇതിന്റെ അവസ്ഥയാണ് നാം വിവരിച്ചത്. മറ്റുള്ളവ നിർമിതമായ (മൗളൂഅ്) ആയ ഹദീസുകളാണ്. ഇമാം ശാഫിഈ(റ)യുടെ ഏറ്റവും സുവ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെട്ട കിതാബ് ഉമ്മിൽ പറയുന്നത് സ്ത്രീകൾ വീട്ടിൽ നിന്ന് ളുഹ്ർ നിസ്ക്കരിക്കുന്നതിനേക്കാളും ഏററവും ഉത്തമം കുളിച്ച് അത്തർ പൂശാതെ ആഢംബരം കാണിക്കാതെ പള്ളിയിൽ പോയി ജുമുഅ നിസ്ക്കരിക്കുന്നതാണ് എന്നാണ്. 
قَال: الشَّافِعِيُّ  : وَلا ُأحِبُّ لِوَاحِدٍ مِمَّنْ َلهُ تَرْكُ الْجُمُعَةِ مِنْ الَأحْرَار لِلعُذر وَلا مِنْ النِّسَاءِ وَ َ غيْر الْبَالِغِينَ وَاْلعَبيدِ َأن يُصَلِّيَ الظُّهْرَ حَتَّى يَنْصَرفَ الِإمَام أوْ يَتَوَخَّى انْصِرَاَفه أنْ يَحْتَاط حَتَّى يَرَى أنَّهُ قدْ انْصَرَفَ ؛ لَأنَّهُ لعَلَّهُ يَقْدِرُ عَلى إتْيَانِ الْجُمُعَةِ َفي كون إتْيَانُهَا خَيْرًا لهُ
ഇമാം ശാഫിഈ പറയുന്നു, ജുമുഅ ഉപേക്ഷിക്കൽ അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നതുവരെ കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.” (അൽ ഉമ്മ് 1 – 190)
ഇമാം ശാഫിഈ(റ) വീണ്ടും പറയുന്നു.
قَال الشَّافِعِيُّ : وَهَك َ ذا أحِبُّ لِمَنْ حَضَرَ الْجُمُعَة مِنْ عَبْدٍ وَصَبيٍّ وَغيْرهِ إلَّا النِّسَاءَ فِإنِّي أحِبُّ لهُنَّ النَّظَاَفَة ِبمَا يَقْطعُ الرِّيحَ الْمُتَغَيِّرة وَأكْرَهُ َلهُنَّ الطِّيبَ وَمَا يُشْهَرْن ِبهِ مِنْ الثِّيَاب بَيَاض، أوْ غيْرهِ فإنْتَ طيَّبْنَ وَفعَلْنَ مَاكرهْت َلهُنَّ َلمْ يَكنْ عَليْهنَّ إعَادَةُ صَلَاةٍ .
അൽ ഉമ്മിൽ ഇമാം ശാഫി(റ) പ്രസ്താവിക്കുന്നത് കാണുക: “അതുപോലെ പുരുഷന്മാരും അടിമകളും കുട്ടികളും ജുമാ നമസ്കാരത്തിനു സുഗന്ധ ദ്രവ്യം ഉപയോഗിച്ച് പങ്കെടുക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സുഗന്ധം ഉപയോഗിച്ച് ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിലെ ദുർഗന്ധങ്ങൾ ശരിക്ക് നീങ്ങുന്നതുവരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവൾ നമസ്കാരത്തിന്ന് വന്നാൽ അവൾ ജുമുഅ: നമസ്കാരം മടക്കി നമസ്ക്കരിക്കേണ്ടതില്ല.(അൽ ഉമ്ം വാള്യം-1 പേജ് 175).