Prophet

മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?

TK Ashraf

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറയുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയത്തെ സമൂഹം സുചിന്തിതമായ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ ശൈശവവിവാഹത്തെ അനുകൂലിക്കുന്നവരായി മുദ്രകുത്തുമോ എന്ന ഭയമാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ട് എതിര്‍പ്പ് മനസ്സിലൊതുക്കി മൗനം പാലിക്കുകയാണ് പലരും.

പക്വതയെത്താതെ വിവാഹംകഴിച്ചുകൊടുക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവമായി നാം കാണേണ്ടതുണ്ട്. അതുകൊണ്ടാണ് 18 വയസ്സിലേക്ക് വിവാഹപ്രായം ഉയര്‍ത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പ് സമൂഹത്തില്‍നിന്ന് ഉയരാതെ പോയത്. ഇരുപത്തിയഞ്ചാമത്തെ വയസ്സിലും ഒരു കുട്ടിക്ക് വിവാഹത്തിനുള്ള പ്രാപ്തി എത്തിയില്ലെന്ന് വന്നാല്‍ അവളെ വിവാഹം കഴിപ്പിക്കരുതെന്നാണ് നമ്മുടെ പക്ഷം. എന്നാല്‍ 21 ന് മുമ്പ് തന്നെ വിവാഹജീവിതം നയിക്കാന്‍ പക്വത നേടിയവര്‍ക്ക് നിയമം തടസ്സം നില്‍ക്കരുതെന്നാണ് നമുക്ക് പറയാനുള്ളത്. പ്രായമല്ല; വിവാഹത്തോടുള്ള കാഴ്ചപ്പാടാണ് മാറേണ്ടതെന്നര്‍ഥം

തെളിച്ചം കൂടുന്ന നബി ജീവിതം . 4

തെളിച്ചം കൂടുന്ന നബി ജീവിതം . 4 - തിരുനബിയെ തിരിച്ചറിഞ്ഞ റോമൻ രാജാവ്

ഹുദൈബിയ്യാ കരാർ നിലവിലുള്ള സമയം, അബൂസുഫ്യാൻ (റ) – അദ്ദേഹം അന്ന് മുസ്ലിമല്ല- ശാമിലാണ്. കച്ചവടത്തിനായി പോയതാണ്.  കുറച്ചാളുകളും കൂടെയുണ്ട്. അപ്പോഴാണ്

 റേമാചക്രവർത്തി ഹിറഖ്ലിന്റെ ക്ഷണം ലഭിക്കുന്നത്. ജറൂസലമിൽ അദ്ദേഹത്തിന്റെ സന്നിധിയിൽ വരണം .

അബൂസുഫ്യാനും കൂട്ടുകാരും അവിടെ എത്തി .

റോമൻ നേതാക്കൾ

 ഹിറഖ്ലിന്റെ ചുറ്റിലും ഉണ്ട്. മക്കയിലെ പ്രവാചകനെ കുറിച്ച് വിശദാംശങ്ങൾ അറിയാനാണ് വിളിപ്പിച്ചത്.

“നിങ്ങളിൽ അദ്ദേഹത്തോട് അടുത്ത ബന്ധമുള്ള താരാണ്?”

 “അബൂസുഫ്യാൻ “

അതിനാൽ അദ്ദേഹത്തെ മുന്നിൽ നിർത്തി;കൂട്ടുകാരെ അദ്ദേഹത്തിന്റെപിന്നിലും.

 “ചില കാര്യങ്ങൾ ഞാൻ ചോദിക്കും, സത്യസന്ധമായി മറുപടി പറയണം. “

“ശരി”

പിന്നിലുള്ളവരോട് പറഞ്ഞു:

” ഇദ്ദേഹം കളവു പറഞ്ഞാൽ നിങ്ങൾ അത് നിഷേധിക്കണം “

ചോദ്യങ്ങൾ തുടങ്ങി.

“അദ്ദേഹത്തിന്റെ (നബിയുടെ ) കുടുംബ നില എന്താണ് ?”

“ഉയർന്ന കുടുംബമാണ്”

“മുമ്പ് ആരെങ്കിലും നിങ്ങളിൽ ഇതുപോലെ വാദിച്ചിട്ടുണ്ടോ?”

” ഇല്ല “

“പിതാക്കളിൽ ആരെങ്കിലും രാജാക്കന്മാരുണ്ടോ?”

“ഇല്ല “

“ആരാണ് അദ്ദേഹത്തിന്റെ അനുയായികളായിക്കൊണ്ടിരിക്കുന്നത് ?”

“പാവങ്ങൾ “

“അനുയായികൾ അധികരിക്കുകയാണോ?”

” അതെ “

“മതത്തിൽ പ്രവേശിച്ച ആരെങ്കിലും വെറുത്ത് പിന്മാറുന്നുണ്ടോ?”

“ഇല്ല “

“ഇതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിട്ടുണ്ടോ?”

“ഇല്ല “

” നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ?”

“ഇതുവരെ ഇല്ല. ഇനി എന്തുണ്ടാവും എന്ന് പറയാനാവില്ല “

” അദ്ദേഹവുമായി നിങ്ങൾ യുദ്ധം നടത്തിയിട്ടുണ്ടോ?”

“ഉണ്ട്”

“എന്താണ് പരിണതി ?”

”  അദ്ദേഹവും ഞങ്ങളും മാറിമാറി ജയിക്കാറുണ്ട് “

“എന്താണ് അദ്ദേഹം പറയുന്നത് ?”

” അല്ലാഹുവിനെ മാത്രം ആരാധിക്കണം. അവനോട് ഒന്നിനെയും പങ്ക് ചേർക്കരുത് . നമസ്കരിക്കണം. കുടുംബ ബന്ധങ്ങൾ ചേർക്കണം “

ഈ മറുപടികൾ കേട്ട ഹിറഖ്ൽ തുടർന്നു പറഞ്ഞു:

“പ്രവാചന്മാർ ഉന്നത കുടുംബത്തിൽ നിന്നാണ് നിയോഗിക്കപ്പെടുക … ഇങ്ങനെയാരെങ്കിലും മുമ്പ് വാദിച്ചിരുന്നുവെങ്കിൽ അത് ആവർത്തിക്കുകയാണിദ്ദേഹം ചെയ്യുന്നത് എന്ന് പറയാമായിരുന്നു….

പൂർവ്വികരിൽ വല്ല രാജാവും ഉണ്ടായിരുന്നെങ്കിൽ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാനുള്ള തന്ത്രമാണിതെന്ന് പറയാമായിരുന്നു…..

ജനങ്ങളെ കുറിച്ച് കളവു പറയാത്തയാൾ അല്ലാഹുവിനെ കുറിച്ച് കളവു പറയുമോ? സാധ്യമല്ല…..

പാവങ്ങളായിരിക്കും പ്രവാചകന്റെ അനുയായികൾ ….

അനുയായികൾ വർധിക്കുകയാണല്ലോ; അതെ ,സത്യവിശ്വാസം;  വർധിക്കുകയാണ് ചെയ്യുക….

അതിന്റെ പ്രഭ ഹൃദയത്തിൽ ലയിച്ചാൽ ആരും അതിനെ വെറുത്ത് പിന്മാറില്ല….

പ്രവാചകന്മാർ വഞ്ചിക്കാറില്ല….

നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ഈ നാട് കൂടി അദ്ദേഹം അധീനപ്പെടുത്തും!!

ഒരു പ്രവാചകൻ നിയോഗിക്കപ്പെടും എന്ന് എനിക്കറിയാമായിരുന്നു!

എന്നാൽ, അത് നിങ്ങളിൽ നിന്നാകുമെന്ന് ഞാൻ കരുതിയിരുന്നില്ല!

അദ്ദേഹത്തിന്റെയടുക്കൽ എത്തിച്ചേരാൻ സാധിക്കു

മെന്നറിഞ്ഞാൽ എന്തു ക്ലേശവും ഞാൻ സഹിക്കും. അദ്ദേഹത്തിന്റെ അരികിലായിരുന്നു ഇപ്പോൾ ഞാനെങ്കിൽ അദ്ദേഹത്തിന്റെ ഇരു പാദങ്ങളും ഞാൻ കഴുകുമായിരുന്നു !… ” (ബുഖാരി : 7)

മുൻവേദങ്ങൾ ശരിയാംവണ്ണം പഠിച്ചവർ നബി തിരുമേനിയെ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ ശക്തമായ തെളിവുകളിലൊന്നാണ് ഈ സംഭവം. ഒരു പ്രവാചകന്റെ ആഗമനം അവർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

ഹിറഖ്ൽ ചക്രവർത്തി  പ്രവാചകത്വ നിയോഗത്തിന്റെ സമയം കൃത്യമായി കണക്കുകൂട്ടിയിരുന്നു എന്ന് ഉപരിസൂചിത ഹദീസിന്റെ ബാക്കിയിലുണ്ട്. ചേലാകർമ്മം ചെയ്യുന്ന ഒരു ഭരണാധികാരി വിജയിക്കും എന്നദ്ദേഹം കൃത്യമായി ഗ്രഹിച്ചിരുന്നു. തന്റെ പല സ്നേഹിതന്മാരെയും ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു !

ആ പ്രവാചകനെ പിൻതുടരണം എന്ന് അദ്ദേഹത്തിന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ, അധികാരവും അനുയായികളും പലപ്പോഴും സത്യം സ്വീകരിക്കുന്നതിന് ചിലർക്ക് തടസ്സമാണല്ലോ. അത് ചരിത്രത്തിൽ അനവരതം തുടരുന്ന ഒരു യാഥാർത്ഥ്യവുമാണ്.

റോമൻ രാജാവിനും സംഭവിച്ചത് അതു തന്നെയാണ്!

സത്യം അറിഞ്ഞു; പക്ഷേ സ്വീകരിച്ചില്ല !

ഭരണവും ഭരണീയരും

തടസ്സമായി!

ഒരിക്കൽ തന്റെ നാട്ടിലെ മുഴുവൻ പ്രധാനികളെയും അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിച്ചു കൂട്ടി. ഒരു വലിയ മുറിയിൽ എല്ലാവരും ഒത്തുകൂടി . മുറിയുടെ കവാടങ്ങൾ ബന്ധിക്കാൻ കൽപന കൊടുത്തു.

ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു:

“റോമക്കാരേ!

സന്മാർഗം സിദ്ധിക്കാനും

വിജയം വരിക്കാനും

 നിങ്ങളുടെ ആധിപത്യം

അവസാനിക്കാതിരിക്കാനും നിങ്ങൾക്ക് ആഗ്രഹമുണ്ടോ ?! എങ്കിൽ, ഈ നബിയെ സ്വീകരിച്ചു കൊള്ളാം എന്ന് നിങ്ങൾ പ്രതിജ്ഞ ചെയ്യണം !! “

ഇതു കേട്ടമാത്രയിൽ കാട്ടു കഴുതകളെപ്പോലെ അവർ കവാടങ്ങളിലേക്ക് കുതിച്ചോടി!!

പക്ഷേ, അവ അടച്ചിടപ്പെട്ടിരിക്കുന്നു!

സംഗതി പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ ഹിറഖ്ൽ വാക്കു മാറ്റി!

അയാൾ പറഞ്ഞു:

“നിങ്ങളുടെ മതത്തിൽ നിങ്ങൾക്ക് എത്രകണ്ട് ദൃഢവിശ്വാസമുണ്ടെന്ന് പരീക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്ത തന്ത്രമല്ലേ ഇത് !!

നിങ്ങളുടെ വിശ്വാസ ദാർഢ്യം എനിക്ക് ബോധിച്ചു !! “

അവർക്ക് തൃപ്തിയായി .

അദ്ദേഹത്തിന്റെ മുന്നിൽ അവർ സാഷ്ടാംഗം ചെയ്തു.!

(ബുഖാരി : 7)

സത്യത്തിന്റെ സന്ദേശം

സ്വീകരിക്കാൻ ഭൗതിക സുഖങ്ങൾ തടസ്സമാവുന്നതെങ്ങിനെയാണെന്ന്

ഹിറഖ്ലിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. തിരുദൂതരുടെ രിസാലത്തിന്റെ തെളിച്ചം ഇത്തരം സംഭവങ്ങളിലൂടെ ലോകം അറിയുന്നു !

ഇബ്രാഹിം നബി (അ) കൊതിച്ച , മൂസാ നബി (അ) അടയാളങ്ങൾ പറഞ്ഞ , ഈസാ നബി (അ) സന്തോഷ വാർത്ത നൽകിയ ആ മഹാ പ്രവാചകൻ മക്കയിൽ വന്ന മുഹമ്മദ് നബി (സ) തന്നെയാണെന്നതിന് നിരവധി രേഖകൾ നാം കണ്ടു കഴിഞ്ഞു.

ഇനി, ആ തിരുനബിയുടെ അനുപമ ജീവിതത്തിലേക്കാണ് നാം യാത്ര തിരിക്കുന്നത്.

അല്ലാഹു അനുഗ്രഹിക്കട്ടെ.

ആമീൻ.

അബ്ദുൽ മാലിക് സലഫി

തെളിച്ചം കൂടുന്ന നബി ജീവിതം . 3​

തെളിച്ചം കൂടുന്ന നബി ജീവിതം . 3 - വെളിച്ചം തേടി മദീനയിലേക്ക്....

ഹിജ്റ അഞ്ചാം വർഷം ; ശത്രുക്കൾ മദീനയെ വളഞ്ഞിരിക്കുന്നു. ഇത്തവണ ശത്രുപക്ഷം ഒന്നാകെയാണ് വന്നിരിക്കുന്നത്. മുസ്ലീംകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടണം എന്ന നിശ്ചയദാർഢ്യത്തോടെ തന്നെയാണ് വരവ്. മുസ്ലിംകളുടെ ഉള്ളിൽ ഭയത്തിന്റെ തോത് മെല്ലെ മെല്ലെ ഉയരുകയാണ്. മാറിലെ ഹൃദയം മേൽപ്പോട്ട് കയറുന്നത് പോലെ .എന്തു ചെയ്യണം? കൂടിയാലോചിക്കുക തന്നെ. ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് നിന്നു. “തിരുദൂതരേ! നമുക്ക് മദീനക്ക് ചറ്റും കിടങ്ങ് കുഴിച്ചാലോ?”

എല്ലാവരും ഒരു നിമിഷം സ്തബ്ദരായി ! സാഗരം കണക്കെ മണൽ പരന്നുകിടക്കുന്ന ഈ ഭൂമിയിൽ ഒരു കിടങ്ങ് !നല്ല ആശയം ! 

വരൂ നമുക്ക് തുടങ്ങാം. കിടങ്ങ് റെഡി !

വിജയത്തിന്റെ വിസ്മയങ്ങൾ സ്വപ്നം കണ്ടുവന്ന ശത്രുക്കൾ കിടങ്ങ് കണ്ട് ഇതികർത്തവ്യതാമൂഢരായി നിന്നു!

അറേബ്യൻ മണൽപരപ്പുക്കളിൽ കിടങ്ങിന്റെ ചരിത്രം കുറിച്ച ആ യുവാവ് ആരായിരുന്നു?

വരൂ, നമുക്കദ്ദേഹത്തിന്റെ ചരിത്രം കേൾക്കാം. ഇബ്നു അബ്ബാസ് (റ) ന് ആ വിസ്മയ ചരിതം അദ്ദേഹം കേൾപ്പിക്കുന്നുണ്ട്. നമുക്കത് കാതോർക്കാം. നബി ചരിതത്തിന്റെ താളുകൾ വായിച്ചു തുടങ്ങുമ്പോൾ , ഈ ചരിത്രവിവരണം നമ്മെ കോരിത്തരിപ്പിക്കും.

അതാ അദ്ദേഹം പറഞ്ഞു തുടങ്ങി!

” ഞാൻ അസ്ബഹാനിലെ ജയ്യുൻ ഗ്രാമത്തിലെ ഗ്രാമത്തലവന്റെ മകനാണ്. എന്റെ പിതാവിന് എന്നോട് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് പുറത്തേക്കൊന്നും എന്നെ പറഞ്ഞയക്കാറില്ല! അഗ്നിയാരാധയുടെ ആശാനായിരുന്നു എന്റെ പിതാവ്. ഞാനാവട്ടെ അതിൽ ഏറെ ഭക്തിയുള്ളവനുമായിരുന്നു. ഒരു ദിനം പിതാവിന് കുറച്ച് തിരക്കുകൾ വന്നു. അതിനാൽ അദ്ദേഹത്തിന്റെ തോട്ടത്തിലേക്ക് എന്നോട് പോവാൻ പറഞ്ഞു. ഞാൻ പുറത്തിറങ്ങി നടന്നു. വഴിമധ്യേ ഒരു ക്രിസ്ത്യൻ ആരാധനാലയം എന്റെ ശ്രദ്ധയിൽ പെട്ടു. അവരുടെ ആരാധന എന്നെ ആശ്ചര്യപ്പെടുത്തി. അവർ ചെയ്യുന്ന ആരാധനാ കർമങ്ങൾ ഞാൻ ഏറെ കൗതുകത്തോടെ വീക്ഷിച്ചു. ഇത് എന്റെ മതത്തേക്കാൾ നല്ലതാണല്ലോ .. നേരം ഇരുട്ടിയതറിഞ്ഞില്ല. പിതാവ് എന്നെ ഏൽപിച്ച കാര്യം ഞാൻ വിട്ടു പോയി.

“നിങ്ങളുടെ മതത്തിന്റെ കേന്ദ്രം എവിടെയാണ് ?” ഞാൻ അന്വേഷിച്ചു.

“ശാം ” അവർ മറുപടി തന്നു.

ഞാൻ വീട്ടിലേക്ക് മടങ്ങി. നേരം വൈകിയതിന്റെ കാരണം തിരക്കിയ പിതാവിനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു.

“മോനേ അത് പിഴച്ച മതമാണ്, നമ്മുടെ പൂർവ്വികരുടെ മതമാണ് നല്ലത് “

“അല്ല ” ഞാൻ ഉറച്ചു പറഞ്ഞു.

തന്മൂലം പിതാവ് എന്നെ ബന്ധിയാക്കി. എവിടേക്കും ഇറങ്ങാർ പറ്റാത്ത അവസ്ഥ. 

ശാമിൽ നിന്ന് വല്ല കച്ച വടക്കാരും വന്നാൽ ആ വിവരം എന്നെ അറിയിക്കണമെന്ന് ഞാനവരോട് പറഞ്ഞിരുന്നു. 

അതാ ഒരു സംഘം എത്തി.! ഞാൻ അവരുടെ കൂടെ കൂടി . ശാമിനെ ലക്ഷ്യമായി യാത്ര തിരിച്ചു.

ശാമിലെത്തി.

“നിങ്ങളിലെ പ്രധാനി ആരാണ്?”

ഒരാളെ അവർ എനിക്ക് കാണിച്ച് തന്നു. അയാളുടെ അടുത്ത് ഞാൻ എത്തി. 

അവിടെ കഴിയാൻ ഞാൻ അനുവാദം ചോദിച്ചു. അനുവാദം കിട്ടി.

എന്റെ ജീവിതം അദ്ദേഹത്തിന്റെ കൂടെയായി. സത്യത്തിൽ അയാളൊരു നല്ല മനുഷ്യനായിരുന്നില്ല. ജനങ്ങളുടെ പണം പിടുങ്ങുക എന്നത് മൂപ്പരുടെ പതിവായിരുന്നു. ഇത് തിരിച്ചറിഞ്ഞ ജനം മരണശേഷം അയാളെ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു. തൽസ്ഥാനത്ത് മറ്റൊരാൾ വന്നു. നല്ല മനുഷ്യൻ ! എനിക്കയാളെ ഏറെ ഇഷ്ടമായി. കുറേ കാലം അയാളോടൊത്ത്  ഞാൻ സഹവസിച്ചു. അദ്ദേഹത്തിന്റെ മരണമടുത്തപ്പോൾ , ഞാൻ ഇനിഎന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് ഉപദേശം തേടി.

“നസ്വീബീനിൽ ഒരു മനുഷ്യനുണ്ട് നീ അയാളെ സമീപിക്കുക “

ഞാൻ അവിടെ എത്തി. കുറച്ച് കഴിഞ്ഞ് അയാളും മരണശയ്യയിലായി. അമൂരിയ്യയിലുള്ള പുരോഹിതനെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവിടെ എത്തി. അവിടെ നിരവധി സേവനങ്ങൾ ചെയ്ത് ഞാൻ ജീവിച്ചു. ധാരാളം ആടുകളും പശുക്കളും എനിക്കുണ്ടായി. കാലം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അയാളുടെ ജീവിതം അസ്തമിക്കാറായി എന്ന് എനിക്ക് തോന്നി. ഇനി എവിടേക്ക് ?!

ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു !

“മോനേ! ഇനി നിനക്ക് പോവാൻ പറ്റിയ ഒരു ഇടവും ഞാൻ കാണുന്നില്ല! എന്നാൽ ഒരു നബിയുടെ കാലം ആയിട്ടുണ്ട്. ഇബ്രാഹീമിന്റെ മതവുമായാണ് അദ്ദേഹം നിയോഗിക്കപ്പെടുക. അറബികളുടെ നാട്ടിൽ നിന്ന് കറുത്ത കല്ലുകളുള്ള രണ്ട് കുന്നുകൾക്കിടയിലെ , ഈന്തപ്പനകളുള്ള നാട്ടിലേക്കദ്ദേഹം പലായനം ചെയ്ത് വരും. അദ്ദേഹത്തെ തിരിച്ചറിയാൻ ചില അടയാളങ്ങൾ ഉണ്ട്.

ദാനധർമ്മങ്ങൾ ഭക്ഷിക്കില്ല.

സമ്മാനങ്ങൾ സ്വീകരിക്കും.

ചുമലുകൾക്കിടയിൽ പ്രവാചകത്വമുദ്രയുണ്ടാവും!

അതിനാൽ ആ നാട്ടിലേക്ക് നിനക്ക് പോകാൻ സാധിക്കുമെങ്കിൽ നീ അത് ചെയ്തോ ! “

തമസംവിനാ അദ്ദേഹം മരിച്ചു. കുറഞ്ഞ നാളുകൾ കൂടി ഞാനവിടെ കഴിച്ചു കൂട്ടി.

അതിനിടെ കൽബ് ഗോത്രത്തിലെ കുറച്ച് കച്ചവടക്കാരെ ഞാൻ കണ്ടു. 

“ഈ ആടുകളേയും പശുക്കളേയും ഞാൻ നിങ്ങൾക്ക് നൽകാം; എന്നെ അറബികളുടെ നാട്ടിലെത്തിക്കാമോ?”

“അതെ!”

അവരുടെ കൂടെ ഞാൻ യാത്രയാരംഭിച്ചു.

എന്നാൽ, ”വാദിൽകുറ”യിൽ എത്തിയപ്പോൾ അവർ എന്നെ ചതിച്ചു. ഒരു ജൂതന് അടിമയായി എന്നെ അവർ വിറ്റു!

പിന്നെ അയാളുടെ കൂടെയായി എന്റെ ജീവിതം. ചിലപ്പോൾ ഈന്തപ്പനമരങ്ങൾ ഞാൻ കാണും . 

“എന്റെ ഗുരു പറഞ്ഞ ആ നാട് ഇതാണോ?”

എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല!

അതിനിടെ എന്റെ ഉടമയുടെ പിതൃവ്യപുത്രൻ അവിടെ വന്നു. അദ്ദേഹം മദീനയിലെ ബനൂകുറൈള ഗോത്രക്കാരനാണ്. അയാൾ എന്നെ വാങ്ങി. അയാളുടെ കൂടെ ഞാൻ മദീന ലേക്ക് …. അതെ ഇതു ഞാൻ കാത്തിരുന്ന നാടു തന്നെ!

അതിനിടെ പ്രവാചൻ മക്കയിൽ നിയോഗിതനായിരുന്നു. ഒരടിമയായിരുന്നതിനാൽ എനിക്ക് വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. അതിനിടെ

പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോന്നിരുന്നു.

ഒരു ദിവസം , ഞാൻ ഈന്തപ്പനയുടെ മുകളിൽ കയറി ചില പണികൾ ചെയ്യുകയായിരുന്നു. എന്റെ ഉടമ താഴെയുണ്ട്. ആ സമയത്ത് അയാളുടെ പിതൃവ്യപുത്രൻ അവിടെ എത്തി. അവർ സംസാരം തുടങ്ങി. ഞാൻ ശ്രദ്ധിച്ചു; എന്താണവർ സംസാരിക്കുന്നത് ?!

“ജനങ്ങൾക്കിത് എന്തു പറ്റി ! നബിയാണെന്ന് പറഞ്ഞ് മക്കയിൽ നിന്ന് ഒരാൾ വന്നിരിക്കുന്നു ! ജനങ്ങൾ കുബയിൽ അദ്ദേഹത്തിന്റെ അടുത്ത് തിരക്കു കൂട്ടുന്നു! “

ഇത് കേട്ടതും എനിക്ക് നിയന്ത്രണം വിടുന്നതു പോലെ തോന്നി. ഒരു കുളിർമ കാലിൽ നിന്ന് മുകളിലേക്ക് അരിച്ച് കയറാൻ തുടങ്ങി ! ഹൃദയമിടിപ്പ് 

കൂടിവന്നു! 

കാലുകൾ വിറക്കാൻ തുടങ്ങി ! ഞാൻ താഴേക്ക് വീഴുമോ എന്ന് തോന്നി. വേഗം ഊർന്നിറങ്ങി!

അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.

“നിങ്ങൾ എന്താണ് പറഞ്ഞത് ?!!”

“നിനക്കെന്താടാ ഇതിൽ കാര്യം , നീ നിന്റെ പണിയെടുക്ക്” എന്റെ കരണത്ത് ആഞ്ഞടിച്ച് എന്റെ ഉടമ പറഞ്ഞു.

കേട്ട ആ വാർത്ത ഉറപ്പു വരുത്താൻ തന്നെ ഞാൻ തീരുമാനിച്ചു.

സന്ധ്യയായപ്പോൾ ആരും കാണാതെ പുറത്തിറങ്ങി. 

ഞാൻ തിരുനബിയുടെ അടുത്തെത്തി!

അദ്ദേഹം കുബാഇലാണ് !

ഞാൻ കയറിച്ചെന്നു; “എന്റെ കയ്യിൽ കുറച്ച് സ്വദഖയുണ്ട്. അത് നിങ്ങൾക്ക് ആവശ്യമുണ്ടാവും ! 

ഇതാ ഇതു സ്വീകരിച്ചാലും! “

അതു തന്റെ അനുചരന്മാർക്ക് നീട്ടി നൽകി അവിടുന്ന് പറഞ്ഞു:

“നിങ്ങൾ ഭക്ഷിച്ചോളൂ “

.അദ്ദേഹം അത് തൊട്ടില്ല!

“അതെ !!

ഇതാണ് ഒന്നാമത്തെ അടയാളം” ഞാൻ മനസ്സിൽ മന്ത്രിച്ചു.

പിന്നീട് ഒരിക്കൽ ഞാൻ സമ്മാനവുമായി വന്നു. അപ്പോൾ അദ്ദേഹമത് സ്വീകരിച്ചു !

“അതെ !! ഇത് രണ്ടാമത്തേത് ! “

പിന്നീട് അദ്ദേഹം

 ബകീഇൽ ഒരു ജനാസയിൽ പങ്കെടുത്തു കൊണ്ടിരിക്കെ ഞാൻ വീണ്ടും ചെന്നു!

അവിടുന്ന് അനുചരന്മാരുടെ കൂടെ ഇരിക്കുകയാണ്.

രണ്ട് മുണ്ടുകൾ അദ്ദേഹത്തിന്റെ മുതുകിലുണ്ട്.

എന്റെ ഗുരു എന്നോട് പറഞ്ഞ ആ മുദ്ര ഞാൻ തിരയുകയാണ്. അദ്ദേഹത്തെ ചുറ്റിപറ്റി ഞാൻ നിന്നു . നബി (സ)ക്ക് കാര്യം ബോധ്യമായി ; മുതുകിലെ മുണ്ട് മാറ്റി പ്രവചകത്വമുദ്ര എനിക്ക് കാണിച്ച് തന്നു!!

 പ്രവാചകന്റെ പൂമേനി ഞാൻ പുണർന്നു !

അണച്ചു കൂട്ടി ഉമ്മവെച്ചു ! പെരുമഴ കണക്കെ പെയ്ത എന്റെ അശ്രുകണങ്ങൾ മണൽ തരികളെ നനച്ചു കൊണ്ടിരുന്നു ….

ഹോ !ഇബ്നു അബ്ബാസ് ! താങ്കൾക്കീ കഥ ഞാൻ പറഞ്ഞു തന്നതു പോലെ എന്റെ മുത്ത് നബിക്കും ഞാനീ കഥ പറഞ്ഞു കൊടുത്തു. അദ്ദേഹം അത്ഭുതം കൂറിയാണ് അത് ശ്രവിച്ചത് !…..

(അഹ്മദ്: 23737-

إسناده حسن )

അതെ; അദ്ദേഹമാണ്  ഇസ്ലാമിന്റെ പുത്രൻ സൽമാൻ എന്ന പേരിൽ  പിന്നീട് ചരിത്രത്തിൽ അറിയപ്പെട്ടത് !

മക്കയിൽ വന്ന് മദീനയിൽ അന്ത്യവിശ്രമം കൊളുന്ന അന്തിമ ദൂതൻ സത്യനബിയാണെന്നതിന് തെളിവായി സൽമാൻ (റ) ന്റെ ഈ കഥയേക്കാർ  ഇനി എന്തു വേണം?!

വേദങ്ങളിൽ വിവരിക്കപ്പെട്ട

വഴികാട്ടി ഈ പ്രവാചകൻ തന്നെയാണെന്നതും ഇവിടെ തെളിയുകയാണ്.

എത്ര കൃത്യമാണ് പ്രവചനങ്ങൾ!

അത് ഗ്രഹിച്ചവർ ഗ്രഹിച്ചു; അല്ലാത്തവർ നശിച്ചു.

സന്മാർഗത്തിന്റെ വെളിച്ചത്തിന് ദാഹിക്കുന്നവൻ അവസാനം  ആ വെളിച്ചത്തിനടുത്തെത്തും ; അവൻ എത്ര വിദൂരത്താണെങ്കിലും ശരി.

വെളിച്ചത്തെ വിലവെക്കാത്ത വനാണെങ്കിൽ അവനത് ലഭിക്കില്ല; എത്ര സമീപത്താണെങ്കിലും !

സൽമാൻ (റ)ന്റെയും

അബൂത്വാലിബിന്റെയും ചരിത്രം അതാണ് ലോകത്തോട് പറയുന്നത്.

വേദക്കാർ നബി (സ) യെ തിരിച്ചറിഞ്ഞ കഥകൾ ഇനിയും ഉണ്ട്.

ഹിറക് ലിന്റെ കഥ അതാണ്. അത് പറയാം

إن شاء الله

അബ്ദുൽ മാലിക് സലഫി

Service Down

ആഗസ്ത് 7, ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.30 വരെ ക്വിസ്സ് ലഭ്യമാകില്ല.

ഒരു മഹാദുരന്തം

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിയഞ്ച്

ഒരു മഹാദുരന്തം مصيبة عظيمة

നിണം മണക്കുന്ന നിരവധി സംഭവ വികാസങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. ശത്രുക്കളുടെ മനുഷ്യത്വമില്ലായ്മ കൊണ്ട് ജീവൻ നഷ്ടമായ വിശ്വാസികളുടെ കണക്ക് ചരിത്രത്തിന്റെ താളുകൾക്ക് പൂർണമായി വിശദീകരിക്കാനായിട്ടില്ല. അക്ഷരാർത്ഥത്തിൽ ചോരപ്പുഴ ഒഴുകിയ കണീരിൽ ചാലിച്ചെഴുതിയ അത്തരത്തിലുള്ള ചരിത്രം പക്ഷേ, അധികമാരും കേൾക്കാറില്ല. ഏതെങ്കിലും മുസ്ലിം നാമധാരികൾ നടത്തുന്ന അക്രമങ്ങൾ ലോകയുദ്ധത്തേക്കാൾ വലിയ സംഭവമാക്കി അവതരിപ്പിച്ച്, ഇസ്ലാമിന്റെ ശത്രുക്കൾ നടത്തിയ മനുഷ്യക്കുരുതികളെ തമസ്കരിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി.
പരിശുദ്ധമായ കഅബയുടെ തിരുമുറ്റത്ത് രക്തപ്പുഴ ഒഴുക്കിയ കറാമിത്വകളുടെ ചരിത്രം ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടതാണ്. ചിത്രത്തിന്റെ താളുകൾ കണ്ണീരുകൊണ്ട് കുതിർന്നിട്ടുണ്ട് പ്രസ്തുത ചരിത്രം വായിക്കപ്പെട്ടപ്പോഴൊ
ക്കെ .
ഇസ്ലാമിക ചരിത്രകാരന്മാരിൽ പ്രമുഖനായ ഹാഫിള് ഇബുനു കസീർ (റ) തന്റെ “അൽ ബിദായത്തു വന്നിഹായ “എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിൽ പ്രസ്തുത ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ താളുകൾ നമുക്കൊന്ന് മറിച്ചു നോക്കാം.

ഹിജ്റ വർഷം 317. മുസ് ലിംകൾ ഹജ്ജിനുള്ള ഒരുക്കത്തിലാണ്. ആയിരക്കണക്കിന് ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ഹജ്ജ് തുടങ്ങുന്ന ദിനമായ ദുൽഹിജ്ജ എട്ട് ആയി. പ്രസ്തുത ദിനത്തിന് യൗമുത്തർവിയ എന്നാണു പേര്.ഹാജിമാർ മിനയിലേക്ക് നീങ്ങാൻ തുടങ്ങുകയാണ്.. പെട്ടെന്നാണ് അത് സംഭവിച്ചത്.
കറാമിതി നേതാവ് അബൂത്വാഹിറിന്റെ നേതൃത്വത്തിൽ ഒരു സൈന്യം പരിശുദ്ധ ഹറം അക്രമിക്കുന്നു. സർവ്വായുധ സജ്ജരായി ആ പരിശുദ്ധ മാസത്തിൽ ആ പരിശുദ്ധ ദിനത്തിൽ പരിശുദ്ധ ഗേഹത്തിന്റെ തിരുമുറ്റത്ത് അവർ എത്തിയത് തികഞ്ഞ ആസൂത്രണത്തോടെയായിരുന്നു.
മസ്ജിദുൽ ഹറാമിലേക്ക് ആ ദുഷ്ടന്മാർ ഇരച്ചുകയറി.
പിന്നെ അവിടെ നടന്നത് എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഇഹ്റാമിന്റെ വേഷം ധരിച്ച് ത്വാവാഫ് ചെയ്തു കൊണ്ടിരുന്ന, നമസ്കരിച്ചു കൊണ്ടിരുന്ന, റബ്ബിലേക്ക് കരങ്ങൾ ഉയർത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആയിരങ്ങളെ അവർ കൂട്ടക്കൊല നടത്തി. തിരിച്ചടിക്കാൻ അവരുടെ കയ്യിൽ ഒന്നുമില്ല.
അവർ ഇഹ്റാമിലാണല്ലോ ഉള്ളത് !
അവരുടെ നേതാവ് അബൂത്വാഹിർ ഇപ്രകാരം അട്ടഹസിക്കുന്നുണ്ടായിരുന്നു : ” ഞാൻ തന്നെയാണ് അല്ലാഹു . ഞാനാണ് സൃഷ്ടികളെ സൃഷ്ടിച്ചത്. ഞാൻ അവരെ നശിപ്പിക്കുകയും ചെയ്യും!”
നിമിഷങ്ങൾക്കകം പരിശുദ്ധ ഹറമിനുള്ളിൽ മയ്യിത്തുകൾ കുമിഞ്ഞു കൂടി.
ആ മയ്യിത്തുകൾ സംസം കിണറിലേക്ക് ഇടാൻ അയാൾ കൽപ്പിച്ചു!
ചിലത് മസ്ജിദുൽ ഹറാമിൽ തന്നെ കുഴിച്ചുമൂടാനും കൽപനയുണ്ടായി!
ഹാജിമാരുടെ മുഴുവൻ സമ്പത്തും അവർ കൊള്ളയടിച്ചു !

അരിശം തീരാതെ അയാൾ വീണ്ടും പരാക്രമങ്ങൾ അഴിച്ചുവിട്ടു.
സംസം കിണറിനു മുകളിലുണ്ടായിരുന്ന മറ തകർത്തു.
കഅബയുടെ വാതിൽ പിഴുതുമാറ്റാൻ കൽപന കൊടുത്തു.
കഅബയുടെ ക്വില്ലകൾ അഴിച്ചു മാറ്റപ്പെട്ടു!
അത് കഷ്ണം കഷ്ണമാക്കി.
കഅബയുടെ പാത്തി ഇളക്കി മാറ്റാൻ ഒരുത്തൻ കഅബയുടെ മുകളിലേക്ക് കയറി.
അത് തലയിലേക്ക് വീണ് അവൻ മരിച്ചു!
ഹജറുൽ അസ്വദ് പിഴുത് മാറ്റാൻ അബൂത്വാഹിർ കൽപന കൊടുത്തു!
കഴിഞ്ഞില്ല!
ഒരുത്തൻ ചുറ്റികയുമായി വന്ന് അത് പൊട്ടിച്ചു!
“അബാബീൽ എവിടെ? ചുട്ടുപഴുത്ത ചരൽക്കല്ലുകൾ എവിടെ?” എന്നയാൾ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു!
അവസാനം ഹജറുൽ അസ് വദ് അവർ പിഴുതുമാറ്റി !
അത് അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി !
22 വർഷം അതവരുടെ കയ്യിലായിരുന്നു !
ഹജറുൽ അസ് വദില്ലാത്ത കഅബയെ ആണ് അക്കാലത്ത് വിശ്വാസികൾ വലയം വെച്ചത് !
إنا لله وإنا إليه راجعون

ഈ നരനായാട്ടനു ശേഷം അട്ടഹാസം മുഴക്കി അവർ മടങ്ങി.
ഹജറുൽ അസ് വദ് അവരുടെ കയ്യിലായിരുന്നു !
ഈ സമയത്ത് മക്കാ അമീർ അവരെ പിന്തുടർന്നു.ചെറിയൊരു സൈന്യവും കൂടെയുണ്ടായിരുന്നു.
ഹജറുൽ അസ് വദ് തിരികെ നൽകാൻ ആവശ്യപെട്ടു
എത്ര പണം വേണമെങ്കിലും നൽകാം എന്നു പറഞ്ഞു നോക്കി !
അയാൾ വഴങ്ങിയില്ല! ഏറ്റുമുട്ടൽ ഉണ്ടായി.മക്കാ അമീറും മുസ്ലീംകളും വധിക്കപ്പെട്ടു.
അയാൾ ഹജറുൽ
അസ് വദുമായി നാട്ടിലേക്ക് കടന്നു.

ആരായിരുന്നു ഇവർ?
ഒരു മുസ്ലിമിന് ഇതൊരിക്കലും ചെയ്യാനാവില്ല!
അക്കാലത്ത് ആഫ്രിക്കൻ മേഖലയിൽ രംഗത്തു വന്ന ഒരു ഭരണകൂടമാണിതിനു പിന്നിൽ ഉണ്ടായിരുന്നത്.
മഹ്ദി എന്നാണ് അവരുടെ നേതാവിന് അവർ നൽകിയ നാമം!
ഉബൈദുല്ലാഹ് ബിൻ
മയ്മൂൻ അൽ കദ്ദാഹ്’ എന്നാണ് ശരിക്കുള്ള പേര്!
ജൂതനായിരുന്നു അയാൾ.
മുസ്ലിമായി അഭിനയിച്ച് ആഫ്രിക്കയിലെത്തിയതാണ് !
ഞാൻ ഫാത്വിമിയാണ് എന്നയാൾ വാദിച്ചു തുടങ്ങി!
നബികുടുംബത്തോടുള്ള കപട സ്നേഹത്തിന്റെ മറവിലാണ് ഇയാൾ സമൂഹത്തിൽ സ്വാധീനം നേടാൻ നോക്കിയത്.
അവസാനം അയാൾക്ക് ഭരണം കിട്ടി.മഹ്ദിയ എന്ന പേരിൽ അവർ ഒരു പട്ടണം ഉണ്ടാക്കി!
ഇസ്ലാമിനോടും മുസ്ലിംകളോടും
കഠിന ശത്രുത വെച്ചു പുലർത്തിയവരാണിവർ !

280 വർഷം അവരുടെ ഭരണ കാലഘട്ടം നീണ്ടു.
ഉബൈദിയാ കാലഘട്ടം എന്നാണതിന്റെ ശരിയായ പേര്!
അഹ്ലുസ്സുന്നക്ക് വല്ലാത്ത പരീക്ഷണ കാലഘട്ടമായിരുന്നു അവരുടെ ഭരണകാലം.
നിരവധി പണ്ഡിതന്മാർ വധിക്കപ്പെട്ടു.
മുസ്ലിംകൾ കൊല്ലപെട്ടതിന് യാതൊരു കണക്കും ഇല്ല!
നിരവധി ആചാരങ്ങൾ അക്കാലത്ത് ജന്മം കൊണ്ടു.
അതിലൊന്നാണ് പ്രവാചകന്റെ ജന്മദിനാഘോഷം!

ചരിത്രത്തിന്റെ ഇത്തരം ഏടുകൾക്ക് നിരവധി ഗുണപാഠങ്ങൾ വർത്തമാനകാലത്തോട് പറയാനുണ്ട് !
പരീക്ഷണങ്ങളുടെ കാലഘട്ടം നമുക്ക് മുമ്പും എമ്പാടും ഉണ്ടായിട്ടുണ്ട്.
ത്വവാഫും ഹജ്ജും ഇതിനു മുമ്പും മുടങ്ങിയിട്ടുണ്ട്!
അത് പരീക്ഷണമാണ്!റബ്ബിന്റെ ശക്തമായ പരീക്ഷണം !
പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാനുള്ള ഊർജ്ജമാണ് ഇത്തരം ചരിത്രങ്ങൾ നമുക്ക് നൽകുന്നത്‌.
കഅബ തന്നെ തകർക്കപ്പെട്ടേക്കാം അതു പ്രവാചകൻ (സ) അറിയിച്ചതാണ്.
പക്ഷേ ക്വൽബിലെ വിശ്വാസം തകർന്നാൽ അതാണ് വലിയ ദുരന്തം.
അനാചാരങ്ങളുടെ അടിവേരുകൾ ആരിലാണ് ചെന്നു നിൽക്കുന്നത് എന്ന് ഇത്തരം ചരിത്രങ്ങൾ ഉറക്കെ പറയുന്നുണ്ട്.
ശത്രു കെണിയൊരുക്കുന്നത് പുറമെ നന്മ കാണിച്ചും പുഞ്ചിരിച്ചുമായിരിക്കും എന്ന തിരിച്ചറിവ് നമുക്ക് നഷ്ടമായി കൂടാ.
ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരെ ചരിത്രം പാഠം പഠിപ്പിക്കും.
അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ!

ഉണക്ക മാംസം ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ മകൻ മാത്രമാണ് ഞാൻ

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിനാല്

ഉണക്ക മാംസം ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ മകൻ മാത്രമാണ് ഞാൻ

ഒരു നേതാവ് മറ്റുള്ളവരിൽനിന്ന് വ്യതിരിക്തമാകുന്നത് എങ്ങനെയാണ് ?
വ്യക്തി ജീവിതത്തിലെ പരിശുദ്ധി, വിനയം, തന്റെ അനുയായികളുമായുള്ള ഇടപാടിലും അവരുടെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനും അവരുടെ നന്മ ആഗ്രഹിക്കുന്നതിലും അയാൾ വിജയിക്കുക എന്നതൊക്കെയാണ് അയാളെ പ്രശസ്തനും ജനകീയനുമാക്കുന്നത് . മൂക്കിൻ തുമ്പിൽ കോപവും നാക്കിൻ തുമ്പത്ത് അസഭ്യവും നിറഞ്ഞ നേതാക്കളെയും എമ്പാടും കാണാനാവും. എന്നാൽ ഇവിടെ ഇതാ ഒരു വ്യത്യസ്തനായ നേതാവ് , നേതാക്കളുടെ നേതാവാണദ്ദേഹം! നേതൃപാടവത്തിന്റെ പൂർണത നാം കാണുന്നത് പ്രവാചകനിലാണ്. ജീവിതത്തിന്റെ മുഴു മേഖലയിലും പൂർണ്ണമായി വിജയിച്ച ഒരേ നേതാവ് !

പ്രവാചക ജീവിതത്തിന്റെ തീരത്തിലൂടെ കടന്നു പോകുന്ന ഒരാൾക്ക് ആ ജീവിതത്തിന്റെ അതുല്യ സൗന്ദര്യം ആസ്വദിക്കാൻ കഴിയും .അതിലെ പൂമൊട്ടുകൾക്കുപോലും ഒരു പുന്തോട്ടത്തിന്റെ സൗരഭ്യമുണ്ട്. അതിലെ ഇളം കാറ്റുകൾക്കുപോലും വസന്തത്തിന്റെ പരിമളമുണ്ട്. പ്രവാചകൻ (സ) യുടെ ജീവിതം കണ്ട അനുചരർ പറഞ്ഞ മതിവരാത്ത കഥകളിൽ നിന്ന് ഒരൽപം നമുക്ക് കേൾക്കാം..

തന്നെ കാണുമ്പോൾ ബഹുമാനം കൊണ്ട് ആരെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടില്ല! (തിർമിദി: 2678)
നേതാവിനെ കാണുമ്പോൾ ബഹുമാനിച്ച് കുമ്പിടുകയും സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തിരുന്ന കാലത്താണ് ഇതെന്ന് ഓർക്കണം!

അനുയായികൾക്ക് വേണ്ടി എത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അത് സന്തോഷത്തോടുകൂടി സഹിക്കാനും ഏറ്റെടുക്കാനും അവിടുന്ന് തയ്യാറായിട്ടുണ്ട് . (നസാഇ : 1397)
സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം അവിടുത്തേക്കില്ല!
ഇന്ന് ചിലരെങ്കിലും നേതാവാകുന്നതു തന്നെ സ്വന്തത്തിനു വേണ്ടിയാണ്!

പ്രവാചകനേക്കാൾ ഉന്നതനായ വ്യക്തിത്വം ആരാണുള്ളത് ? ആരുമില്ല. എന്നിട്ടുപോലും ആ പ്രവാചകൻ (സ) ഒരിക്കൽ പോലും ആത്മ പ്രശംസ നടത്തുകയോ മറ്റുള്ളവർ തന്നെ അമിതമായി പ്രശംസിക്കുന്നത് ഇഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല.
മുൻ സമുദായങ്ങൾ അവരുടെ പ്രവാചകന്മാരെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങളെന്നെ പുകഴ്ത്തരുത് എന്ന് പ്രവാചകൻ (സ)പഠിപ്പിച്ചത് (ബുഖാരി : 3189) അവിടുത്തെ വിനയം കൊണ്ടും തന്റെ അനുയായികൾക്ക് പൂർവ്വ സമുദായങ്ങളുടെ പിഴവുകൾ സംഭവിക്കരുത് എന്ന നിർബന്ധബുദ്ധി ഉള്ളതു കൊണ്ടുമായിരുന്നു. പ്രശംസ കൊതിക്കാത്ത ഒരു നേതാവിനെ ചരിത്രത്തിൽ നാം കാണുന്നത് മക്കയിലും മദീനയിലും ജീവിച്ച ആ മുത്ത് നബി (സ) യിൽ മാത്രമാണ്.

തന്നെക്കുറിച്ച് അനുയായികൾ അമിത പ്രശംസ നടത്തിയപ്പോഴൊ ക്കെ അത് വിലക്കുന്ന ഒരു പ്രവാചകനെ നമുക്ക് കാണാൻ കഴിയും നാളെയുടെ വർത്തമാനങ്ങൾ അറിയുന്ന ഒരു നബി ഞങ്ങളുടെ കൂടെയുണ്ട് എന്നു പാടിയപ്പോൾ അതിന് പ്രവാചകൻ (സ) തിരുത്ത് നൽകിയിട്ടുണ്ട്. (ബുഖാരി : 3189)

തന്റെ അനുചരർ ഒരു ചെറിയ സദ്യ ഉണ്ടാക്കി അതിലേക്ക് നബിയെ വിളിച്ചാലും പ്രവാചകൻ (സ) പോയിരുന്നു. ഒരു ആടിന്റെ കാലിൻ കഷ്ണം കൊണ്ട് ഉണ്ടാക്കപ്പെട്ട കറി ആണെങ്കിൽ പോലും അതിലേക്കും പ്രവാചകൻ സന്തോഷത്തോടെ അതിഥിയായി കടന്നു വന്നിട്ടുണ്ട്. (ബുഖാരി : 3700 )

പ്രവാചകന് സേവനം ചെയ്യുന്നവരെ പ്രവാചകൻ (സ) അതിയായി സ്നേഹിച്ചു .പള്ളി അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു വനിത വഫാത്തായപ്പോൾ
സ്ഥലത്തില്ലാത്ത പ്രവാചകൻ (സ)തിരിച്ചു വന്നതിനു ശേഷം ആ സ്ത്രീയുടെ ഖബറിന്റെ അടുക്കൽചെന്ന് നമസ്കരിച്ചത് ഹദീസുകളിൽ കാണാൻ കഴിയും (ബുഖാരി : 440 )
ഒരു പാവം പെണ്ണിനെപ്പോലും പ്രവാചകൻ (സ) പരിഗണിച്ചത് ഇങ്ങനെയായിരുന്നു!

തന്റെ അനുചരന്മാരുടെ വീടുകളിൽ പോയി അവരെ സന്ദർശിക്കുകയും അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നത് പ്രവാചകന്റെ പതിവായിരുന്നു അൻസാരികളുടെയും മുഹാജിറുകളുടെയും അടുക്കൽ ചെല്ലുകയും അവരോട് സലാം പറയുകയും അവരുടെ
ശിരസ്സുകൾ തടവുകയും ചെയ്തിരുന്ന ഒരു നേതാവിനെയാണ് പ്രവാചകനിൽ നാം കാണുന്നത് . (നസാഇ, 5/92)

ആരെങ്കിലും തനിക്ക്
ഹസ്തദാനം നടത്തിയാൽ
അദ്ദേഹം കൈ വലിക്കുന്നവരെ പ്രവാചകൻ (സ) അങ്ങനെ തന്നെ നിൽക്കും ! (തിർമിദി: 2414) എന്തൊക്കെ തിരക്കുകൾ അവിടുത്തേക്കുണ്ടാവും!എന്നിട്ടും തന്റെ കരം പിടിച്ചവനെ നിരാശനാക്കാത്ത നേതാവ് !

തന്റെ അനുയായികൾ തന്നെ ഒരിക്കലും
ഭയക്കരുതെന്നും അവർ തന്നെ സ്നേഹിക്കണം എന്നുമാണ് പ്രവാചകൻ (സ) ആഗ്രഹിച്ചത് .
ഒരു മനുഷ്യൻ പ്രവാചകൻ (സ) അടുക്കൽ കടന്നുവന്നു. അദ്ദേഹം വല്ലാതെ ഭയക്കുന്നതായി നബി (സ) ക്ക് തോന്നി.
പ്രവാചകൻ (സ) പറഞ്ഞു: ഞാനൊരു
രാജാവ് അല്ല .
ഉണക്ക മാംസം തിന്നുന്ന ഒരു സ്ത്രീയുടെ മകനാണ് ഞാൻ !
(” هَوِّنْ عَلَيْكَ ؛ فَإِنِّي لَسْتُ بِمَلِكٍ، إِنَّمَا أَنَا ابْنُ امْرَأَةٍ تَأْكُلُ الْقَدِيدَ
(ഇബ്നുമാജ : 3312)
“.ഇത്രയും വിനയം കാണിച്ച ഒരു മനുഷ്യനെ ലോകത്ത് കാണുക സാധ്യമല്ല.

തന്റെ അനുയായികൾക്കിടയിൽ പൂർണമായും നീതി നടപ്പിലാക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു .
മഖ്സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയപ്പോൾ ആ വിഷയത്തിൽ അവർക്കു വേണ്ടി ശുപാർശ പറയാൻ ഉസാമത്ത് ബ്നു സൈദ് വന്ന സന്ദർഭത്തിൽ പ്രവാചകന് കോപം വരികയും ഇനിമേലിൽ ഇങ്ങനെ ആവർത്തിക്കരുതെന്ന് ഉസാമക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു.മുൻഗാമികൾ നശിച്ചുപോകാൻ ഇതാണ് കാരണമെന്നും എന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരം ഞാൻ മുറിക്കും എന്ന് പറഞ്ഞു നീതിയുടെ ശബ്ദം മുഴക്കുകയാണ് പ്രവാചകൻ (സ)ചെയ്തത്. (ബുഖാരി : 3216)


തന്റെ അനുയായികൾക്ക് എന്തെങ്കിലും ഒരു പ്രയാസം വന്നാൽ ആ പ്രയാസത്തിൽ അവർക്ക് താങ്ങാവുകയും, അവരെ എന്തെങ്കിലും ഒരു ജോലി ഏൽപ്പിച്ചാൽ ആ ജോലിയിൽ പ്രവാചകനും പങ്കാളിയാവുകയും ചെയ്ത ചരിത്രം നമുക്ക് കാണാം
വ്യക്തിപരവും സാമൂഹ്യവും കുടുംബപരവുമായ നിരവധി പ്രശ്നങ്ങൾ പ്രവാചകന്റെ സമക്ഷത്തിൽ എത്താറുണ്ട് .പ്രശ്നവുമായി വന്നവർക്കെല്ലാം പ്രവാചകൻ (സ) ആശ്വാസത്തിന് തെളിനീർ കുടിപ്പിച്ചിട്ടാണ് മടക്കി അയക്കാറ്.

നിങ്ങൾ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിച്ചു കൊടുക്കണം അവരെയൊരിക്കലും ഭയപ്പെടുത്തരുത് എന്ന സന്ദേശമാണ് എപ്പോഴും പ്രവാചകൻ (സ) അനുചരന്മാർക്ക് നൽകിയിരുന്നത്.

ശത്രുക്കൾ എന്തു ഉപദ്രവം വരുത്തിയാലും അവരെ സ്നേഹിക്കുന്ന ഒരു നേതാവിനെ പ്രവാചകൻ (സ) യിൽ മാത്രമേ നമുക്ക് കാണാൻ കഴിയുന്നുള്ളൂ

ഒരു മിസ്കീൻ ആയി ജീവിച്ച പ്രവാചകൻ തന്റെ അടുക്കൽ ആര് ചോദിച്ചു വന്നാലും തന്റെ അടുത്തുള്ളത് മുഴുവൻ കൊടുത്തു അയാളെ തൃപ്തിപ്പെടുത്തുന്ന രീതിയാണ് പ്രവാചകൻ (സ) ക്ക് ഉണ്ടായിരുന്നത്. ഇല്ല എന്നൊരു വാക്ക് പ്രവാചകൻ ചോദിച്ചു വരുന്ന ഒരാളോടും പറഞ്ഞിട്ടില്ല (മുസ്ലിം : 1805 )

വിശന്ന വയറിനെ സഹിക്കാൻ കഴിയാതെ രാത്രിസമയങ്ങളിൽ വീടിനു പുറത്തിറങ്ങിയ ഒരു പ്രവാചകൻ ഉണ്ട് ചരിത്രത്തിൽ .പക്ഷേ എന്നിട്ടും ആവശ്യത്തിന് ആഹരിക്കാൻ ഭക്ഷണം കിട്ടിയപ്പോൾ അതിൽ മതിമറക്കാതെ ഭക്ഷണത്തിന്റെ ദാതാവായ റബ്ബിന് നന്ദി കാണിക്കുന്ന ഒരു പ്രവാചകനെ നമുക്ക് കാണാം (മുസ്ലിം : 2038 )

ഒരിക്കലും അനുയായികളോട് കയർക്കുകയോ അവരെ അടിക്കുകയോ സഭ്യമല്ലാത്ത വാക്കുകൾകൊണ്ട് അവരെ അഭിസംബോധന നടത്തുകയോ ചെയ്യാത്ത ഒരു നേതാവായിരുന്നു അദ്ദേഹം .

മറ്റുള്ളവരുടെ കാര്യത്തിലായിരുന്നു പ്രവാചകന്റെ കൂടുതൽ ശ്രദ്ധ.
തൻറെ അനുയായികളെ മതം പഠിപ്പിക്കുന്നതിനൊപ്പം തന്നെ മര്യാദകളും പ്രവാചകൻ (സ)പഠിപ്പിച്ചിരുന്നു. പല ആളുകളും പല രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. പക്ഷേ അതെല്ലാം സഹിച്ച് ക്ഷമിച്ച് അവരുടെ വാക്കുകൾ പൂർണമായി കേട്ട് അവരോട് പ്രതികരിച്ചിരുന്ന ഒരു പ്രവാചകനെ നാം ഹദീസുകളിൽ കാണുന്നു .

തന്റെ അനുയായികളോട് കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും ആണ് പ്രവാചകൻ (സ) ജീവിച്ചത്.
പ്രവാചകന്റെ തമാശകൾ നിരവധിയുണ്ട് .
എപ്പോഴും ഗൗരവത്തിൽ മാത്രം പെരുമാറി ആളുകളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു സ്വഭാവം അവിടുത്തേക്ക് ഉണ്ടായിരുന്നില്ല .

തന്റെ അനുയായികളെ ആരെങ്കിലും കൊച്ചാക്കി സംസാരിക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നത് അവിടുത്തേക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു .
അബ്ദുല്ല എന്നു പറയുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. “ഹിമാർ”എന്നാണ് ആളുകൾ അദ്ദേഹത്തെ ഇരട്ടപ്പേര് വിളിച്ചിരുന്നത്. പ്രവാചകന്റെ അടുക്കൽ വന് പല തമാശകളും അദ്ദേഹം പറയാറുണ്ടായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ പലതവണ അദ്ദേഹം അടി ക്കപ്പെട്ടിട്ടുണ്ട് .
അപ്പോൾ ഒരു മനുഷ്യൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ ശപിക്കൂ പ്രവാചകരെ! അദ്ദേഹം പറഞ്ഞു :ഇല്ല അദ്ദേഹം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഇഷ്ടപ്പെടുന്നവനാണ് ! (ബുഖാരി : 6282)
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)
ന്റെ മെലിഞ്ഞ കാൽപാദം കണ്ടപ്പോൾ ചില ആളുകൾ ചിരിച്ചു. പ്രവാചകൻ (സ) അവരെ വിമർശിക്കുകയും ആ കാല് ഉഹ്ദ് മലയേക്കാൾ തുലാസിൽ ഭാരം ഉണ്ടായിരിക്കുമെന്നും പറഞ്ഞതായി ഹദീസിൽ കാണാം (അഹ്മദ്: 3792)

തന്റെ അനുയായികളെ പുകഴ്ത്താൻ അവിടുന്ന് ഒരിക്കലും മടിച്ചിട്ടില്ല. അവരുടെ എല്ലാ നല്ല ഗുണവിശേഷങ്ങളും സൂക്ഷ്മമായി പഠിച്ചറിഞ്ഞ് അവരെ ഉപയോഗപ്പെടുത്തിയ ഒരു നേതാവായിരുന്നു പ്രവാചകൻ (സ). അവരുടെ എല്ലാ കാര്യങ്ങളിലും പ്രവാചകൻ (സ) അവരെ ഉപദേശിക്കാറുണ്ട്. അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ പ്രവാചകൻ അത് ഭംഗിയായി തീർക്കാറുമുണ്ട് .

ഇങ്ങനെ തന്റെ അനുചരന്മാർക്ക് താങ്ങായും തണലായും അതിലുപരി സർവ്വ രംഗത്തും മാതൃകയായും അവിടുന്ന് ജീവിച്ചു.
(لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ لِّمَن كَانَ یَرۡجُوا۟ ٱللَّهَ وَٱلۡیَوۡمَ ٱلۡـَٔاخِرَ وَذَكَرَ ٱللَّهَ كَثِیرࣰا)
[ അഹ്സാബ്: 21]
ഈ നേതാവ് നമുക്ക് അഭിമാനമാണ്. അഭിമാനം യാഥാർത്ഥ്യമാവുന്നത് അനുധാവനത്തിലെ പൂർണ്ണതയിലാണ്.

സുജൂദ് നൽകുന്ന ആനന്ദം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്തിമൂന്ന്

സുജൂദ് നൽകുന്ന ആനന്ദം

നമ്മുടെ ശരീരത്തിലെ നാം ഏറ്റവും ശ്രദ്ധിക്കുന്ന ഭാഗം ഏതാണ്? സംശയമില്ല മുഖം തന്നെ. മണ്ണും പൊടിയും ആവാതെ എപ്പോഴും അത് വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാൽ, മണ്ണും പൊടിയും നിറഞ്ഞ ആളുകൾ ചവിട്ടി നടക്കുന്ന പ്രതലത്തിലും നാം നമ്മുടെ മുഖം വെക്കാറുണ്ട്. അതെപ്പോഴാണ് ? സുജൂദിൽ . നമ്മുടെ എല്ലാം റബ്ബിന്റെ മുന്നിൽ സമർപ്പിക്കുന്നതിന്റെ ഏറ്റവും മൂർത്തമായ രൂപമാണത്. അതുകൊണ്ടു തന്നെ സുജൂദിന് വലിയ പ്രാധാന്യമാണ് മതത്തിലുള്ളത്.
നമസ്കാരമാണല്ലോ ഒരു വിശ്വാസി ചെയ്യുന്ന കർമങ്ങളിൽ ഏറ്റവും പ്രധാനം. അതിൽ ഏറ്റവും പ്രധാനം സുജൂദാ ണ്. അതുകൊണ്ടാണ് നമസ്കാരത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും സുജൂദിനെ അല്ലാഹു എടുത്തു പറയാൻ കാരണം. (ഇൻസാൻ : 26 ഉദാഹരണം) നമസ്കാരത്തിൽ കൂടുതൽ ഉള്ള കർമവും സുജൂദാണല്ലോ.
നമസ്കാര സ്ഥലത്തിന് مسجد എന്നാണ് അല്ലാഹു പ്രയോഗിച്ച വാക്ക്. സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണതിനർഥം. നമസ്കാരത്തിൽ സുജൂദ് മാത്രമല്ലല്ലോ ഉള്ളത്.
ഇതെല്ലാം സുജൂദിന്റെ മഹത്വത്തിനുള്ള തെളിവാണ്.

ഒരു മനുഷ്യന്റെ ഏഴ് അവയവങ്ങളാണ് സുജൂദിൽ നിലത്ത് വെക്കുന്നത്.
” أُمِرْنَا أَنْ نَسْجُدَ عَلَى سَبْعَةِ أَعْظُمٍ
(ബുഖാരി : 810)
നെറ്റി (മൂക്കടക്കം ) , രണ്ട് കൈപ്പത്തികൾ ,കാൽ മുട്ടുകൾ, കാൽ വിരലുകൾ എന്നിവയാണവ. ഇവ നിലത്ത് പതിച്ച് റബ്ബിന്റെ മുന്നിൽ നാം നിൽക്കുമ്പോൾ വിനയത്തിലെ പാരമ്യതയിലാണ് നാം. തല ഉയർത്തിയാണ് മനുഷ്യർ പെരുമ നടിക്കാറ്. എന്നാൽ സുജൂദിൽ തല താഴെയാണ്. നെഞ്ച് വിരിച്ച് അഹങ്കാരം കാണിക്കും ചിലർ. സുജൂദിൽ നെഞ്ച് താഴ്ന്നിരിക്കുന്നു . കൈകൾ ചൂണ്ടി ഭീഷണി മുഴക്കുന്ന കരങ്ങൾ നിലത്ത് അമർന്നിരിക്കുന്നു! റബ്ബിന്റെ മുന്നിൽ തന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ഏറ്റവും നല്ല മാർഗം സുജൂദാണ്.
ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും അവന് സുജൂദ് ചെയ്യുന്നു എന്ന് റബ്ബ് പറഞ്ഞിട്ടുണ്ട്.
(وَلِلَّهِ یَسۡجُدُ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ طَوۡعࣰا وَكَرۡهࣰا وَظِلَـٰلُهُم بِٱلۡغُدُوِّ وَٱلۡـَٔاصَالِ ۩)
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് സുജൂദ് ചെയ്യുന്നു.)
[ റഅദ്:15]
(وَلِلَّهِ یَسۡجُدُ مَا فِی ٱلسَّمَـٰوَ ٰ⁠تِ وَمَا فِی ٱلۡأَرۡضِ مِن دَاۤبَّةࣲ وَٱلۡمَلَـٰۤىِٕكَةُ وَهُمۡ لَا یَسۡتَكۡبِرُونَ)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര് അഹങ്കാരം നടിക്കുന്നില്ല.
[ നഹ്ൽ :49]
(أَلَمۡ تَرَ أَنَّ ٱللَّهَ یَسۡجُدُ لَهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَمَن فِی ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَاۤبُّ وَكَثِیرࣱ مِّنَ ٱلنَّاسِۖ وَكَثِیرٌ حَقَّ عَلَیۡهِ ٱلۡعَذَابُۗ وَمَن یُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ یَفۡعَلُ مَا یَشَاۤءُ ۩)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില് കുറെപേരും അല്ലാഹുവിന് സുജൂദ് അര്പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില് ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന് ആരും തന്നെയില്ല. തീര്ച്ചയായും അല്ലാഹു താന് ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
[ ഹജ്ജ്: 18]

ഏതാനും ചിലരൊഴിച്ച് ഈ പ്രപഞ്ചത്തിലെ ബാക്കിയുള്ള മുഴുവൻ സൃഷ്ടികളും അവന് സുജൂദ് ചെയ്യുന്നുവെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അവയുടെ സുജൂദ് ആലങ്കാരികമല്ല. അക്ഷരാർത്ഥത്തിൽ തന്നെയാണ്. എന്നാൽ അതിന്റെ രൂപം മനുഷ്യരുടേത് പോലെയാവണമെന്നില്ല.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) പറയുന്നു:
: “والسجود من جنس القنوت فإن السجود الشامل لجميع المخلوقات هو المتضمن لغاية الخضوع والذل وكل مخلوق فقد تواضع لعظمته وذل لعزته واستسلم لقدرته ولا يجب أن يكون سجود كل شيء مثل سجود الإنسان على سبعة أعضاء ووضع جبهة في رأس مدور على التراب فإن هذا سجود مخصوص من الإنسان” ا (جامع الرسائل: 1/27)
“സുജൂദ് എന്നാൽ താഴ്മ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. അത് എല്ലാ സൃഷ്ടികൾക്കും ഉണ്ട്. അത് മനുഷ്യരുടേത് പോലെ തന്നെ അവണം എന്നില്ല. തല മണ്ണിൽ വെച്ച് ഏഴ് അവയവങ്ങളിൽ ചെയ്യുന്ന സുജൂദ് മനുഷ്യർക്കുള്ളതാണ്. “

ഓരോ സുജൂദും റബ്ബിന്റെയടുക്കൽ പദവികളുയരാനും
പാപങ്ങൾ പൊറുക്കപ്പെടാനും കാരണമാണ്.
” مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلَّا رَفَعَهُ اللَّهُ بِهَا دَرَجَةً، وَحَطَّ عَنْهُ بِهَا خَطِيئَةً “.
حكم الحديث: صحيح
(തിർമിദി: 388)

ഒരടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് സുജൂദിലാണ്. എങ്ങനെ അല്ലാതിരിക്കും? അവന്റെ എല്ലാം റബ്ബിന്റെ മുന്നിൽ വിനയത്തോടെ സമർപ്പിച്ച് നിൽക്കുന്ന വേളയാണല്ലോ അത്. അത് കൊണ്ട് തന്നെ റബ്ബിനോട് എല്ലാം തുറന്ന് പറയാനും അവനോട് യാചിക്കാനും പറ്റിയ അവസരമാണത്. തന്റെ മുഖം പോലും പൂർണമായി മറ്റൊരാൾ കാണുന്നില്ല! കണ്ണ് ഭൂമിയിലാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നില്ല! ഇങ്ങനെയൊരവസരം വേറെയുണ്ടോ? ഇല്ല . അപ്പോൾ തന്നെയാണ് ചോദിക്കാൻ നല്ലത്. തല ഉയർത്തി ചോദിക്കുന്നതിനേക്കാൾ തല താഴ്ത്തി യാചിക്കുന്നതല്ലേ നല്ലത്.
” أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ “.
(മുസ്ലിം : 482)

സുജൂദിലെ ദിക്റ് പോലും ഏറെ അർഥവത്താണ്.
سبحان ربي الأعلى
എന്നതാണല്ലോ ഒരു ദിക്റ് . الأعلى എന്നാൽ ഏറ്റവും ഉന്നതിയിലുള്ളവൻ എന്നാണ്. ഇത് പറയുമ്പോൾ അടിമ ഏറ്റവും താഴ്മയുള്ള അവസ്ഥയിലും!

സുജൂദിന്റെ ആധിക്യം സ്വർഗ പ്രവേശനത്തിന് കാരണമാണ്. സൗബാൻ (റ)നോടും (മുസ്ലിം :488) റബീഅ (റ)നോടും (മുസ്ലിം : 489)തിരുമേനി പറഞ്ഞത് അതാണല്ലോ.

റബ്ബിന്റെ കൽപന പ്രകാരം ഒരു സുജൂദ് നിർവഹിക്കാതിരുന്നതാണല്ലോ ഇബ്ലീസ് പുറത്താക്കപ്പെടാൻ കാരണം. അതുകൊണ്ടു തന്നെ വിശ്വാസികൾ ചെയ്യുന്ന സുജൂദ് അവനെ കരയിപ്പിക്കുന്നുണ്ട്. എന്റെ നാശമേ എന്നവൻ വിലപിക്കുന്നു! എന്നോട് പറയപ്പെട്ടപ്പോൾ ഞാൻ വിസമ്മതിച്ചു. അവനത് ചെയ്തു. അവന് സ്വർഗം, എനിക്ക് നരകം എന്നവൻ പറയും!
” إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ، فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ “، وَفِي رِوَايَةِ أَبِي كُرَيْبٍ : ” يَا وَيْلِي، أُمِرَ ابْنُ آدَمَ بِالسُّجُودِ، فَسَجَدَ، فَلَهُ الْجَنَّةُ، وَأُمِرْتُ بِالسُّجُودِ، فَأَبَيْتُ، فَلِي النَّارُ “.
(മുസ്ലിം : 81)

വിശ്വാസികളുടെ വ്യതിരിക്തതയാണ് റബ്ബിനുള്ള അവരുടെ സുജൂദ്. രക്ഷിതാവിനോടുള്ള നന്ദി പ്രകടിക്കുന്നതിന്റെ ഭാഗം കൂടിയാണത്. അതാണല്ലോ ഒരു സന്തോഷകരമായ നിമിഷം വന്നാൽ ചെയ്യുന്ന ശുക്റിന്റെ സുജൂദ് . സുജൂദാണ് നന്ദി പ്രകടനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നാൽ ചിലർ ഫർള് നമസ്കാര വേളകളിൽ ഇമാം സുജൂദിലാണെങ്കിൽ ബാക്കിൽ കാത്തു നിൽക്കുന്നു! ഇമാം തല ഉയർത്താൻ വേണ്ടി. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുജൂദാണവർ നഷ്ടപ്പെടുത്തുന്നത് !

അതേസമയം ഈ സുജൂദ് പടപ്പുകളുടെ മുന്നിൽ സമർപ്പിക്കുന്നവന്റെ നന്ദി കേട് ചിന്തിച്ചു നോക്കൂ. റബ്ബിലേക്കടുക്കുന്നതു പോലെ സൃഷ്ടികളിലേക്കടുക്കലാണത്! എന്തു വലിയ നന്ദി കേട് !
സുജൂദിന്റെ ചൈതന്യം ശരിയായി ഉൾകൊണ്ട ഒരാൾക്ക് റബ്ബിനു മുന്നിലെല്ലാതെ അവന്റെ നെറ്റിത്തടം വെക്കാനാവുമോ? ഇല്ലല്ലോ. മയ്യിത്ത് നമസ്കാരത്തിൽ റുകൂഉും സുജൂദും ഇല്ലാത്തതിന്റെ രഹസ്യവും ഇതല്ലേ?

എന്നാൽ സുജൂദ് അല്ലാഹുവിന് മാത്രം എന്നത് പിശാചിന്റെ വാദമാണെന്ന് ചിലർ പറയുന്നു ! പിശാചിനു പോലും ഇല്ലാത്ത വാദം! പിശാചാവട്ടെ സുജൂദ് ചെയ്യാറുമില്ല!

വിശ്വാസികളുടെ മുഖങ്ങളിൽ സുജൂദിന്റെ അടയാളങ്ങളുണ്ടാവും (ഫത്ഹ് : 29 ) അത് ഈമാനിന്റെ വെളിച്ചമാണ്. ആ വെളിച്ചമുള്ളവർക്കേ പരലോകത്തും സുജൂദിന് കഴിയുകയുള്ളൂ. അല്ലാത്തവർക്കതിനു കഴിയില്ല !
(یَوۡمَ یُكۡشَفُ عَن سَاقࣲ وَیُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا یَسۡتَطِیعُونَ)
കണങ്കാല് വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള് ഓര്ക്കുക. സുജൂദ് ചെയ്യാന് (അന്ന്‌) അവര് ക്ഷണിക്കപ്പെടും. അപ്പോള് അവര്ക്കതിന് സാധിക്കുകയില്ല.
[ ക്വലം :42]

ക്വുർആൻ പാരായണ വേളയിലും ചിലയിടങ്ങളിൽ സുജൂദുണ്ട്. അവ ശുദ്ധിയോടെ നിർവഹിക്കലാണ് നല്ലത്.

നിത്യേന നിരവധി തവണ സുജൂദുകൾ നാം നിർവഹിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആത്മീയ ചൈതന്യം പൂർണ്ണമായി ഉൾക്കൊണ്ട് തന്നെയാണോ നമ്മുടെയൊക്കെ സുജൂദ് എന്നത് നാം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ധൃതി പിടിച്ചും അശ്രദ്ധമായും ചെയ്യുന്ന സുജൂദിന് ജീവനുണ്ടാവില്ല. കാലുകൾ അടുപ്പിച്ച് വെച്ച് , കൈവിരലുകൾ ചേർത്ത് പിടിച്ച്, അവ ക്വിബ് ലക്ക് നേരേ വെച്ച് , മൂക്ക് ഭൂമിയിൽ തട്ടിച്ച്, കൈകൾ കക്ഷത്തു നിന്നും അൽപം അകറ്റപ്പിടിച്ച്, കൈപത്തി മാത്രം നിലത്ത് തട്ടിച്ചാണ് – (കൈമുട്ടുകൾ നിലത്തു തട്ടാതെ ) സുജൂദ് ചെയ്യേണ്ടത്. മനുഷ്യമനസ്സിനും ഹൃദയത്തിനും ഇത്രയും ആശ്വാസം കിട്ടുന്ന മറ്റൊരു രൂപവും ഇല്ല! കാരണം ശരീരത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ഹൃദയത്തിന് ശാരീരികമായി ഏറ്റവും ആശ്വാസം കിട്ടുന്നത് സുജൂദിലാണ്. കാരണം ശരീരത്തിന്റെ 90 % വും ഈ അവസ്ഥയിൽ ഹൃദയത്തിനു താഴെയാണ്. താഴേക്കുള്ള പ്രത്യേകിച്ചും തലച്ചോറിലേക്കുള്ള വിതരണം ഹൃദയത്തിന് സുജൂദിന്റെ അവസ്ഥയിൽ എളുപ്പം സാധിക്കുന്നു.
അഥവാ, സുജൂദ് വിശ്വാസിക്ക് ആത്മീയവും ശാരീരികവുമായ ഊർജ്ജം നൽകുന്നു. ഹൃദയത്തിനാവട്ടെ വിശ്വാസത്തിന്റെ കുളിർമയും പ്രവർത്തനത്തിലെ ആശ്വാസവും ലഭിക്കുന്നു.
ആരാധനയിലെ ആനന്ദം സുജൂദിനേക്കാൾ മറ്റൊന്നിലുമില്ല.
റബ്ബിന് സ്തുതി.