റമദാന്‍ നോമ്പനുഷ്ഠിച്ച ഒരാള്‍ മറ്റൊരു നാട്ടിലേക്ക് യാത്ര പോയി. ആ സമയം തന്റെ നാട്ടില്‍ (താന്‍ യാത്ര പുറപ്പെട്ട) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയും പെരുന്നാള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്‌തെത്തിയ നാട്ടിലാകട്ടെ ശവ്വാല്‍ പിറവി ദര്‍ശിച്ചിട്ടുമില്ല, ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?

റമദാന്‍ നോമ്പനുഷ്ഠിച്ച ഒരാള്‍ മറ്റൊരു നാട്ടിലേക്ക് യാത്ര പോയി. ആ സമയം തന്റെ നാട്ടില്‍ (താന്‍ യാത്ര പുറപ്പെട്ട) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയും പെരുന്നാള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്‌തെത്തിയ നാട്ടിലാകട്ടെ ശവ്വാല്‍ പിറവി ദര്‍ശിച്ചിട്ടുമില്ല, ഈ അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഒരാള്‍ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് യാത്ര പോയാല്‍ അയാള്‍ ഏതൊരു നാട്ടിലാണോ എത്തിപ്പെട്ടത് അവരുടെ വിധിയാണ് ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അയാള്‍ അവലംബിക്കേണ്ടത്. അതായത് അവര്‍ (എത്തപ്പെട്ട നാട്ടിലെ ജനങ്ങള്‍) എപ്പോഴാണോ പെരുന്നാള്‍ ആഘോഷിക്കുന്നത് അപ്പോഴാണ് അയാള്‍ പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കാരണം ജനങ്ങള്‍ നോമ്പനുഷ്ഠിക്കുമ്പോഴാണ് നോമ്പനുഷ്ഠിക്കേണ്ടത് എന്ന് നബിﷺ പറഞ്ഞിരിക്കുന്നു. ഫിത്വ്ര്‍ പെരുന്നാളും ബലിപെരുന്നാളും ആഘോഷിക്കേണ്ടതും അവരോടൊപ്പമാണ്. അത് ഒന്നോ രണ്ടോ ദിവസം വര്‍ധിച്ചാലും ശരി അങ്ങനെയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ യാത്ര ചെയ്‌തെത്തുന്ന രാജ്യത്ത് ഒന്നോ രണ്ടോ മണിക്കൂര്‍ വൈകിയാണ് സൂര്യാസ്തമയമുണ്ടാകുന്നതെങ്കിലും അവിടെയുള്ള സമയം നോക്കിയാണ് നോമ്പ് തുറക്കേണ്ടത്. ചില സ്ഥലങ്ങളില്‍ രണ്ടോ, മൂന്നോ അതിലധികമോ മണിക്കൂര്‍ വൈകിയായിരിക്കും സൂര്യാസ്തമയം ഉണ്ടാവുക. ആ സന്ദര്‍ഭത്തില്‍ അവിടെ എപ്പോഴാണോ സൂര്യാസ്തമയം ഉണ്ടാവുന്നത് അപ്പോഴാണ് നോമ്പ് തുറക്കേണ്ടത്,

(ഉദാ: റമദാനില്‍ ഇന്ത്യയില്‍ നിന്ന് രാവിലെ 6 മണിക്ക് സുഊദി അറേബ്യയിലേക്ക് യാത്ര പുറപ്പെട്ട ഒരാള്‍ സുഊദി സമയമനുസരിച്ച് ഇന്ത്യന്‍ സമയത്തെക്കാള്‍ രണ്ടരമണിക്കൂര്‍ വൈകിയാണ് നോമ്പു തുറക്കേണ്ടത്. ഇന്ത്യയില്‍ നോമ്പു തുറക്കുമ്പോള്‍ അയാള്‍ നോമ്പ് അവസാനിപ്പിക്കാന്‍ പാടില്ല എന്ന് സാരം).

കാരണം നബിﷺ പറഞ്ഞത് ‘അതിനെ കണ്ടാല്‍’ അതായത് ചന്ദ്രനെ കണ്ടാല്‍ നോമ്പ് തുറക്കുകയെന്നാണ്. അതുപോലെ നേരെ തിരിച്ചും സംഭവിക്കാവുന്നതാണ്. അതായത് ഒരാള്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ ഒന്നോ രണ്ടോ ദിവസം മുമ്പ് ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുകയാണെങ്കില്‍ അവന്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കണം. അവന് നഷ്ടപ്പെട്ട ഒന്നോ രണ്ടോ ദിവസത്തെ നോമ്പ് ശവ്വാല്‍ ഒന്നിന് ശേഷം നോറ്റു വീട്ടുകയും ചെയ്യണം. കാരണം റമദാന്‍ ഇരുപത്തൊന്‍പതോ, മുപ്പതോ ആയിരിക്കും. ഒരു ദിവസം നഷ്ടപ്പെട്ടാല്‍ അവന്‍ ഒന്ന് നോറ്റുവീട്ടുക, രണ്ട് ദിവസമാണ് നഷ്ടപ്പെട്ടതെങ്കില്‍ രണ്ടെണ്ണം നോറ്റുവീട്ടുക. കാരണം റമദാന്‍ അടക്കമുള്ള എല്ലാ ലൂണാര്‍ മാസങ്ങളും ഇരുപത്തൊന്‍പതില്‍ കുറയുകയില്ല. റമദാനില്‍ യാത്ര ചെയ്‌തെത്തിയ നാട്ടില്‍ അയാള്‍ക്ക് ഇരുപത്തൊന്‍പത് കിട്ടുന്നതിന് മുമ്പ് ശവ്വാല്‍ മാസപ്പിറവി കാണുകയാണെങ്കില്‍ അയാള്‍ അവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുക, ശേഷം നഷ്ടപ്പെട്ടത് വീട്ടുകയും ചെയ്യുക. എന്നാല്‍ ഒരു ദിവസം അധികം നോമ്പനുഷ്ഠിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണം. കാരണം മാസപ്പിറവി കണ്ടാലാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഒരു ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ വര്‍ധിക്കുന്നത് പോലെ ഒരു ദിവസം വര്‍ധിച്ചുവെന്ന് കണക്കാക്കിയാല്‍ മതിയാകുന്നതാണ്.

നേർപഥം വാരിക
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)

ക്വദ്‌റിന്റ രാവ്: മനുഷ്യായുസ്സിലെ അമൂല്യനിധി

ക്വദ്‌റിന്റ രാവ്: മനുഷ്യായുസ്സിലെ അമൂല്യനിധി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം ഉയരുമെന്നും മരണത്തെ വൈകിപ്പിക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന ആധുനികശാസ്ത്ര പുരോഗമന യുഗത്തിലും മാരകമായ പകര്‍ച്ചവ്യാധിയുടെ മുന്നില്‍ നിസ്സഹായരായി തളര്‍ന്നുവീഴുകയാണ് മനുഷ്യകുലം.

മരണപ്പെട്ടവരെ ഒരുനോക്ക് പോലും കാണാനാവാതെ ബന്ധുക്കള്‍ തീനാളങ്ങള്‍ക്കെറിഞ്ഞുകൊടുക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ദയനീയതയും ആര്‍ത്തനാദങ്ങളും മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജീന്‍ എഡിറ്റിംഗിലും രോഗപ്രതിരോധത്തിലുമുള്ള ഗവേഷണം ഊര്‍ജിതമാക്കാന്‍ കോടികള്‍ മുടക്കി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും സോപ്പുകുമിളകളില്‍ അലിഞ്ഞുപോകുന്ന നിസ്സാരമായ വൈറസിന് മുന്നില്‍ വാപൊളിച്ച് നില്‍ക്കുന്ന ശാസ്ത്രലോകത്തിന്റ മരണത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ എത്ര ബാലിശമാണ്. ചിരഞ്ജീവിയായി മാറി ശാശ്വതമായ ജീവിതം നയിക്കാനാകുന്ന വിധം മരണത്തെ എന്നെന്നേക്കുമായി നിഷ്‌കാസനം ചെയ്യാന്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ പണവും അധ്വാനവും ചെലവഴിച്ച് കൊണ്ടിരിക്കുന്നു. നിഷ്ഫലമായ ഇത്തരം ശ്രമങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയുമാണ് മനുഷ്യന് വേണ്ടത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അവന്റെ വചനങ്ങളിലൂടെ മാനവരാശിയെ അത് പഠിപ്പിക്കുന്നുണ്ട്.

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (ക്വുര്‍ആന്‍ 52:56).

മരണവും ജീവിതവും സൃഷ്ടിച്ചതിന്റെ ലക്ഷ്യവും അല്ലാഹു പഠിപ്പിക്കുന്നുണ്ട്:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 67:2).

അതിനാല്‍ മനുഷ്യായുസ്സിന്റെ നൈമിഷികതയെ വളരെ ഗൗരവത്തോടെ കാണുകയും പരിമിതമായ സമയത്തിന്റെ മൂല്യത്തെ തിരിച്ചറിയുകയും മരണത്തെ സദാസമയത്തും ഓര്‍ക്കുകയും കടമകള്‍ നിര്‍വഹിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നത് വിശ്വാസികളുടെ പ്രത്യേകതയാണ്.

അബൂശുറൈഹ്(റഹി) നടന്നുപോകവെ പെട്ടെന്ന് ഇരിക്കുകയും തട്ടംകൊണ്ട് മുഖം പൊത്തുകയും പിന്നീട് കരയുകയും ചെയ്തു. എന്താണ് താങ്കളെ കരയിപ്പിച്ചതെന്ന് അദ്ദേഹത്തോട് കൂടെ ഉണ്ടായിരുന്നവരിലൊരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ ആയുസ്സിന്റ വേഗത്തെയും പ്രവര്‍ത്തനങ്ങളുടെ കുറവിനെയും അവധിയുടെ ആഗമനത്തെയും കുറിച്ച് ഞാന്‍ ചിന്തിച്ചു.’

മരണാനന്തര ജീവിതത്തില്‍ വിജയിക്കാനാവശ്യമായ വിശ്വാസ, കര്‍മാനുഷ്ഠാനങ്ങള്‍ മുഹമ്മദ് നബി ﷺ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് പൂര്‍വികരായ സജ്ജനങ്ങള്‍ പലപ്പോഴും കരഞ്ഞത്. ആയുസ്സിനുള്ളില്‍ കടന്നുവരുന്ന പുണ്യങ്ങളുടെ സീസണുകളിലും നിസ്സംഗതയും അലസതയും പിടികൂടുന്നുണ്ടോ എന്ന വേവലാതിയും ആശങ്കയും വിശ്വാസിയുടെ മനസ്സുകളില്‍ ഉള്‍കിടിലമുണ്ടാക്കും. പരിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ വിശ്വാസിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മഹാസൗഭാഗ്യമാണ്.

അബൂഹുറയ്‌റ(റ) നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ”നിങ്ങള്‍ക്ക് റമദാന്‍ വന്നെത്തിയിരിക്കുന്നു. അനുഗൃഹീത മാസം. അല്ലാഹു നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുന്നു. അതിലൊരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ ഉത്തമമാണത്” (നസാഈ).

ലൈലതുല്‍ ക്വദ്ര്‍

‘ക്വദ്ര്‍’ എന്നതിന്റെ ഭാഷാര്‍ഥം വിധിനിര്‍ണയം, മഹത്തായത്, കുടുസ്സായത്, പവിത്രമായത് എന്നൊക്കെയാണ്.

‘ലൈലതുല്‍ക്വദ്ര്‍’ എന്നതിന് ‘വിധിനിര്‍ണയത്തിന്റ രാവ്,’ ‘മഹത്തായ രാത്രി’ എന്നിങ്ങനെ അര്‍ഥം പറയാവുന്നതാണ്. ഇതിന് ഈ പേര് പറയാനുള്ള കാരണങ്ങളായി വിശദീകരിക്കപ്പെടുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:

1) അതാത് വര്‍ഷങ്ങളിലെ കാര്യങ്ങള്‍ നിര്‍ണയിക്കുന്നത് ഈ രാത്രിയിലാണ്. അല്ലാഹു പറയുന്നു: ”ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു” (ക്വുര്‍ആന്‍ 44:4).

സൃഷ്ടിജാലങ്ങളുടെ വിധിനിര്‍ണയിക്കുന്നത് ഈ രാത്രിയിലാണ്. ജീവിതവും മരണവും ജയവും പരാജയവും സന്തോഷവും സന്താപങ്ങളും പ്രതാപവും നിന്ദ്യതയും എല്ലാം രേഖപ്പെടുത്തുന്നതും ഈ രാത്രിയിലാണ്.

2) പവിത്രതയും മഹത്ത്വവുമുള്ള രാത്രിയാണ്. ഇമാം നവവി(റഹി) പറയുന്നു: ”ലൈലതുല്‍ ക്വദ്‌റിന്റെ മഹത്ത്വവും ശ്രേഷ്ഠതയും കാരണമാണ് അതിനെ ആ പേര് വിളിക്കുന്നത്” (ശര്‍ഹു മുസ്‌ലിം)

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു” (ക്വുര്‍ആന്‍ 44:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”അനുഗൃഹീതമായ രാത്രി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ലൈലതുല്‍ ക്വദ്‌റാകുന്നു.”

3) വിധിയുമായി മലക്കുകള്‍ ഇറങ്ങിവരുന്നു.

4) നിര്‍ണിതമായ ഒരു സമൂഹത്തിന് നിശ്ചയിക്കപ്പെട്ട, ഒരു പ്രവാചകനില്‍ ഒരു മലക്കിലൂടെ നിര്‍ണയിക്കപ്പെട്ട ഒരു ഗ്രന്ഥം അവതരിച്ച രാത്രി ആയതിനാലാണ് എന്നും അഭിപ്രായപ്പെടുന്നു

5) ഇറങ്ങിവരുന്ന  മലക്കുകളുടെ ആധിക്യം കാരണമായി ഭൂമി കുടുസ്സായി അനുഭവപ്പെടുന്നതിനാലും ഈ പേര് വിളിക്കപ്പെടുന്നു.

ഇങ്ങനെ പല അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ആ രാത്രിയുടെ മഹത്ത്വവും പവിത്രതയും വിളിച്ചറിയിക്കുന്നു.

പരിശുദ്ധ ക്വുര്‍ആന്‍ അവതരിച്ചുവെന്നതാണ് അതിനെ മഹത്ത്വപ്പെടുത്തുന്നത്. ജിബ്‌രീലും (മറ്റു) മലക്കുകളും ഇറങ്ങിവരുന്നു എന്നതും  അതിന്റെ പ്രഭാതംവരെ സമാധാനവും നിര്‍ഭയത്വം വര്‍ഷിക്കുന്നുവെന്നതും ആ രാത്രിയുടെ മഹത്ത്വമാണ്.

ലൈലതുല്‍ ക്വദ്‌റിന്റ പ്രത്യേകതകള്‍

1) വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ രാത്രി:

മാനവരാശിയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത് ലൈലതുല്‍ ക്വദ്‌റിലാണ്. അവസാനനാള്‍വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമാണിത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ക്വദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 97:1).

2) ആയിരം മാസത്തെക്കാള്‍ ഉത്തമമായ രാത്രി:

അല്ലാഹു പറയുന്നു: ”ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു” (ക്വുര്‍ആന്‍ 97:3).

പൂര്‍വസമുദായങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇന്നത്തേതിനെക്കാള്‍ ദീര്‍ഘിച്ചതായിരുന്നു. നൂഹ് നബി (അ) 950 വര്‍ഷം പ്രബോധനം നടത്തിയതായി വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘമായ ആയുസ്സ് ലഭിച്ച മുന്‍സമൂഹങ്ങള്‍ അത് കൃത്യമായി നന്മയില്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ അവരോളം എത്താന്‍ നൂറില്‍താഴെ വര്‍ഷം മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള നമുക്ക് സാധിക്കുകയില്ല. എന്നാല്‍ അല്ലാഹു നീതിമാനാണ്. നമുക്ക് വര്‍ഷത്തില്‍ ഒരു രാത്രി സമ്മാനിച്ചുകൊണ്ട് ദീര്‍ഘമായ കാലയളവിലെ നന്മയുടെ പ്രതിഫലം കരസ്ഥമാക്കാനുള്ള അവസരം നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

”മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ” (ക്വുര്‍ആന്‍ 97:4,5).

സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള ഏതാനും മണിക്കൂറുകള്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. അഥവാ 83 വര്‍ഷവും 4 മാസവും! ഏതാനും മണിക്കൂറുകള്‍ക്കകം ഒരായുഷ്‌കാലം കൊണ്ട് നേടിയെടുക്കാവുന്ന എല്ലാ നന്മകളും പുണ്യങ്ങളും വാരിക്കൂട്ടാന്‍ സാധിക്കുമെന്ന്!

ഇമാം മുജാഹിദ്(റഹി) പറഞ്ഞു: ‘അതിലെ കര്‍മങ്ങളും നോമ്പുകളും നമസ്‌കാരങ്ങളുമെല്ലാം ആയിരം മാസം ചെയ്തതിനെക്കാള്‍ പുണ്യമുള്ളതാണ്.’

നന്‍മയും അനുഗ്രഹങ്ങളും കാരുണ്യവുമായി മലക്കുകള്‍ ഭൂമിയിലേക്കിറങ്ങുന്ന സൗഭാഗ്യത്തിന്റെയും സമാധാനത്തിന്റെയും രാവാണിത്. ഈ രാത്രിയെക്കുറിച്ച് മാത്രം പറയുന്ന ഒരു അധ്യായം തന്നെ ക്വുര്‍ആനിലുണ്ട് എന്നത് ഇതിന്റ മഹത്ത്വമാണ് സൂചിപ്പിക്കുന്നത്.

ലൈലതുല്‍ ക്വദ്‌റിലെ ആരാധനകള്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകും. നബി ﷺ പറഞ്ഞു: ”ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലതുല്‍ ക്വദ്‌റില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും” (ബുഖാരി).

ലൈലതുല്‍  ക്വദ്ര്‍ എന്നാണ്?

ഈ വിഷയത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ കാണുവാന്‍ സാധിക്കും.

പ്രവാചകന്‍ ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിനെ നിങ്ങള്‍ റമദാനിന്റ അവസാന പത്തില്‍ പ്രതീക്ഷിച്ചു കൊള്ളുക” (ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ”സ്വഹാബികളിലെ ഒരു വിഭാഗം റമദാനിലെ അവസാന ഏഴില്‍ ലൈലതുല്‍ ക്വദ്‌റിനെ സ്വപ്‌നത്തില്‍ കണ്ടതായി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: ‘നിങ്ങളുടെ കാഴ്ചയോട് ഞാന്‍ യോജിക്കുന്നു. അതിനാല്‍ അവസാനത്തെ ഏഴില്‍ ആരെങ്കിലും ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്നുവെങ്കില്‍ 27ല്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം).

ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായ അഭിപ്രായം ലൈലതുല്‍ ക്വദ്ര്‍ റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റയായ രാത്രികളിലാണ് എന്നതാകുന്നു. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ആഇശ(റ)യുടെ ഹദീഥ് ഇതാണ് സൂചിപ്പിക്കുന്നത്.

ആഇശ(റ) പറയുന്നു: ”നബി ﷺ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്നു പറയും: ‘റമദാന്‍ അവസാന പത്തിലെ ഒറ്റരാത്രികളില്‍ നിങ്ങള്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക.”

നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിനെ റമദാനിന്റെ അവസാന പത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുക. അഥവാ ഒമ്പത് ബാക്കിയുള്ളപ്പോള്‍, ഏഴ് ബാക്കിയുള്ളപ്പോള്‍, അഞ്ച് ബാക്കിയുള്ളപ്പോള്‍”(ബുഖാരി).

ഇമാം ശാഫിഈ(റഹി) പറയുന്നു: ”എന്റെ വീക്ഷണത്തില്‍ ഇത് (ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ചുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍) വരാനുള്ള കാരണം-അല്ലാഹു ഏറ്റവും നന്നായി അറിയുന്നു-പ്രവാചകന്‍ തന്നോട് ചോദിക്കപ്പെടുന്നതിനനുസരിച്ച് മറുപടി പറഞ്ഞതാണ് എന്നതാണ്. (ഉദാഹരണത്തിന്) ‘ഇന്ന ദിവസം ഞങ്ങള്‍ ലൈലതുല്‍ ക്വദ്‌റിനെ കരുതി ഇരുന്നുകൊള്ളട്ടെ’ എന്നൊരാള്‍ ആരായുന്നു. അതിന് നബി ﷺ ‘അതെ, ഇന്ന ദിവസം നിങ്ങളതിനെ പ്രതീക്ഷിച്ചുകൊള്ളുക’ എന്ന് മറുപടി നല്‍കുന്നു” (ബഗവി, ശറഹുസ്സുന്നയില്‍ ഉദ്ധരിച്ചത്).

ചുരുക്കത്തില്‍, റമദാനിലെ അവസാന പത്തിലെ രാവുകളിലെല്ലാം; വിശിഷ്യാ ഒറ്റരാവുകളില്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കാവുന്നതാണ്.

ചില അടയാളങ്ങള്‍

1) സൂര്യന് പ്രഭാതകിരണങ്ങളുണ്ടാവില്ല.

ഉബയ്യുബ്‌നു കഅബ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിനെ തുടര്‍ന്നുള്ള പ്രഭാതത്തില്‍ സൂര്യന്‍ കിരണങ്ങളില്ലാതെ ഉദിക്കുന്നതാണ്. അത് ഉയരുന്നതുവരെ ഒരു തളികപോലെ (കിരണമുക്തമായി) ആയിരിക്കും” (മുസ്‌ലിം).

2) അന്ന് തണുപ്പും ചൂടുമുണ്ടാവില്ല.

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിന്റെ രാത്രി ശാന്തവും പ്രസന്നവുമായ രാത്രിയാണ്. കടുത്ത ചൂടുള്ളതോ, എന്നാല്‍ വളരെ കുളിരുള്ളതോ അല്ല. അതിനെ തുടര്‍ന്നുള്ള പ്രഭാതത്തില്‍ സൂര്യന്‍ (താരതമ്യേന) ദുര്‍ബലവും ചുവന്നതുമായി കാണപ്പെടും”(ഇബ്‌നു ഖുസൈമ).

3) അന്ന് പ്രകാശപൂരിതമാകും.

വാസിലതുബ്‌നുല്‍ അസ്‌ക്വഅ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിലെ രാവ് പ്രകാശപൂരിതമാകും. തണുപ്പും ചൂടും ഉണ്ടാകില്ല. കാര്‍മേഘവും മഴയും കാറ്റുമില്ല. നക്ഷത്രങ്ങളെ കൊണ്ട് ഏറുമുണ്ടാവില്ല”(ത്വബ്‌റാനി).

4) ധാരാളം മലക്കുകള്‍ ഭൂമിയിലേക്കിറങ്ങും.

അബൂഹുറയ്‌റ(റ) നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ”തീര്‍ച്ചയായും ലൈലതുല്‍ ക്വദ്ര്‍ 27നോ 29നോ ആകുന്നു. തീര്‍ച്ചയായും മലക്കുകള്‍ ആ രാത്രിയില്‍ ഭൂമിയിലിറങ്ങും. അവര്‍ മണല്‍ തരിയോളമുണ്ടാകും” (അഹ്മദ്).

ലൈലതുല്‍ ക്വദ്‌റാണെന്ന് മനസ്സിലായാല്‍ വിശ്വാസി പറയേണ്ടതെന്തെന്ന് പ്രവാചകന്‍ ﷺ പഠിപ്പിക്കുന്നുണ്ട്:

ആഇശ(റ) പറഞ്ഞു: ”ഞാന്‍ പ്രവാചരോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഏതെങ്കിലും ഒരു രാവ് ലൈലതുല്‍ ക്വദ്‌റാണെന്ന് ഞാനറിഞ്ഞാല്‍ എന്താണ് പറയേണ്ടത്?’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘നീ ഇങ്ങനെ പറയുക: അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍, തുഹിബ്ബുല്‍ അഫ്‌വ. ഫഅ്ഫു അന്നീ” (തുര്‍മുദി).

ധന്യമാക്കാം ഈ പുണ്യരാവ്

മഹത്തായ ഈ പുണ്യരാവില്‍ പരമാവധി ആരാധനാകര്‍മങ്ങള്‍ നിര്‍വഹിച്ച് ധന്യരാകാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. അല്ലാഹു പറയുന്നു:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്” (ക്വുര്‍ആന്‍ 3:133).

”നബി ﷺ അവസാനത്തെ പത്തായാല്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രിയെ ജീവിപ്പിക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു” (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറഞ്ഞു: ”റസൂല്‍ ﷺ റമദാനിലെ അവസാനത്തെ പത്തില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് (ആരാധനകളാല്‍) അധ്വാനിക്കുമായിരുന്നു” (മുസ്‌ലിം).

ചില നിര്‍ദേശങ്ങള്‍

അവസാനത്തെ പത്ത് രാത്രികളിലും ഉണര്‍ന്നിരിക്കുക, കാരണം നബി ﷺ അവസാനത്തെ പത്ത് രാത്രികളെ ഉറങ്ങാതെ ആരാധനകളാല്‍ ജീവിപ്പിച്ചിരുന്നു. നാം കുടുംബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ആരാധനകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും വേണം.

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: ‘അവസാനത്തെ പത്തായാല്‍ രാത്രിയില്‍ കഠിന പ്രയത്‌നത്തിലാവുന്നതാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്. കുടുംബത്തെയും കുട്ടികളെയും നമസ്‌കരിക്കാനായി ഉണര്‍ത്തുകയും അവര്‍ക്ക് സാധിക്കുന്നത്ര നിര്‍വഹിക്കുകയും വേണം.’

പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കണം. അകവും പുറവും വൃത്തിയാവണം. രാവിനെ പകലിനെ പോലെ സജീവമാക്കുകയും അശ്രദ്ധരാകാതിരിക്കുകയും ചെയ്യണം. സലഫുകള്‍ അവസാനത്തെ പത്തിലെ രാത്രികളില്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യുമായിരുന്നു.

അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക. ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക” (ക്വുര്‍ആന്‍ 73:8,9).

അനാവശ്യമായ തര്‍ക്കവും ചര്‍ച്ചയും ചീത്തകാര്യങ്ങളിലുള്ള കൂടിച്ചേരലുകളും ഒഴിവാക്കുക. പശ്ചാത്തപിച്ച് മനസ്സ് ശുദ്ധിയാക്കുക. നിയ്യത്ത് നന്നാക്കുക. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ച് സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുക.

അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുകയും ആരാധനകള്‍ക്ക് അവനോടുള്ള ഇഷ്ടം കാരണമാവുകയും വേണം. ഏറെ ഇഷ്ടപ്പെടുന്നവരോട് മനസ്സുതുറക്കുന്നത് ഏറെ ആശ്വാസകരവും ആസ്വാദ്യകരവുമാണല്ലോ.

വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും സുജൂദുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് അനുഗൃഹീതമായ രാത്രിയെ ധന്യമാക്കുക. റയ്യാന്‍ എന്ന കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആശിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുക.

മുജീബ് ഒട്ടുമ്മല്‍

നേർപഥം വാരിക 

അഹ്ലന്‍ റമദാന്‍

അഹ്ലന്‍ റമദാന്‍

റമദാന്‍ മാസമടുത്തല്ലോ

റഹ്മത്തിന്‍ ശഹ്റാണല്ലോ.

ക്വുര്‍ആന്‍ ഇറങ്ങിയ മാസമിതില്‍

നോമ്പതു നോല്‍ക്കല്‍ ഫറദാണേ.

റമദാന്‍ മാസം പകലില്‍ നാം

നോമ്പുള്ളോരായ് കഴിയേണം.

സ്വുബ്ഹി മുതല്‍ക്കു തുടങ്ങേണം,

മഗ്രിബുവരെയും തുടരേണം.

അതിന്‍റെയിടയില്‍ തിന്നരുതേ,

ദാഹം തീര്‍ക്കാന്‍ നോക്കരുതേ.

വാക്കുകള്‍ നന്നായ് സൂക്ഷിക്കാ

നല്ലതു മാത്രം ചൊല്ലീടാം.

വഴക്കുകൂടാന്‍ പോകരുതേ

നോമ്പിന്‍ കൂലി കളയരുതേ.

സമയത്തിന്‍ വിലയറിയേണം,

പാഴാക്കാതെയിരിക്കേണം.

നിസ്കാരത്തിന്‍ കാര്യത്തില്‍

നിഷ്ഠപുലര്‍ത്തണമെല്ലാരും.

സംഘനമസ്കാരത്തിന്നായ

പള്ളിയില്‍ പോകല്‍ ഗുണമാണേ.

ക്വുര്‍ആനിന്‍റെ മാസമിതില്‍

ക്വുര്‍ആന്‍ ഓതാം നന്നായി.

രാത്രിയിലുള്ള തറാവീഹ്-

നിസ്കാരത്തില്‍ കൂടേണേ.

അങ്ങനെയെല്ലാ നന്മകളു

ചെയ്യുന്നോരായ് മാറേണേ.

എങ്കില്‍ നാളെ സ്വര്‍ഗത്തില്‍

റയ്യാന്‍ എന്ന കവാടത്തില്‍

നമുക്ക് സ്വാഗതമരുളീടും

മലക്കുകള്‍, അത് ഓര്‍ക്കേണേ.

 

ഉസ്മാന്‍ പാലക്കാഴി

നേർപഥം വാരിക 

റമദാന്‍: ആത്മീയതയുടെ വസന്തകാലം

റമദാന്‍: ആത്മീയതയുടെ വസന്തകാലം

കോവിഡ് എന്ന മഹാമാരി പൂര്‍ണമായിട്ടും വിട്ടുമാറിയിട്ടില്ലാത്ത വേളയിലാണ് ഒരു റമദാന്‍കൂടി നമ്മിലേക്ക് ആഗതമാകുന്നത്. ലോക്ഡൗണില്‍പെട്ട് പള്ളികള്‍ അടഞ്ഞുകിടന്ന, വീടുകളില്‍ മാത്രം ആരാധനകളുമായി കഴിഞ്ഞുകൂടിയ റമദാനായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇക്കുറി അതില്‍നിന്ന് അല്‍പം ആശ്വാസമുണ്ട് എന്ന് സമാധാനിക്കാം.

വിശ്വാസികളുടെ മനസ്സില്‍ ആനന്ദത്തിരമാലകള്‍ തീര്‍ത്തുകൊണ്ടാണ് ഓരോ വര്‍ഷവും റമദാന്‍ കടന്നുവരുന്നത്. വിശ്വാസികളുടെ ഹൃദയം പ്രപഞ്ചസ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്ന അനിര്‍വചനീയമായ അനുഭവത്തിന്‍റെ രാപ്പകലുകളാണ് റമദാനിലേത്.

മാനവര്‍ക്ക് മാര്‍ഗദീപമായ ക്വുര്‍ആനിന്‍റെ പ്രഭയാല്‍ ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് വിശ്വാസികള്‍ കയറിപ്പോകുന്ന പുണ്യമാസമാണത്. ആരാധനകളുടെ ആത്മാവ് തൊട്ടറിയുന്ന ദീര്‍ഘമായ നമസ്കാരം സംഘടിപ്പിക്കപ്പെടുന്ന എണ്ണംപറഞ്ഞ ദിനരാത്രങ്ങള്‍! അതെ, റമദാന്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗപ്രവേശനത്തിന് അല്ലാഹു നല്‍കുന്ന അവസരമാണ്. അത് ഉപയോഗപ്പെടുത്തിയവര്‍ ഭാഗ്യവാന്‍മാര്‍. അതിന്‍റെ നന്മകളില്‍നിന്ന് വിദൂരമക്കപ്പെട്ടവര്‍ ഹതഭാഗ്യര്‍.

റമദാന്‍ വരുമ്പോള്‍ നമ്മള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരുക്കേണ്ട ചില ഒരുക്കങ്ങളുണ്ട്. തീരുമാനിക്കേണ്ട ചില തീരുമാനങ്ങളുണ്ട്. റമദാനിന്‍റെയും നോമ്പിന്‍റെയും മഹത്ത്വവും നോമ്പിന്‍റെ കര്‍മശാസ്ത്രവും അനിവാര്യമായും അറിയണം. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി അല്ലാഹു പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ് വേദഗ്രന്ഥങ്ങള്‍. അപ്രകാരം അവന്‍ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെയെല്ലാം അവതരണം നടന്നത് റമദാനിലായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. അന്തിമ വേദഗ്രന്ഥമായ ക്വുര്‍ആനിന്‍റെ അവതരണവും റമദാനിലാണ് സംഭവിച്ചത്. അത് ശഅ്ബാന്‍ പതിനഞ്ചിനാണ് എന്ന, ചിലരുടെ വാദം തീര്‍ത്തും പ്രമാണവിരുദ്ധമാണ്.

“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്) (ക്വുര്‍ആന്‍ 2:185).

റമദാന്‍ ആഗതമായാല്‍ പ്രകൃതിയില്‍തന്നെ ചില മാറ്റങ്ങള്‍ അല്ലാഹു വരുത്തുന്നുണ്ട്. സ്വര്‍ഗത്തിന്‍റെകവാടങ്ങള്‍ തുറക്കപ്പെടുന്നു. നരകകവാടങ്ങള്‍ അടക്കപ്പെടുന്നു. പിശാചുക്കളിലെ മല്ലന്മാര്‍ തടഞ്ഞുവെക്കപ്പെടുന്നു. നന്മകള്‍ വര്‍ധിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

ڇ’നന്മകള്‍ കൊതിക്കുന്നവരേ മുന്നോട്ടുവരൂ, തിന്മകള്‍ ആഗ്രഹിക്കുന്നവരേ തിന്മകള്‍ വര്‍ജിക്കൂ’ എന്ന് എല്ലാ ദിനത്തിലും ആകാശത്തില്‍നിന്ന് വിളിച്ചുപറയുന്നുണ്ട്. ഇത് റമദാനില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. റമദാനിന്‍റെ എല്ലാ രാവുകളിലും ഒരു സംഘം ആളുകള്‍ക്ക് നരകത്തില്‍നിന്നും മോചനം നല്‍കി അവരെ സ്വര്‍ഗത്തിന്‍റെ ഉടമകളാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നുണ്ട്.

റമദാനിനെക്കുറിച്ച് ‘ശഹ്റുന്‍ മുബാറകുന്‍’ എന്നാണ് നബിതിരുമേനി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്. അഥവാ ബറകത്ത് ഉള്ള (അനുഗൃഹീതമായ) മാസം എന്ന്. അതിലെ ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണ്. നന്മകള്‍ക്ക് പറ്റിയ അന്തരീക്ഷം. ആയിരം മാസത്തെക്കാള്‍ പുണ്യം നേടാവുന്ന ലൈതുല്‍ ക്വദ്ര്‍ ഈ മാസത്തിലാണ്. അന്ന് വാനലോകത്തുനിന്ന് ജിബ്രീലും അല്ലാഹു ഉദ്ദേശിക്കുന്ന മലക്കുകളും ഇറങ്ങിവരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സുവര്‍ണാവസരം.

“തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ” (ക്വുര്‍ആന്‍ 97:1-5).

പാപമോചനത്തിന്‍റെ മാസമാണ് റമദാന്‍. തിന്മകള്‍ മനസ്സില്‍ തീര്‍ത്ത കറുത്തപാടുകളെ തൗബ (പശ്ചാത്താപം) കൊണ്ട് കഴുകിവൃത്തിയാക്കി ശുഭ്രവസ്ത്രം കണക്കെ ശുദ്ധിവരുത്താനുള്ള അവസരമാണത്. റമദാനിലൂടെ സഞ്ചരിച്ചിട്ടും തിന്മകള്‍ ബാക്കിവെക്കുന്നവര്‍ക്ക് നാശമുണ്ടെന്ന പ്രവാചകവചനം നാം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. മനസ്സുരുകി, നേത്രങ്ങളെ നനച്ച്, ഹൃദയത്തെ ലോലമാക്കി റബ്ബിലേക്ക് നാം നീട്ടുന്ന കരങ്ങളെ അവന്‍ ഒരിക്കലം പരിഗണിക്കാതിരിക്കില്ല. കാരണം പശ്ചാത്തപിക്കുന്നവരെയാണ് അവന് ഏറെ ഇഷ്ടം.

റമദാനിലെ ഉംറക്കും ഏറെ പ്രാധാന്യമുണ്ട്. അതിന് ഹജ്ജിന്‍റെ പ്രതിഫലമുണ്ടെന്ന് നബി ﷺ പ്രസ്താവിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി ﷺ തറാവീഹ് നമസ്കരിച്ചത് റമദാനിലാണ്. വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനിലെ രാത്രികളില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപങ്ങള്‍ പൊറുക്കപ്പെടും എന്ന സന്തോഷവാര്‍ത്ത നബി ﷺ നല്‍കിയിട്ടുണ്ട്.

തറാവീഹിന്‍റെ റക്അത്തുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയേയില്ല. നബി ﷺ എത്ര നമസ്കരിച്ചു എന്ന് വ്യക്തമായിരിക്കെ നാം പിന്നെ എന്തിന് തര്‍ക്കിക്കണം? അവിടുത്തെ പത്നി ആഇശ(റ) പറഞ്ഞ കാര്യം ഏറെ പ്രസിദ്ധമാണ്. ‘നബി ﷺ റമദാനിലോ അല്ലാത്തപ്പോഴോ രാത്രി പതിനൊന്നില്‍ കൂടുതല്‍ നമസ്കരിച്ചിരുന്നില്ല’ എന്നതാണത്. ഇമാം ബുഖാരി തറാവീഹിന്‍റെ അധ്യായത്തിലാണ് ഇത് ഉദ്ധരിക്കുന്നത് എന്നതുതന്നെ ഈ വിഷയത്തിലെ വിവാദങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ മതിയായതാണ്.

റമദാനിലെ അവസാനത്തെ പത്തിലാണ് നബി ﷺ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നത്. ഏറെ പുണ്യമുള്ള ആരാധനയാണ് ഇഅ്തികാഫ്. റബ്ബിലേക്ക് ഒഴിഞ്ഞിരിക്കുന്ന പ്രസ്തുത ആരാധന ക്വബ്റിന്‍റെ ഏകാന്തതയെ അനുസ്മരിപ്പിക്കുന്നതാണ്!

റമദാനിലെ എല്ലാ രാവുകളിലും പ്രവാചകന്‍റെ അടുക്കല്‍ ജിബ്രീല്‍ വന്നിരുന്നു. അതുവരെ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആനിന്‍റെ ഭാഗങ്ങള്‍ മുഴുവനായി ഓതിക്കേള്‍ക്കാനായിരുന്നു ആ വരവ്. എണ്ണപ്പെട്ട ദിനങ്ങള്‍ എന്നാണ് റമദാനിനെക്കുറിച്ച് അല്ലാഹു പറയുന്നത്. അഥവാ കുറഞ്ഞസമയം മാത്രം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ആര് എന്നതാണ് റമദാനിലെ ഒരു പരീക്ഷണം.

റമദാനിലെ സുപ്രധാന ആരാധനയാണ് വ്രതം. ന്യായമായ ഒഴിവുകഴിവുകളില്ലാത്തവരെല്ലാം വ്രതമനുഷ്ഠിക്കണം. വ്രതം എന്ന ആരാധനാരീതി മുന്‍സമൂഹങ്ങളിലുമുണ്ടായിരുന്നു. മാസപ്പിറവി ദര്‍ശിക്കുന്നതിലൂടെയാണ് റമദാന്‍ മാസത്തിലേക്ക് നാം പ്രവേശിക്കുന്നത്. മാസത്തിന്‍റെ ആരംഭം ചന്ദ്രദര്‍ശനം പരിഗണിച്ചുതന്നെയാവണം. ഈ രംഗത്തെ, ചിലരുടെ നൂതനവാദങ്ങള്‍ പ്രമാണവിരുദ്ധവും അപ്രായോഗികവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

സ്വര്‍ഗമാണ് വ്രതത്തിന്‍റെ പ്രതിഫലം. ‘വ്രതം എനിക്കുള്ളതാണ്; ഞാന്‍ അതിന് കൂലി നല്‍കും’ എന്ന,അല്ലാഹുവിന്‍റെ വാക്ക് ഈ ആരാധനയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്നതാണ്. നരകത്തില്‍നിന്നുള്ള പരിചയാണ് യഥാര്‍ഥത്തില്‍ നോമ്പിലൂടെ നാം നേടുന്നത്. പരലോകയാത്രയില്‍ നാം കൂടെ കരുതേണ്ട തക്വ്വ എന്ന യാത്രാഭക്ഷണം ഒരുക്കി തയ്യറാക്കുന്ന കര്‍മമാണ് വ്രതം. ഭക്ഷണ പാനീയങ്ങള്‍ തൊട്ടുമുന്നില്‍ ഉണ്ടായിട്ടും അതില്‍നിന്ന് ഒന്നും തൊണ്ടക്കുഴിയിലേക്ക് ഇറക്കാതെ നാം കാണിക്കുന്ന സൂക്ഷ്മതയുടെ പേരാണ് തക്വ്വ എന്നത്. വുദൂഅ് ചെയ്യുമ്പോള്‍ വെള്ളം വായിലെത്തിയിട്ടും ഒരു തുള്ളിപോലും കീഴ്പോട്ട് ഇറങ്ങാതിരിക്കാന്‍ നാം കാണികുന്ന ജാഗ്രതയുടെ തുടര്‍ച്ചയാണ് ജീവിതത്തിലുടനീളം നാം തുടര്‍ത്തേണ്ടത്.

ദേഹേച്ഛകളില്‍നിന്നുള്ള മോചനമാണ് വ്രതത്തിലൂടെ വിശ്വാസി നേടുന്നത്. വിവാഹം കഴിക്കാനുള്ള സാഹചര്യം ഒത്തുവരാത്തവരോട് വ്രതമനുഷ്ഠിക്കാന്‍ മതം പറഞ്ഞത് ഈ അര്‍ഥത്തിലാണ്. ‘റയ്യാന്‍’ എന്ന സ്വര്‍ഗകവാടമാണ് വ്രതമനുഷ്ഠിച്ചവര്‍ക്കായി അല്ലാഹു ഒരുക്കിയിരിക്കുന്നത്.

സഅ്ലുബ്നു സഅ്ദ്(റ) നിവേദനം; നബി ﷺ അരുളി: “റയ്യാന്‍ എന്നു പേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അത് നോമ്പുകാര്‍ക്കുള്ളതാണ്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്‍റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: ‘എവിടെ നോമ്പുകാര്‍?’ അങ്ങനെ അവര്‍ മാത്രം പ്രവേശിക്കും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല”(ബുഖാരി, മുസ്ലിം).

വ്രതം പരലോകത്ത് ശുപാര്‍ശകനായി എത്തും എന്ന് നബി ﷺ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.

നോമ്പുകാരന് ലഭിക്കുന്ന രണ്ടു സന്തോഷങ്ങള്‍ തുല്യതയില്ലാത്തതാണ്. വ്രതമവസാനിപ്പിക്കുമ്പോള്‍ ഒരു മഹാകര്‍മം പൂര്‍ത്തീകരിച്ച ആനന്ദം മനസ്സിനും ഭക്ഷണപാനീയങ്ങള്‍ ആഹരിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്‍മേഷം ശരീരത്തിനും ലഭിക്കുന്നു. അതിനുപുറമെ നോമ്പുകാരനായി റബ്ബിന്‍റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍റെ സ്വീകരണം വേറെയും!

ആത്മാവുള്ള വ്രതത്തിനേ പ്രതിഫലമുണ്ടാവൂ. നിയ്യത്ത് പ്രധാനംതന്നെയാണ്. അത് നാവുകൊണ്ട് ചൊല്ലിപ്പറയേണ്ടതില്ല. തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാത്തവന്‍റെ വ്രതം വെറും പട്ടിണിയാണ്. നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ വ്രതം വേഗത്തില്‍ നിഷ്ഫലമാകും. അനാവശ്യമായ തര്‍ക്കങ്ങളും ശണ്ഠകളും നോമ്പിന്‍റ ആത്മാവിന് പരിക്കേല്‍പിക്കും. അതിനാല്‍ അറിഞ്ഞും ശ്രദ്ധിച്ചും വേണം നോമ്പിനെ മുന്നോട്ടു നയിക്കാന്‍.

റമദാനില്‍ നമുക്ക് നേടാവുന്ന പുണ്യങ്ങള്‍ നിരവധിയാണ്. ആ പുണ്യങ്ങള്‍ നേടാനുള്ള തീരുമാനങ്ങളും ക്രമീകരണങ്ങളുമാണ് ഈ അവസരത്തില്‍ നമുക്ക് ഉണ്ടാകേണ്ടത്. ചില സുപ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

1) മതപരമായ കാരണമില്ലാതെ ജമാഅത്ത് നമസ്കാരം ഒന്നും നഷ്ടപ്പെടുത്തില്ല എന്ന് പുരുഷന്മാര്‍ ഉറപ്പുവരുത്തുക.

2) ഏറ്റവും ചുരുങ്ങിയത് ഒരുതവണയെങ്കിലും ക്വുര്‍ആന്‍ ഓതിത്തീര്‍ക്കാനുള്ള തീരുമാനം കൈക്കൊള്ളുക. ദിനേന അരമണിക്കൂര്‍ ക്വുര്‍ആന്‍ ഓതിയാല്‍ ഒരുതവണ അനായാസേന ഓതിത്തീര്‍ക്കാവുന്നതാണ്. ഓരോ നമസ്കാരശേഷവും നാലുപേജ് ഓതിയാലും ഒരുമാസത്തിനുള്ളില്‍ ഒരുതവണ ഓതിത്തീര്‍ക്കുവാന്‍ സാധിക്കും.

3) സോഷ്യല്‍ മീഡിയ, പത്രം, ചാനലുകള്‍ എന്നിവയില്‍ നാം ചെലവഴിക്കുന്ന സമയം ഗണ്യമായി കുറക്കുക. അത്യാവശ്യ കാര്യങ്ങള്‍ മാത്രം അറിയാന്‍ ശ്രമിക്കുക. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

4) റവാതിബ് നമസ്കാരം, ദുഹാ നമസ്കാരം, തഹിയ്യത്ത് നമസ്കാരം പോലുള്ള സുന്നത്ത് നമസ്കാരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

5) രാവിലെയും വൈകുന്നേരവുമുള്ള പ്രാര്‍ഥനകള്‍ പതിവായി നിര്‍വഹിക്കുക.

6) തറാവീഹ് നമസ്കാരം കഴിവതും ജമാഅത്തായി നിര്‍വഹിക്കാന്‍ ശ്രമിക്കുക.

7) സകാത്ത് കൊടുക്കാനുണ്ടെങ്കില്‍ റമദാനിന്‍റെ ആദ്യനാളുകളില്‍തന്നെ നല്‍കി ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുക.

8) ആദ്യനാളുകളിലെ ആവേശം അവസാനംവരെ കാത്തുസൂക്ഷിക്കുക.

9) പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങള്‍ ഏതൊക്കെയെന്നു പഠിച്ചറിഞ്ഞ് പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക.

10) ദാനധര്‍മങ്ങള്‍ ധാരാളമായി നിര്‍വഹിക്കുക.

11) ദിക്റുകള്‍ വര്‍ധിപ്പിക്കുക.

12) അനാവശ്യകാര്യങ്ങളില്‍ സമയം പാഴാക്കാതിരിക്കുക.

13) ഉറക്കം അധികരിപ്പിക്കാതിരിക്കുക.

14) വലിയ പര്‍ച്ചേസ് ഉണ്ടെങ്കില്‍ റമദാനിനു മുമ്പ് നടത്തുക.

15) ഇത് എന്‍റെ അവസാനത്തെ നോമ്പാകാം എന്ന ചിന്തയില്‍ ആരാധനകള്‍ നിര്‍വഹിക്കുക.

16) നോമ്പ് തുറപ്പിക്കുന്നതിലെ പണ്യം ഗ്രഹിച്ച് അത് നേടാന്‍ പരിശ്രമിക്കുക.

17) പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക

18) അവസാനത്തെ പത്തില്‍ ഇഅ്തികാഫിന് കഴിയുന്നവര്‍ അത് ചെയ്യുക. ചുരുങ്ങിയത് ഒരു രാത്രിയെങ്കിലും ഇഅ്തികാഫിന് പരിശ്രമിക്കുക

19) ഒറ്റക്കിരുന്ന് റബ്ബിനോട് തന്നില്‍ സംഭവിച്ചുപോയ തിന്മകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചുമടങ്ങുവാന്‍ സമയം കണ്ടെത്തുക.

20) ആരോഗ്യത്തോടെ റമദാന്‍ പൂര്‍ത്തീകരിക്കാനും ആരാധനകള്‍ സ്വീകരിക്കപ്പെടാനും ആത്മാര്‍ഥമായി  പ്രാര്‍ഥിക്കുക.

അബ്ദുല്‍ മാലിക് സലഫി

നേർപഥം വാരിക a

ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍

ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍

റമദാന്‍ മാസം ആഗതമായാല്‍ സത്യവിശ്വാസികളുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംഭവമാണ് ബദ്ര്‍യുദ്ധം. ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍,  ഇസ്ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരും മുസ്ലിംകളും തമ്മില്‍ മദീനക്കടുത്തുള്ള ബദ്റില്‍വെച്ചു നടന്ന ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധമാണത്. ഇസ്ലാമിക ചരിത്രത്തില്‍ അല്ലാഹുവിന്‍റെ നിശ്ചയപ്രകാരം ഏതാനും യുദ്ധങ്ങള്‍ക്ക് നബി ﷺ യും അനുയായികളും സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമാണ് ബദ്ര്‍ യുദ്ധം. ശത്രുക്കളില്‍നിന്ന് നബി ﷺ ക്ക് നേരെയുള്ള പരിഹാസവും ആരോപണങ്ങളും അക്രമവും എതിര്‍പ്പുകളും വര്‍ധിച്ച സാഹചര്യത്തിലാണ് ഈ യുദ്ധത്തിന് അല്ലാഹു അനുമതി നല്‍കിയത്.

സത്യാസത്യവിവേചനത്തിന്‍റെ ദിവസം

മുസ്ലിംകള്‍ വിജയം പുല്‍കിയ ബദ്ര്‍യുദ്ധ ദിനത്തെ ‘യൗമുല്‍ ഫുര്‍ക്വാന്‍’ (സത്യാസത്യവിവേചനത്തിന്‍റെ ദിവസം) എന്നാണ് ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: “സത്യാസത്യ വിവേചനത്തിന്‍റെ ദിവസത്തില്‍ നമ്മുടെ ദാസന്‍റെമേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കി ല്‍ അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു”(ക്വുര്‍ആന്‍ 8:41).

‘ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്’ എന്ന വചനത്തിലെ (44:16) ‘അല്‍ ബത്ശതുല്‍ കുബ്റാ’ (ഏറ്റവും വലിയ പിടുത്തം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബദ്ര്‍ യുദ്ധമാണെന്ന് ഇബ്നു മസ്ഊദ്(റ) അഭിപ്രായപ്പെട്ടതായി കാണാം.

സത്യസന്ധമായും ആത്മാര്‍ഥതയോടെയും വിശ്വാസം നിലനിര്‍ത്തിയവര്‍ക്കാണ് എക്കാലത്തും ശത്രുക്കളില്‍നിന്ന് പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്.

നബി ﷺ പറഞ്ഞു: “ഏറ്റവും കഠിനമായ പരീക്ഷണം പ്രവാചകന്മാര്‍ക്കാണ്. പിന്നെ അവരെ പിന്‍പറ്റിയവര്‍ക്ക്, പിന്നെ അവരെ പിന്‍പറ്റിയവര്‍ക്ക്.” (ബുഖാരി).

ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ ക്കും അനുചരന്മാര്‍ക്കും ആള്‍ബലവും ആയുധബലവുമല്ല ശക്തിപകര്‍ന്നത്. ഇവ രണ്ടും നന്നെ കുറവായിരുന്നു. ആദര്‍ശബലമാണ് വിജയത്തിന് തുണയായത്. മുന്നൂറോളം വരുന്ന മുസ്ലിം സൈന്യവും ആയിരത്തിലധികം വരുന്ന ശത്രുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഒരു വലിയ ദൃഷ്ടാന്തമായിട്ടാണ് ക്വുര്‍ആന്‍ വിവരിക്കുന്നത്.

അല്ലാഹു പറയുന്നു: “(ബദ്റില്‍) ഏറ്റുമുട്ടിയ ആ രണ്ടു വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായംകൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്” (ക്വുര്‍ആന്‍ 3:13).

ഇസ്ലാമിക പ്രമാണങ്ങളില്‍നിന്നും സ്വീകാര്യമായ ചരിത്രത്തില്‍നിന്നും ഈ യുദ്ധത്തെ വായിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വെളിച്ചമേകുന്ന ധാരാളം ഗുണപാഠങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവയില്‍ ചിലത് സൂചിപ്പിക്കാം.

ബദ്രീങ്ങള്‍ പ്രാര്‍ഥിച്ചതും സഹായം തേടിയതും ആരോട്?

ഏത് അവസ്ഥയിലായിരുന്നാലും ശരി ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ അവനോട് മാത്രമെ ചോദിക്കാവൂ എന്നതിനും അതിലൂടെ മാത്രമെ ആഗ്രഹസാഫല്യം സാധ്യമാവുകയുള്ളൂ എന്നതിനുമുള്ള ഏറ്റവും വലിയ തെളിവാണ് ബദ്റില്‍ നടന്ന പ്രാര്‍ഥനയും സഹായതേട്ടവും സത്യത്തിന്‍റെ ആളുകള്‍ക്ക് അല്ലാഹു നല്‍കിയ വിജയവും.

അല്ലാഹു പറയുന്നു: “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

നബി ﷺ ക്വിബ്ലക്ക് മുന്നിട്ട് രണ്ട് കൈകളും നീട്ടി ‘അല്ലാഹുവേ, എനിക്ക് നല്‍കിയ വാഗ്ദാനം നീ പൂര്‍ത്തിയാക്കേണമേ, അല്ലാഹുവേ ഈ ചെറുസംഘത്തെ നീ നശിപ്പിക്കരുത്’ എന്നാണ് തേടിയത്. എന്നാല്‍ ഈ മാതൃക പിന്‍പറ്റേണ്ടതിനു പകരം നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ അധികവും ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. ജനങ്ങളെ നേര്‍വഴിയില്‍ നയിക്കേണ്ട പണ്ഡിതന്മാര്‍ പ്രവാചക മാതൃകക്ക് വിരുദ്ധമായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ബദ്റില്‍ രക്തസാക്ഷികളായ സ്വഹാബികളുടെ പേരില്‍ ഒരു മുസ്ലിയാര്‍ എഴുതി വിടുന്നത് കാണുക:

“ഏതേതു പ്രശ്നങ്ങളായിരുന്നാലും ശരി, ഐഹികമാകട്ടെ പാരത്രികമാകട്ടെ, ബദ്രീങ്ങളെ വിളിച്ച് സഹായം തേടിയാല്‍ തീര്‍ച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്ലാമിക പ്രമാണങ്ങളില്‍ അതിന് മതിയായ രേഖകള്‍ സ്പഷ്ടമായിരിക്കെ അത് ശിര്‍ക്കാണെന്നു പറയുന്നവരുടെ തലക്കാണ് വട്ട്” (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ്: 43).

പ്രമാണങ്ങള്‍ പഠിപ്പിച്ചതിന് വിപരീതം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു രേഖയും ചൂണ്ടിക്കാണിക്കാനില്ലാതെയാണ് ഈ അപകടം നിറഞ്ഞ വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കുക.  

ബദ്രീങ്ങള്‍ കാവല്‍ നല്‍കുന്നവരോ?

വിശ്വാസികള്‍ ഏതൊരു നന്മ തീരുമാനിച്ചാലും ഭരമേല്‍പിക്കേണ്ടത് അല്ലാഹുവിലാണ്. ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ യും അനുയായികളും അല്ലാഹുവില്‍ മാത്രമാണ് തവക്കുലാക്കിയത് അഥവാ ഭരമേല്‍പിച്ചത്. ആ ബലം തന്നെയാണ് വിജയത്തിന് ഹേതുവായതും. അല്ലാഹു പറയുന്നു: “…അല്ലാഹു സത്യവിശ്വാസികളുടെ കൂടെ തന്നെയാണ്”(ക്വുര്‍ആന്‍ 8:19).

ഒരു വിശ്വാസി അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ രക്ഷിതാവായി അല്ലാഹുവിനെ അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്. തവക്കുല്‍ അല്ലാഹുവില്‍ മാത്രമായിരിക്കണമെന്ന ഗുണപാഠം ഉള്‍ക്കൊള്ളേണ്ടതിനു പകരം ബദ്ര്‍ ശുഹദാക്കളുടെമേല്‍ തവക്കുലാക്കാനാണ് മുസ്ലിയാര്‍ പഠിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും.

“ഞങ്ങളുടെ നാഥാ, ബദ്ര്‍ ശുഹദാക്കളുടെ ബര്‍ക്കത്തുകൊണ്ട് ഞങ്ങളുടെ ആശകളെ നിറവേറ്റിത്തരേണമേ.. പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും തടഞ്ഞുവെക്കേണമേ..ആശീര്‍വാദത്തോ ടെ ഞങ്ങളെ രക്ഷപ്പെടുത്തേണമേ” എന്ന തേട്ടവും (ബദ്ര്‍ മൗലിദ്, പേജ്: 42) മുസ്ലിയാര്‍ പഠിപ്പിക്കുന്നുണ്ട്!

ബദ്ര്‍ ശുഹദാക്കളുടെ നാമങ്ങള്‍ വീടുകളില്‍ എഴുതി കെട്ടിത്തൂക്കിയാല്‍ അതിലൂടെ കാവല്‍ ലഭിക്കുമെന്ന് കള്ളക്കഥകളിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നു. ബദ്ര്‍ മൗലിദില്‍ വന്ന ഒരു കഥ ഇങ്ങനെ വായിക്കാം:

“ഒരാള്‍  തന്‍റെ വീട്ടുവാതിലിന്‍റെ മേലെ കട്ടിലപ്പടിയില്‍ ബദ്രീങ്ങളുടെ നാമങ്ങള്‍ എഴുതിവെച്ച് പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യമക്കയിലേക്ക് യാത്രതിരിച്ചു. മോഷണ ശ്രമത്തിനിടെ ചില സംസാരവും ആയുധങ്ങളുടെ ചിലമ്പല്‍ ശബ്ദവും അവര്‍ കേട്ടു. ഉടനെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. രണ്ടാം ദിവസവും മൂന്നാം ദിവസവും മോഷ്ടാക്കള്‍ പ്രസ്തുത വീട്ടില്‍ മോഷണശ്രമം നടത്തിയെങ്കിലും ആദ്യ ദിവസത്തെ അനുഭവം ഉണ്ടായതിനാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു. ആള്‍താമസമില്ലാത്ത വീട്ടിലെ ഈ അനുഭവം മോഷ്ടാക്കളെ അത്ഭുതപ്പെടുത്തി. മോഷണശ്രമം അവര്‍ ഉപേക്ഷിച്ചു. വീട്ടുടമസ്ഥന്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മോഷ്ടാക്കള്‍ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ‘താങ്കള്‍ ഹജ്ജിനു പുറപ്പെട്ടപ്പോള്‍ വീടിന്‍റെ സംരക്ഷണാര്‍ഥം എന്തായിരുന്നു ചെയ്തത്? അതൊന്നു പറഞ്ഞു തരണം.’ ‘വലാ യഊദുഹു ഹിഫ്ദ്വുഹുമാ വഹുവല്‍ അലിയ്യുല്‍ അദ്വീം’ എന്ന സൂക്തവും ബദ്രീങ്ങളുടെ നാമങ്ങളും എഴുതിവെച്ചതല്ലാതെ വേറെയൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ മറുപടി പറഞ്ഞു. ഇതുകേട്ട് മോഷ്ടാവ് പറഞ്ഞു: ‘മനസ്സിലായി, സംരക്ഷണ മരുന്ന് ലഭിച്ചു. അല്ലാഹുവിന് സ്തുതി” (സുന്നിഅഫ്കാര്‍, 2015 ജനുവരി).

ഇങ്ങനെയുള്ള നിര്‍മിതകഥകള്‍ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനങ്ങള്‍ ശിര്‍ക്കില്‍ അകപ്പെടുന്നു എന്നതല്ലേ വാസ്തവം?

അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നവര്‍

അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കുക എന്നത് അല്ലാഹുവിന്‍റെ ബാധ്യതയത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കും. അല്ലാഹു നല്‍കുന്ന സഹായത്തിന്‍റെ അവകാശികളാവാന്‍ അടിമകള്‍ ചെയ്യേണ്ടത് അവനെയും സഹായിക്കുക എന്നതാണ്. അതായത് മതത്തിന്‍റെ സംരക്ഷകരാവുക.

അല്ലാഹു പറയുന്നു: “…തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും…” (ക്വുര്‍ആന്‍ 22:40).

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 47:7).

ബദ്റില്‍ മുസ്ലിം സൈന്യം ദുര്‍ബലമായിരുന്നു. വിശ്വാസത്തിന്‍റെ കാഠിന്യഫലമായി വ്യത്യസ്ത രീതിയിലുള്ള സഹായങ്ങളാണ് അല്ലാഹുവില്‍നിന്ന് ലഭ്യമായത്.

അല്ലാഹു പറയുന്നു: “നിങ്ങള്‍ ദുര്‍ബലമായിരിക്കെ ബദ്റില്‍ വെച്ച് അല്ലാഹു നങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.” (ക്വുര്‍ആന്‍ 3:123).

അല്ലാഹു നല്‍കിയ സഹായങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്:

ഒന്ന്). മലക്കുകളെ ഇറക്കി സഹായിച്ചു: അല്ലാഹു പറയുന്നു: “(നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നു മാത്രമാകുന്നു” (ക്വുര്‍ആന്‍ 3:124-126).

രണ്ട്). മുസ്ലിം സൈന്യം എണ്ണത്തില്‍ കുറവായിരുന്നു. ശത്രുക്കള്‍ നോക്കിയപ്പോള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്ന് തോന്നിക്കുംവിധം മുസ്ലിംകളില്‍ വര്‍ധനയുണ്ടായി. അല്ലാഹു പറയുന്നു: “…(അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്…”(ക്വുര്‍ആന്‍ 3:13).

മൂന്ന്). മഴയിറക്കി സഹായിച്ചു. അല്ലാഹു പറയുന്നു: “അല്ലാഹു തന്‍റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കിക്കളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 8:11).

നാല്). ശത്രുക്കള്‍ക്ക് അല്ലാഹു ഭയം നല്‍കി. അല്ലാഹു പറയുന്നു: “നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്…” (ക്വുര്‍ആന്‍ 8:12).

അഞ്ച്). അല്ലാഹു തന്‍റെ വിജയ വാഗ്ദാനം പൂര്‍ത്തിയാക്കി. അല്ലാഹു പറയുന്നു: “സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതി നുമത്രെ അത്. ദുഷ്ടന്മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി” (ക്വുര്‍ആന്‍ 8:8).

ദൃഢവിശ്വാസമുള്ളവര്‍ക്ക് സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുണയാകുന്ന സഹായം അല്ലാഹുവില്‍ നിന്ന് ലഭിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.

അഹങ്കാരവും ലോകമാന്യവും ആപത്ത്

അല്ലാഹു വിലക്കിയ രണ്ട് ദുസ്സ്വഭാവങ്ങളാണ് അഹങ്കാരവും ലോകമാന്യവും. സത്യത്തെ നിരാകരിക്കലും ജനങ്ങളെ ചെറുതായി കാണലുമാണ് അഹങ്കാരം. എല്ലാ കാലത്തും പ്രവാചകന്മാര്‍ പ്രധാനമായും നേരിട്ട പരീക്ഷണം അഹങ്കാരികളില്‍നിന്നാണ്. അഹങ്കാരികള്‍ക്ക് എന്നും നാശം മാത്രമെ ഉണ്ടായിട്ടുള്ളൂ. കര്‍മങ്ങളില്‍ നിഷ്കളങ്കത ഇല്ലാതാവലാണ് ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹു ആരില്‍നിന്നും സ്വീകരിക്കുകയില്ല. ശത്രുസൈന്യം യുദ്ധത്തിന് പുറപ്പെട്ടത് ഈ രണ്ട് ദുര്‍ഗുണങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ്. അത് വിശ്വാസികളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് നല്‍കുന്നുമുണ്ട്. അല്ലാഹു പറയുന്നു:

“ഗര്‍വ്വോട് കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 8:47).

പിശാച് മനുഷ്യന്‍റെ മുഖ്യശത്രു

പിശാച് മനുഷ്യന്‍റെ മുഖ്യശത്രുവാണെന്ന് സംശയലേശമന്യെ അല്ലാഹു ബോധ്യപ്പെടുത്തിത്തന്ന യുദ്ധമാണ് ബദ്ര്‍. ചീത്ത പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിച്ച് ചതിയില്‍ ചാടിക്കുക എന്നതാണ് പിശാചിന്‍റെ കുതന്ത്രം. ശത്രുപക്ഷത്തിന് അവരുടെ പ്രവര്‍ത്തനങ്ങളെ ശൈത്വാന്‍ ഭംഗിയാക്കി തോന്നിച്ചു. അവര്‍ ചതിയില്‍ അകപ്പെട്ടു, എന്ന് മാത്രമല്ല അവസാനം അവന്‍ പിന്തിരിയുകയും ചെയ്തു. അല്ലാഹു പറയുന്നു:

“ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ അന്യോന്യം കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്മാറിക്കളഞ്ഞു” (ക്വുര്‍ആന്‍ 8;48).

മനുഷ്യന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പിശാച് കിണഞ്ഞു ശ്രമിക്കും. ആത്മാര്‍ഥതയില്ലാത്ത വിശ്വാസികളെ അവന് പെട്ടെന്ന് പിഴപ്പിക്കുവാന്‍ സാധിക്കും. അല്ലാഹുവിനോടേ പ്രാര്‍ഥിക്കൂ എന്ന ആദര്‍ശം മുറുകെ പിടച്ചതിന്‍റെ പേരില്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷികളാവുകയും ചെയ്തവരെ വിളിച്ച് തേടുന്ന ദുരവസ്ഥയിലേക്ക് മുസ്ലിംകള്‍ എത്തിനില്‍ക്കുന്നുവെങ്കില്‍ അത് പിശാചിന്‍റെ വിജയമാണ്. പൈശാചികതയെ തോല്‍പിക്കാന്‍ കഴിയുന്ന വിശ്വാസ ദാര്‍ഢ്യമാണ് നോമ്പുകൊണ്ട് നാം നേടിയെടുക്കേണ്ടത്.

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

വെളിച്ചത്തിലേക്കു നയിക്കുന്ന വേദഗ്രന്ഥം

വെളിച്ചത്തിലേക്കു നയിക്കുന്ന വേദഗ്രന്ഥം

വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തിനു വേണ്ടി പ്രപഞ്ചസ്രഷ്ടാവ് അവതരിപ്പിച്ച വേദഗ്രന്ഥമാണ്. എന്നാല്‍ ഈ ദൈവിക ഗ്രന്ഥത്തെക്കുറിച്ച് മനുഷ്യരിലധികവും അജ്ഞരാണ്. മിക്കവരും അതിനെമുസ്ലിംകളുടെ മാത്രം വേദഗ്രന്ഥമായി കണക്കാക്കുന്നു. ചിലരാകട്ടെ അജ്ഞതകാരണമോ തെറ്റുധാരണമൂലമോ അതിനെ തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും പ്രഭവകേന്ദ്രമായി മുദ്രകുത്തി അവഗണിക്കുന്നു. മുസ്ലിംകളില്‍ പെട്ടവരില്‍തന്നെ അതിനെ കേവലം പാരായണത്തില്‍ ഒതുക്കിനിര്‍ത്തുന്നവരും അതുമായി ഒട്ടും ബന്ധം പുലര്‍ത്താത്തവരുമുണ്ട്. അതിന്‍റെ ആശയം പഠിക്കുവാനും മനസ്സിലാക്കുവാനും പലരും സമയം കണ്ടെത്തുന്നില്ല.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്: “നിങ്ങളെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍…”(ക്വുര്‍ആന്‍57:9).

“…മനുഷ്യരെ അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി)…” (ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍ ഇരുളിന്‍റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

“തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)” (ക്വുര്‍ആന്‍ 17:9,10).

വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയുമെന്നല്ല, മുഴുവന്‍ മേഖലകളിലും അധമത്വത്തിന്‍റെ പടുകുഴിയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ ലോകാവസാനംവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാക്കാന്‍ പോന്ന ഉത്തമസമൂഹമാക്കി മാറ്റാന്‍ നബി(സ്വ)ക്ക് സാധിച്ചത് ക്വുര്‍ആനിന്‍റെ പിന്‍ബലം കൊണ്ടാണ്.

ക്വുര്‍ആന്‍ പഠിക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്നതില്‍ സംശയമില്ല. അത് പഠനത്തിന് വളരെ എളുപ്പമുള്ളതാണ്. അല്ലാഹു തന്നെ അക്കാര്യം പറയുന്നത് കാണുക: “തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (ക്വുര്‍ആന്‍ 54:32).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമന്‍ എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. മനുഷ്യന്‍റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്താല്‍ അതിന് പ്രതിഫലം ലഭിക്കും എന്ന് നബി(സ്വ) പറഞ്ഞത് നാം ഓര്‍ക്കണം. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്.

ടി.കെ.അശ്റഫ്

നേർപഥം വാരിക 

മനംമാറ്റത്തിന്‍റെ മാസം

മനംമാറ്റത്തിന്‍റെ മാസം

പ്രകൃത്യാ മനുഷ്യന്‍ കുറ്റവാസനയുള്ളവനാണ്. എത്ര ശ്രദ്ധിച്ചു ജീവിച്ചാലും അല്ലാഹുവിന്‍റെ കോപത്തിന്നു കാരണമായേക്കാവുന്ന കുറ്റങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഈ പാപക്കറകള്‍ മൂലം മനസ്സ് മലിനമാവാതെ നിര്‍ത്താനാണ് വിവിധ ആരാധനാകര്‍മങ്ങള്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ദിവസവും അഞ്ചുനേരം നിര്‍വഹിക്കുന്ന നിര്‍ബന്ധ നമസ്കാരങ്ങള്‍, ആഴ്ചയിലൊരിക്കല്‍ ജുമുഅ, വര്‍ഷത്തിലൊരിക്കല്‍ നോമ്പ്, ജീവിതത്തിലൊരിക്കല്‍ ഹജ്ജ് എന്നിവ പാപങ്ങള്‍ പൊറുത്തുതരുവാനും  മനുഷ്യനെ ശുദ്ധീകരിക്കുവാനുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

നബി ﷺ പറഞ്ഞത് കാണുക: “ഒരാള്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍നിന്ന് എഴുപത് വര്‍ഷത്തെ ദൂരം അകറ്റുന്നതാണ്” (ബുഖാരി, മുസ്ലിം).

‘അറിയാതെയും അബദ്ധത്തിലും മനുഷ്യരിലുണ്ടാവുന്ന ചെറിയ തിന്മകളെ പൊറുക്കാനും സഹായിക്കുന്നു’വെന്ന് ക്വുര്‍ആനിലും കാണാം

സാമൂഹ്യദ്രോഹപരമായ വന്‍കുറ്റങ്ങളെ പറ്റി ഇസ്ലാം പ്രത്യേകം താക്കീതു നല്‍കിയിട്ടുണ്ട്. അവ ആരാധനാകര്‍മങ്ങള്‍കൊണ്ട് മായ്ക്കപ്പെടുകയില്ല. മറിച്ച് അവയില്‍നിന്നും ഖേദിച്ചുമടങ്ങി ശിഷ്ടജീവിതത്തില്‍ ആവര്‍ത്തിക്കുകയില്ലെന്ന് ആത്മാര്‍ഥമായി പ്രതിജ്ഞയെടുക്കണം. അപ്രകാരം മറ്റുള്ളവരില്‍ നിന്നും വാങ്ങിയ കടബാധ്യതകള്‍ കഴിയുമെങ്കില്‍ കൊടുത്തുതീര്‍ക്കുകയോ പറഞ്ഞു പരിഹരിക്കുകയോ ചെയ്യണം. ദരിദ്രര്‍ക്ക് കൊടുക്കാന്‍ അല്ലാഹു നമ്മോട് കല്‍പിച്ച സകാത്തിന്‍റെ നിശ്ചിത വിഹിതവും കടബാധ്യതയാണ്. ഓരോ വര്‍ഷവും അത് കൊടുത്തുവീട്ടാതെ മറ്റെന്ത് സല്‍കര്‍മങ്ങള്‍ ചെയ്താലും ഈ കുറ്റങ്ങള്‍ അല്ലാഹു പൊറുത്തു തരുന്നതല്ല.

നിശ്ചിത ആരാധനാകര്‍മങ്ങള്‍ പാപമുക്തിക്ക് കാരണമാകുന്നതോടോപ്പം തിന്മകളില്‍നിന്ന് കരുതിക്കൂട്ടി വിട്ടുനില്‍ക്കുക, സഹജീവിക്കോ സമൂഹത്തിനോ നാടിനോ ദ്രോഹകരമാവുന്ന പ്രവൃത്തികള്‍  സൂക്ഷിക്കുക, ജനസേവനത്തില്‍ വ്യാപൃതരാവുക, പ്രാര്‍ഥനകളും പ്രകീര്‍ത്തങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ സല്‍ഗുണങ്ങളും പാപങ്ങള്‍ പൊറുത്തുതരാന്‍ കാരണങ്ങളാണ്. ഇതിനെല്ലാം പുറമെ കരുണാവാരിധിയായ അല്ലാഹു അവന്‍റെ സൃഷ്ടികളോട് ഏറെ  ദയാലുവാണെന്ന വസ്തുതയും ഏറെ പ്രതീക്ഷക്ക് വകയുള്ളതാണ്.

അല്ലാഹു പറയുന്നു: “നബിയേ, പറഞ്ഞുകൊടുക്കുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ച യായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (ക്വുര്‍ആന്‍ 39:53).

ഇത്രയൊക്കെ  ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷകളും നല്‍കിയിട്ടും പുറംതിരിഞ്ഞു ധിക്കാരത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹു കഠിനശിക്ഷ ഒരുക്കിയിരിക്കുന്നത്. ഈ ശിക്ഷയെ പറ്റിയാണ് മനുഷ്യന്‍ ഭയപ്പെടേണ്ടത്

ചുവപ്പ് ലൈറ്റ് തെളിയുന്ന ഒരു ട്രാഫിക് ജംഗ്ഷനില്‍ ഏറെ ധൃതിപിടിച്ചു വണ്ടി ഓടിക്കുന്നവനായാലും പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നത് നാം കാണാറുണ്ട്. നിയമം ലംഘിച്ചു മറികടന്നാല്‍ ശിക്ഷയായി ആയിരമോ അഞ്ഞൂറോ പിഴ കിട്ടുമെന്നതാണ് കാരണം. ഒരു രാജ്യത്തെ അച്ചടക്കമുള്ള പൗരന്‍റെ ധര്‍മം കൂടിയാണത്. ഇതുപോലെ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പ്രപഞ്ചനാഥന്‍ വിലക്കുകളുടെ സിഗ്നലുകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്‍റെ ഇഹലോക വിജയത്തിന്നും പരലോകമോക്ഷത്തിന്നും ആവശ്യമായി പരിഗണിക്കേണ്ട കല്‍പനകളും നല്‍കിയിട്ടുണ്ട്. ഈ വിധിവിലക്കുകളെ അറിഞ്ഞും അംഗീകരിച്ചും ജീവിക്കുക എന്നതിനെയാണ് ‘അത്തക്വ്വാ’ (സൂക്ഷ്മത) എന്ന് നബി ﷺ പഠിപ്പിച്ചത്.

ഈ സൂക്ഷ്മതാബോധം വീണ്ടെടുക്കാന്‍ പറ്റിയ ആരാധനകളിലൊന്നാണ് നോമ്പ്. ഭക്ഷണ പാനീയങ്ങളും ദുര്‍വിചാരങ്ങളും ഒഴിവാക്കി ജീവിക്കുന്ന ഒരു മനസ്സ് നമുക്ക് നേടാനാവണം. അതാണ് നോമ്പ് ലക്ഷ്യമാക്കുന്നത്. ഈ മനംമാറ്റത്തിന്ന് റമദാന്‍ നോമ്പ് കാരണമായില്ലെങ്കില്‍ വലിയ നഷ്ടം തന്നെയാണുണ്ടാവുക. ‘ഒരാള്‍ക്ക് റമദാനിന്‍റെ നന്മകള്‍ നിഷേധിക്കപ്പെട്ടാല്‍ എല്ലാം നിഷേധിക്കപ്പെട്ടു.’ (അഹ്മദ്).

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

നേർപഥം വാരിക 

രാവിന്‍റെ തോളില്‍ പ്രാര്‍ഥനാപൂര്‍വം

രാവിന്‍റെ തോളില്‍ പ്രാര്‍ഥനാപൂര്‍വം

അനുഗ്രഹവര്‍ഷങ്ങള്‍ പെയ്യുന്ന റമദാനിലെ പുണ്യദിനങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പകല്‍സമയത്തെ വ്രതവും രാത്രികാലങ്ങളിലെ നമസ്കാരവും ദാനധര്‍മങ്ങളും ക്വുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും മറ്റു പുണ്യകര്‍മങ്ങളുമായി റമദാന്‍ മുമ്പോട്ട് കുതിക്കുകയാണ്. മനുഷ്യരില്‍ നല്ലശീലം വളര്‍ത്തുന്നതിനുവേണ്ടിയാണ് റമദാന്‍ ഓരോ വര്‍ഷവും കടന്നുവരുന്നത്. ‘ലഅല്ലകും തത്തക്വൂന്‍’ എന്ന വചനം സൂചിപ്പിക്കുന്നത് കേവലം ഒരു മാസത്തെ ഭക്തിശീലങ്ങളല്ല. ജീവിതാന്ത്യം വരെ നിലനില്‍ക്കേണ്ട നല്ലശീലങ്ങള്‍ മനുഷ്യരില്‍ വളര്‍ത്തുകയും അവരെ അല്ലാഹുവിനോട് നന്ദിയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുകയും ഇഹലോകത്തെ സകല നിമിഷങ്ങളിലും അവന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ പാകപ്പെടുത്തുകയും ചെയ്തുകൊണ്ട് ചാഞ്ചല്യമനുഭവപ്പെടുന്ന മനുഷ്യമനസ്സുകളെ സദാ അല്ലാഹുവോട് അടുപ്പിക്കുവാനുള്ള പരിശീലനമാണ് റമദാന്‍ എന്ന സന്ദേശമാണ് പ്രസ്തുത വചനത്തില്‍ അടങ്ങിയിട്ടുള്ള ആശയം.

റമദാനിലെ പുണ്യരാവുകള്‍

റമദാനില്‍ വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ നിര്‍വഹിക്കുന്ന ആരാധനാകര്‍മമാണ് രാത്രി നമസ്കാരം. റമദാനില്‍ പള്ളികളില്‍ ജമാഅത്തായി ഇശാഅ് നമസ്കാരശേഷം അത് നിര്‍വഹിക്കപ്പെട്ടുവരുന്നു. ചിലര്‍ അവരുടെ വീടുകളില്‍വച്ചുതന്നെ അത് നിര്‍വഹിക്കുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ഈ നമസ്കാരത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രവാചക കാലംതൊട്ട് മുസ്ലിം സമൂഹത്തില്‍ നിലനിന്നുവരുന്ന ഒരു ആരാധനയാണ് ‘ക്വിയാമു റമദാന്‍.’ മറ്റു മാസങ്ങളില്‍ ഈ നമസ്കാരം അറിയപ്പെടുന്നത് ‘ക്വിയാമുല്ലൈല്‍’ എന്ന പേരിലാണ്. ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ അതിന് ‘തഹജ്ജുദ്’ എന്നും പറയപ്പെടുന്നു. ഇടക്ക് വിശ്രമം എടുക്കുന്നതുകൊണ്ട് ‘തറാവീഹ്’ എന്ന പേരിലും അത് അറിയപ്പെടുന്നു. ഒറ്റയില്‍ അവസാനിപ്പിക്കുന്നതുകൊണ്ട് അതിനെ ‘വിത്ര്‍’ എന്നും വിളിക്കുന്നു. പ്രവാചകന്‍ ﷺ ഈ നമസ്കാരം നിര്‍വഹിച്ചിരുന്നത് പരമാവധി പതിനൊന്ന് റക്അത്ത് ആയിരുന്നുവെന്നാണ് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ളത്. റമദാനില്‍ വളരെ ആവേശത്തോടെ ഇത് നിര്‍വഹിക്കപ്പെടുമ്പോള്‍ അത് മറ്റു മാസങ്ങളിലേക്ക് കൂടിയുള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. റമദാനിനു ശേഷവും ഓരോ ദിവസത്തിലുമുള്ള രാവുകളില്‍ അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള തീരുമാനമാണ് വിശ്വാസികളില്‍നിന്നും ഉണ്ടാവേണ്ടത്.  

രാവിന്‍റെ സവിശേഷഗുണങ്ങള്‍

എന്തുകൊണ്ടാണ് രാവിന് ഇത്ര വലിയ സവിശേഷത നല്‍കപ്പെട്ടിട്ടുള്ളത്? ശാന്തമായ വിശ്രമവേള, വസ്ത്രം തുടങ്ങിയ വിശേഷങ്ങളാണ് ക്വുര്‍ആന്‍ രാവിന് നല്‍കിയിട്ടുള്ളത്. സൂര്യാസ്തമയത്തോടെ ഇരുള്‍ മൂടിത്തുടങ്ങുന്നത് മുതല്‍ (ഗ്വസക്വ്) രാവ് ആരംഭിക്കുന്നു. ചക്രവാള ശോഭയിലൂടെ (ശഫക്വ്) സഞ്ചരിച്ച് അത് പിന്നീട് പൂര്‍ണമായ ഇരുട്ടിലേക്ക് (അതമത്ത്) പ്രവേശിക്കുന്നു. രാവിന്‍റെ അന്തിമഘട്ടമായ ‘സഹര്‍’ എന്ന അനുഗൃഹീതവേള പിന്നിട്ടുകൊണ്ടാണ് പുലര്‍കാലത്തിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ രാവിന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. രാവിന്‍റെ ഓരോ വ്യത്യസ്ത ഘട്ടത്തെയും അനുഗ്രഹപൂര്‍ണമാക്കാന്‍ അല്ലാഹുവുമായി ഹൃദയത്തെ ബന്ധപ്പെടുത്തുകയാണ് വേണ്ടത്. മഗ്രിബ് നമസ്കാരത്തോടെ രാവിലേക്ക് പ്രവേശിക്കുന്ന മനുഷ്യന്‍ പിന്നീട് ‘സ്വലാത്തുല്‍ അതമത്ത്’ (ഇരുട്ടിന്‍റെ നമസ്കാരം) എന്ന പേരിലറിയപ്പെടുന്ന ഇശാഅ് നമസ്കാരം നിര്‍വഹിക്കുന്നു. രാവിന്‍റെ ഓരോ ഘട്ടവും അനുഗൃഹീതമാണ്. പകലിന്‍റെ അധ്വാനവും താപവും ക്ഷീണിതമാക്കിയ മനസ്സിനും ശരീരത്തിനും വിശ്രമവും കുളിര്‍മയും നല്‍കുന്നത് രാവാണ്. സ്വന്തം കുടുംബത്തോടൊപ്പം സമാധാനത്തോടെ അന്തിയുറങ്ങാനുള്ള അവസരം നല്‍കുന്നതും രാവാണ്. ഏകാന്തനായി ഇരിക്കുവാനും സ്വസ്ഥമായി സ്രഷ്ടാവിലേക്ക് കൈകളുയര്‍ത്താനും സുജൂദില്‍ വീഴാനും മറ്റുള്ളവരറിയാതെ തേങ്ങിക്കരയുവാനുമെല്ലാം സാധിക്കുന്ന സന്ദര്‍ഭമാണ് രാവ്. സ്വച്ഛവും ശീതളവും ശാന്തവുമായ മനസ്സിന്‍റെ നിറസാന്നിധ്യത്തോടെ അവനോട് ആത്മാര്‍ഥമായി ബന്ധപ്പെടാന്‍ അല്ലാഹുതന്നെ സംവിധാനിച്ചുതന്ന ‘സകനി’ന്‍റെയും ‘ലിബാസി’ന്‍റെയും അസുലഭ മുഹൂര്‍ത്തമാണ് രാവ്. (അന്‍ആം 96, യൂനുസ് 67, നംല് 86, ഫുര്‍ക്വാന്‍ 47, ഖസ്വസ്വ് 73, ഗാഫിര്‍ 61, നബഅ് 10 തുടങ്ങിയ വചനങ്ങളുടെ സംഗ്രഹം).

രാവും പൈശാചികതയും

രാവ് ശാന്തതയും കുളിര്‍മയും നല്‍കുമെങ്കിലും അത് പൈശാചിക ദുര്‍ബോധനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ വര്‍ധിക്കുന്ന വേളകൂടിയാണ്. പൈശാചിക സ്വാധീനങ്ങള്‍ കാരണം രാത്രികാലങ്ങളില്‍ അക്രമങ്ങളും കവര്‍ച്ചകളും അനാശാസ്യങ്ങളും പെരുകുകയും ചെയ്യുന്നത് സര്‍വസാധാരണമാണ്. അതുകൊണ്ടുതന്നെയാണ് ‘ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും’ അല്ലാഹുവില്‍ ശരണം തേടുവാന്‍ ദൈവഭയമുള്ള ഒരു വിശ്വാസിയോട് ക്വുര്‍ആന്‍ (113:3) ഉദ്ബോധിപ്പിച്ചിട്ടുള്ളത്. ദൈവസ്മരണ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള മനുഷ്യന് മാത്രമെ രാവിന്‍റെ ദുഷ്ടതകളില്‍നിന്ന് രക്ഷപ്പെടുവാനും സൂക്ഷ്മതാബോധമുള്ളവനായിത്തീരുവാ നും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ക്വുര്‍ആന്‍ വിശ്വാസികളോട് ‘രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക’ (76:26) എന്ന് ആഹ്വാനം ചെയ്തത്. മുഹമ്മദ് നബി ﷺ വിശ്വാസികളോടായി പറഞ്ഞു: ‘രാത്രികാലങ്ങളില്‍ ജനങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിങ്ങള്‍ നമസ്കാരങ്ങളില്‍ മുഴുകുക’ (തുര്‍മുദി 2485). മനുഷ്യരെല്ലാം ശാന്തരായി ഉറങ്ങുമ്പോള്‍ രാവിന്‍റെ ഒരുഭാഗം നമസ്കാരത്തിനും പ്രണാമങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കുവാനാണ് ക്വുര്‍ആനും പ്രവാചകവചനകളും വിശ്വാസികളെ തെര്യപ്പെടുത്തുന്നത്.

പ്രവാചകന്‍റെ രാവ്

പ്രവാചകത്വത്തിന്‍റെ ആദ്യനാളുകളില്‍തന്നെ പ്രവാചകന് രാത്രിനമസ്കാരം നിര്‍വഹിക്കാനുള്ള കല്‍പന ലഭിച്ചിരുന്നു. പേടിച്ചുവിറച്ച് പ്രിയസഖി ഖദീജ(റ)യുടെ സാന്ത്വനം അനുഭവിച്ചു കഴിയുന്ന സന്ദര്‍ഭത്തിലാണ് ജിബ്രീല്‍വഴി അദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നത്. ‘ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റുനിന്ന് പ്രാര്‍ഥിക്കുക. രാത്രിയുടെ പകുതി, അല്ലെങ്കില്‍ പകുതിയില്‍ നിന്നു അല്‍പം കുറച്ച്. അല്ലെങ്കില്‍ പകുതിയെക്കാള്‍ അല്‍പം കൂടുതല്‍. ക്വുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക’ (ക്വുര്‍ആന്‍ 73:14). സൂറത്തുല്‍ മുസ്സമ്മിലിലെ ഈ ആദ്യ വചനങ്ങളിലൂടെ പ്രവാചകനും അനുചരന്മാര്‍ക്കും രാത്രിനമസ്കാരം നിര്‍ബന്ധമായിത്തീര്‍ന്നിരുന്നു .

ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്ത വളരെ സുദീര്‍ഘമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘സഅ്ദ് ബ്നു ഹിശാം നബി ﷺ യുടെ രാത്രിനമസ്കാരത്തെ കുറിച്ചറിയാന്‍ ആഇശ(റ)യെ സമീപിച്ചു. അവര്‍ ചോദിച്ചു: ‘താങ്കള്‍ സൂറത്തുല്‍ മുസ്സമ്മില്‍ പാരായണം ചെയ്യാറില്ലേ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘ആ സൂറത്തിന്‍റെ പ്രാരംഭ വചനങ്ങളിലൂടെ രാത്രിനമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കി. അങ്ങനെ നബി ﷺ യും അനുചരന്മാരും ഒരുവര്‍ഷം രാത്രിനമസ്കാരം നിര്‍ബന്ധമായും അനുഷ്ഠിച്ചു. അങ്ങനെ അവരുടെ കാല്‍പാദങ്ങള്‍ നീരുകെട്ടി വീര്‍ത്തുതുടങ്ങി. പ്രസ്തുത സൂറത്തിന്‍റെ അവസാനവചനം പന്ത്രണ്ട് മാസം വരെ അല്ലാഹു പിടിച്ചുവച്ചു. പിന്നീട് അവസാനവചനത്തിലൂടെ അല്ലാഹു ലഘൂകരണം നല്‍കി. അങ്ങനെ ആദ്യം നിര്‍ബന്ധമായിരുന്ന ക്വിയാമുല്ലൈല്‍ ഐച്ഛിക കര്‍മമായി (തത്വവ്വുഅ്) മാറി’ (നസാഈ 1601).

സൂറത്തുല്‍ മുസ്സമ്മിലിലെ അവസാന വചനം ഇങ്ങനെയാണ്: ‘നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും ചിലപ്പോള്‍ മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന് ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ക്വുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക” (ക്വുര്‍ആന്‍ 73:20).

രാത്രിയിലെ നമസ്കാരം ഐച്ഛികമെങ്കിലും ഗൗരവമേറെ

രോഗികള്‍ക്കും ഉപജീവനാര്‍ഥം യാത്രചെയ്യുന്നവര്‍ക്കും യുദ്ധംപോലെയുള്ള ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെന്ന കാരണത്താലാണ് അതിന്‍റെ നിര്‍ബന്ധസ്വഭാവത്തെ അല്ലാഹു എടുത്തുകളഞ്ഞത്. അതിന്‍റെ നിര്‍ബന്ധസ്വഭാവം ഒഴിവാക്കിയതിന്‍റെ കാരണമായി പറഞ്ഞ കാര്യങ്ങള്‍ കാണുമ്പോള്‍ അതൊരു ഐച്ഛിക കര്‍മമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരുകാലത്തും ഒഴിവാക്കാതെ, വളരെ സൂക്ഷ്മതയോടെ നിര്‍വഹിച്ചുപോരേണ്ട കര്‍മമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

രാത്രി നമസ്കാരത്തിന്‍റെ നിര്‍ബന്ധസ്വഭാവം ഇല്ലാതായെങ്കിലും മുഹമ്മദ് നബി ﷺ അത് അദ്ദേഹത്തിന്‍റെ നിത്യജീവിതത്തില്‍ പാലിച്ചുവന്നു. ഒരു കല്‍പനയോടുള്ള പ്രതികരണം എന്നതിനെക്കാളുപരി സ്രഷ്ടാവിനോടുള്ള കടപ്പാട് എന്ന നിലയിലായിരുന്നു രാത്രി നമസ്കാരത്തെ അദ്ദേഹം കണ്ടിരുന്നത്. ആഇശ(റ) പറയുന്നു: “പ്രവാചകന്‍ രാത്രികാലങ്ങളില്‍ അദ്ദേഹത്തിന്‍റെ കാലുകളില്‍ നീര് കെട്ടിനില്‍ക്കുമാറ് സുദീര്‍ഘമായി നമസ്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?” (മുസ്ലിം 2820).

ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണിത്. ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും സ്രഷ്ടാവ് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടും അവന്‍റെ കാരുണ്യം അനുഭവിച്ചുകൊണ്ടുമാണ് ഓരോ മനുഷ്യനും ഭൂമിയില്‍ കഴിയുന്നത്. അതിനുപുറമെ മരണശേഷമുള്ള പരലോകജീവിതത്തില്‍ വിജയിക്കുവാനാവശ്യമായ കാര്യങ്ങളെല്ലാം സ്രഷ്ടാവ് അവന്‍റെ ദിവ്യസന്ദേശങ്ങളിലൂടെ മനുഷ്യന് നല്‍കുകയും ചെയ്തു. ഇരുലോകങ്ങളിലും ശരിയായ വിജയം കൈവരിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കിയ നാഥനെ സ്തുതിക്കുവാനും അവന്‍റെ മുമ്പില്‍ സാഷ്ടാംഗം നമിച്ച് വിനയാന്വിതനായിത്തീരുവാനും മനുഷ്യന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഈ സന്ദേശമാണ് രാത്രിനമസ്കാരത്തിലൂടെ പ്രവാചകന്‍ മാനവസമൂഹത്തിന് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നിര്‍ബന്ധനമസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം രാവിന്‍റെ ഉള്ളറകളില്‍ നിര്‍വഹിക്കപ്പെടുന്ന നമസ്കാരമാണെന്ന് പ്രവാചകന്‍ പറഞ്ഞത്. (മുസ്ലിം 1163).

പ്രവാചകന്‍റെ ഒരുക്കം

സഅ്ദ്ബ്നു ഹിശാമി(റ)ല്‍നിന്നും മുകളില്‍ ഉദ്ധരിച്ച ഹദീസിന്‍റെ തുടര്‍ഭാഗങ്ങളില്‍ രാത്രി നമസ്കാരത്തിന് പ്രവാചകനും പത്നിമാരും നല്‍കിയിരുന്ന ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സഅ്ദ് ബ്നു ഹിശാമിന്‍റെ ചോദ്യത്തിന് മറുപടിയായി ആഇശ(റ) പറഞ്ഞു: ‘ഞങ്ങള്‍ നബി ﷺ യുടെ രാത്രി നമസ്കാരത്തിന് വേണ്ടി ‘സിവാക്’ (ദന്തശുദ്ധീകരണി), വുദൂഅ് ചെയ്യാനുള്ള വെള്ളം എന്നിവ നേരത്തെ ഒരുക്കിവെക്കുമായിരുന്നു. പിന്നീട് ഉറങ്ങിയതിന് ശേഷം എപ്പോഴാണോ അല്ലാഹു അദ്ദേഹത്തെ എഴുന്നേല്‍പിക്കുന്നത്, അപ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. പല്ലുതേച്ച് വുദൂഅ് ചെയ്ത് എട്ടു റക്അത്ത് നമസ്കരിക്കും. എട്ടാമത്തെ റക്അത്തില്‍ മാത്രമായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ആ ഇരുത്തത്തില്‍ അദ്ദേഹം ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യും. പിന്നീട് ഞങ്ങളെ കേള്‍പിച്ചുകൊണ്ട് സലാം വീട്ടും. പിന്നീട് ഇരുന്നുകൊണ്ട് രണ്ടുറക്അത്ത് നമസ്കരിക്കും. സലാം വീട്ടിയശേഷം ഒരു റക്അത്ത് നമസ്കരിക്കും. അങ്ങനെ പതിനൊന്ന് റക്അത്ത് ആയിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്.’

രാത്രി നമസ്കാരത്തിന്‍റെ സൗന്ദര്യം

പലരുടെയും രാത്രിനമസ്കാരം റമദാന്‍ വിടപറയുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ രാത്രിനമസ്കാരം റമദാനില്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനാകര്‍മമല്ല. എല്ലാ കാലങ്ങളിലും നിര്‍വഹിക്കപ്പെടേണ്ട അതിപ്രധാനമായ ആരാധനയാണത്. അതൊരു കേവലചടങ്ങല്ല. ഓരോ വിശ്വാസിയും സാധിക്കുന്നത്ര ദൈര്‍ഘ്യമെടുത്ത് ഭക്തിയുടെ പാരമ്യത്തിലേക്ക് മനസ്സിനെ ആനയിച്ച് അതീവമായ വണക്കത്തോടെയാണ് അത് നിര്‍വഹിക്കേണ്ടത്. പ്രവാചകന്‍റെ രാത്രി നമസ്കാരത്തെകുറിച്ച് പ്രിയപത്നി ആഇശ(റ) വിശദീകരിച്ചത് ഹദീസുകളില്‍ ധാരാളം വന്നിട്ടുണ്ട്. അതൊരു ചടങ്ങായിരുന്നില്ല; അല്‍പനേരത്തെ അഭ്യാസവുമായിരുന്നില്ല. ധൃതിപിടിക്കാതെ, രണ്ടുറക്അത്തുകള്‍ വീതം നമസ്കരിച്ച് സുദീര്‍ഘമായി പാരായണം ചെയ്തും ഇടയ്ക്ക് കുറെസമയം വിശ്രമമെടുത്തുമായിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്. പതിനൊന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഓരോ നാല് റക്അത്തുകളുടെയും സൗന്ദര്യവും ദൈര്‍ഘ്യവും വര്‍ണനാതീതമാണെന്നാണ് ആഇശ(റ) പറഞ്ഞത്. ‘അദ്ദേഹം റമദാനിലാവട്ടെ അല്ലാത്തപ്പോഴാവട്ടെ പതിനൊന്ന് റക്അത്തുകളില്‍ കൂടുതല്‍ നമസ്കരിക്കാറുണ്ടായിരുന്നില്ല. ആദ്യം നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ നീളവും ഭംഗിയും ചോദിക്കേണ്ടതില്ല. പിന്നീട് നാല് നമസ്കരിക്കും. അതിന്‍റെ നീളവും ഭംഗിയും ചോദിക്കേണ്ടതില്ല. പിന്നീട് മൂന്ന് റക്അത്തുകള്‍ നമസ്കരിച്ച് വിത്ര്‍ ആക്കും. ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, താങ്കള്‍ വിത്ര്‍ നമസ്കരിക്കുന്നതിന് മുമ്പ് ഉറങ്ങാറുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കണ്ണുകള്‍ക്ക് ഉറക്കം ബാധിക്കാറുണ്ടെങ്കിലും മനസ്സ് ഉറങ്ങാറില്ല’ (ബുഖാരി 2013).

നബി ﷺ യുടെ കൂടെ രാത്രി നമസ്കാരം നിര്‍വഹിച്ച ഹുദൈഫ(റ) പറയുന്നത് ഇങ്ങനെയാണ്. ‘ഞാന്‍ ഒരു രാത്രിയില്‍ നബിയുടെ കൂടെ നമസ്കരിച്ചു. അദ്ദേഹം അല്‍ബക്വറയാണ് തുടങ്ങിയത്. നൂറ് ആയത്ത് കഴിയുമ്പോള്‍ അദ്ദേഹം റുകൂഇലേക്ക് പോകുമെന്ന് ഞാന്‍ കരുതി. പക്ഷേ, അതുണ്ടായില്ല. ഇരുനൂറ് ആകുമ്പോള്‍ റുകൂഅ് ചെയ്യുമെന്ന് കരുതി, അതുമുണ്ടായില്ല. അതുകഴിഞ്ഞു അദ്ദേഹം സൂറത്തുനിസാഅ് ആരംഭിച്ചു. അതുകഴിഞ്ഞ് ആലുഇംറാന്‍’ (നസാഈ 1664).

പ്രസ്തുത നമസ്കാരത്തില്‍ നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് പാരായണത്തിന്‍റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നുവെന്നും റുകൂഉം സുജൂദുമെല്ലാം വളരെ ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നും ഹുദൈഫ(റ) പറയുന്നു. നബി ﷺ നമസ്കാരം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്നര്‍ഥം.

രാത്രിനമസ്കാരത്തിന്‍റെ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയും അതിന്‍റെ വണ്ണത്തെക്കുറിച്ചോ നിര്‍വഹണത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുമ്പോള്‍ നമസ്കാരത്തിന്‍റെ ശരിയായ ചൈതന്യം ചോര്‍ന്നുപോവുകയാണ് ചെയ്യുന്നത്. കാലില്‍ നീര് കെട്ടി നില്‍ക്കുമ്പോള്‍ പോലും ശാരീരിക വിഷമങ്ങള്‍ മറന്ന് സ്രഷ്ടാവുമായുള്ള ആത്മബന്ധം രൂപപ്പെടുത്തി നമസ്കാരം ആസ്വദിക്കാന്‍ സാധിക്കുക എന്നു പറയുന്നത് വിശ്വാസവും കൃതജ്ഞതയും പൂര്‍ണമായ അളവില്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. രാവിന്‍റെ നിശ്ശബ്ദവും ശാന്തവുമായ അന്തരീക്ഷത്തില്‍ സ്രഷ്ടാവിനോട് സകലതെറ്റുകളും ഏറ്റുപറഞ്ഞും സങ്കടങ്ങളും വിഷമങ്ങളും സമര്‍പ്പിച്ചും മനസ്സിനെ സ്രഷ്ടാവില്‍ ബന്ധിപ്പിച്ചും നമസ്കാരത്തെ ഏറെ ഭംഗിയുള്ളതാക്കുക എന്ന ഉദാത്തമായ കര്‍മമാണ് രാത്രിനമസ്കാരത്തിലൂടെ ഒരു വിശ്വാസിക്ക് ചെയ്യുവാനുള്ളത്.

വീടുകളില്‍വച്ച് നമസ്കരിക്കുക

രാത്രിനമസ്കാരം ഐച്ഛികമാണെന്നു സൂചിപ്പിച്ചുവല്ലോ. ഐച്ഛികനമസ്കാരങ്ങളെല്ലാം വീടുകളില്‍ നമസ്കരിക്കുന്നതാണ് ഉചിതമെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ ﷺ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കുക. ഒരു മനുഷ്യന്‍റെ നിര്‍ബന്ധനമസ്കാരമല്ലാത്ത മറ്റെല്ലാ നമസ്കാരങ്ങളും വീടുകളില്‍ നിര്‍വഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം’ (ബുഖാരി 7290).

നബി ﷺ അദ്ദേഹത്തിന്‍റെ രാത്രിനമസ്കാരവും മറ്റു ഐച്ഛിക നമസ്കാരങ്ങളും വീട്ടില്‍വച്ചായിരുന്നു നിര്‍വഹിച്ചിരുന്നത്.

‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍വച്ച് നമസ്കരിക്കുക. വീടുകളെ നിങ്ങള്‍ ശ്മാശാനങ്ങള്‍ ആക്കാതിരിക്കുക’ (ബുഖാരി 422).

‘പള്ളികളില്‍വച്ച് നമസ്കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങളുടെ വീടുകള്‍ക്കും ഒരോഹരി കരുതിവയ്ക്കുക. വീടുകളില്‍വച്ച് നമസ്കാരം നിര്‍ഹിക്കപ്പെടുന്നതിലൂടെ ധാരാളം നന്മകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്’ (മുസ്ലിം 778).

രാത്രി ഐച്ഛിക നമസ്കാരങ്ങള്‍ പരമാവധി വീടുകളില്‍വച്ച് തന്നെ നിര്‍വഹിക്കുകയാണ് വേണ്ടത്. അതുവഴി വീടിനും വീട്ടുകാര്‍ക്കും ധാരാളം നന്മകളും അനുഗ്രഹങ്ങളും വന്നുചേരുമെന്ന കാര്യത്തില്‍ സംശയമില്ല.

റമദാനില്‍ പള്ളികളില്‍ ജമാഅത്തായി

റമദാനിലെ രാത്രിനമസ്കാരം പ്രവാചകന്‍ ﷺ രണ്ടോ മൂന്നോ ദിവസം മാത്രമാണ് അദ്ദേഹത്തിന്‍റെ മസ്ജിദില്‍വച്ച് അനുചരന്മാരുമൊത്ത് നിര്‍വഹിച്ചത്. അടുത്തദിവസം അനുചരന്മാര്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം നമസ്കരിക്കാന്‍ വന്നില്ല. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ വന്നതെല്ലാം ഞാന്‍ അറിഞ്ഞു. എന്നാല്‍ ഈ നമസ്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളിലേക്ക് പുറപ്പെടാതിരുന്നത്’ (മുസ്ലിം 761).

പിന്നീട് നബി ﷺ യുടെ കാലത്ത് രാത്രിനമസ്കാരം പള്ളികളില്‍ ജമാഅത്തായി നിര്‍വഹിക്കപ്പെട്ടിട്ടില്ല. അബൂബക്റി(റ)ന്‍റെ കാലത്തും ഉമറി(റ)ന്‍റെ ആദ്യകാലത്തും അങ്ങനെതന്നെ തുടര്‍ന്നു. പിന്നീട് ജനങ്ങള്‍ പള്ളിയില്‍ ഓരോരുത്തരായും ചെറിയ കൂട്ടങ്ങളായും നമസ്കരിക്കുന്നത് വര്‍ധിച്ചപ്പോള്‍ ഉമര്‍(റ) അവരെ ഒരു ഇമാമിന്‍റെ കീഴിലാക്കി. അതുമുതല്‍ ഇന്നുവരെ റമദാനില്‍ പള്ളികളില്‍ രാത്രിനമസ്കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടുവരുന്നു. ഉമര്‍(റ) ഉബയ്യുബ്നു കഅ്ബി(റ)നെയും തമീമുദ്ദാരി(റ)യെയും ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചു. അവര്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചപ്പോള്‍ നമസ്കാരത്തിന്‍റെ ദൈര്‍ഘ്യം കാരണം ജനങ്ങള്‍ക്ക് ഊന്നുവടികളെ അവലംബമാക്കേണ്ടിവന്നു എന്നെല്ലാം ഹദീസുകളില്‍ വന്നിട്ടുണ്ട്. (മാലിക് 250).

ഇതെല്ലാം സൂചിപ്പിക്കുന്നത് രാത്രിനമസ്കാരം സുദീര്‍ഘമായി പാരായണം ചെയ്തുകൊണ്ട് വളരെ ഭംഗിയായി നിര്‍വഹിക്കപ്പെടേണ്ട നമസ്കാരമാകുന്നു എന്ന കാര്യമാണ്. വളരെ പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് ഒരു ചടങ്ങായി അവശേഷിപ്പിക്കപ്പെടേണ്ട കര്‍മമല്ല അത്. റമദാനിലും അല്ലാത്ത കാലത്തും അത് നിര്‍വഹിക്കുക ഒരു വിശ്വാസിക്ക് അനിവാര്യമാണ്. റമദാന്‍ പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസമായതിനാല്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകുന്നതിന് വേണ്ടി പള്ളികളില്‍ നിര്‍വഹിക്കപ്പെടുന്നു. ക്വുര്‍ആന്‍ മനഃപാഠമില്ലാത്തവര്‍ക്കും പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായംചെന്നവര്‍ക്കും ഒരുപോലെ നമസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കാന്‍ അതുപകരിക്കും. ‘ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുടര്‍ന്ന് നമസ്കരിക്കുന്നവര്‍ രാത്രി മുഴുവന്‍ നമസ്കരിച്ചവരെ പോലെയാണ്’ എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (നസാഈ 1364). പള്ളികളില്‍വച്ചുതന്നെ അത് നിര്‍വഹിക്കണം എന്നില്ല. ക്വുര്‍ആന്‍ ധാരളമായി പാരായണം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വീടുകളില്‍വച്ച് ഒറ്റക്കോ ജമാഅത്തായോ നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ ഉമര്‍(റ)വും സ്വഹാബികളും ചെയ്ത പോലെ പള്ളിയില്‍ ഇമാമിന്‍റെ കൂടെ ജമാഅത്തായി നമസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നാണ് ഇമാം ശാഫി, ഇമാം അബൂഹനീഫ, ഇമാം അഹ്മദ്(റഹി) തുടങ്ങിയ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എവിടെയായിരുന്നാലും മനഃസാന്നിധ്യവും ഭക്തിയും അവധാനതയുമാണ് ആവശ്യമായിട്ടുള്ളത്.

‘വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനില്‍ ആരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്കരിച്ചാല്‍ അവന്‍റെ കഴിഞ്ഞുപോയ ചെറുദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്’ എന്നു നബി ﷺ പറഞ്ഞിട്ടുണ്ട്. ‘രാത്രിയില്‍ ഒരു പ്രത്യേകവേളയുണ്ട്. അതില്‍ ഒരു വിശ്വാസി തന്‍റെ നാഥനോട് ഇഹലോകവുമായോ പരലോകവുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ അവന്‍ അത് പൂര്‍ത്തീകരിച്ചുകൊടുക്കാതിരിക് കില്ല’ എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളില്‍ കുടുംബാംഗങ്ങള്‍ പരസ്പരം വിളിച്ചുണര്‍ത്തി നമസ്കാരങ്ങള്‍ക്കായി പ്രേരിപ്പിക്കണമെന്നും ഉണര്‍ന്നില്ലെങ്കില്‍ മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണര്‍ത്തണമെന്നും അദ്ദേഹം പഠിപ്പിച്ചു.

നമുക്കൊരുങ്ങാം, ശീലമാക്കാം

രാത്രിനമസ്കാരം അല്ലാഹുവിനെ കൃത്യമായി അറിഞ്ഞു മനസ്സിലാക്കിയവര്‍ നിത്യവും നിര്‍വഹിച്ചിരിക്കും. അല്ലാഹുവിലുള്ള ഭയവും പ്രതീക്ഷയുമാണ് ഒരു വിശ്വാസിയെ രാത്രിനമസ്കാരത്തിന് പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്.”(ക്വുര്‍ആന്‍ 32:16).

‘കണ്ണുറങ്ങിയാലും മനസ്സുറങ്ങില്ല’ എന്ന് പറഞ്ഞതില്‍നിന്നും ഏതു സാഹചര്യത്തിലും രാത്രി നമസ്കാരം നിര്‍വഹിക്കാതെ ഉറങ്ങാന്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് സാധിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പ്രവാചകന്‍റെ രാത്രി നമസ്കാരത്തിന്‍റെ രീതികളും അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയുമെല്ലാം സ്വായത്തമാക്കി അതിന്‍റെ പൂര്‍ണതയിലേക്കെത്തണമെങ്കില്‍ ഇനിയും എത്രയോ കാതങ്ങള്‍ നാം സഞ്ചരിക്കേണ്ടതുണ്ട്. രാത്രി നമസ്കാരത്തിന്‍റെ ആത്മാവും ചൈതന്യവും ഉള്‍ക്കൊണ്ട്, അതിന്‍റെ അകക്കാമ്പുകള്‍ ആസ്വദിച്ചുകൊണ്ട് നിര്‍വഹിക്കുവാന്‍ മനസ്സിനെയും ശരീരത്തെയും നാം ഇനിയും പാകപ്പെടുത്തേണ്ടതുണ്ട്.

രാവിന്‍റെ തോളില്‍ വിശ്രമിച്ച്, അത് നല്‍കുന്ന ശാന്തതയും കുളിര്‍മയും അനുഭവിച്ച്, തേങ്ങുന്ന മനസ്സോടെ, പ്രതീക്ഷയോടെ, പ്രാര്‍ഥനാപൂര്‍വം, ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ, സകലതും റബ്ബിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് രാത്രിനമസ്കാരം നമുക്ക് ശീലമാക്കാം. ഈ റമദാന്‍ അതിനു നമുക്ക് പ്രചോദനമാവട്ടെ.

സുഫ്‌യാൻ അബ്ദുസ്സലാം

നേർപഥം വാരിക 

നോമ്പ്: ചില ഉണര്‍ത്തലുകള്‍

നോമ്പ്: ചില ഉണര്‍ത്തലുകള്‍

1. നോമ്പ് തുറക്കേണ്ടതെപ്പോള്‍?

‘പിന്നെ നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക’ എന്ന ക്വുര്‍ആന്‍ വചനത്തിന്‍റെ (2:187) താല്‍പര്യം രാത്രിയുടെ ആഗമനവും പകലിന്‍റെ പിന്‍വാങ്ങലും സൂര്യന്‍റെ അസ്തമയവുമാണെന്ന് പ്രവാചകന്‍ നല്‍കിയ വിശദീകരണം, തിരുചര്യയെ പിന്‍പറ്റുന്ന മുസ്ലിമിന്‍റെ ഹൃദയത്തിന് സമാധാനം നല്‍കുന്നതാണ്.  

ഹാഫിദ് ഇബ്നുഹജര്‍ തന്‍റെ ഫത്ഹുല്‍ബാരിയിലും (4/199) ഹൈഥമി മജ്മഉസ്സവാഇദിലും (3/154) സ്വീകാര്യയോഗ്യമെന്ന് പറഞ്ഞ ഒരു ഹദീഥ് ഇമാം അബ്ദുര്‍റസാക് തന്‍റെ അല്‍മുസ്വന്നഫില്‍(7591) രേഖപ്പെടുത്തിയത് കാണുക:

അംറുബ്നു മൈമൂനുല്‍ ഔദില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “മുഹമ്മദ് നബി ﷺ യുടെ ശിഷ്യന്മാര്‍ നോമ്പുതുറക്കുന്ന കാര്യത്തില്‍ ധൃതികാണിക്കുന്നവരും അത്താഴം താമസിപ്പിച്ച് കഴിക്കുന്നവരുമായിരുന്നു.”

2. നോമ്പുതുറക്കാന്‍ ധൃതികാണിക്കല്

സത്യവിശ്വാസിയായ സുഹൃത്തേ, സൂര്യാസ്തമയം നിനക്ക് ബോധ്യമായാല്‍ വൈകാതെ നീ നോമ്പ് തുറക്കേണ്ടതാണ്. ആ സമയത്ത് ചക്രവാളത്തില്‍ ബാക്കിയുള്ള ചുവപ്പുനിറത്തെ നീ പരിഗണിക്കേണ്ടതില്ല. ഇപ്രകാരം നീ പ്രവര്‍ത്തിക്കുന്നതില്‍ നിന്‍റെ പ്രവാചകനെ പിന്തുടരലും ജൂതരോടും ക്രൈസ്തവരോടും എതിരാകലമുണ്ട്. അവര്‍ സൂര്യനസ്തമിക്കുന്ന നേരത്ത് നോമ്പുതുറക്കാതെ നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണപ്പെടുന്ന നേരത്തേക്ക് അതിനെ പിന്തിക്കാറാണ് പതിവ്. റസൂലിന്‍റെ മാര്‍ഗം പിന്‍പറ്റുന്നതില്‍ മതത്തിന്‍റെ അടയാളങ്ങളെ പ്രകടമാക്കലുണ്ട്. മാത്രമല്ല ഇരുവര്‍ഗവും (ജിന്നുകളും മനുഷ്യരും) ഒന്നടങ്കം സ്വീകരിക്കണമെന്ന് നാം ആഗ്രഹിക്കുന്ന സന്മാര്‍ഗ സരണി ലഭിച്ചതിലുള്ള അഭിമാനപ്രകടനവും കൂടി അതിലുണ്ട്.

തുടര്‍ന്നു വിവരിക്കുന്ന ഹദീഥുകള്‍ ഇക്കാര്യത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ വിശദീകരണം നല്‍കുന്നതാണ്:

ഒന്ന്) നോമ്പുതുറക്കുന്നതില്‍ ധൃതികാണിക്കല്‍ നന്മയ്ക്ക് കാരണമാകുന്നു:

സഹ്ലുബ്നു സഅദി(റ)ല്‍നിന്ന് നിവേദനം; നബി പറഞ്ഞു: “നോമ്പുതുറ വേഗത്തിലാക്കുന്ന കാലമത്രയും ജനങ്ങള്‍ നന്മയില്‍ (ഖൈറില്‍) ആയിരിക്കുന്നതാണ്” (ബുഖാരി 4/173, മുസ്ലിം 1093).

രണ്ട്) വേഗം നോമ്പുതുറക്കുന്നത് നബി ﷺ യുടെ ചര്യയാണ്:

മുസ്ലിം സമുദായം നോമ്പുതുറക്കുന്നത് വേഗത്തിലാക്കുന്ന കാലമത്രയും അവര്‍ റസൂലിന്‍റെ സുന്നത്തിലും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗത്തിലുമായിരിക്കുന്നതാണ്. അതിനെ അണപ്പല്ലുകള്‍കൊണ്ട് അവര്‍ കടിച്ചുപിടിച്ചിരിക്കുന്ന കാലമത്രയും അല്ലാഹുവിന്‍റെ അനുമതിയാല്‍ അവര്‍ വഴിപിഴക്കുകയില്ല.

സഹ്ലുബ്നു സഅദി(റ)ല്‍നിന്നും നിവേദനം; നബി ﷺ പറഞ്ഞു: “നോമ്പുതുറക്കുന്നത് നക്ഷത്രങ്ങള്‍ പ്രകടമാകുന്ന നേരംവരെ കാത്തിരിക്കാത്ത കാലത്തോളം എന്‍റെ സമുദായം എന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായിരിക്കും” (ഇബ്നുഹിബ്ബാന്‍).

(സ്വീകാര്യയോഗ്യമായ പരമ്പരയോടുകൂടി ഇബ്നു ഹിബ്ബാന്‍(891) ഉദ്ധരിച്ചു. ബുഖാരിയിലും മുസ്ലിമിലും ഈ ഹദീഥിന്‍റെ മൂലമുണ്ട്. ശിയാക്കള്‍  ഈ കാര്യത്തില്‍ ജൂതക്രൈസ്തവരോട് യോജിച്ചിരിക്കുന്നു. അവരും നക്ഷത്രങ്ങള്‍ പ്രകടമാകുന്ന നേരംവരെ പിന്തിക്കാറാണ് പതിവ്. അല്ലാഹു നമ്മളെയെല്ലാം അവരുടെ വഴികേടില്‍നിന്നും സംരക്ഷിക്കുമാറാകട്ടെ).

മൂന്ന്) നോമ്പുതുറക്കാന്‍ ധൃതികാണിക്കല്‍ ശാപകോപത്തിന്നിരയായവര്‍ക്ക് എതിരാണ്:

മുസ്ലിംകള്‍ തങ്ങളുടെ പ്രവാചകന്‍റെ മാര്‍ഗമവലംബിക്കുകയും അദ്ദേഹത്തിന്‍റെ ചര്യ സ്വന്തം ജീവിതത്തിലൂടെ സംരക്ഷിക്കുകയും ചെയ്താല്‍, അവര്‍ ഗുണത്തിലാകുന്നതിനു പുറമെ ഇസ്ലാം അജയ്യ മായും ആകര്‍ഷകമായും അവശേഷിക്കുന്നതാണ്. അപ്പോള്‍ ഇസ്ലാമികസമൂഹം കൂരിരുട്ടില്‍ വെളിച്ചംവിതറുന്ന വിളക്കും ഉത്തമ മാതൃകയുമായിരിക്കും. കാരണം അവര്‍ പാശ്ചാത്യ, പൗരസ്ത്യ സമൂഹങ്ങളുടെ വാലും കാറ്റിന്‍റെ ഗതിക്കനുസരിച്ച് നിലപാടു മാറ്റുന്നവരുടെ നിഴലുമായിരിക്കില്ല.

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “നോമ്പുതുറക്കുന്ന വിഷയത്തില്‍ (സമയമായാലുടന്‍) ധൃതികാണിക്കുന്ന കാലത്തോളം ഇസ്ലാം പ്രകടമായി (അജയ്യമായി). കാരണം യഹൂദരും ക്രൈസ്തവരും അത് പിന്തിക്കുന്നവരാണ്” (അബൂദാവൂദ് 2/305, ഇബ്നുഹിബ്ബാന്‍ 224).

ഉപരിസൂചിത ഹദീഥുകളുടെ മൊത്തത്തിലുള്ള ആശയങ്ങളും പ്രധാനപ്പെട്ട അധ്യാപനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1) വാനില്‍ ഇസ്ലാമിന്‍റെ വിജയപതാക പാറിക്കളിച്ച് ഇസ്ലാം അജയ്യമായി നിലനില്‍ക്കുന്നത് വേദക്കാരോടുള്ള നമ്മുടെ സാംസ്കാരിക വൈജാത്യത്തോട് കടപ്പെട്ടിരിക്കുന്നു. കിഴക്കിന്‍റെയോ പടിഞ്ഞാറിന്‍റെയോ ഒരു പതിപ്പാകാതെ, തികച്ചും ദൈവത്തെ അനുസരിച്ചുജീവിക്കുന്ന ഒരു സമൂഹമായി നിലനില്‍ക്കുമ്പോള്‍ മാത്രമെ മുസ്ലിം സമൂഹത്തിന് സകലനേട്ടങ്ങളും കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ. ‘ക്രെംലിനിന്‍റെ ഭരണത്തിനൊത്ത് കറങ്ങുന്ന ഗ്രഹമാകാതെയും’ ‘വൈറ്റ് ഹൗസി’ന്‍റെ മേച്ചില്‍നിലങ്ങളില്‍ അലഞ്ഞുനടക്കാതെയും പ്രശ്ന പരിഹാരങ്ങള്‍ക്കായി ‘ലണ്ടന്‍’ എന്ന ‘ക്വിബല’യിലേക്ക് മുഖം തിരിക്കാതെയും ഒരു ഉറച്ച, വ്യത്യസ്ത സമൂഹമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമെ ഇതരസമുഹങ്ങളില്‍നിന്ന് അവര്‍ക്ക് പേരുംപെരുമയും നേടാന്‍ സാധിക്കുകയുള്ളൂ. വിശ്വാസകാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വിശുദ്ധ ക്വുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും സമ്പൂര്‍ണമായി മടങ്ങിയാല്‍ മാത്രമെ ഇതെല്ലാം ശരിയായിത്തീരുകയുള്ളൂ.

2. അല്ലാഹു പറഞ്ഞതുപോലെ സമ്പൂര്‍ണമായി ഇസ്ലാമിനെ മുറുകെപിടിക്കുക: “സത്യവിശ്വാസികളേ, ഇസ്ലാമിലേക്ക് നിങ്ങള്‍ സമ്പൂര്‍ണമായി പ്രവേശിക്കുക” (ക്വുര്‍ആന്‍ 2:208).

കാതലായ പ്രശ്നങ്ങള്‍, തൊലിപ്പുറത്തുള്ള പ്രശ്നങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക നിയമങ്ങളെ വര്‍ഗീകരിക്കുന്നത് വര്‍ത്തമാനകാല അജ്ഞതയും നൂതനരീതിയുമാകുന്നു. ഇത്തരം വാദഗതികള്‍കൊണ്ട് ഇതിന്‍റെ വക്താക്കള്‍ ഉദ്ദേശിക്കുന്നത് മുസ്ലിംകളുടെ ചിന്താശേഷി നശിപ്പിക്കുക എന്നതും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളില്‍ ചുറ്റിത്തിരിയുന്നവരാക്കി അവരെ മാറ്റുക എന്നതുമാണ്.

വേദഗ്രന്ഥത്തില്‍നിന്നും ചിലതില്‍ വിശ്വസിക്കുകയും ചിലതില്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന, അല്ലാഹുവിന്‍റെ കോപത്തിനിരയായവരിലേക്കാണ് ഇതിന്‍റെ വേരുകള്‍ ചെന്നെത്തുന്നതെന്ന് ഈ വിഷയത്തെക്കുറിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ജൂത, ക്രൈസ്തവ ആചാര രീതികളോട് എതിരു പ്രവര്‍ത്തിക്കുവാന്‍ നാം കല്‍പിക്കപ്പെട്ടവരാണെന്നും അങ്ങനെ ചെയ്യുന്നതിന്‍റെ ഫലം ഇസ്ലാമിന്‍റെ അഭിമാനകരമായ നിലനില്‍പാണെന്നും നാം മനസ്സിലാക്കിയതാണ്.

3) അല്ലാഹുവിലേക്കുള്ള ക്ഷണവും വിശ്വാസികളെ പ്രബുദ്ധരാക്കുന്ന പ്രവൃത്തിയും തമ്മില്‍ ഇഴകള്‍ വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്തവിധത്തിലുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിന്‍റെ മതചിഹ്നങ്ങള്‍ക്കിടയില്‍ വിവേചനം നടത്താനും വകതിരിച്ച് ചിലതിനെ ഉയര്‍ത്തികാട്ടി മറ്റുചിലതിനെ താഴ്ത്തിക്കെട്ടാനും മുസ്ലിം സമുദായത്തെ വലയംചെയ്തിരിക്കുന്ന തീക്ഷ്ണ പ്രശ്നങ്ങളുടെ പേരു പറഞ്ഞാണെങ്കില്‍ പോലും നമുക്ക് സാധ്യമല്ല. സമുദായത്തിന്‍റെ ഐക്യം തകര്‍ക്കുകയും കെട്ടുറപ്പ് ശിഥിലമാക്കുകയും ചെയ്ത പരമപ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നാം പ്രധാനശ്രമങ്ങള്‍ നടത്തേണ്ടതെന്നും അല്ലാതെ ഇത്തരം ‘ബാലിശവും’ ‘ശാഖാപരവും’ ‘ഉപരിപ്ലവപരവും’ ‘വ്യത്യസ്ത വീക്ഷണ സാധ്യതയുള്ളതു’മായ പ്രശ്നങ്ങളുടെ പേരില്‍ കശപിശകൂടുകയല്ല വേണ്ടതെന്നും മേനിപറഞ്ഞു നടക്കുന്നവരോട് രാജിയാകാനും നമുക്കാവില്ല.

ഉള്‍ക്കാഴ്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന മുസ്ലിമേ, സൂര്യന്‍ അസ്തമിച്ചെന്ന് ഉറപ്പായാല്‍ നോമ്പ് തുറക്കാന്‍ തിടുക്കം കാണിക്കുന്നതിലാണ് പരിശുദ്ധ ഇസ്ലാമിന്‍റെ യശസ്സ് നിലകൊള്ളുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലായിരിക്കുമല്ലോ. എന്നാല്‍ ചിലയാളുകള്‍ പറഞ്ഞുനടക്കുന്നത് സൂര്യന്‍ അസ്തമിച്ചയുടന്‍ നോമ്പുതുറക്കുന്നത് കുഴപ്പത്തി(ഫിത്)ന് കാരണമാണെന്നും ഈ തിരുസുന്നത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും അതിലേക്ക് ജനങ്ങളെ ക്ഷണിക്കലും വഴികേടിലേക്കും അജ്ഞതയിലേക്കുമുള്ള ക്ഷണമാണെന്നും മുസ്ലിംകളെ അവരുടെ മതത്തില്‍നിന്ന് അകറ്റുന്നതുമാണ് എന്നൊക്കെയാണ്. അല്ലെങ്കില്‍ അത് യാതൊരു വിലയുമില്ലാത്ത പ്രബോധനമാണെന്നും അവ കേവലം തര്‍ക്കപരവും ശാഖാപരവുമായ കാര്യങ്ങളായതിനാല്‍ അവകൊണ്ട് മുസ്ലിംകളെ ഏകോപിപ്പിക്കാന്‍ സാധ്യമല്ലെന്നുമാണ്.

4) മഗ്രിബിന് മുമ്പ് നോമ്പ് തുറക്കല്‍

നബി ﷺ മഗ്രിബ് നമസ്കാരത്തിനുമുമ്പ് നോമ്പ് തുറക്കാറുണ്ടായിരുന്നു. (അഹ്മദ്, അബൂദാവൂദ്).

കാരണം നോമ്പു തുറക്കുന്നതില്‍ ധൃതികാണിക്കല്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ സ്വഭാവത്തില്‍ പെട്ടതാണ്.

അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: “മൂന്ന് കാര്യങ്ങള്‍ പ്രവാചകത്വത്തിന്‍റെ അനിവാര്യ സ്വഭാവങ്ങ ളാണ്. നോമ്പുതുറക്കുവാന്‍ ധൃതികാണിക്കല്‍, അത്താഴം പിന്തിക്കല്‍, നമസ്കാരത്തില്‍ വലതുകൈ ഇടതു കയ്യിന്‍റെമേല്‍ വെക്കല്‍”(ത്വബ്റാനി).

3) എന്തു കഴിച്ചുകൊണ്ട് നോമ്പുതുറക്കണം?

കാരക്ക കഴിച്ചുകൊണ്ട് നോമ്പുതുറക്കാനും കാരക്ക ലഭിച്ചില്ലെങ്കില്‍ വെള്ളംകുടിച്ച് നോമ്പു തുറക്കാനും നബി ﷺ പ്രേരിപ്പിക്കാറുണ്ടായിരുന്നു. പ്രവാചകന് സമുദായത്തോടുണ്ടായിരുന്ന ഗുണകാം ക്ഷയും അവരുടെ നന്മയിലുണ്ടായിരുന്ന അത്യാര്‍ത്തിയും അനന്യമായ കൃപയുമാണ് ഈ നിര്‍ദേശത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ലോകര്‍ക്കാകമാനം അനുഗ്രഹമായി മുഹമ്മദ്നബി ﷺ യെ നിയോഗിച്ച ലോകരക്ഷിതാവ് പറയുന്നു:”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാന് അദ്ദേഹം” (ക്വുര്‍ആന്‍ 9:128)

ആമാശയം കാലിയായിരിക്കുന്ന വേളയില്‍ ശരീരത്തിന് മധുരമുള്ള എന്തെങ്കിലും (ആദ്യമായി) നല്‍കുന്നത് ശരീരം അത് സ്വീകരിക്കുന്നതിനും അവയവങ്ങള്‍ അത് പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാണ്. വിശിഷ്യാ ശരീരം ആരോഗ്യപൂര്‍ണമാണെങ്കില്‍ അതിലൂടെ ഊര്‍ജസമ്പാദനം നടത്തി ശരീരം ശക്തിസംഭരിക്കുന്നതാണ്. വെള്ളത്തെക്കുറിച്ചാണെങ്കില്‍, നോമ്പുകാരണം ശരീരത്തിന് ചെറിയരൂപത്തില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. അതിനാല്‍ തുടക്കത്തില്‍ അല്‍പം വെള്ളം നല്‍കി ശരീരത്തെ തണുപ്പിച്ചാല്‍ പിന്നീട് കഴിക്കുന്ന ആഹാരങ്ങളോട് ശരീരം ആരോഗ്യകരമായി പ്രതികരിക്കാന്‍ അത് സഹായകമാണ്.

അറിയുക; ഇതിലുപരി വെള്ളത്തിനും കാരക്കക്കും മനഃസംസ്ക്കരണ കാര്യത്തില്‍ സ്വാധീനം ചെലുത്താനാതുകുന്ന ചില കഴിവുകളും സവിശേഷതകളുമുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. പക്ഷേ, നബിചര്യ മുറുകെപിടിക്കുന്നവര്‍ക്ക് മാത്രമെ ഇത് മനസ്സിലാക്കാന്‍ സാധിക്കൂ എന്നുമാത്രം.

അനസി(റ)ല്‍നിന്ന് നിവേദനം: “പകുതി പാകമായ ഈത്തപ്പഴം കഴിച്ച് നമസ്കാരത്തിന് മുമ്പേ നോമ്പു തുറക്കുകയായിരുന്നു നബി ﷺ യുടെ പതിവ്. അതില്ലെങ്കില്‍ കാരക്കകൊണ്ടും. അതുമില്ലെങ്കില്‍ ഏതാനും ഇറക്കു വെള്ളം കുടിക്കും” (അഹ്മദ്, അബൂദാവൂദ്, തുര്‍മുദി).

4. നോമ്പുതുറക്കുമ്പോള്‍ എന്താണ് പറയേണ്ടത്?

നോമ്പുകാരനായ സുഹൃത്തേ,  നബിചര്യയനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും അല്ലാഹു ഭാഗ്യം തരട്ടെ. താങ്കള്‍ക്ക് ഉറപ്പായും ഉത്തരം ചെയ്യപ്പെടുന്ന ഒരു പ്രാര്‍ഥനയുള്ളതിനാല്‍ അത് മുതലാക്കാന്‍ ശ്രമിക്കുക. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോടെ പ്രാര്‍ഥനാനിരതനാവുകയും ചെയ്യുക. അലസവും അശ്രദ്ധവുമായ മനസ്സിന്‍റെ തേട്ടത്തിന് അല്ലാഹു ഉത്തരം നല്‍കില്ലെന്ന് നീ അറിയുക. നീ ഉദ്ദേശിക്കുന്ന എല്ലാ നന്മക്കും വേണ്ടി അവനോട് പ്രാര്‍ഥിക്കുക; ഇഹപര ഗുണങ്ങള്‍ നിനക്ക് ലഭിച്ചേക്കാം.

അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു; നബി പറഞ്ഞു: “ഉറപ്പായും ഉത്തരം നല്‍കപ്പെടുന്ന മൂന്ന് പ്രാര്‍ഥനകളുണ്ട്. നോമ്പുകാരന്‍റെ പ്രാര്‍ഥന, മര്‍ദിതന്‍റെ പ്രാര്‍ഥന, പിന്നെ യാത്രക്കാരന്‍റെ പ്രാര്‍ഥനയും”(ഉക്വൈലി, അബൂമുസ്ലിം).

തിരസ്കരിക്കപ്പെടാത്ത ഈ പ്രാര്‍ഥന നോമ്പുതുറക്കുന്ന വേളയിലുള്ള പ്രാര്‍ഥനയാണെന്ന് അബൂഹുറയ്റ(റ)യില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥ് സൂചന നല്‍കുന്നു.

നബി ﷺ പറഞ്ഞു: “മൂന്നുകൂട്ടരുടെ പ്രാര്‍ഥനകള്‍ തള്ളപ്പെടുന്നതല്ല. നോമ്പുതുറക്കുന്ന നേരത്ത് നോമ്പുകാരന്‍ നടത്തുന്ന പ്രാര്‍ഥനയും നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥനയും മര്‍ദിതന്‍റെ പ്രാര്‍ഥനയും” (തിര്‍മിദി, ഇബ്നു മാജ, ഇബ്നു ഹിബ്ബാന്‍).

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വി(റ)ല്‍നിന്നും നിവേദനം: “അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ‘തീര്‍ച്ചയായും നോമ്പുകാരന് നോമ്പുതുറക്കുന്ന വേളയില്‍ തടയപ്പെടാത്ത ഒരു പ്രാര്‍ഥനയുണ്ട്”(ഇബ്നുമാജ, ഹാകിം).

നബിയില്‍നിന്നും ശരിയായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട താഴെ കാണുന്ന പ്രാര്‍ഥനയാണ് അന്നേരത്തെ പ്രാര്‍ഥനകളില്‍ ഏറ്റവും ശ്രേഷ്ഠമായത്. നോമ്പുതുറക്കുന്ന വേളയില്‍ നബി ﷺ ഇപകാരം പറയാറുണ്ടായിരുന്നു:

“ഞരമ്പുകള്‍ നനയുകയും ദാഹം ശമിക്കുകയും ചെയ്തു. അല്ലാഹു ഇഛിച്ചെങ്കില്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു” (അബൂദാവൂദ്, ബൈഹക്വി, ഹാകിം).

5. നോമ്പുകാരന് ആഹാരം നല്‍കല്‍

സഹോദരാ, അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഭക്തിപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭാഗ്യം നല്‍കുകയും ചെയ്യട്ടെ. നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നതില്‍ മഹത്തായ പ്രതിഫലവും ധാരാളം നന്മകളുമുള്ളതിനാല്‍ അതില്‍ നീ താല്‍പര്യം കാണിക്കുക.

നബി ﷺ പറഞ്ഞു: “ആരെങ്കിലും നോമ്പുള്ളവന് നോമ്പുതുറക്കാനുള്ള ഭക്ഷണം നല്‍കിയാല്‍ നോമ്പുകാരന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം നോമ്പു തുറപ്പിച്ചവനും ലഭിക്കുന്നതാണ്. എന്നാല്‍ ഇത് നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ കുറവൊട്ടും വരുത്തുന്നതുമല്ല” (അഹ്മദ്, തുര്‍മുദി, ഇബ്നുമാജ, ഇബ്നുഹിബ്ബാന്‍).

മുസ്ലിമായ ഒരു നോമ്പുകാരനെ മറ്റൊരാള്‍ നോമ്പുതുറക്കാന്‍ ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കല്‍ അവന് നിര്‍ബന്ധമാണ്. കാരണം ആരെങ്കിലും ക്ഷണം നിരസിച്ചാല്‍ അവന്‍ പ്രവാചകനോടാണ് ധിക്കാരം കാണിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിച്ച് മറ്റൊരാളുടെ ഭക്ഷണം കഴിച്ച് നോമ്പുതുറക്കുന്നത് അവന്‍റെ പ്രതിഫലത്തിന് കോട്ടംവരുത്തുകയോ പുണ്യങ്ങളെ പാഴാക്കുകയോ ഇല്ലെന്ന് അവന്‍ മനസ്സിലാക്കേണ്ടതാണ്. ഭക്ഷണ ശേഷം ക്ഷണിക്കപ്പെട്ട അതിഥി ആതിഥേയനു വേണ്ടി, ഹദീഥുകളില്‍ വന്ന ഏതെങ്കിലും ഒരു പ്രാര്‍ഥന നടത്തുന്നത് പുണ്യകരമാണ്. അത്തരം പ്രാര്‍ഥനകളില്‍ ചിലത് താഴെ കൊടുക്കുന്നു:

1) “നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍വെച്ച് നോമ്പുതുറന്നിരിക്കുന്നു, പുണ്യവാന്മാര്‍ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും മലക്കുകള്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തിരിക്കുന്നു”(ഇബ്നു അബീശൈബ, അഹ്മദ്, നസാഈ).

2) “അല്ലാഹുവേ, എന്നെ ആഹരിപ്പിച്ചവന് നീയും അന്നം നല്‍കേണമേ, എനിക്ക് കുടിനീര് നല്‍കിയവര്‍ക്ക് നീയും കുടിനീരു നല്‍കേണമേ” (മുസ്ലിം 2055).

3) അല്ലാഹുവേ, അവര്‍ക്ക് നല്‍കിയതില്‍ നീ അനുഗ്രഹം ചൊരിയുകയും അവര്‍ക്ക് നീ പൊറുത്തുകൊടുക്കുകയും അവരോടു നീ കരുണകാണിക്കുകയും ചെയ്യേണമേ” (മുസ്ലിം 2042).

സലീമുല്‍ഹിലാലി അലി ഹസന്‍ അല്‍ഹലബി

ആശയവിവര്‍ത്തനം: അബൂഫായിദ

നേർപഥം വാരിക 

നോമ്പ്; തിന്മകളെ തടുക്കുന്ന പരിച

നോമ്പ്; തിന്മകളെ തടുക്കുന്ന പരിച

മനുഷ്യന്‍ ഏറെ ആഗ്രഹങ്ങളുള്ള ഒരു ജീവിയാണ്. മോഹങ്ങളും പ്രതീക്ഷകളുമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ കഴിയില്ല. പക്ഷേ, ആ മോഹങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരിവിടാന്‍ പാടില്ല. കടിഞ്ഞാണില്ലാത്ത മോഹങ്ങളെല്ലാം സഫലീകരിക്കാനുള്ള ശ്രമം ധാരാളം വിനകള്‍ വരുത്തിവെക്കും. നിത്യേന നാം കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്കു കാരണം ദേഹേച്ഛകളുടെ പിന്നാലെയുള്ള കുതിച്ചോട്ടമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ശക്തമായ ദൈവിക ബോധത്തിന്‍റെ കടിഞ്ഞാണ്‍ പൊട്ടിച്ചെറിഞ്ഞ് ദേഹേച്ഛകളുടെ പിന്നാലെ കുതിച്ചാല്‍ അപകടങ്ങളിലും അബദ്ധങ്ങളിലുമായിരിക്കും എത്തിച്ചേരുക.

സത്യം ബോധ്യപ്പെട്ടിട്ടും മുഹമ്മദ് നബി ﷺ യെ തിരിച്ചറിഞ്ഞിട്ടും വേദത്തിന്‍റെ ആളുകളടക്കമുള്ളവരെ ആ സത്യം സ്വീകരിക്കുന്നതില്‍നിന്ന് തടഞ്ഞത് ദേഹേച്ഛകളാണെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു:

ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച” (28:50).

അതിനാല്‍ ദേഹേച്ഛകളെ നിയന്ത്രിക്കല്‍ അനിവാര്യമാണ്. ജീവിത വിജയത്തിന് അത് കൂടിയേ തീരൂ. അത്തരത്തിലുള്ളൊരു നിയന്ത്രണം സാധിതമാകുന്ന മഹത്തായൊരു ആരാധനയാണ് യഥാര്‍ഥത്തില്‍ വ്രതം. വികാരങ്ങളും വിചാരങ്ങളും വിശപ്പും ദാഹവുമൊക്കെ നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ശക്തമായി മെരുക്കിയെടുക്കാന്‍ വ്രതം സഹായിക്കുന്നു. വിശപ്പും ദാഹവുമുണ്ടായിട്ടും രുചികരമായ ഭക്ഷണ പാനീയങ്ങള്‍ സുലഭമായിട്ടും സത്യവിശ്വാസി വ്രതനാളുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല; ഒരു പിടി ഭക്ഷണം പോലും കഴിക്കുന്നില്ല. മനസ്സിന്‍റെ കൊതികള്‍ക്കെല്ലാം അയാള്‍ കടിഞ്ഞാണിടുന്നു. എല്ലാം സര്‍വലോക പരിപാലകനായ അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി.അങ്ങനെയുള്ള ആത്മനിയന്ത്രണം നോമ്പിലൂടെ നേടിയെടുക്കുവാന്‍ സാധിച്ചാല്‍ ആ നോമ്പ് സാര്‍ഥകമായിത്തീരുന്നു.

ദുഷിച്ച വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍റെ പട്ടിണിയില്‍ അല്ലാഹുവിന് താല്‍പര്യമില്ലായെന്ന് നബി ﷺ ഉണര്‍ത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്.

നരക  ശിക്ഷയില്‍നിന്നുള്ള രക്ഷക്കായി എല്ലാവിധ തിന്മകളില്‍നിന്നും മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന രക്ഷാകവചമാണ് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന നോമ്പ്. നോമ്പ് നരകത്തെ പ്രതിരോധിക്കുന്ന ഒരു പരിചയാണ് എന്ന നബിവചനം ഏറെ ചിന്തനീയമാണ്.

ഈ തിരിച്ചറിവോടെ റമദാനിന്‍റെ രാപകലുകളെ ഉപയോഗപ്പെടുത്തുവാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അതിന്‍റെ ചൈതന്യം നിലനിറുത്തുവാനും സാധിക്കേണ്ടതുണ്ട്. അപ്പോഴാണ് വിശുദ്ധ ക്വുര്‍ആന്‍ 2:183ല്‍ പറഞ്ഞ ‘ദോഷബാധയെ സൂക്ഷിക്കുക’ എന്ന ലക്ഷ്യം നേടിയെന്ന് ആശ്വസിക്കാന്‍ കഴിയുക. 

അബൂഅമീന്‍

നേർപഥം വാരിക