ഉംറയുടെ രൂപം

അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി

അല്ലാഹുവിന്നു വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്നതിന്നായി കല്‍പ്പിക്കപ്പെട്ട മഹത്തായ ആരാധനകളിലൊന്നാണ് ഉംറ:  ഇത് അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമെന്ന്  ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅബയും പരിസരവുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതാണ്. ഇതിന് ഹജ്ജ് കര്‍മ്മ ത്തെപ്പോലെ കാലവും സമയവുമായി ബന്ധമൊന്നുമില്ല ഏത് കാലത്തും എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.

ഉംറ ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമുള്ളത്. അല്ലാഹു പറയുന്നു,”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ ” (സൂറ: ബഖറ: 196). എന്നാല്‍  കഴിയുമെങ്കില്‍ കൂടുതല്‍ നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ) പറയുന്നു: ”ഒരു ഉംറ ചെയ്തു പിന്നീട് ഒന്നു കൂടി നിര്‍വ്വഹിക്കല്‍ അത് അവക്കിടയിലുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാണ്’ (ഹദീസ് മുസ്‌ലിം)

(എന്നാല്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ച് അപ്പോള്‍തന്നെ വീണ്ടും മീഖാത്തില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ ചെയ്യുന്ന പ്രവണത ചിലരില്‍ കാണാറുണ്ട;് അതല്ല മേല്‍ പറഞ്ഞ ഹദീസുകൊണ്ടുള്ള ഉദ്ദേശ്യം. അത്തരത്തില്‍ ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിർവഹിക്കുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. മുഹമ്മദ്  നബി(സ) തന്റെ ഹജ്ജ് വേളയില്‍ ആഴ്ചകളോളം മക്കയില്‍ താമസിച്ചിട്ടുകൂടി പ്രസ്തുത യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിച്ചിട്ടില്ല എന്നകാര്യം നാം പ്രത്യേകം മനസ്സിലാക്കി യിരിക്കേണ്ടതാണ്.

ഉംറയുടെ റുക്‌നുകള്‍: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയാണ് ഉംറയുടെ റുക്‌നുകള്‍; ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാല്‍ ഉംറ നിഷ്ഫലമായിത്തീരുന്നതാണ്.

ഉംറയുടെ വാജിബാത്തുകള്‍

ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവര്‍ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന്ന് വേണ്ടി നിര്‍ണ്ണയിക്കപ്പെട്ട  മീഖാത്തില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കല്‍, മുടി കളയല്‍/വെട്ടല്‍ എന്നിവയാണ് ഉംറയുടെ വാജിബാത്തുകള്‍. ഇവയിലൊന്ന് നഷ്ടപ്പെട്ടാല്‍ പരിഹാരമായി മൃഗബലി നടത്തേണ്ടതാണ്.

ഇഹ്‌റാം: ഹജ്ജിന്റെയും ഉംറയുടേയും കര്‍മങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഇഹ്‌റാം എന്ന് പറയുന്നത്. ഇഹ്‌റാമിന് മുമ്പായി നഖം മുറിക്കുക, കക്ഷം ഗുഹ്യ ഭാഗം എന്നിടങ്ങളിലെ രോമം നീക്കുക, മീശവെട്ടുക എന്നിവ ചെയ്തിരിക്കല്‍ ഉത്തമമാണ്. ഇവയെല്ലാം മീഖാത്തിലെ ത്തുന്നതിന്ന് മുമ്പ് തന്നെ ചെയ്തിരിക്കലാണ് അഭികാമ്യം.

മീഖാത്തിലെത്തിയാല്‍ ഉംറക്കായി കുളിക്കലും ശരീരത്തില്‍ സുഗന്ധം ഉപയോഗിക്കലും സുന്നത്താണ്.  പിന്നീട് പുരുഷന്‍മാര്‍ ഒരു തുണിയും മേല്‍മുണ്ടും മാത്രവും (അടിവസ്ത്രങ്ങള്‍, സോക്‌സ് എന്നിവ ധരിക്കുവാനോ, തലമറക്കുവാനോ പാടുള്ളതല്ല) സ്ത്രീകള്‍ മുഖവും മുന്‍കയ്യുമൊഴിച്ച് ശരീരം മുഴുവനും മറയുന്ന വസ്ത്രവുമാണ് ധരിക്കേണ്ടത്. ഇത് ഉംറയ്ക്കോ നമസ്‌കാരത്തിനോ മാത്രമായുള്ള വസ്ത്രരീതിയല്ല. അന്യരുടെ മുന്നില്‍ സ്ത്രീകളുടെ  മുന്‍കയ്യും മുഖവുമൊഴിച്ചുള്ള ഭാഗങ്ങള്‍ എല്ലായ്‌പ്പോഴും മറച്ചിരിക്കേണ്ടതാണ.്

പുരുഷന്മാര്‍ തങ്ങളുടെ ഇഹ്‌റാമിന്റെ വസ്ത്രത്തില്‍പെട്ട മേല്‍മുണ്ട്  ത്വവാഫിന്റെ   സമയമല്ലാത്തപ്പോഴെല്ലാം   രണ്ടറ്റം മാറിലേക്ക് വരത്തക്കവണ്ണം പുതയ്ക്കുകയാണ് വേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  തുടര്‍ന്ന്, ഏതെങ്കിലും നമസ്‌കാരസമയമാണെങ്കില്‍ നമസ്‌കരിച്ച ശേഷം ലബ്ബൈകല്ലാ ഹുമ്മ ഉംറതന്‍’ എന്ന് പറയുക. ഇതോടെ ഉംറയില്‍ പ്രവേശിച്ച് കഴിഞ്ഞു.

(ഹജ്ജിന്നും ഉംറക്കും മാത്രമേ നിയ്യത്ത് പറയേണ്ടതുള്ളൂ മറ്റു കര്‍മ്മങ്ങള്‍ക്ക് നിയ്യത്ത് പറയല്‍ സുന്നത്തു പോലുമില്ല, പറയല്‍ നബിചര്യക്ക്  വിരുദ്ധമാണ്. നിയ്യത്ത് എന്നാല്‍ കരുതുക എന്നതാണ്; അതിനുള്ള സ്ഥാനം മനസ്സുമാണ്). ഇനി ത്വവാഫ് തുടങ്ങുന്നത്‌വരെ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം.

തല്‍ബിയത്തിന്റെ രൂപം

لَبَّيْكَ الّلهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ اْلَحمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ

(ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് ഇന്നല്‍ ഹംദ വന്നിഅ്മത്ത ലകവല്‍ മുല്‍ക്ക് ലാ ശരീക ലക്.)

(അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു, യാതൊരു പങ്കു കാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാനുത്തരംചെയ്തു വന്നെത്തിയിരിക്കുന്നു സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്കുതന്നെ, നിനക്കാരും പങ്കുകാരില്ല).

ഇഹ്‌റാമില്‍ പ്രവേശിച്ചത് മുതല്‍ ഹറമിലെത്തുന്നത് വരെ ഇത് ചൊല്ലിക്കൊണ്ടിരിക്കണം.

ത്വവാഫ് : മസ്ജിദുല്‍ ഹറമില്‍, മറ്റു പള്ളികളില്‍ പ്രവേശിക്കുന്നത് പോലെ വലതു കാല്‍ വെച്ച് താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരിക്കണം പ്രവേശിക്കേണ്ടത്.

بسم الله والصلاة والسلام على رسول الله     اللهم افتح لى أبواب رحمتك  

(ബിസ്മില്ലാഹി വസ്സലാത്തു വസ്സലാമു അലാ റസൂലില്ലാഹ് അല്ലാഹുമ്മ ഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക്ക)

(അല്ലാഹുവിന്റെ നാമത്തില്‍.  അല്ലാഹുവിന്റെ ദൂതരില്‍ രക്ഷയും സമാധാനവും ഉണ്ടാകട്ടെ, അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്ന് തരേണമേ)

പിന്നീട് നേരെ ഹജറുല്‍അസ്‌വദിന്റെ അടുത്തേക്ക് എത്തുക, അവിടം മുതല്‍ക്കാണ് ത്വവാഫ് ആരംഭിക്കേണ്ടത്.  കഴിയുമെങ്കില്‍ അതിനെ ചുംബിക്കുക. ഇല്ലെങ്കില്‍ തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുക. ആംഗ്യം കാണി ച്ചാല്‍ കൈ ചുംബിക്കേണ്ടതില്ല. അന്നേരം ഇങ്ങനെ പ്രാര്‍ത്ഥിക്കണം;

بسم  الله والله أكبر

(ബിസ്മില്ലാഹി വല്ലാഹു അക്ബര്‍)

അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹു ഏറ്റവും വലിയവനാണ്. പിന്നീട് കഅബയെ തന്റെ ഇടതു വശത്താക്കി ത്വവാഫ് ആരംഭിക്കുക, ത്വവാഫില്‍ പുരുഷന്മാര്‍ മുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിലൂടെയെടുത്ത് രണ്ടറ്റം  ഇടതു ചുമലില്‍ കെട്ടിവെക്കുകയും, നടക്കുമ്പോൾ ആദ്യത്തെ മൂന്ന് ചുറ്റല്‍ ധൃതിയില്‍ നടക്കുകയും വേണം. (മുണ്ട് മേല്‍പറഞ്ഞ ക്രമത്തില്‍ ധരിക്കുന്നതിന് ഇള്‍ത്വിബാഅ് എന്നും, ധൃതിയിലുള്ള നടത്തത്തിന്ന്  റമല്‍ എന്നുമാണ്  പറയുക; ഇത് രണ്ടും സ്ത്രീകള്‍ക്ക് വേണ്ടതില്ല). ഹജറുല്‍ അസ്‌വദ് മുതല്‍ തുടങ്ങി വീണ്ടും  ഹജറുല്‍ അസ്‌വദിനടുത്ത് എത്തിയാല്‍ ഒരു ത്വവാഫായി.  ഇങ്ങനെ ഏഴ്തവണ ത്വവാഫ് ചെയ്യണം. ഹജറുല്‍അസ്‌വദിന് തൊട്ടുമുമ്പുള്ള മൂലക്ക് റുക്‌നുല്‍യമാനി എന്ന് പറയും ഇവിടെ എത്തിയാല്‍ കഴിയുമെങ്കില്‍ കൈകൊണ്ട്‌തൊടുക മാത്രം ചെയ്യുക. ഇവിടെ ഒന്നും പറയേണ്ടതില്ല. ഈ മൂലയില്‍ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ആംഗ്യം കാണിക്കുകയോ  ഒന്നും ചെയ്യേണ്ടതില്ല. റുക്‌നുല്‍യമാനി മുതല്‍ ഹജറുല്‍അസ്‌വദ്  വരെ

رَبَّنـا آتِنَـا فِى الدُّنْيَا حَسَنَــةَََ وَفِي الآخِرَةِ حَسَنَةََ وَ قِنَا عَذَابَ النَاْر

(റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി   ഹസനത്തന്‍ വ ഖിനാ അദാബന്നാര്‍)

ഞങ്ങളുടെ നാഥാ, ഇഹത്തിലും പരത്തിലും നീ ഞങ്ങള്‍ക്ക് നന്മ നല്‍കുകയും  നരകശിക്ഷയില്‍ നിന്നു ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുക.

മറ്റു സമയങ്ങളില്‍ ഏത് പ്രാര്‍ത്ഥനകളും ദിക്‌റുകളും ആകാവുന്നതാണ്. ഓരോ ചുറ്റലിലും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനകള്‍ പറയപ്പെടുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ ഭാഷയില്‍ പ്രാര്‍ത്ഥിക്കുക.

   ത്വവാഫ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍  തന്റെ മുണ്ട് കക്ഷത്തില്‍ നിന്ന് മാറ്റി  തല മറയാത്തവിധം പുതക്കുക.

(ത്വവാഫുചെയ്യുമ്പോള്‍ കഅബയുടെ വടക്കുഭാഗത്തായുള്ള അര്‍ദ്ധവൃത്താകൃതിയിലുള്ള ഭാഗമായ ഹിജ്‌റ് ഇസ്മാഈലിന്റെ പുറത്തു കൂടിയായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. കാരണം അതും കഅബയില്‍ ഉള്‍പ്പെട്ട ഭാഗമാണ.് ത്വവാഫിന്നിടയില്‍ എത്ര തവണ നിര്‍വ്വഹിച്ചു എന്ന എണ്ണത്തില്‍ സംശയമുണ്ടായാല്‍ ഉറപ്പുള്ള എണ്ണത്തെ അവലംബിച്ച് ബാക്കി എണ്ണം പൂര്‍ത്തിയാക്കേണ്ടതാണ്. ത്വവാഫ് ചെയ്യുമ്പോള്‍  വുദുവുണ്ടായിരിക്കണമെന്നതും അിറഞ്ഞിരിക്കേണ്ടതാണ.് ത്വവാഫിന്നിടയില്‍ വുദു നഷ്ടപ്പെട്ടാല്‍ വീണ്ടും വുദുവുണ്ടാക്കി ആദ്യ എണ്ണത്തെ പരിഗണിച്ചു ബാക്കി പൂര്‍ത്തിയാക്കാവുന്നതാണ്).

ശേഷം  മഖാമ് ഇബ്‌റാഹീമിന്റെ പിന്നില്‍നിന്ന് കഅബക്ക്‌നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കണം ആദ്യ റക്അത്തില്‍ ഫാതിഹക്ക്‌ശേഷം സൂറത്തുല്‍ കാഫിറൂനും (ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍) രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസു (ഖുല്‍ഹുവല്ലാഹു അഹദ്) മായിരിക്കണം ഓതേണ്ടത്. പിന്നെ സംസം കുടിച്ചശേഷം സഅ്‌യ് നിർവഹിക്കാം.

സഅ്‌യ്: സ്വഫയില്‍ നിന്നായിരിക്കണം തുടങ്ങേണ്ടത്. സ്വഫയോടടുത്ത് എത്തുമ്പോള്‍                            

   إنّ الصفا والمروة من شعائر الله

(ഇന്നസ്വഫാ വല്‍ മര്‍വത്ത മിന്‍ ശആഇരില്ലാ) തീര്‍ച്ചയായും സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളില്‍ പെട്ടതാണ് (ബഖറ:158) എന്ന ആയത്ത് ഓതി സ്വഫയില്‍ കയറി കഅബക്ക്‌നേരെ തിരിഞ്ഞ് കൈകളുയര്‍ത്തി ഇനി പറയുന്നത് പ്രാര്‍തികുക

لاإله إلاالله والله أكبرلاإله إلا الله وحده لاشريك له له الملك  وله الحمد يحيى ويميت وهو على كل شيء قدير لا إله إلا الله وحده أنجز وعده و نصرعبده وهزم الأحزاب وحده

(ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വയുമീതു വഹുവ അലാ കുല്ലിശൈഇന്‍ ഖദീര്‍ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദ ഹു വനസ്വറ അബ്ദഹു വഹസമല്‍ അഹ്‌സാബ വഹ്ദഹു)

അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല, അല്ലാഹു ഏറ്റവും ഉന്നതനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന് പങ്കുകാരാരുമില്ല, രാജാധിപത്യം അവനുള്ളതാണ്, സ്തുതിയും അവനുതന്നെ, അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍ സര്‍വശക്തനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല അവന്‍ ഏകനാണ് അവന്‍ വാഗ്ദത്തം പൂര്‍ത്തിയാക്കി, തന്റെ ദാസനെ സഹായിച്ചു, ശത്രുസേനകളെ അവനൊറ്റക്ക് പരാജയപ്പെടുത്തി.

ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക, പിന്നീട് തനിക്കാവശ്യമുള്ള ഇഹപരമായ ഏത് ആവശ്യങ്ങളും തനിക്ക് അറിയുന്ന ഭാഷയില്‍ പ്രാര്‍ത്ഥിക്കാവുന്നതാണ.് പിന്നീട് മര്‍വയിലേക്ക് നടക്കുക; പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷന്‍മാര്‍ വളരെ വേഗത്തില്‍ നടക്കണം (സ്ത്രീകള്‍ക്കിത് ബാധകമല്ല) മര്‍വയില്‍ എത്തിയാല്‍ സ്വഫയിലേത് പോലെ പ്രാര്‍ത്ഥിക്കുക, മര്‍വയിലെത്തിയാല്‍ ഒന്ന്, തിരിച്ചുള്ള നടത്തം രണ്ട് എന്നിങ്ങനെ ഏഴ് നടത്തം പൂര്‍ത്തിയാക്കുക. നടത്തത്തിലും പ്രാര്‍ത്ഥനകളും ദിക്‌റുകളും അധികരിപ്പിക്കേണ്ടതാണ്. ത്വവാഫില്‍ പറഞ്ഞപോലെത്തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.   നമുക്ക് ഇഷ്ടമുള്ളത് പ്രാര്‍ത്ഥിക്കാനായി നീക്കിവെക്കപ്പെട്ട ഇത്തരം അവസരങ്ങളില്‍, വല്ലവരും അവരുടെ ഇഷ്ടത്തിന് അറബിയില്‍ എഴുതിയുണ്ടാക്കിയത് മനപ്പാഠമാക്കിയോ അല്ലാതെയോ ഉരുവിടുന്നതിനേക്കാള്‍ നമുക്ക് നമ്മുടെ ആവശ്യങ്ങളും സങ്കടങ്ങളും അല്ലാഹുവിന്റെ മുന്നില്‍ ബോധിപ്പിക്കാന്‍ കൈവന്ന അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സഅ്‌യ് പൂര്‍ത്തിയായാല്‍ പിന്നെ മുടി കളയുകയോ വെട്ടുകയോ ചെയ്ത് ഇഹ്‌റാമില്‍നിന്ന് ഒഴിവാകാവുന്നതാണ്.   (പുരുഷന്മാര്‍ മുടികളയലാണ് ഉത്തമം; വെട്ടുകയാണങ്കില്‍  തലയുടെ എല്ലാ ഭാഗത്ത് നിന്നും മുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. സ്ത്രീകള്‍ ഏതാനും വിരല്‍തുമ്പ് നീളത്തില്‍ മുടിയുടെ അറ്റം വെട്ടിയാല്‍ മതി).  ഇതോടെ ഉംറ പൂര്‍ത്തിയായി.

മദീനാസന്ദര്‍ശനം:

മദീനാ സന്ദര്‍ശനം ഹജ്ജിന്റെയോ ഉംറയുടേയോ ഭാഗമല്ല എന്നാണ് ഒന്നാമതായി അറിഞ്ഞിരിക്കേണ്ടത്. മദീനാ പള്ളിയില്‍ (മസ്ജിദുന്നബവിയില്‍) വെച്ചുള്ള നമസ്‌കാരം മസ്ജിദുല്‍ ഹറമല്ലാത്ത മറ്റു പള്ളികളില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍   ആയിരമിരട്ടി പ്രതിഫലാര്‍ഹമാണ് (നബിവചനം). പ്രസ്തുത പുണ്യമാഗ്രഹിച്ചു മദീനയില്‍ പോകാവുന്നതാണ്. മദീനയിലെത്തുന്ന പുരുഷന്മാര്‍ക്ക് നബി(സ)യുടേയും അബൂബക്കര്‍, ഉമര്‍(റ) എന്നിവരുടേയും ഖബ്റുകള്‍ സന്ദര്‍ശിക്കലും അവര്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ എന്ന് സലാം പറയലും സുന്നത്താണ.്

നബിയുടെ വീടിന്റെയും (ഇപ്പോള്‍ ഖബര്‍ സ്ഥിതിചെയ്യുന്ന സ്ഥലം) മിമ്പറിന്റെയുമിടയ്ക്കുള്ള സ്ഥലത്തെ റൗള എന്നാണ് നബി(സ) വിശേഷിപ്പിച്ചിട്ടുള്ളത്. (ഖബറിന്നല്ല റൗള എന്നു പറയുക). ”എന്റെ വീടിന്റെയും മിമ്പറിന്റെയുമിടയ്ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ്’ ‘(ബുഖാരി). കഴിയുമെങ്കില്‍ തഹിയ്യത്ത് നമസ്‌കാരങ്ങള്‍ പോലുള്ളവ അവിടെ വെച്ച് നമസ്‌കരിക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഫറദ് നമസ്‌കാരങ്ങള്‍ക്ക് ഒന്നാമത്തെ സ്വഫ്ഫ് തന്നെയാണുത്തമം.

അതുപോലെ മദീനക്കടുത്തുള്ള, നബി(സ) മദീനയിലെത്തി ആദ്യമായി നിര്‍മ്മിച്ച പള്ളിയായ മസ്ജിദുല്‍ ഖുബാഇല്‍ വെച്ചുള്ള നമസ്‌കാരത്തിന്ന് ഉംറയുടെ പ്രതിഫലമാണുള്ളത് (ഇബ്‌നുമാജ: അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ്: 6154).

എന്നാല്‍ തങ്ങള്‍ നിര്‍വ്വഹിക്കുന്ന മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളേയും നിഷ്ഫലമാക്കിക്കളയുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളുമാണ് അധികമാളുകള്‍ കൊണ്ടു നടക്കുന്നത്. അതില്‍പെട്ടതാണ് പ്രവാചക(സ)യോടും മറ്റു മഹാത്മാക്കളോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്. എന്നതാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നമുക്ക് പഠിപ്പിച്ചുതരുന്നത.്  അത്‌കൊണ്ട് പ്രവാചകന്റെയും മറ്റും ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എത്ര ഉന്ന തരായാലും അവര്‍ക്ക്‌വേണ്ടി നാം അങ്ങോട്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇങ്ങോട്ട,് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ അല്ലാഹുവിനോട് നാം നേരിട്ട് ചോദിക്കുകയും ചെയ്യുക; ഇക്കാര്യം ജീവിതത്തിലെപ്പോഴും ഓര്‍ക്കേണ്ടതാണ്. മറ്റു സ്ഥലങ്ങളിലെ സന്ദര്‍ശനം സുന്നത്ത് എന്നനിലയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും, വിദേശത്തുനിന്ന് എത്തുന്ന ഒരാള്‍ക്ക് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചരിത്രങ്ങളയവിറക്കുന്നതും നിഷിദ്ധമല്ല. എന്നാല്‍ കൂടുതല്‍ പുണ്യം ലഭിക്കാന്‍ കൈവന്ന സമയങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുത്തിയുള്ള സന്ദര്‍ശനങ്ങള്‍ കുറക്കുന്നതു തന്നെയാണുത്തമം.

ഹജ്ജ് ഉംറ പോലുള്ള കര്‍മ്മങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ പ്രാവശ്യം നിര്‍വ്വഹി ക്കാന്‍ അവസരം ലഭിക്കുന്നവര്‍ വിരളമായിരിക്കും അതിനാല്‍ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

പിശുക്കും ധൂര്‍ത്തും വിനാശത്തിന്

~ ഇബ്‌നു അലി എടത്തനാട്ടുകര

   ചില സമ്പന്നര്‍ അങ്ങനെയാണ്. മുന്തിയ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിവുണ്ടെങ്കിലും കുടുംബത്തോടൊപ്പം പ്രയാസപ്പെട്ട് ബസില്‍ യാത്രചെയ്യും. ലളിത ജീവിതം ഇഷ്ടപ്പെട്ടിട്ടോ ഇന്ധനം ‘സേവ്’ ചെയ്ത് രാജ്യത്തെ സഹായിക്കാനോ അല്ല അത്. 

ചില സമ്പന്നര്‍ നിറം മങ്ങിയതും കീറിത്തുടങ്ങിയതുമായ വസ്ത്രം ധരിച്ച് നടക്കാറുണ്ട്. കാണുന്നവര്‍ ‘അയ്യോ, പാവം’ എന്ന് പറഞ്ഞുപോകും!

തന്റെ സാമ്പത്തിക സുസ്ഥിതിക്കനുസരിച്ച് കുടുംബത്തിന് മാന്യമായ ഭക്ഷണം നല്‍കാതെ പ്രയാസപ്പെടുത്തുന്നവരുമുണ്ട്.  

പഴയ വീട് പുതുക്കിപ്പണിയാനോ അറ്റകുറ്റ പണികള്‍ നടത്താനോ തയ്യാറാകാതെ പരമാവധി ‘ഉപയോഗിച്ച്’ മുതലാക്കുന്ന സമ്പന്നരുമുണ്ട്. 

ദരിദ്രരായി ജീവിക്കേണ്ടിവരുന്ന സമ്പന്നരാണിവരുടെ കുടുംബം. ഇത്തരം പിശുക്കന്‍മാരുടെ മരണശേഷം അടുത്ത തലമുറ സ്വത്തെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നതാണ് അനുഭവം.

അല്ലാഹു നല്‍കിയ അനുഗ്രഹം പുറത്തുകാണിക്കാതെ, ഇല്ലായ്മ നടിക്കുന്നത് തികഞ്ഞ നന്ദികേടാണ്. ഉള്ളതെല്ലാം ദുര്‍വ്യയം ചെയ്ത് നശിപ്പിക്കുന്നതും അങ്ങനെത്തന്നെ. 

ദുര്‍വ്യയത്തെ എതിര്‍ക്കുന്ന ഇസ്‌ലാം പിശുക്കിനെതിരെയും ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നു. അല്ലാഹു നല്‍കിയ സമ്പത്ത് അവന്‍ തൃപ്തിപ്പെടുന്ന മാര്‍ഗത്തില്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവരോട് അല്ലാഹു പറയുന്നു:

  “ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും.” (ഖുർആൻ 47:38)

ചെലവഴിക്കാതെ പിശുക്കിപ്പിശുക്കി സമ്പാദ്യം വര്‍ധിപ്പിക്കാമെന്നാഗ്രഹിക്കുന്നവരെ അല്ലാഹു താക്കീത് ചെയ്യുന്നു:

  “അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌.” (ഖുർആൻ 3:180).

പിശുക്കിന്റെയും ദുര്‍വ്യയത്തിന്റെയും മധ്യേയുള്ള നിലപാട് സ്വീകരിക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. അല്ലാഹുവിന്റെ ഉത്തമ ദാസന്മാരെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു:

  “ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവർ.” (25:67).

നേരാംവണ്ണം ഉണ്ണാതെയും ഉടുക്കാതെയും ധര്‍മം ചെയ്യാതെയും സമ്പാദിച്ചുകൂട്ടുന്ന ധനം മരണപ്പെട്ടാല്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ് ‘കീശയില്ലാത്ത കഫന്‍പുടവ’ നമ്മെ ഓര്‍മിപ്പിക്കുന്നത്. 

പ്രളയം ബാക്കിവെച്ച തിരിച്ചറിവുകള്‍

നബീല്‍ പയ്യോളി

കേരളം മറ്റൊരു പ്രളയത്തിന് കൂടി സാക്ഷിയായി. മഹാപ്രളയം എന്ന് നാമെല്ലാം വിശേഷിപ്പിച്ച ഒരു ദുരന്തം 2018 ആഗസ്റ്റില്‍ കഴിഞ്ഞുപോയി. 2019 ആഗസ്റ്റിലും മറ്റൊരു പ്രളയത്തിന്റെ മുഖത്ത് വിറങ്ങലിച്ചു നില്‍ക്കേണ്ടി വന്നിരിക്കുന്നു നമുക്ക്! കഴിഞ്ഞ പ്രളയത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടായത് തെക്കന്‍ കേരളത്തിലായിരുന്നു എങ്കില്‍ ഇപ്പോള്‍ മലബാറിലാണ് പ്രളയത്തിന്റെ ആഘാതം കൂടുതല്‍ എന്ന് മാത്രം. തെക്ക് വടക്ക് വ്യതാസമില്ലാതെ മലയാളികള്‍ ഒന്നടങ്കം കൈമെയ് മറന്ന് ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രംഗത്തിറങ്ങി. പ്രത്യേകിച്ചും യുവാക്കള്‍ തങ്ങളുടെ കര്‍മശേഷി ഫലപ്രദമായി ഉപയോഗിച്ചു. സാമൂഹ്യമാധ്യമങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ദുരന്ത മുഖത്ത് സഹായഹസ്തങ്ങള്‍ നീട്ടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങി. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന വിഭവ സമാഹരണത്തിലും യുവത്വം നന്നായി ഇടപെട്ടു.

പെയ്തിറങ്ങിയ മഴയും ആര്‍ത്തിരമ്പിവന്ന മലവെള്ളവും നൂറില്‍പരം ആളുകളുടെ ജീവന്‍ കവര്‍ന്നു. ആയിരങ്ങളുടെ കിടപ്പാടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ദുരന്തമുഖത്ത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവന്നവരുടെ അനുഭവ വിവരണങ്ങള്‍ ഹൃദയഭേദകമായിരുന്നു. മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും  പ്രതിസന്ധിയുടെ മലവെള്ളം ആര്‍ത്തലച്ച് വരുമ്പോള്‍ ഏത് ശക്തനും ദുര്‍ബലനായി പോകുമെന്നുമുള്ള തിരിച്ചറിവ് പ്രളയത്തിന്റെ ബാക്കിപത്രമാണ്.

ഒരു പ്രളയശേഷം കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വന്ന നാം പ്രതീക്ഷയോടെയാണ് മഴയെ കാത്തിരുന്നത്. സാധാരണ ലഭിക്കേണ്ട മഴ ജൂണില്‍ 44 ശതമാനം കുറവാണ് ഈ വര്‍ഷം ലഭിച്ചത്. ജൂലൈ മാസത്തില്‍ 22 ശതമാനം കുറവായിരുന്നു മഴ. ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ച ലഭിച്ച മഴയാക്കട്ടെ 182 ശതമാനം കൂടുതലും! ലോകാടിസ്ഥാനത്തില്‍ തന്നെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങള്‍ അതിശക്തമായ ഉഷ്ണമാണ് ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ 50 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് എന്നതും ശ്രദ്ധേയമാണ്. നമ്മുടെ നാട്ടില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ ചൂട് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം കഠിനമായിരുന്നു. മഴയുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രതീക്ഷിച്ച കാലയളവില്‍ കുറഞ്ഞ മഴയും അപ്രതീക്ഷിതമായി അതിശക്തമായ മഴയും നമ്മുടെ നാടിനെ പ്രളയത്തിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ പ്രളയത്തിന്റെ പരിചയം കൊണ്ടാവാം ആ സമയത്ത് നമുക്കുണ്ടായ ഞെട്ടലും പരിഭ്രമവും ഈ പ്രളയാകാലത്ത് അതേ നിലയില്‍ കണ്ടില്ല. നമ്മുടെ മനസ്സ് അത് ഉള്‍കൊള്ളാന്‍ പ്രാപ്തമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെന്ന് കരുതാം.

കഠിനമായ ചൂടും ശക്തമായ മഴയും പുതിയ കാലാവസ്ഥാ ഘടനയാണ് എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പുതിയ കാലാവസ്ഥാ ഘടനയെ ഉള്‍കൊള്ളാനും അതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകാതെ നടപടികള്‍ കൈക്കൊള്ളണം. ചരിത്രത്തിന്റെ ഗതിവിഗതികള്‍ കാലാവസ്ഥാ മാറ്റങ്ങളുടെ കൂടെയാണ്. മഴയും വെയിലും അതിന്റെ വിതാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ വലിയ പ്രത്യാഖാതങ്ങള്‍ക്ക് കാരണമായിത്തീരും. അതിശക്തമായ ചൂട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വരള്‍ച്ച, കൃഷിനാശം തുടങ്ങിയ പ്രതിസന്ധികള്‍ക്കും കാരണമാകുമെങ്കില്‍ അതി ശക്തമായ മഴ വെള്ളപ്പൊക്കത്തിനും പലവിധ നഷ്ടങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കുറഞ്ഞ കാലയളവില്‍ ധാരാളമായി മഴ ലഭിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാനുള്ള ശേഷി നമ്മുടെ നദികള്‍ക്കും ജല സംഭരണികള്‍ക്കും ഇല്ലാതായി മാറിയിരിക്കുന്നു. അത് പ്രളയത്തിന് കാരണമായി മാറുന്നു. പ്രളയം എന്നത് ഒരു വാര്‍ഷിക പരിപാടിയായി മാറുന്നുവോ എന്ന് സംശയിക്കേണ്ട സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ പഠനങ്ങളും നടപടികളുമാണ് ഇനിയുണ്ടാകേണ്ടത്.

ദുരന്തമുഖത്ത് കണ്ണീര്‍ വാര്‍ക്കുന്നവര്‍ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ അവരിലുണ്ട്. ജീവിതത്തില്‍ നേടിയ മുഴുവന്‍ സമ്പാദ്യവും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് നമുക്ക് ഓര്‍ക്കാന്‍ പോലും പറ്റില്ല. ദുരന്തഭൂമിയില്‍ രക്ഷപ്പെട്ടവരുടെ ദീനരോദനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ഈ പ്രളയത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കവളപ്പാറയിലാണ്. മറ്റൊന്ന് വയനാട്ടിലെ മേപ്പാടിക്കടുത്ത് പുത്തുമലയിലും. ഇവിടങ്ങളില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായി എന്നാണ്  മനസ്സിലാകുന്നത്. ഘോരശബ്ദം കേട്ട് ജീവനും കൊണ്ടോടിയ ചിലര്‍ കവളപ്പാറയില്‍ രക്ഷപ്പെട്ടിട്ടുണ്ട്. അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ ഹൃദയഭേദകമാണ്. ‘എല്ലാം നഷ്ടമായി, ഇനി ഈ ശരീരം മാത്രം ബാക്കിയുണ്ട്’ എന്ന ഒരു വൃദ്ധന്റെ വിലാപം നാം കേട്ടു. സമ്പാദിച്ചത് മുഴുവന്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് നേര്‍ക്കുനേരെ കാണുമ്പോള്‍ ഏതൊരാളും തകര്‍ന്ന് പോകും. മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍… നഷ്ടപ്പെട്ടത് ഇവരെയൊക്കെയാണ്.

അല്ലാഹു പറയുന്നു: ”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക” (ക്വുര്‍ആന്‍ 2:155).

പരീക്ഷണങ്ങളില്‍ പതറാതെ, നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനെ മറക്കാതെ, അവന്  കീഴൊതുങ്ങി ജീവിക്കാന്‍ കഴിയണം. അതിന് നല്ല ക്ഷമ അനിവാര്യമാണ്. യഥാര്‍ഥ വിശ്വാസിക്ക് അതിനു കഴിയും.

”തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവനിലേക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 156-157).

ഖുർആന്റെ അധ്യാപനങ്ങള്‍ നമ്മുടെ ജീവിതത്തിന് വെളിച്ചമാവുകയും കരുത്ത് നല്‍കുകയും ചെയ്യേണ്ടതുണ്ട്.

കവളപ്പാറയിലും പുത്തുമലയിലും ദുരന്തമുണ്ടായത് മലയിടിഞ്ഞാണ്. വലിയ മലയില്‍ നിന്ന് മണ്ണും വെള്ളവും പാറക്കല്ലുകളും ഒഴുകിവന്ന് താഴ്‌വരയെയാകെ ഇല്ലാതാക്കി. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്ന നാം അതിന്റെ മറ്റൊരുവശത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അനിയന്ത്രിതവും ആസൂത്രണരഹിതവുമായ പ്രകൃതി ചൂഷണങ്ങള്‍ ആണ് ഇത്തരം ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യന്‍ സ്വാര്‍ഥ താല്‍പര്യങ്ങളുടെ തടവറയിലാണ്. അത് അവനില്‍നിന്ന് മനുഷ്യത്വവും കരുണയും ഇല്ലാതാക്കി മനസ്സിനിനെ ഘനീഭവിപ്പിച്ചിരിക്കുന്നു. സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യാന്‍ അവന്‍ തയ്യാറാകുന്നു.

അല്ലാഹു പറയുന്നു: ”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം” (ക്വുര്‍ആന്‍ 30:41).

പ്രകൃതിയില്‍ എന്ത് ദുരന്തമുണ്ടായാലും ദൈവത്തെയോ പ്രകൃതിയെയോ ആക്ഷേപിക്കുന്ന രീതിയാണ് ആളുകള്‍ക്കിടയില്‍ പൊതുവില്‍ നാം കണ്ടുവരുന്നത്. അതിനപ്പുറത്ത് തന്റെയും തനിക്ക് ചുറ്റും ജീവിക്കുന്നവരുടെയും അതിക്രമങ്ങള്‍ കാണാനോ അതിനെ പ്രതിരോധിക്കാനോ അതിനെതിരായി ബോധവല്‍ക്കരണം നടത്താനോ ആരും ഒരുക്കമല്ല. എല്ലാവരും കുറ്റകരമായ മൗനത്തിലാണ്.  

കവളപ്പാറയിലും പുത്തുമലയിലും നടന്ന ദുരന്തത്തിന്റെ കാരണം പ്രകൃതി വിഭവങ്ങളുടെ അപായകരമായ രീതിയിലുള്ള ചൂഷണമാണെന്ന് കാണാനാകും. അനധികൃത ക്വാറികളും തോട്ടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആ മലകളുടെ ജീവനാടിയെ അറുത്ത് കളയുകയും അവ തകര്‍ന്ന് വീഴുകയും ചെയ്തിരിക്കുന്നു.

അതിക്രമത്തിനെതിരെ കണ്ണടച്ച അധികാരികളും മാഫിയകളും ചേര്‍ന്ന ഈ കളിയില്‍ നഷ്ടമായത് പാവങ്ങളുടെ ജീവനും സ്വത്തുമാണ്. പണവും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങളെ ലക്കുംലഗാനുമില്ലാതെ ചൂഷണം ചെയ്തും പ്രകൃതിയെ നശിപ്പിച്ചും പണക്കൊതിയന്മാര്‍ അവരുടെ ഖജനാവ് നിറച്ചുകൊണ്ടിരിക്കുന്നു. അതിന് ഒത്താശ ചെയ്യാന്‍ ചിലര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇതിന് അറുതിയുണ്ടാവണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രൂപത്തില്‍ പ്രകൃതിയിലുള്ള കടന്നുകയറ്റത്തെ ചെറുക്കണം.

പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള (2011ല്‍ രൂപീകരിച്ചത്) ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമാണ്. മാധവ ഗാഡ്ഗില്‍ അധ്യക്ഷനായ 13 ശാസ്ത്രജ്ഞന്മാര്‍ അടങ്ങിയ സമിതി  പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആവശ്യമായ പഠനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. പക്ഷേ, ആ റിപ്പോര്‍ട്ട് ഫയലിനുള്ളില്‍ ഉറക്കത്തിലാണ്. അത് നടപ്പിലാക്കാനുള്ള ആര്‍ജവം മാറിമാറി വരുന്ന ഭരണാധികാരികള്‍ക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പശ്ചിമ ഘട്ടത്തിലെ പ്രകൃതി വിലോല (ദുര്‍ബല) മേഖലകളില്‍ അനധികൃത നിര്‍മാണവും കൃഷിയും ഖനനവും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗാഡ്ഗില്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അതിനെ മറികടക്കും വിധമുള്ള പ്രതിരോധങ്ങള്‍ കാര്യങ്ങളെ അട്ടിമറിച്ചു. തുടര്‍ന്ന് വന്ന കസ്തൂരി രംഗന്‍, ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുകള്‍ക്കും അതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന് റിപ്പോട്ടുകള്‍ നിര്‍ദേശിക്കുന്നു. പൊതുസ്ഥലം സ്വകാര്യസ്ഥലമാക്കി മാറ്റുന്നതിനെയും റിപ്പോര്‍ട്ട് ശക്തമായി എതിര്‍ക്കുന്നു. ഇത്തരം പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനങ്ങള്‍ നടത്തണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. പ്രകൃതി സൗഹൃദ നിര്‍മാണങ്ങളാണ് പ്രസ്തുത മേഖലകളില്‍ നടത്തേണ്ടതെന്നും കമ്മീഷനുകള്‍ എടുത്ത് പറയുന്നു. 2014ലെ ലോക് സഭാ ഇലക്ഷനിലും തുടര്‍ന്ന് വന്ന നിയമസഭാ ഇലക്ഷനിലും ഈ റിപ്പോര്‍ട്ടുകളായിരുന്നു മലയോര മേഖലയിലെ മണ്ഡലങ്ങളില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. പക്ഷേ, അതെല്ലാം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അപ്പുറം ഒന്നും ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നു.

മലയോര മേഖലയിലും കാര്‍ഷിക ഇടങ്ങളിലും നടക്കുന്ന അനധികൃത നിര്‍മാണങ്ങളും ഖനനവും വ്യവസായങ്ങളും പ്രകൃതി ചൂഷണങ്ങളും ആയിരങ്ങളുടെ ജീവനും സ്വത്തുക്കളുമാണ് അപഹരിക്കുന്നത്. ഇത് നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും പൗരന്മാര്‍ക്കും കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ഗൗരവകരമായ വിഷയത്തെ ലാഘവബുദ്ധിയോടെയാണ് ഭരണകൂടവും മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും കേരളീയ സമൂഹം പൊതുവിലും നോക്കിക്കാണുന്നത്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ രക്ഷകരായി പറന്നെത്തുന്നവര്‍ തങ്ങള്‍ തീര്‍ത്ത ദുരന്ത ഭൂമിയെക്കുറിച്ച് മൗനികളാവുന്നു. കോടികള്‍ പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചു പാവങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്ത് വരുന്നവര്‍ അതിന്റെ കാരണങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല. നൂറുകണക്കിന് ആളുകളുടെ ജീവന്‍ ഹോമിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍  അതില്‍ നിന്നും ഏതാനും ലക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് പുണ്യാളന്‍മാരായി മാറുന്നു എന്നത് വിരോധാഭാസമാണ്. സമ്പത്തും സ്വാധീനവുമല്ല; നന്മയും കരുണയുമുള്ള മനസ്സാണ് പ്രധാനം. അതേ സമാധാനം നല്‍കുകയുള്ളൂ.

യൂഫ്രട്ടീസ് നദീ തീരത്ത് ഒരു ആട്ടിന്‍ കുട്ടി പട്ടിണികിടന്ന് ചത്താല്‍ അതിന് ഞാന്‍ ലോകത്തിന്റെ നാഥനോട് മറുപടി പറയേണ്ടിവരുമല്ലോ എന്ന് ഭയപ്പെട്ട, ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ഭരണാധികാരിയായി മാറിയ ഉമറുബ്‌നുല്‍ ഖത്ത്വാബില്‍(റ) ഇന്നത്തെ ഭരണാധികാരികള്‍ക്ക് വലിയ മാതൃകയുണ്ട്. ഭരണീയരുടെ ക്ഷേമമായിരിക്കണം ഭരണാധികാരികള്‍ക്ക് വലുത്. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ജനപക്ഷത്ത് ആര്‍ജവത്തോടെ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്.

ദുരിതാശ്വാസ രംഗത്ത് വ്യക്തികളും സംഘടനകളും സര്‍ക്കാരും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അതെല്ലാം അര്‍ഹരായവര്‍ക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തലും അതിലെ സുതാര്യതയും അനിവാര്യമാണ്. അതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അഴിമതിക്കും സ്വജനപക്ഷപാതിത്തം കാണിക്കാനും ഇടനല്‍കരുത്.  പാവങ്ങളെ കണ്ണീര്‍ കുടിപ്പിക്കുന്ന ഇടപെടലുകളും ഉണ്ടാവരുത്. ദുരന്ത ബാധിതര്‍ക്ക് എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാവുന്ന രീതിയിലാവണം സര്‍ക്കാര്‍- സര്‍ക്കാരേതര സംവിധാനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത്ത്. വട്ടം കറക്കുന്ന നടപടിക്രമങ്ങളും നിയമ നൂലാമാലകളും കൊണ്ട് പാവങ്ങളെ ബുദ്ധിമുട്ടിക്കരുത്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യത്വപരമായ സമീപനങ്ങളാണ് ഉദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ സാങ്കേതികതയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമമല്ല; പരമാവധി പേര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ ജാഗ്രതയാണ്  ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്.

വര്‍ഗീയ കോമരങ്ങള്‍ തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ ഇടം തിരയുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ മാനവികതയുടെ മാതൃകകള്‍ സമ്മാനിക്കുകയാണ്. മലയാളികള്‍ കാലങ്ങളായി സൂക്ഷിച്ച്് പോരുന്ന സ്‌നേഹവും സഹകരണവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്ന നാളുകളാണ് ദുരന്തങ്ങള്‍ സമ്മാനിച്ചത് എന്നത് പ്രയാസങ്ങള്‍ക്കിടയിലും മനസ്സിന് കുളിര്‍മ നല്‍കുന്നു.

നാം ചെയ്യേണ്ടത്.

ദുരന്തത്തിന് ഇരയായത് അനേകായിരങ്ങളാണ്.  അവരിലേക്ക് സഹായ ഹസ്തങ്ങള്‍ നീളണം. ആരോഗ്യവും സമ്പത്തും സ്വാധീനവും അതിന് വേണ്ടി നാം വിനിയോഗിക്കണം. ഒരാളെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചാല്‍ അത് നമ്മുടെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കും.

‘ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു’ എന്ന ഖുർആനി കാധ്യാപനം  വിശ്വാസികള്‍ ഉള്‍ക്കൊള്ളണം.

ഇന്ന് അവര്‍ക്കാണെങ്കില്‍ നാളെ നമുക്കും ഇത്തരം പ്രയാസങ്ങള്‍ വരുമെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടാവണം. ഇന്ന് പ്രളയമാണെങ്കില്‍ നാളെ ഭൂകമ്പമോ കോടുങ്കാറ്റോ മറ്റോ ആയേക്കാം. സഹജീവി സ്‌നേഹത്തിന്റെയും ഔദാര്യത്തിന്റെയും മഹിതമാതൃക ലോകത്തിന് സമ്മാനിച്ച ഇസ്‌ലാമിക ആദര്‍ശം നെഞ്ചേറ്റുന്നവര്‍ക്ക് ഇതില്‍ നേതൃപരമായ പങ്കുതന്നെ വഹിക്കാനാകും.

അല്ലാഹു പറയുന്നു:

”ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം” (ക്വുര്‍ആന്‍ 3:14).

മരണം നമ്മെ തേടിയെത്തുമ്പോള്‍ നമുക്ക് കൂട്ടായി നാം ചെയ്ത നന്മകള്‍ മാത്രമെ ഉണ്ടാകൂ. ഇതൊക്കെ അല്ലാഹുവിന്റെ വിധിയാണ്,് അത് അവര്‍ക്ക് പരീക്ഷണമാണ് എന്നു പറഞ്ഞ് വീട്ടിലിരിക്കേണ്ടവരല്ല നാം. ഇത് നമുക്കും ഒരു പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് കൈമെയ് മറന്ന് സഹായികളായി മാറുക. നാം നല്‍കുന്ന നാണയത്തുട്ടുകളും നമ്മുടെ അധ്വാനവും പാഴായിപ്പോകില്ല. നാം ചെലവഴിച്ചത് അല്ലാഹുവിന്റെ അടുത്ത് പതിന്മടങ്ങുകളായി വളര്‍ത്തപ്പെടുന്നു എന്ന് തിരിച്ചറിയുക.

കഴിഞ്ഞ പ്രളയ കാലത്ത് ആയിരങ്ങള്‍ക്ക് സാന്ത്വനമേകാന്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് സുതാര്യമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രാവശ്യം 10 കോടിയുടെ വിവിധ പദ്ധതികളാണ് നാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉദാരമതികളുടെ മനസ്സറിഞ്ഞ സഹായവും സഹകരണവും അതിന് ആവശ്യമാണ്.

നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം

അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപത്തഞ്ചിന്‌ ശനിയാഴ്ച നബി(സ)യും അനുയായികളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെട്ടു. നബി(സ) അറഫയുടെ സമീപത്ത്‌ ‘നമിറ’ എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി. ളുഹറിന്റെ സമയമായപ്പോള്‍ നബി(സ) തന്റെ ഒട്ടകപ്പുറത്ത്‌ കയറി ‘ബത്വ്‌നുല്‍ വാദി’ എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബിയുടെ പ്രസംഗം ശ്രവിച്ചുകൊണ്ട്‌ നബി(സ)യോടൊപ്പം ഹജ്ജ്‌ നിര്‍വഹിക്കുകയുണ്ടായി.

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ്‌ താഴെ കൊടുക്കുന്നത്‌.

“മനുഷ്യരേ, ഇത്‌ സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത്‌ വെച്ച്‌ ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന്‌ അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌.”

“നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ (സൂക്ഷിപ്പ്‌ സ്വത്തുകള്‍) ഉണ്ടെങ്കില്‍ അത്‌ കൊടുത്തുവീട്ടുക.” “ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക്‌ അവകാശപ്പെടുന്നില്ല. ഒരാളും അക്രമിക്കപ്പെടരുതല്ലോ, എന്റെ പിതൃവ്യന്‍ അബ്ബാസ്‌(റ)വിന്‌ കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.”

“എല്ലാ നിലയ്ക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനി പ്പിച്ചിരിക്കുന്നു. ഒന്നാമതായി അബ്ദുല്‍ മുത്തലിബിന്റെ മകന്‍ ഹാരിഥിന്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു.”

“ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച്‌ ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായി രിക്കുന്നു; എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്ത നങ്ങളാല്‍ അവന്‍ അനുസരിക്കപ്പെടുന്നതില്‍ അവന്‍ തൃപ്തിയടയും. പിശാചിന്‌ ആരാധനയുണ്ടാവുകയില്ല, എന്നാല്‍ അനുസരണം ഉണ്ടാവും.”

“ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്‌. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക്്‌ ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പി ക്കാതിരിക്കുക എന്നത്‌ അവര്‍ക്ക്‌ നിങ്ങളോടുള്ള കടമയാണ്‌. നിങ്ങള്‍ അവരോട്‌ മാന്യമായി പെരുമാറുക. അവര്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുക.”

“ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക്‌ എത്തിച്ചു തന്നിരിക്കുന്നു. രണ്ട്‌ കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത്‌ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല; അത്‌ അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണ്‌.”

“ജനങ്ങളേ, എനിക്ക്‌ ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക്‌ ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച്‌ സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ്‌ അനുഷ്ഠി ക്കുക, സകാത്ത്‌ നല്‍കുക, ഹജ്ജ്‌ നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക്്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.”

“ജനങ്ങളേ, എന്നെ സംബന്ധിച്ച്‌ നിങ്ങളോട്‌ ചോദിക്കും അന്ന്‌ നിങ്ങളെന്തായിരിക്കും മറുപടി പറയുക?” ‘താങ്കള്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന്‌ ഞങ്ങള്‍ പറയും’ എന്ന്‌ അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടുവിരല്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി “അല്ലാഹുവേ, നീ ഇതിന്‌ സാക്ഷി . . . നീ ഇതിന്‌ സാക്ഷി . . .” എന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞു.

        “ജനങ്ങളേ,നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്‌. എല്ലാവരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭക്തിയുള്ളവനാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല.”

“ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക്‌ ഇത്‌ എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം.” നബി(സ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു:

ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു“(സൂറ: മാഇദ:3)

വാർധക്യം ശാപമോ

വാർധക്യം ശാപമോ ?

വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോൾത്തന്നെ പല യുവതി യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിത്‌ എന്ന്‌ പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പലര്‍ക്കും ഇന്ന്‌ ശാപമാണ്‌, ഭാരമാണ്‌, വിഴുപ്പുഭാണ്ഡമാണ്‌. ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളും ‘അള്‍ഷിമേഴ്സ്‌’ എന്ന ഓര്‍മക്കുറവുമൊക്കെയായി ചുമച്ചു തുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന മനുഷ്യന്‍ തന്റെ മാതാവോ പിതാവോ ആയാലെന്ത്‌…അവലക്ഷണമല്ലേ?! ആ നാശംപിടിച്ച ജന്തുവിനെ വീട്ടില്‍ നിന്നിറക്കി വീടു ‘ക്ലീന്‍’ ആക്കുവാന്‍ എന്തുണ്ട്‌ മാര്‍ഗ്ഗം? അതു ചിന്തിച്ച്‌ തല പുണ്ണാക്കേണ്ട! അതിനാണ് വൃദ്ധസദനങ്ങള്‍. അവിടെ അവരെ കൊണ്ടുപോയി തള്ളാം. മാസാമാസം നടത്തിപ്പുകാര്‍ക്ക്‌, നിശ്ചയിക്കപ്പെട്ട തുക അയച്ചു കൊടുത്താല്‍ മതി. മരിച്ചാല്‍ അവര്‍ വിവരമറിയിക്കും. വേണമെങ്കില്‍ പോയി കാണാം. എന്തൊരു സൗകര്യം, അല്ലേ!

സ്നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന്‌ അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമാണ്‌. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്‌; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച്‌ തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്‌; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത്‌ എന്തുമാത്രം വലിയ പാതകമാണ്

മാതാപിതാക്കളോടുള്ള കടമകളെ ഇസ്ലാം വളരെ ഗൗരവകരമായാണ്‌ കാണുന്നത്‌. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക്‌ നാശമാണ്‌ എന്ന്‌ പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത്‌ സ്വര്‍ഗ പ്രവേശം സുസാധ്യമാക്കും എന്ന്‌ കൂടി നമ്മെ പഠിപ്പിക്കുന്നു.

മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണം എന്ന്‌ മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവും എല്ലാം മാന്യമായ നിലയിലായിരിക്കണമെന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ ‘ഛെ’ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക്‌ നീ അവരിരുവർക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കേണമേ എന്ന്‌ നീ പ്രാര്‍ഥിക്കുകയും ചെയ്യുക” (17: 23,24).

മാതാപിതാക്കള്‍ അന്യ മതക്കാര്‍ ആണെങ്കിലും ആദര്‍ശ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട്‌ അവരോ ടുള്ള കടമകള്‍ നിറവേറ്റണം എന്നും വൃദ്ധരായ മാതാ പിതാക്കള്‍ക്ക്‌ ചെയ്യുന്ന സേവനം ദൈവമാര്‍ഗ ത്തിലുള്ള പലായനത്തേക്കാളും ധര്‍മ സമരത്തേക്കാളും ഉത്തമമാണെന്നും അവരുടെ തൃപ്തിയിലാണ്‌ അല്ലാഹുവിന്റെ തൃപ്തിയെന്നും അവരുടെ കോപത്തിലാണ്‌ അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ്ലാം വ്യക്തമാക്കുന്നു.

ഒരു മനുഷ്യന്‍ പ്രവാചകസന്നിധിയില്‍ വന്ന്‌ കൊണ്ട്‌ ‘എന്റെ മെച്ചപ്പെട്ട’ സഹവാസത്തിന്‌ ഏറ്റവും അര്‍ഹന്‍ ആരാണെന്ന്‌ ചോദിച്ചപ്പോള്‍ പ്രവാചകന്റെ (സ) മറുപടി ‘നിന്റെ മാതാവ്‌‘ എന്നായിരുന്നു. മൂന്നു തവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ്‌ ‘നിന്റെ പിതാവ്‌‘ എന്ന്‌ മറുപടി പറഞ്ഞത്‌. നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട്‌ കൂടുതല്‍ കടപ്പാടുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. പിതാക്കളോട്‌ വെറുപ്പു കാണിക്കുന്നത്‌ നന്ദികേടാണ് എന്നും നബി(സ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.

മുസ്ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം. നബി(സ)പറഞ്ഞു:
“വാര്‍ധക്യം ബാധിച്ച മാതാപിതാ ക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന്‌ നാശം! അവന്‌ നാശം! അവന്‌ നാശം!”

വിശ്വാസ സംഗ്രഹം

അബ്ദുല്ലാഹ് ബ്‌നു അബ്ദുല്‍ ഹമീദ് അല്‍ അഥരി വിവര്‍ത്തനംഃ കബീര്‍ എം. പറളി

സലഫുസ്സ്വാലിഹിന്റെ അഖീദയെ സംബന്ധിച്ച സംക്ഷിപ്ത വിശകലനമാണ് ഈ കൃതി. ആധുനിക സംഘങ്ങളിലും സംഘടനകളിലും കാണുന്ന ഗുരുതരമായ അഭിപ്രായാന്തരങ്ങളിലും, വിഭാഗീയതകളിലും കഴിയേണ്ടിവരുന്ന ഇന്നത്തെ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥയാണ് ഇത്തരമൊരു രചനയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. എല്ലാവരും അവരവരുടെ മന്‍ഹജിലേക്കാണ് ക്ഷണിക്കുന്നത്. തങ്ങളുടെ സംഘങ്ങളേയാണ് നല്ലവരായി പ്രഖ്യാപിക്കുന്നത്. ഇവര്‍ക്കിടയില്‍ എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ അങ്കലാപ്പിലാണ്; ആരോടൊപ്പമാണ് പോകേണ്ടത്? ആരെയാണ് പിന്തുടരേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ അവരെ കുഴക്കുന്നുണ്ട്. പക്ഷെ, സത്യത്തിന്റെ തിരിനാളം ഈ ഉമ്മത്തില്‍ നിന്നും പൂര്‍ണ്ണമായും നിഷ്‌കാസിതമായിട്ടില്ല. ഒരുനാളും അങ്ങനെയൊന്ന് സംഭവിക്കുകയുമില്ല. പ്രവാചകന്‍ പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തില്‍ വിജയിച്ചുകൊണ്ടേയിരിക്കും. അവരെ നിന്ദിക്കുന്നവർക്കോ എതിര്‍ക്കുന്നവർക്കോ അവര്‍ക്കൊരുപദ്രവവും വരുത്താനാകില്ല. അല്ലാഹുവിന്റെ (അന്ത്യനാളിനുള്ള) കല്‍പന വരുവോളവും അവര്‍ അതില്‍ നിന്നെ നിലകൊള്ളുന്നവരായിരിക്കും. (ബുഖാരി)

ഇവിടെ നമ്മളിലൊരു ബാധ്യത കടന്നുവരുന്നുണ്ട്. ആരാണാ വിഭാഗം? അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിക്കുകയും, സ്വഹാബത്തും, താബിഉകളും, തബഉത്താബിഉകളുമടങ്ങുന്ന ഉത്തമ തലമുറ ശീലിക്കുകയും ചെയ്ത ശരിയായ ഇസ്‌ലാമിനെ പ്രതിനീധികരിക്കുന്ന ആ അനുഗൃഹീത വിഭാഗത്തെപ്പറ്റി നാം പഠിച്ചേ മതിയാകൂ. അവരാണ് വിജയ കക്ഷികള്‍! അവരാണ് അല്ലാഹുവിന്റെ സഹായത്തിന് വിധേയരായ സംഘങ്ങള്‍! ഈ വിഭാഗമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍ അറിയപ്പെടുന്നത്; സച്ചരിതരായ സലഫുകളുടെ സംശുദ്ധമായ പ്രതിബിംബം.

സലഫിന്റെ അഖീദ: നിര്‍വചനം

ഭാഷാപരമായി, അഖീദ എന്നാല്‍ ബന്ധം (العقد), ഉറപ്പ് (التوثيق), കൃത്യത (الإحكام), ശക്തമായ കെട്ട് (الربط بقوة) എന്നൊക്കെയാണ് അര്‍ഥം.

അതേസമയം, ‘സംശയം കടന്നു വരാന്‍ സാധ്യതയില്ലാത്ത വിധം ഒരു വിശ്വാസിയില്‍ രൂഢമൂലമായ ഈമാന്‍’  (الإيمان الجازم الذي لا يتطرق إليه شك لدى معتقده) എന്നാണ് അഖീദക്ക് സാങ്കേതികമായി പറഞ്ഞു വരുന്നത്.

സലഫ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? ‘മുമ്പ് കഴിഞ്ഞു പോയത്’ എന്നത്രെ ഈ പദത്തിന്റെ ഭാഷാര്‍ഥം. മുന്‍കാല സമൂഹം എന്നും ഇതിന് അര്‍ഥമുണ്ട്. പ്രായത്തിലും, പദവിയിലും നി ന്നേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, നിന്റെ മുന്‍ഗാമികളായ പിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരേയും സലഫ് എന്ന വാക്ക് കൊണ്ട്  അര്‍ഥ മാക്കാവുന്നതാണ്. ഇസ്‌ലാമിന്റെ ആദ്യകാല സമൂഹത്തെ സലഫു സ്സ്വാലിഹ് (സച്ചരിതരായ ആദ്യകാല സമൂഹം) എന്ന് വിളിക്കുന്നത് ഈ അര്‍ഥത്തിലാണ്. അല്ലാഹുവിന്റെ ദൂതനും അവിടുത്തെ സ്വഹാ ബികളും അവരെ നന്‍മയില്‍ പിന്തുടര്‍ന്ന താബിഉകളുമാണ് മുസ്‌ലിം ഉമ്മത്തിന്റെ സച്ചരിതരായ സലഫ്. പ്രവാചകനും സ്വഹാബത്തും ഏ തൊന്നിലേക്ക് പ്രബോധനം ചെയ്തുവോ, അതിലേക്ക് പ്രബോധനം ചെയ്യുന്നവരാണ് മന്‍ഹജുസ്സലഫില്‍ (സലഫീ സരണിയില്‍) നില കൊള്ളുന്നവര്‍. സലഫുകളാണ് അനുധാവനം ചെയ്യപ്പെടാന്‍ അര്‍ഹര്‍. എന്തു കൊണ്ടെന്നാല്‍, വിശ്വാസത്തില്‍ സത്യസന്ധരും അഖീദയി ല്‍ ശക്തരുമായിരുന്നു അവര്‍. തങ്ങളുടെ ഇബാദാത്തുകളില്‍ ആത്മാര്‍ഥ രുമായിരുന്നു. അതുകൊണ്ടുതന്നെയാണ്, തന്റെ ദീനിന്റെ പ്ര ചരണത്തിന്, തന്റെ ദൂതന്റെ സുന്നത്തുകളുടെ പ്രബോധനത്തിന് അ ല്ലാഹു തആലാ ആ സമൂഹത്തെ തെരഞ്ഞെടുത്തത്.

സലഫുസ്സ്വാലിഹിന്റെ നേതാവ് അല്ലാഹുവിന്റെ റസൂലാണ്(g). അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ അവര്‍ തിരിച്ചുപോയിരുന്നത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. ഖുര്‍ആന്‍ അവരെ പഠി പ്പിച്ചത് അങ്ങനെയാണ് എന്നതു കൊണ്ടാണത്.

فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (سورة  النساء: 59)

”വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.” (നിസാഅ്: 59)

പ്രവാചകനെ കഴിഞ്ഞാല്‍, ഏറ്റവും ബഹുമാന്യരായ സലഫ്, ന ബി തിരുമേനി()യില്‍ നിന്നും ആത്മാര്‍ഥമായും സത്യസന്ധതയോ ടേയും ദീനുള്‍ക്കൊണ്ട സ്വഹാബത്താണ്. അവരെ പരിചയപ്പെടുത്തി ക്കൊണ്ട് അല്ലാഹു പറഞ്ഞു:

مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُمْ مَنْ قَضَى نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ وَمَا بَدَّلُوا تَبْدِيلًا (الأحزاب: 23)

”സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.” (അഹ്‌സാബ്: 23)

അതിനാല്‍, സലഫുസ്സ്വാലിഹിനെ പിന്തുടരുകയും അവരുടെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതു കാലഘട്ടത്തിലെ, ആര്‍ക്കും പറയാവുന്ന പേരാണ് സലഫി എന്നത്; സലഫുകളെ പി ന്തുടരുന്നവന്‍ സലഫി എന്നര്‍ഥം.

സലഫുസ്സ്വാലിഹിന്റെ അഖീദ

സലഫുസ്സ്വാലിഹിന്റെ അഖീദയാണ് പിന്തുടരാന്‍ അര്‍ഹതയുള്ള ത്; എന്തുകൊണ്ട്? മറ്റൊന്നു കൊണ്ടുമല്ല; മുസ്‌ലിം സമൂഹത്തെ മൊ ത്തത്തിലും പണ്ഡിതന്‍മാരേയും പ്രബോധകന്‍മാരേയും പ്രത്യേകിച്ചും ഐക്യപ്പെടുത്തി നിര്‍ത്താന്‍ കെല്‍പുള്ള ഒരേയൊരുമാര്‍ഗം സലഫു സ്സ്വാലിഹിന്റെ അഖീദയാണ് എന്നത് കൊണ്ടാണത്. അത് അല്ലാഹുവി ന്റെ വഹ്‌യിനും പ്രവാചക തിരുമേനി(g)യുടെ സുന്നത്തിനും അനു സൃതമായുള്ളതാണ്. ആദരണീയരായ ആദ്യകാല സ്വഹാബീ തലമുറയുടെ ആദര്‍ശമാണത്. തര്‍ക്കങ്ങളിലും ഭിന്നതകളിലുമായി കഴിയുന്ന മുസ്‌ലിം സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കുക! സച്ചരിതരായ സലഫിന്റെ അഖീദക്കല്ലാതെ മറ്റൊന്നിനും അവരെ ഐക്യപ്പെടു ത്താന്‍ സാധിക്കുകയില്ല! അവരുടെ മാര്‍ഗത്തെപ്പറ്റി അല്ലാഹു പറ ഞ്ഞു:

وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا (النساء: 115)

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെ തല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍  തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവ നെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (നിസാഅ്: 115)

അല്ലാഹുവുമായും അവന്റെ ദൂതനുമായും വിശ്വാസികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന ആദര്‍ശമാണ് സലഫിന്റേത്. അവര്‍ രണ്ടു പേരോടുമാണ് അവരുടെ ആത്യന്തിക സ്‌നേഹം എന്നതുകൊണ്ടാണത്. അല്ലാഹു പറഞ്ഞതും അല്ലാഹുവിന്റെ റസൂല്‍(g)പറഞ്ഞതുമായ സം ഗതികളാണ് സലഫിന്റെ അഖീദ. മനുഷ്യന്റെ ശുഷ്‌കബുദ്ധി സ്വാധീനം ചെലുത്തിയിട്ടില്ലാത്ത, ഒരാളുടേയും ദേഹേച്ഛക്ക് ഇടം ലഭിച്ചിട്ടില്ലാ ത്ത ഋജുവായ ആദര്‍ശം.

ലളിതവും സുവ്യക്തവുമാണത്. ദുര്‍ഗ്രാഹ്യതയില്ലാത്ത, പ്രമാണ ങ്ങള്‍ കൈകടത്തലിന് വിധേയമായിട്ടില്ലാത്ത സുന്ദരമായ സരണി! അതിനെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് പിന്നെ സന്ദേഹങ്ങളുടെ പ്രശ്‌ന ങ്ങളില്ല. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും അവന്‍ ഏറെ ദൂരെയായിരിക്കും, തീര്‍ത്തും ഹൃദയാനന്ദം! കണ്‍കുളിര്‍മ്മ! എന്തുകൊ ണ്ടെന്നാല്‍, ഈ സമുദായത്തിന്റെ പ്രവചാകന്‍ മുഹമ്മദ് നബി(g) കാണിച്ചു തന്ന മാര്‍ഗത്തിലൂടേയാണ് അവന്റെ സഞ്ചാരം.

സലഫുസ്സ്വാലിഹിന്റെ അഖീദയുടെ അടിത്തറ

വിശ്വാസത്തിലും കര്‍മ്മത്തിലും സ്വഭാവനിഷ്ഠകളിലുമൊക്കെ കൃത്യവും വ്യവസ്ഥാപിതവുമായ അടിത്തറകളിലൂടെയാണ് അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത അടിത്തറകളാകട്ടെ, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും, പ്രവാചക തിരുമേനി(g)യുടെ സ്വഹീഹായ – അവ മുതവാതിറായവ യാകട്ടെ, ആഹാദായവയാകട്ടെ – ഹദീസുകളില്‍ നിന്നും, പൂര്‍വ സൂരികളായ സ്വഹാബികളും താബിഉകളും അവരെ നന്‍മയില്‍ പിന്തുടര്‍ന്ന തബഉത്താബിഉകളും സ്വീകരിച്ച നിലപാടുകളില്‍ നിന്നും ഉരുത്തിരി ഞ്ഞു വന്നവയാണ്. അഥവാ, അഹ്‌ലുസ്സുന്ന അവലംബിച്ചു പോരുന്ന ദീനിന്റെ അടിസ്ഥാന നിയമങ്ങള്‍ നബി തിരുമേനി (g) വ്യക്തമാക്കി ത്തന്നവ തന്നെയാകുന്നു എന്നര്‍ഥം. ദീനില്‍ ഏതെങ്കിലുമൊരു കാര്യം പുതുതായി നിര്‍മ്മിക്കാനോ, എന്തെങ്കിലും നിര്‍മ്മിച്ച് അത് ദീനിന്റെ ഭാഗമാണ് എന്ന് വാദിക്കാനോ ഒരാള്‍ക്കും പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അഖീദയുടെ വിഷയത്തില്‍ ശറഅ് അനുശാസിക്കുന്നവ മുഴുവന്‍ മുറുകെപ്പിടിക്കുകയും, ബിദഈ വാദങ്ങളെ അപ്പാടെ തള്ളിക്കളയുകയും ചെയ്യുന്ന രീതിയാണ് അഹ്‌ലുസ്സുന്നത്തിന്റേത്.

ഇസ്‌ലാം ദീനിന്റെ അടിസ്ഥാന ആദര്‍ശങ്ങളായി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് വെച്ച് പുലര്‍ത്തുന്ന വിശ്വാസങ്ങളെ താഴെ കാണും പ്രകാരം സംഗ്രഹിച്ച് പറയാവുന്നതാണ്.

1. അല്ലാഹുവിലും, മലക്കുകളിലും, ഗ്രന്ഥങ്ങളിലും, ദൂതന്‍മാരിലും, അ ന്ത്യദിനത്തിലും, ഖദറിലുമുള്ള വിശ്വാസം. ഇവ ഓരോന്നും സംക്ഷിപ്തമായി വിശദീകരിക്കാവുന്നതാണ്:

അല്ലാഹുവിലുള്ള വിശ്വാസം:

അഥവാ, തൗഹീദിന്റെ മൂന്നിനങ്ങളും അംഗീകരിക്കുകയും, വിശ്വസിക്കുകയും, അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.

തൗഹീദുര്‍റുബൂബിയ്യ (അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലു ള്ള ഏകത്വം): അല്ലാഹു തന്റെ പ്രവര്‍ത്തനങ്ങളിലും, സൃഷ്ടിപ്പിലും, വിഭവദാനത്തിലും, ജനിപ്പിക്കുന്നതിലും മരിപ്പിക്കുന്നതിലുമൊക്കെ ഏ കനാകുന്നു എന്നും, സര്‍വ വസ്തുക്കളുടേയും രക്ഷിതാവും, രാജാവും അവനാകുന്നു എന്നും വിശ്വസിക്കലാണ് തൗഹീദുര്‍റുബൂബിയ്യ.

തൗഹീദുല്‍ ഉലൂഹിയ്യ (അല്ലാഹുവിന്റെ ആരാധ്യതയിലുള്ള ഏകത്വം): അല്ലാഹുവാണ് സാക്ഷാല്‍ ഇലാഹ്.അവനല്ലാതെ ആരാധിക്ക പ്പെടുന്നവ മുഴുവന്‍ അയഥാര്‍ഥമാണ്. ആരാധന അല്ലാഹുവിന് മാത്രമാണ് നല്‍കേണ്ടത്. അവനുമായി ഒരാളേയും പങ്ക് ചേര്‍ത്തു കൂടാ. ഇബാദത്തിന്റെ യാതൊരംശവും അവനല്ലാത്തവരിലേക്ക് തിരിച്ചു വിടാവുന്നതല്ല.സ്‌നേഹം, ഭയം, പ്രതീക്ഷ തുടങ്ങിയ സര്‍വ്വം കൊണ്ടും, സമ്പൂര്‍ണ്ണമായി അല്ലാഹുവിന്നാണ് ഇബാദത്ത് ചെയ്യേണ്ടത്. എന്നീ കാര്യങ്ങളാണ് തൗഹീദുല്‍ ഉലൂഹിയ്യ കൊണ്ട് ഉദ്ദ്യേശിക്കപ്പെട്ടിട്ടുള്ളത്.

തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത് (അല്ലാഹുവിന്റെ നാമങ്ങളിലും ഗുണവിശേഷങ്ങളിലുമുള്ള ഏകത്വം): വഹ്‌യിലൂടെ, വിശുദ്ധ വചനങ്ങളിലൂടെ അല്ലാഹു തന്റെ ഗുണവിശേഷണങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. സലഫുകള്‍ തങ്ങളുടെ രക്ഷിതാവിനെ മനസ്സിലാക്കിയതും ഉള്‍ക്കൊണ്ടതും പ്രസ്തുത നാമഗുണവിശേഷണങ്ങളിലൂടെയാണ്. ഖുര്‍ ആനിലൂടെയും പ്രവാചകന്റെ തിരുനാവിലൂടെയും സ്ഥാപിക്കപ്പെട്ടി ട്ടുള്ള അല്ലാഹുവിന്റെ മുഴുവന്‍ നാമഗുണവിശേഷണങ്ങളേയും, എങ്ങിനെയെന്ന് ചോദിക്കാതെ, നിഷേധിച്ചു തള്ളാതെ, വ്യാഖ്യാനി ക്കാതെ, രൂപം നല്‍കാതെയാണ് സലഫുകള്‍ സ്വീകരിച്ചു പോന്നത്. ഇക്കാര്യത്തില്‍ അവരെടുത്ത നിലപാടിന്റെ മാനദണ്ഡം ഖുര്‍ആനാണ്:

لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ (الشورى: 11)

”അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (ശൂറ: 11)

ഏഴ് ആകാശങ്ങള്‍ക്കും മീതെ, സര്‍വ സൃഷ്ടികളില്‍ നിന്നുമകന്ന്, അല്ലാഹു തന്റെ അര്‍ശില്‍ ഉപവിഷ്ഠനാണെന്നും, അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സമ്പൂര്‍ണ്ണ ജ്ഞാനമുള്ളവനാണെന്നും, താന്‍ ഉദ്ദേശിക്കുന്ന വിധം വിഭവങ്ങള്‍ നല്‍കിക്കൊണ്ട് അവന്റെ രണ്ട് കൈക ളും നീട്ടിപ്പിടിച്ചവയാണെന്നും യാതൊരു വ്യാഖ്യാനവും കൂടാതെ അ ഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. കേള്‍വി, കാഴ്ച, അറിവ്, കഴിവ്, പ്രതാപം, സംസാരം തുടങ്ങിയ സ്വിഫത്തുകള്‍ അല്ലാഹുവിന്നുണ്ടെന്നും ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച വിധം അവരംഗീകരിക്കുന്നു. ഈ വക കാര്യങ്ങളിലൊന്നിലും അവര്‍ ‘എങ്ങിനെ’ എന്ന് ചോദിക്കുക യോ ആ നിലക്ക് വ്യാഖ്യാനിക്കുകയോ ചെയ്യാറില്ല. ഇവയുടെയൊ ന്നും രൂപഭാവങ്ങള്‍ അല്ലാഹു തആലാ നമുക്ക് വിശദീകരിച്ചു തന്നിട്ടില്ല എന്നതു കൊണ്ടാണത്.

അതേ പ്രകാരം, പരലോകത്ത് വെച്ച് അടിമകള്‍ക്കിടയില്‍ വിചാ രണ നടത്തി വിധി പറയാനെത്തുന്ന വേളയില്‍, മുഅ്മിനുകള്‍ക്ക് അല്ലാഹുവിനെ നഗ്നനേത്രങ്ങള്‍കൊണ്ട് നോക്കിക്കാണാന്‍ സാധിക്കുമെ ന്നും വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്ന.

മലക്കുകളിലുള്ള വിശ്വാസം:

അല്ലാഹുവിന്റെ മുഴുവന്‍ മലക്കുകളിലും ഭേദമേതുമില്ലാതെ അ വര്‍ വിശ്വസിക്കുന്നു. അവരുടെ അസ്ഥിത്വത്തെ അംഗീകരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്,പ്രകാശത്താലാണ് അവര്‍ സൃ ഷ്ടിക്കപ്പെട്ടിട്ടുള്ളത്, അല്ലാഹുവിനെ ആരാധിക്കുകയും, അവന്റെ ക ല്‍പനകള്‍ നടപ്പില്‍ വരുത്തുകയുമാണ് അവരുടെ സൃഷ്ടിപ്പിന്റെ  ല ക്ഷ്യം തുടങ്ങിയ കാര്യങ്ങളിലും സന്ദേഹമില്ലാതെ അവര്‍ വിശ്വസി ക്കുന്നവരാണ്. അല്ലാഹു മലക്കുകളെപ്പറ്റി പറഞ്ഞു:

بَلْ عِبَادٌ مُكْرَمُونَ * لَا يَسْبِقُونَهُ بِالْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ (الأنبياء: 26، 27)

”എന്നാല്‍ (അവര്‍ – മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്‍ മാര്‍ മാത്രമാകുന്നു. അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുകയാണ്.” (അമ്പിയാഅ്: 26, 27)

അതേസമയം, വിശുദ്ധരായ മലക്കുകളെ നമുക്ക് കാണാനാകാ ത്തവിധം അല്ലാഹു മറച്ചു വെച്ചിരിക്കുകയാണ്.

ഗ്രന്ഥങ്ങളിലുള്ള വിശ്വാസം:

മുഴുവന്‍ ദൈവിക ഗ്രന്ഥങ്ങളിലും, അതിലുള്‍ക്കൊള്ളുന്ന മത നിയമങ്ങളിലും, അവയില്‍ നിന്നുല്‍ഭവിക്കുന്ന പ്രകാശധാരകളിലും വിശ്വസിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. മനുഷ്യ സമൂഹത്തിന്റെ സന്‍മാ ര്‍ഗത്തിനു വേണ്ടി അല്ലാഹു തന്റെ ദൂതന്‍മാരിലൂടെ അവതരിപ്പി ച്ചവയാണ് വേദഗ്രന്ഥങ്ങള്‍. തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഇബ്‌റാഹീം നബി (g)ക്കും, മൂസാ നബി(g)ക്കും ലഭിച്ച ഏടുകള്‍ എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ പ്രസ്തുത ഗ്രന്ഥങ്ങളേക്കാള്‍ മഹിതവും അവ യുടെ നിയമ സാധുതയെ ദുര്‍ബലമാക്കിയതുമായ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹുവില്‍ നിന്നും അവതീര്‍ണ്ണമായ അവന്റെ കലാമാണ് ഖുര്‍ആന്‍ എന്നും, അത് സൃഷ്ടിയല്ല, (അക്ഷരത്തിലും ആശയത്തിലും) അല്ലാഹുവിന്റെ യഥാര്‍ഥത്തിലുള്ള സംസാരം ത ന്നെയാണ് എന്നും അഹ്‌ലുസ്സുന്ന കണിശമായും വിശ്വസിക്കുന്നു. അ ല്ലാഹു അതിനെ ജീബ്‌രീലി(റ)ന് നല്‍കുകയും, ജീബ്‌രീല്‍ മുഹമ്മദ് നബി(g)ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഹൃദയങ്ങള്‍ കാ ത്തു സൂക്ഷിക്കുന്ന, നാവുകള്‍ പാരായണം ചെയ്യുന്ന, ഏടുകളില്‍ രേ ഖപ്പെടുത്തപ്പെടുന്ന ഖുര്‍ആന്‍, ഖിയാമത്തു നാള്‍വരെ സകലമാന കൈകടത്തലുകളില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന് അല്ലാഹു സുബ്ഹാനഹു വതആല വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

ഖുര്‍ആന്‍ പഠിക്കാനും, മനഃപാഠമാക്കാനും, പാരായണം ചെയ്യാനും, വിശദീകരിക്കാനും, പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും, അ ങ്ങനെ അല്ലാഹുവിലേക്ക് ആരാധനാപൂര്‍വം അടുക്കാനും ശ്രദ്ധിക്കു ന്നവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്. സ്വാഭീഷ്ട പ്രകാരം ഖുര്‍ആനിനെ വ്യാഖ്യാനിക്കാവുന്നതല്ലെന്നും, അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ മേല്‍ അറിവില്ലാതെ ആരോപണം നടത്തലാണെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ റസൂലില്‍ നിന്നും സ്വഹാബ ത്തില്‍ നിന്നും രേഖാമൂലം തങ്ങള്‍ക്കു വന്നുകിട്ടിയ പ്രമാണ ങ്ങള്‍ക്ക നുസരിച്ചു മാത്രമേ ഖുര്‍ആനിന്ന് വ്യാഖ്യാനങ്ങളും വിശദീകരണങ്ങ ളും നല്‍കാവൂ എന്നതാണ് അവരുടെ മതം.

പ്രവാചകന്‍മാരിലുള്ള വിശ്വാസം

ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(g) വരെയുള്ള, അല്ലാഹു പേരെടുത്ത് പറഞ്ഞുതന്നതും അല്ലാത്തതുമായ മുഴുവന്‍ ദൂതന്‍മാരിലും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. ഗതകാല പ്ര വാചകന്‍മാരെ മൊത്തത്തിലും മുഹമ്മദു നബി (g) അന്ത്യ പ്രവാചകനാണ് എന്ന പരിഗണനയില്‍ അദ്ദേഹത്തെ മുഴുവനായും ഉള്‍ക്കൊ ള്ളുന്നവരാണ് അവര്‍. തിരുമേനി (g) ഉണര്‍ച്ചയില്‍ തന്നെ സ്വശരീരം ആകാശത്തിലേക്ക് യാത്ര ചെയ്‌തെന്നും,  അവിടെ അല്ലാഹു ഉദ്ദേശിക്കുന്ന ഉന്നതങ്ങളിലേക്കൊക്കെ ആരോഹണം നടത്തിയെന്നും അഹ്‌ലുസ്സുന്ന ഉറച്ചു വിശ്വസിക്കുന്നുണ്ട്.

അവസാന നാളിലുള്ള വിശ്വാസം:

നബി തിരുമേനി (g) അറിയിച്ചു തന്ന, വരാനിരിക്കുന്ന എല്ലാ വ ലുതും ചെറുതുമായ അന്ത്യനാളിന്റെ അടയാളങ്ങളിലും അഹ്‌ലുസ്സു ന്നക്ക് വിശ്വാസമുണ്ട്. ദജ്ജാലിന്റെ പുറപ്പാട്, മഹ്ദിയുടെ വരവ്, പ്ര വാചക(g)ന്റെ സന്താനപരമ്പരയില്‍ നിന്നാണ് മഹ്ദി എന്നത്, ഈസാ നബി(g)യുടെ ആഗമനം, അദ്ദേഹം ദജ്ജാലിനെ കൊല്ലുന്നത്, ഭൂമിയില്‍ ഇസ്‌ലാമികമായി ഭരിക്കുന്നത്, സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത്, ദാബ്ബത്തുല്‍ അര്‍ള് അതിന്റെ വാസസ്ഥാനത്തു നിന്നും പുറത്തുവരുന്നത്, യഅ്ജൂജ് മഅ്ജൂജ് എന്നീ വര്‍ഗങ്ങള്‍ വന്നെത്തു ന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ അന്ത്യനാളിന്റെ അടയാളങ്ങളായി നബി(g)പ്രസ്താവിച്ചിട്ടുണ്ട്.

മരണാന്തരം സംഭവിക്കുമെന്ന് നബി(g) സാക്ഷ്യപ്പെടുത്തിയ, ഖബറിലെ ശിക്ഷാരക്ഷകള്‍, മുന്‍കര്‍, നകീര്‍ മലക്കുകളുടെ ചോദ്യങ്ങള്‍, ഖബറില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, ലോകരക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിലേക്ക് നഗ്നരും നഗ്നപാദരുമായുള്ള മനുഷ്യരു ടെ പോക്ക് തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ച വിശ്വാസമാണ് അഹ്‌ലുസ്സുന്ന ത്തിനുള്ളത്. ഖിയാമത്തു നാളില്‍ അല്ലാഹു തന്റെ ദാസന്‍മാരോട് സംസാരിക്കുമെന്നും, അവര്‍ക്കിടയില്‍ ഒരു പരിഭാഷകന്റെയും ആവ ശ്യമുണ്ടാകില്ലെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നുണ്ട്. വിചാരണാ മൈതാനിയില്‍ മനുഷ്യകുലം ഒരുമിച്ചു ചേരുമെന്നതും, അവിടെ വെച്ച് അവരുടെ കൃത്യമായ വിചാരണ നടക്കുമെന്നതും സത്യമാണ്. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ തൂക്കിക്കണക്കാക്കാന്‍ തുലാസുണ്ടെന്ന തും അതിന് രണ്ട് തട്ടുകളുണ്ടെന്നതും സത്യമാണ്. ഇടതു കയ്യില്‍ അല്ലെങ്കില്‍ വലതു കയ്യില്‍ കര്‍മ്മരേഖയുടെ ഗ്രന്ഥം നല്‍കപ്പെടും. നരകത്തിന്റെ മധ്യത്തിലൂടെ സ്വിറാത്തെന്ന പാലം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗവും നരകവും സൃഷ്ടികളാണ്, അവ ഒരിക്കലും നശിക്കുകയില്ല. വിചാരണാ മൈതാനിയില്‍ നബി()ക്ക് പ്രത്യേകമായൊരു ഹൗളുണ്ട്. അതിലെ ജലം പാലിനേക്കാള്‍ വെളുത്തതും, തേനിനേക്കാള്‍ മധുരമുള്ളതുമാണ്. അതിന്റെ മണമാകട്ടെ മിസ്‌കിനേക്കാള്‍ സുഗന്ധ മുള്ളതാണ്. അത് കോരിക്കൊടുക്കാനുള്ള പാത്രങ്ങള്‍ ആകാശത്തി ലെ താരകങ്ങളോളം സമൃദ്ധമാണ്. അതില്‍ നിന്ന് ഒരിക്കല്‍ കുടിക്കുന്നവന്ന് പിന്നെ ദാഹമനുഭവപ്പെടുന്ന പ്രശ്‌നമില്ല. ദീനില്‍ പുത്തനാചാരങ്ങള്‍ അഥവാ ബിദ്അത്തുകള്‍ നിര്‍മ്മിച്ചുണ്ടാക്കി ആചരിക്കുന്നവ ന്ന് ഹൗളുല്‍ കൗസറിലെ വെള്ളം ലഭിക്കുന്നതല്ല. ശഫാഅത്ത് യാഥാ ര്‍ഥ്യമാണ്. ഇതര തെറ്റുകള്‍ക്കായി നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തൗഹീദിന്റെ ആളുകള്‍, കത്തിയമര്‍ന്ന് കരിക്കട്ടയായതിനു ശേഷം, ശഫാഅത്തിലൂടെ നരകമുക്തരാകും തുടങ്ങിയ ഇസ്‌ലാമിക പാഠങ്ങളില്‍ മുഴുവന്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ സന്ദേഹമില്ലാതെ വി ശ്വക്കുന്നവരാണ്.

വിധിയിലുള്ള വിശ്വാസം

അഹ്‌ലുസ്സുന്ന, നന്‍മകളാകട്ടെ തിന്‍മകളാകട്ടെ, അല്ലാഹുവിന്റെ വിധിയില്‍ നിസ്സംശയം വിശ്വസിക്കുന്നു. സംഭവിച്ചതും വരാനിരിക്കു ന്നതുമായ എല്ലാ സംഗതികളും അല്ലാഹുവിനറിയാം. എല്ലാം അവന്‍ തീര്‍ച്ചപ്പെടുത്തുകയും ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തി വെക്കു കയും ചെയ്തിട്ടുണ്ട്. ദുനിയാവില്‍ സംഭവിക്കുന്ന നന്‍മയും തിന്‍മയും കുഫ്‌റും, ഈമാനും, അനുസരണവും, നിഷേധവും എല്ലാമെല്ലാം അല്ലാഹു മുമ്പേ ഉദ്ദേശിച്ചവയും തീരുമാനിച്ചു സൃഷ്ടിച്ചവയുമാണ്. അല്ലാഹുവിന്ന് അനുസരണത്തോട് ഇഷ്ടവും അനുസരണക്കേടിനോട് വെറുപ്പുമാണ്. അവനുദ്ദേശിക്കുന്നവരെ അവന്‍ സന്‍മാര്‍ഗ്ഗത്തിലാ ക്കുന്നു. വഴികേടിലാക്കുന്നതും അങ്ങനെ തന്നെ. എന്തുകൊണ്ട് വഴികേടിലാക്കി എന്നതിന് അവന്‍ ഒരാളോടും കാരണം ബോധിപ്പിക്കുന്നതല്ല. ഏതൊരാള്‍ക്കും തന്റെ കര്‍മ്മങ്ങളും വിശ്വാസങ്ങളും തെര ഞ്ഞെടുക്കാം. എങ്കിലും അവന്‍ അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കനു സരിച്ചാണ് ജീവിക്കുന്നത്. അല്ലാഹു  ഉദ്ദേശിക്കുന്നതെന്തൊ അതു നടന്നിരിക്കും അവനുദ്ദേശിക്കാത്തത് നടക്കാന്‍ സാധ്യതയേയില്ല. ഈ പറയപ്പെട്ട സംഗതികളെല്ലാം അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസ കാര്യങ്ങളാണ്.

2. ഈമാനിനെ സംബന്ധിച്ചുള്ള സലഫുസ്സ്വാലിഹിന്റെ വിശ്വാസം

ഈമാന്‍ ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തലും, നാവുകൊണ്ട് പ്രഖ്യാപിക്കലും, അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ്. ഈമാന്‍ പുണ്യകര്‍മ്മങ്ങള്‍ക്കനുസൃതം വര്‍ദ്ധിക്കുകയും പാപകര്‍മ്മങ്ങ ള്‍ക്കനുസൃതം കുറയുകയും ചെയ്യും. പ്രവര്‍ത്തനം കൊണ്ടല്ലാതെ ഈമാനിന് നിലനില്‍പില്ല. വാക്കാവട്ടെ പ്രവര്‍ത്തനമാകട്ടെ നിയ്യത്തിലൂടെയേ സഫലമാകൂ. വാക്കും പ്രവൃത്തിയും നിയ്യത്തുമൊക്കെ പ്രവാചക സുന്നത്തുമായി യോജിക്കുമ്പോഴാണ് സാര്‍ഥക മായിത്തീരുക. ഈമാനുമായി ബന്ധപ്പെട്ട, സലഫുസ്സ്വാലിഹിന്റെ അടിസ്ഥാന വിശ്വാസങ്ങളാണ് മേലെ വായിച്ചത്.

3. പാപം ചെയ്ത ഒരു മുസ്‌ലിമിനേയും കാഫിറായി കാണുന്ന രീതിയല്ല സലഫിന്റേത്.

ഇസ്‌ലാമിന്റെ അംഗീകൃതമായൊരു നിയമത്തെ ബോധപൂര്‍വം നിഷേധിക്കുന്നുവെങ്കിലല്ലാതെ, കബാഇറുകളിലകപ്പെട്ടവരെപ്പോലും കാഫിറെന്ന് വിധിക്കാന്‍ അവര്‍ തയ്യാറല്ല. ഈമാന്‍ കുറഞ്ഞവരും, ഫിസ്ഖ് സംഭവിച്ചവരുമെന്നേ അവരെപ്പറ്റി സലഫുകള്‍ അഭിപ്രായം പറയുകയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ മരിച്ചാല്‍, അവന്റെ വിധി അല്ലാഹുവി ങ്കലാണെന്നും, അവനുദ്ദേശിക്കുന്നുവെങ്കില്‍ ആ വ്യക്തിക്ക് പൊറുത്തു കൊടുക്കുകയോ, അവനെ ശിക്ഷക്ക് വിധേയമാക്കുകയൊ ചെയ്യും എന്നുമാണ് സലഫിന്റെ വിശ്വാസം.

കുഫ്‌റിനെ അവര്‍ രണ്ടായി വിഭജിച്ചിട്ടുണ്ട്:

A. കുഫ്ർ അക്ബര്‍ അഥവാ വലിയ നിഷേധം. ഇത് സംഭവിക്കുന്ന ഒരാള്‍ ഇസ്‌ലാമില്‍ നിന്നും ബഹിഷ്‌കൃതനാകും.

B. കുഫ്ർ അസ്ഗര്‍ അഥവാ ചെറിയ നിഷേധം. ഇത് സംഭവിക്കുന്ന ഒരാളെ ഇസ്‌ലാമില്‍ നിന്നും ബഹിഷ്‌കൃതനാക്കുകയില്ല.

കൃത്യമായ ശറഈ രേഖയില്ലാതെ വാക്കു കൊണ്ടൊ, പ്രവൃത്തി കൊണ്ടൊ ഒരു മുസ്‌ലിമിനേയും കാഫിറെന്ന് മുദ്രകുത്താവതല്ല. കാഫിറെന്ന് പറയാന്‍ തക്ക നിബന്ധനകള്‍ അയാളില്‍ വ്യക്തമായി കാ ണുന്നുവെങ്കിലേ അത്തരമൊരു നിലപാടെടുക്കാന്‍ അനുവാദമുള്ളൂ.

4. മുസ്‌ലീംകളുടെ കൈകാര്യകര്‍ത്തക്കളായ ഭരണാധികാരികളെ നന്‍മകളില്‍ അനുസരിക്കല്‍ നിര്‍ബന്ധമാണെന്നും, അവരെങ്ങാനും പാപകര്‍മ്മത്തിലേക്ക് കല്‍പിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ അനുസരിക്കേണ്ടതില്ലെന്നും, എന്നാല്‍ അതല്ലാത്ത അവരുടെ നന്‍മകള്‍ കൊണ്ടുള്ള കല്‍പനകളെ മാനിച്ച് അവരെ അനുസരിക്കണമെന്നും സലഫുകള്‍ അഭിപ്രായപ്പെടുന്നു.

അവരുടെ ഇമാമത്തിനു കീഴില്‍ നമസ്‌കരിക്കുക, അവരോടൊപ്പം ജിഹാദിനിറങ്ങുക, അവരുടെ നന്‍മക്കും, സ്ഥിരതക്കും വേണ്ടി പ്രാര്‍ഥിക്കുക, അവരോട് ഗുണകാംക്ഷയോടെ പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിം പ്രജകളുടെ ബാധ്യതയാണ്. പ്രത്യക്ഷ നിലപാടു കളിലെ നല്ലവശത്തെ മാനിച്ചുകൊണ്ടാകണം ഇതൊക്കെ.

വ്യക്തമായ കുഫ്‌റല്ലാത്ത മറ്റു തിന്‍മകള്‍ പ്രവര്‍ത്തിച്ചൂ എന്നതി ന്റെ പേരില്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരില്‍ കലഹത്തിന് പുറപ്പെടുന്നത് നിഷിദ്ധമാണ്. പാപകര്‍മ്മങ്ങളിലൊഴിച്ച്, അവരില്‍ പ്ര ത്യക്ഷനിഷേധം ഉണ്ടാകാത്തിടത്തോളം കാലം, മറ്റു നന്‍മകളില്‍ അവ രെ അനുസരിക്കണമെന്ന നിര്‍ദ്ദേശം പ്രവാചക തിരുമേനി(g)പ്രത്യേ കം നല്‍കിയിട്ടുള്ളതാണ്. ചില വഴിപിഴച്ച സംഘങ്ങളെപ്പോലെ അവ ര്‍ക്കെതിരില്‍ വിപ്ലവത്തിനൊരുങ്ങുന്നത് അനുവദനീയമായ കാര്യമല്ല.

5. പ്രവാചക(g)ന്റെ സ്വഹാബത്തിനെ സംബന്ധിച്ച് വിശുദ്ധമായ കാ ഴ്ചപ്പാടാണ് സലഫിനുള്ളത്. അവരെ അകമഴിഞ്ഞ് സ്‌നേഹിക്കുക,അ വര്‍ നിഷ്‌കളങ്ക ഹൃദയരായിരുന്നു എന്ന് വിശ്വസിക്കുക, അവരെപ്പറ്റി നല്ലതുമാത്രം പറയുക. ഇതാണവരുടെ നിലപാട്.

സ്വഹാബത്ത് മുഴുവനും നീതിമാന്‍മാരും, മുസ്‌ലിം ഉമ്മത്തിലെ ഉല്‍കൃഷ്ടന്‍മാരുമാണ്. വിശ്വാസം കൊണ്ടും മഹത്വംകൊണ്ടും സ്വ ഹാബികള്‍ അഗ്രേസരന്‍മാരാണെന്ന സംഗതി, ദീനിന്റെ കണിശവും ഖണ്ഡിതവുമായ അടിസ്ഥാന വിശ്വാസമാണ്. അവരോടുള്ള സ്‌നേഹം ദീനും ഈമാനുമാണ്. അവരോടുള്ള വെറുപ്പ് കുഫ്‌റും നിഫാഖുമാണ്.

അല്ലാഹുവിന്റെ റസൂലിനോടൊപ്പം സഹവസിക്കുകയോ, തിരുമേനിയെ ദര്‍ശിക്കുകയൊ ചെയ്ത, മുസ്‌ലിമായ നിലയില്‍ മരണപ്പെട്ട  ഏതൊരാളും സ്വഹാബികളില്‍ ഉള്‍പ്പെട്ടവനാണ്. നബി() യോടൊ ത്തുള്ള അദ്ദേഹത്തിന്റെ സഹവാസം, ഒരു വര്‍ഷമോ, ഒരു മാസമോ, ഒരു ദിവസമോ, ഒരു മണിക്കൂറോ മാത്രം ഉള്ളതായിരുന്നാലും ശരി അദ്ദേഹം സ്വഹാബിയായിത്തന്നെയാണ് പരിഗണിക്കപ്പെടുക. സ്വഹാബികള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായാന്തരങ്ങളുടെ പേരില്‍ അവ ര്‍ ആക്ഷേപിക്കപ്പെടേണ്ടവരല്ല. അവരുടെ കാര്യങ്ങള്‍ തങ്ങളുടെ റബ്ബ് തീരുമാനിക്കുന്നതാണ്. ഏതൊരു കാര്യത്തില്‍ അവര്‍ ഗവേഷണാത്മ കമായി ഒരു തീരുമാനം കൈകൊണ്ടിട്ടുണ്ടൊ, ആ തീരുമാനം ശരി യാണെങ്കില്‍ രണ്ട് പ്രതിഫലമാണ് അല്ലാഹുവില്‍ നിന്നവര്‍ക്ക് ലഭിക്കുക. പ്രസ്തുത തീരുമാനം തെറ്റായിരുന്നുവെങ്കില്‍ത്ത ന്നെയും ഒരു പ്രതിഫലത്തിന് അര്‍ഹരാണവര്‍. അവരെടുത്ത നിലപാടുകളില്‍ പിഴ വു സംഭവിച്ചതിന്റെ പേരില്‍ അവരിലൊരാളേയും ആക്ഷേപിക്കുന്നത് അനുവദനീയമല്ല. നബി(g)ഗൗരവത്തോടെ പറഞ്ഞ സംഗതിയാണത്. അവിടുന്ന് അരുളി:

«لا تسبوا أصحابي، فوالذي نفسي بيده لو أنفق أحدكم مثل أحد ذهبًا ما بلغ مد أحدهم ولا نصيفه» [البخاري]

”നിങ്ങള്‍ എന്റെ സ്വഹാബികളെ ആക്ഷേപിച്ചു പറയരുത്. അല്ലാഹു സത്യം, നിങ്ങളിലൊരാള്‍ ഉഹദ് പര്‍വതത്തോളം സ്വര്‍ണ്ണം ചെലവഴി ച്ചാലും,അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിന്റെ അല്ലെങ്കില്‍ അര മു ദ്ദിന്റെ സ്ഥാനത്തേക്കെത്താന്‍ അവന്ന് സാധിക്കുകയില്ല.”(ബുഖാരി)

അതെ, സ്വഹാബികളെ ഏറ്റവും മാന്യവും ആദരണീയവുമായ നിലയിലാണ് വിശ്വാസികള്‍ അനുസ്മരിക്കേണ്ടത്. മുബ്തദിഉകള്‍, റാഫിദകള്‍, ഖവാരിജുകള്‍ തുടങ്ങിയ കക്ഷികള്‍  സ്വഹാബത്തിനെ അ വമതിക്കുന്നവരും അവരുടെ പദവികളെ നിഷേധിക്കുന്നവരുമാണ്.അ തു കൊണ്ടുതന്നെ അത്തരക്കാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായിരി ക്കണം സ്വഹാബികളുടെ കാര്യത്തില്‍ മുഅ്മിനുകളുടേത്.

സ്വഹാബികള്‍ പാപസുരക്ഷിതര്‍ (മഅ്‌സൂമുകള്‍) ആണെന്ന വിശ്വാസം സലഫികള്‍ക്കില്ല. അല്ലാഹു തന്റെ ദിവ്യസന്ദേശം പ്രബോധ നം ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന പ്രവാചകന്‍മാര്‍ മാത്രമാണ് സകല മാന തെറ്റില്‍ നിന്നും സുരക്ഷിതരായ മഅ്‌സൂമുകള്‍ എന്നാണ് അവ രുടെ വിശ്വാസം. അതേ സമയം ഓരോ വ്യക്തിയെ എന്നതിനപ്പുറം മുസ്‌ലിം ഉമ്മത്തിനെ മൊത്തത്തില്‍ അല്ലാഹു പിഴവുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ്.

പ്രവാചക തിരുമേനി(g)കഴിഞ്ഞാല്‍, മുസ്‌ലിം ഉമ്മത്തിലെ ഉല്‍കൃഷ്ടര്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നീ നാലു സ്വഹാബികളാണെന്നും അവരാണ് സച്ചരിതരും സന്‍മാര്‍ഗ ചാരികളുമായ ഖലീഫമാരെന്നും അഹ്‌ലുസ്സുന്ന മനസ്സിലാക്കുന്നു. ‘അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു; നിങ്ങ ളെന്റെ അഹ്‌ലുബൈത്തിനെ പരിഗണിക്കുക’ എന്ന  പ്രവാചകോപ ദേശത്തെ മാനിച്ചു കൊണ്ട്, നബി കുടുംബത്തെ (അഹ്‌ലുല്‍ ബൈത്ത്) സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണവര്‍. വിശ്വാസികളുടെ മാതാക്കളായ നബി പത്‌നിമാര്‍ അഹ്‌ലുല്‍ ബൈത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും, അവര്‍ വിശുദ്ധകളും നിഷ്‌കള ങ്കരുമാണെന്നും, പരലോകത്തും അവര്‍ തന്നെയാകും പ്രവാചക(g)ന്റെ പത്‌നിമാരെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു.

6. ഏതൊരു മനുഷ്യന്റേയും പര്യവസാനം ഏതുവിധത്തിലായിരിക്കു മെന്നത് നിഗൂഢമാണെന്നും, ഒരാള്‍ക്കും അതുസംബന്ധമായി അറിയാനാകില്ലെന്നും വിശ്വസിക്കുന്നവരാണ് സലഫുകള്‍. ഇസ്‌ലാമിലാ യിരിക്കെ മരണപ്പെടുന്ന മുഅ്മിനുകളില്‍ നിന്നും മുത്തഖികളില്‍ നിന്നുമുള്ള ഏതൊരാളും, അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍, സ്വര്‍ഗത്തി ലാണ് എന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. എന്നാല്‍ കാഫിറുകളും മുനാഫിഖുകളും നരകത്തിന്റെ ആളുകളായിരിക്കും.

ഏത് നിലവാരത്തില്‍ നിലകൊള്ളുന്നവനായിരുന്നാലും ശരി, അല്ലാഹുവിന്റെ റസൂല്‍(g)കൃത്യമായി വ്യക്തമാക്കിത്തന്ന വ്യക്തിക ളൊഴിച്ച് മറ്റൊരാളേയും സ്വര്‍ഗ്ഗാവകാശിയാണെന്നൊ നരകാവകാശി യാണെന്നൊ ഖണ്ഡിതമായി പറുയുന്ന സ്വഭാവം അഹ്‌ലുസ്സുന്നക്കില്ല. എന്നാല്‍ നന്‍മ പ്രവര്‍ത്തിച്ചവന്ന് നന്‍മ പ്രതിഫലം ലഭിക്കണേ എന്ന ആഗ്രഹവും, തിന്‍മ പ്രവര്‍ത്തിച്ചവന്ന് ശിക്ഷ ലഭിക്കുമല്ലോ എന്ന ഭയ വും അവരിലുണ്ട്. സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവന്നു പോലും അല്ലാ ഹുവിന്റെ ദയയും അനുഗ്രഹവുമുണ്ടെങ്കിലല്ലാതെ സ്വര്‍ഗ പ്രവേശം സാധ്യമല്ല എന്നതാണ് അവരുടെ വിശ്വാസം. എല്ലാ സൃഷ്ടികള്‍ക്കും ഒരു കാലാവധിയുണ്ടെന്നും, അല്ലാഹുവിന്റെ അനുമതികൂടാതെ ഒരു ആത്മാവിനും മരണം സംഭവിക്കില്ലെന്നും, എല്ലാം ഖണ്ഡിതമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. സ്വര്‍ഗം ലഭിക്കുമെന്ന് അല്ലാഹുവിന്റെ റസൂലിനാല്‍ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരിലും, അവിടുന്ന്() സ്വര്‍ഗം കൊണ്ട് സാക്ഷ്യം നിന്ന മററു സ്വഹാബികളിലും അഹ്‌ലുസ്സുന്ന വിശ്വാസമര്‍പ്പിക്കുന്നു.

7. ഔലിയാക്കളുടെ കറാമത്തുകള്‍ അംഗീകരിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. പടച്ചതമ്പുരാന്‍ തന്റെ ഔലിയാക്കളില്‍ ചിലരെ ആദരിക്കുന്ന തിന്റെ ഭാഗമായി അവരിലൂടെ പ്രകടപ്പിക്കപ്പെടുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. ഖുര്‍ആനും സുന്നത്തും അതിന്റെ സാധുതയെ വ്യക്തമാക്കിയിട്ടുണ്ട്. വലിയ്യുകളുടെ കറാമത്തുകളെ നി ഷേധിക്കുന്നവരുടെ കൂട്ടത്തിലല്ല അഹ്‌ലുസ്സുന്ന. കറാമത്തുകളുടെ ആ ധികാരികത സ്ഥീരീകരിക്കാനുള്ള മതപരമായ മാനദണ്ഡങ്ങളെ അഹ് ലുസ്സുന്ന കണിശമായി പാലിക്കാറുണ്ട്. ഒരു വ്യക്തിയിലുണ്ടാകുന്ന എല്ലാ അസാധാരണ സംഭവങ്ങളും കറാമാത്തായിക്കൊള്ളണമെന്നില്ല. പിശാചില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമാകാം. മാരണങ്ങളിലുടേയും, പൈശാചിക വൃത്തികളിലൂടേയും, മറ്റു ജാലവിദ്യകളിലൂടേയുമുള്ള അസാധാരണ കൃത്യങ്ങള്‍ കറാമത്തിന്റെ പരിധിയില്‍ വ രുകയില്ല. കറാമത്തിനേയും മാരണകൃത്യങ്ങളേയും തമ്മില്‍ വേര്‍തിരി ക്കുന്ന വ്യക്തമായ അതിര്‍വരമ്പു തന്നെയുണ്ട്. അഥവാ, കറാമത്ത് സംഭവിക്കുന്നത് അല്ലാഹുവിന്റേയും റസൂലിന്റേയും വിധിവിലക്കുക ളെ അനുസരിച്ച് ജീവിക്കുന്നത് മൂലമാണ്. എന്നാല്‍ മാരണ കൃത്യങ്ങ ളിലൂടെയുള്ള അസാധാരണ സംഭവങ്ങളാകട്ടെ, അഹങ്കാരത്തിന്റേയും ദൈവധിക്കാര ത്തിന്റേയും ഫലമായിട്ടാണ് ഉണ്ടായിത്തീരുന്നത്.

8. പ്രമാണങ്ങളുള്‍ക്കൊള്ളുന്നതിലും തെളിവുകള്‍ സ്വീകരിക്കുന്നതിലും അഹ്‌ലുസ്സുന്നയുടെ മന്‍ഹജ് കൃത്യവും വ്യക്തവുമാണ്. അല്ലാഹു വിന്റെ ഗ്രന്ഥത്തിലും അവന്റെ റസൂലിന്റെ സുന്നത്തിലും വന്നതെ ന്തൊ അത് പൂര്‍ണ്ണമായി അംഗീകരിച്ച് അനുധാവനം ചെയ്യുക എന്ന താണ് അക്കാര്യങ്ങളില്‍ അവരുടെ രീതി. സ്വഹാബികളുടെ, വിശിഷ്യാ ഖുലഫാഉ റാഷിദുകളുടെ  നിലപാടുകളെയും അവര്‍ പിന്തുടരുന്നവ രാണ്. ഖുര്‍ആനിന്നും സുന്നത്തിന്നും വിരുദ്ധമായ ഒന്നിനോടും, അത് ഖിയാസാകട്ടെ, അഭിരുചിയാകട്ടെ, വീക്ഷണമാകട്ടെ, ഏതെങ്കി ലും പണ്ഡിതന്റേയൊ, ഇമാമിന്റേയൊ വാക്കുകളാകട്ടെ, അവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രതിബദ്ധതയുമില്ല.

അല്ലാഹുവിന്റേയും റസൂലിന്റേയും വാക്കുകള്‍ക്കപ്പുറം ഒരാളു ടെ വാക്കുകള്‍ക്കും പ്രാമുഖ്യം നല്‍കുന്നവരല്ല അഹ്‌ലുസ്സുന്ന. തെളി ഞ്ഞ ബുദ്ധി (العقل الصريح) എന്നാല്‍ സ്വഹീഹായ പ്രമാണങ്ങളെ അം ഗീകരിക്കുന്നത് (ما يوافق النقل الصحيح) എന്നാണ് അഹ്‌ലുസ്സുന്നയുടെ വീ ക്ഷണം. അതേ പ്രകാരം തന്നെ, ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍, മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്‍മാരുടെ ഏകോപിതാഭിപ്രായങ്ങളെ (الإجماع) അഹ്‌ലുസ്സുന്ന പ്രമാണമായി സ്വീകരിക്കുന്നു. അതേസമയം, പ്രവാചകന്നപ്പുറം(g)ഏതെങ്കിലും വ്യക്തിക്ക് പാപസുരക്ഷിതത്തമുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നില്ല.ഏതൊരാളുടെ വീക്ഷണത്തേയും ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നുവെങ്കില്‍ സ്വീകരിക്കു മെന്നല്ലാതെ, ഒരു വീക്ഷണത്തോടും പക്ഷപാതിത്തം കാണിക്കുന്നവരല്ല അവര്‍. പ്രമാണങ്ങളെ ആധാരമാക്കി ഇജ്തിഹാദിലേര്‍പ്പെടുന്ന ഒരാള്‍ക്ക് ശരി സംഭവിക്കാവുന്നതു പോലെത്തന്നെ പിഴവും സംഭ വിക്കാം. പണ്ഡിത ലോകം അംഗീകരിച്ചിട്ടുള്ള അറിവിന്റെ നിബന്ധന കള്‍ പൂര്‍ണ്ണമായും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഇജ്തിഹാദിലേര്‍പ്പെടാന്‍ അര്‍ഹതയുള്ളൂ തുടങ്ങിയ കണിശമായ വീക്ഷണങ്ങളാ ണ് ഇജ്തിഹാദിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്ന വെച്ചു പുലര്‍ത്തുന്നത്.

ഇജ്തിഹാദീ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ പര്‌സപര ശത്രുതക്കും, അകല്‍ച്ചക്കും വഴിവെക്കരുതെന്നും, അന്യോന്യം സ്‌നേഹിച്ചും ആദരിച്ചുമാണ് കഴിയേണ്ടതെന്നുമുള്ള നിലപാടാണ് അഹ്‌ലുസ്സുന്നയുടേത്. കര്‍മ്മശാസ്ത്ര മേഖലയിലെ ശാഖാപരമായ വിഷയങ്ങളില്‍ വീക്ഷണ വ്യത്യാസങ്ങള്‍ വെച്ചു പുലര്‍ത്തുമ്പോഴും, പരസ്പര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും, ഒരാള്‍ മറ്റൊരാളുടെ പിന്നില്‍ നിന്ന് നമസ്‌കരിക്കാനും തയ്യാറാകണമെന്നതാണ് അഹ്‌ലുസ്സു ന്നത്തിന്റെ മതം. എന്നാല്‍ ബിദ്അത്തിന്റെ ആളുകളോടുള്ള നിലപാട് അത്തരത്തിലുള്ളതായിക്കൂടാ.

ഏതെങ്കിലുമൊരു കര്‍മ്മശാസ്ത്ര പണ്ഡിതന്റെ മദ്ഹബില്‍ മാത്രം കെട്ടുപിണഞ്ഞു കിടക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നവരല്ല അഹ്‌ലുസ്സുന്ന. എന്നാല്‍ ഒരു വിഷയത്തില്‍ ഏതെങ്കി ലുമൊരു മദ്ഹബിന്റെ വീക്ഷണങ്ങളെ, പ്രമാണബദ്ധമായി സ്വീകരി ക്കുന്നതിനോ അനുധാവനം ചെയ്യുന്നതിനോ വിരോധമില്ല.അന്ധമായ അനുകരണ മാകരുത് എന്ന് മാത്രം. നിലവില്‍ സ്വീകരിച്ചിട്ടുള്ള ഒരു മദ്ഹബിന്റെ വീക്ഷണത്തേക്കാള്‍ പ്രമാണത്തിന്റെ പിന്‍ബലമുള്ളത് മറ്റേ മദ്ഹബിന്റെ വീക്ഷണത്തിനാണെങ്കില്‍ നിലവിലുള്ളത് ഒഴിവാക്കി മറ്റേ മദ്ഹബിന്റെ വീക്ഷണത്തെയാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. കാരണം, ഏതൊരു വിഷയത്തിലും പ്രമാണങ്ങളുടെ ആധികാരിക തയെയും പ്രബലതയേയുമാണ് മുസ്‌ലിംകള്‍ പരിഗണിക്കേണ്ടത്. മത നിയമങ്ങളില്‍ കൂടുതല്‍ അറിവില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവന്ന് ചെയ്യാവുന്നത്, പണ്ഡിതന്‍മാരുടെ ഫത്‌വകളെ പിന്തുടരുക എന്നതാണ്. എന്നാല്‍ കര്‍മ്മശാസ്ത്ര സംബന്ധിയായ വി ഷയങ്ങളില്‍ ഇമാമുകള്‍ സ്വീകരിച്ച രേഖകളെ മനസ്സിലാക്കാനുള്ള കഴിവും നൈപുണ്യവുമുള്ള ഒരു ത്വാലിബുല്‍ ഇല്‍മിന് (മതവിജ്ഞാന പഠിതാവ്), രേഖകളുടെ ബലാബലത്തെ പരിഗണിച്ച് ഓരോ ഇമാമി ന്റെയും വീക്ഷണങ്ങളെ പിന്‍തുടരാ വുന്നതാണ്. അതാകട്ടെ, ഒരു മുജ്തഹിദിന്റെ റോളില്‍ നിന്നുകൊണ്ടല്ല, മുത്തബിഇന്റെ നിലപാടില്‍ നിന്നു കൊണ്ടാകണം. എന്തു കൊണ്ടെന്നാല്‍, ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരു പ്രത്യേക വിഷയത്തിലുള്ള മതവിധി ഗവേഷണം ചെയ്‌തെടുക്കലാണ് ഇജ്തിഹാദ്. അതിന്നാകട്ടെ, പ്രത്യേകം നിയമങ്ങളും നിബന്ധനകളും പാലിക്കപ്പെടേണ്ടതുമുണ്ട്. ഖുര്‍ആനും സുന്നത്തും ആധാരമാക്കി കര്‍മ്മ ശാസ്ത്ര മേഖലയില്‍, ആ നിലക്ക് വിധിനിര്‍ദ്ധാരണം നടത്തിയവരാണ് വിശ്രുതരായ നാലു ഇമാമുക ളും, അവരല്ലാത്ത മറ്റു ഫിഖ്ഹീ-ഹദീസ് വിശാരദന്‍മാരും.

9. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് നന്‍മ കല്‍പിക്കുന്നതിലും തിന്‍മ വിരോധിക്കുന്നതിലും ശ്രദ്ധചെലുത്തുന്നവരാണ്. മുസ്‌ലിം ഉമ്മത്തിന്റെ നന്‍മ നിലനില്‍ക്കുന്നതു തന്നെ ഈ രണ്ട് അടിത്തറകളിലാണ്. നന്‍മയുടെ പ്രചാരണവും തിന്‍മയുടെ വിപാടനവും ഇസ്‌ലാമിന്റെ മഹത്തായ ചിഹ്നങ്ങളാണ്. മുസ്‌ലിം ജമാഅത്ത് പോറലേല്‍ക്കാതെ നില കൊള്ളുന്നതും അതുകൊണ്ടുതന്നെയാണ്. നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക എന്നീ രണ്ടു സംഗതികളും സാധ്യമാകുന്നത്ര നിര്‍വ ഹിക്കപ്പെടേണ്ട ബാധ്യതകളാണ്. ആ രംഗത്ത് പരിഗണിക്കപ്പെടേണ്ട പ്രധാന വശം ഗുണകാംക്ഷയായിരിക്കണം.

ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ മുഴുവന്‍ നടപ്പില്‍ വരുത്താന്‍ അഹ്‌ലുസ്സുന്ന പ്രത്യേകം താത്പര്യമെടുക്കാറുണ്ട്. ജുമുഅ നമസ്‌കാരം, ജമാഅത്തു നമസ്‌കാരം എന്നിവ കൃത്യമായി നിലനിര്‍ത്തിപ്പോരുക, നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവയുടെ ആദ്യ സമയത്തു തന്നെ നിര്‍വ ഹിക്കാന്‍ മാത്സര്യം കാണിക്കുക, നമസ്‌കാരങ്ങളില്‍ ഭയവും, ഭക്തി യും, ഒതുക്കവും ശീലിക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക, ഖിയാമു ല്ലൈല്‍ (രാത്രിനമസ്‌കാരം) സ്ഥിരമായി നമസ്‌കാരിക്കുക, തുടങ്ങിയ കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ് അഹ്‌ലുസ്സുന്നത്തിനുള്ളത്.

എല്ലാ മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിച്ചും, പുണ്യത്തിലും ഭക്തിയിലും സഹകരിച്ചും നിലകൊള്ളുന്ന രീതിയാണ് അഹ്‌ലുസ്സു ന്നയുടേത്. പരീക്ഷണ-പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥിരതയോടെ, ക്ഷമയോടെ വര്‍ത്തിക്കാനും, അനുഗ്രഹങ്ങളുടെ വേളകളില്‍ അല്ലാ ഹുവിനോട് നന്ദിയുള്ളവരാകാനും, പടച്ചവന്റെ ഏതുതരം വിധിയേ യും സംതൃപ്തിയോടെ സ്വീകരിക്കാനും ഉള്ള അവരുടെ ശേഷി ഒന്നു വേറെത്തന്നെയാണ്.

ആദരണീയമായ സ്വഭാവങ്ങളും, ഉത്കൃഷ്ടമായ നിലപാടുകളും ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. മുഅ്മി നുകളില്‍ ഈമാന്‍ സമ്പൂര്‍ണ്ണമായവന്‍, അവരിലെ ഏറ്റവും നല്ല സ്വഭാവ നിഷ്ഠയുള്ളവനാണ് എന്ന പ്രവാചകമൊഴിയാണ് അവര്‍ക്കതിന് പ്രചോദകം. കുടുംബ ബന്ധം തുടരാനും, സലാം വ്യാപകമാക്കാനും, വിശക്കുന്നവന്ന് ഭക്ഷണം നല്‍കാനും, ദരിദ്രരോടും അശരണരോടും, അനാഥകളോടും കാരുണ്യം കാണിക്കാനും അഹ്‌ലുസ്സുന്നത്ത് കാ ണിക്കുന്ന താത്പര്യം അനന്യമാണ്.

10. ഇങ്ങനെയൊക്കെയാണെങ്കിലും, വിശുദ്ധ ഇസ്‌ലാമില്‍, അതിലില്ലാത്ത നൂതനാചാരങ്ങള്‍ പടച്ചുണ്ടാക്കുന്ന മുബ്തദിഉകളോട് അഹ്‌ലു സ്സുന്നക്ക് അടങ്ങാത്ത നീരസമാണുള്ളത്. അവരെ സ്‌നേഹിക്കുക യൊ, അവരുമായി സഹവസിക്കുകയൊ, അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയൊ, അവരുമായി ഒന്നിച്ചിരി ക്കുകയൊ, അവരോട് അനാവശ്യ തര്‍ക്ക വിതര്‍ക്കങ്ങളിലേര്‍പ്പെ ടുകയൊ ചെയ്യുന്നവരല്ല അഹ്‌ലുസ്സുന്ന. മുബ്തദിഉകളുടെ നിരര്‍ഥക വാദങ്ങളില്‍ നിന്ന് സ്വന്തം കാതുകളെ സംരക്ഷിക്കുന്നതിലാണ് അവരുടെ കണിശമായ ശ്രദ്ധ.ബിദ്അത്ത് തൗഹീദിന്റെ പൂര്‍ണ്ണതക്ക് ഭംഗം വരുത്തും എന്നതാണ് അവരുടെ വീക്ഷണം. ശിര്‍ക്കിലേക്കെ ത്തിക്കുന്ന വിവിധ മാധ്യമങ്ങളി ല്‍ ഒന്നാണ് ബിദ്അത്ത്. അല്ലാഹു മത നിയമമാക്കി നിശ്ചയിച്ചു തന്നി ട്ടില്ലാത്ത ഒരു കര്‍മ്മം കൊണ്ട് അവനെ ആരാധിക്കുക എന്ന ലക്ഷ്യമാണ് അതിലുള്ളത്. ലക്ഷ്യങ്ങള്‍ക്കുള്ള വിധി തന്നെയാണ് അതിലേക്കെ ത്തിക്കുന്ന മാര്‍ഗങ്ങള്‍ക്കും ഇസ്‌ലാം സ്വീകരിക്കുന്നത്. അതു കൊണ്ടു തന്നെ അല്ലാഹുവിനെ ആരാധിക്കു ന്നതില്‍ ശിര്‍ക്ക് വരുത്താവു ന്നതും, ദീനില്‍ പുത്തനാചാരങ്ങള്‍ക്ക് അവസരം നല്‍കുന്നതുമായ മുഴുവന്‍ പഴുതുകളേയും കൊട്ടിയടക്കണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് അഹ്‌ലുസ്സുന്ന ത്തിനുള്ളത്.

മുബ്തദിഉകളെ വേറിട്ടു നിര്‍ത്തുന്ന ചില ലക്ഷണങ്ങളുണ്ട്. പ്ര വാചക സുന്നത്തിന്റെ പ്രചാരകരോട് അവര്‍ക്ക് ശത്രുതാ മനസ്ഥിതി യും, പുച്ഛമനോഭാവവുമായിരിക്കും. മാത്രമല്ല, അവരെയവര്‍ ഹശ്‌വി കള്‍, ളാഹിരികള്‍, മുശബ്ബിഹുകള്‍ എന്നിങ്ങനെ പ്രത്യേകം പേരുകള്‍ വിളിച്ച് ആക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ മുബ്തദിഉകളുടെ ഏ തു തരം പ്രവര്‍ത്തനത്തേയും കരുതലോടെ നിരീക്ഷിക്കുന്നവരും, അ വരുടെ വിതണ്ഡ വാദങ്ങള്‍ക്ക് പ്രമാണ ബദ്ധമായ മറുപടികള്‍ നല്‍ കുന്നവരുമാണ് സലഫുകള്‍. മുബ്തദിഉകളെ സംബന്ധിച്ച സലഫി ന്റെ നിലപാടു വ്യക്തമാക്കുന്ന അനേകം പ്രസ്താവനകള്‍ വിവിധ ഗ്രന്ഥങ്ങളില്‍ നിര്‍ലോഭം കാണാനാകും.

മുസ്‌ലിം ഉമ്മത്തിന്റെ ആദ്യ തലമുറയുടെ അഖീദയാണ് മേല്‍ പ റയപ്പെട്ടതൊക്കെ. ഖുര്‍ആനിന്റേയും സുന്നത്തിന്റേയും മാര്‍ഗത്തിലൂ ന്നി നിന്നുകൊണ്ടുള്ള തെളിമയാര്‍ന്ന, കറകള്‍ തീര്‍ന്ന അഖീദയാണ ത്. ആദ്യകാല വിശ്വാസീ സമൂഹത്തിന്റെ ഹൃദയങ്ങളെ സജീവമാക്കി നിര്‍ത്തിയ ഋജുവായ മാര്‍ഗം. സലഫുസ്സ്വാലിഹിന്റെ, ഫിറഖത്തുന്നാ ജിയയുടെ, അഹ്‌ലുല്‍ ഹദീസിന്റെ, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ ത്തിന്റെ വിശ്വാസ സംഹിത. പരിഗണനീയമായ മദ്ഹബിന്റെ നാല് ഇ മാമുമാരുടേയും അഖീദ. ബഹു ഭൂരിഭാഗം ഫുഖഹാക്കളുടേയും മു ഹദ്ദിസുകളുടേയും, നിഷ്‌കാമകര്‍മ്മികളായ പണ്ഡിതന്‍മാരുടേയും അ വരുടെയൊക്കെ സരണി പിന്തുടരുന്ന ഇന്നോളമുള്ള ആരുടേയും വി ശ്വാസധാര. സച്ചരിത സലഫിന്റെ വീക്ഷണങ്ങളെ വിമര്‍ശിക്കുന്ന പി ല്‍കാലക്കാരുടെ വാക്കുകളുണ്ടാകാം; അതില്‍ നാം വഞ്ചിതരാകേണ്ട തില്ല. ആകയാല്‍, നമ്മുടെ പൂര്‍വഗാമികളായ ഉല്‍കൃഷ്ട സലഫുകള്‍ ഏതൊരു സ്രോതസ്സില്‍ നിന്നു ദാഹശമനം വരുത്തിയോ ആ സ്രോത സ്സിലേക്ക് തെളിമയാര്‍ന്ന അഖീദയുമായി തിരിച്ചു ചെല്ലുകയാണ് ന മ്മുടെ ധര്‍മ്മം. അവര്‍ നിശ്ശബ്ദത പാലിച്ച കാര്യങ്ങളില്‍ നമ്മളും നിശ്ശ ബ്ദരാകുക. അവര്‍ പ്രവര്‍ത്തിച്ചവിധം നമ്മളും ആരാധനകളനുഷ്ഠി ക്കുക. വിശുദ്ധ ഖുര്‍ആനും, പ്രവാചക സുന്നത്തും, സലഫിന്റെ ഇജ് മാഉം, പുതിയ പ്രശ്‌നങ്ങളില്‍ ശരിയായ ഖിയാസും അവലംബിച്ചു കൊണ്ടാകട്ടെ നമ്മുടെ ജീവിതം.

പുരുഷന്മാർക്ക് തൊപ്പി സുന്നത്താണോ…?

Collection of caps

  പ്രവാചകന്റെ എല്ലാ പ്രവർത്തനങ്ങളെയും സുന്നത്തിലെ മുഴുവൻ നിർദേശങ്ങളെയും നാം ഒരേപോലെയല്ല സമീപിക്കേണ്ടതും പ്രയോഗവത്കരിക്കേണ്ടതും. നിർബന്ധം (വാജിബ്), ഐഛികം (നഫ്ല്), പ്രബലമായ സുന്നത്ത് (സുന്നത്ത് മുഅക്കദ), ഹറാം (നിഷിദ്ധം), അനഭികാമ്യം (മക്റൂഹ്), തുടങ്ങി പലതലങ്ങളിലുള്ള വിഷയങ്ങളുണ്ട് സുന്നത്തില്. അപ്രകാരം സാമൂഹിക പശ്ചാത്തലവും നാടിന്റെ സമ്പ്രദായങ്ങളും അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. നബി(സ)ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെട്ടതുണ്ടാകാം. നബി(സ) ചെയ്തതാണെന്ന് വെച്ച് സുന്നത്തിലെല്ലാം ഒരേപോലെ നിർബന്ധമായും പിന്തുടരേണ്ടതാണെന്ന് വാദിക്കുന്നതിന് അർത്ഥമില്ല.

  ഉദാഹരണമായി നമസ്കാരം. അഞ്ചു സമയത്തെ നമസ്കാരം പ്രവാചക ചര്യയില് പെട്ടതാണ്. തറാവീഹ് എന്നു വിളിക്കുന്ന ഖിയാമുല്ലൈലും നബിയുടെ സുന്നത്താണ്. ഈ രണ്ട് ‘സുന്നത്തു’കളും ഒരു പോലെയല്ല. അഞ്ച് സമയത്തെ നമസ്കാരം നിർബന്ധമാണ്. ഉപേക്ഷിച്ചവന് കുറ്റവാളിയാകും. എന്നാല്, തറാവീഹ് ഐഛിക കർമമാണ്. അതുപേക്ഷിച്ചവർ കുറ്റവാളിയാകുന്നില്ല. നാട്ടിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും നബിയുടെ ജീവിതത്തില് കാണാം. ഉദാഹരണത്തിന് തലപ്പാവ് ധരിക്കല്. അത് എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ വിശ്വാസികളും പിന്തുടരേണ്ട പ്രവാചക ചര്യയല്ല. അത് അറേബ്യയിലെ സാമൂഹികാചാരമാണ്. ഹജ്ജിനിടയില് അബ്ത്വഹ് താഴ്‌വരയിൽ പ്രവാചകൻ വിശ്രമിക്കുകയുണ്ടായി. അത് ഹജ്ജുമായി ബന്ധപ്പെട്ട ഒരു കർമമല്ലെന്നും യാദൃഛികമായി പ്രവാചകൻ വിശ്രമിക്കാനിരുന്നതാണെന്നും പല സ്വഹാബിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിലർ അതിനെ സുന്നത്തായി ഗണിക്കുന്നു. അപ്പോഴും അത് ചെയ്യാതിരുന്നാല് ഹജ്ജ് നിഷ്ഫലമാകുന്ന തെറ്റായി മാറുന്നില്ല. ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള് കാണാനാകും.

  ഇസ്ലാം ഒരു വസ്ത്രധാരണ രീതി കൊണ്ടുവന്നിട്ടില്ല. റസൂലിന്റെ കാലത്ത് സ്വഹാബികള് പല വസ്ത്രങ്ങളും ധരിച്ചിരുന്നു. നബി(സ) ധരിച്ചപോലുള്ള വസ്ത്രങ്ങൾ എല്ലാവരും ധരിച്ചിരുന്നില്ല. ഒറ്റ വസ്ത്രവും രണ്ടു വസ്ത്രവും ധരിച്ചവരുണ്ടായിരുന്നു. ശരീരം മുഴുവൻ മറയുന്നതും അല്ലാത്തതുമായ വസ്ത്രം ധരിക്കുന്നവരുമുണ്ടായിരുന്നു. “നിങ്ങൾ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കുക”, എന്ന് ഇബ്നു അബ്ബാസ് പറഞ്ഞതുകാണാം. രണ്ട് കാര്യങ്ങൾ ഇല്ലാത്ത കാലത്തോളം; ഒന്ന്, ധൂർത്ത്. രണ്ട്, അഹങ്കാരം. ഇസ്ലാം പഠിപ്പിച്ച പ്രകാരം നഗ്നത മറക്കണമെന്നു മാത്രമേയുള്ളൂ, ഒരു യൂനിഫോം ഇസ്ലാം പഠിപ്പിച്ചിട്ടില്ല.

ഇസ്ലാം പ്രകൃതി മതമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്. വസ്ത്ര ധാരണത്തിലും മറ്റും പ്രാദേശികമായ വ്യത്യാസങ്ങൾ, വൈവിധ്യങ്ങൾ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. അമേരിക്കക്കാരന് അവിടുത്തെ വസ്ത്രം ധരിക്കാം. അറബി വസ്ത്രം തന്നെ ധരിക്കണമെന്നില്ല. സമൂഹത്തിന് ഇണങ്ങാത്ത വസ്ത്ര രീതി സ്വീകരിക്കുന്നത് ശരിയല്ല. നാടിന്റെ സമ്പ്രദായങ്ങൾ (ആദത്ത്-ഉര്ഫ്) ഇസ്ലാമിന് എതിരാകാത്ത കാലത്തോളം നാം പരിഗണിക്കണം. ഒരു സമൂഹത്തിൽ അവരുടെ പൊതുരീതികൾക്ക് എതിരായി ജീവിക്കുമ്പോള് അത് പലതരം പ്രയാസങ്ങള് സൃഷ്ടിക്കും. ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാകും. ഉദാഹരണമായി തൊപ്പി ധരിക്കൽ. മുസ്ലിം ആയാൽ തൊപ്പി ധരിക്കണം എന്ന് ആരാണ് പഠിപ്പിച്ചത്? അങ്ങനെയൊരു സുന്നത്തില്ല. സമൂഹത്തിൽ നോട്ടപ്പുള്ളിയാകുന്നവിധം ‘അന്യനായി’ മാറി നില്ക്കുന്നതും ശരിയല്ല. ഇസ്ലാം അങ്ങനെ കല്പ്പിച്ചിട്ടില്ല.

ഇബ്നു അസാകിറിൽ നിന്നുള്ള നിവേദനം: “പ്രവാചകൻ(സ) ചില സമയങ്ങളിൽ നമസ്കരിക്കുമ്പോൾ തലപ്പാവ് ഊരി സുത്ര* ( سترة‎ ) ആയി വെക്കുമായിരുന്നു.”
* നിസ്കരിക്കുമ്പോൾ മുന്നിൽ മറയായി വെക്കുന്നതിനാണ് ‘സുത്ര’ എന്ന് പറയുന്നത്.

  ഖുർആനോ ഹദീസോ വസ്ത്ര ധാരണ രീതി വിശദീകരിക്കുമ്പോൾ പുരുഷൻ തല മറക്കുന്നതിന്റെ പ്രാധാന്യം എവിടെയും പറയുന്നില്ല!!! ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, ഇത് സംസ്കാരത്തിന്റെ ഭാഗം എന്നതിൽ കവിയുന്ന പ്രാധാന്യം ഇല്ല.

“എല്ലാം അറിയുന്നവൻ അള്ളാഹു”

അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും.

1. സാഹോദര്യം വളര്‍ത്തി: സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദര ങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. “മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്രങ്ങളും ജനപഥങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്ന തിനായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍” (ഖുര്‍ആന്‍ 49:13).
ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തിന്റെയോ കുലത്തി ന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യുത, ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. “അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവന് കറുത്തവ നെക്കാളുമോ കറുത്തവന് വെളുത്തവ നെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വബ്രി).
അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് “നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായ വരാണല്ലോ” (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പിച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്.

2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി: അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണിക സമൂഹങ്ങളിലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായിരുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൌകര്യം പോലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറയ്ക്കാന്‍പോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍!
ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകന്‍ നിഷ്കര്‍ഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം” (ബുഖാരി, മുസ്ലിം).
അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൗരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചു. “ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക” (ഖുര്‍ആന്‍4:36).
പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍  നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും” (മുസ്ലിം, അബൂദാവൂദ്).
യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ‘ചരക്ക്’ എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അ തിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരിക്കുമെന്ന് പ്രവാചകന്‍ (സ) അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകള്‍ക്കും വികാരശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. “നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ” (24:32).
അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. “ചാരിത്ര്യ ശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത് (24:33).
അടിമത്തം നിലനിന്ന സമൂഹങ്ങളെല്ലാം സ്വതന്ത്രമായ സര്‍ഗശേഷിയോ അഭിമാനമോ ഇല്ലാത്തവരായായിരുന്നു അവരെ പരിഗണിച്ചിരുന്നത്. എന്നാല്‍, അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍  അയാളെ ‘കറുത്ത പെണ്ണിന്റെ മോനേ’ എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബുദര്‍റിനെ പ്രവാചകന്‍(സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അബുദര്‍റേ… അജ്ഞാനകാലത്തെ സംസ്കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്”(അബൂദാവൂദ്).
“നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം” എന്നാണ് നബി(സ) പഠിപ്പിച്ചത്. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്റ(റ) പറഞ്ഞു. “നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”.
അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീനത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ലേശിപ്പിക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലുള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വതന്ത്രരാവുകയായിരുന്നു ഈ വിപ്ലവത്തിന്റെ ഫലം.

3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു: അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. എന്നാല്‍, ഇതുകൊണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോഗികമായിത്തന്നെ ഉന്മൂലനം ചെയ്യുവാന്‍  ആവശ്യമായ നടപടിയിലേക്ക്  ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാന്‍ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു” (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കു ന്നതായിരുന്നു അടിമമോചനത്തി ന്റെ വിഷയത്തില്‍ പ്രവാചക (സ)ന്റെ നിലപാട്.
അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആ ന്‍ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാത യെന്താണെന്ന് നിനക്കറിയാമോ? അടിമ മോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരുഅനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കല്‍” (90:12-16)
അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ)തന്നെ മാതൃക കാണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്കളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍(റ) സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കു ന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചി രുന്നതായി കാണാനാവും.
അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെ ങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ” (ബുഖാരി, മുസ്ലിം).
സഹാബിയായിരുന്ന അബുദര്‍റ്(റ) ഒരിക്കല്‍ നബി (സ)യോട് ചോദിച്ചു: ‘അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: ‘യജമാനന് ഏറ്റവും വിലപ്പെട്ട  അടിമകളെ മോചിപ്പിക്കല്‍’.
അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ നബി(സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം).
പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്നു അബ്ദില്‍ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെലവഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും.

4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു: അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അ ടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂ ര്‍വമല്ലാത്ത കൊലപാതകം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്ത ശേഷം അത് ലംഘി ക്കല്‍, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തി ന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തങ്ങളില്‍ ഒന്ന് ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാന്‍ തയ്യാറില്ലാത്തവരെ സംബന്ധി ച്ചിടത്തോളം അത് നിര്‍ബന്ധമാക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കുള്ള പ്രായശ്ചി ത്തമായി അടിമകളെ മോചിപ്പിക്കണമെന്ന വിധി.

5. മോചനമൂല്യത്തിനു പകരമായി സ്വാതന്ത്ര്യം നല്‍കുന്ന സംവിധാനമുണ്ടാക്കി: മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. ‘മുകാതബ’യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്ര ത്തിലൂടെയാണ് ഇത് സാധ്യമാവുക. സ്വാതന്ത്ര്യമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ ‘മുകാതബ’യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാ വുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്കളായി അടിമ മോചനദ്രവ്യം അട ച്ചുതീര്‍ക്കുന്നു. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു.
സ്വാതന്ത്യ്രമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സില്‍ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്ര മെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയ ത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴി ഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാനവും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തു തീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹച ര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാലിനെ (പൊതുഖജനാവ്) സമീപിക്കാം. അതില്‍നി ന്ന്  നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പി ക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്.
അടിമകളെ സ്വാതന്ത്ര്യമെന്താണെന്ന്‌ പഠിപ്പിക്കുകയും പാരതന്ത്ര്യത്തിൽ നിന്ന് മോ ചിതരാകുവാന്‍  അവരെ സ്വയം സന്നദ്ധ രാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടു കളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗി കമായ നടപടിക്രമമാണ് ഇസ്ലാം അടിമ ത്തത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. അക്കാ ര്യത്തില്‍ ഇസ്ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമ മായ മാര്‍ഗമിതായിരുന്നുവെന്ന് ചൂണ്ടിക്കാണി ക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശി ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വാ സ്തവം. അത് യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ള ണമെങ്കില്‍ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയില്‍നി ന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണ ണമെന്നുമാത്രം.

ജുമുഅ ഖുത്ബയുടെ ഭാഷ

ജുമുഅ ഖുത്ബ മാതൃഭാഷയിലാകാമോ? അറബിയില് തന്നെ വേണമോ? കേരള മുസ്ലിങ്ങള്ക്കിടയില് ഇന്നും ഇതൊരു തർക്ക വിഷയമാണ്.

ഖുര്ആനിന്റെയും ഹദീസിന്റെയും മദ്ഹബിന്റെ ഇമാമുകളുടെ അഭിപ്രായങ്ങളുടെയുംവെളിച്ചത്തില് ഒരു ചെറിയ വിശകലമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

♦ജുമുഅ ഖുത്ബ എന്നാല് വഅ്ദ് (ഉപദേശം) ആകുന്നു.

 “സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസത്തില് നമസ്ക്കാരത്തിന് വിളിക്കപ്പെട്ടാല്, അല്ലാഹുവെപ്പറ്റിയുള്ള ദിക്റിലേക്ക് (ഉല്ബോധം) നിങ്ങള് വേഗത്തില് വരിക (സൂറ:ജുമുഅ-9)” എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ടു പ്രധാന ഖുര്ആന് വ്യാഖ്യാതാവും സ്വഹാബിയുമായ ഇബ്നു അബ്ബാസ്(റ) പറയുന്നു: “ദിക്റുല്ലാഹി എന്നാല് ഇമാമിന്റെ വഅ്ദ് (ഉപദേശം) എന്നാണ്.”  (തഫ്സീര് ബഗവി). ഉല്ബോധം ഫലപ്പെടണമെങ്കില് ശ്രോതാക്കള്ക്ക് മസ്സിലാകുന്ന ഭാഷയിലാകണം.

ദൈവദൂതരുടെ ഭാഷയെക്കുറിച്ച് ഖുര്ആന് പറയുന്നത് “ഒരു ദൈവദൂതയുെം തന്റെ ജനതയ്ക്ക് (കാര്യങ്ങള്) വിശദീകരിച്ചു കൊടുക്കുന്നത്നു വേണ്ടി , അവരുടെ ഭാഷയില് സന്ദേശം നല്കിക്കോണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറ: ഇബ്റാഹീം-4) എന്നാണ്.

ഖുത്ബയില് ഖുര്ആന് ഓതി ജങ്ങളെ ഉല്ബോധിപ്പിക്കലായിരുന്നു നബി(സ) ചെയ്തിരുന്നത് എന്ന് മുസ്ലീം ഉദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നു. നബി(സ)യുടെ മുന്നിലുള്ള ജനത അറബികളായതിനാല് അവിടുന്ന് അറബിയില് ഖുത്ബ നടത്തി.

ജുമുഅ ഖുത്ബ സന്ദര്ഭോചിതമായിരിക്കണം. നബി(സ)യുടെയും ഖലീഫമാരുടെയും ഖുത്ബ സന്ദര്ഭോചിതമായിരുന്നു. പ്രവാചകന് പ്രസംഗിക്കുമ്പോള് കണ്ണുകള് ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നതായി മുസ്ലീം റിപ്പോര്ട്ട് ചെയ്ത ഹദീസില് കാണാം. 

നബി(സ)യുടെ ഖുത്ബ പകര്ത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാര് ചെയ്തത്. ഉമര്(റ) ഖുത്ബക്കിടയില് ഉസ്മാന് (റ)വിനോട് വൈകിയെത്തിയതിന്റെ കാരണം അനേഷിച്ച സംഭവം (ബുഖാരി,മുസ്ലീം), അലി(റ)വിനോട് ഖുത് ക്കിടയില് സ്വത്തവകാശത്തെക്കുറിച്ച് ചോദിച്ച സംഭവം (ഇത് മിമ്പറിലെ മസ്അല എന്ന് അറിയപ്പെടുന്നു), തുടങ്ങി ധാരാളം സംഭവങ്ങളില് നിന്ന് നമുക്ക് മസ്സിലാകുന്നത് ഖുത്ബ ജനങ്ങള്ക്ക് സന്ദര്ഭോചിതമായി മതം പഠിക്കാുള്ള ഒരു വേദി കൂടിയാണ് എന്നാണ്.

ഖുത്ബയുടെ ഭാഷ മദ്ഹബുകളില്.

ഖുത്ബ  അറബിയിലാവണം എന്ന് ഇമാം ശാഫിഈ(റ), അബൂഹീഫ (റ), അഹ്മദിബ്ുഹമ്പല്(റ),മാലിക് (റ) എന്നിവരോ അവരുടെ മുമ്പുള്ളവരോ പറഞ്ഞിട്ടില്ല. അബൂഹീഫ (റ)യുടെ അഭിപ്രായം കാണുക:

“(ഖുത്ബയുടെ ഫര്ദുകള് അടക്കം അറിയിലാവണമെന്ന നിബന്ധന) അബൂഹീഫ(റ) പറയാതിരിക്കാന് കാരണം അറബിയില് ഇത് നിര്വ്വഹിക്കല് ശര്ത് (നിബന്ധന) അല്ലാത്തതുകൊണ്ടാണ് ” (ദുര്റുല് മുഖ്താര് 1/741).

ശാഫിഈ(റ) പറയുന്നു:

വെള്ളിയാഴ്ച ഖുത്ബകളിലോ മറ്റു ഖുത്ബകളിലോ ഖതിബിനോ മറ്റുള്ളവര്ക്കോ ആവശ്യമായ കാര്യം ജങ്ങളുടെ ഭാഷയില് സംസാരിക്കുന്നതില് യാതൊരു ദോഷവുമില്ല (അല്ഉമ്മ് 1/179).

ഖാദിഹുസൈനെപ്പോലെ ചുരുക്കം ശാഫിഈ പണ്ഡിതന്മാര് ഖുത്ബ മുഴുവനായും അറബിയിലാവണം എന്ന് അഭിപ്രായപ്പട്ടിട്ടുണ്ട്.  എന്നാല് ഇതിക്കുറിച്ച് അല്ലാമാ ഖതിബു ശ്ശിര്ബീനി (റ) പറഞ്ഞത് “മദ്ഹബിലെ സ്വീകാര്യയോഗ്യമായ അഭിപ്രായം ശാഫിഈ(റ) അല്ഉമ്മില് പറഞ്ഞതാണ്” (മുഗ്നി 3/73) എന്നാണ്.

ജുമുഅ ഖുത്ബ പൂര്ണമായും അറബിയില് തന്നെയാവണമെന്ന് വാദിക്കുന്നവര് തന്നെ, നമസ്കാരത്തിലെ തക്ബീര് പോലും മാതൃഭാഷയിലാകാമെന്ന് പള്ളിദര്സുകളില് പഠിപ്പിച്ച് വരുന്നു. 

പള്ളിദര്സില് ഓതുന്ന പത്ത് കിതാബില് കാണാം “ഇനി അവന് അറബി ഭാഷയില് തക്ബീര് ചൊല്ലാന് സാധിക്കുന്നില്ലെങ്കില് അവന് ഇഷ്ടമുള്ള ഭാഷയില് അത് ചൊല്ലാവുന്നതാണ് .(പരിഭാഷ: അബ്ദുല് അസീസ് മുസ്ള്യാര് പൊന്നാനി,പേജ് 127).

ജുമുഅ ഖുത്ബ ദുഹ്റ് ചുരുക്കിയതല്ല

ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണ് ജുമുഅയിലെ ഖുത്ബ, അതിനാല് ഖുത്ബ മുഴുവും അറബിയിലായിരിക്കണം എന്ന് ചിലര് വാദിക്കാറുണ്ട്. ഈ തെറ്റായ ധാരണയെക്കുറിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി (റ) പറയുന്നു. “ജുമുഅ നമസ്ക്കാരം രണ്ട് റക്അത്തും അതൊരു പൂര്ണ്ണ നമസ്ക്കാരവുമാണ്, ദുഹ്റ് ചുരുക്കിയതല്ല.” (ശര്ഹുല് മുഹദ്ദബ് 4/53).

ബാങ്ക്, നമസ്ക്കാരം മുതലായവയില് പദങ്ങള് നിര്ണ്ണിതമാണ്. പക്ഷെ ഖുത്ബയുടെ പദങ്ങള് നിര്ണ്ണിതമല്ല. അതുകൊണ്ടാണ് ഓരോ ഖലീഫമാരുടെയും ഖുത്ബകള് വ്യത്യസ്തമായത്.  നമസ്ക്കാരം അല്ലാഹുവിന്നുള്ള ഇബാദത്താണ്,  ഖുത്ബ അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ച് ജനങ്ങളോടുള്ള ഉപദേശമാകുന്നു. 

ജുമുഅ നിര്വ്വഹിക്കുമ്പോള് ഖതീബ് ഖിബ്ലക്ക് പുറം തിരിഞ്ഞ് നിന്ന് ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്.

മാത്രമല്ല, നമസ്കാരത്തില് സംസാരിക്കാന് പാടില്ല, ഖുത്ബയില് സംസാരിക്കാതിരിക്കാനും പാടില്ല.  ഇതില് നിന്നെല്ലാം ഖുത്ബ നമസ്കാരം പോലെയല്ല എന്നു മസ്സിലാക്കാം.

ജുമുഅ ഖുത്ബ പരിഭാഷ മദ്ഹിന്റെ ഇമാമുകള് അംഗീകരിക്കുന്നു.

“ഖുത്ബ അറബിയിലാകല് ശര്ത്വ് (നിര്ബന്ധം) ആണെന്ന്” ഇമാം നവവി(റ) പറഞ്ഞതിനെ, തുഹ്ഫയില് വിവരിക്കുന്നത് “ഖുത്ബയുടെ റുക്നുകള് (ഫര്ദുകള്) അറബിയിലായിരിക്കല് ശര്ത്വാണെന്നാണ്, അതല്ലാത്തവയ്ക്കല്ല” (തുഹ്ഫ 2/241). 

ഫര്ദുകള് ഒഴിച്ചുള്ള ഉല്ബോധനം ശ്രോതാക്കളുടെ ഭാഷയില് ആകാമെന്ന ഇതേ ആശയം ശര്വാനി 2/341, നിഹായ 1/306, മഹല്ലി, ഇആനതുത്വാലിബീന് എന്നിങ്ങയുെള്ള പ്രബല ശാഫിഈ കിതാബുകളിലും കാണാവുന്നതാണ്. 

ഖുതുബ ഗ്രഹിക്കാന് എളുപ്പമുള്ളതാവണമെന്ന് പള്ളി ദര്സില് ഓതുന്ന പത്ത്കിതാബിലും കാണാം. ഖുത്ബ പൂര്ണ്ണമായും അറബിയിലായിരിക്കണം എന്ന കാര്യത്തില് മദ്ഹബിന്റെ ഇമാമുകളുടെ ഇടയില് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട് എന്ന കേരള സുന്നികളുടെ പുതിയ കണ്ടുപിടുത്തം തെറ്റാണെന്നും, ജനങ്ങളുടെ ഭാഷയില് സംസാരിക്കുന്നതിനെ ഭൂരിപക്ഷം മദ്ഹബിന്റെ പണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നും ഇതില് നിന്നും വ്യക്തമാകുന്നു.

കെ.എം.മൌലവിയും റശീദുരിദായും ഖുത്ബ പരിഭാഷക്ക് എതിരായിരുന്നുവോ ?

മുസ്ലിങ്ങള് അറബി ഭാഷ പഠിക്കല് നിര്ബന്ധമാണെന്നും അങ്ങനെ ജുമുഅ ഖുത്ബ അറബിയില് തന്നെ നിര് വഹിക്കപ്പെടുന്ന സാഹചര്യമുണ്ടാകണം എന്നുമാണ് 1926ല് കെ. എം. മൌലവി ചൂണ്ടിക്കാണിച്ചത്. അല്ലാതെ, ഖുത്ബ പരിഭാഷ തെറ്റാണ് എന്ന്, ഖുത്ബ പരിഭാഷ നടത്തിയിരുന്ന കെ.എം. മൌലവി എഴുതിയിട്ടില്ല. അതുപോലെ തന്നെ, തുര്ക്കിയിലെ കമാല് പാഷ 1935ല് ഫര്ദുകള് ഉള്പ്പടെ ജുമുഅ ഖുത്ബ പൂര്ണ്ണമായും മാതൃഭാഷയില് ആയിരിക്കണമെന്ന ഉത്തരവിറക്കിയതിയൊണ് റശീദുരിദ വിമര്ശിച്ചത്. (ലോകാടിസ്ഥാത്തില് ശിര്ക്കന് വിശ്വാസങ്ങള് പ്രചരിപ്പിക്കുന്നതില് തുര്ക്കി എന്നും മുന്നിലാണ്. കേരളത്തിലും ശിര്ക്ക് പ്രചരിപ്പിക്കുവാന് തുര്ക്കിയില് നിന്നും അച്ചടിക്കുന്ന കിതാബുകളെ ഉപയോഗിക്കുന്നുണ്ട് ). മാത്രവുമല്ല, തെളിവിന്റെ അടിസ്ഥാത്തില് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിക്കുന്ന ഒരു വീക്ഷണത്തിന്നെതിരായി, ഒറ്റപ്പെട്ട പണ്ഡിതാഭിപ്രായം തെളിവായെടുക്കുവാനും പാടില്ല.

1947ല് സമസ്ത (കേരള സുന്നികള്) അവരുടെ പള്ളികളില് ഖുത്ബ പരിഭാഷ നിരോധിക്കുന്നു.

കേരളത്തിലെ പല സുന്നി പള്ളികളിലും മലയാളത്തിലായിരുന്നു ഖുത്ബ നടന്നിരുന്നത്. ചിലര് നുബാതി ഖുത്ബയുടെ പരിഭാഷ നോക്കി വായിക്കുകയായിരുന്നു.

കേരളത്തില് ആദ്യമായി സ്ഥാപിതമായ ചേരമാന് പള്ളിയില് നൂറ്റാണ്ടുകളായി മലയാളത്തിലാണ് ഖുത്ബ നടന്നിരുന്നത്.

മുജാഹിദുകളുടെ പള്ളികളില് നടന്നിരുന്ന ഖുത്ബകളില് നിന്നും ജങ്ങള് യഥാര്ത്ഥ ഇസ്ലാം മസ്സിലാക്കി പണ്ഡിതന്മാരുടെ ചൂഷണങ്ങളില് നിന്നും രക്ഷപ്പെടാന് തുടങ്ങിയപ്പോള്, മുജാഹിദ് പള്ളികളിലെ ഖുത്ബ കേള്ക്കുന്നതില് നിന്ന് സാധാരണക്കാരെ തടഞ്ഞ് നിര്ത്താന് കണ്ടുപിടിച്ച ഒരു കുതന്ത്രം മാത്രമായിരുന്നു, സമസ്ത 1947ല് കോഴിക്കോട് മീഞ്ചന്തയില് വച്ച് പാസാക്കിയ ജുമുഅ ഖുത്ബ മുഴുവായും അറബിയില് തന്നെയായിരിക്കണം എന്ന ഫത് വ.

ഖുത്ബ പരിഭാഷ വിഷയത്തില് സമസ്ത പിളരുന്നു.

ലോക മുസ്ലീം പണ്ഡിതന്മാരുടെ ഫത്വകള്ക്കും ശാഫിഈ മദ്ഹബിന്റെ തീരുമാങ്ങള്ക്കുമെതിരെ 1947ല് കൈക്കൊണ്ട ഈ പുത്തന്വാദത്തില് പ്രതിഷേധിച്ച് സമസ്തയില് നിന്ന് ഒരു കൂട്ടം പണ്ഡിതന്മാര് രാജിവയ്ക്കുകയും ജംഇയ്യതുല് ഉലമാഇസ്സുന്നിയ എന്നപേരില് ഒരു സംഘട ഉണ്ടാക്കുകയും ചെയ്തു.

അവരുടെ പള്ളികളില് ഇന്നും മലയാളത്തില് തന്നെയാണ് ഖുത്ബ നടക്കുന്നത്. നുസ്റതുല് അനാം എന്ന അവരുടെ മാസികയിലൂടെ സമസ്തക്കാരുടെ ഈ വ്യതിയാനം അവര് ഇപ്പോഴും വിശദീകരിക്കാറുണ്ടു.

പരിഭാഷാവിരോധികളുടെ വാദങ്ങളിലെ ചില വൈരൂദ്ധ്യങ്ങള്

1. ജുമുഅ ഖുത്ബ പരിഭാഷ സ്വഹീഹല്ല (സ്വീകാര്യമല്ല) എന്നും അത്തരം ജുമുഅകളില് പങ്കെടുക്കുന്നവരുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണ് സമസ്തയിലെ ചിലര് തെറ്റിദ്ധരിപ്പിക്കുന്നത്.

എങ്കില് 1947ന് മുമ്പ് സുന്നികള് നടത്തിയിരുന്ന ഖുത്ബ പരിഭാഷയുള്ള പള്ളികളില് പങ്കെടുത്ത് മരണപ്പെട്ട് പോയ എല്ലാ ആളുകളുടെയും മുഴുവന് ജുമുഅയും നഷ്ടപ്പെട്ടിരിക്കില്ലേ?.

2. ഇന്ത്യയില് പല സുന്നി പള്ളികളിലും ഇന്നും ഉറുദുവിലും തമിഴിലും മറ്റും ഖുത്ബ നടന്നുകൊണ്ടി രിക്കുന്നു. കാന്തപുരം മുസ്ള്യാര് സെക്രട്ടറിയായി അഖിലേന്ത്യാ സുന്നി സംഘടയുണ്ടാ ക്കിയപ്പോള്, സംഘടയ്ക്ക് അഖിലേന്ത്യാ മേൽ വിലാസമുണ്ടാകു വാന് വേണ്ടി പ്രസിഡന്റായി തെരഞ്ഞെടുത്ത ജുനൈദി സാഹിബ്, മരണം വരെ ബാംഗ്ളൂരിലെ സേട്ടുമസ്ജിദില് ഉറുദുവിലായിരുന്നു ഖുത്ബ നടത്തിയിരുന്നത്.

3. നബി(സ) ഫിത്ർ സകാതായി നല്കിയത് കാരയ്ക്ക ആയിരുന്നെങ്കിലും, മലയാളിയുടെ പ്രധാ ഭക്ഷണം അരിയായതുകൊണ്ടു അരിയാണ് ഫിത്ർ സകാതായി നല്കേണ്ടത് എന്ന് ഫത് വ കൊടുക്കുന്നവര് തന്നെ, മലയാളികള്ക്ക് മസ്സിലാകുവാന് മാതൃഭാഷയിലെ ഖുത്ബയാണ് നല്ലത് എന്ന് അംഗീകരിക്കാന് മടിക്കുന്നു.

4. ഹിജ്റ 300ന് ശേഷം ഈജിപ്തില് ജീവിച്ചിരുന്ന ഇബ്നു നുബാതത് എന്ന പണ്ഡിതന് അവിടത്തുകാര്ക്കായി തയ്യാറാക്കിയ നുബാതി ഖുത്ബ ഈണത്തില് ചൊല്ലിയാല് അത് എങ്ങയൊണ് നബി(സ)യുടെ മാതൃകയാകുന്നത്?. ചിലയിടങ്ങളില്, ഖുത്ബയ്ക്ക് മുമ്പോ, ശേഷമോ മലയാളത്തില് പ്രസംഗിക്കുന്നത് കാണുന്നു. ഇതിന് നബി(സ)യില് നിന്ന് മാതൃകയുണ്ടോ ?.

ഫര്ദുകള് എല്ലാം അറബിയില് ആയതിനാല് ഖുത്ബ നഷ്ടപ്പെടുന്നില്ല. മാതൃഭാഷയില് ഖുത്ബ നിര്വ്വഹിക്കുന്ന എല്ലാ പള്ളികളിലും ജുമുഅ ഖുതുബയുടെ ഫര്ദുകളായ അല്ലാഹുവിനെ സ്തുതിക്കല്, നബി(സ) പേരില് സ്വലാത് ചൊല്ലല്, തഖ്വ കൊണ്ടുള്ള വസ്വിയ്യത്, പൂര്ണ്ണമായ ആയത്ത് ഓതല്, സത്യവിശ്വാസികള്ക്കുള്ള ദുആ എന്നിവയെല്ലാം അറബിഭാഷയിലാണ് നിര്വ്വഹിക്കപ്പെടുന്നത്. 

തഖ് വ കൊണ്ടുള്ള വസ്വിയ്യത് (ഉപദേശം) എന്ന ഖുത്ബയുടെ ഫര്ദായ ഭാഗം ആദ്യം കൂറച്ച് സമയം അറബി ഭാഷയിലാണ് നിര്വഹിക്കുന്നത്, അത്ന് ശേഷം മാത്രമാണ് മാതൃഭാഷയില്ഉപദേശം തുടരുന്നത്. ചുരുക്കത്തില്, ഫര്ദുകള് എല്ലാം അറബിയില് നിര്വ്വഹിക്കപ്പെടുന്നതു കൊണ്ട് ഖുത്ബ നഷ്ടപ്പെടുന്നില്ല. ലോക മുസ്ലീങ്ങള് ഖുത്ബ പരിഭാഷ അംഗീകരിക്കുന്നു.

80 രാഷ്ട്രങ്ങളിലെ മുസ്ലീം പണ്ഡിതന്മാരും മതതോക്കന്മാരും ഉള്പ്പെട്ട ‘റാബിത്വ’ എന്ന ലോകപണ്ഡിതസംഘടന, അവരുടെ മാസികയില് (1975) ഖുത്ബയിലെ ഫര്ദ് ഒഴിച്ചുള്ള ഉപദേശം സദസ്യരില് ഭൂരിപക്ഷത്തിന് അറിയുന്ന പ്രാദേശിക ഭാഷയില് ആയിരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

റാബിത്വയുടെ നേത്ര്ത്വത്തില് അമേരിക്കയിലും യൂറോപ്യന് രാജ്യങ്ങളിലുമെല്ലാം നൂറുക്കണക്കിന് പള്ളികളില് അവരുടെ മാതൃഭാഷയില് ഖുത്ബ നടന്നുവരുന്നുണ്ട് .

സൌദി അറേബ്യയില്സുരക്ഷാ കാരണങ്ങളാല് ചില നിയന്ത്രണങ്ങള് ഏര്പ്പെടുത്താറുണ്ടെങ്കിലും കുവൈത്ത്, യു.എ.ഇ തുടങ്ങിയ മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഇംഗ്ളീഷ്, ഉറുദു,മലയാളം തുടങ്ങിയ ഭാഷകളില് അവിടുത്തെ മതകാര്യ വകുപ്പിന്റെ മേല്നൂട്ടത്തില് ഖുത്ബ നടന്നുകൊണ്ടിരിക്കുന്നു.

(ഖുത്യുടെ ഓഡിയോ കാസറ്റ് മതകാര്യ വകുപ്പിലെ പണ്ഡിതന്മാര് പരിശോധിക്കാറുമുണ്ട് ).

➡മാതൃഭാഷയിലുള്ള ഖുത്ബയില് പങ്കെടുക്കുന്നവരുടെ ജുമുഅ നഷ്ടപ്പെടുമെങ്കില് – കിതാബ് ഓതി പഠിച്ച – ലോകമുസ്ലീം പണ്ഡിതന്മാര് അത് പ്രോല്സാഹിപ്പിക്കുമായിരുന്നോ?.

ചിന്തിക്കുക. ഖുത്ബയിലൂടെ മതനിയമങ്ങള് പഠിക്കാനും, ഖത്വീബിന്റെ ഉപദേശങ്ങളിലൂടെ തഖ് വ കൈവരിക്കാും അതുവഴി ഖുത്ബയുടെ ചൈത്യം പൂര്ണമായും ഉള്ക്കൊള്ളാനും അല്ലാഹു നമ്മെയെല്ലാവരെയും അഗ്രഹിക്കുമാറാകട്ടെ… (ആമീന്).

നബി صلى الله عليه وسلم വഫാത്തായ ദിനം ആഘോഷ ദിനമാക്കി മാറ്റിയ ചരിത്ര ക്രൂരത

ബഹു : പണ്ഡിതന്‍ അബ്ദുൽ ജബ്ബാർ മദീനിയുടെ സംസാരത്തിലെ ചില പ്രധാന പോയിന്റുകൾ:

1-റബീഉൽ അവ്വൽ പന്ത്രണ്ട് നബിصلى الله عليه وسلم യുടെ വഫാത്തിന്റെ ദിനമാണ് എന്നതിൽ  ചരിത്ര പണ്ടിതന്മാക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. 

2-നബിصلى الله عليه وسلم യുടെ ജനന ദിനത്തിന്റെ വിഷയത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

3-നബിصلى الله عليه وسلم *വഫാത്തായ ദിനം* ‘നബിദിനം’! എന്ന ജന്മദിനാഘോഷമാക്കി മാറ്റിയത് ഇസ്ലാമിന്റെ തനിച്ച ശത്രുക്കളായ *ഉബൈദികളാണ്*.

4-നബി صلى الله عليه وسلم യുടെ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത ഇവർ ഫാത്തിമികൾ എന്ന സ്വയം വിശേഷിപ്പിച്ചു രംഗത്ത് വന്നു.

5-ഹിജറ 362 ന്  ഈ ഉബൈദികൾ ഈജിപ്‌തിൽ അധികാരത്തിൽ വന്നു .നബി കുടുംബത്തിൽ പെട്ടവരാണ് തങ്ങളെന്ന വ്യജവുമായി ആ നാട്ടിൽ വലിയ സ്വാധീനം നേടിയെടുത്തു.ഈ കളവ് ജനങ്ങളിൽ അംഗീകാരം കിട്ടാൻ ഇവർ പല മൗലീദികളും പ്രഖ്യാപിച്ചു അതിൽ  അലി, ഫാത്തിമ, ഹസൻ, ഹുസ്സൈൻ رضي الله عنهم എന്നിവരുടെ പേരിൽ മൗലീദികൾ ഉണ്ടാക്കി. കൂട്ടത്തിൽ ഉണ്ടാക്കിയതാണ് നബി صلى الله عليه وسلم യുടെ പേരിലുള്ള മൗലീദ് .

6-ഭരണത്തണലിൽ ഇത് വലിയ ആഘോഷമാക്കി അവർ കൊണ്ടാടി.

7-ഹിജറ 402 ല്‍  മുസ്ലിം(ഉബൈദികളെ ഉൾപ്പെടുത്താതെ) പണ്ഡിതന്മാർ മക്കയിൽ അടിയന്തിര സമ്മേളനംവിളിച്ചുകൂട്ടി. അന്നത്തെ ആ സമ്മേളനത്തിലെ വിഷയം ഉബൈദികളായിരുന്നു.അവരെ കുറിച്ച് അവർ നൽകിയ വിധി(فتوى) താഴെ നല്‍കിയ പ്രകാരമായിരുന്നു:

1:കാഫിറുകള്‍  (كفار) 

2:തെമ്മാടികള്‍ (فساق)

3:താന്തോന്നികള്‍( فجار) 

4:നിർമിതവാദികൾ(ملاحدة

5:കപടന്മാർ(زنادق)  

6:ഇസ്ലാമിന്റെ നിഷേധികൾ,(للإسلام جاحدون)

8:വിഗ്രഹാരാധനയും മജൂസിയ്യത്തും വിശ്യാസമാക്കിയവർ,للوثنية والمجوسية معتقدون  8:മതനിയമങ്ങളെ അവർ കാറ്റിൽ പറത്തി(عطلوا الحدود)

9:വ്യഭിചാരം അനുവദിച്ചു(وأباحوا الفروج)

10:മദ്യം അനുവദിച്ചു(وأباحوا الخمور)

 അനമ്പിയാക്കളെ തെറിവിളിച്ചു,പൂർവികരെ ശപിച്ചു(وسبوا الأنبياء ولعنوا السلف) 11:റുബൂബിയ്യത്തത്(ലോകസൃഷ്ടിപ്പിന്റെയും നിയന്ത്രണത്തിന്റെയും അധികാരം) وادعوا الربوبية അവർ വാദിച്ചു.

 ദുഹാ നമസ്കാരം നിര്വഹിച്ചിതിന്റെ പേരിൽ മുസ്‌ലിംകളെ ഉപദ്രവിച്ചവരാണിവർ,ഇമാം മാലികിന്റെ الموطأ കയ്യിൽ വെച്ചതിന്റെ പേരിൽ ശിക്ഷിച്ചവർ.ഇത്തരം ഇസ്ലാമുമായി ബന്ധവുമില്ലാത്ത ഇവരാണ് ഈ മീലാദുന്നബവി തുടക്കം കുറിച്ചത് .

12:ഹിജറ 600 ന് ശേഷമാണ് മുളഫ്ഫർ രാജാവ് മൗലീദ് കൊണ്ടാടിയത്.ഇദ്ദേഹമല്ല തുടക്കക്കാരൻ .ഇസ്ലാമിനോട് അങ്ങേയറ്റം ക്രൂരത ചെയ്ത ഉബൈദികളാണ് നബിദിനാഘോഷം തുടക്കം കുറിച്ചത്.

സുഹൃത്തേ…..ആർക്ക് ധൈര്യം വരും …..മുത്ത് റസൂലുല്ലാഹുصلى الله عليه وسلم യുടെ വഫാത്തതിനെ മറന്ന് അതേദിനം ആഹ്ളാദിക്കാനും തുള്ളിച്ചാടാനും സന്തോഷമാക്കി മാറ്റാനും???!!.

*ഈ നീച വിശ്യാസം പേറിയ കുഫ്ഫാറുകൾ എന്ന്‌ മുസ്ലിം പണ്ഡിത ലോകത്തിൻറെ വിധി ലഭിച്ച ഉബൈദികൾക്കല്ലാതെ* ,,,

ശരിയാണ് ചരമ ദുഃഖ ദിനങ്ങളൊന്നും നമുക്കില്ല…പക്ഷെ എന്തായിരുന്നു അവസ്ഥ അന്ന്… *മദീനയിൽ വീടുകളിൽ അടുപ്പിൽ തീപുകയാത്ത, വീടുകളിൽ വിളക്കുകൾ കത്താത്ത,സന്തോഷം സന്താപഥത്തിന് വഴിമാറിയ അബൂബക്കർ, ഉമർ رضي الله عنهم أجمعين മുതൽ എല്ലാ സഹാബികളും ഏങ്ങി എങ്ങി കരഞ്ഞ,മദീന ഇരുളടഞ്ഞ സകലരും വിതുമ്പിയ ആ ദിനം ഹിജറ പതിനൊന്നാം വര്‍ഷം റബീഉൽഅവ്വൽ 12*

അതല്ലാതെ തുള്ളി ചാടുന്ന ,ഘോഷ യാത്ര നടത്തുന്ന,പ്രകടനം നടത്തുന്ന  ദിനമായിരുന്നില്ല അത് .അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ .

آمين آمين.

وصلى الله على نبينا محمد وعلى آله وصحبه وسلم تسليما كثيرا إلى يوم الدين