മനുഷ്യന്റെ മുഖ്യശത്രു

മനുഷ്യന്റെ മുഖ്യശത്രു

7. മനുഷ്യന്റെ കൂടെ ശത്രുവുണ്ട്

തന്റെമേല്‍ അര്‍പ്പിതമായ ബാധ്യതകള്‍ കഴിയുംവിധത്തില്‍ പാലിച്ചുജീവിക്കുന്നവര്‍ക്കാണ് പരലോകരക്ഷയുള്ളത് എന്നാണ് ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ രക്ഷയിലേക്കുള്ള മാര്‍ഗം അത്ര എളുപ്പമുള്ളതല്ല. കാരണം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള വിവേചനശക്തി നല്‍കിയ അല്ലാഹു മനുഷ്യന്റെ ഈ ഇഹലോകജീവിതത്തെ ഒരു പരീക്ഷണകാലമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 67:2).

ആദം നബിൗയെ അല്ലാഹു സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും പിന്നീട് ആദമിനെയും ഇണയെയും തന്റെ പ്രഥമ ശത്രുവായ പിശാച് വഴിതെറ്റിച്ചതും അങ്ങനെ എല്ലാവരെയും ഇഹലോകത്തേക്ക് ജീവിക്കാന്‍ വിട്ടതും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. പിശാച് ഭൂമിയില്‍ മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

”തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത്തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍നിന്നും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെനിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 7:11-13).

മനുഷ്യന്റെ തുടക്കത്തില്‍ അദൃശ്യലോകത്തുണ്ടായ സംഭവമാണ് ക്വുര്‍ആന്‍ സൂചനയായി വിവരിച്ചത്. മനുഷ്യസൃഷ്ടിയുടെ ആരംഭത്തോടൊപ്പം തന്നെ അവനൊരു ശത്രുകൂടി ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാണ്. ആ ശത്രുവാണ് ഇബ്‌ലീസ്. മനുഷ്യനോടുള്ള സമീപനത്തില്‍ ഇബ്‌ലീസിന്റെ നിലപാട് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ നീ എനിക്ക് അവധിനല്‍കേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായപാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല” (ക്വുര്‍ആന്‍ 7:14-17).

ഇതാണ് മനുഷ്യന്റെ അവസ്ഥ! ബുദ്ധിയും വിവേചനശേഷിയും ജ്ഞാനവും എല്ലാമുണ്ടെങ്കിലും ശക്തനായ ഒരു ശത്രു അവനെ എപ്പോഴും പിന്തുടരുന്നുണ്ട്. മനുഷ്യന്റെ രക്തംസഞ്ചരിക്കുന്ന ഇടങ്ങളില്‍പോലും സഞ്ചരിക്കാന്‍ കഴിയുന്ന ശത്രുവാണവന്‍. ആ ശത്രുവലയില്‍നിന്ന് രക്ഷപ്പെടാന്‍ ചുരുക്കമാളുകള്‍ക്കേ കഴിയൂ. പരമ വഞ്ചകനാണവന്‍:

”…നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു” (ക്വുര്‍ആന്‍ 4:83).

മനുഷ്യന്റെ ജന്മശത്രുവായ പിശാച് അല്ലാഹുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിഴപ്പിക്കാനിറങ്ങിയത്. എല്ലാവിധ തിന്മകള്‍ക്കും മാനസികപ്രേരണ നല്‍കുന്നത് അവനാണ് എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു സത്യവിശ്വാസിയുെട ജീവിതം മുഴുക്കെ പിശാചുമായുളള സംഘട്ടനത്തിലാണ്. എപ്പോഴും താന്‍ സമ്പൂര്‍ണനാണെന്നും തെറ്റുപറ്റുകയില്ലെന്നുമുള്ള അഹങ്കാരബോധം മനുഷ്യമനസ്സില്‍ ജനിപ്പിക്കുകയാണവന്‍ ചെയ്യുക. അതോടെ സ്വയം തിരുത്തുവാനോ പാപമോചനം (ഇസ്തിഗ്ഫാര്‍) തേടാനോ മനുഷ്യന് തോന്നുകയില്ല. താന്‍ ചെയ്യുന്നത് തന്നെ ശരി എന്ന വിചാരം അവനെ പിടികൂടും.

‘പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായിതോന്നിച്ചു’ എന്ന് ക്വുര്‍ആനില്‍ പലയിടങ്ങളിലും കാണാം. അല്ലാഹുവിനോട് പിശാച് തര്‍ക്കിക്കുന്ന കാര്യം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും” (17:62).

”അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ” (17:63).

”അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു” (17:64).

മതബോധത്തെയും ഭക്തിയെയും കൂട്ടിക്കെട്ടി, ശിര്‍ക്കും (അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍) ബിദ്അത്തും (അനാചാരങ്ങള്‍) കൂട്ടിക്കലര്‍ത്തി പ്രതിഫലം നഷ്ടപ്പെടുത്തുക എന്നതാണ് വിശ്വാസികളെകൊണ്ട് പിശാച് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന.

”(നബിയേ) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക്പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്.” (18:103,104)

”(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.” (88:1-4).

മനുഷ്യനില്‍ പിശാചിന്റെ സ്വാധീനം വ്യാപകമായതുകൊണ്ടാണ് പിശാചില്‍നിന്നുള്ള രക്ഷതേടല്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ചെയ്യാന്‍ അല്ലാഹുവും റസൂലും കല്‍പിച്ചത്.

”നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു” (23:97,98).

”പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (41:36).

”നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട്ശരണം തേടിക്കൊള്ളുക” (16:98).

പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും അവനെ എപ്പോഴും ഒരു ശത്രുവായിത്തന്നെ നിങ്ങള്‍ കാണണമെന്നും ക്വുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു” (2:208).

”തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടി മാത്രമാണ്” (35:6).

മനുഷ്യന്റെ വികാരവിചാരങ്ങളെവരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മുഖ്യശത്രുവിന്റെ നിത്യസാന്നിധ്യത്തെപ്പറ്റി മനുഷ്യന്‍ സദാ ബോധവാനാകണമെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. അവസാനം പരലോകത്തെത്തുമ്പോള്‍ പിശാച് തന്റെ യഥാര്‍ഥ നിറം പ്രകടിപ്പിക്കുന്നത് ക്വുര്‍ആനില്‍ അല്ലാഹു വിവരിക്കുന്നു:

”കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു; സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നുമാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്” (14:22).

8. മനുഷ്യന്‍ മനക്കരുത്തുള്ളവന്‍

ഏതു മഹാശത്രുവിന്റെ മുമ്പിലും, ഏതു അപകടമുഖത്തും ഉറച്ചുനില്‍ക്കാന്‍ മനുഷ്യന്ന് കഴിയുമെന്ന് പല സന്ദിഗ്ധ ഘട്ടങ്ങളിലെയും മനുഷ്യന്റെ ശക്തമായ നിലപാടുകളുദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. ഈമാന്‍ (വിശ്വാസം) ദൃഢമാണെങ്കില്‍ അവന്‍ പേടിക്കുകയില്ല. നിരാശപ്പെടുകയില്ല. ആദര്‍ശം അടിയറവുവെക്കുകയില്ല. മലപോലെ ഉറച്ചുനില്‍ക്കാന്‍ അവന്നു മനക്കരുത്തുണ്ടായിരിക്കും. ആദമിന്റെ രണ്ടു മക്കള്‍ (ഇവരുടെ പേര് ഹാബീല്‍ എന്നും ഖാബീല്‍ എന്നും ആയിരുന്നുവെന്ന് മിക്ക വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്) തമ്മിലുണ്ടായ സംഭാഷണം ക്വുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക:

”എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു” (5:28).

തെറ്റുകാരനായ സഹോദരനോട് പ്രതികാരത്തിന്ന് മുതിരാതെ റബ്ബിനെ ഭയപ്പെടുന്നു എന്നു പറഞ്ഞ് മാറിനില്‍ക്കുന്ന ഒരു ആദ്യമനുഷ്യനെയാണിവിടെ നാം കാണുന്നത്.

”ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകുനിറച്ച തീയുടെ ആള്‍ക്കാര്‍. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന്അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം” (85:4-8).

സത്യവിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ആളുകളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി അവിശ്വാസികള്‍ ഒരുക്കിയ തീ കുണ്ഡത്തിനു മുമ്പില്‍ പതറാതെ രക്തസാക്ഷിത്വംവഹിച്ച ജനങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. വിശ്വാസികള്‍ തീയില്‍ കിടന്ന് വെന്തുമരിക്കുന്നത് ആ മര്‍ദകര്‍ കണ്ടാസ്വദിക്കുകയായിരുന്നു. പൂര്‍വകാലത്തുണ്ടായ ഒരു സംഭവമാണിവിടെ സൂചിപ്പിക്കുന്നത്.

”എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു” (3:146).

”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്” (2:214).

വളരെ നിസ്സാരമായ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ അടിപതറുന്ന ദുര്‍ബലനായ മനുഷ്യനെയും, അതേയവസരം അതിഭീകരമായ പ്രതിസന്ധികള്‍ക്കു മുമ്പില്‍ അടിയുറച്ചുനില്‍ക്കുന്ന ശക്തനായ മനുഷ്യനെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തിത്തരുന്നു. എന്നിട്ട് നാമെന്തുവേണമെന്ന് അല്ലാഹു പറയുന്നു:

”മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (91:7-10).

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

മനുഷ്യ സമത്വം

മനുഷ്യ സമത്വം

മനുഷ്യസമൂഹം എക്കാലത്തും അനുഭവിച്ച പല പ്രശ്‌നങ്ങൡലൊന്നാണ് സാമൂഹ്യഅസമത്വം. വര്‍ഗം, വര്‍ണം, ഗോത്രം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളില്‍ വേര്‍തിരിവുകളും അതിക്രമങ്ങളുമുണ്ടായി. ഇന്നും അതു തുടരുന്നു.

എന്നാല്‍ മനുഷ്യനെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ അടിമ എന്ന ഏകകത്തിലാണ് കാണുന്നത്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എല്ലാവര്‍ക്കും പല സവിശേഷതകളും അല്ലാഹു നല്‍കിയതിന്ന് അവന്‍ പല യുക്തിയും കണ്ടിട്ടുണ്ടാവാം. പരസ്പരം തിരിച്ചറിയാനുള്ള ഒരു ഉപാധിയായി മാത്രം മനുഷ്യന്‍ അതിനെ മനസ്സിലാക്കിയാല്‍ മതി. ഭക്തിയോടുകൂടി ജീവിക്കുന്നവരാരോ അവരെയാണ് അല്ലാഹു ഇഷ്ടപ്പെടുക. അവര്‍ക്കു മാത്രമാണ് ശാശ്വത രക്ഷ:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13).

ലിംഗം, വര്‍ഗം, വര്‍ണം തുടങ്ങിയ പ്രകൃതിദത്തമായ വൈവിധ്യങ്ങള്‍ക്കുപുറമെ സമ്പന്നത, കായികശേഷി, ജ്ഞാനം തുടങ്ങിയ ആര്‍ജിതകാര്യങ്ങളിലും മനുഷ്യര്‍ക്കിടയില്‍ വൈവിധ്യങ്ങളുണ്ട്. അവയെ പരസ്പരം കൈമാറാന്‍ അല്ലാഹു കല്‍പിച്ചു.

”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:2).

”സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശിപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍” (ക്വുര്‍ആന്‍ 2:254).

ഭരണപരമായ ബാധ്യതകള്‍, അവകാശങ്ങള്‍, നിയമങ്ങള്‍, നീതിന്യായ നടപടികള്‍, ശിക്ഷാവിധികള്‍ എന്നീ കാര്യങ്ങളില്‍ വര്‍ഗ, വര്‍ണത്തിന്റെ പേരിലുള്ള അസ്പൃശ്യതകള്‍ ഇസ്‌ലാം നിരാകരിച്ചു. കറുത്ത അടിമവംശജരും ക്വുറൈശി പ്രമുഖരും റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെ കുലപതികളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ ഒരേതരം പൗരത്വമാണ് നബി ﷺ  അവര്‍ക്ക് അനുവദിച്ചുകൊടുത്തത്. മോഷ്ടിച്ചത് മുഹമ്മദിന്റെ മകളാണെങ്കില്‍ പോലും ശിക്ഷ ഒരുപോലെ നടപ്പിലാക്കുമെന്ന് നബി ﷺ  പ്രഖ്യാപിച്ചത്, ക്വുര്‍ആന്‍ മനുഷ്യനെ എങ്ങനെ കാണുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

സമ്പത്ത് മനുഷ്യനന്മക്ക്

സമ്പത്ത് അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും അത് മഹത്ത്വത്തിന്റെ മാനദണ്ഡമല്ലെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ചരിത്രത്തില്‍ വന്‍ശിക്ഷക്ക് വിധേയരായി നാശമടഞ്ഞവരില്‍ അധികപേരും വമ്പന്‍ സമ്പന്നന്മാരായിരുന്നു.

”നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല…”(ക്വുര്‍ആന്‍ 34:37).

മനുഷ്യന്‍ സമ്പത്തിനോട് അത്യാര്‍ത്തി കാണിക്കുന്ന പ്രകൃതക്കാരനാണെന്ന് പറയുന്നതോടൊപ്പം അതിനോട് ഒരു വിശ്വാസിയുടെ നിലപാട് വ്യക്തമായി ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്:

1. സമ്പത്ത് മനുഷ്യര്‍ക്ക് പരീക്ഷണമാണ്

”നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:28).

”ഭാര്യമാര്‍, പുത്രന്മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമസങ്കേതം” (ക്വുര്‍ആന്‍ 3:14).

2. സമ്പത്ത് വഴിതെറ്റിക്കും

സമ്പത്തിനെ മനുഷ്യന്റെ ‘നിലനില്‍പ്’ എന്നും ‘നന്മ’ (ഖൈര്‍) എന്നും ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്:

”അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്…” (ക്വുര്‍ആന്‍ 4:5).

”തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു” (ക്വുര്‍ആന്‍ 100:8).

എന്നാല്‍ അത് നാശത്തിലേക്ക് നയിക്കുമെന്ന് താക്കീത് നല്‍കിയിട്ടുമുണ്ട്: ”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍”(ക്വുര്‍ആന്‍ 96:6-7).

 

”അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല”(ക്വുര്‍ആന്‍ 111:1-2).

”കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു” (ക്വുര്‍ആന്‍ 104:1-3).

3. പിശുക്ക്, അഹങ്കാരം, നാട്യം

സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് മാത്രം നേടുന്നതാണ്. അതുകൊണ്ട് തന്നെ അതിന്റെ ഒരു വിഹിതം പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പിശുക്ക് സഹജവാസനയാണെങ്കിലും അതുപേക്ഷിക്കണം.

”…പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിശുക്ക് കാണിക്കുകയും പിശുക്കുകാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍” (ക്വുര്‍ആന്‍ 4:36,37).

”അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്…”(ക്വുര്‍ആന്‍ 3:180).

”അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടുതന്നെ, ആളുകളുടെ സ്വത്തുക്കളില്‍നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 2:188).

4. സമ്പത്ത് അനുഗ്രഹം, രക്ഷാമാര്‍ഗം

നൂഹ് നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു: ”അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും”(ക്വുര്‍ആന്‍ 71:10-12).

”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും…” (ക്വുര്‍ആന്‍ 14:7).

”നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ”(ക്വുര്‍ആന്‍ 34:39).

 

5. ധനസംരക്ഷണം, മിതവ്യയം

”അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്…”(ക്വുര്‍ആന്‍ 4:5).

”ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായമാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (പരമകാരുണികന്റെ ദാസന്മാര്‍)” (ക്വുര്‍ആന്‍ 25:67).

ഒരാളുടെ സമ്പത്തില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ തന്റെ ജീവിതച്ചെലവു കഴിഞ്ഞ് മിച്ചമുള്ളതിന്റെ രണ്ടരശതമാനം മാത്രമാണ് നിര്‍ബന്ധമായി ദാനംചെയ്യാന്‍ കല്‍പനയുള്ളത്. ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനവും ഉടമക്കുതന്നെയുള്ളതാണ്. എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ എത്ര കൂടുതല്‍ ധര്‍മം ചെയ്താലും വമ്പിച്ച പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്” (ക്വുര്‍ആന്‍ 2:261).

അല്ലാഹുവിങ്കല്‍നിന്ന് പുണ്യം പ്രതീക്ഷിച്ച് തന്റെ വിലപിടിച്ച സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ധര്‍മംചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച സഅദ്ബ്‌നു അബീവക്വാസ്വി(റ)നെ അത്രയധികം ധര്‍മം ചെയ്യുന്നത് നബി ﷺ  നിരുത്സാഹപ്പെടുത്തി. മൂന്നിലൊന്ന് ധര്‍മം ചെയ്യാന്‍ അനുമതികൊടുത്തു. ധനം തന്റെ ശേഷക്കാര്‍ക്ക് കരുതിവെക്കണമെന്നു കൂടി ഈ സംഭവം പഠിപ്പിക്കുന്നുണ്ട്.

6. സാമൂഹ്യസുരക്ഷ ധര്‍മത്തില്‍കൂടി

നിര്‍ബന്ധമായി കൊടുക്കേണ്ട സകാത്തിന്റെ വിഹിതം നിര്‍ണയിച്ചതോടൊപ്പം, ഉള്ളവരോട് കയ്യയച്ച് ധര്‍മംചെയ്യാന്‍ ക്വുര്‍ആന്‍ ഏറെ പ്രേരണനല്‍കി. സത്യസന്ധമായ വിശ്വാസത്തിന്റെ ലക്ഷണമായി അല്ലാഹു ദാനധര്‍മത്തെ വിശേഷിപ്പിച്ചു:

”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു”(ക്വുര്‍ആന്‍ 3:92)

ഭക്തജനങ്ങളെ വിശേഷിപ്പിച്ച കൂട്ടത്തില്‍ ക്വുര്‍ആന്‍ വിവരിച്ചു: ”അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും”(ക്വുര്‍ആന്‍ 51:19).

 

”ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു”(ക്വുര്‍ആന്‍ 57:10).

7. സകാത്ത്, സമ്പത്തിന്റെ ശുദ്ധീകരണം

വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള നിത്യബന്ധം നിലനിര്‍ത്തുന്ന നമസ്‌കാരത്തെയും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്ന സകാത്തിനെയും ഒപ്പമാണ് (നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക) ക്വുര്‍ആനില്‍ പല സ്ഥലത്തും പരാമര്‍ശിച്ചിട്ടുള്ളത്.

മുസ്‌ലിംകളിലെ സമ്പന്നന്മാരില്‍നിന്ന് വാങ്ങി മുസ്‌ലിംകളിലെ ദരിദ്രര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേക സാമൂഹ്യ സംവിധാനമാണത്. സകാത്ത് നല്‍കാത്തവന്റെ ഇസ്‌ലാം പൂര്‍ണമാവുകയില്ല. ഒരാള്‍ക്ക് സകാത്ത് നിര്‍ബന്ധമാവണമെങ്കില്‍ വേണ്ട സമ്പത്തിന്റെ പരിധിയും കാലവും സകാത്തിന്റെ നിശ്ചിത വിഹിതവും, അത് നല്‍കേണ്ട അവകാശികളെയും അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗികരൂപം നബി ﷺ  വിവരിക്കുകയും ചെയ്തിട്ടുണ്ട്.

”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് നിര്‍വഹിക്കുന്നവരുമായ” (ക്വുര്‍ആന്‍ 23:1-4).

”എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു”(ക്വുര്‍ആന്‍ 9:11).

”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിനല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 9:103).

കേവലം ഒരു സാമൂഹ്യസേവനത്തിന്നു വേണ്ടിയുള്ള ഫണ്ടല്ല ഇസ്‌ലാമിലെ സകാത്ത്. അതിന്റെ അവകാശികളായി എട്ടുവിഭാഗത്തെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്:

”സകാത്ത് മുതലുകള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (9:60). (തുടരും)

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

സ്‌നേഹവായ്പ്

സ്‌നേഹവായ്പ്

സ്‌നേഹവായ്പിന്റെ മഹത്ത്വമറിയിക്കുന്ന, ഇമാം റാഗിബിന്റെ ഏതാനും വരികളുടെ മൊഴിമാറ്റം ഇവിടെ നല്‍കുന്നു. അദ്ദേഹം പറഞ്ഞു: ”ജനങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹോഷ്മളമായി വര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നീതിക്കുപകരം അവര്‍ക്ക് സ്‌നേഹം മതിയാകുമായിരുന്നു. സ്‌നേഹത്തിന്റെ പ്രതിനിധിയാണ് നീതി എന്നു പറയപ്പെട്ടിട്ടുണ്ട്. അഥവാ സ്‌നേഹം കാണപ്പെടാത്തിടത്ത് നീതി പ്രയോഗിക്കപ്പെടും. അതിനാലാണ് ആദര്‍ശബന്ധുക്കള്‍ക്കിടയില്‍ സ്‌നേഹം ഉണ്ടാക്കിയതിലൂടെയുള്ള അനുഗ്രഹത്തെ അല്ലാഹു മഹത്തരമായി എണ്ണിയത്. അല്ലാഹു—പറയുന്നു: ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച'(ക്വുര്‍ആന്‍ 19:96).

‘വുദ്ദ്’ എന്നാല്‍ ഹൃദയങ്ങളില്‍ സ്‌നേഹം എന്നാണ് അര്‍ഥം. സ്‌നേഹമാണ് ഗാംഭീര്യത്തെക്കാള്‍ ഉത്തമമായത്. കാരണം ഗാംഭീര്യം അകറ്റും; സ്‌നേഹം അടുപ്പിക്കും. സ്‌നേഹത്താലുള്ള അനുസരണമാണ് ഭീതിയാലുള്ള അനുസരണത്തെക്കാള്‍ ശ്രേഷ്ഠകരം എന്നു പറയപ്പെട്ടിട്ടുണ്ട്.. കാരണം സ്‌നേഹത്താലുള്ള അനുസരണം മനസ്സില്‍നിന്നാണ്. ഭീതിയാലുള്ള അനുസരണമാകട്ടെ ഉപരിപ്ലവവുമാണ്. അതാകട്ടെ, അതിന്റെ കാരണം നീങ്ങിയാല്‍ നീങ്ങുകയും ചെയ്യും. പരസ്പരം സ്‌നേഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരസ്പരം ബന്ധം ചാര്‍ത്തും. പരസ്പരം ബന്ധം ചാര്‍ത്തിയാല്‍ അന്യോന്യം സഹകരിക്കും. അന്യോന്യം സഹകരിച്ചാല്‍ അവര്‍ അധ്വാനിക്കും. അവര്‍ അധ്വാനിച്ചാല്‍ സംസ്‌കരിക്കപ്പെടും. അവര്‍ സംസ്‌കരിക്കപ്പെട്ടാല്‍ അഭിവൃദ്ധിപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യും”(അദ്ദരീഅഃ ഇലാ മകാരിമിശ്ശരീഅ).

‘അല്ലാഹു ഇഷ്ടപ്പെടുകയും വിശ്വാസികളില്‍ അവരോട് സ്‌നേഹം ജനിപ്പിക്കുകയും ചെയ്യും’ എന്നാണ്, ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച’ എന്ന വചനത്തിന്റെ വിവരണത്തില്‍ സഈദ് ഇബ്‌നു ജുബൈര്‍(റഹി) പറഞ്ഞത്.

ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: ‘ഇഹലോകത്ത് ജനങ്ങളില്‍ സ്‌നേഹം ഉണ്ടാക്കും.’ ഇമാം മുക്വാതില്‍(റഹി) പറഞ്ഞു: ‘വിശ്വാസികളുടെ ഹൃദയങ്ങളില്‍ അവരോട് സ്‌നേഹം ഉണ്ടാക്കും. അങ്ങനെ അവര്‍ അവരെ ഇഷ്ടപ്പെടും.’

പൂര്‍വസൂരികളുടെ ഈ വിവരണങ്ങളെല്ലാം അറിയിക്കുന്നത് സ്‌നേഹിക്കുന്നതിന്റെയും സ്‌നേഹം പകരുന്നതിന്റെയും മഹത്ത്വവും പ്രാധാന്യവുമാണ്. എന്നാല്‍, സ്‌നേഹവായ്പുകളും പ്രകടനങ്ങളും കേവലം ഭൗതികലാഭങ്ങള്‍ക്കും സങ്കുചിത താല്‍പര്യങ്ങള്‍ക്കുമാകരുത്. പ്രത്യുത അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തിലും ആദര്‍ശനിഷ്ഠയുടെ വിഷയത്തിലുമായിരിക്കണം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:

”ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനു വേണ്ടി മൈത്രി വെച്ചുപുലര്‍ത്തി, അല്ലാഹുവിനു വേണ്ടി വിരോധം വെച്ചുപുലര്‍ത്തി. അപ്പോള്‍ അതിലൂടെയാണ് അല്ലാഹുവിന്റെ അടുപ്പം നേടിയെടുക്കപ്പെടുന്നത്. മുഴുജനങ്ങളുടെയും സാഹോദര്യബന്ധം ഇന്ന് ഐഹികമായ കാര്യങ്ങള്‍ക്കായിരിക്കുന്നു. അതാകട്ടെ അതിന്റെ വക്താക്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യില്ല” (ഇബ്‌നുജരീര്‍ ത്വബ്‌രിയും മുഹമ്മദ് ഇബ്‌നുനസ്വ്ര്‍ അല്‍മര്‍വസിയും നിവേദനം ചെയ്തതായി ഇബ്‌നുഅബ്ദില്‍ബര്‍റ്- ജാമിഉല്‍ഉലൂമി വല്‍ഹികം).

നബി ﷺ  പറഞ്ഞതായി അബൂഉമാമ(റ)യില്‍നിന്നു നിവേദനം: ”ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനുവേണ്ടി നല്‍കി, അല്ലാഹുവിന് വേണ്ടി തടഞ്ഞു എങ്കില്‍ അവന്റെ വിശ്വാസം (ഈമാന്‍) പരിപൂര്‍ണമായി” (സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹവായ്പുകള്‍ അല്ലാഹുവിനുവേണ്ടിയാകുമ്പോഴാണ്, അഥവാ അവന്റെ പ്രീതിക്കും അവനു വഴിപ്പെടുന്ന മാര്‍ഗേണയുമാകുമ്പോഴാണ് അതിനാല്‍ ഫലംകൊയ്യുവാനും ഉപകാരംനേടുവാനും സാധിക്കുക. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

 

അനസ് ഇബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം: ”മൂന്ന് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായിരുന്നാല്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുന്നതാണ്; അല്ലാഹുവും അവന്റെ ദൂതനും മറ്റെല്ലാറ്റിനെക്കാളും അവന് പ്രിയങ്കരമായിരിക്കുക, അല്ലാഹുവിന് വേണ്ടി ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍നിന്ന് തന്നെ അല്ലാഹു രക്ഷപ്പെടുത്തിയതിനുശേഷം അതിലേക്ക് തിരിച്ചുചെല്ലുന്നതിനെ തീയിലേക്ക് താന്‍ എടുത്തെറിയപ്പെടുന്നതുപോലെ വെറുക്കുക”(ബുഖാരി, മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ഒരാളും സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുകയില്ല…” എന്നാണുള്ളത്.

അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നതിന്റെ മഹത്ത്വങ്ങളറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ഏതാനും ഹദീഥുകള്‍ ഇവിടെ നല്‍കുന്നു. അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു:

”അല്ലാഹു അന്ത്യനാളില്‍ ഒരു വിഭാഗം ആളുകളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും, അവരുടെ മുഖങ്ങളില്‍ പ്രകാശമുണ്ട്. മുത്തുകള്‍കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അവര്‍. ജനങ്ങള്‍ അവരിലേക്ക് ആഗ്രഹംജനിച്ചു ചെല്ലും. അവരാകട്ടെ നബിമാരോ ശുഹദാക്കളോ അല്ല.” അപ്പോള്‍ ഒരു ഗ്രാമീണ അറബി മുട്ടുകുത്തിയിരുന്നുകൊണ്ട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരെ അറിയുന്നതിനുവേണ്ടി ഒന്നു വ്യക്തമാക്കിത്തരൂ.” തിരുമേനി ﷺ  പറഞ്ഞു: ”അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിച്ച, വ്യത്യസ്ത ദേശങ്ങളില്‍ പെട്ടവരും വ്യത്യസ്ത ഗോത്രങ്ങളില്‍ പെട്ടവരുമാണ്. അല്ലാഹുവിനെ സ്മരിക്കുവാന്‍ അവര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. അവര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു” (ത്വബ്‌റാനി. ഇമാം അല്‍മുന്‍ദിരി ഹസനെന്ന് വിശേഷിപ്പിച്ചു. ഇമാം അല്‍ഹയ്ഥമി ഹദീഥിന്റെ നിവേദകര്‍വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”നിശ്ചയം, അല്ലാഹു അന്ത്യനാളില്‍ പറയും: എന്റെ മഹത്ത്വത്തില്‍ പരസ്പരം സ്‌നേഹിച്ചവര്‍ എവിടെ? ഇന്നു ഞാന്‍ അവര്‍ക്ക് എന്റെ തണല്‍ നല്‍കും, ഇന്ന് എന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ല”(മുസ്‌ലിം).

 മുആദ് ഇബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടു: ”അല്ലാഹു— പറഞ്ഞിരിക്കുന്നു: എന്റെ മഹത്ത്വത്തില്‍ പരസ്പരം സ്‌നേഹിച്ചവര്‍ക്ക് പ്രകാശംകൊണ്ടുള്ള മിമ്പറുകളുണ്ട്. നബിമാരും ശുഹദാക്കളും അവരിലേക്ക് ആഗ്രഹപൂര്‍വം ചെല്ലും” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മുആദ് ഇബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”അല്ലാഹു– പറഞ്ഞു: എന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം കൂടിയിരിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം സന്ദര്‍ശിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം ചെലവഴിക്കുന്നവര്‍ക്കും എന്റെ സ്‌നേഹം അനിവാര്യമായി”(അല്‍മുവത്ത്വഉ മാലിക്, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹിക്കുവാനും സ്‌നേഹം തുറന്നുപറയുവാനും തിരുനബി ﷺ  കല്‍പിച്ചു. കേവല സ്‌നേഹ പ്രകടനം പോരെന്നും അത് തുറന്നറിയിക്കണമെന്നും പഠിപ്പിക്കപ്പെടുമ്പോള്‍ അതാണ് ബന്ധം സുദൃഢമാകുവാനും നിലനില്‍ക്കുവാനും കരണീയമെന്ന് അതിന്റെ പൊരുളായി അറിയിക്കുകകൂടി ചെയ്യുന്നു താഴെ നല്‍കുന്ന സംഭവം:

അനസ് ഇബ്‌നുമാലികി(റ)ല്‍നിന്ന് നിവേദനം: ”ഒരു വ്യക്തി തിരുനബി ﷺ യുടെ അരികിലൂടെ നടന്നു. നബിയുടെ അടുക്കല്‍ (അന്നേരം) ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ സത്യം! ഈ വ്യക്തിയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ സ്‌നേഹിക്കുന്നു.’ അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘അത് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ  പറഞ്ഞു: ‘താങ്കള്‍ എഴുന്നേറ്റ് അതു പറയുക. നിങ്ങള്‍ക്കിടയില്‍ സ്‌നേഹം സുദൃഢമാകും.’ അപ്പോള്‍ അയാള്‍ എഴുന്നേറ്റ് അയാളോടു പറഞ്ഞു: ‘നിശ്ചയം, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കളെ ഇഷ്ടപ്പെടുന്നു-അല്ലെങ്കില്‍ അല്ലാഹുവിനു വേണ്ടി ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു.’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഏതൊരുവന്റെ മാര്‍ഗത്തിലാണോ താങ്കള്‍ എന്നെ സ്‌നേഹിച്ചത് അവന്‍(അല്ലാഹു) താങ്കളെ ഇഷ്ടപ്പെടട്ടെ” (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹിക്കുന്നതിന്റെ ചില ചരിത്ര മാതൃകകള്‍ ഇവി െടഉണര്‍ത്തല്‍ അനിവാര്യമാണ്. ഏതാനും സംഭവങ്ങള്‍ ഉദ്ധരിക്കാം:

”നബി ﷺ  ഒരു പകലില്‍ (യാത്ര) പുറപ്പെട്ടു. അദ്ദേഹം എന്നോടോ ഞാന്‍ അദ്ദേഹത്തോടോ സംസാരിക്കുന്നില്ല. അങ്ങനെ തിരുമേനി ബനൂക്വയ്‌നുക്വാഇന്റെ അങ്ങാടിയിലെത്തി. തിരുമേനി ഫാത്വിമ(റ)യുടെ വീട്ടുമുറ്റത്ത് ഇരുന്നു. തിരുമേനി ചോദിച്ചു: ‘അവിടെ കുഞ്ഞുണ്ടോ? അവിടെ കുഞ്ഞുേണ്ടാ?’ അപ്പോ ള്‍ ഫാത്വിമ(റ) കുട്ടിയെ കുറച്ചുനേരം പിടിച്ചുവെച്ചു. ഫാത്വിമ കുട്ടിയെ സുഗന്ധമാല ധരിപ്പിക്കുകയോ അല്ലെങ്കില്‍ കുളിപ്പിക്കുകയോ ആണെന്ന് ഞാന്‍ വിചാരിച്ചു. കുട്ടി വേഗതയില്‍ വന്നു. അങ്ങനെ തിരുമേനി കുട്ടിയെ അണച്ചുപൂട്ടുകയും ചുംബിക്കുകയും ചെയ്തു. നബി ﷺ  പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഈ കുഞ്ഞിനെ നീ ഇഷ്ടപ്പെടേണമേ. ഈ കുഞ്ഞിനെ ഇഷ്ടപ്പെടുന്നവരെയും നീ ഇഷ്ടപ്പെടേണമേ” (ബുഖാരി).

ഉസാമ ഇബ്‌നുസെയ്ദി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ  അദ്ദേഹത്തെയും ഹസനെയും എടുക്കുമായിരുന്നു. തിരമേനി പറയും: ‘അല്ലാഹുവേ, ഞാന്‍ ഇവര്‍ രണ്ടുപേരെയും ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ ഇവരെ ഇഷ്ടപ്പെടേണമേ”(ബുഖാരി).

മുആദ് ഇബ്‌നു ജബലി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തിന്റെ കൈപിടിച്ചു. തിരുമേനി പറഞ്ഞു: ‘മുആദ്, അല്ലാഹുവാണേ സത്യം! നിശ്ചയം, ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു. ഞാന്‍ താങ്കളോട് വസ്വിയ്യത്ത് (ഉപദേശം) ചെയ്യുന്നു. മുആദ്, താങ്കള്‍ എല്ലാ നമസ്‌കാരത്തിനൊടുവിലും ‘അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദിയര്‍പ്പിക്കുവാനും നിനക്കുള്ള ആരാധന നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ’ എന്നു പറയുന്നത് ഉപേക്ഷിക്കരുത്” (അല്‍അദബുല്‍മുഫ്‌റദ്, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂദര്‍റി(റ)നോട് അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്: ”അബൂദര്‍റ്, താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ രണ്ടാളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്” (മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഈ സ്‌നേഹം ഗുണകാംക്ഷാനിര്‍ഭരമായിരിക്കണം. ഒരു ഉത്തമ മാതൃക തല്‍വിഷയത്തിലുണ്ട്: അബൂദര്‍റ്(റ) ഒരിക്കല്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ തിരുമേനി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്, താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്താണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെ മേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്”(മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹം പകരുന്നതിന്റെയും പ്രസ്തുത സ്‌നേഹത്താല്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും മഹനീയ പ്രതിഫലവും ഫലവും അറിയിക്കുന്ന മറ്റൊരു സംഭവം അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇപ്രകാരം നിവേദനമുണ്ട്. തിരുനബി ﷺ  പറഞ്ഞു:

”ഒരാള്‍ തന്റെ ഒരു സഹോദരനെ മറ്റൊരുനാട്ടില്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. അപ്പോള്‍ അല്ലാഹു അയാളുടെ വഴിയെ ഒരു മലക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കല്‍ എത്തിയപ്പോള്‍ ചോദിച്ചു: ‘താങ്കള്‍ എവിടേക്കാണ് ഉദ്ദേശിക്കുന്നത്?’ അയാള്‍ പറഞ്ഞു: ‘ഈ നാട്ടില്‍ എന്റെ ഒരു സഹോദരനെ സന്ദര്‍ശിക്കുവാന്‍.’ മലക്ക് ചോദിച്ചു: ‘താങ്കള്‍ക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കള്‍ക്കായി അയാളുടെ പക്കലുണ്ടോ?’ സന്ദര്‍ശകന്‍ പറഞ്ഞു: ‘ഇല്ല, എങ്കിലും ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നു.’ മലക്ക് പറഞ്ഞു: ‘ഞാന്‍ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കള്‍ അയാളെ ഇഷ്ടപ്പെട്ടതുപോലെ താങ്കളെ അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കു പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാന്‍ അറിയിച്ചുതരട്ടെയൊ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക” (മുസ്‌ലിം).

ആഇശ(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ”നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുക” (അല്‍അദബുല്‍മുഫ്‌റദ്, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

(മനുഷ്യന്‍ ക്വുര്‍ആനില്‍ 6)

മനുഷ്യന്റെ വിശ്വാസം, സ്വഭാവം, പെരുമാറ്റം, കര്‍മങ്ങള്‍തുടങ്ങി പലതിന്റെയും അടിസ്ഥാനത്തില്‍ അവനെ പലതിനോടും അല്ലാഹു ഉപമിച്ചതായി ക്വുര്‍ആനില്‍ കാണാം. ഏതാനും ഉദാഹരണങ്ങള്‍ മനസ്സിലാക്കാം:

1. ഇരുട്ടില്‍ തപ്പിത്തടയുന്നവന്‍

”അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു” (ക്വുര്‍ആന്‍ 2:17).

ദൈവികമായ വെളിച്ചം ലഭിക്കാതെ ജീവിച്ച ഒരാള്‍ ഇസ്‌ലാമിലേക്ക് വരികയും ആ വെളിച്ചത്തില്‍ ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കി സത്യസന്ധനായ മുസ്‌ലിമായി ജീവിക്കുന്നതിന്ന് പകരം വീണ്ടും തിന്മകളുടെ ഇരുട്ടില്‍ പെട്ട് വഴിതെറ്റിപ്പോവുകയും ചെയ്ത ഒരാളുടെ ഉപമയാണിത്. വിശ്വാസിയായതിന്നു ശേഷം കപടവിശ്വാസിയായി മാറിയ ഒരാളെയാണ് ഈ ഉപമയില്‍ കാണുന്നത്. ഇങ്ങനെ കാപട്യത്തിലേക്ക് ആപതിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ കഴിയാത്തവിധം വീണ്ടുവിചാരശേഷി നഷ്ടപ്പെട്ടു കണ്ടും കേട്ടും സത്യത്തിലെത്തിച്ചേരാന്‍ കഴിയാതെ നരകത്തില്‍ പതിച്ചുപോകുമെന്ന് ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. സത്യവിശ്വാസി ജാഗ്രത പാലിക്കണമെന്നു കൂടി ഇത് നമ്മെ പഠിപ്പിക്കുന്നു.

‘ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ’ എന്ന് നിത്യവും നിര്‍ബന്ധമായി പതിനേഴുവട്ടം പ്രാര്‍ഥിക്കാന്‍ മുസ്‌ലിം കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ.

‘ഹൃദയങ്ങളെ മറിച്ചുകൊണ്ടിരിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ’ എന്ന് നബി ﷺ എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു (തിര്‍മിദി).

2. ഇടിയിലും മഴയിലും പെട്ടവന്‍

”അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്.  ഇടിനാദങ്ങള്‍ നിമിത്തം മരണംഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നുപോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്” (ക്വുര്‍ആന്‍ 2:19-20).

നേരത്തെ കപടവിശ്വാസികളെ ഉപമിച്ചതിന്റെ മറ്റൊരു രൂപമാണ് ഈ വചനത്തിലുള്ളത്. വിശ്വാസമുണ്ടെങ്കിലും അതിന്റെ ദുര്‍ബലതയാല്‍ ഇസ്‌ലാമിക ജീവിതത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെ സംശയത്തിലും ആശയക്കുഴപ്പത്തിലും പെട്ട് ആടിയുലയുന്ന ആളുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. അവര്‍ക്ക് ക്വുര്‍ആനിന്റെ താക്കീതുകളും കല്‍പനകളും കേള്‍ക്കാന്‍ ഇഷ്ടമില്ല. അവയെ അവഗണിക്കുകയും കേള്‍ക്കാതിരിക്കാന്‍ അവര്‍ കൈവിരലുകള്‍ കാതില്‍ തിരുകിവയ്ക്കുകയും ചെയ്യുന്നു.

3. ജന്തുക്കളോട് ഒച്ചയിടുന്നവര്‍

”സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട്  ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല” (ക്വുര്‍ആന്‍ 2:171).

ബുദ്ധി നല്‍കി അല്ലാഹു അനുഗ്രഹിച്ച സൃഷ്ടിയാണ് മനുഷ്യന്‍. അതുപയോഗപ്പെടുത്താതെ, ആരൊക്കെയോ ചെയ്യുന്നത് കണ്ട് അന്ധമായി അവരെ പിന്തുടരുന്നവരെ പറ്റിയാണിവിടെ വിവരിക്കുന്നത്. അല്ലാഹു ഇറക്കിത്തന്നത് പിന്തുടര്‍ന്നു ജീവിക്കണമെന്ന് പറയപ്പെടുമ്പോള്‍, അല്ല ഞങ്ങളുടെ പിതാക്കള്‍ ചെയ്തുവന്നതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്ന് പറയുന്ന ഒരു വിഭാഗത്തെപ്പറ്റി വിവരിച്ചതിന്നു ശേഷമാണ് ഈ ഉപമ എന്നത് ശ്രദ്ധേയമാണ്.

4. കതിര്‍ക്കുലകള്‍

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്” (ക്വുര്‍ആന്‍ 2:261).

ആത്മാര്‍ഥതയുടെ വിലയാണിവിടെ കാണുന്നത്. അല്ലാഹുവിന്റെ പ്രീതിമാത്രം പ്രതീക്ഷിച്ചു ധര്‍മം ചെയ്യുന്നവരോട് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്റെ വൈപുല്യവും ഈ ഉപമയില്‍ കാണാം. ഒരു ധാന്യമണി മുളച്ചുവളര്‍ന്ന് എഴുന്നൂറായി വര്‍ധിക്കുന്നപോലെ ചെറിയ ധര്‍മത്തിന്നുപോലും ഇരട്ടികളായി, ചിലപ്പോള്‍ അതിലധികവും പുണ്യവും പ്രതിഫലവും നല്‍കി അല്ലാഹു സ്വീകരിക്കുമെന്ന പ്രോത്സാഹനം ഈ ഉപമ ഉള്‍ക്കൊള്ളുന്നു. ഏതൊരു കര്‍മത്തിന്റെയും ബാഹ്യഭാവങ്ങളല്ല, മനസ്സിന്റെ ശുദ്ധിയാണ് അല്ലാഹുവിങ്കല്‍ പരിഗണിക്കപ്പെടുക.

അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലേഛ കൂടാതെ, പേരും പ്രശസ്തിയും ആഗ്രഹിച്ച് നല്‍കുന്ന ധര്‍മങ്ങളെ മിനുസമുള്ള പാറകള്‍ക്കുമുകളിലെ മണ്ണിനോട് ക്വുര്‍ആന്‍ ഉപമിച്ചതായി കാണാം:

”സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവുചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല” (2:264).

നല്ലൊരു മഴ പെയ്താല്‍ ആ മണ്ണ് ഒലിച്ചുപോയി മൊട്ടപ്പാറയായി മാറുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുള്ള ദാനധര്‍മങ്ങളെ കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കുന്ന ഉയര്‍ന്ന പ്രദേശത്തെ ഒരു തോട്ടത്തിനോടാണ് ക്വുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്.

”അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു” (2:265).

ആ തോട്ടത്തില്‍ നല്ലൊരു മഴ കിട്ടിയാല്‍ ഇരട്ടി വിളയുണ്ടാകും, ഒരു ചാറ്റല്‍മഴ ലഭിച്ചാലും ആ തോട്ടത്തിന്ന് മെച്ചപ്പെട്ട ഉല്‍പാദനക്ഷമതയുണ്ടാവും. പ്രകടനപരതയും എടുത്തുപറയലും എത്രവലിയ ദാനങ്ങളുടെയും ഫലം, തീക്കാറ്റടിച്ച് നശിച്ച തോട്ടത്തെപ്പോലെ നിഷ്ഫലമാക്കുമെന്നും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

5. ശ്വാസതടസ്സം  നേരിടുന്നവന്‍

”ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെമേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു” (6:125).

സന്മാര്‍ഗം ലഭിക്കാത്ത മനുഷ്യന്റെ മാനസികാവസ്ഥയാണിവിടെ ഉദാഹരണസഹിതം അല്ലാഹു വിവരിക്കുന്നത്. കുത്തനെ മുകളിലേക്ക് കയറിപ്പോകുന്ന ഒരാള്‍ക്ക് ഉയരം ചെല്ലുന്തോറും ഞെരുക്കം കൂടിക്കൂടിവരുന്നു. ശ്വാസോച്ഛ്വാസത്തിന്ന് ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നു. ഇതു പോലെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലതും ചെയ്യുക എന്നത് ചിലയാളുകള്‍ക്ക് അസഹനീയമാണ്. കൃത്യമായി സകാത്ത് കൊടുക്കുക ചിലര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ അനാവശ്യങ്ങള്‍ക്കുവേണ്ടി എത്ര െചലവാക്കാനും അവര്‍ക്ക് മടിയില്ല. അഞ്ചുനേരം ഭക്തിപൂര്‍വം നമസ്‌കരിക്കുക എന്നത് പലര്‍ക്കും ഭാരമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല, സമയമില്ല, ശ്രദ്ധകിട്ടുന്നില്ല എന്നിങ്ങനെ ഒഴിവുകഴിവു പറയുന്നവര്‍ ഉറക്കൊഴിച്ച് എത്ര നേരമെങ്കിലും സ്‌ക്രീനുകള്‍ക്കു മുമ്പിലിരുന്ന് ശ്രദ്ധാപൂര്‍വം കാഴ്ചകള്‍ കാണാന്‍ മടികാണിക്കാറില്ല. അപ്രകാരം സന്മാര്‍ഗം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അല്ലാഹു വഴിപിഴവിലാക്കുമ്പോള്‍ നല്ലതു കേള്‍ക്കുവാനും ചിന്തിക്കുവാനും ചെയ്യുവാനും മനസ്സുവരാത്തവരായി അവര്‍ മാറും. ഈമാനിന്റെ  മധുരം ആസ്വദിക്കാന്‍ അത്തരം ആളുകള്‍ക്ക് കഴിയുകയില്ല.

6. കിതക്കുന്ന നായ

”നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്  ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെവിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം” (7:176).

വേദജ്ഞാനം ലഭിച്ച ഒരു മഹാപണ്ഡിതന്‍ ഭൗതിക നേട്ടങ്ങള്‍ക്കു പിന്നാലെ പോയി അധാര്‍മികതയിലേക്കും അവിശ്വാസത്തിലേക്കും വഴുതിവീണ സംഭവത്തെക്കുറിച്ചാണ് ഈ ഉപമയെന്ന് വ്യാഖ്യാതാക്കള്‍ വിവരിച്ചത് കാണാം. ജ്ഞാനവും ബോധവും ലഭിക്കുമ്പോള്‍ ധാര്‍മികതയുടെ ഉന്നതതലങ്ങൡലേക്ക് ഉയരുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഭൗതികതയുടെ നിസ്സാരതാല്‍പര്യത്തിലേക്ക് തിരിഞ്ഞു സ്വയംനശിച്ച വ്യക്തിയെയാണ് നായയോടുപമിച്ചത്. നായയെ ആക്രമിച്ചോടിച്ചാല്‍ അതു നാവു തൂക്കിയിട്ട് കിതക്കുന്നത് കാണാം; അറിവും ബോധവുമില്ലാത്തവര്‍ ഭൗതിക സുഖങ്ങള്‍ക്ക് ഓടിക്കിതക്കുന്നത് പോലെ. എന്നാല്‍ നായയെ ഒന്നും ചെയ്യാതെ, എല്ലാ സുഖസൗകര്യങ്ങളും ഭക്ഷണവും നല്‍കി ഒരിടത്ത് കെട്ടിയിട്ടാലും അത് കിതക്കുന്നത് കാണാം. അത് പോലെയാവരുത് മനുഷ്യന്‍. അറിവും ബോധവുമുള്ളവന്‍ അതിനനുസരിച്ച് ഉയര്‍ന്ന് ധാര്‍മികനിഷ്ഠ പുലര്‍ത്തണം. അറിവും ബോധവും ഇല്ലാത്തവരെപ്പോലെയാവരുത്.

7. കാലികള്‍

”ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളംപേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍” (7:179).

ഒരു മൃഗം തിന്നാനും കുടിക്കാനും സുരക്ഷയ്ക്കും ലൈംഗികശമനത്തിന്നും അതിന്റെ ഇന്ദ്രിയശക്തി ഉപയോഗിക്കുന്നു. അതിന്നപ്പുറം മറ്റൊരു സംവേദനശേഷി അവ പ്രകടിപ്പിക്കാറില്ല. ചിലയാളുകളും അതുപോലെയാണ്. യഥേഷ്ടം തിന്നാനും ഉല്ലസിക്കാനും ഭോഗിക്കാനും ജീവിതം എങ്ങനെയെങ്കിലും ആസ്വദിക്കാനും ആവശ്യമായ ബുദ്ധിയും തന്റേടവും സംവേദനക്ഷമതയും അവര്‍ പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍ ഇതെല്ലാം അനുഗ്രഹിച്ച് നല്‍കുന്ന സ്രഷ്ടാവിനെപ്പറ്റിയുള്ള ബോധമോ അവന്റെ മാര്‍ഗദര്‍ശനങ്ങളോ അവര്‍ക്കറിയില്ല. മൃഗങ്ങള്‍ മണ്ണായിത്തീരുമ്പോള്‍, മനുഷ്യര്‍ക്ക് സ്വര്‍ഗം, നരകം എന്നീ രണ്ടു പര്യവസാനങ്ങളുണ്ടെന്ന ബോധം അവര്‍ക്കില്ല. അതിനാല്‍ അവര്‍ മൃഗങ്ങളെക്കാള്‍ അധമരാണ്. (തുടരും).

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

മനുഷ്യമഹത്ത്വത്തിന്റെ ‘ത്രിമാനങ്ങള്‍’

മനുഷ്യമഹത്ത്വത്തിന്റെ 'ത്രിമാനങ്ങള്‍'

 മനുഷ്യമഹത്ത്വത്തെ മൂന്നു അടിത്തറകളുമായി ബന്ധിപ്പിക്കാം.

ഒന്ന്: മനുഷ്യന് അവന്റെ ആസ്തിക്യത്തോടുള്ള ബന്ധം.

രണ്ട്: മനുഷ്യന് അവന്റെ സ്രഷ്ടാവുമായുള്ള ബന്ധം.

മൂന്ന്: മനുഷ്യന് സൃഷ്ടികളുമായുള്ള ബന്ധം.

ഈ മൂന്നു ബന്ധങ്ങളിലും പൂര്‍ണത കൈവരിക്കാനായാല്‍ അവന്‍ മനുഷ്യ മഹത്ത്വത്തിന്റെ ശ്രേണിയിലെത്തി എന്നു പറയാം. ഈ മൂന്നു ബന്ധങ്ങളിലും വരുന്ന പോരായ്മകള്‍ അവന്റെ പൂര്‍ണത പ്രാപിക്കാനുള്ള വഴിയിലെ കടമ്പകളാണ്. സുസ്ഥിരവും സൗഭാഗ്യപൂര്‍ണവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞ മൂന്നു ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ അധ്വാനിക്കേണ്ടതുണ്ട്.

ജനങ്ങള്‍ പലതരക്കാരാണ്. ചിലര്‍ പടച്ചവനുമായുള്ള ബന്ധത്തില്‍ വളരെ മുന്നിലായിരിക്കും. അതേ സമയം അവരുടെ പടപ്പുകളുമായുള്ള ബന്ധങ്ങളില്‍ പ്രകടമായ താളപ്പിഴകളുണ്ടാവും. മറ്റുചിലര്‍ സൃഷ്ടിക ള്‍ക്കിടയില്‍ വളരെ നല്ല സ്വീകാര്യനും സ്രഷ്ടാവിനോട് വളരെ അകല്‍ച്ച സംഭവിച്ചവരുമായിരിക്കും. നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ സ്രഷ്ടാവിനോടും സൃഷ്ടികളോടും ഒരേപോലെ ക്രമക്കേടുകള്‍ വരുത്തുന്ന വരായിരിക്കും. ഇസ്‌ലാം ഈ മൂന്നു ബന്ധങ്ങളെയും പരസ്പരം കോര്‍ത്തിണക്കി മനുഷ്യനെ മഹത്ത്വത്തിലെത്തിക്കാന്‍ അവതരിപ്പിക്കപ്പെട്ട മതമാണ്.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം; ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നുകൊണ്ടു പറഞ്ഞു: ‘പ്രവാചകരേ, ഒരു സ്ത്രീ നമസ്‌കാരത്തിലും നോമ്പിലും ദാനധര്‍മങ്ങളിലും വളരെ മുന്നിലാണ്. എന്നാല്‍ തന്റെ നാവുകൊണ്ട് അയല്‍വാസികളെ ഉപദ്രവിക്കും.’ പ്രവാചകന്‍ ﷺ  പറഞ്ഞു: ‘അവള്‍ നരകത്തിലാണ്.’

 ആഇശ(റ) ഒരിക്കല്‍ പ്രവാചകനോട് ജാഹിലിയ്യാ കാലത്തെ ഉദാരമനസ്‌കനായ അബ്ദുല്ലാഹിബ്‌നു ജദആനെക്കുറിച്ചു ചോദിച്ചു. പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കുന്ന, കുടുംബ ബന്ധങ്ങളെ ഇണക്കി ച്ചേര്‍ക്കുന്ന  ഇബ്‌നു ജദആന്‍ സൃഷ്ടികളോട് വളരെ നല്ലപെരുമാറ്റമുള്ളവനാണ്. പരലോകത്ത് ഈ സല്‍ക ര്‍മങ്ങള്‍ അദ്ദേഹത്തെ സഹായിക്കുമോ എന്നാണ് ചോദ്യത്തിന്റെ പൊരുള്‍. പ്രവാചകന്‍ ﷺ  പറഞ്ഞു: ‘പരലോകത്ത് അയാള്‍ രക്ഷപ്പെടില്ല. കാരണം എന്റെ രക്ഷിതാവേ, പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരേണമേ എന്ന് ഒരിക്കല്‍ പോലും അയാള്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍, പടപ്പുകളോട് നല്ല ബന്ധമുണ്ടെങ്കിലും പടച്ചവനോടുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനാല്‍ അയാള്‍ വിജയിക്കില്ല.’

ഇപ്രകാരം തന്നെയാണ് മനുഷ്യന് അവന്റെ വ്യക്തിത്വത്തോടുള്ള സമീപനങ്ങളുടെ സ്ഥിതിയും. സല്‍മാ നുല്‍ഫാരിസി(റ) തന്റെ കൂട്ടുകാരന്‍ അബുദ്ദര്‍ദാഇനോട് പറഞ്ഞത് പ്രസിദ്ധമാണ്: ‘നിനിക്ക് നിന്റെ ശരീര ത്തോടും ചില കടമകളുണ്ട്.’ ഇത് ശ്രദ്ധിച്ച റസൂല്‍ ﷺ  പറഞ്ഞത്, ‘സല്‍മാന്‍ പറഞ്ഞത് നേരാണ്’ എന്നാ ണ്. ഈ മൂന്നു അടിത്തറകളെയും ഉറപ്പില്‍ കെട്ടിപ്പടുത്തു മനുഷ്യ മഹത്ത്വത്തിലെത്താനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ എന്നന്വേഷിക്കാം.

സ്രഷ്ടാവിനോടുള്ള ബന്ധത്തില്‍ പരിപൂര്‍ണതയിലെത്താനുള്ള ഗോവണി ‘ഇഹ്‌സാന്‍’ ആണ്. പ്രവാചകനോട് ഇഹ്‌സാനെന്താണെന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് പ്രവാചകന്‍ നല്‍കുന്ന മറുപടി; ‘നീ നിന്റെ രക്ഷിതാവിനെ കാണുന്നു എന്ന വിചാരത്തോടെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്’ എന്നായിരുന്നു.

ഇനി സൃഷ്ടികളോടുള്ള ബന്ധത്തിലേക്ക് വന്നാല്‍, അതിന്റെ പരിപൂര്‍ത്തി സ്വഭാവ ഗുണങ്ങളിലാണെന്നു കാണാം. മനുഷ്യരോടുള്ള ഇടപാടുകളില്‍ സ്വഭാവശുദ്ധിയും സത്യസന്ധതയും കാത്തുസൂക്ഷിക്കണം.

മനുഷ്യന്‍ അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തിത്വത്തിലെ ബാലന്‍സിംഗ് ആണെന്ന് കാണാം. അഥവാ ആരാധനകളില്‍ ഇഹ്‌സാനും മനുഷ്യബന്ധങ്ങളില്‍ സല്‍സ്വഭാവവും വ്യക്തിത്വത്തില്‍ സന്തുലിതത്വവും കാത്തുസൂക്ഷിക്കുക. ഈ മൂന്നിലും പൂര്‍ണതയിലെത്താന്‍ എന്തുണ്ട് വഴി?

‘ഇഹ്‌സാനിലേക്ക്’ എത്തണമെങ്കില്‍ നാലു കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്നാമത്തേത് ഹൃദയ കര്‍മങ്ങളാണ്. ഇഖ്‌ലാസ്, മഹബ്ബത്ത്, റജാഅ്, ഖൗഫ് (ആത്മാര്‍ഥത, ദൈവസ്‌നേഹം, ആശ, ഭയം) തുടങ്ങിയവ ഹൃദയത്തില്‍ വേരുപിടിക്കേണ്ട ഗുണങ്ങളാണ്. ഹൃദയത്തെ മലിനപ്പെടുത്തുന്ന സ്വഭാവങ്ങളില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പു വരുത്തണം. അഥവാ അഹങ്കാരം, സ്വാര്‍ഥത, താന്‍പോരിമ, ലോകമാന്യത തുടങ്ങിയവ വെടിയണം. രണ്ടാമത്തേത് നിര്‍ബന്ധകാര്യങ്ങളിലുള്ള കൃത്യനിഷ്ഠയും ഹറാമുകള്‍ ത്യജിക്കലും ഇഹ് സാന്‍ പ്രാപിക്കാന്‍ അനിവാര്യമാണ് എന്നതാണ്. മൂന്നാമത്തേത് ക്വുര്‍ആന്‍ പരിചിന്തനമാണ്. ക്വുര്‍ആന്‍ ആശയഗ്രാഹ്യതയോടെ പാരായണം ചെയ്യണം. ക്വുര്‍ആന്‍ പഠനവും പാരായണവും ഹൃദയത്തില്‍ ദൈവഭയമുണ്ടാക്കും. നാലാമത്തേത് നിരന്തര പശ്ചാത്താപമാണ്. കുറ്റങ്ങളില്‍ ചെന്നുചാടുമ്പോഴെല്ലാം പശ്ചാത്തപിക്കുകയും പാപമോചനത്തിന് തേടുകയും വേണം. മേല്‍ പ്രതിപാതിച്ച നാലുകാര്യങ്ങള്‍ കാത്തുസൂ ക്ഷിച്ചാല്‍ സ്രഷ്ടാവിനോടുള്ള ബന്ധം കുറ്റമറ്റതാക്കാനാകും.

സൃഷ്ടികളോടുള്ള വ്യവഹാരങ്ങള്‍ നന്നാക്കാനും നാലു കാര്യങ്ങള്‍ സ്വായത്തമാക്കണം. ഒന്ന് അപരനോടുള്ള ആദരവാണ്. ജനം അവരെ ആദരിക്കുന്നവരെ തിരിച്ചും ആദരിക്കും. രണ്ടാമത്തേത് ഉദാര മനസ്‌ക തയാണ്. നിര്‍ലോഭം പണം ചെലവാക്കലല്ല ഉദാരദ. വൈകാരികതയിലും സമീപനങ്ങളിലും മാന്യത വേണം. മൂന്നാമത്തേത് വിട്ടുവീഴ്ചയാണ്, മറ്റുള്ളവര്‍ക്കു മാപ്പുകൊടുക്കലാണ്. ഇമാം അഹ്മദ്(റഹി) പറയുന്നു: ‘സല്‍സ്വഭാവത്തിന്റെ പത്തില്‍ ഒമ്പതു ഭാഗവും’അത്തഗാഫുല്‍’ അഥവാ മറ്റുള്ളവരുടെ കുറ്റങ്ങള്‍ നോക്കി നടക്കാതിരിക്കലാണ്.’ നാലാമത്തെത് വിവേകമാണ്. ഏറ്റവും സവിശേഷമായ സ്വഭാവഗുണമാണത്. അശജ്ജ് ബിന്‍ അബ്ദുല്‍ഖൈസിനോട് നബി ﷺ  പറഞ്ഞു: ‘നിന്നിലുള്ള രണ്ടു കാര്യങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്നു; അവധാനതയും വിവേകവും.’

ഒടുവിലത്തേത് സ്വന്തം വ്യക്തിത്വത്തിലെ സന്തുലിതാവസ്ഥയാണ്. നാലു കാര്യങ്ങള്‍ ഈ വിഷയത്തില്‍ പ്രസക്തമാണ്. നിന്റെ കാര്യപ്രാപ്തിയും പ്രതീക്ഷകളും സന്തുലിതമാവണം. നിനക്ക് സാധിക്കുന്നതും നീ പ്രതീക്ഷിക്കുന്നതും തമ്മില്‍ പൊരുത്തപ്പെടണം. നിന്റെ കഴിവുകള്‍ മികച്ചതും ആശകള്‍ പരിമിതവുമാണെങ്കില്‍ നിന്നെ അലസത പിടികൂടും. പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നതും വിഭവങ്ങള്‍ പരിമിതവുമാണെങ്കില്‍ നീ നിരാശയുടെ കയത്തില്‍ വീഴും. രണ്ടാമത്തേത് നിന്റെ വിവേകവും വികാരവും തമ്മില്‍ തുലനപ്പെടണം എന്നതാണ്. നീ പ്രത്യുല്‍പാദനശേഷിയില്ലാത്ത ബുദ്ധിജീവിയോ വികാരങ്ങളുടെ തടവറയി ല്‍ അകപ്പെട്ട ദുര്‍ബലനോ ആവരുത്. മൂന്നാമത്തേത് അറിവും കര്‍മവും തമ്മിലുള്ള ചേര്‍ച്ചയാണ്. നീ കര്‍മരഹിതനായ പണ്ഡിതനാണെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതയായിത്തീരും. അറിവില്ലാത്ത കര്‍മയോഗി യാണെങ്കില്‍ ചെയ്തുകൂട്ടുന്നതൊക്കെ അബദ്ധമായിരിക്കും. നാലാമത്തേത് കൊള്ളുന്നതിന്റെയും കൊടു ക്കുന്നതിന്റെയും ഇടയിലുള്ള സന്തുലിതത്വമാണ്. കിട്ടുന്നതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവക്കാരനാണെ ങ്കില്‍ നീ വലിയ സ്വാര്‍ഥനാവും. ഉള്ളതൊക്കെ കൊടുത്തു കാലിയാക്കുന്നവനാണെങ്കില്‍ മെഴുകുതിരി പോലെ നീ മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരും. നിനക്കായി ഒന്നുമുണ്ടാവില്ല.

മുകളില്‍ വിശദീകരിച്ച ത്രിമാന മഹത്ത്വങ്ങളില്‍ നിനക്കെത്താനായാല്‍ നിന്റെ അഭ്യുന്നതി ഒരിക്കലും അപ്രാപ്യമല്ല. നിനക്ക് സൗഖ്യവും സൗഭാഗ്യവും ഇരുലോകത്തും വന്നുചേരും. മനശ്ശാന്തിയോടെ മരണം വരിക്കും; പരലോകം സുഖപ്രദവും സുഭദ്രവും.


പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

തെളിച്ചം കൂടുന്ന നബി ജീവിതം – 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ….

തെളിച്ചം കൂടുന്ന നബി ജീവിതം - 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ....

ഹിറായിൽ നിന്ന് കിട്ടിയ പ്രഥമ വഹ്‌യിന്റെ ഭയത്തിൽ നിന്ന് തിരുനബി (സ) മോചിതനായിട്ടില്ല. അവിടുന്ന് വീട്ടിലാണ്. ഭാര്യ ഖദീജ (റ)കൂടെയുണ്ട്. എന്താണ് യഥാർത്ഥത്തിൽ കഴിഞ്ഞ രാത്രി സംഭവിച്ചത് എന്നതിൽ ഒരു വ്യക്തത ആവശ്യമുണ്ട്. ഖദീജ (റ) യുടെ ചിന്തകൾ മക്കയുടെ നാലു ഭാഗത്തേക്കും അശ്വവേഗതയിൽ പാഞ്ഞു; ഈ സംഭവത്തെ കുറിച്ച് ആരോട് അന്വേഷിക്കും?

ഉണ്ട്. ഒരാൾ ഉണ്ട്; തന്റെ പിതൃവ്യ പുത്രൻ വറക്കത്തു ബിൻ നൗഫൽ !

വിഗ്രഹാരാധനയോട് മുമ്പേ വിരോധം കാണിക്കുന്നയാളാണ് , വിഗ്രഹങ്ങൾക്കു വേണ്ടി അറുക്കപ്പെട്ടത് ഭക്ഷിക്കാത്ത വ്യക്തിയാണ്. ഹിബ്രു അറബി ഭാഷകളിൽ നല്ല നൈപുണ്യവും ഉണ്ട്. ഇപ്പോൾ പ്രായമായി വീട്ടിൽ തന്നെയാണ്. ഒരു കാലത്ത് തൗഹീദിന്റെ വെളിച്ചം തേടി നിരവധി യാത്രകൾ തന്നെ നടത്തിയിരുന്നു. അദ്ദേഹവും സൈദ് ബിൻ അംറും കൂടി ശാമിലേക്ക് നടത്തിയ ഒരു യാത്ര വലിയ വഴിത്തിരിവാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സൃഷ്ടിച്ചത്. അവിടെ നിന്നാണ് വേദക്കാരെ പരിചയപ്പെടുന്നതും വേദം പഠിക്കുന്നതും ശുദ്ധ ക്രിസ്ത്യാനിയാവുന്നതും. ഈസ (അ) ന്റെ മതം കലർപ്പില്ലാതെ ആചരിച്ച് ജീവിക്കുകയാണിപ്പോൾ.

അദ്ദേഹത്തിന്റെ കൂടെ ശാമിലേക്ക് പോയ സൈദ് ബിൻ അംറ് മില്ലത്തു ഇബ്രാഹീമിൽ അടിയുറച്ച് നിന്ന് മക്കയിലെ അനാചാരങ്ങൾക്കെതിരെ ശബ്ദിച്ച ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ മക്കക്കാർക്കിടയിൽ അനഭിമതനായിരുന്നു അദ്ദേഹം. ഒരു പ്രവാചകന്റെ വരവ് അടുത്ത് സംഭവിക്കും എന്നത് അദ്ദേഹത്തിനു അറിവുണ്ടായിരുന്നു. വരാനിരിക്കുന്ന പ്രവാചകനിൽ ഞാൻ വിശ്വാസിച്ചിരിക്കുന്നു എന്ന് അദ്ദേഹം പരസ്യമായി പറയാറുമുണ്ടാ

യിരുന്നു അദ്ദേഹം.

പക്ഷേ, അഞ്ചു വർഷം മുമ്പ് അദ്ദേഹം മരിച്ചു !

(ബുഖാരി : 3826 – 3827 ഹദീസുകൾ കാണുക)

ശരി, ഏതായലും വറക്കയുടെ അരികിൽ ചെന്നു നോക്കാം. അദ്ദേഹത്തോട് കാര്യങ്ങൾ പറയാം. അദ്ദേഹം മക്കയിലുണ്ടല്ലോ.

ഖദീജ (റ) തന്റെ പ്രിയതമനേയും കൂട്ടി വറക്കത്ത്‌ ബിൻ നൗഫലിന്റെ അരികിലേക്ക് ചെന്നു. തന്റെ ഭർത്താവിന്റെ കാര്യത്തിൽ ഒരു ഭാര്യയുടെ ഇടപെടൽ എത്ര മാതൃകാപരം! ഖദീജ (റ) യുടെ പിതൃവ്യപുത്രൻ കൂടിയാണ് വറകത്ത് ബിൻ നൗഫൽ.

” പ്രിയ പിതൃവ്യപുത്രാ! നിങ്ങളുടെ സഹോദര പുത്രനെ നിങ്ങളൊന്നു കേൾക്കൂ! “

നബി (സ) യുടെ പിതൃപരമ്പരയും വറകയുടെ പിതൃപരമ്പരയും കുസയ്യിബിൻ കിലാബിൽ ഒന്നിക്കുന്നുണ്ട്. ആ അർഥത്തിൽ വറകയുടെ സഹോദര പുത്രനാണ് നബി (സ). അക്കാര്യം ഓർമപ്പെടുത്തിയാണ് ഖദീജ (റ) സംസാരം തുടങ്ങിയത്. അവരുടെ ബുദ്ധി കൂർമതയും തന്റേടവും പ്രകടമാക്കുന്ന ഇടപെടലാണിത്.

തന്റെ കുടുംബത്തിൽ പെട്ടവരുടെ കാര്യത്തിൽ

പ്രത്യേക ശ്രദ്ധ എല്ലാവർക്കും ഉണ്ടാവുമല്ലോ. അത് തികച്ചും പ്രകൃതിപരവുമാണ്.

നബി (സ) തനിക്കുണ്ടായ അനുഭവങ്ങൾ വിശദമായി വിവരിച്ചു. എല്ലാം സാകൂതം ശ്രദ്ധിച്ച ശേഷം വറകത്ത് ബിൻ നൗഫൽ പറഞ്ഞു: “ഇത് മൂസാ (അ) യുടെ അടുക്ക് വന്ന “നാമൂസ് ” തന്നെയാണല്ലോ. നിങ്ങളുടെ പ്രബോധന കാലത്ത് എന്നിക്കൊരു

ചെറിയ മൃഗം ഉണ്ടായിരുന്നെങ്കിൽ ! നിങ്ങളുടെ സമൂഹം നിങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നെങ്കിൽ ! “

“എന്റെ ജനത എന്നെ നാട്ടിൽ നിന്ന് പുറത്താക്കുമെന്നോ?!!”

“അതെ”

“നിങ്ങൾ കൊണ്ടു വന്നതു പോലെയുള്ള സന്ദേശങ്ങളുമായി വന്നവരൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ദിനങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി പിന്തുണക്കും! തീർച്ച!”

പ്രായം ഏറെ ചെന്നിട്ടും സത്യത്തെ സഹായിക്കാനുള്ള തന്റെ ആഗ്രഹത്തിന് യുവത്വത്തിന്റെ ഊർജ്ജമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. നബി (സ) യുടെ നുബുവ്വത്തിനെ ആദ്യമായി തിരിച്ചറിഞ്ഞ് സ്വീകരിച്ച വ്യക്തിയും അദ്ദേഹമായി മാറി !

പക്ഷേ , താമസംവിനാ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

താനൊരു പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും, പ്രവാചകന്മാരുടെ അടുക്കൽ ദിവ്യ സന്ദേശവുമായി വരാറുള്ള ജിബ്രീൽ (അ ) യാണ് തന്റെ അടുത്ത് വന്നതെന്നും, ഈ ആദർശ മുന്നേറ്റത്തിനിടയിൽ തനിക്ക് നാട്ടിൽ നിന്ന് പുറത്ത് പോവേണ്ടി വരുമെന്നും നബി (സ) കൃത്യമായി ഉറപ്പിച്ചു!

ഇവിടം മുതൽ നബി (സ) യുടെ പ്രവാചകത്വ ജീവിതം തുടങ്ങുകയാണ്;ലോകം മാതൃകയാക്കേണ്ട തെളിച്ചമുള്ള ദിനങ്ങൾ !

പക്ഷേ, പിന്നീട് കുറച്ചു കാലത്തേക്ക് ക്വുർആനിക വചനങ്ങൾ ഒന്നും

അവതരിച്ചില്ല!

ആ ഇടവേള ശരിക്കും ഒരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു.

ശേഷം, ജിബ്രീലിനെ നബി തിരുമേനി (സ) വീണ്ടും കണ്ടു !

ഇത്തവണ

വാന ഭൂമികൾക്കിടയിൽ ചിറകു വിടർത്തി നിൽക്കുന്ന ജിബ്രീലിന്റെ ശരിക്കുള്ള രൂപമാണ് കണ്ടത്!

അതു കണ്ട് വീണ്ടും ഭയന്നു! വീട്ടിലേക്കോടി ! ഖദീജ (റ)

സാന്ത്വനത്തിന്റെ പുതപ്പിനുള്ളിൽ വീണ്ടും അഭയം തേടി!

അതാ വന്നു ദിവ്യസൂക്തങ്ങൾ !

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ یَـٰۤأَیُّهَا ٱلۡمُدَّثِّرُ ۝ قُمۡ فَأَنذِرۡ ۝ وَرَبَّكَ فَكَبِّرۡ ۝ وَثِیَابَكَ فَطَهِّرۡ ۝ وَٱلرُّجۡزَ فَٱهۡجُرۡ)

[سورة المدثر 1 – 5]

“ഹേ, പുതച്ചു മൂടിയവനേ,

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

പാപം വെടിയുകയും ചെയ്യുക”

ഹിറായിൽ നിന്ന് കിട്ടിയത് അഞ്ച് സൂക്തങ്ങൾ .

ഇപ്പോൾ കിട്ടിയതും അഞ്ച് സൂക്തങ്ങൾ!

ഇതോടെ നബി എന്ന പദവിയിൽ നിന്ന് റസൂൽ എന്ന പദവിയിലേക്ക് കൂടി അവിടുന്ന് ഉയർന്നു!

പിന്നീട് വഹ്‌യുകൾ തുടരെ വന്നു.

ഇനിയാണ് ലോകത്തെ വെളിച്ചത്തിലേക്ക് വിളിക്കുക എന്ന മഹാ ഉത്തരവാദിത്തം പ്രയോഗവൽകരിക്കേണ്ടത് ! ഭാരിച്ച പണിയാണത് ! പക്ഷേ റസൂൽ (സ) അത് മനോഹരമായി നിർവഹിച്ചു!

ആ മനോഹാരിതയിലേക്കാണ് ഇനി നമ്മുടെ യാത്ര!

പുതപ്പിനുള്ളിൽ നിന്ന് നബി തിരുമേനി(സ) ജനകോടികളുടെ ഹൃദയങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുന്ന നയനാനന്ദകരമായ കാഴ്ച നമുക്കവിടെ ദർശിക്കാം. ഇൻശാ അല്ലാഹ് .

അതിനു മുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ.

നബി ജീവിതത്തിന്റെ പ്രകാശത്തിനു മുമ്പിൽ ഇരുട്ടിന്റെ മറകൾ പടക്കാൻ ശ്രമിക്കുന്നവരുടെ ദുരാരോപണങ്ങളുടെ എട്ടുകാലി വലകൾ തകർന്നടിയുന്ന കാഴ്ചകൾ ഇവിടെ നാം കാണുന്നു !

പ്രവാചകത്വം ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം, അതിനു വേണ്ടിയാണ് ഹിറായിൽ പോയിരുന്നത് എന്നതാണ് ചിലരുടെ ആരോപണം.

എങ്കിൽ എന്തിനാണ് അവിടുന്ന് ഭയന്നോടിയത് ? തുള്ളിച്ചാടുകയല്ലേ വേണ്ടത് ?

കൊതിച്ചതാണെങ്കിൽ എന്തിനു 40 വരെ കത്തിരിക്കണം ?

വറകയുടെ പക്കൽ പിന്നെ എന്തിനു പോയി ?

ദുരാരോപണത്തിന്റെ നിരർഥകത ഇതിൽ നിന്നു വ്യക്തം.

ക്വുർആൻ തിരുനബിയുടെ രചനയാണ് എന്നതാണ് മറ്റൊരു ആരോപണം.

സ്വന്തത്തെ ആക്ഷേപിച്ച് ആരെങ്കിലും ഒരു രചന തുടങ്ങുമോ? രണ്ടാമത്തെ അഞ്ചു വചനങ്ങൾ ഈ ദുരാരോപണത്തിനുള്ള തിരുത്താണ് .

മുൻ വേദങ്ങളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്നതാണ് മറ്റൊരു ” കണ്ടെത്തൽ “!

ആദ്യത്തെ അഞ്ചു വചനങ്ങൾ അതിനുള്ള മറുപടിയാണ് ! ഏതു ഗ്രന്ഥത്തിലാണ് ഈ വചനങ്ങൾ ഇതിനു മുമ്പ് വന്നത്?! ഇല്ല!

മാത്രവുമല്ല; അതിൽ പറഞ്ഞ “അലകി ” ന്റെ പരാമർശം അന്നും ഇന്നും അത്ഭുതമായി നിലകൊള്ളുകയും ചെയ്യുന്നു !

വായിക്കാനറിയില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരാളുടെ വാക്യങ്ങൾക്ക് ഈ അത്ഭുതം സൃഷ്ടിക്കാനാവുമോ?

ഇല്ല ! തീർച്ച!

ഇതു റബ്ബിന്റെ വചനങ്ങൾ തന്നെ!

സംശയമില്ല!

ചുരുക്കത്തിൽ ക്വുർആനിനെ സംശയിക്കുന്ന വർക്കെല്ലാം ആദ്യത്തെ പത്തു വചനത്തിൽ തന്നെ മറുപടിയുണ്ടെന്നർഥം!

 

അബ്ദുൽ മാലിക് സലഫി

തെളിച്ചം കൂടുന്ന നബി ജീവിതം – 7 ഹിറായിലെ ആദ്യാക്ഷരങ്ങൾ !

തെളിച്ചം കൂടുന്ന നബി ജീവിതം - 7 ഹിറായിലെ ആദ്യാക്ഷരങ്ങൾ !

പരിശുദ്ധ കഅബയുടെ ചാരത്തു നിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു പർവ്വതം കാണാം. സാമാന്യം വലിപ്പമുണ്ട്. ജബലുന്നൂർ, ജബലുൽ ഇസ്‌ലാം എന്നീ പേരുകളിലാണ് ഈ മല അറിയപ്പെടുന്നത്. മനുഷ്യ ചരിത്രത്തിൽ ഒരു വഴിത്തിരിവിന് സാക്ഷിയായ സ്ഥലമാണിത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 600 മീറ്റർ മുകളിലായി ആ മലയിൽ ചെറിയൊരു ഗുഹയുണ്ട്. കഷ്ടിച്ച് നാലോ അഞ്ചോ പേർക്ക് കൂടിയിരിക്കാം; അത്രയാണ് അതിന്റെ വലിപ്പം.

അധികമാരും അവിടേക്ക് കയറിപ്പോകാറില്ല.

മക്കയിലെ തന്റെ ജനതയുടെ ആത്മീയ- സാംസ്കാരിക രംഗത്തെ അരുതായ്മകളിൽ ഖിന്നനായിരുന്നു “അൽ അമീൻ ” എന്ന് നാം മുമ്പ് പറഞ്ഞിരുന്നല്ലോ. മക്കയെ മുച്ചൂടും മൂടിയിരുന്ന

കൂരിരുട്ടിന്റെ പുതപ്പിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ അവിടുന്ന് അതിയായി കൊതിച്ചിരുന്നു.

അതിനായി ഉപരിസൂചിത ഗുഹയിൽ ചെന്നിരുന്ന് അദ്ദേഹം ചിന്താനിമഗ്നനാകുമായിരുന്നു.

എന്തോ അറിയില്ല ആറു മാസത്തോളമായി കാണുന്ന സ്വപ്നങ്ങൾ എല്ലാം പകൽ വെട്ടം പോലെ പുലർന്നുകൊണ്ടിരിക്കുന്നു!

സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നിടയിൽ തന്നെ ഹിറാ അദ്ദേഹത്തിന് എന്തൊന്നില്ലാത്ത ആശ്വാസം അരുളിയിരുന്നു.

ചിലപ്പോൾ അവിടെയുള്ള ഇരുത്തം ദിനങ്ങൾ നീളും. ഭക്ഷണ പാനീയങ്ങളുമായിട്ടാണ് വീട്ടിൽ നിന്ന് പത്നി ഖദീജ (റ) യാത്രയാക്കാറുണ്ടായിരുന്നത് എന്നതിനാൽ ഭക്ഷണകാര്യത്തിൽ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല!

ഹിറായിൽ നിന്ന് നോക്കിയാൽ മക്ക കാണാം. ആളുകൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നെട്ടോട്ടത്തിലാണ്. ആടിൻ പറ്റങ്ങൾ , ഒട്ടക ക്കൂട്ടങ്ങൾ, ചന്തയിലെ ആരവങ്ങൾ, പൊന്തി നിൽക്കുന്ന മണൽ കൂനകൾ, പുറത്തേക്ക് തല നീട്ടി നിൽക്കുന്ന കല്ലുകൾ നിറഞ്ഞ ഹരിതരഹിത മലനിരകൾ … കാഴ്ചകൾ എമ്പാടുമുണ്ട്.

പക്ഷേ, തന്റെ ഉള്ളിൽ അലയടിക്കുന്ന

ആത്മീയതയുടെ തിരമാലകളെ അടക്കി നിർത്താൻ ഈ സുന്ദര കാഴ്ചകൾ മതിയായിരുന്നില്ല!

അങ്ങിനെയിരിക്കെയാണ് ആ സംഭവം നടന്നത് !

റമളാനിലെ ഒരു പകലിന്റെ അന്ത്യം അറിയിച്ച്

സൂര്യൻ അസ്തമിച്ചു !

ഇരുട്ട് കൂടി വരുന്നു!

“അൽ അമീൻ ” ഹിറായിലാണ്. കൂടെ ആരും ഇല്ല! രാത്രി സമയത്ത് ഒരു പർവ്വത മുകളിലെ ഗുഹക്കുള്ളിൽ ഒറ്റക്കിരിക്കാൻ ഭയമൊന്നും അദ്ദേഹത്തിന് തോന്നുന്നില്ല! കണ്ണുകളിൽ ഉറക്കം സ്പർശിച്ചിട്ടില്ല !

ക്ഷീണവും ഇല്ല!

പെട്ടെന്ന് ,ഒരാൾ തന്നെ അണഞ്ഞ് കൂട്ടി പിടിച്ചതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു!

സ്പനമല്ല !

യാഥാർത്ഥ്യം തന്നെ !

പിടുത്തത്തിന്റെ ശക്തി കൂടി വരുന്നു!

കുതറാൻ പോലും കഴിയുന്നില്ല!

ജീവൻ അപകടത്തിലാവുമോ എന്ന ഉൾഭയം ശക്തിപ്രാപിച്ചു!

” ഇഖ്റഅ് ” എന്ന ശബ്ദം അദ്ദേഹത്തിന്റെ കർണപുടങ്ങളിൽ ശക്തിയായി പതിച്ചു. ആ കൂരിരുട്ടിന്റെ മൗനം ഈ ശബ്ദത്തിന് ശക്തി കൂട്ടിയിരുന്നു!

” എനിക്ക് വായിക്കാനറിയില്ല “

അദ്ദേഹം മറുപടി പറഞ്ഞു !

പക്ഷേ, ആദ്യത്തേതിനേക്കാൾ കൂടുതൽ ശക്തിയായി വീണ്ടും മുഴങ്ങി !

” ഇഖ്റഅ് “

“എനിക്ക് വായിക്കാനറിയില്ല “

മറുപടി വീണ്ടും വന്നു.

ഇനി വായിച്ചേ മതിയാവൂ ;

അഞ്ച് വാക്യങ്ങൾ “റൂഹുൽ അമീൻ “

“അൽ അമീനിന്റെ “

ഹൃദയത്തിലേക്ക് പ്രവേശിപ്പിച്ചു.

വല്ലാത്ത അനുഭവമാണത്.

ശക്തിയേറിയ വാക്യങ്ങൾ !

ഇവ താങ്ങാൻ അദ്ദേഹത്തിന്റെ ഹൃദയത്തിന് ശക്തിയുണ്ടോ ?

ഉണ്ട്!

കാരണം, ചെറുപ്പത്തിൽ ഒരു “ഹൃദയ ശുദ്ധീകരണം “

നടന്നിട്ടുണ്ട്.

ഇതേ ” റുഹുൽ അമീൻ ” വന്ന് നെഞ്ച് പിളർത്തി ഹൃദയം പുറത്തെടുത്ത് ശുദ്ധീകരിച്ചതാണ്.

അത് ഈ ദിനത്തിനു വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു.

ആത്മീയതയുടെ അത്യുന്നതവാക്യങ്ങൾ

സ്വീകരിക്കാൻ പാകാത്തിൽ

ഹൃദയം തരപ്പെട്ടിട്ടുണ്ട് എന്നർഥം.

സ്രഷ്ടാവിന്റെ വാക്കുകൾക്ക്

വല്ലാത്ത ശക്തിയുണ്ട്!

നെറ്റിത്തടം വിയർക്കുന്നുണ്ട്!

മലമുകളിലെ തണുപ്പ് ഇപ്പോൾ തീരെ അറിയുന്നില്ല.

ജിബ്രീലിന്റെ പിടുത്തം ഒട്ടും അയഞ്ഞിട്ടില്ല!

അഞ്ച് വാക്യങ്ങൾ അദ്ദേഹം ഓതി .

മനുഷ്യ ചരിത്രത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ് ഈ അഞ്ച് ആയത്തുകളിലൂടെ .

ഇരുൾ മുറ്റിയ ലോകത്തേക്ക് പ്രകാശ കിരണങ്ങൾ പ്രവഹിച്ചു തുടങ്ങുന്നതിന്റെ ആരംഭം കുറിക്കുകയാണിവിടെ!

ലോകം ഇനി പുതിയ വായന തുടങ്ങുകയാണ് ; സ്രഷ്ടാവിന്റെ നാമത്തിലുള്ള വായന !

പുസ്തകം മുന്നിൽ ഇല്ലാത്ത ആത്മീയ വായന !

ജിബ്രീൽ വായിച്ചു തുടങ്ങി …

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِی خَلَقَ ۝ خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ ۝ ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ۝ ٱلَّذِی عَلَّمَ بِٱلۡقَلَمِ ۝ عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ)

[سورة العلق 1 – 5]

“സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

പേന കൊണ്ട് പഠിപ്പിച്ചവന്‍

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. “

ഇത് ഓതിത്തീർന്നപ്പോൾ ജിബ്രീൽ പിടിത്തം അയച്ചു. ആശ്വാസം !

അവിടുന്ന് വല്ലാതെ പേടിച്ചിട്ടുണ്ട് .

” റൂഹുൽ അമീൻ ” തന്റെ ദൗത്യം കഴിഞ്ഞ് മടങ്ങി. അഞ്ച് വാക്യങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് പ്രവാചകൻ (സ) ഗുഹയിൽ ഇത്തിരി നേരം ഇരുന്നു!

ഭയം കാൽ വിരലുകളിലൂടെ അരിച്ച് കയറുന്നുണ്ട്.

ശേഷം സ്വഭവനത്തിലേക്ക് ഓടി. നന്നായി കിതക്കുന്നുണ്ട്.

വീട്ടിൽ ഭാര്യയുണ്ട്. മഹതി ഖദീജ (റ).രാത്രി സമയത്ത്

കിതച്ചോടി വന്ന തന്റെ പ്രിയതമനെ

തന്മയത്വത്തോടെ സ്വീകരിച്ച ആ മഹതിയുടെ മഹിത മാതൃക , ചരിത്രത്തിൽ ഇന്നും ഓർമിക്കപ്പെടുന്നുണ്ട്.

നേർമയുള്ള വാക്കിൽ നെയ്തെടുത്ത

സാന്ത്വനത്തിന്റെ പുതപ്പുകൊണ്ട് അവർ നബി (സ) യെ മൂടി.

ലോക രക്ഷിതാവിന്റെ ദിവ്യ സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചാണ് തന്റെ ഭർത്താവ് മടങ്ങിയെത്തിയതെന്ന് ആ സ്നേഹ നിധിയായ ഇണ അറിഞ്ഞിട്ടില്ല!

റമളാനിലെ ആ രാവ് അവസാനിച്ചപ്പോൾ ചരിത്രത്തിന്റെ പുതിയ പ്രഭാതം തുടങ്ങു കയായിരുന്നു.

അന്തിമ വേദഗ്രന്ഥത്തിലെ ആദ്യ അഞ്ചു വാക്യങ്ങൾ ഭൂമിയിലെത്തിയ ആദ്യ രാത്രി യായിരുന്നു അത്!

ചരിത്രത്തിൽ അത് ഓർമിക്കപ്പെടുന്നത്

ലൈലത്തുൽ ഖദ്ർ എന്ന പേരിലാണ്. ആയിരം രാവിനേക്കാൾ പുണ്യം അതിനുണ്ട്!

ഇനി മുതൽ മക്കക്കാരുടെ ” അൽ അമീൻ “അല്ലാഹുവിന്റെ ദൂതൻ – നബിയ്യുല്ലാ – കൂടിയാണ്.

അജ്ഞതയുടെ അനന്ത ലോകത്ത് പ്രകാശ വിപ്ലവം തുടങ്ങാൻ സമയമായപ്പോഴാണ് ഈ വെട്ടം

ഹിറയിൽ വെളിപ്പെട്ടത്.

ഇരുട്ടിലെ വിപ്ലവം പ്രകാശം കൊണ്ടാവണം.

അജ്ഞതക്കെതിരെയുള്ള പടയോട്ടം വിജ്ഞാനം കൊണ്ടാവണം.

വിജ്ഞാനത്തിന്റെ പ്രഥമ വാതിലാണ് വായന . അത് കൊണ്ട് തന്നെ അന്തിമ ഗ്രന്ഥത്തിലെ ആദ്യ വചനങ്ങൾ വായനക്കാഹ്വാനം ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്.

വിജ്ഞ വിപ്ലവത്തിന്റെ ആദ്യാക്ഷരങ്ങൾ എന്തു മാത്രം ചന്തമേറിയതാണെന്ന് ഇത് തെളിയിക്കുന്നു.

നബി (സ) ക്ക് നടത്താനുള്ള ധർമ്മ സമരത്തിന്റെ നയപ്രഖ്യാപനമാണ് പ്രഥമ പഞ്ചവചനങ്ങളിലുള്ളത്.

സ്രഷ്ടാവിനെ പഠിപ്പിച്ച്, ചിന്തയുടെ വാതിലുകൾ തുറന്ന്,

പേന കൊണ്ട് ജ്ഞാന മാർഗം തുറക്കുന്ന അഞ്ച് വാക്യങ്ങളായിരുന്നു അവ.

വായിക്കുക എന്ന നിർദ്ദേശം രണ്ട് തവണ ആവർത്തിക്കപ്പെട്ടു, അഞ്ചു വാക്യങ്ങളിൽ രണ്ടു വാക്യങ്ങൾ തുടങ്ങുന്നത് തന്നെ വായന ഓർമപ്പെടുത്തിയാണ് !

റബ്ബ് രണ്ട് തവണ സ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിപ്പും തദൈവ .മനുഷ്യൻ

എന്നർഥമുള്ള ഇൻസാൻ എന്ന പദം രണ്ടു പ്രാവശ്യം ആവർത്തിച്ചു. പേന ഒരു തവണയും പഠിപ്പിച്ചു എന്നർഥമുള്ള അല്ലമ എന്ന പദം രണ്ട് തവണയും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു!

അഞ്ചു വാക്യങ്ങളിൽ വിജ്ഞാനം നിറച്ചു വെച്ചിരിക്കുന്നു എന്നർഥം!

മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമ രൂപമായ “അലകി ” നെ കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു. സത്യത്തിൽ ഈ പഞ്ച വചനങ്ങൾ ഒരു മഹാത്ഭുതം തന്നെയാണ്!

വിജ്ഞാനത്തിന്റെ വിത്തുകൾ ഈ വിധം ഭംഗിയായി വിതക്കാൻ സ്രഷ്ടാവിനല്ലാതെ മറ്റാർക്ക് കഴിയും!

അറ്റമില്ലാത്ത വിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ സ്രഷ്ടാവിൽ നിന്നു നേടിയ ഒരു വ്യക്തി തീർച്ചയായും ലോകത്തിന്റെ നെറുകയിലെത്തില്ലേ?

തീർച്ചയായും!

അതെ , ഹിറയിൽ നിന്ന് പഠിച്ച ആദ്യാക്ഷരങ്ങളുമായി പ്രവാചകൻ (സ )ലോകത്തിന്റെ നെറുകയിലേക്ക് യാത്ര ആരംഭിക്കുകയാണ്.

വെളിച്ചം വിതറിയ ആ യാത്രയുടെ ഭംഗി വാക്കുകൾക്കതീതമാണ്.

 

അബ്ദുൽ മാലിക് സലഫി

തെളിച്ചം കൂടുന്ന നബിജീവിതം – 6 – സത്യസന്ധതക്ക് ശത്രുക്കളുടെ സാക്ഷ്യം !​

തെളിച്ചം കൂടുന്ന നബിജീവിതം - 6 - സത്യസന്ധതക്ക് ശത്രുക്കളുടെ സാക്ഷ്യം !

കഠിന ശത്രുക്കൾ നൽകിയ സത്യസന്ധതയുടെ സാക്ഷ്യപത്രം എമ്പാടും ലഭിച്ച വ്യക്തിയാണ് തിരുനബി (സ). ആദർശപരമായ ഭിന്നത നിലനിൽക്കെ തന്നെ തിരുനബിയുടെ വ്യക്തിത്വത്തെ കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കൊടിയ ശത്രുക്കൾ വരെ അവിടുത്തെ സ്വഭാവ വിശുദ്ധിക്ക് നൽകിയ സാക്ഷ്യങ്ങൾ ഇതിനുള്ള തെളിവാണ്.

ചില ചരിത്രങ്ങൾ ഇതാ…

കഅബയോട് ഓരം ചേർന്ന് നിൽക്കുന്ന സ്വഫാ കുന്നിന്റെ മുകളിൽ മക്കയിലെ പ്രധാനികളെല്ലാം

ഒരുമിച്ചു കൂടിയിട്ടുണ്ട്.

അബ്ദുല്ലയുടെ മകൻ മുഹമ്മദ് വിളിച്ചതാണ് എല്ലാവരേയും.

എന്തോ ഒരു കാര്യം പറയാനുണ്ട് !

” ഈ മലക്കപ്പുറത്ത് ഒരു സൈന്യം നിങ്ങളെ അക്രമിക്കാൻ വരുന്നു എന്നു ഞാൻ പറഞ്ഞാൻ നിങ്ങൾ എന്നെ സത്യപ്പെടുത്തുമോ?”

അദ്ദേഹം ചോദിച്ചു.

” തീർച്ചയായും!

നീ കളവു പറഞ്ഞതായി ഞങ്ങൾക്കറിവില്ല! “

മക്കയിൽ അക്കാലത്ത് ജീവിച്ചിരുന്ന നാട്ടുപ്രമാണിമാരുടെ സത്യസന്ധമായ വിലയിരുത്തലും സാക്ഷ്യപത്രവുമായിരുന്നു അത്.

മക്കാവിജയ വേളയിലാണ് അബൂസുഫ്‌യാൻ (റ) മുസ്ലിമാവുന്നത്. അതിന് മുമ്പ് തിരുനബിയുടെ

കൊടിയ ശത്രുവായിരുന്നു അദ്ദേഹം !

പ്രവാചകനെതിരെ നിരവധി യുദ്ധങ്ങൾ തന്നെ നയിച്ചു!

ഉഹ്ദിന്റെ ദിനത്തിൽ “മുഹമ്മദ് കൊല്ലപ്പെട്ടു ” എന്നുച്ചത്തിൽ വിളിച്ചു കൂവിയ വ്യക്തിയാണദ്ദേഹം !

ഒരിക്കൽ ,റോമാ ചക്രവർത്തി ഹിറക്ൽ പ്രവാചകനെ കുറിച്ച് അറിയാൻ അബൂ സുഫ്യാനെ വിളിപ്പിച്ചു. (ഈ കഥ മുമ്പ് നാം വിവരിച്ചിട്ടുണ്ട് )

” ഇതിന് മുമ്പ് അദ്ദേഹം എപ്പോഴെങ്കിലും കള്ളം പറഞ്ഞതായി നിങ്ങൾക്കറിയുമോ?” ഹിറക് ലിന്റെ ചോദ്യം.

“ഇല്ല ” .

അബൂസുഫ്യാന്റെ മറുപടി.

അതെ!

കൊടും ശത്രുവിന്റെ സത്യസന്ധമായ തുറന്നു പറച്ചിൽ !

ബദ്റിന്റെ ദിനം ! നബി (സ)യോട് എതിരിടാൻ മുശ്രിക്കുകൾ ബദ്റിൽ എത്തിയിട്ടുണ്ട്.

അതിനിടയിൽ ഒരു അടക്കിപ്പിടിച്ച സംസാരം നടന്നു.

മുശ്രിക്കുകളുടെ നേതാവ് അബൂജഹ്‌ലും അഖ് നഷ് ബിൻ ശുറൈക്കും തമ്മിലായിരുന്നു അത്.

പതിഞ്ഞ സ്വരത്തിൽ ശുറൈക് ചോദിച്ചു:

“അല്ലയോ അബുൽ ഹകം ! ( അബൂ ജഹ് ലിന്റെ അപരനാമം )

മുഹമ്മദിനെ പറ്റി എന്താണ് അഭിപ്രായം?

അദ്ദേഹം സത്യസന്ധനാണോ അതോ കളവു പറയുന്നവനോ?”

മറ്റാരും ആ സംസാരം കേൾക്കുന്നില്ല എന്നുറപ്പാക്കി അബൂജഹ്ൽ പറഞ്ഞു:

“നിനക്ക് നാശം! അല്ലാഹുവാണ് സത്യം! മുഹമ്മദ് സത്യസന്ധനാണ് ! അവൻ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല! “

യുദ്ധരംഗത്തു പോലും ശത്രുവിന് മൊഴിയാനുള്ളത് പ്രവാചകന്റെ നന്മ മാത്രം! കൊടിയ ശത്രുവിന്റെ ഈ വാക്ക് പ്രവാചകന്റെ വ്യക്തിത്വത്തിന് തിളക്കമേറ്റുന്നുണ്ട് !

നള്റ്ബിൻ ഹാരിസ് ! തിരുനബി (സ)യുടെ കടുത്ത എതിരാളി !

ഒരിക്കൽ ഖുറൈശികളുടെ യോഗത്തിൽ അദ്ദേഹം ചിലകാര്യങ്ങൾ അയാൾ തുറന്നു പറഞ്ഞു.

“ഖുറൈശികളേ!

മുഹമ്മദ് നിങ്ങൾക്കിടയിൽ വളർന്ന വ്യക്തിയാണല്ലോ. അദ്ദേഹത്തിന്റെ വിശ്വാസ്യതയും വിശുദ്ധിയും

വ്യക്തിത്വവും

സത്യസന്ധതയും നിങ്ങൾക്കറിയാമല്ലോ.

ഇപ്പോൾ ചിലതൊക്കെ അദ്ദേഹം പറയുന്നുണ്ട്. ഇപ്പോൾ

നിങ്ങൾ പറയുന്നു അദ്ദേഹം മാരണക്കാരനാണെന്ന് !

അല്ലാഹുവാണേ സത്യം : അദ്ദേഹം മാരണക്കാരനല്ല!

മാരണക്കാരെയും അവരുടെ കെട്ടുകളേയും നാം എമ്പാടും കണ്ടതാണ്.

നിങ്ങൾ പറയുന്നു: അവൻ ജ്യോത്സ്യനാണെന്ന്!

ജോത്സ്യന്മാരെയും അവരുടെ സൂത്രപ്പണി കളേയും നാം ദർശിച്ചതല്ലേ? അദ്ദേഹം ഒരു ജോത്സ്യനല്ല!

നിങ്ങൾ പറയുന്നു: അദ്ദേഹം കവിയാണെന്ന്!

അല്ലാഹുവാണ് സത്യം ! അവൻ കവിയല്ല!

കവിതയുടെ എല്ലാം നമുക്കറിയാം. ഇത് അതല്ല !

നിങ്ങൾ പറയുന്നു അവന് ഭ്രാന്താണ് എന്ന്!

അവന് ഒരു ഭ്രാന്തുമില്ല!

ഏതായാലും നിങ്ങൾ നല്ലവണ്ണം ആലോചിച്ച് തീരുമാനിക്കുക. “

ശത്രുക്കളുടെ ഉള്ളറകളിൽ നടക്കുന്ന അടക്കം പറച്ചിലുകളിൽ

അവർ പ്രവാചകനെ എങ്ങനെ കാണുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ് നള്റിന്റെ ഈ വർത്തമാനം !

വ്യാജ നബി മുസൈലിമ യമാമയിൽ തമ്പടിച്ച കാലം. ത്വൽഹ നമ്രി എന്ന വ്യക്തി അയാളെ കാണാൻ യമാമയിൽ എത്തുന്നു.

“മുസൈലിമ എവിടെ ?”

അയാൾ ചോദിച്ചു.

” ശ്‌ശ് … നബി എന്നു പറയൂ ” അനുയായികൾ പ്രതികരിച്ചു.

” അദ്ദേഹത്തെ കണ്ടതിനു ശേഷമേ അദ്ദേഹം നബിയാണോ എന്ന് പറയാനാവൂ “

അനുയായികൾ അയാളെ മുസൈലിമയുടെ

അടുത്തെത്തിച്ചു.

“നിങ്ങളാണോ മുസൈലിമ ?”

“അതെ”

“ആരാണ് നിങ്ങളുടെ പക്കൽ വരാറുള്ളത് ?”

” റഹ്‌മാൻ ! “

” ഇരുട്ടിലാണോ വെട്ടത്തിലാണോ വരാറ്?”

“ഇരുട്ടിൽ “

എങ്കിൽ, താങ്കൾ കള്ള നബിയാണ് എന്നതിനും

മുഹമ്മദ് സത്യവാനാണ് എന്നതിനും ഞാൻ സാക്ഷ്യം വഹിക്കുന്നു!!പക്ഷേ,

റബീഅയിലെ കള്ള നബിയാണ് മുള്റിലെ സത്യ നബിയേക്കാൾ എനിക്കിഷ്ടം ! “

(അൽ ബിദായ വന്നിഹായ: 6:360 )

കള്ള നബിയുടെ മുന്നിലും സത്യ നബിയെ കുറിച്ച് അദ്ദേഹം സത്യസന്ധനാണെന്ന് ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഗോത്ര പക്ഷപാതിത്വം സത്യം സ്വീകരിക്കുന്നതിന് അയാൾക്ക് തടസ്സമായി എന്നത് സത്യം. അല്ലെങ്കിലും അങ്ങനെയാണല്ലോ ചിലരുടെ അവസ്ഥ. നശ്വരമായ ദുനിയാവിനു വേണ്ടി ശാശ്വതമായ പരലോകം വിൽക്കുന്നവർ!

മഹാ വിഢികൾ എന്നല്ലാതെ എന്തു പറയാൻ.

അറിഞ്ഞ സത്യം ആർജവത്തോടെ

സ്വീകരിക്കുന്നവനാണ് ശക്തിമാൻ . അല്ലാത്തവൻ ഭീരുവാണ് !

ചുരുക്കം പറഞ്ഞാൽ, നബി (സ)യെ അറിഞ്ഞവരൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം കൊണ്ടുവന്ന ആദർശത്തോടായിരുന്നു വെറുപ്പ് ; അദ്ദേഹത്തോടല്ല!

അല്ലാഹുവിന്റെ ഈ വചനം എത്ര സത്യം!

“എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്‌”

(അൻആം : 33 )

 

അബ്ദുൽ മാലിക് സലഫി

നബി ചരിത്രം – 72: ഹിജ്റ ഏഴാം വർഷം [ഭാഗം: 5] പിടിച്ചടക്കിയ കോട്ടകൾ ​

നബി ചരിത്രം - 72: ഹിജ്റ ഏഴാം വർഷം [ഭാഗം: 5]
പിടിച്ചടക്കിയ കോട്ടകൾ

രണ്ടു ഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു പ്രദേശമാണ് ഖൈബർ. ഒരുഭാഗത്ത് 5 കോട്ടകളും മറുഭാഗത്ത് 3 കോട്ടകളുമാണ് ഉണ്ടായിരുന്നത്. നാഇം, സ്വഅ്‌ബുബ്നു മുആദ്, സുബൈർ, ഉബയ്യ്, നസാർ തുടങ്ങിയവരുടേതണ് ഒന്നാം ഭാഗത്തുള്ള അഞ്ചു കോട്ടകൾ. ഈ അഞ്ചു കോട്ടകളിൽ മൂന്നെണ്ണം നത്വാത് എന്ന പേരിലുള്ള സ്ഥലത്തും രണ്ടെണ്ണം ശഖ് എന്ന് പേരുള്ള സ്ഥലത്തുമാണ്. ഖൈബറിന്റെ വടക്കു കിഴക്കു ഭാഗത്താണ് ഇവയെല്ലാം സ്ഥിതിചെയ്യുന്നത്. മറുഭാഗത്തുള്ള 3 കോട്ടകൾ ഉൾക്കൊള്ളുന്ന പ്രദേശം കതീബത് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഖുമൂസ്വ്, വത്വീഹ്, സലാലിം എന്നിവയാണ് ആ കോട്ടകൾ. 

ഖൈബറിലെ എട്ട് കോട്ടകളും ഏറ്റവും സുരക്ഷിതത്വം ഉള്ളതും അതിശക്തവും വളരെ വലുതുമായ കോട്ടകളായിരുന്നു. ഈ കോട്ടകൾ പിടിച്ചടക്കുന്ന സമയത്ത് അതി ശക്തമായ എതിർപ്പാണ് മുസ്ലിംകൾക്ക് നേരിടേണ്ടി വന്നത്. ഒരുപാട് പ്രയാസങ്ങളും അവർ അനുഭവിക്കേണ്ടി വന്നു. 

മുസ്‌ലിംകൾ ആദ്യമായി ഏറ്റുമുട്ടിയത് നാഇം കോട്ടയോടായിരുന്നു. മർഹബ് എന്ന ജൂതൻ അതിൽ നിന്നും പുറത്തു വന്നു. ഏറ്റുമുട്ടാൻ വെല്ലു വിളിച്ചു കൊണ്ടായിരുന്നു വരവ്. 

അയാൾക്കെതിരെ ആമിറുബ്നുൽ അക്‌വഅ്‌ رضي الله عنه മുസ്ലിംകളിൽ നിന്നും ഇറങ്ങിത്തിരിച്ചു. രണ്ടു പേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വെട്ടി. ആമിർ رضي الله عنه കൊല്ലപ്പെട്ടു. മർഹബെന്ന ജൂതൻ വീണ്ടും വെല്ലു വിളി നടത്തി. ഈ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു ചെന്നത് അലിയ്യുബ്നു അബീ ത്വാലിബ് رضي الله عنه ആയിരുന്നു. മർഹബിന്റെ തല രണ്ടു കഷണമായി അലി رضي الله عنه  പിളർത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. അതു കൊണ്ടു തന്നെ ഈ കോട്ടയുടെ വിജയം അലിയുടെ കയ്യിലൂടെ ആയിരുന്നു. ഖൈബറിലേക്ക് പോകുന്ന സന്ദർഭത്തിൽ ആമിർ رضي الله عنه ഇപ്രകാരം പാട്ടു പാടിയിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ സലമതുബ്നുൽ അക്‌വഅ്‌ رضي الله عنه പറയുന്നു.

“അല്ലാഹുവാണ് സത്യം, അല്ലാഹു ഞങ്ങൾക്ക് ഹിദായത്ത് നൽകിയിട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾ നമസ്കരിക്കുകയോ സകാത്ത് കൊടുക്കുക ചെയ്യുമായിരുന്നില്ല. അല്ലാഹുവേ നിൻറെ ഔദാര്യം ഞങ്ങൾ ഇപ്പോഴും ആവശ്യമുള്ളവരാണ്. ഞങ്ങൾ ഏറ്റുമുട്ടുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ. ഞങ്ങൾക്കു നീ സമാധാനം ഇറക്കി തരേണമേ.” ഈ പാട്ട് കേട്ടപ്പോൾ നബിﷺ ചോദിച്ചു; ആരാണത്? ആമിർ رضي الله عنه പറഞ്ഞു: ഞാനാണ് അല്ലാഹുവിന്റെ പ്രവാചകരെ. നബിﷺ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് പൊറുത്തു തരട്ടെ. ഏതെങ്കിലും വ്യക്തികളെ പ്രത്യേകമായി എടുത്തു പറഞ്ഞു അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ എന്ന് നബിﷺ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ ശഹീദാകാതിരുന്നിട്ടില്ല. തന്റെ കഴുതപ്പുറത്ത് ഇരുന്നു കൊണ്ട് ഉമർ رضي الله عنه വിളിച്ചുപറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്തു കൊണ്ട് ആമിറിനെ കൊണ്ട് ഞങ്ങൾക്ക് ആസ്വാദനം നൽകുന്നില്ല?. സലമത്ബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: അങ്ങിനെ ഞങ്ങൾ ഖൈബറിൽ എത്തിയതിനു ശേഷം അവരുടെ നേതാവ് മർഹബ് തന്റെ വാളു കൊണ്ട് ഭീഷണിപ്പെടുത്തിക്കൊണ്ട് വന്നു പറഞ്ഞു: ” ഖൈബറിന് അറിയാം ഞാൻ മർഹബാണെന്ന്. യുദ്ധം ജ്വലിച്ചു വന്നാൽ ആയുധ ധാരിയാണ് ഞാൻ. ധീരനാണു ഞാൻ. അനുഭവ സമ്പന്നനാണ് ഞാൻ” ഇതു കേട്ടപ്പോൾ ആമിർ رضي الله عنه തിരിച്ചു പാടി. “ഞാൻ ആമിർ ആണെന്ന് ഖൈബറിന്നറിയാം. ആയുധ ധാരിയും ധീരനും തകർത്തു കളയുന്നവനുമാണ് ഞാൻ. (മരണത്തെ ഭയമില്ലാതെ അപകടങ്ങളെ നേരിടുന്നവൻ ) സലമതുബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: ആമിറും മർഹബും പരസ്പരം ഏറ്റു മുട്ടിയപ്പോൾ മർഹബിന്റെ വാൾ ആമിറിന്റെ പരിചയിൽ കൊണ്ടു. ആമിർ മർഹബിനെ മറിച്ചിടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വാൾ തിരിച്ചു വന്ന് സ്വന്തം ശരീരത്തിൽ കൊണ്ടു. കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞു. അതിലൂടെ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു. ഇത് കണ്ടപ്പോൾ നബിﷺയുടെ സ്വഹാബിമാരിൽ പെട്ട ചില ആളുകൾ ഇപ്രകാരം പറഞ്ഞു: ആമിറിന്റെ പ്രവർത്തനം വെറുതെയായിരിക്കുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു. ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് നബിﷺയുടെ അടുക്കലേക്ക് ചെന്നു. ഞാൻ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ആമിറിന്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായൊ?. അപ്പോൾ നബിﷺ ചോദിച്ചു; ആരാണ് അങ്ങിനെ പറഞ്ഞത്? സലമ പറഞ്ഞു: താങ്കളുടെ സ്വഹാബിമാരിൽ പെട്ട ചില ആളുകൾ. നബിﷺ പറഞ്ഞു: അങ്ങിനെ പറഞ്ഞവൻ കളവാണ് പറഞ്ഞത്. ആമിറിന് രണ്ടു പ്രതിഫലമുണ്ട്. (മുസ്‌ലിം: 1807) 

മുസ്‌ലിംകൾക്ക് മുമ്പിൽ നാഇം കോട്ടെയ ജൂതന്മാർ സുരക്ഷിതമായി തടഞ്ഞു നിർത്താൻ ശ്രമിച്ചു. അബൂബക്കറിന്റെ കയ്യിലായിരുന്നു നബിﷺ കൊടി കൊടുത്തിരുന്നത്. അദ്ദേഹം ശക്തമായി യുദ്ധം ചെയ്തു. എന്നാൽ പിടിച്ചടക്കാനാവാതെ തിരിച്ചു പോന്നു. രണ്ടാം ദിവസം നബിﷺ ഉമറുബ്നുൽ ഖത്താബിന്റെ رضي الله عنه കയ്യിലാണ് കൊടി കൊടുത്തത്. അദ്ദേഹവും ശക്തമായി യുദ്ധം ചെയ്തു. പക്ഷേ കോട്ട പിടിച്ചടക്കാനാവാതെ തിരിച്ചുപോന്നു. 9 ദിവസത്തോളം മുസ്ലീങ്ങൾ ഈ പരിശ്രമം തുടർന്നുവെങ്കിലും കോട്ട പിടിച്ചടക്കാൻ അവർക്ക് സാധിച്ചില്ല. പത്താം ദിവസം നബിﷺ അലിയ്യുബ്നു അബീത്വാലിബിന്റെ رضي الله عنه കയ്യിൽ കൊടി കൊടുത്തു. അങ്ങിനെയാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ കോട്ട പിടിച്ചടക്കപ്പെടുന്നത്. 

ഖൈബറിൽ വെച്ച് കൊണ്ട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: “നാളെ ഞാൻ ഒരു വ്യക്തിയുടെ കയ്യിൽ കൊടി കൊടുക്കുക തന്നെ ചെയ്യും. അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.-അല്ലാഹുവിനെയും പ്രവാചകനെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം എന്ന അഭിപ്രായവുമുണ്ട്- അദ്ദേഹത്തിലൂടെ അല്ലാഹു വിജയം നൽകും. അങ്ങിനെ ഞങ്ങൾ അത് ആരായിരിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ അലിയുടെ കയ്യിൽ നബിﷺ കൊടി നൽകുകയും അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു വിജയം നൽകുകയും ചെയ്തു. (ബുഖാരി: 29275. മുസ്‌ലിം: 2505) 

കണ്ണിന് അസുഖം ബാധിച്ച അവസ്ഥയിലായിരുന്നു അലി رضي الله عنه അന്ന് ഉണ്ടായിരുന്നത്. നബിﷺയുടെ മുമ്പിലേക്ക് അലിയെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ കണ്ണിലേക്ക് തുപ്പുകയും പ്രാർത്ഥിക്കുകയും ചെയ്തു. കണ്ണിന് ഒരു വേദനയും ഉണ്ടാകാത്തതു പോലെ അദ്ദേഹത്തിന് പരിപൂർണ്ണ ശിഫ ലഭിച്ചു. അലി رضي الله عنه യുടെ കയ്യിൽ കൊടി കൊടുത്തപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവരും നമ്മെപ്പോലെ ആകുന്നതു വരെ ഞാൻ അവരോട് യുദ്ധം ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അവരുടെ മുറ്റത്ത് എത്തുവോളം നീ സാവകാശം ചെല്ലുക. ശേഷം അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അല്ലാഹുവിനോടുള്ള അവരുടെ നിർബന്ധ ബാധ്യതകൾ പറഞ്ഞു കൊടുക്കുക. അല്ലാഹുവാണ് സത്യം നീ മുഖേന അല്ലാഹു ഒരു വ്യക്തിയെ സന്മാർഗത്തിലാക്കുന്നത് ചുവന്ന ഒട്ടകക്കൂട്ടങ്ങൾ നിനക്ക് ഉണ്ടാക്കുന്നതിനേക്കാൾ ഉത്തമമാണ്. (ബുഖാരി: 4210. മുസ്‌ലിം:2406)

 ഇങ്ങിനെയാണ് അലി رضي الله عنه മർഹബിനെ കൊലപ്പെടുത്തിയത്. അലി رضي الله عنه യുടെ മുൻപിലേക്ക് മർഹബ് ഇറങ്ങി വരുമ്പോഴും ആമിറിന്റെ അടുത്ത് വെച്ചു കൊണ്ട് പാട്ടു പാടിയതുപോലെ പാടിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ അലി തിരിച്ച് ഇപ്രകാരം മറുപടി കൊടുത്തു.” എന്റെ ഉമ്മ ഹൈദർ എന്ന പേരിട്ടവനാണ് ഞാൻ. കാണാൻ താൽപര്യപ്പെടാത്ത കാട്ടിലെ സിംഹം പോലെയാണ് ഞാൻ…..” (മുസ്‌ലിം:1807)

മർഹബ് കൊല്ലപ്പെട്ടപ്പോൾ അതേ വെല്ലു വിളിയുമായി അയാളുടെ സഹോദരൻ യാസിർ ഇറങ്ങി വന്നു. സുബൈറുബ്നുൽഅവ്വാമാണ് رضي الله عنه ഇയാളെ നേരിടാൻ ചെന്നത്. അപ്പോൾ അദ്ദേഹത്തിന്റെ ഉമ്മ സ്വഫിയ്യ -നബിﷺയുടെ അമ്മായി- പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ എന്റെ മകൻ. അപ്പോൾ നബിﷺ പറഞ്ഞു: നിങ്ങളുടെ മകൻ അയാളെ കൊല്ലും. സുബൈർ رضي الله عنه അയാളെ കൊലപ്പെടുത്തി. ശേഷം മുസ്ലിംകളിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് ശക്തമായ യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ വീരകൃത്യങ്ങൾ കണ്ട സ്വഹാബത്തിന് വലിയ ഇഷ്ടമായി. ഈ സന്ദർഭത്തിൽ നബിﷺ പറഞ്ഞു അയാൾ നരകത്തിലാണ്. “അബൂഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം. ഞങ്ങൾ ഖൈബറിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഇസ്ലാമിന്റെ വാദം ഉന്നയിച്ചിരുന്ന ഒരാളെക്കുറിച്ച് നബിﷺ പറഞ്ഞു: ഇയാൾ നരകത്തിലാണ്. അങ്ങിനെ യുദ്ധ സമയം വന്നപ്പോൾ ഈ മനുഷ്യൻ ശക്തമായി യുദ്ധം ചെയ്തു. ഒരുപാട് മുറിവുകൾ അയാളുടെ ശരീരത്തിൽ ഉണ്ടായി. ചില ആളുകൾ ഇയാളുടെ വിഷയത്തിൽ സംശയിച്ചു തുടങ്ങി. ഇയാൾക്ക് ബാധിച്ച മുറിവുകളുടെ വേദന സഹിക്കവയ്യാതായപ്പോൾ തന്റെ ആവനാഴിയിൽ നിന്നും അമ്പുകൾ എടുക്കുകയും അതു കൊണ്ട് സ്വന്തം ശരീരത്തെ നശിപ്പിക്കുകയും ചെയ്തു. ഇത് കണ്ട് മുസ്ലിംകൾ നബിﷺയുടെ അടുക്കലേക്ക് ഓടി വന്നു കൊണ്ടു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കൾ പറഞ്ഞ കാര്യം അല്ലാഹു സത്യപ്പെടുത്തിയിരിക്കുന്നു. ഇന്ന വ്യക്തി ആത്മഹത്യ ചെയ്തിരിക്കുന്നു. അപ്പോൾ നബിﷺ ഒരു വ്യക്തിയെ വിളിച്ചു കൊണ്ട് പറഞ്ഞു: എഴുന്നേൽക്കൂ, സത്യ വിശ്വാസികളല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നും നീചന്മാരെക്കൊണ്ടും അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും എന്നുള്ള കാര്യവും ജനങ്ങളെ അറിയിക്കുക.(ബുഖാരി: 4204. മുസ്‌ലിം: 111) 

നാഇം കോട്ടയ്ക്കു ചുറ്റും ശക്തമായ പോരാട്ടമാണ് സ്വഹാബികൾ നടത്തിയത്. അവരുടെ നേതാക്കളായ മർഹബും സഹോദരന്മാരും കൊല്ലപ്പെട്ടതോടു കൂടി മുസ്‌ലിംകളെ എതിർത്തു നിൽക്കാൻ അവർക്ക് സാധിച്ചില്ല. മുസ്‌ലിംകളെ നേരിടാൻ സാധ്യമല്ലാതെ വന്നപ്പോൾ ജൂതന്മാർ ഈ കോട്ടയിൽ നിന്നും തൊട്ടപ്പുറത്തുള്ള കോട്ടയായ സ്വഅ്‌ബിലേക്ക് വലിഞ്ഞു. മുസ്ലിംകൾ ഒന്നടങ്കം നാഇം കോട്ടയിലേക്ക് ഇരച്ചു കയറുകയും അത് പിടിച്ചടക്കുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന വസ്തുക്കളെല്ലാം അവർ ഉടമപ്പെടുത്തി. ശക്തിയുടേയും സുരക്ഷയുടെയും കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോട്ടയാണ് ജൂതനായ സ്വഅ്‌ബുബ്നു മുആദിന്റെ കോട്ട. നാഇം കോട്ടയിൽ നിന്ന് രക്ഷപ്പെട്ടവരെല്ലാം അവിടെ ഉണ്ടായിരുന്നു. മുസ്ലിംകൾ ആ കോട്ടയും വലയം ചെയ്തു. ഹുബാബുബ്നുൽമുൻദിറിന്റെ رضي الله عنه കയ്യിലാണ് നബിﷺ കൊടി നൽകിയത്. മൂന്നു ദിവസത്തോളം കോട്ടയെ ഉപരോധിച്ചതിനു ശേഷമാണ് അത് പിടിച്ചടക്കാൻ അവർക്ക് സാധിച്ചത്. ഖൈബറിൽ ഏറ്റവും കൂടുതൽ ഭക്ഷണം ഉണ്ടായിരുന്നത് ഈ കോട്ടയിലായിരുന്നു. ഖൈബർ യുദ്ധ വേളയിൽ ശക്തമായ വിശപ്പ് മുസ്ലിംകൾക്ക് അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി ഒരു നാടൻ കഴുതയെ അവർ അറുക്കുക്കുണ്ടായി. പക്ഷേ അതു തിന്നുന്നതിൽ നിന്നും നബിﷺ അവരെ വിലക്കി. (ബുഖാരി: 4220. മുസ്‌ലിം: 1937) 

പള്ളിയിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർ ഉള്ളി, ചുരക്ക പോലുള്ളവ ഭക്ഷിക്കരുത് എന്നുള്ള നിരോധനം ഖൈബറിന്റെ സന്ദർഭത്തിലാണ് ഉണ്ടായത്. ഉള്ളിയും ചുരക്കയും ഭക്ഷിച്ചവർ നമ്മുടെ പള്ളികളിൽ ഹാജരാകരുതെന്നും ആദം സന്തതികൾക്ക് പ്രയാസമുണ്ടാകുന്ന വിഷയങ്ങളിൽ നിന്ന് മലക്കുകൾക്കും പ്രയാസം ഉണ്ടാകും എന്നും നബിﷺ പഠിപ്പിച്ചു. (അഹ്‌മദ്: 15159) ഇമാം ബുഖാരിയുടെ സ്വഹീഹിലും ഈ ഹദീസ് കാണാം (ബുഖാരി: 853) 

സഅ്‌ബു കോട്ട മുസ്ലിംകൾ പിടിച്ചടക്കിയപ്പോൾ ജൂതന്മാർ അൽഖൽഅതുസ്സുബൈർ കോട്ടയിലേക്ക് നീങ്ങി. മല മുകളിലുള്ള സുരക്ഷ ശക്തമായ ഒരു കോട്ടയായിരുന്നു അത്. ആ കോട്ടയും മുസ്ലിംകൾ മൂന്നു ദിവസം വലയം ചെയ്തു. ഈ സന്ദർഭത്തിൽ ഗസാൽ എന്ന് പേരുള്ള ഒരു ജൂതൻ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു: അല്ലയോ അബുൽ ഖാസിം, നത്വാത് (മൂന്ന് കോട്ടകൾ നില കൊള്ളുന്ന പ്രദേശം) പ്രദേശത്തുള്ളവരിൽ നിന്നും താങ്കൾക്ക് ആശ്വാസം ലഭിക്കാവുന്ന കാര്യങ്ങൾ ഞാൻ അറിയിച്ച് തന്നാൽ നിങ്ങളെനിക്ക് നിർഭയത്വം നൽകുകയും ശഖിലേക്ക് (ബാക്കിയുള്ള രണ്ടു കോട്ടകൾ ഉൾക്കൊള്ളുന്ന പ്രദേശം) പോവുകയും ചെയ്യുമോ?. ഇയാൾക്കും കുടുംബത്തിനും സമ്പത്തിനും നബിﷺ നിർഭയത്വം നൽകി. ഇതോടു കൂടി കോട്ടയിൽ ഉണ്ടായിരുന്ന ആളുകൾ വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്ന കോട്ടക്ക് പുറത്ത് ഭൂമിക്കടിയിലുള്ള ഒരു അരുവിയെ കുറിച്ച് ഗസാൽ നബിﷺക്ക് വിവരം കൊടുത്തു. നബിﷺ അങ്ങോട്ട് ചെല്ലുകയും അത് മുറിച്ചുകളയുകയും ചെയ്തു. ദാഹിച്ചവശരായ ജൂതൻമാർ വെള്ളം കുടിക്കാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോൾ ശക്തമായ ഏറ്റു മുട്ടൽ അവിടെ വെച്ച് ഉണ്ടായി. രണ്ട് വിഭാഗത്തിൽ നിന്നുമുള്ള ആളുകൾക്കും മുറിവേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അവസാനം നബിﷺ ആ കോട്ടയും പിടിച്ചടക്കി. നത്വാത് പ്രദേശത്തുള്ള അവസാനത്തെ കോട്ടയായിരുന്നു ഇത്. 

ഈ മൂന്ന് കോട്ടകൾ പിടിച്ചടക്കിയതിനു ശേഷം നബിﷺ ശഖ് ഭാഗത്തുള്ള കോട്ടകളിലേക്ക് നീങ്ങി. ഉബയ്യിന്റെ കോട്ടയിൽ നിന്നായിരുന്നു തുടക്കം. അവരുമായി ശക്തമായ യുദ്ധമുണ്ടായി. മൽപിടുത്തത്തിന് വെല്ലു വിളിച്ചു കൊണ്ട് അവരിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. ഹുബാബുബ്നു മുൻദിറായിരുന്നു رضي الله عنه അയാളുമായി ഏറ്റു മുട്ടാൻ ഇറങ്ങിത്തിരിച്ചത്. ഹുബാബ്‌ رضي الله عنه അയാളെ കൊന്നു. ശേഷം ജൂതന്മാരിൽ നിന്ന് മറ്റൊരാൾ ഇറങ്ങി വന്നു. അബൂ ദുജാന رضي الله عنه അയാളെയും കൊലപ്പെടുത്തി. ഇതോടെ ജൂതന്മാർ വെല്ലു വിളി നിർത്തി. അബൂ ദുജാനയും رضي الله عنه സൈന്യവും കോട്ടക്കകത്തേക്ക് കയറി. അകത്തു വെച്ചു കൊണ്ട് ശക്തമായ യുദ്ധമുണ്ടായി. അവസാനം ജൂതന്മാർ പരാജയപ്പെട്ടു. ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ശഖ് പ്രദേശത്തെ കോട്ടകളിലേക്ക് നീങ്ങി. മറ്റു കോട്ടകളെ പോലെ തന്നെ സുരക്ഷിതത്വം ശക്തമായ കോട്ടയായിരുന്നു നസാർ കോട്ട. അതിലേക്കാണ് അവർ നീങ്ങിയത്. ഈ കോട്ടയിലേക്ക് ഒരിക്കലും മുസ്‌ലിംകൾക്ക് കയറിപ്പറ്റാൻ സാധിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജൂതന്മാർ ഉണ്ടായിരുന്നത്. ജൂതന്മാർ അമ്പുകളും കല്ലുകളും എടുത്തു മുസ്ലിംകളെ അറിയാൻ തുടങ്ങി. അവർ എറിഞ്ഞ അമ്പ് വന്ന് നബിﷺയുടെ വസ്ത്രത്തിൽ തട്ടുകയും അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് സ്വഅ്‌ബ് കോട്ടയിൽ നിന്നും ലഭിച്ച പീരങ്കി കൊണ്ടുവന്നു ഇവിടെ നാട്ടി വെക്കാൻ നബിﷺ കൽപ്പിച്ചത്. നസാർ കോട്ടയുടെ ചുമരുകൾക്ക് വിള്ളലുകളുണ്ടാക്കാൻ ഇതിലൂടെ സാധിച്ചു. അങ്ങിനെ മുസ്ലിംകൾ കോട്ടയിലേക്ക് ഇരച്ചു കയറി. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത പരാജയമാണ് ജൂതന്മാർക്ക് അന്നുണ്ടായത്. അവർ അവിടം വിട്ടു ഓടിപ്പോയി. സ്ത്രീകളെയും കുട്ടികളെയും അവിടെ ഉപേക്ഷിച്ചു കൊണ്ടാണ് അവർ ഓടിയത്. അവരെയെല്ലാം മുസ്‌ലിംകൾ പിടി കൂടി. ഈ അഞ്ചു കോട്ടകൾ പിടിച്ചടക്കിയതോടു കൂടി ഖൈബറിലെ ഒന്നാമത്തെ ഭാഗത്തുള്ള കോട്ടകൾ എല്ലാം മുസ്ലീങ്ങളുടെ അധീനതയിൽ വന്നു. 

ജൂതന്മാരുടെ ദയനീയമായ ഈ പരാജയത്തിനു ശേഷം നബിﷺ കതീബ ഭാഗത്തുള്ള കോട്ടകളിലേക്ക് നീങ്ങി. മൂന്ന് കോട്ടകളാണ് അവിടെ ഉണ്ടായിരുന്നത്. ഖമൂസ്വ്, വത്വീഹ്, സലാലിം എന്നിവയായിരുന്നു അത്. ഈ കോട്ടകളുടെ അടുക്കലേക്ക് നബിﷺ എത്തുകയും കോട്ടകൾ ഉപരോധിക്കുകയും ചെയ്തു. 14 ദിവസത്തോളം ഉപരോധം തുടർന്നു. ഈ ദിവസങ്ങളിലൊന്നും ജൂതന്മാർ കോട്ടകളിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അവസാനം അവരിലേക്ക് പീരങ്കി പ്രയോഗിക്കാൻ നബിﷺ ഉദ്ദേശിച്ചു. എന്നാൽ കോട്ടക്കകത്തെ അവസ്ഥകൾ പ്രയാസമാവുകയും ഞങ്ങൾ നശിക്കുമെന്ന് ജൂതന്മാർക്ക് ഉറപ്പു വരികയും ചെയ്തപ്പോൾ അവർ നബിﷺയോട് സന്ധി ആവശ്യപ്പെട്ടു. 

ഖമൂസ് കോട്ടയിൽ നിന്നാണ് സഫിയ്യ ബിൻത് ഹുയയ്യുബ്നു അഖ്തബ് رضي الله عنها ബന്ധിയായി പിടിക്കപ്പെട്ടത്. ഇതോടു കൂടി അല്ലാഹുവിന്റെ അനുഗ്രഹത്താൽ എട്ടു കോട്ടകളും മുസ്ലിംകൾ പിടിച്ചടക്കി. ഖൈബറിലെ ജൂതന്മാരുടെ ഹൃദയങ്ങളിൽ അല്ലാഹു ഭയം ഇട്ടു കൊടുക്കുകയും ചെയ്തു. അങ്ങിനെയാണ് മുസ്ലിംകളോടൊപ്പം അവർ സന്ധിക്ക് തയ്യാറായത്..

 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 71: ഹിജ്റ ഏഴാം വർഷം [ഭാഗം: 4] ഖൈബർ യുദ്ധം.​

നബി ചരിത്രം - 71: ഹിജ്റ ഏഴാം വർഷം [ഭാഗം: 4] ഖൈബർ യുദ്ധം.

ഒട്ടനവധി കോട്ടകളും കൃഷിസ്ഥലങ്ങളും ഈത്തപ്പനകളുമുള്ള വലിയ ഒരു പട്ടണമാണ് ഖൈബർ. മദീനയിൽ നിന്നും 185 കിലോമീറ്റർ അകലെയായി വടക്കു ഭാഗത്താണ് ഖൈബർ സ്ഥിതി ചെയ്യുന്നത്. ജൂതന്മാരാണ് അവിടത്തെ താമസക്കാർ. ദൂ ഖിറദിൽ നിന്ന് മടങ്ങി വന്നതിനു ശേഷം മൂന്ന് ദിവസമാണ് നബിﷺ മദീനയിൽ താമസിച്ചത്. അതിനു ശേഷം മുഹർറം മാസത്തിൽ തന്നെ ഖൈബറിലേക്ക് പുറപ്പെട്ടു. 

ഖൈബറിലുള്ള ജൂതന്മാർ മുസ്ലീംകളോട് പ്രത്യക്ഷ ശത്രുതയൊന്നും കാണിച്ചിരുന്നില്ല. എന്നാൽ മദീനയിൽ നിന്നും ബനൂ നളീർ ഗോത്രത്തെ നാടുകടത്തിയപ്പോൾ അവർ ചെന്നു താമസമാക്കിയത് ഖൈബറിലായിരുന്നു. സല്ലാമുബ്നു അബുൽഹുഖൈഖ്, കിനാനതുബ്നു റബീഅ്, ഹുയയ്യുബ്നു അഖ്തബ്, തുടങ്ങിയവരാണ് ഖൈബറിൽ താമസമാക്കിയ ജൂത നേതാക്കന്മാരിൽ പ്രധാനികൾ. ഇവർ ഖൈബറിൽ എത്തിയതോടു കൂടി അവിടത്തെ ജൂതന്മാർ ഇവരുടെ കീഴിലായി. മുസ്ലിംകളോടുള്ള പകയുമായിട്ടാണ് അവർ ഖൈബറിലേക്ക് പോകുന്നത്. മുസ്ലിംകളോട് പകരം വീട്ടാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും അവർ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. അങ്ങിനെയാണ് ഖുറൈശികളുടെ ശക്തി മുസ്‌ലിംകൾക്കെതിരെ തിരിച്ചുവിടാൻ അവർ ശ്രമിച്ചത്. ഇവരുടെ പ്രേരണയോടു കൂടിയാണ് ഖന്തക്ക് യുദ്ധവും ബനൂഖുറൈള യുദ്ധവും ഉണ്ടായത്. 

പണ്ടു കാലം മുതലേ ഖൈബർ ജൂതന്മാരുടെ കേന്ദ്രമായിരുന്നു. അതിലേക്കാണ് ബനൂ നളീറുകാരും ബനൂ ഖൈനുഖാഉം ചെന്നു ചേർന്നത്. അതോടു കൂടി ഖൈബർ ഗൂഢാലോചനയുടെയും മുസ്ലിംകൾക്കെതിരെ യുദ്ധവും ഫിത്‌നകളും ഇളക്കിവിടാനുള്ള കേന്ദ്രവുമായി മാറി. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശാന്തിക്ക് കളങ്കം വരുത്തുന്ന ജൂത പ്രവർത്തനങ്ങൾക്ക് വിരാമം കുറിക്കാനുള്ള വലിയൊരു അവസരമായിരുന്നു ഹുദൈബിയാ സന്ധി. ഹുദൈബിയാ സന്ധിയോടു കൂടി ഖുറൈശികളിൽ നിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അപ്പോൾ മുസ്ലിംകൾക്കെതിരെ ജൂതൻമാർ ചെയ്തിട്ടുള്ള ക്രൂര കൃത്യങ്ങളുടെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിൽ നബിﷺ ശ്രദ്ധ പതിപ്പിച്ചു. ഹുദൈബിയ്യാ സന്ധിക്ക് ശേഷം ഒട്ടനവധി ഗനീമത്ത് സ്വത്ത് ലഭിക്കുമെന്ന സന്തോഷവാർത്ത അല്ലാഹു ആദ്യമേ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലേക്കാണ് ഖുർആനിലെ ഈ വചനങ്ങൾ വിരൽ ചൂണ്ടുന്നത്. 

“ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യ വിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കി കൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്‌) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി.നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്‌. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു”. (ഫത്ഹ്: 18-21) 

ഖൈബർ കാരോട് യുദ്ധം ചെയ്യുവാനും ഖൈബർ പിടിച്ചടക്കുവാനുമുള്ള ഒരുക്കങ്ങൾ നബിﷺ നടത്തി. ഹുദൈബിയയിലേക്ക് തന്റെ കൂടെ പോന്നിട്ടുള്ള ആളുകളിൽ നിന്നാണ് ഖൈബറിലേക്കുള്ള ആളുകളെ തയ്യാറാക്കിയത്. നബിﷺ ഖൈബറിലേക്ക് പുറപ്പെട്ടപ്പോൾ ഹുദൈബിയ്യ യിലേക്ക് പോകാൻ തയ്യാറാവാതെ മാറിനിന്ന ചില ആളുകൾ കടന്നു വരികയുണ്ടായി. അവരും ഖൈബറിലേക്ക് പോകാൻ തയ്യാറായി. ഗനീമത്ത് സ്വത്തായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ നബിﷺ ആർക്കും അനുവാദം കൊടുത്തില്ല. ഈ സന്ദർഭത്തെ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു. 

“സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്‌) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്‌. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്‌. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പം മാത്രമല്ലാതെ.” (ഫത്ഹ്:15) 

നബിﷺ ഖൈറിലേക്ക് പുറപ്പെട്ട സന്ദർഭത്തിൽ വിളിച്ചു പറയുന്ന ആളോട് ഇപ്രകാരം പറയാൻ പറഞ്ഞു: ജിഹാദിൽ താല്പര്യമുള്ളവർ അല്ലാതെ നമ്മുടെ കൂടെ പോരരുത്. മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ട് നബിﷺയോട് ബൈഅത്ത് ചെയ്ത ആളുകൾ അല്ലാതെ മറ്റാരും അന്നു പോയിട്ടില്ല. ഖൈബറിലേക്ക് പോകുമ്പോൾ തനിക്കു സേവനം ചെയ്യാൻ പറ്റിയ ഒരാളെ അന്വേഷിക്കുവാൻ വേണ്ടി നബിﷺ അബൂ ത്വൽഹതുൽഅൻസാരിയോട് കൽപിച്ചു. (ബുഖാരി: 2893. മുസ്‌ലിം:1365) 

മദീനയുടെ ചുമതല സബാഉബ്നു അർഫത്വതുൽഗഫാരി رضي الله عنه യെ ഏൽപ്പിച്ചു. നബിﷺ ഖൈബറിലേക്ക് പോയ സന്ദർഭത്തിലാണ് അബൂഹുറൈറ رضي الله عنه മദീനയിൽ എത്തിച്ചേരുന്നത്. (അഹ്‌മദ്: 8552) ഖൈബറിലേക്കുള്ള ഒരുക്കം നബിﷺ നടത്തുമ്പോഴാണ് അബൂ സഅ്‌ലബതുൽഖശനി رضي الله عنه മദീനയിൽ എത്തുന്നത്. അദ്ദേഹം നബിﷺയുടെ കൂടെ പുറപ്പെടുകയും ഖൈബറിൽ പങ്കെടുക്കുകയും ചെയ്തു. യുദ്ധങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ മറച്ചുവെക്കുക എന്നുള്ളത് നബിﷺയുടെ പതിവായിരുന്നു. എന്നാൽ ഖൈബറിലും തബൂക്കിലും ഇത് ഉണ്ടായില്ല. കാരണം ഖൈബറിന്റെ വിജയം അല്ലാഹു മുൻകൂട്ടി അറിയിച്ച കാര്യമായിരുന്നു. തബൂക്ക് യുദ്ധമാകട്ടെ അങ്ങോട്ടുള്ള യാത്ര ഒരുപാട് ദൂരവുമായിയിരുന്നു. മാത്രവുമല്ല ആ കാലഘട്ടത്തിലെ ഏറ്റവും വലിയ വലിയ രാഷ്ട്രവും ആയിരുന്നു അത്. അതു കൊണ്ടുതന്നെ പരിപൂർണ്ണമായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. 

അതിശക്തമായ ഈമാനിന്റെ കരുത്തോടു കൂടി നബിﷺയും സ്വഹാബിമാരും ഖൈബറിലേക്ക് പുറപ്പെട്ടു. ഖൈബറിലെ കോട്ടകൾ വളരെ സുരക്ഷയോടു കൂടിയുള്ളതാണ് എന്നും അവിടത്തെ ആളുകൾ ശക്തരും യുദ്ധ പാഠവം ഉള്ളവരാണെന്നും മുസ്‌ലിംകൾക്കു നന്നായി അറിയാമായിരുന്നു. ഖൈബറിനും ഗത്വ്‌ഫാനിനും ഇടക്കുള്ള ഒരു വഴിയിലൂടെ അവർ പ്രവേശിച്ചു. ഖൈബറു കാരെ ഗത്വ്‌ഫാൻ കാർ സഹായിക്കുന്നതിൽ നിന്നും തടയിടലായിരുന്നു ആ വഴി സ്വീകരിക്കുവാനുള്ള കാരണം. ഗത്വ്‌ഫാൻ കാരും മുസ്‌ലിംകളുടെ ശത്രുക്കളായിരുന്നു. ഖൈബറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു പോകുന്ന തന്റെ കഴുതപ്പുറത്തിരുന്നു കൊണ്ടായിരുന്നു നബിﷺ സുന്നത്ത് നമസ്കാരം നിർവഹിച്ചത്. മുസ്ലിംകൾ ഉച്ചത്തിൽ അല്ലാഹു അക്ബർ എന്നും ലാഇലാഹ ഇല്ലല്ലാഹു എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. 

“അബു മൂസാ رضي الله عنه പറയുന്നു: ഞങ്ങൾ നബിﷺയോടൊപ്പം ഒരു യുദ്ധത്തിനുള്ള യാത്രയിലായിരുന്നു. ഉയരങ്ങളിലേക്ക് കയറുമ്പോഴും താഴ്‌വരകളിൽ ഇറങ്ങുമ്പോഴും ഞങ്ങൾ തക്ബീർ കൊണ്ട് ശബ്ദമുയർത്തിക്കൊണ്ടിരുന്നു. അപ്പോൾ നബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു കൊണ്ട് പറഞ്ഞു: “അല്ലയോ ജനങ്ങളെ നാളെ നിങ്ങൾ മിതത്വം പാലിക്കുക. കേൾക്കാൻ കഴിയാത്ത മറഞ്ഞവനെ അല്ല നിങ്ങൾ വിളിക്കുന്നത്. മറിച്ച് കേൾക്കാനും കാണാനും കഴിവുള്ളവനെയാണ് നിങ്ങൾ വിളിക്കുന്നത്. ശേഷം നബിﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബിനു ഖൈസ്, സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ; ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി (എന്നതാകുന്നു ആ വചനം) (ബുഖാരി: 4205. മുസ്‌ലിം: 2704)

നബിﷺയും സ്വഹാബിമാരും രാത്രിയിലാണ് ഖൈബറിന്റെ അടുത്തെത്തിയത്. സമീപ സ്ഥലത്തു തന്നെ രാത്രി കഴിച്ചു കൂട്ടി. നബിﷺ ഏതൊരു സമൂഹത്തിന്റെ അടുക്കലേക്കും രാത്രി എത്തിച്ചേർന്നാൽ നേരം പുലരുവോളം അവരോടു യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. നേരം പുലർന്നപ്പോൾ ഇരുട്ട് മൂടിയ സമയത്തു തന്നെ സുബഹി നമസ്കരിച്ചു. ശേഷം നബിﷺയും സ്വഹാബിമാരും ഖൈബറിലേക്ക് യാത്ര തുടർന്നു. ഖൈബറിലേക്കുള്ള പ്രവേശന സ്ഥലത്തെത്തിയപ്പോൾ നബിﷺ തൻറെ അനുചരന്മാരോട് പറഞ്ഞു: നിൽക്കൂ, ഒരു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദുആ നിർവഹിക്കാം. ” ഏഴ് ആകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്റെയും റബ്ബും ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്റെയും റബ്ബും പിശാചുക്കളുടെ അവ വഴി തെറ്റിക്കുന്നതിന്റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കുന്നതിന്റെയും റബ്ബുമായ അല്ലാഹുവേ, ഈ ഗ്രാമത്തിന്റെ (പട്ടണത്തിന്റെ) നന്മയും അതിലെ താമസക്കാരുടെ നന്മയും അതിലുള്ള നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു. ഈ ഗ്രാമത്തിന്റെ തിന്മയിൽ നിന്നും അതിലെ താമസക്കാരുടെ തിന്മയിൽ നിന്നും അതിലുള്ള തിന്മയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു”. (ഹാകിം: 1676. ഇബ്നു ഹിബ്ബാൻ: 2709) 

സൂര്യൻ ഉദിച്ചപ്പോൾ നബിﷺ ഖൈബറിൽ എത്തി. ജൂതന്മാർ പണിയായുധങ്ങളുമായി അവരുടെ കൃഷിയിടങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. മേയുവാനുള്ള ആടുകളെയും അവർ പുറത്തു വിട്ടിരുന്നു. മുസ്ലിംകളെ കണ്ടപ്പോൾ അവർ പരിഭ്രാന്തരാവുകയും കോട്ടകളിലേക്ക് ഓടിക്കയറുകയും ചെയ്തു. അല്ലാഹുവാണ് സത്യം, മുഹമ്മദ് ഇതാ വന്നിരിക്കുന്നു. അപകടം.. എന്നു പറഞ്ഞുകൊണ്ടായിരുന്നു അവർ ഓടിയിരുന്നത്. അപ്പോൾ നബിﷺ പറഞ്ഞു ഖൈബർ തകരാനായിരിക്കുന്നു. ഒരു സമൂഹത്തിന്റെ മുറ്റത്തു നാം ഇറങ്ങിയാൽ അവരുടെ പ്രഭാതം എത്ര മോശം. (ബുഖാരി: 4197) 

അനസുബ്നു മാലിക് رضي الله عنه പറയുന്നു:….. ഞങ്ങൾക്ക് അന്ന് കഴുതയുടെ മാംസം ലഭിച്ചു. അപ്പോൾ നബിﷺയുടെ വിളിച്ചു പറയുന്ന ആൾ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകനും നിങ്ങൾക്ക് കഴുത മാംസം നിഷിദ്ധമാക്കിയിരിക്കുന്നു. നിശ്ചയമായും അത് മ്ലേച്ഛമാകുന്നു. (ബുഖാരി: 4198)

ജൂതന്മാർ കോട്ടകളിൽ ഓടി ഒളിച്ചതോടു കൂടി മുസ്ലിം സൈന്യം കോട്ടകളെ വളഞ്ഞു. മുസ്‌ലിംകൾ അവരുടെ കോട്ടകളെ പിടിച്ചടക്കാൻ തുടങ്ങി. ഒന്നിന് പിറകെ മറ്റൊന്നായി എല്ലാം അവരുടെ അധീനതയിൽ വന്നു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി