തെളിച്ചം കൂടുന്ന നബി ജീവിതം - 7 ഹിറായിലെ ആദ്യാക്ഷരങ്ങൾ !

പരിശുദ്ധ കഅബയുടെ ചാരത്തു നിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു പർവ്വതം കാണാം. സാമാന്യം വലിപ്പമുണ്ട്. ജബലുന്നൂർ, ജബലുൽ ഇസ്‌ലാം എന്നീ പേരുകളിലാണ് ഈ മല അറിയപ്പെടുന്നത്. മനുഷ്യ ചരിത്രത്തിൽ ഒരു വഴിത്തിരിവിന് സാക്ഷിയായ സ്ഥലമാണിത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 600 മീറ്റർ മുകളിലായി ആ മലയിൽ ചെറിയൊരു ഗുഹയുണ്ട്. കഷ്ടിച്ച് നാലോ അഞ്ചോ പേർക്ക് കൂടിയിരിക്കാം; അത്രയാണ് അതിന്റെ വലിപ്പം.
അധികമാരും അവിടേക്ക് കയറിപ്പോകാറില്ല.
മക്കയിലെ തന്റെ ജനതയുടെ ആത്മീയ- സാംസ്കാരിക രംഗത്തെ അരുതായ്മകളിൽ ഖിന്നനായിരുന്നു “അൽ അമീൻ ” എന്ന് നാം മുമ്പ് പറഞ്ഞിരുന്നല്ലോ. മക്കയെ മുച്ചൂടും മൂടിയിരുന്ന
കൂരിരുട്ടിന്റെ പുതപ്പിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ അവിടുന്ന് അതിയായി കൊതിച്ചിരുന്നു.
അതിനായി ഉപരിസൂചിത ഗുഹയിൽ ചെന്നിരുന്ന് അദ്ദേഹം ചിന്താനിമഗ്നനാകുമായിരുന്നു.
എന്തോ അറിയില്ല ആറു മാസത്തോളമായി കാണുന്ന സ്വപ്നങ്ങൾ എല്ലാം പകൽ വെട്ടം പോലെ പുലർന്നുകൊണ്ടിരിക്കുന്നു!
സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നിടയിൽ തന്നെ ഹിറാ അദ്ദേഹത്തിന് എന്തൊന്നില്ലാത്ത ആശ്വാസം അരുളിയിരുന്നു.
ചിലപ്പോൾ അവിടെയുള്ള ഇരുത്തം ദിനങ്ങൾ നീളും. ഭക്ഷണ പാനീയങ്ങളുമായിട്ടാണ് വീട്ടിൽ നിന്ന് പത്നി ഖദീജ (റ) യാത്രയാക്കാറുണ്ടായിരുന്നത് എന്നതിനാൽ ഭക്ഷണകാര്യത്തിൽ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല!
ഹിറായിൽ നിന്ന് നോക്കിയാൽ മക്ക കാണാം. ആളുകൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നെട്ടോട്ടത്തിലാണ്. ആടിൻ പറ്റങ്ങൾ , ഒട്ടക ക്കൂട്ടങ്ങൾ, ചന്തയിലെ ആരവങ്ങൾ, പൊന്തി നിൽക്കുന്ന മണൽ കൂനകൾ, പുറത്തേക്ക് തല നീട്ടി നിൽക്കുന്ന കല്ലുകൾ നിറഞ്ഞ ഹരിതരഹിത മലനിരകൾ … കാഴ്ചകൾ എമ്പാടുമുണ്ട്.
പക്ഷേ, തന്റെ ഉള്ളിൽ അലയടിക്കുന്ന
ആത്മീയതയുടെ തിരമാലകളെ അടക്കി നിർത്താൻ ഈ സുന്ദര കാഴ്ചകൾ മതിയായിരുന്നില്ല!
അങ്ങിനെയിരിക്കെയാണ് ആ സംഭവം നടന്നത് !
റമളാനിലെ ഒരു പകലിന്റെ അന്ത്യം അറിയിച്ച്
സൂര്യൻ അസ്തമിച്ചു !
ഇരുട്ട് കൂടി വരുന്നു!
“അൽ അമീൻ ” ഹിറായിലാണ്. കൂടെ ആരും ഇല്ല! രാത്രി സമയത്ത് ഒരു പർവ്വത മുകളിലെ ഗുഹക്കുള്ളിൽ ഒറ്റക്കിരിക്കാൻ ഭയമൊന്നും അദ്ദേഹത്തിന് തോന്നുന്നില്ല! കണ്ണുകളിൽ ഉറക്കം സ്പർശിച്ചിട്ടില്ല !
ക്ഷീണവും ഇല്ല!
പെട്ടെന്ന് ,ഒരാൾ തന്നെ അണഞ്ഞ് കൂട്ടി പിടിച്ചതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു!
സ്പനമല്ല !
യാഥാർത്ഥ്യം തന്നെ !
പിടുത്തത്തിന്റെ ശക്തി കൂടി വരുന്നു!
കുതറാൻ പോലും കഴിയുന്നില്ല!
ജീവൻ അപകടത്തിലാവുമോ എന്ന ഉൾഭയം ശക്തിപ്രാപിച്ചു!
” ഇഖ്റഅ് ” എന്ന ശബ്ദം അദ്ദേഹത്തിന്റെ കർണപുടങ്ങളിൽ ശക്തിയായി പതിച്ചു. ആ കൂരിരുട്ടിന്റെ മൗനം ഈ ശബ്ദത്തിന് ശക്തി കൂട്ടിയിരുന്നു!
” എനിക്ക് വായിക്കാനറിയില്ല “
അദ്ദേഹം മറുപടി പറഞ്ഞു !
പക്ഷേ, ആദ്യത്തേതിനേക്കാൾ കൂടുതൽ ശക്തിയായി വീണ്ടും മുഴങ്ങി !
” ഇഖ്റഅ് “
“എനിക്ക് വായിക്കാനറിയില്ല “
മറുപടി വീണ്ടും വന്നു.
ഇനി വായിച്ചേ മതിയാവൂ ;
അഞ്ച് വാക്യങ്ങൾ “റൂഹുൽ അമീൻ “
“അൽ അമീനിന്റെ “
ഹൃദയത്തിലേക്ക് പ്രവേശിപ്പിച്ചു.
വല്ലാത്ത അനുഭവമാണത്.
ശക്തിയേറിയ വാക്യങ്ങൾ !
ഇവ താങ്ങാൻ അദ്ദേഹത്തിന്റെ ഹൃദയത്തിന് ശക്തിയുണ്ടോ ?
ഉണ്ട്!
കാരണം, ചെറുപ്പത്തിൽ ഒരു “ഹൃദയ ശുദ്ധീകരണം “
നടന്നിട്ടുണ്ട്.
ഇതേ ” റുഹുൽ അമീൻ ” വന്ന് നെഞ്ച് പിളർത്തി ഹൃദയം പുറത്തെടുത്ത് ശുദ്ധീകരിച്ചതാണ്.
അത് ഈ ദിനത്തിനു വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു.
ആത്മീയതയുടെ അത്യുന്നതവാക്യങ്ങൾ
സ്വീകരിക്കാൻ പാകാത്തിൽ
ഹൃദയം തരപ്പെട്ടിട്ടുണ്ട് എന്നർഥം.
സ്രഷ്ടാവിന്റെ വാക്കുകൾക്ക്
വല്ലാത്ത ശക്തിയുണ്ട്!
നെറ്റിത്തടം വിയർക്കുന്നുണ്ട്!
മലമുകളിലെ തണുപ്പ് ഇപ്പോൾ തീരെ അറിയുന്നില്ല.
ജിബ്രീലിന്റെ പിടുത്തം ഒട്ടും അയഞ്ഞിട്ടില്ല!
അഞ്ച് വാക്യങ്ങൾ അദ്ദേഹം ഓതി .
മനുഷ്യ ചരിത്രത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ് ഈ അഞ്ച് ആയത്തുകളിലൂടെ .
ഇരുൾ മുറ്റിയ ലോകത്തേക്ക് പ്രകാശ കിരണങ്ങൾ പ്രവഹിച്ചു തുടങ്ങുന്നതിന്റെ ആരംഭം കുറിക്കുകയാണിവിടെ!
ലോകം ഇനി പുതിയ വായന തുടങ്ങുകയാണ് ; സ്രഷ്ടാവിന്റെ നാമത്തിലുള്ള വായന !
പുസ്തകം മുന്നിൽ ഇല്ലാത്ത ആത്മീയ വായന !
ജിബ്രീൽ വായിച്ചു തുടങ്ങി …
(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِی خَلَقَ خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ٱلَّذِی عَلَّمَ بِٱلۡقَلَمِ عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ)
[سورة العلق 1 – 5]
“സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
പേന കൊണ്ട് പഠിപ്പിച്ചവന്‍
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. “
ഇത് ഓതിത്തീർന്നപ്പോൾ ജിബ്രീൽ പിടിത്തം അയച്ചു. ആശ്വാസം !
അവിടുന്ന് വല്ലാതെ പേടിച്ചിട്ടുണ്ട് .
” റൂഹുൽ അമീൻ ” തന്റെ ദൗത്യം കഴിഞ്ഞ് മടങ്ങി. അഞ്ച് വാക്യങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് പ്രവാചകൻ (സ) ഗുഹയിൽ ഇത്തിരി നേരം ഇരുന്നു!
ഭയം കാൽ വിരലുകളിലൂടെ അരിച്ച് കയറുന്നുണ്ട്.
ശേഷം സ്വഭവനത്തിലേക്ക് ഓടി. നന്നായി കിതക്കുന്നുണ്ട്.
വീട്ടിൽ ഭാര്യയുണ്ട്. മഹതി ഖദീജ (റ).രാത്രി സമയത്ത്
കിതച്ചോടി വന്ന തന്റെ പ്രിയതമനെ
തന്മയത്വത്തോടെ സ്വീകരിച്ച ആ മഹതിയുടെ മഹിത മാതൃക , ചരിത്രത്തിൽ ഇന്നും ഓർമിക്കപ്പെടുന്നുണ്ട്.
നേർമയുള്ള വാക്കിൽ നെയ്തെടുത്ത
സാന്ത്വനത്തിന്റെ പുതപ്പുകൊണ്ട് അവർ നബി (സ) യെ മൂടി.
ലോക രക്ഷിതാവിന്റെ ദിവ്യ സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചാണ് തന്റെ ഭർത്താവ് മടങ്ങിയെത്തിയതെന്ന് ആ സ്നേഹ നിധിയായ ഇണ അറിഞ്ഞിട്ടില്ല!
റമളാനിലെ ആ രാവ് അവസാനിച്ചപ്പോൾ ചരിത്രത്തിന്റെ പുതിയ പ്രഭാതം തുടങ്ങു കയായിരുന്നു.
അന്തിമ വേദഗ്രന്ഥത്തിലെ ആദ്യ അഞ്ചു വാക്യങ്ങൾ ഭൂമിയിലെത്തിയ ആദ്യ രാത്രി യായിരുന്നു അത്!
ചരിത്രത്തിൽ അത് ഓർമിക്കപ്പെടുന്നത്
ലൈലത്തുൽ ഖദ്ർ എന്ന പേരിലാണ്. ആയിരം രാവിനേക്കാൾ പുണ്യം അതിനുണ്ട്!
ഇനി മുതൽ മക്കക്കാരുടെ ” അൽ അമീൻ “അല്ലാഹുവിന്റെ ദൂതൻ – നബിയ്യുല്ലാ – കൂടിയാണ്.
അജ്ഞതയുടെ അനന്ത ലോകത്ത് പ്രകാശ വിപ്ലവം തുടങ്ങാൻ സമയമായപ്പോഴാണ് ഈ വെട്ടം
ഹിറയിൽ വെളിപ്പെട്ടത്.
ഇരുട്ടിലെ വിപ്ലവം പ്രകാശം കൊണ്ടാവണം.
അജ്ഞതക്കെതിരെയുള്ള പടയോട്ടം വിജ്ഞാനം കൊണ്ടാവണം.
വിജ്ഞാനത്തിന്റെ പ്രഥമ വാതിലാണ് വായന . അത് കൊണ്ട് തന്നെ അന്തിമ ഗ്രന്ഥത്തിലെ ആദ്യ വചനങ്ങൾ വായനക്കാഹ്വാനം ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്.
വിജ്ഞ വിപ്ലവത്തിന്റെ ആദ്യാക്ഷരങ്ങൾ എന്തു മാത്രം ചന്തമേറിയതാണെന്ന് ഇത് തെളിയിക്കുന്നു.
നബി (സ) ക്ക് നടത്താനുള്ള ധർമ്മ സമരത്തിന്റെ നയപ്രഖ്യാപനമാണ് പ്രഥമ പഞ്ചവചനങ്ങളിലുള്ളത്.
സ്രഷ്ടാവിനെ പഠിപ്പിച്ച്, ചിന്തയുടെ വാതിലുകൾ തുറന്ന്,
പേന കൊണ്ട് ജ്ഞാന മാർഗം തുറക്കുന്ന അഞ്ച് വാക്യങ്ങളായിരുന്നു അവ.
വായിക്കുക എന്ന നിർദ്ദേശം രണ്ട് തവണ ആവർത്തിക്കപ്പെട്ടു, അഞ്ചു വാക്യങ്ങളിൽ രണ്ടു വാക്യങ്ങൾ തുടങ്ങുന്നത് തന്നെ വായന ഓർമപ്പെടുത്തിയാണ് !
റബ്ബ് രണ്ട് തവണ സ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിപ്പും തദൈവ .മനുഷ്യൻ
എന്നർഥമുള്ള ഇൻസാൻ എന്ന പദം രണ്ടു പ്രാവശ്യം ആവർത്തിച്ചു. പേന ഒരു തവണയും പഠിപ്പിച്ചു എന്നർഥമുള്ള അല്ലമ എന്ന പദം രണ്ട് തവണയും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു!
അഞ്ചു വാക്യങ്ങളിൽ വിജ്ഞാനം നിറച്ചു വെച്ചിരിക്കുന്നു എന്നർഥം!
മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമ രൂപമായ “അലകി ” നെ കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു. സത്യത്തിൽ ഈ പഞ്ച വചനങ്ങൾ ഒരു മഹാത്ഭുതം തന്നെയാണ്!
വിജ്ഞാനത്തിന്റെ വിത്തുകൾ ഈ വിധം ഭംഗിയായി വിതക്കാൻ സ്രഷ്ടാവിനല്ലാതെ മറ്റാർക്ക് കഴിയും!
അറ്റമില്ലാത്ത വിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ സ്രഷ്ടാവിൽ നിന്നു നേടിയ ഒരു വ്യക്തി തീർച്ചയായും ലോകത്തിന്റെ നെറുകയിലെത്തില്ലേ?
തീർച്ചയായും!
അതെ , ഹിറയിൽ നിന്ന് പഠിച്ച ആദ്യാക്ഷരങ്ങളുമായി പ്രവാചകൻ (സ )ലോകത്തിന്റെ നെറുകയിലേക്ക് യാത്ര ആരംഭിക്കുകയാണ്.
വെളിച്ചം വിതറിയ ആ യാത്രയുടെ ഭംഗി വാക്കുകൾക്കതീതമാണ്.
അബ്ദുൽ മാലിക് സലഫി