ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 2

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 2

ആര്‍ക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ വിനയത്തിന്‍റെയും താഴ്മയുടെയും നിരന്തരമായി അല്ലാഹുവിലേക്ക് അഭയം തേടലിന്‍റെയും സഹായതേട്ടത്തിന്‍റെയുമൊക്കെ കവാടങ്ങള്‍ അയാള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കും. സ്വന്തത്തിന്‍റെ ന്യൂനതകളും വിവരക്കേടും അന്യായങ്ങളും ശത്രുതയുമെല്ലാം അയാള്‍ സദാ കണ്ടുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹങ്ങളും കാരുണ്യവും നന്മകളും എല്ലാം എപ്പോഴും അയാളുടെ കണ്‍മുന്നിലുണ്ടാകും.

അതിനാല്‍ യഥാര്‍ഥ ജ്ഞാനി ഈ രണ്ട് ചിറകുകളിലുമായി അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. അവയിലേതെങ്കിലുമൊന്ന് എപ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നുവോ അപ്പോള്‍ ചിറകൊടിഞ്ഞ പക്ഷിപോലെ അയാള്‍ക്ക് പറക്കാനാവുകയില്ല.

ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹാവി(റഹി) പറയുന്നു: “യഥാര്‍ഥ ജ്ഞാനി അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ സദാ ദര്‍ശിച്ചും സ്വന്തം ന്യൂനതകളും വീഴ്ചകളും നിരന്തരം നിരീക്ഷിച്ചുമായിരിക്കും അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുക.”

ഇതാണ് നബി ﷺ പഠിപ്പിച്ച സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്ന പ്രാര്‍ഥനയുടെ ആശയവും:

“അല്ലാഹുവേ, നീയാണ് എന്‍റെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയാണ്. ഞാന്‍ നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ്; എനിക്ക് സാധിക്കുന്നത്ര. ഞാന്‍ ചെയ്തുപോയ ദോഷങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു. അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ. തീര്‍ച്ചയായും നീയല്ലാതെ തെറ്റുകള്‍ പൊറുക്കുന്നവനായി മറ്റാരുമില്ല” (ബുഖാരി).

ഈ പ്രാര്‍ഥനയിലെ ‘നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു’ എന്ന വചനം റബ്ബിന്‍റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ന്യൂനതകളെയും വീഴ്ചകളെയും തിരിച്ചറിയലും സമന്വയിപ്പിക്കുന്നുണ്ട്.

അനുഗ്രഹങ്ങളെക്കുറിച്ചുള്ള ബോധം അനുഗ്രഹദാതാവിനോടുള്ള സ്നേഹവും നന്ദിയും സ്തുതികീര്‍ത്തനങ്ങളും അനിവാര്യമാക്കുന്നതാണ്. സ്വന്തം ന്യൂനതകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമുള്ള തിരിച്ചറിവ് വിനയവും താഴ്മയും പടച്ചവനോടുള്ള തേട്ടവും പശ്ചാത്താപവുമെല്ലാം സദാസമയത്തും ഉറപ്പായും ഉണ്ടാക്കിക്കൊണ്ടിരിക്കും. ഞാന്‍ എല്ലാം തികഞ്ഞവനാണ് എന്ന് ഒരിക്കലും അയാള്‍ക്ക് തോന്നുകയില്ല.

ഒരു അടിമക്ക് അല്ലാഹുവിന്‍റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള ഏറ്റവും അടുത്തവാതില്‍ തന്‍റെ ഇല്ലായ്മയെയും ആശ്രയത്വത്തെയും കുറിച്ചുള്ള ശരിയായ ബോധമാണ്. തനിക്ക് അവലംബിക്കുവാനുംആശ്രയിക്കുവാനും സ്വയംപര്യാപ്തത കൈവരിക്കുവാനും യാതൊരു മാര്‍ഗവും സ്വന്തമായി ഇല്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. അതിനാല്‍ തനിച്ച ആശ്രയത്വത്തിന്‍റെയും ആവശ്യത്തിന്‍റെയും വാതിലിലൂടെ അല്ലാഹുവിന്‍റെ അടുക്കല്‍ ചെല്ലുന്നു; ദാരിദ്ര്യവും കഷ്ടതകളും ഹൃദയം തകര്‍ത്ത ഒരു മനുഷ്യന്‍റെ മനസ്സുമായി. ആ വിനയവും താഴ്മയും അയാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ തട്ടിയിട്ടുണ്ട്. റബ്ബിലേക്കുള്ള തന്‍റെ അനിവാര്യമായ ആശ്രയത്തെയും ആവശ്യത്തെയും അയാള്‍ കണ്ടറിഞ്ഞിട്ടുമുണ്ട്. തന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു ചെറിയ കാര്യത്തിലും പരിപൂര്‍ണമായ സഹായവും ആശ്രയവും തനിക്കു വേണമെന്നും റബ്ബിലേക്ക് പൂര്‍ണമായും ആശ്രയിക്കല്‍ തികച്ചും അനിവാര്യമാണ് എന്നും അയാള്‍ അറിഞ്ഞിട്ടുണ്ട്. കണ്ണ് ഇമ വെട്ടുന്നത്ര ഒരു ചെറിയ നേരത്തേക്കെങ്കിലും റബ്ബ് എന്നെ കയ്യൊഴിച്ചാല്‍ ഞാന്‍ ആകെ തകര്‍ന്നുപോകുമെന്നും പരിഹരിക്കാനാവാത്ത തീരാനഷ്ടത്തിലായിപ്പോകുമെന്നും പടച്ചവന്‍ വീണ്ടെടുക്കുകയും കരുണ ചൊരിയുകയുമല്ലാതെ യാതൊരു രക്ഷാമാര്‍ഗവുമില്ലെന്നും അയാള്‍ക്ക് ഉത്തമബോധ്യമുണ്ട്.

അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവനുള്ള കീഴ്വണക്കം തന്നെയാണ്. അതിലുള്ള ഏറ്റവും വലിയ തടസ്സം സത്യസന്ധമല്ലാത്ത അവകാശവാദങ്ങളുമാണ്. പ്രസ്തുത കീഴ്വണക്കത്തിന്‍റെ അടിസ്ഥാനം പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അവയാണ് അതിന്‍റെ അടിത്തറ എന്ന് പറയാം. പരിപൂര്‍ണമായ സ്നേഹവും സമ്പൂര്‍ണമായ കീഴ്പെടലുമാണ് ആ രണ്ടു കാര്യങ്ങള്‍. ഈ രണ്ട് അടിത്തറകള്‍ രൂപപ്പെടേണ്ടത് മുമ്പ് പറഞ്ഞ രണ്ട് അടിസ്ഥാനങ്ങളില്‍നിന്നുമാണ്. അതായത് പടച്ചവനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്ന, അവന്‍റെ അളവറ്റ അനുഗ്രഹങ്ങളെ തിരിച്ചറിയലും അവന്‍റെ മുന്നിലുള്ള തികഞ്ഞ കീഴ്പെടലിന് പര്യാപ്തമാക്കുന്ന, സ്വന്തത്തിന്‍റെയും കര്‍മങ്ങളുയെും കുറിച്ചുള്ള നിരന്തരമായ ബോധവും.

ഒരു ദാസന്‍ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തെയും തന്‍റെ സ്വഭാവ, സമീപനങ്ങളെയും ഈ സുപ്രധാന അടിസ്ഥാനങ്ങളുടെമേല്‍ പടുത്തുയര്‍ത്തുകയാണെങ്കില്‍ അയാള്‍ക്കുണ്ടായേക്കാവുന്ന അശ്രദ്ധയുടെ സന്ദര്‍ഭത്തിലല്ലാതെ ശത്രുവിന് അയാളെ കീഴ്പെടുത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതില്‍നിന്ന് വളരെ പെട്ടെന്ന് അവനെ അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരികയും തന്‍റെ കാരുണ്യംകൊണ്ട് അവനെ വീണ്ടെടുക്കുകയും ചെയ്യും.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് ശരിയായി കിട്ടണമെങ്കില്‍ അയാളുടെ മനസ്സും ബാഹ്യാവയവങ്ങളും ചൊവ്വാകണം. മനസ്സ് ചൊവ്വാകുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്; അല്ലാഹുവിനോടുള്ള സ്നേഹം അയാള്‍ക്ക് മറ്റു ഇഷ്ടങ്ങളെക്കാളെല്ലാം മികച്ചുനില്‍ക്കുന്നതാകണം. അതായത് അല്ലാഹുവിന്‍റെ ഇഷ്ടവും മറ്റുള്ളവരുടെ ഇഷ്ടവും പരസ്പരം എതിരായിവന്നാല്‍ മറ്റെന്തും തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടം മുന്നിട്ട് അതിജയിച്ച് നല്‍ക്കണം. അപ്പോള്‍ അതിന്‍റെ തേട്ടങ്ങള്‍ അനുബന്ധമായി ഉണ്ടാകും.

ഇത് പറയാനും അവകാശവാദങ്ങളുന്നയിക്കാനും വളരെ എളുപ്പമാണ്. എന്നാല്‍ പ്രയോഗവത്കരിക്കല്‍ഏറെ പ്രയാസകരവുമാണ്. പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഒരാള്‍ ആദരിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നത്.

മനുഷ്യന്‍ കൂടുതലായും മുന്‍ഗണന നല്‍കുന്നത് തന്‍റെ ഇഷ്ടത്തിനും മനസ്സിന്‍റെ കൊതികള്‍ക്കുമാണ്. അല്ലെങ്കില്‍ തന്‍റെ നേതാവോ ഭരണാധികാരിയോ ഗുരുനാഥനോ കുടുംബമോ പോലുള്ള ആരെങ്കിലും ഇഷ്ടപ്പെടുന്നതിനാണ് അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ മുന്‍ഗണന നല്‍കാറുളത്. ഇങ്ങനെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം തന്‍റെ സര്‍വ ഇഷ്ടങ്ങളെക്കാള്‍ അല്ലാഹുവിന്‍റെ ഇഷ്ടത്തെ മുഖവിലക്കെടുത്തുവെന്ന് പറയാനൊക്കുകയില്ല. അല്ലാഹുവിന്‍റെ ഇഷ്ടമാണ് എല്ലാറ്റിന്‍റെയും മേലെ വിധിനിശ്ചയിച്ചത് എന്നും പറയാനാവില്ല. ഇത്തരത്തിലുള്ള ആളുകളുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമം അവര്‍ക്ക് ഏറ്റവും പ്രിയങ്കരമായതുകൊണ്ട് തന്നെ അയാള്‍ പൊറുതിമുട്ടുകയും പ്രയാസപ്പെടുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ തന്‍റെയോ താന്‍ ആദരിക്കുന്നവരുടെയോ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതിന്‍റെ ഫലമത്രെ അത്.

തട്ടിമാറ്റാനോ ഭേദഗതി വരുത്തുവാനോ സാധിക്കാത്ത, അല്ലാഹുവിന്‍റെ അചഞ്ചലമായ വിധിയാണ് ഒരാള്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അയാള്‍ കഷ്ടപ്പെടുത്തപ്പെടുമെന്നത്. അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലുമാണ് ഒരാള്‍ ഭയക്കുന്നതെങ്കില്‍ അവരുടെമേല്‍ ആ ഭയക്കുന്നതിന് ആധിപത്യം നല്‍കും. അല്ലാഹു അല്ലാത്തവയെയുംകൊണ്ട് ആരെങ്കിലും വ്യാപൃതമായാല്‍ അത് അയാളുടെ അപലക്ഷണമായിത്തീരും. അല്ലാഹുവിനെക്കാള്‍ മറ്റു വല്ലതിനുമാണ് ഒരാള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ അയാള്‍ക്ക് അതില്‍ യാതൊരും അഭിവൃദ്ധിയും നല്‍കപ്പെടുകയില്ല. അല്ലാഹുവിനെ വെറുപ്പിച്ചുകൊണ്ട് മറ്റാരെയെങ്കിലും തൃപ്തിപ്പെടുത്തുകയാണെങ്കില്‍ അല്ലാഹു അവനോട് അതുകൊണ്ട് തന്നെ പ്രതിക്രിയ ചെയ്യുന്നതായിരിക്കും.

മനസ്സ് ശരിയാവാനുള്ള രണ്ടാമത്തെ കാര്യം അല്ലാഹുവിന്‍റെ വിധിവിലക്കുകളോടുള്ള ആദരവാണ്. വിധിക്കുകയും വിലക്കുകയും ചെയ്യുന്ന ആ നിയമദാതാവിനോടുള്ള ആദരവില്‍നിന്നാണ് അതുണ്ടാകുന്നത്. അല്ലാഹുവിനെയും അവന്‍റെ നിയമങ്ങളെയും ആദരിക്കാത്തവരെ അല്ലാഹു ആക്ഷേപിച്ചുപറഞ്ഞിട്ടുണ്ട്.

“നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല!” (ക്വുര്‍ആന്‍ 71:13).

പണ്ഡിതന്മാര്‍ ഇതിന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞത് ‘എന്തുകൊണ്ടാണ് നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തത്’ എന്നാണ്.

വിധിവിലക്കുകളോടുള്ള ആദരവിന്‍റെ കാര്യത്തില്‍ ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹറവി(റഹി) പറഞ്ഞത് എത്ര മനോഹരമാണ്! “ദീനിലെ കല്‍പനകളും വിരോധങ്ങളും വെറുപ്പുളവാക്കുന്ന ഇളവുകളുമായോ അതിരുവിട്ട തീവ്രതയുമായോ നേരിണ്ടേതല്ല. അവയ്ക്ക് കീഴ്പെടാതിരിക്കുവാനുള്ള വല്ല കാരണം കണ്ടെത്താനും നോക്കരുത്.”

അദ്ദേഹം പറഞ്ഞതിന്‍റെ താല്‍പര്യമിതാണ്; അതായത് അല്ലാഹുവിനോടുള്ള കടപ്പാടുകളോടുള്ള ആദരവിന്‍റെ ആദ്യപടി അവന്‍റെ വിധിവിലക്കുകളെ ആദരിക്കുക എന്നതാണ്. അല്ലാഹുവിന്‍റെ ദൂതരിലൂടെ സര്‍വരിലേക്കുമായി അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങള്‍ മുഖേന ഒരു സത്യവിശ്വാസി തന്‍റെ റബ്ബിനെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്‍റെ താല്‍പര്യമാണ് ആ റബ്ബിന്‍റെ വിധികള്‍ക്കും വിരോധങ്ങള്‍ക്കും കീഴ്പെടുക എന്നത്. അല്ലാഹുവിന്‍റെ കല്‍പനകളെ ആദരിച്ചും അവ പിന്‍പറ്റിക്കൊണ്ടും അവന്‍റെ വിരോധങ്ങളെ ആദരിച്ചും അവയില്‍നിന്ന് വിട്ടകന്നുകൊണ്ടുമാണ് ആ കീഴ്പെടല്‍ സാധ്യമാകേണ്ടത്. അപ്പോള്‍ ഒരു സത്യവിശ്വാസി മതത്തിന്‍റെ വിധിവിലക്കുകളെ ആദരിക്കുന്നത് പടച്ചവനോടുള്ള ആദരവിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പ്രസ്തുത ആദരവിനനുസരിച്ചായിരിക്കും ഒരാള്‍ സത്യവിശ്വാസത്തിന്‍റെ സാക്ഷിയായ പുണ്യവാനായിത്തീരുന്നതും വിശ്വാസം ശരിയായി കാപട്യത്തില്‍നിന്ന് മുക്തമാകുന്നതും.

ഒരാള്‍ ചിലപ്പോള്‍ മതം കല്‍പിക്കുന്നത് ചെയ്യുന്നുണ്ടാകാം. പക്ഷേ, അത് ആളുകളെ കണ്ടുകൊണ്ടും അവരുടെ അടുക്കലുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ടുമായിരിക്കും. അപ്രകാരം മതം വിലക്കിയ കാര്യങ്ങളെ സൂക്ഷിക്കുന്ന ആളുമായിരിക്കും. അവിടെയും ആളുകള്‍ക്കിടയിലുള്ള തന്‍റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നതോ ഇഹലോകത്തെ ശിക്ഷാനടപടികളെക്കുറിച്ചുള്ള ഭയമോ ഒക്കെയാണ് അതിന്‍റെ അടിസ്ഥാന പ്രേരകമെങ്കില്‍ അയാളുടെ ഈ ചെയ്തികളൊന്നും അല്ലാഹുവിന്‍റെ വിധിവിലക്കുകളെ ആദരിച്ചുകൊണ്ടോ ആ നിയമങ്ങള്‍ കല്‍പിക്കുകയും വിരോധിക്കുകയും ചെയ്ത പടച്ചവനോടുള്ള ആദരവുകൊണ്ടോ അല്ലെന്നത് തീര്‍ച്ച!

മതത്തിന്‍റെ കല്‍പനകളോടുള്ള ആദരവിന്‍റെ ചില അടയാളങ്ങള്‍ ഇവയാണ്: ആ കല്‍പനകളുടെ സമയവവും പരിധികളും ഗ്രഹിക്കല്‍, അവയുടെ അടിസ്ഥാനഘടകങ്ങള്‍ (റുക്നുകള്‍), നിര്‍ബന്ധകാര്യങ്ങള്‍ (വാജിബാത്ത്),അവയുടെ പൂര്‍ണതവരുത്തുന്ന കാര്യങ്ങള്‍ മുതലായവ അന്വേഷിക്കല്‍, അവ ഏറ്റവും നന്നായി ചെയ്യുവാനുള്ള അത്യൂല്‍സാഹം കാണിക്കല്‍, കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അതിന്‍റെ ഏറ്റവും ശ്രേഷ്ഠകരമായ സമയങ്ങളില്‍തന്നെ നിര്‍വഹിക്കല്‍, അത് നിര്‍വഹിക്കാനുള്ള താല്‍പര്യവും ഉല്‍സാഹവും, അവയിലെ ഏതെങ്കിലും ഒരു ന്യായമായ സംഗതി നഷ്ടപ്പെട്ടുപോയതിന്‍റെ പേരിലുള്ള സങ്കടവും ദുഃഖവും; അതായത്, ഒരു ജമാഅത്ത് നമസ്കാരം നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടുന്ന ഒരാളെ പോലെ. അയാള്‍ ചിന്തിക്കുന്നത് തന്‍റെ തനിച്ചുള്ള നമസ്കാരം റബ്ബ് സ്വീകരിച്ചാല്‍തന്നെ തന്‍റെ 27 ഇരട്ടി പ്രതിഫലം നഷ്ടപ്പെട്ടുപോയല്ലോ എന്നതായിരിക്കും.

കാര്യമായ യാതൊരു കഷ്ടപ്പാടും പ്രയാസവുമില്ലാതെ തന്‍റെ നാട്ടില്‍വെച്ചുതന്നെ ഒരൊറ്റ ഇടപാടുകൊണ്ട് നേടിയെടുക്കാമായിരുന്ന 27 ഇരട്ടി ലാഭം തനിക്ക് നഷ്ടമായി എന്ന് ഒരാള്‍ അറിഞ്ഞാല്‍ അയാള്‍ക്ക് എത്രമാത്രം സങ്കടവും നഷ്ടബോധവുമുണ്ടാകും! എങ്കില്‍ ജമാഅത്തായി നമസ്കരിക്കുന്നതിലൂടെ കിട്ടുമായിരുന്ന എത്രയോ ഇരട്ടി പ്രതിഫലം നഷ്ടപ്പെടുത്തുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കും?

(തുടരും)

ശമീര്‍ മദീനി

നേർപഥം വാരിക 

ആരാധനകള്‍ക്കൊരു ആമുഖം

ആരാധനകള്‍ക്കൊരു ആമുഖം

പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹുവിനോടാണ് ചോദിക്കാനുള്ളതും അവനില്‍നിന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നതും. അവന്‍ നിങ്ങളെ ഇഹലോകത്തും പരലോകത്തും അവന്‍റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ! പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ചൊരിയുമാറാകട്ടെ! അല്ലാഹു അനുഗ്രഹം ചെയ്താല്‍ നന്ദികാണിക്കുകയും പരീക്ഷിക്കപ്പെടുമ്പോള്‍ സഹനമവലംബിക്കുകയും തെറ്റു സംഭവിച്ചുപോയാല്‍ പൊറുക്കലിനെ തേടുകയും ചെയ്യുന്ന സദ്വൃത്തരില്‍ അവന്‍ നിങ്ങളെ ഉള്‍പ്പെടുത്തുമാറാകട്ടെ!

നിശ്ചയം, ഈ മൂന്ന് കാര്യങ്ങളാണ് ഒരു അടിമയുടെ സൗഭാഗ്യത്തിന്‍റെ മുഖമുദ്രയും ഇഹലോകത്തിലും പരലോകത്തിലുമുള്ള അവന്‍റെ  വിജയത്തിന്‍റെ അടയാളവും. ഒരു ദാസന്ന് അതില്‍നിന്നും ഒരിക്കലും വേറിട്ടുനില്‍ക്കാനൊക്കുകയില്ല. മറിച്ച്, അവന്‍ എപ്പോഴും ഈ മൂന്ന് തട്ടുകള്‍ക്കിടയില്‍ തിരിഞ്ഞുമറിഞ്ഞുകൊണ്ടിരിക്കും, തീര്‍ച്ച!

അല്ലാഹുവില്‍നിന്ന് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍! അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നന്ദികാണിക്കുന്നതിലൂടെയാണ്. ആ നന്ദിപ്രകടനം മൂന്ന് സുപ്രധാന കാര്യങ്ങളിലാണ് നിലകൊള്ളുന്നത്.

1. മനസ്സുകൊണ്ട് ആ അനുഗ്രഹത്തെ തിരിച്ചറിയല്‍.

2. നാവുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കല്‍.

3. നല്‍കിയ അനുഗ്രഹദാതാവിന്‍റെ തൃപ്തിയില്‍ അവ വിനിയോഗിക്കല്‍.

ഈ മൂന്ന് കാര്യങ്ങള്‍ ഒരാള്‍ ചെയ്താല്‍ അയാള്‍ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു എന്നു പറയാം; ആ നന്ദിപ്രകടനത്തില്‍ വീഴ്ച വന്നിട്ടുണ്ട് എങ്കില്‍കൂടി. രണ്ടാമതു പറഞ്ഞത് അല്ലാഹുവില്‍നിന്നുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചാണ്. അതില്‍ ഒരടിമയ്ക്ക് കരണീയമായിട്ടുള്ളത് പടച്ചവന്‍റെ തീരുമാനത്തില്‍ ക്ഷമിക്കുകയും അതിന് കീഴ്പ്പെടുകയുമാണ്.

‘ക്ഷമ’ അല്ലെങ്കില്‍ ‘സഹനം’ (സ്വബ്ര്‍) എന്നു പറഞ്ഞാല്‍ അല്ലാഹുവിന്‍റെ വിധിയില്‍ ദേഷ്യപ്പെടാതെ മനസ്സിനെ നിയന്ത്രിക്കലും അതില്‍ ആവലാതികളും സങ്കടങ്ങളും മറ്റുള്ളവരോട് പറയാതെ അതിനെ നിയന്ത്രിക്കലും അല്ലാഹുവിനെ ധിക്കരിക്കാതെ; അഥവാ മുഖത്തടിക്കുക, വസ്ത്രത്തിന്‍റെ മാറ് പിടിച്ചുകീറുക, മുടി പിടിച്ചുപറിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാതെ അവയവങ്ങളെ നിയന്ത്രിക്കുകയുമാണ്.

ക്ഷമ എന്നതിന്‍റെ കേന്ദ്രബിന്ദു ഈ മൂന്ന് കാര്യങ്ങളാണ്. അവ വേണ്ടപോലെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. പ്രയാസങ്ങള്‍ പ്രിയങ്കരമാവും. ഒരിക്കലും അല്ലാഹു ഒരാളെ നശിപ്പിക്കാനല്ല പരീക്ഷിക്കുന്നത് മറിച്ച്, ഒരാളുടെ ക്ഷമയും കീഴൊതുക്കവും സ്ഫുടം ചെയ്തെടുക്കാനാണ് പരീക്ഷണങ്ങള്‍. തീര്‍ച്ചയായും സന്തോഷവേളകളില്‍ അല്ലാഹുവിന് കീഴ്പ്പെടേണ്ടതാണ് എന്നപോലെ സന്താപവേളകളിലും ഒരാള്‍ അല്ലാഹുവിന് കീഴ്പ്പെടേണ്ടതാണ്. ഇഷ്ടകരമായ കാര്യങ്ങളിലും അനിഷ്ടകരമായ സംഗതികളിലും അവന്ന് കീഴ്പ്പെടേണ്ടവനാണ് ഒരു വിശ്വാസി. ഭൂരിപക്ഷമാളുകളും തങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങളില്‍ മാത്രമാണ് ആ കീഴൊതുങ്ങലിന് സന്നദ്ധമാകാറുള്ളത്. എന്നാല്‍ അനിഷ്ടകരമായ കാര്യങ്ങളിലെ കീഴൊതുക്കമാണ് ഏറ്റവും പ്രധാനം. അതിനനുസരിച്ചാണ് ആളുകളുടെ പദവി വ്യത്യാസപ്പെടുന്നതും അല്ലാഹുവിന്‍റെയടുക്കല്‍ അവര്‍ക്കുള്ളസ്ഥാനവും. ഉദാഹരണത്തിന്; നല്ല ചൂടുള്ള സമയത്ത് തണുത്തവെള്ളത്തില്‍ അംഗസ്നാനം ചെയ്യല്‍ അല്ലാഹുവിന്ന് കീഴൊതുങ്ങലാണ്. താന്‍ ഇഷ്ടപ്പെടുന്ന തന്‍റെ സുന്ദരിയായ ഇണയെ ഒരാള്‍ പ്രാപിക്കുന്നതും ഇതേ കീഴ്പ്പെടലാണ്. തനിക്കും തന്‍റെ ഭാര്യക്കും മക്കള്‍ക്കും സമ്പത്ത് ചെലവഴിക്കലും ഇതുപോലെതന്നെ.

എന്നാല്‍ കൊടുംതണുപ്പുള്ള സമയത്ത് തണുത്ത വെള്ളത്തില്‍ അംഗസ്നാനം ചെയ്യലും അല്ലാഹുവിന്ന് കീഴ്പ്പെടലാണ്. ആളുകളെയൊന്നും പേടിക്കേണ്ടതായ സാഹചര്യമില്ലാഞ്ഞിട്ടും, ശക്തമായ പ്രേരണകളും അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും തിന്മകള്‍ ചെയ്യാതെ ഒരാള്‍ മാറിനില്‍ക്കുന്നതും അല്ലാഹുവിനുള്ള കീഴ്പ്പെടലാണ്. പ്രയാസഘട്ടങ്ങളില്‍ ചെലവഴിക്കലും പടച്ചവന് കീഴ്പ്പെടലാണ്. പക്ഷേ, ഈ രണ്ടു തരം കീഴ്പ്പെടലുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.

അതിനാല്‍ ആരെങ്കിലും ഈ രണ്ട് സന്ദര്‍ഭങ്ങളിലും അല്ലാഹുവിന് കീഴ്പ്പെട്ട് തന്‍റെ ബാധ്യത നിര്‍വഹിക്കുകയാണെങ്കില്‍ -അതായത്, ഇഷ്ടകരമായതിലും അനിഷ്ടകരമായതിലും- അവന്ന് അല്ലാഹു മതിയായവനാണ്. അതാണ് അല്ലാഹുവിന്‍റെ ഈ വചനം അറിയിക്കുന്നതും: “തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴികാട്ടാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 39:36).

തന്‍റെ ദാസന്ന് (അബ്ദഹു) എന്നിടത്ത് തന്‍റെ അടിമകള്‍ക്ക് (ഇബാദഹു) എന്ന ഒരു പാരായണവുമുണ്ട്. രണ്ടും സമമാണ്. കാരണം ഏകവചനം മറ്റൊന്നിലേക്കു ചേര്‍ത്ത് പ്രയോഗിച്ചാല്‍ ബഹുവചനത്തിന്‍റെ വ്യാപകാര്‍ഥം കിട്ടുമെന്നാണ് ഭാഷാശാസ്ത്രം.

അപ്പോള്‍ പരിപൂര്‍ണമായ പര്യാപ്തത പരിപൂര്‍ണമായ പ്രസ്തുത കീഴൊതുങ്ങലിലാണ്. ഒന്നിലെ അപൂര്‍ണത മറ്റേതിലും അപൂര്‍ണമായിരിക്കും. അതിനാല്‍ ആര്‍ക്കെങ്കിലും വല്ല നന്മയും ലഭിച്ചാല്‍ അതിന് അവന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. അതല്ലാത്തതാണ് കിട്ടിയതെങ്കില്‍ മറ്റാരെയും പഴിചാരേണ്ടതുമില്ല.

ഇപ്രകാരം പരിപൂര്‍ണമായി അല്ലാഹുവിന് കീഴൊതുങ്ങിയ അവന്‍റെ ദാസന്മാരെ സംബന്ധിച്ചിടത്തോളം അവരുടെമേല്‍ യഥാര്‍ഥ ശത്രുവിന് (പിശാചിന്) യാതൊരു ആധിപത്യവും ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു:

“തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ” (ക്വുര്‍ആന്‍ 15:42).

അല്ലാഹു അവന്‍റെ ദാസന്മാരെ തനിക്ക് കീഴ്പ്പെടുത്തിത്തരികയില്ലെന്നും തനിക്ക് അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനാവില്ലെന്നും ഇബ്ലീസ് മനസ്സിലാക്കിയപ്പോള്‍ അല്ലാഹുവിനോട് ഇപ്രകാരം പറഞ്ഞു:

“അവന്‍ (ഇബ്ലീസ്) പറഞ്ഞു: നിന്‍റെ പ്രതാപമാണ് സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ” (ക്വുര്‍ആന്‍ 38:82,83).

അല്ലാഹു പറഞ്ഞു: “തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു; ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന്ന് (ഇബ്ലീസിന്) അവരുടെമേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെപ്പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്. നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 34:20,21).

തന്‍റെ ശത്രുവിന് സത്യവിശ്വാസികളായ ദാസന്മാരുടെമേല്‍ അല്ലാഹു ആധിപത്യം നല്‍കിയില്ല. മറിച്ച് സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലും കാവലിലുമാണുള്ളത്. ഇനി വല്ല അശ്രദ്ധനായ മനുഷ്യനെയും കള്ളന്മാര്‍ ചതിയില്‍പ്പെടുത്തുന്നതുപോലെ അവരില്‍ ആരെയെങ്കിലും ഇബ്ലിസ് ചതിയില്‍ പെടുത്തുകയാണെങ്കില്‍ അത് സൂക്ഷിക്കേണ്ടതാണ്. കാരണം തീര്‍ച്ചയായും ഒരു അടിമ അശ്രദ്ധയും മനസ്സിന്‍റെ മോഹങ്ങളും കോപവും കൊണ്ട് പരീക്ഷിക്കപ്പെടും. (പിശാച് എന്ന ശത്രു ഈ ദ്വാരങ്ങളിലൂടെ കടന്നുവന്നേക്കും; സുക്ഷിക്കുക എന്ന് സാരം).

ഇബ്ലീസ് ഒരാളുടെ അടുക്കല്‍ ചെല്ലുന്നത് ഈ മൂന്ന് വാതിലുകളിലൂടെയാണ്. ഒരാള്‍ എത്രതന്നെ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളുന്ന ആളായിരുന്നാലും അയാള്‍ക്ക് മറവിയുണ്ടാകും. മനസ്സിന്‍റെ മോഹങ്ങളുണ്ടാവുക എന്നതും സ്വാഭാവികമാണ്. ദേഷ്യവും കോപവും മാനുഷ്യസഹജമാണുതാനും. മനുഷ്യകുലത്തിന്‍റെ ആദ്യപിതാവ് ആദംൗ നല്ല സഹനശീലനും വിവേകിയും ബുദ്ധിമാനും സ്ഥൈര്യമുള്ളയാളും ഒക്കെയായിരുന്നു. എന്നിട്ടും ആ ശത്രു നിരന്തര പരിശ്രമത്തിലൂടെ ആദമിൗനെ അപായത്തില്‍ പെടുത്തിയത് അറിയുമല്ലോ!

എന്നിരിക്കെ, കുറച്ചുമാത്രം വിവേകവും സഹനതയുമുള്ള, വളരെ നാമമാത്രമായ ചിന്തയും ബുദ്ധിയുമുള്ള ആളുകളെ സംമ്പന്ധിച്ച് നീ എന്താണ് കരുതുന്നത്?

പക്ഷേ, അല്ലാഹുവിന്‍റെ ശത്രു സത്യവിശ്വാസിയുടെ അടുക്കലേക്ക് ചതിയിലൂടെയും വഞ്ചനയിലൂടെയും അശ്രദ്ധകാരണങ്ങളാലും ഒക്കെയല്ലാതെ എത്തുകയില്ല. അങ്ങനെ അപ്രതീക്ഷിതമായി പിശാച് അവനെ കെണിയില്‍ പെടുത്തും. അതോടെ തന്‍റെ രക്ഷിതാവിനെ വിശ്വാസി കയ്യൊഴിക്കുമെന്ന് പിശാച് കരുതുകയും ചെയ്യും. ആ സംഭവം അവനെ ആകെ തകര്‍ത്തുകളയുമെന്നും അവന്‍ കണക്കുകൂട്ടും. എന്നാല്‍ അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും വിട്ടുവീഴ്ചയും പൊറുത്തുകൊടുക്കലും എല്ലാം അതിനും അപ്പുറമാണ്.

അല്ലാഹു തന്‍റെ അടിമക്ക് നന്മ ഉദ്ദേശിക്കുകയാണെങ്കില്‍ പശ്ചാത്താപത്തിന്‍റെയും ഖേദത്തിന്‍റെയും കുറ്റബോധത്തിന്‍റെയും വിനയത്തിന്‍റെയും പ്രാര്‍ഥനയുടെയും സഹായതേട്ടത്തിന്‍റെയും പടച്ചവനിലേക്കുള്ള സത്യസന്ധമായ അഭയം പ്രാപിക്കലിന്‍റെയും നിരന്തരമായ കീഴൊതുക്കത്തിന്‍റെയും സാധിക്കുന്നത്ര നന്മകളിലൂടെ അല്ലാഹുവിലേക്ക് പരാമാവധി അടുക്കുവാനുള്ള ശ്രമത്തിന്‍റെയും തുടങ്ങി നന്മയുടെ അനേകം കവാടങ്ങള്‍ അവന് മുന്നില്‍ തുറന്നുകൊടുക്കും. എത്രത്തോളമെന്നാല്‍ ആ അബദ്ധം സംഭവിച്ചത് പടച്ചവന്‍റെ ധാരാളം അനുഗ്രഹത്തിന് കാരണമാകുവോളം അവന്‍ നന്മകളധികരിപ്പിക്കും. അപ്പോള്‍ അല്ലാഹുവിന്‍റെ ശത്രു നിരാശനായി ഇപ്രകാരം പറയുന്ന സ്ഥിതിവരെയുണ്ടാകും: “അയാളെ തെറ്റില്‍ വീഴ്ത്താതെ വിട്ടാല്‍ മതിയായിരുന്നു; കഷ്ടം!”

ഇതാണ് സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞ ഈ വചനത്തിന്‍റെ പൊരുള്‍: “നിശ്ചയം! ചിലര്‍ ഒരു പാപം ചെയ്യും, അതുനിമിത്തം അയാള്‍ സ്വര്‍ഗത്തിലെത്തും. വേറെ ചിലരാകട്ടെ, ഒരു നന്മചെയ്യും. അതുനിമിത്തം നരരകത്തിലുമെത്തും.” ശ്രോതാക്കള്‍ അദ്ദേഹത്തോട് ചോദിച്ചു: “അതെങ്ങനെയാണ്?” അദ്ദേഹം പറഞ്ഞു: “അതായത്, ഒരു തെറ്റ് ചെയ്തുപോയ വിശ്വാസിയെ കുറ്റബോധം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതിനെക്കുറിച്ചോര്‍ത്ത് പേടിച്ച് കരയുകയും ഖേദിക്കുകയും ചെയ്യും. പടച്ചവന്‍റെ മുന്നില്‍ പാപിയായ താന്‍ നില്‍ക്കുന്നതിനെക്കുറിച്ചോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തും. മനസ്സ് ആകെ അസ്വസ്ഥമാകും. അങ്ങനെ ആ കുറ്റം അയാളുടെ വിജയത്തിന്‍റെയും മോക്ഷത്തിന്‍റെയും നിമിത്തമായി മാറും. കുറെ നന്മകള്‍ ചെയ്തതിലേറെ അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തെയാകെ അടിമുടി മാറ്റിക്കൊണ്ട് ഏറ്റവും ഉപകാരപ്രദമായ നന്മയായി അത് പരിണമിക്കുകയാണ്. അതായത്, അതിനോടനുബന്ധമായി സംഭവിച്ച ഈ നല്ല കാര്യങ്ങളെല്ലാം അയാളുടെ വിജയത്തിനും മോക്ഷത്തിനും സ്വര്‍ഗപ്രവേശത്തിനും കാരണമായി കലാശിക്കും.

എന്നാല്‍ ചിലര്‍ ചെയ്യുന്ന നന്മകള്‍ നേരെ മറിച്ചാണ്. അത് റബ്ബിനോടുകാണിച്ച വലിയ ദാക്ഷിണ്യമായി എടുത്തുപറയുകയും അതുമുഖേന അഹങ്കരിക്കുകയും താന്‍ കൊള്ളാവുന്നവനാണെന്ന് അയാള്‍ക്ക് സ്വയം തോന്നുകയും അതില്‍ നിഗളിക്കുകയും അത് വലുതായി കാണുകയും ഞാനിതൊക്കെ ചെയ്തു എന്ന് പാടിപ്പറഞ്ഞ്  നടക്കുകയും ഒക്കെയാകുമ്പോള്‍ അത് അയാളില്‍ ഇട്ടുപോകുന്നത് അഹങ്കാരവും ദുരഭിമാനവും താനെന്ന ഭാവവുമൊക്കെയായിരിക്കും. അഥവാ അയാളെ നശിപ്പിക്കാന്‍ കാരണമായിത്തീരുന്ന കുറെ ദുര്‍ഗുണങ്ങള്‍.

ഈ സാധുവായ മനുഷ്യന് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അയാളില്‍ വിനയവും എളിമത്വവും തന്‍റെ നിസ്സഹായതയും ഒക്കെ ബോധ്യപ്പെടുത്താവുന്ന കാര്യങ്ങള്‍കൊണ്ട് അവനെ അല്ലാഹു പരീക്ഷിക്കും. ഇനി അതല്ല അല്ലാഹു അയാള്‍ക്ക് ഉദ്ദേശിച്ചതെങ്കില്‍ അയാളുടെ അഹന്തയും അഹങ്കാരവുമായി അല്ലാഹു അയാളെ വിട്ടുകളയും. അതാണ് അയാളുടെ നാശം ഉറപ്പാക്കുന്ന കൊടും നിന്ദ്യത! (അല്ലാഹു കാക്കട്ടെ!)

 അറിവുള്ളവരൊക്കെ ഐകകണ്ഠേന സമ്മതിക്കുന്ന സംഗതിയാണ്; നിശ്ചയം ‘തൗഫീക്വ്’ എന്നു പറഞ്ഞാല്‍ അല്ലാഹു നിന്നെ നിന്നിലേക്കുതന്നെ ഏല്‍പിക്കാതിരിക്കലാണ്. നിന്ദ്യതയെന്നതാകട്ടെ, അല്ലാഹു നിന്നെ നിന്നിലേക്കുതന്നെ ഏല്‍പിക്കലാണ് എന്നത്. (തുടരും)

ശമീര്‍ മദീനി

നേർപഥം വാരിക 

 

ഹിജാബ്: ഖുർആൻ എന്ത് പറയുന്നു?

ഹിജാബ്: ഖുർആൻ എന്ത് പറയുന്നു?

ഹിജാബ് എന്താണന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയരുന്നു.

സാധാരണക്കാർ മുതൽ ഗവർണർവരെ ഇത് സംബന്ധിച്ച് സംസാരിക്കുന്നു.

എന്താണ് സ്ത്രീകൾക്ക് ഇസ്ലാം കല്പിച്ച വസ്ത്രം ?

വ്യക്തികൾ എന്തു പറയുന്നുവെന്നതല്ല പ്രധാനം.

അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുർആൻ എന്താണ് ഈ വിഷയത്തിൽ വ്യക്തമാക്കിയത് എന്നതാണ് വിവേകമുള്ളവർ അന്വേഷിക്കേണ്ടത്.

മുസ്‌ലിം സ്ത്രീകളുടെ വേഷം സംബന്ധിച്ച് ഖുർആനിലെ രണ്ട് വചനങ്ങളുടെ പരിഭാഷയും അതിൻ്റെ വ്യാഖ്യാനവുമാണ് താഴെ ചേർക്കുന്നത്.

മുൻവിധിയില്ലാതെ വായിക്കൂ.

വെളിച്ചം വരുമ്പോൾ ഇരുട്ട് നീങ്ങും തീർച്ച.

വചനം ഒന്ന്:

അധ്യായം: അന്നൂർ

വചനം: 31 ൻ്റെ പരിഭാഷ 

“സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ.

അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും – ഹേ, സത്യവിശ്വാസികളേ – അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.”

മേൽ വചനത്തിൻ്റെ വ്യാഖ്യാനം 

وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. زِينَة (സീനത്ത്) എന്ന പദത്തിനാണ് ‘ഭംഗി’ എന്ന് അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. ഈ പദത്തിന് ‘സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക്’ എന്നൊക്കെ അര്‍ത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറുമ, ചായം, മുതലായ ഉപകരണങ്ങള്‍ മൂലമോ വസ്ത്രാലങ്കാരങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ഭംഗിയും ഇതില്‍ ഉള്‍പ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശങ്ങളും നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. കുപ്പായത്തിന്റെ മാര്‍വ്വിടത്തില്‍കൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്തു, തോള്‍, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാര്‍വ്വിടത്തില്‍കൂടി തല മക്കന തൂക്കിയിടണം (وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ) എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഭാഗങ്ങള്‍ ‘സീനത്തി’ല്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലില്‍ ധരിക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കുവാന്‍ വേണ്ടി കാല്‍കൊട്ടരുത് (…وَلَا يَضْرِبْنَ بِأَرْجُلِهِنَّ) എന്ന് പറയുമ്പോള്‍, ആഭരണത്തിലും ‘സീനത്തു’ണ്ടെന്ന് വന്നു. നമസ്കാരവേളയില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് ‘എല്ലാ നമസ്കാരവേളയിലും നിങ്ങള്‍ നിങ്ങളുടെ ‘സീനത്തു’ എടുത്തുകൊള്ളണം’ (خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഈ സംഗതി ശരിക്കും മനസ്സിലാക്കാമല്ലോ.

‘ഭംഗിയില്‍ നിന്നു പ്രത്യക്ഷമാകുന്ന ഭാഗം’ (مَا ظَهَرَ مِنْهَا) വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും – ആയത്തില്‍നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, പ്രസ്തുത വ്യാഖ്യാനങ്ങളുടെ ആകെ സാരവും മുമ്പില്‍വെച്ചു നോക്കുമ്പോള്‍ – സാധാരണ നിലക്ക് മറക്കുവാന്‍ പ്രയാസപ്പെട്ട ഭാഗങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നു കാണാം. നടക്കുമ്പോഴും, ജോലികള്‍ എടുക്കുമ്പോഴുമെല്ലാം മുന്‍കൈകളും, മുഖവും മറക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇത് കൊണ്ടാണ് മിക്ക പണ്ഡിതന്‍മാരും ഇവിടെ കൈപടങ്ങളും മുഖവും ഒഴികെ’ എന്ന് വ്യഖ്യാനം നല്‍കുന്നത്. സ്ത്രീക്ക് പ്രായപൂര്‍ത്തി വന്നാല്‍ പിന്നെ അവളുടെ മുന്‍കൈകളും മുഖവുമല്ലാതെ വെളിപ്പെടുത്തുന്നത് നന്നല്ലെന്നു കാണിക്കുന്ന ഒരു നബിവചനം അബൂദാവൂദ് (رحمه الله) നിവേദനം ചെയ്തിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാകുന്നു: സഹാബികളും താബിഇകളുമായ പല മഹാന്‍മാരില്‍നിന്നും മേപ്പടി വ്യാഖ്യാനം നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഏതായാലും, മറക്കുവാന്‍ വിഷമമില്ലാത്ത തള, വള, അരഞ്ഞാണ്‍, കണ്ഠാഭരണങ്ങള്‍ മുതലായവ അന്യപുരുഷന്‍മാര്‍ക്കിടയില്‍ വെളിപ്പെടുത്തുന്നതും സൗന്ദര്യത്തെ ദ്വിഗുണീകരിച്ചു കാണിക്കുകയോ, ശരീരാകൃതിയെ ചിത്രീകരിച്ച് കാണിക്കുകയോ ചെയ്യുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും പാടില്ലാത്തതാകുന്നു. ശരീരം കണ്ടാല്‍ ഒരുപക്ഷേ അറപ്പ് തോന്നിപ്പോയേക്കുന്ന സ്ത്രീകള്‍, വസ്ത്രാഭരണങ്ങള്‍ മൂലം കാമ്യമായ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് – 60-ാം വചനത്തില്‍ വരുന്നതുപോലെ – കിഴവികളായ സ്ത്രീകള്‍പോലും അവരുടെ ഭംഗികളെ വെളിപ്പെടുത്താതെ മറക്കുകയാണ് നല്ലതെന്ന് അല്ലാഹു പ്രത്യേകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. 

മേല്‍പറഞ്ഞ എല്ലാത്തരം ഭംഗികളെയും മറക്കുവാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ അന്യര്‍ക്കിടയില്‍ പ്രവേശിക്കുമ്പോള്‍ ‘ജില്‍ ബാബ്’ (ശരീരം പൊതുവില്‍ മറക്കുന്ന വലിയ വസ്ത്രം) ധരിക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി സൂ: അഹ്സാബ് 59-ല്‍ കൂടുതല്‍ വിവരം കാണാം. إن شاء الله

ഏതെങ്കിലും ന്യായത്തെയോ വ്യാഖ്യാനത്തെയോ അടിസ്ഥാനമാക്കി പര്‍ദ്ദാ നിയമത്തില്‍നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നതിനു പകരം ഖുര്‍ആന്റെയും ഹദീസിന്റെയും വ്യക്തമായ താല്‍പര്യങ്ങളെ കഴിവതും നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ഖുര്‍ആന്‍ വചനം അവതരിച്ച വര്‍ത്തമാനം അറിയേണ്ടുന്ന താമസം മാത്രം – അപ്പോഴേക്കും മുഹാജിറുകളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ എടുത്ത് കീറലുണ്ടാക്കി മുഖമക്കനയായി ഉപയോഗിച്ചിരുന്നുവെന്ന് ആയിശാ (رضي الله عنها) അവരെപ്പറ്റി പ്രശംസിച്ചു പറയുകയുണ്ടായിട്ടുണ്ട്. (رواه البخاري وغيره). നേരെമറിച്ച് ഇന്ന് നമ്മുടെ നിലയോ? മുഖമക്ക്ന ധരിക്കുന്നതുതന്നെ പലര്‍ക്കും ഒരു പോരായ്മയായിത്തീര്‍ന്നിരിക്കുകയാണ്. വേറൊരു വശത്ത് അവരെക്കൊണ്ട് അത് വര്‍ജ്ജിപ്പിക്കുവാനുമുള്ള ന്യായവാദങ്ങളും സംരംഭങ്ങളും നടമാടിക്കൊണ്ടിരിക്കയും ചെയ്യുന്നു.!

ഖുർആൻ വചനം: 2

അധ്യായം: അഹ്സാബ്‌

വചനം നമ്പർ:59 ൻ്റെ പരിഭാഷ 

“ഹേ, നബിയേ! 

നിന്‍റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടു കൊള്ളണമെന്നും. അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണ്. അപ്പോഴവര്‍ക്കു ശല്യംബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.”

മേൽ വചനത്തിൻ്റെ വ്യാഖ്യാനം 

റസൂല്‍(സ്വ) തിരുമേനിക്കും, സത്യവിശ്വാസികള്‍ക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമത്തായ താക്കീതു ചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമനിര്‍ദ്ദേശങ്ങളാണ് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാകുന്നത്. അമുസ്‌ലിം സ്ത്രീകളെയും, ചാരിത്ര്യശുദ്ധിയില്‍ താല്‍പര്യമില്ലാത്ത സ്ത്രീകളുടെയും വേഷവിധാനങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിലപാടു മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തില്‍ ആചരിക്കേണ്ടതുണ്ടെന്നു ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. വീട്ടിലായിരിക്കുമ്പോള്‍ ഉപയോഗിക്കാറുള്ള കുപ്പായം, മക്കന, ഉടുതുണി മുതലായവക്കുപുറമെ, വെളിയില്‍ പോകുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ – നബി(സ്വ)യുടെ വീട്ടുകാര്‍ വിശേഷിച്ചും – ശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്നു അതു ശാസിക്കുകയും ചെയ്യുന്നു. ഈ ശാസനയില്‍ അടങ്ങിയ യുക്തിയും അല്ലാഹു നമുക്കു വിവരിച്ചുതരുന്നു. ഇങ്ങിനെ ശരീരം മൂടിമറച്ച ഒരു സ്ത്രീയെ കാണുമ്പോള്‍, അവള്‍ ഒരു മുസ്‌ലിംസ്ത്രീയാണെന്നും, ചാരിത്രശുദ്ധിയില്‍ താല്‍പര്യമുള്ള മാന്യസ്ത്രീയാണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. അഥവാ മറ്റുള്ളവരില്‍നിന്ന് ഇവരെ വേഗം തിരിച്ചറിയുവാന്‍ ഇതു കാരണമാകുന്നു. മാത്രമല്ല, ഹൃദയശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകള്‍ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള ശല്യങ്ങള്‍ക്കു – അഹിത്മായ പെരുമാറ്റങ്ങള്‍ക്കും സംസാരങ്ങള്‍ക്കും – ഇതു തടസ്സമായിത്തീരുകയും ചെയ്യും. (ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)

‘ജില്‍ബാബു’ (جلباب) എന്ന പദത്തിന്‍റെ ബഹുവചനമാണ് ‘ജലാബീബ്’ (جلابيب) മേലാട എന്നു ഇതിനു അര്‍ത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ പരസ്പരം അക്ഷരവ്യത്യാസം കാണാമെങ്കിലും സാരത്തില്‍ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്, ‘മക്കനയെക്കാള്‍ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നുതു, പുതപ്പു, മുഖമൂടി (ആളെ തിരിച്ചറിയാതിരിക്കാന്‍വേണ്ടി തലയും മുഖവും മൂടുന്നതു), ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകള്‍ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളില്‍നിന്നു അടിവരെ മറക്കുന്നതു, വിശാലമായ വസ്ത്രം’ എന്നൊക്കെയാണ് അവ.(*). ‘മേല്‍മൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം’ മുതലായ വാക്കുകളില്‍ മലയാളത്തില്‍ ഇതിനു വിവര്‍ത്തനം നല്‍കപ്പെടുന്നു. (**). ‘അവരുടെമേല്‍ താഴ്ത്തിയിടണം’ (يُدْنِينَ عَلَيْهِنَّ)എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനും – തലയും, കഴുത്തും, മുഖവും അടക്കം – ‘ജില്‍ബാബു’ കൊണ്ടു മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍നിന്നു വരുന്നത്. പക്ഷേ, സൂറത്തുന്നൂര്‍ 31-ആം വചനത്തില്‍നിന്നും, അതിന്‍റെ വ്യാഖ്യാനത്തില്‍നിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറക്കല്‍ നിര്‍ബ്ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുന്‍കയ്യും മുഖവും നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്‍റെ താല്‍പര്യമെന്നും, എങ്കിലും കണ്ണിന്‍റെ കാഴ്ചക്കു ഭംഗംവരാത്തവണ്ണം കണ്ണുകള്‍ അതില്‍നിന്നു ഒഴിവാക്കണമെന്നും സഹാബികളും, താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും. الله اعلم

————

(*).ثوب كبير من الخملر, الملحفة, الملحاف, القناع, ثوب يتر جميع البدن, الملاثة, التي تشتمل بها المرأة فوق الدزع والخمار ما يستر من فوق الى اسفل, الثوب الواسع ونحوها

(**). Gown, Flowing outer garment എന്നു ‘ഖാമൂസ് അസ്-രീയിലും Smock, Women’s gown എന്നു ‘ഫറാഇദി’ലും കാണാം.

പര്‍ദ്ദയെക്കുറിച്ചു വന്നിട്ടുള്ള ഖുര്‍ആന്‍റെ പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നുകാണാം: സ്ത്രീകള്‍ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിര്‍ബ്ബന്ധമില്ല. സാധാരണഗതിയില്‍ ഈ രണ്ടിലൊന്നില്‍ നിര്‍ബ്ബന്ധം ചെലുത്തുവാനം പാടില്ല. പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്‍റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും.(***).

(***).(دمشق) ഡമസ്കസ്കാരനായ മുഹമ്മദു നാസിറുദ്ദീന്‍ അല്‍ബാനീ (محمد ناصر الدين الالباني) എന്ന പണ്ഡിതന്‍ حجاب المرأة المسلم (മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ ഖുര്‍ആന്‍റെയും, സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ പര്‍ദ്ദയുടെ നാനാവശങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഇതിന്‍റെ രണ്ടാംപതിപ്പു കാണുവാന്‍ സാധിച്ചത്. ഈ വിഷയകമായി വളരെ ചര്‍ച്ച നടത്തിയശേഷം അദ്ദേഹം ഈ അഭിപ്രായത്തിന്നാണ് മുന്‍ഗണന അതില്‍ നല്‍കിയിരിക്കുന്നത്. (الحمدلله).

സൂറത്തുന്നൂറില്‍വെച്ച് ഇസ്‌ലാമിലെ പര്‍ദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ദീര്‍ഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതിയില്‍ അധികപ്പറ്റാവുകയില്ല; ഇസ്‌ലാമിക സംസ്കാരങ്ങളെയും, ധാര്‍മ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അറിഞ്ഞോ അറിയാതെയോ – മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പര്‍ദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 57-ആം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.’ والله الموفق.

( മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയിൽ നിന്ന് )

മേൽ വിശദീകരണത്തിൽ നിന്ന് കാര്യം വ്യക്തമാണല്ലൊ. ഈ വേഷം മറ്റാർക്കും ശല്യമുണ്ടാക്കുന്നുമില്ല. ആരെയും നിർബന്ധിച്ച് ധരിപ്പിക്കുന്നില്ല. മത ശാസനകൾ സ്വമേധയാ ഉൾകൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് ധരിക്കുന്നവരെ മറ്റുള്ളവർ എന്തിന് കല്ലെറിയണം? പ്ലീസ്…. ഇതിൻ്റെ പേരിൽ നാം ഇന്ത്യക്കാർ ഭിന്നിക്കരുത്. ഓരോരുത്തരുടെയും വിശ്വാസം കാത്തുസൂക്ഷിച്ച് പരസ്പര വിശ്വാസത്തോടെ സൗഹൃദത്തോടെ നമുക്ക് മുന്നോട്ട് പോകാനാവട്ടെ.

ടി.കെ അഷറഫ്

വിശ്വാസിയും തമാശയും

വിശ്വാസിയും തമാശയും

ഏതെങ്കിലും രൂപത്തിലുള്ള പരീക്ഷണത്തിലോ പ്രയാസങ്ങളിലോ അകപ്പെടാത്തവരായി ആരുമുണ്ടാവില്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു” (ക്വുര്‍ആന്‍ 90:4).

കുറച്ചുകാലം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ചുകൊണ്ടുതന്നെ. അന്നുമുതല്‍ മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹികവുമായി… ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം, പ്രതിസന്ധികള്‍ തരണം ചെയ്യണം?!

മാനസിക സമ്മര്‍ദവും മനഃപ്രയാസങ്ങളും മനുഷ്യനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചിലര്‍ മനഃപ്രയാസങ്ങള്‍ നേരിടാന്‍ കഴിയാതെ മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെയും അടുക്കല്‍ നിത്യസന്ദര്‍ശകരായി മാറുന്നു. മറ്റുചിലര്‍ മാനസിക പിരിമുറുക്കങ്ങള്‍ക്ക് മരുന്നുകളിലൂടെ പരിഹാരം തേടുന്നു.    

ചുരുക്കത്തില്‍ മനുഷ്യജീവിതം ക്ലേശകരമാണ്. എന്നാല്‍ ജീവിതത്തിലെ വലിയ പ്രയാസങ്ങള്‍ക്കിടയിലും ദുഃഖങ്ങള്‍ക്കിടയിലും അല്‍പസമയമെങ്കിലും എല്ലാം മറന്ന് ഒന്ന് സന്തോഷിക്കാനും സമാധാനിക്കാനും തമാശകള്‍കൊണ്ട് സാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. തമാശ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സന്തോഷിക്കാത്തവരായി ആരുമുണ്ടാവില്ല മനുഷ്യരുടെ കൂട്ടത്തില്‍.

മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കുകയും അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഇസ്‌ലാം തമാശയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറഞ്ഞു: ‘തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.’അദ്ദേഹം പ്രതികരിച്ചു: ‘അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. തമാശയില്‍ സുന്നത്താക്കപ്പെട്ടവയും വിരോധിക്കപ്പെട്ടവയും ഉണ്ട്.”

തമാശ പറയുമ്പോള്‍ പറയുന്ന കാര്യം സത്യമുള്ളതായിരിക്കണം. യാഥാര്‍ഥ്യമുള്ളതും കളവ് കലര്‍ന്നിട്ടില്ലാത്തും ആവണം തമാശയുടെ ഉള്ളടക്കം. മാത്രവുമല്ല അത് നന്നായി അവതരിപ്പിക്കുകയും വേണം.

നബി ﷺ യുടെ ജീവിതത്തിലും തമാശയുടെ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായതായി പ്രമാണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച സന്ദര്‍ഭങ്ങള്‍

നുഗൈര്‍ എന്തു ചെയ്യുന്നു?

അനസില്‍(റ)നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: ”നബി ﷺ ഞങ്ങളോട് ഇടകലര്‍ന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാല്‍ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: ‘അബൂ ഉമൈര്‍, നുഗൈര്‍ എന്തുചെയ്യുന്നു?’ (നുഗൈര്‍ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്)” (ബുഖാരി).

ഇരുചെവിയന്‍

അനസി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ തന്നെ ഇരുചെവിയന്‍ എന്ന് വിളിച്ചു.” അബൂഉസാമ(റ) പറയുന്നു: ”നബി ﷺ അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്” (തിര്‍മിദി)

സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല

ഹസനി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരു വൃദ്ധ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കണം.’ നബി ﷺ പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, തീര്‍ച്ചയായും സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല.’ അപ്പോള്‍ അവര്‍ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി ﷺ പറഞ്ഞു: ‘അവര്‍ വൃദ്ധയായ അവസ്ഥയില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക.’ (അവര്‍ യുവതിയായിട്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്). അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും അവരെ (സ്വര്‍ഗ സ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു” (56:35-37) (സില്‍സിലതുസ്സ്വഹീഹ്).

നബി ﷺ യും സ്വഹാബികളും

നബി ﷺ യും സ്വഹാബികളും തമാശ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു.

സിമാകിബ്‌നു ഹര്‍ബി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ജാബിര്‍(റ) എന്നോട് ചോദിച്ചു: ‘നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ?’ ഞാന്‍ പറഞ്ഞു: ‘അതെ, ധാരാളമായി (ഇരിക്കുമായിരുന്നു). സ്വുബ്ഹി നമസ്‌കരിച്ച മുസ്വല്ലയില്‍നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. അവര്‍ (സ്വഹാബിമാര്‍) പരസ്പരം സംസാരിക്കുകയും ജാഹിലിയ്യത്തിലെ കാര്യങ്ങള്‍ സംസാരിച്ച് ചിരിക്കുകയും ചെയ്യുമായിരുന്നു. അതുകേട്ട് നബി ﷺ പുഞ്ചിരിക്കും” (മുസ്‌ലിം).

ഇന്ന് തമാശയുടെ രൂപവും ഭാവവും മാറി അപകടകരമായ അവസ്ഥയിലേക്കുവരെ എത്തിയിട്ടുണ്ട്. വിവാഹവേളകളില്‍ വധുവിനെയും വരനെയും പരിഹസിച്ചുകൊണ്ടും അവരെ കുഴപ്പിക്കാന്‍ ചില അപകടകരമായ വേലത്തരങ്ങള്‍ ഒപ്പിച്ചുകൊണ്ടുമൊക്കെ തമാശയൊപ്പിക്കുന്നവരെ നമുക്ക് കാണാം. തമാശയുടെ പേരില്‍ സമൂഹത്തില്‍ പല തോന്നിവാസങ്ങളും നടക്കുന്നു.

വധൂവരന്മാര്‍ അറിയാതെ അവരെ കളിപ്പിക്കാനും തമാശയാക്കാനും വേണ്ടി അവരുടെ ബെഡ്‌റൂം അലങ്കരിക്കുന്ന വേളയില്‍ ഷോക്കടിപ്പിക്കാന്‍ ഒപ്പിച്ചുവെച്ച വേലത്തരം ആദ്യരാത്രിതന്നെ അവസാനരാത്രിയായി മാറിയതിന്റെയും കല്ല്യാണ വീട് ദുരന്തവീടായി മാറിയതിന്റെയും അനുഭവം ഇതിന് ഉദാഹരണമാണ്.

യൂട്യൂബ് ചാനലുകളുടെ വളര്‍ച്ചക്ക് വേണ്ടി എന്തും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവരുണ്ട്. ധാര്‍മികത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാട്ടും നൃത്തച്ചുവടുകളും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പോസ്റ്റുചെയ്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ റീച്ച് കിട്ടുന്നതിനുവേണ്ടിയും ഷെയര്‍ ലഭിക്കുവാനും അങ്ങനെ ലക്ഷക്കണക്കിന് വരിക്കാരെയും കാണികളെയും ഒപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്നതിനുമായി അശ്ലീല സംസാരങ്ങളും നഗ്നതാ പ്രദര്‍ശനവും വരെ കാണിക്കുന്നവരുണ്ട്. ഇതൊക്കെ വെറും തമാശയല്ലേ എന്നായിരിക്കും അവരുടെ ന്യായീകരണം.

അതുപോലെ തന്നെയാണ് ഇന്ന് ട്രോളുകളും ട്രോളന്മാരും. മറ്റുള്ളവരുടെ, വിശിഷ്യാ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ വാക്കിലും പ്രവൃത്തിയിലും വരുന്ന പിഴവുകളെയും ജന്മനായുള്ള വൈകല്യങ്ങളെയും അനുകരിച്ചും പര്‍വതീകരിച്ചും അപഹസിക്കുന്നതും തേജോവധം ചെയ്യുന്നതും ഇവരൂടെ തൊഴിലാണ്. ചിലരെ ചിരിപ്പിക്കുവാനായി മറ്റു ചിലരെ വിഷമിപ്പിക്കുകയാണ് ഇവര്‍ പലപ്പോഴും ചെയ്യുന്നത്.

ഇതിലേറെ അപകടകരമാണ് ദീനീ രംഗത്ത് നേതൃത്വം നല്‍കുകയും ഖുത്വുബയും പ്രഭാഷണങ്ങളും ക്വുര്‍ആന്‍ ക്ലാസ്സുകളും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പറയുന്ന തമാശകള്‍. തന്റെ മുമ്പിലിരിക്കുന്ന സദസ്യരെ ചിരിപ്പിക്കുന്നതിന് വേണ്ടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കാതെയുള്ള തമാശ പറച്ചില്‍ ഒരു പ്രഭാഷകനും ഗുണം ചെയ്യില്ലെന്നു മാത്രമല്ല അറിവും വിവേകമുള്ളവരുടെ കണ്ണില്‍ അയാള്‍ അപഹാസ്യനാത്തീരും.

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖുത്വുബ പറയുമ്പോള്‍ കണ്ണുകള്‍ ചുവന്ന് വരുമായിരുന്നു. ശബ്ദം ഉയരുമായിരുന്നു. ഗൗരവം കൂടുമായിരുന്നു. ഒരു സൈന്യത്തിന് താക്കീത് നല്‍കുന്നവനെപോലെ(കമാന്ററെപോലെ)യായിരുന്നു. എന്നിട്ട് നബി ﷺ പറയുമായിരുന്നു: നിങ്ങള്‍ പ്രഭാതത്തിലും ശത്രുവിനെ പ്രതീക്ഷിക്കുക, വൈകുന്നേരവും ശത്രുവിനെ പ്രതീക്ഷിക്കുക.” പ്രവാചകന്‍ പറയുമായിരുന്നു: ”ഞാനും അന്ത്യദിനവും ഇതുപോലെയാണുള്ളത് (അന്ത്യദിനം സംഭവിക്കാനായിരിക്കുന്നു)” (മുസ്‌ലിം).

തമാശ പറയുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്:

1. തമാശ പറയുന്ന സന്ദര്‍ഭവും ആളുകളെയും പരിഗണിക്കുക:

തമാശ പറയുന്ന അവസരത്തില്‍ അത് ആരോടാണ് പറയുന്നതെന്നും, പറയുന്ന സന്ദര്‍ഭവും സാഹചര്യവും അനുയോജ്യമാണോയെന്നുമുള്ള ധാരണ ഉണ്ടായിരിക്കണം. അനവസരത്തിലെ തമാശകള്‍ അപകടത്തിലായിരിക്കും കലാശിക്കുക. മരിച്ചവീട്ടിലെ തമാശ സാഹചര്യത്തിനെതിരെയുള്ള അക്രമമാണല്ലോ.

2. ഓരോരുത്തരും അവര്‍ക്ക് യോജിച്ച ആളോടായിരിക്കണം തമാശ പറയേണ്ടത്:

കൂട്ടുകാരോട് പറയുന്ന തമാശകള്‍ മാതാപിതാക്കളോടും ഭാര്യയോട് പറയുന്ന തമാശകള്‍ മക്കളോടും സഹപ്രവര്‍ത്തകരോട് പറയുന്ന തമാശകള്‍ മേലുദ്യോഗസ്ഥരോടും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. വ്യക്തികളെ പരിഗണിക്കുക:

ഒരു സാധാരണക്കാരന്‍ ബഹുമാനിക്കപ്പെടേണ്ടവരായ പണ്ഡിതന്മാരുടെയും പ്രായമുള്ളവരുടെയും അടുത്തായിരിക്കെ തമാശ പറയുന്നത് അനുയോജ്യമല്ല:

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”പണ്ഡിതനെ ആദരിക്കുകയെന്നത് സുന്നത്തില്‍ പെട്ടതാണ്.”

അബൂമൂസല്‍അശ്അരി(റ)യ്യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് മുസ്‌ലിമായ പ്രായമുള്ളവരെ ആദരിക്കുന്നത്” (അബൂദാവൂദ്).

4. തമാശയില്‍ കളവ് പാടില്ല:

കള്ളം കെട്ടിച്ചമക്കുക എന്നുള്ളത് സത്യനിഷേധികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍” (16:105).

കളവുപറയലിനെ കപടവിശ്വാസികളുടെ അടയാളമായിക്കൊണ്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളതും. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”കപട വിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവുപറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും” (ബുഖാരി).

5. തമാശക്ക് പോലും കളവ് പറയരുത്:

തമാശയായി അല്‍പമൊക്കെ കളവ് പറയാമെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. തമാശയില്‍ പോലും കളവ് പറയാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

നബി ﷺ പറഞ്ഞു: ”സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം” (അബൂദാവൂദ്).

6. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറഞ്ഞാല്‍:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു” (അഹ്മദ്).

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ?” നബി ﷺ പറഞ്ഞു: ”അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല”(തിര്‍മിദി).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ, സത്യമല്ലാതെ ഞാന്‍ പറയാറില്ല” (ത്വബ്‌റാനി).

7. തമാശയില്‍ ഭയപ്പെടുത്തല്‍ പാടില്ല:

ആളുകളെ തമാശയാക്കുന്നതിന് വേണ്ടി അവരുടെ ചെരുപ്പ്, കുട, ബാഗ്, വാഹനത്തിന്റെ താക്കോല്‍ തുടങ്ങിയുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് വെക്കുന്ന ചിലരുണ്ട്. എന്നാല്‍ അതിന്റെ അപകടം എത്രമാത്രമാണെന്ന് അവര്‍ ചിന്തിക്കാറില്ല. തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബ്ദുര്‍റ്വഹ്മാനുബ്‌നു അബൂലൈല(റ)യില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ യും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യെ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍ (ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല” (അബൂദാവൂദ്).

8. തമാശക്ക് ആയുധം ചൂണ്ടരുത്:

കയ്യിലുള്ള വടി, കത്തി, അപകടം വരുത്തുന്നതോ ശരീരത്തില്‍ തട്ടിയാല്‍ വേദനിക്കുന്നതോ ആയിട്ടുള്ള മറ്റു വസ്തുക്കള്‍ എന്നിവ ചൂണ്ടി പലരും തമാശ കാണിക്കാറുണ്ട്. അപ്രതീക്ഷിതമായി ആ ആയുധം കൊണ്ട് അപകടമുണ്ടായേക്കാം. തമാശക്കുപോലും ആയുധം ചൂണ്ടുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:”നിങ്ങളില്‍ ആരും തന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും”(മുസ്‌ലിം).

9. തമാശയില്‍ പരിഹാസം പാടില്ല.

തമാശ പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് അന്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തലാണ്. മറ്റുള്ളവര്‍ക്കിടയില്‍ ഒരുത്തനെ ഇകഴ്ത്തുകയും വഷളാക്കുകയും ചെയ്യല്‍ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അത്തരം പ്രവണതയുള്ളവരില്‍ അതിന് പ്രേരിപ്പിക്കുന്ന ചില കാര്യങ്ങള്‍കൂടിയുണ്ട്. ഒന്നുകില്‍ അവന്‍ പരിഹസിക്കുന്ന വ്യക്തി അവനെക്കാള്‍ മികച്ചവനാവുക. അതല്ലെങ്കില്‍ അവനെക്കാള്‍ കഴിവുള്ളവനാവുക. അതുകൊണ്ടുതന്നെ അപരനെ മാനസികമായി വേദനിപ്പിക്കലും തന്റെ അസൂയയും ദേഷ്യവും തീര്‍ക്കലും അപരനെ തമാശയിലൂടെ ജനങ്ങള്‍ക്കിടയില്‍ വഷളാക്കുകയോ ഇകഴ്ത്തുകയോ ചെയ്യുമ്പോള്‍ നടക്കുന്നു.  

ആഇശ(റ)യില്‍നിന്ന് നിവേദനം, അവര്‍ പറഞ്ഞു: ”ഞാന്‍ നബി ﷺ യോട് പറഞ്ഞു: ‘താങ്കള്‍ക്ക് ഇന്നയിന്നവളായ (അതായത് കുറിയവളായ) സ്വഫിയ്യ(റ) മതി.’ നബി ﷺ പറഞ്ഞു: ‘ആഇശാ, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു” (അബൂദാവൂദ്).

തമാശ പറയല്‍ തെറ്റല്ല. എന്നാല്‍ തമാശക്കാരനായി ജീവിക്കല്‍ അഥവാ എല്ലായ്‌പ്പോഴും തമാശ പറഞ്ഞു നടക്കല്‍ പാടില്ലാത്തതാണ്.

അല്ലാഹു പറയുന്നു: ”അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ…” (ക്വുര്‍ആന്‍ 8:82).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ചിരി അധികരിപ്പിക്കരുത്, തീര്‍ച്ചയായും ചിരിയുടെ ആധിക്യം ഹൃദയത്തെ നിര്‍ജീവമാക്കും” (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു”(ബുഖാരി).

ഉമര്‍ ഇബ്‌നുഅബ്ദുല്‍ അസീസ്(റഹി) പറഞ്ഞു: ”നിങ്ങള്‍ തമാശയെ സൂക്ഷിക്കുക. അത് വ്യക്തിത്വത്തെ നശിപ്പിക്കും.”

ഉമര്‍(റ) പറഞ്ഞു: ”ആര് ചിരി അധികരിപ്പിക്കുന്നുവോ അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. ആര് തമാശ അധികരിപ്പിക്കുന്നുവോ അവന്‍ നിസ്സാരനാക്കപ്പെടും. ഒരാള്‍ ഏത് കാര്യമാണോ വര്‍ധിപ്പിക്കുന്നത് അവന്‍ ആ കാര്യത്തിലായിരിക്കും അറിയപ്പെടുന്നത്.”

കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുവാനായി നാവ് ചലിപ്പിക്കുമ്പോള്‍ നാവ് തനിക്കെതിരില്‍ സംസാരിക്കുന്ന ലോകത്ത് അക്കാരണത്താല്‍ ദുഃഖിക്കേണ്ടിവരുമോ എന്ന ഭയം വിശ്വാസിയില്‍ ഉണ്ടായിരിക്കണം.

 

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

 

നേർപഥം വരിക 

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും ഹുസൈന്‍ സലഫി, ഷാര്‍ജ 2021 ഏപ്രില്‍ 17 1442 റമദാന്‍ 05 (മുഹമ്മദ് നബി ﷺ , ഭാഗം 18)

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

(മുഹമ്മദ് നബി ﷺ , ഭാഗം 17)

ഉസ്മാന്‍(റ)വും രക്തസാക്ഷിയാകുമെന്നാണ് നബി ﷺ പ്രവചിച്ചത്. അതും അപ്രകാരംതന്നെ സംഭവിച്ചു. അദ്ദേഹത്തിന്‍റെ അവസാനദിനങ്ങള്‍ നിറകണ്ണുകളോടെയല്ലാതെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല. എണ്‍പത്തിരണ്ട് വയസ്സുള്ള വൃദ്ധനായ, ആരാധനാനിരതനായിരുന്ന, നിരന്തരം ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്ന, നബി ﷺ യുടെ രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തതിന്‍റെ പേരില്‍ ‘ദുന്നൂറയ്ന്‍’ (രണ്ട് പ്രകാശത്തിന്‍റെ ഉടമ) എന്ന് നബി ﷺ യിലൂടെ സ്ഥാനപ്പേരു ലഭിച്ച, സ്വര്‍ഗമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട മഹാനാണ് ഉസ്മാന്‍(റ).

നാല്‍പത് ദിവസത്തോളം ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാനായി വീടുവളഞ്ഞു. മുസ്ലിംകളെന്ന് സ്വയം അവകാശപ്പെടുന്ന, എന്നാല്‍ ഇസ്ലാമില്‍നിന്ന് തെറിച്ചുപോയ, ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പിഴച്ചകക്ഷിയുടെ ആളുകളായിരുന്നു അദ്ദേഹത്തിന്‍റെ ശത്രുക്കള്‍. അവര്‍ വീടുവളഞ്ഞു. അദ്ദേഹത്തെ പുറത്തുകടക്കാന്‍ സമ്മതിച്ചില്ല. വെള്ളംപോലും മുടക്കുന്ന അവസ്ഥയുണ്ടായി. ഒരു കാലത്ത് വെള്ളത്തിന് ക്ഷാമം നേരിട്ടപ്പോള്‍ റൂമാ കിണര്‍ വിലയ്ക്ക് വാങ്ങി ദാനം ചെയ്ത മഹാനാണ് ഉസ്മാന്‍(റ). അവസാനകാലത്ത് അതില്‍നിന്ന് പോലും വെള്ളം എടുക്കാന്‍ അദ്ദേഹത്തെ സമ്മതിക്കാത്ത അവസ്ഥയുണ്ടായി. അദ്ദേഹത്തിനുവേണ്ടി കൊണ്ടുപോകുന്ന വെള്ളം തട്ടിത്തെറിപ്പിക്കുന്ന ദുരനുഭവമാണ് അദ്ദേഹത്തിന് ഈ ഖവാരിജുകളില്‍നിന്ന് നേരിടേണ്ടിവന്നത്.

അദ്ദേഹത്തിന്‍റെ പാറാവുകാരെ ശത്രുക്കള്‍ കീഴടക്കി. അവസാനം അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് അവര്‍ ഇരച്ചുകയറി. ഹിജ്റ 35, ദുല്‍ഹിജ്ജ 18ന് ഖവാരിജുകള്‍ ഉസ്മാന്‍(റ)വിന്‍റെ വീടിന്‍റെ വാതിലിന് തീയിട്ടു. വീട്ടില്‍ കയറിയ ഈ അക്രമികളില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ നീണ്ടതാടിയില്‍ പിടിച്ചു. ഈത്തപ്പന മുട്ടികൊണ്ട് അദ്ദേഹത്തിന്‍റെ തലക്ക് അടിച്ചു. തലപൊട്ടി രക്തം ചീറ്റി. അവര്‍ വീട്ടില്‍ കയറുമ്പോഴും ക്വുര്‍ആന്‍ പാരായണത്തിലായിരുന്നു ഉസ്മാന്‍(റ). അവര്‍ അദ്ദേഹത്തെ പിടിക്കുമ്പോള്‍ മുസ്വ്ഹഫ് തുറന്നുവെക്കപ്പെട്ട നിലയിലായിരുന്നു. മുസ്വ്ഹഫ് രക്തത്തില്‍ കുതിര്‍ന്നു. ആദ്യത്തെ രക്തത്തുള്ളി തെറിക്കുന്നത് താഴെയുള്ള സൂക്തത്തിലേക്കായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

“അവരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ” (ക്വുര്‍ആന്‍ 2:137).

ഭാര്യ നാഇല(റ) അദ്ദേഹത്തെ രക്ഷിക്കാന്‍ നോക്കി; കഴിഞ്ഞില്ല. അവര്‍ ആ സ്ത്രീയെയും തല്ലിയോടിക്കുകയാണ് ചെയ്തത്. ആ തെമ്മാടികളില്‍ ഒരുവന്‍ ഉസ്മാന്‍(റ)വിനു നേരെ വാളുകൊണ്ട് ഓങ്ങിയപ്പോള്‍ നാഇല(റ) ഭര്‍ത്താവിന്‍റെ ശരീരത്തിലേക്ക് വീണു. വെട്ട് കൊള്ളുകയാണെങ്കില്‍ തനിക്ക് കൊള്ളട്ടെ എന്ന നിലയ്ക്കായിരുന്നു അവരത് ചെയ്തത്. പല രൂപത്തില്‍ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചു. അവസാനം നാഇല(റ)യുടെ കൈവിരലുകള്‍ വെട്ടിമുറിക്കുകയാണ് അവര്‍ ചെയ്തത്. തടുക്കാനും പിടിക്കാനും സാധിക്കാതിരിക്കാനായി ചെയ്ത ക്രൂരത. നാഇല(റ)ക്ക് ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ സമയം മുതലെടുത്ത് അവരില്‍ ഒരാള്‍ ഉസ്മാന്‍(റ)വിന്‍റെ നെഞ്ചില്‍ കയറി വാളുകൊണ്ട് തുരുതുരാ കുത്തി. അങ്ങനെ ആ മഹാന്‍റെ അന്ത്യം അവര്‍ ഉറപ്പുവരുത്തി. ആ കുത്തിയവന്‍റെ കൈ പിന്നീട് മരത്തടി പോലെ മരവിച്ച അവസ്ഥയില്‍ പില്‍ക്കാലക്കാര്‍ കണ്ടതായി ചരിത്രത്തില്‍ കാണാം.

നബി ﷺ യുടെ കാലത്ത് നടന്ന അത്ഭുതകരമായ ഒരു സംഭവമായിരുന്നു ഇത്. ജാബിര്‍(റ) ആ സംഭവം നമുക്ക് പറഞ്ഞുതരുന്നത് കാണുക:

ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “കിടങ്ങ് (ഖന്തക്വ്) കുഴിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനെ (വിശപ്പിനാല്‍) വയറ് ഒട്ടിയനിലയില്‍ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോയി. എന്നിട്ട് ഞാന്‍ അവളോട് ചോദിച്ചു: ‘നിന്‍റെ അടുക്കല്‍ വല്ലതും ഉണ്ടോ? കാരണം ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ അങ്ങേയറ്റം വയറ് ഒട്ടിയ രൂപത്തില്‍ കാണുകയുണ്ടായി.’ അപ്പോള്‍ അവള്‍ എനിക്കുവേണ്ടി ഒരു തോല്‍പാത്രം പുറത്തെടുത്തു. അതില്‍ ഒരു സ്വാഅ് ബാര്‍ലി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മേഘനിറമുള്ള ഒരു ചെറിയ മൃഗം (ആട്ടിന്‍ കുട്ടി) ഉണ്ടായിരുന്നു.” അദ്ദേഹം (ജാബിര്‍) പറയുന്നു: “അങ്ങനെ ഞാന്‍ അതിനെ അറുക്കുകയും അവള്‍ (ബാര്‍ലി) പൊടിക്കുകയും (അത് തയ്യാറാക്കുകയും) ചെയ്തു. എന്നിട്ട് അവള്‍ എന്നിലേക്ക് ഒഴിവായി. അങ്ങനെ ഞാന്‍ അത് ഒരു കല്‍ചട്ടിയില്‍ കൊത്തിമുറിച്ചു (പാചകം ചെയ്തു). പിന്നീട് ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ലേക്ക് ഞാന്‍ (അതുമായി) തിരിഞ്ഞു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെയും അടുത്ത് എന്നെ നിങ്ങള്‍ വഷളാക്കരുതേ.’ (കുറച്ച് ഭക്ഷണവും കുറെ പേരുമുണ്ടല്ലോ). അദ്ദേഹം പറയുന്നു: “അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു, ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സ്വകാര്യമാക്കി. എന്നിട്ട് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു ചെറിയമൃഗത്തെ ഞങ്ങള്‍ അറുക്കുകയും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഒരു സ്വാഅ് ബാര്‍ലി പൊടിച്ച് മാവ് കൂട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അങ്ങും കൂടെയുള്ളവരിലെ കുറച്ചുപേരും വന്നാലും.’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഉറക്കെ വിളിച്ചു (പറഞ്ഞു): ‘ഓ കിടങ്ങിന്‍റെ ആളുകളേ, ജാബിര്‍ നിങ്ങള്‍ക്കായി ഒരു ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു. അതിനാല്‍ വരുവിന്‍.’ അല്ലാഹുവിന്‍റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഞാന്‍ വരുന്നതുവരെ കലം അടുപ്പത്തുനിന്ന് ഇറക്കിവെക്കുകയോ നിങ്ങളുടെ കുഴച്ചമാവ് എടുക്കുകയോ ചെയ്യരുത്.’ അങ്ങനെ ഞാന്‍ (വീട്ടില്‍) വന്നു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ ജനങ്ങളുമായി മുന്നോട്ടുവന്നു. ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്ത് ചെന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘നിങ്ങള്‍!’ (ഇങ്ങനെയെല്ലാം ചെയ്തല്ലോ). അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നീ പറഞ്ഞതുപ്രകാരം തന്നെയാണ് ചെയ്തത്.’ അങ്ങനെ ഞാന്‍ ആ മാവ് അവിടുത്തേക്ക് വേണ്ടി എടുത്തു. അങ്ങനെ നബി ﷺ അതില്‍ അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് ഇറച്ചിയുടെ കലത്തിന്‍റെ അടുത്തേക്ക് അവിടുന്ന് വന്നു. അങ്ങനെ അതിലും അവിടുന്ന് അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് (ജാബിറി(റ)ന്‍റെ ഭാര്യയോട്) പറഞ്ഞു: ‘റൊട്ടിയുണ്ടാക്കുന്ന ഒരു പെണ്ണിനെ കൂടി വിളിക്കുക. അവളും നിങ്ങളുടെ കൂടെ റൊട്ടിയുണ്ടാക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ കല്‍ചട്ടിയില്‍നിന്ന് കറി വിളമ്പുകയും ചെയ്യുക. ആ കലം (അടുപ്പത്തുനിന്ന്) ഇറക്കാതിരിക്കുകയും ചെയ്യുക.’ അവര്‍ ആയിരം പേരുണ്ടായിരുന്നു. ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യംചെയ്ത് പറയുകയാണ്; അവര്‍ എല്ലാവരും ഭക്ഷിച്ചു. അങ്ങനെ അവര്‍ അത് ബാക്കിയാക്കി. (ശേഷം) അവര്‍ (അതില്‍ നിന്ന്) പിന്മാറുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ കലം, അത് എങ്ങനെയായിരുന്നോ അതുപോലെ തിളച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മാവ് എങ്ങനെയായിരുന്നോ അതുപോലെ റൊട്ടിയുണ്ടാക്കപ്പെട്ടുകൊണ്ടി രിക്കുകയുമാണ്.” (മുസ്ലിം).

ഖന്തക്വ് യുദ്ധത്തിനുമുമ്പ് നബി ﷺ യും സ്വഹാബിമാരും കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന് നു. ജാബിര്‍(റ) വിശപ്പിന്‍റെ കാഠിന്യത്താല്‍ ഒട്ടിപ്പിടിച്ച വയറുമായി നബി ﷺ യെ കാണുകയുണ്ടായി. ഇത് കണ്ടപ്പോള്‍ അദ്ദേഹം വിഷമിച്ചു. നേരെ വീട്ടിലേക്ക് പോയി. ഭാര്യയോട് കാര്യം പറയുന്നു. വീട്ടില്‍ വല്ലതുമു ണ്ടോ എന്ന് ചോദിക്കുന്നു. അവിടെ ഉണ്ടായിരുന്ന അല്‍പം ബാര്‍ലി അവര്‍ കാണിച്ചുകൊടുത്തു. അത് പൊടിച്ച് മാവുണ്ടാക്കാനായി ജാബിര്‍(റ) ഭാര്യയോട് കല്‍പിച്ചു. 

അദ്ദേഹം അവര്‍ക്കുണ്ടായിരുന്ന ഒരു ചെറിയ ആട്ടിന്‍കുട്ടിയെ അറുത്തു. അതെല്ലാം വെട്ടിമുറിച്ച് അടുപ്പത്തുവെച്ചു. അങ്ങനെ അദ്ദേഹം നബി ﷺ യെ വിളിക്കാനായി തിരിയുമ്പോള്‍ ഭാര്യ പറയുന്നു: ‘കുറച്ച് ഭക്ഷണയേമുള്ളൂ. എല്ലാവരെയും വിളിച്ചാല്‍ തികയാതെ വരും. നമ്മള്‍ വഷളാകും. അതിനാല്‍ ശ്രദ്ധിക്കണം.’ ജാബിര്‍(റ) നബി ﷺ യുടെ അടുത്ത് ചെന്നു. വളരെ സ്വകാര്യമായി ഭാര്യ പറഞ്ഞതുപ്രകാരം ചെയ്തു. നബിയോടും കുറച്ച് പേരോടും അവിടേക്ക് ചെല്ലാന്‍ പറഞ്ഞു. നബി ﷺ വിവരം അറിഞ്ഞപ്പോള്‍ സന്തോഷവാനായി. ഉറക്കെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നെ നടന്നതെന്തെന്ന് നാം മുകളില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കി. ആയിരം പേരടങ്ങുന്ന ആ സംഘത്തിലെ എല്ലാവരും വിശപ്പുമാറുംവരെ ആഹരിച്ചു. എന്നിട്ടും ബാക്കിയായി. മാവ് എത്ര റൊട്ടിയുണ്ടാക്കിയിട്ടും അളവില്‍ കുറയാതെ കിടക്കുന്നു!

ഇതും നബി ﷺ യിലൂടെ അല്ലാഹു വെളിവാക്കിയ മുഅ്ജിസതായിരുന്നു. താന്‍ ഇച്ഛിക്കുമ്പോഴെല്ലാം ഭക്ഷണം വര്‍ധിപ്പിക്കാനുള്ള കഴിവ് നബി ﷺ ക്ക് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ നബി ﷺ ക്കും കുടുംബത്തിനും മാസങ്ങളോളും പച്ചവെള്ളവും കാരക്കയും തിന്ന് ജീവിക്കേണ്ടിവരില്ലായിരുന്നു. അവിടുത്തെ കാലശേഷവും അനുയായികള്‍ക്ക് ദാരിദ്ര്യം ഉണ്ടായിരുന്നു. അവരാരും വഫാത്തായ റസൂലി ﷺ നോട് ചോദിച്ചതുമില്ല. അത് നബി ﷺ യിലൂടെ പ്രകടമാക്കിയ അല്ലാഹുവിനോടാണ് അവര്‍ തേടിയിരുന്നത്. ഇതെല്ലാം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകനിലൂടെ പ്രകടമാക്കുന്ന അമാനുഷികമായ സംഭവങ്ങളാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

കാരക്ക വര്‍ധിക്കുന്നു

ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അബ്ദുല്ലാഹിബ്നു അംറുബ്നു ഹറാമ്(റ) അദ്ദേഹത്തിന് കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തെ കടത്തില്‍നിന്ന് ഒഴിവാക്കാന്‍, കടംനല്‍കിയവരോട് അതില്‍നിന്ന് ഇളവ് നല്‍കാന്‍ വേണ്ടി ഞാന്‍ നബി ﷺ നോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ നബി ﷺ അവരോട് അന്വേഷിച്ചു. അവര്‍ അത് ചെയ്തില്ല. അങ്ങനെ എന്നോട് നബി ﷺ പറഞ്ഞു: ‘നീ പോകുക. എന്നിട്ട് നിന്‍റെ ഈത്തപ്പഴമെല്ലാം തരംതിരിക്കുകയും ചെയ്യുക. അജ്വ വേറെ, അദ്ക്വ സയ്ദ് വേറെ വെക്കുക. പിന്നീട് അത് എന്‍റെ അടുത്തേക്ക് കൊണ്ടുവരണം.’ അങ്ങനെ ഞാന്‍ അപ്രകാരം ചെയ്തു. പിന്നീട് ഞാന്‍ അത് നബി ﷺ യിലേക്ക് അയച്ചു. അങ്ങനെ അവിടുന്ന് വന്നു. എന്നിട്ട് അവിടുന്ന് അതിന് മുകളില്‍ ഇരുന്നു, അല്ലെങ്കില്‍ അതിന്‍റെ മധ്യത്തില്‍. പിന്നീട് പറഞ്ഞു: ‘എല്ലാവര്‍ക്കും അളന്നുകൊടുക്കുക.’ അങ്ങനെ ഞാന്‍ അവര്‍ക്ക് അളന്നുനല്‍കി. അവര്‍ക്കുള്ളത് എല്ലാം പൂര്‍ണമായി(നല്‍കുന്നത്)വരെ (ഞാന്‍ അത് നല്‍കി). അപ്പോഴും എന്‍റെ ഈത്തപ്പഴം ബാക്കിയായിരുന്നു. അതില്‍നിന്ന് യാതൊന്നും കുറവുവരാത്തത് പോല” (ബുഖാരി).

നബി ﷺ ക്കെതിരില്‍ ആക്ഷേപങ്ങളും കളവുകളും കെട്ടിയുണ്ടാക്കി അദ്ദേഹത്തെ അപഹസിക്കാന്‍ ശ്രമിച്ചവന് അല്ലാഹു നല്‍കിയ നിന്ദ്യത ചരിത്രപ്രസിദ്ധമാണ്. അവന്‍ മരണപ്പെട്ടപ്പോള്‍ ഭൂമി പോലും അവനെ പുറംതള്ളുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഒരു ക്രിസ്ത്യാനിയായ മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഇസ്ലാം സ്വീകരിച്ചു. അയാള്‍ അല്‍ബക്വറയും ആലുഇംറാനും (ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍) പാരായണം ചെയ്തിരുന്നു. അങ്ങനെ അയാള്‍ നബി ﷺ യുടെ (വഹ്യ്) എഴുത്തുകാരനായി. എന്നാല്‍ അയാള്‍ (വീണ്ടും) ക്രിസ്ത്യാനിയായി മടങ്ങി. അങ്ങനെ അയാള്‍ പറയുകയും ചെയ്തു: ‘മുഹമ്മദിന്, ഞാന്‍ അദ്ദേഹത്തിനു വേണ്ടി എഴുതിയതല്ലാതെ അറിയുകയില്ല.’ അങ്ങനെ അല്ലാഹു അവനെ മരിപ്പിച്ചു. അവനെ അവര്‍ മറമാടുകയും ചെയ്തു. എന്നാല്‍ ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇവന്‍ അവരെ പരാജയപ്പെടുത്തിയതിനാല്‍ ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവര്‍ നമ്മുടെ കൂട്ടുകാരനെ കുഴിച്ച് മാന്തി പുറത്തെടുക്കുകയാണ് ചെയ്തത്.’ അങ്ങനെ അവര്‍ അവനുവേണ്ടി ആഴത്തിലൊരു കുഴിയുണ്ടാക്കി. (പിന്നെയും) ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോഴും അവര്‍ പറഞ്ഞു: ‘ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവരെ പരാജയപ്പെടുത്തിയതിനാല്‍ നമ്മുടെ സഹോദരനെ അവര്‍ കുഴിച്ച് പുറത്തെടുത്തിട്ടിരിക്കുന്നു.’ അങ്ങനെ അവര്‍ അവനുവേണ്ടി അവര്‍ക്ക് കഴിയുംവിധം ഭൂമിയില്‍ ആഴത്തില്‍ ഒരു കുഴിയെടുത്തു. എന്നിട്ടും ഭൂമി അവനെ പുറത്തേക്ക് തുപ്പി. അങ്ങനെ അവര്‍ മനസ്സിലാക്കി: തീര്‍ച്ചയായും (ഇത് ചെയ്തത്) മനുഷ്യരല്ല. അങ്ങനെ അവര്‍ അവനെ (അവിടെ ഉപേക്ഷിച്ചു) ഇട്ടുകളഞ്ഞു” (ബുഖാരി). (തുടരും)

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 18)

മതം മനുഷ്യനന്മക്ക്

മതം മനുഷ്യനന്മക്ക്


(ഭാഗം: 02)

ഇനി, മേല്‍വിവരിച്ച ഇസ്‌ലാമിന്റെ അംഗീകാരത്തിന് ഏറ്റവും അനിവാര്യമായി എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഒരു നിബന്ധനയെപ്പറ്റി പറയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനനെ നാം ആരാധിക്കണം, മറ്റാരെയും ആരാധിക്കരുത് എന്നുള്ളതാണത്. ഇതിന്റ കാരണം വളരെ വ്യക്തമാണ്. സ്രഷ്ടാവിനെ നാം ആരാധിക്കേണ്ടിവന്നതിന്റെ കാരണം അവന്‍ സ്രഷ്ടാവാണെന്നുള്ളത് തന്നെ. നിങ്ങളെ ആരാണോ സൃഷ്ടിച്ചത് അവനെ നിങ്ങള്‍ ആരാ ധിക്കണമെന്നാണ് എല്ലാ പ്രവാചകന്മാരും ഉപദേശിച്ചത്. നമ്മെ സൃഷ്ടിച്ചതാരാണെന്നു ചോദിച്ചാല്‍ നമ്മുടെ ജനനം സംബന്ധിച്ച് വളരെയധികം ക്ലേശങ്ങള്‍ അനുഭവിച്ച മാതാവ് ഞാനാണ് സൃഷ്ടിച്ചതെന്നു പറയുന്നില്ല. പിതാവും അതേല്‍ക്കുന്നില്ല. പിന്നെ ആരാകുന്നു? എവിടെ നോക്കിയാലും ആ സൃഷ്ടികര്‍ത്താവിനെ നേരില്‍ കാണാന്‍ കഴിയുന്നില്ല! അതിനാല്‍ സര്‍വലോകത്തെയും സൃഷ്ടിച്ച്, പരിപാലിച്ചു കൊണ്ടിരിക്കുന്ന അദൃശ്യനായ അല്ലാഹുതന്നെയാണ് നമ്മെയും സൃഷ്ടിച്ചതെന്ന് വിശ്വസിക്കാനേ നിവൃത്തിയുള്ളൂ. അവനെ ആരാധിക്കല്‍ നമ്മുടെ ആവശ്യവും കടമയും ആകുന്നു. അത് അവന്റെ അവകാശമാകുന്നു. എന്തുകൊണ്ടെന്നാല്‍ നമ്മുടെ രക്ഷക്കാവശ്യമായ കാര്യങ്ങള്‍ മിക്കതും നമ്മുടെ കെ എത്താത്ത അദൃശ്യമായ മേഖലയില്‍നിന്ന് അദൃശ്യമായ മാര്‍ഗത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.

ഒരു ഉദാഹരണം; മഴ നമുക്ക് വളരെ ആവശ്യമാണ്. ഒരു കൊല്ലക്കാലം തികച്ച് മഴ പെയ്യാതിരുന്നാല്‍ നമ്മുടെ നാടാകെ കരിഞ്ഞുപോകും. ജീവികളെല്ലാം മരിച്ചുപോകും. അപ്പോള്‍ നമ്മുടെ ഗതി എന്തായിരിക്കും? അതുപോലെതന്നെ ഈ പെയ്യുന്നത് ഉപ്പുവെള്ളമായിത്തീരുകയാണെങ്കി ല്‍ നാം എന്തുചെയ്യും? വീടിന്റെ ഉള്ളിലേക്ക് ആവശ്യംപോലെ ശുദ്ധജലം കിട്ടുന്നതിന് ഒരു പരിപാടിയുണ്ടല്ലോ; വാട്ടര്‍ സപ്ലൈ ഓഫീസില്‍ അപേക്ഷ കൊടുക്കണം, മറ്റു വേണ്ടതെല്ലാം ചെയ്യണം. അപ്പോള്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ കിട്ടും. എന്നാല്‍ കുറെക്കാലം മഴപെയ്യാതെ കിണറുകളിലും കുളങ്ങളിലും അണക്കെട്ടുകളിലും വെള്ളം വറ്റിപ്പോയാല്‍ അതിനുള്ള പരിഹാരം മഴ വര്‍ഷിക്കലാണല്ലോ. അതിന് എവിടെയാണ് നാം അപേക്ഷ കൊടുക്കേണ്ടത്? അതിന്റെ ഓഫീസ് അദ്യശ്യസ്ഥാനത്താകുന്നു. ഒരിക്കല്‍ മുഹമ്മദ് നബി ﷺ വെള്ളിയാഴ്ച പ്രാര്‍ഥനക്കു മുമ്പുള്ള പ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു ഗ്രാമീണന്‍ കയറിവന്നു. ‘അല്ലാഹുവിന്റെ പ്രവാചകരേ’ എന്ന് ഉറക്കെ വിളിച്ചു. ‘മഴയില്ലാതെ വളരെ കഷ്ടത്തിലായിരിക്കുന്നു. മഴക്കുവേണ്ടി പ്രാര്‍ഥിക്കണേ’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു. തല്‍ക്ഷണം അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ വ്യാപിച്ചു. മഴ വര്‍ഷിക്കാന്‍ തുടങ്ങി. പിറ്റെ വെള്ളിയാഴ്ച ഇതുപോലെ തന്നെ പ്രവാചകന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ഗ്രാമീണന്‍ വീണ്ടും വന്നു. ‘അല്ലാഹുവിന്റെ പ്രവാചകരേ’ എന്ന് ഉറക്കെ വിളിച്ചു. ‘മഴ ആവശ്യംപോലെ കിട്ടിക്കഴിഞ്ഞു. ഇനിയും പെയ്താല്‍ ബുദ്ധിമുട്ടായിപ്പോകും. പരിസരങ്ങളിലേക്ക് മാറ്റിത്തരാന്‍ പ്രാര്‍ഥിക്കണേ’ എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അതിനുവേണ്ടി പ്രാര്‍ഥിച്ചു. മഴ നിലയ്ക്കുകയും ചെയ്തു. മഴയുടെ കാര്യം നിയന്ത്രിക്കുന്നതാരാണോ അവന്റെ സന്നിധിയിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും ഇവിടെ മനസ്സിലായല്ലൊ.

ഇതുപോലെതന്നെ നമുക്കു നേരിട്ടേക്കാവുന്ന അപകടങ്ങള്‍ മിക്കതും നമുക്ക് തടുക്കാന്‍ കഴിയാത്തവയാണ്. അദൃശ്യമായ മേഖലയില്‍നിന്നാണവ വരുന്നത്. അവ സംഭവിക്കുന്നത് അദൃശ്യമായ മാര്‍ഗത്തിലുമാണ്. ഉദാഹരണം: കൊടുങ്കാറ്റ്; ഇതിന്റെ നിയന്ത്രണം എവിടെയാകുന്നു? ഇതിന്റെ കെടുതിയില്‍നിന്ന് നമുക്ക് രക്ഷ കിട്ടണം. എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്? ചുരുക്കത്തില്‍ നമ്മുടെ ആവശ്യങ്ങളും അപകടങ്ങളും നമുക്ക് ബന്ധപ്പെടാന്‍ സാധ്യമല്ലാത്ത അദൃശ്യമായ മേഖലയില്‍ അദൃശ്യമായ മാര്‍ഗത്തില്‍ നിയന്ത്രിക്കപ്പെടുന്നു. നാം എന്തു ചെയ്യും?

ഇതുവരെ പറഞ്ഞത് നമ്മുടെ ഭൗതിക ജീവിതത്തെ പരാമര്‍ശിക്കുന്ന കാര്യങ്ങളാകുന്നു. ഇതിനെക്കാള്‍ എത്രയോ പ്രധാനമായ മറ്റൊരു വിഷയംകൂടി ചിന്തിക്കേണ്ടതുണ്ട്. അതായത് നമ്മുടെ ജീവിതം മരണത്തോടുകൂടി കലാശിക്കുന്നില്ല. മറ്റൊരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പാണ് മരണം. മനുഷ്യരെ സംബന്ധിച്ചിടത്തോളം പരലോകം വളരെ അനിവാര്യമാണ്. മനുഷ്യരുടെ സുഖത്തിനും രക്ഷക്കും വേണ്ടി പടച്ചതമ്പുരാന്‍ നിശ്ചയിച്ച പരിപാടിയാണത്. അങ്ങിനെ ഒന്നില്ലായിരുന്നുവെങ്കില്‍ മനുഷ്യരുടെ കാര്യം മഹാകഷ്ടത്തിലായിത്തീരുമായിരുന് നു. ഈ കാര്യത്തെ സംബന്ധിച്ച് മനുഷ്യരെ ഉണര്‍ത്തുവാന്‍ വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു അയച്ചത്. പ്രവാചകന്മാര്‍ വന്നിട്ട് നമുക്കെന്താണ് നേട്ടമുണ്ടായതെന്നു ചോദിച്ചാല്‍ ഏറ്റവും പ്രധാനമായ നേട്ടം പരലോകത്തിന്റെ വിവരം ലഭിച്ചതാണെന്ന് ഞാന്‍ പറയും. ആ കാര്യമറിയുവാന്‍ വേറെ യാതൊരു മാര്‍ഗവുമില്ല. എത്ര വലിയ മഹാപണ്ഡിതനായാലും അഗാധ ചിന്തകനായാലും തത്ത്വജ്ഞാനിയായാലും പരലോകത്തിന്റെ കാര്യം കണ്ടെത്തുക സാധ്യമല്ല. പ്രവാചകന്മാരില്‍നിന്ന് തന്നെയാണത് ലോകം അറിഞ്ഞത്. പരലോകത്തേക്ക് വേണ്ടി എങ്ങിനെയെല്ലാമാണ് നാം ഒരുങ്ങേണ്ടതെന്നും പ്രവാചകന്മാര്‍ പഠിപ്പിച്ചു. ചുരുക്കത്തില്‍ ഇഹലോകത്തും പരലോകത്തും നമുക്ക് രക്ഷ വേണം, സൗഖ്യം വേണം. അതിന് നാമെന്താണ് ചെയ്യേണ്ടത്?

സര്‍വലോക പരിപാലകനായ യജമാനനോട് പ്രാര്‍ഥിക്കുകയും അവന്റെ പ്രസാദം ലഭിക്കുവാന്‍ വേണ്ടി കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുകതന്നെ. ഇവിടെയാണ് ആരാധനയുടെ ആവശ്യം നേരിട്ടത്. ഏറ്റവും പ്രധാനമായ ആരാധന പ്രാര്‍ഥനതന്നെയാണ്. കര്‍മരൂപത്തിലും വാക്‌രൂപത്തിലും മാനസികമായുള്ള എല്ലാ ആരാധനകളുടെയും കഴമ്പ് പ്രാര്‍ഥനയാണ്. പ്രാര്‍ഥന മനുഷ്യസഹജമായ പ്രകൃതിവിശേഷവുമാണ്. എല്ലാ മനുഷ്യരും പ്രാര്‍ഥിക്കുന്നുണ്ട്. സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്തോടുകൂടിയോ നിര്‍വഹിക്കുവാന്‍ കഴിയാത്തതും നമ്മുടെ കഴിവിന്റെ പരിധിക്കപ്പുറത്തുനിന്ന് സാധിച്ചുകിട്ടേണ്ടതുമായ കാര്യങ്ങള്‍ക്കായി വിനയപൂര്‍വം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് പ്രാര്‍ഥന. എല്ലാ മനുഷ്യരും ഈ സ്വഭാവമുള്ളവരാണ്. ദൈവനിഷേധികളായ യുക്തിവാദികള്‍ പോലും പ്രാര്‍ഥിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. അവര്‍ക്ക് കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകും വഴി പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷിശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ ഏതാനും സമയം മൗനം ദീക്ഷിച്ച് തലകുനിച്ചുനിന്ന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തതായറിഞ്ഞു. ആ സമയത്ത് അവരുടെ ഹൃദയങ്ങളില്‍നിന്നും ഒരു പ്രാര്‍ഥന ഉയര്‍ന്നിട്ടുണ്ടെന്നു ഞാന്‍ പറയുന്നു. ഞങ്ങളുടെ അധ്വാനഫലമായി അസംബ്ലിയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടി. മന്ത്രിസഭ രൂപീകരിക്കുവാനുള്ള അവകാശം കിട്ടി. ഞങ്ങളിതാ അധികാരം ഏല്‍ക്കാന്‍ പോകുന്നു. നടത്താന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന് ഉറപ്പില്ല. അതിനു ഞങ്ങള്‍ക്ക് കഴിയുമാറാകണേ! ജനഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമാറ് ഈ ഭരണഭാരം നിര്‍വഹിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമാറാകണേ എന്നാണ് ആ പ്രാര്‍ഥന. പക്ഷേ ആരോടാണ് പ്രാര്‍ഥിക്കുന്നതെന്ന് അവര്‍ക്കറിഞ്ഞുകൂടാ. ലക്ഷ്യമില്ലാത്ത പ്രാര്‍ഥന. എല്ലാ പ്രാര്‍ഥനകളും അല്ലാഹുവിനോട് മാത്രമായിരിക്കണമെന്നാണ് ഇസ്‌ലാംമതം ശക്തിയായി ശാസിക്കുന്നത്. ഇതില്‍ യാതൊരു നീക്കുപോക്കുമില്ല. അതുപോലെ മറ്റു എല്ലാ ആരാധനകളും അല്ലാഹുവിനു മാത്രം. നമ്മുടെ ഇഹലോകവും പരലോകവും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗം അത് മാത്രമാകുന്നു. ഇതാണ് ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന കലിമയുടെ സാരം.

ഇനി ഒന്നുള്ളത്, എന്തെല്ലാം ആരാധനകളാണ് ചെയ്യേണ്ടതെന്ന് എവിടെനിന്നറിയാം? അഥവാ അല്ലാഹുവിന്റെ തൃപ്തിയും പരലോകമോക്ഷവും ലഭിക്കുന്നതിന് നാം എന്തെക്കെയാണ് ചെയ്യേണ്ടത്? ഈ വിഷയത്തില്‍ മനുഷ്യര്‍ക്ക് ഉപദേശം നല്‍കുവാനും മാതൃക കാണിച്ച് കൊടുക്കുവാനുമായി ധാരാളം പ്രവാചന്മാരെ മഹാകാരുണികനായ അല്ലാഹു അയച്ചിട്ടുണ്ട്. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ മുതലായവരെല്ലാം ആ കൂട്ടത്തില്‍പെട്ടവരാണ്. മുഹമ്മദ് നബി ﷺ അവസാനത്തെ പ്രവാചകനുമാണ്. എന്നാല്‍ മുന്‍കഴിഞ്ഞ പ്രവാചന്മാരുടെ ഉപദേശവും ജീവിത ചരിത്രങ്ങളും ശരിയായരൂപത്തില്‍ ഇന്ന് ലഭിക്കുക സാധ്യമല്ലാതായിത്തീര്‍ന്നിരിക് കുന്നു.

 ജീവിതത്തിന്റെ എല്ലാ തുറകളിലും ആവശ്യമായ മാതൃക മുഹമ്മദ് നബി ﷺ ഒഴിച്ച് വേറെ ഒരു പ്രവാചകനില്‍നിന്നും കിട്ടിയിട്ടുമില്ല. ഉദാഹരണം, ഭരണസംബന്ധമായ മാതൃക ഇബ്‌റാഹീം നബിയില്‍ നിന്നോ ഈസാനബിയില്‍നിന്നോ കിട്ടിയിട്ടില്ല. കാരണം അവരാരും ഭരണം നടത്തിയിട്ടില്ല. ദാവൂദ് നബിയും സുലൈമാന്‍ നബിയും ഭരണം നടത്തിയിട്ടുണ്ടെങ്കിലും വിശദവിവരം ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ല. മുഹമ്മദ് നബി ﷺ യാകട്ടെ എല്ലാ തുറകളിലേക്കും മാതൃക കാണിച്ചിട്ടുണ്ട്. അദ്ദേഹം ദരിദ്രനായി ജീവിച്ചു. ധനികനായും ജീവിച്ചു. ഭര്‍ത്താവായി ജീവിച്ചു. പിതാവായി ജീവിച്ചു. സൈന്യ നായകനായി ജീവിച്ചു. ഭരണാധികാരിയായി ജീവിച്ചു യഥാര്‍ത്ഥ ദൈവ ഭക്തനായി ജീവിച്ചു. എല്ലാ രംഗങ്ങളിലും മാതൃക കാണിച്ചു. മാതൃക കാണിക്കുവാന്‍ സ്വയം നിവൃത്തിയില്ലാത്ത വിഷയങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശിക്ഷണ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീക്ഷിച്ചുകൊണ്ട് മാതൃക കാണിച്ചു. അതെല്ലാം ലോകാവസാനം വരെയുള്ളവര്‍ക്ക് തെളിഞ്ഞു കിട്ട ത്തക്കവണ്ണം രേഖപ്പെട്ടുകിടക്കുന്നു. ആരാധനാ കര്‍മ്മങ്ങളില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും മുഹമ്മദ് നബിയുടെ മാതൃക കെടാത്ത വിളക്കുപോലെ ശോഭിച്ചുകൊണ്ടിരിക്കുന്നു.

മറെറാരു പ്രവാചകന്റെയും മാതൃകാ ജീവിതം നമുക്കിന്നു കിട്ടുവാന്‍ നിവൃത്തിയില്ല. അതിനാല്‍ മുഹമ്മദ് നബിയുടെ ദൗത്യം അംഗീകരിക്കുകയും മാതൃകാ ജീവിതം അനുകരിക്കുകയും ചെയ്യല്‍ ഇസ്‌ലാമില്‍ ഏറ്റവും മര്‍മ്മപ്രധാനമായ കാര്യമാകുന്നു. ഇതാണ് ‘മുഹമ്മദ് റസൂലുല്ലാഹ്” എന്ന വചനത്തിന്റെ സാരം ഈ രണ്ടു വചനങ്ങള്‍ ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്” മനസറിഞ്ഞു ചൊല്ലിയാല്‍ ഇസ്‌ലാംമതത്തില്‍ പ്രവേശനം ലഭിച്ചു. അതുവരെ ചെയ്തു പോയിട്ടുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടു. പരലോകത്ത് സ്വര്‍ഗത്തിന്നവകാശിയായി അതിന് ഹാനികരമായി യാതൊന്നിലും ഏര്‍പ്പെടാതെ മരണപ്പെട്ടാല്‍ അവന്‍ രക്ഷപ്പെട്ടു. സമയവും സൗകര്യവും അനുസരിച്ച് പല ബാദ്ധ്യതകളും നിര്‍വ്വഹിക്കേണ്ടതായി വരികയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.

കെ. ഉമര്‍ മൗലവി

നേർപഥം വാരിക 

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

അഹ്‌ലുസ്സുന്നതി വല്‍ജമാഅയും ശിയാസുന്നികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്തിഗാസ. സൃഷ്ടി കഴിവിന്നധീനമായ കാര്യങ്ങള്‍ തന്നെ സാധിച്ചുകിട്ടാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമായിരിക്കെ, സൃഷ്ടികഴിവിന്നതീതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മരണപ്പെട്ടവരോട് സഹായം തേടാമെന്ന് ഏറെ കാലമായി പ്രമാണങ്ങളെ മറയാക്കിയും അവയെ ദുര്‍വ്യാഖ്യാനം ചെയ്തും സമസ്തക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഇവ്വിധം ചെയ്യുന്നത് തൗഹീദിന് എതിരും വലിയ പാതകവുമാണ്.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ബദ്ര്‍ യുദ്ധവേളയില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

ആരാധനയും അതിന്റെ ഇനങ്ങളും എന്താണെന്ന് സത്യസന്ധമായി സമൂഹത്തെ പഠിപ്പിക്കാത്തതിനാല്‍ അനുഗ്രഹദാതാവായ അല്ലാഹുവിനോട് സഹായം ചോദിക്കുന്നത് പേരിന് മാത്രമാക്കി ചൂഷണ കേന്ദ്രങ്ങളില്‍ അഭയം തേടി ഗതിമുട്ടുമ്പോള്‍ അവനെ വിളിക്കാമെന്ന നിലപാടിലാണ് ഇവര്‍ വളര്‍ത്തിയെടുത്ത സമൂഹം ഇന്നുള്ളത്.

അല്ലാഹു പറയുന്നു: ”അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്? നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു”(16:52-54).

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി(റഹി) പറയുന്നു: ”അപ്പോള്‍ അത്(പ്രശ്‌നം) നീങ്ങിക്കിട്ടാന്‍ അട്ടഹസിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചും അവനോട് സഹായം തേടിയും അവനിലേക്ക് നിങ്ങള്‍ തിരിയുന്നു” (തഫ്‌സീറുത്ത്വബ്‌രി/വാള്യം 8).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവന്‍ ഏകനും പങ്കുകാരില്ലാത്തവനും എല്ലാ വസ്തുക്കളുടെയും അധികാരിയും സ്രഷ്ടാവും രക്ഷിതാവും  അവന്‍ മാത്രമാണെന്നും ഇത് അറിയിക്കുന്നു.

ഉപകാരം, ഉപദ്രവം, അടിമകള്‍ക്ക് ലഭിക്കുന്ന ഉപജീവനം, സഹായം, സൗഖ്യം, അനുഗ്രഹം, നന്മ ഇതിന്റെയെല്ലാം ഉടമ അല്ലാഹുവാണ്. എന്നാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അതിനെ നീക്കിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് അറിഞ്ഞുതന്നെ നിങ്ങള്‍ അവനിലേക്ക് അഭയം തേടുകയും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി അവനോട് സഹായം തേടുകയും ചെയ്യുന്നു” (ഇബ്‌നു കഥീര്‍/വാള്യം 2).

നബിമാരോടും വലിയ്യുകളോടും സഹായം തേടാം എന്ന വിശ്വാസം ഹിജ്‌റ മൂന്നാം തലമുറയുടെ അവസാനത്തില്‍ റാഫിളിയാക്കളായ ബുവൈഹികളിലാണ് പ്രകടമായത്. പിന്നീട് ശിയാ സുന്നികളിലേക്കും സ്വൂഫികളിലേക്കും അത് ഇഴഞ്ഞുകയറി. മരണപ്പെട്ടവര്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നും അവര്‍ പ്രപഞ്ചത്തില്‍ നിരുപാധികം കൈകാര്യം നടത്തുന്നുവെന്നും ക്വബ്‌റില്‍ അവര്‍ സാധാരണ ജീവിതത്തിലാണെന്നും സഹായം തേടുന്നവരുടെ വിളി അവര്‍ കേള്‍ക്കും തുടങ്ങിയ വാദങ്ങളാണ് അവര്‍ സ്ഥിരപ്പെടുത്താന്‍ നോക്കിയത്. ഈ പിഴച്ച വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടി ഹിജ്‌റ ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ സ്വൂഫികള്‍ ഗ്രന്ഥങ്ങള്‍വരെ രചിച്ചു!

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു അബില്‍ ഇസ്സല്‍ ഹനഫി(റഹി), അമീര്‍ അസ്സ്വന്‍ഹാനി(റഹി), ശൗകാനി(റഹി), ഇബ്‌നു അബ്ദില്‍ വഹ്ഹാബ്(റഹി), ഇബ്‌നു കഥീര്‍(റഹി), ബശീര്‍ അസ്സഅ്‌സവാനി(റഹി) തുടങ്ങിയവര്‍ പ്രാമാണികമായിത്തന്നെ ഇത്തരം ജല്‍പനങ്ങളുടെ മുനയൊടിച്ചവരാണ്.

മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്ക് ചെയ്യാന്‍ ഉന്നയിച്ച കാരണങ്ങളല്ലാതെ മറ്റൊന്നും  ഇവര്‍ക്കും എടുത്ത് കാണിക്കാനില്ല. നബി ﷺ ക്ക് അല്ലാഹു നല്‍കിയ ഉപദേശമാണ് വിശ്വാസികള്‍ക്ക് സ്വീകരിക്കാനുള്ളത്. അല്ലാഹു പറയുന്നു:

”(നബിയേ,) പിന്നീട് നിന്നെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്” (ക്വുര്‍ആന്‍ 45:18).

ഈ വചനത്തിന്റെ വിശദീകരണമായി ഇബ്‌നു കഥീര്‍ പറയുന്നു: ”അഥവാ, ഏക ഇലാഹായ താങ്കളുടെ രക്ഷിതാവില്‍നിന്ന് താങ്കള്‍ക്ക് വഹ്‌യ് നല്‍കപ്പെട്ടത് താങ്കള്‍ പിന്തുടരുക. മുശ്‌രിക്കുകളെ തൊട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക” (ഇബ്‌നു കഥീര്‍/ വാള്യം 4).

ബറേല്‍വിസത്തെ ചാണിനു ചാണായി അനുകരിക്കുന്ന സമസ്തക്കാര്‍ ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനായി എഴുതുന്നതും വാദിക്കുന്നതും ഇല്ലാത്ത തെളിവുകള്‍ ചോദിച്ച് വെല്ലുവിളിക്കുന്നതുമൊക്കെ എത്ര വലിയ അപരാധവും അസംബന്ധമാണ്. ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

”മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായമര്‍ത്ഥിക്കുന്നത് ശിര്‍ക്കാണെന്ന് പറയാന്‍ ഒരൊറ്റ തെളിവെങ്കിലും കൊണ്ടുവരാമോ? എണ്‍പത് കൊല്ലം പഴക്കമുള്ള ചോദ്യമാണ്. സാധിക്കുമോ? ഇല്ല” (അല്ലാഹുവിന്റെ ഔലിയാക്കള്‍/സുലൈമാന്‍ സഖാഫി/പേജ് 162).

അല്ലാഹുവിനെയും അവന്റെ  ക്വുര്‍ആനിനെയുമാണ് ലേഖകന്‍ ഇതിലൂടെ വെല്ലുവിളിച്ചിട്ടിള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ  അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 23:117).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”തന്നില്‍ പങ്ക് ചേര്‍ക്കുകയും തന്റെകൂടെ മറ്റുള്ളവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക്  അല്ലാഹു താക്കീത് കൊടുക്കുകയാണിവിടെ. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവന് പ്രമാണമില്ലെന്നും അല്ലാഹു ഇവിടെ അറിയിക്കുന്നു. അഥവാ അവന്‍ പറഞ്ഞതിന് അവന്റെ പക്കല്‍ യാതൊരു തെളിവുമില്ല” (ഇബ്‌നു കഥീര്‍/ വാള്യം 3).

 2021 ജൂലൈ രണ്ടാം ലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”എന്നാല്‍ ആത്മീയലോകത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പുണ്യാത്മാക്കള്‍ സഹായിക്കുമെന്നും അവരോട് സഹായാര്‍ത്ഥന നടത്താമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ നിസ്സംശയം പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് സാധാരണ കഴിവാണെങ്കില്‍ അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവായിരിക്കും. മുഅ്ജിസത്ത്, കറാമത്ത് കൊണ്ട് ജീവിതകാലത്ത് അമ്പിയാ, ഔലിയാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മരണ ശേഷവും സാധിക്കും. കാരണം മരണത്തോടെ മുഅ്ജിസത്ത്, കറാമത്തുകള്‍ മുറിയുന്നില്ല. എന്നാല്‍ ഇവയെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ ചെയ്യുന്നത്” (പേജ് 14).

പ്രമാണങ്ങള്‍ പ്രകാരം ഈ പിഴച്ചവാദം തെളിയിക്കാന്‍ ഇവര്‍ക്കാവില്ല. പ്രമാണബദ്ധമായി കാര്യങ്ങള്‍ പറയുന്നവരെ ‘പുത്തന്‍ വാദികള്‍’ എന്നു മുദ്രകുത്തുകയും ചെയ്യും! നബി ﷺ ക്ക് മക്കാമുശ്‌രിക്കുകളില്‍നിന്ന് കേള്‍ക്കേണ്ടി വന്നതും ഇതുതന്നെയാണ്.

അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും സംഭവിക്കുന്നത് അവരുടെ ഇഷ്ടമനുസരിച്ചാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരവും അവര്‍ സഹായിക്കുമെന്നും വിശ്വസിപ്പിക്കുക വഴി എന്തു മാത്രം വലിയ പിഴവിലേക്കാണിവര്‍ ജനങ്ങളെ വീഴ്ത്തിയിരിക്കുന്നത്! അല്ലാഹു പറയുന്നു:

”അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. അതുതന്നെയാണ് വിദൂരമായ വഴികേട്” (ക്വുര്‍ആന്‍ 22:12).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറഞ്ഞത് ശ്രദ്ധേയമാണ്:

”അഥവാ വിഗ്രഹങ്ങളും സമന്മാരുമായ (ആരാധ്യന്മാരോട്) അവന്‍ ഇസ്തിഗാസ ചെയ്യുകയും സഹായം തേടുകയും ഉപജീവനം ആവശ്യപ്പെടുകയും ചെയ്യുന്നു. അവയാകട്ടെ അവന് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യില്ല” (ഇബ്‌നു കഥീര്‍/വാള്യം 3).

സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അകറ്റാനുള്ള പുരോഹിതന്മാരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ ഇവരുടെ തല തൊട്ടപ്പന്മാരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു: ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.'(10:66)

ലേഖകന്‍ തന്റെ വാദത്തിന് തെളിവുദ്ധരിച്ചത് കാണുക: ”ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ അല്ലാഹുവിന്റെ സൃഷ്ടികളുടെ ബുദ്ധിമുട്ടുകളില്‍നിന്ന് അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന് ചൊല്ലട്ടെ. അപ്രകാരം ചെയ്താല്‍ ആ സ്ഥലത്ത് നിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. ഈ ഹദീസില്‍ പറഞ്ഞ കലിമാത്തുല്ലാഹിയുടെ വിവക്ഷ ഇമാം റാസി(റ) വിവരിക്കുന്നുണ്ട്. ആത്മീയലോകം ശാരീരികലോകത്ത് ആധിപത്യം പുലര്‍ത്തുന്നതാണെന്നും ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയലോകമാണെന്നും തത്ത്വശാസ്ത്രത്തില്‍ അവിതര്‍ക്കിതമായി സ്ഥിരപ്പെട്ടതാണ്. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ്. അതിനാല്‍ സമ്പൂര്‍ണമായ അല്ലാഹുവിന്റെ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്യം പ്രതിരോധിക്കാനായി മനുഷ്യരുടെ ആത്മാക്കള്‍ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവല്‍ തേട്ടമാണ്. അതിനാല്‍ കലിമാത്തുല്ലാഹി എന്നതിന്റെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു” (പേജ് 15).

ഇസ്തിആദത്ത് ആരാധനയായതിനാല്‍ അല്ലാഹുവിനോട് മാത്രമെ ആകാവൂ. അല്ലാഹു പറയുന്നു: ‘നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)” (ക്വുര്‍ആന്‍ 23:88).

മറ്റനേകം ആയത്തുകളും നിരവധി ഹദീസുകളും ഈ വിഷയത്തില്‍ കാണാവുന്നതാണ്. നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയില്ല” (ക്വുര്‍ആന്‍ 72:20-23).

”ഞങ്ങളുടെ മനസ്സുകളുടെ തിന്മയില്‍നിന്നും കര്‍മങ്ങളുടെ ദോഷത്തില്‍നിന്നും അല്ലാഹുവിനെ കൊണ്ട് ഞങ്ങള്‍ കാവല്‍തേടുന്നു” (തിര്‍മിദി) എന്ന് നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

സൂറതുല്‍ ഫാതിഹയുടെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ഇസ്തിആദത്ത് എന്നാല്‍ തിന്മയുള്ളവയുടെ കുഴപ്പത്തില്‍നിന്ന് അല്ലാഹുവിലേക്ക് അഭയം തേടലും അവനിലേക്ക് ചേര്‍ന്ന് നില്‍ക്കലുമാകുന്നു” (ഇബ്‌നുകഥീര്‍/വാള്യം1).

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, മുസ്‌ലിം, ഖുസൈമ, ബൈഹഖി, നവവി, ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി, ഇബ്‌നു തൈമിയ്യ(റഹി) എന്നിവര്‍ നബി ﷺ സൃഷ്ടിയെ കൊണ്ട് കാവല്‍ തേടിയിട്ടില്ലെന്ന് വിശദീകരിച്ചത് ഈ ഹദീഥിന്റെ വെളിച്ചത്തില്‍തന്നെയാണ്. അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങളും യാതൊരു ന്യൂനതയും കുറവുമില്ലാത്ത അവന്റെ ക്വുര്‍ആനുമാണ് കലിമാത്ത് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുമുണ്ട്. അതൊന്നും വായിക്കാതെ ഇമാം റാസി(റ) തന്റെ തഫ്‌സീറിന്റെ തുടക്കത്തില്‍ ഇസ്തിആദത്തിന്റെ രീതികളെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ ‘വചന ശാസ്ത്രം’ അടിസ്ഥാനപ്പെടുത്തി പറഞ്ഞതായ അഭിപ്രായത്തില്‍ മാത്രം മുസ്‌ലിയാര്‍ കടിച്ചുതൂങ്ങിയത് താല്‍ക്കാലിക രക്ഷക്ക് വേണ്ടിയാണ്. ഒറ്റപ്പെട്ട വ്യാഖ്യാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി പാമര ജനങ്ങളെ കബളിപ്പിക്കലാണോ പണ്ഡിത ധര്‍മം? ക്വുര്‍ആന്‍ നല്‍കിയ താക്കീത് കാണുക. അല്ലാഹു പറയുന്നു: ”വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ” (3:187).

ഇമാം റാസി(റഹി) ‘നമ്മുടെ വിശ്വാസത്തിന് അനുകൂലമായി പറഞ്ഞിട്ടുണ്ട്’ എന്ന് അണികളെ ബോധ്യപ്പെടുത്താനാണ് ലേഖകന്റെ ശ്രമമെങ്കില്‍ ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴമൊഴി ഓര്‍ക്കുന്നതാകും നല്ലത്. തന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഇത്തരം പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കാണുക: ”(ബിംബാരാധനയോട്) തുല്യമായ ഒരു പ്രവര്‍ത്തനമാണ് ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിരവധി പേര്‍ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നു എന്നത്. അവര്‍ ഈ ക്വബ്‌റുകളെ ബഹുമാനിച്ചാല്‍ ആ ക്വബ്‌റാളികള്‍ അവര്‍ക്കു വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്നാണവരുടെ വിശ്വാസം” (തഫ്‌സീറുല്‍ കബീര്‍/വാള്യം 17).

സത്യത്തിനുനേരെ അന്ധത നടിക്കുന്നവര്‍ അല്ലാഹുവിന്റെ ഈ താക്കീത് മനസ്സിലാക്കുന്നത് നന്നായിരിക്കും:

”വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക് കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (ക്വുര്‍ആന്‍ 22:31).

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

ദൈവാസ്തിത്വത്തെ നിരാകരിക്കാന്‍ തെളിവുകള്‍ ഒന്നുമില്ലെന്നു സമ്മതിക്കേണ്ടിവരികയും എന്നാല്‍ ദൈവത്തിന്റെ അസ്തിത്വം സംശയാസ്പദം തന്നെയാണെന്ന് വാദിക്കുകയും ചെയ്യുന്ന നാസ്തിക സമാനമായ ഒരു ചിന്തയായാണ് പൊതുവില്‍ ആധുനികലോകത്ത് സന്ദേഹവാദത്തെ ഉപയോഗിക്കുന്നത്. എന്നാല്‍ ദൈവത്തിന്റെ കാര്യത്തില്‍ മാത്രം സെലക്ടീവായി പ്രകടിപ്പിക്കപ്പെടുന്ന ഒരുതരം പ്രത്യേക സംശയസ്വഭാവംതന്നെ സംശയിക്കപ്പെടേണ്ടതാണ്. ഞങ്ങള്‍ നാസ്തികരെപ്പോലെ അന്ധമായ ദൈവനിഷേധം പറഞ്ഞുനടക്കുന്നവരല്ലെന്ന് പറയുന്നതിലൂടെ നിഷ്പക്ഷരെന്ന പൊതുബോധം ഉണ്ടാക്കുകയും അതിന്റെ മറവില്‍തന്നെ ദൈവത്തെ നിരാകരിക്കുകയും ചെയ്യുന്ന ഒരു പൊതുനിലപാടാണ് സന്ദേഹവാദമെന്ന പേരില്‍ പലരും കൊണ്ടുനടക്കുന്നതായി കണ്ടിട്ടുള്ളത്. വാസ്തവത്തില്‍ ദൈവാസ്തിത്വത്തെ സംശയിക്കാമെന്ന പേരില്‍ ഉന്നയിക്കപ്പെടുന്ന ജ്ഞാനശാസ്ത്രവാദങ്ങള്‍ (epistemic arguments) തിരിച്ചുപയോഗിച്ചാല്‍ ദൈവത്തെ മാത്രമല്ല മനുഷ്യാസ്തിത്വത്തെ പോലും കാര്യമായി സംശയിക്കാം. അതിലേക്ക് കടക്കുംമുമ്പ് സന്ദേഹവാദത്തിന്റെ ചരിത്രപരമായ പ്രകൃതവും നിലവാരവും പരിശോധിക്കാം.

സന്ദേഹവാദം

സംശയത്തോടെ മാത്രം അറിവുകളെ സ്വീകരിക്കുകയെന്ന പൊതുനിലപാടാണ് അടിസ്ഥാനപരമായി സന്ദേഹവാദം. ലോകത്തെ സംബന്ധിച്ച ശരിയായ അറിവാണ് മനുഷ്യന് ലഭിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നു പറഞ്ഞ് തുടങ്ങുന്ന ഗ്രീക്ക് തത്ത്വചിന്തകര്‍ സ്വന്തം ജ്ഞാനേന്ദ്രിയങ്ങളെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഒരു കാര്യത്തിലും പൂര്‍ണമായ ഒരു ശരിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നുമുള്ള തീവ്രസന്ദേഹവാദത്തില്‍ എത്തുന്നു. SKEPTIKOS എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സന്ദേഹവാദിയെന്ന അര്‍ഥം വരുന്ന SKEPTIC എന്ന പദത്തിന്റെ ഉല്‍പത്തി. അതിനാല്‍തന്നെ ഒരിക്കലും തൃപ്തിയാവാത്ത സംശയങ്ങളോടെ സകലതിനെയും കാണുന്ന മനുഷ്യരെ SKEPTIC(സന്ദേഹവാദി) എന്നു വിളിക്കുന്നു.

സന്ദേഹവാദത്തിന്റെ ചരിത്രഗതി പരിശോധിച്ചാല്‍ ദൈവത്തെ എന്നല്ല ഒന്നിലും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന തീര്‍പ്പിലേക്കാണ് അതെത്തുന്നത് എന്നു കാണാം. എന്നിട്ടും ദൈവത്തെ മാത്രം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന വാദത്തിന് ന്യായമായി സന്ദേഹവാദത്തെ ഉപയോഗിക്കുന്നതുകൊണ്ടാണ് അതൊട്ടും സത്യസന്ധമല്ലെന്നും സെലക്ടീവ് ആണെന്നും പറയുന്നത്.

ഇനി സന്ദേഹവാദത്തിന്റെ തീവ്രതയില്‍തന്നെ  ലോകത്തെ സംബന്ധിച്ച് ചിന്തിച്ചുനോക്കുക. നമുക്ക് ലഭിക്കുന്ന അറിവുകളൊക്കെ വാസ്തവത്തില്‍ യഥാര്‍ഥമാണോ? ലഭിക്കുന്ന ഏതൊരു അറിവും നമ്മുടെതന്നെ ജ്ഞാനേന്ദ്രിയങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇവയൊന്നും നല്‍കുന്നത് പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ഥ രൂപങ്ങളല്ല എന്നത് ഇന്ന് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. ഉദാഹരണത്തിന് നിങ്ങളുടെ കണ്ണിന്റെ കാര്യംതന്നെയെടുക്കുക. അതുപയോഗിച്ച് നിങ്ങള്‍ ഈ ലോകത്തെ മുഴുവന്‍ കാണുന്നു. എന്നാല്‍ ചുറ്റുപാടുകളെ ഒരു പ്രത്യേക രീതിയില്‍ കാണുന്നത് അതീജീവനത്തിന് സഹായിക്കും എന്നതുകൊണ്ട് പരിണാമപരമായി രൂപപ്പെട്ടുവന്ന ഒന്നു മാത്രമാണത്. മറിച്ച് ശുദ്ധജലത്തെ മഞ്ഞനിറത്തില്‍ കാണുന്നത് ഏതെങ്കിലും തരത്തില്‍ പരിണാമപരമായി അതിജീവനത്തെ സഹായിക്കുമായിരുന്നുവെങ്കില്‍ നാം ഇന്ന് ജലത്തെ കാണുന്നത് മഞ്ഞനിറത്തിലായിരിക്കാം. പക്ഷികളടക്കമുള്ള മറ്റു ജീവികളുടെ കാര്യമെടുത്താല്‍ അവയുടെ കണ്ണിലൂടെ കാണുന്ന ലോകം നാം കാണുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായ നിറത്തിലാണ്.(2) അപ്പോള്‍ നാം അനുഭവിക്കുന്ന കാഴ്ച വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമാണെന്ന് കരുതുന്നതില്‍ ഒരര്‍ഥവുമില്ല. നിറത്തിന്റെ കാര്യം മാത്രമല്ല, വസ്തുവിന്റെ രൂപത്തെയും പ്രകൃതത്തെയുമൊക്കെ സംബന്ധിച്ച് മനുഷ്യനേത്രം തെറ്റായ വിവരങ്ങള്‍ മസ്തിഷ്‌കത്തിന് നല്‍കാം. ഇത് ഒപ്റ്റിക്കല്‍  ഇല്യൂഷന്‍സ് എന്ന് അറിയപ്പെടുന്നു.(3)

മറ്റുജ്ഞാനേന്ദ്രിയങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെ. കൈകാലുകള്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ ഒരു നിശ്ചിത താപനിലയിലുള്ള വസ്തുവിനെ തൊട്ടാല്‍ അത് ചൂടുള്ളതായാകും അനുഭവപ്പെടുക. മറിച്ച് അതേ താപനിലയിലുള്ള വസ്തുവിനെത്തന്നെ ശരീരത്തിന് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സമയത്ത് തൊട്ടാല്‍ തണുത്തതായി തോന്നും.(4) ത്വക്ക് യാഥാര്‍ഥ്യത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങളല്ല നല്‍കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. അതുകൊണ്ട്തന്നെ ത്വക്ക് എപ്പോഴും നല്‍കുന്ന വിവരങ്ങളെയും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. ഗന്ധമനുഭവിക്കാനുള്ള മൂക്കിന്റെ കഴിവിലും ഈ പരിമിതിയുണ്ട്. ഒരു പ്രത്യേക സുഗന്ധം നിറഞ്ഞ മുറിയിലേക്ക് ആദ്യമായി കയറിച്ചെല്ലുകയാണെങ്കില്‍ തീക്ഷ്ണമായിത്തന്നെ ആ ഗന്ധം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഏറെനേരം ആ മുറിയില്‍ത്തന്നെ ചെലവഴിച്ചാല്‍ സുഗന്ധത്തിന്റെ തീക്ഷ്ണത കുറഞ്ഞുവരുന്നതായി തോന്നുകയും കാര്യമായൊരു സുഗന്ധമായി അതിനെ തോന്നാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഓരോ ജ്ഞാനേന്ദ്രിയത്തിനും അതിന്റെതായ പരിമിതികളുണ്ട്. അത് തെളിയിക്കുന്നത് ഒരു ജ്ഞാനേന്ദ്രിയത്തെയും പൂര്‍ണമായ ശരിയറിയാനുള്ള ഉപാധിയായി അംഗീകരിക്കാനാവില്ലെന്നാണ്.

കുറച്ചുകൂടി തീവ്രമായ സന്ദേഹവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ചുറ്റുപാടുകള്‍ക്കുതന്നെ തെളിവില്ലെന്നു സമര്‍ഥിക്കാം! ചുറ്റുപാടുകളെ സംബന്ധിച്ച ഏതൊരു വിവരവും മസ്തിഷ്‌കത്തിലൂടെ മാത്രമാണ് മനുഷ്യനറിയുന്നത് എന്നത് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. കാഴ്ചയും കേള്‍വിയും അടക്കമുള്ള ഏതൊരു അറിവും ഒരുതരത്തിലുള്ള ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തില്‍ എത്തുക വഴിയാണ് ഈ ജ്ഞാനേന്ദ്രിയ അനുഭൂതികളെല്ലാം മനുഷ്യനുണ്ടാകുന്നത്.എങ്കില്‍ ശരിക്കും ഒരു വസ്തുവിലേക്ക് നാം നോക്കുമ്പോള്‍ കണ്ണുകൊണ്ട് പുറംലോകത്തെ കാണുകയല്ല ചെയ്യുന്നത്. മറിച്ച് നാം കാണുന്നത് നമ്മുടെ തന്നെ മസ്തിഷ്‌കം കൊണ്ടാണെന്നു പറയാം. പുറത്തെ ലോകത്തിന്റെ തന്നെ ഒരു പ്രതിബിംബം മസ്തിഷ്‌കം വായിച്ചെടുക്കുകയാണ് ചെയ്യുന്നത്. മറ്റേതൊരു ജ്ഞാനേന്ദ്രിയ അനുഭൂതിയുടെ കാര്യവും ഇങ്ങനെത്തന്നെ.

ഇനി മറ്റൊരു തരത്തില്‍ ചിന്തിച്ചുനോക്കുക; പുറത്തെ ലോകത്തെ സംബന്ധിച്ച് ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തിലേക്ക് ലഭിക്കുന്ന അറിവ് കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞാലോ? അത്തരമൊരു അവസ്ഥയെയാണ് BRAIN IN A VAT എന്ന ചിന്താപരീക്ഷണം മുന്നോട്ടുവെക്കുന്നത്. അഥവാ നിങ്ങളുടെ മസ്തിഷ്‌കത്തെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയും ഒരു പ്രത്യേക കാഴ്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും മസ്തിഷ്‌കത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വൈദ്യുത ഉദ്ദീപനങ്ങള്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കുകയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോള്‍ നേര്‍ക്കുനേര്‍ ഒരു വസ്തുവിനെ കാണുന്ന അതേ അനുഭവം തന്നെയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.(5) ഇത് കാഴ്ചയുടെ കാര്യത്തില്‍ എന്നല്ല മറ്റേതൊരു ഇന്ദ്രിയാനുഭൂതിയുടെ കാര്യത്തിലും പ്രാവര്‍ത്തികമാണ്. അഥവാ ചുറ്റുപാടുകളെ സംബന്ധിച്ച അനുഭൂതികള്‍, യാഥാര്‍ഥ്യബോധം എന്നിവയെല്ലാം ഇങ്ങനെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയും.

അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന ഏതൊരു അനുഭവവും യാഥാര്‍ഥ്യം തെന്നയാണെന്നതിന് എന്ത് തെളിവാണുള്ളത്? ദൈവമുണ്ടോ എന്നു സംശയിക്കുംപോലെത്തന്നെ നിങ്ങളുണ്ടോയെന്ന് മറ്റാര്‍ക്കും സംശയിക്കാം. നിങ്ങള്‍ അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുന്ന ലോകം യാഥാര്‍ഥ്യമാണോ എന്ന് തീര്‍ച്ചയായും സംശയിക്കാനുള്ള ന്യായങ്ങളുണ്ട്. മസ്തിഷ്‌കത്തിന് തെറ്റായ ബോധങ്ങളും മനുഷ്യന് നല്‍കാം എങ്കില്‍ അത് ശരിയായ വിവരങ്ങള്‍ തന്നെയാണ് നല്‍കുന്നത് എന്നതിന് എന്തുതെളിവാണ് നല്‍കാന്‍ കഴിയുക? കുറച്ച് അന്യഗ്രഹ ജീവികള്‍ ഒരു ജാറിനകത്ത് സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ മസ്തിഷ്‌കത്തിലേക്ക് കൃത്രിമമായി നല്‍കപ്പെടുന്ന ഉദ്ദീപനങ്ങള്‍ മാത്രമാണ് സകല അനുഭവങ്ങളും എന്നുവാദിച്ചാല്‍ അല്ലെന്ന് എങ്ങനെയാണ് തെളിയിക്കാന്‍ കഴിയുക?

മസ്തിഷ്‌കത്തെ സംശയിക്കാം എന്നതുകൊണ്ട്തന്നെ കടുത്ത സന്ദേഹവാദികള്‍ക്ക് സ്വയം തന്നെയും സംശയം തുടരാവുന്നതാണ്. നിങ്ങള്‍ ആരാണെന്ന സ്വയംബോധം വാസ്തവത്തില്‍ മസ്തിഷ്‌കത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരുതരത്തിലുള്ള അറിവുകളാണല്ലോ. എന്നാല്‍ തെറ്റായ അറിവുകള്‍ മസ്തിഷ്‌കത്തിനു നല്‍കി പുനഃക്രമീകരിക്കുന്നതുകൊണ്ട് നിങ്ങള്‍ മറ്റൊരു വ്യക്തിയാണെന്ന സ്വയംബോധവും കൃത്രിമമായി നിര്‍മിക്കാം. അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ തന്നെയാണെന്ന് എല്ലായ്‌പ്പോഴും എങ്ങനെയാണ് വിശ്വസിക്കുന്നത്? മറ്റു സാധ്യതകളെ ഫാള്‍സിഫൈ ചെയ്ത് സ്വയംബോധം യാഥാര്‍ഥ്യം ആണെന്ന് എമ്പിരിക്കല്‍ എവിടെന്‍സ് സമര്‍ഥിച്ചാണോ? അല്ലേയല്ല!

മസ്തിഷ്‌കത്തെ കൃത്രിമമായി പുനഃക്രമീകരീക്കുന്നതുകൊണ്ട് തെറ്റായ വ്യക്തിബോധം ഉണ്ടാകാം എന്ന ആശയത്തെ പ്രമേയമാക്കി Total Recall എന്ന പേരില്‍ 2012ല്‍ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സ്വപ്‌നത്തില്‍നിന്നും യഥാര്‍ഥ ജീവിതത്തെ വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയെ പ്രമേയമാക്കി 2010ല്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് യാഥാര്‍ഥ്യമെന്ന് നാം കരുതുന്ന നിത്യജീവിതാവസ്ഥകള്‍ വാസ്തവത്തില്‍ യാഥാര്‍ഥ്യംതന്നെയാണോ എന്ന സംശയബോധമാണ് ഈ സിനിമ പ്രമേയമാക്കുന്നത്. സമാനമായ ഒരു സംശയാവസ്ഥ മുസ്‌ലിം തത്ത്വചിന്തകനായ ഇമാം ഗസ്സാലി പറഞ്ഞതായിട്ടുണ്ട്.

സ്വപ്‌നം കാണുമ്പോള്‍ അത് സത്യമായും സംഭവിക്കുന്നതായിട്ടാണ് ഏതൊരു മനുഷ്യനും മനസ്സിലാക്കുന്നത്. എന്നാല്‍ ഉണരുമ്പോള്‍ അത് വെറും മിഥ്യയായിരുന്നെന്ന് ബോധ്യമാകുന്നു. പക്ഷേ, യാഥാര്‍ഥ്യമെന്ന് നിലവില്‍ കരുതപ്പെടുന്ന അവസ്ഥ മാത്രം പൂര്‍ണമായും സത്യമാണെന്നു പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നാണ് ഇമാം ഗസ്സാലി ചോദിക്കുന്നത്.(6) സ്വപ്‌നം അനുഭവിക്കുമ്പോള്‍ പൂര്‍ണമായ സത്യമെന്ന് തോന്നുന്നെങ്കിലും ഉണരുമ്പോള്‍ അത് മിഥ്യയായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എങ്കില്‍ യാഥാര്‍ഥ്യമെന്ന നിലവിലെ തോന്നല്‍ മാത്രം മിഥ്യയല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? ഈ അവസ്ഥയില്‍നിന്നും കൂടുതല്‍ യഥാര്‍ഥമായ മറ്റൊരവസ്ഥയിലേക്ക് മനുഷ്യന്‍ പുനരെഴുന്നേല്‍പിക്കപ്പെടില്ലാ യെന്ന് എന്തിനെ അടിസ്ഥാനമാക്കി പറയും? മനുഷ്യന്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്തെ സൃഷ്ടികള്‍ മാത്രമാകാം എന്നതാണ് മറ്റൊരു സാധ്യത. 1999ല്‍ പുറത്തിറങ്ങിയ The Mtarix എന്ന ചിത്രം ഈ ആശയം പ്രമേയമാക്കിയുള്ളതാണ്.

സ്വീഡിഷ് ഫിലോസഫറായ നിക്ക് ബോസ്‌ട്രോമിന്റെയും ബില്യണെയര്‍ എലോണ്‍ മസ്‌കിന്റെയും അഭിപ്രായത്തില്‍ മനുഷ്യജീവിതങ്ങള്‍ ചില കമ്പ്യൂട്ടര്‍ സിമുലേഷനുകളുടെ ഭാഗം മാത്രമായിരിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നാണ്.(7) നമ്മളില്‍നിന്നും ഭൗതികമായ പുരോഗതിയിലെത്തിയ മറ്റു അന്യഗ്രഹ നാഗരികതകള്‍ നിലനില്‍ക്കാമെന്നതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നമ്മുടെ ബോധത്തെ അവര്‍ക്ക് നിര്‍മിക്കാന്‍ കഴിയുകയും ചെയ്യാമായിരിക്കാം.

ഇങ്ങനെ മനുഷ്യബോധം അനുഭവിക്കുന്നതൊന്നും യാഥാര്‍ഥ്യങ്ങള്‍ അല്ലാതിരിക്കാനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുന്നെങ്കില്‍ അനുഭവങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണെന്നതിനെ ഒരുതരത്തിലും തെളിയിക്കാന്‍ കഴിയില്ലെന്നതാണ് ജ്ഞാനശാസ്ത്രപരമായി ഉണ്ടാകാവുന്ന പ്രധാന പരിമിതി. അപ്പോള്‍ ചുറ്റുപാടുകളെ സംബന്ധിച്ച അറിവും അനുഭവവും യാഥാര്‍ഥ്യമാണെന്ന ബോധം വാസ്തവത്തില്‍ മനുഷ്യനില്‍ നൈസര്‍ഗികമായി ഉള്ളടങ്ങിയ ഒരു വിശ്വാസം മാത്രമാണ്. അനുഭവങ്ങള്‍ മിഥ്യയാകാവുന്നതിനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുമ്പോള്‍തന്നെ അതിനെയൊന്നും ഖണ്ഡിച്ചോ അവ യാഥാര്‍ഥ്യമാണെന്നതിന് തെളിവ് സമര്‍ഥിച്ചോ അല്ല നാം ജീവിക്കുന്നത്.

ഇത്തരമൊരു ജ്ഞാനശാസ്ത്ര പരിമിതിക്കകത്തുനിന്ന് ഒരുതരത്തിലും യാഥാര്‍ഥ്യമെന്താണെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിയില്ലെന്നത് വളരെ വൈരുധ്യാത്മകമായ ഒരുവസ്ഥ കൂടിയാണ്. അഥവാ നാം അനുഭവിക്കുന്ന ലോകം യാഥാര്‍ഥ്യം ആണെന്നതിന് ഒരു തെളിവ് പറയണമെങ്കില്‍ ആ തെളിവ് യാഥാര്‍ഥ്യം ആണെന്നതിന് മറ്റൊരു തെളിവ് സമര്‍ഥിക്കേണ്ടി വരും! അങ്ങനെ സമര്‍ഥിക്കപ്പെടുന്ന തെളിവിനും ന്യായമായി മറ്റ് തെളിവുകളുടെ സാക്ഷ്യം വേണ്ടിവരും. ഈ പ്രശ്‌നം ഇങ്ങനെ അനന്തമായി പുറകോട്ടുപോകും എന്നല്ലാതെ ആത്യന്തികമായൊരു തെളിവും ഇല്ലെന്നാകുന്നു. കാരണം അനുഭവിക്കുന്നതെല്ലാം മിഥ്യയാകാനുള്ള സാധ്യതകളുള്ളതുകൊണ്ടുതന്നെ ലഭിക്കുന്ന ഏതൊരു തെളിവിനെയും യാഥാര്‍ഥ്യമെന്നും വസ്തുനിഷ്ഠമെന്നും പറയാന്‍ കഴിയില്ല. അതുകൊണ്ട് തെളിവും സന്ദേഹത്തിന്റെ കീഴില്‍ തന്നെയാകുന്നു. ആത്യന്തികമായി ഒന്നിനെയും യാഥാര്‍ഥ്യമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന പ്രധാനപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതായിത്തന്നെ അപ്പോള്‍ നിലനില്‍ക്കുന്നു. ഇത് ശാസ്ത്രീയമായോ തത്ത്വശാസ്ത്രമുപയോഗിച്ചോ തീര്‍പ്പിലെത്താന്‍ കഴിയാത്ത വിഷയമാണ്. അതുകൊണ്ടാണ് ചരിത്രത്തില്‍ നിരവധി സന്ദേഹവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്. തത്ത്വശാസ്ത്രപരമായ ഈ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന തീര്‍പ്പിലെത്തിയവരാണ് ഗ്രീക് തത്ത്വചിന്തയിലെ അഹംമാത്ര വാദികള്‍ (SOLIPSISTS).

സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ചുറ്റുപാടുകളിലൊന്നും വിശ്വാസമില്ലാതായ വ്യക്തിയാണ് ബി.സി 270ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫറായ പൈറോ (Pyrrho). ജ്ഞാനേന്ദ്രിയങ്ങളിലൊന്നും കാര്യമായ വിശ്വാസമില്ലാതായ പൈറോ അപകടകാരികളായ നായകള്‍ക്കും ആഴത്തിലുള്ള മലമുനമ്പുകള്‍ക്കുമെല്ലാം നേരെ സഞ്ചരിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ഥികളായിരുന്നു അത്തരം അപകടാവസ്ഥകളില്‍നിന്നും പൈറോയെ തടഞ്ഞിരുന്നത്. ഒരു അറിവും സംശയത്തില്‍നിന്നും മുക്തമല്ലെന്നു മാത്രമല്ല ഒരു കാര്യവും ശരിയാണെന്ന പൂര്‍ണതീര്‍പ്പില്‍ എത്താനാവില്ലെന്നും പൈറോ വാദിച്ചു.(8) സൂര്യനുദിച്ചശേഷവും അത് രാത്രിയെന്നോ പകലെന്നോ തീര്‍പ്പാക്കാതെ നാം കിടക്കയില്‍ തന്നെ ചെലവഴിക്കണം എന്നാണോ ഇവര്‍ വാദിക്കുന്നത് എന്ന ചോദ്യമുന്നയിച്ച് ഈ പൈറോണിയന്‍ ഫിലോസഫിയെ ഗാലന്‍ പരിഹസിച്ചിട്ടുണ്ട്. മറ്റൊരു സന്ദേഹവാദിയായി അറിയപ്പെടുന്ന സോക്രട്ടീസ് പറഞ്ഞ രസകരമായ വാദം ഇങ്ങനെയാണ്:

”എനിക്കാകെ അറിയാവുന്ന ഏകകാര്യം എനിക്കൊന്നുമറിയില്ലെന്നതാണ്” (The only thing I know, is that I know nothing); സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ആര്‍ക്കും സ്വയം പറയാന്‍ കഴിയുക ഇതുമാത്രമായിരിക്കും. തത്ത്വശാസ്ത്രപരമായി സന്ദേഹവാദത്തെ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തൊളം ഏതൊരു അറിവിനെയും പൂര്‍ണമായി സ്വീകരിക്കാന്‍ കഴിയില്ല. ഫിലോസഫിക്കലായി സന്ദേഹവാദത്തെ മനസ്സിലാക്കിക്കൊടുത്ത സ്വന്തം അധ്യാപകരുടെ അസ്തിത്വത്തെപോലും അവിശ്വസിക്കുന്ന വരട്ടുവാദമെന്നാണ് ബി.സി 356ല്‍ ജീവിച്ചിരുന്ന അരിസ്റ്റിഫസിന്റെ സന്ദേഹവാദ വിമര്‍ശനം. തത്ത്വശാസ്ത്രരംഗത്ത് പ്രസിദ്ധമായ പ്രോട്ടഗോറസിന്റെതായി അറിയപ്പെടുന്ന മറ്റൊരു വാക്യവും സന്ദേഹവാദത്തോടു ചേര്‍ത്ത് പറയാവുന്നതാണ്. ‘സര്‍വതിന്റെയും അളവുപാത്രം മനുഷ്യനാണ്’ (Man is the measure of all things) എന്നു പറഞ്ഞതിലൂടെ വസ്തുനിഷ്ഠമായ സത്യങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍വതും ആപേക്ഷികങ്ങള്‍ ആണെന്നും മനുഷ്യന്‍ അവന്റെ വ്യാഖ്യാനത്തിലുള്ള ശരിയെ തിരഞ്ഞെടുക്കുന്നു എന്നുമാണ് പ്രോട്ടഗോറസ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ഏതൊന്നിനെ സംബന്ധിച്ചും രണ്ടുതരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കാം എന്നതുകൊണ്ട് പ്രത്യേകിച്ച് ഏതെങ്കിലും ഒരു ശരിയുണ്ടെന്ന് പറയാന്‍ ആകില്ലെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തമാണ് ആപേക്ഷികതാ വാദം (Relativism). അതിന്റെതന്നെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും തുല്യനിലവാരത്തില്‍ ശരികളാണെന്നും പ്രോട്ടഗോസ് വിശ്വസിച്ചു.(9) എന്നാല്‍ ഇതേവാദംതന്നെ ഉപയോഗിച്ച് സര്‍വതും തുല്യനിലയില്‍ തെറ്റാണെന്ന് വാദിച്ച വ്യക്തിയായിരുന്നു സോഫിസ്റ്റ് തത്ത്വചിന്തകനായ ഗോര്‍ഗിയാസ് (Gorgias). ഇത്തരം തീവ്ര സന്ദേഹവാദങ്ങളെ മനസ്സിലാക്കിയതില്‍നിന്നും അവയെ ഖണ്ഡിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട വ്യക്തികൂടിയാണ് പ്രശസ്ത തത്ത്വചിന്തകനായ റെനെ ദെക്കാര്‍ത്തെ.

താനൊഴികെ മറ്റൊന്നിന്റെയും അസ്തിത്വം പൂര്‍ണമായി തെളിയിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയതില്‍ നിന്നാണ് Cogito Ergosum എന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധ വാക്യമുണ്ടാകുന്നത്. I think there for I am ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട്’ എന്നര്‍ഥം. മറ്റെല്ലാം ഏതെങ്കിലും തരത്തിലുള്ള മിഥ്യയായ തോന്നലുകള്‍ ആണെന്ന് വന്നാല്‍പോലും അത്തരം തോന്നലുകള്‍ ഉണ്ടാകാന്‍ താന്‍ അടിസ്ഥാനപരമായി നിലനിന്നിരിക്കേണ്ടേ? അപ്പോള്‍ താന്‍ ചിന്തിക്കുന്നുണ്ട് എന്നതില്‍നിന്നും തന്റെ അസ്തിത്വം സ്വയം വ്യക്തമാണ്. എന്നാല്‍ മറ്റൊന്നിന്റെയും അസ്തിത്വത്തെ സംബന്ധിച്ച് ഈ ഉറപ്പ് പറയാന്‍ കഴിയില്ല ഇതാണ് ഈ വാചകംകൊണ്ട് ദെക്കാര്‍ത്തെ ഉദ്ദേശിച്ചത്.(10) എന്നാല്‍ താന്‍ നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ദെക്കാര്‍ത്തെ പറഞ്ഞ ഈ സുപ്രസിദ്ധ ന്യായത്തിനും മറുപടിയും ഖണ്ഡനങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് താന്‍ ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ദെക്കാര്‍ത്തെയ്ക്ക് സ്വന്തം നിലയ്ക്ക് ഉണ്ടാകാത്തത് ആകാനുള്ള സാധ്യതകളും പറയാവുന്നതാണ്.

നിഴലുപോലെയോ അല്ലെങ്കില്‍ പ്രതിധ്വനിപോലെയോ മറ്റൊന്നിന്റെ ചിന്തയുടെ പകര്‍പ്പ് മാത്രമായി താന്‍ സ്വയം ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായിക്കൂടേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അത്തരമൊരവസ്ഥയില്‍ സ്വന്തം അസ്തിത്വമോ സ്വയം ചിന്തയോ ഇല്ലെന്നാകും. ചുരുക്കത്തില്‍ സംശയിക്കാന്‍ നിന്നാല്‍ സംശയങ്ങള്‍ മാത്രം ബാക്കിയാകുന്ന അവസ്ഥയിലേക്കതെത്താം എന്നതിനുള്ള ഉദാഹരണമാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രം.

ഈ മായാവാദങ്ങള്‍ കേവലം ചരിത്രത്തിലോ തത്ത്വശാസ്ത്രത്തിലോ മാത്രം ഒതുങ്ങുന്നതല്ലതാനും. ആധുനിക ശാസ്ത്രം കൊണ്ടെത്തിക്കുന്നതും ആത്യന്തികമായ സത്യങ്ങളില്ലെന്ന യുക്തിയിലേക്കാണെന്ന് ക്വാണ്ടം മെക്കാനിക്‌സും റിലേറ്റിവിറ്റി തിയറിയും ഒക്കെ ഉദ്ധരിച്ച് പറയുന്ന വ്യാഖ്യാനങ്ങളുണ്ട്. ഡബിള്‍ സ്ലിറ്റ് എക്‌സ്‌പെരിമെന്റ് എന്നറിയപ്പെടുന്ന ക്വാണ്ടം ലോകത്തെ ഒരു സുപ്രസിദ്ധ പരീക്ഷണത്തെ ഉപയോഗിച്ച് ആത്യന്തിക സത്യങ്ങളില്ലെന്നും മനുഷ്യബോധമാണ് യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്നതെന്നും വാദിക്കുന്നവരെ കാണാം.(11)

ക്വാണ്ടംലോകത്തെ അനിശ്ചിതത്വസ്വഭാവം മുതല്‍ കണികാതരംഗ സ്വഭാവങ്ങളെവരെ ഈ രീതിക്ക് വ്യാഖ്യാനിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. ദീപക് ചോപ്ര മുതല്‍ റോബര്‍ട്ട് ലാന്‍സവരെയുള്ള ആധുനിക ബുദ്ധിജീവികള്‍വരെ ഇതിന്റെ വക്താക്കളാണ്.

ഇതിനെല്ലാമുപരി സന്ദേഹവാദത്തിന് അതിന്റെതായ മനഃശാസ്ത്ര അനുകൂലനം കൂടെയുണ്ട്. അഥവാ ചില കാര്യങ്ങളെ സന്ദേഹിക്കാനുള്ള യുക്തി മനുഷ്യനെ ആവര്‍ത്തിച്ച് ബോധിപ്പിച്ചാല്‍ സാവധാനമെങ്കിലും അതിനോട് അടുക്കുന്ന മനഃശാസ്ത്രമാണ് മനുഷ്യനുള്ളത്. അതുകൊണ്ടാണ് സാമാന്യജനങ്ങള്‍ പൊട്ടത്തരമെന്ന് സ്വാഭാവികമായി വിലയിരുത്തുന്ന കാര്യങ്ങള്‍ സന്ദേഹവാദികള്‍ക്ക് മഹായുക്തിവാദങ്ങളാകുന്നത്. ഇന്റര്‍നെറ്റിന്റെയെല്ലാം വളര്‍ച്ചയോടെ അറിവ് കൂടുതലായി പ്രചരിക്കപ്പെട്ടു എന്നതുപോലെത്തന്നെ സംഭവിച്ച മറ്റൊരു കാര്യമാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ (Conspiracy theory) വ്യാപനവും.(12) ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ഇത്തരം പ്രചാരണങ്ങള്‍ കാരണമായി ഡൈനോസറുകള്‍ ജീവിച്ചിരുന്നതിനെ സംശയിക്കുന്നവര്‍ക്കും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കും, നാസയെ സംശയിക്കുന്നവര്‍ക്കും, ഭൂമി യഥാര്‍ഥത്തില്‍ പരന്നതാണെന്ന് കരുതുന്നവര്‍ക്കും എല്ലാം ഇന്നു പ്രത്യേക സംഘടനകള്‍ പോലുമുണ്ട്. എല്ലാം ഇല്യുമിനാറ്റിയുടെ നിയന്ത്രണത്തിലാണെന്നു സംശയിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ കേരളത്തില്‍ പോലുമുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. അമേരിക്കയില്‍ നടന്ന മറ്റൊരു പബ്ലിക് പോളിങ് അനുസരിച്ച് 12 ദശലക്ഷം അമേരിക്കക്കാര്‍ തങ്ങളെ അന്യഗ്രഹ ജീവികളായ ചില പല്ലി മനുഷ്യര്‍ ഭരിക്കുന്നതായിട്ടാണത്രെ വിശ്വസിക്കുന്നത്.(13)

ചില പ്രത്യേകതരത്തിലുള്ള യുക്തി ഉപയോഗിച്ച് എന്തിനെയെങ്കിലും സംബന്ധിച്ച സംശയബോധം മനുഷ്യരിലേക്ക് തുടര്‍ച്ചയായി ഇന്‍ജക്റ്റ് ചെയ്തുകൊണ്ടിരുന്നാല്‍ എത്ര കൃത്യമായ യാഥാര്‍ഥ്യത്തെയും നിഷേധിക്കുന്ന അബദ്ധത്തിലേക്ക് അവരെക്കൊണ്ടെത്തിക്കാം എന്നാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞുതരുന്നത്. അപ്പോള്‍ മതവിരോധികളായ കുറച്ചധികം ഉത്തരാധുനിക മനുഷ്യര്‍ നിരന്നുനിന്ന് സെലക്ടീവായി മതത്തിനും ദൈവത്തിനും എതിരില്‍ തങ്ങളുടെ പ്രാകൃത സന്ദേഹവാദത്തിന്റെ യുക്തി ഛര്‍ദിച്ചാല്‍ കുറച്ചെങ്കിലും യാഥാര്‍ഥ്യബോധമില്ലാത്ത മനുഷ്യര്‍ ആ മാലിന്യചിന്തകളില്‍ പെട്ടുപോകുമെന്നത് യാഥാര്‍ഥ്യമാണ്. നവനാസ്തിക ചിന്തകള്‍ മനഃശാസ്ത്രപരമായ ഈ ഛര്‍ദിലുകള്‍ മാത്രമാകുന്നത് അങ്ങനെയാണ്.

 (തുടരും)

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക 

വിശ്വാസിയും തമാശയും

വിശ്വാസിയും തമാശയും

ഏതെങ്കിലും രൂപത്തിലുള്ള പരീക്ഷണത്തിലോ പ്രയാസങ്ങളിലോ അകപ്പെടാത്തവരായി ആരുമുണ്ടാവില്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു” (ക്വുര്‍ആന്‍ 90:4).

കുറച്ചുകാലം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ചുകൊണ്ടുതന്നെ. അന്നുമുതല്‍ മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹികവുമായി… ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം, പ്രതിസന്ധികള്‍ തരണം ചെയ്യണം?!

മാനസിക സമ്മര്‍ദവും മനഃപ്രയാസങ്ങളും മനുഷ്യനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചിലര്‍ മനഃപ്രയാസങ്ങള്‍ നേരിടാന്‍ കഴിയാതെ മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെയും അടുക്കല്‍ നിത്യസന്ദര്‍ശകരായി മാറുന്നു. മറ്റുചിലര്‍ മാനസിക പിരിമുറുക്കങ്ങള്‍ക്ക് മരുന്നുകളിലൂടെ പരിഹാരം തേടുന്നു.    

ചുരുക്കത്തില്‍ മനുഷ്യജീവിതം ക്ലേശകരമാണ്. എന്നാല്‍ ജീവിതത്തിലെ വലിയ പ്രയാസങ്ങള്‍ക്കിടയിലും ദുഃഖങ്ങള്‍ക്കിടയിലും അല്‍പസമയമെങ്കിലും എല്ലാം മറന്ന് ഒന്ന് സന്തോഷിക്കാനും സമാധാനിക്കാനും തമാശകള്‍കൊണ്ട് സാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. തമാശ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സന്തോഷിക്കാത്തവരായി ആരുമുണ്ടാവില്ല മനുഷ്യരുടെ കൂട്ടത്തില്‍.

മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കുകയും അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഇസ്‌ലാം തമാശയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറഞ്ഞു: ‘തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.’അദ്ദേഹം പ്രതികരിച്ചു: ‘അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. തമാശയില്‍ സുന്നത്താക്കപ്പെട്ടവയും വിരോധിക്കപ്പെട്ടവയും ഉണ്ട്.”

തമാശ പറയുമ്പോള്‍ പറയുന്ന കാര്യം സത്യമുള്ളതായിരിക്കണം. യാഥാര്‍ഥ്യമുള്ളതും കളവ് കലര്‍ന്നിട്ടില്ലാത്തും ആവണം തമാശയുടെ ഉള്ളടക്കം. മാത്രവുമല്ല അത് നന്നായി അവതരിപ്പിക്കുകയും വേണം.

നബി ﷺ യുടെ ജീവിതത്തിലും തമാശയുടെ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായതായി പ്രമാണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച സന്ദര്‍ഭങ്ങള്‍

നുഗൈര്‍ എന്തു ചെയ്യുന്നു?

അനസില്‍(റ)നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: ”നബി ﷺ ഞങ്ങളോട് ഇടകലര്‍ന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാല്‍ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: ‘അബൂ ഉമൈര്‍, നുഗൈര്‍ എന്തുചെയ്യുന്നു?’ (നുഗൈര്‍ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്)” (ബുഖാരി).

ഇരുചെവിയന്‍

അനസി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ തന്നെ ഇരുചെവിയന്‍ എന്ന് വിളിച്ചു.” അബൂഉസാമ(റ) പറയുന്നു: ”നബി ﷺ അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്” (തിര്‍മിദി)

സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല

ഹസനി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരു വൃദ്ധ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കണം.’ നബി ﷺ പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, തീര്‍ച്ചയായും സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല.’ അപ്പോള്‍ അവര്‍ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി ﷺ പറഞ്ഞു: ‘അവര്‍ വൃദ്ധയായ അവസ്ഥയില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക.’ (അവര്‍ യുവതിയായിട്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്). അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും അവരെ (സ്വര്‍ഗ സ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു” (56:35-37) (സില്‍സിലതുസ്സ്വഹീഹ്).

നബി ﷺ യും സ്വഹാബികളും

നബി ﷺ യും സ്വഹാബികളും തമാശ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു.

സിമാകിബ്‌നു ഹര്‍ബി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ജാബിര്‍(റ) എന്നോട് ചോദിച്ചു: ‘നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ?’ ഞാന്‍ പറഞ്ഞു: ‘അതെ, ധാരാളമായി (ഇരിക്കുമായിരുന്നു). സ്വുബ്ഹി നമസ്‌കരിച്ച മുസ്വല്ലയില്‍നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. അവര്‍ (സ്വഹാബിമാര്‍) പരസ്പരം സംസാരിക്കുകയും ജാഹിലിയ്യത്തിലെ കാര്യങ്ങള്‍ സംസാരിച്ച് ചിരിക്കുകയും ചെയ്യുമായിരുന്നു. അതുകേട്ട് നബി ﷺ പുഞ്ചിരിക്കും” (മുസ്‌ലിം).

ഇന്ന് തമാശയുടെ രൂപവും ഭാവവും മാറി അപകടകരമായ അവസ്ഥയിലേക്കുവരെ എത്തിയിട്ടുണ്ട്. വിവാഹവേളകളില്‍ വധുവിനെയും വരനെയും പരിഹസിച്ചുകൊണ്ടും അവരെ കുഴപ്പിക്കാന്‍ ചില അപകടകരമായ വേലത്തരങ്ങള്‍ ഒപ്പിച്ചുകൊണ്ടുമൊക്കെ തമാശയൊപ്പിക്കുന്നവരെ നമുക്ക് കാണാം. തമാശയുടെ പേരില്‍ സമൂഹത്തില്‍ പല തോന്നിവാസങ്ങളും നടക്കുന്നു.

വധൂവരന്മാര്‍ അറിയാതെ അവരെ കളിപ്പിക്കാനും തമാശയാക്കാനും വേണ്ടി അവരുടെ ബെഡ്‌റൂം അലങ്കരിക്കുന്ന വേളയില്‍ ഷോക്കടിപ്പിക്കാന്‍ ഒപ്പിച്ചുവെച്ച വേലത്തരം ആദ്യരാത്രിതന്നെ അവസാനരാത്രിയായി മാറിയതിന്റെയും കല്ല്യാണ വീട് ദുരന്തവീടായി മാറിയതിന്റെയും അനുഭവം ഇതിന് ഉദാഹരണമാണ്.

യൂട്യൂബ് ചാനലുകളുടെ വളര്‍ച്ചക്ക് വേണ്ടി എന്തും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവരുണ്ട്. ധാര്‍മികത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാട്ടും നൃത്തച്ചുവടുകളും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പോസ്റ്റുചെയ്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ റീച്ച് കിട്ടുന്നതിനുവേണ്ടിയും ഷെയര്‍ ലഭിക്കുവാനും അങ്ങനെ ലക്ഷക്കണക്കിന് വരിക്കാരെയും കാണികളെയും ഒപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്നതിനുമായി അശ്ലീല സംസാരങ്ങളും നഗ്നതാ പ്രദര്‍ശനവും വരെ കാണിക്കുന്നവരുണ്ട്. ഇതൊക്കെ വെറും തമാശയല്ലേ എന്നായിരിക്കും അവരുടെ ന്യായീകരണം.

അതുപോലെ തന്നെയാണ് ഇന്ന് ട്രോളുകളും ട്രോളന്മാരും. മറ്റുള്ളവരുടെ, വിശിഷ്യാ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ വാക്കിലും പ്രവൃത്തിയിലും വരുന്ന പിഴവുകളെയും ജന്മനായുള്ള വൈകല്യങ്ങളെയും അനുകരിച്ചും പര്‍വതീകരിച്ചും അപഹസിക്കുന്നതും തേജോവധം ചെയ്യുന്നതും ഇവരൂടെ തൊഴിലാണ്. ചിലരെ ചിരിപ്പിക്കുവാനായി മറ്റു ചിലരെ വിഷമിപ്പിക്കുകയാണ് ഇവര്‍ പലപ്പോഴും ചെയ്യുന്നത്.

ഇതിലേറെ അപകടകരമാണ് ദീനീ രംഗത്ത് നേതൃത്വം നല്‍കുകയും ഖുത്വുബയും പ്രഭാഷണങ്ങളും ക്വുര്‍ആന്‍ ക്ലാസ്സുകളും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പറയുന്ന തമാശകള്‍. തന്റെ മുമ്പിലിരിക്കുന്ന സദസ്യരെ ചിരിപ്പിക്കുന്നതിന് വേണ്ടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കാതെയുള്ള തമാശ പറച്ചില്‍ ഒരു പ്രഭാഷകനും ഗുണം ചെയ്യില്ലെന്നു മാത്രമല്ല അറിവും വിവേകമുള്ളവരുടെ കണ്ണില്‍ അയാള്‍ അപഹാസ്യനാത്തീരും.

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖുത്വുബ പറയുമ്പോള്‍ കണ്ണുകള്‍ ചുവന്ന് വരുമായിരുന്നു. ശബ്ദം ഉയരുമായിരുന്നു. ഗൗരവം കൂടുമായിരുന്നു. ഒരു സൈന്യത്തിന് താക്കീത് നല്‍കുന്നവനെപോലെ(കമാന്ററെപോലെ)യായിരുന്നു. എന്നിട്ട് നബി ﷺ പറയുമായിരുന്നു: നിങ്ങള്‍ പ്രഭാതത്തിലും ശത്രുവിനെ പ്രതീക്ഷിക്കുക, വൈകുന്നേരവും ശത്രുവിനെ പ്രതീക്ഷിക്കുക.” പ്രവാചകന്‍ പറയുമായിരുന്നു: ”ഞാനും അന്ത്യദിനവും ഇതുപോലെയാണുള്ളത് (അന്ത്യദിനം സംഭവിക്കാനായിരിക്കുന്നു)” (മുസ്‌ലിം).

തമാശ പറയുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്:

1. തമാശ പറയുന്ന സന്ദര്‍ഭവും ആളുകളെയും പരിഗണിക്കുക:

തമാശ പറയുന്ന അവസരത്തില്‍ അത് ആരോടാണ് പറയുന്നതെന്നും, പറയുന്ന സന്ദര്‍ഭവും സാഹചര്യവും അനുയോജ്യമാണോയെന്നുമുള്ള ധാരണ ഉണ്ടായിരിക്കണം. അനവസരത്തിലെ തമാശകള്‍ അപകടത്തിലായിരിക്കും കലാശിക്കുക. മരിച്ചവീട്ടിലെ തമാശ സാഹചര്യത്തിനെതിരെയുള്ള അക്രമമാണല്ലോ.

2. ഓരോരുത്തരും അവര്‍ക്ക് യോജിച്ച ആളോടായിരിക്കണം തമാശ പറയേണ്ടത്:

കൂട്ടുകാരോട് പറയുന്ന തമാശകള്‍ മാതാപിതാക്കളോടും ഭാര്യയോട് പറയുന്ന തമാശകള്‍ മക്കളോടും സഹപ്രവര്‍ത്തകരോട് പറയുന്ന തമാശകള്‍ മേലുദ്യോഗസ്ഥരോടും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. വ്യക്തികളെ പരിഗണിക്കുക:

ഒരു സാധാരണക്കാരന്‍ ബഹുമാനിക്കപ്പെടേണ്ടവരായ പണ്ഡിതന്മാരുടെയും പ്രായമുള്ളവരുടെയും അടുത്തായിരിക്കെ തമാശ പറയുന്നത് അനുയോജ്യമല്ല:

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”പണ്ഡിതനെ ആദരിക്കുകയെന്നത് സുന്നത്തില്‍ പെട്ടതാണ്.”

അബൂമൂസല്‍അശ്അരി(റ)യ്യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് മുസ്‌ലിമായ പ്രായമുള്ളവരെ ആദരിക്കുന്നത്” (അബൂദാവൂദ്).

4. തമാശയില്‍ കളവ് പാടില്ല:

കള്ളം കെട്ടിച്ചമക്കുക എന്നുള്ളത് സത്യനിഷേധികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍” (16:105).

കളവുപറയലിനെ കപടവിശ്വാസികളുടെ അടയാളമായിക്കൊണ്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളതും. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”കപട വിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവുപറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും” (ബുഖാരി).

5. തമാശക്ക് പോലും കളവ് പറയരുത്:

തമാശയായി അല്‍പമൊക്കെ കളവ് പറയാമെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. തമാശയില്‍ പോലും കളവ് പറയാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

നബി ﷺ പറഞ്ഞു: ”സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം” (അബൂദാവൂദ്).

6. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറഞ്ഞാല്‍:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു” (അഹ്മദ്).

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ?” നബി ﷺ പറഞ്ഞു: ”അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല”(തിര്‍മിദി).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ, സത്യമല്ലാതെ ഞാന്‍ പറയാറില്ല” (ത്വബ്‌റാനി).

7. തമാശയില്‍ ഭയപ്പെടുത്തല്‍ പാടില്ല:

ആളുകളെ തമാശയാക്കുന്നതിന് വേണ്ടി അവരുടെ ചെരുപ്പ്, കുട, ബാഗ്, വാഹനത്തിന്റെ താക്കോല്‍ തുടങ്ങിയുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് വെക്കുന്ന ചിലരുണ്ട്. എന്നാല്‍ അതിന്റെ അപകടം എത്രമാത്രമാണെന്ന് അവര്‍ ചിന്തിക്കാറില്ല. തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബ്ദുര്‍റ്വഹ്മാനുബ്‌നു അബൂലൈല(റ)യില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ യും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യെ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍ (ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല” (അബൂദാവൂദ്).

8. തമാശക്ക് ആയുധം ചൂണ്ടരുത്:

കയ്യിലുള്ള വടി, കത്തി, അപകടം വരുത്തുന്നതോ ശരീരത്തില്‍ തട്ടിയാല്‍ വേദനിക്കുന്നതോ ആയിട്ടുള്ള മറ്റു വസ്തുക്കള്‍ എന്നിവ ചൂണ്ടി പലരും തമാശ കാണിക്കാറുണ്ട്. അപ്രതീക്ഷിതമായി ആ ആയുധം കൊണ്ട് അപകടമുണ്ടായേക്കാം. തമാശക്കുപോലും ആയുധം ചൂണ്ടുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:”നിങ്ങളില്‍ ആരും തന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും”(മുസ്‌ലിം).

9. തമാശയില്‍ പരിഹാസം പാടില്ല.

തമാശ പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് അന്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തലാണ്. മറ്റുള്ളവര്‍ക്കിടയില്‍ ഒരുത്തനെ ഇകഴ്ത്തുകയും വഷളാക്കുകയും ചെയ്യല്‍ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അത്തരം പ്രവണതയുള്ളവരില്‍ അതിന് പ്രേരിപ്പിക്കുന്ന ചില കാര്യങ്ങള്‍കൂടിയുണ്ട്. ഒന്നുകില്‍ അവന്‍ പരിഹസിക്കുന്ന വ്യക്തി അവനെക്കാള്‍ മികച്ചവനാവുക. അതല്ലെങ്കില്‍ അവനെക്കാള്‍ കഴിവുള്ളവനാവുക. അതുകൊണ്ടുതന്നെ അപരനെ മാനസികമായി വേദനിപ്പിക്കലും തന്റെ അസൂയയും ദേഷ്യവും തീര്‍ക്കലും അപരനെ തമാശയിലൂടെ ജനങ്ങള്‍ക്കിടയില്‍ വഷളാക്കുകയോ ഇകഴ്ത്തുകയോ ചെയ്യുമ്പോള്‍ നടക്കുന്നു.  

ആഇശ(റ)യില്‍നിന്ന് നിവേദനം, അവര്‍ പറഞ്ഞു: ”ഞാന്‍ നബി ﷺ യോട് പറഞ്ഞു: ‘താങ്കള്‍ക്ക് ഇന്നയിന്നവളായ (അതായത് കുറിയവളായ) സ്വഫിയ്യ(റ) മതി.’ നബി ﷺ പറഞ്ഞു: ‘ആഇശാ, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു” (അബൂദാവൂദ്).

തമാശ പറയല്‍ തെറ്റല്ല. എന്നാല്‍ തമാശക്കാരനായി ജീവിക്കല്‍ അഥവാ എല്ലായ്‌പ്പോഴും തമാശ പറഞ്ഞു നടക്കല്‍ പാടില്ലാത്തതാണ്.

അല്ലാഹു പറയുന്നു: ”അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ…” (ക്വുര്‍ആന്‍ 8:82).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ചിരി അധികരിപ്പിക്കരുത്, തീര്‍ച്ചയായും ചിരിയുടെ ആധിക്യം ഹൃദയത്തെ നിര്‍ജീവമാക്കും” (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു”(ബുഖാരി).

ഉമര്‍ ഇബ്‌നുഅബ്ദുല്‍ അസീസ്(റഹി) പറഞ്ഞു: ”നിങ്ങള്‍ തമാശയെ സൂക്ഷിക്കുക. അത് വ്യക്തിത്വത്തെ നശിപ്പിക്കും.”

ഉമര്‍(റ) പറഞ്ഞു: ”ആര് ചിരി അധികരിപ്പിക്കുന്നുവോ അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. ആര് തമാശ അധികരിപ്പിക്കുന്നുവോ അവന്‍ നിസ്സാരനാക്കപ്പെടും. ഒരാള്‍ ഏത് കാര്യമാണോ വര്‍ധിപ്പിക്കുന്നത് അവന്‍ ആ കാര്യത്തിലായിരിക്കും അറിയപ്പെടുന്നത്.”

കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുവാനായി നാവ് ചലിപ്പിക്കുമ്പോള്‍ നാവ് തനിക്കെതിരില്‍ സംസാരിക്കുന്ന ലോകത്ത് അക്കാരണത്താല്‍ ദുഃഖിക്കേണ്ടിവരുമോ എന്ന ഭയം വിശ്വാസിയില്‍ ഉണ്ടായിരിക്കണം.

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നേർപഥം വാരിക 

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

(ഭാഗം: 02)

പൊതുവില്‍ ദൈവത്തിന് തെളിവ് സമര്‍ഥിക്കുന്ന തത്ത്വശാസ്ത്ര യുക്തികളില്‍നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച ഇസ്‌ലാമിക ചിന്തകനാണ് ഇബ്‌നു തൈമിയ്യ(റഹി). ദൈവത്തിന് ശാസ്ത്രത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് വാദിക്കുമ്പോള്‍ ആദ്യത്തില്‍ തെളിവില്ലാത്തതും പിന്നീട് തെളിയിക്കപ്പെടേണ്ടതുമാണ് ദൈവമെന്ന് വരുന്നു. ഇങ്ങനെ തത്ത്വശാസ്ത്ര യുക്തിയെ ആശ്രയിച്ച് ദൈവം സ്ഥാപിക്കപ്പെടണമെന്ന ചിന്തക്കുതന്നെ ഇബ്‌നു തൈമിയ്യ എതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്നു കൃതികള്‍ ദൈവവുമായി ബന്ധപ്പെട്ട ഈ ജ്ഞാനശാസ്ത്ര രീതികളെ അവലോകനം ചെയ്യുന്നതാണ്.

അരിസ്‌റ്റോട്ടിലിയന്‍ ഗ്രീക്ക് തത്ത്വചിന്തകളെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനമാര്‍ഗ യുക്തികളെ ഈ കൃതികളിലൂടെ അദ്ദേഹം വിമര്‍ശന വിധേയമാക്കിയിട്ടുള്ളതായി കാണാം. വാസ്തവത്തില്‍ സംശയവാദത്തില്‍നിന്നാണ് ഒന്നിനു തെളിവ് തേടേണ്ടിവരുന്നത്. എന്നാല്‍ പ്രാഥമികമായി യുക്തി സംശയിക്കപ്പെടേണ്ടതോ, പ്രത്യേകിച്ച് തെളിവ് അനിവാര്യമായതോ അല്ല എന്നതാണ് ഈ കൃതികളിലൂടെയെല്ലാം ഇബ്‌നു തൈമിയ്യ പ്രകടിപ്പിക്കുന്ന നിലപാട്.(14)

അദ്ദേഹം അറിവുകളെ തന്നെ രണ്ടായി തരംതിരിക്കുന്നു. ഒന്ന് ജ്ഞാനേന്ദ്രിയങ്ങള്‍ വഴി മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്നും (Ilm Muktasab) രണ്ടാമത്തേത് മനുഷ്യനില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളടങ്ങിയ അറിവെന്നും (Ilm Daruri). ഇതില്‍ ആദ്യത്തേത് മനുഷ്യന്റെ ബൗദ്ധികശേഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാല്‍ ഈ ബൗദ്ധികശേഷിയെ സന്ദേഹവാദത്തോടെ സമീപിച്ചാല്‍ അത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് തീര്‍ച്ചയായും വാദിക്കാമെന്ന് നാം കണ്ടതാണ്. അതിനാല്‍ മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളെയോ ബൗദ്ധികശേഷിയെയോ യാഥാര്‍ഥ്യമറിയാനുള്ള ആത്യന്തിക മാനദണ്ഡങ്ങളായി സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ മനുഷ്യനെ ചില കപടയുക്തികള്‍ ആവര്‍ത്തിച്ച് പറയുന്നതിലൂടെ യാഥാര്‍ഥ്യബോധത്തില്‍നിന്നും കബളിപ്പിക്കാനും കഴിയുന്നു. ഭൂമിയുടെ ശരിയായ ആകൃതി പരന്നതാണെന്നും നാസ അടക്കമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്തിനൊക്കെയോ വേണ്ടി മനുഷ്യരെ ഒന്നടങ്കം വഞ്ചിക്കുകയാണെന്നും ചില അന്യഗ്രഹ ജീവികളാണ് ലോകം ഭരിക്കുന്നതെന്നും തുടങ്ങി ചുറ്റുപാടുകള്‍ തന്നെ യാഥാര്‍ഥ്യമല്ലെന്നും എല്ലാം മിഥ്യയാണെന്നുംവരെ വിശ്വസിക്കുന്ന മനുഷ്യരുണ്ട്. ഇത് തെളിയിക്കുന്നത് ചില സന്ദേഹവാദങ്ങളെ മനുഷ്യനില്‍ ആവര്‍ത്തിച്ച് കുത്തിവെച്ചാല്‍ യാഥാര്‍ഥ്യബോധത്തില്‍നിന്നും അവരെ വ്യതിചലിപ്പിക്കാന്‍ കഴിയുമെന്നാണ്. നിരീശ്വരവാദം മനുഷ്യനിലേക്ക് ഇന്‍ജക്റ്റ് ചെയ്യപ്പെടുന്നതും സമാന മനഃശാസ്ത്രം ഉപയോഗിച്ചുതന്നെയാണ്. അഥവാ യുക്തിവാദമെന്ന പേരില്‍ ചില ദുര്‍ബല ന്യായങ്ങളും അബദ്ധവാദങ്ങളും ആവര്‍ത്തിച്ച് കുത്തിവെക്കുന്നതില്‍നിന്നു മാത്രമാണ് ദൈവനിഷേധികള്‍ ഉണ്ടാകുന്നത്. ചരിത്രപരമായി ഒരു നാസ്തിക ഭൂരിപക്ഷ നാഗരികതയോ സംസ്‌കാരമോ ഇല്ലാതിരുന്നതിന്റെ അടിസ്ഥാന കാരണവും അതാണ്.

ദൈവാസ്തിത്വത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന്റെ യഥാര്‍ഥ്യബുദ്ധിയില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതുകൊണ്ടുതന്നെ കൃത്രിമമായ പ്രോപ്പഗണ്ടകള്‍ മനുഷ്യനില്‍ പയറ്റിയല്ലാതെ നാസ്തികരെ ഉണ്ടാക്കാന്‍ പറ്റില്ല. ഇന്റര്‍നെറ്റിന്റെ വ്യാപനം വലിയതോതിലുള്ള മതപരിത്യാഗത്തിനും നാസ്തിക മുന്നേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്ന് വലിയവായില്‍ വീമ്പുപറയുന്ന നിരീശ്വര ബുദ്ധിജീവികള്‍ വാസ്തവത്തില്‍ ഇതിന്റെ മനഃശാസ്ത്ര യാഥാര്‍ഥ്യം അറിയാത്തവര് കൂടിയാണ്. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു ശതമാനത്തെ ആ ചിന്താഗതിയിലേക്ക് എത്തിച്ചത് യൂട്യൂബ് വീഡിയോകള്‍ ആണെന്നാണ് പ്രൊഫ. ആഷ്‌ലി ലാന്‍ഡ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്.(15) യൂട്യൂബ് മാത്രമല്ല പൊതുവില്‍ സോഷ്യല്‍ മീഡിയകളില്‍നിന്നുണ്ടാകുന്ന പ്രധാന ആധുനിക പ്രതിസന്ധി അവയുപയോഗിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകളും പ്രോപ്പഗണ്ടകളുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തില്‍ വിശ്വാസമില്ലാത്ത മന്ദബുദ്ധികള്‍ സൃഷ്ടിക്കപ്പെടുന്നപോലെ മാത്രമെ നാസ്തികരും ഉണ്ടാകുന്നുള്ളൂ. പ്രത്യേകിച്ച് വലിയ സാമ്പത്തിക പിന്തുണകൂടി ഉണ്ടെങ്കില്‍ സ്‌റ്റേജ് കെട്ടിയും വീഡിയോ പിടിച്ചും യൂട്യൂബ് ചാനല്‍ തുടങ്ങിയും ഏത് സമൂഹത്തിന് ഇടയിലേക്കും ഈ രീതിക്ക് സംശയ ചിന്തകളെ ഇന്‍ജക്റ്റ് ചെയ്യാനാകും.

കേരളത്തില്‍ പല പേരുകളിലും അറിയപ്പെടുന്ന നാസ്തിക പ്രചാരണ സംഘങ്ങളുടെ നിലവാരവും ഇതൊക്കെത്തന്നെയാണ്. ഇന്റര്‍നെറ്റ് എന്ന ആധുനിക സംവിധാനത്തെ ഉപയോഗിച്ച് ഗുഢാലോചനാസിദ്ധാന്തക്കാര്‍ യാഥാര്‍ഥ്യലോകത്തെ സംബന്ധിച്ച് സാധാരണക്കാരില്‍ സംശയമുണ്ടാക്കുകയും മന്ദബുദ്ധികളെ നിര്‍മിക്കുകയും ചെയ്യുന്നപോലെത്തന്നെയാണ് ചില ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളിലൂടെ ഈ നാസ്തികസംഘങ്ങള്‍ കുറച്ച് ദൈവസംശയരോഗികളെ ഉണ്ടാക്കുന്നത്. മനുഷ്യന്റെ ബൗദ്ധികശേഷിയെ കബളിപ്പിക്കാമെന്നതിന് വ്യക്തമായ കുറച്ച് ഉദാഹരണങ്ങളാണിവ. ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ തെറ്റാകാവുന്ന, എന്നാല്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്ന് ഇതിനെ പറയാം. സകല അറിവുകളും ആശ്രയിച്ച് നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ സംബന്ധിച്ച മനുഷ്യന്റെ പ്രാഥമികവും നൈസര്‍ഗികവുമായ അറിവാണ് ഏറ്റവും ആധികാരികമായതെന്നും ഇബ്‌നു തൈമിയ്യ പറയുന്നു. അത്തരം പ്രാഥമിക യുക്തികള്‍ക്ക് ആര്‍ജിച്ചെടുക്കുന്ന ദുര്‍ബലമായ ഒരു തെളിവിന്റെയും പിന്‍ബലവും ആവശ്യമില്ല. ഫിത്വ്‌റിയ്യായ അറിവ് എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. പ്രാഥമികമായ ഈ ബോധത്തില്‍നിന്നല്ലാതെ മനുഷ്യന് യാതൊന്നിനെയും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. ഇവയ്ക്കുള്ള ചില ഉദാഹരണങ്ങള്‍ നോക്കാം:

(A) യാഥാര്‍ഥ്യത്തിനുള്ള തെളിവ്

യാഥാര്‍ഥ്യമെന്ന് നാം അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്താണ് തെളിവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. തലച്ചോറിലേക്ക് ലഭിക്കുന്ന ചില രൂപത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് നമ്മുടെ അനുഭവങ്ങളെ നിര്‍മിക്കുന്നത്. അത് യാഥാര്‍ഥ്യത്തില്‍നിന്നും നമുക്ക് നേര്‍ക്കുനേരെ ലഭിക്കുന്നതോ അതല്ലെങ്കില്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കപ്പെടുന്നതോ ആകാം. ചിലപ്പോള്‍ എല്ലാം ആഴത്തിലുള്ള ഒരു സ്വപ്‌നാവസ്ഥയാകാം. അതുമല്ലെങ്കില്‍ ഉയര്‍ന്ന ബുദ്ധിവൈഭവമുള്ള ചില നാഗരിക ജീവികള്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നിര്‍മിച്ച ഒരു കൃത്രിമ ബുദ്ധി മാത്രമാകാം നാം. ഇങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടെന്നിരിക്കെ അവയൊന്നും ശരിയല്ലെന്നും ചുറ്റുപാടുകളെ സംബന്ധിച്ച അറിവുകള്‍ യാഥാര്‍ഥ്യമാണെന്നും നാം കരുതുന്നത് തെളിവുകളെ ആശ്രയിച്ചല്ല. മറിച്ച് അത് പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയാണ്. അതില്‍ നിന്നുകൊണ്ടേ പിന്നെ അറിവ് ആര്‍ജിക്കാന്‍ പോലും മനുഷ്യന് കഴിയൂ.

(B) സംശയിക്കാനുള്ള തെളിവ്

സര്‍വതിനെയും സംശയിക്കണം എന്ന സന്ദേഹവാദ യുക്തിയനുസരിച്ച് ഈ നിലപാടിനെ സ്വയം തന്നെയും സംശയിക്കാമല്ലോ. അതായത് എന്തിനുവേണ്ടി സംശയിക്കണം? സംശയിക്കുന്നത് യാഥാര്‍ഥ്യമറിയാനാണ്! എന്നാല്‍ വസ്തുനിഷ്ഠമായ മറ്റൊരു യാഥാര്‍ഥ്യം ഉണ്ട് എന്നതിന് എന്തു തെളിവാണ് പറയാന്‍ കഴിയുക? അഥവാ സംശയിക്കുകയെന്ന നിലപാട് തന്നെ അതിലൂടെ അറിയാനുള്ള യാഥാര്‍ഥ്യമുണ്ടെന്ന അനുമാനത്തില്‍നിന്നുണ്ടാകുന്നതാണ്. ആ അനുമാനത്തിന് സ്വയം തെളിവില്ലതാനും. അപ്പോള്‍ സംശയവാദത്തിനുതന്നെ തെളിവുകള്‍ക്കന്യമായ ഒരടിസ്ഥാന വിശ്വാസം അനിവാര്യമാണ്.

(C) സ്വയമുള്ള വിശ്വാസം

നിങ്ങളാരാണെന്ന സ്വയംബോധം സ്വന്തം മസ്തിഷ്‌കത്തിന്റെതന്നെ അറിവുകളും ഓര്‍മകളുമാണ്. മസ്തിഷ്‌കപരമായ ഈ വിവരങ്ങളെ ഏതെങ്കിലും തരത്തില്‍ പുനഃക്രമീകരിക്കുന്നതുകൊണ്ട് വ്യക്തിയുടെ ആത്മബോധത്തെ തന്നെ കബളിപ്പിക്കാനാകും. ഇങ്ങനെ നിങ്ങള്‍ ആരാണെന്ന സ്വയംബോധം തന്നെ മിഥ്യയാകാന്‍ സാധ്യതയുണ്ടെന്നിരിക്കെ അത് മിഥ്യയല്ലെന്ന് എപ്പോഴും കരുതുന്നത് ഒരു തെളിവിനെയും ആശ്രയിച്ചല്ല.

(D) മറ്റുള്ളവരിലുള്ള വിശ്വാസം

നമുക്ക് സമാനമായ ബോധമുള്ള (Conscious) വ്യക്തികള്‍തന്നെയാണ് മറ്റുള്ളവരുമെന്ന അറിവ് ഒരിക്കലും തെളിവുകളെ ആശ്രയിച്ചുള്ള ഒന്നല്ല. കാരണം ബോധം സ്വയം അനുഭവിക്കാന്‍ കഴിയുന്ന ഒന്നു മാത്രമാണ്. മറ്റൊരാളുടെ ബോധം നമുക്കനുഭവിക്കാനോ തെളിയിക്കാനോ കഴിയില്ല.

(E) പാപത്തിന്റെ തെളിവ്

പരസ്പരബന്ധമില്ലാതെ കിടക്കുന്ന ഏതൊരു നാഗരികതയുടെ ചരിത്രമെടുത്തു നോക്കിയാലും മോഷണവും കൊലയും പാപമാണെന്ന പൊതുധാരണ അവര്‍ക്കിടയിലെല്ലാം നിലനിന്നിരുന്നതായി കാണാം. അഞ്ചു വയസ്സുള്ളൊരു കൊച്ചിനെ കൊല്ലുന്നത് ശരിയാണോയെന്നു ചോദിച്ചാല്‍ ഏത് രാഷ്ട്രക്കാരനും സംശയലേശമന്യെ ശരിയല്ലെന്നു തന്നെ പറയും. ഈ പാപ-പുണ്യ ചിന്ത മനുഷ്യന്റെ നൈസര്‍ഗിക ബോധമായതുകൊണ്ടാണ് അങ്ങനെ.

(F) ലോജിക്കിലുള്ള വിശ്വാസം

ഏതൊരു കാര്യത്തെയും മനുഷ്യന്‍ അംഗീകരിക്കുന്നതുതന്നെ ലോജിക്കുമായി തട്ടിച്ചുനോക്കിയാണ്. എന്നാല്‍ ഈ യുക്തി വാസ്തവമായിരിക്കണം എന്നതിന് തെളിവൊന്നും പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, മൂന്നുകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന ഒരു ഗ്രഹത്തില്‍ ഒന്നും ഒന്നും കൂടിച്ചേര്‍ന്നാല്‍ രണ്ടാകുന്നതിന് പകരം മൂന്നാകും എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് തെറ്റാണെന്ന് സ്വാഭാവികമായും തന്നെ നമ്മള്‍ തീര്‍പ്പിലെത്തും. അവിടെ ത്രികോണങ്ങള്‍ക്ക് ചതുര്‍ഭുജം ആണെന്നു വാദിച്ചാലും നാം അത് നിഷേധിക്കും. ഇത് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗണിതശാസ്ത്ര സ്വഭാവം നേരിട്ടു നിരീക്ഷിക്കുന്നതില്‍ നിന്നെത്തുന്ന തീര്‍പ്പല്ല. മറിച്ച് പ്രാഥമിക യുക്തിയാണ്. അതിന് തെളിവിന്റെ ആവശ്യമില്ല.

ആര്‍ജിച്ചെടുക്കുന്ന ഒരു തെളിവും ഇല്ലാതെയും എന്നാല്‍ സകലതിനെയും ഉള്‍ക്കൊള്ളാന്‍ പ്രാഥമികമായി മനുഷ്യന്‍ അംഗീകരിച്ചിരിക്കേണ്ടതുമായ യുക്തിക്ക് ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞവ. ഇല്‍മുദ്ദരൂരി എന്ന് ഇബ്‌നുതൈമിയ്യ വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. മനുഷ്യനില്‍ പ്രാഥമികവും നൈസര്‍ഗികവുമായി അടങ്ങിയിട്ടുള്ള ഈ അടിസ്ഥാനബോധത്തെ ഉള്‍ക്കൊള്ളാതെ യുക്തിചിന്ത സാധ്യമല്ല. ദൈവാസ്തിത്വത്തെ സംബന്ധിച്ച അറിവും ബോധവും ഈ രീതിക്ക് തന്നെ മനുഷ്യനില്‍ ഉള്ളടങ്ങിയ നൈസര്‍ഗികതയാണ്. അതിനാല്‍ പുറത്തുനിന്നും ആര്‍ജിച്ചെടുക്കുന്നതോ ബാഹ്യമായ തെളിവുകള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതോ അല്ല ദൈവം, മറിച്ച് ദൈവം സ്വയം തന്നെ തെളിവാണെന്ന (ദലീല്‍) അഭിപ്രായം അദ്ദേഹം പങ്കുവെക്കുന്നു.

മുകളില്‍ മനുഷ്യന്റെ നൈസര്‍ഗികമായ ബോധത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ നിരീക്ഷിച്ചാല്‍ അവ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യരില്‍ നിലനില്‍ക്കുന്ന ബഹിസ്ഫുരണങ്ങളാണെന്ന് (Meaningfal Representation of Realtiy) മനസ്സിലാകും. സകല പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിലും സംവിധാനത്തിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ടെന്ന ബോധവും സമാനമായ യാഥാര്‍ഥ്യബോധവും പ്രാഥമിക ബുദ്ധിയുമാണ്. ചരിത്രത്തില്‍ മനുഷ്യനാഗരികതകള്‍ ഏതെടുത്തു പരിശോധിച്ചാലും അവര്‍ ഒരു ദൈവത്തില്‍ വിശ്വസിച്ചവരായിരുന്നു എന്നുകാണാം. മനുഷ്യരില്‍ ഒന്നടങ്കം ഉള്ളടങ്ങിയിട്ടുള്ള ദൈവബോധത്തിന്റെ തെളിവാണിതെന്നാണ് ഇബ്‌നുതൈമിയ്യ നിരീക്ഷിക്കുന്നത്. ആധുനികശാസ്ത്രം ഈ ചിന്തകളെ കൂടുതല്‍ ശരിവെക്കുകയും ചെയ്യുന്നു. ദൈവം ഇല്ലെന്നാണ് നാസ്തികവാദമെങ്കില്‍ നാസ്തികര്‍ തന്നെയില്ലെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഈ രംഗത്തെ പഠനം

പ്രശസ്തമാണ്. മനുഷ്യനില്‍ ഒന്നടങ്കം ദൈവാസ്തിത്വത്തിലുള്ള ബോധം നൈസര്‍ഗികമായി കാണപ്പെടുന്നതാണെന്നും അത് മനുഷ്യന്റെ തന്നെ പ്രാഥമിക യുക്തിയാണെന്നുമാണ് പഠനം തെളിയിക്കുന്നത്.(16)

ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം മനുഷ്യനില്‍ ആത്മീയബോധത്തെ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ പഠനമുണ്ട്.(17) നൈസര്‍ഗികമായ യുക്തിക്കനുസരിച്ച് ചിന്തിക്കുന്നത് (Intuitive Thinking) ദൈവവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗത്തിന്റെ നിരീക്ഷണം.(18) തീര്‍ത്തും ആന്തരികമായ പ്രാഥമികബുദ്ധി ദൈവവിശ്വാസമുള്‍ക്കൊള്ളുന്നതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. പ്രയാസഘട്ടങ്ങളിലും പ്രതിസന്ധികളിലും സ്വാഭാവികമായും മനുഷ്യന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ് അംഗീകരിക്കപ്പെടുന്ന മറ്റൊരു വസ്തുത. മരണത്തെ സംബന്ധിച്ച ചിന്ത മനുഷ്യനില്‍ ദൈവാസ്തിത്വത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതായി പറയുന്ന നിരവധി പഠനങ്ങളുണ്ട്. ദൈവവിശ്വാസംകൊണ്ട് ആശ്വസിപ്പിക്കപ്പെടുന്ന മനുഷ്യമനഃശാസ്ത്രത്തെയാണ് വാസ്തവത്തില്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നതുകൊണ്ട് കാള്‍മാര്‍ക്‌സ് ഉദ്ദേശിക്കുന്നത്. ജീവിത ദുരിതങ്ങളില്‍ മനുഷ്യന്‍ സ്വാഭാവികമായിത്തന്നെ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായിത്തന്നെ മനുഷ്യനില്‍ ആശ്വാസമായി ദൈവവിശ്വാസം പ്രവര്‍ത്തിക്കുന്ന ഈ പ്രകൃതത്തെ മനസ്സിലാക്കിയതുകൊണ്ടാണ് കാള്‍മാര്‍ക്‌സ് മതത്തെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്നും ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവെന്നും വിശേഷിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട മനുഷ്യന്റെ സാമൂഹ്യ മനഃശാസ്ത്രത്തെ കേന്ദ്രമാക്കിയുള്ള ഓക്‌സ്‌ഫോര്‍ഡ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജസ്റ്റിന്‍ ബാരറ്റ് (Justin Barret) ദി ബോണ്‍ ബിലീവേഴ്‌സ് (The Born Believers) എന്ന പേരില്‍ ഒരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്. മനുഷ്യന്‍ ജന്മനാതന്നെ ദൈവവിശ്വാസമുള്‍ക്കൊള്ളുന്ന ജീവിയാണെന്നാണ് തെളിവുസഹിതം അദ്ദേഹം ഇതില്‍ സമര്‍ഥിക്കുന്നത്.

അദ്ദേഹം എഴുതുന്നത് നോക്കുക: “That belief in god begins in childhood and typically continues into adulthood places it in the same class as believing in gravtiy, the continutiy of time, the predictabiltiy of natural laws.”

”ഗ്രാവിറ്റിയിലും സമയത്തിന്റെ മുന്നോട്ടുള്ള ചലനത്തിലും പ്രകൃതി നിയമങ്ങളുടെ സ്ഥിരതയിലും വിശ്വസിക്കുന്നപോലെത്തന്നെ ദൈവാസ്തിത്വത്തിലുള്ള അറിവ് ശൈശവത്തിലേ തുടങ്ങുന്നു.”

ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ ഒരു കുഞ്ഞിന്റെ അടുത്തുനിന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കുക. കുഞ്ഞ് ആ ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി കാണാം. ആ ശബ്ദത്തിന് പിന്നിലൊരു കാരണവും അതിനൊരു ഉല്‍പത്തി കേന്ദ്രവും ഉണ്ടാകണമെന്ന അറിവ് കുഞ്ഞില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളതുകൊണ്ടാണത്. യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച ഈ അടിസ്ഥാന ബോധ്യങ്ങളെ പോലെത്തന്നെയാണ് ദൈവാസ്തിത്വവും. അത് മനുഷ്യന്റെ പ്രാഥമികമായ അറിവും നൈസര്‍ഗിക യുക്തിയുമാണ്. ദൈവാസ്തിത്വത്തെ തെളിയിക്കുന്ന മറ്റു തത്ത്വശാസ്ത്രപരമായ വാദങ്ങളെല്ലാം ഈ അടിസ്ഥാനയുക്തിക്ക് ഉപോല്‍ബലകമായി നിലനില്‍ക്കുന്നവ മാത്രമാണെന്നാണ് ഇബ്‌നു തൈമിയ്യ(റഹി)യുടെ അഭിപ്രായം. അതിനാല്‍ ആ നിലയ്ക്ക് അവയെ ഉപയോഗിക്കാവുന്നതുമാണ്. ഇബ്‌നു തൈമിയ്യയാണ് ഈ രീതിക്ക് യുക്തിപരമായി ദൈവം വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടതെങ്കിലും ഇത് കേവലം അദ്ദേഹത്തിന്റെതായ നിര്‍മിതിയല്ല. മറിച്ച് മനുഷ്യന്റെ ശുദ്ധപ്രകൃതം ഏകദൈവ ബോധത്തില്‍ അധിഷ്ഠിതമാണെന്ന ചിന്ത ഇസ്‌ലാമിക അധ്യാപനങ്ങളുടെ തന്നെ ഭാഗമാണുതാനും. മനുഷ്യരെല്ലാം ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവര്‍ വ്യത്യസ്ത ആശയക്കാരാകുന്നത് സോഷ്യല്‍ കണ്ടീഷനിങ് വഴിയാണെന്നും പ്രവാചകന്‍ വിശദീകരിക്കുന്ന ഹദീഥുണ്ട്.(19) ‘അല്‍ഫിത്വ്‌റ’ എന്നാണ് ഈ നൈസര്‍ഗികാവസ്ഥയെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം സ്വയംതന്നെയും മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമാണെന്ന് പഠിപ്പിക്കുന്നു; അതിലേക്ക് ക്ഷണിക്കുന്നു.

”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.”(20)

ഈ പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയെയും ഫിത്‌റയെയും നിഷേധിക്കുന്നത് സ്വയം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം പ്രാഥമികമായ യുക്തിബോധത്തെ നിഷേധിച്ചുകൊണ്ട് ഒരു ജ്ഞാനാന്വേഷണംതന്നെ സാധ്യമല്ല. അത്തരമൊരു നിലപാട് അങ്ങേയറ്റത്തെ അപഹാസ്യതയാണുതാനും. അതിനാല്‍ റാഡിക്കല്‍ സ്‌കെപ്ടിസിസത്തിന്റെ കേവല മസ്തിഷ്‌ക സര്‍ക്കസുകള്‍ കൊണ്ട് പോലും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ദൈവാസ്തിത്വം വ്യക്തമാണ്.

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക