ഹജ്ജ് ഉംറഃ കര്‍മ്മങ്ങളിലെ ദിക്റുകള്‍, ദുആഉകള്‍

ഹജ്ജ് ഉംറഃ കര്‍മ്മങ്ങളിലെ ദിക്റുകള്‍, ദുആഉകള്‍

ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍

തിരുദൂതര്‍ (സ്വ) ഹജ്ജു കര്‍മ്മം പ്രഖ്യാപിക്കുമ്പോള്‍ ഇപ്രകാരം ദുആ ചെയ്തതായി അനസി (റ) ല്‍നിന്ന് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللهُمَّ هَذِهِ حَجَّةٌ لَا رِيَاءَ فِيهَا وَلَا سُمْعَةَ

‘അല്ലാഹുവേ, ഒരുവിധ ലോകമാന്യതയും പ്രശസ്തിയുമില്ലാത്ത ഹജ്ജാകുന്നു ഇത്.’

തല്‍ബിയത്തിന്‍റെ രൂപം

തിരുദൂതര്‍ (സ്വ) നിയ്യത്തു ചെയ്ത് ഹജ്ജു കര്‍മ്മം പ്രഖ്യാപിച്ചതില്‍ പിന്നെ ചൊല്ലിയിരുന്ന തൗഹീദിന്‍റെ തല്‍ബിയത്ത് ഇപ്രകാരം സ്വഹീഹുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്:

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ

‘അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല. നിന്‍റെ വിളി കേട്ടു ഞാനിതാവന്നിരിക്കുന്നു. മുഴുവന്‍ സ്തുതികളും അനുഗ്രഹങ്ങളും നിനക്കാകുന്നു. അധികാരവും നിനക്കാകുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല.’

തിരുദൂതരു(സ്വ)ടെ കൂടെ ഹജ്ജു ചെയ്തിരുന്ന സ്വഹാബികള്‍ ഇപ്രകാരം വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി (സ്വ) യുടെ അംഗീകാരമുള്ളതിനാല്‍ ഇതും അനുവാദനീയമാണ്.

لَبَّيْكَ ذَا الْمَعَارِجِ وَلَبَّيْكَ ذَا الْفَوَاضِلِ

‘ഉന്നത സ്ഥാനങ്ങളുള്ള അല്ലാഹുവേ, നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. മഹത്വങ്ങളുള്ള അല്ലാഹുവേ, നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു.’

അബ്ദുല്ലാഹ് ഇബ്നുഉമര്‍ (റ) താഴെവരും പ്രകാരം വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന് ഇമാം മുസ്ലിം നിവേദനം.

لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَل

‘അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാന്‍ വന്നിരിക്കുന്നു. അല്ലാഹു വേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. അല്ലാഹുവേ നിനക്ക് ഉത്തരമേകുന്നതില്‍ ഞാന്‍ വീണ്ടും വീണ്ടും ഐശ്വര്യം കാണുന്നു. നിന്‍റെ ഇരു കരങ്ങളിലുമാണ് നന്മകളെല്ലാം. അല്ലാഹുവേ നിന്‍റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിന്നിലേക്കു മാത്രമാകുന്നു ആഗ്രഹങ്ങള്‍; കര്‍മ്മങ്ങളും.’

ഹജറുല്‍അസ്വദിന്നടുത്ത്

തിരുനബി (സ്വ) ഹജറുല്‍അസ്വദിന്ന് അരികിലെത്തുമ്പോഴെല്ലാം തക്ബീര്‍ ചൊല്ലിയിരുന്നതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നുഉമര്‍? താഴെ വരും പ്രകാരം ചൊല്ലിയിരുന്നതായി സ്വഹീഹായി വന്നിട്ടുണ്ട്.

بِسْمِ اللَّهِ، وَاللَّهُ أَكْبَرُ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ത്വവാഫ് ആരംഭിക്കുന്നു) അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍.’

ത്വവാഫില്‍

തിരുദൂതര്‍ (സ്വ) കഅ്ബയുടെ ഹജറുല്‍അസ്വദ്, റുക്നുല്‍ യമാനീ എന്നീ മൂലകള്‍ക്കിടയില്‍ താഴെ വരും പ്രകാരം ദുആ ചെയ്യുന്നത് അബ്ദുല്ലാഹ് ഇബ്നുസ്സാഇബ് (റ) കേട്ടതായി നിവേദനം. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.’

മക്വാമു ഇബ്റാഹീമിനടുത്ത്

മക്വാമുഇബ്റാഹീമിന് അടുത്തെത്തിയപ്പോള്‍ തിരുനബി (സ്വ) താഴെ വരുന്ന ആയത്ത് ഓതിയിരുന്നതായി ജാബിറി (റ) ല്‍ നിന്നു സ്വഹീഹായി വന്നിട്ടുണ്ട്.

وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ

ഇബ്രാഹീം നിന്നു പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര വേദിയായി സ്വീകരിക്കുക.? (വി. ക്വു. 2: 125)

സ്വഫായിലേക്കു കയറുമ്പോള്‍

ത്വവാഫും അനുബന്ധകര്‍മ്മങ്ങളും നിര്‍വ്വഹിച്ച ശേഷം നബി (സ്വ) സ്വഫാകുന്നിലേക്കു കയറി. അതിനോട് അടുത്തപ്പോള്‍ ഇപ്രകാരം ചൊല്ലിയത് ജാബിറും (റ) മറ്റും നിവേദനം ചെയ്തു.

إِنَّ الصَّفَا والْمَرْوَةَ مِنْ شَعَائِرِ اللهِ [البقرة: 158]

أَبْدَأُ بِمَا بَدَأَ اللهُ بِهِ

‘അല്ലാഹു തുടങ്ങിയതു കൊണ്ട് ഞാന്‍ തുടങ്ങുന്നു.’

സ്വഫാ മര്‍വ്വകളില്‍

കഅ്ബഃ കാണുവോളം തിരുദൂതര്‍ (സ്വ) സ്വഫാ കുന്നിലേക്കു കയറിനിന്ന് ക്വിബ്ലഃക്കു മുന്നിടുകയും അല്ലാഹു അക്ബര്‍ എന്നു മൂന്നുപ്രാവശ്യം പറഞ്ഞു താഴെവരുന്ന ദിക്ര്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയും അവക്കിടയില്‍ ദുആ ചെയ്യുകയും ചെയ്തതു സ്വഹീഹായി നിവേദനം. മര്‍വ്വയിലും അപ്രകാരം ചെയ്തത് പ്രസ്തുത നിവേദനങ്ങളിലുണ്ട്.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴു വനും അവനു മാത്രമാകുന്നു. സ്തുതികള്‍ മുഴുവനും അവനു മാ ത്രമാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന്‍ അവന്‍റെ വാഗ്ദാനം നിറവേറ്റി. അവന്‍ തന്‍റെ ദാസനെ സ ഹായിച്ചു. സംഘടിച്ചു വന്ന ശത്രുക്കളെ അവന്‍ തനിച്ചു തുരത്തി.’

അറഫഃയിലെ ദുആ

ദുആയില്‍ ഏറ്റവും ശ്രേഷ്ഠമായത് അറഫാ ദിനത്തിലെ ദുആയാണെന്നും തിരുനബി (സ്വ) യും ഇതര നബിമാരും ചൊല്ലിയതില്‍ ഏറ്റവും ശ്രേഷ്ഠമായ വചനം ചുവടെ വരുന്നതാണെന്നും തിരുമെഴിയുണ്ട്. ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

‘യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴു വനും അവനു മാത്രമാകുന്നു. സ്തുതികള്‍ മുഴുവനും അവനു മാത്രമാകുന്നു. അവന്‍ എന്തിനും കഴിവുള്ളവനാണ്.’

ബലിമൃഗത്തെ അറുക്കുമ്പോള്‍

തിരുനബി (സ്വ) പെരുന്നാള്‍ ദിനം അറുത്തപ്പോള്‍ താഴെ വരും പ്രകാരം ചൊല്ലിയതായി ഇബ്നു ഉമറി(റ)ല്‍ നിന്നും നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللَّهِ، وَاللَّهُ أَكْبَرُ، اللَّهُمَّ مِنْكَ وَلَكَ

‘അല്ലാഹു അക്ബര്‍, അല്ലാഹുവിന്‍റെ നാമത്തില്‍. അല്ലാഹുവേ, ഇതു നിന്നില്‍ നിന്നാകുന്നു. നിനക്കുമാകുന്നു.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

Leave a Comment