രോഗം, രോഗി, രോഗ സന്ദര്‍ശനം ഏതാനും ദിക്റുകള്‍

രോഗം, രോഗി, രോഗ സന്ദര്‍ശനം ഏതാനും ദിക്റുകള്‍

പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോള്‍

രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ കാണുകയും താഴെ വരുന്ന ദിക്ര്‍ ഒരാള്‍ ചൊല്ലുകയും ചെയ്താല്‍ ആ പരീക്ഷണം അയാള്‍ക്ക് ഏല്‍ക്കുകയില്ലന്ന് ഇമാം തിര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا

‘താങ്കളെ പരീക്ഷിച്ചതില്‍ നിന്ന് എനിക്ക് സൗഖ്യം നല്‍കിയ,അവന്‍ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാള്‍ എനിക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും.’

രോഗിയുടെ അടുക്കലെത്തിയാല്‍

തിരുനബി (സ്വ) ഒരു അഅ്റാബിയുടെ അടുക്കല്‍ പ്രവേശിച്ച സംഭവം ഇമാം ബുഖാരി അദബുല്‍മുഫ്റദില്‍ നിവേദനം ചെയ്തിട്ടുണ്ട്. സംഭവത്തെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. സന്ദര്‍ശനവേളയില്‍ തിരുമേനി (സ്വ) പ്രാര്‍ത്ഥിച്ചു:

لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ

‘യാതൊരു പ്രയാസവും ഉപദ്രവവും ഇല്ലാതിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ (പാപങ്ങളില്‍നിന്ന്) പരിശുദ്ധിയുണ്ടാകും.’

ഒരാള്‍, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദര്‍ശിക്കുകയും അയാളുടെ അടുക്കല്‍ ഏഴുതവണ താഴെ വരുന്ന ദുആ നിര്‍വ്വഹിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് തീര്‍ച്ചയായും സൗഖ്യമേകുന്നതാണ് എന്ന് ഇമാം അബൂദാവൂദും തിര്‍മുദിയും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ

‘അതിമഹത്വമുള്ളവനായ, മഹിത സിംഹാസനത്തിന്‍റെ രക്ഷിതാവായ അല്ലാഹുവോട്, അവന്‍ താങ്കള്‍ക്ക് ശിഫാഅ് ഏകുവാന്‍ ഞാന്‍ യാചിക്കുന്നു.’
തിരുനബി ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താഴെ വരുന്ന ദുആ നിര്‍വ്വഹിച്ചതായും രോഗിയെ സന്ദര്‍ശിക്കുന്നവര്‍ രോഗി ക്കുവേണ്ടി ദുആ ചെയ്യുവാന്‍ കല്‍പിച്ചതായും ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ اشْفِ عَبْدَكَ، يَنْكَأُ لَكَ عَدُوًّا أَوْ يَمْشِي لَكَ إِلَى صَلَاةٍ

‘അല്ലാഹുവേ, ശത്രുവെ നിനക്കായി തകര്‍ക്കുവാനും നിനക്കുള്ള ഒരു നമസ്കാരത്തിലേക്കു നടക്കുവാനും നിന്‍റെ ദാസനു നീ ശമനം നല്‍കേണമേ.’
രോഗി പ്രാര്‍ത്ഥിക്കുവാന്‍

പതിനെട്ടു വര്‍ഷം രോഗം കൊണ്ടു പരീക്ഷിക്കപ്പെട്ട, കു ടുംബങ്ങളും സമ്പത്തുകളും നഷ്ടപെട്ട, അടുത്തവരും അകന്നവരും കയ്യൊഴിച്ച, പൈശാചിക ശല്യം ശാരീരികമായി ബാധിച്ച അയ്യൂബ് നബി (അ) തന്‍റെ അവസ്ഥ റബ്ബായ അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിച്ചു നിര്‍വ്വഹിച്ച ദുആ:

أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ

എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (വി. ക്വു. 23: 86)

അയ്യൂബ് നബി (സ്വ) യുടെ ഈ ദുആക്കുള്ള ഉത്തരം പെട്ടെന്നായിരുന്നു. അദ്ദേഹത്തിനു നേരിട്ട കഷ്ടപ്പാട് അല്ലാഹു അകറ്റിക്കളയുകയും കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും അദ്ദേഹത്തിനു നല്‍കുകയും ചെയ്തു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ചിട്ടുണ്ട്.

അഭയം തേടേണ്ട ഏതാനും രോഗങ്ങള്‍

താഴെവരുന്ന ദുആ തിരുനബി (സ്വ) നിര്‍വ്വഹിക്കാറുള്ളതായി അനസി(റ)ല്‍ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ

‘വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം, മോശമായ രോഗങ്ങള്‍ എന്നിവ യില്‍ നിന്ന് അല്ലാഹുവേ ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’

ഒരു ദുആയില്‍ ഏതാനും രോഗങ്ങളില്‍നിന്ന് പ്രത്യേകം തിരുനബി (സ്വ) അഭയം തേടിയിരുന്നത് അനസി(റ)ല്‍നിന്ന് ഇമാം ഇബ്നുഹിബ്ബാന്‍ നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنِّي ….. أعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

‘അല്ലാഹുവേ,……. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങള്‍ എന്നിവയില്‍നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു.’

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

Leave a Comment