യാത്രയുമായി ബന്ധപ്പെട്ട ദിക്റുകള്‍

യാത്രയുമായി ബന്ധപ്പെട്ട ദിക്റുകള്‍

വാഹനത്തില്‍ കയറുമ്പോള്‍

യാത്രക്കായി വാഹനത്തില്‍ കയറുമ്പോള്‍ താഴെ വരും ക്രമത്തില്‍ തിരുനബി (സ്വ) ചെയ്യുകയും ചൊല്ലുകയും ചെയ്തതായി അലി (റ) യില്‍ നിന്നും ഇബ്നുഉമറി (റ) ല്‍ നിന്നും ഇമാം തിര്‍മുദി രിവായത്ത് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

വാഹനത്തിലേക്ക് കാലുവെച്ചാല്‍ (മൂന്ന് തവണ)

بِسْـــمِ الله

വാഹനത്തില്‍ കയറിയിരുന്നാല്‍

الْحَــمْدُ لِلَّهِ

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ

ഞങ്ങള്‍ക്ക് വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കിതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

ശേഷം മൂന്ന് തവണ:

الْحَمْدُ لِلَّهِ

ശേഷം മൂന്ന് തവണ:

اللَّهُ أَكْبَرُ

അതില്‍പിന്നെ:

سُبْحَانَكَ إنّي ظَلَمْتُ نَفْسِي فاغْفِرْ لِي إِنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أَنْتَ

‘അല്ലാഹുവേ, നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നിശ്ചയം ഞാന്‍ എന്നോട് അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതിനാല്‍ നീ എ നിക്ക് പൊറുത്ത് തരേണമേ. നിശ്ചയം, പാപങ്ങളെ നീയല്ലാതെ പൊറുക്കുകയില്ല.’

യാത്ര പുറപ്പെട്ട് വാഹനത്തിലിരുന്നാല്‍ തിരുനബി (സ്വ) ചൊല്ലിയതായി ഇബ്നു ഉമറി (റ) ല്‍നിന്ന് ഇമാം മുസ്ലിം ഇപ്രകാരം നിവേദനം ചെയ്തു:


اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ

سُبْحَانَ الَّذِى سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِى سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِى السَّفَرِ وَالْخَلِيفَةُ فِى الأَهْلِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِى الْمَالِ وَالأَهْلِ

‘ഞങ്ങള്‍ക്ക് വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കിതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ ഞങ്ങള്‍ നിന്നോട് പുണ്യവും തക്വ്വയും നീ ഇഷ്ടപ്പെടുന്ന കര്‍മ്മവും തേടുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കേണമേ. അതിന്‍റെ ദൂരം ഞങ്ങള്‍ക്ക് നീ ചുരുക്കേണമേ. അല്ലാഹുവേ, നീയാകുന്നു യാത്രയില്‍ കൂട്ടുകാരനും കുടുംബത്തില്‍ പിന്‍ഗാമിയും. അല്ലാഹുവേ, യാത്രാ ക്ലേശങ്ങളില്‍ നിന്നും ദുഃഖകരമായ കാഴ്ചകളില്‍നിന്നും കുടുംബത്തിലേക്കും സമ്പത്തിലേക്കും മോശമായുള്ള മടക്കത്തില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.

യാത്രയില്‍നിന്ന് മടങ്ങിയാല്‍

തിരുനബി (സ്വ) യാത്രയില്‍ നിന്ന് മടങ്ങിയാല്‍ മുകളില്‍ നല്‍കിയ ദുആ ചൊല്ലുന്നതോടൊപ്പം താഴെവരുന്ന ദിക്റും നിര്‍ വ്വഹിച്ചതായി ഇമാം മുസ്ലിമിന്‍റെ തന്നെ റിപ്പോര്‍ട്ടിലുണ്ട്.

آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ

‘പശ്ചാതപിക്കുന്നവരും ആരാധന നിര്‍വ്വഹിക്കുന്നവരും ഞങ്ങളുടെ നാഥനെ വാഴ്ത്തുന്നവരുമായി മടങ്ങുന്നവരാണ് ഞങ്ങള്‍.’

യാത്ര കയറ്റത്തിലാകുമ്പോള്‍

യാത്ര കയറ്റത്തിലാകുമ്പോള്‍ തക്ബീര്‍ ചൊല്ലുവാന്‍ തിരുമേനി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടിലുണ്ട്.

اللَّهُ أَكْبَرُ

യാത്ര ഇറക്കത്തിലാകുമ്പോള്‍

സ്വഹാബികള്‍ യാത്രയില്‍ കയറ്റത്തിലാകുമ്പോള്‍ തക്ബീറും ഇറക്കമിറങ്ങുമ്പോള്‍ തസ്ബീഹും ചൊല്ലിയിരുന്നതായി ജാബിറി (റ) ല്‍ നിന്നുള്ള ഇമാം ബുഖാരിയുടെ ഹദീഥിലുണ്ട്.

سُبْحَانَ اللهِ

യാത്രയാക്കുന്നവന്‍ യാത്രക്കാരനു വേണ്ടി

തിരുനബി(സ്വ)യോട് യാത്ര ചോദിച്ചിരുന്ന സ്വഹാബത്തിനെ താഴെ വരുന്ന ദുആ ചൊല്ലി തിരുമേനി? യാത്രയാക്കിയിരുന്നു എന്ന് സുനനുത്തിര്‍മുദിയിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ

‘താങ്കളുടെ ദീന്‍ സംരക്ഷിക്കുവാനും താങ്കള്‍ കൈകാര്യം ചെയ്യുന്ന അമാനത്ത് സംരക്ഷിക്കുവാനും താങ്കളുടെ നല്ല പര്യവസാനവും ഞാന്‍ അല്ലാഹുവോട് തേടുന്നു.’

തിരുനബി (സ്വ) യോട് ഒരു വ്യക്തി തന്‍റെ യാത്രയില്‍ ബര്‍കത്തുണ്ടാകുവാനായി ദുആ ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി (സ്വ) ചെയ്ത ദുആ. ഇമാം തിര്‍മുദി സംഭവം വിവരിച്ചു. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

زَوَّدَكَ اللَّهُ التَّقْوَى وَغَفَرَ ذَنْبَكَ وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ

‘അല്ലാഹു, തക്വ്വയെ താങ്കള്‍ക്ക് പാഥേയമാക്കുകയും താങ്കളുടെ പാപം പൊറുക്കുകയും താങ്കള്‍ എവിടെയാണെങ്കിലും നന്മയെ എ ളുപ്പമാക്കുകയും ചെയ്യട്ടെ.’

യാത്രക്കാരന്‍ യാത്രയാക്കുന്നവനു വേണ്ടി

യാത്രയാക്കുന്നവര്‍ക്കു വേണ്ടിയും താന്‍ വിട്ടേച്ചു പോകുന്നവര്‍ക്ക് വേണ്ടിയും യാത്രയാകുന്നന്‍ ഈ ദുആ ചെയ്യുവാന്‍ നബി (സ്വ) കല്‍പ്പിച്ചതായി ഇബ്നുസ്സുന്നിയും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. ഇബ്നു ഹജര്‍ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَسْتَوْدِعُكُمُ اللَّهَ الَّذي لا تَضِيعُ وَدَائِعُهُ

‘അല്ലാഹുവോട് താങ്കളെ സംരക്ഷിക്കുവാന്‍ ഞാന്‍ തേടുന്നു; അവന്‍റെ സംരക്ഷണത്തിലുള്ളവയൊന്നും നഷ്ടപ്പെടുകയില്ല.’

ഒരിടത്ത് ചെന്നിറങ്ങിയാല്‍

വല്ലവനും ഒരിടത്ത് ചെന്നിറങ്ങി താഴെ വരുന്ന ദുആഅ് ചൊല്ലിയാല്‍ താനിറങ്ങിയ സ്ഥലത്തു നിന്ന് യാത്രയാകുന്നതുവരെ യാതൊന്നും അവനെ ഉപദ്രവിക്കില്ലെന്ന് തിരുനബി (സ്വ) പറഞ്ഞതായി സ്വഹീഹു മുസ്ലിമിലുണ്ട്.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു.’



അബുൽ ജബ്ബാർ അബ്ദുള്ള മദീനി

Leave a Comment