അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി

അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് വെളിയങ്കോട്ട് 1917-ൽ ഉമർ മൗലവി ജനിച്ചു. പിതാവ് കുഞ്ഞഹ്മദ് ചെറിയ കച്ചവടക്കാരനായിരുന്നു. ആറാം വയസ്സിൽ നാട്ടിലെ ഓത്തു പള്ളിയിൽ ചേർന്നു. പിന്നീട് പല നാടുകളിൽ വിവിധ പള്ളി ദർസുകളിൽ പഠിച്ചു. ദർസിലെ ഒരു സുഹൃത്തിൽ നിന്നാണ് മലയാള അക്ഷരങ്ങൾ പഠിച്ചത്. താനൂരിലെ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാരുടെ ശിഷ്യനും കാത്തിബുമായിരുന്ന കാലത്താണ് തിരൂരങ്ങാടിയിൽ പോയി കെ. എം. മൗലവിയെ കാണാനിടയായത്. അതോടെ അദ്ദേഹം കെ. എം. മൗലവിയുടെ ശിഷ്യനായിത്തീരുകയും തിരൂരങ്ങാടിയിൽ താമസിക്കുകയും ചെയ്തു. കെ. എം മൗലവിയുടെ സലഫീ പ്രബോധനത്തിൽ ആകൃഷ്ടനായ ഉമർ മൗലവി ഉസ്താദിന്റെ പ്രിയശിഷ്യനായി മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങളിൽ ഗുരുനാഥന്റെ പാത പിന്തുടർന്നു. ഉസ്താദിന്റെ കുടുംബത്തിലെ അനാഥയായിരുന്ന മുസ്ല്യാരകത്ത് ഫാത്തിമക്കുട്ടിയെ 1943 ഡിസം-10ന് ജീവിതസഖിയാക്കി.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിൽ സ്വതന്ത്രമായി മലയാളത്തിൽ ഖുതുബ നിർവഹിക്കാൻ പറ്റിയ ഒരു പണ്ഡിതനെ വേണമെന്ന ആവശ്യവുമായി പള്ളി ഭാരവാഹികൾ കെ. എം. മൗലവിയെ സമീപിച്ചു. അതിന്നായി മൗലവി തിരഞ്ഞെടുത്തത് ഉമർ മൗലവിയായിരുന്നു. അതോടെ ഉമർ മൗലവി
മലബാറിൽ മുസ്ലിം കേന്ദ്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനത്തെത്തിപ്പെട്ടു.
ഖുർആനിനോടും സുന്നത്തിനോടും കൂറുപുലർത്തിക്കൊണ്ട് മുസ്ലിം ഉമ്മത്തിനോടുള്ള ബാധ്യതാ നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച, ഒരു പുരുഷായുസ്സ് മുഴുവൻ പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന സാന്നിദ്ധ്യമായി മാറിയ ഉമർ മൗലവിയെയാണ് പിന്നീട് മുസ്ലിം കൈരളി കാണുന്നത്.

തിരൂരങ്ങാടിയിൽ വെച്ച് വിശുദ്ധ ഖുർആനിലെ ചില സൂറത്തുകൾ പരിഭാഷപ്പെടുത്തി വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചു. പിന്നീട് കുർആൻ മുഴുവനായി ആശയവിവർത്തനം ചെയ്ത് ആവശ്യമായ വ്യാഖ്യാനത്തോടെ മൗലവി എഴുതി പൂർത്തിയാക്കി. ഗുരുനാഥന്റെ പരിശോധനയും മേൽനോട്ടവുമാണ് അതിന് മൗലവിക്ക് ധൈര്യം പകർന്നത്. അറബി-മലയാളത്തിൽ അത് ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് 1955-ലാണ്.

1950-കളുടെ ആദ്യത്തിൽ ഹജ്ജിനു പോയ മൗലവി റിയാദിലെ കുല്ലിയത്തുലുഗത്തിൽ അറബിയ്യയിൽ ചേർന്ന് അറബി സാഹിത്യം പ്രധാന പഠനവിഷയമായി തിരഞ്ഞെടുത്തു. അക്കാലത്താണ് ഇമാം ഇബ്നു തെയ്മിയ്യയുടെ “അൽഅഖീദത്തുൽ വാസിത്വിയ്യ’ ഉമർ മൗലവി മലയാളത്തിൽ മൊഴിമാറ്റം നടത്തി സുഊദ് രാജാവിന്റെ സാമ്പത്തിക സഹായത്തോടെ തിരൂരങ്ങാടിയിൽ പ്രസാധനം ചെയ്യുന്നത്.

ആലുശെയ്ഖ് കുടുംബത്തിൽപെട്ട ശെയ്ഖ് അബ്ദിൽ മലികിബ്നു ഇബ്രാഹിം ആയിരുന്നു ആദ്യത്തെ രണ്ടു വർഷം കുല്ലിയത്തുലുഗത്തിൽ അറബിയ്യയിലെ മേധാവി. ലോകപ്രശസ്ഥ പണ്ഡിതനും സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശെയ്ഖ് അബ്ദിൽ അസീസ് ഇബ്നു ബാസ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗുരുനാഥൻമാരിൽ ഒരാളാണ്. ശെയ്ഖ് ഉമർ അഹ്മദ് മലൈബാരി എന്ന നാമത്തിലാണ് അറബ് നാടുകളിൽ ഉമർ മൗലവി അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ അന്ന് സഊദിയിൽ ഉപരിപഠനത്തിന് പോയ പണ്ഡിതരാണ് ശെയ്ഖ് അബ്ദുസ്സമദ് അൽ കാതിബ് യും (കെ.എം. മൗലവിയുടെ മകൻ), സഅദുദ്ദീൻ മൗലവിയും. 

ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിയുടെ الأصول الثلاثة എന്ന ഗ്രന്ഥം ശെയ്ഖ് മുഹമ്മദ് അത്ത്വയ്യിബ് ബിൻ ഇസ്ഹാഖ് അൽ അൻസ്വാരി അൽമദനി ചോദ്യോത്തര രൂപത്തിലാക്കി أصولالدين الإسلامى എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി അറേബ്യയിലെ ഉപരിപഠനത്തിനുശേഷം ഉമർ മൗലവി ഈ ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. അതിനുപുറമെ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് രചിച്ച نواقض الاسلام ,شروط لا إله إلا الله , القواعد الاربعة എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളും മുസ്ലിം കൈരളിക്ക് അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നു. ശെയ്ഖുൽ ഇസ്ലാം ഇബ്നുതെിയ്യ, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് തുടങ്ങിയ പണ്ഡിതന്മാരുടെ രചനകൾ കേരളത്തിൽ പ്രചരിപ്പിക്കാനും, അതുവഴി തൗഹീദിന്റെ വാഹകനാകാനും ഉമർ മൗലവിൽ യത്നിക്കുകയായിരുന്നു.

കേരളത്തിലെ തൗഹീദി പടയോട്ടത്തിൽ തളരാതെ നിലകൊണ്ട അദ്ദേഹത്തിന്റെ കയ്യിലെ കരുത്തുറ്റ ആയുധമായിരുന്നു 1971 ഫെബ്രുവരിയിൽ തുടക്കം കുറിച്ച “ആളെ നോക്കണ്ട, തെളിവ് നോക്കുക’ എന്നുല്ലേഖനം ചെയ്ത “സൽസബീൽ’ മാസിക. പ്രതിയോഗികളോട് പ്രമാണബദ്ധമായ കാർക്കശ്യം സ്വീകരിച്ചപ്പോഴും, അവരുടെ ആശയ പ്രകാശനത്തിന് സ്വന്തം പത്രത്തിന്റെ പേജുകൾ വിനയപൂർവ്വം അനുവദിച്ചു നൽകിയിരുന്നു അദ്ദേഹം. അതാകട്ടെ, വെറുമൊരു വിട്ടുവീഴ്ചയുടെ ഭാഗമായിട്ടല്ലായിരുന്നു. പ്രത്യുത, പ്രസ്തുത ആശയങ്ങളിലെ അപാകതകളും അനിസ്ലാമികതകളും വായനക്കാർക്ക് വേർതിരിച്ച് മനസിലാക്കാനാകും വിധം, അതിന്റെ മറുപടി കൂടെ തയ്യാറാക്കി അതോടൊപ്പം നൽകാനായിരുന്നു. അത്തരം വൈജ്ഞാനിക സന്ദർഭങ്ങൾ സൽസബീൽ മാസികയുടെ പഴയ കാല ലക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കെമ്പാടും കാണാനാകും. നിരീശ്വരവാദികളുമായി സൽസബീൽ നടത്തിയ ആദർശ സംവാദം പിന്നീട് ഗ്രന്ഥമായി പലതവണ പ്രസാധനം ചെയ്തു.

കേരളത്തിൽ നിലനിന്നിരുന്ന ശിർക്ക് ബിദ്അത്തുകളെ എതിർക്കുന്നതൊടൊപ്പം ഇസ്ലാമിനെ ദുർവ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച എല്ലാ പിഴച്ച പ്രസ്ഥാനങ്ങളേയും ഉമർ മൗലവി ശക്തിയുക്തം പ്രമാണബദ്ധമായി പ്രതിരോധിച്ചു. ഹജ്ജിന്റെ വിളക്ക്, ഇർശാദുൽ ഇഖ്വാൻ, നൂറുൽ ഈമാൻ, ജുമുഅ ഖുതുബ, ഫാതിഹയുടെ തീരത്ത്, തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി ചെറുകൃതികളും എണ്ണമറ്റ നോട്ടീസുകളും ഉമർ മൗലവിയുടെ രചനയിലുണ്ട്. യുടെ അറബി ഭാഷയിലുള്ള രചനകളാണ്. മുസ്ലിം കേരളത്തിന്റെ ചരിത്രം ഒപ്പിയെടുത്ത “ഓർമകളുടെ തീരത്ത്’ എന്ന ആത്മകഥാരചന ഗതകാല മുസ്ലിം കൈരളിയുടെ അടയാളപ്പെടുത്തലുകളറിയാനാഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത അമൂല്യ ഗ്രന്ഥമാകുന്നു.

കർമപഥത്തിലേൽക്കേണ്ടിവന്ന പ്രതിസന്ധികളെ മുഴുവൻ തൃണവൽഗണിച്ചുകൊണ്ട് മുന്നേറിയ ആ ത്യാഗി 2000 ഫെബ്രുവരി 24ന് എന്നെന്നേക്കുമായി കണ്ണടച്ചെങ്കിലും, അദ്ദേഹം വിട്ടേച്ചുപോയ വിജ്ഞാന സ്ഫുലിംഗങ്ങൾ മുസ്ലിം ഉമ്മത്തിന്റെ മുന്നിൽ പ്രകാശം ചൊരിഞ്ഞുകൊണ്ട് ഇന്നും സജീവമാണ്.

സുകൃതം ചെയ്തുതകൊണ്ട് സന്തോഷത്തോടെ ലോകരക്ഷിതാവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാൻമാരിൽ അദ്ദേഹത്തെയും നമ്മെയും ഉൾപ്പെടുത്താൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

1 thought on “അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി”

Leave a Comment