ക്ഷമ വിശ്വാസിയുടെ മുഖമുദ്ര
മനുഷ്യ സമൂഹത്തിന് അല്ലാഹു നൽകിയിട്ടുള്ള അപാരമായ അനുഗ്ര ഹമാകുന്നു സത്യവും, അസത്യവും വേർതിരിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷബുദ്ധി എന്നുള്ളത് . അതുപയോഗിച്ച് കൊണ്ട് മനുഷ്യൻ ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു. അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ മറ്റൊരു അനുഗ്രഹമാകുന്നു അവൻറെയടുക്കൽ സ്വീകാര്യമായ ഇസ്ലാം എന്നത്. ഇത് കഴിഞ്ഞാൽ അല്ലാഹു മനുഷ്യസമൂഹത്തിന് നൽകിയിട്ടുള്ള വലിയ അനുഗ്രഹമാണ് ക്ഷമ എന്നത്. ഇസ്ലാമിൻറെ ഖലീഫയായ ഉമറുൽ ഫാറൂഖ് ( 5 ) പറയുന്നു: ( ഇസ്ലാമിന്ന് ശേഷം ക്ഷമയേക്കാൾ വിശാല മായ ഒരനുഗ്രഹവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല ) എന്നാൽ ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി പലരും അജ്ഞതയിലാണ്. ക്ഷമയുടെ അമൂല്യതയെ പറ്റി മനസ്സിലാക്കിയവർ വളരെ വിരളമാകുന്നു. ലോകരുടെ മോചനത്തിന് വേണ്ടി ലോകത്തേക്ക് നിയോഗിതരായ എല്ലാ പ്രവാചകന്മാരും – തൻറ പ്രബോധന പാതയിൽ ഈ അനുഗ്രഹത്തിന്റെ മാധുര്യം രുചിച്ചറിഞ്ഞവരും, മറ്റുള്ളവർക്ക് അത് പഠിപ്പിച്ച് കൊടുത്തവരുമായിരുന്നു. ഉമർ ( റ ) വിനെ പോലെയുള്ള മഹാന്മാരായ സ്വഹാബാക്കൾ അതിനെ സംബന്ധിച്ച് വളരെ ബോധവാന്മാരായിരുന്നു . സച്ചരിതരായ സലഫി പണ്ഡിതന്മാരും ആപാതയിൽ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് വരുന്ന പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ഈ അനുഗ്ര ഹമല്ലാതെ വേറെ ഒരു പ്രതിവിധിയുമില്ലായെന്ന സത്യം. വിശുദ്ധ ഖുർആനിലും, തിരുസുന്നത്തിലും വളരെ ഗൗരവത്തിൽ തന്നെ ക്ഷമയെപ്പറ്റി ഉണർത്തിയതായി നമുക്ക് കാണാനാവും.
സഹോദരാ അറിയുക, ക്ഷമ വിലയേറിയ ഒരു രത്നമാകുന്നു. മഹാത്മാക്കൾ അത് കരഗതമാക്കുവാൻ വേണ്ടി അത്യധികം പണിപ്പെട്ടിരുന്നു.
സഹോദരാ, നീ ഈ അമൂല്യ സമ്പത്ത് കരസ്ഥമാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ടോ ? അതോ നീ അതിനെ പാഴാക്കി കളഞ്ഞിരിക്കുകയാണോ ? ? ? എങ്കിൽ അത് കരസ്ഥമാക്കുവാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചില്ലേ? വർണ്ണകടലാസുകൾ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങൾ നിനക്ക് ചുറ്റും തത്തികളിക്കുകയാണ്, സഹോദരാ, നീ അതിൽ വഞ്ചിതനാകാതിരിക്കുക, ഇഹലോകം വരുംലോകമായ പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു, ഇവിടെ വിതച്ചവനേ അവിടെ വിളവെടുക്കുവാൻ സാധിക്കുകയുള്ളൂ, വിതച്ചാൽ മാത്രം പോരാ, തൻറ വിളയെ നശിപ്പിക്കുന്ന കീടങ്ങളിൽ നിന്നും, നാശകാരികളിൽ നിന്നും അതിനെ പരിരക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ അദ്ധ്വാനത്തിൻറ യഥാർത്ഥകൂലി നമുക്ക് ലഭിക്കുകയുള്ളു , ആയതിനാൽ ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതിൽ അല്ലാഹുവിനോട് സദാ പ്രാർത്ഥിച്ച് കൊണ്ടിരിക്കുക. അല്ലാഹു പറയുന്നു: ( സഹനവും, നമസ്കാരവുംമൂലം ( അല്ലാഹുവിൻറ ) സഹായം തേടുക. അത് ( നമസ്കാരം ) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേ ണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രേ അവർ ( ഭക്തന്മാർ ). അൽബഖറ – 45 – 46

ക്ഷമ പ്രവാചകന്മാരുടെ മുഖ മുദ്ര:
കാലാകാലങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർക്ക് തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹ മായിരുന്നു നേരിടേണ്ടിവന്നത്. അതിലവർക്ക് നൂറുമേനി നേടുവാൻ സാധിച്ചത് ഈ മഹത്തായ അനുഗ്രഹം കൊണ്ടാന്നു മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരുടെയും മുഖമുദ്ര തന്നെയായിരുന്നു ക്ഷമ . വിശുദ്ധ ഖുർആനിന്റെ ആയത്തുകളും , പ്രവാചക വചനങ്ങളും അതിന്ന് തെളിവാകുന്നു. അതിൽ കൂടുതൽ കാലം ക്ഷമിച്ച് നൂഹ് ( അ ) ൻറ ചരിത്രം ഖുർആൻ നമുക്ക് വരച്ച് തരുന്നുണ്ട് . അദ്ദേഹം 950 വർഷക്കാലം തന്റെ പ്രബോധന മാർഗ്ഗത്തിൽ ക്ഷമയവലംബിച്ചു . മറ്റുള്ള പ്രവാചകരും ഇതിന്നപവാദമായിരുന്നില്ല. ( മൂസാക്ക് നാം ഗ്രന്ഥം നൽകി . അദ്ദേഹത്തിന്നു ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു . മർയമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും , അദ്ദേഹ ത്തിന്ന് നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങൾ തള്ളികളയുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയുകയാണോ ? (അൽബഖറ – 87) പ്രവാചകന്മാരിൽ തന്നെ കൂടുതൽ പ്രയാസങ്ങൾ സഹിച്ചവരായിരുന്നു “ദൃഢ:മനസ്കരായ പ്രവാചകന്മാർ”.അവർ സഹിച്ച സഹനം സത്യ വിശ്വാസികളോട് ജീവിതത്തിൽ പകർത്തുവാൻ വേണ്ടി അല്ലാഹു കൽപിക്കുന്നുണ്ട്. ( ആകയാൽ ദൃഢ:മനസ്കരായ ദൈവ ദൂതന്മാർ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ ( സത്യ നിഷേധികളുടെ) കാര്യത്തിന് നീ ധതി കാണിക്കരുത്. അവർക്ക് താക്കീതു നൽകപ്പെടുന്നത് (ശിക്ഷ ) അവരിൽ നേരിൽ കാണുന്നദിവസം പകലിൽനിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങൾ ( ഇഹലോകത്ത്) താമസിച്ചിട്ടുള്ളുവെന്ന പോലെ അവർക്ക് തോന്നും . ഇതൊരു ഉദ്ബോധനമാകുന്നു. എന്നാൽ ധിക്കാ രികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ ? ) അഹ്ഖാഫ് – 35. പ്രവാചകന്മാരെല്ലാം തന്നെ പ്രബോധന മാർഗ്ഗത്തിൽ ക്ഷമയവലംബി ച്ചു, മുഹമ്മദ് നബിയും അനുചരന്മാരും ഒരുപാട് ക്ഷമിച്ചു , അവസാനം സ്വന്തം നാടും, വീടും ഉപേക്ഷിക്കേണ്ടിവന്നപ്പോൾ എല്ലാം അല്ലാഹുവിൽ അർപ്പിച്ച് ക്ഷമിച്ച് കൊണ്ട് അതിനും തയ്യാറായി. പ്രബോധനമാർഗ്ഗം അത്രയെളുപ്പമുള്ളതല്ല, അവിടെ പ്രയാസവും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോൾ പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്നും പാഠം ഉൾകൊണ്ട് ദൃഢമനസ്കരായി സഞ്ചരിക്കുക.

ക്ഷമ സത്യ വിശ്വാസികളുടെ അടയാളം:
പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങൾ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അതായത് അവർ തങ്ങൾക്ക് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിൻറെ പേരിൽ അവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുന്നതാകുന്നു .അതിനാൽ യഥാർത്ഥ സത്യവിശ്വാസി അത് തൻറ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കേണ്ടതാകുന്നു. അല്ലാഹു പറയുന്നു : ( അത്തരക്കാർക്ക് തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ ( സ്വർഗ്ഗ ത്തിൽ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ് . അഭിവാദ്യത്തോടും , സമാധാനാശംസയോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവർ അതിൽ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാർപ്പിടവും ) ഫുർഖാൻ – 75 – 76
നാം ക്ഷമിക്കേണ്ട സമയം:
നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാൽ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല . പ്രവാചകന്മാരിൽ ഇതിന് നമുക്ക് ഒരുപാട് ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നതാണ്. മക്കയിലെ മുശ്രിക്കുകളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രവാചകനും അവിടുത്തെ അനുചരന്മാരിൽ ചിലരും കൂടി തൻറ ബന്ധുക്കളും കൂടിയുള്ള ത്വാഇഫിലേക്ക് അൽപം ആശ്വാസം ലഭിക്കുവാൻ വേണ്ടി ചെന്നപ്പോൾ തന്റെ ബന്ധുക്കളടക്കം തന്നെ അപമാനിക്കുക മാത്രമല്ല കല്ലെറിയുക പോലും ചെയ്തു, അതിനാൽ വളരെ വിഷമവും, ദു:ഖവും മൂലം പ്രവാചകന്ന് തന്റെ ബോധം തന്നെ നശിക്കുമാറായിരുന്നു. ഇത് ഏഴാനാകാശത്തുനിന്നും കണ്ട് തന്റെ രക്ഷിതാവ് മലക്കുൽ ജിബ്‌രീലിനെ പ്രവാചകൻറ സംരക്ഷണത്തിനും, അക്രമികളെ ശിക്ഷിക്കുവാനും വേണ്ടി അയക്കു കയുണ്ടായി. പ്രവാചകൻ ഒന്ന് മൗനാനുവാദം നൽകിയാൽ മതി, അവരെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുമായിരുന്നു, എന്നാൽ പ്രവാചകൻ പറഞ്ഞ മറുപടി നമ്മുടെ എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാകുന്നു. പ്രവാചകൻ പറഞ്ഞത്: “വരും കാലങ്ങളിൽ അവരുടെ തലമുറകളിൽ ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുണ്ടായേക്കാം, അവരെ ശിക്ഷിക്കേണ്ടതില്ല, അവർ അറിവില്ലാത്ത ജനങ്ങളാകുന്നു”. പ്രവാചകൻ ക്ഷമയിലെ അതുല്ല്യമായ മാതൃക യാണ് നമുക്കിവിടെ കാണുവാൻ കഴിഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നൊരു ഹദീസിൽ നമുക്കിങ്ങനെകാണാൻ സാധിക്കുന്നു. അനസ് ബ്നുമാലിക് ( റ ) വിൽ നിന്ന് നിവേദനം: ഖബറിന്നരികിൽ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകൻ ( സ ) നടന്ന് പോകുകയുണ്ടായി, പ്രവാചകൻ ആ സ്ത്രീയോട് പറയുകയുണ്ടായി: നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക. അപ്പോൾ അവൾ പറഞ്ഞു: എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല. അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോൾ അവൾ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു: പ്രവാചകന്റെ അടുത്ത് അവൾ പാറാവുകാരെ കണ്ടില്ല ,താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു, അപ്പോൾ പ്രവാചകൻ പറയുകയുണ്ടായി: ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു.
ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്പ്പെടുത്തുന്ന അവസരത്തിലാകുന്നു. അതല്ലാതെ ക്ഷമ കൈവിട്ട് വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടർന്ന് നാം ഖേദിക്കേണ്ടിവരും.
ക്ഷമയവലംബിക്കുവാനുള്ള കൽപന:
വിശുദ്ധഖുർആൻ അടിക്കടി ക്ഷമ കൈകൊള്ളുവാൻ വേണ്ടി സത്യവിശ്വാസികളെ ഉണർത്തുന്നുണ്ട്. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾ അവിടെ നമ്മൾ അല്ലാഹുവിൻറ പ്രീതികാംക്ഷിച്ച് കൊണ്ട് ക്ഷമ അവലംബിച്ചാൽ നാം തിന്മയാ യി കരുതിയകാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് കാണാൻ സാധിച്ചേക്കാം. നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ നമുക്കതിന്ന് ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ സാധിക്കും. അല്ലാഹു പറയുന്നു: ( എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും [യഥാർത്ഥത്തിൽ ] അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും [യഥാർത്ഥത്തിൽ] അത് നിങ്ങൾക്ക് ദോഷകരമായി രിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല) അൽബഖറ – 126.
അല്ലാഹുവിന്ന് വേണ്ടി പ്രയാസങ്ങളിൽ ക്ഷമ അവലംബിച്ചാൽ ശത്രുക്കൾക്കെതിരിൽ അല്ലാഹു നമ്മെ സഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരു പാഴ് വേലയാക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു. ( നിങ്ങൾക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക് മന:പ്രയാസമുണ്ടാക്കും . നിങ്ങൾക്ക് വല്ല ദോഷവും നേരിട്ടാൽ അവരതിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു . ) ആലു ഇംറാൻ – 120 ( സത്യ വിശ്വാസികളെ, നിങ്ങൾ ക്ഷമിക്കുകയും, ക്ഷമയിൽ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം ) ആലും ഇംറാൻ – 200.
ക്ഷമ കൈകൊള്ളുകയും, പരസ്പരം ക്ഷമ കൈകൊള്ളുവാൻ ഉപദേശിക്കുകയും ചെയ്യാത്തവർ മുഴുവനും നഷ്ടത്തിലാണെന്ന് അല്ലാഹു സൂറത്തുൽ അസ്വ്റിലൂടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: ( വിശ്വസിക്കുകയും, സൽകർമ്മങ്ങൾ, പ്രവർത്തിക്കുകയും, സത്യം കൈകൊള്ളുവാൻ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈകൊള്ളുവാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്യാത്തവരൊഴികെ ) അൽ അസ്വ്ർ – 8 ( സത്യവിശ്വാസികളെ , നിങ്ങൾ സഹനവും, നമസ്ക്കാരവും മൂലം [അല്ലാഹുവിനോട്] സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്ന വരോടൊപ്പമാകുന്നു അല്ലാഹു ) അൽബഖറ – 15 ( സഹനവും, നമസ്കാരവും മൂലം ( അല്ലാഹുവിൻറ ) സഹായം തേടുക. അത് ( നമസ്ക്കാരം ) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു ) അൽബഖറ – 45 പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാൻ ഉപദേശിച്ചിരുന്നു , മൂസാ നബി ( അ ) തന്റെ സമൂഹത്തെ അതിന്ന് വേണ്ടി ഒരുപാട് ഉപദേശിച്ചതായി നമുക്ക് ഖുർആനിൽ കാണാവുന്നതാണ് . മൂസാ നബി ( അ ) പറയുന്നതായി അല്ലാഹു പറയുന്നു: ( മൂസാ തൻറ ജനങ്ങളോട് പറഞ്ഞു.നിങ്ങൾ അല്ലാഹുവോട് സഹായം തേടുകയും, ക്ഷമിക്കുകയും ചെയുക. തീർച്ചയായും ഭൂമി അല്ലാഹുവിൻറതാകുന്നു . അവൻ ദാസന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് അവകാശപ്പെടുത്തി കൊടുക്കുന്നു. പര്യവസാനം ധർമ്മനിഷ്ഠ പാലി ക്കുന്നവർക്കനുകൂലമായിരിക്കും) അഅ്റാഫ് – 128
ക്ഷമക്കുള്ള പ്രതിഫലം :
ക്ഷമകൈകൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകു മെന്ന് വിശുദ്ധഖുർആനിൽ വാഗ്ദാനം നൽകുന്നുണ്ട് . അല്ലാഹു പറയുന്നു : (കുറച്ചൊക്കെ ഭയം , പട്ടിണി , ധനനഷ്ടം , ജീവനഷ്ടം , വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയും . (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക) അൽബഖറ – 155.
പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമ അവലംബിക്കുന്നവർക്ക് – അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കുമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നു . അല്ലാഹു പറയുന്നു(അവർക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാർഗം പ്രാപിച്ചവർ.) അൽബഖറ – 157. വിഷമതകളും, ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ) സൂക്ഷിച്ചവർ.) അൽബഖറ – 177 ( അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു ) ( അവർ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ ഞാനവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു. അതെന്തെന്നാൽ അവർ തന്നെയാകുന്നു ഭാഗ്യവാന്മാർ) അൽമുഅ്മിനൂൻ 111 ( അത്തരക്കാർക്ക് തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ ( സ്വർഗ്ഗത്തിൽ )ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവർ അവിടെ സ്വിക രിക്കപ്പെടുന്നതുമാണ് . അവർ അതിൽ നിത്യവാസികളായിരിക്കും . എത നല്ല താവളവും , പാർപ്പിടവും ! ) തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ അവർക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നൽകുമെന്നാണ് അല്ലാഹു പറയുന്നത്. ( അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ
പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്. അവർ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയും ) ഖസസ് – 54 അബീമാലിക് അൽ ഹാരിഥിബ്നു ആസ്വിമിൽ അശ്ഹരി ( റ ) വിൽ നിന്ന് പ്രവാചകൻ ( സ ) പറഞ്ഞു, “ ശുദ്ധി വിശ്വാസത്തിൻറ ഭാഗമാകുന്നു, ‘അൽ ഹംദുലില്ലാഹ്’ എന്നത് തുലാസ് നിറക്കുന്നതാകുന്നു, ‘സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് ‘ ആകാശഭൂമികൾക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു, നമസ്ക്കാരം പ്രകാശവും, ദാനധർമ്മ ങ്ങൾ തെളിവും, ക്ഷമ വെളിച്ചവും, ഖുർആൻ നിനക്ക് അനുകൂ ലമായോ, പ്രതികൂലമായോ തെളിവുമാകുന്നു, എല്ലാവരും പ്രഭാതത്തിൽ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയം തന്നെ വിൽക്കുകയും ചെയ്യുന്നു, ചിലരതിനെ മോചിപ്പിക്കുന്നു , മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു” മുസ്ലിം .

ബുദ്ധിമുട്ടുകളിൽ ക്ഷമിക്കുക :
ബുദ്ധിമുട്ടുകളിലും, പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും ക്ഷമ കെകൊള്ളുക. അങ്ങിനെ ചെയ്യുന്നവർക്ക് അല്ലാഹു അളവറ്റ് പ്രതിഫലം വാഗ്ദാനം നൽകുന്നു . ( കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദർഭങ്ങളിൽ ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക ) അൽബഖറ – 155 – ( എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാർ യുദ്ധം ചെയ്തിട്ടുണ്ട്! എന്നിട്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നു കൊണ്ടും അവർ തളർന്നില്ല . അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങികൂടുകയോ ചെയ്തില്ല . അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. ) ആലു ഇംറാൻ – 146 അല്ലാഹു എന്ത് കൽപിച്ചുവോ അത് എന്ത് തന്നെയാണെങ്കിലും മനസാ വാചാ കർമണാ നടപ്പിൽ വരുത്തുകയെന്നതാണ് ഒരു മുസ്ലിമിന്റെ ബാധ്യത . അതാണ് അല്ലാഹുവിൻറ ഖലീലായ ഇബ്രാഹീം(അ) , ഇസ്മാഈൽ ( അ ) എന്നീ പ്രവാചകന്മാരിൽ നിന്ന് നമുക്ക് മാതൃക ഉൾകൊള്ളുവാനുള്ളത്. അല്ലാഹു പറയുന്നു: ( എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനെ ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു . അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാ ശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. സ്വാഫ്ഫാത്ത് – 102 മേൽ വിവരിച്ചതിൽ നിന്നും ക്ഷമക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യം നാം മനസ്സിലാക്കി. ആയതിനാൽ അല്ലാഹു കൽപിച്ച പ്രകാരം ക്ഷമ അവലംബിച്ച് കൊണ്ട് അല്ലാഹുവിന്റെ മതം ജീവിതത്തിൽ പ്രാവർത്തികമാക്കാനും, അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുവാനും നാം ശ്രമിക്കുക. അതിന്റെ പാതയിൽ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമയവലംബിക്കുക, അല്ലാഹു അതിന്ന് തൗഫീഖ് നൽകട്ടെ. ആമീൻ.