ഈസാ നബി (അ) – 05​

ഈസാ നബി (അ) - 05

മനുഷ്യര്‍ ജന്മനാ പാപികളോ?

‘നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്’ എന്നാണ് ഈസാ നബി(അ) ജനങ്ങളോട് പറഞ്ഞത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ഥ കര്‍ത്താവ് അല്ലാഹുവാണ് എന്നാണ് ഇത് അറിയിക്കുന്നത്. പിന്നീട്, ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് അല്ലാഹുവിന്റെ ‘അനുവാദ പ്രകാരം’ (ബി ഇദ്‌നില്ലാഹി) ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തത് ശ്രദ്ധിക്കുക.

ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതിനാല്‍ പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാര്‍ക്കും ചിലര്‍ ദിവ്യത്വം കല്‍പിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ആ മഹാത്മാക്കള്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവര്‍ക്ക് പല അസാധാരണ സംഭവങ്ങളും വെളിപ്പെടുത്തുവാനും ചില മറഞ്ഞകാര്യങ്ങള്‍ അറിയുവാനും കഴിയുമെന്നും അവര്‍ ധരിച്ചു വശായിരിക്കുന്നു. ഈ ധാരണ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ശിര്‍ക്കു പരമായ എത്രയോ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയിരിക്കുകയാണ്.

ഈസാ നബി(അ)യിലൂടെ പ്രകടമായ ദൃഷ്ടാന്തങ്ങള്‍ ക്വുര്‍ആന്‍ വിവരിച്ചതിനെ ദുര്‍വ്യാഖ്യാനിച്ച് ക്രൈസ്തവര്‍ ക്വുര്‍ആനില്‍ തന്നെ ഇൗസാ നബി(അ)യുടെ ദിവ്യത്വത്തിന് തെളിവുണ്ടെന്ന് തെറ്റുധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഈസാ നബി(അ) തന്നെ തന്നിലൂടെ വെളിപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവാണ് ചെയ്യുന്നത് എന്ന് പറഞ്ഞതിനെ മറച്ചുവെക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മാത്രവുമല്ല ഞാന്‍ ഇതെല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ അനുവാദത്തോടെയാണ് എന്ന് ഈസാ(അ) തന്നെ ആവര്‍ത്തിച്ച്  പറഞ്ഞതും ശ്രദ്ധേയമാണ്. സൃഷ്ടിക്കുക, രോഗം സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക തുടങ്ങിയ അല്ലാഹുവിന്റെ മാത്രം അധികാരത്തില്‍ പെട്ട കാര്യങ്ങള്‍ ഒരു നിമിഷത്തേക്ക് പോലും അല്ലാഹു സൃഷ്ടികളില്‍ ഒരാള്‍ക്കും വിട്ടുകൊടുക്കുകയില്ല. അല്ലാഹു ക്വുര്‍ആനിലൂടെ നടത്തുന്ന ഒരു വെല്ലുവിളി ഏറെ ശ്രദ്ധേയമാണ്:

”ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടികളാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു”(31:11).

”അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്” (16:20).

ഈ രണ്ട് സൂക്തങ്ങളും അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊന്നും സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ ഈസാ നബി(അ) പക്ഷിയെ ഉണ്ടാക്കി എന്ന് പറഞ്ഞതിന്റെ സാരം ഈസാ(അ) അല്ല അതിന്റെ യഥാര്‍ഥ കര്‍ത്താവ് എന്നാണെന്ന് വ്യക്തം. 

വവ്വാല്‍ എന്ന ജീവി ഈസാ നബി(അ) പടച്ചതാണെന്ന് വിശ്വസിക്കുന്ന ചിലര്‍ ഉണ്ട്. ആ വിശ്വാസം ശിര്‍ക്കാണ്. സൃഷ്ടിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അല്ലാഹുവല്ലാതെ, ഒരു സൃഷ്ടിയും  യാതൊന്നും പടച്ചിട്ടില്ല. ഈസാ നബി(അ) ഉണ്ടാക്കിയ പക്ഷി വവ്വാലായിരുന്നു എന്നതിന് വിശ്വാസ യോഗ്യമായ യാതൊരു പ്രമാണവുമില്ല.

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന പല കക്ഷികളും ഈ സംഭവം അവരുടെ വിതണ്ഡ വാദത്തിന് രേഖയാക്കാറുണ്ട്. എന്നാല്‍ ഈ സൂക്തങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കിയ പണ്ഡിതന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം റാസി(റ) പറയുന്നു: ”നിശ്ചയമായും ഈസാ(അ) ഈ ഉപാധി (അല്ലാഹുവിന്റെ അനുവാദപ്രകാരം എന്നത്) പറഞ്ഞത് അവ്യക്തത നീക്കുന്നതിനും ഞാന്‍ ഈ രൂപം ഉണ്ടാക്കുകയാണ് എന്ന് ഉണര്‍ത്തുന്നതിനും വേണ്ടിയാകുന്നു. എന്നാല്‍ ജീവന്‍ സൃഷ്ടിക്കുക എന്നത് അല്ലാഹുവില്‍ നിന്ന് മാത്രമുള്ളതാകുന്നു. (അത്) പ്രവാചകന്മാരുടെ കൈകളിലൂടെ മുഅ്ജിസത്തുകള്‍ പ്രകടമാകുന്നതിന്റെ മാര്‍ഗമാകുന്നു” (തഫ്‌സീറുല്‍ കബീര്‍).

തഫ്‌സീറുല്‍ ക്വുര്‍ത്വുബിയില്‍ ഇപ്രകാരം കാണാം: ”മണ്ണ് ശരിപ്പെടുത്തലും (അതിലേക്ക്) ഊതലും ഈസാ(അ)യില്‍ നിന്നും സൃഷ്ടിപ്പ് നല്‍കല്‍ അല്ലാഹുവില്‍ നിന്നുമായിരുന്നു. ജിബ്‌രീലില്‍ നിന്ന് ഊതലും (ഈസാ നബി(അ)യുടെ സൃഷ്ടിയുടെ മുന്നോടിയായി മര്‍യമില്‍ ജിബ്‌രീല്‍(അ) ആണല്ലോ ഊതിയത്) അല്ലാഹുവില്‍ നിന്ന് സൃഷ്ടിപ്പും ഉണ്ടായത് പോലെ.”

തഫ്‌സീറുല്‍ ബൈദ്വാവിയില്‍ ഇപ്രകാരം കാണാം: ”അപ്പോള്‍ അല്ലാഹുവിന്റെ അനുവാദ പ്രകാരം പക്ഷിയായി. (അതായത്) അല്ലാഹുവിന്റെ കല്‍പന പ്രകാരം അത് ജീവനുള്ള ഒരു പക്ഷിയായി മാറി. അതിന് ജീവന്‍ നല്‍കല്‍ അല്ലാഹുവില്‍ നിന്നാണെന്നും അദ്ദേഹത്തില്‍ (ഈസായില്‍) നിന്നല്ലെന്നും അത് കൊണ്ട് അദ്ദേഹം അറിയിക്കുന്നു.”

അല്ലാഹുവിന്റെ അനുവാദ പ്രകാരം എന്നത് ആവര്‍ത്തിച്ചത് (ഈസാ(അ)യില്‍) ദിവ്യത്വം ഉണ്ടെന്ന ഊഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാകുന്നു. തീര്‍ച്ചയായും ജീവന്‍ നല്‍കല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതല്ല.

മുകളില്‍ കൊടുത്തിട്ടുള്ള ഓരോ ഉദ്ധരണിയും ഈസാ നബി(അ)യില്‍ സാധാരണ മനുഷ്യന്റെ കഴിവിന് അപ്പുറമുള്ള യാതൊരു കഴിവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്.

അല്ലാഹു ഓരോ പടപ്പിനും അതാതിന്റെ പ്രകൃതം നല്‍കിയിട്ടുണ്ട്. അത് പ്രകാരം സൃഷ്ടികള്‍ പ്രപഞ്ചത്തില്‍ ജീവിക്കുന്നു. ആ പ്രകൃതിക്ക് അപ്പുറം ഒരു സൃഷ്ടിക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഇവിടെ ഈസാനബി(അ)യിലൂടെ അല്ലാഹു പ്രകടമാക്കിയ അത്ഭുതങ്ങളെ പറ്റി പറഞ്ഞപ്പോഴാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം എന്ന് ചേര്‍ത്തി പറഞ്ഞത്. ആ കാര്യങ്ങളാകട്ടെ, അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമാണ്. എന്നാല്‍ മനുഷ്യപ്രകൃതി കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ പ്രകൃതിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും അല്ലാഹുവിന്റെ അനുവാദം വേണം. അല്ലാഹുവിന്റെ അനുവാദം കൂടാതെ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. നാം നടക്കുന്നു, ഓടുന്നു, ചാടുന്നു, പിടിക്കുന്നു… ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. ഇപ്രകാരം മനുഷ്യന് സാധാരണ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പ്രവാചകത്വത്തിന് തെളിവായി അല്ലാഹുവിന്റെ അനുവാദം കൂടാതെ എന്ന ഉപാധിയോടെ പറയുന്നതില്‍ അത്ഭുതമില്ലല്ലോ. അതിനാലാണ് സൃഷ്ടികളുടെ കരങ്ങളാല്‍ നടന്നു വരാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ ഈസാ(അ)യിലൂടെ പ്രകടമായതിനെ സംബന്ധിച്ച് ‘ബി ഇദ്‌നില്ലാഹി’ (അല്ലാഹുവിന്റെ അനുവാദ പ്രകാരം) എന്ന് പറഞ്ഞത്.

ഈസാ നബി(അ) ജനങ്ങള്‍ ഭക്ഷണം കഴിച്ചതിനെ പറ്റിയും വീട്ടില്‍ സൂക്ഷിച്ചു വെച്ചതിനെ പറ്റിയും പറയുന്നത് എങ്ങനെയാണ്? ഇതും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

”എന്നാല്‍ അദ്ദേഹം ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെയും നേരത്തെ ചോദിച്ചറിയാതെയും അദൃശ്യമായതിനെ പറ്റി പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) കൊണ്ടല്ലാതെ യല്ല” (തഫ്‌സീറുല്‍ കബീര്‍).

അല്ലാഹു ‘എന്റെ അനുവാദ പ്രകാരം’ (ബി ഇദ്‌നീ) എന്ന് നാല് സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചത് ജനങ്ങള്‍ സത്യത്തെ സത്യസന്ധമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. ആ അത്ഭുത സംഭവങ്ങള്‍ ഈസാ(അ)യുടെ ഭാഗത്ത് നിന്നല്ല, മറിച്ച് അത് അല്ലാഹുവില്‍ നിന്നാകുന്നു. അല്ലാഹു അദ്ദേഹത്തിന്റെകരങ്ങളിലൂടെ അദ്ദേഹത്തിനുള്ള മുഅ്ജിസത്തായി പ്രകടിപ്പിക്കുകയാണ് ചെയ്തത്” (തഫ്‌സീര്‍ അബിസ്സുഊദ്).

ഈ അത്ഭുത സംഭവങ്ങള്‍ ഈസാ(അ) സ്വന്തം കഴിവിനാല്‍ ചെയ്യുന്നതല്ലെന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിലും മുഅ്ജിസത്തായുമാണ് അവ സംഭവിച്ചതെന്നുമാണ് പണ്ഡിതന്മാര്‍ വിവരിക്കുന്നത്.

ഈസാ നബി(അ)യുടെ പേരിലുള്ള ചില കളവുകള്‍

ഈസാ നബി(അ)യുടെ പേരില്‍ പില്‍കാലക്കാര്‍ ധാരാളം കളവുകള്‍ കെട്ടിച്ചമച്ചിട്ടുണ്ട്. അത്തരം കളവുകളെ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ധാരാളം പേരെ ലോകത്ത് നമുക്ക് കാണുവാന്‍ സാധിക്കും.

നമ്മുടെ നാട്ടിലെ കലണ്ടറുകളില്‍ ‘ദുഃഖവെള്ളി’ എന്ന് ഏപ്രില്‍ 14ന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയുടെ കള്ളിയില്‍ രേഖപ്പെടുത്തിയത് നമുക്ക് കാണാന്‍ കഴിയും. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ദിവസത്തെ ‘ഗുഡ് ഫ്രൈഡേ’ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ‘വലിയ വെള്ളിയാഴ്ച’ അഥവാ ‘ഗ്രേറ്റ് ഫ്രൈഡേ’ എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ‘ഹാശാ വെള്ളി’ (കഷ്ടാനുഭവങ്ങളുടെ  വെള്ളിയാഴ്ച) എന്നും വിളിക്കുന്നു. 

ഈ വെള്ളിയാഴ്ചയുടെ മുമ്പുള്ള വ്യാഴം ‘പെസഹ വ്യാഴം’ എന്ന പേരിലും ആചരിക്കപ്പെടുന്നു. അന്നാണ് യേശു അന്ത്യ അത്താഴം കഴിച്ചത് എന്നാണ് അവരുടെ വിശ്വാസം. അന്ത്യ അത്താഴത്തിന് ശേഷമുള്ള വെള്ളിയാഴ്ച യേശു കുരിശിലേറ്റപ്പെട്ടെന്നും അങ്ങനെ അദ്ദേഹം മരിച്ചു എന്നും മൂന്നാംനാള്‍ ശവക്കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവര്‍ വിശ്വസിക്കുന്നു. 

ഓരോരുത്തര്‍ക്കും ഈ ലോകത്ത് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അല്ലാഹു തന്നെ നല്‍കിയിട്ടുണ്ട്. പക്ഷേ, സത്യം എന്ത് എന്ന് അനേ്വഷിച്ചറിയുവാനുള്ള ബാധ്യത മനുഷ്യര്‍ക്കുണ്ട്. അറിവുള്ളവരുടെ മേല്‍ അറിയിച്ചുകൊടുക്കാനുള്ള ബാധ്യതയുമുണ്ട്.  

ഈസാ നബി(അ)യെ സംബന്ധിച്ചുള്ള ഈ വിശ്വാസത്തെ ഗുരുതരമായ പാപമായി ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഒരേ വെള്ളിയാഴ്ചക്ക് തന്നെ ‘ദുഃഖവെള്ളി’ എന്നും ‘ഗുഡ് െ്രെഫഡേ’ എന്നും പേര് വരാനുള്ള കാരണം എന്താണ്? ദുഃഖവെള്ളി എന്ന് ആ ദിവസത്തിന് പേര് വിളിക്കുന്നവര്‍ ഗുഡ് െ്രെഫഡേ എന്ന വിളിയെ അംഗീകരിക്കുന്നവര്‍ തന്നെയാണ്. അതിന് അവര്‍ പല ന്യായങ്ങളും നിരത്തുന്നുമുണ്ട്. ആ ന്യായീകരണെത്ത ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് ഇപ്രകാരമാണ്: ‘ആദം വിലക്കപ്പെട്ട ആപ്പിള്‍ സ്ത്രീയുടെ പ്രലോഭനത്തിന് വഴങ്ങി തിന്നുപോയി. അങ്ങനെ ആദം പാപിയായി. ആദിപാപം കാരണമായി മുഴുവന്‍ മനുഷ്യരും ജന്മനാ പാപികളായി. അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ദൈവം തന്നെ മനുഷ്യരൂപത്തില്‍ അവതരിച്ച് കുരിശിലേറി പാപങ്ങളില്‍ നിന്ന് സകല മനുഷ്യര്‍ക്കും മോചനം നല്‍കിയതിനാല്‍ അത് ‘ഗുഡ്’ അഥവാ ‘നല്ലത്’ ആയി. കുരിശിലേറിയത് ദുഃഖവുമായി!’ 

ആദം(അ) സ്വര്‍ഗത്തില്‍ വെച്ച് ആ പഴം കഴിച്ചത് ഹവ്വായുടെ പ്രലോഭനത്താല്‍ ആയിരുന്നു എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നില്ല. അങ്ങനെ ആദം പാപിയായെന്നും അതു കാരണത്താല്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ പാപിയാണ് എന്നതും ക്വുര്‍ആന്‍ അംഗീകരിച്ചിട്ടില്ലാത്ത വാദമാണ്. അതുപോലെ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ച് അങ്ങേയറ്റത്തെ ത്യാഗം സഹിച്ച് കുരിശിലേറിയതിനാല്‍ മനുഷ്യര്‍ക്ക് മോചനം ലഭിച്ചു എന്നതും അല്ലാഹു നമുക്ക് പഠിപ്പിച്ചു തരാത്ത കാര്യമാണ്. തീര്‍ത്തും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ വാദങ്ങളാകുന്നു ഇതെല്ലാം. ഈ കാര്യങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്താണ് പറയുന്നത്? മനുഷ്യന്‍ ജന്മനാ പാപിയാണോ? 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബിﷺ  പറഞ്ഞു: ”എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും അഗ്‌നിയാരാധകനുമാക്കുന്നത്” (ബുഖാരി).

ശരിയായ രൂപത്തില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവനെ സംബന്ധിച്ച് നബിﷺ  പറഞ്ഞത് അവന്‍ നവജാത ശിശുവിനെ പോലെയാണ് എന്നാണ്. പാപക്കറ പുരളാത്ത ശുദ്ധനാണ് എന്നര്‍ഥം. എന്നാല്‍ ഓരോരുത്തരും പാപികളാകുന്നത് തങ്ങളുടെ കര്‍മങ്ങളുടെ ഫലമായി മാത്രമാകുന്നു.

ബൈബിളില്‍ തന്നെയും യേശു പറഞ്ഞു എന്ന് പറയുന്നതായി ഇപ്രകാരം കാണാം: ”പാപരഹിതരായി കുട്ടികളെപ്പോലെയാവുക നിങ്ങള്‍.” ജന്മപാപ സിദ്ധാന്തത്തിന് ബൈബിള്‍ തന്നെ എതിരാകുന്നതാണ് ഇതിലൂടെ നാം കാണുന്നത്. പല വിധത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ബൈബിള്‍ വിധേയമായിട്ടുണ്ടെങ്കിലും അതില്‍ അങ്ങിങ്ങായി ചില സത്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് കാണാനാവും. 

പാപ ഭാരം ഏറ്റെടുക്കുകയോ?

ഒരാള്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ അയാള്‍ വഹിക്കുക തന്നെ ചെയ്യും. ഒരാളുടെ തെറ്റും മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌ന ഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും” (53:36-41).

ആരും ആരുടെയും പാപഭാരം വഹിക്കില്ലെന്നും ഓരോരുത്തര്‍ക്കും അവനവന്റെ ചെയ്തിക്കുള്ള പ്രതിഫലമാണ് ലഭിക്കുക എന്നുമാണ് എല്ലാ നബിമാരും പഠിപ്പിച്ചത്.

പാപഭാരം ഏറ്റുവാങ്ങി ദൈവപുത്രന്‍ കുരിശിലേറി എന്ന വിശ്വാസം എങ്ങനെ മനുഷ്യബുദ്ധി അംഗീകരിക്കും? താനോ മറ്റു മനുഷ്യരോ ചെയ്യാത്ത പാപത്തിന് അതിദയനീയമായ അന്ത്യം ഏറ്റുവാങ്ങുന്ന ദൈവപുത്രന്റെ അവസ്ഥ വിചിത്രമല്ലേ? മാത്രവുമല്ല, അങ്ങനെ മുഴുവന്‍ മനുഷ്യരുടെയും പാപഭാരം വഹിച്ചെങ്കില്‍ ഇവിടെ പാപികള്‍ ഉണ്ടായിക്കൂടല്ലോ. മനുഷ്യരില്‍ ഇന്ന് ഒളിഞ്ഞും തെളിഞ്ഞും സ്വന്തത്തെയും മറ്റുള്ളവരെയും ദ്രോഹിക്കുന്നവര്‍ എത്രയാണ്! പിന്നെ എന്തിന് ദൈവപുത്രന്‍ കുരിശിലേറി?

അതുപോലെ ആദം(അ) സ്വര്‍ഗത്തില്‍ വെച്ച് പഴം കഴിക്കാന്‍ കാരണം സ്ത്രീയാണെന്ന് പറഞ്ഞ് ബൈബിളില്‍ പലേടത്തും സ്ത്രീകളെ ആക്ഷേപിക്കുന്നതായി കാണാം. 

ജൂതന്മാരും ക്രിസ്ത്യാനികളും യേശു കുരിശിലേറി എന്നാണ് വിശ്വസിക്കുന്നത്. ജൂതന്മാര്‍ പറയുന്നത് യേശു ജാരസന്തതിയാണെന്നും ആഭിചാരക്കാരനാണെന്നും അവന് ഞങ്ങള്‍ അര്‍ഹതപ്പെട്ട മരണം നല്‍കി എന്നുമാണ്. എന്നാല്‍ ക്രൈസ്തവര്‍ പറയുന്നത് യേശു വിശുദ്ധനാണ്, എല്ലാവരുടെയും പാപഭാരം ഏറ്റെടുത്ത് അദ്ദേഹം കുരുശിലേറി എന്നാണ്. ഇരു കൂട്ടരും അദ്ദേഹം കുരിശിലേറ്റപ്പെടുകയും അങ്ങനെ മരണംവരിക്കുകയും ചെയ്തു എന്ന ആശയത്തില്‍ യോജിക്കുന്നവരാണ്. ക്വുര്‍ആന്‍ ഇരു കൂട്ടരുടെയും ഈ വിശ്വാസത്തെ ശക്തിയായി എതിര്‍ക്കുന്നു.

യേശു കുരിശിലേറിയതിനെ മഹത്തായ കാര്യമായിട്ടാണ് ക്രൈസ്തവര്‍ പരിഗണിക്കുന്നത്.  കുരിശുമരണ ചരിത്രം പറയുന്നത് യേശുവിനെ കുരിശില്‍ തറക്കാന്‍ യൂദാസ് ഒറ്റുകൊടുത്തു എന്നാണ്.കുരിശു മരണം നല്ല ഒരു കാര്യമാണെങ്കില്‍ യേശുവിനെ ഒറ്റുകൊടുത്ത യൂദാസ് നല്ല കാര്യമല്ലേ ചെയ്തത്? പിന്നെ, എന്തിന് ഇവര്‍ യൂദാസിനെ കുറ്റപ്പെടുത്തുന്നു? സര്‍വരെയും സ്വര്‍ഗസ്ഥരാക്കുവാന്‍ പാപം ഏറ്റെടുത്ത് കുരിശിലേറാന്‍ വന്നയാളെ കാണിച്ചു കൊടുത്തത് ഒരു നല്ല കാര്യമായി കണ്ട് യൂദാസിനെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതിന് പകരം അയാളെ ഒറ്റുകാരനാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നതെന്തിന്? വേഷം മാറി നടന്ന യേശുവിനെ കാണിച്ചു കൊടുത്തുകൊണ്ട് ‘മാനവരാശിയെ പാപത്തില്‍ നിന്ന് രക്ഷിക്കാന്‍’ കൂട്ടുനിന്ന യൂദാസ് എങ്ങനെ പാപിയാകും? എന്തിന് അയാളെ സഭകള്‍ ശപിക്കണം? 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 04

ഈസാ നബി (അ) - 04

ദൈവിക ദൃഷ്ടാന്തങ്ങള്‍

പുരുഷാരം മുഴുവനും ഒരു വനിതയെ അപമാനിച്ചും കളിയാക്കിയും ചീത്തവിളിച്ചും ഒറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ കൈക്കുഞ്ഞായ മകന്‍ അത്രയും ജനങ്ങളെ സാക്ഷിയാക്കി, അവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ പത്തോളം കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിച്ചു. ഈസാ നബി(അ)യുടെ ജന സമക്ഷത്തിലുള്ള ആദ്യത്തെ സംസാരമായിരുന്നു അത്.

ഈസാ നബി(അ)യെ കുറിച്ച് പില്‍ക്കാലക്കാര്‍ ആരോപിച്ച ഏറ്റവും വലിയ കളവിനുള്ള ഖണ്ഡനമായിരുന്നു അതില്‍ ആദ്യത്തേത്. ഞാന്‍ അല്ലാഹുവിന്റെ അടിമയാകുന്നു എന്നതാണ് അത്. ക്രൈസ്തവര്‍ ഈസാ നബി(അ)യെ അമിതമായി പ്രശംസിച്ച് അല്ലാഹുവിന്റെ പുത്രനായി ചിത്രീകരിച്ചു. അതുവഴി അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നും മാറിപ്പോയി.

അല്ലാഹു എനിക്ക് വേദഗ്രന്ഥം തരികയും അവന്‍ എന്നെ നബിയാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് പിന്നീട് പറഞ്ഞ കാര്യങ്ങള്‍. മര്‍യമിനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയും ഇതിലുണ്ട്. സമൂഹത്തില്‍ മോശമായി കാണുന്ന വ്യഭിചാരം, മദ്യപാനം, മോഷണം തുടങ്ങിയ നീചസ്വഭാവക്കാരായ മാതാപിതാക്കളിലൂടെയല്ല അല്ലാഹു നബിമാരെ കൊണ്ടുവരല്‍. അപ്പോള്‍ മര്‍യം(അ) ആ ദുഷ്ടന്മാര്‍ പറഞ്ഞതില്‍ നിന്നും സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അവരെ  സത്യസന്ധയും അല്ലാഹുവിനെ ആരാധിക്കുന്ന നല്ല ഒരു മാതൃകാ വനിതയായിട്ടുമാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. 

ഈസാ(അ) കൈക്കുഞ്ഞായിരിക്കെയാണ് അല്ലാഹു എനിക്ക് കിതാബ് തന്നിരിക്കുന്നു, അവന്‍ എന്നെ നബിയാക്കിയിരിക്കുന്നുഎന്നെല്ലാം പറയുന്നത്. ഇത് പറയുന്ന സമയത്ത് തന്നെ അദ്ദേഹത്തിന് അല്ലാഹു കിതാബ് കൊടുത്തിരുന്നോ? അന്ന് തന്നെ അല്ലാഹു അദ്ദേഹത്തെ നബിയാക്കിയിരുന്നോ? ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു കാര്യം നേരത്തെ തീര്‍ച്ചപ്പെടുത്തി പറയുക എന്നത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ഒരു ശൈലിയാണ്. പാരായണം ചെയ്യുന്നവര്‍ക്ക് വരാനിരിക്കുന്ന കാര്യത്തെ പറ്റി പ്രതീക്ഷ നല്‍കുന്നതിനും മറ്റുമാണ് ക്വുര്‍ആന്‍ ഈ ശൈലി സ്വീകരിച്ചിട്ടുള്ളത്.

ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗ്രഹിക്കപ്പെട്ടവനാക്കിയിരിക്കുന്നുഎന്നുപറഞ്ഞതിന് പല വ്യാഖ്യാനങ്ങളും പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. ഓരോ വ്യാഖ്യാനവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഞാന്‍ എവിടെയായിരുന്നാലും ജനങ്ങള്‍ക്ക് ഞാന്‍ നന്മ പഠിപ്പിക്കുന്നവനായിരിക്കും, ഞാന്‍ എവിടെയായിരുന്നാലും ജനങ്ങളോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനായിരിക്കും എന്നിങ്ങനെയാണ് ആ വ്യാഖ്യാനങ്ങള്‍. ഇത് രണ്ടും ചേര്‍ത്ത് വെച്ച് പണ്ഡിതന്മാര്‍ വിവരിക്കുന്നു: നന്മ പഠിപ്പിക്കല്‍ ഒരു അനുഗ്രഹമാണ്. അല്ലാഹു അവന്റെ കിതാബിനെ പറ്റിയും അനുഗ്രഹീതമായത് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. കാരണം അതില്‍ നിന്നാണ് ജനങ്ങള്‍ അറിവും സന്മാര്‍ഗവും പഠിച്ചെടുക്കുന്നത്. ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന്‍ സന്മാര്‍ഗത്തെയാണ് പ്രചരിപ്പിക്കുന്നത്. അതുമുഖേന ജനങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും ഉപകാരം ലഭിക്കുകയും ചെയ്യുന്നു.

ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നുഎന്നാണ് പിന്നീട് ഈസാ(അ) പറയുന്നത്. നമസ്‌കാരം, സകാത്ത് എന്നീ ആരാധനാകര്‍മങ്ങള്‍ ഒരു പ്രത്യേക സമയത്ത് മാത്രം അനുഷ്ഠിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യേണ്ടതല്ല. പ്രായപൂര്‍ത്തിയെത്തിയ, സ്വബോധമുള്ള ഒരാള്‍ ജീവിതകാലം മുഴുവനും തുടര്‍ത്തിപ്പോരേണ്ടുന്ന കര്‍മമാകുന്നു നമസ്‌കാരം. സകാത്താകട്ടെ മതം അനുശാസിക്കുന്ന പരിധിയിലുള്ള സാമ്പത്തിക ശേഷിയുള്ള കാലമത്രയും നല്‍കേണ്ടതാണ്. നമസ്‌കാരം, സകാത്ത് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ ഈ സമുദായത്തിന് മാത്രം നിര്‍ബന്ധമാക്കപ്പെട്ടവയല്ല, പൂര്‍വസമുദായങ്ങള്‍ക്കും അവ നിര്‍ബന്ധമായിരുന്നു.

മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്ന വിഷയമാണ് പിന്നെ പറയുന്നത്. ഇവിടെ മാതാവ് എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പിതാവില്ലാതെയാണ് അദ്ദേഹം ജനിച്ചത് എന്നത് ഈ സംസാരത്തിലും പ്രകടമാണ്. മക്കളുടെ ബാധ്യതയാണ് മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍. അതില്‍ യാതൊരു വീഴ്ചയും ഉണ്ടായിക്കൂടാ. അവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുവാനും നന്മ ചെയ്യാനും നമുക്ക് സാധിക്കണം. പ്രവാചകന്മാരോട് പോലും ഈ കാര്യം കൊണ്ട് അല്ലാഹു കല്‍പിച്ചിരിക്കുകയാണ്.

അല്ലാഹു എന്നെ അഹങ്കാരിയും ദൗര്‍ഭാഗ്യവാനുമാക്കിയിട്ടില്ലഎന്നതാണ് അടുത്ത സംസാരം. അഹങ്കാരം എന്ന ദുര്‍ഗുണത്തില്‍നിന്ന് ഈസാ നബി(അ)യെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിലോ അവനെ അനുസരിക്കുന്നതിലോ മാതാവിന് പുണ്യം ചെയ്യുന്നതിലോ ഉപേക്ഷവരുത്തല്‍ ദൗര്‍ഭാഗ്യമാണ്. അല്ലാഹു ഇസാനബി(അ)യെ ഒരര്‍ഥത്തിലും ദൗര്‍ഭാഗ്യവാനാക്കിയിട്ടില്ല.

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനമായിരിക്കുംഎന്നാണ് അവസാനമായി പറയുന്നത്. ഈ മൂന്ന് സമയങ്ങളുടെ പ്രത്യകത യഹ് യാ നബി(അ)യുടെ ചരിത്രം പറഞ്ഞിടത്ത് നാം വിവരിച്ചിട്ടുണ്ട്. 

ഈസാ(അ) കൈക്കുഞ്ഞായിരിക്കെ സംസാരിച്ച വിഷയങ്ങള്‍ പറഞ്ഞതിന് ശേഷം ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥര്‍ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (19:34-36).

രണ്ട് കക്ഷികളാണ് ഈസാ നബി(അ)യെ സംബന്ധിച്ച് അന്യായമായ തര്‍ക്കം നടത്തുന്നത്. ക്രൈസ്തവരും ജൂതന്മാരുമാണ് ആ കക്ഷികള്‍. ക്രൈസ്തവര്‍ ഈസാ നബി(അ)യെ ദൈവ പുത്രനായും ജൂതന്മാര്‍ ഈസാ(അ)യെ വ്യഭിചാരപുത്രനായും ആണ് വിശേഷിപ്പിക്കുന്നത്. ഈ രണ്ട് വാദങ്ങളെയും അല്ലാഹു ഈ സൂക്തങ്ങളിലൂടെ ഖണ്ഡിക്കുകയും ആരാണ് ഈസാ എന്ന് വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സ്രഷ്ടാവായ അല്ലാഹുവിന് ഒരു സന്താനമുണ്ടാകുക എന്നത് ഒരിക്കലും അനുയോജ്യമല്ലാത്ത കാര്യമാണ്. ഏതൊരു സൃഷ്ടിക്ക് കുഞ്ഞുണ്ടാകുന്നുവോ, ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ പ്രകൃതം ആ കുഞ്ഞിനും ഉണ്ടാകും. ഈസാ നബി(അ) അല്ലാഹുവിന്റെ പുത്രനാണെങ്കില്‍ അല്ലാഹുവിന്റെ എന്ത് ഗുണമാണ് ഈസാ നബി(അ)യില്‍ ഉള്ളത്? ഒന്നുമില്ല! വിശപ്പും ദാഹവും സന്തോഷവും ദുഃഖവും ക്ഷീണവും ഉറക്കവും ഒക്കെയുള്ള മനുഷ്യനായിരുന്നു ഈസാ നബി(അ). ഇതില്‍ ഒന്നു പോലും അല്ലാഹുവിന് ഇല്ല. അതെ, ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍!

വ്യഭിചാരപുത്രനാണ് എന്ന ജൂതന്മാരുടെ വാദവും കള്ളത്തരവും വിവരക്കേടുമാകുന്നു. കള്ളത്തരമാണ് എന്നത് ഈസാ നബി(അ)യുടെ ജനനത്തിലെ അത്ഭുതം നമുക്ക് തെളിയിച്ചു തരും. അജ്ഞതയാണ് എന്നത് അവര്‍ക്ക് അല്ലാഹുവിന്റെ കഴിവിലുള്ള വിശ്വാസക്കുറവും നമുക്ക് ബോധ്യപ്പെടുത്തിത്തരും. കാരണം, അല്ലാഹു പറയുന്നത് അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നുഎന്നാണ്.

ഈസാ നബി(അ)യുടെ കാര്യത്തില്‍ അതിരുകവിഞ്ഞ ഇരു കക്ഷികളുടെയും പൊള്ളവാദങ്ങളെ അല്ലാഹു കൃത്യമായി ഖണ്ഡിക്കുകയാണ് ചെയ്തത്. ആരാണ് ഈസാ എന്ന് അല്ലാഹു വ്യക്തമാക്കി. ഇനി ഈസാ(അ) തന്റെ ആദര്‍ശം പ്രഖ്യാപിക്കുന്നത് കാണുക:

തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം” (ക്വുര്‍ആന്‍ 3:51).

”(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (19:36).

ഈസാനബി(അ)യുടെ മുഅ്ജിസത്തുകള്‍

”(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:). മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക; നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക” (ക്വുര്‍ആന്‍ 5:110-111).

അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. (അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം, ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം” (ക്വുര്‍ആന്‍ 3:48-51).

മുകളില്‍ കൊടുത്തിട്ടുള്ള സൂക്തങ്ങളില്‍ നിന്ന് ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങള്‍ ഏതെല്ലാമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. ഈസാ നബി(അ) തന്റെ ജനതയോട് പറഞ്ഞ കാര്യങ്ങളാണ് ഈ സൂക്തങ്ങളിലുള്ളത്. അവയില്‍ അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. 

തൊട്ടിലില്‍ കിടക്കുന്ന (ശൈശവ) പ്രായത്തില്‍ സംസാരിച്ചത്, കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപം ഉണ്ടാക്കിയത്, അതില്‍ അദ്ദേഹം ഊതിയപ്പോള്‍ പക്ഷിയായി മാറിയത്, വെള്ളപ്പാണ്ട്, അന്ധത തുടങ്ങിയവ സുഖപ്പെടുത്തിയത്, മരണപ്പെട്ടവരെ ജീവിപ്പിച്ചത്, ജനങ്ങള്‍ ഭക്ഷിച്ചതും വീട്ടില്‍ സൂക്ഷിപ്പു സ്വത്തായി വെച്ചതും അദ്ദേഹം അവര്‍ക്ക് പറഞ്ഞു കൊടുത്തത് തുടങ്ങിയ മുഅ്ജിസത്തുകളെ ഈ വചനങ്ങളില്‍ പരാമര്‍ശിക്കുന്നു.

ഈ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചത് ഈസാ നബി(അ)യുടെ കഴിവ് കൊണ്ടായിരുന്നില്ല. ഒരു സൃഷ്ടിക്കും സ്വന്തമായി അപ്രകാരം ചെയ്യാന്‍ കഴിയില്ല. ഇതെല്ലാം അല്ലാഹു ഈസാ നബി(അ)യിലൂടെ പ്രകടമാക്കുന്നതാണ്.

മുഅ്ജിസത്ത് എന്നാല്‍ എന്താണ് എന്നതിനെ പറ്റി മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്. അശക്തമാക്കുക, കഴിവ് കെടുത്തുക എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ഥം. പ്രവാചകന്മാര്‍ അല്ലാഹു നിയോഗിച്ച  പ്രവാചകന്മാര്‍ തന്നെയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിന് വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന അത്ഭുതങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. ഇപ്രകാരം പ്രകടമാകുന്ന മുഅ്ജിസത്തുകള്‍ ഒരാള്‍ക്കും ചെയ്യാന്‍ കഴിയാത്തതാണ്. മുഅ്ജിസത്തുകളെ വെല്ലാന്‍ ഒരാള്‍ക്കും സാധിക്കുകയുമില്ല. മുഹമ്മദ് നബി ക്ക് നല്‍കപ്പെട്ട ഏറ്റവും വലിയ മുഅ്ജിസത്ത് ക്വുര്‍ആന്‍ ആണല്ലോ. അതിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ ഇന്നു വരെ ഒരാള്‍ക്കും സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക 

ഈസാ നബി (അ) – 03

ഈസാ നബി (അ) - 03

പരിശുദ്ധയായ മാതാവ്, അനുഗ്രഹീതനായ കുഞ്ഞ്

വേദനയോടെ അല്ലാഹുവിനോട് പ്രാര്‍ഥിച്ച മര്‍യം ബീവി(റ)ക്ക് അല്ലാഹു ഉത്തരം ചെയ്തു. അല്ലാഹു പറയുന്നു:

”ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്. അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ” (ക്വുര്‍ആന്‍ 19:24-26).

താഴ്‌വരയില്‍ വെച്ച് മര്‍യം ബീവി(റ)യോട് ഈ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞത് ജിബ്‌രീല്‍(അ) ആകാനും ആ കുഞ്ഞ് തന്നെ ആകാനും സാധ്യതയുണ്ട്. ജിബ്‌രീല്‍(അ) ആണെന്നതാണ് പ്രബലമായ അഭിപ്രായം. വിഷമിക്കേണ്ടതില്ല, താഴ്ഭാഗത്ത് കൂടി അരുവി ഒഴുക്കിത്തരുന്നതാണ്, സമീപത്തുള്ള  ഈത്തപ്പന പിടിച്ചു കുലുക്കിയാല്‍ അതില്‍ നിന്ന് പഴം വീഴുന്നതാണ്, അതെടുത്ത് കഴിക്കുക, കുഞ്ഞിനെ നോക്കി കണ്‍കുളിര്‍ക്കുക, ജനങ്ങളോട് ഒന്നും സംസാരിക്കരുത് എന്നെല്ലാം അല്ലാഹു അറിയിച്ചു എന്ന് സാരം.

ഒരു സ്ത്രീ അങ്ങേയറ്റം അബലയും ദുര്‍ബലയുമായി മാറുന്ന ഘട്ടമാണല്ലോ പ്രസവം അടുത്ത സമയം. ഈ സമയത്ത് ഒരു ഈത്തപ്പന പിടിച്ചു കുലുക്കുവാനാണ് കല്‍പന. ഒരു ഈത്തപ്പന നല്ല ആരോഗ്യമുള്ള സമയത്ത് ഒരു പെണ്ണ് പിടിച്ചു കുലുക്കിയാല്‍ തന്നെ എത്രമാത്രം കുലുങ്ങും? ഈത്തപ്പഴം വീഴാന്‍ മാത്രം ശക്തിയില്‍ ഈത്തപ്പന കുലുക്കാന്‍ ഒരു യുവാവിനെക്കൊണ്ട് സാധിക്കുമോ? എന്നാല്‍ മര്‍യം ബീവി(റ)യോട് കല്‍പിക്കുന്നത് അവരുടെ അങ്ങേയറ്റത്തെ ദുര്‍ബല ഘട്ടത്തിലാണ്! ഇത് ഒരു അത്ഭുതമായിരുന്നു. അവര്‍ക്ക് കഴിക്കാനുള്ള ഈത്തപ്പഴം ലഭിക്കാന്‍ ഒരു കാരണം മാത്രമായിരുന്നു ആ കുലുക്കല്‍. യഥാര്‍ഥത്തില്‍ ഈത്തപ്പഴം വീണത് അവരുടെ കുലുക്കലിന്റെ ശക്തി കൊണ്ടായിരുന്നില്ല. അല്ലാഹു അത്ഭുതകരമായി വീഴ്ത്തിക്കൊടുക്കുകയായിരുന്നു.  

പ്രസവത്തോട് അടുത്ത് നില്‍ക്കുന്ന സമയത്താണല്ലോ ഈത്തപ്പഴം കഴിക്കാനായി കല്‍പന വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഇംറാന്‍ ഇബ്‌നു മൈമൂന്‍(റ) പറയുന്നു: ”ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കാരക്കയെക്കാളും ഈത്തപ്പഴത്തെക്കാളും നല്ല ഒരു വസ്തുവില്ല.” എന്ന് പറഞ്ഞിട്ട് അദ്ദേഹം ”അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക” എന്ന ആയത്ത് പാരായണം ചെയ്തു.

ഇമാം ക്വര്‍ത്വുബി(റ) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്: റബീഅ് ബ്‌നു ഖൈസം(റ) പറഞ്ഞു: ”ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ നല്ല (ഒരു ഭക്ഷണം) എന്റെ അടുത്തില്ല. ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ ശ്രേഷ്ഠമായത് ഉണ്ടെങ്കില്‍ അല്ലാഹു അത് ഭക്ഷിപ്പിക്കുമായിരുന്നു. അതിനാല്‍ അവര്‍ (പണ്ഡിതന്മാര്‍) പറഞ്ഞു: ‘ഗര്‍ഭിണികള്‍ക്ക് ആ സമയത്ത് ഈത്തപ്പഴം പതിവായിരുന്നു. അപ്രകാരം തന്നെ (നവജാത ശിശുവിന്) മധുരം നല്‍കലും.’ പ്രസവം ഞെരുക്കമായാല്‍ ഈത്തപ്പഴത്തെക്കാള്‍ നല്ലത് ഇല്ല എന്നും രോഗികള്‍ക്ക് തേനിനെക്കാള്‍ നല്ലതില്ല എന്നും പറയപ്പെട്ടിരിക്കുന്നു.”

ഈത്തപ്പഴം ഉപയോഗിക്കുന്നത് ചിലര്‍ക്ക് ചില വിഷമങ്ങള്‍ ഉണ്ടാക്കിയേക്കും. അത്തരക്കാര്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാകണം എന്നും പണ്ഡിതന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഈത്തപ്പഴത്തിന്റെ അളവറ്റ ഗുണങ്ങള്‍ വൈദ്യശാസ്ത്രത്തിന് ഈ അടുത്ത കാലത്താണ് തെളിയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അല്ലാഹു ഇതിന്റെ ഗുണത്തെ ക്വുര്‍ആനിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. 

പല മഹാന്മാരും ഈത്തപ്പഴ ഉപയോഗത്തിന്റെ നേട്ടത്തെ സംബന്ധിച്ച് പറഞ്ഞത് നാം കണ്ടല്ലോ. എന്നാല്‍ ഇവ്വിഷയകമായി വന്ന ഹദീഥുകള്‍ ഒന്നും സ്വീകാര്യമല്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഉദാഹരണം: ‘പ്രസവം അടുത്തിരിക്കുന്ന നിങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ ഈത്തപ്പഴം ഭക്ഷിപ്പിക്കുവിന്‍. ഇനി ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ കാരക്ക (ഭക്ഷിപ്പിക്കുവിന്‍). മരങ്ങളില്‍ വെച്ച് അല്ലാഹു ഏറ്റവും കൂടുതല്‍ ആദരിച്ചിട്ടുള്ള മരം മര്‍യം(റ) വിശ്രമിക്കാന്‍ ഇരുന്ന മരമാകുന്നു.’ ഈ റിപ്പോര്‍ട്ട് അസ്വീകാര്യമായ ഗണത്തിലാണ് പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മര്‍യം ബീവി(റ)യുടെ പ്രസവ വിവരം ജനങ്ങള്‍ അറിയാന്‍ പോകുന്ന ഒരു കാര്യമാണല്ലോ. ജനങ്ങള്‍ പല രൂപത്തിലും പ്രതികരിക്കും. അതിനാല്‍ തന്നെ മര്‍യമി(അ)നോട് സംസാരിക്കാതിരിക്കാനും താന്‍ മൗനവ്രതത്തിലാണ് എന്ന് അവരെ അറിയിക്കാനും കല്‍പിച്ചു.

മൗനവ്രതം അക്കാലത്ത് പുണ്യകരമായ ഒരു കര്‍മമായിരുന്നു. പുണ്യകരമായ കാര്യമായതിനാലാണല്ലോ അവര്‍ അത് നേര്‍ച്ചയാക്കിയത്. എന്നാല്‍ ഇന്ന് നമുക്ക് മൗനവ്രതം അനുഷ്ഠിക്കാന്‍ പാടില്ല. 

ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”നബി ﷺ ഖുത്വുബ പറയുന്നതിനിടയില്‍ ഒരാള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ അയാളെ പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു: ‘അത് അബൂഇസ്‌റാഈലാകുന്നു. ഇരിക്കാതെ, നില്‍ക്കുവാനും തണല്‍ കൊള്ളാതിരിക്കുവാനും സംസാരിക്കാതിരിക്കുവാനും നോമ്പെടുക്കുവാനും അയാള്‍ നേര്‍ച്ചയാക്കിയിരിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അദ്ദേഹത്തോട് കല്‍പിക്കുക; അയാള്‍ സംസാരിക്കുകയും തണല്‍ കൊള്ളുകയും ഇരിക്കുകയും നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ” (ബുഖാരി).

മര്‍യം(റ) പ്രസവിച്ചു. കുഞ്ഞിനെയും കൂട്ടി അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് പുറപ്പെട്ടു. ക്വുര്‍ആന്‍ പറയുന്നു:

”അനന്തരം അവനെ(കുട്ടിയെ)യും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്” (19:27).

ജനങ്ങള്‍ വിവരം അറിയുന്നതിന് മുമ്പ് തന്നെ കുടുംബം അത് അറിഞ്ഞിരുന്നു. അവരില്‍ നിന്ന് തന്നെ ഇഷ്ടക്കാരായ പലരുടെയും സംസാരവും അവര്‍ കേട്ടിരുന്നു. അവര്‍ ചോദിച്ചു: ‘ഓ, മര്‍യം! വിത്തില്‍ നിന്നല്ലാതെ കൃഷി ഉണ്ടാകുമോ?’ അവര്‍(മര്‍യം) പറഞ്ഞു: ‘അതെ! ആദ്യത്തെ കൃഷിയെ സൃഷ്ടിച്ചത് ആരാണ്?’ പിന്നീട് അയാള്‍ ചോദിച്ചു: ‘വെള്ളത്തില്‍ നിന്നും മഴയില്‍നിന്നുമല്ലാതെ വൃക്ഷം ഉണ്ടായിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, അപ്പോള്‍ ആരാണ് ആദ്യത്തെ വൃക്ഷത്തെ സൃഷ്ടിച്ചത്?’ പിന്നീട് അയാള്‍ ചോദിച്ചു: ‘ഒരു പുരുഷനില്‍ നിന്നല്ലാതെ ഒരു കുഞ്ഞ് ഉണ്ടാകുമോ?’ അവര്‍ പറഞ്ഞു: ‘അതെ, അപ്പോള്‍ ആരാണ് ആണില്‍ നിന്നും പെണ്ണില്‍ നിന്നുമല്ലാതെ ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ചത്?'(അല്‍ ബിദായഃ വന്നിഹായഃ)

പരിഹസിക്കാനും താഴ്ത്തിക്കെട്ടാനുമായി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അവര്‍ യുക്തിഭദ്രമായ മറുപടി നല്‍കി. അതിന് സാക്ഷികളായ വിശ്വാസികള്‍ക്ക് അവരുടെ മറുപടി തൃപ്തികരമായി. എന്നാല്‍ മര്‍യമിനോട് വെറുപ്പും വിദ്വേഷവും വെച്ച് നടക്കുന്ന ശത്രുക്കള്‍ക്ക് അവരെ തകര്‍ക്കാന്‍ പറ്റിയ അവസരം കൈവന്നിരിക്കുകയാണല്ലോ. അവര്‍ അത് മുതലെടുത്തു. അവര്‍ അവരുടെ ആരോപണം ശക്തമാക്കി. സകരിയ്യാ നബി(അ)യെയും മര്‍യമി(റ)നെയും അവിടെ ഉണ്ടായിരുന്ന യൂസുഫ് അന്നജ്ജാറിനെയും ബന്ധപ്പെടുത്തി പലതും കെട്ടിയുണ്ടാക്കി അവര്‍ പ്രചാരണം തുടങ്ങിയിരുന്നു.

”ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ  പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല” (ക്വുര്‍ആന്‍ 19:28).

മര്‍യമിന്റെ പിതാവ് ഇംറാനും മാതാവ് ഹന്നയും ആ നാട്ടില്‍ പ്രശസ്തരായിരുന്നു. അവരാരും യാതൊരു ദുര്‍വൃത്തിയും ചെയ്തിരുന്നില്ലല്ലോ. പിന്നെ നീ എങ്ങനെ ഇങ്ങനെയായി എന്നതാണ് അവരുടെ ചോദ്യം. അന്യായമായി ആ ദുഷ്ടന്മാര്‍ മര്‍യം ബീവി(അ)യുടെയും മറ്റുള്ളവരുടെയും പേരില്‍ വ്യഭിചാരാരോപണം നടത്തി. 

മര്‍യം(അ)യുടെ സഹോദരനായി പരിചയപ്പെടുത്തിയ ഹാറൂന്‍ മൂസാ(അ)യുടെ സഹോദരന്‍ ഹാറൂന്‍(അ) അല്ല. മൂസാ നബി(അ)യുടെയും ഈസാ നബി(അ)യുടെയും ഇടയില്‍ പതിമൂന്ന് നൂറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ഈ കാര്യം മനസ്സിലാക്കാത്ത ചിലര്‍ ക്വുര്‍ആനിലെ അബദ്ധമായി ഇതിനെ ഉയര്‍ത്തിക്കാട്ടാറുണ്ട്. യഥാര്‍ഥത്തില്‍ ഇത് മര്‍യം ബീവി(അ)യുടെ ഒരു സഹോദരന്‍ തന്നെയാണ്. ഇതിന് ബലം നല്‍കുന്ന ഒരു ഹദീഥ് കാണുക:

മുഗീറത്തുബ്‌നു ശുഅ്ബ(റ)യില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് (പലതും) ചോദിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘ഓ, ഹാറൂനിന്റെ സഹോദരീ എന്ന് നിങ്ങള്‍ പാരായണം ചെയ്യുന്നുണ്ടല്ലോ? മൂസാ ഈസാക്ക് മുമ്പ് ഇങ്ങനെയും ഇങ്ങനെയുമൊക്കെയാണല്ലോ. (കാലദൈര്‍ഘ്യം ഉണ്ടല്ലോ എന്നര്‍ഥം). അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അവര്‍ അവരുടെ (മക്കള്‍ക്ക്) മുമ്പുണ്ടായിരുന്ന പ്രവാചകന്മാരുടെയും നല്ല ആളുകളുടെയും പേര് വിളിക്കാറുണ്ടായിരുന്നു”(മുസ്‌ലിം).

പ്രസ്തുത ക്വുര്‍ആന്‍ വചനത്തിലെ ഹാറൂന്‍ എന്ന വ്യക്തി മര്‍യം ബീവി(റ)യുടെ ഒരു സഹോദരന്‍ തന്നെയാണ് എന്ന് ഈ നബിവചനം നമുക്ക് വ്യക്തമാക്കിത്തരുന്നു. മാത്രവുമല്ല, ഹാറൂന്‍ എന്ന നാമം പിന്നീട് ആ സമൂഹത്തില്‍ ധാരാളം പേര്‍ക്ക് പേര് വിളിക്കപ്പെട്ടതായി പല റിപ്പോര്‍ട്ടുകളിലും കാണാവുന്നതാണ്. 

യഹൂദികള്‍ അല്ലാഹുവിന്റെ ശാപ കോപങ്ങള്‍ക്ക് വിധേയരായവരാണല്ലോ. അതിന് പല കാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് ക്വുര്‍ആന്‍ പറയുന്നു:

”അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും…” (4:156).

അല്ലാഹു ഏറെ മഹത്ത്വപ്പെടുത്തിയ മര്‍യം ബീവി(അ)യുടെ പേരില്‍ വമ്പിച്ച കളവ് പ്രചരിപ്പിച്ചതിനാല്‍ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.

മര്‍യം(അ) ജനങ്ങളിലേക്ക് കുഞ്ഞിനെയുമായി ചെന്നപ്പോള്‍ വമ്പിച്ച അപവാദങ്ങളും ഇല്ലാ കഥകളും തനിക്കും സകരിയ്യാ നബി(അ)ക്കും യൂസുഫ് എന്ന അവിടെയുണ്ടായിരുന്ന ആ നല്ല മനുഷ്യനും എതിരില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മഹതിക്ക് അത് സഹിക്കാന്‍ സാധിച്ചില്ല. എന്ത് ചെയ്യും? ക്വുര്‍ആന്‍ പറയുന്നു:

”അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?” (19:29)

ഈ പശ്ചാത്തലത്തെ പറ്റി ഇബ്‌നുകഥീര്‍(റ) വിവരിക്കുന്നത് കാണുക: ”ശത്രുക്കള്‍ മര്‍യമിനെ അങ്ങേയറ്റം പ്രയാസപ്പെടുത്തി. ‘അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു.’ അതായത് അവനോട് സംസാരിച്ചുകൊള്ളുക. അവന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നതാണ്. അത് അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ദേഷ്യത്തോടെ ചോദിച്ചു: ‘തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?’ 

അത്ഭുതം! ”അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും” (ക്വുര്‍ആന്‍ 19:30-33).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 02

ഈസാ നബി (അ) - 02

അമ്പരപ്പിക്കുന്ന സന്തോഷവാര്‍ത്ത

മര്‍യം പിറന്ന് വീണപ്പോള്‍ തന്നെ ഉമ്മ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാവല്‍ തേടിയിട്ടുണ്ട്. ഒരു പെണ്ണ് തനിച്ച് നില്‍ക്കുമ്പോള്‍ ഒരു പുരുഷന്റെ സാന്നിധ്യം വലിയ അപകടത്തില്‍ എത്തിക്കുന്നതാണല്ലോ. അല്ലാഹുവിനെ സദാസമയം ആരാധിക്കുകയും അവനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് താന്‍ പരീക്ഷിക്കപ്പെടുമോ എന്ന ഭയം സ്വാഭാവികമാണല്ലോ. മര്‍യം(റ) തന്റെ മുന്നില്‍ ഉള്ളത് ആരാണെന്ന് അറിയാതെ വന്ന വ്യക്തിയോട് നീ അല്ലാഹുവിനെ പേടിക്കുന്നുവെങ്കില്‍ എന്നെ വിട്ട് പോകണം എന്നു പറയുകയും അല്ലാഹുവിനോട് കാവല്‍ ചോദിക്കുകയും ചെയ്തു.

അല്ലാഹുവിനെക്കുറിച്ചുള്ള ഉത്‌ബോധനം ഉണ്ടാകും വിധം ‘നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)’ എന്നാണല്ലോ അവര്‍ പറഞ്ഞത്. വന്ന വ്യക്തിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സൂക്ഷ്മതയും പേടിയുമുണ്ടെങ്കില്‍ തന്നെ സമീപിക്കുന്നതില്‍ അയാളെ പിന്തിരിപ്പിക്കാന്‍ ഈ വാക്ക് നിമിത്തമാകുമല്ലോ. ഇനി നല്ല ഒരു മനുഷ്യനല്ലെങ്കിലും പെട്ടെന്ന് തന്റെ രക്ഷിതാവിനെ പറ്റിയുള്ള ഉത്‌ബോധനം കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ ഉദ്ദേശിച്ച തിന്മയില്‍ നിന്ന് മാറാന്‍ അയാള്‍ക്കത് കാരണമായേക്കാം. 

മര്‍യം ബീവി(റ)യുടെ ഈ സന്ദര്‍ഭത്തിലെ ഇടപെടലില്‍ നമുക്ക് മാതൃകയുണ്ട്. ഭീതിയോടെ ഒരു ആപത്തിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിനോട് കാവല്‍തേടാന്‍ നമുക്ക് സാധിക്കണം. ഏത് സാഹചര്യത്തിലും നമുക്ക് തുണയായി ഉള്ളത് അല്ലാഹു മാത്രമാണല്ലോ. അവന് പുറമെ ഒരു പടപ്പിനും മറഞ്ഞ വഴിക്ക് നമ്മെ രക്ഷിക്കുവാന്‍ സാധിക്കുകയില്ല.

മര്‍യം(അ) ജീവിതത്തില്‍ യാതൊരു കളങ്കവും ചെയ്യാത്തവരായിരുന്നു. അല്ലാഹു അവരെ സംബന്ധിച്ച് പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്:

”തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ) രക്ഷിതാവിന്റെ  വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു” (ക്വുര്‍ആന്‍ 66:12).

ജിബ്‌രീല്‍(അ) മര്‍യമിന് പേടി ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. ജിബ്‌രീല്‍(അ) മര്‍യമിനെ സമാധാനിപ്പിച്ചു.

”അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍” (ക്വുര്‍ആന്‍ 19:19).

നിനക്ക് ഒരു പരിശുദ്ധനായ സന്താനത്തെ നല്‍കാന്‍ പോകുന്ന വിവരം അറിയിക്കാന്‍ അല്ലാഹു അയച്ച ഒരു ദൂതനാകുന്നു ഞാന്‍ എന്ന് ജിബ്‌രീല്‍ പറഞ്ഞപ്പോള്‍ മര്‍യം ചോദിച്ചു:

”അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല” (ക്വുര്‍ആന്‍ 19:20).

ഇത് കേട്ടപ്പോള്‍ മര്‍യം ഒന്നുകൂടെ ബേജാറിലായി. ഹലാലായ മാര്‍ഗത്തിലൂടെ ഒരു കുഞ്ഞ് ജനിക്കണമെങ്കില്‍ വിവാഹം നടക്കണം. വിഹിതമായ മാര്‍ഗത്തിലൂടെയോ അവിഹിതമായ മാര്‍ഗത്തിലൂടെയോ തനിക്കൊരു കുട്ടി ഉണ്ടാകണമെങ്കില്‍ ഒരു പുരുഷന്‍ തന്നെ സമീപിക്കേണ്ടതുണ്ടല്ലോ. അപ്രകാരം ഒന്ന് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുമില്ല. ഞാന്‍ ഒരു വേശ്യയുമല്ല. പിന്നെ, എങ്ങനെ എനിക്ക് ഒരു കുഞ്ഞ് ജനിക്കും?

”അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു” (ക്വുര്‍ആന്‍ 19:21).

സൃഷ്ടികള്‍ക്ക് ഏതൊരു കാര്യം ചെയ്യാനും ചില കാരണങ്ങള്‍ അത്യാവശ്യമാണ്. ആ രൂപത്തിലാണ് അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ടുള്ളത്. എന്നാല്‍ ഏതൊരു കാര്യം നടപ്പിലാക്കുന്നതിനും യാതൊരു കാരണവും ആവശ്യമില്ലാത്തവന്‍ അല്ലാഹു മാത്രമാകുന്നു. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി അല്ലാഹു അല്ലാത്ത ഒരാള്‍ക്കും യാതൊന്നും ചെയ്യാന്‍ സാധിക്കില്ല.

സ്ത്രീപുരുഷ ബന്ധത്തിലൂടെയാണല്ലോ ഒരു കുഞ്ഞ് ജനിക്കുന്നത്. അത് വിവാഹത്തിലൂടെയാകുമ്പോള്‍ അനുവദനീയവും വ്യഭിചാരത്തിലൂടെയാകുമ്പോള്‍ നിഷിദ്ധവുമാകുന്നു.

മര്‍യമിനെ ഒരു പുരുഷനും വിഹിതമായ മാര്‍ഗത്തിലൂടെയോ, അവിഹിതമായ മാര്‍ഗത്തിലൂടെയോ സ്പര്‍ശിച്ചിട്ടുപോലുമില്ല. അഥവാ, ഒരു കാരണവും കൂടാതെ മര്‍യം ബീവി(റ)ക്ക് അല്ലാഹു ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. അല്ലാഹുവിന് മാത്രമെ അതിന് സാധിക്കൂ. അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് കല്‍പിക്കുമ്പോള്‍ അത് ഉണ്ടായിത്തീരുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും.

”അവള്‍ (മര്‍യം) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു” (ക്വുര്‍ആന്‍ 3:47).

ഒരു പുരുഷന്റെ സ്പര്‍ശനവും കൂടാതെ മര്‍യം(റ) പ്രസവിക്കണമെന്ന് അല്ലാഹു തീരുമാനിച്ചു.  ജനിക്കാന്‍ പോകുന്ന കുഞ്ഞ് ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കുമെന്നും അല്ലാഹു മലക്ക് മുഖേന മര്‍യം(റ)യെ അറിയിച്ചു. 

9:21 വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കഥീര്‍(റ) പറയുന്നു:”(അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തം ആക്കുന്നതിന് വേണ്ടി) മനുഷ്യര്‍ക്ക് അവരുടെ സ്രഷ്ടാവിന്റെ കഴിവ് (അറിയിക്കുന്ന) ഒരു അടയാളവും തെളിവുമായിട്ടാകുന്നു (അത്). അവരുടെ സൃഷ്ടിപ്പില്‍ വ്യത്യസ്ത രീതി സ്വീകരിച്ചവനാകുന്നു അവന്‍. അവരുടെ പിതാവ് ആദമിനെ ഒരു പുരുഷനോ സ്ത്രീയോ അല്ലാത്തതില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു. ഹവ്വാഇനെ സ്ത്രീയില്ലാതെ ഒരു പുരുഷനില്‍ നിന്ന് മാത്രമായും സൃഷ്ടിച്ചു. ഈസാ(അ) ഒഴികെ ബാക്കിയുള്ള (ആദമിന്റെ) സന്തതികളെ ഓരോ പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമായും അവന്‍ സൃഷ്ടിച്ചു. അദ്ദേഹത്തെ (ഈസാ(അ)യെ) പുരുഷനില്ലാതെ ഒരു സ്ത്രീയില്‍ നിന്ന് മാത്രമായും അല്ലാഹു ഉണ്ടാക്കി. അങ്ങനെ അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെയും അധികാരത്തിന്റെയും തെളിവുകളായ ഈ നാല് രൂപവും അല്ലാഹു പൂര്‍ത്തിയാക്കി. അതിനാല്‍ അവനല്ലാതെ ഒരു ആരാധ്യനും അവനെ കൂടാതെ ഒരു റബ്ബും ഇല്ല. (നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവുമാക്കാനും) എന്ന് പറഞ്ഞത്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവന്റെ ഏകത്വത്തിലേക്കും ക്ഷണിക്കുന്നവനായി പ്രവാചകന്മാരില്‍ ഒരു പ്രവാചകനായി അല്ലാഹുവില്‍ നിന്നുള്ള കാരുണ്യത്താല്‍ ഈ കുട്ടിയെ അവന്‍ ആക്കുകയും ചെയ്തു. അല്ലാഹു മറ്റൊരു വചനത്തില്‍ പറഞ്ഞത് പോലെ: (മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും). അതായത്, തൊട്ടിലില്‍ ആയിരിക്കുമ്പോയും മധ്യവയസ്‌കനായിരിക്കുമ്പോഴും ഈസാ(അ) തന്റെ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നതാകുന്നു.”

മാതാവിന് ഈ കുട്ടിയിലൂടെയാണല്ലോ വലിയ പേരും പ്രശസ്തിയും വമ്പിച്ച നേട്ടങ്ങളും ലഭിച്ചത്. അത് ആ കുഞ്ഞിലൂടെ ഉമ്മാക്ക് ലഭിച്ചിട്ടുള്ള കാരുണ്യമാണ്. ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കുകയും അതിലൂടെ അവരെ സംസ്‌കരിച്ചെടുക്കുകയും അവരെ വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും അങ്ങനെ അവര്‍ അദ്ദേഹത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ഇഹത്തിലും പരത്തിലും അവര്‍ക്ക് സൗഭാഗ്യം നേടാന്‍ കാരണമായത് ജനങ്ങള്‍ക്ക് അദ്ദേഹം മുഖേന അല്ലാഹു ചെയ്ത കാരുണ്യമാണല്ലോ.

”അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 19:22).

പരിശുദ്ധമായ ഭവനത്തില്‍, പരിശുദ്ധരായ ആളുകളുടെ മേല്‍നോട്ടത്തില്‍, പരിശുദ്ധയായാണ് മര്‍യം(റ) വളര്‍ന്നത്. യാതൊരു ദുര്‍വൃത്തിയും അവര്‍ ചെയ്തിട്ടില്ല. താന്‍ എങ്ങനെയാണ് ഗര്‍ഭിണിയായത് എന്നതിനെ പറ്റി അവര്‍ക്ക് നന്നായി അറിയാം. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സംഭവം അറിയില്ലല്ലോ. നടന്നത് എന്തെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ? ജനങ്ങള്‍ അറിഞ്ഞാല്‍ എന്തെല്ലാം പറയും? ഇങ്ങനെ നൂറുകൂട്ടം ആകുലതകള്‍ മനസ്സില്‍ മാറിമാറി വരുന്നു. അങ്ങനെ ആരും അറിയാത്ത, അകലെയുള്ള ഒരു സ്ഥലത്തേക്ക് അവര്‍ മാറിതാമസിച്ചു.

സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭകാലം എത്രയാണോ അതുപോലെ തന്നെയാണ് മര്‍യം ബീവി(റ)യുടെയും ഗര്‍ഭകാലം എന്നാണ് ഭൂരിപക്ഷം പണ്ഡിതരും പറയുന്നത്. ഗര്‍ഭകാലത്ത് തനിച്ച് ഒരു സ്ഥലത്ത് കഴിഞ്ഞുകൂടവെ അവര്‍ക്ക് പ്രസവവേദന തുടങ്ങി. അല്ലാഹു പറയുന്നു:

”അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!”(ക്വുര്‍ആന്‍ 19:22).

പ്രസവവേദന ശക്തമായി. കൂടെ ആരുമില്ലാത്ത അവര്‍ നടന്ന് ഒരു ഈത്തപ്പനയുടെ സമീപം എത്തി. ആ ഈത്തപ്പനയിലേക്ക് ചാരിയിരുന്ന മര്‍യം(റ) ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വേദനക്കൊപ്പം പ്രസവവേദന കൂടി വന്നപ്പോള്‍ ‘ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ’ എന്ന് പറഞ്ഞു പോയി.

ദുരിതം അനുഭവിക്കുന്ന സമയത്ത് മരണത്തെ കൊതിക്കരുതെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അനസ്(റ) വില്‍ നിന്ന് നിവേദനം നബിﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും തനിക്ക് ബാധിച്ചിട്ടുള്ള ദുരിതത്താല്‍ മരണത്തെ കൊതിക്കരുത്. അങ്ങന ചെയ്യാതെ കഴിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. (അല്ലാഹുവേ,) എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ” (ബുഖാരി).

അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല” (മുസ്‌ലിം).

മുകളില്‍ സൂചിപ്പിച്ചിട്ടുള്ള നബിവചനങ്ങള്‍ മരണത്തെ കൊതിക്കരുതെന്നാണല്ലോ അനുശാസിക്കുന്നത്. എന്നാല്‍ മര്‍യം(റ) മരണം കൊതിച്ചു പോകുന്നു. പണ്ഡിതന്മാര്‍ ഇതു സംബന്ധമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇമാം ക്വുര്‍ത്വുബി(റ) പറയുന്നു:

”എന്നാല്‍ മര്‍യം(അ), നിശ്ചയമായും അവര്‍ മരണത്തെ കൊതിച്ചത് രണ്ട് കാരണത്താലാകുന്നു. ഒന്ന്, അവരുടെ ദീനില്‍ മോശമായത് ഉണ്ടാകുമോ എന്ന് വിചാരിച്ച് അവര്‍ പേടിച്ചു. അത് അവര്‍ക്ക് ഒരു പരീക്ഷണമാണല്ലോ. രണ്ട്, ജനങ്ങള്‍ അവര്‍ കാരണത്താല്‍ അപവാദ പ്രചരണവും വ്യാജവാര്‍ത്തയും വ്യഭിചാരക്കുറ്റവും ഉണ്ടാക്കി അതില്‍ പതിക്കും. അത് അവരുടെ തകര്‍ച്ചയാണല്ലോ.” 

”ഫിത്‌നയുടെ സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കല്‍ അനുവദനീയമാണെന്നതിന് ഇതില്‍ തെളിവുണ്ട്. കാരണം, ഈ കുട്ടിയുടെ ജനനത്താല്‍ താന്‍ പരീക്ഷിക്കപ്പെടുമെന്ന് അവര്‍ മനസ്സിലാക്കി” (ഇബ്‌നു കഥീര്‍).

തന്റെ മതപരമായ ജീവിതത്തില്‍ വല്ല അപകടവും സംഭവിക്കുന്നത് വലിയ പരീക്ഷണമാണല്ലോ. അതുപോലെ മറ്റൊരാളെ പറ്റി കളവ് പറയലും അപവാദം പ്രചരിപ്പിക്കലും അയാളുടെ നാശത്തിന് കാരണമാകും. ഇതെല്ലാം വലിയ ഫിത്‌നയാണ്. ഇപ്രകാരം ഫിത്‌ന ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കുന്നത് അനുവദനീയവുമാണ്. ഇമാം ക്വുര്‍ത്വുബിയുടെ അത്തദ്കിറഃ എന്ന കിതാബില്‍ ദീന് നഷ്ടപ്പെടുമെന്ന പേടി കാരണം മരണത്തെ കൊതിക്കലും അതിന് വേണ്ടി പ്രാര്‍ഥിക്കലും അനുവദനീയമാണ് എന്ന് പറയുന്ന ഒരു അധ്യായം തന്നെ കാണാവുന്നതാണ്. ഇമാം മാലിക്(റ) മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു പ്രാര്‍ഥന ഇപ്രകാരം കാണാം:

തീര്‍ച്ചയായും റസൂല്‍ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ട് ഇപ്രകാരം പറയും: ‘അല്ലാഹുവേ, നന്മകള്‍ ചെയ്യാനും തിന്മകള്‍ വെടിയാനും സാധുക്കളെ സ്‌നേഹിക്കാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. (ഇനി) ജനങ്ങളില്‍ ഫിത്‌ന ഉദ്ദേശിച്ചാല്‍ (ഞാന്‍) പരീക്ഷിക്കപ്പെടാതിരിക്കാന്‍ നീ എന്നെ നിന്നിലേക്ക് പിടിക്കേണമേ.’

ഉമര്‍(റ) തന്റെ ഭരണം വ്യാപിക്കുകയും പ്രായം കൂടുകയും ആരോഗ്യം ദുര്‍ബലമാകുകയും ചെയ്ത സന്ദര്‍ഭത്തില്‍ വല്ല വീഴ്ചയും സംഭവിക്കുമെന്ന പേടിയില്‍ ഇപ്രകാരം പ്രാര്‍ഥിച്ചത് ചരിത്രത്തില്‍ കാണാവുന്നതാണ്.

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”ഒരാള്‍ മറ്റൊരാളുടെ ക്വബ്‌റിന്റെ അരികിലൂടെ നടന്ന് പോകുമ്പോള്‍ ‘ഞാന്‍ ആ സ്ഥാനത്തായിരുന്നെങ്കില്‍ എന്ന് പറയുന്നത് വരെ അന്ത്യദിനം സംഭവിക്കുന്നതല്ല”(ബുഖാരി).

മതപരമായ നിഷ്ഠയോടു കൂടി ജീവിക്കാന്‍ കഴിയാത്ത കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇപ്രകാരം മരണത്തെ കൊതിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭൗതികമായ വല്ല ആപത്തും വരുന്ന സാഹചര്യത്തില്‍ ഒരാളും മരണത്തെ കൊതിക്കാന്‍ പാടില്ല. നബിﷺ മരണത്തെ കൊതിക്കുന്നതിനെ തൊട്ട് വിലക്കിയത് ഈ അര്‍ഥത്തിലാകുന്നു എന്ന് മനസ്സിലാക്കാം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 01​

ഈസാ നബി (അ) - 01

പരിശുദ്ധ ക്വുര്‍ആനില്‍ ഈസാ നബി(അ)യുടെയും മാതാവായ മര്‍യമിന്റെയും പേര് ധാരാളം തവണ പരാമര്‍ശിച്ചിട്ടുണ്ട്. 

ലോകത്ത് ഈസാ നബി(അ)യെ സംബന്ധിച്ച് മൂന്ന് രൂപത്തിലുള്ള വിശ്വാസം വെച്ചു പുലര്‍ത്തുന്നവരുള്ളതായി നമുക്ക് കാണാം. അതില്‍ ഒരു വിഭാഗം ജൂതന്മാരാണ് (യഹൂദികള്‍). യഹൂദികള്‍ ഈസാ നബി(അ) ഒരു ജാര സന്തതിയാണെന്നാണ് വിശ്വസിക്കുന്നത്. രണ്ടാമത്തെ വിഭാഗം ക്രൈസ്തവരാണ് (നസ്വാറാക്കള്‍). അവര്‍ ഈസാ നബി(അ)യെ ദൈവപുത്രനായിട്ടാണ് പരിഗണിക്കുന്നത്. മൂന്നാമത്തെ വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിംകള്‍ ഈസാ(അ) അല്ലാഹുവിന്റെ ദൂതനും (റസൂല്‍) അടിമയുമാണ് എന്നാണ് വിശ്വസിക്കുന്നത്.

ഈസാ നബി(അ)യുടെ മാതാവ് മര്‍യം(റ) വിശിഷ്ടയാണ്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രശംസിച്ച് പറയുന്നത് കാണുക: 

”…അദ്ദേഹത്തിന്റെ  മാതാവ് സത്യവതിയുമാകുന്നു…” (5:75).

”…അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു” (66:12).

ഈസാ നബി(അ)യുടെ ചരിത്ര വിവരണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാതാവായ മര്‍യമിന്റെ ചരിത്രം വിവരിക്കല്‍ അനിവാര്യമാണ്. പല കാര്യങ്ങളും സകരിയ്യാ നബി(അ)യുടെ ചരിത്രം വിവരിക്കവെ നാം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈസാ നബി(അ)യുടെ ചരിത്ര വിവരണത്തിന്റെ പൂര്‍ത്തീകരണം മാതാവിന്റെ ചരിത്രം കൂടി വിവരിക്കുമ്പോഴേ ലഭിക്കുകയുള്ളൂ. അതിനാല്‍ മര്‍യം ബീവി(റ)യുടെ ചരിത്രവും ചെറിയ രൂപത്തില്‍ ഇവിടെ വിവരിക്കുകയാണ്.

ക്വുര്‍ആന്‍ ഈസാ നബി(അ)യുടെ ചരിത്ര വിവരണം തുടങ്ങുന്നത് ഇംറാന്‍ കുടുംബത്തെ സംബന്ധിച്ച് പറഞ്ഞു കൊണ്ടാണ്:

”തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം  (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ. ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (3:33-36).

ഇവിടെ പേര് പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പല പ്രത്യേകതകളുമുള്ളതായി നമുക്ക് കാണാവുന്നതാണ്. കോടിക്കണക്കിന് മനുഷ്യരില്‍ നിന്ന് അല്ലാഹു ആദമിനെയാണ് സ്വന്തം കൈകൊണ്ട് സൃഷ്ടിക്കാന്‍ തെരഞ്ഞെടുത്തത്. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ നിന്ന് നൂഹ് നബി(അ)യെയാണ് ആദ്യത്തെ റസൂലായി അല്ലാഹു തെരഞ്ഞെടുത്തത്. ഇബ്‌റാഹീം നബി(അ)ക്ക് മുമ്പ് ധാരാളം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ടെങ്കിലും അവരുടെ മക്കളിലൂടെ അല്ലാഹു പ്രവാചകത്വം നിലനിര്‍ത്തിയിട്ടില്ല. ഇബ്‌റാഹീം നബി(അ)യുടെ മക്കളിലൂടെയാണ് ധാരാളക്കണക്കിന് നബിമാരെ അല്ലാഹു തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകതയുള്ള കുടുംബമാണ് ഇംറാന്‍ കുടുംബം.

ഈസാ നബി(അ)യുടെ മാതാവിനെക്കുറിച്ച് പറയുന്നതിന് മുമ്പ് അവരുടെ ഉമ്മയെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഈസാ നബി(അ)യുടെ പിതാമഹനാണ് ഇംറാന്‍. ഇംറാന്റെ ഭാര്യയാണ് ഹന്നഃ.ഹന്നഃ ഗര്‍ഭിണിയായിരിക്കെ തന്നെ വയറ്റിലുള്ള കുഞ്ഞിനെ ബൈതുല്‍ മക്വ്ദസിന്റെ പരിപാലനത്തിനായി നേര്‍ച്ച നേര്‍ന്നു. അപ്രകാരം നേര്‍ച്ചനേരല്‍ അക്കാലത്ത് പതിവായിരുന്നു. ആണ്‍കുട്ടികളെയാണ് രക്ഷിതാക്കള്‍ അപ്രകാരം നേര്‍ച്ചനേരാറ്. ഹന്നഃ തനിക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാകും എന്ന ധാരണയിലാണ് പ്രസവത്തിന് മുമ്പേ വയറ്റിലുള്ള കുഞ്ഞിനെ പള്ളിപരിപാലനത്തിനായി നേര്‍ച്ചയാക്കിയത്.

ഹന്നഃ പ്രസവിച്ചു; ഒരു പെണ്‍കുട്ടിയെ. കുട്ടിയെ പള്ളിപരിപാലനത്തിന് ഏല്‍പിക്കണം. ഒരു പെണ്‍കുട്ടിയെ അപ്രകാരം മാറ്റിനിര്‍ത്തുന്നത് ഒരു മാതാവിന് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറെ വ്യാകുലത ഉണ്ടായി. കുഞ്ഞിന് അവര്‍ മര്‍യം എന്ന് പേരിടുകയും ചെയ്തു. തുടര്‍ന്ന് പൈശാചികമായ ഉപദ്രവത്തില്‍ നിന്ന് മര്‍യമിനും മര്‍യമിന് ഉണ്ടാകുന്ന സന്താനങ്ങള്‍ക്കുമായി അല്ലാഹുവിനോട് അവര്‍ കാവല്‍ തേടി.

മര്‍യമിനെ പ്രസവിച്ചയുടനെ തന്നെ മാതാവ് ഹന്നഃ പേര് വിളിച്ചുവല്ലോ. ഈ അടിസ്ഥാനത്തില്‍ കുഞ്ഞ് ജനിച്ചാല്‍ അന്ന് തന്നെ കുഞ്ഞിന് പേര് വിളിക്കാമോ, അതല്ല ഏഴ് വരെ കാത്തിരിക്കേണ്ടതുണ്ടോ എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തെളിവാക്കിക്കൊണ്ട് കുഞ്ഞ് ജനിച്ചയുടനെ തന്നെ കുഞ്ഞിന് പേര് വിളിക്കല്‍ അനുവദനീയമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അനസ്ബ്‌നു മാലിക്(റ) തന്റെ സഹോദരന്‍ അബ്ദുല്ലയെയും കൊണ്ട് മാതാവ് പ്രസവിച്ച ഉടനെ മധുരം നല്‍കാനായി നബി ﷺയുടെ അടുത്തേക്ക് കൊണ്ടുപോയി. അങ്ങനെ നബി ﷺ അദ്ദേഹത്തിന് അബ്ദുല്ല എന്ന് പേര് വിളിക്കുകയും ചെയ്തു. ഇത് ബുഖാരിയിലും മുസ്‌ലിമിലും കാണാവുന്ന സംഭവമാണ്. 

വിശ്വാസികളുടെ മാതാവായ മാരിയതുല്‍ ക്വിബ്ത്വിയ്യഃ(റ)യില്‍ നബി ﷺക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. നബി ﷺ അന്ന് തന്നെ കുഞ്ഞിന് ഇബ്‌റാഹിം എന്ന് പേര് വിളിച്ചതും ഹദീഥുകളില്‍ കാണാം. സമാനമായ വേറെയും ഹദീഥുകള്‍ ഈ വിഷത്തില്‍ നമുക്ക് കാണാവുന്നതാണ്. കുഞ്ഞ് പിറന്ന അന്ന് തന്നെ പേര് വിളിക്കുന്നത് അനുവദനീയമാണ് എന്ന് ഇതില്‍ നിന്നെല്ലാം ഗ്രഹിക്കാവുന്നതാണ്.

കുഞ്ഞ് പിറന്നാല്‍ കുഞ്ഞിനെയും കൊണ്ട് ജാറങ്ങളിലും മക്വാമുകളിലും തങ്ങന്മാരുടെയും ബീവിമാരുടെയും ഉസ്താദുമാരുടെയും അടുത്തുമൊക്കെ പോകുകയും കുഞ്ഞിന് അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിന് വേണ്ടി കൈകളിലും അരയിലും ഏലസ്സ്, ചരട്, തകിട് മുതലായ വസ്തുക്കള്‍ കെട്ടിക്കൊടുക്കുന്നവരുണ്ട്. അവയിലൂടെ അവര്‍ കുഞ്ഞിന്റെ രക്ഷ പ്രതീക്ഷിക്കുന്നു. എന്നാല്‍ മക്കളുടെ രക്ഷക്കായി ഒരു വിശ്വാസി ചെയ്യേണ്ടത് കുഞ്ഞിനെ നല്‍കിയ നാഥനില്‍ ഭരമേല്‍പിക്കുകയാണ്. അതാണ് ഹന്നഃ കുഞ്ഞിന് വേണ്ടി ചെയ്തത്. ആ മാതാവിന്റെ പ്രാര്‍ഥന മുഴുവനും അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സ്വീകരിക്കുകയും ചെയ്തു.

ഹന്നഃ മകളെ പള്ളിപരിപാലനത്തിനായി ഏല്‍പിച്ചു. മര്‍യമിന്റെ കാര്യം ആര് ശ്രദ്ധിക്കും എന്ന കാര്യത്തില്‍ പള്ളിയുടെ ബന്ധപ്പെട്ടവര്‍ക്കിടയില്‍ തര്‍ക്കമായി. പലരും അതിന് മുന്നോട്ട് വന്നു. കാരണം, നാട്ടില്‍ പ്രശസ്തിയുള്ള കുടുംബത്തിലെ കുഞ്ഞിന്റെ സംരക്ഷണമാണല്ലോ കിട്ടുന്നത്. മര്‍യമിനെ ഏറ്റെടുക്കുന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കം ശക്തമായപ്പോള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കാം എന്ന് അവര്‍ തീരുമാനിച്ചു. പല തവണ നറുക്കെടുപ്പ് നടത്തിയപ്പോഴും സകരിയ്യാ നബി(അ)ക്ക് തന്നെ നറുക്ക് വീണു. അവസാനം സകരിയ്യാ(അ) അവരുടെ സംരക്ഷണം ഏറ്റടുത്തു.

സകരിയ്യാ നബി(അ) മര്‍യമിന്റെ പ്രാര്‍ഥനാ മണ്ഡപത്തില്‍ പ്രവേശിക്കുമ്പോള്‍ കണ്ട അത്ഭുതങ്ങള്‍ നാം മുമ്പ് വിവരിച്ചതാണ്. ഇങ്ങനെ പല പ്രത്യേകതകളാലും മര്‍യം(റ) ശ്രേഷ്ഠവതിയായിരുന്നു. സ്ത്രീകളുടെ കൂട്ടത്തില്‍ വിശ്വാസം (ഈമാന്‍) പൂര്‍ണമാക്കപ്പെട്ടവരാണ് മര്‍യം, ആസിയ(റ) എന്നിവര്‍. രണ്ടും പേരും ഓരോ നബിമാര്‍ക്ക് സംരക്ഷണം നല്‍കിയവരാണ്. ആസിയ(റ) മൂസാ നബി(അ)ക്കും മര്‍യം(റ) ഈസാ നബി(അ)ക്കും. 

ക്വുര്‍ആനില്‍ പേര് പറയപ്പെട്ട ഏക വനിതയും മര്‍യം(റ) ആണ്. എന്നാല്‍ (ആസിയാ(റ)യെ പറ്റി) ഫിര്‍ഔനിന്റെ ഭാര്യ എന്നും, (യൂസുഫ് നബി(അ)യെ ചതിയില്‍ വീഴ്ത്താന്‍ ശ്രമിച്ച ഈജിപ്തിലെ രാജാവിന്റെ ഭാര്യയെ പറ്റി) അസീസിന്റെ ഭാര്യ എന്നും, ലൂത്വ് നബി(അ)യുടെ ഭാര്യ എന്നും, നൂഹ് നബി(അ)യുടെ ഭാര്യ എന്നും ക്വുര്‍ആനില്‍ കാണാവുന്നതാണ്. മൂസാ നബി(അ)യുടെ ഉമ്മ, ഇംറാന്റെ ഭാര്യ,  ഹവ്വാഅ്, ഇബ്‌റാഹീം നബി(അ)യുടെ  ഭാര്യ, സകരിയ്യാ നബി(അ)യുടെ ഭാര്യ, മൂസാ നബി(അ)യുടെ സഹോദരി മദ്‌യനിലെ സദ്‌വൃത്തനായ ഒരാളുടെ രണ്ട് പെണ്‍മക്കള്‍, സബഇലെ രാജ്ഞി, ആഇശ(റ), ഹഫ്‌സഃ(റ), സൈനബ്(റ), ഖൗലഃ ബിന്‍ത് സഅ്‌ലബഃ(റ) എന്നിവരെ പറ്റിയും ക്വുര്‍ആന്‍ പേരെടുത്ത് പറയാതെ സൂചിപ്പിച്ചിട്ടുണ്ട്.

മര്‍യം(റ) നബിയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്നാല്‍ അതിനെ സംബന്ധിച്ച് ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

”അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃ അതിലാണ്. (അതായത്) അതാണ് ശൈഖ് അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഇസ്മാഈല്‍ അല്‍അശ്അരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. (അത് ഇപ്രകാരമാകുന്നു:) ‘സ്ത്രീകളില്‍ നബിയില്ല. അവരിലുള്ളവര്‍ സത്യസന്ധര്‍ മാത്രമാകുന്നു. അവരിലെ ശ്രേഷ്ഠമതികളില്‍ (ഉന്നതയായ) മര്‍യം ബിന്‍ത് ഇംറാനെ പറ്റി അല്ലാഹു പറഞ്ഞത് പോലെ: (മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു). അപ്പോള്‍ അല്ലാഹു അവരുടെ സ്ഥാനത്തെ വിശേഷിപ്പിച്ചത് സത്യസന്ധതകൊണ്ടായിരുന്നു. അവര്‍ ഒരു നബിയായിരുന്നെങ്കില്‍ അവരുടെ ശ്രേഷ്ഠതയുടെയും മഹത്ത്വത്തിന്റെയും സ്ഥാനത്ത് അല്ലാഹു അത് പറയുമായിരുന്നു. (എന്നാല്‍) ക്വുര്‍ആനിന്റെ ഖണ്ഡിതമായ തെളിവു കൊണ്ട് (സ്ഥിരപ്പെട്ടത്) അവര്‍ സത്യസന്ധയായിരുന്നു എന്നാണ്.”

മര്‍യമിനെ അല്ലാഹു ലോകത്തുള്ള മുഴുവന്‍ സ്ത്രീകളെക്കാളും ശ്രേഷ്ഠയാക്കി. അല്ലാഹു അവരെ തെരഞ്ഞെടുക്കുകയും ചെയ്തു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു” (3:42).

ഏതൊരു കുഞ്ഞും ജനിക്കുന്ന സമയത്ത് പിശാചിന്റെ ഉപദ്രവമുണ്ടാകുമെന്ന് നബി ﷺ പറഞ്ഞതായി ഹദീഥുണ്ട്. എന്നാല്‍ പിശാചിന്റെ ഈ ഉപദ്രവത്തില്‍ നിന്ന് മര്‍യമും പുത്രന്‍ ഈസാ(അ)യും ഒഴിവാണെന്നും അവിടുന്ന് അരുളി. അത് ഹന്നഃയുടെ പ്രാര്‍ഥനയുടെ ഫലമായിരുന്നു.

മര്‍യം സകരിയ്യാ നബി(അ)യുടെ സംരക്ഷണത്തില്‍ ബൈതുല്‍ മക്വ്ദിസില്‍ വളര്‍ന്ന് വലുതായി. ക്വുര്‍ആന്‍ അവരെ സംബന്ധിച്ച് പറയുന്നത് കാണുക:

”വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു” (19:16,17).

ഈസാ നബി(അ)യുടെ ജനനവുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്.

മര്‍യം(റ) ബൈതുല്‍ മക്വ്ദിസില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും അല്‍പം അകലെ കിഴക്കു ഭാഗത്തേക്ക് മാറിത്താമസിച്ചു. മര്‍യം(റ) അല്ലാഹുവിനെ ആരാധിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു. ഭൗതികമായ സൗകര്യങ്ങളെല്ലാം ഒഴിവാക്കി അല്ലാഹുവിനെ ആരാധിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകാണിച്ചു. ധാരാളം ഇബാദത്ത് എടുക്കുന്നവരായതിനാല്‍ തന്നെ അവരെ അല്ലാഹു തെരഞ്ഞെടുക്കുകയും ചെയ്തു. മര്‍യം എന്ന പേരിന് നന്നായി ഇബാദത്ത് ചെയ്യുന്നവള്‍ എന്ന അര്‍ഥം തന്നെയുണ്ടെന്ന് ചില മുഫസ്സിറുകള്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത്, ‘മര്‍യം എന്നത് ഹിബ്രു ഭാഷയിലെ പദമാണ്. അതിന്റെ അര്‍ഥം അല്ലാഹുവിന് ധാരാളം സേവനം ചെയ്യുന്നവള്‍ എന്നാകുന്നു’ എന്നാണ്. പേരിനെ അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ജീവിതം.

മര്‍യം ബീവി(റ)യോട് അല്ലാഹുവിനെ ആരാധിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കുവാന്‍ കല്‍പനയും ഉണ്ടായിരുന്നു. മലക്കുകള്‍ അവരോട് പറയുന്നത് നോക്കൂ:

”മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക” (3:43).

ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ”ഇരുലോകത്തും അവര്‍ക്ക് ഉയര്‍ച്ച ലഭിക്കുന്നതിനും ചില പരീക്ഷണങ്ങള്‍ക്കുമായി അല്ലാഹു തീരുമാനിച്ചിട്ടുള്ളതും വിധിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ചതിനാല്‍ മലക്കുകള്‍ അവരോട് ധാരാളം ഇബാദത്ത് ചെയ്യുവാനും ഭയഭക്തികൊണ്ടും വിനയം കൊണ്ടും സുജൂദ് കൊണ്ടും റുകൂഅ് കൊണ്ടും കര്‍മങ്ങള്‍ പതിവാക്കുന്നത് കൊണ്ടും കല്‍പിച്ചു. (അല്ലാഹു അങ്ങനെ ചെയ്യുന്നത്) പിതാവില്ലാതെ സന്താനത്തെ സൃഷ്ടിക്കുന്നതിലൂടെ അല്ലാഹുവിന്റെമഹത്തായ കഴിവ് പ്രകടമാക്കുന്നതിന് വേണ്ടിയാകുന്നു.”

മര്‍യം(റ) എല്ലാവരില്‍ നിന്നും അകന്ന് ഒരു പ്രത്യേക സ്ഥലം ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി തെരഞ്ഞെടുത്തു. ജനങ്ങള്‍ തന്നെ കാണാതിരിക്കാന്‍ ഒരു മറയും സ്വീകരിച്ചു. അങ്ങനെയിരിക്കവെയാണ് ഒരു മലക്ക് മനുഷ്യരൂപത്തില്‍ അവരുടെ സമീപത്ത് പ്രത്യക്ഷപ്പെടുന്നത്. ഇബ്‌നു കഥീര്‍(റഹ്) വിശദീകരിക്കുന്നു:

”ഉലുല്‍ അസ്മില്‍ പെട്ട മഹാന്മാരായ അഞ്ചു റസൂലുകളില്‍ ഒരാളായ, അല്ലാഹുവിന്റെ അടിമയും റസൂലുമായ ഈസാ(അ)യെ അവരില്‍ (മര്‍യമില്‍) നിന്ന് ഉണ്ടാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചപ്പോള്‍ (അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം). അതായത് അവരെ അവര്‍ വിട്ടുമാറി ബൈതുല്‍ മക്വ്ദസിന്റെ കിഴക്ക് ഭാഗത്തേക്ക് പോകുകയും ചെയ്തു.”

അങ്ങനെ കഴിച്ചുകൂട്ടവെ അല്ലാഹു ജിബ്‌രീലിനെ അവരുടെ അടുത്തേക്ക് അയച്ചു. ജിബ്‌രീലിനെയാണ് റൂഹ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ജിബ്‌രീല്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നത് പൂര്‍ണമായും മനുഷ്യന്റെ രൂപത്തിലാണ്. മര്‍യമിന് തന്റെ അടുക്കല്‍ വന്നത് ആരാണെന്ന് ശരിക്ക് അറിയില്ലല്ലോ. തങ്ങന്മാര്‍ക്കും ബീവിമാര്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് വാദിക്കുന്നവരെ നമുക്ക് കാണാന്‍ കഴിയും. ക്വുര്‍ആന്‍ പേരെടുത്ത് പറഞ്ഞ, അല്ലാഹു തെരഞ്ഞെടുക്കുകയും എല്ലാ തിന്മകളില്‍ നിന്നും ശുദ്ധിയാക്കുകയും ചെയ്ത മര്‍യം ബീവിക്ക് തന്റെ മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ട് തന്നെ അവര്‍ ഉടനെ പറഞ്ഞു:

”അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ)” (9:18).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

അല്‍യസഅ് (അ), ദുല്‍കിഫ്‌ലി (അ)

അല്‍യസഅ് (അ), ദുല്‍കിഫ്‌ലി (അ)

അല്‍യസഅ് നബി(അ)യെ പറ്റിയും ദുല്‍കിഫ്‌ലി നബി(അ)യെ പറ്റിയും വളരെ കുറച്ച് മാത്രമെ  ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണുക:

”ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു” (6:86).

”ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫില്‍ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്മാരില്‍ പെട്ടവരാകുന്നു” (38:48).

”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീള്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു” (21:85,86).

ഇരുവരുടെയും ചരിത്രം വിശദമായി വന്നിട്ടില്ല. അവര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരും ഉത്തമന്മാരും പ്രയാസങ്ങളില്‍ ക്ഷമ അവലംബിക്കുന്നവരുമായിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും സ്വര്‍ഗമുണ്ട് എന്നും അവരെ പറ്റി അല്ലാഹു അറിയിച്ചുതന്നിരിക്കുന്നു.

ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ”ഹസന്‍(റ) പറഞ്ഞു: ‘ഇല്‍യാസ്(അ)ന് ശേഷം അല്‍യസഅ്(അ) അല്ലാഹു ഉദ്ദേശിച്ച അത്ര കാലം ജീവിച്ചു. ഇല്‍യാസി(അ)ന്റെ ശരീഅത്തിലായിക്കൊണ്ട് അല്ലാഹുവിലേക്ക് അല്‍യസഅ്(അ) ക്ഷണിച്ചു. അല്ലാഹു അദ്ദേഹത്തെ അവനിലേക്ക് കൊണ്ടുപോകുന്നത് വരെ (അത് തുടര്‍ന്നു). പിന്നീട് അവര്‍ക്ക് ശേഷം കുറെ ആളുകള്‍ വന്നു. പിന്നീട് പാപങ്ങളും സ്വേച്ഛാധിപത്യവും നബിമാരെ വധിക്കലുമെല്ലാം ഉണ്ടായി.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇദ്‌രീസ് നബി (അ)

ഇദ്‌രീസ് നബി (അ)

ഇദ്‌രീസ് നബി(അ)യെ കുറിച്ച് ക്വുര്‍ആനില്‍ രണ്ട് സ്ഥലങ്ങളിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്:

”വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:56,57).

ഇതിനെ സംബന്ധിച്ച് അല്ലാമ സഅദി(റ) ഇപ്രകാരം പറയുന്നു: ”ലോകരില്‍ അദ്ദേഹത്തിന്റെ സ്മരണയെ അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു. (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവര്‍ക്കിടയിലേക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തെയും (അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു). അങ്ങനെ (അദ്ദേഹത്തിന്റെ) സ്മരണയും സ്ഥാനവും ഉയര്‍ന്നതായിരിക്കുന്നു.”

ആദം നബി(അ)ക്ക് ശേഷം നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ച പ്രവാചകനാണ് ഇദ്‌രീസ്(അ) എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. നൂഹ് നബി(അ)യുടെ കാലശേഷം ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട നബിയാണ് അദ്ദേഹം എന്നാതണ് വേറൊരു അഭിപ്രായം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. 

ആദ്യമായി പേനകൊണ്ട് എഴുതിയ വ്യക്തി, ആദ്യമായി വസ്ത്രം തുന്നിയ വ്യക്തി എന്നൊക്കെ ഇദ്‌രീസ് നബി(അ)യെക്കുറിച്ച് അഭിപ്രായപ്പെട്ടവരുണ്ട്. 

ഇദ്‌രീസ് നബി(അ)യെ പറ്റിയുള്ള ക്വുര്‍ആനിലെ രണ്ടാമത്തെ പരാമര്‍ശം കാണുക: 

”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 21:85,86).

ഇദ്‌രീസ്(അ) മരിച്ചിട്ടില്ലെന്നും ഈസാ(അ) ഉയര്‍ത്തപ്പെട്ടത് പോലെ അദ്ദേഹവും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതിനൊന്നും വ്യക്തമായ യാതൊരു രേഖയുമില്ല. .

ഇദ്‌രീസ്(അ) ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായങ്ങളെ പറ്റി വിവരിച്ചതിന് ശേഷം പണ്ഡിതന്മാര്‍ പറയുന്നു: ”ഈ വിഷയത്തില്‍ സ്വീകാര്യയോഗ്യമായ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ല. അവയെല്ലാം ഇസ്‌റാഈലീ കഥകളാകുന്നു. ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: മര്‍ഫൂആയ ഒരു വഴിയിലൂടെയും ഇദ്‌രീസ്(അ) ജീവനോടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നത് സ്ഥിരപ്പെട്ടിട്ടില്ല.”

ഇദ്‌രീസ്(അ) നാലാം ആകാശത്ത് വെച്ചാണ് മരണപ്പെട്ടത് എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനെ പറ്റിയും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് ഇതെല്ലാം ഇസ്‌റാഈലിയ്യാത്തുകളാകുന്നു എന്നാണ്. 

മിഅ്‌റാജിന്‍െര്‍ സമയത്ത് നാലാം ആകാശത്ത് വെച്ച് ഇദ്‌രീസ് നബി(അ)നെ മുഹമ്മദ് നബി ﷺ കാണുകയുണ്ടായി. ഇത് ഇദ്‌രീസ്(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് രേഖയല്ല. കാരണം, മിഅ്‌റാജിന്റെ സമയത്ത് നബി ﷺ ഇദ്‌രീസ്(അ) അടക്കമുള്ള മറ്റു പല നബിമാരെയും കണ്ടിട്ടുണ്ട്. എങ്കില്‍ അവരൊക്കെയും ഇന്ന് ജീവിച്ചിരിക്കുന്നവരാണ് എന്ന് പറയേണ്ടിവരും.  

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഇല്‍യാസ് നബി (അ)

ഇല്‍യാസ് നബി (അ)

പ്രവാചകന്മാരുടെ ചരിത്രത്തില്‍ വളരെ ചെറിയ രൂപത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് ഇല്‍യാസ് നബി(അ)യുടെത്. ഇല്‍യാസ്(അ) റസൂലുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന നബിയാണ്. ബനൂ ഇസ്‌റാഈല്യരിലേക്കാണ് ഇല്‍യാസ്(അ) അയക്കപ്പെട്ടത്. ദിമശ്ഖിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബഅ്‌ലബക് എന്ന ദേശത്തേക്കാണ് അദ്ദേഹം അയക്കപ്പെട്ടത്. ബൈബിളില്‍ ഏലിയാ എന്ന പേരിലാണ് ഇല്‍യാസ്(അ)നെ പരചയപ്പെടുത്തുന്നത്.  ക്വുര്‍ആനില്‍ സൂറത്തുസ്സ്വാഫ്ഫാത്തിലാണ് അദ്ദേഹത്തെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. ആ ഭാഗം കാണുക:

”ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ. അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നിങ്ങള്‍ ബഅ്‌ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയും ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ? അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാര്‍ ഒഴികെ. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇല്‍യാസിന് സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 37:123-132).

ഇല്‍യാസ് നബി(അ)യുടെ നാട്ടുകാര്‍ ‘ബഅ്ല്‍’ എന്ന് പേരുള്ള വിഗ്രഹത്തെയായിരുന്നു ആരാധിച്ചിരുന്നത്. സ്രഷ്ടാവിന് മാത്രം അര്‍പ്പിക്കേണ്ടുന്ന പ്രാര്‍ഥനയും നേര്‍ച്ചയുമടക്കമുള്ള എല്ലാവിധ ആരാധനകളും ഈ ബഅ്ല്‍ എന്ന വിഗ്രഹത്തിനായിരുന്നു അവര്‍ അര്‍പ്പിച്ചിരുന്നത്. അതിനാലാണ് ആ നാട് ‘ബഅ്‌ലബക്’ എന്ന പേരില്‍ അറിയപ്പെട്ടത്.

ബഹുദൈവ വിശ്വാസികളായ തന്റെ ജനതയെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്തുകള്‍ അവന് മാത്രം അര്‍പ്പിക്കുവാന്‍ കല്‍പിച്ചു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകണം എന്ന് അവരെ ഉപദേശിച്ചു. 

തൗഹീദ് ശരിയാകാത്തവര്‍ എത്ര സൂക്ഷ്മത കാണിച്ച് ജീവിച്ചാലും അവര്‍ക്ക് യഥാര്‍ഥ ‘തക്വ്‌വ’ ഉണ്ടെന്ന് പറയാന്‍ കഴിയില്ല. തക്വ്‌വയുള്ളവര്‍ക്ക് ശിര്‍ക്കില്‍ നിലകൊള്ളാന്‍ കഴിയില്ല. അഥവാ അല്ലാഹുവിന് പുറമെ ഏതെങ്കിലും പടപ്പുകളെ ആരാധിക്കാന്‍ കഴിയില്ല. അതിനാലാണ് ഇല്‍യാസ്(അ) തന്റെ ജനതയോട് നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ എന്ന് ചോദിച്ചതിന് ശേഷം അവരുടെ ശിര്‍ക്കിനെ എടുത്ത് പറഞ്ഞിരിക്കുന്നത്. 

അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണ് മുഴുവന്‍ സൃഷ്ടികളുടെയും റബ്ബ് അഥവാ രക്ഷിതാവ് എന്നത്. ഉറക്കം, മയക്കം, തളര്‍ച്ച, വേദന, ദുഃഖം, വിശപ്പ്, ദാഹം, രോഗം, മരണം… ഇങ്ങനെ ഒട്ടനേകം ന്യൂനതകള്‍ ഉള്ളവരാണ് അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍.

റബ്ബിനെ പറ്റിയുള്ള ചിന്ത ജനങ്ങളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തു കൊണ്ട്, അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത്, ‘ബഅ്ല്‍’ എന്ന നിങ്ങളുടെ ഈ ആരാധ്യ വസ്തു അതിന് അര്‍ഹനല്ല എന്ന് ഇല്‍യാസ്(അ) വ്യക്തമാക്കുകയാണ്.

നാട്ടിലെ രാജാക്കന്മാര്‍ ബഅ്‌ലിനെ പൂജിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഇല്‍യാസ്‌നബി(അ)യുടെ ഉപദേശം അവര്‍ സ്വീകരിച്ചില്ല. അവര്‍ അദ്ദേഹത്തെ കളവാക്കി. അദ്ദേഹത്തോട് അവര്‍ എതിര് കാണിക്കുകയും ചെയ്തു. അദ്ദേഹത്തെ കൊന്നുകളയുന്നതിന് പല പദ്ധതികളും അവര്‍ ആലോചിച്ചു. എന്നാല്‍ അദ്ദേഹം അവരില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

പ്രവാചകന്മാരെ കളവാക്കിയ എല്ലാ സമൂഹങ്ങളെയും പോലെ ഇല്‍യാസ് നബി(അ)യുടെ ജനതയും നരകത്തിന്റെ ആളുകളാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. 

ഇല്‍യാസ് നബി(അ)യെ ലോകാവസാനം വരെയുള്ള മുസ്‌ലിംകള്‍ വളരെ ബഹുമാനത്തോടെ ഓര്‍ക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി അല്ലാഹു ഇവടെ നിലനിര്‍ത്തി. അത് അദ്ദേഹത്തിന് അല്ലാഹു കൊടുത്ത വലിയ ഒരു അനുഗ്രഹമാണ്.

ഇല്‍യാസ് നബി(അ)യെ പറ്റി പലരും പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇമാം ഇബ്‌നു കഥീര്‍(റ) തന്റെ ‘ക്വസ്വസ്വുല്‍ അമ്പിയാഅ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഇല്‍യാസ് നബി(അ)യും ക്വദ്വിര്‍(അ)യും എല്ലാ വര്‍ഷവും റമദാനില്‍ ബൈതുല്‍ മക്വ്ദിസില്‍ വെച്ച് സന്ധിക്കാറുണ്ടെന്നും എല്ലാ വര്‍ഷവും ഇരുവരും ഹജ്ജ് ചെയ്യാറുണ്ടെന്നും ഇരുവരും വരുംവര്‍ഷത്തേക്ക് കൂടി പര്യാപ്തമാകും വിധം സംസം കുടിക്കാറുണ്ടെന്നുമുള്ള ചിലരുടെ സംസാരം നമുക്ക് വന്ന് കിട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും അവര്‍ ഇരുവരും അറഫാത്തില്‍ സംഗമിക്കാറുണ്ട് എന്ന് പറയുന്ന ഒരു ഹദീഥും അവര്‍ നമുക്ക് ഉദ്ധരിച്ചു തന്നിട്ടുണ്ട്. അവയില്‍ യാതൊന്നും സ്വഹീഹായത് ഇല്ലെന്നും ക്വദ്വിറും(അ) ഇല്‍യാസും(അ) മരണപ്പെട്ടിരിക്കുന്നു എന്നതിലാണ് തെളിവ് നില്‍ക്കുന്നത് എന്ന് നാം അവര്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുമുണ്ട്… (കുറെ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം അദ്ദേഹം വീണ്ടും പറയുന്നു) ഈ കാര്യങ്ങളെല്ലാം പരസ്പര വൈരുധ്യങ്ങളാണ്. അവയെല്ലാം നിരര്‍ഥകങ്ങളാകുന്നു. അവയില്‍ യാതൊന്നും സ്വഹീഹായിട്ടില്ല.”

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

യഹ്‌യാ നബി (അ)

യഹ്‌യാ നബി (അ)

സകരിയ്യാ നബി(അ)യുടെ നിരാശയില്ലാതെയുള്ള നിരന്തര പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു ഒരു സന്താനത്തെ നല്‍കി. യഹ്‌യാ എന്ന പേരും അല്ലാഹു തന്നെ നല്‍കി. അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ പക്വത വന്നിരുന്നു എന്നും നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിരുന്നു എന്നുമാണ് അഭിപ്രായം.

സകരിയ്യാ നബി(അ)യുടെയും യഹ്‌യാ നബി(അ)യുടെയും മര്‍യം ബീവി(റ)യുടെയും ഈസാ നബി(അ)യുടെയും ചരിത്രം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. യഹ്‌യാ(അ)യോട് അല്ലാഹു കല്‍പിക്കുന്നു:

”ഹേ, യഹ്‌യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക(എന്ന് നാം പറഞ്ഞു). കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നല്‍കി). അദ്ദേഹം ധര്‍മനിഷ്ഠയുള്ളവനുമായിരുന്നു. തന്റെ  മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം” (ക്വുര്‍ആന്‍ 19:12-15).

യഹ്‌യാ നബി(അ)യോട് അല്ലാഹു കിതാബ് (വേദഗ്രന്ഥം) മുറുകെ പിടിക്കുവാന്‍ കല്‍പിച്ചു. ഏതാണ് ആ ഗ്രന്ഥം? ആ കാലത്ത് നിലവിലുണ്ടായിരുന്ന വേദഗ്രന്ഥം മൂസാ(അ)ക്ക് നല്‍കപ്പെട്ട തൗറാത്ത് ആയിരുന്നു. തൗറാത്ത് മുറുകെ പിടിക്കുന്നതിനാണ് അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചത്.

കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന് അല്ലാഹു ജ്ഞാനം നല്‍കി എന്ന് പറഞ്ഞതിന് പണ്ഡിതന്മാര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. അത് നുബുവ്വത്താണെന്നും ചെറുപ്പത്തിലേ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയാണെന്നും വേദഗ്രന്ഥത്തിലെ അറിവ് ഗ്രഹിക്കാനുള്ള കഴിവാണെന്നുമെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായങ്ങളൊന്നും തന്നെ വിരുദ്ധമല്ല. എല്ലാം അദ്ദേഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേകതകളെ ദേ്യാതിപ്പിക്കുന്ന വ്യാഖ്യാനങ്ങളാകുന്നു.

ദയയും അനുകമ്പയും പരിശുദ്ധിയുമെല്ലാം അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞ് നല്‍കിയിരുന്നു. അദ്ദേഹം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്ന മഹാനായിരുന്നു. ക്വുര്‍ആനിലൂടെ അല്ലാഹു പല നബിമാരുടെയും ചരിത്രം വിവരിക്കുമ്പോള്‍ അവര്‍ക്ക് അവരുടെ മാതാപിതാക്കളോടുണ്ടായിരുന്ന ബന്ധത്തെ സംബന്ധിച്ച് പറയുന്നത് കാണാന്‍ കഴിയും.

അനുസരണക്കേടോ കഠിന മനസ്സോ ഉള്ള ആളുമായിരുന്നില്ല യഹ്‌യാ നബി(അ). അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം ഉണ്ടായിരിക്കുന്നതാണ് എന്നും അല്ലാഹു നമ്മെ അറിയിക്കുന്നു, ഇതേ കാര്യം ഈസാ നബി(അ)യെ കുറിച്ചും അല്ലാഹു പറയുന്നുണ്ട്.

ഇമാം ഇബ്‌നു കഥീര്‍(റഹ്) തന്റെ ചരിത്ര ഗ്രന്ഥമായ ‘അല്‍ബിദായഃ വന്നിഹായ’യില്‍ ഈ മൂന്ന് സമയത്തെ സംബന്ധിച്ചു വിവരിക്കുന്നത് കാണാന്‍ കഴിയും. അഥവാ, ജനന സമയം, മരണ സമയം, ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന സമയം. ഈ മൂന്ന് സമയവും ഒരു മനുഷ്യനെ സംബന്ധിച്ച് കഠിനമായതാണ്. ഈ മൂന്ന് സമയത്തും ഒരു വ്യക്തി തന്റെ നിലവിലെ അവസ്ഥയില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് നീങ്ങുകയാണ്. ജനിക്കുന്ന ദിവസം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ലോകത്ത് നിന്ന് ഈ ലോകത്തേക്ക് വരുന്ന സമയാണല്ലോ. ഇതുവരെ കഴിച്ചു കൂട്ടിയ ഇഹലോകത്തു നിന്ന് ബര്‍സഖ് ആകുന്ന ലോകത്തേക്ക് നീങ്ങുന്ന സമയമാണ് മരണ ദിവസം. പിന്നീട് ബര്‍സഖിയായ ജീവിതത്തിന് ശേഷം ശാശ്വതമായ ജീവിതത്തിലേക്ക് നീങ്ങുന്ന സമയമാണ് പുനരുത്ഥാന ദിവസം. ഈ മൂന്ന് സമയവും ഓരോരുത്തര്‍ക്കും നിര്‍ണായകമാണ്. ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്ന സമയത്ത് ഉറക്കെ കരയുന്നു. പിന്നീട് അല്ലാഹു നിശ്ചയിച്ച അവധി വരെ ഇഹലോകത്ത് ജീവിക്കും. പിന്നീട് എല്ലാം വിട്ട് ക്വബ്‌റിലേക്ക് പോകുമ്പോള്‍ നല്ലവരല്ലാത്തവരെല്ലാം നിലവിളിക്കുന്നതാണ്. അങ്ങനെ ബര്‍സഖില്‍ കുറെ കാലം കഴിച്ചു കൂട്ടുന്നു. പുനരുത്ഥാന നാളില്‍ സ്വര്‍ഗക്കാരനാണെങ്കില്‍ സന്തോഷത്താലും നരകക്കാരനാണെങ്കില്‍ വ്യസനത്താലും പുറത്ത് വരുന്നതാണ്. 

മുകളില്‍ വിവരിച്ച മൂന്ന് സന്ദര്‍ഭത്തിലും യഹ്‌യാ നബി(അ)ക്കും ഈസാ നബി(അ)ക്കും അല്ലാഹു രക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് സമയത്തെ പറ്റി ഒരു കവി പറഞ്ഞത് കാണുക: 

”മനുഷ്യാ, നിന്നെ നിന്റെ മാതാവ് പ്രവസവിച്ച സമയം നീ കരയുന്നവനായിരുന്നു. (അപ്പോള്‍) നിന്റെചുറ്റുമുള്ള ജനങ്ങള്‍ സന്തോഷത്താല്‍ ചിരിക്കുന്നവരുമായിരുന്നു. അതിനാല്‍ നീ മരിക്കുന്ന ദിവസത്തില്‍ അവര്‍ കരയുമ്പോള്‍ (നീ) സന്തോഷത്താല്‍ ചിരിക്കുന്നവനാകുന്നതിന് നിനക്ക് വേണ്ടി നീ പ്രവര്‍ത്തിക്കണം.”

അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണല്ലോ പ്രവാചകന്മാര്‍. അവരുടെ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയതായി വിശുദ്ധ ക്വുര്‍ആനും ഹദീഥുകളും മനസ്സിലാക്കിത്തരുന്നു. എന്തു കൊണ്ടാണ് അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത്? എന്തായിരുന്നു അവരുടെ പ്രത്യേകത? അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും അവര്‍(പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു” (ക്വുര്‍ആന്‍ 21:90).

നന്മകള്‍ ചെയ്യുവാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രവാചകന്മാര്‍ അതിന് മത്സരിക്കുന്നവരായിരുന്നു. ഒന്നും അവര്‍ പാഴാക്കിയില്ല. ഈ ഗുണം അവരുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുവാന്‍ കാരണമായിത്തീര്‍ന്നു. എന്നാല്‍ നമ്മുടെ കാര്യം നാമൊന്ന് ചിന്തിച്ചു നോക്കുക. പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ നാമത് ഉപയോഗപ്പെടുത്താറുണ്ടോ? ജോലി, വിവാഹം, സല്‍ക്കാരം, അങ്ങനെയങ്ങനെ ഇഹലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകുവാനും പരലോകത്ത് ഗുണം കിട്ടുന്ന കാര്യങ്ങളെ പിന്നീടാവാം എന്ന് കരുതി മാറ്റിവെക്കുകയുമല്ലേ പലരും ചെയ്യുന്നത്? പിന്നെ എങ്ങനെ അല്ലാഹു നമ്മുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും?

യഹ്‌യാ നബി(അ)യുടെ പ്രബോധനം

അല്ലാഹു തന്നെ ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുന്നത് യഹ്‌യാ(അ) അതീവ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ഒരു ഹദീഥ് കാണുക:

നബിﷺ  പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു യഹ്‌യബ്‌നു സകരിയ്യയോട് അഞ്ച് വചനങ്ങളെ കൊണ്ട് (അതു പ്രകാരം ചെയ്യാന്‍) കല്‍പിച്ചു;  ബനൂഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കാനും നിര്‍ദേശിച്ചു.  അദ്ദേഹം അതില്‍ അല്‍പം താമസം കാണിച്ചു. അപ്പോള്‍ ഈസാ(അ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു താങ്കളോട് അഞ്ച് വചനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും ബനൂഇസ്‌റാഈല്യരോട് അത് പ്രാവര്‍ത്തികമാക്കുവാന്‍ നിര്‍ദേശിക്കുവാനും കല്‍പിക്കുകയുണ്ടായി. എന്നാല്‍ താങ്കള്‍ അവരോട് കല്‍പിക്കണോ അതോ ഞാന്‍ അവരോട് കല്‍പിക്കണോ?’ അപ്പോള്‍ യഹ്‌യാ(അ) പറഞ്ഞു: ‘താങ്കള്‍ അവകൊണ്ട് എന്നെ മുന്‍കടന്നാല്‍ ഞാന്‍ ഭൂമിയില്‍ ആഴ്ത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനെ പറ്റി ഞാന്‍ പേടിക്കുന്നു.’ അങ്ങനെ ജനങ്ങളെ അദ്ദേഹം ബൈതുല്‍ മക്വ്ദിസില്‍ ഒരുമിച്ചുകൂട്ടി. പള്ളി നിറഞ്ഞു. അവര്‍ ഒരു ഉയര്‍ന്ന സ്ഥലത്ത് ഇരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു എന്നോട് അഞ്ച് വചനങ്ങളെ കൊണ്ട് പ്രവര്‍ത്തിക്കുവാനും അവകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നിങ്ങളോട് കല്‍പിക്കുവാനും എന്നോട് കല്‍പിക്കുകയുണ്ടായി. അവയില്‍ ആദ്യത്തേത്, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കലുമാകുന്നു. തീര്‍ച്ചയായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ ഒരുവനെപോലെയാകുന്നു; അയാള്‍ തന്റെ ധനത്തിലെ മുന്തിയതായ സ്വര്‍ണമോ വെള്ളിയോ കൊണ്ട് ഒരു അടിമയെ വാങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു: ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ജോലി. അതിനാല്‍ നീ (ജോലി) ചെയ്യുകയും എനിക്കുള്ളത് നല്‍കുകയും ചെയ്യുക. അങ്ങനെ (അടിമ) ജോലി ചെയ്യും. യജമാനനല്ലാത്തവര്‍ക്ക് അടിമ നല്‍കുകയും ചെയ്യും. അങ്ങനെയുള്ള അയാളുടെ അടിമയെ നിങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെടുമോ? അല്ലാഹു നിങ്ങളോട് നമസ്‌കാരത്തെ കൊണ്ടും കല്‍പിക്കുന്നു. നിങ്ങള്‍ നമസ്‌കാരത്തിലായാല്‍ (നിങ്ങളുടെ മുഖത്തെ) തിരിക്കരുത്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമ നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കാത്തവനായിരിക്കുമ്പോള്‍ തന്റെ അടിമയുടെ മുഖത്തിന് നേരെ അവന്റെ മുഖത്തെയാക്കുന്നതാണ്. (അടുത്തതായി) ഞാന്‍ നിങ്ങളോട് നോമ്പ് കൊണ്ട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരു ചെറിയ സംഘത്തില്‍ സഞ്ചിയില്‍ കസ്തൂരിയുമായി നടക്കുന്ന ഒരാളെ പൊലെയാകുന്നു. അങ്ങനെ അവര്‍ എല്ലാവരും (അതിനെ പറ്റി) ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ അതിന്റെ സുഗന്ധം അദ്ദേഹത്തെ (ആശ്ചര്യപ്പെടുത്തുന്നു). തീര്‍ച്ചയായും നോമ്പുകാരന്റെ (വായയുടെ) മണം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ മണത്തെക്കാള്‍ സുഗന്ധമുള്ളതാകുന്നു. (അടുത്തതായി) നിങ്ങളോട് ഞാന്‍ സ്വദക്വഃയെ കൊണ്ടും കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ശത്രു ബന്ധനസ്ഥനാക്കിയ ഒരാളെ പോലെയാകുന്നു. എന്നിട്ട് അവര്‍ അയാളുടെ കൈകള്‍ അയാളുടെ പിരടിയിലേക്ക് ശക്തിയായി (കെട്ടി). (എന്നിട്ട്) അയാളുടെ പിരടി വെട്ടുന്നതിനായി അവര്‍ ചാടി വീണു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളില്‍ നിന്ന് (ഒരാള്‍ക്ക്) കുറച്ചായും ധാരാളമായും മോചനദ്രവ്യം നല്‍കാം. എന്നാല്‍ അവരില്‍ നിന്ന് എന്നെ നിങ്ങള്‍ മോചിപ്പിക്കുമോ? (പിന്നീട് പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല…”(തിര്‍മിദി)

യഹ്‌യാ നബി(അ)യോട് അല്ലാഹു കല്‍പിച്ചതും അദ്ദേഹം ജനങ്ങളോട് കല്‍പിച്ചതുമായ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചുവല്ലോ. ആദ്യമായി അദ്ദേഹം കല്‍പിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ്. യജമാനന് വേണ്ടി അധ്വാനിക്കേണ്ടുന്നതിന് പകരം മറ്റൊരാള്‍ക്ക് വേണ്ടി അധ്വാനിക്കുന്നത് യജമാനനില്‍ വലിയ ക്രോധം ഉളവാക്കുമല്ലോ. നമ്മെ ഓരോരുത്തരെയും പടക്കുകയും നമുക്ക് ആവശ്യമായതെല്ലാം നല്‍കുകയും ചെയ്തത് ഏകദൈവമായ അല്ലാഹുവാണ്. അവന് മാത്രം ആരാധനകള്‍ അര്‍പ്പിക്കുന്നതിന് പകരം മറ്റുള്ളവരിലേക്ക് അത് തിരിച്ചുവിടുന്നത് അല്ലാഹുവിന്  കോപമുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല. ചിന്തിപ്പിക്കുന്ന തരത്തില്‍ സോദാഹരണമാണ് ആദ്യമായി യഹ്‌യ(അ) ജനങ്ങളെ ഉപദേശിച്ചതും കല്‍പന നല്‍കിയതും.

രണ്ടാമത്തെ കല്‍പന നമസ്‌കാരത്തെക്കുറിച്ചായിരുന്നു. നമസ്‌കാരം എന്നത് അല്ലാഹുവുമായി അവന്റെ അടിമ നടത്തുന്ന രഹസ്യസംഭാഷണമാണ്. നമസ്‌കാരവേളയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയാവതല്ല. എങ്ങോട്ട് തിരിയാന്‍ കല്‍പിച്ചിട്ടുണ്ടോ അങ്ങോട്ടു തന്നെ തിരിഞ്ഞാകണം നമസ്‌കാരം നിര്‍വഹിക്കുന്നത്. ആത്മാര്‍ഥതയോടെ, അല്ലാഹുവിനോട് മുഖാമുഖം സംസാരിക്കുന്നു എന്ന ബോധത്തോടെയാണ് നമസ്‌കരിക്കേണ്ടത്. 

നമസ്‌കാരം എന്നത് മുന്‍കാലം മുതലേയുള്ള ഒരു ആരാധനയാണ്. പല നബിമാരുടെ ചരിത്രത്തിലും നമസ്‌കാരത്തെ പറ്റി വിവരിച്ചത് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. യഹ്‌യാ നബി(അ)യുടെ കാലത്തും നമസ്‌കാരം ഉണ്ടായിരുന്നു എന്നത് ഈ വിവരണം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. എന്നാല്‍ അന്നത്തെ നമസ്‌കാരത്തിന്റെ രൂപം എങ്ങനെയായിരുന്നു എന്ന് പ്രമാണങ്ങളില്‍ വ്യക്തമാക്കുന്നില്ല. 

പിന്നീട് കല്‍പിച്ചത് നോമ്പിനെക്കുറിച്ചാണ്. നോമ്പുകാരന്റെ വായക്ക് വാസനയുണ്ടായിരിക്കുമല്ലോ. അത് അടുത്തു പെരുമാറുന്നവര്‍ക്ക് വിഷമം ഉണ്ടാക്കാനും സാധ്യത കൂടുതലാണ്. എന്നാല്‍ ആ മണം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണെന്ന സന്തോഷവാര്‍ത്ത അദ്ദേഹം അല്ലാഹു അറിയിച്ചതനുസരിച്ച് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. 

അടുത്ത കല്‍പന ദാനധര്‍മത്തെക്കുറിച്ചായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്‍പമോ കൂടുതലോ ചെലവഴിക്കുന്നവര്‍ അവരുടെ ശരീരത്തെ നരകത്തില്‍ നിന്ന് അല്‍പാല്‍പമായി മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു ഉദാഹരണം പറഞ്ഞു: ഒരാളെ ഒരു സംഘമാളുകള്‍ കൊല്ലാന്‍ തീരുമാനിച്ചു. മോചനദ്രവ്യം നല്‍കിയാല്‍ ആ കൊലയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാം എന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ ആ മരണത്തില്‍ നിന്ന് രക്ഷപ്പെടാനായി മോചനദ്രവ്യം നല്‍കുന്നു. കൊലയില്‍ നിന്ന് രക്ഷ കിട്ടുന്നു. തന്റെ മരണത്തില്‍ നിന്ന്, അല്‍പമായും ധാരാളമായും ചെലവഴിക്കുന്നതിലൂടെ അയാള്‍ രക്ഷപ്പെടുന്നത് പോലെയാണ് നരകത്തില്‍ നിന്നും ദാനധര്‍മം വഴി ഒരാള്‍ക്ക് മോചനം ലഭിക്കുന്നത്.

അല്ലാഹുവിനെ ധാരാളം ഓര്‍ക്കണം എന്നതാണ് അവസാനത്തെ കല്‍പന. ശത്രുവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ഒരു കോട്ടയില്‍ ഒരാള്‍ അഭയം പ്രാപിച്ചാല്‍ അയാളുടെ ശരീരം എത്ര സുരക്ഷിതമാകുമോ, അതിലേറെ വലിയ കാര്യമാണ് അല്ലാഹുവിനെ ധാരാളം സ്മരിക്കുക എന്നത്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് രക്ഷനേടാന്‍ ദൈവസ്മരണയിലൂടെ സാധ്യമാകുന്നു. 

സകരിയ്യാ നബി(അ)യും മകനായ യഹ്‌യാ നബി(അ)യും കൊല്ലപ്പെടുകയാണുണ്ടായത് എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ളത്. പ്രവാചകന്മാരെ കൊന്നുകളയല്‍ ബനൂഇസ്‌റാഈല്യരുടെ പരമ്പരാഗത സ്വഭാവത്തില്‍ പെട്ടതായിരുന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പലരും അതിന് ഉദാഹരണമായി ഈ രണ്ട് നബിമാരുടെ കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍ അവരെ കൊലപ്പെടുത്തിയതിന് ഖണ്ഡിതമായ ഒരു തെളിവ് ഇല്ല എന്നാണ് ഇബ്‌നു കഥീര്‍(റഹ്) ‘അല്‍ബിദായഃ വന്നിഹായഃ’യില്‍ പറയുന്നത്. (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

സകരിയ്യാ നബി (അ) – 02

സകരിയ്യാ നബി (അ) - 02

സൂറഃ മര്‍യമില്‍ സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയുടെ രൂപം ഒന്നു കൂടി വിശദമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്:

”…നിന്റെ രക്ഷിതാവ് തന്റെ ദാസനായ സകരിയ്യാക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്. (അതായത്) അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ. എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ക്വൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ” (19:16). 

സൂറഃ അല്‍അമ്പിയാഇല്‍ സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന ഇപ്രകാരം കാണാവുന്നതാണ്: ”സകരിയ്യായെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നതില്‍ ഏറ്റവും ഉത്തമന്‍” (21:89).

വളരെ രഹസ്യമായിട്ടാണ് സകരിയ്യാ(അ) പ്രാര്‍ഥിക്കുന്നത്. ആ ശൈലിയെ അല്ലാഹു പ്രശംസിക്കുകയാണ് ചെയ്തത്. അപ്രകാരം പ്രാര്‍ഥിക്കുന്നിന് പ്രത്യേകതയുമുണ്ട്. അല്ലാഹു പറയുന്നു:

”താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (8:55).

പതുക്കെ പ്രാര്‍ഥിക്കുന്നതിന് പ്രത്യേകതയുണ്ട് എന്ന് വ്യക്തം. എന്നാല്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കേണ്ട അവസരങ്ങളില്‍ ഉച്ചത്തില്‍ തന്നെ പ്രാര്‍ഥിക്കണം. വിത്‌റിലെ ക്വുനൂത്ത് പോലെയുള്ള അവസരങ്ങളില്‍ മഅ്മൂമുകള്‍ക്ക് ആമീന്‍ പറയണമെങ്കില്‍ ഇമാം ഉച്ചത്തില്‍ പ്രാര്‍ഥിക്കണമല്ലോ. എന്നാല്‍ തനിച്ചായിരിക്കുന്ന വേളയില്‍ രഹസ്യമായിട്ടായിരിക്കണം നാം പ്രാര്‍ഥിക്കേണ്ടത്. ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു:

”രഹസ്യമായ പ്രാര്‍ഥനയുടെയും പരസ്യമായ പ്രാര്‍ഥനയുടെയും ഇടയില്‍ എഴുപത് ഇരട്ടി (വ്യത്യാസമുണ്ട്). (മുന്‍ഗാമികളായ) മുസ്‌ലിംകള്‍ പ്രാര്‍ഥനയില്‍ കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. (അവരുടെ പ്രാര്‍ഥനയുടെ) ശബ്ദം കേള്‍ക്കുമായിരുന്നില്ല. (ശബ്ദം) ഉണ്ടായിരുന്നതായാല്‍ അവരുടെയും അവരുടെ രക്ഷിതാവിന്റെയും ഇടയിലുള്ള നേരിയ ശബ്ദമല്ലാതെ (കേള്‍ക്കാറില്ലായിരുന്നു). അതാണ് അല്ലാഹു പറയുന്നത്: ‘താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക.’ അല്ലാഹു സ്വാലിഹായ അടിമയെ സ്മരിക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ തൃപ്തിപ്പെടുകയും ചെയ്തു. എന്നിട്ട് അല്ലാഹു പറഞ്ഞു: അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം…” (തഫ്‌സീറുല്‍ ബഗവി).

രഹസ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് കൊണ്ട് പല ഗുണങ്ങളും നമുക്ക് ലഭിക്കുവാനുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയഃ(റഹി) അതു സംബന്ധമായി പറയുന്നതിന്റെ ചുരുക്കം കാണുക: ”പ്രാര്‍ഥന സ്വകാര്യമാക്കുന്നതില്‍ എണ്ണമറ്റ ഉപകാരങ്ങളുണ്ട്. അതില്‍ ഒന്ന്, അത് വിശ്വാസത്തിന്റെ മഹത്തായ അടയാളമാണ് എന്നതാണ്. കാരണം, രഹസ്യമായി പ്രാര്‍ഥിക്കുന്നയാള്‍ അല്ലാഹു രഹസ്യമായി പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനാണ് എന്ന് അറിയുന്നവനാണ്. അതില്‍ രണ്ടാമത്തേത്,അതാണ് ഏറ്റവും നല്ല മര്യാദയും ബഹുമാനിക്കലും. കാരണം, രാജാക്കന്മാരുടെ സദസ്സില്‍ അവരുടെ ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയരുന്നത് അവര്‍ ഇഷ്ടപ്പെടില്ലല്ലോ. അല്ലാഹു ഈ രാജാക്കന്മാരുടെ രാജാവാണല്ലോ. മൂന്ന്, അതാണ് വിനയത്തിന്റെയും ഭയഭക്തിയുടെയും അങ്ങേയറ്റം (ഉള്ള അവസ്ഥ). ഭയഭക്തിയിലാണല്ലോ പ്രാര്‍ഥനയുടെ ആത്മാവ് നിലകൊള്ളുന്നത്. നാല്, അപ്രകാരമുള്ള പ്രാര്‍ഥനയാണ് നിഷ്‌കളങ്കമായതില്‍ അങ്ങേയറ്റമുള്ളത്. അഞ്ച്, അപ്രകാരം പ്രാര്‍ഥിക്കുന്നവന്‍ അല്ലാഹുവിനോട് അടുത്തവനാണ് എന്നാണ് അറിയിക്കുന്നത്.”

പതുക്കെ പ്രാര്‍ഥിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ ധാരാളം ഗുണങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ് എന്ന് ചുരുക്കം.

സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയിലേക്ക് തന്നെ നമുക്ക് മടങ്ങാം. ഒരു കുഞ്ഞ് ജനിക്കുവാനുള്ള സാധാരണ സാധ്യതകളെല്ലാം മങ്ങിയ അവസ്ഥയിലും അല്ലാഹുവിലുള്ള പ്രതീക്ഷ സകരിയ്യാ നബി(അ)ക്കും ഭാര്യക്കും നഷ്ടമായില്ല എന്ന് പ്രാര്‍ഥന ബോധ്യപ്പെടുത്തുന്നു. 

സന്താനമില്ലാത്തതിനുള്ള വിഷമം സ്വാഭാവികമാണ്; പ്രവാചകനായതുകൊണ്ട് അത് ഇല്ലാതിരിക്കില്ല. എന്നാല്‍ അതിനെക്കാള്‍ അദ്ദേഹത്തെ അലട്ടുന്നത് ഒരു അനന്തരാവകാശി തനിക്ക് ഇല്ലാതെ പോയാല്‍ ശരിയായ മാര്‍ഗദര്‍ശനത്തിലൂടെ പിന്‍ഗാമികളെ വഴി നടത്തുവാന്‍ ആളില്ലാതെ പോകുമോ എന്ന ചിന്തയാണ്. അതിനാല്‍ അതിന് ഉതകുന്ന ഒരു സന്താനത്തെ ലഭിക്കുവാനാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന. 

മക്കളില്ലാതെ മരണപ്പെട്ടു പോയാല്‍ തന്റെ സമ്പത്ത് എന്താകും, അതിന്റെ അനന്തരാവകാശി ആരാകും എന്നൊക്കെയാണല്ലോ സാധാരണ ആളുകള്‍ക്കിടയില്‍ നാം കണ്ടുവരുന്ന ആശങ്ക. ഇത്തരം ആശങ്കയും നിരാശയുമൊന്നും സകരിയ്യാ നബി(അ)യില്‍ ഉണ്ടായിരുന്നില്ല. പ്രവാചകന്മാരുടെ സമ്പത്ത് അനന്തരമെടുക്കപ്പെടില്ല എന്നാണ് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. സകരിയ്യാ നബി(അ)ക്ക് വിട്ടേച്ചു പോകാന്‍ മാത്രം വലിയ സമ്പത്ത് ഉണ്ടാകാനും തരമില്ല. കാരണം, സകരിയ്യാ(അ) ഒരു മരപ്പണിക്കാരനായിരുന്നു എന്നാണ് ഹദീഥില്‍ കാണുന്നത്. 

അനന്തരാവകാശിയായി സന്താനത്തെ ചോദിച്ചത്, അല്ലാഹുവിന്റെ മതം അനുസരിച്ച് ജീവിക്കുന്ന ഒരു തലമുറ ഇവിടെ നിലനില്‍ക്കണം എന്ന ആശയാല്‍ മാത്രമാണ്. സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു; അതിന് ഉത്തരം നല്‍കി. 

”അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 21:90).

അതുവരെ ഗര്‍ഭിണിയാകാത്ത, ആര്‍ത്തവം ഉണ്ടായിട്ടില്ലാത്ത, അണ്ഡോല്പാദനം നടക്കാത്ത, ചില  ശാരീരിക ന്യൂനതകളുള്ള അവസ്ഥയിലായിരുന്നു സകരിയ്യാ നബി(അ)യുടെ ഭാര്യ. എന്നാല്‍ അല്ലാഹു സകരിയ്യാ നബി(അ)ക്ക് സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചത് മുതല്‍ സ്ഥിതിഗതികള്‍ മാറി. ഗര്‍ഭധാരണത്തിന് സജ്ജമാകുന്ന അവസ്ഥയില്‍ എല്ലാ ന്യൂനതകളും ഒഴിവായി സ്‌ത്രൈണതയുടെ പൂര്‍ത്തീകരണം നടക്കുകയായി. അല്ലാഹു അവര്‍ക്ക് യഹ്‌യായെ പ്രദാനം ചെയ്തു. അല്ലാഹു പറയുന്നു:

”അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍” (ക്വുര്‍ആന്‍ 3:39).

”ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല” (ക്വുര്‍ആന്‍19:7).

സകരിയ്യാ(അ) ബൈത്തുല്‍ മക്വ്ദിസിലെ അദ്ദേഹത്തിന്റെ പ്രാര്‍ഥനാമണ്ഡപത്തില്‍ വെച്ച് നമസ്‌കരിച്ചു കൊണ്ടിരിക്കെ അല്ലാഹു അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു; ഒരു ആണ്‍കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം. പേരും അല്ലാഹു തന്നെ അറിയിച്ചു. ‘യഹ്‌യാ’ എന്നാണ് കുഞ്ഞിന്റെ പേര്. ആ പേര്ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടുമില്ല എന്നും അല്ലാഹു സകരിയ്യാ നബി(അ)യെ അറിയിച്ചു. ആശിച്ചത് പോലള്ള ഒരു സന്താനം! പെട്ടെന്ന് ഈ വിവരം കേട്ടപ്പോള്‍ സകരിയ്യാ നബി(അ)ക്ക് അത്ഭുതമായി. അദ്ദേഹം ചോദിച്ചു:

”…എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ധക്യമെത്തിക്കഴിഞ്ഞു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണ് താനും. അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു” (ക്വുര്‍ആണ്‍ 3:40).

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു” (ക്വുര്‍ആന്‍ 19:8). 

സകരിയ്യാ(അ) അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് ഇപ്രകാരം ഉത്തരം നല്‍കി:

”അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 19:9).

അത്ഭുതകരമായ സംഭവമാണല്ലോ ഇവിടെ സംഭവിച്ചിരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് ഇതൊന്നും വലിയ കാര്യമല്ല. വളരെ നിസ്സാരമാണ്. ഒരു കാര്യം നടക്കാന്‍ സൃഷ്ടികള്‍ക്കാണല്ലോ പ്രകൃതി സഹജമായ കാരണങ്ങളുടെ ആവശ്യം. എന്നാല്‍ അല്ലാഹുവിന് ഒരു കാര്യം നടത്താന്‍ ഒരു കാരണത്തിന്റെയും ആവശ്യമില്ല.

ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം അല്ലാഹു സകരിയ്യാ(അ)ന് അറിയിച്ചല്ലോ. അവര്‍ ഗര്‍ഭിണിയാണ് എന്ന് എനിക്ക് മനസ്സിലാകാന്‍ ഒരു ദൃഷ്ടാന്തം എനിക്ക് നല്‍കണമെന്ന് സകരിയ്യാ(അ) അല്ലാഹുവിനോട് ചോദിച്ചു. അതിന് അല്ലാഹു മറുപടിയും നല്‍കി. അത് ഇപ്രകാരമായിരുന്നു:

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും വൈകുന്നേരവും രാവിലെയും അവന്റെ പരിശുദ്ധിയെ നീ പ്രകീര്ത്തിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 3:40).

”അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു” (ക്വുര്‍ആന്‍ 19:10).

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ നിനക്ക് സംസാരിക്കാന്‍ സാധിക്കില്ല എന്നതാണ് നിന്റെ ഭാര്യ ഗര്‍ഭിണിയാണ് എന്നതിനുള്ള തെളിവ് എന്ന് സകരിയ്യാ നബി(അ)യോട് അല്ലാഹു പറഞ്ഞു.

സകരിയ്യാ നബി(അ) എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ബൈത്തുല്‍ മക്വ്ദസിലെ പ്രാര്‍ഥനാമണ്ഡപത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ഇനിയുള്ള മൂന്ന് നാളുകളില്‍ ബൈത്തുല്‍ മക്വ്ദസില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. ആ സമയത്ത് ജനങ്ങളോട് ആംഗ്യഭാഷയിലൂടെ സംസാരിക്കണം.  

അങ്ങനെ സകരിയ്യാ(അ) മിഹ്‌റാബില്‍ പ്രവേശിക്കുന്ന രംഗം ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അങ്ങനെ അദ്ദേഹം പ്രാര്‍ഥനാമണ്ഡപത്തില്‍ നിന്ന് തന്റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു” (ക്വുര്‍ആന്‍ 19:11).

സകരിയ്യാ നബി(അ)ക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യഹ്‌യാ എന്ന് അല്ലാഹു തന്നെ പേരിട്ട ഒരു ആണ്‍കുട്ടി ജനിച്ചു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക