ഇല്‍യാസ് നബി (അ)

ഇല്‍യാസ് നബി (അ)

പ്രവാചകന്മാരുടെ ചരിത്രത്തില്‍ വളരെ ചെറിയ രൂപത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് ഇല്‍യാസ് നബി(അ)യുടെത്. ഇല്‍യാസ്(അ) റസൂലുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന നബിയാണ്. ബനൂ ഇസ്‌റാഈല്യരിലേക്കാണ് ഇല്‍യാസ്(അ) അയക്കപ്പെട്ടത്. ദിമശ്ഖിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബഅ്‌ലബക് എന്ന ദേശത്തേക്കാണ് അദ്ദേഹം അയക്കപ്പെട്ടത്. ബൈബിളില്‍ ഏലിയാ എന്ന പേരിലാണ് ഇല്‍യാസ്(അ)നെ പരചയപ്പെടുത്തുന്നത്.  ക്വുര്‍ആനില്‍ സൂറത്തുസ്സ്വാഫ്ഫാത്തിലാണ് അദ്ദേഹത്തെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. ആ ഭാഗം കാണുക:

”ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ. അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നിങ്ങള്‍ ബഅ്‌ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയും ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ? അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാര്‍ ഒഴികെ. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇല്‍യാസിന് സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 37:123-132).

ഇല്‍യാസ് നബി(അ)യുടെ നാട്ടുകാര്‍ ‘ബഅ്ല്‍’ എന്ന് പേരുള്ള വിഗ്രഹത്തെയായിരുന്നു ആരാധിച്ചിരുന്നത്. സ്രഷ്ടാവിന് മാത്രം അര്‍പ്പിക്കേണ്ടുന്ന പ്രാര്‍ഥനയും നേര്‍ച്ചയുമടക്കമുള്ള എല്ലാവിധ ആരാധനകളും ഈ ബഅ്ല്‍ എന്ന വിഗ്രഹത്തിനായിരുന്നു അവര്‍ അര്‍പ്പിച്ചിരുന്നത്. അതിനാലാണ് ആ നാട് ‘ബഅ്‌ലബക്’ എന്ന പേരില്‍ അറിയപ്പെട്ടത്.

ബഹുദൈവ വിശ്വാസികളായ തന്റെ ജനതയെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്തുകള്‍ അവന് മാത്രം അര്‍പ്പിക്കുവാന്‍ കല്‍പിച്ചു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകണം എന്ന് അവരെ ഉപദേശിച്ചു. 

തൗഹീദ് ശരിയാകാത്തവര്‍ എത്ര സൂക്ഷ്മത കാണിച്ച് ജീവിച്ചാലും അവര്‍ക്ക് യഥാര്‍ഥ ‘തക്വ്‌വ’ ഉണ്ടെന്ന് പറയാന്‍ കഴിയില്ല. തക്വ്‌വയുള്ളവര്‍ക്ക് ശിര്‍ക്കില്‍ നിലകൊള്ളാന്‍ കഴിയില്ല. അഥവാ അല്ലാഹുവിന് പുറമെ ഏതെങ്കിലും പടപ്പുകളെ ആരാധിക്കാന്‍ കഴിയില്ല. അതിനാലാണ് ഇല്‍യാസ്(അ) തന്റെ ജനതയോട് നിങ്ങള്‍ സൂക്ഷ്മത കാണിക്കുന്നില്ലേ എന്ന് ചോദിച്ചതിന് ശേഷം അവരുടെ ശിര്‍ക്കിനെ എടുത്ത് പറഞ്ഞിരിക്കുന്നത്. 

അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണ് മുഴുവന്‍ സൃഷ്ടികളുടെയും റബ്ബ് അഥവാ രക്ഷിതാവ് എന്നത്. ഉറക്കം, മയക്കം, തളര്‍ച്ച, വേദന, ദുഃഖം, വിശപ്പ്, ദാഹം, രോഗം, മരണം… ഇങ്ങനെ ഒട്ടനേകം ന്യൂനതകള്‍ ഉള്ളവരാണ് അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍.

റബ്ബിനെ പറ്റിയുള്ള ചിന്ത ജനങ്ങളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തു കൊണ്ട്, അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത്, ‘ബഅ്ല്‍’ എന്ന നിങ്ങളുടെ ഈ ആരാധ്യ വസ്തു അതിന് അര്‍ഹനല്ല എന്ന് ഇല്‍യാസ്(അ) വ്യക്തമാക്കുകയാണ്.

നാട്ടിലെ രാജാക്കന്മാര്‍ ബഅ്‌ലിനെ പൂജിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഇല്‍യാസ്‌നബി(അ)യുടെ ഉപദേശം അവര്‍ സ്വീകരിച്ചില്ല. അവര്‍ അദ്ദേഹത്തെ കളവാക്കി. അദ്ദേഹത്തോട് അവര്‍ എതിര് കാണിക്കുകയും ചെയ്തു. അദ്ദേഹത്തെ കൊന്നുകളയുന്നതിന് പല പദ്ധതികളും അവര്‍ ആലോചിച്ചു. എന്നാല്‍ അദ്ദേഹം അവരില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

പ്രവാചകന്മാരെ കളവാക്കിയ എല്ലാ സമൂഹങ്ങളെയും പോലെ ഇല്‍യാസ് നബി(അ)യുടെ ജനതയും നരകത്തിന്റെ ആളുകളാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. 

ഇല്‍യാസ് നബി(അ)യെ ലോകാവസാനം വരെയുള്ള മുസ്‌ലിംകള്‍ വളരെ ബഹുമാനത്തോടെ ഓര്‍ക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി അല്ലാഹു ഇവടെ നിലനിര്‍ത്തി. അത് അദ്ദേഹത്തിന് അല്ലാഹു കൊടുത്ത വലിയ ഒരു അനുഗ്രഹമാണ്.

ഇല്‍യാസ് നബി(അ)യെ പറ്റി പലരും പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇമാം ഇബ്‌നു കഥീര്‍(റ) തന്റെ ‘ക്വസ്വസ്വുല്‍ അമ്പിയാഅ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഇല്‍യാസ് നബി(അ)യും ക്വദ്വിര്‍(അ)യും എല്ലാ വര്‍ഷവും റമദാനില്‍ ബൈതുല്‍ മക്വ്ദിസില്‍ വെച്ച് സന്ധിക്കാറുണ്ടെന്നും എല്ലാ വര്‍ഷവും ഇരുവരും ഹജ്ജ് ചെയ്യാറുണ്ടെന്നും ഇരുവരും വരുംവര്‍ഷത്തേക്ക് കൂടി പര്യാപ്തമാകും വിധം സംസം കുടിക്കാറുണ്ടെന്നുമുള്ള ചിലരുടെ സംസാരം നമുക്ക് വന്ന് കിട്ടിയിട്ടുണ്ട്. ഓരോ വര്‍ഷവും അവര്‍ ഇരുവരും അറഫാത്തില്‍ സംഗമിക്കാറുണ്ട് എന്ന് പറയുന്ന ഒരു ഹദീഥും അവര്‍ നമുക്ക് ഉദ്ധരിച്ചു തന്നിട്ടുണ്ട്. അവയില്‍ യാതൊന്നും സ്വഹീഹായത് ഇല്ലെന്നും ക്വദ്വിറും(അ) ഇല്‍യാസും(അ) മരണപ്പെട്ടിരിക്കുന്നു എന്നതിലാണ് തെളിവ് നില്‍ക്കുന്നത് എന്ന് നാം അവര്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുമുണ്ട്… (കുറെ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം അദ്ദേഹം വീണ്ടും പറയുന്നു) ഈ കാര്യങ്ങളെല്ലാം പരസ്പര വൈരുധ്യങ്ങളാണ്. അവയെല്ലാം നിരര്‍ഥകങ്ങളാകുന്നു. അവയില്‍ യാതൊന്നും സ്വഹീഹായിട്ടില്ല.”

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

Leave a Comment