അല്‍യസഅ് (അ), ദുല്‍കിഫ്‌ലി (അ)
അല്‍യസഅ് നബി(അ)യെ പറ്റിയും ദുല്‍കിഫ്‌ലി നബി(അ)യെ പറ്റിയും വളരെ കുറച്ച് മാത്രമെ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണുക:
”ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു” (6:86).
”ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫില്‍ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്മാരില്‍ പെട്ടവരാകുന്നു” (38:48).
”ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീള്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു” (21:85,86).
ഇരുവരുടെയും ചരിത്രം വിശദമായി വന്നിട്ടില്ല. അവര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരും ഉത്തമന്മാരും പ്രയാസങ്ങളില്‍ ക്ഷമ അവലംബിക്കുന്നവരുമായിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും സ്വര്‍ഗമുണ്ട് എന്നും അവരെ പറ്റി അല്ലാഹു അറിയിച്ചുതന്നിരിക്കുന്നു.
ഇബ്‌നു കഥീര്‍(റഹ്) പറയുന്നു: ”ഹസന്‍(റ) പറഞ്ഞു: ‘ഇല്‍യാസ്(അ)ന് ശേഷം അല്‍യസഅ്(അ) അല്ലാഹു ഉദ്ദേശിച്ച അത്ര കാലം ജീവിച്ചു. ഇല്‍യാസി(അ)ന്റെ ശരീഅത്തിലായിക്കൊണ്ട് അല്ലാഹുവിലേക്ക് അല്‍യസഅ്(അ) ക്ഷണിച്ചു. അല്ലാഹു അദ്ദേഹത്തെ അവനിലേക്ക് കൊണ്ടുപോകുന്നത് വരെ (അത് തുടര്‍ന്നു). പിന്നീട് അവര്‍ക്ക് ശേഷം കുറെ ആളുകള്‍ വന്നു. പിന്നീട് പാപങ്ങളും സ്വേച്ഛാധിപത്യവും നബിമാരെ വധിക്കലുമെല്ലാം ഉണ്ടായി.
ഹുസൈന്‍ സലഫി
നേർപഥം വാരിക