സമാപനം

സമാപനം

ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 11)

കണ്ടെത്തലുകള്‍, ഫലങ്ങള്‍

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളുടെ പരിണാമത്തില്‍ പങ്ക് വഹിച്ച മലയാളക്കരയുടെ വൈജ്ഞാനിക ചലനങ്ങളില്‍ പ്രസിദ്ധമായ ചില കാര്യങ്ങളും കേരളീയരുടെ പങ്കാളിത്തവും നാം സൂചിപ്പിച്ചു കഴിഞ്ഞു. എല്ലാവരും തങ്ങളുടെ ദാര്‍ശനികവും ചിന്താപരവുമായ ഗതിയും വൈജ്ഞാനികമായ ശേഷിയും ഭാഷാപരവും സാഹിതീയവുമായ നൈപുണ്യവും അനുസരിച്ചാണ് സഞ്ചരിച്ചത്. തങ്ങളുടെ ചിന്താധാരകള്‍ക്കും ദാര്‍ശനിക സരണികള്‍ക്കും അനുസരിച്ചാണ് ചിലര്‍ തങ്ങളുടെ പരിഭാഷയും വിവരണവും നിര്‍വഹിച്ചത്.  

നേരായ വിശ്വാസത്തില്‍ നിലകൊണ്ട വിവര്‍ത്തകര്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തില്‍ വളവും വക്രതയുമില്ലാതെ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടു. സന്തുലിതനായ ഒരു വ്യാഖ്യാതാവും മുസ്‌ലിമായ പരിഭാഷകനും സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട കാലടിപ്പാടുകളിലൂടെ അവര്‍ ചലിക്കുന്നതും നാം കണ്ടു. 

എന്നാല്‍ ദേഹേച്ഛക്കൊത്ത് സഞ്ചരിച്ച പരിഭാഷകര്‍ തങ്ങളുടെ വ്യാഖ്യാനങ്ങളിലും മാര്‍ഗങ്ങളിലും സത്യത്തെ ദൂരെ നിറുത്തിയതും നാം കണ്ടു. കാരണം അത്തരക്കാര്‍ പരിഭാഷകള്‍ക്കുള്ള തങ്ങളുടെ അവലംബം തങ്ങളുടെ ദേഹേച്ഛ ഏതൊന്നിലേക്ക് ചായുന്നുവോ അതാക്കി മാറ്റി. ഖാദിയാനികളുടെയും മറ്റു പിഴച്ച കക്ഷികളുടേയും പരിഭാഷകളില്‍ അതാണ് നമുക്ക് വ്യക്തമായത്. 

ഇത്തരത്തിലുള്ള മിക്ക വിവര്‍ത്തകരും പൂര്‍വികരുടെ മാര്‍ഗത്തെ കുറിച്ചുള്ള അവരുടെ അജ്ഞത നിമിത്തവും ഋജുവായ വിശ്വാസത്തില്‍ അവര്‍ക്ക് പ്രാവീണ്യമില്ലാത്തതിനാലും ശരിയായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പരിഭാഷകന്റെ നിബന്ധനകള്‍ തങ്ങളില്‍ ശൂന്യമായതിനാലും വ്യതിയാന ചുഴിയില്‍ അവര്‍ ആവോളം ആപതിച്ചതായി നാം കണ്ടു. 

അവരില്‍ ചിലര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ തങ്ങള്‍ക്ക് യഥേഷ്ടം പുറംകയറാനും ദുരുപയോഗപ്പെടുത്താനുമുള്ള ചവിട്ടുപടിയായും തങ്ങളുടെ സാഹിതീയ നൈപുണ്യം പയറ്റിത്തെളിയാനുള്ള ഉപകരണമായും കണ്ടു. അവര്‍ നന്നായി ഇരുട്ടില്‍ തപ്പി. ഫലമോ? ഭൂരിപക്ഷ മുസ്‌ലിം സമുദായവും വഴികേടില്‍ നിപതിക്കാന്‍ അവര്‍ കാരണക്കാരായി!

കേരളീയര്‍ പിഴച്ച ചിന്താഗതികളുടെയും അഭിപ്രായങ്ങളുടെയും മഹാപ്രവാഹങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് നമുക്ക് ചില വ്യതിചലിച്ച പരിഭാഷകള്‍ മുഖവിലക്കെടുത്ത് പ്രതിപാദിക്കവെ മനസ്സിലായി. പരിഭാഷകള്‍ വായിക്കുന്നതോടെ സംഭൂതമാകുന്ന ഈ നാശഹേതുവായ പ്രവാഹങ്ങളുടെ ആധിക്യത്തിലും വ്യതിചലിച്ച ഗ്രൂപ്പുകളുടെ മഹാ കൂട്ടങ്ങള്‍ക്ക് മുമ്പിലും ധാരാളം മുസ്‌ലിംകള്‍ കൊള്ളേണ്ടതെന്ത്, തള്ളേണ്ടതെന്ത്, സത്യമേത്, അസത്യമേത് എന്നറിയാത്ത പരുവത്തില്‍ ചിന്തകള്‍ താറുമാറായും പരിഭ്രാന്തരായും നില്‍ക്കുന്നു. എന്നാല്‍ രൂഢമൂലമായ ഇസ്‌ലാമിക വിശ്വാസവും ആഴത്തില്‍ വേരൂന്നിയ ഇസ്‌ലാമിക സംസ്‌കാരവും കൈമുതലാക്കിയ കാര്യദര്‍ശിയായ മുസ്‌ലിം, അവന്നൊരുവന്ന് മാത്രമെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സ്വന്തത്തെ ഇത്തരം വിതണ്ഡവാദങ്ങളില്‍നിന്ന് രക്ഷിക്കാനാകൂ. 

നടേസൂചിപ്പിച്ച പിഴച്ച ചിന്തകളും അതിന് സമാനമായവയും കേരളീയ മുസ്‌ലിംകള്‍ക്ക് വിദൂരമല്ല. കാരണം ചിരപുരാതന കാലം മുതലേ ഇന്ത്യയില്‍ മേല്‍കോയ്മ നേടിയ മതങ്ങളുടെ ആശയഗതികള്‍ അടക്കി വാണിട്ടുണ്ട്. കൂടാതെ ഗ്രീക്ക്-പ്ലേറ്റോ ഫിലോസഫികളും ബാത്വിനിയാക്കളുടെ സിദ്ധാന്തങ്ങളും ശിയായിസത്തിന്റെ തീവ്രതയും ഇന്ത്യയില്‍ വാണരുളിയിട്ടുണ്ട്. 

അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹത്താലും ഉദവിയാലും ഇസ്‌ലാം ഒരു വിഭാഗത്തെ രക്ഷപ്പെടുത്തി. ചിലരില്‍, അവര്‍ ഇസ്‌ലാം ആശ്‌ളേഷിച്ചിട്ടുകൂടി പിതാക്കളില്‍നിന്നും പ്രപിതാക്കളില്‍നിന്നും അനന്തരമെടുത്ത വ്യതിചലിച്ച ചിന്തകളുടെ ഊറലുകള്‍ അവശേഷിച്ചു. അവ കയ്യൊഴിയല്‍ അവര്‍ക്ക് പ്രയാസം തന്നെയാണ്. അവര്‍ക്കിടയില്‍ അടക്കിവാണുകൊണ്ടിരിക്കുന്ന അന്തരീക്ഷം, സത്യം സ്വീകരിക്കുന്നതില്‍നിന്ന് അവര്‍ക്ക് കൂച്ച് വിലങ്ങ് തീര്‍ക്കുകയും ചെയ്യും. അല്ലാഹുവില്‍നിന്നുള്ള കാവലുള്ളവരും രൂഢമൂലമായ വിശ്വാസം കൊണ്ടും ഉപകാരപ്രദമായ വിജ്ഞാനംകൊണ്ടും അല്ലാഹു ഹ്യദയം തുറന്നവരും ഒഴികെ. അല്ലാഹുവേ അത്തരക്കാരെ നീ വര്‍ധിപ്പിക്കേണമേ…

ശുപാര്‍ശകള്‍, നിര്‍ദേശങ്ങള്‍

1. ശരിയായ വിശ്വാസത്തെകുറിച്ചുള്ള വിവരക്കേടാണ് മാര്‍ഗഭ്രംശം സംഭവിച്ച അധികപേര്‍ക്കുമുള്ളതെന്ന് ഈ ഹ്രസ്വപഠനത്തിനിടെ നാം മനസ്സിലാക്കി. അതിനാല്‍ തന്നെ മലയാളികള്‍ക്ക്, വിശേഷിച്ചും അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാനാവാത്തവര്‍ക്ക് പൊതുവിലും വിശ്വാസവുമായി ബന്ധപ്പെട്ട വചനങ്ങള്‍ക്ക് വിശ്വാസത്തിന്റെ നാനോന്മുഖങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വിശദ പരാമര്‍ശമുള്ള ഒരു വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം സമര്‍പ്പിക്കണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്നുകില്‍ മുകളില്‍ പരാമര്‍ശിച്ച പ്രധാനഭാഗം പ്രത്യേകം പരിഗണിക്കുന്ന രീതിയില്‍ പുതിയ ഒരു പരിഭാഷ തയ്യാര്‍ ചെയ്യുക, അല്ലെങ്കില്‍ മലിക് ഫഹദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ് കോംപ്ലക്‌സ് പ്രസിദ്ധീകരിച്ച പരിഭാഷയില്‍ ആ ഭാഗം ചേര്‍ത്തെഴുതുക. 

2. ഇന്റര്‍നെറ്റിലൂടെ, അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാത്ത, സത്യമറിയാനാഗ്രഹിക്കുന്നവര്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ എത്തിക്കുന്നതിനുള്ള ഗംഭീര ശ്രമം നടത്തുക. ഈ രംഗത്ത് അത്യാധുനിക മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുക. 

3. ഒരു പരിഭാഷകനുണ്ടാകേണ്ട നിബന്ധനകള്‍ ഒത്തുചേര്‍ന്നിട്ടില്ലാത്തവര്‍ പുതിയ പരിഭാഷകള്‍ക്ക് പേനയുന്താന്‍ തുടങ്ങിയാല്‍ അതിന് തടയിടാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. 

4. അസത്യത്തിന്റെ വക്താക്കളുടെ പരിഭാഷകള്‍ കയ്യൊഴിയുക. അതിന്നെതിരില്‍ മുന്നറിയിപ്പ് നല്‍കുക. സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് അവയുടെ അപകടങ്ങള്‍ വിവരിച്ച് നല്‍കുക. 

5. വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനങ്ങള്‍ എല്ലാ മുസ്‌ലിമിനും ഉപകാരപ്പെടുമാറ് പള്ളികളിലും പാഠശാലകളിലും പ്രചരിപ്പിക്കാന്‍ ധര്‍മിഷ്ഠരായ ആളുകളെ പ്രോത്‌സാഹിപ്പിക്കുക. 

6. വിശുദ്ധ ക്വുര്‍ആനിലെ വിശുദ്ധ വചനങ്ങളുടെ ആശയ വിവര്‍ത്തന സംഗ്രഹങ്ങള്‍ വായിക്കുന്നവര്‍ തങ്ങള്‍ക്കുടലെടുക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാനും തെറ്റുകളില്‍ നിന്ന് അകലാനും പ്രാവീണ്യമുള്ളപണ്ഡിതന്മാരെ സമീപിച്ച് വിവരം ഉറപ്പ് വരുത്തുക. 

7. പരിഭാഷകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അറബീഭാഷയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഭാഷയിലും കഴിവുറ്റ വിശ്വസ്തരായ പണ്ഡിതര്‍ക്ക് പരിശോധനക്ക് നല്‍കുക.

8. അറിവ് തേടുന്നവര്‍ ആധികാരിക തഫ്‌സീറുകളിലേക്ക് വിവരം തേടി മടങ്ങുക. അവര്‍ തര്‍ജമകള്‍ കൊണ്ട് മാത്രം മതിയാക്കാതിരിക്കുക. 

9. അറബിഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക. വരുംതലമുറക്ക് വളര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം ഗ്രഹിച്ച് വളരാമല്ലോ. 

10. അക്വീദയുമായി ബന്ധപ്പെട്ട ആയത്തുകള്‍ പാഠശാലകളില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഉപയോഗിക്കുക. 

11. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ചും പരിഭാഷകള്‍ പ്രചരിപ്പിച്ചും വിദ്യാര്‍ഥികളുടെയും പ്രബോധകന്മാരുടെയും ചിന്തകളില്‍ ശരിയായ വിശ്വാസം നട്ടുവളര്‍ത്താന്‍ ശ്രമിക്കുക. അതിലൂടെ സത്യത്തിന്റെ വക്താക്കള്‍ക്ക് വേണ്ടി പ്രതിരോധിക്കുവാനുള്ള ശിക്ഷണം അവര്‍ക്ക് നല്‍കാനും ശ്രമിക്കുക. 

12. അറബി ഭാഷ നന്നായി പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ക്കേ, വിശുദ്ധ ക്വുര്‍ആനിന്റെ മാധുര്യവും ചന്തവും ദൈവികതയും സാഹിതീയ ഭംഗിയും കണ്ടെത്താനാവൂ എന്ന് അറബിഭാഷ നന്നായി കൈകാര്യം ചെയ്യാത്ത; തര്‍ജമകളെ അവലംബിക്കുന്നവര്‍ അറിയല്‍ അനിവാര്യമാണ്. 

13. വിശുദ്ധ ക്വുര്‍ആന്‍ കേവലം ഒരു സാഹിത്യഗ്രന്ഥമോ ഭാഷാപോഷിണിയോ, ഉദ്ദേശിക്കുന്നവര്‍ക്കെല്ലാം തങ്ങളുടെ പരിചയങ്ങള്‍ പയറ്റിത്തെളിയാനുള്ള പരീക്ഷണശാലയോ അല്ല. പ്രത്യുത അല്ലാഹുവില്‍നിന്നുമുള്ള ദിവ്യ വചനങ്ങള്‍ മാത്രമാകുന്നു അത്. അതിനാല്‍ തന്നെ അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും വിവര്‍ത്തനം ചെയ്യപ്പെടുന്ന ഭാഷയിലും സമര്‍ഥരായവര്‍ മാത്രമെ തര്‍ജമക്ക് മുന്നിട്ടിറങ്ങാവൂ. 

അല്ലാഹു നമ്മെ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്ന, പഠിപ്പിക്കുന്ന നിശയുടെ നിഗുഢതയിലും പകലിന്റെ ഓരങ്ങളിലും അത് പാരായണം ചെയ്ത് പ്രാവര്‍ത്തികമാക്കുന്ന ആളുകളില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ; അല്ലാഹുവിന്റെ പ്രത്യേകക്കാരും സ്വന്തക്കാരുമായ അഹ്‌ലുല്‍ ക്വുര്‍ആനില്‍ അല്ലാഹു നമ്മെ ചേര്‍ക്കുമാറാകട്ടെ. അവനത്രെ സസൂക്ഷ്മം കേള്‍ക്കുന്നവന്‍, ഉത്തരം ചെയ്യുന്നവനും. 

മലയാളത്തിലെ ക്വുര്‍ആന്‍ പരിഭാഷകളുടെ കാലക്രമത്തിലുള്ള സമ്പൂര്‍ണ പട്ടിക:

ഈ പട്ടിക തയ്യാറാക്കുന്നതില്‍ തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിന്റെ സമ്പൂര്‍ണ ആശയ വിവര്‍ത്തനമാണോ എന്നതാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഇവിടെ പരിഭാഷകന്‍ ഏതൊരു പ്രസ്ഥാനത്തിലേക്ക് ചേര്‍ക്കപ്പെട്ടവനാണെന്നോ ഏത് വീക്ഷാഗതിക്കാരനാണെന്നോ പരിഭാഷയില്‍ ഉപയോഗിച്ച ലിപിയേതെന്നോ കണക്കിലെടുത്തിട്ടില്ല. മലയാള ഭാഷയിലുള്ള വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകള്‍ ചെറുതും വലുതും മധ്യമാനത്തിലുള്ളതും സമ്പൂര്‍ണവും ഭാഗികവുമായി ഏകദേശം അന്‍പതോളമാണെന്നത് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. പണിപ്പുരയില്‍ പ്രസിദ്ധീകരണത്തിന് തയ്യാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകളെ നാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പഠനത്തില്‍ നാം സൂചിപ്പിച്ചതായ നിബന്ധനകള്‍ക്കനുസ്യതമായി അവരുടെ പ്രയാണം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് ഉദവിയുണ്ടാകട്ടെ എന്ന് നാം ആശംസിക്കുന്നു.

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സലഫികളുടെ പരിഭാഷകള്‍

സലഫികളുടെ പരിഭാഷകള്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 10)

സലഫികള്‍ക്ക് കേരളക്കരയില്‍ ധാരാളം പരിഭാഷകളുണ്ട്. സലഫികള്‍ തങ്ങളുടെ പരിഭാഷകളില്‍ സലഫുകളുടെ മാര്‍ഗം അവലംബിക്കുകയും ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും വഴികേടിന്റെയും തന്നിഷ്ടം പിന്‍പറ്റുന്നതിന്റെയും വക്താക്കളോട് സന്ധിയില്ലാസമരം ചെയ്യുകയും ചെയ്യുന്നു. 

കേരളത്തില്‍ അങ്ങോളമിങ്ങോളം സലഫീ ദഅ്‌വത്തിന് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. സൗദിയിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഇസ്‌ലാമിക വിജ്ഞാനം നേടുകയും ഉപരിപഠന സര്‍ട്ടിഫിക്കറ്റുകള്‍ കരഗതമാക്കുകയും ചെയ്ത പ്രമുഖരും നിപുണരുമായ സലഫി പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ശൈഖ് ഉമര്‍ മൗലവി(റഹ്), സഅദുദ്ദീന്‍ അഹ്മദ് മൗലവി(റഹ്), ശൈഖ് അബ്ദുസ്സമദ് അല്‍കാതിബ്(റഹ്) പോലുള്ളവര്‍ അവരില്‍ ചിലരാണ്. 

ഈ ഗവേഷണ പഠനത്തിന്റെ ആരംഭത്തില്‍ ഉമര്‍ അഹ്മദ് മൗലവിയുടെ പരിഭാഷയെക്കുുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ പഠനം ഞാന്‍ അവസാനിപ്പിക്കുന്നത് സലഫുകളുടെ മാര്‍ഗമവലംബിച്ച്, അഹ്‌ലുസ്സുന്നത്തിന്റെ വഴിയെ ചലിച്ച്, നിലവിലെ ഏറ്റവും നല്ല പരിഭാഷയെയും വിവരണത്തെയും തിരഞ്ഞെടുത്താണ്. 

മാതൃകാവിവര്‍ത്തനം; വിവരണവും

തര്‍ജമയ്ക്കുള്ള കവാടം തുറക്കപ്പെടുകയും വിധ്വംസക ചിന്തകള്‍ പേറുന്നവര്‍ പരിഭാഷകളിലൂടെ തങ്ങളുടെ വിഷബീജം കുത്തിവെക്കുകയും ചിന്തകള്‍ ചിതറുകയും സംഹാരാത്മക പ്രത്യയശാസ്ത്രങ്ങള്‍ ആണ്‍-പെണ്‍ ഭേദമന്യെ മുസ്‌ലിം മനസ്സുകളില്‍ നുഴഞ്ഞ് കയറുകയും ചെയ്തപ്പോള്‍ കേരളക്കരയിലെ ഒരു സംഘം സത്യത്തിന്റെ നെടുംതൂണുകള്‍ വിവരണത്തോടൊപ്പം ഒരു വിശുദ്ധക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന് ഉണ്‍മ പകരുന്നതിന്റെ അനിവാര്യത കണ്ടറിഞ്ഞു. പ്രമാണങ്ങള്‍കൊണ്ടും ലക്ഷ്യങ്ങള്‍കൊണ്ടും സത്യത്തിന്റെ വക്താക്കളുടെ മാര്‍ഗം തുറന്ന് കാട്ടുകയും വ്യതിചലിച്ചവരുടെയും കുഴപ്പക്കാരുടെയും മാര്‍ഗത്തിന്നെതിരില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകവഴി, സത്യത്തിനും അസത്യത്തിനും ഇടയില്‍ ഒരു വിധികര്‍ത്താവിന്റെ സ്ഥാനമലങ്കരിക്കുന്നതിനുവേണ്ടിയായിരുന്നു പ്രസ്തുത തര്‍ജമ. 

പ്രസ്തുത സുരക്ഷിത ചിന്തകളുടെ സാരഥികള്‍:

1. ശൈഖ് മുഹമ്മദുല്‍ കാത്വിബ് (കെ. എം. മൗലവി).

2. ശൈഖ് അലവി മൗലവി (എ. അലവി മൗലവി എടവണ്ണ).

3. ശൈഖ് മൂസ മൗലവി.

4. ശൈഖ് മുഹമ്മദ് അമാനി മൗലവി.

കെ.എം.മൗലവി(റഹ്) മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പെന്‍ഷനായി സ്ഥാനമൊഴിഞ്ഞ അബ്ദുസ്സമദ് മൗലവിയുടെ പിതാവാണ്. 

പരിഭാഷകരെ പ്രോത്സാഹിപ്പിച്ചും അവര്‍ക്കൊപ്പം നിന്നും അവര്‍ക്കാവശ്യമായ ഗ്രന്ഥങ്ങളും നിര്‍ലോഭമായ സഹായങ്ങളുമെത്തിച്ചും തന്റെ വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയും ഈ പരിഭാഷയൊരുക്കുന്നതില്‍ കെ.എം. മൗലവി നിര്‍മാണാത്മക പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പരിഭാഷകര്‍ വിശുദ്ധ ക്വുര്‍ആനിന്റെ രണ്ടാം പകുതിയുടെ തര്‍ജമ 1962 ഡിസംബര്‍ മാസത്തില്‍ ആറ് വാള്യങ്ങളിലായി പൂര്‍ത്തിയാക്കുകയും ചെയ്തു. അല്ലാഹുവേ, സ്തുതികള്‍ അഖിലവും നിനക്ക് മാത്രം. 

പരിഭാഷ പണിപ്പുരയിലായിരിക്കെ ശൈഖ് മൂസാ മൗലവി(റഹ്) രോഗഗ്രസ്തനാവുകയും മറ്റുള്ളവരോടൊപ്പം തുടരാനാവാതെ ഒഴികഴിവ് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. കെ.എം. മൗലവി(റഹ്) 1964ലും അലവി മൗലവി(റഹ്) 1976ലും മരണപ്പെടുകയുമുണ്ടായി. 

തര്‍ജമ പൂര്‍ത്തിയാക്കാന്‍ പിന്നീട് അവശേഷിച്ചത് ശൈഖ് മുഹമ്മദ് അമാനി മൗലവി(റഹ്) മാത്രമായിരുന്നു. തങ്ങള്‍ തുടങ്ങിവെച്ച മാര്‍ഗേണ അദ്ദേഹം തന്റെ പ്രയാണം തുടരുകയും വിശുദ്ധ ക്വുര്‍ആനിന്റെ ഒന്നാം പകുതിയുടെ വിവര്‍ത്തനം 1979ല്‍ തുടങ്ങി 1985ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അതോടെ ഇരുപത്തിയഞ്ച് വര്‍ഷക്കാലം കൊണ്ട് ഈ മഹല്‍സംരംഭം പൂര്‍ത്തീകരിക്കപ്പെട്ടു. ഉപരിയില്‍നിന്നുള്ള ഔദാര്യം അതൊന്നു മാത്രമാണ് കെട്ടിലും മട്ടിലും മികച്ച ഇത്തരമൊരു പരിഭാഷ പുറത്തിറങ്ങാനുള്ള സ്രോതസ്സ്. പിന്നെ ശൈഖ് മുഹമ്മദ് അമാനി മൗലവി(റഹ്)യുടെ ത്യാഗപൂര്‍ണമായ പരിശ്രമവും. ഇത്തരമൊരു പരിഭാഷക്ക് കേരളക്കര ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ല. പ്രസ്തുത തര്‍ജമ അമാനി മൗലവിയുടെ പരിഭാഷ എന്ന പേരിലാണ് പിന്നീട് പ്രസിദ്ധമായത്. 

വ്യതിരിക്തമായ വിവര്‍ത്തനം

അമാനി മൗലവിയുടെ തര്‍ജമയില്‍ ഇതര പരിഭാഷകള്‍ ഉള്‍കൊള്ളാത്ത ധാരാളം മേന്മകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അവ സംക്ഷിപ്തമായി പറയാം:  

1. എല്ലാ സൂറത്തുകളുടെ തുടക്കത്തിലും ആ സൂറത്തുകളുടെ ഉള്ളടക്കം ചുരുക്കി നല്‍കപ്പെട്ടിട്ടുണ്ട്. 

2. സൂറത്തുകള്‍ക്ക് വല്ല ശ്രേഷ്ഠതയും ഹദീഥുകളില്‍ വന്നിട്ടുണ്ടെങ്കില്‍ അവ എടുത്തുദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

3. സസൂക്ഷ്മവും സരളവുമായ വിവര്‍ത്തനം. 

4. ഒറ്റവാക്കുകളുടെ ആശയാര്‍ഥങ്ങള്‍ അടിക്കുറിപ്പുകളില്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

5. അവലംബയോഗ്യമായ തഫ്‌സീറുകള്‍ ഉദ്ധരിച്ച് വിശദമായ വ്യാഖ്യാനം. 

6. ആയത്തുകളുമായി ബന്ധമുള്ളതും അവയെ വിശദീകരിക്കുന്നതുമായ ഹദീഥുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

7. ആയത്തുകള്‍ വല്ല ചരിത്രസംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുവെങ്കില്‍ അത് പൂര്‍ണമായും അവലംബ യോഗ്യമായ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. 

8. ബൈബിള്‍ കെട്ടുകഥകളില്‍നിന്നും ദുര്‍ബല ഹദീഥുകളില്‍നിന്നും തഫ്‌സീറിനെ മുക്തമാക്കാനുള്ള തികഞ്ഞ ശ്രദ്ധ. 

9. വായനക്കാരന് സൗകര്യപ്രദമാകുംവിധം വിശദമായ വിഷയ സൂചിക എല്ലാ വാള്യങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. 

10. അവതരണ പശ്ചാത്തല സംഭവം, നാസിഖും മന്‍സൂഖും (മുമ്പ് സ്ഥിരപ്പെട്ട വിധിയെ പിന്നീട് ദുര്‍ബലപ്പെടുത്തുമ്പോള്‍ ദുര്‍ബലപ്പെടുത്തിയ വചനവും ദുര്‍ബലപ്പെടുത്തപ്പെട്ട വചനവും) കര്‍മശാസ്ത്ര വീക്ഷണങ്ങളും എടുത്തുദ്ധരിക്കുന്നതിലുള്ള മുഴുശ്രദ്ധ. 

വ്യതിചലിച്ച അഭിപ്രായങ്ങളോടുള്ള ഈ പരിഭാഷയുടെ നിലപാട്

അധിക്ഷേപാര്‍ഹമായ വ്യാഖ്യാനങ്ങളും വ്യതിചലിച്ച ചിന്തകളും നിറഞ്ഞ കേരളത്തിലെ ചില തര്‍ജമകളെക്കുറിച്ച് നാം സൂചിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത പരിഭാഷകള്‍ വ്യക്തികളിലേക്കോ സംഘടനകളിലേക്കോ ചേര്‍ക്കപ്പെടട്ടെ; അമാനി മൗലവിയുടെ പരിഭാഷ ഇത്തരം പിഴച്ച ചിന്തകള്‍ക്ക് സുചിന്തിതമായ മറുപടി നല്‍കുന്നതില്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ഒപ്പം വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട തെളിവുകളും പ്രമാണങ്ങളും സ്ഥാപിച്ചുകൊണ്ട് സത്യത്തെ പുലര്‍ത്തിക്കാണിക്കാനും അസത്യത്തെ അസാധുവാക്കാനും മഹാപരിശ്രമമാണ് നടത്തിയത്. അപ്രകാരം തന്നെ ശൈഖ് മുഹമ്മദ് അമാനി മൗലവിയും കൂട്ടുകാരും അക്വ്‌ലാനികള്‍ക്കും ഖാദിയാനികള്‍ക്കും അഹ്‌ലുല്‍ ക്വുര്‍ആനിന്റെ ആളുകള്‍ക്കും അവര്‍ തങ്ങളുടെ വിഷബീജങ്ങള്‍ കുത്തിവെക്കാനും പിഴച്ച ചിന്തകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ക്കു മറുപടി നല്‍കാന്‍ പരിഭാഷയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാല്‍ പ്രസ്തുത തര്‍ജമ കേവലമൊരു പരിഭാഷ മാത്രമല്ല, പ്രത്യുത നിവേദകശാസ്ത്രവും വൈജ്ഞാനികനിരൂപണവുമടങ്ങിയ ഒരു വിവരണ ഗ്രന്ഥം കൂടിയാണ്. 

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇതത്രെ ഏറ്റവും നല്ല തര്‍ജമ എന്ന് നമുക്ക് വിധി പറയാനാകും. മാത്രമല്ല ഇന്നേവരെ മലയാളത്തിലേക്ക് ഭാഷാന്തരീകരണം നിര്‍വഹിക്കപ്പെട്ട ഏറ്റവും നല്ല വിശുദ്ധ ക്വുര്‍ആന്‍ വിവരണവുമാണിത്; അക്വീദയുടെ വീക്ഷണകോണിലൂടെ നാം അതിലേക്ക് നോക്കിയാലും വീക്ഷണങ്ങളും മാര്‍ഗവും സുരക്ഷിതമാകാനുള്ള അതിന്റെ മുഴുശ്രദ്ധയുടെ കോണിലൂടെ നോക്കിയാലും. 

ഈ തര്‍ജമ തയ്യാറാക്കുന്നതില്‍ വിവര്‍ത്തകര്‍ തഫ്‌സീര്‍ ത്വബ്‌രി, തഫ്‌സീര്‍ ഇബ്‌നുകഥീര്‍, ക്വുര്‍ത്വുബി പോലുള്ള അവലംബയോഗ്യമായ തഫ്‌സീറുകളെയാണ് ആശ്രയിച്ചിരിക്കുന്നത്. കൂടാതെ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, സുനനു അബീദാവൂദ്, സുനനുന്നസാഈ, സുനനുത്തിര്‍മിദി, സുനനു ഇബ്‌നി മാജ, മുസ്‌നദുല്‍ ഇമാം അഹ്മദ്, ഇമാം മാലികിന്റെ മുവത്വ, സുനനുദ്ദാരിമി തുടങ്ങിയ അവലംബയോഗ്യമായ ഹദീഥ് ഗ്രന്ഥങ്ങളെയും ആശ്രയിച്ചിട്ടുണ്ട്. 

യഥാര്‍ഥത്തില്‍ മലയാളികളുടെ ഇസ്‌ലാമിക ഗ്രന്ഥശേഖരത്തിലെ ഒരു വലിയ വിടവ് ഈ തര്‍ജമ നികത്തി, അതിലൊട്ടും അതിശയോക്തിയില്ല. പ്രസ്തുത തര്‍ജമക്ക് ഉപയോഗിച്ച ഭാഷയും ശൈലിയുമാകട്ടെ തീര്‍ത്തും സുഗമവും ലളിതവുമാണെന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. 

തര്‍ജമയുടെ രംഗത്ത് വിസ്മയകരമായൊരു വികാസം

യു.എ.ഇ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ ഓഡിയോ കാസറ്റുകളിലൂടെ വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ ആശയ വിവര്‍ത്തനത്തിന് ശബ്ദം നല്‍കാന്‍ തീരുമാനിച്ചതോടെ വിവര്‍ത്തന രംഗത്ത് വിശാലമായ വികാസമാണ് സംഭവിച്ചത്. ഇസ്വ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ കേരള സലഫി പണ്ഡിതരോട് വിഷയങ്ങള്‍ കൂടിയാലോചിക്കുകയും ഈ മഹല്‍കര്‍മത്തിന്, ശൈഖ് അമാനി മൗലവിയുടെ പരിഭാഷയാവണം അവലംബിക്കേണ്ടതെന്ന നിബന്ധനയോടെ പണ്ഡിതര്‍ അതിന് സമ്മതം മൂളുകയും ചെയ്തു. അതോടെ പണ്ഡിതരായ ശൈഖ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും ശൈഖ് കുഞ്ഞി മുഹമ്മദ് മദനിയും അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തെ സംക്ഷിപ്തമാക്കാനും അതിലൂടെ ഒരു വിവര്‍ത്തന സംഗ്രഹം തയ്യാറാക്കാനും ഏല്‍പിക്കപ്പെട്ടു. യു.എ. ഇ. ഇസ്വ്‌ലാഹി സെന്റര്‍ ക്യാസറ്റുകളിലേക്ക് റിക്കോര്‍ഡാക്കുന്നതിനു വേണ്ടിയും അതോടെ മലയാളികളുടെ ഓഡിയോ ലൈബ്രറികളില്‍ മലയാള ഭാഷയില്‍ വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ ആശയവിവര്‍ത്തനത്തിന്റെ ഏക ഓഡിയോകാസറ്റ് സെറ്റ് സ്ഥാനം നേടാനുമായിരുന്നു പ്രസ്തുത സംക്ഷേപം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ ഈ ഉദ്യമത്തില്‍ പ്രകടമായ വിജയമാണ് നേടിയത്. കാരണം പ്രസ്തുത തര്‍ജമയുടെ ആയിരക്കണക്കിന് കോപ്പികളാണ് സൗദിഅറേബ്യയിലും ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും ചുരുങ്ങിയ സമയംകൊണ്ട് പ്രചുരപ്രചാരം നേടിയത്. 1987ലായിരുന്നു പ്രസ്തുത കാസറ്റ് സെറ്റിന്റെ പ്രചാരണ തുടക്കം. 

വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക്

ഉപരിസൂചിത ഓഡിയോ കാസറ്റ് സെറ്റിനുണ്ടായ ഉപഭോക്താക്കളുടെ വര്‍ധനവും മലയാളികളുടെ അതിയായ താല്‍പര്യവും കാരണത്താല്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞി മുഹമ്മദ് മദനി പറപ്പൂരും അത് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്ന് തയ്യാറാക്കാന്‍ തിരക്ക് പിടിച്ചു പണി ചെയ്തു. സസൂക്ഷ്മം അവര്‍ അത് പരിശോധിച്ചു. ശൈഖ്. കെ.പി.മുഹമ്മദ് മൗലവി അതിന്റെ അവസാനത്തെ സംശോധന നിര്‍വഹിക്കുകയും 1990ല്‍ അതിന്റെ പ്രഥമ പതിപ്പ് കേരളത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. 

മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് 

കോംപ്ലക്‌സിന്റെ ഏറ്റവും നല്ല തീരുമാനം

അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയും ഇവിടെ പ്രസ്താവയോഗ്യമായ വിഷയമാണ്, പ്രസ്തുത പരിഭാഷ വിശുദ്ധ മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സില്‍ നിന്ന് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ലഭിച്ചത്. അതോടെ പ്രസ്തുത ഗ്രന്ഥം സൗദി ഭരണാധികാരി ഫഹ്ദ് രാജാവിന്റെ ഒരു മഹാപദ്ധതിയില്‍ ഉള്‍പെട്ടു. പൗരസ്ത്യ-പശ്ചിമദേശങ്ങളിലെ വിവിധ  ഭാഷകളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തി അതു പ്രസിദ്ധീകരിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആനിന് സേവനം ചെയ്യാനായിരുന്നു പ്രസ്തുത പദ്ധതി. 

ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സ് ചുമതലപ്പെടുത്തിയതിനാല്‍, ഞാനാണ് അതിന്റെ പുനഃപരിശോധന നടത്തിയത്. സരളമായ ശൈലിയും സൂക്ഷ്മമായ ആഖ്യാനവും വിശ്വാസപരമായ തെറ്റുകളില്‍നിന്ന് സുരക്ഷിതവുമാണെന്ന് അതെന്ന് എനിക്ക് കണ്ടെത്താന്‍ സാധിച്ചു. 

സൗദി അറേബ്യക്കകത്തും പുറത്തുമുള്ള ജനങ്ങളുടെ അത്യാവശ്യം പരിഗണിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സില്‍ നാലു തവണ തര്‍ജമ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് എന്ന ഇസ്‌ലാമിക മഹല്‍സൗധത്തിന്റെ നടത്തിപ്പുകാര്‍ക്ക് അല്ലാഹു ഉത്തമമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ. 

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ക്വുര്‍ആന്‍ വിവര്‍ത്തന രംഗത്ത് അമുസ്‌ലിംകളുടെ പങ്ക്

ക്വുര്‍ആന്‍ വിവര്‍ത്തന രംഗത്ത് അമുസ്‌ലിംകളുടെ പങ്ക്

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 9)

കേരളക്കരയില്‍ ചില അമുസ്‌ലിംകള്‍, ബാഹ്യസമ്മര്‍ദങ്ങളൊന്നുമില്ലാതെ സ്വയമേവ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാനും ഗ്രഹിക്കുവാനും മുന്നോട്ടുവന്നത് വിശുദ്ധക്വുര്‍ആന്‍ പരിഭാഷകളില്‍ ഒരു പുതിയ പരിണാമമായിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ അവരുടെ മതത്തില്‍ കാലൂന്നിക്കൊണ്ടു തന്നെ വിശുദ്ധ ക്വുര്‍ആനിന്ന് വിവര്‍ത്തനം തയ്യാറാക്കുന്നതില്‍ പങ്കാളികളായി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പൊതുവി ലും ഹദീഥിലും ചരിത്രത്തിലും ഓറിയന്റലിസ്റ്റുകളുടെ പങ്കാളിത്തം അറിയുന്ന ഏവര്‍ക്കും അതില്‍ യാതൊരു വൈചിത്ര്യവും തോന്നാനിടയില്ല. 

ഈ രംഗത്ത് തങ്ങളുടെ പങ്കാളിത്തം തെളിയിച്ചവര്‍:

കോന്നിയൂര്‍ രാഘവന്‍ നായര്‍

ഹിന്ദുമത വിശ്വാസിയും കവിയും സാഹിത്യകാരനുമാണ് കോന്നിയൂര്‍ രാഘവന്‍ നായര്‍. നിലവിലുള്ള ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ചില പരിഭാഷകള്‍ ആവോളം പഠിച്ചു. വിശുദ്ധ വചനങ്ങളിലും അവയുള്‍കൊള്ളുന്ന അതിമാനുഷികമായ സാഹിത്യം, വാചാടോപം, വശ്യസുന്ദരശൈലി എന്നിവയിലും നന്നായി ആകൃഷ്ടനായ അദ്ദേഹം താനകപ്പെട്ട മാസ്മരിക വലയത്തില്‍ നിന്നുകൊണ്ട് മലയാള സാഹിത്യത്തില്‍ വിശുദ്ധ ക്വുര്‍ആനിനൊരു കാവ്യരൂപം തയ്യാറാക്കാന്‍ തീരുമാനിച്ചു. 

അങ്ങനെയാണ് വിശുദ്ധ ക്വുര്‍ആനിന്റെ ആശയവിവര്‍ത്തനം ആകര്‍ഷണീയമായ കാവ്യരൂപത്തിലും ഉയര്‍ന്ന സാഹിത്യ പദപ്രയോഗങ്ങളിലൂടെയും പുറത്തുവന്നത്. സാമാന്യം വിദ്യാഭ്യാസമുള്ള സാഹിതീയന്മാര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസകരമാണ് പ്രസ്തുത സാഹിത്യശൈലി.  

വിശുദ്ധ വചനങ്ങള്‍ വിഷയാധിഷ്ഠിതമായി വിഭജിച്ച് ഓരോ വിഷയങ്ങള്‍ക്കും പ്രാസവും വൃത്തവും അലങ്കാരവും നല്‍കുകയാണ് അദ്ദേഹം ചെയ്തത്. വിവര്‍ത്തകന്‍ ഹിന്ദുമത വിശ്വാസിയായിട്ട് കൂടി തന്റെ ദര്‍ശനം ഒരിക്കലും വിവര്‍ത്തനത്തെയോ രചനയെയോ സ്വാധീനിച്ചില്ല എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അപ്രകാരം തന്നെ അദ്ദേഹവും-നാം അറിഞ്ഞേടത്തോളം-വിശുദ്ധ ക്വര്‍ആനിനാല്‍ സ്വാധീനിക്കപ്പെട്ട് സ്വരക്ഷക്ക് വേണ്ടി മുസ്‌ലിമായിട്ടുമില്ല. 

പ്രസ്തുത കാവ്യ പരിഭാഷ സുന്നീ വിഭാഗത്തിന്റെ ക്രോധത്തെ ആളിക്കത്തിച്ചു. അവര്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത തര്‍ജമയുടെ കോപ്പികള്‍ നശിപ്പിക്കുകയും ചുടുകയും ചെയ്തു. സംഘടിതമായി തന്നെ അത് നശിപ്പിക്കാന്‍ അവര്‍ ഒരുമ്പെടുകയുണ്ടായി. 1977ലായിരുന്നു പ്രസ്തുത സംഭവം. കോന്നിയൂര്‍ രാഘവന്‍ നായരുടെ തര്‍ജമ 960 പേജുകള്‍ ഉള്‍ക്കൊള്ളുന്നു. 

ഈ കാവ്യപരിഭാഷ, യുവത ബുക്ക് ഹൗസ് ‘ദിവ്യദീപ്തി’ എന്ന പേരില്‍ 2000ത്തില്‍ പുനപ്രസിദ്ധീകരണം ചെയ്ത വാര്‍ത്ത നമുക്ക് പിന്നീട് ലഭിച്ചു. 

രാഘവന്‍ നായരുടെ പരിഭാഷ:

കേരളക്കരയില്‍ 1911ല്‍ ഒരു ഹിന്ദു കുടുംബത്തിലാണ് രാഘവന്‍ നായര്‍ ജനിച്ചത്. സാഹിത്യങ്ങള്‍, ഏതുതരം ചിന്തകള്‍ പേറുന്നതായാലും എല്ലാം അറിയണമെന്ന അന്വേഷണ തൃഷ്ണയുള്ള സാഹിത്യപടുവാണ് അദ്ദേഹം. 

ഗവേഷകന്മാര്‍ പറയുന്നു: രാഘവന്‍ നായര്‍ ആദ്യമായി ബൈബിള്‍ പഠനത്തിനാണ് ചടഞ്ഞിരുന്നത്. അതിനെ തുടര്‍ന്ന് ‘ക്രൈസ്തവ ദര്‍ശനം’ രചിക്കുകയും 1972ല്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ ഒരു കോപ്പി തന്റെ ലൈബ്രറിയിലേക്ക് കൊണ്ടുവരികയും അതിമാനുഷികമായ വിശുദ്ധ വചനങ്ങളുടെ വൈജ്ഞാനികവും സാഹിതീയവും ഭാഷാപരവുമായ അമാനുഷികതകളിലും സാഹിത്യഭംഗിയിലും ആകൃഷ്ടനാവുകയും ചെയ്തു. ഈ മഹദ്ഗ്രന്ഥത്തിന് തന്നാലാ വുന്ന സേവനം ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. 

 തുടക്കത്തില്‍ ചില വിഭാഗങ്ങളെ അല്‍പം പേടിയുണ്ടായിരുന്നു. അതിനാല്‍ തന്റെ ശ്രമം രഹസ്യമായി തുടങ്ങി. പിന്നീട് വാര്‍ത്തകള്‍ പരക്കുകയും അതോടെ ഈ എഴുത്തുകാരന്റെ മികവുറ്റ കഴിവില്‍ അത്ഭുതംകൂറുന്ന, സാഹിത്യരംഗത്തും ചിന്താമേഖലകളിലും കാരണവന്മാരായ ആളുകളെ, തന്നെ തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവരായി അദ്ദേഹം കണ്ടെത്തി. അവര്‍ അദ്ദേഹത്തെ തന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും പുറത്തിറക്കാനും സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ തന്റെ വശ്യസുന്ദരമായ സാഹിത്യശൈലിയില്‍ വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന കാവ്യരൂപം തയ്യാറാക്കി. മറ്റൊരു ഹൈന്ദവ സാഹിത്യകാരന്‍ പി. കെ. നാരായണപിള്ള അത് പരിശോധന നടത്തി. തുടക്കത്തില്‍ പ്രസ്തുത കാവ്യപരിഭാഷ പ്രസിദ്ധീകരിക്കുന്നതില്‍ പ്രയാസം കണ്ടെങ്കിലും പിന്നീട് കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്‌ളിഷിംഗ് ഹൗസിന്റെ സമ്മതത്തോടെ പ്രസാധനം നടക്കുകയുണ്ടായി. കാവ്യ വിവര്‍ത്തനത്തില്‍ നിന്നുള്ള വിരാമം 1983ല്‍ ആയിരുന്നു. 

രാഘവന്‍ നായരുടെ ഈ പരിഭാഷയും മുമ്പ് വിവരിച്ച കോന്നിയൂരിന്റെ പരിഭാഷയെപ്പോലെതന്നെ സാഹിതീയ ഭാഷയിലാണ് രചിക്കപ്പെട്ടത്. പരിഭാഷകന്‍ ഇതുവരെയും ഹിന്ദുമതവിശ്വാസിയായി തുടരുകയാണ്. പരിഭാഷപ്പെടുത്തുന്ന കാലയളവില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ചൈതന്യവും പരിശുദ്ധിയും അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. പല മുസ്‌ലിം നാമധാരികളായ പരിഭാഷകരും ചെയ്തതുപോലെ അദ്ദേഹ വും കോന്നിയൂരും എന്തെങ്കിലും വ്യാഖ്യാനക്കസര്‍ത്തോ കോട്ടിമാട്ടലുകളോ നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. 

ഉപരിസൂചിത രണ്ടു കാവ്യപരിഭാഷകളെക്കുറിച്ചും അതിന്റെ ശരിയെത്ര, വായനായോഗ്യമാണോ, ഉപകാരപ്രദമാണോ എന്നിത്യാദി പ്രശ്‌നങ്ങള്‍ക്ക് വിധി പറയാന്‍ ഞാന്‍ നേരിട്ട് അത് കണ്ടിട്ടില്ല. അവയെക്കുറിച്ചുള്ള എന്റെ പഠനം ചില വിശ്വസ്തരായ മുസ്‌ലിം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ അധിഷ്ഠിതമാണ്. ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ മലബാരിയും അദ്ദേഹത്തിന്റെ പഠനവും അതില്‍പെട്ടതാണ്. 

(അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സ്വൂഫീ വിഭാഗത്തിന്റെ പരിഭാഷകള്‍

സ്വൂഫീ വിഭാഗത്തിന്റെ പരിഭാഷകള്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 8)

കഴിഞ്ഞ ലക്കത്തില്‍ നാം സൂചിപ്പിച്ചപോലെ, വികല തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിനെ വേട്ടയാടുകയായിരുന്നു. പിഴച്ച കക്ഷികളെല്ലാം ആശയവിവര്‍ത്തനത്തിലൂടെ തങ്ങളുടെ വികല ചിന്തകളുടെ വിഷം ചീറ്റുവാനുള്ള ഫലഭൂയിഷ്ഠമായ വേദിയായി വിശുദ്ധ ക്വുര്‍ആനിനെ കണ്ടു. 

ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ വ്യാപനമാരംഭിച്ച സ്വൂഫീചിന്തകള്‍ ഇറാഖ്, പേര്‍ഷ്യ, ഇന്ത്യ എന്നീ നാടുകളിലൂടെ അതിന്റെ പ്രയാണം തുടങ്ങി. വളരെ മുമ്പ് തന്നെ മുഗിളര്‍, ഗസ്‌നവികള്‍ തുടങ്ങിയ ജേതാക്കളിലൂടെ കേരളത്തിലും പ്രവേശിച്ചിട്ടുണ്ട്. എത്രത്തോളമെന്നാല്‍ സ്വൂഫീചിന്തയുടെ കാരണവന്മാരിലൊരാളായ, ഹിജ്‌റ 309ല്‍ മരണപ്പെട്ട, ഹുസൈന്‍ മന്‍സൂര്‍ അല്‍ഹല്ലാജ് ഇന്ത്യയെ ലക്ഷ്യമിടുകയും അവിടുത്തെ ജനങ്ങളെ സ്വൂഫിസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 

അജ്ഞത അടക്കിവാഴുകയും വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും പണ്ഡിതന്മാര്‍ക്ക് വിവരം നഷ്ടപ്പെടുകയും ചെയ്ത നാടുകളിലെല്ലാം സ്വൂഫീ ചിന്തകള്‍ക്ക് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. എന്നാല്‍ മലബാറാകട്ടെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പിഴച്ച സ്വൂഫീ ചിന്തകളുടെ വളരെ കുറഞ്ഞ സ്വാധീനമുള്ള നാടുകളില്‍ ഒന്നാണ്. പക്ഷേ, സലഫുസ്സ്വാലിഹുകളുടെ മാര്‍ഗമവംലംബിച്ച് ഹദീഥ് വിജ്ഞാനത്തില്‍ വ്യാപൃതരായിരുന്ന പണ്ഡിതരുടെ അഭാവം പില്‍കാലത്ത് മുസ്‌ലിം അണികളില്‍ വലിയ വിടവും ച്യുതിയും ഉണ്ടാക്കി. തന്നിഷ്ടക്കാരായ സ്വൂഫികള്‍ ഈ അവസരം നന്നായി മുതലെടുത്തു. അവരുടെ തരംതാഴ്ന്ന അഭിപ്രായങ്ങളും ന്യൂനമായ ചിന്തകളും അവര്‍ വ്യാപിപ്പിച്ചു. സുന്നീ വിഭാഗത്തില്‍പെട്ട ചിലര്‍ അവരില്‍ ആകൃഷ്ടരാവുകയും അവരുടെ അധ്യാപനങ്ങള്‍ പഠിച്ചു വളരുകയും ചെയ്തു. 

പരിഭാഷകളുടെ ലോകം വികസിക്കുകയും എല്ലാവരും തങ്ങളാലാവുന്നത് നിര്‍വഹിക്കുകയും ചെയ്തപ്പോള്‍ സ്വൂഫീ കലാലയങ്ങളില്‍ പഠിതാക്കളായ ചിലര്‍ ഇബ്‌നു അറബിയെ പോലുള്ള സ്വൂഫീശൈഖുമാരുടെ ഗ്രന്ഥങ്ങളില്‍ ചടഞ്ഞുകൂടി. സുന്നീ വിഭാഗത്തില്‍ നിന്നും ഈ കെണിയില്‍ കൂപ്പുകുത്തിയ എഴുത്തുകാരനാണ് കെ.വി.എം.പന്താവൂര്‍. സ്വൂഫീ ഗ്രന്ഥങ്ങള്‍ പഠിച്ച ഒരു കവിയായിരുന്നു അയാള്‍. വിശുദ്ധ ക്വുര്‍ആനിലും സുന്നത്തിലും വേണ്ടത്ര വിവരം അയാള്‍ക്കുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. സൂഫീ ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സ്വതന്ത്രമായ ഒരു പരിഭാഷ എന്ന നിലയ്ക്ക് കേരളക്കരയിലെ ആ ഇനത്തില്‍ പെട്ട പ്രഥമ പരിഭാഷയായിട്ടാണ് അയാളുടെ തര്‍ജമ ഗണിക്കപ്പെടുന്നത്. തനി സ്വൂഫിസം നിറഞ്ഞ തന്റെ പരിഭാഷയിറക്കാന്‍ നല്ലശ്രമങ്ങള്‍ കെ.വി.എം. നടത്തിയിട്ടുണ്ട്. തന്റെ പരിഭാഷക്ക് ‘അത്തഫ്‌സീറുല്‍ ബാത്വിനി ലില്‍ ക്വുര്‍ആനില്‍ കരീം’ എന്ന് പേരിടുകയും 1991ല്‍ അതിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. തന്റെ പരിഭാഷയിലൂടെ വിശുദ്ധ ക്വുര്‍ആനിന് ആന്തരികവും (ബാത്വിന്‍) ബാഹ്യവുമായ (ളാഹിര്‍) രണ്ട് വശമുണ്ടെന്ന് അയാള്‍ ജല്‍പിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ ഓരോ അക്ഷരവും ചില രഹസ്യങ്ങളും നിഗൂഢതകളും ഉള്‍ക്കൊള്ളുന്നു, അത് സ്വൂഫികള്‍ക്കേ മനസ്സിലാകൂ എന്ന വികലവാദവും അയാളുടെ ജല്‍പനങ്ങളിലുണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വൂഫീ ശൈഖായ ഇബ്‌നു അറബിയുടെ ‘അത്തഫ്‌സീറുല്‍ കബീര്‍’ എന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണം ഇരുപതു വാല്യങ്ങളിലായി പരിഭാഷപ്പെടുത്തണം എന്നതായിരുന്നു അയാളുടെ തീരുമാനം. പക്ഷേ, അയാള്‍ക്കതിന്ന് സാധിച്ചില്ല. അല്ലാഹുവേ നിനക്ക് സ്തുതി. 

പ്രസ്തുത പരിഭാഷക്ക് 148 പേജുകളുള്ള ഒരു ആമുഖം കെ.വി.എം. പന്താവൂര്‍ തയ്യാറാക്കി. സ്വൂഫി ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബിയുടെ ജീവിതം അതില്‍ വിവരിക്കുകയും സ്വൂഫിയ്യത്തിന്റെ പുത്തന്‍ നിര്‍മിത സാങ്കേതിക പദങ്ങള്‍ അതില്‍ വിശദീകരിക്കുകയും ചെയ്തു. 

പ്രസ്തുത പരിഭാഷയുടെ ഒന്നാം ഭാഗം സൂറതുല്‍ ഫാത്വിഹയുടെയും സൂറത്തുല്‍ ബക്വറയുടെ ഏതാനും ഭാഗങ്ങളുടെയും ആശയവിവര്‍ത്തനം ഉള്‍കൊള്ളുന്നു. രണ്ടാം ഭാഗമാകട്ടെ അല്‍ബക്വറയുടെ ബാക്കി ഭാഗത്തിന്റെയും സൂറഃ ആലു ഇംറാനിന്റെയും തര്‍ജമ ഉള്‍കൊള്ളുന്നു. 1992ല്‍ പ്രസ്തുത തര്‍ജമയുടെ മൂന്നും നാലും ഭാഗങ്ങള്‍ പുറത്തിറങ്ങി. എല്ലാ ഭാഗങ്ങളിലും 500 പേജുകള്‍ വീതമുണ്ട്. 

മറ്റു വാള്യങ്ങള്‍ പുറത്തിറക്കുന്നത് കെ.വി.എം. പന്താവൂര്‍ നിര്‍ത്തിവെച്ചു. സ്വൂഫീ പ്രസ്ഥാനത്തിന്റെ അണികളില്‍പ്പെട്ട മിക്കവരും അദ്ദേഹത്തിനെതിരില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു എന്നതിനാലായിരുന്നു അത്. സ്വൂഫീ ചിന്തകളും അവ വഹിക്കുന്ന, ഉലൂമ്(ജ്ഞാനങ്ങള്‍), മുകാശഫാത്(വെളിപാടുകള്‍) അസ്‌റാര്‍ (രഹസ്യങ്ങള്‍) തുടങ്ങിയ ഗൂഢമായ ആശയങ്ങളും പണ്ഡിതന്മാരുടെയും പാമരന്മാരുടെയും മുമ്പില്‍ ഒരുപോലെ വിവരിക്കാന്‍ സാധ്യമല്ലാത്തതാണ് അതിന് കാരണം. ‘അവയില്‍ മിക്കതും സ്വൂഫി ശൈഖുമാര്‍ക്ക് മാത്രം ഗ്രാഹ്യമായവയാണ്. കൂടാതെ വിവരണവും വിവര്‍ത്തനവും സൂഫീ ചിന്തകളെ വികൃതമാക്കുകയും ചെയ്യും’ എന്ന ചിന്തയും സ്വൂഫികളില്‍നിന്നുള്ള വിമര്‍ശനത്തിന് കാരണമായിത്തീര്‍ന്നു. പന്താവൂരിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, പ്രസ്തുത പരിഭാഷ നിര്‍ത്തിവെക്കാനുള്ള കാരണം സ്വൂഫീ ചിന്തകളുടെ വിശുദ്ധിക്ക് പോറലേല്‍ക്കുമോ എന്ന ഭയപ്പാടായിരുന്നു. അല്ലാതെ, വിശുദ്ധ ക്വുര്‍ആനിന്റെ വിശുദ്ധിയെ തന്റെ പിഴച്ച, തലതിരിഞ്ഞ ചിന്തകള്‍കൊണ്ട് മലീമസമാക്കാന്‍ താന്‍ ഉദ്ദേശിച്ചുവല്ലോ എന്ന ഭയപ്പാടായിരുന്നില്ല. 

ഹൃദയങ്ങളെയും ചിന്തകളെയും മാറ്റിമറിക്കുന്നവനായ അല്ലാഹുവേ, നീ പരമ പരിശുദ്ധന്‍. മുന്നിലോ പിന്നിലോ യാതൊരു തെറ്റും വരാത്ത വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ച അല്ലാഹുവേ നീയാകുന്നു വിശുദ്ധന്‍. സ്തുത്യര്‍ഹനും തത്ത്വജ്ഞനുമായവനില്‍ നിന്ന് അവതീര്‍ണമായതാകുന്നു വിശുദ്ധ ക്വുര്‍ആന്‍. 

മലയാള പരിഭാഷകളില്‍ അശ്അരീ ത്വരീക്വത്തിന്റെ സ്വാധീനം

വിവിധ നൂറ്റാണ്ടുകളില്‍ ശാഫിഈ മദ്ഹബുകാരായ അറബികളിലെ ഹദ്‌റമികള്‍ കേരളത്തിലേക്ക് വന്ന കാലം മുതല്‍ അശ്അരിയത്ത് കേരളത്തില്‍ പ്രസിദ്ധമായി. അശ്അരികളായ ഭൂരിപക്ഷം മുസ്‌ലിംകളെയും നയിച്ച ചിന്ത ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരിയുടെ മദ്ഹബ് പ്രകാരം അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കാം എന്നതായിരുന്നു. അതിനാല്‍ ഗ്രന്ഥ രചനകള്‍ പൊതുവിലും വിശുദ്ധ ക്വുര്‍ആന്‍ വിവരണങ്ങള്‍ വിശേഷിച്ചും നടത്തിയിരുന്നത് ആക്ഷേപാര്‍ഹമായ വ്യാഖ്യാനങ്ങള്‍ കൊണ്ടായിരുന്നു. 

ഇവിടെ, അശ്അരി വിഭാഗത്തിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന, പലര്‍ക്കും അറിയാതെ പോയ ഒരു യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഥവാ ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരി(റഹ്) താന്‍ കൊണ്ടുനടന്ന മുഅ്തസലിയത്തിന്റെയും മുഅത്വിലയുടെയും മറ്റും ബിദ്ഈ ചിന്തകളില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും പ്രസ്തുത തൗബ തന്റെ ‘അല്‍ ഇബാന അന്‍ ഉസ്വൂലിദ്ദിയാ നഃ’ എന്ന ഗ്രന്ഥത്തില്‍ വിളംബരം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇമാം ഹാഫിദ് ഇബ്‌നുല്‍ അസാകിര്‍ തന്റെ ‘തബ്‌യീനു കദ്ബില്‍ മുഫ്തരീ…’ എന്ന ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്. അതുപോലെ, അല്ലാഹുവിന്റെ നാമവിശേഷണങ്ങളിലുള്ള അബുല്‍ഹസന്‍ അല്‍അശ്അരി(റ)യുടെ വീക്ഷണം സലഫുസ്സ്വാലിഹുകളുടെയും പ്രമാണിക പണ്ഡിതരുടേയും വീക്ഷണത്തോട് യോജിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഥവാ അല്ലാഹുവും നബിﷺയും അല്ലാഹുവിന്ന് എന്തെല്ലാം നാമങ്ങളും വിശേഷണങ്ങളും സ്ഥിതീകരിച്ചുവോ അത് നിഷേധിക്കാതെ, രൂപപ്പെടുത്താതെ, സാദ്യശ്യപ്പെടുത്താതെ അല്ലാഹുവിന്ന് സ്ഥിരീകരിക്കുക എന്ന മാര്‍ഗം. അതാണല്ലോ അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞതും:

”അവന്ന് തുല്യമായി യാതൊന്നുമില്ല. അവനെല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു.” (ക്വുര്‍ആന്‍ 42:11). 

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയുടെ, അഥവാ സലഫികളുടെ പരിഭാഷകളൊഴിച്ചുള്ള മിക്ക കക്ഷികളുടെയും പരിഭാഷകളിലെല്ലാം ”പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു” (ക്വുര്‍ആന്‍ 20:05) എന്ന സൂക്തത്തിലെ ‘സിംഹാസനസ്ഥനായ’ എന്ന വിശേഷണത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. 

ഇത്തരം വചനങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തെയാണ് അബുല്‍ ഹസന്‍ അല്‍അശ്അരി(റഹ്)യും മാര്‍ഗമായി സ്വീകരിച്ചതെന്ന് ഇക്കൂട്ടര്‍ അറിഞ്ഞിരുന്നുവെങ്കില്‍ യഥാര്‍ഥ വഴിയിലേക്കവര്‍ മടങ്ങുമായിരുന്നു. ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി(റഹ്) പറയുന്നു: ”ഒരാള്‍ ‘സിംഹാസനസ്ഥനാവുക’ എന്നതിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു എന്നു ചോദിച്ചാല്‍, ഞാന്‍ അവരോടു പറയും: ‘നിശ്ചയം അല്ലാഹു അവന്റെ സിംഹാസനത്തില്‍ ഉപവിഷ്ഠനാണ്. അല്ലാഹു പറഞ്ഞപോലെ; ‘പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.”

ഇമാം മാലികി(റഹ്)ന്റെ വാക്കും ഈ വിഷയത്തില്‍ പ്രസിദ്ധമാണ്. ഒരാള്‍, അല്ലാഹു സിംഹാസനസ്ഥനായി എന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇമാം മാലിക്(റഹ്) പറഞ്ഞു: ‘സിംഹാസനസ്ഥനായി എന്നത് (ക്വുര്‍ആനിലൂടെയും ഹദീഥിലൂടെയും) അറിയപ്പെട്ട കാര്യമാണ്. എങ്ങനെയെന്നത് അജ്ഞാതമാണ്. അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ചോദ്യം ചെയ്യല്‍ ബിദ്അത്താണ്. നിന്റെ തട്ടിക്കയറിയുള്ള ഈ ചോദ്യത്തിലൂടെ നീയൊരു പിഴച്ചവനായിട്ടാണ് ഞാന്‍ കരുതുന്നത്.” താര്‍ക്കികനായതിനാല്‍ പിന്നീട് അയാളെ ഇമാമിന്റെ കല്‍പന പ്രകാരം പുറത്താക്കുകയാണുണ്ടായത്. 

വിവര്‍ത്തന രംഗത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക്

മലയാള ഭാഷയില്‍ വിശുദ്ധ ക്വുര്‍ആനിന് പരിപൂര്‍ണമായ ആശയവിവര്‍ത്തനം ജമാഅത്തെ ഇസ്‌ലാമിക്ക് ഉള്ളതായി ഞാനറിഞ്ഞിട്ടില്ല. ഒരു സംഘം നിപുണരായ എഴുത്തുകാര്‍ ശൈഖ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘തഫ്ഹീമുല്‍ ക്വുര്‍ആന്‍’ പരിഭാഷ ഉറുദുവില്‍നിന്ന് മലയാളത്തിലേക്ക് ‘ക്വുര്‍ആന്‍ ഭാഷ്യം’ എന്ന പേരില്‍ ഭാഷാന്തരം നടത്തുകയാണ് ചെയ്തത്. പ്രസ്തുത പരിഭാഷ അറബിയില്‍നിന്ന് നേരിട്ടുള്ളതല്ല, പ്രത്യുത പരിഭാഷയുടെ പരിഭാഷയാണ്. അമാനുഷികമായ അല്ലാഹുവിന്റെ വചനങ്ങള്‍ പ്രഥമവിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ തന്നെ അതിന്റെ സ്വാധീനം നേര്‍ത്തുപോകുമെന്നത് സുവിദിതമാണല്ലോ. എന്നാല്‍ പരിഭാഷതന്നെ വീണ്ടുമൊരു ഭാഷാന്തരത്തിന് വിധേയമായാല്‍ ഉദ്ദിഷ്ട ആശയനിര്‍വഹണത്തില്‍ അത് തീര്‍ത്തും ദുര്‍ബലമാകും. 

‘ക്വുര്‍ആന്‍ ഭാഷ്യം’ ആറ് വാള്യങ്ങളില്‍ 1972-1998 കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

ടി.കെ. ഉബൈദ് സാഹിബിന്റെ പരിഭാഷ

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ‘തഫ്ഹീമുല്‍ ക്വുര്‍ആന്‍’ എന്ന ഉറുദു പരിഭാഷയുടെ ഉള്ളടക്കം രത്‌നച്ചുരുക്കമാക്കി രചിക്കുകയാണ് ടി. കെ. ഉബൈദ് സാഹിബ് ചെയ്തത്. അദ്ദേഹം പ്രസ്തുത സംഗ്രഹം ഒരു വാള്യത്തിലാക്കി ചുരുക്കി. 

ആമുഖക്കുറിപ്പില്‍ ടി. കെ. ഉബൈദ് സാഹിബ് പറയുന്നു: ”തന്റെ പരിഭാഷ ഒരിക്കലും വിശുദ്ധ ക്വുര്‍ആനിന്റെ പദാനുപദ വിവര്‍ത്തനമല്ല. പ്രത്യുത മൗദൂദി സാഹിബിന്റെ ‘തഫ്ഹീമുല്‍ ക്വുര്‍ആനില്‍’ വന്ന ചിന്തകള്‍ കൂട്ടി വെക്കുകയും സാഹിത്യ സൗന്ദര്യത്തോടെ അതിനെ വാര്‍ത്തെടുക്കുകയും പ്രസ്താവനാ രൂപത്തില്‍ ഓരോ സംഘം ആയത്തുകള്‍ക്ക് താഴെ അവ ചേര്‍ക്കുകയും ചെയ്തതാണ്. ചിലപ്പോഴെല്ലാം പത്ത് ആയത്തുകളുടെ ഉള്ളടക്കം ഒരിടത്ത് തന്നെ ആയത്ത് നമ്പറോ ഇന്ന ആയത്തിന്റെ അര്‍ഥമെന്നോ നിര്‍ണയിക്കാതെ നല്‍കപ്പെട്ടിട്ടുണ്ട്.” 

ഈ പരിഭാഷയും മറ്റു പരിഭാഷകളെപോലെ നേരിട്ട് വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനമല്ല പ്രത്യുത ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട പരിഭാഷയുടെ നവീനശൈലിയിലുള്ള പരിഭാഷയാണ്.  ഭാഷയിലും കോര്‍വയിലും പരിഭാഷകന്‍ നിപുണനാണെങ്കിലും വായനക്കാരന്‍ ഒരു ആയത്തിന്റെ അര്‍ഥം തിരഞ്ഞ് പിടിച്ച് പഠിക്കാന്‍ നോക്കിയാല്‍ പ്രയാസം നേരിടും. പ്രസ്തുത പരിഭാഷ 1988-ല്‍ പ്രസാധനം ചെയ്യപ്പെട്ടു. 

ക്വുര്‍ആനിന്റെ തണലില്‍

ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന ശൈഖ് വി. എസ്. സലീമും ശൈഖ് കുഞ്ഞിമുഹമ്മദ് സാഹിബും സയ്യിദ് ക്വുതുബിന്റെ ‘ഫീദിലാലില്‍ ക്വുര്‍ആന്‍’ എ ന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണം ‘ക്വുര്‍ആനിന്റെ തണലില്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1995-ല്‍ പ്രസ്തുത പരിഭാഷയുടെ നാല് വാള്യങ്ങള്‍ പുറത്തിറങ്ങി. 

ഈ പരിഭാഷകള്‍ എല്ലാം തന്നെ നമ്മുടെ പഠനവ്യത്തത്തില്‍നിന്ന് പുറത്താണ്. കാരണം അവയൊന്നും വിശുദ്ധ ക്വുര്‍ആനിന്റെ നേരിട്ടുള്ള ആശയവിവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നിയിട്ടില്ല. അതിനാല്‍ തന്നെ നാംഅവയെപ്പറ്റി ആഴത്തിലുള്ള ഒരു വിശകലനത്തിന് മുതിരാതെ സൂചനയില്‍ മാത്രം ഒതുക്കുകയാണ്. വിശുദ്ധ ക്വുര്‍ആന്‍ മലയാളത്തിലേക്കുള്ള ഭാഷാന്തരീകരണ രംഗത്തെ വികാസം വിവരിക്കാന്‍ മാത്രമാണ് ഇവയെ ല്ലാം എടുത്തുപറഞ്ഞത്.

വിശുദ്ധ കുര്‍ആന്‍ വിവര്‍ത്തന രംഗത്ത് പങ്കാളിത്തം വഹിച്ചവരില്‍ നാം മുമ്പ് സൂചിപ്പിച്ച പ്രൊ. ടി. കെ. ഉബൈദ് സ്വാഹിബിന്റെ ‘ക്വുര്‍ആന്‍ ബോധനം’ എന്ന വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ ഒന്നാം വാള്യം ഈയിടയായി എനിക്ക് ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേര്‍ത്ത് വിളിക്കപ്പെടുന്നവരില്‍ നിന്നുള്ള സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയുടെ പ്രഥമഘട്ടമാണെന്നതിനാല്‍ അത് നമ്മുടെ ഈ പഠനത്തിന്റെ ഭാഗമാണ്. 

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സ്വന്തമായി ആവിഷ്‌കരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്ന ചിന്തകളെയും അഭിപ്രായങ്ങളെയും വ്യക്തമാക്കാന്‍ കേരളക്കരയില്‍ നടത്തുന്ന ശ്രമങ്ങളില്‍ പെട്ടതാണ് പ്രസ്തുത തര്‍ജമ. അത് മലയാള ഭാഷയിലുള്ള ജമാഅത്തിന്റെ സ്വതന്ത്രവും പ്രഥമവുമായ പരിഭാഷയാണ്. 

പ്രസ്തുത പരിഭാഷയുടെ ഒന്നാം വാള്യത്തിലൂടെ ഒരു മിന്നല്‍ പരിശോധന നടത്തിയപ്പോള്‍; വിവര്‍ത്തകന്‍ ടി.കെ. ഉബൈദ് സ്വാഹിബ് തന്റെ തര്‍ജമയില്‍ സരളമായ ശൈലി നല്‍കിയിട്ടും വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ വ്യാപകമായി പ്രതിപാദിച്ചിട്ടും അറബീ മൂലപദങ്ങള്‍ക്ക് സംക്ഷിപ്തവും വിശദവുമായ അര്‍ഥകല്‍പന നല്‍കിയിട്ടും ഇതരവിവര്‍ത്തകര്‍ക്ക് സംഭവിച്ചത് പോലെ അദ്ദേഹത്തിനും വീഴ്ച വന്നു. അഥവാ അക്വ്‌ലാനികളുടെയും തത്ത്വചിന്തകരുടെയും ചിന്തകളില്‍ അദ്ദേഹം ആക്യഷ്ടനാവുകയും തനിക്കിഷ്ടപ്പെട്ട അഭിപ്രായം അവയാണെന്ന് വരുത്തിതീര്‍ക്കും വിധം മിക്കപ്പോഴും മുഖ്യപരിഗണന അത്തരം അഭിപ്രായങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. 

നമുക്ക് വ്യക്തമായിടത്തോളം വീഴ്ചയുടെ കാരണം; അദ്ദേഹം പൂര്‍വികരുടെ അഭിപ്രായങ്ങളും ഗ്രന്ഥങ്ങളും നോക്കാതെ സമകാലീനരായ വിവര്‍ത്തകരുടെ പരിഭാഷകളെ അവലംബിക്കാന്‍ തുനിഞ്ഞു എന്നതാണ്. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). ഇമാം ഇബ്‌നുജരീര്‍, ഇമാം ഇബ്‌നു അബീ ഹാതിം, ഇമാം ബഗവി, ഇമാം ഇബ്‌നു കഥീര്‍ തുടങ്ങിയ പൂര്‍വസൂരികളുടെ അവലംബയോഗ്യമായ ഗ്രന്ഥങ്ങളിലേക്ക് മടങ്ങലും അവയെ അവലംബമാക്കലും അനിവാര്യമാണെങ്കില്‍ മാത്രം പില്‍കാലക്കാരുടെ വിവരണങ്ങളില്‍നിന്ന് വിവരമെടുക്കലുമാണ് ഉചിതമായത്; വിശ്വാസപരവും ചിന്താപരവുമായ വ്യതിയാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കരണീയവും.  

(അവസാനിച്ചില്ല)

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സുന്നിവിഭാഗത്തിന്റെ പരിഭാഷകള്‍

സുന്നിവിഭാഗത്തിന്റെ പരിഭാഷകള്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 7)

കേരളക്കരയില്‍ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗം ആദര്‍ശപരമായി വഴിതെറ്റിയ സ്വൂഫിസത്തോട് അടുത്ത് നില്‍ക്കുന്നവരാണ്. പണ്ട് മുതലേ അവരിലെ മിക്ക പണ്ഡിതരും ഏത് രീതിയിലും ഭാഷയിലും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിന് എതിരുനിന്നവരാണ്. ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിനെതിരില്‍ സമൂഹത്തിന്ന് മുന്നറിയിപ്പ് നല്‍കുകയും ‘തഹ്ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജമത്തില്‍ ക്വുര്‍ആന്‍’ പോലുള്ള ഗ്രന്ഥരചന നടത്തുകയും ചെയ്ത ചിലര്‍ അവരിലുണ്ട്. പ്രസ്തുത ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് തന്റെ പിഴച്ച വാദങ്ങള്‍ സംക്ഷിപ്തമായി നല്‍കിയത് ഇപ്രകാരം ഗ്രഹിക്കാം: ”ക്വുര്‍ആനില്‍നിന്ന് ഒരു ആയത്തിന്റെയും അര്‍ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല.” 

സുന്നികളില്‍ തന്നെയുള്ള കെ.വി.മുഹമ്മദ് മുസ്‌ലിയാരുടെ വിശുദ്ധക്വുര്‍ആന്‍ പരിഭാഷക്ക് എതിരായിട്ടാണ് പ്രസ്തുത ഗ്രന്ഥം പുറത്തിറങ്ങിയത്. (കെ. വിയുടെ പരിഭാഷയെക്കുറിച്ച് പിന്നീട് നാം സംസാരിക്കുന്നുണ്ട്). കെ.വി.മുഹമ്മദ് മുസ്‌ലിയാര്‍ പരിഭാഷ നിര്‍വഹിക്കാമെന്ന് സ്ഥാപിക്കുന്നത് ഇപ്രകാരമാണ്: ‘പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ വ്യാഖ്യാനിക്കുകയും അവരുടെ ദര്‍സുകളിലും വഅ്‌ളുകളിലും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അതിന്റെ ആശയങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിരിക്കെ പ്രസ്തുത പരിഭാഷകള്‍ ഗ്രന്ഥങ്ങളില്‍ എഴുതുകയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുമാറ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് എന്താണ് തടസ്സം?’  

തഹ്ദീറുല്‍ ഇഖ്‌വാനിന്റെ രചയിതാവ് ഇ. കെ. അദ്ദേഹത്തിന് മറുപടി പറയുന്നു: ‘വരമൊഴി (എഴുത്ത്) അങ്ങനെയല്ല. അത് സ്ഥിരപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നു. അപ്പോള്‍ പരിഭാഷയെഴുതിയാല്‍ ആ തെറ്റ് സ്ഥിരപ്പെടുന്നു എന്നതിനാലും അത് പ്രചരിക്കുന്നു എന്നതിനാലും എതിര്‍ക്കുന്നു. വാമൊഴി (സംസാരം) അങ്ങനെയല്ല. അത് എതിര്‍ത്തില്ലെങ്കിലും ഉടന്‍ തേഞ്ഞുമാഞ്ഞ്‌പോകും. മാത്രമോ, എതിര്‍ക്കാന്‍ കഴിവുള്ളവര്‍ കേട്ടില്ലെന്നും വരാം. എതിര്‍ത്താല്‍ തന്നെ നിഷേധിക്കുകയും ചെയ്യാം. ഈ കാര്യം മനസ്സിലാക്കാന്‍ കഴിയാത്തതിനാലാണ് എന്തുകൊണ്ട് എഴുതിക്കൂടായെന്ന് കെ.വി.ചോദിക്കുന്നത്. പറയുന്നതിനെ എതിര്‍ക്കാത്തവര്‍ എഴുത്ത് എതിര്‍ക്കുന്നത് എന്ത് എന്ന ചോദ്യം വിഡ്ഢിത്തമല്ലേ?’

ഇക്കുട്ടര്‍ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും, വിശിഷ്യാ തൗഹീദീ പ്രബോധകരായ സലഫികളില്‍ നിന്നും ഇറങ്ങുന്നത് കണ്ടപ്പോള്‍, തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റാനുംമുമ്പൊരിക്കലും മറ്റൊരു ഗ്രന്ഥകാരനോ പരിഭാഷകനോ ചെയ്യാത്ത തീവ്രമായ വ്യതിയാനങ്ങള്‍ പരിഭാഷയായി പ്രസിദ്ധീകരിക്കാനും തുടങ്ങി. അവ പിന്നീട് നാം വിശദീകരിക്കുന്നുണ്ട്.

സുന്നികളില്‍ തന്നെയുള്ള, തര്‍ജമയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പരിഭാഷകള്‍ തയ്യാറാക്കിത്തുടങ്ങി. ഇസ്‌ലാമിന് അന്യമായതും സലഫുസ്സ്വാലിഹുകള്‍ പറയാത്തതുമായ പുതിയതും വിചിത്രവുമായ വാദമുഖങ്ങള്‍ അവര്‍ കൊണ്ടുവന്നു. പ്രമാണങ്ങള്‍ അവര്‍ മാറ്റിമറിക്കുകയും വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളില്‍ തെളിവന്വേഷിക്കുന്നതില്‍ സന്ദേഹങ്ങള്‍ ഇളക്കിവിടുകയും ചെയ്തു. വഹ്ദതുശ്ശുഹൂദ്, (ജഗത്തായ ജഗത്തിലെല്ലാം അല്ലാഹു ഉണ്ട്), കശ്ഫ്(വെളിപാട്), ക്വുത്വുബ്(അച്ചുതണ്ട്), ഗൗഥ്(സഹായി) തുടങ്ങിയ, സ്വൂഫികള്‍ വ്യാജമായി നിര്‍മിച്ചതും അപകടകരവുമായ ചിന്തകള്‍ സുന്നികള്‍ക്കിടയിലും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തുതുടങ്ങി. ഇവിടെയാണ് സുന്നികളിലും സ്വൂഫികളിലും വലിയ സാദൃശ്യത നാം ദര്‍ശിക്കുന്നത്. കാരണം ഈ രണ്ട് കൂട്ടരും അല്ലാഹു അല്ലാത്തവരോട് സഹായാര്‍ഥന നടത്തലും അല്ലാഹുവിലേക്ക് ഔലിയാക്കളെയോ സ്വാലിഹുകളെയോ തവസ്സുലാക്കലും അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കലും അറുക്കലും പ്രശ്‌നലേശമന്യെ അനുവദനീയമായി കാണുന്നവരാണ്. ഖേദകരമെന്ന് പറയട്ടെ, ഭൂരിപക്ഷ മുസ്‌ലിംകളും സത്യദീനിലും വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലുമുള്ള അജ്ഞത നിമിത്തം ഇത്തരക്കാരുടെ വാദഗതികളാല്‍ വഞ്ചിതരായി. അല്ലാഹുവേ നിന്റെ കാവല്‍! 

സുന്നി വിഭാഗത്തിന്റെ പരിഭാഷകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍:

കെ.വി. മുഹമ്മദ് മുസ്‌ലിയാരുടെ പരിഭാഷ 

 

‘ഫത്ഹുര്‍റ്വഹ്മാന്‍ ഫീ തഫ്‌സീറില്‍ ക്വുര്‍ആന്‍’ എന്നാണ് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ പരിഭാഷയുടെ പേര്. 1972-1980 കാലയളവില്‍ നാല് വാള്യങ്ങളിലായാണ് കൂറ്റനാട് തന്റെ പരിഭാഷ പൂര്‍ത്തീകരിച്ചത്. മലയാളക്കരയില്‍ സുന്നികളുടെ പ്രഥമ പരിഭാഷയായിട്ടാണ് ഇത് എണ്ണപ്പെടുന്നത്. പരിഭാഷയുടെ വണ്ണവും വലിപ്പവും അത് കേവലം ഒരു പരിഭാഷ മാത്രമല്ല, പ്രത്യുത വിവരണം കൂടിയാണെന്ന് വിളിച്ചറിയിക്കുന്നു. 

കെ.വി തന്റെ വിശദീകരണത്തിലും അടിക്കുറിപ്പുകളിലും ബിദ്ഈ ചിന്തകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതായി കാണാം. അതോടൊപ്പം അടിക്കുറിപ്പുകളില്‍ വിഷലിപ്തമായ തന്റെ വ്യതിചലിച്ച ചിന്തകളിലേക്ക് സൂചനകള്‍ നല്‍കുന്നതും കാണാം. ഉദാഹരണമായി സൂറഃ അല്‍ഫാത്വിറിലെ 14-ാം വചനം:

”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.” 

പരിഭാഷകന്‍ പറയുന്നു: ”മുസ്‌ലിമീങ്ങള്‍ മഹാന്മാരോട് സഹായത്തിന് അപേക്ഷിക്കുന്നത് അവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ അല്ല. കാരണം അവര്‍ ഇലാഹുകളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. ഇവിടെ വഹാബി നേതാക്കളായ എ. അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ എഴുതിയ ക്വുര്‍ആന്‍ പരിഭാഷയില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതു കണ്ട് ആരും വഞ്ചിതരാവരുത്.” 

ഇത് സത്യപ്രബോധകര്‍ക്കെതിരിലും തൗഹീദിന്റെ കാവലാളുകള്‍ക്കെതിരിലുമുള്ള ശബ്ദമാണ്. കെ. വി.തന്റെ പരിഭാഷയുടെ ആമുഖക്കുറിപ്പില്‍ ഈ പൊതുമുന്നറിയിപ്പ് രേഖപ്പെടുത്തിയതിന്റെ ആശയച്ചുരുക്കം ഇപ്രകാരമാണ്: യുവാക്കള്‍ അറബിമലയാളം ഭാഷ ഉപയോഗിക്കുന്നതില്‍നിന്നും തുടര്‍ന്ന് പ്രസ്തുത ഭാഷയില്‍ രചിക്കപ്പെട്ട തങ്ങളുടെ രചനകളില്‍നിന്നും അകലുകയും മാതൃഭാഷയായ മലയാളത്തിലേക്കവര്‍ ചായുകയും ചെയ്തപ്പോള്‍ തങ്ങളുടെ ചൊല്‍പ്പടിയിലുള്ള യുവാക്കള്‍ പുത്തന്‍വാദികള്‍ എന്ന് തങ്ങള്‍ വിശേഷിപ്പിക്കുന്ന സത്യത്തിന്റെ വക്താക്കള്‍ (സലഫികള്‍) നിര്‍വഹിച്ച വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളിലും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കെതിരിലുള്ള പ്രസിദ്ധീകരണങ്ങളിലും വശംവദരാകുമോ എന്ന് കെ.വി ഭയപ്പെട്ടു. ആയതിനാലാണ് കെ.വി തങ്ങളുടെ യുവാക്കളെ ‘രക്ഷപ്പെടുത്തുവാന്‍’ ഒരു വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ തിരക്കുകൂട്ടിയത്. ഈ ഭാഷ്യം തന്റെ പരിഭാഷയുടെ ഒന്നിലധികം സ്ഥലങ്ങളില്‍ കെ.വി ആവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയോടുള്ള കൂറ് കാണിക്കലും തന്റെ കരാറും പരിഭാഷയിലുടനീളം കെ.വി.നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം സത്യത്തിന്റെ വക്താക്കളെ കൈകാര്യം ചെയ്യുകയും സ്വൂഫികളിലും മുബ്തദിഉകളിലും പെട്ട ദേഹേച്ഛയുടെ വക്താക്കളെ ന്യായീകരിച്ച് പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. 

ടി. കെ. അബ്ദുല്ല മുസ്‌ലിയാരുടെ പരിഭാഷ

1977ല്‍ മരണപ്പെട്ട ടി.കെ.അബ്ദുല്ല മുസ്‌ലിയാരുടെ വിശുദ്ധക്വുര്‍ആന്‍ പരിഭാഷ വിവര്‍ത്തനത്തോടൊപ്പം ജലാലൈനി തഫ്‌സീറിന്റെ പരിഭാഷ കൂടിയാണ്. ടി.കെയുടെ പരിഭാഷയും കെ.വിയുടെ പരിഭാഷയും ഏകദേശം സമകാലീനമാണ്. ടി. കെയുടെ പരിഭാഷയും കേരളക്കരയില്‍ വലിയ കോളിളക്കം സ്യഷ്ടിച്ചു. സലഫി പണ്ഡിതരില്‍ നിന്നും സുന്നികളില്‍ നിന്ന് പോലും തീവ്രമായ നിരൂപണമാണ് ടി. കെ. അബ്ദുല്ല മുസ്‌ലിയാര്‍ക്ക് നേരെയുണ്ടായത്. 

സുന്നികള്‍ അദ്ദേഹത്തെ എതിര്‍ക്കാനിടയായ കാരണം സുന്നികള്‍ക്ക് നിഷിദ്ധവും അനനുവദനീയവുമായ പരിഭാഷക്ക് അദ്ദേഹം മുതിര്‍ന്നു എന്നതും പ്രസ്തുത വിവര്‍ത്തനം അമുസ്‌ലിംകള്‍ കൈയിലെടുക്കുകയും പാരായണം നടത്തുകയും ചെയ്യുന്നതോടെ വിശുദ്ധ ക്വുര്‍ആനിന്റെ സ്ഥാനവും പാവനത്വവും കളഞ്ഞു കുളിക്കാന്‍ അയാള്‍ കാരണക്കാരനായി എന്നതുമായിരുന്നു. എന്നാല്‍ ടി.കെ. തന്റെ പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരില്‍ തിരിയുമെന്ന് കണക്ക്കൂട്ടിയിരുന്നു. അദ്ദേഹം തന്റെ പരിഭാഷയുടെ ആമുഖക്കുറിപ്പില്‍ ‘താനീ പരിഭാഷ ഇറക്കുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമാണ്, ഒരിക്കലും അമുസ്‌ലിംകള്‍ക്ക് വേണ്ടിയല്ല’ എന്നെഴുതിയത് വിളിച്ചറിയിക്കുന്നത് പ്രസ്തുത കണക്ക് കൂട്ടലിനെയാണ്. 

എന്നാല്‍ സലഫി പണ്ഡിതര്‍ അദ്ദേഹത്തെ നിരൂപിക്കാനുണ്ടായ കാരണം ടി.കെ.ധാരാളം വിശുദ്ധ വാക്യങ്ങളെ (ജലാലൈനി തഫ്‌സീറിനെതിരായി പോലും) തന്റെ വിവര്‍ത്തനത്തില്‍ സ്വേച്ഛാനുസാരം വ്യാഖ്യാനിച്ചു എന്നതാണ്. ചില ഉദാഹരണങ്ങള്‍:

ഒന്ന്. സൂറഃ അല്‍ബക്വറയിലെ 165ാം വചനം: ”അല്ലാഹുവിന് പുറമെയുള്ളവരെ അവന്ന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു…” 

ഈ വചനത്തിന്റെ പരിഭാഷയുടെ അടിക്കുറിപ്പില്‍ ടി.കെ.പറയുന്നു: ”അപ്പോള്‍ സത്യവിശ്വാസികള്‍ മാത്രമാണ് അല്ലാഹുവിനെ യഥാര്‍ഥമായി സ്‌നേഹിക്കുന്നവര്‍. എന്നാല്‍ അമ്പിയാ, ഔലിയാ പോലുള്ളവരെ സ്‌നേഹിക്കല്‍ അല്ലാഹുവിനെ സ്‌നേഹിക്കല്‍ തന്നെയാണ്. അങ്ങിനെയാണെങ്കില്‍ അവിശ്വാസികളും തങ്ങളുടെ ആരാധ്യവസ്തുക്കളെ അല്ലാഹുവിങ്കല്‍ അടുപ്പിക്കുന്നതിനായി സ്‌നേഹിക്കുന്നുണ്ടല്ലോ. അപ്പോള്‍ അത് അല്ലാഹുവിനോടുള്ള സ്‌നേഹമാകണ്ടേ എന്നതിന്നു മറുപടി: അവര്‍ അവയെ സ്‌നേഹിക്കല്‍ കൊണ്ട് മാത്രമല്ല അവിശ്വാസികളായത്, അവയെ ആരാധിക്കല്‍ കൊണ്ടാണ്. അപ്പോള്‍ ആരാധനയും സ്‌നേഹവും തമ്മില്‍ അന്തരമുണ്ട്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും ആരാധന  പാടില്ല. സ്‌നേഹം അങ്ങിനെയല്ല. അമ്പിയാ, ഔലിയാ തുടങ്ങിയവര്‍ അല്ലാഹുവിന്റെ സ്‌നേഹം നേടിയവരാകയാല്‍ അവരെ സ്‌നേഹിക്കേണ്ടതാണ്.” 

സലഫുസ്സ്വാലിഹുകളില്‍പെട്ട പ്രാമാണികരായ മുഫസ്സിറുകളുടെ വരികള്‍ക്ക് എതിരാണ് പ്രസ്തുത വിവരണം. കാരണം, വിശുദ്ധ വചനത്തിലെ ‘അന്‍ദാദ്’ എന്ന പദംകൊണ്ട്അര്‍ഥമാക്കുന്നത് ‘അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുകയും അല്ലാഹുവിനെപ്പോലെ സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന തുല്യന്മാര്‍, സമന്മാര്‍’ എന്നാണ്. ഇതാണ് ഇമാം ഇബ്‌നുകഥീര്‍(റഹ്)യെ പോലുള്ളവര്‍ പറയുന്നത്. അതില്‍ ബിംബങ്ങളും അവയല്ലാത്തവയും ഉള്‍പെടും. ഇബാദത്തുമായി ബന്ധപ്പെട്ട സ്‌നേഹവും സഹായാര്‍ഥനയും നേര്‍ച്ചയും ആഗ്രഹതേട്ടവും ഭയവും ഭരമേല്‍പിക്കലും എല്ലാം അല്ലാഹു അവനൊരുവന്നു മാത്രം. പ്രസ്തുത ആയത്ത് കൊണ്ട് തെളിയുന്നത് ആരെങ്കിലും അല്ലാഹു അല്ലാത്തവരെ അല്ലാഹുവോടുള്ള സ്‌നേഹത്തെപ്പോലെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുകയാണ്; സ്‌നേഹിക്കപ്പെടുന്നവര്‍ ബിംബങ്ങളായാലും അല്ലാഹുവിന്റെ ദാസന്മാരാണെങ്കിലും എന്നാണ്. ഈ ആയത്തിലും ഇതുപോലുള്ള ഇതര ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്നത് ബിംബങ്ങള്‍ മാത്രമാണെന്ന് സച്ചരിതരായ മുന്‍ഗാമികള്‍ ആരും പറഞ്ഞിട്ടില്ല. 

ഇമാം ഇബ്‌നുകഥീര്‍ പറയുന്നു: ”എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ…’ (ക്വുര്‍ആന്‍ 2:165). അല്ലാഹുവിനെ അവര്‍ സ്‌നേഹിക്കുന്നതിനാലും പരിപൂര്‍ണമായി അറിയുന്നതിനാലും ആദരിക്കുന്നതിനാലും ഏകപ്പെടുത്തുന്നതിനാലും അവര്‍ അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കുന്നില്ല. പ്രത്യുത അവര്‍ അവനെ മാത്രം ആരാധിക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും അവരുടെ മുഴുവന്‍ കാര്യങ്ങളിലും അവനില്‍ അഭയം തേടുകയും ചെയ്യുന്നു.”

രണ്ട്: സൂറഃ അസ്സുമറിലെ 45ാം വചനം: ”അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.”

ഈ വചനത്തിന്റെ പരിഭാഷയുടെ അടിക്കുറിപ്പില്‍ ടി.കെ. എഴുതുന്നു: ”ഇവിടെ പരലോകത്തില്‍ വിശ്വസിക്കാത്ത ബിംബാരാധകര്‍ സന്തോഷിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അത് ‘നേര്‍ച്ചക്കാരെ കൂട്ടി പറഞ്ഞാല്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥ മുഅ്മിനുകളല്ല’ എന്ന് ചില പരിഭാഷകന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്തത് മനഃപൂര്‍വം മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കലാണ്. അങ്ങനെ സന്തോഷിക്കുന്നവര്‍ മുസ്‌ലിംകളില്‍ ഉണ്ടായിരിക്കയില്ല.” ഇത് ടി.കെയുടെ വിശദീകരണത്തിന്റെ രത്‌നച്ചുരുക്കവും അടിക്കുറിപ്പില്‍ രേഖപ്പെടുത്തിയതുമാണ്. 

മുകളില്‍ ഉദ്ധരിച്ച രണ്ട് ഉദാഹരണങ്ങളില്‍ നിന്ന് ടി. കെയുടെ തൗഹീദിനെക്കുറിച്ചുള്ള വീക്ഷണവും മഹല്ലിയും സുയൂത്വിയും ഒരിക്കലും തങ്ങളുടെ തഫ്‌സീറില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത വ്യതിചലിച്ച ചിന്തകള്‍ പ്രചരിപ്പിക്കുന്നതിലുള്ള ശ്രദ്ധയും നമുക്ക് മനസ്സിലാക്കാം. ഇതെല്ലാം താന്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ മികവുറ്റ ശ്രദ്ധയില്‍നിന്ന് ഉടലെടുത്തതാണ്. അക്വീദയുമായി ബന്ധപ്പെട്ട മിക്ക ആയത്തുകളുടെയും തര്‍ജമയില്‍ ഇത് നന്നായി പ്രകടമാകുന്നുണ്ട്. അത്‌പോലെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിനെ അതികഠിനമായി എതിര്‍ക്കുന്ന വചനങ്ങളുടെ പരിഭാഷകളിലും ടി.കെ. ക്വുര്‍ആന്‍ സ്ഥാപിച്ചതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കാണാം. പ്രസ്തുത വചനങ്ങളുടെ പരിഭാഷയില്‍ ടി.കെ. പറയുന്നു:

”നിശ്ചയം ഇവിടെ ഉദ്ദേശം ഇബാദത്ത് ആണ്. ദുആഅ് ഇബാദത്തില്‍ പെട്ടതല്ല. ഇത്‌പോലെ ഔലിയാക്കളോടും സ്വാലിഹീങ്ങളോടുമുള്ള സഹായാര്‍ഥനയും നേര്‍ച്ചയും ഇബാദത്തില്‍ പെട്ടതല്ല. ഇപ്രകാരം ആരെങ്കിലും ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്നപക്ഷം അവന്‍ ക്വുര്‍ആന്‍ ഗ്രഹിച്ചിട്ടില്ല, തഫ്‌സീര്‍ മനസ്സിലാക്കിയിട്ടുമില്ല.” 

അല്ലാഹുവിന്റെ ഏകത്വവും അക്വീദയുമായി ബന്ധപ്പെട്ട വിശുദ്ധ വചനങ്ങള്‍ക്കുള്ള അടിക്കുറിപ്പുകളിലെല്ലാം വിവര്‍ത്തകന്‍ ആവര്‍ത്തിക്കുന്നത് ഇതാണ്. ഉദാഹരണത്തിന് ഏതാനും ആയത്തുകള്‍: (1) സൂറഃ അസ്സുഖ്‌റൂഫ്: 40. (2) സൂറഃ അസ്സുമര്‍: 45. (3) സൂറഃ അല്‍അഹ്ക്വാഫ്: 4. (4) സൂറഃ അശ്ശൂറാ: 8.

അഹ്മദ് സ്വാവിയുടെ ഒരു വാക്യം അടിക്കുറിപ്പില്‍ ടി.കെ. കൊടുക്കുന്നത് കാണുക: ‘അല്ലാഹു അല്ലാത്തവരെ കൊണ്ട് ഇടതേടുന്നവരെയും സഹായാര്‍ഥന നടത്തുന്നവരെയും കാഫിറാക്കുന്നവര്‍ ഖവാരിജുകളാണ്. അവരെ സൂക്ഷിക്കുക.”

സൂറഃ അല്‍ഫത്ഹ്‌ലെ പത്താം വചനത്തില്‍ ”നിശ്ചയം നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍” എന്ന വചനം വിവര്‍ത്തനം ചെയ്യവെ സ്വാവിയുടെ വരി ടി. കെ. ഉദ്ധരിക്കുന്നത് കാണുക: ‘നമ്മുടെ ഇക്കാലത്ത് സ്വൂഫി ത്വരീഖത്തിന്റെ ശൈഖുമാര്‍ക്ക് അവരുടെ മുരീദുകള്‍ നല്‍കുന്ന ബൈഅത്ത് ഈ ഗണത്തില്‍ പെട്ടതാണ്. അതിനാലാണ് സ്വൂഫിയാക്കള്‍ ബൈഅത്ത് ചെയ്യുമ്പോള്‍ ഈ ആയത്ത് പാരായണം ചെയ്യുന്നതായി നാം കാണുന്നത്.”

മുസ്ത്വഫല്‍ ഫൈസിയുടെ പരിഭാഷ

സുന്നി വിഭാഗത്തിനിടയില്‍ വിശുദ്ധക്വുര്‍ആന്‍ വിവര്‍ത്തനം വികാസംപൂണ്ടു. അതോടെ അട്ടിമറി വിവര്‍ത്തനത്തിന്റെ മര്‍മത്തില്‍ തന്നെയായി. മുന്‍മാതൃകയില്ലാത്തവിധം മാറ്റത്തിരുത്തലില്‍ വിവര്‍ത്തകര്‍ മത്സരിച്ചു തുടങ്ങി. സുന്നികളില്‍ അറിയപ്പെട്ട എഴുത്തുകാരനായ മുസ്തഫല്‍ ഫൈസി ഒരു അപകടകാരിയായ തര്‍ജമയാണ് പുറത്തിറക്കിയിരിക്കുന്നത്. വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പ്രസ്തുത പരിഭാഷ. അതില്‍ സൂറതുല്‍ഫാതിഹയുടെ പരിഭാഷ മാത്രമാണ് ഞാന്‍ നോക്കിയത്. അതുതന്നെ മതിയായി. അല്ലാഹുവേ നിന്റെ കാവല്‍! 

അയാള്‍ അല്ലാഹുവില്‍  പങ്കുചേര്‍ക്കുന്നവര്‍ക്ക് തന്റെ തര്‍ജമയിലൂടെ നിര്‍ലോപം രംഗം വിശാലമാക്കിക്കൊടുക്കുകയും ശിര്‍ക്കിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കൊടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. 

”ഇയ്യാകനഅ്ബുദു’ എന്നതിന്റെ വിവര്‍ത്തനമായി ‘നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു’ എന്നും ‘ഇയ്യാക നസ്തഈന്‍’ എന്നതിന്റെ വിവര്‍ത്തനമായി ‘നന്മ ഞങ്ങള്‍ നിന്നോട് ആവശ്യപ്പെടുന്നു’ എന്നുമാണ് അയാള്‍ നല്‍കിയിട്ടുള്ളത്. ഈ വിശുദ്ധ വചനത്തില്‍ അന്തര്‍ലീനമായ ‘മാത്രം’ എന്ന ആശയം മനഃപൂര്‍വം വിട്ടുകളഞ്ഞിരിക്കുന്നു. ഇന്നുവരെ വിശ്വാസയോഗ്യരായ ഒരു മുസ്‌ലിം പണ്ഡിതനും ഇങ്ങനെ പറഞ്ഞിട്ടില്ല; തന്നിഷ്ടങ്ങള്‍ക്കൊത്ത് ചലിച്ചവരൊഴികെ. അല്ലാഹുവേ, നിന്നെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയുമില്ല. 

തീര്‍ത്തും വിചിത്രമായ ഈ തര്‍ജമക്ക് ന്യായവാദമെന്നോണം ഫൈസി പറഞ്ഞു: ‘ഔലിയാക്കളോടും സ്വാലിഹീങ്ങളോടും സഹായം തേടല്‍ അല്ലാഹു നമ്മോട് കല്‍പിച്ച കാര്യമാണ്. അതും ഇബാദത്ത് ആണ്.’ അഥവാ ഫൈസിയുടെ വാദപ്രകാരം ‘മാത്രം’ എന്ന അര്‍ഥം ഉണ്ടായാലും ഇല്ലെങ്കിലും ആയത്തിന്റെ വിവക്ഷ ‘നിന്നോടും നീ അല്ലാത്തവരോടും ഞങ്ങള്‍ ദുആ ഇരക്കുന്നു, എല്ലാം നിനക്കുള്ള ദുആയാണ്’ എന്നാണ്! 

‘ഇയ്യാക നസ്തഈന്‍’ എന്നതിന്റെ വിവര്‍ത്തനക്കുറിപ്പില്‍ ഫൈസി പറയുന്നു: ‘നിന്നോട് ഞങ്ങള്‍ നന്മ തേടുന്നു. കാരണം നന്മകള്‍ മുഴുവന്‍ നിന്നില്‍നിന്നാണ്. എന്നാല്‍ സഹായം അത് അല്ലാഹുവില്‍ നിന്നും നബിമാര്‍, ഔലിയാക്കള്‍ പോലുള്ള അല്ലാഹു അല്ലാത്തവരില്‍ നിന്നും തേടാവുന്നതാണ്. അടിസ്ഥാനപരമായി അതും അല്ലാഹുവില്‍നിന്നുള്ള സഹായം തേടല്‍ തന്നെയാണ്.’ 

ഈ രീതിയില്‍ ശിര്‍ക്കിനെ സ്ഥാപിക്കുവാനും തൗഹീദിനെ തകര്‍ക്കുവാനും തന്റെ മനസ്സ് വിവര്‍ത്തകന് പ്രേരണയേകി. പക്ഷേ, അല്ലാഹു സത്യത്തെ സ്ഥാപിക്കും. അസത്യത്തെ ഫലശൂന്യമാക്കും; ബഹുദൈവവിശ്വാസികള്‍ വെറുത്താലും. 

പ്രാമാണികരുടെ വിശദീകരണങ്ങള്‍

മുസ്‌ലിംകള്‍ പൊതുവായും കേരള മുസ്‌ലിംകള്‍ വിശേഷിച്ചും പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടി, ഇവ്വിഷയകമായി പ്രാമാണികരായ പണ്ഡിതന്മാരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട വചനങ്ങളില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. അത് ഇപ്രകാരമാണ്:

‘മനുഷ്യന്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനത്തിന്റെയും ഫലവും വിജയവും നിലകൊള്ളുന്നത് അതിലേക്ക് നയിക്കുന്ന നിമിത്തങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതിനാലാണ്, അതിന് തടസ്സങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ ഇല്ലാതാകുന്നതിലുമാണ്. അല്ലാഹു മനുഷ്യന് നല്‍കിയ അറിവും കഴിവും കൊണ്ട് അത്തരം തടസ്സങ്ങളില്‍ ചിലത് നീക്കാനും അത്തരം നിമിത്തങ്ങളില്‍ ചിലത് നേടാനും അവന് സൗകര്യം ചെയ്ത് കൊടുത്തിരിക്കുന്നു. അവയില്‍ മറ്റു ചിലത് അവന് നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവയില്‍ നിന്ന് നമുക്ക് കഴിയുന്നത് നിര്‍വഹിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ കര്‍മങ്ങള്‍ കഴിയുന്നത്ര ഭദ്രമാക്കുന്നതിനു വേണ്ടി പരമാവധി ശക്തിയും കഴിവും നാം വിനിയോഗിക്കേണ്ടതാണ്, നാം പരസ്പരം സഹകരിക്കേണ്ടതാണ്, പരസ്പരം സഹായിക്കേണ്ടതാണ്. നമ്മുടെ കഴിവനപ്പുറമുള്ള കാര്യങ്ങള്‍ എല്ലാറ്റിനും കഴിയുന്ന അല്ലാഹുവിനെ ഏല്‍പിക്കേണ്ടതാണ്. നാം അഭയം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്, നമ്മുടെ കര്‍മങ്ങളുടെ ഫലപ്രാപ്തിക്കും പരിസമാപ്തിക്കും വേണ്ട സഹായം തേടേണ്ടത് അവനോട് മാത്രമാണ്; മറ്റാരോടും ആയിക്കൂടാ. കാരണം, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നല്‍കപ്പെട്ട കാര്യകാരണങ്ങള്‍ക്കപ്പുറമുള്ളത് സാധിപ്പിക്കാന്‍ കാര്യകാരണങ്ങള്‍ നിശ്ചയിച്ച, ഉടമകളുടെ ഉടമസ്ഥനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.’ 

‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന വചനം ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു’ എന്ന വചനത്തിന്റെ ആശയം പൂര്‍ത്തിയാക്കുന്നു. കാരണം, ദുആ എന്നാല്‍ ഹൃദയത്തില്‍നിന്ന് അല്ലാഹുവിലേക്ക് പോകുന്ന ഭയപ്പാടാണ്, ആത്മാവിന് അവനോടുള്ള ബന്ധമാണ്, അത് ആരാധനയുടെ മജ്ജയാണ്. ഒരു അടിമ അതുമായി അല്ലാഹു അല്ലാത്തവരിലേക്ക് തിരിഞ്ഞാല്‍ ആ നടപടി ക്വുര്‍ആനിന്റെ അവതരണകാലത്തും അതിന്റെ മുമ്പും പ്രചാരത്തിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ ഒരിനമായിത്തീരും. ഇക്കാര്യം പ്രത്യേകമായി പറഞ്ഞത്, അല്ലാഹുവിന് പുറമെ ഔലിയാക്കളെ സ്വീകരിച്ച് അവരോട് സഹായം തേടുന്നതും ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത, കാര്യകാരണബന്ധങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ അവരോട് സഹായമര്‍ഥിക്കുന്നതും കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ ജനങ്ങളോട് സഹായം ചോദിക്കുന്നതു പോലെയാണെന്ന് വിവരദോഷികള്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഈ സംശയം അല്ലാഹു തന്റെ അടിയാറുകള്‍ക്ക് ദൂരികരിച്ചുകൊടുക്കാന്‍ ഉദ്ദേശിച്ചു. മനുഷ്യരുടെ കഴിവില്‍ പെട്ട കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അല്ലാഹു നിശ്ചയിച്ച നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഒരു രീതി മാത്രമാണ്. യന്ത്രസാമഗ്രികള്‍ക്ക് എന്ത് സ്ഥാനമാണോ ഉള്ളത് അതേ സ്ഥാനം തന്നെയായിരിക്കും അതിനുമുള്ളത്. എന്നാല്‍, അവര്‍ക്ക് ദാനമായി നല്‍കപ്പെട്ട കഴിവുകള്‍ക്കും തോതുകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുന്നത് അങ്ങനെയല്ല. രോഗശമനത്തിനായി ഔഷധങ്ങള്‍, പ്രതിവിധികള്‍ എന്നിവക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക, ശത്രുവിനെ പരാജയപ്പെടുത്താന്‍ ആള്‍ബലം, യുദ്ധസന്നാഹം എന്നിവക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ സഹായം തേടുക ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം അല്ലാഹു അല്ലാത്തവരിലേക്ക് തിരിയുന്നതും ഭയപ്പാടോടുകുടി അവരെ സമീപിക്കുന്നതും അനുവദിക്കപ്പെടാത്തതാകുന്നു. 

‘നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക’  എന്ന നബിവചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റഹ്) പറഞ്ഞു: ‘അടിയാന്‍ തന്റെ മനസ്സ് അല്ലാഹു അല്ലാത്തവരില്‍ ബന്ധിച്ചിടാന്‍ പാടില്ല എന്ന് ഇതില്‍ സൂചനയുണ്ട്. മറിച്ച് തന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പിക്കണം. ഹിദായത്ത്, പാണ്ഡിത്യം, ക്വുര്‍ആനിലും സുന്നത്തിലുമുള്ള അറിവ്, രോഗശമനം, ഇഹത്തിലും പരത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍നിന്നും ശിക്ഷകളില്‍നിന്നും ഉള്ള കാവല്‍ പോലെ താന്‍ തേടുന്ന കാര്യങ്ങള്‍ സാധാരണ നിലയില്‍ സ്യഷ്ടികളുടെ കൈക്ക് നടക്കുന്നതല്ലെങ്കില്‍ അത് അല്ലാഹുവിനോട് മാത്രം ചോദിക്കുക. കരകൗശല വിദ്യകളും ജോലിവേലകളും ചെയ്യുന്നവര്‍ ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പോലെ സാധാരണനിലയില്‍ സൃഷ്ടികളുടെ കൈക്ക് അല്ലാഹു നടത്തുന്ന കാര്യങ്ങളാണ് താന്‍ തേടുന്നതെങ്കില്‍ അവരുടെ ഹ്യദയങ്ങളില്‍ തന്നോടുള്ള അനുകമ്പ ജനിപ്പിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.’ അങ്ങനെ അദ്ദേഹം ഇത്രവരെ പറഞ്ഞു:’സൃഷ്ടികളോട് ചോദിക്കുന്നതും അവരെ അവലംബിക്കുന്നതും അധിക്ഷേപാര്‍ഹമായ നടപടിയാണ്. വേദങ്ങളില്‍ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: അവന്‍ തന്റെ ഹ്യദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങള്‍ മുട്ടുകയാണോ, എന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുകിടന്നിട്ടും ഞാന്‍ എല്ലാറ്റിനും കഴിവുറ്റ രാജാധിരാജനായിരിക്കെ വിപല്‍ഘട്ടങ്ങളില്‍ മറ്റുള്ളവരിലാണോ അവന്‍ പ്രതീക്ഷയര്‍പിക്കുന്നത്? ഇതരരില്‍ പ്രതീക്ഷയര്‍പിച്ചവനെ ഞാന്‍ നിന്ദ്യതയുടെ മേലാടയണിക്കും തീര്‍ച്ച.’

(അവസാനിച്ചില്ല)

 
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

പ്രമാണങ്ങള്‍ പണയപ്പെടുത്തിയ സി.എന്‍ മൗലവിയുടെ പരിഭാഷ

പ്രമാണങ്ങള്‍ പണയപ്പെടുത്തിയ സി.എന്‍ മൗലവിയുടെ പരിഭാഷ

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 6)

സി. എന്‍. അഹ്മദ് മൗലവിയുടെ പരിഭാഷ:

വൈജ്ഞാനികലോകത്ത് പരിഭാഷകള്‍ക്കുള്ള പച്ചക്കൊടി കാട്ടിയതോടുകൂടി തര്‍ജമയുടെ ലോകത്ത് വലിയൊരു വിഭാഗമാളുകള്‍ തങ്ങളുടെ സേവനം സമര്‍പ്പിച്ചു തുടങ്ങി. അവരില്‍ നന്മ പകരുകയും നന്നാക്കുകയും ചെയ്തവരുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥത്തിനുനേരെ ദോഷക്കൈ പ്രയോഗിക്കുകയും കുഴപ്പത്തില്‍ ആപതിക്കുകയും ചെയ്തവരുണ്ട്. അവരിലൊരാളാണ് സി. എന്‍. അഹ്മദ് മൗലവി. 1953ല്‍ അദ്ദേഹത്തിന്റെ തര്‍ജമ വെളിച്ചം കണ്ടു. മലയാള ലിപിയിലെ ആദ്യ സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയാണെന്നതിനാലും വശ്യമായ ശൈലി കൊണ്ടും സൂക്ഷ്മ പ്രയോഗം കൊണ്ടും ഭാഷയിലുള്ള തനിമ കൊണ്ടും വ്യതിരിക്തമായതിനാലും വായനക്കാരുടെ വന്‍മുന്നേറ്റം തന്നെ പ്രസ്തുത തര്‍ജമക്കുണ്ടായി. സി. എന്‍ ആകട്ടെ പൊതുജനങ്ങള്‍ക്കിടയിലും പ്രത്യേകക്കാര്‍ക്കിടയിലും ഒരുപോലെ പ്രസിദ്ധനായി. തര്‍ജമ പെട്ടെന്ന് പ്രചരിക്കുകയും പരിഭാഷകന്‍ കേരള ഗവണ്‍മെന്റിന്റെയടുക്കല്‍പോലും പ്രസിദ്ധനാകുകയും ചെയ്തു. പ്രസ്തുത തര്‍ജമയുടെ പ്രസാധന പൂര്‍ത്തീകരണത്തിന് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായവും തുടര്‍ന്ന് ഗവണ്‍മെന്റിന്റെ ഒരു പുരസ്‌കാരവും സി. എന്നിന് ലഭിച്ചു. 

ഒരുവേള മാന്യവായനക്കാരന്‍ അത്ഭുതപ്പെട്ട് ചോദിച്ചേക്കാം: എന്തിന് വേണ്ടിയാണ് ഇത്രയും പ്രാധാന്യത്തോടുകൂടി ഈ തര്‍ജമ കൈകാര്യം ചെയ്യപ്പെട്ടത്? വലിയ സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും നേടുകയോ സ്വപ്‌നം കാണുകയോ ചെയ്യാത്ത ഈ മേന്മകള്‍ എങ്ങനെ സി.എന്നിന് ലഭിച്ചു? ഈ പരിഭാഷയുടെ രഹസ്യമെന്ത്?

വാസ്തവം പറഞ്ഞാല്‍ കേരള സാഹിത്യലോകം ഒരു പ്രത്യേക കോണിലൂടെയാണ് തര്‍ജമയിലേക്ക് നോക്കിയത്. അഥവാ സാഹിത്യത്തിന്റെയും സ്ഫുടതയുടെയും സൂക്ഷ്മ പ്രയോഗത്തിന്റെയും ഒഴുക്കുള്ള ശൈലിയുടെയും കോണിലൂടെ. എന്നാല്‍ പരിഭാഷകന്‍ സി.എന്‍ ആകട്ടെ സാഹിത്യകാരനും ആഖ്യാനത്തില്‍ നിപുണനും ഗ്രന്ഥരചനയിലും കോര്‍വയിലും നന്നായി കഴിവുള്ളവനുമായിരുന്നു. പക്ഷേ, വിശുദ്ധ ക്വുര്‍ആനിന്റെ വിജ്ഞാനീയങ്ങളിലും ഹദീഥ് വിഷയങ്ങളിലും അദ്ദേഹം വ്യുല്‍പത്തി കുറഞ്ഞയാളായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം നന്നായി ഇരുളില്‍ തപ്പി. 

അതുകൊണ്ട് മറുപക്ഷത്ത് മുസ്‌ലിം വേദികള്‍ അദ്ദേഹത്തിന്നെതിരെ ആഞ്ഞടിച്ചു. പണ്ഡിതന്മാര്‍ ഗ്രന്ഥകാരന്‍ തന്റെ ഇച്ഛാനുസരണം തര്‍ജമയില്‍ നിറച്ച വ്യാഖ്യാന വ്യതിയാനങ്ങള്‍ക്ക് മറുപടി പറഞ്ഞു. 

സി. എന്‍. അഹ്മദ് മൗലവിയുടെ പരിഭാഷയിലെ പ്രധാന ന്യൂനതകള്‍:

1. മുഅ്ജിസത്തുകളെ നിഷേധിച്ചു. 

2. പത്ത് തവണയിലധികം അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ എടുത്തു പറഞ്ഞ അല്ലാഹുവിന്റെ ‘അര്‍ശ്’ (മഹിത സിംഹാസനം)നെ നിഷേധിച്ചു. 

3. ജിന്നുവര്‍ഗത്തെ നിഷേധിച്ചു. അവര്‍ മനുഷ്യരില്‍ പെട്ട ഒരു വര്‍ഗമാണെന്ന് അദ്ദേഹം ജല്‍പിച്ചു. 

ദുര്‍വ്യാഖ്യാനത്തിന്റെ ചില മാതൃകകള്‍

1. സി. എന്‍. മൗലവിയും മുഅ്ജിസത്തും

അല്ലാഹു പറഞ്ഞു: ”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചു തരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടികൂടുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:260).

പ്രസ്തുത ആയത്തിന് സി.എന്‍. നല്‍കുന്ന അര്‍ഥം ഇതാണ്: ”…നാല് പക്ഷികളെ പിടിച്ച് അവയെ നീയുമായി നല്ലപോലെ ഇണക്കുക; പിന്നീട്, അവയില്‍ ഓരോ വിഭാഗത്തേയും (അല്‍പം അകലെയുള്ള) ഓരോ മലകളില്‍ കൊണ്ടുപോയി വെക്കുക; എന്നിട്ട് അവയെ വിളിക്കുക, എന്നാല്‍, അവ നിന്റെയടുക്കലേക്ക് ഓടി വരും.” ഇതിന്റെ അടിക്കുറിപ്പില്‍ തന്റെ വിവര്‍ത്തനത്തെ ശക്തിപ്പെടുത്തി വിവരിക്കുന്നത് ഇപ്രകാരമാണ്: ”മൃതപ്രായരായ മനുഷ്യരെ ഉദ്ധരിക്കുവാന്‍ എത്രയോ കൊല്ലം വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇബ്‌റാഹീം നബി പാടുപെട്ടു. ഒന്നും ഫലിച്ചില്ല. അന്നേരം ആ മനുഷ്യരെ ഉദ്ദേശിച്ച് അല്ലാഹുവോട് അദ്ദേഹം ചോദിച്ചു: അല്ലാഹുവേ, മരിച്ചുകിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാകുന്നു നീ ജീവിപ്പിക്കുക എന്ന് എനിക്കൊന്ന് കാണിച്ചു തരേണമേ. അല്ലാഹു ഇബ്‌റാഹീം നബി(അ)യോട് നാല് പക്ഷികളെ പിടിച്ച് ശരിക്ക് ഇണക്കാന്‍ കല്‍പിച്ചു. ഇണക്കിക്കഴിഞ്ഞപ്പോള്‍ അവയെ അടുത്തുള്ള കുന്നുകളിന്മേല്‍ കൊണ്ടുപോയി വെച്ച് പേരെടുത്ത് വിളിക്കാന്‍ ഉപദേശിച്ചു. വിളിച്ചപ്പോള്‍ ഓരോന്നും അതാ ഓടി വരുന്നു. ബുദ്ധിയില്ലാത്ത കാട്ടുപക്ഷികളെ ഇങ്ങനെ ഇണക്കാന്‍ കഴിയുമെങ്കില്‍ മനുഷ്യരെ ഇണക്കുക എന്തുകൊണ്ട് സാധ്യമല്ല. ഇതായിരുന്നു അല്ലാഹുവിന്റെ മറുപടി. അല്ലാഹു മികച്ച തന്ത്രജ്ഞനാണെന്ന് പറഞ്ഞത് ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.” 

മുഅ്ജിസത്തുകളെ നിഷേധിക്കുക എന്ന തന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ ഇച്ഛക്കൊത്ത് അല്ലാഹുവിന്റെ വചനങ്ങളെ വ്യാഖ്യാനിക്കുകയാണ് സി.എന്‍ ചെയ്തിട്ടുള്ളത്. സ്വഹീഹുല്‍ ബുഖാരിയില്‍ ‘നിങ്ങള്‍ അവയെ കഷ്ണിക്കുക’ എന്ന് തന്നെ റിപ്പോര്‍ട്ടുള്ളതായി കാണാവുന്നതാണ്. 

സി.എന്‍ എഴുതിയപോലെയാണ് അര്‍ഥമെങ്കില്‍ പ്രസ്തുത ആയത്തിലെ വിഷയത്തിന് അത്ഭുതവും വൈചിത്ര്യവും ദ്യോതിപ്പിക്കുന്ന യാതൊരു അര്‍ഥതലവുമുണ്ടാവുകയില്ലെന്ന് മാത്രമല്ല ആ കഥ അവിടെ കൊണ്ടുവരുന്നതിന്റെ ആവശ്യം തന്നെയുണ്ടാവില്ല. 

ഇപ്രകാരം സി.എന്‍. മൗലവി, വിശുദ്ധ ക്വുര്‍ആനില്‍ നബിമാരുടെ മുഅ്ജിസത്തുകള്‍ പണരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം അവയെ സ്വന്തമായി വ്യാഖ്യാനിപ്പിച്ചൊപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 

2. സി. എന്‍. മൗലവിയും ജിന്നും

മുസ്‌ലിംകളുടെ വിശ്വാസകാര്യങ്ങളില്‍ പെട്ടതാണ് അദ്യശ്യങ്ങളിലും അല്ലാഹുവും അവന്റെ തിരുദൂതരും പറഞ്ഞ മറ്റെല്ലാകാര്യങ്ങളിലും വിശ്വസിക്കുകയെന്നത്. അത് മനുഷ്യ ബുദ്ധിക്ക് യോജിച്ചാലും ഇല്ലെങ്കിലും!

സാധാരണ അവസ്ഥകളില്‍ നമുക്ക് കാണുവാനോ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് സംവദിച്ചെടുക്കാനോ സാധ്യമല്ലാത്ത സ്യഷ്ടികളായ ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളായി ഉണ്ട് എന്ന വിശ്വാസം അതില്‍ പെട്ടതാണ്.

വ്യാഖ്യാനത്തിനോ സംശയത്തിനോ ഒരു പഴുതും നല്‍കാത്ത വിധം ഖണ്ഡിതമായ രൂപത്തില്‍ അല്ലാഹു ജിന്നുകളുടെ അസ്തിത്വത്തെ കുറിച്ച് നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: 

 ”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സ്യഷ്ടിച്ചിട്ടില്ല” (ക്വുര്‍ആന്‍ 51:56). 

വിശുദ്ധ ക്വുര്‍ആനില്‍ ‘ജിന്ന്’ എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. അതില്‍ ജിന്നുകളെക്കുറിച്ച് പല കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ജിന്നുകള്‍ സംഘമായി പ്രവാചകന്‍ﷺയെ സന്ദര്‍ശിച്ച ധാരാളം സംഭവങ്ങള്‍ സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഈ യാഥാര്‍ഥ്യത്തെ ഒരാള്‍ നിഷേധിച്ചാല്‍ അത് സത്യസന്ധമായ ഒരു വാര്‍ത്തയെ കളവാക്കലാണ്. എന്തെന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ പത്ത് അധ്യായങ്ങളിലായി നാല്‍പതോളം വചനങ്ങളില്‍ ജിന്നുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 

പക്ഷേ, ചില പൗരാണിക തത്ത്വചിന്തകരും അവരുടെ ചുവടുപിടിച്ച ചില ആധുനികരും ഒരു ചര്‍ച്ചയോ മറുപടിയോ അര്‍ഹിക്കാത്ത ബാലിശമായ തെളിവുകള്‍കൊണ്ട് ജിന്ന് എന്ന സ്യഷ്ടിയെ പാടെ നിഷേധിച്ചു. സി.എന്‍ മൗലവി ഈ തത്ത്വചിന്തകരുടെ ചുവടു പിടിച്ചാണ് നടന്നത്. സൂറത്തുല്‍ അഹ്ക്വാഫിലെ 29ാം വചനമായ ‘ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി” എന്നതിന് അര്‍ഥം നല്‍കവെ നല്‍കിയ അടിക്കുറിപ്പില്‍ ജിന്നുകളെ കുറിച്ചുള്ള തന്റെ വ്യതിചലിച്ച ചിന്തകള്‍ സമര്‍ഥിക്കാന്‍ പത്തോളം പേജുകള്‍ ഉപയോഗിച്ചതായി കാണാം.  

അദ്ദേഹം പറഞ്ഞു:”തീര്‍ച്ചയായും ജിന്നുകളെക്കുറിച്ച് മുസ്‌ലിംകളില്‍ പ്രചാരത്തിലുള്ള ധാരണ ജിന്നുകള്‍ മനുഷ്യരല്ലാത്ത, മനുഷ്യ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്ത ഒരു പ്രത്യേക വര്‍ഗമെന്നാണ്. ഇത് പിഴച്ചതും അല്ലാഹുവിന്റെ വചനത്തിന് എതിരുമാണ്. കാരണം അല്ലാഹു മക്കയിലെ അവിശ്വാസികള്‍ക്ക് മറുപടി നല്‍കവെ പറഞ്ഞു: ‘(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു'(ക്വുര്‍ആന്‍ 17:95). 

അതിനാല്‍ മലക്കുകളിലേക്ക് നിയോഗിതനായ ദൂതന്‍ മലക്കെന്നപോലെ മനുഷ്യരിലേക്ക് നിയോഗിതനായ ദൂതന്‍ മനുഷ്യനാണ്. പിന്നെ ജിന്നുകള്‍ മനുഷ്യരില്‍ പെട്ടവര്‍ അല്ലെങ്കില്‍ എങ്ങനെയാണ് മനുഷ്യരിലേക്കും ജിന്നുകളിലേക്കും ഒരു മനുഷ്യനെ ദുതനായി നിയോഗിക്കുക?”

ഇവിടെ അദ്ദേഹം തെളിവ് പിടിച്ച രീതി തീര്‍ത്തും തെറ്റാണ്. കാരണം വിശുദ്ധവചനം ഒരിക്കലും ഭൂമിയില്‍ നിര്‍ഭയരായി സഞ്ചരിക്കുന്ന ജിന്നുകള്‍ പോലുള്ള ഒരു സ്യഷ്ടിയുടെ ഉണ്‍മയെ നിഷേധിച്ചിട്ടില്ല. പ്രത്യുത ഭൂമിയില്‍ ഈ വിശേഷണങ്ങളോടെ സഞ്ചരിക്കുന്ന മലക്കുകളെയാണ് ആയത്ത് നിഷേ ധിക്കുന്നത്. മാത്രവുമല്ല മലക്കുകള്‍ മനുഷ്യരുമായി ഒരു സാദ്യശ്യവുമില്ലാത്ത സ്യഷ്ടികളാണ്. എന്നാല്‍ ജിന്നുകളും മനുഷ്യരും തമ്മില്‍ വലിയ സാദ്യശ്യമുണ്ട് താനും. കാരണം അവര്‍ക്ക് മനുഷ്യരെപ്പോലെ ബുദ്ധിയുണ്ട്, വികാരമുണ്ട്. അവര്‍ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ഇണചേരുകയും  ചെയ്യും. എന്നാല്‍ മലക്കുകള്‍ ഈ വിശേഷണങ്ങളൊന്നുമില്ലാത്തവയും മനുഷ്യരോടും ജിന്നുകളോടും തീര്‍ത്തും വ്യത്യാസം പുലര്‍ത്തുന്നതുമായ ഒരു വിഭാഗമാണ്. 

ജിന്നുകളോടൊപ്പം പ്രവാചകന്‍ﷺ നടത്തിയ അഭിമുഖങ്ങളെക്കുറിച്ച് സി.എന്‍ എഴുതുന്നു: ”പ്രസ്തുത സംഗമങ്ങളെല്ലാം ആള്‍ക്കൂട്ടങ്ങളില്‍നിന്ന് അകന്ന് മക്കക്ക് പുറത്തായിരുന്നു. ഒന്നും മക്കക്കകത്തായിരുന്നില്ല. അപ്പോള്‍ ഒരു യാഥാര്‍ഥ്യം അതില്‍ നിന്നും വ്യക്തമാകുന്നു. ഇവര്‍ മനുഷ്യന്മാ രും അന്യദേശക്കാരുമായിരുന്നു. അല്ലാതെ ചിലര്‍ വിശ്വസിക്കുന്നതുപോലെ മനുഷ്യര്‍ക്ക് തങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് കണ്ടുപിടിക്കാനാകാത്ത മറ്റൊരു വര്‍ഗമല്ല. മക്കക്കാരുടെ ഉപദ്രവം ഭയന്നാണ് പട്ടണത്തിന്റെ പുറത്ത് വന്നുനിന്ന് രാത്രി സമയത്ത് നബിയെ അങ്ങോട്ട് ക്ഷണിച്ചത്. ക്വുറൈശികള്‍ക്ക് കാണാനോ തൊടാനോ കഴിയാത്ത സ്യഷ്ടികളാണവരെങ്കില്‍ മക്കക്കകത്തു തന്നെ അവരുമായി നബിക്ക് അഭിമുഖം നടത്താമായിരുന്നു” (സി.എന്‍ പരിഭാഷ). 

ഈ സന്ദേഹങ്ങളും ന്യായവാദങ്ങളുമെല്ലാം നിരര്‍ഥകം തന്നെയാണ്. കാരണം വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് ജിന്നുകള്‍ ശരീഅത്തിന്റെ വിധിവിലക്കുകള്‍ ബാധകമാകുന്നതില്‍ മനുഷ്യരോട് യോജിക്കുന്നു. എന്നാല്‍ അവര്‍ തിന്നുക, കുടിക്കുക, വസിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തീര്‍ത്തും മനുഷ്യരോട് ഭിന്നത പുലര്‍ത്തുന്നവരാണ്. മനുഷ്യരോടൊപ്പം സംഗമിക്കലും ജിന്നുകള്‍ക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്. 

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ജിന്നുകളുടെ അസ്തിത്വത്തെ സ്ഥാപിക്കുന്നു. നബിﷺ മക്കക്ക് പുറത്ത് ജിന്നുകളിലേക്ക് പോയിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ യുക്തിക്കും ബുദ്ധിക്കുമനുസരിച്ച് ഇതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യം സത്യത്തിന്റെ വക്താ ക്കള്‍ക്കില്ല. 

സി. എന്‍. മൗലവിയും വിശ്വാസപരമായ സ്ഖലിതങ്ങളും

സി.എന്‍ അഹ്മദ് മൗലവി ഒന്നാന്തരം അശ്അരീ ചിന്താഗതിക്കാരനാണ്. അദ്ദേഹം അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തില്‍ നിന്ന് തെറ്റിയും മോശവുമായ രീതിയില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാഖ്യാനിച്ചു. മലയാളക്കരയിലെ സലഫികളല്ലാത്ത പരിഭാഷകരുടെയും സ്വൂഫി പരിഭാഷകരുടെയും അവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെതും. 

‘സിംഹാസനസ്ഥനായ നാഥന്‍’ എന്ന മഹല്‍ വിശേഷണത്തെ വ്യാഖ്യാനിച്ച്‌കൊണ്ട് സി. എന്‍. ഒരു പടികൂടി അവരേക്കാള്‍ മുന്നോട്ട് പോയി. സൂറത്ത് അഅ്‌റാഫിലെ 54ാം വചനത്തിലെ ‘…എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു…” എന്നതിനെ തര്‍ജമ ചെയ്ത് സി.എന്‍ പറഞ്ഞു ‘അഥവാ അങ്ങനെ (സൃഷ്ടിച്ച) ശേഷം അവന്‍ (തന്റെ) സിംഹാസനത്തില്‍ ഇരുന്നു.’ 

തുടര്‍ന്ന് അടിക്കുറിപ്പിലെത്തിയപ്പോള്‍ സി. എന്‍ പറയുന്നു: ”ബ്രിട്ടീഷ് സിംഹാസനം ആടിത്തുടങ്ങി,’ അല്ലെങ്കില്‍ ‘ആ സിംഹാസനത്തിന്റെ അടിയിളകി’ എന്നെല്ലാം പറയുമ്പോള്‍ സിഹാസനത്തെയല്ല, അവരുടെ ആധിപത്യത്തെയാണ് നാം ഉദ്ദേശിക്കാറുള്ളത്. ഒരു രാജാവ് ഒരു രാഷ്ട്രത്തിന്റെ ആധിപത്യം ഏറ്റെടുത്താല്‍ അദ്ദേഹം സിംഹാസനത്തിലിരുന്നു എന്ന് നാം പറയാറുണ്ട്. യഥാര്‍ഥ സിഹാസനത്തിലിരുന്നിട്ടില്ലെങ്കിലും ആ വാക്ക് ഉപയോഗിക്കുക പതിവാണ്… ഒരു രാജാവിന്റെ ആധിപത്യം തകര്‍ന്നുപോയാല്‍ അവന്റെ സിംഹാസനം തകര്‍ക്കപ്പെട്ടു എന്ന് പറയാറുണ്ട്. അവിടെ ഉദ്ദേശം ആധിപത്യമാണ്. സിംഹാസനമല്ല… അതായത് അര്‍ശിന് അല്ലാഹുവിന്റെ ആധിപത്യം എന്നര്‍ഥം… അതായത് അല്ലാഹുവിന്ന് ഒരു സിംഹാസനമുണ്ട്, അവന്‍ അതിന്മേല്‍ ഇരിക്കുകയാണ് എന്ന ധാരണ തത്ത്വജ്ഞാനികള്‍ക്ക് ഉണ്ടായിരിക്കുവാന്‍ ന്യായമില്ല. പാമര ജനങ്ങള്‍ മാത്രമെ അത്തരം ധാരണകള്‍ വെച്ചുകൊണ്ടിരിക്കുകയുള്ളു.”  

ഖേദകരമെന്ന് പറയട്ടെ, സി.എന്‍ മൗലവി അല്ലാഹുവിന്റെ മഹിതസിംഹാസനത്തെ പാടെ നിഷേധിക്കുകയാണ് ചെയ്തത്. അശ്അരികളെപ്പോലെ വ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു സി.എന്‍ ചെയ്തതെങ്കില്‍ അദ്ദേഹം കേവലം ഒരു അശ്അരി ചിന്താഗതിക്കാരന്‍ എന്ന് പറഞ്ഞ് നമുക്കൊഴിയാമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ വഴികേടിലും അരുതാത്തത് പറയുന്നതിലും അഭംഗുരം തുടര്‍ന്നു. അവര്‍ പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു പരമ പരിശുദ്ധനത്രെ. 

വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ട മഹത്തായ സിംഹാസനത്തെ എങ്ങനെ ഒരു മുസ്‌ലിം മനസ്സിന്ന് നിഷേധിക്കാനാവും!

അല്ലാഹു പറയുന്നു: ”…അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍” (ക്വുര്‍ആന്‍ 23:116).  

”നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്” (ക്വുര്‍ആന്‍ 69:17).

 ”സിംഹാസനത്തിന്റെ ഉടമയും, മഹത്ത്വമുള്ളവനും” (ക്വുര്‍ആന്‍ 85:15).

സി.എന്‍.ജല്‍പിച്ചത് പോലെ ‘പിന്നീട് അവന്‍ (അല്ലാഹു) സിംഹാസനസ്ഥനായി’ എന്ന വചനത്തെ അതിന്റെ ബാഹ്യം അറിയിക്കുന്നത് എടുക്കാതെ വ്യാഖ്യാനിക്കാം എന്ന് സങ്കല്‍പിച്ചാല്‍ തന്നെ അല്ലാഹുവിന്റെ മഹിതസിംഹാസനം സ്ഥാപിക്കുന്ന മുകളില്‍ കൊടുത്ത വിശുദ്ധ വാക്യങ്ങളുടെ അര്‍ഥമെന്താണ്? (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

നിരൂപണത്തിന്റെ തുലാസില്‍ ചില തര്‍ജമകള്‍

നിരൂപണത്തിന്റെ തുലാസില്‍ ചില തര്‍ജമകള്‍v

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 5)

1. ഖാദിയാനീ പരിഭാഷകള്‍

ഇന്ന് ഇസ്‌ലാമിക ഗ്രന്ഥശാലകളില്‍ കാണപ്പെടുന്ന വ്യതിചലിച്ച ഏറ്റവും അപകടകാരിയാണ് ഖാദിയാനികളുടെ തര്‍ജമകള്‍. 

എഡി. 1840ല്‍ ഇന്ത്യയിലെ ഖാദിയാനില്‍ ജനിച്ച് 1908ല്‍ മരിച്ച, പ്രവാചകത്വം വാദിച്ച മിര്‍സാ ഗുലാം അഹ്മദ് അല്‍ ഖാദിയാനിയുടെ അനുയായികളാണ് ഖാദിയാനികള്‍. 

ഉപരിപ്ലവമായി മതത്തിന്റെ മേല്‍കുപ്പായത്തിലാണെങ്കിലും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സന്തതിയാണ് ഖാദിയാനി പ്രസ്ഥാനം. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഖാദിയാനികള്‍ക്ക് ഈ മേഖലയില്‍ ഗണ്യമായ വികാസവും ജീവസ്സുറ്റ പ്രവര്‍ത്തനവുമുണ്ട്. ആ കാലത്ത് തന്നെ ഖാദിയാനീ നേതാവായ മുഹമ്മദ് അലിയുടെ തര്‍ജമ 1918ല്‍ ഇംഗ്ലിഷില്‍ പ്രസാധനം ചെയ്യപ്പെടുകയുണ്ടായി. 

1969ല്‍ മാലിക് ഗുലാം ഫരീദിന്റെ മേല്‍നോട്ടത്തില്‍ ഇംഗ്ലിഷ് ഭാഷയില്‍ വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനവും വിവരണവും പ്രസിദ്ധം ചെയ്യപ്പെട്ടു. അപ്രകാരം മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ദഫറുല്ലാഹ് ഖാന്റെ ഇംഗ്ലിഷ് തര്‍ജമയും വിശുദ്ധക്വുര്‍ആനിന്റെ ആശയവിവര്‍ത്തനമെന്ന പേരില്‍ മറ്റൊരു ലഘുപതിപ്പും ഇംഗ്ലിഷില്‍ വെളിച്ചം കണ്ടു. ഇതിന്ന് ആമുഖമെഴുതിയത് ഖാദിയാനീവിശ്വാസ പ്രകാരമുള്ള വാഗ്ദത്ത മസീഹിന്റെ രണ്ടാം ഖലീഫ മിര്‍സാ ബശീറുദ്ദീനാണ്. പിന്നീടത് 1963ല്‍ വലിയ മൂന്ന് വാള്യങ്ങളിലായി മാലിക് ഗുലാം ഫരീദ് പ്രസിദ്ധീകരിക്കുകയുണ്ടായി. 

ലോകത്തിന്റെ മുഴുമേഖലകളിലും വിശിഷ്യാ യൂറോ-അമേരിക്കന്‍ നാടുകളിലും ആഫ്രിക്കന്‍ വന്‍കരയിലും ഗണ്യവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് ഈ പിഴച്ച വിഭാത്തിനുള്ളത്. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ധന്യവും സമൃദ്ധവുമാണ്. തങ്ങളുടെ നിരര്‍ഥക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്ന് വിശുദ്ധ ക്വുര്‍ആന്‍ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ഖാദിയാനീ പ്രസ്ഥാനത്തിന്റെ മലയാള പരിഭാഷ

ഖാദിയാനികളുടെ ഏറ്റവും വലിയ ശ്രമമായിരുന്നു മലയാളത്തില്‍ ഒരു തര്‍ജമ പ്രസിദ്ധീകരിക്കുക എന്നത്. മുഹമ്മദ് അബുല്‍ വഫാ അത് തയ്യാറാക്കുകയും 1991ല്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. 

മുഹമ്മദ് അബുല്‍വഫാ തന്റെ പരിഭാഷയില്‍ അവലംബിച്ചത് ബശീര്‍ അലിയുടെ ഇംഗ്ലിഷ് പരിഭാഷയും മിര്‍സാ ബശീറുദ്ദീന്റെ ഉറുദുതര്‍ജമയും ആയിരുന്നു. പ്രസ്തുത തര്‍ജമ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് (ഖാദിയാനി) പബ്‌ളിഷേഴ്‌സ് ലിമിറ്റഡ് പിന്നീട് ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ക്വുര്‍ആനിന്റെ മുപ്പതാം ജുസ്അ് വിവരണത്തോടൊപ്പം പ്രസ്തുത പരിഭാഷക്ക് 1180 പേജുകളുണ്ടായിരുന്നു. 

വരികള്‍ക്കിടയിലെ വിഷലിപ്ത ചിന്തകള്‍

ഖാദിയാനി ചിന്തകളെ കുറിച്ച് വ്യക്തമായ ചിത്രമാണ് ഈ തര്‍ജമ നല്‍കുന്നത്. അറബിപദത്തിന് നേരെ പദങ്ങളുടെ അര്‍ഥം നല്‍കിയതിനു ശേഷം അടിക്കുറിപ്പുകളിലാണ് വിഷലിപ്ത ചിന്തകള്‍ ഒളിപ്പിച്ചിരിക്കുന്നത്. 

‘മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവരിരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു” (ക്വുര്‍ആന്‍ 5:75) എന്ന ആയത്ത് ദുര്‍വ്യാഖ്യാനിക്കുന്നത് അതില്‍ ഒന്നു മാത്രം. ‘ഖലത്’ (കഴിഞ്ഞുപോയി) എന്ന പദത്തിന് മരണപ്പെട്ടു എന്നാണ് അര്‍ഥമെന്നും അങ്ങനെവരുമ്പോള്‍ ഈസാനബി(അ)യും മരണപ്പെട്ടിരിക്കുന്നു എന്ന് അതില്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. 

എന്നാല്‍ ഈ വിവര്‍ത്തകന്‍ സ്വന്തത്തോട് തന്നെ വിരുദ്ധനായി, സൂറ: ആലു ഇംറാനിലെ 137ാം വചനത്തിന് അര്‍ഥം നല്‍കിയപ്പോള്‍ ‘നിങ്ങള്‍ക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞ് പോയിട്ടുണ്ട്’ എന്ന് എഴുതുന്നു. ഇതില്‍ ‘ഖലത്’ എന്നതിന് ‘കഴിഞ്ഞുപോയി’ എന്നുതന്നെ അര്‍ഥം നല്‍കിയിരിക്കുന്നു. 

മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രചാരം നേടിയ കള്ളവാദങ്ങളില്‍ പെട്ടതാണ് അയാള്‍ തനിക്ക് ദിവ്യബോധനം ലഭിക്കുന്നു എന്നു പറഞ്ഞതിന് പിന്നാലെ താന്‍ വാഗ്ദത്ത മസീഹാണെന്ന് വാദിച്ചത്. ‘ദമീമത്തുല്‍ വഹ്‌യ്’ എന്ന തന്റെ ഗ്രന്ഥത്തില്‍ അയാള്‍ എഴുതുന്നു: ‘തമസ്സിനു ശേഷം സൃഷ്ടികളില്‍ അല്ലാഹുവില്‍നിന്നുള്ള പൂര്‍ണപ്രഭ ചൊരിയാന്‍ വേണ്ടി സൂക്ഷ്മജ്ഞനായ അല്ലാഹുവിന്റെ കല്‍പന പ്രഖ്യാപിച്ചുകൊണ്ട് വാഗ്ദത്ത മസീഹ് വന്നെത്തി.’ ഈ കള്ളവാദങ്ങളും അബുല്‍വഫായുടെ തര്‍ജമയില്‍ പറഞ്ഞ ഇതര നബിമാരെപോലെ ഈസാനബി(അ)യും മരണപ്പെട്ടു എന്ന വിവര്‍ത്തനവും എങ്ങനെ സമരസപ്പെടും? വല്ലാത്തൊരു വൈരുധ്യം! 

‘നുബുവ്വത്ത് അവസാനിക്കുന്നില്ല!’

 ഖാദിയാനീ പരിഭാഷകന്‍ അബുല്‍വഫാ തന്റെ ശൈഖുമാരെ അനുകരിച്ചുകൊണ്ടും വിശുദ്ധ ക്വുര്‍ആ നിന്റെ ചില വചനങ്ങളുടെ മറപിടിച്ചും വഹ്‌യ് ലോകത്ത് തുടരുമെന്നും പ്രവാചകശൃംഖല അറ്റ് പോയിട്ടില്ലെന്നും കാലാകാലങ്ങളില്‍ പ്രവാചകര്‍ വരുമെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആനിലെ സുറഃ അല്‍അഹ്‌സാബിലെ 40ാം വചനമായ ‘മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’ എന്ന വചനത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നത് നോക്കുക: ”ഖാത്തം എന്ന പദത്തിന് ശ്രേഷ്ഠന്‍, പൂര്‍ണന്‍ എന്നീ അര്‍ഥങ്ങളുണ്ട്. ഉദാഹരണത്തിന് ‘ഖാതമുശ്ശുഅറാഅ്’ എന്ന് നാം ആരെക്കുറിച്ചെങ്കിലും പറഞ്ഞാല്‍ കവികളില്‍ ശ്രേഷ്ഠന്‍ എന്നാണ് താല്‍പര്യം. അതു പോലെ ‘ഖാതമുല്‍ അമ്പിയാഅ്’ എന്ന് പറഞ്ഞാ ല്‍ നബിമാരില്‍ ശ്രേഷ്ഠന്‍ എന്നാണ് താല്‍പര്യം. ഒരാള്‍ക്ക് ശ്രേഷ്ഠതയുണ്ട് എന്നത് അയാള്‍ അവസാനത്തേതെന്ന് അറിയിക്കുന്നില്ല. അദ്ദേഹം തന്നെയാണ് മഹാനും പൂര്‍ണനും, എന്നാല്‍ അദ്ദേഹം അന്ത്യ പ്രവാചകനല്ല.” 

അപ്രകാരം തന്നെ അബുല്‍ വഫാ വിശുദ്ധ ക്വുര്‍ആനിലെ ”തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു…” (40:15) എന്നതിനെ വ്യാഖ്യാനിച്ചു പറഞ്ഞു: ‘നിലക്കാത്ത വഹ്‌യ്’. 

‘…എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി…” (ക്വുര്‍ആന്‍ 61:6) എന്നതിനെ വിവര്‍ത്തനം ചെയ്തുകൊണ്ട് എഴുതി: ‘അതിന്റെ ഉദ്ദേശം മിര്‍സാഗുലാമാണ്. അദ്ദേഹത്തിന് ‘അഹ്മദ്’ എന്ന് പേരുണ്ട്. 

 ”…അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ക്വുര്‍ആന്‍) അതിനെ തുടര്‍ന്നുവരികയും ചെയ്യുന്നു…” (ക്വുര്‍ആന്‍ 11:17) എന്നതിനെ വിവര്‍ത്തനം ചെയ്തുകൊണ്ട് എഴുതി: ‘ശാഹിദ്’ എന്ന പദത്തിന്റെ ഉദ്ദേശം വാഗ്ദത്ത മസീഹാകുന്നു. അതത്രെ മിര്‍സാ ഗുലാം.” 

”ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ…” (ക്വുര്‍ആന്‍ 55:33) എന്ന് തുടങ്ങുന്ന സൂക്തത്തിന്റെ പരിഭാഷയില്‍ ജിന്നിന്റെ വിപക്ഷയായി അദ്ദേഹം പറഞ്ഞത് സ്വേച്ഛാധിപതികള്‍ എന്നും ഇന്‍സിന്റെ വിപക്ഷ കമ്മ്യൂണിസ്റ്റുകളുമാണ് എന്നാണ്.

മുകളില്‍ പറഞ്ഞ വ്യാഖ്യാനങ്ങളും അല്ലാത്തവയും അബുല്‍വഫാ തന്റെ പരിഭാഷയില്‍ ഉള്‍പ്പെടുത്തിയത് മിര്‍സാ ഗുലാം മഹ്ദിയും വാഗ്ദത്ത മസീഹുമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ്; അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ്. എന്നാല്‍ ഇവയെല്ലാം മിര്‍സായുടെയും അനുയായികളുടെയും പിന്‍ഗാമികളുടെയും കറ്റുകെട്ടലുകള്‍ മാത്രമാണ്. മതപരിജ്ഞാനമില്ലാത്ത ഒരു അശ്രദ്ധാലുവിനല്ലാതെ അത് സ്വീകാര്യമാകില്ല. ഇസ്‌ലാമിനെക്കുറിച്ചോ അറബി ഭാഷയെക്കുറിച്ചോ യാതൊരു അറിവുമില്ലാത്തവനല്ലാതെ അത് ഉള്‍ക്കൊള്ളാനുമാവില്ല. 

മുന്നിലോ പിന്നിലോ യാതൊരു തെറ്റും വരാത്ത വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷയില്‍ ഇയാള്‍ കടത്തിക്കൂട്ടിയ എല്ലാ ദുര്‍വ്യാഖ്യാനങ്ങളും ഭേദഗതികളും ഇവിടെ ഉദ്ധരിക്കാന്‍ നമുക്ക് ഉദ്ദേശമില്ല. അബുല്‍ വഫായും കൂട്ടുകാരും തങ്ങളുടെ ദേഹേച്ഛ ഓതിക്കൊടുത്തതനുസരിച്ചും കള്ള പ്രവാചകന്‍ മിര്‍സായുടെ ചിന്തകള്‍ക്കൊത്തും വിശുദ്ധ ക്വുര്‍ആനിനെതിരില്‍ കല്ലുവെച്ച നുണകള്‍ എഴുതിവിടാന്‍ കാണിച്ച ധൈര്യം മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ തന്നെ മാന്യ വായനക്കാര്‍ക്ക് മതിയാകും. 

കേരളത്തില്‍ ഈ പരിഭാഷക്ക് വലിയ പ്രചാരം ലഭിച്ചില്ലായെന്നത് സന്തോഷകരമായ കാര്യമാണ്. കാരണം ഖാദിയാനീ പ്രബോധനം കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ തീര്‍ത്തും ശുഷ്‌ക്കമാണ്. അല്ലാഹുവേ നിനക്ക് സ്തുതി.……

നാളിതുവരെയായി ഈ പിഴച്ച പ്രസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ സ്വാധീനമുണ്ടായ നാടാണ് കേരളം. സത്യവാഹകര്‍ അവര്‍ക്കെതിരില്‍ ജാഗരൂഗരുമാണ്. അല്ലാഹുവേ നിന്നെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയുമില്ല. 

2. അക്വ്‌ലാനി സ്വാധീനമുള്ള പരിഭാഷകള്‍

പ്രമാണ വചനങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ പരിമിതമായ ബുദ്ധിയെ അവലംബിക്കുന്നവരാണ് അക്വ്‌ലാനികള്‍. തങ്ങളുടെ അഭീഷ്ടത്തോട് യോജിക്കുന്നത് സ്വീകരിക്കുകയും മറ്റുള്ളതെല്ലാം തള്ളുകയും ചെയ്യുന്നവരാണ് അവര്‍. 

തീര്‍ത്തും ഖേദകരമെന്ന് പറയട്ടെ, മുസ്‌ലിം അണികളില്‍ അറിവും പരിജ്ഞാനവും ഉള്ളവരെന്ന് പറയപ്പെടുന്ന വര്‍പോലും ഇത്തരം അന്യചിന്തകളുടെ സ്വാധീനത്തില്‍ അകപ്പെട്ടിട്ടുണ്ട്. 

‘അല്‍ അക്വ്‌ലാനിയൂന്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറയുന്നു: ‘അക്വ്‌ലാനികളെയും അവരുടെ അനുയായികളെയും ശപിക്കപ്പെട്ട പിശാച് തന്റെ വലയില്‍ വീഴ്ത്തിയ ഏറ്റവും വലിയ തന്ത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വചനങ്ങളെ -അവ അദ്യശ്യങ്ങളുമായോ ആരാധനകളുമായോ മുഅ്ജിസത്തുകളുമായോ ബന്ധപ്പെട്ടതാണെങ്കില്‍ പോലും- കേവലമായ ഭൗതിക വീക്ഷണത്തിന്റെയും ചിന്തയുടെയും പരിമിതികളുള്ള മനുഷ്യബുദ്ധികൊണ്ട് എതിരിടുകയെന്നതാണ്. അങ്ങനെ അവര്‍ വിശുദ്ധക്വുര്‍ആനിലും തിരുസുന്നത്തിലും വന്ന നിരവധി അദ്യശ്യങ്ങളായ കാര്യങ്ങളെ നിഷേധിക്കുന്നു. കാരണം അവ അവരുടെ കേവല ഭൗതിക ചിന്തയോട് യോചിക്കുന്നില്ല എന്നതുതന്നെ. അതു പോലെ അവര്‍ മുഅ്ജിസത്തുകളെ അസാധുവാക്കുന്നു. അവരുടെ അക്വ്‌ലാനി മന്‍ഹജിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ അവര്‍ ഭേദഗതി വരുത്തുന്നത് അവരുടെ അക്വ്‌ലാനി അനുമാനത്തില്‍ നിന്ന് മാത്രമാണ്. അഥവാ അദ്യശ്യകാര്യങ്ങളെക്കാള്‍ ദുര്‍ബലമായ ദ്യശ്യലോകത്തിന് പ്രാമുഖ്യം കല്‍പിക്കുന്ന തെറ്റായ അക്വ്‌ലാനി അനുമാനം.

(അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

മലയാളത്തിലെ ആദ്യ ക്വുര്‍ആന്‍ പരിഭാഷ

മലയാളത്തിലെ ആദ്യ ക്വുര്‍ആന്‍ പരിഭാഷ

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 4

ഹിജ്‌റ 13ാം നൂറ്റാണ്ടിന്റെ തുടക്കംവരെ മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷ ഇറങ്ങിയതായി എനിക്കറിയില്ല. ഉമര്‍ മൗലവി(റഹ്) പറഞ്ഞതു പോലെ, തര്‍ജമ ഇത്രയും വൈകാനുള്ള കാരണം കേരളീയ  മുസ്‌ലിം സമൂഹം അടുത്ത കാലംവരെ നിരക്ഷരരായിരുന്നു എന്നതായിരിക്കാം. ബോധനരീതികളാകട്ടെ തീര്‍ത്തും പ്രാകൃതരൂപത്തിലുള്ളവയായിരുന്നു. അന്ന് സമുദായത്തില്‍ ക്വുര്‍ആന്‍ ഓതാനറിയുന്നവര്‍ ന്യുനാല്‍ ന്യൂനപക്ഷമായിരുന്നു.

ആദ്യമായി ക്വുര്‍ആന്‍ പരിഭാഷ നിര്‍വഹിക്കുകയും ഭീഷണികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രയാസത്തിന്റെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തത് പണ്ഡിതനും കവിയുമായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ക്വാദിര്‍ (മായിന്‍ കുട്ടി ഇളയാ) ആയിരുന്നു. 

അതിന് അദ്ദേഹം ‘തര്‍ജുമത്തു തഫ്‌സീറില്‍ ക്വുര്‍ആന്‍’ എന്ന് നാമകരണം ചെയ്തു. ആറ് വാല്യങ്ങളിലായി മുപ്പത് ഭാഗങ്ങളായിരുന്നു പ്രസ്തുത തര്‍ജമ. ക്രിസ്താബ്ദം 1855/ഹിജ്‌റ വര്‍ഷം 1272ല്‍ തുടങ്ങി 1287ല്‍ ആണ് ശൈഖ് അതില്‍ നിന്ന് വിരമിച്ചത്. ശൈഖ് മായിന്‍കുട്ടി ഇളയാ പൂര്‍വകാല പണ്ഡിതരെപ്പോലെ ദീനീവിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളയാളും ഫത്‌വ നല്‍കുന്നതില്‍ നിപുണനുമായിരുന്നു.

പ്രതികൂലികളുടെ പ്രതികരണങ്ങള്‍

പ്രസ്തുത പരിഭാഷയുടെ കയ്യെഴുത്തുപ്രതി പുറത്ത് വന്നതോടെ മലബാറില്‍ വലിയ ശബ്ദകോലാഹലങ്ങളുണ്ടായി. മറ്റാരും ചെയ്യാത്ത ഈ മഹാകര്‍മത്തിന്നെതിരില്‍ എതിരാളികള്‍ ശത്രുതാപരവും നിഷേധാത്മകവുമായ രൂപത്തില്‍ രംഗത്തുവന്ന് അക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. എത്രത്തോളമെന്നാല്‍, പ്രസ്തുത പരിഭാഷയുടെ പ്രതി കടലിലേക്ക് എറിയുന്നത്‌വരെയെത്തി അവരുടെ ധാര്‍ഷ്ഠ്യം. 

ശൈഖ് മായിന്‍കുട്ടി ഇളയാ കേളികേട്ട കുടുംബത്തിലെ അംഗമാണ്. അദ്ദേഹം വിവാഹം ചെയ്തതാകട്ടെ കണ്ണൂരിലെ പ്രസിദ്ധ ധനികരായ രാജകുടുംബത്തില്‍ നിന്നാണ്. കൂടാതെ അദ്ദേഹം അറിയപ്പെട്ട പണ്ഡിതനുമാണ്. എതിര്‍പ്പുകാരുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും അവരുടെ പണ്ഡിതസഭ വിവര്‍ത്തകന്നെതിരില്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടും പുകള്‍പെറ്റ തര്‍ജമ പുറത്തിറക്കാന്‍ ഭാര്യയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. എത്രത്തോളമെന്നാല്‍ ക്രിസ്താബ്ദം1869/ഹിജ്‌റ വര്‍ഷം 1286ല്‍ അദ്ദേഹത്തിന് കണ്ണൂരിലെ അറക്കലില്‍ തന്റെ ഭാര്യയുടെ കൊട്ടാരത്തിനടുത്ത് ഒരു സ്വകാര്യ പ്രിന്റിംഗ് പ്രസ് ആരംഭിക്കാന്‍ വരെ സാധിച്ചു. അങ്ങനെ ഹിജ്‌റ 1289ല്‍ പ്രസ്തുത പരിഭാഷയുടെ ആദ്യ വാള്യം പ്രസാധനം ചെയ്യപ്പെട്ടു. അവിടെനിന്നങ്ങോട്ട് ഇരുപത്തിരണ്ട് വര്‍ഷം നീണ്ടുനിന്ന പരിശ്രമത്താല്‍ മുഴുവന്‍ വാള്യങ്ങളും പുറത്തിറങ്ങി. 

മായിന്‍കുട്ടി ഇളയായുടെ തര്‍ജമയിലെ ലിപികള്‍

പ്രസ്തുത തര്‍ജമ മലയാള ഭാഷയിലാണെങ്കിലും അറബിലിപിയാണ് (അറബിമലയാളം) അതില്‍ ഉപയോഗിച്ചത്. പണ്ട് കാലം മുതലേ മുസ്‌ലിംകള്‍ക്ക് മലയാള ഭാഷയോടുള്ള എതിര്‍പ്പായിരുന്നു ഇതിന് കാരണം. മുസ്‌ലിംകള്‍ക്ക് മലയാളത്തില്‍ വേണ്ടത്ര ഗ്രന്ഥരചനകള്‍ ഇല്ലാതിരിക്കുകയും ഹൈന്ദവ ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലാവുകയും ചെയ്തതിനാല്‍ മുസ്‌ലിംകള്‍ അവകളില്‍ വശംവദരാകുമോ എന്ന ഭയപ്പാടാണ് ഈ എതിര്‍പ്പിന് പിന്നിലുണ്ടായിരുന്നത്. ഈ ഭയവും മലയാളത്തോടുള്ള അകല്‍ച്ചയും ചില മുസ്‌ലിം പണ്ഡിതരില്‍ തീവ്രമായപ്പോള്‍ തങ്ങള്‍ക്കിടയില്‍ തന്നെ ആശയവിനിമയത്തിനും അഭിസംബോധനക്കും കത്തിടപാടുകള്‍ക്കും ഒരു ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് ‘അറബി മലയാളം’ എന്ന നവീന ഭാഷക്ക് ബീജാവാപമുണ്ടാകുന്നത്. അവികസിതവും പഴഞ്ചനുമായിരുന്നു പ്രസ്തുത ഭാഷയുടെ ശൈലി. ശൈഖ് കെ. എം. മൗലവി എഴു തുന്നു: ‘പലരും പല കാലങ്ങളിലായി മലയാള ഭാഷയിലൊരു ക്വുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വിജയപ്രദമായി പൂര്‍ത്തീകരിക്കപ്പെട്ട പ്രഥമപരിഭാഷ മായിന്‍കുട്ടി ഇളയാ തയ്യാറാക്കിയ പരിഭാഷയാണ്. അറബിമലയാളത്തില്‍ എഴുതപ്പെട്ടതും മലയാളത്തില്‍ പ്രസാധനം ചെയ്യപ്പെട്ടതും ആണത്. ഒരു നൂറ്റാണ്ടിന് മുമ്പായിരുന്നു പ്രസ്തുത പ്രസാധനം.’ 

പരിഭാഷയും വ്യാഖ്യാനവും

പ്രസ്തുത പരിഭാഷയുടെ ഏടുകള്‍ വായിക്കുന്നവര്‍ക്ക് അവ കേവലം വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനം മാത്രമല്ല വിവരണം കൂടിയാണത് എന്നാണ് ബോധ്യപ്പെടുക. ഈ കഠിനാധ്വാനത്തിന് അദ്ദേഹം അവലംബിച്ചത് തഫ്‌സീര്‍ ത്വബ്‌രി, ജലാലയ്‌നി എന്നിവയാണ്. 

വഴിമുടക്കി വഴി നീങ്ങുന്നു

ഈ അനുഗൃഹീത ഗ്രന്ഥരചന ശൈഖ് സമര്‍പ്പിച്ചതോടെ പന്ത്രണ്ട് നൂറ്റാണ്ട് കാലം എഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കും മുമ്പില്‍ കൊട്ടിയടക്കപ്പെട്ട വഴി തുറക്കപ്പെട്ടു. 

ഇവിടെനിന്നങ്ങോട്ട് മലയാളക്കരയില്‍ പരിഭാഷകള്‍ ഒന്നിന് പിറകെ മറ്റൊന്നെന്ന രീതിയില്‍ പുറത്തുവന്നു തുടങ്ങി. വിശ്വാസികള്‍ അല്ലാഹുവിന്റെ സഹായത്തില്‍ സന്തുഷ്ടരായി. അവര്‍ക്കായിരുന്നു ഈ മേഖലയില്‍ വ്യക്തമായ വിജയം. തന്നിഷ്ടക്കാര്‍ തങ്ങളുടെ വാദഗതികളുമായി ഊരുചുറ്റി നടന്നു. കേരളക്കരയില്‍ ഇന്നുവരെ പൂര്‍ണമോ ഭാഗികമോ ആയി പ്രസിദ്ധീകരിക്കപ്പെട്ട പരിഭാഷകളും വ്യാഖ്യാനങ്ങളും അമ്പതോളമാണ്. 

ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. പ്രസ്തുത തഫ്‌സീര്‍ വൈജ്ഞാനികമായി ഉയര്‍ന്നുനില്‍ക്കുന്നതും കനപ്പെട്ടതുമായിട്ടും അത് പഴയ ലൈബ്രറികളില്‍ ഒരു പുരാവസ്തുവെന്നോണം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. അതിനു കാരണം അതില്‍ ഉപയോഗിച്ച ഭാഷ തീര്‍ത്തും പഴഞ്ചനും പുതിയ തലമുറക്കത് നന്നായി അറിയാത്തതുമാണ്. അതിലെ പദങ്ങളാകട്ടെ മിക്കതും കാലഹരണപ്പെട്ടതും കാല്‍നൂറ്റാണ്ടുകാലമായി മുസ്‌ലിംകളാല്‍ കയ്യൊഴിക്കപ്പെട്ടതുമാണ്. മുഴുവന്‍ പാഠശാലകളിലെയും പാഠ്യപദ്ധതികളും പഠനോപാധികളും ഉപയോഗിച്ച് ഇസ്‌ലാമിക സംസ്‌കാരവും മലയാള ഭാഷയും പ്രചരിപ്പിക്കാന്‍ നവോത്ഥാന നായകന്മാരും പണ്ഡിതന്മാരും ശ്രമിച്ചതോടെ ‘അറബിമലയാളം’ ഇന്ന് ഏതാണ്ട് അന്യമായി മാറി. എന്നാല്‍ കേരളത്തില്‍ അറബിഭാഷ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഐച്ഛിക വിഷയമായി പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്വകാര്യ ഇസ്‌ലാമിക പാഠശാലകളിലും കോളേജുകളിലും അടിസ്ഥാന വിഷയമായും അറബി പഠിപ്പിക്കപ്പെടുന്നു. 

ഒരു പുതിയ കാല്‍വെപ്പ്, സുന്ദരമായ മാതൃകയും

ഭിന്നവും വിരുദ്ധവുമായ മാര്‍ഗങ്ങളുള്ള തര്‍ജമകളിലേക്ക് വെളിച്ചം വീശും മുമ്പ് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രസാധനം ചെയ്യപ്പെട്ട ഒരു മാതൃകാ പരിഭാഷയെ ഇവിടെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദരണീയനായ ശൈഖ് ഉമര്‍ അഹ്മദ് മലബാരി(റഹ്)യുടെ പരിഭാഷയാണത്. ഉപരിസൂചിത അറബി മലയാള തര്‍ജമ പോലെയായിരുന്നു ഇതും. മലബാറില്‍ തന്റെ കാലഘട്ടത്തില്‍ തൗഹീദിന്റെ കാവല്‍ഭടനായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ പിന്തള്ളപ്പെടുകയും നിരക്ഷരത അടക്കിവാഴുകയും ചെയ്ത മുസ്‌ലിം സമുദായത്തിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി നടക്കുന്ന കാലത്താണ് കേരളക്കരയിലെ സിംഹഭാഗത്തിന്റെയും മാതൃഭാഷയായ മലയാളത്തോട് ഒരു വലിയ വിഭാഗം എതിരാളികളായി നിലകൊണ്ടത്. ഇതരരെക്കാള്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അജ്ഞതയും അടക്കിവാണു. വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കുക, പഠിക്കുക, പഠിപ്പിക്കുക എന്നിവയില്‍നിന്ന് ജനങ്ങളെ അകറ്റിക്കൊണ്ട് മാലമൗലൂദുകളിലും ഗദ്യപദ്യങ്ങളിലും ഗ്രന്ഥരചനകള്‍ വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് തൗഹീദീ പ്രചാരണത്തില്‍ ഏര്‍പെട്ടിരുന്ന പണ്ഡിതരില്‍ അറബി മലയാളത്തില്‍ ഒരു തര്‍ജമ പുറത്തിറക്കാനുള്ള ചിന്തയുദിച്ചത്.  

അറബിമലയാളത്തെ പാരമ്പര്യ മുസ്‌ലിംകള്‍ അതിയായി സ്‌നേഹിക്കുകയും മലയാളത്തോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യം നിലനില്‍ക്കുന്ന കാരണത്താലാണ് ഉമര്‍ മൗലവി(റഹ്) തന്റെ ക്വുര്‍ആന്‍ പരിഭാഷ അറബിമലയാളത്തിലാക്കിയത്. ഒരുവേള തൗഹീദിന്റെ പ്രബോധനം തന്റെ തര്‍ജമയിലൂടെ നിര്‍വഹിക്കാനുള്ള കൊതിയും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കും. 

ഉമര്‍ മൗലവിയുടെ പരിഭാഷ; ഒരു ഹ്രസ്വ വിവരണം

1955ല്‍ ഉമര്‍ മൗലവി അറബി മലയാളത്തില്‍ തന്റെ തര്‍ജമ പൂര്‍ണമായും ക്രോഡീകരിച്ചു. ശ്ലാഘനീയമായ സേവനമാണ് ഈ തര്‍ജമയിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. ആദ്യം പദങ്ങളുടെ വ്യക്തമായ അര്‍ഥവും പിന്നീട് തന്റെ പ്രത്യേക ശൈലിയിലുള്ള വിവരണവും ഉള്‍പെടുത്തിക്കൊണ്ടായിരുന്നു അത്. ത്വബ്‌രി, ഇബ്‌നുകഥീര്‍, ശൗകാനി എന്നീ അടിസ്ഥാന തഫ്‌സീറുകളും റാസീ, സമഖ്ശരീ, സുയൂത്വി, തുടങ്ങിയ പ്രമുഖരുടെ തഫ്‌സീറുകളും അദ്ദേഹം അവലംബിച്ചു. 

പ്രസ്തുത തര്‍ജമയില്‍ അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും വിശ്വാസ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ശിര്‍ക്കന്‍ വിശ്വാസക്കാരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരുടെയും നേരെ അദ്ദേഹം ആഞ്ഞടിച്ചു. ശിര്‍ക്കിന്റെ മുഴുവന്‍ ഇനങ്ങളും മലബാറില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു അതിനു കാരണം. മുസ്‌ലിംകള്‍ ബഹുദൈവവിശ്വാസികളോട് കലര്‍ന്നു ജീവിച്ചതിനാലും വിഗ്രഹപൂജകരുടെയുംബഹുദൈവാരാധകരുടെയും സംസ്‌കാരങ്ങളുടെ സ്വാധീനത്താലും ചിലരെല്ലാം പുതുമുസ്‌ലിംകളായതിനാലുമായിരുന്നു അത്. കൈവളയങ്ങള്‍ കണക്കെ ശിര്‍ക്കിന്റെ ഊറലുകള്‍ അവരെ വലയം ചെയ്തു. തന്റെ പരിഭാഷയില്‍ മൗലവി ഈ മേഖലകള്‍ നന്നായി കൈകാര്യം ചെയ്തു. ബിദ്ഈ പാര്‍ട്ടികളുടെയും തൗഹീദ് വിരോധികളുടെയും രൂക്ഷമായ എതിര്‍പ്പുണ്ടായിട്ടും മഹത്തായ സേവനമാണ് മൗലവി നിര്‍വഹിച്ചത്. 

ആറ് വാള്യങ്ങളായിട്ടാണ് പ്രസ്തുത തര്‍ജമ പുറത്തിറങ്ങിയത്. ഓരോ വാള്യവും വിശുദ്ധ ക്വുര്‍ആനിലെ അഞ്ച് ജുസ്ഉകള്‍ ഉള്‍കൊള്ളുന്നു. ഓരോ വാള്യവും പ്രസിദ്ധീകരിച്ച വര്‍ഷം താഴെ കൊടുക്കുന്നു:  

ഒന്നാം വാള്യം: 1955. രണ്ടാം വാള്യം: 1958. മൂന്നാം വാള്യം: 1960. നാലാം വാള്യം: 1962. അഞ്ചാം വാള്യം: 1963. ആറാം വാള്യം: 1965. ഓരോ വാള്യത്തിലും 400 പേജുകള്‍ വീതം ഉണ്ട്. (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

പരിഭാഷയുടെ പരിപക്വഘട്ടവും മാറ്റൊലികളും

പരിഭാഷയുടെ പരിപക്വഘട്ടവും മാറ്റൊലികളും

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 3)

നാം മുമ്പ് സൂചിപ്പിച്ചതുപോലെ അറബികളായ മുസ്‌ലിംകള്‍ വിജയിച്ച നാടുകളെല്ലാം അറബിഭാഷാ പഠനത്തില്‍ മികവ് തെളിയിച്ചു. അവിടങ്ങളില്‍ ജനങ്ങള്‍ അറബി ഭാഷയില്‍ മുഴുശ്രദ്ധയും പതിപ്പിച്ചു. അവര്‍ക്ക് ഇസ്‌ലാമിനോടും വിശുദ്ധ ക്വുര്‍ആനിനോടും അറബികളോടുമുള്ള സ്‌നേഹമായിരുന്നു അതിനു കാരണം. അല്ലാഹുവേ, നിനക്ക് സ്തുതി…

എന്നാല്‍ ഈ സവിശേഷത ഇന്ത്യക്കുണ്ടായില്ല. കാരണം ഇന്ത്യയെ വിജയിച്ചവര്‍ മുഗളരും ഗസ്‌നവികളും മറ്റുമായ അനറബികളായിരുന്നു. ജനങ്ങളുടെ ശ്രമങ്ങള്‍ രാഷ്ട്രത്തിന്റെ ശ്രമങ്ങള്‍ക്ക് തുല്യമാകില്ലല്ലോ. വ്യക്തികളുടെ പരിഗണനകള്‍ക്ക് പരിധികളുണ്ട് താനും. അതിനാല്‍ തന്നെ ഓത്തുപള്ളികളിലും പള്ളിദര്‍സുകളിലും പാഠശാലകളിലും പഠിക്കുന്നതൊഴിച്ച് മലബാറില്‍ അറബി ഭാഷക്ക് നിലനില്‍പുണ്ടായില്ല. നാടിന്റെ ഭാഷ മലയാളമായി തന്നെ നിലകൊണ്ടു. വിശുദ്ധ ക്വുര്‍ആനിന്റെ ആശയങ്ങള്‍ പണ്ഡിതരിലും പഠിതാക്കളിലും പരിമിതമായി. വിശുദ്ധ ക്വുര്‍ആനാകട്ടെ ലോകരെ മനനം നടത്താനും ചിന്തിക്കാനും പഠിക്കാനും ക്ഷണിച്ചു. അല്ലാഹു പറയുന്നു: 

”അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?” (ക്വുര്‍ആന്‍ 47:24).

ഈ അടിത്തറയില്‍നിന്ന് ചില ഒറ്റപ്പെട്ട പണ്ഡിതരും നിപുണരായ എഴുത്തുകാരും മലയാള ഭാഷയില്‍ ക്വുര്‍ആനിന് ഒരു വിവര്‍ത്തനം തയ്യാറാക്കാന്‍ ആരംഭിച്ചു. ഇസ്‌ലാമികാധ്യാപനങ്ങള്‍ നിറഞ്ഞുവാണ കാലഘട്ടം അജ്ഞത നിമിത്തം നിഷ്പ്രഭമാവുകയും അറബിക്കുള്ള പരിഗണന കുറയുകയും പിന്‍തലമുറകളില്‍ മതവിഷയങ്ങള്‍ക്ക് ശ്രദ്ധ കുറയുകയും ചെയ്തതിന് ശേഷമായിരുന്നു ഈ ഒരുക്കം എന്നതാണ് അതിന്റെ പ്രത്യേകത. 

‘നിങ്ങള്‍ക്കൊരു കാലഘട്ടം വന്നെത്തുകയില്ല, അതിന് ശേഷമുള്ളത് ആദ്യത്തേതിനെക്കാള്‍ ദോഷകരമായിട്ടല്ലാതെ’ എന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്നതായിരുന്നല്ലോ ആ കാലഘട്ടം. 

മുഗളരിലൂടെയും ഗസ്‌നവികളിലൂടെയും ചേക്കേറിയ സ്വൂഫീ ചിന്താഗതികള്‍ക്ക് ഈ അപചയത്തിലും പതനത്തിലും മുഖ്യപങ്കുണ്ടായിരുന്നു. ഇത്തരുണത്തില്‍ സത്യത്തിന്റെ വക്താക്കള്‍ സമുദായത്തെ സംരക്ഷിക്കാന്‍ നിര്‍മാണാത്മകവും ഫലവത്തും തീവ്രവുമായ ചിന്തക്ക് തിരികൊളുത്തി. 

‘എന്റെ ഉമ്മത്തുകളില്‍ ഒരു വിഭാഗം സത്യത്തിനെ സഹായിക്കുന്നവരായി ആയിക്കൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്കൊരിക്കലും ഉപദ്രവമേല്‍പിക്കില്ല, അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ’ എന്ന പ്രവാചക വചനത്തെ സത്യപ്പെടുത്തും വിധമായിരുന്നു അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്. 

ഇവിടെ എന്നെ വ്യാകുലപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അഥവാ മലയാളക്കരയിലെ സുവര്‍ണകാലഘട്ടത്തിനും (അറബി ഭാഷയിലെ നിര്‍മാണത്തിന്റെയും രചനയുടെയും വിശുദ്ധ ക്വുര്‍ആനും തഫ്‌സീറും നേരിട്ടു ഗുരുനാഥന്മാരില്‍നിന്ന് പഠിച്ചിരുന്നതിന്റെയും കാലഘട്ടം) അറിവിലും വിജ്ഞാനത്തിലും പിന്നാക്കംനിന്ന കാലഘട്ടത്തിനും ഇടയിലെ അന്തരം എത്രയായിരുന്നുവെന്നറിയില്ല എന്നതാണത്. എത്ര ദീര്‍ഘമായ ഗവേഷണം നടത്തിയിട്ടും ചരിത്ര കൃതികളില്‍ അത് കണ്ടെത്താനായില്ല. ഈ രണ്ട് കാലഘട്ടങ്ങള്‍ക്കിടയില്‍ വ്യക്തമായ അന്തരവും വ്യത്യാസവും കാണുന്നുണ്ട് താനും. 

വിവര്‍ത്തനം അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കും മധെ്യ

സത്യത്തിന്റെ പ്രണേതാക്കള്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചുണ്ടായ ചിന്തയും ഉണര്‍വും തന്നിഷ്ടക്കാര്‍ക്ക് വലിയ പ്രയാസത്തിന് കാരണമായി. പെട്ടെന്ന് അവര്‍ അനുകൂലികളുടെ അനുഗൃഹീത കാല്‍വയ്പുകളെ നിരീക്ഷിക്കുവാനും അതിന്നെതിരില്‍ ഉണരുവാനും വിവിധ മാര്‍ഗങ്ങളുപയോഗിച്ച് ഈ ചിന്താഗതിയെ വിമര്‍ശിക്കുവാനും എതിരിടുവാനും തുടങ്ങി. 

സ്വൂഫീ ചിന്താഗതിയില്‍ വശംവദരായ, സുന്നികളെന്ന് വാദിക്കുന്നവരാണ് ഈ അനുഗൃഹീത കാല്‍വയ്പുകള്‍ക്ക് കൂച്ചുവിലങ്ങുകളായത്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയായേക്കാം: 

• അവരെക്കുറിച്ച് നല്ല ധാരണ വെച്ചുപുലര്‍ത്തുന്ന പാമരന്മാര്‍ അവരുടെ ഉള്ളറകളും നിജസ്ഥിതിയും അറിയുമെന്ന ഭയം. 

 

• സ്വാലിഹുകളെ സ്‌നേഹിക്കുക, ആദരിക്കുക എന്ന പേരില്‍ ശിര്‍ക്കിലും അദ്വൈതത്തിലും ചെന്നെത്തി നില്‍ക്കുന്ന സ്വൂഫീ ചിന്തകള്‍ യഥാര്‍ഥ തൗഹീദിന് വിരുദ്ധമാണെന്ന് വഞ്ചിതരായ പാമരജനം അറിയുമെന്ന അവരുടെ ഭയം. 

അതിനാല്‍ തന്നെ പ്രതികൂലികളുടെ നിരൂപണം തീവ്രവും വൈവിധ്യമാര്‍ന്നവയുമായിരുന്നു. ധാരാളം യോഗങ്ങള്‍ക്കു ശേഷം ‘തര്‍ജമ നിഷിദ്ധം’ എന്ന ഫത്‌വ പ്രഖ്യാപിതമായി. അമുസ്‌ലിംകള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും അങ്ങനെ വിശുദ്ധ ക്വുര്‍ആനിന്റെ പവിത്രത നഷ്ടപ്പെടുകയും ചെയ്യും എന്നതായിരുന്നു അവരുടെ ന്യായം. 

തര്‍ജമക്കെതിരില്‍ എതിര്‍പ്പുകളും നിരൂപണങ്ങളും ഉണ്ടായെങ്കിലും തര്‍ജമകള്‍ വെളിച്ചം കണ്ടതിനു ശേഷമാണ് പ്രതികരണങ്ങള്‍ ഉണ്ടായത്. തര്‍ജമയെ എതിര്‍ത്ത പണ്ഡിതരില്‍ ചിലര്‍ തന്നെ തര്‍ജമ ചെയ്യുകയും തങ്ങളുടെ ക്യത്യത്തെ ന്യായീകരിക്കുകയും നിലപാട് സാധൂകരിക്കുകയും ചെയ്തത് കാരണത്താലായിരുന്നു അത്. (അത് പിന്നീട് വശദീകരിക്കുന്നുണ്ട്). 

മറ്റൊരു വീക്ഷണകോണിലൂടെ തര്‍ജമയെ നിരൂപിച്ചവര്‍ വേറേയുമുണ്ട്. പ്രസ്തുത വീക്ഷണത്തെ ഇപ്രകാരം സംഗ്രഹിക്കാം: വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനത്തെ ആദരവും ബഹുമാനവും കൂടാതെ എല്ലാവരും കയ്യാളുകയും അതിലൂടെ ക്വുര്‍ആനിന്റെ സ്ഥാനവും പവിത്രതയും മഹത്ത്വവും കുറഞ്ഞു പോവുകയും ചെയ്യാനിടയുണ്ട്. 

ഈ വാദം കാര്യമായി ഏറ്റുപിടിച്ചത് ക്വുര്‍ആന്‍ വഹിക്കാന്‍ വുദൂഅ് നിര്‍ബന്ധമാണെന്ന് വാദിച്ചവരായിരുന്നു. ഈ വാദക്കാരെ പ്രീണിപ്പിക്കാനും അമുസ്‌ലിംകള്‍ക്കിടയില്‍ പ്രയാസമന്യെ പ്രചരിപ്പിക്കാനും ചില പരിഭാഷകര്‍ തങ്ങളുടെ തര്‍ജമയെ അറബി മൂലത്തില്‍ നിന്ന് മുക്തമാക്കി. ഈ ചര്‍ച്ച ശാഫിഈ പണ്ഡിതര്‍ കേരളത്തില്‍ ഇടക്കിടെ ഇളക്കിവിടാറുണ്ട്. 

ഭയാശങ്കകള്‍, ഉത്കണ്ഠകള്‍

വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന ചിന്ത മലബാറിന്റെ ചക്രവാളത്തെ അടക്കിവാഴുകയും തല്‍വീക്ഷണത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതമാവുകയും എഴുത്തുകാരും സാംസ്‌കാരിക നായകരും വിഷയം ഏറ്റുപിടിക്കുകയും ചെയ്തതോടെ വിവര്‍ത്തനത്തെ അനുകൂലിക്കുന്നവരില്‍ ഇടര്‍ച്ചയും ഭയപ്പാടും കണ്ടുതുടങ്ങി. കാരണം വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന കവാടം തുറന്നിടുകയും എല്ലാവരും രംഗം കയ്യേറുകയും തോന്നിയവരെല്ലാം തോന്നിയ രീതിയില്‍ ചലിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ കാര്യം അരാജകത്വത്തിലെത്തും. 

കള്ളപ്രവാചകന്‍ മിര്‍സാഗുലാം അഹ്മദ് അല്‍ ഖാദിയാനിയുടെ അനുയായിയായ മുഹമ്മദലി ഇംഗ്ലിഷില്‍ പരിഭാഷപ്പെടുത്തിയ ആദ്യ തര്‍ജമ പുറത്ത് വന്നതോടെ ഈ വിഷയത്തില്‍ വലിയ ശബ്ദ കോലാഹലങ്ങളുണ്ടായി. പ്രസ്തുത ഇംഗ്ലിഷ് തര്‍ജമ പിന്നീട് പല ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ചെയ്തു. തീര്‍ത്തും വഴിപിഴച്ചവരായ ഖാദിയാനികള്‍ തുടക്കത്തില്‍ ഒരു കക്ഷിയായിരുന്നെങ്കിലും അഹ്മദുല്‍ ഖാദിയാനിയുടെ മരണത്തോടെ അവര്‍ രണ്ടായി വഴിപിരിഞ്ഞു. അവ രണ്ട് പേരിലറിയപ്പെട്ടു: 

(ഒന്ന്) ഖാദിയാനിസം: കള്ള പ്രവാചകന്റെ ജന്മനാടായിരുന്നു ഇവരുടെ തലസ്ഥാനം. അയാളുടെ മകന്‍ മീര്‍സാ ബശിറുദ്ദീന്‍ അഹ്മദ് അവരുടെ നേതാവുമായിരുന്നു. 

(രണ്ട്) ലാഹോര്‍ പാര്‍ട്ടി: ഇതിന്റെ കേന്ദ്രം പഞ്ചാബിന്റെ തലസ്ഥാന നഗരിയായിരുന്ന ലാഹോര്‍ ആയിരുന്നു. ഉപരി സൂചിത ഇംഗ്ലിഷ് പരിഭാഷകന്‍ മുഹമ്മദലി നേതാവും. 

ഈ രണ്ട് ഖാദിയാനീവിഭാഗങ്ങളും വിശുദ്ധ ക്വുര്‍ആന്‍ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുകയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രസ്തുത പരിഭാഷകള്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നീ ഉപഭൂഖണ്ഡങ്ങളില്‍കൂടി ഇവ വ്യാപിച്ചു. വിവര്‍ത്തന വഴിയില്‍ അവര്‍ക്കുണ്ടായ വ്യതിയാനങ്ങള്‍ വഴിയെ വിവരിക്കുന്നുണ്ട്. 

ഈ പശ്ചാത്തലത്തില്‍ ഇത്തരം തര്‍ജമകള്‍ കണ്‍മുമ്പില്‍ നോക്കിക്കാണുന്നവര്‍ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ പാടില്ല എന്ന അഭിപ്രായത്തെയാണ് ശക്തിപ്പെടുത്തുക. മുസ്‌ലിംകള്‍ ഇത്തരം തര്‍ജമകളുടെ ഓരങ്ങളില്‍നിന്ന് വമിക്കുന്ന വഴിപിഴവുകളുടെയും സംഹാരാത്മകവും സ്ഖലിതവുമായ ചിന്താധാരകളുടെയും ബലിയാടുകളായി നിപതിക്കുമെന്ന ഭയം കാരണത്താല്‍ ആണത്. അല്ലാഹുവേ, നിന്റെ കാവല്‍!

മുകളില്‍ സൂചിപ്പിച്ച രണ്ടു പരിഭാഷകളുടെയും മറ്റും അപകടങ്ങള്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതര്‍ മണത്തറിഞ്ഞതിനാല്‍ 1925ല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി അവ ഈജിപ്തില്‍ നിരോധിക്കുകയും മുമ്പ് കടന്നുവന്നത് നശിപ്പിക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഡോ അഹ്മദ് ഇബ്‌റാഹീം മുഹന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തെ കുറിച്ചുള്ള തന്റെ പഠനത്തില്‍ അതിലേക്ക് സൂചന നല്‍കുന്നുണ്ട്. 

സത്യപ്രബോധകരെ തര്‍ജമയില്‍നിന്ന് തല്‍ക്കാലത്തേക്ക് പിടിച്ച് നിറുത്തിയ ഉത്കണ്ഠയാണ് മുകളില്‍ വിവരിച്ചത്. അത് പിന്നീട് നീങ്ങിപ്പോയി. 

ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനം തടഞ്ഞവര്‍ രണ്ട് തരക്കാരായിരുന്നു. 

ഒന്ന്: ക്വുര്‍ആനിനെ ഭയപ്പെട്ടതിനാല്‍, അഥവാ വിശുദ്ധ ക്വുര്‍ആന്‍ അവരുടെ പിഴച്ച ചിന്തകളെ കീഴ്‌പ്പെടുത്തുകയും അതിനെ ഉന്മൂലനം ചെയ്യുമെന്നുമുള്ള ഭയം. അല്ലാഹു പറയുന്നു: 

”സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു” (ക്വുര്‍ആന്‍ 23:71).

രണ്ട്: ക്വുര്‍ആനിന് വല്ലതും സംഭവിക്കുമോ എന്ന് ഭയപ്പെട്ടുകൊണ്ടും അതിന്റെ ആദരവ് കാത്തു സൂക്ഷിക്കുവാനും അതിന്റെ പാവനത്വം സംരക്ഷിക്കുവാനും. 

പക്ഷേ, ഈ പരിശുദ്ധപ്പെടുത്തല്‍ അസ്ഥാനത്താണ്. കാരണം ക്വുര്‍ആന്‍ മുഴുജനങ്ങളിലേക്കും അവതീര്‍ണമാണ്. അതിന്റെ സന്ദേശമാകട്ടെ സര്‍വലൗകികവുമാണ്. 

അല്ലാഹു പറയുന്നു: ”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു” (ക്വുര്‍ആന്‍ 7:158).

അപക്വമായ പുതിയൊരു വാദം

വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനവുമായി ബന്ധപ്പെട്ട് നവീനമായ മറ്റൊരു അഭിപ്രായംകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. സത്യത്തിന്റെ വക്താക്കളായ ഇവര്‍ തര്‍ജമ പാടില്ല എന്നാണ് അഭിപ്രായപ്പെടുന്നത്. സത്യത്തോടുള്ള പ്രതിബദ്ധതയും നല്ല വിചാരവുമാണവര്‍ക്കുള്ളത്. മുസ്‌ലിംകളെ വിശുദ്ധ ക്വുര്‍ആനുമായി അടുപ്പിക്കുക എന്നതാണവരുടെ ന്യായവാദം. ഈ വാദഗതിക്കാരുടെ തെളിവുകള്‍:

1. മുസ്‌ലിംകള്‍ എല്ലാവരും അറബിഭാഷ പഠിക്കല്‍ നിര്‍ബന്ധമാണ്.

2. പരിഭാഷകള്‍ അവരെ അറബി പഠനത്തില്‍നിന്ന് തടയുകയും പരിഭാഷകളില്‍ ഒതുങ്ങിക്കൂടാന്‍ അവരെ സഹായിക്കുകയും ചെയ്യും. 

3. പൂര്‍വികര്‍ ആരും തന്നെ -അവര്‍ അനറബികള്‍ ആയിട്ടും- യുദ്ധവിജയ നാളുകളില്‍ വിശുദ്ധ ക്വുര്‍ആന്‍ പൂര്‍ണമായി വിവര്‍ത്തനം ചെയ്തിട്ടില്ല. 

ഈ വാദഗതിക്ക് ചുക്കാന്‍ പിടിച്ചത് ഹിജ്‌റ വര്‍ഷം 1379ല്‍ മരണപ്പെട്ട ശൈഖ് മുഹമ്മദ് സുല്‍ത്വാന്‍ അല്‍മക്കിയാണ്. ഈ സന്ദേഹം എങ്ങിനെ നീക്കിക്കളയാം എന്നതിലേക്ക് ‘വിവര്‍ത്തനം ഇസ്‌ലാമിക വീക്ഷണത്തില്‍’ എന്ന അധ്യായത്തില്‍ (രണ്ടാം അധ്യായം) സൂചന നല്‍കിയിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. 

എങ്കിലും അറബിഭാഷാ പഠനം നിര്‍ബന്ധം എന്ന വിഷയത്തെപ്പറ്റി അല്‍പം സംസാരിക്കേണ്ടതുണ്ട്. കാരണം ഈ വാദഗതിക്ക് അതിന്റെതായ തെളിവ് ആവശ്യമാണ്. നമസ്‌കാരം പോലുള്ള മതചിഹ്നങ്ങള്‍ ശരിയായി നിര്‍വഹിക്കാന്‍ അനിവാര്യമായതെല്ലാം പഠിക്കല്‍ നിര്‍ബന്ധമാക്കിയ മതമാണ് ഇസ്‌ലാം. എന്നാല്‍ അതിനപ്പുറമുള്ള അസാധ്യമായതെല്ലാം ചെയ്യാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കാന്‍ നമുക്ക് സാധ്യമല്ല. 

അതെങ്ങനെ സാധിക്കും? കാരണം ഭാഷാവൈവിധ്യം അല്ലാഹു തന്റെ മഹത്തായ ദൃഷ്ടാന്തത്തിന്റെ ഇനത്തിലാണ് ഗണിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 30:22). 

എന്നാല്‍ ആബാലവൃദ്ധം മുസ്‌ലിംകളെ അറബി പഠിക്കാന്‍ പ്രോല്‍സാഹിപ്പിക്കല്‍ നമ്മുടെ ബാധ്യതയാണ്. വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ കേട്ട് ആസ്വദിക്കുവാനും ഭയചകിതരാകുവാനും അതിലൂടെ ഈമാന്‍ വര്‍ധിക്കുവാനും ഇത് സഹായിക്കും. അല്ലാഹു പറയുന്നു: 

”തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 39:23). 

(അവസാനിച്ചില്ല).

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം ഒരു വിഹഗ വീക്ഷണം

വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം ഒരു വിഹഗ വീക്ഷണം

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 2)

1. തര്‍ജമ ഇസ്‌ലാമിക വീക്ഷണത്തില്‍

വിശുദ്ധ ക്വുര്‍ആനിന്റെ ആശയം ഇതര ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യല്‍ സലഫുസ്സ്വാലിഹുകളില്‍ സുപരിചിതമായിരുന്നെന്ന് നമുക്ക് ചരിത്രത്തിലൂടെ മനസ്സിലാക്കാം. അറിഞ്ഞിടത്തോളം പൂര്‍വികന്മാര്‍ അതിനെ എതിര്‍ത്തതായി സ്ഥിരപ്പെട്ടിട്ടില്ല. കാരണം തര്‍ജമക്ക് (പദാനുപദമല്ലെങ്കിലും) തഫ്‌സീറിന്റെ സ്ഥാനമാണുള്ളത്. 

നബിﷺയും സ്വഹാബികളും താബിഉകളും വിശുദ്ധ ക്വുര്‍ആനിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്തു എന്നതാണ് വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനം ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ പ്രമാണം. കാരണം തഫ്‌സീറുകൊണ്ടുള്ള വിവക്ഷ വിശുദ്ധ വചനങ്ങളില്‍ അന്തര്‍ലീനമായ ആശയങ്ങളെ മനുഷ്യബുദ്ധിയിലേക്ക് അടുപ്പിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുന്ന ശൈലിയിലേക്ക് മാറ്റുക എന്നതാണ്. ഇത്തരത്തിലുള്ള വിവരണങ്ങള്‍ പ്രവാചകന്മാരുടെ കാലം മുതല്‍ അനുവദനീയവും പ്രാവര്‍ത്തികവുമായിരുന്നു. 

വിശുദ്ധ ക്വുര്‍ആന്‍ ഒന്നിലധികം തവണ അത് മുഴുലോകര്‍ക്കും ഉദ്‌ബോധനമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്:  

”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു” (ക്വുര്‍ആന്‍ 7:158).

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:107).

അല്ലാഹു പറയുന്നു: ”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധിക പേരും അറിയുന്നില്ല” (ക്വുര്‍ആന്‍ 34:28)

ഇസ്‌ലാമാകട്ടെ മുഴുലോകത്തും വ്യാപിച്ചു; അറബി ഭാഷ ഒട്ടുമറിയാത്ത ദിക്കുകളില്‍ പോലും. വിശുദ്ധ ക്വുര്‍ആന്‍ ജനങ്ങളിലേക്ക് എത്തിക്കല്‍ മുസ്‌ലിംകളുടെ മേല്‍ ഏറ്റവും വലിയ ബാധ്യതയത്രെ. അല്ലാഹു പറയുന്നു:

”(നബിയേ) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ചേറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ക്വുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത് അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു…” (ക്വുര്‍ആന്‍ 6:19)

ഇസ്‌ലാമിക വിജയങ്ങളില്‍ പങ്കെടുത്ത മുസ്‌ലിംകളെല്ലാം അവര്‍ എത്തിപ്പെട്ട മേഖലകളിലൊക്കെതങ്ങളുടെ പ്രബോധന ബാധ്യത നിര്‍വഹിച്ചിട്ടുണ്ടെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു. അവരെല്ലാവരും അവരുടെ ഈ ബാധ്യത അറബി ഭാഷയിലാണ് നിര്‍വഹിച്ചതെന്ന് ആര്‍ക്കും തന്നെ അനുമാനിക്കാനാവില്ല; അറബി ഭാഷ പഠിക്കുകയും പില്‍കാലത്ത് തങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാക്കുകയും ചെയ്തവര്‍ പോലും. കാരണം ജീവിതത്തിന്റെ മുഴുമേഖലകളെയും സ്പര്‍ശിക്കുന്നതായ ഈ മാറ്റം പൊടുന്നനെ ഒരു രാവും ഒരു പകലും കൊണ്ട് സംഭവിക്കുന്നതല്ല. എങ്കില്‍ ഈയൊരു മാറ്റത്തിന്റെ നീണ്ട കാലഘട്ടത്തില്‍ എങ്ങനെയായിരുന്നു അവര്‍ ദീനീകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത്? ക്വുര്‍ആനികാധ്യാപനങ്ങള്‍ അവര്‍ എങ്ങനെയായിരുന്നു ഗ്രഹിച്ചിരുന്നത്? ആ കാലമത്രയും-അറബി പഠിക്കുന്നത് വരെ- അജ്ഞരായി അവര്‍ കഴിഞ്ഞുകൂടിയോ, അതല്ല ഈ അധ്യാപനങ്ങള്‍ അവരിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തിച്ചുകൊടുക്കുന്നവരെ അവര്‍ കണ്ടെത്തിയിരുന്നുവോ? നിസ്സംശയം, അവര്‍ ഈ കാലയളവില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ആശയം പഠിക്കാനും പഠിപ്പിക്കാനും സാധ്യമായ ഒരു മാര്‍ഗത്തിലേക്ക് നിര്‍ബന്ധിതരായിരുന്നു. അതത്രെ ഇസ്‌ലാമികാധ്യാപനങ്ങളെ തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തല്‍ അഥവാ തര്‍ജമ ചെയ്യല്‍. 

മുന്‍ഗാമികള്‍ ഇത് അനുവദനീയമായി കണ്ടിരുന്നു. ഉദാ: വിശുദ്ധ ക്വുര്‍ആനിലെ ‘ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ’ എന്ന ആയത്തിനെ (105:4) വിവര്‍ത്തനം ചെയ്ത് ഇബ്‌നു അബ്ബാസ്(റ) പറയുന്നത് ”പേര്‍ഷ്യന്‍ ഭാഷയില്‍ അതിന്ന് ‘സിന്‍ക്’ (കല്ലും കളിമണ്ണും ചേര്‍ന്നതാകുന്നു അത്” എന്നാണ്. 

ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്നു തന്നെ, വിശുദ്ധക്വുര്‍ആനിലെ ”അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്” (2:96) എന്ന ആയത്തിന്റെ അര്‍ഥമെന്നോണം ഇപ്രകാരം വന്നിരിക്കുന്നു: ‘ഇത് അനറബികളുടെ ‘സഹ് ഹസാര്‍ സാല്‍’ എന്ന വാക്കിന് തുല്യമാണ്, അഥവാ നീ ആയിരം കൊല്ലം ജീവിക്കുക എന്നര്‍ഥം.’ 

വിശുദ്ധ ക്വുര്‍ആനിലെ ‘ത്വാഹാ’ എന്ന അധ്യായത്തിലെ ആദ്യ വചനമായ ‘ത്വാഹാ’ എന്ന വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇക്‌രിമ(റ) റിപോര്‍ട്ട് ചെയ്യുന്നു: ”നബ്തീ ഭാഷയില്‍ ‘ഹേ മനുഷ്യാ’ എന്നാണത്.” 

ഇവയും സമാനമായവയും വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനമാകാം എന്ന് അഭിപ്രായപ്പെടുന്നവര്‍ കൂട്ടുപിടിക്കുന്ന രേഖകളില്‍ പെട്ടതാണ്. പരിഭാഷ മിക്കപ്പോഴും, തര്‍ജമ നിരാകരിക്കുന്ന ചിലര്‍ വാദിക്കുന്നത് പോലെ പദാനുപദമായിക്കൊള്ളണമെന്നില്ല. 

ക്വുര്‍ആനിലെ പദാവലികള്‍ക്ക് സമാനമായ പദങ്ങള്‍ ഇതരഭാഷകളില്‍ ഇല്ലാത്തതിനാലും ഇരു ഭാഷകള്‍ക്കിടയില്‍ അവ്യയങ്ങളുടെയും സന്ധി-ബന്ധങ്ങളുടെയും മറ്റും കാര്യത്തില്‍ സാദ്യശ്യമില്ലാത്തതിനാലുമാണത്. ഇക്കാരണങ്ങളാല്‍ പരിഭാഷകര്‍ ബ്രാക്കറ്റില്‍ വിവരണങ്ങളോ അടിക്കുറിപ്പുകളോ നല്‍കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതിനാല്‍ തഫ്‌സീറിന്റെ അതേ വിധി തന്നെയാണ് പരിഭാഷക്കും. ഒരു തര്‍ജമയും ഈ ഗണത്തില്‍നിന്ന് പുറത്തല്ല. അതിനാല്‍ നാം പറയട്ടെ; ഒരു മുഫസ്സിര്‍ പാലിക്കേണ്ട മുഴുവന്‍ നിബന്ധനകളും ഒരു പരിഭാഷകന്നും ബാധകമാണ്. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം നിര്‍വഹിച്ച പലര്‍ക്കും പിണഞ്ഞ അബദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. 

പരിഭാഷകന്റെ നിബന്ധനകള്‍

1. ശരിയായ വിശ്വാസം: പ്രമാണ വചനങ്ങളില്‍ ഭേദഗതി വരുത്തുന്നതും വ്യത്താന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വഞ്ചന കാണിക്കുന്നതും വിശ്വാസവൈകല്യം കൊണ്ടും സലഫിന്റെ മാര്‍ഗം പിന്തുടരാത്തത് കൊണ്ടുമാകുന്നു. 

2. ദേഹേച്ഛയില്‍ നിന്ന് മുക്തമാവുക: കാരണം ദേഹേച്ഛകള്‍ അതിനെ പിന്‍പറ്റുന്നവരെ അവരുടെ മാര്‍ഗത്തെ പിന്തുണക്കുന്നതിന് പ്രേരിപ്പിക്കുന്നു. 

3. പരിഭാഷയില്‍ ക്വുര്‍ആനിനെ ക്വുര്‍ആന്‍കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതിയാണ് ആദ്യമായി അവലംബിക്കേണ്ടത്. 

4. പരിഭാഷയില്‍ ക്വുര്‍ആനിനെ സുന്നത്ത്‌കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതിയാണ് പിന്നീട് അവലംബിക്കേണ്ടത്. 

5. ക്വുര്‍ആനിലോ സുന്നത്തിലോ വ്യാഖ്യാനം ലഭ്യമല്ലാത്തപ്പോള്‍ സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങളാണ് പരിഭാഷകന്‍ അവംലംബിക്കേണ്ടത്. 

6. വിവര്‍ത്തകന്‍ അറബി ഭാഷയില്‍ അവഗാഹമുള്ളവനായിരിക്കണം. കാരണം ക്വുര്‍ആന്‍ അവതീര്‍ണമായത് വസ്തുതകള്‍ വ്യവഛേദിച്ചു വിശദീകരിക്കാനുതകുന്ന അറബി ഭാഷയിലാണ്. 

7. ഏതൊരു ഭാഷയിലേക്കാണോ വിവര്‍ത്തനം ചെയ്യുന്നത് ആ ഭാഷയിലും കഴിവുള്ളവനായിരിക്കണം. 

മലയാള ഭാഷയും വിവര്‍ത്തന വിജയ സാധ്യതയും

മലയാളം ഇന്ത്യയിലെ മുഖ്യഭാഷകളില്‍ ഒന്നത്രെ. ഇന്ത്യയുടെ ഔദ്യോഗിക നാണയമായ രൂപയില്‍ മലയാള ലിപിയുണ്ട്. ഇന്ത്യയിലെ മുപ്പത് മില്യനിലധികം ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നു. 

മലയാളത്തിന്റെ തുടക്കം ബി.സി. 3000ത്തിന് മുമ്പ് സിന്ധ് താഴ്‌വരയില്‍നിന്ന് തെന്നിന്ത്യയിലേക്ക് കുടിയേറിയ ദ്രാവിഡന്മാരുടെ കാലഘട്ടത്തിലേക്ക് ചെന്നെത്തുന്നു. സംസ്‌കൃതം സംസാരിക്കുന്ന ഇന്ത്യയിലെ ആര്യവംശജരുമായി അവര്‍ കൂടിക്കഴിഞ്ഞു. 

ഇവിടെനിന്നാണ് മലയാളത്തിന്റെ പിറവി. സങ്കരവും സവിശേഷമായ ഘടനയോടുകൂടിയതും നവീനമായ ഒരു മുദ്രയോടു കൂടിയതും ആഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും സാഹിതീയവും ഉച്ചാരണത്തില്‍ പ്രയാസവുമുള്ള ഭാഷയാണ് മലയാളം. മറ്റു ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ അക്ഷരങ്ങള്‍ കൂടുതലാണ്. അമ്പതിലധികം അക്ഷരങ്ങളാണ് മലയാളത്തില്‍ ഉള്ളത്. തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാഷകള്‍ മലയാളത്തിന്റെ സഹോദര ഭാഷകളാണ്. കാരണം അവയെല്ലാം ദ്രാവിഡരുടെ ഭാഷകളില്‍ പെട്ടതായിരുന്നു. 

തീര്‍ച്ചയായും ഏതൊരു ഭാഷയിലും പദങ്ങളിലും ആ ഭാഷക്കാരുടെ ആചാരങ്ങള്‍, ആഘോഷങ്ങള്‍, ആരാധനകള്‍, വിശ്വാസങ്ങള്‍, ചടങ്ങുകള്‍ പോലുള്ളവയുടെ സ്വാധീനങ്ങളും ഉള്ളടക്കങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അറബിഭാഷയെ അനറബിഭാഷയുമായി മാറ്റുരക്കുമ്പോള്‍ ആശയത്തിലും അര്‍ഥതലങ്ങളിലും വ്യക്തമായ അന്തരം കാണാന്‍ സാധിക്കും. 

ഉന്നതവും സവിശേഷവുമായ ആശയങ്ങളുള്ള സംജ്ഞകളും പദാവലികളും മാനവരാശിക്ക് വിശുദ്ധ ക്വുര്‍ആന്‍ സമ്മാനിച്ചു. ഇവിടെയാണ് മലയാളത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രയാസം ഒളിഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഒരു പദത്തിന്റെ വിവര്‍ത്തനം വായനക്കാരന് ശരിയായി ഗ്രഹിക്കാന്‍ ഒരു പൂര്‍ണ വരി വരെ ആവശ്യമായി വരുന്നു. 

ഒരു വിവര്‍ത്തകന്‍ ഇരുഭാഷകളിലും നിപുണനാണെങ്കില്‍ തീര്‍ച്ചയായും പ്രസ്തുത വിവര്‍ത്തനം (തര്‍ജമ) വായനക്കാരന് ഗ്രാഹ്യമായിരിക്കും. ഭാഷാ പരിജ്ഞാനമില്ലാത്തവരുടെ വിവര്‍ത്തനം സാഹിത്യലോകത്തിന് വര്‍ജ്യവും ജുഗുപ്‌സാവഹവുമാണ് എന്നിരിക്കെ നിരര്‍ഥകതയുടെ ലാഞ്ചനയില്ലാത്ത വിശുദ്ധ ക്വര്‍ആന്‍ എങ്ങനെയാണ് ഭാഷയറിയാത്തവര്‍ വിവര്‍ത്തനം ചെയ്യുക? 

തര്‍ജമകള്‍ വര്‍ധിപ്പിക്കുക എന്നതല്ല പ്രധാനം, പ്രത്യുത തര്‍ജമ അര്‍ഹിക്കുന്ന അവകാശങ്ങള്‍ അതിന്ന് നല്‍കുക എന്നതാണ്. കാരണം വിവര്‍ത്തകന്‍ തര്‍ജമകളില്‍ വൈജ്ഞാനിക വിശ്വാസ്യത നിലനിര്‍ത്തുകയും ഓരോ പദത്തിനും ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാകരണത്തിന്റെയും അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും അല്ലാഹുവിന്റെ വചനങ്ങള്‍ ഉന്നമിടുന്ന ലക്ഷ്യങ്ങളില്‍നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്യുന്നേടത്തോളം കാലം വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷകള്‍ നിര്‍മാണത്തിന്റെയും പരിഷ്‌കരണത്തിന്റെയും ചട്ടുകങ്ങളാണ്. 

ഇപ്രകാരം തന്നെ വിവര്‍ത്തകന്‍ തന്റെ ഇച്ഛാനുസൃതം വ്യതിചലിച്ച വ്യാഖ്യാനത്തിലേക്ക് തിരിയുകയും താനുദ്ദേശിക്കുന്നതിലേക്ക് അല്ലാഹുവിന്റെ വചനങ്ങളെ തെറ്റിച്ച് കൊണ്ടുപോവുകയും ചെയ്താല്‍ ഏതൊരു ലക്ഷ്യത്തിനാണോ വിശുദ്ധ ക്വുര്‍ആനിറങ്ങിയത് പ്രസ്തുത ലക്ഷ്യത്തെ തന്നെ ഉടച്ച് വാര്‍ക്കുന്ന ആയുധമായിരിക്കും ആ തര്‍ജമ. 

വിശുദ്ധ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുക, അതില്‍ വ്യതിയാനമുണ്ടാക്കുക, അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ; അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത് എന്ന യാഥാര്‍ഥ്യം ലക്ഷ്യമിടുന്ന വായനക്കാരെ വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് തടയുക എന്നിങ്ങനെ പടച്ചവന്റെ വചനങ്ങള്‍ കൊണ്ട് കളിക്കുന്നതിനെക്കാള്‍ വലിയ പാതകം മറ്റെന്താണുള്ളത്! (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക