മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരം

മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരം

കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ പകച്ചു നില്‍ക്കാനല്ല, മഴ വര്‍ഷിപ്പിക്കാന്‍ കഴിയുന്ന സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തെ സംബന്ധിച്ച് പ്രാമാണികമായ ഒരു പഠനം.

അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ മഴ. എന്നാല്‍ പല കാരണങ്ങളാല്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് മഴയെ തടയും. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ കേവലം ഭൗതിക കാരണങ്ങളെ മാത്രം അതിനു പിന്നില്‍ കണ്ടെത്തുകയും അതിന് പരിഹാരമായി ഭൗതിക പരിഹാര മാര്‍ഗങ്ങള്‍ മാത്രം തേടുകയും ചെയ്യുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്. അതിനപ്പുറം മഴയുടെ ഉടമയായ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കല്‍ കൂടി പ്രധാന പരിഹാര മാര്‍ഗമായി വിശ്വാസി കാണണം.

എന്ത് കൊണ്ട് മഴ തടയപ്പെടുന്നു?

അല്‍പം ദീര്‍ഘമായ ഒരു ഹദീഥില്‍ റസൂല്‍(സ്വ) ഇപ്രകാരം പഠിപ്പിച്ചതായി സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു: ”നബി (സ്വ) ഞങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ (വളരെ പ്രയാസകരമായിരിക്കും കാര്യം)- അതുണ്ടാകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ (അശ്ലീലതകള്‍) വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല…” (ഇബ്‌നു മാജ:4019, ഹാകിം, സില്‍സില സ്വഹീഹ:106).

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ നല്‍കിയ ഒരു അധ്യായത്തിന്റെ തലവാചകം ഇപ്രകാരമാണ്: ”നിഷിദ്ധമായവയെ (അല്ലാഹുവിന്റെ വിലക്കുകളെ) സൃഷ്ടികള്‍ തകര്‍ത്തെറിയുമ്പോള്‍ അല്ലാഹു അവര്‍ക്ക് വരള്‍ച്ച നല്‍കിക്കൊണ്ട് പ്രതികാരമെടുക്കും എന്ന അധ്യായം.” (ബുഖാരി: മഴയെ തേടുന്ന അധ്യായം).

‘അല്ലാഹു അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളെയും സന്‍മാര്‍ഗത്തെയും മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കും. ശപിക്കുന്ന മുഴുവന്‍ പേരും ശപിക്കും’ എന്ന സൂറത്തുല്‍ ബക്വറയിലെ 19-ാം വചനത്തെ വിശദീകരിച്ചു കൊണ്ട് താബിഈ പ്രമുഖനായ ഇമാം മുജാഹിദ്(റഹി) പറയുന്നു: ”ഭൂമിയില്‍ വരള്‍ച്ച നേരിട്ടാല്‍ മൃഗങ്ങള്‍ പറയും: ‘പാപികളായ മനുഷ്യര്‍ കാരണമാണിത്. മനുഷ്യരില്‍ പാപികളെ അല്ലാഹു ശപിക്കട്ടെ’ എന്ന്” (ഇബ്‌നു കഥീര്‍ 1/137).

ഏതൊരു നാട്ടുകാരും ഈമാനും (സത്യവിശ്വാസം) തഖ്‌വയും (സൂക്ഷ്മത) കാത്ത് സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ആകാശ ഭൂമികളിലെ ഐശ്വര്യങ്ങള്‍ ചൊരിഞ്ഞു നല്‍കുമെന്ന് ക്വുര്‍ആന്‍ പറഞ്ഞത് (7/96) ഇതോട് നാം ചേര്‍ത്ത് വായിക്കുക.

അലി(റ) പറയുന്നു: ”പാപം കാരണമായിട്ടല്ലാതെ ഒരു പരീക്ഷണവും ഇറങ്ങാറില്ല. പശ്ചാത്താപം (തൗബ) കൊണ്ടല്ലാതെ അത് ഒഴിവാകാറുമില്ല”(അല്‍ ജവാബുല്‍ കാഫീ: 142).

ചുരുക്കത്തില്‍ ക്ഷാമവും വരള്‍ച്ചയുമാകുന്ന പരീക്ഷണങ്ങള്‍ നീങ്ങിക്കിട്ടാന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങലാണ് പ്രതിവിധി. പ്രധാനമായും നാലു തരത്തിലാണ് അതിന്റെ വഴി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതില്‍ പ്രധാനമായത് മഴക്ക് വേണ്ടിയുള്ള നമസ്‌കാരമാണ്. ധാരാളം ഹദീഥുകളില്‍ ഇത് സ്ഥിരപ്പെട്ടതുമാണ്. നബി(സ്വ)യും സ്വഹാബത്തും ഇത് നിര്‍വഹിച്ചതുമാണ്. ഒരു ഹദീഥ് കാണുക:

ആഇശ(റ) പറയുന്നു: ”സൂര്യകിരണങ്ങള്‍ വെളിവായ നേരത്ത് നബി(സ്വ) പുറപ്പെട്ടു. എന്നിട്ട് മിമ്പറില്‍ ഇരുന്നു. ശേഷം തക്ബീറും തഹ്മീദും നിര്‍വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം നബി (സ്വ) അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. പിന്നീട് കൈ ഉയര്‍ത്തി ക്കൊണ്ട് തന്നെ തന്റെ മേല്‍ മുണ്ട് (തട്ടം) ഒന്ന് തിരിച്ചിട്ടു. ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നമസ്‌കരിച്ചു…” (അബൂദാവൂദ്:1173)

(കൈകള്‍ ഉയര്‍ത്തുമ്പോള്‍ കയ്യിന്റെ ഉള്‍ഭാഗം ഭൂമിയിലേക്കും പുറംഭാഗം ആകാശത്തേക്കുമാക്കലാണ് പ്രവാചക മാതൃക.)

മഴക്കു വേണ്ടിയുള്ള നമസ്‌കാരവുമായി ബന്ധപ്പെട്ട മര്യാദകളെ ഈ ഹദീഥിന്റെ വെളിച്ചത്തില്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

1. സമയം: മഴക്ക് വേണ്ടി നമസ്‌കരിക്കുവാന്‍ പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നബി(സ്വ) പ്രസ്തുത നമസ്‌കാരം നിര്‍വഹിച്ചത് പ്രഭാതത്തിലാണ്. അതിനാല്‍ പെരുന്നാള്‍ നമസ്‌കാര സമയമാണ് അതിന് ഏറ്റവും ഉത്തമം എന്ന് മേല്‍ ഹദീഥ(അബൂദാവൂദ്:1173) അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടു കാണുന്നു.

(വിശദാംശങ്ങള്‍ക്ക് ഇബ്‌നു അബ്ദില്‍ ബര്‍റ്(റ)ന്റെ അത്തംഹീദ് 17/175, ഇബ്‌നു ഖുദാമയുടെ മുഗ്‌നി 3/327 എന്നിവ നോക്കുക).

2. നമസ്‌കാരം നിര്‍വഹിക്കുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ച് ജനങ്ങളെ അറിയിക്കണം. മുകളില്‍ ഉന്നയിച്ച ഹദീഥ് അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

3. മൈതാനത്താണ് ഉത്തമം

നബി(സ്വ) മൈതാനത്തേക്ക് പുറപ്പെട്ടുവെന്നും അവിടെ നബി(സ്വ)ക്ക് വേണ്ടി മിമ്പര്‍ സ്ഥാപിക്കപ്പെട്ടുവെന്നും അതില്‍ കയറി നബി(സ്വ) ഉപദേശിച്ചുവെന്നും മേല്‍ ഹദീഥില്‍ തന്നെ കാണുന്നു.

ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മൈമൂനുബ്‌നു മഹ്‌റാന്‍(റ)ന് ഇപ്രകാരം എഴുതി അറിയിച്ചു: ”ഇന്ന മാസത്തിലെ ഇന്ന ദിവസത്തില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനായി ഞാന്‍ പട്ടണങ്ങളിലേക്ക് എഴുതി അറിയിച്ചിട്ടുണ്ട്. നോമ്പ് നോല്‍ക്കുവാനും സ്വദക്വ ചെയ്യുവാനും സാധിക്കുന്നവര്‍ അപ്രകാരം ചെയ്യട്ടെ.അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍) (സൂറഃ അല്‍ അഅ്‌ലാ 14,15). നിങ്ങളുടെ ആദ്യ മാതാപിതാക്കള്‍ പറഞ്ഞത് പോലെ നിങ്ങളും പറയുവിന്‍:’അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (7/23). നൂഹ് നബിൗ പറഞ്ഞത് പോലെയും നിങ്ങള്‍ പറയുക: ”(അല്ലാഹുവേ) നീ എനിക്ക് പൊറുത്തു തരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും” (11/47). മൂസാ നബിൗ പറഞ്ഞതു പോലെയും നിങ്ങള്‍ പറയുക: ‘അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ…’ (അല്‍ ക്വസ്വസ്:16). യൂനുസ് നബിൗ പറഞ്ഞതു പോലെയും നിങ്ങള്‍ പറയുവിന്‍: ”…നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (അല്‍ അന്‍ബിയാഅ് 87) അബ്ദുര്‍റസ്സാഖ് 3/82).

ഇമാം ജനങ്ങള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണം എന്ന് ഇവയില്‍ നിന്ന് ഗ്രഹിക്കാം.

4. വിനയവും താഴ്മയും പ്രകടിപ്പിച്ചു കൊണ്ടാവണം പുറപ്പെടേണ്ടത്

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി(സ്വ) വളരെ നിലവാരം കുറഞ്ഞ വേഷത്തില്‍ വിനയത്തോടെയും താഴ്മയോടെയും ഭക്തിയോടെയും പ്രാര്‍ഥനാനിര്‍ഭരനായിക്കൊണ്ടുമാണ് പുറപ്പെട്ടത്” (അബൂദാവൂദ്: 1165, തുര്‍മുദി:1028, മുസ്‌ലിം:894).

5. നമസ്‌കാരത്തിന് മുമ്പോ ശേഷമോ ഖുതുബ നിര്‍വഹിക്കാം

ഇതിലേക്കുമുള്ള സൂചനകള്‍ നബി(സ്വ)യുടെ കര്‍മങ്ങള്‍ ഉദ്ധരിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍ ഒരു ഗംഭീര പ്രസംഗമല്ല വേണ്ടത്. പകരം, ഇമാമും അല്ലാത്തവരുമെല്ലാം വളരെ വിനയാന്വിതരായിരിക്കുകയും റബ്ബിലേക്ക് കൂടുതല്‍ ഭക്തിപ്പെടുകയുമാണ് വേണ്ടത്. അതിനായുള്ള ഉപദേശങ്ങളാണ് ഖുതുബയില്‍ ഉണ്ടാവേണ്ടത്.

സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഒന്നടങ്കം പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍, മൃഗങ്ങളെയും മറ്റും കൊണ്ടുപോകുന്നതിന് പ്രവാചക പ്രവൃത്തിയുടെ മാതൃകയില്ലെന്ന് ഇബ്‌നു ഖുദാമ (റ) പറയുന്നു. (മുഗ്‌നി:3/335, കാഫീ: 1/535). അല്ലാഹു അഅ്‌ലം.

6. ബാങ്കും ഇക്വാമത്തും സുന്നത്തില്ല

നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേകം നിര്‍ദേശം വന്നിട്ടില്ല. നബി(സ്വ) ബാങ്കോ ഇക്വാമത്തോ നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. നബി(സ്വ)യില്‍ നിന്ന് മതം പഠിച്ച സ്വഹാബിമാരായ അബ്ദുല്ലാഹ് ബ്‌നു യസീദ് ബാങ്കോ ഇക്വാമത്തോ നിര്‍വഹിക്കാതെയാണ് മഴയെ തേടുന്ന നമസ്‌കാരം നിര്‍വഹിച്ചത് എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു (ബുഖാരി:1022). അബൂമൂസല്‍ അശ്അരി(റ) എന്ന സ്വഹാബിയും അപ്രകാരം ചെയ്തതായി ഇബ്‌നു അബീ ശൈബ(റ) തന്റെ മുസ്വന്നഫില്‍ (2/221) ഉദ്ധരിച്ചിട്ടുണ്ട്.

7. കൂടുതല്‍ ഭക്തരും മതനിഷ്ഠയുള്ളവരുമാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കേണ്ടത്

നബി(സ്വ) ജീവിച്ചിരിപ്പുള്ള കാലത്ത് സ്വഹാബത്തിന് ഈ വിഷയത്തില്‍ നേതൃത്വം നല്‍കിയിരുന്നത് നബി(സ്വ)യായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (ബുഖാരി:933, 1010, മുസ്‌ലിം:897).

നബി(സ്വ)യുടെ കാല ശേഷം ഉമര്‍(റ) മഴയെ തേടിയപ്പോള്‍ നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസ് (റ)നെയാണ് നേതൃത്വം നല്‍കാനായി തെരെഞ്ഞെടുത്തത് (ബുഖാരി:1010). മുആവിയ (റ), ദ്വഹ്ഹാക്വ് (റ) എന്നിവര്‍ മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് യസീദ്ബ്‌നുഅസ്‌വദ്(റ)നെയാണ് നേതൃത്വം ഏല്‍പിച്ചത്. (മുഗ്‌നി 1/535).

8. പെരുന്നാള്‍ നമസ്‌കാരം പോലെ തന്നെയാണ് ഈ നമസ്‌കാരവും

വ്യത്യസ്ത ഹദീഥുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. (ബുഖാരി:1012,1026, മുസ്‌ലിം:894). ഇത് പ്രകാരം പെരുന്നാള്‍ നമസ്‌കാരത്തിലെന്ന പോലെ ഇതിലും രണ്ട് റക്അത്തിലും തക്ബീറുകള്‍ സുന്നത്താണ് എന്നാണ് പ്രബലാഭിപ്രായം. ക്വുര്‍ആന്‍ പാരായണം ഉറക്കെയാണ് വേണ്ടത്. ഖുത്വുബ നമസ്‌കാരത്തിന് മുമ്പും ശേഷവും ആവാം എന്നതിന് ഹദീഥുകളില്‍ തെളിവുണ്ട്. പ്രസ്തുത വിഷയത്തില്‍ വന്ന ഹദീഥുകള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശൈഖ് ഇബ്‌നുബാസ് (റഹി) പറയുന്നു: ‘നബി(സ്വ) ചില സമയങ്ങളില്‍ ആദ്യം ഖുത്വുബ നിര്‍വഹിക്കുകയും പിന്നീട് നമസ്‌കരിക്കുകയും ചെയ്‌തെന്നും ചില ഘട്ടങ്ങളില്‍ ആദ്യം നമസ്‌കരിക്കുകയും പിന്നെ ഖുത്വുബ നിര്‍വഹിച്ചെന്നും ഈ റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. അതിനാല്‍ രണ്ട് രീതിയും അനുവദനീയമാണെന്ന് ഇതറിയിക്കുന്നു’ (ഫതാവാ ഇബ്‌നുബാസ്: 13/61).

നമസ്‌കാരത്തിനായി നോമ്പനുഷ്ഠിക്കല്‍

മഴയെ തേടുന്ന നമസ്‌കാരത്തിനു മുന്നോടിയായി നോമ്പ് നോല്‍ക്കണോ എന്ന വിഷയത്തില്‍ പണ്ഡിത ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ പഴയ കാലം മുതലേ നിലവിലുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം അതിനു മുമ്പായി മൂന്നു ദിവസം നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. മൂന്നാം ദിവസം നോമ്പുകാരായിക്കൊണ്ടാണ് നമസ്‌കാരത്തിന് വരേണ്ടത്. അതല്ല, മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസമാണ് നമസ്‌കാരത്തിന് വരേണ്ടത് എന്നും അഭിപ്രായമുണ്ട്.

ഹനഫികളും മാലികികളും ഏകദേശം ഈ അഭിപ്രായക്കാര്‍ തന്നെയാണ്. ഹമ്പലികള്‍ക്കും ഈ വിഷയത്തില്‍ കാര്യമായ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ മൂന്നാം ദിവസം പുറപ്പെടണോ അതോ മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസം പുറപ്പെടണോ എന്ന വിഷയത്തിലാണ് പണ്ഡിതന്‍മാര്‍ക്ക് വീക്ഷണ വ്യത്യാസമുള്ളത്. എന്നാല്‍ നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേക അധ്യാപനമുള്ളതായി അവരാരും രേഖപ്പെടുത്തുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നോമ്പുകാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം സ്വീകാര്യതയുണ്ട് എന്ന് ഇമാം തുര്‍മുദിയും ബൈഹഖിയും ഉദ്ധരിച്ച സ്വീകാര്യ യോഗ്യമായ ഹദീഥാണ് അവരൊക്കെയും ഇതിന് തെളിവായി ഉന്നയിച്ചു കാണുന്നത്. അതിനപ്പുറം ഈ വിഷയകമായി പ്രത്യേകം തെളിവില്ലാത്തതിനാല്‍ ഇങ്ങനെ ഒരു നോമ്പ് സുന്നത്താണെന്ന് പറയാവതല്ലെന്നാണ് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) തന്റെ ഫതാവായില്‍ വ്യക്തമാക്കുന്നത്.

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ നോമ്പ് ഉതകുമെന്നതിനാല്‍ പൊതുവായ ഒരു മാനദണ്ഡം എന്ന നിലക്ക് മുകളില്‍ പറഞ്ഞ ഹദീഥിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ പ്രവര്‍ത്തിക്കുകയുമാകാം. (അല്ലാഹു അഅ്‌ലം).

ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, അന്യായമായി നേടിയവ അവകാശികള്‍ക്ക് തിരിച്ചു നല്‍കുക തുടങ്ങിയ മര്യാദകളെല്ലാം ചില പണ്ഡിതന്‍മാര്‍ പറഞ്ഞതും ഈ ഒരു അര്‍ഥത്തില്‍ തന്നെയാണ്.

നന്‍മകള്‍ വര്‍ധിപ്പിച്ചും തിന്‍മകളില്‍ നിന്ന് മാറി നിന്നും കൂടുതല്‍ വിനയാന്വിതരായും അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുകയും ചെയ്യുക എന്നത് തന്നെയാണ് മഴക്ക് വേണ്ടിയുള്ള തേട്ടത്തിന്റെ മര്‍മം എന്ന് പൊതുവെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.

ഖുത്വുബയിലുള്ള പ്രാര്‍ഥന

മഴയെ തേടാനുള്ള മറ്റൊരു രീതിയാണ് ഖുത്വുബയില്‍ വെച്ചുള്ള പ്രാര്‍ഥന. പ്രത്യേക നമസ്‌കാരമോ മറ്റോ നിര്‍വഹിക്കാതെ ഇമാം ഖുത്വുബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇതിന്റെ രീതി. കൈകള്‍ നന്നായി ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ പ്രാര്‍ഥന നിര്‍വഹിക്കേണ്ടത്. നബി(സ്വ) ഇപ്രകാരം മഴക്ക് വേണ്ടി മിമ്പറില്‍ വെച്ച് പ്രാര്‍ഥിച്ചതും ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ പിരിയും മുമ്പായി ശക്തമായ മഴ വര്‍ഷിച്ചതും അടുത്ത ആഴ്ച വരെ ആ മഴ തുടര്‍ന്നതും പ്രസിദ്ധമായ സംഭവമാണല്ലോ. ഇമാം ബുഖാരിയും മുസ്‌ലിമും അടക്കം ധാരാളം ഹദീഥ് പണ്ഡിതന്‍മാര്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറ്റു സമയങ്ങളിലുള്ള പ്രാര്‍ഥന

നബി(സ്വ) പള്ളിയില്‍ ഇരിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി ‘പ്രയോജനമാവും വിധം സമൃദ്ധമായ മഴ നല്‍കണേ’ എന്ന് പ്രാര്‍ഥിച്ചതായി അബൂദാവൂദ്(റ) 1119-ാം നമ്പറായി ഉദ്ധരിക്കുന്ന ഹദീഥില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതുപോലെ പള്ളിക്ക് പുറത്ത് സൗറാഅ് എന്ന സ്ഥലത്തിന് സമീപത്ത് വെച്ച് നബി(സ്വ) മഴക്ക് വേണ്ടി തേടി എന്ന് ഇമാം അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്. ഒരു യുദ്ധവേളയില്‍ നബി(സ്വ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ച സംഭവം ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) സാദുല്‍ മആദ് 1/458ല്‍ വിവരിക്കുന്നുണ്ട്.

എന്ത് പ്രാര്‍ഥിക്കണം?

നബി(സ്വ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ച ധാരാളം പ്രാര്‍ഥനകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ബുഖാരി: 1013, 1014, മുസ്‌ലിം:897, അബൂദാവൂദ്: 1169,1173, 1176, ഇബ്‌നു മാജ: 1269 തുടങ്ങി ഒട്ടനവധി ഹദീഥുകളില്‍ വ്യത്യസ്ത പ്രാര്‍ഥനകള്‍ കാണാം. അവയില്‍ ഏതും സ്വീകരിക്കാം.

മഴക്ക് വേണ്ടി നമസ്‌കരിച്ചിട്ടും മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.

മഴ ലഭിച്ചാല്‍

അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട അനുഗ്രഹമാണ് മഴ. അതിനാല്‍ മഴ ലഭിച്ചാല്‍ അല്ലാഹുവിന് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാകുന്നു. സൈദ് ബിന്‍ ഖാലിദ് അല്‍ ജുഹനി(റ) പറയുന്നു: ”രാത്രി മഴ ലഭിച്ച ഒരു ദിവസം, ഹുദൈബിയ്യയില്‍ വെച്ച് പ്രഭാത നമസ്‌കാര ശേഷം നബി (സ്വ) ജനങ്ങളിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു: ‘നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്കറിയുമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ പ്രവാചകനും അറിയാം.’ നബി(സ്വ) പറഞ്ഞു: ‘അല്ലാഹു പറഞ്ഞിരിക്കുന്നു: പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍ ഇന്നാലിന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു” (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ‘ജാഹിലിയ്യഃ കാലത്തെ നാലു സ്വഭാവങ്ങള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍ അത് ഒഴിവാക്കുകയുമില്ല. തറവാടിന്റെ പേരിലുള്ള ദുരഭിമാനവും കുടുംബത്തിന്റെ പേരിലുള്ള ആക്ഷേപവും മയ്യിത്തിന്റെ പേരില്‍ ആര്‍ത്തു കരയലും നക്ഷത്രങ്ങളെ കൊണ്ട് മഴ തേടലും” (മുസ്‌ലിം).

അതിനാല്‍ മഴ ലഭിക്കുമ്പോള്‍ കൂടുതല്‍ നന്ദിയുള്ളവരായി മാറാന്‍ ശ്രമിക്കുക.

ആഇശ(റ) പറയുന്നു: നബി(സ്വ) മഴ കണ്ടാല്‍ ഇങ്ങനെ പറയുമായിരുന്നു: ‘അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ…’ (ബുഖാരി:1032).

അനസ്(റ) പറയുന്നു: ”ഒരിക്കല്‍ ഞങ്ങള്‍ നബി(സ്വ)യോടൊപ്പം ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അപ്പോള്‍ നബി(സ്വ) തന്റെ വസ്ത്രം അല്‍പം പൊക്കിക്കൊണ്ട് മഴ നനഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ‘പ്രവാചകരേ, താങ്കള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവില്‍ നിന്ന് ഇങ്ങോട്ട് വര്‍ഷിച്ചിട്ട് അധികം സമയമായില്ലല്ലോ”(മുസ്‌ലിം).

ഇടിമിന്നല്‍ ഉണ്ടായാല്‍ സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) സംസാരം നിര്‍ത്തുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു: ”മലക്കുകള്‍ ഭയക്കുകയും ഇടി മിന്നല്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന അല്ലാഹു എത്ര പരിശുദ്ധന്‍” (അല്‍മുവത്വ).

ഇടിമിന്നല്‍ ഉണ്ടായാല്‍ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു എന്ന് ഇമാം ബുഖാരിയും (അദബുല്‍ മുഫ്‌റദില്‍) ഇമാം ഹാകിമും തുര്‍മുദിയും ഉദ്ധരിച്ച ഹദീഥില്‍ കാണാം:

”അല്ലാഹുവേ! നിന്റെ കോപത്താല്‍ നി ഞങ്ങളെ കൊല്ലരുതേ. നിന്റെ ശിക്ഷയാല്‍ നീ ഞങ്ങളെ നശിപ്പിക്കല്ലേ. അതിനു മുമ്പേ നീ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കേണമേ.” ഈ ഹദീഥുകളുടെ സ്വീകാര്യതയില്‍ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അല്‍ബാനി ഇത് ദുര്‍ബലമാണെന്നാണ് വിധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സ്വഹീഹാണെന്ന് ഇമാം ഹാകിമും ഇമാം ദഹബിയും പറയുന്നു. വ്യത്യസ്ത പരമ്പരകളില്‍ ഉദ്ധരിക്കപ്പെട്ടതിനാല്‍ സനദിന് ദുര്‍ബലതയുണ്ടെങ്കിലും അതിന് ബലം ലഭിക്കുന്നു എന്നാണ് ശുഐബ് അല്‍ അര്‍നാഊത്വ്(റഹി) പറയുന്നത്. (അല്ലാഹു അഅ്‌ലം).

മഴ റബ്ബിന്റെ അനുഗ്രഹമാണെന്നും ജനങ്ങള്‍ തോന്നിവാസങ്ങളില്‍ മുഴുകുക നിമിത്തം അവന്‍ മഴയെ തടഞ്ഞു വെക്കുമെന്നും പശ്ചാത്തപിച്ച് മടങ്ങലാണ് പരിഹാര മാര്‍ഗം എന്നും ഇതില്‍ നന്നും വ്യക്തമാണല്ലോ. ഒരു കാര്യം തീര്‍ച്ചയാണ;് അല്ലാഹു അവന്റെ അനുഗ്രഹമായ മഴയെ പിടിച്ചുവെച്ചാല്‍ അത് നല്‍കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു: ”…നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം ാെണ്ടുവന്ന് തരിക?” (സൂറത്തുല്‍ മുല്‍ക് 30).

അതിനാല്‍ ഇന്ന് പലരും ചെയ്യുന്നതു പോലെ ജാറങ്ങളിലും മറ്റും പോയി മഴക്ക് വേണ്ടി തേടുകയോ സിദ്ധന്‍മാരെയും മറ്റും സമീപിക്കുകയോ അല്ല ചെയ്യേണ്ടത്. അത് അല്ലാഹുവിന്റെ കോപം വര്‍ധിക്കാനേ നിമിത്തമാകൂ.

അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ പ്രയോജനകരമായ മഴ വര്‍ഷിപ്പിക്കേണമേ… നീ ഞങ്ങളെ ക്ഷാമവും വരള്‍ച്ചയും നല്‍കി പരീക്ഷിക്കല്ലേ…

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

മനുഷ്യരേ, നാം ഒന്നാണ്

മനുഷ്യരേ, നാം ഒന്നാണ്

സാമൂഹ്യജീവിയാണ് മനുഷ്യന്‍. ഇതര ജീവവര്‍ഗങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റുള്ളവരുടെ നിലനില്‍പ്പു കൂടി തന്റെ അതിജീവനത്തിന് ആധാരമാക്കേണ്ടവനാണ് അവന്‍. സാമൂഹികമായ ഭിന്നിപ്പ് മനുഷ്യരുടെ സൈ്വര്യജീവിതത്തിന് നഷ്ടങ്ങളല്ലാതെ ഒന്നും വരുത്തിവെക്കുകയില്ല. കേവലം സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മത-സാമുദായിക-രാഷ്ട്രീയ ഭിന്നിപ്പിന് ശ്രമിക്കുന്ന അധികാരികള്‍ ചെയ്യുന്നത് തുല്യതയില്ലാത്ത ദ്രോഹം തന്നെയാണ്.

മനുഷ്യരൊന്നാണ്, ഐക്യത്തോടെ കഴിയേണ്ടവരാണ് എന്നത് മനുഷ്യത്വമുള്ളവരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ കാര്യം അങ്ങനെയല്ല, ചിലരുമായി ഐക്യപ്പെട്ടുകൂടാ, ചിലര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതാണ് എന്നൊക്കെയുള്ള വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും ശബ്ദം നാട്ടില്‍ ഉയര്‍ന്നുകേള്‍ക്കുകയാണിപ്പോള്‍. ഇത് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും ഒന്നിച്ചു കൊണ്ടുപോകുവാനും ബാധ്യതയുള്ള ഭരണകൂടത്തില്‍ നിന്നാണ് എന്ന വസ്തുതയാണ് നമ്മെ വേദനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതും.

ഈ വിഭജനചിന്തയുടെ അനന്തരഫലമെന്നോണം രാജ്യതലസ്ഥാനത്ത് തുല്യതയില്ലാത്ത വര്‍ഗീയാക്രമണങ്ങള്‍ നടന്നതിനും രാജ്യം സാക്ഷിയായി. ഡസന്‍ കണക്കിനാളുകള്‍ അതില്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. വെടിവെക്കുവാന്‍ കൃത്യമായി പരിശീലനം ലഭിച്ചവരുടെ വെടിയേറ്റാണ് പല മരണങ്ങളും നടന്നതും നൂറിലധികം പേര്‍ക്ക് പരിക്കുപറ്റിയതും എന്ന് വ്യക്തമായിക്കഴിഞ്ഞു. അനേകം വാഹനങ്ങളും വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. കടകള്‍ കൊള്ളയടിക്കപ്പെടുയും തകര്‍ക്കപ്പെടുകയും ചെയ്തു. ഫാക്ടറികളും സ്‌കൂളുകളും പോലും നശിപ്പിക്കപ്പെട്ടയുടെ ലിസ്റ്റിലുണ്ട്.

പൗരത്വഭേദഗതി നിയമം എന്ന ബില്ലിന്റെ മറവിലാണ് ഈ കലാപം അരങ്ങേറിയത്. ഏതൊരു പ്രശ്‌നമുണ്ടായാലും അതിലേക്ക് നയിച്ച കാരണമെന്താണ് എന്നതാണ് നാം പരിഗണിക്കേണ്ട വിഷയം. ഈ ബില്‍ കൊണ്ടുവന്നവര്‍ കരുതിയത് ഏതാനും മുസ്‌ലിംകള്‍ മാത്രം പ്രതിഷേധവുമായി വരുെമന്നാണ്. എന്നാല്‍ രാജ്യം കണ്ടത് ഇന്ത്യന്‍ ജനതയുടെ ഒന്നിച്ചുള്ള മുന്നേറ്റമാണ്. സഹന സമരമാണ്. അത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പ്രകമ്പനം സൃഷ്ടിച്ചു. ഈ മനുഷ്യത്വവിരുദ്ധമായ നിയമം കൊണ്ടുവന്നവരെ ഏറെ ദുഃഖിപ്പിച്ചത് ഈ ഐക്യമാണ്. വമ്പിച്ച സമരങ്ങള്‍ നടക്കുമ്പോഴും ഒന്നും അക്രമാസക്തമാകുന്നില്ല എന്നതാണ് ഇവരെ വിറളിപിടിപ്പിച്ചത്. അക്രമാസക്തമായാല്‍ സമരത്തെയും സമരക്കാരെയും നിയമത്തിന്റെ ദണ്ഡുകാട്ടി അടിച്ചമര്‍ത്താം എന്ന് അവര്‍ കണക്കുകൂട്ടി. ഷഹീന്‍ബാഗിലെ സമരപോരാളികളിലേക്ക് തോക്കുമായി കടന്നുചെന്ന് ഭീഷണിപ്പെടുത്താനും സമരക്കാരെ പിന്തിരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. എല്ലാ കുടിലതന്ത്രങ്ങളും വിഫലമാകുകയാണുണ്ടായത്.

ഈ സാഹചര്യത്തിലാണ് ദല്‍ഹിയില്‍ കലാപത്തിനു തീ കൊളുത്തിയത്. അത് സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് നടന്നത് എന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. പോലീസുകാര്‍ അക്രമികള്‍ അഴിഞ്ഞാടുന്നത് നോക്കിനിന്നതും പലപ്പോഴും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമം നടത്തിയതും ഒത്താശകള്‍ ചെയ്തുകൊടുത്തതും അതിന്റെ അടയാളമാണ്. മൂന്ന് ദിവസം കലാപം നീണ്ടുനിന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിന്റെ പേരില്‍ ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാറിനെ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. ഹൈക്കോടതി പോലീസുകാരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കലാപത്തിന് ആഹ്വാനം ചെയ്ത വ്യക്തിയെ എന്തുകൊണ്ട് നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നില്ല എന്ന ജഡ്ജിയുടെ ചോദ്യത്തിന് അങ്ങനെയൊരു പ്രസംഗം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു മറുപടി. ആ പ്രസംഗം ഇന്ത്യയുടെ ഓരോ മുക്കുമൂലയിലും എത്തിക്കഴിഞ്ഞതിനു ശേഷമാണ് ഇതെന്നോര്‍ക്കണം. എന്നാല്‍ കോടതി അതിന്റെ വീഡിയോ പൊലീസുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവരുടെ വായടപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ നിരാശ വേണ്ടെന്നും ഇതുപോലുള്ള രജതരേഖകള്‍ ആശ്വാസം പകരുന്നുവെന്നും ഇത് വിളിച്ചുപറയുന്നു. എന്നാല്‍ ആ ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലംമാറ്റിയത് ഭരണകൂടത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കുന്നതായിരുന്നു.

ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ കലാപം അരങ്ങേറുമ്പോഴാണ് ഉല്‍ബുദ്ധമായ കേരളത്തില്‍ പോലും ചിലര്‍ വര്‍ഗീയ വിഷം ചീറ്റി സോഷ്യല്‍മീഡിയയിലൂടെ രഗത്തുവന്നത് എന്നത് നമ്മെ ഭയപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അത്തരം വിഷവിത്തുകളെ അറസ്റ്റു ചെയ്യുകയും ചെയ്തു എന്നത് ആശ്വാസകരമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പലരും ഈ കലാപത്തെ ന്യായീകരിച്ചതും എത്രത്തോളം ഈ വിഷം മലയാളികള്‍ക്കിടയില്‍ പടര്‍ന്നുകയറിയിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നു.

ഇസ്‌ലാമിന്റെ മാനവികത

ഇസ്‌ലാമും മുസ്‌ലിംകളും ഏറ്റവും കൂടുതല്‍ അപരവത്കരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും തെറ്റുധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനവിക സന്ദേശമെന്തെന്ന് ലോകം അറിയേണ്ടതുണ്ട്.

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13).

ലോകത്ത് ഇന്നേവരെ കഴിഞ്ഞുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ സകല മനുഷ്യരുടെയും ആദിമാതാവും ആദിപിതാവും ഒന്നാണെന്ന ക്വുര്‍ആനിന്റെ ഈ പ്രഖ്യാപനം ലോകത്തിന് നല്‍കുന്നത് മഹത്തായ ഒരു സന്ദേശമാണ്. വര്‍ഗ, വര്‍ണ, ദേശ, ഭാഷകളുടെയും അധികാരത്തിന്റെയും സമ്പന്നതയുടെയും പേരില്‍ മേനി നടിക്കാന്‍ ഒരാള്‍ക്കും അധികാരമില്ലെന്നും അതൊന്നും ഒരു വ്യക്തിയുടെ മേന്മയുടെ അടയാളമല്ലെന്നും ഭയഭക്തിയോടുകൂടി നന്മകള്‍ ചെയ്ത് ജീവിക്കുന്നതാണ് ഒരു മനുഷ്യനെ ഉന്നതസ്ഥാനീയനാക്കുന്നത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നും ഈ ക്വുര്‍ആന്‍സൂക്തം  നമ്മെ പഠിപ്പിക്കുന്നു.

‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല; മറിച്ച് അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്’ എന്നും ‘അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ല; ഭയഭക്തികൊണ്ടല്ലാതെ’ എന്നുമുള്ള പ്രവാചക വചനങ്ങള്‍ ഇസ്‌ലാമിന്റെ മാനവികതയും സമഭാവനയും വ്യക്തമാക്കുന്നു.

ശ്രേഷ്ഠതയുടെ അടയാളം

ആരാണ് നല്ലവന്‍? ആരാണ് ശ്രേഷ്ഠന്‍? ആരാണ് ഉന്നതന്‍? സമ്പന്നനാണോ? അധികാരമുള്ളവനാണോ? തൊലിവെളുപ്പുള്ളവനാണോ? പ്രത്യേകമായ ഒരു രാജ്യത്ത് ജനിച്ചവനോ പ്രത്യേകമായ ഏതെങ്കിലും ഭാഷ സംസാരിക്കുന്നവനോ ആണോ? അങ്ങനെയൊക്കെയാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്ത് ഏറെയുണ്ട്. എന്നാല്‍ ഇത്തരം വിഭാഗീയതയുടെ ചിന്തകളെ ഇസ്‌ലാം തകര്‍ത്തുകളയുന്നു. ദൈവത്തെ ഭയപ്പെട്ടുകൊണ്ട് എല്ലാവിധ തെറ്റുകളും വര്‍ജിച്ചുകൊണ്ടും അവന്റെ കാരുണ്യത്തിലും പ്രതിഫലത്തിലും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് പരമാവധി നന്മകള്‍ ചെയ്തുകൊണ്ടും അവന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടും ജീവിക്കുന്നവന്‍ ആരാണോ അവനാണ് ശ്രേഷ്ഠനായ മനുഷ്യന്‍. അവനാണ് ഉത്തമന്‍.

സൂക്ഷ്മതയോടെ(തക്വ്‌വയോടെ)യുള്ള ഈ ജീവിതം വ്യക്തി, കുടുംബ, സമൂഹ തലങ്ങളിലെല്ലാം സമാധാനം കൈവരുവാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇതിന്റെ അഭാവമാണ് വിദ്യാസമ്പന്നര്‍ പോലും അധര്‍മങ്ങളിലും അന്ധവിശ്വാസങ്ങളിലും മുഴുകി ജീവിക്കുവാന്‍ കാരണം. സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടി രോഗിയുടെ ജീവിതം കൊണ്ട് കളിക്കുന്ന ഡോക്ടര്‍മാരും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൃത്രിമം കാണിച്ച് പണംകൊയ്യുന്ന എഞ്ചിനീയര്‍മാരുമൊക്കെ തങ്ങളെ സദാസമയം നിരീക്ഷിക്കുന്ന സ്രഷ്ടാവിനെക്കുറിച്ച് ബോധമുള്ളവരാണെങ്കില്‍ അത്തരം തെറ്റുകള്‍ ചെയ്യുകയില്ല.

ഇന്ന് മിക്ക സ്ഥാപനങ്ങളുടെ അകത്തും പുറത്തും സി.സി.ടി.വി ക്യാമറകളുണ്ട്. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുവാനും  ജോലിക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന്  ഉറപ്പുവരുത്താനും ഇത് സഹായകമാണ്. താന്‍ നിരീക്ഷിക്കപ്പെടുന്നു, തന്റെ ചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നു എന്ന ബോധം മനുഷ്യനെ ജാഗ്രതയുള്ളവനും കര്‍മനിരതനുമാക്കുമെന്നതില്‍ സംശയമില്ല.

സി.സി.ടി.വി ക്യാമറക്കണ്ണുകള്‍ക്ക് പരിധിയുണ്ട്. അതിനപ്പുറമുള്ളത് അതിന്റെ കാഴ്ചയില്‍ പെടില്ല. എന്നാല്‍ ദൈവത്തിന്റെ അറിവിനും കേള്‍വിക്കും കാഴ്ചക്കും പരിമിതിയും പരിധിയുമില്ല.

”കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു” (ക്വുര്‍ആന്‍ 40:19).

”(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു”(ക്വുര്‍ആന്‍ 3:29).

എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹുവാണ്. ഇങ്ങനെയുള്ള വേറെയൊരു ശക്തിയോ വ്യക്തിയോ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിനപ്പുറത്തോ ഇല്ല. അതുകൊണ്ട് ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. അവനെ മാത്രം ആരാധിക്കുവാന്‍ ഇസ്‌ലാം മാവനവരാശിയോട് പറയുന്നു:

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്” (ക്വുര്‍ആന്‍ 2:21,22).

ഈ സൂക്തത്തിലൂടെ സസൂക്ഷ്മം കണ്ണോടിക്കുക. ഭൂമിയെ ജീവിക്കുവാന്‍ പറ്റുന്ന രൂപത്തില്‍ സംവിധാനിച്ച, വേണ്ടതെല്ലാം ഒരുക്കിത്തന്ന, സകല സൃഷ്ടിജാലങ്ങളെയും പടച്ച ദൈവത്തെ മാത്രം ആരാധിക്കുവാനാണ് ഇതിലൂടെ കല്‍പിക്കുന്നത്. ഹിന്ദുക്കളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല, മുസ്‌ലിംകളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല, ക്രിസ്ത്യാനികളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല കല്‍പന; ദൈവം ചമഞ്ഞ് നടക്കുന്നവരെയോ ജാറങ്ങളെയോ നബിമാരെയോ ഔലിയാക്കളെയോ ആരാധിക്കൂ എന്നല്ല; മറിച്ച് പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാനാണ്. സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കുവാനല്ല അവയെ സൃഷ്ടിച്ചവനെ ആരാധിക്കുവാനാണ്. ഇതില്‍ വര്‍ഗീയതയില്ല. വിഭാഗീയതയില്ല. വിയോജിക്കേണ്ട കാര്യമേയില്ല.

സ്രഷ്ടാവും സൃഷ്ടികളും ഒന്നല്ല

പടപ്പുകളെ ആരാധിക്കുന്നവന് ജീവിതത്തില്‍ സൂക്ഷ്മത പാലിക്കാന്‍ കഴിയില്ല. കാരണം പടപ്പുകള്‍ സര്‍വജ്ഞരല്ല. സര്‍വശക്തരുമല്ല. അതുകൊണ്ട് തന്നെ അദൃശ്യമായ നിലയില്‍, അവര്‍ തങ്ങളെ നിരീക്ഷിക്കുമെന്ന ചിന്തയാല്‍ ആരും അവരെ ഭയപ്പെടില്ല. അവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പോലും അന്യരുടെ സഹായം ആവശ്യമുള്ളവരാണ്. സ്വദേഹങ്ങള്‍ക്ക് വരുന്ന ആപത്ത് പോലും തടുക്കാന്‍ കഴിയാത്തവരാണ്. തങ്ങള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അവര്‍ അജ്ഞരാണ്. അവര്‍ മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവരാണ്.

എന്നാല്‍ സാക്ഷാല്‍ ദൈവം അങ്ങനെയല്ല: ”അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (ക്വുര്‍ആന്‍ 2:255).

ദൈവമല്ലാത്തതെല്ലാം സൃഷ്ടികളാണ്. ജനിച്ചവരാണ്. മരണമുള്ളവരാണ്.

”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമാ യിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും” (ക്വുര്‍ആന്‍ 112:1-4).

ഇങ്ങനെയുള്ള ഒരു ദൈവത്തെ മാത്രമെ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന വിഷയത്തില്‍ അഭിപ്രായാന്തരത്തിന് വകയില്ല. ഇത് മാനവസമൂഹം ഐക്യപ്പെടുവാനുള്ള മാര്‍ഗമാണ്. ഭിന്നതകള്‍ തുടച്ചുനീക്കുന്നതാണ്.

”(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍” (21:92).

മനുഷ്യര്‍ ഏകസമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിക്കുകയാണുണ്ടായത്:

”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹുപ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല….” (2:213).

മതം അടിച്ചേല്‍പിക്കേണ്ടതല്ല

ഇസ്‌ലാമികാദര്‍ശം ആരിലും അടിച്ചേല്‍പിക്കുവാനോ പ്രലോഭനം നല്‍കിയോ ഭീഷണിപ്പെടുത്തിയോ സ്വീകരിപ്പിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. അതില്‍നിന്ന് വിലക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വിശ്വാസത്തിന്റെ ഉറവിടം മനസ്സാണ്. നിര്‍ബന്ധിച്ച് ഒരാളെയും വിശ്വാസിയാക്കാന്‍ സാധ്യമല്ല. അവര്‍ക്ക് സന്ദേശം എത്തിച്ചുകൊടുക്കുക എന്ന ബാധ്യത മാത്രമെ മുസ്‌ലിംകള്‍ക്കുള്ളൂ. പ്രലോഭനമോ ഭീഷണിയോ കൊണ്ട് ആരെങ്കിലും വിശ്വാസം സ്വീകരിച്ചാല്‍ അത് കേവലം അഭിനയമായിരിക്കും. ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ പിന്‍പറ്റുവാന്‍ അവര്‍ക്ക് സാധിക്കില്ല.

വിശ്വാസ സ്വാതന്ത്ര്യം ഇസ്‌ലാം അനുവദിക്കുന്നു: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും” (109:6).

”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 2:256).

ഇതരമതസ്ഥരോടുള്ള സമീപനം

മനുഷ്യര്‍ക്ക് ഈ ക്ഷണികമായ ഭൗതികലോക ജീവിതം ഒരു പരീക്ഷണ വേളയാണ്. സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും.

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (6:2).

ഇസ്‌ലാമിക മര്യാദയനുസരിച്ച് ജീവിക്കുന്നവന്‍ പൂര്‍ണാര്‍ഥത്തില്‍ മനുഷ്യനായിരിക്കും. മാനുഷികമായ മൂല്യങ്ങളെല്ലാം അവനില്‍ പ്രകടമാകും. അവന്‍ സല്‍സ്വഭാവങ്ങളുടെ വിളനിലമായിരിക്കും.  ദുസ്സ്വഭാവങ്ങള്‍ അവന്‍ വെടിയും. എല്ലാ മനുഷ്യരെയും ഇതര ജീവജാലങ്ങളെയും സ്‌നേഹിക്കുവാനും എല്ലാറ്റിനോടും കരുണകാണിക്കുവാനും അവര്‍ സന്നദ്ധനായിരിക്കും. മാനുഷികമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു സത്യവിശ്വാസി മത, വര്‍ഗ, വര്‍ണ ഭേദം പരിഗണിക്കില്ല.

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവര്‍ സത്യവിശ്വാസിയല്ല എന്ന പ്രവാചക വചനം ഏറെ പ്രസിദ്ധമാണ്. അയല്‍വാസിയുടെ ജാതിയും മതവും നിറവും നോക്കാന്‍ അവിടെ പറഞ്ഞിട്ടില്ല. ഇങ്ങോട്ട് നന്മയില്‍ വര്‍ത്തിക്കുന്നവരോട് ഏത് മതക്കാരായാലും എന്ത് നിലപാട് സ്വീകരിക്കണമെന്ന് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത് കാണുക:

”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 60:8).

അതെ! വിശ്വാസി പുണ്യം ചെയ്യുന്നവനായിരിക്കും! സ്വന്തം മാതാപിതാക്കള്‍ മുസ്‌ലിംകള്‍ അല്ലെങ്കിലും അവരെ അനുസരിക്കണം; വിശ്വാസകാര്യത്തിലൊഴികെ എന്നാണ് ഇസ്‌ലാമിന്റെ കല്‍പന.

”നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെമേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്” (ക്വുര്‍ആന്‍ 31:15).

എങ്ങനെ ഒരു മുസ്‌ലിമിന് മറ്റുമതക്കാരോട് അസഹിഷ്ണുത കാട്ടാന്‍ കഴിയും? എങ്ങനെ അവരെ വേദനിപ്പിക്കാന്‍ കഴിയും? എങ്ങനെ അവന് വര്‍ഗീയവാദിയും തീവ്രവാദിയുമാകാന്‍ കഴിയും?

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍

മിക്ക നബിമാരും ജീവിച്ചിരുന്നത് ബഹുമത സമൂഹത്തിലും ബഹുദൈവാരാധകര്‍ക്കിടയിലുമായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. വിശ്വാസസംരക്ഷണാര്‍ഥം ഏതാനും പ്രവാചകാനുചരന്മാര്‍ ആദ്യമായി പലായനം ചെയ്തത് ക്രിസ്ത്യന്‍ രാജ്യമായ അബ്‌സീനിയയിലേക്കായിരുന്നു. പ്രവാചകത്വം ലഭിച്ച ശേഷം 13 വര്‍ഷത്തോളം നബി ﷺ യും അനുയായികളും ജീവിച്ചത് ബഹുദൈവാരാധകര്‍ക്ക് ഭൂരിപക്ഷമുള്ള മക്കയിലായിരുന്നു. വിശ്വാസിയായിക്കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം മാത്രമാണ് മദീനയിലേക്ക് പലായനം ചെയ്യാനുള്ള കാരണം.  

മദീന മുസ്‌ലിംകളും ജൂതന്മാരും ബഹുദൈവാരാധകരും ഉള്ള ഒരു നാടായി മാറി. മദീനയുടെ ഭരണം തന്റെ കൈകളിലായതിനാല്‍ അവിടെയുള്ള മറ്റുമതക്കാരുടെ പൗരത്വം ചോദ്യം ചെയ്യുവാനോ അവരെ ആട്ടിയോടിക്കുവാനോ അല്ല മഹാനായ പ്രവാചകന്‍ ശ്രമിച്ചത്. മദീനക്കാര്‍ക്കിടയിലെ ബന്ധം സൃദൃഢമാകുവാനും  അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കിക്കൊടുക്കുവാനും ഒരു കരാര്‍ തന്നെ അദ്ദേഹം തയ്യാറാക്കി. മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധവും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധവും വ്യവസ്ഥപ്പെടുത്തി പറയുന്ന രേഖയായിരുന്നു അത്.

മദീനക്കാരോട് മൊത്തമായി ഇങ്ങനെ ഇങ്ങനെ ഉടമ്പടി ചെയ്തു: ”അയല്‍വാസികള്‍ സ്വന്തം ശരീരം പോലെയാണ്. അവരെ ദ്രോഹിക്കുവാനോ കുറ്റങ്ങള്‍ ചെയ്യുവാനോ പാടില്ല. ഒരാളുടെയും പവിത്രതക്ക് കളങ്കം വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല. മദീനക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും അതിന്റെ അന്തിമ തീരുമാനം പറയേണ്ടത് അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. മദീനയെ വല്ലവരും അക്രമിക്കുന്നുവെങ്കില്‍ മദീനക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്. മദീനയില്‍ നിന്ന് പുറത്തു പോകുന്നവനും മദീനയില്‍ ഇരിക്കുന്നവനും നിര്‍ഭയനായിരിക്കും. അക്രമം ചെയ്തവനും കുറ്റകൃത്യങ്ങള്‍ ചെയ്തവനും ഒഴികെ. തക്വ്‌വ (സൂക്ഷ്മത) കാണിക്കുകയും പുണ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള അഭയം നല്‍കുന്നത് അല്ലാഹുവാണ്, അവന്റെ പ്രവാചകനാണ്.”

ചേര്‍ന്നുനില്‍ക്കുക

ഇന്ത്യക്കൊരു പ്രശ്‌നം വന്നാല്‍ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ചവരിലും അതിനായി ജീവന്‍ ബലിയര്‍പ്പിച്ചവരിലും എല്ലാ മതക്കാരും മതമില്ലാത്തവരുമുണ്ട്. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യവും ജനാധിപത്യവും ഇവിടെ നിലനില്‍ക്കണം. മതം നോക്കി ചിലര്‍ക്ക് പൗരത്വം നല്‍കുകയും ചിലര്‍ക്കു നല്‍കാതിരിക്കുകയും ചെയ്യുക എന്നത് ഭരണഘടനാവിരുദ്ധമാണ്. ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കലാണ്. ഗൂഢമായ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ്. അതിനെ ഒറ്റക്കെട്ടായി ഇന്ത്യന്‍ ജനത നേരിടണം. ചെറുത്തു തോല്‍പിക്കണം.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ

പരിണാമത്തിന്റെ ഹൃദയശസ്ത്രക്രിയ

//

പരിണാമത്തിന് തെളിവ് കണ്ടെത്താന്‍ വേണ്ടി മുപ്പത് വര്‍ഷത്തിലധികമായി നടന്നുവരുന്ന മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം കൊറോണാ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 'പരിണാമത്തിന്റെ ഹൃദയ'മായി റിച്ചാര്‍ഡ് ഡോക്കിന്‍സ് പരിചയപ്പെടുത്തിയ ഈ പരീക്ഷണത്തിന്റെ പരിണാമ വികാസങ്ങള്‍ വിശകലനം ചെയ്യുന്നു.

ലോകത്ത് പരിണാമത്തിന് തെളിവു കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ നേതൃത്വത്തില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഇ-കോളി ബാക്ടീരിയകളില്‍ നടത്തിയ പരീക്ഷണം (1988 ഫെബ്രുവരി 24 മുതല്‍ 2020 മാര്‍ച്ച് 8 വരെ -നീണ്ട 32 വര്‍ഷം തുടര്‍ച്ചയായി നടത്തിയ പരീക്ഷണം) മാര്‍ച്ച് 8ന് കൊറോണവ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിയിരിക്കുന്നു. പരിണാമം തെളിയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം നടത്തിയ ഈ പരീക്ഷണം റിച്ചാര്‍ഡ് ഡോകിന്‍സ് പരിണാമം തെളിയിക്കാന്‍ വേണ്ടി എഴുതിയ ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന ഗ്രന്ഥത്തിന്റെ ഹൃദയമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷണം നിര്‍ത്തിയ സാഹചര്യത്തില്‍ പരീക്ഷണം പരിണാമം തെളിയിച്ചോ ഇല്ലയോ എന്ന അന്വേഷണമാണ് ഇവിടെ നടക്കുന്നത്.

‘ഡാര്‍വിന്‍സ് റൊട്ട്വെയ്‌ലര്‍ (darwin’s rottweiler) എന്ന വിളിപ്പേരുള്ള വിഖ്യാത പരിണാമശാസ്ത്രജ്ഞനും നാസ്തിക ചിന്തകനുമായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പരിണാമശാസ്ത്ര സംബന്ധിയായ ഏറ്റവും പുതിയ കൃതിയാണ് ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ (The Greatest Show On Earth: Evidence for Evolution’ Bentam press, 2009 Sept) തോമസ് ഹക്‌സിലിക്ക് ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി പരിഗണിക്കപ്പെടുന്ന ഡോകിന്‍സ് പരിണാമസംബന്ധിയായ നിരവധി ബെസ്റ്റ്‌സെല്ലറുകളുടെ കര്‍ത്താവാണ്.”(1)

ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ മുഖവുര ആരംഭിക്കുന്നത് ഡോകിന്‍സിനെ ഇങ്ങനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. ആ മുഖവുരയിലെ അവസാനത്തില്‍ കുറിക്കുന്നു: ”ഇന്ന് പരിണാമത്തെക്കുറിച്ച് ഒരു പരീക്ഷ നടത്തിയാല്‍ അതില്‍ ഡാര്‍വിന്‍ വിജയിക്കാനിടയില്ലെന്നു നാം പറയാറുണ്ട്. 21ാംനൂറ്റാണ്ടില്‍ ഡാര്‍വിന്‍ പുനര്‍ജനിക്കുന്നുവെന്നു വെറുതെ സങ്കല്‍പിക്കുക. തന്റെ ആശയം ഇന്നെങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നറിയാന്‍ അദ്ദേഹം ഒരു പുസ്തകശാല സന്ദര്‍ശിക്കുന്നുവെന്നും കരുതുക. കാര്യങ്ങളറിയാന്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന പുസ്തകം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’ തന്നെയായിരിക്കും”(2)

‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന ഗ്രന്ഥത്തെക്കുറിച്ച് പരിഭാഷകന്‍, നാസ്തിക കേരളത്തിന്റെ ആസ്ഥാനദാര്‍ശനികന്‍ രവിചന്ദ്രന്‍ സി പരിചയപ്പെടുത്തിയ വചനങ്ങളാണ് നാം വായിച്ചത്. കൃതിയെ കുറിച്ച് കര്‍ത്താവ് റിച്ചാര്‍ഡ് ഡോകിന്‍സ് എന്ത് പറയുന്നു എന്നത് കൂടി പരിഗണനീയമാണ്: ”പരിണാമത്തെ കുറിച്ച് ഞാനെഴുതിയ ആദ്യപുസ്തകമല്ലിത്. അതുകൊണ്ട്തന്നെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി എന്താണ് ഇതിലുള്ളതെന്നു വ്യക്തമാക്കേണ്ടതുണ്ട്. എന്റെ ‘കാണാക്കണ്ണി’യായി (Missing link) ഇതിനെ വിശേഷിപ്പിക്കാം. ദി സെല്‍ഫിഷ് ജീനും (The Selfish Gene) എക്സ്റ്റന്‍ഡഡ് ഫിനോടൈപ്പും (Extended phenotype) നമുക്ക് പരിചിതമായ പരിണാമത്തിന്റെ അത്രതന്നെ പരിചിതമല്ലാത്ത ചില വശങ്ങള്‍ അവതരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ അവയൊന്നും പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ട് ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങളായിരുന്നില്ല.”(3)

ഇന്ന് നിലവിലുള്ള, ഭൂമിയിലെ ഏറ്റവും മഹത്തായ പരിണാമ ശാസ്ത്രഅജ്ഞന്‍ റിച്ചാര്‍ഡ് ഡോകിന്‍സും അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ പരിണാമത്തെളിവുകളുടെ ഉന്നത ശേഖരം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ എന്ന ഗ്രന്ഥവുമാണ് എന്നര്‍ഥം. ഈ ഗ്രന്ഥത്തിന്റെ ഹൃദയഭാഗം ഏതെന്നും പരിഭാഷകന്‍ പരിചയപ്പെടുത്തുന്നു:

”1998ല്‍ മിച്ചിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റായ റിച്ചാര്‍ഡ് ലെന്‍സ്‌കിയും Richard lenski) കൂട്ടരും എഷറിച്ചിയ കോളി (Escherichiya coli) എന്ന ബാക്ടീരിയയുടെ 12 ഗോത്രങ്ങളെ നാല്‍പത്തയ്യായിരം തലമുറകള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അഞ്ചാമധ്യായത്തിലുണ്ട്… സ്ഥൂലപരിണാമവും (Macro evolution) അനുഭവഭേദ്യമാണെന്നു തെളിയിക്കാനാണ് ലെന്‍സ്‌കിയുടെ പരീക്ഷണം ഡോകിന്‍സ് പരാമര്‍ശിക്കുന്നത്. അക്കാദമിക് സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ ശേഷിയുള്ള പരീക്ഷണം പുസ്തകത്തിന്റെ ഹൃദയഭാഗമാണ്.”(4)

ഏതൊരു കാര്യത്തിന്റെയും സ്ഥലത്തിന്റെയും രക്തചംക്രമണ വ്യവസ്ഥയുള്ള ജീവികളുടെയും മനുഷ്യന്റെ തന്നെയും ഏറ്റവും പ്രധാനഭാഗമാണ് ഹൃദയം. നഗരത്തിന്റെ ഹൃദയഭാഗം എന്ന പ്രയോഗം ഇതിന് അടിവരയിടുന്നു. ഡോകിന്‍സിയന്‍ ഗ്രന്ഥത്തിന്റെ ഹൃദയമായ അഞ്ചാം അധ്യായത്തിലെ റിച്ചാര്‍ഡ്‌ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയ പരീക്ഷണമാണ് നാം ഇവിടെ വിശകലന വിധേയമാക്കുന്നത്. ഇ-കോളി പരീക്ഷണത്തെ കുറിച്ച് ഡോകിന്‍സ് പറയുന്നത് കാണുക:

”വിശദാംശങ്ങളുടെ കാര്യത്തില്‍വരെ തീര്‍ച്ചമൂര്‍ച്ച വരുത്തി സൂക്ഷ്മമായിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. പരിണാമത്തിന്റെ തെളിവുകളുടെ പ്രഹരശേഷി ശരിക്കും വര്‍ധിപ്പിക്കുന്ന ഫലങ്ങളാണ് ലെന്‍സ്‌കിക്ക് ലഭിച്ചത്. അതുകൊണ്ട്തന്നെ കാര്യങ്ങള്‍ വിശദമാക്കുന്നത് വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനര്‍ഥം വരുന്ന ഏതാനും പേജുകളില്‍ അല്‍പം സങ്കീര്‍ണമായ കാര്യങ്ങളായിരിക്കും വിവരിക്കപ്പെടുന്നതെന്നാണ്. പ്രയസകരമല്ല-ഒരല്‍പം കുഴഞ്ഞുമറിഞ്ഞ വിശദാംശങ്ങള്‍, അത്രമാത്രം. ദിവസത്തിന്റെ അവസാനം ജോലിചെയ്ത് ക്ഷീണിച്ചിരിക്കുന്ന വേളയില്‍ പുസ്തകത്തിന്റെ ഈ ഭാഗം വായിക്കരുതെന്ന നിര്‍ദേശമാണ് എനിക്കുള്ളത്.”(5) പരിഭാഷകന്‍ പറഞ്ഞതിന് അടിവരയിടുന്നു ഗ്രന്ഥകര്‍ത്താവിന്റെ ഈ സാക്ഷിമൊഴി!

തീര്‍ച്ചയായും നാമും ഡോകിന്‍സിന്റെ ഈ നിര്‍ദേശം മുഖവിലക്കെടുത്ത് അര്‍ഹിക്കുന്ന പരിഗണനയോടെ വേണം മുന്നോട്ട് പോകാന്‍. തുടക്കത്തില്‍ വ്യക്തമാക്കിയത് പോലെ ഡാര്‍വിന്‍ പോലും തന്റെ ഗുരുവായി പരിഗണിക്കേണ്ട, ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതും കഴിഞ്ഞുപോയതുമായ സകല പരിണാമ വ്യാഖ്യാതാക്കളിലും ഉന്നതരില്‍ ഉന്നതനാണ് സാക്ഷാല്‍ ശ്രീമാന്‍ ഡോകിന്‍സ്! അദ്ദേഹം പരിണാമം ശാസ്ത്രീയമാണെന്ന് വ്യാഖ്യാനിക്കാന്‍ നിരവധി പരിണാമഗ്രന്ഥങ്ങളും ഡോക്യുമെന്ററികളും ലേഖനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ടവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഇത്. ലോകത്തില്‍ ഇത്രയും ‘പരിശുദ്ധ പരിണാമപുസ്തകം’ വേറെയില്ല. ആ ഗ്രന്ഥത്തിന്റെ ഹൃദയമാണ് ലെന്‍സ്‌കി നടത്തിയ ഇ-കോളി ബാക്ടീരിയകളെ കുറിച്ചുള്ള അഞ്ചാം അധ്യായത്തിലെ ‘നാല്‍പത്തയ്യായിരം തലമുറകളിലെ പരിണാമം പരീക്ഷണശാലയില്‍ എന്ന ഉപശീര്‍ഷകം.’ അതായത് ഇന്ന് ഭൂമിയില്‍ നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ പരിണാമത്തെളിവിന്റെ ഹൃദയശസ്ത്രക്രിയയാണ് പരിമിത സൗകര്യത്തില്‍ നാം നടത്താന്‍ തയ്യാറായിരിക്കുന്നത്. അതുകൊണ്ട്തന്നെ ഇത്രയും കണിശമായ ഒരു സര്‍ജറിയില്‍ പങ്കെടുക്കുന്ന നാമോരോരുത്തരും അതിന്റെ ഗൗരവം പൂര്‍ണമായി ഉള്‍കൊള്ളണം. അവസാനഫലം നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അതുകൊണ്ട് ഈ കുറിപ്പിന്റെ അവസാന ഭാഗങ്ങള്‍ അവഗണിക്കരുത് എന്ന അപേക്ഷയോടെ ആരംഭിക്കട്ടെ.

ആദ്യമായി ലെന്‍സ്‌കിയുടെ ഇ-കോളി ബാക്ടീരിയാ പരീക്ഷണം എന്താണ,് എങ്ങനെയാണ്, എപ്പോഴാണ് എന്നെല്ലാം മനസ്സിലാക്കി മുന്നോട്ട് പോകാം. അതോടൊപ്പം ലെന്‍സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെയുള്ള ഡോകിന്‍സിന്റെ പ്രഹരം നേരിടാനുള്ള കെല്‍പും ശേഷിയും നേടാം.

ഇ-കോളിയെ പരിചയപ്പെടുക: ”ഇ-കോളി ഒരു സാധാരണ ബാക്ടീരിയയാണ്; വളരെ സാധാരണമായ ഒന്ന്. ലോകത്തെമ്പാടും ഒരു സമയം കുറഞ്ഞത് നൂറു ബില്യണ്‍ ബില്യണ്‍ എണ്ണമെങ്കിലും അവയുണ്ടാകും. ലെന്‍സ്‌കിയുടെ കണക്കുകൂട്ടലില്‍ അവയില്‍ ഏതാണ്ട് ഒരു ബില്യണോളം എണ്ണം ഈ നിമിഷം നിങ്ങളുടെ വന്‍കുടലില്‍ വസിക്കുന്നുണ്ട്. പൊതുവില്‍ ഇവ ഒട്ടുമുക്കാലും ഉപദ്രവകാരികളല്ല; പലപ്പോഴും സഹായകരവുമാണ്. എന്നാല്‍ ഇടയ്ക്കു ചിലപ്പോള്‍ പ്രശ്‌നഹേതുവാകുന്നത് ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഉത്പരിവര്‍ത്തനം വളരെ അപൂര്‍വമാണെങ്കിലും ഇ-കോളിയുടെ എണ്ണം വളരെ വലുതായതിനാല്‍ ഇടക്കിടെയുള്ള ഇത്തരം പരിണാമവ്യതിയാനങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇരട്ടിക്കലിലൂടെ പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എതെങ്കിലുമൊരു ജീന്‍ ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകാനുള്ള സാധ്യത നൂറുകോടിയില്‍ ഒന്ന് എന്ന തോതില്‍ പരിമിതപ്പെടുത്തിയാലും ലഭ്യമായ ഇ-കോളി ബാക്ടീരിയകളുടെ എണ്ണം അതിഭീമമായതിനാല്‍ അതിന്റെ ജിനോമിലുള്ള മുഴുവന്‍ ജീനുകളും ദിനംതോറും ലോകത്ത് എവിടെയെങ്കിലുംവച്ച് ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട്. ലെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ ‘പരിണാമത്തിന് അനുകൂലമായ നിരവധി സുവര്‍ണാവസരങ്ങളാ’ണത് പ്രദാനം ചെയ്യുന്നത്.

പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ ലെന്‍സ്‌കിയും കൂട്ടരും ഈ സാധ്യതയാണ് ചൂഷണം ചെയ്തത്.”(6) ഇ-കോളി ബാക്ടീരിയ നമ്മുടെ ആമാശയത്തിലും വന്‍കുടലിലും എന്തിനേറെ മലത്തിലും ഓടകളിലും കിണര്‍വെള്ളത്തിലും വരെ നിറസാന്നിധ്യമാണ്. ഈ ബാക്ടീരിയകളെയാണ് ലെന്‍സ്‌കിയും കൂട്ടരും 11700 ദിവസം (32 കൊല്ലത്തലേറെ) പരിണാമപരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരുന്നത്! ആ പരീക്ഷണത്തിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കാം. ഡോകിന്‍സ് തന്നെ പറയട്ടെ:

”ഇ-കോളി ബാക്ടീരിയകള്‍ ഇരട്ടിക്കുന്നത് അലൈംഗികമായാകുന്നു. ലളിതമായ കോശവിഭജനമാണത്. കുറച്ചുകാലത്തിനുള്ളില്‍ ഒരു വലിയ പോപ്പുലേഷന്‍ മുഴുവന്‍ ജനിതകസാമ്യത്തോടെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ എളുപ്പമാണെന്ന് സാരം. 1988ല്‍ ലെന്‍സ്‌കി അത്തരത്തിലൊരു പോപുലേഷന്‍ ശേഖരിച്ചു അവയെ 12 സമാനമായ ഫ്‌ളാസ്‌ക്കുകളില്‍ വ്യാപിക്കാന്‍ അനുവദിച്ചു. എല്ലാത്തിലും തുല്യ അളവില്‍ ആവശ്യമായ ആഹാരസ്രോതസ്സും ഗ്ലൂക്കോസുള്‍പ്പെടെയുള്ള പോഷകസൂപ്പും (Nutrient broth) അടങ്ങിയിരുന്നു. ഈ പോപ്പുലേഷന്‍ സൂക്ഷിച്ചിരുന്ന 12 ഫ്‌ളാസ്‌ക്കുകള്‍ ഒരു പ്രകമ്പനം ചെയ്യുന്ന ഇന്‍കുബേറ്ററിന്റെ (Shaking incubator) ഊഷ്മളതയില്‍ വെടിപ്പോടെ സൂക്ഷിച്ചു. ബാക്ടീരിയ ഫ്‌ളാസ്‌ക്കിലെ ദ്രാവകത്തില്‍ മൊത്തം വ്യാപിക്കാനാണത് കമ്പനം ചെയ്തുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ഈ 12 ഫ്‌ളാസ്‌ക്കുകള്‍ രണ്ടുദശകങ്ങളായി (ഇപ്പോള്‍ മൂന്ന് ദശകത്തിലേറെയായി-ലേഖകന്‍) പരസ്പരം വേര്‍തിരിക്കപ്പെട്ട അവസ്ഥയില്‍ നിലകൊണ്ട പരിണാമത്തിന്റെ 12 വ്യത്യസ്ത കൈവഴികളായിരുന്നു…”

”ഈ 12 വ്യത്യസ്ത ഗോത്രങ്ങളെയും എക്കാലത്തും ഒരേ ഫ്‌ളാസ്‌ക്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്ന് കരുതരുത്. ഓരോ ഗോത്രത്തെയും ദിനംപ്രതി ഓരോ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നു കൊണ്ടിരുന്നു. ഫ്‌ളാസ്‌ക്കിലും അതിനുള്ളിലെ ദ്രാവകത്തിലും വ്യാപിക്കാന്‍ ബാക്ടീരിയയെ അനുവദിക്കുകയെന്നതാണ് ‘പകരുക’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഒന്ന് കണക്കുകൂട്ടി നോക്കൂ, ഓരോ ഗോത്രത്തിലും 7000 (പുതിയ കണക്ക് 11700×12=140400) ഫ്‌ളാസ്‌ക്കുകള്‍ ഉള്‍പ്പെട്ട നീണ്ടനിരകള്‍! ദിനംപ്രതി പഴയ ഫ്‌ളാസ്‌ക്കില്‍നിന്നും ബാക്ടീരിയ കലര്‍ന്ന ദ്രാവകം പുതിയ ഫ്‌ളാസ്‌ക്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ഒരു സാമ്പിള്‍, കൃത്യമായിപ്പറഞ്ഞാല്‍ നൂറിലൊരുഭാഗം ബാക്ടീരിയ മാത്രമാണ് പഴയ ഫ്‌ളാസ്‌ക്കുകളില്‍ നിന്ന് പുതിയവയിലേക്ക് മാറ്റിയത്. മാറ്റപ്പെടുന്ന ബാക്ടീരിയ പുതിയ ഫ്‌ളാസ്‌ക്കിനുള്ളില്‍ അതിലടക്കം ചെയ്തിട്ടുള്ള ഗ്ലൂക്കോസടങ്ങിയ സൂപ്പിന്റെ സഹായത്തോടെ പെട്ടെന്ന് തന്നെ പെറ്റുപെരുകിക്കൊള്ളും. അങ്ങനെ പുതിയ ഫ്‌ളാസ്‌ക്കിലെ ബാക്ടീരിയകളുടെ പോപ്പുലേഷന്‍ അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ധിക്കുന്നു. പക്ഷേ, ഈ വര്‍ധനക്ക് തൊട്ടടുത്ത ദിവസം ഭക്ഷണം തീരുന്നതോടെ ക്ഷീണം സംഭവിക്കുന്നു. അതോടെ പട്ടിണിപിറക്കുകയും വര്‍ധനയുടെ ആക്കം കുറഞ്ഞ് സമീകൃതമായ നിലയില്‍ എത്തുകയും ചെയ്യും. പക്ഷേ, അതിനിടെ നൂറിലൊരംശത്തെ മറ്റൊരു പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ ഫ്‌ളാസ്‌ക്കിലെയും ബാക്ടീരിയകളുടെ എണ്ണം ദിനംപ്രതി വന്‍തോതില്‍ വര്‍ധിക്കുകയും പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ ഒരു സാമ്പിള്‍ പുതിയ ഫ്‌ളാസ്‌ക്കിലേക്ക് മാറ്റി അവിടെ ഇതേപ്രക്രിയ ആവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ദൈര്‍ഘ്യമേറിയ ഭൗമശാസ്ത്ര കാലത്തിനുള്ളില്‍ നടക്കുന്ന പരിണാമത്തിന്റെ അതിശീഘ്ര പതിപ്പെന്നപോലെ (High speed equivalent) ഈ ബാക്ടീരിയകള്‍ ചാക്രികമായി ദിനംപ്രതിയുള്ള വികാസത്തിനും പട്ടിണിക്കും വിധേയമാവുകയാണ്. അവിടെനിന്നും ഭാഗ്യമുള്ള ഒരു കൂട്ടത്തെ (നൂറിലൊന്ന്) തെരഞ്ഞെടുത്ത് പുതിയ നോഹയുടെ പെട്ടകത്തിലേക്കു മാറ്റുന്നു. ലെന്‍സ്‌കിയും കൂട്ടരും ഒരുക്കുന്ന പുതിയ ഫ്‌ളാസ്‌ക്കുകളാണ് ഇവിടെ നോഹയുടെ പെട്ടകം. പക്ഷേ, ഈ മാറ്റം വീണ്ടും താല്‍ക്കാലിക സമൃദ്ധിയിലേക്കും പിറകെയെത്തുന്ന പട്ടിണിയിലേക്കുമാണെന്ന് മാത്രം. പരിണാമത്തിനു ഏറ്റവും അനുയോജ്യമായ പരിസ്ഥിതിയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. 12 വ്യത്യസ്ത പരിണാമ താവഴികലാണ് ഈ പരീക്ഷണത്തില്‍ സമാന്തരമായി പുരോഗമിക്കുന്നത്. ദീര്‍ഘമായ ഭൗമശാസ്ത്ര കാലത്തില്‍ അനേകം തലമുറകള്‍ ഉള്‍കൊള്ളുന്ന ഇത്തരം വികാസപരിണാമങ്ങള്‍ പലകുറി അരങ്ങേറുന്നുണ്ട്. വേഗം തീരെ കുറവാണെന്ന് മാത്രം. രണ്ടിടത്തും അരങ്ങേറുന്ന പ്രക്രിയ തത്ത്വത്തില്‍ ഒന്നുതന്നെ. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന വേഗമാണ് ബാക്ടീരിയകളുടെ കാര്യത്തില്‍ എന്ന് മാത്രം.”(7)

(ഈ പരീക്ഷണം പരിണാമത്തിന്റെ അതിവേഗ പരീക്ഷണശാലാ പതിപ്പാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ലേഖനാവസാനത്തില്‍ ആവശ്യം വരും).

ഇ-കോളി ബാക്ടീരിയ പരീക്ഷണം എങ്ങനെയാണ് നടത്തപ്പെടുന്നത് എന്നും അതിന്റെ സമയദൈര്‍ഘ്യം എത്രയെന്നും ഒരേകദേശ ധാരണ കിട്ടിയല്ലോ. സാധാരണ ഭൗമസമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് വര്‍ഷമെടുത്തു നടക്കുന്ന പരിണാമം അതേപോലെ പുനഃസൃഷ്ടിച്ചു പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിച്ച പരിണാമഫലം അടുത്ത പേജുകളില്‍ വിശദമാക്കുന്നുണ്ട്. മാത്രമല്ല ഇതിനോടനുബന്ധിച്ചു ഉപപരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ്, ഈ പരീക്ഷണത്തിലൂടെ ഇ-കോളി ബാക്ടീരിയകള്‍ക്കുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന പരിണാമവ്യതിയാനങ്ങള്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. അവയോരോന്നായി വിശകലനവിധേയമാക്കാം.

ഡോകിന്‍സിനെത്തന്നെ വായിക്കുക: ”ശരി, നമുക്കിപ്പോള്‍ 12 ഗോത്രങ്ങളുണ്ട്. ഭൗമസമയത്തിന്റെ അതിവേഗ പതിപ്പുകളെപ്പോലെ, പട്ടിണിയും സുഭിക്ഷതയും മാറിമറിഞ്ഞുവരുന്ന സമാന പരിസ്ഥിതിയില്‍ പുതുതലമുറകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ഗോത്രങ്ങള്‍. ഇവിടെ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്; ഈ തലമുറകള്‍ എക്കാലത്തും മുന്‍ഗാമികള്‍ക്ക് സമാനമായി തുടരുമോ? അതോ പരിണമിക്കുമോ? പരിണമിക്കുമെങ്കില്‍ പന്ത്രണ്ടു ഗോത്രങ്ങളും ഒരേ രീതിയില്‍ തന്നെയാവുമോ പരിണമിക്കുന്നത്, അതോ അവ പരിണമിച്ചു വിഭിന്നമായിത്തീരുമോ?”(8)

ബാക്ടീരിയകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഭക്ഷണത്തിന്റെ തോത് വിശദീകരിച്ച് അദ്ദേഹം തുടരുന്നു: ”ഏതെങ്കിലുമൊരു ബാക്ടീരിയയില്‍ കൂടുതല്‍ ഫലപ്രദമായി ഗ്ലൂക്കോസ് ആഹരിക്കാന്‍ സഹായിക്കും വിധമുള്ള ഉല്‍പരിവര്‍ത്തനമുണ്ടായാല്‍ പ്രകൃതിനിര്‍ധാരണം അതിനെ പിന്തുണക്കുമെന്നാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുന്നത്. താമസിയാതെ അത്തരം ബാക്ടീരിയകളുടെ പതിപ്പുകള്‍ ഫ്‌ളാസ്‌ക്കിലാകമാനം നിറയുമെന്നും പ്രതീക്ഷിക്കാം. ഈ പുതിയ പതിപ്പുകളുടെ പരമ്പരകളായിരിക്കും ഉല്‍പരിവര്‍ത്തനത്തിനു വിധേയമാകാത്തവയുടെ തലമുറകളെ അപേക്ഷിച്ച് പുതിയ ഫ്‌ളാസ്‌ക്കുകളിലേക്ക് കൂടുതലായി വ്യാപിക്കപ്പെടുക. അവസാനം ഈയിനം വ്യക്തിഗത ബാക്ടീരിയകളുടെ ഗോത്രത്തിനു ഫ്‌ളാസ്‌ക്കുകളില്‍ കുത്തക കൈവരും. സത്യത്തില്‍ ഇത് തന്നെയാണ് 12 ഗോത്രങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ഫ്‌ളാസ്‌ക്ക് തലമുറകള്‍ മുന്നേറുന്തോറും എല്ലാ പന്ത്രണ്ട് ഗോത്രങ്ങളിലെയും ബാക്ടീരിയകള്‍ ഒരു ഭക്ഷണസ്രോതസ്സെന്ന നിലയില്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യുന്നതില്‍ അവയുടെ ആദിമ മുന്‍കാമികളെക്കാള്‍ അതിജീവനക്ഷമത അഥവാ മികവ് (Fitness) ഉള്ളവരായിത്തീര്‍ന്നു.”(9)

ഇങ്ങനെ ഭക്ഷണത്തില്‍ കൂടുതല്‍ ഗ്ലൂക്കോസ് ചൂഷണം ചെയ്യാന്‍ തുടങ്ങിയതിലൂടെ ബാക്ടീരിയകള്‍ക്കുണ്ടായ പരിണാമവും തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്: ”ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടതോടെ 12 പോപ്പുലേഷനുകളിലെയും ബാക്ടീരിയകളുടെ ശരാശരി മികവ് വര്‍ധിച്ചു. 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളും ഗ്ലൂക്കോസ് കുറഞ്ഞുവരുന്ന പരിസ്ഥിതിയില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത കാണിക്കാന്‍ തുടങ്ങി. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഫ്‌ളാസ്‌ക്കുകളുടെ എണ്ണം പുരോഗമിക്കും തോറും 12 ഗോത്രങ്ങളിലെയും ബാക്ടീരിയകളുടെ വളര്‍ച്ചാനിരക്ക് കൂടുകയും ശരാശരി ശരീരവലുപ്പം വര്‍ധിക്കുകയും ചെയ്തു.”(10)

ശരീരവളര്‍ച്ചയുടെ ഒരു ഗ്രാഫ് ചേര്‍ത്ത് അത് വിശദീകരിച്ച ശേഷം ഗ്രന്ഥകര്‍ത്താവ് തുടരുന്നു: ”ഈ പരിണാമമാറ്റം സൂചിപ്പിക്കുന്ന ഒരു വസ്തുത ഇതാണ്; ഗ്ലൂക്കോസ് സുഭിക്ഷതയും പട്ടിണിയും മാറിമാറി വരുന്ന ഫ്‌ളാസ്‌ക്കുകള്‍ക്കുള്ളിലെ വെല്ലുവിളിനിറഞ്ഞ സവിശേഷ പരിസ്ഥിതിയില്‍ ‘ശരീരവലുപ്പം വര്‍ധിപ്പിക്കുക’ എന്നത് അതിജീവനത്തിന് സഹായകരമായ ഒരു മാറ്റമാണ്.”(11)

ശരീര വളര്‍ച്ച വര്‍ധിപ്പിക്കുക എന്ന ഈ ‘മികവ്’ കൈവരിക്കാന്‍ ആയിരക്കണക്കിന് തലമുറകള്‍ പിന്നിട്ടു എന്നത് അദ്ദേഹം അശ്രദ്ധമായോ അതിശയോക്തി പകര്‍ന്നോ പറഞ്ഞതാകാം. അദ്ദേഹം തന്നെ അടുത്ത പേജില്‍ പറയുന്നു: ”ആദ്യ 2000 തലമുറകളിലാണ് ശരീരവലിപ്പത്തിനുള്ള വര്‍ധന അധികവും സംഭവിച്ചിരിക്കുന്നത്.”(12)

അതായത് ഇത്രയും ദീര്‍ഘമായ പരീക്ഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഗ്ലൂക്കോസ് കൂടുതല്‍ ചൂഷണം ചെയ്ത് ശരീരവലുപ്പം കൂട്ടുക എന്ന പരിണാമം സംഭവിച്ചിട്ടുണ്ട്! ശ്രദ്ധിക്കുക; 2000 തലമുറകള്‍ പിന്നിട്ടതോടെ സംഭവിച്ച മാറ്റം ഗ്ലൂക്കോസ് കൂടുതല്‍ ഭക്ഷിച്ച് ഇ-കോളി ബാക്ടീരിയകളുടെ ശരീരവലിപ്പം കൂട്ടി എന്ന പരിണാമമാണ്. അത് കേവലം പത്തുമാസത്തില്‍ തന്നെ സംഭവിച്ചു! ദീര്‍ഘകാലം ആവശ്യമായി വന്നില്ല. 32 കൊല്ലം നീണ്ട പരീക്ഷണത്തില്‍ കേവലം പത്ത് മാസം മാത്രം! ഇനിയുമുണ്ട് ലെന്‍ സ്‌കിയുടെ ബാക്ടീരിയാ പരീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെട്ട പരിണാമ മാറ്റം!

”12 ബാക്ടീരിയാഗോത്രങ്ങളും അവയുടെ അതിജീവനക്ഷമത ഒരു പൊതുവായൊരു മാര്‍ഗത്തിലൂടെയാണെന്നാണ് ഞാനിതുവരെ പറഞ്ഞുകൊണ്ടിരുന്നത്. വിശദാംശങ്ങളില്‍ മാത്രമാണ് ഭിന്നത. ചിലവയ്ക്ക് വേഗം കൂടുതലായിരുന്നു, ചിലവ മന്ദഗതിക്കാരും. എങ്കിലും എല്ലാ ഗോത്രങ്ങളും ക്ഷമത വര്‍ധിപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതിനു അപവാദമായി ഈ ദീര്‍ഘപരീക്ഷണം ഒരു നാടകീയമാറ്റം കൊണ്ടുവരികയുണ്ടായി. 33000 തലമുറ കഴിഞ്ഞതോടെ തികച്ചും അസാധാരണമെന്ന് പറയാവുന്ന ഒരു സംഭവമുണ്ടായി. 12 ഗോത്രതാവഴികളിലൊന്നില്‍, ഒന്നില്‍ മാത്രം പരിണാമത്തോത് വന്യമായി കുതിച്ചു കയറി. Ara3 എന്ന താവഴിയിലാണ് ഈ അത്ഭുതപ്രതിഭാസം ദൃശ്യമായത്. ഏകദേശം 33000 തലമുറകള്‍ വരെ Ara3യുടെ ശരാശരി പോപ്പുലേഷന്‍ സാന്ദ്രത മറ്റു 12 ഗോത്രങ്ങളുടേതിനെക്കാള്‍ ODയിലൂടെ ഏതാണ്ട് 0.04 എന്ന നിലയില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. പെട്ടെന്നതാ ഒരു നാടകീയ മാറ്റം! ഏതാണ്ട് 33100 തലമുറ പിന്നിട്ടതോടെ Ara3യുടെ (12 ഗോത്രങ്ങളില്‍ ഈയൊരെണ്ണത്തിന്റെ മാത്രം) ശരാശരി OD സ്‌കോര്‍ ശരിക്കും ലംബമായി കുതിച്ചുകയറുകയാണ്. ആറു മടങ്ങായാണത് വര്‍ധിച്ചത്-അതായത് സ്‌കോര്‍ 0.25 ആയി മാറി. ഈ ഗോത്രത്തിലെ പിന്നീടുവന്ന ഫ്‌ളാസ്‌ക്കുകളിലെ പോപ്പുലേഷനും വിസ്‌ഫോടകമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. ഏതാനും ദിവസം കഴിഞ്ഞതോടെ ഈ ഗോത്രത്തിന്റെ മാത്രം പോപ്പുലേഷന്‍ ഉന്നതി ഈ ആറുമടങ്ങ് നിരക്കില്‍ സ്ഥായിയാക്കപ്പെട്ടു. അപ്പോഴും മറ്റ് 11 ഗോത്രങ്ങളും പഴയനിരക്കായ 0.40ല്‍ മുന്നോട്ട് പോയി. Ara3യുടെ തുടര്‍തലമുറകളും ഈ പോപ്പുലേഷന്‍ ഉന്നതി കുറവുവരാതെ തുടര്‍ന്നു.”(13)

ഇപ്പോള്‍ രണ്ടു പരിണാമമാറ്റങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ബാക്ടീരിയകളില്‍ പ്രകടമായി. ആദ്യത്തെ പരിണാമം ദൃശ്യമായത് പരീക്ഷണം തുടങ്ങി പത്ത് മാസത്തിനുള്ളിലായിരുന്നെങ്കില്‍ ഇപ്പറഞ്ഞ രണ്ടാം പരിണാമമാറ്റം ദൃശ്യമായത് പതിമൂന്നര കൊല്ലത്തിനു ശേഷമായിരുന്നു. ഇത്രയും കമനീയമായി നമ്മുടെ കണ്മുന്നില്‍ വ്യക്തമായി നടന്ന പരിണാമം നമുക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്. അതിനു മുമ്പ് ഈ പരിണാമത്തിലേക്ക് നയിച്ചത് ഉല്‍പരിവര്‍ത്തനമാണെന്ന കണ്ടെത്തല്‍ കൂടി മനസ്സിലാക്കാം. 

(അവസാനിച്ചില്ല)

Reference:

1. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 7

2. അതേ പുസ്തകം പേജ് 19

3. അതേ പുസ്തകം പേജ് 21

4. അതേ പുസ്തകം പേജ് 11,12

5. അതേ പുസ്തകം പേജ് 160

6. അതേ പുസ്തകം പേജ് 160

7. അതേ പുസ്തകം പേജ് 160,161,162

8. അതേ പുസ്തകം പേജ് 164

9. അതേ പുസ്തകം പേജ് 164,165

10. അതേ പുസ്തകം പേജ് 166

11. അതേ പുസ്തകം പേജ് 168

 

അലി ചെമ്മാട്
നേർപഥം വാരിക

ജലം അമൂല്യമാണ്: പങ്കുവയ്ക്കുക, പാഴാക്കരുത്

ജലം അമൂല്യമാണ്: പങ്കുവയ്ക്കുക, പാഴാക്കരുത്

ജീവന്റെ ഉല്‍ഭവം ജലത്തില്‍ നിന്നാണ്. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന്റെ ആധാരവും ജലം തന്നെ. വായുവും വെള്ളവും വെളിച്ചവുമെല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാത്തവര്‍ക്ക് ശക്തമായ ശിക്ഷയും നന്ദികാണിക്കുന്നവര്‍ക്ക് വര്‍ധനവും സ്രഷ്ടാവ് നല്‍കുമെന്നതിന് ചരിത്രം സാക്ഷിയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ  വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കോവിഡെന്ന മഹാമാരിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമൂഹത്തിലേക്ക് വരള്‍ച്ച കൂടി കടന്നുവരുമ്പോള്‍ നാം തിരിച്ചറിയേണ്ടത് എന്താണ്?

വിക്ടോറിയ വെള്ളച്ചാട്ടം ആഫ്രിക്കയിലെ ഏറ്റവും വലിയ ആകര്‍ഷകമായ പ്രകൃതി സൗന്ദര്യമാണ്. സാംബിയയുടെയും സിംബാബ്‌വേയുടെയും അതിര്‍ത്തിയിലുള്ള ഈ വെള്ളച്ചാട്ടം നയാഗ്രയെക്കാള്‍ ഇരട്ടി ഉയരമുള്ള അത്ഭുതമാണ്. എല്ലാ വര്‍ഷവും സിംബാബ്‌വേയിലേക്കും സാംബിയയിലേക്കും ഇത് കാരണമായി ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാല്‍ നൂറ്റാണ്ടിലെത്തന്നെ അതിരൂക്ഷമായ വരള്‍ച്ച ബാധിച്ചപ്പോള്‍ വിക്ടോറിയ ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കേപ്ടൗണ്‍ നഗരം 2017ന്റെ മധ്യത്തോടെ ജലക്ഷാമം നേരിടാന്‍ തുടങ്ങിയിരുന്നു. ജല സ്രോതസ്സുകള്‍ വറ്റിവരളുകയും സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും മനുഷ്യര്‍ പലായനത്തിന് നിര്‍ബന്ധിതമാവുകയും ചെയ്ത ഭീതിജനകമായ സാഹചര്യമായിരിക്കുന്നു.

ഒരു നഗരം മുഴുവനും വരിനില്‍ക്കുകയാണ്. ഓരോ വരിയും അവസാനിക്കുന്നത് പൈപ്പിന്‍ ചുവട്ടിലോ വെള്ളം നിറച്ച വീപ്പയുടെ മുന്നിലോ ആണ്. ഒരു ദിവസത്തിന്റ ജലസാന്നിധ്യമാവശ്യമായ എല്ലാ കാര്യത്തിനും കുടി അനുവദിച്ചിരിക്കുന്നത് വെറും 49 ലിറ്റര്‍ വെള്ളമാണത്രെ! ഓരോ ദിവസവും വീട്ടിലെത്തുന്ന ഈ പരിമിതമായ വെള്ളം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചതിന് ശേഷം മിച്ചംവരുന്നത് മാത്രം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. അതിനാല്‍ ഷവറിന് താഴെ കുളിക്കാന്‍ ഒരാളെടുക്കുന്ന സമയം വെറും ഒന്നര മിനുട്ടാണ്. ‘ജലാടിയന്തരാവസ്ഥ’ എന്ന് വിശേഷിപ്പിക്കാവുന്ന ‘ഡേ സിറോ’ പ്രഖ്യാപിക്കുമെന്ന ഭീതിയില്‍ കഴിയുന്ന ജനത ജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുന്നവരു ടെ നേര്‍ചിത്രമാണ്.

‘വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ!’ എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുമാറ് 97 ശതമാനവും വെള്ളത്താല്‍ വലയം ചെയ്യപ്പെട്ട ഭൂമിയില്‍ ദാഹജലത്തിനായുള്ള ഓട്ടത്തിനിടയില്‍ വാടിത്തളര്‍ന്ന ജീവിതങ്ങളും ധാരാളമുണ്ട്’

 

കേരളത്തിലെ മഹാപ്രളയങ്ങളില്‍ കെടുതിയനുഭവിച്ചതിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ശുദ്ധജലത്തിന് വേണ്ടി കേഴുന്ന പ്രദേശങ്ങള്‍ കേരളത്തില്‍പോലും അധികരിച്ച് വരുന്നു. പ്രകൃതിയിലെ വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് പകരം അത്യാര്‍ത്തിയില്‍ ശുദ്ധജല സ്രോതസ്സുകള്‍ പോലും മലിനമാക്കപ്പെടുന്നവിധം അശ്രദ്ധയിലാണ്ട ജീവിതമാണിന്ന് മനുഷ്യന്‍ നയിക്കുന്നത്. പരസ്പരം പങ്കുവയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ജലം ഇന്ന് അമിതോപയോഗത്തിലും ഉപഭോഗത്വരയാലുള്ള മാലിന്യങ്ങളിലും വറ്റിവരണ്ട് ഉണങ്ങുകയാണ്. ജലത്തിന്റെ അമൂല്യതയും പ്രാധാന്യവും തിരിച്ചറിയുമാറ് ശുദ്ധജലം ക്രമേണ കുറഞ്ഞ് വരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളമെന്ന മഹത്തായ അനുഗ്രഹം

വെള്ളത്തില്‍ നിന്നാണ് സര്‍വജീവികളുടെയും ഉല്‍ഭവം: ”ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 21:30).

”അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.” (ഫുര്‍ഖാന്‍: 54)

മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപജീവനത്തിനാവശ്യമായ സസ്യലതാതികളും പഴവര്‍ഗങ്ങളും ഫലങ്ങളുമെല്ലാം വെള്ളം മുഖേനയാണ് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.

”അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 6:99).

”നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു…” (ക്വുര്‍ആന്‍ 35:27).

”നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്” (ക്വുര്‍ആന്‍ 39:21).

ശബ്ദത്തെക്കാള്‍ ഏഴ് ഇരട്ടി വേഗതയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങളും കോണ്‍കേഡുകളും ഉപയോഗിച്ച് സഞ്ചരിക്കുന്ന ആധുനിക മനുഷ്യന്റ പുരോഗതി വിവരണാതീതമാണ്. അന്യഗ്രഹങ്ങളിലേക്ക് വിനോദസഞ്ചാരം നടത്താനും ശൂന്യാകാശത്ത് സ്റ്റാര്‍ ഹോട്ടലുകള്‍ പണിയാനുമൊക്കെ അവന്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എന്നിട്ടും മണ്ണിനും ജീവനുമാവശ്യമായ ജലത്തിന്റെ ക്ഷാമത്തെ അതിജയിക്കാനാ കുന്നില്ല. ദാഹജലത്തിന്നായി കേഴുന്ന ജീവജാലങ്ങള്‍ക്ക് ആശ നല്‍കി ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേ ഘപാളികള്‍ ഒരു തുള്ളി ജലം പോലും പൊഴിക്കാതെ എങ്ങോ പോയ് മറയുന്നു. അല്ലാഹു വിചാരിച്ചെങ്കിലല്ലാതെ ഒരു തുള്ളിയും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല. ആര്‍ത്തലച്ച് പെയ്തിറങ്ങുന്ന പേമാരിയെ തടുക്കാനും മനുഷ്യന്‍ അശക്തനാണ്.

അല്ലാഹു പറയുന്നു: ”അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി”(ക്വുര്‍ആന്‍ 13:17).

”അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേയ്ക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്” (ക്വുര്‍ആന്‍ 16:10).

”അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ അത് നിര്‍ജീവമായികിടന്നതിന് ശേഷം അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്”(ക്വുര്‍ആന്‍16:65).

ജലസമൃദ്ധി നിലനിര്‍ത്താന്‍ ചില പാഠങ്ങള്‍

ജലക്ഷാമം അതിരൂക്ഷമാകുന്നതിന് പല കാരണങ്ങള്‍ പറയാറുണ്ട്. മനുഷ്യന്റ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉല്‍പന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവല്‍കരണവുമെല്ലാം അതില്‍ പെടുന്നു.

ജനസാന്ദ്രത കൂടുന്നതിനാല്‍ വെള്ളത്തിന്റ ഉപയോഗം അധികരിക്കുന്നുവെന്നും അതിനാല്‍ ജലക്ഷാമം രൂക്ഷമാകുന്നതിന്റ ഒരു കാരണം ജനപ്പെരുപ്പമാണെന്നും വിലയിരുത്തുന്ന ചില ബുദ്ധിശൂന്യരുണ്ട്. ജനപ്പെരുപ്പം കൂടിയ രാഷ്ട്രങ്ങളിലെ ജലസമൃദ്ധിയും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലെ വരള്‍ച്ചയും ഇത്തരം കണ്ടെത്തലുകളില്‍ അബദ്ധമുണ്ടെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്.  

ജലസമൃദ്ധിക്കായി ദൈവിക മതമായ ഇസ്‌ലാം ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണവ. അതിലൊന്ന് യഥാര്‍ഥ വിശ്വാസവും സൂക്ഷ്മതാ ബോധവുമാണ്.

”ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി” (ക്വുര്‍ആന്‍ 7:96).

ഇമാം സഅദി(റഹ്) ഈ വചനത്തെ ഇങ്ങനെ വിശദീകരിക്കുന്നു: ”ആ നാടുകളിലുള്ളവര്‍ അവരുടെ വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും രഹസ്യമായും പരസ്യ മായും സൂക്ഷ്മത പുലര്‍ത്തുകയും നിഷിദ്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹു അവരുടെ മേല്‍ ആകാശത്തുനിന്ന് അനുഗ്രഹം വര്‍ഷിക്കുമായിരുന്നു. അവരുടെമേല്‍ മഴ പെയ്യിപ്പിക്കുകയും സസ്യലതാതികള്‍ മുളപ്പിക്കുകയും ഐശ്വര്യപൂര്‍ണമായ ജീവിതം പ്രധാനം ചെയ്യുകയും ചെയ്യുമായിരുന്നു.”

രണ്ടാമത്തേത് മതത്തില്‍ നേരെചൊവ്വെ നിലനില്‍ക്കലാണ്. അല്ലാഹു പറയുന്നു: ”ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 72:16).

”തൗറാത്തും ഇന്‍ജീലും അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 5:66).

സ്രഷ്ടാവിനോട് നന്ദിയുള്ളവരാവുക

ജലം സമൃദ്ധമായുണ്ടെങ്കിലും 97 ശതമാനത്തിലേറെയും ഉപ്പുരസം കലര്‍ന്നതാണ്. ശുചീകരികരണത്തിനും പാനം ചെയ്യാനുമുള്ള ശുദ്ധജലം വളരെ പരിമിതവുമാണ്. ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണല്ലോ ശുദ്ധജലം. അത് ആവശ്യത്തിന് ലഭ്യമാവുകയെന്നത് വലിയ സൗഭാഗ്യവുമാണ്. വെള്ളമെന്നഅനുഗ്രഹത്തിന് സ്രഷ്ടാവിനോട് നാം നന്ദികാണിച്ചാല്‍ ആ അനുഗ്രഹം അവന്‍ വര്‍ധിപ്പിച്ചു തരുന്നതാണ്. അല്ലാഹു പറയുന്നു:

”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്(അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്…” (ക്വുര്‍ആന്‍ 14:7).

ഒരിക്കല്‍ മഴ പെയ്തപ്പോള്‍ നബി ﷺ  പറഞ്ഞു: ”ജനങ്ങളില്‍ ഒരു വിഭാഗം നന്ദി ചെയ്യുന്നവരും മറ്റു ചിലര്‍ നന്ദികേട് കാണിക്കുന്നവരുമാണ്. അവരില്‍ ചിലര്‍ മഴയെ കുറിച്ച് ഇത് അല്ലാഹുവിന്റെ കാരുണ്യമാണെന്ന് പറയും. മറ്റു ചിലര്‍ രാശി കാരണമാണ് മഴ പെയ്യുന്നതെന്നും പറയും.” അപ്പോള്‍ ‘അല്ല, നക്ഷത്ര ങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്ന (സൂറത്തുല്‍ വാക്വിഅയിലെ) ആയത്ത് മുതല്‍ ‘സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?’ എന്ന ആയത്ത് വരെയുള്ള ഭാഗങ്ങള്‍ അവതരിക്കുകയുണ്ടായി എന്ന് ഇബ്‌നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു.

അനുഗ്രഹം ശിക്ഷയായി മാറും

അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷക്ക് അത് കാരണമാകുമെന്ന് പൂര്‍വകാല സമൂഹങ്ങളുടെ ചരിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകും. വെള്ളം അധികമായി വര്‍ഷിച്ച് കൊണ്ടും മഴ ലഭിക്കാതെയും വെള്ളം വറ്റിച്ച് കളഞ്ഞും ഉപ്പ് രസമുള്ളതാക്കിയും ശിക്ഷ നല്‍കിയിട്ടുണ്ട്.

നൂഹ് നബി(അ)യുടെ ജനതയെ അമിതമായ മഴ വര്‍ഷിപ്പിച്ചുകൊണ്ട് നശിപ്പിച്ച് കളഞ്ഞു. വിശ്വാസികള്‍ രക്ഷപ്പെടുകയും ചെയ്തു. അല്ലാഹു പറയുന്നു: ”അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു” (ക്വുര്‍ആന്‍ 54:11,12).

സത്യവിശ്വാസികള്‍ ഭയാനകമായ ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം ഇങ്ങനെ പറഞ്ഞു.

‘ഭൂമീ! നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വതത്തിന്‌മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 11:44).

സമ്പല്‍ സമൃദ്ധിയില്‍ ജീവിച്ചിരുന്ന യമനിലെ സബഅ് ഗോത്രവും ഒരു ദൃഷ്ടാന്തമാണ്. അവര്‍ വെള്ളം അണകെട്ടി ശേഖരിച്ചിരുന്നു.അവര്‍ അനുഭവിക്കുന്ന സമൃദ്ധിക്ക് സ്രഷ്ടാവിനോട് നന്ദിയുള്ളവരാകാന്‍ കല്‍പിക്കപ്പെട്ടു. എന്നാല്‍ അവര്‍ നിഷേധികളും നന്ദികെട്ടവരും ധിക്കാരികളുമായി മാറി. അതിനാല്‍ അവര്‍ക്ക് സംഭവിച്ചതെന്തെന്ന് അല്ലാഹു വിവരിക്കുന്നു:

”തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായി രുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫല മായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?” (ക്വുര്‍ആന്‍ 34:15-17).

 

മഴ തടയപ്പെടാനുള്ള കാരണങ്ങള്‍

അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക, സകാത്ത് നല്‍കാതിരിക്കുക, പാപങ്ങള്‍ അധികരിക്കുക തുടങ്ങിയവ കാരണത്താല്‍ മഴ തടയപ്പെട്ടേക്കാം. ജലം രുചിയുള്ളതും ഉപയോഗപ്രദവുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. അതിന്റെ രുചി മാറ്റത്തിലൂടെയും ഉപ്പുരസം നല്‍കിയും ഉപയോഗശൂന്യമാക്കി മനുഷ്യന്‍ പരീക്ഷിക്കപ്പെടും.

പശ്ചാത്തപിച്ചും പാപമോചനം തേടിയും അല്ലാഹുവിനോട് പ്രാര്‍ഥിച്ചും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാകും. വ്യക്തിപരമായ പ്രാര്‍ഥനകളും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം സംഘടിതമായി നിര്‍വഹിച്ചുമെല്ലാം സ്രഷ്ടാവിനോട് ഇത്തരം ഘട്ടങ്ങളില്‍ അടുക്കുവാന്‍ തയ്യാറാകേണ്ടതുണ്ട്.

ജല ദുര്‍വിനിയോഗം തടയുക

ഇസ്‌ലാം മിതത്വം ഉല്‍ഘോഷിക്കുന്ന മതമാണ്. അമിതത്വം നിരുല്‍സാഹപ്പെടുത്തുകയും അതിന്റെ ഭവിഷത്തുക്കളെ കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുന്നു:

”ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ് തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടു കയേയില്ല” (ക്വുര്‍ആന്‍ 7:31).

”ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍” (ക്വുര്‍ആന്‍ 25:67).

മനുഷ്യന്റെ അതിക്രമം

ജലലഭ്യത നഷ്ടപ്പെടുത്തുന്നവിധം മനുഷ്യന്റെ ഇടപെടല്‍ അതിക്രൂരവും നശീകരണത്തിന് നിദാന വുമാണ്. ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. പുഴയും ആറുകളും കുളങ്ങളുമെല്ലാം പരിചരിക്കുന്നതില്‍ സമൂഹം അലസരും അജ്ഞരുമാണ്.

ജലസ്രോതസ്സുകള്‍ മലിനമാക്കിയാണ് പലരും കടുംകൈ ചെയ്യുന്നത്. നിര്‍മാണശാലകളിലെ മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമെല്ലാം പുഴകളിലും മറ്റും തള്ളുകയാണ്. പ്രകൃതിയിലെ ശുദ്ധജല ഉറവകള്‍ പോലും അടച്ച് കളയുന്ന മാലിന്യങ്ങളില്‍ നിന്നുള്ള മോചനത്തിനായ് സമൂഹം ബോധവാന്‍മാരാകണം.

വെള്ളം ദാനം ചെയ്യുന്നത് പുണ്യം

ആവശ്യക്കാര്‍ക്ക് വെള്ളം നല്‍കുന്നത് ശ്രേഷ്ഠമായ ദാനധര്‍മമാകുന്നു. മരണപ്പെട്ടുപോയവരുടെ പേരില്‍ ജലവിതരണ പദ്ധതിയുണ്ടാകുന്നത് പോലും പുണ്യമുള്ള കാര്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഒരിക്കല്‍ സഅദ്ബ്‌നു ഉബാദ(റ) നബി ﷺ യോട് പറഞ്ഞു: ”പ്രവാചകരേ! ഉമ്മുസഅദ്  മരണപ്പെട്ടിരി ക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ധര്‍മമെന്താകുന്നു? പ്രവാചകന്‍ ﷺ  പറഞ്ഞു: ‘വെള്ളം.’ അപ്പോള്‍ അദ്ദേഹം കിണര്‍ കുഴിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് ഉമ്മുസഅദിനുള്ളതാകുന്നു” (അബുദാവൂദ്).

മിണ്ടാപ്രാണികള്‍ക്ക് വെള്ളം കൊടുക്കുന്നത് പോലും ഏറ്റവും ശ്രേഷ്ഠവും പുണ്യമുള്ളതുമാണ്.

 

അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ  പറഞ്ഞു: ”ഒരിക്കല്‍ ഒരാള്‍ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ശക്തമായ ദാഹമുണ്ടായി. വഴിയരികില്‍ കണ്ട ഒരു കിണറ്റിലിറങ്ങിവെള്ളം മതിയാകുവോളം കുടിച്ചു. കിണറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴുണ്ട് ദാഹിച്ചുവലഞ്ഞ ഒരു നായ മണ്ണ് കപ്പുന്നു! അലിവ് തോന്നിയ അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി ഷൂവില്‍ വെള്ള നിറച്ച് ആ നായക്ക് നല്‍കി ദാഹം ശമിപ്പിച്ചു. അല്ലാഹു അയാള്‍ക്ക് പാപം പൊറുത്തു കൊടുത്തു.” സ്വഹാബികള്‍ ചോദിച്ചു: ”പ്രവാചകരേ, ജീവജാലങ്ങളുടെ കാര്യത്തിലും പ്രതിഫലമോ?” പ്രവാചകന്‍ പറഞ്ഞു: ”പച്ചക്കരളുള്ള ഏത് ജീവിയിലും പ്രതിഫലമുണ്ട്” (ബുഖാരി).

ജലദാനം നിര്‍വഹിച്ചതിലൂടെ അധികരിച്ച പാപങ്ങള്‍ പോലും അല്ലാഹു പൊറുത്തു കൊടുത്തതായി പഠിപ്പിക്കുന്നു. പൊതുകിണര്‍ കുഴിച്ച് നല്‍കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

നബി ﷺ  പറഞ്ഞു: ”ആരെങ്കിലും ഒരു കിണര്‍ കുഴിക്കുകയും അതില്‍നിന്ന് ജീവനുള്ള സൃഷ്ടികളായ ജിന്നോ മനുഷ്യനോ പക്ഷികളോ കുടിക്കുകയും ചെയ്താല്‍ പരലോകത്ത് അല്ലാഹു അയാള്‍ക്ക് പ്രതിഫലം നല്‍കും” (ഇബ്‌നു ഖുസൈമ).

കുടിവെള്ളം തടഞ്ഞുവെക്കുന്നത് പാപം

ശുദ്ധജലം ആവശ്യക്കാര്‍ക്ക് നല്‍കാതെ തടഞ്ഞുവെക്കുന്നത് വലിയ കുറ്റമായാണ് ഇസ്‌ലാം ഗണിക്കുന്നത്. അത്തരം ആളുകളെ വിചാരണദിവസം അല്ലാഹു പരിഗണിക്കുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

പ്രവാചകന്‍ ﷺ  പറഞ്ഞു: ”മൂന്ന് വിഭാഗം ആളുകളെ അല്ലാഹു പരലോകത്ത് നോക്കുകയില്ല, അവരെ സംസ്‌കരിക്കുകയുമില്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ടായിരിക്കും. അതിലൊരാള്‍ വഴിയില്‍ വെള്ളംകൊണ്ട് അനുഗ്രഹിക്കപ്പെട്ടവനും അത് വഴിയാത്രികര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍…” (ബുഖാരി).

ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീഥില്‍ ‘ആളുകള്‍ക്ക് വെള്ളം നല്‍കാതെ തടഞ്ഞുവെച്ചയാളോട് ഇന്ന് എന്റെ ഔദാര്യം നിനക്ക് ഞാന്‍ തടഞ്ഞിരിക്കുന്നു, നിന്റെ കരങ്ങളിലുണ്ടായിരുന്നത് മററുള്ളവര്‍ക്ക് നീ തടഞ്ഞത് പോലെ’ എന്ന് അല്ലാഹു പരലോകത്ത് വെച്ച് പറയുമെന്ന് കാണാം.

ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരെ പ്രവാചകന്‍ ﷺ  താക്കീത് ചെയ്തിട്ടുണ്ട്. നബി ﷺ  പറഞ്ഞു: ”കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” (മുസ്‌ലിം).

വുദൂഅ്, കുളി എന്നിവക്ക് പോലും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്ന് നബി ﷺ  കല്‍പിച്ചിട്ടുണ്ട്.

അതിനാല്‍ ദന്തശുദ്ധി വരുത്തുമ്പോഴും വുദൂഅ് ചെയ്യുമ്പോഴുമെല്ലാം അലസമായി ടാപ്പുകള്‍ തുറന്നിട്ട് വെള്ളം പാഴാക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. വീടുകളിലും പള്ളികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലും വെള്ളം മിതമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണം. വാഹനം കഴുകുന്നത് പോലെയുള്ള കാര്യങ്ങളിലും വെള്ളം പാഴാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം

ജലദാനത്തിനുള്ള മാര്‍ഗങ്ങള്‍

കിണര്‍ കുഴിക്കുക, കുടിവെള്ള സംഭരണികള്‍ സജീകരിക്കുക, പള്ളികളില്‍ പൊതുടാപ്പുകള്‍ സംവിധാനിക്കുക, വാഹനങ്ങളില്‍ കുടിവെള്ളം ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിച്ച് കൊടുക്കുക, പൊതുസ്ഥലങ്ങളില്‍ സൗകര്യപ്പെടുത്തുക, ജന്തുജാലങ്ങള്‍ക്കും പറവകള്‍ക്കും തണ്ണീര്‍തടങ്ങള്‍ പറമ്പുകളിലും മറ്റും തയ്യാറാക്കുക.

 

മുജീബ് ഒട്ടുമ്മല്‍
നേർപഥം വാരിക

ജീവിതവിമലീകരണത്തിന്റെ ക്വുര്‍ആനിക ദര്‍ശനം

ജീവിതവിമലീകരണത്തിന്റെ ക്വുര്‍ആനിക ദര്‍ശനം

മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ പൂര്‍ണവും കുറ്റമറ്റതുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂ. ദൈവികമല്ലാത്തതും ദൈവികമെന്ന വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതുമായ മുഴുവന്‍ ഗ്രന്ഥങ്ങളും ചില പ്രത്യേക കാലത്തിലും സാഹചര്യത്തിലും മാത്രമെ പ്രസക്തമാവുകയുള്ളൂ. ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചത് ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ മാത്രമാണ്. എങ്ങനെയാണ് ക്വുര്‍ആന്‍ കാലാതിവര്‍ത്തിയാവുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം.

കാറ്റിലലയുന്ന ചെറുതൂവല്‍ പോലെ നന്മകള്‍ക്കും തിന്മകള്‍ക്കും ഇടയില്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ് മനുഷ്യമനസ്സ്. ചിലനേരങ്ങളില്‍ നന്മയോട് ആഭിമുഖ്യം തോന്നുന്ന ഹൃദയം ചിലനേരങ്ങളില്‍ തിന്മയിലേക്ക് തിരിയും. പുണ്യപാപങ്ങള്‍ ഇടകലര്‍ന്ന കര്‍മമേഖലയില്‍ എല്ലാസമയത്തും പുണ്യം മാത്രം ചെയ്യുവാന്‍ കഴിയുക എന്നത് അത്യപൂര്‍വമായ ഒരു സൗഭാഗ്യമാണ്.

വൈകാരിക വിക്ഷുബ്ധതകളുടെയും ശാരീരിക-മാനസിക താല്‍പര്യങ്ങളുടെയും അടിമകളായി, പിശാചിന്റെ പ്രേരണകള്‍ക്ക് വശംവദരായി മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവിതത്തില്‍ തീരാകളങ്കങ്ങളും വിലാപഹേതുക്കളുമായി കലാശിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുത്തലിന്റെയും വീണ്ടെടുപ്പിന്റെയും മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് ആവശ്യമായി വരുന്നു. ഇസ്‌ലാം അത്തരത്തിലുള്ള മാര്‍ഗദര്‍ശനം മാനവതക്ക് നല്‍കുന്നു. പശ്ചാത്താപം, ദൈവസ്മരണ, ജീവിത വിമലീകരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മനുഷ്യജീവിതത്തില്‍ ദൈവിക മാര്‍ഗദര്‍ശനാധിഷ്ഠിതമായ വീണ്ടെടുപ്പിന് ഇസ്‌ലാം സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി.(അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!”(3:133-136).

ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് മനുഷ്യന് പ്രത്യാശയും നന്മയിലേക്ക് മുന്നേറുവാനുള്ള അഭിനിവേശവും നല്‍കുന്ന കാര്യങ്ങളാണ്. ഉപരിസൂചിത വചനങ്ങളില്‍ നിന്നും നമുക്ക് ഇപ്രകാരം ഗ്രഹിക്കാം: 

‘സ്രഷ്ടാവില്‍ നിന്നുള്ള പാപമോചനം മനുഷ്യന്‍ ധൃതിപ്പെട്ട് തേടേണ്ടതുണ്ട്. അത് പിന്നീടാവാം എന്ന മനോഭാവം ഗുണകരമായിരിക്കില്ല. പാപമോചനം കാംക്ഷിക്കുന്ന മനുഷ്യന് ലഭിക്കുന്നത് പാപമോചന ത്തോടൊപ്പം തന്നെ വിശാലവും അനിര്‍വചനീയവുമായ സ്വര്‍ഗീയ ജീവിതവുമാണ്. പാപമോചനത്തിലൂടെ സംസ്‌കരിക്കപ്പെടുന്ന മനുഷ്യര്‍ ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ എന്ന രീതിയില്‍ പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. പരലോകത്ത് അത്തരമൊരു പരിഗണനക്കും ആദരവിനും അര്‍ഹരായിത്തീരാന്‍ ദൈവസ്മരണ നിലനിര്‍ത്തുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയും വൈകാരിക വിക്ഷുബ്ധതകളെ നിയന്ത്രിക്കുകയും മനുഷ്യരോട് ഉദാത്തമായ വിട്ടുവീഴ്ച മനോഭാവം പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.  പാപങ്ങളിലും തിന്മകളിലും അടിയുറച്ചുനില്‍ക്കാതെ ദൈവസ്മരണയോടുകൂടിയ തിരുത്തല്‍ ആവശ്യമാണ്. പാപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ തിരുത്തേണ്ടിടങ്ങളില്‍ തിരുത്തുവാന്‍ തയ്യാറാകാത്തവരാണ്. മനുഷ്യനെ അനന്തസൗഭാഗ്യങ്ങള്‍ക്ക് അര്‍ഹനാക്കുന്നത് രക്ഷിതാവിന്റെ കാരുണ്യവും പാപമോചനവുമാണ്. സ്വയം തിരുത്തുവാനും പശ്ചാത്തപിക്കുവാനും സന്നദ്ധതയുള്ളവര്‍ അതിന് അര്‍ഹരായിത്തീരുക തന്നെ ചെയ്യും.’

ജീവിതത്തിന്റെ ക്ഷണികതയെ ബോധ്യപ്പെടുത്തുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ട്. മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിക്കുന്ന ഈ നിമിഷത്തിന് ശേഷമുള്ളത് പ്രതീക്ഷ മാത്രമാണ്. ഒരു പക്ഷേ, ചില വ്യക്തികളെ സംബന്ധിച്ച് അടുത്തനിമിഷം ജീവിതത്തില്‍ ഉണ്ടായെന്നുവരില്ല. കാലത്തിന്റെ നേര്‍ത്ത സൂചികള്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ.് മിനുട്ടുകള്‍ക്കും സെക്കന്റുകള്‍ക്കുമിടയിലെ സൂക്ഷ്മമായ സമയങ്ങളില്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും മനുഷ്യജീവിതത്തിലും പല മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും സംഭവിക്കുന്നു.

മനുഷ്യന്‍ എത്രതന്നെ പുരോഗതി പ്രാപിച്ചാലും അവന്റെ ജീവിതത്തെ ചൂഴ്ന്ന്‌നില്‍ക്കുന്ന അനിശ്ചിതത്വങ്ങളും അനിര്‍ണിതാവസ്ഥകളും ധാരാളമാണ്. അതുകൊണ്ട് തന്നെ നാളെ എന്നത്  മനുഷ്യന്റെ കാര്യത്തില്‍ എപ്രകാരം ഭാവനാത്മകമാണോ അപ്രകാരംതന്നെ അടുത്ത നിമിഷം എന്നതും വെറും ഭാവനാത്മകമാണ്. ചെയ്യാനുള്ളത് അതിന്റെ സന്ദര്‍ഭം വരുമ്പോള്‍ ശ്രദ്ധയോടെയും ശരിയാംവണ്ണവും ചെയ്യുക എന്നത് മാത്രമാണ് മനുഷ്യന് മുന്നിലുള്ള മാര്‍ഗം. ജീവിതത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ ഉടനടി വരുത്തുകയും ചെയ്യാന്‍ താമസിക്കുന്നത് വിവേകപൂര്‍ണമായ നടപടിയല്ല. 

തോണിയില്‍ കയറി നദി മുറിച്ചുകടന്ന് അക്കരേക്ക് പോകുന്ന വ്യക്തി തന്റെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും പശ്ചാത്താപിക്കല്‍ അക്കരെ എത്തിയശേഷമാകം എന്ന് ചിന്തിച്ചുകൂടാ. കാരണം അവന്‍ സഞ്ചരിക്കുന്ന തോണി അക്കരെയെത്തിയെന്നുവരാം, എത്താതിരിക്കുകയും ചെയ്യാം. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നവന്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയശേഷം പശ്ചാത്തപിക്കാം എന്ന് ചിന്തിക്കാവതല്ല. കാരണം അവന്റെ യാത്രാവിമാനം ആകാശത്തിലെ അനന്തതയില്‍ ഒരോര്‍മ മാത്രമായി നശിച്ചുപോയി എന്ന് വരാം. സമയം മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ഇത്തരത്തില്‍ മനുഷ്യജീവിതത്തെ ആഴത്തില്‍ വലയം ചെയ്തു നില്‍ക്കുന്ന അനിശ്ചിതത്വം പരിഗണിച്ചുകൊണ്ടാണ് വിശുദ്ധ ക്വുര്‍ആന്‍  ‘നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക’ എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. 

പാപകൃത്യങ്ങളില്‍ അകപ്പെടുകയും തിന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യര്‍ പശ്ചാത്തപിക്കുമ്പോള്‍ അവര്‍ സ്വര്‍ഗത്തിന്റെ അവകാശികളായിത്തീരുകയും അതോടൊപ്പംതന്നെ ധര്‍മനിഷ്ഠ പാലിക്കുന്ന സച്ചരിതരോടൊപ്പം പരലോകത്ത് പരിഗണിക്കപ്പെടുകയും ചെയ്യുന്നു. പാപികള്‍ രണ്ടാംകിടക്കാരും രക്ഷാമാര്‍ഗം അടഞ്ഞുപോയവരുമാണ്എന്ന ഒരുതരം അപകര്‍ഷബോധത്തിനും നിരാശക്കും ഇസ്‌ലാം അവസരം സൃഷ്ടിക്കുന്നില്ല. പാപികള്‍ പാപികളായി തുടരുന്ന കാലത്തോളം അധമരായിരിക്കുമെങ്കിലും പശ്ചാത്താപത്തിലൂടെ സ്രഷ്ടാവിന്റെ പാപമോചനാനുഗ്രഹവും അതിവിശാലമായ പരലോക അനുഗ്രഹങ്ങളും അര്‍ഹമാക്കുമ്പോള്‍ അവര്‍ സദ്‌വൃത്തരോടൊപ്പം സ്ഥാനം നേടുന്നു. വിശുദ്ധ ക്വുര്‍ആന്‍ ഈ തത്ത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് 3:133,134 എന്നീ വചനങ്ങളില്‍. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കായി ഒരുക്കപ്പെട്ട അനുഗ്രഹങ്ങള്‍ പാപികള്‍ക്ക് ലഭ്യമാകണമെങ്കില്‍ ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന ഗുണങ്ങള്‍ വ്യക്തികളുടെ പശ്ചാത്താപാനന്തര ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. 3:134ല്‍ പറയുന്ന ആ ഗുണങ്ങള്‍ ഇവയാണ്: 

1. സ്വന്തം സുഖ -ദുഃഖ സാഹചര്യങ്ങള്‍ പരിഗണിക്കാതെ തങ്ങള്‍ക്ക് കൈവന്നിട്ടുള്ള സാമ്പത്തികവും മറ്റുമായ അനുഗ്രഹങ്ങളില്‍ നിന്നും അര്‍ഹരായ വ്യക്തികള്‍ക്ക് അവര്‍ നല്‍കും. 

2. അവര്‍ കോപം അടക്കിവെക്കാന്‍ കഴിയുന്നവരാണ്. കോപ വിദ്വേഷാദി വികാരങ്ങള്‍ക്ക് വഴങ്ങി കടുത്ത നടപടികളോ പ്രവര്‍ത്തനങ്ങളോ അവരില്‍ നിന്നും ഉണ്ടാവുകയില്ല.

3. വിട്ടുവീഴ്ചയുടെയും ഔദാര്യത്തിന്റെയും ക്ഷമയുടെയും ഉദാത്ത ഗുണങ്ങള്‍ സ്വജീവിതത്തില്‍ അവര്‍ പ്രകടിപ്പിക്കും. 

ഉദാത്തമായ മാനുഷിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന ഇവര്‍ സ്രഷ്ടാവിന്റെ പ്രീതിക്ക് അര്‍ഹരും സല്‍കര്‍മകാരികള്‍ എന്ന മഹത്തായ വിശേഷണം അര്‍ഹിക്കുന്നവരുമായിരിക്കും. 

പാപമോചനം ആഗ്രഹിക്കുന്നവര്‍ മേല്‍പറഞ്ഞ സ്വഭാവഗുണങ്ങളിലേക്ക് പരിവര്‍ത്തിതര്‍ ആയിരിക്കേണ്ടതുണ്ട് എന്ന് വ്യക്തം. മനുഷ്യര്‍ ചെയ്യുന്ന ഏതൊരു നീചകൃത്യത്തിന്റെയും അവകാശി അവര്‍ തന്നെയാണ്. തിന്മകള്‍ക്ക് സാമൂഹികവും വൈയക്തികവുമായ സ്വഭാവങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും ഏതൊരു തിന്മയും ആത്യന്തികമായി വ്യക്തിയെയാണ് ബാധിക്കുന്നത്. ആരില്‍നിന്ന് തിന്മ ഉത്ഭവിക്കുകയും ആരുടെ പ്രവര്‍ത്തികള്‍ തിന്മക്ക് ഇടയാക്കുകയും ചെയ്യുന്നുവോ അവര്‍ തന്നോട് തന്നെ ദ്രോഹം പ്രവര്‍ത്തിക്കുകയാണ് എന്ന് ക്വുര്‍ആന്‍ പറയുന്നു. 

നീചവൃത്തി ചെയ്യുന്നവര്‍ ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ സ്വന്തം വീഴ്ചകള്‍ മനസ്സിലാക്കുകയും സ്രഷ്ടാവിനെക്കുറിച്ചു ബോധവാന്‍മാരാവുകയും ചെയ്തുകൊണ്ട് സന്മാര്‍ഗ സരണിയിലേക്ക് തിരിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാന പ്രേരണ സ്രഷ്ടാവിനെക്കുറിച്ചുള്ള ഓര്‍മയാണ.് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണല്ലോ തന്നില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ചെയ്യുന്ന പശ്ചാത്താപമാണ് അര്‍ഥവത്താവുക. 

പശ്ചാത്താപത്തിന്റെ മര്‍മം ദൈവസ്മരണയും തന്നെ ചോദ്യം ചെയ്യുവാനും ശിക്ഷവിധിക്കുവാനും അര്‍ഹതയും അവകാശവുമുള്ള സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായതാണല്ലോ തന്റെ നീചവൃത്തി എന്ന പാപബോധവുമാണ്. ഈ ഘടകങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള പശ്ചാത്താപം ഫലപ്രദമായിരിക്കില്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യനെ സൃഷ്ടിച്ച് ജീവിതം നല്‍കുകയും നന്മതിന്മകളെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും പ്രകൃതി, കാലം, സ്ഥലം എന്നിവയുടെയെല്ലാം നിയന്ത്രണവും അധികാരവുമുള്ളവനുമായ സ്രഷ്ടാവിനെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയേണ്ടതുണ്ട്. പാപങ്ങള്‍ പൊറുത്തുതരിക എന്ന സ്രഷ്ടാവിന്റെ ഔദാര്യമില്ലെങ്കില്‍ പാപമോചനം എന്ന അനുഗ്രഹവും ഇല്ല. എന്നാല്‍ ഈ ഔദാര്യ- അനുഗ്രഹ വ്യവസ്ഥക്ക് മനുഷ്യന്‍ അര്‍ഹനാകുവാന്‍ വേണ്ട തെരഞ്ഞെടുപ്പ് മനുഷ്യന്റെ വിവേകപൂര്‍ണമായ ചിന്താഗതിയില്‍ നിന്ന് ഉണ്ടാവണം. തെറ്റിനെക്കുറിച്ചുള്ള ബോധ്യവും പാപമോചനത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആത്മാര്‍ഥമായ പരിവര്‍ത്തനത്തിന് മനുഷ്യന്‍ സന്നദ്ധനാകുമ്പോള്‍ സ്രഷ്ടാവിന്റെ അനുഗ്രഹത്തിന് അവന്‍ അര്‍ഹതനേടുന്നു. നിഷേധാത്മക മനോഭാവവും തിന്മകൡ നിരന്തരം വ്യാപൃതനാകാനുള്ള താല്‍പര്യവും ആധിപത്യം ചെലുത്തുമ്പോള്‍ പുനരാലോചനക്ക് അവസരമുണ്ടാകുന്നില്ല. അത്തരം ഘട്ടങ്ങളില്‍ നീണ്ടുനീണ്ടു പോകുന്ന നീചവൃത്തികളുടെ പാതയിലൂടെ മനുഷ്യന്‍ നീങ്ങുന്നു.

മനുഷ്യന് പാപമോചനം നല്‍കുവാനുള്ള കഴിവും അധികാരവും സൃഷ്ടികളില്‍ ചിലര്‍ക്കുണ്ട് എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്ക് പാപവിമുക്തി സാധ്യമല്ല. പ്രപഞ്ചത്തിന്റെയും തന്റെയും സൃഷ്ടികര്‍ത്താവായവന്‍ മനുഷ്യര്‍ക്ക് നല്‍കുന്ന ഔദാര്യവും അനുഗ്രഹവും മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അവിവേകവും അക്രമവും നന്ദികേടുമാണ്. വിവേകമതിയായ മനുഷ്യന്‍ ഇത്തരം തെറ്റായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയില്ല. 

നന്മതിന്മകള്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അവ പഠിച്ചറിയുകയും തദനുസൃതം ജീവിതം ക്രമീകരിക്കുകയുമാണ് മനുഷ്യര്‍ ചെയ്യേണ്ടത്. അതിനു തയ്യാറുള്ളവര്‍ കുറെ വിധികളും വിലക്കുകളും അനുസരിക്കേണ്ടതുണ്ട്. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പാതയിലൂടെ ലഭിക്കുന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യം. മറിച്ചുള്ളത് പാരതന്ത്ര്യവും. ആ പാരതന്ത്ര്യത്തെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ‘നഷ്ടം’ എന്നാണ്. അല്ലാഹു പറയുന്നു:

”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ”(ക്വുര്‍ആന്‍ 103:1-3).

മനുഷ്യചരിത്രത്തിന്റെ ഭൂതകാല അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന പാഠമാണ് ദുര്‍വൃത്തരുടെ നഷ്ടം അനിവാര്യമാണെന്നത്. അതുകൊണ്ട് കൂടിയാണ് ക്വുര്‍ആന്‍ ഇവിടെ കാലത്തെ എടുത്ത് പറഞ്ഞ് സത്യം ചെയ്തിരിക്കുന്നത്. കാലം പഠിപ്പിച്ച പാഠങ്ങള്‍ ദൈവിക മാര്‍ഗദര്‍ശനാനുസൃതം മനുഷ്യന്‍ ജീവിതത്തെ തിരുത്തണമെന്നാണ.് അതുകൊണ്ട് കാലത്തിന്റെ പാഠങ്ങള്‍ ചിന്താപരമായി മനുഷ്യനെ വളര്‍ത്തുന്നവയാണ്. കാലത്തെ കൊണ്ട് സത്യം ചെയ്യുന്നതിലൂടെ കാലത്തിന്റെ സംഭാവനകളായി ഗണിക്കപ്പെടുന്ന ചരിത്രസംഭവങ്ങള്‍, ആശയങ്ങള്‍, ചിന്താഗതികള്‍, വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് മനുഷ്യരാശിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. കാലത്തിന്റെ പാഠം എന്ന നിലയില്‍ അവതരിപ്പിക്കുന്ന രണ്ട് സംഗതികള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും സത്യവും ക്ഷമയും കൈകൊള്ളുവാന്‍ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ മറ്റെല്ലാവരും പരാജയത്തിലാണ്; എന്നാല്‍ അത്തരം ഒരു ജീവിതസംസ്‌കാരം അവലംബിച്ചവര്‍ പരാജിതരല്ല എന്നിവയാണ്. സദ്‌വൃത്തരായ ആളുകളോട് ചേര്‍ന്ന് നില്‍ക്കുവാനും അവരില്‍ ഉള്‍പ്പെടുവാനും ശ്രമിച്ചവര്‍ വിജയികളും അല്ലാത്തവര്‍ പരാജിതരുമായതിന്റെ ഉദാഹരണം എമ്പാടും ചരിത്രത്തില്‍ കാണുവാന്‍ സാധിക്കും.

ഈ സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിയേണ്ടതുണ്ട്. വിജയികളും പരാജിതരുമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഭൂതകാല മനുഷ്യസഞ്ചയത്തിന്റെ അനുഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന എല്ലാ ക്വുര്‍ആന്‍ വചനങ്ങളുടെയും മുമ്പോ ശേഷമോ ഉള്ള പരാമര്‍ശങ്ങള്‍ ചിന്തിക്കുവാനോ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനോ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനോ ആഹ്വാനം ചെയ്യുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. ദുഷ്‌കൃത്യങ്ങളില്‍ നിന്ന് പിന്തിരിയുവാന്‍ ആഹ്വാനം നല്‍കുകയും പശ്ചാത്താപത്തിലൂടെ ജീവിത വിമലീകരണത്തിന്റെ പാത സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന, ആദ്യം ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങള്‍ (3:133-136) കഴിഞ്ഞാല്‍ വരുന്ന വചനങ്ങളും ഇത്തരത്തില്‍ ചിന്തിക്കുവാന്‍ ആഹ്വാനം നല്‍കുന്നുവെന്ന് കാണാം:

”നിങ്ങള്‍ക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍. ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സാരോപദേശവുമാകുന്നു” (ക്വുര്‍ആന്‍ 3:137-138).

നന്മയുടെയും തിന്മയുടെയും ഫലങ്ങളും പാഠങ്ങളും വ്യത്യസ്തങ്ങളായിരിക്കും. തിന്മ ചെയ്യേണ്ടിവരിക എന്നതും തിന്മയെ ജീവിതചര്യയാക്കുക എന്നതും ഒരുപോലെയല്ല. തിന്മ ചെയ്യേണ്ടിവരികയും എന്നാല്‍ പിന്നീട് നന്മയിലേക്ക് എത്തിച്ചേര്‍ന്ന് നന്മയിലധിഷ്ഠിതമായ വ്യക്തമായ ജീവിതരീതി അവലംബിക്കുകയും ചെയ്താല്‍ ചരിത്രത്തിലെ ദുര്‍വൃത്തരുടെ പട്ടികയില്‍ നിന്ന് മോചനം നേടാന്‍ കഴിയുമെന്ന അടിസ്ഥാനപരമായ വിമോചനത്തിന്റെ സന്ദേശം എല്ലാ ദൂതന്മാരുടെയും പ്രബോധനങ്ങളില്‍ ഉണ്ടായിരുന്നു. ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ള പരിവര്‍ത്തനം വിജയത്തിനും അല്ലാത്തവ പരാജയത്തിനും അടിസ്ഥാനമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ അനുസരിക്കുന്നവരും അനുസരിക്കാത്തവരുമായി ജനത വേര്‍തിരിയുന്നു. ഈ ആശയങ്ങളുള്ള നിരവധി വചനങ്ങള്‍ ക്വുര്‍ആനില്‍ കാണാവുന്നതാണ്. 

പരലോകജീവിതമാകുന്ന നാളെയെക്കുറിച്ചുള്ള വിശ്വാസം ഈ ലോകമാകുന്ന ഇന്നിന്റെ പ്രവര്‍ത്തനങ്ങളില്‍ നന്മയും പുണ്യവും സദ്‌വൃത്തിയും പാലിക്കുവാന്‍ നിര്‍ബന്ധിക്കുന്നതാണ്. എന്നാല്‍ അത്തരമൊരു വിശ്വാസമില്ലാത്തവര്‍ ദൈവിക മാര്‍ഗദര്‍ശനത്തെ നിരാകരിക്കുകയും സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വികലവീക്ഷണങ്ങളുടെ പിന്നാലെ പോകുകയും ചെയ്യും. ആദിമ കാലം തൊട്ട് മാനവരാശിയില്‍ നിലനില്‍ക്കുന്ന ഈ പ്രവണതയെ കുറിച്ച് ക്വുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പൂര്‍വകാല ജനസമൂഹങ്ങളുടെ സത്യനിഷേധത്തിന് ആധാരം ഇത്തരത്തിലുള്ള പ്രവണതകളും പരലോക വിശ്വാസമില്ലായ്മയും ആയിരുന്നു. സ്രഷ്ടാവില്‍ വിശ്വസിക്കുക എന്നതിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് പരലോകവിശ്വാസം. 

നന്മകള്‍ക്ക് അര്‍ഹമായ പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്ന് വിശ്വസിക്കുക, കര്‍മങ്ങള്‍ അനുഷ്ഠിക്കുക, തങ്ങളുടെ രക്ഷിതാവിലേക്ക് വിനയപൂര്‍വം മടങ്ങുക എന്നിങ്ങനെ പരസ്പരബന്ധിതമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ വിജയിക്കുമെന്നും അവര്‍ക്ക് ശുഭകരമായ മറ്റൊരു ജീവിതം വരാനുണ്ടെന്നും ക്വുര്‍ആന്‍ പറയുന്നു:  

”തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും” (ക്വുര്‍ആന്‍ 11:23).

വിശ്വാസത്തിന്റെ അനിവാര്യമായ പ്രകടനമാണ് സല്‍പ്രവര്‍ത്തനങ്ങള്‍. സ്രഷ്ടാവിനെ  വിനയത്തോടെയും ഭക്തിയോടെയും സ്മരിക്കുന്നതും വിശ്വാസത്തിന്റെ അടയാളമാണ്. ‘വിശ്വസിക്കുന്നു’ എന്ന് പറയുകയും എന്നാല്‍ അതിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രവൃത്തിപഥത്തില്‍ കാണാതിരിക്കുകയും ചെയ്യുന്നത് വിശ്വാസരാഹിത്യത്തെയാണ് അറിയിക്കുന്നത്. 

‘ഇതുവരെ ഞാന്‍ ജീവിച്ചത് ഇങ്ങനെയൊക്കെയാണ്, ഈവിധം അങ്ങ് അവസാനിച്ചാല്‍ മതി’ എന്നല്ല ‘ഈവിധമല്ല ഞാന്‍ എന്റെ സ്രഷ്ടാവിന്റെ വിചാരണ ദിനത്തിലേക്ക് കടന്നുചെല്ലേണ്ടത്’ എന്നാണ് വിവേകമുള്ള മനുഷ്യന്‍ ചിന്തിക്കേണ്ടത്. ഈ ചിന്താശേഷിയെ കാഴ്ചയും കേള്‍വിയും ആയിട്ടും ഇതിന്റെഅഭാവത്തെ അന്ധതയും ബധിരതയുമായിട്ടുമാണ് ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:

”ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?” (ക്വുര്‍ആന്‍ 11:24).

മനുഷ്യരാശിയെ തിന്മയില്‍ നിന്ന് പൂര്‍ണമായി വിമോചിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ ഇസ്‌ലാം ജീവിതത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ ഒരാള്‍ക്ക് ഭൂതകാലത്തിന്റെ അടിമയാകേണ്ടി വരുന്നില്ല. എന്നാല്‍ രക്ഷനേടാനുള്ള അവസരം പാഴാക്കുകയും വലിയൊരു നഷ്ടത്തിലേക്ക് സ്വയം ആപതിക്കുകയും ചെയ്യല്‍ പശ്ചാത്താപത്തില്‍നിന്നും പരിവര്‍ത്തനത്തില്‍ നിന്നുമുള്ള വിമുഖതയാണ്. തനിക്കൊരു സ്രഷ്ടാവുണ്ട്, അവന്‍ തന്നെ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് മുകളിലാണ് ഭൂമിയിലെ തന്റെ വാസം. ഒരുനാള്‍ അവനോട് മറുപടി പറയേണ്ടിവരും എന്നീ കാര്യങ്ങള്‍ ബോധ്യമുണ്ടായിട്ടും ബോധപൂര്‍വം തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്രഷ്ടാവിനെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. അവര്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. എന്നാല്‍ ഈ കടുത്ത നിഷേധത്തിനിയിലും വീണ്ടുവിചാരത്തിന്റെ മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ നയിക്കപ്പെടാം.  അത്തരം ഘട്ടത്തില്‍ താന്‍ ഇതുവരെ ചെയ്തതൊക്കെയും കടുത്ത ദൈവനിന്ദയായിരുന്നു, അതിനാല്‍ ഇനി രക്ഷയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല. ഒരു മനുഷ്യന് സ്വന്തം മാനസാന്തരത്തെ തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദൃഢചിത്തതയുണ്ടെങ്കില്‍ ദൈവിക കടാക്ഷത്തിന്റെ കവാടം അവന് നിഷേധിക്കപ്പെടുന്നില്ല. 

”അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും”(ക്വുര്‍ആന്‍ 39:35).

”വല്ലവനും പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്”(ക്വുര്‍ആന്‍ 25:71).

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

കച്ചവടത്തിലെ ലാഭത്തിന്റെ പരിധി

കച്ചവടത്തിലെ ലാഭത്തിന്റെ പരിധി

കച്ചവടത്തില്‍ എത്ര ശതമാനം വരെ ലാഭം എടുക്കാം?

അടിസ്ഥാനപരമായി കച്ചവടം അനുവദനീയം (ഹലാല്‍) ആണ്. അത് ഹലാലായ രീതിയില്‍, വിരോധിക്കപ്പെട്ടിട്ടില്ലാത്ത രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം. കച്ചവടത്തില്‍ ഇത്ര ശതമാനമേ ലാഭമെടുക്കാന്‍ പാടുള്ളു എന്ന ഒരു മാനദണ്ഡം ഇസ്‌ലാം വച്ചിട്ടില്ല. 

കച്ചവടക്കാര്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍പെട്ടതാണ് ജനങ്ങളെ ചൂഷണം ചെയ്യുന്ന രൂപത്തില്‍ കച്ചവടം ചെയ്യാന്‍ പാടില്ല എന്നത്. 

അതില്‍ പെട്ടതാണ് ‘ഇഹ്തികാര്‍’. നബിﷺ പറഞ്ഞു: അബദ്ധം/ തെറ്റ് ചെയ്യുന്നവനാണ് ഇഹ്തികാര്‍ നടത്തുക. ഇഹ്തികാര്‍ എന്ന് പറഞ്ഞാല്‍ ‘പൂഴ്ത്തിവെക്കുക’ എന്നാണ് അര്‍ഥം. ആളുകള്‍ക്ക് അത്യാവശ്യമായുള്ള സാധനങ്ങള്‍ തന്റെ പക്കല്‍ സ്റ്റോക്കുണ്ടായിരിക്കെ വില്‍ക്കാതെ പൂഴ്ത്തിവെക്കലാണ് ‘ഇഹ്തികാര്‍.’  

എന്റെ സാധനങ്ങള്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വില്‍ക്കാന്‍ ഇസ്‌ലാം അധികാരം തന്നിട്ടുണ്ട് എന്ന് ചിലര്‍ ഇതിനെ ന്യായീകരിക്കാറുണ്ട്. ജനങ്ങള്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ട സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നത് അവരെ കഷ്ടപ്പെടുത്തലാണ്. കച്ചവടക്കാര്‍ അതുവഴി ലക്ഷ്യമാക്കുന്നത് വിലവര്‍ധിപ്പിക്കുക എന്നതാണ്. അത്‌കൊണ്ടുതന്നെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ പൂഴ്ത്തിവെക്കല്‍ ഇസ്‌ലാം വിരോധിച്ചിരിക്കുന്നു. 

ഇസ്‌ലാമിക ഭരണമുള്ള നാട്ടിലാണെങ്കില്‍ പൂഴ്ത്തിവെക്കുന്നവന്റെ കച്ചവടസാധനങ്ങള്‍ ഇത്ര കാശിനേ വില്‍ക്കാന്‍ പാടുള്ളു എന്ന് ആ ഭരണാധികാരികള്‍ക്ക് തീരുമാനമെടുക്കാം.  

മൊത്തത്തില്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ക്കു പ്രയാസകരമായിട്ടുള്ള രൂപത്തിലുള്ള കച്ചവടം, പൂഴ്ത്തിവെക്കുന്ന രൂപത്തിലോ അല്ലെങ്കില്‍ മറ്റേതു രൂപത്തിലോ ആയാലും അനുവദനീയമല്ല എന്ന് കാണാം.

അങ്ങനെ നോക്കുമ്പോള്‍ ജനങ്ങള്‍ക്കു താങ്ങാന്‍ കഴിയാത്ത രൂപത്തിലുള്ള ലാഭം എടുക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. 

ചില സന്ദര്‍ഭങ്ങളില്‍ എത്ര പണം ചെലവഴിച്ചും ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കും. ആശുപത്രിയില്‍ പോയാലുള്ള അവസ്ഥ നോക്കുക. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതായിരിക്കും രോഗിയുടെ അടുപ്പക്കാര്‍ ചിന്തിക്കുക. അതിനാല്‍ ഡോക്ടര്‍മാര്‍ പറയുന്ന ടെസ്റ്റുകളെല്ലാം നടത്തും. എഴൂതുന്ന മരുന്നുകളെല്ലാം വാങ്ങും. കടം വാങ്ങിയിട്ടാണെങ്കിലും ബില്‍തുക മുഴുവനും അടച്ചുതീര്‍ക്കും. 

യാത്രാമധ്യെ വാഹനം കേടായാല്‍ നന്നാക്കി യാത്ര തുടരല്‍ നിര്‍ബന്ധമാണല്ലോ. അന്നേരം അതിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങേണ്ടിവന്നാല്‍ എത്ര കാശ് കൊടുത്തിട്ടാണെങ്കിലും വാങ്ങും. അത് അനിവാര്യമായ സാഹചര്യമാണ്. എന്നാല്‍ ഇത്തരം നിസ്സഹായാവസ്ഥകളെ ചൂഷണം ചെയ്ത് അമിതലാഭമെടുത്ത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് ശരിയല്ല. 

കുറഞ്ഞ ലാഭമെടുക്കുമ്പോഴാണ് കൂടുതല്‍ കച്ചവടം നടക്കുക. കൂടുതല്‍ ഉപഭോക്താക്കള്‍ ആ കടയിലായിരിക്കും വരിക. അപ്പോള്‍ കുറഞ്ഞ ലാഭവിഹിതമാണ് വലിയ ലാഭത്തിലേക്കുള്ള വഴി എന്ന് കൂടി നാം മനസ്സിലാക്കണം.

ആര്‍ത്തവ സമയത്ത് നഖവും മുടിയും നീക്കം ചെയ്യുന്നത് തെറ്റാണോ? 

ജനങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ഒരു അന്ധവിശ്വാസമാണിത്. ആര്‍ത്തവമോ ജനാബത്തോ (വലിയ അശുദ്ധി) ഉള്ള സമയത്ത് നഖവും മുടിയും നീക്കം ചെയ്യുമ്പോള്‍ അവ ശുദ്ധിയില്ലാത്ത അവസ്ഥയിലാണ് ഒഴിവാക്കപ്പെടുന്നത്. ആയതിനാല്‍ ഈ ശരീരാവശിഷ്ടങ്ങള്‍ പരലോകത്ത് ശരീരത്തിലേക്ക്  നജസായ (മലിനമായ) നിലയില്‍ തിരിച്ചു വരും എന്ന അന്ധവിശ്വാസം ചില നാടുകളില്‍ പ്രചാരത്തിലുണ്ട്.

 

എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഇങ്ങനെ ആര്‍ത്തവകാരികളോ അല്ലെങ്കില്‍ വലിയ അശുദ്ധിയുള്ള ആളുകളോ തങ്ങളുടെ മുടിയും നഖവും നീക്കം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പഠിപ്പിക്കുന്നില്ല. ഒരു കാര്യം ഹറാമാണ് അല്ലെങ്കില്‍ ഹലാലാണ് എന്ന് വിധി പറയണമെങ്കില്‍ അതിന് പ്രമാണങ്ങളില്‍ തെളിവ് വേണം.

അടിസ്ഥാനപരമായി ഒരു ഹാകിം അഥവാ മതപരമായ ഒരു നിയമനിര്‍മാണം ഉണ്ടാക്കുന്നവന്‍ അല്ലാഹുവാണ്. അതിനാല്‍ തന്നെ ഒരു കാര്യം ഹറാമാണ് എന്ന് പറയണമെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധന(വഹ്‌യ്)ത്തിന്റെ അടിസ്ഥാനത്തില്‍ നബിﷺ നമ്മെ അറിയിക്കണം. നബിﷺ ഇങ്ങനെ പ്രത്യേകിച്ച് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഹദീഥുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക.

സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് അവരുടെ നഖവും മുടിയും കളയുക എന്നതു പോലെ തന്നെയാണ് ആര്‍ത്തവസമയത്ത് മുടി വാരുമ്പോള്‍ മുടി നഷ്ടപ്പെടുന്നത്. സ്വാഭാവികമായി നടക്കുന്ന ഈ കാര്യത്തെക്കുറിച്ചും ചിന്തിക്കണമല്ലോ. 

ആഇശ(റ) നബിﷺയുടെ കൂടെ ഹജ്ജത്തുല്‍ വിദാഇനു പോയപ്പോള്‍ എല്ലാ ആളുകളും ഉംറക്കും ഹജ്ജിനും വേണ്ടി ഇഹ്‌റാം ചെയ്തു. ആഇശ(റ)ക്ക് ആകട്ടെ ആ സമയത്ത് ആര്‍ത്തവമുണ്ടായിരുന്നതിനാല്‍ ഉംറ ചെയ്യാന്‍ സാധിച്ചില്ല. ഇതിനാല്‍ അത്യധികം വിഷമിച്ച ആഇശ(റ)യെ റസൂല്‍ﷺ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ട് ഉംറയില്‍ നിന്നു ഒഴിവാകുവാനും ഹജ്ജിനു വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുവാനും പറഞ്ഞു. കൂട്ടത്തില്‍ മുടി വാരുവാനും മുടിയുടെ കെട്ടഴിക്കുവാനുമൊക്കെ പറയുകയും ചെയ്തു. സ്വാഭാവികമായും മുടി വാരുമ്പോള്‍ മുടികള്‍ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ ആര്‍ത്തവസമയത്ത് മുടിയിഴകള്‍ അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്ന് ഈ ഹദീഥിന്റെ വെളിച്ചത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) അഭിപ്രായപ്പെട്ടതായി കാണാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കപ്പെടുന്ന നഖവും മുടിയുമെല്ലാം മണ്ണിനടിയില്‍ കുഴിച്ച് മൂേടണ്ടതുണ്ട് എന്ന ഒരു ധാരണയും കാണപ്പെടുന്നുണ്ട്. എന്താണ് ഈ വിഷയത്തിലുള്ള വിധി?

അത് ഒരു പക്ഷേ, അന്ധവിശ്വാസമായിക്കൊള്ളണമെന്നില്ല. ആര്‍ത്തവസമയത്ത് എന്നല്ല ഏത് സമയത്ത് നീക്കം ചെയ്യുന്ന നഖവും മുടിയും ആളുകള്‍ കാണുന്ന രീതിയില്‍ വീട്ടിലോ മുറ്റത്തോ അലക്ഷ്യമായി വലിച്ചെറിയല്‍ ആളുകള്‍ക്ക് വെറുപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണല്ലോ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്നാണല്ലോ പ്രവാചകാധ്യാപനം. നഖവും മുടിയുമൊക്കെ വീടിന്റെ മുറ്റത്ത് കിടക്കുന്നത് നെമ്മ കുറിച്ച്, ഈ ദീനിനെ കുറിച്ച് ആളുകള്‍ മോശമായി മനസ്സിലാക്കാന്‍ കാരണമായേക്കും എന്നൊക്കെ വിചാരിച്ച് അവ കുഴിച്ചുമൂടുന്നതാണെങ്കില്‍ നല്ലത് തന്നെ. ഈ വിഷയത്തില്‍ പ്രത്യേകമായി നിര്‍ദേശങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ആരെങ്കിലും കുഴിച്ചിടുകയാണെങ്കില്‍ അതില്‍ കുഴപ്പം ഒന്നും പറയാനില്ല. ആര്‍ത്തവസമയത്ത് നീക്കം ചെയ്യുന്നവ മാത്രമല്ല, അല്ലാത്തപ്പോള്‍ നീക്കംചെയ്യുന്നവയും കുഴിച്ചിടുവാനാണ് അത്തരം ചിന്തയുള്ളവര്‍ ശ്രദ്ധിക്കുക. എന്നാല്‍ അത് മതത്തിന്റെ കല്‍പനയാണ് എന്ന ധാരണയില്‍ ചെയ്യുകയാണെങ്കില്‍, ആര്‍ത്തവസമയത്ത് നീക്കംചെയ്യുന്ന മുടിയും നഖവുമെല്ലാം കുഴിച്ചിട്ടില്ലെങ്കില്‍ മാറാവ്യാധികളോ മറ്റു വല്ല പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഉണ്ടാകും എന്ന അടിസ്ഥാനത്തില്‍ ചെയ്യുകയാണെങ്കില്‍ അത് ശരിയല്ല. 

 

സ്ത്രീകള്‍ അറിയാന്‍

സ്ത്രീകള്‍ അറിയാന്‍

ഇസ്തിഹാളത് ഉള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം പോലുള്ള കാര്യങ്ങളില്‍ എടുക്കേണ്ട നിലപാട് എന്താണ്?

സ്ത്രീകളില്‍ നിന്നും വരുന്ന രക്തങ്ങള്‍ മൂന്നു തരത്തിലാണ്. ഹൈള് അഥവാ ആര്‍ത്തവം, നിഫാസ് അഥവാ പ്രസവരക്തം, ഇസ്തിഹാളത് അഥവാ രോഗാവസ്ഥയിലുള്ള രക്തസ്രാവം. ഇതില്‍ ഹൈളും നിഫാസും ഉള്ള അവസ്ഥയില്‍ സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ ഈ അവസ്ഥയില്‍ നിന്നും ശുദ്ധി കൈവരിച്ചാല്‍ ഒഴിവാക്കിയ നമസ്‌കാരം നമസ്‌കരിച്ചു വീട്ടേണ്ടതില്ല, എന്നാല്‍ ഒഴിവാക്കിയ നോമ്പ് നോറ്റുവീട്ടേണ്ടതാണ്. 

ഇപ്പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വിധിയാണ് ഇസ്തിഹാളതിന്റെ അവസ്ഥയിലുള്ളവര്‍ക്കുള്ളത്. ഈ അവസ്ഥയിലുള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കേണ്ടതാണ്. നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃ ബന്ധം തുടങ്ങി ശുദ്ധിയുള്ള അവസ്ഥയില്‍ ഒരു സ്ത്രീക്ക് ഇസ്ലാമില്‍ എന്തെല്ലാം അനുവദിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം ഇവര്‍ക്ക് അനുവദനീയമാണ്. 

 ഒരിക്കല്‍ ഫാത്വിമ ബിന്‍ത് അബീ ഹുബൈശ് പ്രവാചകരുടെ അടുത്ത് വന്ന്, ‘പ്രവാചകരേ, ഞാന്‍ ഇസ്തിഹാളത് ഉള്ള ഒരു സ്ത്രീയാണ്. ഞാന്‍ ശുദ്ധിയാകാറേയില്ല. അതുകൊണ്ട് ഞാന്‍ നമസ്‌കാരം പാടെ ഉപേക്ഷിക്കുകയാണോ വേണ്ടത് എന്ന് ചോദിച്ചു. 

”അത് ഒരു തരം ഞരമ്പ് രോഗമാണെന്നും അത് ആര്‍ത്തവമെല്ലന്നും ആര്‍ത്തവസമയമായാല്‍ ആര്‍ത്തവകാരികളെ പോലെ നമസ്‌കാരം ഉപേക്ഷിക്കണമെന്നും പിന്നീട് ശുദ്ധിയുടെ സമയം ആയാല്‍ രക്തസ്രാവമുണ്ടെങ്കിലും കുളിച്ചു ശുദ്ധിയായി രക്തം കഴുകിക്കളഞ്ഞ് നമസ്‌കരിക്കണ’മെന്നും നബിﷺ അവരെ ഉപദേശിച്ചു.

 എല്ലാ ദിവസവും അഥവാ മാസം മുഴുവനും രക്തസ്രാവമുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ സമയം അറിയുന്നവരാണെങ്കില്‍ അവര്‍ ആ സമയെത്ത അശുദ്ധിയുടെ കാലമായി കണക്കാക്കി അതുപോലെ പ്രവര്‍ത്തിക്കുകയും, ശുദ്ധിയുടെ സമയമായാല്‍ കുളിച്ചു ശുദ്ധിയായി നമസ്‌കാരം തുടങ്ങേണ്ടതുമാണ്.

 ആര്‍ത്തവത്തിന്റെ സമയം അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവത്തിന്റെ നിറത്തില്‍നിന്നുംകട്ടിയില്‍നിന്നും ഗന്ധത്തില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കാരണം ആര്‍ത്തവ രക്തവും ഇസ്തിഹാളത്തിന്റെ രക്തവും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ശുദ്ധിയുടെയും അശുദ്ധിയുടെയും കാലയളവ് സ്വയം തിരിച്ചറിഞ്ഞ് അതിന്റെ ഇസ്ലാമിക വിധി പാലിക്കേണ്ടതാണ്.

 എന്നാല്‍ ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് എങ്കില്‍ നാട്ടിലെ പതിവനുസരിച്ച് സ്ത്രീകള്‍ക്ക് എത്രയാണ് ആര്‍ത്തവത്തിന്റെ സമയ കാലാവധി എന്ന് മനസ്സിലാക്കി ഒരു മാസത്തില്‍ അത്രയും ദിവസം അതിന്റെ ദിവസമായി കണക്കാക്കുകയും ശേഷമുള്ള ദിവസങ്ങള്‍ ഇസ്തിഹാളത്തിന്റെ അവസ്ഥയായി പരിഗണിച്ച് അത് പോലെ പ്രവര്‍ത്തിക്കേണ്ടതുമാണ്. 

 നബിﷺയുടെ കാലഘട്ടത്തില്‍ ചില സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അസുഖം ഉണ്ടായിരുന്നു. ആഇശ(റ) പറഞ്ഞതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥിന്റെ ഉള്ളടക്കം ഇതാണ്: പ്രവാചക തിരുമേനി പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു. പ്രവാചകന്റെ കൂടെ അദ്ദേഹത്തിന്റെ ചില ഭാര്യമാരും ഉണ്ടായിരുന്നു. അവരിലാണെങ്കില്‍ ഇഅ്തികാഫിന്റെ വേളയില്‍ ഇസ്തിഹാളത്തുള്ള ഭാര്യയുമുണ്ടായിരുന്നു. എത്രയാണെന്ന് വെച്ചാല്‍ രക്തസ്രാവത്തിന്റെ കാഠിന്യത്താല്‍ താഴെ തളിക വച്ചാണ് നബിﷺയുടെ കൂടെ അവര്‍ ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നത്. 

ഇസ്തിഹാളത്തിന്റെ സമയം ശുദ്ധിയുടെ സമയമാണെന്നും ഈ വേളയില്‍ നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃബന്ധം എന്നിവയെല്ലാം അനുവദനീയമാണെന്നും ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

രോഗിയായ ഒരാള്‍ ബാത്ത്‌റൂമില്‍ പോകുവാന്‍ പ്രയാസപ്പെടുന്നു. അതിനാല്‍ ഒരു പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നു. അങ്ങനെയുള്ളവര്‍ വുദൂഅ് ചെയ്യുമ്പോഴും നമസ്‌കരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഒരാള്‍ കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കണം എന്നാണ് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു കല്‍പിക്കുന്നത്. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ച് നബിﷺ ഇംറാന്‍ ഇബ്‌നു ഹുസൈന്‍(റ)വിനോടു പറഞ്ഞ കാര്യം ഇതാണ്: നീ നിന്നു നമസ്‌കരിക്കുക, അതിനു സാധിച്ചിട്ടില്ലെങ്കില്‍ ഇരുന്നു നമസ്‌കരിക്കുക.” 

ഒരു രോഗിക്ക് നമസ്‌കാരം പരിപൂര്‍ണമായി നിര്‍വഹിക്കുവാന്‍ കഴിയുമെങ്കില്‍ അങ്ങനെ നിര്‍വഹിക്കാം. വുദൂഅ്, നമസ്‌കാരം, കുളി, തയമ്മും തുടങ്ങി എന്തുമാകട്ടെ കഴിവിന്റെ പരമാവധി അതിന്റെ പൂര്‍ണതയില്‍ ചെയ്യാന്‍ സാധിച്ചാല്‍ അതാണ് ഉത്തമം. അതിന് സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് എങ്ങനെയാണോ സാധിക്കുന്നത് അങ്ങനെ ചെയ്യുകയാണ് വേണ്ടത്. 

രോഗികളില്‍ മൂത്രവാര്‍ച്ചയുള്ളവര്‍ ഉണ്ടാകാം. അത് പോലെ ഇസ്തിഹാളത്ത് അഥവാ സ്ഥിരമായി രക്തസ്രാവം ഉള്ളവര്‍ ഉണ്ടാകാം. ഇവരെക്കുറിച്ചൊക്കെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത്, ‘നമസ്‌കാരത്തിന് സമയമായിക്കഴിഞ്ഞാല്‍ അവര്‍ പ്രസ്തുത ഭാഗം വൃത്തിയാക്കുകയും അവിടെ തുണി കൊണ്ട് വെച്ചു കെട്ടുകയും തുടര്‍ന്ന് പെട്ടെന്ന് വുദൂഅ് ചെയ്ത് നമസ്‌കരിക്കുകയുമാണ് വേണ്ടത്’ എന്നാണ്. 

ഇതൊക്കെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുക എന്ന ക്വുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

സുബ്ഹിക്ക് പള്ളിയില്‍ ചെല്ലുമ്പോള്‍ ജമാഅത്ത് തുടങ്ങിയിട്ടുണ്ടെങ്കില്‍ പ്രബലമായ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച ശേഷമാണോ ഇമാമിനെ തുടരേണ്ടത്?

നബിﷺ പറഞ്ഞു: ‘സുബ്ഹി നമസ്‌കാരത്തിലെ രണ്ട് റക്അത്തുകള്‍, ഇഹലോകത്തെക്കാളുംഅതിലുള്ള എല്ലാറ്റിനെക്കാളും ഉത്തമമാണ്.’

ഈ ഹദീഥിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം; ‘സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്തു റവാതിബ് സുന്നത്താണ് ഇവിടെ ഉദ്ദേശിക്കുന്നത്’ എന്നതാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ നബിﷺ യാത്രയിലാകട്ടെ അല്ലാതെയുള്ള സന്ദര്‍ഭങ്ങളിലാകട്ടെ സുബ്ഹി നമസ്‌കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരം ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല. അത്‌കൊണ്ടാണ് ഉപരിസൂചിത ചോദ്യം ഉല്‍ഭവിക്കുന്നതും. 

സുന്നത്തായ നമസ്‌കാരങ്ങള്‍ ഏറ്റവും നല്ലത് വീട്ടില്‍ നിന്ന് നമസ്‌കരിക്കലാണ് എന്ന് നാം അറിയേണ്ടതുണ്ട്. സുബ്ഹി നമസ്‌കാരത്തിന്റെ രണ്ട് റക്അത്ത് വീട്ടില്‍ നിന്നു നമസ്‌കരിച്ച് പള്ളിയിലേക്ക് വരികയാണ് വേണ്ടത്. ഇനി ഒരാള്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാമെന്ന് കരുതുകയും പള്ളിയിലെത്തിയപ്പോഴേക്കും സുബ്ഹി നമസ്‌കാരം ആരംഭിക്കുകയും ചെയ്തുവെങ്കില്‍ സുബ്ഹി നമസ്‌കാരത്തിന്റെ ഈ റവാത്തിബ് സുന്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അയാള്‍ പിന്നില്‍ ഒറ്റയ്ക്ക് രണ്ടു റക്അത്തു നമസ്‌കരിക്കുകയല്ല ജമാഅത്തില്‍ പങ്കെടുക്കകയാണ് വേണ്ടത്. 

നബിﷺ പറഞ്ഞു: ‘നമസ്‌കാരത്തിനു വേണ്ടി ഇക്വാമത്തു വിളിക്കപ്പെട്ടാല്‍ പിന്നീടു നിര്‍ബന്ധമായ (ഫര്‍ദ്) നമസ്‌കാരമല്ലാതെ മറ്റൊരു നമസ്‌കാരവുമില്ല.’

അത് കൊണ്ട് തന്നെ പള്ളിയില്‍ ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ മറ്റു ചിലര്‍ അവിടെ തനിച്ച് സുന്നത്തായ നമസ്‌കാരം നിര്‍വഹിക്കുവാന്‍ പാടില്ല. സുബ്ഹി നമസ്‌കരിച്ചയുടനെ അയാള്‍ക്ക് നഷ്ടപ്പെട്ട റവാതിബ് നമസ്‌കാരം നിര്‍വഹിക്കാം.  നമസ്‌കാരം നിരോധിക്കപ്പെട്ട സമയം കഴിഞ്ഞതിനു ശേഷവും നിര്‍വഹിക്കാവുന്നതാണ്. 

എന്നാല്‍ സുബ്ഹി ജമാഅത്തിന്റെ സമയത്ത് പള്ളിയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍, റവാതിബ് സുന്നത്ത് നമസ്‌കരിച്ചതിനു ശേഷം സുബ്ഹി നമസ്‌കരിക്കുകയാണ് വേണ്ടത്. 

നബിﷺയും ബിലാല്‍(റ)വും അടക്കമുള്ള യാത്രാസംഘം സുബ്ഹി നമസ്‌കാരത്തിന് എഴുന്നേല്‍ക്കുവാന്‍ വൈകുകയും സൂര്യന്‍ ഉദിച്ചുയര്‍ന്നതിനു ശേഷം എഴുന്നേറ്റ വേളയില്‍ നബിﷺ വുദൂഅ് ചെയ്ത് ആദ്യം സുന്നത്ത് നമസ്‌കരിക്കുകയും പിന്നീട് ഫര്‍ദാകുന്ന സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു എന്ന് ബിലാല്‍(റ) പറയുന്ന ഹദീഥില്‍ കാണാന്‍ സാധിക്കുന്നതാണ്. 

 

അല്ലാഹുവിന്റെ നാമ, ഗുണ വിശേഷണങ്ങള്‍: അഹ്‌ലുസ്സുന്നയുടെ നിലപാട്

അല്ലാഹുവിന്റെ നാമ, ഗുണ വിശേഷണങ്ങള്‍: അഹ്‌ലുസ്സുന്നയുടെ നിലപാട്

പ്രവൃത്തിയിലും വിശ്വാസത്തിലും നബി(സ)യുടെ സുന്നത്തിനെ പ്രത്യക്ഷവും പരോക്ഷവുമായ നിലയില്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.

അല്ലാഹുവിന്റെ നാമ, വിശേഷണങ്ങളില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം താഴെ വരും പ്രകാരമാണ്.

ഒന്ന്) സ്ഥിരീകരണം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്റെ പ്രവാചകന്റെ നാവിലൂടെയോ തനിക്ക് ഉള്ളതായി സ്ഥിരീകരിച്ചവ തദനുസാരം അതില്‍ വ്യാഖ്യാനങ്ങളോ നിരാകരണമോ രൂപസങ്കല്‍പമോ സാദൃശ്യപ്പെടുത്തലോ കൂടാതെ സ്ഥിരീകരിക്കുക.

രണ്ട്) നിഷേധം: അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്റെ പ്രവാചകന്റെ നാവിലൂടെയോ തന്റെമേല്‍ നിഷിദ്ധമായ നിഷേധ ഗുണങ്ങളെ നിഷേധിക്കുക. അതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ നിഷേധ ഗുണങ്ങള്‍ക്ക് എതിരായ ഗുണങ്ങളാണ് അല്ലാഹുവിനുള്ളത് എന്ന് വിശ്വസിക്കുകയും ചെയ്യുക.

മൂന്ന്) പ്രമാണങ്ങളിലൂടെ അല്ലാഹുവിന് സ്ഥിരീകരി ക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടി ല്ലാത്ത ദേഹം, സ്ഥലം, ഭാഗം തുടങ്ങി ജനങ്ങള്‍ വിയോജിച്ചിട്ടുള്ളവ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുക. എന്നാല്‍ അവയുടെ അര്‍ഥത്തെക്കുറിച്ച് വിശദീകരണം തേടുകയും അങ്ങനെ അല്ലാഹുവിന്റെ പരിശുദ്ധിക്ക് യോജിക്കാത്ത, അയാഥാര്‍ഥ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അത് തള്ളപ്പെടുന്നതാണ്. അതല്ല അല്ലാഹുവിന് യോജിക്കുന്ന ആശയമാണെങ്കില്‍ അത് സ്വീകരിക്കുകയും ചെയ്യും.

ഇതാണ് നിര്‍ബന്ധമായും സ്വീകരിക്കേണ്ട മാര്‍ഗം. ഇത് അവയെ നിരാകരിക്കുന്നവരുടെയും സാദൃശ്യപ്പെടുന്നവരുടെയും ഇടയിലുള്ള മിതമായ അഭിപ്രായം കൂടിയാകുന്നു.

ഈ മാര്‍ഗം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ബുദ്ധിയും പ്രമാണവും സമ്മതിക്കുന്നു. അല്ലാഹുവിന് അനിവാര്യവും അനുവദനീയവും അസംഭവ്യവുമായ കാര്യങ്ങളിലെ വിശദീകരണം പ്രമാണം കൊണ്ടല്ലാതെ അറിയാന്‍ സാധ്യമല്ല.

അപ്പോള്‍ പ്രമാണത്തെ പിന്‍പറ്റിക്കൊണ്ട്, ഉള്ളതായി സ്ഥിരീകരിച്ചവയെ സ്ഥിരീകരിക്കുകയും നിഷിദ്ധമായ നിഷേധഗുണങ്ങളെ നിഷേധിക്കുകയും മൗനം പാലിച്ചതില്‍ മൗനമവലംബിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാകുന്നു. അല്ലാഹു പറയുന്നു:

”അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും” (അല്‍അഅ്‌റാഫ്: 180).

ഈ വചനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ വ്യാഖ്യാനങ്ങളോ, നിരാകരണമോ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു. കാരണം അത് രണ്ടും കൃത്രിമം കാണിക്കലാകുന്നു.

”അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (അശ്ശൂറാ: 11).

അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ സാദൃശ്യപ്പെടുത്തല്‍ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ സൂക്തം അറിയിക്കുന്നു.

”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്” (അല്‍ഇസ്‌റാഅ്: 36).

അല്ലാഹുവിന്റെ നാമ,വിശേഷണങ്ങളെ രൂപസങ്കല്‍പമില്ലാതെ സ്ഥിരീകരിക്കുകയും അപ്രകാരം അല്ലാഹുവിന് സ്ഥിരീകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവയില്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു.

ഇങ്ങനെ അല്ലാഹുവിന് സ്ഥിരപ്പെട്ട എല്ലാ ഗുണങ്ങളും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്ന പരിപൂര്‍ണമായ ഗുണങ്ങളാകുന്നു. യാതൊരുവിധത്തിലുള്ള ന്യൂനതകളും അവയ്ക്കില്ല. എന്നിരിക്കെ അല്ലാഹുവിന് സ്ഥിരപ്പെട്ട പരിപൂര്‍ണമായ എല്ലാ ഗുണങ്ങളും എല്ലാ വിധത്തിലും പരിപൂര്‍ണമായത് തന്നെയാണ്.

അപ്രകാരം അല്ലാഹു അവന്ന് ഇല്ല എന്നറിയിച്ച എല്ലാ നിഷേധഗുണങ്ങളും അല്ലാഹുവിന്ന് നിര്‍ബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങള്‍ക്ക് എതിരാകുന്നതാണ്. എല്ലാ സല്‍ഗുണങ്ങളിലും അല്ലാഹു പരിപൂര്‍ണനായിരിക്കെ ന്യൂനതകളടങ്ങിയ ഗുണങ്ങളും അവന്ന് അസംഭവ്യമാകുന്നു. അതുപോലെ അല്ലാഹു അവന്ന് ഏതൊന്ന് നിഷിദ്ധമാക്കുന്നുവെങ്കില്‍ അല്ലാഹുവിന്ന് നിഷിദ്ധമായ ആ നിഷേധ ഗുണം ഇല്ലെന്ന് അംഗീകരിക്കുന്നതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ ആ നിഷേധഗുണത്തിന് എതിരായ ഗുണങ്ങളെ പരിപൂര്‍ണമായും സ്ഥീകരിക്കല്‍  കൂടിയാകുന്നു. എന്തുകൊണ്ടെന്നാല്‍ പ്രശംസനീയമായ ഒരു ഗുണം സ്ഥിരീകരിക്കാതെ നിഷേധഗുണം മാത്രം പരിപൂര്‍ണതയെ കുറിക്കുകയില്ല. കാരണം ചിലപ്പോള്‍ അശക്തത അതിന് കാരണമാകുന്നു. ഒരു കവിയുടെ വാക്കുകള്‍ നോക്കൂ:

”വഞ്ചന കാണിക്കാത്ത ഒരു ഗോത്രം! അവര്‍ ജനങ്ങളോട് ഒരു  കടുക് മണിയോളവും അനീതി പ്രവര്‍ത്തിക്കുന്നുമില്ല.”

ആ ഗോത്രത്തിന് ശത്രുക്കളെ എതിര്‍ക്കുവാനുള്ള ശേഷിയില്ലാത്തതിനെ കവി നിന്ദിച്ചു പാടിയതാണിത്.

അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പെട്ടതാണല്ലോ ‘അക്രമം പ്രവര്‍ത്തിക്കല്‍’. അതായത് അക്രമം പ്രവര്‍ത്തിക്കുക എന്ന നിഷേധഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ഗുണമായ നീതിപാലനം പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യുന്നു. അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പെട്ടതാണ് ‘ക്ഷീണമുണ്ടാവുക’ എന്നത്. എന്നുവെച്ചാല്‍ ‘ക്ഷീണം ഉണ്ടാവുക’ എന്ന നിഷേധ ഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ഗുണമായ ശക്തി പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യുന്നു. ഇങ്ങനെയാണ് എല്ലാ നിഷേധഗുണങ്ങളെയും നിഷേധിക്കേണ്ടത്.

അത്തഹ്‌രീഫ്

ഭാഷാപരമായി മാറ്റംവരുത്തല്‍ എന്നാണിതിന്നര്‍ഥം. അടിസ്ഥാന പദത്തിലോ അര്‍ഥത്തിലോ മാറ്റംവരുത്തുക, വ്യാഖ്യാനിക്കുക എന്നതാണ് സാങ്കേതികാര്‍ഥം. പദപരമായ മാറ്റത്തോടൊപ്പം അര്‍ഥം വ്യത്യാസപ്പെടുകയും അല്ലാതെയുമിരിക്കും. ഇത് മൂന്ന് ഇനമാകുന്നു:

1. പദത്തെ മാറ്റുന്നതോടൊപ്പം അര്‍ഥം മാറുന്നവ:

ഉദാഹരണം: ”മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു” (അന്നിസാഅ്:164) എന്ന ആയത്തിലെ ‘അല്ലാഹു’ എന്നതിന് ഉകാരത്തിന് പകരം ‘അല്ലാഹ’ എന്ന് ചിലര്‍ ‘അ’കാരം കൊടുക്കുന്നത് പോലെ. ഇത് മുഖേന ആയത്തിന്റെ അര്‍ഥം അല്ലാഹുവോട് മൂസാ നേരിട്ട് സംസാരിക്കുകയും ചെയ്തുവെന്നായി മാറും.

2. പദത്തെ മാറ്റുന്നതോടൊപ്പം അര്‍ഥത്തില്‍ മാറ്റം വരാത്തവ:

ഉദാഹരണം: ”സ്തുതി സര്‍വലോക പരിപാലകനായ അല്ലാഹു വിന്നാകുന്നു” (അല്‍ഫാതിഹ:2) എന്ന ആയത്തിലെ ‘അല്‍ഹംദു’ എന്നതിന് ‘ഉ’കാരത്തിന് പകരം ‘അല്‍ഹംദ’ എന്ന് അകാരം കൊടുക്കുന്നത് പോലെ. ഇതുകൊണ്ട് ആയത്തിന്റെ അര്‍ഥം മാറുകയില്ല. അജ്ഞതയില്‍ നിന്നാണ് സാധാരണ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാകുക. ഇതുകൊണ്ട് അവര്‍ക്ക് പ്രത്യേക ഉദ്ദേശ്യവും ഉണ്ടാകാറില്ല.

3. അര്‍ഥം മാറ്റുക, പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ബാഹ്യമായ അര്‍ഥത്തെ മാറ്റുക:

ഉദാഹരണം: അല്ലാഹുവിന്റെ ‘ഇരുകൈകള്‍’ എന്ന പ്രയോഗത്തെ ശക്തി, അനുഗ്രഹം തുടങ്ങിയ അര്‍ഥങ്ങളാക്കി മാറ്റുക.

അത്തഅ്ത്വീല്‍

ഇതിന് ഭാഷാപരമായി; ശൂന്യമാക്കുക, നിഷേധിക്കുക എന്നൊക്കെയാണര്‍ഥം. അല്ലാഹുവിന്ന് നിര്‍ബന്ധമായ നാമവിശേഷണങ്ങളെ മുഴുവനോ ഭാഗികമോ നിരാകരിക്കുക എന്നതാണ് സാങ്കേതികാര്‍ഥം.

അത്തക്‌യീഫ്

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്ക് രൂപസങ്കല്‍പമുണ്ടാക്കുക. ഉദാഹണം: അല്ലാഹുവിന്റെ കയ്യിന് രൂപസങ്കല്‍പമുണ്ടാക്കുക, അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നതും കയറുന്നതും ഇന്നിന്നപ്രകാരമാണെന്ന് സങ്കല്‍പിക്കുക. ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്. നമുക്ക് പരിചയമുള്ള ഇറക്കമോ കയറ്റമോ അല്ലാഹുവിന് സങ്കല്‍പിച്ചുകൂടാ.

അത്തംഥീലു വത്തശ്ബീഹ്

ഒന്നിന് തുല്യമായി മറ്റൊന്നിനെ സ്ഥിരീകരിക്കുന്നതിനാണ് ‘അത്തംഥീല്‍’ എന്ന് പറയുക. ഒരു വസ്തുവിന് സാദൃശ്യമായത് സ്ഥാപിക്കുന്നതിന് ‘തശ്ബീഹ്’ എന്ന് പറയുന്നു.

തുല്യപ്പെടുത്തുക എന്നാല്‍ എല്ലാ നിലയ്ക്കും സമപ്പെടുത്തലാകുന്നു. സാദൃശ്യപ്പെടുത്തുക എന്നത് കൂടുതല്‍ ഗുണങ്ങളിലും സമപ്പെടുത്തലാകുന്നു. ഇവ പരസ്പരം ഒന്ന് മറ്റൊന്നായി പൊതുവെ പറയപ്പെടാറുണ്ട്. ഇവ രണ്ടിന്റെയും രൂപസങ്കല്‍പത്തിന്റെയും ഇടയില്‍ രണ്ടു നിലയ്ക്കുള്ള വ്യത്യാസങ്ങ ളാണുള്ളത്.

ഒന്ന്: ഒരു വസ്തുവിന്റെ രൂപത്തെ സോപാധികമോ നിരുപാധികമോ വിവരിക്കലാണ് രൂപ സങ്കല്‍പമെന്നത്. എന്നാല്‍ തുല്യപ്പെടുത്തപ്പെടുന്നതും സാദൃശ്യപ്പെടുത്തപ്പെടുന്നതുമായ വസ്തുവിനോട് നിരുപാധികമായി അറിയിക്കുന്നതാണ് തംഥീലും തശ്ബീഹും.

ഇതനുസരിച്ച് രൂപസങ്കല്‍പം സര്‍വ വ്യാപകമായതായിരിക്കും. എന്തുകൊണ്ടെന്നാല്‍ സാദൃശ്യപ്പെടുത്തപ്പെടുന്നതെല്ലാം തന്നെ രൂപം സങ്കല്‍പിക്കപ്പെട്ടതാകുന്നു. എന്നാല്‍ സങ്കല്‍പിക്കുന്നതി നെല്ലാം രൂപമുണ്ടായികൊള്ളണമെന്നില്ല.

രണ്ട്: അല്ലാഹുവിന്റെ വിശേഷണങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ് ‘രൂപസങ്കല്‍പം.’ എന്നാല്‍ ‘തുല്യപ്പെടുത്തല്‍’ ഔന്നത്യത്തിലും വിശേഷണത്തിലും സത്തയിലുമൊത്തെ ഉണ്ടാകും.  ഇതനുസരിച്ച് തുല്യപ്പെടുത്തല്‍ വ്യാപകമായതായിത്തീരുന്നു.  

സൃഷ്ടിയെ സ്രഷ്ടാവിനോട് സാദൃശ്യപ്പെടുത്തല്‍

സ്രഷ്ടാവിന് മാത്രം പ്രത്യേകമാകുന്ന പ്രവൃത്തികള്‍, അവകാശങ്ങള്‍, വിശേഷണങ്ങള്‍ തുടങ്ങിയതിലേതെങ്കിലുമൊന്നിനെ സൃഷ്ടികള്‍ക്ക് വകവെച്ചുകൊടുക്കലാണ് ‘സൃഷ്ടിയെ സ്രഷ്ടാവിനോട് സാദൃശ്യപ്പെടുത്തല്‍.’ ഇതിലൂടെ അല്ലാഹുവിന്റെ കൂടെ മറ്റൊരു സ്രഷ്ടാവുണ്ടെന്ന വാദം സംഭവിക്കുന്നു. അഥവാ അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ (രക്ഷാകര്‍തൃത്വത്തില്‍) പങ്കുചേര്‍ക്കലാണത്.

സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തല്‍

സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുക എന്നത് ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നതുപോലെ വിഗ്രഹങ്ങള്‍ക്ക് ആരാധനയില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുകയും അവയ്ക്ക് ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യലാണ്.

അല്ലാഹുവിന്റെ സത്തയിലോ വിശേഷണത്തിലോ സൃഷ്ടികളുടേതുപോലുള്ളവയെ സ്ഥിരീകരിക്കുക എന്നാണ് സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തുക എന്നതിന്നര്‍ഥം. അല്ലാഹുവിന്റെ കൈ സൃഷ്ടികളുടെ കൈകളെപ്പോലെയാണെന്നോ, അല്ലാഹുവിന്റെ സിംഹാസനാരോഹണം സൃഷ്ടികളുടേതുപോലെയാണെന്നോ പറയുന്നത് ഇതിനുദാഹരണങ്ങളാണ്.

ആദ്യമായി സ്രഷ്ടാവിനെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തിയതായി അറിയപ്പെടുന്നത് ശിയാക്കളിലെ തീവ്രവാദികളായ റാഫിളിയാക്കളില്‍പെട്ട ‘ഹിശാമുബ്‌നുല്‍ഹകം’ ആണെന്ന് പറയപ്പെടുന്നു.

ഇല്‍ഹാദ് അഥവാ കൃത്രിമം കാണിക്കല്‍

‘ഇല്‍ഹാദ്’ എന്നാല്‍ വ്യതിയാനം എന്നാണ് ഭാഷാര്‍ഥം. വിശ്വസിക്കലോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കലോ നിര്‍ബന്ധമായതില്‍ നിന്നും വ്യതിചലിക്കുക എന്നതാണ് സാങ്കേതികാര്‍ഥം.

അല്ലാഹുവിന്റെ നാമങ്ങളിലുള്ള വ്യതിചലനം

അല്ലാഹുവിന്റെ നാമങ്ങളിലുള്ള വ്യതിചലനമെന്നതിന്റെ വിവക്ഷ നിര്‍ബന്ധമായും വിശ്വസിക്കേണ്ട യാഥാര്‍ഥ്യത്തില്‍ നിന്നും ശരിയായ ആശയത്തില്‍ നിന്നും വ്യതിചലിക്കുക എന്നതാണ്. അത് നാല് ഇനങ്ങളാകുന്നു:

1. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ നിഷേധിക്കുന്ന കക്ഷികള്‍ ചെയ്തതുപോലെ അതില്‍  ചിലതിനെ നിഷേധിക്കല്‍.

2. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ സൃഷ്ടികളുടേതിനോട് സാദൃശ്യപ്പെടുത്തുന്ന കക്ഷികള്‍ ചെയ്തതു പോലെ അതിനെ സൃഷ്ടികളുടേതിനോട് സാദൃശ്യപ്പെടുത്തല്‍.

3. ക്രിസ്ത്യാനികള്‍ അല്ലാഹുവിനെ ‘പിതാവ്’ എന്നും ദാര്‍ശനികര്‍ ‘ആദികാരണം’ എന്നുമൊക്കെവിളിക്കുന്നതുപോലെ അല്ലാഹു അവന്ന് സ്വീകരിച്ചിട്ടില്ലാത്ത നാമങ്ങള്‍ വിളിക്കല്‍. അല്ലാഹുവിന്റെ നാമങ്ങള്‍ പ്രമാണാടിസ്ഥാനത്തിലാകുന്നു. അതിനാല്‍ ഇതും വ്യതിചലനമാണ്.  

4. ‘അല്‍ഇലാഹ്’ എന്ന പദത്തില്‍ നിന്ന് ‘അല്‍-ലാത്ത’ എന്നും ‘അല്‍ അസീസ്’ എന്ന പദത്തില്‍ നിന്ന് ‘അല്‍ഉസ്സ’ എന്നും ഉരുത്തിരിച്ചെടുത്തതുപോലെ, അല്ലാഹുവിന്റെ നാമങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ക്ക് നാമങ്ങള്‍ ഉരുത്തിരിച്ചെടുക്കല്‍.

അല്ലാഹുവിന്റെ വചനങ്ങളിലുള്ള വ്യതിചലനം

 നിയമപരമായ വചനങ്ങളിലാണിതുണ്ടാകുക. അഥവാ പ്രവാചകന്മാര്‍ കൊണ്ടുവന്ന നിയമങ്ങളിലും വൃത്താന്തങ്ങളിലും. അപ്രകാരം അല്ലാഹു ആകാശങ്ങളിലും ഭൂമിയിലും സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതുമായ സൃഷ്ടിപരമായ ദൃഷ്ടാന്തങ്ങളിലും ആളുകള്‍ കൃത്രിമത്വം കാണിക്കും.

പദമോ അര്‍ഥമോ വ്യാഖ്യാനിക്കുക, വൃത്താന്തങ്ങളെ കളവാക്കുക, നിയമങ്ങളെ ലംഘിക്കുക തുടങ്ങിയ വയാണ് നിയമപരമായ വചനങ്ങളിലുണ്ടാകുന്ന വ്യതിചലനം.

സൃഷ്ടിപരമായ ദൃഷ്ടാന്തങ്ങളില്‍ സംഭവിക്കുന്ന വ്യതിചലനം സൃഷ്ടിപ്പിനെ അല്ലാഹുവല്ലാത്തവരിലേക്ക് ചേര്‍ക്കലാകുന്നു. അല്ലെങ്കില്‍ അതില്‍ അല്ലാഹുവിന് പങ്കാളിയുണ്ടെന്നോ സഹായിയുണ്ടെന്നോ വിശ്വസിക്കല്‍. (സംക്ഷിപ്ത വിവര്‍ത്തനം)

ശൈഖ് മുഹമ്മദുബ്‌നു സ്വാലിഹുബ്‌നു ഉഥൈമീന്‍
നേർപഥം വാരിക