പ്രാര്‍ഥന

പ്രാര്‍ഥന

ബുദ്ധിയും ബോധവുമുള്ള ജീവിയാണ് മനുഷ്യന്‍. അതിനാല്‍ ആവശ്യങ്ങളെ പറ്റിയും അപകടങ്ങളെ കുറിച്ചും മുന്‍കൂട്ടി അവന്‍ മനസ്സിലാക്കുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പ്ലാനിട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ മിക്കവാറും കാര്യങ്ങള്‍ സ്വന്തം പരിശ്രമത്താല്‍ നേടാന്‍ കഴിയുന്നില്ല. അപകടങ്ങള്‍ മിക്കതും ഒഴിവാക്കുവാന്‍ സാധ്യമാകുന്നില്ല.

ഉദാഹരണം: മഴ ജീവന്റെ നിലനില്‍പിന് ആവശ്യമാണ്. എന്നാല്‍ അതുസംബന്ധമായി മനുഷ്യന് യാതൊന്നും കഴിയുകയില്ല. അതുപോലെ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ഒട്ടേറെ ദുരിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവയാണ് ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ. അതും മനുഷ്യനിയന്ത്രണത്തിനപ്പുറമാണ്.

ഇങ്ങനെ രണ്ടുഘട്ടങ്ങള്‍. നാം എന്തുചെയ്യും? ഒന്നും കഴിയില്ല. കൈമലര്‍ത്തി അന്തംവിട്ട് ഇരിക്കുകതന്നെ. ഇത്തരം വിഷമസന്ധിയില്‍ പ്രവാചകന്മാര്‍ മനുഷ്യരെ പഠിപ്പിച്ചു: കാര്‍മേഘങ്ങളുടെയും കാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമാരാണോ അവനോട് അപേക്ഷിക്കുക. ”യജമാനേ! അടിയങ്ങള്‍ പാവങ്ങളാകുന്നു. മഴ ലഭിക്കാതെ ഞങ്ങള്‍ അത്യധികം കഷ്ടത്തിലായിരിക്കുന്നു. ഞങ്ങളുടെ തലക്കുമീതെ നീങ്ങിക്കൊണ്ടിരിക്കുന്ന, കാറ്റു തള്ളി കൊണ്ടുപോകുന്ന ഈ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ നാട്ടില്‍ മഴപെയ്യിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ!” ഇപ്രകാരം അപേക്ഷിക്കുകയല്ലാതെ മറ്റു പോംവഴിയൊന്നുമില്ല. ഇതാണ് പ്രാര്‍ഥന.

എന്നാല്‍ എല്ലാ അപേക്ഷകള്‍ക്കും പ്രാര്‍ഥന എന്നു പറയില്ല. നമ്മുടെ ഒരാളെ രോഗശമനത്തിനായി ആശുപത്രിയില്‍ കിടത്തിയാല്‍ വേണ്ടപ്പെട്ടവരോട് നാം അപേക്ഷിക്കുമ്പോള്‍ അതിന് പ്രാര്‍ഥന എന്ന് പറയാറില്ലല്ലോ. നമ്മുടെ ഒരു കുട്ടിയെ കോളേജില്‍ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അധികൃതരോട് ഞാന്‍ പ്രാര്‍ഥിച്ചു എന്ന് ആരും പറയുന്നില്ലല്ലോ. അപ്പോള്‍ അപേക്ഷയും പ്രാര്‍ഥനയും തമ്മില്‍ വ്യത്യാസമുണ്ട്. ഏതടിസ്ഥാനത്തിലാണീ വ്യത്യാസം?

ഉദാഹരണത്തിലൂടെ ലളിതമായി മനസ്സിലാക്കാം. ‘അല്ലാഹുവേ, രക്ഷിക്കണേ’ എന്നൊരാള്‍ പ്രാര്‍ഥിക്കുമ്പോള്‍ ഈ അപേക്ഷ അല്ലാഹുവിങ്കല്‍ എത്തുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. എന്നാല്‍ അഭൗതികമായ മാര്‍ഗത്തിലാണ് ഇതെന്ന് നമുക്കറിയാം. കത്ത്, കമ്പി, ഫോണ്‍, ടെലക്‌സ്, ഫാക്‌സ് തുടങ്ങിയ ഒരു മാര്‍ഗവും ഇതിന്നാവശ്യമില്ല. പക്ഷേ, വിവരം അല്ലാഹുവിങ്കല്‍ നിമിഷവ്യത്യാസം കൂടാതെ എത്തുന്നു. അതാണ് അഭൗതിക മാര്‍ഗം. അദൃശ്യമാര്‍ഗം എന്നും പറയുന്നു. ‘മറഞ്ഞവഴി’ എന്ന് ലളിതമായ പ്രയോഗം. പ്രാര്‍ഥിച്ചവനെ അല്ലാഹു രക്ഷിക്കുകയാണെങ്കില്‍ അതിന്റെ മാര്‍ഗവും മറഞ്ഞ വഴിതന്നെ. ഇതാണ് പ്രാര്‍ഥനയുടെ സ്വഭാവം. ഒരു വാചകത്തില്‍ ഒതുക്കിപ്പറഞ്ഞാല്‍ ‘അദൃശ്യമായ മാര്‍ഗത്തിലൂടെ സമര്‍പ്പിക്കുകയും അദൃശ്യമായ മാര്‍ഗത്തിലൂടെ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന അപേക്ഷ’- അതാണ് പ്രാര്‍ഥന.

ഒരു സുന്നി മുസ്‌ല്യാര്‍ ഒരിക്കല്‍ പ്രസംഗിച്ചു: ”ഒരാള്‍ കിണറ്റില്‍ വീണാല്‍ കരയിലുള്ളവനെ വിളിച്ചു രക്ഷതേടലും മുഹ്‌യിദ്ദീന്‍ ശൈഖിനെ വിളിച്ചു രക്ഷതേടലും ഒരുപോലെയാകുന്നു. അതായത് കരയിലുള്ളവനെ വിളിച്ചു രക്ഷതേടുന്നതില്‍ ആക്ഷേപമില്ലാത്തതുപോലെയാണ് ശൈഖിനെ വിളിക്കുന്നതും. അത് അപേക്ഷയാണ്, പ്രാര്‍ഥനയല്ല” ഇതാണ് മുസ്‌ല്യാരുടെ വാദം. യഥാര്‍ഥത്തില്‍ ഇതുരണ്ടും അടിസ്ഥാനപരമായി വ്യത്യാസമുണ്ടല്ലോ. ആദ്യത്തേത് തികച്ചും ഭൗതികമാണ്. അതുകൊണ്ട് അവിടെ പ്രാര്‍ഥന ഇല്ല. രണ്ടാമത്തേതില്‍ അപേക്ഷ സമര്‍പ്പിക്കുന്ന മാര്‍ഗം അദൃശ്യമാണ്. മറഞ്ഞവഴിയാണ്. അത് സ്വീകരിക്കലും അപ്രകാരംതന്നെ. അതിനാല്‍ ഇത് ശരിയായ പ്രാര്‍ഥനയാകുന്നു.

നബിﷺ പഠിപ്പിച്ചു ‘പ്രാര്‍ഥനയാണ് ആരാധന’ എന്ന്. ആരാധന അല്ലാഹുവിനു മാത്രമെ പാടുള്ളൂഎന്ന് ക്വുര്‍ആനില്‍ ഉടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘പ്രാര്‍ഥനയാണ് ആരാധന’ എന്ന് പ്രവാചകന്‍ വിശദീകരിക്കുകയും ചെയ്തു. അപ്പോള്‍ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്ന് സുതരാം വ്യക്തമായി. മറ്റാരോടും പ്രാര്‍ഥിക്കരുതെന്നും വ്യക്തമായി. പ്രാര്‍ഥിച്ചാല്‍ മനുഷ്യന്‍ കാഫിറാകും എന്നാണ് വിധി.

ഈ തത്ത്വം ഗ്രഹിച്ചാല്‍ വസ്തുതകള്‍ വേര്‍തിരിയുന്നത് കാണാം. ‘അല്ലാഹുവേ രക്ഷിക്കണേ’ എന്ന് പ്രാര്‍ഥിച്ചവര്‍ അല്ലാഹുവിനെ ആരാധിച്ചു. ‘മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ’ എന്നു പ്രാര്‍ഥിച്ചവര്‍ ശൈഖിനെ ആരാധിച്ചു. ‘ഗുരുവായൂരപ്പാ രക്ഷിക്കണേ’ എന്നു പ്രാര്‍ഥിക്കുന്നവര്‍ അപ്പനെ ആരാധിക്കുന്നു. ‘ബദ്‌രീങ്ങളേ കാക്കണേ’ എന്നു പ്രാര്‍ഥിച്ചാല്‍ മുന്നൂറ്റിപ്പതിമൂന്ന് പുണ്യാത്മാക്കളെയാണ് ആരാധിക്കുന്നത്. ബദ്ദീങ്ങള്‍ 313 പേരാണല്ലോ. അവരെല്ലാവരും ഈ പ്രാര്‍ഥന കേള്‍ക്കുമോ? എന്താണ് ഈ സുന്നിമുസ്‌ല്യാക്കള്‍ വാദിക്കുന്നത്?

”പ്രാര്‍ഥന ആരാധനയുടെ മജ്ജയാകുന്നു” എന്നും നബിﷺ പറഞ്ഞു. പ്രാര്‍ഥനാനിര്‍ഭരമല്ലാത്ത കര്‍മങ്ങള്‍ എത്ര ഭക്തിസാന്ദ്രമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടാലും അത് ഇബാദത്താകുകയില്ല. ആരാധന കര്‍മരൂപത്തിലും വാക്‌രൂപത്തിലും മാത്രമല്ല മനസ്സില്‍ കരുതല്‍ കൊണ്ടും ഉണ്ടാകുന്നു. ഇതുതന്നെ പ്രവര്‍ത്തിക്കലും ഉപേക്ഷിക്കലുമുണ്ട്. അതായത് സല്‍പ്രവൃത്തി ചെയ്യല്‍ ആരാധന, ദുഷ്‌കൃത്യം ഉപേക്ഷിക്കല്‍ ആരാധന. നല്ലവാക്കുകള്‍ പറയല്‍ ആരാധന, ചീത്തവാക്ക് ഉപേക്ഷിക്കലും ആരാധനതന്നെ. നല്ല വിചാരങ്ങള്‍ ആരാധന, ചീത്ത വിചാരം ഉപേക്ഷിക്കല്‍ ആരാധന. ഇവിടെയെല്ലാം ഒരു നിബന്ധനയുണ്ട്. അതാണ് കാര്യത്തിന്റെ കഴമ്പ്. അല്ലാഹുവിന്റെ പ്രതിഫലവും സ്‌നേഹവും ആഗ്രഹിക്കുകയും കോപവും ശിക്ഷയും ഭയപ്പെടുകയും ചെയ്യുന്ന പ്രാര്‍ഥനയുടെ മനസ്സായിരിക്കണം പ്രാര്‍ഥിക്കുന്നതിന്റെയും ഉപേക്ഷിക്കുന്നതിന്റെയും പ്രേരകം. ബാങ്ക് കേട്ടാല്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ പള്ളിയിലേക്ക് പോകുന്നു. അല്ലാഹുവിന്റെ പൊരുത്തവും പരലോകമോക്ഷവും ആശിക്കുകയെന്ന പ്രാര്‍ഥനയാണ് അവരെ ഇവിടെ ചലിപ്പിക്കുന്നത്. അതിനാല്‍ ആ പോക്കുതന്നെ ഇബാദത്താണ്. എന്നാല്‍ ജാറങ്ങള്‍, വിഗ്രഹപ്രതിഷ്ഠകള്‍, കനീസകള്‍ എന്നിവിടങ്ങളിലേക്കു ഭക്ത്യാദരപൂര്‍വമുള്ള യാത്രയും ആരാധനയാകുന്നു. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ മനസ്സാണ് മനുഷ്യരെ ഇവിടങ്ങളിലേക്ക് ചലിപ്പിക്കുന്നത്. അതിനാല്‍ ആ നടത്തം ശിര്‍ക്കിന്റെ ആരാധനയായിത്തീര്‍ന്നു. അന്നദാനം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയും ആരാധനയാകുന്നു. ഇവിടെ അല്ലാഹുവിന്റെ പൊരുത്തമാണ് ആശിക്കുന്നതെങ്കില്‍ അല്ലാഹുവിനുള്ള ആരാധന, അപരന്മാരുടെ പൊരുത്തമാണ് ഇച്ഛിക്കുന്നതെങ്കില്‍ അവര്‍ക്കുള്ള ആരാധന. ഭൗതികമായ കീര്‍ത്തിയോ മറ്റു നേട്ടങ്ങളോ ലക്ഷ്യമാക്കിയതാണെങ്കില്‍ അത് ആരാധനയാകുന്നില്ല, പാഴ്‌വേല മാത്രം. ‘പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജ’ എന്ന് നബിﷺ പഠിപ്പിച്ചതിന്റെ പൊരുള്‍ അല്‍പം ചിന്തിച്ചാല്‍ ലളിമതായി ഗ്രഹിക്കാവുന്നതേയുള്ളു. ഉള്‍ക്കൊള്ളാന്‍ യാതൊരു പ്രയാസവുമില്ല. ആരാധനകളില്‍ ഏറ്റവും പ്രധാനമായത് നമസ്‌കാരംതന്നെ. എന്നാല്‍ ജനപ്രീതിക്കുവേണ്ടി നമസ്‌കരിക്കുന്നവന്റെ മനസ്സില്‍ പ്രാര്‍ഥന ഇല്ല. മജ്ജയില്ലാത്ത അസ്ഥി പോലെ നിര്‍ജീവമായ ഒരു കൂട്.

അല്ലാഹു വിരോധിച്ചവ ഉപേക്ഷിക്കുന്നതും ഇബാദത്താകുന്നു. പക്ഷേ, അല്ലാഹുവിന്റെ സ്‌നേഹം കാംക്ഷിച്ചും ശിക്ഷ ഭയന്നുമായിരിക്കണം ഈ ഉപേക്ഷിക്കല്‍. വ്യഭിചാരം, മറ്റു ലൈംഗിക വൈകൃതങ്ങള്‍, മദ്യപാനം, പലിശ, മദ്യവില്‍പന, മോഷണം, കളവുപറയല്‍, പരദൂഷണം, കുടുംബങ്ങള്‍ക്കിടയിലും സ്‌നേഹജനങ്ങളെയും തമ്മിലകറ്റാന്‍ ഏഷണി ഉണ്ടാക്കല്‍, അഹങ്കാരം, അസൂയ തുടങ്ങിയ മ്ലേഛതകളും ദുര്‍ഗുണങ്ങളും അല്ലാഹു വിരോധിച്ചവയില്‍ പെട്ടതാണല്ലോ. അല്ലാഹുവിനോടുള്ള ഭയഭക്തിനിമിത്തം ഇവകള്‍ ഉപേക്ഷിക്കുന്നപക്ഷം അത് മഹത്തായ ആരാധനയാകുന്നു. പ്രവര്‍ത്തിക്കാതിരിക്കല്‍ എന്നതാണ് ഇവിടെ ഇബാദത്തായിത്തീരുന്നത്.

പ്രാര്‍ഥനയുടെ മഹത്ത്വം വിവരണാതീതമാകുന്നു. അതിന്റെ ആവശ്യവും അനിവാര്യതയും കേവലംസ്വാഭാവികമാണുതാനും. മനുഷ്യന്‍ അറിഞ്ഞും അറിയാതെയും സദാ പ്രാര്‍ഥനയ്ക്കു വിധേയനാണ്. ബുദ്ധിയും ബോധവുമാണ് കാരണം. തന്റെ കഴിവുകേടിനെക്കുറിച്ച് അവന്‍ ബോധവാനാണ്. ആവശ്യങ്ങള്‍ നേടാനും അപകടങ്ങള്‍ ഒഴിവായിക്കിട്ടുവാനും തന്നോട് സ്‌നേഹവും കഴിവുമുള്ളവരോട് അപേക്ഷിക്കല്‍ പതിവാണല്ലോ. അഭയകേന്ദ്രമായി കാണുന്നിടത്തേക്കാണ് മനസ്സ് തിരിയുക. എല്ലാ കഴിവുകളുടെയും ഉടമസ്ഥനും സര്‍വജ്ഞനും സൃഷ്ടികളോട് ഏറ്റവും കരുണയുള്ളവനുമാണ് അല്ലാഹു എന്ന് ദൃഢമായി വിശ്വസിക്കുന്നവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. യേശുക്രിസ്തുവിന് ഇത്തരം ഗുണങ്ങള്‍ ഉണ്ടെന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അവരുടെ പ്രാര്‍ഥന യേശുവിനോടാകുന്നു. ഗുരുവായൂരപ്പന്‍, ശബരിമല ശാസ്താവ്, വേളാങ്കണ്ണി മാതാവ്, നാഗൂരാണ്ടവന്‍, മുഹ്‌യിദ്ദീന്‍ ശൈഖ് ഇങ്ങനെ എണ്ണമറ്റ ആരാധ്യന്മാര്‍ ലോകത്തുണ്ട്. ഇവരോടെല്ലാം ജനം പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെല്ലാം വിവിധ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നു. എല്ലാം അഭൗതികമായ മാര്‍ഗത്തിലൂടെ (മറഞ്ഞവഴിയിലൂടെ) രക്ഷ ആഗ്രഹിച്ചും ശിക്ഷ ഭയന്നും ചെയ്യുന്ന കര്‍മങ്ങളാകുന്നു. ഈ ആശയും ഭയവും നിമിത്തം മനസ്സില്‍ രൂപപ്പെടുന്നതാണ് പ്രര്‍ഥന. അത് ഭൗതികമായി മനുഷ്യന്‍ പരസ്പരം നടത്തുന്ന അപേക്ഷയും സഹായവും പോലെ അല്ലെന്ന് ഈ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍ അദൃശ്യ വിശ്വാസമില്ലാത്ത, അനാത്മവാദികളില്‍ പ്രാര്‍ഥനയുടെ ചില രൂപഭാവങ്ങള്‍ പ്രകടമാകുന്നത് കാണാം. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന് ആവേശപൂര്‍വം വിൡച്ചുപറയാറുണ്ടല്ലോ. വിപ്ലവം വിജയിക്കട്ടെ എന്നാണിതിനര്‍ഥം. അയായത് വിപ്ലവം ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിയും. പക്ഷേ, അത് വിജയിപ്പിക്കാന്‍ കഴിയുകയില്ലെന്ന് തീര്‍ച്ച! അതിനാല്‍ വിജയിക്കട്ടെ എന്ന ഒരുതരം പ്രാര്‍ഥന  അവര്‍ പതിവാക്കിയിരിക്കുന്നു. ആരോടെന്നില്ല, ലക്ഷ്യമില്ലാത്ത പ്രാര്‍ഥന! മേല്‍വിലാസമെഴുതാതെ കത്ത് പോസ്റ്റുചെയ്യുകയാണ്. മേല്‍വിലാസം തെറ്റിച്ച് പോസ്റ്റുചെയ്യുന്നവര്‍ മറ്റൊരു വിഭാഗം. യഥാര്‍ഥ അവകാശിക്കുതന്നെ അപേക്ഷ അയക്കുന്ന ബുദ്ധിമാന്മാരും മനുഷ്യരില്‍ ഉണ്ട്. അവര്‍ എന്നും ന്യൂനപക്ഷമാണ്. പ്രാര്‍ഥന മനുഷ്യനെ ആകമാനം വലയം ചെയ്യുന്നു. യഥാര്‍ഥ ചിന്തയും ബോധവുമുള്ളവര്‍ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഈ സ്വഭാവത്തെ നേര്‍വഴിയില്‍ ചലിപ്പിച്ചു സ്വയം സംസ്‌കരിക്കപ്പെടുന്നു. ആ കൂട്ടരാണ് യഥാര്‍ഥത്തില്‍ വിജയികള്‍, ശാശ്വതമായ രക്ഷ ലഭിക്കുന്നവരും. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

 

കെ. ഉമര്‍ മൗലവി
നേർപഥം വാരിക

‘ആര്‍ക്കിയോപ്‌റ്റെറിക്‌സ്’ ലക്ഷണമൊത്ത ഫോസിലോ?

'ആര്‍ക്കിയോപ്‌റ്റെറിക്‌സ്' ലക്ഷണമൊത്ത ഫോസിലോ?

ആര്‍കിയോറാപ്റ്റര്‍ തട്ടിപ്പായിരുന്നുവെന്നത് എല്ലാവരും ഏകസ്വരത്തില്‍ അംഗീകരിക്കുന്നുണ്ട്.എന്നാല്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലും കുറ്റമറ്റതല്ല. ആര്‍കിയോപ്‌റ്റെറിക്‌സിനെ കുറിച്ച് വിക്കിപീഡിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: ”ആര്‍കിയോപ്‌റ്റെറിക്‌സ് പലപ്പോഴും അതിന്റെ ജര്‍മന്‍ നാമമായ ‘ഉര്‍വോജല്‍’ (‘യഥാര്‍ഥ പക്ഷി’ അല്ലെങ്കില്‍ ‘ആദ്യ പക്ഷി’) എന്ന് പരാമര്‍ശിക്കപ്പെടും. ഇതൊരു പക്ഷി വര്‍ഗമാണ്. ദിനോസറിനെ പോലെ, അതായത് പറക്കാന്‍ ശേഷിയില്ലാത്ത തൂവലുള്ള ദിനോസറുകള്‍ക്കും ആധുനിക പക്ഷികള്‍ക്കും ഇടയിലെ പരിവര്‍ത്തിത വര്‍ഗം. ഈ പേര് ഉത്ഭൂതമായിട്ടുള്ളത് പൗരാണിക ജര്‍മന്‍ ഭാഷയില്‍ നിന്നാണ്. ‘ആര്‍കിയോ’ എന്നാല്‍ പൗരാണികം എന്നും ‘പ്‌റ്റെറിക്‌സ്’ എന്നതിന് തൂവല്‍ അല്ലെങ്കില്‍ ചിറക് എന്നുമാണ് അര്‍ഥം. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെ പാലിയന്റോളജിസ്റ്റുകളും പ്രധാന റഫറന്‍സ് ഗ്രന്ഥങ്ങളും അറിയപ്പെടുന്ന ആദ്യ പക്ഷിയായി ആര്‍ക്കിയോപ്‌ടെറിക്‌സിനെ അംഗീകരിച്ചിരുന്നു.”(1)

ഇതിന്റെ പ്രത്യേകതകള്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ”ആര്‍കിയോപ്‌റ്റെറിക്‌സ് ജുറാസിക് പീരിഡിന്റെ അവസാനത്തില്‍ ഏകദേശം 150 മില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജീവിച്ചിരുന്നത്. ഇന്നത്തെ ഇക്യൂറ്റര്‍ മേഖലക്ക് തൊട്ടടുത്തായി ഇപ്പോഴത്തെ തെക്കന്‍ ജര്‍മനിയില്‍ യൂറോപ്പ് ഉഷ്ണ ജലപ്രവാഹ മേഖലയിലെ ദ്വീപസമൂഹം ആയിരുന്ന കാലത്ത്… ആര്‍കിയോപ്‌റ്റെറിക്‌സ് സ്പീഷിസുകള്‍ കൂടുതലും 0.5 മീറ്റര്‍ (1 അടി 8 ഇഞ്ച്) വലുപ്പം ആണുണ്ടായിരുന്നത്. ആര്‍കിയോപ്‌ടെറിക്‌സിന് ആധുനിക പക്ഷികളെക്കാള്‍ കൂടുതല്‍ സാമ്യം മെസോസോയിക്ക് ദിനോസറിനോടാണ്. വിശദാംശങ്ങളില്‍ താടിയെല്ലും മൂര്‍ച്ചയുള്ള പല്ലുകളും കൂര്‍ത്ത നഖമുള്ള മൂന്നു വിരലുകളും നീളമുള്ള എല്ലു കൊണ്ടുള്ള വാലും കൂടുതല്‍ നീട്ടാന്‍ സാധ്യമായ ഉയര്‍ന്ന നടുവിരല്‍, തൂവല്‍, (ഉഷ്ണരക്ത ജീവികളില്‍ കാണുന്ന) ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ തൂവല്‍ തുടങ്ങിയവ.

ഈ പ്രത്യേകതകള്‍ ആര്‍കിയോപ്‌ടെറിക്‌സിനെ പറക്കാന്‍ ശേഷിയില്ലാത്ത ദിനോസറുകള്‍ക്കും പക്ഷികള്‍ക്കും ഇടയിലെ വളരെ വ്യക്തമായ പരിവര്‍ത്തിത ഫോസിലാക്കി മാറ്റുന്നു. അതുകൊണ്ട് ആര്‍കിയോപ്‌ടെറിക്‌സ് പക്ഷികളെക്കുറിച്ചുള്ള പഠനങ്ങളില്‍ മാത്രമല്ല ദിനോസറുകളെ സംബന്ധിച്ചുള്ള പഠനങ്ങളിലും വളരെ പ്രധാനപ്പെട്ട വേഷമിടുന്നു. ഇതാകട്ടെ 1861ല്‍ കിട്ടിയ ഒരു തൂവലിനെ ആധാരമാക്കി നല്‍കിയ പേരാണ്.”(2)

ആര്‍കിയോപ്‌റ്റെറിക്‌സിന്റെ പ്രത്യേകതകള്‍ 

അതിന് ദിനോസറുമായുള്ള ബന്ധവും അത് പക്ഷിയാണെന്ന് വ്യക്തമാക്കുന്ന പ്രത്യേകതകളും ഇതുപോലെ വളരെ സ്പഷ്ടമായ രീതിയില്‍ വിശദീകരിക്കുന്നുണ്ട് വിക്കിപീഡിയ ലേഖനത്തില്‍. 

എന്നിട്ടുമെന്തേ ഒരൊറ്റ തൂവലില്‍ നിന്നും വര്‍ണിക്കാന്‍ തുടങ്ങിയ പത്തോളം ഫോസിലുകള്‍ ലഭിച്ചിട്ടും; ഒരു നൂറ്റാണ്ടിലേറെ കാലം യാതൊരു സംശയവുമില്ലാതെ അവയെ സ്വീകരിച്ചിട്ടും ഈ പക്ഷി പൂര്‍വികന്‍ ഇന്ന് നിലനില്‍പിനു വേണ്ടിയുള്ള സമരത്തില്‍ അകപ്പെട്ടത്? ഈയടുത്തകാലത്ത് മാത്രം എന്തുപറ്റി? നമുക്ക് അതിനെക്കുറിച്ച് കൂടി അന്വേഷിക്കാം: 

”1985ന്റെ തുടക്കത്തില്‍ ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡ് ഹോയിലും ഭൗതിക ശാസ്ത്രജ്ഞന്‍ ലീ സ്‌പെറ്റ്‌നറും ഉള്‍പെടെ വലിയ വിഭാഗം ലണ്ടന്‍, ബര്‍ലിന്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലുകളിലെ തൂവലുകള്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് നിരന്തരമായി പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ അലന്‍ ജെ ചാരിഗ് ഉള്‍പെടെയുള്ളവര്‍ ഇത് തള്ളിക്കളഞ്ഞു.”(3)

1861 മുതല്‍ 1985 വരെ യാതൊരു വിധ  എതിരഭിപ്രായവുമില്ലാതെ വിലസിയിരുന്ന ഫോസിലിനെ സത്യതയില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴാന്‍ തുടങ്ങി എന്നര്‍ഥം. പരിണാമ പ്രചാരകര്‍ അതില്‍ സംശയം ഉന്നയിക്കുന്നവരുടെ പേരില്‍ സാധാരണ തീര്‍ക്കാനുള്ള പ്രതിരോധം തന്നെയാണ് ഇവിടെയും നമുക്ക് കാണാന്‍ കഴിയുന്നത്. വിക്കി തുടരുന്നു: ”കൃത്രിമമാണെന്ന് പറയാന്‍ അവരുടെ പ്രധാന തെളിവുകളുടെ അടിസ്ഥാനം ‘ലിതിഫിക്കേഷന്‍’ പ്രക്രിയയിലെ അജ്ഞതയാണ്.”(4)്യു്യു

മറ്റൊരു ലേഖനത്തില്‍ ഇതേക്കുറിച്ച് പറയുന്നു: ”1983ല്‍ പ്രശസ്ത റേഡിയോ ജ്യോതിശാസ്ത്രജ്ഞന്‍ സര്‍ ഫ്രഡ് ഹോയിലിന്റെ നേതൃത്വത്തില്‍ അരഡസനോളം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ആര്‍ക്കിയോപ്‌റ്റെറിക്‌സിന്റെ മാതൃകയില്‍ നിന്നും പ്ലേറ്റുകളും എതിര്‍ പ്ലേറ്റുകളും എടുത്തു പഠിച്ചു. അവര്‍ അതില്‍നിന്നും വ്യാജ നിര്‍മിതികള്‍ കണ്ടെത്തുകയും ചെയ്തു. ഓരോ മാതൃകയുടെയും മുന്‍ പിന്‍ സ്ലാബുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി. 1963ലെ ചിത്രീകരണത്തില്‍ നിന്നും ഒരു വ്യത്യാസം ഇടത്തെ ചിറകിന് സംഭവിച്ചിരിക്കുന്നത് അവര്‍ കണ്ടെത്തി. തൂവലിന്റെ അടയാളം കയ്യില്‍ പതിഞ്ഞിരിക്കാമെന്ന്അവര്‍ മനസ്സിലാക്കി. മുദ്രണ പ്രക്രിയക്ക് സിമന്റ് മിശ്രിതം ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തി. ശാസ്ത്രജ്ഞന്‍മാര്‍ ഇലക്ട്രോണിക് മൈക്രോസ്‌കോപ്പ് ഉപയോഗിക്കാനും കാര്‍ബണ്‍ 14 ഡേറ്റിംഗ് നടത്താനും അനുമതി തേടിയെങ്കിലും മ്യൂസിയം അധികൃതര്‍ വിസമ്മതിക്കുകയും അവരില്‍നിന്ന് മാതൃകകള്‍ തിരിച്ചുവാങ്ങുകയും ചെയ്തു. ബ്രിട്ടീഷ് മ്യൂസിയം തന്നെയാണ് കുപ്രസിദ്ധമായ പില്‍റ്റ് ഡൗണ്‍ ഫോസില്‍ തട്ടിപ്പിന് സൗകര്യമൊരുക്കിയിരുന്നത്.(5)

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രശസ്തനായ പരിണാമ നാസ്തിക പ്രചാരകനും പ്രബോധകനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഏറ്റവും ആധുനികമായ പരിണാമ പ്രത്യയശാസ്ത്ര കൃതിയില്‍ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍) ബോധപൂര്‍വം നടത്തിയ തട്ടിപ്പുകളും സൂത്രപ്പണികളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുമുമ്പ് പരിണാമ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു കൊടുംചതിയെക്കുറിച്ച് മനസ്സിലാക്കാം.  

പില്‍റ്റ് ഡൗണ്‍ കൊടും ചതി 

157 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ പിടിക്കപ്പെട്ടതില്‍ ഇത്രയും ഭീകരമായ കൊടും ചതി വേറെ കാണില്ല. ഒരു പക്ഷേ, ഇതിലും ഭീകരങ്ങളായ ചതികളും വഞ്ചനകളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കു പുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം. ഇങ്ങനെ വല്ലപ്പോഴും സത്യം പുറത്തറിയും എന്ന് മാത്രം. മനുഷ്യനും കുരങ്ങനുമിടയിലെ മധ്യ വര്‍ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതു കൊണ്ട് ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗണ്‍(6) നിര്‍മിച്ചെടുത്ത കള്ള ഫോസിലാണ് ‘പില്‍റ്റ് ഡൗണ്‍ ഫോസില്‍.’ മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ് ഉട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലും ഒട്ടിക്കലും ചായം പൂശലുമെല്ലാം നടത്തിയെടുത്താണ് പില്‍റ്റ് ഡൗണ്‍ മനുഷ്യഫോസില്‍ പടച്ചുണ്ടാക്കിയയത്!

”പില്‍റ്റ് ഡൗണ്‍ മനുഷ്യ തട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷ്ണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമ മനുഷ്യനാണ്. ഈ എല്ലിന്‍ കഷ്ണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ് ഡൗണിലെ കുഴിമാടത്തില്‍ നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍  ഇയാന്ത്രോപ്പസ് ഡൗസോണി എന്ന് നാമകരണവും ചെയ്തു. ഇത് കണ്ടെത്തിയത് ചാള്‍സ് ഡൗണ്‍ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മിതിയാണെന്ന് തെളിയുന്നത് വരെ ഏറെ പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ് ഉട്ടാങ്ങിന്റെ താടിയെല്ല് ബോധപൂര്‍വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്. ഒരു പക്ഷേ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാകില്ല. രണ്ടു കാരണത്താല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനഷ്യപരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും ഈ ചതി പുറത്തുവരാന്‍ ഏറെ കാലം വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാണ്.”(7) 

പില്‍റ്റ് ഡൗണ്‍ തട്ടിപ്പായിരുന്നു എന്നത്  പരിണാമത്തെക്കുറിച്ച് ഏകദേശ ധാരണയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പില്‍റ്റ് ഡൗണ്‍ കൊടും ചതിക്ക് പിന്നില്‍ ചാള്‍സ് ഡൗണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ നാമം ഇയാന്ത്രോപ്പസ് ഡൗസോണി എന്നാണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് അദ്ദേഹത്തോടുള്ള ആദര സൂചകമായി നല്‍കിയതാണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മിച്ചെടുത്തത് ഡോസനായിരുന്നു എന്നത് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ് ദ ഗാര്‍ഡിയന്‍ പത്രം കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത ദ ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത് 1912 ഡിസംബര്‍ 12നായിരുന്നു. അതിന്റെ തലക്കെട്ട് A hitherto unknown species story of the Sussex discovery എന്നാണ്. ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ചത് ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ 1912 നവംബര്‍ 21ന് ആയിരുന്നു എന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കെയ്‌വ്  ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ”പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്; നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍ക്കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ രഹസ്യം വെളിച്ചത്തായി” എന്നാണ്. ശേഷം പഴയ വാര്‍ത്ത തുടരുന്നു:

”ഇന്ന് രാത്രി ബെിര്‍മിങ്ടണ്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വെച്ച മനുഷ്യ വര്‍ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയ ആള്‍ ശാസ്ത്രജ്ഞന്മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ നവംബര്‍ 21ന് പ്രത്യേക ഫീച്ചര്‍ ആയി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് രാത്രി ഡോ: വുഡ് വാര്‍ഡ് ഇപ്രകാരം പറഞ്ഞു; ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യ വര്‍ഗത്തെ അവതരിപ്പിക്കുന്നതാണെന്ന് കണക്കാക്കാവുന്നതാണ്. ആ മനുഷ്യ വര്‍ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.”

പ്രഭാഷണം സദസ്സ് ആകാംക്ഷാപൂര്‍വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. തലയോട്ടി കണ്ടെത്തിയ വ്യക്തിയായ സസ്സെക്‌സില്‍ നിന്നുമുള്ള ഒരു അഭിഭാഷകന്‍ മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു.  ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത്ത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെ കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു.(8)

ഈ വാര്‍ത്ത പുനഃപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് നടന്ന്  കൃത്യം 100 വര്‍ഷം തികയുമ്പോള്‍.

റഫറന്‍സസ്: 

1. https://en.wikipedia.org/wiki/Archaeopteryx

2. https://en.wikipedia.org/wiki/Archaeopteryx

3. https://en.wikipedia.org/wiki/Archaeopteryx#Controversy

4. https://en.wikipedia.org/wiki/Archaeopteryx#Controversy

5. htpp://wwwcoservapedia.com/Archaeopteryx

6. https://en.wikipedia.org/wiki/Charles_Dawson

7. https://en.wikipedia.org/wiki/Piltdown_Man

8. https://www.theguardian.com/theguardian/2012/dec/19/piltdownmanhoaxarchaeology1912

 

 

അലി ചെമ്മാട്
നേർപഥം വാരിക

ബലികര്‍മം: നാം അറിയേണ്ടത്

ബലികര്‍മം: നാം അറിയേണ്ടത്

വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മുസ്‌ലിം സമൂഹത്തിന്റെ ഇജ്മാഉം (ഏകാഭിപ്രായം) കൊണ്ട് സ്വീകരിക്കപ്പെട്ട ഒരു പുണ്യകര്‍മമാണ് ബലി എന്നത്. അതോടൊപ്പം മഹത്ത്വമേറിയ ഒരു മതചിഹ്നംകൂടിയാണത്. നബി ﷺ എല്ലാ വര്‍ഷവും ബലിയറുക്കുമായിരുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ”നബി ﷺ മദീനയില്‍ ജീവിച്ച പത്ത് വര്‍ഷവും അവിടുന്ന് ബലിയറുക്കുമായിരുന്നു” (തുര്‍മുദി).

ബലിയറുക്കുന്നതിന്റെ വിധി

ബലികര്‍മം നടത്തല്‍ അതിന് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തില്‍ മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബകര്‍(റ), ഉമര്‍(റ), ബിലാല്‍(റ), അബൂമസ്ഊദ് അല്‍ബദ്‌രി(റ) എന്നിവരും, താബിഉകളായ സുവൈദ്ബ്‌നു ഉക്വ്ബ(റഹി), സഈദ്ബ്‌നുല്‍ മുസ്വയ്യിബ്(റഹി), അസ്‌വദ്(റഹി), അത്വാഅ്(റഹി) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ(റഹി), ഇസ്ഹാക്വ്(റഹി), അബൂഥൗര്‍(റഹി), ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം മാലിക്(റഹി), സുഫ്‌യാനുഥൗരി(റഹി), ലൈഥ്(റഹി), അബുഹനീഫ(റഹി), ഇബ്‌നുതൈമിയ്യ(റഹി) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണ് എന്ന പക്ഷകാരാണ്. നിര്‍ബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.

നബി ﷺ യുടെ ഒരു പദപ്രയോഗം ഇത് നിര്‍ബന്ധമല്ലെന്ന് അറിയിക്കുന്നുണ്ട്, നബി ﷺ പറഞ്ഞു: ‘ബലി ഉദ്ദേശിച്ചവന്‍ ദുല്‍ഹിജ്ജ മാസം ആരംഭിച്ചാല്‍ പിന്നെ മുടി, നഖം എന്നിവ നീക്കരുത്’ (മുസ്‌ലിം). ഇവിടെ ‘ബലി ഉദ്ദേശിച്ചവന്‍’ എന്ന് നബി ﷺ പ്രയോഗിച്ചതിനാല്‍ അത് നിര്‍ബന്ധമില്ലെന്ന് മനസ്സിലാക്കാം എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. മാത്രവുമല്ല നിര്‍ബന്ധമാണെന്ന് വിചാരിക്കപ്പെടുമെന്നതിനാല്‍ അബൂബകര്‍(റ), ഉമര്‍(റ) എന്നിവര്‍ ബലിയറുക്കാറുണ്ടായിരുന്നില്ല എന്ന് ഇമാം ബൈഹക്വി ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി(റ) തന്റെ ഇര്‍വാഉല്‍ ഗലീല്‍(1137) എന്ന ്രഗന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിവുള്ളവര്‍ ബലികര്‍മം ഉപേക്ഷിക്കാതിരിക്കലാണ് ഏറ്റവും സൂക്ഷ്മതയുള്ള നിലപാട് എന്നതില്‍ സംശയമില്ല. 

അറുക്കേണ്ടതെപ്പോള്‍?

പെരുന്നാല്‍ നമസ്‌കാരത്തിന്റെ ശേഷമാണ് അറവിന്റെ സമയം ആരംഭിക്കുന്നത്. നബി ﷺ പറഞ്ഞു: ”ഇന്ന് നാം ആദ്യമായി ആരംഭിക്കുന്നത് നമസ്‌കാരമാണ്. ശേഷം നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇപ്രകാരം വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ ചര്യ ലഭിച്ചവനായി. എന്നാല്‍ നമസ്‌കാരത്തിന് മുമ്പേ വല്ലവനും അറുത്താല്‍ അത് തന്റെ കുടുംബത്തിന് വേണ്ടി അറുത്ത മാംസമായി മാത്രമെ പരിഗണിക്കപ്പെടൂ. അതൊരിക്കലും ബലിയല്ല തന്നെ!” (ബുഖാരി, മുസ്‌ലിം).

അയ്യാമുത്തശ്‌രീക്വിന്റെ അവസാന ദിവസത്തെ (ദുല്‍ ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്. മറ്റു ചില അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ ഉദ്ധരിക്കപ്പെടുന്നുവെങ്കിലും ഈ അഭിപ്രായമാണ് തെളിവുകളോട് കൂടുതല്‍ യോജിക്കുന്നത് എന്ന് ശൈഖ് ഇബ്‌നുബാസും സുഊദി ഉന്നത പണ്ഡിതസഭയും രേഖപ്പെടുത്തുന്നു.

 

നിബന്ധനകള്‍

അറവ് സമയം, അറുക്കപ്പെടുന്ന മൃഗം, അറുക്കുന്നവന്‍ എന്നിവയിലെല്ലാം ചില നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. സമയത്തിന്റെ കാര്യം നാം മുകളില്‍ സൂചിപ്പിച്ചു.

മൃഗത്തിനു നാലു നിബന്ധനകള്‍ ഒത്തിരിക്കണം: 

1. അറുക്കുന്നവന്റെ ഉടമാവകാശത്തിലുള്ളതാകണം:

കച്ചവടം വഴിയോ, ദാനമായിട്ടോ, മതം അംഗീകരിച്ച മറ്റു വഴികളിലൂടെയോ ഉടമപ്പെടുത്തിയ മൃഗത്തെ മാത്രമെ ബലിയറുക്കാവൂ. മോഷ്ടിക്കപ്പെട്ടത്, പിടിച്ചുപറിക്കപ്പെട്ടത്, നിഷിദ്ധമായ സമ്പത്തിനാല്‍ വാങ്ങിയത് എന്നിവയൊന്നും സ്വീകാര്യമല്ല. നബി ﷺ പറഞ്ഞു: ”അല്ലാഹു വിശിഷ്ടനാണ്, വിശിഷ്ടമായതെല്ലാതെ അവന്‍ സ്വീകരിക്കുകയില്ല” (മുസ്‌ലിം).

അതില്‍തന്നെ മുന്തിയ ഇനം തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. അബൂ ഉമാമബ്‌നു സഹ്ല്‍(റ) പറയുന്നു: ”ഞങ്ങള്‍ മദീനയില്‍ വെച്ച് ബലിമൃഗത്തെ കൊഴുപ്പിക്കുമായിരുന്നു. മുസ്‌ലിംകള്‍ എല്ലാം അപ്രകാരം ചെയ്യുമായിരുന്നു” (ബുഖാരി).

2. നിശ്ചിത മൃഗങ്ങള്‍ തന്നെയാവണം:

ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിദാനത്തിനായി മതം അംഗീകരിച്ചിട്ടുള്ള മൃഗങ്ങള്‍. ഇവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി(റഹി) രേഖപ്പെടുത്തിയതായി കാണാം (ശറഹുമുസ്‌ലിം 13/125). 

പോത്ത്, എരുമ എന്നിവ പശു എന്ന ഗണത്തില്‍ ഉള്‍പെടുന്നതാണ്. പശു വര്‍ഗത്തില്‍ പോത്ത് ഉള്‍പെടുമോ എന്ന് പണ്ഡിത ചര്‍ച്ചയുണ്ടെങ്കിലും വര്‍ഗത്തില്‍ അതുള്‍പെട്ടാലും ഇല്ലെങ്കിലും വിധിയില്‍ രണ്ടും തുല്യമാണെന്ന കാര്യത്തില്‍ പരിഗണനീയമായ അഭിപ്രായ വ്യത്യാസം ഏതുമില്ല.

3. നിശ്ചിത പ്രായമുള്ളതാവണം:

പല മൃഗങ്ങള്‍ക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

1. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കില്‍ ആറുമാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ വന്നിട്ടുണ്ട്.

4. ന്യൂനത ഇല്ലാത്തതാവണം:

ന്യൂനതകള്‍ പലതാണ്. നബി ﷺ പറഞ്ഞു: ‘നാലുതരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല. 1. കണ്ണിന് വ്യക്തമായ തകരാറുള്ളത്. 2. വ്യക്തമായ രോഗം ഉള്ളത്. 3. വ്യക്തമായ മുടന്തുള്ളത്. 4. മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്’ (അബൂദാവൂദ്, തുര്‍മുദി).

സമാനമായതോ ഇതിനെക്കാള്‍ ഗൗരവമേറിയതോ ആയ ന്യൂനതകള്‍ ഉണ്ടായാലും ഇപ്രകാരം തന്നെയാണ്. കണ്ണ് നഷ്ടപ്പെട്ടത്, കൈയോ കാലോ ഇല്ലാത്തത്, നടക്കാനാവാത്ത വിധം മുടന്തുള്ളത്, വീണോ കുടുങ്ങിയോ വാഹനമിടിച്ചോ ഒക്കെ സാരമായ പരിക്കുകള്‍ ഏറ്റത് എന്നിവ ഉദാഹരണം.

അത്ര ഗൗരവമല്ലാത്ത ന്യൂനതകള്‍ ഉള്ളവ അനുവദനീയമാണെങ്കിലും അവയല്ലാത്തവയെ തെരഞ്ഞെടുക്കുകയാണ് നല്ലത്. ചെവി കീറിയതോ മുറിഞ്ഞതോ (കീറല്‍ മുന്നിലോ പിന്നിലോ നീളത്തിലോ വീതിയിലോ ആണെങ്കിലും) അല്ലെങ്കില്‍ ചെവി മുഴുവന്‍ നഷ്ടപ്പെട്ടതോ ഒക്കെ ഈ ഗണത്തില്‍ പെടുന്നു.  കൊമ്പ് പൂര്‍ണമായും നഷ്ടപ്പെട്ടവ, കണ്ണിന് കാഴ്ചശക്തി കുറവുള്ളവ, നേരിയ മുടന്തുള്ളത് എന്നിവയും ശ്രദ്ധിക്കണമെന്ന് നബി ﷺ അലി(റ)വിനോട് നിര്‍ദേശിച്ചത് തുര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ് തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവയുടെ ചില പരമ്പരകളില്‍ ദുര്‍ബലതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും വിവിധ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടതിനാല്‍ ഇവ സ്വഹീഹായി പരിണഗിക്കപ്പെടുമെന്ന് ശൈഖ് അല്‍ബാനി ഇര്‍വാഉല്‍ ഗലീലില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (4/364). 

വാല്‍ നഷ്ടപ്പെട്ടത്, മൂക്ക് മുറിഞ്ഞത്, ചുണ്ട് മുറിഞ്ഞത്, ലിംഗം മുറിഞ്ഞത് എന്നിവയും കറാഹതാണ്  എന്ന് ചില പണ്ഡിതന്മാര്‍ ക്വിയാസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. (വിശദാംശങ്ങള്‍ക്ക് ശൈഖ് ഇബ്‌നു ഉഥൈമീന്‍ രചിച്ച ‘അഹ്കാമുല്‍ ഉദുഹിയ്യഃ’ പരിശോധിക്കുക).

വൃഷണം ഉടച്ചതിന് ഈ നിയമം ബാധകമല്ല. കാരണം അത് ന്യൂനതയല്ല. അത് മൃഗം കൂടുതല്‍ മെച്ചപ്പെടാന്‍ ഉപകരിക്കുന്നതാണ് എന്ന് ഇബ്‌നു ഉഥൈമീന്‍ അഭിപ്രായപ്പെടുന്നു.

ആട് ഒരാള്‍ക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവുനടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) പറയുന്നു: ”നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ധര്‍മം ചെയ്യുകയുമായിരുന്നു പതിവ്. പിന്നീട് ജനങ്ങള്‍ ഇതിന്ന് മത്സരിക്കുന്ന സാഹചര്യമുണ്ടായി. അങ്ങനെ ഇന്ന് കാണുന്ന തരത്തിലേക്കിത് മാറി” (തുര്‍മുദി). (കേവലം ദുരഭിമാനത്തിന് വേണ്ടിയായി മാറി എന്ന് ഉദ്ദേശം – തുഹ്ഫ).

ഒട്ടകത്തിലും പശുവിലും ഏഴ് ആള്‍ക്ക് വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അറുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. ഉദാഹരണമായി 35000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും ഷെയര്‍ ചേരേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ 32000 രൂപയും മറ്റൊരാള്‍ 3000 രൂപയും എടുത്ത് കൊണ്ടാണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല.

സുപ്രധാന കാര്യം

പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ ചേര്‍ന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍ പലപ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടെതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രുപയുടെ മൃഗത്തെയാണ് വാങ്ങിയത് എങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍ നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7ല്‍ താഴെയുമായി. ഈ രണ്ടു കാരണത്താല്‍ ആ ബലി സ്വീകരിക്കപ്പെടാതെ പോകുന്നു. ഇതിന്റെ പാപഭാരം കൈകാര്യം ചെയ്യുന്നവരാണ് ഏല്‍ക്കേണ്ടിവരിക എന്ന് ഓര്‍ക്കുക.

എന്നാല്‍ 1/7 പങ്കുചേര്‍ന്ന് അറുക്കുമ്പോള്‍ അത് അയാള്‍ക്ക് മാത്രമാണോ പര്യാപ്തമാകുക, അതോ അയാള്‍ക്കും കുടുംബത്തിനും അത് മതിയോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് വീക്ഷണ വ്യത്യാസമുണ്ട്.

സംഘം ചേര്‍ന്ന് ഒരു മാടിനെ അറുക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തമായി ഒരു ആടിനെ അറുക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ഒരു മൃഗത്തെ ബലിക്കായി നിശ്ചയിക്കുന്നതോടെ അതിന്റെ ഉടമാവകാശം അയാള്‍ക്ക് ഇല്ലാതാകുന്നു. പിന്നീട് അതിനെ കൃഷിക്ക് ഉപയോഗിക്കാനോ അതിന്റെ രോമം എടുത്ത് വില്‍ക്കാനോ പാടില്ല. ചെമ്മരിയാടാണെങ്കില്‍ അതിന്റെ രോമം മുറിച്ചെടുക്കലാണ് അതിന് കൂടുതല്‍ ഗുണം എങ്കില്‍ മുറിച്ചെടുക്കാവുന്നതാണ്. അത് സ്വയം ഉപയോഗിക്കുകയോ ദാനം നല്‍കുകയോ ചെയ്യാം; അല്ലാതെ വില്‍ക്കാവതല്ല. പാല്‍ കറന്നെടുക്കുന്നുവെങ്കിലും ഇതുതന്നെയാണ് വിധി. ബലി മൃഗം പ്രസവിച്ചാല്‍ ആ കുട്ടിയെകൂടി ബലിയറുക്കേണ്ടതാണ്.

ഒരാള്‍ ഒരു മൃഗത്തിനെ ബലിക്കായി നിശ്ചയിച്ചതിനു ശേഷം വല്ല ന്യൂനതകളും ആ മൃഗത്തിന് പിന്നീട് ഉണ്ടായാല്‍ അവന്റെ അശ്രദ്ധമൂലമാണ് അതെങ്കില്‍ അതിനെ മാറ്റി പകരം മറ്റൊന്നിനെ അറുക്കല്‍ അവന് ബാധ്യതയാണ്. അവന്റെ അശ്രദ്ധ മൂലമല്ലെങ്കില്‍ അവന്‍ അതിന് ഉത്തരവാദിയല്ല. അതിനെ തന്നെ അറുക്കാവുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവന് മാറ്റാവുന്നതുമാണ്. എന്നാല്‍ നേര്‍ച്ചയാക്കിയ ബലിയാണെങ്കില്‍ അതിനെ മാറ്റി പകരം മറ്റൊന്നിനെ അറുക്കല്‍ അവന് നിര്‍ബന്ധമാണ്.

മൃഗം നഷ്ടപ്പെട്ടാലും മോഷ്ടിക്കപ്പെട്ടാലും ഇത് തന്നെയാണ് നിയമം. മോഷണം പോയ മൃഗം പിന്നീട് തിരിച്ച് കിട്ടിയാല്‍ ആ സമയത്ത് അതിനെ അറുക്കേണ്ടതാണ്. അത് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷം മാണെങ്കിലും ശരി. (മുഗ്‌നി 13/373).

ബലി മാംസം എന്തു ചെയ്യണം?

ബലി മാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. 1. സ്വയം ഭക്ഷിക്കുക. 2. ദരിദ്രര്‍ക്ക് ദാനമായി നല്‍ക്കുക. 3. അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. അല്ലാഹു പറയുന്നു: 

”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക” (സൂറ: അല്‍ഹജ്ജ് 28). 

”ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയുംചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു” (സൂറ: അല്‍ഹജ്ജ് 36). 

ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനെക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലര്‍ സൂറതുല്‍ ഹജ്ജിലെ 28ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘ബലികള്‍ 1/3 നിനക്കും 1/3 നിന്റെ കുടുംബത്തിനും 1/3 ദരിദ്രര്‍ക്കുമാകുന്നു.’ അല്‍ക്വമ(റ) പറയുന്നു: ”അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്നോട് പറഞ്ഞു: ‘1/3 നീ ഭക്ഷിക്കുക. 1/3 സഹോദരന്‍ ഉത്ബക്ക് നല്‍കുക, 1/3 നീ ദാനം ചെയ്യുക.’ ഇമാം ശാഫിഈ ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ടാക്കി വിഭജിക്കുകയും പകുതി ഭക്ഷിക്കുകയും പകുതി ദാനമായി നല്‍കുകയും ചെയ്യുക എന്നും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മൂന്നാക്കി തിരിക്കലാണ് നല്ലത് എന്നതിന് സൂറത്തുല്‍ ഹജ്ജിലെ 36ാം വചനവും പ്രവാചക ചെയ്തിയും ഇബ്‌നു ഉമറിന്റെ അധ്യാപനവും ഇബ്‌നുമസ്ഊദിന്റെ കല്‍പനയും തെളിവാണെന്ന് ഇമാം  ഇബ്‌നു ഖുദാമ തന്റെ മുഗ്‌നി 8/17ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു മസ്ഊദിന്റെ കല്‍പനയെ അടിസ്ഥാനമാക്കി ഇമാം അഹ്മദും ഈ അഭിപ്രായത്തെ തെരഞ്ഞെടുത്തിരിക്കുന്നു.

ബലിയറുക്കുന്നയാള്‍ ബലിമാംസത്തില്‍നിന്ന് ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നതാണ്  കൂടുതല്‍ പ്രബലം. നബി ﷺ അറുത്ത അഞ്ച് ഒട്ടകങ്ങളില്‍ നിന്ന് നബി ﷺ ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിര്‍ബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. നൂറ് ഒട്ടകങ്ങളെ പ്രവാചകന്‍ അറുത്തപ്പോള്‍ എല്ലാത്തില്‍ നിന്നും ഓരോ കഷ്ണം എടുത്ത് അവ ഒരു പാത്രത്തിലിട്ട് വേവിക്കുകയും എന്നിട്ട് അതില്‍ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു. ഇന്ന് സ്വയം കഴിക്കല്‍ ഏറെ ശ്രേഷ്ഠമാണെന്നറിയിക്കുന്നു.

മാംസം സൂക്ഷിച്ചുവെക്കല്‍

ബലിമാംസം എത്ര കാലവും സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നതാണ്. നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഭക്ഷിക്കുക, ദാനം ചെയ്യുക, സൂക്ഷിച്ചു വെക്കുക’ (മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: ‘നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ ബലിമാംസം മദീനാ യാത്രയില്‍ യാത്രാ ഭക്ഷണമായി കൊണ്ടുപോകുമായിരുന്നു’ (ബുഖാരി, മുസ്‌ലിം).

ഏറെ ക്ഷാമമുള്ള ഒരു വര്‍ഷത്തില്‍ നബി ﷺ മൂന്ന് ദിവസത്തിലേറെ സൂക്ഷിച്ച് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നബി ﷺ പറഞ്ഞു: ‘മൂന്ന് ദിവസത്തിലേറെ ബലി മാംസം സൂക്ഷിക്കുന്നതിനെ ഞാന്‍ നിങ്ങളോട് വിലക്കിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്ര നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക’ (മുസ്‌ലിം).

അമുസ്‌ലിമിന് ബലി മാംസം നല്‍കല്‍

ക്വുര്‍ആനിന്റെയും ഹദീഥിന്റെയും പൊതുവായ അധ്യാപനങ്ങളില്‍ നിന്ന് ബലിമൃഗത്തിന്റെ മാംസം അമുസ്‌ലിമിന് നല്‍കുന്നതിന് വിരോധമില്ല എന്നാണ് പണ്ഡിതര്‍ തെളിവെടുത്തിരിക്കുന്നത്. താബിഈ പ്രമുഖനായ ഹസനുല്‍ ബസ്വരി, അബൂഥൗര്‍ എന്നിവര്‍ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നു. ഇതൊരു ഭക്ഷണമാണ് എന്നതും നിര്‍ബന്ധമല്ലാത്ത ദാനധര്‍മങ്ങള്‍ അമുസ്‌ലിമിനു നല്‍കാവുന്നതാണ് എന്നതും ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സുഊദി ഉന്നത പണ്ഡിതസഭയുടെ ഫത്‌വകളിലും ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ സമസ്തക്കാര്‍ പിന്‍പറ്റുന്നു എന്നവകാശപ്പെടുന്ന ശാഫീഈ മദ്ഹബില്‍ അമുസ്‌ലിമിന് നല്‍കാന്‍ പാടില്ലെന്നാണ് പ്രബലാഭിപ്രായം.

നേര്‍ച്ചയാക്കിയ ബലി

ബലിയറുക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതില്‍നിന്ന് ഭക്ഷിക്കാമോ എന്നത് വേറെ ഒരു വിഷയമാണ്. അതില്‍ നിന്ന് ഭക്ഷിക്കാവതല്ലെന്നും അത് പൂര്‍ണമായും ദാനം ചെയ്യണമെന്നുമാണ് പ്രബലാഭിപ്രായം.

അറുക്കുന്നവനുണ്ടാവേണ്ട ഗുണങ്ങള്‍:

മുസ്‌ലിമായിരിക്കണം. പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവനായിരിക്കണം. അമുസ്‌ലിം, ചെറിയ കുട്ടികള്‍, ഭ്രാന്തര്‍, അവിവേകി എന്നിവര്‍ അറുത്താല്‍ അത് ശരിയാവുകയില്ല.

മറ്റു മര്യാദകള്‍

1. പരമാവധി നല്ലയിനം മൃഗത്തെ തിരഞ്ഞെടുക്കുക. നബി ﷺ കൊമ്പുള്ളതും കാണാന്‍ നല്ല ചന്തമുള്ളതുമായ മൃഗത്തെയാണ് ബലിയറുത്തത്. അതിനാല്‍ കൊമ്പുള്ളതാണ് ഉത്തമം. എന്നാല്‍ പ്രകൃത്യാ കൊമ്പ് മുളക്കാത്തതാണെങ്കില്‍ വിരോധമില്ല.

2. കത്തി നല്ലവണ്ണം മൂര്‍ച്ചയാക്കണം. ‘ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് നബി ﷺ ബലിയറുത്തത്. (മുസ്‌ലിം).

3. നബി ﷺ രണ്ട് ആടുകളെയാണ് ബലി അറുത്തിരുന്നത്. അതിനാല്‍ ആടാണ് ഏറ്റവും ഉത്തമം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ മറ്റുചില ഹദീഥുകളുടെ വെളിച്ചത്തില്‍ ആടിനെക്കാള്‍ ഉത്തമം ഒട്ടകവും പിന്നെ പശുവുമാണ് എന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച ജുമുഅക്ക് നേരത്തെ പുറപ്പെട്ടാല്‍ ഒരു ഒട്ടകത്തെ ബലി നല്‍കിയ പ്രതിഫലവും രണ്ടാം സമയത്ത് പുറപ്പെട്ടാല്‍ ഒരു പശുവിനെ ബലി നല്‍കിയ പ്രതിഫലവും മൂന്നാമത്തെ സമയത്ത് പുറപ്പെട്ടാല്‍ ഒരാടിനെ ബലി നല്‍കിയ പ്രതിഫലവും ഉണ്ട് എന്ന ഹദീഥാണ് അവര്‍ തെളിവായി പറയുന്നത്. ഈ വിക്ഷണമാണ് കൂടുതല്‍ ശരി എന്ന് ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും അഭിപ്രായപ്പെട്ടിരിക്കുന്നു. (മുഗ്‌നി 8/7).

4. മൃഗത്തോട് വാത്സല്യവും കരുണയും കാണിക്കുകയും കൂടുതല്‍ പ്രയാസപ്പെടുത്താതെ അതിവേഗം ജീവന്‍ പോകാവുന്നവിധം അറുക്കുകയുമാണ് വേണ്ടത്. ബലിമൃഗത്തെ വീഴ്ത്തിയതിനു ശേഷം ഒരുകാല്‍ കൊണ്ട് അതിനെ ചവിട്ടിപ്പിടിച്ച അവസ്ഥയില്‍ കത്തി മൂര്‍ച്ചകൂട്ടുന്ന ഒരാള്‍ക്കരികെ നബി ﷺ കടന്നുപോയി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഇതിന് മുമ്പ് ആകാമായിരുന്നില്ലേ ഈ മൂര്‍ച്ചകൂട്ടല്‍? നീ അതിനെ പലതവണ കൊല്ലാനാണോ ഉദ്ദേശിക്കുന്നത്?’ (ഹാകിം, ത്വബ്‌റാനി).

ഇമാം നവവി(റഹി) പറയുന്നു: ‘മൃഗത്തിന്റെ സന്നിധിയില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാതിരിക്കലും ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊന്നിനെ അറുക്കാതിരിക്കലും അറവു സ്ഥലത്തേക്ക് മൃഗത്തെ വലിച്ചിഴച്ച് കൊണ്ട് പോകാതിരിക്കലും അഭികാമ്യമാകുന്നു” (ശറഹു മുസ്‌ലിം 13/43).

5. ഒട്ടകത്തെ അറുക്കേണ്ടത് നിറുത്തിയിട്ടാണ്. ഇടതുകാല്‍ കെട്ടുകയും മൂന്ന് കാലുകളില്‍ നിറുത്തുകയും ചെയ്തു കൊണ്ടാണ് നബിയും സ്വഹാബത്തും ഒട്ടകത്തെ അറുത്തിരുന്നത് (അബൂദാവൂദ്). മറ്റു മൃഗങ്ങളെ ഇടതുഭാഗത്തേക്ക് ചെരിച്ചു കിടത്തി പിരടിയില്‍ കാല് വെച്ചാണ് അറുക്കേണ്ടത്. നബി ﷺ രണ്ട് ആടുകളെ അപ്രകാരം അറുത്തു എന്ന് അനസ്(റ) പറയുന്നു (ബുഖാരി, മുസ്‌ലിം). വലതു കൈ കൊണ്ടാണ് അറുക്കേണ്ടത്. എന്നാല്‍ വലതു കൈയിന്റെ സ്ഥാനത്ത് സാധാരണ ഇടത് കൈ ഉപയോഗിക്കുന്നവനാണെങ്കില്‍ മൃഗത്തെ വലതു ഭാഗത്തേക്ക് ചെരിച്ച് കിടത്തലാണ് അവര്‍ക്ക് കൂടുതല്‍ സൗകര്യമെങ്കില്‍ അതിന് വിരോധമില്ല എന്ന് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) അഭിപ്രായപ്പെടുന്നു.

6. ക്വിബ്‌ലക്ക് മുന്നിട്ടും ബിസ്മി ചൊല്ലിയുമാണ് അറുക്കേണ്ടത്. അല്ലാഹുവോട് ബലികര്‍മം സ്വീകരിക്കാനായി പ്രാര്‍ഥിക്കല്‍ നബി ﷺ യുടെ സുന്നതാണ്. ബിസ്മി ചൊല്ലാന്‍ മറന്നാല്‍ പ്രശ്‌നമില്ല. അത് പൊറുക്കപ്പെടും.

7. ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിയണം. അവയോട് ചേര്‍ന്നുള്ള രണ്ട് പ്രധാന ഞരമ്പുകള്‍ കൂടി മുറിയുന്ന തരത്തിലുള്ള അറവാണ് പൂര്‍ണമായ അറവ്.

8. ബലി മൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്‍ വില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ വില ദരിദ്രര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തന്നെ തോല്‍ നല്‍കാവുന്നതല്ല. അലി(റ) പറയുന്നു: ”നബി ﷺ എന്നോട് ബലി മൃഗത്തെ കൈകാര്യം ചെയ്യാന്‍ കല്‍പിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതില്‍ നിന്ന് നല്‍കാതിരിക്കാനും നബി ﷺ എന്നോട് കല്‍പിച്ചു.” മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ദരിദ്രര്‍ക്ക് നല്‍കാന്‍ കല്‍പിച്ചു’ എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

ദാനമായി അറവുകാരന് നല്‍കുന്നതിന് വിരോധമില്ല. കൂലി എന്ന നിലക്ക് നല്‍കാവതല്ല എന്ന് മാത്രം. തോല്‍/തോലിന്റെ വില ദാനമായി നല്‍കേണ്ടത് ദരിദ്രര്‍ക്കാണ്. ദരിദ്രരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനായി സ്ഥാപിക്കപ്പെട്ട സംഘങ്ങള്‍, കൂട്ടായ്മകള്‍, സംരംഭങ്ങള്‍ എന്നിവക്ക് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ പള്ളിനിര്‍മാണം, പള്ളിപരിപാലനം എന്നിവക്ക് അത് ഉപയോഗിക്കാതിരിക്കലാണ് കൂടുതല്‍ സൂക്ഷ്മത. അറവുകാരന് ദാനമായി തോല്‍ നല്‍കുന്നുവെങ്കില്‍ അതിന് മുമ്പായി അവന്റെ കൂലി പൂര്‍ണമായും നല്‍കലാണ് നല്ലത്. അല്ലാത്ത പക്ഷം കൂലിയില്‍ ഇളവ് നല്‍കാന്‍ ഒരു പക്ഷേ ഇതൊരു നിമിത്തമായി കണക്കാക്കപ്പെട്ടേക്കാം എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (3/556).

കയറ്റുമതിയും ഇറക്കുമതിയും

ഇന്ന് സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രീതിയാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബലിമാംസവും ബലിമൃഗത്തിനുള്ള പണവും കൊടുത്തയക്കുക എന്നതും വിദേശരാജ്യത്ത് ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ബലിമൃഗങ്ങളുടെ വില നാട്ടിലെ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്ക് അയക്കുകയും എന്നിട്ട് നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഒരു മൃഗത്തെ അറുക്കുകയും ചെയ്യുക എന്നതും. ഈ ഒരു രീതി മൊത്തത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു പക്ഷേ അത് കൂടുതല്‍ ഗുണകരമാണ് എങ്കില്‍ ആകാം എന്ന് മാത്രം.

അതുവഴി ബലിയുമായി ബന്ധപ്പെട്ട ധാരാളം നന്മകള്‍ നഷ്ടപ്പെടുവാനും ചിലപ്പോഴെങ്കിലും ചില ദോഷങ്ങള്‍ വന്നുചേരുവാനും സാധ്യതയുണ്ട് എന്ന് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. ഇതൊരു ആരാധനയാണ്. മറ്റു നാട്ടിലേക്ക് പണമായി കൊടുത്തയക്കുമ്പോള്‍ സാധാരണ ഒരു ധര്‍മത്തിന്റെ മാനസികാവസ്ഥ മാത്രമെ ഇത് നല്‍കുന്നവനും സ്വീകരിക്കുന്നവനും ഉണ്ടാകൂ.

2. തന്റെ ബലിമൃഗത്തെ താന്‍ തന്നെ അറുക്കുക എന്നതും മറ്റൊരാളെ ഏല്‍പിക്കുന്നുവെങ്കില്‍ തന്നെ അതിന് താന്‍ സാക്ഷ്യം വഹിക്കണമെന്നതും ഇതിലൂടെ നഷ്ടപ്പെടുന്നു.

3. തന്റെ ബലിമൃഗത്തില്‍ നിന്ന് താന്‍ ഭക്ഷിക്കണമെന്ന ക്വുര്‍ആനിന്റെ കല്‍പനയും പ്രവാചകമാതൃകയും പാലിക്കപ്പെടാതെ പോകുന്നു.

4. ഒന്നിലേറെ മൃഗങ്ങളുടെ വില ഒന്നിച്ച് മറ്റൊരു നാട്ടിലേക്ക് അയക്കുകയും അവര്‍ ഒന്നിച്ച് മൃഗങ്ങളെ വാങ്ങി അറുക്കുകയും ചെയ്യുമ്പോള്‍ ഏത് മൃഗം ആരുടേതാണ് എന്നു പോലും അറിയാതെ പോകുന്നു.

5. അറുക്കുന്നത് വരെ നഖവും മുടിയും എടുക്കരുത് എന്ന പ്രവാചകാധ്യാപനം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ സാധ്യത കൂടുന്നു.

6. ഒരു മതചിഹ്നമായി നിശ്ചയിക്കപ്പെട്ട ഈ കാര്യം, ഒരു നാട്ടിലെ ആളുകളെല്ലാം മറ്റൊരു നാട്ടിലേക്ക് പണമയക്കുക വഴി ആനാട്ടില്‍ പരസ്യപ്പെടുത്തുന്നത് ഇല്ലാതാകുന്നു. 

ഇതിനെല്ലാം പുറമെ പണം സ്വീകരിക്കുന്നവര്‍ ലക്ഷണമൊത്ത മൃഗത്തെ തന്നെയാണ് വാങ്ങിയതെന്നോ ശരിയായ രീതിയില്‍ തന്നെയാണ് അറവും അനുബന്ധകാര്യങ്ങളും  നിര്‍വഹിച്ചത് ഒന്നോ ഉറപ്പു വരുത്താന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. എല്ലാറ്റിലുമുപരി നബിയുടെയോ സ്വഹാബത്തിന്റെയോ ഒരു മാതൃക ഈ രംഗത്ത് കാണാന്‍ ആകുന്നുമില്ല. അന്നും മദീനയുടെ പുറത്ത് പല പ്രദേശത്തും ആവശ്യക്കാരുണ്ടായിട്ടും അവരാരും അങ്ങനെ ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയവുമാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാവുന്ന ഒരു നന്മ മറ്റൊരു നാട്ടിലേക്ക് അയക്കുകവഴി നേടാനാകുമെങ്കില്‍ അതിന് വിരോധമില്ല. ഉദാഹരണമായി പട്ടിണികൊണ്ട് പ്രയാസപ്പെടുന്ന ഒരു പ്രദേശത്തേക്ക് ഈ മാംസം എത്തിയാല്‍ അവിടെയുള്ള മുസ്‌ലിംകള്‍ക്ക് ഒരു പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ പോലും ഇത് പര്യാപ്തമാകുമെന്ന സാഹചര്യം ഉണ്ടെങ്കില്‍.

ബലി സ്വന്തം നാട്ടില്‍ സ്വന്തം മേല്‍നോട്ടത്തില്‍ അറുക്കുകയും അതില്‍ നിന്ന് അല്‍പമെങ്കിലും കഴിച്ചതിന് ശേഷം ബാക്കി സമീപ പ്രദേശങ്ങളില്‍ കുടുതല്‍ ആവശ്യക്കാരായവര്‍ക്ക് കൊടുത്തയക്കുകയും ചെയ്യാനാകുമെങ്കില്‍ അതാണ് കുടുതല്‍ നല്ലത്. എങ്കില്‍ മേല്‍ വിവരിച്ച പല നന്മകളും നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.

ഇങ്ങനെ പണം അയക്കുന്നവരും അത് സ്വീകരിച്ച് കൈകാര്യം ചെയ്യുന്നവരും ഇതില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. കേവലം ഒരു ദാനധര്‍മത്തെ പോലെ ഇതിനെ കാണാതിരിക്കുക. മത ചിഹ്നമായി നിശ്ചയിക്കുപ്പെട്ടതും പ്രത്യേകം ആരാധനയായി പഠിപ്പിക്കപ്പെട്ടതും ആണ് എന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുക.

മഹത്ത്വമേറിയ ഒരു ആരാധനാകര്‍മമാണ് ബലി. അതിനാല്‍ മറ്റു ആരാധനകള്‍ പോലെ തന്നെ ഇതും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പേരില്‍ മാത്രമെ ആകാവൂ. പ്രവാചകന്മാര്‍, മഹത്തുക്കള്‍, ശുഹദാക്കള്‍, ജിന്നുകള്‍, മലക്കുകള്‍, തങ്ങന്മാര്‍, പ്രതിഷ്ഠകള്‍ തുടങ്ങി ഏത് സൃഷ്ടിക്ക് വേണ്ടി ബലി അറുത്താലും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു. പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ആണത്. അതാവട്ടെ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപവുമാണ്. നമ്മുടെയൊക്കെ നാടുകളില്‍ ബദ്‌രീങ്ങളുടെ പേരിലും പല ശൈഖുമാരുടെ പേരിലും ഇങ്ങനെ ബലിയറുക്കപ്പെടുന്നു എന്നത് എത്രമാത്രം വേദനാജനകമാണ്! 

ഈ വിഷയകമായി ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിമില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തി അവസാനിപ്പിക്കുന്നു: ”അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ ‘അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക’ എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്. വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു. അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറുവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും” (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ബന്ധങ്ങള്‍ കൂട്ടിയിണക്കുക

ബന്ധങ്ങള്‍ കൂട്ടിയിണക്കുക

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനാല്‍ തന്റെ ജീവിതയാത്രയില്‍ ബന്ധപ്പെടുന്നവരോടെല്ലാം മാന്യമായ നിലയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. കുടുംബബന്ധം പുലര്‍ത്തുകയും കടമകളും കടപ്പാടുകളും നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്. സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക:

”അപ്പോള്‍ നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച്‌കൊണ്ട് ക്ഷമകൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!” (ക്വുര്‍ആന്‍ 13: 19-24).

”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ ബന്ധങ്ങള്‍ ചേര്‍ത്തിക്കൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം) എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ പല ഭാഗങ്ങളിലായി അല്ലാഹുവിന്റെ ഈ കല്‍പന നമുക്ക് കാണാം:

”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല” (ക്വുര്‍ആന്‍ 4:36).

 ”കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍” (ക്വുര്‍ആന്‍ 13:21).

അബൂദര്‍റ്(റ) പറയുന്നു: ”എന്റെ കൂട്ടുകാരന്‍ നബി(സ്വ) എന്നോട് ഏഴു കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്ന്, കുടുംബക്കാര്‍ എന്നെ അകറ്റിയാലും ഞാന്‍ അവരോട് ബന്ധം ചേര്‍ക്കണമെന്നതായിരുന്നു.”

നബി(സ്വ) പറയുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക,. ബന്ധങ്ങള്‍ ചേര്‍ക്കുക. രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം” (തിര്‍മുദി).

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:1).

വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ബന്ധം മുറിയാന്‍ കാരണമാകുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഭയപ്പെടേണ്ടതുണ്ട്. നബി(സ്വ) പറയുന്നു:

”അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ ‘അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ്’ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.”

ഒരു വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍  പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് അകറ്റുന്നതുമായ ഒരു കര്‍മം പറഞ്ഞുതരൂ.” നബി(സ്വ) പറഞ്ഞു: ”നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക” (ബുഖാരി, മുസ്‌ലിം).

 

”കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ടതാണ്. അത് പറയും: ‘എന്നെ ചേര്‍ത്തവനോട് അല്ലാഹു ബന്ധം ചേര്‍ക്കും. എന്നെ മുറിച്ചവനോട് അല്ലാഹു ബന്ധം മുറിക്കും” (ബുഖാരി, മുസ്‌ലിം).

ബന്ധം മുറിക്കുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന് അര്‍ഹരായവരാണ്:

”എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 47: 22,23).

”ബന്ധങ്ങള്‍ മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെ”ന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട് (സ്വഹീഹുല്‍ ജാമിഅ് 7548).

ബന്ധങ്ങളില്‍ ഏറ്റവും വലുത് മാതാപിതാക്കളോടുള്ളതാണ്. അതില്‍ വീഴ്ചവരുത്തുന്നവനും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവനും മഹാപാപമാണ് ചെയ്യുന്നത്. മഹാപാപങ്ങള്‍ എന്താണെന്ന് പഠിപ്പിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ”അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് എതിരു പ്രവര്‍ത്തിക്കല്‍” (ബുഖാരി).

നീരസത്തിന്റെ ചെറിയ വാക്കുപോലും അവരോട് പറയാന്‍ പാടില്ല:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17: 23,24).

നിസ്സാര പ്രശ്‌നങ്ങളുടെ പേരിലും സാമ്പത്തിക ഇടപാടുകളുടെ പേരിലും സ്വന്തം മാതാപിതാക്കളോട് ഇടഞ്ഞ് നില്‍ക്കുന്നവരും അവരെ അസഭ്യം പറയുന്നവരുമായ എത്രയോ മക്കള്‍ നമ്മുടെ നാട്ടിലുണ്ട്. മക്കളാല്‍ കൊല്ലപ്പെടുന്ന മാതാപിതാക്കളുമുണ്ട്! അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടതുണ്ട്. ‘മാതാപിതാക്കളോടുള്ള നന്ദി പൂര്‍ണമാക്കാതിരുന്നാല്‍ അല്ലാഹുവോടുള്ള നന്ദി സ്വീകരിക്കപ്പെടുകയില്ലെ’ന്ന ഇബ്‌നുഅബ്ബാസ്(റ)വിന്റെ പ്രസ്താവന നാം ഓര്‍ക്കുക. ഇഹലോകത്തു വെച്ചുതന്നെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള തെറ്റുകളില്‍ പെട്ടതാണ് മാതാപിതാക്കളോട് കാണിക്കുന്ന അനീതി.

ഇങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരോട് മാത്രം അങ്ങോട്ട് ബന്ധം പുലര്‍ത്തുന്നവരാണേറെയും. എന്നാല്‍ മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കാനാണ് ഒരു സത്യവിശ്വാസി ശ്രമിക്കേണ്ടത്. നബി(സ്വ) പറയുന്നു: ”പ്രത്യുപകാരം ചെയ്യുന്നവനല്ല യഥാര്‍ഥ ബന്ധം ചേര്‍ക്കുന്നവന്‍. മറിച്ച്, മുറിഞ്ഞുപോയ ബന്ധം ചേര്‍ക്കുന്നവനാണ്” (ബുഖാരി).

നമ്മള്‍ അങ്ങോട്ട് മാന്യമായി നിന്നാലും ഇങ്ങോട്ട് മോശമായി പെരുമാറുകയും അകല്‍ച്ചക്കു ശ്രമിക്കുകയും ചെയ്യുന്നവരുണ്ടാകും. അത് നാം വിലവെക്കേണ്ടതില്ല. നമ്മുടെ ഉത്തരവാദിത്തം നാം നിര്‍വഹിക്കുക.

ഒരു വ്യക്തി വന്നുകൊണ്ട് നബി(സ്വ)യോട് പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുകയും അവര്‍ എന്നോട് ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാന്‍ അവരോട് നന്മ ചെയ്യുന്നു. അവര്‍ എന്നോട് മോശമായി പെരുമാറുന്നു. ഞാനവരോട് വിവേകം കാണിക്കുന്നു. അവരെന്നോട് വിവരക്കേട് കാണിക്കുന്നു.” നബി(സ്വ) പറഞ്ഞു: ”നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീറു തീറ്റിക്കുകയാണ്. നീ ഈ അവസ്ഥ തുടരുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നിന്നോടൊപ്പമുണ്ടായിക്കൊണ്ടിരിക്കും.”

കുടുംബ പ്രശ്‌നങ്ങള്‍ ഇന്ന് സമൂഹത്തില്‍ അനവധിയുണ്ട്. കുടുംബാംഗങ്ങള്‍ ക്ഷമ കൈക്കൊള്ളുകയും അല്ലാഹുവിന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്താലേ രക്ഷയുള്ളൂ. നമ്മുടെ ഒരു നോട്ടമോ, സംസാരമോ, പ്രവൃത്തിയോ പോലും ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നത് നാം സൂക്ഷിക്കുക. മതപരമായ ബാധ്യതകള്‍ വിസ്മരിക്കാതിരിക്കുക.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

കളിപാതകങ്ങള്‍

കളിപാതകങ്ങള്‍

നൈമിഷിക ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും പിന്നാലെ ലക്ഷ്യം മറന്ന് നീങ്ങുകയാണ് മനുഷ്യന്‍. കാലഘട്ടത്തിനനുസരിച്ച് വിനോദത്തിന്റെ മാര്‍ഗവും രൂപവും മാറിക്കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായംചെന്നവര്‍ വരെ ലഹരിയുടെയും മറ്റ് വൃത്തികെട്ട ആസ്വാദനമുറകളുടെയും അടിമകളാണിന്ന്.

മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, വ്യഭിചാരം എന്നിങ്ങനെയുള്ള സാര്‍വത്രിക തിന്മകള്‍ക്കൊപ്പം ഇന്റര്‍നെറ്റ്, വീഡിയോ ഗെയിം എന്നിവയോടുള്ള അമിതഭ്രമവും, സാഡിസവും ആത്മഹത്യയും NSSIയും (Non Suicidal Self Injury) എല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. തിന്മകളിലുള്ള സുഖം ആസ്വദിക്കാനായി ജീവിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. വേദനയില്‍ ആനന്ദം കണ്ടെത്തുക എന്ന നീചവൃത്തിയെ വരിക്കുന്ന സംസ്‌കാരം.

ആകുലതയില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും മോചനം എന്ന നിലയില്‍ സ്വ-പീഡനം (Selfharm) ശീലമാക്കിയവരുടെ എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്നു. 2013 ലെ Global burdan of Desease study(1) പ്രകാരം ആ വര്‍ഷം 3.3 മില്യണ്‍ സ്വ-പീഡന സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. 2006ലെ (Truth hart’s Report)(2) പ്രകാരം 12-24 വയസ്സിലുള്ള കുട്ടികളിലാണ് ഇത്തരം സ്വയം മറിവേല്‍പ്പിക്കല്‍ വ്യാപകമാകുന്നത് എന്നാണ് കണ്ടെത്തല്‍. 

നല്ല ശരീരവും ആരോഗ്യവും ദൈവാനുഗ്രഹങ്ങളാണ്. സ്വശരീരത്തെ ദ്രോഹിക്കാനോ മുറിവേല്‍പിക്കാനോ സ്വയം വധിക്കാനോ നമുക്കവകാശമില്ല. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഇഹലോകത്ത് വല്ല വസ്തുവും ഉപയോഗിച്ച് ആത്മഹത്യ ചെയ്താല്‍ അതുകൊണ്ട് അന്ത്യനാളില്‍ അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

ഇന്റര്‍നെറ്റ്

ഏറ്റവും നൂതനമായ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പോലും മൂന്നാംകിട രാജ്യങ്ങളിലെ പിന്നോക്ക വിഭാഗത്തിനു പോലും സ്വായത്തമായ കാലമാണിത്. ഇന്റര്‍നെറ്റ് എന്ന പുതുമാധ്യമത്തിന്റെ ചിറകിലേറി വിര്‍ച്വല്‍ വികസനത്തിന്റെ ഓരോ മേഖലയും മനുഷ്യന്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു.

ആശയ വിനിമയം, പഠനം, ഷോപ്പിംഗ്, ഗതിനിര്‍ണയം എന്നിങ്ങനെ പല ദൈനം ദിനാവശ്യങ്ങളും  ഇന്റര്‍നെറ്റ് എളുപ്പമാക്കിത്തന്നിരിക്കുന്നു.

സിരി, വാട്‌സണ്‍, കൊര്‍ട്ടാന എന്നീ എ.ഐ (Artificial Intelligence) കൂടെ ചേരുമ്പോള്‍ ഇന്റര്‍നെറ്റ് മനുഷ്യന്റെ പൂര്‍ണസഹായി ആയി മാറുകയാണ്. എന്നാല്‍ എല്ലാറ്റിലും തിന്മയുടെ സുഖം തേടുന്നവര്‍ ഇവിടെയും കുഴിയൊരുക്കിയിട്ടുണ്ട്. പോണോഗ്രഫിയും സാമ്പത്തിക തട്ടിപ്പും വഞ്ചനങ്ങളും ഇന്റര്‍നെറ്റ് സംവിധാനത്തെ പേടിപ്പെടുത്തുന്നതാക്കിയിട്ടുണ്ട്. ജനമനസ്സിനെ സ്വാധീനിക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമെല്ലാം ഇത്തരത്തില്‍ മോശമായിരിക്കുന്നു.

സിഗരറ്റോ മയക്കുമരുന്നോ കണ്ടിട്ടുപോലുമില്ലാത്ത ‘നല്ല കുട്ടികള്‍’ ഈ കെണിയില്‍ വീണിരിക്കുകയാണ്. ലോകം ഒരു ഗ്രാമമായ കാലത്ത് ഫേസ്ബുക്ക്, വികെ, വാട്‌സപ്പ് എന്നിവയിലൂടെ ‘സോഷ്യല്‍’ ആകുന്ന കുരുന്നുകള്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ കറുത്ത കൈകളില്‍ കുരുങ്ങുന്നുണ്ടോ?

ചാറ്റ് റൂമുകളിലേക്കും വിര്‍ച്വല്‍ കമ്യൂണിറ്റികളിലേക്കും എന്‍ട്രി ലഭിക്കുന്നതോടെ കുട്ടികളുടെ സ്വഭാവം മാറുകയാണ്. കുളിച്ചൊരുങ്ങി സ്‌കൂള്‍ ബസിനു കാത്തുനില്‍ക്കുന്ന ‘നല്ലകുട്ടിയും’ ചാറ്റ്‌റൂമിലെ പിയര്‍ ഗ്രൂപ്പ് പ്രഷറില്‍ കുടുങ്ങുന്ന ‘ചീത്ത കുട്ടിയും’ ഒരാളായിരിക്കാം. അഥവാ ഓണ്‍ലൈന്‍ കമ്യൂണിറ്റികളിലെ മറയത്തിരിക്കുന്ന ചേട്ടന്മാര്‍ നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്.

ബ്ലൂ വെയ്ല്‍

2013ല്‍ വികെ വെബ്‌സൈറ്റിലെ ഗ്രൂപ്പില്‍ രൂപം കൊണ്ട മരണക്കളിയാണ് ബ്ലൂ വെയ്ല്‍. പ്ലേ സ്റ്റോറില്‍ നിന്ന് നമ്മുടെ കുട്ടികള്‍ ഗെയിം വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യുന്നു എന്നെല്ലാം പെരുപ്പിച്ച് കാട്ടി മാധ്യമങ്ങള്‍ ഇല്ലാ കഥ മെനഞ്ഞത് എടുത്ത് കാട്ടി ഇങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് പറയാന്‍ നമുക്കാകില്ല.

ഒരു ആപ്ലിക്കേഷനോ വെബ്‌സൈറ്റോ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിം അല്ലാത്തതിനാല്‍ ആരെന്നോ എങ്ങനെ എന്നോ ഒന്നും പറയാവതല്ല. നവ മാധ്യമങ്ങളിലെ സീക്രട്ട് ഗ്രൂപ്പുകളില്‍ ടാസ്‌ക് അടിസ്ഥാനമാക്കി നടക്കുന്ന എക്‌സിറ്റ് ഇല്ലാത്ത കളി, സ്വയം മുറിവേല്‍പിക്കുക, രാത്രി ഒറ്റക്കിരിക്കുക, കത്തി കൊണ്ട് കയ്യില്‍ ‘എ57,എ40’ എന്നെഴുതുക, വെളുപ്പിന് 4.20ന് എഴുന്നേറ്റ് വീടിനു മേലെ കയറുക, ദിവസം മുഴുവന്‍ ആരോടും സംസാരിക്കാതിരിക്കുക തുടങ്ങി 49 ടാസ്‌കുകള്‍ക്ക് ശേഷം അവസാനമായി “Jump off a high building, Take your life” എന്ന് പറയുന്ന അതിവിചിത്രവും അപകടകരവുമായ കളി(3) എന്നതിനപ്പുറം തെളിവ് നിരത്തി സ്ഥാപിക്കാന്‍ സ്ഥിരമായ പ്ലാറ്റ്‌ഫോം പോലുമില്ലാത്ത ചാലഞ്ച് ഗെയിമാണ് ബ്ലൂവെയ്ല്‍.

ബ്ലൂവെയ്ല്‍ ഗെയിം സ്ഥാപകനായ ഫിലിപ്-ബുദൈകിന്‍ അറസ്റ്റിലാകുമ്പോള്‍ പറഞ്ഞത് ‘ഇവര്‍ ജൈവശാസ്ത്രപരമായ പാഴ്‌ച്ചെലവുകളാണ,് മരിക്കാന്‍ സന്തോഷമുള്ളവര്‍. അവരെ കൊല്ലുക വഴി താന്‍ സമൂഹത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്’ എന്നായിരുന്നു.

ഗെയിമിന്റെ അസ്തിത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകളും എഴുത്തുകളും സംവാദങ്ങളുമുണ്ടെങ്കിലും നാം കരുതിയിരുന്നേ തീരൂ. കാരണം ബ്ലൂവെയ്ല്‍ എന്നത് ഒരു കണ്ണി മാത്രമാണ്. 

അതിഭീകരങ്ങളായ ചലഞ്ച് ഗെയിമുകള്‍ ഇനിയുമേറെയുണ്ട്. (അവ തേടിപ്പിടിക്കുമെന്ന് ഭയന്ന് പേരുകള്‍ ഇവിടെ കുറിക്കുന്നില്ല). ഇവയെല്ലാം പ്രചരിക്കുന്നതും നിലനില്‍ക്കുന്നതും സോഷ്യല്‍ മീഡിയ, ഗ്രൂപ്പുകളിലൂടെ ആണെന്നറിയുമ്പോഴാണ് ഇന്റര്‍നെറ്റിന്റെ ഇരുണ്ട മുഖം നാമറിയുന്നത്.

ഈ ഗെയിമുകള്‍ അസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 2013ല്‍ സ്ഥാപിച്ച ഗബ്രിയേല്‍ ക്രംപ് മെമ്മോറിയല്‍ പേജും സ്ഥാപകര്‍ ഡാനയുടെയും ക്രംപിന്റെയും 12 കാരനായ മകന്‍ ഗബ്രിയേലും സമാന കഥ പറയുന്ന ഡനായ ലോപസിന്റെ പുസ്തകവും ഈ വില്ലന്‍ കളിയുമായി പോരാടുകയാണ്.

ഇത്തരം ചതിക്കുഴികള്‍ നമ്മോടാവശ്യപ്പെടുന്നത് മുന്‍കരുതലുകളാണ്. സര്‍വോപരി ജീവിത ലക്ഷ്യവും മാര്‍ഗവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ശരീയായ ഇസ്‌ലാമിക വിശ്വാസങ്ങളും സ്വഭാവങ്ങളുമുള്ള കുടുംബവും സമൂഹവും ഇത്തരം ആപത്തുകളില്‍ നിന്ന് സുരക്ഷിതരാണ്. തന്റെ സമയവും ആരോഗ്യവും ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തമ ബോധമുള്ള വിശ്വാസി അറിയാതെ പോലും മേല്‍ പറഞ്ഞ തിന്മകളോട് രാജിയാകുമെന്ന് വിശ്വസിക്കാനാവില്ല.

ചെറുതും വലുതുമായ ഗാഡ്ജറ്റുകള്‍ അനായാസം ഉപയോഗിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുള്ള ലോകത്ത്  നാം നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. കുട്ടികള്‍ ഒറ്റക്കിരിക്കുന്ന സമയം പരമാവധി കുറക്കുകയും അവര്‍ക്ക് യഥാര്‍ഥവും നന്മ നിറഞ്ഞതുമായ സാമൂഹിക ബന്ധങ്ങളുണ്ടെന്ന് ഉറപ്പു വരുത്തത്തുകയും ചെയ്യുക.

”ഒരു മനുഷ്യന്‍ അവന്റെ ചങ്ങാതിയുടെ ആദര്‍ശത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും ആരുമായി കൂട്ടുകൂടുന്നു എന്ന് നോക്കട്ടെ” എന്ന നബിവചനം ഏറെ ശ്രദ്ധേയമാണ്. 

പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണുള്ളത്. അതിനാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഡിവൈസിന് പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം ഏര്‍പെടുത്തുക, ഫോണില്‍ Unauthorised applications ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ സോഫ്റ്റ് വെയറിനെ കുറിച്ചും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം. ഈ പൊതു നിര്‍ദേശങ്ങള്‍ നാം അവഗണിച്ചു കൂടാ.

വീഡിയോ ഗെയിമുകള്‍

റിയല്‍ ടൈം സ്ട്രാറ്റജിക് ഗെയിം കളിക്കുന്നത് കുട്ടികളുടെ Cognitive Flexibility വര്‍ധിപ്പിക്കുമെന്നും ബുദ്ധിശക്തി കൂട്ടുമെന്നുമുള്ള പഠനങ്ങള്‍ വാര്‍ത്തയായിരുന്നു.

വീഡിയോ ഗെയിമുകളുടെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ നാം ആവശ്യത്തിലധികം വായിച്ചതു കൊണ്ടോ മറ്റോ ഇന്നും നാം കണ്ണടക്കുന്നു.

പ്രത്യേക ന്യൂറോണ്‍ ഉത്തേജനങ്ങള്‍ക്കപ്പുറത്ത് വീഡിയോഗെയിം ഒരു തരത്തിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ലതല്ല എന്ന് നാം തിരിച്ചറിയുക. വിജ്ഞാനപ്രദവും ഗുണപ്രദവും ഇസ്‌ലാമികവുമായ ഒട്ടനേകം സോഫ്റ്റ്‌വെയറുകള്‍ സുലഭമായ ഈ കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് എന്ത് നല്‍കണം എന്നത് കുടുതല്‍ നാം ആലോചിക്കേണ്ടതില്ല. എന്നാല്‍ സ്‌ക്രീനുകള്‍ക്കപ്പുറത്ത് പച്ചപ്പാടവും മൈതാനങ്ങളുമുണ്ടെന്നും കായികവും ആരോഗ്യപരവുമായ ഉല്ലാസങ്ങളും ആനന്ദങ്ങളും ഒരു നിലയ്ക്കും അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ എന്നും നാം തിരുമാനമെടുക്കുക.

Ref:

(1) Global burdan of Desease  study 2013, Collaborator’s (22Aug. 2015)

(2) Truth hart’s Report, Mental Health foundation, 2006

(3) hyggy pop.com/news/bluewhalechallenge

 

ത്വാഹാ റഷാദ്
നേർപഥം വാരിക

ഇളകിയാടുന്ന നീലത്തിമിംഗലങ്ങള്‍

ഇളകിയാടുന്ന നീലത്തിമിംഗലങ്ങള്‍

പുതുതലമുറ പഴയതലമുറയ്ക്ക് അത്ഭുതവും ഭീതിയും വളര്‍ത്തുക സ്വാഭാവികമാണ്. ചക്രമെന്തെന്നറിയാതെ ജീവിച്ച ജനതക്ക് മുന്നില്‍ ചക്രവും വാഹനങ്ങളും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതത്തെക്കാളുപരി ഭീതിയായിരിക്കും സമ്മാനിച്ചിരിക്കുക. കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന നെല്‍പാടങ്ങളിലേക്ക് യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ട്രാക്ടര്‍ ഇറങ്ങിയപ്പോള്‍ കര്‍ഷക മനസ്സില്‍ ആഹ്ലാദത്തോടൊപ്പം തൊഴിലാളി മനസ്സുകളില്‍ അവ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയാണുണ്ടാക്കിയത്. ആധുനികവത്ക്കരണത്തിന്റെ കാഹളം മുഴക്കി കംപ്യൂട്ടര്‍ വന്നപ്പോള്‍ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് സ്വയം വിലയിരുത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും ഭയന്നതിന്റെ ചരിത്ര സാക്ഷ്യം കേരളത്തിനു മുമ്പിലുണ്ട്. മാനവ ചരിത്രത്തിലുടനീളം ഈ ഭീതി നിലനിന്നതായി കാണുവാന്‍ സാധിക്കും.

ഇതേ പ്രതിസന്ധിയാണ് 21-ാം നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് ചുരുക്കിക്കെട്ടിയ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഉടലെടുക്കുകയും ഇന്ന് അതിന്റെ അതിപ്രസരത്തില്‍ ഭീതിജനകമായ സാഹചര്യങ്ങള്‍ വിശിഷ്യാ കൗമാര പ്രായക്കാരുടെ രക്ഷിതാക്കളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുള്ളത്.

ആസ്വാദനങ്ങളുടെ അസാധ്യവും അപ്രാപ്യവുമായ മുഴുവന്‍ വഴികളും വീടിന്റെ സ്വീകരണ മുറിയിലേക്ക് കൊണ്ടുവരികയാണ് ടെലിവിഷന്‍ യുഗം ചെയ്തതെങ്കില്‍ അവയുടെയും അവയ്ക്കപ്പുറമുള്ളതിനെയും ഉള്ളം കൈയിലേക്ക് ചുരുക്കിക്കൊടുക്കുകയാണ് സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ മീഡിയ ചെയ്തു വെച്ചത്! സ്വകാര്യത, സദാചാരം, ബന്ധങ്ങള്‍ക്കിടയില്‍ പാലിക്കേണ്ടതായ മറകള്‍, മര്യാദകള്‍ എന്നിങ്ങനെ മാനവരാശിയുടെ താളവും സുസ്ഥിരതയും സാധ്യമായിരുന്ന സകല അളവുകോലുകളെയും പറിച്ചെറിഞ്ഞിരിക്കുകയാണ് ന്യൂ മീഡിയ.

ഇവയുടെ തുറന്നുവെച്ച കരാള ഹസ്തങ്ങളിലേക്ക് പുതുതായി പിടിപ്പിച്ച ചില ഗെയ്മുകളാണ് തീവ്രവാദ ഭീഷണിയോളം ലോകത്തങ്ങോളമിങ്ങോളം ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ബ്ലൂവെയില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മരണക്കെണിയുടെ വലവിരിച്ച് വേടന്‍മാര്‍ കാത്തിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലാണെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൗമാരക്കാരുടെ സ്വാഭാവിക ആകാംക്ഷകളെയും ആത്മവിശ്വാസ പരീക്ഷണങ്ങളെയും സ്വയം മരണം വരിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നു എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ബ്ലൂവെയില്‍ ലോകത്തങ്ങോളമുള്ള കോടിക്കണക്കിന് ചെറുപ്പക്കാരെയും മധ്യവയസ്‌കരെയും കുട്ടികളെയും സ്ത്രീകളെയും ബുദ്ധിപരവും സാമൂഹികവുമായി അടിമകളാക്കി മാറ്റിയിരിക്കുകയാണ് എന്ന തിരിച്ചറിവ് എത്രപേര്‍ക്കുണ്ട്?

ജീവിതത്തെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടി ഉണ്ടാക്കിയ  ഏറ്റവും വലിയ മുദ്രാവാക്യമാണ് ജീവിതം ആവേശമാണ് എന്നത്. സത്യത്തില്‍ ജീവിതത്തില്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തങ്ങളുണ്ടാകണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  പക്ഷേ, ജീവിതം മുഴുവന്‍ ഒരു തരം ആഘോഷമായി കാണണമെന്നും ആ ആഘോഷങ്ങള്‍ പകിട്ടുള്ളതായി മാറണമെന്നും അതിന് നിറംകൂട്ടുന്നതിന് മദ്യത്തന്റെയും പെണ്ണിന്റെയും അകമ്പടി വേണമെന്നും അവ നേടിയെടുക്കുന്നതിന് കൂടുതല്‍ പണമുണ്ടാക്കുവാനുള്ള എളുപ്പ വഴികള്‍ തേടണമെന്നും പറയാതെ പറയുകയാണ് ഇത്തരം പതുമാധ്യമങ്ങള്‍.

അങ്ങനെ വരച്ചുവെച്ച കളത്തിനകത്ത് നില്‍ക്കുന്നവര്‍ മാത്രമെ ആധുനിക കാലത്തിനനുസരിച്ച് ജീവിക്കാന്‍ യോഗ്യത നേടിയിട്ടുള്ളൂ എന്ന് പറഞ്ഞ് ഈ കളത്തില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ സകല ധാര്‍മിക സീമകളെയും ലംഘിക്കുവാന്‍ പറ്റിയ പുതിയ തലമുറയുടെ വാര്‍ത്തെടുക്കലാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്

 ഈ നിറക്കൂട്ടുകള്‍ക്കിടിയില്‍ വാര്‍ധക്യത്തിനും വൃദ്ധന്മാര്‍ക്കും സ്ഥാനമില്ലാതെ പോകുന്നു. രോഗികളും ശയ്യാവലംബികളും അധികപ്പറ്റായി മാറുന്നു. കറുത്തവരും ചുരുണ്ട മുടിക്കാരും അകറ്റിനിര്‍ത്തപ്പെടുന്നു. പണമില്ലാത്തവര്‍ ജീവിക്കാന്‍ യോഗ്യതയില്ലാത്തവരാകുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം ഭീതിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സാമൂഹ്യ അന്തരീക്ഷത്തെ ഗുരുതരമായി ത്രസിച്ചുകഴിഞ്ഞ ഈ ദുരന്തത്തെ നമുക്കൊന്നായി അതിജീവിക്കണം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ നാം ശ്രമിക്കുന്നത് നന്നായിരിക്കും:

1. പണക്കൊഴുപ്പിന്റെ മേളകള്‍ മാത്രമല്ല ജീവിതമെന്ന് മക്കളെ നിരന്തരം ബോധ്യപ്പെടുത്തുക. ഇതിനായി ഹോസ്പിറ്റലുകള്‍, മാനസികാരോഗ്യകേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുക.

2. സമ്പാദിക്കുന്നതിനോടൊപ്പം നല്ല കാര്യങ്ങളില്‍ ചെലവഴിക്കുവാന്‍ കൂടിയുള്ള പ്രേരണ ചെറുപ്പത്തിലേ നല്‍കുക

3. പുതിയ സാങ്കേതിക ഉപകരണങ്ങള്‍ (സ്മാര്‍ട്ട് ഫോണ്‍ അടക്കം) പ്രായവും പക്വതയും വിലയിരുത്തിയ ശേഷം മാത്രം നല്‍കുക.

4. മക്കളുടെ നല്ല സഹചാരിയും സുഹൃത്തുക്കളുമായി മാറുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക.

5. മതം ജീവിതത്തില്‍ നിലനിര്‍ത്തലാണ് ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരമെന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കുക.

6. മത-ധാര്‍മിക ശിക്ഷണങ്ങള്‍ ജീവിത വഴിയില്‍ മക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുക.

7. സ്വകാര്യമായ ഇന്റര്‍നെറ്റ് ഉപയോഗം (വീട്ടിലായാലും) തടയുക.

8. ബാധ്യതകളെയും കഴിവുകളെയും പരസ്പരം ബന്ധപ്പെടുത്തി ഗുണപരമായി വിനിയോഗിക്കുവാന്‍ ശീലിപ്പിക്കുക

 

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

"രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”- .

ക്വുർആൻ 30:23

ഉറക്കം മനുഷ്യന്‌ വിശ്രമവും ആശ്വാസവുമാണ്‌. കോടികളുടെ ആസ്തിയുള്ള ധനികർക്കും രാജ്യം ഭരിക്കുന്ന രാജാക്കന്മാർക്കും രാഷ്ട്രത്തലവന്മാർക്കുമൊക്കെ സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ വരികയും ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കേണ്ടിവരികയും ചെയ്യേണ്ട സ്ഥിതി വന്നാൽ…? വല്ലാത്തൊരു അവസ്ഥയായിരിക്കുമത്‌. സമ്പത്തും അധികാരവും പാറാവുകാരുമൊന്നും ആശ്വാസം നൽകാത്ത വല്ലാത്തൊരവസ്ഥ. ശീതീകരിച്ച മുറികളും മൃദുലമായ വിരിപ്പുകളുമൊക്കെയുണ്ടായിട്ടും അവയിൽ തിരിഞ്ഞുമറിഞ്ഞ്‌ സമയം തള്ളിനീക്കുന്ന ഒരാളുടെ മാനസികസംഘർഷം വിവരണാതീതമാണ്‌. ഭൗതികതയല്ല സമാധാനത്തിന്റെ ഹേതുവെന്ന്‌ അത്‌ നമ്മോട്‌ പറയുന്നുണ്ട്‌.

സ്വന്തമായി കിടപ്പാടമില്ലാത്തവർ, ആരുടെയോ ഷട്ടറിട്ട കടവരാന്തയിൽ ചാക്കും പേപ്പറും വിരിച്ച്‌ കിടന്ന്‌ മിനുട്ടുകൾക്കകം കൂർക്കംവലിച്ചുറങ്ങുന്ന മറ്റൊരു കൂട്ടർ! കൊതുകുകളുടെ കുത്തും ചുമരുകളുടെ അഭാവവും അവർക്ക്‌ തടസ്സമാകുന്നില്ല. ശീതീകരിച്ച മുറികളും പട്ടുമെത്തയുമൊന്നും അവർക്കാവശ്യമില്ല.

ഒരിക്കൽ ഖലീഫ ഉമർ‍്യവിനെ അന്വേഷിച്ച്‌ റോമൻ ചക്രവർത്തി വരുമ്പോൾ വൃക്ഷച്ചുവട്ടിൽ സ്വസ്ഥനായി വിശ്രമിക്കുന്ന ഖലീഫയെയാണ്‌ അയാൾക്ക്‌ കാണാൻകഴിഞ്ഞത്‌. തന്റെ കണ്ണുകളെ അയാൾക്ക്‌ വിശ്വസിക്കാനായില്ല. അവസാനം അത്ഭുതത്തോടെ അയാൾ പറഞ്ഞു: “ഉമർ, താങ്കൾ നീതി പാലിച്ചു. അതിനാൽ നിങ്ങൾക്ക്‌ ഉറങ്ങാൻ സാധിക്കുന്നു.”??

ഉറക്കമെന്നത്‌ വല്ലാത്തൊരനുഗ്രഹമാണ്‌. പക്ഷേ, അതിന്റെ അഭാവത്തിലേ അതിന്റെ വിലയറിയാനാകൂ. പടച്ചവന്റെ മഹത്തായ അനുഗ്രഹങ്ങളെ സൂചിപ്പിച്ച പല സന്ദർഭങ്ങളിലും ഉറക്കമെന്ന അനുഗ്രഹത്തെ ക്വുർആൻ പ്രത്യേകം പരാമർശിച്ചത്‌ ശ്രദ്ധേയമാണ്‌. (ഉദാഹരണത്തിന്‌ 25:47, 78:9).

രോഗകാഠിന്യം കൊണ്ടും ശക്തമായ വേദനകൾ കൊണ്ടും പട്ടിണി കൊണ്ടുമൊക്കെ ഉറക്കം കിട്ടാതെ രാത്രികൾ തള്ളിനീക്കുന്ന പലരും നമുക്ക്‌ ചുറ്റുമുണ്ടെന്നത്‌ നാം മറക്കാതിരിക്കുക. ശത്രുക്കളുടെ തടവറയിൽ ഭയന്ന്‌ കഴിയുന്ന നിദ്രാവിഹീനന്റെ മുഖഭാവമൊന്നോർത്തുനോക്കൂ. ഇങ്ങനെ എത്രയെത്രയാളുകൾ… ഉറക്കിന്റെ ഇളംതെന്നലിനായി കൊതിക്കുന്നവർ.

ആരാണ്‌ ഉറക്കം എന്ന ഈ അത്ഭുതാവഹമായ പ്രതിഭാസം നമുക്ക്‌ സംവിധാനിച്ച്‌ വിശ്രമവും ആശ്വാസവും കനിഞ്ഞേകിയത്‌? നാം ചിന്തിച്ചിട്ടുണ്ടോ? ആധുനികശാസ്ത്രത്തിന്‌ പോലും കൃത്യമായി ഒരു വിശദീകരണം നൽകാൻ കഴിയാത്ത ഒരു സമസ്യയായി ഉറക്കം ഇന്നും തുടരുകയാണ്‌. അല്ലാഹു പറയുന്നു: “അവനത്രെ നിങ്ങൾക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ എഴുന്നേല്പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു”(25:47).

ഈ അനുഗ്രഹത്തിന്‌ മനസ്സറിഞ്ഞ്‌ നാം നന്ദികാണിക്കാറുണ്ടോ? ഉറക്കവുമായി ബന്ധപ്പെട്ട്‌ അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച മര്യാദകൾ പാലിക്കാൻ ഇത്തരം ചിന്തകൾ വിശ്വാസികളെ പ്രചോദിതമാക്കും.

അപ്രകാരം തന്നെ ആ ഉറക്കം ഒരുപക്ഷേ, നമ്മുടെ അന്ത്യവുമായേക്കാം. അത്തരത്തിലുള്ള ഒരുപാട്‌ വാർത്തകൾ നാം കേൾക്കുകയും ചെയ്തിട്ടുണ്ട്‌. അതിലേക്ക്‌ സൂചിപ്പിച്ചു കൊണ്ട്‌ അല്ലാഹു പറയുന്നു:

“ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”(39:42).

 

ശമീർ മദീനി
നേർപഥം വാരിക

അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും

അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും

ഡിസംബര്‍ 18: ലോക അറബി ഭാഷാദിനം

ഏതൊരു ഭാഷയുടെയും പ്രസക്തി വര്‍ധിക്കുന്നത് അത് ജനകീയമാവുമ്പോഴാണ്. കേവലം ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും മാത്രമായി ചുരുങ്ങുമ്പോള്‍ ഭാഷ സജീവമാകുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സാമൂഹിക മണ്ഡലങ്ങളെ സക്രിയമാക്കിയും ജാതി മത ഭേദമന്യേ ഭാഷക്ക് പ്രചാരണം നല്‍കുമ്പോള്‍ മാത്രമേ ജനഹൃദയങ്ങളിലേക്ക് ഭാഷ സന്നിവേശിക്കുകയുള്ളൂ. നൂറുകണക്കിന് അറബിക്കോളേജുകളും ആയിരക്കണക്കിന് അറബി അധ്യാപകരും വിദ്യാര്‍ഥികളും കേരളത്തിലെ പൊതുസംവിധാനങ്ങളിലൂടെ അറബിഭാഷയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന് ഊടും പാവും നല്‍കിയ മഹാരഥന്മാര്‍ നടത്തിയ നിഷ്‌കാമമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.

ഡിസംബര്‍ 18 ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും അറബി ഭാഷ ദിനമായി ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ച ആറു ഭാഷകളിലൊന്നാണ് അറബി. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ് മറ്റു ഭാഷകള്‍. ലോകത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറു ഭാഷകള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്നതിനും വേണ്ടി യു. എന്നിന്റെ കള്‍ച്ചറല്‍ വിഭാഗമായ യുനെസ്‌കോ 2010 മുതലാണ് ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നത്. 1973 ഡിസംബര്‍ 18 നാണ് അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലോകത്തെ 60 രാജ്യങ്ങളിലായി 242 മില്യണ്‍ ജനങ്ങളാണ് അറബി നിത്യേന അവരുടെ ഭാഷയായി ഉപയോഗിച്ചുവരുന്നത്. അതേസമയം, വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയെന്ന നിലയ്ക്ക് അറബികളല്ലാത്ത മില്യണ്‍ കണക്കിന് മുസ്‌ലിംകള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അറബി ഭാഷയെ ഉപയോഗിച്ചു വരുന്നതുകൊണ്ട് തന്നെ ദിനേന ഏറ്റവുമധികം വായിക്കപ്പെടുന്ന ഭാഷയായി അറബിയെ ലോകം കാണുന്നു.

അറബി ഭാഷക്കും സാഹിത്യത്തിനും വലിയ പ്രചാരം വളരെ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും മുഹമ്മദ് നബി ﷺ യിലൂടെ ഇസ്‌ലാം പൂര്‍ണമാക്കപ്പെടുകയും ക്വുര്‍ആന്‍ ലോക വ്യാപകമാവുകയും ചെയ്തതോടെയാണ് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ അറബി ഭാഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ കേരളത്തിലേക്ക് അദ്ദേഹത്തിന്റെ അനുചരന്മാരില്‍ ചിലര്‍ കടന്നു വന്നതോടെ കേരളത്തിലെ അറബി ഭാഷയുടെ ചരിത്രത്തിനും 1400 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സൈനുദ്ദീന്‍ മഖ്ദൂം, കെ.എം മൗലവി തുടങ്ങി ലോകം അംഗീകരിച്ച അറബി ഭാഷ പണ്ഡിതര്‍ കേരളത്തില്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും ഭാഷ സാഹിത്യകൃതികളിലും പണ്ഡിതന്മാരിലും മാത്രമായി അറബി ഭാഷ ചുരുങ്ങുകയായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിന് വേണ്ടിയുള്ള വായനാ അറിവില്‍ മാത്രമായി അറബിഭാഷയുടെ സൗന്ദര്യം ചുരുങ്ങിയിരുന്നു. വിശ്വ പ്രസിദ്ധരായ അറബി എഴുത്തുകാരും കവികളുമൊക്കെ ജന്മമെടുത്തെങ്കിലും സാധാരണക്കാരില്‍ ഭാഷയുടെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരുന്നതും അറബിഭാഷയോടും മുസ്‌ലിംകളോടും അവര്‍ക്കുണ്ടായിരുന്ന ചതുര്‍ഥിയും ഭാഷയുടെ പ്രചാരണത്തില്‍ പ്രതിബന്ധങ്ങളായി നിലനിന്നു.

കൊളോണിയല്‍ ഭരണകൂടങ്ങളോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നതും സ്വാതന്ത്ര്യ ചിന്തയോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്നതും മുസ്‌ലിം സമുദായത്തിനായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെയും തുടര്‍ന്നുണ്ടായ ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനില്‍പിന്റെയും മുന്നില്‍ നിന്നത് മുസ്‌ലിം സമുദായം തന്നെയായിരുന്നുവെന്നും ചരിത്രം പറയുന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളോടും അവര്‍ അനുഭവിക്കേണ്ട സൗകര്യങ്ങളോടും വിമുഖത പുലര്‍ത്താന്‍ ബ്രിട്ടീഷുകാരെ ഇതെല്ലാം പ്രേരിപ്പിക്കുകയുണ്ടായി. പ്രസ്തുത കാരണത്താല്‍ മുസ്‌ലിംകള്‍ ഭരണസംവിധാനങ്ങളോട് അകലം പാലിച്ചു വന്നത് ബ്രിട്ടീഷുകാരെ അലോസരപ്പെടുത്തി. ഇന്ത്യാരാജ്യം അടക്കി ഭരിക്കാന്‍ മുസ്‌ലിം സമുദായത്തിന്റെ ഈ നിസ്സഹകരണം തടസ്സമാണെന്നു അവര്‍ക്ക് മനസ്സിലായി. എങ്ങനെയെങ്കിലും അവരുടെ ഭരണത്തോട് മുസ്‌ലിംകളെ അടുപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് മുസ്‌ലിംകളെ ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗം.

1887ല്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് ഡുഫറിന്‍ ഒരു കമ്മീഷനെ നിശ്ചയിച്ചു. വിദ്യാഭ്യാസരംഗത്തേക്ക് മുസ്‌ലിംകളെ ആകര്‍ഷിക്കണമെങ്കില്‍ അവരുടെ ജീവല്‍ ഭാഷയായ അറബി ഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അംഗമായിരുന്ന കമ്മീഷന്‍ വിലയിരുത്തി. അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേകം ഓറിയന്റല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കൊല്‍ക്കത്തയിലാണ് അവര്‍ ആദ്യമായി ഓറിയന്റല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും അധികം ആളുകളൊന്നും തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകള്‍ അവര്‍ തുടര്‍ന്നു.

ഇന്നത്തെ കേരളം, അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ അന്ന് നാട്ടുരാജ്യമായിരുന്നു. ശ്രീമൂലം തിരുനാളായിരുന്നു 1885 മുതല്‍ 1924 വരെ അവിടുത്തെ രാജാവ്. വക്കം അബ്ദുല്‍ഖാദിര്‍ മൗലവി തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത്. 1911ല്‍ ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ലൈബ്രറിയില്‍ വെച്ച് വക്കം മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിം നേതാക്കളുടെ ഒരു സമ്മേളനം നടന്നു. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം തിരുവിതാംകൂര്‍ രാജാവിനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിംകളെ പൊതുവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അറബി ഭാഷ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡോ: ബിഷപ്പിനെ ഏകാംഗ കമ്മീഷനായി നിയമിച്ചുകൊണ്ട് രാജകല്‍പന വന്നു. 1913ല്‍ ബിഷപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് 25 മുസ്‌ലിം കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ക്വുര്‍ആന്‍ അധ്യാപകനെ വെക്കാന്‍ ഉത്തരവായി. ആദ്യമായി പതിനഞ്ച് സ്‌കൂളുകളില്‍ ഇപ്രകാരം അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടു. എന്നാല്‍ ഈ പഠനസൗകര്യം സ്‌കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്നതിനു മുമ്പായിരുന്നു നല്‍കിയിരുന്നത്. സ്‌കൂളുകളിലെ ടൈം ടേബിളില്‍ ഇത് സ്ഥാനം പിടിച്ചിരുന്നില്ല. 1947ല്‍ സി.പി രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന സമയത്താണ് മറ്റു വിഷയങ്ങളോടൊപ്പം തന്നെ സ്‌കൂള്‍ സമയത്ത് അറബി പഠിപ്പിക്കാന്‍ ഉത്തരവായത്.

അതേസമയം മലബാറില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. സാമ്രാജ്യത്വത്തോടുള്ള മുസ്‌ലിം സമുദായത്തിന്റെ ഒടുങ്ങാത്ത വിദ്വേഷവും ജന്മി കുടിയാന്‍ പ്രശ്‌നങ്ങളും ജ്വലിച്ചുനിന്ന മലബാറിലെ 1921ലെ സമരം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. മാപ്പിള മക്കളുടെ സമരമടക്കം മുസ്‌ലിം സമുദായത്തിന്റെ എതിര്‍പ്പുകളെ നേരിടാന്‍ മദിരാശിയില്‍ 1930ല്‍ ഗവര്‍ണര്‍ സര്‍ മുഹമ്മദ് ഉഥ്മാന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിക്കുകയും സ്‌കൂളുകളില്‍ മതപഠനമെന്ന ആശയം കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അറബിക് പണ്ഡിറ്റുമാരെയും റിലീജിയസ് ഇന്‍സ്ട്രക്റ്റര്‍മാരെയും നിയമിക്കാന്‍ അവര്‍ തീരുമാനിച്ചു. അറബിയെ രണ്ടാം ഭാഷകളില്‍ ഒന്നായി അംഗീകരിച്ചുകൊണ്ട് ആറാം ക്ലാസ് (അന്നത്തെ ഫസ്റ്റ് ഫോം) മുതല്‍ മാത്രമായിരുന്നു അറബി പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയത്.

മുസ്‌ലിം ഐക്യസംഘവും കേരളം ജംഇയ്യത്തുല്‍ ഉലമയുമെല്ലാം വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ മുസ്‌ലിം സമുദായത്തോട് ആഹ്വാനം ചെയ്തു. അറബി, മത പഠനങ്ങളോടൊപ്പം ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു പഠിപ്പിക്കുവാന്‍ പരിമിതമായ സാഹചര്യങ്ങളിലും അവര്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും കെ.എം മൗലവിയുടെ സഹചാരിയുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി മലപ്പുറം ജില്ലയിലെ ഒരു ഉള്‍പ്രദേശമായിരുന്ന കരിഞ്ചാപ്പാടി എന്ന ഗ്രാമത്തില്‍ 1914ല്‍ ആരംഭിച്ച ‘അല്‍മക്തബതു ലുസൂമിയ്യ’ മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച പാഠശാലക്ക് ഒരുദാഹരണം മാത്രമാണ്. ഈ മദ്‌റസയെ പ്രത്യേകമായി പരാമര്‍ശിക്കുവാന്‍ കാരണമുണ്ട്. ആധുനിക കേരളത്തിലെ അറബി പ്രചാരണ രംഗത്ത് മുഖ്യപങ്കു നിര്‍വഹിച്ച, നൂറു വയസ്സോടടുത്തിട്ടും ഇപ്പോഴും നമ്മുടെയിടയില്‍ കര്‍മോല്‍സുകനായി പ്രവര്‍ത്തിക്കുന്ന പണ്ഡിത കാരണവര്‍ കരുവള്ളി മുഹമ്മദ് മൗലവി ഈ സ്ഥാപനത്തില്‍ കട്ടിലശ്ശേരിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്.

കരുവള്ളിയുടെ ചരിത്രവും കേരളത്തിലെ അറബി ഭാഷാ വളര്‍ച്ചയുടെ പ്രാരംഭ ചരിത്രമായി വിലയിരുത്താം. 1918ല്‍ ജനിച്ച അദ്ദേഹം കട്ടിലശ്ശേരിയുടെ കീഴില്‍ അറബി-ഉറുദു ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ പള്ളി ദര്‍സുകള്‍ അന്വേഷിക്കുമ്പോഴാണ് ഉമറാബാദില്‍ പോയി പഠിക്കാന്‍ കട്ടിലശ്ശേരി ഉപദേശിച്ചത്. പതിനാലാം വയസ്സില്‍ അദ്ദേഹം ഉമറാബാദിലേക്ക് പോയി. അവിടെ വെച്ച് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കുകയും ഉറുദു ഭാഷയില്‍ വ്യുല്പത്തി നേടുകയും ചെയ്തു. 1939ല്‍ ഉമറാബാദില്‍ നിന്നും മടങ്ങിയ അദ്ദേഹം അല്‍പകാലം കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണ ഖനിയില്‍ ബ്രിട്ടീഷ് ഉദേ്യാഗസ്ഥരുടെ കൂടെ ജോലി ചെയ്യുകയും അതുവഴി ഇംഗ്ലീഷില്‍ പ്രാവീണ്യം നേടിയെടുക്കുകയും ചെയ്തു. അറബി അധ്യാപക ജോലി അന്വേഷിച്ചു തുടങ്ങിയ അദ്ദേഹത്തിന് ആദ്യം ലഭിച്ചത് ഉറുദു അധ്യാപകന്റെ വേഷമായിരുന്നു. 1944ല്‍ മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചതോടെ അദ്ദേഹത്തിലൂടെ കേരളത്തിനു ഏറ്റവും മികച്ച അറബി പണ്ഡിതനെയും അറബി അധ്യാപകനെയും അറബി പ്രചാരകനെയും ലഭിച്ചുവെന്ന് പറയാം. അറബി ഭാഷയുടെ പ്രചാരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും മുസ്‌ലിം സമുദായാംഗങ്ങളെ അറബി ഭാഷ പഠനത്തിലേക്ക് അടുപ്പിക്കുന്നതിനും വേണ്ടി അക്കാലത്തെ അംഗുലീ പരിമിതരായ അറബി അധ്യാപകരെ അദ്ദേഹം മലപ്പുറത്തെ ലോഡ്ജില്‍ ഒരുമിച്ചുകൂട്ടുകയുണ്ടായി. പ്രസിദ്ധ അറബി സാഹിത്യകാരനും ഗോളശാസ്ത്ര പണ്ഡിതനായിരുന്ന ഫലക്കി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തില്‍ കരുവള്ളി സെക്രട്ടറിയായിക്കൊണ്ട് അറബിക് പണ്ഡിറ്റ്‌സ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. അതാണ് പില്‍ക്കാലത്ത് 1958ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനക്ക് അസ്ഥിവാരമിട്ടത്. അഫ്ദലുല്‍ ഉലമ പാസ്സായവരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒന്നാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം. 1956ല്‍ ഐക്യകേരളം രൂപംകൊണ്ടതോടെ മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസങ്ങള്‍ ഇല്ലാതായെങ്കിലും തിരുവിതാംകൂറില്‍ നേരത്തെ വക്കം മൗലവിയുടെ ശ്രമഫലമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മലബാറില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. 1957ലെ ഒന്നാമത്തെ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ: ജോസഫ് മുണ്ടശ്ശേരിക്ക് കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ നിവേദനമാണ് കേരളത്തില്‍ ഇന്ന് കാണുന്ന അറബി ഭാഷ പ്രചാരണത്തിന്റെ മുഖ്യഹേതുവായി കരുതപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രിയും അറബി ഭാഷയുടെ കാവല്‍ പടയാളിയുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയയുടെ നിര്‍ലോഭമായ സഹായങ്ങള്‍ അന്ന് കരുവള്ളിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സ്‌കൂളുകളിലെ അറബി പഠനം ഏകീകരിക്കുവാന്‍ വേണ്ടി മുണ്ടശ്ശേരി നിര്‍ദേശിച്ച കമ്മറ്റിയുടെ കണ്‍വീനര്‍ കരുവള്ളിയായിരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഗൈഡുകളും അധ്യാപക സഹായികളുമെല്ലാം നിര്‍മിച്ചിരുന്നത് ഈ കമ്മറ്റിയായിരുന്നു. 1962ല്‍ കരുവള്ളി മലബാറിലെ ആദ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായി നിയമിക്കപ്പെട്ടു. 1974 ല്‍ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നതുവരെ ആ സ്ഥാനം അദ്ദേഹം അലങ്കരിച്ചു. അറബി ക്ലാസ്സുകളുടെ സ്ഥലപരിമിതി, അധ്യാപകരുടെ ശമ്പളക്കുറവ്, വിദ്യാര്‍ഥികളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ അദ്ദേഹം ഇന്‍സ്‌പെക്റ്ററായിരുന്ന കാലത്ത് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

1957ലെ ഇ.എം.എസ് സര്‍ക്കാര്‍ തുടക്കത്തില്‍ അറബി അധ്യാപകരുടെ വിഷയം അനുഭാവപൂര്‍വം പരിഗണിച്ചെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാക്കുന്നതില്‍ ഉപേക്ഷ വരുത്തുകയായിരുന്നു. നൂറു മുസ്‌ലിം കുട്ടികള്‍ ഒരു വിദ്യാലയത്തില്‍ ഉണ്ടെങ്കില്‍ അവിടെ അറബിക് തസ്തിക അനുവദിച്ചെങ്കിലും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് ഫണ്ടില്ലെന്ന കാരണം പറഞ്ഞു ആനുകൂല്യങ്ങള്‍ നിഷേധിച്ചു തുടങ്ങി. കെ.എം സീതി സാഹിബ് ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായും സി.എച്ച് മുഹമ്മദ് കോയ ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തിയാണ് കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്. എങ്കിലും ഭാഷാധ്യാപകര്‍ എന്ന ബഹുമതി അറബി അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ഉന്നത ഉദേ്യാഗസ്ഥരും തയ്യാറായില്ല. അവര്‍ ഗണിക്കപ്പെട്ടിരുന്നത് ‘സ്‌പെഷലിസ്റ്റ് അധ്യാപകര്‍’ എന്ന രണ്ടാം തരം ജീവനക്കാരായിട്ടായിരുന്നു. അറബി ഭാഷ പ്രചാരകരായിരുന്ന അറബി അധ്യാപകരുടെ ദിനങ്ങള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരിദിനങ്ങളായി മാറി. പക്ഷേ, അറബി ഭാഷയെ നെഞ്ചേറ്റിയിരുന്ന നേതാക്കള്‍ പിറകോട്ടു പോയില്ല. അവര്‍ ഭാഷക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാനുള്ള യുദ്ധത്തില്‍ തന്നെയായിരുന്നു.

പിന്നീടുള്ള പോരാട്ടങ്ങളില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത വ്യക്തിത്വങ്ങളാണ് സി.എച്ച് മുഹമ്മദ്‌കോയ, മുന്‍ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹ്മദ് കുട്ടി, പി.കെ അഹ്മദ് അലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവര്‍. 1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായി. അറബി അധ്യാപകര്‍ക്ക് ഭാഷാധ്യാപരുടെ പദവിയും ആനുകൂല്യവും നല്‍കി. 100 കുട്ടികള്‍ വേണമെന്ന നിബന്ധന അദ്ദേഹം എടുത്തുകളഞ്ഞു; 20 കുട്ടികള്‍ മതിയെന്ന് നിര്‍ദേശിച്ചു. ‘കുട നന്നാക്കുന്നവരെയെല്ലാം സി. എച്ച്. അറബി അധ്യാപകരാക്കിയത് കൊണ്ട് കുട നന്നാക്കാന്‍ ആളെ കിട്ടാനില്ല’ എന്ന പരിഹാസവുമായി വിമര്‍ശകര്‍ രംഗത്തുവന്നു. വിമര്‍ശകരുടെ പരിഹാസങ്ങള്‍ ഗൗനിക്കാതെ സി.എച്ച് മുമ്പോട്ടു പോയി. 1962ല്‍ കരുവള്ളി മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായി നിയമിതനാവുകയും പ്രൊഫ: മങ്കട അബ്ദുല്‍ അസീസ് മൗലവി കോളേജ് അധ്യാപകനായി പോകുകയും ചെയ്തതോടെ അറബി അധ്യാപകരുടെ നേതൃത്വത്തിലേക്ക് പി.കെ അഹ്മദ് അലി മദനി കടന്നുവന്നു. സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന ഭാഷ വിരുദ്ധ നിയമനിങ്ങളെ ദീര്‍ഘവീക്ഷണങ്ങളോടെ തിരിച്ചറിയാനുള്ള പ്രത്യേക പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അറബി ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ മനഃപാഠമായിരുന്ന അദ്ദേഹത്തിന്റെ മുമ്പില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അറബിഭാഷ വിരോധികളും പലതവണ മുട്ടുമടക്കിയിട്ടുണ്ട്. 1960ല്‍ സര്‍വീസില്‍ കയറിയതുമുതല്‍ 1990ല്‍ വിരമിക്കുന്നതുവരെയും ശേഷം 2013ല്‍ മരിക്കുന്നതുവരെയും അറബിഭാഷക്കും സമുദായത്തിന്റെ പുരോഗതിക്കും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതം സമര്‍പ്പിച്ചിരുന്നത്.

പ്രീഡിഗ്രി പോയി പ്ലസ്ടു സ്‌കൂളുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ പ്ലസ്ടു തലത്തിലെ അറബി പഠനം പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാരിനെ കൊണ്ട് പത്തു കുട്ടികള്‍ ഉണ്ടെങ്കില്‍ അവിടെ തസ്തിക അനുവദിക്കാമെന്ന് സമ്മതിപ്പിച്ചതിന്റെ പിന്നിലെ കരം അദ്ദേഹത്തിന്റേതായിരുന്നുവെന്നു മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അനുസ്മരിക്കുന്നു. അറബിക്കോളേജുകളെ അതിന്റെ തനതായ രൂപത്തില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലാദ്യമായി പിറവി കൊണ്ട അറബി മാസികയായിരുന്ന ‘അല്‍ബുഷ്‌റ’യും അഹ്മദ് അലി മദനിയുടെയും സഹപ്രവര്‍ത്തകരായിരുന്ന കക്കാട് അബ്ദുല്ല മൗലവിയുടെയും പി.കെ.എം അബ്ദുല്‍മജീദ് മദനിയുടെയും കര്‍മകുശലതയുടെ സന്തതിയായിരുന്നു.

മതനിരാസ പ്രസ്ഥാനങ്ങള്‍ എന്നും അറബിഭാഷ പഠനത്തിനെതിരായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ മാതൃഭാഷ മാത്രമെ പഠിപ്പിക്കാവൂ എന്ന ആവശ്യവുമായി 1980ല്‍ അവരില്‍ പെട്ട ചിലര്‍ രംഗത്ത് വന്നു. അറബി പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാംസ്‌കാരിക പശ്ചാത്തലം ഇല്ലായ്മ ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ‘ഭാഷാബോധന നയം’ എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ ചില തിയറികള്‍ സര്‍ക്കാരിന് സമര്‍പിക്കുകയും സര്‍ക്കാര്‍ അതിന്റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. അറബി ഭാഷ പഠിപ്പിക്കണമെങ്കില്‍ പ്രത്യേകമായ ‘സ്ഥല സൗകര്യങ്ങള്‍’ ഒരുക്കണമെന്ന് നിര്‍ദേശിക്കുന്ന ‘അക്കമഡേഷന്‍,’ അറബി പഠിപ്പിക്കണമെങ്കില്‍ രക്ഷിതാവ് നേരിട്ട് വന്നു പ്രത്യേകം എഴുതി ഒപ്പിട്ടുകൊടുക്കണമെന്ന ‘ഡിക്ലറേഷന്‍,’ ഓറിയന്റല്‍ ടൈറ്റില്‍ യോഗ്യതയുള്ളവരും എസ്.എസ്.എല്‍.സി പരീക്ഷ പാസാവണമെന്ന ‘ക്വാളിഫിക്കേഷന്‍’ എന്നിങ്ങനെ പ്രാസഭംഗിയുള്ള മൂന്നു ‘കൂച്ചുവിലങ്ങുകള്‍’ കൊണ്ടുവന്നത് അറബി ഭാഷയെ തന്നെ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും പിന്നീട് കോളേജുകളില്‍ നിന്നും കെട്ടുകെട്ടിക്കുന്നതിനു വേണ്ടിയായിരുന്നു. സമുദായം ഉണര്‍ന്നു. സമരത്തിന് തയ്യാറായ അറബി അധ്യാപകരോട് സി.എച്ച് പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’ മൂന്നു യുവാക്കള്‍ ആ സമരത്തില്‍ വെടിയേറ്റു മരിച്ചുവെങ്കിലും സമുദായത്തിന്റെയും അറബിഭാഷ സ്‌നേഹികളുടെയും സമരവീര്യത്തിനു മുന്നില്‍ സര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു.

അറബി ഭാഷ ഒരു സംസ്‌കാരത്തിന്റെ ഭാഷയാണ്. അരാജകത്വം നിറഞ്ഞാടിയിരുന്ന ‘ജാഹിലിയ്യത്തില്‍’ നിന്നും സംസ്‌കാരത്തിന്റെ ഉത്തുംഗ പദവികളിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയാണത്. വിശ്വാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഭാഷയാണ് അറബി. ഉത്തമ സംസ്‌കാരത്തിന്റെ ജീവിക്കുന്ന പ്രതീകമായിരുന്ന മുഹമ്മദ് നബി ﷺ യുടെ ജീവിതവും സന്ദേശവുമറിയണമെങ്കില്‍ അറബി ഭാഷ അനിവാര്യമാണ്. സാമൂഹികമാധ്യമങ്ങളില്‍ അഭിരമിച്ച് സമയം നഷ്ടപ്പെടുത്തുന്ന യുവസമൂഹം ഭാഷയുടെ പഠനത്തിനായി ഓരോ ദിവസവും കൃത്യമായ സമയം കണ്ടെത്തി തങ്ങളുടെ നിത്യാനുഷ്ഠാനങ്ങളെ പഠനാര്‍ഹമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പല ഭാഷകളും കാലയവനികയ്ക്കുള്ളില്‍ വിസ്മൃതിയിലാകുവാനുള്ള കാരണം ഭാഷ ജനകീയമാവാത്തതാണ്.

സംസ്‌കൃതം നല്ലൊരു ഭാഷയാണ്. കേവലം ഗ്രന്ഥങ്ങളിലും പണ്ഡിതരിലും മാത്രമായി ചുരുങ്ങിയപ്പോള്‍ അത് ജനഹൃദയങ്ങളില്‍ നിന്നും വിസ്മരിക്കപ്പെട്ടു. ഭാഷാ സാഹിത്യങ്ങളുടെ എണ്ണത്തിലല്ല, ഭാഷ അറിയുന്ന മനുഷ്യരുടെ എണ്ണത്തിലാണ് ഒരു ഭാഷയുടെ പ്രസക്തി നിലനില്‍ക്കുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രം രചിച്ച മഹത്തുക്കള്‍ അവിശ്രമം ഭാഷയുടെ പ്രചാരകരായി, നിസ്വാര്‍ഥ സേവകരായി, കര്‍മഭടന്മാരായി ജീവിച്ചതുകൊണ്ടാണ് പുതുതലമുറക്ക് അഭംഗുരമായി പഠനം തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സാധിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. വേങ്ങരയിലെ ‘ജാമിഅത്തുല്‍ ഹിന്ദ് അല്‍ഇസ്‌ലാമിയ്യ’യില്‍ രണ്ടു ദിവസങ്ങളിലായി സമാപിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ കേരളത്തിലെ അറബി സാഹിത്യരംഗത്തും ഭാഷാപ്രചാരണ രംഗത്തും സേവനമര്‍പ്പിച്ച ചരിത്ര പുരുഷന്മാരെ അനുസ്മരിക്കുകയും പ്രമുഖരെ ആദരിക്കുകയും ചെയ്തതിലൂടെ ഈ തിരിച്ചറിവിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

സദ്യകള്‍: അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

സദ്യകള്‍: അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

സദ്യകള്‍ക്ക് പൊതുവെ പറയുന്ന പേരാണ് ‘വലീമ’ എന്നത്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന ‘വല്‍മ്’ എന്ന പദത്തില്‍ നിന്നാണ് ‘വലീമ’ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. രണ്ട് ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാല്‍ വിവാഹ സദ്യക്കും ‘വലീമ’ എന്നാണ് പറയുക. എന്നുമാത്രമല്ല, ഈ വിഷയത്തിലാണ് ഈ പേര് ഏറെ ശ്രുതിപ്പെട്ടിട്ടുള്ളത്.

വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ട്. അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട്  ”ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്” നബി(സ്വ) പറഞ്ഞതിനാല്‍ വിവാഹത്തിന്റെ വലീമ നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനുള്ളത്. നബി(സ്വ) അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് (ഗോതമ്പും മാംസവും കലര്‍ത്തി ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം) കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീഥുകളില്‍ കാണാം. 

സ്വഫിയ്യ(റ)ക്ക് സവീക്കും കാരക്കയും, സൈനബ ബിന്‍ത് ജഹ്ഷിന്(റ) ആടും നല്‍കി എന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ ‘വരന്‍ വലീമ നല്‍കേണ്ടതുണ്ട്’ എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞതായി കാണാം. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീഥ് വിശദീകരിച്ച് ഇമാം നവവി(റഹി) പറഞ്ഞത് ഇപ്രകാരമാണ്: ”ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് ഗ്രഹിക്കാം.” വലീമക്ക് കഴിയാത്തവനെ അതിന് സഹായിക്കലും മാതൃകയുള്ളതാണ്. ”ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ” എന്ന് നബി(സ്വ) പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ഗ്രഹിക്കാനാവും. വലീമ വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് ചെയ്യാന്‍ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവുമാണ് അതിന്റെ കാലാവധി. വീട്കൂടലിന് ശേഷമാണ് കൂടുതല്‍ നല്ലത്. സൈനബ് ബിന്‍ത് ജഹ്ഷിന് നബി(സ്വ) അങ്ങനെയാണ് വലീമ നല്‍കിയത്.

ഇമാം നവവി പറയുന്നു: ”വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം മാലികിനെപ്പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ് വേണ്ടത് എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് നല്ലത് എന്നാണ്.”

നബി(സ്വ) സൈനബ ബിന്‍ത് ജഹ്ഷിന്റെ വിവാഹത്തിന് പകലില്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷമാണ് വലീമ നല്‍കിയത് എന്നുകാണാം. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ദ്വുഹാ സമയത്താണ്. ഒന്നിലധികം വിവാഹങ്ങള്‍ ഒന്നിച്ച് കഴിച്ചാല്‍ ഒരു വലീമ മതിയാകുന്നതാണ്. 

വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അവനതിന് പോവട്ടെ.”  വിവാഹമെന്നത് അധികവും ജീവിതത്തില്‍ ഒരു തവണയാണല്ലോ നടക്കാറ്. അതിനാല്‍ അതിനുള്ള ക്ഷണം സ്വീകരിക്കല്‍ ആവശ്യമാണ്. അതേസമയം, വലീമയില്‍ ഇസ്‌ലാമികമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഒരാള്‍ക്ക് അറിയാന്‍ കഴിയുകയും ആ തിന്മ തിരുത്തിക്കാന്‍ തനിക്ക് സാധ്യവുമല്ല എന്നവന് തോന്നുകയും ചെയ്താല്‍ അത്തരം വലീമകള്‍ക്ക് അയാള്‍ പങ്കെടുക്കരുത്. ഇനി, ആ തിന്മ തിരുത്താന്‍ കഴിയുന്നതാണെങ്കില്‍ അതില്‍ പങ്കെടുക്കുകയും തിരുത്തുകയും ചെയ്യണമെന്നാണ് പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളത്.

വലീമയിലേക്ക് പോകാതിരിക്കാനുള്ള ഒഴികഴിവുകള്‍, ഒരാള്‍ക്ക് ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള ഒഴികഴിവുകള്‍ തന്നെയാണ് എന്നാണ് പണ്ഡിതന്‍മാര്‍ സൂചിപ്പിച്ചത്. ധനികരെ മാത്രം വിളിച്ച് മറ്റുള്ളവരെ പാടെ അവഗണിച്ചിട്ടുള്ള വലീമകളാണ് ഏറ്റവും മോശപ്പെട്ടത്. നബി(സ്വ) പറഞ്ഞു: ”ഏറ്റവും മോശമായ വലീമ ഭക്ഷണം ധനികരെ മാത്രം വിളിച്ച് പാവപ്പെട്ടവരെ അവഗണിച്ച് നടത്തപ്പെടുന്നതാണ്.” 

വലീമക്ക് ക്ഷണിക്കുന്നവന്റെ സമ്പാദ്യം പൂര്‍ണമായും ഹലാലായ മാര്‍ഗത്തിലുള്ളതല്ല എന്ന് നമുക്ക് അറിയാമെങ്കില്‍ ആ ഭക്ഷണം നാം ഭക്ഷിക്കേണ്ടതില്ല. അതേസമയം അയാളുടെ സമ്പാദ്യം ഹലാലും ഹറാമും കൂടിക്കലര്‍ന്നതാണെങ്കില്‍ പോവുന്നതിന് വിരോധമില്ല. എങ്കിലും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വ്യക്തിപരമായിട്ടാണ് ക്ഷണിച്ചതെങ്കില്‍ അതില്‍ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ പങ്കെടുക്കല്‍ അനിവാര്യമാണ്. എല്ലാവരെയും ഒന്നിച്ചാണ് ക്ഷണിച്ചതെങ്കില്‍ ഉത്തരം കൊടുക്കല്‍ വ്യക്തി ബാധ്യത ആകുന്നില്ല. വലീമ എത്ര ചെറുതാണെങ്കിലും ക്ഷണിക്കപ്പെട്ടാല്‍ പോവുക എന്നതാണ് ശരിയായ രീതി. അതിന്റെ വലിപ്പ ചെറുപ്പം നോക്കി പോകലും പോകാതിരിക്കലും തീരുമാനിക്കരുത്. ”ഒരു കുളമ്പിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടത് എങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു” എന്ന് നബി(സ്വ) പറഞ്ഞത് ഈ വിഷയത്തില്‍ ഒരു വെളിച്ചവും, പ്രവാചകന്റെ വിനയവും ലാളിത്യവും വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ്.

ഇസ്‌ലാമില്‍ ഉള്ള മറ്റൊരു സദ്യയാണ് അക്വീക്വയുടെ സദ്യ. നവജാത ശിശുവിന്റെ  തലയിലെ മുടിക്കാണ് ഭാഷയില്‍ അക്വീക്വ എന്ന് പറയുക. ഏഴാം ദിവസത്തില്‍ ആ മുടി കളയാനും പേരുവെക്കാനും അന്ന് അറവ് നടത്താനും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ആണ്‍കുട്ടിയാണെങ്കില്‍ രണ്ട് ആടും പെണ്‍ കുട്ടിയാണെങ്കില്‍ ഒരാടുമാണ് അറുക്കേണ്ടത്. അതാണ് നബിചര്യ. അറവ് നടത്തി ആ മാംസം കൊണ്ട് ഭക്ഷണമുണ്ടാക്കി നല്‍കലും അനുവദനീയമാണ്.

യാത്ര കഴിഞ്ഞ് വരുമ്പോള്‍ മൃഗത്തെ അറുത്ത് സദ്യനല്‍കല്‍ അനുവദനീയമാണ്. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ അങ്ങനെ ചെയ്തിരുന്നു എന്ന് കാണാം. അത് വരുന്നവനാണോ, വരുന്നവനെ സ്വീകരിക്കുന്നവനാണോ ചെയ്യേണ്ടത് എന്നതില്‍ രണ്ടഭിപ്രായമുണ്ട്. രണ്ടും ആവാം. ഇതിന് ”വലീമത്തുന്നഖീഅ” എന്നാണ് പേര്.

ആണ്‍കുട്ടികളുടെ ചേലാകര്‍മവുമായി ബന്ധപ്പെട്ട് സദ്യ നടത്തുന്നതിന് തെളിവുകളൊന്നും പ്രമാണങ്ങളില്‍ വന്നിട്ടില്ല. അഫ്ഫാനിബ്‌നു അബില്‍ആസ്വ്(റ) ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടു. അത് ചേലാകര്‍മവുമായി ബന്ധപ്പെട്ട സദ്യയാണെന്ന് വ്യക്തമായപ്പോള്‍ ‘ഇത്തരം സദ്യകള്‍ ഞങ്ങള്‍ പ്രവാചകന്റെ കാലത്ത് ഭക്ഷിച്ചിരുന്നില്ല’ എന്നുപറഞ്ഞ് എഴുന്നേറ്റ പോന്നു (അഹ്മദ്).

അതിഥി സല്‍ക്കാരം പ്രോത്സാഹിപ്പിക്കപ്പെട്ട മറ്റൊരു സദ്യയാണ്. ”വലീമത്തു മഅ്ദുബ” എന്നാണിതിന് പേര്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാത്ത, വിരുന്നിന് വിളിച്ച് നല്‍കുന്ന സദ്യ. ഇത് അനുവദനീയമാണ്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുന്ന ഇത്തരം സദ്യകള്‍ പ്രോത്സാഹനാര്‍ഹമാണ്. ”വലീമത്തുല്‍ ഹിദാക്ക” എന്ന പേരില്‍ ക്വുര്‍ആന്‍ ഖതം തീര്‍ക്കുന്ന അന്ന് നല്‍കുന്ന സദ്യക്ക് പ്രമാണങ്ങളില്‍ തെളിവില്ല.

വീടുപണി കഴിഞ്ഞ് താമസം തുടങ്ങുമ്പോള്‍ നല്‍കുന്ന സദ്യക്ക് ”വലീമത്തുല്‍ വക്കീറ” എന്നാണ് പേര്. വീട് ഒരു വലിയ അനുഗ്രഹമാണ്. അത് പൂര്‍ത്തിയായ സന്തോഷത്തില്‍ നല്‍കുന്ന സദ്യയാണിത്. ഇസ്‌ലാമിക മര്യാദകളില്‍ നിന്ന് കൊണ്ട് ആ സന്തോഷ ദിനത്തില്‍ ഭക്ഷണം നല്‍കല്‍ ഒരു മതാചാരമായി കരുതുന്നില്ല എങ്കില്‍ തെറ്റാണെന്ന് പറയാന്‍ ന്യായം കാണുന്നില്ല. 

”വലീമത്തുല്‍ വദീമ” എന്ന പേരില്‍ എന്തെങ്കിലും മുസ്വീബത്തുകള്‍ ബാധിച്ചാല്‍ ഉണ്ടാക്കുന്ന ഭക്ഷണം ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമാണ്. ചാവടിയന്തിരം എന്ന പേരില്‍ അത് പ്രചാരത്തിലുണ്ട്. മരിച്ച വ്യക്തിയുടെ വീട്ടുകാര്‍ക്ക് മറ്റുള്ളവര്‍ ഭക്ഷണമുണ്ടാക്കിക്കൊടുക്കലാണ് പ്രവാചക ചര്യ. ജഅ്ഫര്‍ (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി നല്‍കാന്‍ നബി(സ്വ)  കല്‍പിച്ചിട്ടുണ്ട്. അതേ സമയം മയ്യിത്തിന്റെ വീട്ടുകാര്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി നല്‍കുന്ന സമ്പ്രദായം ജാഹിലിയ്യത്തിന്റെ ഗണത്തിലാണ് പെടുക. അപ്രകാരം തന്നെ ശിര്‍ക്കിന്റെ ആഘോഷങ്ങളും, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശ്വാസിക്ക് വിലക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് ഭക്ഷിക്കാന്‍ പാടില്ല എന്ന് മൂന്ന് സ്ഥലങ്ങളില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.

”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു…” (സൂറഃ അല്‍മാഇദ: 3).

”(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല. അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറഃ അല്‍ അന്‍ആം:145).

”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന് ആഗ്രഹം കാണിക്കുന്നവനോ, അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (സൂറഃ അന്നഹ്ല്‍:115).

ഏതു മതക്കാരനായിരുന്നാലും അവന്റെ ഭക്ഷണം നമുക്ക് കഴിക്കാം. മുശ്‌രിക്കുകള്‍ അറുത്തത് മാത്രമാണ് നിഷിദ്ധം. തൗഹീദിന് നിരക്കാത്ത ഭക്ഷണമാണെങ്കില്‍ കഴിക്കാന്‍ പാടില്ല. അത് നേര്‍ച്ചച്ചോറായാലും, അരവണപ്പായസമായാലും, ക്രിസ്മസ് കേക്കായാലും തുല്യം തന്നെ. നബി(സ്വ) ജൂത സ്ത്രീയുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിച്ച സംഭവം പ്രസിദ്ധമാണല്ലോ. ധൂര്‍ത്തടിച്ച് നടത്തപ്പെടുന്ന ആഘോഷ, ആചാര സദ്യകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ധൂര്‍ത്തിനെ ഇസ്‌ലാം ഒരു മേഖലയിലും അംഗീകരിക്കുന്നില്ല. ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകളും വര്‍ജിക്കേണ്ടതാണ്. ജന്മദിനാഘോഷം എന്നത് ഇസ്‌ലാമിന്റെ സമ്പ്രദായമല്ല. അതിനാല്‍ തന്റെയോ, സന്താനങ്ങളുടെയോ മറ്റാരുടെയുമോ ജന്മദിനം ആഘോഷിക്കാവതല്ല. അതിന്റെ ഭക്ഷണം അനുവദനീയവുമല്ല. അല്ലാഹു അവന്റെ ദീനില്‍ ഉറച്ചുനില്‍ക്കാനുള്ള തൗഫീഖ് നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ!

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

നിഷിദ്ധമായ ഭക്ഷണം

നിഷിദ്ധമായ ഭക്ഷണം

മനുഷ്യന് ആവശ്യമുള്ളതും ഉപയോഗമുള്ളതുമായ എല്ലാം അനുവദിച്ച മതമാണ് ഇസ്‌ലാം.

”അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (അല്‍ഗാഫിര്‍: 65). 

നല്ലതു മാത്രമെ അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളൂ: ”തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടിപിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു” (അല്‍മാഇദ:4). 

നല്ലതുമാത്രം ഉപയോഗിക്കണം എന്ന കല്‍പനയും അല്ലാഹു നല്‍കി:

”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍” (അല്‍ബക്വറ: 172).

”അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക” (അല്‍മാഇദ:88). 

നബി(സ്വ)യുടെ വിശേഷണമായി അല്ലാഹു എടുത്ത് പറയുന്നത് കാണുക: ”…അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു…(അല്‍അഅ്‌റാഫ്:157).

മനുഷ്യന് ഉപകാരമില്ലാത്തതും ദോഷം ചെയ്യുന്നതുമായവ ഭക്ഷിക്കുന്നതില്‍ നിന്ന് അല്ലാഹു വിലക്കുകയും ചെയ്യുന്നു:  

”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. (നിസാഅ്: 29)’

ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റി ക്വുര്‍ആനിലും ചിലതിനെക്കുറിച്ച് ഹദീസുകളിലും പരാമര്‍ശിക്കുന്നുണ്ട്. 

തേറ്റയുള്ള മൃഗങ്ങളെയും നഖം കൊണ്ട് വേട്ടയാടുന്ന പക്ഷികളെയും നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം).

ഖൈബര്‍ യുദ്ധദിവസം നബി(സ്വ) നാടന്‍ കഴുതയെ ഭക്ഷിക്കുന്നതില്‍ നിന്നും നിരോധനം ഏര്‍പെടുത്തി. കുതിരയെ ഭക്ഷിക്കുന്നതില്‍ ഇളവ് നല്‍കുകയും ചെയ്തു. അല്ലാഹു പറയുന്നു: 

”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതൊക്കെ അധര്‍മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു” (അല്‍മാഇദ: 3).

രക്തവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവിടെ പരാമര്‍ശിച്ച മിക്കതിലും നിഷിദ്ധത വരുന്നത്. രക്തത്തില്‍ അണുക്കളുണ്ട്. രക്തം ഞരമ്പുകളിലൂടെ ഓടിക്കൊണ്ടിരുക്കുമ്പോള്‍ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടുകയും അവ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും. അടിച്ചു കൊന്നതിലും വീണു ചത്തതിലും കുത്തേറ്റു ചത്തതിലും ഒക്കെ സംഭവിക്കുന്നത് ഇതാണ്. അറുക്കപ്പെടാത്ത ചത്ത മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെ. മുഴുവന്‍ രക്തവും പുറത്തുപോകാന്‍ വേണ്ടിയാണ് അറുക്കുമ്പോള്‍ തല അറുത്തു മാറ്റരുതെന്ന് കല്‍പിക്കപ്പെട്ടത്.

പല കാരണങ്ങളാലാണ് മൃഗങ്ങള്‍ ചാകുന്നത്. പ്രായാധിക്യം, ദുഷിച്ച ചുറ്റുപാട്, രോഗം തുടങ്ങിയവ അതില്‍ ചിലതാണ്. ഒരു മൃഗം ചത്തു കഴിഞ്ഞാല്‍ അതിന്റെ മാംസത്തില്‍ മാറ്റം വരും. പോഷണം നഷ്ടപ്പെടും. ഈ മാംസം മനുഷ്യന്റെ അകത്തു ചെന്നാല്‍ ദഹനം പ്രയാസമാകും. മാത്രവുമല്ല രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യും.

രോഗം കൊണ്ട് ചത്ത മൃഗമാണെങ്കില്‍ രോഗത്തിനു കാരണമായ അണുക്കള്‍ അവയുടെ ശരീരത്തില്‍ തന്നെയുണ്ട്. അല്ലാഹു മനുഷ്യര്‍ക്ക് പലതും നിഷിദ്ധമാക്കിയിട്ടുള്ളത് കൃത്യവും വ്യക്തവുമായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തന്നെയാണ് ചുരുക്കം.

വൃത്തികേടില്‍ ജീവിക്കുന്ന ജീവിയാണ് പന്നി. പന്നിമാംസത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലാണ്. എണ്ണയും കൊഴുപ്പും കൂടും. ഈ കൊഴുപ്പ് കൂടിക്കഴിഞ്ഞാല്‍ ഹൃദയത്തിലേക്കുള്ള ഞരമ്പുകളെ ചുരുക്കും. സ്‌ട്രോക്കിന് സാധ്യത കൂടും. ബ്ലഡ് ക്യാന്‍സറിനും സ്തനാര്‍ബുദത്തിനും കാരണമായി മാറും. ആമാശയത്തില്‍ മുറിവുകളും കുരുക്കളുമുണ്ടാകും. പന്നി മാംസത്തിലെ പുഴുക്കള്‍ ചാകുന്നില്ല. മനുഷ്യശരീരത്തില്‍ അവ എത്തിയാല്‍ മുട്ടയിടും. ഇവ മസ്തിഷ്‌കത്തിന് സമീപത്ത് വളര്‍ന്നാല്‍ ഹിസ്റ്റീരിയ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഹൃദയത്തിന് സമീപത്തു വളര്‍ന്നാല്‍ അറ്റാക്ക് വരെ ഉണ്ടാകാവുന്ന വിധത്തില്‍ രക്തത്തെ അതുബാധിക്കും. ശരീരം തളരാനും കുഴയാനും ചിലപ്പോള്‍ ഇത്തരം അണുക്കള്‍ കാരണമായി എന്നുവരാം.

വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളില്‍ രോഗാണുക്കള്‍ കൂടും. കാരണം ജീര്‍ണിച്ചതും ശവങ്ങളും ഭക്ഷിക്കുന്നവയാണവ. ഈ അണുക്കള്‍ വേട്ടയാടപ്പെടുന്ന മൃഗത്തിലേക്ക് പകരും. എന്നാല്‍ അവയെ അറുത്തു കഴിഞ്ഞാല്‍ വിരോധമില്ല. കാരണം രക്തം പുറത്തേക്ക് പോകും. ഇത്തരം കാരണങ്ങളൊക്കെ ഉള്ളതിനാലായിരിക്കാം വന്യമൃഗങ്ങള്‍ ‘ഭക്ഷിച്ചവയെ അല്ലാഹു നിഷിദ്ധമാക്കിയത്. 

മനുഷ്യന്റെ ചിന്തയെയും മനസ്സിനെയും പ്രകൃതിയെയും മാറ്റിമറിക്കുന്ന ഒന്നാണ് മദ്യം. ലഹരി ബാധിച്ചവന്‍ എന്തും പറയും, എന്തും ചെയ്യും. ഭാര്യയെയും മാതാവിനെയും അവന്‍ ഒരുപോലെ കണ്ടെന്നുവരും. ധാര്‍മികതയുടെ അതിര്‍ വരമ്പുകളൊന്നും അവനു മുമ്പില്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ നബി(സ്വ) പറഞ്ഞു; മത്തുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ് എന്ന്(മുസ്‌ലിം). മത്ത് കൂടുതലാണെങ്കിലും കുറവാണെങ്കിലും ശരി'(അഹ്മദ്). 

ആല്‍ക്കഹോളാണ് ഇവിടെ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഹൃദയം, കരള്‍, കിഡ്‌നി, പേശികള്‍, മസ്തിഷ്‌കം തുടങ്ങി എല്ലാറ്റിനെയും ബാധിക്കുന്ന രോഗങ്ങളാണ് അല്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. കുടല്‍, ആമാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെയും ഇത് ബാധിക്കും. ലിവര്‍ ദ്രവിക്കാനുള്ള സാധ്യത കൂടും. വൈറ്റമിനുകളെയും കാല്‍സ്യത്തെയും ഇല്ലാതാക്കും. 90% ക്യാന്‍സറും ഇതിന്റെ ‘ഭാഗമാണ്. 

യുക്തിമാനായ അല്ലാഹു പറയുന്നു: 

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം”(അല്‍മാഇദ:90). 

”(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്…” (അല്‍ബക്വറ: 219).

അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഭക്ഷ്യ വിഭവങ്ങളില്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ നാം മനസ്സിലാക്കയിട്ടുള്ള അപകടങ്ങള്‍ കൂടാതെ വേറെയും പല കാരണങ്ങളുമുണ്ടാവാം. അത് അവന് മാത്രമേ അറിയൂ. തീര്‍ച്ചയായും അവന്റെ നിയമങ്ങള്‍ അനുസരിക്കന്നത് മനുഷ്യര്‍ക്ക് ഗുണം മാത്രമെ വരുത്തൂ; ഇഹലോകത്തും പരലോകത്തും ഒരുപോലെ.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക