വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അദ്ധ്യായമായ സൂറത്തു ദ്ദുഖാനിന്റെ ആരംഭത്തിൽ പറഞ്ഞിട്ടുള്ള അനുഗ്രഹീത രാത്രി കൊണ്ടുള്ള വിവക്ഷ ശഅ്ബാൻ പതിനഞ്ചാണെന്ന് ഒരു വിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധനകൾ നിര്‍വ്വഹിക്കുകയും ഭക്ഷണവിഭങ്ങളുണ്ടാക്കി വിതരണം ചെയ്യുകയും, ഖുര്‍ആൻ പാരായണം ചെയ്യുകയും, നോമ്പ് നോല്‍ക്കുകയും ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു.
ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്‍ഠിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആൻ പറയുന്നത് ഇപ്രകാരമാണ് “തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളത് (സൂറ ദുഖാൻ:2).
പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുൽ ഖദ്റാണെന്നും അത് റമദാനിലാണ് എന്നുമുള്ള കാര്യം ഖുര്‍ആൻ തന്നെ മറ്റു സൂറത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട് “തീര്‍ച്ചയായും നാം അതിനെ ലൈലത്തുൽ ഖദ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതിനെ സംബന്ധിച്ച് നീ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയത്രെ (സൂറത്തുൽ ഖദ്ർ).
മേൽ പറയപ്പെട്ട രാത്രി റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിയതും ഹദീസിൽ കാണാം: “നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം വന്നെത്തി യിരിക്കുന്നു അതിൽ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്… (ഹദീസ് നസാഇ അല്‍ബാനി 4/129നമ്പർ:2106)
ഖുര്‍ആൻ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആനിൽ തന്നെ കണ്ടെത്താവു ന്നതാണ്. “റമദാൻ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ടും ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് (ബഖറ:185).
പ്രമുഖ ഖുര്‍ആൻ വ്യാഖ്യാതാവായ, ബഹു ഇബ്നുകസീർ(റ) പറയുന്നത് കാണുക: “ആരെങ്കിലും പ്രസ്തുത (അനുഗ്രഹീതരാവ്) ശഅ്ബാൻ പതിനഞ്ചിനാണെന്ന് (15)പറഞ്ഞാൽ അവൻ സത്യത്തിൽ നിന്നും വളരെ ദൂരം അകലെ യാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഠിതമായ അഭിപ്രായം) അത് റമദാൻ മാസത്തിലാണ് എന്നത് തന്നെ (തഫ്സീർ ഇബ്നുകസീർ 4/13).
രിസ്ഖ് നിശ്ചയിക്കുന്ന രാവ് !?
ശഅ്ബാൻ മാസം 15ന് ബറാഅത്ത് രാവ് എന്നാണ് പറയപ്പെടുക എന്നും പ്രസ്തുത ദിവസത്തിലാണ് ഒരു മനുഷ്യന്റെ ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കപ്പെടുക എന്നുമുള്ള ധാരണകളും പ്രാമാണ്യ യോഗ്യമായ തെളിവുകളുടെ പിന്‍ബലമില്ലാത്തതും വ്യാജനിര്‍മ്മിത കാര്യങ്ങളിൽ പെട്ടതുമാണ്.
ഈ ദിവസത്തിൽ നോമ്പനുഷ്ഠിക്കുവാനും, രാത്രി പ്രത്യേകമായി നമസ്കരിക്കുവാനും ചിലർ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമില്ലാത്ത കാര്യമാണ്.
മുന്‍ഗാമികൾ എന്ത് പറയുന്നു
ഇത് സംബന്ധിച്ച് പൂര്‍വ്വികരായ ഏതാനും പണ്ഡിതൻമാരുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ശൈഖ് ശിഹാബുദ്ദീൻ അബൂശാമ (റ): (ഇദ്ദേഹം ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫി എന്ന് അറിയപ്പെടുന്ന നവവി(റ)യുടെ ഉസ്താദുകൂടിയാണ് )“നമ്മുടെ പണ്ഡിതന്‍മാരിൽ ഒരാളും തന്നെ ശഅ്ബാൻ പതിനഞ്ചാം രാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പണ്ഡിതനോട് സിയാദ്ബ്നു നുമൈർ, ശഅ്ബാൻ 15 ന്റെ മഹത്വം ലൈലത്തുൽ ഖദ്ർ പോലെ പ്രതിഫലാര്‍ഹമാണ് എന്ന് പറയുന്നുണ്ടല്ലോ എന്ന് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ‘അങ്ങിനെ പറയുന്നത് ഞാൻ കേള്‍ക്കുകയും അന്നേരം എന്റെ കയ്യിൽ ഒരു വടിയുമുണ്ടായിരുന്നുവെങ്കിൽ തീര്‍ച്ചയായും നാം അവനെ അടിക്കുമായിരുന്നു. നബി(സ)യിൽ നിന്നും പ്രസ്തുത ദിവസത്തിൽ പ്രത്യേകമായി ഒരു തരത്തിലുള്ള നമസ്കാരവും നിര്‍വ്വഹിക്കാൻ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല, ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തിൽ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ്. അവർ ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മതത്തിൽ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാൻ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായി അലി(റ)വിൽ നിന്നും, ആയിഷ(റ)യിൽ നിന്നും, അബൂമൂസ(റ)വിൽ നിന്നും ഇബ്നുമാജ:(റ)തന്റെ ഗ്രന്ഥത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പരകളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്്. (ശിഹാബുദ്ദീൻ അബൂശാമ: അൽ ബാഇസ് അലാ ഇന്‍കാരിൽ ബിദഇ വല്‍ഹവാദിസി).
ശൈഖ് ഇബ്നുറജബ്(റ): “ശഅ്ബാൻ (15) പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങൾ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു. ഇത് സംബന്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയിൽ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്. (ഇബ്നുറജബ് കിതാബുൽ ലത്വാ ഇഫ്).
ഇമാം നവവി(റ): “റജബ്മാസം ആദ്യ വെള്ളിയാഴ്ച മഗ്‌രിബിന്‍റേയും ഇശാഇന്റെയും ഇടയിലായി റഗാഇബ് എന്ന പേരിൽ പന്ത്രണ്ട് റക്അത്ത് നമസ്കാരമുള്ളതായി പറയപ്പെടുന്നതും ശഅ്ബാൻ പതിനഞ്ചിനുള്ളതായി പറയപ്പെടുന്ന നൂറ് റക്അത്ത് നമസ്കാരവും ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണ്; ഖൂതുല്‍ ഖുലൂബ്, ഇഹിയാ ഉലൂമിദ്ദീൻ എന്നീ കിതാബുകളിലോ മറ്റു ചില ഹദീസുകളിലോ ഈ നമസ്കാരങ്ങളെ സംബന്ധിച്ച് പറയുന്നത് കണ്ട് ഒരാളും തന്നെ വഞ്ചിതരാകരുത് അതെല്ലാം ബാത്വിൽ ആണ് (തെളിവിന്ന് കൊള്ളാവുന്നതല്ല) (ഇമാം നവവി(റ) അല്‍മജ്മൂഅ് )
ഹിജ്റ 520ൽ നിര്യാതനായ ഇമാം ത്വര്‍ത്തൂശി(റ) പറയുന്നു. നമ്മുടെ ശൈഖുമാരിലോ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരിലോ പെട്ട ആരെങ്കിലും ശഅ്ബാൻ 15 ലേക്ക് തിരിഞ്ഞ് നോക്കുന്നതായി നാം കണ്ടിട്ടില്ല.മറ്റു മാസങ്ങളെക്കാൾ ശഅബാൻ 15ന് യാതൊരു പരിഗണനയും അവർ നല്‍കാറുണ്ടായിരുന്നില്ല.ശഅബാൻ 15ന് ലൈലത്തുൽ ഖദറിന്റെ പ്രതിഫലമാണെന്ന് സിയാദ് അൽനുമൈരി പറയുന്നതായി ഇബ്നു അബീമുലൈക്കയോട് പറയപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. അയാൾ അങ്ങിനെ പറയുന്നത് ഞാൻ കേട്ടാൽ ,അപ്പോൾ എന്റെ കയ്യിൽ വടിയുണ്ടെങ്കിൽ ഞാനയാളെ അടിച്ചു ശരിപ്പെടുത്തുമായിരുന്നു.
മേല്‍പറയപ്പെട്ട പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്നും ഇങ്ങിനെ ഒരു ആചാരം നബി (സ)യുടെ ചര്യയിൽ നിന്നും അവര്‍ക്കാര്‍ക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല അവരുടെ അറിവിൽ പെട്ടിടത്തോളം അത് ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണെന്നും നാം കണ്ടുകഴിഞ്ഞു.
ശഅ്ബാൻ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുക എന്നും അത് കൊണ്ട് തന്നെ യഥാക്രമം മൂന്ന് യാസീനുകൾ ഭക്ഷണവിശാലതക്കും ആയുസ്സ് വര്‍ദ്ധനവിന്നും മരണപ്പെട്ടു പോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തിൽ പാരായണം ചെയ്യേണ്ടതായി പറയപ്പെടുന്നതും അടിസ്ഥാനരഹിതമാണ്.
എന്നാൽ ഭക്ഷണ വിശാലത ആഗ്രഹിക്കുന്നവരോട് കുടുംബ ബന്ധം ചേര്‍ക്കുവാനും (ഹദീസ് ബുഖാരി), ആയുസ്സിൽ വര്‍ദ്ധനവിന് പുണ്യകര്‍മ്മങ്ങൾ അധികരിപ്പിക്കുവാനും (അല്‍ബാനി സ്വ: തിര്‍മിദി: 2139 ) മാണ് നബി(സ) നിര്‍ദ്ദേശിച്ചി ട്ടുള്ളത്.