സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

ഇഅ്തികാഫ് സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളില്‍ റമദാനിലെ ഒടുവിലത്തെ പത്തില്‍ ഇത് പതിവാക്കിയതായും ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. നബി ﷺ യുടെ കൂടെ തന്റെ ഭാര്യമാരില്‍ ചിലര്‍ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഇത് തുടര്‍ന്നതായും കാണാം.

നമസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിടയില്‍ വെള്ളിയാഴ്ച വരുമെങ്കില്‍ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോള്‍ ഭജനസ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാല്‍ പുറത്ത് വരികയുമാണ് നബിചര്യ. ഇഅ്തികാഫ് സുന്നത്തായതിനാല്‍ (നേര്‍ച്ചയാക്കിയതല്ലെങ്കില്‍) ഇടക്കുവെച്ച് നിര്‍ത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തില്‍ നബിചര്യ പിന്തുടര്‍ന്നുകൊണ്ട് ഭജനമിരിക്കുന്നവന്‍ ഇരുപത്തിഒന്നിന് ഫജ്ര്‍ നമസ്‌കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോള്‍ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കില്‍ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ര്‍, ക്വുര്‍ആന്‍ പാരായണം, പാപമോചനത്തിനായുള്ള പ്രാര്‍ഥന, മറ്റു പ്രാര്‍ഥനകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍ എന്നിവക്കായിരിക്കണം സമയം വിനിയോഗിക്കേണ്ടത്. ഇഅ്തികാഫിരിക്കുന്നവനെ അയാളുടെ സ്‌നേഹിതന്മാര്‍ സന്ദര്‍ശിക്കുന്നതിനോ, അവരുമായി സംസാരിക്കുന്നതിനോ വിരോധമില്ല.

നബി ﷺ യുടെ ചില ഭാര്യമാര്‍ ഭജനസമയത്ത് അദ്ദേഹത്തെ വന്ന് കാണുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ തന്റെയടുത്ത് വന്ന് സഫിയ(റ) തിരിച്ച് പോകുമ്പോള്‍ യാത്രയയക്കാന്‍ നബി ﷺ പള്ളിയുടെ പ്രവേശനകവാടം വരെ അനുഗമിക്കുകയുണ്ടായി. (ഈ സംഭവം നബി ﷺ യുടെ അങ്ങേയറ്റത്തെ വിനയത്തേയും ഭാര്യമാരുമായുള്ള ഉല്‍കൃഷ്ട ബന്ധത്തെയും വ്യക്തമാക്കുകകൂടി ചെയ്യുന്നു).

 

നേർപഥം വാരിക
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്

Leave a Comment