സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

ഒരിക്കല്‍ ഒരു സുല്‍ത്താന്‍ പട്ടണത്തിലൂടെ നടക്കുകയായിരിന്നു. തന്നെ ആരും തിരിച്ചറിയാതിരിക്കാനായി വേഷം മാറിയായിരുന്നു യാത്ര. കൂടെ ഭൃത്യനുമുണ്ട്. തന്റെ ഭരണത്തെക്കുറിച്ച് ജനങ്ങള്‍ എന്തെല്ലാം പറയുന്നു എന്നറിയലായിരുന്നു സുല്‍ത്താന്റെ ലക്ഷ്യം. 

മഞ്ഞ് വീഴുന്ന കാലമാണ്. കഠിനമായ തണുപ്പുണ്ട്. വഴിയരികില്‍ കണ്ട ചെറിയ ഒരു പള്ളിയില്‍ സുല്‍ത്താന്‍ പ്രവേശിച്ചു. പള്ളിയുടെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് രണ്ട് സാധു മനുഷ്യന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വന്തക്കാരും സ്വന്തമായി വീടും ഇല്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് അവരുടെ താമസം. സുല്‍ത്താന്‍ അവരെ സമീപിച്ചു. അന്നേരം ഒരാള്‍ കൂട്ടുകാരനോട് തമാശ രൂപത്തില്‍ ഇങ്ങനെ പറയുന്നത് സുല്‍ത്താന്‍ കേട്ടു: ”ഞാന്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗത്തിലെത്തിയാല്‍ അതില്‍ പ്രവേശിക്കാന്‍ സുല്‍ത്താനെ ഞാന്‍ സമ്മതിക്കില്ല. കവാടത്തില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ തടയും.”

”അതെന്തിനാ സുഹൃത്തേ?” കൂട്ടുകാരന്‍ ചോദിച്ചു.

”നമ്മള്‍ ഇവിടെ തണുത്തു വിറച്ച് ഇരിക്കുന്നു. നമുക്ക് സ്വന്തമായി വീടില്ല. അദ്ദേഹമാകട്ടെ ഇപ്പോള്‍ തന്റെ കൊട്ടാരത്തില്‍ ചൂടേറ്റ് സുരക്ഷിതനായി കഴിയുകയാണ്. നമ്മെ പോലുള്ളവരുടെ അവസ്ഥ കണ്ടറിയുവാനും പ്രയാസങ്ങള്‍ തീര്‍ത്തുതരുവാനും അദ്ദേഹത്തിന് സമയമില്ല. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗത്തില്‍ എന്റെ അയല്‍ക്കാരനാക്കും?”

തമാശ ആസ്വദിച്ചുകൊണ്ട് രണ്ടുപേരും ഉറക്കെ ചിരിച്ചു. സുല്‍ത്താന്‍ അവരോട് ഒന്നും ചോദിക്കാതെ നമസ്‌കാരം നിര്‍വഹിച്ച് സ്ഥലംവിട്ടു.

പിറ്റേ ദിവസം സുല്‍ത്താന്റെ ഭടന്മാര്‍ ചെന്ന് ആ രണ്ട് മനുഷ്യരെയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. രണ്ടു പേരും പേടിച്ചരണ്ടുപോയി. എന്തിനാണാവോ സുല്‍ത്താല്‍ വിളിപ്പിച്ചത്? തങ്ങള്‍ ഇന്നലെ പറഞ്ഞ തമാശ സുല്‍ത്താന്റെ ചെവിയിലെത്തിയോ? എന്ത് ശിക്ഷയാണാവോ ലഭിക്കാന്‍ പോകുന്നത്! 

എന്നാല്‍ സുല്‍ത്താന്‍ രണ്ടുപേരെയും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കൊട്ടാരത്തിലെ ആഡംബരപൂര്‍ണമായ ഒരു മുറിയിലേക്ക് സുല്‍ത്താന്‍ അവരെ കൂട്ടിക്കൊണ്ടു പോയി.

”ഇനി മുതല്‍ നിങ്ങള്‍ക്കിവിടെ സുഖമായി കഴിയാം. ഇഷ്ടമുള്ളത് തിന്നാനും കുടിക്കാനും ലഭിക്കും. തണുപ്പ് സഹിക്കേണ്ടിവരില്ല. സ്വര്‍ഗത്തില്‍ നിങ്ങളുടെ അയല്‍വാസിയാകാന്‍ എനിക്ക് യോഗ്യത വേണം. നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം.”

സുല്‍ത്താന്റെ ഈ വാക്കുകള്‍ കേട്ട് രണ്ടു പേരും ഞെട്ടിത്തരിച്ചു. തങ്ങള്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ സുല്‍ത്താന്‍ അറിഞ്ഞിരിക്കുന്നു! അത് പറഞ്ഞയാള്‍ നിറകണ്ണുകളോടെ സുല്‍ത്താനോട് പറഞ്ഞു:

”പ്രഭോ, മാപ്പാക്കണം. ഞാന്‍ തമാശയായി പറഞ്ഞതാണ്. സ്വര്‍ഗത്തില്‍ ആര്‍ക്കും ആരെയും തടയാന്‍ കഴിയില്ലല്ലോ. അങ്ങനെയൊരു മനസ്സും അവിടെ ചെന്നാല്‍ ആര്‍ക്കുമുണ്ടാകില്ല.”

”അത് സാരമില്ല. നിങ്ങള്‍ എന്റെ കണ്ണു തുറപ്പിച്ചു. എനിക്കതില്‍ സന്തോഷമേയുള്ളൂ.”

കൂട്ടുകാരേ, നാം നമ്മുടെ കഴിവിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവണം. ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഇഹലോകെത്ത പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തിന് ആശ്വാസം നല്‍കിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തില്‍നിന്ന് അല്ലാഹു അവനും ആശ്വാസം നല്‍കുന്നതാണ്” എന്ന നബിവചനം നാം ഓര്‍ത്തുവെക്കണം.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ആദ്യം സ്വയം മാറുക

ആദ്യം സ്വയം മാറുക

പണ്ട് ദില്‍മുന്‍ എന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടുത്തെ ഭരണാധികാരിയായിരുന്നു അബൂമുഇസ്സ്. സുഖാഡംബരങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന രാജാവ് നാടിന്റെ വളര്‍ച്ചയിലോ ജനങ്ങളുടെ ക്ഷേമത്തിലോ ശ്രദ്ധാലുവായിരുന്നില്ല.  

സന്ധ്യയായാല്‍ വിഭവ സമൃദ്ധമായ വിരുന്നൊരുക്കി കൂട്ടുകാരെ ക്ഷണിച്ചുവരുത്തിയുള്ള ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. പുലരുംവരെ നീളുന്ന സല്‍ക്കാരം കഴിഞ്ഞാല്‍ പകല്‍ മുഴുവന്‍ ഉറക്കവും! ഇതിനിടയില്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ അറിയാനോ അതിനുള്ള പരിഹാരം നിര്‍ദേശിക്കാനോ അദ്ദേഹത്തിന് സമയം ലഭിക്കാതെയായി. 

അബൂമുഇസ്സ് രാജാവിന്റെ മന്ത്രിയായിരുന്നു അബൂയഹ്‌യ. നാടിന്റെ ഈ അവസ്ഥയില്‍ വളരെയധികം ആകുലനായിരുന്നു അദ്ദേഹം. ഒരു വൈകുന്നേരം മന്ത്രി അബൂയഹ്‌യ രാജാവിനെ ചെന്നു കണ്ട് നാടിന്റെ നിലവിലുള്ള അവസ്ഥയും നാട്ടുകാരുടെ ദുരിതവുമെല്ലാം അറിയിച്ചു. കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ചക്രവര്‍ത്തി തന്റെ രാജ്യത്തെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനും തീരുമാനിച്ചു. മന്ത്രി അബൂയഹ്‌യ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ മന്ത്രിയെയും കൂട്ടി വേഷപ്രച്ഛന്നനായി നാട്ടിലിറങ്ങാനായിരുന്നു തീരുമാനം.  

രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി തന്റെ നാടിന്റെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത രാജാവിന് തന്റെ നാട്ടിന്റെ യഥാര്‍ഥ സ്ഥിതി മനസ്സിലായി. അതിലുപരി തുടര്‍ച്ചയായി ദുഷ്‌ക്കരമായ വഴികളിലൂടെയുള്ള യാത്ര രാജാവിനെ വല്ലാതെ തളര്‍ത്തി. പാദം വിണ്ടുകീറി, മുറിവുണ്ടായി.

യാത്ര കഴിഞ്ഞ് വിശ്രമത്തിനു ശേഷം അടുത്ത ദിവസം രാജാവ് ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പൊതുവായ വികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് നാട്ടിലെ പ്രധാന വഴികളിലെല്ലാം ലെതര്‍ വിരിക്കുക എന്നതായിരുന്നു. 

നാടിന്റെ വികസനത്തിന്റെ ഭാഗമായി രാജാവ് പ്രഖ്യാപിക്കാനിരിക്കുന്ന തീരുമാനം ഖജനാവ് കാലിയാക്കുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. 

മന്ത്രീ, താങ്കള്‍ പറയുന്നതു പോലെ വളരെയധികം ചെലവേറിയതാണ് വഴികളില്‍ ലെതര്‍ വിരിക്കുകയെന്നത്. പക്ഷേ, താങ്കള്‍ ഇത് നോക്കൂ. വെറും മൂന്ന് നാല് ദിവസം മാത്രമെ നാം ഈ വഴികളിലൂടെ നടന്നിട്ടുള്ളൂ. അപ്പോഴേക്കും നമ്മുടെ കാല്‍പാദങ്ങള്‍… ദാ കണ്ടില്ലേ…? വിണ്ടുകീറിയിരിക്കുന്നു. അത് കൊണ്ട് തന്നെ നാം ഈ തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലരാജാവ് പ്രഖ്യാപിച്ചു. 

മന്ത്രി അദ്ദേഹത്തോട് പറഞ്ഞു: പ്രഭോ, വഴികള്‍ മുഴുവനും വീതികൂട്ടുകയും നന്നാക്കുകയും ചെയ്യേണ്ടതുണ്ട്. കാലിന് പരിക്കേല്‍ക്കാതിരിക്കാന്‍ മുന്തിയ ചെരുപ്പ് ഉണ്ടാക്കിയാല്‍ പോരേ?” അപ്പോഴാണ് രാജാവിന് തന്റെ ബുദ്ധിയില്ലായ്മ മനസ്സിലായത്.  

ലോകം മുഴുവന്‍ മാറിയെങ്കിലേ സ്വന്തത്തിന് ഏല്‍ക്കുന്ന മുറിവുകളില്‍ നിന്ന് രക്ഷകിട്ടുകയുള്ളൂഎന്ന ധാരണ അബദ്ധമാണെന്ന തിരിച്ചറിവ് അപ്പോഴാണ് രാജാവിനുണ്ടായത്. അതോടൊപ്പം നാം സ്വയം മാറിയാല്‍ ലോകം മുഴുവന്‍ മാറ്റിയെടുത്ത അനുഭൂതി ലഭിക്കുമെന്നും മന്ത്രിക്ക് രാജാവിനെ ബോധ്യപ്പെടുത്താനായി. 

 

തന്‍വീല്‍
നേർപഥം വാരിക

നന്നാകാന്‍ ഒരു വഴി

നന്നാകാന്‍ ഒരു വഴി

പണ്ടു പണ്ട് ഒരു പട്ടണത്തില്‍ ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. നാട്ടിലെ ഒരുപാട് ആളുകളുടെ ഗുരുവും മാതൃകയും ആയിരുന്ന അദ്ദേഹം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു.   

ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് ഒരു യുവാവ് എത്തി. എന്നിട്ട് പറഞ്ഞു: ”പണ്ഡിതരേ, ഒരു പാട് ചീത്ത ശീലങ്ങളുള്ള ഒരാളാണ് ഞാന്‍. ഇതില്‍ നിന്നും എനിക്ക് മുക്തി നേടണം. ഞാനെന്താണ് ചെയ്യേണ്ടത്?”

അദ്ദേഹം പറഞ്ഞു: ”താങ്കള്‍ ഇനി മേലില്‍ കളവ് പറയില്ല എന്ന് തീരുമാനിക്കുക. എന്ത് വന്നാലും കളവ് പറയാതിരിക്കുക. എന്നാല്‍ താങ്കള്‍ക്ക് ഇപ്പോള്‍ ശീലമായിമാറിയ എല്ലാറ്റില്‍ നിന്നും മോചനം ലഭിക്കും.” 

ആ യുവാവ് അദ്ദേഹത്തിന്റെ കരം പിടിച്ച് ഇനി ഒരിക്കലും കളവ് പറയിെല്ലന്ന് ശപഥം ചെയ്തു. അവിടെ കൂടിയ ആളുകള്‍ കാണ്‍കെ ആ പണ്ഡിതന്‍ അദ്ദേഹത്തെ ആശ്ലേഷിക്കുകയും എല്ലാവരും കേള്‍ക്കെ യാത്ര പറയുകയും ചെയ്തു. 

ആ രാത്രി അദ്ദേഹം പതിവുപോലെ പുറത്തിറങ്ങി. വര്‍ഷങ്ങളായി രാത്രിയില്‍ മോഷണം നടത്തിയിരുന്ന അദ്ദേഹം ഇന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ചു. രാവിലെ ആളുകള്‍ കാണ്‍കെ അദ്ദേഹം പണ്ഡിതന് നല്‍കിയ ഉറപ്പിനെക്കുറിച്ചാലോചിച്ചു. 

ഇന്നലെ നീ എന്തു ചെയ്‌തെന്ന് അദ്ദേഹം എന്നോട് ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സത്യം പറഞ്ഞാല്‍ അദ്ദേഹവും അവിടെയുള്ളവരും ഞാന്‍ കള്ളനാണെന്നു പറയും. ഇനിയും എന്നെ സംബന്ധിച്ച് അങ്ങനെ പറയുന്നത് ഞാനിഷ്ടപ്പെടുന്നില്ല. പോരാത്തതിന് ന്യായാധിപനില്‍ നിന്ന് മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിയും വരും. കളവു പറഞ്ഞാല്‍ ഇന്ന് നല്‍കിയ ശപഥം വെറുതെയാവുകയും എന്റെ പാപത്തില്‍ നിന്നും മോചനം ലഭിക്കാതിരിക്കുകയും ചെയ്യും. 

എന്തായാലും വേണ്ടതില്ല, ഇന്ന് തല്‍ക്കാലം മോഷണം നടത്തേണ്ട എന്ന് തീരുമാനിച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോയി. 

അടുത്ത ദിവസം അയാള്‍ മദ്യം വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന് ശീലമായി മാറിയതാണ് മദ്യം കഴിക്കല്‍. അതിനു മുമ്പിലൂടെ നടന്ന് പോകുമ്പോള്‍ മദ്യപിക്കാതിരിക്കല്‍ അയാള്‍ക്ക് അസാധ്യമായിരുന്നു. പക്ഷേ, ഇന്നത്തെ ദിവസം ഞാനെങ്ങനെ കഴിച്ചു കൂട്ടിയെന്ന് അദ്ദേഹം അന്വേഷിച്ചാല്‍ ഞാനെന്ത് മറുപടി പറയും? കളവ് പറയാന്‍ എനിക്കേതായാലും ഇനി സാധ്യമല്ല. എന്നാല്‍ സത്യം പറഞ്ഞാലോ ആളുകള്‍ ഇനിയും എന്നെപ്പറ്റി എന്തു പറയും. അദ്ദേഹം എന്നെ വെറുക്കാനും സാധ്യതയുണ്ട്. കാരണം ഒരു വിശ്വാസിക്ക് മദ്യം ഹറാമാണല്ലോ! അയാള്‍ ചിന്തിച്ചു.

അങ്ങനെ ഓരോ പ്രാവശ്യവും ഓരോ തെറ്റ് ചെയ്യാനുദ്ദേശിക്കുമ്പോഴൊക്കെ ഇത്തരത്തില്‍ അദ്ദേഹം ചിന്തിച്ചു. ചെയ്ത സത്യം മാറ്റിപ്പറയുന്നത് ശരിയല്ലെന്നുറച്ചു. ഇനിയും ചീത്ത പ്രവൃത്തികളില്‍ തന്നെ മുഴുകിയാലുണ്ടാകുന്ന ആപത്തിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ അയാള്‍ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മാറി മാറി നടക്കാന്‍ തുടങ്ങി. നന്മകള്‍ ധാരാളമായി ചെയ്യാനും തുടങ്ങി.

ഇതറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹിക്കാനും വളരെ നന്നായി അദ്ദേഹത്തോട് ഇടപഴകാനും തുടങ്ങി. അതോടെ അദ്ദേഹം തീര്‍ത്തും ഉത്തമനായ ഒരു മനുഷ്യനായിത്തീര്‍ന്നു. സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

കുട്ടികളേ, സത്യവും സല്‍കര്‍മങ്ങളും നമ്മെ സമൂഹത്തിലും അതിലുപരി സര്‍വലോക രക്ഷിതാവിന്റെയടുത്തും ഏറ്റവും ഉത്തമരായി മാറാനും ആത്യന്തിക വിജയം വരിച്ച് സ്വര്‍ഗം കൈവരിക്കാനും എങ്ങനെയല്ലാം സഹായിക്കുമെന്ന് മനസ്സിലായല്ലോ. അതിനാല്‍ നാം സത്യം പറയുന്നവരും സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുമായി ജീവിക്കണം. 

 

അബൂ തന്‍സീല്‍
നേർപഥം വാരിക

 

നിഹാലിന്റെ ധീരത

നിഹാലിന്റെ ധീരത

അത് ഒരു വേനലവധിയുടെ കാലമായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞതിന്റെയും സ്‌കൂള്‍ പൂട്ടിയതിന്റെയും സന്തോഷത്തില്‍ കുറെ കുട്ടികള്‍ പുഴയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ ഇര്‍ഫാന്‍ എന്ന് പേരുള്ള വികൃതിക്കുട്ടിയുണ്ട്. ഏതൊരു ജീവിയെ കണ്ടാലും കല്ലെടുത്തെറിഞ്ഞും മറ്റും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണവന്‍. അതിനാല്‍ ആര്‍ക്കുമവനെ ഇഷ്ടമില്ല.

കൂട്ടുകാര്‍ ഏര്‍പെട്ടിരിക്കുന്ന കളിയിലൊന്നും അവന് താല്‍പര്യമില്ല.

”ഇതൊക്കെ ബോറന്‍ കളിയാണ്. നമുക്ക് വേറെ വല്ല രസകരമായ കളിയും കളിക്കാം” ഇര്‍ഫാന്‍ പറഞ്ഞു.

പലരും പല കളികളും നിര്‍ദേശിച്ചു. അതൊന്നും അവന് പറ്റിയില്ല. ഒടുവില്‍ അവന്‍ അവനെ പോലെ ചിന്തിക്കുന്ന കുറച്ച് കുട്ടികളെ കൂടെ കൂട്ടി. നമുക്ക് ഒരു തമാശക്കളി കളിക്കാം എന്ന് അവര്‍ തീരുമാനിച്ചു. 

മറ്റു കുട്ടികളെല്ലാം ഇനി എന്ത് കളിയാണ് ഇവര്‍ കളിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ നോക്കിനിന്നു. 

ഇര്‍ഫാന്‍ ഒരു കൂട്ടുകാരന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അവന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. അവന്‍ അത് തന്റെ അടുത്ത് നില്‍ക്കുന്നവന്റെ ചെവിയില്‍ പറഞ്ഞു. അങ്ങനെ അവരെല്ലാവരും സ്വകാര്യമായി അത് മനസ്സിലാക്കി. ഇവര്‍ക്ക് എന്താണിത്ര രഹസ്യമായി പറയാനുള്ളത് എന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.   

പെട്ടെന്ന് ഇര്‍ഫാനും കൂട്ടുകാരും ചേര്‍ന്ന് തെല്ലകലെ മാറിനില്‍ക്കുകയായിരുന്ന അലി എന്ന കുട്ടിയെ പിടികൂടി പുഴയിലേക്ക് വലിച്ചെറിഞ്ഞു. നീന്തലറിയാത്ത അലി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്നു. അവന്‍ നീന്താന്‍ ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. അവന്‍ സഹായത്തിനായി ആര്‍ത്തുകരഞ്ഞു. അതു കണ്ട് ഇര്‍ഫാനും കൂട്ടാളികളും ചിരിക്കുകയാണ്. 

താമസിയാതെ അവന്‍ വെള്ളത്തില്‍ മുങ്ങിത്താണ് ഒഴുകിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ മറ്റു കുട്ടികളും കരയാന്‍ തുടങ്ങി. ഇര്‍ഫാനും കൂടെയുള്ളവരും കൈകൊട്ടി ചിരിക്കുകയാണ്. വെള്ളത്തില്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇര്‍ഫാന്റെ പക്കല്‍നിന്ന് അടി വാങ്ങേണ്ടി വരും. അതിനാല്‍ ആര്‍ക്കും അതിന് ധൈര്യം വരുന്നില്ല. ഇര്‍ഫാന്‍ എപ്പോഴും ശത്രുവായി കണ്ടിരുന്ന കുട്ടിയാണ് നിഹാല്‍. ഇര്‍ഫാനോട് ഏറ്റുമുട്ടാന്‍ ധൈര്യമള്ള കുട്ടി. അവന്‍ കൂടുതലൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടി. നീന്തിച്ചെന്ന് അലിയെ പിടിച്ച് കരയിലെത്തിച്ചു. അലി വെള്ളം കുടിച്ച് അവശനായിരുന്നു. 

കുട്ടികള്‍ അവരുടെ ചുറ്റും കൂടി. അവര്‍ നിഹാലിന്റെ ധീരതയെ അഭിനന്ദിച്ചു. ഇര്‍ഫാനും കൂടെയുള്ളവരും പെട്ടെന്ന് സ്ഥലം വിട്ടു. അതുവഴി വന്ന ഒരാള്‍ കുട്ടികള്‍ കൂടി നില്‍ക്കുന്നതു കണ്ട് കാര്യം അന്വേഷിച്ചു. അവര്‍ നടന്ന കാര്യം വിവരിച്ചു. അയാള്‍ നിഹാലിന്റെ ചുമലില്‍ കൈവെച്ചു കൊണ്ട്പറഞ്ഞു: ”മോനേ, നീ ചെയ്തത് വളരെ നല്ലൊരു പ്രവര്‍ത്തനമാണ്. ഒരു ജീവനെയാണ് നീ രക്ഷിച്ചത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ ഉപദ്രവിക്കുകയോ ഉപദ്രവിക്കുവാനായി വിട്ടുകൊടുക്കുകയോ ഇല്ല എന്ന നബിവചനമാണ് നീ പ്രാവര്‍ത്തികമാക്കിയത്. അല്ലാഹു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.”

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

പണ്ടു പണ്ട് ഒരു രാജ്യത്തിലെ മന്ത്രി തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അങ്ങെന അവര്‍ അടിമച്ചന്തയുടെ അടുത്തെത്തി. അവിടെ വില്‍പനയ്ക്ക് നിര്‍ത്തിയ ധാരാളം അടിമകളുണ്ടായിരുന്നു. സ്വാതന്ത്ര്യമില്ലാതെ പരിതാപകരമായ അവസ്ഥയില്‍ ഏത് യജമാനന്റെ കയ്യിലായിരിക്കും ഇനി എത്തിപ്പെടുക എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍.

മന്ത്രി അവരെ സമീപിച്ചു. അന്നേരം വയസ്സനായ ഒരു അടിമ പറഞ്ഞു: ”അങ്ങയുടെ തലപ്പാവില്‍ കറുത്ത കറ കാണുന്നുണ്ട്.”

”നേരാണോ നീ പറയുന്നത്?” എന്ന് ചോദിച്ചുകൊണ്ട് മന്ത്രി തന്റെ തലപ്പാവ് അഴിച്ച് പരിശോധിച്ചു. അടിമ പറഞ്ഞത് ശരിയായിരുന്നു. കറയുടെ വലിയൊരു അടയാളമുണ്ട്. 

മന്ത്രിമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങിയിട്ട് മണിക്കൂറുകളായി. ഇത്രയും നേരം ആളുകള്‍ക്കിടയിലൂടെ ഇതും ധരിച്ചുകൊണ്ടാണ് നടന്നത്. എല്ലാവരും കണ്ടിട്ടുണ്ടാകും. ഛെ, മോശം!

മന്ത്രി അല്‍പം ദേഷ്യത്തോടെ തന്റെ കൂടെയുള്ളവരോട് പറഞ്ഞു: ”നിങ്ങള്‍ ഇത്രയും നേരം എന്റെ കൂടെത്തന്നെയായിരുന്നു. നിങ്ങളെല്ലാവരും എന്റെ തലപ്പാവിലെ കറ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആരും ഈ വിവരം എന്നോട് പറഞ്ഞില്ല. ഈ പാവം അടിമ പറഞ്ഞില്ലെങ്കില്‍ ഇപ്പോഴും ഞാനിത് അറിയുമായിരുന്നില്ല.”

മന്ത്രിയുടെ കൂടെയുള്ളവരെല്ലാം തലയും താഴ്ത്തി നിന്നു.

മന്ത്രി തുടര്‍ന്നു: ”ഈ അടിമയാണ് എന്റെ യഥാര്‍ഥ സുഹൃത്ത്. ഒരു മുസ്‌ലിം മറ്റാരു മുസ്‌ലിമിന്റെ കണ്ണാടിയാണെന്ന് നബി(സ്വ) പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടില്ലേ? ഇദ്ദേഹത്തെ അടിമയായി വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”

മന്ത്രി ഉടനെത്തന്നെ അയാളെ പണം കൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി.  

കൂട്ടുകാരേ, മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്. കൂട്ടുകാരില്‍ കാണുന്ന കുറവുകള്‍ നാം അവരോട് തന്നെ ചൂണ്ടിക്കാണിക്കണം. എങ്കില്‍ മാത്രമെ അവര്‍ക്കത് തിരുത്തുവാനും നന്നാകുവാനും സാധിക്കുകയുള്ളൂ. 

(ആശയവിവര്‍ത്തനം)

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

വഴി മാറിപ്പോയ വന്‍ വിപത്ത്

വഴി മാറിപ്പോയ വന്‍ വിപത്ത്

നല്ല മഴ! തുള്ളി മുറിയാത്ത മഴ! രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടി തോന്നും. പുതച്ചുമൂടി കിടന്നുറങ്ങാന്‍ എന്തു സുഖമാ…! പറഞ്ഞിട്ടെന്താ; ഉമ്മ സമ്മതിക്കില്ല ഉറങ്ങാന്‍. സുബ്ഹി നമസ്‌കരിക്കണം. നമസ്‌കാരം കഴിഞ്ഞാല്‍ മദ്‌റസയില്‍ പോകണം. 

വീടിന്റെ മുന്‍ഭാഗത്ത് നെല്‍ച്ചെടികള്‍ തലയാട്ടിനില്‍ക്കുന്ന മനോഹരമായ വയല്‍. വയല്‍ വരമ്പിലൂടെ വേണം മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകാന്‍.

തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ പുഴയും തോടും കുളങ്ങളും വയലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. വീട് പാടവക്കിലായതുകൊണ്ട് കിണറ്റില്‍ വെള്ളം നിറയാനായിട്ടുണ്ട്. തൊടിയില്‍ അങ്ങിങ്ങായി ഉറവുപൊട്ടി ഒലിക്കുന്ന വെള്ളം…!

അബ്ദുല്‍ മജീദിനും സുഹ്‌റാക്കും രണ്ടു മക്കളാണുള്ളത്. മൂത്തവന്‍ സ്വാലിഹ. അവള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. ഇളയവന്‍  സ്വാലിഹ് മൂന്നിലും. 

സ്‌കൂള്‍  യൂണിഫോം തയ്ച്ചുകിട്ടി. പുതിയ പാഠ പുസ്തകങ്ങള്‍ കിട്ടി. പുതിയ നോട്ടുപുസ്തകങ്ങളും ബാഗും കുടയും ചെരുപ്പുമെല്ലാം വാങ്ങിയിട്ടുണ്ട്. 

സ്വാലിഹ അവളുടെ പുസ്തകങ്ങള്‍ സ്വന്തമായി പൊതിഞ്ഞു. സ്വാലിഹ് ഉമ്മയെ കാത്തിരിക്കുകയാണ്. ‘ഉമ്മയുടെ അടുക്കള ജോലി ഇനിയും തീര്‍ന്നില്ലേ.’ ക്ഷമ നശിച്ച സ്വാലിഹ് വിളിച്ചു ചോദിച്ചു.

‘ദേ വരുന്നു’ ഉമ്മ മറുപടി പറഞ്ഞു. 

വൈകാതെ ഉമ്മ അടുക്കളയില്‍ നിന്നും വന്നു. സ്വാലിഹിന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞുകൊടുത്തു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വാലിഹിന്റെയും സ്വാലിഹയുടെയും മനസ്സില്‍ നിറയെ പുതിയ യൂണിഫോം ധരിച്ച്, പുത്തന്‍ മണമുള്ള പുസ്തകങ്ങളുമായുള്ള യാത്രയായിരുന്നു. 

പാടവരമ്പിലൂടെ പുള്ളിക്കുടയും ചൂടി യൂണിഫോമിലേക്ക് ചളി തെറിക്കാതെ ശ്രദ്ധിച്ചു നടന്നു. ഇടയിലൂടെ ചാലിട്ടൊഴുകുന്ന വെള്ളവും അതിലെ കുഞ്ഞുപരലുകളും… ഇടക്ക് ചെറിയ മാളങ്ങളില്‍ നിന്ന് പുറത്തേക്ക് കൈ നീട്ടിയിരിക്കുന്ന ഞണ്ടുകള്‍… വെള്ളത്തിലേക്ക് എടുത്തു ചാടുന്ന തവളകള്‍…നോക്കി നില്‍ക്കാന്‍ കൗതുകമുള്ള കാഴ്ചകള്‍. 

സ്‌കൂളിലെത്തിയപ്പോഴേക്കും കുറചൊക്കെ നനഞ്ഞിരുന്നു. പാടെ നനഞ്ഞൊട്ടിയ കുട്ടികളുമുണ്ട്.സമയം പത്തു മണി. ബെല്ലടിച്ചു, കുട്ടികള്‍ എല്ലാവരും ക്ലാസ്സില്‍ കയറി. ടീച്ചര്‍ വന്നു. പ്രാര്‍ഥന ചൊല്ലി. പിന്നെ കണക്കിന്റെയും സാമൂഹ്യ ശാസ്ത്രത്തിന്റെയും പരിസരപഠനത്തിന്റെയുമൊക്കെ ലോകത്തിലേക്ക്… 

സമയം ഉച്ചയായി. ചിലര്‍ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. സ്വാലിഹ് പാത്രവുമായി ഭക്ഷണം നല്‍കുന്ന വരിയില്‍ ചെന്നു നിന്നു. ചോറും സാമ്പാറും ചെറുപയര്‍ ഉപ്പേരിയുമാണ് ഇന്ന്. 

സ്‌കൂള്‍ വിടുമ്പോള്‍ മഴക്ക് കുറവുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റും മഴയുമായി. സ്വാലിഹ അനുജന്റെ കൈപിടിച്ച് നടന്നു. 

പെട്ടെന്നാണ് സ്വാലിഹയുടെ കണ്ണില്‍ ആ കാഴ്ച പെട്ടത്. വലിയൊരു മരം കടപുഴകി മറിഞ്ഞ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണിരിക്കുന്നു. ചെറിയ കൈത്തോട്ടില്‍ തട്ടിയാണ് കമ്പികള്‍ കിടക്കുന്നത്. വൈദ്യതി കമ്പി പൊട്ടിവീണു കിടക്കുന്നതുകണ്ടാല്‍ അടുത്തു ചെല്ലരുതെന്ന് ഉമ്മ പറഞ്ഞത് സ്വാലിഹക്ക് ഓര്‍മവന്നു. പെട്ടെന്ന് അവള്‍ നിന്നു. മുന്നോട്ട് പോകാന്‍ ശ്രമിച്ച അനുജനെ അവള്‍ തടഞ്ഞു. പുറകില്‍ ഒരു കൂട്ടം കുട്ടികള്‍ ആര്‍പ്പുവിളുകളുമായി വരുന്നുണ്ട്. അവര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാതെ അപകടത്തില്‍ ചാടിയേക്കും. എന്തു ചെയ്യും? അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ”ആരും മുന്നോട്ട് വരരുത്. കറന്റ് കമ്പി പൊട്ടിവീണിട്ടുണ്ട്. ഷോക്കടിക്കും.”

കാര്യം മനസ്സിലാക്കിയ സ്വാലിഹും ഉറക്കെ അതേറ്റു പറഞ്ഞു. അപകടം മനസ്സിലാക്കിയ മറ്റുകുട്ടികളും ഉറക്കെ ശബ്ദമുണ്ടാക്കി. അതുവഴി വരികയായിരുന്ന മുതിര്‍ന്ന ഒരാള്‍ ഓടിവന്നു. അദ്ദേഹം ഇലക്ട്രിസിറ്റി ഓഫീസിലേക്കും കൂട്ടുകാര്‍ക്കും വിളിച്ചു പറഞ്ഞു. താമസിയാതെ ആ ഭാഗത്തേക്കുള്ള വൈദ്യുതി കണക്ഷന്‍ ഓഫാക്കി. 

അപ്പോഴേക്കും മഴ ശമിച്ചിരുന്നു. അനവധി ആളുകള്‍ അവിടേക്ക് പാഞ്ഞെത്തി. അവര്‍ കുട്ടികള്‍ അപകടത്തില്‍ പെടാത്തതില്‍ അല്ലാഹുവിനോട് നന്ദി പറഞ്ഞു. സ്വാലിഹ എന്ന മിടുക്കിയുടെ ശ്രദ്ധ അപകടത്തില്‍ നിന്ന് കുറെ കുട്ടികളെ രക്ഷിക്കാന്‍ കാരണമായി എന്നറിഞ്ഞ നാട്ടുകാര്‍ അവളെ അനുമോദിച്ചു. അപകടം മുന്നില്‍ കാണുമ്പോള്‍ പകച്ചു നില്‍ക്കാതെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചത് ഉമ്മയുടെ ഉപദേശം കൊണ്ടാണല്ലോ. ഉമ്മയോട് ഇക്കാര്യം പറയണം. അവള്‍ അനുജന്റെ കൈപിടിച്ച് വീട് ലക്ഷ്യമാക്കി ഓടി.

 

ദുല്‍ക്കര്‍ഷാന്‍. എ
നേർപഥം വാരിക

സത്യസന്ധത കാത്തുസൂക്ഷിക്കുക

സത്യസന്ധത കാത്തുസൂക്ഷിക്കുക

സ്‌കൂള്‍ അടക്കാന്‍ കാത്തിരിക്കുകയായിരുന്നു ഫഹദ്, ഉമ്മയുടെ വീട്ടില്‍ പോകാന്‍. ഫഹദിന്റെ ഉമ്മാക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. സ്‌നേഹ സമ്പന്നരായ, ഫഹദിന്റെ രണ്ട് അമ്മാവന്മാര്‍. മൂത്ത അമ്മാവന് നാല് മക്കളും ചെറിയ അമ്മാവന് രണ്ട് മക്കളുമുണ്ട്. എല്ലാവരും നല്ല കുട്ടികളാണ്. ഫഹദിന് വലിയ ഇഷ്ടമായിരുന്നു അവരെ; അവര്‍ക്ക് ഫഹദിനെയും.

സ്‌കൂള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് താല്‍ക്കാലികമായി അടക്കുമ്പോള്‍ പോലും ഫഹദ് വിരുന്ന് പോകാന്‍ വളരെയധികം താല്‍പര്യം കാണിക്കും. കാരണം, കൂട്ടുകൂടാനും, കളിക്കാനും ഉമ്മാന്റെ വീട്ടില്‍ തന്നെ പോകണം. സ്വന്തം വീട്ടില്‍ കളിക്കാനും കൂട്ടുകൂടാനും ആരുമില്ല. ആകെയുള്ളത് ഒരു കൊച്ചനുജത്തി ഫസ്‌ല മാത്രമാണ്. നടന്നു തുടങ്ങാത്ത അവളോടൊപ്പം കളിക്കാന്‍ കഴിയില്ലല്ലോ.

ഉപ്പയാണെങ്കില്‍ രാവിലെ ഓഫീസിലേക്ക് പോയാല്‍ വൈകുന്നേരം അഞ്ച് മണി കഴിയും വീട്ടില്‍ തിരിച്ചെത്താന്‍. രാവിലെ ഉമ്മ ഉപ്പാക്ക് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരിക്കും. അതുകഴിഞ്ഞാല്‍ ഫഹദിനും കുഞ്ഞുപെങ്ങള്‍ക്കും ചായ കൊടുക്കും. പിന്നെ വീട്ടിലെ മറ്റു ജോലികളില്‍ മുഴുകും. ഇടക്കിടക്ക് കുഞ്ഞുപെങ്ങളെ പരിചരിക്കും. അവള്‍ അത്രക്കും ചെറുതാണല്ലോ!

ഫഹദിനെ വീടിന് പുറത്തേക്ക് വിടുമായിരുന്നില്ല അവന്റെ ഉമ്മ. വീടിനുമുന്നില്‍ തിരക്കേറിയ റോഡാണ്. ഉപ്പയുടെ നിര്‍ദേശവുമുണ്ട് മോനെ ഗെയ്റ്റിനു പുറത്തേക്ക് കളിക്കാന്‍ വിടരുതെന്ന്.

അതിനാല്‍ സ്‌കൂള്‍ അവധി അടിച്ചുപൊളിക്കാന്‍ ഫഹദ് ഉമ്മയുടെ വീട്ടില്‍ പോകും. ഈ വര്‍ഷത്തെ സ്‌കൂള്‍ അവധിക്ക് ഫഹദ് വിരുന്ന് പോയി. കളിയും തമാശയുമായി ഒന്നാമത്തെ ദിവസം അമ്മാവന്മാരുടെ മക്കളുടെ കൂടെ ചെലവഴിച്ചു.

പിറ്റേദിവസം വീട്ടില്‍ നല്ലബഹളം കേട്ടുകൊണ്ടാണ് ഫഹദ് ഉണര്‍ന്നത്. അമ്മാവന്റെ പേഴ്‌സ് കാണാനില്ല! അതാണ് പ്രശ്‌നം. എല്ലാവരും നല്ല തിരച്ചിലിലാണ്. ഫഹദും ഒപ്പംകൂടി അമ്മാവന്റെ പേഴ്‌സ് തിരയാന്‍. അമ്മാവനാകട്ടെ ജോലിക്ക് പോകാന്‍ സമയം വൈകിയ ദേഷ്യത്തിലും. അവസാനം അമ്മാവന്റെ ഷര്‍ട്ട് അലക്കാന്‍ ഇട്ടിരുന്ന സ്ഥലത്ത് നിന്ന് ഫഹദിന് പേഴ്‌സ് കിട്ടി. അവന്‍ അതുമായി അമ്മാവന്റെ അടുക്കലേക്ക് സന്തോഷത്തോടെ ഓടിച്ചെന്നു.

ഇതുകണ്ട അമ്മായി അവനെ തുറിച്ചുനോക്കി. അവനോട് പറഞ്ഞു: ”അതുശരി, നീയാണല്ലേ അമ്മാവന്റെ പേഴ്‌സ് മോഷ്ടിച്ചത്.”

അമ്മാവനും അതുശരിയാണെന്ന് കരുതി. പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ തിരിച്ചുകൊടുത്തതാണെന്ന് അവര്‍ ഊഹിച്ചു. അവര്‍ ഫഹദിനെ നന്നായി വഴക്ക് പറഞ്ഞു. അവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അന്നുതന്നെ തന്റെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയ ഫഹദ് ഉമ്മയോട് സംഭവിച്ചതെല്ലാം പറഞ്ഞു. ഉമ്മാക്കും സങ്കടമായി. ഉമ്മാക്ക് അറിയാമായിരുന്നു ഫഹദ് നല്ലകുട്ടിയാണെന്നും അവന്‍ ഒന്നും മോഷ്ടിക്കില്ല എന്നും. ഉമ്മ ഫഹദിനെ സമാധാനിപ്പിച്ചു. അവനോട് പറഞ്ഞു: ”ആര്‍ നമ്മെ വിമര്‍ശിച്ചാലും ആക്ഷേപിച്ചാലും കുറ്റപ്പെടുത്തിയാലും ശരി നാം നമ്മുടെ സത്യസന്ധതയും സല്‍സ്വഭാവവും കാത്തുസൂക്ഷിക്കണം. നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ സത്യസന്ധതയും സല്‍സ്വഭാവവും മറ്റുള്ളവര്‍ തിരിച്ചറിയും. അവര്‍ നിന്നെ തെറ്റിദ്ധരിച്ചതാണ്. ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാം.”

ഇത് കേട്ട ഫഹദിന് തന്റ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നി. അവന്‍ വളരെയധികം സന്തോഷിച്ചു.

 

ദുല്‍ക്കര്‍ഷാന്‍. എ
നേർപഥം വാരിക

മറക്കില്ലൊരിക്കലും

മറക്കില്ലൊരിക്കലും

അസ്‌ലം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌നേഹത്തോടേ എല്ലാവരും അവനെ അസ്‌ലൂ’എന്ന് വിളിക്കും. കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഇസ്‌ലാമിക ചുറ്റുപാടിലാണ് അസ്‌ലു വളര്‍ന്നുവന്നത്. പഠനത്തില്‍ അവന്‍ സ്‌കൂളിലും മദ്‌റസയിലും ഒരുപോലെ മുന്നിട്ടുനിന്നു. ഓട്ടോ ഡ്രൈവറായ അബൂക്കയാണ് അസ്‌ലുവിന്റെ പിതാവ്. ദിവസവും കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട് തന്റെ പൊന്നുമോനെ വളര്‍ത്താന്‍ അബൂക്ക ധാരാളം കഷ്ടപ്പെട്ടിരുന്നു. ഉമ്മ ആത്തിക്ക സങ്കടങ്ങളറിയിക്കാതെ അവനെ സ്‌നേഹിച്ചുവളര്‍ത്തി.

അസ്‌ലുവിന്റെ ചങ്ങാതിയായ ഫഹീമിന്റെ ഉപ്പ ഈയിടെയാണ് മരണപ്പെട്ടത്. അടുത്ത ദിവസം മദ്‌റസയില്‍ പോയപ്പോള്‍ ശരീഫ ടീച്ചര്‍ എല്ലാരോടും ഫഹീമിന്റെ ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. ശേഷം ടീച്ചര്‍ ആര്‍ക്കൊക്കെ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥന അറിയാം എന്ന് ചോദിച്ചു. കുറേ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. ടീച്ചര്‍ പ്രാര്‍ഥന ബോര്‍ഡില്‍ എഴുതി. ”അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു വര്‍ഹംഹു…” അടുത്ത ക്ലാസില്‍ പഠിച്ചു വരാനും ടീച്ചര്‍ പറഞ്ഞു. 

വീട്ടിലെത്തിയ ഉടന്‍ ഉപ്പ അസ്‌ലുവിനോട് ചോദിച്ചു: ”മോനേ ഇന്നെന്താ മദ്‌റസയില്‍ പഠിപ്പിച്ചത്?” അസ്‌ലു പറഞ്ഞു: ”ഉപ്പാ, ഇന്ന് ടീച്ചര്‍ ഫഹീമിന്റെ ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. പിന്നെ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയും പഠിപ്പിച്ചു.” 

അബൂക്ക തുടര്‍ന്നു: ”മോനേ, നീ ആ പ്രാര്‍ഥന പഠിച്ചോ? ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടി നമസ്‌കരിക്കുമ്പോള്‍ ഈ പ്രാര്‍ഥന ചൊല്ലാന്‍ നിനക്ക് കഴിയണം” ഇതും പറഞ്ഞ് അബൂക്ക ചാരുകസേരയില്‍ കണ്ണടച്ചിരുന്നു. ആ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നത് അസ്‌ലു കണ്ടു. അവന്റെ മനസ്സ് വിഷമിച്ചു. ഇതൊക്കെ ഉമ്മറപ്പടിയില്‍ ചാരിനില്‍ക്കുന്ന ആത്തിക്ക കാണുന്നുണ്ടായിരുന്നു.

അവര്‍ അന്തരീക്ഷമൊന്ന് തണുപ്പിക്കാനായി ഇടപെട്ടു: ”വേറെ എന്താ മോന്‍ പഠിച്ചത്.”

”അത്… വിശ്വാസ പാഠങ്ങളില്‍ തവക്കുലാണിന്ന് പഠിച്ചത്. അല്ലാഹുവില്‍ ഭരമേല്‍പിക്കണമെന്നും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക് അവന്‍ പ്രയാസഘട്ടങ്ങളില്‍ രക്ഷമാര്‍ഗം തുറന്നുകൊടുക്കുെമന്നുമെല്ലാം പഠിച്ചു.” 

 ”മോന്‍ എല്ലാം നന്നായി ഓര്‍ക്കുന്നുണ്ടല്ലോ..നല്ല കുട്ടി” ചിന്തയില്‍നിന്നുണര്‍ന്നുകൊണ്ട് അബൂക്ക പറഞ്ഞു.

പിറ്റേന്ന് ആത്തിക്കയുടെ നിലവിളി കേട്ടാണ് വീടുണര്‍ന്നത്. തഹജ്ജുദ് നമസ്‌കരിക്കാനായി എഴുന്നേറ്റ ആത്തിക്ക കണ്ടത് അബൂക്കയുടെ ഓട്ടോ കത്തി നശിച്ച കാഴ്ച്ചയാണ്. ആകെയുണ്ടായിരുന്ന അത്താണി നഷ്ടപ്പെട്ടിരിക്കുന്നു! 

നമസ്‌കാരം കഴിഞ്ഞ് അബൂക്ക ചാരുകസേരയില്‍ ഇരിക്കുമ്പോഴാണ് അബൂക്കയെ ചിന്തയില്‍ നിന്നുണര്‍ത്തി സലാം പറഞ്ഞുകൊണ്ട് സൈദലവി കടന്നുവന്നത്. 

അബൂക്കയുടെ പഴയ കൂട്ടുകാരനാണ് സൈദലവി. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട തന്നോട് അബൂക്ക പുഞ്ചിരിക്കാത്തത് പോലും കണ്ടപ്പോള്‍ സൈദലവി ചോദിച്ചു: ”എന്താ അബൂ, എന്തുപറ്റി?”’ 

മറുപടി പറയാന്‍ സാധിക്കാതെ അബൂക്ക സൈദലവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ശേഷം തലേ ദിവസത്തെ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. അബൂക്കയുടെ കഷ്ടപ്പാട് കേട്ട സൈദലവിയും ഒന്ന് വിതുമ്പി. 

സൈദലവി പറഞ്ഞു: ”ഡോ, അബൂ! പണ്ട് നമ്മളെയൊക്കെ എപ്പോഴും സമാധാനിപ്പിച്ചിരുന്ന നീ  ഇങ്ങെനയായാലോ? എല്ലാം ശരിയാകും. നീ സമാധാനപ്പെട്.” 

അബൂക്ക തേങ്ങിക്കൊണ്ട് പറഞ്ഞു: ”എന്റെ കുടുംബം പോറ്റാന്‍ എന്റെ മുമ്പില്‍ വേറെ വഴിയില്ല. ഞാനെന്താണ് ചെയ്യേണ്ടത്? നീതന്നെ പറ” 

സൈദലവി: ”അതിനൊക്കെ വഴിയുണ്ട്.”

”എന്ത് വഴി?” 

”അബൂന് ഗള്‍ഫില്‍ പോകാന്‍ താല്‍പര്യമുണ്ടോ?”

”ഉണ്ടായിട്ടെന്താ? വിസക്കൊക്കെ വലിയ സംഖ്യ വേണ്ടേ?”

”എന്റെ കഫീലിന് ഒരു വിശ്വസ്തനായ ഡ്രൈവറെ വേണം. ആളെ നോക്കാന്‍ എന്നെയാ ഏല്‍പിച്ചത്. എന്റെ മനസ്സില്‍ ആദ്യം വന്ന പേര് നിന്റെതാണ്. നിനക്ക് സമ്മതമെങ്കില്‍ പാസ്‌പോര്‍ട്ട് താ. ചെലവെല്ലാം കഫീല്‍ എടുക്കും.”

മനസ്സില്‍ അടക്കാനാവാത്ത സന്തോഷമായിരുന്നു അപ്പോള്‍ അബൂക്കക്കുണ്ടായത്. 

”എടീ… ആ പാസ്‌പോര്‍ട്ടിങ്ങ് എടുക്ക്” അബൂക്ക ആത്തിക്കയോടായി പറഞ്ഞു.

”ഉപ്പാ…! അല്ലാഹു രക്ഷാമാര്‍ഗം തുറന്നു തരുമെന്ന് പറഞ്ഞത് സത്യം തന്നെ…” ഇെതല്ലാം കേട്ട് നില്‍ക്കുകയായിരുന്ന അസ്‌ലു പറഞ്ഞു. 

”അതെ മോനേ, അല്ലാഹു വാഗ്ദാനം നിറവേറ്റുന്നവനാണ്. 

സൈദലവി പാസ്‌പോര്‍ട്ട് വാങ്ങി തിരിച്ചു പോകുമ്പോള്‍ മൂന്നു പേരും നിശ്ശബ്ദരായി നോക്കി നിന്നു, നിറകണ്ണുകളോടെ.

 

അക്രം വളപട്ടണം
നേർപഥം വാരിക

സൗഹൃദം

സൗഹൃദം

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബഷീറും ഫാസിലും നല്ല കൂട്ടുകാരായിരുന്നു. അവരുടെ സൗഹൃദത്തിന്റെ ആഴം കാണുമ്പോള്‍ അധ്യാപകര്‍ പോലും അത്ഭുതപ്പെടാറുണ്ട്. ഫാസില്‍ സമ്പന്നനായ ഒരു പിതാവിന്റെ മകന്‍. ബഷീറാകട്ടെ വളരെ ദരിദ്രനും. സമ്പന്നന്റെ മകനാണെന്ന അഹങ്കാരമൊന്നും ഫാസിലിനില്ല. അവന് ബഷീറിനെ വളരെ ഇഷ്ടമാണ്. 

ഒരിക്കല്‍ തന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു മുറിയന്‍ പെന്‍സില്‍ സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ നഷ്ടപ്പെട്ട ബഷീര്‍ കരഞ്ഞുകൊണ്ടാണ് ക്ലാസ്സില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലാസ്സില്‍ അക്ഷരങ്ങള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതാതിരിക്കുന്ന ബഷീറിനെ ടീച്ചര്‍ അടിക്കുവാനായി അടുത്തേക്ക് വിളിച്ചു. പേനയില്ലെന്നു പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് ദേഷ്യം വര്‍ധിച്ചു. ആ സമയത്ത് ഫാസില്‍ ആര്‍ക്കും അതുവരെ നല്‍കാതിരുന്ന, തന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന പുതിയ പേന തന്റെ കൂട്ടുകാരന്റെ നേര്‍ക്ക് നീട്ടി. ആ സ്‌നേഹപ്രകടനത്തിനു മുമ്പില്‍ ടീച്ചര്‍ തലതാഴ്ത്തി. ബഷീറിന് ഇതുപോലെ പലസഹായങ്ങളും ലഭിച്ചിട്ടുണ്ട് തന്റെ പ്രിയകൂട്ടുകാരന്‍ ഫാസിലില്‍ നിന്ന്. 

ഒരിക്കല്‍ പെരുന്നാളിനു മുമ്പ് ക്ലാസ്സില്‍ ഓരോരുത്തരും പെരുന്നാള്‍ ദിവസം ധരിക്കാന്‍ എടുത്ത പുതുവസ്ത്രങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുകയാണ്. ഓരോരുത്തരും തങ്ങള്‍ക്ക് എടുത്ത വസ്ത്രങ്ങളെ കുറിച്ച് പറഞ്ഞുതുടങ്ങി. 

റഈസ് പറഞ്ഞു: ”എനിക്ക് പുതിയ മോഡല്‍ പാന്റ്‌സും ഷര്‍ട്ടുമാണ് എടുത്തിട്ടുള്ളത്.”

ഷാഹിദ് പറഞ്ഞു: ”എനിക്ക് ജീന്‍സ് പാന്റും ടീ-ഷര്‍ട്ടുമാണ് എടുത്തിട്ടുള്ളത്.” 

കൂട്ടുകാര്‍ ഇത് പറയുമ്പോള്‍ ബഷീര്‍ കൗതുകത്തോടെ ഓരോരുത്തരേയും നോക്കിയിരുന്നു. ഫാസിലിന്റെ ഊഴമെത്തിയപ്പോള്‍ അവന്‍ പറഞ്ഞു: ”എന്റെ ഉപ്പ പെരുന്നാളിന്റെ മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തും. എന്നിട്ട് ഉപ്പാന്റെ കൂടെ പോയി ഞാന്‍ ഡ്രസ്സെടുക്കും.” 

അപ്പോഴേക്കും ബെല്ലടിച്ചു. സ്‌കൂള്‍ വിട്ടു. ഗെയ്റ്റിനടുത്തെത്തിയപ്പോള്‍ ഫാസില്‍ ബഷീറിനോട് ചോദിച്ചു: ”ബഷീറേ, നീ എന്താണ് എടുത്തത്?” 

ബഷീര്‍ ഫാസിലിനെ നോക്കി ചിരിച്ചു. കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു. ഇല്ല! ഫാസില്‍ സ്‌കൂള്‍ വാഹനത്തില്‍ കയറിപോയി.

ഫാസിലിന്റെ ഉപ്പ വന്നു. അവര്‍ ഡ്രസ്സെടുക്കാന്‍ ടൗണില്‍ പോയി. നല്ല ഭംഗിയുള്ള രണ്ടുകൂട്ടം ഡ്രസ്സെടുത്തു. നേരെ പോയത് ബഷീറിന്റെ വീട്ടിലേക്ക്. 

”ബഷീറേ… ബഷീറേ…” ഫാസില്‍ മുറ്റത്തുനിന്ന് ഉറക്കെ വിളിച്ചു. 

അകത്തുനിന്ന് ബഷീറിന്റെ ഉമ്മ പുറത്തേക്ക് വന്നു. അവര്‍ ഫാസിലിനെയും ഉപ്പയെയും വീട്ടിലേക്ക് ക്ഷണിച്ചു. ഫാസില്‍ ബഷീറിനെ അന്വേഷിച്ചു. 

”അവന്‍ പറമ്പില്‍ പന്തുകളിയിലാണ്” ഉമ്മ പറഞ്ഞു. 

അവര്‍ മുറ്റത്തിറങ്ങി ബഷീറിനെ ഉറക്കെ വിളിച്ചു. അവന്‍ ഓടിയെത്തി. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കണ്ട് അവന്‍ അമ്പരന്നു. സലാം പറഞ്ഞ് അകത്തു കയറിയപ്പോള്‍ കൂട്ടുകാരനെയും ഉപ്പയെയും കണ്ട അവന്‍ ആശ്ചര്യപ്പെട്ടു. 

ഫാസില്‍ കയ്യിലുള്ള കവര്‍ ബഷീറിനു നേരെ നീട്ടി: ”ഇതാ, ഇത് നിനക്കുള്ള പെരുന്നാള്‍ വസ്ത്രമാണ്.”

ബഷീര്‍ വിശ്വസിക്കാനാകാതെ നില്‍ക്കുമ്പോള്‍ ഫാസിലിന്റെ ഉപ്പ പറഞ്ഞു: ”വാങ്ങ് മോനേ, നിനക്ക് പെരുന്നാളിന് പുതുവസ്ത്രമെടുക്കുന്നില്ലെങ്കില്‍ തനിക്കും വേണ്ട എന്ന വാശിയിലായിരുന്നു എന്റെ മോന്‍.” 

ബഷീര്‍ അത് വാങ്ങി. അവന്‍ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. അന്നേരം അവന്‍ സന്തോഷത്താല്‍ തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഫാസിലിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. മക്കളുടെ നിഷ്‌കളങ്ക സ്‌നേഹം കണ്ടപ്പോള്‍ ബഷീറിന്റെ ഉമ്മയുടെയും ഫാസിലിന്റെ ഉപ്പയുടെയും കണ്ണുകളും നിറഞ്ഞൊഴുകി.

 

ദുല്‍ക്കര്‍ഷാന്‍.എ
നേർപഥം വാരിക

സന്മനസ്സ്

സന്മനസ്സ്

ഒരു ഞായറാഴ്ച. മഴക്കാലമാണെങ്കിലും നല്ല തെളിഞ്ഞ കാലാവസ്ഥ. മഴയുടെ നേരിയൊരു ലക്ഷണം പോലുമില്ല. സ്‌കൂളില്ലാത്ത ദിവസമായതിനാല്‍ മഴയില്ലെങ്കില്‍ മദ്‌റസ വിട്ടുവന്നതിനുശേഷം ക്രിക്കറ്റു കളിക്കാന്‍ കുട്ടുകാരോടൊപ്പം പദ്ധതിയിട്ടതാണ്. ആഗ്രഹം പോലെ അന്തരീക്ഷം തെളിഞ്ഞതാണ്. സുനീറിന് ആഹ്ലാദമായി. അവന്‍ ൈമതാനത്തേക്ക് പുറപ്പെട്ടു. കൂട്ടുകാരെല്ലാം ചായ കുടിച്ച് അവിടെ എത്തിയിട്ടുണ്ടാകും. റഫീഖ് അവന്റെ വീട്ടിലുണ്ടാകും. അവനെയും വിളിക്കണം. വരുമോ എന്നറിയില്ല. ക്രിക്കറ്റിനെക്കാള്‍ വായനയോടാണ് അവനു താല്‍പര്യം. ഒഴിവുസമയം കിട്ടിയാലുടന്‍ ഏതെങ്കിലും പുസ്തകമെടുത്ത് വായന തുടങ്ങും. അവന്റെ വീട്ടിലാണെങ്കില്‍ എമ്പാടും പുസ്തകങ്ങളുമുണ്ട്. വേണമെങ്കില്‍ വരട്ടെ; വിളിച്ചു നോക്കാം.

ഇങ്ങനെ മനസ്സില്‍ ഓരോന്നു വിചാരിച്ചുകൊണ്ട് ടാറിടാത്ത പഞ്ചായത്തു റോഡിലൂടെ നടന്നു നീങ്ങവെ ദൂരെയൊരാള്‍ റോഡില്‍ എന്തോ പണിയിലേര്‍പെട്ടിരിക്കുന്നത് സുനീറിന്റെ ശ്രദ്ധയില്‍ പെട്ടു. വെള്ളം കെട്ടിനില്‍ക്കുന്ന ഒരു ചളിക്കുണ്ടാണവിടെയുള്ളത്. അതിലൂടെ നടന്നുപോകാന്‍ വലിയ പ്രയാസമാണ്. കാലുകള്‍ ചളിയില്‍ ആണ്ടു പോകും. മഴക്കാലമായാല്‍ അവിടെ എല്ലാ വര്‍ഷവും അങ്ങനെയാണ്. ആരുമത് നന്നാക്കാന്‍ ശ്രമിക്കാറുമില്ല. ഇന്ന് ആര്‍ക്കാണാവോ അതിന് സന്മനസ്സു തോന്നിയിരിക്കുന്നത്! 

കുറച്ച് അടുത്തെത്തിയപ്പോള്‍ സുനീറിന് ആളെ മനസ്സിലായി. റഫീഖ്! റഫീഖ് റോഡു നന്നാക്കുകയോ? അത്ഭുതം തന്നെ! സ്‌കൂളില്‍ കുടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടി. മാത്രമല്ല പണക്കാരനായ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍. അവന്‍ എന്തിനീ പണിയെടുക്കുന്നു? എന്തോ രഹസ്യം അതിലുണ്ട്. 

അടുത്തെത്തിയപ്പോള്‍ സുനീര്‍ സലാം പറഞ്ഞു. റഫീഖ് പുഞ്ചിരിയോടെ സലാം മടക്കി.

”എന്താ റഫീഖ്, നീ റോഡു നന്നാക്കുന്ന പണി ഏറ്റെടുത്തോ? എന്താണു കൂലി?”-തെല്ലു പരിഹാസം കലര്‍ന്ന മട്ടിലാണ് സുനീര്‍ ചോദിച്ചത്.

”സ്‌നേഹിതാ, ആരും കൂലിപ്പണി എന്നെ ഏല്‍പിച്ചിട്ടില്ല. ഈ റോഡ് ചളിയും വെള്ളവും നിറഞ്ഞു വൃത്തികേടായി കിടക്കുന്നതും ഇതിലൂടെ ആളുകള്‍ കടന്നുപോകാന്‍ വിഷമിക്കുന്നതും ഞാന്‍ കാണാറുണ്ട്. ഇന്നലെ ഒരു വൃദ്ധന്‍ ഈ ചളിക്കുണ്ടില്‍ കാല്‍വഴുതി വീണു. പാവം! എനിക്ക് വളരെ സങ്കടം തോന്നി. നാളെ എന്നെക്കൊണ്ട് കഴിയുംവിധം ഇതു നന്നാക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു. ഇനി ആരും ഇതില്‍ വീണുപോകരുത്. അതിനായി കല്ലുകള്‍ പെറുക്കിക്കൊണ്ടുവന്ന് ഈ ചളിയിലിട്ട് നടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നു. വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാം. നന്നുപോകുന്നവര്‍ക്ക് ചളി തെറിച്ച് വസ്ത്രം വൃത്തികേടാകാതെ സൂക്ഷിക്കാം. ഇത് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ഒരു പുണ്യകര്‍മം കൂടിയാണ്.”

”നബി(സ്വ) പഠിപ്പിച്ചെന്നോ? റോഡു നന്നാക്കാനോ!”സുനീറിന് വിശ്വസിക്കാനായില്ല.

”അതെ! വഴിയില്‍നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ പുണ്യകര്‍മമാണെന്നും അത് ഈമാനില്‍ പെട്ടതാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്”- റഫീഖ് വിശദീകരിച്ചു.

”ഇതിനും പടച്ചവന്‍ പ്രതിഫലം തരുമെന്നോ?”

”അതെ, അവന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് ചെയ്താല്‍.”

”സ്‌നേഹിതാ! എങ്കില്‍ ഞാനെന്തിനു മടിക്കണം? ക്രിക്കറ്റു കൡയൊക്കെ പിന്നെ! നമ്മള്‍ നന്നാക്കിയ വഴിയിലൂടെ ആളുകള്‍ പ്രയാസമില്ലാതെ നടന്നുപോകുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു. എല്ലാ മുസ്‌ലിംകള്‍ക്കും ഈ ചിന്തയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു”- ഇങ്ങനെ പറഞ്ഞുകൊണ്ട് സുനീര്‍ കൂട്ടുകാരന്റെ കൂടെ ജോലിയില്‍ വ്യാപൃതനായി.

 

അബൂറാഷിദ
നേർപഥം വാരിക