ആദ്യം സ്വയം മാറുക

പണ്ട് ദില്‍മുന്‍ എന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടുത്തെ ഭരണാധികാരിയായിരുന്നു അബൂമുഇസ്സ്. സുഖാഡംബരങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന രാജാവ് നാടിന്റെ വളര്‍ച്ചയിലോ ജനങ്ങളുടെ ക്ഷേമത്തിലോ ശ്രദ്ധാലുവായിരുന്നില്ല.
സന്ധ്യയായാല്‍ വിഭവ സമൃദ്ധമായ വിരുന്നൊരുക്കി കൂട്ടുകാരെ ക്ഷണിച്ചുവരുത്തിയുള്ള ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. പുലരുംവരെ നീളുന്ന സല്‍ക്കാരം കഴിഞ്ഞാല്‍ പകല്‍ മുഴുവന്‍ ഉറക്കവും! ഇതിനിടയില്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ അറിയാനോ അതിനുള്ള പരിഹാരം നിര്‍ദേശിക്കാനോ അദ്ദേഹത്തിന് സമയം ലഭിക്കാതെയായി.
അബൂമുഇസ്സ് രാജാവിന്റെ മന്ത്രിയായിരുന്നു അബൂയഹ്‌യ. നാടിന്റെ ഈ അവസ്ഥയില്‍ വളരെയധികം ആകുലനായിരുന്നു അദ്ദേഹം. ഒരു വൈകുന്നേരം മന്ത്രി അബൂയഹ്‌യ രാജാവിനെ ചെന്നു കണ്ട് നാടിന്റെ നിലവിലുള്ള അവസ്ഥയും നാട്ടുകാരുടെ ദുരിതവുമെല്ലാം അറിയിച്ചു. കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ചക്രവര്‍ത്തി തന്റെ രാജ്യത്തെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനും ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനും തീരുമാനിച്ചു. മന്ത്രി അബൂയഹ്‌യ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ മന്ത്രിയെയും കൂട്ടി വേഷപ്രച്ഛന്നനായി നാട്ടിലിറങ്ങാനായിരുന്നു തീരുമാനം.
രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി തന്റെ നാടിന്റെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത രാജാവിന് തന്റെ നാട്ടിന്റെ യഥാര്‍ഥ സ്ഥിതി മനസ്സിലായി. അതിലുപരി തുടര്‍ച്ചയായി ദുഷ്‌ക്കരമായ വഴികളിലൂടെയുള്ള യാത്ര രാജാവിനെ വല്ലാതെ തളര്‍ത്തി. പാദം വിണ്ടുകീറി, മുറിവുണ്ടായി.
യാത്ര കഴിഞ്ഞ് വിശ്രമത്തിനു ശേഷം അടുത്ത ദിവസം രാജാവ് ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പൊതുവായ വികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് നാട്ടിലെ പ്രധാന വഴികളിലെല്ലാം ലെതര്‍ വിരിക്കുക എന്നതായിരുന്നു.
നാടിന്റെ വികസനത്തിന്റെ ഭാഗമായി രാജാവ് പ്രഖ്യാപിക്കാനിരിക്കുന്ന തീരുമാനം ഖജനാവ് കാലിയാക്കുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു.
”മന്ത്രീ, താങ്കള്‍ പറയുന്നതു പോലെ വളരെയധികം ചെലവേറിയതാണ് വഴികളില്‍ ലെതര്‍ വിരിക്കുകയെന്നത്. പക്ഷേ, താങ്കള്‍ ഇത് നോക്കൂ. വെറും മൂന്ന് നാല് ദിവസം മാത്രമെ നാം ഈ വഴികളിലൂടെ നടന്നിട്ടുള്ളൂ. അപ്പോഴേക്കും നമ്മുടെ കാല്‍പാദങ്ങള്‍… ദാ കണ്ടില്ലേ…? വിണ്ടുകീറിയിരിക്കുന്നു. അത് കൊണ്ട് തന്നെ നാം ഈ തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല” രാജാവ് പ്രഖ്യാപിച്ചു.
മന്ത്രി അദ്ദേഹത്തോട് പറഞ്ഞു: ”പ്രഭോ, വഴികള്‍ മുഴുവനും വീതികൂട്ടുകയും നന്നാക്കുകയും ചെയ്യേണ്ടതുണ്ട്. കാലിന് പരിക്കേല്‍ക്കാതിരിക്കാന്‍ മുന്തിയ ചെരുപ്പ് ഉണ്ടാക്കിയാല്‍ പോരേ?” അപ്പോഴാണ് രാജാവിന് തന്റെ ബുദ്ധിയില്ലായ്മ മനസ്സിലായത്.
ലോകം മുഴുവന്‍ മാറിയെങ്കിലേ സ്വന്തത്തിന് ഏല്‍ക്കുന്ന മുറിവുകളില്‍ നിന്ന് രക്ഷകിട്ടുകയുള്ളൂഎന്ന ധാരണ അബദ്ധമാണെന്ന തിരിച്ചറിവ് അപ്പോഴാണ് രാജാവിനുണ്ടായത്. അതോടൊപ്പം നാം സ്വയം മാറിയാല്‍ ലോകം മുഴുവന്‍ മാറ്റിയെടുത്ത അനുഭൂതി ലഭിക്കുമെന്നും മന്ത്രിക്ക് രാജാവിനെ ബോധ്യപ്പെടുത്താനായി.
തന്‍വീല്‍
നേർപഥം വാരിക