നന്നാകാന്‍ ഒരു വഴി

നന്നാകാന്‍ ഒരു വഴി

പണ്ടു പണ്ട് ഒരു പട്ടണത്തില്‍ ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. നാട്ടിലെ ഒരുപാട് ആളുകളുടെ ഗുരുവും മാതൃകയും ആയിരുന്ന അദ്ദേഹം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു.   

ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് ഒരു യുവാവ് എത്തി. എന്നിട്ട് പറഞ്ഞു: ”പണ്ഡിതരേ, ഒരു പാട് ചീത്ത ശീലങ്ങളുള്ള ഒരാളാണ് ഞാന്‍. ഇതില്‍ നിന്നും എനിക്ക് മുക്തി നേടണം. ഞാനെന്താണ് ചെയ്യേണ്ടത്?”

അദ്ദേഹം പറഞ്ഞു: ”താങ്കള്‍ ഇനി മേലില്‍ കളവ് പറയില്ല എന്ന് തീരുമാനിക്കുക. എന്ത് വന്നാലും കളവ് പറയാതിരിക്കുക. എന്നാല്‍ താങ്കള്‍ക്ക് ഇപ്പോള്‍ ശീലമായിമാറിയ എല്ലാറ്റില്‍ നിന്നും മോചനം ലഭിക്കും.” 

ആ യുവാവ് അദ്ദേഹത്തിന്റെ കരം പിടിച്ച് ഇനി ഒരിക്കലും കളവ് പറയിെല്ലന്ന് ശപഥം ചെയ്തു. അവിടെ കൂടിയ ആളുകള്‍ കാണ്‍കെ ആ പണ്ഡിതന്‍ അദ്ദേഹത്തെ ആശ്ലേഷിക്കുകയും എല്ലാവരും കേള്‍ക്കെ യാത്ര പറയുകയും ചെയ്തു. 

ആ രാത്രി അദ്ദേഹം പതിവുപോലെ പുറത്തിറങ്ങി. വര്‍ഷങ്ങളായി രാത്രിയില്‍ മോഷണം നടത്തിയിരുന്ന അദ്ദേഹം ഇന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ചു. രാവിലെ ആളുകള്‍ കാണ്‍കെ അദ്ദേഹം പണ്ഡിതന് നല്‍കിയ ഉറപ്പിനെക്കുറിച്ചാലോചിച്ചു. 

ഇന്നലെ നീ എന്തു ചെയ്‌തെന്ന് അദ്ദേഹം എന്നോട് ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സത്യം പറഞ്ഞാല്‍ അദ്ദേഹവും അവിടെയുള്ളവരും ഞാന്‍ കള്ളനാണെന്നു പറയും. ഇനിയും എന്നെ സംബന്ധിച്ച് അങ്ങനെ പറയുന്നത് ഞാനിഷ്ടപ്പെടുന്നില്ല. പോരാത്തതിന് ന്യായാധിപനില്‍ നിന്ന് മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിയും വരും. കളവു പറഞ്ഞാല്‍ ഇന്ന് നല്‍കിയ ശപഥം വെറുതെയാവുകയും എന്റെ പാപത്തില്‍ നിന്നും മോചനം ലഭിക്കാതിരിക്കുകയും ചെയ്യും. 

എന്തായാലും വേണ്ടതില്ല, ഇന്ന് തല്‍ക്കാലം മോഷണം നടത്തേണ്ട എന്ന് തീരുമാനിച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോയി. 

അടുത്ത ദിവസം അയാള്‍ മദ്യം വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന് ശീലമായി മാറിയതാണ് മദ്യം കഴിക്കല്‍. അതിനു മുമ്പിലൂടെ നടന്ന് പോകുമ്പോള്‍ മദ്യപിക്കാതിരിക്കല്‍ അയാള്‍ക്ക് അസാധ്യമായിരുന്നു. പക്ഷേ, ഇന്നത്തെ ദിവസം ഞാനെങ്ങനെ കഴിച്ചു കൂട്ടിയെന്ന് അദ്ദേഹം അന്വേഷിച്ചാല്‍ ഞാനെന്ത് മറുപടി പറയും? കളവ് പറയാന്‍ എനിക്കേതായാലും ഇനി സാധ്യമല്ല. എന്നാല്‍ സത്യം പറഞ്ഞാലോ ആളുകള്‍ ഇനിയും എന്നെപ്പറ്റി എന്തു പറയും. അദ്ദേഹം എന്നെ വെറുക്കാനും സാധ്യതയുണ്ട്. കാരണം ഒരു വിശ്വാസിക്ക് മദ്യം ഹറാമാണല്ലോ! അയാള്‍ ചിന്തിച്ചു.

അങ്ങനെ ഓരോ പ്രാവശ്യവും ഓരോ തെറ്റ് ചെയ്യാനുദ്ദേശിക്കുമ്പോഴൊക്കെ ഇത്തരത്തില്‍ അദ്ദേഹം ചിന്തിച്ചു. ചെയ്ത സത്യം മാറ്റിപ്പറയുന്നത് ശരിയല്ലെന്നുറച്ചു. ഇനിയും ചീത്ത പ്രവൃത്തികളില്‍ തന്നെ മുഴുകിയാലുണ്ടാകുന്ന ആപത്തിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ അയാള്‍ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മാറി മാറി നടക്കാന്‍ തുടങ്ങി. നന്മകള്‍ ധാരാളമായി ചെയ്യാനും തുടങ്ങി.

ഇതറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹിക്കാനും വളരെ നന്നായി അദ്ദേഹത്തോട് ഇടപഴകാനും തുടങ്ങി. അതോടെ അദ്ദേഹം തീര്‍ത്തും ഉത്തമനായ ഒരു മനുഷ്യനായിത്തീര്‍ന്നു. സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

കുട്ടികളേ, സത്യവും സല്‍കര്‍മങ്ങളും നമ്മെ സമൂഹത്തിലും അതിലുപരി സര്‍വലോക രക്ഷിതാവിന്റെയടുത്തും ഏറ്റവും ഉത്തമരായി മാറാനും ആത്യന്തിക വിജയം വരിച്ച് സ്വര്‍ഗം കൈവരിക്കാനും എങ്ങനെയല്ലാം സഹായിക്കുമെന്ന് മനസ്സിലായല്ലോ. അതിനാല്‍ നാം സത്യം പറയുന്നവരും സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുമായി ജീവിക്കണം. 

 

അബൂ തന്‍സീല്‍
നേർപഥം വാരിക

 

Leave a Comment