സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി

ഒരിക്കല്‍ ഒരു സുല്‍ത്താന്‍ പട്ടണത്തിലൂടെ നടക്കുകയായിരിന്നു. തന്നെ ആരും തിരിച്ചറിയാതിരിക്കാനായി വേഷം മാറിയായിരുന്നു യാത്ര. കൂടെ ഭൃത്യനുമുണ്ട്. തന്റെ ഭരണത്തെക്കുറിച്ച് ജനങ്ങള്‍ എന്തെല്ലാം പറയുന്നു എന്നറിയലായിരുന്നു സുല്‍ത്താന്റെ ലക്ഷ്യം. 

മഞ്ഞ് വീഴുന്ന കാലമാണ്. കഠിനമായ തണുപ്പുണ്ട്. വഴിയരികില്‍ കണ്ട ചെറിയ ഒരു പള്ളിയില്‍ സുല്‍ത്താന്‍ പ്രവേശിച്ചു. പള്ളിയുടെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് രണ്ട് സാധു മനുഷ്യന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വന്തക്കാരും സ്വന്തമായി വീടും ഇല്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് അവരുടെ താമസം. സുല്‍ത്താന്‍ അവരെ സമീപിച്ചു. അന്നേരം ഒരാള്‍ കൂട്ടുകാരനോട് തമാശ രൂപത്തില്‍ ഇങ്ങനെ പറയുന്നത് സുല്‍ത്താന്‍ കേട്ടു: ”ഞാന്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗത്തിലെത്തിയാല്‍ അതില്‍ പ്രവേശിക്കാന്‍ സുല്‍ത്താനെ ഞാന്‍ സമ്മതിക്കില്ല. കവാടത്തില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ തടയും.”

”അതെന്തിനാ സുഹൃത്തേ?” കൂട്ടുകാരന്‍ ചോദിച്ചു.

”നമ്മള്‍ ഇവിടെ തണുത്തു വിറച്ച് ഇരിക്കുന്നു. നമുക്ക് സ്വന്തമായി വീടില്ല. അദ്ദേഹമാകട്ടെ ഇപ്പോള്‍ തന്റെ കൊട്ടാരത്തില്‍ ചൂടേറ്റ് സുരക്ഷിതനായി കഴിയുകയാണ്. നമ്മെ പോലുള്ളവരുടെ അവസ്ഥ കണ്ടറിയുവാനും പ്രയാസങ്ങള്‍ തീര്‍ത്തുതരുവാനും അദ്ദേഹത്തിന് സമയമില്ല. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗത്തില്‍ എന്റെ അയല്‍ക്കാരനാക്കും?”

തമാശ ആസ്വദിച്ചുകൊണ്ട് രണ്ടുപേരും ഉറക്കെ ചിരിച്ചു. സുല്‍ത്താന്‍ അവരോട് ഒന്നും ചോദിക്കാതെ നമസ്‌കാരം നിര്‍വഹിച്ച് സ്ഥലംവിട്ടു.

പിറ്റേ ദിവസം സുല്‍ത്താന്റെ ഭടന്മാര്‍ ചെന്ന് ആ രണ്ട് മനുഷ്യരെയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. രണ്ടു പേരും പേടിച്ചരണ്ടുപോയി. എന്തിനാണാവോ സുല്‍ത്താല്‍ വിളിപ്പിച്ചത്? തങ്ങള്‍ ഇന്നലെ പറഞ്ഞ തമാശ സുല്‍ത്താന്റെ ചെവിയിലെത്തിയോ? എന്ത് ശിക്ഷയാണാവോ ലഭിക്കാന്‍ പോകുന്നത്! 

എന്നാല്‍ സുല്‍ത്താന്‍ രണ്ടുപേരെയും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കൊട്ടാരത്തിലെ ആഡംബരപൂര്‍ണമായ ഒരു മുറിയിലേക്ക് സുല്‍ത്താന്‍ അവരെ കൂട്ടിക്കൊണ്ടു പോയി.

”ഇനി മുതല്‍ നിങ്ങള്‍ക്കിവിടെ സുഖമായി കഴിയാം. ഇഷ്ടമുള്ളത് തിന്നാനും കുടിക്കാനും ലഭിക്കും. തണുപ്പ് സഹിക്കേണ്ടിവരില്ല. സ്വര്‍ഗത്തില്‍ നിങ്ങളുടെ അയല്‍വാസിയാകാന്‍ എനിക്ക് യോഗ്യത വേണം. നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം.”

സുല്‍ത്താന്റെ ഈ വാക്കുകള്‍ കേട്ട് രണ്ടു പേരും ഞെട്ടിത്തരിച്ചു. തങ്ങള്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ സുല്‍ത്താന്‍ അറിഞ്ഞിരിക്കുന്നു! അത് പറഞ്ഞയാള്‍ നിറകണ്ണുകളോടെ സുല്‍ത്താനോട് പറഞ്ഞു:

”പ്രഭോ, മാപ്പാക്കണം. ഞാന്‍ തമാശയായി പറഞ്ഞതാണ്. സ്വര്‍ഗത്തില്‍ ആര്‍ക്കും ആരെയും തടയാന്‍ കഴിയില്ലല്ലോ. അങ്ങനെയൊരു മനസ്സും അവിടെ ചെന്നാല്‍ ആര്‍ക്കുമുണ്ടാകില്ല.”

”അത് സാരമില്ല. നിങ്ങള്‍ എന്റെ കണ്ണു തുറപ്പിച്ചു. എനിക്കതില്‍ സന്തോഷമേയുള്ളൂ.”

കൂട്ടുകാരേ, നാം നമ്മുടെ കഴിവിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാവണം. ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഇഹലോകെത്ത പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തിന് ആശ്വാസം നല്‍കിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തില്‍നിന്ന് അല്ലാഹു അവനും ആശ്വാസം നല്‍കുന്നതാണ്” എന്ന നബിവചനം നാം ഓര്‍ത്തുവെക്കണം.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

2 thoughts on “സ്വര്‍ഗത്തില്‍ ഒരു അയല്‍വാസി”

  1. Good
    Story
    Jazakkumullahu hairan
    👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤩🤩🤩

    Reply

Leave a Reply to Minha Cancel reply