നബി ചരിത്രം – 11

നബി ചരിത്രം – 11: പരിഹാസങ്ങളും ദുരാരോപണങ്ങളും

പരിഹാസങ്ങളും ദുരാരോപണങ്ങളും

മുഹമ്മദ് നബിﷺയുടെ പ്രബോധനങ്ങള്‍ മക്കയില്‍ പ്രകടമായ മറ്റു പ്രബോധനങ്ങളെ പോലെത്തന്നെ വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് ക്വുറൈശികള്‍ കരുതിയത്. എന്നാല്‍ നബിﷺ തന്റെ പ്രബോധനം പരസ്യമാക്കുകയും വിഗ്രഹാരാധനക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും വിഗ്രഹങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുവാന്‍ കഴിയില്ല എന്ന സത്യം ജനങ്ങളോട് തുറന്നു പറയുകയും ചെയ്തതോടുകൂടി ക്വുറൈശികള്‍ അപകടം മണത്തു. ഈ പ്രബോധനം ഇങ്ങനെ മുന്നോട്ടു പോയാല്‍ എല്ലാ വീടുകളിലും കയറിച്ചെല്ലുമെന്നും എന്നും നിലനില്‍ക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ക്വുറൈശികള്‍ തുടക്കത്തില്‍ നബിﷺയോട് സന്ധിയാകാന്‍ ശ്രമിച്ചു. പ്രവാചകനെതിരെ ഒന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ തുനിഞ്ഞില്ല. പക്ഷേ, ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകനോട് അവര്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി. 

പ്രവാചകന്റെ പിതൃവ്യന്‍ അബൂത്വാലിബ് ഒഴികെ മറ്റുള്ളവരെല്ലാം പ്രവാചകനെതിരില്‍ അണിനിരക്കുകയും ശത്രുത പ്രകടിപ്പിക്കുകയും ചെയ്തു. അബൂത്വാലിബാകട്ടെ പ്രവാചകന് വേണ്ടി നിലകൊള്ളുകയും ശത്രുക്കളില്‍ നിന്ന് പ്രവാചകനെ തടയുകയും ചെയ്തു. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബിﷺ തന്റെ ദൗത്യവുമായി മുന്നോട്ടു നീങ്ങി. വിഗ്രഹാരാധനയുടെ നിരര്‍ഥമകത ജനങ്ങളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷത്തിലായിരുന്നു ഇതെല്ലാം. തങ്ങള്‍ക്ക് പരിചയമില്ലാത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രവാചകന്റെ പ്രബോധനത്തെ അതിശക്തമായ നിലയില്‍ അവര്‍ എതിര്‍ക്കുകയും വെറുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകനെയും അനുചരന്മാരെയും ഇല്ലായ്മ ചെയ്യുക എന്നുള്ളത് അവരുടെ ഒരു ലക്ഷ്യമായി മാറുകയും ചെയ്തു. 

”എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു. അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല. അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു. ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ! അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമസൃഷ്ടി മാത്രമാകുന്നു” (സ്വാദ്: 2-7)

പൂര്‍വ പിതാക്കളോടുള്ള അന്ധമായ അനുകരണമയിരുന്നു പ്രവാചകനെ അവര്‍ എതിര്‍ക്കുവാനും നിഷേധിക്കാനുമുള്ള പ്രധാന കാരണം. ഈ അന്ധമായ അനുകരണമാകട്ടെ ജാഹിലിയ്യത്തിന്റെയും പൈശാചികതയുടെയും ഭാഗമാണ്. അല്ലാഹു പറയുന്നു:

”അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍; അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)” (ലുക്മാന്‍: 21)

മനുഷ്യനും സത്യത്തിനും ഇടയില്‍ വരുന്ന വലിയ ഒരു മറയാണ് പൂര്‍വപിതാക്കളെ അന്ധമായി പിന്‍പറ്റുക എന്നത്. കാരണം തങ്ങളുടെ മതത്തെ അവരുടെ പിതാക്കളില്‍ നിന്നാണ് ചിന്തയോ ആലോചനയോ ഇല്ലാതെ അവര്‍ സ്വീകരിച്ചത്. നാട്ടില്‍ കാലങ്ങളായി നിലവിലുള്ള സമ്പ്രദായങ്ങളും അനന്തരമായി തങ്ങള്‍ക്ക് ലഭിച്ച വിശ്വാസ ആചാരങ്ങളും നബിമാര്‍ എതിര്‍ത്തു എന്നുള്ളതാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ നിഷേധികളെ പ്രേരിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് ശ്രദ്ധകൊടുക്കാന്‍ പോലും അവര്‍ തയ്യാറുണ്ടായിരുന്നില്ല. മറിച്ച് തെറ്റുകള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരെ എതിര്‍ക്കുകയും തങ്ങളുടെ നാടിന്റെ വിശ്വാസാചാരങ്ങളെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അവര്‍. 

”അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ് എന്നാണ് അവര്‍ പറഞ്ഞത്. അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല”(അസ്സുഖ്‌റുഫ്: 22,23). 

മുഹമ്മദ് നബിﷺയുടെ സത്യസന്ധത അബൂത്വാലിബ് മനസ്സിലാക്കിയിരുന്നു. മുഹമ്മദ് നബിﷺക്ക് വേണ്ടി അദ്ദേഹം പ്രതിരോധിക്കുകയും നബിയോട് സ്‌നേഹം കാണിക്കുകയും നന്മ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ശിര്‍ക്കില്‍ നിലകൊള്ളുന്നുവെങ്കിലും അബൂത്വാലിബിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടമുള്ളത് പ്രവാചകനായിരുന്നു. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. പ്രകൃത്യായുള്ള ഒരു പ്രത്യേകമായ സ്‌നേഹമായിരുന്നു അബൂത്വാലിബിന് മുഹമ്മദ് നബിയോട് ഉണ്ടായിരുന്നത്. ഒരിക്കലും മതപരമായ മാര്‍ഗത്തിലുള്ള സ്‌നേഹം ആയിരുന്നില്ല അത്. അബൂത്വാലിബ് തന്റെ ജനതയുടെ പാരമ്പര്യ മതത്തില്‍ തന്നെ തുടര്‍ന്നു വന്നതും അല്ലാഹുവിന്റെ യുക്തിയുടെ ഒരു ഭാഗമായിരുന്നു. അബൂത്വാലിബ് ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കില്‍ അമുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കോ കല്‍പനകള്‍ക്കോ ഒരു സ്ഥാനവും ഉണ്ടാകുമായിരുന്നില്ല. മാത്രവുമല്ല അവര്‍ അദ്ദേഹത്തെ ഭയപ്പെടുകയോ ആദരിക്കുകയോ ചെയ്യുമായിരുന്നില്ല. 

മുഹമ്മദ് നബിﷺ കൊണ്ടുവന്ന ആദര്‍ശം സത്യമാണ് എന്നത് മക്കയിലെ നിഷേധികളുടെ മനസ്സുകളില്‍ ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തങ്ങളുടെ ഇച്ഛകള്‍ക്ക് മുന്‍ഗണന നല്‍കി. തങ്ങളുടെ പൂര്‍വ പിതാക്കളെ അന്ധമായി അനുകരിക്കുന്നതിന് അവര്‍ ആധികാരികത കല്‍പിച്ചു. നബിﷺയെ പിന്‍പറ്റുന്നതിനെ അവഗണിക്കുകയും ചെയ്തു. 

”(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്. പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്” (അല്‍അന്‍ആം: 33).

മുഹമ്മദ് നബിﷺ തന്റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്നതും തങ്ങളുടെ ആരാധനാ വസ്തുക്കളുടെ ന്യൂനതകള്‍ എടുത്തുപറയുന്നതും ക്വുറൈശികളിലെ സത്യനിഷേധികള്‍ കണ്ടു. അബൂത്വാലിബ് നബിﷺയുടെ കൂടെ നില്‍ക്കുകയും സഹായിക്കുകയും അദ്ദേഹത്തെ തങ്ങള്‍ക്ക് ഏല്‍പിച്ചു തരാതിരിക്കുകയും ചെയ്യുന്നത് അവരുടെ ദേഷ്യം വര്‍ധിക്കാന്‍ കാരണമായി. താമസിയാതെ ക്വുറൈശികളിലെ പ്രധാനികെളല്ലാവരും അബൂത്വാലിബിന്റെ അടുക്കലേക്ക് ചെല്ലുകയാണ്. ഉത്ബത്, ശൈബത്, അബൂസുഫ്‌യാന്‍, അബുല്‍ ബുഖ്തരി, അസ്വദ്ബ്‌നുല്‍ മുത്ത്വലിബ്, അബൂജഹല്‍, അംറുബ്‌നു ഹിഷാം, വലീദുബ്‌നു മുഗീറ, നബീഹ്, മുനബ്ബിഹ്, ആസ്വുബ്‌നു വാഇല്‍ തുടങ്ങിയവരായിരുന്നു ആ പ്രധാനികള്‍. അവര്‍ പറഞ്ഞു: ‘അല്ലയോ അബൂത്വാലിബ്! താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ അസഭ്യം പറയുന്നു. ഞങ്ങളുടെ മതത്തെ മോശമാക്കി പറയുന്നു. ഞങ്ങളുടെ ചിന്തകള്‍ ഭോഷത്തരമായി ചിത്രീകരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ വഴിപിഴച്ചവരെന്നു പറയുന്നു. ഞങ്ങളില്‍നിന്നും മുഹമ്മദിനെ തടയണം. അല്ലെങ്കില്‍ താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് മാറിനില്‍ക്കണം. കാരണം മുഹമ്മദിന്റെ ആദര്‍ശത്തിന് എതിരില്‍ ഞങ്ങള്‍ എന്തൊരു നിലപാടിലാണ് ഉള്ളത് അതേ നിലപാടില്‍ തന്നെയാണ് താങ്കളും ഉള്ളത്. അതുകൊണ്ട് മുഹമ്മദിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ മതിയായവരാണ്.’ 

അബൂത്വാലിബ് മാന്യമായ നിലയില്‍ നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട് അവരെ പിരിച്ചുവിട്ടു. അവരാകട്ടെ അബൂത്വാലിബിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് പിരിഞ്ഞുപോവുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹല്‍ പറഞ്ഞു: ‘താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.’ (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.’ 

ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.’ 

അപ്പോള്‍ വലീദ് പറഞ്ഞു: ‘എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.’ 

അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: ‘ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.’ 

ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനങ്ങള്‍ അവതരിച്ചത്:

”എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല” (അല്‍മുദ്ദസ്സിര്‍: 11-25).

നബിﷺ തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഉറക്കെ പ്രഖ്യാപിച്ചും അതിലേക്കു ക്ഷണിച്ചും അദ്ദേഹം മുന്നേറി. അങ്ങനെയിരിക്കെ ഹജ്ജിന്റെ സമയം വന്നു. ഹജ്ജിനു വരുന്നവര്‍ പ്രവാചകനെ കാണുമെന്നും പ്രവാചകന്റെ കാര്യങ്ങള്‍ അവര്‍ അറിയുമെന്നും ക്വുറൈശികള്‍ മനസ്സിലാക്കി. ‘മുഹമ്മദും ഹജ്ജിനു വരുന്നവരും തമ്മില്‍ കണ്ടു മുട്ടാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം’ എന്ന് അവര്‍ കൂടിയാലോചന നടത്തി. കാരണം മുഹമ്മദിന്റെ വാക്കുകള്‍ ഹജ്ജിനു വരുന്നവരില്‍ സ്വാധീനം ഉണ്ടാക്കും. ക്വുറൈശികളിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മുഹമ്മദ് സത്യസന്ധനും വിശ്വസ്തനുമാണ് എന്നുള്ളത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഒരു സാഹിര്‍ (മാരണക്കാരന്‍) ആണ് എന്ന് പറയാം എന്ന വിഷയത്തില്‍ അവര്‍ എല്ലാവരും യോജിച്ചു. 

ക്വുറൈശി നേതാക്കള്‍ ഈ അഭിപ്രായത്തില്‍ യോജിച്ചതിനുശേഷം അത് നടപ്പിലാക്കുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു. ഹജ്ജിനു വേണ്ടി ആളുകള്‍ വരുന്ന വഴികളില്‍ അവര്‍ ഇരുന്നു. ആരെ കണ്ടാലും അവര്‍ പറയും: ‘മുഹമ്മദിനെ സൂക്ഷിക്കണം. മുഹമ്മദ് എന്ന് പറയുന്ന വ്യക്തി ഇവിടെയുണ്ട്.’ മുഹമ്മദ് നബിﷺയില്‍ നിന്നും ആളുകളെ അകറ്റിക്കളയാനുള്ള ശ്രമമായിരുന്നു അത്. അബൂലഹബ് ആയിരുന്നു ഇതിന്റെ മുന്നിലുണ്ടായിരുന്നത്. ഉക്കാദ ചന്തയിലും ദുല്‍മിജന്നയിലും ആളുകളെ പിന്തുടര്‍ന്നുകൊണ്ട് നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ആദര്‍ശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുമായിരുന്നു. അല്ലാഹുവിങ്കല്‍ നിന്നും നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഞാന്‍ എന്ന് ജനങ്ങളോട് പറയുമായിരുന്നു. 

അബൂലഹബ് പ്രവാചകനെ പിന്തുടര്‍ന്നുകൊണ്ട് പറയും: ‘അല്ലയോ ജനങ്ങളേ, മുഹമ്മദിനെ അനുസരിക്കരുത്. മുഹമ്മദ് പറയുന്നത് കേള്‍ക്കരുത്. അവന്‍ മതം മാറിയവനാണ്. അവന്‍ നുണയനാണ്.’ 

ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചുപോയതോടുകൂടി അറേബ്യന്‍ രാജ്യത്ത് മുഴുവന്‍ പ്രവാചന്‍ﷺ സംസാരവിഷയമായി. അറബികള്‍ മുഴുവന്‍ മുഹമ്മദിനെതിരെ പടനയിക്കുമോ എന്ന പേടിയും അബൂത്വാലിബിന് ഉണ്ടായി. അബൂതാലിബിന്റെ സുദീര്‍ഘമായ കവിതകള്‍ ഈ വിഷയത്തിലുണ്ട്.മുഹമ്മദ് നബിﷺ  തന്റെ പ്രബോധന പ്രവര്‍ത്തനത്തില്‍ മുന്നേറുകയാണെന്നും അല്ലാഹുവിലേക്കുള്ള ക്ഷണത്തില്‍ നിന്നും ഒരു കാര്യവും അദ്ദേഹത്തെ തടയുന്നില്ലെന്നും അബൂത്വാലിബിനോടുള്ള സംസാരത്തില്‍ ഒരു ഗുണവുമില്ലെന്നും മനസ്സിലാക്കിയ ക്വുറൈശികള്‍ മുഹമ്മദ് നബിﷺ യെ എതിരിടാന്‍ മറ്റു ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചു; ജനങ്ങളെ ‘മുഹമ്മദിന്റെ ദൈവത്തില്‍’നിന്നും അകറ്റുവാനും വെറുപ്പുണ്ടാക്കുവാനും ആവശ്യമായ മാര്‍ഗങ്ങള്‍. 

1) ക്വുര്‍ആനിനെ സംബന്ധിച്ച് കളവുകള്‍ പ്രചരിപ്പിക്കുക എന്നുള്ളതാണ് അവര്‍ സ്വീകരിച്ച ഒന്നാമത്തെ മാര്‍ഗം. മുഹമ്മദ് നബിﷺ യുടെ പ്രബോധനം ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവര്‍ പ്രചരിപ്പിച്ച ഒരു ദുരാരോപണം ഇപ്രകാരമായിരുന്നു: 

”ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു” (അന്നഹ്ല്‍: 103).

ക്വുര്‍ആനിന്റെ ഉദ്ഭവത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിച്ചത്. 

മുഹമ്മദ് നബിയെ സംബന്ധിച്ചും ചില ബാലിശമായ വാദങ്ങളുമായി അവര്‍ മുന്നോട്ടു വന്നു: ”അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?” (അല്‍ഫുര്‍ക്വാന്‍: 7). 

2) ക്വുര്‍ആനിനെ സംബന്ധിച്ച് ഇത് പഴമക്കാരുടെ കെട്ടുകഥകളാണെന്ന് പ്രചരിപ്പിക്കലായിരുന്നു അവര്‍ സ്വീകരിച്ച രണ്ടാമത്തെ മാര്‍ഗം. ഇതിന്റെ മുമ്പിലുണ്ടായിരുന്നത് നള്‌റുബ്‌നുല്‍ ഹാരിസ് എന്ന വ്യക്തിയായിരുന്നു. ഇയാള്‍ നബിﷺ യോടുള്ള ശത്രുത വെളിവാക്കുകയും അദ്ദേഹത്തെ വല്ലാതെ ദ്രോഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പഴയകാല പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കഥകള്‍ അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് നബിﷺ  ഒരു സദസ്സില്‍ ചെന്നുനിന്നാല്‍ അതിന് പിറകെ ഇയാള്‍ വന്നുകൊണ്ട് പറയും: ‘മുഹമ്മദിനെക്കാള്‍ നന്നായി പറയുവാന്‍ കഴിവുള്ളവനാണ് ഞാന്‍. മുഹമ്മദ് പറയുന്നതെല്ലാം പുരാണങ്ങളാണ്.’ ഇത് പറഞ്ഞശേഷം തന്റെ സംസാരം ആരംഭിക്കും. ഈ വ്യക്തിയെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

”വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതിക്കേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക. നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ” (അല്‍ജാഥിയ: 7-9).

3) മുഹമ്മദ് നബിﷺ യെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുക എന്നതായിരുന്നു ക്വുറൈശികള്‍ സ്വീകരിച്ച മൂന്നാമത്തെ മാര്‍ഗം. അവര്‍ മുഹമ്മദ് നബിﷺ യെയും വിശുദ്ധ ക്വുര്‍ആനിനെയും പരിഹസിക്കാനായി ഇറങ്ങി. സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും മുസ്ലിംകളെ നിന്ദിക്കലുമായിരുന്നു ലക്ഷ്യം. മുസ്‌ലിംകളുടെ മനശ്ശക്തി ക്ഷയിപ്പിക്കുക, ഇസ്‌ലാമിനെ സംബന്ധിച്ച് അവരുടെ മനസ്സില്‍ സംശയം ജനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. ചിലര്‍ നബിﷺ യെ ഭ്രാന്തന്‍ എന്ന് ആക്ഷേപിച്ചു:

”അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ” (അല്‍ഹിജ്ര്‍: 6)

മറ്റുചിലര്‍ മാരണക്കാരന്‍ എന്നും കളവ് പറയുന്നവനെന്നും വിശേഷിപ്പിച്ചു: 

”അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു” (അസ്സ്വാദ്: 4). 

കവി എന്നു പറഞ്ഞും ചിലര്‍ ആക്ഷേപിച്ചു: ”എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്). (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ടു വന്നു കാണിക്കട്ടെ” (അല്‍ അമ്പിയാഅ്: 5) 

മുഹമ്മദ് നബിﷺ  അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കൊടുക്കുമ്പോഴെല്ലാം നബിയെ അവര്‍ പരിഹസിക്കും: ”അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു.” (അല്‍ഫുസ്സ്വിലത്: 5). 

മരണശേഷം മറ്റൊരു ജീവിതമുണ്ട് എന്ന് പറയുമ്പോഴും അവര്‍ പരിഹാസത്തില്‍ തന്നെയായിരുന്നു:

”നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്: ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ?…” (അര്‍റഅ്ദ്: 5). 

മുഹമ്മദ് നബിﷺ യെ പരിഹസിക്കുന്നവരുടെ നേതാവായിരുന്നു അബൂജഹല്‍. എല്ലാ സദസ്സുകളിലും ആ വ്യക്തി കടന്നുവരും. എന്നിട്ട് ഇപ്രകാരം പറയും: ”മുഹമ്മദ് പറയുന്നത് സത്യമാണെങ്കില്‍ ആകാശലോകത്ത് നിന്നും ഞങ്ങള്‍ക്കു മേല്‍ ഒരു ചരല്‍മഴ വര്‍ഷിപ്പിച്ച് താ.” 

ഇക്കാര്യം അല്ലാഹു പറഞ്ഞുതരുന്നത് കാണുക: ”അല്ലാഹുവേ, ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല” (അല്‍അന്‍ഫാല്‍:32, 33). 

അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ നബിﷺ യെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ”നിന്റെ കൂടെയുള്ള പിശാച് നിന്നില്‍ നിന്നും വിട്ടുപോയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. രണ്ടു മൂന്ന് ദിവസമായി പിശാച് അടുക്കുന്നതായി കണ്ടിട്ടില്ല.” അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: 

”പൂര്‍വാഹ്‌നം തന്നെയാണ് സത്യം. രാത്രി തന്നെയാണ് സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” (അദ്ദ്വുഹാ:1-3).

ആയുധംകൊണ്ട് കുത്തിയാല്‍ ഉണ്ടാകുന്ന മുറിവിനെക്കാള്‍ പ്രയാസമുണ്ടാക്കുന്നതാണ് നാവുകൊണ്ടുള്ള പരിഹാസത്തിന്റെ മുറിവുകള്‍. പ്രത്യേകിച്ചും മാന്യരും നല്ലവരുമായ ആളുകളെക്കുറിച്ച് പരിഹസിച്ച് പറയുമ്പോള്‍ അത് അവരെ ഏറെ വേദനിപ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിﷺ യെ പുകഴ്ത്തുകയും വിശ്വസ്തനായി കാണുകയും ചെയ്തിരുന്ന അതേ ആളുകള്‍ അവരുടെ നാവുകൊണ്ടുതന്നെ കളവ് പറയുന്നവനെന്നും ഭ്രാന്തനെന്നും മാരണക്കാരനയന്നും പറഞ്ഞു പരിഹസിക്കുമ്പോള്‍ അത് നിസ്സാരമായ ഒരു കാര്യമല്ല. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍; അവന്റെ തൃപ്തിക്കുവേണ്ടിയാണ് ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് എന്നുള്ള കാരണത്താല്‍ മുഹമ്മദ് നബിﷺ യെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വളരെ നിസ്സാരമായിരുന്നു. ജനങ്ങള്‍ക്കറിയാത്ത പലതും ദിവ്യബോധനം വഴി നബിﷺ  അറിയുന്നു എന്നുള്ളതാണ് പരിഹാസങ്ങളെയും ഉപദ്രവങ്ങളെയും ക്ഷമയോടെയും സഹനത്തോടെയും അഭിമുഖീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അല്ലാഹു നബിﷺ യെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ക്ഷമിക്കുവാനുള്ള മാനസികാവസ്ഥ നബിക്ക് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു:

”അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക” (അല്‍ഹിജ്ര്‍: 97-99). 

പരീക്ഷണങ്ങളും പ്രയാസങ്ങളും ശക്തമാകുമ്പോള്‍ എല്ലാം ക്ഷമിക്കുവാനുള്ള കല്‍പന അല്ലാഹു തആലാ നല്‍കിക്കൊണ്ടായിരുന്നു: ”ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ” (അര്‍റൂം: 60). 

പരിഹാസങ്ങള്‍ക്കും ദ്രോഹങ്ങള്‍ക്ക് മുമ്പില്‍ അങ്ങേയറ്റത്തെ ക്ഷമ അനിവാര്യമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കാലുകള്‍ ചലിപ്പിക്കേണ്ടി വരും. ശരീരത്തെ വേദനിപ്പിക്കേണ്ടി വരും. ഹൃദയങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരും. എങ്കില്‍ മാത്രമെ അല്ലാഹുവിന്റെ ദീനിനെ പ്രകടമാക്കുവാന്‍ സാധിക്കുകയുള്ളൂ. 

ഉര്‍വ്വത്ബ്‌നു സുബൈറി(റ)ല്‍ നിന്നും നിവേദനം: ആഇശ(റ) അദ്ദേഹത്തോട് പറഞ്ഞു: ആഇശ(റ) നബിﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ പ്രവാചകരേ, ഉഹ്ദ്‌യുദ്ധ ദിവസത്തില്‍ താങ്കള്‍ക്കുണ്ടായ പ്രയാസം പോലെ മറ്റൊരു പ്രയാസമുള്ള ദിവസം താങ്കള്‍ക്ക് ഉണ്ടായിട്ടുണ്ടോ?” അപ്പോള്‍ നബിﷺ  പറഞ്ഞു: ”നിന്റെ ജനതയില്‍നിന്ന് എനിക്ക് പലതും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അക്വബയുടെ ദിവസം ഞാന്‍ അനുഭവിച്ചതാണ് ഏറ്റവും പ്രയാസമായിട്ടുള്ളത്. ഇബ്‌നു അബ്ദില്ലാഹിബ്‌നു അബ്ദികുലൈലിന്റെ അടുത്തേക്ക് ചെന്നു. പക്ഷേ, എന്റെ പ്രബോധനം അയാള്‍ സ്വീകരിച്ചില്ല. ദുഃഖിതനായിക്കൊണ്ട് ഞാന്‍ അവിടെ നിന്നും തിരിച്ചുപോന്നു. ക്വര്‍നുസ്സആലിബില്‍ വെച്ചാണ് എനിക്ക് ശരിക്കും ബോധം തെളിഞ്ഞത്. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ അതാ ഒരു മേഘം എനിക്ക് തണലായി നില്‍ക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ ആ മേഘത്തില്‍ ജിബ്‌രീലിനെ കണ്ടു. ജിബ്രീല്‍ എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: ‘നിന്റെ ജനത നിന്നോട് പറഞ്ഞത് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ നിനക്ക് നല്‍കിയ മറുപടിയും അല്ലാഹു കേട്ടിരിക്കുന്നു. മലകളുടെ മലക്കിനെ നിങ്ങളിലേക്ക് നിയോഗിച്ചിരിക്കുകയാണ് അല്ലാഹു. താങ്കള്‍ ഉദ്ദേശിക്കുന്ന കാര്യം അവരോട് കല്‍പിച്ചു കൊള്ളുക. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം അഖ്ശബൈനിനെ(രണ്ടു മലകള്‍) അവര്‍ക്ക് മുകളിലേക്ക് ഞാന്‍ മറിച്ചിടുന്നതാണ്.’ അപ്പോള്‍ നബിﷺ  അവരോട് പറഞ്ഞു: ‘വേണ്ട! ഞാന്‍ ആഗ്രഹിക്കുന്നത്, അവരുടെ സന്താനങ്ങളില്‍ നിന്നെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാത്ത സന്താനങ്ങളെ അല്ലാഹു പുറത്തു കൊണ്ടുവരാനാണ്” (ബുഖാരി: 3231, മുസ്‌ലിം: 1795). 

ശത്രുക്കളില്‍നിന്നും ഒരുപാട് പ്രയാസങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും നബിﷺ ക്ക് നേരിടേണ്ടിവന്നു എന്ന് പറഞ്ഞല്ലോ. ഇതെല്ലാംതന്നെ ഉഹ്ദ് യുദ്ധത്തില്‍ പിതൃവ്യനായ ഹംസﷺ  വധിക്കപ്പെട്ടതിന്റെ വേദനയെക്കാളും 70 ഓളം വരുന്ന അനുചരന്മാരുടെ മരണത്തിലൂടെ താന്‍ അനുഭവിച്ച വേദനയെക്കാളും ഉഹ്ദില്‍ തനിക്ക് സംഭവിച്ച മുറിവിന്റെ വേദനയെക്കാളും നബിﷺ യെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. 

ക്വുര്‍ആനിനെക്കുറിച്ചും നബിﷺ യെക്കുറിച്ചും മുശ്‌രിക്കുകള്‍ എന്തെല്ലാം കളവുകള്‍ പറഞ്ഞുവോ അതിനെല്ലാം അല്ലാഹു വഹ്‌യിലൂടെ മറുപടിയും കൊടുത്തു: 

”എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു; നിങ്ങള്‍ കാണാത്തവയെക്കൊണ്ടും. തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു.  ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്‌സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു” (അല്‍ ഹാക്ക്വ: 38-43). 

തെളിവുകള്‍ കൊണ്ടും പ്രമാണങ്ങള്‍ കൊണ്ടും ക്വുറൈശികള്‍ക്ക് നബിﷺ യെ നേരിടാന്‍ കഴിയാതെയായപ്പോള്‍ വാളിന്റെയും ശക്തിയുടെയും പിന്‍ബലം അവര്‍ക്ക് തേടേണ്ടിവന്നു. മൂസാ നബി(അ)യോട് ഫിര്‍ഔന്‍ സ്വീകരിച്ച രീതിയായിരുന്നു ഇത്. 

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്” (അശ്ശുഅറാഅ്: 29). 

പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയിലൂടെ നബിﷺ  മുന്നോട്ടുപോകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു:

1) എല്ലാ നബിമാരും സത്യനിഷേധികളില്‍ നിന്ന് ഇത്തരം പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അമ്പിയാക്കളെയും ഔലിയാക്കളെയും വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അല്ലാഹുവിന്റെ ഒരു നടപടിക്രമം ആകുന്നു ഇത്: 

”പൂര്‍വസമുദായങ്ങളില്‍ എത്രയോ പ്രവാചകന്‍മാരെ നാം നിയോഗിച്ചിട്ടുണ്ട്. ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല”(അസ്സുഖ്‌റുഫ്:6,7).

2) വീണ്ടും വീണ്ടും ക്ഷമിക്കുവാനുള്ള പ്രേരണ നല്‍കല്‍. പ്രബോധന മേഖലയില്‍ പ്രയാസങ്ങള്‍ ശക്തമായി വന്നപ്പോള്‍ ക്ഷമിക്കുവാനുള്ള കല്‍പനയാണ് അല്ലാഹു പ്രവാചകന് നല്‍കിയത്. ക്വുര്‍ആനില്‍ എണ്‍പതില്‍ അധികം സ്ഥലങ്ങളില്‍ ഇത് കാണുവാന്‍ സാധിക്കും. 

”ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ” (അര്‍റൂം: 60).

”അതിനാല്‍ അവര്‍ പറയുന്നതിന്റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക…” (ക്വാഫ്: 39).

3). പ്രബോധന മേഖലയില്‍ ആരാധനകള്‍ കൊണ്ട് സഹായം തേടണം: 

”അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക” (അല്‍ഹിജ്ര്‍: 97-99).

”ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം” (ത്വാഹാ: 130)

4) അല്ലാഹു കൂടെയുണ്ട് എന്ന് നബിﷺ യെ ബോധ്യപ്പെടുത്തല്‍. 

5) പരിഹസിക്കുന്ന ആളുകള്‍ പരാജിതരാവുക തന്നെ ചെയ്യും, അവര്‍ പരിഹസിക്കപ്പെടുന്നവരെക്കാള്‍ സ്ഥാനം കുറഞ്ഞവരാണ് എന്നൊക്കെയുള്ള ഓര്‍മപ്പെടുത്തല്‍. 

”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (പിന്നീട്) അവര്‍ അറിഞ്ഞ്‌കൊള്ളും” (അല്‍ഹിജ്ര്‍: 94-96).

 

ഫദ്‌ലുല്‍ ഹഖ് ഉമരി

നേർപഥം വാരിക

Leave a Comment