കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം)

കടത്തിന്‍റെ സകാത്ത്:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
കടം രണ്ടുവിധമുണ്ട്. ഒന്ന് മറ്റുള്ളവരില്‍ നിന്നും തനിക്ക് ലഭിക്കുവാനുള്ള കടം. രണ്ട് മറ്റുള്ളവര്‍ക്ക് താന്‍ നല്‍കുവാനുള്ള കടം.
ലഭിക്കുവാനുള്ള കടത്തിന്‍റെ സകാത്ത്:
മറ്റൊരാളില്‍ നിന്നും തനിക്ക് ലഭിക്കുവാനുള്ള പണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഒരാളില്‍ നിന്നും തനിക്ക് ലഭിക്കാനുള്ള കടം രണ്ടു വിധമാണ്. തിരിച്ചു കിട്ടാനുള്ള സമയമെത്തിയതും സമയമെത്താത്തതും.
തിരിച്ചു കിട്ടാന്‍ സമയമെത്തിയതും, തിരിച്ചു കിട്ടും എന്ന് ഉറപ്പുള്ളതുമായ പണത്തിന് സകാത്ത് കൊടുക്കണം. കാരണം അത് എപ്പോള്‍ നാം ആവശ്യപ്പെടുന്നോ അപ്പോള്‍ നമുക്ക് ലഭിക്കുന്നു. അതിനാല്‍ത്തന്നെ നമ്മുടെ കൈവശമുള്ള പണത്തെപ്പോലെത്തന്നെയാണത്. എന്നാല്‍ അവധിയെത്താത്ത പിന്നീട് തിരിച്ചു ലഭിക്കാനുള്ള കടത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അവയെ രണ്ടായി തരം തിരിക്കാം തിരിച്ചു കിട്ടാന്‍ സാധ്യത ഉള്ളതും തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്തതും.
തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്ത കടം ആണ് എങ്കില്‍, അഥവാ കടക്കാരനായ ആള്‍ പാപ്പരായത് കാരണത്താല്‍ കടം തിരിച്ച് തരാന്‍ സാധിക്കാതെ വരുകയോ, അതല്ലെങ്കില്‍ കടം മനപ്പൂര്‍വം തിരിച്ച് തരാതിരിക്കുകയോ ചെയ്യുന്ന പക്ഷം അതിന് സകാത്ത് ബാധകമല്ല എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ ശൈഖ് ഇബ്നു ബാസ് (റഹി) ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) തുടങ്ങിയവര്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്ത കടത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായമാണ് പ്രബലം എന്ന് രേഖപ്പെടുത്തിയതായി കാണാം. കാരണം അയാളുടെ പണം തന്നെ നഷ്ടപ്പെട്ടതുപോലെയാണ്. അതുകിട്ടുമെന്ന പ്രതീക്ഷയും ഇല്ല. പിന്നെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. മാത്രമല്ല സാമ്പത്തികമായ പ്രയാസം കാരണത്താലാണ് കടക്കാരന്‍ അത് തിരിച്ചു നല്‍കാത്തതെങ്കില്‍ അയാള്‍ക്ക് കുറച്ചുകൂടി ഇട നല്‍കുക എന്നത് ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച കാര്യം കൂടിയാണല്ലോ. അയാള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചുകൊടുക്കുന്നതോടൊപ്പം അതിന്‍റെ സകാത്ത് കൂടി അയാള്‍ നല്‍കണം എന്ന് പറയുന്നത് ഇസ്ലാമിന്റെ പൊതുതത്വങ്ങളോട് യോജിക്കുന്നുമില്ലല്ലോ. അതിനാല്‍ തന്നെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത പണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായം ശറഇന്റെ പൊതു തത്വങ്ങളെ അന്വര്‍ത്ഥമാക്കുന്ന ഏറെ ഉചിതമായ അഭിപ്രായമാണ് എന്നതില്‍ സംശയമില്ല.
എന്നാല്‍ അവധിയെത്താത്ത തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് വര്‍ഷാവര്‍ഷം സകാത്ത് നല്‍കേണ്ടതുണ്ടോ എന്നതാണ് മറ്റൊരു ചര്‍ച്ചാ വിഷയം.
കടത്തിന്‍റെ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങള്‍ വളരെ സംക്ഷിപ്തമായി വിലയിരുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ഗ്രഹിക്കാന്‍ സഹായകമാകും:
തിരിച്ചു ലഭിക്കുവാനുള്ള കടത്തിന്‍റെ വിഷയത്തില്‍ ഉള്ള അഭിപ്രായങ്ങള്‍:
1. കടം തിരിച്ചു നല്‍കാനുള്ള വ്യക്തി തിരിച്ചു നല്‍കാന്‍ പ്രാപ്തിയുള്ള ആളാണ് എങ്കില്‍, തന്റെ സകാത്ത് കണക്കു കൂട്ടുന്നതോടൊപ്പം കടമായി തിരിച്ചു കിട്ടാനുള്ള സംഖ്യയും കൂട്ടണം. അഥവാ ആ കടത്തിന് വര്‍ഷാവര്‍ഷം സകാത്ത് നല്‍കണം. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം, അതുപോലെ ഇമാം അഹ്മദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരഭിപ്രായവും ഇതാണ്. അബൂ ഉബൈദ് (റഹി), ഇസ്ഹാഖ് ബിന്‍ റാഹവൈഹി (റഹി) യുടെയും അഭിപ്രായവും ഇതാണ്. അതുപോലെ ഉമറുബ്നുല്‍ ഖത്താബ് (റ), ജാബിര്‍ (റ) ഇബ്നു ഉമര്‍ (റ) തുടങ്ങിയവരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്([1]).
2. കടം തിരിച്ചുതരാനുണ്ട് എന്നത് അംഗീകരിക്കുന്ന ആളില്‍ നിന്നും തിരികെ ലഭിക്കാനുള്ള കടമാണ് എങ്കിലും, ഇനി കടം മനപ്പൂര്‍വ്വം തിരിച്ചു നല്‍കാത്ത ആളാണെങ്കില്‍ അയാള്‍ക്കെതിരില്‍ തന്റെ കൈവശം തെളിവുണ്ട് എങ്കിലും, തന്റെ കൈവശമുള്ള പണത്തെപ്പോലെത്തന്നെ കിട്ടാനുള്ള കടത്തിന്‍റെ സകാത്തും വര്‍ഷാവര്‍ഷം ബാധകമാണ്. എന്നാല്‍ അത് കടം തിരിച്ചുകിട്ടിയതിനു ശേഷം ഒരുമിച്ച് നല്‍കുകയോ, അതത് വര്‍ഷം നല്‍കുകയോ ചെയ്യാം. ഇതാണ് ഇമാം അബൂ ഹനീഫ (റഹി) യുടെ അഭിപ്രായം. ([2]) അവധി എത്തിയോ അതോ എത്തിയിട്ടില്ലേ എന്നുള്ളത് ഇമാം അബൂ ഹനീഫ (റഹി) പരിഗണിക്കുന്നില്ല.
3. അതാത് വര്‍ഷങ്ങള്‍ക്കുള്ള സകാത്ത് ബാധകമാണ് അത് അതാത് വര്‍ഷം കൊടുക്കുകയോ ഇമാം അഹ്മദില്‍ നിന്നുമുള്ള മറ്റൊരു അഭിപ്രായം ഇതാണ്. സുഫ്‌യാന്‍ അസൗരി (റഹി) യും ഈ അഭിപ്രായക്കാരനാണ്.
4. കടം തിരിച്ചു നല്‍കാനുള്ള ആള്‍ തിരിച്ചു നല്‍കാന്‍ പ്രാപ്തിയുള്ള ആള്‍ ആണെങ്കിലും അല്ലെങ്കിലും ആ പണം തിരികെ ലഭിച്ചാല്‍ ഉടനെ ഒരു വര്‍ഷത്തെ സകാത്ത് മാത്രം നല്‍കുക. മുന്‍പ് പിന്നിട്ട് പോയ വര്‍ഷങ്ങളുടെ സകാത്ത് നല്‍കേണ്ടതില്ല. ഇമാം മാലിക് (റഹി) യുടെ അഭിപ്രായം ഇതാണ്([3]). ഹമ്പലീ മദ്ഹബിലെ അഭിപ്രായങ്ങളില്‍ ഒന്നും ഇതാണ്. ഉമറുബ്നു അബ്ദുല്‍ അസീസ് (റഹി) യില്‍ നിന്നും ഇബ്നു അബ്ദുല്‍ ബര്‍ (റഹി) അദ്ദേഹത്തിന്‍റെ ഇസ്തിദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ ഇതേ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്[4]. ഉമാറുബ്നു അബ്ദുല്‍ അസീസ് (റഹി) ഇത് നിര്‍ദേശിച്ചുകൊണ്ട് മൈമൂന്‍ ബിന്‍ മഹ്റാന്‍ (റഹി) കത്തെഴുതിയതായി സുഫ്’യാനുബ്നു ഉയൈന (റഹി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ആ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത പണം ആയതുകൊണ്ടാണ് ഉമറുബ്നു അബ്ദുല്‍ അസീസ് (റഹി) ഒരു സകാത്ത് മാത്രം നല്‍കാന്‍ ആവശ്യപ്പെട്ടത് എന്ന് കാണാം. എന്നാല്‍ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളതാണ് എങ്കില്‍ എല്ലാ വര്‍ഷത്തെ സകാത്തും നല്‍കണം എന്നതാണ് ഉമറുബ്നു അബ്ദുല്‍ അസീസ് (റഹി) യുടെ അഭിപ്രായമെന്ന് മനസ്സിലാക്കാം.
5. തിരിച്ചുകിട്ടാനുള്ള അവധിയെത്താത്ത കടത്തിന് സകാത്ത് ബാധകമല്ല. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹി) യുടെ അഭിപ്രായം. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു ഉമര്‍ (റ) വില്‍ നിന്നും, ആഇശ (റ) യില്‍ നിന്നും, ഇക്’രിമ (റഹി) , അത്വാഅ് (റഹി) യില്‍ നിന്നും ഉദ്ദരിക്കുന്നതായി ഇമാം ബൈഹഖി അദ്ദേഹത്തിന്‍റെ സുനനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്([5]). അഥവാ ഈ അഭിപ്രായപ്രകാരം കടം തിരിച്ചുകിട്ടിയാല്‍ പിന്നീട് ഹൗല്‍ തികയുമ്പോള്‍ അതിന്‍റെ സകാത്ത് നല്‍കിയാല്‍ മതി.
6. കടത്തിന്‍റെ സകാത്തിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സുവ്യക്തമായ പ്രമാണങ്ങള്‍ വരാത്തത് കൊണ്ടാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാകാന്‍ കാരണം. സകാത്ത് ബാധകമാണ് എന്ന് പറയുന്നവര്‍ പൊതുവേ സമ്പത്തുക്കളില്‍ സകാത്ത് ബാധകമാണ് എന്ന തെളിവുകളെ അവലംബിച്ചുകൊണ്ടാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരാകട്ടെ അത് ബാധകമല്ല എന്ന് പ്രതിപാദിക്കപ്പെട്ട അസറുകളെ അവലംബിച്ചുകൊണ്ടും. ഏതായാലും ഇതൊരു ഇജ്തിഹാദിയായ വിഷയമാണ്.
കൂടുതല്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നത് തിരിച്ചു കിട്ടാനുള്ള അവധിയെത്തിയിട്ടില്ലാത്ത കടത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായമാണ്. അത് പ്രബലമാണ് എന്ന് പറയാനുള്ള കാരണം:
1. അവധി എത്തിയിട്ടില്ലാത്ത കടം കിട്ടുമെന്ന് ഇപ്പോള്‍ ഉറപ്പുണ്ടെങ്കില്‍ പോലും അതൊരുപക്ഷെ ഭാവിയില്‍ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അതിനാല്‍ത്തന്നെ കിട്ടുമെന്ന് ഉറപ്പിക്കാന്‍ സാധ്യമല്ല.
2. കടം വാങ്ങിച്ച ആളുടെ കൈവശം ആ പണം സകാത്ത് ബാധകമാകുന്ന രൂപത്തില്‍ ഉണ്ടെങ്കില്‍ അതിന്‍റെ സകാത്ത് കൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. കടം നല്‍കിയ ആള്‍ കൂടി കൊടുക്കണം എന്ന് പറയുമ്പോള്‍ ഒരേ പണത്തിന് രണ്ടുപേര്‍ സകാത്ത് കൊടുക്കുന്ന അവസ്ഥ വരുന്നു. ഒരേ പണത്തിന് രണ്ട് സകാത്ത് ഇല്ല.
3. കടം വാങ്ങുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമല്ലെങ്കിലും കടം നല്‍കുക എന്നത് ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച കാര്യമാണ്. എന്നാല്‍ ആ പണത്തിന് യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ തന്‍റെ സഹോദരന് നല്‍കുന്ന ഒരാള്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്നത് ഇസ്ലാമിന്‍റെ മഖാസിദുകളോട് പൊരുത്തപ്പെടുന്നില്ല. ആരാണോ ആ പണത്തിന്‍റെ ഉപഭോക്താവ് സകാത്ത് ബാധകമാകുന്ന അവസ്ഥയില്‍ അയാളുടെ കൈവശം ആ പണം ഉണ്ട് എങ്കില്‍ അതിന്‍റെ സകാത്ത് നല്‍കാനുള്ള ബാധ്യസ്ഥനും അയാള്‍ തന്നെയാണ്. അതുകൊണ്ടാണ് ഒരാളുടെ കൈവശം അമാനത്തായി ഏല്‍പിച്ചതാണ് എങ്കില്‍ ആവിടെ അതിന്‍റെ സകാത്ത് കൊടുക്കാന്‍ ഏല്‍പിച്ച ആള്‍ ഉത്തരവാദിയാണ് എന്ന് പറയാന്‍ കാരണം. ഏത് സമയത്തും അയാള്‍ക്കത് തിരിച്ചു വാങ്ങാമല്ലോ. എന്നാല്‍ അവധി എത്താത്ത കടം അവധി എത്താതെ തിരിച്ചു വാങ്ങാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ അതിനെ നിക്ഷേപമായി പരിഗണിക്കാന്‍ സാധിക്കില്ല.
പ്രബലമായ അഭിപ്രായം അവധിയെത്താത്ത തിരിച്ച് ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമല്ല എന്നതാണെങ്കിലും തിരിച്ചുകിട്ടുമെന്ന് ഏകദേശം ഉറപ്പുള്ള കടമാണ് എങ്കില്‍ തന്റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ ആ പണം കൂടി കൂട്ടുക എന്നത് തന്നെയാണ് സൂക്ഷ്മത. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് ഇബ്നു ബാസ് (റഹി) തുടങ്ങിയ പണ്ഡിതന്മാര്‍ പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളതും അതാണ്.
നല്‍കുവാനുള്ള കടം:
അഥവാ സകാത്ത് കണക്കുകൂട്ടുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം. സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഈ സംഖ്യ അതില്‍ നിന്നും കുറക്കാമോ എന്നതാണ് ഇവിടെയുള്ള ചര്‍ച്ച. ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം ഒരാള്‍ സകാത്ത് കണക്കുകൂട്ടുന്നതിന് മുന്‍പ് അയാളുടെ കടം വീട്ടുകയാണ് എങ്കില്‍ ആ പണത്തിന് സകാത്ത് ബാധകമാകുകയില്ല എന്നതാണ്. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ഈ വിഷയം വിശദീകരിച്ച ശേഷം രേഖപ്പെടുത്തിയത് ഒരാള്‍ സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പായി അയാളുടെ കടം വീട്ടുന്നതിലേക്ക് അഥവാ കടക്കാരന് നല്‍കുന്നത്തിലേക്ക് നീക്കിവെക്കുന്ന പണത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്നതാണ്. കാരണം ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) : “ഇതാകുന്നു നിങ്ങളുടെ സകാത്ത് നല്‍കാനുള്ള മാസം. അതിനാല്‍ നിങ്ങളുടെ കടങ്ങള്‍ കൊടുത്ത് വീട്ടുകയും ശേഷം സകാത്ത് നല്‍കുകയും ചെയ്യട്ടെ” എന്ന് ജനങ്ങളോട് പറയാറുണ്ടായിരുന്നു. ആ നിലക്ക് കടം വീട്ടിയ ശേഷം ബാക്കി കൈവശമുള്ള പണം നിസ്വാബ് തികയുന്നുണ്ട് എങ്കില്‍ സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ ശൈഖ് ഇബ്നു ബാസ് (റഹി) രേഖപ്പെടുത്തിയിട്ടുള്ളത് തന്‍റെ കൈവശമുള്ള നിസ്വാബെത്തിയ പണത്തിന് ഹൗല്‍ തികഞ്ഞാല്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ് എന്നതാണ്. കടം വീട്ടുന്നുവെങ്കില്‍ അത് ഹൗല്‍ തികയുന്നതിന് മുന്‍പ് ചെയ്തുകൊള്ളട്ടെ.
ഏതായാലും ഇപ്പോള്‍ തിരിച്ച് നല്‍കാന്‍ ഉദ്ദേശിക്കാത്ത കടം സകാത്ത് കണക്കുകൂട്ടുന്നതില്‍ നിന്നും കിഴിക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കാം. അതാണ് പ്രബലമായ അഭിപ്രായം. ഒന്നുകില്‍ കടം വീട്ടുക ഇനി കടം ഇപ്പോള്‍ വീട്ടുന്നില്ല എങ്കില്‍ കടം പരിഗണിക്കാതെത്തന്നെ കൈവശമുള്ള പണം കണക്കുകൂട്ടി സകാത്ത് നല്‍കുക.
ഉദാ: ഒരാള്‍ക്ക് രണ്ടുവര്‍ഷത്തിനു ശേഷം തിരിച്ചു നല്‍കേണ്ടതായ അഞ്ചുലക്ഷം രൂപ കടമുണ്ട്. അയാളുടെ കൈവശം ആകെ പത്തുലക്ഷം രൂപയുമുണ്ട്. ഇന്ന് അയാളുടെ കൈവശമുള്ള പണത്തിന് ഹൗല്‍ തികയുന്ന ദിവസമാണ് എന്ന് കരുതുക. അയാള്‍ ആ പത്തുലക്ഷം രൂപക്കും സകാത്ത് നല്‍കേണ്ടതുണ്ടോ ? അതല്ല ആ പത്തുലക്ഷം രൂപയില്‍ നിന്നും കടമുണ്ട് എന്ന പേരില്‍ അഞ്ചുലക്ഷം കുറച്ചതിന് ശേഷം ബാക്കി അഞ്ഞുലക്ഷത്തിന് സകാത്ത് നല്‍കിയാല്‍ മതിയോ ഇതാണ് ചര്‍ച്ച. അയാള്‍ അയാളുടെ കടം ഇപ്പോള്‍ വീട്ടുകയാണ് എങ്കില്‍ ആ വീട്ടുന്ന പണം കഴിച്ച് ബാക്കിക്ക് സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ കടം ഇപ്പോള്‍ വീട്ടുന്നുമില്ല. എങ്കില്‍ കടത്തിന്‍റെ പേരില്‍ അത് സകാത്ത് നല്‍കേണ്ട പണത്തില്‍ നിന്നും ആ സംഖ്യ കിഴിക്കാന്‍ പാടില്ല. അഥവാ കടം വീട്ടുകയുമില്ല സകാത്ത് കണക്കുകൂട്ടുമ്പോള്‍ കൈവശമുള്ള പണത്തില്‍ നിന്നും അത് കിഴിക്കുകയും വേണം എന്ന രണ്ടാഗ്രഹവും ഒരുമിച്ച് സാധിക്കില്ല എന്നര്‍ത്ഥം. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) അശറഹുല്‍ മുംതിഇല്‍ പറയുന്നു: “ അല്ലാഹുവിനെ സൂക്ഷിക്കുകയും തന്‍റെ മേലുള്ള കടം തിരിച്ചടക്കുകയും ചെയ്യുന്ന ആളാണ് എങ്കില്‍, അയാളെ സംബന്ധിച്ചിടത്തോളം ബാക്കി കൈവശമുള്ള പണത്തിന്‍റെ സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ കടം തിരിച്ചടക്കാതെ ആ പണം പ്രയോജനപ്പെടുത്തുന്ന ആള്‍ ആണെങ്കില്‍ അയാളുടെ മേല്‍ അതിന്‍റെ സകാത്ത് ബാധകമാണ്”.
________________________________________
[1] – إختلاف الفقهاء ( 1 / 112)
[2] – مختصر اختلاف العلماء (1/434)، حاشية رد المحتار (2/307). نور الإيضاح ( 1/127)
[3] – الاستذكار ( 9/96).
[4] – الإستذكار كتاب الزكاة ، باب الزكاة في الدين 549. (9/96)
[5]- سنن البيهقي (4 / 150 ) حديث : 7877
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna