കറന്‍സിയുടെ സകാത്തും നിസ്വാബും:

ധനമായതിനാലും, നമ്മുടെ കാലഘട്ടത്തില്‍ സ്വര്‍ണ്ണനാണയങ്ങള്‍ക്കും, വെള്ളിനാണയങ്ങള്‍ക്കും പകരമായി ഉപയോഗിക്കപ്പെടുന്നതായതിനാലും കറന്‍സിക്ക് സകാത്ത് നിര്‍ബന്ധമാണ്. പ്രവാചകന്‍(ﷺ)യുടെ കാലത്ത് കറന്‍സി സമ്പ്രദായം നിലവിലില്ലാത്തത് കൊണ്ടുതന്നെ അത് പ്രത്യേകം പ്രതിപാദിക്കുന്ന തെളിവുകള്‍ നമുക്ക് ലഭിക്കുകയില്ല. എന്നാല്‍ ഖിയാസ് മുഖേന കറന്‍സിയില്‍ സകാത്ത് ബാധകമാണ് എന്നത് സുവ്യക്തമാണ്.
خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا
“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുക” – [التوبة 103].
അതുപോലെ മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ) പറഞ്ഞു:
“فأعلمهم أن الله افترض عليهم صدقة في أموالهم”
“അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”- [ബുഖാരി]. കറന്‍സിയാകട്ടെ ഈ കാലഘട്ടത്തില്‍ ഒരു ധനമായാണ് പരിഗണിക്കപ്പെടുന്നത് എന്നതില്‍ യാതൊരു സംശയവുമില്ലല്ലോ.
കറന്‍സിയുടെ നിസ്വാബ്:
വെള്ളിയുടെയും സ്വര്‍ണ്ണത്തിന്‍റെയും നിസ്വാബുമായി പരസ്പരം താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഏതാണോ ഏറ്റവും കുറവ് മൂല്യമുള്ളത് അതാണ് കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക. നമ്മുടെ കാലഘട്ടത്തില്‍ 595ഗ്രാം വെള്ളിക്ക് 85ഗ്രാം സ്വര്‍ണ്ണത്തെക്കാള്‍ മൂല്യം കുറവാണ്. അതിനാല്‍ തന്നെ വെള്ളിയുടെ നിസ്വാബാണ് കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക. കാരണം ഖിയാസ് ചെയ്യുമ്പോള്‍ സകാത്തിന്‍റെ അവകാശികള്‍ക്ക് ഏറ്റവും ഉചിതമേത് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്.
സ്വർണ്ണവുമായും വെള്ളിയുമായും ഖിയാസ് ചെയ്യാമെന്നിരിക്കെ ഏതാണോ ആദ്യം നിസ്വാബ് എത്തുന്നത് ആ നിസ്വാബ് പരിഗണിക്കൽ നിർബന്ധമാകുന്നു. മാത്രമല്ല ദരിദ്രന് ഏറ്റവും ഉചിതമായതും അതാണ്. ഇപ്രകാരമാണ് ശൈഖ് ഇബ്നു ബാസും, ഇബ്നു ഉസൈമീനും (رحمهم الله), ലിജ്നതുദ്ദാഇമയുമെല്ലാം അഭിപ്രായപ്പെട്ടത്….
ശൈഖ് ഇബ്നു ബാസ് (رحمه الله) പറയുന്നു:
” നിങ്ങൾ അയച്ച കത്തിലെ കറൻസിയുടെ നിസ്വാബ് എത്ര, സകാത്തായി നൽകേണ്ടത് എത്രയാണ് ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്.
അതിന്റെ മൂല്യം സ്വർണ്ണത്തിന്റെ നിസ്വാബുമായും, വെള്ളിയുടെ നിസ്വാബുമായും താരതമ്യം ചെയ്യുമ്പോൾ ഏതാണോ കുറഞ്ഞ നിസ്വാബ് അത് പ്രകാരം കറൻസിയിൽ സകാത്ത് നിർബന്ധമാകുന്നു. (നമ്മുടെ കാലഘട്ടത്തിൽ കുറവ് മൂല്യം വെള്ളിക്കാണല്ലോ. അപ്പോൾ കുറഞ്ഞ നിസ്വാബ് വെള്ളിയുടെതാണ്). ആ കറൻസിയോടൊപ്പം സകാത്ത് നിർബന്ധമാകുന്ന സന്ദർഭത്തിൽ കൈവശമുള്ള മറ്റു കച്ചവടവസ്തുക്കളുടെ (മാർക്കറ്റ് വില) കൂടി കൂട്ടി മൊത്തത്തിൽ നിസ്വാബ് തികഞ്ഞാലും മതി. ഇന്ന് പ്രചാരത്തിലുള്ള കറൻസിയുടെ നിസ്വാബ് 56 സൗദി വെള്ളി റിയാൽ (സൌദിയിൽ ഇന്ന് പ്രചാരത്തിലുള്ള വെള്ളിനാണയമോ, 20 മിസ്ഖാൽ സ്വർണ്ണമോ (85 ഗ്രാം) ആണ്.
(ഇവയിൽ ഏതാണോ ആദ്യം നിസ്വാബ് തികയുന്നത് അത് പരിഗണിക്കണം എന്ന് ശൈഖ് സൂചിപ്പിച്ചുവല്ലോ. സ്വാഭാവികമായും വെള്ളിക്ക് മൂല്യം കുറവായതിനാൽ അതാണ് ആദ്യം നിസ്വാബ് തികയുക. അതിനാൽ പരിഗനിക്കെണ്ടതും അതാണ്).
ലിജ്നതുദ്ദാഇമയുടെ ഫത്’വ :
فتوى لجنة الدائمة : نصاب الذهب عشرون مثقالاً، وعشرون المثقال تساوي أحد عشر جنيهًا سعوديًّا وثلاثة أسباع الجنيه، ونصاب الفضة مائة وأربعون مثقالاً، وهي مائتا درهم من الدراهم الموجودة في عهد النبي صلى الله عليه وسلم وهي تساوي ستة وخمسين ريالاً سعوديًّا فضيًّا، فإذا اجتمع لدى المسلم من العملة المذكورة التركية ما يعادل نصاب الذهب أو الفضة وحال عليها الحول وجبت فيه الزكاة، وأخرج منه ربع العشر، وفي حالة بلوغ الموجود من العملة المذكورة كلاًّ من نصاب الذهب أو نصاب الفضة فتقدر بالأحظ للفقراء منهما لكونه أنفع لهم أما إذا بلغت مقدار نصاب أحدهما دون الآخر فيجب تقديرها بما بلغته منهما.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.
– عبد العزيز بن باز، عبد الله بن قعود ، عبد الله غديان ، عبد الرزاق عفيفي.
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com