ഇസ്‌ലാം ശാന്തിയുടെ മതം

പ്രാര്‍ത്ഥന, ഇസ്തിഗാസ, തവസ്സുല്‍

നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് നാം അര്‍പ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ നന്ദി പ്രകടനമാണ് പ്രാര്‍ത്ഥന. നാം ചെയ്യുന്ന എല്ലാ ആരാധനകളുടെയും ജീവനും പ്രാര്‍ത്ഥന തന്നെ. അതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം അവനോട് മാത്രമായിരിക്കണം. അത് ഇസ്‌ലാമിന്റെ നിര്‍ബന്ധ നിയമമാണ്. നബി(സ്വ) പറയുന്നു: 

”നുഅ്മാനുബ്‌നു ബശീര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ അരുളി: നിശ്ചയം പ്രാര്‍ത്ഥന അത് ഇബാദത്തു തന്നെയാണ്. ശേഷം നബി(സ്വ) ഓതി, നിങ്ങളുടെ നാഥന്‍ അരുളിയിരിക്കുന്നു.  എന്നോട് നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക. നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. എനിക്ക് ഇബാദത്തെടുക്കുവാന്‍ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (തിര്‍മുദി: 2969, 3247, 3372, ഇബ്‌നുമാജ: 3828)

പ്രാര്‍ത്ഥന ആരാധനയാണെന്നും  അത് അല്ലാഹു വിനോട് മാത്രമെ പാടുള്ളൂ എന്നും യാതൊരു സംശയങ്ങള്‍ക്കും പഴുതില്ലാത്ത വിധം മേല്‍ നബിവചനം പഠിപ്പിക്കുന്നു. അതിനാല്‍ പ്രാര്‍ത്ഥനകളെല്ലാം അല്ലാഹുവോട് മാത്രമാക്കുക. സൃഷ്ടികള്‍ അവരെത്ര ഉന്നതരായിരുന്നാലും അതിന് അര്‍ഹരല്ല. മാത്രമല്ല, അവരോടുള്ള പ്രാര്‍ത്ഥന അവന്‍ ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കാ (ബഹുദൈവാരാധന)ണ് എന്നുകൂടി ഇസ്‌ലാം പഠിപ്പിക്കുന്നു. ചില ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക:

”അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാര്‍ത്ഥന. (മറ്റുള്ളവരോടുള്ള പ്രാര്‍ത്ഥന അസത്യത്തിന്റേതുമാണ്.) അവന്ന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ത്തന്നെയാകുന്നു.” (സൂറഃ റഅ്ദ് – 14)

ഒരു മുസ്‌ലിം തന്റെ നമസ്‌കാരത്തിലൂടെ ഓരോ ദിവസവും ചുരുങ്ങിയത് 17 പ്രാവശ്യമെങ്കിലും പ്രതിജ്ഞയെടുക്കുന്നത് ഇപ്രകാരമാണ്: ”നിന്നെമാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു” (സൂറഃ ഫാതിഹ- 5)

മറ്റൊരു സ്ഥലത്ത് ഖുര്‍ആന്‍ പറയുന്നു: ”അന്ത്യനാള്‍ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല, അന്ത്യനാളില്‍) മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവരുടെ (പ്രാര്‍ത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാഫ്- 5,6)

വീണ്ടും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”നിങ്ങളുടെ നാഥന്‍ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ പിന്നീട് നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (സൂറഃ ഗാഫിര്‍ – 60)

ചുരുക്കത്തില്‍, അല്ലാഹുവിനോടു മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ക്ക് അത് കേള്‍ക്കാനോ ഉത്തരം ചെയ്യാനോ സാധ്യമല്ലെന്നും, അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കായിത്തീരുമെന്നും മേല്‍ വചനങ്ങളിലൂടെ വ്യക്തമായി.

മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കില്‍ നിന്നുണരുന്നതു മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതു വരെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാര്‍ത്ഥനകള്‍ നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. (ഉദാ:- വാഹനത്തില്‍ കയറുമ്പോള്‍, പുതുവസ്ത്രം ധരിക്കുമ്പോള്‍, ഇടിമിന്നലുണ്ടാകുമ്പോള്‍, രോഗശാന്തിക്ക്, ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍….) എന്നാല്‍ ഈ പ്രാര്‍ത്ഥനകളിലെവിടേയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ ഒരു സൂചന പോലും കാണാന്‍ സാധ്യമല്ല! എല്ലാം അല്ലാഹുവോട് മാത്രമാണെന്നും അവയിലൊന്നും ആരുടേയും ഹഖും ജാഹും ബര്‍ക്കത്തുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാല്‍ ഈ മാതൃക സ്വീകരിച്ച് ഇടയാളന്‍മാരും മധ്യവര്‍ത്തികളുമില്ലാതെ നേര്‍ക്കുനേരെ അല്ലാഹുവിനോടു മാത്രം പ്രാര്‍ത്ഥിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇസ്തിഗാസഃ

സഹായം തേടുക എന്നാണ് ‘ഇസ്തിഗാസ’ എന്നതുകൊണ്ടു ദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്തിഗാസയില്‍ അനുവദിച്ചതും വിരോധിച്ചതുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യര്‍ പരസ്പരം അവര്‍ക്ക് ലഭ്യമായ കഴിവില്‍പെട്ട സഹായം ചോദിക്കല്‍ സര്‍വ്വസാധാരണയാണല്ലോ. ഉദാഹരണമായി: ഒരു സുഹൃത്തിനോട് 100 രൂപ വായ്പ ചോദിക്കല്‍. ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അനുവദനീയമാണ്. ചിലപ്പോള്‍ അത്യാവശ്യവുമാണ്.

എന്നാല്‍ തെറ്റായതും വിരോധിക്കപ്പെട്ടതുമായ ഒരു ഇസ്തിഗാസയുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ മഹാത്മാക്കളോട് സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സഹായാര്‍ത്ഥനയാണത്. എന്നാല്‍ ഈ തരത്തിലുള്ള സഹായം തേടലിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവ് കണ്ടെത്താന്‍ സാധിക്കുകയില്ല. മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ് താനും. അതിനാല്‍ അത് സൃഷ്ടികളോട് ചോദിക്കല്‍ തെറ്റാണ്; ശിര്‍ക്കുമാണ്.

ഉദാഹരണമായി: ഒരാള്‍ക്ക് രോഗം ബാധിച്ചു. അദ്ദേഹം ഒരു ഡോക്ടറുടെ അടുക്കല്‍ പോയി പറയുന്നു: ‘എനിക്ക് രോഗമാണ് എന്നെ സഹായിക്കണം.’ ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍, അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്‍സിക്കുമെന്നും ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നാണ്. അപ്പോള്‍ ഇവിടെയുള്ള സഹായം മനുഷ്യന് ലഭിച്ച കഴിവില്‍ പെട്ടതാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. അതിനാല്‍ ആ ചോദ്യം തെറ്റല്ല; അനുവദനീയമാണ്.

എന്നാല്‍ ഇതേ രോഗി തന്നെ ‘ബദ്‌രീങ്ങളേ, മുഹ്‌യിദ്ദീന്‍ ശൈഖേ! എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടുത്തണേ…’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അത് തെറ്റാണ്. അല്ലാഹു പൊറുക്കാത്ത ശിര്‍ക്കാണത്. കാരണം, ഇവിടെ, ആ മഹാത്മാക്കള്‍ സഹായിക്കുമെന്നും രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്‍ഗ്ഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്‍, നേര്‍ക്കുനേരെ വന്ന് ചില്‍സിക്കുകയും മരുന്ന് നല്‍കുകയും ചെയ്യും എന്ന നിലയ്ക്കല്ല. മറിച്ച് അല്ലാഹു ചെയ്യുന്നതുപോലെ കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) സഹായിക്കുമെന്നാണ്. അതാകട്ടെ അല്ലാഹുവിന്റെ മാത്രം കഴിവില്‍പ്പെട്ടതാണുതാനും.

അതിനാല്‍, ഒരു മരണപ്പെട്ട നബിയെക്കുറിച്ചോ വലിയ്യിനെ കുറിച്ചോ ആരെങ്കിലും അപ്രകാരം വിശ്വസിച്ചാല്‍ അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ കഴിവില്‍ അവരെ പങ്കു ചേര്‍ക്കലായി മാറുന്നു. അതുകൊണ്ടുതന്നെ അത് ശിര്‍ക്കായിത്തീരുകയും ചെയ്യും! അതിനാല്‍ രോഗ ശമനം, സന്താനലബ്ധി, നരകമോചനം… തുടങ്ങിയ, സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സഹായ തേട്ടങ്ങള്‍ അല്ലാഹുവിനോടു മാത്രമേ പാടുള്ളൂ. അതൊരിക്കലും സൃഷ്ടികളോട് പാടില്ല. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് നേരത്തെ നാം ഉദ്ധരിച്ചതും. ഇനി ഒരു നബി വചനം ശ്രദ്ധിക്കുക: നബി(സ്വ)പറഞ്ഞു: ”നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക.” (തിര്‍മുദി ഹദീസ് നമ്പര്‍: 6516)

തവസ്സുല്‍

‘തവസ്സുല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സൃഷ്ടികള്‍ അവരുടേയും അല്ലാഹുവിന്റേയും ഇടയില്‍ ഒന്നിനെ മദ്ധ്യവര്‍ത്തിയാക്കി നിര്‍ത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുക എന്നാണ്. അങ്ങനെ ഇടയാളനായി ഇന്ന് അധികമാളുകളും സ്വീകരിക്കാറുള്ളത് മരിച്ചുപോയ മഹാത്മാ ക്കളേയും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവയുമാണ്.

ഇന്ന് നമ്മുടെ സമൂഹത്തിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്, നമുക്കാര്‍ക്കും അല്ലാഹുവിലേക്ക് നേരിട്ടടുക്കാന്‍ സാധിക്കില്ലെന്നാണ്. കാരണം നാം അല്ലാഹുവോടടുത്തവരല്ല, നിത്യേന നിരവധി തെറ്റുകള്‍ ചെയ്യുന്ന പാപികളാണ്. അതുകൊണ്ട് അവനിലേക്ക് കൂടുതല്‍ അടുത്ത അവന്റെ ഇഷ്ട ദാസന്മാരായ അമ്പിയാ- ഔലിയാക്കള്‍ വഴി മാത്രമേ അവനോടടുക്കാന്‍കഴിയൂ. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവോടു പറയും; എങ്കില്‍ അതൊരിക്കലും അല്ലാഹു തട്ടിമാറ്റുകയില്ല! ഇതാണ് ഈ വിഷയത്തിലുള്ള നമ്മുടെ സമൂഹത്തിന്റെ വിശ്വാസം.

എന്നാല്‍ ഈ വിശ്വാസത്തെ ഒരു നിലയ്ക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇടയാളന്മാരില്ലാതെ നേരിട്ട് അടുക്കുവാന്‍ പറ്റിയ അങ്ങേയറ്റത്തെ കാരുണ്യത്തിന്റെ നാഥനായിട്ടാണ്. അവന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരിചയപ്പെടുത്തുന്നത് ‘റഹ്മാന്‍’ (പരമ കാരുണികന്‍) ‘റഹീം'(കരുണാനിധി) എന്നിവയാണ്. സൃഷ്ടികളുമായുള്ള അവന്റെ അടുപ്പത്തെ കുറിച്ച് അവന്‍ തന്നെ പ്രഖ്യാപിക്കുന്നത് നോക്കൂ: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നു. തന്റെ കണ്ഠനാടിയേക്കാള്‍ നാം അവനോട് അടുത്തവനാണ്.” (സൂറ: ഖാഫ്: 16)

”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക,) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ – 180)

നോക്കൂ, എത്രവലിയ കാരുണ്യവാനാണവന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും അറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ!

എന്നാല്‍ ശറഇല്‍ അനുവദിക്കപ്പെട്ട ചില തവസ്സുലുകളുണ്ട്. അവ ഇനി പറയുന്നവയാണ്: അവനവന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിക്കല്‍, ജീവിച്ചിരിക്കുന്ന ഒരു സ്വാലിഹിന്റെ അടുക്കല്‍ പോയി എനിക്കുവേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടല്‍, അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ (മുന്‍നിര്‍ത്തി) എടുത്തു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കല്‍. ഇവയാണത്. ഇതിലപ്പുറം നമ്മുടെ നാട്ടില്‍ നടക്കുന്ന മരണപ്പെട്ടു പോയ മഹാത്മാക്കളെയും അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തും തവസ്സുലാക്കിക്കൊണ്ടുള്ള തേട്ടം ഇസ്‌ലാം അനുവദിക്കാത്തതാണ്.

മാത്രമല്ല, നിരവധി അമ്പിയാക്കളുടെ പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നില്‍ പോലും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെക്കൊണ്ടോ അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തുകൊണ്ടോ തവസ്സുല്‍ ചെയ്ത പ്രാര്‍ത്ഥനയില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ അത്തരം തെറ്റായ തവസ്സുലിനെ നാം കയ്യൊഴിച്ചേ മതിയാകൂ.

വ്യവസായവല്‍ക്കരിക്കപ്പെടുന്ന ക്വബ്ർ സിയാറത്ത്

ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടായിരുന്നവരില്‍ വിശ്വാസപരമായ ദൗര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു. ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത്, എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ഖബറിങ്കൽ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു.

പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്‌റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ഖബറാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോഹിതന്മാരും ഇതിനെ വരുമാനത്തിനുള്ള നല്ലൊരു മേഖലയായി വളര്‍ത്തി.

വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും കടത്തില്‍ നിന്ന് കരകയറാനും മറ്റും മറ്റുമായി ആഗ്രഹ സഫലീകരണവും ദുരിതനിവാരണവും ലക്ഷ്യമിട്ട് സാക്ഷാല്‍ ആരാധ്യനായ സ്രഷ്ടാവിനെയല്ല, കേവലം സൃഷ്ടികളെയാണ് സമീപിക്കേണ്ടതെന്നും എങ്കിലേ എളുപ്പത്തില്‍ പരിഹാരം കിട്ടുകയുള്ളുവെന്ന മട്ടിൽ അത്ഭുതകഥകളും കറാമത്തു കഥകളും പാട്ടുകളുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടു.

‘നിശ്ചയം, ഭൂരിപക്ഷം പുരോഹിതന്മാരും പാതിരിമാരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു………’ (വിശുദ്ധക്വുര്‍ആന്‍ 9:34)

ഏകദൈവാരാധനയുടെ സന്ദേശം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെയെല്ലാം അവരുടെ കാലശേഷം അനുയായികള്‍ തന്നെ ധിക്കരിക്കാന്‍ തുടങ്ങി. പ്രവാചകരില്‍ അന്തിമനായ മുഹമ്മദ് നബി(സ) തന്റെ അനുയായികളെക്കുറിച്ചും അതേ ആശങ്ക പ്രകടിപ്പിച്ചു. നബി(സ) പറഞ്ഞു: ‘എന്റെ സമുദായം ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങളുടെ മുന്‍കഴിഞ്ഞവരുടെ ചര്യ പിന്തുടരുക തന്നെ ചെയ്യും.  സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ജൂതക്രൈസ്തവരെയാണോ? അദ്ദേഹം പറഞ്ഞു: അല്ലാതെ മറ്റാര്?!’ (മുസ്‌ലിം).

തന്റെ അവസാന നാളുകളില്‍ നബി(സ) ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, ‘ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, കാരണം അവര്‍ തങ്ങളുടെ നബിമാരുടെ (മഹാന്മാരുടേയും) ക്വബ്‌റുകളെ സുജൂദിന്റെ കേന്ദ്രങ്ങളാക്കിയിരിക്കുന്നു’.

മാത്രമല്ല, അദ്ദേഹം മനം നൊന്തു പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, നീ എന്റെ ഖബർ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’. അതായത്, ബഹുദൈവാരാധകര്‍ വിഗ്രഹങ്ങള്‍ക്കരികില്‍ നടത്തുന്ന ആരാധനകള്‍ തന്റെ കബറിങ്കൽ നടക്കുമെന്ന് അദ്ദേഹം ഭയപ്പെടുകയും ചെയ്തിരുന്നുവെന്നു തീര്‍ച്ച.

ഇന്ന് മക്ബറകൾ പൗരോഹിത്യത്തിന്റെ വലിയ വിളവെടുപ്പു കേന്ദ്രങ്ങളാണ്. തിന്മകളുടെ കൂത്തരങ്ങുകളായ ഉറൂസുത്സവങ്ങളുടെ പേരില്‍ ഭൗതികവിഭവങ്ങള്‍ സ്വന്തമാക്കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ മതത്തിന്റെ പവിത്രമായ കല്‍പനകളോരോന്നും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രമാണവിരുദ്ധമായ അത്തരം അത്യാചാരങ്ങള്‍ക്കെതിരെ പോരാടേണ്ട പണ്ഡിതരിലെ തന്നെ വലിയൊരു വിഭാഗം ഇത്തരം ഹറാമായ സമ്പാദ്യത്തിന്റെ പങ്കു പറ്റുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണിവിടെ നില നില്‍ക്കുന്നത്.

ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് പ്രവാചകന്‍ നിരോധിച്ചു. ഒരു ചാണില്‍ കൂടുതല്‍ ഒരാളുടെയും ക്വബ്ർ ഉയര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ജാബിര്‍(റ) നിവേദനം ചെയ്യുന്ന നബിവചനം കാണുക: ‘ക്വബ്‌റുകള്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും എടുപ്പുണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു’. എന്നിട്ടും മഹാന്മാരുടേതെന്ന പേരില്‍ എത്ര മക്ബറകളാണ് നാട്ടില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതും ഹറാമായ സുജൂദിന്റേയും വിളക്കു വെക്കലിന്റേയും ചന്ദനക്കുടം, ത്വവാഫ്, ഉറൂസ് തുടങ്ങിയവയുടേയും കേന്ദ്രങ്ങളായിത്തീരുന്നത്! എന്നാല്‍ നബി(സ) നിര്‍ദ്ദേശിച്ചതോ? അബുല്‍ ഹയ്യാജ്(റ)വില്‍ നിന്ന് നിവേദനം: അലി(റ) എന്നോടു പറഞ്ഞു: ‘നബി(സ) എന്നെ നിയോഗിച്ച അതേ കാര്യത്തിനു വേണ്ടി ഞാന്‍ താങ്കളെ നിയോഗിക്കുകയാണ്. ഒരു വിഗ്രഹവും തകര്‍ക്കാതെയും കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്‌റും നിരപ്പാക്കാതെയും നീ വിടരുത്’ (സ്വഹീഹ് മുസ്‌ലിം). മുസ്‌ലിംകളുടെ ക്വബ്‌റുകളാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചതെന്ന് മുസ്വന്നഫ് അബ്ദിറസാക്വില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹോന്നതരില്‍ മഹോന്നതനായ നബി(സ)യുടെ ക്വബ്ർ പോലും ഒരു ചാണ്‍ മാത്രമാണ് ഉയര്‍ത്തപ്പെട്ടതെന്ന് സ്വഹീഹായ ഹദീഥുകളില്‍ വ്യക്തമാണ്. 

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈഥമി എഴുതി: ‘കെട്ടിപ്പൊക്കിയ ക്വബ്‌റുകളും അതിന്മേലുള്ള ക്വുബ്ബകളും പൊളിച്ചു നീക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് (കപടവിശ്വാസികളുടെ) മസ്ജിദുദ്ദിറാറിനേക്കാള്‍ അപകടകാരിയാണ്. ഇത്തരം ജാറങ്ങളും ക്വുബ്ബകളും നിര്‍മിക്കപ്പെട്ടത് നബി(സ)യുടെ കല്‍പന ധിക്കരിച്ചു കൊണ്ടുമാണ്. കാരണം നബി(സ) അതെല്ലാം നിരോധിച്ചി രിക്കുന്നു’ (സവാജിര്‍ 1/149).

ഉറ്റവരുടേയും ഉടയവരുടേയും ക്വബ്ർ സിയാറത്തു ചെയ്യുന്നത് പുരുഷന്മാര്‍ക്ക് പുണ്യമുള്ള കാര്യമാണ്. അത് മരണത്തേയും പരലോകത്തേയും ഓര്‍മിപ്പിക്കുമെന്ന് നബി(സ) വ്യക്തമാക്കി. ക്വബ്‌റാളികള്‍ക്കു വേണ്ടി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു വേണ്ടി സലാം പറയുകയുമാണ് നമുക്കു ചെയ്യാനുള്ളത്.

മരണത്തെ ഓര്‍ക്കാനാണ് നബി(സ) ഖബര്‍ സിയാറത്ത് അനുവദിച്ചതെങ്കില്‍, ദുനിയാവിനെ ഓര്‍ക്കാനും പണ സമ്പാദനത്തിനുള്ള മാര്‍ഗമാക്കാനുമാണ് ഖബര്‍ സിയാറത്തിന്റെ മറവില്‍ പൗരോഹിത്യം പരിശ്രമിച്ചത്.

എന്നാല്‍ ക്വബ്ർ സിയാറത്ത് ലക്ഷ്യം വെച്ച് പ്രത്യേക മക്ബറകളിലേക്കും പള്ളികളിലേക്കും തീര്‍ത്ഥാടനം നടത്തുന്നത് അനുവദനീയമല്ല. മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനം പാടില്ല. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയി ലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അക്‌സാ എന്നിവയാണവ. ഇതല്ലാത്ത ഏതൊരു കേന്ദ്രത്തിലേക്കുള്ള പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള സിയാറത്തു ടൂറുകളും പ്രവാചകചര്യക്കു വിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്.

പരലോകത്ത് താങ്ങാനാവാത്ത ഖേദം വരുത്തുന്ന ശിക്ഷകളില്‍ നിന്ന് കരകയറാന്‍ സമൂഹത്തെ സഹായിക്കുകയെന്ന ഗുണകാംക്ഷ മാത്രമാണ് ഇത്തരം ബോധവല്‍ക്കരണങ്ങളുടെ പിന്നിലെന്ന് ഉള്‍ക്കൊള്ളുക. നാളെ നാഥനെ വിചാരണക്കായി തനിച്ചു സമീപിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തെ ക്കുറിച്ച് നന്നായി ആലോചിക്കുക. ശിര്‍ക്കും കുഫ്‌റും കലര്‍ന്ന അത്യാചാരങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തുക. പൗരോഹിത്യത്തിന്റെ കെണികളില്‍ നിന്ന് കരകയറാനും പ്രമാണ ബദ്ധമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ പഠിച്ചുള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. 

മാലമൗലീദുകള്‍: പൗരോഹിത്യം മാപ്പു പറയണം

വിശ്വാസപരമായും ആചാരപരമായും സാംസ്‌കാരികമായും അങ്ങേയറ്റം ദുഷിച്ച ജാഹിലിയ്യാ ജനതയില്‍ വിശുദ്ധക്വുര്‍ആനിലൂടെയും തന്റെ ജീവിത മാതൃകയിലൂടെയും അതുല്യമായ മാറ്റം വരുത്താന്‍ മുഹമ്മദ് നബി(സ)ക്ക് സാധിച്ചു. സൃഷ്ടിപൂജയില്‍ നിന്ന് അവരെ മോചിപ്പിക്കുകയും സ്രഷ്ടാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കാവൂ, ആരാധിക്കാവൂ എന്ന തത്വത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു അദ്ദേഹം. അതോടൊപ്പം പില്‍ക്കാലത്ത് മതത്തില്‍ വീണ്ടും അപചയങ്ങള്‍ കടന്നുകൂടുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ആ സമയത്ത് വഴി തെറ്റിപ്പോകാതിരിക്കാന്‍ വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും മുറുകെപ്പിടിക്കുക മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാചകന്റെ പ്രവചനപ്രകാരം ചാണിനു ചാണായും മുഴത്തിനു മുഴമായും ജൂതക്രൈസ്തവരുടെ മാര്‍ഗത്തില്‍ പില്‍ക്കാലത്ത് മുസ്‌ലീം സമുദായം പ്രവേശിക്കുക തന്നെ ചെയ്തു. ക്വുര്‍ആന്‍ കേവല പാരായണത്തി നുള്ള ഗ്രന്ഥമായി മാറുകയും ഒരു വേള എഴുതിക്കെട്ടാനും കലക്കിക്കുടിക്കാനുമുള്ള ഒറ്റമൂലികളായി കാണുകയും ആരെങ്കിലും അത് പാരായണം ചെയ്യുന്നുവെങ്കില്‍ റമദാന്‍ മാസത്തില്‍ മാത്രമോ മരണവീടുകളിലോ ആയി മാറുകയും ചെയ്തു. സുന്നത്താകട്ടെ പഠിക്കുന്നതും പകര്‍ത്തുന്നതും പാടെ അവഗണിക്കപ്പെട്ടു. ക്വുര്‍ആന്‍ ഓതുന്നതും പഠിക്കുന്നതും പ്രത്യേകം പുണ്യം പോലുമില്ലെന്നു പോലും ഗ്രന്ഥമെഴുതി പഠിപ്പിക്കുന്ന സാഹചര്യമുണ്ടായി.

പകരം ഇരുട്ടിന്റെ ശക്തികളായ മതമേലാളന്മാര്‍ മാലപ്പാട്ടുകളും മൗലിദുകളും ക്വുത്വുബിയ്യത്ത് റാത്തീബ് ഹദ്ദാദ് മുതല്‍ പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട് കപ്പപ്പാട്ട് വരെയുള്ള സംഗതികളും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. മാറിവന്ന തലമുറകള്‍ വാസ്തവമറിയാതെ പിതാക്കളെയും പൗരോഹിത്യത്തേയും അന്ധമായി അനുകരിച്ചു. അങ്ങനെ അവയൊക്കെ പുണ്യം നിറഞ്ഞ നേര്‍ച്ചപ്പാട്ടുകളായി നാട്ടില്‍ സ്ഥാനം പിടിച്ചു. ചില തലമുറകള്‍ പിന്നിട്ടപ്പോഴേക്കും പ്രസവനേരത്തും മരണവീടുകളിലും കല്യാണസദസ്സിലും രോഗശയ്യയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഈ മാലപ്പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും ദീനീ പരിവേഷമുള്ളതുമായിത്തീര്‍ന്നു.

അല്ലാഹുവെക്കൂടാതെ അവന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന വരികളും അല്ലാഹുവിന്റെ സ്ഥാനവും പദവിയും സൃഷ്ടികള്‍ക്ക് വക വെച്ചു കൊടുക്കുന്ന വരികളും ഇവയിലുണ്ടെന്ന ഗൗരവം മനസ്സിലാക്കാതെ സാധാരണക്കാര്‍ ഇവ പ്രാധാന്യപൂര്‍വം ചൊല്ലിപ്പോരുന്നു. ഇതു ബോധ്യപ്പെടു ത്തിക്കൊടുക്കേണ്ട പണ്ഡിതരില്‍ വലിയൊരു വിഭാഗം ഇവക്കു പ്രോത്സാഹനം നല്‍കുകയും പാമരന്മാരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്.

അഹ്‌ലുസ്സുന്നത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂതനായ ഇബ്‌നു സബഅ് രൂപം കൊടുത്ത ശിയാഇസമാണ് ക്വുര്‍ആനിന്റേയും സുന്നത്തിന്റേയും സ്ഥാനത്ത് ഗാനങ്ങളും കെട്ടുകഥകളും കൊണ്ടുവരാന്‍ യത്‌നിച്ചത്. ശിയാസ്വാധീനത്തില്‍ ക്വബ്ര്‍ പൂജയോടൊപ്പം അത്തരം പിഴച്ച രീതികള്‍ നമ്മുടെ നാട്ടിലും അനുകരിക്കപ്പെട്ടു. ദീനെന്നാല്‍ കേവലം ചില പാട്ടുത്സവങ്ങളാണെന്ന തരംതാണ ധാരണ പ്രചരിപ്പിക്കപ്പെട്ടു.

അങ്ങനെ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള മാലമൗലിദുകളില്‍ സ്ഥാനം പിടിച്ച ശിര്‍ക്കിന്റേയും കുഫ്‌റിന്റേയും ചില ഉദാഹരണങ്ങള്‍ കാണുക. നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ പോലും മൗലിദ് കിത്താബുകളില്‍ കാണാന്‍ കഴിയും

ശര്‍റഫല്‍ അനാം മൗലിദില്‍:

(ആകാശഭൂമികളുടെ കേന്ദ്രബിന്ദുവും ഗൗഥുമായ മഹാനവര്‍കളേ, ആകാശലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകാരപ്രദമായ അരുവിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനേ)

എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹു പറയുന്നു: ‘നിശ്ചയം, പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത് (വിശുദ്ധ ക്വുര്‍ആന്‍ 72:18). ഇങ്ങനെ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നത് സ്വര്‍ഗം നിഷിദ്ധമാക്കുമെന്നും നരകം നിര്‍ബന്ധമാക്കുമെന്നും പ്രമാണങ്ങളിലൂടെ പഠിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം മാലപ്പാട്ടുകളും മൗലിദ് ബൈത്തുകളും എങ്ങനെ ചൊല്ലാന്‍ കഴിയും!

മാലപ്പാട്ടുകള്‍ക്കൊപ്പം ചൊല്ലപ്പെടുന്ന ചില വ്യാജസ്വലാത്തുകളുടേയും അവസ്ഥ ഇതു തന്നെയാണ്. നാരിയ സ്വലാത്തില്‍ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നബിയെക്കൊണ്ട് എല്ലാ കെട്ടുകളും അഴിയും. ദുരിതങ്ങള്‍ നീങ്ങും. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും…….’എന്നിങ്ങനെയുള്ള വരികളുള്ളതിനാല്‍ നാരിയസ്വലാത്ത് ശിര്‍ക്കിലേക്കും അതു വഴി നരകത്തിലേക്കുമാണ് നയിക്കുക. താജുസ്സ്വലാത്തും കമാലിയ്യാ സ്വലാത്തുമടക്കം പുരോഹിതന്മാര്‍ പഠിപ്പിക്കുന്ന മിക്ക സ്വലാത്തുകളും കടുത്ത അപകടവും ശിര്‍ക്കും നിറഞ്ഞവയാണ്.

കേവലം മുന്നൂറു വര്‍ഷം മുമ്പു മാത്രം രചിക്കപ്പെട്ട ക്വുത്തുബിയത്തും നാനൂറു വര്‍ഷം മുമ്പു മാത്രം എഴുതപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയും അറുനൂറു കൊല്ലം മുമ്പ് മൊറോക്കോയില്‍ ഉണ്ടാക്കപ്പെട്ട നാരിയ സ്വലാത്തും എഴുനൂറു കൊല്ലം മുമ്പു മാത്രം രചിക്കപ്പെട്ട ബുര്‍ദബൈത്തുകളുമൊക്കെ പ്രവാചകന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമിന്റെ ചിഹ്‌നങ്ങളായി ഗണിക്കപ്പെടുന്നതും ഒരു പിഴവും കൂടാതെ ചൊല്ലിത്തീര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ മണിമേടം കിട്ടാന്‍ അവ പര്യാപ്തമാണെന്നു വിശ്വസിക്കുന്നതും എത്ര പരിതാപകരമാണ്!

ഇങ്ങനെയൊക്കെയെങ്കിലും കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ വിശ്രമമില്ലാത്ത പ്രബോധനവും ക്വുര്‍ആന്‍ ആശയങ്ങളുടെ തനതായ പ്രചാരണവും ഈ സമൂഹത്തില്‍ ഒട്ടൊന്നുമല്ല വെളിച്ചം വിതറിയതും തിന്മകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും കരകയറ്റിയിട്ടുള്ളതും. എത്രത്തോളമെന്നാല്‍, പിഴച്ച മാലപ്പാട്ടുകളുടേയും ശിര്‍ക്കിന്റേയും കുഫ്‌റിന്റേയും വരികള്‍ നിറഞ്ഞ ബൈത്തുകളുടേയുമൊക്കെ നിജസ്ഥിതി അര്‍ത്ഥ സഹിതം തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് അവസരമുണ്ടായിത്തുടങ്ങുകയും ക്വുര്‍ആനിന്റേയും തിരുസുന്നത്തിന്റേയും ആശയങ്ങള്‍ അവര്‍ തിരിച്ചറിയുകയും ചെയ്തതോടെ പൗരോഹിത്യം തന്നെ അങ്കലാപ്പിലായിരിക്കുകയാണ്.

മാത്രവുമല്ല ‘സംവാദ വീരന്മാരായി’ സ്വയം പരിചയപ്പെടുത്താറുള്ള ചില പണ്ഡിതന്മാര്‍ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള മൗലിദുകളെത്തന്നെ തള്ളിപ്പറയാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത വല്ലപ്പുഴയില്‍ അടുത്ത കാലത്തു നടന്ന മാലമൗലിദുകള്‍ സംബന്ധിച്ച ഒരു സംവാദവ്യവസ്ഥയില്‍, അബദ്ധങ്ങളില്ലെന്ന് സധൈര്യം പറയാവുന്ന(!) മൗലിദുകള്‍ കേവലം അഞ്ചെണ്ണം മാത്രമാണെന്നും നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഏഴായിരത്തിലധികം വരുന്ന മൗലിദുകള്‍ ഇനിയും പരിശോധനാ വിധേയമാക്കേണ്ടതുണ്ടെന്നുമാണ് സക്വാഫി മുസ്‌ല്യാന്മാരുടെ ഒരു കൂട്ടം പറഞ്ഞത് (വീഡിയോ ലഭ്യം). അംഗീകരിക്കുന്നുവെന്നു പറഞ്ഞതില്‍ തന്നെ ശിര്‍ക്കന്‍ വരികള്‍ക്ക് ഒരു പഞ്ഞവുമില്ലതാനും.

നാട്ടിലെ ഏറിയ കൂറും ചൊല്ലിപ്പോരുന്ന ദശക്കണക്കിന് മാലമൗലിദുകള്‍ അങ്ങനെത്തന്നെ അംഗീകരിക്കാന്‍ കഴിയില്ലെന്നു പറയുകയും മാല ചൊല്ലുന്നത് പുണ്യമാണെന്നു തെളിയിക്കാന്‍ സന്നദ്ധമാവാതിരിക്കുകയും ചെയ്യുന്ന പൗരോഹിത്യം പാമരന്മാരെ ഇവ മുഖേന ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയും സമൂഹത്തോടു മാപ്പു പറഞ്ഞ് അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമൂഹം തിരിച്ചു നടക്കട്ടെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളിലേക്ക്.

പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ. ഒരിക്കലും ഞാന്‍ അവനില്‍ പങ്കു ചേര്‍ക്കുകയില്ല’ (വിശുദ്ധ ക്വുര്‍ആന്‍ 72:20).

മാനവതയ്ക്ക് ഗുണം മാത്രം കാംക്ഷിക്കുന്ന ദൈവിക മതത്തെ, ഇസ്‌ലാമിനെ തെളിവുകളിലൂടെ പഠിച്ചറിയുകയും പവിത്രമായ പാതയിലൂടെ ജീവിതം നയിക്കുകയും ചെയ്യാന്‍ പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ,.   

ത്വരീക്വത്ത്, തബ്‌ലീഗ്, ശിആയിസം

ഇസ്‌ലാമിന്റെ പൊയ്മുഖമണിഞ്ഞ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ചിന്താധാരകളില്‍പ്പെട്ടതാണ് ത്വരീക്വത്ത് പ്രസ്ഥാനങ്ങളും തബ്‌ലീഗും ശിയാഇസവുമെല്ലാം. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിത്തറയായ ക്വുര്‍ആനിന്റെ മുന്നില്‍ നിഷ്പ്രഭരായ ജൂതസമൂഹം ക്വുര്‍ആന്‍ തിരുത്തുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടപ്പോള്‍ ക്വുര്‍ആനിന്ന് പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി മുസ്‌ലിം സമൂഹത്തെ വഴിതെറ്റിക്കാന്‍ ആസൂത്രിതമായി രൂപം നല്‍കിയ ചിന്താധാരകളിലൊന്നാണ് ശിയാഇസം.

അബ്ദുല്ലാഹിബ്‌നു സബആണ് ശിആയിസം എന്ന കുഴപ്പത്തിന്ന് തുടക്കം കുറിച്ചത്. സുറാറത്ത്, അബൂബസ്വീര്‍, അബ്ദുല്ലാഹിബ്‌നു യഅ്ഫൂര്‍, അബൂമിഖ്‌നഫ് തുടങ്ങിയ മതഭ്രഷ്ടരും അയാളോടൊപ്പം ചേര്‍ന്നു. അലിയുടെ പേരിലേക്കാണ് ഈ കക്ഷി ചേര്‍ക്കപ്പെടുന്നതെങ്കിലും അലി(റ)ന് ഈ കക്ഷിയുമായി ബന്ധമൊന്നുമില്ല. ഉഥ്മാനു ബ്‌നു അഫ്ഫാന്‍(റ)വിനെ ഉപരോധിച്ച് വധിച്ചത് ഇസ്‌ലാമിന്റെ വേഷം ധരിച്ച ജൂതനായ അബ്ദുല്ലാഹിബ്‌നു സബഇന്റെ ഈ സംഘമാണ്.

ലോകഭരണത്തിനുള്ള അവകാശം നിശ്ചിത ഇമാമുമാര്‍ക്കു മാത്രം എന്ന ഇമാമത്ത് (ഹാകിമിയ്യത്ത്) സിദ്ധാന്തത്തെ ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും പിഴച്ചവരും സ്വജനപക്ഷപാതികളും കാഫിറുകളുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തു പോവുകയും ചെയ്തവരാണ് ശിയാ പ്രസ്ഥാനം.

ഈ ശിയാക്കളിലൂടെയാണ് പിഴച്ച ത്വരീക്വത്തിന്റെ ചിന്തകള്‍ ആദ്യമായി പുറത്തുവന്നത്. ത്വരീക്വത്ത് എന്നാല്‍ മാര്‍ഗം എന്നര്‍ത്ഥം. തെരഞ്ഞെടുക്കപ്പെട്ട ചില ശൈഖുമാരിലൂടെ അവര്‍ക്ക് ബൈഅത്ത് ചെയ്ത് ഒരു മയ്യിത്തു കണക്കെ ചിന്തകളോ പ്രമാണപരിശോധനയോ ഇല്ലാതെ അവര്‍ ജല്‍പിക്കുന്ന ദിക്‌റുകളും ആരാധനകളും നിര്‍വഹിച്ചു കൊണ്ട് സ്വീകരിക്കുന്ന സൂഫീ മാര്‍ഗമാണ് ജീവിത മോക്ഷത്തിന് ഇസ്‌ലാം നിശ്ചയിച്ചത് എന്ന തെറ്റായ വിശ്വാസമാണ് തരീക്വത്ത് പ്രസ്ഥാനങ്ങളായി നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബി(സ) വിശുദ്ധ ക്വുര്‍ആനിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് സ്വഹാബത്തിനെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതുമാണ് ഇസ്‌ലാം. മുഹമ്മദ് നബി(സ) വരച്ചു കാണിച്ചതല്ലാത്ത ഒരു തരീക്വത്ത് (മാര്‍ഗം) അതിന്ന് ഉണ്ടായിക്കൂടാ. ഇതത്രെ എന്റെ നേരായ മാര്‍ഗം. നിങ്ങള്‍ അതു പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ശിഥിലമാക്കിക്കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്’ (വി:ക്വു: 6:153)

ഇസ്‌ലാമിക പ്രമാണങ്ങളെ നേരിടാന്‍ കെൽപ്പില്ലാത്ത ജൂതന്മാരും അവര്‍ വളര്‍ത്തിയെടുത്ത ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക നിലപാടുകളെ വളച്ചൊടിക്കാന്‍ പല തരം കൃത്രിമങ്ങള്‍ നടത്തിയിട്ടുണ്ട്. പിഴച്ച കക്ഷികളുടെ ജനനം ആ രൂപത്തിലാണെന്നു ചരിത്രം വ്യക്തമാക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും അല്ലാഹുവിന്റെ കേവലം സൃഷ്ടികളാണെന്നും സാക്ഷാല്‍ ആരാധ്യന്‍ ഏകനും അതുല്യനും സ്രഷ്ടാവുമായ അല്ലാഹു മാത്രമാണെന്നുമുള്ള ഇസ്‌ലാമിക അധ്യാപനങ്ങളെ തള്ളുകയും സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ തന്നെ ഭാഗമാണെന്നും സൃഷ്ടാവിൽ വലയം പ്രാപിക്കലാണ് സൃഷ്ടികളുടെ ലക്ഷ്യമെന്നും സ്വര്‍ഗം മോഹിക്കുന്നതും നരകം പേടിക്കുന്നതും പൂര്‍ണമനുഷ്യന്റെ ലക്ഷണമല്ലെന്നുമാണ് എല്ലാ ത്വരീക്വത്തിന്റേയും അടിസ്ഥാനവിശ്വാസം. ഇസ്‌ലാമിക വിശ്വാസത്തിനു വിരുദ്ധമായി പിഴച്ച അദ്വൈതത്തെ വഹ്ദത്തുല്‍ വുജൂദ് എന്നു പേരിടുകയും അല്ലാഹുവിനു വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ നല്‍കാത്ത നാമങ്ങളും വിശേഷണങ്ങളും നല്‍കി അവയില്‍ കൃത്രിമം കാണിക്കുകയും ചെയ്യുകയാണ് ത്വരീക്വത്തുകാരുടെ രീതി.

ആദിയില്‍ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് മുഹമ്മദ് നബി(സ) ഉണ്ടായിയെന്നും മുഹമ്മദില്‍ നിന്ന് ആദമും പിന്നെ അമ്പിയാക്കളും ഔലിയാക്കളുമായി മാറിയത് അല്ലാഹുവിന്റെ ഒളി തന്നെയാണെന്നുമുള്ള വ്യാജജല്‍പനത്തിന്റേയും നബി പ്രകാശകഥയുടേയും അടിത്തറയിലാണ് സകല സൂഫീ ത്വരീക്വത്തുകളും പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അവരുടെ ജല്‍പനങ്ങളില്‍ നിന്ന് പരമപരിശുദ്ധനും ഉന്നതനുമാണ് സാക്ഷാല്‍ ആരാധ്യനായ അല്ലാഹു.

‘ഞാന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്’ എന്ന് വാദിച്ചുകൊണ്ട് ഇബ്‌നു അറബി എന്ന ഒരു സൂഫീത്വരീക്വത്തിന്റെ ആചാര്യനാണ്  ത്വരീക്വത്തിന്റെ പിഴച്ച സിദ്ധാന്തങ്ങള്‍ ആദ്യമായി ജനകീയമാക്കാന്‍ ശ്രമിച്ചത്. വിവിധ ശൈഖുമാരുടെ പേരില്‍ ഇതേ തത്വങ്ങള്‍ പരസ്പരം മത്സരിച്ചു കൊണ്ടാണെങ്കിലും ശിയാക്കളിലൂടെയും മറ്റു പിഴച്ച കക്ഷികളിലൂടെയും വേരു പിടിക്കുകയുണ്ടായി.

ത്വരീക്വത്തിലേക്ക് അഥവാ സൂഫിസത്തിലേക്ക് ചേര്‍ത്തു പറയുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. ശാദുലിയ്യ, തീജാനിയ്യ, നഖ്ശബന്ദിയ, ക്വാദിരിയ്യ,  രിഫാഇയ്യ, മൗലവിയ്യ, ബറയല്‍വിയ്യ എന്നിങ്ങനെ വിവിധ ശൈഖുമാരിലേക്കു ചേര്‍ക്കപ്പെടുന്ന ത്വരീക്വത്ത് പ്രസ്ഥാനങ്ങള്‍ ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്.

സുന്നത്തിനെ പാടേ അവഗണിക്കുകയും സൂഫികള്‍ പടച്ചുണ്ടാക്കുന്ന ഇസ്‌ലാമിക വിരുദ്ധമായ സംഗീതവും നൃത്തവും അടക്കം പുണ്യാരാധനകളായി അംഗീകരിക്കപ്പെടുകയും പള്ളികളേക്കാള്‍ ഖാന്‍ഖാഹുകള്‍ക്ക് പ്രാധാന്യം കൊടുത്ത് ഒരു തരം ലഹരി വിശ്വാസം ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് പാമരന്മാരെ സംഘടിപ്പിക്കുകയാണ് ശിയാ വിശ്വാസത്തിന്റേയും ത്വരീക്വത്തിന്റേയും ശൈലി. ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന കുത്ത് റാത്തീബുകളുടേയും തുള്ളല്‍ ദിക്‌റുകളുടേയും ഉറവിടവും ഇതേ ത്വരീക്വത്തുകളാണ്.

പിഴച്ച ഈ ത്വരീക്വത്തുകളെ പുനര്‍ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തബ്‌ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനം വടക്കേ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടത്. അതിന്റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് ഖാദിരിയ്യാ, ചിശ്ത്തിയ്യ, നക്വ്ശബന്ദിയ തുടങ്ങി വിവിധ ത്വരീക്വത്തുകളുടെ ശൈഖായി പരിചയപ്പെടുത്തപ്പെടാറുള്ളയാളാണ്. ഇസ്‌ലാമിന്റെ ഏതൊരു കാര്യത്തിനും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ് പ്രമാണങ്ങളെങ്കില്‍ സൂഫികളെപ്പോലെ കശ്ഫിന്റെ ഇല്‍മിനെ (ശൈഖിന്റെ സ്വപ്ന വെളിപാടിനെ) തെളിവാക്കുന്നവരാണ് തബ്‌ലീഗുകാര്‍. തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടന രൂപീകരിക്കപ്പെട്ടതും ഗസ്ത് പോകേണ്ട രൂപങ്ങള്‍ ഗ്രഹിച്ചതും പ്രമാണങ്ങളില്‍ നിന്നല്ല, മറിച്ച് മുഹമ്മദ് ഇല്‍യാസ് സ്വപ്നം(!) കണ്ടതാണെന്ന് അമലുകളുടെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ അവര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടേതല്ലാത്ത സ്വപ്നമൊന്നും മതപരമായി പ്രമാണമായി അംഗീകരിച്ചുകൂടാ എന്നതാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.

‘ഏയ്, വേദക്കാരേ നിങ്ങള്‍ മതത്തില്‍ അതിരുകവിയരുത്’ എന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തിലും ആരാധനകളിലുമെല്ലാം അതിരുവിട്ട സമീപനമാണ് ബിദ്അത്തിന്റെ കക്ഷികളില്‍പ്പെട്ട തബ്‌ലീഗ് ജമാഅത്തുകാരും സൂഫീമാര്‍ഗത്തില്‍ പ്രവേശിച്ച സകല കക്ഷികളും അനുവര്‍ത്തിക്കുന്നതെന്നു കാണാം.

ഒരു ഉദാഹരണം കാണുക: ‘ഇബ്‌നു ദകീകുല്‍ ഈദിയ്യ്’ എന്ന മഹാന്‍ അത്താഴം കഴിക്കുന്നതിനെപ്പറ്റി ചില സൂഫിയാക്കളുടെ അഭിപ്രായമായി ഇങ്ങനെ പറയുന്നു: അത്താഴം കഴിക്കല്‍ നോമ്പിന്റെ ലക്ഷ്യത്തിന് മാറ്റമാണ്. കാരണം വയറിന്റേയും ഗുഹ്യസ്ഥാനത്തിന്റേയും അതിരു കടന്ന ആഗ്രഹം മുറിക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അത്താഴം കഴിക്കുന്നതു കൊണ്ട് ഈ ലക്ഷ്യം കരഗതമാകാതായിപ്പോകും’ (റമദാനിന്റെ മഹത്വങ്ങള്‍). നോക്കൂ, അത്താഴം കഴിക്കലാണ് പുണ്യമെന്നും അതില്‍ ബര്‍കത്തുണ്ടെന്നും അത്താഴം ഉപേക്ഷിക്കല്‍ ജൂതന്റെ ആചാരമാണെന്നും നബി(സ) പഠിപ്പിച്ചതെന്നു വ്യക്തമായിരിക്കെ തബ്‌ലീഗുകാരന്‍ അതിരു കവിഞ്ഞ് ജൂതമാതൃകയില്‍ പ്രവേശിക്കുകയാണ്.

ആയിശാ(റ) പറയുന്നു: പ്രവാചകന്‍ ചെയ്ത കാര്യം സ്വയം നിഷിദ്ധമാക്കി കൂടുതല്‍ പരിശുദ്ധി നേടാമെന്നു കരുതിയ ചിലരെപ്പറ്റി വിവരം ലഭിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ഞാന്‍ ചെയ്യുന്ന കാര്യം ചെയ്യാന്‍ കൂട്ടാക്കാതെ പരിശുദ്ധന്മാരാകുവാന്‍ കൊതിക്കുന്നവരുടെ സ്ഥിതിയെന്താണ്? അല്ലാഹുവാണെ സത്യം എനിക്കാണവരെക്കാള്‍ നന്നായി അല്ലാഹുവെക്കുറിച്ചറിയുക. അവരെക്കാള്‍ അവനെ ഭയപ്പെടുന്നതും ഞാന്‍ തന്നെ (ബുഖാരി, മുസ്‌ലിം).

പ്രവാചകവിരുദ്ധമായ ആരാധനയുടെ വേറെയും ചില തബ്‌ലീഗ് സൂഫീ കഥകള്‍ കാണുക!

‘ഒരു സയ്യിദ് സാഹിബിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ‘ഒരു വുദു കൊണ്ട് പന്ത്രണ്ടു ദിവസം വരെ തുടരെ അദ്ദേഹം നമസ്‌കരിച്ചു. പതിനഞ്ചു വര്‍ഷം വരെ അദ്ദേഹം കിടന്നിട്ടേയില്ല. അനേകം ദിവസം യാതൊരു വസ്തുവും ഭക്ഷിക്കാതെ കഴിഞ്ഞിരുന്നു’ (നമസ്‌കാരത്തിന്റെ മഹത്വങ്ങള്‍). ഇങ്ങനെ ആരാധനകളില്‍ അതിരു കവിയുന്നത് നബിചര്യയാണോ? പ്രവാചകനെക്കുറിച്ചോ സ്വഹാബത്തിനെക്കുറിച്ചോ ഇത്തരം കഥകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതു പ്രത്യേകം ഓര്‍ക്കുകയും വേണം.

അബൂഹുറൈറ(റ)വില്‍ നിന്നു നിവേദനം. നബി(സ) പറഞ്ഞു: മതം ലളിതമാണ്. മതത്തില്‍ തീവ്രത പുലര്‍ത്താന്‍ ആരു ശ്രമിച്ചാലും അതവനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. അതുകൊണ്ട് നിങ്ങള്‍ ശരിയായ മാര്‍ഗം സ്വീകരിക്കുകയും മിതത്വം പുലര്‍ത്തുകയും സന്തോഷിക്കുകയും രാവിലേയും വൈകുന്നേരവും രാത്രിയും സഹായമര്‍ത്ഥിക്കുകയും ചെയ്യുക’ (ബുഖാരി).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തീവ്രത പുലര്‍ത്തുന്നവന്‍ നശിച്ചു പോയിരിക്കുന്നു. മൂന്നു  തവണ അദ്ദേഹം ഇതാവര്‍ത്തിച്ചു. (മുസ്‌ലിം).

നാല്‍പത് വര്‍ഷം ഒരേ വുദു കൊണ്ട് ഇശാഉം സ്വുബ്ഹും നമസ്‌കരിച്ച ശൈഖു മാരുണ്ടെന്ന കഥയും നാല്‍പതു വര്‍ഷം തുടര്‍ച്ചയായി നോമ്പു നോറ്റവരെക്കുറിച്ചുള്ള കഥയുമൊക്കെ ‘ഒരു മഹാന്‍ പറഞ്ഞു, പറയപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ ഇസ്‌ലാം വെറുക്കുന്ന ക്വാലക്വീലകള്‍ രേഖയാക്കി നിരവധി വ്യാജകഥകള്‍ അമലുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന ഓരോ ഗ്രന്ഥത്തിലും തബ്‌ലീഗുകാര്‍ പടച്ചു വിട്ടിട്ടുണ്ട്.

വ്യാജഹദീഥുകളുടെ ഗോഡൗണാണ് തബ്‌ലീഗ് കിത്താബുകള്‍ എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവുകയില്ല. ആദം നബി റബ്ബിനോട് പ്രാര്‍ത്ഥിക്കാന്‍ അന്നു ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത മുഹമ്മദ് നബിയെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചുവെന്ന സ്വഹീഹായ രേഖയില്ലാത്ത ഒരു സൂഫീ കഥ തബ്‌ലീഗുകാര്‍ പ്രചരിപ്പിക്കുന്നു (ദിക്‌റിന്റെ മഹത്വങ്ങള്‍). ഹജ്ജിന്റെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ കാഴ്ചയില്ലാത്ത ഒരാള്‍ നബി(സ)യോട് ഇസ്തിഗാഥ നടത്തിയെന്ന കഥ എഴുതിയിരിക്കുന്നു. അതേ പുസ്തകത്തില്‍ ഹജ്ജിനേക്കാള്‍ പ്രാധാന്യം മദീനാസിയാറത്തിനു നല്‍കിയെന്നു മാത്രമല്ല, നബി(സ)യുടെ ക്വബ്‌റിന്നരികില്‍ കണ്ണടച്ച് അങ്ങേയറ്റത്തെ കീഴ്‌വണക്കത്തോടെ (ആരാധനാ’ഭാവത്തോടെ) നില്‍ക്കാനും അദ്ദേഹത്തോട് ഇസ്തിഗാഥ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ശിര്‍ക്കന്‍ പ്രചാരണം നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.

മൂസാ മൗലാനാ വിവര്‍ത്തനം ചെയ്ത സ്വലാത്തിന്റെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ ‘കരുണക്കടലാം നബിയുല്ലാ കരുണ ചെയ്യുക ഞങ്ങള്‍ക്ക് യാ റഹ്മത്തന്‍ ലില്‍ ആലമീന്‍’… എന്നിങ്ങനെ നബി(സ)യോട് ഇസ്തിഗാഥ തേടുന്ന ഗാനശകലങ്ങള്‍ തന്നെ കൊടുത്തിരിക്കുന്നു.

ഖുറാസാനിലെ ചില മഹാന്മാരെ ക്വഅ്ബ അങ്ങോട്ട് ചെന്ന് സിയാറത്ത് ചെയ്തിട്ടുണ്ടെന്നും രിഫാഈ ശൈഖ് സിയാറത്തിനു ചെന്നപ്പോള്‍ നബി(സ) ക്വബ്‌റില്‍ കൈനീട്ടിക്കൊടുത്ത് ശൈഖ് ആ കൈയില്‍ ചുംബിച്ചുവെന്നുമൊക്കെ ഹജ്ജിന്റെ മഹത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ കാണാം.

ഇങ്ങനെ പ്രമാണങ്ങള്‍ക്കു പകരം കെട്ടുകഥകള്‍ അവലംബിക്കുകയും തൗഹീദുല്‍ ഉലൂഹിയ്യത്തിനെ അവഗണിക്കുകയും ചെയ്യുന്നു തബ്‌ലീഗിസം. പ്രവാചകന്റെ ദഅ്‌വത്ത് രീതിയെ അവഗണിക്കുകയും ഇസ്‌ലാമിനു പുറത്തുള്ളവരില്‍ ദഅ്‌വത്ത് നടത്തുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നു.

കള്ളദിക്‌റുകള്‍ പ്രചരിപ്പിക്കുകയും മീലാദാഘോഷം, നമസ്‌കാരശേഷമുള്ള കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ ബിദ്അത്തുകള്‍ പ്രചരിപ്പിക്കുകയും പഠിപ്പിക്കപ്പെടാത്ത ബിദ്അത്തിന്റെ നമസ്‌കാരങ്ങള്‍ അണികളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തബ്‌ലീഗിസത്തിന്റെ അപകടം തിരിച്ചറിയുകയും പ്രവാചകന്റെ സുന്നത്തിലേക്കു തിരിച്ചു വരാന്‍ അവര്‍ തയ്യാറാവുകയും വേണം.

അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒന്നൊന്നായി ചോദ്യം ചെയ്തു കൊണ്ടാണ് ജൂതനായ ഇബ്‌നു സബഅ് ശിയാഇസത്തിനു രൂപം കൊടുത്തത്. ക്വുര്‍ആനിനെക്കുറിച്ച് തെറ്റായ പ്രചാരവേലകള്‍ നടത്തുകയും സ്വഹാബികള്‍ കാഫിറാണെന്ന് വിശ്വസിക്കുകയും അതിനാല്‍ത്തന്നെ അവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകള്‍ ക്രോഡീകരിച്ച ബുഖാരിയും മുസ്‌ലിമും ക്രോഡീകരിച്ച ഹദീഥുകളടക്കം തള്ളുകയും ചെയ്ത ശിയാ വിശ്വാസങ്ങളാണ് പിഴച്ച സൂഫിസത്തിന്റേയും ആധാരം. ആ സൂഫിസത്തെ ന്യായീകരിക്കുന്ന തബ്‌ലീഗിസമടക്കുള്ള പിഴച്ച ത്വരീക്വത്ത് മാര്‍ഗങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് ബഹുദൂരം അകന്നു പോയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.   

”എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതു കൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അല്‍ബഖറ – 180)

അല്ലാഹു എത്രവലിയ കാരുണ്യവാന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നുമറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ!