ഹലാൽ സ്റ്റിക്കർ ഒട്ടിച്ച് സാധനങ്ങൾ വിൽക്കണമെന്ന ആഹ്വാനം ഇവിടെ മുസ്ലീം സംഘടനകളോ അറിയപ്പെടുന്ന പണ്ഡിതന്മാരോ ആരും നടത്തിയിട്ടില്ലെന്ന് എല്ലാവർക്കുമറിയാം.
മുസ്ലിംകൾക്ക് മാത്രമായി ഇവിടെ ഒരു ഭക്ഷണവും ഇല്ല. എല്ലാവരും കഴിക്കുന്നതേ അവരും കഴിക്കുന്നുള്ളൂ. എന്നാൽ ഏതു കാര്യത്തിലും സഷ്ടാവിന്റെ തൃപ്തി അവന് പ്രധാനമാണ്. വിശ്വാസ- ആരോഗ്യ കാരണങ്ങളാൽ അത് ഭക്ഷണത്തിലും പ്രത്യേകം പരിഗണിക്കണം. അതിനാലാണ് ചില ഭക്ഷണങ്ങൾ വർജിക്കുന്നത്. അത് അന്യമതസ്തരോടുള്ള വിദ്വേഷത്തിന്റെ ഭാഗമേ അല്ല. ഹലാൽ എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്ന് നോക്കിയല്ല ഒരു മുസ്ലിമിന് ഭക്ഷണം അനുവദനീയവും നിഷിദ്ധവുമാകുന്നത്. അത് അവന്റെ വിശ്വാസവും ദൈവഭക്തിയും വിലയിരുത്തിയാണ്.
എന്നാൽ ചില കച്ചവടക്കാർ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി കണ്ടെത്തുന്ന വിവിധ പ്രചാരണ മാർഗങ്ങളിൽ ഒന്നായി ഹലാൽ സ്റ്റിക്കർ പതിക്കാൻ തുടങ്ങിയിട്ടും കാലമേറെയായി.
ഇത് ലോകത്തെല്ലാം ദൃശ്യമാണ്. അതിൽ എല്ലാ വിഭാഗം ആളുകളും നടത്തുന്ന കടകളും പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളും ഉണ്ട് എന്നതാണ് വസ്തുത.ആഗോളതലത്തിൽ ജൂതന്മാരുടെ Kosher food, ഇന്ത്യയിൽ ബ്രാഹ്മണർ നടത്തുന്ന pure vegetarian hotel, കേരളത്തിൽ ശബരിമല സീസണിൽ ചില ഹോട്ടലുകളിൽ എഴുതിവെക്കാറുള്ള സസ്യാഹാരം മാത്രം, അയ്യപ്പന്മാർക്ക് സ്വാഗതം..! എന്നിവക്ക് കിട്ടാത്ത വർഗീയ പട്ടം എങ്ങനെയാണ് ഹലാൽ ഫുഡിന് മാത്രം ചാർത്തിക്കിട്ടുന്നത് ? അതിന്റെ പിന്നിലുള്ള ലക്ഷ്യം തിരിച്ചറിയാൻ മലയാളികൾക്ക് സാധിക്കും.
ഹലാൽ എന്നാൽ അനുവദനീയം എന്നാണർത്ഥം. നിഷിദ്ധമാണെന്ന് അറിയിക്കപ്പെട്ടത് ഒഴിച്ച് മറ്റെല്ലാ ഭക്ഷണ സാധനങ്ങളും അനുവദനീയമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഖുർആനിൽ പറയുന്നത് കാണുക.
‘ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു.’ (ഖുർആൻ – 05:03)
അതേ പോലെ ഹലാലാകാൻ ഭക്ഷ ണത്തിലെല്ലാം ഊതുന്നുണ്ട് എന്നു ചിലർ പ്രചരിപ്പിക്കുന്നത് അവരുടെ അറിവില്ലായ്മ മൂലമോ ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലോ ആണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഇതിന്റെ പേരിൽ പരസ്പരം കലഹിക്കാൻ സാധിക്കില്ല.