ഭാര്യമാരോട്

ഭാര്യമാരോട്

സാന്ത്വന സ്പര്‍ശം കൊതിക്കുന്നതാണ് ഭര്‍തൃഹൃദയം. കുടുംബത്തിന്റെ ജീവിതം ഭദ്രവും സന്തോഷപൂര്‍ണവുമാക്കാനുള്ള യത്‌നത്തില്‍ രാപകലുകള്‍ ചെലവിട്ട് ഓടിനടക്കുന്നവരാണ് പുരുഷന്മാര്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന ഗൃഹനാഥനായ പുരുഷന്റെ മനഃസംഘര്‍ഷങ്ങളും പ്രയാസങ്ങളും ചെറുതല്ല. സമ്മര്‍ദങ്ങളുടെ ഫലമായുള്ള പിരിമുറുക്കങ്ങള്‍ അവന്റെ സന്തത സഹചാരിയാണ്. 

വീട്ടിനു പുറത്ത് തന്നെ വേട്ടയാടുന്ന നിരവധി പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും മധ്യേയാണ് അവന്റെ ജീവിതം. മനസ്സും ശരീരവും തളര്‍ന്ന് വീടണയുന്ന തനിക്ക് സാന്ത്വനവും സമാശ്വാസവും നല്‍കുന്ന കൈകളെയാണ് അവനാവശ്യം. അവളുടെ വര്‍ത്തമാനങ്ങള്‍ അവന് സന്തോഷം പകരണം. അവളുടെ സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശത്താല്‍ അവന്റെ മനസ്സും ശരീരവും കുളിരണിയണം. പുഞ്ചിരിതൂകി അവന്റെ മനോഭാരങ്ങള്‍ ലഘൂകരിക്കാന്‍ അവള്‍ക്ക് കഴിയണം. 

പുരുഷന്‍ ആഗ്രഹിക്കുന്ന ഈ സമീപനത്തില്‍ മിക്ക സ്ത്രീകളും ശ്രദ്ധ കാണിക്കാറില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള നിരാശയും നെടുവീര്‍പ്പുകളുമായി കൗണ്‍സിലര്‍മാരെ സമീപിക്കുന്നവര്‍ നിരവധിയാണ്. വീടിന് പുറത്തും അകത്തും തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അസന്തുഷ്ടിയുമാണ് അവരുടെ ആവലാതി. വീട്ടിനകത്ത് പിരിമുറുക്കം, വീട്ടിന് പുറത്തും പിരിമുറുക്കം എന്നതാണ് അവരുടെ പ്രശ്‌നം. വീട്ടുവേലക്കാരിയായ ഒരു സ്ത്രീയെയല്ല ഭര്‍ത്താവിന് വേണ്ടത്. സാന്ത്വനത്തിന്റെയും സ്‌നേഹവചനങ്ങളുടെയും മുഖപ്രസാദത്തിന്റെയും നോക്കും വാക്കും താങ്ങും നല്‍കുന്ന ഒരു ഇണയെയാണ് ഏതൊരു പുരുഷനും കൊതിക്കുന്നത്. ഭര്‍തൃഹൃദയത്തില്‍ ഇടം തേടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സമീപനരീതി പരീക്ഷിച്ചുനോക്കുന്നത് നന്നായിരിക്കും.

ജീവിതത്തില്‍ മാറ്റവും പുതുമയും കൊതിക്കുന്നവരാണ് പുരുഷന്മാരില്‍ അധികവും. സ്ത്രീകളാകട്ടെ സ്ഥിരത കൊതിക്കുന്നവരും. മാറ്റത്തിന് വേണ്ടിയുള്ള പുരുഷന്മാരുടെ ഈ താല്‍പര്യം കണക്കിലെടുത്ത് സ്ത്രീയും തന്റെ സമീപനത്തിലും ചിട്ടകളിലും മാറ്റം വരുത്തുന്നത് നല്ലതാണ്. പാചകത്തില്‍ രുചിവൈവിധ്യത്തിന് പ്രാധാന്യം കൊടുത്ത് ആഹാരവിഭവങ്ങളില്‍ മാറ്റം, വീട്ടിലെ ഫര്‍ണിച്ചര്‍ സൗന്ദര്യബോധത്തോടെ സ്ഥാനം മാറ്റി ക്രമീകരിക്കല്‍, തന്റെ സ്‌നേഹപ്രകടനങ്ങളും ഊഷ്മള സ്വഭാവവും ഹൃദ്യമായ ഒരനുഭവമാക്കാനുതകും വിധം പ്രസാദാത്മകമായി പെരുമാറല്‍ തുടങ്ങിയവയാണ് സ്ത്രീക്ക് എളുപ്പത്തില്‍ ചെയ്യാവുന്നത്. 

ആദരവിന്റെ വിഷയം പുരുഷലോകത്തെ ഒരു അടിസ്ഥാന പ്രശ്‌നമാണ്. താന്‍ ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കപ്പെടണമെന്നതാണ് അവന്റെ ആഗ്രഹം. തന്റെ തീരുമാനത്തിനൊത്ത് ഭാര്യയും കുടുംബവും നീങ്ങണമെന്നാണ്, പുറമെ ആരെന്ത് പറഞ്ഞാലും അവന്റെ ഉള്ളിലിരുപ്പ്. മക്കളുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നില്‍ താന്‍ പരിഹാസപാത്രമാകുന്നതോ കൊച്ചാക്കപ്പെടുന്നതോ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനാലും ഭര്‍ത്താവിന് വേണ്ടത്ര ആദരവും പരിഗണനയും നല്‍കാത്തതിനാലും വിവാഹമോചനത്തില്‍ കലാശിച്ച എത്രയോ ദാമ്പത്യബന്ധങ്ങളുണ്ട്. ചെറിയൊരു പരിശ്രമം വലിയൊരു നേട്ടത്തിന് കാരണമാകുെമന്ന് സഹോദരിമാര്‍ തിരിച്ചറിയുക. 

 

ജാസിമുല്‍ മുത്വവ്വ
നേർപഥം വാരിക

സ്ത്രീ സ്വാതന്ത്ര്യവാദത്തിനു പിന്നിലെ ചതിക്കുഴികള്‍

സ്ത്രീ സ്വാതന്ത്ര്യവാദത്തിനു പിന്നിലെ ചതിക്കുഴികള്‍

ആധുനിക സമൂഹത്തില്‍ സ്ത്രീ വിലകുറഞ്ഞൊരു വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. അവളുടെ നഗ്‌നതയാണ് വിറ്റഴിക്കപ്പെടുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതിലൂടെ അവള്‍ സംസ്‌കാര ശൂന്യയും അപഹാസ്യയുമായിത്തീരുന്നു എന്ന വസ്തുത അവള്‍ പോലും മനസ്സിലാക്കാതെ പോകുന്നു. ‘ചുംബന സമര’മെന്നും ‘മാറ് തുറക്കല്‍ സമര’മെന്നും പേരിട്ട് നടക്കുന്ന സമരങ്ങളില്‍ അവള്‍ പങ്കാളിയാകുന്നു. ഇങ്ങനെ സമൂഹ മധ്യത്തില്‍ തങ്ങളെ അപഹാസ്യരാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ മാധ്യമ അജണ്ടകളെ സ്ത്രീകള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇതൊക്കെയെങ്കില്‍ എന്താണ് സ്ത്രീ സ്വാതന്ത്ര്യം? 

18ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ‘ചാന്നാര്‍ ലഹള’യിലൂടെ മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിച്ചു. ഇന്ന് മാറ് തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു അധ്യാപകന്റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച് ചില സ്ത്രീകള്‍ സമരത്തിനിറങ്ങുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളെ കുറ്റമറ്റ രീതിയില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. സ്ത്രീയുടെ നേരെയുള്ള ഇസ്‌ലാമിന്റെ സമീപനമാണ് പലരും വിമര്‍ശനവിധേയമാക്കുന്നത്. മുസ്‌ലിം സമൂഹത്തിലൂടെ ഇസ്‌ലാമിലെ സ്ത്രീയെ നോക്കിക്കാണാതെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ തിരിച്ചറിയണം. പ്രമാണങ്ങളെ ആധാരമാക്കി ഇസ്‌ലാമിനെ പഠിക്കാനും അതിന്റെ വിശ്വാസാചാരങ്ങളെ വിലയിരുത്താനും ശ്രമിക്കാതെ ഇസ്‌ലാമിക നിയമങ്ങളെയും തത്ത്വങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വിമര്‍ശന ദൃഷ്ടിയോടെ കാണുന്നവരാണ് ഇസ്‌ലാമികസംസ്‌കാരത്തിനെതിരില്‍ ഉറഞ്ഞുതുള്ളുന്നത്. 

മുസ്‌ലിം കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ മുസ്‌ലിം നാമം സ്വീകരിച്ചതുകൊണ്ടോ ഔദ്യോഗിക രേഖകളില്‍ മതം ‘ഇസ്‌ലാം’ എന്നെഴുതിയകൊണ്ടോ ഒരാളും മുസ്‌ലിമാകുന്നില്ല. മറിച്ച്, സ്രഷ്ടാവിന്റെ നിയമ നിര്‍ദേശങ്ങള്‍ അഥവാ വിശുദ്ധ ക്വുര്‍ആനും തിരുനബി ﷺ യുടെ ചര്യയും പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ മുസ്‌ലിം ആകുന്നുള്ളൂ. 

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു”(ക്വുര്‍ആന്‍ 4:1).

ഈ ആഹ്വാനം മുഴുവന്‍ മനുഷ്യരോടുമാണെന്നോര്‍ക്കണം. യഥാര്‍ഥത്തില്‍ സ്രഷ്ടാവാണ് സൃഷ്ടികളെ കുറിച്ച് നന്നായറിയുന്നവന്‍. നമ്മളുണ്ടാക്കുന്ന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗക്രമമെങ്ങനെയെന്ന് നമ്മളാണല്ലോ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ തീരുമാനിക്കാതെ നമുക്ക് കേള്‍വിയും കാഴ്ചയും ഹൃദയവും ജീവിത വിഭവങ്ങളും നല്‍കി നമ്മെ ഭൂമിയിലേക്കയച്ചവന്റെ നിയമ നിര്‍ദേശങ്ങളെ പാലിക്കുമ്പോഴേ സൃഷ്ടികളായ നമുക്ക് യഥാര്‍ഥ സംരക്ഷണം ലഭിക്കുകയുള്ളൂ.

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 33:36).

സത്യവിശ്വാസം ഉള്‍ക്കൊണ്ട സ്ത്രീകള്‍ പ്രത്യേകമായി പാലിക്കേണ്ട വസ്ത്രധാരണ മര്യാദകളെക്കുറിച്ച് അല്ലാഹു പറയുന്നു:

”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 33:59).

ഇത്തരം വസ്ത്രധാരണ രീതി സ്വീകരിക്കുമ്പോള്‍ അസാധാരണമായ ഒരു സുരക്ഷിതത്വബോധം വന്നുചേരുന്നതായി അനുഭവപ്പെടാറുണ്ട്. പുരുഷന്മാരുടെ കള്ളനോട്ടങ്ങളൊന്നും അവളെ ബാധിക്കുകയില്ല. പുരുഷന്മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും കല്‍പിച്ചത് പോലെ സ്ത്രീയോടും ക്വുര്‍ആന്‍ കല്‍പിക്കുന്നു. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ എന്ന് കല്‍പിക്കുന്ന സൂറത്തുന്നൂറിലെ 31ാമത്തെ വചനത്തില്‍ആരില്‍ നിന്നൊക്കെ സൗന്ദര്യം മറച്ചുവെക്കണമെന്നും കാലുകൊണ്ട് ശബ്ദമുണ്ടാക്കി അന്യരെ ആകര്‍ഷിക്കരുതെന്നും ഉണര്‍ത്തുന്നുണ്ട്. ഇതെല്ലാം വിജയം പ്രാപിക്കുന്നതിനുവേണ്ടിയാണെന്ന ഒരു ലക്ഷ്യബോധവും കൂടി നല്‍കിക്കൊണ്ടാണ് ദീര്‍ഘമായ ഈ സൂക്തം അവസാനിക്കുന്നത്. 

”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 33:33).

ഈ വചനം വിരല്‍ ചൂണ്ടുന്നത് ശരീരത്തിലെ മറയ്‌ക്കേണ്ട ഭാഗം മുഴുവനും മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറമെ കാണത്തക്ക ലോലമായ വസ്ത്രം ധരിക്കുക, പുരുഷനെ ആകര്‍ഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യവര്‍ധക സാമഗ്രികള്‍ ഉപയോഗിക്കുക എന്നിവ പാടില്ല എന്നു തന്നെയാണ്. സ്ത്രീ തന്റെ വീട്ടിനകത്ത് ഭര്‍ത്താവിന് വേണ്ടി അലങ്കാരങ്ങളണിയാതെ, പുറത്തേക്കിറങ്ങുമ്പോള്‍ അതൊക്കെ വാരിവലിച്ചണിയുകയും ചമഞ്ഞിറങ്ങുകയും ചെയ്യുന്നത് ആര്‍ക്ക് ആഹ്ലാദം പകരാനാണ്? 

വിശുദ്ധ ക്വുര്‍ആന്‍ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത് അവരെ ഇകഴ്ത്തുവാനല്ല; ഏറ്റവും നല്ല ഒരവസ്ഥയിലേക്ക് അവരെ നയിക്കുവാനും പാരത്രിക വിജയം അവര്‍ക്ക് നേടിക്കൊടുക്കാനുമാണ്. 

”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 17:9).

ക്വുര്‍ആനിലെ നിയമങ്ങളും നിര്‍ദേശങ്ങളും താക്കീതുകളും വിധിവിലക്കുകളും ചിന്തിക്കുന്നവര്‍ക്കും സൂക്ഷ്മാലുക്കള്‍ക്കും ഫലം ചെയ്യുമെന്നതില്‍ സംശയമില്ല. ആധുനികതയുടെ പുറംമോടിയില്‍ മയങ്ങി ജീവിക്കുന്നവര്‍ ഇതുതന്നെയാണ് യഥാര്‍ഥ ജീവിതം എന്ന് ധരിച്ചുവശായവരാണ്. നബി ﷺ  പറഞ്ഞു:

”തീര്‍ച്ചയായും ഇഹലോകം ഹരിത മധുരിതമാണ്. നിശ്ചയം അല്ലാഹു അതില്‍ നിങ്ങളെ അനന്തരാവകാശികളാക്കിയിരിക്കുന്നു; എപ്രകാരമാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിരീക്ഷിക്കുവാന്‍ വേണ്ടി. അതിനാല്‍ ഇഹലോകത്തെ നിങ്ങള്‍ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും ഇസ്‌റാഈല്‍ സന്തതികളുടെ ആദ്യകുഴപ്പം സ്ത്രീകളില്‍ നിന്നായിരുന്നു” (മുസ്‌ലിം).

‘പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു’ എന്ന് ക്വുര്‍ആന്‍ (4:34) പറയുന്നു. സൃഷ്ടിപ്പില്‍ തന്നെ അവനില്‍ ചില മേന്മകള്‍ അവളെക്കാള്‍ കൂടുതല്‍ നല്‍കി എന്നതിനാലാണത് എന്ന് തുടര്‍ന്നുള്ള വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാവും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണല്ലോ. അതുകൊണ്ട് തന്നെ സ്ത്രീ പുരുഷ സമത്വം എന്നത് അസാധ്യമായ കാര്യമാണ്. ക്വുര്‍ആനിലെ നിയമങ്ങള്‍ സ്ത്രീയെ സംരക്ഷിക്കുകയും അവള്‍ക്ക് അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും ചെയ്തു. പുരുഷന് ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും കാര്യനിര്‍വഹണാധികാരം ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ശാരീരിക, മാനസിക അവസ്ഥാവിശേഷങ്ങള്‍ക്കനുസരിച്ച് തന്നെയാണ് അനന്തരാവകാശ വിഷയത്തിലും സാക്ഷി നില്‍ക്കുന്ന കാര്യത്തിലും അവളെ പരിഗണിച്ചിട്ടുള്ളത്. പുരുഷന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ ശക്തമായ ഇടപെടലുകള്‍ വേണ്ട ജിഹാദ്, നമസ്‌കാരത്തിന് നേതൃത്വം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുക. അവയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയത് അവളുടെ ശാരീരിക അവസ്ഥകളെ കണ്ടറിഞ്ഞാണ്. അത് അവളോട് കാണിക്കുന്ന കാരുണ്യവുമാണ്. അവള്‍ക്ക് നമസ്‌കാരത്തിന് പള്ളിയില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുഷന്മാരെ പോലെ അവളുടെ മേല്‍ അത് നിര്‍ബന്ധമാക്കിയിട്ടില്ല. 

ഇസ്‌ലാമിലെ സ്ത്രീ മാന്യയും കുലീനയുമാണ്. ഇസ്‌ലാം അവള്‍ക്ക് ജീവിക്കാനുള്ള അവകാശവും സ്വത്തവകാശവും നല്‍കി മാനിച്ചു. അവള്‍ സമൂഹത്തില്‍ മകള്‍, ഭാര്യ, സഹോദരി, മാതാവ്, അമ്മായിയുമ്മ, വല്യുമ്മ തുടങ്ങിയ പലതരത്തിലുള്ള പദവികളില്‍ ദൗത്യനിര്‍വഹണം നടത്തുന്നവളും വീട്ടിലെ ഭരണാധികാരിയുമാണ്. മക്കളുടെ പാഠശാലയാണവള്‍. നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അവള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് മാന്യമായ പെരുമാറ്റം ലഭിക്കുവാന്‍ അവകാശമുള്ളവളാണ് മുസ്‌ലിം സ്ത്രീ. ഭര്‍ത്താവിന്റെ അഭാവത്തില്‍ സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവളാണവള്‍. അന്യരോട് അനുനയ സ്വരത്തില്‍ സംസാരിക്കരുതെന്നും അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും എന്നും ക്വുര്‍ആനിലെ 33ാം അധ്യായത്തിലെ 32ാം വചനം അവളെ ഉണര്‍ത്തുന്നു. അനാഥകളെയും വിധവകളെയും പരിഗണിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കുന്നതിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയാണ്. ബഹുഭാര്യത്വം അനുവദിക്കുന്നതോടൊപ്പം അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് ഭയപ്പെടുന്നുവെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിച്ചാല്‍ മതിയെന്നും പുരുഷനെ ഉണര്‍ത്തുന്നു. ഇസ്‌ലാമിലെ സ്ത്രീ ഭര്‍ത്താവിനെ സംതൃപ്തിപ്പെടുത്തുന്നവളും അയാള്‍ക്ക് സമാധാനം നല്‍കുന്നവളുമായിരിക്കണം.

മുസ്‌ലിം സ്ത്രീ ലജ്ജയുള്ളവളായിരിക്കണം. ‘ലജ്ജ സത്യവിശ്വാസത്തില്‍ പെട്ടതാണ്’ (ഇമാം അഹ്മദ്, തിര്‍മുദി) എന്ന നബിവചനം സ്ത്രീയും പുരുഷനും മറന്നുകൂടാ. അന്യപുരുഷന് മുമ്പില്‍ സ്ത്രീ തന്റെ നഗ്നത വെളിവാക്കുന്നതും അവര്‍ക്ക് തന്റെ സൗന്ദര്യം പ്രകടമാക്കികൊടുക്കുന്നതും അസാന്മാര്‍ഗികവൃത്തിയായാണ് ഇസ്‌ലാം കാണുന്നത്. ഭര്‍ത്താവല്ലാത്ത ഒരാള്‍ക്ക് മുമ്പില്‍ ഒരു സ്ത്രീ തന്റെ നഗ്നത പ്രത്യക്ഷമാക്കിയാല്‍ അല്ലാഹു അവള്‍ക്ക് നല്‍കിയ ലജ്ജയുടെ മറ എടുത്ത് മാറ്റപ്പെടും. 

അറിവ് അന്വേഷിക്കുക എന്നത്‌പോലെ തന്നെ ഒരു മുസ്‌ലിമിന് മേല്‍ നിര്‍ബന്ധമായതാണ് നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും. 

”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (ക്വുര്‍ആന്‍ 103: 1-3).

ഇൗ കടമകളില്‍നിന്ന് സ്ത്രീസമൂഹം ഒഴിവാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അവളുടെ പാരത്രിക വിജയത്തിന് അവള്‍ തന്നെ വിശ്വസിക്കുകയും സല്‍കമങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യേണ്ടതുണ്ട്. 

”ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല” (4:124).

തിന്മകളില്‍ മുഴുകി, തോന്നിവാസങ്ങളില്‍ അഭിരമിച്ച് താന്തോന്നിയായി ജീവിക്കുവാന്‍ ഈ രാജ്യത്ത് അവകാശമുള്ളത് പോലെ നന്മ ചെയ്ത് നല്ലവരായി ജീവിക്കുവാനും തിന്മക്കെതിരെ ശബ്ദമുയര്‍ത്തുവാനും ഈ നാട്ടില്‍ സ്വാതന്ത്ര്യണ്ടെന്നോര്‍ക്കണം. എന്നാലിന്ന് സാംസ്‌കാരിക ജീര്‍ണതകളെ താലോലിക്കുകയും നല്ലതിലേക്ക് ക്ഷണിക്കുന്നതിനെ അപരാധമായി കാണുകയും ചെയ്യുന്ന പ്രവണത കാണപ്പെടുന്നു എന്നത് ഖേദകരമാണ്. സ്ത്രീ സ്വാതന്ത്ര്യവാദത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികളെ നാം കാണാതിരുന്നു കൂടാ.

 

ഉമ്മുഖദീജ പൂക്കത്ത് പറമ്പ്
നേർപഥം വാരിക

ഇസ്‌ലാമും സ്ത്രീകളും

ഇസ്‌ലാമും സ്ത്രീകളും

ഇസ്‌ലാമിന്റെ പ്രകാശം പരക്കുന്നതിനു മുമ്പ് ഒരു കറുത്ത കാലഘട്ടം അറബികള്‍ക്കുണ്ടായിരുന്നു; ജാഹിലിയ്യ കാലഘട്ടം. സ്ത്രീ എന്നു കേള്‍ക്കുന്നതേ അവരില്‍ പലര്‍ക്കും വെറുപ്പായിരുന്നു. സ്ത്രീയുടെ ജന്മം അവര്‍ വെറുത്തു. അവളെ വളര്‍ത്തുന്നത് അപമാനമായി അവര്‍ കണ്ടു:

”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (നഹ്ല്‍ (58,59).

ജീവനോടെ െപണ്‍കുട്ടികള്‍ കുഴിച്ചുമൂടപ്പെട്ടു! പരലോകത്ത് അതിനെക്കുറിച്ച് അവര്‍ ചോദ്യം ചെയ്യപ്പെടും:”(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്” (തക്‌വീര്‍ 8,9).

അക്രമങ്ങളും പീഡനങ്ങളും സഹിച്ചുകൊണ്ട് ഒരു ഭര്‍ത്താവിന്റെ കീഴില്‍ എണ്ണമറ്റ ഭാര്യമാര്‍ ജീവിതം തള്ളിനീക്കി.

ഇവിടേക്കാണ് ഇസ്‌ലാം കടന്നുവന്നത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് മാനുഷികമായ പരിഗണന നല്‍കി.അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചു: ”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു”(ഹുജറാത് 13).

നന്മചെയ്താല്‍ അവര്‍ക്കും പ്രതിഫലമുണ്ടെന്ന് പ്രഖ്യാപിച്ചു:”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും”(നഹ്ല്‍ 97).

ഭര്‍ത്താവ് മരണപ്പെട്ട ശേഷം സ്വത്ത് അനന്തരമെടുക്കുമ്പോള്‍ ഭാര്യയെയും അനന്തരസ്വത്തായി പരിഗണിക്കുന്നതില്‍നിന്ന് വിലക്കി: ”സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല…”(നിസാഅ് 19).

അനന്തരസ്വത്തില്‍ അവര്‍ക്കും അവകാശം നല്‍കി: ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു” (നിസാഅ് 7).

ഉമ്മയായാലും സഹോദരിയായാലും ഭാര്യയായാലും സ്ത്രീക്ക് സ്വത്ത് നല്‍കാന്‍ അല്ലാഹു വസ്വിയ്യത്ത് ചെയ്തു: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരുഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണെ്ടങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (നിസാഅ് 11).

”നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വജ്ഞനും സഹനശീലനുമാകുന്നു” (നിസാഅ് 12).

നാലില്‍ കൂടുതല്‍ പേരെ ഭാര്യമാരാക്കിവെക്കരുതെന്ന് നിര്‍ദേശം നല്‍കി. അവിടെയും നീതിപാലിക്കാന്‍ പ്രത്യേകം ഉണര്‍ത്തി: ”അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ യപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക). നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്” (നിസാഅ് 3).

അവരോട് മാന്യമായി പെരുമാറാന്‍ കല്‍പിച്ചു. വിവാഹ വേളയില്‍ അവര്‍ക്ക് മഹറ് നല്‍കാന്‍ പറഞ്ഞു: ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക” (നിസാഅ് 4).

വീട്ടിലെ അധികാരം സ്ത്രീക്ക് നല്‍കി. ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് താക്കീത് നല്‍കി. അവളുടെ വസ്ത്രവും ഭക്ഷണവും മറ്റും പുരുഷന്റെ മേല്‍ നിര്‍ബന്ധ ബാധ്യതയാക്കി.

ഇസ്‌ലാമിന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കള്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കിയിട്ടുള്ള ആദരവിലും അഭിമാനബോധത്തിലും സംരക്ഷണത്തിലും കോപാകുലരും അസംതൃപ്തരുമാണ്. കാരണം ദുര്‍ബലവിശ്വാസികളെ വേട്ടയാടാനും നാശങ്ങള്‍ സൃഷ്ടിക്കുവാനും സ്ത്രീകളെ ഉപകരണമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. വില നിശ്ചയിച്ച് തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കലും അവരുടെ ലക്ഷ്യമാണ്.  

”…എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന് ) വന്‍തോതില്‍ തെറ്റിപ്പോകണമെന്നാണ്” (നിസാഅ് 27).

പൈശാചിക വിളികളുടെയും വികാരജീവികളുടെയും മുമ്പില്‍ വിലകുറഞ്ഞ ഒരു വില്‍പനച്ചരക്കാക്കി സ്ത്രീകളെ വെച്ചുകൊടുക്കാന്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ ഉദ്ദേശിക്കുന്നു! അവളുടെ സൗന്ദര്യം ആസ്വദിക്കാനും അതിനുമപ്പുറമുള്ള വലിയ തിന്മകളിലെത്തിച്ചേരാനും തങ്ങളുടെ കണ്ണുകള്‍ക്കുമുമ്പില്‍ അനാവരണം ചെയ്യപ്പെട്ട വില്‍പനച്ചരക്കാക്കി അവളെ അവര്‍ വെച്ചിക്കുന്നു. പ്രസിദ്ധീകരണങ്ങളില്‍ അവളുടെ നഗ്‌ന ചിത്രങ്ങള്‍ കൊടുക്കുന്നു. സന്താനപരിപാലനത്തിലും വീട്ടുകാര്യങ്ങള്‍ നോക്കുന്നതിലും ശ്രദ്ധിക്കാതെ അവള്‍ വീടുവിട്ടിറങ്ങുന്നു. ഇപ്പറഞ്ഞതിനര്‍ഥം സ്ത്രീകള്‍ ജോലിക്കോ വിദ്യാഭ്യാസം നേടുവാനോ ജുമുഅയിലും ജമാഅത്തിലും പങ്കെടുക്കുന്നതിനോ മതപഠന ക്ലാസുകള്‍േക്കാ മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കോ പുറത്തിറങ്ങരുതെന്നല്ല. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചേ അവള്‍ പുറത്തിറങ്ങാവൂ:

1. ഇസ്‌ലാമിക വേഷവിധാനം സ്വീകരിച്ചുകൊണ്ടായിരിക്കണം പുറത്തിറങ്ങുന്നത്. മഹ്‌റമില്ലാതെ ഒരു പുരുഷനുമായി ഒറ്റക്കാകുന്ന അവസ്ഥയുണ്ടാകരുത്.

2. അടിസ്ഥാനപരമായി വീട്ടില്‍ നിര്‍വഹിക്കേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ശേഷമായിരിക്കണം പുറത്തു പോകുന്നത്. 

3. പുരുഷന്മാരില്‍നിന്ന് പരമാവധി അകന്നുനില്‍ക്കാനും ഇടകലരാതിരിക്കാനും ശ്രദ്ധിക്കണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

സ്രഷ്ടാവിന്റെ അനിഷ്ടം സമ്പാദിക്കുന്നവര്‍

സ്രഷ്ടാവിന്റെ അനിഷ്ടം സമ്പാദിക്കുന്നവര്‍

നമ്മെ ആരും വെറുക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. എല്ലാവരും സ്‌നേഹിക്കണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് നാം. മറ്റുള്ളര്‍വര്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി തിരുത്താന്‍ നമ്മള്‍ തയ്യാറുമാണ്.

എന്നാല്‍ വിശ്വാസികളായ നാം നമ്മുടെ രക്ഷിതാവ് നമ്മെ വെറുക്കരുത് എന്നാഗ്രഹിക്കുകയും അവന്‍ വെറുക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അവ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പരിശ്രമിക്കാറുണ്ടോ?

പ്രവാചകന്‍(സ്വ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന ഒരു പ്രാര്‍ഥന കാണുക:

സിയാദ്ബ്‌നു ഇലാഖ തന്റെ പിതൃവ്യനില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) ഇപ്പ്രകാരം പറയാറുണ്ടായിരുന്നു: ”അല്ലാഹുവേ, മോശമായ പ്രവൃത്തികളില്‍ നിന്നും സ്വഭാവത്തില്‍ നിന്നും ഇച്ഛകളില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു” (തിര്‍മിദി).

മോശമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രവൃത്തികള്‍ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന ചില കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്:

അവിശ്വാസം

സ്രഷ്ടാവിനോട് കാണിക്കുന്ന നന്ദികേടാണ് അവിശ്വാസം. അതിനാല്‍ അവിശ്വാസികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല:

”പറയുക, നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അവിശ്വാസികളെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (ആലുഇംറാന്‍ 32).

കുഫ്ര്‍ (അവിശ്വാസം) എന്നത് ഈമാനിന്റെ (വിശ്വാസം) വിപരീത പദമാണ്. അതാണ് മുകളില്‍ പറഞ്ഞ വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടത്. നന്മയും അനുഗ്രഹവും നിഷേധിക്കുക എന്ന അര്‍ഥത്തില്‍ ഇത് ഉപയോഗിക്കും. ‘കുഫ്ര്‍’ എന്ന പദത്തിന്റെ അര്‍ഥം ‘മറച്ചുവെക്കുക,’ ‘മൂടിവെക്കുക’ എന്നൊക്കെയാണ്. എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനെ അംഗീകരിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്നത് ഏറ്റവും വലിയ കുഫ്‌റാണ്. അങ്ങനെയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല: എന്നാണ് റബ്ബ് വിശദീകരിക്കുന്നത് .

അക്രമം

”…അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല” (ആലുഇംറാന്‍: 140).

ഏറ്റവും വലിയ അക്രമം ബഹുദൈവാരാധനയാണ്. സൂറത്തു ലുക്മാനില്‍ നമുക്കിങ്ങനെ കാണാം :

”ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു” (ലുക്വ്മാന്‍: 13).

അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് സ്വഗം നിഷിദ്ധമാക്കുകയും നരകം ഉറപ്പാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും ഇക്കാര്യമാണ് പ്രഥമമായി ജനങ്ങളെ ഉപദേശിച്ചത്.

അതിരുകവിയല്‍

”സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല” (അല്‍മാഇദ: 67).

ആരാധനയിലും ഭക്ഷിക്കുന്നതിലും ചെലവഴിക്കുന്നതിലുമൊന്നും അതിരുകവിയാന്‍ പാടില്ല. എല്ലാറ്റിലും മിതത്വം പാലിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

”…നിങ്ങള്‍ തിന്നുകയും കുടി ക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്ന വരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല” (അല്‍ അഅ്‌റാഫ:് 31)

കുഴപ്പം

”അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല” (അല്‍ബക്വറ: 205).

”…അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (അല്‍മാഇദ: 64).

കുടുംബത്തില്‍, സമൂഹത്തില്‍, പ്രസ്ഥാനങ്ങളില്‍, കലാലയങ്ങളില്‍, രാജ്യങ്ങളില്‍… എവിടെയും കുഴപ്പമുണ്ടാക്കുന്നവരെ നാം കാണുന്നു. അരാജകത്വം സൃഷ്ടിക്കുക എന്നത് ചിലര്‍ക്ക് ഹരമാണ്. ”…കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു…” (2:217) എന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ചിന്താര്‍ഹമാണ്.

വഞ്ചന

”തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച” (അല്‍ഹജ്ജ്: 38).

മുഹമ്മദ് നബി (സ്വ) പറഞ്ഞു: ”വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല” (മുസ്‌ലിം).

വഞ്ചന വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാമുണ്ട്. വിശ്വസ്തതയുടെ വിപരീതമാണത്. നനഞ്ഞ ഗോതമ്പ് അടിയില്‍ വെച്ച് ഉണങ്ങിയത് മുകളിലിട്ട് കച്ചവടം നടത്തിയവനോട് ഇത് വഞ്ചനയാണെനന്നും വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലായെന്നും നബി(സ്വ) പറഞ്ഞ സംഭവം പ്രസിദ്ധമാണ്.

അഹങ്കാരം

”അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച” (അന്നഹ്ല്‍: 23).

”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല” (ലുക്വ്മാന്‍: 18).

നബി(സ്വ) പറഞ്ഞു: ”ആരുടെ മനസ്സിലാണോ അണുമണിത്തൂക്കം അഹങ്കാരമുള്ളത് അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (മുസ്‌ലിം).

നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നത് അഹങ്കാരമാണോ എന്ന് ചോദിച്ച അനുചരനോട് നബി (സ്വ) പറഞ്ഞത് അല്ലാഹു ഭംഗിയുള്ളവനാണ്, അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നത് സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദ്യരായി കാണലുമാണ്’ (മുസ്‌ലിം) എന്നാണ്.

പിശാച് അഹങ്കാരിയായതിനാലാണ് ആദമിന് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചത്. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കണം എന്ന് പറഞ്ഞാല്‍ അവിശ്വാസികള്‍ (കാഫിറുകള്‍) നല്‍കുന്ന മറുപടി ക്വുര്‍ആന്‍ പഠിപ്പിക്കുന്നു:

”അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു” (സ്വാഫ്ഫാത്ത്: 35).

പ്രവര്‍ത്തിക്കാത്തതു പറയല്‍

അല്ലാഹു പറയുന്നു:

”ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്? നിങ്ങള്‍ ചെയ്യാത്തത്പറയുക എന്നത് അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിട്ടുള്ളതാണ്” (അസ്സ്വഫ്ഫ്: 2,3).

ആളുകളോട് നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും അവ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്ന വിഷയമാണ്. ഏകദൈവാരാധനയെ കുറിച്ച് പറയുകയും സമാധാനത്തിനുള്ള മാര്‍ഗം ഏക ദൈവത്തിലേക്കടുക്കലാണെന്ന് പ്രബോധനം ചയ്യുകയും സ്വന്തം ജീവിതത്തില്‍ സമാധാനം ലഭിക്കാന്‍ വേണ്ടി ജാറങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ച് അവിടെ ആവലാതികള്‍ ബോധിപ്പിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

 

ശമീര്‍ മുണ്ടേരി
നേർപഥം വാരിക

പ്രാര്‍ഥന: അതാകുന്നു ആരാധന

പ്രാര്‍ഥന: അതാകുന്നു ആരാധന

ആരാധനാകര്‍മങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ച മുറപ്രകാരവും രീതിയിലും നിലനിര്‍ത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രഥമലക്ഷ്യം. അല്ലാഹു പറയുന്നു:

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (51:56).

മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവോ, വിഭാഗീയതയോ കാണിക്കാതെ മൊത്തത്തിലായാണ് ഇത് സംബന്ധമായ കല്‍പന അല്ലാഹു നല്‍കിയിരിക്കുന്നത്:

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്” (2:21).

അടിസ്ഥാനപരമായി ‘ഇബാദത്ത്’ എന്താണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) നിര്‍വചിച്ചതില്‍നിന്നു മനസ്സിലാക്കാം: ”പ്രത്യക്ഷവും, പരോക്ഷവുമായി അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മൊത്തത്തില്‍ പറയുന്ന പേരാണ് ഇബാദത്ത്”(അല്‍ ഉബൂദീയ്യ ഫില്‍ ഇസ്‌ലാം.പേ/4). ശൈഖ് നാസിറുസ്സഅദി(റ) സൂറഃ ഫാതിഹയുടെ വിശദീകരണത്തില്‍ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്. പരമമായ വിനയവും താഴ്മയും ഉള്‍ക്കൊണ്ടുള്ള മനസ്സിന്റെ തേട്ടമാകുന്ന പ്രാര്‍ഥന ആരാധനയില്‍ പ്രധാനമാണ്. അല്ലാഹു പറയുന്നു:

”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (31:30).

അല്ലാഹുവിന് കീഴ്‌പ്പെട്ട് ആത്മാര്‍ഥമായി ആരാധന നിര്‍വഹിക്കാനാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

”പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ കീഴ്‌പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു” (39:11,12).

ഈ കല്‍പന ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു മുസ്‌ലിമിന് അണുഅളവ് ശിര്‍ക്കുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. എന്നാല്‍ പ്രാര്‍ഥനയും ആരാധനയും ഒന്നല്ലെന്നും പ്രാര്‍ഥനയാകുന്ന വിളിയും ആകാത്ത വിളിയുമുണ്ടെന്നും വിശ്വസിച്ച് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് വാദിക്കുന്നവരും പ്രചരിപ്പിക്കുന്നവരും മുസ്‌ലിം സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ശിയാക്കള്‍ മെനഞ്ഞുണ്ടാക്കിയ പൊള്ളയായ വിശ്വാസാചാരങ്ങളെ അടിമുടി പിന്‍പറ്റി പോരുന്ന സമസ്തവിഭാഗത്തിലെ ചില പണ്ഡിതന്മാര്‍ എഴുതിയത് കാണുക:

”മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലീഹീങ്ങള്‍ ഇവരുടെ ദാത്ത,് ജാഹ്, ഹഖ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള തവസ്സുല്‍ നേരിട്ടുവിളിക്കല്‍, അവരോട് സഹായത്തിന്നപേക്ഷിക്കല്‍, ആസാറ്‌കൊണ്ട് ബര്‍ക്കത്തെടുക്കല്‍ എന്നിവയും മരിച്ചുപോയ മഹാത്മാക്കള്‍ക്കും മറ്റ് മുസ്‌ലിംകള്‍ക്കും കൂലി ലഭിക്കാനായി ധര്‍മം ചെയ്യല്‍, കോഴി, ആട് മുതലായ ധര്‍മം ചെയ്യാന്‍ നേര്‍ച്ചയാക്കല്‍, അവര്‍ക്കു വേണ്ടി ക്വുര്‍ആന്‍ ഓതലും ഓതിപ്പിക്കലും, ക്വബ്ര്‍ സിയാറത്തും, ക്വബ്‌റാളികള്‍ക്ക് സലാം ചൊല്ലലും അവര്‍ക്ക് വേണ്ടിയുള്ള ദുആയും, സിയാറത്തിനായുള്ള യാത്രയും ആയത്ത്, ഹദീഥ്, മുഅള്ളമായ അസ്മാഅ് എന്നിവ കൊണ്ടുള്ള മന്ത്രവും ഉറുക്കും നൂല്‍, വെള്ളം എന്നിവ ജപിച്ചു കൊടുക്കലും, ബുര്‍ദ ഓതി മന്ത്രിക്കലും, ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ തുടങ്ങിയ ശരിയായ ത്വരീഖത്ത് തുടര്‍ച്ചയായും റാതീബും, ത്വരീഖത്ത് ദിക്‌റുകള്‍ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബവി, അസ്മാഉല്‍ ബദ്‌രീയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ ദിക്‌റുകള്‍ പതിവാക്കലും, തസ്ബീഹ്മാല ഉപയോഗിക്കലും, മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രീയ്യത്ത് ബൈത്ത്,മ ുഹ്‌യിദ്ദീന്‍മാല, രിഫാഈമാല മുതലായ നിരാക്ഷേപം മുസ്‌ലിംകളില്‍ നടന്ന് വരുന്നതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍ ദീനില്‍ അറിയപ്പെട്ടതുമായ കാര്യങ്ങള്‍ മതവിരുദ്ധമാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ല. അവര്‍ ഖാസി, ഖത്തീബ്, ഇമാം എന്നീ സ്ഥാനത്തേക്ക് അര്‍ഹരുമല്ല.” (ഇവരെ എന്ത് കൊണ്ട് അകറ്റണം/ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍/പേ:14,15). 

ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയുടെ അധ്യക്ഷതയില്‍ 1933ല്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 6-ാം സമ്മേളനം അംഗീകരിച്ചു പാസ്സാക്കിയ എട്ടാം പ്രമേയമാണിത്. ‘മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ,’ ‘ബദ്‌രീങ്ങളേ കാക്കണേ’ പോലെ മരിച്ചുപോയ മഹാത്മക്കളെ വിളിച്ച് പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല മുബാഹ്(അനുവദനീയം)ആണെന്ന് സുന്നികള്‍ ‘സുന്നി-മുജാഹിദ് വാദപ്രതിവാദ’ത്തിനായി 1974 ജൂണ്‍ 2ന് കുണ്ടുതോട് ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ച വ്യവസ്ഥയില്‍ നിന്നാണിത് (കുണ്ടുതോട് വാദപ്രതിവാദം പേജ്/2).

”അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ ഉദാഹരണം ക്വുര്‍ആനില്‍ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരുവാശി. മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍കൊണ്ട് തന്നെ എ.പി സ്ഥാപിച്ചപ്പോള്‍ അവിടെയും മൗലവി മുഖം കുത്തി”(ഒ.എം തരുവണ/കൊട്ടപ്പുറം സംവാദം).

”മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് അനുവദനീയമാണ്”(പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ഫതാവാ മുഹ്‌യിസ്സുന്ന-2/പേജ്/38).

”പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതര്‍ വഹാബികളെ തെര്യപ്പെടുത്തി”(ഹാശിം നഈമി/വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി/പേജ്/37).

ഇസ്‌ലാമിന് തീര്‍ത്തും അന്യമായ വിശ്വാസമാണിത്. എന്തെന്നാല്‍ ‘പ്രാര്‍ഥന; അതുതന്നെയാണ് ആരാധന’ എന്നതാണ് ഇസ്‌ലാമിന്റെ സന്ദേശം. അല്ലാഹു പറയുന്നു:

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച”(40:60).

നുഅ്മാനുബ്‌നു ബഷീര്‍(റ)വില്‍ നിന്ന. നബി(സ്വ)പറഞ്ഞു:”പ്രാര്‍ഥന അതാകുന്നു ആരാധന”(തിര്‍മുദി).

വിശ്വാസപരമായി മതരംഗത്തുണ്ടായിരുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടി കെ.എം മൗലവിയുടെ നേതൃത്വത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാലഘട്ടത്തില്‍ അദ്ദേഹം എഴുതുകയും അന്നത്തെ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘പ്രാര്‍ഥനയും ആരാധനയും’ എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ ഈ ആയത്ത് കൊണ്ടാണ്. 

സുന്നീ പണ്ഡിതരില്‍ പ്രധാനിയായിരുന്ന അബ്ദുര്‍റഹ്മാന്‍ മഖ്ദൂമി പൊന്നാനി തന്റെ തഫ്‌സീറിലും  ഈ സത്യം തുറന്നെഴുതിയത് കാണുക: ”പ്രാര്‍ഥന ഒരു ആരാധനയാണ് എന്ന് മാത്രമല്ല പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല. പ്രാര്‍ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രം. പ്രാര്‍ഥിക്കുക; അവന്‍ നമുക്കുത്തരം ചെയ്യും. അഹങ്കാരികള്‍ മാത്രമെ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ. ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്”(ക്വുര്‍ആന്‍ പരിഭാഷയും,വ്യാഖ്യാനവും 2/1032).

ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഒരു പോലെ സമൂഹത്തെ കേള്‍പിച്ച ഈ സത്യം നബി(സ്വ)യും തന്റെ സമൂഹത്തില്‍ പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു:

”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല” (72:20).

പരമ കാരുണികന്റെ യഥാര്‍ഥ അടിമകള്‍ റബ്ബിനോട് മാത്രം പ്രാര്‍ഥിക്കുന്നവരാണെനും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: 

”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും”(25:68).

പ്രാര്‍ഥന അല്ലാഹു അല്ലാത്തവരോടുമാകാം എന്ന് വാദിക്കുന്നതിനും വിശ്വസിക്കുന്നതിനും യാതൊരുവിധ തെളിവുമില്ലെന്ന് പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു: 

”വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (23:117).

പ്രാര്‍ഥനയില്‍ ശിര്‍ക്കെന്ന മായം കലര്‍ത്താന്‍ ദുര്‍ന്യായങ്ങള്‍ നിരത്താന്‍ പരിശ്രമിക്കുന്നവര്‍ ക്വുര്‍ആനിന്റെ താക്കീത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലാഹു പറയുന്നു:

”അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും” (46:5,6).

അല്ലാഹു മാത്രമാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. ഒരു സൃഷ്ടിക്കും അതില്‍ പങ്കില്ല. സൃഷ്ടികളുടെ അറിവിനും കേള്‍വിക്കും പരിധിയും പരിമിതിയുമുണ്ട്. എന്നിട്ടും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ പെട്ടവര്‍ പ്രമാണവിരുദ്ധവാക്കുകള്‍ കേട്ട് ജാറങ്ങളിലും മക്വ്ബറകളലും ചെന്ന് സുജൂദ് ചെയ്ത് പ്രാര്‍ഥിക്കുന്നു. നാട്ടിവെച്ച കല്ലിനെയും മരത്തെയും പൂജിക്കുന്നു. തെറ്റിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. അഥവാ അത് മനസ്സിലാക്കുന്നതില്‍നിന്ന് അവരെ പുരോഹിതന്മാര്‍ തടയുന്നു. അടിമകളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാത്തിരിക്കുന്ന സ്രഷ്ടാവുണ്ടല്ലോ എന്നറിയാത്തതാണ് ഏറ്റവും വലിയ അജ്ഞത. അല്ലാഹു പറയുന്നു:

”നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്” (2:186).

പ്രാര്‍ഥന എന്ന ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ച് കൊടുക്കുന്നത് തീര്‍ത്തും തൊറ്റാണെന്ന് ബോധ്യമാക്കിത്തരാന്‍ ലളിതമായ ഉദാഹരണങ്ങളാണ് അല്ലാഹു നടത്തിയീട്ടുള്ളത്. അല്ലാഹു പറയുന്നു:

”അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (13:14).

”മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ” (22:73).

”അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍”(29:41).

ഇത്രമേല്‍ ഇസ്‌ലാം പ്രാധാന്യം നല്‍കിയതിനെ വളരെ  നിസ്സാരമായി കണ്ട് വന്‍ പാപമായ ശിര്‍ക്കിന്റെ വഴി വെട്ടിത്തെളിക്കാന്‍ പ്രമേയങ്ങളും ഫത്‌വകളുമിറക്കുന്നവര്‍ക്ക്  പരലോക രക്ഷയെക്കാള്‍ പ്രാധാന്യം ഇഹലോകനേട്ടമായിരിക്കും എന്നല്ലാതെ മറ്റെന്ത് പറയാന്‍! 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

ഓരോ സത്യവിശ്വാസിയും ദിനേന അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍പതിനേഴ് തവണ’നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു’ എന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. കൂടാതെ ഐഛിക നമസ്‌കാരങ്ങില്‍ ധാരാളം തവണയും. ഇതിന്റെ ആശയം അല്ലാഹുവിന്ന് മാത്രമെ നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരാന്‍ സാധിക്കുകയുള്ളൂവെന്നും അവന്‍ മാത്രമാണ് പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹനെന്നുമാണ്.

പ്രവാചകന്‍(സ) പറഞ്ഞു:”പ്രാര്‍ഥന, അത് തന്നെയാണ് ആരാധന.”എന്നിട്ട് പ്രവാചകന്‍(സ) ഈ ആയത്ത് ഓതി: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്” (തിര്‍മിദി, അബൂദാവൂദ്, അഹ്മദ്).

ഇവിടെ അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. അതിനാല്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. ആയതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്”(72:18).

പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവനോട് മാത്രം. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്ത് തരാത്ത പാപമാണ്. അത് അവനില്‍ പങ്കുചേര്‍ക്കലകണ് അഥവാ ശിര്‍ക്കാണ്. അത് അല്ലാഹുവിന്റെ പ്രവാചകനാവട്ടെ, വലിയ്യാവട്ടെ, ജാറത്തില്‍ കിടക്കുന്ന ഔലിയാക്കളോ, ബീവിമാരോ ആരുമാവട്ടെ അവരോടൊന്നും പ്രാര്‍ഥിക്കാന്‍ പാടില്ല. അത്തരത്തില്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നവന്ന് ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു പറയുന്നു: ”തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്, ആര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നുവോ, അവന്‍ ബഹുദൂരം പിഴച്ച് പോയിരിക്കുന്നു” (നിസാഅ്:116).

”തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപെട്ടിട്ടുള്ളത് ഇതത്രെ, (അല്ലാഹുവിന്ന്) നീ പങ്കാളിയേ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായി പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും” (സുമര്‍:65).

ശിര്‍ക്ക് ചെയ്താല്‍ പ്രവാചകന്മാര്‍ക്ക് പോലും രക്ഷയില്ല എങ്കില്‍ നമ്മുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ടോ?

മരണപ്പെട്ടവര്‍ കേള്‍ക്കുമോ?

മരിച്ച് പോയവര്‍പ്രാര്‍ഥന കേള്‍ക്കുമോ? അല്ലാഹു പറയുന്നു: ”നിങ്ങള്‍ അവരോട് പ്രാര്‍ഥന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവിനെ) പോലെ നിനക്ക് വിവരം തരുവാന്‍ ആരുമില്ല”(ഫാത്വിര്‍:14).

ഇവിടെ അല്ലാഹു പറയുന്നത് മരിച്ച് മണ്‍മറഞ്ഞ് പോയവര്‍ കേള്‍ക്കില്ലെന്നാണ്. ഇനി വാദത്തിന് കേള്‍ക്കുമെന്ന് സമ്മതിച്ചാല്‍ തന്നെ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയില്ലെന്നും പറയുന്നു. പിന്നെ എന്തിന് നാം ഈ പാഴ്‌വേല ചെയ്യണം? അല്ലാഹു ഉത്തരം തരാം എന്ന് പറയുമ്പോള്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ പോരേ?

പ്രവാചകന്(സ) ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്ന് മുന്‍കഴിഞ്ഞ പ്രവാചകന്മാരെ വിളിച്ചോ, ഔലിയാക്കളെ വിളിച്ചോ,ക്വബ്‌റിന്നരികില്‍ പോയിട്ടോ, ജാറത്തില്‍ പോയിട്ടോ പ്രാര്‍ഥിച്ചതായി കാണുന്നില്ല. മുഹമ്മദ്(സ) മാത്രമല്ല മുന്‍കഴിഞ്ഞ പ്രവാചകന്മാരാരും അങ്ങനെ ചെയ്തിട്ടില്ല. വിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാണാനാവും. അതിലൊന്നും തന്നെ അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയില്ല. പിന്നെ എന്തിന് നാം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കണം?

പ്രവാചകന്ന് ശേഷം സ്വഹാബികളുടെ ഇടയില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. പ്രവാചകനെ എവിടെ മറമാടണം, ആരാണ് ഖലീഫയാകേണ്ടത്, സിഫ്ഫീന്‍, ജമല്‍ പോലെയുള്ള യുദ്ധങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അപ്പോഴൊന്നും ഒരൊറ്റ സ്വഹാബി പോലും ലോകം കണ്ട ഏറ്റവും വലിയ വലിയ്യായ പ്രവാചകന്റെ ക്വബ്‌റിടത്തില്‍ പോയിട്ടോ അല്ലാതെയോ സഹായം തേടുകയോ പ്രാര്‍ഥിക്കുകയോ ചെയ്തതായി നമുക്ക് കാണാന്‍ സാധ്യമല്ല.

ഒരിക്കല്‍ ഖലീഫയായ ഉമര്‍(റ)ന്റെ കാലത്ത് കടുത്ത വരള്‍ച്ചയുണ്ടായി. ഉമര്‍(റ) അപ്പോള്‍ പ്രവാചകന്റെ ക്വബ്‌റിങ്കല്‍ പോയി സഹായം തേടുകയല്ല ചെയ്തത്, മറിച്ച് അല്ലാഹുവിലേക്ക് ഇരുകരങ്ങളും നീട്ടി മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്തത്. ഇത് ഹദീഥില്‍ ഇപ്രകാരം കാണാം:

ഉമര്‍(റ)വിന്റെ കാലത്ത് അവര്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ (മഴ ഇല്ലാതിരുന്നപ്പോള്‍) അവര്‍ ഉമര്‍(റ)വിന്റെയടുത്ത് പോയി പറഞ്ഞു. ഉമര്‍(റ) അവരെയും കൂട്ടി പുറപ്പെട്ട് മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിച്ചു. തന്റെ രണ്ട് കൈകളും മേല്‍പോട്ടുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ, പ്രവാചകന്റെ കാലത്ത് ഞങ്ങള്‍ക്ക് ക്ഷാമം പിടിപെട്ടാല്‍ ഞങ്ങള്‍ നബി(സ)യോട് പ്രാര്‍ഥിക്കുവാന്‍ പറയുകയും, അവിടുന്ന് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവാചകന്‍ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ആയതിനാല്‍ ഞങ്ങളിതാ പ്രവാചകന്റെ എളാപ്പയായ അബ്ബാസ്(റ)നോട് മഴക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുന്നു.’ എന്നിട്ട് പറഞ്ഞു: ‘അല്ലയോ അബ്ബാസ്! എഴുന്നേല്‍ക്കുക, മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക.’അബ്ബാസ്(റ) എഴുന്നേറ്റ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ജനങ്ങളെല്ലാം തന്നെ ആമീന്‍ പറയുകയും ചെയ്തു. അവര്‍ കരയുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. അവരുടെ മുകളില്‍ കാര്‍മേഘം ഉരുണ്ട് കൂടുകയും മഴ വര്‍ഷിക്കുകയും ചെയ്യുന്നത് വരെ അവര്‍ പ്രാര്‍ഥിച്ചു.

ഒന്നുകൂടി നാം സ്വഹാബികളിലേക്ക് നോക്കുക, അവരാണ് നമ്മെക്കാള്‍ മതത്തില്‍ കൂടുതല്‍ അവഗാഹം നേടിയവര്‍. നബി(സ)യെ നമ്മെക്കാള്‍ കൂടുതല്‍ സേനഹിച്ചവര്‍ അവരാണ്. എന്നാല്‍ അവര്‍ക്ക് ആവശ്യങ്ങള്‍ നേരിട്ടപ്പോഴും പ്രയാസങ്ങളുണ്ടായപ്പോഴും അവരാരും പ്രവാചകന്റെ ക്വബ്‌റിന്നരികില്‍ പോയി അദ്ദേഹത്തെ വിളിച്ച് പ്രാര്‍ഥിച്ചിട്ടില്ല. കാരണം അവര്‍ക്കറിയാമായിരുന്നു മരിച്ചവരോടുള്ള പ്രാര്‍ഥന അനുവദനീയമല്ലായെന്ന്; അത് പ്രവാചകനാകട്ടെ, ഔലിയാക്കളാകട്ടെ, ആരുമാകട്ടെ.

നബി(സ)യുടെ ക്വബ്ര്‍ കെട്ടിയുയര്‍ത്തിയോ?

നബി(സ)യുടെ ക്വബ്ര്‍ കെട്ടിയുയര്‍ത്തി ജാറമാക്കിയിട്ടുണ്ടെന്ന് ചില തല്‍പര കക്ഷികള്‍ പാമരജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കണം. നബി(സ) മരിച്ച സ്ഥലത്ത് തന്നെയാണ് മറമാടപ്പെട്ടതും. ഹദീഥില്‍ വന്നപ്രകാരം പ്രവാചകന്മാര്‍ മരണപ്പെടുന്ന സ്ഥലത്ത്തന്നെ അവരെ മറമാടണം. ക്വബ്‌റിനെ പള്ളിയാക്കാതിരിക്കുവാന്‍ വേണ്ടി ആഇശ(റ)ന്റെ റൂമിലായിരുന്നു നബി(സ)യെ മറമാടിയത്. ഇതാണ് യഥാര്‍ഥ്യം.

ആഇശ(റ)യുടെ ഹദീഥില്‍ നമുക്ക് ഇപ്രകാരം കാണാം: ”നബി(സ) മരിക്കുന്നതിന്റെ തൊട്ട് മുമ്പ് രോഗശയ്യയില്‍ കിടന്ന് പറഞ്ഞു: ‘ജൂത-ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റുകളെ പള്ളികളാക്കിയിരിക്കുന്നു.’ ആഇശ(റ) പറയുന്നു: ‘ഇത് ഭയപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ നബി(സ)യുടെ ക്വബ്‌റിനെ മറയ്ക്കാതെ തുറന്നിടുമായിരുന്നു”'(ബുഖാരി, മുസ്‌ലിം).

അതെ, നബി(സ)യെ മറമാടിയത് ആഇശാ(റ)യുടെ വീട്ടിലാണ്. ആ വീട് കിഴക്ക് ഭാഗത്ത് പള്ളിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കാലം കടന്ന് പോയി,ജനങ്ങള്‍ വര്‍ധിച്ച് കൊണ്ടേയിരുന്നു. സ്വഹാബികള്‍ പള്ളി പല ഭാഗങ്ങളിലേക്കും വികസിപ്പിച്ചു. ക്വബ്‌റുള്ള ഭാഗം മാത്രം വികസിപ്പിച്ചില്ല. പടിഞ്ഞാറും തെക്കും വടക്കും പള്ളി വികസിപ്പിച്ചു. കിഴക്ക് മാത്രം വികസിപ്പിച്ചില്ല. കാരണം ക്വബ്ര്‍ അവര്‍ക്കതിന് തടസ്സമായിരുന്നു.ഹിജ്‌റ 88 ല്‍ (നബി(സ) മരിച്ച് 77 വര്‍ഷത്തിന് ശേഷം) മദീനയിലുണ്ടായിരുന്ന അധിക സ്വഹാബികളും മരിച്ച് കഴിഞ്ഞതിന് ശേഷം, ഖലീഫ ‘വലീദ്ബ്‌നുഅബ്ദുല്‍ മലിക്’പള്ളിയുടെ വികസനത്തിന് വേണ്ടി പള്ളി പൊളിക്കാനും എല്ലാ ഭാഗത്തും പള്ളി വികസിപ്പിക്കാനും നബി(സ)യുടെ ഭാര്യമാരുടെ വീടുകളും പള്ളിയിലേക്ക്കൂട്ടിച്ചേര്‍ക്കാനും കല്‍പിച്ചു. കിഴക്ക് ഭാഗത്ത് വികസിപ്പിച്ചപ്പോള്‍ആഇശ(റ)യുടെ റൂമായിരുന്ന, നബി(സ)യുടെ ക്വബ്‌റുള്ള സ്ഥലവും പള്ളിക്കുള്ളില്‍ വന്നു” (അര്‍റദ്ദ് അല്‍അഖ്‌നാഇ, പേജ്: 184; മജ്മൂഉല്‍ഫതാവ, വാള്യം 27, പേജ്: 323; താരീഖ് ഇബ്‌നുകഥീര്‍ വാള്യം: 9 പേജ്: 74).

‘ഇതാണ് പള്ളിയുടെയും ക്വബ്‌റിന്റെയും അവസ്ഥയും യാഥാര്‍ഥ്യവും.’സ്വഹാബികള്‍ക്ക് ശേഷം സംഭവിച്ച ഒരു കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ട് തെളിവ് പിടിക്കാന്‍ ആര്‍ക്കും തന്നെ ഇസ്‌ലാമില്‍ അധി കാരമില്ല. കാരണം ക്വബ്ര്‍ പള്ളിയില്‍ കുട്ടിച്ചേര്‍ത്തത് ശരിയായ ഹദീഥിനും സലഫുസ്സ്വാലിഹുകളുടെ ചര്യക്കെതിരുമാണ്. ‘വലിദ്ബ്‌നു അബ്ദുല്‍ മലികിന് തെറ്റ് സംഭവിച്ചു (അല്ലാഹു അദ്ദേഹത്തിനത് പൊറുത്ത് കൊടുക്കുമാറാവട്ടെ).കാരണം നബി(സ) അത് വിലക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ സ്വഹാബികള്‍ ചെയ്തത് പോലെ ക്വബ്‌റില്ലാത്ത ഭാഗം മാത്രമെ വികസിപ്പിക്കുവാന്‍ പാടുണ്ടായിരുന്നുള്ളൂ. ക്വബ്‌റിന് മുകളിലുള്ള ഖുബ്ബയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അത് നിര്‍മിച്ചത് നബി(സ)യോ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ ആയിരുന്നില്ല. ഹിജ്‌റ 678 ല്‍തുര്‍ക്കീ രാജാക്കന്മാരില്‍ പെട്ട മന്‍സൂര്‍ രാജാവെന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ‘ഖാലവൂന്‍ സ്വാലിഹി’ ആണ് ഖുബ്ബ ഉണ്ടാക്കിയത്. (തഹ്ദീറുസ്സാജിദ്- അല്‍ബാനി, പേജ്: 93; സ്വറാഉന്‍ ബൈനല്‍ ഹക്ക്വി വല്‍ ബാത്വില്‍- സഅ്ദ് സ്വാദിഖ്, പേജ്: 106; തത്വ്ഹീറുല്‍ ഇഹ്തിക്വാദ്- പേജ്: 43).

നമ്മുടെ നാട്ടില്‍ ഏറെ അറിയപ്പെടുന്ന പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദും എഴുതിയ, പള്ളിദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന ഫത്ഉല്‍ മുഈനില്‍ എഴുതിവെച്ചിട്ടുള്ളത് ക്വബ്ര്‍ ഒരു ചാണിലധികം കെട്ടിപ്പൊക്കാന്‍ പാടില്ല എന്നാണ്. എന്നിട്ടും ഇതിന് വിരുദ്ധമായി ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും ആരാധനാ കേന്ദ്രമാക്കുന്നതും എന്തിനാണെന്ന് ചിന്തിക്കുക. നാം അല്ലാഹുവില്‍ അഭയം പ്രാപിക്കുക. ‘സ്വഹീഹ് മുസ്‌ലിമിന്റെ’വിശദീകരണത്തില്‍ ഇമാം നവവി(റഹി) പറയുന്നു: ”ക്വബ്ര്‍ കുമ്മായമിടാനോ, അവിടെ വിളക്ക് കത്തിക്കാനോ പാടില്ല”(ശറഹ് മുസ്‌ലിം).

മുസ്‌ലിം സമൂഹമേ! അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുക. അവനില്‍ പൂര്‍ണമായി വിശ്വസിക്കുക. സലഫുസ്സ്വാലിഹുകളില്‍ ആരെങ്കിലും, നാല് ഇമാമുകളില്‍ പെട്ട ആരെങ്കിലും ക്വബ്ര്‍ കെട്ടിപ്പൊക്കാമെന്നും കുമ്മായം പൂശാമെന്നും പറഞ്ഞതായി തെളിയിക്കാന്‍ സാധ്യമല്ല. ക്വബ്‌റാളികളോട് അവര്‍ ഇസ്തിഗാഥ നടത്തിയതിനും ശുപാര്‍ തേടിയതിനും യാതൊരുതെളിവുമില്ല.

സലഫുസ്സ്വാലിഹുകള്‍ പ്രവാചകന്റെയോ അഹ്‌ലുബൈതിന്റെയോ സ്വഹാബിമാരുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയുടെയോ ക്വബ്‌റിന്നരികില്‍ പോയി തങ്ങളുടെ പ്രയാസങ്ങള്‍ നീക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി ആവശ്യപ്പെട്ടതായി കാണാന്‍ സാധ്യമല്ല. പ്രവാചകന്‍(സ)യെക്കാളും സ്വഹാബികളെക്കാളും വലിയവരാണോ ഇന്ന് വിൡച്ചു തേടപ്പെടുന്ന രിഫാഈ ശൈഖും മുഹ്‌യുദ്ദീന്‍ ശൈഖും മുനമ്പത്തെ ബിവിയും മമ്പുറം തങ്ങളും ഏര്‍വാടി ശൈഖും ഓമാനൂര്‍ ശുഹദാക്കളും മറ്റും..?

ക്വബ്ര്‍ സന്ദര്‍ശനം

ക്വബ്ര്‍ സിയാറത്ത് സുന്നത്താണ്. പ്രവാചക തിരുമേനി(സ) ക്വബ്ര്‍ സ്വിയാറത്ത് ചെയ്യുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ അതിന്റെ ലക്ഷ്യവും വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്‍(സ) പറയുന്നു: ”നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശിക്കുക. അത് നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്” (മുസ്‌ലിം).

”ഞാന്‍ നിങ്ങള്‍ക്ക് ആദ്യകാലത്ത് ക്വബ്ര്‍ സന്ദര്‍ശനം വിലക്കിയിരുന്നു. എന്നാല്‍ നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശിക്കുക” (മുസ്‌ലിം).

നബി(സ) ക്വബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: ”വിശ്വാസികളിലും മുസ്‌ലിംകൡലും പെട്ടവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികളാണ്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളോടൊപ്പം ഞങ്ങളും ചേരുന്നതാണ്. നിങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നവരും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റുന്നവരുമാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു” (മുസ്‌ലിം).

ക്വബ്ര്‍ സന്ദര്‍ശനത്തിന്റെ ഗുണങ്ങള്‍

അത് മരണത്തെ ഓര്‍മിപ്പിക്കും. അമിതമായ പ്രതീക്ഷ ഇല്ലാതാക്കും. ദുന്‍യാവില്‍ വിരക്തിയുണ്ടാക്കും. അതിലൂടെ ഹൃദയം ലോലമാവും. ഭയത്താല്‍ കണ്ണീര്‍ പൊഴിക്കാന്‍ കാരണമാകും. അശ്രദ്ധ ഇല്ലാതാവും… എന്നാല്‍ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം മുസ്‌ലിംകളും ക്വബ്ര്‍ സിയാറത്ത് നടത്തുന്നത് എന്തിനാണ്? രോഗശമനത്തിന്, സന്താന സൗഭാഗ്യത്തിന്, കുട്ടികളെ കെട്ടിച്ചയക്കുവാന്‍, ആഗ്രഹ സഫലീകരണത്തിന് തുടങ്ങിയവക്ക്! മരണത്തെ ഓര്‍ക്കുവാന്‍ വേണ്ടി ഇക്കൂട്ടര്‍ ക്വബ്ര്‍ സന്ദര്‍ശിക്കാറുണ്ടോ? പ്രവാചകന്‍(സ) ക്വബ്ര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചിരുന്നോ? കാണിക്ക അര്‍പ്പിച്ചിരുന്നോ?

”അല്ലാഹു തന്റെ ദാസന്ന് മതിയായവനല്ലയോ?”'(സുമര്‍:36).

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും

ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും

അല്ലാഹു മാനവര്‍ക്കായി കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ നല്‍കിയ മതമാണ് ഇസ്‌ലാം. ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ) വരെയുള്ള മുഴുവന്‍ പ്രാവാചകന്മാരും പ്രബോധനം ചെയ്ത മതം. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം. സമ്പൂര്‍ണമായി തന്റെ രക്ഷിതാവിന് തന്നെ സമര്‍പ്പിക്കലാണത്. അത് മുഹമ്മദ് നബി(സ്വ)യിലൂടെയും വിശുദ്ധ ക്വുര്‍ആനിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി മാനവരുടെ മാര്‍ഗദര്‍ശനത്തിനായി പ്രവാചക നിയോഗമോ, വേദഗ്രന്ഥാവതരണമോ ഉണ്ടാവില്ല. 

വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ അവതരണം മുതല്‍ അവസാന നാള്‍വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. ക്വുര്‍ആന്‍ അനുസരിച്ച് ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മാതൃകയാകുവാനാണ് അല്ലാഹു മുഹമ്മദ് നബി(സ്വ)യെ നിയോഗിച്ചത്. ദൈവിക ബോധനമനുസരിച്ചുള്ള പ്രവാചകന്‍(സ്വ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ് ഹദീഥ് എന്ന പേരില്‍ അറിയപ്പെടുന്നത്. ക്വുര്‍ആനിനെ കൃത്യമായി മനസ്സിലാക്കുവാനും യഥാര്‍ഥ മുസ്‌ലിമാകുവാനും പ്രവാചക ചര്യ സ്വീകരിച്ചേ മതിയാവൂ.  

വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ഹദീഥിന്റെ സംരക്ഷണം സനദുകളിലൂടെയാണ് അഥവാ നിവേദക പരമ്പരകളിലൂടെയാണ്.  നബി(സ്വ)യുടെ ഹദീഥുകള്‍ പല ഗ്രന്ഥങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. ആ ഹദീഥ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം സ്വീകാര്യമായി അംഗീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങളാണ് സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹുല്‍ മുസ്‌ലിമും. സ്വാര്‍ഥതാല്‍പര്യങ്ങളും സങ്കുചിത ചിന്തകളും സംരക്ഷിക്കുവാനും നേടിയെടുക്കുവാനുമായി ഇസ്‌ലാമിന്റെ ശത്രുക്കളും ഇസ്‌ലാമിന്റെ കുപ്പായമിട്ട- ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്ന-വരും ഈ രണ്ടു ഗ്രന്ഥങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് പുതിയ സംഭവമല്ല. ഈ ഗ്രന്ഥങ്ങളില്‍ ബുദ്ധിക്ക് നിരക്കാത്ത ഒരുപാട് ഹദീഥുകളുണ്ടെന്ന് പറഞ്ഞ് അതെല്ലാം തള്ളുന്ന പ്രവണത കഴിഞ്ഞകാലങ്ങളില്‍ പ്രകടമായിട്ടുണ്ട്. ആ രോഗം ഇന്ന് അല്‍പം കൂടുതലായി കേരളത്തില്‍ ചിലര്‍ക്കിടയില്‍ കണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം ബുഖാരി(റഹി)

പേര്: മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നു ഇബ്‌റാഹീമുബ്‌നുല്‍ മുഗീറതുബ്‌നു ബര്‍ദിസ്ബ. അപര നാമം: അബൂഅബ്ദുല്ലാഹ്. ഹദീഥ് പണ്ഡിതന്മാരുടെ ഇമാമാണ് ഇമാം ബുഖാരി. പിതാവ് ഇമാം മാലികിന്റെ ശിഷ്യന്മാരില്‍ പെട്ട ഹദീഥ് പണ്ഡിതനായിരുന്ന അബുല്‍ ഹസന്‍ ഇസ്മാഈല്‍. ചെറുപ്പത്തില്‍ ഇമാം ബുഖാരിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലും അല്ലാഹു തിരിച്ചു നല്‍കി. അതിനായി ഉമ്മ ധാരാളമായി അല്ലാഹുവിനോടു പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. ഖുറാസാനിലെ ബുഖാറ’എന്ന ദേശത്ത് ഹിജ്‌റാബ്ദം 194 ശവ്വാല്‍ 13നാണ് ജനിച്ചത്. ചെറുപ്പത്തിലേ പിതാവിന്റെ വിയോഗം കാരണം ഉമ്മയാണ് വളര്‍ത്തിയത്. പത്ത് വയസ്സായപ്പോള്‍ തന്നെ ഹദീഥ് പഠിക്കുവാനും മനഃപാഠമാക്കുവാനും ആരംഭിച്ചുവെന്ന് ഇമാം ബുഖാരി തന്നെ വ്യക്തമാക്കിയതായി കാണാം. ചെറുപ്പത്തില്‍ തന്നെ അന്നുണ്ടായിരുന്ന പല ഹദീഥ് പണ്ഡിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ഹദീഥുകളിലെ സ്വഹീഹും ദ്വഈഫും (സ്വീകാര്യതയും ദുര്‍ബലതയും) വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. നിവേദകന്മാരെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു. 

പഠനത്തിനായുള്ള യാത്ര 

ഇമാം ബുഖാരിയുടെ പതിനാറാമത്തെ വയസ്സില്‍ ഹിജ്‌റ: 210ല്‍ ബുഖാറയില്‍ നിന്ന് ഹിജാസിലേക്ക് പോയി. വിജ്ഞാനം തേടിയുള്ള ഇമാം ബുഖാരിയുടെ പ്രഥമ യാത്രയായിരുന്നു അത്. മാതാവിനോടും സഹോദരനോടുമൊപ്പം ഹജ്ജിനായി മക്കയില്‍ പ്രവേശിച്ചു. അതിനു ശേഷം ഇമാം ബുഖാരി അവിടെ തന്നെ താമസിച്ചു. പിന്നീട് ഹിജ്‌റ: 212ല്‍ മദീനയിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയില്‍ വെച്ചാണ് ഇമാം ബുഖാരി തന്റെ”താരീഖുല്‍ കബീര്‍”എന്ന ഗ്രന്ഥം രചിച്ചത്. അന്ന് അദ്ദേഹത്തിന്റെ പ്രായം പതിനെട്ട് വയസ്സ് മാത്രം. അതിനു ശേഷം ‘ബസ്വറയിലേക്കും, അവിടെ നിന്ന് കൂഫയിലേക്കും’ബാഗ്ദാദിലേക്കും യാത്രപോയി. ബസ്വറയിലേക്ക് നാല് പ്രാവശ്യമാണ് യാത്രപോയത്. ഇമാം ബുഖാരി പറയുന്നു: ”വിജ്ഞാനം തേടി ഹദീഥ് പണ്ഡിതന്മാരോടൊപ്പം കൂഫയിലേക്കും ബാഗ്ദാദിലേക്കും എത്ര പ്രാവശ്യമാണ് യാത്ര പോയതെന്ന് എനിക്കറിയില്ല, അത്ര കൂടുതല്‍ തവണ യാത്ര പോയിട്ടുണ്ട്.” ‘

ശാം, മിസ്വ്ര്‍, ജസീറത്തുല്‍ അറബ്, ഖുറാസാന്‍, മര്‍വ്വ്, ബലഖ്, ഹറാത്, നൈസാപൂര്‍, റയ്യ്തുടങ്ങിയ വിവിധ നാടുകളിലേക്ക് ഹദീഥ് വിജ്ഞാനം തേടി ഇമാം ബുഖാരി യാത്ര പോയി. ഇമാം ബുഖാരിക്ക് അല്ലാഹു നല്‍കിയ ബുദ്ധികൂര്‍മതയും മനഃപാഠമാക്കുവാനുള്ള കഴിവും ചെറുതല്ല. ഹദീഥ് വിജ്ഞാനത്തിനും അതിന്റെ വ്യാപനത്തിനുമായി ഇമാം ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഭരണാധികാരികളില്‍ നിന്നും മറ്റും അഭിമുഖീകരിച്ചിട്ടുണ്ട്. 

ഗ്രന്ഥങ്ങള്‍: സ്വഹീഹുല്‍ ബുഖാരി, താരീഖുല്‍ കബീര്‍, താരീഖുല്‍ ഔസത്വ്, താരീഖുസ്സ്വഗീര്‍, അല്‍ജാമിഉല്‍ കബീര്‍, ഖല്‍ഖു അഫ്ആലുല്‍ ഇബാദ്, അദബുല്‍ മുഫ്‌റദ്, ആദാബു മശ്‌യുന്‍ ഇലസ്സ്വലാത് തുടങ്ങി ഏകദേശം ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ മിക്കവയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പണ്ഡിതന്മാരുടെ വാക്കുകളിലൂടെ

‘സ്വഹീഹുല്‍ ബുഖാരി”എന്ന ഒരു ഗ്രന്ഥം മുസ്‌ലിം സമൂഹത്തിന് സമര്‍പ്പിക്കാനുള്ള അല്ലാഹുവിന്റെ തൗഫീക്വ് ലഭ്യമായതിലൂടെ ഇമാം ബുഖാരിക്കും സ്വഹീഹുല്‍ ബുഖാരിക്കും മുസ്‌ലിം സമുദായത്തിലുള്ള പ്രത്യേകതയും സ്ഥാനവും പണ്ഡിതന്മാരുടെ വാക്കുകളിലൂടെ നമുക്ക് കാണാം. ഉദാഹരണത്തിന് ചിലത് കാണുക:

അബൂനഈം അഹ്മദ്ബ്‌നു ഹമ്മാദ് പറയുന്നു: ‘അദ്ദേഹം (ഇമാം ബുഖാരി) ഈ ഉമ്മത്തിന്റെ ഫഖീഹ് ആകുന്നു.’

ക്വുതൈബബ്‌നു സഈദ് പറയുന്നു: ‘ഭൂമിയുടെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഒരുപാട് വ്യക്തിത്വങ്ങള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്; മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയെ പോലെ ആരും എന്റെയടുത്ത് വന്നിട്ടില്ല.’

അബൂമുഹമ്മദ് അബ്ദുല്ലാഹ് ബ്‌നു അബ്ദുര്‍റഹ്മാന്‍ അദ്ദാരിമി പറയുന്നു: ‘മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരി ഞങ്ങളെക്കാള്‍ അറിവുള്ളയാളും ഫിക്വ്ഹില്‍ പാണ്ഡിത്യമുള്ളയാളും വിജ്ഞാനമന്വേഷിക്കുന്നയാളുമാണ്.’

ഇസ്ഹാക്വ്ബ്‌നു റാഹവൈഹി പറയുന്നു: ‘അദ്ദേഹം (ഇമാം ബുഖാരി) എന്നെക്കള്‍ ഉള്‍ക്കാഴ്ചയും അറിവുമുള്ള വ്യക്തിയാകുന്നു.’

അബൂ ഹാതിം അര്‍റാസി പറയുന്നു: ‘ഇറാഖില്‍ പ്രവേശിച്ചവരില്‍ ഏറ്റവും അറിവുള്ളയാള്‍ മുഹമ്മദ്ബ്‌നു ഇസ്മാഈല്‍ ആകുന്നു.’

അഹ്മദ്ബ്‌നു ഹമ്പല്‍ പറയുന്നു: ‘ഖുറാസാന്‍ മുഹമ്മദ്ബ്‌നു ഇസ്മാഈലിനെ പോലെ മറ്റൊരാളെ പുറത്ത്‌കൊണ്ടു വന്നിട്ടില്ല.’

റജാഅ്ബ്‌നു റജാഅ്: പറയുന്നു: ‘അദ്ദേഹം (ബുഖാരി) ഭൂമിയിലൂടെ നടക്കുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമാകുന്നു.’

ഇബ്‌നു ഖുസൈമ പറയുന്നു: ‘ആകാശത്തിനു ചുവട്ടില്‍ മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയെക്കാള്‍ റസൂലുല്ലാഹി(സ്വ)യുടെ ഹദീഥുകളെ സംബന്ധിച്ച് അറിവുള്ള, മനഃപാഠമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.’ 

ഹാഫിളുദ്ദഅബി തന്റെ തദ്കിറതുല്‍ ഹുഫ്ഫാളില്‍ പറയുന്നു: ‘ഇമാം ബുഖാരി ബുദ്ധി കൂര്‍മതയിലും വിജ്ഞാനത്തിലും വിരക്തിയിലും ആരാധനയിലും നേതാവായിരുന്നു.’

ഹാഫിളു ഇബ്‌നു ഹജറുല്‍ അസ്ഖലാനി തന്റെ തഖ്‌രീബുത്തഅ്ദീബില്‍ പറയുന്നു: ‘അബൂഅബ്ദുല്ലാഹ് അല്‍ബുഖാരി മനഃപാഠത്തില്‍ പര്‍വതവും ദുന്‍യാവിന്റെ ഇമാമും ഹദീഥില്‍ സ്വീകാര്യനുമാകുന്നു.’

(ഈ ഉദ്ധരണികളെല്ലാം എടുത്തിരിക്കുന്നത് മദീനയിലെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദിന്റെ ‘ഇമാമുല്‍ ബുഖാരി വ കിതാബുഹു അല്‍ ജാമിഉ സ്സ്വഹീഹ്”എന്ന ഗ്രന്ഥത്തില്‍ നിന്നും ഹാഫിളുല്‍ മിസ്സിയുടെ തഹ്ദീബുല്‍ കമാലില്‍ നിന്നുമാണ്). 

മരണം

അവസാനനാള്‍ വരെയുള്ള മുസ്‌ലിം സമുഹത്തിന് വഴികാട്ടിയായ സ്വഹീഹുല്‍ ബുഖാരിയെന്ന അമൂല്യ ഗ്രന്ഥം സമ്മാനമായി നല്‍കി മഹാനായ മുഹമ്മദുബ്‌നു ഇസ്മാഈലുല്‍ ബുഖാരി(റഹി) ഹിജ്‌റ: 256ല്‍ തന്റെ അറുപത്തി രണ്ടാമത്തെ വയസ്സില്‍ ഈദുല്‍ ഫിത്വ്‌റിന്റെ രാത്രിയില്‍ മരണപ്പെടുകയുണ്ടായി. 

സ്വഹീഹുല്‍ ബുഖാരി

മുസ്‌ലിംകള്‍ക്കിടയില്‍ ‘സ്വഹീഹുല്‍ ബുഖാരി’ എന്ന പേരില്‍ പ്രസിദ്ധമായ ഇമാം ബുഖാരിയുടെ ഹദീഥ് സമാഹാരത്തിന്റെ പൂര്‍ണ നാമം ‘അല്‍ജാമിഅ് അല്‍മുസ്‌നദ് അസ്സ്വഹീഹുല്‍ മുഖ്തസ്വ്ര്‍ മിന്‍ ഉമൂരി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം വ സുനനിഹി വഅയ്യാമിഹി”എന്നാണ്. ഈ ഗ്രന്ഥത്തില്‍ ആവര്‍ത്തനം അടക്കം ഏഴായിരത്തി ഇരുന്നൂറ്റി എഴുപത്തിയഞ്ച് ഹദീഥുകളാണുള്ളത്. ആവര്‍ത്തനം കൂടാതെ നാലായിരം ഹദീഥുകളാണുള്ളത്. സനദില്ലാതെ വിഷയക്രമത്തിനും കൂടുതല്‍ തെളിവിനുമായി മുഅല്ലഖായി (അനുബന്ധം) കൊടുത്തിട്ടുള്ള ഹദീഥുകള്‍ ആയിരത്തി മുന്നൂറ്റി നാല്‍പത്തിയൊന്നാണ്. 

കാരണം 

ഇമാം ബുഖാരി ഈ ഗ്രന്ഥം രചിക്കുവാനുള്ള കാരണമായി പറയുന്നത്; ഒരിക്കല്‍ തന്റെ ശൈഖായ ഇസ്ഹാക്വ്ബ്‌നു റാഹവൈഹിയുടെ സദസ്സിലിരിക്കുമ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘നബി(സ്വ)യുടെ ഹദീഥുകളില്‍ സ്വഹീഹായത് മാത്രം തെരഞ്ഞെടുത്ത് ആരെങ്കിലും ക്രോഡീകരിച്ചിരുന്നെങ്കില്‍ എന്ന് ചിലയാളുകള്‍ നമ്മോട് പറഞ്ഞിരിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അങ്ങനെ ഒരു ഗ്രന്ഥം എഴുതുവാന്‍ ആരംഭിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം മനഃപാഠമാക്കിയ ഹദീഥുകളില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി തയ്യാറാക്കിയത്.  

നിബന്ധനകള്‍

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഒരു ഹദീഥ് രേഖപ്പെടുത്തുവാനായി ഹദീഥ് നിദാന ശാസ്ത്ര പ്രകാരമുള്ള നിബന്ധനകള്‍ സ്വീകരിച്ചിട്ടുണ്ട്. ആ നിബന്ധനകള്‍ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിന് നല്‍കിയ പൂര്‍ണനാമത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങൡ വ്യക്തമാക്കിയിട്ടുണ്ട്. അത്; ഹദീഥിന്റെ സനദിലെ റാവി(റിപ്പോര്‍ട്ടര്‍)മാര്‍ ഒരേ കാലത്ത് ജീവിക്കുകയും പരസ്പരം കണ്ടുമുട്ടുകയും കേള്‍ക്കുകയും ചെയ്യണം. അതോടാപ്പം റാവിമാര്‍ സത്യസന്ധരും നീതിമാന്മാരും ഹദീഥില്‍ നിപുണരും അറിവുള്ളവരും അല്ലാഹുവിനെ ഭയപ്പെടുന്നവരും ഹദീഥുകള്‍ മനഃപാഠമാക്കിയവരോ എഴുതിവെച്ചവരോ ആയിരിക്കുകയും ചെയ്യണം. ഒരു ഹദീഥിന് ഈ നിബന്ധനകളെല്ലാം  പൂര്‍ത്തിയായിയെന്ന് മനസ്സിലായാല്‍ തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തുന്നതിനു മുമ്പ് ഇമാം ബുഖാരി കുളിക്കുകയും വുദൂഅ് ചെയ്യുകയും ചെയ്തു രണ്ട് റകഅത്ത് ഇസ്തിഖാറയുടെ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഈ ഗ്രന്ഥത്തിന് തുടക്കം കുറിച്ചത് മക്കയിലെയും മദീനയിലെയും ഹറമുകളില്‍ വെച്ചാണ്. സ്വഹീഹില്‍ രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും വീണ്ടും പരിശോധിച്ചിരുന്നു. അങ്ങനെ മൂന്ന് പ്രാവശ്യം സ്വഹീഹുല്‍ ബുഖാരി രേഖപ്പെടുത്തിയതിന്റെ അവസാനത്ത രൂപമാണ് ഇന്ന് നാം കാണുന്ന സ്വഹീഹുല്‍ ബുഖാരി. തന്റെ ജീവിത കാലത്ത് തന്നെ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്റെ ഗ്രന്ഥം ശൈഖുമാരെയും ഉസ്താദുമാരെയും കാണിക്കുകയും അവരെക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ‘അഹ്മദ്ബ്‌നു ഹമ്പല്‍, അലിയ്യുബ്‌നുല്‍ മദീനി, യഹ്‌യബ്‌നു മഈന്‍’തുടങ്ങിയ മുഹദ്ദിസുകളും ഉണ്ട്. അവര്‍ സ്വഹീഹുല്‍ ബുഖാരിയിലുള്ളത് മുഴുവനും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹായ മുഴുവന്‍ ഹദീഥുകളും ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടില്ല, മറിച്ച് സ്വഹീഹായത് മാത്രമെ തന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ.

മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് 

സ്വഹീഹുല്‍ ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്നതിനു മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉള്ളതായി നമുക്ക് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ഉദാഹരണത്തിനു ചിലതു മാത്രം കാണുക:  

ഇബ്‌നു കഥീര്‍ തന്റെ ‘അല്‍ബിദായ വന്നിഹായ’യില്‍ പറയുന്നു: ‘അതിലുള്ളത് (അതായത് സ്വഹീഹുല്‍ ബുഖാരിയിലുള്ളത്) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു; അതുപോലെ ഇസ്‌ലാമിലെ മുഴുവനാളുകളും.’…’

ഇബ്‌നു സുബ്കി തന്റെ ‘ത്വബകാതുശ്ശാഫിഈയതുല്‍ കുബ്‌റ’യില്‍ പറയുന്നു: ‘അദ്ദേഹത്തിന്റെ (ഇമാം ബുഖാരിയുടെ) ഗ്രന്ഥം”അല്‍ ജാമിഉസ്സ്വഹീഹ്”അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു.’ 

അബൂഅംറുബ്‌നു സ്വലാഹ് തന്റെ ‘ഉലൂമുല്‍ ഹദീഥി’ല്‍ സ്വഹീഹുല്‍ ബുഖാരിയെയും സ്വഹീഹ് മുസ്‌ലിമിനെയും സംബന്ധിച്ച് വിശദീകരിക്കുമ്പോള്‍ പറയുകയുണ്ടായി: ‘അവര്‍ രണ്ടാളുടെയും (ഇമാം ബുഖാരി, ഇമാം മുസ്‌ലിം) ഗ്രന്ഥങ്ങള്‍ പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.’ 

ഇമാം നവവി(റഹി) സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ പറയുന്നു: ‘പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമാകുന്നു എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം സമുദായം അത് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍  ഏറ്റവും കൂടുതല്‍ ഉപകാരപ്രദവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു.’ 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ‘ക്വുര്‍ആനിനു ശേഷം ആകാശത്തിനു ചുവട്ടില്‍ ബുഖാരി, മുസ്‌ലിമിനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ഗ്രന്ഥമില്ല’ (മജ്മൂഉല്‍ ഫതാവാ: 18/74). (ഈ ഉദ്ധരണികളെല്ലാം എടുത്തിരിക്കുന്നത് മദീനയിലെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദിന്റെ ഇമാമുല്‍ ബുഖാരി വ കിതാബുഹു അല്‍ ജാമിഉസ്സ്വഹീഹ്”എന്ന ഗ്രന്ഥത്തില്‍ നിന്നാണ്). 

വിശദീകരണ ഗ്രന്ഥങ്ങള്‍

അഭിപ്രായ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായം ഒന്നടങ്കം സ്വീകരിച്ച സ്വഹീഹുഹുല്‍ ബുഖാരിക്ക് അഹ്‌ലുസ്സുന്നത്തിന്റെ മുന്‍ഗാമികളും പിന്‍ഗാമികളുമായ (ഹിജ്‌റ വര്‍ഷം 300 മുതല്‍ 1400 വരെയുള്ള വ്യത്യസ്ഥ കാലങ്ങളിലെ) ഏകദേശം നാല്‍പതോളം പണ്ഡിതന്മാര്‍ വിശദീകരണം എഴുതിയിട്ടുണ്ട്. ഇവരെല്ലാം തന്നെ മുസ്‌ലിം ലോകത്ത് സ്വഹീഹുല്‍ ബുഖാരിക്കുള്ള സ്ഥാനവും പ്രത്യേകതയും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അവ രചിച്ചിട്ടുള്ളത്. 

സ്വഹീഹുല്‍ ബുഖാരിയിലെ ചില ഹദീഥുകളെ സംബന്ധിച്ച് ഇമാം ദാറുക്വുത്വ്‌നി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മറ്റു പണ്ഡിതന്മാര്‍ക്കില്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് വസ്തു നിഷ്ഠമായി ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് ഫത്ഹുല്‍ ബാരിയില്‍ കാണാവുന്നതാണ്.

സമാപനം

ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി, ഇസ്‌ലാമിലും മുസ്‌ലിം ഉമ്മത്തിലും സ്വഹീഹുല്‍ ബുഖാരിക്കുള്ള സ്ഥാനമെന്താണ് എന്നെല്ലാം വസ്തുനിഷ്ഠമായി നാം മനസ്സിലാക്കുകയുണ്ടായി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥുകള്‍ ബുദ്ധിക്ക് യോജിക്കുന്നില്ലായെന്ന് പറഞ്ഞ് നബി(സ്വ)യുടെ ഹദീഥുകളെ തള്ളുകയും പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നവരും, സംഘടനയെയും നേതാക്കളെയും തൃപ്തിപ്പെടുത്താനായി സ്വഹീഹായ ഹദീഥുകളെ തള്ളിക്കളയുന്നവരും, ഹദീഥുകളെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ക്ക് രഹസ്യമായോ പരസ്യമായോ സഹായം ചെയ്യുകയും പ്രസംഗിക്കാനും എഴുതാനും സ്‌റ്റേജും പേജും ഒരുക്കി ക്കൊടുക്കുകയും ചെയ്യുന്നവര്‍ ക്വുര്‍ആനിലെ താഴെ വരുന്ന ആയത്തുകള്‍ പാരായണം ചെയ്യട്ടെ: 

”അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശപറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (9/65,66)

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ഇദ്ദ അഥവാ ദീക്ഷാകാലം

ഇദ്ദ അഥവാ ദീക്ഷാകാലം

മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലഘമാണ് ദീക്ഷാകാലം (ഇദ്ദ) എന്നത്‌കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹമോചനം നടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സ്ത്രീയും നിര്‍ബന്ധമായും ഇദ്ദഃ അനുഷ്ഠിക്കണമെന്ന് വിശുദ്ധ ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ ഒരു സ്ത്രീ ബോധപൂര്‍വം ഇദ്ദ ആചരിക്കല്‍ ഉപേക്ഷിച്ചാല്‍ അവര്‍ തെറ്റുകാരിയാണ്, പാപമോചനം നടത്തല്‍ നിര്‍ബന്ധവുമാണ്.

ഇദ്ദയുടെ ലക്ഷ്യങ്ങള്‍.

ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടവ കാണുക:

1. പ്രഥമവും പ്രധാനവുമായി അല്ലാഹുവിനെ അനുസരിക്കേണ്ടവരാണ് അവന്റെ അടിമകള്‍. മരണം, വിവാഹമോചനം എന്നിവയ്ക്കനുബന്ധമായി വിശ്വാസിനിയുടെ അനുസരണ പ്രഖ്യാപനമാണ് ഇദ്ദയിലൂടെ നടപ്പിലാക്കുന്നത്.

2. മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും താന്‍ ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയുവാനും, അതിലൂടെ ജനിക്കുന്ന കുഞ്ഞിന് തന്റെ പിതാവില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുവാനും, കുലബന്ധത്തിന് തകര്‍ച്ച സംഭവിക്കാതിരിക്കാനും വേണ്ടി.

3. ഒന്നും രണ്ടും ത്വലാകുകളുടെ ഭാഗമായാണ് ഇദ്ദ അനുഷ്ഠിക്കുന്നതെങ്കില്‍ ദമ്പതികള്‍ക്ക് തങ്ങളില്‍ നിന്നും സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പരസ്പരം തിരുത്തുവാനും വിഛേദിക്കപ്പെട്ട ബന്ധം ഒന്നിപ്പിക്കുവാനുമുള്ള അവസരം ഉണ്ടാക്കല്‍.

4. ബന്ധങ്ങള്‍ പവിത്രമാണെന്നും വിവാഹവും വിവാഹമോചനവും കളിതമാശയല്ലെന്നും ബോധ്യപ്പെടുത്തല്‍.

5. തനിക്ക് അല്ലാഹു നല്‍കിയ, അവന്റെ അനുഗ്രഹമായ തന്റെ ഇണ നഷ്ടപ്പെടുമ്പോള്‍ ഒരു ഇണക്ക് ദുഃഖമുണ്ടാകുക മനുഷ്യസഹചമാണ്. ആ ദുഃഖം ഏറ്റവും മാന്യമായി ആചരിക്കാനുള്ള അവസരം ഒരുക്കുക എന്നതും ഇദ്ദയുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.

വിധവയും ദീക്ഷാകാലഘട്ടങ്ങളും

വിധവകളുടെ സാഹചര്യം വ്യത്യാസപ്പെടുന്നതിനനുസൃതമായി ഇദ്ദയുടെ കാലയളവിലും മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. സാധാരണ ഗതിയില്‍ നാലുമാസവും പത്ത് ദിവസവുമാണ് വിധവകള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു; ”നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്”(ക്വുര്‍ആന്‍ 2:234).

ഭര്‍ത്താവ് മരണപ്പെടുന്ന സമയത്ത് ആര്‍ത്തവാവസ്ഥയിലുള്ളവരോ, ഗര്‍ഭിണികള്‍ അല്ലാത്തവരോ, പ്രായാധിക്യം കാരണത്താല്‍ ആര്‍ത്തവം നിലച്ചവരോ ആയ സ്ത്രീകള്‍, വിവാഹ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് തന്നെ ഭര്‍ത്താവ് മരണപ്പെട്ടവര്‍ എന്നിവര്‍ ഈ വിധിയുടെ പരിധിയില്‍ വരുന്നവരാണ്.

വഴക്കോ വക്കാണമോ മൂലം ഭര്‍ത്താവുമായി നിലവില്‍ ബന്ധമില്ല. എന്നാല്‍ അവര്‍ തമ്മില്‍ വിവാഹ മോചനം നടന്നിട്ടുമില്ല. ഇത്തരം സാഹചര്യത്തില്‍ വിധവയാകേണ്ടി വരുന്നവരും നാല് മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കേണ്ടാണ്. 

എന്നാല്‍ ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത്‌വരെയാണ് അവളുടെ ഇദ്ദ കാലയളവ്. ഭര്‍ത്താവ് മരണപ്പെട്ട അടുത്ത സമയത്ത് തന്നെ അവള്‍ പ്രസവിച്ചാലും അവളുടെ ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതാണ്. ഇത് സഅദ്ബ്‌നു ഖൗല(റ)വിന്റെ ഭാര്യയായിരുന്ന സുബൈഅത്തുല്‍ അസ്‌ലമിയ്യയുടെ സംഭവത്തില്‍ നിന്നും വ്യക്തമാണ്. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീഥിന്റെ സംക്ഷിപ്ത രൂപം കാണുക.

സഅദ്(റ) മരണപ്പെട്ട് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സുബൈഅ(റ) പ്രസവിച്ചു. അതിനുശേഷം സുബൈഅ(റ) പുനര്‍ വിവാഹത്തിന് തയ്യാറായി. നാലു മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കാത്ത കാരണത്താല്‍ ബനുദ്ദാര്‍ ഗോത്രത്തില്‍പെട്ട ബഅകകിന്റെ മകന്‍ അബൂസനാബില്‍ സുബൈഅ(റ)യെ കുറ്റപ്പെടുത്തി സംസാരിച്ചു. തദവസരിത്തില്‍ സുബൈഅ(റ) നബി(സ്വ) യുടെ അടുക്കല്‍ ചെല്ലുകയും പ്രസ്തുത വിഷയത്തിലുള്ള മതവിധി തേടുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) തന്നോട് പറഞ്ഞത് തന്റെ വാക്കിലൂടെ സുബൈഅ(റ) വ്യക്തമാക്കുന്നു: ”ഞാന്‍ പ്രസവിച്ചതോടെ എന്റെ ഇദ്ദ അവസാനിച്ചു. എന്നോട് നബി(സ്വ) വിവാഹം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു.”

ഒരാള്‍ വിദേശത്തോ മറ്റോ വെച്ച് മരണപ്പെടുകയും ആ വിവരം നാട്ടിലറിയാതെ പോകുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് മരണവാര്‍ത്ത അറിഞ്ഞതെങ്കില്‍ അത്തരം സാഹചര്യത്തില്‍ അയാളുടെ ഭാര്യ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. ഇനി ഇദ്ദയുടെ കാലയളവ് തീരുന്നതിന് മുമ്പായി ആ വാര്‍ത്ത അറിയുകയാണെങ്കില്‍ അതില്‍ നിന്നും അവശേഷിക്കുന്ന ദിവസം അവള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. നഷ്ടപ്പെട്ട ദിവസങ്ങള്‍ പിന്നീട് വീണ്ടെടുക്കേണ്ടതുമില്ല.

അകാരണമായി ആര്‍ത്തവവിരാമം ഉണ്ടാകുകയും ആര്‍ത്തവവിരാമത്തിന്റെ കാരണം അറിയാതെ പോകുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വിരളമായെങ്കിലും ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. അത്തരം അവസ്ഥയില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയാണെങ്കില്‍ അവള്‍ ചന്ദ്രമാസ പ്രകാരം ഒരു വര്‍ഷം ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. മുലയൂട്ടല്‍, രോഗം മുതലായ കാരണങ്ങളാല്‍ താല്‍കാലികമായി ആര്‍ത്തവം നിലച്ച അവസ്ഥയിലാണ് ഒരു സ്ത്രീ വിധവയാകുന്നതെങ്കില്‍ നാലുമാസവും പത്ത് ദിവസവും തന്നെയാണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്. അതിനിടയില്‍ അവള്‍ക്ക് മാസമുറ ഉണ്ടായില്ലെങ്കില്‍ അവള്‍ ആര്‍ത്തവകാരിയാകുന്നത് വരെ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്.

പ്രസ്തുത വിഷയത്തില്‍ മഹാന്മാരായ ഉമര്‍(റ), ഉഥ്മാന്‍(റ), അലി(റ) എന്നിവര്‍ ഇപ്രകാരമാണ് വിധി പ്രസ്താവിച്ചത്. 

വിവാഹമോചിത ഇദ്ദ അനുഷ്ഠിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍

ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖ് (വിവാഹ മോചനം) ചൊല്ലപ്പെടുകയും അതിന്റെ ഇദ്ദ അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ഭര്‍ത്താവ് മരണപ്പെടുന്നത് എങ്കില്‍ മരണപ്പെട്ട നിമിഷം മുതല്‍ നാലുമാസവും പത്ത് ദിവസവും വിധവ എന്ന നിലയില്‍ സ്ത്രീ ദീക്ഷാകാലം അനുഷ്ഠിക്കണം.

അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത്‌വരെയാണ് ദീക്ഷാകാലയളവ്. അവള്‍ ഭര്‍ത്താവില്‍ നിന്നുള്ള അനന്തരസ്വത്തിന് അര്‍ഹയുമാണ്. എന്നാല്‍ മൂന്നാമത്തെ ത്വലാഖിന്റെ ഇദ്ദ അനുഷ്ഠിക്കുന്ന അവസരത്തിലാണ് ഭര്‍ത്താവ് മരണപ്പെടുന്നതെങ്കില്‍ അവള്‍ വിധവ എന്നനിലക്ക് ദീക്ഷാകാലം അനുഷ്ഠിക്കേണ്ടതില്ല. അവള്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും അനന്തരമെടുക്കുകയുമില്ല.

ഇദ്ദയുടെ മര്യാദകള്‍

ഇദ്ദയുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിക്കാത്ത ധാരാളം നിബന്ധനകളും ദുരാചാരങ്ങളും നമ്മുടെ നാടുകളില്‍ ആചരിക്കപ്പെടാറുണ്ട്. ഇദ്ദ ഒരു ആരാധനയായതുകൊണ്ടുതന്നെ ഇസ്‌ലാം പഠിപ്പിക്കാത്ത ഒരു കാര്യവും ഇദ്ദയുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല. അത് ബിദ്അത്തായി (പുത്തനാചാരം) ഗണിക്കപ്പെടുന്നതായിരിക്കും. തല്‍ഫലമായി പ്രതിഫലത്തിനു പകരം ശിക്ഷയായിരിക്കും നല്‍കപ്പെടുക. 

ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നതോടെയാണ് വിധവയുടെ ഇദ്ദ ആരംഭിക്കുന്നത്. പലപ്പോഴും നമ്മുടെ നാടുകളില്‍ മയ്യിത്ത് വീട്ടില്‍ നിന്ന് ഇറക്കിയതിനുശേഷമോ മറമാടപ്പെട്ടതിനുശേഷമോ ആണ് സാധാരണഗതിയില്‍ ഇദ്ദ തുടങ്ങാറുള്ളത്. ഇത് ശരിയായ നിലപാടല്ല.

ഇദ്ദക്കുവേണ്ടി പ്രത്യേകം കുളിക്കലും, പ്രത്യേക നിറത്തിലുള്ള വസ്ത്രം ഇദ്ദാനുഷ്ഠാന കാലയളവില്‍ ധരിക്കുന്നതായും കാണാം. ഇതൊന്നും പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങളല്ല. സാധാരണഗതിയില്‍ തങ്ങളുടെ വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. എന്നാല്‍ ഭംഗിയുള്ളതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ മറ്റു വസ്തുക്കളോ ഇദ്ദയുടെ കാലയളവില്‍ സ്ത്രീ ഉപയോഗിക്കരുതെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. 

ഉമ്മുസലമ(റ)യില്‍ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ”ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ (ഇദ്ദയുടെ കാലയളവില്‍) മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള (ഭംഗിയുള്ള) വസ്ത്രങ്ങള്‍ അണിയുകയോ ആഭരണങ്ങള്‍ ധരിക്കുകയോ മൈലാഞ്ചി ഉപയോഗിക്കുകയോ സുറുമ ഉപയോഗിക്കുകയോ (കണ്ണെഴുതുക) ചെയ്യരുത്” (അബൂദാവൂദ്).    

അതുപോലെ പരിമളം പരത്തുന്ന എണ്ണകള്‍, മറ്റു സുഗന്ധവസ്തുക്കള്‍ എന്നിവ പ്രസ്തുത കാലയളവില്‍ സ്ത്രീകള്‍ വര്‍ജിക്കേണ്ടതാണ്. കൂടുതല്‍ സമയം സുഗന്ധം തങ്ങിനില്‍ക്കാത്ത സോപ്പ്, ഷാമ്പൂ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കുളിക്കുന്നത് വിരോധിക്കപ്പെട്ട കാര്യമല്ല എന്നാണ് ആധുനികരായ പണ്ഡിതന്മാരുടെ അഭിപ്രായം.

വിധവകള്‍ ഇദ്ദ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭര്‍തൃഗൃഹങ്ങളിലാണ്. മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു. ഇമാം അബൂദാവൂദ് ഉദ്ദരിച്ച ഒരു ഹദീഥിന്റെ സംക്ഷിപ്ത രൂപം കാണുക.

ഫരീഅ ബിന്‍ത് മാലിക്(റ)യുടെ ഭര്‍ത്താവ് നബി(സ്വ)യുടെ കാലത്ത് കൊല്ലപ്പെടുകയുണ്ടായി. തന്റെ സഹോദരന്മാരുടെ വീട്ടില്‍ ഇദ്ദ അനുഷ്ഠിക്കാനുള്ള അനുവാദം നബിയോട് മഹതി ചോദിച്ചു. ആദ്യം നബി(സ്വ) അനുവാദം നല്‍കി. മഹതി തിരിച്ചുപോകുമ്പോള്‍ നബി(സ്വ) അവരെ വിളിക്കുകയും ഇദ്ദയുടെ കാലം അവസാനിക്കുന്നതുവരെ തന്റെ (ഭര്‍ത്താവിന്റെ) വീട്ടില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാലുമാസവും പത്തുദിവസവും മഹതി അവരുടെ ഭര്‍ത്താവിന്റ വീട്ടില്‍ തന്നെ ഇദ്ദയനുഷ്ഠിക്കുകയുണ്ടായി.

ആരാധനാകര്‍മങ്ങള്‍ നില്‍വഹിക്കുവാനായി ഇദ്ദാകാലയളവില്‍ പള്ളികളിലേക്കും മറ്റും പോകല്‍ അനുചിതമാണ്. പ്രസ്തുത കാലയളവില്‍ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറപ്പെടലും നിഷിദ്ധമാണ്. എന്നാല്‍, ചികിത്സപോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടില്‍ നിന്നും പുറത്ത് പോകുന്നത് വിലക്കപ്പെട്ട കാര്യമല്ല. പഠനം, പരീക്ഷയില്‍ പങ്കെടുക്കുക മുതലായ കാര്യങ്ങള്‍ക്ക് ഇദ്ദയുടെ മര്യാദകള്‍ പാലിച്ച് കൊണ്ട് പുറത്ത് പോകുന്നത് വിരോധിക്കപ്പെടേണ്ട കാര്യമില്ല എന്ന പണ്ഡിതാഭിപ്രായമാണ് പ്രസ്തുത വിഷയത്തിലെ ശരിയായ നിലപാട്.

ദീക്ഷാകാലം കഴിയുന്നതിന് മുമ്പ് വിധവയെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വിലക്കപ്പെട്ട (ഹറാം) കാര്യമാണ്. അത്തരം സാഹചര്യങ്ങളില്‍ നടന്ന വിവാഹങ്ങള്‍ ഇസ്‌ലാമിക ദൃഷ്ടിയില്‍ അസാധുവാണ്. അത്തരത്തില്‍ വിവാഹിതരായവര്‍ പശ്ചാത്തപിക്കുകയും അവരുടെ വിവാഹ ബന്ധം തുടരണമെങ്കില്‍ ദീക്ഷാകാലത്തിനു ശേഷം പുതിയ വിവാഹം നടത്തുകയും ചെയ്യേണ്ടതുണ്ട്.

ദീക്ഷാകാലത്തും അല്ലാത്ത അവസ്ഥയിലും വിവാഹബന്ധം അനുവദനീയമായ പുരുഷന്മാരുമായി ഒരേ രൂപത്തില്‍ തന്നെയാണ് സ്ത്രീകള്‍ ഇടപെടേണ്ടത്. ദീക്ഷാകാലയളവില്‍ പ്രത്യേക സൂക്ഷ്മതയും അല്ലാത്ത സമയത്ത് പ്രത്യേക സ്വാതന്ത്ര്യവും ഇസ്‌ലാം നല്‍കുന്നില്ല എന്നും സൂചിപ്പിക്കേണ്ടതില്ലല്ലോ.

ഭര്‍ത്താവല്ലാത്ത ആരു മരണപ്പെട്ടാലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖം ആചരിക്കാന്‍ മതം ഒരാള്‍ക്കും അനുവാദം നല്‍കുന്നില്ല എന്നതും നബി വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. മതത്തിന് അന്യമായ നാട്ടാചാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഇത്തരം കാര്യങ്ങളിലും വര്‍ജിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കര്‍മങ്ങളുടെ സ്വീകാര്യതയെ ബാധിക്കുമെന്ന് തിരിച്ചറിയുക. 

ശബീബ് സ്വലാഹി
നേർപഥം വാരിക

പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് പരിപൂര്‍ണമായി കീഴ്‌പെടാതെ, പല രൂപത്തിലും കോലത്തിലും പ്രമാണങ്ങളെ നിഷേധിക്കുന്ന പ്രവണത മുസ്‌ലിം സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ പ്രമാണ വിരോധികള്‍ ഏതു വഴികളാണോ അതിന് സ്വീകരിച്ചിരുന്നത് അതേ വഴികള്‍ തന്നെയാണ് നിഷേധികള്‍ ഇന്നും സ്വീകരിക്കുന്നത്. 

അല്ലാഹു പറയുന്നു: ”അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍! തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍” (ക്വുര്‍ആന്‍ 24:50,51).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”ഇവിടെ അല്ലാഹുവിന്റെയും റസൂലി ﷺ ന്റെയും വിളിക്ക് ഉത്തരം നല്‍കുന്ന വിശ്വാസികളുടെ വിശേഷണത്തെ കുറിച്ചാണ് സൂചന. അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തുമില്ലാതെ അവര്‍ ദീനിനെ കൊതിക്കുകയില്ല” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 3:396).

എന്നാല്‍ ഇതിന് നേര്‍വിപരീതം പ്രവര്‍ത്തിക്കുന്നവര്‍, അതായത് ‘ഞങ്ങള്‍ കേള്‍ക്കുന്നു, ഞങ്ങള്‍ ധിക്കരിക്കുന്നു’ എന്നത് ജൂത-ക്രിസ്ത്യാനികളുടെ നിലപാടാണ്.

അല്ലാഹു പറയുന്നു: ”യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍). വാക്കുകളെ അവന്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്‌നാ വഅസൈ്വനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്‌നാ വഅത്വഅ്‌നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷേ, അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ” (ക്വുര്‍ആന്‍ 4:46).

അല്ലാഹുവിലേക്കും റസൂലി ﷺ ലേക്കും വിളിക്കപ്പെട്ടാല്‍ പുറംതിരിഞ്ഞ് പോകുന്നവര്‍ കപട വിശ്വാസികളാണ്.

അല്ലാഹു പറയുന്നു: ”അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ. അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു” (ക്വുര്‍ആന്‍ 24:47,48).

പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളില്‍ ചിലത് സ്വീകരിക്കുക, ചിലത് ഒഴിവാക്കുക എന്നത് സത്യനിഷേധികളുടെ സ്വഭാവമാണ്.

അല്ലാഹു പറയുന്നു: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറുയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 9:65,66).

പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന് പകരം സംശയകരമായ നലപാട് സ്വീകരിക്കുന്നവര്‍ സത്യനിഷേധികളാണ്. അല്ലാഹ പറയുന്നു: ”എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു” (ക്വുര്‍ആന്‍ 44:9).

അല്ലാഹുവും റസൂലും ﷺ അറിയിച്ച കാര്യങ്ങളെ പരിഹസിക്കുക എന്നതും ഏറെ ഗൗരവമുള്ളത് തന്നെ. 

അല്ലാഹു പറയുന്നു: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 9:65,66).

തന്റെ അടിമകളോട് ഏറെ കാരുണ്യവാനായ രക്ഷിതാവ് പ്രമാണ വിരോധികളും പരിഹസിക്കുന്നവരുമായവരോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് പറഞ്ഞുതരുന്നത് കാണുക: 

”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞു കളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്” (ക്വുര്‍ആന്‍ 6:68).

പ്രമാണങ്ങളുടെ പരിപൂര്‍ണ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്: പരിപൂര്‍ണ സംരക്ഷണം അല്ലാഹുവിലാണെന്ന് പറഞ്ഞാല്‍ പ്രമാണങ്ങളിലേക്ക് എന്തെങ്കിലുമൊന്ന് കൂട്ടിച്ചേര്‍ക്കാനോ, ഉള്ളത് കുറച്ച് കളയാനോ സാധ്യമല്ലെന്നര്‍ഥം. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ക്വുര്‍ആന്‍ 15:9).

പ്രമാണങ്ങള്‍ മനസ്സിലാക്കുന്നേടത്ത് നാം മാര്‍ഗം സ്വീകരിക്കേണ്ടത് ഉത്തമ തലമുറയുടേതാണ്.

ഉത്തമ തലമുറ എന്നാല്‍ നബി ﷺ എടുത്തു പറഞ്ഞ മൂന്ന് നൂറ്റാണ്ടില്‍ ജീവിച്ചവരാണ്. അബ്ദുല്ല (റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ജനങ്ങളില്‍ ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അവരെ തുടര്‍ന്ന് വരുന്നവര്‍, പിന്നെ അവരെ തുടര്‍ന്ന് വരുന്നവര്‍” (ബുഖാരി: 2452).

ഇവരുടേതല്ലാത്ത ഒരു മാര്‍ഗം പിന്‍പറ്റുന്നവര്‍ നിശ്ചയം നരകത്തിന്റെ വഴിയില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നിര്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവര്‍ തിരിഞ്ഞവഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

ഇസ്‌ലാമിക വൃത്തത്തിലുള്ള കാര്യങ്ങള്‍ സമൂഹത്തിന് അറിയിച്ച് കൊടുക്കുന്ന അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീഥുകള്‍ സ്വീകരിക്കുന്നേടത്ത് നാം എത്രത്തോളം കണിശത കാണിക്കുമെന്ന് ബോധ്യമാക്കിത്തരുന്ന ചില കാര്യങ്ങള്‍ നാം മനസ്സിലാക്കി. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നേടത്ത് ഒന്നിനു പുറകെ മറ്റൊന്നായി അബദ്ധങ്ങള്‍ എക്കാലത്തും പിടികൂടാനുള്ള പ്രധാന കാരണം  ഈമാനും ഇഖ്‌ലാസും അറിവും വിവേകവും ഒന്നിക്കാത്തതാണ്. 

സ്വഹീഹായ ഹദീഥുകള്‍ സ്വീകരിക്കാതെ ദുര്‍ബല ഹദീഥുകളെ പിന്തുടരുന്നവരും ഹദീഥുകളെ പരിപൂര്‍ണമായി നിഷേധിക്കുന്നവരും, ഹദീഥുകളെ തങ്ങളുടെ പരിമിതമായ ബുദ്ധി ഉപയോഗിച്ച് അളക്കുന്നവരും, പലതും ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്നവരെ കേള്‍പിക്കേണ്ടതില്ല; മാറ്റിവെക്കേണ്ടവയാണെന്ന് പുലമ്പുന്നവരും ഹദീഥുകള്‍ നിഷേധിക്കുന്നതില്‍ ഒരേ വൃത്തത്തില്‍ തന്നെയാണെന്നത് സംശയിക്കേണ്ടതില്ല. ഓര്‍ക്കുക, പരലോക മോക്ഷമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഇസ്‌ലാമിന്റെ ആധാരമായ പ്രമാണങ്ങള്‍ അംഗീകരിക്കലും അവയ്ക്ക് കീഴ്‌പ്പെടലുമാണ് നല്ലത്. 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ഹദീഥ് സംരക്ഷണത്തില്‍ പൂര്‍വികരുടെ ത്യാഗപരിശ്രമങ്ങള്‍

ഹദീഥ് സംരക്ഷണത്തില്‍ പൂര്‍വികരുടെ ത്യാഗപരിശ്രമങ്ങള്‍

ബുഖാരി അബൂദര്‍റി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ”നിങ്ങള്‍ വാള്‍ ഇവിടെ വെക്കുകയും (എന്നിട്ടദ്ദേഹം തന്റെ പിരടിയിലേക്ക് ചൂണ്ടി) ശേഷം നബി ﷺ യില്‍ നിന്ന് ഞാന്‍ കേട്ട ഒരു വചനം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്താല്‍. നിങ്ങളെന്നെ ‘യാത്രയാക്കുന്നതി’ന് മുമ്പ് ഞാനത് സംരക്ഷിക്കുന്നതാണ്” (ബുഖാരി, കിതാബുല്‍ ഇല്‍മ്; ദാരിമി, മുക്വദ്ദിമ).

ബിശ്‌റുബ്‌നു അബ്ദില്ലാ(റ)യില്‍ നിന്ന് ദാരിമി ഉദ്ധരിക്കുന്നു:  ”ഒരു ഹദീഥിനു വേണ്ടി ഒരു നാട്ടിലേക്ക് യാത്ര പോകേണ്ടി വന്നാലും ഞാനത് ചെയ്യുമായിരുന്നു.”

സഈദുബ്‌നു ജൂബൈറി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം ഒരിക്കല്‍ നബി ﷺ യുടെ ഒരു ഹദീഥ് പറയുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു: ‘അല്ലാഹുവിന്റെ കിതാബിലുള്ളത് ഇതിന് എതിരാണല്ലൊ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ താങ്കളോട് നബി ﷺ യില്‍ നിന്ന് ഹദീഥ് പറയുകയും താങ്കളത് കുര്‍ആനുമായി ഒത്തുനോക്കുകയും ചെയ്യുന്നതിനെ നല്ലതായി ഞാന്‍ കാണുന്നില്ല. നബി ﷺ  താങ്കളെക്കാള്‍ അല്ലാഹുവിന്റെ കിതാബ് നന്നായി അറിയുന്നവനായിരുന്നു.’ ഇത് ഞാന്‍ (സുയൂത്വി) ദാരിമിയുടെ മുസ്‌നദില്‍ നിന്നെടുത്തതാണ്.

ലാലകാഇയുടെ ‘അസ്സുന്ന’ എന്ന ഗ്രന്ഥത്തില്‍ നിന്നും ഈ ആശയത്തില്‍ വന്ന ഏതാനും റിപ്പോര്‍ട്ടുകള്‍: ഉബയ്യ്ബ്‌നു കഅബി(റ)ല്‍ നിന്ന് തന്റെ സനദിലൂടെ അദ്ദേഹം ഉദ്ധരിക്കുന്നു: ”സുന്നത്തിന് വിരുദ്ധമായ കഠിനപ്രയത്‌നത്തെക്കാള്‍ എത്രയോ ഉത്തമമാണ് സുന്നത്തില്‍ മിതത്വം പാലിക്കല്‍.”

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്നും ഇതേപോലെ ഉദ്ധരിക്കുന്നുണ്ട്.

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”സുന്നത്തിന്റെ വക്താക്കളില്‍പെട്ട ആളെ അന്വേഷിക്കുന്നതും സുന്നത്തിലേക്ക് ക്ഷണിക്കുന്നതും ബിദ്അത്ത് വിലക്കുന്നതും ഇബാദത്താണ്.”

ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ”അല്ലാഹുവാണെ സത്യം! ഇന്ന് ഭൂമുഖത്തുള്ളവരില്‍ വെച്ച് എന്റെ നാശമായിരിക്കും പിശാചിന് ഏറ്റവും ഇഷ്ടമുള്ളത്.” അദ്ദേഹത്തോട് ചോദിച്ചു: ”എന്തുകൊണ്ട്?” അദ്ദേഹം പറഞ്ഞു: ”കാരണം അവന്‍ കിഴക്കോ പടിഞ്ഞാറോ ഒരു ബിദ്അത്തുണ്ടാക്കും. അതുമായി ആളുകള്‍ എന്റെ അടുത്തെത്തിയാല്‍ സുന്നത്തുകൊണ്ട് ഞാനതിനെ തരിപ്പണമാക്കും. അങ്ങനെ അത് അവനുണ്ടാക്കിയ നിലയില്‍ തന്നെ അവനിലേക്ക് തന്നെ മടങ്ങും.”  

അബുല്‍ ആലിയയില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ പ്രവാചകന്റെ ചര്യയും അദ്ദേഹത്തിന്റെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗവും മുറുകെ പിടിക്കുക.”

ഹസന്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ”ഒരു വാക്കും പ്രവൃത്തിയുടെ അഭാവത്തില്‍ നന്നല്ല. നിയ്യത്തില്ലാതെ വാക്കും പ്രവൃത്തിയും നന്നാവില്ല. വാക്കും പ്രവൃത്തിയും നിയ്യത്തും സുന്നത്തുകൊണ്ടല്ലാതെ ശരിയാവുകയുമില്ല.”

സഈദുബ്‌നുജുബൈറി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: ”പ്രവര്‍ത്തനമില്ലാത്ത വാക്ക് സ്വീകരിക്കപ്പെടുകയില്ല. വാക്കും പ്രവൃത്തിയും നിയ്യത്തില്ലാതെയും സ്വീകരിക്കപ്പെടുകയില്ല. വാക്കും പ്രവൃത്തിയും നിയ്യത്തും സുന്നത്തിനോടു യോജിച്ചു വന്നാലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.”

ഹസനുല്‍ബസ്വ്‌രിയില്‍ നിന്നും ഉദ്ധരിക്കുന്നു. ”അല്ലയോ സുന്നത്തിന്റെ വക്താക്കളേ, നിങ്ങള്‍ ആളുകളിലേക്ക് വ്യാപരിക്കുക, കാരണം നിങ്ങള്‍ ന്യൂനപക്ഷമാണ്.”

യൂനുസുബ്‌നു ഉബൈദില്‍ നിന്നും ഉദ്ധരിക്കുന്നു: ”സുന്നത്തിനെക്കാള്‍ അപരിചിതമായൊന്നുമില്ല. അതിനോട് അപരിചിതത്വം പുലര്‍ത്തിയത് അതിനെ മനസ്സിലാക്കാത്തവരാണ്.”

ഇബ്‌നു ശൗദബില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു: ”ഒരു യുവാവിന് ലഭിക്കുന്ന മികച്ച നേട്ടമാണ് അയാള്‍ ഹജ്ജ് ചെയ്യുമ്പോള്‍ സുന്നത്തറിയുന്ന ഒരാളെ അയാളുടെ കൂടെ കിട്ടുക എന്നത്.”

ഇബ്‌നു ഔഫില്‍നിന്നും ഉദ്ധരിക്കുന്നു. ”മൂന്ന് കാര്യങ്ങള്‍ എനിക്കും എന്റെ സ്‌നേഹിതന്മാര്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. ക്വുര്‍ആനും സുന്നത്തും പഠിക്കലും അനാവശ്യങ്ങില്‍ ജനങ്ങളില്‍ നിന്നും തിരിഞ്ഞു കളയലും.”

ഔസാഇയില്‍ നിന്നും ഉദ്ധരിക്കുന്നു: ”സുന്നത്ത് ചരിക്കുന്നതനുസരിച്ച് നീയും ചരിക്കുക.”

”നബി ﷺ യുടെ സ്വഹാബത്തും നന്മയില്‍ അവരെ പിന്‍പറ്റിയവരും അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് പറയാറുണ്ട്. സുന്നത്ത് പിന്‍പറ്റലും സംഘത്തോടുകൂടെ നില്‍ക്കലും പള്ളി പരിപാലിക്കലും ക്വുര്‍ആന്‍ പാരായണവും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും.”  

ഫുദൈലുബ്‌നു ഇയാദില്‍ നിന്നും ഉദ്ധരിക്കുന്നു: ”നാടുകള്‍ ജീവസ്സുറ്റതാക്കുന്ന അല്ലാഹുവിന്റെ ചില ദാസന്മാരുണ്ട്, അവരത്രെ സുന്നത്തിന്റെ ആളുകള്‍.”

ഇബ്‌നു ഔഫില്‍ നിന്നും ഉദ്ധരിക്കുന്നു: ”ആരെങ്കിലും ഇസ്‌ലാമിലും സുന്നത്തിലുമായിക്കൊണ്ട് മരണപ്പെട്ടാല്‍ അയാള്‍ക്ക് സര്‍വ നന്മകള്‍ കൊണ്ടുമുള്ള സന്തോഷ വാര്‍ത്തയുണ്ട്.”

ഹസന്‍(റ)വില്‍ നിന്നും: ”നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ആലുഇംറാന്‍:31) എന്ന ആയത്തിന്റെ വിവരണത്തില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ”അവര്‍ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ് നബി ﷺ യുടെ സുന്നത്ത് അവര്‍ പിന്‍പറ്റുക എന്നത്.”  

”ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക” (ആലുഇംറാന്‍: 106).  

‘ചില മുഖങ്ങള്‍ പ്രകാശപൂരിതമാകുന്ന ദിവസം’ എന്നതിനെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: ”അതായത്, സുന്നത്തിന്റെ ആളുകളുടെ മുഖങ്ങള്‍.’ ‘ചില മുഖങ്ങള്‍ കറുത്തിരുണ്ടിരിക്കും’ അതായത്, ‘ബിദ്അത്തിന്റെ ആളുകളുടെ മുഖങ്ങള്‍.”

അലാഉബ്‌നുല്‍ മുസ്വയ്യബ് തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: ”നമ്മള്‍ പിന്‍പറ്റുകയാണ് പുതുതായി ഉണ്ടാക്കുകയല്ല. സുന്നത്ത് അനുധാവനം ചെയ്യുകയല്ലാതെ ബിദ്അത്തുണ്ടാക്കുകയില്ല. നമ്മള്‍ ഹദീഥ് മുറുകെ പിടിക്കുന്നിടത്തോളം വഴിപിഴക്കുകയേയില്ല.”

 

ശാദ്ദ്ബ്‌നു യഹ്‌യയില്‍ നിന്നും ഉദ്ധരിക്കുന്നു: ”സുന്നത്ത് പിന്‍പറ്റുന്നതിനെക്കാള്‍ സ്വര്‍ഗത്തിലേക്ക് വേറെ നല്ല എളുപ്പവഴി ഇല്ല.”

അഹ്മദുബ്‌നു ഹമ്പലില്‍ നിന്നും ഉദ്ധരിക്കുന്നു: ”നമ്മുടെയടുക്കല്‍ സുന്നത്ത് എന്നത് നബി ﷺ യുടെ കാല്‍പാടുകളാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണവും അതിന്റെ അടയാളങ്ങളും വഴി കാട്ടിയുമാണ്.”

ശൈഖ് നസ്വ്ദുല്‍ മഖ്ദിസീയുടെ ‘അല്‍ഹുജ്ജത്തു അലാ താരികില്‍ മഹജ്ജ’ (തെളിഞ്ഞ വഴി ഉപേക്ഷിക്കുന്നവര്‍ക്കെതിരിലുള്ള തെളിവുകള്‍) എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വാചകങ്ങളാണ് ചുവടെ:

അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് തന്റെ സനദിലൂടെ അദ്ദേഹം (ശൈഖ് നസ്വ്ര്‍) ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”സുന്നത്തു നഷ്ടപ്പെടുന്നത് ഭയന്നുകൊണ്ട് രാവിലെയോ വൈകുന്നേരമോ സുന്നത്തന്വേഷിച്ചു പുറപ്പെടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (യുദ്ധത്തിന്) രാവിലെയും വൈകുന്നേരവും പുറപ്പെടുന്നവനെ പോലെയാണ്. അല്ലാഹു പഠിപ്പിച്ചുകൊടുത്ത വല്ല അറിവും ആരെങ്കിലും മറച്ചുവെച്ചാല്‍ അന്ത്യനാളില്‍ തീയിനാലുള്ള ഒരു കടിഞ്ഞാണ്‍ അല്ലാഹു അയാളെ ധരിപ്പിക്കുന്നതാണ്.”

കഥീറുബ്‌നു അബ്ദില്ല തന്റെ പിതാവില്‍ നിന്നും അദ്ദേഹം പിതൃവ്യനില്‍ നിന്നുമായി ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”നിശ്ചയം, ഇസ്‌ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്. അത് അപരിചിതാവസ്ഥയിലേക്ക് തന്നെ മടങ്ങുന്നതാണ്. അപ്പോള്‍ ആ അപരിചിതര്‍ക്ക് മംഗളം.” നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ അപരിചിതര്‍?” അവിടുന്ന് പറഞ്ഞു: ”എന്റെ ശേഷം എന്റെ സുന്നത്തിനെ ജീവിപ്പിക്കുകയും അത് അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍.” (മുസ്‌ലിം 1/90, തിര്‍മിദി 3/363, ഇബ്‌നുമാജ 2/1319, ദാരിമി 2/311, അഹ്മദ് 1/398. മജ്മഉസ്സവാഇദ് 7/8, മഖാസ്വിദുല്‍ ഹസന 143, ജാമിഉല്‍കബീര്‍ 1/458 എന്നിവ നോക്കുക).

നബി ﷺ  പറഞ്ഞതായി അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”ആരെങ്കിലും എന്റെ ഉമ്മത്തിന് വേണ്ടി നാല്‍പത് ഹദീഥുകള്‍ സംരക്ഷിച്ചാല്‍ ഞാനയാള്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശകനാകുന്നതാണ്.”

ജുനൈദി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: ”നബി ﷺ യുടെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരോ പ്രവാചക വചനങ്ങള്‍ അനുധാവനം ചെയ്യുന്നവരോ അല്ലാത്ത സൃഷ്ടികള്‍ക്കു മുമ്പില്‍ സന്മാര്‍ഗ പാത അടക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്…” (അല്‍ അഹ്‌സാബ്: 21).

അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദിയില്‍ നിന്നുമുദ്ധരിക്കുന്നു: ”ഒരാള്‍ക്ക് തന്റെ ഭക്ഷണ പാനീയങ്ങളെക്കാള്‍ അത്യാവശ്യമാണ് ഹദീഥ് വിജ്ഞാനീയം. കാരണം ഹദീഥാണ് ക്വുര്‍ആനിനെ വിശദീകരിക്കുന്നത്.”

ഇബ്‌നുല്‍ മുബാറക് ഇങ്ങനെ ഒരു ഹദീഥ് പറഞ്ഞു: ”അന്ത്യനാള്‍ വരെ എന്റെ ഉമ്മത്തില്‍ നിന്ന് ഒരു സംഘം സത്യത്തിലായിക്കൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്കൊരു ഉപദ്രവവും ഏല്‍പിക്കുകയില്ല.” എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അവര്‍ ഹദീഥിന്റെ ആളുകളാണ്.”

ഇബ്‌നുല്‍ മദീനിയില്‍ നിന്നുമുദ്ധരിക്കുന്നു. മുകളില്‍ പറഞ്ഞ ഹദീഥിനെ കുറിച്ച് അദ്ദേഹം പറയുന്നു: ”അവര്‍ ഹദീഥിന്റെ ആളുകളും നബി ﷺ യുടെ മദ്ഹബ് സ്വീകരിക്കുന്നവരും വിജ്ഞാനത്തെ സംരക്ഷിക്കുന്നവരുമാണ്. അവരില്ലായിരുന്നെങ്കില്‍ ജഹ്മിയാക്കളും സ്വാഭിപ്രായക്കാരും മുര്‍ജിയാക്കളും റാഫിദികളും മുഅ്തസിലിയാക്കളുമെല്ലാം ജനങ്ങളെ നശിപ്പിച്ചു കളയുമായിരുന്നു.”

ഇബ്‌നു മസ്ഊദി(റ)ല്‍ നിന്നും അബൂദര്‍റി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”നിങ്ങള്‍ക്കു പിന്നില്‍ സഹനത്തിന്റെ നാളുകളാണുള്ളത്. അപ്പോള്‍ നിങ്ങള്‍ നിലകൊണ്ട മാര്‍ഗത്തെ അവലംബിക്കുന്നവര്‍ക്ക് അമ്പതു പേരുടെ പ്രതിഫലമുണ്ട്.” അവര്‍ (സ്വഹാബത്ത്) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളില്‍ നിന്നോ? അതല്ല, അവരില്‍ നിന്നോ?” അവിടുന്ന് പറഞ്ഞു: ”നിങ്ങളില്‍ നിന്നു തന്നെ.” (ശൈഖ് അല്‍ബാനി ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് പ്രസ്താവിക്കുന്നു. (സ്വഹീഹുത്തര്‍ഗീബ് 3172, സില്‍സില സ്വഹീഹ: 494).

ഇമാം ബുഖാരിയില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”ഞങ്ങള്‍ മൂന്നോ നാലോ പേര്‍ ഇബ്‌നു അബ്ദില്ലയുടെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. അപ്പോഴദ്ദേഹം പറഞ്ഞു: ‘നിശ്ചയം എന്റെ ഉമ്മത്തില്‍ നിന്നൊരു വിഭാഗം സത്യത്തില്‍ തന്നെ ആയിക്കൊണ്ടേയിരിക്കും. അവരെ കയ്യൊഴിയുന്നവര്‍ അവര്‍ക്ക് യാതൊരുപദ്രവും ഏല്‍പിക്കുകയില്ല’ എന്ന ഈ ഹദീഥിന്റെ വിവക്ഷ നിങ്ങള്‍ തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം, കച്ചവടക്കാര്‍ കച്ചവടവുമായും തൊഴിലാളികള്‍ തൊഴിലുമായും രാജാക്കന്മാരും ഭരണാധികളും അവരുടെ അധികാരവുമായും വ്യാപൃതരായിരിക്കുകയാണ്. നിങ്ങളാകട്ടെ, നബി ﷺ യുടെ സുന്നത്ത് ജീവിപ്പിക്കുകയും ചെയ്യുന്നു.”

ഇമാം അഹ്മദ് തന്റെ ‘സുഹ്ദി’ല്‍ ഉദ്ധരിക്കുന്നു. ക്വതാദ(റ) പറഞ്ഞു: ”അല്ലാഹുവാണെ സത്യം! സുന്നത്തിനെ ആര്‍ വെറുത്തുവോ അവന്‍ നശിച്ചു. അതിനാല്‍ നിങ്ങള്‍ സുന്നത്ത് സ്വീകരിക്കുക. ബിദ്അത്തിനെ സൂക്ഷിക്കുക. നിങ്ങള്‍ അറിവു നേടുക. ഊഹാപോഹങ്ങളെ കയ്യൊഴിക്കുകയും ചെയ്യുക.”

ഹാകിം ‘മുസ്തദ്‌റകി’ല്‍ ഉദ്ധരിക്കുന്നു. അബ്ദുര്‍റഹ്മാനുബ്‌നു അബ്‌സി പറയുന്നു: ”ഉഥ്മാന്‍(റ)ന്റെ പ്രശ്‌നത്തില്‍ ആളുകള്‍ മുഴുകിയപ്പോള്‍ ഞാന്‍ ഉബയ്യ്ബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. ”എന്താണ് ഇതിനൊരു പരിഹാരം?” അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ കിതാബും നബി ﷺ യുടെ സുന്നത്തും. നിങ്ങള്‍ക്ക് വ്യക്തമായതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് സംശയമുണ്ടാക്കുന്നത് അതിനെ കുറിച്ചറിയുന്നവരിലേക്ക് ഏല്‍പിച്ചു കൊടുക്കുക.” (ആശയ സംഗ്രഹം).

 

ഇമാം ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ സുയൂത്തി
നേർപഥം വാരിക