Arshad zameel
ഭക്ഷണം; ഹലാലും ഹറാമും, ഒരു പഠനം ശമീര്‍ മുണ്ടേരി 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10
ഭക്ഷണം; ഹലാലും ഹറാമും, ഒരു പഠനം
ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചുമുള്ള ചര്‍ച്ച വല്ലാതെ നടന്നുകൊണ്ടിരിക്കുകയാണിന്ന്. മുസ്‌ലിം സമൂഹത്തിന് ‘ഹലാല്‍’ ആയ ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളു. അതനുസരിച്ച് അവര്‍ ജീവിക്കുന്നു. എന്നാല്‍ എന്താണ് ഹലാല്‍ ഫുഡ് എന്ന് അറിയാത്തവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നുവേണം കരുതാന്‍.
ലോകത്തേക്ക് പ്രവാചകന്മാര്‍ കടന്നുവന്നത് ജനങ്ങളെ നന്മയിലേക്ക് നയിക്കുവാനും തിന്മകളില്‍നിന്നു തടയുവാനുമാണ്. മുഹമ്മദ് നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
”…അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ലവസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയുംചെയ്യുന്നു…” (ക്വുര്‍ആന്‍ 7:157).
ഒരു മനുഷ്യന് പരലോകത്ത് രക്ഷപ്പെടാനുള്ള എല്ലാ നന്മകളും മുഹമ്മദ് നബി ﷺ പഠിപ്പിച്ചു. നരകത്തിലേക്ക് അവനെ എത്തിക്കുന്ന എല്ലാ തിന്മകളും വിലക്കുകയും ചെയ്തു. വിശ്വാസികള്‍ക്ക് സുപരിചിതമായ രണ്ടു പദങ്ങളാണ് ഹലാലും ഹറാമും. അല്ലാഹു നിശ്ചയിച്ച പരിധികളാണ് അവ. വിശ്വാസികള്‍ ആ പരിധികള്‍ ലംഘിക്കുവാന്‍ പാടില്ല.
അല്ലാഹു പറഞ്ഞു: ”ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്” (ക്വുര്‍ആന്‍ 4:14).
അതുകൊണ്ടുതന്നെ എന്തെല്ലാമാണ് നിഷിദ്ധമായത് എന്നു പഠിക്കല്‍ നമ്മുടെ കടമയാണ്. മനുഷ്യന് ആവശ്യമുള്ളതും ഉപയോഗമുള്ളതുമെല്ലാം അനുവദിച്ച മതമാണ് ഇസ്‌ലാം. ശ്രദ്ധയില്ലായ്മകൊണ്ടും അറിവില്ലായ്മകൊണ്ടും നിഷിദ്ധങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം. ഭക്ഷണ, പാനീയ മേഖലകളില്‍ പലപ്പോഴും പലരിലും ഹറാമുകള്‍ കടന്നുവരുന്നു.

ഹലാലും ഹറാമും വ്യക്തം
ഹലാലും ഹറാമും വ്യക്തമാണ്. ഇവ രണ്ടിനുമിടയില്‍ (ഹറാമിനും ഹലാലിനുമിടയില്‍) അവ്യക്തമായ ചിലതുണ്ട്. അതിനെക്കുറിച്ച് (അവ്യക്തമായത്) ജനങ്ങളില്‍ അധികമാളുകളും അജ്ഞരായിരിക്കും. സംശയാസ്പദമായ കാര്യങ്ങളെ ഒരുവന്‍ സൂക്ഷിച്ചാല്‍ അവന്റെ മതത്തെയും അഭിമാനത്തെയും അവന്‍ കാത്തു. സംശയാസ്പദമായ മേഖലയില്‍ പെട്ടുപോയവന്‍ നിരോധിത മേഖലക്ക് ചുറ്റും മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവനതില്‍ (നിരോധിത മേഖലയില്‍) കടന്നുപോകാനിടയുണ്ട്…” (ബുഖാരി, മുസ്‌ലിം).
മറ്റൊരു ഹദീഥില്‍ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:”നിശ്ചയം, അല്ലാഹു നിര്‍ബന്ധകര്‍മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്; അവ നിങ്ങള്‍ പാഴാക്കരുത്. അവന്‍ അതിരുകള്‍ നിശ്ചയിട്ടുണ്ട്; അവ നിങ്ങള്‍ അതിക്രമിക്കരുത്. ചില വസ്തുക്കളെ അവന്‍ പവിത്രമാക്കി; അവ നിങ്ങള്‍ കളങ്കപ്പെടുത്തരുത്. നിങ്ങളോടുള്ള കാരുണ്യത്താല്‍ ചില വസ്തുക്കളെ കുറിച്ച് മറവി ബാധിക്കാതെ അവന്‍ മൗനംദീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അവയെ നിങ്ങള്‍ ചികഞ്ഞന്വേഷിക്കരുത്” (ബൈഹക്വി).
ഹലാല്‍ഫുഡ് എന്നു പറഞ്ഞാല്‍ അനുവദനീയമായ ഭക്ഷണം എന്നര്‍ഥം. ഹറാം(വിരോധിക്കപ്പെട്ടത്) അല്ലാത്തവയാണ് ഹലാല്‍.
വിശിഷ്ടമായത് ഭക്ഷിക്കുക
അല്ലാഹു അവന്റെ ദൂതന്മാരോട് കല്‍പിക്കുന്നത് കാണുക: ”ഹേ; ദൂതന്‍മാരേ, വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 23:51).
ലോകത്തുള്ള എല്ലാ മനുഷ്യരോടുമായി അല്ലാഹു ഇപ്രകാരം പറഞ്ഞു: ”മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുതന്നെയാകുന്നു” (ക്വുര്‍ആന്‍ 2:168).
ഹലാലായ ഭക്ഷണം കഴിക്കണം എന്നുള്ളത് എല്ലാ മനുഷ്യരോടുമുള്ള ക്വുര്‍ആനിലെ ആഹ്വാനമാണ്. ‘അല്ലയോ മനുഷ്യരേ’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ അഭിസംബോധന ചെയ്യുന്നത്. അഥവാ ലോകത്തുള്ള സകല മനുഷ്യരോടുമുള്ള ഉല്‍ബോധനമാണിത്.
അപ്പോള്‍ ഒരു വിശ്വാസി ഹലാലും (അനുവദനീയം) ത്വയ്യിബും (വിശിഷ്ടമായത്) മാത്രമെ കഴിക്കാന്‍ പാടുള്ളൂ. ഉദാഹരണം; നമ്മുടെ പറമ്പില്‍ നാം ഒരു വാഴനട്ടു. അതില്‍ ഉണ്ടായ പഴം നമുക്ക് ഹലാലും ത്വയ്യിബുമാണ്. എന്നാല്‍ മറ്റൊരാള്‍ നമ്മുടെ അനവദാമില്ലാതെ അത് കഴിച്ചാല്‍ അത് അയാള്‍ക്ക് ത്വയ്യിബ് ആണ്. എന്നാല്‍ ഹലാല്‍ അല്ല. എന്നാല്‍ പഴം കേടുവന്നു. അപ്പോള്‍ അത് ഹലാല്‍ ആണ്. പക്ഷേ, ത്വയ്യിബ് അല്ല.
അതുകൊണ്ടുതന്നെ ഭക്ഷണ, പാനീയ മേഖലയില്‍ ഏതെല്ലാമാണ് ഹലാല്‍ എന്നും ഹറാം എന്നും പഠിച്ചു വേണം മുന്നോട്ടുപോകാന്‍. ഒരു മനുഷ്യന്റെ ശരീരത്തിന് പോഷണം നല്‍കുന്ന എല്ലാ ഭക്ഷണവും അല്ലാഹു അനുവദിച്ചുതന്നിട്ടുണ്ട്. അവന്റെ ശരീരത്തിന് ദോഷംവരുത്തുന്ന ഭക്ഷണപാനീയങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയത് നന്മയാണെന്ന് പറയാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു അനുവദിച്ചത് ശരിയായില്ലെന്നു പറയാനും കഴിയില്ല.
ഏറ്റവും വിശിഷ്ടമായ ഭക്ഷണം ഏതാണ് എന്ന് നബി ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്: മിഖ്ദാദില്‍(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”സ്വന്തം കൈകൊണ്ട് തൊഴില്‍ ചെയ്ത് ഭക്ഷിക്കുന്നതിനെക്കാള്‍ വിശിഷ്ടമായ ആഹാരം ഒരാളും കഴിച്ചിട്ടില്ല” (ബുഖാരി).
നമ്മുടെ ജീവന്റെ നില നില്‍പിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്ന മേഖലകളില്‍ അല്ലാഹു പ്രത്യേകം കല്‍പിച്ച ചില കാര്യങ്ങളുണ്ട്. അവ വിസ്മരിക്കാന്‍ പാടില്ല. അടിസ്ഥാനപരമായി അല്ലാഹു മിക്ക ഭക്ഷണവും അനുവദിച്ചിട്ടുണ്ട്. ചിലതു മാത്രമാണ് വിരോധിച്ചത്. കൂടുതലും അനുവദിക്കുകയും കുറച്ചു വിരോധിക്കുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അനുവദനീയമായ ഭക്ഷണത്തെക്കുറിച്ചും ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റിയും ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കുന്നുണ്ട്.
നിഷിദ്ധമായവ സൂക്ഷിക്കണം
നബി ﷺ പറഞ്ഞു: ”നാലു ഗുണങ്ങള്‍ ആരിലുണ്ടോ, ഇഹലോകത്തില്‍നിന്ന് എന്തു നഷ്ടപ്പെട്ടാലും അവനത് പ്രശ്‌നമല്ല; അമാനത്ത് സൂക്ഷിക്കല്‍, സംസാരത്തിലെ സത്യസന്ധത, സല്‍സ്വഭാവം, ഭക്ഷണത്തില്‍ നിഷിദ്ധമായത് കലരാതിരിക്കല്‍ (എന്നിവയാണവ)” (അഹ്മദ്).
‘തക്വ്‌വ എന്നാല്‍ അല്ലാഹു ഹറാമാക്കിയത് ഉപേക്ഷിക്കലും കല്‍പിച്ചത് പ്രവര്‍ത്തിക്കലുമാണ്’ (ഇബ്‌നു അബിദ്ദുന്‍യാ, ജാമിഉല്‍ ഉലൂമി വല്‍ഹികം).
അല്ലാഹു അനുവദിച്ച ഭക്ഷണങ്ങള്‍
1. കാലികള്‍ (ആട്, മാട്, ഒട്ടകം)
”കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍നിന്നുതന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 16:5).
2. കുതിര
ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖൈബര്‍യുദ്ധ ദിവസം (നാടന്‍) കഴുതകളുടെ മാംസം ഭക്ഷിക്കുന്നത് വിരോധിക്കുകയും കുതിരമാംസം ഭക്ഷിക്കുന്നതിന് ഇളവ് നല്‍കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).
3. ഉടുമ്പ്
ഇബ്‌നുഅബ്ബാസി(റ)ല്‍നിന്നുള്ള റിപ്പോര്‍ട്ട്: ”നബി ﷺ യുടെ ഭക്ഷണത്തളികയില്‍വച്ച് ഉടുമ്പ് ഭക്ഷിക്കപ്പെട്ടിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം).
മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ”നിങ്ങള്‍ ഭക്ഷിക്കുക. കാരണം അത്ഹലാലാകുന്നു. എന്നാല്‍ അത് എന്റെ ഭക്ഷണമല്ല” (ബുഖാരി, മുസ്‌ലിം).
നബി ﷺ ക്ക് ഉടുമ്പിന്റെ മാംസം ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം അത് ഭക്ഷിക്കാതിരുന്നത്.
4. കാട്ടുകഴുത
അബൂക്വതാദ(റ)യില്‍നിന്നും നിവേദനം. അദ്ദേഹം ഒരു കാട്ടുകഴുതയെ കാണുകയും അതിനെ അറുക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ പക്കല്‍ അതിന്റെ മാംസത്തില്‍ വല്ലതും ശേഷിക്കുന്നുണ്ടോ?’ ഞങ്ങള്‍ പറഞ്ഞു: ‘ഞങ്ങളുടെ അടുക്കല്‍ അതിന്റെ കാലുണ്ട്.’ നബി ﷺ അത് സ്വീകരിക്കുകയും അതില്‍നിന്ന് ഭക്ഷിക്കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).
5. മുയല്‍
അനസി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം ഒരു മുയലിനെ പിടികൂടി. അപ്പോള്‍ അബൂത്വല്‍ഹ(റ) അതിനെ അറുക്കുകയും അതിന്റെ കാല്‍വണ്ണ അദ്ദേഹം നബി ﷺ ക്കു കൊടുത്തയക്കുകയും ചെയ്തു. നബി ﷺ അതു സ്വീകരിച്ചു” (ബുഖാരി, മുസ്‌ലിം).
6. കോഴി
അബൂമൂസ(റ)യില്‍നിന്നും നിവേദനം: ”നബി ﷺ കോഴിമാംസം ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം).
7. വെട്ടുകിളി
ഇബ്‌നുഅബീഔഫി(റ)ല്‍നിന്നും നിവേദനം:”ഞങ്ങള്‍നബി ﷺ യുടെ കൂടെ ആറ്അല്ലെങ്കില്‍ ഏഴുയുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം).
മുകളില്‍ കൊടുത്ത തെളിവുകള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു പൊതു തത്ത്വമുണ്ട്. നല്ലതെല്ലാം അല്ലാഹു നമുക്ക് അനുവദിച്ചുതന്നിരിക്കുന്നു. ക്വുര്‍ആനില്‍ അല്ലാഹു തന്നെ ഇതു പറയുന്നുണ്ട്: ”നല്ലവസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (5:4).
ഏതെല്ലാമാണ് നിഷിദ്ധമായ ഭക്ഷണം?
മനുഷ്യശരീരത്തിന് ഉപദ്രവകരവും മ്ലേച്ഛവുമായ എല്ലാ വസ്തുക്കളും ഭക്ഷണപദാര്‍ഥങ്ങളില്‍ ഹറാമാണ്. അത് ഭക്ഷിക്കല്‍ അനുവദനീയമല്ല.
1. പത്തു നിഷിദ്ധ ഭക്ഷണങ്ങള്‍
നിഷിദ്ധമായ ഭക്ഷണങ്ങളെക്കുറിച്ചു അല്ലാഹു വിവരിക്കുന്നത് കാണുക: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു” (ക്വുര്‍ആന്‍ 5:3).
അനുവദനീയമായ ജീവികളില്‍ പെട്ടവയാണെങ്കിലും ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് തടങ്ങിയവയാണെങ്കില്‍ അവ നമുക്ക് നിഷിദ്ധമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ അവ ഇസ്‌ലാം പഠിപ്പിക്കുന്ന രൂപത്തില്‍ അറുക്കപ്പെട്ടവയാണെങ്കില്‍ ഭക്ഷിക്കുന്നത് ഹലാലാകുന്നു.
2. ജീവനുള്ള മൃഗത്തില്‍നിന്ന് മുറിച്ചെടുക്കപ്പെട്ടത്
അബൂവാക്വിദ് അല്ലയ്ഥിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ നബി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ”ജീവനുള്ള മൃഗത്തില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ടത് ഫലത്തില്‍ ശവംതന്നെയാണ്.”
3. വന്യമൃഗങ്ങള്‍
സിംഹം, ചെന്നായ, പുലി, ചീറ്റ, നായ പോലുള്ള, ദംഷ്ട്രങ്ങള്‍കൊണ്ട് വേട്ടയാടുന്ന, കരയിലെ ജന്തുക്കള്‍ നമുക്ക് നിഷിദ്ധമാണ്. നബി ﷺ പറഞ്ഞു: ”വന്യമൃഗങ്ങളില്‍നിന്ന് ദംഷ്ട്രങ്ങളുള്ളവയെ നബി ﷺ നിരോധിച്ചിരിക്കുന്നു” (ബുഖാരി).
4. പക്ഷികളില്‍ വന്യമായവ
കഴുകന്‍, പരുന്ത്, പോലുള്ള; നഖങ്ങള്‍കൊണ്ടു വേട്ടയാടുന്ന പക്ഷികള്‍.
ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ”വന്യമൃഗങ്ങളില്‍നിന്ന് ദംഷ്ട്രങ്ങളുള്ളവയെയും പക്ഷികളില്‍ നിന്ന് വളഞ്ഞനഖങ്ങളുള്ളവയെയും നബി ﷺ വിരോധിച്ചിരിക്കുന്നു” (മുസ്‌ലിം).
അതുപോലെ മ്ലേച്ഛവസ്തുക്കള്‍ ആഹാരമായി സ്വീകരിക്കുന്നവയെയും നബി ﷺ വിരോധിച്ചതു കാണാം. കാക്ക ഒരു ഉദാഹരണം.
5. വധിക്കുവാന്‍ കല്‍പനയുള്ള എല്ലാമൃഗങ്ങളും ഹറാമാകുന്നു
പാമ്പ്, തേള്‍, എലി, കഴുകന്‍ പോലെ മനുഷ്യന് അപകടം വരുത്തുന്നതും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമായ ജീവികളെ കൊല്ലാന്‍ നബി ﷺ കല്‍പിച്ചതു കാണാം. അവയെ ഭക്ഷിക്കുന്നതും നിഷിദ്ധമാണ്.
നബി ﷺ പറഞ്ഞു: ”അഞ്ചു ജീവികള്‍ കുഴപ്പകാരികളാകുന്നു. ഹറമിലും (പവിത്രമാക്കട്ടെ സ്ഥലം) അവയെ കൊല്ലാന്‍ അനുവാദമുണ്ട്. തേള്‍, കഴുകന്‍, കാക്ക, എലി, ഉപദ്രവകാരിയായ നായ എന്നിവയാകുന്നു അവ. അവ മലിനവും മ്ലേച്ഛവുമായതിനാലാണത്” (ബുഖാരി).
6. നാടന്‍കഴുതകള്‍
ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖൈബര്‍യുദ്ധദിവസം (നാടന്‍) കഴുതകളുടെ മാംസം വിരോധിച്ചു” (ബുഖാരി).
7. നജസ് തിന്നുന്ന ജീവികള്‍
ഇബ്‌നുഉമറി(റ)ല്‍നിന്നു നിവേദനം: ”ജല്ലാലയെ (കാഷ്ഠവും മലിനവസ്തുക്കളും ഭക്ഷിക്കുന്ന ജീവികള്‍) തിന്നുന്നത് നബി ﷺ വിരോധിച്ചു” (അബൂദാവൂദ്).
8. വിഷം, മദ്യം
ലഹരിയും തളര്‍ച്ചയുമുണ്ടാക്കുന്ന, ശരീരത്തിന് ഹാനികരമായവ നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവുചെയ്യുക. (പിശുക്കും ഉദാസീനതയുംമൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യും” (ക്വുര്‍ആന്‍ 2:195).
നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത് എന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം; നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കണം എന്നാണ്. മറ്റൊരു ആയത്തില്‍ അല്ലാഹു ‘നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്’ (4:23) എന്നു പഠിപ്പിക്കുന്നുണ്ട്.
വിവാദങ്ങളുണ്ടാക്കുന്നവരോട്…
വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ പരസ്പരം സ്‌നേഹിച്ചും അറിഞ്ഞും ജീവിക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ പ്രത്യകത. ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു മുന്നോട്ടുപോകാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ഇഷ്ടമുള്ളത് ഭക്ഷിക്കാനും ഭക്ഷിക്കാതിരിക്കാനും അവകാശമുണ്ട്.
മുസ്‌ലിംകള്‍ക്ക് മാത്രമായി ഇവിടെ ഒരു ഭക്ഷണവും ഇല്ല. എന്നാല്‍ ഏതുകാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി മുസ്‌ലിമിന് പ്രധാനമാണ്. അത് ഭക്ഷണത്തിലും ഉണ്ട്. അല്ലാഹു നിഷിദ്ധമാക്കിയതിനാലാണ് മുസ്‌ലിം വര്‍ജിക്കുന്നത്. അത് അന്യമത വിഭാഗങ്ങളോടുള്ള വിദ്വേഷത്തിന്റെ ഭാഗമേഅല്ല. മുസ്‌ലിമായ ഒരാള്‍ ഉണ്ടാക്കി എന്നതുകൊണ്ട് എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ഹലാല്‍ ആകില്ല. അമുസ്‌ലിം ഉണ്ടാക്കി എന്നതുകൊണ്ട് ഹറാമും ആകില്ല. ഹലാല്‍ ഫുഡ് എന്ന പുതിയചര്‍ച്ചക്ക് മൂര്‍ച്ചകൂട്ടുന്നവര്‍ തങ്ങളുടെ മതമൂല്യങ്ങളെ മുറുകെപിടിക്കുന്നവരല്ല. മറിച്ച് വര്‍ഗീയധ്രുവീകരണം ലക്ഷ്യമാക്കി അജണ്ടകള്‍ മെനയുന്നവരാണ്
ശമീര്‍ മുണ്ടേരി
നേർപഥം
സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10
സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 66:6).

ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’ (ഹാകിം തന്റെ മുസ്തദ്‌റകില്‍ ഉദ്ധരിച്ചത്, ഇത് സ്ഥിരപ്പെട്ടതാണ്).
അല്ലാഹു സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയില്‍ സംരക്ഷണകവചം ഉണ്ടാക്കുവാനായി കല്‍പിച്ചിട്ടുണ്ട്. മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കലും നന്മയില്‍ പെട്ടതാണ്. ഒരു മുസ്‌ലിമായ സ്ത്രീ; അവള്‍ മകളോ സഹോദരിയോ ഭാര്യയോ ആകട്ടെ, അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. അവള്‍ പുരുഷന്മാരെപ്പോലെ തന്നെ മതവിധികളാല്‍ കല്‍പിക്കപ്പെട്ടവളുമാണ്.
അവളുടെ ദീനിനെ അവള്‍ക്ക് പഠിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനുമായി പിതാവോ സഹോദരനോ ഭര്‍ത്താവോ മഹ്‌റമോ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) പോലുള്ളവരെ അവള്‍ക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കില്‍ മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.
ദീനിന്റെ വിധിവിലക്കുകള്‍ പഠിക്കുന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ (രക്ഷിതാവ്), ഉത്തരവാദപ്പെട്ടവരോ ആയവരും ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിംസ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ജൗസി(റഹി) പറയുകയാണ്: ”ഞാന്‍ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാല്‍ അറിവില്‍നിന്നും അകന്നുനില്‍ക്കുകയും തന്നിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തുള്ള അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയില്‍ വളരുന്ന കുഞ്ഞിന് ക്വുര്‍ആന്‍ ഓതിപ്പഠിപ്പിക്കുകയോ ആര്‍ത്തവരക്തത്തില്‍നിന്നുള്ള ശുദ്ധി, നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ തുടങ്ങിയവ അറിയുകയോ വിവാഹത്തിനുമുമ്പ് ഭര്‍ത്താവിനോടുള്ള തന്റെ ബാധ്യതകള്‍ മനസ്സിലാക്കുകയോ അവള്‍ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങള്‍ ഈ വിഷയത്തിലുണ്ട്” (അഹ്കാമുന്നിസാഅ്).
ആയതിനാല്‍ പൂര്‍ണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിംവനിത ഉപകാരപ്രദമായ വിജ്ഞാനം പഠിക്കുകയും സ്ത്രീകളില്‍നിന്നുള്ള, തങ്ങളെ പോലുള്ളവര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുകയും വേണം. തീര്‍ച്ചയായും മുന്‍ഗാമികളായ സ്ത്രീകള്‍ ദീനിന്റെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുവാന്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചിരുന്നവരായിരുന്നു.
അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ”സ്ത്രീകള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാള്‍ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കള്‍തന്നെ ഞങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.’ അപ്പോള്‍ പ്രവാചകന്‍ ﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവര്‍ക്ക് ഉപദേശങ്ങളും കല്‍പനകളും നല്‍കുകയും ചെയ്തു” (സ്വഹീഹുല്‍ ബുഖാരി).
ഇബ്‌നുഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”മതകാര്യങ്ങള്‍ പഠിക്കുവാന്‍ സ്വഹാബാവനിതകള്‍ കാണിച്ച അങ്ങേയറ്റത്തെ താല്‍പര്യത്തെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്.”
ഇപ്രകാരം മതത്തില്‍ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍, ഇസ്‌ലാമിക സ്വഭാവമര്യാദകള്‍ തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണര്‍ത്തേണ്ടതുണ്ട്.

മതത്തില്‍ പ്രാവീണ്യംനേടലും അറിവുനേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും കൂടി നിര്‍ബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത്? ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ഈ മഹത്തായ ദീനിനെ വിവരിച്ചുകൊടുക്കുവാനും ഈ അറിവിലേക്കും പ്രവാചകന്റെ മാര്‍ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.
ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ”ആരെങ്കിലും ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കാനായി അറിവ് നേടിയാല്‍ അവന്‍ സ്വിദ്ദീക്വുകളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും.അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും” (മിഫ്താഹു ദാരിസ്സആദ).
അതുകൊണ്ട് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി അറിവ് തേടിയാല്‍ അവന്‍ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവര്‍ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.
അതുകൊണ്ട് സ്ത്രീകള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതില്‍ അടിയുറച്ചു നില്‍ക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുന്ന മാതൃകാവനിതകളെ നമുക്ക് ആവശ്യമുണ്ട്.
ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞതുപോലെ; ‘ഒരാള്‍ അറിവ് നേടുകയും അല്‍പം കഴിയുകയും ചെയ്യുമ്പോള്‍ തന്നെ അറിവിന്റെ അടയാളം അവന്റെ നമസ്‌കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്’ (അസ്സുഹ്ദ്, അഹ്മദ് ബിന്‍ ഹമ്പല്‍).
ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീര്‍ച്ചയാണ്. കാരണം, അവര്‍ വായിക്കുന്നത് ‘അല്ലാഹുവും പ്രവാചകനും പറഞ്ഞു,’ ‘അബൂബക്കര്‍ സിദ്ദീക്വ്(റ) പറഞ്ഞു,’ ‘ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു,’ ‘ഇമാം മാലിക്(റഹി) പറഞ്ഞു,’ ‘ഇമാം ശാഫിഈ(റഹി) പറഞ്ഞു’ എന്നൊക്കെയാണ്. ഇത് പ്രകാശത്തിനുമേല്‍ പ്രകാശമാണ്. അതിനാല്‍ നിര്‍ബന്ധമായും അവന്റെ നമസ്‌കാരത്തിലും മറ്റു ആരാധനകളിലും ഇടപാടുകളിലും അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.
അതുകൊണ്ട് നമ്മുടെ ഭാര്യയും സഹോദരിയും മകളും ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളില്‍ ഹാജരാവുകയോ ചെയ്താല്‍ ആ അറിവിനെ നമ്മുടെ കുടുംബക്കാര്‍ക്കും പഠിപ്പിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് നാം (ഈ കുറിപ്പിന്റെ) തുടക്കത്തില്‍ പാരായണം ചെയ്ത, അല്ലാഹുവിന്റെ കല്‍പനയെ പിന്‍പറ്റലാണ്: ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക…’
അഥവാ മതം പഠിപ്പിക്കുന്ന നന്മതിന്മകളെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് കുഴപ്പങ്ങളില്‍നിന്നും നരകശിക്ഷയില്‍നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയെല്ലാവരെയും അല്ലാഹു ആ ശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.
ഇത് നമുക്ക് ഉപകാരപ്പെടുവാനും നമ്മുടെ സ്ത്രീകളെ നേര്‍മാര്‍ഗത്തിലാക്കാനും നമുക്കും അവര്‍ക്കും മതത്തില്‍ പാണ്ഡിത്യം നല്‍കാനുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്.
(ആശയ വിവര്‍ത്തനം)
ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ
വിവ: ഫായിസ് ബിന്‍ മഹ്മൂദ് അല്‍ഹികമി
നേർപഥം
ഒരു മാറ്റത്തിന്റെ കഥ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10
ഒരു മാറ്റത്തിന്റെ കഥ
മനസ്സിന്റെ മാറ്റം ഒരു മഹാഭാഗ്യമാണ്. ചിലരുണ്ട്; ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങും. സംവാദങ്ങളും ഖണ്ഡനങ്ങളും അവര്‍ സാകൂതം ശ്രവിക്കും. സത്യം ബോധ്യപ്പെട്ടാല്‍ മതം മാറാം എന്നുവരെ പ്രഖ്യാപിക്കും. എന്നാല്‍ ഒരക്ഷരവും അവരുടെ മനസ്സില്‍ കയറുകയില്ല. അവരൊട്ട് മാറുകയുമില്ല. മനസ്സിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ട ഈ തരം ആളുകള്‍ എവിടെയും കാണാം.

നന്മകളോട് ക്രിയാത്മകമായി മനസ്സാ പ്രതികരിക്കുക എന്നതാണ് വിശ്വാസിയുടെ സവിശേഷത. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഫുദൈല്‍ എന്ന വ്യക്തിയുടെ മതംമാറ്റത്തിന്റെ കഥ ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കാന്‍ പോന്നതാണ്. മരുഭൂമിയിലെ കൊടുംകൊള്ളക്കാരനായിരുന്നു ഫുദൈല്‍ ബ്‌നുഇയാദ്. എല്ലാ തിന്മകളിലും അദ്ദേഹം വ്യാപരിച്ചു. പിടിച്ചു കെട്ടാനാരുമില്ലാത്ത ഖുറാസാനിലെ ഭീകരന്‍! ഒരു ദിവസം അര്‍ധരാത്രി തന്റെ കാമുകിയുടെ വീട്ടിലേക്ക് മതില്‍ എടുത്തുചാടാന്‍ പുറപ്പെടുമ്പോള്‍ അയാള്‍ ഒരു ശബ്ദം കേട്ടു: ഒരശരീരിപോലെ ക്വുര്‍ആനിലെ ഒരു വചനം:
”നിങ്ങള്‍ അറിഞ്ഞു കൊള്ളുക: തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനു ശേഷം സജീവമാക്കുന്നു. തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി.” (ക്വുര്‍ആന്‍ 57:16)
ഈ ശബ്ദം ഫുദൈലിന്റെ മനസ്സില്‍ സ്ഫുരണങ്ങള്‍ സൃഷ്ടിച്ചു. റബ്ബേ, തിരിഞ്ഞു നടക്കാന്‍ സമയമായല്ലോ എന്നു ചിന്തിച്ചു. അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു മരുഭൂമിയിലെ വിജനമായ ഒരിടത്ത് വിശ്രമിക്കാനെത്തി. അപ്പോള്‍ അവിടെ യാത്രക്കാരായ കുറച്ചാളുകള്‍ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം പറയുന്നത് ഇങ്ങനെയായിരുന്നു. ഈ സ്ഥലം സുരക്ഷിതമല്ല. ഉടന്‍ ഇവിടം വിട്ടുപോകണം. ഫുദൈലിന്റെ വിഹാര കേന്ദ്രമാണിത്. അവന്‍ നമ്മെ കൊള്ളയടിക്കും!
ഫുദൈല്‍ ചിന്തിച്ചു: ഞാന്‍ അര്‍ധരാത്രിയിലും തിന്മയില്‍ മുഴുകി കഴിഞ്ഞുകൂടുന്നു. എന്നിട്ട് നല്ലവരായ വഴിയാത്രക്കാര്‍ എന്നെ പേടിച്ചു നടക്കുന്നു! അല്ലാഹുവേ, എനിക്ക് ഖേദിച്ചു മടങ്ങണം. ഞാനിത് മതിയാക്കി. ഇനി ശിഷ്ടകാലജീവിതം മക്കയില്‍ മസ്ജിദുല്‍ ഹറമിന്റെ പരിസരത്തു തന്നെയാവണം! നേരം പുലര്‍ന്നതോടെ ഫുദൈല്‍ മക്കയിലേക്ക് യാത്രതിരിച്ചു!
പിന്നീട് ഈ വ്യക്തി ഇസ്‌ലാമിക ചരിത്രത്തില്‍ ആദരണീയമായ ഇടം നേടി. ഇബ്‌നു ഉയയ്‌ന, നസാഈ, അബ്ദുല്ലാ ഇബ്‌നുല്‍ മുബാറക്ക്, ഇമാം ദഹബി, ഇബ്‌നുഹജര്‍ തുടങ്ങിയ ഹദീഥു വിജ്ഞാനത്തിന്റെയും ചരിത്രത്തിന്റെയും കര്‍മശാസ്ത്ര ശാഖയുടെയും വിശ്വ പ്രതിഭകള്‍ അദ്ദേഹത്തെ ഏെറ പ്രശംസിച്ചു കാണാം. ഇമാം ദഹബി അദ്ദേഹത്തെ ‘ശൈഖുല്‍ ഇസ്‌ലാം’ എന്നാണ് വിശേഷിപ്പിച്ചത്. ഇമാം ഥൗരി, ശാഫിഈ, ഇബ്‌നു ഉയ്‌യ്‌ന, അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്ക്, യഹ്‌യല്‍ ഖത്വാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തില്‍ നിന്ന് ധാരാളം ഹദീഥുകള്‍ ഉദ്ധരിച്ചുകാണാം. മരുഭൂമിയിലെ കൊള്ളക്കാരന്‍ മക്കയിലെ പണ്ഡിത ശ്രേഷ്ഠനായിമാറി!
മനസ്സുവെച്ചാല്‍ ആര്‍ക്കും മാറാം എന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് ഫുദൈല്‍(റ). ഈയിടെ യുക്തിവാദികളെന്ന പേരില്‍ ഇസ്‌ലാമിനെയും വിശുദ്ധ ക്വുര്‍ആനിനെയും മുഹമ്മദ് നബി ﷺ യെയും അവമതിക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങി വെല്ലുവിളിച്ചു നടക്കുന്ന ഒരു സംഘവും മുസ്‌ലിമിനെ പ്രതിനിധീകരിക്കുന്ന വിഭാഗവും തമ്മില്‍ ഒരു സംവാദം നടന്നു. തൊപ്പിക്കുടയോളം വട്ടത്തില്‍ കണ്ടാലും വിശ്വസിക്കാത്ത ഈ യുക്തി നശിച്ച സംഘം ഇപ്പോഴും ട്രോളുകളുമായി നടക്കുക തന്നെയാണ്. കൂടെ ബഹളം വെക്കുന്ന കുറെ പുരോഹിത സംഘവുമുണ്ട്. സൂറത്തു നൂറില്‍ ക്വുര്‍ആന്‍ പറഞ്ഞ ഒരു ഉപമയായിരുന്നു ഈ സംവാദത്തിലെ മുഖ്യചര്‍ച്ച. ആ വചനത്തിന്റെ അവസാനം ഇങ്ങനെയാണ്: ”അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ, അവന്ന് യാതൊരു പ്രകാശവുമില്ല.” (അന്നൂര്‍:40) ഇതാണ് വസ്തുത. അഹങ്കാരവും തന്‍പോരിമയും ധിക്കാരവും കൈവിടാനൊരുക്കമില്ലെങ്കില്‍ ഒരിക്കലും മനസ്സിന്നു വെളിച്ചം ലഭിക്കുകയില്ല. തനിക്കു തെറ്റുപറ്റാനിടയുണ്ടെന്നും അത് തിരുത്തണമെന്നും സ്വയം വിചാരിക്കാത്തവര്‍ എന്നും ഇരുട്ടില്‍ തന്നെയായിരിക്കും. എന്നാല്‍ സത്യാന്വേഷികള്‍, അവര്‍ സത്യത്തില്‍ നിന്നെത്ര അകന്നു ജീവിച്ചാലും ഒരിക്കല്‍ സത്യം പ്രാപിക്കാതിരിക്കുകയില്ല. വിനയപ്പെട്ട മനസ്സാണ് മാറ്റത്തിന്നു വഴിവെക്കുക.
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10
ഹലാല്‍ വിവാദം: പശുരാഷ്ട്രീയത്തിന്റ പുതിയ മുഖമോ? മുജീബ് ഒട്ടുമ്മല്‍ 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10
ഹലാല്‍ വിവാദം: പശുരാഷ്ട്രീയത്തിന്റ പുതിയ മുഖമോ?
മലയാളിയുടെ വിവേചനബുദ്ധിയെയും സാംസ്‌കാരിക ഔന്നത്യത്തെയും പരിഹസിച്ചുകൊണ്ടാണ് സംഘപരിവാര സംഘടനകള്‍ ‘ഹലാല്‍’ ഭക്ഷണ വിവാദം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന ബ്രാഹ്മണിക് അയിത്തബോധത്തിന്റെ കേരളീയ വകഭേദം തന്നെയാണിതെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല.
‘ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്… ഭക്ഷണത്തിന് മതമില്ല, ഭക്ഷണമെന്നത് മതമാണ്’ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമോറ്റയുടെ സ്ഥാപകന്‍ ദിപീന്ദര്‍ ഗോയലിന്റ വാക്കുകളാണിത്.
2019 ഓഗസ്റ്റില്‍ ഡല്‍ഹിയിലെ അമിത് ശുക്ലയെന്നയാള്‍ സൊമോറ്റയില്‍നിന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ അയാള്‍ അത് ക്യാന്‍സല്‍ ചെയ്തതായി ട്വീറ്റ് ചെയ്തത്രെ! പണം തിരിച്ചുനല്‍കില്ലെന്നും ഡെലിവറി ബോയിയെ പിരിച്ചുവിടില്ലെന്നുമുള്ള നിലപാടില്‍ സൊമോറ്റ ഉറച്ചുനിന്നു. മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്ന് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി.
ഊബര്‍ ഈറ്റ്‌സ് എന്ന മറ്റൊരു കമ്പനികൂടി സൊമോറ്റയെ പിന്തുണച്ച് രംഗത്തെത്തിയതോടെ വര്‍ഗീയതയുടെ വിഷംചീറ്റി ശിഥിലീകരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഹിന്ദുത്വവാദികള്‍ ഇരു കമ്പനികള്‍ക്കുമെതിരെ അവരുടെ റൈറ്റിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ സൈബറാക്രമണങ്ങള്‍ നടത്തുകയായി.
‘ഹിന്ദുക്കളോട് കളിക്കരുത്,’ ‘ശുക്ലാജിക്ക് പിന്തുണ’ തുടങ്ങിയ കമന്റുകള്‍ക്കൊപ്പം സൊമോറ്റ ‘ഹലാല്‍ ഭക്ഷണം’ വിളമ്പുന്നു എന്ന പ്രചാരണം വലിയ ആയുധമായി അവര്‍ ഉപയോഗിച്ചു. എന്നാല്‍ വൈവിധ്യങ്ങളുടെ ഇന്ത്യന്‍ സൗന്ദര്യം നല്‍കിയ ഉല്‍ബുദ്ധമനസ്സുകള്‍ സംഘപരിവാര പ്രചാരണങ്ങളെ നിഷ്‌കരുണം അവഗണിച്ചതിനാല്‍ സൊമോറ്റയ്ക്ക് പോറലേല്‍പിക്കാനായില്ലന്നതാണ് യാഥാര്‍ഥ്യം.
‘ഹലാല്‍’ ഭക്ഷണ വിവാദം ഹിന്ദുത്വ പ്രോപഗണ്ടയായി മലയാളിയുടെ വിവേചനബുദ്ധിയെയും സാംസ്‌കാരിക ഔന്നത്യത്തെയും പരിഹസിച്ചുകൊണ്ട് സംഘപരിവാര സംഘടനകള്‍ കേരളത്തിലേക്കും ഇറക്കുമതി ചെയ്തിരിക്കുകയാണ്. എറണാകുളം കുറുമശ്ശേരിയിലെ ക്രൈസ്തവ സഹോദരന്‍ ജോണ്‍സണിന്റ ഉടമസ്ഥതയിലുള്ള മോദി ബേക്കേഴ്‌സിലെ ‘ഹലാല്‍’ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കി. ആരുമറിയാതെ ജോണ്‍സണ്‍ അത് നീക്കിയെങ്കിലും നോട്ടീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. നിയമപാലകര്‍ നാല് ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌തെങ്കിലും അസമാധാനവും അനൈക്യവും ജീവിത ലക്ഷ്യമാക്കിയവര്‍ വിഷയത്തെ കത്തിച്ച് നിറുത്തുകയായിരുന്നു.
കോവിഡ് മഹാമാരിയില്‍ തകര്‍ന്ന സാമ്പത്തികസ്ഥിതിയും തൊഴില്‍നഷ്ടം കാരണമായി നെടുവീര്‍പ്പിടുന്ന നിസ്സഹായതയുടെ കുടുംബാന്തരീക്ഷങ്ങളും രോഗഭീതിയില്‍ താളംതെറ്റിയ സാമൂഹിക ക്രമങ്ങളുമെല്ലാം രാജ്യത്തിന്റ വീണ്ടെടുപ്പിന് ക്രിയാത്മകമായ സേവന സന്നദ്ധതയ്ക്കായി മനസ്സിനെ പാകപ്പെടുത്തുന്നതിനു പകരം അപരത കല്‍പിച്ചുനല്‍കി മനുഷ്യനെ ക്രൂരമായി വേട്ടയാടാന്‍ പ്രേരിപ്പിക്കുന്ന സംഘപരിവാര ദര്‍ശനം എന്തായാലും മനുഷ്യത്വവിരുദ്ധമാണെന്നതില്‍ പക്ഷാന്തരമുണ്ടാകാനിടയില്ല.

വര്‍ഗീയതയുടെ വേലിക്കെട്ടില്‍ ഭ്രാന്തമായ മനസ്സുകളില്‍ വളര്‍ത്തിയെടുത്ത രാക്ഷസീയത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ന്യൂനപക്ഷ വേട്ടയ്ക്കായ് സമാനതകളില്ലാതെ നിറഞ്ഞാടിയപ്പോള്‍ സാക്ഷരതയുടെ സാംസ്‌കാരിക ഭൂമികയായ മലയാള മണ്ണില്‍ വിവേക മനസ്സുകളുടെ കാവലില്‍ പരിവാര തന്ത്രങ്ങള്‍ നിഷ്പ്രഭമാകുകയായിരുന്നു.
ഹലാല്‍ വിവാദത്തിനും അല്‍പായുസ്സ് മാത്രമെ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെങ്കിലും സാമൂഹിക ശൈഥില്യങ്ങള്‍ക്ക് പുതിയമാനം തേടിയിറങ്ങുന്നവര്‍ക്ക് പഠിക്കാനേറെയുണ്ടന്ന് വിവാദങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്.
ഹലാലിലെ ഹിന്ദുത്വവിലാപം
‘ഹലാല്‍’ ഭക്ഷണത്തിനും അതിന്റെ അടയാളങ്ങള്‍ക്കുമെല്ലാം പുതിയ വ്യാഖ്യാനം നല്‍കി രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഗതിയെക്കുറിച്ച് പരിതപിക്കുകയും വിലപിക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ അവസരഭാവം വലിയ തമാശയ്ക്ക് വകയുള്ളതാണ്. ബ്രാഹ്മണ മേധാവിത്വം അരങ്ങു വാഴുന്ന ഹിന്ദുത്വ രാഷ്ട്രീയവാഹകര്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ മതസൗഹാര്‍ദത്തിന് ഭീഷണിയാണന്ന വാദം ഉന്നയിക്കുമ്പോള്‍ ഇന്ത്യയുടെ സാമാന്യബോധം ആശ്ചര്യപ്പെടുമെന്നതില്‍ സംശയമില്ല.
പുലയനും പറയനും ഉണ്ടാക്കിയത് നായരും നമ്പൂതിരിയും കഴിക്കില്ല എന്ന അയിത്ത ബോധത്തിന്റ വകഭേദമാണത്രെ ഹലാല്‍ ഭക്ഷണം. ഉത്തരേന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ കൊലചെയ്യപ്പെട്ട ദളിതന്‍മാരുടെ ദൈന്യതയ്ക്ക് മുന്നില്‍ ഭീകര താണ്ഡവമാടിയ ബ്രാഹ്മണിക് രാഷ്ട്രീയത്തിന്റ ജാതീയതക്കെതിരെയുള്ള ശബ്ദം കേവലം പ്രഹസനവും സാഹചര്യനാട്യവുമല്ലാതെ പിന്നെയെന്താണ്?
കച്ചവടരംഗം ഒരുവിഭാഗം മാത്രം (മുസ്‌ലിംകള്‍) അധീനപ്പെടുത്തുകയെന്ന ലക്ഷ്യം ഹലാല്‍ ഭക്ഷണങ്ങളില്‍ ദര്‍ശിക്കുന്ന സംഘപരിവാര രാഷ്ട്രീയം രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാന്‍ നിയമനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നു എന്നിരിക്കെ ഈ കാവി വിലാപത്തിന്റെ മാനമെന്താണ്? കര്‍ഷക കോടികളുടെ കണ്ണുനീരിന് വിലകല്‍പിക്കാത്ത താമരഭരണം സാമ്പത്തിക ഭീമന്‍മാരെ പ്രീതിപ്പെടുത്തുമ്പോള്‍ സാമ്പത്തിക അധീശ്വത്വവാദത്തിലെ പൊരുളറിയാത്തവരായി ഇന്ത്യന്‍ പൗരന്‍മാരെ ഗണിക്കാനാകുമെന്നോ?
ഇസ്‌ലാമോഫോബിയ വികൃതമാക്കിയ മനസ്സുകള്‍ക്ക് താളംപിഴയ്ക്കുമ്പോള്‍ പദങ്ങളുടെ കൂട്ടങ്ങള്‍ ക്രമംതെറ്റി വരുന്നതിന്റെ ഫലമായുള്ള ജല്‍പനങ്ങളില്‍ ‘സാമ്പത്തിക ജിഹാദ്’ പുതിയതായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഹലാല്‍ ഉല്‍പന്നങ്ങളെ ഉയര്‍ത്തിക്കാട്ടി ജിഹാദിന് പുതിയമുഖം നല്‍കാന്‍ ഫാസിസ്റ്റ് ധാരകള്‍ ശ്രമിക്കുന്നുണ്ട്.
വേള്‍ഡ് ഹലാല്‍ഫോറം, മലേഷ്യയിലെ ജെബതന്‍ കെമാജുവാന്‍ ഇസ്‌ലാം പോലെയുള്ള സംഘടനകള്‍ മനഃപൂര്‍വമായി സൃഷ്ടിക്കുന്ന വലിയ കമ്പോളസമ്മര്‍ദംമൂലമാണത്രെ മുസ്‌ലിമേതര ഹോട്ടലുകള്‍ പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വയ്ക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) പോലെയുള്ള സംഘടനകള്‍ ആഗോള പ്രബോധകസംഘത്തെ പോലും സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് പറഞ്ഞുവച്ചതിലൂടെ അപകടകരമായ വിദ്വേഷ പ്രചാരണത്തിന് ബൗദ്ധികമാനം നല്‍കാന്‍ കാവിരാഷ്ട്രീയം ശ്രമിക്കുന്നതും കാണാനാകും.
സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമടക്കം 57 രാജ്യങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയ്ക്കതിരെ നുണപ്രചാരണം നടത്തുന്നതിലെ യുക്തിയും ഹലാലിലൂടെ വിഭാഗീയതയുടെ വിത്തിടുകയെന്നതാണ്. ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ള ഒഐസിയെ ഹലാലിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ ഫാസിസ്റ്റുകള്‍ മാതൃരാജ്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വലിയ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മുതല്‍ ഇന്ത്യന്‍ കമ്പനിയായ ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട് വരെ അവരുടെ ഉല്‍പന്നങ്ങളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. എന്നാല്‍ ലോകത്തെവിടെയും ഇതിന്റെ പേരില്‍ വിഭാഗീയതയോ സാമ്പത്തിക അധീശത്തമോ നടന്നതായി തെളിയിക്കാനാവില്ല.
വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയിലെവിടെയും ഇന്നുവരെ ഇതിന്റെ പേരില്‍ ചേരിതിരിവുണ്ടായതായി കണ്ടെത്താനാവില്ല; ഫാസിസം വംശീയ ധ്രുവീകരണത്തിനായി പുതിയ കെണിയൊരുക്കാന്‍ ഹലാല്‍ ഉല്‍പന്നങ്ങളില്‍ കയറിപ്പിടിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മാത്രം.

ഭക്ഷണത്തിലും വേര്‍തിരിവിന്റ രാഷ്ട്രീയം
മനുഷ്യത്വത്തിന്റ ശവപ്പറമ്പായ ഫാസിസം ഭയമനഃശാസ്ത്രം പ്രചരിപ്പിക്കുന്നത് തങ്ങള്‍ ശത്രുവായിക്കാണുന്നവരെ കുറിച്ചുള്ള നുണക്കഥകളിലൂടെയാണ്. ആര്യമേധാവിത്വത്തിനും വംശശുദ്ധി ലക്ഷ്യത്തിനും നുണക്കഥകള്‍ സൃഷ്ടിച്ചുവിടുകയാണവര്‍. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍കാഫും ഗോള്‍വാള്‍ക്കറുടെ വിചാരധാരയും തമ്മില്‍ വലിയ സമാനതകളുണ്ടെന്നറിയുമ്പോഴാണ് സമീപകാലങ്ങളിലെ പുതിയ വിവാദങ്ങളുടെയും നിജസ്ഥിതിയെ തിരിച്ചറിയാനാകുന്നത്.
രാമക്ഷേത്ര വിഷയത്തിലെ തീവ്രവികാരത്തിന് ശമനമുണ്ടായപ്പോഴെല്ലാം മറ്റു വിവാദങ്ങളും മുളച്ചു പൊങ്ങിയിരുന്നു. പശുരാഷ്ട്രീയം അങ്ങനെ ഉദിച്ചുവന്നിരുന്ന ഒരു മിത്തായിരുന്നു. പരമ്പരാഗത ആചാരപ്രകാരം മാട്ടിറച്ചി കഴിക്കാത്തവന്‍ നല്ല ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ലെന്ന സ്വാമി വിവേകാനന്ദന്റ വാക്കുകളില്‍നിന്ന് ഗോവധ നിരോധന നിയമനിര്‍മാണങ്ങള്‍ക്കായി കാവിരാഷ്ട്രീയത്തെ പ്രേരിപ്പിച്ചിരുന്ന ഘടകവും മറ്റൊന്നായിരുന്നില്ല.
ഭക്ഷണ രീതികള്‍ക്ക് സാമുദായിക സ്വാഭാവമുണ്ടെന്ന വ്യാജേന വേര്‍തിരിവിന്റെ രാഷ്ട്രീയത്തിന് മാനം കണ്ടെത്തുകയാണ് ഫാസിസം. ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കുവാന്‍ പൗരനുള്ള അവകാശം ഹനിക്കുമാറ് നിയമനിര്‍മാണം നടത്താനവര്‍ ധൃതിപ്പെടുകയാണ്. ഒരുവിഭാഗം അവര്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം അതിന്റെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന സാമാന്യബോധം അവര്‍ക്ക് ഇല്ലാതെപോയി. പശു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ഹലാലില്‍ കയറിപ്പിടിച്ചിരിക്കുകയാണ് ഫാസിസം.
ഭക്ഷണത്തിലെ ഇന്ത്യന്‍ പൈതൃകം
വൈവിധ്യമാര്‍ന്ന ദര്‍ശനങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭാഷയിലും വേഷവിതാനങ്ങളിലും ആഹാരരീതികളിലുമെല്ലാം ഭിന്നമായ ശൈലികളുണ്ടെന്നത് പരമസത്യമാണ്. എന്നാല്‍ അവയില്‍ ഏത് സ്വീകരിക്കാനുമുള്ള അപരന്റെ സ്വാതന്ത്ര്യത്തെ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്സുള്ളവരായിരുന്നു ഇന്ത്യക്കാര്‍. ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും തെരഞ്ഞെടുക്കാനുള്ള പൗരന്റ അവകാശങ്ങളെ അവര്‍ പരസ്പരം മാനിച്ചിരുന്നു.
ജീവിതത്തിന്റ ശരിയായ അര്‍ഥത്തെക്കുറിച്ച് തന്റെതായ നിഗമനത്തിലെത്തിച്ചേരുവാന്‍ ഒരു വിശ്വാസിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന, ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഒരു മതവിശ്വാസമാണ് ഹൈന്ദവതയെന്ന് വിശ്വാസിയായ മഹാത്മാ ഗാന്ധിയുടെ ജീവിതദര്‍ശനം നമ്മെ ബാധ്യപ്പെടുത്തുന്നുണ്ട്. മഹാത്മാഗാന്ധിയുടെ മുസ്‌ലിം സുഹൃത്തിന്റ മകന്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ഗാന്ധി ആശ്രമം സന്ദര്‍ശിച്ച സംഭവം മനുഷ്യാവകാശ പ്രവര്‍ത്തകനായ അസ്ഗറലി എഞ്ചിനിയര്‍ വിശദീകരിക്കുന്നുണ്ട്.
ബലിപെരുന്നാള്‍ മുസ്‌ലിം ആഘോഷ ദിനമായിരുന്നതിനാല്‍ സുഹൃത്തിന്റെ മകന് വിളമ്പാന്‍ മാംസഭക്ഷണം പുറത്തുനിന്ന് വാങ്ങി കൊണ്ടുവരാന്‍ ഗാന്ധിജി നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ആശ്രമത്തിലെ ചിട്ട അറിയാവുന്ന മുസ്‌ലിം യുവാവ് തനിക്ക് സസ്യാഹാരം മതിയെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. അപരന്റെ വികാരത്തെ ബഹുമാനിക്കാനുള്ള കഴിവും സന്നദ്ധതയുമാണ് ഇരുവരിലും പ്രകടമായത്. ഇന്ത്യയുടെ ഭക്ഷണ രീതിയിലും വൈവിധ്യങ്ങള്‍ പരസ്പരം ഉള്‍ക്കൊള്ളാന്‍ സര്‍വരും തയ്യാറാകണമെന്ന രാഷ്ട്രപിതാവിന്റ ജീവിതസന്ദേശത്തിന് വിലങ്ങുനില്‍ക്കുന്നവര്‍ എന്തായാലും ഇന്ത്യന്‍ പൈതൃകത്തെ മാനിക്കുന്നവരല്ലെന്ന് ബോധ്യപ്പെടുകയാണ്. ഹലാല്‍ വിവാദത്തിലൂടെ അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിലൂടെ ഫാസിസ്റ്റുകള്‍ പശുരാഷ്ട്രീയത്തിന്റെ പിന്‍തുടര്‍ച്ച തേടുകയാണെന്ന് വ്യക്തം.
‘നോ ഹലാല്‍’ ബോര്‍ഡിലെ മലയാളി പ്രബുദ്ധത
കേരളത്തിലെ മലയാളി പ്രബുദ്ധത ചിലരെ വല്ലാതെ അസ്വസ്ഥരാക്കുന്നുവെന്നതിന് തെളിവാണ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ സ്ഥാപിച്ച ‘നോ ഹലാല്‍’ ബോര്‍ഡ്. ഹോട്ടലുടമയുടെ ന്യായീകരണത്തിലും അതിനെ പിന്തുണച്ച് മുന്നോട്ടുവന്ന സംഘപരിവാര അഭിഭാഷകന്റെ വാക്കുകളിലും അത് നിഴലിച്ചു കാണാം.
ഹലാല്‍ ബോര്‍ഡിനോടില്ലാത്ത അസഹിഷ്ണുത എന്തിനാണ് നോ ഹലാല്‍ ബോര്‍ഡിനോട് എന്നതാണ് അവരുടെ സങ്കടം! ബുദ്ധിമാനും വിദ്യാസമ്പന്നനുമായ സംഘപരിവാര പ്രവര്‍ത്തകനെ വരനായി ലഭിക്കണമെന്ന പരസ്യം ട്രോളായി സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഓര്‍ക്കുകയാണ്. വിദ്യാഭ്യാസവും ബുദ്ധിയുമുണ്ടെങ്കില്‍ കേരളത്തില്‍ ഒരാള്‍ സംഘിയാവില്ലെന്നും മറ്റും പറഞ്ഞ് കമന്റ് ബോക്‌സില്‍ ട്രോള്‍ മഴയായിരുന്നു. നോ ഹലാല്‍ ബോര്‍ഡിനെതിരായും അനുകൂലിച്ചും ട്രോളുകളും പ്രതികരണങ്ങളും ഒഴുകുകയാണ്. അനാവശ്യമായ പ്രതികരണം ആരുതന്നെ നടത്തുന്നതും ശരിയല്ല.
മാംസഭക്ഷണത്തില്‍ മുസ്‌ലിംകള്‍ക്ക് ഹലാലല്ലാത്ത ഇനങ്ങള്‍ ധാരാളമാണ്. ശവം, പന്നിമാംസം, നായ, കടുവ പോലെയുള്ള തേറ്റയുള്ള വന്യമൃഗങ്ങള്‍, നഖങ്ങള്‍കൊണ്ട് ഇരപിടിക്കുന്ന പക്ഷികള്‍, വിഷ ജന്തുക്കള്‍, അല്ലാഹുവിന്റെ പേരിലല്ലാതെ അറുക്കപ്പെട്ടത്… അങ്ങനെ പോകുന്നു അതിന്റെ പട്ടിക.
നോ ഹലാല്‍ ബോര്‍ഡ് കാണുന്ന ഒരു മുസ്‌ലിമിന്റെ മനസ്സില്‍ വരുന്ന ചില ചിന്തകളുണ്ട്. തിന്നാന്‍ അറപ്പുതോന്നുന്ന ശവം, പന്നി, പൂച്ച, പട്ടി പോലെയുള്ള ജീവികളുടെ മാംസം അടക്കമുള്ളവ ഈ ഹോട്ടലില്‍ ലഭ്യമാണെന്ന തിരിച്ചറിവില്‍ മുസ്‌ലിം ഒഴിഞ്ഞുപോകുമെന്നതല്ലാതെ ഒരു പ്രകോപനവും ഉണ്ടാവില്ലെന്നതാണ് സത്യം. നോ ഹലാല്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. എന്നാല്‍ ഹലാല്‍ എന്നതിന്റെ വിവക്ഷയും ലക്ഷ്യവും മനസ്സിലാക്കാതെ അതില്‍ ഇത്രയും കാലം കാണാത്ത വര്‍ഗീയ കണ്ടെത്തുന്നത് ആശാസ്യകരമല്ല.

ഒരു ജനാധിപത്യ രാജ്യത്തെ മനുഷ്യര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനായി ഉടലെടുക്കുന്ന ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ നിറഞ്ഞാടുന്ന വര്‍ത്തമാനകാലത്ത് കേരളത്തിലെ മലയാളി മതേതര പ്രബുദ്ധത പ്രതിരോധം തീര്‍ക്കുന്നതിനെതിരെ ഹിന്ദുത്വവാദികള്‍ എങ്ങനെ അസ്വസ്ഥരാകാതിരിക്കും! അവര്‍ കൊതിക്കുന്നത് ന്യൂനപക്ഷങ്ങളുടെ രക്തം പരന്നൊഴുകുന്ന തെരുവുകളെയാണ്. ഹരിയാനയിലെ ഗൊഹാനയില്‍ ചത്ത മൃഗങ്ങളുടെ തൊലിയുരിയുകയായിരുന്ന ദളിത് യുവാക്കളെ ചുട്ടുകൊന്നത് ജാതീയത ഉറഞ്ഞ് തുള്ളുന്ന കോമരങ്ങളുടെ രാഷ്ട്രീയമാണ്. ഇങ്ങനെയുള്ള രാഷ്ട്രീയ രാക്ഷസന്‍മാര്‍ക്ക് എങ്ങനെയാണ് മലയാളികളുടെ പ്രബുദ്ധത സ്വീകാര്യമാവുക?
ഹലാലിന്റ പൊരുള്‍
ഇസ്‌ലാം സമഗ്രമായ ഒരു ജീവിതദര്‍ശനമാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ് ലാമിക നിയമങ്ങള്‍ പാലിക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്.
മുശ്‌രിക്കുകളില്‍പെട്ട ഒരാള്‍ സല്‍മാനുല്‍ ഫാരിസിേേയാട് പറഞ്ഞു: ”നിങ്ങള്‍ക്ക് നിങ്ങളുടെ നബി ﷺ മലമൂത്ര വിസര്‍ജന മര്യാദകള്‍ വരെ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ! സല്‍മാനുല്‍ ഫാരിസി(റ) പറഞ്ഞു: ”അതെ,മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ ക്വിബ്‌ലക്ക് മുന്നിടുന്നതില്‍നിന്നും വലതുകൈകൊണ്ടു വൃത്തിയാക്കുന്നതില്‍നിന്നും വൃത്തിയാക്കാന്‍ എല്ലുകള്‍ ഉപയോഗിക്കുന്നതില്‍നിന്നും മൂന്നെണ്ണത്തില്‍ കുറവായ കല്ലുകള്‍കൊണ്ട് വൃത്തിയാക്കുന്നതില്‍നിന്നും അവിടുന്ന് ഞങ്ങളെ വിലക്കിയിട്ടുണ്ട്” (മുസ്‌ലിം).
വിശ്വാസിയുടെ ജീവിതത്തിലെ സര്‍വതലസ്പര്‍ശിയാണ് ഇസ്‌ലാം എന്ന് സാരം.
വിധിവിലക്കുകളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം). അല്ലാഹുവും പ്രവാചകനും അനുവദിച്ചതെന്തോ അത് ഹലാലും നിഷിദ്ധമാക്കിയത് ഹറാമുമാണ്. അല്ലാഹു പറയുന്നു:
”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു…” (ക്വുര്‍ആന്‍ 5:3).
”പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു! പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമയ്ക്കുകയാണോ?” (ക്വുര്‍ആന്‍ 10:59).
ഒരു മുസ്‌ലിമിന് എന്തെങ്കിലും താല്‍പര്യമനുസരിച്ച് അനുവദനീയവും നിഷിദ്ധവും സ്വയം തീരുമാനിക്കാനുള്ള അവകാശമില്ല എന്ന് വ്യക്തം.
”നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ(അതിന്റെ ഫലം). അല്ലാഹുവിന്റെ പേരില്‍ കള്ളംകെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 16:116).
ഹലാലായത് മാത്രമെ ഉപയോഗിക്കാവൂ എന്ന ഇസ്‌ലാമിന്റ കല്‍പന മാനവിക മൂല്യങ്ങളുടെ ഉദാത്തമായ സംസ്‌കൃതിയെ ബോധ്യപ്പെടുത്തുന്നവയാണ്. അന്യന്റെ ഉടമസ്ഥതയിലുള്ളതൊന്നും അവന്റ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍, അവ ഹറാം എന്ന സാങ്കേതിക പദത്തിലൂടെ വ്യക്തമാക്കുന്നു. ഉടമസ്ഥന്‍ മനസ്സറിഞ്ഞ് അനുവാദം തന്നാലേ ഒരു വിശ്വാസിക്കത് ഹലാല്‍ (അനുവദനീയം) ആകുകയുള്ളൂ. മഹത്തായ ഇത്തരം നിയമസംഹിതകള്‍ അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കൊരിക്കലും അനര്‍ഹമായ രീതിയില്‍ സമ്പത്തുണ്ടാക്കാന്‍ കഴിയില്ല. സാമൂഹിക വിവേചനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനുമാകില്ല. കച്ചവട രംഗങ്ങളില്‍നിന്ന് തങ്ങളല്ലാത്തവരെ പുറംതള്ളാന്‍ കുതന്ത്രം മെനയാനാവില്ല. അന്യന്റെ കണ്ണുനീര് കണ്ടില്ലെന്ന് നടിക്കാനാവില്ല. ജാതിവിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിത് മുതലെടുക്കാന്‍ വിശ്വാസി സമൂഹത്തിനാവില്ല. രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുംവിധം വഞ്ചനാപരമായ നിലപാടെടുക്കാനാകില്ല. കാരണം, അതീവ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തങ്ങളുടെ ചെയ്തികളെ സദാ നിരീക്ഷിക്കുന്ന പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റ മുന്നില്‍ വിചാരണക്ക് വിധേയമാക്കപ്പെടുമെന്ന ബോധമാണ് വിശ്വാസിയെ നയിക്കുന്നത്. അനര്‍ഹമായത് സമ്പാദിക്കുകയോ അപരനെ (ഏത് മതക്കാരനായാലും) വേദനിപ്പിക്കുകയോ ചെയ്യുന്ന സമീപനം ഇസ്‌ലാംമത വിശ്വാസികളില്‍നിന്നുണ്ടാവില്ല തന്നെ.
”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു”(ക്വുര്‍ആന്‍ 67:2).
മുജീബ് ഒട്ടുമ്മല്‍
നേർപഥം
പ്രാര്‍ഥന സ്വീകരിക്കപ്പെടുവാന്‍… ഉസ്മാന്‍ പാലക്കാഴി 2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03
പ്രാര്‍ഥന സ്വീകരിക്കപ്പെടുവാന്‍...
അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”നിശ്ചയമായും അല്ലാഹു പരിശുദ്ധനാകുന്നു. വിശുദ്ധമായതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു എന്താണോ പ്രവാചകന്മാരോടു കല്‍പിച്ചിരുന്നത് അതാണ് വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നത്. പ്രവാചകന്മാരോട് അവന്‍ കല്‍പിച്ചിരിക്കുന്നു: ‘അല്ലയോ പ്രവാചകന്മാരേ, നിങ്ങള്‍ പരിശുദ്ധമായവ ആഹരിച്ചുകൊള്ളുക. സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക.’ വിശ്വാസികളോട് അവന്‍ പറഞ്ഞിരിക്കുന്നു: ‘അല്ലയോ വിശ്വാസികളേ, നിങ്ങള്‍ക്കു നാം നല്‍കിയിരിക്കുന്നതില്‍നിന്ന് പരിശുദ്ധമായത് നിങ്ങള്‍ ആഹരിച്ചുകൊള്ളുക.’ പിന്നീട് പ്രവാചകന്‍ ﷺ ഒരാളെക്കുറിച്ച് പറഞ്ഞു: ‘ദീര്‍ഘ യാത്രക്കാരന്‍, പൊടിപുരണ്ട, പാറിപ്പറന്ന തലമുടി, ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അയാള്‍ പറഞ്ഞു: ‘എന്റെ നാഥാ.. എന്റെ നാഥാ…’ അയാളുടെ ഭക്ഷണം നിഷിദ്ധം. വെള്ളം നിഷിദ്ധം. വസ്ത്രവും നിഷിദ്ധം. അയാള്‍ നിഷിദ്ധവസ്തുക്കളാല്‍ ഊട്ടപ്പെട്ടിരിക്കുന്നു. എങ്ങനെ അയാള്‍ക്ക് ഉത്തരം നല്‍കപ്പെടും?” (മുസ്‌ലിം)
ഇസ്‌ലാം നന്മയുടെ മതമാണ്. അതുകൊണ്ട് ഇസ്‌ലാം പറയുന്നു; നല്ലതേ പറയാവൂ. നല്ലതേ കേള്‍ക്കാവൂ. നല്ലതേ കാണാവൂ. നല്ലതേ ചിന്തിക്കാവൂ. നല്ലതേ ഉടുക്കാവൂ. നല്ലതു മാത്രമെ ഭക്ഷിക്കാവൂ.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍” (ക്വുര്‍ആന്‍ 2:172).

നല്ലത് തിന്നുക, നല്ലത് കുടിക്കുക, നല്ലത് ഉടുക്കുക എന്നെല്ലാം പറയുമ്പോള്‍ വിലകൂടിയതും മുന്തിയതുമായവ എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ശുദ്ധമായത് എന്നാണ്.
ഭക്ഷ്യവസ്തുക്കള്‍ അന്വേഷിക്കുവാനും ഉപയോഗിക്കുവാനും കല്‍പിക്കുന്ന ഇസ്‌ലാം അതിന് ചില വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. അനുവദനീയമായ മാര്‍ഗത്തിലൂടെയല്ലാതെ അന്നം തേടുവാന്‍ ഒരു മുസ്‌ലിമിന് അവകാശമില്ല. പലിശ, കൈക്കൂലി, കൊള്ള, മോഷണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം പണം സമ്പാദിക്കാന്‍ കഴിയും. എന്നാല്‍ ഇസ്‌ലാം ഈ മാര്‍ഗങ്ങളെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അത്തരം മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചവര്‍ തിന്നുന്നതും കുടിക്കുന്നതും ഉടുക്കുന്നതുമെല്ലാം നിഷിദ്ധമായതാണ്. അങ്ങനെയുള്ള സമ്പാദ്യംകൊണ്ട് ഉപജീവനം നടത്തുന്നവന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയില്ല എന്നാണ് നബി ﷺ പഠിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടുമുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്…” (ക്വുര്‍ആന്‍ 4:29).
കുറുക്കുവഴികളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ മാര്‍ഗങ്ങളും ഇസ്‌ലാം നിരാകരിക്കുന്നു. സംതൃപ്തിയോടെ ലഭിക്കുമ്പോഴേ അന്യരുടേത് അനുവദനീയമാകൂ എന്നും ഇസ്‌ലാം അറിയിക്കുന്നു. നിഷിദ്ധമായത് സ്വയം ഭക്ഷിക്കുന്നത് മാത്രമല്ല മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതും വിലക്കപ്പെട്ടതാണ്. നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദിച്ചത് ദാനം ചെയ്താല്‍ അതില്‍ പുണ്യമില്ലെന്നും പ്രവാചകവചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
”സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍….” (ക്വുര്‍ആന്‍ 2:267).
ഉസ്മാന്‍ പാലക്കാഴി
നേർപഥം
ആരോപണങ്ങളില്‍ അഭിരമിക്കുന്നവര്‍ മൂസ സ്വലാഹി, കാര 2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03
ആരോപണങ്ങളില്‍ അഭിരമിക്കുന്നവര്‍
വിശ്വാസശുദ്ധിയും പ്രമാണബദ്ധമായ നിലപാടുകളും ഉത്തമതലമുറയെ മാതൃകയാക്കി പ്രവര്‍ത്തിക്കലുമാണ് വ്യതിയാന കക്ഷികളില്‍നിന്ന് അഹ്‌ലുസ്സുന്നയെ വ്യതിരിക്തമാക്കുന്നത്.
വിജയിച്ചകക്ഷി, സഹായിക്കപ്പെട്ട വിഭാഗം, അഹ്‌ലുല്‍ഹദീഥ്, അഹ്‌ലുല്‍ഇല്‍മ്, അഹ്‌ലുല്‍ അഥര്‍, അഹ്‌ലുല്‍ ജമാഅത്ത്, അസ്സലഫുസ്സ്വാലിഹ് എന്നീ നാമങ്ങളിലെല്ലാം അഹ്‌ലുസ്സുന്ന അറിയപ്പെടുന്നു. മതത്തിന്റെപേരില്‍ ഉടലെടുത്തിട്ടുള്ള പിഴച്ച വിഭാഗങ്ങള്‍ എത്രതന്നെ ഉണ്ടെങ്കിലും അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് അവന്‍ നല്‍കുന്ന സൗഭാഗ്യമാണ് അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ മാര്‍ഗം.

അല്ലാഹു പറയുന്നു: ”അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 5:16).
ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”അതായത്, അപകടകരമായ കാര്യങ്ങളെതൊട്ട് (അവന്‍) അവരെ രക്ഷപ്പെടുത്തുകയും വ്യക്തമായവഴി അവര്‍ക്ക് വെളിവാക്കി കൊടുക്കുകയും വിലക്കപ്പെട്ട കാര്യങ്ങളില്‍നിന്ന് അവരെ തിരിച്ചുകളയുകയും കാര്യങ്ങളില്‍ ഏറ്റവും ഇഷ്ടമായതിനെ അവര്‍ക്ക് കരഗതമാക്കി കൊടുക്കുകയും വഴികേടില്‍നിന്ന്് അവരെ തടയുകയും ഏറ്റവും നല്ല അവസ്ഥയിലേക്ക് അവരെ വഴിനടത്തുകയും ചെയ്തു” (ഇബ്‌നു കഥീര്‍/ വാള്യം 2).
ആദര്‍ശനിഷ്ഠ കാത്തുസൂക്ഷിക്കുന്ന അഹ്‌ലുസ്സുന്ന വല്‍ജമാഅയെയും അതിന്റെ ആളുകളെയും എതിരാളികള്‍ രൂക്ഷമായി വിമര്‍ശിച്ച സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ അതിനെ നേരിട്ടത് പ്രാമാണിക നിലപാടെടുത്തുകൊണ്ടായിരുന്നു എന്നതിന് അതത് കാലഘട്ടങ്ങളിലെ പണ്ഡിതന്മാരുടെ ജീവിതം തന്നെ തെളിവാണ്.
വഹ്‌യിന്റെ (ദിവ്യബോധനത്തിന്റെ) വെളിച്ചത്തില്‍ നബി ﷺ നടത്തിയ പ്രഖ്യാപനം കാണുക:
മുആവിയ(റ)യില്‍നിന്ന് നിവേദനം; നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ”എന്റെ സമുദായത്തില്‍നിന്നും ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പനകളുമായി നിലകൊള്ളുകതന്നെ ചെയ്യും. അവരെ നിന്ദിക്കുന്നവര്‍ക്കോ അവരോട് എതിര്‍ക്കുന്നവര്‍ക്കോ അന്ത്യനാള്‍വരെ അവരെ ഉപദ്രവിക്കാന്‍ ആവുകയില്ല” (ബുഖാരി, മുസ്‌ലിം).
ഇനി വിഷയത്തിലേക്കു വരാം. അഹ്‌ലുസ്സുന്നയുടെ ആളുകള്‍ എന്ന് സ്വയം അവകാശപ്പെടുകയും എന്നാല്‍ അതിനെതിരായ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് സമസ്തക്കാര്‍. മമ്പീതി മുസ്‌ലിയാരെ പുകഴ്ത്തിക്കൊണ്ട് ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ല്യാര്‍ എഴുതിയത് കാണുക: ”നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ വ്യാപകമല്ലാത്ത കാലത്ത് സുന്നത്ത് ജമാഅത്തിന്റെ വിരോധികള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഈമാന്‍ കവര്‍ന്നെടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തുമായിരുന്നു” (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ്,37).
മുസ്‌ലിം സമൂഹത്തെ ബാധിച്ചിരുന്ന വിശ്വാസ, കര്‍മ രംഗങ്ങളിലെ ജീര്‍ണതകളില്‍നിന്ന് അവരെ മോചിപ്പിച്ചവരും ശരിയായ പാതയിലേക്ക് വഴി നടത്തിയവരും വഴിനടത്തിക്കൊണ്ടിരിക്കുന്നവരുമാണ് സലഫികള്‍. അവരെയാണ് ലേഖകന്‍ ‘സുന്നത്ത് ജമാഅത്തിന്റെ വിരോധികള്‍’ എന്നും ‘ഈമാന്‍ കവര്‍ന്നെടുക്കുന്നവര്‍’ എന്നും വിശേഷിപ്പിച്ചിരിക്കുന്നത്.
നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു”(ക്വുര്‍ആന്‍ 62:2).
ലേഖകന്റെ അഭിപ്രായപ്രകാരം ഇതും ഈമാന്‍ കവര്‍ന്നെടുക്കലാണോ? ഇൗ സംസ്‌കരണ പ്രവര്‍ത്തനവും വഴികേടില്‍നിന്ന് മോചിപ്പിക്കലുമാണ് സലഫികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രമാണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇക്കൂട്ടരുടെ അതിരുകടന്ന വിമര്‍ശനങ്ങള്‍ക്കു കാരണം.
ലേഖകന്‍ തുടരുന്നു: ”പല നാടുകളില്‍നിന്നും ഫറോക്ക് കോളേജില്‍ പഠിക്കാനെത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികളില്‍ പലരും വെള്ളിയാഴ്ച ജുമുഅ നിസ്‌കരിച്ചിരുന്നത് കോളേജിന്റെ തൊട്ടടുത്തുള്ള വഹാബി പള്ളിയിലായിരുന്നു. വഞ്ചനയിലൂടെയും കബളിപ്പിക്കലിലൂടെയും കടന്നുവന്ന പ്രസ്ഥാനമാണല്ലോ വഹാബിസം” (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 37).
1926 മുതല്‍ മതത്തിന്റെ മറവില്‍ മുസ്‌ലിം സമൂഹത്തെ ആത്മീയമായി ചൂഷണം ചെയ്തുവരുന്ന പ്രസ്ഥാനമാണ് സമസ്ത. തങ്ങള്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അന്യായങ്ങളെ തുറന്നുകാട്ടുന്നവരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുുത്തുകയും ചെയ്യല്‍ ഇക്കൂട്ടരുടെ പണ്ടുമുതലേയുള്ള സ്വഭാവമാണ്.
അല്ലാഹുവില്‍നിന്ന് നബി ﷺ കൊണ്ടുവന്ന സുവ്യക്തവും സംശയരഹിതവുമായ മാര്‍ഗം വെടിഞ്ഞ്, അത് സത്യസന്ധമായി കൊണ്ടുനടക്കുന്നവര്‍ക്ക് നേരെ ആക്ഷേപശരങ്ങള്‍ എയ്തുവിടുന്നത് അന്ത്യനാളില്‍ ഖേദത്തിനും നഷ്ടത്തിനും മാത്രമെ കാരണമാകൂ എന്ന് ഓര്‍മപ്പെടുത്തുകയാണ്.
പ്രവാചകമാര്‍ഗത്തെ അവഗണിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കിയ മുന്നറിയിപ്പ് കാണുക:
”അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും: റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു” (ക്വുര്‍ആന്‍ 25:27-29).
ലേഖകന്‍ എഴുതുന്നു: ”വഹാബി കുതന്ത്രങ്ങളില്‍പെട്ട് സുന്നി മക്കളുടെ വിശ്വാസം അപകടപ്പെടുന്നത് കണ്ട് സംഘര്‍ഷഭരിതമായ അദ്ദേഹത്തിന്റെ മനസ്സ് തരളിതമാക്കാന്‍ പ്രാപ്തമായിരുന്നു ആ ഗ്രന്ഥം. അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ പ്രമാണങ്ങളുടെ അകമ്പടിയോടെ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നതോടൊപ്പം, വികലമായ വഹാബി ആശയത്തെ ശക്തമായി ഖണ്ഡിക്കുന്നതുമായ പ്രസ്തുത ഗ്രന്ഥം ഉസ്താദിനെ ഹഠാദാകര്‍ഷിച്ചു” (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 37).
ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശത്തിന് ഒട്ടും വിലകല്‍പിക്കാത്തവര്‍ക്കേ ഈവിധത്തില്‍ സലഫികളെ പരിഹസിക്കാന്‍ കഴിയൂ. അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ അഹ്‌ലുസ്സുന്നയുടെ വക്താക്കളായി സ്വയം വിശേഷിപ്പിക്കുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്തു പറയാന്‍!

ബഹുദൈവാരാധകരില്‍നിന്ന് വിശ്വാസികള്‍ക്ക് ഉപദ്രവമുണ്ടായപ്പോള്‍ അല്ലാഹു അവരെ ആശ്വസിപ്പിച്ചത് ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. സത്യമതപ്രബോധകര്‍ക്ക് അത് വല്ലാത്ത ആശ്വാസം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു:
”തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നും ബഹുദൈവാരാധകരില്‍നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു” (ക്വുര്‍ആന്‍ 3:186).
ലേഖകന്‍ തുടരുന്നു: ”അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിരോധികളെ കൈകാര്യം ചെയ്യുന്ന മലയാള കൃതികള്‍ ഇത്രമേല്‍ വ്യാപകമായിരുന്നില്ല അക്കാലത്ത്. അഹ്‌ലുസ്സുന്നയുടെ പ്രാമാണികതയും പുത്തന്‍വാദത്തിന്റെ നിരര്‍ഥകതയും സവിസ്തരം പ്രതിപാദിച്ച് ഉസ്താദ് ‘സുന്നി’ രചിച്ചു. വഹാബിസത്തിന്റെ വികൃതാശയങ്ങളെ പ്രമാണബദ്ധമായി കൈകാര്യം ചെയ്യുന്ന ഈ ഗ്രന്ഥം കേരളീയ സമൂഹത്തിന് ആദര്‍ശരംഗത്ത് വലിയ സഹായകമായി”(സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 38).
1924ല്‍ ഔദ്യേഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട പണ്ഡിത സംഘടനയാണ് ‘കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.’ ഈ പണ്ഡിതസഭയില്‍ നിന്നുകൊണ്ട് ആത്മീയ ചൂഷണം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതില്‍നിന്ന് പുറത്തുപോയവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഇന്നത്തെ ‘സമസ്ത.’ ഇവര്‍ പിന്നീട് പലവിഭാഗങ്ങളായി വേര്‍പിരിഞ്ഞെങ്കിലും ആദര്‍ശത്തില്‍ വ്യത്യാസമൊന്നുമില്ല. അഹ്‌ലുസ്സുന്നയെന്ന പേരില്‍ അറിയപ്പെടാന്‍ എല്ലാവരും മത്സരിക്കുന്നു; സലഫികളെ എതിര്‍ക്കുന്നതിലും വിമര്‍ശിക്കുന്നതിലും എല്ലാവരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)പറയുന്നു:
”അവര്‍(അഹ്‌ലുസ്സുന്ന) അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ പ്രവാചകന്റെ സുന്നത്തിനെയും ഏതൊന്നിലാണോ സ്വഹാബത്തും അവരെ നല്ലരൂപത്തില്‍ പിന്‍പറ്റിയവരും ഏകോപിച്ചിട്ടുള്ളത് അതിനെയും മുറുകെപിടിക്കുന്നവരാണ്” (മജ്മൂഉല്‍ ഫതാവാ/വാള്യം 3/പേജ് 375).
ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ”ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യതലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയാണവര്‍” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍/വാള്യം 3/പേജ് 574).
ഇമാം ശാത്വിബി(റഹി), ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി), ഇബ്‌നു റജബ്(റഹി) എന്നിവരെല്ലാം ഇതിനെ സംബന്ധിച്ച് വിശദീകരിച്ചുണ്ട്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യതലമുറയെയും താബിഉകളെയും പിന്‍പറ്റാത്തവര്‍ക്ക് ഞങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണെന്ന് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്?
വിമര്‍ശകന്‍ തുടരുന്നു: ”സമൂഹത്തിന്റെ പ്രതീക്ഷകളായ ചെറുപ്പക്കാരുടെ ആദര്‍ശം സംരക്ഷിക്കാന്‍ എന്തുണ്ട് വഴി എന്ന് അദ്ദേഹം ഗഹനമായി ചിന്തിച്ചു. ചെറുപ്പക്കാരെ ബന്ധപ്പെട്ട് അവര്‍ക്ക് വ്യക്തിപരമായി അഹ്‌ലുസ്സുന്നയുടെ വിശ്വാസം സമര്‍ഥിച്ച് കൊടുക്കലും ബിദ്അത്തിന്റെ വൈകല്യം ബോധ്യപ്പെടുത്തലുമാണ് ഉത്തമ മാര്‍ഗമെന്ന് ബോധ്യപ്പെട്ടു”(സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 38).
യുവാക്കളെ മാത്രമല്ല, സമൂഹത്തെ മൊത്തത്തില്‍ അന്ധവിശ്വാസങ്ങളില്‍ തളച്ചിടുന്ന തീരുമാനങ്ങളാണല്ലോ സമസ്ത ഇതപര്യന്തം എടുത്തിട്ടുള്ളത്. ആരാധനകള്‍ പോലും അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിച്ച് ഇസ്‌ലാമിന്റെ ആദര്‍ശത്തോട് തീരെ പ്രതിബദ്ധത കാണിക്കാത്തവരില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം. തങ്ങളുടെ പിഴച്ചവഴികളെ പിശാച് ഭംഗിയാക്കി തോന്നിച്ചാല്‍ പിന്നെ നേര്‍മാര്‍ഗം പ്രാപിക്കല്‍ അത്ര എളുപ്പമാകില്ല.
അല്ലാഹു പറയുന്നു: ”ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി). അവരുടെ വാസസ്ഥലങ്ങളില്‍നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു” (ക്വുര്‍ആന്‍ 29:38).
ലേഖകന്‍ എഴുതുന്നു: ”ആദര്‍ശ രംഗത്ത് ഇത്രയും ദൃഢതയോടെ നിലപാടെടുക്കാന്‍ ഉസ്താദിന്റെ പിന്‍ബലം മഹാനായ സി.എം വലിയ്യുല്ലാഹി മടവൂര്‍(ഖ.സി)വാണ്. വഹാബി ശല്യം മൂലം പേടിയാവുന്നു വെന്ന് ഒരിക്കല്‍ അദ്ദേഹം സിഎമ്മിനോട് പരാതിപ്പെട്ടു. പേടിക്കേണ്ട എന്നായിരുന്നു മറുപടി. പിന്നീട് ഭയന്നിട്ടില്ല. ധീരതയോടെ മുന്നോട്ടുതന്നെ” (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 39).
തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക, ശിര്‍ക്കിന്റെ ഗൗരവം ഉണര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ക്ക് ‘വഹാബികള്‍’ ചെയ്യുന്ന ശല്യം. അതിനെ മമ്പീതിയും പേടിച്ചിരുന്നുവെന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. സലഫികള്‍ ഇന്നേവരെ കായികമായി ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല. യഥാര്‍ഥ വിശ്വാസികള്‍ പേടിക്കേണ്ടതില്ല എന്ന് അല്ലാഹു പറയുന്നുണ്ട്. എന്നാല്‍ സിഎമ്മിനെ പോലുള്ളവരില്‍ തവക്കുല്‍ ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ ആശ്വാസവചനങ്ങളില്‍ അഭയം കണ്ടെത്താന്‍ കഴിയില്ലല്ലോ.
ഇമാം അബൂശാമ അല്‍മക്വ്ദിസി(റഹി) പറഞ്ഞു: ”ജമാഅത്തിനെ മുറുകെപിടിക്കണം എന്ന കല്‍പനയുടെ ഉദ്ദേശ്യം സത്യത്തെ മുറുകെപിടിക്കണമെന്നും പിന്‍പറ്റണമെന്നുമാണ്. അതിനെ മുറുകെപിടിക്കുന്നവര്‍ എത്ര കുറച്ചാണെങ്കിലും, അതിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ വളരെ കൂടുതലാണെങ്കിലും ശരി. കാരണം സത്യമെന്നു പറയുന്നത് പ്രവാചകനും ﷺ അദ്ദേഹത്തിന്റെ അനുചരന്മാരായ സ്വഹാബത്തും അടങ്ങുന്ന ഒന്നാമത്തെ ജമാഅത്ത് ഏതൊന്നില്‍ നിലകൊണ്ടോ അതാണ്. അതിനുശേഷം വന്ന ബാത്വിലിന്റെ (അസത്യത്തിന്റെ) ആളുകളുടെ ആധിക്യത്തിലേക്ക് നോക്കേണ്ടതില്ല” (അല്‍ബാഇസ്/പേജ് 22).
മൂസ സ്വലാഹി, കാര
നേർപഥം
ജിയോളജി വിശുദ്ധ ക്വുര്‍ആനില്‍ ഡോ. ജൗസല്‍ 2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03
ജിയോളജി വിശുദ്ധ ക്വുര്‍ആനില്‍
സൂക്ഷ്മ പ്രപഞ്ചത്തെപ്പോലെത്തന്നെ സ്ഥൂലപ്രപഞ്ചത്തെ കുറിച്ചുമുള്ള ക്വുര്‍ആനിക പരാമര്‍ശങ്ങള്‍ ഏറെ വിസ്മയപ്പെടുത്തുന്നതാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യത്തിനോടു പോലും ക്വുര്‍ആനിക വചനങ്ങള്‍ എതിരു നില്‍ക്കുന്നില്ല എന്നത് തന്നെയാണ് അതിലെ ഏറ്റവും വലിയ അത്ഭുതം!
വിശാലമാക്കപ്പെട്ട ഭൂമി!
ജിയോളജിയുമായി ബന്ധപ്പെട്ട ധാരാളം പരാമര്‍ശങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്. നമുക്ക് ഓരോന്നോരോന്നായി ചര്‍ച്ച ചെയ്യാം. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഒരു സാമാന്യബോധം ഉണ്ടാക്കേണ്ടത് ഈ ചര്‍ച്ചകള്‍ മനസ്സിലാക്കുവാന്‍ അത്യാവശ്യമാണ്.
ഭൂമിയെ മൂന്ന് ഭാഗമായി തിരിക്കാം. ഭൂവല്‍ക്കം (ക്രസ്റ്റ്) എന്ന് വിളിക്കുന്ന പുറംതോട്, നടുക്കുള്ള മാന്റില്‍, ഏറ്റവും അകത്തുള്ള കാമ്പ് (കോര്‍). ചിത്രം കാണുക:

ഭൂവല്‍ക്കം
ഭൂമിയെ ഒരു മുട്ടയോട് ഉപമിച്ചാല്‍ മുട്ടത്തോടിനോട് താരതമ്യം ചെയ്യാവുന്ന ഭാഗമാണ് ക്രസ്റ്റ് അഥവാ ഭൂവല്‍ക്കം. ഭൂമിയുടെ വ്യാപ്തത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമെ ഭൂവല്‍ക്കം വരുന്നുള്ളൂ. ജീവജാലങ്ങളെല്ലാം ജീവിക്കുന്നത് ഈ ക്രസ്റ്റില്‍ ആണ്. കരയും സമുദ്രവും പര്‍വതങ്ങളും ഖനികളും കെട്ടിടങ്ങളും തുരങ്കങ്ങളും എല്ലാം സ്ഥിതിചെയ്യുന്നത് ഈയൊരു ഭൂവല്‍ക്കത്തിലാണ്.

ഭൂവല്‍ക്കം രണ്ടുതരമുണ്ട്:
1) സമുദ്രങ്ങള്‍ക്കിടയിലുള്ള നേരിയ ഭൂവല്‍ക്കം (oceanic crust). ഇത് 5 മുതല്‍ 7 കിലോമീറ്റര്‍ വരെ കനമുള്ള നേരിയ പാളിയാണ്.
2) വന്‍കരകള്‍ക്കും ദ്വീപുകള്‍ക്കും അടിയിലുള്ള ഭൂവല്‍ക്കം (continental crust). ഇത് 30 മുതല്‍ 50 കിലോമീറ്റര്‍ വരെ കനമുള്ളതാണ്. Continental crust\v Oceanic crustനെ അപേക്ഷിച്ച് സാന്ദ്രത കുറവാണ്. അതുകൊണ്ട് ീരലമിശര രൃൗേെ എപ്പോഴും കരയെക്കാള്‍ താഴെ സ്ഥിതിചെയ്യുന്നു.
മാന്റില്‍
ഭൂവല്‍ക്കത്തിനും അകക്കാമ്പിനും ഇടക്കുള്ള 2900 കിലോമീറ്റര്‍ കട്ടിയുള്ള ഭാഗമാണ് മാന്റില്‍. മാന്റില്‍ ഭൂവല്‍ക്കത്തെക്കാള്‍ സാന്ദ്രത കൂടിയതാണ്. മാന്റിലിന്റെ പുറംഭാഗത്തുനിന്നും അകത്തേക്ക് പോകുമ്പോള്‍ ചൂട് കൂടിവരും. ഉപരിഭാഗത്തുള്ള മാന്റിലിലെ പാളികള്‍ ഖരാവസ്ഥയിലാണ്. മുകള്‍ഭാഗത്തുള്ള ഈ മാന്റില്‍ asthenosphere mantle എന്നറിയപ്പെടുന്നു. ലിത്തോസ്ഫിയര്‍ മാന്റിലും ക്രസ്റ്റും കൂടിച്ചേര്‍ന്ന് ലിത്തോസ്ഫിയര്‍ എന്നറിയപ്പെടുന്നു. മാന്റിലിന്റ താഴത്തെ ഭാഗത്തെ പാളികള്‍ ചൂടും മര്‍ദവും കൂടിയതും മാര്‍ദവമുള്ള കുഴമ്പുരൂപത്തിലുള്ളതുമാണ്. ഇത് മേെവലിീുെവലൃല ാമിഹേല എന്നും അറിയപ്പെടുന്നു. ഭൂവല്‍ക്കത്തെ വഹിക്കുന്ന ലിത്തോസ്ഫിയര്‍ പാളികള്‍ക്ക് നീങ്ങാന്‍ കഴിയുന്നത് മാര്‍ദവമുള്ള ഈ അസ്തിനോസ്ഫിയര്‍ മാന്റില്‍ കാരണമാണ്. ഇത്തരം നീക്കങ്ങളിലൂടെയാണ് വന്‍കരകള്‍ നാം ഇന്നു കാണുന്ന രൂപത്തിലായത്. ഭൂമിയുടെ വ്യാപ്തത്തിന്റെ 80 ശതമാനവും മാന്റില്‍ ആണ്.
കാമ്പ്
മൂവായിരം കിലോമീറ്ററോളം വ്യാസമുള്ള ഭാഗമാണ് കാമ്പ് അഥവാ കോര്‍. ഇതിന്റെ പുറംഭാഗം ദ്രാവകവും അകംഭാഗം ഉറച്ചതുമാണ്. കാമ്പില്‍ 90 ശതമാനവും ഇരുമ്പാണ് എന്നാണ് അനുമാനം. പുറംകാമ്പ് ഉരുകിയ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഈ ദ്രാവക കാമ്പാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ കാരണം.
ലിത്തോസ്ഫിയര്‍, ടെക്ടോണിക് ഫലകങ്ങള്‍ lithosphere mantle എന്നറിയപ്പെടുന്ന വലിയ ഭൂപാളികള്‍ ആയാണ് സ്ഥിതിചെയ്യുന്നത്. ലിത്തോസ്ഫിയറിന് താഴെയുള്ള മാന്റിലില്‍ ഉള്ള മാഗ്മ എന്ന അത്യധികം ചൂടും മര്‍ദവും ഉള്ള കുഴമ്പുരൂപത്തിലുള്ള പദാര്‍ഥത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന രൂപത്തിലാണ് ടെക്ടോണിക് ഫലകങ്ങള്‍ സ്ഥിതിചെയ്യുന്നത്. അഗ്‌നിപര്‍വത സ്‌ഫോടനം നടക്കുമ്പോള്‍ പുറത്തുവരുന്നത് മാന്റിലിനുള്ളിലെ ഈ മാഗ്മയാണ്. മാഗ്മ ഭൂവല്‍ക്കത്തിന് പുറത്തെത്തുമ്പോള്‍ ലാവ എന്നറിയപ്പെടും.
ഭൂമിയുടെ സൃഷ്ടിപ്പിനുശേഷം ഭൂമിയിലെ കരഭാഗങ്ങള്‍ ഒന്നിച്ച് ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു; ഇന്നുള്ളപോലെ വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍ ആയിരുന്നില്ല. എല്ലാംകൂടി ഒന്നിച്ചുചേര്‍ന്ന വലിയ വന്‍കരകളായിരുന്നു ഭൂമിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇത് പല ഘട്ടങ്ങളിലായി വ്യത്യസ്ത ഭാഗങ്ങളിലേക്ക് ആക്കിക്കൊണ്ട് വേര്‍പിരിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.
25 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ കരകള്‍ എല്ലാം കൂടി ഒറ്റ ഭൂഖണ്ഡം ആയിരുന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പാന്‍ജിയ (Pangea) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വലിയ ഒരൊറ്റ വന്‍കര പരത്തപ്പെടുകയും വ്യത്യസ്ത ഭാഗങ്ങളിലേക്ക് നീക്കപ്പെടുകയും ചെയ്തിട്ടാണ് ഇന്ന് കാണുന്ന 7 വന്‍കരകള്‍ രൂപംകൊണ്ടത്. 1915ല്‍ ആല്‍ഫ്രഡ് വെഗ്‌നര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ കാര്യം ലോകത്ത് ആദ്യമായി അഭിപ്രായപ്പെട്ടത്. എന്നാല്‍ ശാസ്ത്രലോകം ഈ കാര്യങ്ങള്‍ അംഗീകരിച്ചത് അദ്ദേഹത്തിന്റെ മരണശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് (1950കള്‍ക്ക് ശേഷം) മാത്രമാണ്. continental drift എന്ന കാര്യം ഇന്ന് ശാസ്ത്രലോകത്ത് അംഗീകൃതമാണ്. ഫോസില്‍ തെളിവുകള്‍ അടക്കം ധാരാളം തെളിവുകള്‍ ഇതിന് ലഭ്യവുമാണ്.
ഇത്തരത്തില്‍ ഒന്നായിരുന്ന കരയെ പരത്തിക്കൊണ്ട് വ്യത്യസ്ത ഭാഗങ്ങളിലാക്കി സംവിധാനിച്ചത് വിശുദ്ധ ക്വുര്‍ആന്‍ കൃത്യമായി പ്രസ്താവിച്ചത് നമുക്ക് കാണുവാന്‍ സാധിക്കും:
”ഭൂമിയും തന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ(തരം) ഇണ വസ്തുക്കളെയും അതില്‍ നാം ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു”(ക്വുര്‍ആന്‍ 50:9).
”ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും അളവ്നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 15:19).
ഇവിടെ ക്വുര്‍ആന്‍ ഉപയോഗിച്ച ‘മദദ’ എന്ന അറബി പദത്തിന്റെ അര്‍ഥം നീട്ടി, പരത്തി, വിശാലമാക്കി എന്നൊക്കെയാണ്. ഇംഗ്ലീഷില്‍ spread out, extend, expand എന്നൊക്കെ പറയാം. ഒന്നായിരുന്ന വന്‍കര പരത്തപ്പെടുകയും വ്യത്യസ്ത വന്‍കരകള്‍ ആക്കപ്പെടുകയും ചെയ്തത് ശാസ്ത്രലോകം ഇന്ന് അംഗീകരിക്കുന്ന വസ്തുതയാണ്.
ഇങ്ങനെ ഭൂവല്‍ക്കത്തിന്റെ വലിയ പാളികള്‍ താഴെയുള്ള മാന്റിലിന് മുകളില്‍ പരത്തപ്പെടുമ്പോള്‍ രണ്ട് പാളികള്‍ക്കിടയില്‍ ഉള്ള ഭാഗങ്ങളിലേക്ക് മാഗ്മ തള്ളിക്കയറുകയും അവിടെ ഒരു പര്‍വതനിരതന്നെ രൂപംകൊള്ളുകയും ചെയ്യുന്നു. കടലിന്റെ അടിത്തട്ടിലെ ഓഷ്യാനിക് പ്ലേറ്റില്‍ രൂപപ്പെടുന്ന ഇത്തരം വിശാലമായ പര്‍വതനിരകള്‍ Undersea mountain ranges എന്ന് അറിയപ്പെടുന്നു. കടലിനടിയിലെ ഈ പര്‍വതനിരകളുടെ മൊത്തം നീളം എണ്‍പതിനായിരം കിലോമീറ്ററിലധികമാണ്. കരയിലും വലിയ പര്‍വതനിരകള്‍ ഇതുപോലെ രൂപംകൊള്ളുന്നു. ഹിമാലയന്‍ പര്‍വതനിരകളും ആന്‍ഡീസ് പര്‍വതനിരകളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
വിശുദ്ധ ക്വുര്‍ആന്‍ ഭൂമിയെ നീട്ടി, വികസിപ്പിച്ചു എന്നു പറഞ്ഞതിനൊപ്പംതന്നെ എടുത്തു പറഞ്ഞ കാര്യമാണ് ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു എന്ന്. എത്ര കൃത്യമായ പരാമര്‍ശങ്ങളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കുക!
പര്‍വതങ്ങള്‍ എന്ന ആണികള്‍!
പര്‍വതങ്ങളെ ആണികള്‍ അഥവാ കുറ്റികള്‍ ആക്കി എന്ന് ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്:
”പര്‍വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)” (ക്വുര്‍ആന്‍ 78:7).
ഒരു കൂടാരം അഥവാ ടെന്റ് കെട്ടുമ്പോള്‍ അതിന്റെ കയറുകള്‍ ഉറപ്പിക്കാനായി മണ്ണിലേക്ക് അടിച്ചിറക്കുന്ന ഇരുമ്പിന്റെയോ മരത്തിന്റെയോ ഒക്കെ കുറ്റിക്ക് Tent peg എന്നു പറയും. താഴെക്കൊടുത്ത ചിത്രം കാണുക. പര്‍വതങ്ങളെ ഇത്തരത്തിലുള്ള കുറ്റികള്‍ ആക്കി എന്നാണ് ക്വുര്‍ആനിലെ പരാമര്‍ശം.
നാം കാണുന്ന പര്‍വതങ്ങള്‍ക്ക് ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് മുകളിലേക്കുള്ള അതിന്റെ ഉയരത്തിന്റെ എത്രയോ മടങ്ങ് വലിപ്പമുള്ള ഭാഗം ഭൂമിക്കടിയില്‍ ഉണ്ട്. Mountain roots എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചു പറഞ്ഞപ്പോള്‍ Asthenosphere mantleന് മുകളില്‍ പൊങ്ങിക്കിടക്കുന്ന lithosphereനെക്കുറിച്ച് സൂചിപ്പിച്ചത് ഓര്‍ക്കുക. പര്‍വതങ്ങളെ നമുക്ക് സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് ഉപമിക്കാവുന്നതാണ്. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിന് താഴെയും 10% ഉപരിതലത്തിനു മുകളിലും ആയിരിക്കും. അഥവാ ഉപരിതലത്തില്‍ നാം കാണുന്നതിനെക്കാള്‍ പത്തിരട്ടിയാണ് യഥാര്‍ഥത്തില്‍ മഞ്ഞുമലയുടെ വലിപ്പം. ഇതുപോലെ ഭൗമോപരിതലത്തിലുള്ള പര്‍വതങ്ങളുടെ 85% ശതമാനവും ഉപരിതലത്തിന് താഴെയാണ് ഉള്ളത്. അക്ഷരാര്‍ഥത്തില്‍ asthenosphereലെ മാഗ്മക്ക് മുകളില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നത്. നാം കാണുന്ന പര്‍വതം യഥാര്‍ഥ പര്‍വതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്നു വ്യക്തം!

ഇതിന്റെ ഫിസിക്‌സും കണക്കും ലളിതമായി ഇവിടെ വിശദീകരിക്കാം. സ്‌കൂളില്‍ പഠിച്ച പാസ്‌കല്‍സ് ലോയും ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പിളും ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് മാത്രം.
Depth of a floating solid body below the surface = density of the solid × height above the surface / density of fluid – density of solid.
ഈ ഫോര്‍മുല ഉപയോഗിച്ചുകൊണ്ട് നമുക്ക് ഏത് പര്‍വതത്തിന്റെയും ഭൂമിക്കടിയിലേക്കുള്ള ആഴം എത്രയാണെന്ന് മനസ്സിലാക്കാവുന്നതാണ്. Continental crustന്റെ സാന്ദ്രത 2.8 grams per cubic centimeterഉം Mantleന്റെ സാന്ദ്രത 3.3 grams per cubic centimeterഉം ആണ്. അതുകൊണ്ടുതന്നെ ഒരു പര്‍വതത്തിന്റെ ഉയരം അറിയാമെങ്കില്‍ അത് ഭൂമിക്കടിയിലേക്ക് എത്രമാത്രം ആഴത്തിലേക്ക് നീണ്ടുകിടക്കുന്നു എന്ന് എളുപ്പത്തില്‍ കണക്കുകൂട്ടി എടുക്കാവുന്നതാണ്.
ഉദാഹരണം പറയാം. എവറസ്റ്റ് പര്‍വതത്തിന് 8848 മീറ്റര്‍ ഉയരം ഉണ്ട്. ഭൗമോപരിതലത്തില്‍നിന്നും താഴോട്ടുള്ള എവറസ്റ്റിന്റെ ആഴം=8848ഃ2.8/(3.32.8) =49548 മീറ്റര്‍.
അഥവാ mountain root of Everestന് 50 കിലോമീറ്ററോളം ആഴമുണ്ട്. അഥവാ എവറസ്റ്റ് പര്‍വതത്തിന്റെ യഥാര്‍ഥ വലുപ്പത്തിന്റെ 18 ശതമാനത്തില്‍ താഴെ മാത്രമെ നമ്മള്‍ കാണുന്നുള്ളൂ എന്നര്‍ഥം. 82 ശതമാനവും ഭൂമിക്കടിയിലാണ്.
ഇത് വായിക്കുന്നവരില്‍ അധികമാളുകളും ഒരുപക്ഷേ, ഈ കാര്യങ്ങളെല്ലാം ആദ്യമായി കേള്‍ക്കുകയായിരിക്കും. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ജിയോളജി ക്ലാസുകളില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കപ്പെടുന്നത്. ക്വുര്‍ആനില്‍ പരാമര്‍ശിച്ച പര്‍വതങ്ങളുടെ കാര്യം മനസ്സിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്റര്‍നെറ്റില്‍ പരതിനോക്കി. അപ്പോഴാണ് അമേരിക്കയിലെ പ്രസിദ്ധമായ University of Wisconsin-Madison നടത്തുന്ന ജിയോളജി പഠന ലക്ചര്‍ സീരീസുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് എന്നു കണ്ടത്. ലിങ്ക് ഇവിടെ നല്‍കുന്നു. ഇതിലെ പതിനാലാമത്തെ ക്ലാസ് mountain rootsനെ കുറിച്ചാണ്. കൃത്യമായി ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്.
http://www.geoscience.wisc.edu/~chuck/Classes/Mtn_and_Plates/syll_fall.html
പര്‍വതങ്ങള്‍ക്ക് ഭൂമിക്കടിയിലേക്ക് ആഴത്തിലുള്ള ഭാഗങ്ങള്‍ ഉണ്ട് എന്ന കാര്യം 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എങ്ങനെയാണ് മുഹമ്മദ് നബി ﷺ ക്ക് അറിയാന്‍ കഴിയുക? ഇരുപതാം നൂറ്റാണ്ടില്‍ മാത്രം കണ്ടുപിടിക്കപ്പെട്ട ഇത്തരം ശാസ്ത്രരഹസ്യങ്ങള്‍ ഏഴാം നൂറ്റാണ്ടിലെ ഒരാള്‍ക്ക് സ്വമേധയാ അറിയാന്‍ ഒരു സാധ്യതയുമില്ല തന്നെ. വിശുദ്ധ ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന സത്യമാണ് ഇതെല്ലാം വെളിവാക്കുന്നത്.
ഭൂവല്‍ക്കത്തെ ഇളകാതെ നിലനിര്‍ത്തുന്ന പര്‍വതങ്ങള്‍
Lithosphere plates എന്ന വലിയ ഭൂമിപാളികള്‍ asthenosphereലെ മാഗ്മക്ക് മുകളില്‍ പൊങ്ങിക്കിടക്കുകയാണ് എന്ന കാര്യം ഓര്‍ക്കുമല്ലോ.
വിശുദ്ധ ക്വുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമാണ് ‘നിങ്ങളെയും കൊണ്ട് ഭൂമി ഇളകാതിരിക്കാനായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അല്ലാഹു ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നു’ എന്നത്.
”നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയുംകൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം വെള്ളം ചൊരിയുകയും എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 31:10).
”ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴികണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു”(ക്വുര്‍ആന്‍ 21:31).

പര്‍വതങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നാം കാണുന്നതിന്റെ എത്രയോ ഇരട്ടി ആഴത്തിലുളള ഭാഗങ്ങള്‍ അഥവാ mountain roots ഉണ്ടെന്ന് നാം മനസ്സിലാക്കി.
”പര്‍വതങ്ങളെ ആണികളാക്കുകയും ചെയ്തില്ലേ?” എന്ന ക്വുര്‍ആന്‍ പരാമര്‍ശവും (78:7) ഓര്‍ക്കുക.
അസ്തനോസ്ഫിയറിന്ന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഭൂഫലകങ്ങളുടെ ബാലന്‍സ് isostasy എന്നാണ് ജിയോളജിയില്‍ അറിയപ്പെടുന്നത്. ഭൗമോപരിതലത്തിന്റെ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്നും ഒരുപാട് ആഴത്തില്‍ മാഗ്മയിലേക്ക് ഇറങ്ങിനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉയരുകയും താഴുകയുമൊക്കെ ചെയ്തുകൊണ്ടാണ് ഭൂമിയുടെ ഈ ബാലന്‍സ് നിലനിര്‍ത്തുന്നത്. നമുക്ക് ആദ്യം isostasy എന്താണെന്നു നോക്കാം:
Isostasy (Greek ísos “equal”, stásis “standstill”) is the state of gravitational equilibrium between Earth’s crust (or lithosphere) and mantle such that the crust “floats” at an elevation that depends on its thickness and density.
‘ഐസോസ്റ്റസി എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ഫലകങ്ങളും ഭൂമിയുടെ ആഴത്തിലുള്ള മാന്റിലും തമ്മിലുള്ള ഗുരുത്വാകര്‍ഷണ സന്തുലിതാവസ്ഥയാണ്. ഭൂഫലകങ്ങളുടെ കട്ടിയും സാന്ദ്രതയും അനുസരിച്ച് ഭൂവല്‍ക്കം വ്യത്യസ്ത തരത്തില്‍ മാന്റിലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയാണിത്.’


പര്‍വതങ്ങള്‍ക്ക് താഴെയുള്ള ഭാഗത്താണ് ലിത്തോസ്ഫിയര്‍ ഏറ്റവും ആഴത്തില്‍ മാന്റിലിലേക്ക് ഇറങ്ങി നില്‍ക്കുന്നത്. മണ്ണ് അടിഞ്ഞുകൂടി ഭൂവല്‍ക്കത്തിന് ഭാരം വര്‍ധിക്കുകയാണെങ്കില്‍ (deposition) അതിനനുസരിച്ച് പര്‍വതവേരുകള്‍ mountain roots മാഗ്മയിലേക്ക് കൂടുതല്‍ താഴുകയും (subsidence) അതുപോലെ മണ്ണൊലിപ്പുമൂലം പര്‍വതങ്ങളുടെ ഭാരം നഷ്ടപ്പെടുകയാണെങ്കില്‍ (erosion) പര്‍വതവേരുകള്‍ മുകളിലേക്ക് പൊങ്ങുകയും (uplift)േ ഭൂവല്‍ക്കത്തിന്റെ ബാലന്‍സ് ക്രമീകരിക്കുകയും ചെയ്യും. അതിമനോഹരമായ ഒരു ബാലന്‍സിംഗ് സിസ്റ്റം ആണിത്!
പര്‍വത ഭാഗങ്ങളില്‍ ആഴങ്ങളിലേക്ക് ലിത്തോസ്ഫിയര്‍ മാന്റിലിലേക്ക് ഇറങ്ങിനില്‍ക്കുന്നു എന്നതുകൊണ്ട് ഭൂമിയുടെ സന്തുലിതാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് പര്‍വതഭാഗങ്ങളാണ് എന്നത് താഴെ കൊടുത്ത ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പം മനസ്സിലാക്കാം.
ഭൂമിയുടെ ഈയൊരു ബാലന്‍സ് എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഉതകുന്ന ചില വീഡിയോ ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ ലിങ്കുകള്‍ ഉപയോഗപ്പെടുത്തുക:
http://www.geologyin.com/2015/01/isostasy.html?m=1
ലിത്തോസ്ഫിയര്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്നറിയാമല്ലോ. ഇവ കൂട്ടിമുട്ടുമ്പോള്‍ വലിയതോതിലുള്ള പ്രകമ്പനമാണ് ഭൂമിക്കുള്ളില്‍ ഉണ്ടാകുന്നത്. ആഴത്തിലുള്ള പര്‍വതവേരുകള്‍ ഈ പ്രകമ്പനത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഈ പ്രകമ്പനങ്ങള്‍ ഭൗമോപരിതലത്തില്‍ വലുതായി അനുഭവപ്പെടാത്തത്. പര്‍വത വേരുകള്‍ ാീൗിമേശി ൃീീെേ എന്ന കുഷ്യനുകള്‍ മികച്ച ഷോക്ക് അബ്‌സോര്‍ബര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് പറയാം. ഇത് എളുപ്പം മനസ്സിലാക്കാനായി ഒരു ഉദാഹരണം പറയാം. കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചെറിയ തോണിയോ ചെറുബോട്ടോ ഒക്കെ തിരമാലകളില്‍ ആടിയുലയും. എന്നാല്‍ പടുകൂറ്റന്‍ കപ്പലുകളില്‍ ആണെങ്കില്‍ ഉള്ളിലെ ആളുകള്‍ക്ക് അനുഭവപ്പെടുന്ന ആട്ടം വളരെക്കുറവായിരിക്കും. വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന ഒരു വലിയ മഞ്ഞുമലയാണെങ്കില്‍ അതിനു മുകളില്‍ നില്‍ക്കുന്ന ആള്‍ക്ക് അനുഭവപ്പെടുന്ന ഇളക്കം കപ്പലിലുള്ള ആള്‍ അനുഭവിക്കുന്നതിലും വളരെ കുറവായിരിക്കും. വെള്ളത്തിനടിയിലേക്ക് എത്രമാത്രം മാത്രം ഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്നു എന്നതിന് അനുസരിച്ചായിരിക്കും മുകളില്‍ അനുഭവപ്പെടുന്ന ഇളക്കത്തിന്റെ തോത്. തോണിയുടെ ഒരു ചെറിയ ഭാഗം മാത്രമെ ജലോപരിതലത്തിന് താഴേക്ക് ഉള്ളൂ. മുഴുവന്‍ ലോഡ് ഉള്ള ഒരു കപ്പലിന്റെ 40% ഉപരിതലത്തിനു താഴെയായിരിക്കും. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിനടിയില്‍ ആയിരിക്കും.
ലിത്തോസ്ഫിയര്‍ ഫലകങ്ങള്‍ തമ്മില്‍ വേര്‍പിരിയുന്നതോ കൂട്ടിയിടിക്കുന്നതോ ആയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പര്‍വതനിരകള്‍ ഉള്ളത് എന്ന് കാണാന്‍ കഴിയും. ഭൗമശിലാഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഉപരിതലത്തില്‍ വലുതായി അനുഭവപ്പെടാത്ത രീതിയില്‍ പര്‍വത വേരുകള്‍ ഇത് ആഗിരണം ചെയ്യുന്നു. പര്‍വതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രകമ്പനങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ വലിയതോതിലുള്ള ഭൂമികുലുക്കം ആയി അനുഭവപ്പെടമായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നു.
2015 ല്‍ നേപ്പാളില്‍ ഉണ്ടായ വലിയ ഭൂകമ്പം വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ. ഭൂകമ്പ സമയത്ത് നേപ്പാള്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന ഞാന്‍ അന്നത്തെ ഭൂമികുലുക്കം നേരില്‍ അനുഭവിച്ചതാണ്. കാഠ്മണ്ഡുവില്‍ അന്ന് മരണപ്പെട്ടത് ഏകദേശം 9000 ആളുകളാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8നും 8.1നും ഇടയില്‍ രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമാണ് അന്നുണ്ടായത്. സാധാരണഗതിയില്‍ ഇത്ര വലിയ ഭൂകമ്പം സംഭവിച്ചാല്‍ ഒരു ലക്ഷത്തിലധികം ആളുകളെങ്കിലും മരണപ്പെടുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടാണ് മരണസംഖ്യ ഇത്രയും കുറഞ്ഞത് എന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഭൗമശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴികളിലൂടെയും എത്തിയ നിഗമനം നേപ്പാളിലുള്ള പര്‍വതനിരകള്‍ ഭൂകമ്പ ഊര്‍ജത്തെ വലിയതോതില്‍ ആഗിരണം ചെയ്യുകയും അത് ഭൗമോപരിതലത്തില്‍ എത്താതെ സംരക്ഷിക്കുകയും ചെയ്തു എന്നാണ്. പര്‍വതങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ വളരെ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും മരണസംഖ്യ ഒരു ലക്ഷത്തിനു മുകളില്‍ ആവുകയും ചെയ്യുമായിരുന്നു എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഏകദേശം അഞ്ചുവര്‍ഷം നീണ്ട പഠനങ്ങളുടെ ഫലമായ അത്ഭുതകരമായ കണ്ടെത്തലുകള്‍ 2020 ജനുവരിയില്‍ പബ്ലിഷ് ചെയ്തു.
https://phys.org/news/2020-01-mountains-impact-earthquakes.html
റിസര്‍ച്ച് പേപ്പര്‍ വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന്റെ ലിങ്ക് നല്‍കുന്നു:
https://www.mdpi.com/1424-8220/20/3/678
കരയിലെ പര്‍വതനിരകള്‍ മാത്രമല്ല കടലിലെ പര്‍വതനിരകളും ടെക്‌റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന ഭൂകമ്പം ഭൗമോപരിതലത്തില്‍ അനുഭവപ്പെടാത്ത രീതിയില്‍ ഭൂമിയെ സംരക്ഷിക്കുന്നു എന്ന് ഏറ്റവും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു. 2020 മാര്‍ച്ചില്‍ Nature Geoscience പ്രസിദ്ധീകരിച്ച റിസര്‍ച്ച് പേപ്പര്‍ ഇക്കാര്യങ്ങള്‍ അടിവരയിട്ടു സ്ഥാപിക്കുന്നു. ആധുനികമായ ധാരാളം കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ധാരാളം ഭൗമശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. വാര്‍ത്ത വായിക്കാം:
https://www.sciencedaily.com/releases/2020/03/200302113353.htm

കരയിലും കടലിലും ആയി ഒരുലക്ഷത്തിലധികം കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുണ്ട് ഭൂമിയിലെ പര്‍വതനിരകള്‍ക്ക്. ഭൂവല്‍ക്കത്തിന്റെ isostasy അഥവാ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് ഈ പര്‍വതനിരകള്‍ ആണ്. പര്‍വതനിരകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂവല്‍ക്കം ചായുകയും ചരിയുകയും ചെയ്യുമായിരുന്നു. ഭൂമിയുടെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഭൂമിക്കടിയിലേക്ക് ആഴത്തില്‍ ഇറങ്ങി നില്‍ക്കുന്ന വേരുകളുള്ള പര്‍വതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ലിത്തോസ്ഫിയര്‍ പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഭൗമ ഉപരിതലത്തില്‍ അനുഭവപ്പെടുകയും വന്‍തോതില്‍ ഭൂകമ്പങ്ങളും നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്യുമായിരുന്നു എന്ന അറിവ് സാധാരണഗതിയില്‍ ജിയോളജി അറിവുള്ള ആളുകള്‍ക്ക് മാത്രമെ ഉണ്ടാവുകയുള്ളൂ. പല കാര്യങ്ങളും വളരെ ആധുനികമായ കണ്ടെത്തലുകളാണ് താനും. എങ്ങനെയാണ് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ക്വുര്‍ആനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടാവുക? വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യ വചനങ്ങളല്ല, ദൈവിക വചനങ്ങളാണ് എന്ന സത്യം മാത്രമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഡോ. ജൗസല്‍
നേർപഥം
ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പുകിലുണ്ടാക്കുന്നവരോട് ഹാഷിം കാക്കയങ്ങാട് 2021 ജനുവരി 09
ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പുകിലുണ്ടാക്കുന്നവരോട്
ഹലാല്‍ ബോര്‍ഡ് വെച്ച ബേക്കറി പൂട്ടാന്‍ സംഘ്പരിവാറുകാര്‍ താക്കീത് നല്‍കിയ വാര്‍ത്ത കണ്ടു. ഈയിടെയായി ഹലാല്‍ ഭക്ഷണമാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം. ‘ലൗ ജിഹാദ്’ പോലെ (അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അന്വേഷണ ഉദേ്യാഗസ്ഥര്‍ പറഞ്ഞതും കോടതി വ്യക്തമാക്കിയതും എന്നത് വേറെക്കാര്യം) കേരളത്തില്‍ ‘ഹലാല്‍ ജിഹാദും’ പിടിമുറുക്കുന്നുവെന്ന് പറഞ്ഞ്, എന്തോ ആപത്ത് വരാനിരിക്കുന്നു എന്ന ഭീതി പരത്തുകയാണ് സംഘ് പരിവാര്‍ സംഘടനകളും ചില ക്രസ്ത്യന്‍ മിഷണറിമാരും.

എന്താണ് ഹലാല്‍?
‘ഹലാല്‍’ എന്ന അറബി വാക്കിന്റെ അര്‍ഥം ‘അനുവദനീയമായത്’ എന്നാണ്. മതപരമായ വിധി വിലക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ ഹലാല്‍, ഹറാം, വാജിബ്, സുന്നത്ത് എന്നിങ്ങനെ വിവിധ പദപ്രയോഗങ്ങള്‍ കാണാം. ഇതൊക്കെയും വിശ്വാസികളെ മാത്രം ബാധിക്കുന്ന വിധികളാണെന്നാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്.
ഹലാല്‍ = അനുവദിക്കപ്പെട്ടത്.
ഹറാം = നിഷിദ്ധമായത്.
ഹറാം എന്നതിന്റെ നേര്‍ വിപരീതമാണ് ഹലാല്‍.
ഒരു വിശ്വാസിക്ക് കച്ചവടം ഹലാല്‍ ആണ്. എന്നാല്‍ പലിശ ഹറാമാണ്. വിവാഹബന്ധത്തിലൂടെയുള്ള രതി ഹലാലാണ്. എന്നാല്‍ വ്യഭിചാരം ഹറാമാണ്.
ആഹാരത്തിന്റെ വിഷയത്തിലും ഇസ്‌ലാം ഈ ഹലാല്‍, ഹറാം നിയമം നിര്‍ണയിച്ചിട്ടുണ്ട്.
വിശുദ്ധ ക്വുര്‍ആന്‍ ഭക്ഷണത്തെക്കുറിച്ച് പറയുന്നത് കാണുക:
”മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക…” (2:168).
ഒരു വിശ്വാസി കഴിക്കുന്ന ഭക്ഷണത്തിനുണ്ടാകേണ്ട രണ്ട് നിബന്ധനകളാണിവ. അത് ‘ഹലാല്‍’ അഥവാ അനുവദനീയമാകണം, അതോടൊപ്പം വിശിഷ്ടമായതും ആകണം. ഇതാണ് ക്വുര്‍ആനികാധ്യാപനം. അനുവദനീയമെന്ന് അറിയിക്കപ്പെട്ടവയെല്ലാം വിശിഷ്ടമായതാണ്.
നിഷിദ്ധമായ വസ്തുക്കളെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു:
”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു…” (ക്വുര്‍ആന്‍ 5:3).
ഇങ്ങനെയുള്ള ഭക്ഷണം ഇവിടെയില്ല എന്നാണ് ഒരു ഹോട്ടലിനു മുന്നില്‍ ഹലാല്‍ ഭക്ഷണം എന്ന് എഴുതിവെച്ചതിന്റെ ഉദ്ദേശ്യം. ഇതിനെ ഹലാല്‍ ജിഹാദ് എന്നു വിശേഷിപ്പിച്ച് വര്‍ഗീയത വളര്‍ത്തുന്നവര്‍ ഒന്നുകില്‍ വിവരമില്ലാത്തവരാണ്, അല്ലെങ്കില്‍ മനസ്സില്‍ കടുത്ത വിഷംപേറി നടക്കുന്നവരാണ്.
മാംസാഹാരത്തിന്റെ വിഷയത്തിലും ഇസ്‌ലാം ഈ അതിര്‍വരമ്പ് വെച്ചിട്ടുണ്ട്. ദൈവനാമം ഉച്ചരിച്ച് അറുക്കപ്പെട്ടത് മാത്രമെ ഭക്ഷിക്കാന്‍ പാടുള്ളൂ എന്നത് അതില്‍ പെട്ടതാണ്. പരമാവധി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പെട്ടെന്ന് അറവ് നടത്തുക, ഒരു മൃഗത്തെ അറുക്കുമ്പോള്‍ മറ്റു മൃഗങ്ങളുടെ മുന്നില്‍ വെച്ച് ആകാതിരിക്കുക തുടങ്ങിയ മര്യാദകളും അറവിന്റെ വിഷയത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.
ഇതൊരു വര്‍ഗീയതയായി ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ചുള്ള ഭക്ഷണക്രമം പാലിക്കുന്നതില്‍ എതിര്‍പ്പുണ്ടാകേണ്ട കാര്യമെന്താണുള്ളത്? ശബരിമലയിലേക്ക് പോകാന്‍ വ്രതമെടുത്ത ഒരാള്‍ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാറില്ല. അങ്ങനെയുള്ള ഒരാളെ ആരെങ്കിലും നിര്‍ബന്ധിച്ച് അത് കഴിപ്പിക്കാറുണ്ടോ? ക്രിസ്ത്യന്‍ സഹോദരങ്ങളുടെ 40 നോമ്പിനും ചില ഭക്ഷണങ്ങള്‍ അവര്‍ ഉപേക്ഷിക്കാറുണ്ട്. അതൊക്കെ അവരുടെ വിശ്വാസവും സ്വാതന്ത്ര്യവുമായി വകവെച്ചകൊടുക്കുന്നുവെന്നിരിക്കെ, എന്തേ ഹലാല്‍ എന്ന് കേള്‍ക്കുമ്പോഴേക്കും മറ്റെന്തൊക്കെയോ തോന്നിപ്പോകുന്നത്?
ഇനി, വിഷയം ഹോട്ടലുകളിലും മറ്റും ഹലാല്‍ ബോര്‍ഡ് വെക്കുന്നതാണെങ്കില്‍ അറിയുക; ആ ബോര്‍ഡിലൂടെ ഉദ്ദേശിക്കുന്നത് ‘മുസ്‌ലിംകള്‍ക്ക് കഴിക്കല്‍ അനുവദനീയമായ മാംസാഹാരം ഇവിടെ ലഭ്യമാണ്’ എന്നു മാത്രമാണ്. അതല്ലാതെ ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും ഇവിടെ പ്രവേശനമില്ലെന്നോ അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമില്ലെന്നോ അതിനര്‍ഥമില്ല. ഇതിലെന്തിന് മറ്റുള്ളവര്‍ ദേഷ്യപ്പെടണം?
ചില ന്യൂജന്‍ ക്രൈസ്തവ പ്രബോധകരാണ് ഈ ഹലാല്‍ വിവാദം ഇളക്കിവിട്ടത് എന്നതിനാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ബൈബിളിലെ ചില ഹലാല്‍, ഹറാം നിയമങ്ങള്‍ കൂടി നാം മനസ്സിലാക്കുന്നത് നന്നാകും.
”നിങ്ങള്‍ രക്തത്തോടുകൂടെയുള്ള മാംസം കഴിക്കരുത്” (ലേവ്യപുസ്തകം 19: 26).
”വന്യമൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം” (പുറപ്പാട് 22:31).
മൃഗങ്ങള്‍
”ഭൂമുഖത്തെ മൃഗങ്ങളില്‍ ഭക്ഷിക്കാവുന്നത് ഇവയാണ്: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങള്‍. എന്നാല്‍ ഒട്ടകം, കുഴിമുയല്‍, മുയല്‍ എന്നിവ നിങ്ങള്‍ കഴിക്കരുത്. അവ അയവിറക്കുന്നതാണെങ്കിലും ഇരട്ടക്കുളമ്പുള്ളതല്ല. അത് നിങ്ങള്‍ക്ക് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അവ അയവിറക്കുന്നില്ല. അത് നിങ്ങള്‍ക്ക് അശുദ്ധമാണ്. അതിന്റെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അതിന്റെ പിണം നിങ്ങള്‍ക്ക് അശുദ്ധമാണ്” (ലേവ്യപുസ്തകം 11:18).
”നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോടുകൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്” (ലേവ്യപുസ്തകം 11:27).
”ചത്തുപോയ മൃഗങ്ങളെ ഭക്ഷിക്കുന്നവന്‍ അശുദ്ധനായിരിക്കും” (ലേവ്യപുസ്തകം 11:39,40).

ജല ജീവികള്‍
”ജല ജീവികളില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്നത് ഇവയാണ്: കടലിലും നദിയിലും ഒറ്റയായും കൂട്ടായും ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കാം. ചിറകും ചിതമ്പലും ഇല്ലാത്ത ജലജീവികള്‍ എല്ലാം നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്” (ലേവ്യപുസ്തകം 11:9-12).
പക്ഷികള്‍
”പക്ഷികളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവയാണ്; അവ നിങ്ങള്‍ ഭക്ഷിക്കരുത്. എല്ലാ തരത്തിലും പെട്ട കഴുകന്‍, ചെമ്പരുന്ത്, കരിമ്പരുന്ത്, പരുന്ത്, പ്രാപ്പിടിയന്‍, കാക്ക, ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പാത്ത, ചെങ്ങാലിപ്പരുന്ത്, മൂങ്ങ, നീര്‍കാക്ക, കൂമന്‍, അരയന്നം, ഞാരപ്പക്ഷി, കരിങ്കഴുകന്‍, കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍” (ലേവ്യപുസ്തകം 11:13-19).
കീടങ്ങള്‍
”ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം അശുദ്ധമാണ്. എന്നാല്‍ ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം. അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വീട്ടില്‍ ഇവയുടെ എല്ലാ വര്‍ഗങ്ങളും നിങ്ങള്‍ക്ക് ഭക്ഷിക്കാം” (ലേവ്യപുസ്തകം 11:20-23).
ഇഴജന്തുക്കള്‍
”നിലത്തു ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്കു അശുദ്ധമായതു ഇവ: പെരിച്ചാഴി, എലി, അതതുവിധം ഉടുമ്പു, അളുക, ഓന്ത്, പല്ലി, അരണ, തുരവന്‍, എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യപുസ്തകം 11:29,30).
”ഉരസ്സുകൊണ്ട് ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുത്. അവ അറപ്പാകുന്നു”(ലേവ്യപുസ്തകം 11:42).
മദ്യം
”യഹോവ അഹരോനോട് അരുളിച്ചെയ്തു: നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുത്. അത് നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം” (ലേവ്യപുസ്തകം 10:8,9).
ക്രൈസ്തവര്‍ക്ക് ഹലാലും ഹറാമുമായ കാര്യങ്ങളാണ് മേല്‍വചനങ്ങളില്‍ നാം കണ്ടത്. ഇതനുസരിച്ച് ക്രിസ്ത്യാനികള്‍ ജീവിക്കുന്നുവെങ്കില്‍ അവര്‍ വര്‍ഗീയവാദികളാണോ? അവര്‍ ഹലാല്‍ ജിഹാദികളാകുമോ? ഇല്ലെങ്കില്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളെ ക്രൂശിക്കുന്നത് വിവരക്കേടും അക്രമവുമല്ലേ?
നാട്ടില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തെ തകിടംമറിക്കാന്‍ കാത്തുനില്‍ക്കുന്ന ഫാഷിസ്റ്റുകള്‍ എറിഞ്ഞുതരുന്ന ചൂണ്ടയില്‍ കൊത്തിയാല്‍ തല്‍ക്കാലം വിജയിച്ചേക്കാം. എന്നാല്‍ആത്യന്തികമായി നമ്മുടെ നാടിന്റെ ബഹുസ്വരതയെയും സമാധാനത്തെയുമാണ് അത് ഇല്ലാതാക്കുകയെന്ന് തിരിച്ചറിഞ്ഞെങ്കില്‍ നല്ലത്.
ഹാഷിം കാക്കയങ്ങാട്
നേർപഥം
പഴയ പോക്കിരി ഇബ്‌നു അലി എടത്തനാട്ടുകര 2021 ജനുവരി 09
പഴയ പോക്കിരി
ഹിമക്കുളിരുള്ള ആ അഗതിമന്ദിരത്തില്‍ ശുപാര്‍ശക്കത്ത് സഹിതമാണ് അയാള്‍ എത്തിയത്. എണ്‍പതുകാരനായ അയാള്‍ പരിപാലിക്കാന്‍ ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ് എന്നാണ്, സമൂഹത്തിലും സമുദായത്തിലും ഉന്നതിയില്‍ നില്‍ക്കുന്ന ആളുടെ കത്തിലുണ്ടായിരുന്നത്. ആവശ്യത്തിന് രോഗങ്ങളും കൂടെയുണ്ടായിരുന്നു. ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവരും എന്ന അവസ്ഥയിലായിരുന്നു

അന്തേവാസിയായി, ചികിത്സ തുടങ്ങി. എന്നാല്‍ സഹരോഗികള്‍ക്കും പരിപാലകര്‍ക്കും നടത്തിപ്പുകാര്‍ക്കും അയാളൊരു കീറാമുട്ടിയായിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ അയാള്‍ തട്ടിക്കയറി, അനുസരണക്കേട് കാണിച്ചു. ഓരോരോ കാരണം കണ്ടെത്തി പ്രശ്‌നങ്ങളുണ്ടാക്കി. താമസവും പരിചരണവും അയാളെ രോഗമുക്തനാക്കി. ക്ഷിപ്രകോപിയായിരുന്നെങ്കിലും സ്ഥാപനത്തിന്റെ ഉപാധ്യക്ഷനുമായി അയാള്‍ക്ക് ഒരു ‘സോഫ്റ്റ് കോര്‍ണര്‍’ ഉണ്ടായിരുന്നു. അദ്ദേഹം അയാളോട് കത്തിലെ പേര് കള്ളപ്പേരല്ലേ, യഥാര്‍ഥ പേര് ഇന്നതല്ലേ എന്ന് ചോദിച്ചു. വന്ന അന്ന് അയാളുടെ സഞ്ചിയില്‍നിന്ന് കിട്ടിയ മരുന്നിന്റെ കുറിപ്പില്‍ അയാളുടെ യഥാര്‍ഥ പേര് ഉണ്ടായിരുന്നു. അതുവെച്ച് അവര്‍ ചെറിയ അന്വേഷണവും നടത്തിയിരുന്നു.
അയാള്‍ പത്തിതാഴ്ത്തി. സത്യം തുറന്നുപറഞ്ഞു. ഒരു അങ്ങാടി അടക്കിഭരിച്ചിരുന്ന ആളായിരുന്നു അയാള്‍. മാര്‍ക്കറ്റ് അയാളുടെ കസ്റ്റഡിയിലായിരുന്നു. തൊഴിലാളികള്‍ അയാളുടെ കരുത്തും. തല്ലിയും വെട്ടിയും അയാള്‍ ജേതാവായി വിലസി. പലപ്പോഴും കാക്കിധരിച്ച ഓഫീസര്‍മാരെയും ചിലപ്പോള്‍ അവര്‍ക്കു വേണ്ടിയും തല്ലി. ആവശ്യത്തിലേറെ ദുഷ്‌പേരും കുറച്ച് ഭൂമിയും പണവും ഉണ്ടായിരുന്നു. അയാളെക്കുറിച്ച് സിനിമ ഇറങ്ങിയിരുന്നു; നന്മയുള്ള ഗുണ്ട എന്ന പതിവ് വാര്‍പ്പു മാതൃകയില്‍. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ചുതകര്‍ത്ത ഒന്ന്. ആ സ്റ്റാര്‍ അയാളെ കാണാന്‍ നേരില്‍ എത്തിയിരുന്നു.
മക്കളെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും അവര്‍ താല്‍പര്യം കാണിച്ചില്ല. മരണപ്പെട്ടാല്‍ പത്രത്തില്‍ മക്കളുടെ പേരുവിവരം പോലും കൊടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് കെട്ടിക്കാറായ പെണ്മക്കള്‍ ഉണ്ടെന്നും അവരുടെ ഭാവി തുലയ്ക്കരുതെന്നും അപേക്ഷിച്ചു.
ഇടയ്ക്ക് കൂട്ടുകാരോടൊപ്പം സന്ദര്‍ശിച്ച് ഒരു നേരം അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാറുള്ള ആ സ്‌നേഹാലയത്തില്‍ അന്ന് കൂടെ എന്റെ ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. പ്രകൃതിയുടെ മടിത്തട്ടില്‍, കാഴ്ചയില്‍ ആതുരാലയത്തിന്റെ പതിവ് വീര്‍പ്പുമുട്ടലോ ഇടുക്കമോ ഒട്ടുമില്ലാത്ത ഒരിടം. കെട്ടിടവും മരങ്ങളും പൂന്തോട്ടവും മനോഹരമായി സംവിധാനിച്ച ആ ആലയം ഒറ്റനോട്ടത്തില്‍ ഒരു റിസോര്‍ട്ടിനെ ഓര്‍മിപ്പിക്കുന്നു. രോഗികളെ കിടത്തി ചികില്‍സിക്കുന്ന ഇടം, പൂക്കളുടെ പേരിട്ട വേറിട്ടുസ്ഥാപിച്ച സ്‌നേഹാലയങ്ങള്‍, അടുക്കള, ഹാള്‍, എന്നിവ കാണിച്ച് ഒരു ഭാഗത്തേക്കെത്തി ഞങ്ങള്‍. ആ ഭാരവാഹി കഥ തുടര്‍ന്നു: ‘മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ മരണപ്പെട്ടു. വിവരം അറിയിച്ചെങ്കിലും മക്കള്‍ ആരും വന്നില്ല. പിന്നീടും വിവരം അന്വേഷിച്ചില്ല.’
അദ്ദേഹം കുറച്ചകലേക്ക് കൈചൂണ്ടി. അതിര്‍ത്തിയില്‍ മതിലിനപ്പുറത്ത് ക്വബ്ര്‍സ്ഥാനില്‍ അയാള്‍ അന്തിയുറങ്ങുന്നുവെന്ന് പറഞ്ഞു. ഒരുകാലത്ത് അങ്ങാടിയെയും അനവധിയാളുകളെയും വിറപ്പിച്ച ഒരാള്‍ ഏകനായി അന്തിയുറങ്ങുന്ന ആ കുറ്റിക്കാട്ടിലേക്ക് ഞാന്‍ കണ്ണുകള്‍ തിരിച്ചു; കൂടെ എന്റെ വീട്ടുകാരും.
ഫിര്‍ഔന്‍, ഖാറൂന്‍, ഹിറ്റ്‌ലര്‍… ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ രാജ്യങ്ങളെയും ലോകത്തെ തന്നെയും വിറപ്പിച്ച എത്രയോ സ്വേച്ഛാധിപതികള്‍ കഴിഞ്ഞുപോയതായി കാണാം. അധികാരവും സമ്പത്തും ആള്‍ബലവുമൊന്നും ആര്‍ക്കും ഉപകാരപ്പെട്ടില്ല. ശൂന്യഹസ്തരായി അവരെല്ലാം മടങ്ങി. അതുതന്നെയാണ് എല്ലാവരുടെയും അവസ്ഥ!
ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം