ഇഅതികാഫ് – പത്ത് ദിവസം ഇരിക്കാന്‍ ഉദ്ദേശിച്ച് അഞ്ചു ദിവസം കൊണ്ട് നിര്‍ത്തിയാല്‍.

ഇഅതികാഫ് - പത്ത് ദിവസം ഇരിക്കാന്‍ ഉദ്ദേശിച്ച് അഞ്ചു ദിവസം കൊണ്ട് നിര്‍ത്തിയാല്‍.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും:

ചോദ്യം: ഞാന്‍ പത്ത് ദിവസം ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിച്ചു. അഞ്ച് ദിവസം ഇരുന്ന ശേഷം പിന്നെ നിര്‍ത്തി വീട്ടില്‍ പോകാന്‍ ഉദ്ദേശിച്ചാല്‍ അതില്‍ തെറ്റുണ്ടോ ?. 

ഉത്തരം: ഇഅതികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയതല്ലെങ്കില്‍ അതില്‍ തെറ്റില്ല. നിര്‍ബന്ധമല്ലാത്ത (നേര്‍ച്ചയല്ലാത്ത) ഇഅതികാഫ് പൂര്‍ത്തിയാക്കുകയോ പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്യാം. പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം. എന്നാല്‍ നേര്‍ച്ചയാക്കിയ ഇഅതികാഫ് ആണെങ്കില്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. – [http://www.alfawzan.af.org.sa/node/14926].

————————–

ഇനി നേര്‍ച്ച നേര്‍ന്ന ഇഅതികാഫ് വല്ല കാരണത്താലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍. അതല്ലെങ്കില്‍ ഇഅതികാഫിനെ ബാത്വിലാക്കുന്ന ഭാര്യാ ഭര്‍തൃ സംയോഗം കൊണ്ട് ബാത്വിലായാല്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒപ്പം പ്രായശ്ചിത്തവും. ശൈഖിനോട് ചോദിക്കപ്പെട്ട മറ്റൊരു ചോദ്യത്തില്‍ അത് വ്യക്തമാണ്. 

ചോദ്യം: ഞാന്‍ റമളാനില്‍ മസ്ജിദുല്‍ ഹറാമില്‍ മൂന്നു ദിവസം ഇഅതികാഫ് ഇരിക്കുമെന്ന് നേര്‍ച്ച നേര്‍ന്നാല്‍, അതിന് സാധിച്ചില്ലെങ്കില്‍ റമളാനിന് ശേഷം അതെനിക്ക് ചെയ്ത് വീട്ടുവാന്‍ പറ്റുമോ ?. 

ഉത്തരം:  അതെ റമളാനിന് ശേഷം അതനുഷ്ടിച്ച് വീട്ടാം. ഒപ്പം സത്യം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം ചെയ്യണം. പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം സമയം കടന്നുപോയ ആ ഇഅതികാഫ്  നിര്‍വഹിച്ച് വീട്ടുകയും വേണം. – [http://www.alfawzan.af.org.sa/node/14926].

————————

 

 

നേര്‍ച്ച നേര്‍ന്ന ഇഅതികാഫ് നിറവേറ്റാന്‍ സാധിക്കാതെ വന്നാലും, ഇഅതികാഫിനെ നിഷ്ഫലമാക്കുന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധം കൊണ്ട് ബാത്വിലായാലും  അത് വീട്ടുന്നതോടൊപ്പം സത്യം നിറവേറ്റാന്‍ സാധിക്കാത്തതിന്‍റെ പ്രായശ്ചിത്തവും ചെയ്യണം. എന്നാല്‍ നിര്‍ബന്ധമല്ലാത്ത അഥവാ നേര്‍ച്ചയാക്കിയിട്ടില്ലാത്ത പുണ്യകരമായ ഇഅ്തികാഫ് വല്ല കാരണത്താലും ബാത്വിലായാല്‍ വേണമെങ്കില്‍ വീട്ടാം. വീട്ടല്‍ നിര്‍ബന്ധമല്ല. അതുപോലെ പ്രായശ്ചിത്തവും ബാധകമല്ല.

ശപഥം ചെയ്തത് നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തമാണ്, അല്ലാഹു പറയുന്നു:

لا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُوا أَيْمَانَكُمْ كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ ) المائدة / 89 . 

ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ ( അത്‌ ലംഘിക്കുന്നതിന്‍റെ ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ പത്തു സാധുക്കള്‍ക്ക്‌ ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക്‌ വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി”. – [മാഇദ:89]. ഇതില്‍ പരാമര്‍ശിക്കപ്പെട്ട പത്ത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതല്ലെങ്കില്‍ വസ്ത്രം നല്‍കുകയോ, അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ഈ പറഞ്ഞ മൂന്നിനും സാധിച്ചില്ലെങ്കില്‍ മാത്രം മൂന്ന്‍ ദിവസം നോമ്പ് നോല്‍ക്കുകയോ ചെയ്‌താല്‍ മതി. ഇതാണ് ശപഥം നിറവേറ്റാന്‍ സാധിക്കാതെ വന്നാലുള്ള പ്രായശ്ചിത്തം. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

ഉപാധിയോടെയുള്ള ഇഅതികാഫ്.

ഉപാധിയോടെയുള്ള ഇഅതികാഫ്.

ഭാര്യയുമായുള്ള ലൈംഗിക ബന്ധം ഒഴികെ മറ്റ് അനുവദനീയമായ ഉപാധികളോടെ ഇഅതികാഫില്‍ പ്രവേശിക്കാം: 
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യങ്ങളും മറുപടികളും:

ചോദ്യം: ഇഅതികാഫില്‍ ഞാന്‍ നിബന്ധന വെക്കുമ്പോള്‍ (അതായത് ഞാന്‍ ഇഅതികാഫിരിക്കുന്ന സമയത്ത് എന്റെ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകും എന്നിങ്ങനെ) പ്രത്യേകം ഉരുവിടേണ്ടതുണ്ടോ ?. അതല്ല മനസ്സില്‍ കരുതിയാല്‍ മതിയോ ?. 
  

ഉത്തരം: മനസ്സില്‍ കരുതിയാല്‍ മതി. ഇഅതികാഫിരിക്കുമെന്നും എന്നാല്‍ ഇന്നയിന്ന കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമെന്നും മനസ്സില്‍ കരുതിയാല്‍ (ആ നിബന്ധന സാധുവാകാന്‍) ആ മനസിലുള്ള ഉദ്ദേശം മാത്രം മതി. ഇനി (നിബന്ധന) ഉരുവിട്ടാല്‍ അതില്‍ തെറ്റുമില്ല. – [http://www.alfawzan.af.org.sa/node/14926].


ചോദ്യം: മറ്റൊരു പള്ളിയിലെ ഇമാമിന്‍റെ പാരായണമാണ് എനിക്ക് കൂടുതല്‍ താല്പര്യം എങ്കില്‍, തറാവീഹ് മറ്റൊരു പള്ളിയില്‍ നിര്‍വഹിക്കുമെന്ന നിബന്ധനയോടെ ഞാന്‍ ഇഅതികാഫില്‍ പ്രവേശിക്കാന്‍ പാടുണ്ടോ ?. 

ഉത്തരം: അനുവദനീയമാണ്. പക്ഷെ അതിനേക്കാള്‍ നല്ലത് ഇഅതികാഫ് ഇരിക്കുന്ന പള്ളിയില്‍ നിന്നുതന്നെ തറാവീഹ് നമസ്കരിക്കലാണ്‌. കാരണം ആ പള്ളിയില്‍ നിന്ന് തന്നെ നമസ്കരിച്ചാല്‍ പള്ളിയില്‍ നിന്ന് പുറത്ത് പോകേണ്ടതായി വരുന്നില്ലല്ലോ. ഇഅതികാഫ് ഇരിക്കുന്ന പള്ളിയില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ അത് സഹായമാണ്.- [http://www.alfawzan.af.org.sa/node/14926].

 

ചോദ്യം: ഇഅതികാഫ് ഇരിക്കുന്ന ആള്‍ക്ക്, ഇഅതികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവില്‍ ഭാര്യയുമായി ബന്ധപ്പെടുമെന്ന നിബന്ധന വെക്കാമോ ?. 

ഉത്തരം: ഇല്ല. അപ്രകാരം ചെയ്‌താല്‍ ഇഅതികാഫ് അസാധുവാകുകയും, ബാത്വിലാവുകയും ചെയ്യും. നിബന്ധന വച്ചാലും ഇല്ലെങ്കിലും ഭാര്യയുമായുള്ള സംയോഗം ഇഅതികാഫിനെ ബാത്വിലാക്കും. – [http://www.alfawzan.af.org.sa/node/14926].

———————

 

ഒരാള്‍ ഇഅതികാഫ് ഇരിക്കുന്ന വേളയില്‍ തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന നിബന്ധന വച്ചാല്‍ ആ നിബന്ധന സ്വീകാര്യയോഗ്യമല്ല. കാരണം ഇഅതികാഫ് ഇരിക്കുന്ന വേളയില്‍ ബന്ധപ്പെടുക എന്നത് അല്ലാഹു നിഷിദ്ധമാക്കിയ കാര്യമാണ്: 

وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللّهِ فَلاَ تَقْرَبُوهَا

എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെ  അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌.” – [അല്‍ബഖറ:187].

 

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) അദ്ദേഹത്തിന്‍റെ അശറഹുല്‍ മുംതിഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഒരാള്‍ ഇഅതികാഫ് ഇരിക്കുന്ന വേളയില്‍, തന്‍റെ ഭാര്യയുമായി ബന്ധപ്പെടും എന്ന് നിബന്ധന വച്ചാല്‍ ആ നിബന്ധന സാധുവല്ല. കാരണം അത് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കലാണ്. അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുന്ന തരത്തിലുള്ള സകല നിബന്ധനകളും ബാത്വിലാണ്.”  ഇഅതികാഫിന്‍റെ സമയത്ത് ഒരാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍  നേര്‍ച്ചയാക്കിയ ഇഅതികാഫ് ആണെങ്കില്‍ ആണെങ്കില്‍ അത് വീട്ടാന്‍ അയാള്‍ ബാധ്യസ്ഥനാക്കും. അതോടൊപ്പം ശപഥം നിറവേറ്റിയില്ലെങ്കിലുള്ള പ്രായശ്ചിത്തവും ബാധകമാണ്.  നേര്‍ച്ചയാക്കാതെ പുണ്യം പ്രതീക്ഷിച്ച് ഇരുന്ന ഇഅതികാഫ് ആണെങ്കില്‍ വീട്ടല്‍ നിര്‍ബന്ധമല്ല. പ്രായശ്ചിത്തവും ഇല്ല.


ശപഥം നിറവേറ്റിയില്ലെങ്കില്‍ ഉള്ള പ്രായശ്ചിത്തം :

ഇഅതികാഫില്‍ പ്രവേശിക്കുന്ന സമയത്ത് ഒരാള്‍ക്ക് അനുവദനീയമായ രൂപത്തിലുള്ള നിബന്ധനകള്‍ വെക്കാം. ഉദാ: ഇഅതികാഫിരിക്കുന്ന സമയത്ത് പള്ളിയില്‍ നിന്നും എന്‍റെ ഇന്നയിന്ന ആവശ്യങ്ങള്‍ക്ക് ഞാന്‍ പുറത്ത് പോകും എന്ന നിബന്ധനയോടെയാണ് ഒരാള്‍ ഇഅതികാഫ് ഇരിക്കാന്‍ തീരുമാനിച്ചത് എങ്കില്‍ അത് അനുവദനീയമാണ്. 


ചോദ്യം: ഇഅതികാഫിരിക്കുന്ന ഒരാള്‍ ഉംറ ചെയ്യുമെന്ന നിബന്ധനയോടെയാണ് ഇഅതികാഫ് ഇരുന്നതെങ്കില്‍അത് പാടുണ്ടോ ?.

ഉത്തരം: ഇഅതികാഫ് ഇരിക്കുന്ന സമയത്ത് അപ്രകാരം ഒരു നിബന്ധന കരുതിയിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. അവര്‍ നിബന്ധനയായി വെക്കുന്നത് അവര്‍ക്ക് നിര്‍വഹിക്കാവുന്നതാണ്. – [http://www.alfawzan.af.org.sa/node/14926].



ചോദ്യം: നിബന്ധന ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പ് തന്നെ വെക്കേണ്ടതുണ്ടോ, അതല്ല ഇഅതികാഫിലിരിക്കെ വെക്കാന്‍ പറ്റുമോ ? .

ഉത്തരം: പറ്റില്ല. ആദ്യം തന്നെ വെക്കണം. റമളാനിലെ അവസാനത്തെ പത്തും മുഴുവനും ഇഅതികാഫ് ഇരിക്കണം എന്നാണെങ്കില്‍ അവസാനത്തെ പത്തിന് മുന്‍പ് ഉദ്ദേശിക്കണം. – [http://www.alfawzan.af.org.sa/node/14926].


——–


 നിയ്യത്ത് പോലെത്തന്നെയാണ് നിബന്ധനകളും. ഇഅതികാഫ് ഇരിക്കുന്നതിന് മുന്‍പുള്ള നിബന്ധനകള്‍ പാലിക്കണം. ഒരാള്‍ ജോലിക്കോ മറ്റോ ഒന്നും പുറത്ത് പോകാതെ പള്ളിയില്‍ ഇഅതികാഫ് ഇരിക്കും എന്ന് നേര്‍ച്ച നേര്‍ന്നാല്‍. അതയാള്‍ക്ക് നിര്‍ബന്ധമായി.

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

ഇഅതികാഫിന് നിശ്ചിത കാലമുണ്ടോ ?. അത് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ ?

ഇഅതികാഫിന് നിശ്ചിത കാലമുണ്ടോ ?. അത് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ ?

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യങ്ങളും മറുപടികളും: 

ചോദ്യം: ഇഅതികാഫ് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ അതല്ല, അറഫാ ദിനം പോലെയുള്ള ഏത് സമയത്തും ചെയ്യാമോ ?.

 

ഉത്തരം: ഏത് കാലത്തും ഇഅതികാഫ് അനുവദനീയമാണ്. റമളാനിലാണ് അത് കൂടുതല്‍ പുണ്യകരം എന്ന് മാത്രം. എന്നാല്‍ അറഫയെപ്പോലുള്ള പ്രത്യേകദിനങ്ങളില്‍ പ്രത്യേകത കല്‍പ്പിച്ചുകൊണ്ട് അതനുഷ്ടിക്കുന്നതിന് തെളിവില്ല. അറഫാ ദിനത്തില്‍ പ്രത്യേകം ഇഅതികാഫ് ഇരിക്കുക എന്നതിന് തെളിവില്ല. കാരണം സച്ചരിതരായ മുന്‍ഗാമികള്‍ അറഫാ ദിനത്തില്‍ പ്രത്യേകമായി ഇഅതികാഫ് ഇരുന്നിരുന്നില്ല. 

 

ചോദ്യം: ഇഅതികാഫിന് പ്രത്യേക സമയപരിധിയുണ്ടോ ?. 

 

ഉത്തരം: അതിനൊരു പ്രത്യേക സമയപരിധിയില്ല. കൂടിയ പരിധിയോ കുറഞ്ഞ പരിധിയോ ഒന്നുമില്ല. ഒരു രാത്രി മുഴുവനോ, ഒരു ദിവസം മുഴുവനോ, ഇനി കുറച്ച് മണിക്കൂറുകളോ ഇഅതികാഫിരിക്കാന്‍ ഒരാള്‍ നേര്‍ച്ച ചെയ്‌താല്‍ അതെല്ലാം പുണ്യകരം തന്നെ. ഏതായാലും ശറഅ് അതിനൊരു പ്രത്യേക സമയപരിധി നിര്‍ണ്ണ്ച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണ ഇഅതികാഫ് എന്ന് പറയാവുന്ന ഒരു സമയം ചിലവഴിച്ചാല്‍ തന്നെ ഇഅതികാഫ് ആകും.

ചോദ്യം : രാത്രി മുതല്‍ ഫജ്ര്‍ നമസ്കാരം വരെ ഒരാള്‍ക്ക് ഇഅതികാഫിന് നിയ്യത്ത് വെക്കാന്‍ പറ്റുമോ ?. മഗ്രിബിന് വീണ്ടും പള്ളിയിലെത്തി ഫജ്ര്‍ വരെ ഇഅതികാഫ് ഇരിക്കുന്നു എന്ന് വീണ്ടും തന്‍റെ നിയ്യത്ത് പുതുക്കുന്നു ഇതില്‍ തെറ്റുണ്ടോ ?.

 

ഉത്തരം: രാത്രിയില്‍ മാത്രം ഇഅതികാഫ് ഇരിക്കാന്‍ ഒരാള്‍ക്ക് നേര്‍ച്ചയാക്കാം. പത്ത് രാത്രികളും എന്നോ, ഒരു രാത്രിയെന്നോ എപ്രകാരം വേണമെങ്കിലും ആവാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസ് ഇതിന് തെളിവാണ്. (അതില്‍ ഒരു രാത്രി അദ്ദേഹം നേര്‍ച്ചയാക്കി എന്ന് വന്നിട്ടുണ്ടല്ലോ). മഗ്രിബ് മുതലാണ്‌ രാത്രി ആരംഭിക്കുന്നത്. ഫജ്റോടു  കൂടി അവസാനിക്കുകയും ചെയ്യുന്നു. – [http://www.alfawzan.af.org.sa/node/14926].

 

 

ചോദ്യം: റമദാനിലെ ഒര് രാവ് പ്രത്യേകമായി, ഉദാ: ആദ്യത്തെ പത്തിലെ ഒരു രാവ് മാത്രം ഇഅതികാഫിരിക്കാന്‍ പാടുണ്ടോ ?.

ഉത്തരം: അതില്‍ തെറ്റില്ല. ഒരൊറ്റ രാവ് ഇഅതികാഫിരിക്കാന്‍ ഉമര്‍ (റ) നേര്‍ച്ച നേരുകയും അത് വീട്ടുവാന്‍ റസൂല്‍() അദ്ദേഹത്തോട് കല്‍പ്പിക്കുകയും ചെയ്തതായിക്കാണാം. – [http://www.alfawzan.af.org.sa/node/14926].

———————-
(
എന്നാല്‍ റമദാനിലെ ആദ്യത്തെ പത്തിലെ ഒരു രാത്രിക്ക് ആ രാത്രിയില്‍ ഇഅതികാഫ് ഇരിക്കുന്നതിന് റമദാനിലെ മറ്റു രാവുകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക പുണ്യമുണ്ട് എന്ന് കരുതിയാണ് ഒരാള്‍ അനുഷ്ടിക്കുന്നത് എങ്കില്‍ അത് ബിദ്അത്തായി മാറും).
———————

 
ചോദ്യം: മഗ്രിബ് മുതല്‍ ഇഷാ വരെ പള്ളിയില്‍ ഇരുന്നാല്‍ ഇഅതികാഫ് ആകുമോ ?.

 

ഉത്തരം: ഇല്ല. എന്നാല്‍ ഇഅതികാഫിന്റെ നിയ്യത്തോടെ ഇരുന്നാല്‍ ഇഅതികാഫായി പരിഗണിക്കും. അത് കുറച്ചാണെങ്കില്‍ പോലും. അതിനുള്ള പ്രതിഫലം നിനക്ക് ലഭിക്കുകയും ചെയ്യും.  [http://www.alfawzan.af.org.sa/node/14926].

ചോദ്യം: ഒരു മണിക്കൂര്‍ ഇഅതികാഫിരിക്കാന്‍ ഒരാള്‍ ഉദ്ദേശിച്ചാല്‍ അതിന്‍റെ വിധിയെന്താണ് ?. അതിന്‍റെ ഏറിയ പരിധിയും കുറഞ്ഞ പരിധിയും എത്രയാണ് ?. 

 

ഉത്തരം: അതിന് കൂടിയ സമയ പരിധിയോ, കുറഞ്ഞ സമയപരിധിയോ ഇല്ല. ഒരു മണിക്കൂറോ, ഒരു മാസമോ, രണ്ട് മാസമോ, പത്ത് ദിവസമോ ഒക്കെ ഇരിക്കാം. അതിന് ഒരു പ്രത്യേക പരിധിയില്ല. – [http://www.alfawzan.af.org.sa/node/14926].

 

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

മാസപ്പിറവി ഇന്ത്യക്കാർക്ക് ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ ഉപദേശം.

മാസപ്പിറവി ഇന്ത്യക്കാർക്ക് ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ ഉപദേശം.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരു ചോദ്യോത്തര പ്രോഗ്രാമിൽ ശൈഖ് ഇബ്‌നുബാസ് (റ) യോട് മാസപ്പിറവിയെക്കുറിച്ച് സൗദിയിൽ നിന്നും ഇന്ത്യയിൽ പഠനത്തിനു പോയ ചില വിദ്യാർത്ഥികൾ ചോദിച്ച ചോദ്യവും  അദ്ദേഹം നൽകിയ മറുപടിയും മലയാളത്തിലേക്ക് ആശയവിവർത്തനം ചെയ്തതാണിത്. അവസാനത്തിൽ വിവർത്തകക്കുറിപ്പും ചേർത്തിട്ടുണ്ട്. മുഴുവനായും വായിക്കുക. മാസപ്പിറവിയുമായി ബന്ധപ്പെട്ട് നാം അനിവാര്യമായി മനസ്സിലാക്കേണ്ട സമീപനത്തെക്കുറിച്ച് അദ്ദേഹം ഈ മറുപടിയിൽ പ്രതിപാദിക്കുന്നുണ്ട്. 

 

ചോദ്യം: 


പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നും വന്ന ഒരു ചോദ്യമാണ്. അവിടെയുള്ള ഒരു പറ്റം സഹോദരങ്ങളാണ് ഈ ചോദ്യം അയച്ചത്. അവർ പറയുന്നു: ഇസ്‌ലാമികേതര രാജ്യങ്ങളിലുള്ള ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റമളാൻ നിർണയത്തിൽ പ്രയാസമുണ്ടാകാറുണ്ട്. ഉദാഹരണത്തിന്  ഞങ്ങൾ ഇന്ത്യയിൽ സൗദിയിലോ മറ്റേതെങ്കിലും അറബ് രാഷ്ട്രങ്ങളിലോ റമളാൻ പ്രഖ്യാപിച്ചാൽ നോമ്പ് ആരംഭിക്കുന്നു. പക്ഷെ നാട്ടുകാരായ മുസ്‌ലിംകൾ അവർ വലിയ അംഗസംഖ്യവരും മറ്റുപ്രദേശങ്ങളിൽ നിന്നുള്ള മാസപ്പിറവിക്ക് വ്യത്യസ്ഥമായി അവരുടെ കാഴ്ചക്ക് അനുസരിച്ചാണ് മാസപ്പിറവി പ്രഖ്യാപിക്കാറുള്ളത്. അതുകൊണ്ടു താങ്കൾ ഈ വിഷയം ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നാലും. നൂറ് മില്യണ് മേൽ മുസ്ലിംകൾ ഇന്ത്യയിലുണ്ട്താനും ?. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം തരട്ടെ… 


ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ മറുപടി: 

 

على المسلمين في الهند وفي غير الهند، أن يجتهدوا في ضبط دخول الشهر وخروجه، وأن يكون لهم من يعتني بذلك، كالمجالس الإسلامية أو المحاكم إن كان هناك محكمة إسلامية تعنى بهذا الأمر، وتأمر من يلتمسوا الهلال حتى يطبقوا الأحاديث الصحيحة عن رسول الله عليه الصلاة والسلام، والرسول عليه السلام قال: صوموا لرؤيته، وأفطروا لرؤيته، فإن غم عليكم فأكملوا العدة ثلاثين.

 

ഇന്ത്യയിലാകട്ടെ മറ്റു ദേശങ്ങളിലാകട്ടെ, മാസത്തിൻ്റെ ആരംഭവും അവസാനവും കൃത്യമായി നിർണയിക്കുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്. ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവർ അവർക്കുണ്ടായിരിക്കണം. ഇസ്‌ലാമിക സമിതികളോ, ഇസ്‌ലാമിക കോടതികൾ ഉള്ള ഇടങ്ങൾ ഉള്ളവയാണ് എങ്കിൽ അവയോ  അക്കാര്യം നിർവഹിക്കണം. ഈ വിഷയത്തിൽ നബി (സ) യിൽ നിന്നും വന്ന സ്വഹീഹായ ഹദീസുകൾ പുലർത്തപ്പെടാൻ മാസപ്പിറവി വീക്ഷിക്കാൻ അവർ ആളുകളോട് ആവശ്യപ്പെടണം. 

 

റസൂൽ (സ) പറഞ്ഞു: “നിങ്ങളത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങളത് കാണുന്നപക്ഷം നോമ്പ് അവസാനിപ്പിക്കുക. ഇനി (മാസപ്പിറവി  കാണാൻ സാധ്യമാകാതെ) മറയുന്നപക്ഷം നിങ്ങൾ മുപ്പത് പൂർത്തിയാക്കുക” 

 

 

فالمسئولون عن الصيام يعرفون دخول شعبان، فإذا رأوا الهلال ليلة الثلاثين من شعبان صاموا، وإلا كملوا ثلاثين وصاموا، ويعينوا من يعتني بهذا الأمر من الثقات العدول بالرؤية أو تكليف من يتراءى الهلال في أول شعبان وفي أول رمضان، وعلى كل فرد من المسلمين أن يكونوا مع إخوانهم، يصوموا مع إخوانهم ويفطروا مع إخوانهم، ولا ينقسمون ولا يتفرقون، المشروع للمسلمين في أي بلد أن يصوموا جميعًا وأن يفطروا جميعًا وأن يتعاونوا على الخير، يقول عليه الصلاة والسلام في الحديث الصحيح: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون.

 

നോമ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർ ശഅബാൻ മാസത്തിൻ്റെ പിറവി അറിയുകയും, ശഅബാൻ മുപ്പതാം രാവിന് മാസം കണ്ടാൽ പിറ്റേ ദിവസം നോമ്പെടുക്കുകയും, ഇല്ലെങ്കിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കിയ ശേഷം  നോമ്പ് ആരംഭിക്കുകയും ചെയ്യണം. ഈ വിഷയത്തിൽ ശ്രദ്ധിക്കുന്ന വിശ്വസ്ഥരായ ആളുകളെ അതിനായി ചുമതലപ്പെടുത്തുകയോ, അല്ലെങ്കിൽ ശഅബാൻ മാസവും, റമളാൻ മാസവും മാസം കാണാനായി പ്രത്യേകം ചുമതല നൽകുകയോ ചെയ്യണം. ഓരോ മുസ്‌ലിമും തൻ്റെ സഹോദരങ്ങളായ മറ്റു മുസ്ലിംകളോടൊപ്പമാണ് ഈ വിഷയത്തിൽ നിൽക്കേണ്ടത്. തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് ആരംഭിക്കുകയും തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് അവസാനിപ്പിക്കുകയും ചെയ്യണം. ഓരോരുത്തരും പരസ്പരം ഭിന്നിച്ച് വേറെവേറെയായിത്തീരരുത് .  ഏതൊരു നാട്ടിലുള്ള മുസ്‌ലിമീങ്ങളും ഒരുമിച്ച് നോമ്പെടുക്കുകയും ഒരുമിച്ച് നോമ്പ് അവസാനിപ്പിക്കുകയും നന്മയിൽ പരസ്‌പരം സഹകരിക്കുകയുമാണ് ചെയ്യേണ്ടത്. 

 

സ്വഹീഹായ ഹദീസിൽ അല്ലാഹുവിൻ്റെ  റസൂൽ (സ) ഇപ്രകാരം പറയുന്നു: 

നിങ്ങൾ നോമ്പ് ആരംഭിക്കുന്ന ദിവസമേതോ അന്നാണ് നോമ്പ് (തുടങ്ങുന്നത്). ഈദുൽ ഫിത്വർ ആകട്ടെ നിങ്ങൾ ഈദുൽഫിത്വറായി കണക്കാക്കുന്ന ദിവസമാണ്. ഈദുൽ അള്ഹയാകട്ടെ നിങ്ങൾ ഈദുൽ അള്ഹയായി കണക്കാക്കുന്ന ദിവസമാണ്” 

 

فالمشروع لك أيها السائل أن تصوم مع إخوانك في الهند، وهكذا في أمريكا، وهكذا في أوروبا، وهكذا في غيرها من البلاد التي يغلب فيها الكفار، ويكون المسلمون فيها أقلية، المسلمون يجتهدون ويتحرون الشهر ويصومون، وإذا رأوا أن يصوموا برؤية دولة معينة كالسعودية مثلًا؛ لأنهم وثقوا بها وصاموا لرؤيتها، فلا بأس.

 

അതുകൊണ്ട് ചോദ്യകർത്താവിനോട് പറയാനുള്ളത് ഇന്ത്യയിലെ തൻ്റെ സഹോദരങ്ങളെല്ലാം എന്നാണോ നോമ്പ് നോൽക്കുന്നത് അന്ന് നോമ്പ് നോൽക്കുക എന്നതാണ്. അതുപോലെത്തന്നെയാണ് അമേരിക്കയിലും, യൂറോപ്പിലും. ഇങ്ങനെത്തന്നെയാണ് മറ്റു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെല്ലാം ചെയ്യേണ്ടത്. മാസം കാണാൻ വിശ്വാസികൾ പരമാവധി പരിശ്രമിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇനി അവരെല്ലാവരും മറ്റേതെങ്കിലും ഒരു രാജ്യത്തെ പ്രഖ്യാപനം ഉദാ: സൗദി ആധാരമാക്കി നോമ്പ് നല്കുന്നുവെങ്കിൽ അതിലും കുഴപ്പമില്ല. 

 

 

ولو تيسر أن يصوم المسلمون جميعًا فهذا أفضل وأحسن؛ لأن المسلمين شيء واحد، والنبي عليه الصلاة والسلام قال: صوموا لرؤيته، وأفطروا لرؤيته، هذا خطاب للمسلمين، وقال: لا تصوموا حتى تروا الهلال أو تكملوا العدة، ولا تفطروا حتى تروا الهلال أو تكملوا العدة، فالمسلمون عليهم أن يعتنوا بهذا في أي مكان، وأن يصوموا إذا رأوا الهلال أو كملوا عدة شعبان، وأن يفطروا إذا رأوا الهلال أو كملوا رمضان ثلاثين، وأن يتعاونوا في هذا، وأن يكونوا جميعًا يدًا واحدة، لا يختلفون، هذا هو الواجب، وهذا هو المشروع. نعم.

 

അതുകൊണ്ട് മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ച് ഒരേ സമയം നോമ്പ് ആരംഭിക്കാൻ സാധിക്കുകയാണ് എങ്കിൽ അതാണ് വേണ്ടത്. കാരണം മുസ്‌ലിംകൾ എല്ലാവരും ഒന്നാണ്. “നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് അവസാനിപ്പിക്കുക” എന്ന നബി (സ) യുടെ കല്‌പന മുഴുവൻ മുസ്‌ലിംകൾക്കുമുള്ളതാണ്. അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “നിങ്ങൾ മാസം കാണുകയോ, മുപ്പത് തികയുകയോ ചെയ്യാതെ നിങ്ങൾ നിങ്ങൾ നോമ്പെടുക്കാൻ ആരംഭിക്കരുത്. അതുപോലെ മാസം കാണുകയോ, മുപ്പത് പൂർത്തിയാകുകയോ ചെയ്യാതെ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകയുമരുത്”. ഏത് നാട്ടിലായാലും വിശ്വാസികൾ ഈ കല്‌പന പാലിക്കണം. മാസം കാണുകയോ ശഅബാൻ മുപ്പത് പൂർത്തിയാകുകയോ ചെയ്യുന്ന പക്ഷമേ അവർ നോമ്പ് ആരംഭിക്കാവൂ. അതുപോലെ മാസം കാണുകയോ റമളാൻ മുപ്പതും തികയുകയോ ചെയ്താലേ നോമ്പ് അവസാനിപ്പിക്കാവൂ. ഈ വിഷയത്തിൽ വിശ്വാസികൾ പരസ്പരം സഹകരിക്കണം. എല്ലാവരും പരസ്പരം ഒറ്റക്കെട്ടായി നിൽക്കണം. ഭിന്നിക്കാന് പാടില്ല. ഇതാണ് നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഇതാണ് നമുക്ക് ശറഇൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളതും. 

 

 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്)

വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

https://binbaz.org.sa/fatwas/18470


വിവർത്തകക്കുറിപ്പ്: 
ശൈഖ് ഇവിടെ വ്യക്തമാക്കിയതുപോലെ പരസ്‌പര ഭിന്നത ഒഴിവാക്കി ഒരുനാട്ടിലെ മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ചാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കേണ്ടത്. കാഴ്‌ചയുടെ അടിസ്ഥാനത്തിലുള്ള നിർണയത്തിൽ  പിഴവ് വന്നാൽപ്പോലും വിശ്വാസികൾ ഒരുമിച്ച് നോമ്പായിക്കാണുന്ന ദിവസമാണ് നോമ്പിൻ്റെ ആരംഭദിവസമെന്നും, വിശ്വാസികൾ ഒരുമിച്ച് പെരുന്നാളായിക്കാണുന്ന ദിവസമേതോ അതാണ് പെരുന്നാൾ ദിവസമെന്നും ഹദീസിൽ സുവ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ യഥാർത്ഥത്തിൽ കേരളത്തിലെ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ട് വന്നാൽ അത് പരിശോധിച്ച് ഉറപ്പ് വരുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം എല്ലാവരും അംഗീകരിക്കുന്ന മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മറ്റിക്കോ, ഇനി വഖഫ്   ബോർഡിനോ, അതല്ലെങ്കിൽ എല്ലാവരും കൂടി ചുമതലപ്പെടുത്തുന്ന ഒരു ഹിലാൽ നിർണയ സമിതിക്കോ ആയിരിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ നിയമിതമാകുന്ന ഒരു സമിതിയുടെ പ്രഖ്യാപനം ആത്യന്തികമായി മുഴുവൻ മുസ്‌ലിംകളും ഒരുപോലെ അംഗീകരിക്കുകയും ചെയ്യണം. ഒറ്റക്കൊറ്റക്ക് മാസം പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മാസം കാണുമ്പോഴും എല്ലാവരും ഒരുമിച്ച് കാണാൻ പോകുന്ന അവസ്ഥ വന്നാൽ അതും കാര്യങ്ങൾ ഏറെ വിശ്വസനീയവും സ്വീകാര്യവുമാക്കും. അതിനുവേണ്ടി കാണാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ എല്ലാവരിൽ നിന്നും നിർദിഷ്‌ഠ വ്യക്തികളെ ചുമതലപ്പെടുത്തുകയുമാകാം.

ഒരുവേള പല വിട്ടുവീഴ്‌ചകളും ആവശ്യമായി വന്നാലും ഒറ്റക്കൊറ്റക്കുള്ള പ്രഖ്യാപനം നിർത്തി എല്ലാവരും അടങ്ങുന്ന ഒരു പൊതുസമിതി മാസപ്പിറവി നിർണയിക്കുക എന്നതാണ് ശരിയായ നിലപാട്. അതുമാത്രമാണ് ശരിയായ നിലപാട്. ഇനിയും ഈ വിഷയത്തിൽ വിശ്വാസികൾ ഭിന്നിച്ച് കൂടാ… മുസ്‌ലിം നേതാക്കൾ ഈ വിഷയം നസ്വീഹത്തോടെ കാണുമെന്ന ശുഭപ്രതീക്ഷയോടെ …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com