മുലപ്പാല്‍ സ്രഷ്ടാവിന്റെ മഹത്തായ കാരുണ്യം

മുലപ്പാല്‍ സ്രഷ്ടാവിന്റെ മഹത്തായ കാരുണ്യം

മാതാവിന് തന്റെ കുഞ്ഞിന് പകര്‍ന്ന് നല്‍കാനാകുന്ന അമൃതമാണ് മുലപ്പാല്‍. പലപ്പോഴും മുന്‍കൂട്ടി തയ്യാറെടുക്കാത്തതിനാല്‍ മുലയൂട്ടല്‍ സുഗമമായി നടത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന മാതാക്കളെയും മുലപ്പാല്‍ കിട്ടാത്തതിനാല്‍ കഷ്ടപ്പെടേണ്ടിവരുന്ന കുഞ്ഞുങ്ങളെയും ധാരാളമായി കണ്ടുവരുന്നു. വളരെ സ്വാഭാവികമായ  ‘മുലയൂട്ടല്‍’ ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാര്‍ക്കും സങ്കീര്‍ണമായിത്തീര്‍ന്ന പോലെ തോന്നുന്നു. ഇക്കാര്യത്തില്‍ മുലയൂട്ടി പരിചയമുള്ള മാതാക്കളുടെ അനുഭവ പങ്ക് വയ്പിന്റെ അഭാവം ശരിക്കും നിഴലിച്ചു കാണുന്നുണ്ട്.

ജനിച്ച ഉടനെ കുഞ്ഞിന് നല്‍കാന്‍ മുലപ്പാലോളം പോഷക സമൃദ്ധമായ മറ്റൊരു പ്രകൃതിദത്ത ഭക്ഷണം ലോകത്തെവിടെയും ലഭ്യമില്ല. നവജാത ശിശുവിന് ഇതിലേറെ സുരക്ഷിതവും സമ്പൂര്‍ണവുമായ മറ്റൊരാഹാരവുമില്ല. ഇളം മഞ്ഞനിറമുള്ള ആദ്യത്തെ ദിവസങ്ങളില്‍ ചുരത്തുന്ന ‘മഞ്ഞപ്പാല്‍’ (Colostrum) പോഷകസമ്പുഷ്ടമാണ്. സ്വയം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സമയമായിട്ടില്ലാത്തത് കൊണ്ട് കുഞ്ഞിന്റെ രോഗപ്രതിരോധ ശക്തിക്കാവശ്യമായ എല്ലാതരം പ്രോട്ടീനുകളും എന്‍സൈമുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ജനിച്ച ആദ്യമാസങ്ങളിലെ വയറിളക്കം, ശ്വാസകോശത്തിലെ അണുബാധകള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം നല്‍കാന്‍ അല്ലാഹു ഒരുക്കിയ മഹത്തായ ഈ സംവിധാനം വലിയൊരു അത്ഭുതം തന്നെയാണ്. കുഞ്ഞിന് ജനിച്ചയുടനെ കിട്ടുന്ന ആദ്യ വാക്‌സിനാണിതെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ പ്രസവത്തിന് ശേഷം എത്രയും വേഗം മുലയൂട്ടണം. സിസേറിയനാണെങ്കില്‍ പോലും അമ്മയുടെ മയക്കം വിട്ടുണര്‍ന്നയുടനെ മുലയൂട്ടാന്‍ ശ്രദ്ധിക്കണം.

കുഞ്ഞിന്റെ ദഹന വ്യവസ്ഥക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന മുലപ്പാല്‍ കാല്‍സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവ് നികത്തുന്നു. അമ്മ കഴിക്കുന്ന പോഷകാഹാരമാണ് ആകെയുള്ള ചെലവ്.

ജനിച്ച് ആറുമാസം വരെ മുലപ്പാല്‍ മാത്രമെ നല്‍കാവൂ. പിന്നീട് അതിന്റെ ഗുണഗണങ്ങള്‍ ക്രമേണ കുറഞ്ഞ് വരുവെങ്കിലും 2 വര്‍ഷം വരെ മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ പറയുന്നത്. ഇത് തന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്വുര്‍ആന്‍ പഠിപ്പിച്ചത്. ”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.” (ക്വുര്‍ആന്‍ 31:14).

മുലപ്പാലിന് രണ്ട് ഭാഗങ്ങളുണ്ട്, കുടിച്ച്തുടങ്ങുമ്പോള്‍ ആദ്യം വരുന്ന ‘മുന്‍പാല്‍’ (Fore milk), പിന്നീട് വരുന്ന ‘പിന്‍പാല്‍’ (Hind milk).

മുന്‍പാലില്‍ പ്രധാനമായും വെള്ളം, ലാക്ടോസ്, കുറച്ച് പ്രോട്ടീനുകള്‍ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ എന്നിവയും പിന്‍പാലില്‍ ബാക്കി പ്രോട്ടീനുകളും മുഴുവന്‍ കൊഴുപ്പുകളും കൊഴുപ്പില്‍ ലയിക്കുന്ന ധാതുക്കളും വിറ്റാമിനുകളുമാണുള്ളത്.

മുന്‍പാല്‍ കൂടുതല്‍ (തുടര്‍ച്ചയായി ഒന്നില്‍നിന്ന് തന്നെകുടിക്കാതെ മാറ്റി മാറ്റി) കുടിപ്പിക്കുമ്പോള്‍ ലാക്‌ടോസ് നിമിത്തം ഗ്യാസ് കെട്ടുകയും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി കരയുകയും ചിലപ്പോള്‍ ഛര്‍ദിക്കുകയും ചെയ്‌തെന്ന് വരും. ഇത് വിശപ്പിന്റെ കരച്ചിലാണെന്ന് വിചാരിച്ച് വീണ്ടും വീണ്ടും മുലയൂട്ടുമ്പോള്‍ പിന്‍പാല്‍ ലഭിക്കാതെ പോകുന്നതിനാല്‍ കുഞ്ഞ് തൂക്കം വെക്കാതെ പോകുന്നു. ഓരോ തവണ മുലയൂട്ടുമ്പോയും ഓരോ വശത്ത് നിന്നും കൊടുക്കാനും ഒരുവശത്ത് 1015 മിനുട്ടെങ്കിലും തുടര്‍ച്ചയായി കൊടുക്കാനും ശ്രമിച്ചാല്‍ ആവശ്യത്തിന് പിന്‍പാല്‍ കിട്ടുകയും ഇടക്കിടെ വിശന്ന് കരയുന്നത് ഒഴിവാക്കുകയും ചെയ്യാം.

ആദ്യമാസങ്ങളില്‍ കുഞ്ഞ് കൂടുതലും ഉറങ്ങുന്നത് കൊണ്ട് 2-3 മണിക്കൂര്‍ ഇടവിട്ട് (ദിവസത്തില്‍ 8-12 തവണ) മുലയൂട്ടണം. പാല്‍ കുറവാണെന്ന് തോന്നിയാലും നിര്‍ബന്ധമായും മുലകൊടുക്കണം. കാരണം കുട്ടി കുടിക്കുന്നതിനനുസരിച്ചാണ് പാലുല്‍പാദനം നടക്കുന്നത്.

മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ഏറെ ഗുണകരമാണ്. സ്തനാര്‍ബുദവും ഗള്‍ഭാശയാര്‍ബുദവും ചെറുക്കാനും അണ്ഡവിസര്‍ജനത്തെ വൈകിപ്പിക്കുന്നത് വഴി ഒരു പരിധിവരെ അടുത്ത ഗര്‍ഭധാരണത്തെ വൈകിപ്പിക്കാനും കൃത്യമായ മുലയൂട്ടല്‍ കൊണ്ട് സാധ്യമാവും.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

നമ്മുടെ പ്രമേഹ വഴികള്‍

നമ്മുടെ പ്രമേഹ വഴികള്‍

പ്രമേഹം ഒരേസമയം ജീവിത ശൈലീരോഗവും ജനിതകരോഗവുമാണ്. International diabetes federationന്റെ കണക്കുകള്‍ പ്രകാരം 6.9 കോടിയില്‍ പരം പ്രമേഹ രോഗികള്‍ ഇന്ത്യയില്‍ ഉണ്ട്. ഏറ്റവും അധികം പ്രമേഹരോഗികള്‍ ഉള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പെടുന്നു. നാട്ടിന്‍ പുറങ്ങളെക്കാള്‍ നഗരങ്ങളിലാണ് പ്രമേഹബാധിതര്‍ കൂടുതലായി കാണപ്പെടുന്നത്.  

സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന മലയാളികള്‍ ആരോഗ്യകരമായ ജീവിത രീതിയില്‍ മുന്‍പന്തിയിലല്ല. പണ്ടുകാലത്തെ അപേക്ഷിച്ച് കേരളീയരുടെ ഭക്ഷണകാര്യങ്ങളും ജീവിതരീതികളും പാടെ മാറിക്കഴിഞ്ഞു. അരിയാഹാരമായിരുന്നു പണ്ടുമുതല്‍ക്കേ നമ്മുടെ ഇഷ്ട ഭക്ഷണമെങ്കിലും പാടത്തും പറമ്പിലും നന്നായി അധ്വാനിക്കുന്നവരായിരുന്നു മുന്‍ഗാമികള്‍.

ഇന്ന് ശാരീരികമായി അധ്വാനിക്കുന്ന കേരളീയരുടെ എണ്ണം വളരെ കുറവാണ്. നമ്മുടെ പറമ്പുകളിലും പാടത്തും കെട്ടിടനിര്‍മാണ രംഗത്തും കടകളിലുമൊക്കെ ജോലി എടുക്കുന്നതിന് ഉത്തരേന്ത്യക്കാരെ ആശ്രയിക്കുകയല്ലാതെ ഇന്ന് നിവൃത്തിയില്ലല്ലോ. നമ്മുടെ ഭക്ഷണ ക്രമവും പാടെ മാറി. ഓടിപ്പിച്ച് തളര്‍ത്തി പിടികൂടിയ നാടന്‍ കോഴിയുടെ ‘കാല്‍ കുറകിന്റെ’ അരകഷ്ണത്തിനും കാല്‍കഷ്ണത്തിനും പകരം ഒരു ബ്രോയിലര്‍ കോഴിയെ മുഴുവന്‍ തിന്നുന്ന സ്ഥിതിവിശേഷത്തില്‍ നമ്മളെത്തിയപ്പോള്‍ ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ കൂടി. ധാരാളം അന്നജവും (Carbohydrate) കൊഴുപ്പും (Trans fat) നാം ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന മധുരമൂറും പഴങ്ങള്‍ ഇതിന് പുറമെ ‘മേപ്പടി’യായി തിന്നുക കൂടി ചെയ്തപ്പോള്‍ നാം കുടവയറന്മാരായി മാറി! വയറ് കുറച്ചാല്‍ പ്രമേഹം രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ മുതലായവ നിയന്ത്രിച്ച് ഗുളികകള്‍ ഒരു പരിധി വരെ ഒഴിവാക്കാം.

മൈദകൊണ്ടുണ്ടാക്കുന്ന ആഹാരമാണ് നമുക്കിഷ്ടം (പൊറോട്ട, കേക്ക്, ബിസ്‌കറ്റ് പോലുള്ളവ). പ്രാതല്‍ കഴിക്കാതിരിക്കുക, ഉച്ചഭക്ഷണം മൂന്നു മണിക്ക് ശേഷം കഴിക്കുക, രാത്രിഭക്ഷണം വയറ് നിറച്ച് വൈകി കഴിക്കുകയും ഉടനെ ഉറങ്ങുകയും ചെയ്യുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹക്കാരെ കൊണ്ട് മലയാളനാട് സമ്പന്നമായി.

കാല്‍നടയായി മാത്രം യാത്ര ചെയ്തിരുന്ന നാം നടക്കാന്‍ മടിയുള്ളവരായി. നടത്തവും സൈക്കിള്‍ യാത്രയും നാം ‘മോശം’ ഏര്‍പ്പാടായി കാണുവാന്‍ തുടങ്ങി. ഞാന്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം സ്വന്തമായി വണ്ടികള്‍ ഇല്ലാത്ത സാറന്മാരുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ക്കേ സ്വന്തമായി വാഹനം ഉണ്ടായിരുന്നുള്ളു. ഇന്ന് വാഹനമില്ലാത്ത മെഡിക്കല്‍ വിദ്യാര്‍ഥികളുണ്ടോയെന്ന് സംശയമാണ്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

കുഞ്ഞുങ്ങളിലെ ദന്ത സംരക്ഷണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കുഞ്ഞുങ്ങളിലെ ദന്ത സംരക്ഷണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ആകര്‍ഷകമായ പുഞ്ചിരിയാല്‍ ആരുടെയും മനസ്സ് കീഴടക്കുന്നവരാണ് കുഞ്ഞുങ്ങള്‍. ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ കുഞ്ഞുദന്തങ്ങളുടെ കാര്യത്തില്‍ നാം ഇത്തിരി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. പാല്‍പല്ലുകള്‍ കേടുവന്നാല്‍ ‘പാല്‍പല്ലല്ലേ, കൊഴിഞ്ഞു പോയി അവിടെ സ്ഥിരം പല്ലുകള്‍ വരുമല്ലോ, അതുകൊണ്ട് പേടിക്കേണ്ടതില്ല’ എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ പാല്‍പല്ലുകള്‍ കേടു കൂടാതെയും അവയുടെ സ്വാഭാവികമായ കൊഴിഞ്ഞുപോക്ക്‌വരെ നഷ്ടപ്പെടാതെയും സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് സ്ഥിര ദന്തരോഗങ്ങളുടെ മുക്തിക്കും കുഞ്ഞിന്റെ പൂര്‍ണ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

പാല്‍പല്ലുകള്‍ എന്നറിയപ്പെടുന്ന ഈ 20 എണ്ണം വരുന്ന ഇത്തിരിക്കുഞ്ഞന്‍മാര്‍ ഏകദേശം 6 മാസത്തില്‍ വരാന്‍ തുടങ്ങി രണ്ടര വയസ്സോടെ മുഴുവന്‍ പല്ലുകളും മുളച്ചു വരുന്നു. ചില കുഞ്ഞുങ്ങളില്‍ ആറു മാസത്തിനു മുന്നേ വരാന്‍ തുടങ്ങും, ചില കുഞ്ഞുങ്ങളില്‍ അഞ്ചോ ആറോ മാസം താമസിച്ച് വരികയും ചെയ്യുന്നു. ഇത് ഒരു പ്രശ്‌നമായി കരുതേണ്ടതില്ല, സ്വാഭാവികം മാത്രം. അപൂര്‍വം ചില കുഞ്ഞുങ്ങളുടെ വായില്‍ ജനിക്കുമ്പോള്‍ തന്നെ പല്ല് കാണപ്പെടാറുണ്ട്, അല്ലെങ്കില്‍ ജനിച്ച് ഒരു മാസത്തിനുള്ളിലും പല്ല് മുളക്കുന്നു. ജന്മനാ കാണപ്പെടുന്ന ഇത്തരം പല്ലുകള്‍ക്ക് ചെറുതായി ഇളക്കം തോന്നുന്നുവെങ്കില്‍ അബദ്ധത്തില്‍ കുഞ്ഞ് വിഴുങ്ങിപ്പോകാന്‍ ഇടയുള്ളതിനാലും അതുപോലെ കൂര്‍ത്ത അഗ്രങ്ങളോ മറ്റോ കാരണം മുലയൂട്ടുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലും പറിച്ചു കളയുന്നതില്‍ കുഴപ്പമൊന്നുമില്ല.

 പല്ലുകള്‍ മുളച്ചു വരുന്ന സമയത്ത് കുട്ടികളില്‍ പനി, വയറിളക്കം, വിശപ്പില്ലായ്മ, നിര്‍ത്താതെയുള്ള കരച്ചില്‍ മുതലായ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. വായില്‍ പല്ലിന്റെ മുള പൊട്ടുന്നതോട് കൂടി ഈ അസ്വസ്ഥതകള്‍ മാറി വരും.

ശേഷം ഏകദേശം 6 വയസ്സോട് കൂടി പാല്‍പല്ലുകള്‍ ഓരോന്നായി ഇളകാന്‍ തുടങ്ങുന്നു. പാല്‍പല്ലിനു താഴെയായി സ്ഥിരമായുള്ള പല്ലുകള്‍ മുളച്ചു തുടങ്ങുമ്പോഴാണ് പാല്‍പല്ലുകള്‍ക്ക് ഇളക്കം തുടങ്ങുന്നത്. ഏകദേശം 12, 13 വയസ്സോട് കൂടിയേ മുഴുവന്‍ സ്ഥിരമായുള്ള പല്ലുകളും വന്ന് കഴിയുകയുള്ളൂ. ഈ കാലയളവിനിടയില്‍ (ഏകദേശം 9 വയസ്സു മുതല്‍ 12 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍) കുട്ടികളുടെ വായിലെ പല്ലിന്റെ ക്രമീകരണം കാണുമ്പോള്‍ ചെറിയ അഭംഗി തോന്നിയേക്കാം. പല്ലുകള്‍ തമ്മില്‍ അസ്വാഭാവികമായ അകലങ്ങളോ അല്ലെങ്കില്‍ തീരെ സ്ഥലമില്ലാത്ത പോലെയോ പല്ലുകള്‍ക്ക് ഇത്തിരി ചെരിവോ ഒക്കെ തോന്നിയേക്കാം. സ്ഥിരമായി വന്ന പല്ലുകള്‍ക്ക് കുറച്ച് വലിപ്പക്കൂടുതല്‍ ഉണ്ടോ എന്നും തോന്നാനിടയുണ്ട്. എന്നാല്‍ കുട്ടികളില്‍ ഗണ്യമായ വളര്‍ച്ച നടക്കുന്ന ഘട്ടമായതിനാല്‍ താടിയെല്ലുകള്‍ ആനുപാതികമായി വളരുന്നത് കൊണ്ട് കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ ഈ അഭംഗി മാറിക്കിട്ടും. ഈ ഘട്ടത്തെ ൗഴഹ്യ റൗരസഹശിഴ േെമഴല എന്നാണ് വിളിക്കാറുള്ളത്. ഈ അവസ്ഥക്ക് പ്രത്യേക ചികിത്സ എടുക്കേണ്ട ആവശ്യമൊന്നും ഇല്ല. കുട്ടി വളരുമ്പോള്‍ സ്വാഭാവികമായി തന്നെ മാറി വരുന്നതാണ്.

ദന്തക്ഷയം

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഏകദേശം 90% ആളുകളും ഒന്നല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ദന്തരോഗം ഉള്ളവരാണ്. ഇതില്‍ കുട്ടികള്‍ കുറച്ചു മുന്നിലാണെന്ന് മാത്രം. മിക്ക കുട്ടികളിലും നാം സാധാരണയായി കാണാറുള്ളതാണ് പുഴുപ്പല്ലുകള്‍. കറുപ്പോ കാപ്പിയോ മഞ്ഞയോ നിറത്തില്‍ നാം കാണുന്ന ഈ കേടുകളെ അത് തുടങ്ങുമ്പോള്‍ തന്നെ ഒരു ദന്ത ഡോക്ടറെ കണ്ടാല്‍ ആ കേട് സാധാരണ രീതിയില്‍ അടക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ ആ കേട് പല്ലിന്റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങുകയും പല്ലിന്റെ രക്തയോട്ടം നടക്കുന്ന ഭാഗത്തേക്ക് എത്തുകയും കുഞ്ഞുങ്ങള്‍ക്ക് പല്ലിനു വേദനയും മോണയിലും മുഖത്തും വീക്കം കാണപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തിലെത്തിയാല്‍ മുതിര്‍ന്നവരില്‍ നാം ചെയ്യുന്ന പോലെ കുഞ്ഞുങ്ങളിലും വേരു ചികിത്സ അഥവാ റൂട്ട് കനാല്‍ ചികിത്സ ചെയ്യണം. കൊഴിഞ്ഞു പോകുന്ന പല്ലല്ലേ, അതിന് എന്തിനു വേരുചികിത്സ, അതങ്ങ് പറിച്ചു കളഞ്ഞാല്‍ പോരേ എന്നു തോന്നിയേക്കാം. പക്ഷേ, ഒരു പല്ല് അതിന്റെ സ്വാഭാവികമായ ഇളക്കം വന്ന് പറിഞ്ഞു പോകേണ്ട കാലത്തിനു മുന്നേ തന്നെ പറിച്ച് ഒഴിവാക്കിയാല്‍ അതിന്റെ പിറകില്‍ വരുന്ന സ്ഥിരദന്തങ്ങളുടെ വളര്‍ച്ചയെയും ക്രമീകരണത്തെയും പ്രതികൂലമായി ബാധിക്കും. അതുപോലെ താടിയെല്ലിന്റെ ശരിയായ വലിപ്പവും വളര്‍ച്ചയും നടക്കുന്നതും പാല്‍പല്ലുകളുടെ സാന്നിധ്യം കാരണമാണ് . അതിനാല്‍ പഴുപ്പും വേദനയും വന്ന പല്ല് വേരുചികിത്സ ചെയ്തു നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. പല്ലിലെ കേട് കാരണമുള്ള നിറഭേദങ്ങളും പല്ല് പറിച്ച വിടവുകളും സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളില്‍ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാനും ഇടയുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ അവയുടെ കേടുകൂടാതെയുള്ള സംരക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പല്ലുകളില്‍ കേട് എങ്ങനെ വരുന്നു എന്ന് മനസ്സിലാക്കി അതിനനുസരിച്ച മുന്‍കരുതലുകള്‍ ചെയ്താല്‍ തന്നെ ഒരു വിധം പ്രശ്‌നങ്ങളെയെല്ലാം അകറ്റി നിര്‍ത്താം. പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളില്‍ പ്രത്യേകിച്ച് മധുരപദാര്‍ഥങ്ങളില്‍ സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പല്ലില്‍ കേടുകള്‍ വന്ന് തുടങ്ങുന്നത്. പ്രത്യേകിച്ച് രാത്രിയില്‍ വായിലെ ഉമിനീര്‍ പ്രവാഹം കുറയുമെന്നതിനാല്‍ ബ്രഷ് ചെയ്യാതെ കിടന്നാല്‍ ആ സമയത്ത് ദന്തക്ഷയത്തിന്റെ തോത് വര്‍ധിക്കുന്നു. ഇത് ഇല്ലാതാക്കാനായി നാം ചെയേണ്ടത്:

1. പാല്‍പല്ലുകള്‍ മുളച്ചു തുടങ്ങുമ്പോള്‍ തന്നെ അവ വൃത്തിയാക്കാനും ശ്രദ്ധിക്കുക.

2. രാത്രി കുഞ്ഞിന് പാല്‍ കൊടുക്കുകയാണെങ്കില്‍ പാല്‍ കൊടുത്ത ശേഷം ഉപ്പുവെള്ളത്തില്‍ മുക്കിയ ഒരു തുണി വിരലില്‍ ചുറ്റി അതുകൊണ്ട് കുഞ്ഞിന്റെ പല്ല് ഉറങ്ങുമ്പോള്‍ തന്നെ തുടച്ചു വൃത്തിയാക്കണം.

3. പല്ലുകള്‍ ദ്രവിക്കാതിരിക്കാന്‍ ബേബി ബ്രഷ് ഉപ്പുവെള്ളത്തില്‍ മുക്കി പല്ല് ബ്രഷ് ചെയ്യിക്കണം. തുപ്പുവാന്‍ അറിയാത്ത കുട്ടികള്‍ക്കു പേസ്റ്റ് ഉപയോഗിക്കേണ്ടതില്ല.

4. തുപ്പുവാന്‍ സാധിക്കുന്ന കുട്ടികള്‍ക്ക് ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിച്ചു ദിവസം 2 നേരം ബ്രഷ് ചെയ്യിക്കുക. ഒരു കുഞ്ഞു പയറുമണിയുടെ അത്രയോ അതില്‍ കുറവോ വലിപ്പത്തില്‍ പേസ്റ്റ് ഉപയോഗിക്കുക. പേസ്റ്റ് ഒരിക്കലും കുട്ടികള്‍ക്കു സ്വതന്ത്രമായി ഉപയോഗിക്കാന്‍ വിട്ടുകൊടുക്കരുത്.

5. കുഞ്ഞുങ്ങള്‍ക്ക് കൂടുതലായി ബിസ്‌കറ്റ്, ചോക്ലേറ്റ് മുതലായ പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണങ്ങള്‍ കൊടുക്കാതെ വീട്ടില്‍ പാകം ചെയുന്ന പലഹാരങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക. അഥവാ കൊടുക്കുകയാണെങ്കില്‍ കഴിച്ച ഉടന്‍ തന്നെ വായ വൃത്തിയാക്കിപ്പിക്കുക. വിറ്റാമിന്‍ ഡി, കാല്‍സ്യം ഇവ അടങ്ങിയ വിഭവങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.

6. ആവശ്യമില്ലാതെ മിഠായി വാങ്ങിക്കൊടുക്കുന്ന ശീലം ഒഴിവാക്കുക. ഗിഫ്‌റ്റോ മറ്റോ നല്‍കുകയാണെങ്കില്‍ കുട്ടി ആവശ്യപ്പെടാതെ ഒരിക്കലും മിഠായി വാങ്ങി കൊടുക്കാതിരിക്കുക. പകരം വേറെ വല്ലതും സമ്മാനമായി നല്‍കുക. മിഠായി കഴിക്കുകയാണെങ്കില്‍ അത് കഴിച്ചു കഴിഞ്ഞ് കുഞ്ഞിന്റെ വായ കഴുകിപ്പിക്കുക.

7. പല്ലില്‍ കളര്‍മാറ്റമോ ഭക്ഷണം കയറിയിരിക്കുന്ന അസ്വസ്ഥയോ മറ്റു വല്ല കേടോ കണ്ടാല്‍ ഉടനെ ഒരു ദന്തഡോക്ടറെ സമീപിക്കുക. ആറു മാസത്തിലൊരിക്കല്‍ ഒരു ദന്തഡോക്ടറെ കൊണ്ട് പല്ല് ചെക്കപ്പ് ചെയ്യുന്നത് ഒരു ശീലമാക്കുക.

8. ദന്തഡോക്ടറെ കുറിച്ച് കുഞ്ഞില്‍ അകാരണമായ ഭയം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഭക്ഷണം കഴിച്ചില്ലേലും പല്ലുതേച്ചില്ലേലും പല്ല് ഡോക്ടര്‍ സൂചിവെക്കും, അല്ലെങ്കില്‍ പല്ല് പറിക്കും എന്നൊന്നും പറഞ്ഞ് പേടിപ്പിക്കാതിരിക്കുക. അങ്ങനെയാവുമ്പോള്‍ സാധാരണ പല്ല് അടക്കാന്‍ പോലും ദന്തഡോക്ടറെ കാണാന്‍ കുഞ്ഞിന് പേടിയാകും. അതുപോലെ മുതിര്‍ന്നവരുടെ ദന്തചികിത്സക്ക് വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കുക.

9. വിരല്‍ കുടിക്കല്‍, വായതുറന്നുവെച്ച് ഉറങ്ങല്‍, നാവ് കൊണ്ട് പല്ല് ഉന്തല്‍ തുടങ്ങിയ ശീലങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് അത് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക. ഇത് തുടര്‍ന്നാല്‍ മേല്‍വരിയിലെ പല്ലുകള്‍ പുറത്തേക്കുന്തുകയും മേല്‍കീഴ് താടികള്‍ക്കിടയില്‍ വിടവ് പ്രത്യക്ഷപ്പെടുകയും ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

10. ഓരോ ആഹാരത്തിനു ശേഷവും കുഞ്ഞിന്റെ വായ കഴുകി വൃത്തിയാക്കി കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

11.കേട് വരാതിരിക്കാനുള്ള മുന്‍കരുതല്‍ ചികിത്സകളായ ഫ്‌ളൂറൈഡ് അപ്ലിക്കേഷന്‍, പിറ്റ് ആന്‍ഡ് ഫിഷര്‍ സീലന്റ് അപ്ലിക്കേഷന്‍ മുതലായ ചികിത്സകളും ഇന്ന് ലഭ്യമാണ്.

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. ചെറുപ്രായത്തില്‍ അവര്‍ക്ക് ലഭിക്കുന്ന പരിശീലനം തന്നെയാണ് വലിപ്പത്തിലും അവര്‍ക്ക് പ്രചോദനമാകുന്നത്.

 

ഡോ. സഫ ഹിഷാം
നേർപഥം വാരിക

വിഷാദരോഗികളെ തിരിച്ചറിയുക

വിഷാദരോഗികളെ തിരിച്ചറിയുക

”ഓന് (അല്ലെങ്കില്‍ ഓള്‍ക്ക്) പ്പൊ എന്തിന്റെ കൊറവ്ണ്ടായിട്ടാണ്? ചോയിച്ചതെല്ലാം തന്തേം തള്ളേം വാങ്ങി കൊടുക്ക്ണില്ലേ? കുടീല് പട്ടിണി ഒന്നും ഇല്ലലോ. ഉടുക്കാന്‍ ഇല്ലാഞ്ഞിട്ടും അല്ല. പിന്നെ എന്തിനാണ് ഈ ആച്ചിര്യം? തിന്ന് എല്ലിന്റെ എടേല് കുത്തീറ്റന്നെ; അല്ലാതെന്താ! തിന്നാനും കുടിച്ചാനും പോലും ഇല്ലാത്ത എത്തര ആള്‍ക്കാര് ഇവടെ ജീവിക്ക്ണു. ഓല്‍ക്കൊന്നും ഇല്ലാത്ത എന്ത് എടങ്ങേറാണ് ഓള്‍ക്ക് (ഓന്). ആരോടും മുണ്ടാട്ടല്ല. എല്ലാരോടും ദേഷ്യം. എപ്പളും ഓരോരോ ദീനം. പരിശോദിച്ചാല് ഒന്നും കാണൂല. ഇെതന്ത് ഹലാക്കാണ്. ആയ കാലത്ത് നല്ല പെട കൊടുത്ത് വളത്താത്തീന്റെ കേടാണ്.”

നാട്ടിന്‍ പുറങ്ങളിലെ ചില വീടുകളില്‍നിന്ന് പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന ശകാരവാക്കുകളാണിത്. വിഷാദരോഗം അഥവാ ഡിപ്രഷന്‍ ഉള്ളവരാണ് പലപ്പോഴും ഈ പഴി കേള്‍ക്കേണ്ടിവരുന്നത്. നാം അനുഭവിക്കാത്ത ജീവിതാനുഭവങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണല്ലോ! നമുക്ക് പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നാത്തത് കൊണ്ട് നാം തീരുമാനിക്കുന്നു; ഇതൊക്കെ വെറും കാട്ടിക്കൂട്ടലാണെന്ന്.

വിഷാദരോഗമുള്ളവരില്‍ ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചില്‍, തലവേദന, തലകറക്കം, സന്ധിവേദന, നീര്‍ക്കെട്ട് തുടങ്ങി പലതും ഇതിലുള്‍പ്പെടുന്നു.

ഒന്നിലും താല്‍പര്യമില്ലായ്മ, ഏകാന്തതയെ ഇഷ്ടപ്പെടുക, അകാരണമായ ദുഃഖം, ഉത്സാഹമില്ലായ്മ, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍, ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക തുടങ്ങിയവയും വിഷാദ രോഗികളില്‍ കാണാവുന്നതാണ്.

ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും ശരീരത്തിന്റെതായ രോഗങ്ങള്‍ ഒന്നും കാണാതിരിക്കുന്നതിനാലാണ് ചില രക്ഷിതാക്കള്‍ രോഗികളെ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ രോഗികളാകട്ടെ ഇതെല്ലാം നന്നായി അനുഭവിക്കുന്നുമുണ്ടാകും.

ഒരാള്‍ പോലും തന്റെ രോഗം മനസ്സിലാക്കാത്തത്, വളരെ അടുത്തവരെ പോലും ഞാനൊരു രോഗിയാണ് എന്ന് ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എത്ര ഭീകരമായ അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക. സകല പ്രതീക്ഷകളും ആശകളും നഷ്ടപ്പെട്ട് നിരര്‍ഥകമായ ഈ ജീവിതം അവസാനിപ്പിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്നവരുടെ അടുത്തേക്കാണ് നാം ഉപദേശങ്ങളുമായി ചെല്ലാറുള്ളത്.

‘പുറത്തിറങ്ങി ശുദ്ധവായു കൊണ്ടാല്‍ മതി. കുറച്ചു നേരം പാട്ടു കേട്ടാല്‍ മതി. കൂട്ടുകാരുടെ അടുത്തൊക്കെ ഒന്ന് പോകണം. നീ ഒന്ന് സ്‌ട്രോങ് ആവണം. ഇതിനെക്കാള്‍ വലിയ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കുന്ന ആളുകളുണ്ട്…’ ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍.

ആഹാ! എന്ത് മനോഹരമായ ലോജിക്ക്! കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കുന്ന ഒരാളോട് കാലിലെ വേദന മാറാന്‍ ദിവസവും രണ്ട് റൗണ്ട് ഓടിയാല്‍ മതിയെന്ന് പറയുന്ന പോലാണിത്. ഒരുപക്ഷേ, അതിലും ക്രൂരമാണിത്. ഹൃദയത്തിനും കരളിനും വൃക്കയ്ക്കുമൊക്കെയെന്ന പോലെ തലച്ചോറിനും അസുഖം ബാധിക്കുമെന്നും, അങ്ങനെയാണ് വിഷാദരോഗമുണ്ടാകുന്നതെന്നും, അത് വൈദ്യസഹായം തേടേണ്ടതും ആവശ്യമെങ്കില്‍ മരുന്നു കഴിക്കേണ്ടതുമായ ഒരവസ്ഥയാണെന്നുമൊക്കെ നാം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇത് തുടരും. ആഴ്ചകളോളം, മാസങ്ങളോളം ആരോടും മിണ്ടാന്‍ കൂട്ടാക്കാത്ത, റൂമില്‍ നിന്ന് പുറത്തു വരാന്‍ താല്‍പര്യമില്ലാത്ത, ജീവന്‍ നിലനിര്‍ത്താനെങ്കിലും ഭക്ഷണം കഴിക്കണമെന്ന ബോധമില്ലാത്ത, ഇടയ്ക്കിടെ ‘ഞാന്‍ ജീവിതം അവസാനിപ്പിക്കു’മെന്ന് കളിയായും കാര്യമായും സൂചിപ്പിക്കാറുള്ളവരുടെ അവസ്ഥകള്‍ നാം തിരിച്ചറിയണം.

ഇനിയും അവരെ പുച്ഛിക്കരുത്. ഇരുണ്ട മൂലകളിലേക്ക് അവരെ തള്ളിവിടരുത്. അവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കണം. അവര്‍ക്ക് പറയാനുള്ളതിനെല്ലാം കാത് കൊടുക്കാനുള്ള ക്ഷമ നാം കാണിക്കണം. കൂടെയുണ്ടെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കണം. ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓതിയോതി ഉറപ്പിക്കണം. നമ്മുടെ കൈയില്‍ നില്‍ക്കില്ലെന്ന് തോന്നിയാലുടനെ കൃത്യമായ വൈദ്യസഹായം നല്‍കണം. ചികിത്സയില്‍ കൂടെ നില്‍ക്കണം. ആശയറ്റ് വ്യാജന്മാര്‍ക്കും കപടന്മാര്‍ക്കും അവരെ വിട്ടുകൊടുക്കരുത്. ചികില്‍സിച്ചാല്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന അസുഖം തന്നെയാണത്.

 

ഡോ. ജസീം അലി
നേർപഥം വാരിക

എന്താണ് മൂത്രാശയക്കല്ല്?

എന്താണ് മൂത്രാശയക്കല്ല്?

മൂത്രാശയക്കല്ല് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കു മുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍ സ്ഥിതി ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ് ഇവയുടെ ധര്‍മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, ലവണങ്ങളുടെ അളവ്, ഹോര്‍മോണ്‍ ഉദ്പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക് കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ് മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്.

കാത്സ്യം കല്ലുകള്‍

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്തില്‍ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്. ഇങ്ങനെ വൃക്കയിലെത്തി അരിച്ചുമാറ്റുന്ന കാത്സ്യംകണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന് വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന് കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്ഫറസ് കടന്നുപോകുക, പാരാതൈറോയിഡ് ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

സ്ട്രുവൈറ്റ് കല്ലുകള്‍

വൃക്കയില്‍നിന്ന് വേര്‍തിരിക്കപ്പെടുന്ന 15 ശതമാനം കല്ലുകള്‍ക്ക് കാരണം മഗ്‌നീഷ്യം, അമോണിയ എന്നിവയാണ്. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് മിക്കവരിലും ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്. ഇവരില്‍ കല്ല് നീക്കം ചെയ്യാതെ രോഗാണുബാധ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല.

യൂറിക് ആസിഡ് കല്ലുകള്‍

മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന കല്ലുകളില്‍ ആറ് ശതമാനമാണ്് യൂറിക് ആസിഡ് കല്ലുകള്‍ക്കുള്ള സാധ്യത. രക്തത്തില്‍ അമിതമായി യൂറിക് ആസിഡ് ഉണ്ടാകുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. അനേകം കാരണങ്ങളാല്‍ യൂറിക് ആസിഡ് കല്ലുകള്‍ ഉണ്ടാകാമെങ്കിലും അമിതമായി മാംസം ഭക്ഷിക്കുന്നവരിലാണ് ഇത്തരം കല്ലുകള്‍ കൂടുതലായി കാണുന്നത്.

രക്തത്തില്‍ അമിതമായി ഉണ്ടാകുന്ന യൂറിക് ആസിഡ് വൃക്കളില്‍വച്ച് നീക്കം ചെയ്യപ്പെടണം. ഇങ്ങനെ അരിച്ചുമാറ്റുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തുപോകാതെ വൃക്കകളില്‍ ചെറിയ കണികകളായി തങ്ങിനിന്ന് വീണ്ടും കണികകള്‍ പറ്റിപ്പിടിച്ച് കല്ലുകളാകുന്നു. ഈ കല്ലുകളുള്ള 25 ശതമാനം പേരില്‍ യൂറിക് ആസിഡ് മൂലം സന്ധിവീക്കവും വേദനയും കണ്ടുവരുന്നു.

സിസ്റ്റീന്‍ കല്ലുകള്‍

രണ്ട് ശതമാനം സാധ്യത മാത്രമാണ് സിസ്റ്റീന്‍ കല്ലുകള്‍ക്കുള്ളത്. നാഡികള്‍, പേശികള്‍ ഇവ നിര്‍മിക്കാനുള്ള ഘടകങ്ങളിലൊന്നാണ് സിസ്റ്റീന്‍. ശരീരത്തിലുണ്ടാകുന്ന ഉപാപചയത്തകരാറുകള്‍കൊണ്ട് സിസ്റ്റീന്‍ രക്തത്തില്‍ കലര്‍ന്ന് വൃക്കകളില്‍ എത്തുന്നു. ഇവിടെവച്ച് ഇത് വേര്‍തിരിക്കപ്പെടുന്നു. എന്നാല്‍ ഇവ ശരീരത്തില്‍ നിന്ന് പുറത്തുപോകാതെ അവിടെ തങ്ങിനിന്ന് കല്ലുകളായി മാറുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും കല്ലുകള്‍ക്ക് കാരണമാകാം.

 

മൂത്രാശയക്കല്ല്: കാരണങ്ങളും ലക്ഷണങ്ങളും

ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ് എന്നിവയൊക്കെ കല്ലുകള്‍ക്ക് കാരണമായിത്തീരാം. സാധാരണയായി കല്ലുകള്‍ കുട്ടികളില്‍ കാണപ്പെടുന്നില്ല. അഥവാ ഉണ്ടാകുകയാണെങ്കിലും എന്‍സൈം ഹോര്‍മോണുകളുടെ അഭാവത്താല്‍ ഉണ്ടാകുന്ന മെറ്റബോളിക് സ്‌റ്റോണ്‍ ഡിസീസ് മൂലമാകാനാണ് സാധ്യത. 20-50 വയസ്സിനിടയിലുള്ളവരെയാണ് കല്ലിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിച്ചുകാണുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വൃക്കയിലെ കല്ല് ഉണ്ടാകാറുണ്ട്. എന്നാല്‍ പുരുഷന്മാരില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ചില കല്ലുകള്‍ പാരമ്പര്യ സ്വഭാവമുള്ളവയാണ്. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും കല്ലുണ്ടെങ്കില്‍ അടുത്ത തലമുറയിലും അത് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ചൂടു കൂടുതലുള്ളതും വരണ്ടതുമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടിവരുകയാണല്ലോ ഇന്ന്്. ഇതും യൂറിക് ആസിഡ് കല്ലുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്്.

ലക്ഷണങ്ങള്‍

കല്ലിന്റെ വലിപ്പം, സ്ഥാനം, അനക്കം എന്നിവയനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

വയറുവേദന

വയറുവേദനയാണ് വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം. കല്ല് വൃക്കയില്‍നിന്ന് ഇറങ്ങി വരുമ്പോഴാണ് വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം. ഒരിടത്ത് ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദനകൊണ്ട് രോഗി പിടയും. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍ തങ്ങിനില്‍ക്കുന്നതിനെക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍ എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.

മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തില്‍ പോകാവുന്ന വലിപ്പമെ കല്ലുകള്‍ക്ക് ഉള്ളൂവെങ്കില്‍ ഒഴുകി മൂത്രസഞ്ചിയിലെത്തും. എന്നാല്‍ കല്ലിന് വലിപ്പക്കൂടുതലുണ്ടെങ്കില്‍ മൂത്രവാഹിനിയില്‍ എവിടെയെങ്കിലും തങ്ങിനില്‍ക്കാം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉരഞ്ഞ് വേദനയുണ്ടാക്കാം. ചിലപ്പോള്‍ കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ തടഞ്ഞുനില്‍ക്കാം. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. അപൂര്‍വമായി മാത്രമെ ഇത് കണ്ടുവരുന്നുള്ളൂ. വൃക്കയില്‍നിന്ന് കല്ല് മൂത്രസഞ്ചിയിെലത്തിയാല്‍ അതിനെ പുറത്തുകളയാനായിരിക്കും ശരീരം ശ്രമിക്കുന്നത്്. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ അത് പുറത്തുപോകാതെ അവിടെ തങ്ങിനില്‍ക്കാം. ചെറിയ കല്ലുകളാണെങ്കില്‍ അത് പുറത്തു പോകുന്നതാണ്. സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്.

മൂത്രത്തിന്റെ നിറവ്യത്യാസം

കൂര്‍ത്തവശങ്ങളോ മുനകളോ ഉള്ള കല്ലുകള്‍ മൂത്രവാഹിനിയിലെ നേരിയ പാളിയില്‍ വിള്ളലുകളുണ്ടാക്കാം. ഇതുവഴി രക്തം വന്ന് മൂത്രത്തില്‍ കലരുന്നു. അതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം കലര്‍ന്നു പോകുന്നതായി കാണാന്‍ സാധിക്കും.

മൂത്രതടസ്സം

രണ്ടുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത് മൂത്രവാഹിനിയെ പൂര്‍ണമായും തടസ്സപ്പെടുത്താം. ഇത് മൂത്രതടസ്സത്തിനും വൃക്ക പരാജയത്തിനും കാരണമായിത്തീരുന്നു. മൂത്രത്തിലെ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഭാവിയില്‍ വൃക്കപരാജയത്തിന് കാരണമാകാം. 80-85 ശതമാനം കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ ശരീരത്തുനിന്നു പുറത്തു പോകാറുണ്ട്. കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തു പോകുന്നത്. എന്നാല്‍ 20-25 ശതമാനം കല്ലുകള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നു.

 

മൂത്രാശയക്കല്ല്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കല്ലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നു വരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്തമായ വിവരം ലഭ്യമാകും. എന്നാല്‍ ഈ പരിശോധനയ്ക്ക് ചെലവു കൂടുതലായതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെ ചെയ്യാറുള്ളൂ. സാധാരണ എക്‌സ്‌റേയില്‍ ഒരുവിധം കല്ലുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും എല്ലാ കല്ലുകളും എക്‌സറേയില്‍ തെളിഞ്ഞു കാണണമെന്നില്ല. മൂത്രപരിശോധനയിലൂടെ കല്ലുണ്ടാകാനുള്ള ഘടകങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അണുബാധ ഉണ്ടെങ്കിലും മൂത്ര പരിശോധനയിലൂടെ അറിയാന്‍ കഴിയും.ഒരു ദിവസത്തെ മൂത്രം ശേഖരിച്ച് 24 മണിക്കൂര്‍ നിരീക്ഷിച്ച് അതില്‍ കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ അമിത സാന്നിധ്യം ഉണ്ടോയെന്ന് മനസിലാക്കാവുന്നതാണ്. മൂത്രത്തിലൂടെ കല്ല് പുറത്തേക്കു വരികയാണെങ്കില്‍ ആ കല്ല് വിശകലനം ചെയ്ത് എന്തുകൊണ്ടാണ് കല്ല് ഉണ്ടായതെന്ന് കണ്ടെത്തണം.

ശസ്ത്രക്രിയ

എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതില്ല. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകുകയില്ല. അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതുമൂലം വേദന, മൂത്രതടസം, അണുബാധ, രക്തസ്രാവം എന്നിവ ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ കല്ലുകള്‍ വേഗത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. കല്ല് പൊടിച്ചു കളയാനുള്ള എക്ട്രാകോര്‍പോറിയല്‍ ഷോര്‍ട്ട് വേവ് ലിതോട്രിപ്‌സി അല്ലെങ്കില്‍ ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ പൊടിക്കുകയോ എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ കല്ലു നീക്കം ചെയ്യുകയോ ചെയ്യുന്നു.

ഏതുതരം മൂത്രക്കല്ലായാലും കൃത്യമായ ചികിത്സയും പരിശോധനകളും ആവശ്യമാണ്. ലക്ഷണങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും വൃക്കയെ ബാധിക്കുന്ന ഏതുതരം കല്ലും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.

മൂത്രത്തിലെ സിട്രേറ്റ് കാല്‍സ്യം കല്ലുകള്‍ ഉണ്ടാകുന്നത് തടയുന്നു. വയറിളക്കം റീനല്‍ ട്യൂബുലാര്‍ അസിഡോസിസ്, ചില പ്രത്യേക മരുന്നുകള്‍ മുതലായവ മൂത്രത്തില്‍ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നു. ഇത്തരത്തിലുള്ള രോഗികള്‍ ഭക്ഷണത്തില്‍ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. അതുപോലെ ശരീരത്തിലെ അമ്‌ളാംശം കൂട്ടുന്ന മാംസാഹാരം കുറയ്ക്കണം. മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് കൂട്ടാന്‍ ധാരാളം ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

ഭക്ഷണത്തിലെ പ്യൂറിന്റെ അളവ് കൂട്ടുന്ന മാംസാഹാരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. ഇത്തരത്തിലുള്ള രോഗികള്‍ മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കുകയും സിട്രേറ്റ് അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുകയും വേണം.

സിസ്റ്റില്‍ കല്ലുകള്‍ ഉള്ള രോഗികള്‍ ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് കുറക്കണം. മൂത്രത്തിലെ സിസ്റ്റിന്റെ അളവ് 250ാഴ/ര ആയി കുറയ്ക്കുവാന്‍ 4 ലിറ്ററോളം വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. അതുപോലെ മാംസാഹാരത്തില്‍ നിന്നാണ് പ്രധാനമായും സിസ്റ്റില്‍ കല്ലുകള്‍ ഉണ്ടാകുന്നത്.  ഇത്തരം ഭക്ഷണത്തില്‍ രോഗികള്‍ മാംസം ഉപേക്ഷിക്കുക.

ഇടവിട്ട് കാല്‍സ്യം കല്ലുകള്‍ ഉണ്ടാക്കുന്ന രോഗികളും മൂത്രത്തില്‍ കാല്‍സ്യം കൂടുതലുള്ള രോഗികളും തയാസൈഡ് മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കാല്‍സ്യം ഓക്‌സലേറ്റ്, കാല്‍സ്യംഫോസ്‌ഫേറ്റ് കല്ലുകള്‍ക്ക് തയാസൈഡ് മരുന്നുകള്‍ ഫലപ്രദമാണ്. ഇടവിട്ട് കല്ലുകള്‍ ഉണ്ടാകുന്നവര്‍, ഒരു വൃക്ക മാത്രമുള്ള രോഗികള്‍, വളരെ വലിപ്പമുള്ളകല്ലുകള്‍ ഉള്ള രോഗികള്‍ മുതലായവര്‍ക്ക് ഇത്തരം മരുന്നുകള്‍ കൊടുക്കണം. പൊട്ടാസ്യം സിട്രേറ്റ് മരുന്നുകള്‍ ഇടവിട്ട് കല്ലുകള്‍ ഉണ്ടാകുന്ന രോഗികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ അലോപ്യൂരിനോള്‍ അടങ്ങിയ മരുന്നുകള്‍ കാല്‍സ്യം ഓക്‌സലേറ്റ് യൂറിക് ആസിഡ് കല്ലുകളുള്ള രോഗികള്‍ക്ക് പ്രയോജനം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു പുറത്തു കളയേണ്ട ആവശ്യമില്ല. ചിലത് മരുന്നുകള്‍ നല്‍കി അലിയിച്ചു കളയാവുന്നതാണ്്. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ് ഏറ്റവും പ്രധാനം. ഒരിക്കല്‍ കല്ലു വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ദിവസവും ധാരാളം വെള്ളം കുടിക്കുക. 22.5 ലിറ്റര്‍ മൂത്രം പുറത്തുപോകാനുള്ള അളവിന് വെള്ളം കുടിക്കുന്നതാണ് എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നതിനേക്കാള്‍ മുഖ്യം. ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

വൃക്കയിലെ കല്ലിന്റെ ഭാഗമായി വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഉപയോഗിക്കാവുന്നതാണ്. അതിനൊപ്പം നന്നായി വെള്ളം കുടിക്കുകയും വേണം. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിനുമുമ്പ് വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന് ഉറപ്പുവരുത്തണം.

കഠിന വേദനയുമായി ആശുപത്രിയിലെത്തുന്ന രോഗിക്ക് വേദനസംഹാരികള്‍ നല്‍കിയശേഷം ഏതു തരത്തിലുള്ള കല്ലാണെന്ന് കണ്ടെത്തി അതിനായുള്ള ചികിത്സ നല്‍കുന്നു. അതിനാല്‍ ശരിയായ ചികിത്സതന്നെ ലഭ്യമാക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. വ്യാജ ചികിത്സകള്‍ക്കു പുറകെ പോകരുത്.

ഭക്ഷണശൈലി ക്രമീകരിക്കുക. ബീഫ്, മട്ടണ്‍, എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഓക്‌സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളായ കാബേജ്, ചീര, കോളിഫ്‌ളവര്‍, നിലക്കടല, കോള, തക്കാളി എന്നിവ ഒഴിവാക്കുക. കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ശരീരത്തിന് ആവശ്യമുള്ള അളവില്‍ മാത്രം കഴിക്കുക. ഉപ്പിന്റെ അളവ് കൂടാതെ സൂക്ഷിക്കണം.

ഒരു പ്രാവശ്യം കല്ല് ചികിത്സിച്ചു മാറ്റിയശേഷം വീണ്ടും കല്ലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ഹൈപ്പര്‍ പാരാതൈറോയിഡിസം, ഹൈപ്പര്‍ ഓക്‌സലേറിയ എന്നിവയ്ക്കുള്ള പരിശോധന നടത്തേണ്ടതാണ്.

 

നിസാം
നേർപഥം വാരിക

 

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ബറേല്‍വി സമസ്തയുടെ എതിര്‍പ്പുകളും

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ബറേല്‍വി സമസ്തയുടെ എതിര്‍പ്പുകളും

സാക്ഷരതാ സംരംഭങ്ങളോടും ഇസ്‌ലാമിക വിജ്ഞാനത്തോടും മുസ്‌ലിം സമൂഹം ശക്തമായി പുറംതിരിഞ്ഞുനിന്ന സാഹചര്യത്തിലും; വിശുദ്ധ ക്വുര്‍ആനിന്റെ ആശയവും അതിന്റെ സന്ദേശവും മനുഷ്യമനസ്സുകളിലേക്ക് പ്രവേശിച്ചുവെങ്കില്‍ മാത്രമെ സാമൂഹികമായ പുരോഗതി കൈവരിക്കാനാവൂ എന്ന ഒറ്റപ്പെട്ട ചിന്തകളും ആഹ്വാനങ്ങളും കേരളത്തിന്റെ മുക്കുമൂലകളില്‍ ഉയര്‍ന്നുകേട്ടു. പൗരോഹിത്യം ഉയര്‍ത്തിവിട്ട ഫത്‌വകളും ബഹിഷ്‌ക്കരണ ഭീഷണികളും വകവെക്കാതെ മുന്നോട്ടുനീങ്ങിയ സമുദായത്തിലെ പ്രമുഖന്മാരായ നേതാക്കള്‍ക്ക് അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങള്‍ അതികഠിനമായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ സന്ദേശം എല്ലാവര്‍ക്കും ലഭ്യമാക്കാനുംമുസ്‌ലിംകളെ ഇസ്‌ലാമിക പൈതൃകത്തിന്റെ അനന്തരാവകാശികളാക്കാനും ഇറങ്ങിത്തിരിച്ച കേരള കേസരി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അനുഭവങ്ങള്‍ ഈ രംഗത്ത് സമാനതകളില്ലാത്തതാണ്. 

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ഥ മുഖം മനസ്സിലാക്കാന്‍ വിശുദ്ധ ക്വുര്‍ആനിന്റെ മലയാള പരിഭാഷ അത്യന്താപേക്ഷിതമായിരുന്നു. കേരള മുസ്‌ലിംകള്‍ക്ക് പൊതുവില്‍ അറബിഭാഷ വായിക്കാന്‍ മാത്രമെ അറിയുമായിരുന്നുള്ളൂ. ലിപി വിജ്ഞാനത്തില്‍ മാത്രം അവരുടെ ഭാഷാജ്ഞാനം പരിമിതപ്പെട്ടുനിന്നു. ക്വുര്‍ആനിന്റെ അര്‍ഥംപോലും അവര്‍ക്കറിയുമായിരുന്നില്ല. ഈ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ അബ്ദുറഹ്മാന്‍ സാഹിബ് ഒരു പണ്ഡിത സംഘത്തിന്റെ കീഴില്‍ ക്വുര്‍ആന്റെ വിവര്‍ത്തനവും വ്യാഖ്യാനവും തയ്യാറാക്കാനുള്ള ഒരു ബൃഹത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതിക്ക് ഏറെ സഹായം ആവശ്യമായിരുന്നു. അതിനുള്ള പണം ശേഖരിക്കുക ശ്രമകരമായ ജോലിയായിരുന്നു. ഈ വാര്‍ത്ത പരന്നതോടുകൂടി യാഥാസ്ഥിതിക മുസ്‌ലിംകള്‍ എതിര്‍ക്കാന്‍ തുടങ്ങി. ക്വുര്‍ആന്‍ വിവര്‍ത്തനാതീതമാണെന്നും വിശുദ്ധ വേദഗ്രന്ഥം വിശുദ്ധ ലിപിയിലല്ലാതെ മറ്റൊരു ഭാഷയിലും ഉണ്ടാവാന്‍ പാടില്ലെന്നും വാദമുണ്ടായി. ഈ എതിര്‍പ്പുകള്‍ പ്രാദേശിക തലത്തില്‍ പണപ്പിരിവ് നടത്തല്‍ അസാധ്യമാക്കിത്തീര്‍ത്തു. അബ്ദുറഹ്മാന്‍ സാഹിബ് ഈ കാര്യത്തിനുവേണ്ടി ഹൈദരാബാദ് നൈസാമിനെ സമീപിച്ചു സഹായമഭ്യര്‍ഥിച്ചു. ധനസഹായം നല്‍കാമെന്ന് നൈസാം ഏല്‍ക്കുകയും ചെയ്തു. ഈ വിവരം കോഴിക്കോട്ടെത്തി. യാഥാസ്ഥിതികന്മാര്‍ ക്ഷുബ്ധരായി. അവരുടെ തലപ്പത്തുള്ള നാട്ടു പ്രമാണിമാര്‍ മുമ്പേതന്നെ അബ്ദുറഹ്മാന്‍ സാഹിബിന്റെ വിരോധികളായിരുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ സംരംഭത്തെ സഹായിക്കരുതെന്ന് നൈസാമിന് കമ്പികളും നിവേദനങ്ങളും തുരുതുരെ അയച്ചു. ഓരോ സ്ഥലത്തും ചെന്ന് കമ്പിയടിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. രണ്ടായിരം കമ്പികളോളം നൈസാമിന് ലഭിച്ചു. മലബാര്‍ മുസ്‌ലിംകള്‍ ഈ സംരംഭത്തിനെതിരാണെന്ന് മനസ്സിലാക്കിയ നൈസാം സഹായ വാഗ്ദാനം പിന്‍വലിച്ചു. ഒടുവില്‍ ചില യുവാക്കളുടെ ഉത്സാഹഫലമായി ക്വുര്‍ആന്റെ ഒരു കാണ്ഡം മാത്രം വിവര്‍ത്തനമായി പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. പി.കെ.മൂസ മൗലവി, പി.മുഹമ്മദ് മൈതീന്‍ എന്നീ പണ്ഡിതന്മാരാണ് വിവര്‍ത്തനവും വ്യാഖ്യാനവും തയ്യാറാക്കിയത്.

അബ്ദുറഹ്മാന്‍ സാഹിബ് ക്വുര്‍ആന്‍ പരിഭാഷക്ക് വേണ്ടി ചെയ്ത ആത്മാര്‍ഥ ശ്രമങ്ങളെപ്പറ്റി പില്‍ക്കാലത്ത് ഇക്കാര്യത്തില്‍ കഠിനപ്രയത്‌നം ചെയ്ത മജീദ് മരക്കാര്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ”സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനു മുമ്പായി മലയാള പരിഭാഷാ വിഷയകമായി മഹത്തായ ഒരു ശ്രമം നടത്തിയ ഷേറെ മലബാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ അനുസ്മരിക്കാതെ ഈ ലേഖനം പൂര്‍ത്തിയാക്കുന്നത് ശരിയായിരിക്കുകയില്ല. കേരള മുസ്‌ലിംകളുടെ ഉദ്ധാരണത്തിനായി മറ്റെല്ലാ തുറകളിലും അദ്ദേഹം ചെയ്തതുപോലുള്ള ശ്രമം പരിഭാഷാ വിഷയത്തിലും ചെയ്യാതിരുന്നിട്ടില്ല. ഉറങ്ങിക്കിടന്ന ഈ സമൂഹ വിഭാഗത്തെ ദേശീയതയില്‍ പങ്കുചേര്‍ക്കാനായിരുന്നു അബ്ദുറഹ്മാന്റെ മുഴുവന്‍ ശ്രമവും.”

ഹിജാസിലെ സുല്‍ത്താന്‍ ഇബ്‌നു സുഊദിനെ ഏറെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത മഹാനായ പണ്ഡിത നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. കണക്കറ്റ സമ്പത്തിനും പ്രശസ്തിക്കും ഉടമയായിരുന്ന ഹൈദരാബാദിലെ ഏറ്റവും അവസാനത്തെ നൈസാം ഉസ്മാന്‍ അലിഖാനെക്കൊണ്ട് കേരള മുസ്‌ലിംകള്‍ക്ക് വേണ്ടി ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിപ്പിക്കാന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെയും കഴിവിന്റെയും തെളിവാണ്. പക്ഷേ, ഇസ്‌ലാമിനോടും മുസ്‌ലിം സമൂഹത്തിനോടും ഏറെ കൂറും പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ ‘വഹാബി’ ആണെന്നായിരുന്നു കേരളത്തിലെ ബറേല്‍വി പുരോഹിതന്മാരുടെ കണ്ടെത്തല്‍. മുന്‍ഗാമികളില്‍നിന്നും തികച്ചും വ്യത്യസ്തനായി ഇസ്‌ലാമിനെയും ഇസ്‌ലാമിക വിജ്ഞാനത്തെയും ഏറെ സ്‌നേഹിച്ചിരുന്ന നൈസാം ഉസ്മാന്‍ അലിഖാന്റെ നിര്‍ദേശമനുസരിച്ചാണ് 1918ല്‍ പ്രശസ്തമായ ഉസ്മാനിയാ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്.

കേരള മുസ്‌ലിം സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് ഏറെ സഹായകരമായിരുന്ന ക്വുര്‍ആന്‍ മലയാളം പരിഭാഷാ പദ്ധതിക്ക് തുരങ്കം വെക്കുകയും നൈസാമിനെ തെറ്റുധരിപ്പിക്കാന്‍ പര്യാപ്തമായ നിലയില്‍ തന്ത്രങ്ങള്‍ മെനയുകയും ചെയ്തതില്‍ തെന്നിന്ത്യന്‍ മുഫ്തിയായി അറിയപ്പെട്ടിരുന്ന അഹ്മദ് കോയാ ശാലിയാത്തിയുടെ പങ്ക് അനിഷേധ്യമാണ്. അക്കാലത്ത് ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരത്തില്‍ മുഫ്തിയായി 100 രൂപ ശമ്പളത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ശാലിയാത്തി. ക്വുര്‍ആന്‍ പരിഭാഷക്ക് സാമ്പത്തികമായി സഹായം വാഗ്ദാനം ചെയ്തിരുന്ന ഹൈദരാബാദ് നൈസാമിനെ കുതന്ത്രങ്ങള്‍ മെനഞ്ഞ് തെറ്റുധരിപ്പിച്ച് പിന്നോട്ട് വലിച്ച ബറേല്‍വി സമസ്തക്കാര്‍ക്ക് പില്‍ക്കാലത്ത് എത്ര ക്വുര്‍ആന്‍ പരിഭാഷകളും ക്വുര്‍ആന്‍ പ്രഭാഷകരും ഉണ്ടായിട്ടുണ്ടെന്നത് പ്രത്യേകം ഗവേഷണം നടത്തേണ്ട വിഷയമാണ്. ‘തഹ്ദീറുല്‍ ഇഖ്‌വാന്‍’ എഴുതി പ്രസിദ്ധപ്പെടുത്തിയ ഇ.കെ.ഹസന്‍ മുസ്‌ലിയാരുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി ചാലിയത്തെ അഹ്മദ് കോയയുടെയും ആത്മീയ സരണിയില്‍നിന്നും സമസ്ത ബറേല്‍വി പുരോഹിതന്മാര്‍ ഒരുപാട് വഴിമാറി സഞ്ചരിക്കാന്‍ പില്‍ക്കാലത്തെ വഹാബികളുടെ സജീവ സാന്നിധ്യം കാരണമായിട്ടുണ്ടെത് അനിഷേധ്യമാണ്.

ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ കേരളത്തിലെ ബറേല്‍വി പുരോഹിതന്മാരും പ്രമാണിമാരും ദ്രോഹിച്ച അത്രയും ബ്രിട്ടീഷ്‌കാര്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ന്യായമായും സംശയിക്കാം. അബ്ദുറഹ്മാനെ വഹാബി മുദ്രചാര്‍ത്തി യാഥാസ്ഥിതിക മുസ്‌ലിംകളെ അദ്ദേഹത്തിനെതിരില്‍ തിരിച്ചുവിടാനും ബറേല്‍വി സമസ്തയിലെ പുരോഹിതന്മാര്‍ ആവുന്നത്ര ശ്രമിച്ചു. 

ബറേല്‍വി സമസ്തയുടെ അധ്യക്ഷനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ‘കാഫിര്‍’ ആണെന്ന മതശാസന പുറത്തിറക്കി. ഖുതുബി മുഹമ്മദ് മുസ്‌ല്യാരും തന്നാലാവുന്ന എല്ലാവിധ തന്ത്രങ്ങളും അബ്ദുറഹ്മാനെതിരില്‍ മെനഞ്ഞു. 1937ലെ തെരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന്‍ സാഹിബിനെ അടച്ചാക്ഷേപിച്ചുകൊണ്ട് നടന്ന ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്ക് ആവേശം പകര്‍ന്നത് ബറേല്‍വി സമസ്തയിലെ പുരോഹിതന്മാര്‍ അദ്ദേഹത്തിനെതിരില്‍ എയ്തുവിട്ട ഫത്‌വകളും വാറോലകളുമായിരുന്നു. ബറേല്‍വി സമസ്തയിലെ പുരോഹിതന്മാരെ മുസ്‌ലിം ജന്മിമാരും പാര്‍ട്ടിയിലെ വിമതരും കാര്യമായി സ്വാധീനിച്ചു. ഇതൊടെ അബ്ദുറഹ്മാന്‍ ‘കാഫിര്‍’ആണെന്ന മതശാസനവും പുറത്തുവന്നു. എന്നാല്‍ ഈ എതിര്‍പ്പുകളും ഭീഷണിയുമൊന്നും വകവെക്കാതെ ഒരു വിഭാഗം ധീരരായ ചെറുപ്പക്കാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനുവേണ്ടി രംഗത്തുവന്നു.

തെരഞ്ഞെടുപ്പില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ എതിരാളിയായി മത്സരിച്ച ചേക്കുവിനുവേണ്ടി ബറേല്‍വി സമസ്തയുടെ പരമോന്നത നേതാവ് സാക്ഷാല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ തന്നെ രംഗത്തുവന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ വഹാബി ബന്ധമായിരുന്നു ഇതിനെല്ലാം അവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സാഹിബിനെ കാഫിറാക്കിക്കൊണ്ടുള്ള ബറേല്‍വി സമസ്തയുടെ നേതാവ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ പ്രസംഗം കത്തിക്കയറുന്നതിന്നിടയിലേക്ക്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കടന്നുചെന്നു. വേദിയിലുണ്ടായിരുന്ന പുരോഹിതന്മാരും എതിരാളികളും സ്തബ്ധരായി. പുരോഹിതന്മാരും കൂട്ടരും സ്ഥലം കാലിയാക്കി. അബ്ദുറഹ്മാന്‍ ഈ വേദിയെ തന്റെ ഇലക്ഷന്‍ പ്രചാരണത്തിനുള്ള സദസ്സാക്കി മാറ്റി. രാഷ്ട്രീയത്തില്‍ മാത്രമല്ല മതരംഗത്തും വിശ്വാസത്തിലും എന്നും വിവാദനായകനായിരുന്നു കേരള സിംഹം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. നാലണക്ക് പകരമായി മതവിധികള്‍ പതിച്ചുനല്‍കുന്ന പുരോഹിതന്മാരും സമുദായത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന പ്രമാണിമാരുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിയോഗികള്‍.

റഫറന്‍സസ്:

1. ക്വുര്‍ആന്‍ പരിഭാഷയും മലയാള ഭാഷയും: മജീദ് മരക്കാര്‍, കേരള മുസ്‌ലിം ഡയറക്ടറി

2. മുഹമ്മദ് അബ്ദുറഹ്മാന്‍; രാഷ്ട്രീയ ജീവചരിത്രം. എസ്.കെ.പൊറ്റക്കാട്, പി.പി.ഉമ്മര്‍ കോയ, എന്‍.പി.മുഹമ്മദ്, കെ.എ.കൊടുങ്ങല്ലൂര്‍ എിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റഫറന്‍സ് കൃതി, പേജ്: 277-278, പി.ആര്‍.ഡി. കേരള രണ്ടാം പതിപ്പ്: 2004 ജനുവരി.

3. Ibid, Page: 286,530.

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

ബറേല്‍വികളുടെ വഹാബി വിമര്‍ശനങ്ങള്‍

ബറേല്‍വികളുടെ വഹാബി വിമര്‍ശനങ്ങള്‍

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ, ഇബ്‌നുല്‍ക്വയ്യിം, ഇമാം ശൗകാനി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെപ്പറ്റി കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളും ഫത്‌വകളും കൊണ്ട് കുപ്രസിദ്ധമാണ് ബറേല്‍വിയുടെ രചനകള്‍. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്തകളും നവോത്ഥാന, പരിഷ്‌ക്കരണങ്ങളും ഇന്ത്യയില്‍ വ്യാപകമാകുന്നതിനെ ഏറ്റവുമധികം ഭയപ്പെട്ട വിഭാഗങ്ങളാണ് ബറേല്‍വികളും ശിയാക്കളും പിന്നെ സ്വൂഫി ഗ്രൂപ്പുകളും. വരുമാന മാര്‍ഗങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന എല്ലാ സംരംഭങ്ങളെയും പല്ലും നഖവുമുപയോഗിച്ച് വിമര്‍ശിക്കാനും പ്രതിരോധിക്കാനും ഇതര ഗ്രൂപ്പുകള്‍ക്കൊപ്പം ബറേല്‍വികളും മുന്നോട്ടുവന്നു. നിന്ദ്യവും നികൃഷ്ടവുമായ പദപ്രയോഗങ്ങളാണ് മുകളില്‍ പറഞ്ഞ പണ്ഡിതന്മാരെപ്പറ്റി ഈ വിഭാഗം പ്രയോഗിക്കുന്നത്. 

ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനോടുള്ള വിരോധം നിമിത്തം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വ്യാജഹദീഥ് പോലും ബറേല്‍വി സ്വയം നിര്‍മിച്ചു! ഏറ്റവും നികൃഷ്ടരായ മുര്‍തദ്ദുകള്‍ (മതഭ്രഷ്ടര്‍) വഹാബികളാണന്ന് ബറേല്‍വി തന്റെ ‘അഹ്കാമുശ്ശരീഅഃ’ എന്ന വാറോലയില്‍ എഴുതിവിട്ടു. അവിടെയും അവസാനിച്ചില്ല ബറേല്‍വിയുടെ വഹാബി വിരോധം; ‘വഹാബികള്‍ യഹൂദികളെക്കാളും ബിംബാരാധകരെക്കാളും മജൂസികളെക്കാളും ഏറ്റവും നികൃഷ്ടരും ഉപദ്രവകാരികളും അശുദ്ധരുമാണ്’ എന്ന്’അയാള്‍ ഇതേ വാറോലയില്‍ തന്നെ എഴുതിവിട്ടു. വഹാബികള്‍ മുശ്‌രിക്കുകളാണന്നും അവരെ കര്‍മശാസ്ത്രപരമായി തന്നെ കാഫിറാക്കല്‍ നിര്‍ബന്ധമാണെന്നും അയാള്‍ പ്രചരിപ്പിച്ചു.

ഹിജാസില്‍ ശൈഖ് മുഹമ്മദ് നടത്തിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ ഏറ്റവും ക്രൂരമായ ഭാഷയിലാണ് ബറേല്‍വിയും അയാളുടെ ശിഷ്യന്മാരും പരിചയപ്പെടുത്തിയത്. ‘അകാരണമായി നിരവധി നിരപരാധികളെ വഹാബികള്‍ ഹറമൈനിയില്‍ വെച്ച് കൊലപ്പെടുത്തി. അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും വഹാബികള്‍ വ്യഭിചരിച്ചു. അവരെ തടവില്‍ പാര്‍പ്പിച്ചു. അവരെ അടിമകളാക്കി’ എന്നെല്ലാം ബറേല്‍വിയും ശിഷ്യന്മാരും എഴുതിവിട്ടു. സുല്‍ത്വാന്‍ ഇബ്‌നു സുഊദിനെയും ബറേല്‍വികള്‍ വെറുതെവിട്ടില്ല. ഹിജാസിലെ നേതാക്കളെയും പണ്ഡിതന്മാരെയും കഴിയുന്നത്ര തേജോവധം ചെയ്യുന്നതില്‍ അയാളും അനുയായികളും സുഖം കണ്ടെത്തി. മുര്‍തദ്ദുകള്‍, നിരീശ്വര വാദികള്‍, ഇബ്‌ലീസുകള്‍, കാഫിറുകള്‍, ശപിക്കപ്പെട്ടവര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍കൊണ്ട് നിറഞ്ഞവയാണ് ബറേല്‍വികളുടെ രചനകള്‍.

ഹിജാസിലെ സുല്‍ത്വാന്‍ ഇബ്‌നുസുഊദിന്റെ കുടുംബത്തിലെ ചിലര്‍ അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ബോംബെയിലെത്തിയ അവരെ ബോംബെ ജുമുഅ മസ്ജിദിലെ ഇമാം ശൈഖ് അഹ്മദ് യൂസുഫും സ്വീകരിക്കാനെത്തി. ഇതും ബറേല്‍വിയെ പ്രകോപിപ്പിക്കാന്‍ കാരണമായി. ഇബ്‌നു സുഊദിന്റെ മക്കളെ സ്വീകരിക്കുകയും നജ്ദിലെ ഭരണകൂടത്തെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത ഇമാം അഹ്മദ് യൂസുഫിനെ ഇക്കാരണത്താല്‍ കാഫിറും മുര്‍തദ്ദുമായി ചിത്രീകരിക്കാന്‍ ബറേല്‍വിക്ക് യതോരു മടിയുമുണ്ടായില്ല. 

പ്രമുഖന്മാരായ പണ്ഡിതന്മാരെയും നേതാക്കളെയും ബറേല്‍വികള്‍ വെറുതെ വിട്ടില്ല

ഇന്ത്യയില്‍ സമുന്നതമായ നിലയില്‍ മദ്‌റസാ പ്രസ്ഥാനവുമായി കടന്നുവന്ന ദയൂബന്തിലെ പ്രമുഖന്മാരായ പണ്ഡിതന്മാരെയും നേതാക്കളെയും ബറേല്‍വികള്‍ വെറുതെ വിട്ടിട്ടില്ല. മൗലാനാ ക്വാസിം നാനൂത്തവി(റഹ്)യുടെ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗംതന്നെയായിരുന്നു. സാധാരണ പണ്ഡിത പ്രമുഖന്മാര്‍ ധരിക്കാറുള്ള വേഷഭൂഷാധികളോ തലപ്പാവോ നീളക്കുപ്പായമോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സമൂഹത്തില്‍നിന്നും ഒഴിഞ്ഞ് കഴിയുന്നതിനായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പര്യം. വലിയ ഭക്തനായിരുന്നു. ആര്‍ക്കും എന്തിനും ഫത്‌വ നല്‍കുന്ന സ്വഭാവവും ഇല്ലായിരുന്നു. ഹിജ്‌റ 1297ല്‍ മരണപ്പെട്ട മഹാനവര്‍കളെപ്പറ്റി ബറേല്‍വികള്‍ ഏറ്റവും മോശമായ ഭാഷയില്‍ ഫത്‌വയിറക്കി. മൗലാനാ ക്വാസിം നാനൂത്തവി മതഭ്രഷ്ടനും അദ്ദേഹത്തിന്റെ രചനകള്‍ അശുദ്ധമാെണന്നും അവര്‍ പ്രചരിപ്പിച്ചു.

മൗലാനാ റഷീദ് അഹ്മദ് ഗാംഗോഹി(റഹ്)യെപ്പറ്റിയും നിരവധി അപരാധങ്ങളാണ് ബറേല്‍വി നേതാവും അയാളുടെ അനുയായികളും പ്രചരിപ്പിച്ചത്. ഗാംഗോഹി കാഫിറും മുര്‍തദ്ദുമാണന്ന് തുറന്ന് പറയാനും എഴുതാനും ബറേല്‍വികള്‍ മടിച്ചിട്ടില്ല. ഗാംഗോഹി കാഫിറാണോയെന്ന് സംശയിക്കുന്നവരും കാഫിറാെണന്ന് ബറേല്‍വി മൗലാനാ വിധിയെഴുതി! അദ്ദേഹം ബറേല്‍വികള്‍ക്കെതിരില്‍ എഴുതിയ ചില രചനകളെപ്പറ്റി ‘മൂത്രത്തെക്കാള്‍ മ്ലേച്ഛം’ എന്നാണ് ബറേല്‍വി എഴുതിയത്!

ദയൂബന്തികളുടെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്ന മൗലാനാ അഷ്‌റഫ് അലി ഥാനവിയെപ്പറ്റിയും ഇതേനിലപാട് തന്നെയായിരുന്നു ബറേല്‍വികള്‍ക്ക്. ‘പൈശാചികനായ വഹാബി’യെന്നാണ് ബറേല്‍വി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ദയൂബന്തി പണ്ഡിതനിരയിലെ പ്രഗത്ഭരും പതിനായിരങ്ങളുടെ ഗുരുവര്യന്മാരുമായ മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മഹ്മൂദുല്‍ ഹസന്‍ ദയൂബന്തി, ഷബ്ബീര്‍ അഹ്മദ് തുടങ്ങിയ പരമ്പരകളെത്തന്നെ കാഫിറും മുര്‍തദ്ദുമായി വിശേഷിപ്പിച്ചുകൊണ്ട് ബറേല്‍വി ഫത്‌വയിറക്കിയിട്ടുണ്ട്. ദയൂബന്തികളുടെ പിന്നില്‍ നിസ്‌ക്കരിച്ചാല്‍ തന്നെ കാഫിറാകുമെന്നും അവരുടെ കുഫ്‌റില്‍ സംശയിക്കുന്നവരും കാഫിറാണെന്നും ബറേല്‍വി തുറന്നെഴുതിയിട്ടുണ്ട്. 

ദാറുല്‍ഉലൂം ദയൂബന്ധിനെ പ്രകീര്‍ത്തിച്ചു പറയുന്നവരും മുസ്‌ലിംകളോട് പെരുമാറുന്ന നിലയില്‍ അവരോട് പെരുമാറുന്നവരും അവരെ കൂലിവേലക്ക് വിളിക്കുന്നവരും ഹറാം പ്രവര്‍ത്തിക്കുന്നവരാണന്നും ബറേല്‍വിയുടെ ഫത്‌വയില്‍ പറയുന്നു! അവര്‍ക്ക് ഉദ്വുഹിയ്യതിന്റെ മാംസം പോലും നല്‍കാന്‍ പാടില്ലെന്നാണ് ബറേല്‍വികളുടെ മതം പഠിപ്പിക്കുന്നത്. ഇത്തരം മുര്‍തദ്ദുകളുമായി യോജിക്കുന്നതിനെക്കാള്‍ കാഫിറുകളുമായി യോജിക്കുന്നതാണ് നല്ലതെന്നും ബറേല്‍വി വാദിക്കുന്നു. ദയൂബന്തികളുടെ ഗ്രന്ഥങ്ങളുടെ മേല്‍ കാര്‍ക്കിച്ചുതുപ്പാനും അതിന്മേല്‍ മൂത്രമൊഴിക്കാനും ബറേല്‍വി ആഹ്വാനം ചെയ്യുന്നു.

ലക്‌നോ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ അധ്യാപകരും അതിന്റെ സ്ഥാപകരും മുര്‍തദ്ദുകളും നിരീശ്വരവാദികളുമാണെന്നും ബറേല്‍വി നിര്‍ലജ്ജം പ്രചരിപ്പിച്ചു. അവരെയെല്ലാം നരകത്തിന്റെ അവകാശികളായിട്ടാണ് ബറേല്‍വി വിശേഷിപ്പിച്ചിട്ടുള്ളത്. നദ്‌വത്തുല്‍ ഉലമയിലെ പ്രമുഖന്മാരായ പണ്ഡിതനേതാക്കളെ കാഫിറാക്കിക്കൊണ്ടുള്ള ബറേല്‍വി മൗലാനായുടെ ഫത്‌വയെപ്പറ്റിയും അവരോട് ബറേല്‍വികള്‍ക്കുള്ള അരിശത്തെപ്പറ്റിയും മൗലാനാ സയ്യിദ് അബ്ദുല്‍ഹയ്യ് അല്‍ഹസനി(റഹ്) തന്റെ ‘നുസ്ഹതുല്‍ ഖവാത്വിറി’ല്‍ വിശദമാക്കിയിട്ടുണ്ട്.

നദ്‌വികളെയും ദയൂബന്തികളെയും അഹ്‌ലുല്‍ ഹദീഥുകാരെയും സംയുക്തമായിട്ടാണ് ബറേല്‍വി ‘വഹാബികള്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ശിര്‍ക്ക്, ഖുറാഫാത്തുകള്‍ക്കെതിരിലുള്ള ഉത്‌ബോധനവും ചിന്തകളും ഉള്‍ക്കൊള്ളുന്ന എല്ലാ സമൂഹവും ബറേല്‍വികളുടെ ഭാഷയില്‍ വഹാബികളാണ്. അറപ്പും വെറുപ്പുമുളവാക്കുന്ന നിരവധി ഫത്‌വകളും പ്രയോഗങ്ങളും ബറേല്‍വി ഇവര്‍ക്കെതിരില്‍ തൊടുത്തുവിട്ടു. ഹനഫികള്‍ക്ക് വഹാബികളുടെ കിണറ്റിലെ വെള്ളവും ഹറാമാണന്ന് ബറേല്‍വി പ്രചരിപ്പിച്ചു.

ക്വുര്‍ആനും സുന്നത്തും അനുസരിച്ചുകൊണ്ട് സംശുദ്ധമായ ജീവിതം നയിച്ച എല്ലാ സമൂഹങ്ങളെയും ബറേല്‍വികളും അനുയായികളും കടന്നാക്രമിക്കുകയും അവരെപ്പറ്റി കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്‍ ഇബ്‌നു സുഊദിന്റെ നേതൃത്വത്തില്‍ ഹിജാസില്‍ നടന്ന ശുദ്ധീകരണ നടപടികളില്‍ ഏറ്റവും അസ്വസ്ഥത പ്രകടിപ്പിച്ചത് ശിയാക്കളും ബറേല്‍വികളുമായിരുന്നു. ശിയാക്കള്‍ക്ക് മുന്നില്‍ ബറേല്‍വികള്‍ അണിനിരന്നുവെന്ന് പറയുന്നതാകും കൂടുതല്‍ ശരി. വഹാബികളായ ഹിജാസിലെ നേതാക്കള്‍ നേതൃത്വം നല്‍കുന്ന വിശുദ്ധമായ ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട ഇന്ത്യന്‍ സമൂഹത്തെ വിലക്കുന്ന നടപടികള്‍ക്കും ബറേല്‍വികള്‍ ചുക്കാന്‍ പിടിച്ചു. വഹാബികളുടെ കീഴില്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ അത് സാധുവാകുകയില്ലെന്ന് സമര്‍ഥിച്ചുകൊണ്ട് ബറേല്‍വികള്‍ കുപ്രസിദ്ധമായ ഫത്‌വ പുറപ്പെടുവിച്ചു. ‘തന്‍വീറുല്‍ ഹുജ്ജ ലിമന്‍ യജൂസു ഇന്‍തിവാഅല്‍ ഹിജ്ജ’ എന്ന വാറോല പുറത്തിറക്കുന്നതിന് ചുക്കാന്‍ പിടിച്ചത് ബറേല്‍വിയുടെ മകന്‍ മുസ്ത്വഫ രിദ ആയിരുന്നു. 

പ്രമുഖന്മാരായ 50 ബറേല്‍വി നേതാക്കള്‍ ഇതിനെ പിന്താങ്ങി ഒപ്പുവെച്ചു. ഹഷ്മത്ത് അലി, ബറേല്‍വിയുടെ മകന്‍ ഹാമിദ് രിദ, നഈമുദ്ദീന്‍ മുറാദാബാദി, ദില്‍ദാര്‍ അലി തുടങ്ങിയ ബറേല്‍വികള്‍ അതില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പെടുന്നു. യാതൊരുവിധ അടിസ്ഥാനങ്ങളുമില്ലാത്ത കല്ലുവെച്ച നുണകളും തെറികളുമാണ് സുഉൗദി ഭരണാധികാരികളെപ്പറ്റി ബറേല്‍വികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനെ ദുര്‍ബലമാക്കിക്കൊണ്ടുള്ള ഫത്‌വകൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് നജ്ദിലെ ചെകുത്താനില്‍ നിന്നും ഹറമൈനിയുടെ മണ്ണിനെ പവിത്രമാക്കലാണെന്നും ബറേല്‍വി തട്ടിവിടുന്നു.

ശംസുല്‍ ഉലമ ഷിബിലി ഉമാനി, സയ്യിദ് അല്‍ത്വാഫ് ഹുസൈന്‍ ഹാലി, ശൈഖ് ദഖാഉല്ലാ, നവാബ് മഹ്ദി അലി ഖാന്‍ തുടങ്ങിയ പ്രമുഖന്മാരുടെ നീണ്ട നിരതന്നെ ബറേല്‍വിയുടെ കുഫ്ര്‍ ഫത്‌വയുടെ കൂരമ്പിന് ഇരയായവരാണ്. നവാബ് മഹ്ദി അലി ഖാനെപ്പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ടുന്നത്, അറിയപ്പെടുന്ന ശിയാ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത് എന്നതാണ്. നിരന്തരമായ പഠനവും ഗവേഷണവും കാരണം ശിയാക്കളുടെ അപകടകരമായ മാര്‍ഗത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ അതിനെ ഉപേക്ഷിക്കാനും തയ്യാറായി. അഹ്‌ലുസ്സുന്നയുടെ ആദര്‍ശമാണ് സത്യമെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിന്റെ വക്താവും പ്രചാരകനുമായിത്തീര്‍ന്നു. ശിയാക്കളെ ഖണ്ഡിച്ചുകൊണ്ട് ‘ആയാതുന്‍ ബയ്യിനാത്’ എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം തന്നെ രചിച്ചു. അദ്ദേഹം ശിയാ, ബറേല്‍വി ആശയങ്ങള്‍ കയ്യൊഴിഞ്ഞതും പിന്നീട് അവരുടെ വിമര്‍ശകനായിത്തീര്‍ന്നതും ബറേല്‍വികളെ ശരിക്കും പ്രകോപിപ്പിച്ചു.

ഇമാമുല്‍ഹിന്ദ് മൗലാനാ അബുല്‍കലാം ആസാദിനെയും ബറേല്‍വികള്‍ വേട്ടയാടി. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് പരിചയപ്പെടാന്‍ സാധിക്കുന്ന നിലയില്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്താന്‍ അബുല്‍കലാം ആസാദ് നിര്‍ദേശം നല്‍കിയത് ബറേല്‍വികളെ പ്രകോപിതരാക്കി. തക്വിയ്യകളും സ്വൂഫി മജ്‌ലിസുകളും ഒഴിവാക്കാന്‍ കവിതയിലൂടെ ആഹ്വാനം ചെയ്ത സര്‍ അല്ലാമാ ഇഖ്ബാലിനെയും ബറേല്‍വികള്‍ വെറുതെ വിട്ടില്ല. നിരീശ്വരവാദിയും തത്ത്വശാസ്ത്രത്തിന്റെ വക്താവുമായ ഇഖ്ബാലിന്റെ നാവിലൂടെ ഇബ്‌ലീസ് സംസാരിക്കുന്നുവെന്ന് ബറേല്‍വികള്‍ പ്രചരിപ്പിച്ചു. 

ഖാദിയാനികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരില്‍ ഒരുപോലെ ശക്തമായ നിലപാട് പ്രകടിപ്പിച്ചിരുന്ന പ്രമുഖ നേതാവ് ളഫര്‍ അലിഖാനെയും ബറേല്‍വികള്‍ ഫത്‌വക്ക് ഇരയാക്കി ക്രൂശിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുകയും ബ്രിട്ടണ്‍ ഇന്ത്യവിടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തവരെയെല്ലാം ബറേല്‍വികള്‍ കടന്നാക്രമിച്ചു. ഇംഗ്ലണ്ടിനോടുള്ള കടുത്ത വിധേയത്വവും അനുസരണവുമാണ് ഇതിലൂടെ അയാള്‍ പ്രകടിപ്പിച്ചത്. 

അലീഗഢ് സര്‍വകലാശാലയുടെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹമദ്ഖാന്‍ ബ്രിട്ടീഷ് പക്ഷക്കാരനായിരുന്നു. ബ്രിട്ടന്റെ നല്ല ചിന്തകളെ ഉള്‍ക്കൊള്ളുകയും അതിനെ സമൂഹത്തിന് ഉപയോഗപ്രദമാകുന്ന നിലയില്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന വാദമായിരുന്നു സര്‍ സയ്യിദിന്റെത്. എന്നിട്ടും ബറേല്‍വികള്‍ സര്‍ സയ്യിദിനെ വെറുതെ വിട്ടില്ല. അദ്ദേഹത്തിനെതിരിലും കുഫ്‌റിന്റെ ഫത്‌വ ബറേല്‍വികള്‍ പ്രചരിപ്പിച്ചു. പാകിസ്ഥാന്‍ സ്ഥാപകനും മുസ്‌ലിം ലീഗിന്റെ അധ്യക്ഷനുമായിരുന്ന മുഹമ്മദലി ജിന്നയും ബറേല്‍വികളുടെ കടുത്ത കോപത്തിനിരയായി. അദ്ദേഹത്തെയും ബറേല്‍വിള്‍ കാഫിറും മുര്‍തദ്ദുമാക്കി പുറംതള്ളി. ജിന്നയെ വാഴ്ത്തിപ്പറയുന്നവന്റെ നിക്കാഹ് ഫസ്ഖാകുമെന്നും ബറേല്‍വികള്‍ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മക്ക ഹറമിലെ ഇമാം പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ പാകിസ്ഥാന്‍ നേതാവ് സിയാഉല്‍ ഹക്ക്, പഞ്ചാബ് പ്രവിശ്യ അമീര്‍ സുവാന്‍ ഖാന്‍, പാകിസ്ഥാനിലെ നിരവധി മന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ ഇമാമിനെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു. ഇതും ഒരുവലിയ പാതകമായിട്ടാണ് ബറേല്‍വികള്‍ പ്രചരിപ്പിച്ചത്. ഇവരെയെല്ലാം കൂട്ടത്തോടെ കാഫിറും മുര്‍ത്തദ്ദുമാക്കി ബറേല്‍വികള്‍ സ്വയം അപഹാസ്യരായി. തുര്‍ക്കിയിലെ ഖലീഫയോടുള്ള അനുകമ്പ കാരണമായി ആരെങ്കിലും ‘തുര്‍ക്കിത്തൊപ്പി’ ധരിച്ചാല്‍ അവരും ഇസ്‌ലാമിന്ന് പുറത്തായിയെന്ന് ബറേല്‍വി പ്രചരിപ്പിച്ചു. ചുരുക്കത്തില്‍ കാഫിറിലും മുര്‍തദ്ദിലും കുറഞ്ഞതൊന്നും ബറേല്‍വിയുടെ ഖജനാവില്‍ ലഭ്യമായിരുന്നില്ല. 

മക്കയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ ശാഫിഈ മുഫ്തി അഹ്മദ് സൈനീ ദഹ്‌ലാനില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവുകളാണ് ബറേല്‍വി ഇന്ത്യയില്‍ വാരിവിതറിയത്. തെന്നിന്ത്യന്‍ മുഫ്തിയായി അറിയപ്പെട്ട അഹ്മദ് കോയ ശാലിയാത്തി അഹ്മദ് രിളാഖാന്റെ ശിഷ്യനും മുരീദുമായിരുന്നു. കേരളത്തിലെ സുന്നികളെന്നറിയപ്പെടുന്നവര്‍ ബറേല്‍വികളുമായുള്ള ബാന്ധവം ശക്തമാക്കിയതോടെ അവര്‍ക്കിടയില്‍ ശക്തമായ ആദര്‍ശ വ്യതിയാനവും അന്ധവിശ്വാസങ്ങളും കടന്നുകയറി. ശാഫിഈ മദ്ഹബിന്റെ മേല്‍ക്കുപ്പായമായിരുന്നു ശാലിയാത്തി ധരിച്ചതെങ്കിലും അതിനകത്ത് ഒളിപ്പിച്ചത് മുഴുവനും ശിയാ-ബറേല്‍വി ആശയങ്ങളായിരുന്നു. ഒരുകാലത്ത് പേരിലെങ്കിലും അഹ്‌ലുസ്സുന്നയുടെ പ്രചാരകരായി അറിയപ്പെട്ട കേരളീയ പണ്ഡിതന്മാരെ ക്രമേണ ബറേല്‍വിസത്തിന്റെ മേല്‍ക്കുപ്പായമണിഞ്ഞ ശിയാ തത്ത്വശാസ്ത്രം പിടികൂടി അടിമകളാക്കിയെന്ന് പറയുന്നതാകും ശരിയായ വീക്ഷണം.

മുസ്‌ലിം ലോകത്തിനെയും അവരുടെ സമാദരണീയരായ നേതാക്കളെയും ബറേല്‍വികള്‍ വീക്ഷിച്ചിരുന്ന രീതികളെ വിശദമാക്കിക്കൊണ്ട് അറബി ഉള്‍പെടെയുള്ള നിരവധി ഭാഷകളില്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അറബികളും അനറബികളും ബറേല്‍വികളുടെ തനിനിറം ഏകദേശം മനസ്സിലാക്കിയിട്ടുണ്ട്. ബറേല്‍വികളെപ്പറ്റി പ്രമുഖ പാകിസ്ഥാന്‍ പണ്ഡിതന്‍ ശഹീദ് ഇഹ്‌സാന്‍ ഇലാഹി രചിച്ച മൂല്യവത്തായ രചന ഒട്ടനവധി ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

അതിനാല്‍ അടുത്തകാലം വരെയും ദുരൂഹമായി തുടര്‍ന്നിരുന്ന ബറേല്‍വികളുടെ തനിനിറം ഇന്ന് അറബികളും ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ‘ബറേല്‍വികള്‍’ എന്ന നാമംതന്നെ ഇവര്‍ക്ക് ഒരു ഭാരമായി അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ മതവാണിഭ നേതാവ് വടക്കേ ഇന്ത്യയിലെ ബറേല്‍വികളുമായി അടുത്തബന്ധം സ്ഥാപിച്ചത് പുതിയമാറ്റത്തിന് കാരണമായിട്ടുണ്ട്. ബറേല്‍വികളെന്ന പ്രയോഗം പരിഷ്‌ക്കരിച്ച് ‘ബറകാത്ത് രിദാ’ എന്ന പേരിലാണ് ഇന്ന് ഇവര്‍ കൂടുതലായി അറിയപ്പെടുന്നത്. കാലോചിതമായ ഒരു പരിഷ്‌ക്കരണമായി അവസരവാദത്തെ മനസ്സിലാക്കാം.

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

ബറേല്‍വികള്‍: വിഷംവമിക്കുന്ന നിലപാടുകള്‍

ബറേല്‍വികള്‍: വിഷംവമിക്കുന്ന നിലപാടുകള്‍

ബറേല്‍വികള്‍ക്കെതിരില്‍ ആദര്‍ശ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നവരെ തികച്ചും ശത്രുതാപരമായിട്ടാണ് ഇവര്‍ വീക്ഷിച്ചുവരുന്നത്. വഹാബികള്‍ കാഫിറുകളും മുര്‍ത്തദ്ദുകളുമാണന്ന് എഴുതാനും പറയാനും ലവലേശം മടിയില്ലാത്തവരാണ് ബറേല്‍വി ഗ്രൂപ്പുകള്‍. ബറേല്‍വിയുടെ നാവുകൊണ്ട് കാഫിറാണന്ന് വിധിയെഴുതപ്പെട്ടവരെപ്പറ്റി കാഫിറെന്ന് സംശയിക്കുകപോലും ചെയ്യാന്‍ പാടില്ലെന്നാണ് ബറേല്‍വി മതത്തിന്റെ അടിസ്ഥാന തത്ത്വം. അങ്ങനെ സംശയിച്ചാല്‍ അവരും കാഫിറുകളാെണന്ന് ബറേല്‍വി പ്രഖ്യാപിക്കുന്നു. നിരവധി വിഷയങ്ങളില്‍ ബറേല്‍വികളുമായി യോജിപ്പുണ്ടായിരുന്ന ലക്‌നൊവിലെ മൗലാനാ അബ്ദുല്‍ബാരിയെ ബറേല്‍വി ‘കാഫിര്‍ ഫത്‌വ’ നല്‍കി പുറത്താക്കിയതും ഇതുപോലൊരു വിഷയത്തിലാണ്. ബറേല്‍വി കാഫിറാക്കിയ ഒരുവിഭാഗം ഹനഫി പണ്ഡിതന്മാരെപ്പറ്റി അവര്‍ കാഫിര്‍ അല്ലെന്ന നിലപാട് സ്വീകരിച്ചതാണ് ഈ വിദ്വേഷത്തിനു കാരണം.

ആരെയും കാഫിറും മുര്‍തദ്ദുമായി പ്രഖ്യാപിക്കാനുള്ള ബറേല്‍വിയുടെ ഹീനമനസ്സിനെപ്പറ്റി പ്രമുഖ ഇസ്‌ലാമിക ചരിത്രകാരനും പണ്ഡിതനും സമകാലികനുമായിരുന്ന അല്ലാമാ അബ്ദുല്‍ ഹയ്യ് അല്‍ഹസനി(റഹ്) അദ്ദേഹത്തിന്റെ ‘നുസ്ഹതുല്‍ ഖവാത്വിറില്‍’ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ഇല്‍മുല്‍ കലാമിലും കര്‍മശാസ്ത്രത്തിലും വളരെ തീവ്രതയുള്ള ആളായിരുന്നു ബറേല്‍വി. ആളുകളെ കാഫിറാണന്ന് പ്രഖ്യാപിക്കുന്ന വിഷയത്തില്‍ വളരെ വേഗതയായിരുന്നു. ഗ്രൂപ്പിസം സൃഷ്ടിക്കുന്നതിന്റെയും കാഫിറാക്കുന്നതിന്റെയും കൊടിവാഹകനായിരുന്നു ഇയാള്‍…ബറേല്‍വിയുടെയും അയാളുടെ പൂര്‍വികരുടെയും വിശ്വാസ വ്യതിയാനങ്ങളോട് യോജിക്കാത്തവരെ കാഫിറാക്കുന്നതില്‍ അദ്ദേഹം യാതൊരുവിധ കാരുണ്യവും കാണിച്ചിരുന്നില്ല. ശക്തമായി പ്രതിരോധിക്കുന്ന സ്വഭാവമായിരുന്നു. ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വിലങ്ങുതടിയും നിരന്തര വിമര്‍ശകനുമായിരുന്നു ഇയാള്‍.” 

ബറേല്‍വികള്‍ ലക്‌നോ നദ്‌വത്തുല്‍ ഉലമക്കെതിരില്‍ 

ഹി:1311ല്‍ കാണ്‍പൂരില്‍ വെച്ച് ‘മദ്‌റസ ഫൈളുആം’ എന്ന പേരില്‍ വലിയൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ പണ്ഡിതന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ലക്‌നോ നദ്‌വത്തുല്‍ ഉലമയായിരുന്നു ഇതിന്റെ സംഘാടകര്‍. ഇസ്‌ലാമിക പണ്ഡിത സമൂഹത്തിനിടയിലുള്ള അനൈക്യം ഇല്ലാതാക്കുകയും മതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണവുമായിരുന്നു സമ്മേളനലക്ഷ്യം. ബറേല്‍വി നേതാവ് റിളാഖാനും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിനിടയില്‍ സമ്മേളനത്തിനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അയാള്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രത്യേക പ്രസിദ്ധീകരണങ്ങള്‍ പോലും ഇയാള്‍ പുറത്തിറക്കി. 

ലക്‌നോ നദ്‌വത്തുല്‍ ഉലമയെ ആക്ഷേപിച്ചുകൊണ്ടും അവിടുത്തെ പണ്ഡിതന്മാരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും പിന്നീടയാള്‍ തുറന്ന യുദ്ധംതന്നെ ആരംഭിച്ചു. നൂറോളം കൃതികളും ലഘുലേഖനങ്ങളും നോട്ടീസുകളും ഇയാള്‍ പ്രസിദ്ധപ്പെടുത്തി. നദ്‌വത്തുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ കാഫിറുകളാെണന്ന് സമര്‍ഥിച്ചുകൊണ്ട് നിരവധി ഫത്‌വകളും പ്രസിദ്ധപ്പെടുത്തി. ബറേല്‍വികളെ അംഗീകരിക്കുന്ന നിരവധി പേരുടെ ഒപ്പും ഇയാള്‍ ഇതിനായി ശേഖരിച്ചു. ബറേല്‍വിയുടെ ചതിയന്‍ മനസ്സും ഉര്‍ദു ഭാഷയുമറിയാത്ത നിഷ്‌ക്കളങ്കരായ ഹിജാസിലെ പണ്ഡിതന്മാരെ ഇയാള്‍ തെറ്റുധരിപ്പിച്ചു. അവരില്‍നിന്നും കയ്യൊപ്പ് വാങ്ങി. ‘ഫതാവല്‍ ഹറമൈന്‍’ എന്ന പേരിലുള്ള ഇയാളുടെ ഈ ഫത്‌വകള്‍ ഏറെ കുപ്രസിദ്ധമാണ്.

ദാറുല്‍ഉലൂം ദയൂബന്തിലെ പണ്ഡിതന്മാരെയും ഇയാള്‍ പലതവണ കാഫിറുകളാക്കി ഫത്‌വ പുറപ്പെടുവിച്ചു. പ്രശസ്തരും പ്രഗത്ഭരുമായ ശൈഖ് ക്വാസിം നാനൂത്തവി, റഷീദ് അഹ്മദ് ഗാംഗോഹി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മൗലാനാ അശ്‌റഫ് അലി ഥാനവി തുടങ്ങിയവരെയെല്ലാം ബറേല്‍വി കാഫിറാക്കിയിട്ടുണ്ട്. ഇവരിലില്ലാത്ത വിശ്വാസങ്ങള്‍ ഇവരിലേക്ക് ചേര്‍ത്തുപറഞ്ഞുകൊണ്ട് ഹിജാസിലെ പണ്ഡിതന്മാരെ തെറ്റുധരിപ്പിച്ച ബറേല്‍വി, തനിക്കനുകൂലമായി ഹിജാസില്‍നിന്നും ഫത്‌വകള്‍ നേടിയിട്ടുണ്ട്. മക്കയില്‍ കുറച്ചുകാലം ഉസ്മാനി ഖിലാഫത്തിന്റെ മുഫ്തിയായിരുന്ന അഹ്മദ് സൈനീദഹ്‌ലാന്റെ ശിഷ്യനായിരുന്നു ഇയാള്‍. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാരെ ഇയാള്‍ പാട്ടിലാക്കി കയ്യൊപ്പ് വാങ്ങിയത്. 

ബറേല്‍വിയുടെ കാഫിര്‍ ഫത്‌വക്ക് ഇരയാകാത്ത നേതാക്കളോ പണ്ഡിതന്മാരോ ഇന്ത്യാ ഭൂഖണ്ഡത്തിലില്ലെന്ന് പറയുന്നതാകും ശരി. ബറേല്‍വിയില്‍നിന്നും ശിഷ്യത്വം സ്വീകരിച്ച കേരളത്തിലെ ശാലിയാത്തിയിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലും ഇതേ രോഗംതന്നെ പടര്‍ന്നു പിടിച്ചിട്ടുണ്ട്. സ്വന്തം ഗുരുക്കന്മാരെപ്പോലും ഈ വിഭാഗം കേരളത്തില്‍ കാഫിറും മുര്‍തദ്ദുമാക്കിയത് മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ക്വുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ അതിന്റെ പരിഭാഷകനെ പോലും കേരളത്തിലെ ബറേല്‍വികള്‍ക്ക് കാഫിറാക്കിയ പാരമ്പര്യമാണുള്ളത്.

ബറേല്‍വികളുടെ പൂര്‍വകാല ഹീന നയങ്ങളെപ്പറ്റി ഉത്തമ ബോധ്യം മനസ്സില്‍നിന്നും മായ്ച്ചു കളയാനാവാത്തതിനാലാകും, ലക്‌നോ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ ഈ വിഭാഗത്തിനെ ഇന്നും ഏറെ കരുതലില്‍ തന്നെയാണ് സമീപിക്കുന്നത്. വേഷവും ഭാവവും മാറ്റി ബറേല്‍വിസം ഉള്ളില്‍ ഒളിപ്പിച്ച നിരവധി ബറേല്‍വി അശയക്കാര്‍ ഇന്ന് നദ്‌വത്തുല്‍ ഉലമയില്‍ വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇവരുടെ പൂര്‍വികന്മാരുടെ വൈകല്യങ്ങളെ അതേപടി സ്വീകരിക്കുകയും അങ്ങനെതന്നെ വിശ്വാസത്തില്‍ തുടരുകയും ചെയ്യുന്നുവെന്ന് ബോധ്യമുള്ള മലയാളി വിദ്യാര്‍ഥികളെ, നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ വിചാരണ നടത്തിയതിന് ഈ ലേഖകന്‍ 1990-1994 കാലയളവില്‍ സാക്ഷിയായിട്ടുണ്ട്. 

ബറേല്‍വികളെന്ന് ഉത്തമബോധ്യമുള്ള പലരെയും നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ സ്ഥാപനത്തില്‍നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് ബറേല്‍വികള്‍ക്കെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്തിരുന്ന പണ്ഡിത പ്രതിഭകളുടെ പിന്‍ഗാമികള്‍ ബറേല്‍വി ആശയങ്ങളുടെ പ്രചാരകരും പ്രയോക്തക്കളുമായി ചുറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചകളും ഈ സന്ദര്‍ഭത്തില്‍ കാണാതിരിക്കാന്‍ കഴിയില്ല. ബറേല്‍വി ആശയങ്ങള്‍ക്ക് ആവശ്യമായ തെളിവുകളും റഫറന്‍സുകളും നിര്‍മിച്ചുനല്‍കലാണ് ഇവരുടെ ഇന്നത്തെ മുഖ്യജോലി. മരണപ്പെട്ടവരുടെ പേരില്‍ നടത്തപ്പെടുന്ന ഉറൂസ്, കവാലി, നേര്‍ച്ച മുതലായവയാണ് ബറേല്‍വി ദീന്‍. തക്വിയ്യകള്‍(ഇന്നത്തെ തൈക്കാവ്) എന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ കേന്ദ്രങ്ങള്‍ മതചൂഷണത്തിന്റെ മുഖ്യ കേന്ദ്രങ്ങളാണ്. 

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ സമിതികളില്‍ പോലും ബറേല്‍വികള്‍ ഗ്രൂപ്പിസത്തിന്റെ വിത്തുവിതച്ചത് നമ്മള്‍ കാണാതിരിക്കരുത്. കേരളത്തിലെ പ്രമുഖ ബറേല്‍വി നേതാവിനെ കൂട്ടുപിടിച്ചുകൊണ്ട് സംഘപരിവാര്‍/ഫാസിസ്റ്റുകള്‍ നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് ഓശാന പാടലാണ് ബറേല്‍വികളുടെ ഇപ്പോഴത്തെ ഹോബിയെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണല്ലോ.

ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയെ ബറേല്‍വികള്‍ കാഫിറാക്കി

ഇന്ത്യാ ഭൂഖണ്ഡത്തിലെ പ്രമുഖ പണ്ഡിതനും ധീരമുജാഹിദും സര്‍വോപരി ഹദീഥ് വിജ്ഞാനത്തിന്റെ പ്രചാരകനും ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നവുമായിരുന്ന ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവി(റഹ്)യെ ബറേല്‍വികള്‍ കാഫിറാക്കിയത് മറക്കാനാവില്ല. ബറേല്‍വികളുടെ ഖുറാഫാത്തിന്റെയും ബിദ്അത്തിന്റെയും മാര്‍ഗങ്ങള്‍ ഇസ്‌ലാമുമായി ബന്ധമില്ലാത്തതാണന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം രചിച്ച ‘തക്വ്‌വിയ്യതുല്‍ ഈമാന്‍’ എന്ന ഗ്രന്ഥം സ്വൂഫി-ബറേല്‍വി-ശിയാ കൊട്ടത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബ്(റഹ്) രചിച്ച ‘കിതാബുത്തൗഹീദി’ന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണ് ഈ ഗ്രഥം വിശേഷിപ്പിക്കപ്പെടുന്നത്. നിരവധിയാളുകള്‍ ഈ ഗ്രന്ഥം മുഖേന സന്മാര്‍ഗം കണ്ടെത്തി. 

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന, അവരുടെ നാമത്തില്‍ സത്യം ചെയ്യല്‍ തുടങ്ങിയ ഖുറാഫത്തുകളെ അദ്ദേഹം വിമര്‍ശിച്ചു. സര്‍വാവലംബമായ, സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ ദര്‍ബാറിലേക്ക് പ്രശ്‌നങ്ങള്‍ തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാര്‍ഥനയും പഠനവുമായി കഴിഞ്ഞുകൂടിയ അദ്ദേഹം പകലില്‍ ശത്രുക്കളെ കിടുകിടെ വിറപ്പിച്ച ധീരമുജാഹിദും പോരാളിയും മുസ്വ്‌ലിഹുമായിരുന്നു. സ്വശരീരവും ജീവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണയപ്പെടുത്തിയ ധീരവിപ്ലവകാരികളായ ഇത്തരം പണ്ഡിതന്മാരെ കാഫിറും മുര്‍ത്തദ്ദുമാക്കുന്ന ബറേല്‍വികളുടെ നടപടികള്‍ കേരളത്തിലെ ബറേല്‍വികളും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ശാലിയാത്തിയാണ് ഇതിന് കേരളത്തില്‍ തുടക്കമിട്ടത്. 

ബറേല്‍വികള്‍ മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിക്കെതിരില്‍ 

തുടര്‍ന്ന് ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും പതാകയേന്തിയ ശൈഖ് നദീര്‍ഹുസൈന്‍ അദ്ദഹ്‌ലവി(റഹ്)യെയും ബറേല്‍വികള്‍ കാഫിറാക്കി. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രാമാണിക പിന്‍ബലത്തില്‍ ഇന്ത്യാ ഭൂഖണ്ഡത്തിലെ ശിയാ-ബറേല്‍വി-സ്വൂഫി ചിന്തകളെ അദ്ദേഹം നിഷ്പ്രഭമാക്കി. ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി തുടക്കമിട്ട ചിന്താപ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രയോക്താവുമായിരുന്നു അദ്ദേഹം. ഹദീഥ് വിജ്ഞാനം പഠിക്കുക, അത് പഠിപ്പിക്കുകയെന്ന പുതിയ രീതിക്ക് അദ്ദേഹം തുടക്കമിട്ടു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ യശസ്സും കീര്‍ത്തിയും ലോകമെമ്പാടും വ്യാപിച്ചു. 

അല്ലാമാ സയ്യിദ് റഷീദ്‌രിദ ‘മുഖക്വദ്ദിമഃ മിഫ്താഹുസ്സുന്ന’യെന്ന രചനയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ അല്‍മനാര്‍ മാസികയില്‍ ഇങ്ങനെ വായിക്കാം: 

”ഈ കാലഘട്ടത്തില്‍ ഹദീഥ് പഠിക്കുന്ന വിഷയത്തില്‍ ഇന്ത്യയിലെ നമ്മുടെ സഹോദരന്മാര്‍ ശ്രദ്ധ പതിപ്പിച്ചില്ലായിരുന്നുവെങ്കില്‍ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും ഹദീഥ് വിജ്ഞാനം നീങ്ങിപ്പോകുമായിരുന്നു… നിര്‍ജീവികളും അന്ധമായ തക്വ്‌ലീദിന്റെ വക്താക്കളും ഈ ഗ്രന്ഥത്തെ ബറകത്തെടുക്കുന്നതിനും കേവലം നബിയുടെ മേല്‍ സ്വലാത്ത് ചെല്ലുന്നതിനും വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഒരുകാലത്തായിരുന്നു ഇത്…”

നക്ഷത്ര തുല്യരായ, മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച ആരെയും ബറേല്‍വികള്‍ വെറുതെ വിട്ടിട്ടില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ബറേല്‍വി പൊതുവില്‍ സുന്നിയാണന്ന് പറയപ്പെടുന്നുണ്ടെങ്കിലും അയാള്‍ ഹനഫി വേഷമണിഞ്ഞ ശിയാ മതവിശ്വാസി ആണെന്ന് കരുതുന്നതാണ് കൂടുതല്‍ ശരി. സ്വഹാബികളെയും താബിഉകളെയും അധിക്ഷേപിക്കുന്നതിന് ബറേല്‍വിക്ക് യാതൊരു മടിയുമുണ്ടായില്ല. ഇബ്‌നു അബ്ദുല്‍വഹാബിന്റെ കിതാബുത്തൗഹീദിന്റെ പരിഭാഷയാണ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയുടെ ‘തക്വ്‌വിയ്യത്തുല്‍ ഈമാന്‍’ എന്ന പ്രചാരണത്തിന് തുടക്കമിട്ടതും ബറേല്‍വിയാണ്. ദഹ്‌ലവിയെയും അദ്ദേഹത്തിന്റെ അനുയായികളായ വഹാബികളെയും കാഫിറാക്കല്‍ ഫിക്വ്ഹിയായ നിര്‍ബന്ധ ബാധ്യതയാണെന്നും ബറേല്‍വി വാദിച്ചു. ജനങ്ങള്‍ സത്യം മനസ്സിലാക്കിയാല്‍ തന്റെ ഉപജീവനമാര്‍ഗം മുട്ടുമെന്ന് മനസ്സിലാക്കിയ ബറേല്‍വി, ‘തക്വുവിയ്യത്തുല്‍ ഈമാന്‍’ വായിക്കല്‍ വ്യഭിചാരത്തെക്കാളും കള്ളുകുടിയെക്കാളും വലിയ പാതകമാണന്ന് അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു.

ഇന്ത്യയില്‍ ഏറെ അറിയപ്പെട്ട പ്രമുഖ ഹദീഥ് പണ്ഡിതനും അഹ്‌ലുസ്സുന്നയുടെ പ്രമുഖ വക്താവുമായ ശൈഖ് ഹുസൈന്‍ ബിന്‍ മുഹ്‌സിന്‍ അല്‍യമാനി(റഹ്) മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെടുന്നു: ”എന്റെ അറിവിലും വിശ്വാസത്തിലും നിരൂപണത്തിലും തുല്യതയില്ലാത്ത പണ്ഡിതനും മഹാനുമാണ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവി. ആ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതരില്‍ ഒരാളും അതുല്യനും ആ കാലഘട്ടത്തില്‍ അവലംബയോഗ്യനുമായ വ്യക്തിയുമായിരുന്നു. തക്വ്വയിലും ധീരതയിലും കാര്യങ്ങളെ വ്യവഛേദിക്കാനുള്ള കഴിവിലും പാണ്ഡിത്യത്തിലും ഇന്ത്യാഭൂഖണ്ഡത്തില്‍ അദ്ദേഹത്തെപ്പോലെ ഒരു വ്യക്തി രണ്ടാമതുണ്ടായിരുന്നില്ല. ക്വുര്‍ആനിലേക്കും നബിചര്യയിലേക്കും ക്ഷണിക്കുന്നവനും ആ മാര്‍ഗം കാണിച്ചുകൊടുക്കുന്നവനും അത് പഠിപ്പിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇന്നത്തെ മിക്ക പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ക്വുര്‍ആനിനും സുന്നത്തിനും യോജിച്ച സലഫുസ്സ്വാലിഹുകളുടെ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെത്.” 

തുടര്‍ന്ന് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന ഔദാര്യത്തില്‍ അസൂയാലുക്കളാകുന്നവരെപ്പറ്റിയുള്ള, വിശുദ്ധ ക്വുര്‍ആന്‍ സൂറതുന്നിസാഇലെ 54ാം വചനം ശൈഖ് മുഹ്‌സിന്‍ ഉദ്ധരിക്കുന്നു:

”അല്ലാഹു അവന്റെ ഔദാര്യത്തില്‍നിന്നും മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.” ‘

തുടര്‍ന്ന് അദ്ദേഹം നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന വരികളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അദ്ദേഹം ഇപ്രകാരം ദുആ ചെയ്യുന്നു: ”മഹാപണ്ഡിതനും ഇമാമും മുഹദ്ദിഥും ജ്ഞാനിയുമായ ഈ ഇമാമിന് അല്ലാഹുവേ നീ അനുഗ്രഹവും ഔന്നിത്യവും അധികരിപ്പിക്കേണമേ. അദ്ദേഹത്തിന്റെ ശത്രുക്കളെയും വിദ്വേഷികളെയും നീ പരാജയപ്പെടുത്തേണമേ. അവരില്‍ ആരെയും നീ ബാക്കി വെക്കരുതേ. ഇതാകുന്നു സയ്യിദ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി എനിക്കറിയാവുന്നതും ഞാന്‍ അംഗീകരിക്കുന്നതും. അല്ലാഹു അദ്ദേത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ…”

മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി വസ്തുനിഷ്ഠമായി വിലയിരുത്തിയ സമകാലികരായ പണ്ഡിത പ്രതിഭകള്‍ നല്‍കുന്ന അംഗീകാരവും പ്രശംസയുമാണ് നമുക്കിവിടെ വായിക്കാന്‍ കഴിയുന്നത്. ഉദയ സൂര്യനെപ്പോലെ പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാ ശാലികളായ പണ്ഡിത വരേണ്യന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന അംഗീകാരം കൂടിയാണ് ഇവിടെ നമുക്ക് വായിക്കാന്‍ സാധിക്കുന്നത്. സത്യത്തിന്റെ എതിരാളികളായ ബറേല്‍വികള്‍ എത്രകണ്ട് എതിര്‍ത്തു നിന്നാലും ശരി.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭ സയ്യിദ് അബുല്‍ഹസന്‍ നദ്‌വി(റഹ്)യുടെ പിതാവ് സയ്യിദ് അബ്ദുല്‍ഹയ്യ് അല്‍ഹസനി(റഹ്) മൗലാനാ നദീര്‍ ഹുസൈന്റെ സമകാലികനും അദ്ദേഹത്തിന്റെ ശിഷ്യനും മഹാനവര്‍കളുമായി ഒന്നിച്ച് ഏറെക്കാലം ജീവിക്കുകയും ചെയ്ത വ്യക്തിയാണ്. മൗലാനാ നദീര്‍ ഹുസൈന്‍ അവര്‍കളെപ്പറ്റി അദ്ദേഹം തന്റെ ചരിത്ര ഗ്രന്ഥമായ ‘നുസ്ഹതുല്‍ ഖവാത്വിര്‍’ എന്ന ഗ്രന്ഥത്തില്‍ നിരവധി പേജുകളില്‍ വിശദീകരിക്കുന്നുണ്ട്. പദാനുപദ പരിഭാഷയല്ലെങ്കിലും പ്രതിപാദ്യ വിഷയത്തില്‍നിന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങളുടെ ആശയപരിഭാഷ ഇവിടെ ഉദ്ധരിക്കുന്നത് മഹാനവര്‍കളെപ്പറ്റി വായനക്കാര്‍ക്ക് കൂടുതല്‍ ധാരണയുണ്ടാകാന്‍ സഹായകമാകുമെന്ന് കരുതട്ടെ. 

മൗലാനാ അബ്ദുല്‍ ഹയ്യ് എഴുതുന്നു: ”വിജ്ഞാനത്തിലും ഹദീഥിലും അദ്ദേഹത്തിന്റെ മഹത്ത്വവും നൈപുണ്യവും എല്ലാവരും അംഗീകരിക്കുന്നു. ഹനഫി കര്‍മശാസ്ത്രത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‌ശേഷം ക്വുര്‍ആനും സുന്നത്തും പഠിക്കാനുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായി. മതവിജ്ഞാനവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ അദ്ദേഹം ഉപേക്ഷിക്കുകയും ക്വുര്‍ആനിലും സുന്നത്തിലും കര്‍മശാസ്ത്രത്തിലുമായി കഴിഞ്ഞുകൂടുകയും ചെയ്തു. ഹിജ്‌റ:1312ല്‍ ഞാന്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ പങ്കെടുത്തു. ക്വുര്‍ആനിലും ഹദീഥിലും ഇമാമും അതുല്യനായ പണ്ഡിതനും കൃത്യമായ വിശ്വാസത്തിന്റെ ഉടമയായിട്ടുമാണ് എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

രാവും പകലും നിരന്തരമായി അദ്ദേഹം അധ്യാപനത്തില്‍ ഏര്‍പ്പെട്ടു. ധാരാളമായി നിസ്‌കരിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. ഭയഭക്തി കാരണം എപ്പോഴും കരയുന്ന പതിവുണ്ടായിരുന്നു. ആദര്‍ശ വിരുദ്ധരോട് അദ്ദേഹത്തിന് കടുത്തവിരോധമായിരുന്നു. വിനയാന്വിതനും ധീരനുമായിരുന്നു അദ്ദേഹം. ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ അദ്ദേഹം ഭയപ്പെട്ടില്ല. അറബികളും അനറബികളുമായ നിരവധിപ്പേര്‍ അദ്ദേഹത്തില്‍നിന്നും വിജ്ഞാനം തേടിയെത്തി. ഇന്ത്യയിലെ ഹദീഥിന്റെ നേതൃസ്ഥാനം അദ്ദേഹത്തിനാല്‍ അലങ്കരിക്കപ്പെട്ടു.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിരവധി തവണ അദ്ദേഹം പരീക്ഷിക്കപ്പെട്ടു. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തില്‍നിന്നും പുറത്തുപോയ പിഴച്ച ആശയക്കാരനായി ജനങ്ങള്‍ അദ്ദേഹത്തെ തെറ്റുധരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിജ്‌റ:1280ലോ 1281ലോ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ റാവല്‍പിണ്ഡി ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തിനു ശേഷം അവര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുകയും നേരത്തെ ഉണ്ടായിരുന്നതുപോലെ അധ്യാപനത്തിലും പ്രബോധനത്തിലും മുഴുകുകയും ചെയ്തു.

ഹിജ്‌റ 1300ല്‍ അദ്ദേഹം ഹിജാസിലേക്ക് പുറപ്പെട്ടു. ശത്രുക്കള്‍ അവിടെയും അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. പന്നിയുടെ കൊഴുപ്പ് ഹലാലാണെന്നും മാതൃസഹോദരിയുമായും പിതൃസഹോദരിയുമായും വിവാഹം അനുവദനീയമാണെന്നും കച്ചവടത്തിന് സകാത്ത് ഇല്ലെന്നും മറ്റും ഇദ്ദേഹത്തിന് വാദങ്ങള്‍ ഉള്ളതായി ശത്രുക്കള്‍ അപവാദങ്ങള്‍ പറഞ്ഞുപരത്തി. അദ്ദേഹം അഹ്‌ലുസ്സുന്നയുടെ വിശ്വാസ ആചാരങ്ങളില്‍നിന്നും പുറത്താണെന്നും അവര്‍ പ്രചരിപ്പിച്ചു. ഈ ആരോപണങ്ങളെല്ലാം മക്കയിലെ അമീറിന്റെ ചെവിയില്‍ എത്തി. തുടര്‍ന്ന് അദ്ദേഹം മക്കയില്‍ ജയിലില്‍ അടക്കപ്പെട്ടു. രണ്ടുദിവസത്തെ ജയില്‍ വാസത്തിനുശേഷം അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തി. അദ്ദേഹം പുത്തന്‍ പ്രസ്ഥാനക്കാരനാണന്നും കാഫിറാണന്നുമുള്ള ആരോപണങ്ങള്‍ വ്യാപകമായി.

സൂക്ഷ്മതയിലും മതനിഷ്ഠയിലും അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള ഒരു അതിശയമായിരുന്നു അദ്ദേഹം. ജനങ്ങളില്‍നിന്നും ഒന്നും ആവശ്യപ്പെടാതിരിക്കുക, പടപ്പുകളെ ഒന്നിലും ആശ്രയിക്കാതിരിക്കുക, സത്യംപറയുക, സത്യസന്ധത പുലര്‍ത്തുക, അല്ലാഹുവിനെ ഭയപ്പെടുക, റസൂലിനെ സ്‌നേഹിക്കുക തുടങ്ങിയ നിരവധി മഹനീയ ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു.

ധാരാളമായി ഗ്രന്ഥരചന നടത്താന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ വെല്ലാന്‍ ഹദീഥ് വിജ്ഞാനത്തില്‍ ആരുംതന്നെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതി. വൈവിധ്യമാര്‍ന്ന, അദ്ദേഹത്തിന്റെ ഫത്‌വകള്‍ രാജ്യത്തിലുടനീളം പ്രചരിച്ചു. പണ്ഡിതന്മാരും നിരൂപകന്മാരുമുള്‍പെടെ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ടായിരുന്നു. ശിഷ്യന്മാരില്‍ പ്രമുഖന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മരണപ്പെട്ട മകന്‍ സയ്യിദ് ശരീഫ് ഹുസൈന്‍ ആയിരുന്നു. 

ശൈഖ് അബ്ദുള്ള ഗസ്‌നവി, അദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ വാഹിദ്, അബ്ദുല്ല എന്നിവരും, ബിദ്അത്തുകാരുടെ പേടിസ്വപ്‌നവും പ്രശസ്തനും പ്രഗത്ഭനുമായ മുഹമ്മദ് ബഷീര്‍ അസ്സഹ്‌സവാനി, സയ്യിദ് അമീര്‍ ഹസന്‍, അദ്ദേഹത്തിന്റെ പുത്രന്‍ അമീര്‍ അഹ്മദ് അല്‍ഹുസൈനി അസ്സഹ്‌സവാനി, മുഹദ്ദിഥ് അബ്ദുല്‍ മന്നാന്‍ വസീറാബാദി, ഖാദിയാനികളൂടെ പേടി സ്വപ്‌നവും ഇശാഅത്തുസ്സുന്ന പത്രാധിപരുമായിരുന്ന ശൈഖ് മുഹമ്മദ് ഹുസൈന്‍ ഭട്ടാലവി, അല്ലാമാ അബ്ദുല്ല അബ്ദുറഹീം ഗാസിപ്പൂരി, സയ്യിദ് മുസ്തഫ യൂസുഫ് അശ്ശരീഫ് അല്‍ഹുസൈനി, സയ്യിദ് അമീര്‍ അലി അല്‍ഹുസൈനി മലീഹാബാദി, ഖാദി മുല്ലാ മുഹമ്മദ് ഹസന്‍, മുഹദ്ദിഥ് ശംസുല്‍ ഹക്ക്വ്, ശൈഖ് അബ്ദുല്ല ഇദ്‌രീസ് അല്‍ഹസനി അസ്സനൂസി അല്‍മഗ്‌രിബി, ശൈഖ് മുഹമ്മദ് നാസ്വിര്‍ അല്‍മുബാറക് അന്നജ്ദി, ശൈഖ് സഅദ്ബിന്‍ ഹമദ് അല്‍അതീക്വ് അന്നജ്ദി തുടങ്ങിയ പ്രമുഖന്മാരുടെ പരമ്പര തന്നെ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഹി:1320 റജബ്10ന് തിങ്കളാഴ്ച ദിവസം ദല്‍ഹിയില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. 

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

നിഷിദ്ധമായ പ്രാര്‍ഥനകള്‍

നിഷിദ്ധമായ പ്രാര്‍ഥനകള്‍

പ്രാര്‍ഥന സൃഷ്ടികര്‍ത്താവിനോട് മാത്രമെ പാടുള്ളൂ. സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. അല്ലാഹു അത് ഒരിക്കലും പൊറുക്കുകയില്ല. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രാര്‍ഥനകളുണ്ട്. അവയാണ് താഴെ കൊടുക്കുന്നത്:

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന

”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമകാരികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റുവാന്‍ ആരുമില്ല. തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഇഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 10:106,107).

നബി ﷺ പറഞ്ഞു: ”പ്രാര്‍ഥന; അത് ആരാധന തന്നെയാകുന്നു.” ആയതിനാല്‍ ആരാധനയായ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ, അല്ലാത്തവരോട് പാടില്ല. കാരണം അത് മറ്റുള്ളവര്‍ക്കുള്ള ആരാധനയാകും. അത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലും ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന കാര്യവുമാണ്.

സ്വന്തം മരണത്തിനോ നാശത്തിനോ വേണ്ടിയുള്ള പ്രാര്‍ഥന

പ്രവാചകന്‍ ﷺ പറഞ്ഞു: ”നിങ്ങള്‍ക്ക് ബാധിച്ച ഒരു ബുദ്ധിമുട്ട് കാരണം നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്. ഇനി അങ്ങനെ ആഗ്രഹിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ അവന്‍ ഇങ്ങനെ പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ. അതല്ല, എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്‌ലിം).

സന്താനങ്ങള്‍, സമ്പത്ത് എന്നിവക്കെതിരെയുള്ള പ്രാര്‍ഥന

നബി ﷺ പറഞ്ഞു:”നിങ്ങള്‍ സ്വന്തത്തിനെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരിലും നിങ്ങള്‍ പ്രാര്‍ഥിക്കരുത്. അല്ലാഹുവിന്റെ അടുത്ത് ഒരു സമയമുണ്ട്; ആ സമയത്ത് നിങ്ങള്‍ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കത് നല്‍കാതിരിക്കില്ല” (മുസ്‌ലിം).

യുദ്ധമുണ്ടാവാനും ശത്രുവിനെ കണ്ടുമുട്ടുവാനുമുള്ള പ്രാര്‍ഥന

പ്രവാചകന്‍ ﷺ പറഞ്ഞു: ”നിങ്ങള്‍ ശത്രുവിനെ കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് ആരോഗ്യം ചോദിക്കുക. അവരെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ ക്ഷമിക്കുക…”(മുസ്‌ലിം).

തെറ്റുകള്‍ ചെയ്യുവാനുള്ള പ്രാര്‍ഥന

അബീസഈദി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”പാപവും കുടുംബ ബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യത്തിന് ഒരു മുസ്‌ലിം പ്രാര്‍ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കില്‍ അത്‌പോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു.” അനുചരന്മാര്‍ ചോദിച്ചു: ”അപ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയോ?” പ്രവാചകന്‍ ﷺ അരുളി: ”അല്ലാഹു തന്നെയാണ് സത്യം! അധികരിപ്പിക്കൂ” (അഹ്മദ്).

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കുവാനുള്ള കാരണങ്ങള്‍

‘അല്ലാഹുവിനോട് ഞാന്‍ ധാരാളം പ്രാര്‍ഥിച്ചു. പക്ഷേ, എനിക്ക് ഇത്‌വരെ ഉത്തരം ലഭിച്ചില്ല’ എന്ന് ചിലയാളുകള്‍ പറയാറുണ്ട്. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് പ്രാര്‍ഥനക്ക് ഉടനടി ഉത്തരം നല്‍കുക. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ആത്മ വിചാരണ ചെയ്തുകൊണ്ട് തന്നില്‍ നിന്നും വന്നുപോകുന്ന, വന്നുപോയിട്ടുള്ള തെറ്റുകളില്‍ പശ്ചാതപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട വ്യക്തിയോട് പ്രവാചകന്‍ ﷺ പറഞ്ഞത് ‘നീ നിന്റെ ഭക്ഷണം നല്ലതാക്കുക’ എന്നാണ്.

മറ്റൊരു പ്രവാചക വചനം കാണുക: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”ഒരാളും തന്നെ ഉത്തരം നല്‍കപ്പെടാതെ അല്ലാഹുവിനോട് യാതൊന്നും പ്രാര്‍ഥിക്കുന്നില്ല. ഒന്നുകളില്‍ അത് ഇഹലോകത്ത് പെട്ടെന്ന് നല്‍കുന്നു. അല്ലെങ്കില്‍ പരലോകത്തേക്ക് അത് നിക്ഷേപിച്ച് വെക്കുന്നു. അതുമല്ലെങ്കില്‍ പ്രാര്‍ഥിക്കുന്നതിന്റെ തോതനുസരിച്ച് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.പ്രാര്‍ഥനയില്‍, തെറ്റ് ചെയ്യുവാനോ കുടുംബ ബന്ധം മുറിക്കുവാനോ ധൃതികൂട്ടുകയോ ചെയ്യാത്തിടത്തോളം അവന് ഉത്തരം ലഭിക്കും.”

പ്രാര്‍ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പ്രാര്‍ഥന ഉപേക്ഷിക്കാതിരിക്കുക. പ്രാര്‍ഥന നമുക്ക് നന്മയല്ലാതെ വരുത്തുകയില്ല. പ്രാര്‍ഥനകൊണ്ട് നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടും. അല്ലെങ്കില്‍ ആ പ്രാര്‍ഥന നമുക്ക് പരലോകത്തേക്ക് നീട്ടി വെക്കുകയും അത് നമുക്ക് ഗുണകരമാവുകയും ചെയ്യുന്നതാണ്. ആയതിനാല്‍ വിശ്വാസികള്‍ കൂടുതല്‍ കൂടുതല്‍ പ്രാര്‍ഥിക്കുക. അല്ലാഹുവിനോട് ആരാണോ കൂടുതല്‍ ചോദിക്കുന്നത് അവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുണ്ടാവുക.

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെ കുറിച്ച പൊതുസമൂഹത്തിന്റെ 'ആകുലതകള്‍ക്ക്' കാലങ്ങളുടെ പഴക്കമുണ്ട്. യുക്തിവാദികള്‍ തുടങ്ങി വെച്ച ഈ ആരോപണം തീവ്ര ചിന്താഗതി വെച്ച് പുലര്‍ത്തുന്ന പല സംഘടനകളും പിന്നീട് ഏറ്റുപിടിച്ചു. എന്നാല്‍ സമുദായത്തിനകത്തു നിന്ന് തന്നെ ഒരു കോടാലിക്കൈ ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ മൂടുപടത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്താണ്നിഖാബിന്റെ യഥാര്‍ഥ പ്രശ്‌നം? ആരൊക്കെയാണ്പുതിയ വിവാദത്തില്‍ വിതയ്ക്കുന്നത്; കൊയ്യുന്നത്?

കേരളത്തില്‍ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും വിദ്യാര്‍ഥിനികളുടെ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ മുസ്ലിം സമുദായത്തിനകത്തും പുറത്തും ചര്‍ച്ചകളും പ്രതിഷേധങ്ങളും കൊടുമ്പിരികൊണ്ടിരിക്കുകയാണ്. എം.ഇ.എസ് ഏകകണ്ഠമായി എടുത്ത നിലപാടല്ല, മറിച്ച് പ്രസിഡന്റിന്റെ തിട്ടൂരം മാത്രമാണ് ഈ ഉത്തരവിന് പിന്നിലുള്ളതെന്നാണ് എം.ഇ.എസ്സുമായി അടുപ്പമുള്ളവര്‍ അടക്കം പറയുന്നതെങ്കിലും വിഷയത്തില്‍ എം.ഇ.എസ്സിന് തന്നെയാണ് ഉത്തരവാദിത്തമുള്ളത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ രാജിവെച്ചതായും പത്രവാര്‍ത്തകള്‍ കാണാനിടയായി. 

ഇന്ത്യാരാജ്യത്ത് മുസ്ലിം അടയാളങ്ങളായി (Identity) പലതും അറിയപ്പെട്ടിട്ടുണ്ട്. അതില്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രമാണത്തില്‍ അധിഷ്ഠിതമായ വിശദീകരണങ്ങള്‍ കാണാന്‍ സാധിക്കില്ലെങ്കിലും താടി, തലപ്പാവ്, സ്ത്രീകളുടെ മുഴുനീള വസ്ത്രം, പര്‍ദ, നിഖാബ് തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്ലിം സമുദായാംഗങ്ങള്‍ അവരുടെ വേഷവും അടയാളവുമായി സ്വീകരിച്ചുവരുന്നവയാണ്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ തന്നെ ഇതൊന്നും സ്വീകരിക്കാത്തവരുമുണ്ട്. ആധുനിക വേഷവിധാനങ്ങള്‍ സ്വീകരിച്ചുവരുന്ന മുസ്ലിംകളുമുണ്ട്. വേഷവിധാനങ്ങളുടെ കാര്യത്തില്‍ മുസ്ലിം സമുദായത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ചിന്താഗതികളും കാണപ്പെടുന്നുണ്ട്. അവയിലെ ശരിതെറ്റുകള്‍ പണ്ഡിതന്മാര്‍ക്കിടയിലും വിവിധ പ്രസ്ഥാനങ്ങള്‍ക്കിടയിലും പലപ്പോഴും ചര്‍ച്ചയാവുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമാവാറുമുണ്ട്. അതില്‍ ഓരോ വ്യക്തിയും അവരവര്‍ മനസ്സിലാക്കിയതനുസരിച്ച് ജീവിച്ചുവരുന്നു. 

സ്ത്രീകള്‍ മുഖം മറക്കുന്ന കാര്യത്തില്‍ സമുദായത്തിനകത്ത് നിഷിദ്ധം, അനുവദനീയം, ഉത്തമം, നിര്‍ബന്ധം എന്നിങ്ങനെ പ്രധാനമായും നാല് കാഴ്ചപ്പാടാണുളളത്. ഇതിലേതെങ്കിലും ഒരു കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരെ ഉള്‍ക്കൊള്ളാനും സഹിഷ്ണുതയോടെ കാണാനുമാണ് ശ്രമിക്കേണ്ടത്. ഓരോ വിഭാഗത്തിനും പുരോഗമനപരമല്ലെന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന് പുരോഗമനപരമായിരിക്കാം. നേരെ തിരിച്ചും അങ്ങനെ തന്നെ. തല മറക്കുന്നത് തന്നെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ശരീരം മുഴുവന്‍ മറയുന്ന സാരി പോലെയുള്ള വസ്ത്രങ്ങളും ആധുനിക കാലഘട്ടത്തില്‍ ശരിയല്ലെന്നും സാരിയില്‍ ചുറ്റിപ്പൊതിഞ്ഞു വീര്‍പ്പുമുട്ടേണ്ട കാര്യമില്ലെന്നും പകരം അല്‍പംകൂടി ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തേക്ക് കാണുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുകയാണ് വേണ്ടതെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്. അതുകൊണ്ടുതന്നെ കേവലം ഒരു മുഖം മറക്കല്‍ മാത്രമല്ല ‘പിന്തിരിപ്പന്‍’ ആവുന്നത്. ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ചിലത് പഴഞ്ചനും അപരിഷ്‌കൃതവുമൊക്കെയായിത്തീരും. അതെല്ലാം ആപേക്ഷികമാണ്. 

മുസ്ലിം സ്ത്രീകളുടെ മുഖാവരണമാണല്ലോ ഇപ്പോള്‍ ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളല്ലാത്ത വിഭാഗങ്ങള്‍ പോലും ആശങ്കയോടെയോ ഭയപ്പാടോടെയോ ഇതിനെ നോക്കിക്കാണുന്നില്ല. കഴിഞ്ഞ വര്‍ഷം ഡെന്മാര്‍ക്കില്‍ നിഖാബ് നിരോധിക്കപ്പെട്ടപ്പോള്‍ ആഗസ്റ്റ് 1ന് കോപ്പന്‍ഹേഗനില്‍ നടന്ന പ്രതിഷേധ റാലിയില്‍ അമുസ്ലിംകളടക്കം ധാരാളം പേര്‍ പങ്കെടുത്തിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമെന്നാണ് റാലിയില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുമ്പില്‍ തങ്ങള്‍ തല കുനിക്കാന്‍ തയ്യാറല്ല എന്നും അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. റാലിയില്‍ പങ്കെടുത്ത ഒരു ഡാനിഷ് പൗരന്‍ പറഞ്ഞത് ‘ഞാന്‍ നിഖാബിനു അനുകൂലമോ എതിരോ അല്ല; പക്ഷേ, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം’ (റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്) എന്നായിരുന്നു. യൂറോപ്പില്‍ ആദ്യമായി മുഖാവരണം നിരോധിച്ച രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സ് പാര്‍ലമെന്റില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഏകാംഗമായ ഡാനിയല്‍ ഗെറിഗ് പറഞ്ഞത് വളരെ പ്രസക്തമാണ്: ‘തീവ്ര സ്വഭാവമെന്നു വിശേഷണം നല്‍കിക്കൊണ്ട് നിഖാബിനെതിരെ പൊരുതുന്നത് വഴി ബഹുസ്വരത ഇല്ലാതായി രാജ്യം ഏകാധിപത്യ പ്രവണതയിലേക്ക് വഴുതിവീഴുകയായിരിക്കും ഫലം.’ ഗെറിഗ് പറഞ്ഞു. ഇങ്ങനെ മുഖാവരണ നിരോധനത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള മതേതര വാദികള്‍ നല്‍കിയിരുന്ന സന്ദേശം വളരെ വ്യക്തമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കുക വഴി അതാത് സമൂഹങ്ങളില്‍ ഫാസിസമായിരിക്കും തലപൊക്കുന്നത് എന്ന മുന്നറിയിപ്പായിരുന്നു പ്രസ്തുത സന്ദേശം. 

വളരെ നിരുപദ്രവകാരിയായ ഒരു വസ്ത്രരീതിയെ ‘ഭീകരത’യുടെ പര്യായമായി മുദ്രകുത്തി കശാപ്പ് ചെയ്യാനാണ് തീവ്ര സെക്കുലറിസത്തിന്റെ വേഷമണിഞ്ഞവരും ഫാസിസ്റ്റുകളും ഒരു പോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ശിവസേന മുഖപത്രമായ സാമ്നയില്‍ എഡിറ്റോറിയലിലൂടെ മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിക്കണമെന്ന് നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ മുഖാവരണം നിരോധിക്കണമെന്ന് മാത്രമല്ല കൂട്ടത്തില്‍ പര്‍ദയും തല മറക്കുന്ന തട്ടവുമെല്ലാം നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏകശിലാത്മക സംസ്‌കാരമെന്ന ആര്‍.എസ്.എസ് മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സമാനമായ ആവശ്യവുമായി എം.ഇ.എസ്. പ്രസിഡന്റ് രംഗത്തുവരുന്നത്. ഡോ: ഫസല്‍ ഗഫൂറിന്റെതായി ‘ദ ഹിന്ദു’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ വായിക്കാം: ‘എം.ഇ.എസ് മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പൊതുജീവിതത്തിലൂടെയും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് സ്ത്രീ വിരുദ്ധ നടപടിയാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് കേരളത്തില്‍ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.’ തുടര്‍ന്ന് ഫസല്‍ പറയുന്ന കാര്യം ശ്രദ്ധിക്കുക: ‘പര്‍ദ (ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം), ഹിജാബ് (കറുത്ത നിറത്തിലുള്ള, തലയും മുഖത്തിന്റെ ഒരു ഭാഗവും മറയ്ക്കുന്ന വസ്ത്രം), നിഖാബ് (കണ്ണുകള്‍ മാത്രം കാണിക്കുന്ന മുഖം മറക്കുന്ന വസ്ത്രം) എന്നിവ കേരളീയ സമൂഹത്തിനു കാല്‍ നൂറ്റാണ്ടു മുമ്പ് വരെ കേട്ടുപരിചയമില്ലാത്ത കാര്യങ്ങളാണ്.’

ഇവിടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ നിഖാബിനു മാത്രം നിരോധനം കൊണ്ടുവരികയും തുടര്‍ന്ന് തലമറക്കുന്ന സ്‌കാര്‍ഫ്, ശരീരം മുഴുവന്‍ മറയുന്ന പര്‍ദ എന്നിവക്കെതിരെ കൂടി പ്രചാരണവും ബോധവല്‍ക്കരണവും നടത്തി ഭാവിയില്‍ അവ കൂടി നിരോധനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുവാനുള്ള ഗൂഢതന്ത്രം ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്നത് വളരെ വ്യക്തമാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവിടത്തെ വസ്ത്രരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന ന്യായം പറച്ചിലാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എം.ഇ.എസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വാങ്ങിയിട്ടുള്ള വിധിക്ക് കാരണമായി അവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വിധി കേരള ഹൈക്കോടതി 2018 ഡിസംബര്‍ 4ന് പുറപ്പെടുവിച്ച ഒരു വിധിയാണ്. ഒരു ക്രിസ്ത്യന്‍ സ്‌കൂളില്‍ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ അവര്‍ക്ക് തല മറക്കാനും മുഴുക്കൈ കുപ്പായം ധരിക്കാനുമുള്ള അവകാശത്തിനായി നല്‍കിയ പെറ്റിഷന്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അത്. പ്രസ്തുത വിധിയെ ഉപയോഗപ്പെടുത്തി എം.ഇ.എസ്. എന്ന മുസ്ലിം സംഘടന ഇത്ര ലാഘവത്തോടെ പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? തലമറക്കാനും ഫുള്‍ സ്ലീവ് കുപ്പായം ധരിക്കാനുമുള്ള അവകാശം മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് നിഷേധിച്ചുകൊണ്ട് ഒരു ക്രിസ്ത്യന്‍ സ്‌കൂളിന് അനുകൂലമായി കോടതി നല്‍കിയ വിധിയെ ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടന അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കാനും പര്‍ദക്കെതിരെ സൂചനകള്‍ നല്‍കാനുമൊക്കെ ഉപയോഗിക്കുന്നത് സ്വന്തം സമുദായത്തോട് ചെയ്യുന്ന വഞ്ചനയും ക്രൂരതയുമല്ലാതെ മറ്റെന്താണ്?

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ഫാത്തിമ തസ്‌നീം, ഹഫ്‌സ പര്‍വീണ്‍ എന്നീ സഹോദരിമാരായ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇസ്ലാമിക വേഷവിധാനം സ്വീകരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം സ്‌കൂള്‍ അധികൃതര്‍ തടഞ്ഞപ്പോള്‍ അവര്‍ കോടതിയില്‍ പോവുകയും കോടതി സ്‌കൂളിന് അനുകൂലമായ വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. പക്ഷേ, എം.ഇ.എസ്സിന് ഈ വിധി എങ്ങനെയാണ് അനുകൂലമാവുന്നത്? കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്ന സുപ്രധാന ഭാഗം ഇങ്ങനെയാണ്: ‘വിദ്യാര്‍ഥികളുടെതും സ്‌കൂളിന്റെതും ഒരു പോലെ മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍ രണ്ടു തരമാണ്. ഒന്ന് പൂര്‍ണമായ അവകാശമുള്ളത്. മറ്റൊന്ന് ആപേക്ഷികമായത്. മതപരമായ അവകാശങ്ങള്‍ ആപേക്ഷിക അവകാശങ്ങളിലാണ് പെടുന്നത്. ഒരാള്‍ക്ക് അയാള്‍ ഇച്ഛിക്കുന്നതുപോലെ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് (Private entity) അവരുടെ രീതിക്കനുസരിച്ച് സ്ഥാപനം ഭരിക്കാനുള്ള അവകാശവുമുണ്ട്.’ വിദ്യാര്‍ഥികളുടെ മൗലികാവകാശത്തെക്കാള്‍ സ്ഥാപനത്തിന്റെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

ക്രൈസ്റ്റ് നഗര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളാണെന്നു മറച്ചുപിടിച്ചുകൊണ്ടാണ് എം.ഇ.എസ്. സംസാരിക്കുന്നത്. വിധി പ്രസ്താവത്തില്‍ ‘സ്വകാര്യ സംരംഭം അഥവാ Private Entity എന്ന് കോടതി പ്രസ്താവിച്ചത് വെറുതെയല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരമനുസരിച്ചു സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള മൗലികാവകാശം വകവെച്ചുകൊടുത്തിട്ടുണ്ട്. അവിടങ്ങളില്‍ അതാത് മാനേജ്മെന്റുകള്‍ക്ക് വസ്ത്രരീതിയടക്കമുള്ള ചട്ടങ്ങള്‍ ആവിഷ്‌കരിക്കാം. പക്ഷേ, അവ പൂര്‍ണമായും ‘സ്വകാര്യ സ്ഥാപനം’ തന്നെയായിരിക്കണം. അവ സര്‍ക്കാര്‍ ശമ്പളം കൊടുത്തുകൊണ്ട് നടത്തപ്പെടുന്നവയായിരിക്കരുത്. ചട്ടങ്ങളില്‍ വിവേചനപരമായവ ഉണ്ടാവാനും പാടില്ല.

2008ലെ വളരെ പ്രസിദ്ധമായ ‘താടിക്കേസിലെ’ വിധികളും വാദങ്ങളും പഠിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും. മധ്യപ്രദേശിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളായ നിര്‍മല കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന മുഹമ്മദ് സലീം എന്ന പത്താം ക്ലാസുകാരന്‍ ഇസ്ലാമിക വിശ്വാസമനുസരിച്ച് താടി വെക്കുകയുണ്ടായി. എന്നാല്‍ സ്‌കൂള്‍ നിയമമനുസരിച്ച് താടിവെക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ആ വിദ്യാര്‍ഥി അവിടെ നിന്നും പുറത്താക്കപ്പെട്ടു. സലീം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ മൈനോറിറ്റി പദവിയുള്ളതായതുകൊണ്ട് കോടതി സ്‌കൂളിന് അനുകൂലമായി വിധിച്ചു. സലീം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ സലീമിന്റെ അഭിഭാഷകന്‍ ബി.എ.ഖാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് നല്‍കുന്ന മത സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വാദിച്ചു. സ്‌കൂളില്‍ പഠിക്കുന്ന സിഖ് വിദ്യാര്‍ഥികള്‍ക്ക് താടി വെക്കാനും തലപ്പാവ് ധരിക്കാനുമുള്ള അനുമതി അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതി സലീമിന്റെ അഭിഭാഷകനോട് ഒരു കാര്യം മാത്രം അന്വേഷിച്ചു; സ്‌കൂള്‍ സര്‍ക്കാര്‍ സഹായം (ശമ്പളം) ലഭിക്കുന്ന സ്ഥാപനമാണോ എന്ന്. കാരണം ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകള്‍ ഭരണഘടനാപരമായി രാഷ്ട്രത്തിന്റെ പൊതുസ്ഥാപനമായിട്ടാണ് പരിഗണിക്കപ്പെടുക. മൗലികാവകാശങ്ങള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമെ പരിഗണിക്കാവൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. നിര്‍മല കോണ്‍വെന്റ് ഒരു സ്വാശ്രയ സ്വകാര്യ സ്ഥാപനമാണ്. അവ സ്ഥാപിക്കപ്പെടുന്നത് ആര്‍ട്ടിക്കിള്‍ 30 അനുസരിച്ചാണ്. അവര്‍ക്ക് സ്വന്തമായ ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള അധികാരമുണ്ട്. ‘താടി താലിബാനിസം’ ആണെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ഈ കേസിന്റെ വിസ്താരത്തിനിടയിലായിരുന്നു. അദ്ദേഹം പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് സുപ്രീം കോടതി തന്നെ ഒരു ഇടക്കാല ഉത്തരവിലൂടെ സലീമിനെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നും കേവലം ഒരു താടിയുടെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ പറ്റില്ലെന്നും വിധിക്കുകയുണ്ടായി. 

ഈ വിധിയില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ക്ക് എതിരെ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ അവകാശമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സഹായം കിട്ടാത്ത സ്വാശ്രയ സ്ഥാപനങ്ങളില്‍ മാത്രമെ ഇത്തരം ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമുള്ളൂ. അവയില്‍ തന്നെയും ഒരു വിഭാഗത്തിന് മാത്രമായി വിവേചനം പാടില്ല. സിഖുകാര്‍ക്ക് അവരുടെ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കാമെങ്കില്‍ ഇതര സമുദായങ്ങള്‍ക്കും അതുപോലെ പ്രവര്‍ത്തിക്കാം. വിവേചനം പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. 

കേരളത്തിലെ നൂറോളം വരുന്ന എം.ഇ.എസ്. സ്ഥാപനങ്ങളില്‍ ഇനി മുതല്‍ മുഖാവരണം പാടില്ലെന്ന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എല്ലാ എം.ഇ.എസ്. സ്ഥാപനങ്ങളിലും ശമ്പളം കൊടുക്കുന്നത് എം.ഇ.എസിന്റെ ഓഫീസില്‍ നിന്നോ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നോ അല്ലെന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അവിടെ ശമ്പളം നല്‍കുന്നത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഭരണഘടനക്കപ്പുറം ഒരു സ്ഥാപന മാനേജ്‌മെന്റിനും നിയമങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. അത് നിലനില്‍ക്കില്ല. സര്‍ക്കുലറുകളും ലെറ്റര്‍പാഡും സീലുമൊക്കെ അല്‍പകാലത്തേക്ക് ഉപയോഗിക്കാമെന്ന് മാത്രം. 

എം.ഇ.എസ്സിനോ ഇതര സ്ഥാപന മാനേജുമെന്റുകള്‍ക്കോ തങ്ങളുടെ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിച്ച് വിദ്യാര്‍ഥിനികള്‍ വരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുകളോ മറ്റു അക്കാദമികമായ പോരായ്മകളോ ഉണ്ടെന്ന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമുദായത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചും സമുദായത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയുമല്ല നടപടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചര്‍ച്ച നടത്തി ഒരു സമവായം സൃഷ്ടിക്കുവാനും പരിഹാരം കണ്ടെത്താനുമാണ് നോക്കേണ്ടിയിരുന്നത്. മുത്ത്വലാഖ് വിഷയത്തില്‍ അത് നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന വിഭാഗങ്ങള്‍ പോലും മുത്ത്വലാഖ് നിരോധിക്കുന്നതിനെതിരെ രംഗത്തുവരികയും സമുദായത്തില്‍ അക്കാര്യത്തില്‍ ഒരു സമവായം സൃഷ്ടിക്കുകയും ചെയ്ത കാര്യം നാം വിസ്മരിക്കരുത്. മുഖം മറക്കുന്നത് ഇഷ്ടമില്ലാത്തവരും മുഖം മറക്കുന്ന ന്യൂനപക്ഷത്തിന്റെ കൂടെ നിന്നുകൊണ്ട് അവരുടെ അവകാശം ഹനിക്കപ്പെടുന്നില്ലെന്നു അവരെ ബോധ്യപ്പെടുത്തി ഈ ഫാസിസ്റ്റുകാലത്ത് സമുദായത്തിനിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ നോക്കുകയാണ് വേണ്ടത്. 

 മുഖം മറക്കുന്ന സഹോദരിമാരെ മുഴുവന്‍ ഇടിച്ചുതാഴ്ത്തുന്നവരും അവര്‍ സമുദായത്തിനോ സമൂഹത്തിനോ കൊള്ളാത്തവരാണെന്നും അവര്‍ തീവ്രവാദികളാണെന്നും ആക്ഷേപിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ തീവ്രവാദം മനസ്സില്‍ സൂക്ഷിക്കുന്നവര്‍. അസഹിഷ്ണുതയുടെ ഭാണ്ഡങ്ങളാണ് അവര്‍ പേറിക്കൊണ്ടിരിക്കുന്നത്. മുഖം മറക്കുന്ന സ്ത്രീജനങ്ങളില്‍ പലരും വളരെ പെട്ടെന്ന് അവരുടെ മുഖാവരണങ്ങള്‍ അഴിച്ചുമാറ്റാവുന്ന മാനസികാവസ്ഥയിലല്ല ഉള്ളത്. ചെറുപ്പം മുതല്‍ ധരിക്കുകയും പാരമ്പര്യമായി ശീലിച്ചുവന്നിട്ടുമുള്ള ധാരാളം പേര്‍ അവരുടെ കൂട്ടത്തിലുണ്ട്. തല മറക്കുന്ന ഒരു സ്ത്രീയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞുപോവുമ്പോള്‍ ഉണ്ടാവുന്ന അതേ പ്രയാസം മുഖം മറച്ചു ശീലിച്ച ഒരു സ്ത്രീയുടെ മുഖത്തുനിന്നും അവ നീങ്ങുമ്പോള്‍ കാണും. മുഖം മറച്ചുവെന്ന കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനം കൂടിയായിരിക്കും. മുഖം മറച്ചതിന്റെ പേരില്‍ മാത്രം സാമൂഹിക പരിസരങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തിയാല്‍ നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമായ ഒരു സമൂഹത്തെയായിരിക്കും അതുവഴി ഭാവിയില്‍ സമുദായത്തിനേറ്റെടുക്കേണ്ടി വരിക.

മുഖം മറക്കുന്നവര്‍ക്ക് മറക്കാത്തവരോടും പുച്ഛവും വെറുപ്പും ഉണ്ടാവേണ്ടതില്ല. നിങ്ങള്‍ക്ക് മറക്കാനുള്ള സ്വാതന്ത്ര്യമുള്ള പോലെ മറക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. മതവിഷയങ്ങളില്‍ പ്രവാചകന്റെയും സച്ചരിതരായ സലഫിന്റെയും മാര്‍ഗം സ്വീകരിക്കുമ്പോഴാണ്  മധ്യമ മാര്‍ഗത്തില്‍ എത്തിച്ചേരുക എന്ന് മുസ്ലിം സമുദായം തിരിച്ചറിയേണ്ടതുണ്ട്. അഭിപ്രായാന്തരങ്ങള്‍ക്കിടയിലും സഹിഷ്ണുതയുടെ മാര്‍ഗമാണ് അവര്‍ പഠിപ്പിച്ചത്. 

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാണിച്ച പോലെ മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതി ഉണ്ടാവണമെങ്കില്‍ അവര്‍ ജീവിക്കുന്ന ശൈലികളെയും അവരുടെ സംസ്‌കാരങ്ങളെയും അനുവദിച്ചുകൊണ്ട് തന്നെ പഠനം നടത്താനും ജോലി ചെയ്യാനും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന വരേണ്യവര്‍ഗങ്ങളില്‍ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിപ്പോകും. സമുദായ നേതൃത്വം ഈ വിഷയം ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ഇസ്ലാമിക സംസ്‌കാരവും മുസ്‌ലിം അടയാളങ്ങളും അന്യംനിന്നു പോകുന്ന കാലം അനതിവിദൂരമല്ല.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക