നബി ചരിത്രം – 04​

നബി ചരിത്രം – 04: നബിﷺയുടെ പരമ്പര

നബിﷺയുടെ പരമ്പര

മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്ത്വലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്‌റ്, മാലിക്, നള്‌റ്, കിനാന, ഖുസൈമ, മുദ്‌രിക, ഇല്യാസ്, മുളര്‍റ്, നസാര്‍, മഅ്ദ്, അദ്‌നാന്‍ എന്നിങ്ങനെ നീളുന്നു നബിﷺയുടെ പരമ്പര.  അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലുബ്‌നു ഇബ്‌റാഹീമിന്റെ പരമ്പരയില്‍ നിന്നുള്ളതാണ്.

ബനൂസഹ്‌റക്കാരാണ് നബിﷺയുടെ അമ്മാവന്‍മാര്‍. നബിﷺയുടെ ഉമ്മ (ആമിനബിന്‍തു വഹബ്) ബനൂസഹ്‌റയില്‍ പെട്ടവരാണ്. ഇവരുടെ പരമ്പര കിലാബില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. ക്വുറൈശികളില്‍ വലിയ സ്ഥാനമായിരുന്നു ഖുസ്വയ്യിന് ഉണ്ടായിരുന്നത്. ഖുസ്വയ്യ് മരിച്ചപ്പോള്‍ ആ സ്ഥാനം അദ്ദേഹത്തിന്റെ മക്കളായ അബ്ദുമനാഫ്, അബ്ദുദ്ദാര്‍, അബ്ദുഖുസ്വയ്യ്, അബ്ദുല്‍ കഅ്ബ് തുടങ്ങിയവര്‍ക്ക് ലഭിച്ചു. ക്വുറൈശികളില്‍ ഏറ്റവും സ്ഥാനം അബ്ദുമനാഫിനായിരുന്നു. ഹജ്ജിന് വരുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്ന സ്ഥാനം ഇവര്‍ക്കായിരുന്നു. അബ്ദുമനാഫ് മരിച്ചപ്പോള്‍ ഹാശിം ആ സ്ഥാനങ്ങള്‍ക്കര്‍ഹനായി. തണുപ്പുകാലത്തെയും ചൂടുകാലത്തെയും യാത്രാസംഘങ്ങള്‍ ആദ്യമായി ഒരുക്കിയത് അദ്ദേഹമാണ്. ഹാജിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പായസവും മറ്റു ഭക്ഷണങ്ങളും തയ്യാറാക്കിക്കൊടുത്തിരുന്നത് കൊണ്ടാണ് ഹാശിം എന്ന പേര് ലഭിച്ചത്. യഥാര്‍ഥ നാമം അംറ് എന്നാണ്. ഹാശിമിനു ശേഷം മകന്‍ അബ്ദുല്‍ മുത്ത്വലിബ് വന്നു. മദീനയിലാണ് അദ്ദേഹം വളര്‍ന്നത്. തന്റെ പിതാമഹനായ ഖുസ്വയ്യിനെപ്പോലെത്തന്നെയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തില്‍ സംസം കിണര്‍ മൂടിപ്പോയതിനു ശേഷം അത് ആദ്യമായി കുഴിച്ചത് അബ്ദുല്‍ മുത്ത്വലിബായിരുന്നു. പത്തുമക്കളെ അല്ലാഹു നല്‍കിയാല്‍ ഒരു മകനെ ബലിയറുക്കുമെന്ന് നേര്‍ച്ച നേര്‍ന്നതും അബ്ദുല്‍മുത്ത്വലിബായിരുന്നു. 

നല്ലപരമ്പരയും മാന്യതയും സ്വഭാവവും പ്രതാപവുമുള്ള തറവാട്ടില്‍ അഥവാ ക്വുറൈശ് ഗോത്രത്തിലെ ബനൂഹാശിം കുടുംബത്തിലാണ് സൃഷ്ടികളില്‍ ഉത്തമനായ നബിﷺ ജന്മമെടുക്കുന്നത്.

അബ്ദുല്‍ മുത്ത്വലിബ് ഇബ്‌നുഹാശിം

അബ്ദുമനാഫിന് 9 ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്; ഹാശിം, മുത്ത്വലിബ്, നൗഫല്‍, അബ്ദുശ്ശംസ് എന്നിവര്‍. രിഫാദത്തും സിക്വായത്തും (ഹാജിമാര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കല്‍) ഹാശിമിനായിരുന്നു അവകാശപ്പെട്ടിരുന്നത്. ഹാശിം മരിക്കാന്‍ സമയത്ത് തന്റെ സഹോദരന്‍ മുത്ത്വലിബിന് ആ സ്ഥാനങ്ങള്‍ വസ്വിയ്യത് ചെയ്തു. തന്റെ സമൂഹത്തില്‍ മഹത്ത്വവും ശ്രേഷ്ഠതയും ഉള്ള ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. അദ്ദേഹത്തിന്റെ ധര്‍മിഷ്ഠത കാരണത്താല്‍ ‘ഫയ്യാള്’ (കോരിച്ചോരിഞ്ഞ് കൊടുക്കുന്നവന്‍) എന്നായിരുന്നു ക്വുറൈശികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. 

ഹാശിമിന്റെ, മദീനയിലുള്ള ഒരു മകനായിരുന്നു ശൈബ. അബ്ദുല്‍മുത്ത്വലിബ് ശൈബയെക്കുറിച്ച് കേട്ടപ്പോള്‍ കുട്ടിയെ തേടി മദീനയിലേക്ക് പുറപ്പെട്ടു. തന്റെ പിതാവിന്റെ അതേ സാദൃശ്യം ശൈബയില്‍ കണ്ടപ്പോള്‍ തന്നിലേക്ക് അണച്ചു പിടിക്കുകയും ഉമ്മവെക്കുകയും കരയുകയും ചെയ്തു. യമനില്‍ നിന്നുള്ള ഒരു വസ്ത്രം ആ കുട്ടിയെ ധരിപ്പിച്ചു. മക്കയിലേക്ക് തന്റെ വാഹനത്തിന്റെ പിന്നിലിരുത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മയുടെ അനുവാദമില്ലാതെ പോരാന്‍ കഴിയില്ലെന്ന് ശൈബ പറഞ്ഞു. മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് അനുവാദം ചോദിച്ചെങ്കിലും കൊടുത്തില്ല. അവസാനം അനുനയ ശ്രമങ്ങള്‍ നടത്തുകയും ഉമ്മ സമ്മതിക്കുകയും ചെയ്തു. ശൈബയുടെ കുടുംബക്കാരൊക്കെ മക്കയിലാണുള്ളതെന്നും അവര്‍ അവിടെ ഏറ്റവും മാന്യന്മാരായി കഴിയുന്നവരാണ് എന്നുമൊക്കെയായിരുന്നു മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് പറഞ്ഞത്. അങ്ങനെ ശൈബ മക്കയിലെത്തി. ഇത് കണ്ട നാട്ടുകാരായ  ക്വുറൈശികള്‍ പറഞ്ഞു: ‘മുത്ത്വലിബ് ഇതാ ഒരു അടിമയെ (അബ്ദ്) വാങ്ങിയിരിക്കുന്നു.’ അങ്ങനെ ശൈബ ‘മുത്ത്വലിബിന്റെ അടിമ’ എന്ന അര്‍ഥത്തില്‍ ‘അബ്ദുല്‍ മുത്ത്വലിബ്’ എന്ന് വിളിക്കപ്പെട്ടു. ശൈബ അടിമയല്ല. മറിച്ച് എന്റെ സഹോദരന്‍ ഹാശിമിന്റെ പുത്രനാണ്. മദീനയില്‍ നിന്നും ഞാന്‍ കൊണ്ട് വന്നതാണ് എന്നെല്ലാം മുത്ത്വലിബ് ജനങ്ങളെ അറിയിച്ചു. അങ്ങനെ അബ്ദുല്‍ മുത്ത്വലിബ് (ശൈബ) മക്കയില്‍ വളര്‍ന്ന് വലുതായി. ഒരു ദിവസം മുത്ത്വലിബ് യമനിലേക്ക് കച്ചവടത്തിനായി പുറപ്പെട്ടു. യമനിലെ റദ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. ശേഷം സിക്വായതും രിഫാദതും അബ്ദുല്‍ മുത്ത്വലിബ് ഏറ്റെടുത്തു. തന്റെ പൂര്‍വപിതാക്കളുടെ നടപടിയനുസരിച്ച് അദ്ദേഹം അത് നിലനിര്‍ത്തുകയും ചെയ്തു.

തടിച്ച് നീണ്ട് വെളുത്ത ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. സ്ഫുടതയുള്ള നാവിന്റെയും ഉത്തമസ്വഭാവത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. തന്റെ പൂര്‍വ പിതാക്കള്‍ എത്തിയിട്ടില്ലാത്ത ഉന്നത സ്ഥാനത്തേക്കദ്ദേഹം എത്തി. തന്റെ സമൂഹം അദ്ദേഹത്തെ സ്‌നേഹിച്ചു. സ്ഥാനം എത്രത്തോളം ഉയര്‍ന്നു എന്നുവെച്ചാല്‍ ‘ശൈബതുല്‍ ഹംദ്,’ ‘ഫയ്യാള്’ എന്നീ പേരുകളില്‍ ഇദ്ദേഹം വിളിക്കപ്പെട്ടു. മലമുകളില്‍ കയറിച്ചെന്ന് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം എറിഞ്ഞ് കൊടുത്തതിനാല്‍ ‘മുത്ഇം’ എന്ന പേരും കിട്ടി.  ഒട്ടകത്തിന്റെ മുകള്‍ ഭാഗത്തുള്ള നെയ്യ്‌നിറഞ്ഞ മാംസവും കരളുമായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത്.

അബ്ദുല്‍മുത്ത്വലിബ് ക്വുറൈശികളില്‍ മാത്രമല്ല അറേബ്യന്‍ പ്രദേശത്താകെയും മഹത് വ്യക്തിയായി മാറി. അറേബ്യന്‍ രാജാക്കന്മാര്‍ക്കിടയില്‍ ഉന്നതസ്ഥാനം ലഭിച്ചു. രാജാക്കളെയും ഭരണാധികാരികളെയും കാണാനുള്ള ഏത് സംഘത്തിലും അറബികള്‍ അബ്ദുല്‍ മുത്ത്വലിബിനെയായിരുന്നു തെരഞ്ഞെടുത്ത് അയച്ചിരുന്നത്.

അബ്ദുല്‍ മുത്ത്വലിബിന്റെ കാലത്തെ കാലത്തെ പ്രധാന സംഭവങ്ങള്‍

പ്രധാനമായും രണ്ട് കാര്യങ്ങളാണ് അബ്ദുല്‍ മുത്വലിബിന്റെ കാലത്തുണ്ടായത്. സംസം കിണര്‍ കുഴിക്കല്‍ ആനക്കലഹം എന്നിവയായിരുന്നു അത്.

സംസം

അല്ലാഹു ഇസ്മാഈല്‍ നബി(അ)ക്കും മാതാവ് ഹാജറക്കും കനിഞ്ഞു നല്‍കിയ ഉറവാണ് സംസം.  വെള്ളപ്പൊക്കത്താലും മറ്റും സംസം കിണര്‍ മൂടിപ്പോയിരുന്നു. അല്ലാഹു അതിനെ പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് കഅ്ബക്ക് ചാരെ (ഹിജ്‌റില്‍) ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ വന്ന് സംസം കുഴിക്കാന്‍ പറയുന്നതായി സ്വപ്‌നം കാണുന്നു. (കഅ്ബയുടെ വാതിലിന്റെ ഭാഗത്തുള്ള ‘ക്വര്‍യതുന്നംലി'(ഉറുമ്പുകളുടെ ഗ്രാമം)ലാണ് സംസം ഉള്ളതെന്നും സ്വപ്‌നത്തില്‍ അറിയിച്ചു.

അബ്ദുല്‍ മുത്ത്വലിബിന് കാര്യം വ്യക്തമാവുകയും സംസമിന്റെ സ്ഥലം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തന്റെ മണ്‍വെട്ടിയെടുത്ത് അങ്ങോട്ട് ചെന്നു. മകന്‍ ഹാരിസിനെയും കൂടെ കൂട്ടി. അന്ന് ഹാരിസല്ലാത്ത മറ്റു മക്കള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കിളക്കാന്‍ തുടങ്ങിയപ്പോള്‍ സംസമിന്റെ ഉള്‍ഭാഗം വെളിവായി. അദ്ദേഹം ആവേശം കൊണ്ട് തക്ബീര്‍ ചൊല്ലി. അബ്ദുല്‍മുത്ത്വലിബ് തന്റെ ലക്ഷ്യം നേടിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ക്വുറൈശികള്‍ അദ്ദേഹത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: ”അല്ലയോ അബ്ദുല്‍ മുത്ത്വലിബ്! ഇത് ഞങ്ങളുടെ പിതാവ് ഇസ്മാഈലിന്റെ കിണറാണ്. ഞങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. അത്‌കൊണ്ട് ഞങ്ങളെയും കൂടെചേര്‍ക്കണം.’ അബ്ദുല്‍ മുത്ത്വലിബ് സമ്മതിച്ചില്ല. ഇത് എനിക്ക് പ്രത്യേകമാക്കപ്പെട്ടതും എനിക്ക് മാത്രം നല്‍കപ്പെട്ടതുമാണെന്നായിരുന്നു അബ്ദുല്‍ മുത്ത്വലിബിന്റെ മറുപടി. ക്വുറൈശികള്‍ തര്‍ക്കിക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്ത്വലിബിന്ന് അവരെ നേരിടാനായില്ല. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം നേര്‍ച്ച നേര്‍ന്നു: എനിക്ക് 10 മക്കളെ അല്ലാഹു നല്‍കുകയും അവര്‍ ക്വുറൈശികളെ തടയാന്‍ പ്രായമാവുകയും ചെയ്താല്‍ അതില്‍ ഒരു മകനെ കഅ്ബക്കു സമീപത്തുവെച്ച് അറുക്കും.’ അല്ലാഹു അബ്ദുല്‍ മുത്ത്വലിബിന്റെ പ്രാര്‍ഥന സ്വീകരിച്ചു. പെണ്‍കുട്ടികള്‍ക്കുപുറമെ 10 ആണ്‍കുട്ടികളുണ്ടായി.

ഹാരിസ്, സുബൈര്‍, അബൂലഹബ്, മുക്വവ്വിം, ദ്വറാര്‍, അബൂത്വാലിബ്, ഹജല്‍, അബ്ദുല്ല (നബിﷺയുടെ ഉപ്പ), ഹംസ, അബ്ബാസ് എന്നിവരായിരുന്നു ആ മക്കള്‍. ഇതില്‍ 2 പേര്‍ ഇസ്‌ലാം സ്വീകരിച്ചു; അബ്ബാസ്(റ), ഹംസ(റ) എന്നിവര്‍. 

ആറ് പെണ്‍കുട്ടികളാണ് അബ്ദുല്‍ മുത്ത്വലിബിനുണ്ടായിരുന്നത്. ഉമ്മു ഹകീം, ആതിക്വ, ഉമൈമ, അര്‍വാ, ബര്‍റ, സ്വഫിയ എന്നിവരായിരുന്നു അവര്‍. മൂത്തമകളായ സ്വഫിയ്യ മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചത്.

ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ നേര്‍ച്ചയെക്കുറിച്ച് അവരെ അറിയിക്കുകയും കരാര്‍ നിറവേറ്റാനായി അവരെ വിളിക്കുകയും ചെയ്തു. മക്കള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട മകനായ അബ്ദുല്ലക്കാണ് നറുക്ക് വീണത്. അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ കൈപിടിച്ച് കത്തിയുമായി കഅ്ബയുടെ സമീപത്തേക്ക് കൊണ്ടുപോയി. ക്വുറൈശികള്‍ അദ്ദേഹത്തെ തടഞ്ഞു. സഹോദരന്മാരും അമ്മാവന്മാരും തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് ചോദിച്ചു: ‘എന്റെ നേര്‍ച്ച ഞാനെന്ത് ചെയ്യും?’

ഒരു ഭാഗത്ത് അബ്ദുല്ലയെയും മറുഭാഗത്ത് പത്ത് ഒട്ടകങ്ങളെയും വെച്ച്  നറുക്കിടാന്‍ നിര്‍ദേശമുണ്ടായി. വീണ്ടും അബ്ദുല്ലക്ക് നറുക്ക് വീണാല്‍, പത്ത് ഒട്ടകങ്ങളെ വീണ്ടും നല്‍കണം എന്നായിരുന്നു കരാര്‍. അങ്ങനെ അവര്‍ത്തിച്ചാവര്‍ത്തിച്ച് നറുക്കിട്ടപ്പോഴും അബ്ദുല്ലക്കായിരുന്നു നറുക്ക് വീണത്. അങ്ങനെ ഒട്ടകങ്ങള്‍ നുറോളമെത്തി. അവസാനം ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുകയും അവയെ അറുക്കുകയും ചെയ്തു. ശരീരത്തിന് പകരം 100 ഒട്ടകം എന്ന പ്രായച്ഛിത്തം ആദ്യമായി നടപ്പില്‍ വരുത്തിയത് അബ്ദുല്‍ മുത്ത്വലിബാണെന്ന് പറയാം. ക്വുറൈശികളും അറബികളും ഇതു നിലനിര്‍ത്തി. നബിﷺയും പില്‍കാലത്ത് ഇത് അംഗീകരിച്ചു.

സംസം കിണര്‍ കുഴിച്ചതോടെ ആളുകള്‍ക്കിടയിലുള്ള അബ്ദുല്‍ മുത്ത്വലിബിന്റെ സ്ഥാനം വര്‍ധിച്ചു.

ആനക്കലഹ സംഭവം

അറബികളുടെ ചരിത്രത്തില്‍ ഇത്രവലിയ സംഭവം മുമ്പുണ്ടായിട്ടില്ല. ഇതിനെക്കാള്‍ വലുത് ഇനിയും വരും എന്നതിലേക്കുള്ള സൂചനയായിരുന്നു അത്. മാത്രവുമല്ല അറബികള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെന്നും കഅ്ബയുടെ മഹത്ത്വം വര്‍ധിക്കുമെന്നുമുള്ള ഒരറിയിപ്പ് കൂടിയായിരുന്നു ഇത്. നബിﷺ ജനിച്ചവര്‍ഷത്തിലാണ് ആനക്കലഹം സംഭവിക്കുന്നത്.

യമനിലെ രാജാവായ നജ്ജാശ്ശിയുടെ അസിസ്റ്റന്റായിരുന്നു അബ്‌റഹത്. ജനങ്ങള്‍ മക്കയിലേക്ക് പോകുന്നതും ഹജ്ജ് ചെയ്യുന്നതും അബ്‌റഹത് കണ്ടു. കഅ്ബക്ക് പകരം യമനില്‍ ഒരു ആരാധനാലയമുണ്ടാക്കി ജനങ്ങളെ അങ്ങോട്ട് തിരിക്കാന്‍ അബ്‌റഹത് ഉദ്ദേശിച്ചു. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്.

ബനൂകിനാനയില്‍ പെട്ട ഒരാള്‍ ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. 

അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ക്വുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു. അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. ക്വുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.

അബ്‌റഹത്: ‘താങ്കള്‍ക്കെന്തു വേണം?’

അബ്ദുല്‍ മുത്ത്വലിബ്: ‘നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.’

അബ്‌റഹത്: ‘താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂര്‍വ പിതാക്കളുടെയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?’

അബ്ദുല്‍ മുത്ത്വലിബ്: ‘ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.’

അബ്‌റഹത്: ‘അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.’

അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി.

അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.

ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.

അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി.ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. എന്നാല്‍ യമനിന്റെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അത് ഓടാനും തുടങ്ങി. വീണ്ടും മക്കയിലേക്ക് തിരിച്ചപ്പോള്‍ അത് ഇരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. തന്റെ സൈന്യത്തിന് ബാധിച്ച നാശവും തിരിഞ്ഞോട്ടവും കാണാന്‍ അല്ലാഹു അബ്‌റഹത്തിനെ ബാക്കിയാക്കി. ശേഷം അബ്‌റഹത്തിന് ഒരു പ്രത്യേക തരം രോഗം ബാധിച്ചു. അതിന്റെ ഭാഗമായി ഓരോരോ വിരലുകള്‍ മുറിഞ്ഞ് വീണു. സ്വന്‍ആഇല്‍ എത്തിയപ്പോഴേക്കും അബ്‌റഹത്ത് ഒരു പക്ഷിക്കുഞ്ഞിനെപ്പോലെയായിത്തീര്‍ന്നിരുന്നു. അങ്ങനെ ഹൃദയം പൊട്ടിത്തകര്‍ന്ന് അയാള്‍ നീചമായ മരണം വരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്: 

”ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി” (അല്‍ഫീല്‍:1-5).

അബിസീനിയക്കാരെ മക്കയില്‍ നിന്ന് അല്ലാഹു തുരത്തിക്കളയുകയും വിനാശകരമായ വിപത്ത് അവര്‍ക്കു ബാധിക്കുകയും ചെയ്തപ്പോള്‍ അറബികള്‍ ക്വുറൈശികളെ ബഹുമാനിക്കാന്‍ തുടങ്ങി. ഇവര്‍ അല്ലാഹുവിന്റെ ആളുകളാണെന്നും അല്ലാഹു അവര്‍ക്കു വേണ്ടി യുദ്ധം ചെയ്തു എന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും അല്ലാഹു അവരെ മോചിപ്പിച്ചു എന്നും അവര്‍ പറഞ്ഞു. ബൈതുല്‍ ഹറമിന്റെ മഹത്ത്വവും അവര്‍ക്കിടയില്‍ വര്‍ധിച്ചു.

 ”നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു…” (അല്‍അന്‍കബൂത്:67).

ക്രിസ്തുവര്‍ഷം 571, മുഹര്‍റം മാസത്തിലാണ് ആനക്കലഹം ഉണ്ടായത്. നബിﷺയുടെ ജനനത്തിന്റെ ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു അത്. അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. നബിﷺയുടെ വരവിന്റെ ഒരു ആമുഖം കൂടിയായിരുന്നു അത്. കഅ്ബയെ വിഗ്രഹങ്ങളില്‍ നിന്നും ശുദ്ധീകരിക്കുമെന്നും അതിന്റെ ആദ്യ അവസ്ഥയിലേക്ക് അത് മടങ്ങുമെന്നും ഈ മതത്തിന് കഅ്ബയുമായി ശാശ്വതവും ആഴമേറിയതുമായ ബന്ധമുണ്ടാകുമെന്നുമുള്ള പല സൂചനകളും ഈ ആനക്കലഹ സംഭവത്തിലുണ്ട്. 

”പവിത്രഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു…”(അല്‍മാഇദ:97).

ഏതായാലും ക്വുറൈശികളുടെ മഹത്ത്വം വര്‍ധിച്ചു. ഈ ക്വുറൈശികളിലാണ് നബിﷺ ജനിക്കുന്നത്. വഴിയെ ഗോത്രം നബിﷺയെ പിന്‍പറ്റി. ശേഷം മറ്റുള്ള ഗോത്രങ്ങളും നബിﷺക്ക് കീഴൊതുങ്ങി. ഹൃദയം അല്ലാഹുവിന്ന് കീഴ്‌പെട്ടാല്‍ മറ്റു അവയവങ്ങളും കീഴ്‌പെടുന്നതുപോലെയായിരുന്നു അത്. മക്കക്കാര്‍ക്കാണ് അല്ലാഹു ഈ പ്രത്യേകത നല്‍കിയത്. മക്കക്കാര്‍ മറ്റുഗോത്രങ്ങള്‍ക്കുള്ള മാതൃകയാണ്. അവര്‍ വിശ്വസിച്ചാല്‍ എല്ലാവരും വിശ്വസിക്കും. അതെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിലും അല്ലാഹു പരിശുദ്ധനാണ്.

ആനക്കലഹം നടന്ന കാലത്ത് അറബികള്‍ പല രാജ്യക്കാര്‍ക്കും വിധേയപ്പെട്ടവരായിരുന്നു. ചിലര്‍ പേര്‍ഷ്യക്കാര്‍ക്ക് വിധേയപ്പെട്ടവരാണെങ്കില്‍ മറ്റു ചിലര്‍ റോമക്കാര്‍ക്ക്; വേറെ ചിലര്‍ ഹബ്ശക്കാര്‍ക്ക്. എന്നാല്‍ ആനക്കലഹ സംഭവം നടക്കുകയും ഇസ്‌ലാം കടന്നുവരികയും ചെയ്തതോടെ  മറ്റുള്ളവകൊണ്ടൊന്നും കാര്യമില്ലെന്ന സത്യം അവര്‍ മനസ്സിലാക്കി.

മനുഷ്യകരങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് മക്കക്കാര്‍ക്ക് അല്ലാഹു വിജയം നല്‍കിയത്. ബൈതുല്‍ ഹറാമിന്റെ മഹത്ത്വം കൊണ്ടായിരുന്നു അത്. 

”…നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്…”(ക്വസ്വസ്: 57)

ആനക്കലഹസംഭവം ക്വുറൈശികള്‍ വലിയ കാര്യമായി എടുത്തു. ഏതു കാര്യത്തെയും അതിലേക്ക് ചേര്‍ത്തിയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ആനക്കലഹം നടന്ന വര്‍ഷം ജനിച്ചു…ആനക്കലഹം നടന്നവര്‍ഷം മരിച്ചു എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 03

നബി ചരിത്രം – 03: അറബികളുടെ മാറ്റം

അറബികളുടെ മാറ്റം

പ്രവാചകത്വത്തിന്റെ സുര്യന്‍ അറേബ്യയില്‍ നിന്ന് ഉദിക്കണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അവിടെയായിരുന്നു ഏറ്റവും വലിയ ഇരുട്ട്. ഈ ഇരുട്ടിനെ നീക്കിക്കളയാനാവശ്യമായ പ്രകാശ കിരണങ്ങളും അവിടെത്തന്നെയായിരുന്നു പ്രസരിക്കേണ്ടിയിരുന്നത്. ഹിദായത്ത് കൊണ്ടും ആ രാജ്യം നിറയേണ്ടതുണ്ട്.

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്  വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ:2).

നബിﷺയുടെ ആഗമനത്തിലുടെ ഈ സമൂദായത്തെ അല്ലാഹു ഇരുട്ടുകളില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അവിശ്വാസത്തില്‍നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവ വിശ്വാസത്തില്‍നിന്ന് ഏകദൈവ വിശ്വാസത്തിലേക്കും അജ്ഞതയില്‍ നിന്ന് വിജ്ഞാനത്തിലേക്കും ശത്രുതയില്‍ നിന്ന് സ്‌നേഹത്തിലേക്കും അക്രമത്തില്‍ നിന്ന് നീതിയിലേക്കും ഭയത്തില്‍ നിന്ന് നിര്‍ഭയത്വത്തിലേക്കും അല്ലാഹു അവരെ കൊണ്ടുന്നു.

”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി”(ആലുഇംറാന്‍:103).

അറബികളില്‍ നിന്ന് നബിﷺയെ തെരഞ്ഞെടുത്തതു പോലെ ഈ പ്രബോധനത്തെ ആദ്യമായി സ്വീകരിക്കുന്നവരും ശേഷം അത് ജനങ്ങളിലേക്കെത്തിക്കുന്നവരും അറബികള്‍ തന്നെയാകാന്‍ അല്ലാഹു അവരെ തെരഞ്ഞെടുത്തു. ഇതിന് ചിലകാരണങ്ങള്‍ കൂടിയുണ്ട്. അതായത് അറബികളുടെ മനസ്സ് ശുദ്ധമാണ്. അവര്‍ നിശ്ചയദാര്‍ഢ്യതയുള്ളവരാണ്. സത്യം പ്രയാസമായപ്പോള്‍ അവരതിനെ ഒഴിവാക്കി. അത് മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സത്യത്തോട് യുദ്ധം ചെയ്തു. എന്നാല്‍ കണ്ണുകളില്‍ നിന്ന് മൂടി നീങ്ങിയപ്പോള്‍ അവര്‍ ആ സത്യത്തില്‍ വിശ്വസിക്കുകയും അതിനെ സ്‌നേഹിക്കുകയും അണച്ചു പിടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ മരിക്കാന്‍ തയ്യാറായി; ഇതാണുണ്ടായത്. 

മനുഷ്യരില്‍ ഏറ്റവും മോശക്കാരായിരുന്നു അവര്‍. എന്നാല്‍ സത്യത്തില്‍ വിശ്വസിച്ചപ്പോള്‍ ഏറ്റവും നല്ല മനുഷ്യരായി മാറി അവര്‍. അവരുടെ ഹൃദയത്തിന്റെ ഫലകങ്ങള്‍ സംശുദ്ധമായി. വിശ്വാസമോ ആഴമേറിയ അറിവുകളോ ആദ്യകാലങ്ങളില്‍ അവരുടെ ഹൃദയങ്ങളില്‍ ഉണ്ടായിരുന്നില്ല. അജ്ഞതയും ക്രൂരതയും മാത്രമാണ് അവരിലുണ്ടായിരുന്നത്. ഇഛകളുടെയും അശ്രദ്ധയുടെയും താഴ്‌വരകളില്‍ വിഹരിക്കുകയായിരുന്നു അവരുടെ ഹൃദയങ്ങള്‍. സത്യത്തെ തൊട്ട് അവകള്‍ അന്ധരായിരുന്നു. ഇത്തരം പതിവുസ്വഭാവങ്ങളെ നീക്കം ചെയ്യലും കഴുകിക്കളയലും അത്ര എളുപ്പമായിരുന്നില്ല. അവിടെ പകരം വരേണ്ടത് ദൈവിക വെളിച്ചമാണ്. പക്ഷേ, അവര്‍ ഇസ്‌ലാമിലേക്ക് ധൃതി കാണിച്ചു. അവരുടെ ജീവിതം മാറി. ലോകത്തെ അവര്‍ മാറ്റി. മനുഷ്യ ഹൃദയങ്ങളെ ഈമാന്‍ കൊണ്ട് അവര്‍ തുറന്നു. 

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന്  വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ..” (ആലുഇംറാന്‍: 110).

അറബികള്‍ സത്യനിഷേധത്തിലും വഴികേടിലുമായിരുന്നുവെങ്കിലും തുറന്ന ഏടുകളായിരുന്നു. മനക്കരുത്തിന്റെ ഉടമകളായിരുന്നു. മനുഷ്യത്വം അവരിലുണ്ടായിരുന്നു. സ്വന്തത്തെ അവര്‍ വഞ്ചിച്ചിരുന്നില്ല. മറ്റുള്ളവരെ ചതിച്ചിരുന്നില്ല. ശക്തമായ വാക്കുകള്‍, ഉറച്ച തീരുമാനം, ധീരത, ഔദാര്യം തുടങ്ങി ഒട്ടനവധി ഗുണങ്ങളും അവരിലുണ്ടായിരുന്നു. ഈ സ്വഭാവങ്ങള്‍ക്ക്ഭംഗിയും വെളിച്ചവും പകരാന്‍ ഇസ്‌ലാം അവരിലേക്ക് വന്നു.

”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക്‌നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു” (ആലുഇംറാന്‍: 164).

അല്ലാഹു തആലാ അറബികളെ ഈ മതം കൊണ്ട് ആദരിച്ചപ്പോള്‍ അവരത് സ്വീകരിച്ചു. ആരാധനയിലും ദഅ്‌വത്തിലും സ്വഭാവത്തിലും ഇടപാടുകളിലും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി പുറത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമായി മാറി. ജനങ്ങളോട് കാരുണ്യമുള്ളവരായി. അങ്ങനെ അവര്‍ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന്റെ മതം അവരെ പഠിപ്പിച്ചു. എല്ലാവര്‍ക്കും നന്മ ചെയ്തു കൊടുത്തു.

സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ധീരതയുടെയും ആളുകളായിരുന്നു അറബികള്‍. കാപട്യവും ഗൂഢാലോചനയും അവരുടെ പ്രകൃതിയില്‍ ഉണ്ടായിരുന്നില്ല. അവര്‍ മുസ്‌ലിംകളായപ്പോള്‍ അല്ലാഹുവോടുള്ള കരാറുകള്‍ അവര്‍ പാലിച്ചു. വിലപ്പെട്ടതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ ചെലവഴിച്ചു. 

”സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല”(അല്‍അഹ്‌സാബ്: 23).

നാഗരികതയില്‍ നിന്നും പട്ടണവാസത്തില്‍ നിന്നും അകലെയായിരുന്നു അറബികള്‍. പ്രയാസഘട്ടങ്ങളിലും ധീരമായി ഉറച്ചു നില്‍ക്കുന്നവരായിരുന്നു അവര്‍. അതിനാല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവര്‍ അല്ലാഹുവിന്റെ സൈന്യമായി. 

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (അല്‍ഫത്ഹ്: 29).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 02

നബി ചരിത്രം – 02: അറബികളുടെ അജ്ഞാനകാല ജീവിതം

ഇസ്‌ലാമിനു മുമ്പുള്ള അറബികളുടെ ജീവിതം വളരെ മോശമായിരുന്നു. കൂരാകൂരിരുട്ടിലും ഏറ്റവും വലിയ കുഴപ്പങ്ങളിലും മ്ലേഛ സ്വഭാവങ്ങളിലും ആറാടിയിരുന്നവരായിരുന്നു അവര്‍.

എല്ലാ മേഖലകളിലും പിശാച് അവരുടെ ജീവിതത്തെ നശിപ്പിച്ചു. തൗഹീദിനുപകരം ശിര്‍ക്കും അറിവിന് പകരം അജ്ഞതയും ഐക്യത്തിനുപകരം ഛിദ്രതയും നിര്‍ഭയത്ത്വത്തിനു പകരം ഭയവും നീതിക്കും നന്മക്കും പകരം ശത്രുതയും അക്രമവും നിറഞ്ഞതായിരുന്നു ജാഹിലിയ്യഃ (അജ്ഞാന) കാലഘട്ടം. അജ്ഞതയുടെ അങ്ങേയറ്റമായിരുന്നു അവരുടെ ജീവിതം. നീതിരഹിതമായ വിധികല്‍പിക്കലും അവസാനമില്ലാത്ത പ്രതികാരചിന്തയും കുത്തഴിഞ്ഞ ലൈംഗികതയും അവരുടെ മുഖമുദ്രയായിരുന്നു. 

സത്യനിഷേധവും ബഹുദൈവാരാധനയും അക്രമവും അവരില്‍ വ്യാപകമായിരുന്നു. കുടുംബങ്ങളും ഗോത്രങ്ങളും സമൂഹങ്ങളും ഇതില്‍നിന്ന് ഒഴിവായിരുന്നില്ല. എല്ലാ വീടുകളിലും വിഗ്രഹം. ഓരോ ഗോത്രത്തിനും വിഗ്രഹം. അല്ലാഹുവിന്ന് പുറമെ അവ ആരാധിക്കപ്പെട്ടു. 

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും” (ക്വുര്‍ആന്‍ 6:159).

തിന്മകളുടെ വിവിധ മുഖങ്ങള്‍ അവരില്‍ പ്രകടമായിരുന്നു. നിഷിദ്ധങ്ങള്‍ അവര്‍ക്കിടയില്‍ സര്‍വത്രവ്യാപകം. അല്ലാഹുവിനെക്കുറിച്ച് പറയാന്‍ പാടില്ലാത്തത് അവര്‍ പറഞ്ഞു. 

അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്” (ക്വുര്‍ആന്‍ 6:29).

ശിര്‍ക്കില്‍ അവര്‍ അഭയം തേടി. തൗഹീദില്‍ നിന്നും ശിര്‍ക്കിലേക്കവര്‍ ഓടിയകന്നു. തൗഹീദ് നിരര്‍ഥകമാണെന്ന് അവര്‍ കരുതി. ആ ചിന്തതന്നെ അവര്‍ക്ക് വിസ്മയകരമായി തോന്നി. 

ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ” (ക്വുര്‍ആന്‍ 38:5).

ഇഛകളെ പിന്‍പറ്റി എല്ലാ തെറ്റുകളിലും അവര്‍ വിഹരിച്ചു. ഹറാം-ഹലാല്‍ വേര്‍തിരിവുകള്‍ അവര്‍ക്കിടയില്‍ ഇല്ലാതായി. ആരാധനകളിലും സ്വഭാവങ്ങളിലും അല്ലാഹുവിന്റെ നിയന്ത്രണ രേഖകള്‍ വിട്ടുകടന്നു. വാക്കിലും പ്രവൃത്തിയിലും ഭക്ഷണത്തിലും പാനീയത്തിലും നികാഹിലും സമ്പത്തിലും അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. മദ്യത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അവര്‍ കണ്ടു. പുരുഷന്മാര്‍ക്ക് ഇഷ്ടംപോലെ സ്ത്രീസുഹൃത്തുക്കള്‍. സ്ത്രീകള്‍ക്ക് പുരുഷ സുഹൃത്തുക്കള്‍. വ്യഭിചാരത്തിന് സ്ത്രീകളെ നിര്‍ബന്ധിപ്പിച്ചു. പലിശ അനുവദനീയമാക്കി. ഇരട്ടിയിരട്ടിയായി പലിശ വാങ്ങി. ചത്ത ജീവികളെ അവര്‍ ഭക്ഷിച്ചു. ശവമെന്ന് പറഞ്ഞാല്‍ അല്ലാഹു അറുത്തതാണെന്ന് പിശാച് അവര്‍ക്ക് ഓതിക്കൊടുത്തു. 

അവരുടെ ഹൃദയം കടുത്തുപോയി. പെണ്‍കുട്ടികള്‍ പിറക്കുന്നത് അവര്‍ക്ക് അപമാനമായി തോന്നി. പലരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി. 

അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 6:137)  

ദാരിദ്ര്യഭയത്താല്‍ ജീവനോടെത്തന്നെയായിരുന്നു അവര്‍ മക്കളെ കുഴിച്ച് മൂടിയിരുന്നത്. 

ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു”(ക്വുര്‍ആന്‍ 17:31).

സ്ത്രീകള്‍ക്ക് തീരെ സ്ഥാനം നല്‍കിയില്ല. ഉപഭോഗവസ്തുവായി  മാത്രം സ്ത്രീകളെ അവര്‍ ഉപയോഗിച്ചു. അക്രമം, കൊള്ള, കൊല, വഴിതടയല്‍… ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. പൂര്‍വപിതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊണ്ടു; അത് എത്ര മോശമാണെങ്കിലും ശരി. 

അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)” (ക്വുര്‍ആന്‍ 31:21).

യുദ്ധം അവര്‍ക്ക് വിനോദവും ആവേശവുമായിരുന്നു. ചതിയിലും അക്രമത്തിലും അവര്‍ അഭിമാനം കൊണ്ടു. സദസ്സുകളിലും വഴികളിലും ക്ലാസുകളിലും യുദ്ധമാഹാത്മ്യങ്ങള്‍ എടുത്തു പറഞ്ഞ് ആത്മനിര്‍വൃതിയടഞ്ഞു. ശക്തവാന്‍ ദുര്‍ബലനെ അടക്കിവാണു. രക്തച്ചൊരിച്ചില്‍ പ്രശ്‌നമല്ലായിരുന്നു അവര്‍ക്ക്. കാരണത്താലും അല്ലാതെയും യുദ്ധങ്ങള്‍ക്ക് അവര്‍ തിരികൊളുത്തി. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളും അവര്‍ക്കിടയിലുണ്ടായിരുന്നു. അവയില്‍ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. പവിത്രതകള്‍ കളങ്കമാക്കപ്പെട്ടു.

എല്ലാതിന്മകളും നിഷിദ്ധങ്ങളും പിശാച് അവര്‍ക്ക് അലങ്കാരമാക്കി തോന്നിപ്പിച്ചു. മൃഗങ്ങളെക്കാള്‍ തരം താഴ്ന്നവരായി അവര്‍. 

തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ” (ക്വുര്‍ആന്‍ 34:20).

മതമില്ലാതെ മൃഗങ്ങളെപ്പോലെ അവര്‍ ജീവിച്ചു. നിയന്ത്രണമില്ല. കല്‍പനയില്ല. നിരോധനമില്ല 

സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം” (ക്വുര്‍ആന്‍ 47:12).

ദേഹേച്ഛകള്‍ അവര്‍ക്ക് സന്മാര്‍ഗമായി. സന്മാര്‍ഗത്തെ അവര്‍ ഭയപ്പെട്ടു. അതില്‍ നിന്നും ഓടിയകലാന്‍ ശ്രമിച്ചു. അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 

നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു…” (ക്വുര്‍ആന്‍ 28:57).

സത്യത്തെ അവര്‍ വെറുത്തു. പരിഹസിച്ചു. 

അല്ലാഹുവേ, ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 8:32).

സുറഃ അല്‍ അന്‍ആം ഒരാവര്‍ത്തി വായിച്ചാല്‍ ജാഹിലിയ്യത്തിലെ അവസ്ഥ ഒന്നുകൂടി വ്യക്തമാകും.

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 01​

നബി ചരിത്രം - 01: ലോകഗുരു: മുഹമ്മദ് നബിﷺ

ലോകഗുരു: മുഹമ്മദ് നബിﷺ

അന്ത്യനാള്‍ വരെയുള്ള മാനവരാശിയുടെ മാര്‍ഗദര്‍ശകനായ മുഹമ്മദ് നബിﷺയുടെ സംഭവബഹുലവും മാതൃകായോഗ്യവുമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ശ്രമിച്ചവരൊക്കെ അദ്ദേഹത്തിന്റെ അനുപമ വ്യക്തിത്വത്തില്‍ വിസ്മയിച്ച് പോയിട്ടുണ്ട്. സത്യവിശ്വാസികള്‍ക്ക് ആ ജീവിതത്തെ അടുത്തറിയുന്നതിലൂടെ വിശ്വാസ ദൃഢീകരണം ലഭിക്കുമെന്നതില്‍ സംശയമില്ല.

നബി സ്വയുടെ  ജീവചരിത്രം പഠിക്കുന്നതിലൂടെ ഒട്ടനവധി ഗുണങ്ങള്‍ ഒരു മുസ്‌ലിമിനെ ലഭിക്കാനുണ്ട്. അവ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:

1. സ്വഭാവത്തിലും ജീവിതരീതിയിലും ഒരു സമ്പൂര്‍ണ മനുഷ്യന്റെ ഉദാത്ത മാതൃകയാണ് നബിയുടെ ജീവിതം. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അന്വേഷിക്കുന്നതും അതുതന്നെയാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (ക്വുര്‍ആന്‍ 68:4).

2. ക്വുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള ഇസ്‌ലാമിക നിയമങ്ങളുടെ പ്രാവര്‍ത്തിക രൂപമാണ് നബിﷺയുടെയും സ്വഹാബിമാരുടെയും ജീവിതം. അത് പഠിക്കല്‍ ആരാധനയുടെ ഒരു ഭാഗം കൂടിയാണ്. അല്ലാഹു പറയുന്നു: ”…നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക…” (ക്വുര്‍ആന്‍ 59:7).

3. വാക്കിലും പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും സ്വഭാവത്തിലും നബിﷺയെ പിന്‍പറ്റല്‍ മതപരമായ നിര്‍ബന്ധ കടമയാണ.് നബിﷺയുടെ ജീവിതവും അവിടത്തെ ചര്യകളും സ്വഭാവങ്ങളും പ്രത്യേകതകളും പ്രവാചകത്വത്തിന്റെ തെളിവുകളും മനസ്സിലാക്കിയെങ്കില്‍ മാത്രമെ ഈ പിന്‍പറ്റല്‍ സാധ്യമാവുകയുള്ളൂ. അല്ലാഹു പറയുന്നു: ”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം” (ക്വുര്‍ആന്‍ 7:158).

4. ഉള്ളുകൊണ്ടും പുറംകൊണ്ടും നബിﷺയെ പിന്‍പറ്റല്‍ തന്റെ രക്ഷിതാവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. അതിന്റെ ഫലമാകട്ടെ റബ്ബിന്റെ സ്‌നേഹം തിരിച്ചു ലഭിക്കലും. അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 3:31).

5. എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്കും പ്രവാചക ജീവിതത്തില്‍ പാഠങ്ങളുണ്ട്. അവരെ ബാധിക്കുന്ന പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ആശ്വാസമാണ് പ്രവാചക ജീവിതം. പ്രത്യേകിച്ചും പണ്ഡിതന്മാര്‍ക്കും ഭരണാധികാരികള്‍ക്കും. അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക” (ക്വുര്‍ആന്‍ 52:48,49).

6. പ്രവാചക ജീവിതം സഞ്ചരിച്ച ഈമാനിന്റെ പാതകളും ഉത്തമ സ്വഭാവങ്ങളും വിശ്വാസിയുടെ മനസ്സിന് ശക്തി പകരുകയും ഹൃദയങ്ങള്‍ക്ക് ആശ്വാസം ചൊരിഞ്ഞു കൊടുക്കുകയും നല്ല വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരണ നല്‍കുകയും പ്രതിഫലങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ”…അല്ലാഹുവെയും അവന്റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു” (ക്വുര്‍ആന്‍ 33:71).

7. ക്വുര്‍ആനും ഹദീഥും മനസ്സിലാക്കാനുള്ള ഒരു സഹായിയാണ് നബിചരിത്രം: ”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (ക്വുര്‍ആന്‍ 16:44).

8. രാജാവും പ്രജകളും ഉള്‍ക്കൊള്ളേണ്ടുന്ന ഒട്ടനവധി പാഠങ്ങള്‍ നിറഞ്ഞതാണ് പ്രവാചക ചരിത്രം. അഹങ്കാരികളില്‍നിന്നും ധിക്കാരികളില്‍ നിന്നും രക്ഷ ലഭിക്കാനുള്ള മാര്‍ഗമെന്തെന്ന് മനസ്സിലാക്കാനുള്ള വഴിയാണ് പ്രവാചക ജീവിതം: ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്…” (ക്വുര്‍ആന്‍ 12:111).

9. വമ്പിച്ച വിജ്ഞാന ശേഖരമാണ് പ്രവാചകജീവിതം. അതില്‍ വിശ്വാസം, വിധിവിലക്കുകള്‍, ദഅ്‌വത്ത്, അധ്യാപനം, രാഷ്ട്രീയം, ജിഹാദ്, സ്വഭാവ മര്യാദകള്‍… എല്ലാം ഉള്‍ക്കൊള്ളുന്നു: ”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (ക്വുര്‍ആന്‍ 62:2). 

10. അല്ലാഹുവിലേക്കുള്ള ദഅ്‌വത്തിന്റെ അടിസ്ഥാനങ്ങള്‍ അല്ലാഹു ക്വുര്‍ആനില്‍ വിശദീകരിക്കുന്നു. നബിമാരുടെ പ്രബോധനത്തിന്റെ അടിസ്ഥാനങ്ങളും അവിടെ ആവശ്യമായ ക്ഷമയും ഗുണകാംക്ഷയും അല്ലാഹുവിന്റെ വചനത്തിന്റെ ഉന്നതിക്കുവേണ്ടി സര്‍വതും സമര്‍പ്പിക്കലും എന്തെന്നും എങ്ങനെയെന്നും അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിക്കുന്നു. അതിനുശേഷം നബിﷺ തന്റെ ജീവിതത്തില്‍ പ്രവൃത്തിപഥത്തിലൂടെ അത് കാണിച്ചു കൊടുക്കുന്നു. അങ്ങനെ ശത്രുക്കള്‍ പോലും മിത്രങ്ങളായി മാറിയെന്നാണ് ചരിത്രം. 

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:34,35).

11. ക്വുര്‍ആന്‍ വചനങ്ങളുടെ അവതരണ കാരണങ്ങളും നാസിഖും മന്‍സൂഖും (നിയമ ഭേദഗതി വരുത്തപ്പെട്ട വചനങ്ങള്‍) നബിﷺയുടെ കരങ്ങളിലൂടെ അല്ലാഹു നടപ്പാക്കിയ അമാനുഷിക ദൃഷ്ടാന്തങ്ങളും പ്രവാചക ചരിത്രത്തിന്റെ വെളിച്ചത്തിലൂടെയല്ലാതെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല.

”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” (ക്വുര്‍ആന്‍ 53:3,4).

12. നബിയുടെ പ്രത്യേകതകള്‍ അവിടുത്തെ ചരിത്രം പഠിക്കുന്നതിലൂടെയല്ലാതെ മനസ്സിലാക്കാന്‍ കഴിയുകയില്ല. ഈമാനിന്റെയും ദഅ്‌വത്തിന്റെയും അധ്യാപനത്തിന്റെയും വിധിവിലക്കുകളുടെയും ഉസ്വൂലുകള്‍ (അടിസ്ഥാനങ്ങള്‍) വൈജ്ഞാനികമായും കര്‍മപരമായും മനസ്സിലാക്കണമെങ്കില്‍ പ്രവാചക ചരിത്രം അറിയുകതന്നെ വേണം.

”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ)…”(ക്വുര്‍ആന്‍ 3:164).

പ്രവാചക ചരിത്രത്തിന്റെ അവലംബം ക്വുര്‍ആന്‍ തന്നെയാണ.് പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള കാര്യങ്ങള്‍ അല്ലാഹു അതില്‍ വിശദീകരിച്ചിട്ടുണ്ട്; അതുപോലെ തന്നെ ഹിജ്‌റക്ക് മുമ്പും ശേഷവും ഉള്ള കാര്യങ്ങളും.

പ്രവാചക ചരിത്രം മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ പൂര്‍ണമായും ഉപയോഗപ്പെടണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ അനിവാര്യമാണ്:

1) അവതരണ കാരണങ്ങളും നാസിഖും മന്‍സൂഖും (നിയമ ഭേദഗതി വരുത്തപ്പെട്ട വചനങ്ങള്‍) വിശദീകരിക്കുന്ന ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക.

2) നബിﷺയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും സ്വഭാവപരവും ശാരീരികവുമായ വിശേഷണങ്ങളും ഉള്‍ക്കൊള്ളിച്ച അംഗീകൃത ഹദീഥ് ഗ്രന്ഥങ്ങളിലേക്ക് മടങ്ങുക. ബുഖാരി, മുസ്‌ലിം, മുസ്‌നദു അഹ്മദ്, സുനനുകള്‍ (സുനനുത്തിര്‍മുദി, അബൂദാവൂദ്, ഇബ്‌നു മാജ, നസാഈ) ജവാമിഉകള്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അതിനെത്തുടര്‍ന്ന് ചരിത്രഗ്രന്ഥങ്ങളും അവലംബിക്കേണ്ടതുണ്ട്

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

ഈസാ നബി (അ) – 11

ഈസാ നബി (അ) - 11

ഈസാ നബിയുടെ മരണം

ഈസാ നബി(അ) ദജ്ജാലിനെയും അവന്റെ കൂടെക്കൂടികളെയും വധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം കഴിഞ്ഞ ലക്കത്തില്‍ മനസ്സിലാക്കി. തുടര്‍ന്ന് ഭൂമിയിലേക്ക് യഅ്ജൂജ്, മഅ്ജൂജ് എന്ന്‌പേരുള്ള ഭീകരന്മാരായ ഒരു ജനവിഭാഗത്തിന്റെ പുറപ്പാട് ഉണ്ടാകുന്നതാണ്. അവരുടെ എണ്ണം വളരെ വലുതാണ്. അവര്‍ ആഗോള തലത്തില്‍ തന്നെ അങ്ങേയറ്റത്തെ അക്രമം അഴിച്ചുവിടുകയും ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗമായിരിക്കുമെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

അക്രമികളായ, അരാജകത്വം വ്യാപിപ്പിക്കുന്ന ഈ വിഭാഗത്തെ പറ്റി ക്വുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത് കാണുക:

”അങ്ങനെ യഅ്ജൂജ്, മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാവുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല, ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്)” (21:96,97).

യഅ്ജൂജ്, മഅ്ജൂജ് എന്ന പരാമര്‍ശം ക്വുര്‍ആനില്‍ രണ്ടിടത്ത് നമുക്ക് കാണാന്‍ കഴിയും. ഇവര്‍ ക്വുര്‍ആന്‍ ഇറങ്ങുന്നതിന് മുമ്പ് ഭാഗികമായി പുറപ്പെട്ടിരുന്നുവെന്നും അവര്‍ കടുത്ത അക്രമം പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

”അങ്ങനെ അദ്ദേഹം രണ്ട് പര്‍വതനിരകള്‍ക്കിടയില്‍ എത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: ഹേ, ദുല്‍ക്വര്‍നയ്ന്‍, തീര്‍ച്ചയായും യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍ക്കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട്  നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ. ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ്മഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല. അദ്ദേഹം (ദുല്‍ക്വര്‍നയ്ന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവര്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു. (അന്ന്) അവരില്‍ ചിലര്‍ മറ്റു ചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും” (18:93-99).

ചുരമാര്‍ഗത്തിലൂടെ ഒരു നാട്ടില്‍ നിന്ന് മറുനാട്ടില്‍ കയറിപ്പറ്റി, ആ നാട്ടുകാരോട് അക്രമം കാണിക്കുകയും അവരെ കൊള്ളയടിക്കുകയും കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തി തങ്ങളുടെ ചൊല്‍പടിക്ക് കീഴിലാക്കുകയുമാണ് അവര്‍ ചെയ്തത്.

അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അവിടെയുള്ള ചക്രവര്‍ത്തിയായ ദുല്‍ക്വര്‍നയ്ന്‍ ആ ഭാഗം സന്ദര്‍ശിക്കുയുണ്ടായി. ദുല്‍ക്വര്‍നയ്ന്‍ ചക്രവര്‍ത്തി നല്ലവനായ ചക്രവര്‍ത്തിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.

ജനങ്ങള്‍ക്കിടയിലെ ഭീതി നിറഞ്ഞ ആ സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനം ജനങ്ങള്‍ക്ക് ഏറെ ആനന്ദമുണ്ടാക്കി. ചക്രവര്‍ത്തിയെ കണ്ടപ്പോള്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി അദ്ദേഹത്തെ സമീപിച്ചു. അവരുടെ വിഷമങ്ങള്‍ അദ്ദേഹത്തോട് അവര്‍ പങ്കുവെച്ചു. യഅ്ജൂജ്, മഅ്ജൂജ് വിഭാഗങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനായി നിങ്ങള്‍ക്ക് ഏതുവിധേനയുള്ള സഹായവും നല്‍കാം എന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരുടെ കുഴപ്പം അത്ര ഭീകരമായതിനാലാണ് ആ നാട്ടുകാര്‍ ദുല്‍ക്വര്‍നയ്‌നിയോട് ഇങ്ങനെയെല്ലാം ആവശ്യപ്പെട്ടത്. എന്നാല്‍ ദുല്‍ക്വര്‍നയ്ന്‍ അവരുടെ സാമ്പത്തികമായ സഹായങ്ങളൊന്നും സ്വീകരിക്കാതെ തന്നെ അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തെ ഓര്‍ത്ത് ആ പീഡിതരെ സഹായിക്കാന്‍ തയ്യാറായി. എന്നാല്‍ ആ ഉദ്യമം ദുല്‍ക്വര്‍നയ്‌ന് തനിച്ച് പൂര്‍ത്തിയാക്കല്‍ പ്രയാസകരമായിരുന്നു. അതിനാല്‍ അദ്ദേഹം അവരുടെ ശാരീരികമായ ശക്തിയുടെ സഹായം അവരോട് ആവശ്യപ്പെട്ടു.

ദുല്‍ക്വര്‍നയ്ന്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ അദ്ദേഹത്തിന് ഇരുമ്പിന്റെ കട്ടികള്‍ കൊണ്ടുപോയി കൊടുത്തു. എന്നിട്ട് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇറങ്ങിവരാറുള്ള ആ രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ അവ നിരത്തിവെച്ചു. പിന്നീട് അദ്ദേഹം അവരോട് ആ ഇരുമ്പിന്‍ കട്ടികള്‍ പഴുത്ത് ഉരുകുന്ന അവസ്ഥ ആയിത്തിരുന്നതിനായി അതിലേക്ക് നന്നായി ഊതാന്‍ ആവശ്യപ്പെട്ടു. അപ്രകാരം അവര്‍ ചെയ്തു. ആ ഇരുമ്പിന്‍ കട്ടികള്‍ നന്നായി പഴുത്തതിന് ശേഷം അതിലേക്ക് ഉരുകിയ ചെമ്പ് ഒഴിക്കുന്നതിനായി അത് കൊണ്ടുവരാനും ദുല്‍ക്വര്‍നയ്ന്‍ അവരോട് പറഞ്ഞു. അങ്ങനെ യാതൊരു വിടവും ഇല്ലാത്ത വിധം ഉരുകിയ ചെമ്പ് ആ ഇരുമ്പിന്‍ കട്ടികളെ ഭദ്രമാക്കി. അങ്ങനെ യഅ്ജൂജ്, മഅ്ജൂജിന് തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തമായ മതില്‍ക്കെട്ട് അദ്ദേഹം അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു.

ഈ മതില്‍ക്കെട്ടിന് അപ്പുറത്തുള്ള യഅ്ജൂജ്, മഅ്ജൂജ് ഒരുനാള്‍ അതിനെ തകര്‍ത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ്. അതിലേക്ക് സൂചന നല്‍കിക്കൊണ്ടാണ് ദുല്‍ക്വര്‍നയ്ന്‍ ഇപ്രകാരം പറഞ്ഞത്:’ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവര്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു.’

അന്ത്യനാളിനോട് അടുത്ത് അവര്‍ ഇനിയും വരും. അന്ന് അവര്‍ ആ മതില്‍കെട്ട് തകര്‍ത്ത് മനുഷ്യര്‍ക്കിടയില്‍ സമാനതകളില്ലാത്ത വിധം അക്രമം അഴിച്ചുവിടുന്നതാണ്. പിന്നീട് അന്ത്യദിനം സംഭവിക്കുകയും അവരെ അല്ലാഹു വിചാരണക്കായി ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നതാണ്.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആരായിരുന്നു, അവര്‍ ഏത് പ്രദേശക്കാരായിരുന്നു, അവര്‍  ഇറങ്ങി വന്നിരുന്ന ആ മലഞ്ചെരുവ് ഏതായിരുന്നു, അവരുടെ കൊടിയ പീഡനത്തിന് ഇരയായ ആ ജനങ്ങള്‍ എവിടത്തുകാരായിരുന്നു, പീഡിതരായ ആ ജനതക്ക് മോചകനായി വന്ന ദുല്‍ക്വര്‍നയ്ന്‍ ഏത് കാലക്കാരനായിരുന്നു എന്നീ കാര്യങ്ങളിലെല്ലാം മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. പ്രമാണങ്ങളില്‍ വിവരിക്കപ്പെടാത്തതിനാല്‍ ആരുടെ അഭിപ്രായത്തെയും ശരിപ്പെടുത്താന്‍ നമുക്ക് നിര്‍വാഹമില്ല. അവര്‍ (യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍) മങ്കോളികളാണെന്നും താര്‍ത്താരികളാണെന്നും എല്ലാം അഭിപ്രായപ്പെട്ടത് കാണാന്‍ കഴിയും. അവര്‍ ഇറങ്ങിവന്ന മലഞ്ചെരുവ് കൊക്കേഷ്യയിലെ ദാരിയാല്‍ ചുരമാണെന്നും അവിടെയുള്ള ഇരുമ്പ് മലയാണ് ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ആ മല എന്നും സൈറസ് രാജാവാണ് ദുല്‍ക്വര്‍നയ്ന്‍ എന്നും അഭിപ്രായങ്ങളുണ്ട്.

അന്ത്യനാളിന് മുന്നോടിയായി അവര്‍ വരുന്ന രംഗം അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. യഅ്ജൂജ്,മഅ്ജൂജ് വിഭാഗക്കാരെ പറ്റി ക്വുര്‍ആന്‍ രണ്ടിടത്ത് വിവരിച്ചതിലും നമുക്ക് അത് കാണാം.

മസീഹുദ്ദജ്ജാലിനെ ഈസാ നബികൊന്നതിന് ശേഷം, ഈസാ(അ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇനി വരിക. അവര്‍ വന്നതിന് ശേഷം മനുഷ്യര്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതാണ്. അപ്പോളുള്ള അവരുടെ രൂപത്തെക്കുറിച്ച് നബി ﷺ  നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. വട്ടത്തിലുള്ള പരന്ന മുഖവും കുറിയ കണ്ണുകളും ആയിരിക്കും അവര്‍ക്കുണ്ടാകുക. അവരുടെ മുടി ചുവപ്പു നിറമുള്ളതോ ചെമ്പിച്ചതോ ആയിരിക്കും. അവരുടെ എണ്ണം ധാരാളമായിരിക്കും.

അവര്‍ വന്നതിന് ശേഷം പ്രസിദ്ധമായ നദികളിലെ വെള്ളം കുടിച്ച് തീര്‍ക്കുന്നതാണ്. ഇതും അവരുടെ എണ്ണത്തിന്റെ ആധിക്യം നമുക്ക് അറിയിച്ച് തരുന്നുണ്ട്.

അവര്‍ വരുന്ന സമയത്ത് ഈസാ നബി(അ)യുടെ കൂടെ വിശ്വാസികള്‍ ഉണ്ടാകുന്നതാണ്. യുദ്ധം ചെയ്ത് തോല്‍പിക്കാന്‍ സാധിക്കാത്ത ഒരു വന്‍ശക്തി ഇറങ്ങിപ്പുറപ്പെടാന്‍ പോകുന്ന വിവരം അല്ലാഹു ഈസാ നബി(അ)ക്ക് അറിയിച്ചുകൊടുക്കും. അതിനാല്‍ തന്റെ അടിമകളെയും കൂട്ടി ത്വൂര്‍ പര്‍വതത്തിലേക്ക് പുറപ്പെടാന്‍ അല്ലാഹു ഈസാ നബി(അ)യോട് കല്‍പിക്കും. ഈസാ(അ) അപ്രകാരം ചെയ്യും. അപ്പോഴാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആ മതില്‍ തകര്‍ത്ത് തുടരെത്തുടരെയായി ഇരച്ച് പുറത്ത് കടക്കുക. ധാരാളം വെള്ളമുള്ള ത്വബ്‌രിയ്യ തടാകത്തിന്റെ അരികിലൂടെ യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരിലെ ആദ്യ നിര നടന്ന് പോകും. അവര്‍ ആ തടാകത്തിലെ വെള്ളം കുടിച്ച് തീര്‍ക്കുകയും ചെയ്യും. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര എണ്ണം അവര്‍ ഉണ്ടായിരിക്കും എന്ന് വ്യക്തം!

ഈസാ(അ)യും വിശ്വാസികളും പ്രത്യേകമായ ഒരു സാഹചര്യത്തില്‍ ആയിത്തീരും. യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഈസാ നബി(അ)യെയും വിശ്വാസികളെയും വലയം ചെയ്യും. അവരില്‍ നിന്ന് ഈസാ നബി(അ)ക്കും വിശ്വാസികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അങ്ങനെ അവര്‍ക്ക് കടുത്ത ക്ഷാമം നേരിടും. ഈസാ നബി(അ)യും വിശ്വാസികളും അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയിടുക്കുകളിലും മറ്റും അഭയം തേടാന്‍ ശ്രമിക്കും. അവര്‍ അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ഥിക്കും. അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്യും. ശേഷം ആ ദുഷ്ടന്മാരുടെ പിരടികളില്‍ ഒരു തരം പുഴുക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ്. അത് ബാധിച്ചതിന് ശേഷം അവര്‍ എല്ലാവരും നശിക്കുകയും ചെയ്യും.

പര്‍വതനിരകളില്‍ അഭയം തേടിയിട്ടുള്ള ഈസാ നബി(അ)യും വിശ്വാസികളും അവിടെ നിന്നും താഴേക്ക് ഇറങ്ങി വരും. അപ്പോള്‍ യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാരുടെ ശവശരീരങ്ങളുടെ എണ്ണം കൊണ്ട് അവര്‍ക്ക് ഭൂമിയില്‍ നടക്കാന്‍ പോലും സാധിക്കുകയില്ല. അങ്ങനെ ഈസാ നബി(അ)യും വിശ്വാസികളും അല്ലാഹുവിനോട് പ്രാര്‍ഥിക്കും. അപ്പോള്‍ അല്ലാഹു ചില പക്ഷികളെ ഇറക്കും. അവ ആ ശവശരീരങ്ങള്‍ കൊത്തിവലിച്ച് കൊണ്ടുപോകുന്നതാണ്. പിന്നീട് ഒരു മഴ വര്‍ഷിക്കും. അത്മുഖേന ഭൂമി വൃത്തിയാകുകയും ചെയ്യും. അവര്‍ക്ക് ജീവിക്കുവാന്‍ യോഗ്യമായ രൂപത്തില്‍ ഭൂമി മാറ്റപ്പെടുന്നതാണ്.

യഅ്ജൂജ്, മഅ്ജൂജിന്റെ നാശത്തിന് ശേഷം ഈസാ(അ) തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയില്‍ നീതിപൂര്‍വം ഭരണം നടത്തുകയും കുരിശുകള്‍ തകര്‍ക്കുകയും പന്നികളെ കൊന്നുകളയുകയും കരം നിര്‍ത്തലാക്കുകയും ചെയ്യും.

ആ കാലം സമ്പന്നതകൊണ്ട് അനുഗൃഹീതമായിരിക്കും. ആളുകള്‍ക്ക് സമ്പത്ത് ആവശ്യമില്ലാത്ത ഒരു കാലമായിരിക്കും അത്. പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഒറ്റ മനസ്സോടെയായിരിക്കും അന്നത്തെ ജനങ്ങള്‍.

അന്ത്യസമയം അടുത്തിരിക്കുന്നു എന്നത് അവര്‍ക്ക് നന്നായി ബോധ്യപ്പെടുന്ന സമയമാണ് അത്. കാരണം, അടയാളങ്ങള്‍ ഓരോന്നും അവര്‍ കണ്ടും അനുഭവിച്ചും കഴിഞ്ഞു. അതിനാല്‍ ഭൂമിയിലുള്ള എല്ലാത്തിനെക്കാളും വലുത് ഒരു സുജൂദാണ് എന്ന അവസ്ഥയിലേക്ക് അവര്‍ മാറും. പരലോകത്തേക്ക് അവര്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ഈസാ(അ) ഇറങ്ങിവന്നതിന് ശേഷം നാല്‍പത് കൊല്ലം ഭൂമിയില്‍ ജീവിക്കും. ശേഷം അദ്ദേഹം മരണപ്പെടുകയും അന്ന് ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്. എവിടെയായിരിക്കും ഈസാ നബി(അ)യുടെ ക്വബ്ര്‍ ഉണ്ടാകുക എന്നത് സ്വീകാര്യമായ ഹദീസുകളില്‍ വന്നിട്ടില്ല. നബി ﷺ യുടെയും അബൂബകര്‍(റ)വിന്റെ ഉമര്‍(റ)വിന്റെയും അടുത്തായിരിക്കും ഈസാ നബി(അ)യുടെ ക്വബ്ര്‍ ഉണ്ടാകുക എന്ന് ദുര്‍ബലമായ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്.

ഈസാ നബി(അ) മരണത്തിന് മുമ്പ് നബി ﷺ  പഠിപ്പിച്ചത് പ്രകാരം ഒരു ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതാണ് എന്ന് നബി ﷺ  നമ്മെ അറിയിച്ചിട്ടുണ്ട്.

സുവിശേഷങ്ങളിലെ ദുരാരോപണങ്ങള്‍

തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മഹാന്മാരെ ചിത്രീകരിക്കുന്ന പ്രവണത യഹൂദ റബ്ബിമാരില്‍ നിന്ന് സുവിശേഷ നിര്‍മാതാക്കളിലേക്ക് പകര്‍ന്നതായി കാണാന്‍ കഴിയും.

ഇസ്രാഈലിന്റെ രക്ഷകനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന സുവിശേഷങ്ങള്‍, പക്ഷേ, ഒരു മാതൃകാ വ്യക്തിത്വത്തിന് ഉണ്ടായിരിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അദ്ദേഹത്തില്‍ ആരോപിച്ചിട്ടുണ്ട്.

സ്വന്തം മാതാവിനെ ‘സ്ത്രീ’യെന്ന് അഭിസംബോധന ചെയ്തയാളായിട്ടാണ് ഈസാ നബിയെ സുവിശേഷം പഠിപ്പിക്കുന്നത്. ഗലീലിയയിലെ കല്യാണ വിരുന്നില്‍ വെച്ച് ക്രിസ്തു തന്നെ നൊന്തു പ്രസവിച്ച മാതാവായ മറിയയോട് പറയുന്നതായി ഇപ്രകാരം കാണാം: ‘സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല’ (യോഹന്നാന്‍ 2:5).

കാനായിലെ കല്യാണ വിരുന്നില്‍ വെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റി (യോഹന്നാന്‍2:9) എന്നും ‘ഹേ അണലി സന്തതികളേ…’ (മത്തായി 12:34) എന്ന് വിളിച്ച് മോശമായി ജനങ്ങളെ അഭിസംബോധന ചെയ്തു എന്നും കാണാം. ആളുകളെ ചാട്ട കൊണ്ടടിച്ച് പുറത്താക്കിയ (യോഹന്നാന്‍ 2:1317) ക്ഷിപ്രകോപിയായും പരിചയപ്പെടുത്തുന്നു. ഒരു യാത്രാമധ്യെ യേശുവിന് വിശന്നപ്പോള്‍ ദൂരെ കണ്ട ഇലകള്‍ നിറഞ്ഞ ഒരു അത്തിമരത്തിനടുത്തേക്ക് അത്തിപ്പഴം തിന്നാനായി അദ്ദേഹം ചെന്നു. അത് അത്തിപ്പഴമുണ്ടാകുന്ന കാലമല്ലാത്തതിനാല്‍ അതിന്മേല്‍ ഇലകളല്ലാതെ അദ്ദേഹം മറ്റൊന്നും കണ്ടില്ല. ഉടന്‍ തന്നെ കോപിഷ്ഠനായി അദ്ദേഹം പറഞ്ഞു: ‘ആരും  ഒരിക്കലും നിന്റെ ഫലം ഭക്ഷിക്കാതിരിക്കട്ട’ (മാര്‍ക്കോസ് 11:14). തല്‍ക്ഷണം ആ അത്തിമരം വാടിക്കരിഞ്ഞുപോയത്രെ. ഇങ്ങനെ ബൈബിള്‍ പരിചയപ്പെടുത്തുമ്പോള്‍ ക്രിസ്തുവില്‍ നല്ല മാതൃകയാണോ ചീത്ത മാതൃകയാണോ നമുക്ക് കാണാന്‍ കഴിയുക?!

പ്രവാചകന്മാരെ ആദരിക്കേണ്ടത് പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അവരുടെ ജീവിത മാര്‍ഗമാണ് നാം പിന്തുടരേണ്ടത്.

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 10

ഈസാ നബി (അ) - 10

ഈസാ നബി (അ) യുടെ പുനരാഗമനം

അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ(അ) അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്. വിശുദ്ധ ക്വുര്‍ആന്‍ ആ കാര്യത്തിലേക്ക് സൂചന നല്‍കുന്നുണ്ട്:

തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു…” (43:61).

വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും” (4:159).

ഇമാം ബുഖാരി(റ)യെ പോലുള്ള പണ്ഡിതന്മാര്‍ ഈസാ നബി(അ) അന്ത്യദിനത്തിന് മുമ്പായി വരുന്നമെന്നതിന് ഈ സൂക്തത്തെ തെളിവാക്കിയതായി കാണാം.

ഈസാ(അ) അന്ത്യദിനത്തിന് മുമ്പ് വരുമെന്നും ആ സമയത്ത് വേദക്കാരായ ജൂത-ക്രൈസ്തവര്‍ക്ക് സത്യം ബോധ്യപ്പെടുകയും അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുമെന്ന് അല്ലാഹു അറിയിക്കുകയാണ് ഈ സൂക്തത്തിലൂടെ. ഈ സൂക്തം ഈസാ(അ) മരണപ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 

ഈസാ നബി(അ) രണ്ടാമത് വരുന്നതിനെ പറ്റി നബി   നമുക്ക് വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. എവിടെയാണ് അദ്ദേഹം ഇറങ്ങുക, എപ്പോഴാണ് അദ്ദേഹം ഇറങ്ങുക എന്നെല്ലാം അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇറങ്ങി വരുന്ന സമയത്തെ ശാരീരികമായ അവസ്ഥകള്‍ വരെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ദമസ്‌കസിന്റെ കിഴക്ക് ഭാഗത്തുള്ള വെള്ള മിനാരത്തിന്റെ സമീപത്തായിരിക്കും ഈസാ(അ) ഇറങ്ങുക.

ഗൂഗിളില്‍ ആ സ്ഥലത്തെ പറ്റി തിരയുന്നവര്‍ക്ക് മനാറത്തുല്‍ ബയ്ദ്വാഅ് (വെള്ള മിനാരം) എന്ന് അറബിയില്‍ എഴുതിയത് കാണാം. അതു തന്നെയാണോ ഹദീഥില്‍ പറഞ്ഞത് എന്ന് ഉറപ്പിച്ച് പറയാന്‍ നമുക്ക് സാധ്യമല്ല, ചിലപ്പോള്‍ ആ കാലത്തേക്ക് വേറെ അവിടെ ഉണ്ടാകുമോ എന്നും നമുക്ക് അറിയില്ല. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

ഈസാ(അ) ഇറങ്ങിവരുമ്പോള്‍ രണ്ട് മലക്കുകളുടെ ചിറകുകളില്‍ കൈ വെച്ച അവസ്ഥയായിരിക്കും. അദ്ദേഹത്തിന്റെ ചുമലുകള്‍ക്കിടയില്‍ കുങ്കുമ നിറത്തിലുള്ള -അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള- രണ്ട് പുതപ്പും ഉണ്ടായിരിക്കും. തല താഴ്ത്തുമ്പോള്‍ വെള്ളം ഇറ്റി വീഴുകയും തല ഉയര്‍ത്തിയാല്‍ മുത്തുമണികളെ പോലെ തുള്ളികള്‍ ഇറ്റി വീഴുകയും ചെയ്യും. അതൊരു അത്ഭുതകരമായ പ്രത്യേകതയാണ്. തല നനഞ്ഞ അവസ്ഥയാകും എന്ന് നാം വിചാരിക്കരുത്. ഒത്ത ശരീര പ്രകൃതിയുള്ള, ചുവപ്പും വെളുപ്പും കലര്‍ന്ന സുന്ദര രൂപമായിരിക്കും ഈസാ നബി(അ)ക്ക് ഉണ്ടാവുക.

ദജ്ജാലിന്റെ കുഴപ്പങ്ങള്‍ കാരണം വിശ്വാസികള്‍ പൊറുതിമുട്ടി നില്‍ക്കുന്ന സമയത്ത്, അവനെതിരില്‍ പോരാടല്‍ മാത്രമാണ് വഴി എന്ന് മനസ്സിലാക്കി അതിന് തയ്യാറായി;  സ്വുബ്ഹി നമസ്‌കാരത്തിന് അണികള്‍ ശരിപ്പെടുത്തുന്ന സമയത്ത്, അവരുടെ അന്നത്തെ ഇമാം വിശ്വാസികളെയും കൂട്ടി നമസ്‌കാരത്തിന് ഒരുങ്ങുന്ന വേളയിലായിരിക്കും ഈസാ നബി(അ) ഇറങ്ങി വരിക. ആ ഇമാമാണ് ഇമാം മഹ്ദിഎന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം മഹ്ദി ഈസാ നബി(അ)യെ കാണുമ്പോള്‍ അദ്ദേഹത്തെ മാനിച്ച് അദ്ദേഹം ഇമാമായി നില്‍ക്കുവാന്‍ പുറകിലേക്ക് മാറി നില്‍ക്കും. അപ്പോള്‍ ഈസാ നബി(അ) ഇമാം മഹ്ദിയുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ കൈ വെച്ച് അദ്ദേഹത്തോട് തന്നെ ഇമാമായി നില്‍ക്കാന്‍ പറയും. ഇമാം മഹ്ദി ഇമാമായി നില്‍ക്കും. ഈസാ നബി(അ) അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും.

എനിക്ക് ശേഷം ഒരു നബി വരാനില്ലഎന്ന നബിവചനത്തിന് എതിരല്ല ഈസാ നബി(അ)യുടെ ഈ വരവ്. കാരണം ഈസാ(അ) സ്വതന്ത്രനായ ഒരു നബിയായി ഇഞ്ചീലനുസരിച്ച് ജനങ്ങളെ വഴി നടത്താനല്ല വരുന്നത്. മറിച്ച് മുഹമ്മദ് നബി യുടെ ശരീഅത്തിലായി, അതനുസരിച്ച് നബിയെ പിന്തുടരുന്ന ആളായിട്ടാണ് വരുന്നത്. ദജ്ജാലിന്റെ കാലശേഷം ഈസാ(അ) ജനങ്ങളെ ഭരിക്കുന്നത് ക്വുര്‍ആനിന്റെയും മുഹമ്മദ് നബി യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി ക്ക് ശേഷം ഈസാ നബി(അ) വരുന്നതിനെ പറ്റി പ്രമാണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുള്ള കാര്യങ്ങളാണിത്. 

ഈസാ(അ) വന്ന് കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുക ദജ്ജാലിനെ കൊല്ലലാണ്. ദജ്ജാല്‍ അപ്പോഴേക്കും രാജ്യം മുഴുവനും സഞ്ചരിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കും. പതിനായിരക്കണക്കിന് യഹൂദികള്‍ അവനെ പിന്തുടര്‍ന്നിരിക്കും. ധാരാളം സ്ത്രീകളും അവന്റെ പുറകിലുണ്ടായിരിക്കും.

ദജ്ജാല്‍ ഫലസ്തീനിലെ ഈലിയാ പര്‍വതത്തിന്റെ അടുത്ത് ചെല്ലും. അവിടെയുള്ള മുസ്‌ലിംകളെ അവന്‍ ഉപരോധിക്കും. അങ്ങനെ അവിടെയുള്ള മുസ്‌ലിംകള്‍ അവനെതിരില്‍ ഒരുമിക്കാന്‍ തയ്യാറാകും. ആ അവസരത്തില്‍ ഈസാ(അ) അവരുടെ അടുത്തേക്ക് ചെല്ലും; എന്നിട്ട് ദജ്ജാലും അണികളും ഉള്ള ഭാഗത്തെ കവാടം തുറക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടും. വാതില്‍ തുറക്കുമ്പോള്‍ അതിന്റെ സമീപത്ത് ദജ്ജാല്‍ ഇരിപ്പുണ്ടാകും. അവന്റെ കൂടെ യുദ്ധത്തിന് സജ്ജരായി വാളുകളേന്തി എഴുപതിനായിരം ജൂതന്മാരും ഉണ്ടാകും.

ഉപ്പ് വെള്ളത്തില്‍ ലയിക്കുന്നത് പോലെ, ദജ്ജാല്‍ ഈസാ നബി(അ)യെ കാണുമ്പോഴേക്ക് തന്നെ ഉരുകിപ്പോകുന്നതാണ്. അവന്റെ ശക്തിയെല്ലാം ക്ഷയിക്കുന്നതാണ്. ഈസാ നബി(അ)ക്ക് ആ സമയത്തെ ശ്വാസോച്ഛ്വാസത്തിന് പ്രത്യേക ഗന്ധമുണ്ടാകുമെന്നാണ് നബി   നമ്മെ പഠിപ്പിക്കുന്നത്. അതും ഒരു അത്ഭുതമാണ്. അത് വിശ്വാസികള്‍ക്ക് യാതൊരു പ്രയാസവും സൃഷ്ടിക്കുന്നതല്ല. അവിശ്വാസികള്‍ അത് ശ്വസിക്കുമ്പോഴേക്ക് നശിക്കുകയും ചെയ്യും.

ഞാന്‍ റബ്ബാണെന്ന് വാദിച്ച, സ്വര്‍ഗവും നരകവും എന്റെ അടുത്തുണ്ട്, ജീവിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ ഞാനാണ് എന്ന് വാദിച്ച ദജ്ജാല്‍ ദുര്‍ബലനാവും. അങ്ങനെ ദജ്ജാല്‍ പേടിച്ച് ഓടും. ഈസാ(അ) അവനെ പിന്തുടരും. ഫലസ്തീനിലെ കിഴക്ക് ഭാഗത്തുള്ള ബാബുലുദ്ദ്എന്ന സ്ഥലത്ത് വെച്ച് അവനെ കാണും. അവിടെ വെച്ച് ഈസാ(അ) അവനെ കൊല്ലുകയും ചെയ്യും. അവനെ കൊന്നതിന് ശേഷം അവന്റെ രക്തം കുന്തത്തില്‍ പുരണ്ടത് ജനങ്ങള്‍ക്ക് കാണിക്കുകയും ചെയ്യും.

ദജ്ജാലിന്റെ കൂടെയുള്ള ജൂതപ്പട ശേഷം അഭയം തേടി ഓടിയൊളിച്ചിരിക്കും. മുസ്‌ലിംകളുടെ തകര്‍ച്ചക്ക് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ജൂതന്മാര്‍ പരാജയപ്പെടുകയാണ്. നേതാവ് കൊല്ലപ്പെട്ടത് ജൂതന്മാര്‍ കണ്ടു. അവര്‍ എവിടെ മറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവയെല്ലാം മുസ്‌ലിംകള്‍ക്ക് പറഞ്ഞു കൊടുക്കും. ഓ അല്ലാഹുവിന്റെ അടിമേ…! എന്റെ പിന്നില്‍ ഒരു യഹൂദിയിരിക്കുന്നുഎന്നിങ്ങനെ കല്ലും മരങ്ങളും എല്ലാം വിളിച്ചു പറയും. ഗര്‍ക്വദ്മരം ഒഴികെ.

കല്ല്, മരം തുടങ്ങിയ വസ്തുക്കള്‍ സംസാരിക്കുന്നതിനെ അംഗീകരിക്കാന്‍ ചില മതയുക്തിവാദികള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ റസൂല്‍   പറഞ്ഞ കാര്യത്തെ യഹൂദികള്‍ പോലും അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ യഹൂദികള്‍ ഇസ്രായേലില്‍ ധാരാളമായി നട്ടുപിടിപ്പിക്കുന്ന വൃക്ഷമുണ്ടെങ്കില്‍ അത് ഗര്‍ക്വദാണ്.മുഹമ്മദ് നബി യില്‍ നിന്ന് സത്യം വ്യക്തമായി തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കുവാന്‍ തയ്യാറാകാതെ നിഷേധം കാണിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഈസാ നബി(അ)യുടെ പുനരാഗമനത്തെക്കുറിച്ച് നബി   നമുക്ക് മുന്നറിയിപ്പ് നല്‍കിയ ഓരോ കാര്യവും നമുക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതാകണം. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക 

ഈസാ നബി (അ) – 09

ഈസാ നബി (അ) - 09

ശത്രുക്കളുടെ കുതന്ത്രങ്ങള്‍

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന സത്യത്തിലേക്കാണ് ഈസാ(അ) ജനങ്ങളെ ക്ഷണിച്ചത്. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസരിക്കാന്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വ്യഭിചാരപുത്രന്‍, ചെപ്പടി വിദ്യക്കാരന്‍, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ അധിക്ഷേപിച്ചു. ഒടുവില്‍ അദ്ദേഹത്തെ കൊല്ലാന്‍ പോലും അവര്‍ സന്നദ്ധരായി.

ഈസാ നബി(അ)യുടെ പ്രബോധനത്തില്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് യഹൂദികള്‍ക്ക് മനസ്സിലായി. ജൂത പൗരോഹിത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും അസൂയയും മാത്രമാണ് ഇതിനെല്ലാം കാരണം. ബൈബിളിന്റെ വിവരണങ്ങളനുസരിച്ച് സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:

‘റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുക്വദ്ദസിന്റെ ഭരണം നടത്തിയിരുന്നത്. ഈസാ നബി(അ)യെക്കുറിച്ച് യഹൂദികള്‍ രാജാവിന്റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമന്‍ ഭരണകൂടത്തിനെതിരില്‍ പ്രചാരം നടത്തുകയാണ്, യഹൂദരുടെ രാജാവായിത്തീരാന്‍ ശ്രമം നടത്തുകയാണ്, ഞങ്ങള്‍ക്ക് രാജാവായി കൈസര്‍ തന്നെ മതി എന്നൊക്കെ പിലാത്തോസിനെ ധരിപ്പിച്ചു. കേവലം വിഗ്രഹാരാധകനായിരുന്ന പിലാത്തോസ് രാജാവ് ഈസാ നബി(അ)യെ വിളിച്ചു വരുത്തി വിചാരണ നടത്തുകയും ആരോപണങ്ങളൊന്നും ശരിയല്ലെന്ന് തെളിയുകയും ചെയ്തു. എന്നിട്ടും ‘അവനെ ക്രൂശിക്കുക’ എന്ന് ആര്‍ത്തു വിളിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ച് വേണ്ടതു ചെയ്തു കൊള്ളുക എന്ന് പിലാത്തോസ് അവരോട് പറഞ്ഞു. നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും കൊല്ലുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി.

അത്രയുമല്ല, അദ്ദേഹത്തെ കൊലപ്പെടുത്താത്ത പക്ഷം താന്‍ (പിലാത്തോസ് രാജാവ്) റോമന്‍ കൈസറുടെ എതിരാളിയാണെന്ന് കൈസര്‍ ചക്രവര്‍ത്തിയെ അറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തില്‍ നിന്ന് ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് യഹൂദികളുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കുവാന്‍ നിര്‍ബന്ധിതനായി.

ഈസാ നബി(അ)യുടെ ശിഷ്യഗണങ്ങളില്‍ യൂദാസ് എന്നു പേരായ ഒരാള്‍ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പത് പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവന്‍ യഹൂദ പുരോഹിതന്മാരെയും പിലാത്തോസിന്റെ പട്ടാളത്തെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ നബി(അ)യെ തിരഞ്ഞു പോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാസ് ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുള്‍ക്കിരീടം ധരിപ്പിക്കുക മുതലായ പല ക്രൂരതകളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരിശില്‍ കയറ്റുകയും ചെയ്തു.’ ഇതാണ് ബൈബിള്‍ പറയുന്നതിന്റെ ചുരുക്കം.

യഥാര്‍ഥത്തില്‍ കുരിശു സംഭവത്തിന്റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടിയതും കുരിശില്‍ തറച്ചതും ശരി തന്നെ. പക്ഷേ, ആ ആള്‍ ഈസാ(അ) ആയിരുന്നില്ല. അവരറിയാതെ അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. അല്ലാഹു പറയുന്നു:

”അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 3:54).

എന്തായിരുന്നു അല്ലാഹു സ്വീകരിച്ച തന്ത്രം? ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണമായി ഏറ്റെടുക്കുകയും എന്റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കുന്നതാണ്. എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്  അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണമായി നല്‍കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല” (ക്വുര്‍ആന്‍ 3:55-57).

ശത്രുക്കളുടെ കുതന്ത്രം ഒന്നും തന്നെ ഫലം കണ്ടില്ല. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ കുരിശില്‍ തറക്കാനോ സാധിച്ചില്ല. അല്ലാഹു തന്നിലേക്ക് അദ്ദേഹത്തെ പൂര്‍ണമായി ഏറ്റെടുക്കുകയും ഉയര്‍ത്തുകയുമാണ് ചെയ്തത്. എല്ലാ നബിമാരും മരണപ്പെട്ടത് പോലെയുള്ള ഒരു മരണം ഈസാ നബി(അ)ക്ക് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പൂര്‍ണമായി അല്ലാഹുവിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത് എന്നുമാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്; അങ്ങനെത്തന്നെയണ് നാം വിശ്വസിക്കേണ്ടതും. 

ഉപരിലോകത്തേക്ക് ഈസാ നബി(അ)നെ അല്ലാഹു ഉയര്‍ത്തി എന്നത് അംഗീകരിക്കാത്ത രണ്ട് കക്ഷികളെയാണ് നമുക്ക് കാണാന്‍ സാധിക്കുക.

ഒന്ന്, ഖാദിയാനികള്‍: അവര്‍ക്ക് ഈസാ നബി(അ) മരണപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കല്‍ അനിവാര്യമാണ്. മുഹമ്മദ് നബി(അ)യിലൂടെ പ്രവാചകത്വം അവസാനിച്ചു എന്നും ശേഷം ഒരു നബി വരില്ല എന്നുമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തിന് എതിരാണ് ഖാദിയാനികളുടെ വിശ്വാസം. അതിനാല്‍ തന്നെ ഈ വിഭാഗം ഇസ്‌ലാമില്‍ നിന്ന് പുറത്താണ് എന്ന കാര്യത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. 

ക്വുര്‍ആനും സുന്നത്തും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി വരും എന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈസാ നബി(അ) മരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് മിര്‍സാ ഗുലാം അഹ്മദ് എന്ന പ്രവാചകന്‍ വന്നുകഴിഞ്ഞു എന്നുമാണ് ഖാദിയാനികള്‍ വിശ്വസിക്കുന്നത്. മിര്‍സയുടെ ആഗമനത്തിന് ഈസാ(അ) മരണപ്പെട്ടു എന്ന് സ്ഥാപിക്കല്‍ ഖാദിയാനികളുടെ ആവശ്യമായതിനാലാണ് ഈസാ(അ)നെ അല്ലാഹുവിലേക്ക് ഉയര്‍ത്തിയതിനെ ഇവര്‍ നിഷേധിക്കുന്നത്. 

ക്വുര്‍ആനും സുന്നത്തും മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അന്ത്യദിനത്തിന് മുന്നോടിയായി വരും എന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ) അല്ല. ഇയാള്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ഖാദിയാന്‍ ഗ്രാമത്തില്‍ മുര്‍തസ അലിയുടെയും ചിറാഗ് ബീവിയുടെയും മകനായി ജനിച്ച മിര്‍സാ ഗുലാം അഹ്മദാണ്.

രണ്ട്, മത യുക്തിവാദികള്‍: ഇവര്‍ ഇസ്‌ലാമിക പ്രമാണങ്ങളിലുള്ള പലതും അംഗീകരിക്കാന്‍ കഴിയാത്തവരും പലതിനെയും നിഷേധിക്കുന്നവരുമാണ്. അതിനായി ക്വുര്‍ആനിക പരാമര്‍ശങ്ങളെ തങ്ങള്‍ക്ക് അനുകൂലമായ രീതില്‍ ഇവര്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യും. ‘ഇന്നീ മുതവഫ്ഫീക’ എന്നതിന് ‘നിന്നെ ഞാന്‍ മരണപ്പെടുത്തുന്നതാണ്’ എന്ന അര്‍ഥകല്‍പനയാണ് ഇവര്‍ നല്‍കിവരുന്നത്. ഈ പരാമര്‍ശത്തിന് ശേഷം എന്നിലേക്ക് ഉയര്‍ത്തി എന്ന് പറഞ്ഞതിനെ അവര്‍ക്ക് കടുത്ത ദുര്‍വ്യാഖ്യാനം ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന് അല്ലാഹു നല്ല സ്ഥാനം നല്‍കി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ റൂഹിനെ ഉയര്‍ത്തി എന്നൊക്കെ അവര്‍ അതിനെ ദുര്‍വ്യാഖ്യാനിച്ചു. 

എന്നാല്‍ സൂറതുന്നിസാഇലെ പരാമര്‍ശവും ഇവരുടെ ദുര്‍വ്യാഖ്യാനത്തെ തകര്‍ക്കുന്നതാണ്. അത് കാണുക:

”അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 4:157,158).

 അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല, ക്രൂശിച്ചിട്ടില്ല, അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് എന്നാണ് ഇതിലുള്ളത്. ഈ പരാമര്‍ശം ഏറെ ശ്രദ്ധിക്കേണ്ടതാകുന്നു. ഭാഷാ പ്രയോഗം അറിയുന്നവര്‍ക്ക് അത് വ്യക്തമാകുന്നതാണ്. ‘വമാ ക്വതലൂഹു’  (അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല), ‘വമാ സ്വലബൂഹു’ (അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല),’ബല്‍ റഫഅഹു’ (എന്നാല്‍ അദ്ദേഹത്തെ ഉയര്‍ത്തി) ഇതില്‍ മൂന്നിലും ‘അദ്ദേഹത്തെ’ എന്ന് സൂചിപ്പിക്കുന്ന സര്‍വനാമം(ഹു) ഉണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനെ ഉയര്‍ത്തി എന്നോ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തി എന്നോ ആണ് ‘ബല്‍ റഫഅഹു’എന്നതിന് അര്‍ഥമെങ്കില്‍ ‘വമാ ക്വതലൂഹു’ എന്നതിലെയും ‘വമാ സ്വലബൂഹു’ എന്നതിലെയും സര്‍വനാമത്തെആത്മാവിലേക്ക് ചേര്‍ക്കുക എങ്ങനെയാണ്? 

ഈസാ നബി(അ)യെ അല്ലാഹു അവനിലേക്ക് ഉയര്‍ത്തി എന്നതാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസം എന്ന് മനസ്സിലാക്കുക. അദ്ദേഹം ഉപരിലോകത്ത് എവിടെയാണെന്നോ എങ്ങനെയാണെന്നോ നമുക്ക് അറിയില്ല. അതിനെപ്പറ്റി ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നത് അപ്രസക്തമാണ്. എവിടെയായിരുന്നാലും അവിടെ ജീവിക്കുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിന് തയ്യാര്‍ ചെയ്യുവാനും അദ്ദേഹത്തിന്റെ പ്രകൃതത്തെ ആ സാഹചര്യങ്ങളുമായി ഇണക്കുവാനും കഴിവുള്ളവനാണല്ലോ അല്ലാഹു.

ഭൂമിയില്‍ ജീവിക്കുവാന്‍ ഭക്ഷണവും വെള്ളവും വായുവും അനിവാര്യമാക്കി വെച്ച അതേ സ്രഷ്ടാവിന് അവ കൂടാതെ ജീവിക്കുവാനുള്ള വല്ല വ്യവസ്ഥിതിയും ഏര്‍പ്പെടുത്തുവാനോ, അവിടേക്ക് യോജിച്ച വല്ല ജീവിത രീതിയും ഉണ്ടാക്കിക്കൊടുക്കുവാനോ പ്രയാസമൊന്നുമില്ല. നിലവിലുള്ള ഭൗതിക നിയമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് പിതാവില്ലാതെ അദ്ദേഹത്തെ ജനിപ്പിക്കുകയും മറ്റാര്‍ക്കും സിദ്ധിക്കാത്ത ഒരു പ്രത്യേകതയായി അദ്ദേഹത്തെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ജീവിത രീതി അല്ലാഹു അവിടെ നല്‍കിയെങ്കില്‍ അവിശ്വസനീയമായി ഒന്നും തന്നെയില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 08

ഈസാ നബി (അ) - 08

ആകാശത്ത് നിന്നും ഭക്ഷണത്തളിക

ഈസാ നബി(അ) ജനങ്ങളെ തൗഹീദിലേക്ക് അഥവാ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചതിനുള്ള ഉദാഹരണം കൈകടത്തലുകള്‍ക്ക് വിധേയമായ പുതിയ നിയമത്തില്‍ നിന്നു തന്നെ നാം കാണുകയുണ്ടായി. അപ്രകാരം തന്നെ പരലോക വിശ്വാസത്തെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചതായി കാണാം. നരകാഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം പഠിപ്പിച്ചു. നശ്വരമായ ഈ ലോകത്തിലെ സുഖഭോഗങ്ങളെക്കാള്‍ ഉദാത്തം അനശ്വരമായ സ്വര്‍ഗരാജ്യത്തിലെ ശാശ്വത വാസമാണെന്ന് ഈസാ നബി(അ) ജനങ്ങളെ പഠിപ്പിക്കുകയുണ്ടായി. എത്ര സുന്ദരമായ ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചതെന്ന് കാണുക: ‘ഭൂമിയില്‍ നിക്ഷേപം കരുതിവെക്കരുത്. തുരുമ്പും കീടങ്ങളും അത് നശിപ്പിക്കും. കള്ളന്മാര്‍ തുരന്ന് നശിപ്പിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവെക്കുക. അവിടെ തുരുമ്പും കീടങ്ങളും അതു നശിപ്പിക്കുകയില്ല. കള്ളന്മാര്‍ മോഷ്ടിക്കുകയില്ല’ (മത്തായി 6:19-21).

ശരീരം മുഴുവന്‍ നരകാഗ്‌നിയില്‍ പതിക്കുന്നതിനെക്കാള്‍ ഉത്തമം ഇവിടെ വെച്ച് പാപഹേതുവാകുന്ന അവയവങ്ങള്‍ ഛേദിച്ചു കളയുന്നതാണെന്ന് കര്‍ക്കശമായി പഠിപ്പിക്കുന്നു യേശുക്രിസ്തു. ഇഹലോകത്ത് ജീവന്‍ തന്നെ നഷ്ടപ്പെട്ടാലും പരലോകത്ത് നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ഉത്തമം എന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചതില്‍ നമുക്ക് കാണാവുന്നതാണ്. ‘നീ പാപം ചെയ്യാന്‍ നിന്റെ കൈ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. ഇരുകൈകളുമായി നരകത്തില്‍ വീഴുന്നതിനെക്കാള്‍ നല്ലത് വികലാംഗനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. പാപം ചെയ്യാന്‍ നിന്റെ കാല്‍ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. നീ പാപം ചെയ്യാന്‍ നിന്റെ കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് കളയുക. ഇരു കണ്ണുകളുമായി നരകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റക്കണ്ണുമായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണ്. ആ നരകത്തില്‍ അവരുടെ പുഴുക്കള്‍ നശിക്കുന്നതല്ല. തീ കെടുന്നുമില്ല. കാരണം എല്ലാവരിലും തീ കൊണ്ട് ഉപ്പ് ചേര്‍ക്കും’ (മാര്‍ക്കോസ് 9:43-50).

നന്മകള്‍ ചെയ്യുന്നിടത്ത് ആത്മാര്‍ഥതയാണ് വേണ്ടതെന്നും ജനങ്ങളെ കാണിപ്പിക്കരുതെന്നും ഈസാ(അ) ജനങ്ങളെ പഠിപ്പിച്ചു: ‘മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അവരുടെ മുന്നില്‍ വെച്ച് നിങ്ങളുടെ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവീന്‍. അല്ലെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല’ (മത്തായി 6:1). 

‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും’ (മത്തായി 6:4).

കൊല്ലരുതെന്നും വ്യഭിചരിക്കരുതെന്നും ഈസാ(അ) ജനങ്ങളെ അനുശാസിച്ചിരുന്നു: ‘ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവരുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു’ (മത്തായി 5:27,28).

പലിശക്കെതിരിലും ഈസാ(അ) ശക്തമായി സംസാരിച്ചിട്ടുണ്ട്. അത് ഇന്ന് െ്രെകസ്തവര്‍ക്ക് അനുവദനീയമാണ് എന്നതാണ് വിചിത്രം!

സ്ത്രീ വേഷവിധാനത്തെ പറ്റി ഈസാ(അ) ജനങ്ങളോട് പറഞ്ഞത് കാണുക: ‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ’ (1 കൊരിന്തിയര്‍ 11:6).

‘പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്. അങ്ങിനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു’ (ആവര്‍ത്തന പുസ്തകം 22:5).

അന്ത്യപ്രവാചകന്റെ വരവിനെക്കുറിച്ചും ഈസാ(അ) ജനങ്ങളെ അറിയിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം ഇന്നും ബൈബിളില്‍ നിലനില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വേദ പുരോഹിതര്‍ ആ സന്ദേശത്തെ ദുര്‍വ്യാഖ്യാനിച്ച് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഏത് കള്ളനും ചില അടയാളങ്ങള്‍ ശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ പല സത്യങ്ങളും ഇന്നും അവയില്‍ അവശേഷിച്ചു കൊണ്ടിരിക്കുന്നു. 

‘ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഇനിയും പലകാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും’ (യോഹന്നാന്‍: 16:12-14).

ഈസാ(അ) അന്ത്യപ്രവാചകന്റെ വരവിനെ പറ്റി അറിയിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു” (61:6).

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ പുരോഹിതന്മാര്‍ അങ്ങേയറ്റം വികൃതമാക്കി. അതിനാല്‍ തന്നെ ഇന്ന് ക്രിസ്ത്യാനികളുടെ പക്കലുള്ള ബൈബിളിനെ ഒരു വേദഗ്രന്ഥത്തിന്റെ സ്ഥാനത്ത് നാം കണ്ടുകൂടാ.

ബൈബിളില്‍ ക്വുര്‍ആനിനോടോ സുന്നത്തിനോടോ യോജിപ്പിള്ള ആശയങ്ങള്‍ കണ്ടാല്‍ ആ സന്ദേശം ദൈവികമാകാന്‍ സാധ്യതയുണ്ടെന്നും വിയോജിപ്പുള്ളവയാണെങ്കില്‍ അത് തീര്‍ത്തും ദൈവിക ഗ്രന്ഥത്തില്‍ നടത്തിയ കൈകടത്തലാണെന്നും ക്വുര്‍ആനിലും സുന്നത്തിലും ഉള്ളവക്ക് എതിരാകാതിരിക്കുകയോ അനുകൂലമാകാതിരിക്കുകയോ ചെയ്യുന്നതാണെങ്കില്‍ അതിനെ പറ്റി മൗനം പാലിക്കുകയാണ് ചെയ്യേണ്ടത് എന്നുമാണ് ബൈബിളിനോട് മുസ്‌ലിം സ്വീകരിക്കേണ്ട സമീപനമെന്ന് പണ്ഡിതന്മാര്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

ഓരോ മതക്കാര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഈ ലോകത്ത് സ്വാതന്ത്ര്യമുണ്ട്. ഇതര മതക്കാരുടെ വിശ്വാസ ആചാരങ്ങളെ പഠന വിധേയമാക്കി സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്നതിനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം ഒരിക്കലും കയ്യേറ്റങ്ങള്‍ക്കോ വൈകാരിക പ്രകടനങ്ങള്‍ക്കോ ഇടയായിക്കൂടാ. ആശയങ്ങള്‍ തമ്മില്‍ പരസ്പരം മാറ്റുരച്ച് വിശദീകരിക്കുക മാത്രമാണ് ഈ സ്വാതന്ത്ര്യത്തില്‍ ഒതുങ്ങി നിന്ന് ചെയ്യേണ്ടത്. ഇപ്രകാരം മനുഷ്യര്‍ക്കിടയില്‍ പഠനങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് തെറ്റും ശരിയും വേര്‍തിരിച്ച് മനസ്സിലാക്കാനും പരസ്പരം അടുക്കാനും സാധിക്കും. ഇത്തരം ആശയ പ്രചാരണം നടക്കാതിരുന്നാല്‍ തെറ്റുധാരണകള്‍ വര്‍ധിക്കും. അത് മാനുഷികബന്ധങ്ങളെ സാരമായി ബാധിക്കും. 

ഈസാ നബി(അ) ജനങ്ങളെ ശുദ്ധമായ തൗഹീദിലേക്ക് ക്ഷണിച്ചു. എന്നാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും ശത്രുക്കള്‍ ഉണ്ടായത് പോലെ അദ്ദേഹത്തിനും സ്വന്തം സമൂഹത്തില്‍ നിന്ന് ശത്രുക്കള്‍ ഉണ്ടായി. അദ്ദേഹത്തെ അവര്‍ കൊല്ലാന്‍ തയ്യാറായി. അവര്‍ക്ക് അതിന് സാധിച്ചില്ല എന്നു മാത്രം. ആ കാര്യങ്ങള്‍ നാം വിശദീകരിച്ചു. ശത്രുത വര്‍ധിച്ചപ്പോഴും പ്രബോധന വീഥിയില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല.

ശത്രുക്കളുടെ നിഷേധം നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഈസാ നബി(അ)ക്ക് അവരുടെ ചെയ്തികളില്‍ നിന്ന് അത് മനസ്സിലായി. അപ്പോള്‍ അദ്ദേഹം തന്റെ സമൂഹത്തോട് ചോദിച്ചു: ആരുണ്ട് എന്റെ കൂടെ ഉറച്ച് നില്‍ക്കാന്‍? ആ സന്ദര്‍ഭത്തെ ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.

”എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. (തുടര്‍ന്ന്  അവര്‍ പ്രാര്‍ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ. അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു” (3:52-54).

ഈസാ(അ) ജനങ്ങളെ ധാരാളം ഉപദേശിച്ചു. എന്നാല്‍ അധിക പേരും അവിശ്വസിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഭൂരിപക്ഷം ജനങ്ങളുടെയും ഈ സമീപനം സ്വാഭാവികമായും ഈസാ(അ)നെ വിഷമിപ്പിച്ചു. ഈ ഘട്ടത്തില്‍ ചോദിച്ച കാര്യങ്ങളാണ് മുകളിലെ സൂക്തങ്ങളില്‍ നാം കണ്ടത്.

ഞാന്‍ നിങ്ങളോട് പറയുന്ന ദൈവിക സന്ദേശം കളങ്കമില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താനും ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല; ഈസാ അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന മാര്‍ഗത്തില്‍ ഉറച്ച് നിന്ന് എന്നെ സഹായിക്കാനും നിങ്ങളില്‍ ആരാണ് തയ്യാറുള്ളവര്‍ എന്ന് ഈസാ(അ) ഇസ്രാഈല്യരോട് ചോദിച്ചു. ഈ ചോദ്യത്തിന് അവരില്‍ കുറച്ച് പേര്‍ ഉത്തരം നല്‍കി. അവരാണ് ഹവാരികള്‍. ‘ഹവാരിയ്യ്’ എന്നതിന് സഹായി എന്നാണ് നമുക്ക് അര്‍ഥം നല്‍കാന്‍ കഴിയുക. അഥവാ, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നവര്‍. ഇവരാണ് ഈസാനബി(അ)യുടെ ശിഷ്യന്മാരായി അറിയപ്പെട്ടത്. ഇവര്‍ ‘അപ്പോസ്തലന്മാര്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അപ്പോസ്തലന്മാര്‍ പന്ത്രണ്ട് പേരായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

അല്ലാഹുവാണ് എല്ലാം പടച്ചവനെന്നും അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളിലും നാമഗുണ വിശേഷണങ്ങളിലും അവന്‍ ഏകനാണെന്നും അവന് തുല്യനായി യാതൊരു വസ്തുവുമില്ല എന്ന് നിഷ്‌കളങ്കമായി ഞങ്ങള്‍ വിശ്വസിക്കുന്നു എന്നതായിരുന്നു അവരുടെ ആദ്യ പ്രഖ്യാപനം. ഞങ്ങള്‍ മുസ്‌ലിംകളാണെന്നും അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്നും അവര്‍ അവിടെ വെച്ച് പരസ്യമാക്കി. അവര്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു: ‘ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും (നിന്റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.’

ഹവാരികള്‍ ആരാണെന്ന് നാം പറഞ്ഞുവല്ലോ. നബി ﷺ യും ഹവാരിയ്യ് എന്ന് പ്രയോഗിച്ചത് ഹദീഥില്‍ വന്നിട്ടുണ്ട്.

ജാബിര്‍(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ  പറഞ്ഞു: ‘അഹ്‌സാബ് യുദ്ധത്തിന്റെ ദിവസം (ശത്രു)സംഘത്തിന്റെ വിവരങ്ങള്‍ ആരാണ് എനിക്ക് കൊണ്ടുവന്നു തരിക?’ സുബൈര്‍(റ) പറഞ്ഞു: ‘ഞാന്‍.’ പിന്നെയും നബി ﷺ  ചോദിച്ചു: ‘(ശത്രു)സംഘത്തിന്റെ വിവരങ്ങളുമായി ആരാണ് എനിക്ക് കൊണ്ടുവന്നു തരിക?’ സുബൈര്‍(റ) പറഞ്ഞു: ‘ഞാന്‍.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘തീര്‍ച്ചയായും എല്ലാ പ്രവാചകനും ഒരു ഹവാരിയ്യ് ഉണ്ട്. എന്റെ ഹവാരിയ്യ് സുബൈറാകുന്നു’ (ബുഖാരി, മുസ്‌ലിം).

വിവിധ കക്ഷികള്‍ ചേര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരില്‍ പടക്കൊരുങ്ങിയ അപകടകരമായ ഒരു സന്ദര്‍ഭമായിരുന്നു അത്. ആ അവസരത്തില്‍ നബി ﷺ  യുദ്ധ തന്ത്രത്തിന്റെ ഭാഗമായി ശത്രു പാളയത്തിന്റെ നീക്കങ്ങളെ കുറിച്ച് അറിയല്‍ അനിവാര്യമായിരുന്നു. ആ വിവരം തനിക്ക് അറിയിച്ചു തരാന്‍ ആരാണ് നിങ്ങളുടെ കൂട്ടത്തില്‍ എന്നതായിരുന്നു മുഹമ്മദ് നബി ﷺ യുടെ ചോദ്യം. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും സുബൈര്‍(റ) ഞാനെന്ന് പറഞ്ഞ് മുന്നോട്ടു വന്നു. നബി ﷺ  ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: എല്ലാ പ്രവാചകനും ഒരു ഹവാരിയ്യ് ഉണ്ട്. എന്റെ ഹവാരിയ്യ് സുബൈറാകുന്നു. എന്ത് ത്യാഗം സഹിച്ചും സഹായിക്കാന്‍ സന്നദ്ധനാവുക എന്നതാണ് ഹവാരിയ്യ് എന്നതിന്റെ ഉദ്ദേശ്യം എന്ന് ഈ ഹദീഥും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ഈസാ(അ)യുടെ ഹവാരിയ്യുകളെ ഉദാഹരിച്ച് കൊണ്ട് വിശ്വാസികളോട് അല്ലാഹുവിന്റെ സഹായികളാകാന്‍ ഉണര്‍ത്തിയത് ക്വുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്.

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ  സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു” (61:14).

 സത്യവിശ്വാസികളേ എന്ന് വിളിച്ചുകൊണ്ടാണല്ലോ ക്വുര്‍ആന്‍ ഈ കാര്യം നമ്മോട് ഉണര്‍ത്തുന്നത്. സത്യവിശ്വാസികളേ എന്ന് വിളിച്ചുള്ള ക്വുര്‍ആനിന്റെ അഭിസംബോധന വിശ്വാസികള്‍ കണ്ണും കാതും കൊടുത്ത് ശ്രദ്ധിച്ച് കേള്‍ക്കണം എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്.

അല്ലാഹുവിന്റെ മതത്തെ വികലമാക്കി അവതരിപ്പിക്കുന്ന, ഇസ്‌ലാമിന് പുറത്തും അകത്തും നിന്നുള്ള ശത്രുക്കളുടെ വികല വാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിച്ചും പഠിച്ചിട്ടുള്ളവ ജീവിതത്തില്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നും മതം പ്രബോധനം ചെയ്തും അല്ലാഹുവിനെ സഹായിക്കാനാണ് ഈ സൂക്തത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഈ ആഹ്വാനത്തെ സ്വീകരിക്കാനും തിരസ്‌കരിക്കാനും ആളുകള്‍ ഉണ്ടാകും. അല്ലാഹുവിന്റെ ആഹ്വാനത്തെ സ്വീകരിക്കുന്നവര്‍ക്കാണ് വിജയമെന്നും അല്ലാഹു ഈ ആഹ്വാനത്തിലൂടെ വിശ്വാസികളെ അറിയിക്കുകയാണ്.

ഹവാരിയ്യുകളെ പറ്റി ഇനിയും ക്വുര്‍ആന്‍ മറ്റൊരു ഭാഗത്ത് പ്രസ്താവിക്കുന്നത് കാണുക: ”നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക്  ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക” (5:111).

ഹവാരികള്‍ക്ക് ഞാന്‍ വഹ്‌യ് നല്‍കി എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. അല്ലാഹു വഹ്‌യ് നല്‍കുന്നത് പ്രവാചകന്മാര്‍ക്കാണല്ലോ. അപ്പോള്‍ ഹവാരികള്‍ പ്രവാചകന്മാരാണോ? അല്ല! വഹ്‌യ് നല്‍കുക എന്ന ക്വുര്‍ആനിലെ എല്ലാ പ്രയോഗവും പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം നല്‍കുക എന്ന അര്‍ഥത്തിലല്ല ഉള്ളത്. തോന്നിപ്പിക്കുക എന്ന അര്‍ഥത്തില്‍ ധാരാളം സ്ഥലങ്ങളില്‍ ഉപയോഗിച്ചത് പല തവണ നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അര്‍ഥത്തില്‍ തന്നെയാണ് ഈ സൂക്തത്തിലും ഉപയോഗിച്ചിരിക്കുന്നത്.

ഹവാരികള്‍ക്ക് അല്ലാഹുവിലും അവന്റെ റസൂലായ ഈസായിലും വിശ്വസിക്കാന്‍ തോന്നിപ്പിച്ചു. ഒരാള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിച്ചത് കൊണ്ട് അയാളുടെ വിശ്വാസം ശരിയാകുന്നതല്ല. അല്ലാഹു അയച്ചിട്ടുള്ള ദൂതന്മാരിലും വിശ്വസിക്കുമ്പോള്‍ മാത്രമെ അയാളുടെ വിശ്വാസം ശരിയാവുകയുള്ളൂ.

ഹവാരികള്‍ അല്ലാഹുവിന്റെ കല്‍പന സ്വീകരിച്ചു. അവര്‍ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്നും അല്ലാഹുവിന്റെ എല്ലാ കല്‍പനകള്‍ക്കും ഞങ്ങള്‍ കീഴ്‌പെട്ട് മുസ്‌ലിംകളായിരിക്കുന്നു എന്നും പ്രഖ്യാപിച്ചു.

ഈസാ(അ)യുടെ ശിഷ്യന്മാരായ ഹവാരികള്‍ ഒരിക്കല്‍ ഈസാ(അ)യോട് ഒരു കാര്യം ആവശ്യപ്പെട്ടു. അതിനെ പറ്റിയുള്ള ക്വുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:

”ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കിതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും ഞങ്ങള്‍ അതിന് ദൃക്‌സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക് ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും  ഞാന്‍ നല്‍കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്‍കുന്നതാണ്” (5:112-115).

ഈസാനബി(അ)യോട് ഹവാരികള്‍ ആകാശത്തുനിന്ന് അത്ഭുതകരമായി ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ അല്ലാഹുവിന് സാധിക്കുമോ എന്നാണ് ചോദിച്ചത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക എന്നാണ് അദ്ദേഹം ഉടന്‍ നല്‍കിയ മറുപടി. മുന്‍കാല പ്രവാചകന്മാരോട് വിശ്വാസികള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ആവശ്യപ്പെടുകയും അത്ഭുതങ്ങള്‍ക്ക് സാക്ഷികളായതിന് ശേഷം നന്ദികേട് കാണിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ടല്ലോ. അതിനാലാകാം ഈസാ(അ) ശിഷ്യന്മാരോട് ഇപ്രകാരം മറുപടി പറഞ്ഞത്.

ശിഷ്യന്മാര്‍ ഏറെ ആഗ്രഹത്തോടെ വീണ്ടും ആവശ്യപ്പെട്ടു. അത്ഭുതകരമായ ആ തളികയില്‍ നിന്ന് ഭക്ഷിക്കാനും ആ അത്ഭുതം കാണുന്നതിലൂടെ ഞങ്ങള്‍ക്ക് വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പ് ലഭിച്ച് ആശ്വാസം ലഭിക്കുന്നതിനും താങ്കള്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനും ആ അത്ഭുതത്തിന് ഞങ്ങള്‍ സാക്ഷികളാകുന്നതിന് വേണ്ടിയും അല്ലാഹുവിനോട് താങ്കള്‍ ആവശ്യപ്പെട്ടാല്‍ അത് സാധിക്കുമോ എന്ന് വീണ്ടും അവര്‍ ഈസാ(അ)നോട് ആവശ്യപ്പെടുന്നു. അപ്പോള്‍ ഈസാ(അ) അല്ലാഹുവിനോട് അതിനായി തേടി. 

ഭക്ഷണത്തളിക നിങ്ങള്‍ക്ക് ഇറക്കിത്തരാമെന്ന് അല്ലാഹു ഉത്തരം നല്‍കി. എന്നാല്‍ ഈ അത്ഭുതം കണ്ടതിന് ശേഷം ആരെങ്കിലും നിഷേധിച്ചാല്‍ ഒരാള്‍ക്കും ലഭിച്ചിട്ടില്ലാത്ത വിധം ശക്തമായ ശിക്ഷയും നല്‍കുന്നതാണെന്ന് അല്ലാഹു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ക്വുര്‍ആന്‍ പറയുന്നില്ല. എന്നാല്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിപക്ഷവും ഈ സൂക്തത്തിലെ പരാമര്‍ശത്തെ കണക്കിലെടുത്ത് കൊണ്ട് അല്ലാഹു അത് അവര്‍ക്ക് ഇറക്കിക്കൊടുത്തു എന്നാണ് അഭിപ്രായപ്പെടുന്നത്. മുജാഹിദ്(റ)വിനെ പോലെയുള്ള മഹാന്മാര്‍ പറയുന്നത് അല്ലാഹു അവര്‍ക്ക് അത് ഇറക്കിയിട്ടില്ലെന്നാണ്. കാരണം, അവസാനത്തിലെ അല്ലാഹുവിന്റെ താക്കീത് അവരെ പേടിപ്പെടുത്തി എന്നാണ്. ഈ കാര്യത്തെ സംബന്ധിച്ച് ഖണ്ഡിതമായി നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധ്യമല്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 07

ഈസാ നബി (അ) - 07

ഇഞ്ചീലിന്റെ ചരിത്രം

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമാണ് ഇഞ്ചീല്‍. ഇഞ്ചീലിനെ പറ്റി ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക:

”സന്മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി” (5:46).

പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥങ്ങളില്‍ മുഴുവനും വിശ്വസിക്കുവാന്‍ കല്‍പിക്കപ്പെട്ടവനാണ് മുസ്‌ലിം.

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ സത്യസന്ധമാണെന്നും അത് മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്നതാണെന്നും വിശ്വസിക്കാത്തവന്റെ വിശ്വാസം ശരിയാകില്ല. എന്നാല്‍ ഇന്ന്, ഈസാ നബി(അ)ക്ക് നല്‍കപ്പെട്ട ഗ്രന്ഥമായി ക്രൈസ്തവര്‍ കണക്കാക്കുന്ന പുതിയനിയമം സാക്ഷാല്‍ ഇഞ്ചീലില്‍ നിന്നും എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. ഈസാ(അ) പഠിപ്പിച്ച മാര്‍ഗത്തിന് വിരുദ്ധമായ ആശയങ്ങള്‍ എത്രയോ അതില്‍ കടന്ന് കൂടിയതായി മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരിക്കലും തെറ്റു പറ്റാത്ത, സത്യസന്ധമായ, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാത്ത ഒരു ഗ്രന്ഥം അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കായി അല്ലാഹു ഇറക്കിയിട്ടുണ്ട്; അതാണ് ക്വുര്‍ആന്‍. ഇന്ന് ലോകത്ത് അല്ലാഹു അവതരിപ്പിച്ച അതേ രൂപത്തില്‍ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം ക്വുര്‍ആനാണ്. അത് മാത്രമാണ് ഇനി നമുക്ക് അനുധാവനം ചെയ്യാനുള്ള വേദഗ്രന്ഥം.

ബൈബിള്‍ (പഴയ-പുതിയ നിയമങ്ങള്‍) അല്ലാഹു ഇറക്കിയതാണെന്ന് അതിന്റെ വക്താക്കള്‍ക്ക് തന്നെയും വാദമില്ല. പുതിയ നിയമം ദൈവത്തില്‍ നിന്ന് ഇറങ്ങിയതാണെന്നോ, ഈസാ(അ) പറഞ്ഞതാണെന്നോ, എഴുതിയതാണെന്നോ അവര്‍ വാദിക്കുന്നില്ല. ഈസാ(അ)യുടെ കാലത്ത് എഴുതപ്പെട്ടതാണെന്ന് പോലും അവര്‍ അവകാശപ്പെടുന്നില്ല.

ബൈബിളിനെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹ്) പറയുന്നത് കാണുക:

”എന്നാല്‍ ക്രിസ്ത്യാനികളുടെ കൈകളിലുള്ള ഇഞ്ചീലുകള്‍ നാലെണ്ണമാകുന്നു; മത്തായി, യോഹന്നാന്‍, ലൂക്കോസ്, മാര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍. ലൂക്കോസും മാര്‍ക്കോസും മസീഹ് ഈസാ(അ)യെ കണ്ടിട്ടില്ലെന്നതില്‍ അവര്‍ ഏകോപിച്ചിട്ടുണ്ട്. മത്തായി, യോഹന്നാന്‍ എന്നിവര്‍ അദ്ദേഹത്തെ കണ്ടവരുമാണ്. ഇഞ്ചീല്‍ എന്ന് അവര്‍ പേര് വിളിക്കുന്നത് (ഇവരുടെ) ഈ നാല് പുസ്തകങ്ങള്‍ക്കാണ്. ചിലപ്പോള്‍ അവരിലുള്ളവരിലെ ഓരോരുത്തരുടെതിനും ഇഞ്ചീല്‍ എന്ന് പേര് വിളിക്കാറുണ്ട്. നിശ്ചയമായും മസീഹ് ഉയര്‍ത്തപ്പെട്ടതിന് ശേഷമാണ് ഇവര്‍ ഇവ എഴുതിയത്. അവര്‍ (ആരും) അതില്‍ അല്ലാഹുവിന്റെയോ മസീഹിന്റെയോ സംസാരമുണ്ടെന്നോ പറഞ്ഞിട്ടുമില്ല. മസീഹിന്റെ സംസാരത്തില്‍ നിന്ന് ചിലത് അവയില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ പെട്ടതും മുഅ്ജിസത്തുകളില്‍ പെട്ടതും (ചിലതെല്ലാം അവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).”

അല്ലാഹു ഇറക്കിയത് പോലെ വള്ളി പുള്ളിക്ക് മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം ക്വുര്‍ആന്‍ മാത്രമാണ്. അതിനെ എല്ലാ അര്‍ഥത്തിലും അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. ഹദീഥുകളുടെ കാര്യം പരിശോധിച്ചാലും അത്ഭുതം മാത്രമെ നമുക്ക് ഉണ്ടാകൂ. ഓരോ നബിവചനവും രേഖപ്പെടുത്തിയിട്ടുള്ള മഹാന്മാര്‍ നബി ﷺ  വരെയുള്ള ഓരോ റിപ്പോര്‍ട്ടറെ സംബന്ധിച്ചും ഗഹനമായ പഠനം നടത്തുകയും നെല്ലും പതിരും വേര്‍തിരിക്കുന്നത് പോലെ സ്വീകാര്യമായതും അസ്വീകാര്യമായതും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

ബൈബിളിനെ വിശുദ്ധ ക്വുര്‍ആനിനെ പോലെ മഹത്ത്വമുള്ള ഒരു ഗ്രന്ഥമായി കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇതാണ് മറുപടി:

ഒന്ന്) യേശുവിന്റെ ജീവിത കാലത്തിന് ശേഷം അഞ്ച് ദശാബ്ദങ്ങളെങ്കിലും കഴിഞ്ഞാണ് പുതിയ നിയമ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്.

രണ്ട്) യേശുവിന്റെ ജീവചരിത്ര വിവരണങ്ങളായ സുവിശേഷങ്ങള്‍ എഴുതിയവരാരും തന്നെ യേശുവിനെ കാണുകയോ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ക്ക് സാക്ഷികളാകുകയോ ചെയ്തവരല്ല.

മൂന്ന്) സുവിശേഷങ്ങള്‍ രചിച്ചതാരെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയില്ല.

നാല്) പുതിയനിയമത്തിലെ പുസ്തകങ്ങളില്‍ ഒന്നുപോലും ക്രിസ്തുവിന്റെ ശിഷ്യന്മാരിലാരെങ്കിലും എഴുതിയതാണെന്ന് സംശയരഹിതമായി പറയുവാന്‍ സാധ്യമല്ല.

അഞ്ച്) യേശുവിന്റെ ജീവചരിത്രം എഴുതുന്നതിനു വേണ്ടി ശ്രമിച്ച സുവിശേഷ കര്‍ത്താക്കള്‍ തങ്ങള്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടാണ് സുവിശേഷങ്ങള്‍ രചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സ്രോതസ്സില്‍ നിന്നുണ്ടായ മൂന്ന് സംഹിത സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും നല്‍കുന്ന യേശു ചിത്രങ്ങള്‍ സാരമായ വ്യത്യാസങ്ങള്‍ ഉള്‍കൊള്ളുന്നവയാണ്.

ആറ്) ഇന്ന് പുതിയ നിയമത്തിലുള്‍പെടുത്തപ്പെട്ട പുസ്തകങ്ങളുടെ രചനക്കും പ്രചാരണത്തിനും മുമ്പു തന്നെ യേശുവിന്റെ ശിഷ്യന്മാര്‍ ഉപയോഗിച്ചിരുന്ന ഏതോ ഒരു രേഖ നിലനിന്നിരുന്നുവെന്ന് ആധുനിക ബൈബിള്‍ പണ്ഡിതന്മാരെല്ലാം സമ്മതിക്കുന്നു.

ചുരുക്കത്തില്‍, ‘പുതിയനിയമ’ പുസ്തകങ്ങളെല്ലാം എഴുതപ്പെടുന്നതിനു മുമ്പ് നിലനിന്നിരുന്ന, യേശുവിന് ദൈവം അവതരിപ്പിച്ചു കൊടുത്ത സുവിശേഷമാണ് ക്വുര്‍ആന്‍ പരിചയെപ്പടുത്തുന്ന ഇഞ്ചീല്‍. അതിലാണ് സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയിരിക്കുന്നത്. അതിനെയാണ് ക്വുര്‍ആന്‍ ശരിവെക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന പുതിയ നിയമ പുസ്തകങ്ങളാകട്ടെ; മത്തായി, ലൂക്കോസ്, മാര്‍ക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയതാണ്. 

”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയുണ്ടാക്കിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം” (ക്വുര്‍ആന്‍ 2:79).

”വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്” ക്വുര്‍ആന്‍ (3:78).

”വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 3:187).

വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ ജനങ്ങളോട് മൂടിവെക്കാതെ വ്യക്തമാക്കി കൊടുക്കുവാന്‍ അവരില്‍ നിന്ന് അല്ലാഹു കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ പല സത്യങ്ങളും അവര്‍ മൂടിവെച്ചു. പുതിയനിയമത്തില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങളുണ്ട്. കുറെയേറെ ലേഖനങ്ങളും സുവിശേഷങ്ങളും പുതിയ നിയമത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയാണ് ‘അപ്പോക്രിഫ’ എന്ന പേരില്‍ അറിയപ്പെടുന്നത്.

എന്തിന് അവര്‍ ഇതെല്ലാം ഒഴിവാക്കി? അവ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവ ആയതിനാല്‍ തന്നെ എന്ന് വ്യക്തം. പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട ദൈവിക ഗ്രന്ഥങ്ങളുടെ ആശയങ്ങളെന്തായിരുന്നുവെന്ന് ഈ അപ്പോക്രിഫകള്‍ പഠന വിധേയമാക്കിയാല്‍ മനസ്സിലായേനെ. പക്ഷേ, ഇന്ന് അവ ലഭ്യമല്ല. പ്രവാചകന്മാരുടെ, വിശിഷ്യാ ഈസാനബിയുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളടങ്ങിയ പുസ്തകത്തെ ഇവര്‍ വേദപുസ്തകമെന്ന് വാഴ്ത്തി കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ നിന്ന് സത്യം മൂടിവെച്ചതിനെ പറ്റി ക്വുര്‍ആന്‍ താക്കീത് നല്‍കുന്നത് കാണുക:

”നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്” (2:159).

”അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്‌നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും” (2:174).

വേദപുസ്തകമായി ക്രൈസ്തവര്‍ കാണുന്ന സുവിശേഷങ്ങളില്‍ ധാരാളം വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ കാരണം ഈ പൂഴ്ത്തിവെക്കലും കൈകടത്തലുമാണ്. ക്വുര്‍ആനിനുള്ള ഒരു പ്രത്യേകത അതില്‍ വൈരുധ്യങ്ങള്‍ തെല്ലും ഇല്ലെന്നതാണ്. അത് ഒരു വെല്ലുവിളിയിലൂടെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഈസാ(അ)യുടെ പ്രബോധനം

എല്ലാ പ്രവാചകന്മാരും ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്കാണല്ലോ ക്ഷണിച്ചത്. ഈസാ നബി(അ)യും അതുതന്നെയാണ് ചെയ്തത്. 

ത്രിയേകത്വ സിദ്ധാന്തം ഈസാ(അ) പ്രബോധനം ചെയ്തിട്ടില്ല. ഈസാ(അ) ജനങ്ങളോട് പ്രബോധനം ചെയ്തത് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണ്. അദ്ദേം ജനങ്ങളോട് പറഞ്ഞത് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം” (3:51).

”(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (19:36).

ഈസാ നബി(അ)യെ ആരാധിച്ചിരുന്നതിനെപ്പറ്റി അന്ത്യനാളില്‍ വിചാരണ ചെയ്യുന്ന രംഗം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:  

”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക). മര്‍യമിന്റെ മകന്‍ ഈസാ! അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും” (5:116-118).

ഈസാ നബി(അ)യെ ആരാധിക്കുകയും അദ്ദേഹത്തിന്റെ അനുയായികളാണെന്ന് അഭിമാനിക്കുകയും ചെയ്തവരെ അദ്ദേഹം തന്നെ അന്ത്യദിനത്തില്‍ തള്ളിപ്പറയുന്നതാണ് നാം കണ്ടത്. 

വൈരുധ്യങ്ങള്‍ നിറഞ്ഞ പുതിയ നിയമത്തില്‍ തന്നെ യേശു പറഞ്ഞതായി ഇങ്ങനെ കാണാം: ”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ  പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി7:21). 

”യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു” (മത്തായി 4:10). 

ഈ ലോകത്തെ പടച്ചു പരിപാലിക്കുന്ന ഏക ദൈവത്തെ മാത്രം ആരാധിക്കുവാനാണ് ഇതില്‍ യേശു അഥവാ ഈസാ നബി(അ) കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ആ കല്‍പനയോട് അവര്‍ അനുസരണക്കേട് കാണിച്ചതിനാല്‍ അവര്‍ ശാപത്തിന് ഇരയായി.

”ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും, മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അനേ്യാന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 5:78,79).

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരാണല്ലോ ദാവൂദ്(അ)യും ഈസാ(അ)യും. ഈ പ്രവാചകന്മാര്‍ നന്മയിലേക്ക് അവരെ ക്ഷണിച്ചു. ഇസ്‌റാഈല്‍ മക്കള്‍ അനുസരണക്കേട് കാണിച്ചു. വിശ്വാസപരമായും കര്‍മപരമായും അവര്‍ കാണിച്ചുകൊടുത്ത അതിര്‍വരമ്പുകളെ അവര്‍

ഭേദിച്ചു. അവസാനം ആ പ്രവാചകരുടെ നാവിനാല്‍ തന്നെ അവര്‍ ശപിക്കപ്പെടുകയാണ് ഉണ്ടായത്. പ്രവാചകന്മാര്‍ പഠിപ്പിച്ച ആശയങ്ങളോട് പുറംതിരിയുന്നവര്‍ക്ക് അവരുടെ ശാപമുണ്ടാകുമെന്നതും ഇതില്‍ നിന്ന് പഠിക്കാം. മാത്രവുമല്ല സമൂഹത്തില്‍ കാണുന്ന തിന്മകളെ വിലക്കാത്തവരായിരുന്നു അവര്‍ എന്നതും ക്വുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നു. ഒരു സമൂഹത്തിന്റെ തകര്‍ച്ചക്ക് ഹേതുവാകാന്‍ മാത്രം ഗൗരവമുള്ള വിഷയമാണ് നന്മ കല്‍പിക്കാതിരിക്കലും തിന്മ വിരോധിക്കാതിരിക്കലും. അവരുടെ സ്വഭാവത്തെ പറ്റി നബി ﷺ  നമുക്ക് വിവരിച്ചു തരുന്നുണ്ട്.

ബനൂഇസ്‌റാഈല്യരില്‍ ആദ്യമായി കടന്നുകൂടിയ ന്യൂനത (ഇതായിരുന്നു:) ഒരാള്‍ മറ്റൊരാളെ കാണുമ്പോള്‍ അയാള്‍ പറയും: ‘ഏയ്, നീ അല്ലാഹുവിനെ സൂക്ഷിക്കണം. നീ ചെയ്യുന്ന (ആ കാര്യം) ഒഴിവാക്കുകയും വേണം. നിശ്ചയം അത് നിനക്ക് അനുവദനീയമല്ല.’ പിന്നീട് അടുത്ത ദിവസം അയാളെ (അപ്രകാരം തന്നെ) കണ്ടാല്‍ അതിനെ തൊട്ട് വിലക്കുകയുമില്ല. (പിന്നീട് ഉപദേശിക്കുന്നവന്‍) അവന്റെകൂടെ ഭക്ഷണം കഴിക്കുന്നവനും വെള്ളം കുടിക്കുന്നവനും ഇരിക്കുന്നവനും ആയിത്തീരും. അത് അവര്‍ ചെയ്തപ്പോള്‍ അവരില്‍ ചിലരുടെ ഹൃദയങ്ങളെ മറ്റു ചിലരുടെ ഹൃദയം കൊണ്ട് അടിപ്പിച്ചു. പിന്നെ നബി ﷺ  ഓതി: ”ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു…” (ക്വുര്‍ആന്‍ 5:78,79).

ജനങ്ങള്‍ക്ക് നന്മ കല്‍പിക്കലും അവരെ തിന്മയെ തൊട്ട് തടുക്കലും വിശ്വാസികളുടെ ചുമതലയാണ്. അതില്‍ നിന്ന് പിന്മാറുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. നന്മ കല്‍പിക്കാത്ത, തിന്മ വിരോധിക്കാത്ത ഒരു സമൂഹം ഉണ്ടായാല്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമെന്നും പിന്നീട് അതില്‍ നിന്ന് രക്ഷ ലഭിക്കാന്‍ പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുന്നതല്ലെന്നും നബി ﷺ  നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.

പ്രബോധനത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അല്ലാഹു ശിക്ഷയിറക്കും എന്ന് പറഞ്ഞതിനെ പണ്ഡിതന്മാര്‍, അത് ധനത്തിലാകാം എന്നും മാരക രോഗങ്ങളാലാകാം എന്നും മരണാധിക്യമാകാം എന്നും ശത്രുവിന്റെഅധികാരം വാഴലിലൂടെയാകാം എന്നും ഭൂകമ്പം, പ്രളയം, വറുതി, ക്ഷാമം തുടങ്ങിയവ കൊണ്ടാകാം എന്നുമെല്ലാം വിവരിച്ചതായി കാണാം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ഈസാ നബി (അ) – 06​

ഈസാ നബി (അ) - 06

ക്രൂശീകരണം: വസ്തുതയെന്ത്?

യേശുവിന്റെ കാലത്ത് എല്ലാവരും ഭയത്തോടും വെറുപ്പോടും കൂടി വീക്ഷിച്ചിരുന്ന ഒരു പീഡനോപകരണം മാത്രമായിരുന്നു കുരിശ്. കാരണം അവരുടെ വിശ്വാസപ്രകാരം യേശുവിനെ കുരിശില്‍ തറച്ചാണല്ലോ കൊന്നത്. (അധികാരി വര്‍ഗത്തിനിഷ്ടമില്ലാത്ത എത്രയോ നിരപരാധികളും പാവങ്ങളും മുന്‍ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളിലായി ക്രൂശിക്കപ്പെട്ടിട്ടുണ്ട്). എന്നിട്ടും യേശുവിനോടുള്ള സ്‌നേഹവും ബന്ധവും സൂചിപ്പിക്കാനാണ് കുരിശിനെ തിരഞ്ഞെടുത്തതെങ്കില്‍ അതൊരു വിരോധാഭാസമായിപ്പോയി എന്ന് വേണം പറയാന്‍. ക്രിസ്തു വിരുദ്ധര്‍ തിരഞ്ഞെടുക്കേണ്ടിയിരുന്ന ആ ചിഹ്നം ക്രിസ്തു സ്‌നേഹികള്‍ ആദരപൂര്‍വം ഉയര്‍ത്തിപ്പിടിക്കാനും ചുമലിലേന്തി നടക്കാനും ഇടയായത് അവരും ക്രിസ്തുവുമായുള്ള അകലം സൂചിപ്പിക്കുന്നു.

കുരിശാരോഹണം ഒരു കെട്ടുകഥ മാത്രം

ഈസാ നബി(അ)യെ ക്രൂശിച്ചു എന്ന് പറയുന്ന സംഭവം ഒരു കെട്ടുകഥയാണ്. അതിന് യാതൊരു തെളിവുമില്ല.

”അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ, (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 4:157,158).

യേശുവിനെ തങ്ങള്‍ ക്രൂശിച്ച് കൊന്നു എന്നത് യഹൂദികളുടെ കേവലം അവകാശവാദം മാത്രമാകുന്നു. അവര്‍ക്ക് അദ്ദേഹത്തെ കൊല്ലാനോ ക്രൂശിക്കാനോ സാധിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അവര്‍ക്ക് തന്നെ വ്യക്തതയില്ലാത്ത രൂപത്തില്‍ യാഥാര്‍ഥ്യം തിരിച്ചറിയാതാവുകയാണ് ചെയ്തത്. കുരിശുമരണത്തെ സംബന്ധിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുകയാണ്. യേശു കുരിശിലേറിയെങ്കിലും മരിക്കുന്നതിന് മുമ്പ് താഴെ ഇറങ്ങി എന്ന് പറയുന്ന ചിലരുണ്ട്. ഇറങ്ങിയിട്ടില്ല, അതില്‍ വെച്ച് തന്നെ മരണപ്പെട്ടു എന്ന് മറ്റു ചിലരും പറയുന്നു. കുരിശില്‍ വെച്ച് മരിച്ചിട്ടുമില്ല, താഴേക്ക് ഇറക്കിയിട്ടുമില്ല, നേരെ മുകളിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തതെന്ന് മറ്റു ചിലരും. കുരിശിലേറിയ പിറ്റേ നാള്‍ ശവക്കല്ലറയില്‍ വെച്ച് അദ്ദേഹത്തെ കണ്ടെന്നും കണ്ടില്ലെന്നും പറയുന്നവരുണ്ട്. ഇത്തരം വൈരുധ്യങ്ങള്‍ നിറഞ്ഞ ധാരാളം അഭിപ്രായങ്ങളിലാണ് അവരുള്ളത്. തെളിവില്ലാതെ, ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ഇതെല്ലാം പറയുന്നതും. ഈ വിഷയത്തില്‍ ഖണ്ഡിതമായിട്ട് ക്വുര്‍ആന്‍ മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നത്. ഉറപ്പായിട്ടും അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ലെന്നും അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് എന്നും ക്വുര്‍ആന്‍ പറയുന്നു.

ഈസാ നബി(അ)യെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തി. (അല്ലാഹു ഉപരിലോകത്താണ് ഉള്ളത് എന്നതിന് ഈ പരാമര്‍ശവും തെളിവാണ്). അതിനെക്കുറിച്ചുള്ള വിശദവിവരം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തരാത്തതിനാല്‍ അതിനെ സംബന്ധിച്ചുള്ള ചര്‍ച്ച അപ്രസക്തമാണ്. ഈസാ(അ) ഭൂമിയിലേക്ക് രണ്ടാമതും വരും. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഷം നമുക്ക് വിശദീകരിക്കാം.

എ.ഡി 325ല്‍ മുപ്പതോളം സുവിശേഷങ്ങള്‍ നിലവിലുണ്ടായിരുന്നു. അതില്‍ നാലെണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. യോഹന്നാന്റെ സുവിശേഷം, ലൂക്കോസിന്റെ സുവിശേഷം, മത്തായിയുടെസുവിശേഷം, മാര്‍കോസിന്റെ സുവിശേഷം എന്നിവയാണ് അവ. ബാക്കി വന്നവയെല്ലാം അവര്‍ ചുട്ട് കരിക്കുകയാണ് ഉണ്ടായത്. കുരിശുമരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വൈരുധ്യം തന്നെ കാരണം. എന്നിട്ടും നിലവിലെ സുവിശേഷങ്ങളും വൈരുധ്യങ്ങളില്‍ നിന്ന് മുക്തമല്ല എന്നതാണ് യാഥാര്‍ഥ്യം. അന്ത്യഅത്താഴം, കുരിശിലേറും മുമ്പെയുള്ള വിചാരണ, കുരിശിലെ സ്ഥിതി, വിലാപം, കല്ലറയില്‍ കാണാതായത്, ഉയിര്‍ത്തെഴുന്നേല്‍പ് തുടങ്ങിയ കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായ വിവരണങ്ങളാണ് നിലവിലുള്ള സുവിശേഷങ്ങളിലും ഉള്ളത്.

യേശുവിന്റെ കാലത്ത് അദ്ദേഹത്തിന് ശിഷ്യപ്പെടാതിരിക്കുകയും കടുത്ത ശത്രുത വെച്ചുപുലര്‍ത്തുകയും ചെയ്ത സെന്റ് പോള്‍ (അഥവാ സെന്റ് പൗലോസ്) എന്ന ആള്‍ യേശുവിന്റെ കാല ശേഷം അദ്ദേഹത്തിന്റെ അനുയായി ആയിക്കൊണ്ട് പ്രത്യക്ഷപ്പെടുകയും ഇന്ന് ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുള്ള, യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ചില വിശ്വാസങ്ങള്‍ പഠിപ്പിക്കുകയുമാണുണ്ടായത്. യഥാര്‍ഥത്തില്‍ ഇത് ക്രിസ്തുവിന്റെ മതമല്ല, പൗലോസിന്റെ മതമാണ്.

താന്‍ ഒരു ദിവസം നടന്ന് പോകവെ, യേശു തന്നെ വിളിച്ച് നീ എന്റെ യഥാര്‍ഥ ശിഷ്യനാണെന്ന് പറഞ്ഞു, തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായിരിക്കുന്നു എന്നെല്ലാം പറഞ്ഞ് അയാള്‍ ക്രിസ്തു മതത്തിലേക്ക് രംഗപ്രവേശനം നടത്തി.

ഈസാ നബി(അ) പഠിപ്പിച്ച സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനായി പല രൂപത്തിലുള്ള വികല വിശ്വാസങ്ങളും പൗലോസ് കൊണ്ടുവന്നു. തന്റെ ലക്ഷ്യം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

ഈസാ നബി(അ)യുടെ ആദര്‍ശം തകര്‍ക്കാന്‍ സെന്റ് പോള്‍ രംഗപ്രവേശനം ചെയ്തത് പോലെ മുഹമ്മദ് നബി ﷺ  യുടെ സമുദായത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മുസ്‌ലിം വേഷത്തില്‍ രംഗത്ത് വന്ന ജൂത ചാരനാണ് അബ്ദുല്ലാഹിബ്‌നു സബഅ്.

ഈസാ നബി(അ)യെ സംബന്ധിച്ച് കളവ് പറഞ്ഞവരെ പറ്റി അല്ലാഹു പറയുന്നത് കാണുക:

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ.്അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 5:72-76)

ക്രിസ്ത്യാനികള്‍ ഈസാ നബി(അ)യെ ദൈവമായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. അതു കാരണത്താല്‍ അവര്‍ സത്യനിഷേധികളായിത്തീരുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ ഈസാ നബി(അ) ‘എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധവും  നരകം ഉറപ്പും ആണ്’ എന്നാണ് ഇസ്‌റാഈല്യരെ ഉദ്‌ബോധിപ്പിച്ചത്.

പില്‍ക്കാലക്കാര്‍ വേദപുസ്തകത്തെ പല വിധത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കിയെങ്കിലും പല സത്യങ്ങളും അതിലുണ്ടെന്ന് നാം സൂചിപ്പിച്ചുവല്ലോ. എല്ലാറ്റിലും പ്രധാനപ്പെട്ട കല്‍പന ഏതാണെന്ന ചോദ്യത്തിന് യേശു നല്‍കിയ മറുപടിയായി മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം കാണാം: ”ഇതാണ് ഒന്നാമത്തെ കല്‍പന, ഇസ്രാഈലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക” (മാര്‍ക്കോസ് 12:29,30).

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു പേരും ചേര്‍ന്നതാണത്രെ ദൈവം! ഈ സിദ്ധാന്തത്തിനാണ് ത്രിയേകത്വം എന്ന് ഇവര്‍ പേര് പറയുന്നത്. മൂന്ന് സ്വതന്ത്ര അസ്തിത്വം ചേര്‍ന്ന ഏകദൈവം! ബുദ്ധി കൊണ്ടോ പ്രമാണം കൊണ്ടോ ഉള്‍ക്കൊള്ളാനും തെളിയിക്കാനും സാധിക്കാത്ത ഈ സിദ്ധാന്തത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ക്രൈസ്തവ പണ്ഡിതര്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ത്രിയേകത്വ ദൈവസങ്കല്‍പത്തിന്റെ പൊരുള്‍ ഈ ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്ന് തുറന്ന് സമ്മതിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

ഈസാ നബി(അ) എല്ലാ പ്രവാചകന്മാരെയും പോലെ ഒരു പ്രവാചകന്‍ മാത്രമാണ്. അദ്ദേഹം ദൈവമോ ദൈവത്തിന്റെ പുത്രനോ അല്ല. ഇവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അവര്‍ക്ക് അല്ലാഹു കൊടുത്തിട്ടുള്ള സ്ഥാനത്തിനപ്പുറത്തേക്ക് അവരെ ഉയര്‍ത്തിപ്പറയാന്‍ നമുക്ക് പാടില്ല. അത് വിശ്വാസ തകര്‍ച്ചയിലേക്കാണ് എത്തിക്കുക. അതാണ് ജൂത-െ്രെകസ്തവര്‍ക്ക് സംഭവിച്ചത്.

ഈസാ നബി(അ)യോടും മാതാവ് മര്‍യമിനോടും പ്രാര്‍ഥിക്കുന്നവരാണല്ലോ ക്രൈസ്തവര്‍. യേശുവും മര്‍യമും സംസാരിച്ച ഭാഷ പോലും ഇന്ന് നിലവിലില്ല. അവരാകട്ടെ, ഇന്നുള്ള ഇംഗ്ലീഷോ ഹിന്ദിയോ മലയാളമോ ഒന്നും അറിയാത്തവരുമായിരുന്നു. പിന്നെ, അവര്‍ എങ്ങനെ ഈ ഭാഷകളിലുള്ള പ്രാര്‍ഥനകള്‍ കേട്ട് മനസ്സിലാക്കും? എങ്ങനെ ഉപകാരം ചെയ്യും? 

ഈസാ നബി(അ)യും മാതാവും എല്ലാ മനുഷ്യരെയും പോലെ വിശപ്പ്, ദാഹം, ശ്വസനം, ഉറക്കം, സന്തോഷം, സന്താപം പോലെയുള്ള മനുഷ്യ പ്രകൃതങ്ങളായ എല്ലാ കാര്യങ്ങളും ഉള്ളവരായിരുന്നു.

മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ പോലും ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ കാണാം.

അബ്രഹാമിന്റെയും ദാവീദിന്റെയും പുത്ര പരമ്പരയില്‍ യേശു ജനിക്കുന്നു (ലൂക്കോസ് 2:21).

യേശു മുലകുടിക്കുന്നു (ലൂക്കോസ്11:27).

യേശു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു (മത്തായി 21:5).

യേശു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു (മത്തായി 11:19).

യേശു വസ്ത്രമുപയോഗിക്കുന്നു (യോഹന്നാന്‍19:23).

യേശുവിന് വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ധിക്കുന്നു (ലൂക്കോസ് 21:40).

യേശുവിന് സ്വമേധയാ ഒന്നും ചെയ്യാന്‍ കഴിയില്ല (യോഹന്നാന്‍ 5:30).

യേശുവിന് അത്തിമരത്തിന്റെ ഫലദായക സമയം എപ്പോഴാണെന്നറിയില്ല (മാര്‍ക്കോസ് 11:12).

യേശുവിന് വിശപ്പ് അനുഭവപ്പെടുന്നു (മാര്‍ക്കോസ് 11:12).

യേശുവിന് ദാഹം അനുഭവപ്പെടുന്നു (യോഹന്നാന്‍ 19:28).

യേശു ഉറങ്ങുന്നു (മത്തായി 8:24).

യേശു യാത്ര ചെയ്താല്‍ ക്ഷീണിക്കുന്നു (യോഹന്നാന്‍ 4:6).

യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു (യോഹന്നാന്‍ 11:33).

യേശു കരയുന്നു (യോഹന്നാന്‍ 11:35).

യേശു ദുഃഖിക്കുന്നു (മത്തായി 26:37).

യേശു യഹൂദന്മാരെ ഭയക്കുന്നു (യോഹന്നാന്‍ 18:12,13).

യേശു ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18:2).

യേശു ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18:12,13).

യേശു അപമാനിക്കപ്പെടുന്നു (മത്തായി 26:67).

യേശുവിന് അടികിട്ടുന്നു (യോഹന്നാന്‍ 18:12).

യേശു മരണത്തെ ഭയക്കുന്നു (മാര്‍ക്കോസ് 14:36).

യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നു (മത്തായി 26:42).

യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഈ ഉദ്ധരണികള്‍ നോക്കുന്ന ആര്‍ക്കും മനസ്സിലാകും. അതെ, അദ്ദേഹം ഒരു പ്രവാചകന്‍ മാത്രമായിരുന്നു; മനുഷ്യനായ പ്രവാചകന്‍.

മുകളില്‍ പറഞ്ഞ, മനുഷ്യ പ്രകൃതിയിലെ ഗുണങ്ങളും ദൗര്‍ബല്യങ്ങളും ഈസാ(അ)ന് ഉണ്ടായിട്ടും അദ്ദേഹത്തെ ദൈവമായി ഗണിക്കുന്ന ക്രൈസ്തവ നടപടിയെ ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നത് കാണുക:

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്” (4:171,172).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക