മരണവീട്ടിലെ ഭക്ഷണ സല്‍ക്കാരം
മരണ വീടുകളിൽ മരണത്തിന്റെ 3, 7, 14, 40 എന്നീ ദിവസങ്ങൾക്കും ആണ്ടിനും പ്രത്യേകതകള്‍ കൽപിക്കുകയും ആ ദിവസങ്ങളിൽ പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സൽക്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടുവരുന്നു.
ഇപ്പോഴിതാ അത് പോയിപ്പോയി മരണ ദിവസം തന്നെ സദ്യയുണ്ടാക്കി സൽക്കരിക്കുന്നേടത്തോളം എത്തിയിട്ടുണ്ട്.
എന്നാൽ ഈ സമ്പ്രദായത്തിന് ഇസ്ലാമിൽ യാതൊരു മാതൃകയും കാണാൻ സാധ്യമല്ല. അതിനാൽ അത് അനാചാരമാണെന്നത് തീർച്ചയാണ്.
മരണവീട്ടുകാര്‍ തങ്ങളുടെ ഉറ്റബന്ധുവിന്റെ വേര്‍പാടിലുള്ള ദുഃഖവും മറ്റു പ്രയാസങ്ങളും കാരണം മരണം നടന്ന ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ സ്വന്തം വിശപ്പിന്റെ കാര്യമോ ഭക്ഷണത്തിന്റെ കാര്യമോ ശ്രദ്ധിച്ചെന്നു വരില്ല. അതിനാൽ ആ സമയങ്ങളില്‍ അയല്‍വാസികളോ അടുത്ത ബന്ധുക്കളോ അവര്‍ക്ക് അങ്ങോട്ട് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്.
ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും. അതല്ലാതെ അവരുടെ ദുഃഖം വകവെക്കാതെ അവിടെ ഭക്ഷണമുണ്ടാക്കി തിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്.
“അപ്രകാരം തന്നെ മയ്യിത്തിന്റെ വീട്ടുകാര്‍ ആളുകളെ ക്ഷണിച്ചു വരുത്തി സദ്യ നടത്തല്‍ ചീത്തയായ ബിദ്അത്ത് (അനാചാരം) ആണ്.” (പത്ത് കിതാബ്. പരിഭാഷകൻ: പി. അബ്ദുൽ അസീസ് മുസ്ലിയാർ പൊന്നാനി. പേജ്: 210)
ഇനി അതിനെ കുറിച്ചു എന്താണ് ഇമാമുകള്‍ വ്യക്തമാക്കിയത് എന്ന് കൂടി നോക്കാം…..
ജരീര്‍ (റ) നിവേദനം : “മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചിലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്”. [ഇബ്നുമാജ, അഹമദ്, നസാഈ].
وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ ” كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ ” رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ
(الكتاب: المجموع شرح المهذب5/320)
(النووي، أبو زكريا 631 – 676هـ، 1234- 1278م)
ഇമാം നവവി (റ) എഴുതുന്നു : “എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു.
[ശറഹുല്‍ മുഹദ്ദബ് 5/320]
ഈ അനാചാരം ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു: “അല്ലാഹുവേ! ശരിയിലേക്ക് ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും”. [ഇആനത്ത് 2 /142]
എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]
ചുരുക്കത്തിൽ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന മരണപ്പെട്ട വ്യക്തിയുടെ പേരിൽ നിശ്ചിത ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി സൽക്കരിക്കൽ അനാചാരമാണെന്ന് വ്യക്തം.
ഒരാൾ മരണപ്പെട്ടാൽ അയാളുടെ വീട്ടിൽ 3, 7, 15, 40 എന്നീ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ച് വരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില ആളുകൾക്കിടയിൽ കാണാം.
ചിലർ വർഷം പൂർത്തിയാകുമ്പോൾ ആണ്ട് എന്ന പേരിലും ഈ സമ്പ്രദായം നടത്തുന്നു. ഇതിന് ഇസ്ലാമിൽ ഒരു തെളിവും കാണാൻ സാധ്യമല്ല. റസൂൽ(സ്വ)യും സ്വഹാബത്തും ഇത്തരം സമ്പ്രദായങ്ങൾ നടത്തിയിട്ടില്ലെന്ന് മാത്രമല്ല അത്തരം പരിപാടികൾ നിരോധിക്കുകയാണ് ചെയ്തിട്ടുളളത്.
എന്നാൽ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്നേ ദിനം ഭക്ഷണം പാകം ചെയ്ത് അവരെ ഭക്ഷിക്കാൻ പ്രേരിപ്പിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുന്നു.
عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ: لَمَّا جَاءَ نَعْيُ جَعْفَرٍ، قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: اصْنَعُوا لِأَهْلِ جَعْفَرٍ طَعَامًا، فَإِنَّهُ قَدْ جَاءَهُمْ مَا يَشْغَلُهُمْ
അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ): ജഅ്ഫർ(റ) ന്റെ മരണ വാർത്ത വന്നപ്പോൾ നബി(സ്വ) പറഞ്ഞു: “ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി അവരെ ഭക്ഷിപ്പിക്കൂ. അതിൽ നിന്നെല്ലാം അശ്രദ്ധമാക്കുന്ന ഒരു വാർത്തയാണ് അവർക്ക് വന്നിട്ടുളളത്.”(തിർമിദി)
ഇമാം ശാഫി(റ) പറയുന്നു:
وَأُحِبُّ لِجِيرَانِ الْمَيِّتِ أَوْ ذِي قَرَابَتِهِ أَنْ يَعْمَلُوا لِأَهْلِ الْمَيِّتِ فِي يَوْمِ يَمُوتُ، وَلَيْلَتِهِ طَعَامًا يُشْبِعُهُمْ فَإِنَّ ذَلِكَ سُنَّةٌ، وَذِكْرٌ كَرِيمٌ، وَهُوَ مِنْ فِعْلِ أَهْلِ الْخَيْرِ قَبْلَنَا، وَبَعْدَنَا
“മരണമടഞ്ഞവന്റെ കുടുംബത്തിന് വേണ്ടി ആ ദിവസം അയൽവാസികളും ബന്ധുക്കളും ഭക്ഷണം പാകം ചെയ്ത് കഴിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. നിശ്ചയം അത് സുന്നത്താണ്. അത് നമ്മുടെ പൂർവ്വികരുടെയും ശേഷക്കാരുടെയും ഉത്തമ കർമമാണ്” (അൽ-ഉമ്മ്)
എന്നാൽ മരിച്ച വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി ആളുകളെ ക്ഷണിക്കുന്നത് നിരോധിക്കുന്നു.
عَنْ جَرِيرِ بْنِ عَبْدِ اللَّهِ الْبَجَلِيِّ، قَالَ: كُنَّا نَرَى الِاجْتِمَاعَ إِلَى أَهْلِ الْمَيِّتِ وَصَنْعَةَ الطَّعَامِ مِنَ النِّيَاحَةِ
ജരീർ(റ) നിവേദനം: “മരിച്ച വീട്ടിൽ ഒരുമിച്ച് കൂടി അവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന സമ്പ്രദായത്തെ നിഷിധമാക്കപ്പെട്ട കൂട്ടകരച്ചിലിന്റെ ഇനത്തിൽ തന്നെയായിരുന്നു ഞങ്ങൾ പരിഗണിച്ചിരുന്നത്” (ഇബ്നു മാജ, അഹമ്മദ്, നസാഈ)
ഇമാം നവവി(റ) പറയുന്നു:
وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ ” كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ ” رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ
“എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ അതിനു വേണ്ടി ഒരുമിച്ച് കൂട്ടൽ അനുവദനീയമാണെന്നതിന് യാതൊരു രേഖയുമില്ല. അത് ചീത്തയായ അനാചാരമാണ്. ഇതിന് ജരീർ(റ) നിവേദനം ചെയ്യുന്ന, ‘മറമാടിയതിന് ശേഷം മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി അതിൽ ഒരുമിച്ച് കൂടുന്നതിനെ ഞങ്ങൾ നിയാഹത്തായാണ് ഗണിച്ചിരുന്നത്’ എന്ന ഹദീസ് തെളിവാക്കപ്പെടും.” (ശറഹുൽ മുഅദ്ദബ്)
وَمَا اُعْتِيدَ مِنْ جَعْلِ أَهْلِ الْمَيِّتِ طَعَامًا لِيَدْعُوا النَّاسَ عَلَيْهِ بِدْعَةٌ مَكْرُوهَةٌ كَإِجَابَتِهِمْ لِذَلِكَ لِمَا صَحَّ عَنْ جَرِيرٍ كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصُنْعَهُمْ الطَّعَامَ بَعْدَ دَفْنِهِ مِنْ النِّيَاحَةِ وَوَجْهُ عَدِّهِ مِنْ النِّيَاحَةِ مَا فِيهِ مِنْ شِدَّةِ الِاهْتِمَامِ بِأَمْرِ الْحُزْنِ
“മയ്യിത്തിന്റെ വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഈ പതിവ് വെറുക്കപ്പെട്ട ദുരാചാരമാണ്. അതിന് ക്ഷണിച്ചാൽ സ്വീകരിക്കുന്നതും ഇപ്രകാരം തന്നെ. കാരണം ജരീർ(റ) നിന്ന് സ്വഹീഹ് ആയ ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.” (തുഹ്ഫ)
ഇതേ കാര്യം തന്നെ മുഗ്നി, ശറഹു ബഹ്ജ, ഇയാനത്തു ത്വലിബീൻ, തുഹ്ഫത്തുൽ അഹ്-വദി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.
മരിച്ച വീട്ടുകാർക്ക് അന്നേ ദിവസം ഭക്ഷണമുണ്ടാക്കി കൊടുക്കൽ സുന്നത്താണ്.
മരിച്ച വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് നബി(സ്വ)യുടെ മാതൃകയില്ല.
സ്വഹാബത്ത് ഈ സമ്പ്രദായത്തെ വെറുത്തിരുന്നു.
ഇത്തരം സദസ്സുകളിലേക്കുളള ക്ഷണം സ്വീകരിക്കുന്നതും വെറുക്കപ്പെട്ടതാണ്.
ഇത്തരം ബിദ്അത്തുകളിൽ നിന്നും മാറി നിൽക്കുക. നബി(സ്വ)യുടെ മാതൃകയില്ലാത്ത പ്രവർത്തനങ്ങൾ വിഫലം.
ഇബ്നു മസ്ഊദ്(റ) പറഞ്ഞത് നമ്മുടെ ഓർമയിലുണ്ടാക്കട്ടെ അദ്ദേഹം പറഞ്ഞു: “നന്മയുദ്ദേശിച്ച എത്രയോ ആളുകളുണ്ട്; ഉദ്ദേശിച്ച നന്മ ഒരിക്കലും അവർക്ക് ലഭിച്ചിട്ടില്ല.”