മനസ്സിനെ തിരിച്ചറിയുക ഷമീര്‍ മരക്കാര്‍ നദ്‌വി 2020 ജൂണ്‍ 20

മനസ്സിനെ തിരിച്ചറിയുക

മനുഷ്യകഴിവുകള്‍ നിസ്തുലമാണ്. മനസ്സിന്റെ ശക്തി അവനില്‍ ധാരാളം കഴിവുകളെ പരിപോഷിപ്പിക്കുന്നു. മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മനുഷ്യനെ മറ്റു വര്‍ഗങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം. കര്‍മമണ്ഡലങ്ങളില്‍ വ്യക്തിപരമായ വേര്‍തിരിവുകള്‍ സാധ്യമാക്കുന്നതും ഈ മനസ്സിന്റെ ശേഷിവ്യത്യാസമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ശേഷി അവന്റെ സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ഒന്ന് മറ്റൊന്നിനെ അതിജയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അപ്പോഴാണ് .

സ്രഷ്ടാവ് സംവിധാനിച്ച പ്രകൃതത്തില്‍ മനസ്സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്രഷ്ടാവ് നമുക്ക് നല്‍കിയിട്ടുണ്ട്. അവയാണ് വ്യതിയാനങ്ങള്‍ സംഭവിക്കാതെ മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഘടകം.

നാം മനസ്സിനെയാണ് കീഴ്‌പ്പെടുത്തേണ്ടത്. അതിനെ ശക്തമായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിശ്വാസി വിജയിക്കുന്നത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനസ്സിനെയും അതിന്റെ ക്രമപ്പെടുത്തലിനെയും കൊണ്ട് സത്യം ചെയ്തു പ്രഖ്യാപിക്കുന്നതും ഇതിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നു.

”മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (ക്വുര്‍ആന്‍ 91:7-10).

ജയ-പരാജയ ഘടകമായി മനസ്സിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്തുകയാണിവിടെ. അപ്പോള്‍ മനസ്സിനെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കലാണ് ജീവിതത്തിന്റെ വിജയവഴി.

മനുഷ്യനില്‍ ഒരു ആന്തരിക പ്രേരണ നിലകൊള്ളുന്നുണ്ട്. ഈ പ്രേരണയുടെ യാഥാര്‍ഥ്യത്തെ അവന്‍ തിരിച്ചറിയുകയും അതിന്റെ ഫലങ്ങളായ പ്രവര്‍ത്തനങ്ങളും വാക്കുകളും നിയന്ത്രണ വിധേയമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവന് ഉദ്ദിഷ്ട ലക്ഷ്യം നേടാന്‍ സാധിക്കുന്നത്. പ്രേരണയുടെ ഘടകങ്ങള്‍ പ്രകൃതിക്കും സ്വത്വത്തിനും അനുഗുണമാക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അഥവാ ക്രിയാത്മകവും അനുകൂലാത്മകവുമായ (creative and positive) മനോഭാവ നിര്‍മിതിക്ക് അവന്റെ ആന്തരിക പ്രേരണകളെ പര്യാപ്തമാക്കണം.

ഈ ഗുണാത്മകമായ മാറ്റം എങ്ങനെ സാധ്യമാക്കും? മനസ്സിന്റെ പ്രേരണകളെ നിയന്ത്രിക്കുവാനുള്ള വഴികള്‍ ഏതെല്ലാമാണ്?

ഒന്നാമത്തെ മാര്‍ഗം മനസ്സിന്റെ പ്രകൃതത്തെ തിരിച്ചറിയലാണ്. മനസ്സിനെയും അതിന്റെ കഴിവുകളെയും തിരിച്ചറിയുന്നതിലൂടെ അവയെ ഉപയോഗപ്പെടുത്തേണ്ട രീതിയെയും തലത്തെയും കുറിച്ചുള്ള ധാരണ വ്യക്തിക്ക് ബോധ്യപ്പെടും. ആത്മബോധം (ടലഹള മംമൃലില)ൈ വളര്‍ത്തിയെടുക്കുക എന്ന പ്രഥമ ലക്ഷ്യമാണ് ഒരു വ്യക്തി ഈ അവസ്ഥയില്‍ തീര്‍ച്ചയായും ചെയ്യേണ്ടത്. അല്ലാഹു ഈ പ്രപഞ്ചത്തില്‍ ഒരു വസ്തുവിനെയും വ്യഥാ സൃഷ്ടിച്ചിട്ടില്ല. എല്ലാത്തിനും അതിന്റെ കഴിവും പ്രാപ്തിയും നല്‍കിയിട്ടുമുണ്ട്; വിശിഷ്യാ മനുഷ്യന്. അവന്‍ തന്റെ മനസ്സിന്റെ ശക്തിയും കഴിവും തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് അവനെ ക്രിയാത്മകമാക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നത്.

മനസ്സിന്റെ കഴിവുകളെ തിരിച്ചറിയാനുള്ള രണ്ടാമത്തെ ഘടകം അല്ലാഹു അവന് നല്‍കിയ ധാരാളം അനുഗ്രഹങ്ങളെ തിരിച്ചറിയുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമാണ്. വസ്തുനിഷ്ഠമായി ചിന്തിച്ച്, ബുദ്ധിപരമായി കാര്യങ്ങളെ തെരഞ്ഞെടുക്കുവാന്‍ അവന്‍ നമുക്ക് സ്വാതന്ത്യം നല്‍കി. ഇത് വിശ്വാസത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അന്ധവിശ്വാസത്തെ ഇല്ലാതാക്കുന്നു. പ്രപഞ്ച യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് വിശ്വാസ,   കര്‍മങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: ”മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു” (ക്വുര്‍ആന്‍ 76:1-3).

മനുഷ്യന്‍ അവന്റെ ഉന്മയെക്കുറിച്ച് ചിന്തിക്കണമെന്നും നന്മയുടെയും തിന്മയുടെയും വഴികളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യമുണ്ടെങ്കിലും നന്ദി കാണിച്ച് നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കണമെന്നും ഈ വചനങ്ങള്‍ അറിയിക്കുന്നു. മനസ്സിനെ ഉപയോഗപ്പെടുത്തേണ്ടത് എപ്രകാരമാണെന്ന് തിരിച്ചറിവും അല്ലാഹു നല്‍കുന്നു.

ലക്ഷ്യബോധമില്ലാത്ത മനസ്സുകളാണ് അപകടകരം. നിര്‍ണിതമായ ലക്ഷ്യങ്ങള്‍ മനസ്സിനെ സമചിത്തതയോടെ പെരുമാറുവാനും ഉദ്ദേശ്യങ്ങളെ ശക്തിപ്പെടുത്തുവാനും സഹായകമാണ്. കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ‘ഉദ്ദേശ്യമാണ് കര്‍മങ്ങളുടെ അടിവേര്’ എന്ന തത്ത്വത്തിന്റെ അര്‍ഥവും ആശയവും വ്യക്തമാകുന്നത് അപ്പോഴാണ്.

നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്…”

മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെയാണ് ഈ ഉദ്ദേശ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുന്നത്. ചീത്ത ഉദ്ദേശ്യങ്ങളെ അടിച്ചമര്‍ത്തുവാനും നല്ലവയെ വളര്‍ത്തുവാനും കര്‍മപഥത്തില്‍ കൊണ്ടുവരാനും ആത്മനിയന്ത്രണംകൊണ്ട് സാധ്യമാകുന്നു.

ആത്മനിയന്ത്രണത്തിന്റെ ഉത്തമവഴികളാണ് ആരാധനാകര്‍മങ്ങള്‍. മനസ്സിനെ ഏകനായ അല്ലാഹുവിന് മാത്രം കീഴൊതുക്കി ഭക്തിയും ആത്മാര്‍ഥതയും കൊണ്ട് മനസ്സിനെ അലങ്കരിക്കുക. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ക്വുര്‍ആന്‍ പാരായണം തുടങ്ങിയ എല്ലാ ആരാധനകളും നിര്‍വഹിക്കുമ്പോള്‍ കൈവരുന്ന നേട്ടവും ഇതുതന്നെയാണ്. അല്ലാഹു പറയുന്നു: ”…തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു…” (ക്വുര്‍ആന്‍ 29:45).

നീചപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കരുത്ത് നമസ്‌കാരം എന്ന ഇബാദത്തിന് എങ്ങനെ സാധ്യമാവുന്നു? ഇവിടെയാണ് നമസ്‌കാരം പോലുള്ള മറ്റു എല്ലാ ഇബാദത്തുകളുടെയും പ്രവര്‍ത്തന മണ്ഡലമായി മനസ്സ് വര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം. ആത്മനിയന്ത്രണവും മാനസിക കരുത്തും വര്‍ധിപ്പിക്കുന്ന ശക്തികളായി ഇബാദത്തുകള്‍ മാറുന്നതിന്റെ പൊരുളും അതുതന്നെയാണ്. മനസ്സിനെ നിര്‍ണയിക്കുവാനും നിയന്ത്രിക്കുവാനും ഇസ്‌ലാം നല്‍കുന്ന ഈ ഉള്‍ക്കാഴ്ചകളാണ് നന്മയുള്ള മനസ്സുകള്‍ രൂപപ്പെടുന്നതിന്റെ അടിസ്ഥാന കാരണം.

ഷമീര്‍ മരക്കാര്‍ നദ്‌വി
നേർപഥം വാരിക

മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍ ഡോ. ജൗസല്‍ 2020 സെപ്തംബര്‍ 26

മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍

(ജലചംക്രമണത്തിലെ ദൈവിക ദൃഷ്ടാന്തം)

നീരാവി മേഘമായി മാറാനും വെള്ളത്തുള്ളികളും ആലിപ്പഴവും ഒക്കെയായി മാറി മഴപെയ്യാനും cloud condensing nuclei എന്ന പൊടിപടലങ്ങള്‍ അത്യാവശ്യമാണെന്നും മറ്റുമുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുള്ളത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരുവിധ അറിവും മനുഷ്യന് ഉണ്ടായിരുന്നില്ല. ക്വുര്‍ആന്‍ പതിനഞ്ചാം അധ്യായം സൂറതുല്‍ ഹിജ്റിലെ ഇരുപത്തിരണ്ടാം വചനത്തില്‍ അല്ലാഹു പറയുന്നു.

 

”(മേഘങ്ങളില്‍) പരാഗണം നടത്തുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല.”

ഈ വചനത്തില്‍ ‘വ അര്‍സല്‍നര്‍രിയാഹ’ എന്നാല്‍ ‘കാറ്റുകളെ നാം അയച്ചു’ എന്നും ‘ലവാക്വിഹ’ എന്നാല്‍ ‘പരാഗണം നടത്തുന്ന,’ അല്ലെങ്കില്‍ ‘പ്രത്യുല്‍പാദനം നടത്തുന്ന’ എന്നാണ് അര്‍ഥം. And we send fertilizing winds എന്നോ and we send fecundating winds എന്നൊക്കെയാണ് ഇംഗ്ലീഷ് ക്വുര്‍ആന്‍ പരിഭാഷകളിലും ഉള്ളത്. പ്രത്യുല്‍പാദനം നടത്തുന്ന കാറ്റുകള്‍ അല്ലെങ്കില്‍ പരാഗണം നടത്തുന്ന കാറ്റുകള്‍, അതുമുഖേന മേഘങ്ങളില്‍ നിന്നും വെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്നു. സുബ്ഹാനല്ലാഹ്! എന്ത് അത്ഭുതപ്പെടുത്തുന്ന പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കൂ!

ഇബ്‌നുകഥീറില്‍ ഇബ്‌നു അബ്ബാസി(റ)ന്റെ ശിഷ്യനായ സുപ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതാവ് ദഹ്ഹാക്വ് എന്ന താബിഈ പണ്ഡിതന്‍ പ്രസ്താവിച്ചതായി ഇങ്ങനെ കാണാം

‘അല്ലാഹു മേഘങ്ങളുടെ നേര്‍ക്ക് കാറ്റുകള്‍ അയക്കുകയും മേഘങ്ങളില്‍ പരാഗണം നടത്തുകയും മേഘങ്ങള്‍ വെള്ളംകൊണ്ട് നിറയുകയും ചെയ്യുന്നു.’

പ്രവാചകാനുയായികളായ അബ്ദുല്ലാഹിബിനു മസ്ഊദ്(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരും ഖത്താദ(റഹി) ഇബ്‌റാഹീം അന്നക്വഇ(റഹി) തുടങ്ങിയ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുമെല്ലാം ഇതേ വിശദീകരണം നല്‍കിയതായി തഫ്‌സീറുകളില്‍ കാണാവുന്നതാണ്.

സസ്യങ്ങളില്‍ നടക്കുന്ന പരാഗണത്തെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. ആണ്‍പൂവില്‍നിന്നുള്ള പൂമ്പൊടി പെണ്‍പൂവിലേക്ക് എത്തിക്കുന്ന കാറ്റുകള്‍ ‘പരാഗണം’ നടത്തി അതുമുഖേന കായ്കനികള്‍ ഉണ്ടാകുന്നതു പോലെ മേഘങ്ങളില്‍ cloud സീഡുകള്‍ വിതറിക്കൊണ്ട് കാറ്റുകള്‍ മഴ ഉല്‍പാദിപ്പിക്കുന്നു എന്ന്! എത്ര കൃത്യമായ പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കൂ. കാറ്റുകള്‍ മേഘങ്ങളെ നീക്കി കൊണ്ടുപോകുന്നു എന്ന പരാമര്‍ശം മാത്രമാണ് ക്വുര്‍ആനില്‍ ഉള്ളതെങ്കില്‍ നമുക്ക് വാദത്തിനായി സമ്മതിക്കാം, മുഹമ്മദ് നബി ആകാശത്തേക്ക് നോക്കിയപ്പോള്‍ കാറ്റടിച്ചു മേഘം നീങ്ങുന്നത് കണ്ടു പ്രസ്താവിച്ചതാണ് ഇത് എന്ന്. കാറ്റടിച്ചാല്‍ മേഘം നീങ്ങിപ്പോകുന്നു എന്നത് എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യമാണല്ലോ. എന്നാല്‍ ക്വുര്‍ആനിലുള്ളത് പരാഗണം നടത്തുന്ന കാറ്റുകള്‍ (fertilizing winds) എന്ന കൃത്യമായ പദപ്രയോഗമാണ്. മുഹമ്മദ് നബി ﷺ യില്‍ നിന്നും നേരിട്ട് മതം പഠിച്ച സഹാബികള്‍ മനസ്സിലാക്കിയ ഇതിന്റെ വ്യാഖ്യാനവും നമ്മെ അത്ഭുതപ്പെടുത്തുന്നു! അതെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്.

വ്യത്യസ്തങ്ങളായ മേഘങ്ങളെപ്പറ്റി ക്വുര്‍ആനില്‍ പരാമര്‍ശങ്ങള്‍ കാണാം. മേഘങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രത്തിനു ‘നെഫോളജി’ എന്നാണ് പറയുന്നത്. നെഫോളജിയുമായി ബന്ധപ്പെട്ട് ധാരാളം ക്വുര്‍ആന്‍ ആയത്തുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

രൂപത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നുപേരുകളില്‍ മേഘങ്ങള്‍ അറിയപ്പെടുന്നു.

1) സ്ട്രാറ്റസ് (Stratus): ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല.

2) ക്യുമുലസ് (Cumulus): ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകള്‍ ഉണ്ടായിരിക്കും.

3) സിറസ് (Cirrus): നാട, നാര്, തൂവല്‍ തുടങ്ങിയ ആകൃതിയില്‍, വളരെ മൃദുവായി തോന്നുന്ന അരികുകള്‍ ഉണ്ടായിരിക്കും.

ഇത്തരത്തില്‍ മൂന്നുതരം മേഘങ്ങളാണ് ആകാശത്തില്‍ ഉള്ളത്. ഇതില്‍ മഴമേഘങ്ങള്‍ രണ്ടുതരത്തിലാണുള്ളത്.

1 നിംബോ സ്റ്റ്രാറ്റസ്.

2 നിംബൊ ക്യുമുലസ് അല്ലെങ്കില്‍ ക്യുമുലോ നിംബസ്.

മേഘങ്ങളുടെ പേരിനോടൊപ്പം ‘നിംബോ’ (nimbo) എന്ന വാക്ക് ഉണ്ടെങ്കില്‍ അവ മഴമേഘങ്ങളാണെന്ന് അര്‍ഥം. ഈ രണ്ടുതരം മഴമേഘങ്ങളെ പറ്റിയും ക്വുര്‍ആനില്‍ പരാമര്‍ശമുണ്ട്.

ഒന്നാമത്തെ തരം മഴമേഘങ്ങള്‍ അഥവാ നിംബോ സ്ട്രാറ്റസ് മഴ മേഘങ്ങള്‍ ആകാശത്ത് പരന്നുകിടന്നു മഴവര്‍ഷിക്കുന്നവയാണ്. ഇത്തരം നിംബോ സ്ട്രാറ്റസ് മേഘങ്ങളില്‍നിന്നും പെയ്യുന്ന മഴയോടൊപ്പം ഇടിമിന്നലുകള്‍ ഉണ്ടാവില്ല. ഇത്തരം മഴമേഘങ്ങളെ പറ്റി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് കാണുക:

”അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു” (30:48).

രണ്ടാമത്തെ തരം മഴമേഘങ്ങളാണ് cumulonimbus. പേമാരിയും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴ വര്‍ഷവും ഉണ്ടാക്കുന്ന ഇത്തരം മഴമേഘങ്ങളെ പറ്റിയുള്ള ക്വുര്‍ആനിലെ പരാമര്‍ശങ്ങളെ ഒരു ശാസ്ത്രവിദ്യാര്‍ഥിക്ക് അത്ഭുതത്തോടെയല്ലാതെ സമീപിക്കാനാവില്ല:

”അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ റാഞ്ചിക്കളയുമാറാകുന്നു” (ക്വുര്‍ആന്‍ 24:43).

അല്ലാഹു മേഘങ്ങളെ തെളിച്ച് കൊണ്ടുവരികയും ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി കുത്തനെയുള്ള വലിയ കൂമ്പാരമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. വലിയ പര്‍വതസമാനമായ മേഘങ്ങള്‍ രൂപപ്പെടുന്നു. ഇത്തരം വലിയ മേഘങ്ങളില്‍നിന്നും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടാവുന്നു എന്നാണ് ഈ വചനത്തില്‍ പറഞ്ഞത്.

ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റന്‍ മേഘങ്ങള്‍ അറിയപ്പെടുന്നത്. ഇവക്ക് കിലോമീറ്ററുകള്‍ ഉയരമുണ്ട്. പത്തും പതിനഞ്ചും കിലോമീറ്റര്‍ വരെ ഉയരം ഇത്തരം പടുകൂറ്റന്‍ മേഘങ്ങള്‍ക്ക് ഉണ്ടാവും. അഥവാ വലിയ പര്‍വതങ്ങളെക്കാള്‍ (എവറസ്റ്റ് കൊടുമുടിയെക്കാള്‍ പോലും) ഉയരമുള്ള വലിയ മേഘങ്ങള്‍ ആണ് ക്യുമുലോ നിംബസ് മേഘങ്ങള്‍. ഇത്തരംമേഘങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങള്‍ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകള്‍ക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.

ശക്തമായ മഴയും കാറ്റും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴവര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്. ഈ ഇനത്തില്‍പെട്ട മേഘത്തിനുള്ളില്‍ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്പോലെ ഉണ്ടാകുന്നുണ്ട്. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയില്‍നിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draft എന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. ഈ മേഘങ്ങള്‍ക്ക് വളരെ കട്ടിയുള്ളതിനാല്‍ സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിര്‍ത്തുന്നു. അതിനാലാണ് മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട് കാണപ്പെടുന്നത്.

3 സ്റ്റേജുകള്‍ ആണ് ഈ cumulonimbus മേഘങ്ങള്‍ക്ക് ഉള്ളത്. ഒന്നാമതായി Developing stage. അഥവാ ഒരുപാട് മേഘങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പര്‍വത സമാനമായ മേഘം രൂപപ്പെടുത്തുന്ന സ്റ്റേജ്. വിശുദ്ധ ക്വുര്‍ആന്‍ കൃത്യമായി പ്രസ്താവിക്കുന്നു:

”അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു…”

രണ്ടാമത്തെ സ്റ്റേജ് mature stage എന്നറിയപ്പെടുന്നു. അഥവാ ഒരു വലിയ മേഘപര്‍വതം ആകാശത്ത് രൂപപ്പെടുന്നു.

മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു. ഇത്തരം ഭീമന്‍ മേഘങ്ങളില്‍നിന്നും പേമാരിയും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടായി, ഒടുവില്‍ മേഘം ഇല്ലാതായിത്തീരുന്നതാണ് ഈ ഒരു സ്റ്റേജ്. 2,3 സ്റ്റേജുകളും കൃത്യമായിത്തന്നെ ഈ ക്വുര്‍ആന്‍ വചനത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു!

”…അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു” (24:43).

അത്ഭുതകരമായ വസ്തുത ആലിപ്പഴവര്‍ഷവും ശക്തമായ ഇടിമിന്നലുകളും ഇത്തരം cumulonimbus മേഘങ്ങളില്‍നിന്നാണ് ഉണ്ടാവുന്നത് എന്നുള്ളതാണ്!

മിന്നല്‍ അഥവാ ലൈറ്റ്‌നിംഗ് മൂന്നുതരത്തിലുണ്ട്:

1. Intra cloud lightning അഥവാ ഒരു മേഘത്തിന്റെ ഒരു ഭാഗത്തുനിന്നും അതേ മേഘത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നടക്കുന്ന മിന്നലുകള്‍ ആണ് ഇത്.

2. Inter cloud lightning. രണ്ടു മേഘങ്ങള്‍ക്കിടയില്‍ നടക്കുന്നതാണ് ഇത്.

ഈ രണ്ടുതരം മിന്നലുകളും ആകാശത്ത് മേഘങ്ങളില്‍വച്ച് നടക്കുന്നതാണ്.

3. cloud to ground lightning. നമുക്ക് പരിചയമുള്ള അതിശക്തമായ ഇടിമിന്നലുകളാണ് ഇത്.

മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശക്തമായ വൈദ്യുത പ്രവാഹമാണ് ഇത്തരം മിന്നലുകള്‍. എല്ലാത്തരം മേഘങ്ങള്‍ക്കും ഇത്തരം cloud to ground മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകള്‍ അഥവാ മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്ന മിന്നലുകള്‍ ഉണ്ടാക്കുന്നത്. നേരത്തെ നാം ചര്‍ച്ച ചെയ്ത മറ്റു മേഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള cloud to ഗ്രൗണ്ട് മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല.

ആകാശത്ത് ഇത്തരം പര്‍വതസമാനമായ മേഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാരരൂപം നമുക്ക് ബോധ്യപ്പെടുക. ഇത്തരം പടുകൂറ്റന്‍ ക്യുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അവയില്‍ വലിയ മഞ്ഞുപര്‍വതങ്ങള്‍ ഉണ്ടെന്നും അതില്‍നിന്നും ആലിപ്പഴം വര്‍ഷിക്കുന്നു എന്നും അതില്‍നിന്ന് തന്നെയാണ് ഭൂമിയില്‍ പതിക്കുന്ന തരത്തിലുള്ള വലിയ വൈദ്യുതി പ്രവഹിക്കുന്ന മിന്നലുകള്‍ ഉണ്ടാവുന്നത് എന്നുമുള്ള അറിവ് അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകള്‍ 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് നിരക്ഷരനായ പ്രവാചകന് അറിയാന്‍ കഴിയുക? യാതൊരുവിധ സാധ്യതകളും അതിനില്ല തന്നെ! വിശുദ്ധ ക്വുര്‍ആന്‍ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്ന്, ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ക്വുര്‍ആനിക വചനങ്ങള്‍.

 

ഡോ. ജൗസല്‍
നേർപഥം വാരിക

മാനസികാരോഗ്യം പ്രൊഫ. കെ.പി സഅദ് 2020 ആഗസ്ത് 29

മാനസികാരോഗ്യം

ഒട്ടനവധി സൃഷ്ടികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. എന്നാല്‍ അവയിലേറ്റവും ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടിപ്പുകൊണ്ടും കര്‍മങ്ങള്‍കൊണ്ടും ഉദാത്ത സൃഷ്ടിയാണ് മലക്കുകള്‍. എന്നാല്‍ പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ക്കില്ലാത്ത, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്. വികാരങ്ങളും ചിന്തകളും സമന്വയിച്ച മനുഷ്യന്‍ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നത് അവന് മാത്രം നല്‍കപ്പെട്ട വിവേചനശക്തികൊണ്ടും അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കാനും ധിക്കരിക്കാനും കഴിവുകള്‍ നല്‍കപ്പെട്ടതും കൊണ്ടുമാണ്.

പ്രശ്‌നങ്ങള്‍ സഹിക്കുകയും നേരിടുകയും ചെയ്യുന്ന അവസ്ഥയിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. ജനനം മുതല്‍ മരണംവരെയുള്ള കാലയളവില്‍ ഓരോ മനുഷ്യനും വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങളെയാണ് നേരിടേണ്ടത്.

മനുഷ്യന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല പ്രശ്‌നങ്ങളും ആപേക്ഷിക സ്വഭാവമുള്ളതാണ്. നിസ്സാര പ്രശ്‌നങ്ങള്‍ പോലും ചിലരുടെ മനസ്സിന്റെ താളംതെറ്റിക്കുന്ന പ്രവണത നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ പകച്ചുനില്‍ക്കാതെ ധൈര്യത്തോടെ അത് നേരിടുന്നവരെയും നാം കാണുന്നുണ്ട്.

കൊറോണ വൈറസ് ബാധ ലോകത്ത് മനുഷ്യജീവിതത്തിന്റെ താളംതന്നെ തെറ്റിച്ചിരിക്കുന്നു. എന്നാല്‍ ഈ മഹാമാരി കൊണ്ടുവന്ന നന്മകള്‍ നാം കാണാതെ പോവരുത്. എന്തിനും ഏതിനും ആശുപത്രികള്‍ കയറിയിറങ്ങുന്ന ദുഷ്പ്രവണതയില്‍നിന്ന് ആളുകള്‍ക്ക് മാറ്റം വന്നു. മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല രോഗങ്ങളും മാനസികജന്യമാണ് (Psycho somatic) എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഇന്ന് ജനം കാണിക്കുന്ന പ്രതികരണങ്ങള്‍.

മാനസിക പിരിമുറുക്കങ്ങള്‍ തീവ്രമാകുന്ന സാമൂഹ്യപശ്ചാത്തലം നമുക്ക് ചുറ്റുമുണ്ട്. മുന്‍കാലങ്ങളിള്‍ നിന്ന് വ്യത്യസ്തമായി അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന സമകാലിക ലോകത്ത് നവീന സാങ്കേതിക വിദ്യകളുടെ നടുവിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമ്മാനിച്ച നന്മകള്‍ കൂടി നമുക്ക് അവഗണിക്കാന്‍ കഴിയുകയില്ല.

ഇച്ഛിക്കുന്നത് എന്തും മക്കള്‍ക്കും കുടുംബത്തിനും പ്രാപ്യമാകുന്ന സാമൂഹ്യസാഹചര്യം നിരവധി പ്രശ്‌നങ്ങള്‍ കൂടി നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഓരോ വിജയവും നിരവധി പരാജയങ്ങളുടെ പിന്‍തുടര്‍ച്ചയാണെന്നും വിജയത്തിലേക്ക് എത്തണമെങ്കില്‍ നിരന്തര പരിശ്രമങ്ങളും സമര്‍പ്പണവും ത്യാഗവും അനിവാര്യമാണെന്നുമുള്ള തിരിച്ചറിവ് പുതുതലമുറയിലേക്ക് കൈമാറാന്‍ സാധിക്കാതെപോയോ എന്ന ആശങ്ക നമ്മുടെ മുമ്പിലുണ്ട്.

ചെറിയ പരാജയങ്ങള്‍ക്ക് മുമ്പില്‍ മനസ്സ് തളര്‍ന്നുപോകുന്ന അവസ്ഥ നാം സൃഷ്ടിച്ചെടുത്തതാണ്. വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ ഓരോ വ്യക്തിയുടെയും സമസ്ത മണ്ഡലങ്ങളിലും പ്രകാശം പരത്തേണ്ടതുണ്ട്. തജ്‌വീദ് (പാരായണ) നിയമങ്ങളോടുകൂടി ക്വുര്‍ആന്‍ പഠനം നടത്തുന്നതോടൊപ്പം നിത്യജീവിതത്തിന്റെ സര്‍വോത്മുഖ പരിഹാരമായി ക്വുര്‍ആനിനെ നാം ഉള്‍കൊള്ളേണ്ടതുണ്ട്.

‘നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു എളുപ്പം ഉണ്ടായിരിക്കും’ എന്ന ക്വുര്‍ആന്‍സൂക്തം വെളിച്ചം വീശുന്നത് ഈ തത്ത്വത്തിലേക്കാണ്. ‘ഒരു ഞെരുക്കം രണ്ട് സൗകര്യത്തെ ജയിക്കുകയില്ല തന്നെ’ എന്ന പ്രവാചക വചനവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മനസ്സിന്റെ ആരോഗ്യത്തിന് ഇസ്‌ലാം മുന്തിയ പരിഗണന നല്‍കുന്നുണ്ട്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ മനസ്സിനെ മലിനപ്പെടുത്തുന്ന എല്ലാ ദുഷ്ചിന്തകളില്‍നിന്നും അതിന് മോചനം ലഭിക്കേണ്ടതുണ്ട്. ഈയടുത്ത് പോണോഗ്രാഫിക്ക് അടിമപ്പെട്ട ഒരു കൗമാരക്കാരന്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗിന് വിധേയനായി. വീട്ടില്‍ ഒറ്റപ്പെടുന്ന, അശ്ലീല ചിന്തകളിലേക്ക് സ്വയം എടുത്തെറിയപ്പെടുന്ന സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്നതും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മാനസിക, ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും അറിയാതെ പോയി എന്നതും അശ്ലീല ചിത്രങ്ങള്‍ നിരന്തരം കാണാനുള്ള ആസക്തി കൗമാരക്കാരനില്‍ ഉണ്ടാക്കാന്‍ പ്രേരണയായിട്ടുണ്ട്. തങ്ങളുടെ സന്താനങ്ങളുടെ വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ചും അത് അവരില്‍ ഉണ്ടാക്കുന്ന ശാരീരിക, മാനസിക പരിവര്‍ത്തനങ്ങളെക്കുറിച്ചും ശരിയായ അവബോധം ലഭിക്കാത്തതും കൗമാരത്തിലുള്ളവരെ ലഹരിയിലേക്കും കാമാസക്തിയിലേക്കും എത്തിക്കാന്‍ കാരണമാക്കുന്നുണ്ട്.

എന്റെ മാനസികാരോഗ്യം ഔന്നത്യപൂര്‍ണമാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ഞാന്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന് ഓരോ വ്യക്തിയും പഠിപ്പിക്കപ്പെടേണ്ടതുണ്ട്. ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ മാനസികാരോഗ്യത്തിന് മാറ്റുകൂട്ടാന്‍ സഹായിക്കും. ഈ പ്രപഞ്ചത്തിലേക്ക് കൃത്യമായ ലക്ഷ്യ സാക്ഷാത്കാരത്തിന് നിയോഗിക്കപ്പെട്ടവനാണ് ഞാന്‍ എന്ന ‘സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ്’ ആദ്യമായി കിട്ടേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ നല്‍കപ്പെട്ട ആരോഗ്യത്തെയും ഒഴിവുസമയത്തെയും ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

അല്ലാഹു മനുഷ്യ നിലനില്‍പിന്റെ സ്രോതസ്സായി നിശ്ചയിച്ച സമ്പത്ത് വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നത് അതീവ പ്രാധാന്യമുള്ളതാണ്. ആവശ്യക്കാര്‍ ഉണ്ടായിരിക്കെ പണം പിശുക്കിവെക്കുന്നതും ആവശ്യത്തിന് ഉണ്ടെന്ന് കരുതി മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ട ധനം ധൂര്‍ത്തടിക്കുന്നതും ഇസ്‌ലാം വിലക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. ഒരാള്‍ക്ക് ആരോഗ്യപരമായ മാനസികാവസ്ഥ കൈവരണമെങ്കില്‍ സാമ്പത്തികഅച്ചടക്കം പാലിക്കല്‍ അനിവാര്യമാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. സമ്പത്തിന്റെ അടിസ്ഥാന ഉടമാവകാശം അല്ലാഹുവിനായതുകൊണ്ട്തന്നെ അത് സമ്പാദിക്കുന്ന വഴികളും ചെലവഴിക്കുന്ന മാര്‍ഗങ്ങളും പ്രവാചക അധ്യാപനങ്ങള്‍ അനുസരിച്ചുകൊണ്ട് തന്നെ വേണം. നിഷിദ്ധ രൂപത്തില്‍ സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാരണം നിഷിദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഏതൊരു വ്യക്തിക്കും നന്നായറിയാം താന്‍ ചെയ്തുകൂട്ടുന്നതും സമ്പാദിക്കുന്നതും അല്ലാഹു ഒട്ടും ഇഷ്ടപ്പെടാത്ത മാര്‍ഗത്തിലാണ് എന്നുള്ളത്. ഹറാമായ രീതിയില്‍ പണം സമ്പാദിക്കുന്നവര്‍ തികഞ്ഞ കുറ്റബോധത്തോടുകൂടിയായിരിക്കും ആ കര്‍മം നിര്‍വഹിക്കുന്നത്.

മനസ്സില്‍ കുടികൊള്ളുന്ന വെറുപ്പ്, പക, അസൂയ, വിദ്വേഷം തുടങ്ങിയ നിഷേധാത്മകമായ വികാരങ്ങള്‍ മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ സംസാരം നന്നാവേണ്ടതുണ്ട്. വളച്ചുകെട്ടും വക്രതയുമില്ലാതെ നേരേചൊവ്വെ അല്ലാഹുവെ സൂക്ഷിച്ച് സംസാരിക്കുന്നതില്‍കൂടി മാത്രമെ നമുക്ക് സ്വസ്ഥത കൈവരിക്കാന്‍ കഴിയുകയുള്ളൂ. നല്ല വാക്കുകള്‍ സംസാരിക്കുന്നതിലൂടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നാക്കിത്തരും, പാപങ്ങള്‍ അവന്‍ മാപ്പാക്കി നല്‍കും എന്നത് ക്വുര്‍ആന്‍ അറിയിക്കുന്ന സന്തോഷവാര്‍ത്തയാണ്. പരദൂഷണം പറയുന്നതും, കുറ്റം പറയുന്നതും, വായാടിത്തവും, ചീത്ത പറയുന്നതും, അതിരുകവിഞ്ഞുള്ള വര്‍ണനയും ഇസ്‌ലാം വിലക്കുന്ന സംസാരങ്ങളാണ്. ‘വര്‍ത്തമാനം പറയുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവര്‍ക്ക് നാശം’ എന്ന പ്രവാചക അധ്യാപനം സംസാരത്തില്‍ നാം സ്വീകരിക്കേണ്ട സൂക്ഷ്മത മാനസിക ഐശര്യവും സന്തോഷവും വര്‍ധിപ്പിക്കാന്‍ സഹായകരമാണ് എന്ന വസ്തുത ബോധ്യപ്പെടുത്തുന്നതാണ്.

കോവിഡ്-19 വ്യാപനം സമൂഹത്തില്‍ ഭീതിവളര്‍ത്താനും മാനസികാരോഗ്യം ക്ഷയിപ്പിക്കാനും കാരണമായിട്ടുണ്ടെന്ന് കൗണ്‍സലിംഗ് കേസുകള്‍ സൂചിപ്പിക്കുന്നു. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ ശാരീരിക, മാനസികാരോഗ്യത്തിന് നാം മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. ആരോഗ്യവും ശക്തിയുമുള്ള വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിനിഷ്ടം. അതുകൊണ്ട്തന്നെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ നമ്മുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ നാം ഉള്‍ക്കൊള്ളേണ്ട ചില നിര്‍ദേശങ്ങള്‍ നമുക്ക് ചര്‍ച്ചചെയ്യാം:

1. മനസ്സിന്റെ ഊര്‍ജ്വസ്വലതയും ആത്മവീര്യവും വര്‍ധിപ്പിക്കുന്നതിനായി നിത്യവും ക്വുര്‍ആന്‍ അര്‍ഥ സഹിതം പാരായണം ചെയ്യുന്നതിനും പഠനം നടത്തുന്നതിനും മുന്തിയ പരിഗണന നല്‍കുക.

2. പ്രവാചകന്‍ ﷺ പഠിപ്പിച്ച, രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകള്‍ കൃത്യമായി ചൊല്ലുക. ഒപ്പം പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.

3. നേരത്തെ എഴുന്നേല്‍ക്കുകയും രാത്രി നേരത്തെ ഉറങ്ങുകയും ചെയ്യുക. ഇശാഅ് നമസ്‌കാരത്തിന് ശേഷം വെറുതെ സംസാരിച്ചിരിക്കുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല. രാത്രി 9.30നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞാല്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. പ്രഭാത നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും ഏറെ മനസ്സാന്നിധ്യം നല്‍കുന്ന കര്‍മ്മങ്ങളാണെന്നറിയുക.

4. ശരീരത്തിനാവശ്യമായ സമീകൃത പോഷകാഹാരങ്ങള്‍ കഴിക്കുക. ശരിയായ ഭക്ഷണവും വിശ്രമവും നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

5. ശരീരത്തിന് ഹാനികരമായ പുകവലി, മദ്യപാനം, ലഹരി എന്നിവ പൂര്‍ണമായി വര്‍ജിക്കുക. മദ്യപാനവും ലഹരിയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉല്‍പന്നങ്ങളാണെന്ന് തിരിച്ചറിയുക. നിരന്തര മദ്യപാനം തലച്ചോറില്‍ Thiamineന്റെ അപര്യാപ്തത ഉണ്ടാക്കുന്നതും ഓര്‍മക്കുറവ്, നേത്ര വൈകല്യം, മാനസികാസ്വാസ്ഥ്യം, ചലന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുകയും ചെയ്യും.

6. ശരിയായ അളവില്‍ നമ്മുടെ ശരീരത്തില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ശരീരത്തില്‍ Vitamin D ഉണ്ടാവുകയുള്ളൂ. മനസ്സിന്റെ ‘മൂഡു’കളെ നിയന്ത്രിക്കുന്നEndorphins Serotonin തുടങ്ങിയ ഇവലാശരമഹ െതുലനാവസ്ഥയില്‍ എത്തണമെങ്കില്‍ ശരിരത്തില്‍ വേണ്ട അളവില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. 1/2 മണിക്കൂര്‍ തൊട്ട് 2 മണിക്കൂര്‍ വരെ നമ്മുടെ ശരിരത്തിന് നിര്‍ബന്ധമായും കിട്ടേണ്ട ഒന്നാണ് സൂര്യപ്രകാശം എന്ന് പലര്‍ക്കും അറിയില്ല.

7. മാനസികാരോഗ്യം വീണ്ടെടുക്കണമെങ്കില്‍ നാം മാനസിക പിരിമുറുക്കം ലഘൂകരിക്കേണ്ടതുണ്ട്. നാം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍, ജോലികള്‍, ബാധ്യതകള്‍ മുമ്പുള്ളതിനെക്കാള്‍ നമ്മില്‍ Stress ഉണ്ടാക്കുന്നുണ്ട്. Sharing Caring and Listening (പങ്കുവെക്കുക, പരിഗണിക്കുക, തുറന്ന് കേള്‍ക്കുക)- ഇതിലൂടെ ഒരു പരിധിവരെ ടൃേല ൈഇല്ലാതാക്കാന്‍ കഴിയും.

ഉറ്റ സുഹൃത്തുക്കളോടോ, ഭാര്യയോടോ ഭര്‍ത്താവിനോടോ മനസ്സിലെ നൊമ്പരങ്ങളും ആകുലതകളും പങ്കുവെക്കുക, അതിന് തയ്യാറാവുക എന്നതാണ് പരിഹാരം. അതിലുപരി സ്രഷ്ടാവായ, അത്യുദാരനായ അല്ലാഹുവുമായി സുദൃഢബന്ധം സ്ഥാപിക്കുക എന്നതും അവനോട് എല്ലാം പറയുക എന്നതും ടെന്‍ഷന്‍ കുറക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മാര്‍ഗമാണ്.

8. അലസതയില്‍നിന്ന് മോചനം നേടുക, കര്‍മങ്ങളില്‍ വ്യാപൃതരാവുക.

മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ നബി ﷺ യുടെ അധ്യാപനം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. നബി ﷺ പറഞ്ഞു: ‘രണ്ട് അനുഗ്രഹങ്ങള്‍; അവയില്‍ മിക്ക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്. ആരോഗ്യവും ഒഴിവുസമയവും (ആണ് അവ)’ (ബുഖാരി).

ഒഴിവുസമയം കിട്ടിയാല്‍ അധ്വാനിക്കണം എന്നത് ക്വുര്‍ആനിന്റെ അധ്യാപനമാണ്. കാര്യങ്ങള്‍ അലസതയില്ലാതെ നിര്‍വഹിക്കണമെങ്കില്‍ വേണ്ടത് അല്ലാഹുവിന്റെ സഹായമാണ്. കാര്യങ്ങളുടെ പര്യവസാനം നന്നായിത്തീരാന്‍ വേണ്ടിയും അലസതയില്‍നിന്ന് മോചനം കിട്ടാന്‍വേണ്ടിയും നിരന്തരം പ്രാര്‍ഥിക്കേണ്ടതുണ്ട്.

9. വ്യായാമങ്ങള്‍ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും: ഫുട്‌ബോള്‍, ഷട്ടില്‍, നീന്തല്‍ നടത്തം തുടങ്ങിയവ.

10. മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്തുക.

11. സാമൂഹ്യ ബന്ധങ്ങള്‍ മനസ്സിന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും പകരുന്നതാണ്. കുടുംബ ബന്ധം ചേര്‍ക്കുന്നത് ഏറ്റവും പുണ്യകരവും മാനസികാരോഗ്യം നിലനിര്‍ത്തുന്നതുമായ കാര്യമാണ്.

അയല്‍പക്കബന്ധം നന്നാക്കുക, രോഗികളെ സന്ദര്‍ശിക്കുക; പ്രാര്‍ഥിക്കുക, സഹായിക്കുക, പരിചരിക്കുക; മയ്യിത്തിനെ അനുഗമിക്കുക, വിധവകള്‍, അനാഥകള്‍, അശരണര്‍ എന്നിവരെ സഹായിക്കുക. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി അന്നദാനം നടത്തുക. പൊതുനന്മകളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുക.

പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള വൃദ്ധരെയും വൈകല്യമുള്ളവരെയും നിരാലംബരെയും സഹായിക്കുക എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന, മാനസികാരോഗ്യം ഉയര്‍ത്തുന്ന കര്‍മമാണ്.

12. അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്ന അസംഖ്യം അനുഗ്രഹങ്ങള്‍ എടുത്തുപറയുക എന്നതും അല്ലാഹുവോട് നന്ദികാണിക്കുക എന്നതും മനസ്സിന് കുളിര്‍മയും സംതൃപ്തിയും നല്‍കുന്നതാണ്.

13. ദാനധര്‍മങ്ങള്‍, സകാത്ത്; ഇവ രണ്ടും മനസ്സിന്റെ നന്മയുടെ പ്രതീകങ്ങളാണ്. താന്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തിന്റെ ശുദ്ധീകരണവും അര്‍ഹതപ്പെട്ടവരുടെ അവകാശവുമാണ് സകാത്ത്. നിശ്ചയിക്കപ്പെട്ടവരിലേക്ക് അത് എത്തുന്നത് മുഖേന, നല്‍കുന്ന വ്യക്തിയെ സംബന്ധിച്ചേടുത്തോളം അത് ആത്മസായൂജ്യത്തിന് വകനല്‍കുന്നതും മാനസികാരോഗ്യം വളര്‍ത്തുന്നതുമാണ്.

14. നമുക്ക് അല്ലാഹു നല്‍കിയ അഭിരുചിയും കഴിവുകളും വ്യത്യസ്തമാണ്. അവ ഏതെന്ന് കണ്ടെത്തി പ്രയോജനപ്പെടുത്തുക എന്നതാണ് അതിപ്രധാനം. ഇതും മാനസികാരോഗ്യത്തിന് മാറ്റുകൂട്ടും. എന്നാല്‍ അല്ലാഹു അനുവദിച്ച നിയമപരിധികള്‍ മനസ്സിലാക്കിവേണം ഓരോ വ്യക്തിയും തനിക്ക് നല്‍കപ്പെട്ട കഴിവുകളെ പ്രയോജനപ്പെടുത്താന്‍ എന്നത് പ്രധാനമാണ്.

15. എനിക്ക് വിധിക്കപ്പെട്ടതെല്ലാം എന്റെ കാരുണ്യവാനായ അല്ലാഹു നല്‍കുന്ന നന്മയാണെന്ന് തിരിച്ചറിയാനും വിധിയില്‍ സംതൃപ്തിപ്പെടാനും കഴിയുക എന്നത് വിശ്വാസിക്ക് മാത്രം അല്ലാഹു നല്‍കുന്ന പാരിതോഷികമാണ്.

 

പ്രൊഫ. കെ.പി സഅദ്
നേർപഥം വാരിക

പ്രതീക്ഷ മങ്ങിയ തോട്ടക്കാരന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2020 സെപ്തംബര്‍ 05

പ്രതീക്ഷ മങ്ങിയ തോട്ടക്കാരന്‍

(മനുഷ്യന്‍ ക്വുര്‍ആനില്‍)

”നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു” (ക്വുര്‍ആന്‍ 10:24).

മഴപെയ്തു നനഞ്ഞാല്‍ ഭൂമി ഉല്‍പാദനക്ഷമത കൈവരിക്കുന്നു. പച്ചപിടിച്ച വൃക്ഷങ്ങളും ചെടികളും കായും പൂവും കാണുമ്പോള്‍ ഭൂവുടമ സന്തോഷിക്കുന്നു. വലിയ പ്രതീക്ഷവയ്ക്കുന്നു. പെട്ടെന്ന് ഈ ആഹ്ലാദവും പ്രതീക്ഷയും നഷ്ടപ്പെടുംവിധം ആ വിളകള്‍ നശിക്കുകയോ താന്‍ തന്നെ ഇല്ലാതായി അതനുഭവിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നു. പരലോക രക്ഷയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം ചെയ്യാതെ ഭൗതികസുഖങ്ങളില്‍ രമിച്ചു കാലംകഴിച്ചാല്‍ നഷ്ടമായിരിക്കും ഫലം എന്നാണ് ഉപമയുടെ പൊരുള്‍. സൂറഃ അല്‍കഹ്ഫിലെ 45ാം വചനവും സമാനമായ ആശയം ഉപമയിലൂടെ വിവരിച്ചിട്ടുണ്ട്.

8. നുരയും പതയും

”അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു’ (ക്വുര്‍ആന്‍ 13:17).

മഴപെയ്താല്‍ വെള്ളം ഭൂമിയിലേക്കിറങ്ങി ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ചപ്പും ചവറും ചളിയുംകൊണ്ട് കുറെ വെള്ളം ഒഴുകിപ്പോകുന്ന പോലെ, ലോഹം ഉരുക്കുമ്പോള്‍ ശുദ്ധലോഹം അടിയില്‍ അവശേഷിച്ച്, അതിലെ ചളിയും ചവറും നുരയും പതയുമായി പൊങ്ങിക്കിടക്കുന്നപോലെ ഈ ലോകത്ത് അസത്യം കാലക്രമത്തില്‍ നശിക്കുമെന്നും സത്യം സ്ഥായിയായ അധികാരത്തോടെ മനുഷ്യ ജീവിതത്തിന്റെ അന്തര്‍ധാരയായി എന്നും അവശേഷിക്കുമെന്നും ഈ ഉപമ പഠിപ്പിക്കുന്നു.

”സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും” (18:46) എന്ന വചനവും ഏകദേശം സമാനമായ ആശയമാണ് പഠിപ്പിക്കുന്നത്.

മരണംവരെയുള്ള ഐഹികജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി എത്ര ഗഹനമായ ജ്ഞാനവും വിദ്യയും നേടുന്നവരാണ് അധികമാളുകളും. എന്നാല്‍ മരണശേഷമുള്ള ശാശ്വത ജീവിതത്തിന്റെ സുരക്ഷക്ക് ആവശ്യമായ പ്രാഥമിക അറിവുപോലും നേടാന്‍ അവര്‍ ശ്രമിക്കാറില്ല. മക്കളുടെ പോഷണത്തിന്നും സുഖസൗകര്യങ്ങള്‍ക്കും ഭാവി സുരക്ഷയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരധികവും അവരുടെ പരലോക നന്മയ്ക്കുവേണ്ടിയുള്ള ശിക്ഷണം നല്‍കുന്നില്ല. മതവിജ്ഞാനം അവരെ പഠിപ്പിക്കുന്നില്ല. സമ്പത്ത് പരമാവധി സുഖജീവിതത്തിന്നുപയോഗിക്കുമ്പോള്‍, അതിന്റെ രണ്ടരശതമാനം സകാത്തു നല്‍കാനും മറ്റു ദാനങ്ങള്‍ ചെയ്യാനും പിശുക്കുകാണിക്കുകയാണ് പലരും.

9. കാറ്റില്‍ പറന്ന വെണ്ണീര്‍

”തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്ന്‌യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം” (ക്വുര്‍ആന്‍ 14:18).

യഥാര്‍ഥ വിശ്വാസമില്ലാത്ത, നിഷേധ മനോഭാവമുള്ളവര്‍ എത്രനല്ല സല്‍പ്രവൃത്തികളും സേവനങ്ങളും ചെയ്താലും പരലോകത്ത് ഫലപ്പെടുകയില്ലെന്നും കാറ്റില്‍ പരന്ന വെണ്ണീര്‍ തിരിച്ചെടുക്കാനാകാത്ത പോലെ അവ നിഷ്പ്രയോജനമാണെന്നും ഈ ഉപമ പഠിപ്പിക്കുന്നു.

10. കാറ്റില്‍ കടപുഴകാത്ത വൃക്ഷം

”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല” (ക്വുര്‍ആന്‍ 14:24-26).

ആഴത്തില്‍ വേരിറങ്ങിയ വന്‍വൃക്ഷം കൊടുങ്കാറ്റില്‍ വീഴാതെ തലയെടുപ്പോടെ ഉറച്ചുനില്‍ക്കുന്നപോലെ, ഹൃദയത്തില്‍ ഈമാന്‍ (വിശ്വാസം) ആഴത്തില്‍ ഉള്‍ക്കൊണ്ട വിശ്വാസി ഒരു പ്രതിസന്ധിയുടെ മുമ്പിലും പതറിപ്പോവുകയില്ല. നിരാശപ്പെടുകയില്ല. അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച്, അവന്റെ വിധിയില്‍ തൃപ്തിയടഞ്ഞ് അവന്‍ ഉറച്ചുനില്‍ക്കും. മാത്രമല്ല അങ്ങനെയുള്ള വിശ്വാസികള്‍, തനിക്കെന്നപോലെ തന്റെ സമൂഹത്തിന്നും നാടിന്നും എന്നും ഗുണം മാത്രമെ ചെയ്യുകയുള്ളൂ. നല്ലത് പഠിപ്പിച്ചും നന്മകള്‍ക്കു മാതൃക കാണിച്ചും ദാനധര്‍മങ്ങള്‍ ചെയ്തും അത്തരം ആളുകള്‍ എക്കാലത്തും എവിടെയും എപ്പോഴും ഉപകരിക്കുന്നവരായിരിക്കും. നന്മയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല; മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കായ്കനികളും തണലും നല്‍കി ഉറച്ചുനില്‍ക്കുന്ന മഹാവൃക്ഷംപോലെ. എന്നാല്‍ യഥാര്‍ഥ വിശ്വാസമില്ലാത്ത മനുഷ്യനാവട്ടെ, നിലത്തുനിന്ന് പിഴുതെറിയപ്പെട്ട് വീണുകിടക്കുന്ന വൃക്ഷംപോലെ, ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്തവനായിരിക്കും. ഒരു വിശ്വാസിയുടെ നിലപാടിനെയും സമൂഹത്തിലുള്ള അവന്റെ നിറസാന്നിധ്യത്തെയുമാണ് ഈ ഉപമയില്‍ നാം കാണുന്നത്.

11. ഉടമയും അടിമയും ഒരു പോലെയാണോ?

”മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 16:75).

തൗഹീദീന്റെ പ്രാധാന്യമാണ് ഈ വചനം സൂചിപ്പിക്കുന്നത്. മനുഷ്യന്‍ എത്ര ഉന്നതനായാലും അവന്‍ അല്ലാഹുവിന്റെ അടിമയും അവനെ ആശ്രയിക്കേണ്ടവനുമാണ്. ആത്യന്തികമായി മനുഷ്യന്ന് മറ്റൊരാള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്തുകൊടുക്കാന്‍ കഴിയില്ല; അല്ലാഹു വിചാരിച്ചതല്ലാതെ. വസ്തുത ഇതായിരിക്കെ, മനുഷ്യരോട് -ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചവരാണെങ്കിലും- പ്രാര്‍ഥിക്കുന്നത് അര്‍ഥശൂന്യമാണ്. അപ്രകാരം കല്ലുകളെയും മരങ്ങളെയും മറ്റും ദിവ്യസ്രോതസ്സുകളെന്നു വിശ്വസിച്ച് അവയുടെ മുമ്പില്‍ പ്രാര്‍ഥിക്കുന്നതും നിരര്‍ഥകമാണ്. സൃഷ്ടികള്‍ അല്ലാഹുവിന്റെ അടിമകളും പരാശ്രിതരുമാണ്. അല്ലാഹുവാകട്ടെ പരാശ്രയം വേണ്ടാത്തവനും സ്രഷ്ടാവും യജമാനനുമാണ്. രണ്ടും സമമാവുകയില്ല. സൂറഃ അന്നഹ്‌ലിലെ 76ാം വചനത്തിലുള്ളതും സമാന ആശയമുള്ള ഒരു ഉപമയാണ്. പരമാധികാരിയായ അല്ലാഹുവിന്റെ കഴിവുകള്‍ക്കു തുല്യമായി അവന്റെ സൃഷ്ടികളുടെ കഴിവുകളെ ഗണിക്കുന്നതിലെ നിരര്‍ഥകതയെ ഇവ സൂചിപ്പിക്കുന്നു.

12. നൂല്‍ നൂറ്റശേഷം അത് പിരിയുടക്കുന്നവള്‍

”ഉറപ്പോടെ നൂല്‍ നൂറ്റശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങള്‍ ആകരുത്. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തെക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതുമുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികതന്നെ ചെയ്യും” (ക്വുര്‍ആന്‍ 16:92).

അല്ലാഹുവുമായി കരാര്‍ ചെയ്തുറപ്പിച്ച ശേഷം പിന്നീടത് ലംഘിക്കുന്ന വിഷയം പരാമര്‍ശിക്കുന്ന  സന്ദര്‍ഭത്തിലാണ് ഈ ഉപമ വിവരിക്കുന്നത്. തന്റെ വേലക്കാരെ കൊണ്ട് വൈകുന്നേരം വരെ നൂല്‍പിരിച്ചുണ്ടാക്കി അവസാനം അവ പിരിയുടച്ച് നശിപ്പിക്കുന്ന ഒരു വിഡ്ഢിപ്പെണ്ണുണ്ടായിരുന്നു പണ്ട് മക്കയിലെന്നും എല്ലാവര്‍ക്കും നന്നായി അറിയുന്ന ആ സംഭവത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നതെന്നും ചില ക്വുര്‍ആന്‍ വാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.

സല്‍കാര്യങ്ങള്‍ പലതും ചെയ്ത്, പിന്നീടതിനെ നിഷ്ഫലമാക്കുന്നവിധം തിന്മകളിലേര്‍പ്പെടുന്നത് മഹാവിഡ്ഢിത്തമാണെന്ന് ഈ ഉപമ സൂചിപ്പിക്കുന്നു.

13. നന്ദികെട്ട തോട്ടക്കാരന്‍

”നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍; അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയംചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കിവന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല”(ക്വുര്‍ആന്‍ 18:32-35).

അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാതെ അഹങ്കാരിയായിത്തീര്‍ന്ന ഒരാളും, അത് പാടില്ലെന്ന് ഉപദേശിക്കുന്ന ഏകദൈവ വിശ്വാസിയും ഭക്തനുമായ മറ്റൊരാളുമാണ് ഈ ഉപമയില്‍ സംവദിക്കുന്നത്. നന്ദികേട് കാണിച്ചതിന്റെ ഫലമായി ഒടുവില്‍ ആ തോട്ടം അല്ലാഹു നശിപ്പിച്ചുകളഞ്ഞു. തെറ്റുബോധ്യപ്പെട്ട തോട്ടക്കാരന്‍ ഖേദിച്ചു. ഇതാണ് ഉപമയുടെ സാരം. നന്ദികേടിന്റെ പരിണിതി നാശമായിരിക്കുമെന്ന് ഇത് പഠിപ്പിക്കുന്നു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

അതുല്യര്‍ ഈ അനുചരന്മാര്‍ ഇഹ്‌സാന്‍ വളപട്ടണം 2020 സെപ്തംബര്‍ 05

അതുല്യര്‍ ഈ അനുചരന്മാര്‍

പ്രവാചകന്മാര്‍ക്കുശേഷം ഏറ്റവും ശ്രേഷ്ഠരായവരാണ് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യുടെ അനുചരന്മാര്‍. പ്രവാചകനെ ﷺ വിശ്വാസിയായിക്കൊണ്ട് കണ്ടുമുട്ടുകയും വിശ്വാസിയായിത്തന്നെ മരണപ്പെടുകയും ചെയ്യാന്‍ ഭാഗ്യം ലഭിച്ച മഹാരഥന്മാരാണ് അവര്‍. പ്രവാചകനുമായുള്ള സഹവാസം ലഭിക്കുക എന്നതിനെ മറ്റെന്തിനെക്കാളും ശ്രേഷ്ഠമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടുതന്നെ അതിന് ഭാഗ്യം ലഭിച്ചവരാണ് വിശ്വാസികളില്‍ ഏറ്റവും വിശിഷ്ടര്‍. മഹാനായ ഇബ്‌നുഉമര്‍(റ) പറയുകയുണ്ടായി:

‘മുഹമ്മദ് നബി ﷺ യുടെ സഹാബികളെ നിങ്ങള്‍ ചീത്തപറയരുത്. കാരണം പ്രവാചകനോടൊപ്പമുള്ള അവരുടെ ഒരു മണിക്കൂര്‍ സമയം നിങ്ങളിലൊരാള്‍ 40 വര്‍ഷം കര്‍മങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ ഉത്തമമാണ്.’

അതുല്യരായ ആ അനുചരന്മാരെ കുറിച്ച് ക്വുര്‍ആനില്‍ വന്ന അഞ്ചു വചനങ്ങളെ പരിചയപ്പെടാം.

1. ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ പ്രതിജ്ഞയെടുത്ത സ്വഹാബികളെ പ്രശംസിച്ചുകൊണ്ടും അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു:

”ആ മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു”(48:18).

ചരിത്രപ്രസിദ്ധമായ ബൈഅത്തു രിദ്‌വാനില്‍ പങ്കെടുത്ത സ്വഹാബിമാരെ കുറിച്ച് അല്ലാഹു പറഞ്ഞ വാചകങ്ങളാണിത്. ആയിരത്തി നാനൂറോളം പേര്‍ വരുന്ന ആ സംഘത്തിന് അല്ലാഹു നല്‍കിയ പ്രശംസയുടെ പ്രത്യക്ഷമായ തെളിവാണ് ഇത്. ശുദ്ധഹൃദയരായ അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന സാക്ഷ്യപത്രം ക്വുര്‍ആനില്‍ വേറെയും സ്ഥലങ്ങളില്‍ കാണുവാന്‍ സാധിക്കും. അല്ലാഹുവിന് പൂര്‍ണ തൃപ്തിയുള്ളവരെ തൃപ്തിയോടെ ഉള്‍ക്കൊള്ളുന്നവനും സ്വീകരിക്കുന്നവനുമാണ് യഥാര്‍ഥ വിശ്വാസി എന്നത് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.

2. ”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെവളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 48:29).

പൂര്‍വവേദങ്ങളില്‍ പോലും വാഴ്ത്തപ്പെട്ടവരാണ് സ്വഹാബിമാര്‍ എന്ന് അല്ലാഹു ഇവിടെ സൂചിപ്പിക്കുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കല്‍ ഇത് മുഴുവന്‍ സഹാബികള്‍ക്കുള്ള വര്‍ണനയാണ് എന്ന് ഇമാം ഇബ്‌നുല്‍ ജൗസി (റഹി) പറഞ്ഞിട്ടുണ്ട്.

3. ”മുഹാജിറുകളില്‍നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതംചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (9:100).

ആ സ്വഹാബത്തിനെ ഇഹ്‌സാനോടുകൂടി പിന്‍പറ്റലാണ് അവര്‍ നേടിയെടുത്ത അല്ലാഹുവിന്റെ തൃപ്തി നമുക്കും നേടിയെടുക്കുവാനുള്ള മാര്‍ഗമെന്ന് ചുരുക്കം.

4. ”…നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ)വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു” (57:10).

ഈ വചനത്തിലെ ‘ഏറ്റവും നല്ല പ്രതിഫലം’ എന്നത് സ്വര്‍ഗമാണ് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. മുഴുവന്‍ സ്വഹാബിമാരും സ്വര്‍ഗാവകാശികളാണ് എന്നതിന് തെളിവാണ് ഈ വചനം എന്ന് ഇമാം ഇബ്‌നു ഹസം(റഹി) പറഞ്ഞിരിക്കുന്നു.

5. ”തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍നിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞുമടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനുംകരുണാനിധിയുമാകുന്നു”(9:117).

അല്ലാഹു മുഴുവന്‍ സ്വഹാബിമാരുടെയും പശ്ചാത്താപം (തൗബ) സ്വീകരിച്ചിരിക്കുന്നു എന്ന് ഈ വചനത്തിലൂടെ നമുക്കു മനസ്സിലാക്കാം. തബൂക്ക് യുദ്ധത്തില്‍ പ്രവാചകന്റെകൂടെ യുദ്ധത്തില്‍ പങ്കെടുത്തവരെക്കുറിച്ചാണ് അല്ലാഹു ഈ വചനത്തില്‍ പറയുന്നത്. അല്ലാഹു ഒഴിവുകഴിവ് നല്‍കിയ സ്ത്രീകളും ദുര്‍ബലരും ഒഴിച്ച് സഹാബികളില്‍ അന്ന് നിലവിലുണ്ടായിരുന്ന മുഴുവനാളുകളും ആ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായി. യുദ്ധത്തിന് പോകാതെ മാറിനിന്നവരുടെ തൗബ അല്ലാഹു പിന്നീട് സ്വീകരിച്ചു എന്ന വിഷയത്തില്‍ പ്രത്യേകം വചനങ്ങളും അവതരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ ആ ശ്രേഷ്ഠരെക്കുറിച്ച് ക്വുര്‍ആനില്‍ നമുക്ക് കാണുവാന്‍ സാധിക്കും.

പ്രവാചകന് ﷺ പറഞ്ഞു: ”നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്തപറയരുത്. എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം, നിങ്ങളില്‍ ആരെങ്കിലും ഉഹ്ദ് മലയോളംവരുന്ന സ്വര്‍ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിനോ (രണ്ടു കൈകളും കൂട്ടി വാരുന്ന അത്ര അളവ്) അല്ലെങ്കില്‍ അതിന്റെ പകുതിക്കോ എത്തുകയില്ല” (ബുഖാരി, മുസ്‌ലിം).

സ്വഹാബത്തിന്റെ ശ്രേഷ്ഠതകള്‍ക്ക് പ്രത്യക്ഷമായ തെളിവുകള്‍ ക്വുര്‍ആനില്‍ തന്നെ ധാരാളം ഉണ്ടായിട്ടും അതൊന്നും അംഗീകരിക്കാത്ത ചിലരെ നാം കാണുന്നു. വിമര്‍ശനങ്ങള്‍ക്ക് അതീതരായവരാണ് പ്രവാചകന്റെ പ്രഥമ ശിഷ്യന്മാര്‍. മതത്തെ പ്രവൃത്തിപഥത്തില്‍ പുലര്‍ത്തേണ്ട രീതിശാസ്ത്രം വെളിവായത് അവരിലൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കലും പാപമോചനം തേടലും വിശ്വാസികളുടെ ബാധ്യതയാണ്.

 

ഇഹ്‌സാന്‍ വളപട്ടണം
നേർപഥം വാരിക

തമാശയും സഹായവും അബ്ദുല്‍ ജബ്ബാര്‍ മദീനി 2020 സെപ്തംബര്‍ 05

തമാശയും സഹായവും

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍)

അനിഷ്ടങ്ങളും പരിഹാസങ്ങളും കലരുകയോ സമ്മാനിക്കുകയോ ചെയ്യാത്ത വിധമുള്ള തമാശകളും നര്‍മങ്ങളും മറ്റുള്ളവരെ വശീകരിക്കുകയും അവരുടെ ഇഷ്ടം നേടിത്തരികയും ചെയ്യും. തമാശകള്‍ ഒരിക്കലും കൂടുതലാവരുത്. അപ്രകാരം അന്യരുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുന്നതും സത്യത്തെ തമസ്‌കരിക്കുന്നതും അസത്യം സ്ഥാപിക്കുന്നതും ആവരുത്. അഭിസംബോധന ചെയ്യുന്നവന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതാവണം തമാശ.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; സ്വഹാബികള്‍ ഒരിക്കല്‍ ചോദിച്ചു: ”അല്ലാഹുവിന്റെ തിരുദതരേ, നിങ്ങള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ!” തിരുമേനി ﷺ  പറഞ്ഞു: ”ഞാന്‍ സത്യമേ പറയൂ”(സുനനുത്തുര്‍മുദി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര് ﷺ  പറഞ്ഞു:”നിശ്ചയം, ഞാന്‍ തമാശ പറയും. ഞാന്‍ സത്യമേ പറയൂ” (മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറയപ്പെട്ടു: ”തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.” അദ്ദേഹം പ്രതികരിച്ചു: ”അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. ജനങ്ങള്‍ തിരുനബി ﷺ യെ അനുധാവനം ചെയ്യുവാനും തിരുചര്യ പിന്‍പറ്റുവാനും കല്‍പിക്കപെട്ടവരായതിനാലാണ് അവിടുന്ന് തമാശ പറഞ്ഞിരുന്നത്. അഥവാ ജനങ്ങള്‍ തമാശ പറയുവാനാണ് തിരുനബി തമാശ പറഞ്ഞത്” (ഫയ്ദ്വുല്‍ക്വദീര്‍, മനാവി).

എപ്പോഴും തമാശ ആയിക്കൂടാ. അധികരിച്ചുള്ള തമാശകള്‍ മനസ്സിനെ കടുപ്പിക്കുകയും മനുഷ്യത്വം നശിപ്പിക്കുകയും മാന്യത നഷ്ടപ്പെടുത്തുകയും ചെയ്യും. മനസ്സ് ലോലമാവുകയും ഉല്‍ബോധനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവുകയുമാണ് വേണ്ടത്. തമാശ പറഞ്ഞ് ചിരിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ തിരുനബി ﷺ  നടന്നപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: ”നിങ്ങള്‍ ആസ്വാദനങ്ങളെ തകര്‍ക്കുന്ന മരണത്തെ സ്മരിക്കുന്നത് വര്‍ധിപ്പിക്കുക. കാരണം, ജീവിതത്തിന്റെ ഞെരുക്കത്തില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് ജീവിതത്തെ അവനു വിശാലമാക്കും. ജീവിതത്തിന്റെ വിശാലതയില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് അവന് ജീവിതത്തെ കുടുസ്സുമാക്കും”(അല്‍ബസ്സാര്‍. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

കേവലം ആളുകളെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രം വ്യാജ വര്‍ത്തമാനങ്ങള്‍ പടക്കുന്നവര്‍ മുന്നറിയിപ്പുകള്‍ സൂക്ഷിക്കേതുണ്ട്. ഒരിക്കല്‍ തിരുനബി ﷺ  പറഞ്ഞു: ”സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുകയും ചെയ്യുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂ ഉമാമ(റ)യില്‍നിന്ന് നിവേദനം; തിരുദൂതര്  ﷺ  പറഞ്ഞു: ”തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന് ചുറ്റിലായി ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു; താന്‍ പറയുന്നത് സത്യമാണെങ്കിലും ശരി. കളവ് ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന്റെ നടുവില്‍ ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു; താന്‍ പറയുന്നത് തമാശക്കാണെങ്കിലും ശരി” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിരുദൂതര് ﷺ  തമാശ കാണിച്ച ചില രംഗങ്ങള്‍ ഇവിടെ നല്‍കാം. അനസി(റ)ല്‍ നിന്ന് നിവേദനം: ”ഗ്രാമീണരില്‍ പെട്ട ഒരു വ്യക്തി; അദ്ദേഹത്തിന്റെ പേര് സാഹിര്‍ എന്നായിരുന്നു. ഗ്രാമത്തില്‍നിന്നുള്ള സമ്മാനങ്ങള്‍ അദ്ദേഹം തിരുമേനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു. അദ്ദേഹം ഗ്രാമത്തിലേക്ക് പുറപ്പെടുവാനുദ്ദേശിക്കുമ്പോള്‍ മദീനഃയിലെ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കാറുണ്ടായിരുന്നു. തിരുനബി പറയും: ‘സാഹിര്‍, നമുക്ക് ഗ്രാമീണതയിലെ വിഭവങ്ങള്‍ എത്തിക്കുന്നു. നാം അദ്ദേഹത്തിനു നാട്ടിലെ വിഭവങ്ങളും ഒരുക്കുന്നു.’ തിരുനബി ﷺ  അദ്ദേഹത്തെ ഇഷ്ടപെട്ടിരുന്നു. അദ്ദേഹമാകട്ടെ വിരൂപനായ ഒരു വ്യക്തിയായിരുന്നു. ഒരുദിവസം സാഹിര്‍ തന്റെ ചരക്കുകള്‍ വിറ്റുകൊണ്ടിരിക്കെ തിരുനബി അദ്ദേഹത്തിനരികില്‍ചെന്നു. അദ്ദേഹം കാണാത്ത വിധം തിരുമേനി പിന്നില്‍നിന്ന് അദ്ദേഹത്തെ അരക്കെട്ടില്‍ അണച്ചുപിടിച്ചു. സാഹിര്‍ പറഞ്ഞു: ‘ആരാണിത്? എന്നെ വിടൂ.’ അദ്ദേഹം തിരിഞ്ഞ് നോക്കിയപ്പോള്‍ നബി ﷺ യെ തിരിച്ചറിഞ്ഞു. തിരച്ചറിഞ്ഞ വേളയില്‍ തിരുമേനിയുടെ മാറിടം തന്റെ മുതുകില്‍ അമര്‍ന്നഭാഗം അദ്ദേഹം കൂടുതല്‍ ചേര്‍ത്തുപിടിക്കുവാന്‍ തുടങ്ങി. തിരുമേനി പറഞ്ഞു: ‘ആരാണ് ഈഅടിമയെ വാങ്ങിക്കുക?’ അദ്ദേഹം പറഞ്ഞു: എങ്കില്‍ അല്ലാഹുവാണേ, തിരുദൂതരേ വില കുറഞ്ഞ ചരക്കായേ താങ്കള്‍ എന്നെ കണ്ടെത്തുകയുള്ളൂ. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘അല്ല, താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകുറഞ്ഞ ചരക്കല്ല.’ അല്ലെങ്കില്‍ തിരുമേനി പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകൂടിയ വിഭവമാകുന്നു” (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍നിന്ന് നിവേദനം: ”ഒരു വ്യക്തി തിരുദൂതരോട് തന്നെ ഒരു ഒട്ടകപ്പുറത്ത് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. തിരുമേനി ﷺ  പറഞ്ഞു: ‘ഞാന്‍ താങ്കളെ ഒരു പെണ്ണൊട്ടകക്കുട്ടിയുടെ പുറത്ത് വഹിക്കാം.’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഒട്ടകക്കുട്ടിയെ കൊണ്ട് ഞാന്‍ എന്തു ചെയ്യാനാണ്?’ നബി ﷺ  പറഞ്ഞു: ‘ഒട്ടകങ്ങളെ പെണ്ണൊട്ടകങ്ങളല്ലാതെ പ്രസവിക്കുമോ?”(സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ആഇശ(റ)യില്‍നിന്ന് നിവേദനം: ”ബനൂആമിര്‍ ഗോത്രത്തില്‍ പെട്ട ഒരു വൃദ്ധ എന്റെ അടുക്കല്‍ ഉണ്ടായിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ എന്റെ അടുക്കലേക്ക് കടന്നുവന്നു. തിരുമേനി ﷺ  ചോദിച്ചു: ‘ആരാണ് ഈ വൃദ്ധ സ്ത്രീ?’ ഞാന്‍ പറഞ്ഞു: ‘എന്റെ മാതൃസഹോദരിയാണ്.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.’ തിരുമേനി പ്രതികരിച്ചു: ‘മഹതീ, നിശ്ചയം ഒരു വൃദ്ധയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ അതോടെ അവര്‍ കരഞ്ഞുകൊണ്ട് തിരിച്ചുപോയി. ഉടന്‍ തിരുമേനി പറഞ്ഞു: ‘അവര്‍ വൃദ്ധയായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് അവരോട് പറയുക. കാരണം അല്ലാഹു പറയുന്നു: തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരും സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു” (ക്വുര്‍ആന്‍ 56:35-37) (അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സഹായം

സഹോദരന്റെ പ്രയാസങ്ങള്‍ പരിഹരിക്കുന്ന മാര്‍ഗേണ സഹായഹസ്തം നീട്ടുവാനുള്ള ത്വര ഏറെ ശ്ലാഘനീയമാണ്. മതപരമായ ശാസനകളും പ്രോത്സാഹനങ്ങളും സഹായസഹകരണങ്ങളുടെ വിഷയത്തില്‍ ഏറെയാണ്. അല്ലാഹു—പറഞ്ഞു:

”ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറിലേര്‍പ്പെട്ടു കഴിയുന്ന ജനതക്കെതിരായി (നിങ്ങളവരെ സഹായിക്കുവാന്‍) പാടുള്ളതല്ല” (ക്വുര്‍ആന്‍ 8:72).

”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്”(ക്വുര്‍ആന്‍ 5:2).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര് ﷺ  പറഞ്ഞു: ”ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരാണ്. പ്രവൃത്തികളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ഒരു മുസ്‌ലിമിന്റെ മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന സന്തോഷമാണ്. അല്ലെങ്കില്‍ അവനില്‍നിന്ന് ഒരുപ്രയാസം നീക്കുകയോ, അവന്റെ കടം വീട്ടിക്കൊടുക്കുകയോ, അവന്റെ വിശപ്പ് ശമിപ്പിക്കുകയോ ചെയ്യലാണ്. ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ ഞാന്‍ അതിനുവേണ്ടി നടക്കലാണ് എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടകരം… ഒരാള്‍ തന്റെ മുസ്‌ലിമായ സഹോദരനോടൊപ്പം അദ്ദേഹത്തിന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നുപോവുകയാണ്, എങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍(അന്ത്യനാളില്‍) ഉറപ്പിച്ചുനിര്‍ത്തും”(ത്വബ്‌റാനി, അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര് ﷺ  പറഞ്ഞു: ”നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”തിരുദൂതരേ, അക്രമിക്കപ്പെട്ടവനാണെങ്കില്‍ എനിക്കവനെ സഹായിക്കാം. അവന്‍ അക്രമിയാണെങ്കില്‍ ഞാന്‍ എങ്ങനെ അവനെ സഹായിക്കും?” ”നീ അവനെ അക്രമത്തില്‍നിന്ന് തടയണം. നിശ്ചയം അതാണ് അവനുള്ള സഹായം” (ബുഖാരി).

ജാബിറി(റ)ല്‍നിന്നുള്ള മറ്റൊരു ഹദീഥില്‍ ഇപ്രകാരമാണുള്ളത്: ”അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും ഒരാള്‍ തന്റെ സഹോദരനെ സഹായിക്കട്ടെ.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”സഹോദരന്‍ അക്രമിക്കപ്പെട്ടവനാണെങ്കില്‍ അവനെ സഹായിക്കണം. അവന്‍ അക്രമിയാണെങ്കില്‍ അവനെ അക്രമത്തില്‍നിന്ന് തടയണം”(ബുഖാരി).

ബര്‍റാഅ് ഇബ്‌നുആസിബി(റ)ല്‍നിന്ന് നിവേദനം: ”രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്ത് ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തത് നിറവേറ്റല്‍ എന്നീ ഏഴു കാര്യങ്ങള്‍കൊണ്ട് തിരുദൂതന്‍ ഞങ്ങളോടു കല്‍പിച്ചു” (ബുഖാരി).

അന്യരെ സഹായിക്കുന്നതിന്റെ മഹത്ത്വമറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. തിരുദൂതന് ﷺ പറഞ്ഞു: ”അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം…” (മുസ്‌ലിം).

”ഒരാള്‍ സ്വസഹോദരനെ അവന്റെ അസാന്നിധ്യത്തില്‍ സഹായിച്ചാല്‍ അല്ലാഹു അവനെ ഇഹത്തിലും പരത്തിലും സഹായിക്കും.” സഹായിക്കും”(സുനനുല്‍ബയ്ഹക്വി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

തിരുനബി ﷺ യുടെ സവിശേഷ സ്വഭാവമായിരുന്നു അഗതികളെയും അശരണരെയും സഹായിക്കല്‍. വഹ്‌യു ലഭിച്ച ആദ്യനാളില്‍ ഭയന്നും പനിപിടിച്ചും ഭാര്യ ഖദീജ(റ)യുടെ അടുക്കലെത്തിയ തിരുനബി ﷺ യെ സമാശ്വസിപ്പിച്ച് അവര്‍ പറഞ്ഞു:

”ഒരിക്കലും ഭയപ്പെടേണ്ട. താങ്കള്‍ സന്തോഷിക്കുക. അല്ലാഹുവാണേ, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം ചാര്‍ത്തുന്നു. വര്‍ത്തമാനത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു. ഭാരം പേറുന്നവന്റെ ഭാരം താങ്ങുന്നു. ധനം നിഷേധിക്കപ്പെട്ടവന് നേടിക്കൊടുക്കുന്നു. അഥിതിയെ സല്‍കരിക്കുന്നു. ആപത്തുകളില്‍ സഹായം നല്‍കുകയും ചെയ്യുന്നു”(ബുഖാരി).

ക്വിബ്ത്വികളുടെ മര്‍ദനങ്ങളിലും പരിഹാസങ്ങളിലും പൊറുതിമുട്ടുന്നവരായിരുന്നു ഇസ്‌റാഈല്യര്‍ ഈജിപ്തില്‍. അന്നാളുകളില്‍ മൂസാനബി(അ)യോട് സഹായമഭ്യര്‍ഥിക്കുകയും അദ്ദേഹം സഹായിക്കുവാനൊരുങ്ങുകയും ചെയ്ത ഇസ്‌റാഈല്യരുടെ കഥ വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്:

”അങ്ങനെ അദ്ദേഹം(മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടു പുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു” (ക്വുര്‍ആന്‍ 28:14,15)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ? ഡോ.സബീല്‍ പട്ടാമ്പി 2020 സെപ്തംബര്‍ 05

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ?

യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാര്‍ മതങ്ങളെ വിമര്‍ശിക്കാന്‍ കൊണ്ടുനടക്കുന്ന ഒന്നാമത്തെ ആയുധമാണ് ശാസ്ത്രം. സര്‍ ഐസക് ന്യൂട്ടന്റെ കാലത്ത് (18ാം നൂറ്റാണ്ട്) ശാസ്ത്രത്തിനുണ്ടായ കുതിച്ചുചാട്ടത്തിനു ശേഷം അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട പ്രധാനപ്പെട്ട ഒരു ചിന്ത ഇനിയങ്ങോട്ട് ശാസ്ത്രത്തിന്റെ കാലമാണ് എന്നും ശാസ്ത്രം വളരുന്നതോടെ ദൈവവിശ്വാസം തെറ്റാണെന്ന് തെളിയുകയും മതങ്ങളൊക്കെ മണ്ണടിഞ്ഞുപോവുകയും ശാസ്ത്രം അവയെ കീഴടക്കുകയും ചെയ്യുമെന്നുമായിരുന്നു. ചരിത്രത്തില്‍ ഈ പ്രചാരണ കാലഘട്ടം അറിയപ്പെടുന്നത് പോലും ‘നവോത്ഥാനകാലഘട്ടം’ (Renaissance period) എന്നാണ്. ശാസ്ത്രത്തിനു പ്രപഞ്ചരഹസ്യങ്ങള്‍ മുഴുവന്‍ വിശദീകരിക്കാനാവുമെന്നും മനുഷ്യനെ നയിക്കാന്‍ ഇനി ദൈവവും മതനിയമങ്ങളും ആവശ്യമില്ല എന്നും പ്രചരിപ്പിക്കപ്പെട്ടു.

 ഇക്കാലത്തായിരുന്നു പ്രമുഖ യൂറോപ്യന്‍ ചിന്തകനായിരുന്ന നീത്‌ഷെ ‘ദൈവം മരിച്ചുപോയി’ എന്ന് പ്രഖ്യാപിച്ചത്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന് കാറല്‍ മാര്‍ക്‌സ് പ്രഖ്യാപിച്ചതും മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന സിദ്ധാന്തമുണ്ടായതും ഇക്കാലത്തുതന്നെ. മത നിഷേധത്തിനാവശ്യമായ ഈ ചേരുവകളെല്ലാം കൃത്യമായ അളവില്‍ ഒരുമിച്ചുകൂടിയ ഇക്കാലം യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാരുടെ സുവര്‍ണകാലമായിരുന്നു. യൂറോപ്യന്‍ ജനതക്കിടയില്‍ ക്രമേണ  ശാസ്ത്രത്തോടുള്ള ആരാധന കൂടുകയും ദൈവത്തിനോടുള്ള ആരാധന കുറയുകയും അവസാനം മതത്തെതന്നെ വലിച്ചെറിയുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു.

പരമ്പരാഗത മതങ്ങള്‍ പഠിപ്പിക്കുന്നത് പോലുള്ള ദൈവവിശ്വാസങ്ങള്‍ ഒഴിവാക്കപ്പെടേണ്ട അന്ധവിശ്വാസങ്ങളാണെന്നും ശാസ്ത്രമാണു പുതിയകാലത്തിന്റെ മതമെന്നും ശാസ്ത്രജ്ഞന്മാര്‍ അതിന്റെ പ്രവാചകന്മാരാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇന്നും ഇതേപ്രചാരണം യുക്തിവാദ, നിരീശ്വരവാദക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ പ്രചരിപ്പിക്കുന്ന ഒരു ചിന്ത ഇങ്ങനെയാണ്: ‘മതവിശ്വാസികള്‍ ശാസ്ത്ര ബോധം ഇല്ലാത്തവരാണ്. അവരുടെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. ഞങ്ങള്‍ നിരീശ്വര വാദക്കാര്‍ ശാസ്ത്രത്തിലൂന്നിയാണു മുന്നോട്ടുപോകുന്നത്.’

ശാസ്ത്രകുതുകികളും അഭ്യസ്തവിദ്യരായ പലരും ഇവരുടെ പ്രചാരവേലകളില്‍ ആകൃഷ്ടരായി മതംവലിച്ചെറിഞ്ഞു യുക്തിവാദ, നിരീശ്വര ചിന്തകള്‍ പുല്‍കുന്നത് ഇന്ന് നാം കാണുന്നു.  മതനിഷ്ഠയില്‍ വളര്‍ന്ന പല കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു ശേഷം നിരീശ്വര ചിന്തകളിലേക്ക് തെന്നിപ്പോകുന്നത് ഇത്തരം പ്രചാരണങ്ങളുടെ  കെണിയില്‍ പെട്ടതുകൊണ്ടാണ്. നിരീശ്വര,  യുക്തിവാദ പ്രസ്ഥാനക്കാരുടെ ഇത്തരം കുപ്രചാരണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ മുഖ്യ ലക്ഷ്യം. ‘ശാസ്ത്രം വളരുമ്പോള്‍ ദൈവവിശ്വാസത്തിന്റെ പ്രസക്തി ഇല്ലാതായി’ എന്ന നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ പ്രചാരണങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പ്രമുഖ ശാസ്ത്രജ്ഞരെല്ലാം ദൈവവിശ്വാസികള്‍

നിരീശ്വര, യുക്തിവാദ പ്രസ്ഥാനക്കാരുടെ അവകാശവാദപ്രകാരം ശാസ്ത്രപഠനം ദൈവത്തെ ഇല്ലെന്ന് തെളിയിക്കുമെന്നാണല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ‘ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരായിരുന്നു ഏറ്റവും വലിയ നിരീശ്വര വാദികളാകേണ്ടിയിരുന്നത്.’ എന്നാല്‍ ഈ വിഷയത്തില്‍ നാം ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കില്‍ മനസ്സിലാവുക മരണപ്പെട്ടുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ പ്രമുഖരായ ബഹുഭൂരിഭാഗം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളായിരുന്നു എന്നതാണ്. അഥവാ ഇവര്‍ അവകാശപ്പെട്ടതുപോലെ ശാസ്ത്രവും ശാസ്ത്രപഠനവും ദൈവത്തെ നിരാകരിക്കുന്നതിലേക്കല്ല ശാസ്ത്രജ്ഞരെകൊണ്ടെത്തിച്ചത്, മറിച്ച് പ്രപഞ്ചത്തിന് ഒരു ദൈവമുണ്ട് എന്ന ചിന്തയിലേക്കാണ്. പ്രമുഖരായ ചില ശാസ്ത്രജ്ഞന്മാരുടെ ദൈവചിന്തകള്‍ എന്തായിരുന്നുവെന്നാണ് ഇനി നാം പരിശോധിക്കുന്നത്.

ലോകം കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടനാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അല്ല അത് ഐന്‍സ്റ്റീന്‍ ആണെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. ശാസ്ത്രമേഖലയില്‍ ഇവരില്‍ ആരായിരുന്നു മുന്നില്‍ എന്ന കാര്യം നാം ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. എന്നാല്‍ ഇവര്‍ രണ്ടുപേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു സത്യം.

സര്‍ ഐസക് ന്യൂട്ടണ്‍

 

ന്യൂട്ടോണിയന്‍ ഫിസിക്‌സിക്‌സിനു ശേഷം ഇനി ദൈവത്തിനു പ്രസക്തിയില്ലെന്ന് അന്ന് പ്രചരിപ്പിക്കപ്പെട്ടു എന്ന് നാം പറഞ്ഞല്ലോ. എന്നാല്‍ അറിയുക; ആ ന്യൂട്ടണ്‍ ഒരു ദൈവ വിശ്വാസിയായിരുന്നു എന്നതാണു സത്യം! ന്യൂട്ടണ്‍ ഇവരുടെ ദൈവനിഷേധ ചിന്തകളില്‍നിന്ന് മുക്തനായിരുന്നു. ന്യൂട്ടണ്‍ പറയുന്നത് കാണുക:

‘സമയത്തിനും കാലത്തിനും അനുയോജ്യമായി കാണപ്പെടുന്ന പ്രകൃതിവൈവിധ്യങ്ങള്‍ ഏതോ ഒരു ശക്തിയുടെ ചിന്തയുടെയും ഉദ്ദേശ്യത്തിന്റെയും ഫലമായി രൂപംകൊണ്ടതായിരിക്കാം’ (ന്യൂട്ടന്റെPrincipia Mathematica എന്ന ഗ്രന്ഥത്തില്‍നിന്ന്).

ന്യൂട്ടന്റെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളില്‍ ഒന്നാണല്ലോ ‘ഗുരുത്വാകര്‍ഷണ നിയമം’ (Law of Gravtiy). ഈ നിയമത്തെപ്പറ്റി പറയവെ ന്യൂട്ടണ്‍ പറയുന്നത് കാണുക: ‘ഗുരുത്വാകര്‍ഷണം (Gravtiy) ഗ്രഹങ്ങളുടെ സഞ്ചാരത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ ആരാണ് അവയുടെ സഞ്ചാരത്തെ നിയമിച്ചത് എന്ന് ഈ നിയമം പറയുന്നില്ല. ദൈവമാണ് ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്, അവയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് അവനറിയാം. സൂര്യനും ഗ്രഹങ്ങളും ഉല്‍ക്കകളും ഉള്‍പ്പെടുന്ന ഈ മനോഹര സംവിധാനം ഒരു അതിബുദ്ധിമാനായ ശക്തിയില്‍നിന്നു മാത്രമെ ഉല്‍ഭവിക്കൂ’ (Quoted in the book “Isaac Newton: Inventor, Scientist and Teacher”, by J.H.Tiner þ1975).

മറ്റൊരിക്കല്‍ ന്യൂട്ടണ്‍ പറഞ്ഞു: ‘അവയെല്ലാം ലളിതമനോഹരമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ കൃത്യതയാണ്. ആ ദൈവം കൃത്യതയുള്ളവനാണ്; അല്ലാതെ ആശയക്കുഴപ്പമുള്ളവനല്ല’ (“The religion of Isaac Newton” by Frank. E. Manuel, Page: 120).

ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍

ഐന്‍സ്റ്റീനും ഒരു ദൈവവിശ്വാസിയായിരുന്നുവെന്ന് കാണാം. അദ്ദേഹം പറഞ്ഞതായി വന്ന ഒരു ഭാഗം കാണുക: ‘ശാസ്ത്രം കൂടുതല്‍ പഠിക്കുന്തോറും ഞാന്‍ കൂടുതല്‍ ദൈവവിശ്വാസിയാവുകയാണു ചെയ്യുന്നത്’ (The Wall Street Journal, 1997, Dec  24, article “Science resurrects God” by Jim Holt).

മറ്റൊരിക്കല്‍ ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സയന്‍സ് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍പറ്റുന്ന ഒരുകാര്യം എന്തെന്നാല്‍ ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിലെല്ലാം ഒരു ഉന്നതശക്തിയുടെ സാന്നിധ്യം പ്രകടമാണ്, മനുഷ്യനെക്കാള്‍ ഉന്നതനായ ഒരു ശക്തി. ആ ശക്തിയുടെ മുന്നില്‍ നാം മനുഷ്യര്‍ വിനയാന്വിതരായിരിക്കണമെന്ന് മനസ്സിലാക്കുക’ (Ronald W Clark എഴുതിയ Einstein: The Life & Times എന്ന പുസ്തകം. Also quoted in the book “Einstein and Religion by Prof. Max Jammer).

ആല്‍ബെര്‍ട് ഐന്‍സ്റ്റീനിന്റെ കൂട്ടുകാരനും ഇസ്രായേലിലെ ബാര്‍ലന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറുമായിരുന്ന മാക്‌സ് ജാമ്മര്‍ ഐന്‍സ്റ്റീന്റെ മതവിശ്വാസത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് Einstein and Religion എന്നത്. ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിനയച്ച കത്തുകളും എടുത്തുകൊടുക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ ദൈവത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞതായി ഉദ്ധരിക്കുന്ന ചില പ്രസക്ത ഭാഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

‘ഈ ഭൗതിക പ്രപഞ്ചത്തില്‍ ഒരു ദൈവം പ്രകടമാണ്’ (Max Jammer, Page: 151).

‘ദൈവം എങ്ങനെയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു…ആ ദൈവത്തിന്റെ ചിന്തകളെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ (Max Jammer, Page:123).

 ‘എന്നെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവത്തിന് ഈ ലോകം മറ്റൊരു രീതിയില്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നോ എന്നാണ്…’ (Max Jammer, Page: 124).

‘അനുഭവങ്ങളുടെ ഈ ലോകത്ത് ഉന്നതമായ ചിന്തകളുള്ള ഒരു ദൈവത്തിന്റെ സാന്നിധ്യം പ്രകടമാണ്… ഇതാണ് എന്റെ ദൈവചിന്ത’ (Max Jammer, Page: 132).

‘ഈ സങ്കീര്‍ണതക്കെല്ലാം പിന്നില്‍ മറഞ്ഞിരിക്കുന്ന, അനുഭവഭേദ്യമല്ലാത്ത, നമുക്ക് വിവരിക്കാന്‍ പറ്റാത്ത എന്തോഒന്ന് ഉണ്ട്. ആ ശക്തിയെ ഞാന്‍ വണങ്ങുന്നു. അതാണ് എന്റെ മതം. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരു മതവിശ്വാസിയാണ്’ (Max Jammer, Page: 40).

‘അനന്തനായ (അന്ത്യമില്ലാത്തവന്‍), ഉന്നതനായ ഒരു ശക്തിയുടെ മുന്നില്‍ വിനയപ്പെടലാണ, എന്റെ മതം; ആ ഉന്നത ശക്തിസാന്നിധ്യമാണു ഞാന്‍ വിശ്വസിക്കുന്ന ദൈവം’ (The Quotable Einstein, Page: 195,196).

ഐന്‍സ്റ്റീന്റെ മുകളിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹം ഒരു പ്രപഞ്ച ശക്തിയില്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശക്തി എന്താണെന്നോ എങ്ങനെയാണെന്നോ ആ ശക്തിയോട് തനിക്ക് എന്തെങ്കിലും കടമകള്‍ ഉണ്ടോ എന്നോ ഉണ്ടെങ്കില്‍ അത് എങ്ങനെ നിര്‍വഹിക്കണം എന്നോ ഐന്‍സ്റ്റീനിനു മനസ്സിലാവുന്നില്ല. കാരണം അതൊന്നും മനുഷ്യ ബുദ്ധിയുടെയോ ശാസ്ത്രത്തിന്റെയോ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ. അത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെങ്കില്‍ ആ ശക്തിതന്നെ സ്വയം പരിചയപ്പെടുത്തുന്ന, ആ ശക്തിയില്‍നിന്നുള്ള ഏതെങ്കിലും പ്രമാണഗ്രന്ഥങ്ങളോ സന്ദേശ വാഹകനോ ആവശ്യമാണ്. ഇവിടെയാണു വേദഗ്രന്ഥങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.

അതുകൊണ്ട്തന്നെ മതവും ശാസ്ത്രവും ശത്രുക്കളല്ല. അവ രണ്ടും മിത്രങ്ങളായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാണിക്കുന്നത് കാണുക:

 ‘മതത്തിനും ശാസ്ത്രത്തിനുമിടയില്‍ ഒരു സംഘട്ടനം ഉണ്ടാകാന്‍ പാടില്ല. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്’ (Quoted by Max Jammer, Page: 31).

ഐന്‍സ്റ്റീന്റെയും ന്യൂട്ടന്റെയും ദൈവവിശ്വാസവും യുക്തിവാദിയുടെ വെപ്രാളവും

ഇതൊക്കെ  നാം പറയുമ്പോള്‍ യുക്തിവാദികള്‍ അസ്വസ്ഥരാകുന്നത് കാണാം. ഏറ്റവും കൂടുതല്‍ യുക്തിയും ശാസ്ത്രബോധവും ഉള്ളതായി ലോകം കണക്കാക്കുന്ന രണ്ട് ശാസ്ത്രജ്ഞര്‍ ദൈവ വിശ്വാസികളായിരുന്നു എന്നു പറഞ്ഞാല്‍ അത് യുക്തിവാദ, നിരീശ്വര ചിന്തകര്‍ക്ക് ക്ഷീണവും മതവിശ്വാസികള്‍ക്ക് അനുകൂലവുമാകും എന്നത് തന്നെയാണ് ഈ അസ്വസ്ഥതക്ക് കാരണം. അതുകൊണ്ട് തന്നെ ഈ ശാസ്ത്രജ്ഞരൊന്നും ദൈവവിശ്വാസികളായിരുന്നില്ല എന്ന് സ്ഥാപിക്കാനുള്ള വെപ്രാളം പല യുക്തിവാദക്കാരും കാണിക്കുന്നത് കാണാം. അത്തരത്തിലുള്ള ഒരു വ്യാഖ്യാന കസര്‍ത്ത് നമുക്ക് കാണാം.

ഇന്ന് ജീവിച്ചിരിക്കുന്ന യുക്തിവാദികള്‍ ഏറെക്കുറെ എല്ലാവരും അംഗീകരീക്കുന്ന ഒരു വ്യക്തിയാണ് ബ്രിട്ടനിലുള്ള റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഇദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ ദൈവവിമര്‍ശന പുസ്തകമാണ് ‘ദൈവമെന്ന മിഥ്യ’ (The God delusion). ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടനുമൊന്നും ദൈവ വിശ്വാസികളായിരുന്നില്ല എന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണാം:

‘ഐന്‍സ്റ്റീന്‍ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ വിളിച്ചതായി കാണാം. എന്നാല്‍ അദ്ദേഹം മാത്രമല്ല അങ്ങനെ (ദൈവത്തെ) വിളിച്ച ‘നിരീശ്വരവാദിയായ’ ശാസ്ത്രജ്ഞന്‍. പ്രകൃത്യാതീത ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം അവരുടെ ആളാണെന്ന (ദൈവവിശ്വാസി ആണെന്ന) ഒരു തെറ്റിദ്ധാരണക്ക് ഇത് കാരണമായിട്ടുണ്ട്’ (The God Delusion, Page: 34).

ഈ പ്രസ്താവന ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ പറയാം:

(1) ഐന്‍സ്റ്റീന്‍ ഒരു ദൈവത്തെ വിളിച്ചിരുന്നു എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു. പക്ഷേ, ഐന്‍സ്റ്റീന്‍ ദൈവവിശ്വാസിയാണെന്ന് സമ്മതിക്കാന്‍ ഡോക്കിന്‍സിനു മടിയാണു താനും!

(2) ‘അദ്ദേഹം മാത്രമല്ല ദൈവത്തെ വിളിച്ച നിരീശ്വരവാദി” എന്ന ഭാഗം ശ്രദ്ധിക്കുക. അപ്പോള്‍ വേറെയും പ്രഗത്ഭരായ പല ശാസ്ത്രജ്ഞരും ദൈവത്തെ വിളിച്ച കാര്യം ഡോക്കിന്‍സിനു തന്നെ അറിയാം. (പക്ഷേ, മറച്ചുവെക്കുന്നു എന്ന് വ്യക്തം).

എന്നാല്‍ ഡോക്കിന്‍സ് പറയുന്നത് പോലെ ഐന്‍സ്റ്റീനിന്റെ ഈ ‘ദൈവ വിളി’ ദൈവവിശ്വാസികള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല എന്നത് ദൈവത്തെപ്പറ്റി ഐന്‍സ്റ്റീന്‍ തന്നെ പറഞ്ഞത് മുകളില്‍ നാം ഉദ്ധരിച്ചത്  വായിച്ചാല്‍ മനസ്സിലാകും.

(3) മറ്റൊരു കാര്യം ഡോക്കിന്‍സ് പറയുന്നത് ‘ഐന്‍സ്റ്റീന്‍ അവരുടെ ആള്‍ ആണെന്ന് ദൈവ വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു’ എന്നാണ്.

അത് ‘തെറ്റിദ്ധാരണയല്ല; ശരിയായ ധാരണതന്നെയാണ്’ എന്നാണു ഡോക്കിന്‍സിനോട് പറയാനുള്ളത്. മാത്രവുമല്ല ഐന്‍സ്റ്റീന്‍ താന്‍ നിരീശ്വരവാദികളുടെ ആളല്ല എന്നു സ്വയംതന്നെ തീര്‍ത്തു പറയുന്നതും കാണുക:

‘…ചില ആളുകള്‍ പറയുന്നത് ദൈവം എന്ന ഒന്ന് ഇല്ല എന്നാണ്. എന്നാല്‍  അത്തരക്കാര്‍ (നിരീശ്വര വാദികള്‍) എന്നെ അവരുടെ ആളാണെന്ന് പറഞ്ഞ് ഉദ്ധരിക്കുന്നതാണ് എന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന കാര്യം'(Max Jammer, Einstein and religion, Page: 97).

ഐന്‍സ്റ്റീന്‍ മരിച്ചത് 1955ലാണ്. ഡോക്കിന്‍സിനെ പോലുള്ള കുപ്രചാരകര്‍ ഐന്‍സ്റ്റീന്റെ കാലത്ത് തന്നെ ജീവിച്ചിരുന്നതുകൊണ്ടായിരിക്കണം, ‘ഞാന്‍ നിരീശ്വരവാദിയല്ല, എന്നെ അതിലേക്കൊട്ട് ചേര്‍ത്തു പറയുകയും വേണ്ട’ എന്ന് ഐന്‍സ്റ്റീന്‍ അന്ന് തന്നെ പറഞ്ഞുവെച്ചത്.

ഇനി ന്യൂട്ടനെക്കുറിച്ച് ഡോക്കിന്‍സ് പറയുന്നത് കാണാം. ആ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്:’ബുദ്ധികൊണ്ട് അറിയപ്പെട്ട പലരും ദൈവവിശ്വാസികളായിരുന്നില്ല. എന്നാല്‍ അവര്‍ അക്കാര്യം മറച്ചു വെച്ചതിനു കാരണം ജീവിതവരുമാനം നിന്നുപോകുമോ എന്ന് പേടിച്ചതാണ്’ (The God delusion, by Dawkins, Page: 123).

ഇങ്ങനെ പറഞ്ഞ ശേഷം ഡോക്കിന്‍സിന്റെ അടുത്ത വാചകം ഇങ്ങനെയാണ്: ‘ന്യൂട്ടന്‍ ഒരു ദൈവ വിശ്വാസിയായിരുന്നു.’

അതായത് ഡോക്കിന്‍സ് പറയാന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്: ‘യഥാര്‍ഥത്തില്‍ ന്യൂട്ടന്‍ ദൈവ വിശ്വാസിയായിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷംവരുന്ന മതവിശ്വാസികളോട് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ജീവിതം വഴിമുട്ടിപ്പോകുമോ എന്നു പേടിച്ചതുകൊണ്ട് മാത്രമാണു താന്‍ ഒരു ദൈവവിശ്വാസിയാണെന്ന് ന്യൂട്ടന്‍ പറഞ്ഞത്!’

ന്യൂട്ടനെപ്പറ്റി ഇങ്ങനെ പറയാന്‍ ഡോക്കിന്‍സിനുള്ള തെളിവെന്താണെന്ന് ആരും ചോദിക്കരുത്. തനിക്ക് ബോധ്യപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ താന്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് ന്യൂട്ടന്‍ സ്വയം പറയുമ്പോള്‍, അല്ല ന്യൂട്ടന്‍ സ്വന്തം നിലനില്‍പിനു വേണ്ടിയാണു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞതെന്ന് യാതൊരു തെളിവുമില്ലാതെ ന്യൂട്ടന്റെ പേരില്‍ ആരോപിക്കാന്‍ ഈ യുക്തിവാദി എന്ത് മാത്രം ‘ശാസ്ത്രീയഗവേഷണം’ നടത്തിക്കാണും?

ഏറ്റവും പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞന്മാരുടെ ദൈവത്തെപ്പറ്റിയുള്ള ചിന്തകളാണ് നാം പരിശോധിച്ചത്. എന്നാല്‍ ഇവര്‍ മാത്രമല്ല, ശാസ്ത്രം ഏറ്റവുമധികം വളര്‍ന്ന 20ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗം പേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു വാസ്തവം. അവര്‍ ആരെല്ലാമായിരുന്നുവെന്ന് അടുത്ത ലേഖനത്തില്‍ പരിശോധിക്കാം.

 

ഡോ.സബീല്‍ പട്ടാമ്പി
നേർപഥം വാരിക

പ്രകാശത്തിന്നുമേല്‍ പ്രകാശം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2020 സെപ്തംബര്‍ 12

പ്രകാശത്തിന്നുമേല്‍ പ്രകാശം

(മനുഷ്യന്‍ ക്വുര്‍ആനില്‍ )

”അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക്ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിനു മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ” (ക്വുര്‍ആന്‍ 24:35).

പകല്‍ മുഴുവനും വെയിലേറ്റു നില്‍ക്കുന്ന ഒലീവു മരത്തിന്റെ എണ്ണ ഏറ്റവും ശുദ്ധമായിരിക്കും. ജന്മനാ മനുഷ്യന്‍ ശുദ്ധപ്രകൃതിയിലാണുള്ളത്. ആ പ്രകൃതി ഒരു നിലയ്ക്കും മലിനമാകാതെ, അതിലേക്ക് ദൈവവിശ്വാസവും അവനെ സംബന്ധിച്ചുള്ള ജ്ഞാനവും പ്രവേശിക്കുന്നതോടെ അതിന് വെളിച്ചം കൂടി. പ്രകൃത്യാ ശുദ്ധമായ ഒലീവെണ്ണ വിളക്കിലൊഴിച്ച് തിരികത്തിച്ച പോലെ ഇരുട്ട് പോയി പ്രകാശം വന്നു. തനിക്കു ലഭിച്ച ജ്ഞാനത്തിന്നനുസരിച്ച് വിശ്വാസം (ഈമാന്‍) വര്‍ധിച്ചപ്പോള്‍ മനസ്സു മാലിന്യമുക്തമായി. തിളങ്ങുന്ന സ്ഫടികത്തെ പോലെ വിശുദ്ധിയുടെ വൈവിധ്യങ്ങളായ പ്രകാശം മേല്‍ക്കുമേല്‍ കാണാറായി. ശുദ്ധപ്രകൃതിയാല്‍ തിളങ്ങുന്ന ഹൃദയത്തിലേക്ക് ഈമാനിന്റെയും വിജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശങ്ങള്‍ ഒത്തുചേര്‍ന്നു. ഇതാണ് ഉപമയുടെ പൊരുള്‍ എന്നാണ് മനസ്സിലാകുന്നത്.

മനുഷ്യന്‍ ഏതു സാഹചര്യത്തിലാണെങ്കിലും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് അവന്റെ വളര്‍ച്ചയില്‍ ഇടപെടുന്നവരാണ് ആ വിശുദ്ധിക്ക് കളങ്കമായ ശീലങ്ങളും ചിന്തകളും നല്‍കി അതിനെ മലിനമാക്കുന്നത്. എന്നാല്‍ ആ വിശുദ്ധിയെ പരിപോഷിപ്പിക്കുന്ന ഈമാനികബോധവും ദീനിജ്ഞാനവും ബോധവും നല്‍കിയാല്‍ ലോകത്തിന്ന് വെളിച്ചം നല്‍കാന്‍ മനുഷ്യന്ന് സാധിക്കുമെന്ന സൂചന ഈ ഉപമയില്‍ കാണാം.

മരീചികതേടി നിരാശപ്പെടുന്നര്‍

”അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ” (ക്വുര്‍ആന്‍ 24:39).

സത്യനിഷേധിയുടെ മനസ്സിനെ വരണ്ട മരുഭൂമിയോട് ക്വുര്‍ആന്‍ ഉപമിച്ചു. എന്നാല്‍ യഥാര്‍ഥ ഈമാന്‍ ഉള്‍ക്കൊണ്ട വിശ്വാസികളെ എക്കാലത്തും ഫലം നല്‍കുന്ന വൃക്ഷത്തിനോടാണ് അല്ലാഹു ഉപമിച്ചത്.

”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരംപോലെയാകുന്നു. അതിന്‍ന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന്അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പ്പുമില്ല” (ക്വുര്‍ആന്‍ 14:24-26).

അവിശ്വാസത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. മരുഭൂമിയില്‍ കാണുന്ന മരീചിക വെള്ളമാണെന്ന് കരുതി അവിടെ ചെന്നു നോക്കിയാല്‍ നിരാശരാകുന്നവരുടെ അവസ്ഥയാണവര്‍ക്കുള്ളത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകും. ഒടുവില്‍ നിരാശ മാത്രം ബാക്കിയാകും. സത്യവിശ്വാസവും,ആത്മാര്‍ഥതയും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ പ്രതീക്ഷക്ക് വകയുള്ളു.

 

കൂരിരുട്ടില്‍പെട്ട ഹതഭാഗ്യന്‍

”അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാര്‍മേഘം. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല” (ക്വുര്‍ആന്‍ 24:40)

വിശ്വാസത്തിന്റെ പ്രകാശം ഒരാളുടെ ഹൃദയത്തില്‍നിന്ന് നഷ്ടമായാല്‍, പിന്നെ തന്റെ നിലപാടിലും പ്രവര്‍ത്തനത്തിലും സ്വഭാവത്തിലും വര്‍ത്തനങ്ങളിലും അത് പ്രകടമാവും. അറിവില്ലായ്മയും അവിവേകവും അവനെ നയിക്കും. ആകെക്കൂടി കൂരിരുട്ടാവും ജീവിതം. ആഴക്കടലിന്റെ സ്വഭാവികമായ ഇരുട്ടില്‍ മുകള്‍പ്പരപ്പിലെ മേല്‍ക്കുമേലുള്ള തിരമാലകളും മേഘംമൂടിയ അന്തരീക്ഷവും രാത്രിയുമായാല്‍ ഇരുട്ടിന്മേല്‍ ഇരുട്ടാവുന്ന പോലെ ഇത്തരം ആളുകളില്‍ നന്മയുടെ വെളിച്ചം കാണുകയില്ല.

എട്ടുകാലിയുടെ വീട്

”അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട്തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!” (ക്വുര്‍ആന്‍ 29:41).

അല്ലാഹുവല്ലാത്തവരോട് വിളിച്ചുപ്രാര്‍ഥിക്കുന്നതിനെയും അവരില്‍നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നതിനെയും എട്ടുകാലി വലയോട് ഉപമിച്ചത് വ്യക്തമാണ്. കണ്ടാല്‍ വലിയതായി തോന്നുമെങ്കിലും എത്ര ദുര്‍ബലമാണ് ആ വല! ഇപ്രകാരം ശിര്‍ക്കിന്റെ കൂടാരങ്ങളായ  ദര്‍ഗകളും മറ്റു കേന്ദ്രങ്ങളും കൂടീരങ്ങളും അവയോടനുബന്ധിച്ച ഉല്‍സവച്ചടങ്ങുകളും എത്ര ഗംഭീരമായി തോന്നപ്പെട്ടാലും ഒന്നും ആര്‍ക്കും ചെയ്തുകൊടുക്കാന്‍ കഴിയാത്ത ദുര്‍ബല കേന്ദ്രങ്ങളാണവ എന്ന് ഈ ഉപമ വ്യക്തമാക്കുന്നു.

അടിമയെപ്പോലെ

”നിങ്ങളുടെ കാര്യത്തില്‍നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ(അടിമകളെ)യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു” (ക്വുര്‍ആന്‍ 30:28).

സൃഷ്ടികളെ ആരാധിക്കുകയും അവരില്‍നിന്ന് രക്ഷാശിക്ഷകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഈ ഉപമ അഭിസംബോധന ചെയ്യുന്നത്. അടിമ-യജമാനന്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്തുള്ള സംബോധനയാകയാല്‍ ആ സമൂഹത്തിന്ന് പെട്ടെന്ന് മനസ്സിലാകുന്ന ചോദ്യമാണിത്. യജമാനന്നുള്ള അവകാശവും അധികാരവും തങ്ങളുടെ അടിമകള്‍ക്ക് അവര്‍ വകവെച്ചുകൊടുക്കുമോ? അപ്രകാരം ജഗന്നിയന്താവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ആരാധന, അവന്റെ ദാസന്മാര്‍ക്ക് എങ്ങനെയാണ് അവര്‍ ചെയ്യുക? ശിര്‍ക്ക് എത്രമാത്രം അനീതിയും അനര്‍ഥവുമാണ്!

കുറെ യജമാനന്മാരുള്ള ഒരടിമ

”അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്‍മാര്‍. ഒരു യജമാനനു മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല” (ക്വുര്‍ആന്‍ 39:29).

ബഹുദൈവാരാധകന്റെ അവസ്ഥ വിവരിക്കുന്ന ഉപമയാണിത്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരാള്‍ക്ക് അവന്റെ കല്‍പനകള്‍ മാത്രം അനുസരിച്ച് അവനെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതി. പല ദൈവങ്ങളെയും ആരാധിക്കുന്നവര്‍ ആരെയൊക്കെ, എപ്പോഴൊക്കെ, എങ്ങനെ തൃപ്തിപ്പെടുത്തണമെന്നറിയാത്ത ഗതികേടിലാകുന്നതാണ്. വഴക്കടിക്കുന്ന കുറെ യജമാനന്മാരുടെ ഒരു അടിമക്ക് സംഭവിക്കുന്നതും ഈ ഗതികേടുതന്നെയാണല്ലോ.

കൗതുകമുള്ള കൃഷി

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്.അതാണ് തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക്  കൗതുകം തോന്നിച്ചുകൊണ്ട്അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 48:29).

കരുത്തുകാട്ടി വളര്‍ന്നു നിവര്‍ന്നുനില്‍ക്കുന്ന കാര്‍ഷികവിളകള്‍ ആരെയും കൗതുകപ്പെടുത്തുന്നത് പോലെ, വിശ്വാസി സമൂഹം വിശ്വാസപരമായ അടിത്തറയിന്മേല്‍ എല്ലാരംഗത്തും കരുത്തോടെ വളര്‍ന്നു പുരോഗതി പ്രാപിച്ച്, പരസ്പരം സഹകരിച്ച് ഭദ്രമായ ഒരു സമൂഹമായി വളരണമെന്ന സന്ദേശമാണ് ഇതില്‍ കാണുന്നത്. ഇന്‍ജീലില്‍ വിശേഷിപ്പിക്കപ്പെട്ട ഈ സാമൂഹ്യക്ഷമത സ്വഹാബികളില്‍ കാണപ്പെട്ടതിനാല്‍ ഇന്‍ജീലിന്റെ അനുയായികള്‍പോലും ക്ഷുഭിത മനസ്സോടെ മുസ്‌ലിംകളെ നോക്കിക്കണ്ടിരുന്നു എന്നത് ചരിത്രസാക്ഷ്യമാണ്. പിന്നാക്കക്കാരും പതിതരുമായി കഴിയേണ്ടവരല്ല മുഹമ്മദ് നബി ﷺ യുടെ അനുയായികളെന്നും, മറിച്ച് പ്രതാപത്തോടുകൂടി ഉയിര്‍ത്തെഴുന്നേറ്റ് പ്രവാചക സന്ദേശത്തിന്റെ വാഹകരാകാന്‍ ശ്രമിക്കണമെന്നുമുള്ള പാഠം ഈ ഉപമയിലടങ്ങിയിരിക്കുന്നു.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി 2020 സെപ്തംബര്‍ 12

ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ

ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. മറ്റേതൊരു വിഷയത്തിലുമെന്നപോലെ ദുരന്തങ്ങളുടെ സന്ദര്‍ഭങ്ങളിലും വിശ്വാസികള്‍ക്ക് നിലപാടുകളുണ്ട്. അതവര്‍ സ്വയം കണ്ടെത്തിയതല്ല. മറിച്ച് കാരുണ്യവാനായ സ്രഷ്ടാവ് അവര്‍ക്കു നല്‍കിയ മാര്‍ഗദര്‍ശനത്തില്‍ പെട്ടതാണ്. ആ മാര്‍ഗദര്‍ശനത്തെ അവര്‍ പിന്‍പറ്റിയാല്‍ ഏതു പ്രതിസന്ധിയെയും ദുരന്തങ്ങളെയും വമ്പിച്ച ആത്മവിശ്വാസത്തോടെയും ആത്മസംയമനത്തോടെയും നേരിടാന്‍ അവര്‍ക്കു സാധിക്കുന്നതാണ്. അതവര്‍ക്ക് ദുഃഖവും ഭീതിയുമില്ലാത്ത ഒരവസ്ഥ നല്‍കുകയും ചെയ്യും.

ദുരന്തങ്ങളില്‍ ആത്മവിശ്വാസവും സമാധാനവും നല്‍കുന്ന സ്രഷ്ടാവിന്റെ ആ മാര്‍ഗദര്‍ശനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. പ്രധാനമായും നാലു കാര്യങ്ങളാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അവ ഏതൊക്കെയാണെന്നും അവയുടെ തെളിവുകള്‍ ഏതൊക്കെയാണെന്നും കാണാം:

(1) അല്‍ഇഅ്തിക്വാദ് (വിശ്വാസം)

മരണമോ അപകടമോ സംഭവിച്ചാല്‍ വിശ്വാസി ഉടനെത്തന്നെ തന്റെ വിശ്വാസമെന്താണ് എന്ന് ഓര്‍മിക്കുകയും ഹൃദയത്തില്‍ ഉറപ്പിക്കുകയും വേണം. ആ വിശ്വാസമെന്തായിരിക്കണമെന്ന് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ”തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും” (2:156).

നാമെല്ലാം അല്ലാഹുവിന് ഉള്ളതാണെന്നും അവനിലേക്കു തന്നെ മടങ്ങേണ്ടവരാണെന്നുമുള്ള  പ്രഖ്യാപനം അടിസ്ഥാനപരമായ രണ്ട് വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു: 1. അല്ലാഹുവിലുള്ള വിശ്വാസം. 2. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം.

‘ഇന്നാ ലില്ലാഹി’ എന്ന വാക്യത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം അടങ്ങുന്നു. ഈ പ്രപഞ്ചത്തിലുള്ള തെല്ലാം അവന്റെതാണെന്നും എല്ലാം അവന്റെ സൃഷ്ടികളാണെന്നും എല്ലാറ്റിന്റെയും ഉടമസ്ഥത അവനുള്ളതാണെന്നും മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ലെന്നും അവന്റെ തീരുമാനങ്ങളാണ് അവന്റെ സൃഷ്ടികളില്‍ നടപ്പിലാക്കപ്പെടുന്നതെന്നും സൃഷ്ടിപ്പ്, നാശം, ജനനം, മരണം, ഗുണം, ദോഷം തുടങ്ങിയവയെല്ലാം അവങ്കല്‍നിന്നാണെന്നും; അവന്റെ തീരുമാനങ്ങളില്‍ അവന്‍ നീതിമാനും കാരുണ്യമുള്ളവനാണ് എന്നും; അവന്‍ ഉടമയും സൃഷ്ടികള്‍ അവന്റെ അടിമകള്‍ മാത്രമാണെന്നും തുടങ്ങി അല്ലാഹുവിലുള്ള വിശ്വാസത്തി ന്റെ കാതലായ എല്ലാ വശങ്ങളും ‘ഇന്നാ ലില്ലാഹി’എന്ന വാക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

നബി ﷺ യുടെ മകളുടെ മകന്‍ മരണപ്പെട്ടപ്പോള്‍ തിരുമേനി പറഞ്ഞ വാചകം ഈ ആശയത്തെ വ്യക്തമാക്കുന്നതായി കാണാം: ‘നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്. അവന്‍ നല്‍കിയതും അവന്റെതുതന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ.’ (ബുഖാരി, മുസ്‌ലിം)

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം (സാന്ത്വനം) അറിയിക്കുമ്പോഴുള്ള പ്രാര്‍ഥന കൂടിയാണിത്. അതെ, നമുക്ക് നല്‍കപ്പെട്ടതും നമുക്ക് നഷ്ടപ്പെട്ടതുമൊന്നും നമ്മുടെതായിരുന്നില്ല എന്നും എല്ലാം അല്ലാഹു നല്‍കിയതും അവന്റെതുമാണെന്നും മനസ്സിലാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അത് എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്‍കുന്നു.

ആരെങ്കിലും നമ്മെ ഏല്‍പിച്ച ഒരു വസ്തു തിരിച്ചുചോദിച്ചാല്‍ അത് തിരിച്ചുനല്‍കുന്നതില്‍ നമുക്ക് വിഷമം ഇല്ലാത്തതുപോലെ, അല്ലെങ്കില്‍ ഉണ്ടാവാന്‍ പാടില്ലാത്തത് പോലെത്തന്നെ അല്ലാഹു നല്‍കിയ ഏതൊരു അനുഗ്രഹവും; അത് കുടുംബങ്ങളോ സ്വത്തോ, മറ്റെന്തെങ്കിലുമോ ആകട്ടെ അല്ലാഹുവിന് അത് തിരിച്ചെടുക്കുവാനുള്ള അവകാശമുണ്ടെന്ന് നാം ഉള്‍ക്കൊണ്ടാല്‍ അത് നമുക്ക് വലിയ മനസ്സമാധാനം നല്‍കുന്നതാണ്.

ഇപ്രകാരം ഒരു ആപത്ത് (മുസ്വീബത്ത്) ബാധിക്കുമ്പോള്‍ നമ്മുടെ വിശ്വാസകാര്യങ്ങളിലേക്ക്  മനസ്സു കൊണ്ട് മടങ്ങുകയും അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുക. ഇസ്‌ലാമിന്റെ ഈ വിഷയത്തിലെ  ഈയൊരു മാര്‍ഗദര്‍ശനം വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.  

രണ്ടാമത് നാം പറയുന്നത് ‘വ ഇന്നാ ഇലയ്ഹി റാജിഊന്‍’ (നിശ്ചയമായും നാമെല്ലാം അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണ്) എന്നാണ്. ഇത് പരലോകവിശ്വാസത്തെ കുറിക്കുന്നു. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ് പരലോകവിശ്വാസം.  

അല്ലാഹു നമ്മെയെല്ലാം സൃഷ്ടിച്ചത് അവനെ  അനുസരിച്ചും അവന്ന് ഇബാദത്തുകള്‍ ചെയ്തുകൊണ്ടും ജീവിക്കാനാണെന്നും, അവന്‍ ജീവിതത്തിന് ഒരു നിര്‍ണിത അവധി വെച്ചിട്ടുണ്ടെന്നും, അത്  കഴിഞ്ഞാല്‍ നാമെല്ലാം അല്ലാഹുവിലേക്ക് മടക്കപ്പെടുമെന്നും ജീവിതത്തിന്റെ കണക്കുകള്‍ അവിടെ  ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിശ്വാസം ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന വാക്കില്‍ അടങ്ങിയിട്ടുണ്ട്. വിധിയിലുള്ള വിശ്വാസത്തെ കൂടി അംഗീകരിക്കുകയാണ് നാം ഇതിലൂടെ ചെയ്യുന്നത്. ‘എല്ലാം അല്ലാഹുവിന്റെ അടുക്കല്‍ ഒരു  നിര്‍ണിത അവധിവരെ മാത്രമാണ്'(മുസ്‌ലിം) എന്ന പ്രവാചക വചനം ഈ ആശയത്തെ അരക്കിട്ടുറപ്പിക്കുന്നു.  

അപ്പോള്‍ അല്ലാഹു നിശ്ചയിച്ച അവധിയെത്തിയാല്‍ എല്ലാവരും അല്ലാഹുവിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട് എന്നും, അതിനെ മറികടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നുമുള്ള അല്ലാഹുവിന്റെ വിധിയിലും പരലോകത്തിലുമുള്ള വിശ്വാസം പരീക്ഷണങ്ങളെ, ദുരന്തങ്ങളെ, മരണങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ വിശ്വാസികളെ സഹായിക്കുന്നു.

അപ്പോള്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലാഹു നമ്മോട്  പറയാന്‍ കല്‍പിച്ച ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന വാക്യത്തിലൂടെ അല്ലാഹുവിലും അവന്റെ വിധിയിലും പരലോകത്തിലുമുള്ള വിശ്വാസം വിശ്വാസികളില്‍ ശക്തിപ്പെടുകയും അവര്‍ സമാധാനമടയുകയും ചെയ്യുന്നു.

(2) അല്‍ക്വൗല്‍ (നാവുകൊണ്ട് പറയല്‍)

ഒരു വിപത്ത് ബാധിച്ചാല്‍ വിശ്വാസത്തിനു പുറമെ വാക്കുകളായി നാം പറയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് നാം നേരത്തെ മനസ്സിലാക്കിയത്. സ്വീകാര്യയോഗ്യമായ ഹദീഥിലൂടെ അത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.

‘ഏതൊരു മുസ്‌ലിമിനും ഒരു ദുരന്തം ബാധിക്കുകയും അപ്പോള്‍ അവന്‍ അല്ലാഹു കല്‍പിച്ചതു പോലെ ‘ഞങ്ങള്‍ അല്ലാഹുവിന് ഉള്ളവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു അവന്ന് നല്‍കാതിരിക്കുകയില്ല.’ (സ്വഹീഹു മുസ്‌ലിം)

ഈമാന്‍ എന്ന് പറഞ്ഞാല്‍ വിശ്വാസവും വാക്കും പ്രവൃത്തിയും അടങ്ങിയതാണല്ലോ. നാം നേരത്തെ വിശദീകരിച്ച, വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന വാക്കുകള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. നാം ഇത് പ്രഖ്യാപിക്കുമ്പോള്‍ നമ്മെ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നു. നമ്മെ ആശ്വസിപ്പിക്കാന്‍ അതവര്‍ക്ക് എളുപ്പമായിത്തീരുകയും ചെയ്യുന്നു.

അതേപോലെ മറ്റൊരു വാക്കാണ് ‘നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്, അവന്‍ നല്‍കിയതും അവന്റെതു തന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ (ഏതൊരാളും) ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ’ എന്നത്.

ചുരുക്കത്തില്‍ ഇത്തരം പ്രാര്‍ഥനകളും മറ്റും, നമുക്കും നാം പറയുന്നത് കേള്‍ക്കുന്നവര്‍ക്കും  ആത്മവിശ്വാസവും സമാധാനവും വര്‍ധിക്കാന്‍ കാരണമായിത്തീരുന്നു.

(3) അല്‍അമല്‍ (പ്രവൃത്തി)

ദുരന്തങ്ങളും പരീക്ഷണങ്ങളും വരുമ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് നിര്‍ബന്ധമായും ഉണ്ടാവേണ്ടുന്ന രണ്ടു പ്രവര്‍ത്തനങ്ങള്‍ ഉണ്ട്: 1) ക്ഷമ. 2) പ്രതിഫലം ആഗ്രഹിക്കല്‍.

ഏതൊരു പരീക്ഷണ ഘട്ടത്തിന്റെയും ആദ്യഘട്ടത്തില്‍ തന്നെ നമുക്ക് വേണ്ടത് ക്ഷമയാണ്. ക്ഷമയെന്ന് പറഞ്ഞാല്‍ നാം നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട്  സമാധാനമടയലും അല്ലാഹുവിനെ സംബന്ധിച്ച് നല്ലവിചാരം വെച്ചുപുലര്‍ത്തലും അല്ലാഹുവിന് ഇഷ്ടപ്പെടാത്ത എല്ലാ വാക്കുകളില്‍നിന്നും പ്രവര്‍ത്തികളില്‍നിന്നും വിട്ടുനില്‍ക്കലുമാണ്.

പറയാനുള്ളതെല്ലാം പറഞ്ഞ്, ചെയ്യാനുള്ളതെല്ലാം ചെയ്ത് പിന്നീട് ‘ഞാന്‍ ക്ഷമിക്കുന്നു’ എന്ന് പറയുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല നാം നേരത്തെ വിശദീകരിച്ച വിശ്വാസകാര്യങ്ങളില്‍ നാം വിശ്വസിക്കുന്നു എന്നതിന്റെ അടയാളം പോലും ക്ഷമയിലൂടെയാണ് നാം തെളിയിക്കേണ്ടത്.

അതുകൊണ്ടാണ് പ്രവാചകന്‍ ﷺ  മകനെ നഷ്ടപ്പെട്ട തന്റെ മകളോട് ക്ഷമിക്കുവാന്‍ പറഞ്ഞത്.  ‘ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’ (ക്വുര്‍ആന്‍ 2:155) എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ആഹ്വാനം ചെയ്യുന്നതും ക്ഷമിക്കാനാണല്ലോ. 

 

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
നേർപഥം വാരിക

ദെവവിശ്വാസികളായ ശാസ്ത്രജ്ഞര്‍ ഡോ.സബീല്‍ പട്ടാമ്പി 2020 സെപ്തംബര്‍ 12

ദെവവിശ്വാസികളായ ശാസ്ത്രജ്ഞര്‍

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ?

മതത്തിന്റെ വക്താക്കള്‍ ശാസ്ത്രബോധമില്ലാത്തവരാണെന്നും ശാസ്ത്രം വളര്‍ന്നാല്‍, അല്ലെങ്കില്‍ മനുഷ്യര്‍ ശാസ്ത്ര പഠനത്തിന്റെ ഉന്നതിയില്‍ എത്തിയാല്‍ ദൈവം അപ്രസക്തമാകുമെന്നുമൊക്കെയുള്ള യുക്തിവാദ പ്രസ്ഥാനക്കാരുടെ പ്രചാരണത്തിന്റെ നിജസ്ഥിതിയാണ് നാം പരിശോധിച്ചു വരുന്നത്. കഴിഞ്ഞ ലക്കത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടണുമെല്ലാം ദൈവവിശ്വാസികളായിരുന്നുവെന്ന് നാം സൂചിപ്പിക്കുകയുണ്ടായി. ഇനി ദൈവവിശ്വാസികളായ മറ്റ് പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ആരെല്ലാമായിരുന്നു എന്ന് കൂടി പരിശോധിക്കാം.

ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള ദൈവവിശ്വാസികളായ ശാസ്ത്രജ്ഞര്‍

ഇന്നു നാം അനുഭവിക്കുന്ന പല ശാസ്ത്ര വൈജ്ഞാനിക മേഖലകളുടെയും തുടക്കം കുറിച്ചത് 16,17,18,19 നൂറ്റാണ്ടുകളിലായിരുന്നു. വിവിധ ശാസ്ത്രമേഖലകള്‍ക്ക് തുടക്കംകുറിച്ച പ്രമുഖരായ ശാസ്ത്രജ്ഞരെല്ലാം ദൈവവിശ്വാസികളായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗലീലിയോ ഗലീലിയും നികോളാസ് കോപ്പര്‍ നിക്കസും 17ാം നൂറ്റാണ്ടില്‍ ജീവിച്ച, പ്രസിദ്ധമായ ‘ഗ്രഹങ്ങളുടെ ചലന നിയമങ്ങള്‍’ (Kepler’s Law of Planetary motion) രൂപീകരിച്ച കെപ്ലറും ദൈവവിശ്വാസികളായിരുന്നു.

‘ശാസ്ത്ര പഠനത്തിന്റെ രീതികള്‍’ ആവിഷ്‌കരിച്ചെടുത്തത് ഗലീലിയോ ആയിരുന്നു. അദ്ദേഹം പറയുന്നത് കാണുക: ”മനുഷ്യശരീരത്തിലെ ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അത്ഭുതകരമായ പല കാര്യങ്ങളിലേക്കും നോക്കുമ്പോള്‍, എനിക്ക് കൂടുതല്‍ ബോധ്യംവന്ന ഒരു കാര്യം എന്തെന്നാല്‍, മനുഷ്യബുദ്ധി എന്നത് ദൈവത്തിന്റെ സൃഷ്ടിയാണ്. ഏറ്റവും മഹത്തരമായ സൃഷ്ടി വൈഭവം”(Michael CaputobpsS Einstein, Galileo, Newton: What did the three greatest scientists believe about God എന്ന പുസ്തകം, പേജ് 85ല്‍ ഉദ്ധരിച്ചത്).

‘ആധുനിക കെമിസ്ട്രിയുടെ പിതാവ്’ (Father of Modern Chemistry) എന്നറിയപ്പെടുന്ന റോബര്‍ട്ട് ബോയില്‍ (1627-1691) ഒരു ശക്തനായ മതവിശ്വാസിയായിരുന്നു എന്നതാണു വാസ്തവം. അദ്ദേഹം അദ്ദേഹത്തിന്റെ മതവിശ്വാസവും ചിന്തകളും ക്രോഡീകരിച്ച് എഴുതിയ ഗ്രന്ഥമാണ് The Excellency of Theology (1674) എന്നത്. ഇതില്‍ ദൈവനിഷേധികളെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു ഉദ്ധരണി കാണുക: ”ആകാശഗോളങ്ങളുടെ വിശാലത, സൗന്ദര്യം, ചലനങ്ങളിലുള്ള കൃത്യത, ജന്തുക്കളുടെയും സസ്യങ്ങളുടെയും അത്ഭുതകരമായ ഘടന പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ള, മുന്‍ധാരണയില്ലാത്ത ഏതൊരാള്‍ക്കും പരമാധികാരിയായ, ശക്തനായ ഒരു സ്രഷ്ടാവ് ഉണ്ടെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കും.”

ഇനി വൈദ്യശാസ്ത്രത്തിലേക്ക് വരാം. ‘മൈക്രോബയോളജിയുടെയും ഇമ്മ്യൂണോളജിയുടെയും പിതാവ്’ എന്നറിയപ്പെടുന്ന, ആന്ത്രാക്‌സ്, റാബീസ് എന്നിവക്കുള്ള വാക്‌സിന്‍ ആദ്യമായി വികസിപ്പിച്ചെടുത്ത മഹാനായ ലൂയിസ് പാസ്ച്ചര്‍ (1822-1895) ഒരു ദൈവവിശ്വാസിയായിരുന്നു. ആധുനിക ‘ജനിതക ശാസ്ത്രത്തിന്റെ പിതാവ്’ (Father of Genetics) എന്നറിയപ്പെടുന്ന ഗ്രിഗര്‍ മെന്‍ഡല്‍ (1822-1884) ഒരു ചര്‍ച്ചിലെ പുരോഹിതനായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞര്‍

വിവിധ ശാസ്ത്രമേഖലകളില്‍ നിരവധി കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു 20ാം നൂറ്റാണ്ട്. 1900 മുതല്‍ 2000 വരെ ജീവിച്ച പ്രഗത്ഭരും ദൈവവിശ്വാസികളുമായ ശാസ്ത്രജ്ഞര്‍ ആരെല്ലാമായിരുന്നുവെന്ന് പരിശോധിക്കാം.

(1) മാക്‌സ് പ്ലാങ്ക്: (1858-1947).

ജര്‍മന്‍ സ്വദേശി, PhD in Physics. ക്വാണ്ടം തിയറിയുടെ (Quantum theory) ഉപജ്ഞാതാവ്. ആധുനിക ഫിസിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിനും (Theory of relativtiy) വൈദ്യുത കാന്തിക തരംഗ (Eletcromagnetic waves) പഠനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1918ല്‍ ഫിസ്‌ക്‌സില്‍ നോബല്‍ സമ്മാനം നേടി. ഇനി അദ്ദേഹത്തിന് ദൈവത്തെ പറ്റി എന്താണു പറയാനുള്ളതെന്ന് നോക്കാം:

”മതവും ശാസ്ത്രവും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. ഗൗരവമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ ഉള്ളില്‍ ഒരു മതബോധം കണ്ടെത്താനാകും. അതിനെ പരിപോഷിപ്പിക്കുക വഴി അവനു ജീവിതത്തില്‍ ഒരു സന്തുലിതത്വം കണ്ടെത്താനാകും. ചരിത്രത്തിലെ പ്രമുഖരെല്ലാം ദൈവ വിശ്വാസികളായിരുന്നു എന്നത് ആകസ്മികമായി സംഭവിച്ചതല്ല” (പ്ലാങ്കിന്റെ തന്നെ ഗ്രന്ഥമായ Where is science goingല്‍ ഉദ്ധരിച്ചത്).

മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ”…പ്രപഞ്ചത്തിലെ എല്ലാ ഊര്‍ജങ്ങള്‍ക്കും പിന്നില്‍ ഒരു ബുദ്ധിമാനായ ശക്തിയുണ്ട്. അതായത് എല്ലാത്തിന്റെയും കാരണക്കാരനായ ഒരു ബുദ്ധി” (Quoted in “Material science on the wrongt rack”).

(2) എര്‍വിന്‍ ഷ്രോഡിംഗര്‍ (1887-1961):

ഓസ്ട്രിയക്കാരന്‍. PhD in Physics. ആറ്റോമിക് തിയറിക്ക് 1933ല്‍ നോബല്‍ സമ്മാനം. തരംഗ സിദ്ധാന്തത്തിനും ക്വാണ്ടം മെക്കാനിക്‌സിനും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വേവ് മെക്കാനിക്‌സിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നു. അദ്ദേഹം പറയുന്നു: ”നമ്മള്‍ എവിടെനിന്ന് വന്നു? എവിടേക്കാണ് നാം പോകുന്നത്? ഇതൊരു വലിയ ചോദ്യമാണ്. എല്ലാവര്‍ക്കും ആശയക്കുഴപ്പമുള്ള ചോദ്യം. സയന്‍സിന് ഇതിനൊരു ഉത്തരവുമില്ല” (Nature and the Greeks, Page: 95,96).

ജീവിതത്തിന്റെ ലക്ഷ്യം, മരണാനന്തരം എന്ത് തുടങ്ങിയ കാര്യങ്ങള്‍ ഷ്രോഡിംഗറെ ചിന്തിപ്പിച്ചിരുന്നു എന്ന് ഈ വരികളില്‍നിന്ന് വ്യക്തമാണ്. ഇത് എല്ലാ കാലത്തുള്ളവര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും ശാസ്ത്രത്തിനു ഇവക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറയുന്നു. യൂറോപ്യനായ ഷ്രോഡിംഗര്‍ ഇന്ത്യന്‍വേദങ്ങളിലും ഉപനിഷത്തുക്കളിലുമൊക്കെ തല്‍പരനായിരുന്നതായി കാണാം. അതായത് ദൈവത്തെ അന്വേഷിച്ച് വേദോപനിഷത്തുകള്‍ വരെ അദ്ദേഹം എത്തി എന്നര്‍ഥം.

(3) വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് (1901-1976):

ജര്‍മനിക്കാരന്‍. PhD in Physics. 1932ല്‍ നോബല്‍ സമ്മാനം. ഇദ്ദേഹത്തിന്റെ ‘അനിശ്ചിതത്വ സിദ്ധാന്തം’ (Uncertaintiy Principle) ഫിസിക്‌സിലെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്. അദ്ദേഹം പറഞ്ഞു: ‘ശാസ്ത്രത്തിന്റെ ആദ്യ ഇറക്കുവെള്ളം കുടിച്ചാല്‍ നീ ഒരു നിരീശ്വരവാദി ആയേക്കാം. എന്നാല്‍ അതേ ഗ്ലാസ്സിന്റെ അടിഭാഗത്ത് ദൈവം നിന്നെ കാത്തിരിക്കുന്നു” (Heisenberg, quoted in Hilderbrand, 1988). ശാസ്ത്രത്തിലെ അല്‍പജ്ഞാനം നിന്നെ ഒരു നിരീശ്വരവാദി ആക്കാമെങ്കിലും ആഴത്തിലുള്ള പഠനം നിന്നെ ഒരു ദൈവവിശ്വാസിയാക്കും എന്നര്‍ഥം.

(4) റോബര്‍ട്മില്ലിക്കന്‍ (1868-1953):

അമേരിക്കക്കാരന്‍. PhD in Physics. ഇലക്ട്രോണ്‍ കണികയുടെ ചാര്‍ജ് കണ്ടെത്തിയതിനു 1923ല്‍ നോബല്‍ സമ്മാനം. മില്ലിക്കന്‍ അദ്ദേഹത്തിന്റെ ബയോഗ്രഫിയില്‍ എഴുതുന്നു: ”മനുഷ്യരാശിയുടെ നന്മയും വളര്‍ച്ചയും നിലകൊള്ളുന്നത് രണ്ട് കാര്യങ്ങളിലാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ കാര്യങ്ങള്‍ തകരും. അവയില്‍ ഒന്ന് അവനിലുള്ള മതത്തിന്റെ അംശമാണ്.മറ്റേത് ശാസ്ത്രബോധവും” (Autobiography of Millikan, Chapter 12, “The two supreme elements of human progress”).

അദ്ദേഹം ഇത്രകൂടി പറഞ്ഞു: ”ഒരു നിരീശ്വര വാദിക്ക്(ദൈവനിഷേധി) ഒരു നല്ല ശാസ്ത്രജ്ഞനാകാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഗൗരവമായി ചിന്തിക്കുന്ന ഒരാള്‍ ദൈവനിഷേധിയായതായി എനിക്കറിയില്ല” (Taken from an interview “A scientist’s God” in 1925).

മറ്റൊരിക്കല്‍ മില്ലിക്കന്‍ പറഞ്ഞു: ‘സയന്‍സ് നമുക്ക് വ്യവസ്ഥാപിതമായ ഈ പ്രപഞ്ചത്തെപ്പറ്റി അറിയിച്ച് തന്നു. കൃത്യമായ കണക്കുകളോടും നിയമങ്ങളോടുംകൂടി പ്രവര്‍ത്തിക്കുന്ന പ്രപഞ്ചം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രകൃതിനിയമങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്ന ഒരു ദൈവം” (Science and Religion, Page: 70, Yale Universtiy press, 1930).

(5) ചാള്‍സ് ടൊവന്‍സ് (1915-2015):

അമേരിക്കക്കാരന്‍. PhD in Physics. 1964ല്‍ ക്വാണ്ടം ഇലക്ട്രോണിക്‌സില്‍ നോബല്‍ സമ്മാനം. ലേസര്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 2002 ഏപ്രിലില്‍ പാരീസില്‍ വെച്ചു നടന്ന The covergencs of Science and religion (മതത്തിന്റെയും ശാസ്ത്രത്തിന്റെയും സംഗമം) എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”സയന്‍സും മതവും വ്യത്യസ്തമായ ഘടകങ്ങളായാണ് സാധാരണ പരിഗണിക്കപ്പെടാറുള്ളത്. മതം പ്രപഞ്ചത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശാസ്ത്രം സംസാരിക്കുന്നത് പ്രപഞ്ചത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെ പറ്റിയാണ്. അഥവാ ഇവ രണ്ടും പരസ്പരബന്ധിതമാണ്.”

1998ല്‍ ‘ദി ന്യൂസ് വീക്’ മാഗസിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ”പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ മതവീക്ഷണങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്” (ദി ന്യൂസ് വീക്, 1998, ജുലൈ 27).

(6) ആര്‍തര്‍ ഷാവ്‌ലോ (1921-1999):

അമേരിക്കക്കാരന്‍. PhD in Physics. ലേസര്‍ സ്‌പെക്ട്രോമെട്രിയിലുള്ള സംഭാവനകള്‍ക്ക് 1981ല്‍ നോബല്‍ സമ്മാനം. അദ്ദേഹം പറയുന്നത് കാണാം:

”ജീവനുകളുടെയും ഈ പ്രപഞ്ചത്തിന്റെയും അത്ഭുതങ്ങള്‍ കാണുമ്പോള്‍ ഒരാള്‍ ചോദിച്ചേക്കാം; ‘എന്തുകൊണ്ട്?’ ഇതിനുള്ള ഒരേയൊരു ഉത്തരം മതം എന്നാണ്. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ശാസ്ത്ര പഠനം ഒരു ആരാധനയായി ഞാന്‍ കാണുന്നു. കാരണം, അതുവഴി ദൈവത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക് സാധിക്കുന്നു” (Cosmos,Bios,TheosMargenau& Varghese.M.Roy).

(7) സര്‍ വില്യം ബ്രാഗ്:

ബ്രിട്ടീഷ് പൗരന്‍. 1915ല്‍ ഫിസിക്‌സില്‍ നോബല്‍ സമ്മാനം. ഇദ്ദേഹം 1941ല്‍ ‘സയന്‍സും വിശ്വാസവും’ എന്ന പേരില്‍ ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞു: ”ഒരു മനുഷ്യന്റെ ലക്ഷ്യം പഠിപ്പിക്കുന്നത് മതമാണ്. സയന്‍സ് ആ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ അവനെ സഹായിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്; സയന്‍സും മതവും പരസ്പര വിരുദ്ധങ്ങളല്ലേ എന്ന്. ഞാന്‍ പറയും; അതെ, എന്റെ കൈയിലെ തള്ളവിരലും മറ്റു വിരലുകളും എതിര്‍ ദിശയിലായത് പോലെ. ഇവ എതിര്‍ദിശയിലായതുകൊണ്ടാണല്ലോ നമുക്ക് പിടിക്കാന്‍ സാധിക്കുന്നത്” (Caroe ഉദ്ധരിച്ചത്, പേജ്: 164).

(8) മാര്‍ക്കോണി:

ഇറ്റലിക്കാരന്‍. ഇദ്ദേഹമാണ് ടെലിഗ്രാഫിയും ഇന്ന് നമ്മള്‍ കേള്‍ക്കുന്ന റേഡിയോയും കണ്ടുപിടിച്ചത്. ഈ കണ്ടെത്തലിനാണ് 1909ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയത്. അദ്ദേഹം പറഞ്ഞു:

”പ്രകൃതിയെക്കുറിച്ചും ശാസ്ത്രത്തെപ്പറ്റിയും ഞാന്‍ എത്രയധികം പഠിക്കുന്നുവോ അത്രയുമധികം ദൈവത്തിന്റെ മനുഷ്യരോടുള്ള ബന്ധത്തെ ഞാന്‍ അറിയുന്നു. ആ സ്രഷ്ടാവും നിയന്താവുമായ ദൈവത്തെ ഞാന്‍ എത്ര അറിയാന്‍ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ ഞാന്‍ ശാസ്ത്രത്തോടടുക്കുന്നു”(മാര്‍ക്കോണിയില്‍ നിന്ന് ഭാര്യ ക്രിസ്റ്റീന മാര്‍ക്കോണി ഉദ്ധരിച്ചത്, പേജ്: 244).

(9) ആര്‍തര്‍ കോമ്പ്റ്റണ്‍:

അമേരിക്കക്കാരന്‍. 1927ല്‍ നോബല്‍ സമ്മാനം. എക്‌സറേ തരംഗത്തെ എലക്ട്രോണുകളുമായി കൂട്ടിമുട്ടിച്ച് പരീക്ഷണം നടത്തി. ‘മരണാനന്തര ജീവിതം ഒരു ശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍’ എന്ന ഒരു ലേഖനം (1931) ഇദ്ദേഹം എഴുതിയിട്ടുണ്ട്. Chicago daily News അദ്ദേഹം എഴുതി:

 ‘ഈ പ്രപഞ്ചത്തെയും മനുഷ്യനെയും ഒരു ഉന്നതശക്തി സൃഷ്ടിച്ചു എന്ന് മനസ്സിലാക്കുന്നതാണു എന്റെദൈവ വിശ്വാസം. ഇങ്ങനെ വിശ്വസിക്കാന്‍ എനിക്ക് യതൊരു തടസ്സവുമില്ല. എവിടെയൊക്കെ വ്യക്തമായ സംവിധാനം കാണാമോ അതിന്റെയൊക്കെ പിന്നില്‍ ഒരു ബുദ്ധി ഉണ്ട്” (1936 ഏപ്രില്‍ 12 ലെ ചിക്കാഗോ ഡെയിലി ന്യൂസില്‍ കോമ്പ്റ്റണ്‍ എഴുതിയ ലേഖനം).

ഇതുപോലെ ഓരോ ശാസ്ത്രജ്ഞന്റെയും പ്രസ്താവനകള്‍ ഉദ്ധരിക്കുകയാണെങ്കില്‍ ലേഖനം നീണ്ടു പോകും എന്നതുകൊണ്ട്, ഇനി ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ പേരുകള്‍ മാത്രം താഴെ കൊടുക്കുന്നു:

(10) വില്യം ഫിലിപ്‌സ്:

അമേരിക്കക്കാരന്‍. 1997ല്‍ ഫിസിക്‌സില്‍ നോബല്‍ സമ്മാനം.

(11) അര്‍ണോ പെന്‍സിയാസ്: 

ജര്‍മനിയില്‍ ജനനം. അമേരിക്കന്‍ പൗരത്വം. ബിഗ് ബാംഗ് സിദ്ധാന്തത്തെ ബലപ്പെടുത്തുന്ന കോസ്മിക് തരംഗങ്ങളുടെ സാന്നിധ്യം കണ്ടത്തിയതിന്റെ പേരില്‍ 1978ല്‍ നോബല്‍ സമ്മാനം.

(12)നെവില്‍മോട്ട്:

ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍. സെമി കണ്ടക്റ്ററുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് 1977ല്‍ നോബല്‍ സമ്മാനം. അന്താരാഷ്ട്ര ഫിസിക്‌സ് കമ്മിറ്റിയുടെ പ്രസിഡന്റായി 5 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

(13) ഇസിഡോര്‍ ഐസാക് റബി: 

ഓസ്ട്രിയയില്‍ ജനനം. അമേരിക്കയില്‍ പൗരത്വം. ഫിസിക്‌സില്‍ 1944ല്‍ നോബല്‍ സമ്മാനം.

(14) ഡോ: അബ്ദുസ്സലാം: 

പാക്കിസ്ഥാന്‍ പൗരന്‍. 1979 ല്‍ നോബല്‍ സമ്മാനം. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ (ഇറ്റലി) ഡയറക്റ്റര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

(15) ആന്റണി ഹെവിഷ്: 

ബ്രിട്ടീഷ്, 1974ല്‍ നോബല്‍ സമ്മാനം.

(16) ജോസഫ് ടെയിലര്‍: 

അമേരിക്കക്കാരന്‍, 1993ല്‍ നോബല്‍ സമ്മാനം.

ശാസ്ത്രമേഖലയില്‍ ലഭിക്കാവുന്ന ഏറ്റവുംവലിയ അംഗീകാരമാണ് നോബല്‍ സമ്മാനം എന്നോര്‍ക്കുക. മുകളില്‍ നാം കൊടുത്ത ലിസ്റ്റ് 1901 മുതല്‍ 2000 വരെ ഫിസിക്‌സില്‍ മാത്രം നോബല്‍ സമ്മാനം നേടിയ ‘ദൈവ വിശ്വാസികളായ’ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റാണ്. ഇത് കൂടാതെ കെമിസ്ട്രിയിലെയും വൈദ്യശാസ്ത്രത്തിലെയും നോബെല്‍ ജേതാക്കളായ ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ ലിസ്റ്റ് വേറെയുമുണ്ട്. ഉദാഹരണമായി വൈദ്യശാസ്ത്രത്തിന്റെ ഗതിതന്നെ മാറ്റിയ പെനിസിലിന്‍ എന്ന ആന്റിബയോട്ടിക് കണ്ടെത്തിയതിനു നോബല്‍ സമ്മാനം നേടിയ അലക്‌സാണ്ടര്‍ ഫ്‌ളമ്മിംഗ് ഒരു ക്രിസ്ത്യാനിയായിരുന്നു.

1901 മുതല്‍ 2000 വരെയുള്ള വിവിധ ശാസ്ത്രശാഖകളിലുള്ള മൊത്തം നോബല്‍ സമ്മാന ജേതാക്കളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അവരില്‍ 65.4% പേരും ഏതെങ്കിലും ദൈവവിശ്വാസം ഉള്ളവരായിരുന്നു എന്ന് കാണാം. ഇത് മൊത്തത്തിലുള്ള കണക്കാണ്. ഇനി വേര്‍ത്തിരിച്ചുള്ള കണക്ക് നോക്കാം. ഈ 100 വര്‍ഷത്തിനിടയില്‍ കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം നേടിയവരില്‍ 72.5% പേരും, ഫിസിക്‌സില്‍ നോബല്‍ നേടിയവരില്‍ 65.3% പേരും വൈദ്യ ശാസ്ത്രത്തില്‍ നോബല്‍ നേടിയവരില്‍ 62% പേരും സമാധാനത്തിന് നോബല്‍ സമ്മാനം നേടിയവരില്‍ 78.3% പേരും ദൈവവിശ്വാസികളായിരുന്നു. ((Source: Baruch Shalev എഴുതിയ 100 Years of Nobel Prizes എന്ന പുസ്തകം).

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാനിടയുള്ള സംശയമുണ്ട്. അപ്പോള്‍ ബാക്കിയുള്ള 30-35% നോബല്‍ സമ്മാന ജേതാക്കള്‍ നിരീശ്വരവാദികളായിരുന്നോ എന്ന്. ഈ ധാരണയും തെറ്റാണ്. ബാക്കിയുള്ളവരില്‍ പലരും അവരുടെ വിശ്വാസം എന്താണെന്ന് വെളിപ്പെടുത്താത്തവരാണ്. വേറെ ചിലര്‍ ‘ആജ്ഞേയവാദികളാണ്. അഥവാ ദൈവം ഉണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍/തീരുമാനിക്കാന്‍ കഴിയാത്തവര്‍ ആണ്. അതായത് ദൈവം ഇല്ലെന്ന് പൂര്‍ണമായി നിഷേധിക്കാന്‍ അവര്‍ക്ക് മതിയായ തെളിവ് കിട്ടിയിട്ടില്ലെന്നര്‍ഥം. ഇതും ഒരു തരത്തിലുള്ള ദൈവ വിശ്വാസം തന്നെയാണല്ലോ. ഈ ഗണത്തില്‍ പെടുന്ന പ്രശസ്തയാണ് ‘റേഡിയോ ആക്റ്റിവിറ്റി’ പ്രഭാവം കണ്ടെത്തി നോബല്‍ സമ്മാനത്തിനര്‍ഹയായ മാഡം ക്യൂറി. ചുരുക്കത്തില്‍ നോബല്‍ സമ്മാന ജേതാക്കളിലെ ഭൂരിപക്ഷം വരുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞരെല്ലാം പ്രപഞ്ചത്തിന് ഒരു കാരണക്കാരനുണ്ട് എന്ന് വിശ്വാസമുള്ളവരായിരുന്നു.

മുകളില്‍ നാം കൊടുത്തത് നോബല്‍ ജേതാക്കളായവരുടെ പേരുകള്‍ മാത്രമാണ്. എന്നാല്‍ നോബല്‍ ജേതാക്കളല്ലാത്ത പ്രഗത്ഭര്‍ വേറെയുമുണ്ട്. ഉദാഹരണമായി, തോമസ് ആല്‍വാ എഡിസനും നികോള ടെസ്‌ലയും. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മേഖലക്ക് ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ ഇവര്‍ രണ്ടുപേരുമായിരുന്നുവെന്ന് നിസ്സംശയം പറയാം. നാം ഇന്ന് ഉപയോഗിക്കുന്ന ഇലക്ട്രികല്‍ ബള്‍ബിന്റെ പ്രാഥമികരൂപം കണ്ടുപിടിച്ചത് തോമസ് എഡിസണ്‍ ആയിരുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന എ.സി കറന്റ് കണ്ടുപിടിച്ചത് നികോളാസ് ടെസ്‌ലയും. എഡിസന്റെ പേരില്‍ 1000ല്‍ അധികം കണ്ടെത്തെലുകളുടെ പേറ്റന്റ് ഉണ്ട്. എന്നിട്ടും ഇവര്‍ രണ്ടുപേരും നോബല്‍ സമ്മാനത്തിന് എന്തുകൊണ്ട് അര്‍ഹരായില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇവര്‍ രണ്ടുപേരും ഏതെങ്കിലും പ്രത്യേക മതത്തിലെ അംഗങ്ങളായിരുന്നില്ലെങ്കില്‍ കൂടി ഒരു ദൈവം ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നതായി അവര്‍ തന്നെ പറഞ്ഞതായി കാണാം.

ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രഗത്ഭനായ വാന-ഖഗോള ശാസ്ത്രജ്ഞനാണു (Astrophysicist) ഫ്രെഡ് ഹോയില്‍. അദ്ദേഹം ആദ്യകാലത്ത് പ്രപഞ്ചത്തിനു ഒരു തുടക്കമോ ഒരു തുടക്കക്കാരനോ (സ്രഷ്ടാവ്) ഇല്ല എന്ന വീക്ഷണക്കാരനായിരുന്നു. എന്നാല്‍ അവസാന കാലത്ത് അദ്ദേഹം തന്റെ നിലപാട് തിരുത്തുകയും പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും അത് കൃത്യമായ പ്ലാനിങ്ങോടുകൂടി ഉണ്ടായതാണെന്നും യാദൃച്ഛികമായി ഉണ്ടാവുക സാധ്യമല്ലെന്നും സമ്മതിച്ചു. അദ്ദേഹം പറയുന്നത് കാണുക: ”നിരവധി അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്ന് ഒരു പ്രോടീന്‍ തന്മാത്ര സ്വയം ഉണ്ടായി എന്ന് പറയുന്നത്, കുറെ കണ്ണുപൊട്ടന്മാര്‍ റുബിക്‌സ് ക്യൂബ് പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്ന പോലെയാണ്” (Fred Hoylesâ The intelligent Universe എന്ന പുസ്തകം)

വീണ്ടും അദ്ദേഹം പറയുന്നു: ”ഇപ്രകാരം (താനെ) ജീവന്‍ രൂപപ്പെട്ടു എന്നു പറയുന്നത് ഒരു കാറ്റടിച്ചപ്പോള്‍ ഒരിടത്ത് കൂടിക്കിടക്കുന്ന പാഴ്‌വസ്തുക്കള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു ബോയിംഗ് 747 വിമാനം ഉണ്ടായി എന്ന് പറയുന്നത് പോലെ അസംബന്ധമാണ്” (അതേ പുസ്തകം, പേജ് 17). അദ്ദേഹം തുടരുന്നു: ”ജീവന്‍ എന്നത് നമുക്ക് ഇന്ന് അറിയാവുന്നതുപോലെ ചുരുങ്ങിയത് രണ്ടായിരത്തോളം എന്‍സൈമുകള്‍ കൂടിച്ചേര്‍ന്നതാണ്. എങ്ങനെയാണ് അന്ധമായ ഒരു ശക്തി (താനെ) ചില രാസവസ്തുക്കള്‍ കൃത്യമായ അളവില്‍ ചേര്‍ന്ന് എന്‍സൈം ഉണ്ടാക്കുന്നത്? (അതേ പുസ്തകം).

സൃഷ്ടി നടത്തിയ ഈ പ്രപഞ്ചശക്തി ഏതാണെന്ന് ഫ്രെഡ് ഹോയിലിനു കൃത്യമായ ധാരണയില്ല. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെയാണ്: ”നമ്മുടെതല്ലാത്ത മറ്റേതോലോകത്തുള്ള ഒരു ശക്തിയായിരിക്കും അത് ചെയ്തത്.” 2001 ആഗസ്റ്റ് 20നാണ് ഫ്രെഡ് ഹോയില്‍ മരിച്ചത്.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനായ ഒരു വാനശാസ്ത്രജ്ഞനാണ് (Astrophysicist) കാനഡയിലുള്ള ഹ്യൂഗ് റോസ്സ്. അദ്ദേഹം ഒരു ‘സൃഷ്ടിവാദി’യായ (പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന) ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു പുസ്തകത്തിന്റെ പേരുതന്നെ കാണുക: Creator and Cosmos: How the greatest scientific discoveries of the century reveals GOD (പ്രപഞ്ചവും സ്രഷ്ടാവും: ഈ നൂറ്റാണ്ടിലെ ശാസ്ത്രീയ കണ്ടെത്തലുകള്‍ ദൈവത്തെ വെളിപ്പെടുത്തിയ വിധം). ഈ പുസ്തകത്തില്‍ എന്തുകൊണ്ട് അദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിയായി എന്ന് അദ്ദേഹത്തിനു ബോധ്യമായ ശാസ്ത്രീയ തെളിവുകള്‍ ഉദ്ധരിച്ച് സ്ഥാപിക്കുണ്ട്.

ഈ വസ്തുതകളൊക്കെ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്, ശാസ്ത്രപഠനം ഒരാളെ ദൈവ വിശ്വാസത്തിലേക്കാണ് എത്തിക്കുക. അല്ലാതെ യുക്തിവാദനിരീശ്വര വാദ പ്രസ്ഥാനക്കാര്‍ പറയുന്നത് പോലെ ‘ശാസ്ത്രം വളര്‍ന്നാല്‍, ദൈവം തളരുക’യല്ല ചെയ്യുന്നത്. ഇത് ശാസ്ത്ര യുഗമാണെന്നും, മതവും ദൈവവിശ്വാസവും പഴഞ്ചനും പിന്തിരിപ്പനുമാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ ശാസ്ത്രജ്ഞന്മാരുടെ ദൈവവിശ്വാസത്തെക്കുറിച്ച് എന്ത് പറയാനുണ്ട്?

കഴിഞ്ഞ ലക്കത്തിലും ഈ ലക്കത്തിലും നാം ചര്‍ച്ച ചെയ്തതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ എഴുതാം: ‘ശാസ്ത്രബോധം കൂടുംതോറും ഒരു വ്യക്തിയില്‍ ദൈവബോധം കുറയുകയല്ല; കൂടുകയാണു ചെയ്യുന്നത്. ഗൗരവമായ ശാസ്ത്ര പഠനം ഒരാളെ ദൈവനിഷേധിയാക്കുകയല്ല, മറിച്ച് ദൈവ വിശ്വാസിയാക്കുകയാണ് ചെയ്യുക.’

ഡോ.സബീല്‍ പട്ടാമ്പി
നേർപഥം വാരിക