08: പ്രബോധനരംഗത്ത്

പ്രബോധനരംഗത്ത്

(മുഹമ്മദ് നബിﷺ, ഭാഗം 8)

രഹസ്യപ്രബോധനം

‘ഹേ, പുതച്ചു മൂടിയവനേ’ എന്ന് തുടങ്ങുന്ന സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യസൂക്തങ്ങള്‍ ഇറങ്ങിയ പശ്ചാത്തലം നാം മനസ്സിലാക്കുകയുണ്ടായി. പേടിച്ച് മൂടിപ്പുതച്ച് കിടക്കുന്ന മുഹമ്മദ് നബി ﷺ യോട് അല്ലാഹു എഴുന്നേല്‍ക്കുവാനും ജനങ്ങള്‍ക്ക് താക്കീത് നല്‍കുവാനും മറ്റും കല്‍പിച്ചു.

മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം ജനങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍റെ പ്രബോധം ആദ്യനാളുകളില്‍ രഹസ്യമായിട്ടായിരുന്നു നടന്നിരുന്നത്. താന്‍ പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട വിവരവും തനിക്ക് നല്‍കപ്പെട്ടിട്ടുള്ള സന്ദേശങ്ങളും കഅ്ബയുടെ അടുത്തുചെന്ന് പരസ്യമായി പ്രഖ്യാപിക്കലായിരുന്നില്ല അവിടുന്ന് ആദ്യം ചെയ്തത്. വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു നബി ﷺ പ്രബോധനം ചെയ്തത് എന്നര്‍ഥം. ഈ പദ്ധതി നബി ﷺ സ്വയം ഉണ്ടാക്കുന്നതായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്‍റെ നിര്‍ദേശത്താലായിരുന്നു അവിടുന്ന് അപ്രകാരമെല്ലാം ചെയ്തിരുന്നത്.

‘ഹേ, പുതച്ചു മൂടിയവനേ’ എന്ന് തുടങ്ങുന്ന വചനങ്ങള്‍ ഇറങ്ങിയതിനുശേഷം തന്‍റെ വീട്ടിലുള്ളവരെയും തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരെയും വിശ്വസ്തരും തന്നോട് അടുത്ത് ഇടപഴകുന്നവരുമായവരെയും ആദ്യമായി ഈ സന്ദേശം അറിയിച്ചു. മൂന്ന് കൊല്ലത്തോളം ഇപ്രകാരം രഹസ്യമായിട്ടായിരുന്നു നബി ﷺ പ്രബോധനം നടത്തിയത് എന്നാണ് ചരിത്രത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

നബി ﷺ യുടെ പ്രബോധനത്താല്‍ ഇസ്ലാമിലേക്ക് ആദ്യമായി പ്രവേശിച്ചത് അവിടുത്തെ പ്രിയപത്നി ഖദീജ(റ) തന്നെയായിരുന്നു. ശേഷം തന്‍റെ വീട്ടില്‍ ദത്തുപുത്രനായി വളര്‍ന്ന സയ്ദുബ്നു ഹാരിഥും(റ) നബി ﷺ യില്‍ വിശ്വസിച്ചവരില്‍ മുന്‍പന്തിയിലുള്ളവരാണ്. അതുപോലെ നബിയുടെ സംരക്ഷണത്തില്‍ വളര്‍ന്ന പിതൃവ്യപുത്രന്‍ അലി(റ)യും നബി ﷺ യില്‍ ആദ്യമേ വിശ്വസിച്ചു. അന്ന് അദ്ദേഹത്തിന് പത്ത് വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. നബിയുടെ പിതൃവ്യന്‍ അബൂത്വാലിബ് വലിയ ഒരു സമ്പന്നനായിരുന്നില്ല. അദ്ദേഹത്തിന് ധാരാളം മക്കളും ഉണ്ടായിരുന്നു. അബൂത്വാലിബിന് ജീവിത പ്രാരാബ്ധം അങ്ങേയറ്റം ഉള്ളതിനാല്‍ എല്ലാവരെയും പോറ്റുക എന്നത് പ്രയാസമായിരുന്നു. ഈ പ്രയാസം കണ്ട നബി ﷺ അലി(റ)യുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും അവിടുത്തെ ഭവനത്തില്‍ വളര്‍ത്തുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍, നബിയുടെ വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യ ഖദീജ(റ), മക്കളായ സൈനബ്, റുക്വിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ(റ) തുങ്ങിയവരും, ദത്തുപുത്രന്‍ സയ്ദ്(റ), വളര്‍ത്തുപുത്രന്‍ അലി(റ) തുടങ്ങിയവരും ആദ്യമേ നബിയില്‍ വിശ്വസിച്ചു. തന്‍റെ ഉറ്റസുഹൃത്തായ അബൂബക്റും(റ) തുടക്കത്തില്‍ ഇസ്ലാം ആശ്ലേഷിച്ചവരുടെ കൂട്ടത്തിലാണ്. അബൂബക്റി(റ)നെ നബി ﷺ ഇപ്രകാരം പുകഴ്ത്തിയത് കാണാവുന്നതാണ്:

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞാന്‍ നബി ﷺ യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബൂബക്ര്‍ തന്‍റെ കാല്‍മുട്ട് വെളിവാകുന്നത് വരെ തന്‍റെ വസ്ത്രത്തിന്‍റെ അറ്റം പിടിച്ചുകൊണ്ട് (അവിടേക്ക്) മുന്നിട്ടു… അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു നിങ്ങളിലേക്ക് എന്നെ നിയോഗിക്കുകയുണ്ടായി. അപ്പോള്‍ നിങ്ങള്‍ പറഞ്ഞു: നീ കളവാണ് പറയുന്നത്. (അതേ സമയം) അബൂബക്ര്‍ പറഞ്ഞു; ‘നബി പറയുന്നത് സത്യമാകുന്നു.’ അദ്ദേഹം തന്‍റെ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നിട്ട് എനിക്കുവേണ്ടി എന്‍റെ കൂട്ടുകാരനെ നിങ്ങള്‍ ഒഴിവാക്കുകയാണോ?’ രണ്ടു തവണ നബി ﷺ ഇങ്ങനെ ചോദിക്കുകയുണ്ടായി.”

അബൂബക്ര്‍(റ) ഇസ്ലാമിലേക്ക് വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബവും ഇസ്ലാം സ്വീകരിച്ചു. ആഇശ(റ) തന്‍റെ മാതാപിതാക്കളെ കുറിച്ച് പറയുന്നത് ഇപ്രകാരം നമുക്ക് കാണാന്‍ സാധിക്കും:

“(ഓര്‍മവെച്ച നാള്‍ മുതല്‍) എന്‍റെ മാതാപിതാക്കളെ ഈ ദീന്‍ അനുസരിച്ച് ജീവിക്കുന്നവരായിട്ടല്ലാതെ എനിക്ക് അറിയില്ല. ഏതൊരു ദിവസത്തിന്‍റെയും രണ്ടറ്റത്ത് (അഥവാ) രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഞങ്ങളുടെ അടുത്ത് വന്നുപോകാത്ത ഒരു ദിവസവും ഉണ്ടായിരുന്നില്ല. പിന്നീട് അബൂബക്റിന് (അത്) വെളിവായി. അങ്ങനെ അദ്ദേഹം തന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു പള്ളി നിര്‍മിച്ചു. അതില്‍ അദ്ദേഹം നമസ്കരിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു. അപ്പോള്‍ മുശ്രിക്കുകളുടെ ഭാര്യമാരും കുട്ടികളും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ആശ്ചര്യപ്പെടുന്നവരായിക്കൊണ്ട് അദ്ദേഹത്തെ നോക്കിനില്‍ക്കും. അബൂബക്ര്‍(റ) കൂടുതല്‍ കരയുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന് ക്വുര്‍ആന്‍ പാരായണം തുടങ്ങിയാല്‍ തന്‍റെ കണ്ണുകളെ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നില്ല. മുശ്രിക്കുകളില്‍ പെട്ട ക്വുറയ്ശി പ്രമാണിമാരെ ഇത് ഭയപ്പെടുത്തി” (ബുഖാരി).

തന്‍റെ ചെറുപ്രായം മുതല്‍ തന്നെ ഉപ്പയെയും ഉമ്മയെയും കാണുന്നത് ഇസ്ലാം അനുസരിച്ച് ജീവിക്കുന്നവരായിട്ടായിരുന്നു എന്നാണല്ലോ ഈ വചനത്തിലൂടെ ആഇശ(റ) നമ്മെ അറിയിക്കുന്നത്.

അബൂബക്ര്‍(റ) പ്രബോധന മാര്‍ഗത്തില്‍

താന്‍ മനസ്സിലാക്കിയ സത്യം തന്‍റെ കൂട്ടുകാരനെ പോലെ അദ്ദേഹവും ആളുകളെ അറിയിച്ചിരുന്നു. നബി ﷺ യെ മാതൃകയാക്കി ജനങ്ങള്‍ക്കിടയില്‍ സ്വകാര്യമായി അദ്ദേഹം നടത്തിയ പ്രബോധനത്തിലൂടെ ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. ഉസ്മാനുബ്നു അഫ്ഫാന്‍ ﷺ , സഅദുബ്നു അബീവക്വാസ്വ് ﷺ തുടങ്ങയ സ്വഹാബിമാര്‍ അവരില്‍പെട്ടവരാണ്.

നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ചതിന് ശേഷമുള്ള ആദ്യകാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്നവരില്‍ അപൂര്‍വം ചിലരേ ഉണ്ടായിരുന്നുള്ളൂ. അതില്‍പെട്ട ആളാണ് സഅദുബ്നു അബീവക്വാസ് ﷺ .അദ്ദേഹത്തിന് ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ ധാരാളം വിഷമം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഈ മതം ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്‍റെ മുമ്പില്‍കിടന്ന് മരിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

അവന്‍റെ മതത്തില്‍ അവിശ്വസിക്കുന്നതുവരെ സഅദിനോട് ഒരിക്കലും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ലെന്ന് സഅദിന്‍റെ ഉമ്മ ശപഥം ചെയ്യുകയുണ്ടായി. അവര്‍ പറഞ്ഞു: ‘മാതാപിതാക്കളെ കൊണ്ട് അല്ലാഹു നിനക്ക് ഉപദേശം നല്‍കുന്നുണ്ടെന്ന് നീ വാദിക്കുന്നുവല്ലോ. ഞാന്‍ നിന്‍റെ ഉമ്മയാണ്, ഇതുകൊണ്ട് ഞാന്‍ നിന്നോട് കല്‍പിക്കുന്നു.’ (അദ്ദേഹം) പറഞ്ഞു: ‘അവര്‍ മൂന്നുദിവസം (അങ്ങനെ) കഴിച്ചുകൂട്ടി. അവരെ പ്രയാസം മൂടുന്നതുവരെ.’

നബി ﷺ യില്‍ വിശ്വസിച്ച സഅദി(റ)ന്‍റെ ജീവിതത്തിലെ വിശ്വാസ-ആചാര രംഗത്തെല്ലാം കണ്ടുതുടങ്ങിയ മാറ്റങ്ങളില്‍നിന്ന് സഅദിനെ മുഹമ്മദിന്‍റെ മതം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ മാതാവിന് മനസ്സിലായി. അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്തു. അങ്ങനെയാണ് ഈ നിരാഹാരം അവര്‍ തുടങ്ങിയത്. എന്നാല്‍ മഹാനായ സഅദിനെ മാതാവിന്‍റെ ശപഥങ്ങളൊന്നും സ്വാധീനിച്ചില്ല. യാതൊരു പതര്‍ച്ചയും സംഭവിക്കാതെ അല്ലാഹുവിന്‍റെ ദീനില്‍ അദ്ദേഹം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. മകന്‍ വിശ്വസിച്ചിട്ടുള്ള ഈ മാര്‍ഗത്തില്‍നിന്ന് പിന്മാറില്ലെന്ന് മാതാവിനും ബോധ്യമായി. അവസാനം സത്യമാര്‍ഗത്തില്‍നിന്ന് മകനെ പിന്തിരിപ്പിക്കാന്‍ നടത്തിയ മുഴുവന്‍ വേലകളും ആ മാതാവ് അവസാനിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ഭക്ഷണം കഴിക്കാനും വെള്ളംകുടിക്കാനുമെല്ലാം തുടങ്ങി.

അബൂബക്റി(റ)ന്‍റെ പ്രബോധനത്താല്‍ ഇസ്ലാമിലേക്ക് ആദ്യനാളുകളില്‍തന്നെ വന്ന മഹാന്മാരായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്‍, അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹതുബ്നു ഉബയ്ദില്ലാഹ്, സുബയ്റുബ്നുല്‍ അവ്വാം(റ) തുടങ്ങിയവര്‍.

ബിലാല്‍, ഖബ്ബാബ്ബ്നുല്‍അറത്, അബൂ ഉബയ്ദതുല്‍ ജര്‍റാഹ്, അമ്മാറുബ്നു യാസിര്‍, അബൂസലമ, അര്‍ക്വമുബ്നു അബില്‍ അര്‍ക്വം, സുമയ്യ, സ്വുഹയ്ബ്, മിക്വ്ദാദ്, ഉസ്മാനുബ്നു മള്ഊന്‍, ഉബയ്ദതുബ്നുല്‍ ഹാരിഥ്, സഈദുബ്നു സയ്ദ്, ഫാത്വിമ, അസ്മാഅ് ബിന്‍ത് അബീബക്ര്‍, ജഅ്ഫറുബ്നു അബീത്വാലിബ്(റ)… തുടങ്ങിയവരെല്ലാം ആദ്യ നാളുകളില്‍ ഇസ്ലാമിലേക്ക് കടന്നുവന്നരില്‍ പെട്ടവരാണ്. രഹസ്യസ്വഭാവത്തോടെയായിരുന്നു ഇവര്‍ ഇസ്ലാമിലേക്ക് പ്രവേശിച്ചത്.

ഇസ്ലാമിലേക്ക് ആദ്യമായി മുന്‍കടന്നുവന്ന ഈ സ്വഹാബിമാര്‍ക്ക് നബി ﷺ അല്ലാഹുവിന്‍റെ ദീന്‍ പഠിപ്പിക്കണമല്ലോ. ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് അതിനായി അദ്ദേഹം ഇവരെ ഒരുമിച്ചുകൂട്ടും. നബി ﷺ യുടെ വീട് അതിന് പറ്റിയ വിശാലതയോ സൗകര്യമോ ഉള്ളതായിരുന്നില്ല. അബൂബക്റി(റ)ന്‍റെ വീടും അതിന് പറ്റില്ല. കാരണം, അദ്ദേഹം നബി ﷺ യുടെ ഉറ്റ ചങ്ങാതിയാണ്. മക്കക്കാര്‍ അത് ശ്രദ്ധിക്കാന്‍ കാരണമാകും. കഅ്ബയുടെ പരിസത്ത് എവിടെയായിരുന്നാലും മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. അതിനാല്‍ അതിന് പറ്റിയ ഒരു ഇടം കണ്ടെത്തി. ആരുടെയും ശ്രദ്ധയില്‍ പെടാത്ത, ക്വുറയ്ശി ഗോത്രത്തില്‍ പെടാത്ത, മഖ്സൂം ഗോത്രക്കാരനായ അര്‍ക്വമി(റ)ന്‍റെ വീടായിരുന്നു നബി ﷺ തെരഞ്ഞെടുത്തത്. വളരെ സ്വകാര്യമായി നബിയും വിശ്വാസികളും അവിടെ ഒരുമിച്ച് കൂടുമായിരുന്നു. ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും പ്രസരിപ്പിക്കുന്നതിനുമായി ആദ്യമായി രൂപംകൊണ്ട പാഠശാല ദാറുല്‍ അര്‍ക്വം (അര്‍ക്വമിന്‍റെ വീട്) ആയിരുന്നു. ഈ കാലത്ത് ഇസ്ലാമിലേക്ക് വരാന്‍ കൊതിച്ച ആളുകളോട് നബി ﷺ കൂടെയുള്ള ആളുകളുടെ എണ്ണക്കുറവെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു എന്നെല്ലാം ചരിത്രത്തില്‍ കാണാവുന്നതാണ്.

ദാറുല്‍ അര്‍ക്വമില്‍വച്ച് നബി ﷺ അല്ലാഹു ഇറക്കിക്കൊടുക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ക്ക് ഓതിക്കൊടുക്കുമായിരുന്നു. ആദ്യമായി ഇറങ്ങുന്ന വചനങ്ങള്‍ ആ സന്ദര്‍ഭത്തില്‍തന്നെ നബി ﷺ യില്‍നിന്ന് കേള്‍ക്കാന്‍ ഭാഗ്യംലഭിച്ച മഹാന്മാരായിരുന്നു ഈ സ്വഹാബിമാര്‍. നബി ﷺ ഓതിക്കൊടുക്കുന്ന സൂക്തങ്ങള്‍ അവര്‍ ശ്രദ്ധിച്ച് ഭവ്യതയോടെ കേള്‍ക്കുകയും അതില്‍നിന്ന് ഉദ്ബോധനം സ്വീകരിക്കുകയും അതുമുഖേന അവരുടെ ജീവിതത്തെ സംസ്കരിച്ചെടുക്കുകയും ചെയ്തു.

ആദ്യകാലത്ത് പരസ്യമായി ജനങ്ങളോട് ഈ സന്ദേശം പ്രഖ്യാപിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരുന്നില്ല. അതിനാല്‍തന്നെ വളരെ സ്വകാര്യമായിക്കൊണ്ടായിരുന്നു അവിടുത്തെ ഓരോ കാല്‍വയ്പും. തന്‍റെ കൂടെ വിശ്വാസദൃഢതയുള്ള കുറച്ചുപേര്‍ ഉണ്ടാകുന്നതിനായി നബി ﷺ പ്രവര്‍ത്തിച്ചു.

ആദ്യകാലത്ത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, അന്ത്യദിനത്തെ ഓര്‍മപ്പെടുത്തുന്ന, നബി ﷺ യുടേത് അടക്കം മുന്‍കാല പ്രവാചകന്മാരുടെ ചരിത്രവും അവരുടെ രിസാലത്തിനെ അറിയിക്കുന്നതുമായ സൂക്തങ്ങളായിരുന്നു അവതീര്‍ണമായിരുന്നത്.

അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ ഓര്‍മപ്പെടുത്തി, അവന്‍റെ കഴിവിനെ പറ്റിയും മഹത്ത്വത്തെ പറ്റിയും പരിചയപ്പെടുത്തി, അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹന്‍ എന്ന ഏകദൈവ വിശ്വാസത്തിന്‍റെ കാതല്‍ അവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വിധത്തിലായിരുന്നു ആദ്യകാലത്തെ ക്വുര്‍ആന്‍ വചനങ്ങള്‍. അതുപോലെ, മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും മരണത്തിന് ശേഷമാണ് യഥാര്‍ഥ ജീവിതം തുടങ്ങുന്നതെന്നും അറിയിക്കുന്നതായിരുന്നു ആദ്യകാലത്തെ ക്വുര്‍ആന്‍ വചനങ്ങള്‍. പ്രവാചകന്മാര്‍ ആരാണെന്നും അവരില്‍ വിശ്വസിക്കേണ്ടതിന്‍റെ പ്രാധാന്യവും അവര്‍ കാണിക്കുന്ന പ്രകാശത്തെ സ്വീകരിച്ച ആളുകളെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചിരുന്നതെന്നും മുന്‍കാല പ്രവാചകന്മാരുടെ ചരിത്രങ്ങളിലൂടെ ഓര്‍മപ്പെടുത്തി വിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു ആദ്യകാലത്ത് അവതീര്‍ണമായ ക്വുര്‍ആന്‍ വചനങ്ങള്‍.

ഇപ്രകാരം ഇറങ്ങിയ ക്വുര്‍ആനിലെ വചനങ്ങളില്‍നിന്ന് തൗഹീദ് അവരുടെ ഹൃദയത്തില്‍ പാറപോലെ ഉറച്ചു. പ്രവാചകന്മാരുടെ ചരിത്രങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട അവര്‍ക്ക് മക്കക്കാരുടെ എതിര്‍പ്പില്‍ ക്ഷമിക്കാനും സഹിക്കാനും സാധിച്ചു. പരലോക ജീവിതത്തില്‍ വിജയിക്കുന്നതിന് വേണ്ടി അവരുടെ സ്വഭാവത്തെ അല്ലാഹുവിന് ഇഷ്ടമുള്ളതാക്കി മാറ്റുന്നതിനും അവര്‍ക്ക് സാധിച്ചു.

ഏതാണ്ട് മൂന്നു കൊല്ലം നീണ്ടുനിന്ന രഹസ്യപ്രബോധന കാലത്ത് പതറാത്ത, ഉറച്ച വിശ്വാസമുള്ള, എന്തും സഹനത്തോടെ നേരിടാന്‍ ധൈര്യമുള്ള, സല്‍സ്വഭാവികളായ, മാതൃകായോഗ്യരായ നാല്‍പതോളം ആളുകളെ നബി ﷺ വാര്‍ത്തെടുത്തു.

മുഹമ്മദ് നബി ﷺ യുടെ നേതൃത്വത്തില്‍ മക്കയില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ചിലരെല്ലാം അറിഞ്ഞിരുന്നു. അവര്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. കാരണം, ബഹുദൈവാരാധനയില്‍നിന്ന് മാറിനിന്ന് ഏകദൈവാരാധകരായി ഇബ്റാഹീം നബി ﷺ യുടെ മില്ലത്തില്‍ ജീവിച്ച ഉമയ്യതുബ്നു അബിസ്വല്‍ത്, ക്വുസ്സ്ബ്നു സാഇദ, അംറുബ്നു നുഫയ്ല്‍(റ) തുടങ്ങിയവരെ പോലുള്ള ഒറ്റപ്പെട്ട ആളുകള്‍ അങ്ങിങ്ങായി ഉണ്ടായിരുന്നു. അക്കാലത്ത് ഇവര്‍ ജനങ്ങളില്‍ പ്രബോധനം ചെയ്യാത്തതിനാല്‍ നാട്ടില്‍ പ്രശ്നമുണ്ടായിരുന്നില്ല. ഇതുപോലെതന്നെ മുഹമ്മദ് നബി ﷺ യും സ്വഹാബിമാരും ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താതെ അവര്‍ മനസ്സിലാക്കിയതുപോലെ ജീവിച്ചുകൊള്ളുമെന്നാണ് അവര്‍ വിചാരിച്ചത്. കാരണം ആരും അവരുടെ ഇസ്ലാം ആശ്ലേഷണം പരസ്യമാക്കിയിരുന്നില്ല. അതിന് നബി ﷺ അവരോട് കല്‍പിക്കുകയും ചെയ്തിരുന്നില്ല. ഇങ്ങനെ പരസ്യമാക്കാത്തതിനാലാണ് ക്വുറയ്ശികള്‍ അന്ന് ഇവരുടെ കാര്യം പരിഗണിക്കാതിരുന്നത്. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

07: ആദ്യ ദിവ്യസന്ദേശത്തിനു ശേഷമുള്ള ഇടവേള

07: ആദ്യ ദിവ്യസന്ദേശത്തിനു ശേഷമുള്ള ഇടവേള

(മുഹമ്മദ് നബിﷺ, ഭാഗം 7)

ഹിറാഅ് ഗുഹയില്‍വച്ച് ലഭിച്ച ആദ്യ വഹ്‌യിനു ശേഷം അല്‍പകാലത്തേക്ക് വഹ്‌യ് ഉണ്ടായില്ല. വഹ്‌യ് നിലച്ച ആ കാലം ‘ഫത്‌റതുല്‍ വഹ്‌യ് എന്നാണ് അറിയപ്പെടുന്നത്. അത് എത്ര കാലമായിരുന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇതു സംബന്ധമായി വന്ന റിപ്പോര്‍ട്ടുകളെ പരിശോധിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: ‘എന്നാല്‍ വഹ്‌യ് നിലച്ച ആ കാലം ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇബ്‌നു സഅദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത്; അത് (ആ കാലം ഏതാനും) ദിവസങ്ങളായിരുന്നു എന്നാണ്.’

അത് എത്ര ദിവസമാണെന്ന് ക്ലിപ്തമല്ല. മൂന്നുദിവസം, പത്തുദിവസം, പതിനഞ്ചുദിവസം, നാല്‍പതു ദിവസം, ആറുമാസം എന്നൊക്കെ അഭിപ്രായപ്പെട്ടവരുണ്ട്. രണ്ടരവര്‍ഷം എന്നും മൂന്നുവര്‍ഷം എന്നുമൊക്കെ യാതൊരു നിലയ്ക്കും സ്വീകാര്യയോഗ്യമല്ലാത്ത അഭിപ്രായം പറഞ്ഞവരുമുണ്ട്.

വഹ്‌യ് ഇല്ലാതിരുന്ന ഈ കാലത്ത് നബിﷺ അങ്ങേയറ്റത്തെ ദുഃഖിതനായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ആ ദുഃഖം മൂത്ത് അവിടുന്ന് ആത്മഹത്യക്ക് പോലും ചിന്തിച്ചെന്നും അതിനായി പലതവണ മലമുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ചെന്നും ഓരോ തവണ പര്‍വതത്തിന്റെ ഉച്ചിയില്‍നിന്ന് ചാടാനൊരുങ്ങുമ്പോഴെല്ലാം ജിബ്‌രീല്‍(അ) നബിﷺയുടെ അടുത്ത് വരികയും, ശേഷം ‘ഓ, മുഹമ്മദ്, തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്നത് സത്യമാകുന്നു’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കാറാണ് പതിവെന്നും ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ഇതൊന്നും അംഗീകരിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. കാരണം, ആത്മഹത്യയെന്ന മഹാപാപം ചെയ്യാന്‍ ഒരിക്കലും പ്രവാചകന്മാര്‍ ഉദ്ദേശിക്കില്ല. അതുപോലെ ജിബ്‌രീല്‍(അ) വന്ന് നബിﷺയെ ആശ്വസിപ്പിക്കുമ്പോള്‍ അതില്‍ വിശ്വാസം കൊള്ളുന്നതിന് പകരം വീണ്ടും ജീവന്‍ നശിപ്പിക്കാന്‍ ഒരു പ്രവാചകന്‍ ശ്രമിക്കുമോ? ഒരിക്കലുമില്ല! മാത്രവുമല്ല, ഈ സംഭവമൊന്നും പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ടുകളുമല്ല. ആശയപരമായും നിവേദകപരമ്പരയുടെ സ്വീകാര്യതയുടെ അടിസ്ഥാനത്തിലും ഇത് തള്ളിക്കളയേണ്ടതാണ്.

വീണ്ടും വഹ്‌യ് വരുന്നു

അല്‍പനാളുകളിലെ ഇടവേളക്ക് ശേഷം വീണ്ടും ദിവ്യബോധനം വരാന്‍ ആരംഭിച്ചു. എന്തിനായിരുന്നു ഈ അല്‍പകാലത്തെ ഇടവേള എന്നതിനെ സംബന്ധിച്ച് ഇബ്‌നു ഹജര്‍(റഹി) പറയുന്നു:

”അത് (വഹ്‌യ് കുറച്ചുകാലം വരാതെ പിന്നീട് വരാന്‍ തുടങ്ങിയത്) നബിﷺക്ക് ഉണ്ടായ പേടി നീങ്ങിപ്പോകുന്നതിനു വേണ്ടിയും ഇനിയും അത് തുടര്‍ന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം അവിടുത്തേക്ക് ഉണ്ടാകുന്നതിന് വേണ്ടിയും ആയിരുന്നു.”

രണ്ടാമത് വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി നബിﷺ തന്നെ നമുക്ക് പറഞ്ഞുതരുന്നത് കാണുക: ”ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ) പറഞ്ഞു: ‘നബിﷺ വഹ്‌യ് നിലച്ചതിനെ പറ്റി സംസാരിക്കവെ (ഇപ്രകാരം) പറഞ്ഞു: ഞാന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേള്‍ക്കാനിടയായി. അപ്പോള്‍ ഞാന്‍ എന്റെ ദൃഷ്ടി ഉയര്‍ത്തി. അപ്പോഴതാ ഹിറാഇല്‍ എന്റെ അടുത്തു വന്ന മലക്ക് ആകാശത്തിന്റെയും ഭൂമിയുടെയും ഇടയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. അപ്പോള്‍ ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്നെ പുതപ്പിക്കൂ, നിങ്ങള്‍ എന്നെ പുതപ്പിക്കൂ.’ അപ്പോള്‍ അല്ലാഹു (ഈ സൂക്തങ്ങള്‍) അവതരിപ്പിച്ചു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.”

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ നബിﷺ ആ സന്ദര്‍ഭത്തില്‍ പേടിച്ച് ഭൂമിയിലേക്ക് വീണു എന്നും കാണാവുന്നതാണ്.

രണ്ടാം തവണ വഹ്‌യ് ഇറങ്ങിയപ്പോഴും അവിടുന്ന് നന്നായി പേടിച്ചു. ആദ്യത്തേതുപോലെത്തന്നെ പേടിച്ച് കുടുംബത്തിലേക്ക് ഓടുകയും അവര്‍ അദ്ദേഹത്തെ പുതപ്പിക്കുകയും ചെയ്തു. അങ്ങനെ കിടക്കുന്ന സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ ഇറക്കപ്പെടുന്നത്. പേടിച്ച് പുതപ്പിനുള്ളില്‍ കിടക്കേണ്ടവനല്ല താങ്കളെന്നും, എഴുന്നേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടവനാണെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനം നടത്തേണ്ടതിനാല്‍ ശുദ്ധികൈവരിക്കണമെന്നും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെ ഒഴിവാക്കണമെന്നും കല്‍പിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ വഹ്‌യ്. പന്നീട് വഹ്‌യ് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു.

സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ ഇറങ്ങിയതിനുശേഷം ഇറങ്ങുന്നത് സൂറത്തുല്‍ മുദ്ദസ്സിറിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളാണല്ലോ. അപ്പോള്‍ എന്തുകൊണ്ട് ഈ ഭാഗം സൂറത്തുല്‍ അലക്വിന്റെ ബാക്കിഭാഗത്ത് വന്നില്ല എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടായേക്കാം. ക്വുര്‍ആനിലെ ഓരോ സൂക്തവും നബിﷺക്ക് ഇറങ്ങുമ്പോള്‍ത്തന്നെ ആ വചനങ്ങള്‍ ഏത് അധ്യായത്തിലാണ് വരേണ്ടതെന്നും എവിടെയാണ് വരേണ്ടതെന്നും അല്ലാഹു അറിയിച്ചിരുന്നു. ആ കാര്യം നബിﷺയുടെ വഹ്‌യ് എഴുത്തുകാരെ അറിയിക്കുകയും അവര്‍ അതുപ്രകാരം എഴുതിവയ്ക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വുര്‍ആനിലെ ഓരോ അധ്യായവും അതിലെ ഓരോ വചനങ്ങളും ക്രമീകരിച്ചിരിക്കുന്നത് എന്ന കാര്യം നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടതുണ്ട്.

വഹ്‌യ് നിലയ്ക്കല്‍ മറ്റൊരു സന്ദര്‍ഭത്തിലും

മറ്റൊരു സന്ദര്‍ഭത്തിലും ഇതുപോലെ നബിﷺക്ക് വഹ്‌യ് വരാത്ത ഇടവേള ഉണ്ടായിരുന്നു. അത് രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ശത്രുക്കള്‍ അവിടുത്തെ നന്നായി പരിഹസിക്കാനും കുത്തിപ്പറയാനും തുടങ്ങി. മുഹമ്മദിനെ അവന്റെ റബ്ബ് ഒഴിവാക്കിയിരിക്കുന്നു എന്ന് അവര്‍ നബിﷺയെ പറ്റി പറയാന്‍ തുടങ്ങി. അപ്പോഴാണ് അല്ലാഹു താഴെ കാണുന്ന സൂക്തങ്ങള്‍ ഇറക്കിയത് എന്ന് ചരിത്രത്തില്‍ കാണാം.

”പൂര്‍വാഹ്നം തന്നെയാണ സത്യം; രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” (ക്വുര്‍ആന്‍ 93:1-3).

സൂറത്തുല്‍ അലക്വിലെ ആദ്യ സൂക്തങ്ങള്‍ ഇറക്കപ്പെട്ടതിനുശേഷം വഹ്‌യ് നിലച്ച സംഭവം നാം വിവരിക്കുകയുണ്ടായി. അതിനെത്തുുടര്‍ന്നാണ് സൂറത്തുല്‍ മുദ്ദസ്സിറിലെ സൂക്തങ്ങള്‍ ഇറങ്ങിയതെന്നും നാം മനസ്സിലാക്കി. എന്നാല്‍ ആദ്യവഹ്‌യ് നിലച്ചതിനുശേഷം ആദ്യമായി ഇറക്കപ്പെട്ടതാണ് ഈ സൂക്തങ്ങളെന്ന്(93:1-3) തെറ്റുധരിച്ച ചിലരുണ്ട്. അത് ശരിയല്ല.

വഹ്‌യിന്റെ ഇനങ്ങള്‍

സത്യസന്ധമായ സ്വപ്‌നമായിരുന്നു വഹ്‌യിന്റെ ആരംഭമെന്ന് മുമ്പ് നാം വിവരിച്ചത് ഓര്‍ക്കുമല്ലോ. പ്രവാചകന്മാര്‍ക്ക് അല്ലാഹു സ്വപ്‌നത്തിലൂടെയും വഹ്‌യ് നല്‍കും എന്നതാണ് ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. നബിﷺക്ക് ഏകദേശം ആറു മാസത്തോളം ഈ അവസ്ഥയുണ്ടായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇബ്‌റാഹീം നബി(അ)ക്ക് സ്വപ്‌നത്തിലൂടെ വഹ്‌യ് നല്‍കിയ സംഭവം പ്രസിദ്ധമാണ്.

രണ്ടാമത്തെ രൂപം മറ്റൊന്നായിരുന്നു. ജിബ്‌രീല്‍(അ) നബിﷺയുടെ അടുക്കല്‍ വന്ന് സന്ദേശം നല്‍കും. എന്നാല്‍ നബിﷺ ജിബ്‌രീലിനെ കാണാറില്ലായിരുന്നു. മലക്ക് മനുഷ്യരൂപത്തില്‍ നബിﷺയുടെ അടുത്തുവന്ന് സന്ദേശം നല്‍കലാണ് വഹ്‌യിന്റെ മൂന്നാമത്തെ രൂപം. അതിനെ സംബന്ധിച്ച് നബിﷺ പറയുന്നത് കാണുക: ”ചിലപ്പോള്‍ മലക്ക് എനിക്കുവേണ്ടി ഒരു പുരുഷന്റെ രൂപംപ്രാപിക്കും. എന്നിട്ട് എന്നോട് അദ്ദേഹം സംസാരിക്കും. അപ്പോള്‍ ഞാന്‍ അദ്ദേഹം പറയുന്നത് നന്നായി മനസ്സിലാക്കും” (ബുഖാരി).

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വഹാബിമാര്‍ക്കും ജിബ്‌രീലിനെ കാണാമായിരുന്നു. മണിനാദംപോലെയുള്ള ശബ്ദം കേള്‍ക്കുന്ന രൂപത്തിലാണ് നബിﷺക്ക് വഹ്‌യ് ലഭിക്കുന്നതിന്റെ നാലാമത്തെ രൂപം. അതായിരുന്നു അവിടുത്തേക്ക് അങ്ങേയറ്റത്തെ പ്രയാസമുണ്ടായിരുന്നത്. അതിനെ സംബന്ധിച്ച് ഹദീഥുകളില്‍ ഇപ്രകാരം കാണാം:

അല്‍ഹാരിഥ് ഇബ്‌ന് ഹിശാം(റ) റസൂലിﷺനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എപ്രകാരമായിരുന്നു അങ്ങേക്ക് വഹ്‌യ് വന്നിരുന്നത്?’ അപ്പോള്‍ റസൂല്‍ﷺ പറഞ്ഞു: ‘ചിലപ്പോള്‍ മണിനാദംപോലെയാണ് എനിക്ക് വഹ്‌യ് വന്നിരുന്നത്. അതായിരുന്നു എനിക്ക് ഏറ്റവും പ്രയാസം. അങ്ങനെ അത് എന്നില്‍നിന്ന് വിട്ടുമാറിപ്പോയാല്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ നന്നായി മനസ്സിലാക്കുകയും ചെയ്യും'(ബുഖാരി).

ഈ അവസ്ഥയില്‍ വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി ആഇശ(റ) പറയുന്നത് കാണുക: ”കഠിനമായ തണുപ്പുള്ള ഒരു ദിവസത്തില്‍ നബിﷺക്ക് വഹ്‌യ് ഇറങ്ങുന്നത് ഞാന്‍ കാണുകയുണ്ടായി. അങ്ങനെ അത് (വഹ്‌യ് ഇറങ്ങുന്നത്) ഒഴിവായപ്പോള്‍ തീര്‍ച്ചയായും അവിടുത്തെ നെറ്റിയില്‍ വിയര്‍പ്പ് ഒഴുകി”(ബുഖാരി).

അവിടുത്തെ മുഖത്തിന്റെ അവസ്ഥതന്നെ മാറുമായിരുന്നു എന്നും മറ്റു ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബിﷺയുടെ വഹ്‌യ് എഴുത്തുകാരനായ സൈദുബ്‌നു ഥാബിത്(റ) പറയുന്നത് കാണുക:

”നബിﷺയുടെ തുട എന്റെ തുടയില്‍ ആയിരിക്കുമ്പോള്‍ അല്ലാഹു അവന്റെ റസൂലിന്ﷺ (വഹ്‌യ്) ഇറക്കി. എന്റെ തുട പൊട്ടിപ്പോകുന്നത് ഞാന്‍ പേടിക്കുന്നത് വരെ അത് എനിക്ക് അങ്ങേയറ്റത്തെ ഭാരമായി”(ബുഖാരി).

നബിﷺയും സൈദും(റ) അന്നേരം ഒട്ടകപ്പുറത്ത് യാത്രയിലായിരുന്നു. ആ ഇരുത്തത്തില്‍ അവിടുത്തെ കാല്‍തുട സൈദി(റ)ന്റെ കാല്‍തുടയില്‍ തട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. അപ്പോഴാണ് ഇപ്രകാരം വഹ്‌യ് ഇറങ്ങിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ ഭാരം താങ്ങാന്‍ കഴിയാതെ വാഹനം മുട്ടുകുത്തുമായിരുന്നു എന്നും നമുക്ക് കാണാവുന്നതാണ്. മലക്കിനെ തനതായ രൂപത്തില്‍ കാണുന്ന രൂപത്തിലും നബിﷺക്ക് വഹ്‌യ് ലഭിക്കാറുണ്ടായിരുന്നു. രണ്ടുതവണയാണ് ഇപ്രകാരം ഉണ്ടായത് എന്നും ജിബ്‌രീലിനെ സാക്ഷാല്‍ രൂപത്തില്‍ നബിﷺ കണ്ടപ്പോള്‍ ജിബ്‌രീലിന് അതിവിശാലമായ അറുനൂറ് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും നബിﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അല്ലാഹു തന്നെ നേരിട്ട് ഒരു മറക്ക് പിന്നില്‍വച്ച് സംസാരിച്ചും വഹ്‌യ് നല്‍കും. ഇതാണ് അഞ്ചാമത്തെ രൂപം. ഇസ്‌റാഅ്-മിഅ്‌റാജ്‌യാത്രയില്‍ നബിﷺയോട് നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ട സന്ദര്‍ഭത്തില്‍ അല്ലാഹു നബിﷺയുമായി നടത്തിയ സംസാരം ഇതിന് ഉദാഹരണമാണ്. മൂസാ(അ) തൗറാത്ത് സ്വീകരിക്കാന്‍ പോയ സന്ദര്‍ഭത്തില്‍ അല്ലാഹുവുമായി സംസാരിച്ചത് നാം മനസ്സിലാക്കിയിട്ടുണ്ട്.

”നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ലതന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു”(ക്വുര്‍ആന്‍ 7:143).

മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ച ഈ സന്ദര്‍ഭവും ഒരു മറക്ക് പിന്നില്‍ നിന്നായിരുന്നു എന്ന് ഈ ആയത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. വഹ്‌യിന്റെ ഈ രൂപത്തെ പറ്റി ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക:

”(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 42:51).

നബിﷺക്ക് ജിബ്‌രീല്‍(അ) വഹ്‌യ് നല്‍കുന്ന വേളയില്‍ പെെട്ടന്ന് അതെല്ലാം ഹൃദിസ്ഥമാക്കുന്നതിന് ധൃതിപ്പെടുമായിരുന്നു. വഹ്‌യ് നല്‍കപ്പെടുന്ന കാര്യങ്ങള്‍ മറന്നേക്കുമോ എന്നെല്ലാമുള്ള പേടികൊണ്ടാകാം അവിടുന്ന് ഇപ്രകാരം ധൃതികാണിച്ചിരുന്നത്. അതിനാല്‍ നബിﷺയെ അല്ലാഹു ആശ്വസിപ്പിച്ചു:

”നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതുംകൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു” (ക്വുര്‍ആന്‍ 75:16-19).

”നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല” (ക്വുര്‍ആന്‍ 87:6).

”…ക്വുര്‍ആന്‍-അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി- പാരായണം ചെയ്യുന്നതിനു നീ ധൃതികാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:114).

നബിﷺക്ക് വഹ്‌യ് നല്‍കുന്ന ഏതൊരു കാര്യത്തിലും യാതൊരു മറവിയും സംഭവിക്കാത്ത വിധത്തില്‍ അല്ലാഹു പ്രത്യേകമായ കാവല്‍ നല്‍കിയിരുന്നു. ധൃതിപ്പെട്ട് പഠിക്കാന്‍ ശ്രമിച്ച നബിﷺയോട് അല്ലാഹു പറഞ്ഞത് നാം കണ്ടല്ലോ. അതിന് ശേഷം നബിﷺ എപ്രകാരമായിരുന്നു എന്നത് ഹദീഥില്‍ കാണാം.

”അങ്ങനെ ജിബ്‌രീല്‍ നബിﷺയുടെ അടുത്ത് വന്നാല്‍ അവിടുന്ന് തലതാഴ്ത്തി ഇരിക്കും. ജിബ്‌രീല്‍ പോയാല്‍ അല്ലാഹു നബിﷺക്ക് വാഗ്ദാനം നല്‍കിയതുപോലെ അത് പാരായണം ചെയ്യുമായിരുന്നു” (ബുഖാരി).

(തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

06: നബി ﷺ യുടെ ഏകാന്തവാസം

നബി ﷺ യുടെ ഏകാന്തവാസം

(മുഹമ്മദ് നബി ﷺ , ഭാഗം 6)

മുഹമ്മദ് ﷺ പ്രവാചകത്വത്തിന് മുമ്പും ശേഷവും ആര്‍ക്കും മാതൃയാകും വിധമാണ് ജീവിച്ചിരുന്നത് എന്നു നാം മനസ്സിലാക്കി. ജാഹിലിയ്യ കാലത്തെ അറബികളുടെ മൂല്യച്യുതിയുടെ ആഴം ചെറുതായിരുന്നില്ല. അവരുടെ വഴിവിട്ട ജീവിതം പ്രവാചകനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളോടും അരാജകത്വങ്ങളോടും നീരസവും വിമുഖതയും നബി ﷺ യില്‍ നിലനിന്നു. സമൂഹത്തില്‍നിന്നും അകന്നുമാറി ഏകാന്തനായി ജീവിക്കുന്നത് അദ്ദേഹത്തിന് പ്രിയങ്കരമായിത്തോന്നി. ഈ ചിന്ത ദിനംപ്രതി വര്‍ധിച്ചു. നുബുവ്വത്ത് (പ്രവാചകത്വം) ലഭിക്കാന്‍ പോകുന്നതിന്റെ പല അടയാളങ്ങളും നബി ﷺ യില്‍ ഉണ്ടാകാന്‍ തുടങ്ങി. നബി ﷺ ക്ക് താന്‍ നബിയാകാന്‍ പോകുന്നു എന്നതിനെപ്പറ്റി അറിവില്ലായിരുന്നെങ്കിലും പലതരത്തിലുള്ള പ്രത്യേകതകളും അവിടുത്തെ ജീവിതത്തില്‍ സംഭവിക്കാന്‍ തുടങ്ങി. നബി ﷺ മക്കയിലൂടെ നടന്നുപോകുമ്പോള്‍ ഒരു കല്ല് അവിടുത്തോട് സലാം പറയാന്‍ തുടങ്ങിയത് അതില്‍പെട്ട ഒരു പ്രത്യേകതയായിരുന്നു. അതിനെപ്പറ്റി നബി ﷺ പറയുന്നത് കാണുക:

ജാബിറുബ്‌നു സമുറ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ (പ്രവാചകനായി) നിയോഗിക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറയാറുണ്ടായിരുന്ന മക്കയിലെ ഒരു കല്ലിനെപ്പറ്റി തീര്‍ച്ചയായും എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും ഞാന്‍ അതിനെ തിരിച്ചറിയുന്നു.”

പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് നബി ﷺ ഇടയ്ക്കിടക്ക് ചില സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഈ സ്വപ്‌നങ്ങള്‍ പ്രഭാതം പൊട്ടിവിടരുന്നതുപോലെ സത്യമായി പുലരുകയും ചെയ്യും! ആഇശ(റ) അതിനെപ്പറ്റി നമുക്ക് പറഞ്ഞുതരുന്നുണ്ട്.

നബി ﷺ യുടെ പത്‌നി ആഇശ(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലി ﷺ ന് ആദ്യമായി വഹ്‌യിന് തുടക്കം കുറിച്ചത് സത്യസന്ധമായ സ്വപ്‌നത്തിലൂടെയായിരുന്നു. നബി ﷺ (ഒരു) സ്വപ്‌നവും കാണാറില്ലായിരുന്നു; പ്രഭാതം പൊട്ടിവിടരുന്നതുപോലെ (ആ) സ്വപ്‌നം പുലരാതെയല്ലാതെ. പിന്നീട് അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാക്കപ്പെട്ടു. അങ്ങനെ നബി ﷺ ഹിറാഅ് ഗുഹയില്‍ ആരാധനയിലായി കുറെ രാത്രികള്‍ കുടുംബത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് കഴിച്ചുകൂട്ടും. അതിനുള്ള പാഥേയം അവിടുന്ന് കരുതിയിരുന്നു. പിന്നീട് ഖദീജ(റ)യുടെ അടുക്കലേക്ക് മടങ്ങും. അങ്ങനെ അവിടുത്തേക്ക് സത്യം വെളിപ്പെടുന്നതുവരെ അതുപോലെയുള്ള പാഥേയം ഒരുക്കുമായിരുന്നു. (അങ്ങനെ) അദ്ദേഹം ഹിറാഅ് ഗുഹയില്‍ ആയിരിക്കെ മലക്ക് വന്നു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘വായിക്കുക.’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ നബി ﷺ പറഞ്ഞു: ‘എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു.’ എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നത് വരെ രണ്ടാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ മൂന്നാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (സൂറ അലക്വ് 1-5).

നബി ﷺ അതുമായി പേടിച്ച് മടങ്ങി. അങ്ങനെ ഖദീജ(റ)യുടെ അടുക്കല്‍ പ്രവേശിച്ചു. എന്നിട്ട് അവിടുന്ന് അവരോട് പറഞ്ഞു: ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ.’ അങ്ങനെ അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അദ്ദേഹം ഖദീജ(റ)യോട് പറഞ്ഞു: ‘ഖദീജാ, എനിക്ക് എന്തുപറ്റി? ഞാന്‍ എന്റെ കാര്യത്തില്‍ പേടിക്കുന്നു!’ എന്നിട്ട് അവരോട് ആ വിവരം അറിയിച്ചു. ഖദീജ(റ) പറഞ്ഞു: ‘അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.’ എന്നിട്ട് ഖദീജ(റ) അദ്ദേഹത്തെ തന്റെ പിതൃവ്യനായ വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം അറബിയില്‍ എഴുതും. ഇഞ്ചീലില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചത് അറബിയില്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹം വലിയ പ്രായമുള്ള, അന്ധത ബാധിച്ച ആളായിരുന്നു. ഖദീജ(റ) പറഞ്ഞു: ‘ഓ, പിതൃവ്യ പുത്രാ, താങ്കളുടെ സഹോദര പുത്രനില്‍നിന്ന് (അദ്ദേഹം പറയുന്നത്) കേട്ടാലും.’ വറക്വത് പറഞ്ഞു: ‘ഓ, സഹോദര പുത്രാ, എന്താണ് താങ്കള്‍ കണ്ടത്?’ അപ്പോള്‍ നബി ﷺ കണ്ടതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ വറക്വത് പറഞ്ഞു: ‘ഇത് മൂസായുടെമേല്‍ ഇറക്കപ്പെട്ട മലക്കാകുന്നു. നിന്റെ സമൂഹം നിന്നെ പുറത്താക്കുന്ന സമയത്ത്…’ റസൂല്‍ ﷺ ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമെന്നോ?’ വറക്വത് പറഞ്ഞു: ‘അതെ, നിനക്ക് കൊണ്ടു വന്നതുമായി വന്നിട്ടുള്ള ഏതൊരാളും ഉപദ്രവിക്കപ്പെടാതെ വന്നിട്ടില്ല. നിന്നെ (അവര്‍ ഉപദ്രവിക്കുന്ന) ദിവസത്തില്‍ ഞാന്‍ ജീവിച്ചിരിക്കുന്നവനാണെങ്കില്‍ നിന്നെ ഞാന്‍ ബലിഷ്ഠമായി സഹായിക്കുക തന്നെ ചെയ്യും.’ പിന്നീട് താമസിയാതെ വറക്വത് മരണപ്പട്ടു. അങ്ങനെ നബി ﷺ ദുഃഖിതനാകുന്നതുവരെ വഹ്‌യ് (അല്‍പ കാലം) നിന്നു” (ബുഖാരി).

ദീര്‍ഘമായ ഈ ഹദീഥിന്റെ തുടക്കത്തില്‍ നബി ﷺ യുടെ വഹ്‌യിന്റെ ആരംഭം സത്യസന്ധമായ സ്വപ്‌നമായിരുന്നു എന്നത് മനസ്സിലാക്കാം. അഥവാ, പ്രവാചകന്‍ ﷺ ഉറക്കത്തില്‍ കാണുന്ന ഓരോ സ്വപ്‌നവും പകല്‍ വിടരുന്നതുപോലെ സത്യമായി പുലര്‍ന്നുവന്നിരുന്നു. ഇത് പ്രവാചകത്വത്തിന്റെ തുടക്കത്തിനുള്ള ഒരു അടയാളമായിരുന്നു. ഈ കാര്യം നബി ﷺ ക്ക് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. മറഞ്ഞകാര്യങ്ങള്‍ അവിടുത്തേക്ക് സ്വന്തമായി അറിയില്ലല്ലോ. ശേഷം അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാകുകയും ഹിറാഅ് ഗുഹയില്‍ ഏകാന്തനായി ആരാധനയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ഏകാന്തവാസത്തിനായി ഹിറാഅ് ഗുഹ തെരഞ്ഞെടുക്കാന്‍ കാരണം അവിടെനിന്നു നോക്കിയാല്‍ കഅ്ബ നന്നായി തെളിഞ്ഞ് കാണാമായിരുന്നു എന്നതാണ് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഹിറാഅ് ഗുഹയില്‍ ഏകാന്തനായി, ധ്യാനനിരതനായി നബി ﷺ കഴിച്ചുകൂട്ടും. അങ്ങനെ ധാരാളം രാത്രികള്‍ വീട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ കഴിയാറായിരുന്നു പതിവ്. ഭക്ഷണവും വെള്ളവുമെല്ലാം പത്‌നി ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും. അതുമായി അവിടുന്ന് ഹിറാഅ് ഗുഹയിലേക്ക് പോകും. പാഥേയം തീര്‍ന്നാല്‍ വീട്ടിലേക്ക് മടങ്ങിവരും. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം നബി ﷺ ഹിറാഅ് ഗുഹയില്‍ ഏകാന്തനായി ഇരിക്കുമ്പോള്‍ അവിടെ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു. എഴുത്തും വായനയും അറിയാത്ത പ്രവാചക ﷺ നോട് ജിബ്‌രീല്‍(അ) ആദ്യമായി കല്‍പിച്ചത് വായിക്കാന്‍ വേണ്ടിയായിരുന്നു. ‘ഞാന്‍ വായിക്കുന്നവനല്ല, അഥവാ എനിക്ക് വായന അറിയില്ല’ എന്നായിരുന്നു മറുപടി. നബി ﷺ യെ ജിബ്‌രീല്‍ ശക്തമായി മൂന്നുതവണ ആലിംഗനം ചെയ്യുകയും വിടുകയും ചെയ്തു. ആ ശക്തമായ പിടുത്തത്തില്‍ നബി ﷺ ക്ക് വല്ലാത്ത ക്ലേശം അനുഭവപ്പെട്ടു. തുടര്‍ന്ന് ക്വുര്‍ആനിലെ സൂറതുല്‍ അലക്വിലെ ആദ്യ സൂക്തങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. അത് ഒരു റമദാനില്‍ ആയിരുന്നു; നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സിന്റെ തുടക്കത്തില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ യുടെ ജനനം റമദാനിലായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

വഹ്‌യിന് ഒരു ഭാരം ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആഇശ(റ)യുടെ മടിയില്‍ നബി ﷺ തലവച്ച് കിടക്കുമ്പോള്‍ വഹ്‌യ് ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആഇശ(റ) അനുഭവിച്ചിരുന്ന പ്രയാസം ഹദീഥുകളില്‍ കാണാം. അതുപോലെ ഈ ക്വുര്‍ആന്‍ ഒരു പര്‍വതത്തിലാണ് ഇറക്കിയിരുന്നതെങ്കില്‍ അത് വിനയപ്പെടുകയും അല്ലാഹുവിനെക്കുറിച്ചുള്ള പേടിയാല്‍ പൊട്ടിപ്പിളരുകയും ചെയ്യുമായിരുന്നു എന്ന് ക്വുര്‍ആനും (സൂറഃ അല്‍ഹശ്ര്‍ 22) വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാരം സ്വീകരിക്കുവാന്‍ പര്യാപ്തമാകും വിധത്തില്‍ അവിടുത്തെ സജ്ജമാക്കിയതാകാം ജിബ്‌രീലി(അ)ന്റെ ശക്തമായ പിടുത്തവും വിടലും എല്ലാം. അല്ലാഹുവാണ് ഏറ്റവും അറിവുള്ളവന്‍.

മലക്ക് ഓതിക്കൊടുത്തത് പോലെ അവിടുന്നും ഉരുവിട്ടു. ആ വചനങ്ങള്‍ അവിടുത്തെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. പെെട്ടന്ന് തന്റെ അടുത്തു വന്ന മലക്കിനെ കാണാതാകുകയും ചെയ്തു. നബി ﷺ അങ്ങേയറ്റം പേടിച്ചു. ഹിറാഅ് ഗുഹയില്‍നിന്ന് ഇറങ്ങി. പ്രിയ സഖി ഖദീജഃ(റ)യുടെ അടുത്തേക്ക് ധൃതിപ്പെട്ട് മടങ്ങി. അവിടുന്ന് പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. എന്നെ പുതപ്പിക്കൂ എന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ തന്റെ സ്‌നേഹനിധിയെ നന്നായി പുതപ്പിച്ചു. ബുദ്ധിമതിയായ ഖദീജ(റ) അവിടുത്തോട് മറ്റൊന്നും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. കാരണം, പേടിച്ച് വന്നതാണല്ലോ. ആദ്യം അവിടുന്ന് ആവശ്യപ്പെട്ടത് നിവൃത്തിച്ചുകൊടുത്തു. പിന്നീട് പേടി അല്‍പാല്‍പമായി നീങ്ങി. അപ്പോള്‍ ഖദീജ(റ) കാര്യം തിരക്കി. നബി ﷺ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. നബി ﷺ യുടെ സംഭവ വിവരണം കേട്ടപ്പോള്‍ ഖദീജ(റ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ശേഷം, ഖദീജ(റ)യുടെ ബന്ധുവായ, മുന്‍വേദഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് നബി ﷺ യെ കൊണ്ടുപോയി. കാര്യങ്ങളെല്ലാം നബി ﷺ വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇത് മൂസായുടെ അടുക്കല്‍ ഇറങ്ങിയ അതേ ആളാണ്. അങ്ങയെ അല്ലാഹു അതേ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള ഈ കാര്യങ്ങള്‍ ആര്‍ക്കെല്ലാം വന്നിട്ടുണ്ടോ, അവരെല്ലാം ദ്രോഹിക്കപ്പെട്ടിട്ടുണ്ട്. നിന്റെ സമൂഹം നിന്നെ നാട്ടില്‍നിന്ന് പുറത്താക്കുന്ന സമയത്ത് ഞാനൊരു ആരോഗ്യമുള്ള യുവാവായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവിടുന്ന് അമ്പരന്നു. അല്‍അമീന്‍ എന്ന് എന്നെ വിളിക്കുന്ന എന്റെ നാട്ടുകാര്‍ പുറത്താക്കുമെന്നോ? വറക്വത് പറഞ്ഞു: ‘അതെ. ഇങ്ങനെ വന്നവരെല്ലാം ദ്രോഹിക്കപ്പെടുകയോ ശത്രുക്കളാക്കപ്പെടുകയോ ചെയ്യാതിരുന്നിട്ടില്ല. അന്ന് ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിന്നെ ഞാന്‍ ശക്തമായി സഹായിക്കുന്നതാണ്.’ അധികകാലം കഴിയും മുമ്പ് വറക്വത് മരണപ്പെട്ടു.

ഈ വഹ്‌യിന് ശേഷം പിന്നീട് കുറച്ചുനാളത്തേക്ക് വഹ്‌യ് നിലച്ചു. അത് നബി ﷺ ക്ക് ദുഃഖമുണ്ടാക്കി. എങ്കിലും പിന്നീട് വഹ്‌യിന് തുടര്‍ച്ച ഉണ്ടാകുകയും ചെയ്തു.

പലരും പുണ്യഭൂമി (മക്ക) സന്ദര്‍ശിക്കുമ്പോള്‍ പാടുപെട്ട് ഹിറാഅ് ഗുഹ സന്ദര്‍ശിക്കുന്നതായി കാണാം. പലരും ആ സ്ഥലത്തിന് പ്രത്യേക പുണ്യം കണക്കാക്കുന്നവരുമാണ്. അത് സന്ദര്‍ശിക്കുന്നതിലോ അതില്‍വച്ച് ആരാധനകള്‍ നിര്‍വഹിക്കുന്നതിലോ പ്രത്യേകമായ യാതൊരു പുണ്യവുമില്ല. നബി ﷺ ഹിജ്‌റക്കുമുമ്പ് പത്ത് വര്‍ഷത്തിലേറെ മക്കയില്‍ ഉണ്ടായിട്ടും ഹിറാഅ് ഗുഹയിലേക്ക് ഒരു പുണ്യയാത്രപോയിട്ടില്ല. മക്കാവിജയ ദിവസമോ അതിനുശേഷമോ അപ്രകാരം അവിടുന്ന് ചെയ്യുകയോ അതിന് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഹിറാഅ് ഗുഹ സന്ദര്‍ശിക്കുന്നതിലോ അതില്‍ ഇബാദത്ത് നിര്‍വഹിക്കുന്നതിലോ പ്രത്യേകമായ യാതൊരു പുണ്യവുമില്ല എന്നതും ഒരു ചരിത്ര സ്ഥലം എന്ന നിലയ്ക്ക് ആരെങ്കിലും സന്ദര്‍ശിക്കുന്നുവെങ്കില്‍ അതില്‍ വിരോധവുമില്ല എന്നതും മനസ്സിലാക്കുക.

അപരിചിതനായ ഒരാളു(ജിബ്‌രീലു)മായുള്ള ആ സംഗമം പ്രവാചകനില്‍ അങ്ങേയറ്റത്തെ ഭീതിയുണ്ടാക്കി എന്നത്, നബി ﷺ പ്രവാചകത്വം പ്രതീക്ഷിച്ചിരുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. സമൂഹത്തില്‍നിന്ന് മാറി ഹിറാഅ് ഗുഹയില്‍ ഏകാന്തവാസം സ്വീകരിച്ചത് സമൂഹത്തെ നേരിന്റെ വഴിയില്‍ നടത്താന്‍ ഒരു വെളിച്ചം അന്വേഷിച്ചതായിരുന്നു എന്നും അതിനായുള്ള ഒരു ആത്മീയ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത് എന്നും, തേടിയ വള്ളി കാലില്‍ചുറ്റി എന്ന് പറയുന്നതു പോലെ നബി ﷺ ആഗ്രഹിച്ചത് നടന്നു എന്നുമെല്ലാം ചിലര്‍ പറയാറുണ്ട്. എന്നാല്‍ നബി തിരുമേനി ﷺ ഒരിക്കലും ഒരു പ്രവാചകത്വത്തെയോ തനിക്ക് വേദഗ്രന്ഥം ഇറക്കപ്പെടുന്നതിനെ പറ്റിയോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ക്വുര്‍ആന്‍ നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നത്.

”നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു)” (സൂറഃ അല്‍ക്വസ്വസ്വ് 86).

”അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴികാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്” (സൂറഃ അശ്ശൂറാ 52,53).

പ്രവാചകന്മാര്‍ക്ക് പ്രവാചകത്വം നല്‍കപ്പെടുന്നത് അവര്‍ ആഗ്രഹിച്ചതുകൊണ്ടോ അതിനുവേണ്ടി അധ്വാനിച്ചതിനാലോ അല്ല. ഇനി, ആരെങ്കിലും ആഗ്രഹിക്കുകയോ അതിനുവേണ്ടി അധാനിക്കുകയോ ചെയ്താലും നുബുവ്വത്ത് എന്ന ആ ഉന്നത പദവി ലഭിക്കപ്പെടാനും പോകുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ആ പദവി അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യാറ്. നുബുവ്വത്ത്, രിസാലത്ത് തുടങ്ങിയ രണ്ട് സ്ഥാനവും ‘വഹബിയ്യ്’ ആണ്; ‘കസബിയ്യ്’ അല്ല. അഥവാ, അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്, സ്വപ്രയത്‌നത്താല്‍ നല്‍കപ്പെടുന്നതല്ല. അതിനാല്‍ മുഹമ്മദ് നബി ﷺ ഒരിക്കല്‍ പോലും പ്രവാചകത്വം കൊതിക്കുകയോ അതിനുവേണ്ടി സ്വയം തയ്യാറാവുകയോ ചെയ്തിരുന്നില്ല എന്നും, എല്ലാ നബിമാര്‍ക്കും അല്ലാഹു അനുഗ്രഹമായി നല്‍കിയതുപോലെ മുഹമ്മദ് നബി ﷺ യെ അതിനായി തെരഞ്ഞടുക്കുകയാണ് ചെയ്തത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രവാചകനും താന്‍ നബിയാകാന്‍ പോകുന്ന ആളാണെന്ന് നേരത്തെ അറിയാന്‍ സാധിക്കുമായിരുന്നില്ല.

നബി ﷺ നേരത്തെ പ്രവാചകത്വം ആഗ്രഹിച്ചിരുന്നുവെങ്കില്‍ ജിബ്‌രീല്‍(അ) തന്റെ മുന്നില്‍ വന്നപ്പോള്‍ പേടിക്കേണ്ടിയിരുന്നില്ലല്ലോ. ഞാന്‍ പ്രതീക്ഷിച്ചത് നടക്കാന്‍ പോകുന്നു എന്ന് സന്തോഷിക്കുകയല്ലേ വേണ്ടിയിരുന്നത്? തന്റെ മോഹം പൂവണിയാന്‍ പോകുന്നു എന്നായിരുന്നില്ലേ വിചാരിക്കേണ്ടിയിരുന്നത്? സന്തോഷിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? എന്നാല്‍ വളരെയധികം ഭയപ്പെടുകയാണുണ്ടായത് എന്ന് ബുഖാരിയില്‍ വന്ന ഹദീഥില്‍നിന്നും നാം കണ്ടു. മുഹമ്മദ് നബി ﷺ ക്ക് നിനച്ചിരിക്കാതെ തന്നെ ലഭിച്ച മഹത്തായ സൗഭാഗ്യമായിരുന്നു പ്രവാചകത്വം എന്നതിനാണ് പ്രമാണങ്ങള്‍ പിന്‍ബലം നല്‍കുന്നത്. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

05: സുസമ്മതനായ മധ്യസ്ഥന്‍

സുസമ്മതനായ മധ്യസ്ഥന്‍

Image result for masjid al-haram black stone

(മുഹമ്മദ് നബി ﷺ , ഭാഗം 5)

ആര്‍ക്കിടയിലും പ്രശ്‌നമുണ്ടായാല്‍ മധ്യസ്ഥനായി എല്ലാവരും തെരഞ്ഞെടുക്കാറ് മുഹമ്മദ് നബി ﷺ യെയായിരുന്നു. നബി ﷺ യുടെ 35ാമത്തെ വയസ്സില്‍ കഅ്ബ പുതുക്കിപ്പണിയാന്‍ മക്കക്കാര്‍ തീരുമാനിച്ചു. മുമ്പുണ്ടായ വെള്ളപ്പൊക്കവും തീപിടുത്തവും കാരണം കഅ്ബക്ക് ബലക്ഷയം സംഭവിച്ചിരുന്നു. അതിനാലാണ് അത് പുതുക്കിപ്പണിയാന്‍ അവര്‍ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുമ്പ് നാം വിവരിച്ചതാണ്.

കഅ്ബയുടെ പുനര്‍നിര്‍മാണം അവസാനിക്കാറായപ്പോള്‍ അവര്‍ക്കിടയില്‍ ഒരു തര്‍ക്കം ഉണ്ടായി. കഅ്ബയില്‍ പണ്ടുമുതലേയുള്ള പവിത്രമായ ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്ത് ആര് വെക്കണം എന്ന വിഷയത്തില്‍ അറബി ഗോത്രക്കാര്‍ക്കിടയില്‍ വലിയ തര്‍ക്കവും വാഗ്വാദങ്ങളും ഉണ്ടായി. ഒരു വലിയ യുദ്ധത്തിലേക്ക് പ്രശ്‌നം എത്തുന്ന സാഹചര്യം ഉണ്ടായി. ആ കല്ല് അതിന്റെ സ്ഥാനത്തേക്ക് വെക്കുന്നവര്‍ക്ക് അവര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ആ സ്ഥാനം ലഭിക്കാന്‍ വേണ്ടിയാണ് ഓരോ ഗോത്രക്കാരും അതിനുവേണ്ടി തര്‍ക്കിക്കുന്നതും അവകാശവാദം ഉന്നയിക്കുന്നതും. പല അഭിപ്രായങ്ങളും ഉണ്ടായി. ഇനി ആദ്യമായി ആരാണോ ഇവിടേക്ക് വരുന്നത് അവരുടെ തീരുമാനം നടപ്പിലാക്കാം എന്ന അഭിപ്രായത്തെ എല്ലാവരും സ്വീകരിച്ചു.

അല്ലാഹുവിന്റെ മഹത്തായ തീരുമാന പ്രകാരം അവിടേക്ക് ആദ്യം വന്നത് മുഹമ്മദ് നബി ﷺ യായിരുന്നു. നബി ﷺ യെ കണ്ടമാത്രയില്‍ അവര്‍ പറഞ്ഞു: ‘വിശ്വസ്തന്‍ വന്നു… മുഹമ്മദേ, നിന്നില്‍ ഞങ്ങള്‍ തൃപ്തരാകുന്നു.’ നീതിയോടെ നബി ﷺ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. നബി ﷺ അവരോട് വലിയ ഒരു വിരിപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ ആ കല്ല് വച്ചു. പിന്നീട് എല്ലാ ഗോത്രക്കാരുടെയും പ്രതിനിധികളോട് തുണിയുടെ അറ്റങ്ങളില്‍ പിടിക്കാന്‍ പറഞ്ഞു. ശേഷം എല്ലാവരോടും അത് വെക്കേണ്ട സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അവര്‍ ഉയര്‍ത്തി. നബി ﷺ വിരിയില്‍നിന്നും കല്ലെടുത്ത് അതിന്റെ സ്ഥാനത്ത്‌വച്ചു. അതോടെ ആ പ്രശ്‌നം അവിടെ അവസാനിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. ആര്‍ക്കും പ്രത്യേകം തര്‍ക്കിക്കാന്‍ ഇടയില്ലാത്ത വിധം, എന്നാല്‍ എല്ലാ ഗോത്രക്കാര്‍ക്കും അതിനുള്ള അവസരം ലഭിക്കത്തക്ക രൂപത്തിലുമായിരുന്നു നബി ﷺ യുടെ ബുദ്ധിപരമായ ഇടപെടല്‍. പവിത്രമായ ആ കല്ല്, പവിത്രമായ കരങ്ങളാല്‍ അതിന്റെ സ്ഥാനത്ത് സ്ഥാപിക്കപ്പെടുകയും ചെയ്തു.

നല്ലകാര്യങ്ങളില്‍ പങ്കാളി

നാട്ടിലെ തിന്മകളോട് നബി ﷺ യുടെ സമീപനം എന്തായിരുന്നു എന്നത് നാം മനസ്സിലാക്കി. നാട്ടിലെ ഏത് നല്ല കാര്യങ്ങളിലും അവിടുത്തെ സാന്നിധ്യം ഉണ്ടായിരുന്നു. നല്ല സഖ്യങ്ങളിലും എഴുത്തുകള്‍ കൈമാറുന്നതിലും ചര്‍ച്ചകളിലും കരാറുകളിലും അവിടുന്ന് സഹകരിച്ചിരുന്നു. മര്‍ദിതര്‍ക്കുവേണ്ടി ഒരുമിക്കണമെന്നും മര്‍ദകന്മാരുടെ പിടിയില്‍നിന്ന് അവര്‍ക്ക് രക്ഷ ലഭിക്കണമെന്നുമുള്ള ലക്ഷ്യത്തോടെവിവിധ ഗോത്രത്തലവന്മാര്‍ സഖ്യകരാറില്‍ ഒപ്പിട്ടപ്പോള്‍ നബി ﷺ യുടെ സാന്നിധ്യവും അതില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കിടയിലെ വൃത്തികെട്ട ഒരു ആഘോഷത്തിലും അവിടുന്ന് പങ്കെടുത്തിരുന്നില്ല.

ഇബ്‌റാഹീം നബി(അ)യും മക്കക്കാരും

മക്കക്കാര്‍, തങ്ങള്‍ ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശത്തിലാണെന്ന് അവകാശപ്പെടുന്നവരായിരുന്നു. അവര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തെ ആരാധിക്കുന്നതിലേക്ക് വഴിമാറി. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും മക്കയില്‍ നിര്‍മിച്ച കഅ്ബയില്‍ അവരുടേത് അടക്കമുള്ള വിഗ്രഹങ്ങള്‍ അവര്‍ നാട്ടി. ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശത്തിന് വിരുദ്ധമായി അവര്‍ ജീവിക്കുകയും ചെയ്തു.

ഇബ്‌റാഹീം(അ) മക്കയില്‍ പ്രചരിപ്പിച്ച യഥാര്‍ഥ വിശ്വാസം അണഞ്ഞുപോകാത്ത വിധത്തില്‍ അതനുസരിച്ച് ജീവിച്ചിരുന്ന ഒറ്റപ്പെട്ട ചിലരെങ്കിലും മക്കയില്‍ ഉണ്ടായിരുന്നു. വറക്വതുബ്‌നു നൗഫല്‍, സയ്ദുബ്‌നു നുഫയ്ല്‍ പോലുള്ളവര്‍ അവരില്‍ പെട്ടവരാണ്. ഇതുപോലുള്ള ആളുകളില്‍നിന്ന് ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യത്തെ പറ്റി പഠിച്ചും കേട്ടും അറിഞ്ഞത് പ്രകാരം നബി ﷺ യും വളര്‍ന്നു.

നബി ﷺ യുടെ വിവാഹം

നബി ﷺ മക്കക്കാരുടെ കൂടെ കച്ചവടത്തിനായി പല ഭാഗങ്ങളിലേക്കും യാത്ര പോകാറുണ്ടായിരുന്നു എന്ന് നാം വിവരിച്ചിരുന്നുവല്ലോ. മക്കയിലെ വര്‍ത്തകപ്രമുഖയും സമ്പന്നയും വലിയ ഗോത്രമഹിമയുള്ളവരും സദ്‌വൃത്തയുമായ ഖദീജ(റ) തന്റെ കച്ചവടച്ചരക്കുകളുമായി ആളുകളെ സിറിയയിലേക്ക് അയക്കാറുണ്ടായിരുന്നു. ആ കാലത്ത് നബി ﷺ യുടെ സത്യസന്ധതയും വിശ്വസ്തതയും മക്കയില്‍ പരസ്യമായിരുന്നു. ഖദീജ(റ)യും നബി ﷺ യുടെ ഈ സ്വഭാവമഹിമ മനസ്സിലാക്കി. സാധാരണ ഒരാളെ ഏല്‍പിക്കുന്നതിനെക്കാള്‍ വലിയ കച്ചവടച്ചരക്കുകള്‍ നബി ﷺ യെ ഏല്‍പിച്ച് ശാമിലേക്ക് പറഞ്ഞയച്ചു. ഈ കാലത്തൊന്നും മുഹമ്മദ് ﷺ പ്രവാചകനായിരുന്നില്ലെന്നത് നാം മറന്നുപോകരുത്.

മയ്‌സറ എന്ന് പേരുള്ള ഒരു ഭൃത്യന്‍ ഖദീജ(റ)ക്ക് ഉണ്ടായിരുന്നു. മയ്‌സറയെയും ശാമിലേക്ക് പറഞ്ഞയക്കുന്നവരുടെ കൂടെ അവര്‍ അയക്കാറുണ്ടായിരുന്നു. നബി ﷺ യുടെ കൂടെയും ഈ ഭൃത്യന്‍ ഉണ്ടായിരുന്നു. കച്ചവടം കഴിഞ്ഞ് വമ്പിച്ച ലാഭവുമായി ഇരുവരും ശാമില്‍ (ഇന്നത്തെ സിറിയയില്‍) നിന്ന് മടങ്ങി. ഖദീജ(റ)യുടെ മനസ്സില്‍ അത് ഏറെ സന്തോഷമുണ്ടാക്കി. കൂടാതെ, ഭൃത്യന്‍ മയ്‌സറയില്‍നിന്നും; യാത്രക്കിടയില്‍ മുഹമ്മദി ﷺ ല്‍നിന്നുണ്ടായ നല്ല അനുഭവങ്ങളും അദ്ദേഹത്തിന്റെ സത്യസന്ധത, വിശ്വസ്തത, മറ്റു സദ്ഗുണങ്ങള്‍ എന്നിവയെക്കുറിച്ചുമെല്ലാം കേട്ടപ്പോള്‍ ഖദീജ(റ)യുടെ മനസ്സില്‍ സന്തോഷം വാനോളം ഉയര്‍ന്നു.

ഖദീജ(റ)ക്ക് നബി ﷺ യെ വിവാഹം ചെയ്യാന്‍ ആഗ്രഹം ഉണ്ടായി. അങ്ങനെ അവര്‍ തന്റെ ഒരു കൂട്ടുകാരി മുഖേന നബി ﷺ യുടെ കുടുംബത്തിലേക്ക് ഈ കാര്യം അറിയിച്ചു. അന്ന് നബി ﷺ ക്ക് പ്രായം ഇരുപത്തി അഞ്ചായിരുന്നു.

ഖദീജ(റ) അതിനുമുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്. അന്ന് അവര്‍ക്ക് നാല്‍പത് വയസ്സായിരുന്നു എന്നതാണ് പ്രസിദ്ധമായ അഭിപ്രായം. വേറെയും അഭിപ്രായങ്ങള്‍ പൂര്‍വികരും ആധുനികരുമായ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയത് കാണാവുന്നതാണ്. ഇരുപത്തിയെട്ട് വയസ്സായിരുന്നു അന്ന് ഖദീജ(റ)യുടെ പ്രായം എന്ന് ഇമാം ഹാകിം(റഹി) അല്‍മുസ്തദ്‌റകില്‍ സനദ് (നിവേദകപരമ്പര) കൊടുക്കാതെ ഇബ്‌നു ഇസ്ഹാക്വി(റ)ല്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായ പല അഭിപ്രായങ്ങളും പണ്ഡിതന്മാര്‍ പറഞ്ഞതും കാണാവുന്നതാണ്. കാരണം, നബി ﷺ അവരെ വിവാഹം ചെയ്തതിന് ശേഷം ആറുതവണ പ്രസവിച്ചിരുന്നു; രണ്ട് ആണ്‍മക്കളെയും നാല് പെണ്‍മക്കളെയും. സാധാരണഗതിയില്‍ ഒരു സ്ത്രീ അമ്പത് വയസ്സാകുമ്പോഴേക്ക് ആര്‍ത്തവം അവസാനിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാറുണ്ടല്ലോ. അതിനാല്‍ ഇത് ഇരുപത്തിയെട്ട് വയസ്സായിരുന്നു എന്നതിനാണ് ബലം നല്‍കുന്നത് എന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. രണ്ടായിരുന്നാലും ഇത് ഒരു തര്‍ക്കവിഷയമായി പരിഗണിക്കേണ്ട കാര്യമല്ലാത്തതിനാല്‍ കൂടുതല്‍ ഇതിനെ സംബന്ധിച്ച് വിവരിക്കുന്നില്ല.

യുവാവായ മുഹമ്മദ് ﷺ ആദ്യമായി വിവാഹം ചെയ്തത് തന്നെക്കാള്‍ പ്രായമുണ്ടായിരുന്ന, വിധവയായ ഖദീജ(റ)യെയാണ് എന്നതില്‍ തര്‍ക്കമില്ല. സ്‌നേഹത്തോടെയും ആദരവോടെയും ഇരുവരും തങ്ങളുടെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയി. അവരുടെ മരണംവരെ മറ്റൊരു വിവാഹത്തെ പറ്റി അവിടുന്ന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഖദീജ(റ)യോട് നബി ﷺ ക്ക് ഉണ്ടായിരുന്ന സ്‌നേഹം അങ്ങേയറ്റമായിരുന്നു. മറ്റു ഭാര്യമാര്‍ക്ക് പോലും അല്‍പം നീരസമുണ്ടാകും വിധം, ഖദീജ(റ)യുടെ കാലശേഷവും നബി ﷺ അവരെ സ്‌നേഹത്തോടെ സ്മരിക്കുമായിരുന്നു.

നബി ﷺ ക്ക് പ്രവാചകത്വം കിട്ടിയപ്പോള്‍ ആദ്യം വിശ്വസിച്ചത് ഖദീജ(റ)യായിരുന്നു. ഹിറാ ഗുഹയില്‍വച്ച് ആദ്യമായി വഹ്‌യ് ലഭിച്ചപ്പോള്‍ പേടിച്ചുവിറച്ച് വീട്ടിലേക്ക് ഓടിവന്ന പ്രവാചകനെ സമാശ്വസിപ്പിച്ചതും ഖദീജ(റ)യായിരുന്നു. ഈ കാര്യങ്ങളിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. നബി ﷺ യുടെ പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളായിട്ടാണ് അറിയപ്പെടുന്നത്. ഉമ്മഹാതുല്‍ മുഅ്മിനീങ്ങളുടെ പേര് എണ്ണുമ്പോള്‍ ആദ്യം വിശ്വാസികളുടെ നാവില്‍ വരുന്നത് മഹതിയായ ഖദീജ(റ)യുടെതാണ്.

ക്വുറൈശികളിലെ സമ്പന്നയായ, ഉന്നത സ്ഥാനക്കാരിയായ, ധനാധിക്യത്താല്‍ കീര്‍ത്തിയുള്ള ഖദീജ(റ), അനാഥനായ, ദരി്രദനായ മുഹമ്മദ് നബി ﷺ യെ വിവാഹം അന്വേഷിക്കുമ്പോള്‍ പരിഗണിച്ചത്  അവിടുത്തെ സ്വഭാവമഹിമ മാത്രമായിരുന്നു.

നബി ﷺ യുടെ സന്താനങ്ങള്‍

ഖദീജ(റ)യുടെ ആഗ്രഹമനുസരിച്ച് നബി ﷺ യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ നേതൃത്വത്തില്‍ ആ വിവാഹം നടന്നു. നബി ﷺ യുടെ ആദ്യവിവാഹവും ഖദീജ(റ)യുടെ മൂന്നാമത്തെ വിവാഹവും. ഇരുപത്തി അഞ്ച് കൊല്ലം നീണ്ടുനിന്നതായിരുന്നു ആ ദാമ്പത്യജീവിതം. നബി ﷺ ക്ക് ഉണ്ടായ ഏഴ് മക്കളില്‍ ആറും ഖദീജ(റ)യില്‍ നിന്നാണ് ഉണ്ടായത്. ഖദീജ(റ)യില്‍നിന്നല്ലാതെ നബി ﷺ ക്ക് ഉണ്ടായ കുട്ടിയുടെ പേര് ഇബ്‌റാഹീം എന്നായിരുന്നു. മാരിയത്തുല്‍ ക്വിബ്ത്വിയ്യ(റ)യില്‍ ആണ് ഇബ്‌റാഹീം ജനിച്ചത്. ഖദീജ(റ)യില്‍ ആദ്യം ജനിച്ചത് ക്വാസിം എന്ന കുട്ടിയായിരുന്നു. ഈ കുട്ടിയിലേക്ക് ചേര്‍ത്തുകൊണ്ടായിരുന്നു മക്കക്കാര്‍ ‘അബുല്‍ക്വാസിം’ (ക്വാസിമിന്റെ പിതാവ്) എന്ന് നബി ﷺ യെ വിളിച്ചിരുന്നത്. ക്വാസിം എന്ന കുഞ്ഞ് ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടു. പിന്നീട് അബ്ദുല്ലാഹ് എന്ന കുട്ടി ജനിച്ചു. ത്വാഹിര്‍, ത്വയ്യിബ് എന്നീ വിളിപ്പേരുകളും ആ കുട്ടിക്ക് ഉണ്ടായിരുന്നു. ഈ കുട്ടിയും കുഞ്ഞുനാളില്‍തന്നെ മരണപ്പെടുകയുണ്ടായി. ഈ രണ്ട് ആണ്‍കുട്ടികളും സൈനബ്(റ), റുക്വിയ്യ(റ), ഉമ്മുകുല്‍സൂം(റ), ഫാത്വിമ(റ) എന്നീ നാല് പെണ്‍കുട്ടികളുമായിരുന്നു നബി ﷺ ക്ക് ഖദീജ(റ)യില്‍ ജനിച്ചത്.

നബി ﷺ ക്ക് പിറന്ന മൂന്ന് ആണ്‍മക്കളും ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു എന്ന് നാം മനസ്സിലാക്കി. നബി ﷺ ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെല്ലാം ചെറുപ്പത്തില്‍തന്നെ മരണപ്പെടുക എന്നത് അല്ലാഹുവിന്റെ ഒരു തീരുമാനമായിരുന്നു. അവിടുത്തെ ആണ്‍മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടതിനാല്‍ ശത്രുക്കള്‍ നബി ﷺ യെ കളിയാക്കിയിരുന്നു. മുഹമ്മദിന്റെ ആദര്‍ശം ഏറ്റെടുക്കാന്‍ ആണ്‍മക്കള്‍ ആരും ഇല്ലെന്നും അദ്ദേഹത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആദര്‍ശവും നശിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അവരുടെ ആ പരിഹാസത്തിന് അല്ലാഹു ശക്തമായ മറുപടി ക്വുര്‍ആനിലൂടെ നല്‍കിയിട്ടുണ്ട്. ആ ഭാഗം ശേഷം വിവരിക്കുന്നുണ്ട്, ഇന്‍ശാ അല്ലാഹ്.

നബി ﷺ ക്ക് ഈ മക്കളെല്ലാം ജനിച്ചത് അവിടുത്തെ പ്രവാചകത്വത്തിന് മുമ്പായിരുന്നു. നുബുവ്വത്ത് ലഭിച്ചതിന് ശേഷം നബി ﷺ മക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവര്‍ നാലുപേരും അത് സ്വീകരിച്ചു. നബി ﷺ യുടെ കൂടെ അവര്‍ എല്ലാവരും ഉറച്ചുനിന്നു. ഹിജ്‌റ പോയവരുടെ കൂട്ടത്തിലും ഈ നാല് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഫാത്വിമ(റ) ഒഴികെയുള്ളവരെല്ലാം നബി ﷺ യുടെ വഫാത്തിന് മുമ്പുതന്നെ മരണപ്പെട്ടു. നബി ﷺ യുടെ മരണം അടുത്ത സമയത്ത് മകള്‍ ഫാത്വിമ(റ)യെ അവിടുന്ന് അടുത്തേക്ക് വിളിച്ചു. എന്നിട്ട് മകളുടെ കാതില്‍ എന്തോ ഒരു സ്വകാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ കരഞ്ഞു. ശേഷം മറ്റൊരു സ്വകാര്യവും നബി ﷺ പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിക്കുകയും ചെയ്തു. നബി ﷺ യുടെ മരണശേഷം ഫാത്വിമ(റ) ആ സംഭവത്തെക്കുറിച്ച് ചോദിക്കപ്പെടുകയുണ്ടായി. ‘അല്ലാഹുവിന്റെ റസൂല്‍ ﷺ ആദ്യം എന്നോട് അവിടുത്തെ വഫാത്തിനെ പറ്റി പറഞ്ഞു, അപ്പോള്‍ ഞാന്‍ കരഞ്ഞു. പിന്നീട് നീയായിരിക്കും എന്നോട് ആദ്യം ചേര്‍ന്നുവരിക എന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ചിരിക്കുകയും ചെയ്തു’ എന്ന് അവര്‍ അതിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയുണ്ടായി. നബി ﷺ യുടെ വഫാത്തിന് ശേഷം ആറു മാസം പൂര്‍ത്തിയായപ്പോള്‍ സ്വര്‍ഗസ്ത്രീകളുടെ നേതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഫാത്വിമ(റ)യും ഇഹലോകവാസം വെടിഞ്ഞു.

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

നബി ﷺ യുടെ ജനന സമയം

നബി ﷺ യുടെ ജനന സമയം

(മുഹമ്മദ് നബി ﷺ , ഭാഗം 4)

നബി ﷺ യുടെ ജനന സമയത്തെ പറ്റി പല കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടുകളില്‍ നബി ﷺ യെ പുകഴ്ത്തുകയാണെന്ന് പറഞ്ഞ് ഭക്തിയോടെ പാരായണം ചെയ്യുന്ന മങ്കൂസ് മൗലിദില്‍ ഇപ്രകാരം പറയുന്നത് കാണാം:

”സ്വഹീഹായ സനദോടുകൂടി ഉദ്ധരിക്കപ്പെട്ട ഹദീസില്‍ വന്നിട്ടുള്ളത് പോലെ അവിടുന്ന് പ്രസവിക്കപ്പെട്ടത് ചേലാകര്‍മം ചെയ്യപ്പെട്ടവനായും സുറുമയിടപ്പെട്ടവനായുമായിരുന്നു.”

മങ്കൂസ് മൗലിദില്‍ പറഞ്ഞ ഈ കാര്യം പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ടെങ്കിലും അവയെല്ലാം അങ്ങേയറ്റത്തെ ന്യൂനതകളുള്ളതാണെന്ന് നമുക്ക് കാണാവുന്നതാണ്. വേറെ ചില ദുര്‍ബല റിപ്പോര്‍ട്ടുകളിലുള്ളത് ജീബ്‌രീല്‍(അ) ആയിരുന്നു നബിയുടെ ചേലാകര്‍മം ചെയ്തത് എന്നും കാണാം. അബ്ദുല്‍ മുത്ത്വലിബ് ഏഴാം നാളില്‍ ചേലാകര്‍മം ചെയ്തു എന്ന റിപ്പോര്‍ട്ടും അസ്വീകാര്യമായതാണ്. അതുപോലെ, അവിടുന്ന ജനിച്ചദിവസം ബഹുദൈവാരാധകരുടെ വിഗ്രഹങ്ങള്‍ തലകുത്തിവീണു എന്നും, സാവതടാകം വറ്റിയെന്നും, കിസ്‌റാ കൊട്ടാരം വിറകൊണ്ടെന്നും, അഗ്നി പൊലിഞ്ഞെന്നുമെല്ലാം പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ട്. ഇവയെല്ലാം അസ്വീകാര്യമായ റിപ്പോര്‍ട്ടുകളായതിനാല്‍ വിശ്വസിക്കാവതല്ല.

ഈ പറഞ്ഞ കാര്യങ്ങളൊന്നും സത്യമല്ലെന്ന് പറയുന്നതുകൊണ്ട് അവിടുത്തെ മഹത്ത്വത്തിനോ സ്ഥാനത്തിനോ യാതൊരു കുറവും സംഭവിക്കുന്നില്ല. അതിനാല്‍ പ്രവാചകന്മാരെപ്പറ്റി ക്വുര്‍ആനിലും സ്വഹീഹായ ഹദീസുകളിലൂടെയും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമേ നാം സ്വീകരിക്കാവൂ. ദുര്‍ബലമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട കാര്യങ്ങള്‍ വിശ്വാസ-കര്‍മ രംഗങ്ങള്‍ക്ക് പ്രമാണമല്ലല്ലോ.

അനാഥനായി ജനിക്കുന്നു

പിതാവിനെ ഒരു നോക്കുപോലും കാണാന്‍ അവസരം ലഭിക്കാതെ, തികച്ചും അനാഥനായിട്ടായിരുന്നു മുഹമ്മദ് നബി ﷺ യുടെ ജനനം. ഉമ്മ ആമിന കുഞ്ഞിനെ ഗര്‍ഭം ചുമന്ന കാലത്ത് പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ നിര്‍ദേശപ്രകാരം നബിയുടെ ഉപ്പ അബ്ദുല്ലാഹ് യഥ്‌രിബിലേക്ക് കച്ചവടാവശ്യത്തിന് പോകുകയും അവിടെനിന്നും മക്കയിലേക്ക് തിരിച്ചുപോരുമ്പോള്‍ തന്റെ അമ്മാവന്മാര്‍ക്കിടയില്‍ വെച്ച് മരണപ്പെടുകയാണ് ഉണ്ടായതെന്നും കാണാം. പിതാമഹന്റെ സംരക്ഷണത്തില്‍ അനാഥനായ ആ കുഞ്ഞ് വളര്‍ന്നു. ആറു വയസ്സ് മാത്രമുള്ള ബാലനായിരിക്കെ ഉമ്മ ആമിനഃയും മരണപ്പെട്ടു. അമ്മാവന്മാരെ സന്ദര്‍ശിച്ച് മടങ്ങവെ, മക്കയുടെയും യഥ്‌രിബിന്റെയും ഇടയിലെ അബവാഅ് എന്ന സ്ഥലത്തുവെച്ചാണ് അവര്‍ മരണപ്പെട്ടത്. ഉപ്പയും ഉമ്മയുമില്ലാതെ ബാല്യകാലം കഴിച്ചുകൂട്ടി. എട്ടു വയസ്സായപ്പോള്‍ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും മരണപ്പെട്ടു.

ചില അത്ഭുതങ്ങള്‍

അനാഥനായി വളര്‍ന്നുവന്ന മുഹമ്മദ് നബി ﷺ യുടെ ചെറുപ്പ കാലത്ത് ചില അത്ഭുതങ്ങള്‍ നടന്നത് പ്രസിദ്ധമാണ്. പണ്ടു കാലങ്ങളില്‍ അറബികള്‍ കുട്ടി ജനിച്ചാല്‍, കുട്ടിക്ക് നല്ല ബുദ്ധി ശക്തിയും തന്റേടവുമൊക്കെ ഉണ്ടാകാന്‍ വേണ്ടി കുട്ടിയെ നാട്ടിലെ മുലയൂട്ടുന്ന സ്ത്രീകളെ ഏല്‍പിക്കല്‍ പതിവുണ്ടായിരുന്നു. നബി ﷺ ക്ക് മുലയൂട്ടിയ പ്രസിദ്ധരായ രണ്ട് ഉമ്മമാരായിരുന്നു ഥുവൈബത്തുല്‍ അസ്‌ലമിയ്യയും ഹലീമ അസ്സഅദിയ്യയും.

ഹലീമഃയുടെ അടുത്ത് നബി ﷺ  കഴിഞ്ഞിരുന്ന കാലം. അന്ന് ഒരു അത്ഭുതം സംഭവിക്കുകയുണ്ടായി. അത് നബി ﷺ യുടെ നാലാമത്തെ വയസ്സിലായിരുന്നു. സംഭവം ഇപ്രകാരമായിരുന്നു:

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ”റസൂല്‍ ﷺ  കുട്ടികളുടെകൂടെ കളിച്ചുകൊണ്ടിരിക്കെ ജിബ്‌രീല്‍(അ) (നബി ﷺ യുടെ) അടുത്ത് ചെന്നു. എന്നിട്ട് കുട്ടിയെ പിടിച്ചു കിടത്തി. എന്നിട്ട് നെഞ്ചു പിളര്‍ത്തി. ശേഷം അതില്‍നിന്ന് ഒരു രക്തക്കട്ട എടുത്ത് പുറത്തിട്ടു. എന്നിട്ട് (ജിബ്‌രീല്‍) പറഞ്ഞു: ‘ഇത് താങ്കളിലുള്ള പിശാചിന്റെ വിഹിതമാകുന്നു.’ പിന്നീട് സ്വര്‍ണത്തളികയില്‍ നിറച്ച സംസം വെള്ളം കൊണ്ട് കുട്ടിയെ കഴുകി. പിന്നീട് ആ മുറിവ് കൂട്ടി. പിന്നീട് (ഓരോന്നും) അതത് സ്ഥാനത്തേക്ക് മടക്കി. കുട്ടികള്‍ (നബിയുടെ) ഉമ്മാന്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.’ അങ്ങനെ അവര്‍ കുട്ടിയുടെ അടുത്തേക്ക് മുന്നിട്ടു. (അപ്പോള്‍ നബി ﷺ ) വിവര്‍ണനായിരുന്നു. അനസ്(റ) പറഞ്ഞു: ‘നബി ﷺ  നെഞ്ചില്‍ ആ തുന്നലിന്റെ അടയാളം ഞാന്‍ കണ്ടിരുന്നു.”

അബൂത്വാലിബിന്റെ സംരക്ഷണം

പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് മരണപ്പെട്ടതിനുശേഷം പിതൃവ്യന്‍ അബൂത്വാലിബാണ് കുട്ടിയുടെ സംരക്ഷണം ഏറ്റടുത്തത്. അബൂത്വാലിബ് വലിയ സമ്പന്നനൊന്നും ആയിരുന്നില്ല. അറബികളുടെ ജീവിതമാര്‍ഗം പ്രധാനമായും അന്ന് കച്ചവടമായിരുന്നല്ലോ. അബൂത്വാലിബ് കുഞ്ഞിനെ ചെറുപ്പനാളില്‍ തന്നെ കച്ചവടത്തിനായി ശാമിലേക്ക് കൂടെകൂട്ടുമായിരുന്നു. കൂടാതെ, അബൂത്വാലിബിന് സഹായം എന്ന നിലയ്ക്ക് നബി ﷺ  മക്കക്കാര്‍ക്ക് കൂലിക്കായി ആടുകളെ മേച്ചിരുന്നു. അനാഥനായ കുട്ടിയായിരുന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ സ്വന്തം അധ്വാനത്താല്‍ ജീവിച്ചുപോന്നു എന്നതും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ആടുമേയ്ച്ചതില്‍ വേറെയും യുക്തിയുണ്ടാകാം. ഒരു നബി വചനം കാണുക: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ‘ആടിനെ മേയ്ക്കാത്തവനായി ഒരു നബിയെയും അല്ലാഹു അയച്ചിട്ടില്ല.’ അപ്പോള്‍ സ്വഹാബിമാര്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കളോ?’ നബി ﷺ  പറഞ്ഞു: ‘അതെ, ഞാന്‍ മക്കക്കാര്‍ക്ക് ആടുകളെ മേയ്ച്ച് ക്വീറാത്തുകള്‍ കൂലി വാങ്ങിച്ചിരുന്നു.’

ചെറുപ്പത്തില്‍തന്നെ ജോലി ചെയ്ത് മറ്റുള്ളവരെ സഹായിക്കാന്‍ ശീലിക്കുക എന്ന ഒരു ഗുണം ഇതിലൂടെ കരസ്ഥമാകുന്നുണ്ട്. സ്‌നേഹം, ക്ഷമ തുടങ്ങിയ പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളും ഇതിലൂടെ ലഭിക്കാന്‍ നിമിത്തമാകുന്നുണ്ട്. അതിനാലാകാം എല്ലാ നബിമാരും ആടുകളെ മേയ്ച്ചത് എന്ന് മനസ്സിലാക്കാം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.

ചെറുപ്പം മുതല്‍തന്നെ ഈ സല്‍ഗുണങ്ങളെല്ലാം നബി ﷺ ക്ക് ഉണ്ടായിരുന്നു. ആദ്യമായി ദിവ്യസന്ദേശം (വഹ്‌യ്) ലഭിച്ചപ്പോള്‍ പേടിച്ച് ഭാര്യ ഖദീജഃ(റ)യുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ നല്‍കിയ ആശ്വാസവാക്കുകള്‍ അതിന് തെളിവാണ്. ഖദീജ(റ) പറഞ്ഞു:

”അല്ലാഹുവാണെ സത്യം! അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു. (മറ്റുള്ളവരുടെ) പ്രയാസങ്ങള്‍ വഹിക്കുന്നു. അതിഥിയെ ആദരിക്കുന്നു. പ്രയാസപ്പെടുന്നവന് വേണ്ടതു നല്‍കി സഹായിക്കുന്നു…’

വിശുദ്ധമായ ജീവിതം

മനുഷ്യരില്‍ മുഹമ്മദ് നബി ﷺ യെ പോലുള്ള ഒരു മഹാന്‍ കഴിഞ്ഞുപോയിട്ടില്ല. ഇനി ഉണ്ടാകുന്നതുമല്ല. അത്ഭുതകരമായിരുന്നു മുഹമ്മദ് നബി ﷺ  കാണിച്ച ജീവിതവിശുദ്ധി.

പ്രവാചകനായി അല്ലാഹു തെരഞ്ഞടുക്കുന്നതിന് മുമ്പുതന്നെ അവിടുത്തെ ജീവിതം പരിശുദ്ധമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കുട്ടിയായിരിക്കെ തന്നെ ജിബ്‌രീല്‍(അ) അവിടുത്തെ ശരീരത്തില്‍ നിന്ന് ഒരു രക്തക്കട്ട എടുത്ത് കളഞ്ഞത് നാം മനസ്സിലാക്കി. പിന്നീട് പൈശാചികമായ യാതൊരു സ്വഭാവവും പ്രവൃത്തിയും അവിടുത്തെ ജീവിതത്തെ സ്പര്‍ശിച്ചത് നമുക്ക് കാണാന്‍ കഴിയില്ല. മോശപ്പെട്ട എന്തെല്ലാം സ്വഭാവമുണ്ടോ, അതൊന്നും നബി ﷺ യെ സ്വാധീനിച്ചിരുന്നില്ല. ലോകത്തിന് മാതൃകയാകുംവിധം അല്ലാഹു ചെറുപ്പം മുതല്‍ തന്നെ വളര്‍ത്തി.

നബി ﷺ  വളര്‍ന്നത് ചരിത്രകാലത്തായിരുന്നു. അജ്ഞാനകാലം എന്ന് അറിയപ്പെടുന്ന ജാഹിലിയ്യാ കാലം. മലപോലെ തിന്മകള്‍ പൊങ്ങിനിന്നിരുന്ന കാലം. മദ്യപാനവും വ്യഭിചാരവും ചൂതാട്ടവും കൊലയും വ്യാപകമായിരുന്ന കാലം. ഈ കാലഘട്ടത്തിലാണ് അനാഥനായ മുഹമ്മദി ﷺ ന്റെ ശൈശവവും യൗവനവുമെല്ലാം കഴിഞ്ഞുപോയത്. അന്ധവിശ്വാസങ്ങളും അരാജകത്വങ്ങളും അവിടുത്തെ ബാധിച്ചില്ല. എല്ലാ തിന്മകളില്‍നിന്നും അവിടുന്ന് മാറിനിന്നു. അല്ലാഹുവിന്റെ പ്രത്യേകമായ കാവല്‍ ചെറുപ്പം മുതല്‍ തന്നെ അവിടുത്തേക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

നബി ﷺ യുടെ സല്‍സ്വഭാവം അക്കാലത്ത് മക്കക്കാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു. സത്യസന്ധത, വിശ്വസ്തത, കരാര്‍പാലനം തുടങ്ങിയ സദ്ഗുണങ്ങള്‍ അവിടുത്തെ ജീവിതത്തെ അറബികളില്‍നിന്ന് വ്യതിരിക്തമാക്കി. സര്‍വ ദുഃസ്വഭാവങ്ങളില്‍നിന്നും അവിടുന്ന് മാറിനിന്നു.

നബി ﷺ  വളര്‍ന്ന ജാഹിലിയ്യാകാലത്തിലെ ജാഹിലിയ്യത്ത് മനസ്സിലാകാന്‍ ജഅ്ഫര്‍(റ) പറയുന്നത് കേട്ടാല്‍ മതിയാകും. ആദ്യകാലത്ത് അബിസീനിയയിലേക്ക് ഹിജ്‌റ പോയവരില്‍ പെട്ട ഒരു സ്വഹാബിയാണ് ജഅ്ഫര്‍(റ). അദ്ദേഹം അവിടത്തെ രാജാവായ നജ്ജാശിയോട് പറഞ്ഞിലെ ചില കാര്യങ്ങള്‍ കാണുക:

”’രാജാവേ, ഞങ്ങള്‍ അജ്ഞരായിരുന്നപ്പോള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അറിയാത്തവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരും ശവംതിന്നുന്നവരും നീചവൃത്തികള്‍ ചെയ്യുന്നവരും കുടുംബ ബന്ധം മുറിക്കുന്നവരും അയല്‍വാസികളോട് മോശമായി വര്‍ത്തിക്കുന്നവരും ഞങ്ങളിലെ മല്ലന്മാര്‍ ദുര്‍ബലരെ തിന്നുന്നവരും ആയിരുന്നു. അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍നിന്ന് ഒരു ദൂതനെ നിയോഗിക്കുന്നതുവരെ ഞങ്ങള്‍ അതേ രീതിയിലായിരുന്നു (ജീവിച്ചിരുന്നത്). (ആ) ദൂതന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും വിട്ടുവീഴ്ചയും ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെ ആ റസൂല്‍ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെമാത്രം ആരാധിക്കുന്നതിലേക്കും അല്ലാഹുവിന് പുറമെ ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചുകൊണ്ടിരിക്കുന്ന കല്ലുകളെയും വിഗ്രഹങ്ങളെയും ഒഴിവാക്കുന്നതിലേക്കും ക്ഷണിച്ചു. അദ്ദേഹം ഞങ്ങളോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. സത്യം പറയുവാനും അമാനത്ത് നല്‍കുവാനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനും അയല്‍വാസികളോട് നല്ലനിലയില്‍ വര്‍ത്തിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. നിഷിദ്ധമായ കാര്യങ്ങളില്‍നിന്നും രക്തം ചിന്തുന്നതില്‍നിന്നും അദ്ദേഹം (ഞങ്ങളെ) തടുത്തു. നമസ്‌കാരം, സകാത്ത്, നോമ്പ്, ദാനധര്‍മം (തുടങ്ങിയ) സല്‍സ്വഭാവങ്ങളില്‍നിന്ന് അറിയപ്പെടുന്ന എല്ലാംകൊണ്ടും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. വ്യഭിചാരം, നീചവൃത്തി, അനാവശ്യ സംസാരം, അനാഥയുടെ സ്വത്ത് ഭുജിക്കല്‍, സദ്‌വൃത്തകളെക്കുറിച്ച് അപവാദം പറയല്‍ (തുടങ്ങിയ) തിന്മകളായി അറിയപ്പെടുന്ന എല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കുകയും ചെയ്തു. (അദ്ദേഹത്തിന്) ഇറക്കപ്പെട്ടത് ഞങ്ങള്‍ക്ക് അദ്ദേഹം ഓതിത്തന്നു. (അതിന്) സാദൃശ്യമാകുന്ന ഒന്നുമില്ല. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ സത്യപ്പെടുത്തുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങള്‍ക്ക് കൊണ്ടുവന്നത് അല്ലാഹുവിന്റെ അടുത്തുനിന്നുള്ള സത്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ ഞങ്ങള്‍ അല്ലാഹുവില്‍ യാതൊന്നും പങ്കുചേര്‍ക്കാതെ അവനെമാത്രം ആരാധിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെല്ലാം ഞങ്ങള്‍ നിഷിദ്ധമാക്കുകയും ഞങ്ങള്‍ക്ക് അനുവദനീയമാക്കിയതിനെ ഞങ്ങള്‍ അനുവദനീയമാക്കുകയും ചെയ്തു…”

ജാഹിലിയ്യാ കാലത്തെ വിശ്വാസ, സ്വഭാവ രംഗങ്ങളിലെ അധഃപതനം എത്ര ആഴമേറിയതാണെന്ന് ജഅ്ഫറി(റ)ന്റെ സംസാരം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുക, നല്ലതും ചീത്തയും നോക്കാതെ ഭക്ഷിക്കുക, ദുര്‍ബലരെ അടിച്ചമര്‍ത്തി കഴിവുള്ളവര്‍ കാര്യം നേടുക, അയല്‍വാസികളോട് മോശമായി പെരുമാറുക, കുടുംബ ബന്ധത്തിന് യാതൊരു വിലയും കല്‍പിക്കാതിരിക്കുക തുടങ്ങിയവയെല്ലാം സാര്‍വത്രികമായിരുന്ന കാലത്താണ് മുഹമ്മദ് നബി ﷺ  വരുന്നത്. അവിടുന്ന് നല്‍കിയ ഉപദേശങ്ങള്‍ മക്കക്കാരില്‍ മാറ്റമുണ്ടാക്കി. എല്ലാ നന്മകളും ഉള്‍ക്കൊള്ളുവാനും എല്ലാ തിന്മകളും വര്‍ജിക്കുവാനും അവര്‍ തയ്യാറായി. ലോകത്തിനുതന്നെ മാതൃകയായ ഒരു തലമുറയെ ക്വുര്‍ആന്‍ ഓതിക്കൊടുത്ത് നബി ﷺ  വാര്‍ത്തെടുക്കുകയായിരുന്നു.

ഒരിക്കല്‍ പോലും നബി ﷺ  തന്റെ ജീവിതത്തില്‍ അല്ലാഹുവല്ലാത്തവരുടെ മുന്നില്‍ യാതൊന്നും അര്‍പ്പിച്ചില്ല. സ്രഷ്ടാവിനെ മാത്രം വണങ്ങിയും വഴങ്ങിയും ജീവിച്ചുപോന്നു. വ്യഭിചാരമോ മദ്യപാനമോ ചൂതാട്ടമോ കലഹമോ ചീത്ത കൂട്ടുകെട്ടോ ഒന്നും നബി ﷺ യില്‍ ഉണ്ടായില്ല. നര്‍ത്തകിമാരുടെ നൃത്ത സദസ്സില്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജാഹിലിയ്യ കാലത്ത് ആണും പെണ്ണും വിവസ്ത്രരായിട്ടായിരുന്നു കഅ്ബയെ ത്വവാഫ് ചെയ്തിരുന്നത്. അതിന് അവര്‍ക്ക് പല ന്യായവും പറയുവാനുണ്ടായിരുന്നു. ഏത് തിന്മ ചെയ്യുന്നവരും അവരുടെ തിന്മക്ക് ന്യായം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ. ഇവരും ഈ വൃത്തികേടിനെ ന്യായീകരിച്ചു. പാപം ചെയ്തിരുന്ന വേളകളില്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പവിത്രമായ കഅ്ബയെ ത്വവാഫ് ചെയ്തുകൂടാ എന്നതായിരുന്നു അതിന് അവര്‍ കണ്ടെത്തിയ ന്യായം. പെണ്‍കുഞ്ഞ് പിറന്നാല്‍ അപമാനത്താല്‍ വീടിനകത്ത് ഒളിഞ്ഞ് കഴിഞ്ഞിരുന്നവരും പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയവരും അവര്‍ക്കിടയിലുണ്ടായിരുന്നു. നര്‍ത്തകിമാരുടെ കൂടെ ആടിപ്പാടി ഉല്ലസിച്ചു നടന്നിരുന്ന സമൂഹം. അനാഥയുടെ സ്വത്ത് അന്യായമായി ഭുജിക്കാന്‍ മടിയില്ലാത്തവര്‍… ഇങ്ങനെ സര്‍വ തിന്മകളെയും വാരിപ്പുണര്‍ന്ന സമൂഹം. ഇതിലൊന്നും പങ്കുചേരാത്ത ഒരാളെ പുരുഷനായോ സ്ത്രീയായോ അവര്‍ കണ്ടിരുന്നില്ല എന്നത് കൂടി ഇതിലേക്ക് ചേര്‍ത്തുവായിച്ചാല്‍ ആ ജനതയുടെ സ്വഭാവവും സംസ്‌കാരവും നന്നായി മനസ്സിലാകും. ഇങ്ങനെയെല്ലാം ആകമാനം തിന്മകളായിരുന്നിട്ടും മുഹമ്മദ് നബി ﷺ യെ അതൊന്നും സ്പര്‍ശിച്ചില്ല എന്നത് അത്ഭുതം തന്നെയായിരുന്നു.

ചെറുപ്പക്കാരനായ ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളില്‍ തിന്മകളിലേക്ക് വഴുതിപ്പോകാതെ ഉന്നത സംസ്‌കാരത്തില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കുക? മുഹമ്മദ് നബി ﷺ ക്ക് ചെറുപ്പം മുതല്‍ തന്നെ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു കാവല്‍ ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. കൂടെയുള്ളവരെല്ലാം ത്വവാഫിന്റെ വേളയില്‍ കഅ്ബയില്‍ നാട്ടിയ വിഗ്രഹങ്ങളില്‍ തൊടുകയും അവയ്ക്ക് നേരെ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടുത്തെ മനസ്സ് അത്തരം അന്ധവിശ്വാസത്തിലേക്ക് ഒരിക്കല്‍പോലും ചാഞ്ഞില്ല. താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൂര്‍വപിതാക്കളായ ഇബ്‌റാഹീം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും വിഗ്രഹങ്ങള്‍ അവിടെ നാട്ടിയിരുന്നു. അതിന്റെ നേരെപോലും അവിടുത്തെ കരങ്ങള്‍ ഒരിക്കലും ഉയര്‍ന്നില്ല. അവയെ തടവുകയോ മുത്തമിടുകയോ ചെയ്തില്ല. ശിര്‍ക്കിന്റെതായ ഒരു പ്രവര്‍ത്തനവും അദ്ദേഹത്തിനിന്ന് ഉണ്ടായില്ല. ബലിക്കല്ലുകളില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറവ് നടത്തിയിട്ടുള്ള മാംസത്തിന്റെ ഒരു തുണ്ടുപോലും അവിടുത്തെ വയറിലേക്ക് എത്തിയിരുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി ജ്യോത്സ്യന്മാരെയും കണിയാന്‍മാരെയും സമീപിച്ചിരുന്ന സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് ﷺ  തന്റെ പ്രശ്‌നപരിഹാരത്തിന് ഈ വഴിയേതും സ്വീകരിച്ചില്ല. പ്രവാചകന്‍ ആകുന്നതിനു മുമ്പ് തന്നെ അല്ലാഹു നബി ﷺ ക്ക് പ്രത്യേക സ്ഥാനവും ആദരവും നല്‍കിയിരുന്നു എന്നതാണ് ഇവയെല്ലാം നമുക്ക് മനസ്സിലാക്കിത്തരുന്നത്.

സമൂഹത്തിലെ മലിന സംസ്‌കാരത്തോട് ഒരിക്കലും സഹകരിക്കാതിരുന്ന ആ ചെറുപ്പക്കാരന്‍ അവര്‍ക്കിടയില്‍ വിശ്വസ്തനും സത്യസന്ധനുമായി അറിയപ്പെട്ടു. അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന നാമം പോലും അവര്‍ ആ ചെറുപ്പക്കാരന് നല്‍കി. ആര്‍ക്കും എന്തും വിശ്വസിച്ച് ഏല്‍പിക്കാവുന്ന വിശ്വസ്തനായിരുന്നു മുഹമ്മദ് നബി ﷺ . മക്കക്കാര്‍ കച്ചവടത്തിനും മറ്റുമായി മറു നാടുകളിലേക്ക് പോകുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മുഹമ്മദ് ﷺ നെയായിരുന്നു ഏല്‍പിക്കാറ്. വാക്കുകളിലും നോക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത പുലര്‍ത്തിയ മഹാനായിരുന്നു അവിടുന്ന്. (തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

മുഹമ്മദ് നബിﷺ യുടെ ജനനം

മുഹമ്മദ് നബിﷺ യുടെ ജനനം

(മുഹമ്മദ് നബിﷺ , ഭാഗം 3)

മുഹമ്മദ് നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. സാധാരണയായി ഏതെങ്കിലും ഒരു കാര്യത്തെ ഒരു പ്രധാനപ്പെട്ട സംഭവം നടന്ന കാലത്തിലേക്ക് ചേര്‍ത്തിപ്പറയാറുണ്ടല്ലോ. അതുപോലെ അബ്‌റഹത്ത് രാജാവ് കഅ്ബ പൊളിക്കാന്‍ വന്ന സംഭവം നടന്ന കാലത്തായിരുന്നു നബിﷺ ജനിച്ചത്. അതിനാല്‍ നബിﷺ യുടെ ജനനത്തെ ആനക്കലഹ വര്‍ഷത്തിലേക്ക് ചേര്‍ത്തിപ്പറയുന്നു.

നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തില്‍ ഏതു മാസത്തില്‍ ഏതു തീയതിയില്‍ എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉറപ്പിച്ചു പറയാന്‍ മാത്രം മതിയായ രേഖയില്ലാത്തതുതന്നെ കാരണം. റബീഉല്‍ അവ്വല്‍ മാസത്തിലെ 2,8,10,12,17,18,22 എന്നിങ്ങനെയെല്ലാം അഭിപ്രായമുള്ളതായി ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നബിﷺ യുടെ ജനന തീയതിയെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയുമ്പോള്‍ ചിലര്‍ ഇപ്രകാരം ഒരു പ്രചരണം നടത്താറുണ്ട്: ‘നിങ്ങള്‍ക്ക് നബിﷺ യുടെ ജന്മദിനം ആഘോഷിക്കാതിരിക്കാനായി നിങ്ങള്‍ ഉണ്ടാക്കിയ ഒരു കാരണമാകുന്നു ഇത്. നബിﷺ യുടെ ജനന തീയതിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.’ ഇത് ശരിയല്ല. നബിﷺ യുടെ ജന്മദിനം നമ്മള്‍ ആഘോഷിക്കാതിരിക്കാന്‍ കാരണം നബിﷺ യോടുള്ള ഇഷ്ടക്കുറവോ ബഹുമാനക്കുറവോ അല്ല. പ്രമാണങ്ങള്‍ അത് പഠിപ്പിക്കാത്തതിനാല്‍ മാത്രമാണ്. ലോകത്ത് എത്രയെത്ര നബിമാര്‍ കഴിഞ്ഞുപോയിട്ടുണ്ട്! ഈ പ്രവാചകന്മാരുടെയെല്ലാം ജന്മദിനം ഇക്കൂട്ടര്‍ ആഘോഷിക്കുന്നുണ്ടോ? ഇല്ലല്ലോ! അവരോട് ഇക്കൂട്ടര്‍ക്ക് സ്‌നേഹവും ബഹുമാനവും ആദരവും ഇല്ലാത്തതുകൊണ്ടാണ് ആഘോഷിക്കാത്തത് എന്നു പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം?

ബര്‍സഞ്ചി മൗലിദില്‍ നബിﷺ യുടെ ജനന തീയതിയെ സംബന്ധിച്ച് പറയുന്നത് കാണുക:

”നബിﷺ യുടെ ജനന വര്‍ഷത്തിലും അതിന്റെ മാസത്തിലും അതിന്റെ ദിവസത്തിലും പണ്ഡിതന്മാരുടെ പല വാക്കുകളിലുമായി വന്ന റിപ്പോര്‍ട്ടുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്.”

ഇവരുടെ സ്വന്തം മൗലിദ് കിതാബില്‍ തന്നെ ഈ കാര്യം വ്യക്തമാക്കുമ്പോള്‍ എന്തിന് സലഫികള്‍ ഈ കാര്യം പറയുമ്പോള്‍ ഇക്കൂട്ടര്‍ ദുഷ്പ്രചാരണം നടത്തുന്നു? റബീഉല്‍ അവ്വല്‍ 12ന് നമ്മുടെ നാടുകളിലടക്കം പല ഭാഗങ്ങളിലും ഏതാനും കാലങ്ങളായി മുസ്‌ലിംകള്‍ നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നതായി നമുക്കറിയാം. എന്നാല്‍ റബീഉല്‍ അവ്വല്‍ 12നാണ് നബിﷺ ജനിച്ചത് എന്ന് ഉറപ്പിച്ചു പറയാന്‍ മാത്രം പ്രാമാണികമായ ഒരു രേഖയും ഇല്ല.

റബീഉല്‍ അവ്വല്‍ 12ന് മീലാദുന്നബി എന്ന പേരില്‍ വലിയ ഒരു ആഘോഷം നബിﷺ യുടെയും സ്വഹാബത്തിന്റെയും കാലശേഷം ഉണ്ടാകാന്‍ കാരണമെന്താണ്? യഥാര്‍ഥത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്നത് മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാന്‍ മാത്രം ഒരു സന്തോഷമുള്ള ദിനമാണോ, അപ്രകാരം ആഘോഷിക്കാന്‍ റബീഉല്‍ അവ്വല്‍ 12 നമുക്ക് ഒരു സന്ദേശം നല്‍കുന്നുണ്ടോ എന്നതെല്ലാം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു സംഭവം കാണുക:

അബൂദുഐബ്(റ) പറഞ്ഞു: ”ഞാന്‍ മദീനയില്‍ ചെന്നു. ഹാജിമാര്‍ ഇഹ്‌റാമില്‍ ആയിരിക്കുമ്പോള്‍ (എല്ലാവരും) ഒരുമിച്ച് തല്‍ബിയത്ത് ചൊല്ലിയാല്‍ ഉണ്ടാകുന്ന ഒരു വലിയ ശബ്ദം പോലെ മദീനക്കാര്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എന്തു പറ്റി?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ മരണപ്പെട്ടിരിക്കുന്നു.”

നബിﷺ മരണപ്പെട്ട ദിവസത്തില്‍ മദീനയുടെ അവസ്ഥയാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മദീനക്കാരുടെ എല്ലാമെല്ലാമായ മുഹമ്മദ് നബിﷺ യുടെ മരണം അവര്‍ക്ക് ഉണ്ടാക്കിയ പ്രയാസം ചെറുതൊന്നുമല്ലായിരുന്നു.

ഹിജ്‌റ വര്‍ഷം 11, റബീഉല്‍ അവ്വല്‍ 12ന് രാവിലെ പൂര്‍വാഹ്നം പിന്നിടുമ്പോഴായിരുന്നു അവിടുത്തെ വിയോഗം സംഭവിച്ചത് എന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.

അബൂദുഐബ്(റ) മദീനയിലേക്ക് വരുന്നതിന് മുമ്പായി അദ്ദേഹത്തിന് മറ്റൊരു ആപത്ത് സംഭവിച്ചിരുന്നു. അതായത്, അദ്ദേഹത്തിന്റെ നാട്ടില്‍ പ്ലേഗ് വ്യാപിച്ചിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ അഞ്ച് മക്കള്‍ മരണപ്പെടുകയുണ്ടായി. ഈ ദുഃഖഭാരവുമായാണ് അദ്ദേഹം മദീനയില്‍ എത്തുന്നത്. അപ്പോഴാണ് അതിനെക്കാള്‍ വലിയ ഒരു ആപത്തിനെക്കുറിച്ച് അദ്ദേഹം കേള്‍ക്കുന്നത്.

റസൂല്‍ﷺ വഫാത്തായ റബീഉല്‍ അവ്വല്‍ 12ന് സ്വഹാബിമാരുടെ അവസ്ഥ എപ്രകാരമായിരുന്നു എന്നത് മുകളിലെ സംഭവത്തില്‍നിന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്. ഈ അവസ്ഥയിലാണോ ഇന്ന് മുസ്‌ലിംകള്‍ റബീഉല്‍ അവ്വല്‍ 12 ദിവസത്തില്‍ ഉള്ളത്? ഇൗ ചരിത്രസത്യം അറിയുന്നവര്‍ റബീഉല്‍ അവ്വല്‍ 12 ആഘോഷിക്കുമോ?

സ്വഹാബിമാര്‍ റബീഉല്‍ അവ്വല്‍ 12നെ ആടാനും പാടാനും തുള്ളിച്ചാടാനും അഭിനയിക്കാനും റാലി നടത്താനും അന്നദാനം നടത്താനും മുദ്രാവാക്യം മുഴക്കാനും മാജിക് കാണിക്കാനുമല്ല ഉപയോഗിച്ചത്. അവര്‍ക്ക് ആ ദിനം ചിന്തിക്കാനേ കഴിയാത്തവിധം ഭാരമേറിയതായിരുന്നു. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നബിﷺ മദീനയില്‍ എത്തിയ ദിവസവും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് നബിﷺ ഞങ്ങളില്‍ നിന്ന് വിടചൊല്ലിയ ദിവസവുമായിരുന്നു എന്ന് അന്‍സ്വാരിയായ അനസ്(റ) പറഞ്ഞത് നമുക്ക് കാണാന്‍ കഴിയും.

പൂര്‍വികരും സച്ചരിതരുമായ സ്വഹാബിമാര്‍ ആരുംതന്നെ റബീഉല്‍ അവ്വല്‍ 12നെ ആഘോഷിക്കാനുള്ള ഒരു ദിനമായി സ്വീകരിച്ചില്ല. ഇത്തരം ആഘോഷക്കാര്‍ക്ക് അവരുടെയൊന്നും പിന്തുണയുമില്ല. എന്നാല്‍ ആരാണ് ഈ ഏര്‍പ്പാട് മുസ്‌ലിം സമൂഹത്തിലേക്ക് കൊണ്ടുവന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഇതിലെ ചതി എത്ര ഗുരുതരമാണ് എന്നതും മനസ്സിലാകും.

ഹിജ്‌റ 362ല്‍ ഫാത്വിമിയ്യ പ്രസ്ഥാനത്തിന്റെ വക്താക്കളായ ഫാത്വിമികള്‍ ഇസ്‌ലാമിന്റെ മേല്‍ക്കുപ്പായമണിഞ്ഞ് ഇസ്‌ലാമിലേക്ക് നുഴഞ്ഞുകയറുകയുണ്ടായി. ഹിജ്‌റ 362ല്‍ ഈജിപ്ത് ദേശത്തിന്റെ ഭരണത്തില്‍ ഇടംകണ്ട ഇവര്‍ തങ്ങളുടെ ശിര്‍ക്കും കുഫ്‌റും നിഷിദ്ധമായ ധാരാളം ചെയ്തികളുമെല്ലാം കാരണം ജനങ്ങള്‍ക്കിടയില്‍ തീരെ സ്വാധീനം ഇല്ലാത്തവരായിരുന്നു. അവരാണ് ഇത്തരം ആചാരങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലേക്ക് കൊണ്ടുവന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും.

ഫാത്വിമിയ്യ ഭരണാധികാരികള്‍ക്ക് ചില ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു. പുതുവര്‍ഷോത്സവം, ആശൂറാഅ് ദിനം, നബിﷺ യുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ഹസന്‍(റ), ഹുൈസന്‍(റ) എന്നിവരുടെ ജന്മദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖലീഫ അല്‍ഹാദ്വിറിന്റെ ജന്മദിനം, റജബിലെ ആദ്യത്തെ രാത്രി, അതിലെ പകുതിയുടെ രാവ്, ശഅ്ബാന്‍ ആദ്യരാവ്…ഇങ്ങനെ ഒട്ടേറെ!

‘മീലാദുന്നബി’ ആരുടെ സൃഷ്ടിയാണ് എന്നത് നാം ചിന്തിക്കുക. ഇത് വര്‍ജിക്കുകയാണോ സ്വീകരിക്കുകയാണോ മുസ്‌ലിംകള്‍ ചെയ്യേണ്ടത്?

ഫാത്വിമിയ്യ എന്നോ ഉബയ്ദികള്‍ എന്നോ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു മുസ്‌ലിം ബന്ധം ഉള്ളതായി തോന്നിയേക്കാം. ഈജിപ്തിലെ ചില ഭരണാധികാരികളാണ് ഇവര്‍. അവരുടെ തലവന്‍ ഉബയ്ദ് ബ്‌നു സഅദ് ആണ്. അതിനാലാണ് ഉബയ്ദികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നത്. ഫാത്വിമ(റ)യിലേക്ക് അവര്‍ അവരുടെ ബന്ധം ചേര്‍ത്തി പറയുകയാണ് ചെയ്യുന്നത്. ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതിനു വേണ്ടിയാകാം അവര്‍ അപ്രകാരം ചെയ്തത്. ആരാണ് ഈ ഫാത്വിമികള്‍ എന്ന് അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ നമ്മെ അറിയിച്ചിട്ടുണ്ട്. ഇസ്‌ലാമിക നാടുകളെ അടക്കിഭരിച്ച ഇക്കൂട്ടര്‍ അവരുടെ ക്രൂരതകളും ദുഷ്‌ചെയ്തികളും തുടര്‍ന്നപ്പോള്‍ ഇസ്‌ലാമിക നാടുകളിലുള്ള, നബികുടുംബത്തിലേക്ക് ചേര്‍ത്തപ്പെടുന്നവരും പണ്ഡിതന്മാരും ക്വാദ്വിമാരും അടക്കമുള്ളവര്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഹിജ്‌റ 402ല്‍ നടന്ന സമ്മേളനത്തില്‍ ആരാണ് ഫാത്വിമികള്‍ എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത് കാണുക:

‘ഈജിപ്തിലെ ഈ ഭരണാധികാരിയും അയാളുടെ പൂര്‍വികരുമെല്ലാം കാഫിറുകളും അധര്‍മകാരികളും ദൈവനിഷേധികളും നിര്‍മതവാദികളും ഇസ്‌ലാമിനോട് തര്‍ക്കിക്കുന്നവരും മജൂസികളുടെയും വിഗ്രഹാരാധകരുടെയും മാര്‍ഗത്തില്‍ വിശ്വാസമുള്ളവരും ആകുന്നു. അവര്‍ (ഇസ്‌ലാമിലെ) ശിക്ഷാ നിയമങ്ങളെ നിഷേധിക്കുകയും വ്യഭിചാരത്തെ അനുവദിക്കുകയും മദ്യപാനവും രക്തംചിന്തലും അനുവദനീയമാക്കുകയും ചെയ്തു. അവര്‍ നബിമാരെ ചീത്തവിളിച്ചു, പൂര്‍വസൂരികളെ അവര്‍ ശപിച്ചു. അവരുടെ ഇമാമുകളില്‍ അവര്‍ തൗഹീദുര്‍റുബൂബിയ്യത്ത് വാദിക്കുകയും ചെയ്തു.

ഫാത്വിമിയ്യാക്കള്‍ നബികുടുംബത്തിലേക്ക് ചേര്‍ത്തിയാണ് ഈ വൃത്തികേടുകള്‍ ചെയ്തത്. അതിനാല്‍ തന്നെ നബികുടുംബത്തിലേക്ക് ചേര്‍ക്കപ്പെടുന്ന പണ്ഡിതന്മാരും നേതാക്കളും ക്വാദ്വിമാരും എല്ലാവരും ഉള്‍പ്പെട്ട സംഗമത്തില്‍ ആരാണ് ഈ ഫാത്വിമിയ്യാക്കള്‍ എന്നത് വെളിപ്പെടുത്തിയ കാര്യമാണ് ഇബ്‌നു കഥീര്‍(റ) ഇവിടെ കുറിച്ചത്.

ഇനി പറയൂ; നബിദിനാഘോഷത്തിന് അവര്‍ തുടക്കം കുറിച്ചത് നബിയോടുള്ള സ്‌നേഹംകൊണ്ടാണോ വെറുപ്പ് കൊണ്ടാണോ? ഇത് സ്ഥാപിക്കുവാന്‍ വേണ്ടി ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കുന്ന ഇന്നത്തെ ചില പണ്ഡിതന്മാരുടെ അവസ്ഥ ഖേദകരം തന്നെ.

നബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നവര്‍ ജനിച്ച വര്‍ഷം, മാസം, തീയതി തുടങ്ങിയവയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും റബീഉല്‍ അവ്വല്‍ 12ന് പുലരിയുടെ തൊട്ടുമുമ്പായിരുന്നു അവിടത്തെ ജനനം എന്നതിന് കൂടുതല്‍ ശക്തി നല്‍കുന്നത് കാണാം. റബീഉല്‍ അവ്വല്‍ 9ന് ആയിരുന്നു അവിടുത്തെ ജനനം എന്ന അഭിപ്രായവും ഏറെ ബലമുള്ളതാണ്. (തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

മുഹമ്മദ് നബി ﷺ സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍നിന്നോ?

മുഹമ്മദ് നബി ﷺ സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തില്‍നിന്നോ?

(മുഹമ്മദ് നബി ﷺ , ഭാഗം 2)

മുഹമ്മദ് നബി ﷺ യില്‍ വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെ, ആ നബിയെപ്പറ്റി പല വികല വിശ്വാസങ്ങളും കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ പ്രമാണബദ്ധമായി മുഹമ്മദ് നബി ﷺ യെ സംബന്ധിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

പ്രവാചകന്റെ അറുപത്തി മൂന്ന് കൊല്ലത്തെ ജീവിതചരിത്രം മുഴുവനും ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുക എന്ന ശ്രമകരവും വിശാലവുമായ ദൗത്യത്തിനല്ല, പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള അവിടുത്തെ ജീവിതത്തിലെ സുപ്രധാനമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം പ്രതിപാദിക്കുവാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവയിലും പല കാര്യങ്ങളും വിട്ടുപോയേക്കാം.

നബി ﷺ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?

മുഹമ്മദ് നബി ﷺ ആദം സന്തതിയാണ്. മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് ക്വുര്‍ആന്‍ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ക്വുര്‍ആന്‍ പറയുന്നു:

”കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. തീയിന്റെ പുകയില്ലാത്ത ജ്വാലയില്‍നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു” (ക്വുര്‍ആന്‍  55:14,15).

ആഇശ(റ)യില്‍നിന്ന് നിവേദനം; അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘മലക്കുകള്‍ പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്നുകള്‍ തീജ്വാലയില്‍നിന്നും സൃഷ്ടിക്കപ്പെട്ടു. ആദം നിങ്ങളോട് വിവരിക്കപ്പെട്ടതില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു” (മുസ്‌ലിം 2996).

”അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു” (ക്വുര്‍ആന്‍ 3:59).

”നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ” (ക്വുര്‍ആന്‍ 30:20)

മുകളില്‍ നാം കണ്ട ഓരോ തെളിവും മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് വ്യക്തമാക്കിത്തരുന്നവയാണ്. ഇനിയും ധാരാളം തെളിവുകള്‍ ക്വുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നമുക്ക് ലഭിക്കുകയും ചെയ്യും. എല്ലാം ഇവിടെ ഉദ്ധരിക്കുവാന്‍ നാം മുതിരുന്നില്ല. ആദം നബി(അ)യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിവരണത്തിലും ഈ കാര്യം നാം പ്രതിപാദിച്ചിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.

അല്ലാഹുവാണ് പ്രപഞ്ച സ്രഷ്ടാവ്. അവന്‍ ഏതെല്ലാം സൃഷ്ടികളെ എന്തില്‍നിന്നാണ് സൃഷ്ടിച്ചതെന്നും എങ്ങനെയാണ് സൃഷ്ടിച്ചതെന്നും അഭിപ്രായം പറയുവാന്‍ നമുക്ക് കഴിയില്ല. അതു സംബന്ധമായി അവന്‍ എന്താണോ നമുക്ക് അറിയിച്ചുതന്നത്, അത് വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്. അഥവാ, ക്വുര്‍ആനിലോ സ്വഹീഹായ നബിവചനത്തിലൂടെയോ സ്ഥിരപ്പെട്ടുവന്നത് എന്താണോ അതാണ് നാം സ്വീകരിക്കേണ്ടത്.

ആദം നബി(അ)യെ അല്ലാഹു സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണെന്ന് നാം മനസ്സിലാക്കി. മണ്ണില്‍നിന്ന് പടക്കപ്പെട്ടു എന്നത് മനുഷ്യാസ്തിത്വത്തിന് യാതൊരു ന്യൂനതയും ഉണ്ടാക്കുന്നില്ല. മാത്രവുമല്ല, പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മലക്കുകളെക്കാളും തീജ്വാലയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നുകളെക്കാളും അല്ലാഹു ആദരവ് നല്‍കിയ സൃഷ്ടി മനുഷ്യനാണ് എന്നതും അല്ലാഹു നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. (ക്വുര്‍ആന്‍ 17:70). അതുകൊണ്ടാണല്ലോ ആദം(അ)നെ അല്ലാഹു സൃഷ്ടിച്ചതിന് ശേഷം മലക്കുകളോടും ജിന്നുകളില്‍ പെട്ട ഇബ്‌ലീസിനോടും അദ്ദേഹത്തിന് സുജൂദ് ചെയ്യാന്‍ കല്‍പിച്ചത്. അതുപോലെ, മലക്കുകള്‍ക്കൊന്നും പഠിപ്പിച്ചു കൊടുത്തിട്ടില്ലാത്ത അറിവ് അല്ലാഹു നല്‍കിയതും ആദമി(അ)നായിരുന്നല്ലോ. (ക്വുര്‍ആന്‍ 2:31-33).

മുഹമ്മദ് നബി ﷺ ക്ക് മഹത്ത്വവും ശ്രേഷ്ഠതയും നല്‍കുന്നതിനായി ചിലര്‍ അവിടുത്തെ സൃഷ്ടിപ്പ് പ്രകാശത്തില്‍നിന്നാണെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും നമ്മുടെ നാട്ടിലുമുണ്ട്. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്ന് അല്ലാഹു മുഹമ്മദ് നബി ﷺ യെ സൃഷ്ടിച്ചുവെന്നും അങ്ങനെ മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും പാരമ്പര്യമായി, യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. സമസ്തയുടെ മദ്‌റസയിലെ മൂന്നാം ക്ലാസ്സിലേക്ക് തയ്യാറാക്കിയ ചരിത്ര പാഠപുസ്തകത്തില്‍ ‘നബി ﷺ യുടെ പ്രകാശം’ എന്നൊരു തലക്കെട്ട് തന്നെ നമുക്ക് കാണാവുന്നതാണ്. ആ പാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ”അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമായിരുന്നു. ആ പ്രകാശത്തില്‍ നിന്നാണ് മറ്റു ചരാചരങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്.”

അതുപോലെ ഈ വിഭാഗക്കാരുടെ മാലപ്പാട്ടുകളിലും ഈ വികല വിശ്വാസം പഠിപ്പിക്കുന്നുണ്ട്:

”ആദി ഒളിവായ് അതുതാന്‍ വെളിവായി.

അതു പിന്നെ ആദമായ് വന്നു വെളിവായ്

അമ്പിയ ഔലിയ ആയ് വന്ന് വന്ന്

അവസാനം മക്കത്തതു തന്നെ വന്ന്< /p>

പൂര്‍ത്തീകരിത്തത്തതില്‍ പിന്നെ വെളിവായ്

പെരുത്ത് ളുഹൂറാത്തുകള്‍ വലിമാരായ്

അതു വെളിവാകും അവസാനത്തോളം

അതു നിലച്ചാലന്ന് ലോകാവസാനം.”

ക്വുര്‍ആനിലെയും സ്വീകാര്യയോഗ്യമായ ഹദീസുകളിലെയും വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ലേ ഈ അധ്യാപനം? ആദ്യമായി അല്ലാഹു നബി ﷺ യുടെ പ്രകാശത്തെയാണോ സൃഷ്ടിച്ചത്? അല്ല! മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തെപ്പറ്റി അല്ലാഹു ക്വുര്‍ആനില്‍ എന്താണു പറഞ്ഞതെന്ന് നാം കാണുകയുണ്ടായി.

മുഹമ്മദ് നബി ﷺ ഒരു മനുഷ്യന്‍ തന്നെയാണ്. പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടത് മലക്കുകള്‍ മാത്രമാണ്. മലക്കുകളാണ് പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവര്‍. മക്കക്കാര്‍ നബിയായി നിയോഗിക്കപ്പെടേണ്ടത് മലക്കാകണം എന്ന് വാദമുള്ളവരായിരുന്നു. അതിന് അല്ലാഹു മറുപടി നല്‍കുന്നത് ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കും.

മുഹമ്മദ് നബ ﷺ യുടെ പ്രകാശത്തെയാണ് അല്ലാഹു ആദ്യമായി പടച്ചതെന്ന അന്ധവിശ്വാസത്തിന് യാതൊരു രേഖയും പ്രാമാണികമായി വന്നിട്ടില്ല. മുന്‍ഗാമികളായ പ്രവാചകന്മാരോ സ്വഹാബിമാരോ താബിഉകളോ തബഉത്താബിഉകളോ ഇമാമുമാരോ ആരും തന്നെ ഇപ്രകാരം വിശ്വസിച്ചിരുന്നതായി ഒരു കിതാബിലും നമുക്ക് കാണാന്‍ കഴിയില്ല. ജാബിര്‍(റ) നബി ﷺ യോട് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്താണെന്ന് ചോദിക്കുകയും അതിന് നബി ﷺ ‘നിന്റെ നബിയുടെ പ്രകാശത്തെയാണ് ജാബിറേ’ എന്ന് മറുപടി പറയുകയും ചെയ്തു എന്ന വാറോല ചിലര്‍ കൊണ്ടുനടക്കുന്നുണ്ട്. ഇത് മുസ്വന്നഫ് അബ്ദുര്‍റസാക്വില്‍ ഉണ്ട് എന്നും അവര്‍ തട്ടിവിടുന്നു. മുസ്വന്നഫ് നോക്കിയാല്‍ അങ്ങനെ ഒരു റിപ്പോര്‍ട്ട് നമുക്ക് കാണാന്‍ കഴിയില്ല. അപ്പോള്‍ ഇവര്‍ അതിനൊരു മറുപടി ഇറക്കിയിരിക്കുന്നു. മുസ്വന്നഫിലെ ചില ഹദീസുകള്‍ നഷ്ടപ്പെട്ടിരുന്നു എന്നും അത് പിന്നീട് ഇന്ത്യയില്‍നിന്ന് കണ്ടെടുക്കുകയുണ്ടായി എന്നും അത് പിന്നീട് കിതാബായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട് എന്നുമാണ് ആ മറുപടി. പച്ചക്കളവാണ് ഇത്. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. മുസ്വന്നഫില്‍നിന്ന് അങ്ങനെ ചില ഹദീസുകള്‍ നഷ്ടമായിട്ടില്ല. ഇത് അല്ലാഹുവിന്റെ പേരിലും അവന്റെ പ്രവാചകന്റെ പേരിലും കെട്ടിച്ചമച്ചതാകുന്നു. ഇനി ഒന്ന് ചിന്തിക്കുക; അങ്ങനെ ഒരു റിപ്പോര്‍ട്ട് നഷ്ടമായിരുന്നെങ്കിലും പൂര്‍വികര്‍ക്ക്, അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ നൂറിനെയായിരുന്നു എന്ന വിശ്വാസം ഉണ്ടാകുമായിരുന്നല്ലോ. നാം നേരത്തെ പറഞ്ഞതുപോലെ പൂര്‍വികരില്‍ ആര്‍ക്കെങ്കിലും അപ്രകാരം ഒരു വിശ്വാസമുണ്ടായിരുന്നു എന്നതിന് ഏതെങ്കിലും ഒരു കിതാബില്‍നിന്ന് ഇക്കൂട്ടര്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?

‘ഞങ്ങളെ പോലയുള്ള ഈ മനുഷ്യനാണോ അല്ലാഹുവിന്റെ റസൂല്‍?’ എന്നായിരുന്നു മക്കക്കാരുടെ ചോദ്യം. അഥവാ, മുഹമ്മദ് നബി ﷺ ഒരു മനുഷ്യന്‍ ആയതിനാല്‍ മക്കക്കാര്‍ അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു. അതുസംബന്ധമായി അവര്‍ പറഞ്ഞത് ക്വുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്. അതുപോലെ മക്കക്കാര്‍ നബി ﷺ യോട് പല അത്ഭുതങ്ങളും പ്രകടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് നബി ﷺ മക്കക്കാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍നിന്ന് ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ നീ ജല്‍പിക്കുന്നതുപോലെ ആകാശത്തെ ഞങ്ങളുടെമേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ടുവരുന്നതുവരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണംകൊണ്ടുള്ള ഒരു വീടുണ്ടാകുന്നതുവരെ, അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിക്കൊണ്ടുവരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ? ജനങ്ങള്‍ക്ക് സന്മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്തുനിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു”(ക്വുര്‍ആന്‍ 17:90-95).

നബി ﷺ യുടെ തറവാട്

നാട്ടിലെ അറിയപ്പെട്ട കുടുംബത്തിലായിരുന്നു ഓരോ പ്രവാചകന്റെയും ജനനം. മുഹമ്മദ് നബി ﷺ മക്കയിലെ അറിയപ്പെട്ട തറവാട്ടിലായിരുന്നു പിറന്നത്.

വാസലതുബ്‌നുല്‍ അസ്‌ക്വഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുന്നതായി ഞാന്‍ കേട്ടു: ‘അല്ലാഹു ഇസ്മാഈലിന്റെ മക്കളില്‍നിന്ന് കിനാനയെ തിരഞ്ഞെടുത്തു, കിനാനഃയില്‍നിന്ന് അല്ലാഹു ക്വുറയ്ശികളെ തിരഞ്ഞെടുത്തു. ക്വുറയ്ശികളില്‍നിന്ന് ബനൂ ഹാശിമിനെ അല്ലാഹു തിരഞ്ഞെടുത്തു. ബനൂ ഹാഷിമില്‍ നിന്ന് അല്ലാഹു എന്നെയും തിരഞ്ഞെടുത്തു” (മുസ്‌ലിം).

അറബികള്‍ക്കിടയിലെ ഉന്നത കുടുംബം, ഉന്നത തറവാട്, ഉന്നത പിതൃപരമ്പര. ഇസ്മാഈല്‍ നബി(അ) മുതല്‍ മുഹമ്മദ് നബി ﷺ വരെയുള്ള കുടുംബ പരമ്പര അതാത് കാലങ്ങളില്‍ ആ നാട്ടില്‍ പേരും പ്രശസ്തിയും ഉള്ളതായിരുന്നു. നബി ﷺ യുടെ വൈരികളായ മക്കക്കാര്‍ പോലും ഈ കുടുംബ മഹിമ അംഗീകരിച്ചവരായിരുന്നു എന്നതും ഇതിലേക്ക് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇസ്‌ലാമിലേക്ക് ഏറെ വൈകി വന്ന സ്വഹാബിയായിരുന്നു അബൂസുഫ്‌യാന്‍(റ). അദ്ദേഹം ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് നടന്ന പ്രസിദ്ധമായ ഒരു സംഭവമായിരുന്നു ഹിര്‍ക്വല്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു ഒത്തുകൂടല്‍. മുഹമ്മദ് നബി ﷺ പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യനാളുകളില്‍ അബൂസുഫ്‌യാന്‍(റ) ഹിര്‍ക്വല്‍ രാജാവിനെ സമീപിക്കുകയുണ്ടായി. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന് എതിരായിട്ടായിരുന്നു ആ സംസാരം. അന്ന് ഹിര്‍ക്വല്‍ രാജാവ് പല കാര്യങ്ങളും മുഹമ്മദ് നബി ﷺ യെ പറ്റി അബൂസുഫ്‌യാനോട് ചോദിക്കുകയുണ്ടായി. ‘നിങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആ വ്യക്തിയുടെ കുടുംബപരമ്പര എങ്ങനെയാണ്’ എന്നതായിരുന്നു അതില്‍ ഒരു ചോദ്യം. അന്ന് നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന് ഹിര്‍ക്വലിന്റെ മുമ്പില്‍ സത്യം മറച്ചുവെക്കാന്‍ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അദ്ദേഹം ഞങ്ങളിലെ ഏറ്റവും നല്ല കുടുംബമുള്ളവനാണ്…’ അവസാനം ഹിര്‍ക്വല്‍ രാജാവ് അബൂസുഫ്‌യാനോട് പറഞ്ഞു: ‘ഞാന്‍ നിങ്ങളോട് അദ്ദേഹത്തിന്റെ കുടുംബ സാഹചര്യത്തെ പറ്റി ചോദിച്ചപ്പോള്‍, അദ്ദേഹം ഏറ്റവും നല്ല കുടുംബത്തിലാണ് ഉള്ളതെന്ന് പറഞ്ഞു. അതെ, മുന്‍കഴിഞ്ഞ ദൂതന്മാരെല്ലാം ഏറ്റവും നല്ല കുടംബത്തില്‍നിന്നു തന്നെയാണ് വന്നിരുന്നത്.’ ഈ സംഭവം ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യെ ശത്രുക്കള്‍ മാരണക്കാരന്‍, ഭ്രാന്തന്‍, കവി, ജ്യോത്സ്യന്‍ എന്നിങ്ങനെയെല്ലാം വിളിച്ച് ആക്ഷേപിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ﷺ ഒരു മോശം കുടുംബത്തില്‍ ജനിച്ചവനാണെന്നോ മറ്റോ പറഞ്ഞ് അവിടുത്തെ ആക്ഷേപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല എന്നതും നബി ﷺ യുടെ കുടുംബ മഹിമ അവര്‍ക്കിടയില്‍ എത്ര പ്രശംസനീയമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.

ആദം(അ) മുതല്‍ നബി ﷺ യുടെ പിതാവ് അബ്ദുല്ലാഹ് വരെയും, ഹവ്വാഅ്(റ) മുതല്‍ ആമിനവരെയും അടങ്ങുന്ന എല്ലാവരും മുസ്‌ലിമാകണമെന്ന് അതിന് അര്‍ഥമില്ല. എന്നാല്‍ അവിടുത്തെ കുടുംബ പരമ്പരയില്‍ വ്യഭിചാരം, മോഷണം, മദ്യപാനം, കൊല തുടങ്ങിയ മ്ലേച്ഛ സ്വഭാവങ്ങളുള്ളവര്‍ ഇല്ലായിരുന്നു. പ്രവാചകന്മാരുടെ മാതാപിതാക്കള്‍ ആരും തന്നെ ഇത്തരം ദുഃസ്വഭാവികളായിരുന്നില്ല. എന്നാല്‍ വിശ്വാസപരമായി പലരും വഴികേടിലായിരുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതുമാണ്. ഇബ്‌റാഹീം നബി(അ)യുടെ പിതാവ് ഒരു ഉദാഹരണം.

നബി ﷺ യുടെ മാതാപിതാക്കള്‍ ശരിയായ വിശ്വാസികളായിരുന്നു എന്ന് മനസ്സിലാക്കിയവരുണ്ട്. അത് ശരിയല്ല. നബി ﷺ തന്നെ അവിടുത്തെ മാതാപിതാക്കളുടെ അവസ്ഥയെ പറ്റി നമുക്ക് വിവരിച്ച് തന്നത് നാം മനസ്സിലാക്കണം.

അനസ്(റ)വില്‍നിന്ന് നിവേദനം; ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരെ, എന്റെ പിതാവ് എവിടെയാകുന്നു?” നബി ﷺ പറഞ്ഞു: ”നരകത്തില്‍.” അങ്ങനെ അദ്ദേഹം തിരിഞ്ഞുനടന്നപ്പോള്‍ നബി ﷺ അദ്ദേഹത്തെ വിളിച്ചു, എന്നിട്ട് പറഞ്ഞു: ”തീര്‍ച്ചയായും എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാകുന്നു” (മുസ്‌ലിം).

ഇമാം നവവി(റഹി) ശറഹ് മുസ്‌ലിമില്‍ ഈ ഹദീസ് വരുന്ന അധ്യായത്തിന് നല്‍കിയ പേര് ഇപ്രകാരമാണ്: ‘തീര്‍ച്ചയായും ആര്‍ സത്യനിഷേധത്തിലായി മരണപ്പെട്ടുവോ അപ്പോള്‍ അവന്‍ നരകത്തിലായെന്നും അവന് ശുപാര്‍ശ ലഭിക്കില്ലെന്നും (അല്ലാഹുവിലേക്ക്) അടുത്തവരുടെ അടുപ്പം അവന് ഉപകാരപ്പെടുകയില്ലെന്നും വ്യക്തമാക്കുന്ന അധ്യായം.’

ഈ ഹദീസ് കൊടുത്തതിന് ശേഷം ഇമാം നവവി(റ) പറയുന്നു: ‘ഏതൊരാള്‍ സത്യനിഷേധത്തിലായി മരണപ്പെടുന്നുവോ അവന്‍ നരകത്തിലാണ് എന്നും (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവരുടെ അടുപ്പം അവന് ഉപകാരപ്പെടുകയില്ലെന്നും ഇതില്‍ (ഈ ഹദീസില്‍ തെളിവ്) ഉണ്ട്. വിഗ്രഹങ്ങളെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട അറബികളുടെ സമ്പ്രദായത്തിലായി ഒരാള്‍ മരണപ്പെട്ടു, അപ്പോള്‍ അവനും നരകക്കാരനാണെന്ന് ഇതില്‍ (ഈ ഹദീസില്‍ തെളിവ്) ഉണ്ട്. ഇത് പ്രബോധനം എത്തുന്നതിന് മുമ്പ് പിടികൂടുക എന്നതല്ല. (കാരണം,) ഇക്കൂട്ടര്‍ ഇബ്‌റാഹീമി(അ)ന്റെയും മറ്റു നബിമാരുടെയും പ്രബോധനം എത്തിയവരാകുന്നു’ (ശറഹു മുസ്‌ലിം).

മറ്റൊരു ഭാഗം കൂടി കാണുക: ”നബി ﷺ റബ്ബിനോട് തന്റെ മാതാവിന്റെ ക്വബ്ര്‍ സന്ദര്‍ശിക്കുന്നതില്‍ അനുവാദം ചോദിക്കുന്ന അധ്യായം.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ എന്റെ രക്ഷിതാവിനോട് എന്റെ ഉമ്മാക്ക് വേണ്ടി പൊറുക്കലിനെ തേടുവാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അതിന് അനുവാദം ലഭിച്ചില്ല. അവരുടെ ക്വബ്ര്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി ഞാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അനുവാദം ലഭിക്കുകയുണ്ടായി.’

ബഹുദൈവ വിശ്വാസികളെ ജീവിതകാലത്തും മരണശേഷം അവരുടെ ക്വബ്‌റും സന്ദര്‍ശിക്കുന്നത് അനുവദനീയമാണ് എന്ന് ഇതില്‍ (തെളിവ്) ഉണ്ട്” (ശറഹു മുസ്‌ലിം).

രണ്ടു തെളിവുകള്‍ ഇവിടെ നാം രേഖപ്പെടുത്തി. ഇമാം നവവി(റഹി) കൊടുത്ത ഹദീസും അതില്‍ നിന്ന് അദ്ദേഹം നിര്‍ധാരണം ചെയ്‌തെടുത്ത ആശയവും വായിക്കുന്ന ആര്‍ക്കും മനസ്സിലാകും നബി ﷺ യുടെ മാതാപിതാക്കള്‍ നരകാവകാശികളാണ് എന്ന്. ചുരുക്കത്തില്‍ ഈ വിഷയത്തില്‍ നബി ﷺ നമുക്ക് പഠിപ്പിച്ചുതന്ന കാര്യമാണ് നാം അംഗീകരിക്കേണ്ടത്. അതിലപ്പുറം ഒരു അഭിപ്രായം പറയാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? നബിമാരുടെ കുടുംബത്തിലെ അംഗങ്ങളെല്ലാം സത്യവിശ്വാസികളായിരിക്കുമെന്നൊന്നും അല്ലാഹുവോ റസൂലോ നമുക്ക് അറിയിച്ചുതന്നിട്ടില്ല. നബിമാരുടെ അടുത്ത ബന്ധുക്കളിലെ ആരെങ്കിലും അവിശ്വാസികളായി എന്നത് നബിമാരുടെ മഹത്ത്വത്തിനോ സ്ഥാനത്തിനോ യാതൊരു കുറവും ഉണ്ടാക്കുന്നില്ല. ക്വുര്‍ആനിലെ ചില ആയത്തുകള്‍ ഉദ്ധരിച്ച് നബി ﷺ യുടെ മാതാപിതാക്കള്‍ സ്വര്‍ഗാവകാശികളാണെന്ന് ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. സ്വഹീഹ് മുസ്‌ലിമിലെ ഹദീസ് ക്വുര്‍ആനിന് എതിരാണോ? നബി ﷺ ക്ക് ഈ ആയത്തുകളൊന്നും മനസ്സിലായില്ലേ? ഇമാം നവവി(റഹി)ക്ക് ഈ ആയത്തുകള്‍ മനസ്സിലായില്ലേ? നിഷ്പക്ഷമതികള്‍ ചിന്തിക്കുക. 

(തുടരും)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

മുഹമ്മദ് നബി ﷺ

മുഹമ്മദ് നബി ﷺ

മുഹമ്മദ് നബിﷺ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള മഹാനാണ്. മുഹമ്മദ് നബിﷺയെ സംബന്ധിച്ച് ഇസ്‌ലാമിന്റെ അകത്തും പുറത്തുമുള്ള ആളുകള്‍ ധാരാളം തെറ്റുധാരണകള്‍ വെച്ചുനടക്കുന്നവരാണ്. ഇസ്‌ലാമിന് പുറത്തുള്ളവര്‍ തിരുജീവിതത്തെ സത്യസന്ധമായ പഠനത്തിന് വിധേയമാക്കാതെ അനേകം കുപ്രചാരണങ്ങളും ആരോപണങ്ങളും സിനിമകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ ഉല്‍കൃഷ്ടനായ മുഹമ്മദ് നബിﷺയെ വസ്തുനിഷ്ഠമായി പഠിക്കലും മനസ്സിലാക്കലും വിശ്വസിക്കലും അവിടുത്തെ ധാരാളം സ്‌നേഹിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. അതുപോലെ പ്രവാചകനെതിരില്‍ ശത്രുക്കള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മറുപടി നല്‍കലും വിശ്വാസികളുടെ ബാധ്യതയാണ്.

നബിﷺ ആരായിരുന്നു എന്നാണ് ഈ ചരിത്ര വിവരണത്തിലൂടെ നാം മനസ്സിലാക്കുന്നത്. ഇരുപത്തി മൂന്ന് കൊല്ലത്തെ പ്രവാചകത്വ ജീവിതവും നാല്‍പത് കൊല്ലത്തെ പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതവും പരിപൂര്‍ണമായി വിവരിക്കുക എന്നത് സാധ്യമല്ലാത്തതിനാല്‍, പ്രധാനമെന്ന് തോന്നുന്ന ഭാഗങ്ങള്‍ മാത്രമാണ് ഇതിലൂടെ വിവരിക്കുന്നത്.

സ്വന്തം ജീവനെക്കാള്‍ മുഹമ്മദ് നബിﷺയെ ബഹുമാനിക്കാനും ആദരിക്കാനും സ്‌നേഹിക്കാനും കടമപ്പെട്ടവരാണല്ലോ നാം. ഏതൊരാള്‍ക്ക് നബിﷺ അപ്രകാരം ആകുന്നില്ലയോ, അവന്റെ വിശ്വാസം പൂര്‍ണമല്ല എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ലോകത്ത് എല്ലാ കാലത്തും എല്ലാ സമൂഹത്തിലേക്കും അല്ലാഹു താക്കീതുകാരെ അയച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല” (ഫാത്വിര്‍:24).

എന്തിനു വേണ്ടിയാണ് അല്ലാഹു എല്ലാ സമൂഹത്തിലേക്കും പ്രവാചകന്മാരെ അയച്ചത്?

”സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (അന്നിസാഅ്: 165).

അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവരും, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് കത്തിയാളുന്ന നരകത്തെക്കുറിച്ച് താക്കീത് നല്‍കുന്നവരും ആയിരുന്നു അല്ലാഹുവിന്റെ ദൂതന്മാര്‍. ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതിനും അവര്‍ക്ക് താക്കീത് നല്‍കുന്നതിനും അല്ലാഹുവിനെതിരില്‍ അന്ത്യനാളില്‍ യാതൊരു തെളിവും ഇല്ലാതിരിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു ദൂതന്മാരെ അയച്ചത്. ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

”അല്ലാഹു അവന്റെ വേദഗ്രന്ഥങ്ങളെ ഇറക്കുകയും അവന്റെ ദൂതന്മാരെ സന്തോഷവാര്‍ത്തകൊണ്ടും താക്കീതുകൊണ്ടും അയക്കുകയും ചെയ്തു. അല്ലാഹുവിന് ഇഷ്ടപ്പെടുന്നവയെപ്പറ്റിയും തൃപ്തിപ്പെടുന്നവയെപ്പറ്റിയും അവന്‍ (ദൂതന്മാരിലൂടെ) വിശദീകരിച്ചു. അല്ലാഹുവിന് വെറുപ്പുള്ള കാര്യങ്ങളെപ്പറ്റിയും അവനോട് വിസമ്മതിക്കുന്ന കാര്യങ്ങളെപ്പറ്റിയും അവന്‍ (ദൂതന്മാരിലൂടെ) വിവരിച്ചു. ഒഴികഴിവ് പറയുന്നവന് യാതൊരു ഒഴികഴിവും അവശേഷിക്കാതിരിക്കാന്‍ വേണ്ടിയാണ് അത്” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

മുഹമ്മദ് നബിﷺ; അന്തിമദൂതന്‍

സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കിത്തരാന്‍ ഒരു ദൂതന്‍ ഞങ്ങളിലേക്ക് വന്നില്ലെന്ന് അന്ത്യനാളില്‍ അല്ലാഹുവിനെതിരില്‍ ഒരു അടിമക്കും പ്രതിബന്ധം പറയാന്‍ സാധിക്കാത്തവിധം അല്ലാഹു എല്ലാ സമൂഹത്തിലേക്കും ദൂതന്മാരെ അയച്ചിട്ടുണ്ട്. മുഹമ്മദ് നബിﷺക്ക് മുമ്പുള്ള ഓരോ പ്രവാചകനും അതാത് സമൂഹത്തിലേക്കാണ് അയക്കപ്പെട്ടതെങ്കില്‍ മുഹമ്മദ് നബിﷺ അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ജനങ്ങളിലേക്കുമായിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.

”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല” (സബഅ്: 28).

നബിﷺക്ക് ശേഷം പുതിയ ഒരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ അന്ത്യനാള്‍വരെയുള്ള എല്ലാ മനുഷ്യരും ജിന്നുകളും ആ പ്രവാചകനെ പിന്തുടരല്‍ നിര്‍ബന്ധമാണ്. അവര്‍ക്കാകുന്നു വിചാരണനാളില്‍ രക്ഷയുള്ളത്.

ജാതി, മത, വര്‍ണ, രാഷ്ട്ര വ്യത്യാസമില്ലാതെ ലോകര്‍ക്കാകമാനം കാരുണ്യമായിട്ടാണ് മുഹമ്മദ് നബിﷺ അയക്കപ്പെട്ടത് എന്നതും ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അമ്പിയാഅ്: 107).

മുഹമ്മദ്ﷺ അവസാനത്തെ നബിയാണ്. അല്ലാഹു ഇനി ഒരു നബിയെ പുതിയ ശരീഅത്തുമായി മനുഷ്യരിലേക്ക് അയക്കുന്നതല്ല. പ്രവാചക പരമ്പരക്ക് അന്ത്യംകുറിച്ചാണ് മുഹമ്മദ് നബിﷺ അയക്കപ്പെടുന്നത്. മുഹമ്മദ് നബിﷺയിലൂടെ ഇസ്‌ലാമാകുന്ന മണിമാളിക പൂര്‍ത്തിയായി. അവിടുന്ന് പറയുന്നത് കാണുക:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ﷺ പറഞ്ഞു: ”എന്റെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഉപമ ഒരാളെപ്പോലെയാകുന്നു. അദ്ദേഹം ഒരു വീട് നിര്‍മിച്ചു. എന്നിട്ട് അത് നന്നാക്കുകയും ഭംഗിയുള്ളതാക്കുകയും ചെയ്തു; ഒരു മൂലയിലെ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴികെ (ബാക്കിയെല്ലാം അയാള്‍ പൂര്‍ത്തിയാക്കി). എന്നിട്ട് ജനങ്ങള്‍ അതിനെ (കാണുന്നതിനായി) ചുറ്റിനടന്നു. അവര്‍ അതില്‍ അത്ഭുതപ്പെടുകയും ചെയ്തു. അവര്‍ ചോദിച്ചു: ‘ഈ ഇഷ്ടിക (അതിന്റെ സ്ഥാനത്ത്) വെക്കപ്പെട്ടുകൂടായിരുന്നില്ലേ?’ നബിﷺ പറഞ്ഞു: ‘ഞാനാകുന്നു ആ ഇഷ്ടിക. ഞാന്‍ പ്രവാചകന്മാരില്‍ അന്തിമനാകുന്നു” (ബുഖാരി).

നബിﷺയുടെ ഈ വിവരണത്തില്‍നിന്ന് അവിടുന്ന് പ്രവാചകന്മാരില്‍ അന്തിമനാകുന്നു എന്നത് വ്യക്തമാണല്ലോ. ഭംഗിയുള്ള ഒരു വീട്; എല്ലാ ഭാഗവും എല്ലാംകൊണ്ടും പൂര്‍ണം. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞുകിടക്കുന്നു. വീടിന്റെ ഭംഗി ആസ്വദിക്കുന്നവര്‍ മുഴുവന്‍ പറയുന്നു; ആ ഒഴിവുള്ള ഭാഗത്ത് ഒരു ഇഷ്ടികകൂടി വെച്ചിരുന്നെങ്കില്‍ എന്ന്. ആ ഇഷ്ടിക താനാണ് എന്ന് നബിﷺ വയക്തമാക്കുന്നു. അഥവാ, പ്രവാചകന്മാര്‍ മുഴുവനും വന്നുകഴിഞ്ഞു. ഒരു നബിയുടെ കുറവ് മാത്രമെ ഇനി ബാക്കിയുള്ളൂ. അത് മുഹമ്മദ് നബിﷺയാകുന്നു. ആ പ്രവാചകനിയോഗമനത്തിലൂടെ പ്രവാചകശൃംഖലക്ക് അവസാനമായി. ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുഴുവനും മുഹമ്മദ് നബിﷺയിലൂടെ പൂര്‍ണമാക്കപ്പെടുകയും ചെയ്തു. അഴകുള്ള ഇസ്‌ലാമാകുന്ന ഈ സൗധത്തില്‍നിന്ന് ഇനി യാതൊന്നും എടുത്തുകളയാനോ പുതിയത് കൂട്ടിച്ചേര്‍ക്കുവാനോ സാധ്യമല്ല. മുഹമ്മദ് നബിﷺയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാം മതം; അതിലേക്ക് പുതിയതൊന്നും ചേര്‍ക്കാതെയും അതിലൂള്ളതൊന്നും ഒഴിവാക്കാതെയും നിലനില്‍ക്കുമ്പോഴാണ് അതിന്റെ തനിമയും പ്രൗഢിയും നിലനില്‍ക്കുക.

മുഹമ്മദ് നബിﷺ അന്തിമദൂതനാണ് എന്ന വ്യക്തമായ സൂചനയും ഈ ഉദാഹരണത്തിലൂടെ നമുക്ക് ലഭിക്കുന്നു. മുഹമ്മദ് നബിﷺക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ വരാനില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാകുന്നു. ആരെങ്കിലും മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നുവെങ്കില്‍ അവന്‍ ഇസ്‌ലാമിലേക്ക് ചാരനായി കടന്നുകൂടിയ കള്ളനാണയമാണെന്ന് ഓരോ മുസ്‌ലിമിനും ഉറപ്പിക്കാവുന്നതാണ്.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നു

ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് നമുക്ക് ഇപ്രകാരം കാണാവുന്നതാണ്:

”ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (അല്‍ബക്വറ: 129).

മുഹമ്മദ് നബിﷺക്ക് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പ് മരണപ്പെട്ട മഹാനാണ് ഇബ്‌റാഹീം നബി(അ). മുഹമ്മദ് നബിﷺയുടെ പിതൃപരമ്പര ഇബ്‌റാഹീം നബി(അ)യില്‍ എത്തുന്നത് നമുക്ക് കാണാം. അഥവാ നബിﷺയുടെ പിതാമഹന്മാരില്‍ ഒരാളാണ് ഇബ്‌റാഹീം(അ). നബിﷺയുടെ പിതൃപരമ്പര ഇമാം ദഹബി(റഹി) ഇപ്രകാരം കൊടുക്കുന്നത് നമുക്ക് കാണാവുന്നതാണ്:

”ജനങ്ങളുടെ ഏകാഭിപ്രായമനുസരിച്ച് ഇബ്‌റാഹീം(അ)ന്റെ മകനായ ഇസ്മാഈല്‍(അ)ന്റെ മക്കളില്‍ പെട്ട അദ്‌നാനിന്റെ മകന്‍ മഅദ്ദിന്റെ മകന്‍ നിസാറിന്റെ മകന്‍ മുദ്വറിന്റെ മകന്‍ ഇല്‍യാസിന്റെ മകന്‍ മുദ്‌രികഃയുടെ (മുദ്‌രികഃയുടെ യഥാര്‍ഥ നാമം ആമിര്‍ എന്നാണ്) മകന്‍ ഖുസൈമയുടെ മകന്‍ കിനാനഃയുടെ മകന്‍ നദ്വ്ര്‍ന്റെ മകന്‍ മാലികിന്റെ മകന്‍ ഫിഹ്‌റിന്റെ മകന്‍ ഗാലിബിന്റെ മകന്‍ ലുഅയ്യിന്റെ മകന്‍ കഅ്ബിന്റെ മകന്‍ മര്‍റഃയുടെ മകന്‍ കിലാബിന്റെ മകന്‍ ക്വുസ്വയ്യിന്റെ (ക്വുസ്വയ്യിന്റെ യഥാര്‍ഥ നാമം സൈദ് എന്നാണ്) മകന്‍ അബ്ദു മനാഫിന്റെ (അബ്ദു മനാഫിന്റെ യഥാര്‍ഥ നാമം മുഗീറഃ എന്നാണ്) മകന്‍ ഹാഷിമിന്റെ (ഹാഷിമിന്റെ യഥാര്‍ഥ നാമം അംറ് എന്നാണ്) മകന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ (അബ്ദുല്‍ മുത്ത്വലിബിന്റെ യഥാര്‍ഥ നാമം ശൈബ എന്നാണ്) മകന്‍ അബ്ദുല്ലയുടെ മകനാണ് മുഹമ്മദ്ﷺ” (സിയറു അഅ്‌ലാമിന്നുബലാഅ്).

ഇമാം ദഹബി(റ) തുടരുന്നു: ”ഇസ്മാഈല്‍(അ)ന്റെയും അദ്‌നാനിന്റെയും ഇടയിലുള്ള പിതാക്കന്മാരുടെ കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു. അവര്‍ക്കിടയില്‍ ഒമ്പത് പിതാക്കളുണ്ട് എന്ന് പറയുന്നവരും ഏഴു പേരാണെന്ന് പറയുന്നവരുമെല്ലാം ഉണ്ട്. അദ്‌നാന്‍വരെയുള്ള പിതാക്കന്മാരുടെ പരമ്പരയില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണെന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം.”

പിതാക്കന്മാരില്‍ എത്രയോ അകലമുള്ള പിതാവാണ് ഇബ്‌റാഹീം(അ). ആരാരും ഇല്ലാത്ത മണല്‍ ക്കാട്ടില്‍ വെച്ചുള്ള ഉപ്പാന്റെ പ്രാര്‍ഥന നാം കണ്ടല്ലോ. അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നത് എത്ര കാലങ്ങള്‍ക്ക് ശേഷമാണ് എന്നതും നാം ചിന്തിക്കേണ്ട കാര്യമാണ്. എത്രയോ സംവല്‍സരങ്ങള്‍ക്ക് ശേഷമാണ് അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയത്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും ഏറ്റവും നന്നായി അറിയാവുന്ന അല്ലാഹുവാണ് തീരുമാനിക്കുന്നത്. അതിനാല്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ആരും വ്യാകുലരാകേണ്ടതില്ലെന്ന് ഈ സംഭവം നമ്മെ അറിയിച്ചുതരുന്നുണ്ട്. ഉപ്പ എന്തിനാണോ പ്രാര്‍ഥിച്ചത്, അതുപ്രകാരം തന്നെയാണ് മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ: 2).

ഇസ്ഹാക്വ്(അ), ഇസ്മാഈല്‍(അ) എന്നിവരുടെ പരമ്പരയിലൂടെയാണല്ലോ പില്‍ക്കാലത്ത് അല്ലാഹു നബിമാരെ അയച്ചത്. ഇസ്ഹാക്വ് നബി(അ)യുടെ പരമ്പരയിലൂടെയാണ് അദ്ദേഹത്തിനുശേഷം മുഹമ്മദ് നബിﷺക്ക് മുമ്പുള്ള എല്ലാ നബിമാരും നിയോഗിക്കപ്പെട്ടത്.

തൗറാത്തിലും ഇഞ്ചീലിലും പേരുപറയപ്പെട്ട അന്തിമദൂതന്‍

മുഹമ്മദ് നബിﷺയുടെ വരവിനെപ്പറ്റി വേദക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. കാരണം അന്ത്യ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് അവരിലേക്ക് ഇറക്കപ്പെട്ട തൗറാത്തിലും ഇഞ്ചീലിലും അല്ലാഹു അറിയിച്ചിരുന്നു:

”(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)…” (അല്‍അഅ്‌റാഫ്: 157).

തൗറാത്തിലും ഇന്‍ജീലിലും പേരുപറയപ്പെട്ട പ്രവാചകന്‍ ആയതിനാല്‍ തന്നെ വേദക്കാര്‍ ആ പ്രവാചകന്റെ വരവിനെ പ്രതീക്ഷിക്കുന്നവരുമായിരുന്നു. അന്തിമദൂതന്റെ പ്രത്യേകതകളെപ്പറ്റിയും സവിശേഷതകളെക്കുറിച്ചും വേദഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കിയവരായിരുന്നു ജൂത-ക്രൈസ്തവര്‍. അതിനാല്‍ തന്നെ മക്കയിലെ അറബികള്‍ ആ പ്രവാചകനില്‍ വിശ്വസിക്കുന്നതിനു മുമ്പേ വിശ്വസിക്കേണ്ടവരായിരുന്നു ജൂത-ക്രൈസ്തവര്‍. പക്ഷേ, അസൂയയും കുടിപ്പകയും കാരണത്താല്‍ അവര്‍ ആ പ്രവാചകനില്‍ അവിശ്വസിക്കുകയാണുണ്ടായത്.

(അവസാനിച്ചില്ല)

 

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

കാരണങ്ങളെ സമീപിക്കുമ്പോള്‍ വിശ്വാസി ശ്രദ്ധിക്കേണ്ടത്

കാരണങ്ങളെ സമീപിക്കുമ്പോള്‍ വിശ്വാസി ശ്രദ്ധിക്കേണ്ടത്

നമുക്ക് പലതരത്തിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവ പൂര്‍ത്തീകരിക്കാന്‍ നാം പലമാര്‍ഗങ്ങളും ഉപയോഗിക്കാറുമുണ്ട്. സ്രഷ്ടാവ് പ്രകൃതിയില്‍ ഓരോ കാര്യത്തിനും പല കാരണങ്ങള്‍ അഥവാ മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടായിരിക്കും. പ്രാപഞ്ചികനിയമങ്ങള്‍ അല്ലെങ്കില്‍ കാര്യകാരണ ബന്ധങ്ങള്‍ എന്ന് നാം പറയാറുള്ളത് ഇത്തരം സംഗതികള്‍ക്കാണ്.

വിശപ്പുമാറാന്‍ ഭക്ഷണംകഴിക്കുന്നതും ദാഹമകറ്റാന്‍ വെള്ളംകുടിക്കുന്നതും രോഗംമാറാന്‍ ചികിത്സിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. നാം ലക്ഷ്യം വെക്കുന്ന ഇത്തരത്തിലുള്ള ഓരോ കാര്യവും നേടാന്‍ അതിന്റെതായ കാരണങ്ങളിലൂടെയാണ് സമീപിക്കേണ്ടത്. അതില്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല. ഈ പ്രപഞ്ചത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ഈ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമാണ്.

ഇത്തരം ഭൗതിക കാരണങ്ങള്‍ക്കു പുറമെ മതപരമായ ചില കാരണങ്ങള്‍ കൂടി (അസ്ബാബു ശര്‍ഇയ്യ) മതം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഉദാഹരണമായി, ഭൗതികലോകത്ത് മനുഷ്യന്‍ അനുഭവിച്ചേക്കാവുന്ന അഞ്ച് വലിയ വിപത്തുകളും അവയുടെ കാരണങ്ങളും ഉണര്‍ത്തിക്കൊണ്ട് നബി ﷺ  പറഞ്ഞു:

1. ‘ഏതൊരു ജനതയില്‍ (വ്യഭിചാരം പോലുള്ള) അധാര്‍മികതകള്‍ പരസ്യമാവുകയും പ്രചരിക്കുകയും ചെയ്യുന്നുവോ അവരില്‍ മുന്‍കാലക്കാര്‍ക്ക് പരിചയമില്ലാത്ത മാരകരോഗങ്ങളും ദുരിതങ്ങളും പരക്കുന്നതാണ്.

2.അളവിലും തൂക്കത്തിലും കുറവുവരുത്തിയാല്‍ വരള്‍ച്ച, സാമ്പത്തിക പ്രതിസന്ധി, ഭരണാധികാരികളുടെ അതിക്രമം എന്നിവ അവരെ പിടികൂടും.

3. സകാത്ത് (നിര്‍ബന്ധ ദാനം) കൊടുത്തുവീട്ടാതെ തടഞ്ഞുവെച്ചാല്‍ വാനലോകത്തുനിന്ന് അവര്‍ക്ക് മഴ തടയപ്പെടുന്നതാണ്.

4. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള കരാര്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരില്‍ ശത്രുക്കള്‍ക്ക് അല്ലാഹു ആധിപത്യം നല്‍കുകയും അവരുടെ അധീനതയിലുള്ളത് ശത്രുക്കള്‍ അപഹരിക്കുകയും ചെയ്യും.

5. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് അവരിലെ നായകന്മാര്‍ വിധിപറയാതിരിക്കുകയും അല്ലാഹു അവതരിപ്പിച്ചതില്‍നിന്ന് തങ്ങള്‍ക്കിഷ്ടപ്പെടുന്നത് മാത്രം തെരഞ്ഞെടുക്കുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ തന്നെ അല്ലാഹു കുഴപ്പങ്ങള്‍ ഉണ്ടാക്കും’ (ഇബ്‌നുമാജ, ഹാകിം).

മേല്‍പറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് അല്ലാഹു ഈ ലോകത്തുതന്നെ ശിക്ഷയായി നല്‍കിയേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ഹദീഥ് നമ്മെ ഓര്‍മിപ്പിക്കുന്നത്.

മറ്റൊരിക്കല്‍, ദീര്‍ഘായുസ്സ് കിട്ടുവാനും ഉപജീവനത്തില്‍ വിശാലത കൈവരുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുടുംബബന്ധം ചേര്‍ക്കാന്‍ നബി ﷺ  നിര്‍ദേശിച്ചതായികാണാം. (ബുഖാരി, മുസ്‌ലിം).

അപ്രകാരംതന്നെ ദാരിദ്ര്യം നീങ്ങാനും പാപങ്ങള്‍ പൊറുക്കപ്പെടുവാനും ഹജ്ജും ഉംറയും തുടരെ നിര്‍വഹിക്കുവാന്‍ നബി ﷺ  നിര്‍ദേശിച്ചതും ഹദീഥുകളില്‍ വന്നിട്ടുണ്ട് (അഹ്മദ്, തുര്‍മുദി, നസാഇ).

ഒന്നാമത്തെ ഇനത്തിലുള്ള കാരണങ്ങള്‍ അഥവാ ഭൗതിക കാരണങ്ങള്‍ അറിയാനുള്ള മാര്‍ഗം നമ്മുടെ അനുഭവങ്ങളും ഗവേഷണങ്ങളുമാണ്. എന്നാല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഭവങ്ങള്‍ക്കു പുറമെ തന്റെ മതം അത് അനുവദിക്കുന്നുണ്ടോ ഇല്ലേ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കാര്യം നടന്നുകിട്ടുക എന്നതിനപ്പുറം കാര്യസാധ്യത്തിനുള്ള മാര്‍ഗവും കൂടി നന്നായിരിക്കണമെന്നര്‍ഥം. അതായത്, ഭൗതിക കാരണങ്ങളില്‍ മതം അനുവദിച്ചതും വിലക്കിയതുമുണ്ടാകും. അനുവദിച്ചത് ഉപയോഗിക്കാം, എന്നാല്‍ വിലക്കിയത് ഉപേക്ഷിക്കണം.

ഉദാഹരണമായി, ഒരാള്‍ക്ക് വീടുപണിയാനും വാഹനം വാങ്ങുവാനും മക്കളെ പഠിപ്പിക്കുവാനുമൊക്കെയായി കുറെ പണം ആവശ്യമുണ്ട്. പണസമ്പാദനത്തിനായി പലവഴികളും അയാളുടെ മുമ്പിലുണ്ട് താനും. കച്ചവടം, കൃഷി, ജോലി, വാടക മുതലായ വരുമാനമാര്‍ഗങ്ങള്‍ക്കു പുറമെ പലിശ, കളവ്, ചതി, കൊള്ള മുതലായ പല വഴികളിലൂടെയും ആളുകള്‍ പണം സമ്പാദിക്കുന്നതും അയാള്‍ കാണുന്നു. ഇവയിലൂടെയെല്ലാം ധനം സമ്പാദിക്കുവാനും കാര്യങ്ങള്‍ നടത്തുവാനും സാധിക്കും. എന്നാല്‍ ഒന്ന് മതം അനുവദിച്ചതും മറ്റേത് മതം വിലക്കിയതുമാണ്. നിഷിദ്ധമാര്‍ഗത്തിലൂടെയുള്ള സമ്പാദ്യം നരകമാണ് നേടിത്തരിക എന്ന് പ്രവാചകന്‍ ﷺ  താക്കീത് ചെയ്തിട്ടുണ്ട്.

അതിനാല്‍ കാര്യങ്ങള്‍ നടക്കണം എന്നതിനുപരി അതിനായി താനുപയോഗപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ പടച്ചവന്‍ അനുവദിച്ചതാണോ എന്നുകൂടി ഒരു വിശ്വാസി ഉറപ്പുവരുത്തേണ്ടതുണ്ട്. അത് അറിയുവാനുള്ള മാര്‍ഗം ക്വുര്‍ആനും സുന്നത്തും പഠിക്കലാണ്. അഥവാ മതത്തിന്റെ അധ്യാപനങ്ങള്‍ മനസ്സിലാക്കലാണ്. ചുരുക്കത്തില്‍, ക്വുര്‍ആനും സുന്നത്തും വിലക്കാത്തതും ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതുമായ മാര്‍ഗങ്ങള്‍ ഭൗതികവിഷയങ്ങളില്‍ നമുക്ക് സ്വീകരിക്കാം.

എന്നാല്‍ കാര്യസാധ്യങ്ങള്‍ക്കായി മതപരമായ മാര്‍ഗങ്ങളായി നാം സ്വീകരിക്കുന്നവ കേവലം മതം വിലക്കാത്തതായാല്‍ മാത്രം പോരാ. പ്രത്യുത, മതം പഠിപ്പിച്ചതു കൂടിയാകണം. ദീനിന്റെ തെളിവുകളും അധ്യാപനങ്ങളും പിന്തുണക്കാത്തവ നമുക്ക് കാര്യസാധ്യത്തിനുള്ള കാരണങ്ങളായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് സാരം.

ഇത്തരത്തില്‍ മതം അംഗീകരിക്കാത്ത പല മാര്‍ഗങ്ങളും കാര്യസാധ്യത്തിനായി ആളുകള്‍ ഉപയോഗിക്കുന്നത് കാണാം. വിശപ്പടക്കാന്‍ അല്ലാഹു നല്‍കിയ ഭക്ഷ്യപദാര്‍ഥമായ പഴം ദുരിതം മാറാന്‍ കടലിലെറിഞ്ഞയാളുകള്‍ക്ക് എന്ത് പ്രമാണമാണ് സമൂഹത്തിന് സമര്‍പ്പിക്കാനുള്ളത്? അഹ്‌ലുസ്സുന്നയുടെ ഏത് ഇമാമീങ്ങളാണ് ഇങ്ങനെ ഒരു രീതി പഠിപ്പിച്ചത്? മാത്രമല്ല ഇത്തരം പ്രമാണ പിന്‍ബലമില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോയി പലതും ചെയ്യുന്ന ആളുകള്‍ ചിലപ്പോഴൊക്കെ ചെയ്യുന്നത് ഇതിലും ഏറെ ഗുരുതരവും വന്‍പാപവും ആണെന്നത് പലരും ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, ചലര്‍ പറയാറുണ്ട്; ഇന്ന ജാറത്തില്‍ പോയി അവിടുന്ന് കിട്ടിയ എണ്ണ ഉപയോഗിച്ചു, അല്ലെങ്കില്‍ ചരടുകെട്ടി, അതുപോലെ അവിടെനിന്നുള്ള പലവിധ നിവേദ്യങ്ങളും ഉപയോഗിച്ചപ്പോള്‍ ആഗ്രഹം സഫലമായി എന്നൊക്കെ. അങ്ങനെയുള്ള സ്ഥലത്ത് പോയതിനാല്‍ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കുട്ടിയുണ്ടായതായും രോഗശമനം കിട്ടിയതായുമൊക്കെ പലപല അനുഭവകഥകള്‍ പറയുന്നവരുണ്ട്.

എന്നാല്‍ ഇവയൊന്നും മതം അനുവദിച്ചതല്ല. നബി ﷺ യുടെയും സ്വഹാബത്തിന്റെയും നടപടിക്രമങ്ങളില്‍ കാണാനാവുന്നതുമല്ല ഇത്തരം രീതികള്‍. അഹ്‌ലുസ്സുന്നയുടെ ഒറ്റ ഇമാമും ഇത്തരം ആചാരങ്ങള്‍ പഠിപ്പിച്ചിട്ടുമില്ല. അതിനാല്‍തന്നെ മതത്തെ കച്ചവടച്ചരക്കാക്കുന്ന ആത്മീയ വാണിഭക്കാരായ പുരോഹിതന്മാരാണ് ഇതിനുപിന്നില്‍ എന്ന് നാം തിരിച്ചറിയണം.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക”(ക്വുര്‍ആന്‍ 9:34).

ഇതിനപ്പുറം ഫലസിദ്ധിയാണ് ന്യായമായി പറയാനുള്ളതെങ്കില്‍ ഒന്ന് നാം ഓര്‍ക്കുക; കളവ്, ചതി, പലിശ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും കാര്യങ്ങള്‍ നടത്താന്‍ പറ്റാറുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം അവയൊക്കെ നമുക്ക് സ്വീകരിക്കാം എന്ന് പടച്ചവനെ പേടിയുള്ള, പരലോകബോധമുള്ള ആരെങ്കിലും പറയുമോ?

ജാറങ്ങളില്‍ പോയവര്‍ക്ക് മാത്രമല്ല ബഹുദൈവാരാധനയുടെ മറ്റു ഇടങ്ങളായ ധ്യാനകേന്ദ്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പോയി നേര്‍ച്ചവഴിപാടുകളും തുലാഭാരവുമൊക്കെ നടത്തിയവര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ പലതും പറയാനുണ്ടാകും. അതിനാല്‍ അവയും ചെയ്യാവുന്നതാണെന്ന് ഇസ്‌ലാം മതത്തില്‍ വിശ്വാസമുള്ള ആരെങ്കിലും പറയുമോ?

ചുരുക്കത്തില്‍, ഇത്തരം അനുഭവകഥകള്‍ക്കപ്പുറം ഇതൊക്കെ മതം അംഗീകരിച്ചിട്ടുണ്ടോ, സ്വഹാബികളടക്കമുള്ള സച്ചരിതരായ മുന്‍ഗാമികള്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ എന്നൊക്കെയാണ് നാം പരിശോധിക്കേണ്ടത്.

ഇത്തരം സംഭവങ്ങള്‍ ഒരു പക്ഷേ, പിശാചിന്റെ ആളുകളിലൂടെ വെളിപ്പെടുന്ന അത്ഭുതങ്ങള്‍ അഥവാ ‘ഇസ്തിദ്‌റാജ്’ ആയിരിക്കാം. പടച്ചവന്റെ നിശ്ചയം ആ സമയവും പ്രവൃത്തികളുമായി യാദൃച്ഛികമായി ഒത്തുവന്നതാകാം. അതുമല്ലെങ്കില്‍ അല്ലാഹു പരീക്ഷിച്ചതാകാം. അങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം.

മതത്തില്‍ ഒരുകാര്യം അനുവദനീയമാണോ എന്നറിയാനുള്ള ഏകമാര്‍ഗം മതപ്രമാണങ്ങള്‍ അത് അംഗീകരിച്ചിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ്. അതിലൂടെ ഇത്തരം കല്ലുംമുള്ളും നമുക്ക് തിരിച്ചറിയാനും കയ്യൊഴിക്കാനും കഴിയും.

മതത്തിന്റെ പ്രമാണങ്ങള്‍ പിന്തുണക്കാത്ത ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് ഈയൊരു അന്വേഷണവും മതപഠനവും ഇല്ലാത്തതുകൊണ്ടാണ്. ചൊവ്വാഴ്ച ദിവസം, മുഹര്‍റം ഒന്നു മുതല്‍ പത്ത് വരെ ദിവസങ്ങള്‍… അങ്ങനെ പല ദിവസങ്ങള്‍ക്കും ലക്ഷണക്കേട് കാണുന്നതും വിവാഹം, വീടുതാമസം പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നതിനും യാത്രപോകുന്നതിനുമൊക്കെ തടസ്സം കാണുന്നതും ‘ദോഷം’ ദര്‍ശിക്കുന്നതും മറഞ്ഞവഴിയിലൂടെയുള്ള ഗുണംപ്രതീക്ഷിച്ചും ദോഷംഭയന്നും പലതരം ഏലസ്സുകള്‍, ഐക്കല്ല് മുതലായവ കെട്ടുന്നതും പ്രത്യേക ചടങ്ങുകള്‍ നടത്തുന്നതും ഇസ്‌ലാമിക വിശ്വാസത്തിന് കടകവിരുദ്ധമാണ്.

ഇസ്‌ലാം പഠിപ്പിച്ച ‘തൗഹീദും’ ‘തവക്കുലും’ ശരിയായ രൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചയാളുകള്‍ അനുഭവിക്കുന്ന നിര്‍ഭയത്വവും സമാധാനവും ഇത്തരം അന്ധവിശ്വാസങ്ങളുടെ ഭാണ്ഡങ്ങള്‍ പേറുന്നവര്‍ക്ക് ഒരിക്കലും കിട്ടുകയില്ല എന്നത് സത്യമാണ്.

ഇസ്‌ലാമിന്റെ നിര്‍ഭയത്വം ശരിക്കും അനുഭവിച്ച ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 6:81,82).

 കാര്യകാരണബന്ധങ്ങള്‍ക്കതീതമായി നമ്മുടെ ജീവിതത്തില്‍ ഇടപെടാനും ഉപകാരമോ ഉപദ്രവമോ വരുത്തുവാനും സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അതിനാല്‍ മറഞ്ഞവഴിയിലൂടെ ഉപകാരം കിട്ടാനുള്ള തേട്ടം അഥവാ പ്രാര്‍ഥന മുഴുവനും അല്ലാഹുവിനോടെ ആകാവൂ എന്ന് ഇസ്‌ലാം അതിശക്തമായി നിഷ്‌ക്കര്‍ശിക്കുന്നു.

അല്ലാഹു പറയുന്നു: ”അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചുപ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പിന്‍മുറക്കാരാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ” (ക്വുര്‍ആന്‍ 27:62).

”(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ” (ക്വുര്‍ആന്‍ 6:17).

”നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 10:107).

മറ്റുള്ളവരോടുള്ള പ്രാര്‍ഥനയുടെ ബാലിശത ക്വുര്‍ആന്‍ പലയിടത്തും തുറന്നു കാട്ടിയിട്ടുണ്ട്:

”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

ഇസ്‌ലാം പഠിപ്പിച്ച ശരിയായ വിശ്വാസ, ആദര്‍ശങ്ങള്‍ സ്വീകരിച്ച് ഇരുലോകത്തും വിജയംവരിക്കാന്‍ അല്ലാഹു നമുക്ക് ‘തൗഫീക്വ്’ നല്‍കട്ടെ!

 

ശമീര്‍ മദീനി
നേർപഥം വാരിക

ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമോ?

ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമോ?

”പുരുഷന്‍മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” (ക്വുര്‍ആന്‍ 4:34).

ഇസ്‌ലാം വിമര്‍ശകര്‍ വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം സ്ത്രീത്വത്തെ അപമാനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പുരുഷമേധാവിത്വത്തിന്റെ മതമാണെന്ന് ആരോപിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. സത്യത്തില്‍ ഇസ്‌ലാം അത്തരത്തിലുള്ള ഏതെങ്കിലും ഒരു പക്ഷംപിടിക്കുകയോ ഏതെങ്കിലും ഒരു പക്ഷത്തെ അന്യായമായി അടിച്ചമര്‍ത്തുകയോ ചെയ്യുന്നില്ല എന്നത് ഇസ്‌ലാമികാധ്യാപനങ്ങളെ അതിന്റെ പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ അന്ധമായ വിരോധംകൊണ്ടോ തികഞ്ഞ അജ്ഞതകൊണ്ടോ ഇസ്‌ലാമിനെ വിമര്‍ശിച്ചു നടക്കുന്നവര്‍ വസ്തുതകള്‍ അറിയാന്‍ ശ്രമിക്കുകയോ അറിഞ്ഞ സത്യം ഉള്‍ക്കൊള്ളുകയോ അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുകയോ ചെയ്യാറില്ല എന്നത് ഒരു വസ്തുതയാണ്.

സ്ത്രീയും പുരുഷനും പ്രകൃത്യാതന്നെ വ്യത്യസ്തതകള്‍ ഉള്ളവരാണ്. സ്ത്രീകള്‍ക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് എത്ര ശ്രമിച്ചാലും ഒരിക്കലും ചെയ്യാന്‍ പറ്റാത്തതാണ്. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയാല്‍ തന്റെ ഇണ കഷ്ടപ്പെടുന്ന രംഗം കണ്ടിട്ട് ഒരിക്കലെങ്കിലും താനത് നിര്‍വഹിക്കാം എന്ന് പറഞ്ഞു ഒരു പുരുഷനും അത് ചെയ്യാന്‍ തുനിഞ്ഞിട്ടില്ല; അതിന് സാധ്യവുമല്ല. അപ്രകാരം പുരുഷന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്.

ശരീരഘടനയിലും മാനസികാവസ്ഥകളിലും ബൗദ്ധികനിലവാരത്തിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. അതിനാലാണ് സ്ത്രീ-പുരുഷ സമത്വം പ്രകൃതിപരമോ സാധ്യമോ അല്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് സ്ത്രീ-പുരുഷ സമത്വമല്ല; മറിച്ച് ഓരോരുത്തര്‍ക്കും ന്യായമായി കിട്ടേണ്ട നീതിയും അവകാശങ്ങളുമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നു പറയുന്നത്.

ആ നിലയില്‍ സ്ത്രീയെക്കാള്‍ ഭരണനിര്‍വഹണ ശേഷി പുരുഷനാണ് സ്രഷ്ടാവ് നല്‍കിയിട്ടുള്ളത്. കായികവും മാനസികവുമായ ശക്തിയും കരുത്തും അതില്‍ പ്രധാനമാണ്. അതിനാല്‍ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭരണനിര്‍വഹണ ചുമതലയും ബാധ്യതയും മുഖ്യമായും പുരുഷനെയാണ് ഇസ്‌ലാം ഏല്‍പിക്കുന്നത്. പ്രസ്തുത സുശക്തമായ നേതൃത്വത്തിനുകീഴില്‍ സംരക്ഷണവും സ്വാതന്ത്ര്യവും അനുഭവിക്കേണ്ടവളായിട്ടാണ് സ്ത്രീയെ ഇസ്‌ലാം കാണുന്നതും. മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ വചനം (4:34) വിശദമാക്കുന്നതും അതാണ്:

അതായത്, പുരുഷന്‍ സ്ത്രീയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏല്‍പിക്കപ്പെട്ട അധികാരസ്ഥനാണ്. അവളുടെ നേതാവും നായകനുമാണ്. അവള്‍ക്ക് സംരക്ഷണം നല്‍കേണ്ടതും ആശ്വാസം പകരേണ്ടതും അവന്റെ ചുമതലയാണ്. അവള്‍ക്ക് എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കേണ്ടതും നേരെയാക്കേണ്ടതും അധികാരസ്ഥനായ പുരുഷനാണ്. മതമംഗീകരിക്കുന്ന ഏതൊരാള്‍ക്കും ഇത് അംഗീകരിച്ചേ മതിയാകൂ. മതം മാത്രമല്ല ശാസ്ത്രവും ചരിത്രവും അനുഭവങ്ങളും അതാണ് സത്യപ്പെടുത്തുന്നത്.

പ്രവാചകത്വവും രാജ്യത്തിന്റെ പൊതുഭരണ നേതൃത്വവും പുരുഷന് മാത്രമാണ് മതം വകവെച്ച് നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഏത് മേഖലയില്‍ ആയിരുന്നാലും അധികാരവും സ്ഥാനവും കഴിവുകളും നല്‍കപ്പെടുന്നവര്‍ക്ക് അത് നല്‍കപ്പെടാത്തവരെക്കാള്‍ കൂടുതല്‍ ബാധ്യതയും ഏല്‍പിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇസ്‌ലാമിന്റെ ബാലപാഠം അറിയുന്ന ആര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആ ഒരു തലത്തില്‍ കുടുംബത്തിന്റെ മുഖ്യമായ ഭാരം വഹിക്കേണ്ടതും പുരുഷന്‍ തന്നെയാണ്. ഈ രണ്ട് കാര്യങ്ങളും വിശുദ്ധ ക്വുര്‍ആന്‍ 4:34ല്‍ അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. എന്തുകൊണ്ട് പുരുഷന് സ്ത്രീയുടെമേല്‍ അധികാരം നല്‍കി എന്ന ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന മറുപടിയാണ് അത്.

1. അല്ലാഹു ചിലരെ ചിലരെക്കാള്‍ കഴിവുള്ളവരാക്കി.

2. ചില അധിക ചുമതലയും അവരെ ഏല്‍പിച്ചിട്ടുള്ളതിനാലും അവരാണ് അതിന് അര്‍ഹതയുള്ളവര്‍.  

സാമ്പത്തിക ഉത്തരവാദിത്തം, സംരക്ഷണച്ചുമതല… മുതലായവ പുരുഷന്റെ കടമ കൂടിയാണ് എന്ന് സാരം. അല്ലാഹു സ്ത്രീയെക്കാള്‍ പുരുഷന് ചില സവിശേഷതകളും ഉത്തരവാദിത്തങ്ങളും നല്‍കി എന്നു വ്യക്തം.

സ്ത്രീക്കും പുരുഷനും പരസ്പരം അവകാശങ്ങളും ഉണ്ടെന്ന് ഉണര്‍ത്തിയ ക്വുര്‍ആന്‍ പുരുഷന് സ്ത്രീയെക്കാള്‍ സവിശേഷമായ ഒരു പദവിയുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

”…സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 2:228).

അതിനാല്‍ മതം അംഗീകരിക്കുന്ന, പടച്ചവനിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിനിയെ സംബന്ധിച്ചിടത്തോളം അവള്‍ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കടമപ്പെട്ടവളാണ്.

ഇനി ഒരാള്‍ (പുരുഷന്‍) തന്റെ ഇത്തരം ന്യായമായ അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നില്ല എന്ന് ഒരു സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ അയാളുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ വരെയുള്ള അവകാശം സ്ത്രീക്ക് ഇസ്‌ലാം നല്‍കിയിട്ടുണ്ട്.

ചുരുക്കത്തില്‍, പുരുഷമേധാവിത്വത്തിന്റെയോ ആണധികാരത്തിന്റെയോ പ്രശ്‌നമല്ല; പ്രകൃതിപരവും സൃഷ്ടിപരവുമായ തേട്ടമാണ് പുരുഷന് സ്ത്രീയെക്കാള്‍ പദവിയും കഴിവുകളും ഉണ്ട് എന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിലും പൊതുഭരണരംഗത്തും പുരുഷനാണ് ഇസ്‌ലാം ആ സ്ഥാനവും ഉത്തരവാദിത്തവും ഏല്‍പിച്ചിരിക്കുന്നത്.

പുരുഷന്‍ ചില കാര്യങ്ങളില്‍ സ്ത്രീയെക്കാള്‍ കഴിവും മികവും ഉള്ളവനാണ്. എന്നാല്‍ മറ്റു ചില സംഗതികളില്‍ പുരുഷനെക്കാള്‍ മഹത്ത്വവും കഴിവുകളും സ്ത്രീകള്‍ക്കാണ് ഉള്ളത്. അതും സൃഷ്ടിപരവും പ്രകൃതിപരവും മതപരവുമായി അറിയപ്പെട്ട കാര്യവുമാണ്. അഥവാ സ്ത്രീ, പുരുഷ അവകാശങ്ങളും ബാധ്യതകളും പരസ്പര പൂരകങ്ങളാണ്.

സൃഷ്ടിയിലും പ്രകൃതത്തിലും വികാരങ്ങളിലുമെല്ലാം സ്ത്രീയും പുരുഷനും സമമല്ല. അതിനാല്‍ സമത്വവാദമല്ല നീതിയാണ് ഇസ്‌ലാം പരിഗണിച്ചിട്ടുള്ളത്.

സ്ത്രീയുടെ സുരക്ഷിതത്വവും ജീവിതച്ചെലവും ശരിയായ രൂപത്തില്‍ നിര്‍വഹിച്ചു നല്‍കപ്പെടാത്ത അവസ്ഥയില്‍ അതിനുള്ള പരിഹാരമായി വിവാഹബന്ധം ദുര്‍ബലപ്പെടുത്താന്‍വരെ സ്ത്രീക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

 സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നു എന്ന് മാത്രമല്ല പ്രകൃത്യാതന്നെ അല്ലാഹു നല്‍കിയ മഹത്ത്വവും കൂടി ഈ സ്ഥാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ക്വുര്‍ആന്‍(4:34) പരാമര്‍ശത്തില്‍ നിന്നും ഗ്രഹിക്കാനാവുന്നത്.

 

ശമീര്‍ മദീനി
നേർപഥം വാരിക