നന്മകളില്‍ മുന്നേറുക സാദിഖലി. പി, ജാമിഅ അല്‍ഹിന്ദ് 2021 ജനുവരി 02

നന്മകളില്‍ മുന്നേറുക

മുസ്‌ലിമായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പരലോകവിജയമാണ് ആത്യന്തികലക്ഷ്യം. അവിടെ പരാജയപ്പെടുക എന്നു പറയുന്നത് നരകാവകാശിയാകലാണ്. പരലോക വിജയത്തിന് ഇഹലോകത്ത് നാം ചെയ്യുന്ന സത്യവിശ്വാസത്തിലധിഷ്ഠിതമായ സല്‍പ്രവര്‍ത്തനങ്ങളാണ് നമ്മെ സജ്ജരാക്കുന്നത്. അല്ലാഹു പറഞ്ഞു: ”അപ്പോള്‍ ആര്‍ ഒരു അണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും” (ക്വുര്‍ആന്‍ 99:7,8).

നാം ചെയ്തത് എത്ര ചെറിയ നന്മയാണെങ്കിലും അത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അതിന് സ്വീകാര്യതയുണ്ട്. ചെറുതെന്നു കരുതി ഒരു നല്ലപ്രവര്‍ത്തനത്തെയും അവഗണിച്ചുകൂടാ. ചെറുതെന്നു കരുതി ഒരു തിന്മയും ചെയ്തുകൂടാ. കാരണം അവയെല്ലാം നമ്മുടെ വിജയത്തിനോ പരാജയത്തിനോ കാരണമായിത്തീര്‍ന്നേക്കാം. ‘ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി) എന്ന് നബിﷺ പറഞ്ഞത് നിസ്സാരമെന്ന് തോന്നുന്ന സല്‍കര്‍മമാണെങ്കിലും അത് ചെയ്യുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. അതിനാല്‍ നന്മയില്‍ മുന്നേറുവാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.

നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവരുടെ ഗുണങ്ങള്‍ അല്ലാഹു വിവരിക്കുന്നതു കാണുക: ”തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും” (ക്വുര്‍ആന്‍ 23: 57-61).

ചെറിയ നന്മകളെ നിസ്സാരമായി കാണരുതെന്ന് പറഞ്ഞശേഷം റസൂല്‍ﷺ പറഞ്ഞു: ‘അത് ഒരാള്‍ക്ക് വെള്ളം കോരി കൊടുക്കലായാലും നിന്റെ സഹോദരനോട് മുഖപ്രസന്നതയോടുകൂടി സംസാരിക്കലായാലും ശരി’ (അഹ്മദ്).

പണക്കാരനും പണിക്കാരനും രാജാവിനും പ്രജക്കുമെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന വിധം അതിനുള്ള മാര്‍ഗങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവിടെ വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ല. തൊഴിലാളി, മുതലാളി ഭേദമില്ല. സത്യവിശ്വാസം ഉള്‍ക്കൊണ്ട്, ഇസ്‌ലാം പഠിപ്പിക്കുന്ന സല്‍കര്‍മങ്ങള്‍ ചെയ്തു ജീവിച്ച ഏതൊരാള്‍ക്കും സ്വര്‍ഗപ്രവേശം സാധ്യമാണെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.

വന്‍പാപങ്ങള്‍ നിഷിദ്ധമാണെന്ന് മുന്നറിയിപ്പു നല്‍കിയ പോലെ ചെറുപാപങ്ങളെക്കുറിച്ചും നബിﷺ നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏതൊരു തെറ്റും ചെയ്യുന്നതിലൂടെ നാം സ്രഷ്ടാവിനെയും അവന്റെ പ്രവാചകനൈയും ധിക്കരിക്കുകയാണല്ലോ ചെയ്യുന്നത്.

”വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല” (ക്വുര്‍ആന്‍ 6:161).

സാദിഖലി. പി,
ജാമിഅ അല്‍ഹിന്ദ്
നേർപഥം

 
 
 
 

സ്രഷ്ടാവിന്റെ ഇഷ്ടം നേടാന്‍ സമീര്‍ മുണ്ടേരി 2021 ജനുവരി 02

സ്രഷ്ടാവിന്റെ ഇഷ്ടം നേടാന്‍

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്…” (ക്വുര്‍ആന്‍ 5:54).

അല്ലാഹുവിന്റെ ഇഷ്ടം നേടുക എന്നത് ഏറെ പ്രധാന്യമുള്ള കാര്യമാണ്. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചിരുന്നു എന്ന് ഹദീഥുകളില്‍ കാണാം:

”അല്ലാഹുവേ, ഞാന്‍ നിന്നോട് നിന്റെ ഇഷ്ടത്തെ തേടുന്നു. നീ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടത്തെയും” (അഹ്മദ്).

അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവനില്‍ ചില അടയാളങ്ങള്‍ ഉണ്ടാകും.

1) ഇഹലോക പ്രമത്തതയില്‍നിന്ന് അവനെ സംരക്ഷിക്കും:

നബിﷺ പറഞ്ഞു: ”അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവനെ ദുനിയാവില്‍നിന്നും സംരക്ഷിക്കും. രോഗിയെ വെളളത്തില്‍നിന്നും നിങ്ങള്‍ സംരക്ഷിക്കുന്നതു പോലെ” (തിര്‍മിദി).

ഒരു രോഗിക്ക് വെളളം കൊടുക്കരുത് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ അയാള്‍ക്ക് വെളളം കൊടുക്കാതെ അയാളെ സംരക്ഷിക്കും. ശരീരത്തില്‍ വെള്ളം തൊടാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതും അനുസരിക്കും. അതുപോലെ, അല്ലാഹു നമ്മെ ഇഷ്ടപ്പെട്ടാല്‍ ദുനിയാവില്‍നിന്നും സംരക്ഷിക്കും.  അതിനര്‍ഥം ഈ ദുനിയാവിലെ സൗകര്യങ്ങളെല്ലാം നിഷേധിക്കും എന്നോ ദാരിദ്യം നല്‍കും എന്നോ അല്ല. പരലോകത്തെ മറന്നു ഇഹലോകത്തില്‍ മുഴുകിപ്പോകുന്ന അവസ്ഥയില്‍നിന്നും നമ്മെ സംരക്ഷിക്കും എന്നാണ്.

2) പരീക്ഷിക്കും

ഈ ജീവിതം ഒരു പരീക്ഷണമാണ്. അല്ലാഹു പറഞ്ഞു: ”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 67:2).

പലതരത്തിലുളള പരീക്ഷണങ്ങളെയും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരും. രോഗം, സാമ്പത്തിക പ്രയാസങ്ങള്‍, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, വേണ്ടപ്പെട്ടവരുടെ മരണം…ഇങ്ങനെ പലതും പരീക്ഷണമായി കടന്നുവരും. ഈ പരീക്ഷണം ഒന്നുകില്‍ അല്ലാഹുവിന്റെ സ്‌നേഹം കാരണമാകാം. അല്ലെങ്കില്‍ അവനില്‍ നിന്നുളള ശിക്ഷയാകാം.

നബിﷺ പറഞ്ഞു: ”പ്രതിഫലം കൂടുന്നത് പരീക്ഷണം കൂടുന്നതിനനുസരിച്ചാണ്. അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും. ആരെങ്കിലും തൃപ്തിപ്പെട്ടാല്‍ അവന് തൃപ്തിയുണ്ട്. ആരെങ്കിലും കോപിച്ചാല്‍ അവന് കോപവുമുണ്ട്” (തിര്‍മിദി)  

3. ഭൂമിയില്‍ സ്വീകാര്യത നല്‍കും

അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍, ജിബ്‌രീലിനെ വിളിക്കും: ‘നാം ഇന്ന ദാസനെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ താങ്കള്‍ അയാളെ ഇഷ്ടപ്പെടുക.’ അപ്പോള്‍ ജിബ്‌രീല്‍ അയാളെ ഇഷ്ടപ്പെടും. പിന്നീട് ജിബ്‌രീല്‍ ആകാശത്തില്‍ വിളിച്ചുപറയും: ‘അല്ലാഹു ഇന്ന ദാസനെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങളും അയാളെ ഇഷ്ടപ്പെടുക. അപ്പോള്‍ ആകാശത്തിലുള്ളവരും അയാളെ ഇഷ്ടപ്പെടും. അയാള്‍ക്ക് ഭൂമിയിലുള്ളവരില്‍ സ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യും’ (ബുഖാരി, മുസ്‌ലിം).

നമ്മുടെ പേര് ആകാശലോകത്ത് ഏതെങ്കിലും സന്ദര്‍ഭത്തില്‍ വിളിച്ചുപറഞ്ഞിട്ടുണ്ടാകുമോ? അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കാത്ത മലക്കുകള്‍ നമ്മെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടാകുമോ? ആര്‍ക്കുമറയില്ല. അവന്റെ ഇഷ്ടം നേടാനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക.

4) അവനെ നേര്‍വഴിക്ക് നടത്തും

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം സന്‍മാര്‍ഗം (ഹിദായത്ത്) ലഭിക്കുക എന്നതാണ്. വിശ്വാസികള്‍ നിര്‍ബന്ധ നമസ്‌കാരങ്ങളിലൂടെ പതിനേഴ് തവണ ‘അല്ലഹുവേ, എന്നെ നീ നേര്‍വഴിയിലൂടെ നടത്തണേ’ എന്നു പ്രാര്‍ഥിക്കാറുണ്ട്. അല്ലാഹുവിന് നമ്മെ ഇഷ്ടമായാല്‍ നമ്മുടെ കാഴ്ച, കേള്‍വി എല്ലാം നേരായ മാര്‍ഗത്തില്‍ സഞ്ചരിക്കും എന്ന് നബിﷺ പഠിപ്പിച്ചത് ഹദീഥുകളില്‍ കാണാം.

‘എന്റെ അടിമ ഐഛികമായ കര്‍മങ്ങള്‍കൊണ്ട് എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ നല്‍കും” (ബുഖാരി).

അല്ലാഹു ഇഷ്ടപ്പെട്ടാലുളള ഈ അടയാളങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്നു പരിശോധിക്കുക. കാണുന്ന കണ്ണും കേള്‍ക്കുന്ന കാതും ഞാനാകും എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം നമ്മള്‍  അല്ലാഹുവാകുമെന്നോ അവന്റെ കഴിവുകള്‍ നമുക്ക് ലഭിക്കുമെന്നോ അല്ല. അവന്റെ ഇഷ്ടം നേടുന്ന കാര്യങ്ങള്‍ മാത്രമെ അവകൊണ്ട് ചെയ്യൂ എന്നാണ്. നിഷിദ്ധ മാര്‍ഗങ്ങളിലൂടെ അവയെ വിനിയോഗിക്കില്ല എന്നാണ്.

ഈ ജിവിതം നമുക്ക് സമ്മാനിച്ച സര്‍വലോക രക്ഷിതാവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക. വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അല്ലാഹുവിന് ഇഷ്ടമാണ് എന്ന് പഠിപ്പിച്ച കാര്യങ്ങള്‍ സാധിക്കുന്നവിധത്തില്‍ ജീവിതത്തില്‍ കൊണ്ടുവരിക. അതിലൂടെ അല്ലാഹുവിന്റെ ഇഷ്ടവും പരലോകത്തെ വിജയം നേടിയെടുക്കാന്‍ ശ്രമിക്കുക.

സമീര്‍ മുണ്ടേരി
നേർപഥം

ചെരിഞ്ഞ പാത്രം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2021 ജനുവരി 02

ചെരിഞ്ഞ പാത്രം

ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രവും വെളുത്തുമിനുത്ത പാറയും തമ്മില്‍ ഒറ്റനോട്ടത്തില്‍ ബന്ധമില്ല. എന്നാല്‍ മനുഷ്യ ഹൃദയങ്ങളുടെ രണ്ടു അവസ്ഥയെ നബിﷺ ഉപമിച്ച പ്രതീകങ്ങളാണിതു രണ്ടും. ഉറച്ച നിലപാടും വിശുദ്ധിയുമുള്ള ഹൃദയം ഈ പാറക്കല്ലുപോലെയാണ്. അതിന്റെ വെണ്‍മക്ക് മങ്ങലേല്‍പിക്കുന്നവണ്ണം പൊടിയും മറ്റും പറ്റിപ്പിടിച്ചാല്‍ തന്നെ ഒരു കാറ്റോ മഴയോ വന്നാല്‍ അവയങ്ങ് ഒലിച്ചുപോയി ശേഷം പാറ അതിന്റെ വെണ്മ നിലനിര്‍ത്തും. ഇതുപോലെ നല്ല ഹൃദയങ്ങള്‍ മാനുഷികമായ പാപങ്ങളാല്‍ മലിനമായാല്‍ വീണ്ടുവിചാരത്തിലേക്ക് പെട്ടെന്ന് തരിച്ചുവരും. ഹുദൈഫത്തുല്‍ യമാന്‍(റ) നബിﷺ യില്‍ നിന്നുദ്ധരിച്ചതും മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു ഹദീഥിലാണ് മേല്‍കൊടുത്ത ഉപമയുള്ളത്.

അബദ്ധങ്ങളും വീഴ്ചകളും വരാത്തവരാരുമില്ല. അത് ബോധ്യപ്പെടുമ്പോള്‍ തിരുത്തുന്നതാണ് നല്ല ഹൃദയത്തിന്റെ ലക്ഷണം. മുന്‍ഗാമികളില്‍ എത്രയോ മാതൃകകള്‍ ഈ വിഷയത്തില്‍ കാണാം.

അബൂ മസ്ഊദില്‍അന്‍സാരി(റ) പറയുന്നു: ”ഞാനൊരിക്കല്‍ എന്റെ ഒരടിമയെ അവന്‍ ചെയ്ത ഏതോ തെറ്റുമൂലം അടിക്കുകയായിരുന്നു. പെട്ടെന്ന് പിന്നില്‍നിന്നൊരു ശബ്ദം കേട്ടു: ‘അബൂമസ്ഊദ്! ആ അടിമയുടെ കാര്യത്തില്‍ നിന്നെക്കാള്‍ കഴിവുള്ളവനാണ് അല്ലാഹു എന്നോര്‍ക്കണം.’ തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ﷺ ആയിരുന്നു! അബൂമസ്ഊദിന്ന് അബദ്ധം ബോധ്യപ്പെട്ടു. അദ്ദേഹം അപ്പോള്‍തന്നെ ആ അടിമയെ സ്വതന്ത്രനാക്കി. ന്യായം പറഞ്ഞ് കടിച്ചുതൂങ്ങാതെ തിരുത്താന്‍ തയ്യാറായ അബ്ദുമസ്ഊദി(റ)നോട് നബിﷺ പറഞ്ഞു: ‘നീയിത് ചെയ്തില്ലായിരുന്നുവെങ്കില്‍ നരകം നിന്നെ കരിക്കുമായിരുന്നു!’ വിശ്വാസിയായ ഒരു സ്വഹാബിയില്‍നിന്ന് ഒരബദ്ധം വന്നു. ബോധ്യപ്പെട്ടപ്പോള്‍ തിരുത്തി. അതോടെ തന്റെ വിശ്വാസ വിശുദ്ധി അദ്ദേഹം വീണ്ടെടുത്തു.

മദീനയിലെ ബനൂനദീര്‍ എന്ന ജൂതഗോത്രമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ നബിﷺ അബൂലുബാബ(റ)യെ പറഞ്ഞയച്ചു. ആ ഗോത്രവുമായി സൗഹൃദത്തിലായിരുന്നു അബൂലുബാബ(റ). നബിﷺ പറയരുതെന്ന് കല്‍പിച്ച ഒരു കാര്യം അദ്ദേഹം അവരെ ആംഗ്യത്തില്‍കൂടി അറിയിച്ചു. തിരിച്ചു നബിﷺ യുടെ അടുത്തേക്ക് വരുമ്പോള്‍ അദ്ദേഹം ചിന്തിച്ചു; താന്‍ നബിﷺ യെ വഞ്ചിച്ചിരിക്കുകയാണ്. ആ രഹസ്യവിവരം അവരോട് പറയാന്‍ പാടില്ലായിരുന്നു എന്ന്. തെറ്റ് ബോധ്യപ്പെട്ട ആ സ്വഹാബി പിന്നെ നബിﷺ യെ അഭിമുഖീകരിച്ചില്ല. നേരെ പള്ളിയില്‍ ചെന്ന് തന്നെ ഒരു തൂണില്‍ അയാള്‍ സ്വയം ബന്ധിച്ചു. ആരുമറിയാതെ താന്‍ ചെയ്ത ഈ തെറ്റിന്ന് അല്ലാഹു മാപ്പുതരാതെ ഈ ബന്ധനം താന്‍ ഒഴിവാക്കുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു!

നബിﷺ വിവരം അറിഞ്ഞു. രാജ്യത്തിന്റെ രഹസ്യവിവരമാണ് ശത്രുക്കള്‍ക്ക് നല്‍കിയത് എന്നതിനാല്‍ അബൂലുബാബത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരട്ടെ എന്ന് നബിﷺ പറഞ്ഞു. ആറു ദിവസം അദ്ദേഹം അതേ ബന്ധനത്തില്‍ പശ്ചാത്തപിക്കുന്ന മനസ്സുമായി കഴിഞ്ഞുകൂടി. നമസ്‌കാര സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ വന്ന് കെട്ടഴിച്ചുകൊടുക്കും. അത് കഴിഞ്ഞാല്‍ അവര്‍ തന്നെ ഭര്‍ത്താവിനെ തൂണില്‍കെട്ടി തിരിച്ചുപോകും! ആറാം ദിവസം രാത്രി നബിﷺ തന്റെ ഭാര്യ ഉമ്മു സലമ(റ)യുടെ വീട്ടിലായിരിക്കെ, അബൂലുബാബത്തിന്റെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് ദിവ്യബോധനം വന്നതായി അറിയിച്ചു. എല്ലാവരും സന്തോഷിച്ചു. സ്വഹാബികള്‍ കെട്ടഴിച്ചുകൊടുക്കാന്‍ ധൃതികൂട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘വേണ്ട, നബിﷺ തന്നെ സുബ്ഹിക്ക് മസ്ജിദിലേക്കു വന്ന് കെട്ടഴിച്ചാലേ എനിക്ക് മനഃസമാധാനമാവൂ.’ അങ്ങനെ നബിﷺ ആ കെട്ടഴിച്ചുകൊടുത്തു. മനംമാറ്റത്തിന്റെ മഹിതമായ ഉപമകള്‍ ഇങ്ങനെ എത്രയോ ഉണ്ട് ചരിത്രത്തില്‍.

എന്നാല്‍ ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രത്തോടുപമിച്ച മനസ്സുകള്‍ നോക്കുക. എത്രയെത്ര ഉപദേശങ്ങള്‍ കേട്ടാലും മാറ്റമില്ലാത്തവര്‍. എത്രവെള്ളമൊഴിച്ചാലും ചെരിഞ്ഞുകിടക്കുന്ന കൂജയിലേക്ക് അത് കടക്കുകയില്ല. അതില്‍ നേരത്തെയുള്ളത് പുറത്തേക്ക് ഒലിച്ചുപോവുകയുമില്ല. മാറാത്ത മനസ്സുകള്‍! ഇവയെയാണ് നാം ഭയപ്പെടേണ്ടത്. മാറ്റത്തിന്ന് വഴങ്ങിക്കൊടുക്കുകയാണ് വേണ്ടത്.

”വല്ല നീചകൃത്യവും ചെയ്താല്‍, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും വന്നുപോയ പാപങ്ങള്‍ക്കു മാപ്പിരക്കുകയും ചെയ്യുന്നവര്‍”(ക്വുര്‍ആന്‍ 3:135). ”സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്കു താക്കീതു നല്‍കിയാലും ഇല്ലെങ്കിലും സമമായിരിക്കും. അവര്‍ വിശ്വസിക്കുന്നതല്ല തന്നെ” (ക്വുര്‍ആന്‍ 2:6). ഇതാണ് രണ്ടുതരം മനസ്സിന്റെ ഉടമകള്‍. ഇതില്‍ നാം ഏതു വിഭാഗത്തിലാണെന്ന് ആത്മപരിശോധന നടത്തുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം

 
 

മൗനം ദീക്ഷിക്കല്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി 2020 ജൂണ്‍ 27

മൗനം ദീക്ഷിക്കല്‍

അന്യായം പറയുന്നതില്‍നിന്നും നാവിനാല്‍ അന്യരെ ആക്രമിക്കുന്നതില്‍നിന്നും അനാവശ്യങ്ങളില്‍നി ന്നും മൗനം പാലിക്കുവാന്‍ ഇസ്‌ലാം അനുശാസിച്ചു.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”…വല്ലവനും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ…” (ബുഖാരി).

ഇമാം നവവി പറഞ്ഞു: ”ഈ ഹദീഥിന്റെ ആശയമായി ഇമാം ശാഫിഈ പറഞ്ഞു: ‘ഒരാള്‍ സംസാരിക്കു വാനുദ്ദേശിച്ചാല്‍ അവന്‍ ആലോചിക്കട്ടെ. തനിക്ക് വിനയാവുകയില്ലെന്ന് ബോധ്യപ്പെട്ടാല്‍ അവന്‍ സംസാ രിക്കട്ടെ. അതില്‍ വിനകളുണ്ടെന്ന് ബോധ്യപ്പെടുകയോ സംശയിക്കുകയോ ചെയ്താല്‍ അവന്‍ നാവിനെ നിയന്ത്രിക്കട്ടെ.”

ഇബ്‌നു അബ്ദില്‍ബര്‍റ് പറഞ്ഞു: ”ഈ ഹദീഥില്‍ മര്യാദകളും സുന്നത്തുകളുമുണ്ട്. മൗനത്തിന്റെ അനി വാര്യത ഉറപ്പാക്കല്‍ അതില്‍പെട്ടതാണ്. നന്മ പറയല്‍ മൗനം ദീക്ഷിക്കുന്നതിനെക്കള്‍ ഉത്തമമാണ്.”

ഇമാം അബൂഹാതിം അല്‍ബുസ്തി പറഞ്ഞു: ”സംസാരിക്കേണ്ട അനിവാര്യത ഉണ്ടാകുന്നതുവരെ മൗനം അനിവാര്യമായും പാലിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. സംസാരിച്ചാല്‍ ഖേദിക്കേണ്ടിവരുന്ന എത്രയെത്ര ആളുകളുണ്ട്! മൗനം ദീക്ഷിച്ച് ഖേദിക്കുന്നവര്‍ എത്രമാത്രം കുറവാണ്” (റൗദത്തുല്‍ ഉക്വലാഅ്).

മനുഷ്യന് രണ്ടുകാതും ഒരു നാക്കും നല്‍കിയതിലെ പൊരുള്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കുവാനാണെന്ന് ദാര്‍ശനികള്‍ പറഞ്ഞിട്ടുണ്ട്. തിന്മ പറയുന്നതിനെതൊട്ട് മൗനംപാലിച്ചവന്‍ ഇഹത്തിലും പരത്തിലും രക്ഷപ്പെട്ടുവെന്നും സകല നന്മയും നേടി അവന്‍ വിജയം വരിച്ചുവെന്നും തിരുദൂതര്‍ ﷺ  ഉണര്‍ത്തുന്നു: ”വല്ലവനും മൗനം ദീക്ഷിച്ചാല്‍ അവന്‍ രക്ഷപ്പെട്ടു” (മുസ്‌നദുഅഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നാവിനെ പിടിച്ചുനിറുത്തുന്നതില്‍ രക്ഷയുെണ്ടന്ന് നബി ﷺ  ഇവിടെ ഉണര്‍ത്തുന്നു. കാരണം, പല പ്പോഴും നാവാണ് മനുഷ്യന് നാശങ്ങളും നഷ്ടങ്ങളും കൊെണ്ടത്തിക്കുന്നത്. നാവ് ചൊവ്വായാല്‍ എല്ലാ അവയവങ്ങളും നേരെയാവുമെന്നും അത് വക്രമായാല്‍ അവയവങ്ങളെല്ലാം വക്രമാവുമെന്നും തിരുമൊഴിയുണ്ട്.

അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”മനുഷ്യന്‍ പ്രഭാതത്തിലായാല്‍ അവന്റെ അവയവങ്ങള്‍ നാവിനോട് വിനയപുരസ്സരം പറയും: ഞങ്ങളുടെ വിഷയത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ നേരേചൊവ്വെ ആയാല്‍ ഞങ്ങള്‍ നേരെയായി. നീ വളഞ്ഞാല്‍ ഞങ്ങളും വളഞ്ഞു” (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

മനുഷ്യരുടെ നന്മകളും സല്‍പ്രവൃത്തികളും പാഴാകാതിരിക്കുവാന്‍ നാവിനെ നിയന്ത്രിക്കേണ്ടതുണ്ട്.ഇസ്‌ലാം കാര്യങ്ങളെയും പുണ്യപ്രവൃത്തികളെയും മുആദ് ഇബ്‌നുജബലി(റ)ന് ഓതിക്കൊടുത്ത തിരു ദൂതര്‍ ﷺ  അവസാനമായി അദ്ദേഹത്തോടു പറഞ്ഞ വിഷയങ്ങള്‍ നോക്കൂ:  

”…അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്കു നേടിത്തരുന്നത് നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: ‘അതെ, നബിയേ.’ അപ്പോള്‍ തിരുനബി തന്റെ നാവുപിടിച്ചു. അവിടുന്ന് പറഞ്ഞു: ‘ഇതു നീ പിടിച്ചു നിര്‍ത്തുക.’ ഞാന്‍ ചോദിച്ചു: ‘ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ?’ നബി ﷺ  പറഞ്ഞു: ‘മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദൂഷ്യസംസാരങ്ങള്‍ മാത്രമാണ്…” (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 തിരുനബി ﷺ  ഏറെ മൗനം ദീക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു. സിമാക് ഇബ്‌നുഹര്‍ബ്(റ) പറയുന്നു: ഞാന്‍ ജാബിര്‍ ഇബ്‌നു സമുറ(റ)യോട് ചോദിച്ചു: ‘താങ്കള്‍ തിരുനബിയോടൊന്നിച്ച് ഇരിക്കാറുണ്ടായി രുന്നോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. തിരുനബി ദീര്‍ഘമായി മൗനം ദീക്ഷിക്കുന്നവനും കുറച്ചുമാത്രം ചിരിക്കുന്നവനുമായിരുന്നു. അനുചരന്മാര്‍ ചിലപ്പോള്‍ നബിയുടെ അടുക്കല്‍ കവിത പറയാറുണ്ടായിരുന്നു. അവരുടെ ചില വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചിരിക്കും. തിരുമേനിയാകട്ടെ ചിലപ്പോള്‍ പുഞ്ചിരിതൂകും”(മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ”തിരുനബി ദീര്‍ഘമായി മൗനംദീക്ഷിക്കുമായിരുന്നു. അവര്‍ ജാഹിലിയ്യാ വിഷയങ്ങള്‍ അവതരിപ്പിക്കും. അങ്ങനെ അവര്‍ ചിരിക്കുകയും തിരുമേനിയാകട്ടെ പുഞ്ചിരിക്കുകയും ചെയ്യും.”

അലിയ്യ്(റ) പറഞ്ഞു: ‘മൗനം കൂടുതലാകുന്നതുകൊണ്ടാണ് ഗാംഭീര്യമുണ്ടാകുന്നത്.’

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ”സംസാരം പഠിക്കുന്നതു പോലെ നിങ്ങള്‍ മൗനവും പഠിക്കുക. കാരണം മൗനം തികഞ്ഞ യുക്തിയാണ്. സംസാരിക്കുന്നതിനെക്കാര്‍ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യം കാണിക്കുക. തന്നെ പ്രശ്‌നമാക്കാത്ത യാതൊരു വിഷയത്തിലും സംസാരിക്കാതിരിക്കുകയും ചെയ്യുക.”

സത്യത്തിന്റെയും നന്മയുടെയും വിഷയത്തിലും നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്നിവയിലും ദിക്‌റെടുക്കുന്ന വിഷയത്തിലും സംസാരം നിര്‍ബന്ധമായ വിഷയത്തിലും മൗനം നിഷിദ്ധവും ആക്ഷേപാര്‍ഹവുമാണ്.

അലിയ്യ്(റ) പറഞ്ഞു: ‘വിവരക്കേട് സംസാരിക്കുന്നതില്‍ യാതൊരു നന്മയുമില്ല എന്നതുപോലെ വിവരമുള്ള വിഷയങ്ങളില്‍ മൗനം ഭജിക്കുന്നതിലും യാതൊരു നന്മയുമില്ല.’

എന്നാല്‍ അനാവശ്യങ്ങളിലും അന്യായങ്ങളിലും നാവുനീട്ടുകയെന്നത് നിഷിദ്ധവും അവിടം മൗനം ഭജിക്കല്‍ നിര്‍ബന്ധവുമാണ്. ഒരു തിരുമൊഴി നോക്കൂ. ജാബിറുബ്‌നുഅബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. തിരുദൂതന്‍ ﷺ  പറഞ്ഞു:

”…നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അകല ത്തില്‍ ഇരിപ്പിടമുള്ളവരും വായാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരും മുതഫയ്ഹിക്വീങ്ങളുമാണ്.’ അവര്‍ ചോദിച്ചു: ‘അല്ലാഹു വിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക്‌നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരെയും ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍, ആരാണ് മുതഫയ്ഹിക്വീങ്ങള്‍?’ തിരുമേനി പറഞ്ഞു: ‘അഹങ്കാരികളാണ്” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ക്വുര്‍ആന്‍ പാരായണവും കേള്‍വിയും: ഒരു ശാസ്ത്രിയ സമീപനം ഷമീര്‍ മരക്കാര്‍ നദ്‌വി 2020 ജൂണ്‍ 27

ക്വുര്‍ആന്‍ പാരായണവും കേള്‍വിയും: ഒരു ശാസ്ത്രിയ സമീപനം

വിശുദ്ധ ക്വുര്‍ആന്‍ ശ്രവിക്കപ്പെടുന്ന ഗ്രന്ഥമാണ്. നൂറ്റാണ്ടുകളുടെ വഴിയിലൂടെ, വ്യത്യസ്ത തലമുറകളിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടു. ഈ അത്ഭുത സഞ്ചാരം മാനവിക ചരിത്രത്തില്‍ അത്യുന്നത നാഗരികതകളുടെ വളര്‍ച്ചക്ക് കാരണമായി. മാനവിക സമൂഹം വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവരില്‍ പരിവര്‍ത്തനമുണ്ടായി. അന്ധകാരത്തിന്റെ ആഴങ്ങളില്‍ നിന്ന് പ്രകാശത്തിന്റെ ഗോപുരങ്ങളിലേക്ക് അവര്‍ ഉയര്‍ത്തപ്പെട്ടു. കിഴക്കും പടിഞ്ഞാറും ഈ അമാനുഷിക ശബ്ദം കീഴടക്കി. മനുഷ്യ- ജിന്നുവര്‍ഗങ്ങളില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ പരിവര്‍ത്തനത്തിന്റെ ഈ പുതിയ പാത തെരഞ്ഞെടുത്തു. പ്രപഞ്ച സ്രഷ്ടാവിന്റെ സുന്ദരവചനങ്ങള്‍ കേള്‍ക്കാതെപോയവര്‍ നഷ്ടത്തിന്റെ കയങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.

ജിന്നു സമൂഹം വിശുദ്ധ ക്വുര്‍ആന്‍ പാരായണം ശ്രദ്ധിച്ച് കേട്ട ഒരു സംഭവം അല്ലാഹു സൂറതുല്‍ ജിന്നിലൂടെ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല” (72:1,2).

മഹാപാപമായ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ജിന്ന് സമൂഹത്തിന് സഹായകമായത് അവര്‍ വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേട്ടു എന്നതാണ്. ഇവിടെ കേള്‍ക്കല്‍ എന്നതിന് ക്വുര്‍ആന്‍ ഉപയോഗിച്ച പദം ‘ഇസ്തിമാഅ്’ എന്നതാണ്. അറബി ഭാഷയില്‍ കേള്‍ക്കല്‍ എന്നതിന് ‘സിമാഅ്’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ക്വുര്‍ആന്‍ പാരായണം ശ്രവിക്കുന്നതുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ സിമാഅ് എന്ന പദത്തെക്കാള്‍ ആഴമേറിയ ‘ഇസ്തിമാഅ്’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്താണ് സിമാഅ്, ഇസ്തിമാഅ് എന്നിവ തമ്മിലുള്ള വ്യത്യാസമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

സിമാഅ് എന്നത് വെറും കേള്‍ക്കല്‍ മാത്രമാണ്. ശബ്ദ തരംഗങ്ങള്‍ സ്വീകരിക്കുന്ന ഇന്ദ്രിയമായ ചെവിയില്‍ മാത്രം പരിമിതമാവുന്ന പ്രവര്‍ത്തനം. അത് ജൈവപരമായ പ്രക്രിയ എന്നതില്‍ മാത്രം പരിമിതപ്പെടുന്നു. കേള്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ മനസ്സില്‍ അത് സ്വാധീനിക്കുകയോ ചെയ്‌തെന്ന് വരില്ല. മനുഷ്യപ്രകൃതത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ശേഷി എന്നതില്‍ കവിഞ്ഞ് ആ കേള്‍വിയുടെ ഫലമായി പഠന, മനന പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നത് വിരളമാണ്.

‘ഇസ്തിമാഅ്’ എന്നത് സാങ്കേതികമായി ഉന്നതമായ ഒരു കഴിവാണ്. മനസ്സാനിധ്യത്തോടെയും ചിന്താ പ്രക്രിയയിലൂടെയും കേള്‍ക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മനസ്സും ബുദ്ധിയും ശബ്ദവും ഒന്നിച്ച് നിര്‍വഹിക്കുന്ന ഉന്നതമായ പ്രവര്‍ത്തനമാണ് ഇസ്തിമാഅ് .കേള്‍ക്കുന്ന ശബ്ദ്ധത്തിന്റെ ആശയവും അര്‍ഥവും ഉള്‍കൊള്ളാന്‍ ചിന്താപരമായ വിശകലനത്തിലൂടെ അപഗ്രഥിക്കയും അത് സത്യമാണെന്ന് ബോധ്യപ്പെന്ന് വിശ്വസിക്കലുമാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന ഫലം.

അല്ലാഹു പറയുന്നു: ‘ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ക്വുര്‍ആന്‍ 7:204).

ഈ വചനത്തിലൂടെ അല്ലാഹു നമ്മില്‍ വളര്‍ത്തുന്നത് രണ്ട് ഉന്നതമായ ശേഷികളാണ്. ഒന്ന് ‘ഇസ്തിമാഅ്.’ മറ്റൊന്ന് ‘ഇന്‍സ്വാത്.’

‘ഇസ്തിമാഅ്’ എന്താണെന്ന് നാം മനസ്സിലാക്കി. ‘ഇന്‍സ്വാത്’ എന്നതിന് സാങ്കേതികമായി ഇസ്തിമാഅ് എന്നതിനെക്കാള്‍ ഉന്നതമായ ഒരു തലമാണുള്ളത്. ധ്യാന സമാനമായ ചിന്തയും ഭക്തിയും ഇണങ്ങിച്ചേര്‍ന്ന് സസൂക്ഷ്മം ശ്രവിക്കലാണ് അത്. ഇതാണ് ക്വുര്‍ആനിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാന്‍ വഴി തുറക്കുന്നത്. ക്വുര്‍ആനിനെക്കുറിച്ച് ചിന്തിക്കുക എന്നതിന് ഉപയോഗിക്കുന്ന പദം ‘തദബ്ബുര്‍’ എന്നതാണ്. ഇത് ഇസ്തിമാഅ്, ഇന്‍സ്വാത് എന്നിവയുടെ അനന്തരഫലമാണ്. കൃത്യവും വസ്തുനിഷ്ഠവുമായ ഗുണം ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ബുദ്ധിപരമായ പ്രവര്‍ത്തനമാണ് തദബ്ബുര്‍. യുക്തിദീക്ഷയോടും ഗുണപാഠമുള്‍ക്കൊണ്ടും കാര്യങ്ങളെ ചിന്തിച്ച് ഉള്‍കൊള്ളുക എന്നതാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്.

ഈ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ടു വേണം ക്വുര്‍ആനിനെ പഠനവിധേയമാക്കേണ്ടത്. കേവലം ക്വുര്‍ആന്‍ പാരായണവും കേള്‍വിയും അല്ലാഹു ഉദ്ദേശിക്കുന്ന ഫലം നമുക്ക് ലഭിക്കുന്നതിന് തടസ്സമാവും. ഇത്തരം ശ്രദ്ധാപൂര്‍വമുള്ള പാരായണവും കേള്‍ക്കലും നമുക്ക് ധാരാളം ഫലങ്ങള്‍ നല്‍കുന്നു.

ക്വുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രുതിമാധുര്യത്തോടെയുള്ള പാരായണം ശ്രവിക്കുന്നത് പുണ്യ കാര്യമാണ്. ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കുവാനും ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും അത് സഹായകമാവും. പൂര്‍വികരായ ക്വുര്‍ആന്‍ പണ്ഡിതന്‍മാര്‍ അതിന് പ്രാധാന്യം നല്‍കിയിരുന്നു. ശ്രദ്ധാപൂര്‍ണമായി ഓരോ വരികളിലൂടെയും മനസ്സാനിധ്യത്തോടെ ആശയങ്ങളെക്കുറിച്ച് ചിന്തിച്ചുമാണ് ക്വുര്‍ആന്‍ ശ്രവിക്കല്‍ നടക്കേണ്ടത്. ക്വുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ധാരാളമാണ്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

അല്ലാഹുവിന്റെ കാരുണ്യം കരസ്ഥമാക്കുക

ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം പ്രത്യേകമായി വര്‍ഷിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കും” (ക്വുര്‍ആന്‍ 7:204).

കാരുണ്യം ലഭിക്കുവാനുള്ള ഉത്തമ വഴിയായി ഈ വചനം നമ്മെ പഠിപ്പിക്കുന്ന കാര്യം ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും മനനം ചെയ്യുകയുമാണ്.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ”ഒരു സംഘം അല്ലാഹുവിന്റെ ഭവനങ്ങളില്‍ നിന്ന് ഒരു ഭവനത്തില്‍ ഒരുമിച്ച് ചേരുകയും അവന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ പരസ്പരം പഠിപ്പിക്കുകയും ചെയ്യുന്നില്ല; അവര്‍ക്ക് ശാന്തി ഇറങ്ങിയിട്ടല്ലാതെ. അവര്‍ കാരുണ്യംകൊണ്ട് മൂടപ്പെടുകയും മലക്കുകള്‍ അവരെ വലംവയ്ക്കുകയും അല്ലാഹു അവരെപ്പറ്റി അവന്റെ സമീപമുള്ളവരോട് പറയുകയും ചെയ്യും” (മുസ്‌ലിം).

തീര്‍ച്ചയായും ക്വുര്‍ആന്‍ സശ്രദ്ധം കേള്‍ക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും മനന, പഠനത്തിന് ശ്രമിക്കുകയും ചെയ്യുന്നവരാണ് സൗഭാഗ്യവാന്‍മാര്‍. അവരാണ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ചിന്തിച്ച് ഉള്‍ക്കൊള്ളുന്നവര്‍. നേര്‍മാര്‍ഗം പ്രാപിക്കുന്നവരും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവരും.

മനസ്സാന്നിധ്യവും അശ്രുകണവും

ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതിന്റെ ഗുണഫലങ്ങളില്‍ പെട്ടതാണ് അത് മനസ്സാന്നിധ്യം വര്‍ധിപ്പിക്കുവാനും മനസ്സിനെ ശ്രദ്ധാപൂര്‍വം പിടിച്ചുനിര്‍ത്താനും സാധിക്കും എന്നത്. അശ്രദ്ധ എന്നത് മനസ്സാന്നിധ്യം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നതാണ്. നമസ്‌കാരത്തിലും മറ്റും പലപ്പോഴും നാം അനുഭവിക്കുന്ന പ്രശ്‌നമാണ് ഈ മനസ്സാന്നിധ്യം നഷ്ടപ്പെടല്‍. പാരായണം ചെയ്യുന്ന ആയത്തിന്റെ അര്‍ഥതലത്തിലൂടെയും ആശയവിശാലതയിലൂടെയും മനസ്സ് ഒഴുകമ്പോള്‍ തീര്‍ച്ചയായും ആ പാരായണം മനസ്സില്‍ അലയൊലികള്‍ സൃഷ്ടിക്കും. അത് തന്റെ ജീവിതത്തിന്റെ അനുഭവങ്ങളുമായും സംഭവങ്ങളുമായും ഏറ്റുമുട്ടും. അപ്പോഴാണ് നമുക്ക് ഉള്‍ക്കാഴ്ചയും പശ്ചാത്താപ മനഃസ്ഥിതിയും കൈവരുന്നത്. അത് നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു. ചെയ്തുപോയ തിന്‍മകളെയും വീഴ്ചകളെയും കുറിച്ചാവുമ്പോള്‍ മനസ്സ് കരയാന്‍ തുടങ്ങും. അത് കണ്ണുനീരായി നിര്‍ഗളിക്കും.

ഇതായിരുന്നു പ്രവാചകന്മാരുടെ മാതൃക. അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മനസ്സാന്നിധ്യത്തോടെ ചിന്തിക്കുന്നവരുമായിരുന്നു. ഭയഭക്തി അവരുടെ മനസ്സുകളില്‍ നിറയുകയും ചെയ്യുമായിരുന്നു. അതിന്റെ ഫലമായി അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാഗം നമിക്കുകയും കരയുകയും ചെയ്തു.

അല്ലാഹു പറയുന്നു: ”അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെന്നട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരത്രെ അവര്‍. പരമകാരുണ്യവാന്റെ ആയത്തുകള്‍ അവര്‍ക്ക് വായിച്ച് കേള്‍പ്പിക്കപ്പെടുന്നപക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്” (ക്വുര്‍ആന്‍ 19:58).

പാരായണം ശ്രദ്ധിച്ചുകേള്‍ക്കുന്നതിന്റെ ആഴമേറിയ തലങ്ങളാണ് ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

മാര്‍ഗദര്‍ശനത്തിന്റെ വഴി

ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കല്‍ ഹിദായത്തിനുള്ള മാര്‍ഗമാണ്. ഋജുവായ ചിന്തയും മനനവുമുള്ള വ്യക്തികള്‍ക്ക് ക്വുര്‍ആന്‍ ശ്രവിക്കുന്നത് ജീവിതത്തിന്റെ ഇരുണ്ട വഴികളില്‍ പ്രകാശം നിറക്കാന്‍ കാരണമാവുന്നു. ഏറ്റവും നല്ലത് കേള്‍ക്കുകയും അവയെ പിന്‍പറ്റുകയും ചെയ്യുന്ന ബുദ്ധിമന്‍മാരാണ് അവര്‍. വാക്കുകളില്‍ വെച്ച് ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ വാക്കുകളാണ്. ആ വചനങ്ങള്‍ മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കുന്നു.

സന്മാര്‍ഗം എന്നത് ഉന്നതമായ സംസ്‌കാരമാണ്. ഇസ്‌ലാം ആ സംസ്‌കാരത്തിന്റെ പേരാണ്. വ്യക്തിയുടെ വിശ്വാസത്തിലും കര്‍മത്തിലും കലര്‍പ്പുകളും മാലിന്യങ്ങളും കലരാതെ ശുദ്ധീകരിക്കുന്നതാണ് ക്വുര്‍ആന്‍ ശ്രവിക്കുന്നതിലൂടെ സാധ്യമാവുന്നത്.

അല്ലാഹു പറയുന്നു: ”അതായത് വാക്ക് ശ്രദ്ധിച്ച് കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍” (ക്വുര്‍ആന്‍ 39:18).

ഇത്തരം ധാരാളം ഗുണങ്ങള്‍ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. അവ നേടിയെടുക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.

 

ഷമീര്‍ മരക്കാര്‍ നദ്‌വി
നേർപഥം വാരിക

മനസ്സിനെ തിരിച്ചറിയുക ഷമീര്‍ മരക്കാര്‍ നദ്‌വി 2020 ജൂണ്‍ 20

മനസ്സിനെ തിരിച്ചറിയുക

മനുഷ്യകഴിവുകള്‍ നിസ്തുലമാണ്. മനസ്സിന്റെ ശക്തി അവനില്‍ ധാരാളം കഴിവുകളെ പരിപോഷിപ്പിക്കുന്നു. മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മനുഷ്യനെ മറ്റു വര്‍ഗങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം. കര്‍മമണ്ഡലങ്ങളില്‍ വ്യക്തിപരമായ വേര്‍തിരിവുകള്‍ സാധ്യമാക്കുന്നതും ഈ മനസ്സിന്റെ ശേഷിവ്യത്യാസമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ശേഷി അവന്റെ സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ഒന്ന് മറ്റൊന്നിനെ അതിജയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അപ്പോഴാണ് .

സ്രഷ്ടാവ് സംവിധാനിച്ച പ്രകൃതത്തില്‍ മനസ്സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്രഷ്ടാവ് നമുക്ക് നല്‍കിയിട്ടുണ്ട്. അവയാണ് വ്യതിയാനങ്ങള്‍ സംഭവിക്കാതെ മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഘടകം.

നാം മനസ്സിനെയാണ് കീഴ്‌പ്പെടുത്തേണ്ടത്. അതിനെ ശക്തമായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിശ്വാസി വിജയിക്കുന്നത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനസ്സിനെയും അതിന്റെ ക്രമപ്പെടുത്തലിനെയും കൊണ്ട് സത്യം ചെയ്തു പ്രഖ്യാപിക്കുന്നതും ഇതിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നു.

”മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (ക്വുര്‍ആന്‍ 91:7-10).

ജയ-പരാജയ ഘടകമായി മനസ്സിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്തുകയാണിവിടെ. അപ്പോള്‍ മനസ്സിനെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കലാണ് ജീവിതത്തിന്റെ വിജയവഴി.

മനുഷ്യനില്‍ ഒരു ആന്തരിക പ്രേരണ നിലകൊള്ളുന്നുണ്ട്. ഈ പ്രേരണയുടെ യാഥാര്‍ഥ്യത്തെ അവന്‍ തിരിച്ചറിയുകയും അതിന്റെ ഫലങ്ങളായ പ്രവര്‍ത്തനങ്ങളും വാക്കുകളും നിയന്ത്രണ വിധേയമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവന് ഉദ്ദിഷ്ട ലക്ഷ്യം നേടാന്‍ സാധിക്കുന്നത്. പ്രേരണയുടെ ഘടകങ്ങള്‍ പ്രകൃതിക്കും സ്വത്വത്തിനും അനുഗുണമാക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അഥവാ ക്രിയാത്മകവും അനുകൂലാത്മകവുമായ (creative and positive) മനോഭാവ നിര്‍മിതിക്ക് അവന്റെ ആന്തരിക പ്രേരണകളെ പര്യാപ്തമാക്കണം.

ഈ ഗുണാത്മകമായ മാറ്റം എങ്ങനെ സാധ്യമാക്കും? മനസ്സിന്റെ പ്രേരണകളെ നിയന്ത്രിക്കുവാനുള്ള വഴികള്‍ ഏതെല്ലാമാണ്?

ഒന്നാമത്തെ മാര്‍ഗം മനസ്സിന്റെ പ്രകൃതത്തെ തിരിച്ചറിയലാണ്. മനസ്സിനെയും അതിന്റെ കഴിവുകളെയും തിരിച്ചറിയുന്നതിലൂടെ അവയെ ഉപയോഗപ്പെടുത്തേണ്ട രീതിയെയും തലത്തെയും കുറിച്ചുള്ള ധാരണ വ്യക്തിക്ക് ബോധ്യപ്പെടും. ആത്മബോധം (ടലഹള മംമൃലില)ൈ വളര്‍ത്തിയെടുക്കുക എന്ന പ്രഥമ ലക്ഷ്യമാണ് ഒരു വ്യക്തി ഈ അവസ്ഥയില്‍ തീര്‍ച്ചയായും ചെയ്യേണ്ടത്. അല്ലാഹു ഈ പ്രപഞ്ചത്തില്‍ ഒരു വസ്തുവിനെയും വ്യഥാ സൃഷ്ടിച്ചിട്ടില്ല. എല്ലാത്തിനും അതിന്റെ കഴിവും പ്രാപ്തിയും നല്‍കിയിട്ടുമുണ്ട്; വിശിഷ്യാ മനുഷ്യന്. അവന്‍ തന്റെ മനസ്സിന്റെ ശക്തിയും കഴിവും തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് അവനെ ക്രിയാത്മകമാക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നത്.

മനസ്സിന്റെ കഴിവുകളെ തിരിച്ചറിയാനുള്ള രണ്ടാമത്തെ ഘടകം അല്ലാഹു അവന് നല്‍കിയ ധാരാളം അനുഗ്രഹങ്ങളെ തിരിച്ചറിയുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമാണ്. വസ്തുനിഷ്ഠമായി ചിന്തിച്ച്, ബുദ്ധിപരമായി കാര്യങ്ങളെ തെരഞ്ഞെടുക്കുവാന്‍ അവന്‍ നമുക്ക് സ്വാതന്ത്യം നല്‍കി. ഇത് വിശ്വാസത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അന്ധവിശ്വാസത്തെ ഇല്ലാതാക്കുന്നു. പ്രപഞ്ച യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് വിശ്വാസ,   കര്‍മങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: ”മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു” (ക്വുര്‍ആന്‍ 76:1-3).

മനുഷ്യന്‍ അവന്റെ ഉന്മയെക്കുറിച്ച് ചിന്തിക്കണമെന്നും നന്മയുടെയും തിന്മയുടെയും വഴികളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യമുണ്ടെങ്കിലും നന്ദി കാണിച്ച് നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കണമെന്നും ഈ വചനങ്ങള്‍ അറിയിക്കുന്നു. മനസ്സിനെ ഉപയോഗപ്പെടുത്തേണ്ടത് എപ്രകാരമാണെന്ന് തിരിച്ചറിവും അല്ലാഹു നല്‍കുന്നു.

ലക്ഷ്യബോധമില്ലാത്ത മനസ്സുകളാണ് അപകടകരം. നിര്‍ണിതമായ ലക്ഷ്യങ്ങള്‍ മനസ്സിനെ സമചിത്തതയോടെ പെരുമാറുവാനും ഉദ്ദേശ്യങ്ങളെ ശക്തിപ്പെടുത്തുവാനും സഹായകമാണ്. കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ‘ഉദ്ദേശ്യമാണ് കര്‍മങ്ങളുടെ അടിവേര്’ എന്ന തത്ത്വത്തിന്റെ അര്‍ഥവും ആശയവും വ്യക്തമാകുന്നത് അപ്പോഴാണ്.

നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്…”

മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെയാണ് ഈ ഉദ്ദേശ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുന്നത്. ചീത്ത ഉദ്ദേശ്യങ്ങളെ അടിച്ചമര്‍ത്തുവാനും നല്ലവയെ വളര്‍ത്തുവാനും കര്‍മപഥത്തില്‍ കൊണ്ടുവരാനും ആത്മനിയന്ത്രണംകൊണ്ട് സാധ്യമാകുന്നു.

ആത്മനിയന്ത്രണത്തിന്റെ ഉത്തമവഴികളാണ് ആരാധനാകര്‍മങ്ങള്‍. മനസ്സിനെ ഏകനായ അല്ലാഹുവിന് മാത്രം കീഴൊതുക്കി ഭക്തിയും ആത്മാര്‍ഥതയും കൊണ്ട് മനസ്സിനെ അലങ്കരിക്കുക. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ക്വുര്‍ആന്‍ പാരായണം തുടങ്ങിയ എല്ലാ ആരാധനകളും നിര്‍വഹിക്കുമ്പോള്‍ കൈവരുന്ന നേട്ടവും ഇതുതന്നെയാണ്. അല്ലാഹു പറയുന്നു: ”…തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു…” (ക്വുര്‍ആന്‍ 29:45).

നീചപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കരുത്ത് നമസ്‌കാരം എന്ന ഇബാദത്തിന് എങ്ങനെ സാധ്യമാവുന്നു? ഇവിടെയാണ് നമസ്‌കാരം പോലുള്ള മറ്റു എല്ലാ ഇബാദത്തുകളുടെയും പ്രവര്‍ത്തന മണ്ഡലമായി മനസ്സ് വര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം. ആത്മനിയന്ത്രണവും മാനസിക കരുത്തും വര്‍ധിപ്പിക്കുന്ന ശക്തികളായി ഇബാദത്തുകള്‍ മാറുന്നതിന്റെ പൊരുളും അതുതന്നെയാണ്. മനസ്സിനെ നിര്‍ണയിക്കുവാനും നിയന്ത്രിക്കുവാനും ഇസ്‌ലാം നല്‍കുന്ന ഈ ഉള്‍ക്കാഴ്ചകളാണ് നന്മയുള്ള മനസ്സുകള്‍ രൂപപ്പെടുന്നതിന്റെ അടിസ്ഥാന കാരണം.

ഷമീര്‍ മരക്കാര്‍ നദ്‌വി
നേർപഥം വാരിക

മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍ ഡോ. ജൗസല്‍ 2020 സെപ്തംബര്‍ 26

മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍

(ജലചംക്രമണത്തിലെ ദൈവിക ദൃഷ്ടാന്തം)

നീരാവി മേഘമായി മാറാനും വെള്ളത്തുള്ളികളും ആലിപ്പഴവും ഒക്കെയായി മാറി മഴപെയ്യാനും cloud condensing nuclei എന്ന പൊടിപടലങ്ങള്‍ അത്യാവശ്യമാണെന്നും മറ്റുമുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുള്ളത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരുവിധ അറിവും മനുഷ്യന് ഉണ്ടായിരുന്നില്ല. ക്വുര്‍ആന്‍ പതിനഞ്ചാം അധ്യായം സൂറതുല്‍ ഹിജ്റിലെ ഇരുപത്തിരണ്ടാം വചനത്തില്‍ അല്ലാഹു പറയുന്നു.

 

”(മേഘങ്ങളില്‍) പരാഗണം നടത്തുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല.”

ഈ വചനത്തില്‍ ‘വ അര്‍സല്‍നര്‍രിയാഹ’ എന്നാല്‍ ‘കാറ്റുകളെ നാം അയച്ചു’ എന്നും ‘ലവാക്വിഹ’ എന്നാല്‍ ‘പരാഗണം നടത്തുന്ന,’ അല്ലെങ്കില്‍ ‘പ്രത്യുല്‍പാദനം നടത്തുന്ന’ എന്നാണ് അര്‍ഥം. And we send fertilizing winds എന്നോ and we send fecundating winds എന്നൊക്കെയാണ് ഇംഗ്ലീഷ് ക്വുര്‍ആന്‍ പരിഭാഷകളിലും ഉള്ളത്. പ്രത്യുല്‍പാദനം നടത്തുന്ന കാറ്റുകള്‍ അല്ലെങ്കില്‍ പരാഗണം നടത്തുന്ന കാറ്റുകള്‍, അതുമുഖേന മേഘങ്ങളില്‍ നിന്നും വെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്നു. സുബ്ഹാനല്ലാഹ്! എന്ത് അത്ഭുതപ്പെടുത്തുന്ന പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കൂ!

ഇബ്‌നുകഥീറില്‍ ഇബ്‌നു അബ്ബാസി(റ)ന്റെ ശിഷ്യനായ സുപ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതാവ് ദഹ്ഹാക്വ് എന്ന താബിഈ പണ്ഡിതന്‍ പ്രസ്താവിച്ചതായി ഇങ്ങനെ കാണാം

‘അല്ലാഹു മേഘങ്ങളുടെ നേര്‍ക്ക് കാറ്റുകള്‍ അയക്കുകയും മേഘങ്ങളില്‍ പരാഗണം നടത്തുകയും മേഘങ്ങള്‍ വെള്ളംകൊണ്ട് നിറയുകയും ചെയ്യുന്നു.’

പ്രവാചകാനുയായികളായ അബ്ദുല്ലാഹിബിനു മസ്ഊദ്(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരും ഖത്താദ(റഹി) ഇബ്‌റാഹീം അന്നക്വഇ(റഹി) തുടങ്ങിയ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുമെല്ലാം ഇതേ വിശദീകരണം നല്‍കിയതായി തഫ്‌സീറുകളില്‍ കാണാവുന്നതാണ്.

സസ്യങ്ങളില്‍ നടക്കുന്ന പരാഗണത്തെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. ആണ്‍പൂവില്‍നിന്നുള്ള പൂമ്പൊടി പെണ്‍പൂവിലേക്ക് എത്തിക്കുന്ന കാറ്റുകള്‍ ‘പരാഗണം’ നടത്തി അതുമുഖേന കായ്കനികള്‍ ഉണ്ടാകുന്നതു പോലെ മേഘങ്ങളില്‍ cloud സീഡുകള്‍ വിതറിക്കൊണ്ട് കാറ്റുകള്‍ മഴ ഉല്‍പാദിപ്പിക്കുന്നു എന്ന്! എത്ര കൃത്യമായ പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കൂ. കാറ്റുകള്‍ മേഘങ്ങളെ നീക്കി കൊണ്ടുപോകുന്നു എന്ന പരാമര്‍ശം മാത്രമാണ് ക്വുര്‍ആനില്‍ ഉള്ളതെങ്കില്‍ നമുക്ക് വാദത്തിനായി സമ്മതിക്കാം, മുഹമ്മദ് നബി ആകാശത്തേക്ക് നോക്കിയപ്പോള്‍ കാറ്റടിച്ചു മേഘം നീങ്ങുന്നത് കണ്ടു പ്രസ്താവിച്ചതാണ് ഇത് എന്ന്. കാറ്റടിച്ചാല്‍ മേഘം നീങ്ങിപ്പോകുന്നു എന്നത് എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യമാണല്ലോ. എന്നാല്‍ ക്വുര്‍ആനിലുള്ളത് പരാഗണം നടത്തുന്ന കാറ്റുകള്‍ (fertilizing winds) എന്ന കൃത്യമായ പദപ്രയോഗമാണ്. മുഹമ്മദ് നബി ﷺ യില്‍ നിന്നും നേരിട്ട് മതം പഠിച്ച സഹാബികള്‍ മനസ്സിലാക്കിയ ഇതിന്റെ വ്യാഖ്യാനവും നമ്മെ അത്ഭുതപ്പെടുത്തുന്നു! അതെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്.

വ്യത്യസ്തങ്ങളായ മേഘങ്ങളെപ്പറ്റി ക്വുര്‍ആനില്‍ പരാമര്‍ശങ്ങള്‍ കാണാം. മേഘങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രത്തിനു ‘നെഫോളജി’ എന്നാണ് പറയുന്നത്. നെഫോളജിയുമായി ബന്ധപ്പെട്ട് ധാരാളം ക്വുര്‍ആന്‍ ആയത്തുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

രൂപത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നുപേരുകളില്‍ മേഘങ്ങള്‍ അറിയപ്പെടുന്നു.

1) സ്ട്രാറ്റസ് (Stratus): ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല.

2) ക്യുമുലസ് (Cumulus): ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകള്‍ ഉണ്ടായിരിക്കും.

3) സിറസ് (Cirrus): നാട, നാര്, തൂവല്‍ തുടങ്ങിയ ആകൃതിയില്‍, വളരെ മൃദുവായി തോന്നുന്ന അരികുകള്‍ ഉണ്ടായിരിക്കും.

ഇത്തരത്തില്‍ മൂന്നുതരം മേഘങ്ങളാണ് ആകാശത്തില്‍ ഉള്ളത്. ഇതില്‍ മഴമേഘങ്ങള്‍ രണ്ടുതരത്തിലാണുള്ളത്.

1 നിംബോ സ്റ്റ്രാറ്റസ്.

2 നിംബൊ ക്യുമുലസ് അല്ലെങ്കില്‍ ക്യുമുലോ നിംബസ്.

മേഘങ്ങളുടെ പേരിനോടൊപ്പം ‘നിംബോ’ (nimbo) എന്ന വാക്ക് ഉണ്ടെങ്കില്‍ അവ മഴമേഘങ്ങളാണെന്ന് അര്‍ഥം. ഈ രണ്ടുതരം മഴമേഘങ്ങളെ പറ്റിയും ക്വുര്‍ആനില്‍ പരാമര്‍ശമുണ്ട്.

ഒന്നാമത്തെ തരം മഴമേഘങ്ങള്‍ അഥവാ നിംബോ സ്ട്രാറ്റസ് മഴ മേഘങ്ങള്‍ ആകാശത്ത് പരന്നുകിടന്നു മഴവര്‍ഷിക്കുന്നവയാണ്. ഇത്തരം നിംബോ സ്ട്രാറ്റസ് മേഘങ്ങളില്‍നിന്നും പെയ്യുന്ന മഴയോടൊപ്പം ഇടിമിന്നലുകള്‍ ഉണ്ടാവില്ല. ഇത്തരം മഴമേഘങ്ങളെ പറ്റി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് കാണുക:

”അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു” (30:48).

രണ്ടാമത്തെ തരം മഴമേഘങ്ങളാണ് cumulonimbus. പേമാരിയും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴ വര്‍ഷവും ഉണ്ടാക്കുന്ന ഇത്തരം മഴമേഘങ്ങളെ പറ്റിയുള്ള ക്വുര്‍ആനിലെ പരാമര്‍ശങ്ങളെ ഒരു ശാസ്ത്രവിദ്യാര്‍ഥിക്ക് അത്ഭുതത്തോടെയല്ലാതെ സമീപിക്കാനാവില്ല:

”അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ റാഞ്ചിക്കളയുമാറാകുന്നു” (ക്വുര്‍ആന്‍ 24:43).

അല്ലാഹു മേഘങ്ങളെ തെളിച്ച് കൊണ്ടുവരികയും ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി കുത്തനെയുള്ള വലിയ കൂമ്പാരമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. വലിയ പര്‍വതസമാനമായ മേഘങ്ങള്‍ രൂപപ്പെടുന്നു. ഇത്തരം വലിയ മേഘങ്ങളില്‍നിന്നും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടാവുന്നു എന്നാണ് ഈ വചനത്തില്‍ പറഞ്ഞത്.

ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റന്‍ മേഘങ്ങള്‍ അറിയപ്പെടുന്നത്. ഇവക്ക് കിലോമീറ്ററുകള്‍ ഉയരമുണ്ട്. പത്തും പതിനഞ്ചും കിലോമീറ്റര്‍ വരെ ഉയരം ഇത്തരം പടുകൂറ്റന്‍ മേഘങ്ങള്‍ക്ക് ഉണ്ടാവും. അഥവാ വലിയ പര്‍വതങ്ങളെക്കാള്‍ (എവറസ്റ്റ് കൊടുമുടിയെക്കാള്‍ പോലും) ഉയരമുള്ള വലിയ മേഘങ്ങള്‍ ആണ് ക്യുമുലോ നിംബസ് മേഘങ്ങള്‍. ഇത്തരംമേഘങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങള്‍ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകള്‍ക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.

ശക്തമായ മഴയും കാറ്റും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴവര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്. ഈ ഇനത്തില്‍പെട്ട മേഘത്തിനുള്ളില്‍ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്പോലെ ഉണ്ടാകുന്നുണ്ട്. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയില്‍നിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draft എന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. ഈ മേഘങ്ങള്‍ക്ക് വളരെ കട്ടിയുള്ളതിനാല്‍ സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിര്‍ത്തുന്നു. അതിനാലാണ് മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട് കാണപ്പെടുന്നത്.

3 സ്റ്റേജുകള്‍ ആണ് ഈ cumulonimbus മേഘങ്ങള്‍ക്ക് ഉള്ളത്. ഒന്നാമതായി Developing stage. അഥവാ ഒരുപാട് മേഘങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പര്‍വത സമാനമായ മേഘം രൂപപ്പെടുത്തുന്ന സ്റ്റേജ്. വിശുദ്ധ ക്വുര്‍ആന്‍ കൃത്യമായി പ്രസ്താവിക്കുന്നു:

”അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു…”

രണ്ടാമത്തെ സ്റ്റേജ് mature stage എന്നറിയപ്പെടുന്നു. അഥവാ ഒരു വലിയ മേഘപര്‍വതം ആകാശത്ത് രൂപപ്പെടുന്നു.

മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു. ഇത്തരം ഭീമന്‍ മേഘങ്ങളില്‍നിന്നും പേമാരിയും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടായി, ഒടുവില്‍ മേഘം ഇല്ലാതായിത്തീരുന്നതാണ് ഈ ഒരു സ്റ്റേജ്. 2,3 സ്റ്റേജുകളും കൃത്യമായിത്തന്നെ ഈ ക്വുര്‍ആന്‍ വചനത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു!

”…അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു” (24:43).

അത്ഭുതകരമായ വസ്തുത ആലിപ്പഴവര്‍ഷവും ശക്തമായ ഇടിമിന്നലുകളും ഇത്തരം cumulonimbus മേഘങ്ങളില്‍നിന്നാണ് ഉണ്ടാവുന്നത് എന്നുള്ളതാണ്!

മിന്നല്‍ അഥവാ ലൈറ്റ്‌നിംഗ് മൂന്നുതരത്തിലുണ്ട്:

1. Intra cloud lightning അഥവാ ഒരു മേഘത്തിന്റെ ഒരു ഭാഗത്തുനിന്നും അതേ മേഘത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നടക്കുന്ന മിന്നലുകള്‍ ആണ് ഇത്.

2. Inter cloud lightning. രണ്ടു മേഘങ്ങള്‍ക്കിടയില്‍ നടക്കുന്നതാണ് ഇത്.

ഈ രണ്ടുതരം മിന്നലുകളും ആകാശത്ത് മേഘങ്ങളില്‍വച്ച് നടക്കുന്നതാണ്.

3. cloud to ground lightning. നമുക്ക് പരിചയമുള്ള അതിശക്തമായ ഇടിമിന്നലുകളാണ് ഇത്.

മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശക്തമായ വൈദ്യുത പ്രവാഹമാണ് ഇത്തരം മിന്നലുകള്‍. എല്ലാത്തരം മേഘങ്ങള്‍ക്കും ഇത്തരം cloud to ground മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകള്‍ അഥവാ മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്ന മിന്നലുകള്‍ ഉണ്ടാക്കുന്നത്. നേരത്തെ നാം ചര്‍ച്ച ചെയ്ത മറ്റു മേഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള cloud to ഗ്രൗണ്ട് മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല.

ആകാശത്ത് ഇത്തരം പര്‍വതസമാനമായ മേഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാരരൂപം നമുക്ക് ബോധ്യപ്പെടുക. ഇത്തരം പടുകൂറ്റന്‍ ക്യുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അവയില്‍ വലിയ മഞ്ഞുപര്‍വതങ്ങള്‍ ഉണ്ടെന്നും അതില്‍നിന്നും ആലിപ്പഴം വര്‍ഷിക്കുന്നു എന്നും അതില്‍നിന്ന് തന്നെയാണ് ഭൂമിയില്‍ പതിക്കുന്ന തരത്തിലുള്ള വലിയ വൈദ്യുതി പ്രവഹിക്കുന്ന മിന്നലുകള്‍ ഉണ്ടാവുന്നത് എന്നുമുള്ള അറിവ് അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകള്‍ 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് നിരക്ഷരനായ പ്രവാചകന് അറിയാന്‍ കഴിയുക? യാതൊരുവിധ സാധ്യതകളും അതിനില്ല തന്നെ! വിശുദ്ധ ക്വുര്‍ആന്‍ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്ന്, ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ക്വുര്‍ആനിക വചനങ്ങള്‍.

 

ഡോ. ജൗസല്‍
നേർപഥം വാരിക

മാനസികാരോഗ്യം പ്രൊഫ. കെ.പി സഅദ് 2020 ആഗസ്ത് 29

മാനസികാരോഗ്യം

ഒട്ടനവധി സൃഷ്ടികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. എന്നാല്‍ അവയിലേറ്റവും ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടിപ്പുകൊണ്ടും കര്‍മങ്ങള്‍കൊണ്ടും ഉദാത്ത സൃഷ്ടിയാണ് മലക്കുകള്‍. എന്നാല്‍ പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ക്കില്ലാത്ത, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്. വികാരങ്ങളും ചിന്തകളും സമന്വയിച്ച മനുഷ്യന്‍ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നത് അവന് മാത്രം നല്‍കപ്പെട്ട വിവേചനശക്തികൊണ്ടും അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കാനും ധിക്കരിക്കാനും കഴിവുകള്‍ നല്‍കപ്പെട്ടതും കൊണ്ടുമാണ്.

പ്രശ്‌നങ്ങള്‍ സഹിക്കുകയും നേരിടുകയും ചെയ്യുന്ന അവസ്ഥയിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. ജനനം മുതല്‍ മരണംവരെയുള്ള കാലയളവില്‍ ഓരോ മനുഷ്യനും വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങളെയാണ് നേരിടേണ്ടത്.

മനുഷ്യന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല പ്രശ്‌നങ്ങളും ആപേക്ഷിക സ്വഭാവമുള്ളതാണ്. നിസ്സാര പ്രശ്‌നങ്ങള്‍ പോലും ചിലരുടെ മനസ്സിന്റെ താളംതെറ്റിക്കുന്ന പ്രവണത നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ പകച്ചുനില്‍ക്കാതെ ധൈര്യത്തോടെ അത് നേരിടുന്നവരെയും നാം കാണുന്നുണ്ട്.

കൊറോണ വൈറസ് ബാധ ലോകത്ത് മനുഷ്യജീവിതത്തിന്റെ താളംതന്നെ തെറ്റിച്ചിരിക്കുന്നു. എന്നാല്‍ ഈ മഹാമാരി കൊണ്ടുവന്ന നന്മകള്‍ നാം കാണാതെ പോവരുത്. എന്തിനും ഏതിനും ആശുപത്രികള്‍ കയറിയിറങ്ങുന്ന ദുഷ്പ്രവണതയില്‍നിന്ന് ആളുകള്‍ക്ക് മാറ്റം വന്നു. മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല രോഗങ്ങളും മാനസികജന്യമാണ് (Psycho somatic) എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഇന്ന് ജനം കാണിക്കുന്ന പ്രതികരണങ്ങള്‍.

മാനസിക പിരിമുറുക്കങ്ങള്‍ തീവ്രമാകുന്ന സാമൂഹ്യപശ്ചാത്തലം നമുക്ക് ചുറ്റുമുണ്ട്. മുന്‍കാലങ്ങളിള്‍ നിന്ന് വ്യത്യസ്തമായി അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന സമകാലിക ലോകത്ത് നവീന സാങ്കേതിക വിദ്യകളുടെ നടുവിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമ്മാനിച്ച നന്മകള്‍ കൂടി നമുക്ക് അവഗണിക്കാന്‍ കഴിയുകയില്ല.

ഇച്ഛിക്കുന്നത് എന്തും മക്കള്‍ക്കും കുടുംബത്തിനും പ്രാപ്യമാകുന്ന സാമൂഹ്യസാഹചര്യം നിരവധി പ്രശ്‌നങ്ങള്‍ കൂടി നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഓരോ വിജയവും നിരവധി പരാജയങ്ങളുടെ പിന്‍തുടര്‍ച്ചയാണെന്നും വിജയത്തിലേക്ക് എത്തണമെങ്കില്‍ നിരന്തര പരിശ്രമങ്ങളും സമര്‍പ്പണവും ത്യാഗവും അനിവാര്യമാണെന്നുമുള്ള തിരിച്ചറിവ് പുതുതലമുറയിലേക്ക് കൈമാറാന്‍ സാധിക്കാതെപോയോ എന്ന ആശങ്ക നമ്മുടെ മുമ്പിലുണ്ട്.

ചെറിയ പരാജയങ്ങള്‍ക്ക് മുമ്പില്‍ മനസ്സ് തളര്‍ന്നുപോകുന്ന അവസ്ഥ നാം സൃഷ്ടിച്ചെടുത്തതാണ്. വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ ഓരോ വ്യക്തിയുടെയും സമസ്ത മണ്ഡലങ്ങളിലും പ്രകാശം പരത്തേണ്ടതുണ്ട്. തജ്‌വീദ് (പാരായണ) നിയമങ്ങളോടുകൂടി ക്വുര്‍ആന്‍ പഠനം നടത്തുന്നതോടൊപ്പം നിത്യജീവിതത്തിന്റെ സര്‍വോത്മുഖ പരിഹാരമായി ക്വുര്‍ആനിനെ നാം ഉള്‍കൊള്ളേണ്ടതുണ്ട്.

‘നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു എളുപ്പം ഉണ്ടായിരിക്കും’ എന്ന ക്വുര്‍ആന്‍സൂക്തം വെളിച്ചം വീശുന്നത് ഈ തത്ത്വത്തിലേക്കാണ്. ‘ഒരു ഞെരുക്കം രണ്ട് സൗകര്യത്തെ ജയിക്കുകയില്ല തന്നെ’ എന്ന പ്രവാചക വചനവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മനസ്സിന്റെ ആരോഗ്യത്തിന് ഇസ്‌ലാം മുന്തിയ പരിഗണന നല്‍കുന്നുണ്ട്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ മനസ്സിനെ മലിനപ്പെടുത്തുന്ന എല്ലാ ദുഷ്ചിന്തകളില്‍നിന്നും അതിന് മോചനം ലഭിക്കേണ്ടതുണ്ട്. ഈയടുത്ത് പോണോഗ്രാഫിക്ക് അടിമപ്പെട്ട ഒരു കൗമാരക്കാരന്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗിന് വിധേയനായി. വീട്ടില്‍ ഒറ്റപ്പെടുന്ന, അശ്ലീല ചിന്തകളിലേക്ക് സ്വയം എടുത്തെറിയപ്പെടുന്ന സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്നതും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മാനസിക, ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും അറിയാതെ പോയി എന്നതും അശ്ലീല ചിത്രങ്ങള്‍ നിരന്തരം കാണാനുള്ള ആസക്തി കൗമാരക്കാരനില്‍ ഉണ്ടാക്കാന്‍ പ്രേരണയായിട്ടുണ്ട്. തങ്ങളുടെ സന്താനങ്ങളുടെ വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ചും അത് അവരില്‍ ഉണ്ടാക്കുന്ന ശാരീരിക, മാനസിക പരിവര്‍ത്തനങ്ങളെക്കുറിച്ചും ശരിയായ അവബോധം ലഭിക്കാത്തതും കൗമാരത്തിലുള്ളവരെ ലഹരിയിലേക്കും കാമാസക്തിയിലേക്കും എത്തിക്കാന്‍ കാരണമാക്കുന്നുണ്ട്.

എന്റെ മാനസികാരോഗ്യം ഔന്നത്യപൂര്‍ണമാക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ഞാന്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന് ഓരോ വ്യക്തിയും പഠിപ്പിക്കപ്പെടേണ്ടതുണ്ട്. ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ മാനസികാരോഗ്യത്തിന് മാറ്റുകൂട്ടാന്‍ സഹായിക്കും. ഈ പ്രപഞ്ചത്തിലേക്ക് കൃത്യമായ ലക്ഷ്യ സാക്ഷാത്കാരത്തിന് നിയോഗിക്കപ്പെട്ടവനാണ് ഞാന്‍ എന്ന ‘സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ്’ ആദ്യമായി കിട്ടേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ നല്‍കപ്പെട്ട ആരോഗ്യത്തെയും ഒഴിവുസമയത്തെയും ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

അല്ലാഹു മനുഷ്യ നിലനില്‍പിന്റെ സ്രോതസ്സായി നിശ്ചയിച്ച സമ്പത്ത് വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നത് അതീവ പ്രാധാന്യമുള്ളതാണ്. ആവശ്യക്കാര്‍ ഉണ്ടായിരിക്കെ പണം പിശുക്കിവെക്കുന്നതും ആവശ്യത്തിന് ഉണ്ടെന്ന് കരുതി മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ട ധനം ധൂര്‍ത്തടിക്കുന്നതും ഇസ്‌ലാം വിലക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. ഒരാള്‍ക്ക് ആരോഗ്യപരമായ മാനസികാവസ്ഥ കൈവരണമെങ്കില്‍ സാമ്പത്തികഅച്ചടക്കം പാലിക്കല്‍ അനിവാര്യമാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. സമ്പത്തിന്റെ അടിസ്ഥാന ഉടമാവകാശം അല്ലാഹുവിനായതുകൊണ്ട്തന്നെ അത് സമ്പാദിക്കുന്ന വഴികളും ചെലവഴിക്കുന്ന മാര്‍ഗങ്ങളും പ്രവാചക അധ്യാപനങ്ങള്‍ അനുസരിച്ചുകൊണ്ട് തന്നെ വേണം. നിഷിദ്ധ രൂപത്തില്‍ സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാരണം നിഷിദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഏതൊരു വ്യക്തിക്കും നന്നായറിയാം താന്‍ ചെയ്തുകൂട്ടുന്നതും സമ്പാദിക്കുന്നതും അല്ലാഹു ഒട്ടും ഇഷ്ടപ്പെടാത്ത മാര്‍ഗത്തിലാണ് എന്നുള്ളത്. ഹറാമായ രീതിയില്‍ പണം സമ്പാദിക്കുന്നവര്‍ തികഞ്ഞ കുറ്റബോധത്തോടുകൂടിയായിരിക്കും ആ കര്‍മം നിര്‍വഹിക്കുന്നത്.

മനസ്സില്‍ കുടികൊള്ളുന്ന വെറുപ്പ്, പക, അസൂയ, വിദ്വേഷം തുടങ്ങിയ നിഷേധാത്മകമായ വികാരങ്ങള്‍ മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ സംസാരം നന്നാവേണ്ടതുണ്ട്. വളച്ചുകെട്ടും വക്രതയുമില്ലാതെ നേരേചൊവ്വെ അല്ലാഹുവെ സൂക്ഷിച്ച് സംസാരിക്കുന്നതില്‍കൂടി മാത്രമെ നമുക്ക് സ്വസ്ഥത കൈവരിക്കാന്‍ കഴിയുകയുള്ളൂ. നല്ല വാക്കുകള്‍ സംസാരിക്കുന്നതിലൂടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നാക്കിത്തരും, പാപങ്ങള്‍ അവന്‍ മാപ്പാക്കി നല്‍കും എന്നത് ക്വുര്‍ആന്‍ അറിയിക്കുന്ന സന്തോഷവാര്‍ത്തയാണ്. പരദൂഷണം പറയുന്നതും, കുറ്റം പറയുന്നതും, വായാടിത്തവും, ചീത്ത പറയുന്നതും, അതിരുകവിഞ്ഞുള്ള വര്‍ണനയും ഇസ്‌ലാം വിലക്കുന്ന സംസാരങ്ങളാണ്. ‘വര്‍ത്തമാനം പറയുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവര്‍ക്ക് നാശം’ എന്ന പ്രവാചക അധ്യാപനം സംസാരത്തില്‍ നാം സ്വീകരിക്കേണ്ട സൂക്ഷ്മത മാനസിക ഐശര്യവും സന്തോഷവും വര്‍ധിപ്പിക്കാന്‍ സഹായകരമാണ് എന്ന വസ്തുത ബോധ്യപ്പെടുത്തുന്നതാണ്.

കോവിഡ്-19 വ്യാപനം സമൂഹത്തില്‍ ഭീതിവളര്‍ത്താനും മാനസികാരോഗ്യം ക്ഷയിപ്പിക്കാനും കാരണമായിട്ടുണ്ടെന്ന് കൗണ്‍സലിംഗ് കേസുകള്‍ സൂചിപ്പിക്കുന്നു. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ ശാരീരിക, മാനസികാരോഗ്യത്തിന് നാം മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. ആരോഗ്യവും ശക്തിയുമുള്ള വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിനിഷ്ടം. അതുകൊണ്ട്തന്നെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ നമ്മുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ നാം ഉള്‍ക്കൊള്ളേണ്ട ചില നിര്‍ദേശങ്ങള്‍ നമുക്ക് ചര്‍ച്ചചെയ്യാം:

1. മനസ്സിന്റെ ഊര്‍ജ്വസ്വലതയും ആത്മവീര്യവും വര്‍ധിപ്പിക്കുന്നതിനായി നിത്യവും ക്വുര്‍ആന്‍ അര്‍ഥ സഹിതം പാരായണം ചെയ്യുന്നതിനും പഠനം നടത്തുന്നതിനും മുന്തിയ പരിഗണന നല്‍കുക.

2. പ്രവാചകന്‍ ﷺ പഠിപ്പിച്ച, രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകള്‍ കൃത്യമായി ചൊല്ലുക. ഒപ്പം പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.

3. നേരത്തെ എഴുന്നേല്‍ക്കുകയും രാത്രി നേരത്തെ ഉറങ്ങുകയും ചെയ്യുക. ഇശാഅ് നമസ്‌കാരത്തിന് ശേഷം വെറുതെ സംസാരിച്ചിരിക്കുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല. രാത്രി 9.30നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞാല്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. പ്രഭാത നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും ഏറെ മനസ്സാന്നിധ്യം നല്‍കുന്ന കര്‍മ്മങ്ങളാണെന്നറിയുക.

4. ശരീരത്തിനാവശ്യമായ സമീകൃത പോഷകാഹാരങ്ങള്‍ കഴിക്കുക. ശരിയായ ഭക്ഷണവും വിശ്രമവും നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

5. ശരീരത്തിന് ഹാനികരമായ പുകവലി, മദ്യപാനം, ലഹരി എന്നിവ പൂര്‍ണമായി വര്‍ജിക്കുക. മദ്യപാനവും ലഹരിയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉല്‍പന്നങ്ങളാണെന്ന് തിരിച്ചറിയുക. നിരന്തര മദ്യപാനം തലച്ചോറില്‍ Thiamineന്റെ അപര്യാപ്തത ഉണ്ടാക്കുന്നതും ഓര്‍മക്കുറവ്, നേത്ര വൈകല്യം, മാനസികാസ്വാസ്ഥ്യം, ചലന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുകയും ചെയ്യും.

6. ശരിയായ അളവില്‍ നമ്മുടെ ശരീരത്തില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ശരീരത്തില്‍ Vitamin D ഉണ്ടാവുകയുള്ളൂ. മനസ്സിന്റെ ‘മൂഡു’കളെ നിയന്ത്രിക്കുന്നEndorphins Serotonin തുടങ്ങിയ ഇവലാശരമഹ െതുലനാവസ്ഥയില്‍ എത്തണമെങ്കില്‍ ശരിരത്തില്‍ വേണ്ട അളവില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. 1/2 മണിക്കൂര്‍ തൊട്ട് 2 മണിക്കൂര്‍ വരെ നമ്മുടെ ശരിരത്തിന് നിര്‍ബന്ധമായും കിട്ടേണ്ട ഒന്നാണ് സൂര്യപ്രകാശം എന്ന് പലര്‍ക്കും അറിയില്ല.

7. മാനസികാരോഗ്യം വീണ്ടെടുക്കണമെങ്കില്‍ നാം മാനസിക പിരിമുറുക്കം ലഘൂകരിക്കേണ്ടതുണ്ട്. നാം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍, ജോലികള്‍, ബാധ്യതകള്‍ മുമ്പുള്ളതിനെക്കാള്‍ നമ്മില്‍ Stress ഉണ്ടാക്കുന്നുണ്ട്. Sharing Caring and Listening (പങ്കുവെക്കുക, പരിഗണിക്കുക, തുറന്ന് കേള്‍ക്കുക)- ഇതിലൂടെ ഒരു പരിധിവരെ ടൃേല ൈഇല്ലാതാക്കാന്‍ കഴിയും.

ഉറ്റ സുഹൃത്തുക്കളോടോ, ഭാര്യയോടോ ഭര്‍ത്താവിനോടോ മനസ്സിലെ നൊമ്പരങ്ങളും ആകുലതകളും പങ്കുവെക്കുക, അതിന് തയ്യാറാവുക എന്നതാണ് പരിഹാരം. അതിലുപരി സ്രഷ്ടാവായ, അത്യുദാരനായ അല്ലാഹുവുമായി സുദൃഢബന്ധം സ്ഥാപിക്കുക എന്നതും അവനോട് എല്ലാം പറയുക എന്നതും ടെന്‍ഷന്‍ കുറക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മാര്‍ഗമാണ്.

8. അലസതയില്‍നിന്ന് മോചനം നേടുക, കര്‍മങ്ങളില്‍ വ്യാപൃതരാവുക.

മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ നബി ﷺ യുടെ അധ്യാപനം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. നബി ﷺ പറഞ്ഞു: ‘രണ്ട് അനുഗ്രഹങ്ങള്‍; അവയില്‍ മിക്ക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്. ആരോഗ്യവും ഒഴിവുസമയവും (ആണ് അവ)’ (ബുഖാരി).

ഒഴിവുസമയം കിട്ടിയാല്‍ അധ്വാനിക്കണം എന്നത് ക്വുര്‍ആനിന്റെ അധ്യാപനമാണ്. കാര്യങ്ങള്‍ അലസതയില്ലാതെ നിര്‍വഹിക്കണമെങ്കില്‍ വേണ്ടത് അല്ലാഹുവിന്റെ സഹായമാണ്. കാര്യങ്ങളുടെ പര്യവസാനം നന്നായിത്തീരാന്‍ വേണ്ടിയും അലസതയില്‍നിന്ന് മോചനം കിട്ടാന്‍വേണ്ടിയും നിരന്തരം പ്രാര്‍ഥിക്കേണ്ടതുണ്ട്.

9. വ്യായാമങ്ങള്‍ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും: ഫുട്‌ബോള്‍, ഷട്ടില്‍, നീന്തല്‍ നടത്തം തുടങ്ങിയവ.

10. മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്തുക.

11. സാമൂഹ്യ ബന്ധങ്ങള്‍ മനസ്സിന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും പകരുന്നതാണ്. കുടുംബ ബന്ധം ചേര്‍ക്കുന്നത് ഏറ്റവും പുണ്യകരവും മാനസികാരോഗ്യം നിലനിര്‍ത്തുന്നതുമായ കാര്യമാണ്.

അയല്‍പക്കബന്ധം നന്നാക്കുക, രോഗികളെ സന്ദര്‍ശിക്കുക; പ്രാര്‍ഥിക്കുക, സഹായിക്കുക, പരിചരിക്കുക; മയ്യിത്തിനെ അനുഗമിക്കുക, വിധവകള്‍, അനാഥകള്‍, അശരണര്‍ എന്നിവരെ സഹായിക്കുക. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി അന്നദാനം നടത്തുക. പൊതുനന്മകളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുക.

പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള വൃദ്ധരെയും വൈകല്യമുള്ളവരെയും നിരാലംബരെയും സഹായിക്കുക എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന, മാനസികാരോഗ്യം ഉയര്‍ത്തുന്ന കര്‍മമാണ്.

12. അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്ന അസംഖ്യം അനുഗ്രഹങ്ങള്‍ എടുത്തുപറയുക എന്നതും അല്ലാഹുവോട് നന്ദികാണിക്കുക എന്നതും മനസ്സിന് കുളിര്‍മയും സംതൃപ്തിയും നല്‍കുന്നതാണ്.

13. ദാനധര്‍മങ്ങള്‍, സകാത്ത്; ഇവ രണ്ടും മനസ്സിന്റെ നന്മയുടെ പ്രതീകങ്ങളാണ്. താന്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തിന്റെ ശുദ്ധീകരണവും അര്‍ഹതപ്പെട്ടവരുടെ അവകാശവുമാണ് സകാത്ത്. നിശ്ചയിക്കപ്പെട്ടവരിലേക്ക് അത് എത്തുന്നത് മുഖേന, നല്‍കുന്ന വ്യക്തിയെ സംബന്ധിച്ചേടുത്തോളം അത് ആത്മസായൂജ്യത്തിന് വകനല്‍കുന്നതും മാനസികാരോഗ്യം വളര്‍ത്തുന്നതുമാണ്.

14. നമുക്ക് അല്ലാഹു നല്‍കിയ അഭിരുചിയും കഴിവുകളും വ്യത്യസ്തമാണ്. അവ ഏതെന്ന് കണ്ടെത്തി പ്രയോജനപ്പെടുത്തുക എന്നതാണ് അതിപ്രധാനം. ഇതും മാനസികാരോഗ്യത്തിന് മാറ്റുകൂട്ടും. എന്നാല്‍ അല്ലാഹു അനുവദിച്ച നിയമപരിധികള്‍ മനസ്സിലാക്കിവേണം ഓരോ വ്യക്തിയും തനിക്ക് നല്‍കപ്പെട്ട കഴിവുകളെ പ്രയോജനപ്പെടുത്താന്‍ എന്നത് പ്രധാനമാണ്.

15. എനിക്ക് വിധിക്കപ്പെട്ടതെല്ലാം എന്റെ കാരുണ്യവാനായ അല്ലാഹു നല്‍കുന്ന നന്മയാണെന്ന് തിരിച്ചറിയാനും വിധിയില്‍ സംതൃപ്തിപ്പെടാനും കഴിയുക എന്നത് വിശ്വാസിക്ക് മാത്രം അല്ലാഹു നല്‍കുന്ന പാരിതോഷികമാണ്.

 

പ്രൊഫ. കെ.പി സഅദ്
നേർപഥം വാരിക

പ്രതീക്ഷ മങ്ങിയ തോട്ടക്കാരന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2020 സെപ്തംബര്‍ 05

പ്രതീക്ഷ മങ്ങിയ തോട്ടക്കാരന്‍

(മനുഷ്യന്‍ ക്വുര്‍ആനില്‍)

”നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു” (ക്വുര്‍ആന്‍ 10:24).

മഴപെയ്തു നനഞ്ഞാല്‍ ഭൂമി ഉല്‍പാദനക്ഷമത കൈവരിക്കുന്നു. പച്ചപിടിച്ച വൃക്ഷങ്ങളും ചെടികളും കായും പൂവും കാണുമ്പോള്‍ ഭൂവുടമ സന്തോഷിക്കുന്നു. വലിയ പ്രതീക്ഷവയ്ക്കുന്നു. പെട്ടെന്ന് ഈ ആഹ്ലാദവും പ്രതീക്ഷയും നഷ്ടപ്പെടുംവിധം ആ വിളകള്‍ നശിക്കുകയോ താന്‍ തന്നെ ഇല്ലാതായി അതനുഭവിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നു. പരലോക രക്ഷയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം ചെയ്യാതെ ഭൗതികസുഖങ്ങളില്‍ രമിച്ചു കാലംകഴിച്ചാല്‍ നഷ്ടമായിരിക്കും ഫലം എന്നാണ് ഉപമയുടെ പൊരുള്‍. സൂറഃ അല്‍കഹ്ഫിലെ 45ാം വചനവും സമാനമായ ആശയം ഉപമയിലൂടെ വിവരിച്ചിട്ടുണ്ട്.

8. നുരയും പതയും

”അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു’ (ക്വുര്‍ആന്‍ 13:17).

മഴപെയ്താല്‍ വെള്ളം ഭൂമിയിലേക്കിറങ്ങി ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ചപ്പും ചവറും ചളിയുംകൊണ്ട് കുറെ വെള്ളം ഒഴുകിപ്പോകുന്ന പോലെ, ലോഹം ഉരുക്കുമ്പോള്‍ ശുദ്ധലോഹം അടിയില്‍ അവശേഷിച്ച്, അതിലെ ചളിയും ചവറും നുരയും പതയുമായി പൊങ്ങിക്കിടക്കുന്നപോലെ ഈ ലോകത്ത് അസത്യം കാലക്രമത്തില്‍ നശിക്കുമെന്നും സത്യം സ്ഥായിയായ അധികാരത്തോടെ മനുഷ്യ ജീവിതത്തിന്റെ അന്തര്‍ധാരയായി എന്നും അവശേഷിക്കുമെന്നും ഈ ഉപമ പഠിപ്പിക്കുന്നു.

”സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും” (18:46) എന്ന വചനവും ഏകദേശം സമാനമായ ആശയമാണ് പഠിപ്പിക്കുന്നത്.

മരണംവരെയുള്ള ഐഹികജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി എത്ര ഗഹനമായ ജ്ഞാനവും വിദ്യയും നേടുന്നവരാണ് അധികമാളുകളും. എന്നാല്‍ മരണശേഷമുള്ള ശാശ്വത ജീവിതത്തിന്റെ സുരക്ഷക്ക് ആവശ്യമായ പ്രാഥമിക അറിവുപോലും നേടാന്‍ അവര്‍ ശ്രമിക്കാറില്ല. മക്കളുടെ പോഷണത്തിന്നും സുഖസൗകര്യങ്ങള്‍ക്കും ഭാവി സുരക്ഷയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരധികവും അവരുടെ പരലോക നന്മയ്ക്കുവേണ്ടിയുള്ള ശിക്ഷണം നല്‍കുന്നില്ല. മതവിജ്ഞാനം അവരെ പഠിപ്പിക്കുന്നില്ല. സമ്പത്ത് പരമാവധി സുഖജീവിതത്തിന്നുപയോഗിക്കുമ്പോള്‍, അതിന്റെ രണ്ടരശതമാനം സകാത്തു നല്‍കാനും മറ്റു ദാനങ്ങള്‍ ചെയ്യാനും പിശുക്കുകാണിക്കുകയാണ് പലരും.

9. കാറ്റില്‍ പറന്ന വെണ്ണീര്‍

”തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്ന്‌യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം” (ക്വുര്‍ആന്‍ 14:18).

യഥാര്‍ഥ വിശ്വാസമില്ലാത്ത, നിഷേധ മനോഭാവമുള്ളവര്‍ എത്രനല്ല സല്‍പ്രവൃത്തികളും സേവനങ്ങളും ചെയ്താലും പരലോകത്ത് ഫലപ്പെടുകയില്ലെന്നും കാറ്റില്‍ പരന്ന വെണ്ണീര്‍ തിരിച്ചെടുക്കാനാകാത്ത പോലെ അവ നിഷ്പ്രയോജനമാണെന്നും ഈ ഉപമ പഠിപ്പിക്കുന്നു.

10. കാറ്റില്‍ കടപുഴകാത്ത വൃക്ഷം

”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല” (ക്വുര്‍ആന്‍ 14:24-26).

ആഴത്തില്‍ വേരിറങ്ങിയ വന്‍വൃക്ഷം കൊടുങ്കാറ്റില്‍ വീഴാതെ തലയെടുപ്പോടെ ഉറച്ചുനില്‍ക്കുന്നപോലെ, ഹൃദയത്തില്‍ ഈമാന്‍ (വിശ്വാസം) ആഴത്തില്‍ ഉള്‍ക്കൊണ്ട വിശ്വാസി ഒരു പ്രതിസന്ധിയുടെ മുമ്പിലും പതറിപ്പോവുകയില്ല. നിരാശപ്പെടുകയില്ല. അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച്, അവന്റെ വിധിയില്‍ തൃപ്തിയടഞ്ഞ് അവന്‍ ഉറച്ചുനില്‍ക്കും. മാത്രമല്ല അങ്ങനെയുള്ള വിശ്വാസികള്‍, തനിക്കെന്നപോലെ തന്റെ സമൂഹത്തിന്നും നാടിന്നും എന്നും ഗുണം മാത്രമെ ചെയ്യുകയുള്ളൂ. നല്ലത് പഠിപ്പിച്ചും നന്മകള്‍ക്കു മാതൃക കാണിച്ചും ദാനധര്‍മങ്ങള്‍ ചെയ്തും അത്തരം ആളുകള്‍ എക്കാലത്തും എവിടെയും എപ്പോഴും ഉപകരിക്കുന്നവരായിരിക്കും. നന്മയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല; മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കായ്കനികളും തണലും നല്‍കി ഉറച്ചുനില്‍ക്കുന്ന മഹാവൃക്ഷംപോലെ. എന്നാല്‍ യഥാര്‍ഥ വിശ്വാസമില്ലാത്ത മനുഷ്യനാവട്ടെ, നിലത്തുനിന്ന് പിഴുതെറിയപ്പെട്ട് വീണുകിടക്കുന്ന വൃക്ഷംപോലെ, ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്തവനായിരിക്കും. ഒരു വിശ്വാസിയുടെ നിലപാടിനെയും സമൂഹത്തിലുള്ള അവന്റെ നിറസാന്നിധ്യത്തെയുമാണ് ഈ ഉപമയില്‍ നാം കാണുന്നത്.

11. ഉടമയും അടിമയും ഒരു പോലെയാണോ?

”മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 16:75).

തൗഹീദീന്റെ പ്രാധാന്യമാണ് ഈ വചനം സൂചിപ്പിക്കുന്നത്. മനുഷ്യന്‍ എത്ര ഉന്നതനായാലും അവന്‍ അല്ലാഹുവിന്റെ അടിമയും അവനെ ആശ്രയിക്കേണ്ടവനുമാണ്. ആത്യന്തികമായി മനുഷ്യന്ന് മറ്റൊരാള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്തുകൊടുക്കാന്‍ കഴിയില്ല; അല്ലാഹു വിചാരിച്ചതല്ലാതെ. വസ്തുത ഇതായിരിക്കെ, മനുഷ്യരോട് -ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചവരാണെങ്കിലും- പ്രാര്‍ഥിക്കുന്നത് അര്‍ഥശൂന്യമാണ്. അപ്രകാരം കല്ലുകളെയും മരങ്ങളെയും മറ്റും ദിവ്യസ്രോതസ്സുകളെന്നു വിശ്വസിച്ച് അവയുടെ മുമ്പില്‍ പ്രാര്‍ഥിക്കുന്നതും നിരര്‍ഥകമാണ്. സൃഷ്ടികള്‍ അല്ലാഹുവിന്റെ അടിമകളും പരാശ്രിതരുമാണ്. അല്ലാഹുവാകട്ടെ പരാശ്രയം വേണ്ടാത്തവനും സ്രഷ്ടാവും യജമാനനുമാണ്. രണ്ടും സമമാവുകയില്ല. സൂറഃ അന്നഹ്‌ലിലെ 76ാം വചനത്തിലുള്ളതും സമാന ആശയമുള്ള ഒരു ഉപമയാണ്. പരമാധികാരിയായ അല്ലാഹുവിന്റെ കഴിവുകള്‍ക്കു തുല്യമായി അവന്റെ സൃഷ്ടികളുടെ കഴിവുകളെ ഗണിക്കുന്നതിലെ നിരര്‍ഥകതയെ ഇവ സൂചിപ്പിക്കുന്നു.

12. നൂല്‍ നൂറ്റശേഷം അത് പിരിയുടക്കുന്നവള്‍

”ഉറപ്പോടെ നൂല്‍ നൂറ്റശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങള്‍ ആകരുത്. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തെക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതുമുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികതന്നെ ചെയ്യും” (ക്വുര്‍ആന്‍ 16:92).

അല്ലാഹുവുമായി കരാര്‍ ചെയ്തുറപ്പിച്ച ശേഷം പിന്നീടത് ലംഘിക്കുന്ന വിഷയം പരാമര്‍ശിക്കുന്ന  സന്ദര്‍ഭത്തിലാണ് ഈ ഉപമ വിവരിക്കുന്നത്. തന്റെ വേലക്കാരെ കൊണ്ട് വൈകുന്നേരം വരെ നൂല്‍പിരിച്ചുണ്ടാക്കി അവസാനം അവ പിരിയുടച്ച് നശിപ്പിക്കുന്ന ഒരു വിഡ്ഢിപ്പെണ്ണുണ്ടായിരുന്നു പണ്ട് മക്കയിലെന്നും എല്ലാവര്‍ക്കും നന്നായി അറിയുന്ന ആ സംഭവത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നതെന്നും ചില ക്വുര്‍ആന്‍ വാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.

സല്‍കാര്യങ്ങള്‍ പലതും ചെയ്ത്, പിന്നീടതിനെ നിഷ്ഫലമാക്കുന്നവിധം തിന്മകളിലേര്‍പ്പെടുന്നത് മഹാവിഡ്ഢിത്തമാണെന്ന് ഈ ഉപമ സൂചിപ്പിക്കുന്നു.

13. നന്ദികെട്ട തോട്ടക്കാരന്‍

”നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍; അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയംചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കിവന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല”(ക്വുര്‍ആന്‍ 18:32-35).

അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാതെ അഹങ്കാരിയായിത്തീര്‍ന്ന ഒരാളും, അത് പാടില്ലെന്ന് ഉപദേശിക്കുന്ന ഏകദൈവ വിശ്വാസിയും ഭക്തനുമായ മറ്റൊരാളുമാണ് ഈ ഉപമയില്‍ സംവദിക്കുന്നത്. നന്ദികേട് കാണിച്ചതിന്റെ ഫലമായി ഒടുവില്‍ ആ തോട്ടം അല്ലാഹു നശിപ്പിച്ചുകളഞ്ഞു. തെറ്റുബോധ്യപ്പെട്ട തോട്ടക്കാരന്‍ ഖേദിച്ചു. ഇതാണ് ഉപമയുടെ സാരം. നന്ദികേടിന്റെ പരിണിതി നാശമായിരിക്കുമെന്ന് ഇത് പഠിപ്പിക്കുന്നു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

അതുല്യര്‍ ഈ അനുചരന്മാര്‍ ഇഹ്‌സാന്‍ വളപട്ടണം 2020 സെപ്തംബര്‍ 05

അതുല്യര്‍ ഈ അനുചരന്മാര്‍

പ്രവാചകന്മാര്‍ക്കുശേഷം ഏറ്റവും ശ്രേഷ്ഠരായവരാണ് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യുടെ അനുചരന്മാര്‍. പ്രവാചകനെ ﷺ വിശ്വാസിയായിക്കൊണ്ട് കണ്ടുമുട്ടുകയും വിശ്വാസിയായിത്തന്നെ മരണപ്പെടുകയും ചെയ്യാന്‍ ഭാഗ്യം ലഭിച്ച മഹാരഥന്മാരാണ് അവര്‍. പ്രവാചകനുമായുള്ള സഹവാസം ലഭിക്കുക എന്നതിനെ മറ്റെന്തിനെക്കാളും ശ്രേഷ്ഠമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടുതന്നെ അതിന് ഭാഗ്യം ലഭിച്ചവരാണ് വിശ്വാസികളില്‍ ഏറ്റവും വിശിഷ്ടര്‍. മഹാനായ ഇബ്‌നുഉമര്‍(റ) പറയുകയുണ്ടായി:

‘മുഹമ്മദ് നബി ﷺ യുടെ സഹാബികളെ നിങ്ങള്‍ ചീത്തപറയരുത്. കാരണം പ്രവാചകനോടൊപ്പമുള്ള അവരുടെ ഒരു മണിക്കൂര്‍ സമയം നിങ്ങളിലൊരാള്‍ 40 വര്‍ഷം കര്‍മങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ ഉത്തമമാണ്.’

അതുല്യരായ ആ അനുചരന്മാരെ കുറിച്ച് ക്വുര്‍ആനില്‍ വന്ന അഞ്ചു വചനങ്ങളെ പരിചയപ്പെടാം.

1. ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ പ്രതിജ്ഞയെടുത്ത സ്വഹാബികളെ പ്രശംസിച്ചുകൊണ്ടും അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു:

”ആ മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു”(48:18).

ചരിത്രപ്രസിദ്ധമായ ബൈഅത്തു രിദ്‌വാനില്‍ പങ്കെടുത്ത സ്വഹാബിമാരെ കുറിച്ച് അല്ലാഹു പറഞ്ഞ വാചകങ്ങളാണിത്. ആയിരത്തി നാനൂറോളം പേര്‍ വരുന്ന ആ സംഘത്തിന് അല്ലാഹു നല്‍കിയ പ്രശംസയുടെ പ്രത്യക്ഷമായ തെളിവാണ് ഇത്. ശുദ്ധഹൃദയരായ അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന സാക്ഷ്യപത്രം ക്വുര്‍ആനില്‍ വേറെയും സ്ഥലങ്ങളില്‍ കാണുവാന്‍ സാധിക്കും. അല്ലാഹുവിന് പൂര്‍ണ തൃപ്തിയുള്ളവരെ തൃപ്തിയോടെ ഉള്‍ക്കൊള്ളുന്നവനും സ്വീകരിക്കുന്നവനുമാണ് യഥാര്‍ഥ വിശ്വാസി എന്നത് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.

2. ”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെവളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 48:29).

പൂര്‍വവേദങ്ങളില്‍ പോലും വാഴ്ത്തപ്പെട്ടവരാണ് സ്വഹാബിമാര്‍ എന്ന് അല്ലാഹു ഇവിടെ സൂചിപ്പിക്കുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കല്‍ ഇത് മുഴുവന്‍ സഹാബികള്‍ക്കുള്ള വര്‍ണനയാണ് എന്ന് ഇമാം ഇബ്‌നുല്‍ ജൗസി (റഹി) പറഞ്ഞിട്ടുണ്ട്.

3. ”മുഹാജിറുകളില്‍നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതംചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (9:100).

ആ സ്വഹാബത്തിനെ ഇഹ്‌സാനോടുകൂടി പിന്‍പറ്റലാണ് അവര്‍ നേടിയെടുത്ത അല്ലാഹുവിന്റെ തൃപ്തി നമുക്കും നേടിയെടുക്കുവാനുള്ള മാര്‍ഗമെന്ന് ചുരുക്കം.

4. ”…നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ)വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു” (57:10).

ഈ വചനത്തിലെ ‘ഏറ്റവും നല്ല പ്രതിഫലം’ എന്നത് സ്വര്‍ഗമാണ് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. മുഴുവന്‍ സ്വഹാബിമാരും സ്വര്‍ഗാവകാശികളാണ് എന്നതിന് തെളിവാണ് ഈ വചനം എന്ന് ഇമാം ഇബ്‌നു ഹസം(റഹി) പറഞ്ഞിരിക്കുന്നു.

5. ”തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍നിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞുമടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനുംകരുണാനിധിയുമാകുന്നു”(9:117).

അല്ലാഹു മുഴുവന്‍ സ്വഹാബിമാരുടെയും പശ്ചാത്താപം (തൗബ) സ്വീകരിച്ചിരിക്കുന്നു എന്ന് ഈ വചനത്തിലൂടെ നമുക്കു മനസ്സിലാക്കാം. തബൂക്ക് യുദ്ധത്തില്‍ പ്രവാചകന്റെകൂടെ യുദ്ധത്തില്‍ പങ്കെടുത്തവരെക്കുറിച്ചാണ് അല്ലാഹു ഈ വചനത്തില്‍ പറയുന്നത്. അല്ലാഹു ഒഴിവുകഴിവ് നല്‍കിയ സ്ത്രീകളും ദുര്‍ബലരും ഒഴിച്ച് സഹാബികളില്‍ അന്ന് നിലവിലുണ്ടായിരുന്ന മുഴുവനാളുകളും ആ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായി. യുദ്ധത്തിന് പോകാതെ മാറിനിന്നവരുടെ തൗബ അല്ലാഹു പിന്നീട് സ്വീകരിച്ചു എന്ന വിഷയത്തില്‍ പ്രത്യേകം വചനങ്ങളും അവതരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ ആ ശ്രേഷ്ഠരെക്കുറിച്ച് ക്വുര്‍ആനില്‍ നമുക്ക് കാണുവാന്‍ സാധിക്കും.

പ്രവാചകന് ﷺ പറഞ്ഞു: ”നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്തപറയരുത്. എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം, നിങ്ങളില്‍ ആരെങ്കിലും ഉഹ്ദ് മലയോളംവരുന്ന സ്വര്‍ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിനോ (രണ്ടു കൈകളും കൂട്ടി വാരുന്ന അത്ര അളവ്) അല്ലെങ്കില്‍ അതിന്റെ പകുതിക്കോ എത്തുകയില്ല” (ബുഖാരി, മുസ്‌ലിം).

സ്വഹാബത്തിന്റെ ശ്രേഷ്ഠതകള്‍ക്ക് പ്രത്യക്ഷമായ തെളിവുകള്‍ ക്വുര്‍ആനില്‍ തന്നെ ധാരാളം ഉണ്ടായിട്ടും അതൊന്നും അംഗീകരിക്കാത്ത ചിലരെ നാം കാണുന്നു. വിമര്‍ശനങ്ങള്‍ക്ക് അതീതരായവരാണ് പ്രവാചകന്റെ പ്രഥമ ശിഷ്യന്മാര്‍. മതത്തെ പ്രവൃത്തിപഥത്തില്‍ പുലര്‍ത്തേണ്ട രീതിശാസ്ത്രം വെളിവായത് അവരിലൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കലും പാപമോചനം തേടലും വിശ്വാസികളുടെ ബാധ്യതയാണ്.

 

ഇഹ്‌സാന്‍ വളപട്ടണം
നേർപഥം വാരിക