ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

മനുഷ്യന്‍ സമാധാനകാംക്ഷിയാണ്, എന്നാല്‍ പ്രശ്‌ന സങ്കീര്‍ണമായ ആധുനിക ലോക സാഹചര്യത്തില്‍ സമാധാനം എന്നത് കിട്ടാക്കനിയായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. അസ്വസ്ഥമായ മാനസ്സുമായി പ്രശ്‌നങ്ങളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്നവരാണ് മനുഷ്യരില്‍ അധികപേരും. ജീവിതം ദുസ്സഹമാകുന്നു എന്ന് തോന്നുമ്പോള്‍ സമാധാനത്തിന് വേണ്ടി കുറുക്കുവഴികള്‍ തേടുക എന്നതാണ് പലരും അവലംബിക്കുന്ന രീതി. അതാവട്ടെ സര്‍വനാശത്തിലേക്കുള്ള ചുവടുവയ്പായി മാറുന്നു.

ലഹരി ഇത്തരത്തില്‍ ‘ടെന്‍ഷന്‍ മാറ്റാന്‍’ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് എന്നാണ് പലരും ന്യായീകരിക്കാറുള്ളത്. പുകയില ഉത്പന്നങ്ങളില്‍ തുടങ്ങി മദ്യവും മയക്കുമരുന്നുകളും ഈ ഒറ്റമൂലിയുടെ ഗണത്തില്‍ പടിപടിയായി കടന്നുവരികയാണ്. സൈ്വര്യജീവിതത്തില്‍നിന്നും സര്‍വനാശത്തിലേക്കുള്ള യാത്രയാണ് ലഹരി സമ്മാനിക്കുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നമുക്ക് ഏറെ പ്രയാസപ്പെടേണ്ടതില്ല; ലഹരി അനേകരുടെ ജീവിതത്തെ തകര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും അത്രമാത്രമുണ്ട്.

ആസ്വാദനത്തിനുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങുന്നത് എന്നതാണ് മറ്റുചിലരുടെ വാദം. എന്നാല്‍ ആസ്വാദനത്തിനുവേണ്ടി തുടങ്ങുന്ന ലഹരിയുപയോഗം പതിയെ സ്വബോധം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നു. ആസ്വാദനം എന്നത് സ്വബോധം ഉണ്ടെങ്കിലല്ലേ സാധ്യമാകൂ? മാനസികനിലയെത്തന്നെ തകരാറിലാക്കുന്ന ഇത്തരം വസ്തുക്കള്‍ ആസ്വാദനം നല്‍കുന്നു എന്നത് കേവലം ന്യായീകരണം മാത്രമല്ലാതെ മറ്റെന്താണ്? അതിനെക്കാളുപരി മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അഭിമാനവും അതിലുപരി ജീവന്‍തന്നെയും നഷ്ടപ്പടാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. ലഹരിയുപയോഗത്താല്‍ മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് ദുരിതജീവിതം പേറുന്നവരില്ലേ നമ്മുടെ ചുറ്റും? മാനസികനില തെറ്റിയവരായി മാറുന്ന പലരും ആര്‍ക്കും വേണ്ടാത്തവരായി തെരുവില്‍ അലഞ്ഞുനടക്കുന്നതും മറ്റും നാം പലപ്പോഴും കാണുന്നതാണ്. ചുരുക്കത്തില്‍, ലഹരി ജീവിതങ്ങള്‍ തകര്‍ക്കാന്‍ മാത്രമെ കാരണമാകൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്.

കേരളം പോലുള്ള വിദ്യാസമ്പന്നവും സംസ്‌കാര സമ്പന്നവുമായ ഒരു നാട്ടില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മയക്കു മരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ഏതാനും ഗ്രാം കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളാണ് നാം കേട്ടിരുന്നതെങ്കില്‍ ഇന്നത് കിലോകളും ക്വിന്റലുകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഗൗരവതരമാണ്. വ്യത്യസ്തയിനം ലഹരിവസ്തുക്കള്‍ പടര്‍ന്നുകയറുകയാണ്. കേരളം ലഹരിവസ്തു വിപണനത്തിന്റെ ഹബ്ബായി മാറുന്നുവോ എന്ന സംശയത്തിന് ബലം നല്‍കുന്ന രീതിയിലാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. കോവിഡ് മഹാമാരി ജനത്തെ മുഴുവന്‍ വീട്ടിലടച്ചിട്ടിട്ടും ലഹരിവസ്തുക്കളുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജൂലൈവരെ 9094.66 കിലോ കഞ്ചാവാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍നിന്ന് എക്‌സൈയും പോലീസും പിടിച്ചെടുത്തത്. കൂടാതെ ഹഷീഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ വേറെയും. കേരളത്തില്‍ ഇത്രയധികം ലഹരിവസ്തുക്കള്‍ വിറ്റഴിക്കാനുള്ള വിപണി ഉണ്ടെന്നത് അത്ഭുതാവഹമാണ്; അതോടൊപ്പം ആശങ്കാജനകവും.

അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നാണ് പ്രധാനമായും റോഡ് മാര്‍ഗം ഇവ കേരളത്തിലേക്ക് കടത്തുന്നത്. സ്വകാര്യവാഹനങ്ങള്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടത്തുന്ന ലോറികള്‍, ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലൊക്കെയാണ് ലഹരി കടത്തുന്നത്. പ്രത്യേക അറകളില്‍ സൂക്ഷിച്ചും നിതേ്യാപയോഗ സാധനങ്ങള്‍ എന്ന വ്യാജേനയും ലഹരിക്കടത്ത് സംഘങ്ങള്‍ കേരത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ അറസ്റ്റിലായ സംഘം കുടുംബമെന്ന വ്യാജേന യാത്രചെയ്താണ് ലഹരി കടത്തിയിരുന്നത്. നിയമപാലകരുടെ കണ്ണില്‍ പൊടിയിടാന്‍ വിലകൂടിയ നായകളും ഇവരുടെ വാഹനത്തില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഈ കേസില്‍ പ്രതികളെ രക്ഷിക്കാനും പിടിച്ച ലഹരിവസ്തുക്കളുടെ അളവ് കുറച്ചുകാണിക്കുന്നതിനും ശ്രമം നടത്തിയത് കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നടത്തുന്ന ഗൂഢാലോചനക്ക് തെളിവാണ്.

ഈയിടെ കര്‍ണാടകയില്‍ മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്. ബോളിവുഡ് സിനിമയുമായി ബന്ധമുള്ള പലരെയും ഇതിനകം ചോദ്യംചെയ്ത് കഴിഞ്ഞു. രണ്ട് കന്നഡ നടിമാര്‍ അറസ്റ്റിലുമായി. ഇവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ മാഫിയയുടെ കേരള ബന്ധം പുറത്ത് വരുന്നത്. കേരളത്തില്‍ 2019ല്‍ നിര്‍മിച്ച സിനിമകള്‍, അവയില്‍ എത്രയെണ്ണം വിജയിച്ചു തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിച്ചുവരികയാണ്. സിനിമാലോകത്ത് ലഹരിയുപയോഗം വ്യാപകമാണെന്ന് നിര്‍മാതാക്കളുടെ സംഘടനകളും മറ്റും നേരത്തെതന്നെ ആരോപണം ഉന്നയിച്ചതാണ്. ലഹരി പാര്‍ട്ടികളും മറ്റും കേരളത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്നതിന്റെ വിവരങ്ങളും പലതവണ പുറത്ത് വന്നിട്ടുണ്ട്. ലഹരിക്കടത്തതുമായി ബന്ധപ്പെട്ട് എത്രയോ മലയാളികള്‍ ബംഗളുരു ജയിലില്‍ കഴിയുന്നുണ്ട്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കേരളത്തില്‍ ലഹരിയുപയോഗവും വിപണനവും കൂടിവരികയാണ് എന്നത് വെറും ആരോപണമല്ലെന്നും ഒരു യാഥാര്‍ഥ്യംതന്നെയാണ് എന്നും വ്യക്തമാകുന്നു. ലഹരിക്കടത്തും ഉപയോഗവും കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ എന്നത് ഈ കേസുകളുടെ ആഴങ്ങളിലേക്ക് പോയാല്‍ ബോധ്യമാവുന്നതാണ്. ലഹരി ഒരുക്കുന്ന മഹാദുരന്തത്തില്‍ നമ്മുടെ പുതുതലമുറ അകപ്പെടുന്നത് ആശങ്കപ്പെടുത്തേണ്ടതുതന്നെയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും ലഹരിയുപയോഗം കൂടുന്നതായി മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും ബോധവത്കരണ പരിപാടികളും ആരംഭിച്ചത്. എന്നാല്‍ കൊറോണ വ്യാപനംമൂലം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നിട്ടും ജോലിസ്ഥലങ്ങള്‍ പ്രവര്‍ത്തന രഹിതമായ നാളുകളിലും ലഹരിക്കടത്ത് നടക്കുന്നു എന്നത് സൂചിപ്പിക്കുന്നത് ലഹരിയുടെ കെണിയില്‍ പെട്ട നിരവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതുതന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വിപണന സാധ്യതകളും ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാവാം ലോക് ഡൗണ്‍ കാലയളവില്‍ പോലും ഇത്രയധികം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിയത്.

സമീപകാലത്ത് നടന്ന പല കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും അപകടമരണങ്ങളും ബലാത്സംഗങ്ങളുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗം കാരണത്താല്‍ സംഭവിച്ചതാണെന്ന കാര്യം വ്യക്തമാണ്. ഇത്രയും വ്യാപകമായി നമ്മുടെ നാട്ടില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിനും നിയമപാലകര്‍ക്കും സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

കൊച്ചിയിലെ  കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപണം നേരിടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സിഐ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ച എത്ര ഭീകരമാണ്! സിനിമ, രാഷ്ട്രീയ, ബിസിനസ്, ഉദേ്യാഗസ്ഥ ബന്ധം ലഹരിമാഫിയകളെ നിര്‍ബാധം സംസ്ഥാനത്ത് വിലസാന്‍ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാക്കനാട്ടെ ലഹരിവേട്ടയും തുടര്‍ന്ന് നടന്ന നാടകങ്ങളും എന്നുവേണം മനസ്സിലാക്കാന്‍. കേസില്‍ പ്രതിയായ ഒരു സ്ത്രീയെ ഒഴിവാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അവളെ എന്തിന് ഒഴിവാക്കുന്നു എന്ന നിഷ്‌കളങ്ക ചോദ്യം കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീ ചോദിച്ചത് ഉദേ്യാഗസ്ഥലോബിയുടെ കേസ് അട്ടിമറിക്കല്‍ നാടകത്തിന് നേര്‍സാക്ഷ്യമാണ്.

ലഹരിവസ്തുക്കള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985ലെ എന്‍ഡിപിഎസ് ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്റ്റാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടുവരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍ഡിപിഎസ് കേസിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ തടവുശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു ‘കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’ കേസില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന് കോടതി മുമ്പാകെ തെളിയിക്കുവാന്‍ കഴിയുകയും ചെയ്താല്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം വധശിക്ഷ വിധിക്കാവുന്നതാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്റെ വില്‍പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുക്കുന്നതുമെല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല; പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി.

ഇത്രയും ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ് നമ്മുടെ നാട്ടില്‍ ലഹരിക്കടത്ത് മാഫിയയുടെ വിളയാട്ടം എന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ വേലി വിളവ് തിന്നുന്നതിന്റെ പരിണിതഫലം തന്നെയാണ് എന്നു വ്യക്തമാക്കുന്നു. ലഹരിയെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. പെട്ടെന്ന് പണക്കാരനാവാനും ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ലാഭം കൊയ്യാനും മനസ്സ് കൊതിക്കുന്ന ചെറുപ്പത്തെ ഇങ്ങനെയാണ് ഇത്തരം ലോബികള്‍ വലയയിലാക്കുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഇത്തരത്തില്‍ വന്‍ലാഭം കൊയ്യാനുള്ള മറ്റൊരു വേദിയാണ്. ‘മാന്യന്മാരും’ സമ്പന്നരുമായ ഉപഭോക്താക്കള്‍ക്ക് സാധാരണ ഉപഭോക്താക്കളെക്കാളും പത്തിരട്ടി ലാഭത്തിന് വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യം, നക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടക്കാനുള്ള സാധ്യതക്കുറവ് എന്നിങ്ങനെ വിഐപി ലഹരി വില്‍പന മോഡലിംഗ്-സിനിമ മേഖലകളിലും മറ്റും നിലനില്‍ക്കുന്നുണ്ട്. ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ് ഈ അവിശുദ്ധകൂട്ടുകെട്ട്. നാടിന്റെ നാളെയുടെ നായകരാവേണ്ടവരെ ഷന്ധീകരിച്ച് ലാഭക്കൊതിയന്മാരായ രാക്ഷസന്മാര്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുപോകരുത്.

പലരും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോഴാണ് അവരുടെ കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുംവരെ വിവരം അറിയുന്നത്. അതുകൊണ്ട്തന്നെ ഈ മാരകവിപത്തിനെതിരെ ശക്തമായ ബോധവത്കരണവും ചെറുത്തുനില്‍പും അനിവാര്യമാണ്. ഏതുതരം ലഹരിയും മനുഷ്യന്റെ നാശത്തിന് മാത്രമെ ഹേതുവാകൂ എന്ന തിരിച്ചറിവ് മുഴുവന്‍ ജനങ്ങള്‍ക്കും ഉണ്ടാവേണ്ടതുണ്ട്. ആഘോഷവേളകൡ കൂടുതല്‍ മദ്യം വില്‍ക്കാനും ബസ്സ്റ്റാന്റുകളില്‍ പോലും മദ്യശാലകള്‍ തുടങ്ങാനും വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ലഹരിമുക്ത കേരളത്തിനായി പരിശ്രമിക്കും എന്നത് ഒരു ചോദ്യമാണ്.

മയക്കുമരുന്ന് ഉപയോഗം പാടെ ഇല്ലാതാക്കുവാന്‍ സര്‍ക്കാരിനുകീഴില്‍ ‘വിമുക്തി’ എന്ന പദ്ധതി നിലവിലുണ്ടെന്ന കാര്യം ഓര്‍ക്കുക!

വിമുക്തി

മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവത്കരണ മിഷന് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്.

ലക്ഷ്യം

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരിക, ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നിവയാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിെലയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എസ്പിസി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥി-യുവജനങ്ങളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ‘ലഹരി വിമുക്ത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ‘വിമുക്തി’യുടെ ലക്ഷ്യം.

സംഘാടനം

ബഹു. മുഖ്യമന്ത്രി ചെയര്‍മാനും, എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും; എക്‌സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്‌സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും; തുടര്‍ന്ന് ബ്ലോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്‌ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും; വാര്‍ഡ്തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും ഇതിനായി രൂപീകരിക്കേണ്ടതുണ്ട്.

പ്രവര്‍ത്തനം

സാമൂഹികമായ ക്രിയാത്മക ചുവടുവയ്പുകള്‍, സംസ്ഥാനതല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.

താഴെ തലംമുതല്‍ മുകള്‍ത്തട്ടുവരെ ലഹരി വിമോചന ശ്രമങ്ങളുമായി സംസ്ഥാനത്ത് വിമുക്തി സമിതികള്‍ ഉണ്ട്. ഇത് എത്ര ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സര്‍ക്കാരും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും സഗൗരവം വിചിന്തനം നടത്തേണ്ടതുണ്ട്. നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ് അത്യന്താപേക്ഷിതമാണ്. സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഓരോ മനുഷ്യനെയും തികച്ചും ഒറ്റപ്പെട്ടവനാക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം മറന്നുപോകരുത്. ഈ സാഹചര്യം മുതലെടുത്താണ് ലഹരി മാഫിയകള്‍ നമ്മുടെ കുട്ടികളെ വലയിലാക്കുന്നത്; ഘട്ടം ഘട്ടമായി അവരെ ലഹരിക്കടിമകളാക്കുകയും ജീവിതം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്.

ഓരോ രക്ഷിതാവും കുടുംബവും സമൂഹവും മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുമെല്ലാം തങ്ങളുടെ ഭാഗധേയം ഉത്തരവാദിത്തബോധത്തോടെയും ഗൗരവത്തോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗ, വര്‍ണ, ദേശ വ്യത്യാസമന്യെ ഒരു തലമുറയെ ഷന്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു നേരെ കണ്ണടക്കുക എന്നത് സ്വയം നാശത്തിലേക്കുള്ള പ്രയാണമാവും. ലഹരിവിമുക്തമായ ഒരു നാട് എന്നത് സാധ്യമാവണമെങ്കില്‍ ഓരോരുത്തരും അവരവരുടെതായ ഉത്തരവാദിത്തം നിര്‍വഹിക്കണം. ലഹരി വിമുക്തി മുദ്രാവാക്യം മുഴക്കുകയും അതേസമയം മദ്യത്തെ ഏറ്റവും പ്രധാനമായ വരുമാനമാര്‍ഗമായി കാണുകയും ചെയ്യുന്ന സര്‍ക്കാരിന് ഈ രംഗത്ത് എത്രമേല്‍ ആത്മാര്‍ഥതയുണ്ടാവുമെന്നത് ആലോചനീയമാണ്.

ലഹരി എന്നത് ഒരു സാമൂഹിക ദുരന്തമാണ്. അതിന് മറ്റേതെങ്കിലും മാനം നല്‍കുന്നത് അവിവേകവും. ഓരോ നാടും സ്ഥാപനങ്ങളും ഭരണകൂടവും ഈ സാമൂഹിക ദുരന്തത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തിയേതീരൂ. പുതുതലമുറയെ ഭ്രാന്തന്മാരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാവതല്ല.

വല്ലപ്പോഴും പിടിക്കപ്പെടുന്ന ചെറിയ മീനുകളെക്കാള്‍ വമ്പന്‍ സ്രാവുകളെ അകത്താക്കാനാണ് ശ്രമിക്കേണ്ടത്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും പിഴചുമത്താന്‍ വ്യഗ്രത കാണിക്കുന്ന നിയമപാലകര്‍ നാട്ടില്‍ നിര്‍ബാധം നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൂടാ.

നാസ്തികരുടെ ദയനീയാവസ്ഥ

സര്‍വതന്ത്ര സ്വതന്ത്രരാവാന്‍ വെമ്പല്‍കൊള്ളുന്ന നാസ്തികരും ലഹരിക്കെതിരെ ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്തു പറഞ്ഞ് അവരെ തിരുത്തും, എന്തടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് പറയും എന്ന ആശയദാരിദ്ര്യം ഈ അവിവേകികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. സ്വതന്ത്ര ചിന്തയുടെ വഴിയെ ലഹരിയുടെയും സാമൂഹ്യദ്രോഹികളുടെയും അഴുക്കുചാലിലേക്ക് വഴുതിവീഴുകയാണ് പലരും. അവരുടെ അവസ്ഥയോര്‍ത്ത് സഹതാപമേയുള്ളൂ. ആരെങ്കിലും നശിക്കണമെന്ന് സന്മനസ്സുകള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല, നന്നാവണമെന്നേ ആഗ്രഹിക്കൂ. എന്നെയാരും ഉപദേശിക്കേണ്ട, നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ നോക്കേണ്ട എന്നൊക്കെ അവിവേകം വിളമ്പുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ക്രൂരതകളും ദുരന്തങ്ങളും കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനല്ല; അങ്ങനെ ആവാനും സാധ്യമല്ല. സമൂഹത്തിന്റെ അനിവാര്യമായ കണ്ണികളാണ് ഓരോരുത്തരും. അതുകൊണ്ട്തന്നെ നമ്മുടെ മുഴുവന്‍ ഇടപെടലുകളും സമൂഹത്തില്‍ പ്രതിഫലിക്കും. അതിനാല്‍ എല്ലാവര്‍ക്കും സഹായകമാവുന്ന, പൊതുനന്മയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ അംഗീകരിച്ച് ജീവിക്കുകയാണ് വിവേകം. ഇല്ലെങ്കില്‍ മനുഷ്യരില്ലാത്ത ഏതെങ്കിലും ദ്വീപില്‍ പോയി സ്വാതന്ത്രലോകം പണിയുകയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. സക്രിയമായ ഒരു സാമൂഹിക സാഹചര്യത്തെ തകര്‍ത്തിക്കളയരുത്.

ലഹരിയും ഇസ്‌ലാമും

ലഹരി വര്‍ജിക്കുവാന്‍ ശക്തമായ ആഹ്വാനം നല്‍കുന്ന മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ഈ വിപത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?” (ക്വുര്‍ആന്‍ 5:91).

”ലഹരിയുണ്ടാക്കുന്നതെല്ലാം ‘ഖംറ്’ ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്,” ”ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്” തുടങ്ങിയ പ്രവാചക വചനങ്ങളും പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

നാശത്തിലേക്ക് നയിക്കുന്ന, ജീവനും സ്വത്തും അഭിമാനവും നഷ്ടമാകുന്ന ലഹരിയുടെ വാതില്‍ കൊട്ടിയടക്കാനുള്ള ആര്‍ജവവും വിവേകവും എല്ലാവര്‍ക്കും ഉണ്ടാവണം.

ലഹരി; വിമോചനം സാധ്യമാണ്

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിമുക്തി കേന്ദ്രങ്ങള്‍ കൂടാതെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കീഴിലും ലഹരിയെന്ന വിപത്തില്‍നിന്ന് മോചന നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉറച്ചതീരുമാനവും കൃത്യമായ ജീവിതക്രമീകരണങ്ങളും അതിലെല്ലാമുപരി ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള തിച്ചറിവും ബോധ്യവും ഉണ്ടെങ്കില്‍ ലഹരിയെന്ന മാരക വിപത്തിനെ ജീവിതത്തില്‍നിന്നും എന്നെന്നേക്കുമായി തൂത്തെറിയാന്‍ സാധിക്കും. ബഹുഭൂരിപക്ഷം പേരും ലഹരിയുടെ ദുരന്തങ്ങളെക്കുറിച്ച് ബോധ്യമില്ലാതെയോ ചതിയില്‍ അകപ്പെട്ടോ ഈ ദുരന്തത്തിന്റെ ഇരകളായി മാറുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട്തന്നെ അവരെ വെറുക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരന്‍ നമുക്ക് കൈകോര്‍ക്കാം. സാമൂഹിക പ്രതിബദ്ധതയും സന്മനസ്സും ദൈവപ്രീതി കാംക്ഷിച്ചുള്ള ഇടപെടലും നമുക്കുണ്ടെങ്കില്‍ നാടിനെ ഈ ദുരന്തത്തില്‍നിന്നും കരകയറ്റാം.

നബീല്‍ പയ്യോളി

നേർപഥം വാരിക 

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

വിവിധ മതങ്ങളില്‍ കഴിഞ്ഞുകൂടുന്നവരാണെങ്കിലും ആത്യന്തികമായി മനുഷ്യരെല്ലാം ദൈവവിശ്വാസികളാണ്. ദൈവവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളിലാണ് മതവിശ്വാസികളുടെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. മാനവസമുദായത്തെയും ഇതര ജന്തുജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ ദൈവമെന്ന ധാരണയാണ് പൊതുവില്‍ മതവിശ്വാസികള്‍ക്കുള്ളത്. പ്രവാചകന്മാര്‍ വഴിയും വേദഗ്രന്ഥങ്ങള്‍ വഴിയും മനുഷ്യരുടെ വിശേഷബുദ്ധി വഴിയും മനുഷ്യമസ്തിഷ്‌ക്കങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വാസമാണത്. മനുഷ്യരെല്ലാവരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന കാഴ്ചപ്പാട് മനുഷ്യര്‍ക്കിടയില്‍ അവര്‍ ഏകോദര സഹോദരങ്ങളാണെന്ന ബോധ്യം വളര്‍ത്തുന്നു. അത്തരമൊരു ബോധ്യം ജാതീയതയെ തകര്‍ക്കുന്നു. പണക്കാരനും പണിക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. വര്‍ണത്തിന്റെയും കുലത്തിന്റെയും പേരിലുള്ള ആഭിജാത്യങ്ങളെ നിര്‍വീര്യമാക്കുന്നു. സ്രഷ്ടാവിനെ വണങ്ങി, പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും അവങ്കലേക്ക് കൈകളുയര്‍ത്തി സമസൃഷ്ടികളെ സ്‌നേഹിച്ച് കഴിയുമ്പോള്‍ മനുഷ്യരില്‍ ഏകമാനവതയും പരസ്പര ബഹുമാനവും വളരുന്നു. വര്‍ഗീയവാദം അവരില്‍ നിന്ന് പാടേ ഇല്ലാതാകുന്നു.

മനുഷ്യര്‍ ഏകസമുദായം

ക്വുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം, ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍. എന്നാല്‍ മനുഷ്യര്‍ കക്ഷികളായി പിരിഞ്ഞുകൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതുകൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു” (23:52,53).

മാനവസമുദായം ഏകസമുദായമാണെന്നാണ് ക്വുര്‍ആനിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിനെ സൂക്ഷിച്ചും ആരാധിച്ചും ജീവിക്കുന്നതിന് പകരം പരസ്പരം കക്ഷികളും മതങ്ങളുമായി പിരിയുകയാണ് മനുഷ്യര്‍ ചെയ്തിട്ടുള്ളത്. ക്വുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവാര്‍പ്പണം എന്ന് അര്‍ഥംവരുന്ന ‘ഇസ്‌ലാം’ എന്നതിന്റെ വിശാലാര്‍ഥം സ്രഷ്ടാവിനെ അറിഞ്ഞ്, അവനെ മാത്രം ആരാധിച്ച്, അവന്റെ നിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നതാണ്. എല്ലാവര്‍ക്കും സമാധാനവും ശാന്തിയും നേര്‍ന്ന്, എല്ലാവര്‍ക്കും സേവനം ചെയ്ത് നന്മകളെ ധാരാളം ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് അതിന്റെ അന്തിമഫലം. എന്നാല്‍ ഇസ്‌ലാം എന്ന സുന്ദരമായ ആശയത്തെ വെറുപ്പും അസഹിഷ്ണുതയും വളര്‍ത്തിക്കൊണ്ടുള്ള കക്ഷിത്വം നിറഞ്ഞ ഒരു ‘പാര്‍ട്ടി’ എന്ന നിലക്ക് അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ കാണുന്നു. അങ്ങനെ അവരുടെ വീക്ഷണത്തിലുള്ള ‘ഇസ്‌ലാമിനെ’ സംരക്ഷിക്കാന്‍ അവര്‍ ഇസ്‌ലാം അനുവദിക്കാത്ത പകയും വിദ്വേഷവും ശത്രുതയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ശത്രുതകള്‍ അവസാനിപ്പിക്കുക

വാക്കുകള്‍കൊണ്ടും നോക്കുകള്‍കൊണ്ടും ഒരാളെപ്പോലും നോവിക്കരുതെന്നാണ് ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ സന്ദേശം. ഒരാളും മറ്റൊരാളുടെ ശത്രുവല്ല. മനുഷ്യന് ഒരു ശത്രുവുണ്ടെങ്കില്‍ അത് മനുഷ്യരെ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന പിശാചുക്കള്‍ മാത്രമാണ്. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, അത് മതത്തിന്റെയോ ദേശത്തിന്റെയോ കുടുംബത്തിന്റെയോ മറ്റേതെങ്കിലും കാരണങ്ങളുടെയോ പേരില്‍ ആയിരുന്നാലും മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന അഭിപ്രായാന്തരങ്ങള്‍ ആത്യന്തിക ശത്രുതയല്ല. കാലാകാലങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവണമെന്നും അതുവഴി മനുഷ്യര്‍ക്കിടയില്‍ ശത്രുതയുണ്ടാവണമെന്നും ഒരു യഥാര്‍ഥ ദൈവവിശ്വാസി ആഗ്രഹിക്കാന്‍ പാടില്ല. എവിടെയെങ്കിലും ശത്രുതയുടെ കനല്‍ ഉണ്ടെങ്കില്‍ അതിനെ ഊതിക്കത്തിക്കുവാനല്ല, ഊതിക്കെടുത്തുവാനാണ് മനസ്സില്‍ യഥാര്‍ഥ ദൈവവിശ്വാസം സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരാള്‍ ചെയ്യേണ്ടത്.

ക്വുര്‍ആന്‍ പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത്‌കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (41:34).

എന്നാല്‍ ഈ ഗുണം കേവലം ഒരാള്‍ വിശ്വാസിയാണെന്ന് പറയുന്നതുകൊണ്ടോ ഇസ്‌ലാമിക കുടുംബങ്ങളില്‍ ജനിച്ചതുകൊണ്ടോ ലഭ്യമാവില്ല. തുടര്‍ന്നുള്ള വചനത്തില്‍ നാം കാണുന്നത് ഇങ്ങനെയാണ്: ”ക്ഷമ കൈക്കൊണ്ടവര്‍ക്കും വമ്പിച്ച ഭാഗ്യമുള്ളവനുമല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.”ക്ഷമയും ആത്മസംയമനവും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന ഗുണങ്ങളാണ്. അതിനു വിപരീതമായി ശത്രുതയും പകയും വിദ്വേഷവും ജനിപ്പിക്കുന്നത് പൈശാചിക ശക്തികളാണ്. അതില്‍നിന്നും എപ്പോഴും സ്വന്തത്തെ സംരക്ഷിച്ചുനിര്‍ത്തുന്നവനാണ് യഥാര്‍ഥ വിശ്വാസി. അതുതന്നെയാണ് തുടര്‍ന്നുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത്: ”പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (41:36).

ചിന്താസ്വാതന്ത്ര്യം പ്രകൃതിപരം

അഭിപ്രായവ്യത്യാസങ്ങളും മതങ്ങളും മനുഷ്യരുടെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മനുഷ്യരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ അവയില്‍ ശരിതെറ്റുകള്‍ ഉണ്ടാകാവുന്നതാണ്. എല്ലാ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്ന വിധത്തിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്” (11:118).  

മറ്റുള്ളവരുടെ ആരാധ്യരെ ശകാരിക്കരുത്

ഭിന്നതയുടെ പേരില്‍ പരസ്പരം ശത്രുത സൃഷ്ടിക്കുന്ന പ്രവണത ഒരു യഥാര്‍ഥ വിശ്വാസിയുടേതല്ല. തന്റെ മതം സ്വീകരിക്കാത്തവരെയോ അവരുടെ ആരാധ്യന്മാരെയോ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കാന്‍ പാടില്ല എന്നത് ദൈവിക നിയമമാണ്. ക്വുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (6:108). ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം’ (109:6) എന്ന് പ്രഖ്യാപിക്കാനാണ് മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും മറ്റുള്ളവരെ ആക്ഷേപിക്കുന്നതിലാണ് പലര്‍ക്കും താല്‍പര്യമുള്ളത്. ആക്ഷേപിച്ചും പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചും തര്‍ക്കിച്ച് ജയിക്കുക എന്നത് ചില മതപ്രബോധനങ്ങളുടെ അവിഭാജ്യ ചേരുവയായി മാറിയിരിക്കുന്നു. സ്വന്തം ആദര്‍ശത്തിന്റെ മഹിമ ഒരാള്‍ക്ക് ബോധ്യമാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് അയാള്‍ക്ക് ആക്ഷേപിക്കേണ്ടിവരില്ല. ക്വുര്‍ആന്‍ മതപ്രബോധനത്തിന്റെ മൂന്നു രീതികളെക്കുറിച്ച് പറയുന്നുണ്ട്. വൈജ്ഞാനിക സംവേദനം,  സദുപദേശങ്ങള്‍, സംവാദം എന്നിവയാണത്.

സംവാദങ്ങള്‍ സംഘര്‍ഷങ്ങളാകരുത്

ആദ്യത്തെ രണ്ടിനങ്ങളെക്കാള്‍ പല പ്രബോധകര്‍ക്കും അനുവാചകര്‍ക്കും താല്‍പര്യം മൂന്നാമത്തെ ഇനമാണ്. കാരണം അത് സംഘര്‍ഷാത്മകമാണ്. അതില്‍നിന്നും തിരിച്ചും മറിച്ചും വരുന്ന പ്രയോഗങ്ങളും ആക്ഷേപങ്ങളും ഇകഴ്ത്തലും ഒരു ‘സംഘര്‍ഷ സിനിമ’ കാണുന്ന പ്രതീതി ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സംവാദങ്ങള്‍ വീണ്ടും വീണ്ടും കാണുവാനും കേള്‍ക്കുവാനും ആളുകള്‍ ഇഷ്ടപ്പെടുന്നു.

സംവാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളമാകരുത്

എന്നാല്‍ ക്വുര്‍ആന്‍ സംവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമാണ് സംവാദത്തെ ക്വുര്‍ആന്‍ അനുവദിക്കുന്നത്. തികച്ചും വൈജ്ഞാനികമായ അന്വേഷണത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സംവാദങ്ങളെയാണ് ക്വുര്‍ആന്‍ അംഗീകരിച്ചിട്ടുള്ളത്. ‘വ ജാദില്‍ഹും ബില്ലതീ ഹിയ അഹ്‌സന്‍’ അഥവാ ‘ഏറ്റവും നല്ലരൂപത്തില്‍ മാത്രം സംവാദത്തില്‍ ഏര്‍പ്പെടുക’ എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. അതുകൊണ്ടാണ് ‘വേദക്കാരായ ക്രിസ്ത്യാനികളോടും യഹൂദരോടും ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്’ (29:46) എന്ന് കല്‍പിച്ചത്. അതുകൊണ്ടാണ് പ്രവാചകനുമായി തര്‍ക്കത്തിന് മുതിര്‍ന്ന വേദക്കാരോട് ക്വുര്‍ആന്‍ ഇങ്ങനെ ചോദിച്ചത്: ”…നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന് തര്‍ക്കിക്കുന്നു?…” (3:66). അനാവശ്യമായ തര്‍ക്കമല്ല വൈജ്ഞാനികമായ സംവാദം. വൈജ്ഞാനികമായ സംവാദത്തിന്റെ ലക്ഷ്യം പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി പറയുക എന്നതാണ്. തോല്‍പിക്കുകയോ ഉത്തരം മുട്ടിക്കുകയോ അല്ല. അറിയുകയും അറിയിക്കുകയും ചെയ്യുക എന്നതാണ്. സംവാദങ്ങള്‍ അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നും തെറ്റിയാല്‍ പിന്നീട് സംഭവിക്കുന്നത് വാദിച്ചു ജയിക്കുവാനുള്ള ത്വരയാണ്. അത് കള്ളം പറയാനും മറുകക്ഷിയെ ഇകഴ്ത്താനും പ്രേരിപ്പിക്കും. വര്‍ഗീയമായ ചിന്തകള്‍ അത് വളര്‍ത്തിയെടുക്കും. സ്വന്തം കക്ഷിയെ അനീതിയിലും അക്രമത്തിലും സഹായിക്കാന്‍ അത് കാരണമാകും. ഇത്തരം വര്‍ഗീയതയെ ഏറ്റവും വലിയ രീതിയില്‍ പ്രവാചകന്‍ ﷺ താക്കീത് ചെയ്തിട്ടുണ്ട്. അത് യഥാര്‍ഥ ദൈവവിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല.

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

മനുഷ്യര്‍ ഏതൊക്കെ തരത്തിലുള്ളവരായാലും അവര്‍ സ്‌നേഹത്തോടെ കഴിയണം എന്നതാണ് ദൈവികമതത്തിന്റെ അന്തസ്സാരം. പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ മാനസികമായ അകല്‍ച്ച സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എത്ര ഉന്നതര്‍ നടത്തിയാലും അവര്‍ യഥാര്‍ഥ ദൈവവിശ്വാസികളാവില്ല. കാരണം അവര്‍ക്ക് ദൈവത്തെ ഭയമില്ല എന്നതുതന്നെ. ദൈവഭയമുള്ളവര്‍ കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും കൂട്ടുനില്‍ക്കില്ല. ദൈവവിശ്വാസം ഒരു അലങ്കാരമല്ല. മറിച്ച് അതൊരു സംസ്‌കാരമാണ്. ‘ഒരാള്‍ മറ്റൊരാളെ വെറുക്കരുത്, ഒരാള്‍ മറ്റൊരാള്‍ക്ക് മേല്‍ അസൂയ പുലര്‍ത്തരുത്, ഒരാള്‍ മറ്റൊരാളെ പരിത്യജിക്കരുത്’ തുടങ്ങിയ ദൈവിക ബോധനങ്ങളെ ഉള്‍ക്കൊണ്ടവനായിരിക്കും യഥാര്‍ഥ വിശ്വാസി. സ്വകാര്യപ്രബോധനത്തിലായിരുന്നാലും പരസ്യ പരിപാടികളിലായിരുന്നാലും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സംശയങ്ങളും സൃഷ്ടിക്കുന്ന സംസാരങ്ങള്‍ ഏതു ഉന്നത പണ്ഡിതന്‍ നടത്തിയാലും അയാളില്‍ ‘ജാഹിലിയ്യത്ത്’ മാത്രമാണുള്ളതെന്നും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ അയാള്‍ക്ക് സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്. ഏതു മതത്തില്‍ പെട്ടവരായിരുന്നാലും അത്തരത്തിലുള്ളവരെ പൊതുസമൂഹം തള്ളിക്കളയുകയാണ് വേണ്ടത്.

സുഫ്‌യാന്‍ അബ്ദുസ്സലാം

നേർപഥം വാരിക

വ്യര്‍ഥവാദങ്ങളുടെ തണലില്‍ ശിര്‍ക്കിനെ പരിപോഷിപ്പിക്കുന്നവര്‍

വ്യര്‍ഥവാദങ്ങളുടെ തണലില്‍ ശിര്‍ക്കിനെ പരിപോഷിപ്പിക്കുന്നവര്‍

ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അതിന്റെ ആദര്‍ശം വ്യക്തവും സമ്പൂര്‍ണവുമാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കണമെന്നതാണ് അതിന്റെ അടിസ്ഥാനം. അജ്ഞതയില്‍നിന്നും വഴികേടില്‍നിന്നും മാനവരാശിയെ മോചിപ്പിക്കാനും നേര്‍മാര്‍ഗം എന്തെന്ന് അവരെ പഠിപ്പിക്കാനുമായി അല്ലാഹു മുഹമ്മദ് നബി ﷺ യെ നിയോഗിക്കുകയും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുകയും  ചെയ്തു. നിഷ്‌കളങ്കമായി ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമെ ഈ സന്ദേശത്തിന്റെ വാഹകരാകാന്‍ സാധിക്കുകയുള്ളൂ.

അല്ലാഹു പറയുന്നു: ”അല്ലാഹു തന്റെ പൊരുത്തംതേടിയവരെ അത് മുഖേന സമാധാനത്തിന്റ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരത്തില്‍നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 5:16).

ഭൗതികവും അഭൗതികവുമായ കാര്യങ്ങള്‍ സാധിച്ച് കിട്ടുന്നതിനായി സൃഷ്ടികളില്‍ അഭയംതേടലും അവരെ വിളിച്ച് സഹായം ചോദിക്കലും  വലിയ പുണ്യപ്രവൃത്തിയായിട്ടാണ് പുരോഹിതന്മാര്‍ അണികളെ ധരിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ കല്‍പനകളെ വിസ്മരിച്ചും പ്രമാണങ്ങളെ അവഗണിച്ചുമല്ലാതെ ഈ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ് ക്വുര്‍ആന്‍ ചോദിച്ചത് കാണുക:

”അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക” (ക്വുര്‍ആന്‍ 27:64).

ആരാധനയാകുന്ന കാര്യങ്ങളെ  അല്ലാഹുവല്ലാത്തവരിലേക്ക് തിരിച്ചുവിടുക എന്നത് സമസ്തയുടെ പ്രഖ്യാപിത നയമാണ്. ‘ലാഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞവരിലേക്ക് ശിര്‍ക്ക് വരില്ലെന്നു പ്രചരിപ്പിച്ച് ഇക്കൂട്ടര്‍ അണികളെ കബളിപ്പിച്ചുവരികയാണ്.

നബി ﷺ യോട് അല്ലാഹു നല്‍കിയ താക്കീത് കാണുക: ”ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 26:213).

2021 ജൂലൈ മാസത്തിലെ രണ്ടാം ലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”ഖബര്‍ സിയാറത്ത് സുന്നത്താണ്. അത് പക്ഷേ, പുത്തന്‍വാദികള്‍ പറയുംപോലെ മരണത്തെയും പരലോകത്തെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമല്ല. മരണപ്പെട്ടവര്‍ക്ക് സലാം പറയലും അവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കലും സന്ദര്‍ശകന് വേണ്ടി അവിടെ വെച്ച് പ്രാര്‍ത്ഥിക്കലുമെല്ലാം ഖബര്‍ സിയാറത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. കൂടാതെ മഹാന്മാരെ സന്ദര്‍ശിക്കുന്നതിലൂടെ അവരോട് ശിപാര്‍ശ ആവശ്യപ്പെടലും അവരോട് ഇസ്തിഗാസ ചെയ്യലും ബറകത്തെടുക്കലും ലക്ഷ്യമാണ്. ഇക്കാര്യങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ട വസ്തുതകളാണ്” (പേജ് 17).

വിപല്‍ഘട്ടങ്ങളിലും അല്ലാത്തപ്പോഴും പാമരജനങ്ങള്‍ മക്വ്ബറകളില്‍നിന്ന് അകലാതിരിക്കാനും അതുവഴി സാമ്പത്തിക ചൂഷണം നടത്തുവാനുമുള്ള വ്യഗ്രതയാണ് ഇതില്‍ തെളിഞ്ഞുകാണുന്നത്.

വിശ്വാസികള്‍ക്ക് പ്രവാചകന്മാരുടെ ജീവിതമാണ് വഴികാട്ടി. യഅ്ക്വൂബ് നബി(അ) പരീക്ഷിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞതായി അല്ലാഹു പറയുന്നു: ”…നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ” (ക്വുര്‍ആന്‍ 12:18).

തെറ്റായ വിശ്വാസത്തെ സ്ഥാപിക്കാന്‍ മുസ്‌ലിയാര്‍ കൂട്ടുപിടിച്ചിരിക്കുന്നത് സുന്നത്താക്കപ്പെട്ട കാര്യത്തെയാണ്. ഇത് ഇവരുടെ സ്ഥിരം ശൈലിയാണ്. സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്ന ഈ പരിപാടി ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. അല്ലാഹു പറയുന്നു:

”നിങ്ങള്‍ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 2:42).

നബിചര്യയില്‍പെട്ട ക്വബ്ര്‍ സിയാറത്തില്‍ ക്വബ്‌റാളിയോട് ശുപാര്‍ശ തേടലും ഇസ്തിഗാസ നടത്തലും അവരെക്കൊണ്ട് പുണ്യമെടുക്കലും കാണുവാന്‍ സാധ്യമല്ല. ക്വബ്‌റുകള്‍ സന്ദര്‍ശിച്ച വേളയില്‍ നബി ﷺ യോ അനുചരന്മാരോ ഇങ്ങനെ ചെയ്തതായി കാണുകയില്ല. ക്വബ്‌റുകള്‍ ആരാധിക്കപ്പെടുന്നത് ശക്തമായിത്തന്നെ എതിര്‍ക്കുകയാണ് നബി ﷺ ചെയ്തിട്ടുള്ളത്.

ഇത്തരം ശിര്‍ക്കന്‍ പ്രവണതകളെ പുരോഹിതന്മാര്‍ മതമാക്കി അവതരിപ്പിക്കുന്നത് അവരുടെ താല്‍ പര്യം നേടാനാണ്. മരണചിന്ത, പരലോകത്തെ ഓര്‍ക്കല്‍, മരണപ്പെട്ടയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കല്‍ തുടങ്ങിയ, സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളെ നിസ്സാരമാക്കലും ലക്ഷ്യങ്ങളില്‍ പെടാത്തവയെ ശ്രേഷ്ഠമാക്കി കാണിക്കലുമാണ് ലേഖകന്‍ നടത്തുന്നത്.  

അല്ലാഹു പറയുന്നു: ”(നബിയേ)പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കു. നിങ്ങളില്‍നിന്ന് ഉപദ്രവം നീക്കുവാനോ(നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല” (ക്വുര്‍ആന്‍ 17:56).

ദൈവമെന്ന് വാദിക്കുന്നില്ലെങ്കിലും അല്ലാഹുവിനോട് മാത്രം നടത്തേണ്ട പ്രാര്‍ഥന ആരോട്, എന്തിനോട് നടത്തിയാലും അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ തന്നെയാണ്.

ഉമറി(റ)ന്റെ കാലഘട്ടത്തില്‍ തുസ്ത്തര്‍ പ്രദേശം വിജയിക്കപ്പെട്ടപ്പോള്‍ ദാനിയാല്‍ എന്നവരുടെ ക്വബ്ര്‍ തുറക്കപ്പെടുകയുണ്ടായി. ജനങ്ങള്‍ അതുമുഖേന പരീക്ഷിക്കപ്പെട്ട് ശിര്‍ക്കിലകപ്പെടുമോ എന്ന ഭയത്താല്‍ അവരത് തിരിച്ചറിയാതിരിക്കാന്‍വേണ്ടി പകലില്‍ വ്യത്യസ്തങ്ങളായ പത്ത് കുഴികള്‍ എടുക്കാനും രാത്രി അതിലൊന്നിലിട്ട് മൂടാനും എല്ലാ ക്വബ്‌റുകളും ഒരേ നിരപ്പാക്കാനും നിര്‍ദേശിക്കപ്പെടുകയുണ്ടായി. ഇമാം ബൈഹക്വി(റഹി) ‘ദലാഇലുന്നുബൂഅ’യിലും ഇബ്‌നു കഥീര്‍(റഹി) ‘അല്‍ബിദായ വന്നിഹായ’യിലും ഇബ്‌നു തൈമിയ്യ(റഹി) ‘അല്‍ ഇസ്തിഗാസ ഫി റദ്ദി അലല്‍ബക്‌രി’ എന്ന ഗ്രന്ഥത്തിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

പ്രമാണങ്ങള്‍ വിലക്കുകയും ഗൗരവമായി കാണുകയും ചെയ്ത വിഷയത്തിന് അവയെത്തന്നെ തെളിവാക്കാന്‍ ലേഖകന്‍ ഇവിടെ പെടാപാട് പെടുകയാണ്. കളവ് കെട്ടിച്ചമക്കലും ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തലും വലിയ അക്രമമാണ്.

അല്ലാഹു പറയുന്നു: ”അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? തീര്‍ച്ചയായും കുറ്റവാളികള്‍ വിജയം പ്രാപിക്കുകയില്ല” (ക്വുര്‍ആന്‍ 10:17).

സ്വൂഫീ പണ്ഡിതനായ അബുല്‍ഹസന്‍ നൂറുദ്ദീന്‍ അല്‍ബക്‌രിയുടെ ഇത്തരം ജല്‍പനങ്ങള്‍ക്ക് ഇബ്‌നു തൈമിയ്യ(റഹി) നല്‍കിയ മറുപടി ഇവിടെ ഏറെ പ്രസക്തമാണ്: ”മരണപ്പെട്ടതും മറഞ്ഞുകിടക്കുന്നതും- അത് നബിയാകട്ടെ, അല്ലാത്തവരാകട്ടെ; അവരോട് ചോദിക്കുക (ഇസ്തിഗാസ നടത്തുക) എന്നത് വിരോധിക്കപ്പെട്ട കാര്യമാകുന്നു എന്നതില്‍  പണ്ഡിതന്മാര്‍  ഏകോപിച്ചിട്ടുണ്ട്.”

”അല്ലാഹുവും റസൂലും കല്‍പിക്കാത്തതും, സ്വഹാബത്തില്‍നിന്നും താബിഉകളില്‍നിന്നും ആരും തന്നെ അനുവര്‍ത്തിക്കാത്തതും പ്രഗത്ഭരായ ഇമാമുമാരില്‍ ഒരാള്‍പോലും നല്ലതാണെന്ന്  പറഞ്ഞിട്ടില്ലാത്തതുമായ കാര്യമാണിതെന്ന് ദീനില്‍ അറിയപ്പെട്ടതാണ്.”

”വല്ല ആവശ്യമോ പ്രതിസന്ധിയോ ഉണ്ടായാല്‍ മുശ്‌രിക്കുകള്‍ മരിച്ചവരോടും മറഞ്ഞവരോടും ‘എന്റെ നേതാവേ, ഞാന്‍ നിങ്ങളിലേക്ക് ആവശ്യക്കാരനാണ്,’ അല്ലെങ്കില്‍ ‘എന്റെ ആവശ്യം നിറവേറ്റിത്തരണേ’ എന്നൊക്കെ പറഞ്ഞിരുന്നതുപോലെ സ്വഹാബത്തും താബിഉകളും  പറഞ്ഞിരുന്നില്ല.”

”നബി ﷺ യുടെ മരണശേഷം സ്വഹാബത്തില്‍നിന്ന് ആരുംതന്നെ അദ്ദേഹത്തോടോ മറ്റു നബിമാരോടോ ക്വബ്‌റിലുള്ളവരോടോ വിദൂരതയിലുള്ളവരോടോ ഇസ്തിഗാസ ചെയ്തിട്ടില്ല. മുശ്‌രിക്കുകളോടുള്ള യുദ്ധ സന്ദര്‍ഭങ്ങളില്‍ ഒരുപാട് പ്രയാസങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുപോലും അവര്‍ നബിയോടോ മറ്റു സൃഷിടികളോടൊ ഇസ്തിഗാസ നടത്തിയില്ല. അല്ലാഹുവിന് പുറമെ മറ്റുള്ള ആളുകളെക്കൊണ്ട്  സത്യം ചെയ്തിട്ടുമില്ല. അമ്പിയാക്കളുടെ ക്വബ്‌റിങ്ങല്‍ ചെന്ന്  പ്രാര്‍ഥിക്കുകയോ നമസ്‌കരിക്കുകയോ പോലും  ചെയ്തിട്ടില്ല” (അല്‍ ഇസ്തിഗാസഃ ഫീ റദ്ദി അലല്‍ ബക്‌രി/പേജ് 222,223).

ലേഖകന്‍ വീണ്ടും എഴുതുന്നു: ”മഹാന്മാരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നതിലൂടെ ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പാപികളുടെ ദോഷം പൊറുക്കപ്പെടാന്‍ നബി ﷺ യെ സമീപിക്കല്‍ അല്ലാഹു പ്രത്യേകം കല്‍പിക്കുന്നുണ്ട്. പാപമോചനത്തിനായി അല്ലാഹുവോട് ശിപാര്‍ശ പറയാന്‍ തിരുനബി ﷺ യോട് ആവശ്യപ്പെടുന്നതും അവിടുന്ന് അവര്‍ക്ക് വേണ്ടി ശിപാര്‍ശ പറയുന്നതും പാപം പൊറുത്തുകിട്ടാനുള്ള കാരണങ്ങളാണ്. അല്ലാഹു പറയുന്നു: ‘അവര്‍ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തില്‍ അവര്‍ അങ്ങയുടെ സന്നിധിയില്‍ വന്ന് അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂല്‍ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഏറ്റവും തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ അവര്‍ എത്തിക്കുമായിരുന്നു’ (നിസാഅ് 64). വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണെന്നത് അവിതര്‍ക്കിതമാണല്ലോ. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കുക എന്നതാണല്ലോ പുത്തന്‍ വാദികളുടെ നയം. അതുകൊണ്ട് ഈ ആയത്തിനെതിരെയും ചില ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്”(പേജ് 17,18).

ഒരു ദിവസം നൂറിലധികം തവണ അല്ലാഹുവിന്റെ മുമ്പില്‍ പാപമോചനം നടത്തിയ നബി ﷺ യുടെ പേരിലാണ് ഈ ദുഷ്പ്രചാരണം എന്നറിയുക. എത്ര സമര്‍ഥമായാണ് ഇദ്ദേഹം സത്യം മറച്ചുവെക്കുന്നത്! പാപമോചനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവര്‍ത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍” (ക്വുര്‍ആന്‍ 3:135).

മൂസാനബി(അ)യുടെ പ്രാര്‍ഥന ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 28:16).

ലേഖകന്‍ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലത്തെ മറച്ചുവെച്ചു എന്നത് ശ്രദ്ധേയമാണ്. അന്‍സ്വാരിയായ ഒരു സ്വഹാബിയും ഒരു ജൂതനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ നബി ﷺ ജീവിച്ചിരിക്കെ ജൂതനായ കഅബ്ബ്‌നു അശ്‌റഫിലേക്ക് വിധിതേടി പോയതിലെ അപകടത്തെ ബോധ്യപ്പെടുത്തിക്കൊടുത്തതാണ് സംഭവം. ഇത് സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുന്നവരെ ‘ആയത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍’ എന്ന് കുറ്റപ്പെടുത്തുന്നത് അക്രമമല്ലേ? ദുര്‍വ്യാഖ്യാന മികവ് ഒന്നുകൂടി തെളിയിച്ചു എന്നല്ലാതെ ഈ ആയത്തിന് ഇസ്തിഗാസയുമായി യാതൊരു ബന്ധവുമില്ല. തങ്ങളുടെ പിഴച്ചവാദം സ്ഥാപിച്ചെടുക്കാന്‍ ഈ ആയത്തിനെ തിരുത്തുകവരെ ചെയ്തവരാണിവര്‍.

നബി ﷺ ജീവിച്ചിരിപ്പുള്ളതിനാല്‍ അനിവാര്യമായും ചെയ്യേണ്ടിയിരുന്ന ഈ കാര്യമാണ് ഇവര്‍ക്ക് തെളിവെങ്കില്‍ അതനുസരിച്ച് മരണപ്പെട്ടവരോട് സഹായം തേടലിന്റെയും വിധി നിര്‍ബന്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ?  

ഈ ആയത്തിനെ വിശദീകരിച്ച അഹ്‌ലുസ്സുന്നയുടെ ഇമാമുമാര്‍ ആരും കണ്ടെത്താത്ത ഒരു തെളിവ് ലേഖകന്‍ കണ്ടെത്തി എന്നത് വിചിത്രം തന്നെ. ഇമാമുമാരായ നവവി(റഹി), ഇബ്‌നു ഖുദാമ(റഹി), ഇബ്‌നു കഥീര്‍(റഹി) എന്നിവര്‍ ഒരു ‘സംഘം പറഞ്ഞു,’ ‘ഉദ്ധരിക്കപ്പെട്ടു’എന്നീ അസ്വീകാര്യതയെ അറീയിക്കുന്ന രൂപത്തില്‍ പറഞ്ഞ, തീര്‍ത്തും ദുര്‍ബലമായ സംഭവത്തെയാണ് ഈ ആയത്തിന്റെ കൂടെ ഇവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. അവരാരുംതന്നെ അതിനെ ആധാരമാക്കി ഇത് നബി ﷺ യോടുള്ള ഇസ്തിഗാസയാണ് എന്ന് വിശ്വസിപ്പിക്കാന്‍ ഒരു വാക്കുകൊണ്ട് പോലും ശ്രമിച്ചിട്ടില്ല. അവരാരും ഈ ശിര്‍ക്ക് ചുമക്കുന്നവരുമല്ല.

ഉദ്ധരിച്ചവര്‍ തന്നെയും സ്വീകാര്യത ഉറപ്പിക്കാത്ത ഒരു കഥയെ മുന്‍നിര്‍ത്തി ജനങ്ങളെ സത്യനിഷേധത്തിലേക്കും വഴികേടിലേക്കും നയിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? പ്രമാണങ്ങളില്‍ സ്ഥിരപ്പെടാത്തത് ആരുടെ വാക്കിലുണ്ടെങ്കിലും അത് എടുക്കേണ്ടതില്ലെന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമില്ലല്ലോ.

ഇമാം അബൂഹനീഫ(റഹി) പറയുന്നു: ”പ്രവാചകനില്‍നിന്നും സ്വഹാബത്തില്‍നിന്നും ഹദീഥ് വന്നെത്തിയാല്‍ അതിനെ നിങ്ങള്‍ (നിസ്സംശയം) കണ്ണടച്ച് സ്വീകരിച്ചുകൊള്ളുക. താബിഉകളില്‍നിന്ന് നിങ്ങള്‍ക്ക് വല്ലതും വന്നെത്തിയാല്‍ (അപ്രകാരം പാടില്ല), കാരണം അവര്‍ നമ്മെപോലെയുള്ളവര്‍ തന്നെയാകുന്നു.”

ഇമാം മാലിക്(റഹി) നബി ﷺ യുടെ ക്വബ്ര്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു: ”ഈ ക്വബ്‌റിന്റെ ഉടമയുടെതല്ലാതെ മറ്റാരുടെ അഭിപ്രായങ്ങളിലും  തള്ളപ്പെടേണ്ടതുണ്ടാകും.”

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ”ഒരാള്‍ക്ക് പ്രവാചകന്റെ സുന്നത്ത്  വ്യക്തമായാല്‍  മറ്റൊരാളുടെ അഭിപ്രായത്തിന് വഴങ്ങി ആ സുന്നത്തിനെ ഒഴിവാക്കല്‍ അയാള്‍ക്ക് അനുവദനീയമല്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.”

ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ)പറഞ്ഞു: ”പരമ്പരയും സ്വീകാര്യതയും വ്യക്തമായിട്ടും സുഫ്‌യാന്‍ എന്ത് പറഞ്ഞു എന്ന് നോക്കുന്നവരുടെ കാര്യം അത്ഭുതകരം തന്നെ! അല്ലാഹു പറയുന്നു:

”ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും (ഫിത്‌ന) വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ” (ക്വുര്‍ആന്‍ 24:63). ഇവിടെ ‘ഫിത്‌ന’ എന്നത് ശിര്‍ക്കാകുന്നു. പ്രവാചക വചനത്തെ ആരെങ്കിലും നിരാകരിച്ചാല്‍ അതുമൂലം അവന്റെ ഹൃദയത്തില്‍ വ്യതിചലനത്തിന്റ ഒരംശം സംഭവിക്കുകയും അത് അവനെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.”

സ്വഹാബത്തിന്റെയും താബിഉകളുടെയും പേരില്‍ ലേഖകന്‍ അവാസ്തവം എഴുതിടുന്നത് കാണുക: ”ആവശ്യനിര്‍വഹണത്തിനു വേണ്ടി സ്വഹാബത്തും താബിഉകളും ഖബര്‍ സിയാറത്ത് നടത്തിയിരുന്നതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്” (പേജ്,18)

 ഉത്തമ തലമുറയില്‍പെട്ടവരെ ആക്ഷേപിച്ചതുകൊണ്ടോ തെൡവില്ലാത്ത കാര്യം പറയുന്നതുകൊണ്ടോ ശിര്‍ക്ക് തൗഹീദാവില്ല. സ്വീകരിക്കപ്പെടാവുന്ന ഒരു സംഭവം പോലും ഇതിന് തെളിവായി ഉദ്ധരിക്കാന്‍ സാധ്യമല്ല.

അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍” (ക്വുര്‍ആന്‍ 16:105).

ലേഖകന്‍ തുടരുന്നു: ”ഇമാം ശാഫിഈ(റ) തന്റെ ആവശ്യനിര്‍വഹണത്തിനായി ഇമാം അബൂഹനീഫ(റ)യുടെ ഖബ്‌റിങ്കല്‍ വന്ന് അവിടുത്തെ മധ്യവര്‍ത്തിയാക്കി പ്രാര്‍ഥിക്കാറുണ്ടായിരുന്നു” (പേജ് 18).

ഈ കഥ മുക്‌റം ഇബ്‌നു അഹ്മദ് തന്റെ ‘മനാഫക്വിബു അബീഹനീഫ’ എന്ന ഗ്രന്ഥത്തിലും (ഇത് ധാരാളം കളവുകള്‍ നിറഞ്ഞ ഗ്രന്ഥമാണെന്ന് ഇമാം ബൈഹക്വി പറഞ്ഞിട്ടുണ്ട്) ഖതീബുല്‍ ബാഗ്ദാദി അദേഹത്തിന്റെ താരീഖു ബാഗ്ദാദിലും ഉദ്ധരിച്ചതാണ്. ഇതിന്റെ പരമ്പരയിലുള്ള ഉമര്‍ ഇബ്‌നു ഇസ്ഹാക്വ്അറിയപ്പെടാത്ത വ്യക്തിയാണ്. അലിയ്യുബ്‌നു മൈമൂന്‍ ഇമാം ശാഫിഈ(റ)യില്‍നിന്ന് ഇത് കേട്ടു എന്ന് ആരും സ്ഥിരപ്പെടുത്തിയിട്ടില്ല.

മാത്രവുമല്ല; ഹിജാസ്, യമന്‍, മിസ്വ്ര്‍, ശാം, ഇറാക്വ് എന്നീ നാടുകളില്‍ ഇമാം അബൂ ഹനീഫ(റഹി)യെക്കാള്‍ ശ്രേഷ്ഠരായവരുടെ ക്വബ്‌റുകള്‍ ഇമാം ശാഫിഈ(റഹി) കണ്ടിട്ടുണ്ട്. അവരെയൊന്നും അദ്ദേഹം മധ്യവര്‍ത്തികളാക്കി തേടിയതിന് തെളിവൊന്നുമില്ല. ഇബ്‌നു തൈമിയ്യ(റ)തന്റെ ഇക്വ്ത്തിദാഇല്‍ പറഞ്ഞു: ”നിശ്ചയം, ഇതുപോലുള്ളത് ഉദ്ധരിക്കുക ദീനും അറിവും കുറഞ്ഞവരാണ്.”

ലേഖകന്‍ തന്റെ എഴുത്ത് അവസാനിപ്പിക്കുന്നത് ഇങ്ങെനയാണ്: ”ഇങ്ങനെ സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ഖബ്‌റിടം സന്ദര്‍ശിച്ചത് ഇസ്‌ലാമിക ചരിത്രത്തില്‍ അനേകം കാണാന്‍ കഴിയും. പ്രമാണങ്ങള്‍ അതിന് പ്രചോദനം നല്‍കിയിട്ടേയുള്ളൂ” (പേജ് 18).

ആരാണ് സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ക്വബ്‌റിടം സന്ദര്‍ശിച്ചത്? പ്രവാചകനോ അനുചരന്മാരോ ചെയ്തിട്ടില്ല. ‘ആരെങ്കിലും’ ചെയ്തിട്ടുണ്ടെങ്കില്‍ അതെങ്ങനെ ഇസ്‌ലാമികമാകും? ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രചോദനം നല്‍കുന്നു എന്നത് തികച്ചും വ്യാജമാണ്. ശിയാ, സ്വൂഫി ചരിത്രത്തെയും വിശ്വാസങ്ങളെയും മതമാക്കാനും പരിശുദ്ധമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

അല്ലാഹു പറയുന്നു: ”…പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ (അവനോട്) പങ്ക് ചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല” (ക്വുര്‍ആന്‍ 6:19).

മൂസ സ്വലാഹി, കാര

നേർപഥം വരിക 

അഫ്ഗാനിസ്ഥാന്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷം

അഫ്ഗാനിസ്ഥാന്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷം

സാമ്രാജ്യത്വത്തിന്റെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പത്തിമടക്കി പിന്‍വാങ്ങിയ  ഈ അവസരത്തില്‍ അഫ്ഗാനികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ അവിടുത്തെ മുസ്‌ലിംകള്‍ക്ക് മതത്തോടുള്ള അഭിനിവേശം വര്‍ധിച്ചുവരുന്നതായിട്ടാണ് സൂചിപ്പിക്കുന്നത്. മതബോധം, മൗലികവാദം എന്നിവയോട് അഫ്ഗാന്‍ ജനതക്കുള്ള ആവേശം ഇല്ലായ്മ ചെയ്ത് അവരില്‍ പാശ്ചാത്യ സംസ്‌കാരം കുത്തിനിറക്കാന്‍ വേണ്ടി അമേരിക്ക പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും അവരില്‍ മതത്തിന്റെ ചിഹ്നങ്ങളോടും കര്‍മങ്ങളോടും  ആചാരങ്ങളോടുമുള്ള ആദരവ് വര്‍ധിച്ചുവരുന്നതായിട്ടാണ് കാണപ്പെടുന്നത്.  

2001 ഒക്‌ടോബറില്‍ അമേരിക്ക അഫ്ഗാനില്‍ കാല്കുത്തിയ ഉടനെ അഫ്ഗാനികള്‍ തീവ്ര മതാന്ധതക്കെതിരെ പ്രതിഷേധിക്കുന്ന ചില പ്രകടനങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ആധിപത്യം ഏതാനും നാളുകള്‍ നീണ്ടുനിന്നാല്‍ അഫ്ഗാനികളുടെ മുസ്‌ലിം സംസ്‌കാരം മുച്ചൂടും മാറ്റാന്‍ കഴിയുമെന്ന് മനപ്പായസമുണ്ടവര്‍ ഇപ്പോള്‍ നിരാശരായിരിക്കയാണ്. കാരണം അഫ്ഗാനികള്‍ മതനിരാസ പ്രവണതകള്‍ കൈവിട്ട് വീണ്ടും മതാവേശത്തിലേക്ക് മടങ്ങിയിരിക്കുന്നു.

ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക അഫ്ഗാനില്‍ ആധിപത്യം ചെലുത്തിയ നാളുകളിലുള്ള അഫ്ഗാനികളും ഇന്നത്തെ അഫ്ഗാനികളും മനോഭാവത്തിലും കാഴ്ചപ്പാടിലും ഒരുപാട് വ്യത്യാസപ്പെട്ടിട്ടുണ്ട്. അന്ന് അമേരിക്ക അഫ്ഗാന്‍ മലമടക്കുകള്‍ക്കിടയില്‍ വമ്പിച്ചതോതില്‍ ആയുധം ഉപയോഗിച്ചിരുന്നു. ഇത് അവിടുത്തെ മതവിശ്വാസികള്‍ക്കിടയില്‍ അല്‍പം ഭീതി പരത്തുകയും മതചിഹ്നങ്ങള്‍ മുറുകെപിടിക്കാന്‍ അവര്‍ ശങ്കിക്കുകയും ചെയ്തിരുന്നു. അതുപോലെ അന്ന് അഫ്ഗാന്‍ നഗരങ്ങളില്‍ മതഭ്രാന്തിനെതിരെയുള്ള ചില പ്രകടനങ്ങള്‍ അരങ്ങേറാന്‍ കാരണം താലിബാന്‍ ഭരണകൂടത്തിന്റെ ചില തെറ്റായ നിയമനടപടികളായിരുന്നു. അതോടൊപ്പം അഫ്ഗാനിലെ, മതാചരങ്ങള്‍ മുറുകെ പിടിക്കുന്നവരോട് അമേരിക്കന്‍ ഭടന്മാര്‍ ആക്രോശങ്ങളും ഭീഷണികളുമായി അല്‍പം ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്.

താലിബാന്‍ ഭരണാധികാരികളുടെ തലതിരിഞ്ഞ നിലപാടുകളും തീവ്ര മത ചിന്തകളും യാഥാസ്ഥിതികരായ അഫ്ഗാനികളെ പോലും എതിരായി ചിന്തിക്കുന്ന പരുവത്തിലാക്കിയിരുന്നു.  കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലും സ്ത്രീകള്‍ മുഖാവരണമില്ലാതെ പ്രകടനം നടത്തിയതും  മതവിശ്വാസം രൂഢമുലമായിട്ടില്ലാത്തവര്‍ തെരുവുകളില്‍ കള്ള് കുടിച്ച് കൂത്താടിയതും ഇത്തരം ഒരു പ്രതിഷേധത്തിന്റെ ഭാഗമാണ്.  ഈ പ്രവണത കണ്ട അധിനിവേശക്കാര്‍ ധരിച്ചത് അഫ്ഗാനികള്‍ ഇസ്‌ലാമിക സംസ്‌കാരം പരിത്യജിച്ച് പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരുമെന്നാണ്. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ അഫ്ഗാനികള്‍ വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചുവരികയാണ് ചെയ്തത്.

അഫ്ഗാന്‍ ജനതയെ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്ന് വ്യതിചലിപ്പിച്ച് അവരെ പാശ്ചാത്യവത്കരിക്കുന്നതിന് അമേരിക്ക താഴെ പറയുന്ന മാര്‍ഗങ്ങളാണ് സ്വീകരിച്ചത്:

1. സ്ത്രീകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുപരി അവരെ പാശ്ചാത്യ സംസ്‌കാരത്തിന്റെ വാഹകരാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അമേരിക്ക ആദ്യമായി നടത്തിയത്. ഇത് ഒരളവോളം വിജയിക്കുകയും അധിനിവേശത്തിന്റെ ആരംഭഘട്ടത്തില്‍ സ്ത്രീകള്‍ ശിരോവസ്ത്രമില്ലാതെ അഫ്ഗാന്‍ തെരുവുകളില്‍ അലയാനുള്ള ധൈര്യം കാണിക്കുകയും ചെയ്തിരുന്നു.

2. വാര്‍ത്താമാധ്യമങ്ങളിലൂടെ അനിസ്‌ലാമിക സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് പിന്നീട് അവര്‍ നടത്തിയത്. അഫ്ഗാനിലെ പ്രാദേശിക ഭാഷകളില്‍ റേഡിയോ സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും ആരംഭിക്കുകയും അതില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഇത്തരം പരിപാടികളിലൂടെ അഫ്ഗാന്‍ ജനതയിലേക്ക് പടിഞ്ഞാറന്‍ സംസ്‌കാരം നുഴഞ്ഞുകയറാന്‍ തുടങ്ങി. വിവിധ ഭാഷകളിലൂള്ള സിനിമകളും സീരിയലുകളും അഫ്ഗാനിലെ പ്രാദേശിക ഭാഷകളിലേക്ക് ടബ് ചെയതുകെണ്ട് പ്രോഗ്രാമുകളുടെ ക്ഷാമം പരിഹരിക്കുകയും ചെയ്തു. ജനങ്ങള്‍ ഇത്തരം പരിപാടികള്‍ ദര്‍ശിച്ചാലും ഇല്ലെങ്കിലും ഇവയുടെ പ്രചാരണം ഇപ്പോഴും തുടരുകയാണ്.

3. താലിബാന്‍ ഭരണത്തിന് പകരമായി അമേരിക്കന്‍ പാവ സര്‍ക്കാര്‍ നിലവില്‍വന്നതോടുകൂടി അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം മദ്യം സുലഭമായി. അമേരിക്കന്‍ പട്ടാളക്കാരുടെ ആവശ്യത്തിന് എന്നു പറഞ്ഞാണ് ബാറുകള്‍ തുടങ്ങിയിരുന്നതെങ്കിലും പിന്നീട് അത് പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാകാന്‍ തുടങ്ങി.

4. വിദ്യാഭ്യാസരംഗത്ത് പടിഞ്ഞാറന്‍ സംസ്‌കാരത്തെ കുടിയിരുത്താന്‍വേണ്ടി കലാലയങ്ങളിലും കോളെജുകളിലും ലിംഗ വേര്‍തിരിവ് ഒഴിവാക്കുകയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടപഴകാന്‍ അവസരമൊരുക്കുകയും ചെയ്തു. അതോെടാപ്പം സിലബസ്സില്‍ നിലവിലുണ്ടായിരുന്ന മതാധ്യാപനങ്ങള്‍ വെട്ടിച്ചുരുക്കുകയോ അല്ലെങ്കില്‍ പാടെ നിര്‍മാര്‍ജനം ചെയ്യുകയോ ചെയ്തു. മതപണ്ഡിതന്മാര്‍ പിന്തിരിപ്പന്മാരും തീവ്രവാദികളുമാണെന്നുള്ള ഒരു സന്ദേശവും ഇക്കൂട്ടത്തില്‍ അവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്കിടയില്‍ കല, കായിക, സിനിമ രംഗങ്ങളിലുള്ള താരാരാധന സന്നിവേശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളും നടപ്പിലാക്കുകയുണ്ടായി.

5. മതപരമായ പഠനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍വേണ്ടി ആധുനിക, ഉത്തരാധുനിക, സാഹിത്യ, ദാര്‍ശനിക പാഠഭാഗങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. സ്ത്രീ പുരുഷ സമത്വം, സര്‍വമത സത്യവാദം തുടങ്ങിയ ആശയങ്ങളുടെ പ്രചാരണങ്ങളും തകൃതിയായി നടപ്പില്‍ വരുത്തി. അതോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ സുവിശേഷപ്രവര്‍ത്തകര്‍ക്ക് അവരുടെ ആശയപ്രചാരണത്തിന് വേണ്ട അവസരങ്ങള്‍ തുറന്നുകൊടുത്തു. അതോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുള്ള സുവിശേഷകരും അഫ്ഗാന്‍ മണ്ണില്‍ നിരങ്ങാന്‍ തുടങ്ങി. പൊതുവെ ദാരിദ്ര്യം കൊണ്ടും രോഗങ്ങള്‍ കൊണ്ടും പരീക്ഷിക്കപ്പെട്ടിരുന്ന അഫ്ഗാനികളെ വേണ്ടപോലെ ചൂഷണം ചെയ്യാനും  ചില സാധുക്കളെ മതപരമായി പരിവര്‍ത്തിപ്പിക്കാനും ഈ സുവിശേഷകര്‍ക്ക് സാധ്യമാകുകയുണ്ടായി. ഇത്തരം മതപരിത്യാഗകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നടപ്പിലാക്കുന്നതിന്റെ മുമ്പായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെടുകയും അവരെ അവിടുത്തെ ജയിലുകളിലേക്ക് മാറ്റുകയും ചെയ്യാറാണ് പതിവ്. യൂറോപ്യന്‍ രാജ്യങ്ങളിലെ സുഖജീവിതം സ്വപ്‌നം കാണുന്നവരെ മതപരിപരിത്യാഗത്തിന് പ്രേരിപ്പിക്കുക എന്ന ഒരു നിഗൂഢ ലക്ഷ്യവും കൂടി ഇതിന്റെ പിന്നിലുണ്ട്.

പേരിന് പോലും ഒരു ക്രിസ്ത്യാനി ഇല്ലാതിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ ഔദ്യോഗിക അംഗീകാരമുള്ള മൂന്ന് ക്രിസ്തീയ ദേവാലായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് അധിനിവേശം കൊണ്ട് അഫ്ഗാന്‍ മണ്ണിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ അഫ്ഗാനിലുണ്ടാക്കിത്തീര്‍ക്കാന്‍ അധിവേശക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. നമ്മുടെ ആളുകളെല്ലാത്തവരെല്ലാം നമ്മുടെ ശത്രുക്കള്‍ എന്ന ജോര്‍ജ് ബുഷിന്റെ വീക്ഷണം നടപ്പിലാക്കിയത് കൊണ്ട് അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ ആരുംതന്നെ ഇത്തരത്തില്‍ പാശ്ചാത്യ ലോബി കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് തടഞ്ഞിരുന്നില്ല. എന്നാല്‍ ഭീകരവാദിയായി മുദ്രകുത്തുമോ എന്ന ഭീതി അല്‍പാല്‍പമായി മറനീങ്ങുകയും ജനങ്ങള്‍ അവരുടെ നൈസര്‍ഗികതയിലേക്ക് തിരിച്ചുവരികയും ചെയ്തതോടുകൂടിയാണ് അധിനിവേശം സൈനിക രംഗത്ത് മാത്രമല്ല മത, സാംസ്‌കാരിക രംഗത്തേക്ക് കൂടി പടര്‍ന്ന് പിടിച്ചിട്ടുണ്ടെന്ന് എന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് വന്നത്.

മതനിയമങ്ങള്‍ മുറുകെപിടിക്കുന്നവരാണ് എന്നും അധിവേശക്കരുടെ ഉറക്കംകെടുത്തിയിട്ടുള്ളത്. എന്നാല്‍ അഫ്ഗാനികള്‍ ഭീകരമുദ്ര ഭയപ്പെട്ട് ബാഹ്യമായ മതചിഹ്നങ്ങള്‍ വെടിഞ്ഞതോടെ അമേരിക്കക്ക് ആശങ്ക മാറുകയും അവര്‍ കൂടുതല്‍ സൗഹൃദത്തോട് കൂടി അഫ്ഗാനികളോട് പെരുമാറാന്‍ തുടങ്ങുകയും ചെയ്തു. ഈ ഊഷ്മളമായ സൗഹൃദാന്തരീക്ഷം അഫ്ഗാനികളെ വീണ്ടും മതത്തിന്റെ ശീതളഛായയിലേക്ക് തിരച്ചുകൊണ്ടുവരികയും അവരില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അനേകം പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്തു.

അധിനിവേശത്തിന്റെ ആരംഭത്തില്‍ അഫ്ഗാനിസ്ഥാനിലെ പള്ളികളില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇന്ന് ധാരാളം ചെറുപ്പക്കാര്‍ പള്ളികളില്‍ സജീവമാകുകയും വെള്ളിയാഴ്ചകളില്‍ ഖത്വീബുമാര്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ഉള്‍പെടുത്തുകയും, മത-സാമൂഹ്യ രംഗത്ത് മുസ്‌ലിംകള്‍ നിറസാന്നിധ്യമായി മാറുകയും ചെയ്തിട്ടുണ്ട്. അമേരിക്കക്കാര്‍ അഫ്ഗാന്‍മണ്ണില്‍ കാലുകുത്തിയ നാളുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പര്‍ദയോട് അലര്‍ജിയുണ്ടാകുകയും അവര്‍ അത് പരമാവധി ഒഴിവാക്കുകയും ഒരുപടി കൂടി മുന്നോട്ട് പോയി അങ്ങാടിയില്‍ ആണുങ്ങളുമായി ഇടപഴകുകയും അവരുമായി ഹസ്തദാനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തലമറക്കാതെ നഗരങ്ങളില്‍ അലഞ്ഞുനടക്കുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്.

മതപരമായ അഭിനിവേശം വര്‍ധിച്ചുവന്നതോടുകൂടി അഫ്ഗാനിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇടകലരുന്ന കലാലയ കാമ്പസുകളിലേക്ക് കടന്നുചെല്ലാന്‍ വൈമനസ്യം കാണിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വീണ്ടും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളുള്ള കാബൂളിലെ സലാം സര്‍വകലാശാലയിലേക്ക് ഇപ്പേള്‍ വമ്പിച്ച വിദ്യാര്‍ഥി മുന്നേറ്റമാണുള്ളത്. മിക്‌സഡ് കാമ്പസുകളാണ് എന്നതുകൊണ്ട് മാത്രം രക്ഷിതാക്കള്‍ വിദ്യാര്‍ഥിനികളെ സര്‍വകലാശാലയിലേക്ക് അയക്കാന്‍ മടികാണിച്ചിരുന്നു. സലാം സര്‍വകാലാശാലയിലേക്കുള്ള വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം ഇസ്‌ലാമിക മൂല്യങ്ങളിലേക്കുള്ള അവരുടെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്.

അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ആളുകളെ പാട്ടിലാക്കുന്ന അനേകം എഫ്എം നിലയങ്ങള്‍ അഫ്ഗാനില്‍ അരങ്ങുതകര്‍ത്തിരുന്നു. പാശ്ചാത്യ, ഇന്ത്യന്‍ സംഗീതങ്ങളായിരുന്നു അവയിലെ പ്രധാന പരിപാടികള്‍. അതിന് പുറമെ ശ്രോതാക്കള്‍ക്ക് നര്‍മ സല്ലാപം നടത്താനും ഈ നിലയങ്ങളില്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ചില മതപരമായ പരിപാടികളുള്ള റോഡിയോ നിലയങ്ങള്‍ രംഗത്ത് വന്നതോടുകൂടി ജനങ്ങള്‍ വിനോദപരിപാടികളോട് വിടപറഞ്ഞ് മതവിജ്ഞാന പരിപാടികളിലേക്ക് ആകൃഷ്ടരാകാന്‍ തുടങ്ങി. കാബൂളില്‍നിന്ന് പ്രക്ഷേപണം ചെയ്യുന്ന സൗത്തുല്‍ ഇസ്വ്‌ലാഹ് എന്ന റേഡിയോ നിലയത്തിലെ പരിപാടികളോടുള്ള ശ്രോതാക്കളുടെ പ്രതികരണം ജനങ്ങള്‍ വിനോദ ഭ്രാന്തിനോട് വിടപറഞ്ഞ് വിവേകത്തിന്റെ പാതയിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങിയതിന്റെ തെളിവാണ്.

മതമൗലികവാദ മുദ്രകുത്തപ്പെടുമെന്ന ഭയം കാരണം പലര്‍ക്കും മത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ മടിയായിരുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് ആ ഭയപ്പാട് നീങ്ങിയതുകൊണ്ട് അഫ്ഗാനില്‍ അനേകം ദീനീ സ്ഥാപനങ്ങല്‍ വളര്‍ന്നുവരുന്നുണ്ട്.

അഫ്ഗാനില്‍ മതപ്രസംഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവരെ ആളുകള്‍ക്ക് ഭയമായിരുന്നു. തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ നീങ്ങിയതോടുകൂടി ആയിരങ്ങള്‍ പങ്കെടുക്കുന്ന മതവിജ്ഞാന വേദികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് പോലും മനസ്സിലാകുന്ന ശൈലിയില്‍ അഫ്ഗാന്‍ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, മതപരമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യപ്പെടുന്ന ചില സമ്മേളനങ്ങളില്‍ ഒരു ലക്ഷത്തോളം ആളുകള്‍വരെ പങ്കെടുക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

അമേരിക്ക കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ മതമൗലികവാദത്തിന്റെ വേരറുക്കാന്‍ ഇത്രയൊക്കെ പണിപ്പെട്ട് അധ്വാനിച്ചിട്ടും മത-ധാര്‍മിക രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്കാണ് ആ ജനത നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അമേരിക്കക്ക് അഫ്ഗാന്‍ മണ്ണിന്‍ അധിനിവേശ സംസ്‌കാരത്തിന്റെ വേരുറപ്പിക്കാന്‍ കഴിയാതെ പോയത്? പാശ്ചാത്യവത്കരണത്തിന് പ്രതിബന്ധമായി നിലനില്‍ക്കുന്നത് താഴെ പറയുന്ന കാരണങ്ങളാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.

1. അഫ്ഗാനികളുടെ മനസ്സില്‍ ആഴത്തില്‍ വേരുന്നിയ മതബോധമാണ് പാശ്ചാത്യവത്കരണത്തിന്റെ വിജയത്തിന് വിഘാതമായത്.

2. ആയുധരംഗത്ത് അമേരിക്കയെ നേരിടാന്‍ അശക്തരായ അഫ്ഗാന്‍ ജനത സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാനെങ്കിലും തങ്ങള്‍ക്ക് ആവുന്നത് ചെയ്യാന്‍ മുന്നോട്ട് വന്നു.

3. സൈനികരംഗത്ത് സമ്പൂര്‍ണമായി കീഴ്‌പെടുകയും സാംസ്‌കാരികരംഗത്ത് അടിയറവ് പറയാതിരിക്കാന്‍ പരമാവധി പരിശ്രമിക്കാനുമാണ് അഫ്ഗാനിലെ ഇസ്‌ലാമിക സംഘടനകള്‍ കാര്യമായി ആഹ്വാനം ചെയ്തത്. മുസ്‌ലിംകള്‍ ഈ ആഹ്വാനം ചെവിക്കൊണ്ടതിനാലാണ് അമേരിക്കക്ക് സാംസ്‌കാരികരംഗത്ത് അവരുടെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയാതിരുന്നത്.

ഡോ. ടി.കെ യൂസുഫ്

നേർപഥം വരിക 

ആരാണ് മുസ്‌ലിം?

ആരാണ് മുസ്‌ലിം?

കുറ്റകൃത്യങ്ങളിലുള്ള  മുസ്‌ലിംനാമധാരികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായത്തെ മൊത്തമായും ഇസ്‌ലാമിനെ പ്രത്യേകമായും അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചില സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റേതൊരു മതത്തില്‍പെട്ട വ്യക്തികള്‍ ചെയ്യുന്ന തെറ്റുകളെയും ആ മതത്തിന്റെയോ സമുദായത്തിന്റെയോ മേല്‍ ചാര്‍ത്തപ്പെടാറില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇസ്‌ലാം എന്തെന്നറിയാത്തവര്‍ അബദ്ധധാരണയില്‍ അകപ്പെടാന്‍ ഇത് കാരണമാകുന്നുവെന്നതില്‍ സംശയമില്ല.

സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പണമാണ് ഇസ്‌ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും വിശ്വാസി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസകാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്‌ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബ(സ്വ) പറഞ്ഞു: ”നിങ്ങള്‍ അന്യോനം അസൂയ കാണിക്കരുത്. വ്യാപാരത്തില്‍ പരസ്പരം വില കൂട്ടിപ്പറയരുത്. പരസ്പരം പകവെക്കരുത്. അന്യോന്യം അവഗണിക്കരുത്. മറ്റുള്ളവര്‍ കച്ചവടം നടത്തിയതിനുമേല്‍ കച്ചവടം നടത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ അടിമകള്‍ പരസ്പരം സഹോദരന്മാരായി വര്‍ത്തിക്കുക…” (മുസ്‌ലിം).

മുകളിലുദ്ധരിച്ച നബിവചനം ശ്രദ്ധിക്കുക. അതില്‍ പറഞ്ഞ ഒന്നിനോടും ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. ആ കാര്യങ്ങള്‍ അനുസരിക്കുന്നവരാണ് മുസ്‌ലിം സമൂഹമെങ്കില്‍ അത് ഒരു മാതൃകാസമൂഹമായിരിക്കുെമന്നതില്‍ സംശയമില്ല. ഇസ്‌ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും.

ഒരു യഥാര്‍ഥ മുസ്‌ലിം അസൂയയില്‍നിന്നും മുക്തി നേടിയവനായിരിക്കും. ‘നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകുതിന്നുന്നതു പോലെയോ പുല്ല് കരിച്ചുകളയുന്നതുപോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചുകളയും” എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കച്ചവടത്തില്‍ എന്തുമാകാം എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുണ്ട്. കൃത്യമായി സമസ്‌കരിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍. പക്ഷേ, കച്ചവടത്തില്‍ മാന്യത പുലര്‍ത്താറില്ല. കച്ചവടത്തില്‍ തനിക്ക് ഉന്നതിയിലെത്തണം എന്ന ചിന്തയില്‍ മറ്റുള്ളവരുടെ പരാജയത്തിനായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നവര്‍ ഏറെയുണ്ട്. ‘അല്ലാഹു പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദിക്കുകയും ചെയ്തിരിക്കുന്നു’ എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. പലിശ ചൂഷണമാണ്. ദ്രോഹമാണ്. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാക്കപ്പെട്ടു. എന്നാല്‍ അനുവദിക്കപ്പെട്ട കച്ചവടത്തെയും ചൂഷണവും ദ്രോഹവുമാക്കി മാറ്റുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല. അല്‍പവിശ്വാസിയില്‍നിന്നുണ്ടാകുന്ന അബദ്ധങ്ങളെ ജിഹാദുമായി ബന്ധിപ്പിച്ചു പറയുന്ന അല്‍പന്മാര്‍ക്ക് വിശുദ്ധജീവിതത്തിലൂടെയാണ് വിശ്വാസികള്‍ മറുപടി നല്‍കേണ്ടത്.

പ്രിംപ്രോസ് 

നേർപഥം വാരിക 

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുന്‍ അഫ്ഗാന്‍ പോരാളികള്‍ 1994ല്‍ രൂപീകരിച്ച താലിബാന്‍ അഫ്ഗാനിസ്ഥാനിന്റ ഭരണം പിടിച്ചടക്കിയതോടെ കേരള സാംസ്‌കാരിക മണ്ഡലത്തിലെ നവോന്‍മേഷവും ഉണര്‍വും പ്രത്യേകിച്ച് മാധ്യമങ്ങളിലൂടെ പ്രകടമാവുകയാണ്. താലിബാന്‍ ഭരണകൂടത്തിന്റ കരാളഹസ്തങ്ങളില്‍ പിടയുന്ന അവിടത്തെ ജനതയുടെ വേദനകള്‍ തൊട്ടറിഞ്ഞ് അതില്‍നിന്നുള്ള മോചനത്തിനായുള്ള ശ്രമത്തിനായി ലോകരെ പ്രേരിപ്പിക്കും വിധമുള്ള അവതരണങ്ങളാല്‍ ധന്യമായ മാധ്യമധര്‍മം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയുള്ള അന്തിച്ചര്‍ച്ചകള്‍ ഇപ്പോഴും പൊടിപൊടിക്കുകയാണ്. ഇസ്‌ലാം എന്ന സമാധാന ദര്‍ശനത്തെ കശാപ്പ് ചെയ്യാനുള്ള അവസരം ഒത്തുകിട്ടിയതിന്റെ ആരവങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ വര്‍ണപ്പൊലിമയാല്‍ പെയ്തിറങ്ങുകയാണ്. ഇസ്‌ലാം വെറുപ്പ് മനസ്സുകളെ അന്ധകാരങ്ങളില്‍ തളച്ചിടുന്നതിന്റെ ഉദാഹരണങ്ങളാണിത്.

സ്വൂഫിസം ദര്‍ശനമായി സ്വീകരിച്ചും സലഫികളോട് ശത്രുത വെച്ചുപുലര്‍ത്തിയുമുള്ള ആശയ പ്രചാരണം താലിബാനികളുടെ നയനിലപാടുകളായിരുന്നിട്ട്‌പോലും അവരെ ന്യായികരിക്കുന്ന  പ്രസ്താവനകളിറക്കിയോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചോ കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും ഇതേവരെ മുന്നോട്ട് വന്നിട്ടില്ല. ത്വാലിബാന്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ പിന്തുണയില്ലാത്ത അക്രമ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പാണതിന് കാരണം. എന്നിട്ടും അന്തിച്ചര്‍ച്ചകളില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സാംസ്‌കാരിക ഭൂമികയിലെന്നും ഭാരമായ പുഴുക്കുത്തുകളുടെ നിയന്ത്രണങ്ങളില്ലാത്ത, സഭ്യമല്ലാത്ത വാചകക്കസര്‍ത്തുകള്‍ക്കവസരം നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പോലും താലിബാനുമായി ചേര്‍ത്ത് പറയാനുള്ള മാധ്യമങ്ങളുടെ ആവേശം എന്തായാലും മുസ്‌ലിം സമുദായത്തിന്റെ നന്മക്ക് വേണ്ടിയല്ലെന്നുറപ്പാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലുപകാരപ്പെടാത്ത, ധാര്‍മിക, സദാചാരമൂല്യങ്ങളെ കശാപ്പുചെയ്യാന്‍ കരുക്കള്‍ നീക്കുന്ന, സ്ത്രീത്വത്തിന്റയും കുടുംബ മാഹാത്മ്യത്തിന്റെയും അടിവേര് പിഴുതെറിയാന്‍ അണിയറയില്‍ വിയര്‍പ്പൊഴുക്കുന്ന കേവല സാമൂഹിക മാലിന്യങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടുള്ള പ്രമുഖ മലയാള ചാനല്‍ അവതാരകന്‍മാര്‍ ലക്ഷ്യമാക്കുന്നത് സമുദായത്തെ ഒറ്റപ്പെടുത്തുകതന്നെയാണന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

മാനവികതക്കെതിരായ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഒരേരീതിയും ഭാവവുമാണുണ്ടാവാറുള്ളത്. കേരളത്തിലെ മാധ്യമങ്ങളുടെ ശൈലിയിലും അത് വ്യക്തമാണ്. നിഷ്‌കളങ്കമായ സ്‌നേഹവും സാഹോദര്യവും സദാസമയങ്ങളിലും കാത്തുസൂക്ഷിക്കുന്ന ഒരു സമുദായത്തെ ക്രൂരമായ ആരോപണങ്ങളില്‍ തളച്ചിട്ട് അരക്ഷിതാവസ്ഥയില്‍ മഥിക്കുന്ന മനസ്സുകളാക്കി മരവിപ്പിക്കാന്‍ പെരുംനുണകള്‍ പടച്ചുവിടുന്നതും അതേറ്റെടുത്തിരുന്ന മാധ്യമങ്ങള്‍ സ്വീകരിച്ച രീതിയും നാസികളുടെയും ഫാസിസ്റ്റുകളുടെയും കുതന്ത്രങ്ങളുടെതാണ്. നാസിസവും ഫാസിസവുമാകട്ടെ മനുഷ്യത്വത്തിന്റ ശവപ്പറമ്പുമാണ്. അവര്‍ക്കുള്ള മാതൃകാപുരുഷന്‍മാരാകട്ടെ അഡോള്‍ഫ് ഹിറ്റ്‌ലറും അയാളുടെ പ്രചാരണ ചുമതലയുള്ള ജോസഫ് ഗീബല്‍സും മുസോളനിയുമെല്ലാമാണ്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അതു സത്യമായി എടുത്തുകൊള്ളും എന്ന അപകടകരമായ  സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു ഗീബല്‍സ്. അങ്ങനെയാണ് അയാള്‍ ഹിറ്റ്‌ലറുടെ മറ്റു പല കൂട്ടാളികളേക്കാളുമേറെ ലോകത്തു കുപ്രസിദ്ധി നേടിയതും. ഗീബല്‍സിയന്‍ നുണകള്‍ എന്ന വാക്കും ഇന്ന് പ്രസിദ്ധമാണ്.

1933 ഫെബ്രുവരി 27ന് ജര്‍മന്‍ പാര്‍ലമെന്റായ ‘റീഷ്താഗ്’ മന്ദിരം തീയിട്ട് നശിപ്പിച്ചപ്പോള്‍ ആ കുറ്റം കമ്യൂണിസ്റ്റുകാരില്‍ ആരോപിച്ച് അവരെ കൊടും കുറ്റവാളിയാക്കി അവര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ച്‌വിട്ടുകൊണ്ടിരുന്നു. അവരോട് ചെയ്ത ക്രൂരതകള്‍ക്ക് മിതഭാഷ്യം നല്‍കാന്‍ ഗീബല്‍സിയന്‍ നുണകള്‍ക്ക് സാധിച്ചു. ഫാര്‍ ഡെയര്‍ ലുബ്ബെ എന്ന പോളണ്ടുകാരനെ കരുവാക്കി കമ്യൂണിസ്റ്റുകള്‍ ചെയ്തതാണെന്ന് വരുത്താന്‍ ഗീബല്‍സ് ആയിരക്കണക്കിന് നുണകള്‍ ആവിഷ്‌കരിച്ചു പ്രചാരണം നല്‍കി. ന്യൂറംബര്‍ഗ് വിചാരണയില്‍ നാസീ കൊടും കുറ്റവാളികള്‍ സത്യം വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് യാഥാര്‍ഥ്യം ലോകം മനസ്സിലാക്കിയത്. സമകാലിക മലയാളമാധ്യമങ്ങളിലെ നിറംപിടിപ്പിച്ച കഥകളില്‍ മുസ്‌ലിംകള്‍ക്ക് അപരിഷ്‌കൃത വേഷം കല്‍പിച്ചുനല്‍കി ഫാഷിസ്റ്റ് ചിന്തകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരിക്കുന്നതിന് പിന്നിലുള്ള വികാരവും ഗീബല്‍സിയന്‍ തന്ത്രങ്ങളോടുള്ള അനുരാഗാത്മക ഭ്രമം  തന്നെയാണ്. അതെ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളുടെ പരിവേഷം നല്‍കുന്നതിന് മലയാളമാധ്യമങ്ങള്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ നാസീ മസ്തിഷ്‌കം കടമെടുത്തത് പോലെ തോന്നും.

ഇസ്‌ലാമിനോടുള്ള അടങ്ങാത്ത കലിപ്പുമായി ഊര് തെണ്ടുന്ന പെണ്‍കൊടിമാരുടെ നാവുകള്‍കൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ മാരകപ്രഹരമേല്‍പിക്കാനുള്ള തിടുക്കം ഭൂലോകവലയില്‍ കാണാമറയത്തായിപ്പോയ ചില അവതാരകര്‍ക്കും പത്രമുത്തശ്ശിമാരുടെ  പേരക്കിടാങ്ങള്‍ക്കുമുണ്ട്. മുഖപുസ്തകത്തിലൂടെ ബൗദ്ധിക മേല്‍ക്കോയ്മ അവകാശപ്പെടാന്‍ വാക്കുകള്‍ക്ക് ചമയങ്ങള്‍ തീര്‍ക്കുന്ന ചില ഇടത് സൈദ്ധാന്തികരും കേരള മുസ്‌ലിംകളില്‍ താലിബാനെ കണ്ടെത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നാസികളുടെ ശിഷ്യന്‍മാരായ സംഘപരിവാരങ്ങള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തിയേക്കാം.

മാധ്യമങ്ങളുടെ തിരിനോട്ടം

താലിബാന്‍ സേന അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ സാംസ്‌കാരിക ഭൂമികയിലെ മാധ്യമങ്ങളുടെ ഉള്‍ക്കാഴ്ചകളില്‍ തെളിഞ്ഞ ഭീകരമാനങ്ങളാണ് നാം കേട്ടറിഞ്ഞത്. 2001 സെപ്തംബര്‍ 11ന് ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ സൗധങ്ങള്‍ സാമ്രാജ്യത്വത്തിനും പറിഞ്ഞാറന്‍ സംസ്‌കാരത്തിനും എന്നും എതിര്‍പക്ഷത്താണ് ഇസ്‌ലാമെന്ന ഖ്യാതിക്ക് അടിവരയിടാന്‍ കാരണമാക്കി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. പ്രതികാരമായി അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശത്തിലൂടെ ഐക്യസേന നിറഞ്ഞാടിയിപ്പോള്‍ ഒഴുകിയ രക്തത്തുള്ളികളില്‍ ക്രൂരതകളെ ദര്‍ശിക്കാന്‍ മാധ്യങ്ങള്‍ക്കായില്ല. അനാഥരായ പിഞ്ചോമനകളുടെ വിലാപങ്ങളില്‍ അതിന് കാരണക്കാരായ പാശ്ചാത്യ ദാര്‍ശനിക പ്രയോക്താക്കളുടെ ഭീകരതയും കണ്ടില്ല.

അരക്ഷിതരായ സ്ത്രീകളുടെ വേദനകളിലെ ഉണങ്ങാത്ത ചുടുകണ്ണീരില്‍ നിരാലംബതയുടെ സ്ത്രീത്വത്തെ കാണാനും മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ക്വാണ്ഡനാമോ ജയിലുകളില്‍ പച്ചമാംസം ജീവനുള്ള ശരീരങ്ങളില്‍നിന്ന് അരിഞ്ഞെടുത്തും വേട്ടനായകളുടെ പല്ലിന്റെ ശൗര്യം മാംസളഭാഗങ്ങളില്‍ പരിശോധിച്ചും അമേരിക്കന്‍ പട്ടാളം ചെയ്ത ക്രൂരതയില്‍ വേദനകൊണ്ട് പുളഞ്ഞ അഫ്ഗാന്‍ യുവാക്കളുടെ ദീനരോദനങ്ങള്‍ക്കും ഇവര്‍ ചെവികൊടുത്തില്ല. മനുഷ്യാവകാശത്തിനായുള്ള ശബ്ദം ലോകത്തെവിടെയും മുഴങ്ങിയില്ല. യുദ്ധക്കെടുതിയില്‍ നിത്യരോഗികളായിപ്പോയവരും അംഗവൈകല്യം സംഭവിച്ചവരും വിധവകളും ഭവനരഹിതരുമെല്ലാം അനുഭവിക്കുന്ന വേദനകള്‍ക്കറുതിവരുത്താനും പുനരധിവാസത്തിനായി ലോകരെ പ്രേരിപ്പിക്കുവാനും സത്യസന്ധമായ പത്രപ്രവര്‍ത്തനം പ്രതീക്ഷിച്ച വരെ നിരാശരാക്കി ചിന്തകള്‍ക്ക് വര്‍ഗീയനിറം നല്‍കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുറ്റപത്രം തയ്യാറാക്കാന്‍ പഴുതുകള്‍ തേടിയാണ് മാധ്യമ ദൂരദര്‍ശനികള്‍ സഞ്ചരിച്ചത്. മുസ്‌ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ തേടിയാണ് അവരുടെ നയനങ്ങള്‍ വിഹരിച്ചത്. മതനിയമങ്ങളുടെ അപ്രായോഗികതയും നിരര്‍ഥകതയും വിളിച്ച് പറയാനുള്ള കഥകളെയാണ് അവര്‍ തേടിയിറങ്ങിയത്. വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചിരുന്ന, താലിബാന്‍ ഭീകരതയുടെ ആക്രമണങ്ങള്‍ക്ക് വിധേയയായ മലാല യൂസുഫ് സായിയുടെ നൊമ്പരങ്ങളെ അതിനായി അവര്‍ ദുരുപയോഗം ചെയ്തു.

I am Malala: The Girl who Stood Up for Education and was Shot by the Taliban ‘വിദ്യാഭ്യാസത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ ത്വാലിബാന്റെ വെടിയേറ്റ പെണ്‍കുട്ടി’ എന്ന ആത്മകഥയിലൂടെ താനനുഭവിച്ച വേദനകള്‍ വിശദീകരിക്കുമ്പോള്‍തന്നെ പാശ്ചാത്യസംസ്‌കാരത്തെ പ്രകീര്‍ത്തിച്ചും ഇസ്‌ലാമിക വസ്ത്രധാരണരീതിയെ വിമര്‍ശിച്ചുമുള്ള വരികള്‍ ഇസ്‌ലാം വെറുപ്പിനായി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റ കുതന്ത്രങ്ങളെ തിരിച്ചറിയാനാകും. ക്രിസ്റ്റിനാ ലാംപിന്റെ സഹായത്തോടെയാണിത് എഴുതിയതെന്ന് പറയുമ്പോള്‍ ചിത്രം വളരെ വ്യക്തവുമാണ്. മനഃസാക്ഷിയുള്ളവരെയെല്ലാം ഏറെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ തന്നെയാണ് മലാല യൂസുഫ് സായി കടന്നുപോയിട്ടുള്ളതെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യവുമാണ്.

2008ല്‍ ‘ഗ്ലാമര്‍ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട യമനില്‍നിന്നുള്ള നുജൂദ് അലിയുടെ I am Nujood, Age 10 and Divorced ‘ഞാന്‍ നൂജൂദ്, വയസ്സ് പത്ത്, വിവാഹമോചിത’ എന്ന ആത്മകഥയിലെ ചില വരികള്‍ക്കും നല്‍കിയ പ്രചാരണങ്ങളുടെ ലക്ഷ്യവും ഇസ്‌ലാംവെറുപ്പ് തന്നെ. ഡെല്‍ഫിന്‍ മിനോയിയാണ് ഇത് തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് പറയുമ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ട്. പിതാവ് അടിച്ചേല്‍പിച്ച പീഡനങ്ങളുടെ വൈവാഹിക ജീവിതത്തില്‍നിന്ന് വിവാഹമോചനത്തിലേക്ക് നടന്നുകയറിയ ഈ പത്തുവയസ്സുകാരിയെ പാശ്ചാത്യന്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ രക്ഷപ്പെട്ടവളായാണ് ഡെല്‍ഫിന്‍ മിനോയ് അവള്‍ക്കുവേണ്ടി തയ്യാറാക്കിയ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നുജൂദിന്റെ ന്യായമായ വിവാഹമോചന ആവശ്യത്തെ അംഗീകരിക്കുകയും കാലതാമസങ്ങളില്‍ തട്ടിത്തടയാന്‍ അനുവദിക്കാതെ വെറും നാലുദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ആവശ്യപ്പെട്ട നീതി അവളുടെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്ത യമനിലെ കോടതി വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയുടെ സമ്മതം തേടേണ്ടതുണ്ടെന്ന ഇസ്‌ലാമിക നിയമത്തിന്റെ പിന്‍ബലത്തിലാണ് നുജൂദിന് വിവാഹമോചനം അനുവദിച്ചതെന്ന സത്യം എല്ലായിടത്തും തമസ്‌കരിക്കാന്‍ മാധ്യമ ഗൂഢാലോചനകള്‍ക്ക് സാധിച്ചു. നുജൂദിന്റ പിതാവിന്റെ അവിവേകമായ സമീപനങ്ങളെയും പ്രവൃത്തിയെയും ഇസ്‌ലാമിന്റ പേരില്‍ പ്രചരിപ്പിക്കാനാണ് ശ്രമം നടന്നത്.

ഞങ്ങള്‍ക്ക് ഭയമാകുന്നു

താലിബാന്‍ സംഘത്തിന്റെ പരാക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മൗനമായിരിക്കുന്ന മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാകുന്നുവെന്ന് പരിതപിച്ച സംഘപുത്രന്റ വിലാപം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട ഒരു മതേതര ബുദ്ധിജീവിയുടെ സമീപനമാണ് ഏറെ അത്ഭുതപ്പെടുത്തിയത്. മുസ്‌ലിം സ്വത്വം ഭയപ്പെടേണ്ട സാമൂഹിക വിപത്താണെന്ന ബോധം പൊതുജനങ്ങളില്‍ രൂപപ്പെടുത്താനുള്ള വിത്ത് പാകുകയാണിവിടെ. സമീപകാല സംഭവവികാസങ്ങളും ആയുധങ്ങളേന്തിയുള്ള പ്രകടമായ വിധ്വംസകരൂപങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭയം വിതക്കാനുള്ള ശ്രമം നടത്തുന്ന കാവിക്കൊടിവാഹകരും നാടിന് ഭീഷണിയല്ലാതിരിക്കുകയും ആയിരക്കണക്കിന് വര്‍ഷങ്ങളായി സാഹോദര്യമനസ്സോടെ സമാധാനപൂര്‍വം ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന് ഭീഷണിയാവുകയും ചെയ്യുന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താതിരിക്കുക!

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സിവില്‍ ഡിഫന്‍സ് ഉദേ്യാഗസ്ഥയായ റാബിയ സെയ്ഫി പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിലുള്ള ശക്തികളുടെ ദര്‍ശനംപേറുന്നവര്‍ കേരളത്തിലുണ്ടെന്ന ചിന്ത ആരെയും ഭയപ്പെടുത്തുന്നില്ല. മാറിടങ്ങള്‍ മുറിച്ചുമാറ്റിയും കഴുത്തറുത്തും ജനനേന്ദ്രിയം കുത്തിക്കീറിയും അതിനിഷ്ഠൂരമായാണ് ആ കൊലപാതകം നടന്നത്. അതിനോട് നിസ്സംഗത പുലര്‍ത്തിയ ഭരണകൂടത്തിന്റയും ഒരു പറ്റം മാധ്യമങ്ങളുടെയും നിലപാടുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അവരുടെ രാഷ്ട്രീയാനുഭാവികളും പ്രവര്‍ത്തകരും കേരളക്കരയിലെ ആയിരക്കണക്കിന് ശാഖകളില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും അതാരെയും അലോസരപ്പെടുത്തിയില്ല. പുതിയ കഥകള്‍ മെനഞ്ഞെടുത്ത് കേസിന്റ ഗതി മാറ്റാന്‍ ശ്രമിക്കുന്ന പോലീസിന്റ കുറ്റവാസനയും ഭയപ്പെടേണ്ടതാണെന്ന ബോധം ആര്‍ക്കും ഉണ്ടായതായി തോന്നിയില്ല.

ഗുജറാത്തിലെ തെരുവുകളില്‍ ജീവനുള്ള പച്ചമനുഷ്യരെ അഗ്‌നിനാളങ്ങളിലെറിഞ്ഞ  നരാധമന്‍മാരുടെ അക്രമസ്വഭാവം സ്വാംശീകരിക്കാന്‍ പരിശീലനം നടത്തുന്ന ത്രിശൂല വാഹകരെക്കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പശുവിന്റെ പേരില്‍ വയോധികരെയും യുവാക്കളെയും അറുകൊല നടത്തിയവരുടെ, ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിനിനെയും രണ്ട് കുഞ്ഞുങ്ങളെയും കാറിലിട്ട് ചുട്ടുകൊന്നവരുടെ, ഉത്തരേന്ത്യന്‍ തെരുവീഥികളില്‍ ദളിതരെ കൂട്ടക്കശാപ്പുനടത്തിയ മനുഷ്യ പിശാചുക്കളുടെ, മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ആദര്‍ശം സ്വീകരിച്ച് മലയാളക്കരയില്‍ സൈ്വര്യം കെടുത്തുന്നവരെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ നൂറുകണക്കിന് പിഞ്ചോമനകളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കിയും വിദഗ്ധ ചികില്‍സ നല്‍കിയും ആത്മാര്‍ഥ സേവനമനുഷ്ഠിച്ച ഡോ. കഫീല്‍ഖാനെ കല്‍തുറുങ്കിലടച്ച ഭരണകൂടത്തിന് ഓശാന പാടുന്നവരും കേരളത്തിലുണ്ടെന്നിരിക്കെ അവരെക്കുറിച്ചും ലവലേശം പേടി നമ്മെ പിടികൂടിയില്ല.

മതപ്രഭാഷകരുടെ ഭാഷണങ്ങളിലെ അക്ഷരസ്ഖലിതങ്ങള്‍ക്ക് യുഎപിഎ ചാര്‍ത്തി ലോക്കപ്പിലിടാന്‍ ശ്രമിക്കുമ്പോഴും വെട്ടുകളുടെ എണ്ണംകൂട്ടി അറുകൊല നടത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ വിഹരിച്ചപ്പോഴും നമ്മുടെ മനസ്സുകളില്‍ ഭീതിയുടെ നിഴലാട്ടമുണ്ടായില്ല. സമാധാന സന്ദേശ രേഖകള്‍ സൗഹൃദഹസ്തമായി കൈമാറിയത് ‘വഴിമരുന്നായിട്ടും’ വിദ്വേഷ പ്രസംഗങ്ങളും വിഭാഗീയ ശബ്ദങ്ങളും ഭരണകൂടത്തിന് തെല്ലും പ്രയാസപ്പെടുത്തിയില്ല. അപ്പോഴും മനസ്സില്‍ ഉദിക്കുന്ന ചോദ്യം ആര് ആരെയാണ് ഭയപ്പെടേണ്ടത് എന്ന് തന്നെയാണ്.

‘സ്ത്രീ’ അവകാശങ്ങളിലെ മാധ്യമ ജാഗ്രത

സ്ത്രീകളുടെ സംരക്ഷണവും അവകാശങ്ങളും ഏതുകാലത്തും മാധ്യമ ചര്‍ച്ചകളില്‍ ചൂടുള്ള വിഭവങ്ങളാണ്. ഭരണ കേന്ദ്രങ്ങള്‍മുതല്‍ വീടകംവരെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണിന്ന്. അതിനെതിരെ സാമൂഹിക ബോധവല്‍കരണത്തിനും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാനും മാധ്യമങ്ങളുടെ ഇടപെടല്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ സമൂഹത്തില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമിക മതനിയമങ്ങളാണെന്ന് വരുത്താന്‍ ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇസ്‌ലാമിക വസ്ത്രധാരണയും കുടുംബവ്യവസ്ഥയും പൊതുമേഖലകളിലെ ഇടപെടലുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ചിലര്‍ ചര്‍ച്ചകള്‍ക്ക് മാറ്റ് കൂട്ടാറുള്ളത്. സമകാലിക രാഷ്ട്രീയ കേരളത്തില്‍ മുസ്‌ലിം ലീഗിലെ വിദ്യാര്‍ഥി വിഭാഗങ്ങളിലുണ്ടായ തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ചര്‍ച്ച ചെയ്ത് പിണക്കങ്ങളിലെ ‘സ്ത്രീവിരുദ്ധത’ ഇസ്‌ലാമിന്റ പേരില്‍ ചാര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നാം കാണുന്നത്. അതീവ ഗുരുതരമായ അവകാശധ്വംസനങ്ങളും അക്രമങ്ങളും പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെ നിറഞ്ഞാടിയിട്ടും അതൊന്നും വാര്‍ത്തയും ചര്‍ച്ചയുമാകാതെ മറഞ്ഞുപോകുന്നതിലെ യുക്തി ഇപ്പോഴും ദുരൂഹമാണ്. മുസ്‌ലിം വേഷങ്ങളിലെ തട്ടങ്ങളില്‍ കാണുന്ന ‘അടിമത്തം’ സ്വന്തം ഭാര്യയെ പണസമ്പാദനോപകരണമായി കൂട്ടിക്കൊടുത്ത ചുംബന സമരക്കാരന്റെ കച്ചവട താല്‍പര്യങ്ങളില്‍ മാധ്യമങ്ങള്‍ കണ്ടില്ല.

മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിക്കുന്നത് നാസ്തികരാണെങ്കില്‍ അവരത് കാണുന്നില്ല. പിടിക്കപ്പെടുന്ന കുറ്റവാളികളുടെ ദര്‍ശനവും അവരുടെ അപ്പോസ്തലന്‍മാരുടെ പിന്നാമ്പുറങ്ങളും ചര്‍ച്ചയാക്കുന്നില്ല. മാതാവിനെപോലും ഭോഗിക്കാമെന്ന ഇന്‍സ്റ്റിറ്റ് ലൈംഗികതക്ക് ദാര്‍ശനികമാനം നല്‍കുന്ന മതനിഷേധികളായ നാസ്തികരിലെ സ്ത്രീവിരുദ്ധതയും അന്തിച്ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നില്ല. മാതാവാകാനുള്ള സ്വാതന്ത്ര്യംപോലും ഹനിച്ചുകളഞ്ഞ് മഠങ്ങളിലെത്തി വിശുദ്ധ വസ്ത്രമണിഞ്ഞ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അരമനകളില്‍നിന്ന് നുരഞ്ഞ് പൊങ്ങിയിട്ടും അവിടങ്ങളിലെ സ്ത്രീ സുരക്ഷ ചര്‍ച്ചയാവുന്നില്ല. നൂറുകണക്കിന് കന്യാസ്ത്രീകളുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അടക്കിപിടിച്ച സംസാരങ്ങള്‍ വ്യാപകമായിട്ടും അതിലെ മതത്തെക്കുറിച്ചോ ആദര്‍ശത്തെക്കുറിച്ചോ തലനാരിഴകീറിയ ചര്‍ച്ച എവിടെയും കേള്‍ക്കുന്നില്ല. സിസ്റ്റര്‍ ലൂസി കളപ്പുരയടക്കം ധാരാളം പേര്‍ ഇത്തരം പേക്കൂത്തുകളെക്കുറിച്ച് വിളിച്ചുകൂവിയിട്ടും ആര്‍ക്കും കേട്ട ഭാവം പോലുമില്ല.

ഉത്തരേന്ത്യയിലെ അവര്‍ണരായ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും അവരുടെ രോദനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞൊഴുകിയിട്ടും അതിന് പിന്നിലുള്ള രാഷ്ട്രീയ, മത, ഫാസിസ്റ്റ് ദാര്‍ശനികത നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നില്ല. അക്രമരാഷ്ട്രീയത്തില്‍ വിധവകളാക്കപ്പെട്ടവര്‍, ജീവിത സായാഹ്നങ്ങളില്‍ കാരുണ്യഹസ്തമാകേണ്ടിയിരുന്ന മക്കള്‍ കൊല്ലപ്പെട്ടവര്‍, ഇങ്ങനെ തോരാത്ത കണ്ണു നീരില്‍ വേദനയുടെ നെരിപ്പോടില്‍ ദിവസങ്ങളെണ്ണി ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ സങ്കടങ്ങള്‍ക്കുനേരെ സഹതാപത്തിന്റെ ഒരു നോട്ടമെങ്കിലും സാധ്യമാകാത്തവര്‍. അപ്പോഴും നാം അഫ്ഗാനിലും സൗദിയിലും മറ്റു അറേബ്യന്‍  നാടുകളിലുമുള്ള സ്ത്രീകളെക്കുറിച്ച് പരിതപിക്കുകയാണ്, മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കായി കണ്ണ് നിറക്കുകയാണ്.

മാധ്യമങ്ങളിലൂടെ നിഷ്പക്ഷതയുടെ സത്യസന്ധമായ വാര്‍ത്തകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്. കണ്ണടകള്‍ക്ക് വിവിധ വര്‍ണങ്ങള്‍ നല്‍കുന്നതവസാനിപ്പിച്ച് നേരിന്റെ വഴിയിലൂടെ സഞ്ചരിക്കാനാവണം.

മുജീബ് ഒട്ടുമ്മല്‍

നേർപഥം വാരിക 

മലക്കുകളും പരീക്ഷണവും

മലക്കുകളും പരീക്ഷണവും

മനുഷ്യരെ പരീക്ഷിക്കാനായി അല്ലാഹു മലക്കുകളെ നിയോഗിക്കാറുണ്ട്. നബി ﷺ യില്‍നിന്നും കേട്ട ഒരു വൃത്താന്തം അബൂഹുറയ്(റ) വിവരിക്കുന്നു:

”ബനൂഇസ്‌റാഈല്യരില്‍ ഒരു പാണ്ഡുരോഗിയും കഷണ്ടിക്കാരനും അന്ധനുമുണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും പരീക്ഷിക്കുവാന്‍ അല്ലാഹു തീരുമാനിക്കുകയും അവരുടെ അടുക്കലേക്ക് ഒരു മലക്കിനെ പറഞ്ഞയക്കുകയും ചെയ്തു.

മലക്ക് പാണ്ഡുരോഗിയെ സന്ദര്‍ശിച്ചുകൊണ്ട് ചോദിച്ചു:

‘നിനക്ക് ഏറെ ഇഷ്ടമുള്ള സംഗതിയെന്താണ്?’

അയാള്‍ പറഞ്ഞു: ‘ജനങ്ങള്‍ എന്നില്‍ മോശമായി കാണുന്ന എന്റെയീ രൂപം മാറി സുന്ദരമായ മേനി ലഭിക്കുക എന്നതാണ് എനിക്കിഷ്ടം.’

അപ്പോള്‍ മലക്ക് അദ്ദേഹത്തിന്റെ ശരീരത്തിലൊന്ന് തടവി. ആ നിമിഷം അദ്ദേഹത്തിന്റെ പാണ്ഡുരോഗം അപ്രത്യക്ഷമായി. തുടര്‍ന്ന് മലക്ക് ചോദിച്ചു:

‘ഏതു തരം സമ്പത്തുണ്ടാകാനാണ് നിന്റെ ആഗ്രഹം?’

അയാള്‍ പറഞ്ഞു; ‘ഒട്ടകം.’

അപ്പോള്‍ മലക്ക് പൂര്‍ണ ഗര്‍ഭിണിയായ ഒരു ഒട്ടകത്തെ നല്‍കുകയും ‘ഈ സമ്പത്തില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു

പിന്നീട് അദ്ദേഹം ചെന്നത് കഷണ്ടിക്കാരന്റെ അടുത്തേക്കാണ്. അയാളോടു ചോദിച്ചു:

‘നിനക്ക് ഏറെ ഇഷ്ടമുള്ള സംഗതിയെന്താണ്?’

അയാള്‍ പറഞ്ഞു: ‘ജനങ്ങള്‍ എന്നില്‍ മോശമായിക്കാണുന്ന ഈ കഷണ്ടി മാറി, തലയില്‍ അഴകാര്‍ന്ന മുടി കിളിര്‍ക്കുക’ എന്നതാണ് എന്റെ മോഹം.

അപ്പോള്‍ മലക്ക് അയാളുടെ തലയില്‍ തടവി. ആ നിമിഷം കഷണ്ടി നീങ്ങി. അയാള്‍ക്ക് അഴകാര്‍ന്ന മുടി കിളിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മലക്ക് ചോദിച്ചു:

 ‘എന്തു സമ്പത്തിനോടാണ് നിനക്ക് പ്രിയം?’

അയാള്‍ പറഞ്ഞു: ‘പശുക്കളെയാണ് എനിക്കിഷ്ടം.’

മലക്ക് ഗര്‍ഭിണിയായ ഒരു പശുവിനെ അയാള്‍ക്ക് നല്‍കിക്കൊണ്ടു പറഞ്ഞു: ‘ഈ സമ്പത്തില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ.’

മൂന്നാമനായി മലക്ക് സന്ദര്‍ശിച്ചത് അന്ധനെയാണ്. അദ്ദേഹത്തോട് ചോദിച്ചു: ‘

‘താങ്കള്‍ക്ക് ഇഷ്ടമുള്ളതെന്താണ്?”

 അയാള്‍ പറഞ്ഞു: ‘അല്ലാഹു എനിക്ക് കാഴ്ച ശക്തി നല്‍കുകയും അങ്ങനെ ജനങ്ങളെ മുഴുവന്‍ എനിക്ക് കാണാനാകുകയും ചെയ്തിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം.’

അപ്പോള്‍ മലക്ക് അയാളെയൊന്നു തഴുകി. അല്ലാഹു അയാള്‍ക്ക് കാഴ്ചശക്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തോട് മലക്ക് ചോദിച്ചു:

‘എന്ത് സമ്പത്താണ് താങ്കള്‍ക്കിഷ്ടം?’

അയാള്‍ പറഞ്ഞു: ‘ആടുകളോടാണ് എനിക്ക് പ്രിയം.’

അയാളുടെ ആഗ്രഹപ്രകാരം മലക്ക് ഗര്‍ഭിണിയായ ആടിനെ നല്‍കുകയും ചെയ്തു.

അങ്ങനെ അവരിലെ ഓരോരുത്തര്‍ക്കും ഒട്ടകത്തിന്റെയും പശുവിന്റെയും ആടിന്റെയും സമ്പത്ത് ഓരോ താഴ്‌വാരം നിറഞ്ഞു കവിഞ്ഞു.

പിന്നീടൊരിക്കല്‍ അതേ മലക്ക് തന്നെ ഒരു പാണ്ഡുരോഗിയുടെ രൂപത്തില്‍ മുന്‍ പാണ്ഡുരോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു:

‘ഞാനൊരു വഴിപോക്കനായ സാധുമനുഷ്യനാണ്. ദീര്‍ഘമായ യാത്രയില്‍ എന്റെ എല്ലാം നഷ്ടമായിരിക്കുന്നു. അല്ലാഹുവിനോട് എന്റെ സങ്കടം പറയുകയല്ലാതെ ഇന്നെനിക്ക് നിവൃത്തിയില്ല, പിന്നെ നിന്നോടും. നിനക്ക് ഈ അഴകാര്‍ന്ന നിറവും തൊലിയും ധാരാളം സമ്പത്തും നല്‍കിയവന്റെ പേരില്‍ നിന്നോട് ഞാന്‍ ചോദിക്കുകയാണ്: എന്റെ യാത്ര തുടരാന്‍ പറ്റിയ ഒരു ഒട്ടകം നീയെനിക്ക് തരിക.’

അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എനിക്കുതന്നെ ബാധ്യതകള്‍ ഏറെയാണ്.’

അപ്പോള്‍ മലക്ക് പറഞ്ഞു: ‘എനിക്ക് നിന്നെ നന്നായറിയാം. ആളുകള്‍ അവജ്ഞയോടെ കണ്ടിരുന്ന ഒരു പാണ്ഡുരോഗിയായിരുന്നില്ലേ നീ? തീര്‍ത്തും ദരിദ്രന്‍? പിന്നീട് അല്ലാഹു എല്ലാം നിനക്ക് നല്‍കിയില്ലേ?’

അയാള്‍ പറഞ്ഞു: ‘ഈ സമ്പത്ത് മുഴുവന്‍ തലമുറകളിലൂടെ എനിക്ക് അനന്തരമായി ലഭിച്ചതാണ്.’

അപ്പോള്‍ ആ മലക്ക് പറഞ്ഞു: ‘നീ പറഞ്ഞത് നുണയാണെങ്കില്‍ അല്ലാഹു നിന്നെ പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റട്ടെ.’

പിന്നീട് മലക്ക് ചെന്നത് പഴയ കഷണ്ടിക്കാരന്റെ അടുത്തേക്കായിരുന്നു. ഒരു കഷണ്ടിക്കാരന്റെ രൂപത്തില്‍തന്നെ പാണ്ഡുരോഗിയോട് പറഞ്ഞതെല്ലാം മലക്ക് അയാളോടും പറഞ്ഞു. അപ്പോള്‍ പാണ്ഡുരോഗിയുടെ മറുപടി തന്നെയാണ് ആ മനുഷ്യനും പറഞ്ഞത്. ആ സമയം മലക്ക് പറഞ്ഞു: ‘നീ പറഞ്ഞത് നുണയാണെങ്കില്‍ അല്ലാഹു നിന്നെ പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റട്ടെ.’

പിന്നീട് ഒരു അന്ധന്റെ രൂപത്തില്‍ പഴയ അന്ധനായ മനുഷ്യനെ സമീപിച്ചുകൊണ്ട് മലക്ക് പറഞ്ഞു:

 ‘ഞാനൊരു വഴിപോക്കനായ സാധുമനുഷ്യനാണ്. ദീര്‍ഘയാത്രയില്‍ എന്റെ എല്ലാം നഷ്ടമായിരിക്കുന്നു. അല്ലാഹുവിനോടും പിന്നെ നിന്നോടും എന്റെ സങ്കടം പറയുകയല്ലാതെ ഇന്നെനിക്ക് നിവൃത്തിയില്ല. നിനക്ക് നിന്റെ കാഴ്ച ശക്തി തിരിച്ചുനല്‍കിയവന്റെ പേരില്‍ നിന്നോട് ഞാന്‍ ചോദിക്കുകയാണ്; എന്റെ യാത്രയില്‍ ഒരു ആടിനെത്തന്ന് എന്നെ സഹായിക്കണം.’

അപ്പോള്‍ അയാള്‍ പറഞ്ഞു: ‘മുമ്പ് ഞാനൊരു അന്ധനായിരുന്നുവെന്നത് ശരിയാണ്. അല്ലാഹു എനിക്ക് കാഴ്ചശക്തി തിരിച്ചുനല്‍കി. നിനക്ക് ഇഷ്ടമുള്ളത് എടുത്തോളൂ. അവശേഷിക്കുന്നത് ഇവിടെ ബാക്കിവെച്ചോളൂ. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്ന് വേണ്ടി നീ എടുത്ത ഒന്നില്‍ നിന്നെ ഞാനിന്ന് ബുദ്ധിമുട്ടിക്കുകയില്ല.’

‘വേണ്ട, നിന്റെ ധനം നീതന്നെ വച്ചോളൂ. ഞാന്‍ നിങ്ങളെയൊക്കെ പരീക്ഷിക്കുകയായിരുന്നു. നിന്റെ കാര്യത്തില്‍ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. നിന്റെ രണ്ട് കൂട്ടുകാരോടും അല്ലാഹു കോപിച്ചിരിക്കുകയാണ്. മലക്ക് പ്രതിവചിച്ചു” (ബുഖാരി, മുസ്‌ലിം).

അബൂഫായിദ

നേർപഥം 

 

ഉര്‍ദു: വിദേശങ്ങളില്‍ അതിന്റെ സ്വാധീനത

ഉര്‍ദു: വിദേശങ്ങളില്‍ അതിന്റെ സ്വാധീനത

ഇന്ത്യയിലെ പ്രാദേശീയ ഭാഷകള്‍ പരിമിതമായ പ്രദേശത്തു മാത്രം അടങ്ങിനില്‍ക്കുന്നുവെങ്കില്‍ ഉര്‍ദുവിന്റെ നില തികച്ചും ഭിന്നമാണ്. അന്തര്‍ദേശീയ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.

അന്യനാടുകളില്‍ എത്ര ഗതിവേഗത്തിലാണ് ഉര്‍ദു ഭാഷ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെക്കുറിച്ചു നമുക്കൊന്നു പരിശോധിച്ചുനോക്കാം. ദേശ, മത, വര്‍ഗ വ്യത്യാസമന്യെ വിദേശിയര്‍ ഇത് അത്യധികം കൗതുകത്തോടെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഉര്‍ദുവില്‍ ഉപരിപഠനാര്‍ഥം വിദേശീയ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഈ ഭാഷയില്‍ ഉന്നത ബിരുദം നേടി, നാട്ടിലേക്കു തിരിച്ചുപോയി, അവര്‍ അവിടെ ഉര്‍ദുവിന്റെ പ്രചാരകന്മാരായി പ്രവര്‍ത്തിക്കുന്നു. കുറച്ചുമുമ്പ് താഷ്‌ക്കണ്ഡിലെ ഇസ്മായേല്‍ സറോഫ് എന്ന യുവവിദ്യാര്‍ഥി ഉസ്മാനിയാ യൂണിവേര്‍സിറ്റിയില്‍നിന്നും ഉര്‍ദുവില്‍ എം.എ ഡിഗ്രി എടുക്കുകയുണ്ടായി. അദ്ദേഹം സ്വദേശത്തേക്കു തിരിച്ചു പോകുന്ന അവസരത്തില്‍ ഉര്‍ദുവിനെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയത് ഇപ്രകാരമാണ്:

”അത്യധികം മധുരതരമായ ഒരു ഭാഷയാണു ഉര്‍ദു. ശരിയായ നിലയിലുള്ള ഇതിന്റെ പഠനം ഇന്ത്യയില്‍നിന്നുമാത്രമെ സാധിക്കൂ. ഇതിന്റെ ശരിയായ ഉച്ചാരണത്തിന്റെ പ്രാധാന്യമാണു ഞങ്ങളുടെ നാട്ടില്‍ ഇതു പഠിക്കുന്നതിനുള്ള വിഷമം. അതുകൊണ്ടാണ് ഈ ഭാഷയില്‍ പ്രാഗത്ഭ്യം നേടുവാനായി ഗവര്‍മെന്റ് ഞങ്ങളെ ഇന്ത്യയിലേക്കു പറഞ്ഞയക്കുന്നത്. ഉര്‍ദുവിന്റെ യഥാര്‍ഥ നിലപാടിനെപ്പറ്റി ഞങ്ങളെ ബോധവാന്മാരാക്കിയ ഇവിടുത്തെ ഗുരുവര്യന്മാര്‍ക്കു ഞങ്ങള്‍ കടപ്പെട്ടവരാണ്.”

റഷ്യയില്‍ ഉര്‍ദു പഠനത്തിനു വല്ല ഏര്‍പ്പാടുമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഇസ്മായേല്‍ സറേഫ് ഇങ്ങനെ മറുപടി പറഞ്ഞു:

”ഉണ്ട്, റഷ്യയില്‍ താഷ്‌ക്കണ്ഡ്, മോസ്‌ക്കോ, ബാക്കോ, ലനിന്‍ ഗ്രാഡ് എന്നീ സര്‍വകലാശാലകളില്‍ ഉര്‍ദുപഠനം നടക്കുന്നുണ്ട്. പ്രതിവര്‍ഷം ചുരുങ്ങിയത് അറുപതു വിദ്യാര്‍ഥികളെങ്കിലും ഉര്‍ദുവില്‍ ഉന്നത ബിരുദം നേടിവരുന്നു.”

അദ്ദേഹം തുടര്‍ന്നു: ”ഇന്ത്യക്കാരാണോ എന്നു തോന്നിപ്പോകുമാറ് അത്രയേറെ ഉര്‍ദുവില്‍ പ്രാവീണ്യമുള്ള പല വ്യക്തികളും ഞങ്ങളുടെ നാട്ടിലുണ്ട്. ഉര്‍ദുവിനു പുറമെ അറബി, പേര്‍ഷ്യന്‍ ഭാഷകളിലും പ്രഗത്ഭരാണവര്‍. മേല്‍പറഞ്ഞ കലാലയങ്ങളില്‍, പഴയതും പുതിയതുമായ ഉര്‍ദു സാഹിത്യകാരന്മാരെയും കവികളെയും കുറിച്ചുള്ള ഗവേഷണവിഷയത്തില്‍ ഡീലിറ്റ്, ഫലാസഫി എന്നീ ഡിഗ്രികള്‍ പല വിദ്യാര്‍ഥികളും കരസ്ഥമാക്കിയിട്ടുണ്ടവി ടെ. വേറെ ഏതു വകുപ്പില്‍ ഡിഗ്രി എടുത്താല്‍ ഉണ്ടാവുന്നതുപോലെ ഉര്‍ദുവില്‍ ഡിഗ്രിയെടുത്താലും മററുള്ളവര്‍ക്കുപോലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഒരുവിധ പക്ഷപാതവും കാണിക്കാറില്ല.”

റഷ്യയില്‍നിന്നും ഉര്‍ദു പഠനാര്‍ഥം ഇന്ത്യയില്‍ വന്നു ഡിഗ്രി നേടിയ വിദ്യാര്‍ഥിയുടെ അഭിപ്രായപ്രകടനമാണു മേലുദ്ധരിച്ചത്.

ഇനി അമേരിക്കയെ എടുക്കാം. അവിടുത്തെ ഗവര്‍മെന്റ്ഉര്‍ദുവിനെ ഒരു നിര്‍ബന്ധവിഷയം ആക്കുകപോലും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേര്‍സിറ്റിയോടനുബന്ധിച്ചു ഈയിടെ ഒരു പുതിയ കോളേജ് തുറന്നു. ഉര്‍ദു എഴുത്തും വായനയും അഭ്യസിക്കുകയെന്നതു അതിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കയാണ്. കോളേജിന്റെ ഉല്‍ഘാടനവസരത്തില്‍ ഇംഗ്ലീഷ് പ്രിന്‍സിപ്പാള്‍ കുട്ടികളെ സംബോധന ചെയ്തുകൊണ്ടു സരളമായ ഉര്‍ദുവില്‍ ഇങ്ങനെ സരസഭാഷണം ചെയ്തു:

”വിദ്യാര്‍ഥികള്‍ക്ക് ഔഷധങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യം നേരിടാത്തവണ്ണം ഉര്‍ദു ഭാഷാ പഠനം ജീവിതത്തെ അത്രയേറെ രസാവഹവും ആകര്‍ഷകവുമാക്കിത്തീര്‍ക്കുന്നു.”

ഉര്‍ദു എടുക്കുന്നവര്‍ക്ക് മാത്രമെ ഈ കോളേജില്‍ പ്രവേശനമുള്ളൂ എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

അമേരിക്കന്‍ പോലീസുകാര്‍ക്ക് ഉര്‍ദുവില്‍ പരിശീലനം നല്‍കപ്പെടുന്നുവെന്നു അവിടുത്തെ റേഡിയോവില്‍ കൂടി പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനെക്കുറിച്ചു വിശദീകരണം നല്‍കിക്കൊണ്ട് ഒരു അമേരിക്കന്‍ വക്താവു പറഞ്ഞത് ഇങ്ങനെയാണ്: ”ധാരാളം ഇന്ത്യക്കാരും പാക്കിസ്താനികളും ഞങ്ങളുടെ നാട്ടില്‍ വന്നു സ്ഥിരതാമസമാക്കുന്നുണ്ട്. അധ്യയനാര്‍ഥം താല്‍ക്കാലികമായി വരുന്ന വിദ്യാര്‍ഥിവൃന്ദം വേറെയും. ഇവര്‍ക്ക് അവിടുത്തെ നിയമങ്ങളും ചട്ടങ്ങളുമൊക്കെ മനസ്സിലാകുന്നതില്‍ വലിയ വിഷമം നേരിടുന്നു. ഇതു പരിഹരിക്കുവാനായി അന്യനാട്ടുകാരായ ഇവര്‍ ഇവരുടെ മാതൃഭാഷായായ ഉര്‍ദുവില്‍തന്നെ വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കുവാനായാണ് പോലീസുകാര്‍ക്ക് ഉര്‍ദുവില്‍ പരിശീലനം നല്‍കാന്‍ ഗവര്‍മെന്റ് തീരുമാനിച്ചത്.”

അമേരിക്കയില്‍ പണ്ടേ ഉര്‍ദുവിന് ഒരു നല്ല സ്ഥാനമുണ്ട്. അതിപ്പോള്‍ അവിടെ കൂടുതല്‍ വികാസംപ്രാപിച്ചുവരികയാണ്. യൂനിവേര്‍സിറ്റിയില്‍ ഉര്‍ദുവിനു പ്രത്യേക വകുപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും അധേ്യതാക്കള്‍ ഉര്‍ദുവില്‍ ഉപരിപഠനം നേടിവരുന്നു. ‘നയീ സദി’ എന്ന ഒരു ഉര്‍ദു മാസികകൂടി ഈ കലാലയത്തില്‍നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ഉര്‍ദുവിനോടുള്ള സ്ഥലവാസികളുടെ മതിപ്പിനെ കാണിക്കുന്നതിനു് ഒരു ഉത്തമോദാഹരണമാണിത്. ഇതേ യൂനിവേര്‍സിറ്റിയിലെ ഉര്‍ദു അധ്യാപകന്‍ ജ: നയീം ചൗധരി സാഹിബാണ് പ്രസ്തുത മാസികയുടെ എഡിറ്റര്‍.

ബ്രിട്ടനില്‍ ഉര്‍ദുവിന്റെ വ്യാപ്തി ഉച്ചകോടിയെ പ്രാപിച്ചിരിക്കയാണിപ്പോള്‍. അവിടെ ഇന്നു ഏതെങ്കിലും ഒരു വിജ്ഞാപനം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഒരൊറ്റദിവസമെങ്കിലും കാണുകയില്ല. മിക്ക സിനിമാ നിര്‍മാതാക്കളും തങ്ങളുടെ സിനിമകളെക്കുറിച്ചുള്ള പോസ്റ്ററുകളും ലഘുലേഖകളും മറ്റും ഉര്‍ദുവില്‍ മുദ്രണം ചെയ്യിച്ചു വിതരണം ചെയ്തുവരുന്നു.

ബ്രിട്ടനില്‍ ഏറ്റവും അധികം പ്രചാരമുള്ള ‘ഡയിലി മെയില്‍’ അതിന്റെ വാരാന്തപ്പതിപ്പില്‍ ഒരുപുറം ഉര്‍ദുവിലാണ് അച്ചടിക്കുന്നത്. ഉര്‍ദു അറിയുന്ന അവിടത്തെ പൗരന്മാര്‍ ആര്‍ത്തിയോടെയാണ് ഇതിനു കാത്തിരിക്കുന്നത്. ഇതിനുപുറമെ സ്‌കോട്‌ലാന്റ് സ്‌റ്റെയ്റ്റില്‍നിന്നും ‘ഉര്‍ദു ടൈംസ്’ എന്നൊരു ഉര്‍ദു ദിനപ്പത്രം കുറെക്കാലമായി പ്രശസ്തമായി നടന്നുവരുന്നു. ബ്രിട്ടന്റെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായമാണ് ഇതു കുറിക്കുന്നത്. ഉര്‍ദു വാരികകളും മാസികകളുമായി പതിനഞ്ചോളം ഇതിനുപുറമെ വേറെയുമുണ്ടവിടെ.

ബ്രിട്ടനിലുള്ള കമ്പനികളിലെ ആപ്പീസുകളും, ഹോട്ടല്‍ ആന്റ് ബേക്കറീസ് ഫെഡറേഷന്റെ മേലുദ്യോഗസ്ഥരും തങ്ങളുടെ ജീവനക്കാര്‍ക്ക് ഉര്‍ദു പഠനത്തിനു ഏര്‍പ്പാടുചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും വലിയ പട്ടണങ്ങളിലെ ഹോട്ടലുകളിലെയും ബേക്കറികളിലെയും ജീവനക്കാര്‍ക്ക് ഉര്‍ദു പരിജ്ഞാനം നിര്‍ബന്ധമാണ്. മേല്‍പറഞ്ഞ ഫെഡറേഷന്റെ അധ്യക്ഷന്‍ ഒരു സ്‌റ്റെയിറ്റുമെന്റില്‍ പറഞ്ഞത് ഇങ്ങനെയാണ്:

”ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഉര്‍ദു അറിയാത്തപക്ഷം വലിയ ബുദ്ധിമുട്ടുണ്ടാകും. ഇന്ത്യക്കാരും പാക്കിസ്താനികളുമായ ധാരാളം വിദ്യാര്‍ഥികളും സഞ്ചാരികളും അനുദിനം ഞങ്ങളുടെ നാട്ടില്‍ വന്നുകൊണ്ടിരിക്കുന്നു. അവരുടെ നാട്ടിലെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞങ്ങള്‍ അവരെ സേവിക്കുവാനാഗ്രഹിക്കുന്നു. ഇതിനു ഉര്‍ദു അനിവാര്യമാണ്.”

ഇതേ പ്രശ്‌നത്തെ കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ബ്രിട്ടനിലെ ഒരു ബാങ്ക് അതിന്റെ വിജ്ഞാപനം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കുന്നതും. ഉര്‍ദു അറിയുന്ന ബ്രിട്ടീഷ് നിവാസികള്‍ ഈ ബാങ്കുമായി ഇടപാടുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബാങ്ക് അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലോകത്തെങ്ങും പരന്നുകിടക്കുന്ന അതിന്റെ 1500 ശാഖകളെക്കുറിച്ചും പ്രസ്തുത വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഷിക്കാഗോ(അമേരിക്ക)വിലെ ഇസ്‌ലാമിക് യൂനിവേര്‍സിറ്റിയെപ്പറ്റി കേട്ടിരിക്കുമല്ലോ. യൂനിവേര്‍സിറ്റി ഓഫ് ഇസ്‌ലാം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച ഹെവിവൈറ്റ് ബോക്‌സര്‍ ചാമ്പ്യന്‍ മുഹമ്മദലി ക്ലെയാണ് ഇതിന്റെ രക്ഷാകര്‍തൃത്വം വഹിക്കുന്നത്. ഇംഗ്ലീഷ്, അറബിക്, ഉര്‍ദു എന്നീ ഭാഷകളില്‍കൂടി ഇസ്‌ലാമിക പാഠങ്ങളുടെ മുഴുവന്‍ കോഴ്‌സും അവിടെ നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ നാടുകളില്‍നിന്നും വിദ്യാപ്രേമികള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ‘പയാമെ മുഹമ്മദ്’ എന്ന പേരില്‍ ഒരു ഉര്‍ദു മാസികയും ഈ യൂനിവേര്‍സിറ്റി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

‘ബസ്‌മെ ഉര്‍ദു’ എന്ന പേരില്‍ ഒരു സ്ഥാപനം ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ ഉര്‍ദുവിന്റെ സേവനം നിര്‍വഹിച്ചുവരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ‘ബസ്മി’ന്റെ അധ്യക്ഷന്‍ ജനാബ് സയ്യിദ് അഹമ്മദ് മദനി ഈ ലേഖകന് അയച്ചുതരികയുണ്ടായി. സൗദി അറേബ്യയിലെ പൊതുഭാഷ അറബിയാണെങ്കിലും അവിടെ ഉര്‍ദുവിനു നല്ലൊരു സ്ഥാനമുണ്ടെന്നും അറബികള്‍ ആവേശപൂര്‍വം ഇതില്‍ താല്‍പര്യം കാണിച്ചുവരുന്നുവെന്നും ഈ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. അധ്യക്ഷനവര്‍കള്‍ ഇങ്ങനെ എഴുതുന്നു:

”ബസ്‌മെ ഉര്‍ദു’വിന്റെ വകയായി മദീനയില്‍ ഒരു ലൈബ്രറിയുണ്ട്. ഇതിലുള്ള ഉര്‍ദു ഗ്രന്ഥങ്ങള്‍ പതിനായിരത്തോളം വരും. ഈ ലൈബ്രറിയെ കൂടുതല്‍ വിപുലീകരിക്കാനും ഗ്രന്ഥശേഖരണം നടത്തുവാനുമായി ഈയിടെ സ്ഥാപനത്തിന്റെ കാര്യദര്‍ശി ഒരു ഇന്ത്യ-പാക്ക് പര്യടനം നടത്തി. ഉര്‍ദുവിലെ എല്ലാ പത്രമാസികകളും ഗ്രന്ഥങ്ങളും ഈ ലൈബ്രറിയില്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു പര്യടനോദ്ദേശ്യം. ഈ സ്ഥാപനത്തിന്റെ കീഴില്‍ ഓരോ മാസവും സാഹിത്യസദസുകളും കവിസമ്മേളനങ്ങളും നടത്തിവരുന്നു. അടുത്തുതന്നെ ഒരു കാവ്യ സമാഹാരവും ‘ഹിജാസിലെ ഉര്‍ദുകവികള്‍’ എന്ന കൃതിയും പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിരിക്കയാണ് ഞങ്ങള്‍.”

ദക്ഷിണാഫ്രിക്കയിലെ ‘ട്രാകന്‍വാള്‍’ നഗരത്തിലും ഇത്തരത്തിലുള്ള ഒരു സംഘടനയുണ്ട്. ‘ബസ്‌മെ അദബ്’ എന്നാണു പേര്. ഇത് ഉര്‍ദുവിന്റെ നിശ്ശബ്ദവും എന്നാല്‍ മഹത്തരവും ആയ സേവനങ്ങള്‍ അനുഷ്ഠിച്ചുവരുന്നു. ചിരകാലമായി അവിടെ കുടിയേറി പാര്‍ത്തുവരുന്ന ജ:ഫാറൂക്കി സാഹിബാണ് ഇതിന്റെ തലവന്‍. അദ്ദേഹത്തിന്റെ മാതൃഭാഷ ഗുജറാത്തിയാണെങ്കിലും ഉര്‍ദുവിന്റെ ഒരു ആരാധകനാണദ്ദേഹം. അദ്ദേഹം ഇൗയിടെ ഡര്‍ബനില്‍നിന്നും പ്രകാശനം ചെയ്ത പുസ്തകംതന്നെ ഇതിനു സാക്ഷ്യംവഹിക്കുന്നു.

ദുബായില്‍ ഉര്‍ദുവിന് അഭിലഷണീയമായ പുരോഗതിയുണ്ടായിട്ടുണ്ട്. നാല്‍പതു കൊല്ലം മുമ്പാണ് ഒരു ഇന്ത്യന്‍ പണ്ഡിതന്‍ ആദ്യമായി അവിടെ ഉര്‍ദു പഠനം സമാരംഭിച്ചത്. ഇന്ന് അവിടെ അഞ്ച് ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഉണ്ട്. ദുബായിലെ അറബികള്‍ അറബിഭാഷയോടെപ്പം ഉര്‍ദുവിനെയും പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ കുട്ടികള്‍ക്കു ഉര്‍ദു പഠനം നല്‍കുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

മിസ്റ്റര്‍ ഫൈനസ് റൈഹാനി എന്ന പാതിരി (ഇദ്ദേഹം ഉര്‍ദു പേര്‍ഷ്യന്‍ ഭാഷകളില്‍ നല്ല പണ്ഡിതനാണ്) ഈയിടെ ഒരു സ്‌റ്റെയിറ്റുമെന്റില്‍ ഇങ്ങനെ പറഞ്ഞു:

”ഉര്‍ദുവിലെ ഇംഗ്ലീഷ് കവികളുടെ ജീവചരിത്രം പുസ്തകരൂപത്തില്‍ അടുത്തുതന്നെ പ്രസിദ്ധീകരിപ്പാനും ലോകത്തിന്റെ ഓരോ മൂലയിലും ഇതു വിതരണം ചെയ്യുവാനും അഖിലേന്ത്യാ ക്രൈസ്തവസമ്മേളനം തീരുമാനിച്ചിരിക്കുകയാണ്.”

ഉര്‍ദുവിനെപ്പറ്റി അഭിപ്രായപ്രകടനം നടത്തിക്കൊണ്ട് അദേഹം തുടര്‍ന്നു: ”ലോകത്തിലെ ഭാഷകളുടെ കൂട്ടത്തില്‍ ഇത്രയേറെ മധുരമേറിയ ഒരു ഭാഷ ഉര്‍ദുവിനെപ്പോലെ വേറെ കാണുകയില്ല. ഇതുകൊണ്ട് തന്നെയാണ് ഇംഗ്ലീഷുകാര്‍ തങ്ങളുടെ ഭരണകാലത്ത് ഇതിനെ പ്രോത്സാഹിപ്പിക്കുവാനും ഇതില്‍ നിന്നും ലാഭം നേടുവാനും മുതിര്‍ന്നത്. ഉര്‍ദു ഏതെങ്കിലും ഒരു വര്‍ഗത്തിന്റെയോ മതത്തിന്റെയോ ഭാഷയല്ല. ലോകത്തിലൊട്ടുക്കും വ്യാപിച്ചുകിടക്കുന്ന ഒരു ജീവസ്സുറ്റ ഭാഷയാണിത്. ഇതിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല.”

‘നേപ്പാള്‍ സെക്കണ്ടറി എജുക്കേഷന്‍ ബോര്‍ഡ്’ ഉര്‍ദുവിനെ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഈയിടെ നേപ്പാള്‍ ഗവര്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ഇനി അവിടെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നുതന്നെ ഉര്‍ദു പഠിക്കാവുന്നതാണ്. നേപ്പാളികള്‍ക്കു പൊതുവില്‍ ഉര്‍ദു അറിയാം. എന്നാല്‍ പാഠ പദ്ധതിയില്‍ അതിനെ ഉള്‍പ്പെടുത്താനുള്ള വിദ്യാര്‍ഥികളുടെ ആവശ്യം ഗവര്‍െമന്റ് അംഗീകരിച്ചിരിക്കുന്നു. അവിടുത്തെ വിദ്യാര്‍ഥി നേതാവ് ജ: മുഹമ്മദ് ഇസ്രായല്‍ സാഹിബ് എഴുത്തുമൂലം അറിയിച്ച സന്തോഷവാത്തയാണിത്.

ഇത്രയും പറഞ്ഞതില്‍നിന്നും ഉര്‍ദു ഒരു പ്രത്യേക വര്‍ഗത്തിന്റെയോ മതത്തിന്റെയോ മാത്രം ഭാഷയല്ലെന്ന കാര്യം വ്യക്തമായല്ലൊ. ഇതൊരു അന്തര്‍ദേശീയ ഭാഷയാണ്. ലോകത്തിലെ ആയിരക്കണക്കിനുള്ള ഭാഷകളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് ഉര്‍ദുവിന്റെത്. ഈ മഹത്തരമായ ഭാഷയെ യാതൊരാള്‍ക്കും യാതൊരു ശക്തികൊണ്ടും ഒരു കാലത്തും അമര്‍ത്തുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. ഈ യാഥാര്‍ഥ്യം ഇവിടുത്തെ ഉര്‍ദുവിരോധികള്‍ ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം.

ശബിസ്താന്‍-ഡല്‍ഹി, വിവ: എസ്.എം അന്‍വര്‍ (സല്‍സബീല്‍ ത്രൈ മാസിക, 1971, ഓഗസ്റ്റ്)

 ജ. മുഹമ്മദ് അബ്ദുന്നയീം, സാംഗിദ്

നേർപഥം വാരിക 

മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

.കേരളത്തിലെ വിവിധ മതവിഭാഗങ്ങളില്‍നിന്നും അപക്വമായ പ്രസ്താവനകളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെതായി പുറത്തുവന്ന ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇത്തരത്തിലുള്ള അപക്വവും പ്രതിലോമകരവുമായ പ്രസ്താവനകള്‍ക്കുള്ള ഒടുവിലത്തെ ഉദാഹരണമാണ്. ബിഷപ്പിന്റെ പ്രതികരണം കേരളീയ സമൂഹത്തില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ക്രിസ്ത്യന്‍- മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രസ്താവനയും അതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും പിന്നീടുള്ള ദിവസങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് വഴിമാറി. പ്രശ്‌നത്തെ ആളിക്കത്തിക്കുന്ന തരത്തിലേക്ക് ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകള്‍ക്ക് കൊഴുപ്പേറി. ചര്‍ച്ചകളില്‍ വര്‍ഗീയമായി സംസാരിക്കാന്‍ സാധിക്കുന്നവരെ കൊണ്ടുവരാന്‍ ചാനലുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ‘പുരകത്തുമ്പോള്‍ ബീഡി കൊളുത്തുക’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ചില രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.

അവസരം മുതലാക്കുന്ന സംഘ്പരിവാര്‍

മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി അവതരിപ്പിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇതൊരു സുവര്‍ണാവസരമായി. ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടി കണ്ണീരൊഴുക്കുന്ന പരിവാര്‍ നേതാക്കളെയാണ് പിന്നീട് കണ്ടുതുടങ്ങിയത്. ബിഷപ്പിന്റെ പ്രസ്താവനയില്‍ ഒരു കുഴപ്പവുമില്ലെന്നും ഇവിടെ ലവ് ജിഹാദും നാര്‍കോട്ടിക്ക് ജിഹാദുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ക്രിസ്ത്യാനികളുടെ കൂടെ തങ്ങളുണ്ടെന്നുമൊക്കെയാണ് അവര്‍ തട്ടിവിട്ടത്. കേരളത്തിലെ മഹാഭൂരിപക്ഷം ക്രിസ്ത്യാനികളെ ഇതുവഴി ഒപ്പം കൂട്ടാമെന്ന ദിവാസ്വപ്‌നത്തിലാണ് സംഘ്പരിവാര്‍. എന്നാല്‍ ബിജെപിക്ക് കേരളരാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ തങ്ങളെ ഉപയോഗിക്കുന്നതിന്റെ ഭാഗം മാത്രമാണീ സ്‌നേഹപ്രകടനത്തിന്റെ പിന്നിലെന്ന് ക്രിസ്ത്യാനികള്‍ക്ക് അറിയാം. 1998ല്‍ തെക്ക് കിഴക്കന്‍ ഗുജറാത്തിലെ ഡാംഗ് ജില്ലയില്‍ ഇരുപതോളം ചര്‍ച്ചുകള്‍ ചുട്ടുകരിച്ച സംഘപരിവാര്‍ ഭീകരത ക്രിസ്ത്യാനികള്‍ മറക്കില്ല. 1999ല്‍ ഒഡിഷയില്‍ ഇരുനൂറോളം ക്രിസ്ത്യന്‍ വീടുകള്‍ ചുട്ടുചാമ്പലാക്കിയതും 2007ലും 2008ലും ഒഡിഷയിലെ കന്ദമാലില്‍ നടന്ന കലാപങ്ങളും 2008ല്‍ തന്നെ കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങളുടെ ഭാഗമായിരുന്നുവെന്ന് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?

വിയോജിപ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും

അതേസമയം ക്രിസ്തീയ സമൂഹത്തില്‍നിന്നുതന്നെ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ചില നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണ്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ അടക്കമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന അപക്വവും സത്യവിരുദ്ധവുമാണെന്നും അത് പിന്‍വലിക്കപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ചില മെത്രാന്മാരുടെ താല്‍പര്യപ്രകാരം മാത്രമാണെന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ അഭിപ്രായപ്പെട്ടത്. കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് തുടങ്ങിയവരും എതിര്‍പ്പ് രേഖപ്പെടുത്തിയവരില്‍ പ്രമുഖരാണ്.

വിവാദങ്ങളുടെ മര്‍മം

വിവാദങ്ങള്‍ ചുറ്റിത്തിരിയുന്നത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പ്രേമം നടിച്ചും മയക്കുമരുന്ന് നല്‍കിയും ക്രിസ്ത്യാനികളെ ചിലര്‍ ഇസ്‌ലാം മതത്തിലേക്ക് കൊണ്ടുപോവുന്നു എന്ന ആരോപണമാണ് വിവാദത്തിന്റെ മര്‍മം. സ്വന്തം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതോ മയക്കുമരുന്ന് നല്‍കി ജീവിതം നശിപ്പിക്കുന്നതോ ഒന്നുമല്ല ആരുടെയും പ്രശ്‌നം. മതംമാറ്റം നടക്കുന്നു എന്നതാണ് ‘ഹൈലൈറ്റ്’ ചെയ്യപ്പെടുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി മതമുള്ളവരിലും മതമില്ലാത്തവരിലും നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും മയക്കുമരുന്ന് വ്യാപനത്തിന്റെയും തോത് വളരെ വലുതാണ്. അതുവഴി ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പഞ്ചാബ് കഴിഞ്ഞാല്‍ കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ നാര്‍ക്കോട്ടിക് കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ട്. ഇതിനെതിരെയാണ് ബോധവത്കരണവും ശിക്ഷാനടപടികളും ശക്തമാക്കേണ്ടത്. എന്നാല്‍ ഇതൊന്നും കാണാതെ ഇതിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഇനി അങ്ങനെയൊന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച് കുറ്റകരമാണ്. അധികാരികള്‍ക്ക് പരാതി നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്.

മതവും മതപരിവര്‍ത്തനവും

മതപരിവര്‍ത്തനം ലോകം ഉണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. മതം എന്ന മലയാളപദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അഭിപ്രായം എന്നാണ്. വിശ്വാസ സംബന്ധിയായി ഒരു മനുഷ്യന്‍ അഭിപ്രായരൂപീകരണം നടത്തുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് സ്വന്തമായ ചിന്തയിലൂടെ ശരിയെന്ന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നത്. മറ്റൊന്ന് ചിന്തകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ സ്ഥാനമില്ലാതെ പാരമ്പര്യമായി കടന്നുവരുന്നത്. ശരിയെന്ന് ബോധ്യമാവുമ്പോള്‍ സ്വീകരിക്കപ്പെടുന്ന അര്‍ഥത്തില്‍ മതത്തെ അംഗീകരിക്കുമ്പോള്‍ അത് മാറ്റത്തിന് വിധേയമാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരാളുടെ സ്വകാര്യമായ വിഷയമാണ് അയാളുടെ മതം. അത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ സ്വീകരിപ്പിക്കേണ്ട ഒന്നാവാന്‍ പാടില്ല. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിന് ഒരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഭൗതികമായ പ്രലോഭനങ്ങളില്‍ വീഴ്ത്തിക്കൊണ്ട് മതം മാറ്റാനും പാടില്ല. അത് കുറ്റകരമായ കാര്യമാണ്. മതത്തെ പരസ്പരം അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാം. പക്ഷേ, മതം സ്വീകരിക്കുന്നതിന് എന്തെങ്കിലും ഉപാധികള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

മതപരിവര്‍ത്തനത്തിന്റെ ഇസ്‌ലാമികമാനം

പ്രവാചകന്മാരിലൂടെയാണല്ലോ മതം ജനങ്ങളിലേക്ക് ആശയവിനിമയം നടത്തപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാര്‍ മതത്തെ അടിച്ചേല്‍പ്പിച്ചതായി കാണാന്‍ സാധിക്കില്ല. ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ (മതം അടിച്ചേല്‍പിക്കപ്പെടേണ്ട ഒന്നല്ല) എന്ന ആശയമാണ് അവര്‍ പറഞ്ഞുവെച്ചത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആശയങ്ങള്‍ വിവേകപൂര്‍ണമാണ്. അതുകൊണ്ടുതന്നെ വിവേകത്തിലേക്ക് ഒരാളെ കൊണ്ടുവരാന്‍ അവിവേകം പാടില്ല. ‘വിവേകം അവിവേകത്തില്‍ നിന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു’ (2:256). ‘വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍നിന്നും ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുക. അതാണ് വിവേകത്തിന്റെ മാര്‍ഗം’ എന്ന ആശയമാണ് ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. (39:18). സേവനപ്രവര്‍ത്തനങ്ങള്‍ പോലും മറ്റൊരാളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയല്ല എന്നാണ് ക്വുര്‍ആന്റെ കാഴ്ചപ്പാട്. സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിശ്വാസികളെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ക്വുര്‍ആന്‍ പറഞ്ഞു: ‘ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. അവര്‍ പറയും: അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു’ (ക്വുര്‍ആന്‍ 76:810). സേവനപ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ പരലോക ഗുണത്തിന് വേണ്ടിയാണെന്നും നരകമോചനത്തിന് വേണ്ടിയാണെന്നും അതൊരിക്കലും മതത്തിലേക്ക് ആളെക്കൂട്ടുവാനോ പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുവാനോ വേണ്ടിയല്ല എന്നുമാണ്

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആശയം

ഒരാള്‍ താന്‍ വിശ്വസിക്കുന്ന മതത്തിലേക്ക് മറ്റൊരാളെ ക്ഷണിക്കുകയാണെങ്കില്‍ അതിന്റെ പിന്നില്‍ താന്‍ ശരിയെന്ന് മനസ്സിലാക്കിയ സത്യത്തിലേക്ക് അപരനെ കൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണുള്ളതെങ്കില്‍ അത് തെറ്റായ കാര്യമാണെന്ന് പറയാന്‍ സാധിക്കില്ല. നമ്മുടെ മനഃസാക്ഷി അത് ശരിയെന്ന് മാത്രമെ സാക്ഷ്യപ്പെടുത്തുകയുള്ളൂ. മതപരിവര്‍ത്തനം എന്ന വാക്ക് പലപ്പോഴും തെറ്റായ രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നാണ് ചിലര്‍ മതപരിവര്‍ത്തനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കാറുള്ളത്. മതപ്രബോധനം എന്ന അര്‍ഥത്തിലാണ് ചിലര്‍ അതിനെ നോക്കിക്കാണുന്നത്. മതപരിവര്‍ത്തനം ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള മാറ്റമാണ്. അതുകൊണ്ട് ഏതുമതത്തില്‍നിന്നാണോ ഒരാള്‍ മാറുന്നത് പ്രസ്തുത മതത്തെ അത് ക്ഷീണിപ്പിക്കുന്നു. ഇതായിരുന്നു മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കാനുണ്ടായ കാരണം.

ഭരണഘടന നിര്‍മാണ സഭയിലെ മതപരിവര്‍ത്തന ചര്‍ച്ചകള്‍

ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സഭയില്‍ മതപരിവര്‍ത്തനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1947 ആഗസ്റ്റ് 30ന് സഭയില്‍ പതിനേഴാം വകുപ്പായി അവതരിപ്പിക്കപ്പെട്ട ബില്‍ ഇങ്ങനെയായിരുന്നു: ‘നിര്‍ബന്ധിതമായിക്കൊണ്ടോ അവിഹിതമായ സ്വാധീനംകൊണ്ടോ ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം നിയമം മൂലം അനുവദിക്കാവുന്നതല്ല’ (Conversion from one religion to another brought about by coercion or undue Influence shall not be recognised by law). എന്നാല്‍ ഇങ്ങനെയൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ദാര്‍ പട്ടേല്‍ വാദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെതന്നെ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അതിനദ്ദേഹം പറഞ്ഞ കാരണം. എന്നാല്‍ പട്ടേലിനെ ഖണ്ഡിച്ചുകൊണ്ട് മദിരാശിയില്‍നിന്നുള്ള എം. അനന്തശയനം അയ്യങ്കാര്‍ മതപരിവര്‍ത്തനം പൂര്‍ണമായും നിരോധിക്കണം എന്ന് വാദിക്കുകയുണ്ടായി. അതിന് അദ്ദേഹം പറഞ്ഞ പ്രധാന ന്യായീകരണം ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിന്റെ എണ്ണം കുറയുമെന്നതായിരുന്നു. അയ്യങ്കാറിനെ പിന്തുണച്ചുകൊണ്ട് ആര്‍. വി ധൂലേക്കര്‍ രംഗത്ത് വന്നു. ഹിന്ദുക്കളുടെ സംഖ്യാശക്തി കുറക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു ധൂലേക്കറിന്റെ കണ്ടെത്തല്‍. അധഃസ്ഥിത വിഭാഗങ്ങളിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത്, പ്രലോഭനങ്ങള്‍ നടത്തി മറ്റു മതങ്ങളിലെ പ്രബോധകര്‍ പരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു ബംഗാളില്‍നിന്നുള്ള അധഃസ്ഥിതവിഭാഗങ്ങളുടെ പ്രതിനിധിയായ പി. ആര്‍ ഠാക്കൂറിന്റെ പരാമര്‍ശം. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെ നിയമം മൂലം നിരോധിക്കപ്പെട്ടതായതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇനി ആവശ്യമില്ല എന്ന നിഗമനത്തിലായിരുന്നു അന്ന് ഭരണഘടന നിര്‍മാണ സഭ എത്തിച്ചേര്‍ന്നത്. (Conversion from one religion to another brought about by coercion or undue Influence shall not be recognised by law).

എന്നാല്‍ 1948 ഡിസംബര്‍ 9 ന് മതപ്രബോധന സ്വാതന്ത്ര്യം അനുവദിക്കുന്ന 25ാം അനുച്ഛേദം (ഡ്രാഫ്റ്റ് ആര്‍ട്ടിക്കിള്‍ 19) ചര്‍ച്ചക്ക് വന്നപ്പോള്‍ മതപരിവര്‍ത്തനം വീണ്ടും വാദപ്രതിവാദത്തിന് വിധേയമായി. മതപ്രബോധന സ്വാതന്ത്ര്യം അവകാശമായി നല്‍കുന്ന ഈ അനുച്ഛേദം ഇന്ത്യയിലെ ഹിന്ദു സമുദായത്തെ അടിമകളാക്കുന്നതിനുള്ള ചാര്‍ട്ടര്‍ ആണെന്നായിരുന്നു അസമില്‍നിന്നുള്ള ലോക്‌നാഥ് മിശ്രയുടെ വിമര്‍ശനം. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്ത് ഇസ്‌ലാം, ക്രിസ്തു മതങ്ങളെ സ്ഥാപിക്കുന്നതിനാണ് മതപ്രബോധന സ്വാതന്ത്ര്യമെന്ന പേരില്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാട് മാത്രമാണ് മതമെന്നിരിക്കെ പരസ്യമായ മതപ്രബോധനം എന്തിനാണെന്നായിരുന്നു ബിഹാറിലെ മുസ്‌ലിം പ്രതിനിധി തജമ്മുല്‍ ഹുസൈന്റെ ചോദ്യം.

ഈ ചര്‍ച്ചകള്‍ക്ക് അന്തിമവിരാമം കുറിച്ചുകൊണ്ട് മതപരിവര്‍ത്തനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് കെ. എം മുന്‍ഷിയും ടി.ടി. കൃഷ്ണമാചാരിയുമായിരുന്നു. ‘പ്രബോധനം’ (Propogation) എന്ന പദത്തിന് ക്രിസ്ത്യന്‍ സമുദായം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും എന്തുകൊണ്ടാണ് ഈ വാക്ക് ഭരണഘടനക്ക് ദോഷകരമല്ലാതാവുന്നത് എന്നതിനെക്കുറിച്ചുമാണ് കെ.എം മുന്‍ഷി കാര്യമായും സഭയില്‍ വിശദീകരിച്ചത്. ‘ഈ പദത്തിന്മേലാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായം കാര്യമായ ഊന്നല്‍ നല്‍കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള കാരണം നിര്‍ബന്ധിതമായി മറ്റുള്ളവരെ പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടിയല്ല, മറിച്ച് അതവരുടെ മതപരമായ ബാധ്യതയാണെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ്.’

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പഠിച്ച മദ്രാസില്‍നിന്നുള്ള ടി.ടി കൃഷ്ണമാചാരി എന്തുകൊണ്ടാണ് ഹിന്ദുക്കളില്‍ ചിലര്‍ കൈസ്തവ മതം സ്വീകരിച്ചത് എന്നായിരുന്നു സഭയില്‍ വിശദീകരിച്ചത്. ക്രിസ്തീയമതം മറ്റുള്ള മതവിഭാഗങ്ങളിലെ സഹോദരങ്ങളോട് സ്വീകരിച്ച പെരുമാറ്റരീതിയാണ് പലരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്നും ഒരു അയിത്തജാതിക്കാരന്‍ ക്രിസ്ത്യാനിയാവുന്നതോടെ അയാള്‍ക്ക് ഹിന്ദുമതത്തിലെ ഒരു സവര്‍ണന് ലഭിക്കുന്ന സ്ഥാനമാണ് ലഭിക്കുന്നതെന്നും കൃഷ്ണമാചാരി പറഞ്ഞു. ഈ സംസാരങ്ങളാണ് സഭയെ ഒരു അന്തിമതീരുമാനത്തിലെത്താന്‍ സഹായിച്ചത്. ദൈവത്തിന്റെയും സ്വന്തം മതപ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ മതപ്രബോധനം നടത്തുന്നതും അതുവഴി മതപരിവര്‍ത്തനം നടത്തുന്നതും ഒരു വിശ്വാസപരമായ ബാധ്യതയായി ഒരാള്‍ കാണുന്നുവെങ്കില്‍ അതിന് തടസ്സം നില്‍ക്കേണ്ടതില്ല എന്നും എന്നാല്‍ അത് ഓരോ വ്യക്തിയുടെയും മനഃസാക്ഷിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം എന്നുമുള്ള അവബോധത്തിലാണ് ഭരണഘടന നിര്‍മാണ സഭ അന്ന് എത്തിച്ചേര്‍ന്നത്. മതപ്രബോധനം മൗലികാവകാശമായത്തിന്റെ ഒരു ലഘുചരിത്രമാണിത്. പീഡനങ്ങളോ പ്രീണനങ്ങളോ ബലാല്‍ക്കാരമോ അടിച്ചേല്‍പിക്കലോ ഭൗതിക വ്യാമോഹങ്ങളോ പ്രലോഭനങ്ങളോ ഒന്നുമില്ലാതെ, ഒരാള്‍ അയാളുടെ മതവിശ്വാസവും വിജ്ഞാനങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതുമെല്ലാം ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളില്‍ പെട്ടതാണ് എന്നു ചുരുക്കം. (http://loksabh-aph.nic.in/writereaddata/cadebate files/C01051947.html, https://indian kanoon.org/doc/209313/).

മതപരിവര്‍ത്തനത്തിലെ രാഷ്ട്രീയം

മതപരിവര്‍ത്തനം സ്വന്തം സമുദായത്തിന്റെ അംഗബലം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമാണെങ്കില്‍ അത് കേവലം രാഷ്ട്രീയമാണ്. അതിന് മതത്തിന്റെ ശരിയായ അകക്കാമ്പിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇത്തരം ‘രാഷ്ട്രീയങ്ങള്‍’ ആണ് മതപ്രബോധന മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതും സങ്കീര്‍ണമാക്കുന്നതും. ഒരാള്‍ അയാള്‍ക്ക് മനസ്സിലായ സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മതവിശ്വാസം രൂപീകരിക്കുന്നുവെങ്കില്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. അതിനെ ചോദ്യം ചെയ്യാനോ തടയാനോ ഇവിടെയുള്ള ഏതെങ്കിലും മത മേലധ്യക്ഷന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ അധികാരമില്ല. ക്രിസ്തീയ സഭകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്ക ക്രിസ്തീയ മതം ഉപേക്ഷിച്ച് ചിലര്‍ മറ്റു മതങ്ങള്‍ സ്വീകരിക്കുന്നതാണെങ്കില്‍ ആ ആശങ്ക അസ്ഥാനത്താണ്. കാരണം മറ്റു മതങ്ങളില്‍നിന്നും ധാരാളം പേര്‍ ഇതുപോലെ ക്രിസ്തീയ മതം സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വളരെ വ്യവസ്ഥാപിതമായി മതപ്രബോധനത്തിനും മതപരിവര്‍ത്തനത്തിനുമായി മിഷണറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ക്രിസ്ത്യന്‍ സഭകളാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കേവലം വിശ്വാസ പ്രചാരണങ്ങള്‍ ആയിരുന്നില്ല സഭകള്‍ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ ജനക്ഷേമകരമായ കാര്യങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ടുവെച്ചിരുന്നത്. വിശ്വാസത്തില്‍ ആകൃഷ്ടരായിട്ടല്ല, മറിച്ച് ഭൗതികമായ വിഭവങ്ങളില്‍ ആകൃഷ്ടരായിക്കൊണ്ടാണ് പലരും ക്രിസ്തുമതം സ്വീകരിച്ചിരുന്നത്. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മതപരിവര്‍ത്തനത്തിന് സ്‌നേഹം (Love), മയക്കുമരുന്ന് (Narcotics), മറ്റു ഭൗതിക സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഇസ്‌ലാമില്‍ കുറ്റകരമാണ്. അതുകൊണ്ടുതന്നെ ‘ലവ് ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഉപയോഗിക്കുന്നത് അന്യായമാണ്. അതേസമയം ഭൗതിക സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ക്രിസ്തുമതത്തിലേക്ക് അന്യമതങ്ങളില്‍ പെട്ടവരെ ആകര്‍ഷിക്കുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ തെറ്റുകാണുന്നുമില്ല. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമത്തില്‍ വീഴ്ത്തി മതം മാറ്റുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കാമെങ്കില്‍ വിദ്യാഭ്യാസമോ (Education)  ചികിത്സയോ (Medical Treatment)  നല്‍കി ആളുകളെ ക്രിസ്തീയ മാര്‍ഗത്തിലേക്ക് കൊണ്ടുപോകുന്നതിന് എന്തുപേരാണ് വിളിക്കുക? ‘സേവന കുരിശുയുദ്ധം’ (Service crusade)  എന്നാണോ? ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ എല്ലാ മതവിഭാഗങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട മതനേതാക്കളില്‍നിന്നും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ക്രിസ്ത്യാനികള്‍: അല്‍പം ചരിത്രം

എഡി 52ല്‍ ക്രിസ്തുവിന്റെ ശിഷ്യന്‍ സെന്റ് തോമസ് (മാര്‍ തോമസ് ശ്ലീഹ) മലങ്കരയില്‍ (കേരളത്തില്‍) എത്തിയതോടെയാണ് ഇവിടെ ക്രിസ്ത്യാനികള്‍ തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. ചരിത്രത്തിന്റെ പിന്‍ബലം ഇതിനില്ലെങ്കിലും പൊതുവില്‍ ജനങ്ങള്‍ ധരിച്ചുവെച്ചത് ഇങ്ങനെയാണ്. സെന്റ് തോമസും അനുയായികളും വഴി ക്രിസ്ത്യാനികളായവര്‍ മാര്‍തോമക്കാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എഡി രണ്ടാം നൂറ്റാണ്ടില്‍ സിറിയന്‍ പാത്രിയാര്‍ക്കീസുമായി ബന്ധമുള്ള ചിലര്‍ കടല്‍മാര്‍ഗം കേരളത്തിലെത്തി. സുറിയാനി ഭാഷയായിരുന്നു അവരുടെ വൈദിക ഭാഷ. അതുകൊണ്ടുതന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ സുറിയാനി നസ്രാണികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. റോമിലെ മാര്‍പാപ്പയുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ കത്തോലിക്കക്കാര്‍ ആയിരുന്നില്ല എന്നര്‍ഥം. ക്‌നാനായ തൊമ്മന്‍ എന്നയാള്‍ കുറെ ആളുകളുമായി എഡി മൂന്നാം നൂറ്റാണ്ടില്‍ എത്തി. അയാളുടെ പിന്മുറക്കാര്‍ ‘ക്‌നാനായ സുറിയാനി കത്തോലിക്കര്‍’ എന്നാണ് അറിയപ്പെട്ടത്. സുറിയാനി നസ്രാണികള്‍ പൊതുവെ കേരളീയ പാരമ്പര്യം സ്വീകരിച്ച് വന്നവരായിരുന്നു. ഇവരെ ‘പഴയ കൂറുകാര്‍’ എന്നും വിളിക്കുന്നു.

സുറിയാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങിനെ?

1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരികയും പോര്‍ച്ചുഗീസ് മിഷണറി റോമുമായി ബന്ധമില്ലാതിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ റോമിന്റെ കീഴിലുള്ള കത്തോലിക്കാ മതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ഇതിനായി 1599ല്‍ ഉദയംപേരൂരില്‍ ഒരാഴ്ച നീണ്ടുനിന്ന സൂനഹദോസ് സംഘടിപ്പിച്ചു. ഇങ്ങനെ പരിവര്‍ത്തിക്കപ്പെട്ടവരാണ് സീറോ മലബാര്‍ സഭ. പോര്‍ച്ചുഗീസുകാര്‍ ഹൈന്ദവ വിഭാഗത്തില്‍നിന്ന് കുറെപേരെ മതപരിവര്‍ത്തനം നടത്തി. അവരാണ് ലത്തീന്‍ കത്തോലിക്കാവിഭാഗം. 1700കളില്‍ ബ്രിട്ടീഷുകാര്‍ എത്തിയതോടെ പ്രൊട്ടസ്റ്റന്റ് സഭകള്‍ രൂപംകൊണ്ടു. റോമിലെ മാര്‍പ്പാപ്പയോട് തെറ്റി മറ്റൊരു മാര്‍ഗം സ്വീകരിച്ചവരാണവര്‍. ‘ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ’ എന്നാണ് അവരുടെ സഭകള്‍ അറിയപ്പെടുന്നത്. പ്രൊട്ടസ്റ്റന്റുകളില്‍നിന്നുള്ള നവീകരണ വിഭാഗമായി 1909ല്‍ പെന്തക്കോസ്ത്ത് വിഭാഗവും ഉണ്ടായി.

1599ല്‍ ഉദയംപേരൂരില്‍ വെച്ച് കത്തോലിക്കരായി പരിവര്‍ത്തനം ചെയ്യപ്പെട്ട സുറിയാനി നസ്രാണികളില്‍ ചിലര്‍ 1653ല്‍ പഴയ കൂറിലേക്ക് തന്നെ തിരിച്ചുപോയി. അവര്‍ നടത്തിയ സത്യപ്രതിജ്ഞ കൂനന്‍കുരിശ് സത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ റോമിനെ അംഗീകരിച്ചില്ല. പകരം അന്തേ്യാഖ്യയെ ആയിരുന്നു അവര്‍ വൈദിക നേതൃത്വമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. പൂര്‍ണമായ അധികാരം അന്തേ്യാഖ്യ പാത്രിയാര്‍ക്കീസിന് നല്‍കിയവര്‍ ‘ബാവ കക്ഷി’ എന്നറിയപ്പെട്ടു. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചവര്‍ ‘മെത്രാന്‍ കക്ഷി’ എന്ന പേരില്‍ വിളിക്കപ്പെട്ടു. ബാവ കക്ഷിയാണ് പില്‍ക്കാലത്ത് യാക്കോബായ വിഭാഗമായത്. മെത്രാന്‍ കക്ഷിയാണ് ഇന്നത്തെ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ. അന്ത്യോഖ്യയെ അംഗീകരിച്ചവരില്‍ പെട്ട മൂന്നാമത്തെ കക്ഷിയാണ് ഇന്നത്തെ കല്‍ദായ സുറിയാനി (പേര്‍ഷ്യന്‍ അസ്സീറിയന്‍) വിഭാഗം.

ഇങ്ങനെ വിവിധ വിഭാഗങ്ങളായ കേരളത്തിലെ ക്രിസ്ത്യാനികളെ പ്രധാനമായും നാലായി തരംതിരിക്കാം. (1) റോമന്‍ കത്തോലിക്കര്‍. സീറോ മലബാര്‍ സഭ (40.2%), സീറോ മലങ്കര (7.8%), ലത്തീന്‍ കത്തോലിക്കാ (13.2%) എന്നീ വിഭാഗങ്ങളാണ് റോമന്‍ കത്തോലിക്കര്‍. ഇവരാണ് ഭൂരിപക്ഷം. 61.2%. (2) സുറിയാനി വിഭാഗം. മലങ്കര ഓര്‍ത്തോഡോക്‌സ് (8%), യാക്കോബായ (7.9%), മാര്‍ത്തോമാ (6.6%), കല്‍ദായ (0.43%). ആകെ 14.93%. (3) പ്രൊട്ടസ്റ്റന്റ്. സി.എസ്.ഐ. (4.5%), പെന്തക്കോസ്ത്ത് (4.3%), ദളിത് ക്രിസ്ത്യന്‍ (2.2%), സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് (0.58%), സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ (0.05). (4) മറ്റുള്ളവര്‍ (4.46%).

ക്രിസ്ത്യന്‍ മിഷണറിയുടെ തുടക്കം

പതിനഞ്ചാം നൂറ്റാണ്ടോടെ റോമന്‍ കത്തോലിക്കാ മിഷണറിയുടെ വരവോടെയാണ് കേരളത്തില്‍ ക്രിസ്തീയ മതപരിവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അടിമത്ത നിരോധനമടക്കമുള്ള സാമൂഹിക വിപ്ലവത്തിന്റെ ഉപജ്ഞാതാക്കള്‍ കത്തോലിക്കാ മിഷണറിമാര്‍ ആണെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ മിഷണറിമാരുടെ ലക്ഷ്യം അതായിരുന്നില്ല. ‘ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”യഥാര്‍ഥത്തില്‍ മിഷണറിമാരുടെ മനസ്സിലിരിപ്പും മനഃശാസ്ത്രവും എന്തായിരുന്നു? അടിമത്തവും അധഃകൃത വര്‍ഗങ്ങള്‍ അനുഭവിച്ച സാമൂഹിക വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണോ അവര്‍ കടല്‍ കടന്ന് തിരുവിതാംകൂറില്‍ എത്തിയത്? നിശ്ചയമായും അല്ല. ആത്മാക്കളെ വലയിട്ടു പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ക്രിസ്തുവിനു വേണ്ടിയുള്ള ഒരു യുദ്ധത്തിലായിരുന്നു അവര്‍. ഈ വിശ്വാസ യുദ്ധത്തെ വെള്ളക്കാരന്റെ അധിനിവേശ യുദ്ധവുമായി അവര്‍ ബന്ധിപ്പിച്ചു. ബ്രിട്ടനിലെ വെള്ളക്കാരന്‍ ക്രിസ്ത്യാനിയാവുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ക്രിസ്ത്യാനിയായ മലയാളി സുറിയാനികളെ നേരെയാക്കുവാനാണ് ആദ്യമവര്‍ ശ്രമിച്ചത്. അത് ഉടക്കിപ്പിരിഞ്ഞപ്പോള്‍ പിന്നോക്കവിഭാഗങ്ങളുടെ ആത്മാക്കള്‍ക്കായി അവര്‍ വല വീശിയെറിഞ്ഞു” (ബോബി തോമസ്, പേജ് 340).

പുലയരും പറയരും മലയരന്മാരും നാടാര്‍മാരും അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളില്‍ പലരും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന് പിന്നില്‍ അടിമത്ത മോചനം, ജാതിപീഡനങ്ങളില്‍നിന്നുള്ള രക്ഷ, നിര്‍ബന്ധിതമായ അടിച്ചേല്‍പിക്കല്‍ എന്നിവയായിരുന്നു. തികച്ചും ഭൗതികമായ താല്‍പര്യങ്ങളാണ് പിന്നാക്കക്കാരെ വൈദേശിക ക്രിസ്ത്യന്‍ മിഷണറികളുമായി അടുപ്പിച്ചത്. എന്നാല്‍ ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് രണ്ടാംതരം ക്രിസ്ത്യാനികളായി ജീവിക്കേണ്ടിവന്നു. നേരത്തെ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരെ അപമാനിച്ചുകൊണ്ടിരിന്നു. അതേസമയം ബ്രിട്ടീഷുകാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരോട് ഒട്ടും ദയ കാണിച്ചതുമില്ല. ഡോ. ജെ ഡബ്ലിയൂ ഗ്ലാഡ്സ്റ്റണ്‍ എഴുതുന്നു: ”ഒരു സമ്പന്നനായ യജമാനന്‍ തന്റെ ജോലിക്കാരോട് കാണിക്കുന്ന പെരുമാറ്റമായിരുന്നു മിഷണറിമാരുടേത്. അല്ലാതെ ക്രിസ്തുവിനെ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകരുടേതായിരുന്നില്ല” (കേരളത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതവും ബഹുജനപ്രസ്ഥാനങ്ങളും).

മിഷണറിമാര്‍ ഹിന്ദുക്കള്‍ക്കെതിരെ

മിഷണറി പ്രവര്‍ത്തകര്‍ ഹൈന്ദവ ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്ന സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. ക്ഷേത്രങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ഹിന്ദുവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിക്കുമായിരുന്നു. മിഷണറിമാരുടെ ഇങ്ങനെയുള്ള ഹൈന്ദവ അധിക്ഷേപങ്ങള്‍ തുടര്‍ന്നപ്പോഴായിരുന്നു കേരളത്തിലെ പ്രമുഖ നവോത്ഥാന നായകനായിരുന്ന ചട്ടമ്പിസ്വാമികള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ‘ക്രിസ്തുമതച്ഛേദനം’ എന്ന സ്വാമിയുടെ ഗ്രന്ഥത്തിന്റെ പശ്ചാത്തലം അതായിരുന്നു. മതപ്രചാരണം അന്യമതങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലേക്ക് വഴിമാറുകയും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ മുറ്റങ്ങളില്‍ പോലും അധികാരികളുടെ പിന്തുണയോടെ നടത്തപ്പെടുകയും ചെയ്തതോടെയാണ് ചട്ടമ്പിസ്വാമിയെ പോലുള്ള വ്യക്തികള്‍ രംഗത്തു വന്നത്.

മിഷണറിമാരും മക്തി തങ്ങളും

ഹിന്ദു മതം മാത്രമല്ല, ഇസ്‌ലാം മതവും മിഷണറിമാരുടെ ക്രൂരതകള്‍ക്ക് വിധേയമായിരുന്നു. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ ‘കഠോരകുഠാരം’ എന്ന പുസ്തകം രചിക്കാനുണ്ടായ കാരണം െ്രെകസ്തവ മിഷണറിമാര്‍ ഇസ്‌ലാമിനെതിരെ നടത്തിയ ക്രൂരമായ പ്രചാരണങ്ങളായിരുന്നു. പ്രസ്തുത പുസ്തകത്തില്‍ മക്തി തങ്ങള്‍ ദരിദ്രരുടെ അജ്ഞാനത്തെ മുതലെടുത്ത് മതപരിവര്‍ത്തനം നടത്തുന്നതിന്റെ അര്‍ഥശൂന്യത എടുത്തുപറയുന്നുണ്ട്. ഇസ്‌ലാമിനെ മാത്രമല്ല, ഹിന്ദു മതത്തെ തത്ത്വദീക്ഷയില്ലാത്തവിധം ഇകഴ്ത്തിപ്പറയുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ‘നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞു ശാസ്ത്രങ്ങളെയും ശാസ്ത്രകര്‍ത്താക്കളെയും വചനംകൊണ്ടും ലേഖനംകൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നത് അന്യായവും അധികപ്രസംഗവുമാകുന്നു’ എന്നാണ് അദ്ദേഹം മിഷണറിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് എഴുതിവെച്ചത്.

ഡോ. എം ഗംഗാധരന്‍ എഴുതുന്നു: ‘അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടത്ത് ക്രിസ്തുമതപ്രചാരകര്‍ മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെ കുറിച്ചുള്ള ലഘുലേഖകളും അവര്‍ വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര്‍ ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തു മതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതായി തോന്നിയതുകൊണ്ട് തന്റെ മുപ്പത്തിയാറാം വയസ്സില്‍ തങ്ങള്‍ സര്‍ക്കാര്‍ ജോലി രാജിവെക്കുകയും ക്രിസ്തുമത പ്രചാരകര്‍ ഇന്നാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന വിധത്തിലും തെറ്റായി ചിത്രീകരിക്കുന്നതിനെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു’ (മാപ്പിള പഠനങ്ങള്‍, പേജ് 75).

ജനസംഖ്യാവാദവും തെറ്റിദ്ധാരണകളും

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളുടെ എണ്ണത്തിലുള്ള വര്‍ധനവും ക്രിസ്ത്യാനികളുടെ കുറവുമാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള കാരണം ലവ് ജിഹാദാണെന്നാണ് ഇവരുടെ പ്രചാരണം. ലവ് ജിഹാദ് എന്ന ഒന്നില്ലെന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. 1900 മുതലുള്ള ജനസംഖ്യ പരിശോധിച്ചാല്‍ ഈ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോധ്യമാവും. 1901ലെ മുസ്‌ലിം ജനസംഖ്യ 17.28% ആയിരുന്നെങ്കില്‍ ക്രിസ്ത്യന്‍ ജനസംഖ്യ അന്ന് 13.28% ആയിരുന്നു. എന്നാല്‍ 1961 ആയപ്പോള്‍ മുസ്‌ലിം ശതമാനം 17.91ഉം ക്രിസ്ത്യന്‍ ശതമാനം 21.22 ഉം ആയി. അതായത് മുസ്‌ലിം ജനസംഖ്യയില്‍ സാരമായ മാറ്റം ഉണ്ടായില്ല. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ എട്ടു ശതമാനത്തോളം വര്‍ധിച്ചു. അക്കാലത്ത് ക്രിസ്ത്യാനികളുടെ ഈ വര്‍ധനവില്‍ ആരും ആശങ്ക പ്രകടപ്പിച്ചതായി കണ്ടിട്ടില്ല. 1961ന് ശേഷം മുസ്‌ലിം ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. 2011 ആയപ്പോള്‍ 26.56% ആയി അത് ഉയര്‍ന്നു. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒന്നര ശതമാനത്തിന്റെ വളര്‍ച്ച. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒരു ശതമാനം കുറഞ്ഞുവന്നു. 2011ലെ കണക്കനുസരിച്ച് ക്രിസ്ത്യാനികള്‍ 18.38% ആണ്. 1901 മുതല്‍ നൂറുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ മുസ്‌ലിംകള്‍ എണ്ണത്തില്‍ 9 ശതമാനവും ക്രിസ്ത്യാനികള്‍ നാലര ശതമാനവും വളര്‍ച്ച നേടിയിരിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ കാരണം മതപരിവര്‍ത്തനമാണെന്ന് ഒരു രേഖയും അംഗീകരിക്കുന്നില്ല. പ്രത്യുത്പാദന നിരക്ക് കുറഞ്ഞതും തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങളുമാണ് ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുവരാനുണ്ടായ പ്രധാന കാരണങ്ങള്‍.

എല്ലാ മതങ്ങളും പരസ്പരം ആദരവ് പ്രകടിപ്പിച്ച് സഹിഷ്ണുതയോടെ കഴിയേണ്ട നാടാണ് നമ്മുടേത്. പഴയകാല നേതാക്കള്‍ നമുക്ക് നേടിത്തന്ന വിശാലമനസ്‌കത നാം കളഞ്ഞുകുളിക്കരുത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ക്ക് പിറകെ പോവാതെ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ നമുക്ക് കഴിയണം. മതപരിവര്‍ത്തനത്തിന് ഭരണഘടന നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ എല്ലാ വിഭാഗങ്ങളും തയ്യാറാവുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ അകറ്റിനിര്‍ത്തി രാജ്യത്തിനും ജനതക്കും വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമാറാകട്ടെ

സുഫ്‌യാന്‍ അബ്ദുസ്സലാം

നേർപഥം വാരിക 

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

പ്രണയപ്പകയില്‍ കേരളത്തില്‍ വീണ്ടുമൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നു! പെട്രോളൊഴിച്ചും സ്‌ഫോടക വസ്തു ഉപയോഗിച്ചും കത്തികൊണ്ട് കുത്തിയും വെടിയുതിര്‍ത്തുമെല്ലാം പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

ഓരോ സംഭവം കഴിയുമ്പോഴും അതിന്റെ നീറുന്ന കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുമ്പോള്‍ ഇനിയാരും ഇത്തരം കൊടുംക്രൂരതയ്ക്ക് മുതിരില്ലെന്നാണ് സമൂഹം വിചാരിക്കാറുള്ളത്. എന്നാല്‍ അത്തരം പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട് വീണ്ടും അതിക്രൂരമായ വഴികളിലൂടെ കൊലകള്‍ ആവര്‍ത്തിക്കുന്നതായാണ് നാം കാണുന്നത്.

കൗമാരക്കാര്‍ ഇത്തരം ദുരന്തങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ മൗലിക കാരണം കണ്ടെത്താന്‍ ഇനിയും വൈകിക്കൂടാ. സിനിമകളും സീരിയലുകളും നല്‍കുന്ന വികലമായ വിവാഹ വീക്ഷണങ്ങള്‍ മുന്നില്‍ വെച്ചാണ് കൗമാരപ്രായക്കാര്‍ പ്രണയത്തിലേക്ക് എടുത്തുചാടുന്നത്. സങ്കല്‍പങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് എത്തുമ്പോള്‍ പലരും കണ്ടെത്തിയ ജീവിതപങ്കാളി തനിക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതോടെ പിന്‍മാറാന്‍ ശ്രമിക്കുന്നു. മറ്റെയാള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. അതോടെ അവര്‍ പോലും വിചാരിക്കാത്ത അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

വിവാഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത പ്രായത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിംഗ സമത്വത്തിന്റെയും പെരുമ്പറ മുഴക്കി പ്രണയത്തെ മഹത്ത്വവത്കരിക്കുന്ന പൊതുബോധത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്.

വിവാഹമെന്നത് കുട്ടികളോ രക്ഷിതാക്കളോ തനിച്ച് തീരുമാനിക്കേണ്ട ഒരു വിഷയമല്ല. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യമായ പങ്കാളിത്തം അതിലുണ്ടാവണം. മക്കളുടെ അനുവാദമില്ലാതെ വിവാഹം ഉറപ്പിക്കുന്നത് പോലെ അന്യായമായ ഒന്നാണ് കുടുംബത്തിന്റെ ഇടപെടലും സമ്മതവുല്ലാതെ കുട്ടികള്‍ വൈകാരികമായി എത്തിച്ചേരുന്ന ബന്ധങ്ങള്‍.

പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ക്ക് തണലാകേണ്ട മക്കള്‍ വിവാഹത്തോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചു പോകേണ്ടി വരുന്ന സാഹചര്യം എത്രമാത്രം ക്രൂരമാണ്! മാതാപിതാക്കളും കുടുംബവും പുതുതലമുറയുടെ വികാരങ്ങളറിയാന്‍ സാധിക്കാത്ത പ്രാകൃത കാലത്തെ ഒരുതരം ജീവികളാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കും വിധമാണ് മീഡിയകളും സിനിമകളും പൊതുബോധം രൂപപ്പെടുത്തുന്നത്.

നൈമിഷികമായ വികാര ശമനത്തിനായി വലയൊരുക്കി കാത്തിരിക്കുന്നവരുടെ കെണിയിലകപ്പെട്ട മക്കള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതെ പോകുന്നത് രക്ഷിതാക്കളെക്കുറിച്ച് നേരത്തെ രൂപപ്പെടുത്തിയ തെറ്റായ പൊതുബോധം കാരണത്താലാണ്.

പക്വതയെത്താത്ത പ്രായത്തില്‍ മുളപൊട്ടുന്ന പ്രണയത്തിന്റെ നാമ്പുകള്‍ തുടക്കത്തിലേ നുള്ളിക്കളയാന്‍ ആര്‍ജവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ നാം തയ്യാറായാലേ പ്രണയക്കുരുതികള്‍ അവസാനിപ്പിക്കാനാവൂ.

ക്യാമ്പസ് കാലം പഠനത്തിനുള്ളതാണ്. കുടുംബങ്ങള്‍ കൂടയാലോചിച്ച് എടുക്കുന്ന തീരുമാനത്തിലൂടെ മാത്രമെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയുള്ളൂവെന്ന തീരുമാനത്തിലേക്കും തിരിച്ചറിവിലേക്കും പുതുതലമുറയെ എത്തിക്കാന്‍ സാധിക്കണം. ഈ നിലപാടിനെ പിന്തിരിപ്പന്‍ കാഴ്ചപ്പാടായി മുദ്രകുത്താനാണ് ശ്രമമെങ്കില്‍ കഴുത്തറുത്തും കത്തിച്ചും പ്രണയപ്പക തീര്‍ക്കുന്ന കാഴ്ചകള്‍ ഇനിയും കാണേണ്ടി വരും.

ടി.കെ.അശ്‌റഫ്

നേർപഥം വാരിക