മൂസാ നബി (അ) – 16

മൂസാ നബി (അ) - 16

സാമിരിയുടെ കുതന്ത്രം

മൂസാനബി(അ)ക്ക് വേദഗ്രന്ഥം നല്‍കപ്പെടുന്ന സന്ദര്‍ഭത്തെ പറ്റിയാണ് നാം പറഞ്ഞുവരുന്നത്. ആ സമയത്ത് ഉണ്ടായ ചില കാര്യങ്ങള്‍ അതിനിടയില്‍ വിവരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

”എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതിക്കൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. ന്യായംകൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി  സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്. നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച്കളഞ്ഞവരാരോ അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ?” (ക്വുര്‍ആന്‍ 7:145-147).

എല്ലാവിധ സദുപദേശങ്ങളും ഉള്‍കൊള്ളുന്ന വേദഗ്രന്ഥമാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയത്. അല്ലാഹു പലകകളില്‍ എഴുതി നല്‍കി എന്നാണ് പറഞ്ഞത്. ആ പലകകള്‍ എങ്ങനെയായിരുന്നുവെന്നോ, അല്ലാഹു എങ്ങനെയാണ് എഴുതിയത് എന്നോ, എപ്രകാരമാണ് അത് മൂസാനബി(അ)ക്ക് കൈമാറിയത് എന്നോ ക്വുര്‍ആനോ സുന്നത്തോ നമുക്ക് വിവരിച്ച് തരാത്തതിനാല്‍ അതിനെ സംബന്ധിച്ച് നാം സംസാരിക്കുന്നില്ല. 

എല്ലാ വിധത്തിലുള്ള സദുപദേശങ്ങളും ഉള്‍കൊള്ളുന്ന തൗറാത്ത് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയിട്ട് അത് മുറുകെ പിടിച്ചുകൊള്ളുക എന്ന് കല്‍പിക്കുകയും ചെയ്തു. മൂസാ(അ) മാത്രം സ്വീകരിക്കേണ്ടുന്ന സന്ദേശമല്ല അല്ലാഹു അതില്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ജനതയും അത് സ്വീകരിക്കാന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. അതിനാല്‍ മൂസാനബി(അ)യോട് തന്റെ ജനതയോടും ഈ സദുപദേശങ്ങള്‍ സ്വീകരിക്കുവാന്‍ കല്‍പിക്കണമെന്ന് അല്ലാഹു പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.

അല്ലാഹു നല്‍കുന്ന സന്ദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗമാണ് ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ ആ നിര്‍ദേശങ്ങളെ മുഖവിലക്കെടുക്കാതെ അവയെ അവഗണിച്ച് ഇച്ഛകളെ പിന്‍പറ്റി ജീവിക്കുന്നവര്‍ അധര്‍മകാരികളാണ്.അവര്‍ക്കാകട്ടെ ചീത്ത സങ്കേതമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.

അല്ലാഹു നല്‍കുന്ന ഉപദേശങ്ങളെ സ്വീകരിക്കുന്നതിനെ തൊട്ട് മനുഷ്യര്‍ തിരിഞ്ഞുകളയുന്നതിന്റെ കാരണം അഹങ്കാരമാണ്. മക്കക്കാര്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ണ് കൊണ്ട് കണ്ടിട്ടും അത് സിഹ്‌റാണെന്ന് പറഞ്ഞ് തള്ളിയല്ലോ. അഹങ്കാരികള്‍ക്ക് സത്യം പകല്‍ പോലെ വെളിപ്പെട്ടാലും അതിനെ സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കുകയില്ല. ഫിര്‍ഔനും സംഘവും മൂസാനബി(അ) പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിച്ചില്ലല്ലോ. അവരുടെ അഹങ്കാരം കൂടുകയല്ലാതെ മറ്റൊന്നും ഉണ്ടായില്ല. 

അങ്ങനെ സദുപദേശങ്ങളും താക്കീതുകളും അടങ്ങുന്ന തൗറാത്ത് എന്ന വേദഗ്രന്ഥം അല്ലാഹു മൂസാനബി(അ)ക്ക് സീനാപര്‍വതത്തില്‍ വെച്ച് നല്‍കി.

അദ്ദേഹം തൗറാത്ത് സ്വീകരിക്കാനായി തന്റെ ജനതയെ വിട്ട് മാറിനിന്നിട്ട് നാല്‍പത് ദിവസമായി. സഹോദരന്‍ ഹാറൂനി(അ)നെ അവരുടെ കാര്യം ഏല്‍പിച്ച് പോയതാണ്. എന്നാല്‍ ശേഷം അവര്‍ക്കിടയില്‍ എന്തെല്ലാം സംഭവിച്ചു എന്നൊന്നും മൂസാ(അ) അറിയുന്നില്ല. പ്രവാചകന്മാര്‍ക്ക് പോലും മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അറിയില്ലെന്നതിനുള്ള ഒരു തെളിവ് കൂടിയാണ് ഇത്. 

എന്തായിരുന്നു മൂസാനബി(അ)യുടെ അനുയായികള്‍ക്കിടയില്‍ സംഭവിച്ചത്? ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്” (ക്വുര്‍ആന്‍ 20:83,84).

അല്ലാഹുവിന്റെ കല്‍പന പ്രകാരമാണല്ലോ മൂസാ(അ) സീനാപര്‍വതത്തിലേക്ക് പോയത്. അനുയായികളെയൊന്നും കൂടെ കൂട്ടിയതുമില്ല. അവരെ സഹോദരന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ചാണ് പോകുന്നത്. അതിനാല്‍ അല്ലാഹു മൂസാ(അ)നോട് ചോദിച്ചു: ‘ഹേ; മൂസാ, നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്?’ അദ്ദേഹം അതിന് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: ‘അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്.’ അല്ലാഹുവിന്റെ തൃപ്തി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ധൃതിപ്പെട്ട് ചെന്നത്. 

മൂസാനബി(അ)യുടെ ഈ മറുപടിയെ പണ്ഡിതന്മാര്‍ ധാരാളം വിവരിച്ചിട്ടുണ്ട്. അതില്‍ നമുക്ക് വലിയ ഗുണപാഠം ഉണ്ടെന്ന് നമുക്ക് വ്യക്തമാക്കി തന്നിട്ടുമുണ്ട്. ഇത് റബ്ബിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. തഫ്‌സീറുസ്സഅദിയില്‍ മൂസാനബി(അ)യുടെ മറുപടിയെ വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം:

‘രക്ഷിതാവേ, ഞാന്‍ നിന്നിലേക്ക് ധൃതിപ്പെട്ടത് നിന്റെ സാമീപ്യം ആഗ്രഹിച്ചും നിന്റെ തൃപ്തി പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടിയും അടങ്ങാനാകാത്ത മോഹം കൊണ്ടുമാകുന്നു.’ 

കാരണം, സ്‌നേഹിക്കപ്പെടുന്നവന്റെ മുന്നില്‍ തന്റെ സ്‌നേഹം പ്രകടിപ്പിക്കുക എന്നത് സ്‌നേഹിക്കപ്പെടുന്നവന് സ്‌നേഹിക്കുന്നവന്റെ സ്‌നേഹം ആത്മാര്‍ഥമാണെന്ന് അറിയിക്കുന്നതാണ്. നാം ഒരാളോട് എനിക്ക് നിന്നോട് നല്ല സ്‌നേഹം ഉണ്ടെന്ന് പറഞ്ഞാല്‍ പോരാ, ആ സ്‌നേഹം ഉണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. അതെങ്ങനെ തെളിയിക്കും? സ്‌നേഹിക്കപ്പെടുന്നവന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കുക. അത് സ്രഷ്ടാവാണെങ്കില്‍ അവന്റെ വാക്കുകള്‍ക്ക് മറ്റാരുടെ വാക്കുകളെക്കാളും സ്ഥാനം നല്‍കല്‍ അനിവാര്യമാണല്ലോ. ആ തെളിയിക്കലാണ് മൂസാ(അ) ഇവിടെ പ്രകടമാക്കിയത്.

ഈ വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നിടത്ത് ഇപ്രകാരം കാണാം: ‘അല്ലാഹുവിന്റെ തൃപ്തി തേടുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് ധൃതികൂട്ടുന്നതിലൂടെയാണ് എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. അതിനാലാണ് ശറഇയ്യായ വിധികള്‍ നമ്മോട് ആവശ്യപ്പെടുന്നതിനായി മുന്നോട്ട് വരിക, മുന്‍കടന്ന് വരിക, ധൃതിപ്പെട്ട് മുന്നേറുക, വേഗതയില്‍ ആക്കുക എന്നീ (അര്‍ഥങ്ങള്‍ വരുന്ന) പദങ്ങള്‍  ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ; ‘…അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക…’ (അല്‍ജുമുഅ), ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനം നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക’ (ആലുഇംറാന്‍), ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് നിങ്ങള്‍ മുന്‍കടന്നു വരുവിന്‍’ (അല്‍ഹദീദ്), ‘എന്നാല്‍ നിങ്ങള്‍  സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരിക’ (അല്‍ബക്വറ, അല്‍മാഇദ). ആ വചനങ്ങളിലെല്ലാം കാണുന്നത് നന്മകളിലേക്ക് ധൃതികാണിക്കുവാനുള്ള കല്‍പനകളാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കാന്‍ അമാന്തം കാണിക്കരുത് എന്നര്‍ഥം. നബിﷺ പറയുന്നത് കാണുക:

”പരലോകത്തേക്കുള്ള കര്‍മങ്ങളിലൊഴികെ എല്ലാ കാര്യത്തിലും ഒരു സാവകാശം വേണം.”

ഇഹലോകത്തിന്റെ കാര്യത്തെ സംബന്ധിച്ച് ചിന്തിക്കാനും കൂടിയാലോചിക്കുവാനും നമുക്ക് സമയം കാണാം, അഥവാ പലതും സാഹചര്യമനുസരിച്ച് അപ്പോള്‍ തന്നെ ചെയ്യുകയോ പിന്നെ ചെയ്യാന്‍ നീട്ടിവെക്കുകയോ ചെയ്യാം. എന്നാല്‍ പരലോകത്തേക്കുള്ള വിഭവം ഉണ്ടാക്കുന്നതില്‍ ആലോചിക്കുവാനും ചിന്തിക്കുവാനും നമുക്ക് സമയം ഇല്ല. കാരണം മരണം എപ്പോള്‍ സംഭവിക്കുമെന്നറിയില്ല. അതിനുമുമ്പ് തന്നെ സല്‍കര്‍മങ്ങള്‍ ചെയ്താലേ രക്ഷയുള്ളൂ. അത് എത്ര പെട്ടന്ന് ചെയ്യുന്നുവോ അത്രയും നമുക്ക് ലാഭവും നന്മയുമാണ്. അതിനാല്‍ പരലോക കാര്യത്തിന് നാം മത്സരിക്കണം എന്നതാണ് ഈ നബി വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്. 

പരലോക വിജയത്തിന്റെ കാര്യം പിന്തിക്കുകയും ഇഹലോകത്തിന്റെ കാര്യത്തില്‍ ധൃതികൂട്ടുകയും ചെയ്യല്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ കാപട്യം കാണിക്കലാണ്.

അബൂസഈദുല്‍ ഖുദ്‌രിയ്യ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ അവിടുത്തെ അനുചരന്മാരില്‍ ചിലര്‍ പിന്തുന്നത് കാണുകയുണ്ടായി. അപ്പോള്‍ അവരോട് നബിﷺ പറഞ്ഞു: ‘നിങ്ങള്‍ മുന്നോട്ട് വരുവിന്‍. (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) എന്നെ നിങ്ങള്‍ പിന്തുടരുവിന്‍. നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളെയും പിന്തുടരട്ടെ. ഒരു സമൂഹം (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) പിന്തുന്നവരായിക്കൊണ്ടേയിരിക്കും. (അങ്ങനെ)അല്ലാഹു അവരുടെ കാര്യത്തെയും പിന്തിപ്പിക്കുന്നതാണ്'(മുസ്‌ലിം). 

പരലോകവിഷയത്തില്‍ പുറകോട്ട് പോകുന്നതിനെ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്:

”സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മസമരത്തിന്ന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു” (ക്വുര്‍ആന്‍ 9:38). 

പരലോകം മറന്ന് ഐഹിക ജീവിതത്തെ തെരഞ്ഞെടുക്കുന്ന ആളുകളുടെ ആരാധന നിര്‍വഹണത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത് ഇപ്രകാരമാണ്:

”തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ” (ക്വുര്‍ആന്‍ 4:142).

”അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്” (ക്വുര്‍ആന്‍ 9:54).

മൂസാ നബി(അ) തന്റെ അനുയായികളെ വിട്ട് പോന്നതിന് ശേഷം എന്താണ് അവരില്‍ സംഭവിച്ചതെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിച്ചു കൊടുത്തു.

”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു” (ക്വുര്‍ആന്‍ 20:85).

മൂസാ(അ) തന്റെ അനുചരന്മാരെ സഹോദന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ച് പോന്നതാണല്ലോ. എന്നാല്‍ മൂസാ(അ) അവരെ വിട്ട് പോന്നതിന് ശേഷം അവരെ അല്ലാഹു പരീക്ഷിച്ചു. അനുചരന്മാരില്‍ സാമിരി എന്ന ഒരാളുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളെ പിഴപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുന്നത്. ജനങ്ങള്‍ പിഴവിലാകുന്നതില്‍ പ്രവാചകന്മാര്‍ എത്രമാത്രം ദുഃഖിതരായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. മൂസാനബി(അ)ക്കും ആ വിഷമം ഉണ്ടായി. അദ്ദേഹത്തിന് അവരോടുള്ള സ്‌നേഹത്താല്‍ ദേഷ്യം വന്നു. അങ്ങനെ അദ്ദേഹം അവരിലേക്ക് ചെന്നു.

”അപ്പോള്‍ മൂസാ തന്റെ  ജനങ്ങളുടെ അടുത്തേക്ക് കുപിതനും ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?” (ക്വുര്‍ആന്‍ 20:86).

താന്‍ ഏറെ സ്‌നേഹിക്കുന്ന അനുയായികള്‍ നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചത് മൂസാനബി(അ)യെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം തൗറാത്ത് സ്വീകരിക്കുവാന്‍ പോയതാണെന്നും ആ വേദഗ്രന്ഥം അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണെന്നും അവര്‍ക്ക് മുമ്പേ അറിയാമായിരുന്നു. അതിനെ സംബന്ധിച്ചുള്ള വിവരം അവര്‍ക്ക് ലഭിച്ചിട്ട് അധികം കാലം ആയിട്ടുമില്ല. അപ്പോഴേക്കും അവര്‍ വ്യതിചലിച്ചു. ഇതാണ് മൂസാനബി(അ)യുടെ മനസ്സില്‍ കോപവും ദുഃഖവും ഉടലെടുക്കാന്‍ നിമിത്തമായത്. അവര്‍ മൂസാനബി(അ)യില്‍നിന്ന് സ്വീകരിച്ച നേര്‍വഴി പിന്തുടരുന്നതിലൂടെയാണ് അല്ലാഹുവിന്റെ കാരുണ്യവും സഹായവും ലഭിക്കുക എന്നും  അതിന് വിരുദ്ധമായ മാര്‍ഗത്തെ പിന്തുടരുന്നതിലൂടെ അവര്‍ക്ക് അല്ലാഹുവിന്റെ കോപവും ശിക്ഷയും ഇറങ്ങുമെന്നതും അവര്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാകുമെന്നതും ഉറപ്പാണല്ലോ. അവര്‍ മൂസാനബി(അ)യുടെ കൂടെ നേര്‍മാര്‍ഗത്തില്‍ ഉറച്ച്‌നില്‍ക്കുമെന്ന് കരാര്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അവരോടുള്ള സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. ആ കരാറുകളെല്ലാം ലംഘിച്ച്, സ്വേച്ഛയെ പിന്തുടരുകയാണ് ആ ജനത ചെയ്തത്.

സൂറത്തുല്‍ അഅ്‌റാഫില്‍ മൂസാ(അ) അവരിലേക്ക് മടങ്ങി വന്നതിനെ സംബന്ധിച്ച് പറയുന്ന ഭാഗത്ത് ഇപ്രകാരവും നമുക്ക് കാണാം:

”കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും തന്റെ സഹോദരന്റെ തല പിടിച്ച് തന്റെ  അടുത്തേക്ക് വലിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 7:150).

അല്ലാഹുവിങ്കല്‍ നിന്നുള്ള ഗ്രന്ഥം ലഭിക്കുന്നതിന് മുമ്പേ അവരില്‍ നിന്നുള്ള ഒരുത്തന്‍ സ്വയം മെനഞ്ഞുണ്ടാക്കിയ തെറ്റായവഴി സ്വീകരിക്കുവാന്‍ അവര്‍ ധൃതിപ്പെട്ടു. ഹാറൂന്‍ നബി(അ)യുടെ  ഉപദേശങ്ങള്‍ക്ക് അവര്‍ കാത് കൊടുത്തില്ല.

ദുഃഖവും ദേഷ്യവും കാരണം തന്റെ കൈയിലുള്ള തൗറാത്തിന്റെ പലകകള്‍ അദ്ദേഹം താഴെയിട്ടു. എന്നിട്ട് സഹോദരന്‍ ഹാറൂനിന്റെ തലക്കും താടിക്കും പിടിച്ച് അദ്ദേഹത്തിലേക്ക് വലിച്ചു.

മൂസാ(അ) അനുചരന്മാരോട് കൂറെ കാര്യങ്ങള്‍ ചോദിച്ചത് നാം കണ്ടല്ലോ. അതിന് അവര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

”അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു. എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ ( അനേ്യാന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്. എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും അവര്‍ക്ക്  യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ? മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും എന്റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ, ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്” (ക്വുര്‍ആന്‍ 20:87-91).

മൂസാനബി(അ)യോടുള്ള കരാര്‍ അവര്‍ ലംഘിച്ചുവല്ലോ. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെചോദ്യത്തിനുള്ള അവരുടെ പ്രതികരണമാണ് ഈ സൂക്തത്തില്‍ കാണുന്നത്. ഈജിപ്തില്‍ നിന്നും രക്ഷപ്പെടുന്ന സമയത്ത് സ്വര്‍ണവും വെള്ളിയുമടങ്ങുന്ന കുറെ ആഭരണങ്ങളും അലങ്കാരങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നു. അതെല്ലാം വഹിച്ചു കൊണ്ടാണ് അവര്‍ മൂസാനബി(അ)യുടെ കൂടെ വരുന്നത്. മൂസാനബി(അ) തൗറാത്ത് വാങ്ങാന്‍ പോയ സമയത്ത് ഈ ലോഹങ്ങളെല്ലാം സാമിരി തീയിലിട്ട് ഉരുക്കിഅത് കൊണ്ട് ഒരു പശുക്കുട്ടിയുടെ രൂപം അതിവിദഗ്ധമായി ഉണ്ടാക്കി. ആ രൂപത്തെ കാറ്റിന്റെ ദിശക്കനുസരിച്ച് വെച്ചാല്‍ കാളക്കുട്ടന്‍ മുക്രയിടുന്നപോലെയുള്ള ഒരു ശബ്ദം അതില്‍നിന്ന് വരും. ‘ഇതാണ് നിങ്ങളുടെയും മൂസായുടെയും ആരാധ്യന്‍. പക്ഷേ, മൂസാ അതിനെ പറ്റി മറന്നുപോയതാണ്. ഈ ആരാധ്യനെയും തേടിയാണ് മൂസാ പോയത്. ഇതിനെ ഇവിടെ കിട്ടിയ വിവരം മൂസാക്ക് അറിയില്ല’ എന്നെല്ലാം പറഞ്ഞ് അവരെ പറ്റിച്ചു; അവരെ വഴികേടിലാക്കി.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 15

മൂസാ നബി (അ) - 15

തൗറാത്ത് ഏറ്റുവാങ്ങാനുള്ള യാത്ര‍

മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും യാത്ര തുടരുകയാണ്. ആ യാത്രയില്‍ ഉണ്ടായ പല സംഭവങ്ങളും ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

മൂസാനബി(അ)ക്ക് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങള്‍ നല്‍കിയതായും അദ്ദേഹത്തോട് സംസാരിച്ചതായും പല നിയമങ്ങളും അറിയിച്ചുകൊടുത്തതായും നമ്മള്‍ ഇതിനകം മനസ്സിലാക്കി. എന്നാല്‍ ഇതുവരെയും ഒരു വേദഗ്രന്ഥം അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടില്ല.

അല്ലാഹു മൂസാനബി(അ)ക്ക് തൗറാത്ത് നല്‍കാന്‍ തീരുമാനിച്ചു. അത് നല്‍കുന്നതിനായി അദ്ദേഹത്തെ അല്ലാഹു സീനാ പര്‍വതത്തിലേക്ക് വിളിച്ചു. അതിനായി അദ്ദേഹത്തോട് നാല്‍പത് ദിവസം നോമ്പും ധ്യാനവുമായി കഴിയാനായി അല്ലാഹു കല്‍പിക്കുകയും ചെയ്തു. ആദ്യം അത് മുപ്പത് ദിവസമായിരുന്നു. പിന്നീട് അത് നാല്‍പത് ആക്കുകയാണ് ചെയ്തത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തി യാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:142).

നാല്‍പത് ദിവസം അല്ലാഹുവിന്റെ കല്‍പന പ്രകാരം കഴിച്ചു കൂട്ടി. അത് പൂര്‍ത്തിയായതിന് ശേഷം തൗറാത്ത് സ്വീകരിക്കുന്നതിനായി അദ്ദേഹം പുറപ്പെടാന്‍ ഒരുങ്ങി.

തന്റെ കൂടെയുള്ള ജനതയിലെ പലരുടെയും കാര്യത്തില്‍ അദ്ദേഹത്തിന് പേടിയുണ്ട്. അല്ലാഹുവിങ്കല്‍ നിന്നുള്ള അനേകം അനുഗ്രങ്ങള്‍ ലഭിച്ചിട്ടും അതിനെക്കുറിച്ച് ഓര്‍ക്കാത്തവര്‍, കണ്ട തെളിവുകളൊന്നും ഹൃദയത്തെ സ്വാധീനിക്കാത്തവര്‍, ഒരു കാര്യം കല്‍പിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനായി അനേകം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍, കൂടെ അല്ലാഹുവിന്റെ പ്രവാചകന്‍ ഉണ്ടായിട്ടും തൗഹീദിന് വിരുദ്ധമായ കാര്യങ്ങള്‍ ആവശ്യപ്പെട്ടവര്‍… അങ്ങനെ അനേകം ദുഃസ്വഭാവങ്ങള്‍ ഉള്ള ഒരു വിഭാഗത്തെ വിട്ട് കുറെ ദിവസം മാറിനില്‍ക്കുമ്പോള്‍ അവരുടെ കാര്യത്തില്‍ എങ്ങനെ ആശങ്കപ്പെടാതിരിക്കും?

നേരത്തെ മൂസാനബി(അ)യുടെ പ്രാര്‍ഥനക്ക് ഉത്തരമെന്നോണം സഹായിയായി അല്ലാഹു  നിയോഗിച്ച സഹോദരന്‍ ഹാറൂനിനെ ഈ ജനതയുടെ നേതൃത്വം ഏല്‍പിച്ച് പുറപ്പെടാന്‍ മൂസാ(അ) തീരുമാനിച്ചു. അങ്ങനെ തന്റെ പ്രതിനിധിയായി സഹോദരന്‍ ഹാറൂന്‍(അ)നെ അദ്ദേഹം നിശ്ചയിച്ചു. പുറപ്പെടുന്ന നേരത്ത് മൂസാ(അ) ‘എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക’ എന്ന് സഹോദരനെ  ഉപദേശിക്കുകയും ചെയ്തു.

മൂന്ന് കാര്യങ്ങളാണ് ഈ ഉപദേശത്തിലുള്ളത്. ഒന്നാമത്തേത് ‘എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുക’ എന്നതാണ്. അത് ഒരു ചെറിയ കാര്യമായിരുന്നില്ല. അവരെ നിയന്ത്രിച്ച് കൊണ്ടുപോകല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ സ്വഭാവസവിശേഷതകള്‍ തന്നെ കാരണം.  രണ്ടാമത്തേത് ‘നല്ലത് പ്രവര്‍ത്തിക്കുക (അസ്വ്‌ലിഹ്)’ എന്നതാണ്. ‘അസ്വ്‌ലഹ’ എന്നാല്‍ ‘നന്നാക്കി’ എന്നാണ് അര്‍ഥം. കേട്‌വരുമ്പോഴാണല്ലോ നന്നാക്കുക. പ്രബോധകരുടെ ഒരു വലിയ ദൗത്യമാണിത്;  വിശ്വാസത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലുമെല്ലാം വ്യതിയാനമുണ്ടാകുമ്പോള്‍ നന്നാക്കിയെടുക്കുക എന്ന വലിയ ദൗത്യം. 

പലപ്പോഴും സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ മനസ്സാക്ഷിക്ക് വിരുദ്ധമായ ശൈലി സ്വീകരിക്കുന്നവരുണ്ട്. താടി വളര്‍ത്തല്‍ തീവ്രവാദത്തിന്റെ അടയാളമാണെന്ന് ശത്രുക്കള്‍ പറയുമ്പോള്‍ എന്നെക്കുറിച്ച് ജനങ്ങള്‍ അപ്രകാരം വിലയിരുത്തുമോ എന്ന് വിചാരിച്ച് താടി വെട്ടി ചെറുതാക്കുന്നവരും വടിച്ചുകളയുന്നവരുമൊക്കെയുണ്ട്. ഇസ്‌ലാമിക വേഷവിധാനത്തെ ഭീകരതയുടെ അടയാളമായി മുദ്ര കുത്തുകയോ പാരതന്ത്ര്യത്തിന്റെ അടയാളമെന്ന് വിശേഷിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഞങ്ങളൊന്നും അത്തരക്കാരല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വസ്ത്രധാരണ രീതിയില്‍ അഴകുഴമ്പന്‍ സമീപനം സ്വീകരിക്കുന്നവരുമുണ്ട്. ഇതൊന്നും ഒരു സത്യവിശ്വാസിക്ക് ചേര്‍ന്ന നിലപാടല്ല. ഇത്തരം സാഹചര്യങ്ങളില്‍ പ്രബോധകര്‍ ഗൗരവത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കേണ്ടതുണ്ട്. 

‘കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക’ എന്നതാണ് മൂന്നാമത്തേത്. കുഴപ്പക്കാര്‍കുഴപ്പം സൃഷ്ടിക്കുമ്പോള്‍ അവരുടെ കൂടെ കൂടുകയല്ല വേണ്ടതെന്നും ജനങ്ങള്‍ക്കിടയില്‍ നന്മ ഉണ്ടാക്കുകയാണ് വേണ്ടതെന്നുമാണ് ഇസ്‌ലാമിന്റെ അധ്യാപനം. മൂസാ(അ) സഹോദരനായ ഹാറൂന്‍നബി(അ)ക്ക് ഇക്കാര്യത്തിലും ഉപദേശം നല്‍കി. ഈ ഉപദേശമെല്ലാം നല്‍കിയ ശേഷം മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിനായി പുറപ്പെടുകയാണ്.

”നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ  രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു” (ക്വുര്‍ആന്‍ 7:143).

രണ്ടാം തവണയാണ് അല്ലാഹു മൂസാനബി(അ) യോട് നേരിട്ട് സംസാരിക്കുന്നത്. ഒന്ന് നേരത്തെ നാം മനസ്സിലാക്കിയത് പോലെ, മദ്‌യനില്‍ നിന്ന് കുടുംബവുമായി ഈജിപ്തിലേക്ക് മടങ്ങുന്ന വേളയിലാണ് സംഭവിച്ചത്. സൂറഃ ത്വാഹയില്‍ ആ ഭാഗം വന്നിട്ടുണ്ട്. ഇപ്രകാരം അല്ലാഹു നേരിട്ട് സംസാരിച്ചിട്ടുള്ളത് മൂസാനബി(അ)യോട് മാത്രമാണ്. അതിനാലാണ് അല്ലാഹു ‘അല്ലാഹു മൂസായോട് ഒരു സംസാരിക്കല്‍ സംസാരിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞത്.

അല്ലാഹു തന്റെ മനുഷ്യരായ ദൂതന്മാരോട് സംസാരിക്കുന്നത് അഥവാ സന്ദേശം കൈമാറുന്നത് മൂന്ന് രൂപത്തിലാണ് എന്ന് താഴെ കൊടുക്കുന്ന സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിത്തരുന്നു:

”(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ, ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 42:51).

ഒന്ന്, വഹ്‌യ് പ്രകാരം. അത് പ്രവാചകന്മാരുടെ ഉറക്കത്തിലോ ഉണര്‍ച്ചയിലോ ആകാവുന്നതാണ്. അല്ലെങ്കില്‍ ഒരു മറയുടെ പുറകില്‍ നിന്നായിക്കൊണ്ട്. ഈ രൂപത്തിലാണ് മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ചത്. ജിബ്‌രീല്‍ എന്ന മലക്കിനെ അയച്ച് സന്ദേശം നല്‍കുന്നതാണ് മൂന്നാമത്തെ രൂപം. ഈ രൂപത്തിലാണ് മറ്റു പ്രവാചകന്മാരോടെല്ലാം അല്ലാഹു സംസാരിച്ചിട്ടുള്ളത്.  

അല്ലാഹു മൂസാനബി(അ)യോട് നേരിട്ട് സംസാരിച്ചു എന്ന് ക്വുര്‍ആനില്‍ നിന്ന് വ്യക്തമാണല്ലോ. അല്ലാഹുവിന്റെ ആ സംസാരം എങ്ങനെയായിരുന്നു എന്ന് നമുക്ക് അറിയില്ല. അല്ലാഹുവുമായി ബന്ധപ്പെട്ടതെല്ലാം സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമാണല്ലോ. അത് എങ്ങനെയെന്നും നമുക്ക് പറയാന്‍ കഴിയില്ല. അല്ലാഹു അറിയിച്ച പ്രകാരം അതിനെ നിഷേധിക്കാതെ, സാദൃശ്യപ്പെടുത്താതെ,  പ്രമാണങ്ങളില്‍ വന്നത് പോലെ നാം വിശ്വസിക്കണം. കാരണം അല്ലാഹു സൃഷ്ടികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ്.

അല്ലാഹു നേരില്‍ സംസാരിച്ചു എന്ന മഹത്തായ ഭാഗ്യം ലഭിച്ച സന്ദര്‍ഭത്തില്‍ മൂസാനബി(അ)യുടെ ഉള്ളില്‍ ഒരു ആഗ്രഹം ഉദിക്കുകയായി. തന്നോട് സംസാരിച്ച ആ റബ്ബിനെ ഒന്ന് കാണുക എന്നതായിരുന്നു ആ ആഗ്രഹം. തന്റെ ആഗ്രഹം സാധിപ്പിച്ചുതരാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുകയും ചെയ്തു. മൂസാനബി(അ)യെ ഈ ചോദ്യത്തിന്റെ പേരില്‍ അല്ലാഹു ആക്ഷേപിച്ചതൊന്നുമില്ല. നീ ചോദിച്ചത് വിവരക്കേടാണെന്നും പറഞ്ഞില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തോട് തന്നെ ഇവിടെ വെച്ച് കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. കാരണം അല്ലാഹു ഇഹലോകത്ത് ഓരോന്നിനും ഓരോ വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരമേ ഇവിടെ എന്തും സംഭവിക്കുകയുള്ളൂ. അല്ലാഹുവിനെ കാണുന്നതിനുള്ള ഒരു വ്യവസ്ഥയിലല്ല ഈ ലോകത്ത് അവന്‍ നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. മൂസാ(അ) ആവശ്യപ്പെട്ടത് ആ വ്യവസ്ഥക്ക് എതിരായതിനാല്‍ അത് അസാധ്യമാണെന്ന് അല്ലാഹു തെളിയിച്ച് കൊടുത്തു.

‘നീ എന്നെ കാണുകയില്ല തന്നെ’ എന്ന് അല്ലാഹു പറഞ്ഞ ഭാഗത്തെ ഉയര്‍ത്തിപ്പിടിച്ച് അല്ലാഹുവിനെ അടിമക്ക് ഒരിക്കലും (പരലോകത്ത് വെച്ച് പോലും) കാണാന്‍ കഴിയില്ലെന്ന് വാദിച്ചവരും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅയുടെ, അഥവാ പ്രവാചകനെയും സ്വഹാബത്തിനെയും പിന്‍പറ്റി ജീവിക്കുന്ന സന്മാര്‍ഗികളായവരുടെ വിശ്വാസം ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയില്ല എന്നാണ് അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്നും, പരലോകത്ത് വെച്ച് വിശ്വാസകള്‍ക്ക് പരമോന്നതനായ അല്ലാഹുവിനെ കാണുവാനും കണ്ട് ആനന്ദിക്കുവാനും കഴിയും എന്നുമാണ്. ഇക്കാര്യം വിശുദ്ധ ക്വുര്‍ആനില്‍ സ്ഥിരപ്പെട്ടതുമാണ്. മുപ്പതില്‍ അധികം സ്വഹാബിമാരില്‍ നിന്ന് സ്വീകാര്യയോഗ്യമായ നിലക്ക് ഇക്കാര്യം ഉദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മരണസമയം മുതല്‍ തന്നെ നാം ഇഹലോക ജീവിതത്തില്‍ കാണുവാന്‍ കഴിയാത്ത പലതും  കാണുവാനും കേള്‍ക്കുവാന്‍ കഴിയാത്ത പലതും കേള്‍ക്കുവാനും തുടങ്ങുമല്ലോ. മലക്കുകളെ നാം ഇതുവരെ കാണുകയോ അവരുടെ ശബ്ദം കേള്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മരണസമയത്ത് നാം മലക്കുകളെ കാണും. അവരുടെ സംസാരം കേള്‍ക്കും. പരലോകത്ത് വെച്ച് നാം കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അപ്രകാരം തന്നെയാണല്ലോ. ഈ കാര്യം ഓര്‍മപ്പെടുത്തുന്നു താഴെയുള്ള ക്വുര്‍ആന്‍ സൂക്തങ്ങള്‍:

”(അന്ന് സത്യനിഷേധിയോട് പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ  ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു” (ക്വുര്‍ആന്‍ 50:22).

”…അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക്  വെളിപ്പെടുകയും ചെയ്യും” (ക്വുര്‍ആന്‍ 39:47).

”ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും” (ക്വുര്‍ആന്‍ 75:22,23). 

അവിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ”അല്ല; തീര്‍ച്ചയായും അവര്‍ അന്നേദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു”(ക്വുര്‍ആന്‍ 83:15). 

ഈ വചനത്തെ വിശദീകരിക്കുമ്പോള്‍ ഇമാം ശാഫിഈ(റഹി) ഇപ്രകാരം പറഞ്ഞു: ”അന്നേ ദിവസം വിശ്വാസികള്‍ അല്ലാഹുവിനെ കാണും എന്നതിന് ഈ ആയത്തില്‍ തെളിവുണ്ട്.” അവിശ്വാസികള്‍ക്കാണല്ലോ അല്ലാഹു മറയിടുമെന്ന് പറയുന്നത്. അപ്പോള്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണുന്നതിനെ തൊട്ട് മറയിടില്ല എന്നത് വ്യക്തമാണല്ലോ. 

”സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്…” (ക്വുര്‍ആന്‍ 10:26). സുകൃതം ചെയ്ത് ജീവിച്ചവര്‍ക്ക് ഏറ്റവും ഉത്തമമായത് ഉണ്ടെന്ന് പറഞ്ഞതിന്റെ ഉദ്ദേശം സ്വര്‍ഗമാണ്. അതിന് പുറമെ കൂടുതല്‍ നേട്ടവും ഉണ്ട് എന്നും പറഞ്ഞല്ലോ. അത് എന്താണെന്നത് താഴെയുള്ള ഹദീഥ്‌കൊണ്ട് വ്യക്തമാണ്:

സ്വുഹയ്ബ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു പറയും: ‘ഞാന്‍ നിങ്ങള്‍ക്ക് വല്ലതും വര്‍ധിപ്പിക്കണം എന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?’ അപ്പോള്‍ അവര്‍ പറയും: ‘നീ ഞങ്ങളുടെ മുഖം വെളുപ്പിച്ചില്ലേ? ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?’ നബിﷺ പറഞ്ഞു:  ‘അപ്പോള്‍ അല്ലാഹു അവന്റെ മറ നീക്കും. അപ്പോള്‍ അവരുടെ രക്ഷിതാവിലേക്ക് നോക്കുന്നതിലേറെ ഏറ്റവും ഇഷ്ടപ്പെട്ടതായി യാതൊന്നും നല്‍കപ്പെടുന്നവരാകുന്നവരല്ല അവര്‍” (മുസ്‌ലിം). 

സ്വര്‍ഗപ്രവേശനത്തെക്കാള്‍ വലിയ സൗഭാഗ്യമാണ് നമ്മുടെ രക്ഷിതാവിനെ കാണാന്‍ കഴിയല്‍ എന്ന് ഈ ഹദീഥില്‍ നിന്ന് വളരെ വ്യക്തമാണ്. ക്വുര്‍ആന്‍ 10:26ല്‍ പറഞ്ഞ ‘കുടുതല്‍ നേട്ടം’ രക്ഷിതാവിനെ ദര്‍ശിക്കലാണെന്ന് ഈ നബി വചനം നമ്മെ പഠിപ്പിക്കുന്നു. ഇതേ കാര്യം ഹമ്മാദ് ബ്‌നു സലമ(റ)വില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ‘പിന്നീട് നബിﷺ ഈ വചനം (സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്…) പാരായണം ചെയ്യുകയും ചെയ്തു’ എന്ന് കൂടി ഉണ്ട്.

വിശ്വാസികള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയുന്നതാണ്. അതിനുള്ള പ്രയത്‌നം നമ്മില്‍ നിന്ന് ഉണ്ടാകലാണ് പ്രധാനം. അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യത്തിന് ഹേതുവാക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ ഉണര്‍ത്തുകയാണ്. അല്ലാഹുവിലുള്ള വിശ്വാസവും അതില്‍ തന്നെ അവനെ ഏകനാക്കുന്നതിലും നാം കണിശത നല്‍കുക. കാരണം സുകൃതം ചെയ്യുന്നവര്‍ക്കാണല്ലോ അല്ലാഹു ഈ ഭാഗ്യം വാഗ്ദാനം ചെയ്തിട്ടുള്ളത്. സുകൃതം ചെയ്യുന്നതിലെ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടുന്ന വിഷയമാണ് അല്ലാഹുവിലുള്ള വിശ്വാസവും തൗഹീദും. അതുപോലെ അഞ്ച് നേരത്തെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ഉണ്ടാകുക. പ്രത്യേകിച്ച് ഫജ്ര്‍, അസ്വ്ര്‍ നമസ്‌കാരങ്ങളില്‍. നബിﷺ അവ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

ക്വയ്‌സ്ബ്‌നു അബീ ഹാസിം(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ജരീറുബ്‌നു അബ്ദില്ല(റ) പറയുന്നത് ഞാന്‍ കേട്ടു: ‘പൂര്‍ണ ചന്ദ്രനുള്ള രാത്രിയില്‍ നബിﷺ ചന്ദ്രനെ നോക്കുമ്പോള്‍ ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബിﷺ പറഞ്ഞു: അറിയുക! തീര്‍ച്ചയായും നിങ്ങള്‍ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്. അവനെ കാണുന്നതില്‍ നിങ്ങള്‍ യാതൊരു പ്രയാസവും അനുഭവിക്കുന്നവരാകില്ല. അതിനാല്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്ര സൂരേ്യാദയത്തിന് മുമ്പുള്ള നമസ്‌കാരവും സൂര്യാസ്തമയത്തിന് മുമ്പുള്ള നമസ്‌കാരവും (അസ്വ്ര്‍, ഫജ്ര്‍ എന്നിവയാണ് ഉദ്ദേശ്യം) നിങ്ങളെ അതിജയിക്കാതിരിക്കാന്‍ (നിങ്ങള്‍ ശ്രദ്ധിക്കുക).’ പിന്നീട് ജരീര്‍(റ) സൂരേ്യാദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക’ (20:130) എന്ന ആയത്ത് ഓതുകയും ചെയ്തു.

പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും മാറി നില്‍ക്കലാണ് അല്ലാഹുവിനെ കാണുവാനുള്ള മറ്റൊരു മാര്‍ഗം. ഒരു നബി വചനം കാണുക:

അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു ഉയര്‍ത്തഴുന്നേല്‍പിന്റെ നാളില്‍ സംസാരിക്കുകയോ അവരിലേക്ക് (കാരുണ്യത്തോടെ) നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യുന്നതല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ഉണ്ടായിരിക്കുന്നതുമാണ്.”  മുന്ന് തവണ റസൂല്‍ﷺ ഇത് ആവര്‍ത്തിച്ചു. അബൂദര്‍റ്(റ) പറഞ്ഞു:  ”അവര്‍ തകര്‍ന്നിരിക്കുന്നു. അവര്‍ നശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതരേ, അവര്‍ ആരാണ്?” നബിﷺ പറഞ്ഞു: ”വസ്ത്രം നെരിയാണിക്ക് താഴെ ഇറക്കിയിടുന്നവരും ചെയ്ത നന്മകള്‍ എടുത്ത് പറഞ്ഞ് പ്രയാസപ്പെടുത്തുന്നവരും കള്ള സത്യത്തിലൂടെ ചരക്കുകള്‍ വിറ്റഴിക്കുന്നവരുമാണവര്‍” (മുസ്‌ലിം). ഇത്തരം എല്ലാ തിന്മകളും പാപങ്ങളും അല്ലാഹുവിനെ കാണുന്നതിനെ തൊട്ട് നമ്മെ തടയുന്നതാണ്.

അല്ലാഹുവിനെ കാണുന്നതിനായി ആഗ്രഹം മനസ്സില്‍ ഉണ്ടായത്‌കൊണ്ടായില്ല. സാധിക്കുന്നത്ര അല്ലാഹുവിനോട് അതിനായി നാം തേടുകയും വേണം. നബിﷺ പഠിപ്പിച്ച ഒരു പ്രാര്‍ഥനയില്‍ അതിനായി ചോദിക്കുവാന്‍ പഠിപ്പിക്കുന്നത് കാണുക:

”അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടിയുടെ മേല്‍ ഉള്ള നിന്റെ കഴിവ് കൊണ്ടും (ഞാന്‍ നിന്നോട് ചോദിക്കുന്നു). ജീവിതമാണ് എനിക്ക് നന്മയായിട്ട് നീ അറിയുന്നതെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് നന്മയായിട്ട് നീ അറിയുന്നതെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ, ദൃശ്യവും അദൃശ്യവുമായ നിലക്ക് നിന്നെ ഭയപ്പെടുന്നതിനെ ഞാന്‍ നിന്നോട് ചോദിക്കുന്നു. തൃപ്തിയും കോപവും ഉള്ളപ്പോള്‍ സത്യവചനത്തെ ഞാന്‍ നിന്നോട് ചോദിക്കുന്നു. ധന്യതയിലും ദാരിദ്ര്യത്തിലും മിതത്വം പാലിക്കുന്നതിനെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. തീര്‍ന്ന് പോകാത്ത അനുഗ്രഹത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. മുറിഞ്ഞ് പോകാത്ത കണ്‍കുളിര്‍മയെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. (നിന്റെ) വിധിയില്‍ സംതൃപ്തി ലഭിക്കുവാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. മരണശേഷം സുഖജീവിതത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തിലേക്കുള്ള  നോട്ടത്തിന്റെ മധുരത്തെയും വിഷമങ്ങളിലെ യാതൊരു വിഷമവും പരീക്ഷണവും കൂടാതെ നിന്നെ കണ്ടുമുട്ടുന്നതിനുള്ള ഇഷ്ടത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈമാനിന്റെ അലങ്കാരം കൊണ്ട് നീ ഞങ്ങളെ അലങ്കരിക്കേണമേ. അല്ലാഹുവേ, ഞങ്ങളെ നീ സന്മാര്‍ഗം പ്രാപിക്കുന്നവര്‍ക്കുന്നവരുടെ മാര്‍ഗദര്‍ശകരും ആക്കേണമേ” (നസാഈ).

അല്ലാഹു പര്‍വതത്തില്‍ വെളിപ്പെട്ടു. അപ്പോള്‍ എന്താണ് സംഭവിച്ചത്? ബലവത്തായ ആ പര്‍വതം തകര്‍ന്ന് പൊടിയായി. ബലവത്തായ വലിയ ഒരു പര്‍വതത്തിന് പോലും താങ്ങാന്‍ കഴിയാത്ത ഒന്നിനെ മൂസാനബി(അ)ക്ക് എങ്ങനെ കാണാന്‍ കഴിയും. ഇത് കണ്ട മൂസാ(അ)യും ബോധരഹിതനായി നിലം പതിച്ചു.

ബോധം തെളിഞ്ഞ ശേഷം മൂസാ(അ) അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തി. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്തു. അല്ലാഹുവിനെ കാണാത്തതിനാല്‍ അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസക്കുറവ് ഉണ്ടായിരുന്നത് കൊണ്ടൊന്നുമല്ല അപ്രകാരം അല്ലാഹുവിനോട് ചോദിച്ചത്. അദ്ദേഹത്തിന് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദാര്‍ഢ്യത അദ്ദേഹം ഏറ്റു പറയുകയും ചെയ്തു.

അല്ലാഹുവിന്റെ പ്രകാശമാണ് അല്ലാഹുവിന്റെ മറ. ആ പ്രകാശത്തെ സംബന്ധിച്ച് നബിﷺ  പറഞ്ഞത് സ്വഹീഹ് മുസ്‌ലിമില്‍ വന്നത് ഇപ്രകാരം വായിക്കാം:

”അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു. ആ പ്രകാശത്തെ അവന്‍ തുറന്ന് വിട്ടാല്‍ അവന്റെ സൃഷ്ടികളില്‍ നിന്ന് (ഏതൊന്നിലേക്ക്) അവന്റെ ദൃഷ്ടി എത്തുന്നുവോ അവയെ മുഴുവന്‍ അവന്റെ തിരുമുഖത്തിന്റെജ്യോതിസ്സ് കരിച്ച് കളയുന്നതാണ്.”

അല്ലാഹുവിനെ കാണണമെന്ന് മൂസാ(അ) ആവശ്യപ്പെട്ടതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല ചെയ്തത്, അത് സാധ്യമല്ലെന്ന് തെളിയിച്ചുകൊടുക്കുകയും ശേഷം അദ്ദേഹത്തോട് ഇപ്രകാരം പറയുകയുമാണ് ചെയ്തത്. 

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്റെ സന്ദേശങ്ങള്‍ കൊണ്ടും എന്റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:144).

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 14

മൂസാ നബി (അ) - 14

ഫിര്‍ഔനിന്റെ നാശത്തിനു ശേഷം

മൂസാനബി(അ)യും വിശ്വസികളും കടല്‍ കടന്ന് മറ്റൊരു നാട്ടില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ ക്വുര്‍ആന്‍ നമുക്ക് ഇപ്രകാരം വിവരിച്ചുതരുന്നു:

”ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി). എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക്  ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്” (ക്വുര്‍ആന്‍ 7:138-140).

ബനൂഇസ്‌റാഈല്യര്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് ഫലസ്തീനിന്റെയും ശാമിന്റെയും ഭാഗത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അതിക്രമത്തിന്റെയും വക്താക്കളായ ഫിര്‍ഔനും സംഘവും വെള്ളത്തില്‍ മുങ്ങിനശിക്കുന്നത് ഇസ്‌റാഈല്യര്‍ നോക്കിക്കണ്ടതാണ്. മൂസാ നബി(അ)യുടെ കൈയിലുണ്ടായിരുന്ന വടികൊണ്ട് സമുദ്രത്തില്‍ അടിച്ചപ്പോള്‍ സമുദ്രം രണ്ടായി പിളര്‍ന്നതും, അവയ്ക്കിടയില്‍ സഞ്ചാരയോഗ്യമായ ഒരു വഴി രൂപപ്പെട്ടതും സമുദ്രത്തില്‍ മുക്കി നശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഫിര്‍ഔനും കൂട്ടരും കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടതുമായ അത്ഭുതങ്ങളെല്ലാം അവര്‍ കണ്ടറിഞ്ഞതാണ്. മാത്രമല്ല ഒരു പ്രവാചകന്റെ കൂടെ നടക്കുകയും, അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹങ്ങള്‍ ഏറെ ലഭിക്കുകയും ചെയ്തവര്‍. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടത് എന്താണ്? 

അവരുടെ യാത്രക്കിടയില്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന, പശുവിനെ പൂജിക്കുന്ന ബഹുദൈവ ആരാധകരായ ഒരു ജനവിഭാഗത്തിന്റെ സമീപം എത്തി. ആഗ്രഹ സഫലീകരണത്തിനായി അവയുടെ മുന്നില്‍ ഭജനമിരിക്കുന്ന, അവയെ പൂജിക്കുന്ന, അവയോട് പ്രാര്‍ഥിക്കുന്ന, ആരാധനയുടെതായ എല്ലാ അര്‍പ്പണവും നടത്തുന്ന ഇവരില്‍ നിന്ന് ബനൂഇസ്‌റാഈല്യര്‍ക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടാകണം. അതിനാലാകാം അവര്‍ മൂസാ നബി(അ)യോട് അവര്‍ക്ക് ആരാധ്യര്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ചില ആരാധ്യരെ നിശ്ചയിച്ച് തരണം എന്ന് പറഞ്ഞത്. നന്ദികേടിന്റെ ചോദ്യമാണല്ലോ ഇത്. അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രങ്ങളും തെളിവുകളും നേര്‍ക്കുനേരെ കാണാനും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ച ഇവര്‍ തങ്ങള്‍ക്ക് എന്ത് കാരണത്താലാണ് ഈജിപ്ത് വിടേണ്ടിവന്നതെന്ന് പോലും ചിന്തിച്ചില്ല. കടുത്ത നന്ദികേടിന്റെ ചോദ്യം അവര്‍ മൂസാനബി(അ)യോട് ചോദിച്ചു. മൂസാ(അ) തന്റെ അനുയായികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരിക്കില്ല. അതിനാല്‍ തന്നെ മൂസാ(അ) അവരുടെ ചോദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. അദ്ദേഹം അവരോട് ‘നിങ്ങള്‍ അവിവേകികള്‍ തന്നെയാണ്’എന്ന് പറഞ്ഞു. 

സ്രഷ്ടാവിനെ മാത്രം വണങ്ങേണ്ടുന്നതിന് പകരം സൃഷ്ടികളെ വണങ്ങുക എന്നത് ബുദ്ധിമതികള്‍ക്ക് ചേര്‍ന്നതല്ല. സ്രഷ്ടാവായ അല്ലാഹു മാത്രമാണ് യാതൊരു ന്യൂനതയും ഇല്ലാത്തവന്‍. 

ഏകദൈവ വിശ്വാസികളായതിന്റെ ഫലമായി അല്ലാഹു നല്‍കിയ അത്ഭുതകരമായ സഹായങ്ങളും അനുഗ്രഹങ്ങളും അനുഭവിച്ചവരാണ് മൂസാനബി(അ)യോട് ശിര്‍ക്ക് ചെയ്യാനുള്ള സഹായം ചോദിക്കുന്നത്. അവര്‍ കണ്ടതും അനുഭവിച്ചതും ആയ ഒരു ദൃഷ്ടാന്തവും അവരുടെ ഹൃദയത്തെ വേണ്ടവിധം സ്വാധീനിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. അതിനാല്‍ തന്നെയാകാം മൂസാ(അ) അവരോട് നിങ്ങള്‍ അവിവേകികള്‍ തന്നെയാണെന്ന് പറഞ്ഞത്. മാത്രവുമല്ല, ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവരും കടുത്ത ശിക്ഷക്ക് വിധേയരാകുന്നതാണ്. അവരുടെ ചെയ്തികളിലെ നിരര്‍ഥകത ഒന്നൊന്നായി മൂസാ(അ) അവിടെ വെച്ച് അവര്‍ക്ക് പറഞ്ഞു കൊടുത്തു.

സത്യം കണ്ടത് കൊണ്ടോ കേട്ടത് കൊണ്ടോ പഠിച്ചത് കൊണ്ടോ മാത്രം ആ സത്യത്തില്‍ നില കൊള്ളാന്‍ കഴിയില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം ഉണ്ടെങ്കില്‍ മാത്രമെ കണ്ടതിനും കേട്ടതിനും അറിഞ്ഞതിനും പഠിച്ചതിനും പ്രയോജനം ലഭിക്കൂ എന്നതും നാം മനസ്സിലാക്കണം. സൂറത്തുല്‍ ഫാതിഹയിലെ ആറാം വചനത്തില്‍ നാം പ്രാര്‍ഥിക്കുന്നു; ഞങ്ങളെ നീ ചൊവ്വായ പാതയില്‍ നയിക്കേണമേ എന്ന്. ആ മാര്‍ഗത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം നാം ദീനായി സ്വീകരിക്കുകയും യഥാര്‍ഥ ദീനില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കുകയും ചെയ്യും.

ശിര്‍ക്ക് എന്ന മഹാപാപം നമ്മില്‍ വരുന്നതിനെ നാം ഗൗരവത്തോടെ സൂക്ഷിക്കേണ്ടതുണ്ട്. ബനൂ ഇസ്‌റാഈല്യരില്‍ ശിര്‍ക്ക് വന്ന സ്ഥിതിയെ പറ്റി നാം ഒന്ന് ആലോചിച്ച് നോക്കണം. പല രൂപത്തിലുള്ള ചിന്തകളും മനസ്സില്‍ ഇട്ടുതന്ന് തൗഹീദില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിനാണ് പിശാച് എന്ന കൊടിയ ശത്രു എപ്പോഴും ശ്രമിക്കുക. വ്യക്തമായ തെളിവുകളെയും പ്രമാണങ്ങളെയും തള്ളി തൗഹീദിനെ ശിര്‍ക്കായും ശിര്‍ക്കിനെ തൗഹീദായും വിശദീകരിക്കുന്ന എത്ര പണ്ഡിതന്മാര്‍…! അവരെ വിശ്വസിച്ച് പൂര്‍വികരായ സജ്ജനങ്ങളുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യാന്‍ മുതിരുന്ന അനുയായികള്‍…!

മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും കണ്ട ആ ജനത ആരായിരുന്നു എന്ന കാര്യത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചില പൗരാണിക അറബി ഗോത്രക്കാരായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതല്ല പിന്നീട് ബനൂഇസ്‌റാഈല്യര്‍ക്ക് നേരിടാനുള്ള അവിശ്വാസികളായ, ശത്രുക്കളായ അമാലിക്വഃ വിഭാഗക്കാരായിരുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

തൗഹീദ് സ്വീകരിച്ചതിനാല്‍ അല്ലാഹു തങ്ങളെ രക്ഷപ്പെടുത്തിയെന്ന് മനസ്സിലാക്കിയവരാണ് ബനൂ ഇസ്രാഈല്യര്‍. ശിര്‍ക്കിലും കുഫ്‌റിലും ആയതിനാല്‍ ഫിര്‍ഔനിനെയും സംഘത്തെയും അല്ലാഹു നശിപ്പിച്ചതിന് ദൃക്‌സാക്ഷികളുമാണവര്‍. എന്നിട്ടും അവര്‍ കാണപ്പെടുന്ന ഒരു ദൈവത്തെ ഏര്‍പെടുത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു! ചരിത്രത്തില്‍ പില്‍ക്കാലത്തും സമാനമായ സംഭവം നടന്നിട്ടുണ്ട്. ആ സംഭവം ഈ വചനം  വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം ഇപ്രകാരമാണ്:

അബൂവാക്വിദ് അല്ലൈസി(റ)വില്‍ നിന്ന് നിവേദനം: ”റസൂല്‍ ﷺ ഹുനൈനിലേക്ക് പുറപ്പെടുമ്പോള്‍ ദാതു അന്‍വാത്വ് എന്ന് പറയപ്പെടുന്ന, മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ അരികിലൂടെ നടന്നു. അതില്‍ (ദാതുഅന്‍വാത്വ് എന്ന് പറയപ്പെടുന്ന ആ വൃക്ഷത്തില്‍) അവര്‍ (മുശ്‌രിക്കുകള്‍) അവരുടെ ആയുധങ്ങള്‍ കെട്ടിത്തൂക്കിയിടാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിച്ചു തരണം.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍. ഇത് മൂസാനബി(അ)യുടെ ജനത ചോദിച്ചത് പോലെയുണ്ടല്ലോ (ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം). എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം! നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരുടെ ചര്യകളില്‍ പ്രവേശിക്കുന്നത് തന്നെയാണ്” (തുര്‍മുദി).

ഹുനൈനിലേക്ക് പോകുന്ന വേളയില്‍ നബി ﷺ യുടെ കൂടെ പതിനായിരത്തിലധികം (ഏകദേശം പന്ത്രണ്ടായിരത്തോളം) അനുയായികളുണ്ട്. മക്കാ വിജയത്തിന് ശേഷമാണല്ലോ ഹുനൈന്‍ യുദ്ധം നടക്കുന്നത്. സ്വാഭാവികമായും അനുയായികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.  സ്വഹാബികള്‍ക്ക് തന്നെയും അവരുടെ എണ്ണത്തിലെ ആധിക്യം ആശ്ചര്യമുണ്ടാക്കിയിരുന്നു. നമ്മള്‍ എണ്ണത്തില്‍ കൂടുതലുണ്ടല്ലോ, വിജയം ഉറപ്പാണ് എന്നൊക്കെ അവര്‍ക്ക് തോന്നി. അതിനാല്‍ തന്നെ ഹുനൈനിന്റെ ആദ്യസന്ദര്‍ഭങ്ങളില്‍ മുസ്‌ലിം പക്ഷത്തിന് പരാജയമാണ് നേരിടേണ്ടിവന്നത്. ചില പരീക്ഷണങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടതായും വന്നു.

ഹുനൈനിലേക്ക് പോകുന്നവരില്‍ മുസ്‌ലിം പക്ഷത്ത് മുഹാജിറുകളും അന്‍സ്വാറുകളും അടക്കമുള്ള ഉറച്ച വിശ്വാസികളും മക്കാവിജയ ശേഷം ഇസ്‌ലാം സ്വീകരിച്ച ഒരു പുതിയ വിഭാഗവും ഉണ്ടായിരുന്നു. പോകുന്ന വഴിക്കാണ് അവര്‍ ആ ദൃശ്യം കാണുന്നത്. മുശ്‌രിക്കുകള്‍ ഒരു പുണ്യമരമായി കാണുന്ന ഇലന്തമരം. അതില്‍ നിന്ന് അവര്‍ ബറകത്ത് പ്രതീക്ഷിച്ചിരുന്നു. ബഹുദൈവാരാധകരായ ആ നാട്ടുകാര്‍  അതിന്റെ അരികില്‍ ഭജനമിരിക്കാറുണ്ടായിരുന്നു. യുദ്ധത്തിനും മറ്റും പുറപ്പെടുന്ന വേളയില്‍ അവരുടെ വാളുകള്‍ ആ മരത്തില്‍ അല്‍പ സമയം കെട്ടിത്തൂക്കിയിടും. അങ്ങനെ ആ മരത്തില്‍ തൂക്കിയിട്ട വാളുമായി യുദ്ധത്തിന് പോയാല്‍ വിജയിക്കുമെന്നതായിരുന്നു അവരുടെ വിശ്വാസം. ആ ഇലന്തമരത്തിന്  ദാതുഅന്‍വാത്വ് എന്നാണ് നാമകരണം ചെയ്തിരുന്നത്. 

ഇത് കണ്ടപ്പോള്‍ മുസ്‌ലിം സംഘത്തിലെ പുതിയ ആളുകള്‍ നബി ﷺ യോട് ബറകത്ത് എടുക്കുന്നതിനായി അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിച്ച് തരണം എന്ന് ആവശ്യപ്പെട്ടു. അവര്‍ ചോദിച്ചതിന്റെ അപകടം നബി ﷺ അവരെ ബോധ്യപ്പെടുത്തി. തീര്‍ച്ചയായും നിങ്ങള്‍ ചോദിച്ചത് മൂസാ(അ)നോട് അദ്ദേഹത്തിന്റെ ജനത ചോദിച്ച ചോദ്യമാണെന്ന് പറഞ്ഞ് മുകളില്‍ പറഞ്ഞ സൂക്തം ഓതിക്കൊടുക്കുകയും ചെയ്തു.

മൂസാ നബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ ഇലാഹിനെയാണ് ചോദിച്ചത്. നബി ﷺ യോട് സ്വഹാബികള്‍ ഇലാഹിനെ ചോദിച്ചിട്ടില്ല. അവര്‍ക്കുള്ളത് പോലെയുള്ള ഒരു മരം ഞങ്ങള്‍ക്കും വേണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. പിന്നെ എന്തിനാണ് നബി ﷺ ഇവരുടെ ചോദ്യത്തെ അവരുടെ ചോദ്യവുമായി തുലനം ചെയ്തത്? നമുക്ക് അഭൗതിക മാര്‍ഗത്തിലൂടെ ഗുണ ദോഷങ്ങള്‍ വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണല്ലോ. മുശ്‌രിക്കുകള്‍ അവരുടെ മരത്തിന് അല്ലാഹുവിന് നല്‍കേണ്ട വിശ്വാസം വകവെച്ച് നല്‍കി. അഥവാ, അവരുടെ ദാതു അന്‍വാത്വിന് ഗുണദോഷങ്ങള്‍ വരുത്താന്‍ കഴിയും എന്ന് അവര്‍ വിശ്വസിച്ചു. ആ വിശ്വാസം ഇലാഹായ അല്ലാഹുവിനെക്കുറിച്ചേ പാടുള്ളൂ. അതായത് ചോദ്യത്തില്‍ ഇലാഹ് എന്ന് വന്നില്ലെങ്കിലും വിശ്വാസത്തില്‍ ബനൂഇസ്‌റാഈല്യര്‍ക്ക് വന്ന വിശ്വാസം പ്രകടമായി.  അതിനാലാണ് മുഹമ്മദ് നബി ﷺ ഇവരുടെ ചോദ്യത്തെ അവരുടെ ചോദ്യവുമായി തുലനം ചെയ്തത്.

ബറകത്ത് എടുക്കുന്നതിനായി ഇപ്രകാരം ചില മരങ്ങള്‍ നിശ്ചയിക്കപ്പെട്ടത് ഇന്നും പല പ്രദേശങ്ങളിലും നാം കാണുന്നുണ്ട്. ചില ഗുഹകള്‍, മരങ്ങള്‍, വള്ളികള്‍ തുടങ്ങിയ വസ്തുക്കളിലും സ്ഥലങ്ങളിലും പില്‍ക്കാല പുരോഹിതന്മാരിലൂടെ പിശാച് ജനങ്ങളെ കൊണ്ട് ബറകത്തെടുക്കല്‍ എന്ന പേരില്‍ ശിര്‍ക്കില്‍ തളച്ചിട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലുള്ള മരങ്ങളിലും വള്ളികളിലും കെട്ടിപ്പിടിച്ചും തൊട്ടില്‍ കെട്ടിയുമെല്ലാം അവയില്‍ നിന്ന് സന്താന സൗഭാഗ്യമടക്കമുള്ള ആഗ്രഹ സഫലീകരണം പ്രതീക്ഷിക്കുന്നവരുണ്ട്. നബി ﷺ താക്കീത് നല്‍കിയത് പോലെ പൂര്‍വികരുടെ പിഴച്ച നടപടികളെ പിന്തുടര്‍ന്ന് വഴിപിഴച്ച് പോകുകയാണ് ഇക്കൂട്ടര്‍. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കേ ഇതിലെ നിരര്‍ഥകതയും ഇതിനാലുണ്ടാകുന്ന ഭവിഷത്തും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 13

മൂസാ നബി (അ) - 13

അനിവാര്യമായ പതനം

വളരെ അടുത്ത് ശത്രു സേന. എന്തും ചെയ്യാന്‍ മടിക്കാത്ത സംഘം. ഇപ്പുറത്തോ, ദുര്‍ബലര്‍ മാത്രം. ഒരു ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍ അതിനുപോലും സൌകര്യമില്ലാത്ത പാവങ്ങള്‍. പക്ഷേ, മൂസാ(അ) വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നു പറഞ്ഞ് കരുത്ത് നല്‍കി. എന്താണ് സംഭവിക്കുക എന്ന് മൂസാ(അ)ന് അറിയുമോ? ഇല്ല! ഭാവികാര്യം അറിയാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ വല്ല പേടിയും അവര്‍ക്ക് ഉണ്ടാകുമായിരുന്നോ? അല്ലാഹുവിന് വേണ്ടിയാണ് യാത്ര. അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ് യാത്ര. അതിനാല്‍ അല്ലാഹു സഹായിക്കും എന്നതില്‍ അവര്‍ക്ക് സംശയമില്ലായിരുന്നു. അല്ലാഹുവിന്റെ സഹായം മാത്രം പ്രതീക്ഷിച്ച് ത്യാഗ മനസ്സോടെ അവര്‍ ഉറച്ച് നിന്നു.

”അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. മറ്റവരെ(ഫിര്‍ഔിന്റെപക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു. തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും” (ക്വുര്‍ആന്‍ 26:63-68).

അല്ലാഹു മൂസാനബി(അ)യോട് തന്റെ കൈയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ കല്‍പിച്ചു. അപ്രകാരം ചെയ്തു. കടല്‍ പിളര്‍ന്നു. 

അല്ലാഹുവിന്റെ കല്‍പനകളെ യുക്തികൊണ്ട് അളന്ന് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യലല്ല വിശ്വാസിയുടെ വഴി. യുക്തിയെ അവലംബിക്കുകയാണെങ്കില്‍ മൂസാനബി(അ) എന്താണ് ചിന്തിക്കുക? ‘ഈ സമുദ്രത്തില്‍ ഒരു വടികൊണ്ട് അടിച്ചാല്‍ എന്ത് സംഭവിക്കാനാണ്? കുറച്ച് വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിക്കും എന്നതല്ലാതെ’ എന്ന് ചിന്തിച്ചേക്കാം. അതല്ലാതെ സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കില്ലല്ലോ. ഇവിടെയാണ് ദിവ്യബോധനം സ്വീകരിക്കുന്നതില്‍ പ്രവാചകന്മാരുടെ കീഴ്‌വണക്കം നാം കാണേണ്ടത്. മൂസാ(അ) മറുത്തൊന്നും ചിന്തിച്ചില്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം ചെയ്തു. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുള്ള ഏത് കാര്യത്തോടും ഈ സമീപനം സ്വീകരിക്കുന്നവനാണ് വിശ്വാസി. അല്ലാത്തവരെല്ലാം നേര്‍വഴിയില്‍ നിന്നും വിദൂര മാര്‍ഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) തന്റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചു. അപ്പോള്‍ ആ വെള്ളത്തിന്റെ ഓരോ പൊളിയും പര്‍വതസമാനമായിത്തീര്‍ന്നു. മൂസനബി(അ)യും വിശ്വാസികളും കടലില്‍ രൂപപ്പെട്ട വഴിയിലൂടെ നടന്ന് കരക്ക് കയറി. ഫിര്‍ഔനും കൂട്ടരും മൂസാനബി(അ)യെയും വിശ്വാസികളെയും പിടികൂടാനുള്ള അത്യാഗ്രഹത്താല്‍ വേഗത്തില്‍ വരികയാണ്. അങ്ങനെ അവരും ആ വഴിയിലൂടെ മറുകര പറ്റാന്‍ നോക്കി. പക്ഷേ, അവരെ എല്ലാവരെയും അല്ലാഹു അതില്‍ മുക്കി നശിപ്പിച്ചു.

മൂസാ(അ)യും വിശ്വാസികളും മറുകരപറ്റിയ ശേഷം പുറകോട്ട് നോക്കിയപ്പോള്‍ സമുദ്രം പിളര്‍ന്ന് നില്‍ക്കുന്നതായിട്ട് തന്നെയാണ് കാണുന്നത്. ഇത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ആധിയായി. അവരും ഇതിലൂടെ നമ്മുടെ അടുത്തേക്ക് വരുമോ എന്ന് അദ്ദേഹം ചിന്തിച്ചു. മൂസാ(അ) വീണ്ടും സമുദ്രത്തില്‍ അടിക്കാന്‍ ഒരുങ്ങി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു:

”സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്! (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും! അവര്‍ ആഹ്ലാദപൂര്‍വംഅനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്  ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല” (ക്വുര്‍ആന്‍ 44:24-29).

അവരെ സമുദ്രത്തില്‍ മുക്കി നശിപ്പിക്കുവാന്‍ പോകുന്നു എന്ന വിവരം അല്ലാഹു മൂസാ(അ)ന് നല്‍കി. അവരുടെ എല്ലാ ഭൗതിക സൗകര്യങ്ങളും ബാക്കിയായി. അവ ഉപയോഗിക്കാന്‍ ആരും ഇല്ലാതായി. അധികാരവും പ്രമാണിത്തവും ഭൗതിക സൗകര്യങ്ങളുമൊന്നും അവര്‍ക്ക് തുണയായില്ല. അവസാനം അതിന്റെ അനന്തരാവകാശികളായി മറ്റൊരു ജനതയെ അല്ലാഹു തെരഞ്ഞടുക്കുകയും ചെയ്തു. അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ ആരും ഉണ്ടായില്ല. നിസ്സഹായരായി അവര്‍ ഒന്നടങ്കം മുക്കി നശിപ്പിക്കപ്പെട്ടു. ഫിര്‍ഔന്‍ മുങ്ങി നശിക്കുന്ന ആ രംഗം ക്വുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നത് ഇപ്രകാരമാണ്:

”ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു. (അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്?)” (ക്വുര്‍ആന്‍ 10:90,91).

മരണം മുന്നില്‍ കണ്ട സമയത്ത് ഫിര്‍ഔന്‍ മൂസാനബി(അ)യുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ നോക്കി. പശ്ചാത്തപിച്ച് മടങ്ങാന്‍ ശ്രമിച്ചു. മരണം മുന്നില്‍ കാണുന്ന സമയത്തുള്ള മടക്കം അല്ലാഹു സ്വീകരിക്കില്ലല്ലോ. അല്ലാഹു അവന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു: ഇപ്പോഴാണോ നീ സ്വീകരിക്കുന്നത്? ഇത് വരെയും നീ അനുസരണക്കേട് കാണിച്ച് കഴിഞ്ഞു. മരണം മുന്നില്‍ കണ്ടപ്പോള്‍ മടങ്ങുന്നുവല്ലേ? 

”എന്നാല്‍ നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു” (ക്വുര്‍ആന്‍ 10:92).

കെയ്‌റോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന റംസീസ് രണ്ടാമന്റെ പേരിലറിയപ്പെടുന്ന മമ്മി ഈ ഫിര്‍ഔനിന്റെതാണെന്ന് പറയപ്പെടുന്നു. ഏതായിരുന്നാലും അവന്റെ ശരീരത്തെ ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹു രക്ഷപ്പെടുത്തും എന്നത് ഉറപ്പാണ്. ‘പുറകെ വരുന്നവര്‍ക്ക്’ എന്നതിന്റെ വിശദീകരണം നമുക്കജ്ഞാതമാണ്. മ്യൂസിയത്തില്‍ ഉള്ള ശരീരം അത് തന്നെയാണെന്നോ, അല്ലെന്നോ നമുക്ക് ഉറപ്പിച്ച് പറയാന്‍ നിര്‍വാഹമില്ല.

അധികാരത്തിന്റെ ലഹരിയില്‍ അഹങ്കരിക്കുകയും അക്രമം കാണിക്കുകയും ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും ഏത് കാലത്തേക്കും ഗുണപാഠമായി അല്ലാഹു ഫിര്‍ഔനിന്റെ പര്യവസാനത്തപ്പറ്റി  ക്വുര്‍ആനിലൂടെ നമുക്ക് പറഞ്ഞു തരുന്നു.

തനിച്ച നിഷേധിയായ ഫിര്‍ഔന്‍ സത്യവിശ്വാസിയായിരുന്നു എന്ന് വിശ്വസിക്കുന്ന ചിലരുണ്ട്! ചില സ്വൂഫികളുടെ പിഴച്ച വിശ്വാസമാണത്. കടലില്‍ മുക്കി നശിപ്പിച്ചതിനെ അവര്‍ വ്യാഖ്യാനിക്കുന്നത് മയ്യിത്ത് കുളിപ്പിച്ചതാണ് എന്നുമാണ്! 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 12

മൂസാ നബി (അ) - 12

ശിക്ഷകള്‍ വന്നിറങ്ങുന്നു

അക്രമം സഹിക്കവയ്യാതെ, നിവൃത്തിയില്ലാതെയായപ്പോള്‍ മൂസാ(അ) ഫിര്‍ഔനിനും അവന്റെ അണികള്‍ക്കുമെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

”മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്). ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 10:88).

സമ്പത്ത് യഥേഷ്ടം ഉള്ളതിനാലാണല്ലോ അവര്‍ക്ക് ഇത്ര അഹങ്കാരം. അത് നീങ്ങിയാല്‍ അഹങ്കാരം ഇല്ലാതെയാകും. അതിനാല്‍ അവരുടെ ധനം തുടച്ചു നീക്കപ്പെടുന്നതിനായി മൂസാ(അ) അല്ലാഹുവിനോട് തേടുകയാണ്. അതുപോലെ അവരുടെ ഹൃദയത്തിന് കാഠിന്യം കിട്ടുന്നതിനായും അല്ലാഹുവിനോട് അദ്ദേഹം തേടി. കാരണം, മനസ്സ് കഠിനമായാല്‍ അഹങ്കാരം കൂടും. അത് ശിക്ഷ പെട്ടെന്ന് ആകുന്നതിന് കാരണമാകുകയും ചെയ്യും. ഫിര്‍ഔനിനും അവന്റെ ജനതക്കുമെതിരില്‍ മൂസാ(അ)യും ഹാറൂന്‍(അ) തേടിയപ്പോള്‍ അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു.

”അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന്  പോകരുത്” (ക്വുര്‍ആന്‍ 10:89).

അല്ലാഹു ഇരുവരോടും നേരെചൊവ്വെ നിലക്കൊള്ളുവാനും വിവരമില്ലാത്തവരുടെ മാര്‍ഗത്തെ പിന്തുടരാതിരിക്കുവാനും കല്‍പിക്കുകയും ചെയ്തു.

അല്ലാഹു അവരില്‍ പല തരത്തിലുള്ള ശിക്ഷകളും ഇറക്കി. ക്വുര്‍ആന്‍ പറയുന്നത് കാണുക: ”ഫിര്‍ഔനിന്റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും വിളകളുടെ കമ്മിയുംകൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി” (ക്വുര്‍ആന്‍ 7:130).

ഫലഭൂയിഷ്ടമായ പ്രദേശമായിരുന്നു ഈജിപ്ത്. അവിടെ കായ്കനികളിലും മറ്റു ഭക്ഷ്യ സാധനങ്ങളിലും കുറവ് വരാന്‍ തുടങ്ങി. അങ്ങനെ പല രൂപത്തിലുള്ള പരീക്ഷണങ്ങളും അവരില്‍ ഉണ്ടായി. കാലവിപത്തുക്കള്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരുന്നു. എല്ലാ നിലയ്ക്കും ജീവിതം പൊറുതിമുട്ടുന്ന അവസ്ഥയിലായി ഈജിപ്തുകാര്‍. എന്നാലും അവര്‍ ചിന്തിക്കാനും കാര്യം ഗ്രഹിക്കാനും തയ്യാറായില്ല. അഹങ്കാരികളുടെ അവസ്ഥ എന്നും അപ്രകാരം തന്നെയാണല്ലോ. തങ്ങളുടെ മോശമായ സമീപനത്താല്‍ അല്ലാഹു നല്‍കുന്ന പരീക്ഷണമാണെന്ന് ഒരിക്കലും അവര്‍ ചിന്തിക്കുവാന്‍ കൂട്ടാക്കില്ല. ഈ കൂട്ടര്‍ എന്താണ് ഈ സന്ദര്‍ഭത്തില്‍ ചെയ്തത് എന്ന് ക്വുര്‍ആന്‍ തുടര്‍ന്ന് പറയുന്നത് നോക്കുക:

”എന്നാല്‍ അവര്‍ക്കൊരു നന്മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക്  വല്ല തിന്മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്റൈ പക്കല്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 7:131).

മൂസായും കൂട്ടരും ഈ നാട്ടില്‍ ഉള്ളതിനാലാണ് നമുക്ക് ഇപ്രകാരം അപലക്ഷണങ്ങള്‍ കാണേണ്ടി വരുന്നതും ഇടയ്ക്കിടെ ആപത്തുകള്‍ വരുന്നതും എന്ന് അവര്‍ പറയാന്‍ തുടങ്ങി. നന്മയാണ് അവര്‍ക്ക് ലഭിക്കുന്നതെങ്കിലോ അത് അവരുടെ മേന്മയായും വിലയിരുത്തി സ്വയം ഗര്‍വ് നടിക്കും. എന്നാല്‍ അവര്‍ അനുഭവിക്കുന്ന ആപത്തുകളൊന്നും മൂസാ(അ)യെ കൊണ്ട് അവര്‍ അനുഭവിക്കുന്നതല്ല. അതെല്ലാം അല്ലാഹുവാണ് അവരില്‍ നിശ്ചയിക്കുന്നത്.

”അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത് വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല” (ക്വുര്‍ആന്‍ 7:132).

അല്ലാഹു അവര്‍ക്ക് കാര്യം മനസ്സിലാക്കി മടങ്ങുവാനായി ചെറിയ ചെറിയ പരീക്ഷണങ്ങള്‍ നല്‍കി. അതില്‍ പെട്ടതായിരുന്നു കാര്‍ഷികോല്‍പന്നങ്ങളിലെ കുറവ്. എന്നാല്‍ ഇതെല്ലാം നേരത്തെ നാം പറഞ്ഞത് പോലെ മൂസാ(അ)യുടെ ദുശ്ശകുനമായാണ് അവര്‍ കണ്ടത്. പരീക്ഷണങ്ങള്‍ അനുഭവിക്കുമ്പോഴും അവര്‍ക്ക് മനംമാറ്റം വന്നില്ല. ദൃഷ്ടാന്തങ്ങള്‍ ഓരോന്ന് കണ്ടിട്ടും അവര്‍ക്ക് മാറിച്ചിന്തിക്കാന്‍ തോന്നിയില്ല. അവര്‍ അവരുടെ അഹന്തയില്‍ തന്നെ മുരടിച്ച് നിന്നു. സമയം ദീര്‍ഘിക്കുന്നതിന് അനുസരിച്ച് അവരില്‍ പരീക്ഷണങ്ങളും വ്യത്യസ്തമായി അല്ലാഹു ഇറക്കിക്കൊണ്ടിരുന്നു.

”വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു” (7:133).

കടുത്ത ശിക്ഷ വരുന്നതിന് മുമ്പായി ചെറിയ ശിക്ഷകള്‍ ഓരോന്നായി അവരില്‍ അല്ലാഹു ഇറക്കി. അതില്‍ പെട്ട ഒന്നായിരുന്നു ത്വൂഫാന്‍. ത്വൂഫാന്‍ എന്നത് എല്ലാ കാലവിപത്തുക്കളെയും ഉദ്ദേശിച്ചും വെള്ളപ്പൊക്കത്തെ മാത്രം ഉദ്ദേശിച്ചും പറയുന്ന ഒരു പദമാണ്. നൈല്‍ നദിയിലെ വെള്ളം കരകവിഞ്ഞ് ഒഴുകി. അവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. അങ്ങനെ കൃഷിയെല്ലാം നശിക്കാന്‍ തുടങ്ങി. അവര്‍ കെട്ടി ഉയര്‍ത്തിയ കൊട്ടാരങ്ങളും വീടുകളും സൗധങ്ങളും നിലംപൊത്താന്‍ തുടങ്ങി. ഈ വിധം നാശം വിതക്കുന്ന പ്രളയത്താല്‍ അല്ലാഹു അവരെ പരീക്ഷിച്ചു നോക്കി.

അതുപോലെ നാടിന്റെ ഏത് ഭാഗത്ത് നോക്കിയാലും ഒരു തരം വെട്ടുകിളികള്‍. അവയും അവരുടെ വിളകളെ നശിപ്പിക്കുന്നവയായിരുന്നു. നല്ല പച്ചപ്പുള്ള വിളകള്‍ അവ നശിപ്പിച്ചു. ഉണങ്ങിയവയും തഥൈവ. അങ്ങനെ കൃഷിയിടത്തില്‍ യാതൊന്നും അവശേഷിപ്പിക്കാതെ എല്ലാം ഇവ നശിപ്പിക്കാന്‍ തുടങ്ങി. വീടുകളില്‍ കയറി അവരുടെ സ്വസ്ഥ ജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാക്കി. എവിടെയും ഈ വെട്ടുകിളികള്‍ തന്നെ. ഇവ മൂലമുള്ള പരീക്ഷണവും അവര്‍ക്ക് കുറെ നാള്‍ അനുഭവിക്കേണ്ടി വന്നു.

പിന്നീട് അവരിലേക്ക് ഇറക്കിയത് ക്വുമ്മലുകളെയാണ്. ‘ക്വുമ്മല്‍’ എന്ന് പറഞ്ഞാല്‍ ചെറിയ പ്രാണികള്‍ ആണെന്നും പേനുകളാണെന്നും ചെള്ളുകളാണെന്നും ഏതോ തരത്തിലുള്ള ഈച്ചകളാണെന്നുമെല്ലാം പറയുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഏതായിരുന്നാലും അവര്‍ക്ക് ഉപദ്രവകരമായ ഈ ചെറു പ്രാണികളുടെ ശല്യം അവരില്‍ ഉണ്ടായി. അതും അവര്‍ക്ക് പാഠം പഠിക്കാന്‍ പറ്റിയ രൂപത്തിലുള്ള ഒരു പരീക്ഷണമായിരുന്നു. പക്ഷേ, അവര്‍ക്കുണ്ടോ മാറ്റം! അവര്‍ അവരുടെ അഹന്തതയില്‍ തന്നെ കഴിച്ചു കൂട്ടി.

പിന്നീട് തവളകളെ ഇറക്കി. എവിടെ നോക്കിയാലും തവളകള്‍. പാത്രം തുറന്നാല്‍ അതില്‍ തവളകള്‍. ഭക്ഷണം കഴിക്കാന്‍ വായ തുറക്കാന്‍ പറ്റാത്ത അവസ്ഥ! കിടപ്പ് സ്ഥലത്തും മറ്റെല്ലായിടത്തും തവളകള്‍. എവിടെ നോക്കിയാലും ജീവിതം പൊറുതി മുട്ടിക്കുന്ന രൂപത്തില്‍ തവളകള്‍!

എവിടെ നോക്കിയാലും രക്തം. കുടിക്കാനുള്ള വെള്ളത്തില്‍ രക്തം. നൈല്‍ നദിയില്‍ നിന്ന് വെള്ളമെടുത്താല്‍ അതിലും രക്തം. ഇതെല്ലാം അവര്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നത്. മൂസാനബി(അ)ക്കും വിശ്വാസികള്‍ക്കും ഇതൊന്നും അനുഭവപ്പെടുന്നില്ല. അതാണ് അത്ഭുതകരമായ കാര്യം! അവിശ്വാസികളെ മാത്രം ഈ ശിക്ഷകള്‍ ഒന്നിനു പുറകെ മറ്റൊന്നായി ബാധിച്ചുകൊണ്ടിരുന്നു. ഇതെല്ലാം അവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ ധാരാളമായിരുന്നു. എന്നാല്‍ അവര്‍ അതിനെല്ലാം ഓരോ ന്യായം കണ്ടെത്തി അവരുടെ അഹങ്കാരത്തില്‍ തന്നെ കഴിച്ചു കൂട്ടി.

”ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും ഇസ്‌റാഈല്‍ സന്തതികളെ നിന്റെ കൂടെ ഞങ്ങള്‍ അയച്ചുതരികയും ചെയ്യുന്നതാണ്; തീര്‍ച്ച. എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ നാം അവരില്‍ നിന്ന് ശിക്ഷ അകറ്റിക്കൊടുത്തപ്പോള്‍ അവരതാ വാക്ക് ലംഘിക്കുന്നു” (ക്വുര്‍ആന്‍ 7:134,135).

”മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔനിന്റെയും അവന്റെ പൗരമുഖ്യന്മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്റെ ദൂതനാകുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു. അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.എന്നിട്ട് അവരില്‍ നിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു” (ക്വുര്‍ആന്‍ 43:46-50).

ശിക്ഷകള്‍ ഓരോന്നായി അവരെ ആവരണം ചെയ്ത് തുടങ്ങിയപ്പോള്‍ പേടികൊണ്ടോ പരിഹാസത്താലോ മൂസാനബി(അ)യോട് രക്ഷക്കായി അല്ലാഹുവിനോട് തേടാന്‍ വേണ്ടി അവര്‍ ആവശ്യപ്പെട്ടു. ഒമ്പത് ദൃഷ്ടാന്തങ്ങള്‍ അവര്‍ നേര്‍ക്കുനേര്‍ കണ്ടവരായിരുന്നു. മൂസാനബി(അ)യുടെ വടി, കൈ കക്ഷത്ത് വെച്ചാല്‍ പ്രകാശിക്കുക, ത്വൂഫാന്‍, വരള്‍ച്ച, കായ്കനികളുടെ കുറവ്, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം ഇവയായിരുന്നു അവ. ശിക്ഷകള്‍ ഒന്നിച്ചല്ല; ഓരോന്നായിട്ടാണ് അവരെ ബാധിച്ചത്. ഓരോ ശിക്ഷ വരുമ്പോഴും അവര്‍ മൂസാ(അ)യെ സമീപിച്ച് മോചനത്തിനായി അല്ലാഹുവിനോട് തേടാന്‍ വേണ്ടി ആവശ്യപ്പെടും. ‘നിന്റെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയും ഇസ്‌റാഈല്‍ മക്കളെ നിന്റെ കൂടെ അയക്കുന്നതുമായിരിക്കും’ എന്ന് പറയുമ്പോള്‍ അവര്‍ വിശ്വസിച്ചെങ്കില്‍ നന്നായിരുന്നു എന്ന ചിന്തയാല്‍ ഓരോ സന്ദര്‍ഭത്തിലും മൂസാ(അ) അല്ലാഹുവിനോട് തേടും. ദുരിതം അവരില്‍ നിന്ന് നീങ്ങുകയും ചെയ്യും. എന്നാല്‍ അവര്‍ വാക്ക് ലംഘിച്ചുകൊണ്ട് അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നു. 

മൂസാനബി(അ)യുടെ പ്രാര്‍ഥന നിമിത്തം പരീക്ഷണങ്ങള്‍ നീങ്ങുമ്പോള്‍ തന്റെ ആളുകളില്‍ ആരെങ്കിലും അദ്ദേഹത്തില്‍ വിശ്വസിച്ചേക്കുമോ എന്ന പേടി ഫിര്‍ഔനിലുണ്ടാകും. ആ പേടി നിമിത്തം അവന്‍ ആളുകളെ പിടിച്ചു നിര്‍ത്താനായി ജനങ്ങള്‍ക്കിടയില്‍ ഇപ്രകാരം വിളംബരം നടത്തി: 

”ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ? അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു. അപ്പോള്‍ ഇവന്റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്? അങ്ങനെ ഫിര്‍ഔന്‍ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മകാരികളായ ഒരു ജനതയായിരുന്നു” (ക്വുര്‍ആന്‍ 43:51-54).

ഇങ്ങനെ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും മൂര്‍ത്തിയായി ഫിര്‍ഔന്‍ ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. മൂസാനബി(അ)യെ തരംതാഴ്ത്തിക്കാണിച്ച് ആശ്വാസം കൊണ്ടു; ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ പരമാവധി പ്രയത്‌നിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഫിര്‍ഔനിന്റെ പത്‌നി ആസ്യ(റ) മൂസാ(അ)യില്‍ വിശ്വസിക്കാന്‍ തയ്യാറായി.

ആസ്യ(റ)യുടെ മടിത്തട്ടില്‍ വളര്‍ന്ന മഹാനാണല്ലോ മൂസാ(അ). അദ്ദേഹത്തിന്റെ മഹത്ത്വം അവര്‍ അന്നു തന്നെ കണ്ടറിഞ്ഞിട്ടുണ്ടാകും. അവസാനം ഭര്‍ത്താവ് മൂസാ(അ)യെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യാന്‍ തയ്യാറായപ്പോള്‍ അതിനെതിരില്‍ അവര്‍ പ്രതികരിച്ചു. തന്റെ വിശ്വാസം അവര്‍ പരസ്യപ്പെടുത്തുകയും ചെയ്തു. വിശ്വാസികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തിലെ അനുഭൂതികള്‍ക്കായി ഫിര്‍ഔനിന്റെ കൊട്ടാരത്തിലെ എല്ലാവിധ സുഖസൗകര്യങ്ങളും വെടിയാന്‍ അവര്‍ തയ്യാറായി. 

വിശ്വാസികള്‍ക്ക് മാതൃകയായി ക്വുര്‍ആന്‍ പരിജയപ്പെടുത്തിയ രണ്ട് സ്ത്രീകളില്‍ ഒരാളാണ് ഫിര്‍ഔനിന്റെ ഭാര്യ. അവരെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”സത്യവിശ്വാസികള്‍ക്ക്  ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ  ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 66:11).

ഫിര്‍ഔനിന്റെ ഭാര്യ എന്നാണ് ക്വുര്‍ആന്‍ അവരെ പറ്റി വിശേഷിപ്പിച്ചത്. പേര് പറഞ്ഞിട്ടില്ല. എന്നാല്‍ ഹദീഥുകളില്‍ അവരുടെ പേര് ‘ആസ്യബിന്‍ത് മുസാഹിം’ എന്ന് വന്നിട്ടുണ്ട്. 

മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്കെതിരില്‍ കഠിനമായ മര്‍ദനം അഴിച്ചുവിട്ട ഫിര്‍ഔന്‍ തന്റെ ഭാര്യയെയും വെറുതെ വിട്ടില്ല. ശരീരത്തില്‍ ആണിയടിച്ച് അക്രമിച്ചു. ശരീരത്തില്‍ ചുട്ടു പഴുത്ത പാറക്കല്ല് കയറ്റി വെച്ച് മൂസാ(അ)യില്‍ അവിശ്വസിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അണു അളവ് പതറാതെ അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ച് നിന്നു. സ്വര്‍ഗത്തില്‍ ഒരു ഭവനം ലഭിക്കുവാനും അക്രമികളില്‍നിന്ന് രക്ഷ ലഭിക്കുവാനും അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങളെക്കാള്‍ അല്ലാഹുവിന്റെ സാമീപ്യം അവര്‍ ആഗ്രഹിച്ചു. 

അല്ലാഹുവിന്റെ മതത്തിന്റെ ആദര്‍ശം ഹൃദയത്തിലേക്ക് പ്രവേശിച്ചാലുണ്ടാകുന്ന കരുത്താണ് ആസ്യാ(റ)യുടെ ജീവിതത്തില്‍ നാം കാണുന്നത്. ഭര്‍ത്താവായ ഫിര്‍ഔന്‍ അല്ലാഹുവിന്റെ ദീനിനെതിരില്‍ കല്‍പിച്ചപ്പോള്‍ അല്ലാഹുവിന് വേണ്ടി ഭര്‍ത്താവിന്റെ മര്‍ദനം സ്വീകരിച്ചു. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് എതിരായി ഭര്‍ത്താവ് കല്‍പിക്കുമ്പോള്‍ അതിന് അനുഗുണമായി നില്‍ക്കുന്നവര്‍ക്ക് ധൈര്യം നല്‍കുന്ന ചരിത്രമാണ് ആസ്യ(റ)യുടെ ചരിത്രം. സ്ത്രീകളില്‍ വിശ്വാസം പൂര്‍ണതയില്‍ എത്തിയവരുടെ കൂട്ടത്തില്‍ നബി ﷺ അവരെ എണ്ണിപ്പറഞ്ഞതായി കാണാം.

ഫിര്‍ഔന്‍ നാള്‍ക്കുനാള്‍ പീഡനം വര്‍ധിപ്പിക്കുവാന്‍ തുടങ്ങി. മൂസാ(അ) രക്ഷക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

”ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ഥിച്ചു” (ക്വുര്‍ആന്‍ 44:22). 

അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു: ”മൂസായ്ക്ക് നാം ബോധനം നല്‍കി: എന്റെ  ദാസന്മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്. അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു. തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു. തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു. തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്). അങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍ നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക്  നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 26:52-59).

ഈജിപ്തില്‍ നിന്നും ഫലസ്തീനിലേക്ക് പോകാനായിരുന്നു ഈ നിര്‍ദേശം. ഫിര്‍ഔനും കൂട്ടരും നിങ്ങളെ പിന്തുടരും എന്ന കാര്യവും നേരത്തെ തന്നെ അല്ലാഹു മൂസാ(അ)യെ അറിയിച്ചു. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ യാത്രക്കുള്ള തയ്യാറെടുപ്പെല്ലാം ചെയ്തു.

വിവരം ഫിര്‍ഔന്‍ അറിഞ്ഞു. ഫിര്‍ഔന്‍ ഈജിപ്തിലെ പട്ടണങ്ങളിലേക്ക് ആളെ അയച്ചു. എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തു. മൂസാ(അ)യെയും വിശ്വാസികളെയും നശിപ്പിക്കുന്നതിനായി പലിയ ഒരു പടയെ തയ്യാറാക്കി. കൂടെയുള്ളവരെ, മൂസാനബി(അ)യുടെ ഒപ്പമുള്ളവരുടെ എണ്ണം വളരെ കുറവാണെന്നു പറഞ്ഞ് ആവേശം കൊള്ളിച്ചു. അവന്റെ ഓരോ പ്രവര്‍ത്തനങ്ങളും നമ്മെ ഏറെ അരിശം കൊള്ളിക്കുകയാണ്. അതിനാല്‍ അവനെയും സംഘത്തെയും നാം പിടിച്ച് നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഫിര്‍ഔന്‍ അണികള്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു. 

ഫിര്‍ഔന്‍ ഒരു വലിയ സംഘത്തോടൊപ്പം മൂസാ(അ)യെയും വിശ്വാസികളെയും പിടികൂടാനായി എല്ലാ സജ്ജീകരണങ്ങളോടും കൂടി പുറപ്പെട്ടു. അവരുടെ ആ പുറപ്പാടിനെ കുറിച്ച് അല്ലാഹു പറഞ്ഞത് ഒന്ന് സൂക്ഷിച്ച് നോക്കുക: ‘അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.’ അവര്‍ അറിയാതെ അല്ലാഹു അവരുടെ സുഖലോലുപതയില്‍ നിന്നും പുറത്തിറക്കി. എന്നിട്ട് അതിന്റെ യെല്ലാം അനന്തരാവകാശികളായി ബനൂ ഇസ്‌റാഈല്യരെ ആക്കുകയും ചെയ്തു! അവക്കൊന്നും യാതൊരു കേടുപാടുകളും വരുത്താതെ മറ്റൊരു സ്ഥലത്തേക്ക് അവരെ നശിപ്പിക്കുവാന്‍ കൊണ്ടുപോയി. അല്ലാഹുവിന്റെ തന്ത്രത്തെ വെല്ലാന്‍ ആര്‍ക്കെങ്കിലും ആകുമോ? ഇത് അവരുടെ അന്ത്യയാത്രയുടെ തുടക്കമാണെന്ന് അവരുണ്ടോ അറിയുന്നു!

ഫിര്‍ഔനും കൂട്ടരും ഉദയവേളയില്‍ ആയിക്കൊണ്ട് വിശ്വാസികളുടെ പിന്നാലെ വന്നു. അവര്‍ പരസ്പരം കണ്ടുമുട്ടി:

”അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചുതരും” (ക്വുര്‍ആന്‍ 26:61,62).

അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരുടെ കൂടെ അല്ലാഹുവുണ്ടാകും. അല്ലാഹു സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് ലഭിക്കാതിരിക്കില്ല. (തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 11​

മൂസാ നബി (അ) - 11

അവസാനിക്കാത്ത അഹങ്കാരം

ആരെങ്കിലും ഒരു തിന്മ ചെയ്താല്‍ അതിനു തുല്യമായ ശിക്ഷ മാത്രമെ അല്ലാഹു അവന് നല്‍കൂ. അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് ഫിര്‍ഔനിന്റെ ജനതയിലെ ആ മഹാനായ വ്യക്തി അവരെ തെര്യപ്പെടുത്തുകയാണ്. ആ കാരുണ്യം മനസ്സിലാകണമെങ്കില്‍ പുണ്യം ചെയ്തവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് അറിയണം. അല്ലാഹുവിലുള്ള വിശ്വാസം ഉണ്ടായിരിക്കെ, നന്മ ചെയ്തവര്‍ക്ക് അല്ലാഹു തത്തുല്യമായ പ്രതിഫലമല്ല നല്‍കുന്നത്. കണക്കില്ലാതെ അവന്‍ പ്രതിഫലം നല്‍കും. സ്വര്‍ഗീയ ജീവിതം നല്‍കും.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും അവകാശമുള്ള മണ്ണില്‍ ജീവിക്കുന്ന നാം അല്ലാഹുവിന്റെ മതം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ എന്ത് ചെയ്തു എന്ന് ആലോചിക്കേണ്ടതുണ്ട്. നാം അറിഞ്ഞ സത്യം അറിയാത്തവരിലേക്ക് എത്തിക്കല്‍ നമ്മുടെ കടമയാണ്. തീര്‍ച്ചയായും നന്മകല്‍പിക്കലും തിന്മ വിരോധിക്കലും എല്ലാ മുസ്‌ലിമിനും നിര്‍ബന്ധമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ആ നിര്‍ബന്ധം ബന്ധപ്പെട്ട് കിടക്കുന്നത് കഴിവും സാഹചര്യവുമെല്ലാമായിട്ടാണ്. അല്ലാഹു പറയുന്നു: 

”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കു കയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 64:16). 

നബി ﷺ പറയുന്നത് കാണുക. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”റസൂല്‍ ﷺ ഞങ്ങളോട് (ഒരിക്കല്‍ ഇപ്രകാരം) പ്രസംഗിച്ചു: ‘…അതിനാല്‍ ഞാന്‍ നിങ്ങളോട് വല്ല കാര്യം കൊണ്ടും കല്‍പിച്ചാല്‍ നിങ്ങള്‍ക്ക് കഴിയും വിധം അത് കൊണ്ടുവരിക. ഏതെങ്കിലും ഒരു കാര്യത്തെ തൊട്ട് ഞാന്‍ നിങ്ങള്‍ക്ക് വല്ലതും വിരോധിച്ചാല്‍ അത് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക” (മുസ്‌ലിം).

നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതില്‍ നാം ഒരിക്കലും അമാന്തം കാണിച്ചുകൂടാ. നന്മ കല്‍പിക്കാതിരിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ നമുക്ക് ബാധിക്കുന്നതാണെന്ന് നബി ﷺ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹുദയ്ഫ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവന്‍ തന്നെയാണ് സത്യം. തീര്‍ച്ചയായും നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും തന്നെ വേണം. അല്ലെങ്കില്‍ അതുകാരണം അല്ലാഹു നിങ്ങളില്‍ ശിക്ഷ അയക്കാറായിരിക്കുന്നതാണ്. പിന്നീട് നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് (അതിന്) ഉത്തരം നല്‍കപ്പെടുന്നതല്ല” (തിര്‍മിദി).

അല്ലാഹുവിന് ഇഷ്ടമുള്ളതെല്ലാം നന്മയും അല്ലാഹുവിന് ദേഷ്യമുള്ളതെല്ലാം തിന്മയുമാണ്. നന്മകള്‍ ചെയ്യുവാനും തിന്മകളില്‍ നിന്നും ജനങ്ങളെ അകറ്റുവാനും ഓരോ മുസ്‌ലിമും പ്രയത്‌നിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള കടുത്ത ശിക്ഷ വരുന്നതാണ്. പിന്നീട് ആ ശിക്ഷയില്‍ നിന്നുള്ള രക്ഷക്ക് അല്ലാഹുവിനോട് ചോദിച്ചത് കൊണ്ട് കാര്യമില്ല. അതിനാല്‍ നാം ഓരോരുത്തരും നമുക്ക് അല്ലാഹു എന്ത് കഴിവാണോ നല്‍കിയിട്ടുള്ളത് അത് ആ മാര്‍ഗത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ശിക്ഷ വരുന്ന വേളയില്‍ നല്ലവരെയും അല്ലാത്തവരെയും വേര്‍തിരിക്കാതെയാകും ബാധിക്കുക. അല്ലാഹു നമുക്ക് അതിലൂടെ മരണം വിധിച്ചിട്ടുണ്ടെങ്കില്‍ നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടാണല്ലോ ഇഹലോകം വിടുന്നത്. അല്ലെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് അര്‍ഹരായിട്ടാകും മരിക്കേണ്ടി വരിക. അല്ലാഹു പറയുന്നത് കാണുക:

”ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:25).

ഈ വചനം കേട്ടപ്പോള്‍ സൈനബ്(റ) നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ നല്ലവര്‍ ഉണ്ടായിരിക്കെ ഞങ്ങളെ നശിപ്പിക്കുമോ?”അവിടുന്ന് പറഞ്ഞു: ”അതെ, മോശപ്പെട്ടവര്‍ അധികരിച്ചാല്‍ (ശിക്ഷ വരും) നല്ലവരെയും അത് ബാധിക്കുന്നതാണ്” (ബുഖാരി).

നന്മ കല്‍പിക്കാതിരിക്കുകയും തിന്മയെ വിലക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു കടുത്ത ശിക്ഷ അയക്കുന്നതാണ്. ആ ശിക്ഷ മൊത്തത്തില്‍ എല്ലാവരെയും ബാധിക്കുന്നതുമായിരിക്കും. പ്രാര്‍ഥനക്ക് ഉത്തരം പോലും തടയപ്പെടാന്‍ മാത്രം വലിയ പാതകമാണ് നന്മ കല്‍പിക്കാതിരിക്കലും തിന്മ വിരോധിക്കാതിരിക്കലും!

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ആരെയും കൂസാതെ സത്യം വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയാണ് ആ മഹാനായ മനുഷ്യന്‍:

”എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു. ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു” (ക്വുര്‍ആന്‍ 40:41,42).

”നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ഥനയും ഉണ്ടാകാവുന്നതല്ല എന്നതും നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു” (ക്വുര്‍ആന്‍ 40:43).

സ്രഷ്ടാവും സംരക്ഷകനും അന്നം നല്‍കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ് അല്ലാഹു.ഇതിലൊന്നും തെല്ലും അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത പടപ്പുകളെ വണങ്ങുന്ന അന്ധവിശ്വാസത്തിനെതിരിലാണല്ലോ പ്രവാചകന്മാര്‍ പൊരുതിയത്.

ഈ മഹാനായ മനുഷ്യന്‍ സത്യശബ്ദം അവരെ കേള്‍പിച്ച് നേര്‍വഴിയിലാക്കാന്‍ നോക്കുമ്പോള്‍, അവര്‍ അദ്ദേഹത്തെ അല്ലാഹുവില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

അവര്‍ ക്ഷണിക്കുന്ന മാര്‍ഗമാകട്ടെ ഐഹികവും പാരത്രികവുമായ യാതൊരു നന്മയും അടങ്ങിയിട്ടില്ലാത്തതും! അദ്ദേഹം അവരെ ഗുണകാംക്ഷയോടെ സത്യത്തിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷേ, അവര്‍ക്കത് സ്വീകരിക്കുവാനുള്ള മനസ്സ് വന്നില്ല. അവസാനം അദ്ദേഹം തന്റെ സംസാരം നിര്‍ത്തുന്ന വേളയില്‍ ഒരു താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു:

”എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു” ക്വുര്‍ആന്‍ 40:44).

അദ്ദേഹം അവരോട് പറയാനുള്ളതെല്ലാം പറഞ്ഞു. ബാക്കി അല്ലാഹുവിലേക്ക് വിട്ടു. അല്ലാഹു എല്ലാവരെയും നന്നായി കണ്ടറിയുന്നവനാണല്ലോ.

പ്രബോധകന് ഉണ്ടായിരിക്കേണ്ട വലിയ ഒരു ഗുണമാണ് തവക്കുല്‍. പ്രതിബന്ധങ്ങള്‍ അനേകം ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പതര്‍ച്ച നേരിടാന്‍ പാടില്ല. ഇദ്ദേഹം ഫിര്‍ഔനിന്റെ സദസ്സില്‍ സത്യത്തിന്റെ ശബ്ദം മുഴക്കിയപ്പോള്‍ ഭീഷണി വന്നിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നത്. എന്തായിരുന്നാലും അദ്ദേഹം ഒട്ടും പതറിയിട്ടില്ല. എല്ലാം അല്ലാഹുവില്‍ അര്‍പിച്ച് ധീരമായി സത്യം പറഞ്ഞു. അതിലൂടെ അദ്ദേഹത്തിന് വിജയം കിട്ടി എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

”അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔനിന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി” (ക്വുര്‍ആന്‍ 40:45).

അദ്ദേഹം സത്യം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിനെതിരില്‍ അവര്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ഏത് അജണ്ടയും നടപ്പിലാകണമെങ്കില്‍ ഉപരിയിലുള്ളവന്‍ തീരുമാനിക്കണമല്ലോ. അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുമെന്നത് അവന്റെ വാഗ്ദാനമാണ്. ഒരു പോറലുപോലും ഏല്‍ക്കാതെ അല്ലാഹു അദ്ദേഹത്തെ അവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയവരുടെ അവസ്ഥയോ? മോശമായ ശിക്ഷകൡലൂടെ അവരെ പിടികൂടി. ഇഹലോകത്ത് വെച്ച് തന്നെ ധാരാളം അവര്‍ക്ക് കിട്ടി. മരണത്തിന് ശേഷമോ അതികഠിനമായ ശിക്ഷയും.

”നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔനിന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും)” (ക്വുര്‍ആന്‍ 40:46).

മരണത്തിന് ശേഷം അന്ത്യനാള്‍ വരെ, നല്ലവരാണെങ്കില്‍ സ്വര്‍ഗീയ ജീവിതവും നല്ലവരല്ലെങ്കില്‍ നരകീയ ജീവിതവുമായിരിക്കും ഉണ്ടാകുക. ബര്‍സഖില്‍ ശിക്ഷയില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ക്വുര്‍ആന്‍ വചനം. ചിലരെല്ലാം ക്വബ്ര്‍ ശിക്ഷയെ ലോക്കപ്പ് മര്‍ദനം എന്ന് പറഞ്ഞ് പരിഹസിക്കാറുണ്ട്. ക്വബ്‌റിലെ രക്ഷാശിക്ഷകളെ പറ്റിയുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം അത് യഥാര്‍ഥമാണ് എന്നതാണ്.

ഫിര്‍ഔനും കൂട്ടരും അന്നു മുതല്‍ അന്ത്യനാള്‍ വരെ ഈ ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കും. അന്ത്യനാളിലാകട്ടെ, അതിലേറെ കടുത്ത ശിക്ഷയായിരിക്കും അവര്‍ക്ക് ഉണ്ടായിരിക്കുക.

ഐഹിക ജീവിതത്തില്‍ സത്യത്തിനെതിരെ വാദപ്രതിവാദവും സംവാദവുമൊക്കെ നടത്തി കാലം കഴിക്കുന്നവര്‍ നരകത്തില്‍ എത്തുന്ന വേളയില്‍ പരസ്പരം ശത്രുക്കളായി മാറുന്ന അവസ്ഥ വരെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്:

”നരകത്തില്‍ അവര്‍ അനേ്യാന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന്ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു” (ക്വുര്‍ആന്‍ 40:47,48).

ഇത്രയെല്ലാം കേട്ടിട്ടും ഫിര്‍ഔന്‍ അഹങ്കാരത്തില്‍ തന്നെ ഉറച്ചുനിന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിന് അവരെ തടസ്സപ്പെടുത്തി. നമസ്‌കാരം ആരും കാണാത്തിടത്ത് വെച്ച് നിര്‍വഹിക്കേണ്ടുന്ന സാഹചര്യം വന്നു. ആ സമയത്ത് അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞു:

”മൂസായ്ക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകര്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും നിങ്ങളുടെ വീടുകള്‍ ക്വിബ്‌ലയാക്കുകയും നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത  അറിയിക്കുക” (ക്വുര്‍ആന്‍ 10:87).

ഫിര്‍ഔനും കൂട്ടരും മൂസാ(അ)യെയും കൂട്ടരെയും അവരുടെ ആരാധനാലയങ്ങളില്‍ വെച്ച് ആരാധിക്കാന്‍ സമ്മതിക്കാതെയായി. അവര്‍ സമ്മതിക്കാത്തതിനാല്‍ ആരാധനകള്‍ ഒഴിവാക്കാന്‍ പാടില്ലല്ലോ. ആരാധനകള്‍ സമയത്ത് തന്നെ നിര്‍വഹിക്കേണ്ടതുണ്ട്. അതിനാല്‍ വീട്ടില്‍ നിന്ന് ക്വിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്‌കരിക്കണമെന്നും നമസ്‌കാരം സമയത്ത് തന്നെ നിര്‍വഹിക്കണമെന്നും അല്ലാഹു അവരോട് കല്‍പിച്ചു.

കഅ്ബഃയിലേക്ക് തന്നെ തിരിഞ്ഞ് നമസ്‌കരിക്കാനുള്ള കല്‍പനയായിരുന്നു ഇത് എന്ന് മുഫസ്സിറുകള്‍ അഭിപ്രായപ്പെടുന്നു. എല്ലാ നബിമാരുടെയും ക്വിബ്‌ല കഅ്ബയായിരുന്നു. ബൈത്തുല്‍ മക്വ്ദിസിലേക്ക് തിരിയാനാണ് എന്നും അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടവര്‍ ഉണ്ട്.

നമസ്‌കാരം യാതൊരു കാരണത്താലും പാഴാക്കരുതെന്നും അത് നിര്‍വഹിക്കുന്നതില്‍ നല്ല ശ്രദ്ധ കാണിക്കണമെന്നും അല്ലാഹു പറഞ്ഞതിന്റെ കൂടെ അവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുവാനും അല്ലാഹു മൂസാനബി(അ)യോട് കല്‍പിച്ചു. അഥവാ വിജയം അടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത.

അവരുടെ നമസ്‌കാരത്തിന്റെ സമയം, രൂപം തുടങ്ങിയവയെക്കുറിച്ചൊന്നും നമുക്ക് അറിയില്ല. അവര്‍ക്കും നമസ്‌കാരം നിശ്ചയിക്കപ്പെട്ടിരുന്നു എന്നത് സുവ്യക്തവുമാണ്.

സഹനവും നമസ്‌കാരവും നമുക്കുള്ള രക്ഷാകവചമാണ്. നമസ്‌കാരത്തിലൂടെ ശത്രുക്കളുടെ കെടുതികളില്‍ നിന്നും നബി ﷺ രക്ഷതേടാറുണ്ടായിരുന്നു.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഏറ്റവും വലിയ നന്മ കല്‍പിക്കുന്നു എന്നതിന്റെ പേരില്‍, ആ ആദര്‍ശം സ്വീകരിച്ചു എന്നതിന്റെ പേരില്‍, ശിര്‍ക്ക് എന്ന ഏറ്റവും വലിയ തിന്മയെ തൊട്ട് സമൂഹത്തെ വിലക്കുന്നു എന്നതിന്റെ പേരില്‍ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഫിര്‍ഔനും കൂട്ടരും മൂസാനബി(അ)യെയും വിശ്വാസികളെയും കടുത്ത പീഡനത്തിന് ഇരകളാക്കുന്നു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു. എല്ലാം അവര്‍ അല്ലാഹുവിന് വേണ്ടി ക്ഷമിച്ചുകൊണ്ടേയിരുന്നു.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 10​

മൂസാ നബി (അ) - 10

ധീരമായ ഇടപെടല്‍

അല്ലാഹുവിന്റെ മതം സത്യസന്ധമായി പ്രബോധനം ചെയ്തു എന്നതല്ലാത്ത ഒരു തെറ്റും മൂസാനബി(അ)യും സഹോദരന്‍ ഹാറൂന്‍നബി(അ)യും ചെയ്തിട്ടില്ല. അത് സ്വീകരിച്ചു എന്നത് മാത്രമാണ് ജാലവിദ്യക്കാര്‍ക്കെതിരിലും ഫിര്‍ഔന്‍ കടുത്ത സമീപനം സ്വീകരിക്കാനുള്ള കാരണം.

മൂസാനബി(അ)യെ നശിപ്പിക്കലല്ലാതെ ഈ ആദര്‍ശ വളര്‍ച്ചയെ തടയാന്‍ വേറെ വഴിയില്ലെന്ന് ഫിര്‍ഔന്‍ മനസ്സിലാക്കി. ഈജിപ്തില്‍ മൂസാ(അ) ആദര്‍ശ വിപ്ലവം സൃഷ്ടിക്കുമെന്ന ഭയം അവനെ പിടികൂടി. ആ ഭീതി വെളിച്ചത്ത് വരുന്ന അവന്റെ വാക്കുകള്‍ ക്വുര്‍ആന്‍ നമുക്ക് ഇപ്രകാരം പറഞ്ഞു തരുന്നു:

”ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 40:26).

ഭീകരനും ധിക്കാരിയുമായ ഫിര്‍ഔന്‍ മൂസാനബി(അ)യെ കുഴപ്പക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്. വാസ്തവത്തില്‍ എല്ലാ കുഴപ്പത്തിന്റെയും തലയാണ് ഫിര്‍ഔന്‍. നീചന്മാര്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായും നല്ലവര്‍ കുഴപ്പക്കാരുമായി ചിത്രീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടല്ല. വര്‍ത്തമാനകാലത്തും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മൂസാനബി(അ)യെയും വിശ്വാസികളെയും അവരുടെ ആദര്‍ശത്തെയും നശിപ്പിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുന്ന ഫിര്‍ഔനിന്റെ നിലപാട് ശക്തിപ്പെടുന്നു. പരിസരം ഭീതിജനകമായ അവസ്ഥയില്‍ ആയി. മൂസാ(അ) അല്ലാഹുവിനോട് തേടാന്‍ തുടങ്ങി:

”മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു” (ക്വുര്‍ആന്‍ 40:27).

സ്രഷ്ടാവായ അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കാതെ, സ്വേച്ഛകള്‍ക്ക് അടിമപ്പെട്ട് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്ക് വിചാരണ നാളില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന ബോധ്യമില്ലാതെ നടക്കുന്ന ആധുനിക ഫിര്‍ഔന്‍മാരുടെ ചെയ്തികളില്‍ നിന്ന് നമുക്കും അഭയം തേടാനുള്ളത് മൂസാ(അ) അഭയം തേടിയ അല്ലാഹുവിനോട് മാത്രമാണ്.

ഒരു ജനതയെതൊട്ട് പേടിയുണ്ടായാല്‍ അല്ലാഹുവിനോട് നാം കാവല്‍ തേടണം. അതിനുള്ള പ്രാര്‍ഥന പ്രവാചകന്‍ ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ട്.

നബി ﷺ ഒരു സമൂഹത്തെതൊട്ട് പേടിച്ചാല്‍ (ഇപ്രകാരം) പറയും: ”അല്ലാഹുവേ, അവരുടെ (ശത്രുക്കളുടെ) മുന്നില്‍ ഞങ്ങള്‍ നിന്നെ വെക്കുന്നു. അവരുടെ (ശത്രുക്കളുടെ) ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു” (അബൂദാവൂദ്).

മൂസാ(അ) അല്ലാഹുവിനോട് ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും അക്രമങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിന് വേണ്ടി ദുആ ചെയ്തു. മൂസാ(അ) തന്നില്‍ വിശ്വസിച്ചവരോടും അല്ലാഹുവിനോട് സഹായത്തിനായി തേടാന്‍ ആവശ്യപ്പെട്ടു:

”മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തിക്കൊടുക്കുന്നു. പര്യവസാനം ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും” (ക്വുര്‍ആന്‍ 7:128).

ഫിര്‍ഔനും സംഘവും അക്രമിക്കുവാന്‍ ഒരുമ്പെട്ടിരിക്കുകയാണല്ലോ. ഏത് വലിയ ശക്തിയുള്ളവരെയും നിലംപതിപ്പിക്കുവാന്‍ എല്ലാ ശക്തിയുടെയും ഉടമയായ അല്ലാഹുവിനാണല്ലോ സാധിക്കുക. അതിനാല്‍ എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവിനോട് സഹായം ചോദിക്കുക. എന്ത് പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും നന്നായി ക്ഷമിക്കുകയും ചെയ്യുക; അല്ലാഹു നമ്മെ സഹായിക്കുന്നതാണ്. ഭൂമിയില്‍ ആര്‍ക്കും കാലാകാലം അടക്കിവാഴാന്‍ കഴിയില്ല. അതിന്റെ പരിപൂര്‍ണ അവകാശി അല്ലാഹുവാണ്. അതിന്റെ അനന്തരാവകാശം അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നതാണ്. ഏറ്റവും നല്ല പര്യവസാനം സൂക്ഷ്മത പാലിക്കുന്നവര്‍ക്കായിരിക്കും എന്നെല്ലാം മൂസാ(അ) അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു.

പ്രബോധനത്തിന് പ്രതികൂലമായ സാഹചര്യം നമ്മെയും വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതായി മനസ്സിലാക്കുക. അന്യായമായ നിയമ നടപടികളും ഇടപെടലുകളും വര്‍ധിച്ച് വരുമ്പോള്‍ പ്രാര്‍ഥനയെന്ന വലിയ ആയുധം ഉപയോഗപ്പെടുത്താന്‍ നാം മടിക്കാതിരിക്കുക.

ഫിര്‍ഔനിന്റെയും അവന്റെ ആളുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ എന്ത് സമീപനമായിരിക്കണം സ്വീകരിക്കേണ്ടത് എന്ന് മൂസാ(അ) കൂടെയുള്ളവരോട് പറഞ്ഞുകൊടുത്തത് നാം കണ്ടല്ലോ. ഈ സമയത്ത് അവര്‍ മൂസാനബി(അ)യോട് ഒരു സങ്കടം പറയുന്നുണ്ട്.

”അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്‌തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കുന്നതാണ്” (ക്വുര്‍ആന്‍ 7:129).

വിശ്വസിച്ചു എന്ന് കരുതി അല്ലാഹു നിശ്ചയിച്ചിട്ടുള്ള ബാധ്യതകളില്‍ നിന്നും ഒളിച്ചോടുവാന്‍ ആര്‍ക്കും സാധ്യമല്ല. അല്ലാഹുവിന്റെ ദീന്‍ മുറുകെപിടിച്ച് ജീവിക്കുക തന്നെ വേണം. പ്രതികൂലമായി എന്ത് സംഭവിച്ചാലും പതറിപ്പോകാന്‍ പാടില്ല. ഫിര്‍ഔനിന്റെ ഭീഷണി സ്വരത്തിന് മുന്നില്‍ അല്‍പം പതര്‍ച്ച വന്നപ്പോള്‍ മൂസാ(അ) അവരെ കൂടുതല്‍ ഉപദേശിച്ച് ഈമാനികമായ കരുത്ത് പകര്‍ന്നുകൊടുത്തു.

”മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്റെമേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക, നിങ്ങള്‍ അവന്ന് കീഴ്‌പെട്ടവരാണെങ്കില്‍. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മര്‍ദനത്തിന് ഇരയാക്കരുതേ. നിന്റെ കാരുണ്യംകൊണ്ട് സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ” (ക്വുര്‍ആന്‍ 10:84-86).

മൂസാനബി(അ)യുടെ കൂടെയുള്ള വിശ്വാസികള്‍ ക്രൂരനായ ഫിര്‍ഔനിന്റെ ഭീഷണിക്ക് മുന്നില്‍ അല്‍പം പതറിയപ്പോള്‍ മൂസാ(അ) അവര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് ഏത് കാലത്തെ വിശ്വാസികളും സ്വീകരിക്കേണ്ടത്. മൂസാ(അ) അവരോട് പറഞ്ഞ കാര്യങ്ങളും അവരുടെ മറുപടിയും നാം ശ്രദ്ധിച്ച് വായിക്കേണ്ടതാണ്. അല്ലാഹുവിന് സര്‍വസ്വവും സമര്‍പിച്ചവനാണല്ലോ മുസ്‌ലിം. പിന്നെ എന്തിന് പേടിക്കണം?

മൂസാ(അ) നല്‍കിയ ഉപദേശം അവരുടെ മനസ്സിന് കുളിര് പകര്‍ന്നു. അവര്‍ക്ക് ആവേശം കൂടി. ‘അല്ലാഹുവേ, എല്ലാം ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പിക്കുന്നു’ എന്ന് അവര്‍ തുറന്ന് പ്രഖ്യാപിച്ചു. ‘അല്ലാഹുവേ, അക്രമികള്‍ക്ക് ഞങ്ങളെ എന്തും ചെയ്യാവുന്ന വിധത്തില്‍ ഞങ്ങളെ ഒരു പരീക്ഷണ വസ്തു ആക്കരുതേ. സത്യനിഷേധികളായ ജനതയില്‍ നിന്ന് നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ’ എന്ന് അവര്‍  അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ കാരുണ്യം നമുക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ അല്ലാഹുവിന്റെ കാരുണ്യത്തെ നാം എപ്പോഴും ചോദിക്കേണ്ടതുണ്ട്. എല്ലാവരെയും അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവാണ് നമ്മുടെ അത്താണി.

ഇസ്‌റാഈല്യരില്‍ നിന്ന് വലിയ ഒരു സംഘം മൂസാ(അ)യില്‍ വിശ്വസിച്ചു എങ്കിലും ക്വിബ്ത്വികളില്‍ നിന്ന് വിശ്വസിച്ചവരുടെ എണ്ണം വളരെ വിരളമായിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍ മൂന്ന് പേരാണെന്നാണ് വന്നിട്ടുള്ളത്. അതില്‍ ഒന്ന് കുടുംബത്തില്‍ പെട്ട, വിശ്വാസം പുറത്ത് പ്രകടിപ്പിക്കാതെ നേരത്തെ തന്നെ വിശ്വാസം ഉള്ളില്‍ ഒളിപ്പിച്ച ആളായിരുന്നു. (അദ്ദേഹത്തെ കുറിച്ച് ശേഷം വരുന്നുണ്ട്). മൂസാനബി(അ)യോട് നാടുവിടാന്‍ വേണ്ടി ഉപദേശിച്ച ആളായിരുന്നു അതില്‍ ഒരാള്‍. ഫിര്‍ഔനിന്റെ ഭാര്യയായ ആസ്യ(റ) ആയിരുന്നു അതില്‍ പെട്ട മറ്റൊരാള്‍ എന്നാണ് അഭിപ്രായം. വേറെ ആരും തന്നെ മൂസാ(അ)യില്‍ ക്വിബ്ത്വികളില്‍ നിന്ന് വിശ്വസിച്ചിരുന്നില്ല. വിശ്വസിച്ചവര്‍ തന്നെയും ഫിര്‍ഔനിന്റെ അക്രമത്തെ ഭയന്നുകൊണ്ടായിരുന്നു വിശ്വാസികളായി ജീവിച്ചിരുന്നത്.

”എന്നാല്‍ മൂസായെ തന്റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. (അത് തന്നെ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍തന്നെയാകുന്നു” (ക്വുര്‍ആന്‍ 10:83).

അവസാനം മൂസാനബി(അ)യെയും കൂട്ടരെയും പെട്ടെന്ന് നശിപ്പിച്ചില്ലെങ്കില്‍ ആപത്താണെന്ന് ഫിര്‍ഔനിന് മനസ്സിലായി. കൊല്ലാനുള്ള ഒരുക്കം നടത്തി. ഈ സന്ദര്‍ഭത്തില്‍ വിശ്വാസം ഉള്ളില്‍ ഒതുക്കി നടക്കുന്ന ഒരാളുടെ വിശ്വാസം അതിനെതിരില്‍ പ്രതികരിപ്പിച്ചു. അദ്ദേഹമാകട്ടെ, ഫിര്‍ഔനിന്റെ ബന്ധത്തില്‍ പെട്ടവനായിരുന്നു. അയാള്‍ ഫിര്‍ഔനിന്റെ പിതൃവ്യപുത്രനാണെന്ന് പറയപ്പെടുന്നു. അപ്പോഴും അദ്ദേഹം തന്റെ വിശ്വാസം പ്രകടിപ്പിക്കാതെയാണ് പ്രതികരിക്കുന്നത്, ഒരു മധ്യസ്ഥനെ പോലെ.

സുറതുല്‍ ഗാഫിറില്‍ അദ്ദേഹത്തിന്റെ ആ ധീരമായ ഇടപെടല്‍ വിശദമായി അല്ലാഹു നമുക്ക് പറഞ്ഞു തരുന്നുണ്ട്. (ഈ അധ്യായത്തിന് സൂറതുല്‍ മുഅ്മിന്‍ -വിശ്വാസി-എന്ന പേരും ഉണ്ട്). ഈ പേര് (മുഅ്മിന്‍) ഫിര്‍ഔനിനോട് സധൈര്യം മൂസാനബി(അ)യുടെ ആദര്‍ശത്തെ പിന്‍താങ്ങിക്കൊണ്ട് സംസാരിച്ച നല്ല മനുഷ്യനെ ഉദ്ദേശിച്ചാണെന്നത് പ്രത്യേകം നാം മനസ്സിലാക്കേണ്ടതുണ്ട്.

”ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ പെട്ട, തന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ടിരുന്ന ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. എന്റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല” (ക്വുര്‍ആന്‍ 40:28,29).

വിശ്വാസം പുറത്തേക്ക് പ്രഖ്യാപിക്കാതെ, ഉള്ളില്‍ മറച്ചുവെച്ച ഈ വ്യക്തി ഫിര്‍ഔനിന്റെ സഭയിലേക്ക് കയറിച്ചെന്ന് ഇങ്ങനെ സംസാരിക്കുന്നത്! ‘എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ?’എന്ന ചോദ്യവും ‘അദ്ദേഹം കേവലം ഒരു വാദം ഉന്നയിക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്, അതിനുള്ള വ്യക്തമായ പ്രമാണവും നിങ്ങളുടെ മുന്നില്‍ കാണിച്ചുവല്ലോ’ എന്ന് തുടങ്ങുന്ന വിശദീകരണവും ബുദ്ധിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും ഇതിന് സമാനമായ ഒരു സംഭവം കാണാം:

ഉര്‍വതുബ്‌നു സുബയ്ര്‍(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ”ഞാന്‍ അബ്ദുല്ലാഹിബ്‌നുഅംറ്(റ)വിനോട് റസൂല്‍ ﷺ യെ മുശ്‌രിക്കുകള്‍ കഠിനമായി ചെയ്തതിനെ പറ്റി എനിക്ക് പറഞ്ഞു തന്നാലും” എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ”നബി ﷺ കഅ്ബയുടെ മുറ്റത്ത് നമസ്‌കാരത്തിലായിരിക്കെ ഉക്വ് ബതുബ്‌നു അബീമുഅയ്ത്വ് (നബി ﷺ യുടെ അടുത്തേക്ക്) മുന്നിട്ടു. എന്നിട്ട് അദ്ദേഹത്തിന്റെ ചുമലില്‍(ശക്തിയായി) പിടിച്ചു. (എന്നിട്ട്) നബി ﷺ യുടെ കഴുത്തില്‍ മുണ്ടിട്ട് ശക്തിയായി പിടിച്ച് കുരുക്കി (ശ്വാസം മുട്ടിച്ച് കൊന്നുകളയാന്‍ ശ്രമിച്ചു). അപ്പോള്‍ അബൂബക്ര്‍(റ) അവിടേക്ക് വന്നു. എന്നിട്ട് നബി ﷺ യുടെ ചുമലില്‍ പിടിച്ചു. നബി ﷺ യില്‍ നിന്ന് (അയാളെ) തള്ളി. എന്നിട്ട് അദ്ദേഹം ചോദിച്ചു: ”എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക്‌നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്.”

മാനവചരിത്രത്തില്‍ ഈ ചോദ്യം ചോദിക്കേണ്ട അവസരങ്ങള്‍ ധാരാളം ഉണ്ടാകും. തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കി, അവനെ മാത്രമെ ആരാധിക്കാവൂ, അവന്‍ മാത്രമെ ആരാധനക്ക് അര്‍ഹനായിട്ടുള്ളൂ എന്ന് മനസ്സിലാക്കി ആരാധനയുടെ ഭാഗമായുള്ള ഏതെല്ലാം വികാരങ്ങളുണ്ടോ അതെല്ലാം അല്ലാഹുവിന് മാത്രം നല്‍കുമ്പോള്‍ അന്യായമായ ആരോപണങ്ങള്‍ക്ക് വിധേയനായേക്കാം. വിശ്വാസികളായതിന്റെ പേരില്‍ മാത്രം മാനസികമായും ശരീരികമായും പീഡിപ്പിക്കപ്പെടുന്ന എത്രയോ മനുഷ്യര്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ടല്ലോ.

തന്റെ മുന്നില്‍ നിസ്സങ്കോചം മൂസാനബി(അ)ക്കു വേണ്ടി സംസാരിച്ച വ്യക്തിയോട് ഫിര്‍ഔന്‍ പറഞ്ഞത് ‘ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല’ എന്നാണല്ലോ. എന്നാല്‍ താനാണ് റബ്ബ് എന്ന് അവകാശപ്പെടുന്ന ഫിര്‍ഔനിന് അതിനുള്ള പ്രമാണം നിരത്തുവാനില്ലായിരുന്നു. മൂസാനബി(അ)യാകട്ടെ അല്ലാഹുവാണ് റബ്ബ് എന്നതിനുള്ള പ്രമാണം നിരത്തുകയും ചെയ്തു. അഹങ്കാരം ഫിര്‍ഔനിനെ അവന്റെ വ്യാജവാദത്തില്‍ ഉറപ്പിച്ചു നിറുത്തി. അവന്‍ മനസ്സിലാക്കിയതാണ് സത്യം എന്നും അതിലേക്ക് അവന്‍ വഴി നടത്തുമെന്നും പറഞ്ഞത് അവന്റെ മനഃസാക്ഷിയെ വഞ്ചിച്ചു കൊണ്ടായിരുന്നു. മൂസാനബി(അ) കാണിച്ച ദൃഷ്ടാന്തങ്ങള്‍ അവനും കൂടെയുള്ളവര്‍ക്കും ബോധ്യമായിരുന്നു. 

”അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു” (ക്വുര്‍ആന്‍ 27:14).

മൂസാനബി(അ)യെ വകവരുത്തുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുന്ന ഫിര്‍ഔനിനെ, അവന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍ ഉപദേശിക്കുന്നതാണല്ലോ നാം പറഞ്ഞു വന്നത്. അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ ബാക്കി ഭാഗം കാണുക:

”ആ വിശ്വസിച്ച ആള്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു. അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും ഥമൂദിന്റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്. ദാസന്മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല” (ക്വുര്‍ആന്‍ 40:30,31).

ഓരോ ജനതയിലേക്കും പ്രവാചകന്മാര്‍ വന്നപ്പോള്‍ ആ ജനത അവരെ നിഷേധിച്ചിട്ടുണ്ട്. അതിന് അവര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷ കടുത്തതുമായിരുന്നു. നൂഹ്‌നബി(അ)യുടെ ജനതക്കും ആദ്, ഥമൂദ് സമുദായത്തിനും ശേഷക്കാര്‍ക്കും ലഭിച്ച ശിക്ഷ കടുപ്പമുള്ളതായിരുന്നു. അതെല്ലാം അദ്ദേഹം ഫിര്‍ഔനിനെ ഓര്‍മിപ്പിച്ചു.

അല്ലാഹു അവന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല. അവരെയെല്ലാം അല്ലാഹു നശിപ്പിക്കാന്‍ കാരണം അവരുടെ അക്രമമായിരുന്നു. അവര്‍ അനീതി കാണിച്ചതിന് അല്ലാഹു നല്‍കിയ ശിക്ഷയാണത്.

”എന്റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല…” (ക്വുര്‍ആന്‍ 40:32,33).

പരലോകത്ത് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ചും അവിടത്തെ നിസ്സഹായതയെ കുറിച്ചും ഫിര്‍ഔനിനെ അയാള്‍ ഓര്‍മപ്പെടുത്തി.

”വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു” (ക്വുര്‍ആന്‍ 40:34).

മൂസാ(അ) ഈജിപ്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാചകന്‍ യൂസുഫ്(അ) ആയിരുന്നല്ലോ. ആ സംഭവം നാം വിവരിച്ചു കഴിഞ്ഞു. യൂസൂഫ്(അ) ഈജിപ്തുകാര്‍ക്ക് ശരിയായവഴി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവര്‍ അതില്‍ സംശയാലുക്കളായി. അദ്ദേഹത്തിന്റെ മരണത്തോടെ ഇനിയൊരു പ്രവാചകനെ അല്ലാഹു അയക്കില്ലെന്ന് അവര്‍ പറഞ്ഞു നടന്നു. അങ്ങനെ അവര്‍ അതിരു കടന്നവരായി മാറുകയാണ് ചെയ്തത്. അവര്‍ പിന്നീട് സംശയങ്ങളില്‍ അകപ്പെട്ടു. ആരായിരുന്നു ആ സംശയാലുക്കള്‍? എന്തുകൊണ്ടാണ് അവര്‍ക്ക് സംശയം ഉണ്ടായത്?

”അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ  ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു” (ക്വുര്‍ആന്‍ 40:35).

ഈ ഉപദേശമെല്ലാം കേട്ടിട്ടും ഫിര്‍ഔന്‍ ഒന്ന് മാറിച്ചിന്തിക്കുവാന്‍ തയ്യാറായില്ല. അവന്‍ ഇതെല്ലാം ഒരു പരിഹാസമാക്കി എടുക്കുകയാണ് ചെയ്തത്. അവന്‍ അവന്റെ മന്ത്രി ഹാമാനെ വിളിച്ചു:

”ഫിര്‍ഔന്‍ പറഞ്ഞു. ഹാമാനേ, എനിക്ക് ആ മാര്‍ഗങ്ങളില്‍ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൗധം പണിതുതരൂ! അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന്‍ (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔനിന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫിര്‍ഔനിന്റെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു” (ക്വുര്‍ആന്‍ 40:36,36).

ഫിര്‍ഔനിന്റെ പരിഹാസം നിറഞ്ഞ വാക്കുകളാണിത്. മൂസാ(അ) പറയുന്നത് സത്യമാണെന്ന് ബോധ്യമായിട്ടും ഫിര്‍ഔന്‍ അഹങ്കാരത്താല്‍ അതിനെയെല്ലാം കളവാക്കി. എന്നാലും ഈ ഉപദേശിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ ഗുണകാംക്ഷയോടെയുള്ള ഉപദേശം തുടര്‍ന്ന് കൊണ്ടേയിരുന്നു:

”ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്നെ പിന്തുടരൂ. ഞാന്‍ നിങ്ങള്‍ക്ക് വിവേകത്തിന്റെ മാര്‍ഗം കാട്ടിത്തരാം” (ക്വുര്‍ആന്‍ 40:38).

‘എനിക്ക് സത്യമെന്ന് തോന്നുന്നതിലേക്ക് ഞാന്‍ നിങ്ങളെ വഴിനടത്താം’ എന്ന് പറഞ്ഞ ഫിര്‍ഔനിന്റെ മാര്‍ഗം ശരിയല്ലെന്ന് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുകയാണ്.

ഫിര്‍ഔനിന്റെ കൂടെക്കൂടികള്‍ക്ക് അവന്‍ ഭൗതികമായ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിരുന്നു. അതിനാല്‍ അവനെ ഒഴിവാക്കുക എന്നത് ഭൗതികപ്രിയരായവര്‍ക്ക് വിഷമകരവുമായിരുന്നു. അതിനാല്‍ ഭൗതികലോകത്തിന്റെ നശ്വരതയെ പറ്റി അദ്ദേഹം ആ ജനതയെ ഉപദേശിച്ചു:

”എന്റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. ആരെങ്കിലും ഒരു തിന്മ പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മംപ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ-അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും” (ക്വുര്‍ആന്‍ 40:39,40).

ഐഹിക ജീവിതം ശ്വാസോച്ഛ്വാസം നിലയ്ക്കുന്നത് വരെ അനുഭവിക്കാവുന്ന നിസ്സാരമായ വിഭവം മാത്രമാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത, എന്നെന്നും നിലനില്‍ക്കുന്നതാണ് പരലോക ജീവിതം. അവിടെ വിജയിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിജയി. അവിടെ പരാജയപ്പെടുന്നതാണ് ഏറ്റവും വലിയ പരാജയം. (തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 09​

മൂസാ നബി (അ) - 09

പരാജയപ്പെട്ട ജാലവിദ്യ

അങ്ങനെ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ സത്യം ആരുടെ ഭാഗത്താണ് എന്നത് തെളിയിക്കാന്‍ പോകുകയാണ്. അതിന് മുമ്പ് ഒന്നുകൂടെ ജാലവിദ്യക്കാര്‍ ഫിര്‍ഔനോട് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലത്തെ കുറിച്ച് ചോദിച്ച് ഉറപ്പ് വരുത്തി:

”അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 26:41,42).

വിജയം ഉറപ്പിച്ച മട്ടില്‍ ജാലവിദ്യക്കാര്‍ ഫിര്‍ഔനോട്, ഞങ്ങള്‍ ജയിച്ചാല്‍ വാഗ്ദാനം നിറവേറ്റുമല്ലോ എന്ന് ചോദിച്ചു. അതെ, എന്നു മറുപടി നല്‍കി. കൊട്ടാരത്തില്‍ എന്റെ ഏറ്റവും വലിയ അടുപ്പം സിദ്ധിക്കുന്നവരില്‍ നിങ്ങള്‍ ആയിരിക്കുകയും ചെയ്യും. ഒരു രാജാവില്‍ നിന്ന് ലഭിക്കുന്ന മുന്തിയ വാഗ്ദാനമാണല്ലോ ഇത്.  ഈ സ്ഥാനത്ത് എത്തിപ്പെട്ടാല്‍ പിന്നെ ഏത് ആവശ്യവും നേടുകയും ചെയ്യാം. ഫിര്‍ഔനില്‍ നിന്നുള്ള മോഹിപ്പിക്കുന്ന വാഗ്ദാനം കേട്ട് നില്‍ക്കുന്ന ആ ജാലവിദ്യക്കാരോട് മൂസാ(അ) പറഞ്ഞു:

”…നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 20:61).

അല്ലാഹുവിന്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി അല്ലാഹു നല്‍കിയ തെളിവുകളെ മൂസാ(അ) അവര്‍ക്ക് മുന്നില്‍ കാണിച്ചപ്പോള്‍ അവയെ നിഷേധിക്കുന്നതിനായി സ്വയം നിര്‍മിതമായ സിഹ്‌റ് ചെയ്യുവാനാണ് അവര്‍ മുതിരുന്നത്. അത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടി ചമക്കലാണല്ലോ. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവരെ അല്ലാഹു ഉന്മൂലനം ചെയ്യുമെന്ന മൂസാ(അ)യുടെ ഈ താക്കീതിന്റെ സ്വരം അവരില്‍ വലിയ അങ്കലാപ്പും ഭീതിയും ഉണ്ടാക്കി.

”(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി. അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 20:62).

അവര്‍ക്കിടയില്‍ പരസ്പരം സംസാരം നടന്നു. മത്സരം വേണോ? പിന്മാറണോ? പ്രതിസന്ധികളുടെ വേളയില്‍ തങ്ങളുടെ ഭീതിയും ധൈര്യമില്ലായ്മയും ഭിന്നതയും എല്ലാം മറച്ചുവെച്ച് ധൈര്യം പ്രകടിപ്പിക്കുകയും തങ്ങള്‍ ഐക്യത്തിലാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യല്‍  സത്യത്തിന്റെ വൈരികളുടെ സ്ഥിരം അടവാണല്ലോ. അവരും അത് പുറത്തെടുത്തു:

”(ചര്‍ച്ചയ്ക്ക് ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട് നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്) വരുകയും ചെയ്യുക. മികവ് നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക” (ക്വുര്‍ആന്‍ 20:63,64).

നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിക്കൂടാ. നിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുക. മൂസായുടെ മുന്നില്‍ പതറരുത്. മികവ് തെളിയിക്കുക. വിജയിക്കും… ഇത്തരത്തിലുള്ള വാക്കുകള്‍ അവരില്‍ ആവേശം പകര്‍ന്നു. അതില്‍ വഞ്ചിതരായ ആ ജാലവിദ്യക്കാര്‍ മൂസാനബി(അ)നോട് പറയുന്നത് നോക്കൂ:

”…ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌കൊള്ളുക” (ക്വുര്‍ആന്‍ 20:65,66).

പേടി ഉള്ളിലൊതുക്കി ധൈര്യം പുറത്തേക്ക് പ്രകടമാക്കിയായിരുന്നു ജാലവിദ്യക്കാരുടെ വാക്കുകള്‍. എന്നാല്‍ മൂസാ(അ) ഒട്ടും കൂസലില്ലാതെ, ഉള്ളിലും പുറത്തും നിറഞ്ഞ ധൈര്യത്തോടെയാണ് സംസാരിക്കുന്നത്. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിന്റെ കരുത്തു തന്നെ.

”അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ. അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച. സത്യത്തെ അവന്റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ഥമാക്കിത്തീര്‍ക്കുന്നതാണ്. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി” (ക്വുര്‍ആന്‍ 10:80-82).

”മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക്  ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടുവന്നത്” (ക്വുര്‍ആന്‍ 7:116).

ജാലവിദ്യക്കാര്‍ ഇടാനുള്ളവയെല്ലാം ഇട്ടു. അവ കാണികള്‍ക്ക് ചലിക്കുന്നതായി അനുഭവപ്പെട്ടു. ഇത്തരം ചെപ്പടി വിദ്യകള്‍ക്കൊന്നും സ്ഥായീഭാവമില്ലെന്നും അത് നശിക്കുന്നതാണെന്നും അല്ലാഹു അവയെ തകര്‍ത്ത് സത്യത്തെ വിജയിപ്പിക്കുന്നതാണെന്നും മൂസാ(അ) പറഞ്ഞു.അദ്ദേഹത്തിന് പോലും അവരുടെ കയറുകളും വടികളും ചലിക്കുന്നതായി തോന്നി എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

”അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്‍ മൂസായ്ക്ക് തന്റെ  മനസ്സില്‍ ഒരു പേടി തോന്നി” (ക്വുര്‍ആന്‍ 20:66,67).

ജാലവിദ്യക്കാരുടെ വടിയും കയറുമെല്ലാം ഇഴയുന്നതായി കണ്ടപ്പോള്‍ മാനുഷികമായ ഒരു പേടിമൂസാ(അ)ന് ഉണ്ടായി. തനിക്ക് തന്നെയായിരിക്കും വിജയം ലഭിക്കുക എന്നത് മൂസാ(അ)ന് ശരിക്കും അറിയാമായിരുന്നു.  ജനങ്ങളില്‍ ഈ ജാലവിദ്യക്കാരുടെ ചെപ്പടിവിദ്യ സ്വാധീനം ചെലുത്തുമോ, അല്ലെങ്കില്‍ ശേഷം തന്നിലൂടെ പ്രകടമാകാന്‍ പോകുന്ന കാര്യത്തിന് കാത്തുനില്‍ക്കാതെ ജനം തെറ്റുധരിച്ചേക്കുമോ എന്നൊക്കെയാണ് മൂസാ(അ) പേടിച്ചത്. അതല്ലാതെ തന്റെ കാര്യത്തില്‍ യാതൊരു ഭീതിയും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ സഹായം തന്നില്‍ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിച്ച ആളായിരുന്നു മൂസാ(അ).

അല്ലാഹു മൂസാ(അ)നെ സാന്ത്വനപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ”…പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍. നിന്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല” (ക്വര്‍ആന്‍ 20:68,69).

ജാലവിദ്യക്കാര്‍ അവരുടെ വടിയും കയറുമെല്ലാം ഇട്ടു കഴിഞ്ഞു. ഇനി മൂസാനബി(അ)ന്റെ ഊഴമാണല്ലോ. അതിനായി അദ്ദേഹത്തിന് അല്ലാഹുവിന്റെ കല്‍പന ലഭിക്കുകയാണ്:

”മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു” (ക്വുര്‍ആന്‍ 7:117).

ഫിര്‍ഔനിന്റെ ജാലവിദ്യക്കാര്‍ കൃത്രിമമായി നിര്‍മിച്ചവയെയെല്ലാം നിമിഷനേരം കൊണ്ട് മൂസാനബി(അ)ന്റെ പാമ്പ് വിഴുങ്ങി. അല്ലാഹു നല്‍കിയ വാഗ്ദാനം അത് അവന്‍ ലംഘിക്കില്ലല്ലോ.

”അങ്ങനെ സത്യം സ്ഥിരപ്പെടുകയും അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു. അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും അവര്‍ നിസ്സാരന്മാരായി മാറുകയും ചെയ്തു” (ക്വുര്‍ആന്‍ 7:118,119).

സത്യം വിജയിച്ചു. പരാജിതരായ ജാലവിദ്യക്കാര്‍ വലിയ ജനക്കൂട്ടത്തിനു മുന്നില്‍ അപമാനിതരാവുകയും ചെയ്തു. ജാലവിദ്യ നന്നായി പഠിച്ച അവര്‍ക്ക് മൂസാ(അ)ലൂടെ സംഭവിച്ചത് ജാലവിദ്യയല്ലെന്ന് ബോധ്യമാകുകയും ചെയ്തു.

സത്യം വെളിപ്പെട്ടു കഴിഞ്ഞാല്‍ അത് സ്വീകരിക്കുകയാണല്ലോ വേണ്ടത്. സത്യം മനസ്സിലാക്കിയതിന് ശേഷം അവയോട് പുറംതിരിയുന്നവര്‍ അപമാനിതരില്‍ അപമാനിതരാണ്. ജാലവിദ്യക്കാര്‍ക്ക് സത്യം മനസ്സിലായി. ആ സമയം അവിടെ വലിയ ഒരു തിരുത്ത് കുറിക്കപ്പെടുകയാണ്.

അടുത്ത നിമിഷം വരെ ഫിര്‍ഔനിന് വേണ്ടി സംസാരിച്ചവര്‍, മൂസാനബി(അ)നെ കളവാക്കിയവര്‍, വെല്ലുവിളിച്ചവര്‍… സത്യം മനസ്സിലായപ്പോള്‍ ഒന്നും ആലോചിച്ചില്ല. അവര്‍ ഭാവിയില്‍ എന്തെല്ലാം സംഭവിക്കുമെന്നൊന്നും ചിന്തിച്ചില്ല. സത്യത്തെ പുല്‍കുവാന്‍ അവര്‍ തയ്യാറായി. ക്വുര്‍ആന്‍ ആ രംഗം വിവരിക്കുന്നത് കാണുക:

”ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂനിന്റെയയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 20:70).

അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍” (ക്വുര്‍ആന്‍ 26:4648).

”അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗം ചെയ്യുന്നവരായി വീഴുകയും ചെയ്തു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍” (ക്വുര്‍ആന്‍ 7:120-122).

ഒരാളുടെ വിശ്വാസത്തെ മറ്റൊരാള്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ലല്ലോ. ആ വിശ്വാസത്തിന് എതിരായ സമീപനം സ്വീകരിക്കുന്നവര്‍ സ്വാര്‍ഥരും ദേഹേച്ഛകള്‍ക്ക് സ്ഥാനം നല്‍കുന്നവരുമായിരിക്കും.

മൂസാനബി(അ)യിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ സുജൂദില്‍ വീണു. ഫിര്‍ഔന്‍ അടക്കമുള്ള പ്രമാണിമാരും നേതാക്കന്മാരും നോക്കി നില്‍ക്കെ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. അക്ഷരാര്‍ഥത്തില്‍ ഫിര്‍ഔന്‍ ഞെട്ടി. തന്റെ ചെലവില്‍ ഒരുമിച്ചു കൂടിയ ജാലവിദ്യക്കാര്‍, തൊട്ടു മുമ്പുള്ള നിമിഷം വരെ തന്റെ റാന്‍ മൂളികളായിരുന്നവര്‍,  തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങിയിരുന്നവര്‍, ഇപ്പോള്‍ ഇതാ തന്റെ ഒരു നിര്‍ദേശവും കിട്ടാതെ നിലപാട് മാറ്റിയിരിക്കുന്നു. തന്നെ തള്ളിപ്പറയുകയും ലോകരക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കോപാകുലനായ ഫിര്‍ഔന്‍ അവരോട് ഇപ്രകാരം ചോദിച്ചു:

”…ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍ വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക്  മനസ്സിലാകുകയും ചെയ്യും” (ക്വുര്‍ആന്‍ 20:71).

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍ വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 26:49).

”ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. നിങ്ങളുടെ കൈകളും കാലുകളും എതിര്‍ശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച” (ക്വുര്‍ആന്‍ 7:123,124).

ഫിര്‍ഔന്‍ കോപിഷ്ടനായി നില്‍ക്കുകയാണ്. എന്റെ ചെലവില്‍, എന്റെ കൊട്ടാരത്തില്‍ വന്ന് എന്റെ കല്‍പനക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിന് പകരം സ്വന്തമായ തീരുമാനം എടുത്ത് മൂസായില്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ. സമ്മതിക്കില്ല.

വിശ്വാസം ആത്മാര്‍ഥമാണെങ്കില്‍ അതില്‍നിന്ന് ഒരാളെയും പിന്തിരിപ്പിക്കുക സാധ്യമല്ല. അതാണ് ഇവിടെ നാം കാണുന്നത്. ഫിര്‍ഔനിന്റെ അധികാര സ്വരത്തിനോ, അവന്‍ നല്‍കുന്ന വലിയ സൗകര്യങ്ങള്‍ക്കോ ഒന്നും അവര്‍ യാതൊരു വിലയും കല്‍പിച്ചില്ല. ഒരു സ്വേച്ഛാധിപതിക്ക് എങ്ങനെ ഇത് സഹിക്കാനാവും?

പ്രമാണങ്ങള്‍ക്ക് മാത്രമെ നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകള്‍ സ്ഥാനം നല്‍കുകയുള്ളൂ. ആ പ്രമാണം സത്യമാണെന്ന് മനസ്സിലായപ്പോള്‍ ജാലവിദ്യക്കാര്‍ ഒന്നടങ്കം മൂസാ(അ)യിലും ഹാറൂന്‍(അ)ലും വിശ്വസിച്ചു. ഫിര്‍ഔനിന് പ്രാമാണികമായി ഒന്നും പറയാനില്ലാതെയായി. അവസാനം ‘ജാലവിദ്യക്കാര്‍ക്കെല്ലാം ജാലവിദ്യ പഠിപ്പിച്ചുതന്ന വലിയ ഗുരുവാണ് മൂസാ. എല്ലാവരും ഒത്തു കളിച്ചതാണ്’ എന്നു പറഞ്ഞ് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. മൂസാ(അ) ആ ജാലവിദ്യക്കാര്‍ക്ക് ജാലവിദ്യ പഠിപ്പിച്ച് കൊടുത്തിട്ടില്ല എന്ന് ഫിര്‍ഔനിന് അറിയാം. കാരണം, എത്രയോ കൊല്ലം മുമ്പ് ഒരു കൊലപാതകത്തിന്റെ പേരില്‍ പേടിച്ച് ഈജിപ്തില്‍ നിന്നും മദ്‌യനിലേക്ക് പോയ ആളാണ് മൂസാ(അ). പിന്നീട് ഈജിപ്തിലേക്ക് വന്നത് ഭാഷ പോലും നന്നായി വശമല്ലാത്തവനായിട്ടാണ്. മാത്രവുമല്ല, ഈ ജാലവിദ്യക്കാരെ അതിന് മുമ്പ് പരിചയപ്പെടുവാനുള്ള സാധ്യതയും ഇല്ല. എന്നാലും ഫിര്‍ഔന്‍ കളവ് പറഞ്ഞു.

പിന്നെ അധികാര സ്വരം മുഴക്കി. മൂസായുടെ കൂടെ നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍ ദിശകളില്‍ നിന്നായി മുറിച്ച് മാറ്റി, ഈത്തപ്പനയില്‍ നിങ്ങളെ ഞാന്‍ ആണി അടിച്ച് ക്രൂശിച്ച് കൊന്നുകളയും. വിശ്വാസം രൂഢമൂലമല്ലെങ്കില്‍ ആരും പതറിപ്പോകുന്ന ഭീഷണി. എന്നാല്‍ ആ ഭീഷണിക്കൊന്നും യാതൊരു മാറ്റവും അവരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവര്‍ സധീരം ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു:

”അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച്‌കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമെ നീ വിധിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്ത പാപങ്ങളും നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും. തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. അതായത് താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം” (ക്വുര്‍ആന്‍ 20:72-76).

”അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു. ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു” (ക്വുര്‍ആന്‍ 26:50,51).

”അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 7:125.126).

അല്ലാഹുവിലുള്ള ശരിയായ വിശ്വാസമണല്ലോ ജീവിതത്തില്‍ നിര്‍ഭയത്വം നല്‍കുന്നത്. ആ നിര്‍ഭയത്വം അവര്‍ ഫിര്‍ഔനിന് നല്‍കിയ മറുപടിയില്‍ മുഴച്ച് കാണാം. അല്ലാഹുവിനെക്കാളും അവന്‍ ഇറക്കിയ തെളിവുകളെക്കാളും വലിയ സ്ഥാനം നിനക്ക് ഞങ്ങള്‍ കാണുന്നില്ല. നീ ഭീഷണി മുഴക്കി പറഞ്ഞ ശിക്ഷയൊക്കെ നിനക്ക് ഇഹലോകത്ത് വെച്ചല്ലേ നല്‍കാന്‍ കഴിയൂ. അതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ പേടിയില്ല. നിനക്ക് വിധിക്കാം. നിനക്ക് വധിക്കാം. ഞങ്ങള്‍ പിന്‍മാറുവാന്‍ തയ്യാറല്ല തന്നെ. ഞങ്ങള്‍ ഞങ്ങളുടെ റബ്ബില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അവനിലേക്കാണ് മടക്കപ്പെടുന്നത്. അവന്‍ ഞങ്ങള്‍ക്ക് എല്ലാം പൊറുത്തു തരണം എന്ന് ഞങ്ങള്‍ ആശിക്കുന്നു. ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചു എന്നതല്ലാത്ത വേറൊരു പാതകവും നിനക്ക് ഞങ്ങളില്‍ പറയുവാനും ഇല്ല. അതിന്റെ കാരണത്താല്‍ നീ ഞങ്ങളെ ശിക്ഷിക്കുന്നുവെങ്കില്‍ നിനക്ക് ശിക്ഷിക്കാം. ഞങ്ങള്‍ പിന്മാറുന്ന പ്രശ്‌നമില്ല…എന്നെല്ലാം അവര്‍ ധൈര്യസമേതം തുറന്നു പറഞ്ഞു. 

ഭീഷണി മുഴക്കിയത് രാജാവായ ഫിര്‍ഔനാണ്. തൂന്റ തീരുമാനം നടപ്പില്‍ വരുത്തന്നതിന് യാതൊരു മടിയും വിഷമവും ഇല്ലാത്തവന്‍. ഫിര്‍ഔന്‍ എന്താണ് അവരെ ചെയ്തതെന്ന് ക്വുര്‍ആന്‍ വിശദമാക്കുന്നില്ല. എന്നാല്‍ ഇബ്‌നു അബ്ബാസ്(റ) പറയുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”പകലിന്റെ തുടക്കത്തില്‍ അവര്‍ ജാലവിദ്യക്കാരും അതിന്റെ അവസാനത്തില്‍ അവര്‍ പുണ്യവാളന്മാരായ രക്തസാക്ഷികളും ആയി.” ഫിര്‍ഔന്‍ അവരെ ഒന്നും ചെയ്യാതെ ഒഴിവാക്കി എന്ന് പറയുന്ന റിപ്പോര്‍ട്ടും കാണാവുന്നതാണ്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

മൂസാ(അ) പ്രവാചകനാണെന്ന് മനസ്സിലാക്കിയ ജാലവിദ്യക്കാര്‍ ഒന്നടങ്കം അല്ലാഹുവില്‍ വിശ്വസിച്ചു. എന്നാല്‍ ഫിര്‍ഔനും അവന്റെ പ്രമാണിമാരും മറ്റും അവരുടെ അവിശ്വാസത്തിലും അഹങ്കാരത്തിലും നിലയുറപ്പിച്ചുകൊണ്ടേയിരുന്നു.

ജാലവിദ്യക്കാരുടെ വിശ്വാസ മാറ്റം ഫിര്‍ഔനിലും അവന്റെ അനുയായികളിലും വരുത്തിയ ജാള്യത ചില്ലറയായിരുന്നില്ല. ഈ മാനക്കേട് മറച്ച് വെക്കുന്നതിനായി ഫിര്‍ഔന്‍ അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിച്ചു. അവന്റെ സില്‍ബന്ദികള്‍ അതിന് പ്രോത്സാഹനവും നല്‍കി.

”ഫിര്‍ഔനിന്റെ  ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളെയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്റെ ആള്‍ക്കാരെയും (അനുവദിച്ച്) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്‌റാഈല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വാധിപത്യമുള്ളവരായിരിക്കും” (ക്വുര്‍ആന്‍ 7:127).

ഫിര്‍ഔനിന്റെ പല ഔദാര്യങ്ങളും പറ്റി ജീവിക്കുന്ന അവന്റെ സില്‍ബന്ദികള്‍ ഫിര്‍ഔനിനെ അതിക്രമത്തിന് പ്രേരിപ്പിക്കുന്ന രൂപത്തില്‍ സംസാരിക്കാന്‍ തുടങ്ങി. മൂസായെയും അവന്റെ ആളുകളെയും വെറുതെ വിടുകയാണോ? അവര്‍ നമ്മുടെ നാട്ടില്‍ കുഴപ്പം ഉണ്ടാക്കും. അവര്‍ അവരുടെ മതം ഇവിടെ പ്രചരിപ്പിക്കും. അവര്‍ക്ക് അതിലൂടെ ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതായി തീരും. അങ്ങനെ ഈജിപ്തിന്റെ മുക്കുമൂലകളില്‍ വലിയ ജനസംഖ്യ അവര്‍ സൃഷ്ടിച്ചെടുക്കും. അങ്ങയുടെ നാട്ടില്‍ താങ്കളെയും താങ്കളുടെ ആരാധ്യരെയും (ഈജിപ്തുകാര്‍ ഫിര്‍ഔനിന് പുറമെ, അവന്‍ തന്നെ അവര്‍ക്ക് നിശ്ചിയച്ചു കൊടുത്ത ചില ആരാധ്യരെ ആരാധിച്ചിരുന്നു. സൂര്യന്‍ അതില്‍ ഉള്‍പെടും. സൂര്യനെ അവര്‍ ആരാധിക്കുകയും ചെയ്തിരുന്നു. പശുക്കളെയും അവര്‍ ആരാധ്യവസ്തുവായി സ്വികരിച്ചിരുന്നു. ഇതാണ് ‘താങ്കളുടെ ആരാധ്യര്‍’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. അതല്ല താങ്കളെയും താങ്കളെ ആരാധിക്കുന്ന സ്വഭാവത്തെയും ഒഴിവാക്കുവാന്‍ പറയുന്ന മൂസായെയും അവന്റെ കൂടെയുള്ളവരെയും ഇവിടെ കുഴപ്പം ഉണ്ടാക്കുന്നതിന് വെറുതെ വിടുകയാണോ എന്നുമാകാം അര്‍ഥം എന്നും വിവരിക്കപ്പെട്ടിരിക്കുന്നു). അവര്‍ ഒഴിവാക്കിയിരിക്കയാണല്ലോ. അവരെ നാം വെറുതെ വിട്ടുകൂടാ… എന്നിങ്ങനെ പറഞ്ഞ് അവര്‍ ഫിര്‍ഔനിന്റെ വികാരത്തെ ആളിക്കത്തിച്ചു.

എല്ലാം കേട്ട ഫിര്‍ഔന്‍ അവരോട് താന്‍ എടുത്ത തീരുമാനം അറിയിച്ചു സമാധാനിപ്പിച്ചു. പണ്ടേ എടുത്ത തീരുമാനം ഉണ്ടായിരുന്നു. ആണ്‍കുഞ്ഞുങ്ങളാണ് പിറക്കുന്നത് എങ്കില്‍ അവരെ കൊന്നുകളയുകയും പെണ്‍കുഞ്ഞുങ്ങളാണ് പിറക്കുന്നത് എങ്കില്‍ അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നല്ലോ ആ തീരുമാനം. അത് പുനഃപ്രഖ്യാപനം നടത്തി നടപ്പിലാക്കുവാന്‍ അവന്‍ ഉത്തരവിറക്കി.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 08​

മൂസാ നബി (അ) - 08

വെല്ലുവിളി ഏറ്റെടുക്കുന്നു

അല്ലാഹുവാണ് ഭൂമിയില്‍ നമ്മെ സൃഷ്ടിച്ചത്. ഒരുനാള്‍ മണ്ണിലേക്ക് നാം മടക്കപ്പെടും. അതില്‍ നിന്ന് വീണ്ടും അവന്‍ നമ്മെ പുറത്ത് കൊണ്ടുവരും. ഓരോരുത്തരെ സംബന്ധിച്ചും ശരിയായി അറിയുന്ന അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ അന്ന് ഒട്ടും അനീതി കാണിക്കാതെ തീര്‍പ്പ് കല്‍പിക്കുകയും ചെയ്യും. പൂര്‍വികരുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് സത്യത്തോട് വിമുഖത കാണിക്കുകയല്ല;  നമ്മുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് സത്യത്തിലേക്ക് വരികയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.

മൂസാനബി(അ)ന്റെ പ്രതികരണം ഫിര്‍ഔനിനെ വല്ലാതെ വിഷമിപ്പിച്ചു. അവന്‍ ശരിക്കും ഇളിഭ്യനായി. എന്താണ് ഇതിനൊരു ഖണ്ഡനം നല്‍കുക? ഒന്നും നല്‍കുവാനില്ല! അവസാനം ജാള്യത മറച്ചുവെക്കാന്‍ ചുറ്റും കൂടിയവരോട് അവന്‍ ചോദിച്ചു: 

”അവന്‍ (ഫിര്‍ഔന്‍) തന്റെ  ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?” (ക്വുര്‍ആന്‍ 26:25).

തുടക്കത്തില്‍ ഫിര്‍ഔന്‍ മൂസാ(അ)നോട് മാത്രമാണല്ലോ സംസാരിച്ചത്. ഇപ്പോള്‍ സദസ്സിലുള്ളവരെയെല്ലാം തന്റെ കൂടെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ ചോദ്യം. ഉടനെ മൂസാ(അ) സദസ്സ്യരോട് കൂടി എന്ന നിലയില്‍ മറ്റൊരു മറുപടി നല്‍കി: 

”അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍) (26:26).

ഫിര്‍ഔനിന് ആ കാലത്തും ആ നാട്ടിലും ഉള്ളവരെ മാത്രമാണല്ലോ ഭരിക്കുവാനും തന്റെ വരുതിയില്‍ കൊണ്ടുവരാനും സാധിച്ചിട്ടുള്ളത്. അവരെയോ അവരുടെ പൂര്‍വികരെയോ സൃഷ്ടിക്കുകയോ അവര്‍ക്ക് ഭൂമിയില്‍ നിന്ന് ധാന്യം മുളപ്പിച്ച് അന്നം നല്‍കി പോറ്റി വളര്‍ത്തുകയോ ചെയ്തവനല്ലല്ലോ ഫിര്‍ഔന്‍. താനാണ് ഉന്നതനായ രക്ഷിതാവ് എന്നു പറഞ്ഞ് അഹങ്കരിക്കുന്നതിന്റെ നിരര്‍ഥകത ലളിതമായ ചോദ്യത്തിലൂടെ വ്യക്തമാക്കിക്കൊടുക്കുവാന്‍ മൂസാനബി(അ)ന് സാധിച്ചു. അതിനൊന്നും വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ ഫിര്‍ഔന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു:  

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്” (ക്വുര്‍ആന്‍ 26:27).

ഈ ആക്ഷേപം വകവെക്കാതെ മൂസാനബി(അ) വീണ്ടും അല്ലാഹുവിന്റെ കഴിവും ഫിര്‍ഔനിന്റെ കഴിവുകേടും വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: ”…ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ (അവന്‍). നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍.” (ക്വുര്‍ആന്‍ 26:28).

അല്ലാഹുവിന്റെ വിപുലമായ കഴിവിനെക്കുറിച്ചുള്ള ഈ വിശദീകരണം താന്‍ ഒരു ചെറിയ രാജ്യത്തിന്റെ ഭരണാധികാരി മാത്രമാണെന്ന് അറിവുള്ള  ഫിര്‍ഔനിനെ കോപിഷ്ഠനാക്കി. ആദര്‍ശം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നായപ്പോള്‍ ഭീഷണി പുറത്തെടുത്തു:

”അവന്‍ (ഫിഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്” (ക്വുര്‍ആന്‍ 26:29).

ഭീഷണിക്കു മുമ്പില്‍ പതറാതെ മൂസാ(അ) പറഞ്ഞു:

”…സ്പഷ്ടമായ എന്തെങ്കിലും തെളിവ് ഞാന്‍ നിനക്ക് കൊണ്ടുവന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?). അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ നീ അത് കൊണ്ട് വരിക; നീ സത്യവാന്മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ അദ്ദേഹം (മൂസാ) തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു. അദ്ദേഹം തന്റെ  കൈ പുറത്തേക്കെടുക്കുകയും ചെയ്തു. അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു” (ക്വുര്‍ആന്‍ 26:30-33).

തെളിവുകള്‍ അവന്‍ കണ്ടു. പക്ഷേ, മുഖം തിരിച്ചുകളഞ്ഞു. ആ സന്ദര്‍ഭത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി കുത്തു വാക്കുകള്‍ പറഞ്ഞ് ആളുകള്‍ക്കിടയില്‍ മൂസാനബി(അ)യെ കൊച്ചാക്കുവാനായി പിന്നീടുള്ള ശ്രമം: 

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്. നീ ചെയ്ത നിന്റെ ആ (ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോയി. അനന്തരം എന്റെ രക്ഷിതാവ് എനിക്ക് തത്ത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്മാരില്‍ ഒരാളാക്കുകയും ചെയ്തു. എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്‌റാഈല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ” (ക്വുര്‍ആന്‍26:1822).

താന്‍ റബ്ബാണെന്നുള്ള വാദം സ്ഥാപിക്കുവാനും യഥാര്‍ഥ റബ്ബ് അല്ലാഹുവാണെന്ന് മൂസാനബി(അ) പറഞ്ഞതിനെ ഖണ്ഡിക്കുവാനും കഴിയാത്തതിനാല്‍ ആളുകള്‍ക്കിടയില്‍ താന്‍ ചെറുതായിപ്പോയി എന്ന് മനസ്സിലാക്കിയ ഫിര്‍ഔന്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ എടുത്തുപറയാന്‍ തുടങ്ങി. മൂസാനബി(അ) അതിനെ എതിര്‍ത്ത് ഒന്നും പറഞ്ഞതുമില്ല. ‘ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു’ എന്ന് ക്വിബ്തിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം തുറന്ന് പറയും ചെയ്തു. 

‘ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം തന്റെ പക്കല്‍ കൈപ്പിഴ സംഭവിച്ചു എന്നാണ്. അല്ലാതെ വഴിപിഴച്ചവനായിരുന്നു എന്നല്ല. മൂസാ(അ) മനഃപൂര്‍വ്വം ചെയ്തതല്ലല്ലോ. എന്നിടും അദ്ദേഹം നാടുവിട്ടത് തന്റെ ജീവന്‍ രക്ഷിക്കുവാനാണ്. 

കൊട്ടാരത്തില്‍ വളരേണ്ടിവന്നത് നിന്റെ കിരാതമായ നടപടികള്‍ മൂലമാണ്. അല്ലാഹു എന്നെ നബിയായി നിയോഗിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത് ആ നിലയിലാണ് എന്നെല്ലാം മൂസാ(അ) തുറന്നു പറയുകയാണ്. 

മൂസാ(അ)ന് ഫിര്‍ഔന്‍ ചെറുപ്പത്തില്‍ ചെയ്തുകൊടുത്ത സഹായങ്ങളെ അയാള്‍ എടുത്ത് പറഞ്ഞതിനെ മൂസാ(അ) അംഗീകരിച്ചു കൊണ്ടാണ് സംസാരിച്ചതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ‘ചെറുപ്പത്തില്‍ എന്നെ നീ ഈ സൗകര്യങ്ങളെല്ലാം നല്‍കി വളര്‍ത്തിയല്ലോ. മേലിലും അത് ചെയ്യണം. ഇസ്‌റാഈല്‍ മക്കളെ നീ കഷ്ടപ്പെടുത്തരുത്. അവരെ എന്റെ കൂടെ  നീ വിടുക’ എന്നാകും അപ്പോള്‍ അതിന്റെ അര്‍ഥം. 

മൂസാ(അ) വീണ്ടും തുടര്‍ന്നു: ”…ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റഈല്‍ സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില്‍ പെട്ടവനാണെങ്കില്‍. അപ്പോള്‍ മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു! അദ്ദേഹം തന്റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു. ഫിര്‍ഔനിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ. നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?” (ക്വുര്‍ആന്‍ 7:104-110).

ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്ത യാതൊന്നും ഞാന്‍ പറയില്ലെന്നും എന്റെ പക്കല്‍ വ്യക്തമായ പ്രമാണമുണ്ടെന്നും മൂസാ(അ) ഫിര്‍ഔനിനോട് പറഞ്ഞു. 

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതോടൊപ്പം അദ്ദേഹം പീഡിതരായ ബനൂഇസ്‌റാഈല്യരെ എന്റെ കൂടെ വിടൂ എന്ന് പറഞ്ഞ് കഷ്ടപ്പെടുന്ന ആ ജനതക്ക് വേണ്ടിയും ശബ്ദമുയര്‍ത്തി. 

സത്യന്ധനാണെങ്കില്‍ നീ പറയുന്ന കാര്യങ്ങള്‍ക്കുള്ള തെളിവ് ഹാജരാക്കുക എന്ന് വെല്ലുവിളിച്ച ഫിര്‍ഔനിന്റെ മുമ്പില്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം വലിയ രണ്ട് അത്ഭുതങ്ങള്‍ പ്രകടമാക്കി. ഈ സംഭവത്തിന് സാക്ഷികളായ പ്രമാണിമാര്‍ പരിഹസിച്ചു തള്ളുകയാണുണ്ടായത്. ‘ഇവന്‍ പഠിച്ച ജാലവിദ്യക്കാരനാണ്, നാട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കി അവന് അധികാരം കൈയാളാനുള്ള തന്ത്രമാണിത്’ എന്നായിരുന്നു അവരുടെ വിലയിരുത്തല്‍. 

അതിനാല്‍ ഇതിന് ഒരു പരിഹാരം കാണേണ്ടതുണ്ട്. അതിനായി അവര്‍ കൂടിയാലോചന നടത്തി. കൊട്ടാരത്തിലെ പരിവാരങ്ങള്‍ ഫിര്‍ഔനോട് ഇപ്രകാരം പറഞ്ഞു:

”…അവന്നും അവന്റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക. ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക. എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ” (ക്വുര്‍ആന്‍ 26:36,37).

മൂസാ(അ) നന്നായി ജാലവിദ്യ പഠിച്ചവനാണ്. അതിനാല്‍ അദ്ദേഹത്തെ ജാലവിദ്യക്കാരെ കൊണ്ടുതന്നെ പരാജയപ്പെടുത്തണം എന്ന തീരുമാനത്തില്‍ അവരെത്തി. അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യസന്ധമായ തെളിവാണെന്ന് മനസ്സിലാക്കേണ്ടുന്നതിന് പകരം അവര്‍ അതിനെ ജാലവിദ്യയായി കളവാക്കി. അപ്പോള്‍ മൂസാ(അ) അവരോട് ചോദിച്ചു:

”…സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്? (യഥാര്‍ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല” (ക്വുര്‍ആന്‍ 10:77).

മൂസാ(അ) കാണിച്ചു കൊടുത്ത തെളിവുകളെ ബുദ്ധികൊണ്ട് വിലയിരുത്തി, തങ്ങള്‍ ഉണ്ടാക്കിയ ആദര്‍ശത്തെ സംരക്ഷിക്കുവാനാണ് അവര്‍ തുനിഞ്ഞത്. ജാലവിദ്യക്കാര്‍ക്ക് അതിനെ സംബന്ധിച്ച് പിടിപാടില്ലാത്തവരുടെ അടുത്തേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. അതിനാല്‍ അത്തരക്കാര്‍ക്ക് തല്‍ക്കാലം എന്തെങ്കിലും നേട്ടം കിട്ടിയാല്‍ തന്നെ ആത്യന്തികമായ വിജയം പ്രാപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മൂസാ(അ) ജാലവിദ്യക്കാരനാണെങ്കില്‍ അദ്ദേഹത്തിനും വിജയിക്കാന്‍ കഴിയില്ല. അതിനെക്കാളും വലിയ സമര്‍ഥന്‍ വന്നാല്‍ പരാജിതനാകുമല്ലോ. മൂസാ(അ) അവരെ കാണിച്ചത് ജാലവിദ്യ ആണെന്നാരോപിച്ച് എതിരാളികള്‍ പ്രകടിപ്പിക്കാന്‍ പോകുന്നത് സൃഷ്ടികളുടെ കരങ്ങളാല്‍ സംഭവിപ്പിക്കുന്നതാണ്. അതൊന്നും അല്ലാഹുവിന്റെ തെളിവിനെ വെല്ലാന്‍ മാത്രം പോന്നതല്ലല്ലോ. 

തങ്ങളുടെ പൂര്‍വപിതാക്കളുടെ മാര്‍ഗത്തില്‍നിന്ന് ഞങ്ങള്‍ വ്യതിചലിക്കില്ലെന്നും നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു:

”അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല”(ക്വുര്‍ആന്‍ 10:78).

സത്യത്തിന്റെ വൈരികളുടെ ഏത് കാലത്തുമുള്ള ഒരു വാദമാണിത്. മക്കയിലെ മുശ്‌രിക്കുകള്‍ മുഹമ്മദ് നബി ﷺ യോടും ഞങ്ങളുടെ പൂര്‍വികരെല്ലാം പിഴച്ചവരാണോ എന്ന ചോദ്യം ചോദിച്ചിട്ടുണ്ട്.  

ഞാനല്ലാത്ത ഒരു ഇലാഹിനെ സ്വീകരിക്കുന്ന പക്ഷം കല്‍ത്തുറുങ്കിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഫിര്‍ഔന്‍ അവസാനം വെല്ലുവിളി നടത്തി.

”എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം. അത് കൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല. മധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്”(ക്വുര്‍ആന്‍ 20:58).

‘ജനങ്ങള്‍ക്കെല്ലാം കാണാവുന്ന ഒരിടത്ത് വെച്ച് നമുക്ക് പരസ്പരം ഏറ്റുമുട്ടാം. നീ പ്രവാചകനാണെന്ന് പറയുന്നതിന് കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്നതാണ്. അതൊന്നും കാണിച്ച് ഞങ്ങളെ തെറ്റിക്കാന്‍ കഴിയും എന്ന് വിചാരിക്കേണ്ടതില്ല. അതിനാല്‍ മൂസാ, നീ പരസ്യമായ ഒരു മാറ്റുരക്കലിന് തയ്യാറാകണം. സമയം നിശ്ചയിക്കാം. അത് ഞങ്ങളോ നീയോ തെറ്റിക്കുവാനും പാടില്ല’ എന്നായി ഫിര്‍ഔന്‍.

ചില ആളുകള്‍ അങ്ങനെയാണ്. പ്രമാണങ്ങള്‍ക്കു മുന്നില്‍ പതറുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനായി വാദപ്രതിവാദത്തിന് വെല്ലുവിളിക്കും. അത് രക്ഷപ്പെടാനുള്ള കുതന്ത്രം മാത്രമായിരിക്കും. 

മൂസാ(അ)യെ വെല്ലുവിളിച്ച ജാലവിദ്യക്കാര്‍ക്ക് മുന്നില്‍ അദ്ദേഹം തെല്ലും പതറിയില്ല. വെല്ലുവിളി തന്റേടത്തോടെ അദ്ദേഹം ഏറ്റടുത്തു.

”അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്” (ക്വുര്‍ആന്‍ 20:59).

സത്യവും അസത്യവും തമ്മില്‍ മാറ്റുരക്കുവാനുള്ള വേദി ഒരുങ്ങുകയാണ്. പൊതുജനങ്ങളുടെ മുമ്പില്‍ വെച്ച് മൂസായുടെ വിദ്യകളെ പരാജയപ്പെടുത്തിക്കളയാം എന്നാണവരുടെ ആഗ്രഹം. 

മൂസാ(അ) ഒരുമുഴം നീട്ടിയെറിഞ്ഞു. അവരുടെ ആവശ്യ പ്രകാരം സമയം അറിയിച്ചു. നിങ്ങളുടെ ഉത്സവ ദിവസം തന്നെ അതിനായി തെരഞ്ഞെടുക്കാം. കാരണം, അന്ന് എല്ലാവരും ഒഴിവായി പുറത്തിറങ്ങുന്ന ദിനമാണല്ലോ. എല്ലാവരും കാണ്‍കെ ഫിര്‍ഔനെയും അവന്റെ ജാലവിദ്യക്കാരെയും പരാജയപ്പെടുത്താന്‍ പറ്റിയ അവസരമാണിത്. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മൂസാ(അ) സംസാരിക്കുന്നത്. അതിനാല്‍ പേടിക്കേണ്ട ആവശ്യമില്ല. 

ഇരുകൂട്ടരും ദിവസവും നേരവും തീരുമാനിച്ച് ഉറപ്പിച്ചു. ഫിര്‍ഔന്‍ അവിടെ നിന്നും പോയി. പരമാവധി ആളുകളിലേക്ക് ഇതിനെ സംബന്ധിച്ചുള്ള വിവരം എത്തിച്ചു. തീരുമാനിച്ച ദിവസം അവന്റെ എല്ലാ തന്ത്രവുമായി അവന്‍ തല്‍സ്ഥാനത്ത് വന്നു.

”എന്നിട്ട് ഫിര്‍ഔന്‍ പിരിഞ്ഞ് പോയി. തന്റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്) വന്നു” (ക്വുര്‍ആന്‍ 20:60).

അതിന് മുമ്പ് ഫിര്‍ഔന്‍ അവന്റെ എല്ലാ ജാലവിദ്യക്കാരെയും ഒരുമിച്ചു കൂട്ടി.

”അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു” (ക്വുര്‍ആന്‍ 26:38).

ഫിര്‍ഔനിന്റെ വിളിയാളം കേട്ട് രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്നുള്ള എല്ലാ ജാലവിദ്യക്കാരും ഒരുമിച്ചുകൂടി. കാരണം, വലിയ പ്രതിഫലമാണ് രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജാവിന്റെ അടുത്ത ആളാകുവാന്‍ കിട്ടിയ അസുലഭ അവസരം മുതലാക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ എണ്‍പതിനായിരം പേരായിരുന്നുവെന്നും, പന്ത്രണ്ടായിരം പേരായിരുന്നു എന്നും, അതില്‍ തന്നെ എഴുന്നൂറോളം വരുന്ന ജാലവിദ്യയിലെ തഴക്കവും പഴക്കവും ചെന്ന അറിയപ്പെട്ടവരായിരുന്നുവെന്നും അഭിപ്രായപ്പെട്ടവര്‍ ഉണ്ട്. ഏതായിരുന്നാലും വലിയ ഒരു ടീം അവിടെ ഒരുമിച്ചുകൂടി.

ഒരു ഭാഗത്ത് മൂസാ(അ)യും സഹോദരന്‍ ഹാറൂന്‍ നബി(അ)യും. മറുഭാഗത്ത് പേരു കേട്ട ജാലവിദ്യക്കാര്‍. ജാലവിദ്യക്കാര്‍ക്ക് പുറമെ നാട്ടുകാരുടെ പങ്കാളിത്തവും ഫിര്‍ഔന്‍ ഉറപ്പ് വരുത്തി. 

”ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?” (ക്വുര്‍ആന്‍ 26:39). 

”ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ നമുക്കവരെ പിന്തുടരാമല്ലോ” (ക്വുര്‍ആന്‍ 26:40) എന്നായിരുന്നു ജനങ്ങളുടെ ചിന്ത. (തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 07

മൂസാ നബി (അ) - 07

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍

സഹോദരന്‍ ഹാറൂനിനെ സഹായിയായി നിയോഗിക്കുവാന്‍ മൂസാനബി(അ) അല്ലാഹുവിനോട് വേണ്ടി പ്രാര്‍ഥിച്ചതായി നാം മനസ്സിലാക്കി. സൂറത്തുല്‍ ക്വസ്വസ്വിലും ശുഅറാഇലും അത് ഇങ്ങനെ നമുക്ക് കാണാം:

”എന്റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചായായും ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 28:34).

”എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ” (ക്വുര്‍ആന്‍ 26:13).

ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. അങ്ങനെ ഇരുവരും അവരിലേക്ക് ചെന്നു. എന്നാല്‍ ഫിര്‍ഔന്‍ അടക്കമുള്ളവരോട് സംസാരിച്ചത് മുഴുവനും മൂസാ(അ) ആയിരുന്നു. അത് ക്വുര്‍ആന്‍ നമുക്ക് വ്യക്തമാക്കി തരുന്നുമുണ്ട്.

പ്രബോധന പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ നമുക്ക് പ്രതികൂലമായി തോന്നുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്നില്‍ നാം അവതരിപ്പിക്കണം. അതില്‍ നിന്നെല്ലാം അല്ലാഹുവിന്റെ കാവലുണ്ടാകുവാന്‍ ചോദിക്കുകയും ചെയ്യുക. അല്ലാഹു സഹായിക്കുന്നതാണ്. മൂസാനബി(അ)ക്ക് സംസാരത്തിന് പ്രയാസമുണ്ടാകുമെന്ന് തോന്നിയത് അല്ലാഹുവിനോട് അദ്ദേഹം ഏറ്റു പറഞ്ഞു. അല്ലാഹു അത് സ്വീകരിച്ചു. എല്ലാ കെട്ടുകുടുക്കുകളും നീക്കി. ഏത് നല്ല കാര്യത്തിന് നാം പദ്ധതി രൂപപ്പെടുത്തുമ്പോഴും അതിന് പ്രതികൂലമായ കാര്യങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനായി അല്ലാഹുവിനോട് നാം ചോദിക്കണം. 

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചുതള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ. അവര്‍ക്ക്  എന്റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട.് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 26:12-14).

മൂസാ(അ) അല്ലാഹുവിനോട് തന്റെ വിഷമങ്ങളെല്ലാം പറഞ്ഞു. ഞാന്‍ അവരെ ക്ഷണിച്ചാല്‍ അവര്‍ എന്നെ കളവാക്കും. ഞാന്‍ പറയുന്നതിലേക്ക് അവര്‍ ചെവിതരാത്ത പക്ഷം എന്റെ ഹൃദയം കുടുസ്സാകും. അപ്പോള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയാതെ വരും. അതിനാല്‍ എന്റെ കൂടെ സംസാരിക്കുവാനും മറ്റും ഒരു സഹായി എന്ന നിലക്ക് എന്റെ സഹോദരന്‍ ഹാറൂനിനെ കൂടെ അയക്കണം. മാത്രവുമല്ല, ഞാന്‍ അവരുടെ അടുത്ത് ചെന്ന്, അവരുടെ വിശ്വാസത്തിന് എതിരായ ഒരു കാര്യം പറയുമ്പോള്‍ അവര്‍ക്ക് എന്നെക്കുറിച്ച് പറയാന്‍ ഒരു കുറ്റവുമുണ്ട്:  

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊന്നുപോയിട്ടുണ്ട്. അതിനാല്‍ അവര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു” (28:33).

ഇസ്‌റാഈല്യരില്‍ പെട്ട ഒരാളും ക്വിബ്ത്വിക്കാരനും ശണ്ഠ കൂടുന്നത് കണ്ടപ്പോള്‍ ക്വിബ്ത്വിക്കാരനെതിരില്‍ ഇസ്‌റാഈല്യന്‍ സഹായം ചോദിക്കുകയും മൂസാ(അ) അതില്‍ ഇടപെടുകയും ക്വിബ്ത്വിക്കാരന്‍ മരിക്കുകയും ചെയ്ത കാര്യമാണിവിടെ മൂസാ(അ) എടുത്തു പറയുന്നത്. 

മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും അല്ലാഹുവിന്റെ മുന്നില്‍ തുറന്നുപറഞ്ഞത് ഉത്തരവാദിത്തത്തില്‍ നിന്നും പിന്മാറുവാനല്ല; മുന്നോട്ട് പോകുവാനാണ്. ഈ വിഷമത്തില്‍ നിന്നെല്ലാം രക്ഷ കിട്ടേണ്ടത് അല്ലാഹുവില്‍ നിന്നാണല്ലോ. 

അല്ലാഹു മൂസാ(അ) ചോദിച്ചതെല്ലാം നല്‍കി. ഇരുവരോടും ഫിര്‍ഔനിന്റെയും ബനൂഇസ്‌റാഈല്യരുടെയും അടുത്തേക്ക് പോകുവാന്‍ കല്‍പിച്ചു.

”എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു”(ക്വുര്‍ആന്‍ 20:42,43).

ആദ്യം അല്ലാഹു കല്‍പിച്ചത് മൂസാ(അ)നോട് തനിച്ച് പോകാനായിരുന്നല്ലോ. ഹാറൂന്‍ നബി(അ)യെകൂടി നിയോഗിച്ചതോടെ നിങ്ങള്‍ രണ്ടു പേരും പോകുക എന്നായി കല്‍പന. അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ യാതൊരു കമ്മിയും വരരുത്. ഈ കാര്യം പറയുന്നതിന് മുമ്പ് മൂസാനബി(അ)ക്ക് അല്ലാഹു ചെറുപ്പം മുതലേ നല്‍കിയ കാവല്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്. 

മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്” (ക്വുര്‍ആന്‍ 20:37-39).

ഇതിന്റെ വിവരണം മുമ്പ് കഴിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇനിയും അതിനിവിടെ മുതിരുന്നില്ല. മൂസാനബി(അ)ക്ക് ഇതോടെ കൂടുതല്‍ പ്രതീക്ഷയും ധൈര്യവും ലഭിച്ചിട്ടുണ്ടാകുമെങ്കിലും ഒരു ആശങ്ക ബാക്കിയുണ്ട്:

”അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്  എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്” (ക്വുര്‍ആന്‍ 20:45,46).

”അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്” (ക്വുര്‍ആന്‍ 26:15).

നേരത്തെ അല്ലാഹു മൂസാനബി(അ)ക്ക് ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തത് നാം മനസ്സിലാക്കി. ഇനിയും പല ദൃഷ്ടാന്തങ്ങളും അല്ലാഹു പ്രകടമാക്കുകയും ചെയ്യും. ആ ദൃഷ്ടാന്തങ്ങളുമായെല്ലാം ഇരുവരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകണം എന്ന് അല്ലാഹു കല്‍പിക്കുകയാണ്. അതോടൊപ്പം അല്ലാഹുവിനെ സ്മരിക്കുന്നതില്‍ തളര്‍ച്ചയോ അമാന്തമോ സംഭവിച്ചു കൂടാ എന്നും കല്‍പിച്ചു. കാരണം, അല്ലാഹുവിനോട് ഹാറൂനിനെ സഹായിയായി ചോദിച്ചപ്പോള്‍ നിന്നെ ധാരാളം ഓര്‍ക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതൊന്നും മറന്നു പോകരുത്. പ്രബോധന രംഗത്ത് ശക്തമായി പിടിച്ചു നില്‍ക്കുവാനുള്ള വീര്യമാണ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ. 

അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ എല്ലാ സമയത്തും നമുക്ക് കിട്ടുന്ന ഒരു ശക്തിയാണ്. അത് നഷ്ടപ്പെട്ടാല്‍ പതര്‍ച്ചയും പുറകോട്ട് വലിയലും നിരാശയും നമ്മെ പിടികൂടും. 

ഫിര്‍ഔനിന്റെ ചെയ്തികളെ ഭയക്കുന്ന മൂസാനബി(അ)യെയും ഹാറൂന്‍(അ)നെയും അല്ലാഹു ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. 

”നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം” (ക്വുര്‍ആന്‍ 20:43,44).

”നീ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)” (ക്വുര്‍ആന്‍ 79:17-19).

ധിക്കാരിയായ ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് സൗമ്യതയോടെ, മൃദുവായ ശൈലിയില്‍ സംസാരിക്കുവാനാണ് കല്‍പന. ഇപ്രകാരമുള്ള സംസാരം അവനെ ചിന്തിപ്പിക്കുവാനും അവനില്‍ ഭയപ്പാട് സൃഷ്ടിക്കാനും കാരണമായേക്കാം. 

ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ രണ്ടു പേരോടും നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്നും അല്ലാഹു പറഞ്ഞല്ലോ. അല്ലാഹു കൂടെയുണ്ടെന്ന് ക്വുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ പറയുന്നതായി നമുക്ക് കാണാം. അങ്ങനെ അല്ലാഹു കൂടെയുണ്ടെന്ന് പറയുന്ന സന്ദര്‍ഭങ്ങളെ എടുത്ത് പരിശോധിച്ചാല്‍ അതിനെ മൂന്നായി തിരിക്കാന്‍ സാധിക്കുന്നതാണ്.

1. വിശ്വാസി, അവിശ്വാസി, നല്ലവന്‍, തെമ്മാടി, മനുഷ്യന്‍, ജിന്ന്, മൃഗം… എന്നിങ്ങനെയുള്ള  വേര്‍തിരിവില്ലാതെ എല്ലാവരുടെയും കൂടെ പൊതുവായ നിലക്ക് അല്ലാഹു കൂടെ ഉണ്ട് എന്ന് പറയുന്നത് കാണാം. ഉദാഹരണം: 

”നിങ്ങള്‍ എവിടെ ആയിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്” (ക്വുര്‍ആന്‍ 57:4).

”ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായിക്കൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു” (ക്വുര്‍ആന്‍ 58:7).

ഈ രണ്ട് സൂക്തങ്ങളിലും അല്ലാഹു എല്ലാവരുടെയും കൂടെ ഉണ്ടെന്നാണല്ലോ പറയുന്നത്. എന്താണ് എല്ലാവരുടെയും കൂടെ ഉണ്ട് എന്ന് പറഞ്ഞാലുള്ള ഉദ്ദേശ്യം? അല്ലാഹുവിന്റെ കാഴ്ചയില്‍ നിന്നോ കേള്‍വിയില്‍ നിന്നോ അറിവില്‍ നിന്നോ മാറിനിന്ന് ഒരു നിമിഷം പോലും അല്ലാഹുവിന്റെ പടപ്പുകളില്‍ ഒന്നിനും കഴിയില്ല എന്നാണ് ഇതിനര്‍ഥം. മുഴുവന്‍ സമയവും അല്ലാഹുവിന്റെ വലയത്തില്‍ തന്നെയാണ് എല്ലാം ഉള്ളത്. 

പ്രത്യേക ഗുണങ്ങളുള്ളവരുടെ കൂടെ അല്ലാഹു ഉണ്ട് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതും നമുക്ക് ക്വുര്‍ആനില്‍ കാണാന്‍ കഴിയുന്നതാണ്. ഉദാഹരണം:

”തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (ക്വുര്‍ആന്‍ 16:128).

”സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു” (ക്വുര്‍ആന്‍ 2:153).

അല്ലാഹു കല്‍പിച്ചതെല്ലാം കഴിയും വിധം ചെയ്യുകയും അല്ലാഹു വിരോധിച്ചതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയും ചെയ്യുന്ന സൂക്ഷ്മതയുള്ളവരുടെയും സുകൃതവാന്മാരുടെയും ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ക്ഷമയോടെ ജീവിക്കുന്നവരുടെയും കൂടെ അല്ലാഹു ഉണ്ട് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രത്യേകമായ കാവലും സഹായവും അവര്‍ക്കുണ്ടാകുമെന്നും അവന് അവരോട് പ്രത്യേകമായ സ്‌നേഹം ഉണ്ടായിരിക്കുമെന്നാണ്.

ചില സന്ദര്‍ഭങ്ങളില്‍ ചില വ്യക്തികളോട് അല്ലാഹു, ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറയും. അതില്‍ പെട്ടതാണ് മൂസാനബി(അ)യോടും ഹാറൂന്‍നബി(അ)യോടും ഫിര്‍ഔനിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞത്. നബി ﷺ യും അബൂബക്കര്‍(റ)വും മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോകുന്ന വേളയില്‍ സൗര്‍ ഗുഹയില്‍ അഭയം തേടിയ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) നബി ﷺ യോട് ശത്രുക്കള്‍ പിടികൂടുമെന്ന ആശങ്കയറിയിച്ചപ്പോള്‍ നബി ﷺ പറഞ്ഞ മറുപടി ക്വുര്‍ആനില്‍ കാണാം: 

”…അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം…” (9:40).

ഇവിടെയും അല്ലാഹു അവര്‍ക്ക് പ്രത്യേകമായ സഹായമായിട്ടുണ്ടെന്നതാണ് ഉദ്ദേശ്യം. 

ചില നല്ല ഗുണങ്ങളുള്ളവരുടെ കൂടെയും അല്ലാഹു ഉണ്ട് എന്ന് പറഞ്ഞല്ലോ. ആ ഗണത്തില്‍ പെടുന്നവരാകുവാനാണ് നാം പരിശ്രമിക്കേണ്ടത്. 

അല്ലാഹു കൂടെയുണ്ടെന്ന ആശ്വാസ വാക്കില്‍ ഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാനബി(അ)യും ഹാറൂന്‍ നബി(അ)യും പോകുകയാണ്. അവര്‍ക്ക് ധൈര്യം ലഭിക്കുന്ന മറ്റൊരു കാര്യം കൂടി അല്ലാഹു അവരെ അറിയിച്ചിട്ടുണ്ട്.

”അവന്‍ (അല്ലാഹു) പറഞ്ഞു: നിന്റെ സഹോദരന്‍ മുഖേന നിന്റെ കൈക്ക് നാം ബലം നല്‍കുകയും നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍” (ക്വുര്‍ആന്‍ 28:35).

ആള്‍ബലവും അധികാരത്തിന്റെ സ്വാധീനവും ഫിര്‍ഔനിന് ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക അധികാര ശക്തി നാം നല്‍കുന്നുണ്ട്. അവര്‍ നിങ്ങള്‍ക്ക് എതിരില്‍ എന്ത് തിന്മ തീരുമാനിച്ചാലും അതൊന്നും നിങ്ങളെ ബാധിക്കുന്നതല്ല എന്ന് അല്ലാഹു അവര്‍ക്ക് വാഗ്ദാനം നല്‍കി. അതോടൊപ്പം വിജയം നിങ്ങള്‍ക്കും നിങ്ങളെ പിന്‍പറ്റിയവര്‍ക്കും ആയിരിക്കുമെന്നും അല്ലാഹു അവര്‍ക്ക് ഉറപ്പ് നല്‍കി. അല്ലാഹുവിങ്കല്‍ നിന്ന് കിട്ടിയ ഈ വാഗ്ദാനത്തില്‍ ഉറച്ച വിശ്വാസമുള്ളവരായതിനാല്‍ പതറാതെ ഫിര്‍ഔനിന്റെ അടുത്തേക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുവാന്‍ പോകുകയാണ് മൂസാനബി(അ)യും ഹാറൂന്‍ നബി(അ)യും.

ചെന്നാല്‍ എന്തെല്ലാം പറയണം എന്നും അല്ലാഹു അവരെ അറിയിച്ചു:

”അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാകുന്നു. അതിനാല്‍ ഇസ്‌റാഈല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദിക്കരുത്. നിന്റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച് തള്ളുകയും പിന്മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 20:47,48).

സൗമ്യമായ വാക്കുകളായിരിക്കണം പറയേണ്ടത് എന്ന് ഇരുവര്‍ക്കും നല്‍കിയ നിര്‍ദേശത്തിന്റെ അര്‍ഥം സത്യം തുറന്ന് പറയാതെ, അഴകുഴമ്പന്‍ ശൈലി ഉപയോഗിക്കണമെന്നല്ല. മറിച്ച് സത്യം തുറന്ന് പറയണം; അത് തന്മയത്വത്തോടെയും നല്ല സമീപനത്തോടെയും ആകണം എന്നതാണ്. പ്രബോധിതര്‍ക്ക് ഇഷ്ടമുള്ള കാര്യം മാത്രം പറഞ്ഞ് അവരെ സുഖിപ്പിച്ച് കൈയിലെടുത്തതിന് ശേഷം മാത്രം സന്ദേശം എത്തിക്കുക എന്നത് ഇസ്‌ലാം പഠിപ്പിച്ച ശൈലിയല്ല. എതിര്‍പ്പുകള്‍ മറികടക്കുവാന്‍ അതാണ് നല്ല മാര്‍ഗം എന്നാണ്ചിലരുടെ ധാരണ. പ്രവാചകന്മാരോളം സല്‍സ്വഭാവികളും പ്രബോധിതരോട് സ്‌നേഹവും ഗുണകാംക്ഷയും കാണിച്ചവര്‍ ഇല്ലല്ലോ. അവര്‍ ഏറ്റവും നല്ല നിലയില്‍ പറഞ്ഞിട്ടും അവര്‍ക്ക് എന്തെല്ലാം സഹിക്കേണ്ടി വന്നു! എത്ര നല്ല രീതിയില്‍ പറഞ്ഞാലും അവരവരുടെ വിശ്വാസത്തെയും ആദര്‍ശത്തെയും ചോദ്യം ചെയ്യുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. എന്നാല്‍ പ്രകോപനമുണ്ടാക്കുന്ന ശൈലി ഒരിക്കലും സ്വീകരിച്ചുകൂടാ.

”എന്നിട്ട് നിങ്ങള്‍ ഫിര്‍ഔനിന്റെ അടുക്കല്‍ ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു. ഇസ്‌റാഈല്‍ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട് (നിങ്ങള്‍ ഇരുവരും പോകുക)” (ക്വുര്‍ആന്‍ 26:16,17).

അല്ലാഹു അവരോട് കല്‍പിച്ചത് പോലെ ഫിര്‍ഔനിന്റെ അടുത്തേക്ക് പോയി ഇതെല്ലാം പറഞ്ഞു. ഞാനാണ് അത്യുന്നതനായ നിങ്ങളുടെ രക്ഷിതാവ് എന്ന് വാദിക്കുന്ന ഫിര്‍ഔനിന്റെ അടുത്ത് ചെന്ന് പറയുന്നത് ‘തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു’ എന്നാണ്. അവന്റെ വാദത്തിനെതിരില്‍ ആദ്യമായി ഈജിപ്തില്‍ മുഴങ്ങുന്ന ശബ്ദം. ഫിര്‍ഔന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത വാക്കുകള്‍.

മൂസാനബി(അ)യുടെ സംസാരം കേട്ട ഫിര്‍ഔന്‍ അത് സ്വീകരിക്കുവാന്‍ മനസ്സ് കാട്ടിയില്ല. അതിനു പകരം ചില ന്യായങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ചെറുതാക്കുവാനാണ് ശ്രമിച്ചത്. ‘മൂസാ, നീ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ നോക്കി വളര്‍ത്തി. ഞങ്ങളില്‍ (ക്വിബ്ത്വികളില്‍) പെട്ട ഒരാളെ നീ കൊന്നു കളയുകയും ചെയ്തു. നീ വലിയ നന്ദികേടാണ് കാണിക്കുന്നത്’ എന്നെല്ലാം ആദ്യം പറഞ്ഞതിന് ശേഷം അവന്‍ ചോദിച്ചു:

”…എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?” (ക്വുര്‍ആന്‍ 26:23).

”അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്?” (ക്വുര്‍ആന്‍ 20:49).

മൂസാ(അ) ആരാണ് റബ്ബ് എന്ന് പരിചയപ്പെടുത്തി കൊടുത്തു: ”…ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു; നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍” (ക്വുര്‍ആന്‍ 26:24).

”അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്” (ക്വുര്‍ആന്‍ 20:50).

ഏഴ് ആകാശങ്ങളുടെയും മനുഷ്യരും മൃഗങ്ങളും പറവകളും ഉറുമ്പുകളും വൃക്ഷങ്ങളും മറ്റു പ്രാണികളും ഇഴജീവികളും സമുദ്രവും അതിലെ ജീവികളുമടക്കം അനന്തകോടി ജീവികളുടെയും അജൈവ വസ്തുക്കളുടെയുമെല്ലാം രക്ഷിതാവാണ് അല്ലാഹു. അവനാണ് റബ്ബ്. അവനാണ് എല്ലാറ്റിനും അവയുടെതായ പ്രകൃതം നല്‍കിയ രക്ഷിതാവ് എന്ന് മൂസാ(അ) മറുപടി നല്‍കി. കൃത്യവും വ്യക്തവുമായ ഈ മറുപടി കേട്ടപ്പോള്‍ ഇപ്രകാരമൊരു ചോദ്യമാണ് ഫിര്‍ഔനില്‍ നിന്നുണ്ടായത്: 

”അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്?” (ക്വുര്‍ആന്‍ 20:51).

ഫിര്‍ഔന്‍ ചോദിച്ച ഈ ചോദ്യം ഇന്നും പലരും ചോദിക്കാറുണ്ട്! സത്യം പറയുമ്പോള്‍ സത്യത്തിന്റെ എതിരാളികള്‍ വലിയ ചോദ്യമായി ചോദിക്കുന്ന ഒന്നാണ്; നിങ്ങള്‍ പറയുന്നത് മാത്രം ശരിയും ഞങ്ങളുടെത് തെറ്റും ആണെങ്കില്‍, മരണപ്പെട്ട് ക്വബ്‌റില്‍ കിടക്കുന്ന ഞങ്ങളുടെ പൂര്‍വികരുടെ സ്ഥിതി എന്താണ്, അവര്‍ നരകത്തിലോ സ്വര്‍ഗത്തിലോ എന്നത്.

ഫിര്‍ഔനിന്റെ ചോദ്യത്തിന് മൂസാനബി(അ) നല്‍കിയ ഉത്തരമാണ് വിശ്വാസികള്‍ക്ക് അസത്യത്തിന്റെ വക്താക്കള്‍ക്ക് നല്‍കാനുള്ളത്:

”അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍…” (ക്വുര്‍ആന്‍ 20:52,53).

അല്ലാഹു മനുഷ്യന് ഭൂമിയില്‍ ജീവിക്കുവാന്‍ വേണ്ടി ഒരുക്കിയ വിവിധ സംവിധാനങ്ങളെ മൂസാ(അ) ഫിര്‍ഔനിന് മുന്നില്‍ എടുത്തു പറഞ്ഞു. ഇതൊക്കെ താനാണ് ചെയ്തതെന്ന് പറയുവാനോ അവകാശപ്പെടുവാനോ ഫിര്‍ഔനിന് കഴിയില്ലല്ലോ. 

(തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക