മൂസാ നബി (അ) – 26

മൂസാ നബി (അ) - 26

മൂസാനബി(അ)യുടെ മരണം

മൂസാനബി(അ)യെ ജനങ്ങള്‍ ഉപദ്രവിച്ചത്

മൂസാ നബി(അ)യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ കൂടെ കൂടിയവരില്‍ നിന്നും കുത്തുവാക്കുകളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിനെ സംബന്ധിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നത് കാണുക:

”സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു” (ക്വുര്‍ആന്‍ 33:69).

‘നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോ, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ,്’ ‘ഞങ്ങള്‍ക്ക് ഒരേ പോലുള്ള ഭക്ഷണം പോരാ, വ്യത്യസ്തത വേണം,’ ‘അല്ലാഹുവിനെ പരസ്യമായി കാണാതെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കില്ല’ എന്നൊക്കെ പറഞ്ഞ് അവര്‍ മൂസാ നബി(അ)യെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ നാം മുമ്പ് വിവരിച്ചതാണ്. ഏതായിരുന്നാലും എങ്ങനെയെല്ലാം അവര്‍ ദ്രോഹിച്ചുവോ, അതില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്നാണ് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. അതിന് പുറമെ മറ്റൊരു ഉപദ്രവത്തെ പറ്റി നബിﷺ നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്.

ബനൂഇസ്‌റാഈല്യര്‍ നഗ്‌നത പ്രകടമാക്കി, പരസ്പരം നോക്കിക്കൊണ്ടായിരുന്നു കുളിച്ചിരുന്നത്. എന്നാല്‍ മൂസാ(അ) അങ്ങനെയായിരുന്നില്ല. അദ്ദേഹം ലജ്ജയുള്ള ആളായിരുന്നു. നബിﷺ അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘തീര്‍ച്ചയായും മൂസാ ലജ്ജയുള്ളവനും (നഗ്‌നത മുഴുവനും) മറയ്ക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ കാരണം തൊലിയില്‍ നിന്നും യാതൊന്നും കാണപ്പെടുമായിരുന്നില്ല. അങ്ങനെ ബനൂ ഇസ്‌റാഈല്യരില്‍ നിന്ന് അദ്ദേഹത്തെ ഉപദ്രവിക്കുന്നവര്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘മൂസാ ഇങ്ങനെ മറച്ചുവെക്കുന്നത്, അവന്റെ തൊലിയില്‍ പാണ്ടുപോലുള്ള ന്യൂനത നിമിത്തമോ അല്ലെങ്കില്‍ അദ്ദേഹത്തിന് വൃഷണവീക്കം ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന് വേറെന്തോ ഒരു കുഴപ്പം ഉള്ളത് കൊണ്ടോ ആണ്.” (അത് ആളുകള്‍ കാണാതിരിക്കാനാണ് മൂസാ(അ) മറ സ്വീകരിച്ച് കുളിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്).

ഏതായിരുന്നാലും, മൂസാനബി(അ)യെ കുറിച്ച് അവര്‍ നടത്തിയ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിച്ചു.

”മൂസായെ പറ്റി അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ മുക്തനാക്കുവാന്‍ ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹം ഒരു ദിവസം ഒറ്റക്കായിരുന്നു. അങ്ങനെ തന്റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. പിന്നീട് കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ വസ്ത്രം എടുക്കാനായി മുന്നോട്ടു വന്നു. (അപ്പോള്‍ ആ) കല്ല് അദ്ദേഹത്തിന്റെ വസ്ത്രവുമായി ഓടി. അപ്പോള്‍ മൂസാ(അ) തന്റെ വടിയുമായി കല്ലിന് പിറകെ പുറപ്പെട്ടു. എന്നിട്ട് ‘കല്ലേ എന്റെ വസ്ത്രം, കല്ലേ എന്റെ വസ്ത്രം’ എന്ന് വിളിച്ച് പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹം ബനൂ ഇസ്‌റാഈല്യരിലെ പ്രമാണിമാരിലേക്ക് എത്തുന്നത് വരെ പോയി.”

”അങ്ങനെ അവര്‍ അദ്ദേഹത്തെ അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചതായി, നഗ്‌നാവസ്ഥയില്‍ കാണുകയുണ്ടായി. അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കല്ല് നില്‍ക്കുകയും തന്റെ വസ്ത്രം എടുക്കുകയും അത് ധരിക്കുകയും ചെയ്തു. എന്നിട്ട് തന്റെ വടികൊണ്ട് ആ കല്ലിനെ ശക്തിയായി അടിച്ചു. അല്ലാഹുവാണ് സത്യം, അദ്ദേഹത്തിന്റെ അടികൊണ്ട് ആ കല്ലില്‍ ആറോ ഏഴോ അടയാളങ്ങള്‍ ഉണ്ടായി.

അതാണ് അല്ലാഹു (സൂറത്തുല്‍ അഹ്‌സാബ് 69ല്‍) പറഞ്ഞത്: ‘സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു” (ബുഖാരി).

നബിﷺയെ ജനങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ വിഷമിപ്പിക്കുമ്പോഴെല്ലാം മൂസാ നബി(അ)യെ അദ്ദേഹത്തിന്റെ ജനത വിഷമിപ്പിച്ചത് എടുത്തു പറയാറുണ്ടായിരുന്നു എന്ന് നമുക്ക് ഹദീഥുകളില്‍ കാണാം. ഒരു സംഭവം കാണുക:

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”റസൂല്‍ﷺ ഒരു സമ്പത്ത് വീതിക്കുകയായിരുന്നു. അപ്പോള്‍ അന്‍സ്വാറുകളില്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! മുഹമ്മദ് ഇതുകൊണ്ട് അല്ലാഹുവിന്റെ മുഖം ഉദ്ദേശിക്കുന്നില്ല.’ അപ്പോള്‍ ഞാന്‍ റസൂല്‍ﷺയുടെ അടുത്തു ചെന്നു. എന്നിട്ട് ഞാന്‍ അത് നബിയെ അറിയിച്ചു. അപ്പോള്‍ നബിﷺയുടെ മുഖം വിവര്‍ണമായി. നബിﷺ പറയുകയും ചെയ്തു: ‘അല്ലാഹു മൂസാ(അ)ന് കരുണ ചൊരിയട്ടെ. ഇതിലേറെ എത്ര (കാരണങ്ങള്‍)കൊണ്ട് അദ്ദേഹം ദ്രോഹിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിക്കുകയുണ്ടായി” (ബുഖാരി).

വാനാരോഹണ യാത്രയില്‍ നബിﷺ കണ്ടുമുട്ടിയത്

നാം ഇന്ന് അഞ്ച് നേരം നമസ്‌കരിക്കുന്നത്, അഞ്ചായി ചുരുക്കപ്പെട്ടതില്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മൂസാനബി(അ)ക്കും പങ്കുണ്ട്. നബിﷺയുടെ ജീവിതത്തില്‍ ഉണ്ടായ അത്ഭുതമായിരുന്നു ഇസ്‌റാഅ്, മിഅ്‌റാജ് യാത്ര. വാനലോകത്തിലൂടെയുണ്ടായ ‘മിഅ്‌റാജ്’ യാത്രയില്‍ വെച്ച് അല്ലാഹു ഈ സമുദായത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുകയുണ്ടായി.

ആ സംഭവവുമായി ബന്ധപ്പെട്ട ഹദീഥിന്റെ ഭാഗം കാണുക:

”…അങ്ങനെ അല്ലാഹു എന്റെ ഉമ്മത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കി. അങ്ങനെ അതുമായി ഞാന്‍ മടങ്ങി. ഞാന്‍ മൂസായുടെ അരികിലൂടെ നടക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു: ‘എന്താണ് അല്ലാഹു താങ്കളുടെ ഉമ്മത്തിന് നിര്‍ബന്ധമാക്കിയത്?’ ഞാന്‍ പറഞ്ഞു: ‘അമ്പത് നേരത്തെ നമസ്‌കാരം.’ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ റബ്ബിലേക്ക് മടങ്ങുക, (കാരണം) തീര്‍ച്ചയായും നിന്റെ സമുദായത്തിന്അത് സാധ്യമല്ല.’ അങ്ങനെ ഞാന്‍ മടങ്ങി. അങ്ങനെ അത് പകുതിയാക്കി നിശ്ചയിച്ചു. അങ്ങനെ ഞാന്‍ മൂസായിലേക്ക് മടങ്ങി. ഞാന്‍ പറഞ്ഞു: ‘അത് പകുതിയാക്കിയിരിക്കുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക. തീര്‍ച്ചയായും നിന്റെ ഉമ്മത്തിന് അത് സാധ്യമല്ല.’ അങ്ങനെ ഞാന്‍ മടങ്ങി.എന്നിട്ട് അല്ലാഹു പറഞ്ഞു: ‘അത് അഞ്ചാകുന്നു. അത്(പ്രതിഫലത്തില്‍) അമ്പതാകുന്നു. (ഇനി) എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുന്നതല്ല.’ അങ്ങനെ ഞാന്‍ മൂസായിലേക്ക് മടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ രക്ഷിതാവില്‍ നിന്ന് ഞാന്‍ ലജ്ജിക്കുന്നു” (ബുഖാരി).

അഞ്ച് നേരത്തെ നമസ്‌കാരത്തിന് അമ്പത് നേരത്തെ നമസ്‌കാരത്തിന്റെ പ്രതിഫലമാക്കി അല്ലാഹു നമ്മോട് കാരുണ്യം കാണിച്ചതില്‍ മൂസാനബി(അ)യുടെ പ്രത്യേകമായ ഇടപെടല്‍ നാം കാണുകയുണ്ടായി.

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുവാനായി ഈ സംഭവം തെളിവായി ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. മരണപ്പെട്ട മൂസാനബി(അ)യോട് മുഹമ്മദ് നബിﷺ സഹായം തേടി എന്നും മൂസാ(അ) നബിﷺയെ സഹായിച്ചു എന്നും അതിനാല്‍ നമുക്കും പ്രയാസത്തിന്റെ സമയത്ത് മരണപ്പെട്ട മഹാത്മാക്കളോട് തേടാം എന്നും ഇവര്‍ ജല്‍പിക്കുന്നു. വാസ്തവത്തില്‍ ഇവിടെ എന്ത് പ്രാര്‍ഥനയാണ് ഉണ്ടായത്? അല്ലെങ്കില്‍ പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്ന എന്ത് സഹായ തേട്ടമാണ് ഇവിടെ ഉണ്ടായത്? ജീവനോടെ തന്റെ മുന്നില്‍ കണ്ട മൂസാ നബി(അ)യോട് നബിﷺ സംസാരിച്ചു എന്നല്ലേ ഇവിടെയുള്ളൂ. അതല്ലാതെ കേള്‍വിയുടെയും അറിവിന്റെയും പരിധിക്കപ്പുറത്തുള്ള മൂസാനബി(അ)യെ വിളിച്ച് ‘മൂസാ നബിയേ, അല്ലാഹു ഇതാ എന്റെ ഉമ്മത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. അത് ലഘൂകരിച്ച് കിട്ടാനായി അങ്ങ് എന്നെ സഹായിക്കണേ’ എന്ന് നബിﷺ തേടിയിട്ടില്ലല്ലോ. ഈ സംഭവത്തെ മരണപ്പെട്ടവരെ വിളിക്കാന്‍ തെളിവാക്കുന്നവരുടെ തെളിവില്ലായ്മയാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. 

മൂസാനബി(അ)യുടെ വഫാത്ത്

നബിﷺ, മൂസാ(അ)യുടെ വഫാത്തുമായി ബന്ധപ്പെട്ട ഒരു സംഭവം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കളും ഹദീഥുകളെ പരിഹസിക്കുന്നവരും നിഷേധിക്കുന്നവരും ഇമാം ബുഖാരിയെ ആക്ഷേപിക്കുന്നവരും പൊക്കിപ്പിടിക്കുന്ന ഒരു സംഭവമാണ് അത്.

മൂസാ(അ)യുടെ പ്രായമൊന്നും ക്വുര്‍ആനോ സുന്നത്തോ നമുക്ക് അറിയിച്ച് തന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ചുണ്ടായ അത്ഭുതകരമായ ഒരു സംഭവം ഹദീഥുകളില്‍ വന്നിട്ടുണ്ട്. സംഭവം ഇങ്ങനെ:

മൂസാ(അ)യുടെ അടുക്കല്‍ മലക്കുല്‍ മൗത്ത് വന്നപ്പോള്‍ അദ്ദേഹത്തിനത് മനസ്സിലായില്ല. ശത്രുക്കളില്‍ നിന്നും കൂടെയുള്ളവരില്‍ നിന്നുമെല്ലാം പലരൂപത്തിലുള്ള വിഷമതകളും അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വമായിരുന്നല്ലോ അദ്ദേഹം. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍, മൂസാ(അ) തന്റെ വീട്ടില്‍ കതകടച്ച് തനിച്ചിരിക്കുമ്പോഴാണ് മലക്കുല്‍മൗത്ത് അദ്ദേഹത്തിന്റെ അടുത്ത് വരുന്നത്. വന്നതാകട്ടെ, മനുഷ്യരൂപത്തിലും. അദ്ദേഹം എങ്ങനെയാണ് തന്റെ വീട്ടില്‍ കയറിയതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. 

എന്നിട്ട് (മലക്ക്) അദ്ദേഹത്തോട് പറഞ്ഞു: ”താങ്കളുടെ രക്ഷിതാവിന് ഉത്തരം നല്‍കുവിന്‍.”

ഞാന്‍ നിന്റെ ആത്മാവിനെ പിടിക്കാനാണ് വന്നിരിക്കുന്നത്. അല്ലാഹുവിലേക്ക് മടങ്ങാന്‍ തയ്യാറായിക്കൊള്ളുക എന്നെല്ലാമാണ് ആഗതന്‍ പറയുന്നത്. അനുവാദം കൂടാതെ ആരെങ്കിലും തന്റെ വീട്ടില്‍ കയറിവരികയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആരും പേടിക്കുമല്ലോ. മൂസാ(അ)ന് മറഞ്ഞ കാര്യങ്ങളൊന്നും അറിയില്ലാത്തതിനാല്‍ വന്നത് മലക്കാണെന്ന് അദ്ദേഹത്തിന് മനസ്സിലായതുമില്ല. ഇസ്ലാമിക ഭരണമുള്ള ഒരു നാട്ടില്‍, അനുവാദം കൂടാതെ വീട്ടില്‍ ഒരാള്‍ കയറുകയും എന്നിട്ട് ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ അയാളെ വീട്ടുടമ വല്ലതും ചെയ്താല്‍ അതിനെതിരില്‍ ഭരണാധികാരിക്ക് പ്രതികാരം ചെയ്യാന്‍ അനുവാദമില്ലെന്നാണ് ഇസ്‌ലാമിക നിയമം.

ഏതായിരുന്നാലും മൂസാ(അ)യുടെ അടുക്കലേക്ക് അല്ലാഹു മലക്കിനെ മനുഷ്യരൂപത്തില്‍, ഒരു പരീക്ഷണമെന്നോണം അയച്ചു. മൂസാ(അ)നെ അപ്പോള്‍ മരിപ്പിക്കണമെന്നത് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. മലക്ക് വന്നു. തന്റെ വീട്ടില്‍ തനിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ കൊലവിളി നടത്തി ഒരാള്‍ വന്നാല്‍ കഴിയും വിധം ആരും തടയുമല്ലോ.  മൂസാനബി(അ)യുടെ അടുക്കലേക്ക് മനുഷ്യ രൂപത്തില്‍ മലക്ക് വന്നപ്പോള്‍ അത് തന്നെ സംഭവിച്ചു. 

നബിﷺ പറഞ്ഞു: ”അപ്പോള്‍ മൂസാ(അ) മലക്കുല്‍ മൗത്തിന്റെ കണ്ണിന് ഒരു അടി വെച്ചുകൊടുത്തു. അങ്ങനെ അത് പൊട്ടി.”

മലക്കുല്‍ മൗത്തിന്റെ കണ്ണ് പൊട്ടി എന്നതിന്റെ ഉദ്ദേശ്യം, വന്ന ആ മനുഷ്യരൂപത്തിന്റെ കണ്ണ് പൊട്ടി എന്നാണ്. എന്നിട്ട് മലക്കുല്‍ മൗത്ത് അല്ലാഹുവിലേക്ക് മടങ്ങി. 

നബിﷺ പറഞ്ഞു: ”അങ്ങനെ മലക്ക് അല്ലാഹുവിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു: ‘മരണം ഉദ്ദേശിച്ചിട്ടില്ലാത്ത നിന്റെ ഒരു ദാസനിലേക്ക് എന്നെ നീ അയച്ചല്ലോ. നിശ്ചയമായും അദ്ദേഹം എന്റെ കണ്ണ് പൊട്ടിച്ചിരിക്കുന്നു.” 

നബിﷺ പറഞ്ഞു: ”അല്ലാഹു അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കണ്ണ് തിരികെ നല്‍കി.”

മരണത്തെ ഉദ്ദേശിച്ചാണ് അല്ലാഹു മലക്കിനെ അയച്ചതെങ്കില്‍ മലക്കിനെ അല്ലാഹു തനതായ രൂപത്തില്‍ അയക്കുമായിരുന്നു. അപ്പോള്‍ മൂസാ നബി(അ)ക്ക് അത് മനസ്സിലാകുകയും ചെയ്യുമായിരുന്നു. മാത്രവുമല്ല, അല്ലാഹു പ്രവാചകന്മാരെ മരിപ്പിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കും എന്ന് നബിﷺ പറഞ്ഞിട്ടുമുണ്ട്.

നബിﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”നിശ്ചയമായും ഒരു നബിയും മരണപ്പെടുകയില്ല. അവരോട് ഇഹലോകമാണോ പരലോകമാണോ തെരഞ്ഞെടുക്കുന്നത് എന്ന് അനുവാദം ചോദിക്കപ്പെടുന്നത് വരെ.” (ബുഖാരി).

എന്നാല്‍ ഒരു മനുഷ്യന്റെ രൂപത്തില്‍ അക്രമസ്വഭാവത്തില്‍ ചെല്ലുമ്പോള്‍ സ്വാഭാവികമായും ഒരു മനുഷ്യന്‍ പ്രതികരിക്കുന്ന ഒരു പ്രതികരണം മാത്രമായിരുന്നു അത്.

നബിﷺ വിവരിക്കുന്നു: ”അല്ലാഹു പറഞ്ഞു: ‘നീ എന്റെ അടിമയിലേക്ക് മടങ്ങുക. എന്നിട്ട് ചോദിക്കുക: നീ ഐഹിക ജീവിതം ഉദ്ദേശിക്കുന്നുവോ? തീര്‍ച്ചയായും നീ ഐഹിക ജീവിതത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കാളയുടെ പുറത്ത് താങ്കളുടെ കൈ വെക്കുക. എന്നിട്ട് താങ്കളുടെ കൈ വെക്കുന്ന സ്ഥലങ്ങളില്‍ എത്ര രോമങ്ങളുണ്ടോ, അതിനനുസരിച്ച് ഓരോ രോമത്തിനും ഓരോ വര്‍ഷം എന്ന തോതില്‍ ആയുസ്സ് വര്‍ധിപ്പിച്ചു തരുന്നതാണ്.”

ജീവിക്കാനുള്ള കൊതികൊണ്ടല്ല മൂസാ(അ) മലക്കിനെ അടിച്ചതെന്ന് ഈ ഭാഗം നമുക്ക് വ്യക്തമാക്കി ത്തരുന്നുണ്ട്. കാരണം, ജീവിതമാണോ മരണമാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മൂസാ(അ) നേരത്തെ പ്രതികരിച്ചത് പോലെ പ്രതികരിച്ചിട്ടില്ല. മലക്കിനോട് അല്ലാഹു ചോദിക്കാന്‍ പറഞ്ഞത് പ്രകാരം മലക്ക് ചോദിച്ചു. ജീവിക്കാന്‍ കൊതിയുള്ള ആളായിരുന്നെങ്കില്‍ നല്ല രോമങ്ങളുള്ള കാളയെ ആണല്ലോ അദ്ദേഹം തിരയുക. എന്നാല്‍ മൂസാ(അ) അദ്ദേഹത്തോട് ചോദിക്കുകയാണ്:

”പിന്നെ എന്താണ് സംഭവിക്കുക?”

മലക്ക് പറഞ്ഞു: ”പിന്നീട് നിങ്ങള്‍ മരിക്കുന്നതാണ്.”

അദ്ദേഹം പറഞ്ഞു: ”എന്നാല്‍ ഇപ്പോള്‍ തന്നെ, ഏറ്റവും അടുത്ത സമയം തന്നെ.”

തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചു: ”എന്റെ രക്ഷിതാവേ, ഈ പരിശുദ്ധ ഭൂമിയില്‍ നിന്ന് എന്നെ നീ മരിപ്പിക്കേണമേ.”

ഈ സംഭവം ഇമാം ബുഖാരിയുടെ സ്വഹീഹില്‍ നമുക്ക് കാണാവുന്നതാണ്. തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കും പ്രകാരം അവിശ്വസനീയമായതോ, ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതോ ആയ യാതൊന്നും ഇവിടെ സംഭവിച്ചിട്ടുമില്ല. ഉണ്ടെങ്കില്‍ തന്നെയും വഹ്‌യിന്റെ മീതെ സ്വന്തം ബുദ്ധിക്ക് സ്ഥാനമില്ല.

മൂസാനബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു അദ്ദേഹത്തെ വഫാത്താക്കുകയും ചെയ്തു. എവിടെയാണ് അദ്ദേഹത്തിന്റെ ക്വബ്ര്‍ സ്ഥിതി ചെയ്യുന്നത് എന്ന് നമുക്ക് അറിയാന്‍ സാധിച്ചിട്ടില്ല. മൂസാ(അ) ക്വബ്‌റില്‍ വെച്ച് നമസ്‌കരിക്കുന്നതായി നബിﷺ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയില്‍ കണ്ടിട്ടുണ്ടെന്ന് ഹദീഥില്‍ വന്നിട്ടുണ്ടല്ലോ.

പ്രവാചകന്മാരുടെ ക്വബ്‌റായി ഇന്ന് അറിയപ്പെട്ടിടത്തോളം മദീനയിലുള്ള മുഹമ്മദ് നബിﷺയുടെ ക്വബ്‌റിന്റെ സ്ഥാനം മാത്രമെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 25

മൂസാ നബി (അ) - 25

ആരാണ് ഖദ്വിര്‍(അ)?

ഖദ്വിര്‍(അ)നെ പറ്റി പണ്ഡിതന്മാര്‍ നടത്തിയ ചില ചര്‍ച്ചകളും സമൂഹത്തില്‍ അദ്ദേഹത്തെക്കുറിച്ച് നിലവിലുള്ള ചില തെറ്റായ വിശ്വാസത്തെയും കുറിച്ചാണ് ഇനി വിവരിക്കാന്‍ പോകുന്നത്. 

എന്ത്‌കൊണ്ട് ‘ഖദ്വിര്‍’ എന്ന നാമം?

‘ഖദ്വിര്‍’ എന്ന പദത്തിന് ‘പച്ച’ എന്ന് അര്‍ഥമുണ്ട്. എന്താണ് അദ്ദേഹത്തിന് അപ്രകാരം ഒരു നാമം വിളിക്കപ്പെടാന്‍ കാരണം എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”നിശ്ചയമായും അദ്ദേഹം ഖദ്വിര്‍ എന്ന് വിളിക്കപ്പെട്ടത്, അദ്ദേഹം ഉണങ്ങിയ പുല്ലിനരികില്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പുറകില്‍ നിന്ന് അവയുടെ അടിഭാഗത്തുനിന്ന് പച്ച വര്‍ണത്തില്‍ ഉയര്‍ന്നുവന്നു (എന്നതിനാലാണ്).”

ഖദ്വിര്‍(അ)ന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അത്ഭുതമായിരുന്നു അത്.

നബിയോ വലിയ്യോ?

ഖദ്വിര്‍(അ) നബിയാണോ, അതല്ല അല്ലാഹുവിലേക്ക് അടുപ്പം കിട്ടിയ വലിയ്യാണോ എന്ന ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ നടന്നിട്ടുണ്ടെന്ന് നാം മുമ്പ് പറഞ്ഞിരുന്നുവല്ലോ. പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും അദ്ദേഹം ഒരു പ്രവാചകനും (നബി) ദൂതനുമാണ് (റസൂല്‍) എന്ന അഭിപ്രായക്കാരാകുന്നു. മൂസാ(അ)-ഖദ്വിര്‍(അ) സംഭവത്തിലെ പല സന്ദര്‍ഭങ്ങളും അതിന് തെളിവായി അവര്‍ സ്വീകരിച്ചിട്ടുമുണ്ട്.

മൂന്ന് സംഭവങ്ങളുടെയും വ്യാഖ്യാനം നല്‍കിയതിന് ശേഷം ഖദ്വിര്‍(അ) പറഞ്ഞത് ”അതൊന്നും എന്റെ അഭിപ്രായ പ്രകാരമല്ല ഞാന്‍ ചെയ്തത്” എന്നായിരുന്നു എന്ന് നാം മനസ്സിലാക്കിയതാണല്ലോ. ഈ പ്രയോഗം തന്നെ അദ്ദേഹം പ്രവാചകനാണെന്നതിന് മതിയായ തെളിവാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

അല്ലാഹു മൂസാനബി(അ)യോട് താങ്കളെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹത്തെയും തേടിയാണല്ലോ മൂസാ(അ) യാത്രയായത്. പിന്നീട് അദ്ദേഹത്തെ കണ്ട സന്ദര്‍ഭത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമായിരുന്നു: 

”അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം(റഹ്മത്ത്) നല്‍കുകയും നമ്മുടെ പക്കല്‍നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്” (ക്വുര്‍ആന്‍ 18:65).

ഒരു പ്രവാചകനെക്കാള്‍ കൂടുതല്‍ അറിവുള്ളവരായി പ്രവാചകന്മാരല്ലാതെ വേറൊരാള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലല്ലോ. അപ്പോള്‍ മൂസാനബി(അ)യെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന്പറയുമ്പോള്‍ അതിനര്‍ഥം ഖദ്വിര്‍(അ) പ്രവാചകനാണ് എന്നായിരിക്കും. അതുപോലെ തന്നെ പ്രവാചകനെക്കാള്‍ സ്ഥാനമുള്ള ഒരു വലിയ്യും ഉണ്ടായിരിക്കില്ലല്ലോ. ഇതെല്ലാം ഖദ്വിര്‍(അ) പ്രവാചകന്‍ തന്നെയാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സൂക്തത്തിലെ ‘റഹ്മത്ത്’ എന്ന പദത്തിന്റെ ഉദ്ദേശം വഹ്‌യ് (ദിവ്യബോധനം) ആണെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.  സന്ദര്‍ഭങ്ങളും തെളിവുകളും അദ്ദേഹം നബിയായിരുന്നു എന്നതിലേക്ക് തന്നെയാണ് വെളിച്ചം തരുന്നത്.

എന്നാല്‍ പ്രവാചകനല്ല എന്ന അഭിപ്രായവും പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട് എന്നതും നാം മറന്ന് പോകരുത്. 

ഖദ്വിര്‍(അ)നെ ഒരു വലിയ്യായിട്ട് കാണുകയും അങ്ങനെത്തന്നെയാകണം എന്ന് വാശി കാണിക്കുകയും ചെയ്യന്നവരുണ്ട്. അവര്‍ക്ക് അതിന് പിന്നില്‍ ചില ദുരുദ്ദേശങ്ങളും ഉണ്ട്. ദുരുദ്ദേശങ്ങളില്ലാതെയും വലിയ്യാണെന്ന് പറഞ്ഞവരുണ്ടെന്ന് നാം നേരത്തെ സൂചിപ്പിച്ചു. 

ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപനങ്ങളില്‍ നിന്നും തികച്ചും വേറിട്ട് പല വിശ്വാസങ്ങളും ലോകത്ത് പ്രചരിപ്പിക്കുന്ന പിഴച്ച കക്ഷികള്‍ ഉണ്ട്. പ്രവാചകന്മാരെക്കാള്‍ സ്ഥാനമുള്ള ഔലിയാഅ് ഉണ്ട് എന്നത് അത്തരക്കാര്‍ പ്രചരിപ്പിക്കുന്ന ഒരു അന്ധവിശ്വാസമാണ്. അവര്‍ പറയുന്നത് ‘ഔലിയാഅ് (അറിവിന്റെ) സാഗരത്തിലേക്ക് ഊളിയിട്ടപ്പോഴും അമ്പിയാഅ് സമുദ്രത്തിന്റെ തീരത്തിലായിരുന്നു’ എന്നാണ്. അല്ലാഹുവില്‍ നിന്നും നേരിട്ട് ചില പ്രത്യേക അറിവുകള്‍ ഇവര്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്നും അത് നബിമാര്‍ക്ക് കിട്ടിയിട്ടില്ലെന്നുമാണ് ചില പിഴച്ച കക്ഷികളുടെ വാദം. ഈ വാദം ഇസ്‌ലാമികമല്ലെന്ന് നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

ഖാദിയാനികള്‍ ഈസാ(അ) മരണപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നത് നാം കണ്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയാണ്? ഈസാ(അ) മരിച്ചിട്ടില്ല എന്ന് വന്നാല്‍ മിര്‍സാ ഗുലാം നബിയായി വരുന്നതിനെ അവര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ അവര്‍ക്ക് ഈസാ(അ) മരണപ്പെട്ടിരിക്കുന്നു എന്ന് സ്ഥാപിക്കേണ്ടതുണ്ട്. ഇതുപോലെ ഖദ്വിര്‍(അ) നബിയാണെന്ന് വിശ്വസിച്ചാല്‍ ചിലരുടെ ചില താല്‍പര്യങ്ങള്‍ നടക്കാതെ പോകും. അതിനാല്‍ അവര്‍ ഖദ്വിര്‍(അ) വലിയ്യാണന്നേ വിശ്വസിക്കൂ. നബിയാണെന്ന് സങ്കല്‍പിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല.  

അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വിശ്വാസം പ്രവാചകന്മാരെക്കാള്‍ സ്ഥാനമുള്ള ഒരു വലിയ്യ് ഉണ്ടാകില്ല എന്നാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ പല ത്വരീക്വത്തുകാരുടെയും വിശ്വാസം ഇതിനെതിരാണ്.  പ്രവാചകന്മാരെക്കാള്‍ വലിയ വലിയ്യ് ഉണ്ടാകുമോ? ഇബ്‌നു ഹജര്‍(റഹ്) പറയുന്നത് കാണുക:

”താങ്കളെക്കാള്‍ അറിവുള്ളവന്‍ എന്ന വാക്ക്, ഖദ്വിര്‍(അ) നബിയാണ്; അല്ല, നബിയും മുര്‍സലുമാണെന്നത് പ്രകടമാക്കുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഒരു ആളെക്കാള്‍ വേറൊരാള്‍ക്ക് ഉന്നതന്‍ എന്ന ശ്രേഷ്ഠത കല്‍പിക്കല്‍ അനിവാര്യമാകുന്നു. അത് നിരര്‍ഥകമായ വാക്കാണല്ലോ” (ഫത്ഹുല്‍ബാരി).

”അദ്ദേഹം (ഖദ്വിര്‍) നബിയായിരിക്കുക എന്ന് വിശ്വസിക്കല്‍ അനിവാര്യമാക്കുന്നുണ്ട്. അങ്ങനെയല്ലെങ്കില്‍ ബാത്വിലിന്റെ കക്ഷികള്‍ അവരുടെ വാദത്തില്‍ കടിച്ച് തൂങ്ങും. (എന്താണ് അവരുടെ പിഴച്ച വാദം?) തീര്‍ച്ചയായും വലിയ്യ് നബിയെക്കാള്‍ ശ്രേഷ്ഠനാണ് (എന്നാകുന്നു). അത് ഒരിക്കലും അനുവദിച്ചുകൂടാ” (ഫത്ഹുല്‍ബാരി).

ഔലിയാഇന് വ്യത്യസ്ത പദവികള്‍ ഉണ്ടെന്നും അതില്‍ ഉയര്‍ന്ന പദവിയില്‍ എത്തിയവര്‍ ശരീഅത്തിന് എതിരായി വല്ലതും ചെയ്യുന്നത് കണ്ടാല്‍ അതിനെ നമുക്ക് ചോദ്യം ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള പല വിതണ്ഡ വാദങ്ങളും ചില ത്വരീക്വത്തുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്.  ഇതിന് തെളിവാക്കുന്നതോ ക്വുര്‍ആനിലെ മൂസാ(അ)-ഖദ്വിര്‍(അ) ചരിത്രവും! ഇവരുടെ വാദ പ്രകാരം ഖദ്വിര്‍(അ) വലിയ്യാണ്. ഖദ്വിര്‍(അ) ചെയ്ത കാര്യങ്ങളെക്കുറിച്ചൊന്നും ചോദിക്കരുത് എന്നായിരുന്നല്ലോ മൂസാനബി(അ)യോട് അദ്ദേഹം പറഞ്ഞിരുന്നത്. ത്വരീക്വത്തുകാര്‍ പറയുന്നത്; ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ ഒരു ശൈഖിനെ നാം കെണ്ടത്തുകയും അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയും ചെയ്താല്‍ പിന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാതെ, ജനാസ കുളിപ്പിക്കുന്നവന്റെ മുന്നില്‍ മയ്യിത്ത് എപ്രകാരം കിടന്ന് കൊടുക്കുമോ അങ്ങനെ നിന്ന് കൊടുക്കണം എന്നും ചോദ്യം ചെയ്യാതെ അദ്ദേഹത്തെ പിന്തുടരണം എന്നുമാണ്. എത്ര മാത്രം പിഴച്ച വിശ്വാസമാണിത്! അല്ലാഹു നമ്മെ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ.

ഈ വിശ്വാസം ഉള്ളതിനാലാണ് ഇവിടെ നമസ്‌കരിക്കാത്ത വലിയ്യ് ഹറമില്‍ നമസ്‌കരിക്കുകയാണെന്നും റമദാനില്‍ ചായ കുടിക്കുന്ന വലിയ്യിനെ അല്ലാഹു കുടിപ്പിക്കുകയാണെന്നും കള്ള് കുടിക്കുന്ന വലിയ്യ് ശുദ്ധമായ തേനാണ് കുടിക്കുന്നത് എന്നുമൊക്കെ നിര്‍ലജ്ജം ജല്‍പിക്കുന്നത്.

കോഴിക്കോടിനടുത്തുള്ള സി.എം മടവൂര്‍ എന്ന ഇവരുടെ സങ്കല്‍പത്തിലെ വലിയ്യ് റമദാനില്‍ നോമ്പടുത്തവനെക്കൊണ്ട് നോമ്പ് മുറിപ്പിക്കുമായിരുന്നു. ഈയിടെ ഒരു മുസ്‌ല്യാര്‍ ഒരാളുടെ ചോദ്യത്തിന് നല്‍കിയ മറുപടി വിചിത്രമായിരുന്നു. ‘വലിയ്യ് മുറിപ്പിച്ച നോമ്പ് നോറ്റു വീട്ടേണ്ടതുണ്ടോ’ എന്നതായിരുന്നു ചോദ്യം. ‘നോറ്റുവീട്ടേണ്ടതില്ല’ എന്നായിരുന്നു മറുപടി.  ‘നോമ്പുകാരനായിരിക്കെ ഒരാള്‍ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ അവന്‍ അത് പൂര്‍ത്തിയാക്കട്ടെ. കാരണം, അല്ലാഹുവാണ് അവനെ ഭക്ഷിപ്പിച്ചതും വെള്ളം കുടിപ്പിച്ചതും’ എന്ന് നബിﷺ പറഞ്ഞതാണ് ഇവര്‍ക്കുള്ള തെളിവ്. അപ്പോള്‍ അല്ലാഹു വെള്ളം കുടിപ്പിച്ചവന്‍ നോമ്പ് നോറ്റ് വീട്ടേണ്ടതില്ലല്ലോ. അതുപോലെ, വലിയ്യ് ചെയ്യുന്നത് അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ്. അതിനാല്‍ ആ നോമ്പ് നോറ്റ് വീട്ടേണ്ടതില്ല!  എങ്ങനെയുണ്ട് തെളിവ് കണ്ടെത്തല്‍?!

ഈ പിഴച്ച വാദങ്ങള്‍ക്കെല്ലാം മൂസാ(അ)-ഖദ്വിര്‍(അ) സംഭവം തെളിവാക്കുന്നവര്‍ ക്വുര്‍ആനിലെ ചരിത്ര സംഭവങ്ങളെ അസ്ഥാനത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

ഇന്നും ജീവിച്ചിരിപ്പുണ്ടോ?

ഖദ്വിര്‍(അ) ആദംനബി(അ)യുടെ പുത്രനാണെന്നും ക്വിയാമത്ത് നാള്‍ വരെ ജീവിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ദിക്‌റ്, സ്വലാത്ത് മജ്‌ലിസുകളില്‍ അദ്ദേഹം വരുന്നുണ്ടെന്നും ശൈഖ് ജീലാനിയുടെ കാലത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ പത്തിരിയും പാലുമായി വന്നിട്ടുണ്ടെന്നും ഇരുവരും ഒന്നിച്ചിരുന്ന് അവ കഴിക്കുകയും കുടിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ജീലാനി അദ്ദേഹത്തിന്റെ ശിഷ്യനായിട്ടുണ്ടെന്നുമെല്ലാം ഈ പിഴച്ച കക്ഷികള്‍ പ്രചരിപ്പിക്കുന്നു.

ഖദ്വിര്‍(അ) ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്ന എല്ലാ ഹദീഥുകളും വ്യര്‍ഥമാണെന്നും സ്വീകാര്യയോഗ്യമായ പരമ്പരയോടെ ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ലെന്നുമാണ് ഇതു സംബന്ധമായി പണ്ഡിതന്മാര്‍ വിവരിക്കുന്നത്. ഇബ്‌നു കഥീര്‍(റഹ്) പറയുന്നത് കാണുക:

”അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നവര്‍ അവലംബിക്കുന്ന ഈ റിപ്പോര്‍ട്ടുകളും കഥകളും എല്ലാ ഹദീഥുകളും അങ്ങേയറ്റം ദുര്‍ബലമകുന്നു. ഇതുപോലുള്ളതൊന്നും മതത്തില്‍ തെളിവാക്കാവതല്ല.”

ഇബ്‌നു കഥീര്‍(റഹ്) തന്റെ തഫ്‌സീറിലും ഈ വിഷയകമായി വന്നിട്ടുള്ള ഹദീഥുകളുടെ അസ്വീകാര്യത പറഞ്ഞിട്ടുണ്ട്. 

ഇബ്‌നു ഹജര്‍(റഹ്) പറയുന്നതും കാണുക: ”ഇല്യാസ്(അ) നബിﷺയുമായി സംഗമിച്ചിട്ടുണ്ടെന്ന് അനസ്(റ)വില്‍ നിന്ന് മക്ഹൂലി(റ)ന്റെ വഴിയിലൂടെ (ഉദ്ധരിച്ച്) ഇബ്‌നുഅബിദ്ദുന്‍യാ(റ) പറഞ്ഞിട്ടുണ്ട്. (അതില്‍ അനസ്(റ) പറയുന്നത്) ‘ഇല്‍യാസ്(അ) നബിﷺയുടെ കാലം വരെ അവശേഷിക്കുന്നത് സംഭവ്യമാണെങ്കില്‍ ഖദ്വിര്‍(അ) അവശേഷിക്കുന്നതും സംഭവ്യമാകുമല്ലോ.’ ഇതാണ് അദ്ദേഹം പറഞ്ഞതിന്റെചുരുക്കം. (ഇതിന്) അബുല്‍ ഖത്വാബ് ഇബ്‌നു ദഹ്‌യ മറുപടി നല്‍കി: ‘അതിലേക്ക് സൂചന നല്‍കുന്ന വഴികള്‍ ഒന്നും തന്നെ സ്വീകാര്യമായി വന്നിട്ടില്ല. (അതുപോലെ) ഖദ്വിര്‍(അ), അല്ലാഹു വിവരിച്ചു തന്നതുപോലെ മൂസാ(അ)ന്റെ കൂടെയല്ലാതെ ഏതെങ്കിലും പ്രവാചകന്മാരോടു കൂടെ സംഗമിച്ചു എന്നതും സ്ഥിരപ്പെട്ടതല്ല.’ ഇബ്‌നു ദഹ്‌യ പറയുന്നു: ‘അദ്ദേഹം (ഇന്നും) ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും സ്വഹീഹായി വന്നിട്ടില്ല. അതില്‍ നിവേദകന്മാര്‍ ഏകോപിച്ചിരിക്കുന്നു.’ അത്തരം വാര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തവരെ പറ്റി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. (എന്നാല്‍) അവരുടെ ന്യൂനതയെ പറ്റി അദ്ദേഹം സംസാരിച്ചിട്ടില്ല. ഒന്നുകില്‍ അദ്ദേഹത്തിന് അത് അറിയാത്തതിനാലോ (ആ റിപ്പോര്‍ട്ടര്‍മാരൊന്നും പ്രസിദ്ധരല്ലെന്നര്‍ഥം) അഹ്‌ലുല്‍ ഹദീഥിന്റെ അടുക്കല്‍ അവരെ സംബന്ധിച്ച് വ്യക്തമായി അറിയുന്നതിനാലോ ആകാം” (അസ്സഹ്‌റുന്നള്ര്‍ ഫീ ഹാലില്‍ ഖദ്വിര്‍).

ഖദ്വിര്‍(അ) ഇന്നും നമുക്കിടയില്‍ വരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന പലരെയും കാണാം. ഹസ്തദാനം ചെയ്യുമ്പോള്‍ എല്ലുണ്ടോ എന്ന് അറിയാന്‍ വിരലില്‍ പിടിക്കുന്നവരുണ്ട്; എല്ലില്ലെങ്കില്‍ അത് ഖദ്വിര്‍(അ) ആണെന്നാണ് പോലും വിശ്വാസം!

‘മന്‍ഖൂസ് മൗലിദ്; ചോദ്യവും മറുപടിയും’ എന്ന പുസ്തകത്തില്‍ കെ.എം അബൂബക്കര്‍ മുസ്‌ല്യാര്‍ കല്ലൂര്‍ എഴുതുന്നത് കാണുക: ”ഖിള്ര്‍(അ), ഇമാം അബൂഹനീഫ തങ്ങള്‍ ഫിക്വ്ഹ് മസ്അല പഠിപ്പിക്കുന്ന സദസ്സില്‍ എല്ലാ ദിവസവും സ്വുബ്ഹിക്കു ശേഷം ചെന്ന് ഇല്‍മ് ശരീഅഃ പഠിക്കുന്നവരായിരുന്നു. അതിനിടയില്‍ ഇമാം അബൂഹനീഫ(റ) മരണപ്പെട്ടു. തുടര്‍ന്ന് ഖിള്ര്‍(അ) ഇമാം അബൂഹനീഫ(റ)യുടെ ആത്മാവിനെ ഖബറിലുള്ള ജഡത്തിലേക്ക് മടക്കുവാനും തന്റെ ശരീഅത്ത് പഠനം പൂര്‍ത്തിയാക്കാനുള്ള സൗകര്യം നല്‍കാനും വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്തു. അതു ഫലമായി പതിവു പ്രകാരം എല്ലാ ദിവസവും സ്വുബ്ഹിക്കു ശേഷം ഖിള്ര്‍(അ) ഇമാം അബൂ ഹനീഫ(റ)യുടെ ഖബറിന്റെ അരികെ വരികയും ഖബറില്‍ നിന്ന് ശരീഅത്ത് നിയമങ്ങളെ കേട്ട് പഠിക്കുകയും ചെയ്തിരുന്നു” (പേ.35). 

ഖദ്വിര്‍(അ) അബൂഹനീഫ(റഹ്)യുടെ അടുത്ത് വന്ന് കര്‍മശാസ്ത്രം (ഫിക്വ്ഹ്)  പഠിക്കാറുണ്ടായിരുന്നെന്നും അങ്ങനെയിരിക്കെ ഇമാം അവര്‍കള്‍ മരണപ്പെട്ടപ്പോള്‍, അല്ലാഹുവേ എന്റെ ശരീഅഃ കോഴ്‌സ് പഠനം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ അബൂഹനീഫ(റഹ്)യുടെ ആത്മാവിനെ ക്വബ്‌റിലേക്ക് (പഠനം പൂര്‍ണമാകുന്നത് വരെ) തിരിച്ച് നല്‍കണമെന്നു പ്രാര്‍ഥിച്ചുവെന്നും, അതിന്റെ ഫലമായി പതിനഞ്ച് കൊല്ലത്തോളം ക്വബ്‌റില്‍ നിന്ന് അബൂഹനീഫ(റ) പറയുന്നത് കേട്ട് ഖദ്വിര്‍(അ) പഠിച്ചുവെന്നും പച്ചയായ കളവ് മഹാന്മാരുടെ പേരില്‍ വെച്ച് കെട്ടുകയാണ് ചെയ്തിരിക്കുന്നത്. സ്വീകാര്യ യോഗ്യമായ യാതൊരു പരമ്പരയും ഇല്ലാതെ, നിര്‍മിത കഥകളിലൂടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനെ നാം തിരിച്ചറിയേണ്ടതുണ്ട്.

അതുപോലെ, ചില ത്വരീക്വത്തുകാര്‍ ഞങ്ങള്‍ക്ക് ‘ഖിദ്വ്ര്‍ നബി പഠിപ്പിച്ചതാണ്’ എന്നും പറഞ്ഞ് ചില ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് ദിക്‌റ് എന്ന പേരില്‍ ഒച്ചയിടാറുണ്ട്. ഇതെല്ലാം കള്ളത്തരങ്ങളും സ്വയം നിര്‍മിതിയുമാണെന്നും മഹാനായ ഖദ്വിര്‍(അ) ഇതിനൊന്നും ഉത്തരവാദിയല്ലെന്നും നാം മനസ്സിലാക്കുക.

ചുരുക്കത്തില്‍, ഏത് വിഷയത്തിലും നമ്മുടെ നിലപാട്, പ്രമാണങ്ങള്‍ പഠിപ്പിക്കുന്നിടത്ത് നില്‍ക്കുക എന്നതായിരിക്കണം. അതിനപ്പുറമുള്ളത് തള്ളിക്കളയണം. ഖദ്വിര്‍(അ)ന്റെ വിഷയത്തിലും ഈ സമീപനം തന്നെയാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്.

 
ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 24​

മൂസാ നബി (അ) - 24

അക്ഷമയും വേര്‍പാടും

”അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു” (ക്വുര്‍ആന്‍ 18:77).

മൂന്നാമത്തെ  സംഭവമാണിത്. മൂസാനബി(അ)യും ഖദ്വിര്‍(അ)യും നടന്ന് ഒരു അന്യനാട്ടിലെത്തി. അവര്‍ ആ നാട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു.

(അതിഥിയെ സല്‍കരിക്കല്‍ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പുണ്യകര്‍മമാണ്. വന്നയാളെ മൂന്ന് ദിവസം അതിഥിയായി പരിഗണിക്കുകയും സല്‍കരിക്കുകയും ചെയ്യല്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള ആതിഥ്യ മര്യാദയില്‍ പെട്ടതാണ്. ആ മൂന്ന് ദിവസത്തിനിടയില്‍ നിങ്ങള്‍ എന്തിന് വന്നു എന്ന് പോലും ചോദിക്കാന്‍ അവകാശമില്ല. ആ മൂന്ന് ദിവസം അയാളുടെ അവകാശവും ശേഷമുള്ളത് ആതിഥേയര്‍ നല്‍കുന്ന ധര്‍മവുമാകുന്നു എന്നാണ് നബിﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ അവരുടെ അതിഥികളെ ആദരിക്കട്ടെ എന്ന് നബിﷺ അരുളിയിട്ടുമുണ്ട്).

രണ്ടുപേരെയും ആ നാട്ടിലുള്ളവര്‍ അതിഥികളായി പരിഗണിച്ചില്ല. ചോദിച്ചിട്ടും ഭക്ഷണം നല്‍കിയില്ല. അങ്ങനെ അവര്‍ അവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴാണ് തകര്‍ന്നു വീഴാറായ ഒരു മതില്‍ കാണുന്നത്.  

ക്വുര്‍ആന്‍ അതിനെക്കുറിച്ച് പറഞ്ഞത് ‘അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി’ എന്നാണ്. മതില്‍ ‘ഉദ്ദേശിച്ചു’ എന്നാണ് പ്രയോഗം. ആലങ്കാരികമെന്നോ, ഭാഷയിലെ ഒരു പ്രയോഗമാണെന്നോ അതിനെപ്പറ്റി നാം പറയേണ്ടതില്ല. കാരണം, ക്വുര്‍ആന്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് എങ്ങനെയാണെന്ന് നമുക്ക് അറിയുകയുമില്ല. ഉഹ്ദ് മലയെപ്പറ്റി ‘ഈ പര്‍വതം നമ്മെ സ്‌നേഹിക്കുന്നു, നാം അതിനെയും സ്‌നേഹിക്കുന്നു’ എന്ന് അവിടുന്ന് പറയുകയുണ്ടായി. അപ്പോള്‍ മലയുടെ സ്‌നേഹം എങ്ങനെയാണ്  എന്ന് നമുക്ക് അറിയില്ല. നാം അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ല. ഇതുപോലെ വേറെയും സംഭവങ്ങള്‍ ഹദീഥില്‍ കാണുവാന്‍ സാധിക്കും. വിസ്താരഭയത്താല്‍ അതിലേക്ക് കടക്കുന്നില്ല. 

ആ മതില്‍ കണ്ട ഖദ്വിര്‍(അ) അതിനെ ശരിപ്പെടുത്തി. അത് എങ്ങനെയാണ് ചെയ്തതെന്ന് ക്വുര്‍ആന്‍ നമുക്ക് അറിയിച്ച് തന്നിട്ടില്ല. ചിലപ്പോള്‍ തന്റെ കൈകൊണ്ട് അതിനെ നിവര്‍ത്തിയതാകാം. അല്ലെങ്കില്‍ അതിന്റെ കേടുപാടുകള്‍ തീര്‍ത്ത് ശരിയാക്കിയതും ആകാം. ഏതായാലും ഖദ്വിര്‍(അ) അത് ശരിപ്പെടുത്തി. ഇത് കണ്ടപ്പോള്‍ മൂസാ(അ) ചോദിച്ചു: ‘ഭക്ഷണം ചോദിച്ചപ്പോള്‍ നല്‍കാത്ത ഈ നാട്ടുകാരുടെ ഒരു മതില്‍ വീഴാറായത് കണ്ടപ്പോള്‍ ഒരു കൂലിയും വാങ്ങാതെ നിങ്ങള്‍ ശരിപ്പെടുത്തിയതെന്തിനാണ്? നിങ്ങള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് അവരില്‍ നിന്ന് അതിനുള്ള കൂലിയെങ്കിലും വാങ്ങായിരുന്നു.’ വളരെ ശ്രദ്ധിച്ച് ആദരവോടെയാണ് മൂസാ(അ) ചോദിച്ചത്.

ഇനി ഒന്നും ചോദിക്കില്ലെന്നും ചോദിച്ചാല്‍ തന്നെ കൂടെ കൂട്ടേണ്ടതില്ലെന്നും മൂസാ(അ) ഖദ്വിര്‍(അ)ന്  വാക്ക് നല്‍കിയതാണല്ലോ. ഖദ്വിര്‍(അ) പറഞ്ഞു:

”അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ  പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം” (ക്വുര്‍ആന്‍ 18:78).

‘ഇനി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. നമുക്ക് ഇവിടെ വെച്ച് വേര്‍പിരിയാം. യാത്രക്കിടയില്‍ നിങ്ങള്‍ക്ക് അസഹ്യമായ ചില സംഭവങ്ങള്‍ ഉണ്ടായല്ലോ. അവയുടെ പൊരുളെന്തെന്ന് ഞാന്‍ വിശദീകരിച്ചുതരാം’ എന്ന് മൂസാനബി(അ)യോട് ഖദ്വിര്‍(അ) പറഞ്ഞു. ഈ സംഭവം പറഞ്ഞു തരുന്ന നബിﷺ പറയുകയാണ്:

”അവരുടെ രണ്ടുപേരുടെയും കഥകള്‍ അല്ലാഹു നമുക്ക് കൂടുതല്‍ പറഞ്ഞു തരുന്നതുവരെ മൂസാ(അ) (കുറച്ച് കൂടി) ക്ഷമിച്ചിരുന്നെങ്കില്‍ എന്ന് നാം കൊതിച്ചുപോയി.”

ശേഷം, ഖദ്വിര്‍(അ) മൂസാനബി(അ)ക്ക് ഓരോ സംഭവത്തെ കുറിച്ചും വിവരിച്ച് കൊടുക്കാന്‍ തുടങ്ങി:

”എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു” (ക്വുര്‍ആന്‍ 18:79).

ആദ്യ സംഭവം കപ്പലിന്റെ പലക മാറ്റിയതായിരുന്നുവല്ലോ. അതിന്റെ കാരണം മൂസാനബി(അ)ക്ക് ഖദ്വിര്‍(അ) വിവരിച്ചുകൊടുത്തു. 

ആ കപ്പല്‍ പാവങ്ങളുടെതായിരുന്നു എന്ന് പറഞ്ഞല്ലോ. ഇവിടെ സ്വാഭാവികമായും നമുക്ക് ഒരു സംശയം വന്നേക്കാം; കപ്പലിന്റെ ഉടമസ്ഥരായവര്‍ എങ്ങനെയാണ് പാവങ്ങളാവുക? ആ കപ്പലിന്റെ ആളുകളെക്കുറിച്ച് അല്ലാഹു തുടര്‍ന്ന് പറയുന്നത് അവര്‍ സമുദ്രത്തില്‍ ജോലി ചെയ്യുന്നവരാണ് എന്നാണല്ലോ. ആളുകളെ കയറ്റിയോ, മത്സ്യബന്ധനം നടത്തിയോ ഒക്കെ ജീവിതമാര്‍ഗം തേടുന്നവരാണ് അവര്‍ എന്നര്‍ഥം. 

‘പാവങ്ങള്‍’ എന്ന അര്‍ഥത്തില്‍ ക്വുര്‍ആന്‍ ‘മിസ്‌കീന്‍’ എന്നും ‘ഫക്വീര്‍’ എന്നും  പ്രയോഗിച്ചിട്ടുണ്ട്. രണ്ടിന്റെയും ഉദ്ദേശ്യത്തില്‍ വ്യത്യസ്തത കാണാനും കഴിയും. രണ്ടും ഒരേ സ്ഥലത്ത് വന്ന വചനമാണ് താഴെ കൊടുക്കുന്നത്:

”ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും… (ലില്‍ ഫുക്വറാഇ വല്‍ മസാകീന്‍)” (ക്വുര്‍ആന്‍ 9:60).

ഈ രണ്ട് വിഭാഗക്കാരില്‍ സകാത്തിന് ഏറ്റവും അര്‍ഹര്‍ മിസ്‌കീനുകളെക്കാള്‍ ഫക്വീറുമാരാകുന്നു എന്ന് മനസ്സിലാക്കാം.

‘ഫക്വീര്‍’ എന്ന് പറഞ്ഞാല്‍ ഒന്നുമില്ലാത്തവരാണ്. ക്വുര്‍ആന്‍ പറയുന്നു:

”സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്മാര്‍ക്ക്  (അവകാശപ്പെട്ടതാകുന്നു ആ ധനം)” (ക്വുര്‍ആന്‍ 59:8).

മുഹാജിറുകളിലെ ഫക്വീറുമാരെ കുറിച്ചാണ് ഇൗ വചനത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ വീടും പറമ്പുമില്ലാത്ത, കടുത്ത ദരിദ്രന്മാരാണ്. ഇപ്രകാരം പ്രയാസം അനുഭവിച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ഫക്വീറുമാര്‍. ഇവരാണ് സകാത്തിന്റെ അവകാശികളില്‍ ഒരു വിഭാഗം. രണ്ടാമത് പറഞ്ഞത് മിസ്‌കീന്‍മാരെ പറ്റിയാണല്ലോ. എന്താണ് അവരുടെ പ്രത്യേകത? അവര്‍ക്ക് പേരിന് ജോലിയും വരുമാനവുമെല്ലാം ഉണ്ടാകും. എന്നാല്‍ ജീവിതായോധനത്തിന് മതിയായ വരുമാനമുണ്ടാകില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവരായിരിക്കും അവര്‍. തങ്ങളുടെ ഇല്ലായ്മ അവര്‍ ആരെയും അറിയിക്കുകയുമില്ല. അവര്‍ക്കും സകാത്തില്‍ നിന്ന് നല്‍കണം എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്.

ഖദ്വിര്‍(അ) കേട് വരുത്തിയ കപ്പലിന്റെ അവകാശികള്‍ മിസ്‌കീന്മാരാണ് എന്നാണല്ലോ ക്വുര്‍ആന്‍ പറഞ്ഞത്. അഥവാ അവര്‍ കപ്പലിന്റെ ഉടമകള്‍ തന്നെയാണ്. എന്നാല്‍ അത് മുഖേന ധന്യരാകാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ജീവിതം മുന്നോട്ട് നയിക്കുവാന്‍ പ്രയാസമനുഭവിക്കുന്നരാണ് അവര്‍.

ഈ പാവങ്ങളുടെ പിന്നില്‍ ഒരു ദുഷ്ടനായ രാജാവ് വരുന്നുണ്ട്. അയാള്‍ നല്ല കപ്പലുകളെല്ലാം അയാളുടെ പട്ടാളത്തിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്നവനാണ്. ആ രാജാവ് ഈ കപ്പലിന്റെ  അരികിലൂടെ വരുമ്പോള്‍ കാണുക അതിന് ന്യൂനതയുള്ളതായിട്ടാണ്. അതിനാല്‍ ഈ പാവങ്ങളുടെ കപ്പല്‍ അയാള്‍ പിടിച്ചെടുക്കില്ല. രാജാവ് അവരെ വിട്ടുകടന്നാല്‍ ആ പലക പൂര്‍വ സ്ഥിതിയില്‍ വെച്ച് ശരിപ്പെടുത്തുകയും ചെയ്യാമല്ലോ. അപ്രകാരം ഖദ്വിര്‍(അ) പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

സഈദ് ബ്‌നു ജുബയ്ര്‍(റ) പറഞ്ഞു: ഇബ്‌നു അബ്ബാസ് (ഇപ്രകാരം) ഓതാറുണ്ടായിരുന്നു: ”അവരുടെ മുന്നില്‍ (അമാമഹും) എല്ലാ നല്ല കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.” നേരത്തെ നാം കണ്ടത് ‘വറാഅഹും’ (അവരുടെ പിന്നില്‍) എന്നാണ്. രണ്ട് രൂപത്തിലും പാരായണം ഉണ്ട്. ഇവിടെ രണ്ടിന്റെയും ഉദ്ദേശം ഒന്നാണെന്ന് മുഫസ്സിറുകള്‍ വിവരിച്ചിതായി കാണാം. ക്വുര്‍ആനില്‍ ഈ നിലയ്ക്കുള്ള പ്രയോഗം കാണാവുന്നതാണ്. 

അവരുടെ യാത്രയിലെ രണ്ടാമത്തെ സംഭവത്തിന്റെ വിശദീകരണം ഖദ്വിര്‍(അ) മൂസാനബി(അ)ക്ക് നല്‍കുന്നത് കാണുക:

”എന്നാല്‍ ആ ബാലനാകട്ടെ അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു. അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു” (ക്വുര്‍ആന്‍ 18:81).

ആ കുട്ടിയുടെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു; കുട്ടിയാകട്ടെ അവിശ്വാസിയും. ഇബ്‌നു അബ്ബാസ്(റ)വിന്റെ ക്വിറാഅത്ത് കുട്ടി അവിശ്വാസിയായിരുന്നു എന്നതിന് ബലം നല്‍കുന്നുമുണ്ട്.

അദ്ദേഹം ഇപ്രകാരം പാരായണം ചെയ്യാറുണ്ടായിരുന്നു: ”എന്നാല്‍ ആ ബാലനാകട്ടെ, അവന്‍ അവിശ്വാസിയും അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളുമായിരുന്നു.” 

ഈ മാതാപിതാക്കള്‍ക്ക് അവന്‍ പ്രയാസം ഉണ്ടാക്കുമെന്ന് ഭയപ്പെട്ടതിനാലാണ് നാം അവനെ കൊന്നു കളഞ്ഞത്. അങ്ങനെ പേടിക്കാനുള്ള കാരണം, അവര്‍ ഇരുവരും അവനെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരും  അവന്‍ എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കുന്നവരായിരുന്നു. അപ്പോള്‍ അവന്‍ വളര്‍ന്ന് വലുതായാല്‍ അവന്‍ അവരോട് അവിശ്വാസികാളാകാന്‍ കല്‍പിച്ചാല്‍ അതും അവര്‍ അനുസരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവര്‍ അവിശ്വാസം സ്വീകരിച്ചാല്‍ അവരുടെ പരലോകം നഷ്ടമാകുമല്ലോ. അതിനാലാണ് നാം അവനെ കൊന്നത്. കുട്ടിയെ കൊല്ലലും മാതാപിതാക്കള്‍ സത്യവിശ്വാസം ഒഴിവാക്കി അവിശ്വാസം സ്വീകരിക്കലും പ്രയാസകരമായ കാര്യമാണ്. എന്നാല്‍ രണ്ടില്‍ ഗുരുതരം വിശ്വാസം നഷ്ടപ്പെടുത്തലാണല്ലോ. അപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആ കുട്ടിയെ അദ്ദേഹം കൊന്നു. ഇനി മൂന്നാമത്തെ സംഭവം.

”ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവനം പ്രാപിക്കുകയും എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രായ പ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്” (ക്വുര്‍ആന്‍ 18:82).

ആ വീഴാറായ മതില്‍, പട്ടണത്തിലെ രണ്ട് അനാഥരായ മക്കളുടെതായിരുന്നു. അത് കേവലം ഒരു മതിലല്ല. അതിന് ഒരു പ്രത്യേകതയുണ്ട്. അതിന് ചുവട്ടില്‍ സ്വര്‍ണവും വെള്ളിയും അടങ്ങുന്ന നിധി നിക്ഷേപങ്ങള്‍ ഉണ്ട്.

ഈ മക്കളുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ല മനുഷ്യന്മാരുടെ പാരമ്പര്യത്തില്‍ ഉണ്ടായവരാണ് ഈ രണ്ട് മക്കളും. അവരുടെ പിതാവ് എന്ന് പറയുമ്പോള്‍; നേരെ പിതാവല്ല. അവരുടെ ഏഴാമത്തെ ഉപ്പാപ്പയാണെന്നും പത്താമത്തെ ഉപ്പാപ്പയാണെന്നും പറയപ്പെടുന്നുണ്ട്. എത്രയോ കാലം മുമ്പ് മരണപ്പെട്ട് പോയ സ്വാലിഹായ മനുഷ്യനാണ് അദ്ദേഹം.  എത്രയോ തലമുറകള്‍ക്ക് മുമ്പ് ചെയ്ത ഒരു പ്രവര്‍ത്തനത്തിന്റെ നേട്ടമാണ് ഈ രണ്ട് അനാഥ മക്കള്‍ക്ക് ലഭിക്കുന്നത്. അത് അല്ലാഹു അവരിലൂടെ ചെയ്ത ഒരു കാരുണ്യമായിരുന്നു. നാം ചെയ്യുന്ന ഒരു നന്മയുടെ ഗുണം ചിലപ്പോള്‍ എത്രയോ കാല ശേഷം വരുന്ന മക്കള്‍ക്ക് അനുഭവിക്കാവുന്ന നിലക്ക് അല്ലാഹു കരുണ ചെയ്യാനുള്ള സാധ്യത നാം വിസ്മരിച്ചുകൂടാ. 

എന്തിനാണ് ഖദ്വിര്‍(അ) മതില്‍ നേരെയാക്കിയത്? ആ മതില്‍ നിലംപൊത്തിയാല്‍, അതിന് താഴെയുള്ള നിധി ശേഖരം ആ നാട്ടുകാര്‍ കാണും. ആ നാട്ടുകാരുടെ സ്വഭാവം എങ്ങനെയാണെന്ന് വിശന്ന് ചെന്ന മൂസാനബി(അ)യും ഖദ്വിര്‍(അ)യും ഭക്ഷണം ചോദിച്ചപ്പോള്‍ അവര്‍ സ്വീകരിച്ച സമീപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാമല്ലോ. ഈ നിധി കൂമ്പാരം കണ്ടാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ?! അനാഥ മക്കള്‍ക്ക് അത് ലഭിക്കുമോ? ഒരിക്കലുമില്ല. മക്കള്‍ക്കാകട്ടെ, അവരോട് മല്ലിട്ടും തര്‍ക്കിച്ചും അവരുടെ സ്വത്ത് നേടിയെടുക്കാനുള്ള പക്വതയും പ്രായവും ആയിട്ടുമില്ല. ബാലന്മാരാണല്ലോ അവര്‍. അപ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവര്‍ക്കത് ലഭിക്കണമെങ്കില്‍ ആ മതില്‍ തകരാതെ നില്‍ക്കുകയും വേണം. അങ്ങനെ നിലനിര്‍ത്തിയത് അല്ലാഹു അവരോട് കാണിച്ച കാരുണ്യമാണെന്ന് പറയേണ്ടതില്ലല്ലോ. 

മൂന്ന് സംഭവത്തിന്റെയും വിശദീകരണം നല്‍കിയതിന് ശേഷം ഖദ്വിര്‍(അ) പറഞ്ഞു; ഞാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്തത് എന്റെ സ്വന്തം തീരുമാന പ്രകാരമോ, ഇഷ്ട പ്രകാരമോ അല്ല, അല്ലാഹു എനിക്ക് നല്‍കിയ നിര്‍ദേശ പ്രകാരമാണ് ചെയ്തത്. ഇതാണ് നീ അക്ഷമ കാണിച്ച കാര്യങ്ങളുടെ നിജസ്ഥിതി.

ഇവിടെ ക്വുര്‍ആനിലെ ഒരു പ്രയോഗം നാം ശരിക്കും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും പാരായണത്തില്‍ തന്നെ തെറ്റ് വരാന്‍ സാധ്യതയുള്ള ഒരു ഭാഗമായതിനാല്‍ ആ പ്രയാഗത്തെ സംബന്ധിച്ച് ചിലത് പറയുകയാണ്.

”അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ  പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ (മാലംതസ്തത്വിഅ്) അതിന്റെ ഈ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക്  അറിയിച്ച് തരാം” (ക്വുര്‍ആന്‍ 18: 78).

”താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ (തസ്ത്വിഅ്) അതിന്റെ പൊരുളാകുന്നു അത്” (ക്വുര്‍ആന്‍ 18:82).

ആദ്യവചനത്തില്‍ ‘തസ്തത്വിഅ്’ എന്നും രണ്ടാമത്തേതില്‍ ‘തസ്ത്വിഅ്’ എന്നുമാണുള്ളത്. അര്‍ഥം രണ്ട് പദത്തിനും ഒന്നു തന്നെയാണെങ്കിലും പാരായണ സമയത്ത് നാം ഈ നേരിയ വ്യത്യാസം ശ്രദ്ധിക്കണം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 23

മൂസാ നബി (അ) - 23

ജ്ഞാനമാര്‍ഗത്തില്‍ ഒരു യാത്ര

താന്‍ തിരഞ്ഞുനടന്ന ജ്ഞാനിയെ മൂസാ(അ) കണ്ടു. മൂസാനബി(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) തന്റെ മുഖത്ത് നിന്നും വസ്ത്രം നീക്കി. അദ്ദേഹം സലാം മടക്കുകയും ചെയ്തു. (എന്നിട്ട്) ചോദിച്ചു: ‘നിങ്ങള്‍ ആരാണ്?’ മൂസാ(അ) പറഞ്ഞു: ‘(ഞാന്‍) ബനൂഇസ്‌റാഈല്യരുടെ മൂസാ.’ അദ്ദേഹം ചോദിച്ചു: ‘എന്തുമായിട്ടാണ് താങ്കള്‍ വന്നിരിക്കുന്നത്?’ മൂസാ(അ) പറഞ്ഞു:’സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എന്നെ താങ്കള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.’

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങെനയാണുള്ളത്: ‘…അങ്ങനെ മൂസാ(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) ചോദിച്ചു: ‘നിങ്ങള്‍ (നില്‍ക്കുന്ന ഈ) സ്ഥലത്ത് സലാം പറയലോ?’ അദ്ദേഹം (വീണ്ടും) ചോദിച്ചു: ‘ബനൂഇസ്‌റാഈല്യരുടെ മൂസയാണോ?’  മൂസാ(അ) പറഞ്ഞു: ‘അതെ, സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എന്നെ താങ്കള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.’  

ബനൂഇസ്‌റാഈല്യരിലേക്ക് മൂസാ എന്ന പ്രവാചകന്‍ നിയോഗിക്കപ്പെടുമെന്ന അറിവ്  അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു എന്ന് ഈ ചോദ്യം വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് മൂസാ(അ)യാണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല.

ശരീരം മുഴുവന്‍ വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് കിടക്കുകയാണ് ഖദ്വിര്‍(അ). സലാം പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം വസ്ത്രം മുഖത്ത് നിന്ന് നീക്കി. അദ്ദേഹത്തിന് അത്ഭുതമായി. താന്‍ വസിക്കുന്ന ഈ നാട്ടില്‍ ഒരാള്‍ സലാം പറയുകയോ?! അങ്ങനെ ഒരാളെ അദ്ദേഹത്തിന് പരിചയം തന്നെയില്ലായിരുന്നു. മൂസാ(അ) തന്നെ പരിചയപ്പെടുത്തി. പരിചയപ്പെട്ടതിന് ശേഷം വന്ന കാര്യം തിരക്കി. മൂസാ(അ) വന്നതിന്റെ ലക്ഷ്യം അറിയിച്ചു. 

അല്ലാഹുവിന് മാത്രമെ മറഞ്ഞ കാര്യങ്ങള്‍ അറിയൂ എന്ന് സോദാഹരണം നമ്മള്‍ വിവരിച്ചതാണ്.  അതിന് ഈ സംഭവവും തെളിവ് നല്‍കുന്നുണ്ട്. മൂസാ(അ)ന് ഖദ്വിര്‍(അ) എവിടെയാണ് താമസിക്കുന്നതെന്ന് അറിഞ്ഞില്ല. മൂസാ(അ) വന്നതെന്തിനാണെന്നും അദ്ദേഹം ആരാണെന്നും ഖദ്വിര്‍(അ)നും അറിഞ്ഞില്ല. 

അല്ലാഹു പറയുന്നു: ”മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?” (ക്വുര്‍ആന്‍ 18:66).

അല്ലാഹു അദ്ദേഹത്തിന് പ്രത്യേകം കാരുണ്യം ചെയ്യുകയും ചില അറിവുകള്‍ നല്‍കുകയും ചെയ്തിട്ടുള്ളത് മൂസാ(അ)ന് അറിയാം; അത് അല്ലാഹു നേരത്തെ അറിയിച്ചതുമാണ്. അതിനാലാണ് ‘താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?’ എന്ന് ചോദിച്ചത്.

ആ സന്ദര്‍ഭത്തില്‍ ഖദ്വിര്‍(അ) മൂസാനബി(അ)യോട് ഇങ്ങനെ ചോദിച്ചതായി ഹദീഥില്‍ കാണാം:

 ”(മൂസാ), നിന്റെ കൈകളില്‍ ഉള്ള തൗറാത്ത് നിനക്ക് മതിയാകുന്നതല്ലേ? ഓ, മൂസാ! നിനക്ക് വഹ്‌യും വരുന്നുണ്ടല്ലോ.” മൂസാ(അ) സ്വയം പരിചയപ്പെടുത്തിയതില്‍നിന്ന് ഇക്കാര്യമെല്ലാം ഖദ്വിര്‍(അ) മനസ്സിലാക്കിയിരുന്നു എന്നര്‍ഥം. 

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനാണല്ലോ മൂസാ(അ). തൗറാത്ത് കൈകളില്‍ ഉണ്ട്, വഹ്‌യും വരുന്നുണ്ട്. പിന്നെ എന്തിനാണ് അറിവ് തേടുന്നതിനായി ഇത്രയും ദൂരം താണ്ടി എന്റെ അടുത്തേക്ക് വന്നത് എന്നതാണ് ഖദ്വിര്‍(അ)ന്റെ ചോദ്യം.

ഒരു പ്രത്യേക കാര്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കുകയാണ്: 

ഈ സംഭവം നബിﷺ വിവരിക്കുന്നതിന്റെ തുടക്കം നാം ശ്രദ്ധിച്ചുവല്ലോ. ‘അല്ലാഹുവിന്റെ റസൂലായ മൂസാ(അ)’ ജനങ്ങളെ ഉദ് ബോധിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടാണല്ലോ നബിﷺ ഈ സംഭവത്തിന്റെ വിവരണം തുടങ്ങുന്നത്. ആ പ്രസംഗത്തിന് ശേഷം ഒരാള്‍ മൂസാനബി(അ)യെ വിളിക്കുന്നതും ‘ഓ, അല്ലാഹുവിന്റെ ദുതരേ’ എന്നായിരുന്നു. അഥവാ, ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം റസൂലാണെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. മാത്രവുമല്ല, ഖദ്വിര്‍(അ) മൂസാനബി(അ)യോട് ‘ബനൂഇസ്‌റാഈല്യരുടെ മൂസാ അല്ലേ എന്നും, നിങ്ങളുടെ കൈകളില്‍ തൗറാത്ത് ഉണ്ട്, നിങ്ങള്‍ക്ക് വഹ്‌യും വരുന്നുണ്ട്, അത് പോരേ’ എന്നും ചോദിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം നമുക്ക് ഒരു കാര്യം വ്യക്തമാണ്; മൂസാ(അ) ഖദ്വിര്‍(അ)ന്റെ അടുത്ത് ചെല്ലുമ്പോള്‍ തന്നെ അദ്ദേഹം പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നബിﷺയുടെ വിവരണത്തില്‍ നിന്ന് വളരെ വ്യക്തമാണ്.

ചിലര്‍ ചില വിശ്വാസങ്ങള്‍ സ്വയം നിര്‍മിക്കുകയും അതിനായി ക്വുര്‍ആനിനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനിച്ച് വളച്ചൊടിക്കുകയും ചെയ്യാറുണ്ട്. സ്വയം നിര്‍മിച്ച അവരുടെ വിശ്വാസത്തിന് എതിരാകുന്ന ക്വുര്‍ആന്‍ സൂക്തങ്ങളോ ഹദീഥുകളോ കണ്ടാല്‍ അതിനെ അവരുടെ ഇഷ്ടത്തിനനുസരിച്ച് കോട്ടിമാട്ടുകയും ചെയ്യും. അതിന് ഉദാഹരണമാണ് മൂസാ(അ)യുടെയും ഖദ്വിര്‍(അ)യുടെയും ഈ സംഭവം.

‘ജുമുഅഃ ഒരു പഠനം’ എന്ന നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എഴുതിയ പുസ്തകത്തില്‍ ഈ വിഷയത്തില്‍ വലിയ ഒരു കളവ് എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ആ വരികള്‍ അപ്രകാരം എടുത്ത് ഉദ്ധരിക്കുന്നില്ല. ആവശ്യക്കാര്‍ക്ക് പുസ്തകം ലഭ്യമാണ്. അല്ലെങ്കില്‍ ആ പുസ്തകത്തില്‍ അങ്ങനെ എഴുതിയിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് പരസ്യപ്പെടുത്തുകയും ആവാം. കളവിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘മൂസാ(അ)യുടെയും ഖദ്വിര്‍(അ)യുടെയും ഈ സംഭവത്തില്‍ നിന്ന് അവര്‍ക്ക് ചില മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എന്ന് മനസ്സിലാകുന്നു. അതിനര്‍ഥം മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയില്ലെന്നാണ് എന്ന് ചിലര്‍ വാദിക്കാറുണ്ട്. ആ വാദം ശരിയല്ല. കാരണം, അന്ന് മൂസാ പ്രവാചകനാണെന്നതിന് യാതൊരു തെളിവും ഇല്ല. അന്ന് മൂസാ(അ) മജ്മഉല്‍ ബഹ്‌റയ്‌നിയില്‍ പഠിക്കുന്ന കാലമായിരുന്നു.’ 

നെല്ലിക്കുത്ത് മുസ്‌ലിയാര്‍ ഈ എഴുതിയത് പച്ചയായ കളവാണെന്ന് ഈ സംഭവം വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം അറിയാന്‍ കഴിയും എന്ന് പ്രചരിപ്പിക്കാനാണ് സത്യത്തെ മൂടിവെച്ച് ഇപ്രകാരം കളവ് പറയുന്നത്. 

ഇനി സംഭവത്തിലേക്ക് തന്നെ നമുക്ക് തിരിച്ചു വരാം. ഖദ്വിര്‍(അ) മൂസാ(അ)നോട് വീണ്ടും പറയുകയാണ്:

”തീര്‍ച്ചയായും എനിക്കുള്ള അറിവ് നീ അത് അറിയല്‍ നിനക്ക് അനിവാര്യമാക്കുന്നതല്ല. നിനക്കുള്ള അറിവ് ഞാന്‍ അത് അറിയല്‍ എനിക്കും അനിവാര്യമാക്കുന്നതല്ല.” മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം:

”ഖദ്വിര്‍(അ) മൂസാ(അ)യോട് ചോദിച്ചു: ‘ഓ, മൂസാ! തീര്‍ച്ചയായും ഞാന്‍ അല്ലാഹു അവന്റെ അറിവില്‍ നിന്ന് എനിക്ക് പഠിപ്പിച്ച് തന്നിട്ടുള്ള അറിവിലാണ് ഉള്ളത്. അത് നിനക്ക് അറിയില്ല. (അത്‌പോലെ) നീ അല്ലാഹു അവന്റെ അറിവില്‍ നിന്ന് നിനക്ക് പഠിപ്പിച്ചുതന്നിട്ടുള്ള അറിവിലാണ് ഉള്ളത്. അത് ഞാനും അറിയുന്നില്ല.”

രണ്ടുപേര്‍ക്കും പരസ്പരം അറിയാത്ത ചില കാര്യങ്ങളുണ്ടെന്ന് ഇരുവര്‍ക്കും ബോധ്യമായി. രണ്ടുപേരും ഒരുമിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഖദ്വിര്‍(അ) ഒരു ഉപാധി വെച്ചു. 

”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്

എന്റെ കൂടെ ക്ഷമിച്ച് കഴിയാന്‍ സാധിക്കുകയേ ഇല്ല. താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും?” (ക്വുര്‍ആന്‍ 18:68).

എന്റെ കൂടെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ല. കാരണം ഇനി നടക്കാന്‍ പോകുന്ന പല സംഭവങ്ങളുടെ രഹസ്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. അപ്പോള്‍ നിങ്ങള്‍ പലതും ചോദിക്കും. അത് നമുക്ക് പ്രയാസമാകും. അങ്ങനെ ചോദിക്കാതെ എല്ലാം കണ്ടും കേട്ടും ക്ഷമയോടെ കൂടെ നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ മൂസാ, നിങ്ങള്‍ എന്റെ കൂടെ കൂടുന്നതിന് എനിക്ക് വിരോധമില്ല എന്നിങ്ങനെ ഖദ്വിര്‍(അ) പറഞ്ഞു.

അങ്ങനെ പ്രയാസങ്ങളൊക്കെ ഉണ്ടെങ്കില്‍ തല്‍ക്കാലം ഞാന്‍ നിങ്ങളോടൊപ്പം ഇല്ല എന്നൊന്നും പറഞ്ഞ് മൂസാ(അ) ഒഴിവായില്ല. 

”അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല” (ക്വുര്‍ആന്‍ 18:69).

ഇന്‍ശാ അല്ലാഹ്… നിങ്ങളോട് അനുസരണക്കേട് കാണിക്കാതെ, എല്ലാം ക്ഷമിച്ച് നിങ്ങളുടെ കൂടെ ഞാന്‍ നില്‍ക്കാം എന്ന് മൂസാ(അ) പറഞ്ഞു.

അടുത്ത സമയത്ത് എന്താണ് സംഭവിക്കുക എന്നത് അല്ലാഹുവിന് മാത്രമാണല്ലോ അറിയുക. അതിനാല്‍ തന്നെ, ഭാവിയില്‍ ഒരു കാര്യത്തെ പറ്റി നാം തീരുമാനം എടുക്കുമ്പോള്‍ അവിടെയെല്ലാം ഇന്‍ശാ അല്ലാഹു (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പറയുക എന്നത് ഒരു മര്യാദയായി നാം മനസ്സിലാക്കണം. മൂസാ(അ) അത് പറയാന്‍ മറന്നില്ല. യഥാര്‍ഥ വിശ്വാസികള്‍ക്കേ അത് ആത്മാര്‍ഥമായി പറയാനും അതില്‍ ഉറച്ചു നില്‍ക്കാനും സാധിക്കുകയുള്ളൂ. പലരും അത് ഉരുവിടാറുള്ളത് അതിന്റെ അര്‍ഥവും ആശയവും ഉള്‍ക്കൊള്ളാതെ തമാശ രൂപത്തിലാണ്. അത് ഏറെ ഗൗരവമുള്ള കാര്യമായി നാം മനസ്സിലാക്കണം.

മൂസാനബി(അ)യുടെ പ്രതികരണം കേട്ടപ്പോള്‍ ഖദ്വിര്‍(അ) ഒന്നുകൂടെ അത് ഉറപ്പ് വരുത്താനായി, തന്റെ കൂടെ കൂടുമ്പോള്‍ സ്വീകരിക്കേണ്ട സമീപനം അറിയിച്ചു.

”അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്; അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു  പറഞ്ഞുതരുന്നത് വരെ”(ക്വുര്‍ആന്‍ 18:70).

ആ നിര്‍ദേശം മൂസാ(അ) സ്വീകരിച്ചു. അങ്ങനെ ഇരുവരും യാത്ര പുറപ്പെടുകയാണ്:

”തുടര്‍ന്ന്  അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്” (ക്വുര്‍ആന്‍ 18:71).

അവര്‍ രണ്ടുപേരും പോയി എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. വാസ്തവത്തില്‍ അവര്‍ മൂന്നു പേരാണല്ലോ; മൂസാ(അ), യൂശഅ്(അ), ഖദ്വിര്‍(അ). ഇവിടെ യുശഅ്(അ)നെ എണ്ണിയിട്ടില്ല. അതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ പറയുന്നത്; ‘ഇവിടത്തെ പ്രധാന വിഷയം മൂസാ(അ)യും ഖദ്വിര്‍(അ)യും  ആണ്. അവരിലാണല്ലോ ഈ സംഭവം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അവരുടെ കാര്യം മാത്രം എടുത്തു പറഞ്ഞു എന്നേയുള്ളൂ. യൂശഅ്(അ)യും അവരുടെ കൂടെ ഉണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്’ എന്നാണ്. 

ഹദീഥില്‍ ഇങ്ങനെ കാണാം: ”അങ്ങനെ അവര്‍ ഇരുവരും സമുദ്ര തീരത്തിലൂടെ നടന്നു. അപ്പോള്‍ (അവരുടെ അരികിലൂടെ) ഒരൂ കപ്പല്‍ സഞ്ചരിച്ചു. അപ്പോള്‍ അവര്‍ ഇരുവരും അവരോട് (കപ്പലില്‍ ഉള്ളവരോട്) അവരെ അതില്‍ കയറ്റാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് (കപ്പലില്‍ ഉള്ളവര്‍ക്ക്) ഖദ്വിര്‍(അ)നെ തിരിച്ചറിഞ്ഞു. (കപ്പലില്‍ കയറ്റിയതിനുള്ള) തുകയൊന്നും കൂടാതെ അവര്‍ അവരെ ഇരുവരെയും (അതില്‍) കയറ്റി.” 

മറ്റൊരു റിപ്പോര്‍ട്ടില്‍ ”അങ്ങനെ അവര്‍ ഇരുവരും കടല്‍ തീരത്തിലൂടെ നടന്നു. അപ്പോള്‍ അവരുടെ (ഇവിടെ അവര്‍ മൂന്നുപേരും ഉണ്ടെന്ന് മനസ്സിലാക്കാവുന്ന ‘ബിഹിം’ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്) അരികിലൂടെ ഒരു കപ്പല്‍ നീങ്ങി. അപ്പോള്‍ ഖദ്വിര്‍(അ) തിരിച്ചറിയപ്പെട്ടു. അങ്ങനെ അവര്‍ അവരെ അവരുടെ കപ്പലില്‍ കൂലി ഇല്ലാതെ കയറ്റുകയും ചെയ്തു.”

ആ സമയത്ത് അവിടെ നടന്ന ഒരു സംഭവം നബിﷺ നമുക്ക് പറഞ്ഞു തരുന്നു:

”കപ്പലിന്റെ അറ്റത്ത് ഒരു കുരുവി വന്ന് ഇരുന്നു. എന്നിട്ട് അത് അതിന്റെ കൊക്ക് സമുദ്രത്തില്‍ ഒന്ന് മുക്കി. ഈ കാഴ്ച കണ്ട ഖദ്വിര്‍(അ) മൂസാ(അ)യോട് പറഞ്ഞു: എന്റെ അറിവും നിന്റെ അറിവും മുഴുവന്‍ സൃഷ്ടികളുടെ അറിവും അല്ലാഹുവിന്റെ അറിവില്‍ ഈ കുരുവി അതിന്റെ കൊക്ക് കൊണ്ട് മുക്കി എടുത്ത അളവല്ലാതെ ഇല്ല.”

സമുദ്രത്തിലെ വെള്ളവും ആ പറവയുടെ കൊക്കിലെ വെള്ളവും തമ്മിലുള്ള അളവിന്റെ അത്രയും വ്യത്യാസമുണ്ട് അല്ലാഹുവിന്റെ അറിവും കോടാനുകോടി സൃഷ്ടികളുടെ അറിവും തമ്മില്‍ എന്നര്‍ഥം.  

കപ്പലില്‍ കയറിയ ശേഷം അവിശ്വസനീയമായ ആ സംഭവം നടന്നു. ഖദ്വിര്‍(അ) ഒരു മഴു എടുത്ത് കപ്പലിന് ദ്വാരം ഉണ്ടാക്കുന്നു! ‘ഒരു കൂലിയും വാങ്ങാതെ നമ്മെ കപ്പലില്‍ കയറ്റിയ ഒരു ജനതയല്ലേ, (എന്നിട്ട്) അവരുടെ കപ്പല്‍ (തകര്‍ക്കാനായി) താങ്കള്‍ മഴു എടുത്തു. അതിലെ ആളുകളെ മുക്കിക്കൊല്ലുംവിധം അതിന് ഒരു ഓട്ടയിടുകയും ചെയ്തു.’

 നേരത്തെ ഖദ്വിര്‍(അ)യുമായി ചെയ്ത കരാര്‍ മൂസാ(അ) മറന്ന് പോയി. പെട്ടെന്ന് അപകടകരമായ ഈ കാഴ്ച കണ്ടപ്പോള്‍ അദ്ദേഹം അതിനെ ചോദ്യം ചെയ്തു. അവരെ മുക്കിക്കൊല്ലുകയില്ല എന്ന് മൂസാനബി(അ)ക്ക് അറിയാം. കാരണം, കപ്പല്‍ മുങ്ങിയാല്‍ എല്ലാവരും അപകടത്തില്‍ പെടുമല്ലോ. പക്ഷേ, എന്തിനാണ് കപ്പലിന്റെ ഒരു പലക മഴുകൊണ്ട് കൊത്തിയെടുത്തത് എന്ന് മൂസാനബി(അ)ക്ക് അറിയണം. കപ്പലിന്റെ ഒരു ഭാഗത്തെ പലക എടുത്ത് കളഞ്ഞതിലൂടെ തിരയടിച്ച് വെള്ളം അകത്തേക്ക് ഇരച്ച് കയറാനും കപ്പല്‍ മുങ്ങാനും സാധ്യതയുണ്ടല്ലോ. ഈ സംശയമെല്ലാം മൂസാനബി(അ)ക്ക് ഉണ്ട്. അതിനാലാണ് മൂസാ(അ) അപ്രകാരം ചോദിച്ചത്. ഈ ചോദ്യത്തോടെ മൂസാ(അ) ഖദ്വിര്‍(അ)ന് നല്‍കിയ കരാറില്‍ വീഴ്ച സംഭവിച്ചു. അത് മനപ്പൂര്‍വമല്ലാത്തതിനാല്‍ അദ്ദേഹം അതില്‍ കുറ്റക്കാരനുമല്ല. അത് അല്ലാഹുവിന്റെ ഒരു തീരുമാനമായിരുന്നു. ഖദ്വിര്‍(അ) മൂസാ(അ)നോട് ചോദിച്ചു:

”…തീര്‍ച്ചയായും താങ്കള്‍ക്ക്  എന്റെ  കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?” (ക്വുര്‍ആന്‍ 18:72).

ഉടനെ മൂസാ(അ) പറഞ്ഞു: ”…ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്റെ  പേരില്‍ നടപടി എടുക്കരുത്. എന്റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 18:73).

അല്ലാഹുവും നമ്മളും തമ്മിലുള്ള കരാറില്‍ മറന്ന് കൊണ്ട് വല്ല വീഴ്ചയും സംഭവിച്ചാല്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കപ്പെട്ടവരാണല്ലോ നാം: ‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…’

ഈ പ്രാര്‍ഥനയും മൂസാ(അ) ഖദ്വിര്‍(അ)നോട് പറഞ്ഞതും ചേര്‍ത്ത് അല്ലാഹുവിന് പുറമെ മഹാത്മാക്കളോടും തേടാം എന്നതിന് തെളിവാക്കുന്നവരുണ്ട്. ഈ രണ്ട് വചനങ്ങളിലും പദങ്ങള്‍ ഏതാണ്ട് ഒരുപോലെയാണെങ്കിലും രണ്ടും രണ്ട് രൂപത്തിലുള്ള അപേക്ഷയാണ്. ഒന്ന് ഒരു സൃഷ്ടിയോട് മറന്ന് കൊണ്ട് ചെയ്ത ഒരു വീഴ്ചയാണ്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കരുതെന്നാണ് മൂസാ(അ) പറഞ്ഞതിന്റെ ഉദ്ദേശ്യം. ആ രൂപത്തില്‍ നമ്മില്‍ വല്ല വീഴ്ചയും സംഭവിച്ചാല്‍ നമ്മളും ഇപ്രകാരം  പറയാറുണ്ടല്ലോ. ഞാന്‍ മറന്നതാണ്, അതിനാല്‍ എന്നോട് ദേഷ്യപ്പെടരുത്, എന്നെ ശിക്ഷിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അതിനെ പ്രാര്‍ഥനയായി കാണാറില്ല ആരും. ഇതെല്ലാം അല്ലാഹുവിനോട് ചോദിക്കുന്നത് പോലെയുള്ള ചോദ്യമാണെന്ന് ആരും പറയാറുമില്ലല്ലോ. എന്നാല്‍ ഈ ആളുകള്‍ ഇത് രണ്ടും ഒരുപോലെയാണെന്ന് പറഞ്ഞ്, മഹാത്മാക്കളോടും അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ പാപങ്ങള്‍ പൊറുത്തു കിട്ടാന്‍  ചോദിക്കാം എന്ന് വാദിക്കുന്നു. ഖദ്വിര്‍(അ)ന്റെ കേള്‍വിയുടെ പരിധിക്ക് അപ്പുറത്ത് നിന്ന് അഭൗതികമായ മാര്‍ഗത്തിലൂടെയുള്ള ഒരു തേട്ടമാണ് അവിടെ സംഭവിച്ചെതെങ്കില്‍ ഇവരുടെ വാദത്തെ അത് ശരിവെക്കുമായിരുന്നു. 

ഖദ്വിര്‍(അ)നോട് മൂസാ(അ) അപ്രകാരം ഒരു അപേക്ഷ നടത്തിയപ്പോള്‍ അദ്ദേഹം അത് ശരിവെക്കുകയും ചെയ്തു. വീണ്ടും യാത്ര തുടര്‍ന്നു.

”അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്” (ക്വുര്‍ആന്‍ 18:74).

കപ്പലില്‍ നിന്നും അവര്‍ ഇരുവരും ഇറങ്ങിയ ശേഷം കടല്‍ തീരത്തിലൂടെ നടക്കുമ്പോള്‍ ഒരു ബാലന്‍ മറ്റു കുട്ടികളുടെ കൂടെ കളിക്കുന്നത് കാണുകയാണ്. ഖദ്വിര്‍(അ) ആ കുട്ടിയെ പിടിച്ച് കൊന്നുകളഞ്ഞു. നബിﷺ പറഞ്ഞത് പോലെ, ഈ സംഭവം ആദ്യത്തേതിനെക്കാള്‍ കടുത്തതായിരുന്നു. ഇത് കണ്ട മൂസാ(അ) കരാര്‍ വീണ്ടും മറന്നു. അദ്ദേഹത്തോട് ചോദിച്ചു: എന്തിനാണ് ഈ പാവം കുട്ടിയെ താങ്കള്‍ കൊന്നത്? അപരാധമൊന്നും ചെയ്യാത്ത കുഞ്ഞിനെ കൊന്നത് കണ്ട മൂസാനബി(അ)ക്ക് വലിയ വിഷമമായി. നേരത്തെ ചോദിച്ചതിനെക്കാള്‍ ഒന്നുകൂടി ശക്തമായ ശൈലിയിലായിരുന്നു നബി(അ)യുടെ ചോദ്യം. അതിന് ഖദ്വിര്‍(അ) നല്‍കിയ മറുപടിയും കുറച്ച് ശക്തിയുള്ളതായിരുന്നു:

”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്  എന്റെ  കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?”

ഖദ്വിര്‍(അ) രണ്ട് സന്ദര്‍ഭത്തിലായി നല്‍കിയ മറുപടിയിലെ ശൈലിയില്‍ മാറ്റം കാണുന്നില്ലേ? ആദ്യം പറഞ്ഞതില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് ‘എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല’ എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ എന്നാണുള്ളത്. രണ്ടാമത്തെതില്‍ ‘എന്റെ  കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല’ എന്നും. ഇവിടെ ‘നിന്നോടല്ലേ ഞാന്‍ പറഞ്ഞത്’ എന്ന രൂപത്തില്‍ ഒരു കാര്‍ക്കശ്യ ശൈലി ദൃശ്യമാണ്. 

ഖദ്വിര്‍(അ)ന്റെ മറുപടി കേട്ടപ്പോള്‍ മൂസാ(അ) വളരെ വിനീതനായി നിന്നു. ഞാന്‍ ചോദിച്ചത് ശരിയായില്ല എന്ന് അദ്ദേഹത്തിന് ബോധ്യമായി. ഉടനെ മൂസാ(അ) ഖദ്വിര്‍(അ)നോട് പറഞ്ഞു:

”…ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക്  ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു” (ക്വുര്‍ആന്‍ 18:76).

വളരെ വിനയത്തോടെയായിരുന്നു മൂസാനബി(അ)യുടെ മറുപടി. ഇനിയും ക്ഷമയോടെ നിങ്ങളോടൊപ്പം എനിക്ക് നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്നെ കൂടെ കൂട്ടേണ്ടതില്ലെന്നും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് മതിയായ കാരണം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നും സമ്മതിച്ചു. എന്നാല്‍ അറിവിനോടുള്ള താല്‍പര്യം മൂലം ‘ഞാന്‍ ഇനി നിങ്ങളോടൊപ്പം വരുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞില്ല. 

ഖദ്വിര്‍(അ) അത് സമ്മതിച്ചു. വീണ്ടും അവര്‍ യാത്ര തുടര്‍ന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 22​

മൂസാ നബി (അ) - 22

മൂസാ(അ)യും ഖദ്വിര്‍(അ)യും

മൂസാനബി(അ)യുടെ ജീവിതത്തില്‍ ഏറെ പ്രസക്തമായ ഒരു യാത്ര നടന്നത് വിശുദ്ധ ക്വുര്‍ആനില്‍  (സൂറഃ അല്‍കഹ്ഫില്‍) വിവരിക്കുന്നുണ്ട്. ആ യാത്രയെ സംബന്ധിച്ചാണ് നാമിനി വിവരിക്കുന്നത്. 

ചരിത്രപരമായ ആ യാത്രയുടെ സാഹചര്യവും സന്ദര്‍ഭവും ആണ് ആദ്യമായി നാം അറിയേണ്ടത്. ആ യാത്രക്കു കാരണമായിത്തീര്‍ന്നത് എന്താണെന്ന് ക്വുര്‍ആന്‍ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ നബിﷺയുടെ വചനങ്ങളില്‍ അത് സംബന്ധമായി വന്നിട്ടുമുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും വിശദമായി തന്നെ ആ വിവരണം നമുക്ക് കാണുവാന്‍ സാധിക്കുന്നതാണ്.

ക്വുര്‍ആന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുവാനാണല്ലോ നബിﷺ നിയോഗിതനായത്. അത്‌കൊണ്ടു തന്നെ ക്വുര്‍ആനില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും നബിﷺയുടെ വിശദീകരണത്തിലൂടെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അത് അല്ലാഹു നമുക്ക് ചെയ്ത് തന്നിട്ടുള്ള വലിയ ഒരു അനുഗ്രഹമാണ്. 

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: എന്നോട് ഉബയ്യ്ബ്‌നു കഅ്ബ് പറഞ്ഞു; നബിﷺ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതനായ മൂസാ(അ) ഒരു ദിവസം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ഹൃദയം ലോലമാകുകയും ചെയ്യുന്നത് വരെ (ഉദ്‌ബോധിപ്പിച്ചു).”

ആ ഉദ്‌ബോദനത്തിലെ വിഷയം എന്തായിരുന്നു എന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ ദിവസങ്ങളെ സംബന്ധിച്ച് അവരെ അദ്ദേഹം ഉദ്‌ബോധിപ്പിക്കുകയായിരുന്നു, (ആ ദിവസങ്ങളില്‍ അല്ലാഹു ചെയ്യുന്ന അവന്റെ അനുഗ്രഹങ്ങളെയും പരീക്ഷണങ്ങളെയും പറ്റി). അടിമകള്‍ അല്ലാഹുവിനോട് ചെയ്യേണ്ടുന്ന കടമകളെയും കടപ്പാടുകളെയും പറ്റിയുള്ള ഒരു പ്രസംഗമായിരുന്നു അത്. ആ പ്രസംഗം അവരുടെ കണ്ണുകളെ നനയിപ്പിക്കുന്നതും ഹൃദയങ്ങളെ ലോലമാക്കുന്നതുമായിരുന്നു. അത്രയും ഭക്തി സാന്ദ്രമായ ഒരു ഉദ്‌ബോധനമായിരുന്നു അത്. 

(പ്രസംഗത്തിന് ശേഷം) അദ്ദേഹം ഒന്ന് മാറി. അപ്പോള്‍ അദ്ദേഹത്തെ ഒരാള്‍ കണ്ടു. എന്നിട്ട് അയാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഭൂമിയില്‍ അങ്ങയെക്കാളും കൂടുതല്‍ അറിവുള്ളവര്‍ വല്ലവരും ഉണ്ടോ?’ (മുസാ(അ)) പറഞ്ഞു: ‘ഇല്ല.’

മൂസാനബി(അ)യുടെ വൈജ്ഞാനികമായ ആ സംസാരം കേട്ടപ്പോള്‍ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും; മൂസാ(അ)യെക്കാള്‍ അറിവുള്ളവര്‍ ഉണ്ടാകില്ലെന്ന്. അതിനാലാകാം ഇങ്ങനെ ചോദിച്ചത്. മൂസാ(അ) ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടിയും നല്‍കി. മൂസാനബി(അ)ക്ക് അന്ന് ഭൂമിയില്‍ അദ്ദേഹത്തെക്കാള്‍ അറിവുള്ള ഒരാളെയും പരിചയമില്ല. അതിനാലാണ് ‘ഇല്ല’ എന്ന് മറുപടി നല്‍കിയത്. 

തന്റെ അറിവിനെ അല്ലാഹുവിലേക്ക് മടക്കാത്തതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചു.

പറയപ്പെട്ടു: ‘അല്ല (ഉണ്ട്).’ അദ്ദേഹം ചോദിച്ചു: ‘രക്ഷിതാവേ, എങ്കില്‍ (അദ്ദേഹം) എവിടെയാണ്?’ അല്ലാഹു പറഞ്ഞു: ‘രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നിടത്ത്.’ മൂസാ(അ) പറഞ്ഞു: ‘രക്ഷിതാവേ, ആ സ്ഥലം എനിക്ക് അറിയുന്നതിനായി നീ എനിക്ക് ഒരു അടയാളം നിശ്ചയിച്ച് തരുമോ?’

തന്നെക്കാള്‍ വലിയ അറിവുള്ള ഒരാള്‍ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അതിനെ മൂസാ(അ) അത് നിഷേധിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തില്ല. നിലവില്‍ തന്നെക്കാള്‍ അറിവുള്ള ഒരാളെ പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നു. അതുകൊണ്ട് ‘അല്ലാഹു അഅ്‌ലം’ (അല്ലാഹുവാണ് നന്നായി അറിയുന്നവന്‍) എന്ന് പറയലായിരുന്നു പൂര്‍ണാര്‍ഥത്തില്‍ അതിനുള്ള മറുപടി. അപ്രകാരം ചെയ്യാത്തതിനാലാണ് അല്ലാഹു മൂസാ(അ)യെ തിരുത്തിയത്. 

തന്നെക്കാള്‍ അറിവുള്ള ഒരാള്‍ രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നിടത്തുണ്ട് എന്ന് അറിഞ്ഞപ്പോള്‍ മൂസാനബി(അ)ക്ക് ആവേശമായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ആകാംക്ഷയായി. അദ്ദേഹത്തെ സന്ദര്‍ശിക്കാനും അദ്ദേഹത്തില്‍നിന്ന് വിജ്ഞാനം നേടാനും ആഗ്രഹമായി. ആ പ്രദേശത്തേക്ക് പോകുവാന്‍ ഒരു അടയാളം നിശ്ചയിച്ച് തരുമോ എന്ന് മൂസാ(അ) അല്ലാഹുവിനോട് ചോദിച്ചു. 

അല്ലാഹു പറഞ്ഞു: ‘താങ്കള്‍ ഒരു ജീവനില്ലാത്ത മത്സ്യത്തെ എടുക്കുക. അതില്‍ ആത്മാവ് ഊതപ്പെടുന്നതാണ്.’ മുസ്‌ലിന്റെ റിപ്പോര്‍ട്ടില്‍ ‘ഉപ്പ് തേച്ച മത്സ്യം’ എന്ന് പ്രത്യേകം വന്നിട്ടുണ്ട്. ‘അങ്ങനെ അതുമായി നീ പോകുക. ഒരു സ്ഥലത്ത് എത്തുമ്പോള്‍ അതിന് അല്ലാഹു ജീവന്‍ നല്‍കുന്നതും അവിടെ വെച്ച് അത് പിടഞ്ഞ് നഷ്ടപ്പെട്ട് പോകുന്നതുമാണ്. ആ മത്സ്യം എവിടെ വെച്ച് നീയുമായി ബന്ധം മുറിയുന്നുവോ അവിടെയാണ് അദ്ദേഹം ഉണ്ടാകുക’- ഇതാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയ അടയാളം. 

അങ്ങനെ മൂസാ(അ) ഒരു മത്സ്യത്തെ പിടിച്ചു. അതിനെ ഒരു കൊട്ടയില്‍ ആക്കി. എന്നിട്ട് അദ്ദേഹം തന്റെ ഭൃത്യനോട് പറഞ്ഞു: ‘ഈ മത്സ്യം എവിടെ വെച്ചാണോ നിന്നോട് വേര്‍പിരിയുന്നത്, അത് എന്നെ അറിയിക്കുവാനല്ലാതെ നിന്നോട് ഞാന്‍ മറ്റൊന്നിനും നിര്‍ബന്ധിക്കുന്നതല്ല.’

അല്ലാഹു അറിയിച്ചത് പ്രകാരം മൂസാ(അ) ഒരു മത്സ്യത്തെ പിടിച്ചു. എന്നിട്ട് ഓലകൊണ്ടോ മറ്റോ ഉണ്ടാക്കിയിട്ടുള്ള ഒരു കൊട്ടയില്‍ അതിനെ ഇടുകയും ചെയ്തു. ദീര്‍ഘമായ യാത്രയും തനിച്ച് പോകുന്നത് പ്രയാസകരവും ആയതിണാല്‍ ഒരു ഭൃത്യനെ സഹായത്തിനായി കൂടെ കൂട്ടുകയും ചെയ്തിരുന്നു. ആ ചെറുപ്പക്കാരന്‍ യുശഅ്ബ്‌നു നൂന്‍(അ) ആണെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. യൂശഅ്(അ)ന്റെപേര് ക്വുര്‍ആന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. 

ഭൃത്യനായ യൂശഅ്(അ)ന്റെ കൂടെ മൂസാ(അ) യാത്ര പുറപ്പെട്ടു. ആ മത്സ്യത്തെ ശ്രദ്ധിക്കുന്ന കാര്യം മൂസാ(അ) അദ്ദേഹത്തെയാണ് ഏല്‍പിച്ചിരുന്നത്. അദ്ദേഹത്തോട് ആ മത്സ്യം എവിടെ വെച്ചാണോ നഷ്ടപ്പെടുന്നത്, അപ്പോള്‍ തന്നെ ആ വിവരം എന്നെ അറിയിക്കണം എന്ന് കല്‍പിക്കുകയും ചെയ്തു. ഇതല്ലാത്ത മറ്റൊന്നും ഞാന്‍ നിന്നെ ഏല്‍പിക്കുന്നില്ലെന്നും പറഞ്ഞു.

യൂശഅ്(അ) പറഞ്ഞു: കുറെ കാര്യങ്ങളൊന്നും എന്നെ നിങ്ങള്‍ ഏല്‍പിച്ചിട്ടില്ലല്ലോ. ഈ മത്സ്യം നഷ്ടമാകുന്നത് എവിടെവെച്ചാണോ അവിടെവെച്ച് താങ്കളെ അറിയിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘയമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന്  കൊണ്ടേയിരിക്കും” (ക്വുര്‍ആന്‍ 18:60).

മൂസാ നബി(അ)യുടെ അറിവിനോടുള്ള ഈ താല്‍പര്യം മുസ്‌ലിംകള്‍ക്ക് അറിവ് അന്വേഷിച്ച് പോകുന്നതില്‍ പ്രേരണയാകേണ്ടതുണ്ട്. മൂസാ(അ) അല്ലാഹുവിന്റെ സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനാണ്; അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ‘ഉലുല്‍അസ്മില്‍’ മഹാനുമാണ്. ഈ ക്വുര്‍ആന്‍ വചനത്തെ വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം. 

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ”അല്ലാഹുവാണ് സത്യം. അവനല്ലാതെ ഒരു ആരാധ്യനില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഇറക്കപ്പെട്ട ഏതൊരു അധ്യായവും, അത് എവിടെ ഇറങ്ങി എന്ന് നന്നായി അറിയുന്നവനാണ് ഞാന്‍. അല്ലാഹുവിന്റെ കിതാബിലെ ഒരു സൂക്തവും അത് ഏത് കാര്യത്തിലാണ് ഇറങ്ങിയതെന്ന് ഞാന്‍ അറിയാത്തവനായിട്ടല്ലാതെ ഇറങ്ങിയിട്ടില്ല. അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് എന്നെക്കാള്‍ നന്നായി അറിയുന്ന ഒരാളുണ്ടെന്ന് ഞാന്‍ അറിയുകയാണെങ്കില്‍ (ഞാന്‍) ഒട്ടകത്തെ തയ്യാറാക്കി അതില്‍ കയറി അവിടേക്ക് എത്തുമായിരുന്നു” (ബുഖാരി).

അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് അവഗാഹമായ അറിവുള്ള മഹാനായിരുന്നു അബ്ദുല്ലാഹ്(റ). ക്വുര്‍ആനിനെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലാത്ത വല്ല അറിവിനെ സംബന്ധിച്ചുമുള്ള വാര്‍ത്ത കേട്ടാല്‍ അവിടേക്ക് എന്ത് പ്രയാസവും സഹിച്ച് അദ്ദേഹം എത്തുമായിരുന്നു. ഈ വിജ്ഞാന ത്വര ഇന്ന് നമ്മില്‍ എത്ര പേര്‍ക്കുണ്ട് എന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്. 

ആധുനിക യുഗത്തില്‍ അറിവ് വിരല്‍ തുമ്പുകളിലാണ്. യഥാര്‍ഥത്തില്‍ അറിവ് സ്വീകരിക്കേണ്ടത് ഗുരുമുഖത്ത് നിന്നാണ്. മറ്റുള്ളതിനെയൊക്കെ കണ്ടെത്താനുള്ള മാര്‍ഗങ്ങളായിട്ടേ നാം കാണാവൂ. ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിച്ച് അറിവ് നേടുകയും ഗുരുനാഥന്മാരെയും പണ്ഡിതന്മാരെയും ആശ്രയിക്കാതെ ലഭിക്കുന്ന ആ അറിവിനെ അവലംബിക്കുകയും ചെയ്യുന്നത് പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. ക്വുര്‍ആന്‍ പഠിക്കാന്‍ ‘ഉലൂമുല്‍ ക്വുര്‍ആന്‍’ എന്ന ശാഖയുണ്ട്. അത് അറിയുന്ന ഒരാള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത് പോലെയാകില്ല അത് അറിയാത്ത ഒരാള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത്. ഹദീഥിനെ അറിയാന്‍ ‘ഉസ്വൂലുല്‍ ഹദീഥ്’ എന്ന നിദാനശാസ്ത്രമുണ്ട്. അത് അറിയാത്തവന്‍ ഹദീഥിനെ കുറിച്ച് വിവരിക്കുമ്പോള്‍ അപകടം സംഭവിക്കുക സ്വാഭാവികം. കര്‍മശാസ്ത്രത്തിന്റെ കാര്യവും അങ്ങനെത്തന്നെ. 

ഒരു ഉദാഹരണം കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ വാക്കുകള്‍ നാം ബുഖാരിയില്‍ നിന്ന് ഉദ്ധരിച്ചല്ലോ. ഈ റിപ്പോര്‍ട്ടില്‍ ‘അബ്ദുല്ലാഹ്’ എന്നേ വന്നിട്ടുള്ളൂ. അപ്പോള്‍ എങ്ങനെയാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്ന് നാം തെളിയിച്ച് പറഞ്ഞത്? അബ്ദുല്ലാഹ് എന്ന് ഹദീഥിലെ സനദില്‍ കണ്ടാല്‍ അത് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ആണെന്നത് ഉസ്വൂലുല്‍ ഹദീഥിലെ തത്ത്വമാണ്. ഇത് അറിയാത്ത ഒരാള്‍ അത് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) എന്ന് കരുതാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റേതെങ്കിലും അബ്ദുല്ലാഹിലേക്ക് ചേര്‍ത്തിപ്പറയാന്‍ സാധ്യതയുണ്ട്. അങ്ങനെ അറിയാതെ സ്വഹാബിമാരുടെ പേരില്‍ കളവ് പറയുന്ന അവസ്ഥയുണ്ടാകും. അതിനാലാണ് നല്ല ഗുരുമുഖത്ത് നിന്ന് തന്നെയാകണം അറിവ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നത്.

”അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു” (ക്വുര്‍ആന്‍ 18:61).

അവരുടെ യാത്ര പറയപ്പെട്ട ആ രണ്ട് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് എത്തി. പക്ഷേ, അവര്‍ രണ്ട് പേരും അവരുടെ അടുക്കലുള്ള മത്സ്യത്തിന്റെ കാര്യം മറന്നിരുന്നു. മത്സ്യം സമുദ്രത്തില്‍ ചാടി. അത് അവര്‍ അറിഞ്ഞതുമില്ല. എന്നാല്‍ ആ മത്സ്യം സമുദ്രത്തിലൂടെ പോയ മാര്‍ഗം ഒരു തുരങ്കം പോലെ ആയി മാറിയിരുന്നു. അത് വിശദീകരിച്ച് കൊണ്ട് നബിﷺ പറയുകയാണ്:

”അവര്‍ രണ്ട് പേരും ഒരു പാറക്കെട്ടില്‍ എത്തിച്ചേരുന്നത് വരെ (അവരുടെ യാത്ര എത്തി). ഇരുവരും ഒന്ന് താല ചായ്ച്ചു. അങ്ങനെ ഇരുവരും ഉറങ്ങുകയും ചെയ്തു. കൊട്ടയിലുള്ള മത്സ്യം പിടക്കാന്‍ തുടങ്ങി. അത് കൊട്ടയില്‍ നിന്ന് പുറത്ത് ചാടി സമുദ്രത്തില്‍ വീണു. (അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു). മത്സ്യം പോയ വഴിയെ തൊട്ട് അല്ലാഹു വെള്ളത്തിന്റെ ഒഴുക്കിനെ പിടിച്ചു നിര്‍ത്തി. അങ്ങനെ അത് ഒരു ചെറിയ മാളം പോലെ ആയിത്തീര്‍ന്നു.

ഇരുവരും യാത്രാക്ഷീണത്താല്‍ ഉറങ്ങിപ്പോയി. യൂശഅ്(അ) പെട്ടെന്ന് ഉണര്‍ന്ന് നോക്കുമ്പോള്‍ കൊട്ടയില്‍ മത്സ്യം പിടക്കുന്നത് കണ്ടു. ആ സമയം വരെയും മത്സ്യത്തിന് ജീവനില്ലായിരുന്നല്ലോ. അല്ലാഹു അറിയിച്ച പ്രകാരം അതിന് ജീവന്‍ കിട്ടിയിരിക്കുന്നു. അങ്ങനെ അത് ആ കൊട്ടയില്‍ കിടന്ന് പിടഞ്ഞ് പുറത്ത് ചാടുകയും സമുദ്രത്തില്‍ ഊളിയിട്ട് പോകുകയും ചെയ്തു. അത് പോയ വഴിക്ക് വെള്ളത്തെ ഒഴുക്കാതെ അല്ലാഹു നിശ്ചലമാക്കുകയും ഒരു ചെറിയ മാളം പോലെ അത് ആയിത്തീരുകയും ചെയ്തു. 

”മത്സ്യം പിടക്കുന്ന വേളയില്‍ മൂസാ(അ) ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഭൃത്യന്‍ (മനസ്സില്‍) പറഞ്ഞു: ‘ഞാന്‍ അദ്ദേഹം ഉണരുന്നത് വരെ ഉണര്‍ത്തുകയില്ല.’ ഉണര്‍ന്നപ്പോള്‍ ആ വിവരം അറിയിക്കാന്‍ അദ്ദേഹം മറക്കുകയും ചെയ്തു. മത്സ്യം സമുദ്രത്തില്‍ പ്രവേശിക്കുന്നത് വരെ പിടയുകയും ചെയ്തു. അങ്ങനെ സമുദ്രത്തില്‍ (അത് പോയ സ്ഥലത്ത്) അതിന്റെ ഒരു അടയാളം ഉണ്ടായിത്തീരുന്നത് വരെ അല്ലാഹു സമുദ്രത്തിന്റെ ഒഴുക്കിനെ അതിനെ തൊട്ട് പിടിച്ച് വെക്കുകയും ചെയ്തു. എന്നോട് അംറ് പറഞ്ഞു: ‘കല്ലില്‍ ഉണ്ടാകുന്നത് പോലെ അതിന്റെ അടയാളം ഇപ്രകാരം ആയിത്തീര്‍ന്നു’ എന്ന് പറഞ്ഞ് നബിﷺ തന്റെ ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് അവക്കിടയില്‍ ഒരു വട്ടക്കണ്ണി ഉണ്ടാക്കുകയും ചെയ്തു.”

മത്സ്യം പോയത് യൂശഅ് അറിഞ്ഞതാണ്. വിവരം മൂസാ(അ) ഉണര്‍ന്നാലുടന്‍ പറയണമെന്ന് കരുതിയതാണ്. എന്നാല്‍ ഉറക്കം നീണ്ടപ്പോള്‍ അദ്ദേഹം മറന്നുപോയി. 

”മൂസാ ഉണര്‍ന്നപ്പോള്‍ മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്ത അറിയിക്കാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മറന്നു. അങ്ങനെ അടുത്ത ദിവസം ആകുന്നത് വരെ രണ്ടു പേരും അവരുടെ ആ ദിവസത്തിലെ ബാക്കിയുള്ള പകലിലും രാത്രിയിലും യാത്ര തുടര്‍ന്നു. മൂസാ(അ) ഭൃത്യനോട് പറഞ്ഞു: നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 18:62).

ഉറക്കില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാകില്ല എന്നു വിചാരിച്ച് ഇരുവരും യാത്ര തുടര്‍ന്നു. കുറെ ദൂരം യാത്ര ചെയ്തപ്പോള്‍ മൂസാനബി(അ)ക്ക് വിശക്കാന്‍ തുടങ്ങി. യാത്രക്ക് തയ്യാറെടുക്കുന്ന സമയത്ത് തന്നെ അവര്‍ ഭക്ഷണം കരുതിയിരുന്നു. ഭൃത്യനോട് പ്രാതല്‍ കഴിക്കാനായി ഭക്ഷണം എടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി:

”അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 18:63).

യൂശഅ്(അ) മൂസാനബി(അ)യോട് ആ മത്സ്യം ചാടിപ്പോയ സമയവും അത് പോയപ്പോള്‍ സമുദ്രത്തില്‍ വന്ന മാറ്റവുമെല്ലാം വിവരിച്ചു. ഈ കാര്യം എന്നെ നിങ്ങളെ ഓര്‍മപ്പെടുത്താതെ മറപ്പിച്ച് കളഞ്ഞത് പിശാചാണ് എന്ന് ഖേദത്തോടെ പറയുകയും ചെയ്തു.

സഹോദരന്‍ മറന്നതിന്റെ പേരില്‍ മൂസാ(അ) അദ്ദേഹത്തോട് ദേഷ്യപ്പെടുകയൊന്നും ചെയ്തില്ല. കാരണം, മറവി എല്ലാവര്‍ക്കും സംഭവിക്കുന്നതാണല്ലോ.

മൂസാനബി(അ) തിരിച്ചുപോകാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുവരും തിരിഞ്ഞ് നടക്കുകയാണ്. മൂസാ(അ) ഇപ്രകാരം പറയുകയും ചെയ്തു.

”…അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്. ഉടനെ അവര്‍ രണ്ട് പേരും തങ്ങളുടെ കാല്‍പാൂടുകള്‍ നോക്കിക്കൊണ്ട് മടങ്ങി”(ക്വുര്‍ആന്‍ 18:64).

അവര്‍ വന്ന വഴി തെറ്റിപ്പോകാതിരിക്കാന്‍ അവരുടെ കാല്‍പാടുകളെ നോക്കി നടന്നു. നബിﷺ പറയുന്നു:

”അവര്‍ ഇരുവരും ആ പാറയുള്ളിടത്ത് എത്തുന്നതു വരെ അവരുടെ കാല്‍പാടുകളെ പിന്തുടര്‍ന്ന് നടന്നു.”

അല്ലാഹു പറയുന്നു: ”അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്”(ക്വുര്‍ആന്‍ 18:65).

അപ്പോള്‍ അല്ലാഹുവിന് ഇഷ്ടമുള്ള അവന്റെ ഒരു ദാസനെ അവിടെ വെച്ച് ഇരുവരും കാണുകയാണ്. നബിﷺ ആ രംഗം വിവരിക്കുന്നു:

”അപ്പോഴതാ, വസ്ത്രം കൊണ്ട് ശരീരം മുഴുക്കെ മൂടിപ്പുതച്ച് ഒരാള്‍ കിടക്കുന്നു.”

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ‘അപ്പോഴതാ ഖദ്വിര്‍ ശരീരം മുഴുവന്‍ വസ്ത്രം കൊണ്ട് മൂടി ഉറങ്ങുന്നു” എന്നാണുള്ളത്.

ക്വുര്‍ആനില്‍ ‘ഒരു അടിമ’ എന്നാണ് പറഞ്ഞിട്ടുള്ളത്. ആ അടിമയുടെ പേര് ഹദീഥില്‍ ഖദ്വിര്‍ എന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഖദ്വിര്‍ എന്നും ഖിദ്വ്ര്‍ എന്നും വായനയുണ്ട്. എന്നാല്‍ ഹദീഥുകളില്‍ ഖദ്വിര്‍ എന്ന പരാമര്‍ശമാണ് അധികവും കാണുന്നത്.

 പ്രവാചകന്മാരുടെ പേര് പറയുന്ന കൂട്ടത്തില്‍ ക്വുര്‍ആനില്‍ ഇദ്ദേഹത്തിന്റെ പേര് വന്നിട്ടില്ല. എന്നാല്‍ ഹദീഥുകളില്‍ അദ്ദേഹം പ്രവാചകനാണെന്നതിന് വലിയ സൂചനയും ഉണ്ട്. അദ്ദേഹം ഒരു വലിയ്യ് ആണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു പ്രവാചകനാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.

അല്ലാഹു തന്റെ ആ അടിമക്ക് ധാരാളം കാരുണ്യം ചെയ്തിട്ടുണ്ടെന്നും ക്വുര്‍ആന്‍ സ്പഷ്ടമാക്കിയിരിക്കുന്നു. അതോടൊപ്പം അല്ലാഹു ചില പ്രത്യേക അറിവും അദ്ദേഹത്തിന് പകര്‍ന്ന് കൊടുത്തിട്ടുണ്ട്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 21

മൂസാ നബി (അ) - 21

ക്വാറൂനിന്റെ ദുരന്തം

അനേകം അനുഗ്രഹങ്ങള്‍ക്കും തെളിവുകള്‍ക്കും സാക്ഷികളായ ബനൂഇസ്‌റാഈല്യര്‍ ഒരിക്കല്‍ പോലും നന്ദി കാണിക്കുവാന്‍ തയ്യാറായില്ല. അതു കാരണത്താല്‍ അവരുടെ ഹൃദയം കല്ലിനെ പോലും തോല്‍പിക്കും വിധം കടുത്തതായി മാറി. 

മൂസാനബി(അ)യുടെ കാലത്ത് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ധിക്കാരം കാണിച്ച, ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയായ ഫിര്‍ഔനിന്റെ പതനത്തെക്കുറിച്ച് നാം മനസ്സിലാക്കിയല്ലോ. അധികാരത്തിന്റെ അഹങ്കാരം മൂത്തതിനാലുള്ള പതനത്തിന്റെ ഉദാഹരണമാണ് ഫിര്‍ഔനെങ്കില്‍ സമ്പന്നതയാല്‍ അഹങ്കാരം നടിച്ചതിന്റെ ഫലമായി നശിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ക്വാറൂന്‍. മൂസാനബി(അ)യുടെ ജനതയില്‍ പെട്ടവന്‍ തന്നെയാണ് ക്വാറൂനും. അല്ലാഹു പറയുന്നു:  

”തീര്‍ച്ചയായും ക്വാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. ക്വാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 28:76-78).

ക്വാറൂനിന് അഹന്തക്ക് പ്രേരകമായത് തന്റെ സമ്പത്തായിരുന്നു. ക്വാറൂന്‍ ചരിത്രത്തില്‍ അറിയപ്പെട്ട വലിയ ഒരു ധനാഢ്യനാണ്. മൂസാനബി(അ)യുടെ കുടുംബത്തില്‍ പെട്ടവനായിരുന്നു അവനെന്നും പറയപ്പെടുന്നു.

മൂസാനബി(അ)യുടെ കൂടെ തുടക്കത്തില്‍ അവന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. 

സമ്പത്തിന്റെയും അധികാരത്തിന്റെയും ഗര്‍വില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും  ദീനിനോടും വെല്ലുവിളി നടത്തിയാല്‍ അല്ലാഹു അവരെ വെറുതെ വിടില്ല എന്ന് ക്വാറൂനിന്റെയും ഫിര്‍ഔനിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പും താക്കീതുമാണ്. 

ക്വാറൂനിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ അധിക പരാമര്‍ശം ഇല്ല. മൂസാനബി(അ)യുടെ ശത്രുക്കളുടെ പേര് പറയുന്ന കൂട്ടത്തില്‍ ക്വാറൂനിന്റെയും പേര് കാണാന്‍ സാധിക്കും.

”ക്വാറൂനെയും ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു). വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല” (ക്വുര്‍ആന്‍ 29:39).

ക്വാറൂന്‍ മൂസാനബി(അ)യോട് എത്രമാത്രം ശത്രുത കാട്ടിയിരുന്നു എന്നത് ഫിര്‍ഔനിന്റെ കൂടെ അവന്റെ പേര് ചേര്‍ത്തിപ്പറഞ്ഞതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. 

ക്വാറൂന്‍ മൂസാനബി(അ)യുടെ കൂടെ ആദ്യനാളുകളില്‍ കൂടിയവനും ഫിര്‍ഔന്‍ എന്ന അഹങ്കാരിയെ അല്ലാഹു വെള്ളത്തില്‍ മുക്കി നശിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായവനും കൂടിയാണ്. എന്നാല്‍ തന്റെ ഭൗതികമായ ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ ക്വാറൂന്‍ തന്റെ പണവും അനുയായി വൃന്ദത്തിന്റെയും പരിചാരകരുടെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും മറ്റും എണ്ണവും വണ്ണവും മോടിയുമെല്ലാം ചൂണ്ടിക്കാട്ടി ‘ഇതെല്ലാം എനിക്കേയുള്ളൂ’ എന്ന് അഹങ്കരിച്ചു. മൂസാനബി(അ)യുടെ തൗഹീദീ പ്രബോധനത്തിന് തടയിടാന്‍ അവന്‍ ശ്രമിച്ചു.

ഒരാളുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹുവിനേ അറിയൂ. ആദ്യം വിശ്വാസിയാവുകയും പിന്നീട് പ്രവാചകനോട് പ്രത്യക്ഷമായും പരോക്ഷമായും ശത്രുത കാണിച്ച് വഴികേടിലാവുകയും ചെയ്തവനാണല്ലോ ക്വാറൂന്‍. അത് നമുക്കൊരു പാഠമാണ്; എപ്പോഴും നാം നമ്മുടെ ഹൃദയത്തെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്താനായി അല്ലാഹുവോട് പ്രാര്‍ഥിക്കണം. എത്രയോ ആളുകള്‍ സത്യത്തിന് വേണ്ടി ത്യാഗം സഹിക്കുകയും പിന്നീട് വഴിതെറ്റി അധഃപതനത്തില്‍ ജീവിതം നയിച്ച് മരണമടയുകയും ചെയ്യുന്നുണ്ട്. അതിനാല്‍ നമ്മുടെ അവസാനം ഏറ്റവും നല്ല രൂപത്തില്‍ ആകാന്‍ നാം പ്രാര്‍ഥിക്കണം.

ക്വാറൂനിന്റെ ധാരണ, അവന്റെ സമ്പത്തിന്റെ ബലത്തിലാണ് മൂസാ(അ) നിലനില്‍ക്കുന്നത് എന്നായിരുന്നു. ഞാനൊന്ന് മാറി നിന്നാല്‍ മൂസാ(അ)യുടെ ശക്തി ക്ഷയിക്കുമെന്നും അവന്‍ ധരിച്ചു. എന്നിട്ട് അവന്‍ മൂസാനബി(അ)ക്കും വിശ്വാസികള്‍ക്കുമെതിരില്‍ തിരിഞ്ഞു. അതിരുവിട്ട് പെരുമാറാന്‍ തുടങ്ങി. അവന്റെ സഹായങ്ങളെല്ലാം അവന്‍ അവസാനിപ്പിച്ചു. നീ ഇനി എന്ത് ചെയ്യും എന്ന് എനിക്കൊന്ന് കാണണം എന്ന് പറഞ്ഞ് മൂസാനബി(അ)യെ അവന്‍ വെല്ലുവിളിച്ചു.

അല്ലാഹു ഏതൊരാള്‍ക്ക് അനുഗ്രഹം നല്‍കുന്നതും ഉള്ളതില്‍ കുറവ് വരുത്തുന്നതും അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണല്ലോ. ക്വാറൂനിന് അല്ലാഹു പരീക്ഷിക്കാനായി ഭൗതിക സൗകര്യങ്ങള്‍ എമ്പാടും നല്‍കി. പക്ഷേ, ആ അനുഗ്രഹങ്ങള്‍ക്കൊന്നും അവന്‍ നന്ദി കാണിച്ചില്ല. 

അല്ലാഹുവാണ് നമുക്ക് എല്ലാം നല്‍കിയത്. അവനാണ് നല്ല സ്വഭാവത്തെയും സംസ്‌കാരത്തെയും ഉപജീവനത്തെയും നമുക്ക് വീതിച്ച് തന്നത്. നബിﷺയുടെ ഒരു വചനം കാണുക:

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഉപജീവനം വീതിച്ചത് പോലെ നിങ്ങളുടെ സ്വഭാവങ്ങളും നിങ്ങള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. (അതുപോലെ) അല്ലാഹു അവന് ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും സമ്പത്ത് നല്‍കുകയും വിശ്വാസത്തെ അവന് ഇഷ്ടമില്ലാത്തവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തിരിക്കുന്നു”(അദബുല്‍ മുഫ്‌റദ്). 

ക്വാറൂനിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അവരിലെ മല്ലന്മാര്‍ക്ക് പോലും വഹിക്കാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ അവന്റെ സമ്പത്ത് എത്ര ഉണ്ടായിരിക്കും!

അവന്റെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണ്ഠാഭരണങ്ങളുടെയും നിധികള്‍ ആണ് ഇതിന്റെ ഉദ്ദേശം എന്ന് അഭിപ്രായപ്പെട്ട ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉണ്ട്. ഏതായിരുന്നാലും അവന്‍ അതിസമ്പന്നനായിരുന്നു എന്ന് വ്യക്തം. 

മൂസാനബി(അ)യുടെ കൂടെ തുടക്കത്തില്‍ അവന്‍ കൂടിയിരുന്നുവല്ലോ. ആ സമയത്ത് അവന്‍ നല്ല രൂപത്തില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവന്റെ ധനം കൊണ്ട് അവന്‍ തോന്നിവാസവും അക്രമവും  അഹന്തയും കാണിക്കാന്‍ തുടങ്ങി. അവന്‍ അതിരുവിട്ട് ജീവിച്ചപ്പോള്‍ മൂസാനബി(അ)യും കൂടെയുണ്ടായിരുന്നവരും അവനെ നന്നാകുവാന്‍ ഉപദേശിച്ചു.

അല്ലാഹു നല്‍കിയ അനുഗ്രഹം ഇഷ്ടാനുസരണം കൈകാര്യം ചെയ്യുന്നതിലെ അസൂയ കാരണമാണ് ഇവര്‍ തന്നെ ഉപദേശിക്കുന്നതെന്ന് വിചാരിക്കാതിരിക്കാന്‍ അവര്‍ അവനോട്  ഇങ്ങനെയും പറഞ്ഞു:

”അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 28:77).

അവര്‍ അവനെ ഉപദേശിച്ചതിലെ ചുരുക്കം ഇതാണ്: ‘ഇഹലോക ജീവിതം നിശ്ചിത അവധി വരെ മാത്രമാണ്. പലതും നല്‍കപ്പെട്ട എത്രയോ വലിയവന്മാര്‍ നിന്ദ്യരായി അല്ലാഹുവിലേക്ക് മടക്കപ്പെട്ടിട്ടുണ്ട്. ഐഹിക ജീവിതത്തില്‍ തനിക്ക് കിട്ടിയ സമ്പത്ത് കെട്ടിപ്പിടിച്ച് ഇവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ സാധിക്കില്ല. മരണപ്പെട്ട് അല്ലാഹുവിലേക്ക് മടങ്ങേണ്ടതുണ്ട്. ആ മടക്കം എപ്പോഴാണ് ഓരോരുത്തര്‍ക്കും സംഭവിക്കുക എന്ന് ഒരാള്‍ക്കും അറിയില്ല. അത് നിനക്ക് വന്നെത്തുന്നതിന് മുമ്പായി അല്ലാഹു നിനക്ക് നല്‍കിയത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് അവന്റെ തൃപ്തി നേടുക. അല്ലാഹു നിനക്ക് നല്‍കിയത് മുഴുവനും നീ ചെലവഴിക്കണമെന്ന് ഞങ്ങള്‍ നിന്നോട് പറയുന്നില്ല. ഐഹിക ജീവിതത്തില്‍ നിനക്ക് ആവശ്യമായത് നീ അനുഭവിക്കുകയും ചെയ്ത് കൊള്ളുക. നീ തീരെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കരുത് എന്നൊന്നും ഞങ്ങള്‍ നിന്നോട് പറയുന്നില്ല. പാവപ്പെട്ടവരെ സഹായിച്ചും അവര്‍ക്ക് നന്മകള്‍ ചെയ്തും അല്ലാഹുവിലേക്ക് നീ അടുക്കുക. അല്ലാഹു നിനക്ക് നല്‍കിയ സമ്പത്ത് മുഖേന നീ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും ചെയ്യുക. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.’

സമ്പത്തിന്റെ ആധിക്യം പലരെയും ഇപ്രകാരം വഴികേടിലേക്ക് എത്തിക്കുന്നതാണ്. ദരിദ്രനായിരിക്കുമ്പോള്‍ പള്ളികളില്‍ ജമാഅത്തിന് പങ്കെടുത്തവന്‍ സമ്പന്നനാകുമ്പോള്‍ നമസ്‌കാരം പാടെ ഉപേക്ഷിക്കുന്നു. വിനീതനായി പുഞ്ചിരി തൂകി ആളുകളെ അഭിമുഖീകരിച്ചിരുന്നവന്‍ കാശ് കൂടിയപ്പോള്‍ആളുകളുടെ മുഖത്ത് നോക്കാതാകുന്നു! ഇത്തരം സ്വഭാവക്കാര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ പല സ്ഥലങ്ങളില്‍ താക്കീത് നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒരു ഭാഗം കാണുക:

”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം” (ക്വുര്‍ആന്‍ 96:6-8).

ഭൗതികാനുഗ്രഹങ്ങള്‍ ലഭിച്ചതിനാല്‍ അല്ലാഹുവിനെ മറക്കുകയും അതിരുവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അല്ലാഹു നമ്മെ ഓരോരുത്തരെയും ഏത് സാഹചര്യത്തിലും അല്ലാഹുവിനോട് വിധേയപ്പെട്ട് ജീവിക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ, ആമീന്‍.

ക്വാറൂനിന്ന് നന്മ മാത്രം ആഗ്രഹിച്ച് ഉപദേശം നല്‍കിയ വിശ്വാസികളോട് ക്വാറൂനിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: 

”…എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്…” 

തുടര്‍ന്ന് അല്ലാഹു പറയുന്നു: ”എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 28:78).

തന്റെ യോഗ്യതകൊണ്ടു മാത്രമാണ് ഇതെല്ലാം തനിക്കു കിട്ടിയത് എന്നാണ് അവന്റെ വാദം. അതിനാല്‍ തന്നെ തന്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് നിങ്ങളെക്കാള്‍ നന്നായി അറിയാം എന്ന് അവന്‍ ന്യായീകരണം നടത്തി. 

ഉപദേശ നിര്‍ദേശങ്ങളെല്ലാം ക്വാറൂന്‍ തള്ളിക്കളഞ്ഞു. ധിക്കാരത്തില്‍ അവന്‍ ഉറച്ചുനിന്നു. ഒടുവില്‍ അവന്‍ വിശ്വാസികളെ പ്രകോപിപ്പിക്കും വിധം ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. അവന്‍ അവന്റെ വാഹന വ്യൂഹത്തെ അവര്‍ക്കു മുന്നില്‍ ഹാജറാക്കി. ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ വസ്ത്രം അവന്‍ അണിഞ്ഞു. ഭൂമിയിലൂടെ വലിച്ചിഴച്ച് നടക്കുന്ന വിലകൂടിയ വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ അവന്‍ നടന്നു. സകല ആടയാഭരണങ്ങളുമായി അവന്‍ അണിഞ്ഞൊരുങ്ങി. കിരീടം വെച്ചു. അംഗരക്ഷകരെ കൂടെ കൂട്ടി. 

”അങ്ങനെ അവന്‍ ജനമധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ക്വാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!”(ക്വുര്‍ആന്‍ 28:79).

ക്വാറൂനിന്റെ ആ പ്രകടനം കണ്ടപ്പോള്‍ തങ്ങള്‍ക്കും അങ്ങനെയൊക്കെയാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിലര്‍ ആശിച്ചു പോയി; അവര്‍ ഭൗതിക തല്‍പരരായിരുന്നു. എന്നാല്‍ ചിലര്‍ ഇങ്ങനെയാണ് പറഞ്ഞത്:

”ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 28:80).

‘ക്വാറൂനിന് കിട്ടിയതുപോലെ നിങ്ങള്‍ക്കും ലഭിക്കാത്തതില്‍ നിങ്ങള്‍ പരിതപിക്കുകയാണോ? അതിന്നുവേണ്ടി മോഹിക്കുകയാണോ? എന്നാല്‍ അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമമായത്. വിശ്വാസം ശരിയാക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പരലോകത്ത് ലഭിക്കാനുള്ളതിനെ അപേക്ഷിച്ച് ക്വാറൂനിന് ഇപ്പോള്‍ ലഭിച്ചത് വളരെ നിസ്സാരമാണ്’ എന്നെല്ലാം വിവേകമതികള്‍ അവരോട് പ്രതികരിച്ചു. 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ച് കഴിയുന്നവര്‍ക്കേ സ്വര്‍ഗം നേടാന്‍ സാധിക്കൂ. അല്ലാഹുവിന്റെപ്രീതിയും പൊരുത്തവും കാംക്ഷിച്ച് ത്യജിക്കേണ്ടവ ത്യജിക്കുവാനും നിര്‍വഹിക്കേണ്ടവ നിര്‍വഹിക്കുവാനും കഴിയണമെങ്കില്‍ ക്ഷമ അനിവാര്യമാണ്.

ദുര്‍നടപ്പുകാരായ ആളുകളോട് ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെ അവരുടെ ചെയ്തികളില്‍ നിന്ന് വിരമിക്കുവാനായി വിശ്വാസികള്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത് നാം കണ്ടല്ലോ. അപ്രകാരം സംസാരിക്കുവാനുള്ള ഭാഗ്യത്തെ കുറിച്ചാണ് ‘ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല’ എന്ന് പറഞ്ഞതെന്നും വിവരിക്കപ്പെട്ടിട്ടുണ്ട്.

ക്വാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു: 

”അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല” (ക്വുര്‍ആന്‍ 28:81).

അവനെയും അവന്റെ കൊട്ടാരത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ജനം നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഭൗതികാനുഗ്രഹങ്ങളൊന്നും അവന് രക്ഷയായില്ല. അവന്റെസമ്പാദ്യം കണ്ട് കൂടെ കൂടിയവര്‍ രക്ഷപ്പെടുത്താനുണ്ടായില്ല. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത വിധം ഭൂമി അവനെ വിഴുങ്ങി. 

അഹങ്കരിക്കുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും ഒരു പാഠമാണ് ക്വാറൂനിന്റെ ദുരന്തപര്യവസാനം. അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നവരെ പിടികൂടാന്‍ അല്ലാഹു അശക്തനല്ല. ക്വാറൂനിന്റെ അന്ത്യം നോക്കിക്കണ്ട ആളുകളുടെ പ്രതികരണം കാണുക: 

”ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല” (ക്വുര്‍ആന്‍ 28:82).

ഇന്നലെവരെ ക്വാറൂനിന്റെ ഭൗതിക സൗകര്യങ്ങള്‍ കണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ അതിലെ അപകടം തിരിച്ചറിഞ്ഞു. 

ക്വാറൂനിന്റെ ചരിത്രം വിവരിച്ചത് അവസാനിപ്പിക്കുമ്പോള്‍ അല്ലാഹു ഒരു പാഠം എന്ന നിലയ്ക്ക് നമ്മെ ഇപ്രകാരം അറിയിക്കുന്നു:

”ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും” (ക്വുര്‍ആന്‍ 28:83).

അഹങ്കാരത്തോടെ അല്ലാഹുവിനെയും അവന്റെ പ്രവാചകന്മാരെയും അവന്റെ മതത്തെയും മതത്തിന്റെ ചിഹ്നങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും ജീവിക്കുന്നവര്‍ക്ക് ഭൂമിയില്‍ എത്ര സൗകര്യം ലഭിച്ചാലും വിശ്വാസികള്‍ നിരാശപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ല. അതെല്ലാം താല്‍ക്കാലികമാണ്. ആത്യന്തികവിജയം സത്യത്തിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ക്കാണ്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 20​

മൂസാ നബി (അ) - 20

മനസ്സ് കടുത്തുപോയവര്‍

അല്ലാഹു പ്രത്യേകമായി ഭക്ഷണം ഇറക്കിക്കൊടുക്കുകയും മേഘങ്ങള്‍കൊണ്ട് തണലിട്ടുകൊടുക്കുകയും ചെയ്തിട്ടും ബനൂഇസ്‌റാഈല്യര്‍ തങ്ങളുടെ പതിവ് തെറ്റിച്ചില്ല. അവര്‍ നന്ദികേട് കാണിക്കാന്‍ തുടങ്ങി. അനുസരണക്കേടും ചോദ്യം ചെയ്യലും തുടര്‍ന്നു. 

”ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാകുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര്‍ ധിക്കാരം കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്” (ക്വുര്‍ആന്‍ 2:61).

ഒരു അധ്വാനവും കൂടാതെ വിശപ്പകറ്റാന്‍ എന്നും നല്ല ഭക്ഷണം (മന്നായും സല്‍വയും). കുടിക്കാന്‍ തെളിനീരുറവ. എന്നാല്‍ കുറച്ച് ദിവസം ഈ ഭക്ഷണം കഴിച്ചപ്പോള്‍ അവര്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങി അപ്പോള്‍ അവര്‍ മൂസാനബി(അ)യോട് വ്യത്യസ്തങ്ങളായ ഭക്ഷണം അല്ലാഹുവിനോട് ചോദിച്ച് വാങ്ങിത്തരുവാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം തങ്ങള്‍ക്ക് ലഭിച്ചത് മൂസാനബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. നീ ‘നിന്റെ റബ്ബിനോട്’ചോദിക്കൂ എന്നാണ് അവര്‍ പറഞ്ഞത്; നമ്മുടെ റബ്ബിനോട് എന്ന് പറയാന്‍ പോലും അവര്‍ തയ്യാറായില്ല. അത്രയും നന്ദികെട്ടവരായിരുന്നു അവര്‍.  

യാതൊരു അധ്വാനവും കൂടാതെ ഇഷ്ടാനുസരണം കിട്ടിക്കൊണ്ടിരിക്കുന്ന രുചികരവും ശരീരത്തിന് പോഷണം ലഭിക്കുന്നതും അനുഗൃഹീതവുമായ ഭക്ഷണത്തിന് പകരം, എല്ലാ നാട്ടിലും കൃഷി ചെയ്തുണ്ടാക്കാവുന്ന ഭക്ഷ്യ വസ്തുക്കളാണോ നിങ്ങള്‍ക്ക് പകരം വേണ്ടതെന്ന് മൂസാനബി(അ) അവരോട് ചോദിച്ചു. അങ്ങനെയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ നാട് വിട്ട് വേറെ നാട്ടിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക എന്ന് അദ്ദേഹം ഒരു താക്കീതെന്നോണം പറഞ്ഞു. ഇവിടെ ക്വുര്‍ആന്‍ ഉപയോഗിച്ചത് ‘മിസ്വ്ര്‍’ എന്നാണ്. ഈജിപ്തിന് ‘മിസ്വ്ര്‍’ എന്നാണ് അറബിയില്‍ പറയുക. എന്നാല്‍ ഇവിടെ അതല്ല അര്‍ഥം; ‘മറ്റൊരു നാട്’ എന്നാണ്. 

അധ്വാനിച്ച് ജീവിക്കുക എന്നത് അവര്‍ക്ക് ശീലമില്ലല്ലോ. നേരത്തെ ഫലസ്തീനിലേക്ക് പോയി അവിടെ താമസമുറപ്പിക്കാനുള്ള നിര്‍ദേശം അവര്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ അവരുടെ ഇഷ്ടാനുസരണമുള്ള ആഹാരം വേണമെങ്കില്‍ വേറെ നാട് നോക്കാനാണ് പറഞ്ഞത്. അവര്‍ക്ക് മറ്റൊരു പ്രദേശം തേടി പോകാമായിരുന്നു. എന്നാല്‍ അവര്‍ പോയില്ല.  ഇതാണ് ഇസ്‌റാഈല്യരുടെ സ്വഭാവം. ലഭിച്ചതില്‍ തൃപ്തിയടയാത്ത സമൂഹം! നന്ദികേടിന്റെ പര്യായമായ സമൂഹം. അല്ലാഹു ഇത്തരം സ്വഭാവങ്ങളില്‍നിന്ന് നമ്മെ കാത്തുരക്ഷിക്കട്ടെ. 

നാം ഇതുവരെ വിശദീകരിച്ചതും ഇനി പറയാനിരിക്കുന്നതുമായ എല്ലാ ദുഷിച്ച സ്വഭാവവും അവരില്‍ ഉള്ളതിനാല്‍ കടുത്ത നിന്ദ്യതയും നിര്‍ഗതിയും അവരില്‍ ഉണ്ടായി. അല്ലാഹുവിന്റെ കടുത്ത കോപത്തിന്അവര്‍ വിധേയരായി. 

മൂസാനബി(അ)യുടെ കാല കാലശേഷം തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കൊന്നുകളയാനും അവര്‍ ധൃഷ്ടരായി എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നു. ഏതെല്ലാം നബിമാര്‍ അവരുടെ കൊലക്ക് ഇരയായി എന്ന് ക്വുര്‍ആനില്‍ പറയുന്നില്ല. അങ്ങനെ അല്ലാഹുവിന്റെ നിത്യമായ ശാപ കോപങ്ങള്‍ക്ക് അവര്‍ വിധേയരായി. അല്ലാഹുവിന്റെ കോപത്തിന് വിധേയരായ ഇവരുടെ കൂട്ടത്തില്‍ പെടാതിരിക്കുവാന്‍ നാം നിത്യേന പല തവണ ഫാതിഹ സൂറത്തിലൂടെ തേടുന്ന കാര്യം ഓര്‍ക്കുക. 

ഉപദേശങ്ങളും താക്കീതുകളും ഭീഷണികളുമൊന്നും മാറിച്ചിന്തിക്കുവാന്‍ അവര്‍ക്ക് കാരണമായില്ല. അല്ലാഹു പറയുന്നു: ”നിങ്ങളോട് നാം കരാര്‍ വാങ്ങുകയും നിങ്ങള്‍ക്കു മീതെ പര്‍വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെ പിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു  കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ” (ക്വുര്‍ആന്‍ 2:93).

ബനൂഇസ്‌റാഈല്യര്‍ക്ക് നേര്‍മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള മാര്‍ഗദര്‍ശനമായിട്ടാണല്ലോ മൂസാനബ(അ)ക്ക് അല്ലാഹു തൗറാത്ത് നല്‍കിയത്. അപ്രകാരം അല്ലാഹു അവരില്‍ നിന്നും കരാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതൊന്നും അവര്‍ പാലിച്ചില്ല. ആ കരാറും അവര്‍ ലംഘിച്ചു. അവര്‍ അതിനോട് അനുസരണക്കേട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവസാനം അവര്‍ നന്നാകുവാന്‍ വേണ്ടി അവരെ ഭയപ്പെടുത്തി നോക്കി. പര്‍വതത്തെ അവര്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി! കേവലം ഒരു ഉയര്‍ത്തലായിരുന്നില്ല അത്.

”നാം പര്‍വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുകതന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെ പിടിക്കുകയും അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം” (ക്വുര്‍ആന്‍ 7:171).

പര്‍വതത്തെ യഥാസ്ഥാനത്തുനിന്നും എടുത്തുയര്‍ത്തി, അവരുടെ തലക്ക് മീതെ ഒരു കൂട പോലെ അല്ലാഹു നിര്‍ത്തി. എന്നിട്ട് അവര്‍ക്ക് വീണ്ടും ഉപദേശം നല്‍കി; നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള തൗറാത്ത് അനുസരിച്ച് ജീവിക്കണം. അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സ്വീകരിക്കണം. അതുവഴി നിങ്ങള്‍ സൂക്ഷ്മതയുള്ളവരായി മാറുന്നതാണ്.  

നശിപ്പിക്കപ്പെടാന്‍ പോകുന്നു എന്ന് ബോധ്യമാകുമ്പോഴെങ്കിലും ഒരു മടക്കത്തിനുള്ള ചിന്ത വരുമല്ലോ. അത് സംഭവിച്ചു. ആ സമയത്ത് അല്ലാഹുവിന്റെ ഉപദേശം വന്നപ്പോള്‍ അവര്‍ ഭയംകൊണ്ട് വാക്കാലെങ്കിലും അത് അംഗീകരിച്ചു. 

അല്ലാഹുവിന്റെ കല്‍പന പൂര്‍ണമായും അനുസരിക്കുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. എന്നാല്‍ ഈ വിഭാഗം അല്ലാഹുവിന്റെ കല്‍പനകളില്‍ നിന്ന് അവരുടെ ഇഷ്ടവും അനിഷ്ടവും നോക്കി തള്ളുകയും കൊള്ളുകയുമാണ് ചെയ്തത്. 

എന്നാല്‍ മുഹമ്മദ് നബിﷺയുടെ അനുചരന്മാരെ പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക: ”തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പ് കല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍” (24:51).

ഇതായിരിക്കണം സത്യവിശ്വാസിയുടെ സ്വഭാവം. എന്നാല്‍ ബനൂ ഇസ്‌റാഈല്യര്‍ അങ്ങനെയായിരുന്നില്ല എന്ന് നാം മനസ്സിലാക്കി. അവരോട് ഒരു പ്രത്യേക കാര്യം കല്‍പിച്ചപ്പോള്‍ അവരുടെ നിലപാട് എന്തായിരുന്നു എന്ന് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു. (അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കിത്തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക്‌വേണ്ടി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗകനിര്‍ദേശ പ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം. (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല. (ഇസ്‌റാഈല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും അനേ്യാന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും. അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശം കൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു” (ക്വുര്‍ആന്‍ 2:6-73).

ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു. അന്നേരം അവര്‍ ഒരു പ്രവാചകനോട് സംസാരിക്കേണ്ട മര്യാദപാലിക്കാതെ നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അതിന് മൂസാ(അ) നല്‍കിയ മറുപടി ‘ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു’ എന്നായിരുന്നു. അല്ലാഹുവിന്റെ കല്‍പനയെ പരിഹാസത്തോടെ നേരിടുന്നവര്‍ മൂഢന്മാരാണ് അഥവാ വിവരംകെട്ടവരാണ് എന്ന ധ്വനി അതിലുണ്ടായിരുന്നു. ഈ മറുപടിയില്‍ നിന്ന് മൂസാ(അ) അവരോട് പറഞ്ഞത് അവരെ പരിഹസിച്ചതല്ലെന്ന് അവര്‍ക്ക് വ്യക്തമാവുകയും ചെയ്തു. 

ഈ സന്ദര്‍ഭത്തിലെങ്കിലും അവര്‍ക്ക് ഒരു പശുവിനെ അറുക്കാമായിരുന്നു. എന്നാല്‍ അവര്‍ പശുവിന്റെ പ്രായമെന്തായിരിക്കണം എന്നും അതിന് മറുപടി കിട്ടിയപ്പോള്‍ അതിന്റെ നിറമെന്തായിരിക്കണമെന്നുമൊക്കെ തികച്ചും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അതിനനുസരിച്ച് കല്‍പന നിറവേറ്റുവാന്‍ പ്രയാസകരമായ നിബന്ധനകള്‍ അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയും ചെയ്തു.  

പശുവിനെ അറുക്കുക എന്ന കല്‍പന നിര്‍വഹിക്കുന്നതില്‍നിന്ന് ഒഴിവാകുവാനാണ് അവര്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചത്. ഒടുവില്‍ അവര്‍ പറഞ്ഞത് ശ്രദ്ധിക്കുക; ‘ഇപ്പോഴാണ് നീ ശരിയായ വിവരം വെളിപ്പെടുത്തിയത്.’ ആദ്യം പറഞ്ഞതില്‍ സത്യമില്ല എന്ന ധ്വനി അതിലുണ്ടല്ലോ. 

ഒരു കാര്യം അറിയാനായി നല്ല മനസ്സോടെ നമുക്ക് ചോദ്യം ചോദിക്കാം. എന്നാല്‍ ചെയ്യാതിരിക്കാന്‍ വല്ല പഴുതുമുണ്ടോ എന്ന ചിന്ത മനസ്സില്‍ മറച്ചുവെച്ച് അനാവശ്യമായ ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ച് ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടമാണ് വരുത്തിവെക്കുക. അത്തരം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഇസ്‌ലാം വിരോധിച്ചതുമാണ്.

അല്ലാഹു അവരോട് ഇപ്രകാരം ഒരു പശുവിനെ അറുക്കാന്‍ കല്‍പിച്ചത് എന്തിനായിരുന്നു? ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി. ആ ധനികന്റെ സമ്പാദ്യം എത്രയും പെട്ടെന്ന് തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് അയാള്‍ കൊല നടത്തിയത്. ആ ധനികനെ കൊന്നതിന് ശേഷം മൃതശരീരം ഒരു പൊതുസ്ഥലത്ത് വെച്ചു. എന്നിട്ട് കൊലപാതകത്തിന്റെ കുറ്റം മറ്റുള്ളവരില്‍ ആരോപിക്കാന്‍ തുടങ്ങി. അല്ലാഹു ആരാണ് കുറ്റം ചെയ്തതെന്ന വിവരം പുറത്ത് കൊണ്ടു വരുന്നതിന് വേണ്ടിയാണ് അവരോട് പശുവിനെ അറുക്കുവാന്‍ പറഞ്ഞത്. പശുവിനെ അറുത്തതിന് ശേഷം അതില്‍ നിന്നും ഒരു ഇറച്ചിക്കഷ്ണം കൊണ്ട് ആ മയ്യിത്തിന്റെ ശരീരത്തില്‍ അടിക്കുവാനും കല്‍പിച്ചു.

പശുവിന്റെ ഏത് ഭാഗം കൊണ്ടാണ് അടിച്ചതെന്ന് അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടില്ല. അത് അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു അത് അറിയിച്ച് തരുമായിരുന്നു. എന്നാല്‍ ചിലര്‍ പശുവിന്റെ വാലുകൊണ്ടാണ് അടിച്ചതെന്നും മറ്റു ചിലര്‍ തലകൊണ്ടാണ് അടിച്ചതെന്നും മറ്റു ചിലര്‍ തുടയുടെ ഭാഗം കൊണ്ടാണ് അടിച്ചതെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് പ്രത്യേക പ്രയോജനമൊന്നും നമുക്കില്ലാത്തതിനാല്‍ നാം അതിന് മുതിരുന്നില്ല.

അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ അങ്ങനെ അടിച്ചു. ആ മയ്യിത്തിന് ജീവന്‍ ലഭിക്കുകയും ചെയ്തു. എന്നിട്ട് അയാള്‍ ആരാണ് തന്നെ കൊന്നതെന്ന് അവരെ അറിയിക്കുകയും ചെയ്തു. ശേഷം അയാള്‍ മരിക്കുകയും ചെയ്തു.

അങ്ങനെ, അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനാണെന്ന് ബനൂഇസ്‌റാഈലുകാര്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അവര്‍ക്ക് അതിനെ പറ്റി ചിന്തിച്ച് ജീവിതം സുക്ഷ്മതയുള്ളതാക്കാമല്ലോ. മുഹമ്മദ് നബിﷺയുടെ അനുയായികളോളം ബൗദ്ധികമായി വളര്‍ച്ചയില്ലാത്തവരായിരുന്നു ബനൂ ഇസ്‌റാഈല്യര്‍. അതിനാല്‍ തന്നെ നേര്‍ക്കുനേരെ കണ്ട് മനസ്സിലാക്കത്തക്ക വിധത്തിലുള്ള തെളിവുകളാണ് അല്ലാഹു അവര്‍ക്ക് നല്‍കിയത്. എന്നിട്ടും അവരില്‍ മാറ്റം വന്നില്ല എന്നാണ് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത്.

”പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്‍ന്ന്  വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെ പറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല” (ക്വുര്‍ആന്‍ 2:74).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 19

മൂസാ നബി (അ) - 19

മരുഭൂമിയില്‍ അലയുന്നവര്‍

‘അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ’ എന്ന് മൂസാനബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ പറഞ്ഞപ്പോള്‍ അവരെ അല്ലാഹു ചെയ്തത് എന്താണന്ന് നാം മനസ്സിലാക്കി. 

ഈ സംഭവത്തിന് ശേഷം മൂസാ(അ) വീണ്ടും അവരോട് ഒരു കാര്യം കല്‍പിക്കുകയുണ്ടായി. അതിനോടും അവര്‍ അനുസരണക്കേടാണ് കാണിച്ചത്. അത് സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക:

”മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കന്മാരാക്കുകയും മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും  നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്  നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക” (5:20).

സത്യവും അസത്യവും എന്തെന്ന് വേര്‍തിരിച്ചു കൊടുത്ത് നേര്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുവാനായി അല്ലാഹു ബനൂഇസ്‌റാഈല്യരില്‍ ധാരാളം പ്രവാചകന്മാരെ നിയോഗിക്കുകയുണ്ടായി. അവര്‍ക്ക് പലവിധ ആധിപത്യവും നല്‍കുകയും ചെയ്തിരുന്നു. ലോകത്ത് ഒരു സമുദായത്തിനും അല്ലാഹു അത്രയധികം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടില്ല. ഈ അനുഗ്രഹങ്ങളെ ഓര്‍ക്കുവാനും അതുവഴി ആ അനുഗ്രഹദാതാവായ അല്ലാഹുവിനോട് അനുസരണം കാണിക്കുവാനും മൂസാ(അ) തന്റെ ജനതയോട് കല്‍പിച്ചു. ഇതെല്ലാം മൂസാ(അ) അവരോട് ഓര്‍മപ്പെടുത്തിയതിന് ശേഷം അല്ലാഹുവിനോട് അനുസരണയുള്ളവരാകണം എന്ന ആമുഖത്തോടെ ഒരു കാര്യം കല്‍പിക്കുകയാണ്.

കഴിഞ്ഞകാല ചരിത്രങ്ങളും അനുഭവങ്ങളുമെല്ലാം അവര്‍ക്ക് മനസ്സിലാകുംവിധം മൂസാ(അ) അവരെ ഓര്‍മപ്പെടുത്തിയത് അവര്‍ ഇനിയെങ്കിലും അനുസരണയുള്ളവരായി ജീവിക്കുമെന്ന് കരുതിയാണ്.  എന്നാല്‍ അവരുടെ മനസ്സിന് യാതൊരു മാറ്റവും സംഭവിച്ചില്ല. മൂസാ(അ) അവരോട് കല്‍പിച്ചത്  ഇപ്രകാരമായിരുന്നു:

”എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നാക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും” (ക്വുര്‍ആന്‍ 5:21).

ചെങ്കടല്‍ കടന്ന് രക്ഷപ്പെടുമ്പോള്‍ ബനൂഇസ്‌റാഈല്യര്‍ക്ക് പാര്‍ക്കുന്നതിനായി പരിശുദ്ധമായ ഒരു മണ്ണ് അല്ലാഹു അവര്‍ക്കായി നല്‍കുമെന്ന് മൂസാനബി(അ)യോട് അല്ലാഹു വാഗ്ദാനം നല്‍കിയിരുന്നു. ബയ്തുല്‍ മക്വ്ദിസ് എന്ന പരിശുദ്ധ ഗേഹം ഉള്‍കൊള്ളുന്ന പരിശുദ്ധമായ പ്രദേശത്ത് പ്രവേശിക്കണമെന്നും അവിടെ നിന്ന് നിങ്ങള്‍ പിന്‍മാറരുതെന്നും കല്‍പിക്കുകയുണ്ടായി. ഫലസ്തീനില്‍ ഇവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവിടെ ശക്തന്മാരും മല്ലന്മാരുമായ അമാലിക്വ എന്നൊരു വിഭാഗമാണ് ഭരിച്ചിരുന്നത്. ആ നാട്ടില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതിനാലാണ് നിങ്ങള്‍ അവിടെനിന്ന് പിന്‍മാറരുതെന്ന് മൂസാ(അ) അവരോട് കല്‍പിച്ചത്. അവിടുത്തെ ദുഷ്ടന്മാരായ  ഭരണാധികാരികളെ അവിടെ നിന്നും പുറത്താക്കുകയും അവിടെ നിങ്ങള്‍ താമസമുറപ്പിക്കുകയും വേണം എന്നതായിരുന്നു കല്‍പന.

തന്റെ ജനതയെ പറ്റി നന്നായി അറിയുന്ന മഹാനാണല്ലോ മൂസാ(അ). അവരുടെ ഭീരുത്വവും അനുസരണക്കേടും അവരിലെ ഭീതിയും നന്നായി കണ്ട് മനസ്സിലാക്കിയതിനാല്‍ മൂസാ(അ) അവരോട് നിങ്ങള്‍ ഒരിക്കലും അവിടെ നിന്നും പിന്തിരിയരുതെന്നും പിന്തിരിഞ്ഞാല്‍ കടുത്ത നഷ്ടമാണ് നിങ്ങള്‍ക്ക് സംഭവിക്കുക എന്നും പറഞ്ഞു. എന്നാല്‍ ആ ജനത നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: ഓ മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം” (ക്വുര്‍ആന്‍ 5:22).

ഈ സന്ദര്‍ഭത്തില്‍, മൂസാ(അ) ഫലസ്തീനില്‍ ചെന്ന് ആ നാടിന്റെയും അവിടെയുള്ള ജനങ്ങളുടെയും സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്ത് വരുവാന്‍ അവരില്‍ നിന്നും ഒരു സംഘത്തെ തെരഞ്ഞെടുത്ത് അയച്ചു. അല്ലാഹു പറയുന്നു:

”…അവരില്‍ നിന്ന് നാം പന്ത്രണ്ട് നേതാക്കന്മാരെ നിയോഗിക്കുകയുമുണ്ടായി…” (ക്വുര്‍ആന്‍ 5:12).

ഈ സംഘം തിരിച്ചു വന്നു. അവിടത്തുകാരുടെ സ്ഥിതിഗതികളെ പറ്റിയുള്ള വിവരണം അവര്‍ നല്‍കി. അവരില്‍ അധിക പേരും നല്‍കിയ വിവരണം ഈ ഭീരുക്കളുടെ ഭീരുത്വത്തിന് ആക്കം കൂട്ടുന്ന രൂപത്തിലായിരുന്നു. എന്നാല്‍ അവരില്‍ രണ്ട് പേരുണ്ടായിരുന്നു; അവര്‍ ശരിയായ വിവരണം കൈമാറി. അഥവാ തങ്ങള്‍ക്ക് വിജയ സാധ്യത ചൂണ്ടിക്കാണിക്കുന്ന വിവരണമാണ് നല്‍കിയത്. അല്ലാഹു അവരെ പറ്റി പറയുന്നത് കാണുക:

”ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടംകടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്നുചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക” (ക്വുര്‍ആന്‍ 5:23).

‘യഖാഫൂന’ എന്ന വാക്കിന് ‘ഭയപ്പെടുന്നവര്‍’ എന്നാണ് അര്‍ഥം. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ എന്നും, അതല്ല ആ നാട്ടുകാരെ ഭയപ്പെടുന്നവര്‍ എന്നും ഇതിന് അര്‍ഥം വരാവുന്നതാണ്. ഒന്നാമത്തേതാണ് നാം ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

നിങ്ങള്‍ അവരുടെ നാട്ടില്‍ ധൈര്യമായി പ്രവേശിക്കുക, നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും, അല്ലാഹുവില്‍ ഭരമേല്‍പിച്ച്, ഭീരുക്കളായി പിന്തിരിയാതെ, ധീരന്മാരായി മുന്നോട്ട് വരിക എന്നിങ്ങനെ ആശ പകരുന്ന രൂപത്തില്‍ ഈ രണ്ടാളുകള്‍ അവരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ ആ വാക്കുകളെ തികച്ചും അവജ്ഞയോടെ തള്ളിക്കളയുകയാണുണ്ടായത്. അവര്‍ നല്‍കിയ പരിഹാസവും നന്ദികേടും നിറഞ്ഞ ആ മറുപടി കാണുക:

”അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്” (ക്വുര്‍ആന്‍ 5:24).

അല്ലാഹുവിനെ വെല്ലുവിളിക്കുന്ന, മൂസാനബി(അ)യെ അനാദരിക്കുന്ന അഹങ്കാരത്തിന്റെ മറുപടിയാണിതെന്നതില്‍ സംശയമില്ല. ‘നമ്മുടെ റബ്ബ്’ എന്ന് പോലും പറയാന്‍ അവര്‍ക്ക് മനസ്സ് വന്നില്ല, നിന്റെ റബ്ബ് എന്നാണ് പറഞ്ഞത്! 

എന്നാല്‍ മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. അവരെ പോലെ പ്രവാചകനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തവര്‍ ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. 

നബിﷺയുടെ മക്കാജീവിത കാലത്ത് മദീനയില്‍ നിന്നും ഹജ്ജിനായി മക്കയില്‍ എത്തിയ വിശ്വാസികള്‍ നബിﷺയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. നബിﷺ മദീനയില്‍ എത്തിയാല്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മദീനക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അവര്‍ കരാര്‍ ചെയ്യുമ്പോള്‍ മദീനക്ക് പുറത്ത് നിന്നുള്ള അക്രമത്തെ അതില്‍ ഉള്‍പെടുത്തിയിരുന്നില്ല. മദീനക്ക് അകത്തുവെച്ച് ആര് അക്രമിക്കാന്‍ വന്നാലും അവര്‍ തടയുമെന്നതായിരുന്നു കരാര്‍.

നബിﷺയും മക്കയിലുള്ള വിശ്വാസികളും മദീനയിലേക്ക് പലായനം നടത്തി. അങ്ങനെ ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ ബദ്ര്‍ യുദ്ധം നടക്കാന്‍ പോകുന്നു. ബദ്ര്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലെ തീരുമാനം ശാമില്‍ നിന്നും വലിയ ലാഭവുമായി മടങ്ങുന്ന കച്ചവടത്തലവന്‍ അബൂസുഫ്‌യാനെയും സംഘത്തെയും തടയുക എന്നതായിരുന്നു. ആയതിനാല്‍ തന്നെ നബിയുടെയും വിശ്വാസികളുടെയും പക്കല്‍ യുദ്ധോപകരണമായി ഒന്നും ഇല്ലായിരുന്നു. പിന്നീട് അബൂസുഫ്‌യാനും സംഘവും മക്കയിലേക്ക് മറ്റൊരു മാര്‍ഗത്തിലൂടെ രക്ഷപ്പെട്ടു എന്ന വിവരം നബിﷺ അറിഞ്ഞു. അതോടൊപ്പം തന്നെ, നബിﷺയോടും അനുചരന്മാരോടും യുദ്ധം ചെയ്ത് അവരെ നശിപ്പിക്കാനായി എല്ലാവിധ യുദ്ധ സന്നാഹങ്ങളുമായി അബൂ ജഹലിന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്നും സൈന്യം മദീനയിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന വിവരവും കിട്ടി.

നബിﷺയും സ്വഹാബിമാരും യുദ്ധത്തിനായി പുറപ്പെട്ടതല്ലല്ലോ. അതിനാല്‍ അവരുടെ കൈയില്‍ ആയുധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നബിﷺ അനുചരന്മാരുമായി കൂടിയാലോചിച്ചു. കച്ചവട സംഘം മക്കയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ മക്കയില്‍ നിന്നും അബൂജഹലിന്റെ നേതൃത്വത്തില്‍ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്നു. ‘നാം എന്ത് ചെയ്യും’ എന്ന് നബിﷺ അവരോട് ചോദിച്ചു. അബൂബക്ര്‍(റ) യുദ്ധത്തിന് തയ്യാറാകാനും പിന്മാറേണ്ടതില്ലെന്നും പറഞ്ഞു. അദ്ദേഹം മുഹാജിറാണല്ലോ, മദീനക്കാരനല്ല. നബിﷺ ഒന്നും മിണ്ടിയില്ല. വീണ്ടും അവരോട് അഭിപ്രായം പറയുവാന്‍ ആഹ്വാനം ചെയ്തു. ഉമര്‍(റ) പറഞ്ഞു: ‘നബിയേ, മുന്നേറുക.’ അപ്പോഴും നബിﷺ മൗനം പാലിച്ചു. അപ്പോഴും നബിﷺ അവരോട് അഭിപ്രായം പറയാനായി ആഹ്വാനം നടത്തി.

അന്‍സ്വാറുകളില്‍ പെട്ട സഅദ്ബ്‌നു ഉബാദഃ(റ) (സഅദ്ബ്‌നു മുആദ്(റ) എന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്) എഴുന്നേറ്റു നിന്നു. എന്നിട്ട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, അങ്ങ് അന്‍സ്വാറുകളായ ഞങ്ങളെ ഉദ്ദേശിച്ചാണോ ചോദിക്കുന്നത്?” നബിﷺ പറഞ്ഞു: ”അതെ.” അപ്പോള്‍ സഅദ്(റ) പറയുകയാണ്: ”അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ഞങ്ങളെ ബര്‍കുല്‍ ഗിമാദി(അത് വളരെ പ്രയാസപ്പെട്ട ഒരു പ്രദേശമാണ്)ലേക്കാണ് കൊണ്ട്‌പോകുന്നതെങ്കില്‍ ഞങ്ങള്‍ അങ്ങയുടെ കൂടെ വരുന്നതാണ്.” 

നോക്കൂ…! മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെയൊരു അനുസരണം. എന്നാല്‍ മൂസാനബി(അ)യുടെ അനുയായികളായ ബനൂഇസ്‌റാഈല്യരുടെ സ്വഭാവമാകട്ടെ ഇതിന് തികച്ചും വിരുദ്ധവും. 

മിക്വ്ദാദ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവരെല്ലാം എഴുന്നേറ്റു. അവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു: ”ഞങ്ങള്‍ അങ്ങയുടെ മുന്നിലും പുറകിലും വലതുഭാഗത്തും ഇടതുഭാഗത്തും നിന്ന് യുദ്ധം ചെയ്യുന്നതാണ്.” 

മിക്വ്ദാദ്(റ) ഇത്രയും കൂടുതല്‍ പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം! ബനൂ ഇസ്‌റാഈല്യര്‍ മൂസാനബി(അ)യോട് പറഞ്ഞത് പോലെ ‘താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്’ എന്ന് ഞങ്ങള്‍ അങ്ങയോട് പറയുന്നതല്ല.” 

മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെ ഉദാത്തമായ ആ പ്രവാചകസ്‌നേഹവും അനുസരണയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പ്രവാചകനും ഇത്ര അച്ചടക്കവും അനുസരണയും ഉള്ള അനുയായിവൃന്ദത്തെ കിട്ടിയിട്ടില്ല.

തന്റെ അനുയായികളുടെ അച്ചടക്കരാഹിത്യത്തിന്റെയും നന്ദികേടിന്റെയും അനുസരണക്കേടിന്റെയും പേരില്‍ മൂസാനബി(അ)യുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും! ആ വേദനാനിര്‍ഭരമായ ഹൃദയത്തില്‍ നിന്നും അല്ലാഹുവിലേക്ക് ഒരു പ്രാര്‍ഥന ഉയര്‍ന്നു:

”അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെയും എന്റെ സഹോദരന്റെയും കാര്യമല്ലാതെ എന്റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ”(ക്വുര്‍ആന്‍ 5:25).

ഈ പ്രാര്‍ഥനക്ക് അല്ലാഹു ഇപ്രകാരം ഉത്തരം നല്‍കി: ”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച! (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തംവിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്” (ക്വുര്‍ആന്‍ 5:26).

പരിശുദ്ധമായ ഫലസ്തീനിലേക്ക് പ്രവേശിക്കാനും അവിടെയുള്ള ദുഷ്ടരായ ജനതയോട് പൊരുതി വിജയിച്ച് ആ നാട്ടില്‍ താമസം ഉറപ്പിക്കാനും കല്‍പന കിട്ടിയപ്പോള്‍ ആ കല്‍പനയെ കടുത്ത പരിഹാസത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും നിഷേധിക്കുകയാണല്ലോ അവര്‍ ചെയ്തത്. അതിനാല്‍ തന്നെ അല്ലാഹു ഈ വിഭാഗത്തിന് ആ മണ്ണിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ക്ക് അവിടേക്കുള്ള പ്രവേശനത്തെ നാല്‍പത് കൊല്ലത്തേക്കാണ് നിഷിദ്ധമാക്കിയത്. അങ്ങനെ സ്വകുടുംബവുമായി ഒരിടത്ത് താമസമുറപ്പിക്കാന്‍ ഗതിയില്ലാതെ നാട്ടില്‍ അന്തംവിട്ട് അലഞ്ഞു തിരിഞ്ഞ് അവര്‍ നടക്കുന്നതാണെന്ന് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

നാല്‍പത് കൊല്ലം നിശ്ചയിച്ചതിനെ പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘അപ്പോഴേക്ക് ഈ ദുഷിച്ച തലമുറ നശിച്ചുപോകുകയും പുതുതലമുറ നവചൈതന്യത്തോടെ വന്ന് അതിജയിക്കുകയും ചെയ്യുന്നതാണ്…. അതുകൊണ്ട് ഇപ്പോള്‍ അവരുടെ പാട്ടിനു വിട്ടേക്കുക. അവരെപ്പറ്റി സങ്കടപ്പെടേണ്ടതില്ല.’

അല്ലാഹുവിന്റെ നിശ്ചപ്രകാരം നാല്‍പത് കൊല്ലം അവര്‍ അലഞ്ഞുതിരിഞ്ഞ് നടന്നു. ഈ കാലയളവില്‍ അവരില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ കാലയളവിലും അവര്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ പലതും നല്‍കിക്കൊണ്ടിരുന്നു.

”നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപ്പക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക്  തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്” (ക്വുര്‍ആന്‍ 2:57).

അല്ലാഹുവിനോടും അവന്റെ ദൂതനോടും കടുത്ത അനുസരക്കേടും നന്ദികേടും കാണിച്ചിട്ടും അല്ലാഹു ഇസ്‌റാഈല്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. വിവിധങ്ങളായ ഭക്ഷ്യ വസ്തുക്കള്‍ അല്ലാഹു അവരില്‍ ഇറക്കി. വീടില്ലാതെ അലയുന്ന അവര്‍ക്ക് മരുഭൂമിയിലെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മേഘംകൊണ്ട് തണലിട്ടുകൊടുത്തു. 

‘മന്നാ’ എന്നതിന് തേന്‍ അല്ലെങ്കില്‍ മധുരക്കട്ട എന്നൊക്കെയാണ് മുഫസ്സിറുകള്‍ അര്‍ഥം നല്‍കിയിരിക്കുന്നത്. അധ്വാനം കൂടാതെ ഏതെല്ലാം മാര്‍ഗത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുണ്ടോ അതെല്ലാം അതില്‍ പെടും എന്നും അഭിപ്രായപ്പെട്ട മുഫസ്സിറുകള്‍ ഉണ്ട്.

‘സല്‍വാ’ എന്നാല്‍ നമ്മുടെ നാടുകളില്‍ കാണുന്ന കാടപ്പക്ഷിയോട് സമാനമായ ഒരുതരം കിളിയാണ്. അത് അവര്‍ക്കിടയിലൂടെ ധാരാളം പാറി നടക്കുന്നു. അവരുടെ ആവശ്യത്തിന് അനുസരിച്ച് അവയെ പിടിക്കാനും ഭക്ഷിക്കാനും തക്കവിധം അവര്‍ക്ക് അവയെ അധീനമാക്കിക്കൊടുത്തു. പിടിക്കപ്പെടുന്നതിന് അനുസരിച്ച് അവയുടെ എണ്ണത്തില്‍ കുറവ് വരുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് അധ്വാനിക്കാതെ വിശപ്പടക്കുവാനായി അല്ലാഹു ഇഷ്ടംപോലെ ഭക്ഷ്യവസ്തുക്കള്‍ ഇറക്കിക്കൊടുത്തു. എന്നിട്ടും അവര്‍ അല്ലാഹുവിനോട് നന്ദിയുള്ളവരും അനുസരണയുള്ളവരും ആയില്ല! അവരുടെ നന്ദികേട് വര്‍ധിക്കുകയാണ് ചെയ്തത്. ആര് നന്ദിയും അനുസരണയും ഉള്ളവരാകുന്നുവോ അതിന്റെ ഗുണം അവര്‍ക്കാണ് ഉള്ളത്. നന്ദികേടും അനുസരണക്കേടും കാണിച്ചാല്‍ അതിന്റെ തിക്തഫലവും അവര്‍ക്കു തന്നെ. 

അവര്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലായിരുന്നു. അതിനാല്‍ അവര്‍ മൂസാനബി(അ)യോട് പരാതി ബോധിപ്പിച്ചു:

”അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി….” (ക്വുര്‍ആന്‍ 7:160).

”മൂസാ തന്റെ ജനതക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക). അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു)” (ക്വുര്‍ആന്‍ 2:60).

ഏതൊരു സമൂഹവും പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ തങ്ങളുടെ നേതാക്കളോട്  പ്രയാസം ബോധിപ്പിക്കുമല്ലോ. ഇവരും അവരുടെ നേതാവായ മൂസാ(അ)നോട് അവരുടെ പ്രയാസം ബോധിപ്പിച്ചു. വെള്ളം നല്‍കുക എന്നത് മൂസാനബി(അ)യുടെ കഴിവില്‍ പെട്ടതല്ലല്ലോ. പിന്നെ  എന്തിനാണ് മൂസാനബി(അ)യോട് വെള്ളമില്ലാത്തതിന്റെ കഷ്ടത പറഞ്ഞത്? അതിന്റെ ഉദ്ദേശം അദ്ദേഹം ആ പരാതിക്ക് കണ്ടെത്തിയ പരിഹാരമാര്‍ഗം നമുക്ക് അറിയിച്ച് തരുന്നുണ്ട്. മൂസാ(അ) അല്ലാഹുവിനോട് തന്റെ ജനതക്ക് വേണ്ടി വെള്ളത്തിന് തേടി എന്നാണ് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നത്. അല്ലാഹുവിനോട് വെള്ളത്തിന് അപേക്ഷിക്കാന്‍ തന്നെയാണ് മൂസാനബി(അ)യോട് അനുയായികള്‍ ആവശ്യപ്പെട്ടത്. മുന്‍കാലത്തും പരീക്ഷണങ്ങള്‍ വന്നപ്പോള്‍ അവര്‍ മൂസാനബി(അ)യോട് അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കൂ എന്ന് ആവശ്യപ്പെട്ടത് നാം മനസ്സിലാക്കിയതാണല്ലോ.

മൂസാ(അ) തന്റെ ജനതയുടെ പ്രയാസത്തിന് പരിഹാരം തേടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്തു. തന്റെ കൈയിലുള്ള വടികൊണ്ട് പാറക്കല്ലില്‍ അടിക്കുവാന്‍ ആവശ്യപ്പെട്ടു. അടിച്ചപ്പോള്‍ ആ പാറയില്‍ നിന്നും പന്ത്രണ്ട് നീരുറവകള്‍ പൊട്ടിയൊഴുകി.

മഹാന്മാരായ അമ്പിയാമുര്‍സലുകള്‍ക്കും ഔലിയാക്കള്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയാനും മഴ പെയ്യിക്കാനുമൊക്കെ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടല്ലോ. മൂസാനബി(അ)യുടെ കൈയിലുള്ള വടിയുടെ പ്രത്യേകത പല സന്ദര്‍ഭത്തിലും അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ അല്ലാഹു അറിയിച്ചുകൊടുത്തപ്പോള്‍ മാത്രമായിരുന്നു. മൂസാനബി(അ)ക്ക് മറഞ്ഞ കാര്യം അറിയാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ തന്റെ അനുയായികള്‍ വെള്ളത്തിന് സഹായമര്‍ഥിച്ച വേളയില്‍തന്നെ തന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കുമായിരുന്നില്ലേ? 

പാറയില്‍ അടിച്ചപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവ പൊട്ടി. മൂസാനബി(അ)യുടെ കൂടെയുള്ള ആളുകള്‍ പന്ത്രണ്ട് ഗോത്രക്കാരായിരുന്നു. ഒരു നീരുറവയാകുമ്പോള്‍ ഈ പന്ത്രണ്ട് ഗോത്രക്കാരും തമ്മില്‍ തിക്കും തിരക്കുമാകുമല്ലോ. ആദ്യമേ അനുസരണക്കേടിന്റെ പര്യായങ്ങളായ ജനത! ഓരോ ഗോത്രത്തിനും ഓരോ ഉറവ നിശ്ചയിച്ചതിലൂടെ പ്രശ്‌നത്തിന് പഴുതില്ലാതായി. 

ഈ അനുഗ്രഹം അവര്‍ക്ക് നല്‍കിയതിന് ശേഷം അവരോട് അതില്‍ നിന്ന് കുടിക്കാനും അല്ലാഹുവിനോട് അനുസരണയും നന്ദിയും ഉള്ളവരാകണമെന്നും അനുസരണക്കേട് കാണിച്ച് ഇനിയും കുഴപ്പമുണ്ടാക്കരുതെന്നും അല്ലാഹു അവരോട് പറഞ്ഞു.

പന്ത്രണ്ട് നീരുറവകളില്‍ പലതും ഇന്ന് അവിടെ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നും നിലനില്‍ക്കുന്നവയും അതില്‍ ഉണ്ട്. ആ ഭാഗത്ത് ‘ഉയൂനു മൂസാ’ അഥവാ ‘മൂസായുടെ നീരുറവകള്‍’ എന്ന് അടയാളപ്പെടുത്തിയതായി കാണാം. ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞ് പോയിട്ടും ഇന്നും അതിലെ വെള്ളം കൃഷിക്കും മറ്റും ഉപയോഗിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 18​

മൂസാ നബി (അ) - 18

അനുസരണക്കേടിന്റെ തിക്തഫലം

മഹാ അപരാധം ചെയ്ത ബനൂഇസ്‌റാഈലുകാരെക്കുറിച്ച് അല്ലാഹു പറയുന്നു: ”മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു.അതവരോട് സംസാരിക്കുകയില്ലെന്നും അവര്ക്ക്  വഴികാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു. അവര്‍ക്കു  ഖേദം തോന്നുകയും തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും” (ക്വുര്‍ആന്‍ 7:148,149).

തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ പശുവാരാധകരായ അവരിലെ സുമനസ്സുകളായ ആളുകള്‍ അവരുടെ കുറ്റം സമ്മതിച്ച്, രക്ഷിതാവിനോട് പാപമോചനം തേടാന്‍ തയ്യാറായി. എന്നാല്‍ നാം നേരത്തെ സൂചിപ്പിച്ചത് പോലെ, അവര്‍ ചെയ്ത അക്രമത്തിന്റെ ഗൗരവത്തിനനുസരിച്ച് അവര്‍ക്ക് ശിക്ഷയുണ്ട്.

ആരാധനയുടെ പേരില്‍ നടത്തുന്ന പാട്ടിന്റെയും കൂത്തിന്റെയുമെല്ലാം പാരമ്പര്യം എത്തിച്ചേരുന്നത് സാമിരിയിലേക്കാണെന്നാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ച് തരുന്നത്. ഹിജ്‌റ 671ല്‍ മരണമടഞ്ഞ ഇമാം ക്വുര്‍ത്വുബി(റഹി) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ ഹിജ്‌റ 451ല്‍ ജനിച്ച് 520ല്‍ മരണപ്പെട്ട ഇമാം അബൂബക്ര്‍ ത്വര്‍ത്വൂഷി(റഹി)യുടെ വാക്കുകള്‍ ഉദ്ധരിക്കുന്നത് കാണാം:

ഇമാം അബൂബക്ര്‍ ത്വര്‍ത്വൂഷി(റഹി) ചോദിക്കപ്പെട്ടു: ‘സ്വൂഫീമദ്ഹബിലെ പണ്ഡിതന്മാരായ നമ്മുടെ നേതാക്കളെ (കുറിച്ച്) എന്താണ് പറയാനുള്ളത്? ആളുകളില്‍ നിന്ന് ഒരു സംഘത്തെ ഒരുമിച്ചു കൂട്ടുന്നു. എന്നിട്ട് അല്ലാഹുവിനെയും മുഹമ്മദ് നബിﷺയെയും സ്മരിക്കുന്നത് അവര്‍  അധികരിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവര്‍ മൃഗത്തിന്റെ തോലില്‍നിന്നുള്ള ഒരു വസ്തുവില്‍ (ചെണ്ട) വടികൊണ്ട് അടിക്കുന്നു. അവരില്‍ ചിലര്‍ നൃത്തം ചെയ്യുന്നു. (ജനങ്ങള്‍) അവനെ മൂടുന്നത് വരെ അവന്‍ ദുഃഖം നടിക്കുകയും ചെയ്യുന്നു, ചില വസ്തുക്കളുമായി ജനങ്ങള്‍ ഹാജരാക്കപ്പെടുകയും അവര്‍ അദ്ദേഹത്തെ തീറ്റിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൂടെ ഹാജരാകല്‍ അനുവദനീയമാണോ അല്ലയോ?’

ഉത്തരം: ‘അല്ലാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ. സ്വൂഫീമദ്ഹബ് ബാത്വിലും (നിരര്‍ഥകവും) അജ്ഞതയും വഴികേടുമാകുന്നു. ഇസ്‌ലാം എന്നത് അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തുമാകുന്നു. എന്നാല്‍ നൃത്തവും അഭിനയവും ആദ്യമായി പുതിയതായി തുടങ്ങിയത് സാമിരിയുടെ ആളുകളാകുന്നു. അവന്‍ അവര്‍ക്ക് മുക്രയിടുന്ന പശുവിന്‍െര്‍ രൂപം ഉണ്ടാക്കിയപ്പോള്‍ അവര്‍ അതിന് ചുറ്റും നൃത്തം ചെയ്യുകയും അഭിനയം കാണിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അത് സത്യനിഷേധികളുടെയും പശുപൂജകരുടെയും മതമാണ്. എന്നാല്‍ ചെണ്ടകൊട്ടല്‍ ആദ്യമായി സ്വീകരിച്ചത് നിരീശ്വരവാദികളുമാണ്. (അവര്‍ അത് ചെയ്തത്) അല്ലാഹുവിന്റെ കിതാബിനെ തൊട്ട് മുസ്‌ലിംകളെ അതുമുഖേന (മറ്റുള്ളതില്‍) വ്യാപൃതനാക്കുവാനാകുന്നു. നിശ്ചയമായും നബിﷺ അവിടുത്തെ അനുചരന്മാരോടൊത്ത് ഇരിക്കുമ്പോള്‍ ഗാംഭീര്യത്താല്‍ പറവകള്‍ അവരുടെ തലയില്‍ ഉള്ളത് പോലെയാണ് ഇരിക്കാറുണ്ടായിരുന്നത്. അതിനാല്‍ (ഓരോ നാട്ടിലെയും) രാജാക്കന്മാര്‍ക്കും അദ്ദേഹത്തിന്റെ രാജപ്രതിനിധികളും പള്ളികളിലും അല്ലാത്തിടത്തിലും (ഇവര്‍) ഹാജരാകുന്നതില്‍ നിന്ന് അവരെ തടയേണ്ടത് അനിവാര്യമാകുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അവരുടെ കൂടെ സന്നിഹിതരാകലും അവരുടെ ബാത്വിലിന് അവരെ സഹായിക്കലും അനുവദനീയമല്ല. ഇതാകുന്നു മാലിക്, അബൂഹനീഫഃ, ശാഫിഈ, അഅ്മദ് ബ്‌നു ഹമ്പല്‍(റ) (തുടങ്ങിയവരുടെയും) മറ്റു ഇമാമുമാരുടെയും മദ്ഹബ്’ (തഫ്‌സീറുല്‍ ക്വുര്‍ത്വുബി).

സാമിരിയും സംഘവും കൊണ്ടുവന്ന ഈ ബാത്വിലിനെ ഇന്ന് പൗരോഹിത്യം എത്ര ആവേശത്തോടും താല്‍പര്യത്തോടെയുമാണ് കൊണ്ടു നടക്കുന്നതെന്ന് നാം സഗൗരവം ചിന്തിക്കുക. 

സാമിരിയുടെ കൂടെ കൂടിയവരില്‍ പലരും പിന്നീട് മൂസാനബി(അ)യുടെ കൂടെ തുടര്‍ന്നു എന്നും അവര്‍ പശ്ചാത്തപിച്ച് മടങ്ങി എന്നതും നാം പറഞ്ഞുവല്ലോ. പക്ഷേ, അവരുടെ അക്രമത്തിന് അവരുടെ ആ പശ്ചാത്താപം മതിയായിരുന്നില്ല. അവരുടെ ആ കടുത്ത നന്ദികേടിന് അല്ലാഹു കര്‍ശനരൂപത്തിലുള്ള നടപടിയാണ് അവരില്‍ ഏര്‍പെടുത്തിയത്. ആ നടപടി എന്തായിരുന്നു എന്ന് നാം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.

”എന്റെ സമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെത്തന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:54).

അല്ലാഹു ഏറ്റവും വലിയ പാപമായി അറിയിച്ചിട്ടുള്ള ബഹുദൈവാരാധനയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും അതുവഴി വഴി നിങ്ങള്‍ നിങ്ങളോട് തന്നെ ഏറ്റവും കടുത്ത അക്രമമാണ് ചെയ്തതെന്നും മൂസാ(അ) അവരോട് പറഞ്ഞു. 

പരസ്പരം കൊന്നുകളയലായിരുന്നു അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ! ഇപ്രകാരം ഒരു ശിക്ഷ അല്ലാഹു വേറെ ഒരു ജനതയില്‍ നടപ്പിലാക്കിയതായി നമുക്ക് അറിയാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് അല്ലാഹു എത്രയോ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും നല്‍കിയിരുന്നു. അതെല്ലാം അനുഭവിച്ചിട്ടാണ് ഈ നന്ദികേടിന് മുതിര്‍ന്നത് എന്നതാണ് അവരുടെ മേല്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചത്. 

മൂസാ(അ)യില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ ഫിര്‍ഔനും സംഘവും അവരെ ക്രൂരമായി മര്‍ദിച്ചു. അതിനെല്ലാം അവര്‍ക്ക് കടുത്ത ശിക്ഷ അല്ലാഹു നല്‍കിയിരുന്നു. തങ്ങളുടെ കൃഷിയിടങ്ങളില്‍ ഒരു തരം വെട്ടുകിളി ഇറങ്ങി സര്‍വതും നശിപ്പിച്ചതും തലയില്‍ മുഴുവന്‍ പേന്‍ നിറഞ്ഞ് സര്‍വസ്വസ്ഥതയും നഷ്ട്ടപ്പെട്ടതും പാത്രങ്ങളിലും ഭക്ഷണങ്ങളിലും എല്ലാം തവളകള്‍ നിറഞ്ഞ് പൊറുതികേട് അനുഭവിച്ചതും കിണറുകളിലും കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തിന്റെ മറ്റു സ്രോതസ്സുകളിലും രക്തം തളംകെട്ടിക്കിടക്കുന്നതും അനുഭവിച്ചവരാണവര്‍. ഫിര്‍ഔനും സംഘവും തങ്ങളെ കൊന്നുകളയുമെന്ന അവസ്ഥ വന്നപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മൂസാനബി(അ)യുടെ കൂടെ രക്ഷപ്പെടാന്‍ പുറപ്പെട്ടവരാണവര്‍. ആ യാത്രക്കിടയില്‍ കടല്‍പിളര്‍ന്ന് വഴി രൂപപ്പെട്ടതും ഫിര്‍ഔനും കൂട്ടരും മുക്കിക്കൊല്ലപ്പെട്ടതും അവര്‍ കണ്ടറിഞ്ഞതാണ്. ഇങ്ങനെയുള്ള അനവധി പരീക്ഷണങ്ങള്‍ അനുഭവിച്ചവരും അല്ലാഹുവിന്റെ സഹായം നേരിട്ട് ലഭിച്ചവരുമായിട്ടും പിന്നീട് അല്‍പം ദിവസത്തേക്ക് അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) അവരെ വിട്ട് മാറിയപ്പോഴേക്കും അവരില്‍ താന്‍ പ്രതിനിധിയായി നിശ്ചയിച്ച പ്രവാചകന്‍കൂടിയായ ഹാറൂനി(അ)ന്റെ ഉപദേശ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിച്ച് ധിക്കാരപൂര്‍വം ബഹുദൈവാരാധന സ്വീകരിച്ചവരാണിവര്‍. അതിനാലാണ് അല്ലാഹു ഇവരില്‍ ഈ കടുത്ത നടപടി സ്വീകരിച്ചത്.

അങ്ങനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ പശ്ചാത്തപിക്കുകയും പരസ്പരം വെട്ടിക്കൊല്ലുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഈ നടപടിയില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹു അവരുടെ അക്രമത്തിന് മാപ്പ് നല്‍കി.

പിന്നെയും കുറെ ആളുകള്‍ ബാക്കിയായി. അവര്‍ ഈ കടുത്ത നടപടിക്ക് വിധേയരാകാത്തവരായിരുന്നു. അവരില്‍ നിന്ന് എഴുപത് പ്രധാനികളെ മൂസാ(അ) തെരഞ്ഞെടുത്തു. ശേഷം മൂസാ(അ) വീണ്ടും സീനാ പര്‍വതത്തിലേക്ക് നീങ്ങി.

”നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്മാര്‍ പ്രവര്‍ത്തിച്ചതിന്റെ  പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത്മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണകാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍. ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍ പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ സര്‍വ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മയനിഷ്ഠ പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്  (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്” (ക്വുര്‍ആന്‍ 7:155,156).

ഇസ്‌റാഈല്യരുടെ നന്ദികേടിന്റെ ആഴം എത്രയാണെന്ന് നാം ആലോചിക്കുക. കണ്ടാലും കൊണ്ടാലും പാഠം പഠിക്കാന്‍ കഴിയാത്ത ഒരു ജനത. ബനൂഇസ്‌റാഈല്യരുടെ ഈ വ്യത്യസ്ത മുഖങ്ങള്‍ അല്ലാഹു നമുക്ക് അറിയിച്ച് തരുന്നത് നാം ഗുണപാഠം സ്വീകരിക്കുന്നതിന് വേണ്ടിയാണ്.

ബനൂഇസ്‌റാഈല്യരോളം അനുഗ്രഹം നല്‍കപ്പെട്ടവരും നന്ദികേട് കാണിച്ചവരും മുമ്പ് കഴിഞ്ഞ് പോയിട്ടില്ല. ഇന്നും ആ പാരമ്പര്യം ജൂതന്മാരില്‍ നിലനില്‍ക്കുകയാണ്. ആ ധിക്കാര മനസ്ഥിതിയും ചോദ്യം ചെയ്യലും അനുസരണക്കേടിന്റെ ചിന്താഗതിയും അരാജകത്വത്തിന്റെയും അക്രമത്തിന്റെയും ചതിയുടെയും പാരമ്പര്യം അവരുടെ നെറ്റിയില്‍ എഴുതി ഒട്ടിച്ചത് പോലെ പ്രകടമാണ്.

മൂസാനബി(അ)യുടെ കൂടെയുള്ള എഴുപത് പേരുടെ നിലപാട് അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ എന്നായിരുന്നു! അവരുടെ ഈ കടുത്ത ധിക്കാര മനഃസ്ഥിതി കാരണം അവരെ അല്ലാഹു പിടികൂടി. അതു സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക.

”ഓ; മൂസാ! ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്ഭം? (ഓര്‍ക്കുക). തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി”(ക്വുര്‍ആന്‍ 2:55,56).

മൂസാ(അ) അല്ലാഹുവുമായി സംസാരിച്ചത് അവര്‍ക്ക് അറിയാം. ‘മൂസാ, നീ അല്ലാഹുവിനോട് സംസാരിച്ചിട്ടല്ലേ ഉള്ളൂ. ഞങ്ങള്‍ക്ക് അല്ലാഹുവിനെ പരസ്യമായി നോക്കിക്കാണണം. എങ്കിലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയുള്ളൂ’ എന്നായി അവരുടെ വാശി. ഈ കടുത്ത അഹങ്കാരത്തിന്റെ ഫലമായാണ് അല്ലാഹു അവരെ ശക്തമായ ഇടിത്തീ മുഖേന പിടികൂടിയത്. അതിന് അവര്‍ സാക്ഷികളായി. എന്നാല്‍ ഈ എഴുപത് പേര്‍ക്ക് മുമ്പ് കഴിഞ്ഞു പോയവരില്‍ നിന്ന് അല്ലാഹു ഒരു പ്രത്യേകത നല്‍കി. അവരെ അല്ലാഹു മരിപ്പിച്ചതിന് ശേഷം വീണ്ടും എഴുന്നേല്‍പിച്ചു. 

മരണപ്പെട്ടതിന് ശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത് അന്ത്യനാളിലാണല്ലോ. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു ചിലരെ ഇഹലോകത്ത് വെച്ച് തന്നെ രണ്ടാമതും ഉയര്‍ത്തെഴുന്നേല്‍പിച്ചിട്ടുണ്ട്. സൂറത്തുല്‍ ബക്വറയില്‍ തന്നെ അഞ്ച് സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഈ പറഞ്ഞതാണ്. മറ്റു സന്ദര്‍ഭങ്ങള്‍ താഴെ വരുന്നവയാണ്:

”അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു” (2:73). ഇതും ബനൂഇസ്‌റാഈല്യരെ സംബന്ധിച്ചുള്ളതാണ്. ഇതിന്റെ വിശദീകരണം ശേഷം വരുന്നതാണ്, ഇന്‍ശാ അല്ലാഹ്. 

മൂസാനബി(അ)യുടെ കാലത്ത് ഒരു വധക്കേസില്‍ പ്രതി ആരാണെന്ന് അറിയാതെ വന്നപ്പോള്‍, മയ്യിത്തിന്റെ ശരീരത്തില്‍ ഒരു പശുവിനെ അറുത്ത് അതിന്റെ ചില ഭാഗങ്ങള്‍ കൊണ്ട് അടിച്ചാല്‍ ആ മയ്യിത്തിന് ജീവന്‍ ലഭിക്കുന്നതാണെന്നും എന്നിട്ട് ആരാണ് ഘാതകന്‍ എന്ന് അയാള്‍ പറയുന്നതാണെന്നും അല്ലാഹു അറിയിച്ചു. അവര്‍ അപ്രകാരം ചെയ്തു. ഘാതകന്‍ തിരിച്ചറിയപ്പെടുകയും ചെയ്തു. 

”ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ മരിച്ചുകൊള്ളുക. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” (ക്വുര്‍ആന്‍ 243). ഇതും നാം വിവരിക്കുവാന്‍ പോകുന്ന സംഭവാണ്.

ഒരു കഴുതയുമായി ഒരാള്‍ നടന്ന് പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു രാജ്യം പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത് അയാള്‍ കാണുകയുണ്ടായി. ഈ നാടിനെ ഇനി അതിന്റെ പഴയ നാഗരികതയിലേക്ക് എങ്ങെനയാണ് അല്ലാഹു തിരിച്ച്‌കൊണ്ടുവരിക എന്ന് അയാള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അല്ലാഹു നൂറ് കൊല്ലം അയാളെ നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് ഉയര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്ത സംഭവമാണ് അടുത്തത്. അത് ഇപ്രകാരം അല്ലാഹു പറഞ്ഞുതരുന്നു:

”അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? തുടര്‍ന്ന്  അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്ഷം  കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ (അതെങ്ങനെയുണ്ടെന്ന്). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും  കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു” (2:259). 

”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്ഹാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്  അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (260). ഇത് നാം ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ച സ്ഥലത്ത് വിവരിച്ചതാണ്. ഇതാണ് ജീവന്‍ പോയതിന് ശേഷം വീണ്ടും അല്ലാഹു ജീവന്‍ നല്‍കിയതിനുള്ള ചില ഉദാഹരണങ്ങള്‍. 

നാം ദിവസവും അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളിലൂടെ പതിനേഴ് തവണയും അല്ലാതെയും ‘ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല’ എന്ന് പ്രാര്‍ഥിക്കുന്നുണ്ടല്ലോ.

അല്ലാഹു അനുഗ്രഹിച്ചവര്‍ പ്രവാചകന്മാരും സ്വിദ്ദീക്വുകളും സ്വാലിഹുകളും ശുഹദാഉമാണല്ലോ. അല്ലാഹുവിനോട് അനുസരണ കാണിക്കുന്ന വിഷയത്തില്‍ മുന്‍പന്തിയില്‍ ഉള്ള മഹാന്മാരാണല്ലോ അവര്‍. ഇബ്‌റാഹീംനബി(അ)യോട് അല്ലാഹു കീഴ്‌പെടൂ എന്ന് കല്‍പിച്ച സമയത്ത് താമസം കൂടാതെ ഞാനിതാ ലോക രക്ഷിതാവിന് കീഴ്‌പെട്ടിരിക്കുന്നൂ എന്ന് പറഞ്ഞത് നാം മനസ്സിലാക്കിയതാണ്. അപ്രകാരം അല്ലാഹുവിനോട് അനുസരണ കാണിക്കുന്നവാന്‍ യാതൊരു വിഷമവും കൂടാതെ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ കോപത്തിന് കാരണക്കാരായവരായ ഈ ഇസ്‌റാഈല്യരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും മനോഭാവങ്ങളും നമ്മില്‍ ഒരിക്കലും ഉണ്ടായിക്കൂടാ. 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 17​

മൂസാ നബി (അ) - 17

ഹാറൂന്‍ നബി(അ) ശിര്‍ക്കിനെതിരെ മൗനം പാലിച്ചുവോ?

നേരത്തെ നാം മനസ്സിലാക്കിയത് പോലെ, ധാരാളം തെളിവുകള്‍ കണ്ടും അറിഞ്ഞും മൂസാ(അ)യുടെ കൂടെ നിന്നവരായിരുന്നു ബനൂഇസ്‌റാഈല്യര്‍. എന്നിട്ടും സാമിരിയുടെ വാചകക്കസര്‍ത്തില്‍ അവര്‍ വീണു; വഴിതെറ്റി. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി പശുവിനെ ആരാധിക്കുന്ന പ്രവണതക്ക് തുടക്കം കുറിച്ചത് ഈ സാമിരിയാണ്.

സാമിരിയുടെ ചില അവകാശവാദങ്ങള്‍ കേട്ടപ്പോഴേക്ക് ആ ജനത അവനെ പിന്തുടരുകയായിരുന്നു. അവര്‍ക്ക് ചിന്തിക്കാമായിരുന്നു; അവന്‍ ആരാധ്യനെന്ന് സ്വയം പ്രഖ്യാപിച്ച ആ പശുക്കുട്ടിയുടെ വിഗ്രഹം വല്ല വാക്കും പുറത്ത് വിടുന്നുണ്ടോ? ഇല്ല! അവര്‍ക്ക് അത് വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുന്നുണ്ടോ? അതും ഇല്ല! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയുടെയെല്ലാം അവസ്ഥ തഥൈവ.

സാമിരി ജനങ്ങളെ പിഴപ്പിക്കാന്‍ തുടങ്ങിയതിന്റെ തുടക്കത്തില്‍ തന്നെ ഹാറൂന്‍(അ) ഇടപെട്ടിരുന്നു. അവരെ അദ്ദേഹം അതില്‍ നിന്നും വിലക്കിയിരുന്നു. നിങ്ങള്‍ വലിയ പരീക്ഷണത്തിലാണെന്നും നിങ്ങളുടെ ആരാധ്യന്‍ അല്ലാഹുവാണെന്നും അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടതെന്നും ഞാന്‍ പറയുന്നത് കേള്‍ക്കുകയും എന്നെ പിന്തുടരുകയും ചെയ്യുക എന്നും അദ്ദേഹം അവരെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആ ശബ്ദത്തിന് അവര്‍ സ്വീകാര്യത നല്‍കിയില്ല. ‘മൂസാ അന്വേഷിച്ച് പോയ ഇലാഹ് ഇതാണ്. അത് ഇവിടെ ഉണ്ട്. അതിനാല്‍ മൂസാ വന്നിട്ട് നമുക്ക് തീരുമാനമാക്കാം. അത് വരെ ഇതിന്റെ സമീപം ഞങ്ങള്‍ ഭജനമിരിക്കുകയും ഇതിനെ പൂജിക്കുകയും ചെയ്യും’ എന്ന ഉറച്ച തീരുമാനമായിരുന്നു അവര്‍ ഹാറൂന്‍ നബി(അ)ക്ക് നല്‍കിയ മറുപടി.

തന്റെ അനുയായികളെ സഹോദരന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ചിട്ടായിരുന്നല്ലോ മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിനായി സീനാ പര്‍വതത്തിലേക്ക് പോയിരുന്നത്. അതിനാല്‍ തന്റെ അനുയായികള്‍ ചെയ്ത് കൂട്ടിയ ഹീനമായ പാതകത്തെ കുറിച്ച് മൂസാ(അ) ഹാറൂനിനോട് ചോദിക്കുന്ന ഭാഗം ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:

”അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത് എന്നെ നീ പിന്തുടരാതിരിക്കാന്‍? നീ എന്റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിന് നീ കാത്തുനിന്നില്ല എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്” (ക്വുര്‍ആന്‍ 20:92-94).

ഏകദൈവാരാധനയില്‍ അടിയുറച്ച ഒരു സമുദായം നാല്‍പത് ദിവസത്തിനിടയില്‍ ബഹുദൈവാരാധയിലേക്ക് കൂപ്പുകുത്തിയത് കണ്ട മൂസാനബി(അ)ക്ക് കോപം വരുന്നത് സ്വാഭാവികം. തന്റെ അനുചരന്മാര്‍ പിഴച്ച മാര്‍ഗം സ്വീകരിച്ചതിലുള്ള ദേഷ്യം എത്രത്തോളം കടുത്തതായിരുന്നു എന്ന് മൂസാ(അ) ഹാറൂന്‍നബി(അ)യുടെ താടിയില്‍ പിടിച്ചുള്ള ചോദ്യത്തില്‍നിന്നും വ്യക്തമാണ്.

‘ബനൂഇസ്‌റാഈല്യരുടെ കാര്യത്തില്‍ ഞാന്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ല. മറിച്ച്, അവരില്‍ചിലരെയും കൊണ്ട് നിന്റെ അടുത്തേക്ക് പോരുമ്പോള്‍ ചിലരെ ഇവിടെ തന്നെ നിറുത്തേണ്ടി വരും. അപ്പോള്‍ നീ, ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഞാന്‍ ഭിന്നിപ്പുണ്ടാക്കി എന്ന് പറയുമെന്നും നിന്റെ കല്‍പനയെ ഞാന്‍ ഗൗനിച്ചില്ല എന്ന് നീ വിചാരിക്കുകയും ചെയ്യുമെന്നും ഞാന്‍ ഭയപ്പെട്ടു’ എന്ന് ഹാറൂന്‍(അ) വിശദീകരിച്ചു.

ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം; ഇസ്‌റാഈല്യര്‍ക്ക് വഴികേട് സംഭവിച്ചപ്പോള്‍ ഹാറൂന്‍(അ) മൗനം പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാറൂന്‍(അ) നിസ്സഹായനാവുകയാണ് ഉണ്ടായത്. ഹാറൂന്‍(അ) തന്റെ ഉപദേശത്തിലുള്ള അവരുടെ എതിര്‍പ്പുമൂലം തന്റെ ജീവന്‍ പോലും അപകടത്തില്‍ പെടുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നാണ് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത്.

”അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്”(ക്വുര്‍ആന്‍ 7:50).

ഹാറൂന്‍(അ) അവരെ അദ്ദേഹത്തിന് കഴിയുന്നത്ര ശക്തമായി ഉപദേശിക്കുകയും ആ ദുര്‍മാര്‍ഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവര്‍ അദ്ദേഹത്തെ ദുര്‍ബലനാക്കി; നിസ്സഹായനാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ശബ്ദം ഇല്ലാതെയാക്കി. അങ്ങനെ അവര്‍ തന്നെ കൊന്നുകളയുന്ന അവസ്ഥയിലേക്ക് എത്തുമോ എന്ന് വരെ ഹാറൂന്‍(അ) പേടിച്ചു.

മൂസാ(അ) ഹാറൂന്‍(അ)നെ കുറ്റപ്പെടുത്തുന്ന രൂപത്തിലാണല്ലോ സംസാരിക്കുന്നത്. ഹാറൂന്‍(അ) അവരുടെ പിഴവിന് ഉത്തരവാദിയല്ല. അദ്ദേഹം കഴിയുന്നപോലെ ഉപദേശിച്ചിട്ടുണ്ട്. ഹാറൂന്‍(അ) സഹോദരന്‍ മൂസാ നബി(അ)യോട് പറഞ്ഞു: ‘മൂസാ, നീ എന്നോട് കയര്‍ക്കുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ക്ക് സന്തോഷമാണ് ഉണ്ടാകുക. അവര്‍ വിചാരിക്കും; കണ്ടില്ലേ, പ്രവാചകന്മാരായ ഇവര്‍ തന്നെ ശത്രുക്കളാണ്; അവര്‍ തന്നെ ശണ്ഠ കൂടുകയാണ് എന്ന്. അതില്‍ അവര്‍ക്ക് സന്തോഷം ഉണ്ടാകും. അതിനാല്‍ അവര്‍ക്ക് സന്തോഷം ഉണ്ടാക്കുവാന്‍ എന്നോടുള്ള കയര്‍ക്കല്‍ കാരണമാകരുത്. ഞാന്‍ ഒരു അക്രമവും ചെയ്തിട്ടില്ല. ഞാന്‍ ഒരു അക്രമിയുമല്ല.’

ഈ സൂക്തങ്ങളെ (സൂറഃ ത്വാഹയിലെ) ഉയര്‍ത്തിക്കാണിച്ച്, ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഭയക്കുന്ന സന്ദര്‍ഭത്തില്‍ ശിര്‍ക്കിനെതിരെ പോലും മൗനം പാലിക്കാം എന്ന് പറയുന്ന ചിലരുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനാണ് പ്രാധാന്യം കല്‍പിക്കേണ്ടതെന്നും ഐക്യം തകര്‍ന്നുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ ശിര്‍ക്കിനെതിരില്‍ പോലും മൃദുല സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതാണ് ഹാറൂന്‍നബി(അ)യുടെ സംഭവത്തിലൂടെ ക്വുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത് എന്നുമെല്ലാം ചില പിഴച്ച ചിന്താഗതിക്കാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ തന്നെ അത് എഴുതി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഏതൊരു ജനതയുടെയും വിശ്വാസത്തെയാണ് ആദ്യം നന്നാക്കിയെടുക്കേണ്ടത്. ഒരു മനുഷ്യനില്‍ ആദ്യം മാറ്റം സംഭവിക്കേണ്ടത് അവന്റെ വിശ്വാസത്തിലാണ് എന്നര്‍ഥം. കാരണം തൗഹീദിന് മനുഷ്യ ശരീരത്തിലെ ഹൃദയത്തിന്റെ സ്ഥാനമാണുള്ളത്. ഹൃദയം നന്നായാല്‍ ശരീരം മുഴുവനും നന്നായല്ലോ. അത് മ്ലേച്ഛമായാല്‍ ശരീരവും മ്ലേച്ഛമായി. തൗഹീദ് ശരിയായാലേ അടിമകളുടെ കര്‍മങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളൂ. തൗഹീദില്ലാത്തവന്റെ ഏത് കര്‍മത്തിനും അല്ലാഹുവിങ്കല്‍ യാതൊരു സ്ഥാനവുമില്ല. കാരണം, ബഹുദൈവ വിശ്വാസമാണ് സ്രഷ്ടാവിനോടുള്ള ഏറ്റവും വലിയ നന്ദികേട്.

തൗഹീദ് മാറ്റിവെച്ച് ജനങ്ങളിലെ ഐക്യത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് വാദിക്കുന്ന കക്ഷികള്‍ എഴുതുന്നത് കാണുക: ”ഐക്യത്തിനു വേണ്ടി ഏതതിരുവരെയും പോയതാണ് ഇസ്‌ലാമിന്റെപാരമ്പര്യമെന്ന വസ്തുത അവര്‍ (തൗഹീദ് പ്രാധാന്യത്തോടെ പറയുന്നവര്‍) വിസ്മരിക്കുന്നു. മൂസാ(അ) തോറ എന്ന ദിവ്യബോധനഗ്രന്ഥം സ്വീകരിക്കാന്‍ പര്‍വതമുകളിലേക്ക് പോയത് സഹോദരനും പ്രവാചകനുമായ ഹാറൂനിനെ പകരം നിര്‍ത്തിയായിരുന്നു. മൂസായുടെ അഭാവത്തില്‍ ഹാറൂനിനെ ധിക്കരിച്ചുകൊണ്ട് അനുയായികളിലൊരാള്‍ ഒരു പശുക്കുട്ടിയെ നിര്‍മിക്കുകയും ഇസ്‌റാഈലീ മക്കള്‍ ഏകനായ ദൈവത്തിനു പകരം പശുവാരാധകരായി മാറുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുകയും ചെയ്ത കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഏകദൈവ വിശ്വാസത്തിന്റെ പ്രവാചകനായ മൂസാ(അ) തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അദ്ദേഹം ക്ഷുഭിതനായി ഹാറൂനിന്റെ താടിരോമങ്ങള്‍ പിടിച്ചു വലിച്ചു. ഇതിന്റെ നേരെ പ്രവാചകനായ ഹാറൂനിന്റെ പ്രതികരണം വളരെ ശാന്തമായിരുന്നു. അദ്ദേഹം പറഞ്ഞു: പശുവാരാധകര്‍ക്കെതിരെ കര്‍ശനമായ സമീപനം സ്വീകരിക്കുകവഴി ഞാന്‍ ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് പറയാന്‍ അവസരം സൃഷ്ടിക്കുക എന്നത് ഒഴിവാക്കുക എന്നതായിരുന്നു അവരുടെ നേരെ മൃദുല സമീപനം സ്വീകരിക്കുക വഴി എന്റെ ലക്ഷ്യം.

ഒരു പ്രവാചകന്‍ കൊടിയ ശിര്‍ക്കിന്റെ കാര്യത്തില്‍ സ്വീകരിച്ച വിട്ടുവീഴ്ചാപരമായ ഈ സമീപനത്തിന്റെ പേരില്‍ അദ്ദേഹത്തെ ദൈവം പ്രവാചകത്വ പദവിയില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. അദ്ദേഹം തുടര്‍ന്നും പ്രവാചകനായിരുന്നു’ (മാധ്യമം, 1997 ഫെബ്രു: 18, ഒ. അബ്ദുല്ല).

മറ്റൊരു ലേഖനത്തില്‍ വന്നത് കാണുക: ”ഭിന്നിപ്പ് ഒഴിവാക്കാന്‍, ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) അതിനെ തടഞ്ഞില്ലെന്നും ഭിന്നിപ്പാകുന്ന മുഖ്യ തിന്മ ഒഴിവാക്കാനാണ് പശുവാരാധനയില്‍ നിന്ന് ഇസ്‌റാഈല്യരെ തടയാതിരിക്കുക എന്ന തിന്മ അദ്ദേഹം ചെയ്തതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ ‘ഫിക്വ്ഹുദ്ദൗലതി ഫില്‍ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.”

ക്വുര്‍ആന്‍ ഹാറൂന്‍ നബി(അ)യുടെ ചരിത്രം വിവരിച്ചത് നാം വ്യക്തമായി മനസ്സിലാക്കിയല്ലോ. ചരിത്രത്തെ വികലമാക്കി അവതരിപ്പിച്ച് പുതിയ വാദഗതികള്‍ നിര്‍മിക്കുയാണ് ഈ വാദഗതിക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകും. സാക്ഷാല്‍ മൗദൂദി സാഹിബ് തന്നെ അദ്ദേഹത്തിന്റെ ഉര്‍ദു ഭാഷയിലുള്ള ക്വുര്‍ആന്‍ വ്യഖ്യാനത്തില്‍ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കിയിതായി കാണാം. അതിന്റെ മലയാള വിവര്‍ത്തനത്തില്‍ ഇങ്ങനെ വായിക്കാം:

”ഹസ്രത്ത് ഹാറൂന്റെ ഈ മറുപടിക്ക്, സമുദായത്തിന്റെ ഐക്യമാണ് സമുദായം സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നതിനെക്കാള്‍ പ്രധാനം എന്നോ, ശിര്‍ക്ക് അംഗീകരിച്ചുകൊണ്ടായാലും ഐക്യം നിലനിറുത്തുകയാണ് വേണ്ടതെന്നോ സമൂഹത്തിന്റെ അടിത്തറ സത്യമാകട്ടെ അസത്യമാകട്ടെ ഏകോപിച്ചു നില്‍ക്കുക എന്നതാണ് ഭിന്നിപ്പിനെക്കാള്‍ ഉല്‍കൃഷ്ടം എന്നോ ഒന്നും അര്‍ഥമില്ല. ഈ സൂക്തത്തിന് ആരെങ്കിലം അങ്ങനെയൊരര്‍ഥം മനസ്സിലാക്കുകയാണെങ്കില്‍ അയാള്‍ ക്വുര്‍ആനില്‍ നിന്ന് സന്മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗമാണ് സ്വീകരിക്കുന്നത്.

…ഹസ്രത്ത് ഹാറൂന്‍ ജനങ്ങളെ ആ ദുര്‍വൃത്തിയില്‍ നിന്ന് വിലക്കാന്‍ കഴിവതു ശ്രമിച്ചു. പക്ഷേ, അവരദ്ദേഹത്തിനെതിരില്‍ വമ്പിച്ച കലാപത്തിനൊരുങ്ങി. അദ്ദേഹത്തെ വധിക്കാനൊരുമ്പെട്ടു. ഗത്യന്തരമില്ലാതെ അദ്ദേഹം നിശ്ശബ്ദനായി നിലകൊണ്ടു. മൂസാ തിരിച്ചെത്തുന്നതിന് മുമ്പ് താവളം ഒരു യുദ്ധക്കളമാക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. മൂസാ തിരിച്ചുവന്ന് താങ്കള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കേണ്ടിയിരുന്നില്ല എന്നും ഞാന്‍ വരുന്നതു വരെ കാത്തിരിക്കാമായിരുന്നുവെന്നും പറയാന്‍ അവസരമുണ്ടാക്കേണ്ടയെന്ന് അദ്ദേഹം കരുതിയിരിക്കണം.”

മൗദൂദി സാഹിബ് വളരെ കൃത്യമായ വിവരണം നല്‍കിയപ്പോള്‍ അനുയായികളില്‍ ചിലര്‍ ക്വുര്‍ആനിന്റെ സന്മാര്‍ഗത്തോട് എതിരായി തികച്ചും കണ്ണടച്ച കണ്ടത്തലുകളാണ് നടത്തിയിട്ടുള്ളത്.

ഹാറൂന്‍(അ) കാര്യം വ്യക്തമാക്കിയപ്പോള്‍ മൂസാനബി(അ)ക്ക് വിഷയം ബോധ്യമായി. സഹോദരന്‍ ഹാറൂന്‍ നിരപരാധിയാണെന്നും താന്‍ ദേഷ്യപ്പെട്ടത് വെറുതെയായെന്നും അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്തു:

”അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരികയും ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ” (ക്വുര്‍ആന്‍ 7:151).

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളം കണ്ടിട്ടും അല്ലാഹുവിനോട് നന്ദികേട് കാണിച്ചവരോട് മുന്നറിയിപ്പും അതില്‍ നിന്ന് വിരമിക്കുവാനുള്ള ഉപദേശവും നല്‍കി.

”കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ. എന്നാല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുകയും എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു” (ക്വുര്‍ആന്‍ 7:152,153).

നേരത്തെ കുപിതനായ സമയത്ത് നിലത്തിട്ട തൗറാത്തിന്റെ പലകകള്‍ മൂസാ(അ) കയ്യിലെടുത്തു: ”മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (ദിവ്യസന്ദേശമെഴുതിയ) പലകകള്‍ എടുത്തു. അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണുണ്ടായിരുന്നത്” (ക്വുര്‍ആന്‍ 7:154).

സാമിരിയെന്ന ദുഷ്ടനാണ് ജനതയുടെ വഴികേടിന് കാരണക്കാരനായതെന്ന് മൂസാനബി(അ)ക്ക് മനസ്സിലായി. അയാള്‍ക്കെതിരില്‍ മൂസാ(അ) തിരിഞ്ഞു:

”(തുടര്‍ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്റെ കാര്യം എന്താണ്? അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടി പിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്റെറ മനസ്സ് എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് തൊട്ടുകൂടാ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്റെ ആ ദൈവത്തിന്റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്. നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു” (ക്വുര്‍ആന്‍ 20:95-98).

ആരും കാണാത്ത ചിലതെല്ലാം ഞാന്‍ കാണുകയുണ്ടായി എന്നും ജിബ്‌രീലിനെ കാണാന്‍ കഴിഞ്ഞെന്നും ജിബ്‌രീല്‍ പോകുമ്പോള്‍ ജിബ്‌രീലിന്റെ വാഹനത്തിന്റെ കുളമ്പടിശബ്ദം എനിക്ക് കേള്‍ക്കാനായി എന്നുമെല്ലാമാണ് സാമിരി അവകാശപ്പെട്ടത്. അവന് ദിവ്യത്വമുള്ളത് പോലെയായി അവന്റെ സംസാരം. ചില ക്വുര്‍ആന്‍ വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടത് പോലെ; അവന്‍ മൂസാനബി(അ)യെ വരുതിയില്‍ വരുത്താനായി ഒന്ന് മയക്കിനോക്കി. അഥവാ, താങ്കള്‍ നടന്ന് പോകുമ്പോള്‍ താങ്കളുടെ പാദങ്ങള്‍ പതിച്ച സ്ഥലത്തെ മണ്ണ് എടുത്ത് ഈ പശുക്കുട്ടിയുടെ രൂപത്തില്‍ ഇട്ടപ്പോള്‍ ചില പ്രത്യേക അനുഭൂതി ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചുവെന്നും അങ്ങനെ ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്ക് മനസ്സിലാകുകയും ചെയ്തു എന്നും പറഞ്ഞു.

സാമിരിയുടെ സംസാരത്തില്‍ മൂസാനബി(അ)യില്‍ അല്‍പ നേരത്തേക്ക് പോലും ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. മൂസാ(അ) അവനോട് ശക്തമായി പ്രതികരിച്ചു; നീ ഇവിടെ നിന്ന് പോകണം, അക്രമിയാണ് നീ. ദുന്‍യാവില്‍ നീ ഇനി ‘എന്നെ തൊടരുത്’ എന്ന് വിളിച്ച് പറയുന്നവനായിരിക്കും. എല്ലാവരാലും നീ അവഗണിക്കപ്പെടുന്നതുമാണ്. മൂസാ(അ) അവനോട് താക്കീത് ചെയ്ത പ്രകാരം പിന്നീട് സംഭവിക്കുകയും ചെയ്തു.

മൂസാനബി(അ)യുടെ ഈ സംസാരത്തിന് ശേഷം അവിടംവിട്ട് പോയ സാമിരിക്ക് വേറൊരാളോടും ബന്ധം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവന്റെ അടുക്കലേക്ക് ഒരാള്‍ക്കും സമീപിക്കാന്‍ കഴിയാതിരിക്കുമാറ് അവന്റെ ശരീരം പൊട്ടിയൊലിക്കുകയും പുഴുക്കള്‍ വരികയും ശരീരത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ബോധക്ഷയം സംഭവിക്കുവാന്‍ മാത്രം മാരകമായ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങുകയും ചെയ്തു. മൂസാ(അ) പറഞ്ഞത് പോലെ കാണുന്നവരോടെല്ലാം അവന്‍ എന്നെ തൊടല്ലേ എന്നും പറഞ്ഞ് നിലവിളിക്കുന്നവനായി നശിക്കുകയാണ് ചെയ്തത്. അല്ലാഹു അവന് നിശ്ചയിച്ച മാരകമായ രോഗം അവന് പേറേണ്ടി വന്നു.

ശിര്‍ക്ക് എന്ന മഹാപാപം ഒരു സമൂഹത്തില്‍ പ്രചരിപ്പിച്ചവന് അല്ലാഹു കൊടുത്ത ശിക്ഷയായിരുന്നു അത്. പരലോകത്ത് വെച്ച് അതിനെക്കാളും ശക്തിയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

സാമിരി ഇസ്‌റാഈല്യരെ പിഴപ്പിക്കാനായി ഉണ്ടാക്കിയ വിഗ്രഹത്തെ പിന്നീട്, ക്വുര്‍ആനില്‍ പറഞ്ഞത് പോലെ നശിപ്പിക്കുകയും കടലില്‍ അതിന്റെ അവശിഷ്ടങ്ങള്‍ വിതറപ്പെടുകയും ചെയ്തു. എന്നിട്ട് മൂസാ(അ) സമൂഹത്തോട് പറഞ്ഞു: ‘എല്ലാം അറിയുന്നവനായ അല്ലാഹുവാണ് നിങ്ങളുടെ ആരാധ്യന്‍.’ കൂടെ പരലോകത്തെ പറ്റിയുള്ള താക്കീതും നല്‍കി. പിന്നീട് അവരില്‍ നിന്ന് പശ്ചാത്തപിച്ച് പലരും മൂസാനബി(അ)യുടെ കൂടെ നിന്നു.

പശുവിനെ ആരാധിക്കുകയും ശേഷം തൗബ ചെയ്ത് പിന്മാറുകയും ചെയ്തവരെ സംബന്ധിച്ചെടത്തോളം അവര്‍ ചെയ്ത അക്രമത്തിന് ആ തൗബ മതിയായിരുന്നില്ല. അവര്‍ക്ക് കടുത്ത ശിക്ഷ പിന്നീട് നല്‍കിയിട്ടുണ്ട്. ഇന്‍ശാ അല്ലാഹ്, ശേഷം നാം അത് വിവരിക്കും.

ഹുസൈന്‍ സലഫി
നേർപഥം വാരിക